Monday, March 10, 2014

ആര്‍എസ് പിയുടേത് വഞ്ചന:എല്‍ഡിഎഫ്

ആര്‍എസ് പി കാണിച്ചത് വഞ്ചനയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ് പിയുടെ സീറ്റ് പിടിച്ചെടുത്തു എന്ന് പറയുന്നത് ശരിയല്ല. കഴിഞ്ഞ മൂന്ന് തവണയായി 1999, 2004, 2009 തെരഞ്ഞെടുപ്പുകളില്‍ കൊല്ലം സീറ്റില്‍ സിപിഐ എം ആണ് മല്‍സരിക്കുന്നത്. സീറ്റ് വിഷയത്തില്‍ ആര്‍എസ് പി നേതാക്കളുമായി നേരത്തെ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ച് ആര്‍എസ് പി നേതാക്കള്‍ ഉടന്‍തന്നെ ചര്‍ച്ചകള്‍ നടത്തി എന്നു വരുത്തി മടങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളോട് തങ്ങള്‍ ഇനി ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗത്തില്‍ പങ്കെടുക്കുകയില്ലെന്ന നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത ആര്‍എസ് പി നേതാക്കള്‍ പ്രഖ്യാപിക്കുകയാണുണ്ടായത്.

സ്ഥാപിത താല്‍പര്യങ്ങള്‍ക്കായുള്ള നിലപാടാണ് ഇപ്പോള്‍ അവര്‍ സ്വീകരിച്ചത്. വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ടിയെ ബലികൊടുക്കുന്നവരാണ് ചില ആര്‍എസ് പിക്കാര്‍. തുടര്‍ന്നും എല്‍ഡി.എഫ് നേതാക്കള്‍ ആര്‍എസ് പിയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ആര്‍എസ്പി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍നിന്ന് എന്തെങ്കിലുമൊരു മാറ്റം വരുത്താനോ ഘടകകക്ഷി എന്ന നിലയില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള മുന്നണി രാഷ്ട്രീയത്തിലെ ജനാധിപത്യ മര്യാദ പോലും നേതാക്കള്‍ കാണിച്ചില്ല.

കെപിസിസി പ്രസിഡന്റുമായും രമേശ് ചെന്നിത്തലയുമായും ആര്‍എസ് പി നേതാക്കള്‍ ആ ദിവസം തന്നെ സംസാരിക്കുകയും ആര്‍എസ് പിക്ക് കൊല്ലത്ത് മത്സരിക്കുന്നതിന് കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വീരന്‍ ജനതാദളുമായി നടക്കുന്ന സീറ്റ് ചര്‍ച്ചയിലും കേരളാ കോണ്‍ഗ്രസ്സുമായുള്ള ചര്‍ച്ചയിലും സിറ്റിംഗ് സീറ്റ് നല്‍കാനാവില്ല എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം എന്നു പറഞ്ഞ യു.ഡിഎഫ് നേതാക്കള്‍ക്ക് അത്തരമൊരു വാദം ആര്‍എസ് പിയുടെ കാര്യത്തില്‍ ഉണ്ടായില്ല. ഇത് കാണിക്കുന്നത് കോണ്‍ഗ്രസ്സും ആര്‍.എസ്.പിയും തമ്മില്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടായിരുന്നു എന്ന കാര്യമാണ്.

കോണ്‍ഗ്രസ്സും ആര്‍എസ് പിയിലെ ചില നേതാക്കളും തമ്മില്‍ നേരത്തെ ഉണ്ടാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. രണ്ട് എല്‍ഡിഎഫ് എംഎല്‍എമാര്‍ യുഡിഎഫില്‍ വരുമെന്ന ചില യുഡിഎഫ് നേതാക്കള്‍ കുറച്ചുമാസങ്ങള്‍ക്കു മുമ്പുതന്നെ പ്രസ്താവിച്ചിരുന്ന കാര്യം ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്.

ആര്‍എസ് പി ദേശീയതലത്തില്‍ ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. ബംഗാളില്‍ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി നാല് സീറ്റില്‍ മത്സരിക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെയും ജനദ്രോഹ നടപടികള്‍ക്കെതിരായും അഖിലേന്ത്യാതലത്തില്‍ ശക്തമായി പൊരുതിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനവുമാണ്. അത്തരം രാഷ്ട്രീയ നിലപാടുകള്‍ പാടെ മറന്നുകൊണ്ട് സ്ഥാപിതതാല്‍പ്പര്യത്തിനായി ഇടതുപക്ഷ രാഷ്ട്രീയത്തേയും അതിന്റെ പിന്നില്‍ അണിനിരന്ന ജനതയേയും വഞ്ചിക്കുന്ന നിലപാടാണ് കേരളത്തിലെ ചില ആര്‍എസ് പി നേതാക്കള്‍ കാണിച്ചത്.

യുഡിഎഫിനെ എതിര്‍ക്കുന്ന ആര്‍എസ്പി നിലപാട് കേരളം മറന്നിട്ടില്ല. ഇന്നലെവരെ ഘോരഘോരമായി സംസാരിച്ചവര്‍ ഇന്ന് അത്തരം പ്രശ്നങ്ങളില്‍ എന്ത് നിലപാട് എടുക്കുന്നു എന്നും നോക്കണം. ആര്‍എസ്പിക്ക് എന്നും മാന്യമായ സ്ഥാനം തന്നെയാണ് മുന്നണിയില്‍ നല്‍കിയരുന്നത്. പ്രേമചന്ദ്രന്‍ കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഏക മന്ത്രിയായിരുന്നു എന്‍കെ പ്രേമചന്ദ്രന്‍.എന്തുകൊണ്ടാണ് പ്രേമചന്ദ്രന്‍ തോറ്റുപോയതെന്ന് ആര്‍എസ്പിക്ക് അറിയാവുന്നതാണ്. ആര്‍എസ് പിയേയും ഇടതുപക്ഷ ജനാധിപത്യമുന്നണിയേയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും എന്നും പ്രവര്‍ത്തിച്ച പാര്‍ടികളെ പ്രേമചന്ദ്രന്‍ തള്ളിപ്പറയുന്നതു കാണുമ്പോള്‍ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ താല്‍പ്പര്യം എന്തെന്ന് തിരിച്ചറിയാനാകും.

അവസരവാദപരമായ നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ ആര്‍എസ് പിയിലെ ചില നേതാക്കളുടെ താല്‍പ്പര്യം ഇടതുപക്ഷ രാഷ്ട്രീയത്തോട് എന്നും ഉറച്ചുനിന്ന ആര്‍എസ്പിയുടെ പ്രവര്‍ത്തകര്‍ തിരിച്ചറിയുകതന്നെ ചെയ്യും.

എല്‍ഡിഎഫ് യോഗത്തില്‍ സീറ്റ് വിഭജനവും ചര്‍ച്ചചെയ്തു. എത് ഘടകകക്ഷിക്കാണ് സീറ്റ് ആവശ്യമില്ലാതെ വരിക. എല്ലാ കക്ഷികളും സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ 12ന് പ്രഖ്യാപിക്കും. യുഡിഎഫ് ചിലരെ കൊണ്ടുപോകുന്നതിന് പകരമായല്ല കോണ്‍ഗ്രസില്‍നിന്നുള്ളവര്‍ എല്‍ഡിഎഫിലേക്ക് വരുന്നത് കാണേണ്ടത്. യുഡിഎഫ് ചെയ്യുന്നതിന് പകരമായല്ല ഈ മാറ്റങ്ങളെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment