Tuesday, February 5, 2013

യൂത്ത് കോണ്‍. നേതാവും കൂട്ടാളികളും ദളിത് പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തു

റായ്ഗഢ്: യൂത്ത് കോണ്‍ഗ്രസ് നേതാവും അനുയായികളും ചേര്‍ന്ന് ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു. ഛത്തീസ്ഗഢിലെ റായ്ഗഢിലാണ് പതിനെട്ടുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സാരംഗഢ് മണ്ഡലം പ്രസിഡന്റ് ഗോള്‍ഡി നായകിനെതിരെ പൊലീസ് കേസെടുത്തു. പ്രതികള്‍ മൂന്നുപേരും ഒളിവിലാണെന്ന് എസ്പി പ്രഫുല്‍ താക്കുര്‍ പറഞ്ഞു. പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടുപോയ ഗോള്‍ഡിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു.

പാര്‍ടി പത്രത്തിന്റെ പ്രാദേശിക ലേഖകന്‍കൂടിയായ ഗോള്‍ഡിക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഭീംസെന്‍ ബാനര്‍ജി, മനോജ് ബാനര്‍ജി എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സാരംഗഢ് പട്ടണത്തിലെ ബസ്സ്റ്റാന്‍ഡിനുസമീപത്തുനിന്ന് കഴിഞ്ഞ ജനുവരി ഒന്നിനാണ് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയത്. 12-ാംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റായ്ഗഢിലുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ രണ്ടുദിവസം യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളികളും ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് വിജനമായ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ ഒന്നടങ്കം കൊന്നുകളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു

deshabhimani 050213

No comments:

Post a Comment