Sunday, July 21, 2019

ഞങ്ങൾക്ക്‌ നിർബന്ധമുണ്ട്‌, ഒരു കുടുംബത്തിന്റെയും കണ്ണീർ വീഴരുത‌്

തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിലുണ്ടായ അക്രമ സംഭവങ്ങൾ ന്യായീകരണമില്ലാത്തതാണെന്ന‌് ചൂണ്ടിക്കാട്ടി എസ‌്എഫ‌്ഐ തള്ളിപ്പറഞ്ഞു. സർഗാത്മക കലാലയങ്ങളാണ‌് എസ‌്എഫ‌്ഐ വിഭാവനംചെയ്യുന്നത‌്. വിദ്യാർഥികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പേരാട്ടവും മത–-ജാതി ഭിന്നതകളെ മറികടന്ന വിദ്യാർഥിസമൂഹവുമാണ‌് ലക്ഷ്യം. മഹാരാജാസ‌് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ നെഞ്ചിലാഴ‌്ന്നിറങ്ങിയ കഠാരയല്ല, വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യമാണ‌് തങ്ങളുടെ ആയുധമെന്ന‌് വ്യക്തമാക്കിയ എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു നിലവിലെ സംഭവവികാസങ്ങളോട്‌  പ്രതികരിക്കുന്നു....

അവരല്ല എസ്‌എഫ്‌ഐ

ഒരു ക്യാമ്പസിലും നടക്കാൻപാടില്ലാത്ത ദൗർഭാഗ്യകരമായ സംഭവമാണ‌് യൂണിവേഴ‌്സിറ്റി കോളേജിൽ ഉണ്ടായത‌്. രാഷ്ട്രീയമായ വിഷയമല്ല, വ്യക്തിപരമായ കാരണങ്ങളാണ‌് അക്രമത്തിൽ കലാശിച്ചത‌്. എസ‌്എഫ‌്ഐ യൂണിറ്റ‌് ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ഉൾപ്പെട്ടു. സംഘടനയ‌്ക്ക‌് നേരിട്ട‌് ബന്ധമില്ലെങ്കിലും ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തെറ്റ‌് തിരുത്തുന്നതിനും ആവർത്തിക്കാതിരിക്കാനുമുള്ള സമീപനം സ്വീകരിക്കും. ആദ്യ ഘട്ടമെന്ന നിലയിൽ യൂണിറ്റ‌് കമ്മിറ്റി പിരിച്ചുവിടുകയും കേസിൽ പ്രതിചേർക്കപ്പെട്ട മുഴുവൻ ആളുകളെയും സംഘടനയിൽനിന്ന‌് പുറത്താക്കുകയുംചെയ‌്തു. ഇവർക്കെതിരെ ശക്തമായ പൊലീസ‌് നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട‌്. വിഷയവുമായി ബന്ധപ്പെട്ട‌് സമരവുമായി പുറത്തേക്കിറങ്ങിവന്ന വിദ്യാർഥികൾ തങ്ങൾ എസ‌്എഫ‌്ഐക്കാരാണെന്നും ഈ യൂണിറ്റ‌ിലുള്ളവർ ചെയ്യുന്നതല്ല യഥാർഥ എസ‌്എഫ‌്ഐ പ്രവർത്തനം എന്നുമാണ‌് വിളിച്ചുപറഞ്ഞത‌്. എസ‌്എഫ‌്ഐ എന്നാൽ ഒരു യൂണിറ്റ‌് കമ്മിറ്റിയല്ല എന്നാണ‌് ആ ക്യാമ്പസിലെ വിദ്യാർഥികൾ പറയുന്നത‌്. ആ യൂണിറ്റിലുള്ളവരുടെ തെറ്റുകൾ എസ‌്എഫ‌്ഐയുടേതല്ല. ക്യാമ്പസിലെതന്നെ വിദ്യാർഥികൾ അത‌് വിളിച്ചുപറയുന്നത‌് എസ‌്എഫ‌്ഐയുടെ വിജയമാണ‌്. എസ‌്എഫ‌്ഐ സംസ്ഥാനനേതൃത്വം ഈ വിദ്യാർഥികളെയാകെ ഉൾപ്പെടുത്തി യോഗം വിളിച്ചിട്ടുണ്ട‌്. അവരെയാകെ കേട്ടുകൊണ്ട‌ുള്ള പുതിയ യൂണിറ്റാകും നിലവിൽ വരിക.

കലാലയത്തിൽ സംഘർഷങ്ങൾക്ക‌് ഇടമില്ല

ഒരുനിലയിലും കലാലയസംഘർഷങ്ങളെ അനുകൂലിക്കുന്നില്ലെന്നു മാത്രമല്ല, എല്ലാകാലത്തും എസ‌്എഫ‌്ഐ അതിനെ എതിർത്തിട്ടുമുണ്ട‌്. ഒരുകാലത്ത‌് കേരളത്തിലെ പ്രധാനപ്പെട്ട വിദ്യാർഥി സംഘടനയായിരുന്ന കെഎസ‌് യുവിന്റെ നിരന്തരമായ ആക്രമണങ്ങളിൽ വിദ്യാർഥികൾ പൊറുതിമുട്ടിയിരുന്നു. അതിനെതിരായ വിദ്യാർഥികളുടെ വികാരവും പ്രതിഷേധവും എസ‌്എഫ‌്ഐക്ക‌് അനുകൂലമായി വന്നു. അടിയന്തരാവസ്ഥക്കാലത്തിനുശേഷമാണ‌് കേരളത്തിലും രാജ്യത്താകെയും എസ‌്എഫ‌്ഐ പ്രധാന സംഘടനയായി മാറുന്നത‌്. 1973ലാണ‌് യൂണിവേഴ‌്സിറ്റി കോളേജിൽ എസ‌്എഫ‌്ഐ ആദ്യമായി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത‌്. കെ എ‌സ‌്‌യുവിന്റെ എല്ലാവിധത്തിലുള്ള അതിക്രമങ്ങളും നേരിട്ടാണ‌് എസ‌്എഫ‌്ഐ വളർന്നുവന്നത‌്. അതുകൊണ്ടുതന്നെ ആക്രമിച്ച‌് കീഴ‌്പ്പെടുത്തുക എന്നതല്ല, ആക്രമിക്കപ്പെടുന്നവരുടെ കൂടെ നിൽക്കുക എന്ന മാനവികബോധത്തിനൊപ്പമാണ‌് എസ‌്എഫ‌്ഐ.

എസ‌്എഫ‌്ഐയാണ‌് ഏറ്റവും വലിയ അക്രമകാരികൾ എന്ന നിലയിലുള്ള ചർച്ചയാണ‌് വന്നുകൊണ്ടിരിക്കുന്നത‌്. കേരളത്തിൽമാത്രം അഭിമന്യു ഉൾപ്പെടെ 33 എസ‌്എഫ‌്ഐ പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയിലാകെ 277 പ്രവർത്തകർ കൊല്ലപ്പെട്ടു. കേരളത്തിൽ കൂടുതൽ ആളുകളെയും കൊലപ്പെടുത്തിയത‌് കെഎസ‌് യു–- കോൺഗ്രസ‌്–-ഐഎൻടിയുസി പ്രവർത്തകരാണ‌്. ആർഎസ‌്എസ‌ുകാരും എസ‌്ഡിപിഐക്കാരും കൊലപ്പെടുത്തിയിട്ടുണ്ട‌്. പൊലീസിന്റെ മർദനമേറ്റും പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട‌്. കേരളത്തിലെ ക്യാമ്പസുകളിലോ പുറത്തോ ഒരാളുടെയും ജീവൻ എസ‌്എഫ‌്ഐയുടെ കൈകൊണ്ട‌് നഷ്ടപ്പെട്ടിട്ടില്ല. എസ‌്എഫ‌്ഐക്ക‌് തിരിച്ചടിക്കാൻ ശേഷി ഇല്ലാത്തതിനാലല്ല. രക്തസാക്ഷികളുടെ വീടുകൾ നിരന്തരം സന്ദർശിക്കുന്ന ഞങ്ങൾക്കറിയാം ആ രക്ഷിതാക്കളുടെ ദുഃഖത്തിന്റെ ആഴം. ഒരു കുടുംബത്തിന്റെയും കണ്ണുനീർ എസ‌്എഫ‌്ഐക്കെതിരായി വീഴരുതെന്ന നിർബന്ധം സംഘടനയ‌്ക്കുണ്ട‌്.

യൂണിവേഴ‌്സിറ്റി കോളേജിലെ പ്രശ‌്നത്തിന്റെ പശ്ചാത്തലത്തിൽ എസ‌്എഫ‌്ഐയെ ആത്മാർഥമായി വിമർശിക്കുന്നവരുടെ വാക്കുകൾ മുഖവിലയ‌്ക്കെടുത്ത‌് മുന്നോട്ടുപോകും. അത്തരം ആളുകൾക്ക‌് എസ‌്എഫ‌്ഐ ഇപ്പോൾ സ്വീകരിച്ച നടപടികളും ഇനി സ്വീകരിക്കുന്ന നടപടിയും മറുപടിയാണ‌്.

1957ലെ ആദ്യ ഇ എം എസ‌് സർക്കാരിന്റെ കാലംതൊട്ട‌് കേരളത്തിൽ ഏറ്റവും കൂടുതൽ അതിക്രമവും കൊലപാതകങ്ങളും നടത്തിയ സംഘടന കെഎസ‌്‌യുവാണ‌്. കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരും തിരുവനന്തപുരത്തും കെഎസ‌്‌യുക്കാർ ചേരിതിരിഞ്ഞ‌് ഏറ്റുമുട്ടി. കെ എസ‌്‌യു ജില്ലാ ഭാരവാഹികൾക്കുൾപ്പെടെ പരിക്കേറ്റു. ധനവച്ചപുരം കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ സ്വീകരിച്ച ദിവസമാണ‌് എസ‌്എഫ‌്ഐ വനിതാനേതാവിനെ എബിവിപിക്കാർ മദ്യക്കുപ്പികൊണ്ട‌് തലയ‌്ക്കടിച്ചത‌്. എസ‌്എഫ‌്ഐയെ കടന്നാക്രമിക്കാൻമാത്രം വിമർശനവുമായി  ഇറങ്ങുന്നവരെ ഇതൊന്നും സ‌്പർശിക്കാറില്ല.

യൂണിവേഴ‌്സിറ്റി കോളേജിൽ ഉണ്ടായത‌് തെറ്റാണ‌്. പക്ഷേ, എന്തുകൊണ്ട‌് യൂണിവേഴ‌്സിറ്റി കോളേജ‌് ആക്രമിക്കപ്പെടുന്നു. രാജ്യത്ത‌് അടിയന്തരാവസ്ഥയ‌്ക്കെതിരെ ആദ്യത്തെ പ്രകടനം ആരംഭിക്കുന്നത‌് യൂണിവേഴ‌്സിറ്റി കോളേജിൽനിന്നാണ‌്. 1975 ജൂലൈ ഒന്നിന‌് അന്നത്തെ എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ, പ്രസിഡന്റ‌് എം എ ബേബി, അഖിലേന്ത്യാ വൈസ‌് പ്രസിഡന്റ‌് ജി സുധാകരൻ, സംസ്ഥാന വൈസ‌് പ്രസിഡന്റ‌് എം വിജയകുമാർ, ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഡോ. ജയപ്രസാദ‌് തുടങ്ങിയവരുടെ നേതൃത്വത്തിലാണ‌് പ്രകടനം നടന്നത‌്. പിന്നീടിങ്ങോട്ട‌് സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിലുണ്ടാകുന്ന എല്ലാ പ്രശ‌്നങ്ങളിലും ഉടനടി ക്രിയാത്മകമായി പ്രവർത്തിച്ച ക്യാമ്പസാണത‌്. സെക്രട്ടറിയറ്റിനും നിയമസഭയ‌്ക്കും അടുത്തുള്ള ക്യാമ്പസ‌്. അതുകൊണ്ടുതന്നെ ആ ക്യാമ്പസ‌ിനെ തകർക്കുക എന്നത‌് വലതുപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും പ്രഖ്യാപിതലക്ഷ്യമാണ‌്.

ക്യാമ്പസ‌് സ്ഥലംമാറ്റാനും അടച്ചുപൂട്ടാനുമുള്ള ശ്രമങ്ങളെ എസ‌്എഫ‌്ഐ ശക്തമായി ചെറുത്തുതോൽപ്പിക്കും. അക്രമത്തിന്റെപേരിൽ ഒരു കോളേജ‌് അടച്ചുപൂട്ടുകയാണെങ്കിൽ, എന്തുകൊണ്ട‌്, തിരുവനന്തപുരത്തെ എംജി കോളേജ‌് അടച്ചുപൂട്ടുന്നില്ല. ഹൈക്കോടതിക്ക‌് നേരിട്ട‌് ഇടപെടേണ്ടിവന്ന അക്രമങ്ങളാണ്‌ അവിടെ നടന്നത‌്. മട്ടന്നൂർ കോളേജിൽ മാഗസിന്റെ ഫണ്ട‌് വീതം വയ‌്ക്കുന്നതിലെ തർക്കത്തെ തുടർന്നാണ‌് കെഎസ‌്‌യുക്കാരനായ മാഗസിൻ എഡിറ്റർ ബഷീറിനെ കെഎസ‌്‌യുക്കാർതന്നെ കൊലപ്പെടുത്തിയത‌്. മഹാരാജാസിലാണ‌് അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയത‌്. വിവിധ കോളേജുകൾക്കുള്ളിൽവച്ചാണ‌് എസ‌്എഫ‌്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുള്ളത‌്. ഇതിന്റെപേരിൽ ക്യാമ്പസുകൾ അടച്ചുപൂട്ടണമെന്ന ചർച്ച ഒരിക്കലും ഉണ്ടായില്ല.

അഭിമന്യു കൊല്ലപ്പെട്ടത‌് ഒഴിച്ചുനിർത്തിയാൽ, എസ‌്എഫ‌്ഐ ആക്രമിക്കപ്പെട്ട ഒരു സംഭവവും കേരളത്തിൽ ചർച്ചചെയ്യപ്പെട്ടിട്ടില്ല. അഭിമന്യുവിനേക്കാൾ പ്രായം കുറഞ്ഞയാളായിരുന്നു സജിൻ ഷാഹുൽ. ആർഎസ‌്എസുകാരുടെ ബോംബേറിൽ തലയ‌്ക്ക‌് പരിക്കേറ്റ‌് ഒരുമാസം ആശുപത്രിയിൽ കിടന്നിട്ടാണ‌് ആ പതിനെട്ടുകാരൻ മരിച്ചത‌്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ശിവപ്രസാദിനെ തെരഞ്ഞെത്തി വീട്ടിൽ കടന്ന‌് അച്ഛൻ നാരായണൻനായരെ കൊലപ്പെടുത്തിയ നടുക്കുന്ന സംഭവം കേരളത്തിലുണ്ടായി. എസ‌്എഫ‌്ഐ കേന്ദ്രകമ്മിറ്റി അംഗവും ജില്ലാ കൗൺസിൽ അംഗവുമായ കെ വി സുധീഷിനെ ക്രൂരമായി മാതാപിതാക്കളുടെ കൺമുന്നിൽ കൊലപ്പെടുത്തി. എസ‌്എഫ‌്ഐ പ്രതിസ്ഥാനത്ത‌് വരുമ്പോൾമാത്രമാണ‌് കേരളത്തിൽ ചർച്ച നടന്നിട്ടുള്ളത‌്‌. എസ‌്എഫ‌്ഐ ഇരകളാക്കപ്പെടുമ്പോൾ പ്രതികരണങ്ങൾ ഉണ്ടാകാറില്ല.

എസ‌്എഫ‌്ഐയെ വേട്ടയാടുക മാധ്യമങ്ങളുടെ പൊതുനിലപാട‌്

മാധ്യമങ്ങളുടെ പൊതുനിലപാടെന്താണെന്ന‌് ഒരു പരിധിവരെ ജനങ്ങൾക്കറിയാം. ക്യാമ്പസുകളിൽ അത‌് സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണ‌്. അത‌് കൂടുതൽ ശക്തമാക്കി മാധ്യമങ്ങളുടെ നയം തുറന്നുകാട്ടും. എസ‌്എഫ‌്ഐ ഭാരവാഹികളെ അതിൽ ബോധവാന്മാരാക്കും. മുൻകാലങ്ങളിൽ അത്തരം ചെറുത്തുനിൽപ്പിൽ എസ‌്എഫ‌്ഐ വിജയിച്ചിട്ടുണ്ട‌്.

ഏകപക്ഷീയമായ മാധ്യമങ്ങളുടെ ആക്രമണങ്ങളെ അതിജീവിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഇന്ന‌് കേരളത്തിൽ എസ‌്എഫ‌്ഐ ഉണ്ടാകുമായിരുന്നില്ല.  കലാലയരാഷ്ട്രീയം പാടില്ല എന്ന ചർച്ചയും എസ‌്എഫ‌്ഐക്കെതിരായ നീക്കമായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ‌എ കെ ആന്റണിയാണ‌് കലാലയരാഷ്ട്രീയം നിരോധിക്കുന്നത‌്.

കെഎസ‌്‌യു അപ്രസക്തമാകുകയും എസ‌്എഫ‌്ഐ സജീവമാകുകയും ചെയ‌്തതോടെയാണ‌് ഒരുവിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ഈ ചർച്ചതുടങ്ങിയത‌്. എസ‌്എഫ‌്ഐയെ ക്യാമ്പസുകളിൽനിന്ന‌് പുറത്താക്കുക എന്ന അജൻഡയായിരുന്നു ആ ചർച്ചകൾക്ക‌് പിന്നിലുണ്ടായിരുന്നത‌്.

സർഗാത്മക ക്യാമ്പസ‌്

ആദ്യമായി യൂണിവേഴ‌്സിറ്റി കോളേജ‌് യൂണിയൻ എസ‌്എഫ‌്ഐ ജയിച്ച 1973ൽ ബാലചന്ദ്രമേനോനായിരുന്നു ചെയർമാൻ. സജീവ എസ‌്എഫ‌്ഐ പ്രവർത്തകനായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ സർഗവാസനകൾ തിരിച്ചറിഞ്ഞാണ‌് ബാലചന്ദ്രമേനോനെ ആ സ്ഥാനത്തേക്ക‌് ഉയർത്തിക്കൊണ്ടുവന്നത‌്. അങ്ങനെ വിവിധ കലാലയങ്ങളിൽ എസ‌്എഫ‌്ഐ കലാപരമായി കഴിവുള്ളവരെ നേതൃസ്ഥാനത്തേക്ക‌് കൊണ്ടുവരാറുണ്ട‌്. സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുക എന്നത‌് എക്കാലത്തും പുലർത്തിപ്പോന്ന നയമാണ‌്.

വിദ്യാർഥികൾക്കറിയാം നിജസ്ഥിതി

പുതിയ സാഹചര്യത്തിൽ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ ഇകഴ‌്ത്താനും സംഘടിതമായ ശ്രമം നടക്കുന്നുണ്ട‌്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ക്രൂര കൊലപാതകം പോപ്പുലർ ഫ്രണ്ടിനെ വിദ്യാർഥികൾക്കിടയിൽ തുറന്നുകാട്ടി. അതിൽ വലിയ പ്രതിസന്ധി അവർ അഭിമുഖീകരിക്കുന്നുണ്ട‌്. എല്ലാ തരത്തിലുള്ള മുസ്ലിം മതമൗലികവാദികളും അവരെ പിന്തുണയ‌്ക്കുന്ന നിലയാണുള്ളത‌്. അതിനെ അനുകൂലിക്കുന്ന മാധ്യമങ്ങളും അവരെ വെള്ളപൂശാൻ നേരത്തേതന്നെ രംഗത്തുണ്ട‌്. അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ സംഘടനയിൽനിന്ന‌്‌ പുറത്താക്കാൻ അവർ തയ്യാറായില്ല. ഒറ്റക്കുത്തിന‌് അഭിമന്യുവിനെ കൊലപ്പെടുത്തിയ പരിശീലനം കിട്ടിയ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അവരുടേത‌്. അഭിമന്യുവിന്റെ പ്രതികളെ പിടികൂടിയില്ല എന്ന പ്രചാരണം ഒന്നാം രക്തസാക്ഷിത്വദിനവുമായി ബന്ധപ്പെട്ട‌് ഉണ്ടായി. 16 പ്രതികളിൽ 14 പേരെയും പിടിച്ച‌് കേസ‌് വിചാരണ ഘട്ടത്തിലേക്കെത്തി എന്നതാണ‌് യാഥാർഥ്യം. എസ‌്എഫ‌്ഐക്കെതിരെ നടക്കുന്ന പ്രചാരണങ്ങളുടെ ഉദ്ദേശ്യവും അതിന്റെ നിജസ്ഥിതിയും വിദ്യാർഥികൾക്കറിയാം എന്നതാണ‌് എതിരാളികൾ നേരിടുന്ന വെല്ലുവിളി.

തയ്യാറാക്കിയത്‌:
പി ആർ ചന്തുകിരൺ

courtesy: deshabhimani

വിദ്യാർഥിവിരുദ്ധ രാഷ്ട്രീയം തള്ളുക

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഖിൽ ചന്ദ്രന് കത്തിക്കുത്തും മർദനവും സ്വന്തം സംഘടനയുടെ യൂണിറ്റ് നേതാക്കളിൽ ഏതാനുംപേരിൽനിന്ന് ഏൽക്കേണ്ടിവന്നത് ഏറ്റവും ദൗർഭാഗ്യകരവും അപലപനീയവുമായ സംഭവമാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന അഖിലിനെയും മകനെ പരിചരിക്കുന്ന അച്ഛൻ ചന്ദ്രനെയും എം എ ബേബി ഉൾപ്പെടെയുള്ള സഖാക്കൾക്കൊപ്പം  ഞാൻ കണ്ടിരുന്നു. യൂണിറ്റ് ഭാരവാഹികൾ അടക്കം ഏതാനും എസ്എഫ്ഐ പ്രവർത്തകർ  ചെയ്തത് മാപ്പർഹിക്കാത്ത ഹീനകൃത്യമാണെന്നും അതിനെ സിപിഐ എം ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി. അക്രമം കാട്ടിയവർക്കെതിരെ ശക്തമായ നിയമ‐ഭരണ‐പൊലീസ് നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  അതുപ്രകാരം അറസ്റ്റും അനന്തരനടപടികളും തുടരുകയാണ്.

യൂണിവേഴ്സിറ്റി കോളേജിലെ രാഷ്ട്രീയേതരസംഭവത്തെ ദുരുപയോഗിച്ച് തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധ ‐ പുരോഗമനവിരുദ്ധ രാഷ്ട്രീയം ബലപ്പെടുത്താനുള്ള തീവ്രയജ്ഞത്തിനാണ് കേരളം സാക്ഷ്യംവഹിക്കുന്നത്. ഇതിന്റെ ഗുണഭോക്താക്കൾ  വർഗീയസംഘടനകളും ബൂർഷ്വാ രാഷ്ട്രീയ പാർടികളുമാണ്. സിപിഐ എമ്മിനെയും  എസ്എഫ്ഐയെയും  തളർത്തുകയെന്ന ഉദ്ദേശ്യത്തോടെ യൂണിവേഴ്സിറ്റി കോളേജ് സംഭവത്തെ മറയാക്കി ഇവിടത്തെ ഒരുവിഭാഗം അച്ചടി ‐ ദൃശ്യമാധ്യമങ്ങൾ വ്യാജവാർത്തകളടക്കം സൃഷ്ടിക്കുകയാണ്. ചന്ദ്രനിലേക്ക് ഉപഗ്രഹം വിക്ഷേപിക്കുന്നതും കേരളത്തിന്റെ പുനർനിർമാണത്തിനായി ഉച്ചകോടി നടത്തിയതുമെല്ലാം അപ്രധാനവും യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ട തുടർവാർത്തകൾ ലീഡാക്കുകയുംചെയ്യുന്നു. ലോക്സഭാ തെരഞ്ഞെടുപ്പുഘട്ടംമുതൽ സംസ്ഥാനത്ത് ശക്തമായി വരുന്ന കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമജ്വരം കത്തിപ്പടരാനുള്ള അവസരമാക്കി ഇതിനെ മാറ്റിയിരിക്കുന്നു. വ്യാജലീഡ് വാർത്തകൾ മാത്രമല്ല, ദിശാബോധമില്ലാത്ത ആശയങ്ങളുമായുള്ള മുഖപ്രസംഗങ്ങളും സുലഭമാണ്.

 എസ്എഫ്ഐക്ക് മാനവികതയും ജനാധിപത്യവും നഷ്ടമായെന്നും അതിന് തെളിവാണ്  യൂണിവേഴ്സിറ്റി കോളേജ് സംഭവമെന്നും മുഖപ്രസംഗത്തിലൂടെ "മനോരമ' സമർഥിക്കാൻ ശ്രമിച്ചു. സംഘടനയുടെ നയപരിപാടികൾക്കും പ്രവർത്തനശൈലിക്കും വിരുദ്ധമായി പ്രവർത്തിച്ചവരെ സംഘടനയിൽനിന്ന്ി പുറത്താക്കുകയും യൂണിറ്റ് തന്നെ പിരിച്ചുവിടുകയുംചെയ്ത് എസ്എഫ്ഐ നേതൃത്വം  മാതൃകാപരവും ധീരവുമായ സംഘടനാനടപടി സ്വീകരിച്ചു. തമ്മിലടി, കത്തിക്കുത്ത്, കൊലപാതകം തുടങ്ങിയവ സ്വന്തം സംഘടനകളിലെ പ്രവർത്തകർതമ്മിൽ നടത്തിയിട്ടുള്ള സംഘടനകളാണ് കെഎസ്യു ഉൾപ്പെടെയുള്ളവ. അന്നൊന്നും ആ സംഘടനകളുടെ നേതൃത്വത്തിന് തോന്നാത്ത അച്ചടക്കനടപടിയാണ് എസ്എഫ്ഐ സ്വീകരിച്ചത്. അത് കാണാതെ എസ്എഫ്ഐക്ക് മാനവികതയും ജനാധിപത്യവും നഷ്ടപ്പെട്ടെന്ന് സ്ഥാപിക്കാൻനോക്കുന്നത് പുതുതലമുറ പുരോഗമനപക്ഷത്ത് കാലുറപ്പിക്കുന്നത് തടയാനാണ്.

ലോകസകലഭാതെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ആർഎസ്എസ് നയിക്കുന്ന ബിജെപിയും കേരളത്തിൽ മുസ്ലിംലീഗ് ഉൾപ്പെടുന്ന യുഡിഎഫും വലിയ വിജയം നേടി. ബംഗാളിനും ത്രിപുരയ്ക്കുംപിന്നാലെ ഇവിടെയും ചെങ്കൊടിപ്രസ്ഥാനത്തെ തകർക്കുമെന്നും  അതിനായി നിലമൊരുക്കുമെന്നതടക്കമുള്ള ശത്രുവർഗപ്രഖ്യാപനം  ശക്തമായി. ഇതിന് ബോധപൂർവമായും അല്ലാതെയും ഇന്ധനം പകരുകയാണ് ഒരുവിഭാഗം മാധ്യമങ്ങൾ.

കേരളത്തിന്റെ  സമൂഹമനസ്സ് അട്ടിമറിക്കാനുള്ള ഗൂഢ രാഷ്ട്രീയ കരുനീക്കം

എൽഡിഎഫിനെയും വിശിഷ്യാ, സിപിഐ എമ്മിനെയും  ഒറ്റപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കുകയാണ്. ഇക്കൂട്ടർക്ക് വീണുകിട്ടിയ അവസരമായി യൂണിവേഴ്സിറ്റി കോളേജിലെ അനിഷ്ടസംഭവത്തെ കൊണ്ടാടുകയാണ്. ലോക്മ സഭാതെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ജയിക്കുകയും എൽഡിഎഫ് പരാജയപ്പെടുകയും ചെയ്തതോടെ എൽഡിഎഫിന് ഭാവിയില്ലെന്ന് പ്രചരിപ്പിച്ചവരുടെ  കണ്ണ് തുറപ്പിക്കുന്നതായി സംസ്ഥാനത്തെ 13 ജില്ലയിലെ 44 വാർഡിലായി നടന്ന പ്രാദേശിക ഉപതെരഞ്ഞെടുപ്പുഫലം. 44 ൽ 22 സീറ്റ്  എൽഡിഎഫിന് ജനങ്ങൾ സമ്മാനിച്ചു. അതുപോലെ  കഴിഞ്ഞതവണ കെഎസ്യു മുഴുവൻ സീറ്റും കരസ്ഥമാക്കിയ എറണാകുളത്തെ സ്വയംഭരണ കലാലയമായ തേവര സേക്രഡ് ഹാർട്ട് കോളേജിൽ ഇക്കുറി എസ്എഫ്ഐ എല്ലാ സീറ്റിലും ജയിച്ചു.  ലോകസണാഭാ തെരഞ്ഞെടുപ്പുഫലമല്ല, കോളേജ് യൂണിയൻ മുതൽ നിയമസഭാതെരഞ്ഞെടുപ്പുകളിൽവരെ ഉണ്ടാകാൻ പോകുന്നതെന്നുകണ്ട് കേരളത്തിന്റെ  സമൂഹമനസ്സ് അട്ടിമറിക്കാനുള്ള ഗൂഢ രാഷ്ട്രീയ കരുനീക്കത്തിലാണ് വർഗീയ ‐ മുതലാളിത്തശക്തികൾ. അവർക്കുവേണ്ടിയുള്ള ഏജൻസികൾ ഏറ്റ ക്വട്ടേഷൻ സംഘമായി ഒരുസംഘം മാധ്യമങ്ങൾ മാറിയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്ഐ വിരുദ്ധ വാർത്താപ്രളയം മാധ്യമങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അക്കൂട്ടത്തിൽ മാധ്യമ‐ സാമൂഹ്യപ്രവർത്തകനായ ബി ആർ പി ഭാസ്കർ സിപിഐ എമ്മിനെയും അതിന്റെ നേതൃത്വത്തെയും കടന്നാക്രമിച്ചും വസ്തുതാവിരുദ്ധമായി പല കാര്യങ്ങളും  അവതരിപ്പിച്ചിട്ടുണ്ട്.  ഏതാനും വർഷങ്ങൾക്കുമുമ്പ് എ കെ ജി സെന്ററിൽനിന്നിറങ്ങി യൂണിവേഴ്സിറ്റി കോളേജിലെ ക്ലാസ്ി മുറിയിലെത്തി കോടിയേരി ബാലകൃഷ്ണൻ "താണ്ഡവമാടി'യതായി അദ്ദേഹം കുറിച്ചു. യൂണിവേഴ്സിറ്റി കോളേജ് പൂട്ടി  പഞ്ചനക്ഷത്ര ഹോട്ടലാക്കുകയെന്ന ഗൂഢ അജൻഡയിലായിരുന്നു അന്നത്തെ യുഡിഎഫ് സർക്കാർ. അതിനെതിരെ കോളേജിലെ പൂർവ വിദ്യാർഥികളായ  മലയാളത്തിന്റെ മഹാകവി ഒ എൻ വി കുറുപ്പ്  ഉൾപ്പെടെയുള്ളവർ  രംഗത്തുവന്നു. സമരംചെയ്ത വിദ്യാർഥികളെ ക്യാമ്പസിനുള്ളിൽ കയറി  പൊലീസ് ക്രൂരമായി വേട്ടയാടി. കലാലയം രക്തക്കളമാക്കിയപ്പോൾ അത് തടയാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളുടെ ജനകീയ ഇടപെടലിൽ ഞാനും  ടി ശിവദാസമേനോനും നേതൃപരമായ പങ്കുവഹിച്ചിരുന്നു. വിദ്യാർഥികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് അറിഞ്ഞിട്ട്  അത് തടയാൻ ഇടപെടാതിരിക്കലാണോ മനുഷ്യാവകാശസംരക്ഷണം? അന്ന് പൊലീസ്  വേട്ടയ്ക്കെതിരെ ഇടപെടൽ നടത്തിയത് എങ്ങനെയാണ് താണ്ഡവമായി മാറുന്നത്? യൂണിവേഴ്സിറ്റി കോളേജ് അടച്ചുപൂട്ടാൻ ഉമ്മൻചാണ്ടി ‐ ആന്റണി സർക്കാരുകൾക്ക് കൂട്ടുനിൽക്കണമായിരുന്നോ എന്നാണോ?

"കോടിയേരി അവകാശപ്പെടുന്നതുപോലെ എസ്എഫ്ഐ സ്വതന്ത്ര സംഘടനയല്ല, പാർടിയുടെ ഔദ്യോഗിക റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെടുന്ന പോഷകസംഘടനയാണ്' എന്നാണ്  ബി ആർ പിയുടെ മറ്റൊരു നിഗമനം. എസ്എഫ്ഐ സ്വതന്ത്രസംഘടനയാണെന്ന വസ്തുത സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്നനിലയിൽ ഞാൻ ആവർത്തിക്കുന്നു. സിപിഐ എമ്മിന്റെ പോഷകസംഘടനയല്ല എസ്എഫ്ഐ. തൊഴിലാളികളുടെ സംഘടനയായ സിഐടിയു ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ സംഘടനകൾ  ഒന്നും പാർടിയുടെ പോഷകസംഘടനകളല്ല. സ്വതന്ത്രസ്വഭാവമുള്ള ബഹുജനസംഘടനകളാണ്. വിദ്യാർഥിജീവിത കാലഘട്ടത്തിൽ പഠനത്തിന് മുൻഗണന നൽകണമെന്നതാണ് സിപിഐ എം സമീപനം. നന്നായി പഠിക്കാനും സാമൂഹ്യപ്രതിബദ്ധതയോടെ മാതൃകാവിദ്യാർഥികളായി വളരാനുമുള്ള ശൈലിയാണ് സിപിഐ എമ്മിനുള്ളത്. ഈ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നതാണ് എസ്എഫ്ഐ നേതൃത്വം. എസ്എഫ്ഐ പ്രവർത്തനശൈലിക്ക് വിരുദ്ധമായിട്ടാണ് യൂണിവേഴ്സിറ്റി  കോളേജിലെ  യൂണിറ്റ് ഭാരവാഹികൾ സ്വന്തം പ്രവർത്തകരെ ആക്രമിച്ചത്. ഇവരെ ആക്രമണകാരികളാക്കിയത് പാർടി സംസ്ഥാന സെക്രട്ടറിയായിരിക്കെ പിണറായി വിജയനാണെന്ന അടിസ്ഥാനരഹിതമായ ആക്ഷേപത്തിലൂടെ ഇദ്ദേഹത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അളവ് എത്ര വലുതാണെന്ന്  ബോധ്യമാകുന്നു.

യൂണിവേഴ്സിറ്റി കോളേജ് ഇന്നും കേരളത്തിലെ ഏറ്റവും അഭിമാനകലാലയങ്ങളിൽ  ഒന്നാണ്. ഏറ്റവും ഉയർന്ന മെറിറ്റുള്ളവർക്ക് പ്രവേശനം കിട്ടുന്ന വിദ്യാഭ്യാസസ്ഥാപനമാണ്. ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള  എല്ലാ ആക്ഷേപങ്ങളും പരാതികളും  സർക്കാർ ഗൗരവത്തോടെ കാണുകയും നീതിപൂർവകമായി  ബന്ധപ്പെട്ട  സംവിധാനങ്ങളിലൂടെ അന്വേഷിക്കുകയുംചെയ്യും. എന്നാൽ, ഈ വിഷയത്തിന്റെ മറവിൽ  ഈ കോളേജിന് സൽപ്പേരില്ലെന്നും കോളേജ് പൂട്ടി മ്യൂസിയം (കാഴ്ചബംഗ്ലാവ്) ആക്കണമെന്നുമുള്ള "മ'  മാധ്യമങ്ങളുടെ നിർദേശം അങ്ങേയറ്റം ദേശവിരുദ്ധമാണ്. കലാലയത്തിൽ അക്രമം നടക്കുന്നതിനാൽ വിദ്യാർഥിരാഷ്ട്രീയം പാടില്ലെന്നാണ് ഉയരുന്ന വാദം. വിദ്യാർഥിരാഷ്ട്രീയത്തിന് അതിരുകൾ വേണമെന്നതിൽ യോജിപ്പുണ്ട്. അനാശാസ്യസംഭവങ്ങൾ ഇല്ലാതാകണം. 18 വയസ്സ് തികഞ്ഞ യുവാക്കൾ പഠിക്കുന്ന  കോളേജിൽ വിദ്യാർഥിസംഘടനാ രാഷ്ട്രീയം മഹാപരാധമാണെന്ന് ചിന്തിക്കുന്ന മാധ്യമങ്ങൾതന്നെ, എന്തിനാണ് യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെമറവിൽ കെഎസ്യു, എബിവിപി, എസ്ഡിപിഐയുടെ വിദ്യാർഥി സംഘടനകൾ നടത്തുന്ന അക്രമസമരങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നത്.
കേരളത്തിൽ വിദ്യാർഥിരാഷ്ട്രീയത്തിൽ  കത്തിക്കുത്തും കൊലയുമുണ്ടായത് മനോരമാദികൾ പിന്തുണച്ച  വിമോചനസമരത്തോടുകൂടിയാണെന്ന വസ്തുത മറക്കണ്ട.

ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയായതും  വിദ്യാർഥിപ്രവർത്തകരുടെ ജീവൻ നഷ്ടമായതും എസ്എഫ്ഐക്കാണ്. സംസ്ഥാനത്തെ വിവിധ കോളേജുകളിലായി  33 എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിന്റെപേരിൽ ഏതെങ്കിലും കലാലയം അടച്ചുപൂട്ടിയോ? മട്ടന്നൂർ കോളേജിലെ മാഗസിൻ എഡിറ്റർ ബഷീറിനെ വിറകുകൊണ്ട് കെഎസ്യുക്കാർ അടിച്ചുകൊന്നു. പന്തളം എൻഎസ്എസ് കോളേജിലെ ഭുവനേശ്വരനെ കെഎസ്യുക്കാർ കശാപ്പ് ചെയ്തു. പട്ടാമ്പി കോളേജിൽ സെയ്താലിയെയും  കൊല്ലം ശ്രീനാരായണ കോളേജിൽ ശ്രീകുമാറിനെയും എബിവിപിക്കാർ കൊലപ്പെടുത്തി. മഹാരാജാസ് കോളേജിൽ അഭിമന്യുവിനെ അരുംകൊല ചെയ്തത് മുസ്ലിം തീവ്രവാദി സംഘടനയാണ്.

