Saturday, April 29, 2017

ഒഞ്ചിയത്തിന്റെ ഇതിഹാസ സ്മരണ

നാളെ ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 69-ാം വാര്‍ഷികദിനം.1948 ഏപ്രില്‍ 30നാണ് ജന്മി നാടുവാഴിത്തവും കോണ്‍ഗ്രസ് മര്‍ദകവാഴ്ചയും ഒഞ്ചിയത്തെ ചോരക്കളമാക്കിയത്. കോണ്‍ഗ്രസ് ചെറുപയര്‍പട്ടാളത്തിന്റെയും എംഎസ്പിക്കാരുടെയും വെടിയുണ്ടകള്‍ക്ക് ഇരയായി എട്ട് കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ ഒഞ്ചിയത്തിന്റെ മണ്ണില്‍ പിടഞ്ഞുവീണ ദിനം. പഴയ കുറുമ്പ്രനാട് താലൂക്കിന്റെ വിപ്ളവചരിത്രത്തെ ജീവരക്തംകൊണ്ട് ചുവപ്പിച്ച ഒഞ്ചിയം രക്തസാക്ഷികള്‍ എന്നും കമ്യൂണിസ്റ്റ് വിപ്ളവകാരികള്‍ക്ക് വഴികാട്ടുന്നവരാണ്. 1940കളിലെ നിഷ്ഠുരമായ കമ്യൂണിസ്റ്റ് വേട്ടയുടെ തുടര്‍ച്ചയിലാണ് വടക്കന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളെ ലക്ഷ്യംവച്ച് ബ്രിട്ടീഷ് പൊലീസും 1947നുശേഷം കോണ്‍ഗ്രസ് പൊലീസും മര്‍ദനങ്ങള്‍ അഴിച്ചുവിട്ടത്. കമ്യൂണിസ്റ്റ് ഉന്മൂലനമായിരുന്നു അവരുടെ ലക്ഷ്യം.
മണ്ടോടി കണ്ണന്‍, കൊല്ലാച്ചേരി കുമാരന്‍, പാറോള്ളതില്‍ കണാരന്‍, അളവക്കന്‍ കൃഷ്ണന്‍, കെ എം ശങ്കരന്‍, മേനോന്‍ കണാരന്‍, സി കെ ചാത്തു, പുറവില്‍ കണാരന്‍, വി പി ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി

സവര്‍ണജാതി ജന്മിത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ സാമൂഹ്യമുന്നേറ്റങ്ങള്‍ വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ കാരക്കാട് മേഖലയില്‍ സജീവമായിരുന്നു. നവോത്ഥാന നേതാക്കള്‍ ഉഴുതുമറിച്ച മണ്ണിലാണ് കമ്യൂണിസ്റ്റ് ആശയങ്ങള്‍ കിളിര്‍ത്തുവന്നത്. വാഗ്ഭടാനന്ദ പ്രസ്ഥാനത്തിന്റെ, ആത്മവിദ്യാസംഘത്തിന്റെ നവീനാശയങ്ങളെ മനസ്സിലേക്ക് ആവാഹിച്ച ഒരുതലമുറയായിരുന്നു ഒഞ്ചിയത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്.

1939ല്‍തന്നെ സ. മണ്ടോടി കണ്ണന്റെ നേതൃത്വത്തില്‍ ഒഞ്ചിയത്ത് പാര്‍ടിയുടെ ആദ്യസെല്‍ രൂപംകൊണ്ടു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ജനജീവിതത്തെ ദുരിതപൂര്‍ണമാക്കിയിരുന്ന 1940കളില്‍ പൂഴ്ത്തിവയ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ നിരവധി സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടക്കുന്നു. വസൂരിയും കോളറയുംപോലുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ഒറ്റപ്പെട്ടുകഴിയുന്നവരെ കമ്യൂണിസ്റ്റുകാര്‍ ശുശ്രൂഷിച്ചു.

