Saturday, January 19, 2013

സുപ്രീംകോടതി വിധിക്ക് ഇടയാക്കിയത് സര്‍ക്കാര്‍ നിലപാടുകള്‍: സിഐടിയു


ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താന്‍ തുടക്കംമുതല്‍തന്നെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത നിലപാടുകളാണ് സൈനികര്‍ക്കെതിരായി കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന സുപ്രീംകോടതി വിധിക്ക് ആധാരമായിട്ടുള്ളതെന്ന് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി അഡ്വ. വി വി ശശീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഇന്ത്യാരാജ്യത്ത് കഴിയില്ലെന്ന നിലപാടാണ് ഇറ്റാലിയന്‍ നാവികര്‍ സ്വീകരിച്ചുവന്നത്. അന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആ വാദത്തോട് യോജിക്കുകയും കേരളത്തിന്റെ അഭിഭാഷകന്‍ നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്. കുറ്റക്കാരായ നാവികരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തുടക്കംമുതല്‍തന്നെ ശ്രമിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെയുള്ള പ്രഥമ വിവരറിപ്പോര്‍ട്ടുതന്നെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയത്. കൃത്യസ്ഥലം സംബന്ധിച്ച് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് കേരള പൊലീസിനുണ്ടായിരുന്നത്. അതുകൊണ്ടാണ് കേരളത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ നടന്ന കൃത്യത്തെ അന്താരാഷ്ട്ര കപ്പല്‍ ചാനലിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറ്റലിക്കാര്‍ക്ക് കഴിഞ്ഞത്.

കൊലയാളികളായ ഇറ്റാലിയന്‍ സൈനികരെ വിചാരണ ചെയ്യാനും ശിക്ഷിക്കാനുമുള്ള മാരിറ്റൈം ആക്ട്, സുവ ആക്ട് തുടങ്ങിയ നിയമങ്ങള്‍ ഉള്ളപ്പോള്‍ അത് ഉപയോഗപ്പെടുത്താതെ ദുര്‍ബലമായ നിയമങ്ങളെ ആശ്രയിച്ചാണ് സുപ്രീംകോടതി വിധി ഇങ്ങനെ ഉണ്ടാകാന്‍ കാരണമായിട്ടുള്ളത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മനഃപൂര്‍വം സൈനികരെ സഹായിക്കുന്നതിനുവേണ്ടി നടത്തിയ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. സുപ്രീകോടതിയുടെ വിധിക്കെതിരായി സ്വീകരിക്കാന്‍ കഴിയുന്ന നിയമനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 190113

No comments:

Post a Comment