കലാലയങ്ങളിലെ അക്രമത്തിനെതിരെ മനഃസാക്ഷി ഉണർത്തുന്നതിന് ആര് ഇടപെടുന്നതും നല്ലതുതന്നെ. പക്ഷേ, അക്രമരാഷ്ട്രീയത്തിന്റെ പ്രതിപ്പട്ടികയിൽ ഒന്നാംസ്ഥാനത്ത് ആർഎസ്എസ് ‐ എസ്ഡിപിഐയും അവരുടെ വിദ്യാർഥിസംഘടനകളും  കോൺഗ്രസും അവരുടെ വിദ്യാർഥി സംഘടനയായ കെഎസ്യുവുമാണ്.  അക്കാര്യം ആർക്കും മറച്ചുവയ്ക്കാവുന്നതല്ല. തമ്മിൽതല്ലി സംഘടനാപ്രവർത്തകരുടെ കുടൽമാല പുറത്തെടുത്ത കെഎസ്യു ആക്രമണമുണ്ട്. ധനുവച്ചപുരം കോളേജിൽ ഒരാഴ്ച മുമ്പ് എസ്എഫ്ഐ പ്രവർത്തകയായ പ്രീജയുടെ തല തല്ലിക്കീറിയത് എബിവിപിക്കാരാണ്. പക്ഷേ, ദേശാഭിമാനി, കൈരളി എന്നിവയിലൊഴികെ ഒരു മാധ്യമത്തിലും ഇത് വാർത്തയായില്ല. അപ്പോൾ യൂണിവേഴ്സിറ്റി കോളേജ്  സംഭവത്തിന്റെ മറവിൽ "കലാലയ അക്രമത്തി'ന്റെ പേരിൽ  ചില കേന്ദ്രങ്ങളൊഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് വ്യക്തം. എസ്എഫ്ഐയെ ഇല്ലാതാക്കിയാൽ യൂണിവേഴ്സിറ്റി കോളേജിൽ കൊടിപാറിക്കുന്നത് ആർഎസ്എസിന്റെയും  എസ്ഡിപിഐയുടെയും വിദ്യാർഥി സംഘടനകളാകും.

നുണ ബോംബുകൾ

ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തിലാണ്, യൂണിവേഴ്സിറ്റി  കോളേജിൽ "ചാപ്പകുത്ത്' അക്രമം പ്രചരിപ്പിച്ച്  യുഡിഎഫ് വോട്ടുപിടിച്ചത്. കെഎസ്യു പ്രവർത്തകനായ നിഷാദിന്റെ പുറത്ത് യൂണിവേഴ്സിറ്റി കോളേജിലെ ചില വിദ്യാർഥികൾ കത്തികൊണ്ട് എസ്എഫ്ഐ കോറിയിട്ടു എന്ന ആരോപണം മനോരമ, മാതൃഭൂമി തുടങ്ങിയവ പ്രചാരണമാക്കി കോളിളക്കം സൃഷ്ടിച്ചു. എന്നാൽ, നിലമേലെ   ഒരു ബേക്കറിയിൽവച്ച് നിഷാദിന്റെ പുറം മരവിപ്പിച്ചശേഷം സൂചികൊണ്ട് കെഎസ്യുക്കാർതന്നെ വരച്ചതാണെന്നും തുടർനാടകത്തിൽ അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി അടക്കം പങ്കാളിയാണെന്നും പിന്നീട് തെളിഞ്ഞു. അതുപോലുള്ള  നുണ ബോംബുകൾ ഇപ്പോൾ  മനോരമ ‐ മാതൃഭൂമിയാദികൾ പടച്ചുവിടുന്നുണ്ട്. സർവകലാശാല യുവജനോത്സവ രജിസ്ട്രേഷൻ ഫോറത്തെ യൂണിവേഴ്സിറ്റി ഉത്തരക്കടലാസാക്കുന്ന മറിമായമാണ് മാതൃഭൂമി നടത്തിയത്. യൂണിവേഴ്സിറ്റി കോളേജ് പോലുള്ള സർക്കാർ കലാലയങ്ങളെ തകർക്കാനും  കോർപറേറ്റുകളുടെ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസമേഖലയിൽ ഇടം നൽകാനുമുള്ളതാണ് കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയം. യൂണിവേഴ്സിറ്റി കോളേജിലെ അനിഷ്ടസംഭവത്തേക്കാൾ ഗൗരവം നിറഞ്ഞ നിരവധി പ്രശ്നങ്ങൾ വിദ്യാഭ്യാസമേഖലയെ ബാധിക്കുന്നുണ്ട്.

രാഷ്ട്രീയത്തിലെന്നപോലെ വിദ്യാഭ്യാസത്തിൽനിന്നും മതത്തെ പൂർണമായി മാറ്റിനിർത്തണം. ഹൈന്ദവമോ ഇസ്ലാമികമോ ക്രിസ്തീയമോ മറ്റേതെങ്കിലും മതത്തിന്റെയോ ആയ സംസ്കാരത്തിന്റെ ഭാഷയെന്ന നിലയ്ക്ക് സംസ്കൃതമോ  അറബിയോ മറ്റേതെങ്കിലും ഭാഷയോ പഠിക്കാനും  പഠിപ്പിക്കാനുമാകണം. എന്നാൽ, ഇന്ത്യൻ സംസ്കാരത്തിന്റെഭാഗമായുള്ള സംസ്കൃതഭാഷയെ  സവർണ ഹിന്ദു സംസ്കാരത്തിന്റെ ഉൽപ്പന്നമായ ഭാഷയെന്നനിലയിൽ പഠിപ്പിക്കാനാണ്  മോഡി സർക്കാർ ഇറങ്ങുന്നത്. ഇത്തരം അപകടങ്ങളെപ്പറ്റിയുള്ള ചർച്ചയും ചിന്തയുമാണ് ഉണ്ടാകേണ്ടത്. അതെല്ലാം ഒഴിവാക്കിയാണ് വലിയ വാർത്തയാക്കി യൂണിവേഴ്സിറ്റി കോളേജ് സംഭവം, കമ്യൂണിസ്റ്റ് വിരുദ്ധർ കൊണ്ടാടുന്നത്. കോളേജിന്റെ സൽപ്പേരിന്  കോട്ടംതട്ടുന്ന ഒന്നും എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന്റ ഉണ്ടാകരുത്. എന്നാൽ, യൂണിവേഴ്സിറ്റി കോളേജിന് "സൽപ്പേര്' ഇല്ലെന്നും അവിടെ എന്തും നടക്കുമെന്നും അതിനാൽ വിദ്യാർഥിരാഷ്ട്രീയം വേണ്ടെന്നും യൂണിവേഴ്സിറ്റി കോളേജ് കാഴ്ചബംഗ്ലാവ് ആക്കണമെന്നുമുള്ള അസംബന്ധം തള്ളാൻ പ്രബുദ്ധ കേരളജനത മുന്നോട്ടുവരണം.

കോടിയേരി ബാലകൃഷ്ണൻ

courtesy: deshabhimani

Friday, July 19, 2019

വരൂ! ഈ വിദ്യാർത്ഥി പ്രവാഹം കാണൂ!
























വരൂ! ഈ വിദ്യാർത്ഥി പ്രവാഹം കാണൂ!

അവകാശപത്രിക അംഗീകരിക്കണമെന്ന‌് ആവശ്യപ്പെട്ട‌് എസ‌്എഫ‌്ഐ നേതൃത്വത്തിൽ സെക്രട്ടറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും നടന്ന മാർച്ചിൽ വിദ്യാർഥി പ്രവാഹം. യൂണിവേഴ‌്സിറ്റി കോളേജിലെ സംഘർഷത്തിന്റെ പേരിൽ ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ ശക്തികളും സംഘടിതമായ കടന്നാക്രമണങ്ങൾ നടത്തവെയാണ‌് നക്ഷത്രാങ്കിത ശുഭ്രപതാകയുമേന്തി പതിനായിരങ്ങൾ മാർച്ച‌ിനെത്തിയത‌്.

നുണപ്രചാരണങ്ങൾകൊണ്ട‌് വിദ്യാർഥി സമൂഹത്തെ മാറ്റാനാകില്ലെന്ന പ്രഖ്യാപനം കൂടിയായി ഈ വിദ്യാർഥി മുന്നേറ്റം. സെക്രട്ടറിയറ്റ‌ിലേക്ക‌് നടന്ന മാർച്ചിൽ യൂണിവേഴ‌്സിറ്റി കോളേജിൽ നിന്ന‌് മാത്രം അണിനിരന്നത‌് ആയിരത്തോളം വിദ്യാർഥികൾ. തുടർച്ചയായ അവധിയായിട്ട‌് പോലും യൂണിവേഴ‌്സിറ്റി കേളേജിലെ വിദ്യാർഥികൾ ഏകമനസ്സായി മാർച്ചിന‌് എത്തുകയായിരുന്നു.

വിദ്യാഭ്യാസമേഖലയിലെ അമ്പത്തൊന്നിന ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ്‌ എസ്എഫ്ഐ സെക്രട്ടറിയറ്റിലേക്കും ജില്ലാകേന്ദ്രങ്ങളിലേക്കും മാർച്ച്‌ നടത്തിയത്‌. കുതിരപ്പുറത്തിരുന്ന‌് തൂവെള്ളക്കൊടി വീശിയും വാദ്യമേളങ്ങളുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ സെക്രട്ടറിയറ്റിന‌് മുന്നിലേക്ക‌് പ്രകടനമായി  എത്തി.  മാർച്ചിന്റെ ഉദ‌്ഘാടനം ആരംഭിച്ചിട്ടും വെള്ളയും ചുവപ്പും വസ‌്ത്രങ്ങളണിഞ്ഞുള്ള   വിദ്യാർഥിപ്രവാഹം അവസാനിച്ചിരുന്നില്ല. 

മാധ്യമങ്ങൾ നുണക്കൊട്ടാരമുണ്ടാക്കുമ്പോൾ ശത്രുക്കൾ കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ സ‌്മരണയിൽ തൊണ്ടപൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചാണ‌് വിദ്യാർഥികൾ പ്രതിരോധം തീർത്തത‌്. അഭിമന്യു ഉൾപ്പെട്ട 33 രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകൾ വിദ്യാർഥികൾ കൈയിലേന്തി. ചെഗുവേരയുടെ ചിത്രം ആലേഖനംചെയ‌്ത കൊടികളും  വാനിലുയർത്തി.

അടുത്തിടെയുണ്ടായ  സംഘർഷത്തെ തുടർന്ന‌് അടച്ചിട്ടിരിക്കുന്ന യൂണിവേഴ‌്സിറ്റി കോളേജിലെ  ആയിരത്തോളം വിദ്യാർഥികൾ അണിനിരന്നത‌് മാർച്ചിന‌് ആവേശം പകർന്നു. യൂണിവേഴ‌്സിറ്റി കോളേജിൽ എസ‌്എഫ‌്ഐ  അവസാനിച്ചെന്ന‌് എഴുതിപ്പിടിപ്പിച്ച മാധ്യമങ്ങളുടെ മുന്നിലൂടെ, കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കളുൾപ്പെടെയുള്ള വിദ്യാർഥികളെ   എസ‌്എഫ‌്ഐയുടെ കൊടിയുമേന്തി അണിനിരത്തിയാണ‌് പുതിയ യൂണിറ്റ‌് കമ്മിറ്റിയുടെ മറുപടി. പ്രൊഫഷണൽ , ടെക്നിക്കൽ, ആർട‌്സ‌്, സ‌്കൂളുകൾ തുടങ്ങി നാനാമേഖലകളിലെ വിദ്യാർഥികൾ അവരുടെ അവകാശത്തിനായി ഒത്തുചേർന്നതിനും സെക്രട്ടറിയറ്റ‌് നേർസാക്ഷിയായി. 50 വർഷംകൊണ്ട് ജീവൻ നൽകി പടുത്തുയർത്തിയ വിദ്യാർഥിപ്രസ്ഥാനത്തെ തകർക്കാനാകില്ലെന്ന് തെളിയിക്കുന്നതായി എസ്എഫ്‌ഐയുടെ പതാകയ്ക്ക് കീഴിലെ  അണിചേരൽ.

courtesy: Deshabhimani

Tuesday, March 12, 2019

ജനസമ്മതിയുടെ തിളക്കവുമായി സി ദിവാകരൻ

സി ദിവാകരൻ (76). നിലവിൽ നെടുമങ്ങാട് എംഎൽഎയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് സി ദിവാകരൻ. കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്ന് രണ്ടുതവണ എംഎൽഎയായി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ഭക്ഷ്യ സിവിൽ സപ്ലൈസ‌് മൃഗസംരക്ഷണ ക്ഷീര വികസന  മന്ത്രിയുമായിരുന്നു. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച കേരള നിയമസഭ സമിതി ചെയർമാനായി. വ്യവസായവും ധാതുക്കളും സംബന്ധിച്ച നിയമസഭ സബ്ജക്ട് കമ്മിറ്റിയിലും നിയമസഭ സ്പീക്കർ ചെയർമാനായിട്ടുള്ള റൂൾസ് കമ്മിറ്റിയിലും  അംഗമാണ്. പ്രഭാത് ബുക്ക്ഹൗസ് ചെയർമാനും മാനേജിംങ് ഡയറക്ടറുമാണ്‌. ബിഎ, ബിഎഡ് ബിരുദധാരിയായ സി ദിവാകരൻ കുറച്ചുകാലം അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. ശ്രീചിത്രാ മെഡിക്കൽ സെന്റർ പിആർഒ ആയിരുന്ന ഹേമലതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിൽ ഭക്ഷ്യമന്ത്രിയെന്ന നിലയിൽ വിലക്കയറ്റം പിടിച്ചുനിർത്താനും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനും സി ദിവാകരൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. ഏവരാലും പ്രംശസിക്കപ്പെട്ട നടപടികൾ അദ്ദേഹത്തെ സംസ്ഥാന രാഷ‌്ട്രീയത്തിലെ തിളക്കമാർന്ന വ്യക്തിത്വങ്ങളിൽ ഒന്നാക്കി.

വിദ്യാർഥി രാഷ‌്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ദിവാകരൻ എഐഎസ്എഫ്–-എഐവൈഎഫ് എന്നിവയുടെ ജില്ലാ–-സംസ്ഥാനതല നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ചു. എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം, ദേശീയ കൗൺസിൽ അംഗം, ദേശീയ എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി തൊഴിലാളി യുവജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

മലയാളത്തിലും ഹിന്ദിയിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നിറങ്ങളുടെ ചൈന', 'ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ' എന്നിവ ശ്രദ്ധേയമായി. ‘ലണ്ടൻ യാത്ര അനുഭവങ്ങൾ' യാത്രാവിവരണം ഉടൻ പ്രസിദ്ധീകരിക്കും. ലോകത്തെ ഞെട്ടിച്ച വെടിയൊച്ചകൾക്ക് പിന്നിൽ എന്ന പുസ്തകം 'വിശ്വകോ ചൗങ്കേ ഗോലിയോം കേ പീച്ചേ' എന്നപേരിൽ ഹിന്ദിയിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു.

അനുഭവത്തിന്റെ കരുത്തുമായി വയനാട്‌ പി പി സുനീർ

പി പി സുനീർ (51).  സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എൽഡിഎഫ് മലപ്പുറം ജില്ലാ കൺവീനർ, കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഹൗസിങ് ബോർഡ് ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2011 മുതൽ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി. തൃശൂർ കേരളവർമ കോളേജിൽ എഐഎസ്എഫ് നേതാവായി. രണ്ടു തവണ കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ വൈസ്ചെയർമാൻ. ബിരുദാനന്തര ബിരുദധാരിയാണ്.  മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ കമ്യൂണിസറ്റ്  കുടുംബത്തിൽ ജനിച്ചു. പി പി അബൂബക്കർ–-പി എൻ ആയിഷ ദമ്പതികളുടെ മകൻ. എടപ്പാൾ പൂക്കരത്തറ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക കെ കെ ഷാഹിന ഭാര്യ.  റിയാന, ലിയാന, സഞ്ജിത്ത‌് എന്നിവർ മക്കൾ.

രാഷ്ട്രീയ സംഘടനാ നേതൃത്വത്തിന്റെ കരുത്തും തെരഞ്ഞെടുപ്പ‌് പോരാട്ടത്തിന്റെ അനുഭവ സമ്പത്തുമായി പി പി സുനീർ ചുരം കയറുമ്പോൾ അതൊരു ചരിത്ര നിയോഗമായിരിക്കുമെന്ന‌് എതിരാളികൾപോലും സമ്മതിക്കും. അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡർ സ്ഥാനത്തേക്ക് എഐഎസ്എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതിന്റെ തുടർച്ച ഇന്ന‌് എൽഡിഎഫ് വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർഥിയിലെത്തി നിൽക്കുകയാണ‌്.

സുനീറിന്റെ ജീവിതം എന്നും ജനങ്ങൾക്കൊപ്പമായിരുന്നു. വെളിയംകോട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ സെന്റ് അലോഷ്യസിൽനിന്ന് പ്രീഡിഗ്രിയും കേരളവർമയിൽനിന്ന് ബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇക്കാലയളവിലെല്ലാം വിദ്യാർഥി രാഷട്രീയപ്രവർത്തനങ്ങുടെ മുന്നണി പോരാളിയായിരുന്നു സുനീർ.

വിദ്യാർഥി–- യുവജന സംഘടനാ നേതൃത്വത്തിൽനിന്നും മുഴുവൻസമയ പ്രവർത്തകനായി സുനീർ മാറുന്നത് സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറിയാകുന്നതോടെയാണ‌്. തുടർന്ന്  ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും 8 വർഷം ജില്ലാ സെക്രട്ടറിയുമായി. മലപ്പുറത്ത‌് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ‌് സംസ്ഥാന എക‌്സിക്യുട്ടീവ‌് അംഗമായത‌്. 2005ൽ മാറഞ്ചേരിയിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികവുറ്റ പ്രവർത്തനമാണ് കാഴ്ച്ചവച്ചത്.

നാട്യങ്ങളില്ലാത്ത ജനസേവകനായി ചിറ്റയം ഗോപകുമാർ

രാഷ‌്ട്രീയപ്രവർത്തനത്തിന്റെ തിരക്കിനിടയിലും ചിറ്റയത്തിന്റെ ദിനചര്യയിൽ അഭിനയവും പാട്ടുമെല്ലാമുണ്ട‌്. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ചതിനാൽ ജീവിതാനുഭവങ്ങളെല്ലാം അദ്ദേഹത്തിന്റെ പാട്ടിനെ സ്വാധീനിക്കുന്നു. അടിയന്തിരാവസ്ഥയ‌്ക്കെതിരെ നാടകമൊരുക്കിയാണ‌് അഭിനയ കളരിയുടെ തുടക്കം. കലാകാരന്മാരുമായുള്ള ഊഷ‌്മളബന്ധം സിനിമ–-ടെലിവിഷൻ രംഗത്തുമെത്തിച്ചു. അഭിനയം പക്ഷേ ചിറ്റയത്തിന്റെ ജീവിതത്തിലില്ല. നാട്യമില്ലാതെ നിഷ്കളങ്കതയും ലാളിത്യവും മുഖമുദ്രയായ ചിറ്റയം നാട്ടുകാർക്കാകെ സുപരിചിതൻ. 2011ൽ അടൂരിൽനിന്ന‌് നിയമസഭയിലേക്ക‌് ജയിക്കുമ്പോൾ 607 വോട്ട‌ായിരുന്നു ഭൂരിപക്ഷം. അടൂരിന്റെ വികസനപ്രശ‌്നങ്ങളൊന്നായി പരിഹരിച്ച‌് 2016ൽ വീണ്ടും മത്സരിച്ചപ്പോൾ ഭൂരിപക്ഷം 25,460 ആയി.