‘ഭരണാധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജന്മിമാരുടെയും കുത്തകബൂര്‍ഷ്വാവര്‍ഗങ്ങളുടെയും താല്‍പ്പര്യങ്ങളാണ് സംരക്ഷിച്ചത്. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലാണ് ഉയര്‍ന്നുവന്നത്. പൊലീസിനെ ഇറക്കിയും ദേശരക്ഷാസംഘം എന്ന പേരില്‍ കുപ്രസിദ്ധമായ ചെറുപയര്‍പട്ടാളത്തെ ഇളക്കിവിട്ടും കമ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുകയാണ് കോണ്‍ഗ്രസും സര്‍ക്കാരും ചെയ്തത്. അന്നും ഇന്നത്തെപ്പോലെ മനോരമയും മാതൃഭൂമിയുമെല്ലാം കമ്യൂണിസ്റ്റുകാരെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നു.

1948 ഫെബ്രുവരിയില്‍ കൊല്‍ക്കത്തയില്‍ നടന്ന അവിഭക്തപാര്‍ടിയുടെ രണ്ടാം കോണ്‍ഗ്രസിന്റെ തീരുമാനം വിശദീകരിക്കാനാണ് പാര്‍ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാന്‍ നിശ്ചയിച്ചത്. ഈ വിവരം മണത്തറിഞ്ഞ എംഎസ്പി സംഘം യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന പാര്‍ടി നേതാക്കളെ പിടികൂടാനായി കോണ്‍ഗ്രസിന്റെ ദേശരക്ഷാസംഘവുമായി ചേര്‍ന്ന് കെണിയൊരുക്കുകയായിരുന്നു. മുക്കാളിയിലെത്തിയ എംഎസ്പി സംഘം കോണ്‍ഗ്രസിന്റെ ചെറുപയര്‍പട്ടാളത്തിന്റെ സഹായത്തോടെ ഒഞ്ചിയത്തേക്ക് നീങ്ങി.

ഏപ്രില്‍ 30ന് പുലര്‍ച്ചെ നാലിന് അവര്‍ മണ്ടോടി കണ്ണന്റെ വീട്ടില്‍ പാഞ്ഞുകയറി. കണ്ണനെ കിട്ടാത്ത രോഷം തീര്‍ക്കാനായി പാര്‍ടി പ്രവര്‍ത്തകരുടെയും സാധാരണജനങ്ങളുടെയും വീടുകളിലെല്ലാം ഭീകരത സൃഷ്ടിച്ചു. ഒഞ്ചിയത്തെ കര്‍ഷകകാരണവര്‍ പുളിയുള്ളതില്‍ ചോയിയെയും മകന്‍ കണാരനെയും പിടികൂടി കൈയാമംവച്ച് പൊലീസ് കിഴക്കോട്ട് നീങ്ങി. ഈ സമയത്താണ് ഒഞ്ചിയത്തിന്റെ പുലര്‍കാല നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അന്തരീക്ഷത്തില്‍ മെഗഫോണ്‍ വിളി ഉയര്‍ന്നത്. അതിങ്ങനെയായിരുന്നു; പ്രിയമുള്ളവരെ ഒഞ്ചിയത്ത് എംഎസ്പിക്കാര്‍ എത്തിയിരിക്കുന്നു. നമ്മുടെ സഖാക്കളെ അവര്‍ പിടിച്ചുകൊണ്ടുപോകുന്നു. എല്ലാവരും ഓടിവരിന്‍...”മെഗഫോണ്‍ വിളികേട്ട് ചെറ്റക്കുടിലുകളില്‍ ഓലച്ചൂട്ടുകള്‍ മിന്നി. നാട്ടുകാര്‍ കൂട്ടംകൂട്ടമായി ഒന്നിച്ചുകൂടി. കോണ്‍ഗ്രസ് ഭരണത്തിന്റെ വേട്ടപ്പട്ടികള്‍ക്കുനേരെ വിരല്‍ചൂണ്ടി ഒഞ്ചിയത്തെ ജനങ്ങള്‍ ഒന്നിച്ചുചോദിച്ചു: ഇവരെ നിങ്ങള്‍ എന്തിനാണ് അറസ്റ്റ് ചെയ്തത്? ഇവരെ വിട്ടുതരണം...ഒഞ്ചിയം ഗ്രാമത്തിന്റെ ഈ അഭ്യര്‍ഥന കേള്‍ക്കാന്‍ കൂട്ടാക്കാതെ പൊലീസ് സേന മുന്നോട്ടുനീങ്ങി. അവര്‍ക്കു പിറകെ അറസ്റ്റ് ചെയ്തവരെ വിട്ടുതരണമെന്ന് അലറിവിളിച്ചുകൊണ്ട് നാട്ടുകാരും.

