Saturday, January 19, 2013

49 ബാര്‍ ലൈസന്‍സ് കൂടി


സംസ്ഥാനത്ത് 49 നക്ഷത്ര ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് നല്‍കുന്നു. ഇതിനുള്ള അപേക്ഷ മന്ത്രിയുടെ അനുമതിയോടെ എക്സൈസ് കമീഷണര്‍ക്ക് കൈമാറി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കോടതിയലക്ഷ്യ ഹര്‍ജി തീര്‍പ്പായാല്‍ ഉടനടി ലൈസന്‍സുകള്‍ അനുവദിക്കും. ചില ഹോട്ടലുടമകള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്ക് അനുകൂലമായ ഉത്തരവുണ്ടാകുമെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം ഇതിനകം 47 നക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിച്ചു. എക്സൈസ് കമീഷണറുടെ പക്കലുള്ള അപേക്ഷകര്‍ക്കുകൂടി ലൈസന്‍സ് നല്‍കുന്നതോടെ പുതിയ ബാറുകളുടെ എണ്ണം 96 ആകും. ഈ സര്‍ക്കാര്‍ വന്നപ്പോള്‍ 681 ബാറുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ 728 ആയി. 49 ബാറുകള്‍കൂടിയാകുമ്പോള്‍ എണ്ണം 777 ആയി വര്‍ധിക്കും. അതോടെ ബാര്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ സര്‍വകാല റെക്കോഡിടും.

ബാര്‍ ലൈസന്‍സിന് കോടികളാണ് കോഴയായി പിരിക്കുന്നത്. ഒരു ലൈസന്‍സിന് പത്തു ലക്ഷം രൂപയാണ് എക്സൈസ് ഉന്നതന്റെ നിരക്ക്. ലൈസന്‍സ് ഫീസായ 22 ലക്ഷം സര്‍ക്കാരില്‍ അടയ്ക്കണം. മറ്റു ചെലവുകള്‍ പുറമെ. ബാറിന് ഏറ്റവും കൂടുതല്‍ അപേക്ഷ എറണാകുളം ജില്ലയില്‍നിന്നാണ്. പത്തെണ്ണം. എക്സൈസ് മന്ത്രിയുടെ മണ്ഡലമായ തൃപ്പൂണിത്തുറയില്‍നിന്നുമാത്രം മൂന്ന് അപേക്ഷയുണ്ട്. തൃശൂരില്‍നിന്ന് എട്ടും തിരുവനന്തപുരത്തുനിന്ന് ഏഴും കണ്ണൂരില്‍നിന്ന് അഞ്ചും കോഴിക്കോട്ടുനിന്ന് നാലും അപേക്ഷയാണ് പരിഗണിക്കുന്നത്. ബിവറേജസ് കോര്‍പറേഷന്റെ ഒരു ചില്ലറ വില്‍പ്പനകേന്ദ്രംപോലും പുതിയതായി തുറക്കാത്തിടത്താണ് 96 ബാറുകള്‍ക്ക് അനുമതി നല്‍കുന്നത്. ത്രിസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 2013 മുതല്‍ ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന് മുന്‍കൂര്‍ പ്രഖ്യാപനം നടത്തിയാണ് കൂട്ടത്തോടെ അപേക്ഷ സ്വീകരിച്ചത്.

deshabhimani 200113

No comments:

Post a Comment