ചുരുങ്ങിയ കാലയളവിൽ 500 കോടിയുടെ വികസനമാണ‌് ചിറ്റയം ഗോപകുമാർ അടൂരിലേക്ക‌് കൊണ്ടുവന്നത‌്. റോഡുകളും പാലങ്ങളും പരിഗണിച്ചതിനൊപ്പം സ‌്കൂളുകളെയും അദ്ദേഹം കൈപിടിച്ചുയർത്തി. അടൂർ മണ്ഡലത്തിലെ ഒമ്പത‌് പഞ്ചായത്തുകളിലായി ഓരോ സ‌്കൂളിലെ എല്ലാക്ലാസ‌്മുറികളും ഹൈടെക്ക‌് സംവിധാനമൊരുക്കി. കറുത്ത ബോർഡിനു പകരം ടച്ച‌് സ‌്ക്രീനോടു കൂടിയ ബോർഡ‌്. മിക്കവാറും സ‌്കൂളുകൾക്ക‌് എംഎൽഎ ഫണ്ടിൽ നിന്ന‌് ബസുകളും. അന്തർദേശീയ നിലവാരമുള്ള റോഡുകൾ, പാലങ്ങൾ, സ്‌റ്റേഡിയങ്ങൾ,  കോടതി സമുച്ചയം, എക്‌സൈസ്‌–-റവന്യൂ  കോംപ്ലക്‌സ്‌, മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയം നവീകരണം ഉൾപ്പെടെ അടൂരിന്റെ വികസനമുന്നേറ്റത്തിലും ചിറ്റയം ഗോപകുമാറിന്റെ കൈയ്യൊപ്പുണ്ട‌്.

തൃശൂരിന്റെ രാജാജി മാത്യു തോമസ‌് ; ലോകഭാഷകൾ അറിയുന്ന ഗ്രാമീണൻ

രാജാജി മാത്യു തോമസ‌് (64) സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ജനയുഗം പത്രാധിപർ, മീഡിയ അക്കാദമി ഭരണസമിതി അംഗം. 12–-ാം കേരള നിയമസഭയിൽ ഒല്ലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. നിയമസഭാ പരിസ്ഥിതി സമിതി ചെയർമാനായിരുന്നു. ജനയുഗം തൃശൂർ ബ്യൂറോ ചീഫ്, ഡൽഹി ലേഖകൻ, എക്സിക്യൂട്ടീവ് എഡിറ്റർ എന്നിങ്ങനെ പ്രവർത്തിച്ചു. 1990 മുതൽ 1996 വരെ എഐവൈഎഫ് ജനറൽ സെക്രട്ടറി. തൃശൂർ പാണഞ്ചേരി കണ്ണാറ തെങ്ങുവിളയിൽ തോമസിന്റെയും മറിയാമ്മയുടെയും മകൻ. തത്വശാസ‌്ത്രത്തിൽ ബിരുദധാരിയായ രാജാജി മാത്യു തോമസ‌ിന്റെ പിജി പഠനം മലയാള സാഹിത്യത്തിലായിരുന്നു. കണ്ണാറയിലാണ് താമസം. ഭാര്യ: ശാന്ത.  മക്കൾ: ചില്ലോഗ് തോമസ് അച്യുത്,  ധുന മരിയ ഭാർഗവി.

എഴുപത്തെട്ട‌് രാജ്യങ്ങളിൽ സഞ്ചരിച്ചുനേടിയ അനുഭവപാഠങ്ങൾ കൈമുതലാക്കിയ കമ്യൂണിസ്റ്റ് നേതാവ‌്. ഹംഗേറിയൻ ഉൾപ്പെടെ വിവിധ ലോകഭാഷകൾ അറിയുന്ന ഗ്രാമീണൻ. മികച്ച പ്രഭാഷകൻ. ജനകീയനായ പൊതുപ്രവർത്തകൻ. മുൻഎംഎൽഎ കൂടിയായ രാജാജി മാത്യു തോമസ‌് അതിവിപുലമായ അനുഭവസമ്പത്തിന്റെ ഉടമ. 1985 മുതൽ 1996വരെ ലോക യുവജന ഫെഡറേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആസ്ഥാനമാക്കിയായിരുന്നു ദീർഘകാലം  പ്രവർത്തനം. വിവിധരാജ്യങ്ങൾ സന്ദർശിച്ച‌് യുവജനപ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.

ലോക യുവജന ഫെഡറേഷന്റെ ഏഷ്യ–-പസഫിക് മേഖലാ തലവനും മുഖപത്രമായ വേൾഡ് യൂത്തിന്റെ പത്രാധിപ സമിതി അംഗവുമായിരുന്നു. 1985ൽ മോസ്കോയിൽ നടന്ന 12–-ാം ലോക യുവജനോത്സവത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ നായകനായി. ഉത്തര കൊറിയയിൽ നടന്ന 13–-ാം ലോക യുവജന സമ്മേളനത്തിന്റെ സ്ഥിരം സമിതി കോ ഓർഡിനേറ്റർ. നിക്കരാഗ്വയിൽ പ്രതിവിപ്ലവകാരികൾക്കെതിരെ സാൻഡിനിസ്റ്റ പോരാളികൾ നടത്തിയ പോരാട്ടങ്ങൾക്ക് ഊർജം പകരാൻ ലോക യുവജന പ്രസ്ഥാനം നിയോഗിച്ചത് ഉപാധ്യക്ഷനായ രാജാജിയെയാണ്. സാമ്രാജ്യത്വവിരുദ്ധ പോരാളിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം ‘വുഫ്ഡി ഡിപ്ലോമ'യ‌്ക്കും രാജാജി അർഹനായി. തൊഴിലിനും അവകാശങ്ങൾക്കുംവേണ്ടി  ഇന്ത്യയിലെ യുവജനങ്ങളുടെ പ്രക്ഷോഭങ്ങൾ നയിച്ചു. വി പി സിങ് സർക്കാരിന്റെ കാലംമുതൽ ദീഘകാലം ഇന്ത്യൻ യുവജന കമീഷൻ അംഗമായി പ്രവർത്തിച്ചു. ഇന്ത്യൻ യുവജന നയം രൂപീകരിക്കുന്നതിലും പങ്കാളിയായി.

ഒല്ലൂരിന്റെ  നാട്ടിടങ്ങളിലൂടെ സഞ്ചരിച്ചാൽ പുത്തൂർ സുവോളജിക്കൽ പാർക്ക് ഉൾപ്പെടെ രാജാജി എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ വികസനപ്രവർത്തനങ്ങളുടെ നേർചിത്രങ്ങൾ. 52 കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒളകര ആദിവാസി കോളനിയിലേക്ക് ഒരു കോടിയോളം രൂപ ചെലവഴിച്ച് വൈദ്യുതിയെത്തിച്ചു. ഗതാഗത സൗകര്യമൊരുക്കി. പീച്ചി ജലവൈദ്യുത പദ്ധതിക്ക് തുടക്കംകുറിച്ചു. കേരളത്തിലെ ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയാണിത്. കുതിരാനിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടാൻ ഗാബിയോൺ സംരക്ഷണമതിൽ നിർമിച്ചതും മാതൃകാ വികസനപ്രവൃത്തികളാണ്. 

വിദ്യാർഥി മുന്നേറ്റങ്ങളുടെ നായകൻ വി പി സാനു

വി പി സാനു (30). സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, എസ‌്എഫ‌്ഐ അഖിലേന്ത്യ പ്രസിഡന്റ‌്.  വളാഞ്ചേരി എംഇഎസ‌് കെവിഎം കോളേജ‌്, ശ്രീശങ്കരാചാര്യ സംസ‌്കൃത സർവകലാശാലാ തിരൂർ കേന്ദ്രം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബാലസംഘം ജില്ലാ സെക്രട്ടറി, എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ‌് ചുമതലകൾ വഹിച്ചു. 2016ൽ എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റായി. 2018ൽ വീണ്ടും പ്രസിഡന്റായി. എംഎസ‌്ഡബ്ല്യു, എംകോം ബിരുദധാരി. കുറ്റിപ്പുറം അബുദാബിപ്പടി വട്ടപ്പറമ്പിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി സക്കറിയയുടെയും റംലയുടെയും മകൻ. ജേർണലിസം വിദ്യാർഥി വി പി സഹീറാണ‌് സഹോദരൻ.

സംഘപരിവാർ അജൻഡകൾ അടിച്ചേൽപ്പിക്കുന്നതിനെതിരെയും കേന്ദ്രസർക്കാരിന്റെ വികല വിദ്യാഭ്യാസനയങ്ങൾക്കെതിരെയും ദേശീയതലത്തിൽ നടക്കുന്ന വിദ്യാർഥി മുന്നേറ്റങ്ങളുടെ മുൻനിര നായകനാണ‌് എസ‌്എഫ‌്ഐ അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു. ജെഎൻയു വിദ്യാർഥി യൂണിയൻ ചെയർമാനായിരുന്ന കനയ്യകുമാറിനെ ജയിലിലടച്ചതിനെതിരെ വിദ്യാർഥികളെ സംഘടിപ്പിച്ച് ഡൽഹിയിൽ സമരം നയിച്ച സാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നജീബിന്റെ തിരോധാനത്തെയും രോഹിത് വെമുലയുടെ ആത്മഹത്യയെയും തുടർന്ന‌് രാജ്യത്ത് നടന്ന വിദ്യാർഥി സമരങ്ങളിലും മുൻനിര പോരാളിയായി. തെലങ്കാനയിൽ നടന്ന മഹാജനപഥയാത്രയിലും പങ്കാളിയായി. ഈ പോരാട്ടങ്ങളുടെ അനുഭവസമ്പത്തുമായാണ‌്  സാനു മലപ്പുറത്തുനിന്ന‌് ലോക‌്സഭയിലേക്ക‌് ജനവിധി തേടുന്നത‌്.
കുറ്റിപ്പുറം അബുദാബിപ്പടി സ്വദേശിയായ സാനു ബാലസംഘം പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത‌്. കുറ്റിപ്പുറം ഗവ. എച്ച‌്എസ‌്എസ‌ിൽ എട്ടാംതരത്തിൽ പഠിക്കവെ സജീവ എസ‌്എഫ‌്ഐ പ്രവർത്തകനായി. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ‌് കലിക്കറ്റ‌് സർവകലാശാല പരീക്ഷാഭവനിലെ നെറ്റ‌്‌വർക്ക‌് തകരാറിന‌് പരിഹാരം കാണണമെന്നാവശ്യപ്പെട്ട‌്  നിരാഹാര സമരം നടത്തിയത‌്.  ഇതേ കാലയളവിൽ സ്വാശ്രയ കോളേജ‌് വിദ്യാർഥികൾക്ക‌് ക്യാമ്പസിലെ ഹോസ‌്റ്റൽ അനുവദിക്കുന്നതിനെതിരെ 146 ദിവസം നീണ്ടുനിന്ന സമരത്തിന‌് നേതൃത്വം നൽകി. നിരവധി തവണ പൊലീസിന്റെ ക്രൂര മർദനത്തിനും ഇരായായി. 23 ദിവസം ജയിൽവാസമനുഷ്ടിച്ചു.

യുവാക്കളും വിദ്യാർഥികളും രാജ്യത്തിന്റെ ഭാവി നിർണയിക്കുമെന്നും ഉന്നയിക്കുന്ന രാഷ്ട്രീയമാണ‌് പ്രധാനമെന്നുമാണ‌് സാനുവിന്റെ നിലപാട‌്. ഇതിനെല്ലാം പുറമെ മലപ്പുറത്തെ ക്യാമ്പസുകൾ ഇടതുപക്ഷത്തോടൊപ്പം ചിന്തിക്കുന്നുവെന്നതും പ്രതീക്ഷയേകുന്നു. കർഷകരും തൊഴിലാളികളും മാത്രമല്ല, അതിർത്തി കാക്കുന്ന ജവാന്മാർപോലും സമരത്തിനിറങ്ങുന്ന  സാഹചര്യത്തിൽ ഇടതുപക്ഷമാണ‌് ബദലെന്ന‌ തിരിച്ചറിവ‌് മലപ്പുറത്തും പ്രതിഫലിക്കും.

മലനാടിന്റെ വികസന നായകൻ; ഇടുക്കിയുടെ ജോയ്‌സ്‌ ജോർജ്ജ്‌

ജോയ‌്സ‌്ജോർജ‌് ( 48 ). കന്നിയങ്കത്തിൽ 50542 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടുക്കി ‐ വാഴത്തോപ്പിൽ ആദ്യകാല കുടിയേറ്റ കുടുംബമായ പാലിയത്ത്വീട്ടിൽ ജോർജിന്റെയും മേരിയുടെയും മകനായി 1970 ഏപ്രിൽ 26 ന് ജനനം. തൊടുപുഴ ന്യൂമാൻ കോളേജിലും മാന്നാനം കെഇ കോളേജിലുമായി ഗണിതശാസ്ത്രത്തിൽ ബിരുദപഠനം. തിരുവനന്തപുരം ലയോള കോളേജിൽനിന്നും ഉയർന്ന മാർക്കോടെ എംഎസ്‌ഡബ്ല്യൂ. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽനിന്നും നിയമബിരുദം. തുടർന്ന്‌ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വർഷത്തെ അഭിഭാഷകവൃത്തി. ഭാര്യ അനൂപ ജോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക. ഏക മകൻ ജോർജിൻ ജോർജ‌് പത്താം ക്ലാസ്‌ വിദ്യാർഥി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെയുള്ള മലയോര ജനതയുടെ പ്രതിഷേധ സമരത്തിന്റെ മുൻനിരയിലൂടെ പൊതുരംഗത്തെത്തി. പാർലമെന്റ് സ്റ്റാൻഡിങ‌് കമ്മിറ്റി, കെമിക്കൽസ്‌ ആൻഡ്‌ ഫെർട്ടിലൈസേഴ്സ്, മിനിസ്ട്രി ഓഫ് ലോ ആൻഡ്‌ ജസ്റ്റിസ്, പേഴ്സണൽ, പബ്ലിക് ഗ്രീവൻസ്, ലോ ആൻഡ്‌ ജസ്റ്റിസ്, വനം – പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാനം വകുപ്പിലെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

മലനാട്ടിലെ അതിജീവന പോരാട്ടത്തിന്റെ അമരക്കാരനിലൊരാളായെത്തി അഞ്ചുവർഷംകൊണ്ട്‌ വികസന നായകനായ ചരിത്രമാണ്‌ ജോയ്‌സ്‌ ജോർജിനുള്ളത്‌. നാലര വർഷംകൊണ്ട്‌ ഇടുക്കിയിൽ 4750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാർഷിക പ്രശ്നങ്ങളുയർത്തി 9 സ്വകാര്യ ബില്ല‌് പാർലമെന്റിൽ അവതരിപ്പിച്ചത്‌. പാർലമെന്ററി പ്രവർത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങൾ പുറത്തുവിട്ട വിവരമനുസരിച്ച്ഏറ്റവുംമികച്ച പ്രകടനം നടത്തിയ കേരളത്തിലെ രണ്ടാമത്തെ അംഗം. ലോക്‌സഭയിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത 18 എംപിമാരിലൊരാൾ. ഏറ്റവും കൂടുതൽ വികസന ഫണ്ട്‌ ചെലവഴിച്ച സംസ്ഥാനത്തെ രണ്ടാമത്തെ എംപിയെന്ന സ്ഥാനവും ജോയ്‌സിനുണ്ട്‌.

ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഏറ്റവുംവലിയ ദേശീയപാത വികസന പദ്ധതിയായ മൂന്നാർ ‐ പൂപ്പാറ ‐ ബോഡിമെട്ട് പാതയുടെ  ( 381 കോടി )  നിർമാണം അന്തിമഘട്ടത്തിലാണ്. രാജ്യത്താകെ മൂന്ന്‌ എൻസിസി ബറ്റാലിയനുകൾ അനുവദിച്ചതൊന്ന്‌ നെടുങ്കണ്ടത്ത്‌. കട്ടപ്പനയിൽ പാസ്‌പോർട്ട്‌ സേവാ കേന്ദ്രം തുടങ്ങാനും അഞ്ച‌് ഇഎസ്‌ഐ ഡിസ്‌പൻസറി മണ്ഡലത്തിൽ ആരംഭിക്കാനുമായി. പ്രളയാനന്തര കേരളത്തിലെ ആദ്യത്തെ വലിയ പാലം ചെറുതോണിയിൽ നിർമാണം തുടങ്ങുന്നതും എംപിയുടെ ഇടപെടലിലാണ്‌. സ്വാതന്ത്ര്യാനന്തരം ഇടുക്കിക്ക്‌ ആദ്യമായി സിആർഎഫ്‌ റോഡുകൾ കൊണ്ടുവന്നതെന്ന നേട്ടവും ഉണ്ട്‌. ഒന്നരലക്ഷം കുടുംബശ്രീ അംഗങ്ങൾക്കായി സ്‌ത്രീ ശാക്തീകരണ പദ്ധതിയായ ‘ഒപ്പം’ നടപ്പാക്കി.

2250 കോടി ചെലവിൽ പളനിയിൽനിന്നും ശബരിമലയിലേക്ക് നാഷണൽ ഹൈവേ അനുവദിപ്പിക്കുന്നതിന് കഴിഞ്ഞത് സുപ്രധാന നേട്ടം.
കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013 നവംബർ 13 ന് ഇറക്കിയ ഉത്തരവ‌് വഴി  പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകളിലും നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിയിരുന്നു. 1986 ലെ പരിസ്ഥിതിസംരക്ഷണ നിയമം അനുസരിച്ചാണ് നിരോധനങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവ് ഭേദഗതി ചെയ്ത് നിരോധനങ്ങൾ മാറ്റി 2018 ഡിസംബർ മൂന്നിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെക്കൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കാനായി.
ഇടുക്കി, എറണാകുളം ജില്ലകളിലെ 25,000 ഏക്കർ കൃഷിസ്ഥലം വനഭൂമിയാക്കിമാറ്റുന്നതിനുള്ള 225 കോടിയുടെ അന്താരാഷ്ട്ര വനവൽക്കരണ പദ്ധതിയായ എച്ച്ആർഎംഎൽ പിൻവലിപ്പിക്കാൻ കഴിഞ്ഞു. ഇതാദ്യമായാണ്‌ യുഎൻഡിപിയുടെ പദ്ധതി ഒരുരാജ്യത്ത്ഒരു ജനപ്രതിനിധിയുടെ ഇടപെടലിലൂടെ പിൻവലിപ്പിക്കുന്നത്. ഉപാധി രഹിത പട്ടയം ഉൾപ്പെടെ നിലനിന്നിരുന്ന 90 ശതമാനം ഭൂമി പ്രശ്നങ്ങൾക്ക് തന്റേതായ ഇടപെടൽ നടത്തി പരിഹരിക്കാനായി.