ചെന്നാട്ടുതാഴെ വയലിനടുത്തെത്തുമ്പോഴേക്കും ഒരു ഗ്രാമമാകെ പൊലീസ് സേനയ്ക്ക് മുന്നോട്ടുപോകാനാകാത്തവിധം അവിടെ ഒന്നിച്ചുകൂടിയിരുന്നു. നിരപരാധികളായവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യമായിരുന്നു അവിടെ ജ്വലിച്ചുനിന്നത്. ഇതോടെ എംഎസ്പിക്കാര്‍ അസ്വസ്ഥരായി ഭീഷണിമുഴക്കി. ഇന്‍സ്പെക്ടര്‍ തലൈമ ജനങ്ങള്‍ പിരിഞ്ഞുപോകണമെന്ന് ആക്രോശിക്കാന്‍ തുടങ്ങി. നിര്‍ധനരും നിരായുധരുമായ പാവം നാട്ടിന്‍പുറത്തുകാരുടെ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് കോഴിപ്പുറത്ത് മാധവമേനോന്റെ പൊലീസ് സേന മുതിര്‍ന്നത്. ജനക്കൂട്ടത്തിനുനേരെ അവര്‍ 17 ചുറ്റ് വെടിയുതിര്‍ത്തു. ചെന്നാട്ടുതഴെ വയലില്‍ ചോരയൊഴുകി. എട്ട് കമ്യൂണിസ്റ്റ് പോരാളികളും അവിടെ പിടഞ്ഞുവീണു.

അളവക്കന്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, കെ എം ശങ്കരന്‍, സി കെ ചാത്തു, വി പി ഗോപാലന്‍, വട്ടക്കണ്ടി രാഘൂട്ടി... ഈ രണധീരരുടെ മൃതദേഹം ഒഞ്ചിയത്തെ പൊടിമണലില്‍ ചോരയില്‍ കുതിര്‍ന്ന്കിടന്നു. പ്രിയപ്പെട്ട സഖാക്കളുടെ മൃതദേഹങ്ങള്‍ പിസിസിയുടെ ലോറിയില്‍ കയറ്റി വടകരയ്ക്ക് കൊണ്ടുപോകുകയായിരുന്നു. വൈകിട്ട് പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി അട്ടിയിട്ട് മൂടി. പിന്നീട് നടന്നത് നരനായാട്ടായിരുന്നു. ഒഞ്ചിയം പ്രദേശത്തെയാകെ ഭരണകൂട‘ഭീകരത അഴിച്ചുവിട്ടു. സഖാക്കള്‍ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയമായ മര്‍ദനത്തെതുടര്‍ന്ന് രക്തസാക്ഷികളായി.

ഒഞ്ചിയത്തെ ബോള്‍ഷെവിക് ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന മണ്ടോടി കണ്ണന്റെ ജീവിതവും രക്തസാക്ഷിത്വവും കമ്യൂണിസ്റ്റുകാര്‍ക്കെല്ലാം മാതൃകയാണ്. ലോക്കപ്പുമുറിയില്‍ ക്രൂരമായ മര്‍ദനത്തെതുടര്‍ന്ന് സ്വന്തം ശരീരത്തില്‍നിന്ന് ഒലിച്ചിറങ്ങിയ രക്തത്തില്‍ കൈവിരല്‍ മുക്കി ലോക്കപ് ഭിത്തിയില്‍ അരിവാള്‍ ചുറ്റിക വരച്ച വിപ്ളവധീരതയുടെ പര്യായമാണ് മണ്ടോടി കണ്ണന്‍.

