Sunday, March 2, 2014

സരിതയുടെ ആരോപണം ആരുടെയോ പ്രേരണയില്‍: അയിഷാപോറ്റി

കൊട്ടാരക്കര: രശ്മി വധക്കേസില്‍ പ്രതി ബിജു രാധാകൃഷ്ണനെ താന്‍ സഹായിച്ചെന്ന സരിത എസ് നായരുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് അഡ്വ. പി അയിഷാപോറ്റി എംഎല്‍എ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആരുടെയോ പ്രേരണയിലാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും അവര്‍ പറഞ്ഞു. ബിജുവുമായോ സരിതയുമായോ ബന്ധമില്ല. സോളാര്‍തട്ടിപ്പ് പുറത്തായതോടെയാണ് രശ്മി വധക്കേസിനെക്കുറിച്ച് അറിയുന്നത്.

രശ്മി കൊല്ലപ്പെട്ട സമയത്ത് താന്‍ എംഎല്‍എ ആയിരുന്നില്ല. ആര്‍ ബാലകൃഷ്ണപിള്ളയായിരുന്നു കൊട്ടാരക്കര എംഎല്‍എ. രശ്മി വധക്കേസില്‍ നിയമോപദേശം തേടിയോ മറ്റ് ആവശ്യങ്ങള്‍ക്കോ ബിജുവോ ബന്ധപ്പെട്ടവരോ ഇന്നുവരെ സമീപിച്ചിട്ടില്ല. നിയമോപദേശം തേടിയിട്ടുണ്ടെങ്കില്‍ അഭിഭാഷക എന്ന നിലയില്‍ അത് തുറന്നുപറയാന്‍ മടിയില്ല. സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വഴിതിരിച്ചുവിടുകയാണ് സരിതയ്ക്കു പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും അയിഷാപോറ്റി പറഞ്ഞു.

പെരുമ്പാവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സരിത അയിഷാപോറ്റിക്കെതിരെ ആരോപണമുന്നയിച്ചത്. സര്‍വീസില്‍നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനും ബിജുവിനെ രശ്മി വധക്കേസില്‍ സഹായിച്ചിരുന്നു. ഇക്കാര്യം ബിജുവിന്റെ അമ്മ രാജമ്മാള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സരിത അവകാശപ്പെട്ടു.

deshabhimani

No comments:

Post a Comment