പൊന്നാനിയിൽ വിസ‌്മരിക്കാനാകാത്ത സാന്നിധ്യം പി വി അൻവർ

പി വി അൻവർ (53) കോൺഗ്രസ‌് നേതാവായിരുന്ന പി വി ഷൗക്കത്തലിയുടെ മകനായ പി വി അൻവർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ‌്‌ പൊതുപ്രവർത്തന രംഗത്ത് സജീവമായത‌്. യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ‌്‌, ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസിന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ‌് എന്നി നിലകളിൽ പ്രവർത്തിച്ചു. 2011ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 41 ശതമാനം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തി. 2014ൽ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ച‌ു. 2016ൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ 11504 വോട്ടിന‌് തോൽപ്പിച്ചു. ഷീജയാണ‌് ഭാര്യ. നാല‌് മക്കളുണ്ട‌്.

നിലമ്പൂർ മണ്ഡലത്തിൽ 35 വർഷത്തെ യുഡിഎഫ് വിജയത്തിന‌് അന്ത്യം കുറിച്ച ആത്മവിശ്വാസത്തോടൂ കൂടിയാണ് പി വി അൻവർ പൊന്നാനിയിലേക്ക് എത്തുന്നത്. ദുരിതച്ചുഴിയിൽ ജനം നട്ടംതിരിയുമ്പോൾ തിരിഞ്ഞുനോക്കാതെ തീർഥാടനത്തിനു പോകുന്നവരല്ല, അവർക്കൊപ്പം നിൽക്കുന്നവരാണ‌് യഥാർഥ ജനപ്രതിനിധികളെന്ന‌് മൂന്ന‌് വർഷത്തെ എംഎൽഎ ജീവിതത്തിലൂടെ പി വി അൻവർ തെളിയിച്ചു. മഹാപ്രളയത്തിന്റെ ആദ്യ ദിനങ്ങളിൽ ആയിരങ്ങളുടെ ജീവൻ കാക്കാൻ മുന്നിട്ടിറങ്ങിയ അൻവറിന്റെ സാന്നിധ്യം ജനം മറക്കില്ല.

ആഗസ‌്ത‌് ഒമ്പതിന‌് മുങ്ങിയ വണ്ടുർ കാഞ്ഞിരപ്പാടം തൃക്കേക്കുത്തിലെ ജനങ്ങൾ പ്രാണനായി കേണപ്പോൾ, വെള്ളത്തിൽ രക്ഷാപ്രവർത്തനം സുഗമമാക്കുന്ന സ്ക്യൂബ എന്ന ആധുനിക വാഹനവും ഉപകരണങ്ങളും മണിക്കൂറുകൾക്കുള്ളിൽ ഏറണാകുളത്ത് നിന്ന‌് നിലമ്പൂരിൽ എത്തിച്ചത് അൻവറിന്റെ ഇടപെടലായിരുന്നു. ജില്ലാ ആശുപത്രിയിൽ വൈദ്യുതി തടസ്സംമൂലം ചികിത്സ നടത്താൻ കഴിയാത്ത സാഹചര്യമുണ്ടായപ്പോൾ  സ്വന്തം ചെലവിൽ ജനറേറ്റർ നൽകി. നിലമ്പൂർ ഗവ. കോളേജ് യാഥാർഥ്യമാക്കി, മാനവേദൻ സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിച്ചു, മിനി സ്റ്റേഡിയം, ഏനാന്തി പാലം, മലയോര ഹൈവേ, നാടുകാണി–-പരപ്പനങ്ങാടി പാത വികസനം, ആദിവാസി മേഖലയിലെ ഇടപെടലുകൾ, ആതുരാലയങ്ങളുടെ മുന്നേറ്റം അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത നേട്ടങ്ങൾക്കാണ് അൻവർ നിലമ്പൂരിൽ തുടക്കം കുറിച്ചത‌്.

2013ല്‍ മുന്‍ എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികള്‍ക്ക് പലതിനും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കിയതുപോലും 2016ല്‍ അന്‍വര്‍ എംഎല്‍എ ആയ ശേഷമാണ‌്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 25 കോടിയുടെ വികസന പദ്ധതികളാണ് അഞ്ചു സ്കൂളുകളിലായി പുരോഗമിക്കുന്നത്. 15 സ്കുളുകളില്‍ രണ്ട് വീതം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കാന്‍ 50 ലക്ഷം രൂപയുടെ പദ്ധതി പുരോഗമിക്കുന്നു.11 കോടി മുടക്കി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ആരംഭിച്ചു. മൂന്നുവർഷത്തിനുള്ളിൽ 450 കോടിയുടെ വികസനമാണ‌് നിലമ്പൂരിൽ പുരോഗമിക്കുന്നത‌്.

മാതൃകാ എംപിയായി ചാലക്കുടിയുടെ ഇന്നസെന്റ്‌ രണ്ടാമൂഴത്തിന‌്

ഇന്നസെന്റ്‌ (71). 2014ൽ ചാലക്കുടിയിൽ നിന്നും എൽഡിഎഫ‌് സ്വതന്ത്രനായി മത്സരിച്ച‌് 13,854 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. പാർലമെന്റിൽ രാസ–രാസവളം, വിവര–-വിനിമയ സമിതികളിൽ അംഗമായി. ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറായിരുന്നു. എഴുന്നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി 14 വർഷം പ്രവർത്തിച്ചു. എഴുത്തുകാരനായും കോളമിസ‌്റ്റായും പത്രങ്ങളിലും ആനുകാലികങ്ങളിലും നിറഞ്ഞുനിന്നു. തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായി ഇരിങ്ങാലക്കുടയിൽ 1948 ഫെബ്രുവരി 28നാണ‌് ജനനം. ഇപ്പോൾ ഇരിങ്ങാലക്കുട സൗത്ത‌് ബസാറിൽ ‘പാർപ്പിട’ത്തിൽ താമസം. ഭാര്യ: ആലീസ‌്. മകൻ: സോണറ്റ‌്. മരുമകൾ: രശ‌്മി.

അനുഭവങ്ങളാണ‌് ഊർജമെന്നും രോഗങ്ങൾക്ക‌് തളർത്താനാവുന്നതല്ല സാമൂഹ്യപ്രതിബദ്ധതയെന്നും ചിരിച്ചുകൊണ്ട‌് സ്വജീവിതത്തിലൂടെ കാണിച്ചുതന്ന മനുഷ്യൻ–- ഒറ്റവാചകത്തിൽ ഇന്നസെന്റിനെ വിശേഷിപ്പിക്കാം.

നടൻ, ചലച്ചിത്രനിർമാതാവ‌്, എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ, സംഘാടകൻ. 16–-ാം ലോക‌്സഭയിലേക്ക‌് മത്സരിക്കുമ്പോൾ, ‘വെള്ളിത്തിരയിൽ തിളങ്ങിനിൽക്കുന്ന താരം മണ്ണിലിറങ്ങി എന്തുചെയ്യാൻ?’ എന്ന‌് പരിഹസിച്ചവരുടെ വായടപ്പിച്ച‌്, മാതൃകാ എംപിയായി രണ്ടാമൂഴത്തിനൊരുങ്ങുകയാണ‌് ഇന്നസെന്റ‌്.  മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ പ്രോഗ്രസ‌് റിപ്പോർട്ട‌് ജനങ്ങൾക്കു മുമ്പിൽ സമർപ്പിച്ചാണ‌് വീണ്ടും ജനവിധി തേടുന്നത‌്.

ദീർഘവീക്ഷണത്തോടെ പദ്ധതികൾ മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി ആവിഷ‌്കരിച്ച എംപിയായി പേരെടുത്തു. നടനിൽനിന്ന‌് സാമൂഹ്യപ്രവർത്തകനിലേക്കുള്ള വേഷപ്പകർച്ചയിൽ നേട്ടങ്ങളുടെ നീണ്ട പട്ടികയാണ‌് ഇന്നസെന്റ‌് കൈക്കലാക്കിയത‌്. മുൻ എംപിയുടെ പ്രവർത്തനരഹിതമായ ഫണ്ടുകൂടി ഉപയോഗപ്പെടുത്തി എംപി ഫണ്ടിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട‌് സോഷ്യൽ ഓഡിറ്റിങ‌് ആദ്യമായി നടപ്പാക്കിയ മണ്ഡലമായി ചാലക്കുടിമാറി. 1750 കോടി രൂപയുടെ വികസനം മണ്ഡലത്തിൽ എത്തിച്ചു. 110 ശതമാനം എംപി ഫണ്ട‌് പദ്ധതികൾക്ക‌് ഭരണാനുമതി വാങ്ങിയ എംപിയായി കൈയടി നേടി.
1972ൽ ‘നൃത്തശാല’യിലൂടെ നടനായി രംഗപ്രവേശംചെയ‌്തു. എഴുന്നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ച‌് ഹാസ്യാഭിനയത്തിന‌് തന്റേതായ ശൈലി പകർന്ന നടനായി. സംസ്ഥാന ചലച്ചിത്ര പുരസ‌്കാരത്തിനും ഒട്ടേറെ സ്വകാര്യ പുരസ‌്കാരങ്ങൾക്കും അർഹനായി. ഹിന്ദി, തമിഴ‌്, കന്നഡ, തെലുങ്ക‌് സിനിമകളിൽ അഭിനയിച്ചു.

മികവുതെളിയിച്ച‌് പുതിയ ദൗത്യവുമായി വീണാ ജോർജ്‌ പത്തനംതിട്ടയിൽ

വീണാ ജോർജ്‌ (42). ആറന്മുള എംഎൽഎ. സിപിഐ എം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗം. കോളേജ് അധ്യാപികയായിരിക്കെ മാധ്യമരംഗത്തെത്തി. മലയാളം വാർത്താ ചാനലുകളിലെ ആദ്യ വനിതാ എക്സിക്യുട്ടീവ് ഡയറക്ടർ. വിവിധ ദൃശ്യമാധ്യമങ്ങളിൽ ശ്രദ്ധേയ പ്രവർത്തനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന നാം മുന്നോട്ട് പരിപാടിയുടെ അവതാരക. എംഎസ‌്‌സി,  ബിഎഡ് ബിരുദധാരി. ഭർത്താവ്: ഡോ.ജോർജ് ജോസഫ്. മക്കൾ: അന്ന, ജോസഫ്.

ദൃശ്യ മാധ്യമപ്രവർത്തക എന്ന നിലയിൽനിന്ന് രാഷ്ട്രീയപ്രവർത്തകയായി മാറിയ വീണ ജോർജ് ചുരുങ്ങിയ കാലംകൊണ്ട‌് ജനപ്രതിനിധിയായി മികവറിയിച്ച വ്യക്തിത്വമാണ‌്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആറന്മുള മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി. കന്നി മത്സരത്തിൽ കോൺഗ്രസിലെ കെ ശിവദാസൻനായരെ തറപറ്റിച്ചു. കെ കെ നായർക്ക് ശേഷം പത്തനംതിട്ട നഗരം വികസനമെന്തെന്ന് അറിഞ്ഞത്  വീണയിലൂടെയാണ്. എൽഡിഎഫ് മന്ത്രിസഭ ആയിരം ദിനം പൂർത്തിയാകുമ്പോൾ വികസനത്തിന് വേലിയേറ്റമാണ് ആറന്മുള മണ്ഡലത്തിൽ. 250 കോടിയിലേറെ രൂപയുടെ വിവിധ വികസന പദ്ധതികൾ ഈ കാലയളവിൽ മണ്ഡലത്തിൽ എത്തി.

ആഗസ്ത് 14ൽ അർധരാത്രിയോടെ ആർത്തലച്ചെത്തിയ പ്രളയത്തെ അതിജീവിച്ച് കേരളം ചരിത്രമെഴുതിയപ്പോൾ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പ്രവർത്തനത്തിലും വീണയെന്ന ജനപ്രതിനിധിയുടെ ശക്തമായ നേതൃത്വം ആറന്മുള കണ്ടു. ഭാവിയുടെ കായികതാരങ്ങൾ പരിശീലനത്തിന് കളിസ്ഥലമില്ലാതെ ഉഴറുന്ന ജില്ലാ ആസ്ഥാനത്തിന് സംസ്ഥാന സർക്കാർ സമ്മാനിച്ച 50 കോടിയുടെ സ്റ്റേഡിയം സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ട് വേണ്ടെന്നു വച്ച നഗരഭരണക്കാർക്കെതിരെ സമരഭൂമിയിലിറങ്ങിയ എംഎൽഎയ്ക്ക് പിന്തുണയുമായി ജില്ലയിലെ യുവാക്കളാകെ ഒഴുകിയെത്തി.

മണ്ഡലം സമ്പൂർണ വൈദ്യുതീകരണം, 1000 ഹെക്ടറിലേറെ തരിശുഭൂമി വീണ്ടും കതിരണിയിച്ച പ്രവർത്തനങ്ങൾ, വരട്ടാർ വീണ്ടെടുക്കൽ എന്നിവയിലെല്ലാം വീണയുടെ നേതൃത്വ മികവ് വ്യക്തമായി. എൽപി, യുപി സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ, കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 25 കോടിയുടെ പദ്ധതികൾ എന്നിവ പുരോഗമിക്കുകയാണ‌്.ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി അടക്കം ആരോഗ്യമേഖലയിൽ സമഗ്ര മാറ്റങ്ങൾ. മാധ്യമരംഗത്തോട് വിടപറഞ്ഞാണ് ജനാധിപത്യവേദിയിൽ എത്തിയതെങ്കിലും സർക്കാർ പരിപാടികൾ ജനങ്ങളിലെത്തിക്കുന്നതിൽ ഈ മാധ്യമപ്രവർത്തക മുന്നിലുണ്ട്.

ആലപ്പുഴയുടെ "നന്മ നക്ഷത്രം' എ എം ആരിഫ്‌

എ എം ആരിഫ്‌ (55). സിപിഐ എം ജില്ലാ കമ്മിറ്റിയംഗം. ഡിവൈഎഫ്ഐ ജില്ലാ വൈസ‌് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം ചേർത്തല ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. നോൺ ബാങ്കിങ‌് ആൻഡ‌് പ്രൈവറ്റ‌് ഫിനാൻസ‌് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ആനുകാലികങ്ങളിൽ  കവിതകളും ലേഖനങ്ങളും എഴുതാറുണ്ട‌്. അഭിഭാഷകനായും പ്രവർത്തിച്ചു.
പൊലീസുകാരനായ അബ്ദുൾ മജീദിന്റെയും നബീസ (തങ്കമ്മ)യുടെയും മകൻ. ആലപ്പുഴ എസ‌്ഡി കോളേജ‌്, ചേർത്തല എസ‌്എൻ കോളേജ‌്,  തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ‌് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലപ്പുഴ ഇരവുകാട‌് ആരുണ്യം വീട്ടിലാണ‌് താമസം. ഭാര്യ: ഡോ. ഷഹനാസ‌്. മക്കൾ: സൽമാൻ ആരിഫ‌്, റിസ‌്‌വാന ആരിഫ‌്.

മുമ്പൊരിക്കൽ ഒരു പംക്തിയിൽ എഴുത്തുകാരൻ ബെന്യാമിൻ എ എം ആരി‌ഫ‌് എംഎൽഎയെ വിശേഷിപ്പിക്കാൻ ‘നന്മനക്ഷത്രം’ എന്ന പ്രയോഗമാണുപയോഗിച്ചത‌്. രക്ഷിതാക്കളിൽ ആരെങ്കിലും മരിച്ചാൽ വിദ്യാർഥികൾക്ക‌് പഠനാവശ്യത്തിന‌് സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന‌് നിയമസഭയിൽ സബ‌്മിഷൻ വഴി ആവശ്യപ്പെട്ട‌ത‌് ചൂണ്ടിക്കാട്ടിയായിരുന്നു ബെന്യാമിന്റെ പ്രയോഗം. ആയിരക്കണക്കിന‌് വിദ്യാർഥികൾക്ക‌് സ‌്നേഹപൂർവം പദ്ധതിയുടെ പ്രയോജനം ലഭിച്ചത‌് ആരിഫിന്റെ ഇടപെടൽകൊണ്ടാണെന്ന‌് ഉദ‌്ഘാടനച്ചടങ്ങിൽ ഡോ. എം കെ മുനീറിനു പ്രഖ്യാപിക്കേണ്ടിവന്നു.

എസ‌്എഫ‌്ഐയിലൂടെയാണ‌്  പൊതുരംഗത്തേക്ക‌് എത്തുന്നത‌്. സൗമ്യമായ പെരുമാറ്റവും ദീർഘവീക്ഷണത്തോടെ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങളും വഴി അരൂരിന്റെ മനസുതൊട്ട എംഎൽഎ.  ഓരോതവണയും ഭൂരിപക്ഷം വർധിപ്പിച്ചാണ‌് ആരിഫിനെ അരൂരുകാർ സ‌്നേഹിച്ചത‌്. കെ ആർ ഗൗരിയമ്മയെ 2006ലെ തെരഞ്ഞെടുപ്പിൽ 4650 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി നിയമസഭയിലെത്തി. മണ്ഡലത്തിന്റെ സമഗ്രവികസനത്തിന‌് മാസ‌്റ്റർ പ്ലാൻ കൊണ്ടുവന്നു. 2011ൽ 16850 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അന്നത്തെ ഡിസിസി പ്രസിഡന്റ‌് എ എ ഷുക്കൂറിനെയും 2016ൽ യുഡിഎഫ‌് ജില്ലാ ചെയർമാൻ സി ആർ ജയപ്രകാശിനെ 38519 വോട്ടിനും പരാജയപ്പെടുത്തി ഹാട്രിക‌്. യുഡിഎഫിന‌് മേൽക്കൈയുണ്ടായിരുന്ന ജില്ലാ കൗൺസിൽ അരൂക്കുറ്റി ഡിവിഷൻ എസ‌്എഫ‌്ഐ നേതാവായിരിക്കേ പിടിച്ചെടുത്തുകൊണ്ടാണ‌് 1990ൽ തെരഞ്ഞെടുപ്പു രാഷ‌്ട്രീയത്തിൽ ആരിഫ‌് കന്നിയങ്കം കുറിച്ചത‌്.

അരൂരിൽ 2013, 14, 19 വർഷങ്ങളിൽ തൊഴിൽ മേളകൾ വിജയകരമായി സംഘടിപ്പിച്ചു. അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന അരൂർ ഗവ. ഹൈസ‌്കൂളിനെ ഏറ്റെടുത്ത‌് എസ‌്എസ‌്എൽസിക്ക‌് 100 ശതമാനം വിജയം നേടുന്ന സ‌്കൂളാക്കി മാറ്റി. ചന്തിരൂർ ഗവ. എച്ച‌്എസ‌്എസിൽ സംസ്ഥാനത്ത‌് ആദ്യമായി സർക്കാർ സ‌്കൂളിൽ മൾട്ടിമീഡിയ ഡിജിറ്റൽ എയർ കണ്ടീഷൻഡ‌് ക്ലാസ‌് മുറികൾ ആരംഭിച്ചു. സ‌്മാർട‌് ക്ലാസ‌് റൂം 2007ൽ അരൂർ സെന്റ‌് അഗസ‌്റ്റിൻസ‌് സ‌്കൂളിൽ നടപ്പിലാക്കി.