നവലിബറല്‍ നയങ്ങളും വര്‍ഗീയ ഫാസിസവും രാജ്യത്തിന്റെ പരമാധികാരവും സ്വാശ്രയത്വവും അപകടപ്പെടുത്തുന്ന സാഹചര്യമാണ് ഇന്നുള്ളത്. മോഡി സര്‍ക്കാര്‍ ഇന്ത്യയെ വിദേശമൂലധനശക്തികള്‍ക്ക് അടിയറവയ്ക്കുകയാണ്. പശുവിന്റെ പേരില്‍ നരഹത്യകള്‍ അഴിച്ചുവിടുന്നു. വിദ്യാഭ്യാസത്തെയും സംസ്കാരത്തെയും ചരിത്രത്തെയും കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു. ഭക്ഷ്യസബ്സിഡിയും വളം പാചകവാതക സബ്സിഡിയും എടുത്തുകളഞ്ഞ് ജനജീവിതം ദുരിതപൂര്‍ണമാക്കി. മതനിരപേക്ഷതയും ഫെഡറലിസവും തകര്‍ത്ത് ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായുള്ള ശ്രമങ്ങള്‍ സംഘപരിവാറും കേന്ദ്രസര്‍ക്കാരും ത്വരിതഗതിയിലാക്കിയിരിക്കുകയാണ്. കേരളത്തില്‍ പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ക്ക് ബദലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമകരമായ നീക്കങ്ങളിലാണ്. സാമൂഹ്യക്ഷേമപദ്ധതികള്‍ വിപുലപ്പെടുത്തിയും ഉല്‍പ്പാദനമേഖലകള്‍ ഊര്‍ജിതമാക്കിയും കേരളത്തിന്റെ വികസനപ്രതിസന്ധിയെ മുറിച്ചുകടക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്.

യുഡിഎഫും ബിജെപിയും വന്‍കിട മാധ്യമസഹായത്തോടെ സര്‍ക്കാരിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. 1957ലെ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ വഷളന്‍ ആവര്‍ത്തനങ്ങള്‍ പരീക്ഷിച്ചുനോക്കുകയാണ്. യുഎപിഎ പിന്‍വലിച്ചും സ്വാശ്രയകൊള്ളയ്ക്ക് വിലങ്ങുതീര്‍ക്കുന്ന നിയമനിര്‍മാണങ്ങള്‍ക്ക് തുടക്കംകുറിച്ചും പിണറായി സര്‍ക്കാര്‍ ഇന്ത്യക്കാകെ മാതൃകയാകുന്ന ചുവടുവയ്പുകള്‍ നടത്തുമ്പോള്‍ യുഡിഎഫും ബിജെപിയും പരിഭ്രാന്തരാകുകയാണ്.  വലതുപക്ഷ ഗൂഢാലോചനകള്‍ക്കും മൂലധനശക്തികളുയര്‍ത്തുന്ന വെല്ലുവിളികള്‍ക്കുമെതിരെ ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള പ്രതിരോധങ്ങള്‍ ഉയര്‍ത്താന്‍ ഒഞ്ചിയത്തെ ധീരരക്തസാക്ഷികളുടെ സ്മരണ നമുക്ക് പ്രചോദനവും പ്രേരണയുമാകും

പി മോഹനന്‍
(സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറിയാണ് ലേഖകന്‍)

കാലി വളര്‍ത്താന്‍ ആളില്ലാതാകുന്നു

ദരിദ്രനായ ക്ഷീരകര്‍ഷകന്‍ പെഹ് ലുഖാനെ വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ 'ഗോസംരക്ഷകര്‍' ഏപ്രില്‍ ഒന്നിന് രാജസ്ഥാനിലെ അല്‍വറില്‍ അടിച്ചുകൊലപ്പെടുത്തിയ സംഭവം 'ഗോവധ നിരോധന വിവാദത്തിന്റെ' കാര്‍ഷികവശങ്ങള്‍ ദേശീയശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കയാണ്. ബിജെപി സര്‍ക്കാരുകളുടെ പിന്തുണയോടെ സംഘപരിവാര്‍, നിരപരാധികളായ മുസ്ളിങ്ങള്‍ക്കുനേരെ നടത്തിവരുന്ന ക്രിമിനല്‍ കടന്നാക്രമണങ്ങളുടെ ധാര്‍മികവും നിയമപരവുമായ വശങ്ങള്‍ അങ്ങേയറ്റം ഗൌരവതരവും അവ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതുമാണ്.

