Saturday, January 19, 2013

കേന്ദ്രം പ്രഖ്യാപിച്ച 1000 കോടി പ്രഖ്യാപനത്തിലൊതുങ്ങി

രാജ്യത്തെ ഒമ്പതിനായിരം ലൈബ്രറികള്‍ ആധുനികവല്‍ക്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം കോടി രൂപ പ്രഖ്യാപനത്തിലൊതുങ്ങുന്നു. നാഷണല്‍നോളജ് മിഷന്റെ ശുപാര്‍ശ പ്രകാരം രണ്ടുവര്‍ഷം മുമ്പാണ് ആയിരം കോടി രൂപയുടെ വികസന പദ്ധതി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചത്. 2011 മുതല്‍ മൂന്ന് വര്‍ഷംകൊണ്ട് പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നായിരുന്നു പറഞ്ഞത്. ഇതിനായി കല്‍പനാദാസ് ഗുപ്ത ചെയര്‍മാനായ കമ്മിറ്റി നിര്‍ദേശങ്ങളും നല്‍കി. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന 90 കോടി ഇന്ത്യന്‍ യുവതയെ രാജ്യത്തിന്റ വികസനത്തിന് ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. വിവര വിജ്ഞാന സമ്പാദനത്തിനും കൈമാറ്റത്തിനും ഫലപ്രദം ലൈബ്രറികളാണെന്ന തിരിച്ചറിവിലാണ് ഗ്രന്ഥശാലകളുടെ മുഖംമാറ്റത്തിന് ആയിരം കോടി പ്രഖ്യാപിച്ചത്. ലൈബ്രറികളുടെ ആധുനികവല്‍ക്കരണം, ജീവനക്കാരെ നിയമിക്കല്‍, പുസ്തകം ഡിജിറ്റല്‍ ചെയ്യല്‍, ലൈബ്രറികളുടെ നാഷണല്‍ കൗണ്‍സില്‍ രൂപീകരിക്കല്‍, കേന്ദ്രഫണ്ട് ലഭ്യമാക്കുക, വിവിധ വിഷയങ്ങള്‍ ഗ്രാമീണ ജനതയില്‍ എത്തിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കല്‍പനാദാസ് ഗുപ്ത കമ്മിറ്റി സമര്‍പ്പിച്ചത്. 2012 മാര്‍ച്ചില്‍ നാഷണല്‍ മിഷന്‍ ഓഫ് ലൈബ്രറിയും പ്രൊഫ. ദീപക് പെന്റല്‍ ചെയര്‍മാനായി പത്തംഗ ഉപദേശക സമിതിയും രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഗ്രന്ഥശാലകളുടെ വികസനത്തിനാവശ്യമായ ഫണ്ട് കൈമാറ്റം നടന്നില്ല. മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ലൈബ്രറികള്‍ക്ക് നല്‍കുന്നതിലും അമാന്തം കാട്ടുകയാണ്.

deshabhimani 190113

No comments:

Post a Comment