‌എൽഡിഎഫ‌് സർക്കാരിന്റെ 1000 ദിവസങ്ങളിൽ 1000 കോടി രൂപയുടെ വികസന പദ്ധതികളാണ‌് അരൂരിന‌് സ്വന്തമായത‌്. നഷ‌്ടത്തിലായിരുന്ന പൊതുമേഖല സ്ഥാപനങ്ങളായ തുറവൂർ സിൽക്ക്, അരൂർ കെൽട്രോൺ കൺട്രോൾസ് എന്നിവ ലാഭത്തിലാക്കി. കേരളത്തിലെ നീളം കൂടിയ പാലങ്ങളിലൊന്നായ പെരുമ്പളംപാലം 100കോടി ചെലവിൽ നിർമാണം തുടങ്ങി.

രാജ്യശ്രദ്ധ നേടിയ ആലത്തൂരിലെ വികസന മാതൃകയുമായി പി കെ ബിജു

പി കെ ബിജു(45). കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ മാഞ്ഞൂർ സൗത്തിൽ പരേതനായ കുട്ടപ്പന്റേയും ഭവാനിയുടേയും മകനായി 1974 ഏപ്രിൽ മൂന്നിന് ജനനം.  മാന്നാനം കുരിയാക്കോസ് ഏലിയാസ് കോളേജിലും എം ജി യൂണിവേഴ്സിറ്റി ക്യാമ്പസിലും കോളേജ് പഠനം. എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽനിന്നും ബിരുദാനന്തര ബിരുദംനേടി. തുടർന്ന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ‌് നേടി. പൊതുപ്രവർത്തനം തുടങ്ങിയത‌് എസ‌്എഫ‌്ഐയിലൂടെ. കോട്ടയം ജില്ലാ ഭാരവാഹി, സംസ്ഥാന പ്രസിഡന്റ‌് സ്ഥാനങ്ങൾ വഹിച്ചു. 2008ൽ അഖിലേന്ത്യാ പ്രസിഡന്റായി. 2012ൽ സിപിഐ എം  സംസ്ഥാന കമ്മിറ്റിയംഗം. 2014ൽ കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിങ‌് കമ്മിറ്റി അംഗം. കോൺഫെഡറേഷൻ ഓഫ‌് യൂണിവേഴ‌്സിറ്റി എംപ്ലോയീസ‌് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ‌്, ഐആർഇ എംപ്ലോയീസ‌് അസോസിയേഷൻ പ്രസിഡന്റ‌്, എസ‌്‌സി, എസ‌്ടി കോർപറേഷൻ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ‌് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. വിജി വിജയനാണ് ഭാര്യ. മകൻ: ബോബി.

ആലത്തൂരിലെ വികസന മാതൃക നേരിൽക്കണ്ട്  പഠിക്കാനെത്തിയത‌് മറ്റാരുമല്ല ബ്രിട്ടീഷ് പാർലമെന്റ‌് അംഗങ്ങൾ.  ആരോഗ്യ–-വിദ്യാഭ്യാസ സാംസ‌്ക്കാരിക മേഖലകളിൽ ആലത്തൂർ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ  ഏറെ പ്രശംസിച്ചാണ‌് സംഘം മടങ്ങിയത‌്.   ഒപ്പം  തങ്ങളുടെ നാട്ടിൽ പ്രാബല്യത്തിലാക്കാൻ  ശ്രമിക്കുമെന്ന   ഉറപ്പും നൽകിക്കൊണ്ട്. തികച്ചും ഗ്രാമീണ മേഖലകൾ കൂടുതൽ ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലത്തിൽ വൻകിട പദ്ധതികളേക്കാൾ ഏറെയും ജനങ്ങളെ ബാധിക്കുന്ന കുടിവെള്ള , വിദ്യാഭ്യാസ,  കാർഷിക മേഖലഖൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളായിരുന്നു പി കെ ബിജു  നടത്തിയത്. വികസനം എല്ലാവരിലും എത്തിക്കുന്നതിൽ പ്രത്യേക ശ്രദ്ധചെലുത്തി.

പാർലമെന്റ‌് അംഗമെന്ന നിലയിൽ മികച്ച പ്രകടനമാണ് പി കെ ബിജു  കാഴ‌്ചവച്ചത്.  വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളിൽ സാധാരണക്കാരന് ഗുണകരമായ രീതിയിൽ ഒട്ടേറെ ഭേദഗതികൾ നിർദ്ദേശിച്ചു.  വിദ്യാഭ്യാസ അവകാശ നിയമനിർമാണവേളയിൽ ലോക‌്സഭയിൽ   നടത്തിയ പ്രസംഗം പാർലമെന്റ് നടപടികൾ ഗവേഷണ വിഷയമാക്കുന്ന വിദ്യാർഥികളും, വിദ്യാഭ്യാസ വിചക്ഷണരും ഏറെ ശ്രദ്ധിച്ചിരുന്നു. പട്ടികവിഭാഗങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ലോക‌്സഭയിൽ നടത്തിയ പ്രസംഗവും ദേശീയ ശ്രദ്ധ ആകർഷിച്ചു.ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ഗ്രാമീണ റോഡുകൾ, ആദിവാസിക്ഷേമം എന്നിവയ്ക്ക‌് ഊന്നൽ നൽകി. പട്ടികജാതി–- വർഗ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയ‌്ക്ക‌് മാറ്റം വരുത്താൻ നിരവധി പദ്ധതികൾ  ആവിഷ‌്ക്കരിച്ചു.

സാഗി പദ്ധതി പ്രകാരം മൂന്ന‌് പഞ്ചായത്തുകൾ ദത്തെടുത്ത‌് വികസനം നടത്തി. വിദ്യാഭ്യാസ മുന്നേറ്റത്തിനായി ഇൻസ‌്പയർ പദ്ധതി നടപ്പാക്കി. നെന്മാറയിൽ പാസ‌് പോർട‌് സേവാ കേന്ദ്രം തയ്യാറായി. കാർഷിക മേഖലയുടെ പുരോഗതിക്കായി നബാർഡിന്റെ സഹായത്തോടെ പദ്ധതികളും ആവിഷ്കരിച്ചു. 2017 ൽ മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയോടൊപ്പം ആഫ്രിക്കൻ സന്ദർശന സംഘത്തിലും, എം പിമാരുടെ സംഘത്തിനൊപ്പം യുകെ സന്ദർശന സംഘത്തിലും അംഗമായി.പാർലിമെന്റിലെ വിദ്യാഭ്യാസ ചുമതലയുളള മാനവ വിഭവശേഷി സ്ഥിരം സമിതി അംഗം, കോർട്ട് ഓഫ് ജെഎൻയു അംഗം, ഇൻഫർമേഷൻ ടെക്നോളജി കൺസൽട്ടേറ്റിവ് കമ്മിറ്റി അംഗം, പട്ടികജാതി–- വർഗ ക്ഷേമത്തിനുളള സ്ഥിരം സമിതി അംഗം, പെട്രോളിയം & നാച്ചുറൽ ഗ്യാസ് സ്ഥിരം സമിതി അംഗം എന്നീ ചുമതലകളും വഹിച്ചു.

പാലക്കാടിന്റെ ജനകീയൻ എം ബി രാജേഷ്‌ മൂന്നാമങ്കത്തിന‌്

എം ബി രാജേഷ്‌ (48). സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം. ഒറ്റപ്പാലം എൻഎസ‌്എസ‌് കോളേജിൽനിന്ന‌് സാമ്പത്തികശാസ‌്ത്രത്തിൽ ബിരുദാനന്തരബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന‌് നിയമബിരുദവും. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക‌്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ‌്ഐ സംസ്ഥാന പ്രസിഡന്റ‌്, അഖിലേന്ത്യാ പ്രസിഡന്റ‌് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ലും 2014ലും പാർലമെന്റ‌് അംഗമായി. ദ വീക്കിന്റെ മികച്ച യുവ പാർലമെന്റേറിയനുള്ള അവാർഡ‌്, മനോരമ ന്യൂസിന്റെ കേരളത്തിലെ  മികച്ച പാർലമെന്റംഗത്തിനുള്ള അവാർഡ‌്, ചെറിയാൻ ജെ കാപ്പൻ അവാർഡ‌്, കോട്ടയം ലയൺസ‌് ക്ലബ്ബിന്റെ ഗ്ലോബൽ മലയാളം ഫൗണ്ടേഷൻ അവാർഡ‌്, എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി പുസ‌്തകങ്ങൾ പ്രസിദ്ധീകരിച്ചു. സൈനിക ഉദ്യോഗസ്ഥനായ ചളവറ കയില്യാട‌് മാമ്പറ്റ ബാലകൃഷ‌്ണൻനായരുടേയും എം കെ രമണിയുടേയും മകനായി 1971ൽ പഞ്ചാബിലെ ജലന്ധറിൽ ജനനം. ഭാര്യ: ഡോ. നിനിത കണിച്ചേരി. മക്കൾ: നിരഞ‌്ജന, പ്രിയദത്ത.

എവിടെയും എപ്പോഴും ഓടിയെത്തുന്ന ജനകീയ എംപിയാണ‌് പാലക്കാട‌് നിന്നും വീണ്ടും ജനവിധി തേടുന്ന എം ബി രാജേഷ‌്. ലോക‌്സഭയിൽ ശക്തിയുക്തം വാദപ്രതിവാദങ്ങൾ നടത്തി എതിരാളികളെ തറപറ്റിക്കുന്ന രാജേഷ‌ിന‌് മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും നാട്ടുകാരിലൊരാളായി മാറാനും സാധിച്ചു. വാഗ്‌ദാനങ്ങൾ ഏകദേശം പൂർണമായിത്തന്നെ നടപ്പാക്കിയതിന്റെ ചാരിതാർഥ്യത്തോടെയാണ് രാജേഷ് മൂന്നാമങ്കത്തിനിറങ്ങുന്നത്‌.
രാജ്യത്താദ്യമായി ഒരു എംപിയുടെ  മുൻകൈയിൽ സ‌്കോളർഷിപ്പ‌് പദ്ധതി ഏർപ്പെടുത്തിയത‌്  പാലക്കാട്ടാണ്‌. ‘പ്രഡിക്ട‌്’എന്ന പദ്ധതിയിലൂടെ സാമ്പത്തികപ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക‌് മാസം ആയിരം രൂപ സ‌്കോളർഷിപ്പ‌് നൽകുന്നു. എല്ലാവർക്കും വ്യായാമത്തിനായി കോട്ടമൈതാനിയിൽ ഓപ്പൺ ജിംനേഷ്യം. ഒറ്റപ്പാലത്ത‌് വർഷത്തിൽ കാൽലക്ഷം പേർക്ക‌് സൗജന്യ ഡയാലിസിസ്‌ സൗകര്യമൊരുക്കിയതുൾപ്പെടെ ആരോഗ്യരംഗത്തെ ഇടപെടലുകളും ശ്രദ്ധേയം.

മിനി നവരത‌്ന കമ്പനിയായ ഭാരത‌് എർത‌് മൂവേഴ‌്സ‌് ലിമിറ്റഡ‌് (ബെമൽ) സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പാർലമെന്റിൽ ശബ്ദമുയർത്തിയത്‌ എം ബി രാജേഷാണ്‌. 56000 കോടി ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനം വെറും 518 കോടി രൂപയ‌്ക്ക‌് റിലയൻസിന‌് വിൽക്കാനായിരുന്നു നീക്കം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും തൊഴിലാളികൾ ശക്തമായ പ്രക്ഷോഭമാരംഭിക്കുകയും ചെയ്‌തതോടെ കേന്ദ്രസർക്കാരിന്‌ തീരുമാനം പിൻവലിക്കേണ്ടിവന്നു. ഇതിനായി പൊരുതിയ എം ബി രാജേഷിനെ ബെമൽ ബംഗളൂരു യൂണിറ്റിലെ ജീവനക്കാർ പാലക്കാട്ടെത്തി ആദരിച്ചു.
മറ്റൊരു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇൻസ‌്ട്രുമെന്റേഷൻ ലിമിറ്റഡ‌് സ്വകാര്യ മുതലാളിമാരുടെ കൈയിലാകുകയോ പൂട്ടുകയോ ചെയ്യുമെന്ന ഘട്ടത്തിലും എംപി രക്ഷക്കെത്തി. അദ്ദേഹത്തിന്റെ ഇടപെടൽകൊണ്ട‌് സ്ഥാപനം സംസ്ഥാന സർക്കാരിന‌് സ്വന്തമായി.

യുപിഎ ഭരണകാലത്ത‌് എട്ട‌് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും ലഭിക്കാതിരുന്ന ഐഐടി ഏറ്റവും വേഗത്തിൽ പ്രാവർത്തികമാക്കിയതിനുപിന്നിലും രാജേഷിന്റെ ശക്തമായ ഇടപെടലാണ്‌. 2009ൽ 1820 വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിച്ച വോട്ടർമാർ അടുത്ത തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഒരുലക്ഷം കടത്തിയത്‌ എംപിയുടെ മികവിനുള്ള അംഗീകാരമായിരുന്നു.

നാടിന്റെ സമ്പത്ത‌് , നേട്ടങ്ങളുടെ വലിയ പട്ടികയുമായി ഡോ. എ സമ്പത്ത‌് വീണ്ടും തെരഞ്ഞെടുപ്പ‌് ഗോദയിലേക്ക്‌

എ സമ്പത്ത‌്(56). സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സമിതിയംഗം, ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 1990ൽ തിരുവനന്തപുരം ലോകോളേജിൽ നിന്ന‌് ഒന്നാംറാങ്കിൽ എൽഎൽഎം നേടി. എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌്, സംസ്ഥാന കമ്മിറ്റി അംഗം, എസ‌്എഫ‌്ഐ  മുഖമാസിക സ‌്റ്റുഡന്റ‌ിന്റെ പ്രത്രാധിപസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ലേബർ ആൻഡ‌് എംപ്ലോയ‌്മെന്റ‌് (കിലെ) ചെയർമാനായിരുന്നു. കേര‌ള സർവകലാശാല അക്കാദമിക‌് കൗൺസിൽ അംഗമായും രണ്ട‌ുതവണ സെനറ്റ‌് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. മയക്കുമരുന്ന‌് നിരോധന നിയമത്തിൽ കേരള സർവകലാശലയിൽനിന്ന‌് ഡോക്ടറേറ്റ‌്. തിരുവനന്തപുരം ബാറിൽ 31 വർഷമായി അഭിഭാഷകനാണ‌്. ലോ കോളേജ‌് അധ്യാപകനായും നിയമനം ലഭിച്ചു. എന്നാൽ പൊതു പ്രവർത്തനത്തിനായി ജോലി ഉപേക്ഷിച്ചു.അമ്മ പരേതയായ സുധർമ്മ. ഭാര്യ: ലിസി ഇന്ദിര. മക്കൾ: അശ്വതി സമ്പത്ത‌് , സമൃദ്ധി സമ്പത്ത‌്

നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ‌് ഡോ. എ സമ്പത്ത‌്  വീണ്ടും തെരഞ്ഞെടുപ്പ‌് ഗോദയിലിറങ്ങുന്നത‌്. മികച്ച ആരോഗ്യവും വിദ്യാഭ്യാസവും പ്രദാനംചെയ്ത‌് ജനങ്ങളുടെ പ്രിയപ്പെട്ടവനായ എ സമ്പത്ത‌് എംപി ‘വികസനവും  ജനക്ഷേമവും’ എന്ന  മുദ്രവാക്യവുമായാണ‌് ആറ്റിങ്ങലിൽനിന്ന‌് വീണ്ടും ജനവിധി തേടുന്നത‌്.. കൊച്ചുകുട്ടിയായിരുന്നപ്പോൾ തുടങ്ങിയതാണ‌് രാഷ്ട്രീയവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. 1965ൽ അച്ഛൻ കെ അനിരുദ്ധൻ ജയിലിൽകിടന്ന‌് ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ ആർ ശങ്കറിനെതിരെ മൽസരിച്ചപ്പോൾ മൂന്നു വയസ്സായിരുന്നു സമ്പത്തിന‌്.

അന്ന‌് അച്ഛനുവേണ്ടി വോട്ട‌് ചോദിക്കാൻ സമ്പത്തുമുണ്ടായിരുന്നു. 1967ൽ ആർ ശങ്കറിനെതിരെ ചിറയിൻകീഴ‌് ലോക‌്സഭാ മണ്ഡലത്തിൽ  കെ അനിരുദ്ധൻ മൽസരിച്ചപ്പോഴും സമ്പത്ത‌് പ്രചാരണരംഗത്തെ കൗതുകമായി. കഴിഞ്ഞ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ  69,378 വോട്ടിനാണ‌് സമ്പത്ത‌് കോൺഗ്രസിലെ ബിന്ദു കൃഷ‌്ണയെ പരാജയപ്പെടുത്തിയത‌്.കർഷകരും കർഷകതൊഴിലാളികളും പരമ്പരാഗത തൊഴിലാളികളുമടങ്ങുന്ന മണ്ഡലത്തിലെ  ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സമ്പത്ത‌് പ്രത്യേക മിടുക്ക‌് കാട്ടി. യുഡിഎഫ‌് ഭരണകാലത്ത‌് പരിമിതികളുടെയും പരാധീനതകളുടൈയും നടുവിലായിരുന്ന സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ എംപി നടത്തിയ വികസന പ്രവർത്തനം വിപ്ലവകരമാണ‌്. പഠന–-ഗവേഷണത്തിലും പ്രചാരണത്തിലും സമ്പത്തിന്റെ വിഷയവും ആരോഗ്യം തന്നെ.

ആറ്റിങ്ങൽ മണ്ഡലത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകൾക്കും ആംബുലൻസ‌് അനുവദിച്ച‌് മാതൃകയായി. ആറ്റിങ്ങൽ ബൈപ്പാസ‌്, പ്രേംനസീർ സ‌്മാരകം, നെടുമങ്ങാട‌് കേന്ദ്രീയ വിദ്യാലയം, വർക്കല റെയിൽവേ സ‌്റ്റേഷൻ ആധുനികവൽക്കരണം, ആറ്റിങ്ങൽ പാസ‌്പോർട്ട‌് ഓഫീസ‌്, വർക്കല ക്ലിഫ‌്...  അദ്ദേഹത്തിന്റെ വികസനപ്രവർത്തങ്ങളുടെ പട്ടിക  നീ‌ളുകയാണ‌്.പാർലമെന്റിലും രാജ്യം ശ്രദ്ധിക്കുന്ന അംഗങ്ങളിലൊരാളാണ‌് സമ്പത്ത‌്. ജനങ്ങളുടെ ജീവൽപ്രശ‌്നങ്ങൾ മുതൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾവരെ അദ്ദേഹം സഭയിൽ ഉന്നയിച്ചു. ഹാജർനിലയിലും ചോദ്യങ്ങൾ ഉന്നയിക്കുന്നതിലും റെക്കോർഡ‌് സൃഷ‌്ടിച്ചു. അനുവദിച്ച മുഴുവൻ തുകയും വിനിയോഗിച്ച‌് എംപി ഫണ്ട‌് വിനിയോഗത്തിലും മുന്നിലാണ‌് സമ്പത്ത‌്.