ഈ സാഹചര്യത്തില്‍തന്നെ, കര്‍ഷകര്‍ക്ക് അവരുടെ കന്നുകാലി സമ്പത്തിന്മേലുള്ള അവകാശം മുഖ്യധാരാ മാധ്യമങ്ങളില്‍ കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഗോവധനിരോധനം എന്ന ആവശ്യം ക്ഷീരമേഖലയ്ക്ക് വിനാശകരമാണെന്ന് വിദഗ്ധരും നയരൂപീകര്‍ത്താക്കളും ഒരുപോലെ അഭിപ്രായപ്പെടുന്നു. അങ്ങനെയൊരു സ്ഥിതി ഉണ്ടായാല്‍ ക്ഷീരകര്‍ഷകര്‍ അവരുടെ തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയും ഇന്ത്യയില്‍നിന്നുതന്നെ പശു അപ്രത്യക്ഷമാവുകയും ചെയ്തേക്കാം.

കന്നുകാലി സമ്പത്തും കര്‍ഷകരും

സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ ഗോവധനിരോധനം എന്നത് മതവികാരത്തിന്റെയോ ഹിന്ദു-മുസ്ളിം, ഹിന്ദു-ദളിത് സംഘര്‍ഷങ്ങളുടെയോ വിഷയമല്ല. മറിച്ച്, കാര്‍ഷിക സമ്പദ്ഘടനയില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന കാര്‍ഷികപ്രശ്നമാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരവരുമാനത്തില്‍ 7.35 ശതമാനവും കാര്‍ഷികവരുമാനത്തിന്റെ 26 ശതമാനവും മൃഗസംരക്ഷണമേഖലയില്‍നിന്നാണ്. കര്‍ഷകകുടുംബങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനത്തോളം കന്നുകാലികളില്‍നിന്നും ഇവയില്‍നിന്നുള്ള ഉപോല്‍പ്പന്നങ്ങളില്‍നിന്നുമാണ്. രാജ്യത്തെ കന്നുകാലികളില്‍ 50 ശതമാനവും 2.5 ഏക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷക കുടുംബങ്ങളുടേതാണ്. കന്നുകാലിവ്യാപാരത്തിനുള്ള നിരോധനം ദരിദ്ര-ചെറുകിട ഉല്‍പ്പാദകരെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കും.

കറവവറ്റിയ കാലികളെ കര്‍ഷകര്‍ ഓരോ സീസണിലും വില്‍ക്കുന്നു. കൃഷിക്കുവേണ്ട വിത്തും വളവും വാങ്ങാനും കന്നുകുട്ടികളെ വാങ്ങാനും ചികിത്സ, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കുടുംബ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനും കര്‍ഷകര്‍ക്ക് ഇത് പ്രധാന മാര്‍ഗമാണ്. നൂറുകണക്കിനു വര്‍ഷങ്ങളായി കര്‍ഷകര്‍ ഇങ്ങനെ കന്നുകാലികളെ വില്‍ക്കുന്നു. ഗോവധ നിരോധനവും തുടര്‍ന്നുണ്ടാകുന്ന കന്നുകാലിവ്യാപാര നിരോധനവും ഇപ്പോള്‍ത്തന്നെ പ്രതിസന്ധി നേരിടുന്ന കാര്‍ഷികമേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്കും ചെറുകിട ഉല്‍പ്പാദകരെ കടക്കെണിയിലേക്കും തള്ളിവിടും. കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കാണാതെ അവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?

പരിസ്ഥിതിയിലും വിഭവങ്ങളിലും ഉണ്ടാകുന്ന പ്രത്യാഘാതം

 പശുവിന്റെ ആയുസ്സ് 20-25 വര്‍ഷമാണ്. നിലവില്‍ കറവവറ്റിയ പശുക്കളുടെ എണ്ണം മൊത്തം പശുക്കളുടെ 1-3 ശതമാനംമാത്രമാണ്. കാലികളില്‍ 10 വയസ്സില്‍ കൂടുതലുള്ള ആണ്‍മൃഗങ്ങളുടെ എണ്ണം ആകെയുള്ള ആണ്‍കന്നുകാലികളില്‍ രണ്ട് ശതമാനംമാത്രവും. കശാപ്പ് നിലച്ചാല്‍ ഇവയുടെ എണ്ണം 50 ശതമാനത്തോളമാകും. 'വിശുദ്ധ പശുക്കളെ' സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് വലിയ കോലാഹലമുണ്ടാക്കുന്ന ഹിന്ദിമേഖലയില്‍പ്പോലും കര്‍ഷകകുടുംബങ്ങള്‍ കറവവറ്റിയ പശുക്കളെ വില്‍ക്കുകയും വാങ്ങുന്നവര്‍ അവയെ കശാപ്പ് ചെയ്യുകയും ചെയ്യുന്നുണ്ട്.  ആര്‍എസ്എസ്-ബിജെപി  പ്രവര്‍ത്തകരിലും നേതാക്കളിലുംതന്നെ കന്നുകാലി സമ്പത്തുള്ളവര്‍ ഇപ്രകാരംചെയ്യുന്നു. ന്യൂഡല്‍ഹിയിലെ തന്റെ വസതിയില്‍ പശുക്കളെ വളര്‍ത്തുന്ന ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് നേതാക്കളുടെയും അനുയായികളുടെയും ക്ഷീരഫാമുകളില്‍ എത്ര പശുക്കള്‍ക്ക് സ്വാഭാവിക അന്ത്യം സംഭവിച്ചിട്ടുണ്ടെന്ന് ആര്‍എസ്എസ് പരിശോധന നടത്തുമോ? പശുവിനെ കറവവറ്റിയാല്‍ എല്ലാവരും വില്‍ക്കും.

ആസൂത്രണ കമീഷന്‍ അംഗമായിരുന്ന കിരിത് പരേഖ് ഈയിടെ എഴുതിയ ലേഖനത്തില്‍ പറയുന്നത് രാജ്യത്ത് ഗോവധനിരോധനം ഫലപ്രദമായി നടപ്പാക്കിയാല്‍ കന്നുകാലികളുടെ എണ്ണം രണ്ടായിരത്തി പന്ത്രണ്ടോടെ 18 കോടിയായും 2027ല്‍ 36 കോടിയായും ഉയരുമെന്നാണ്. ഇത് പരിസ്ഥിതിയിലും വിഭവങ്ങളിലും കനത്ത സമ്മര്‍ദം സൃഷ്ടിക്കും.

കര്‍ഷകര്‍ക്കുമേലുള്ള ദുരിതഭാരം

 ഗോവധനിരോധനം ക്ഷീരകര്‍ഷകര്‍ക്ക് അപരിഹാര്യമായ ദുരിതത്തിനു കാരണമാകും. 25 വര്‍ഷംവരെ ജീവിക്കുന്ന പശു മൂന്നുമുതല്‍ 10 വയസ്സുവരെയാണ് പാല്‍ നല്‍കുക. കറവവറ്റിയ പശുക്കളെ വിപണിവിലയ്ക്ക് വില്‍ക്കും. ഇപ്പോള്‍ ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഗോസംരക്ഷണ നിയമങ്ങള്‍ കൊണ്ടുവരികയും പശുവിനെ കൊല്ലുന്നത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാക്കുകയും ചെയ്തു. അങ്ങനെ ഈ സംസ്ഥാനങ്ങളില്‍ കന്നുകാലിവ്യാപാരത്തിന് അന്ത്യംകുറിച്ചു. കറവവറ്റിയ മൃഗങ്ങള്‍ക്ക് വിലയില്ലാതായി. ഹരിയാനയില്‍ എരുമകളെയും ഗോസംരക്ഷണനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു,

ഇതുകാരണം കറവവറ്റിയ എരുമകളെയും വില്‍ക്കാന്‍ കഴിയുന്നില്ല. വരുമാനം നല്‍കാത്ത പശുക്കളെ കര്‍ഷകന് വില്‍ക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, അവയെ തീറ്റിപ്പോറ്റേണ്ടിയും വരുന്നു. ഇത് ക്ഷീരകര്‍ഷകര്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്. പശുസംരക്ഷണനിയമങ്ങള്‍ പാസാക്കിയ ബിജെപി സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ മൌനംപാലിക്കുന്നു. കറവവറ്റിയ കാലികളെ വില്‍ക്കാന്‍ കഴിയാത്തവിധത്തില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