മികച്ച പാർലമെന്റേറിയനുളള രാജീവ‌് ഗാന്ധി ഇന്റർനാഷണൽ അവാർഡ‌്, പാലിയേറ്റീവ‌് പ്രവർത്തനത്തിന‌് പ്രഥമ  പാലിയം പുരസ‌്കാർ, മികച്ച പൊതുപ്രവർത്തകനുള്ള അഡ്വ. പിരപ്പൻകോട‌് ശ്രീധരൻനായർ അവാർഡ‌് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

കാസർഗോഡ്‌ ചെങ്കോട്ട കാക്കാൻ ഖദറിട്ട പോരാളി കെ പി സതീഷ്‌ ചന്ദ്രൻ

കെ പി സതീഷ്‌ചന്ദ്രൻ (62). സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം. 1957 നവംബർ 25ന‌് നീലേശ്വരം പട്ടേനയിൽ ജനനം. പരേതനായ കെ കെ  ഗോവിന്ദൻ നമ്പ്യാരുടെയും പരേതയായ കുഞ്ഞുല‌ക്ഷ‌്മിയുടെയും മകനാണ‌് ബിരുദധാരിയായ സതീഷ‌്ചന്ദ്രൻ. 1996 മുതൽ പത്ത‌് വർഷം തൃക്കരിപ്പൂർ എംഎൽഎ. എസ‌്എഫ‌്ഐ കണ്ണൂർ ജില്ലാ പ്രസിഡന്റ‌്, സംസ്ഥാന വൈസ‌്പ്രസിഡന്റ‌്, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡിവൈഎഫ‌്ഐ കാസർകോട‌് ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ‌്പ്രസിഡന്റും കേന്ദ്രകമ്മിറ്റി അംഗവുമായി. സിപിഐ എം ജില്ലാകമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയറ്റ‌് അംഗം, ജില്ലാ സെക്രട്ടറി, എൽഡിഎഫ‌് ജില്ലാ കൺവീനർ, കെഎസ‌്കെടിയു ജില്ലാ സെക്രട്ടറി, അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കെഎസ‌്കെടിയു സംസ്ഥാന കമ്മിറ്റി അംഗമാണ്‌. ഭാര്യ: സീതാദേവി. മക്കൾ: അജിത‌്, നന്ദഗോപാൽ.

മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 2006ൽ എൽഡിഎഫിലെ സി എച്ച‌് കുഞ്ഞമ്പു അട്ടിമറി വിജയം നേടുമ്പോൾ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുക്കാൻപിടിച്ചത‌് സതീഷ‌്ചന്ദ്രനായിരുന്നു. അന്ന‌് പരാജയപ്പെട്ട മുസ്ലിംലീഗിന്റെ ചെർക്കളം അബ്ദുള്ള ആദ്യം കൈകൊടുത്തത‌് സതീഷ‌്ചന്ദ്ര‌നാണ‌്. പിറ്റേന്ന‌് പത്രങ്ങളിൽ ‘ഇരുത്തിക്കളഞ്ഞല്ലോടാ മോനേ’ എന്ന അടിക്കുറപ്പോടെ ഈ ചിത്രം സ്ഥാനംപിടിച്ചു. അതേ സതീഷ‌് ചന്ദ്രൻ ഇന്ന‌് കാസർകോടുനിന്ന‌് ലോക‌്സഭയിലേക്ക‌് മത്സരിക്കുമ്പോൾ ആവേശത്തിലാണ‌് നാടും ജനങ്ങളും.

ഉന്നത വിദ്യാഭ്യാസരംഗത്ത‌് ഏറെ പിന്നിലായിരുന്ന കാസർകോടിനെ വലിയ കുതിപ്പിലേക്ക‌് നയിച്ചത‌് സതീഷ‌്ചന്ദ്രനാണ‌്. തൃക്കരിപ്പൂർ ഗവ. പോളിടെക‌്നിക്ക‌് ആരംഭിച്ചതാണ‌് ഏറ്റവും പ്രധാനം. സഹകരണവകുപ്പിന‌് കീഴിൽ എൻജിനിയറിങ‌് കോളേജും ഐഎച്ച‌്ആർഡി കോളേജും കയ്യൂർ ഐടിഐയും പിലിക്കോട‌് മോഡൽ റസിഡൻഷ്യൽ സ‌്കൂളുമൊക്കെ അദ്ദേഹത്തിന്റെ മുൻകൈയിൽ യാഥാർഥ്യമായി.

മലയോരത്തും തീരദേശ മേഖലയിലും പാലങ്ങൾ നിർമിച്ചതിലൂടെ ജില്ലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെട്ടു. നഗരത്തിലെ മേൽപാലം നാട്ടുകാരുടെ ജീവിതവേഗം കൂട്ടി.  കയ്യൂർ അരയാക്കടവ‌് പാലം, പിലിക്കോട‌് റെയിൽവേ മേൽപാലം, പുങ്ങംചാൽ, മുക്കട, തട്ടാക്കടവ‌്, ഇടയിലെക്കാട‌് പാലങ്ങൾ, മാവിലാക്കടപ്പുറം–-വെള്ളാപ്പ‌് പാലം, ചെറുപുഴ–-വള്ളിക്കടവ‌് പാലം ഇവയെല്ലാം സതീഷ‌്ചന്ദ്രന്റെ കൈയൊപ്പു പതിഞ്ഞവയാണ‌്. ഇന്ത്യയിലെ ആദ്യകാല കമ്യൂണിസ‌്റ്റ‌് നേതാവ‌് അമീർ ഹൈദർഖാന്റെ  ജീവചരിത്രം പരിഭാഷപ്പെടുത്തിയത‌്  സതീഷ‌്ചന്ദ്രനും ഡോ. സി ബാലനുമായിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യം; കോട്ടയത്തിന്റെ വി എൻ വാസവൻ

വി എൻ വാസവൻ (65). സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി, കോട്ടയം മുൻ എംഎൽഎ. സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗവും റബ്കോ മുൻ ചെയർമാനും. വിദ്യാർഥി–-യുവജന പ്രസ്ഥാനങ്ങളിലൂടെ സംഘടനാരംഗത്തെി. 1974ൽ സിപിഐ എം അംഗമായി. 1991ൽ പാർടി ജില്ലാ കമ്മിറ്റിയിലും 97ൽ ജില്ലാസെക്രട്ടറിയറ്റിലുമെത്തി. സിഐടിയു ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം, കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനമായ "അഭയം' ചാരിറ്റബിൾ സൊസൈറ്റി രൂപീകരിക്കാൻ മുൻകൈയെടുത്തു. മറ്റക്കരയിൽ വെള്ളേപ്പള്ളിൽ നാരായണന്റെയും കാർത്യായനിയുടെയും മകൻ. ഭാര്യ: ഗീത. മക്കൾ: ഡോ. ഹിമ വാസവൻ, ഗ്രീഷ്മ വാസവൻ. മരുമകൻ: ഡോ. നന്ദകുമാർ.

കോട്ടയത്ത‌് രാഷ‌്ട്രീയ–-സാംസ‌്കാരിക–-സാമൂഹ്യ മണ്ഡലങ്ങളിൽ നിറസാന്നിധ്യമാണ‌് വി എൻ വാസവൻ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമർപ്പിതമായും വികസന സങ്കൽപ്പങ്ങളിൽ ദൂരക്കാഴ‌്ചയോടെയും ഇടപെടുന്ന വ്യക്തിത്വം. നിരവധി ജീവൻ പൊലിഞ്ഞ പാലാ ഐങ്കൊമ്പ് ബസപകടം, കുമരകം ബോട്ട് ദുരന്തം, ശബരിമല മണ്ണിടിച്ചിൽ, പുല്ലുമേട് ദുരന്തം, തേക്കടി ദുരന്തം, താഴത്തങ്ങാടി അപകടം, പ്രളയം എന്നിവയിലെല്ലാം രക്ഷാപ്രവർത്തനത്തിൽ പ്രകടിപ്പിച്ച സമർപ്പണ പാടവം ആരെയും അത‌്ഭുതപ്പെടുത്തുന്നതായിരുന്നു. ബസപകടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കൈകൊണ്ട‌് കോരിയെടുത്ത‌് വാഹനത്തിൽ കയറ്റിയ വാസവനെ ആരും മറക്കില്ല.

ഈ സാധുജന സേവന സന്നദ്ധതയാണ‌് "അഭയം' ചാരിറ്റബിൾ സൊസൈറ്റിയുടെ രൂപീകരണത്തിന‌് അദ്ദേഹത്തെ പ്രചോദിപ്പിച്ചത‌്. ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ ആയിരക്കണക്കിന‌് അശരണർക്ക‌് ആശ്വാസമായി ഈ ജനകീയ പ്രസ്ഥാനം.
രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകുന്നതിൽ വാസവന്റെ പാടവം ജനം വീണ്ടും  അനുഭവിച്ചറിഞ്ഞത‌് പ്രളയകാലത്താണ‌്. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട പടിഞ്ഞാറൻ പ്രദേശങ്ങളിൽ വാസവന്റെ നേതൃത്വത്തിൽ സിപിഐ എമ്മിന്റെയും അഭയത്തിന്റെയും വളണ്ടിയർമാരെത്തി. ടൺ കണക്കിന‌് അരിയും പലചരക്ക‌് സാധനങ്ങളുമാണ‌് സിപിഐ എമ്മിന്റെയും അഭയത്തിന്റെയും നേതൃത്വത്തിൽ പ്രളയബാധിതർക്ക‌് വിതരണംചെയ‌്തത‌്. എംഎൽഎയായിരിക്കെ കാരാപ്പുഴ പാലം 74 ദിവസം കൊണ്ട് പൂർത്തീകരിച്ച് പുതുചരിത്രം രചിച്ചു.

വികസന കയ്യൊപ്പുമായി ജനസമക്ഷം കോഴിക്കോടിന്റെ ജനകീയമുഖം, എ പ്രദീപ‌് കുമാർ

എ പ്രദീപ‌് കുമാർ (54).സി-പി-ഐ എം- സം-സ്ഥാ-ന കമ്മി-റ്റി- അം-ഗം. കോഴിക്കോട‌് നോർത്ത‌് എംഎൽഎ.  ഗു-രു-വാ-യൂ-രപ്പൻ- കോ-ളേജിലായിരുന്നു-- വി-ദ്യാ-ഭ്യാ-സം പൂർ-ത്തി-യാ-ക്കി-യത്. എസ്--എഫ്--ഐ സം-സ്ഥാ-ന പ്രസി-ഡന്റ്-,- സെക്രട്ടറി,- ഡി-വൈഎഫ്--ഐ സം-സ്ഥാ-ന സെക്രട്ടറി-, കോ-ഴി-ക്കോ-ട്-- ജി-ല്ലാ- കൗൺ-സിൽ- അം-ഗം,- ക-ലി-ക്കറ്റ്- യൂ-ണി-വേഴ്--സി-റ്റി- യൂ-ണി-യൻ- ചെയർ-മാൻ,- കോ-ഴി-ക്കോ-ട്-- അർ-ബൻ- ബാ-ങ്ക്--- പ്രസി-ഡന്റ്-- എന്നീ നിലകളിൽ പ്രവർത്തിച്ചു. നാദാ-പു-രം- ചേലക്കാ-ട്-- സ്വ-ദേശി. പരേതരായ ചേലക്കാട‌് ആനാറമ്പത്ത‌് ഗോപാലകൃഷ‌്ണക്കുറുപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകൻ. വെസ്--റ്റ്-ഹിൽ- ചുങ്കത്താ-ണ്-- താ-മസം. ഭാ-ര്യ-: അഖി-ല (വേങ്ങേരി സഹകരണ ബാങ്ക‌് സെക്രട്ടറി).- മകൾ-: അമി-ത (ആർകിടെക‌്റ്റ‌്)

കോഴിക്കോടിന്റെ ജനകീയമുഖമാണ‌് എ പ്രദീപ‌്കുമാർ. 13 വർഷമായി കോഴിക്കോട‌് നോർത്ത‌് മണ‌്ഡലത്തിലെ എംഎൽഎയായ അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ വികസന പദ്ധതികളോരോന്നും ഏറെ ചർച്ചയായി. കോഴിക്കോട‌് നടക്കാവ‌് ഗവ. ഗേൾസ‌് വൊക്കേഷണൽ ഹയർ സെക്കന്ററി സ‌്കൂൾ മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും മക്കൾ പഠിച്ചിരുന്ന സാദാ സർക്കാർ സ‌്കൂൾ ആയിരുന്നു. ഇന്നത‌് അന്താരാഷ‌്ട്ര നിലവാരത്തിൽ നിൽക്കുകയാണ‌്. പ്രദീപിന്റെ മനസിലുദിച്ച ‘പ്രിസം’ പദ്ധതിയാണ‌് ഈ സ‌്കൂളിന്റെ തലവര മാറ്റിയത‌്. ‘സർക്കാരിന്റെയും സ്വകാര്യ വ്യക‌്തികളുടെയും സഹായത്തോടെ സ‌്കൂളുകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന പദ്ധതിയായിരുന്നു പ്രിസം.

പ്രവാസി വ്യവസായിയുടെ സഹായത്തോടെ 22 കോടി രൂപ മുടക്കിയാണ‌് സ‌്കൂൾ അടിമുടിമാറ്റിയത‌്. ഇതേ വഴിയിലൂടെയാണ‌് 12 കോടി മുടക്കി കാരപ്പറമ്പ‌് ഗവ. ഹയർസെക്കന്ററി സ‌്കൂളും സംസ്ഥാനത്തെ ആദ്യ ഹരിത സൗഹൃദ ക്യാമ്പസ‌ായി ചരിത്രത്തിലേക്ക‌് കുതിക്കുന്നത‌്. എൽപി–-യുപിയടക്കം മറ്റ‌് എട്ട‌് സ‌്കൂളുകൾ കൂടി കോഴിക്കോട‌് നോർത്ത‌് നിയമസഭാ മണ്ഡലത്തിൽ ഉയരങ്ങളിലേക്ക‌് പറക്കാൻ ചിറക‌് വിരിക്കയാണിപ്പോൾ. 46 കോടി രൂ‌പ ഇതിനായി ചെലവിടുന്നു.ആരും തിരിഞ്ഞ‌് നോക്കാതെ കിടന്ന കോട്ടപ്പറമ്പ‌് ഗവ. ആശുപത്രിയെ എൻഎബിഎ്ച്ച‌് അക്രഡിറ്റേഷനോടെ സ്റ്റാർ പദവിയിലെത്തിച്ചു. ബീച്ച‌് ആശുപത്രി നവീകരിക്കാൻ 164 കോടിയുടെ പദ്ധതിയാണ‌് വിഭാവനം ചെയ‌്തിട്ടുള്ളത‌്. മെഡിക്കൽ കോളേജിനായി 3000 കോടി രൂപയുടെ മാസ‌്റ്റർ പ്ലാൻ പദ്ധതിക്കും രൂപം നൽകി.

കോഴിക്കോട‌് നഗരത്തിൽ പുതുതായി നിർമിച്ച ആറ‌് പുതിയ നഗരപാതകളിൽ നാലും പ്രദീപിന്റെ മണ്ഡലത്തിൽ. മാനാഞ്ചിറ–-വെള്ളിമാട‌്കുന്ന‌് റോഡ‌ിന‌് ഭരണാനുമതി നേടിയെടുക്കാനായി. 234.5 കോടിയാണ‌് ഈ റോഡിന‌് ചെലവിടാൻ പോകുന്നത‌്. നടക്കാവിലെ ദേശീയ നിലവാരത്തിലുള്ള നീന്തൽകുളം, പുതിയാപ്പയിലെ ഗ്യാലറിയോട‌് കൂടിയ മിനി ഫുട‌്ബോൾ സ‌്റ്റേഡിയം, ചെലവൂരിൽ പൂനൂർ പുഴയുടെ തീരത്ത‌് നിർമ്മിച്ച സ‌്പോർട‌്സ‌് പാർക്ക‌് തുടങ്ങിയവും പ്രദീപ‌് കുമാറിന്റെ വേറിട്ട ചിന്തകൾ നാടിന‌് സമ്മാനിച്ച നന്മകളിൽ ചിലത‌് മാത്രം.

നിസ്വാർഥനായ സാന്ത്വനദായകൻ പി ജയരാജൻ

പി ജയരാജൻ. എട്ടു വർഷമായി സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി. സംസ്ഥാന കമ്മിറ്റിയംഗം. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായി ദീർഘകാലം പ്രവർത്തിച്ചു. 1972ൽ സിപിഐ എം അംഗം. കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയായിരുന്നു. ദേശാഭിമാനി ജനറൽ മാനേജർ, കണ്ണൂർ യൂണിറ്റ് മാനേജർ, സിഐടിയു ജില്ലാസെക്രട്ടറി എന്നീനിലകളിലും പ്രവർത്തിച്ചു. തലശേരി മേഖലയിലെ ആർഎസ്എസ് ഭീകരതക്കെതിരെ ഐതിഹാസിക ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം നൽകിയ ജയരാജന് ഫാസിസ്റ്റ് ശക്തികൾ മരണം വിധിച്ചതാണ്. 1999 ആഗസ്ത് 25ന് തിരുവോണ ദിവസം ജീവൻ കവർന്നെടുക്കാൻ ആസൂത്രിതശ്രമം നടന്നെങ്കിലും അസാമാന്യ മനഃശക്തിയിലൂടെ മരണത്തെ അതിജീവിച്ചു. എൽഡിഎഫ് വടകര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ജയരാജൻ കുടുംബത്തോടൊപ്പം ഓണമുണ്ണാൻ എത്തിയപ്പോഴാണ് ആർഎസ്എസുകാർ കിഴക്കേ കതിരൂരിലെ വീടിനു ബോംബെറിഞ്ഞ‌് ശരീരം വെട്ടിപ്പിളർന്നത‌്. വലതുകൈയുടെ സ്വാധീനവും ഇടതുകൈയുടെ തള്ളവിരലും നഷ്ടമായി. ദീർഘകാലത്തെ ചികിത്സയും വ്യായാമവും വഴി കൈകളുടെ പ്രവർത്തനശേഷി വീണ്ടെടുത്തു.  പാട്യം കിഴക്കേ കതിരൂരിലെ പരേതനായ കാരായി കുഞ്ഞിരാമന്റെയും പാറായി ദേവിയുടെയും മകനായി 1953ൽ ജനനം. യമുനയാണ് ഭാര്യ. ജയിൻ പി രാജ്, ആഷിഷ് പി രാജ് എന്നിവർ മക്കൾ. മരുമകൾ: അഞ്ജലി.

പി ജയരാജന്റെ രാഷ‌്ട്രീയ നിലപാടിനോട‌് എനിക്ക‌് യോജിപ്പില്ല. കാരണം ഞാനൊരു കോൺഗ്രസുകാരനാണ‌്. എന്നാൽ നമ്മുടെ രാഷ‌്ട്രീയരംഗത്ത‌് അദ്ദേഹത്തെപ്പോലുള്ളവരാണ‌് ആവശ്യം. സത്യസന്ധനായ അഴിമതിയുടെ കറപുരളാത്ത നേതാവാണ‌് പി ജയരാജൻ–- നടൻ സലിംകുമാറിന്റെ വാക്കുകളാണിത‌്. രാഷ‌്ട്രീയത്തിനപ്പുറം പി ജയരാജനെ അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിന്റെ  അഭിപ്രായമാണ‌് സലിംകുമാർ പങ്കിട്ടത‌്.   വടകരയിൽ എൽഡിഎഫ‌് സ്ഥാനാർഥിയായ പി ജയരാജൻ കലർപ്പില്ലാത്ത പ്രതിബദ്ധതയുടെയും നിസ്വാർഥതയുടെയും പ്രതീകമാണ‌്. തിരക്കേറിയ പാർടി പ്രവർത്തനത്തിനൊപ്പം സാന്ത്വനചികിത്സയെ ജനകീയ പ്രസ്ഥാനമാക്കിയ നേതാവാണ‌് പി ജയരാജൻ. കണ്ണൂരിലെ ഐആർ പിസി (ഇനീഷ്യേറ്റീവ‌് ഫോർ റിഹാബിലിറ്റേഷൻ ആൻഡ‌് പാലിയേറ്റീവ‌് കെയർ) എന്ന ജനകീയ സാന്ത്വനപ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമാണ‌് അദ്ദേഹം. 