കറവവറ്റിയ പശുക്കളെ സര്‍ക്കാര്‍ വാങ്ങണം

വിഎച്ച്പിയും ബജ്രംഗ്ദളുംപോലുള്ള സംഘപരിവാര്‍ സംഘടനകളുടെ ഭ്രാന്തമായ നടപടികളും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന കര്‍ശനമായ ഗോസംരക്ഷണ നിയമങ്ങളും വഴി ലക്ഷ്യമിടുന്നത്, ആസൂത്രിതമായും സമൂഹത്തില്‍ പടിപടിയായി വിഷലിപ്തമായ പ്രചാരണം നടത്തിയും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് സങ്കുചിത രാഷ്ട്രീയ, തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൈവരിക്കലാണ്. ശരിയായ ബോധമുള്ള ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ല, കാരണം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സമാധാനപരമായി ഒന്നിച്ചുകഴിയാനുള്ള സാഹചര്യമാണ് സംഘപരിവാര്‍ ഇല്ലാതാക്കുന്നത്. കര്‍ഷകവര്‍ഗത്തെ അവരുടെ സാമ്പത്തികതാല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച് ആര്‍എസ്എസിന്റെ വര്‍ഗീയ പ്രചാരണത്തെ ഫലപ്രദമായി  ചെറുക്കാന്‍ കഴിയും. അങ്ങനെ വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താന്‍ കര്‍ഷകരുടെ വര്‍ഗപരമായ കാഴ്ചപ്പാടിലും അവരുടെ സാമ്പത്തികതാല്‍പ്പര്യങ്ങളിലും ഊന്നല്‍നല്‍കണം.

ഡെയ്റിഫാമുകള്‍ ലാഭകരമായി നടത്താനുള്ള സാഹചര്യമൊരുക്കാന്‍, കറവവറ്റിയ പശുക്കളെ സര്‍ക്കാര്‍ കമ്പോളവിലയ്ക്ക് കര്‍ഷകരില്‍നിന്ന് വാങ്ങണമെന്ന് അഖിലേന്ത്യ കിസാന്‍സഭ ആവശ്യപ്പെടുന്നു. ബിജെപി സര്‍ക്കാരുകള്‍ കൊണ്ടുവന്ന ഗോസംരക്ഷണനിയമങ്ങളില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണം. എല്ലാ കന്നുകാലി ചന്തകളും വീണ്ടും പ്രവര്‍ത്തിപ്പിക്കുകയും കന്നുകാലികളുടെ സ്വതന്ത്രമായ വ്യാപാരം അനുവദിക്കുകയും ചെയ്യണം. ഈ മുദ്രാവാക്യം ആര്‍എസ്എസ്-ബിജെപി അനുഭാവികളായ കര്‍ഷകര്‍ക്കുപോലും ഗുണകരമാണ്.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ വിളകള്‍ തിന്നുതീര്‍ക്കുന്നതാണ് മറ്റൊരു വിപത്ത്. അടുത്തിടെയായി ഇത്തരം കന്നുകാലികളുടെ എണ്ണം പെരുകിവരുന്നു. ഈയിടെ നടന്ന അഖിലേന്ത്യ കിസാന്‍സഭാ സമ്മേളനങ്ങളില്‍ കര്‍ഷകര്‍ ഈ പ്രശ്നം വലിയ അപകടമായി ചൂണ്ടിക്കാണിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ഈ കന്നുകാലികളെ സംരക്ഷിക്കണം. ഇതിനായി സങ്കേതങ്ങങ്ങള്‍ സ്ഥാപിക്കുകയും ഭക്ഷണവും ചികിത്സയും നല്‍കുകയും ചെയ്യണം. സംസ്ഥാനസര്‍ക്കാരുകളെ ഇതിനായി ബാധ്യസ്ഥമാക്കുന്ന വിധത്തില്‍ ഗോസംരക്ഷണനിയമത്തില്‍ ഭേദഗതി കൊണ്ടുവരണം. 'വിശുദ്ധ പശുക്കളെ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കുന്നതിനുള്ള ദൈവിക ഉത്തരവാദിത്തം' ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും മന്ത്രിസഭയിലെ 'സ്വയംസേവകരും' ഏറ്റെടുക്കണം; ഇതിന്റെ ഭാരം കര്‍ഷകരുടെ തോളില്‍ വച്ചുകൊടുക്കരുത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കര്‍ഷകരെ ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ അഖിലേന്ത്യ കിസാന്‍സഭ തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകരെ രാഷ്ട്രീയവല്‍ക്കരിക്കാനും 'വിശുദ്ധ പശു'വിന്റെ അടിസ്ഥാനത്തിലുള്ള ആര്‍എസ്എസിന്റെ വര്‍ഗീയ അജന്‍ഡ തുറന്നുകാണിക്കാനും ഇത് ഉപകരിക്കും.

ശ്രദ്ധ തിരിച്ചുവിടലിന്റെ രാഷ്ട്രീയം

കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ മോഡിസര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും ദയനീയമായി പരാജയപ്പെട്ടു. ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരയിരട്ടി മിനിമം താങ്ങുവില നല്‍കുമെന്ന തെരഞ്ഞെടുപ്പുവാഗ്ദാനം പാലിക്കാതെ കര്‍ഷകരെ ബിജെപി വഞ്ചിച്ചു. മോഡിഭരണത്തിന്റെ മൂന്നുവര്‍ഷത്തില്‍ കര്‍ഷകആത്മഹത്യ 26 ശതമാനം വര്‍ധിച്ചു. കാര്‍ഷികമേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചു.

ഇതുവഴി ബഹുരാഷ്ട്ര കോര്‍പറേഷനുകള്‍ക്ക് കാര്‍ഷിക സംഭരണം, സംസ്കരണം, വിപണനം എന്നീ മേഖലകള്‍ ഉടന്‍തന്നെ ഏറ്റെടുക്കാന്‍ കഴിയും. 2016-17ലെ ബജറ്റില്‍ കാര്‍ഷികോല്‍പ്പന്ന വിപണിയില്‍ ഇ-വിപണനം അനുവദിച്ചു. കാര്‍ഷികോല്‍പ്പന്ന- സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് തുച്ഛമായ വിലയില്‍ സംഭരണം നടത്താന്‍ ഇത് സൌകര്യമൊരുക്കും. ഏറ്റവും പുതിയ ബജറ്റില്‍ രാജ്യത്ത് കരാര്‍കൃഷിക്ക് അനുമതി നല്‍കി. ഇങ്ങനെ, മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനേക്കാള്‍ വേഗത്തില്‍ മോഡിസര്‍ക്കാര്‍ നവഉദാര സാമ്പത്തികനയങ്ങള്‍ നടപ്പാക്കുകയാണ്.

ഇത്തരം കര്‍ഷകവിരുദ്ധനയങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനും കര്‍ഷകരെ ഭിന്നിപ്പിക്കാനും ആര്‍എസ്എസ് തലവന്‍ 'വിശുദ്ധ പശു'വിന്റെ പേരില്‍ വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. താലിബാനെയോ ഐഎസിനെയോ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ സായുധരായ 'ഗോസംരക്ഷണസംഘങ്ങള്‍' നിരപരാധികളെ അടിച്ചുകൊല്ലുകയും രാജ്യത്ത് അരാജകത്വം പൂര്‍ണമാക്കുകയുംചെയ്യുന്നു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പിന്തുണയോടെ കര്‍ഷകരുടെ ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചും അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇടതുജനാധിപത്യ ബദല്‍ കെട്ടിപ്പടുത്തുംമാത്രമേ ബിജെപി-ആര്‍എസ്എസ് ദ്വന്ദ്വത്തിന്റെ പിന്തിരിപ്പന്‍, ദേശവിരുദ്ധനയങ്ങളെ നേരിടാന്‍ കഴിയൂ

പി കൃഷ്ണപ്രസാദ്
(അഖിലേന്ത്യ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറിയാണ് ലേഖകന്‍)