ജനങ്ങൾ നൽകുന്ന സ്‌നേഹാദരങ്ങളുടെ കരുത്തിലാണ് കിടപ്പുരോഗികളുടെ സാന്ത്വനദായകൻ കടത്തനാടിന്റെ മണ്ണിൽ കന്നിയങ്കത്തിന് ഇറങ്ങുന്നത്.
സിപിഐ എം കണ്ണൂർ ജില്ലസെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായി സംഘാടകമികവും നേതൃശേഷിയും തെളിയിച്ച നേതാവാണ‌് പി ജയരാജൻ. രാഷ‌്ട്രീയ എതിരാളികളുടെ പകയ‌്ക്കും കടന്നാക്രമണത്തിനും നിരവധി തവണ ഇരയായി. അവക്ക‌് മുന്നിൽ പൊരുതിനിന്ന നിശ്ചയദാർഢ്യത്തിന്റെയും കരുത്തിന്റെയും നേതൃരൂപമായി  മാറിയ അനുഭവം ഇദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കുന്നു.

ആർഎസ്എസുകാർ വെട്ടിനുറുക്കിയ ശരീരവുമായി കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി പി ജയരാജൻ നടത്തുന്ന പൊതുപ്രവർത്തനത്തിന് സമാനതകളില്ല. മരണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ജയരാജന്റെ നേതൃത്വം പുരോഗമനമനസുകൾക്ക‌്  ഊർജസ്രോതസാണ്.
വിപ്ലവപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കണ്ണൂരിന്റെ മനസ് കീഴടക്കിയ ജനനായകൻ കടത്തനാട്ടിൽ വെന്നിക്കൊടി നാട്ടാനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ. കേരള നിയമസഭയുടെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷവുമായാണ് പി ജയരാജൻ മൂന്നുതവണ കൂത്തുപറമ്പിൽനിന്ന് നിയമസഭാംഗമായി. 2005 ജൂണിലെ ഉപതെരഞ്ഞെടുപ്പിൽ 45,865 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2001ൽ കൂത്തുപറമ്പിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി‌. 2006-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം നിയമസഭാകക്ഷി സെക്രട്ടറിയായിരുന്നു. കണ്ണൂർ ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട‌്.

Monday, March 11, 2019

കൊല്ലത്തിന്റെ ബാലഗോപാൽ; ഇനി ഞങ്ങൾ ലോക‌്സഭയിലെത്തിക്കും

കെ എൻ ബാലഗോപാൽ(55). സിപിഐ എം മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന സെക്രട്ടറിയറ്റ‌്അംഗവും. 2010 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്നു. എംകോമിനുശേഷം എൽഎൽഎം ഒന്നാംക്ലാസിൽ വിജയിച്ച ബാലഗോപാൽ വിദ്യാർഥി–-യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 1981ൽ സിപിഐ എം അംഗമായി. പുനലൂർ എസ്എൻ കോളേജ്, തിരുവനന്തപുരം എംജി കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചു. എസ്എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ‌്  ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ‌്, സംസ്ഥാന സെക്രട്ടറി എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ‌്, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ‌്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചു. 2006ൽ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി.കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, സെനറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. രാജ്യസഭയിൽ ലോക്പാൽ സെലക്ട് കമ്മിറ്റിയിൽ സിപിഐ എം പ്രതിനിധിയായിരുന്നു. പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ (മാവനാൽ) പരേതനായ പി കെ നാരായണപ്പണിക്കരുടെയും രാധാമണിയമ്മയുടെയും മകനാണ്. ആശ പ്രഭാകരനാണ് ഭാര്യ. കല്യാണി, ശ്രീഹരി എന്നിവർ മക്കൾ.

രണ്ടുവർഷം മുമ്പ‌് മികച്ച പാർലമെന്റ്‌ അംഗത്തിനുള്ള സൻസദ് രത്‌ന അവാർഡിന്  രാജ്യസഭാംഗമായ കെ എൻ ബാലഗോപാലിനെ തെരഞ്ഞെടുത്തപ്പോൾ പുനലൂർ തൊളിക്കോട് ഗവ. എൽപിഎസിലെ  വിദ്യാർഥിനി അക്ഷധയുടെ അമ്മ മണിയാർ കുമാരഭവനിൽ രശ്മി പറഞ്ഞതിങ്ങനെ: ബാലഗോപാലിനെ ഇനി ഞങ്ങൾ ലോക‌്സഭയിൽ എത്തിക്കും. അത്രയ്ക്ക് നന്മയാണ് ബാഗ് രഹിത സ്‌കൂൾ പദ്ധതി ഞങ്ങളുടെ മക്കൾക്ക‌്  പകർന്നത്. ഈ അമ്മ ഉൾപ്പെടെ  ഒത്തിരിപേരിൽ ആഹ്ലാദം ജനിപ്പിക്കുന്നതാണ് ബാലഗോപാലിന്റെ സ്ഥാനാർഥിത്വം.

സഭാതലത്തിലെ മികച്ച പ്രകടനമാണ് ബാലഗോപാലിനെ രാജ്യത്തെ മികച്ച പാർലമെന്റേറിയനാക്കിയത്. 2010-–-16ൽ രാജ്യസഭയിൽനിന്നു വിരമിച്ച എംപിമാരിൽ ചർച്ചകൾ, സ്വകാര്യ ബിൽ അവതരണം, ചോദ്യങ്ങൾ എന്നിവ ആകെ കണക്കാക്കുമ്പോൾ രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം ബാലഗോപാലിന്റേതായിരുന്നു. പാർലമെന്റിനെ പിടിച്ചുകുലുക്കിയ ആയിരക്കണക്കിന‌് കോടി രൂപയുടെ എയർപോർട്ട‌് യൂസർ ഫീ അഴിമതി പുറത്തുകൊണ്ടുവന്നത‌് ബാലഗോപാലാണ്.

ജിഎസ്ടി ബില്ലിന്റെ സെല‌ക‌്ട‌് കമ്മിറ്റിയിൽ അംഗമായിരുന്നു. ബാലഗോപാൽ അവതരിപ്പിച്ച വിയോജനകുറിപ്പുകൂടി ചേർത്താണ‌് ബിൽ പാസായത‌്.
കൊല്ലത്തെ കടൽക്കൊല പ്രശ്‌നം, മൺറോതുരുത്തിലെ പരിസ്ഥിതി പ്രശ്‌നം, കൊല്ലത്തെ കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധികൾ തുടങ്ങിയവ  ശക്തമായി അവതരിപ്പിച്ചു. ലോക്പാൽ വിഷയത്തിൽ ബാലഗോപാൽ കൊണ്ടുവന്ന വിയോജിപ്പുകൾ ശ്രദ്ധേയമായി.
പാർലമെന്റിന്റെ ട്രാൻസ്‌പോർട്ട്, ടൂറിസം ആൻഡ് കൾച്ചറൽ കമ്മിറ്റി, പൊട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് കൺസൾട്ടേറ്റീവ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.

കേരളത്തിലെ സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷൻ, ബിഎസ്എൻഎൽ കാഷ്വൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ, കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ, സ്വാശ്രയ കോളേജ് ജീവനക്കാരുടെയും അധ്യാപകരുടെയും യൂണിയൻ എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്നു.

‘പാർലമെന്റിൽ അനിവാര്യം’ എറണാകുളത്തിന്റെ സ്വന്തം പി രാജീവ്‌

പി രാജീവ‌്(50). സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം, ദേശാഭിമാനി ചീഫ‌്എഡിറ്റർ. 2015ലും 2018ലും പാർടി എറണാകുളം ജില്ലാസെക്രട്ടറിയായി. എസ‌്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 2009ൽ രാജ്യസഭാംഗവും പാനൽ ഓഫ് ചെയർമാനുമായി. സിപിഐ എം പാർലമെന്ററി പാർടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയിൽ ചീഫ് വിപ്പുമായിരുന്നു. 2001 മുതൽ 2010 വരെ ദേശാഭിമാനി റസിഡന്റ് എഡിറ്റർ. 2017ലെ മികച്ച എംപിക്കുള്ള സൻസത‌് രത്ന പുരസ‌്കാരം, മികച്ച പൊതുപ്രവർത്തകനുള്ള പി കെ വി അവാർഡ‌്, പി പി ഷൺമുഖദാസ‌് അവാർഡ‌്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവർമ പുരസ‌്കാരം എന്നിവ ലഭിച്ചു. നിരവധി പുസ‌്തകങ്ങളുടെ രചയിതാവാണ‌്. റവന്യൂ ഇൻസ്പെക്ടറായിരുന്ന പി വാസുദേവന്റെയും രാധാ വാസുദേവന്റെയും മകൻ. ഭാര്യ: വാണി കേസരി(കുസാറ്റ‌് ലീഗൽ സ‌്റ്റഡീസിൽ് അസിസ‌്റ്റന്റ‌് പ്രൊഫസർ) മക്കൾ: ഹൃദ്യ, ഹരിത.

രാജീവ‌് ഒഴിവാകുന്നതോടെ ഞങ്ങളുടെ ജോലി എളുപ്പമാകും–- രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയ വേളയിൽ നൽകിയ യാത്രയയപ്പിൽ മുതിർന്ന ബിജെപി നേതാവും ധനമന്ത്രിയുമായ അരുൺ ജയ‌്റ്റ‌്‌ലി പറഞ്ഞു. ഒരു ഊഴംകൂടി പാർലമെന്റിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. സഭാചട്ടങ്ങളുടെ വിജ്ഞാന കോശമെന്ന‌് ഗുലാംനബി ആസാദ‌്, സഭയിൽ ഇങ്ങനെയൊരാൾ അനിവാര്യമെന്ന‌് മായാവതി, ശരദ് യാദവ്, ഡെറിക് ഒബ്രിയൻ.

ഐക്യരാഷ്ട്രസഭയിൽവരെ രാജ്യത്തിന്റെ പ്രതിനിധിയായി പ്രസംഗിച്ച പി രാജീവെന്ന അതികായൻ പക്ഷേ, എറണാകുളത്തുകാർക്ക‌് മൂന്ന‌് പതിറ്റാണ്ടിലധികമായി തങ്ങളുടെ സുഖദുഃഖങ്ങളിൽ ഒപ്പംനിൽക്കുന്ന സഹോദരനാണ‌്. ഏൽപിച്ച ദൗത്യങ്ങളെല്ലാം നൂറുശതമാനം അർപണത്തോടെ പൂർത്തിയാക്കിയ ജനസേവകൻ. പഞ്ചായത്ത‌് അംഗത്തെപോലെ ഏവർക്കും  എപ്പോഴും പ്രാപ്യനാണ‌് രാജീവ‌്. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനമുണ്ടായപ്പോൾ മെട്രോനഗരമായ കൊച്ചിയിലും ചെല്ലാനം പോലുള്ള മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലും ഒരേപൊലെ ആരവമുയരുന്നതും അതുകൊണ്ടാണ‌്.

ബൗദ്ധിക ഔന്നത്യത്തിനൊപ്പം പ്രയോഗികതയും ചേർന്നിണങ്ങിയ ഇത്തരമൊരു വ്യക്തിത്വം അപൂർവ്വമാണെന്ന‌് പ്രശസ‌്ത സാഹിത്യകാരൻ  എം കെ സാനുവിന്റെ സാക്ഷ്യം. 2017ൽ എറണാകുളത്തു നടന്ന ഡിവൈഎഫ‌്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി പി രാജീവ‌് ചെയർമാനായ സംഘാടക സമിതി 13 വീടുകളാണ‌് പാവപ്പെട്ടവർക്കായി നിർമിച്ചുനൽകിയത‌്. ജില്ലാ സെക്രട്ടറിയായിരിക്കെ തുടങ്ങിയ കനിവ‌് പദ്ധതിയിൽ 57 വീടുകളാണ‌് താക്കോൽ കൈമാറിയത‌്. 41 വീടുകൾ നിർമാണഘട്ടത്തിലാണ‌്. ഫ‌്ളാറ്റുകളിൽ അടക്കം ജൈവ പച്ചക്കറി കൃഷിക്ക‌് തുടക്കം കുറിച്ചു.

ഓണവും വിഷുവും ലക്ഷ്യമിട്ട‌് ജൈവജീവിതം പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന‌് കുടുംബങ്ങളിൽ പച്ചക്കറികൃഷി തുടങ്ങി. എംപിയായിരിക്കെ ആരോഗ്യമേഖലയിൽ നടത്തിയ ഇടപെടലുകളും മാതൃകയാണ‌്. എറണാകുളം ജനറൽ ആശുപത്രിയിൽ ക്യാൻസർ ചികിത്സയ‌്ക്കുള്ള ലീനിയർ ആക‌്സിലേറ്ററാണ‌് അതിലൊന്ന‌്. എംആർഐ സ‌്കാൻ, സൗജന്യ ഭക്ഷണ അടുക്കള തുടങ്ങിയവും രാജീവിന്റെ എംപി ഫണ്ടുപയോഗിച്ചാണ‌് നിർമിച്ചത‌്. കൃഷ‌്ണയ്യർ ചെയർമാനും, രാജീവ‌് കൺവീനറുമായ നഗരവികസന സമിതി നടത്തിയ സമരങ്ങളാണ‌് മെട്രോപദ്ധതിയെ പരിക്കൊന്നും കൂടാതെ ഇവിടംവരെയെത്തിച്ചതെന്ന‌് എതിരാളികൾ പോലും സമ്മതിക്കും.

ഇതാ, ഏവരുടേയും എംപി'; കണ്ണൂരിന്റെ പി കെ ശ്രീമതി

പി കെ ശ്രീമതി(69). കണ്ണൂർ ജില്ലാ കൗൺസിലിലെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും  ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന പി കെ ശ്രീമതി 2001ൽ പയ്യന്നൂർ മണ്ഡലത്തിൽനിന്നാണ് നിയമസഭയിലെത്തിയത്. 2006ൽ  വി എസ‌് അച്യുതാനന്ദൻ മന്ത്രിസഭയിൽ ആരോഗ്യ–- സാമൂഹ്യനീതി മന്ത്രിയായി. 1997ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായും പിന്നീട് കേന്ദ്രകമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു.  ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. അധ്യാപക സംഘടനാ രംഗത്തും സജീവമായിരുന്നു. നെരുവമ്പ്രം യുപി സ്കൂൾ പ്രധാനാധ്യാപികയായിരിക്കെ  2003ൽ സ്വയം വിരമിച്ചു.   കയരളത്തെ പരേതരായ കേളപ്പൻ നമ്പ്യാരുടെയും  പി കെ മീനാക്ഷി ടീച്ചറുടെയും മകളാണ്. പി ദാമോദരൻ നമ്പ്യാരാണ് ഭർത്താവ്. മകൻ പി കെ സുധീർ. മരുമകൾ: ധന്യ. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര സഹോദരിയാണ്.

രണ്ടു വർഷം മുമ്പാണ്. ഡൽഹിയിൽ പാർലമെന്റ‌് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ പി കെ ശ്രീമതിയുടെ  ഫോണിലേക്ക് കണ്ണൂരിൽനിന്നൊരു പെൺകുട്ടിയുടെ വിളിയെത്തി.  എൽഡി ക്ലർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥിയാണ്. നവജാത ശിശുവിന്റെ അമ്മ.  കോഴിക്കോടാണ് പരീക്ഷാ സെന്റർ. കുഞ്ഞുമായി ബസ് യാത്ര അസാധ്യം. ട്രെയിനിൽ പോയി പരീക്ഷയെഴുതി മടങ്ങാമെന്ന് കരുതവേ അന്നത്തെ പത്രത്തിൽ അറിയിപ്പു കണ്ടതിന്റെ ആധിയിലാണ് വിളി. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ച പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുമെന്നും മറ്റുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകാനിടയുണ്ടെന്നുമായിരുന്നു അറിയിപ്പ്. ‘‘വർഷങ്ങളായി തയ്യാറെടുക്കുന്ന പരീക്ഷയാണ് ടീച്ചറേ, ഇതെഴുതാൻ കഴിഞ്ഞില്ലെങ്കിൽ അധ്വാനമൊക്കെയും വെറുതെയാവും.’’  ഫോണിൽ സങ്കടം കരച്ചിലിന് വഴിമാറി.

‘‘മോള് പത്രത്തിൽ വന്ന അറിയിപ്പിന്റെ ഒരു ഫോട്ടോയെടുത്ത് എന്റെ ഫോണിലേക്ക് അയക്ക്. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന് നോക്കട്ടെ.’’ രണ്ടു മണിക്കൂറിനകം ഉദ്യോഗാർഥിയുടെ ഫോണിലേക്ക് റെയിൽവേ അധികൃതരുടെ ഉത്തരവിന്റെ കോപ്പിയെത്തി. പിന്നാലെ എംപിയുടെ വിളിയും. പരീക്ഷ നടക്കുന്ന ശനിയാഴ്ച പാത ഇരട്ടിപ്പിക്കൽ പ്രവൃത്തി നിർത്തിവച്ച് റെയിൽവേ ഒറ്റ മണിക്കൂറിനകം ഉത്തരവിറക്കി. ഇതാണ് കണ്ണൂർ എംപി പി കെ ശ്രീമതി. നാട്ടിലെ ഏതൊരാൾക്കും വിളിപ്പുറത്തുള്ളയാൾ. ആർക്കും എപ്പോഴും സംശയലേശമെന്യേ ആവലാതികൾ പറയാൻ കാതു നൽകുന്ന, ആരുമായും  അടുപ്പത്തോടെ ഇടപഴകുന്ന ജനപ്രതിനിധി.
കണ്ണൂർ മണ്ഡലത്തിൽ വികസനമെന്ന വാക്കിന്റെ അർഥമാണ് അഞ്ചു വർഷത്തിനിടെ പി കെ ശ്രീമതി മാറ്റിവരച്ചത്.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ തന്നെ ഉദാഹരണം. മനോഹരമായ പ്ലാറ്റ‌്ഫോമുകൾ, പുതിയ ഇരിപ്പിടങ്ങൾ, ലിഫ‌്റ്റുകൾ, എസ‌്കലേറ്റർ, സബ‌്‌‌വേ, വിശാലമായ പാർക്കിങ‌്, തുടങ്ങി എല്ലാവിധ സൗകര്യങ്ങളും റെയ്ൽവേ സ്റ്റേഷനിലെത്തിച്ചു.കണ്ണൂർ നഗരത്തിലെ ഗതാഗക്കുരുക്കിനു ക്രിയാത്മകമായി പരിഹാരം കണ്ടു.മഹാപ്രളയമടക്കമുള്ള സങ്കടങ്ങളിൽ ജനങ്ങൾക്ക‌് താങ്ങായി അവർക്കൊപ്പം നിന്നു. നാടിന്റെ പൊതുവിഷയങ്ങളും സ‌്ത്രീപ്രശ‌്നങ്ങളും ഏറ്റെടുത്ത‌്  പാർലമെന്റിനകത്തും പുറത്തും നടത്തിയ ഇടപെടലുകളും മാതൃകാപരം.