Showing posts with label കയ്യൂര്‍. Show all posts
Showing posts with label കയ്യൂര്‍. Show all posts

Sunday, June 2, 2013

കയ്യൂരിന്റെ പാട്ടുകാരന്‍ എന്‍ വി അപ്പു അന്തരിച്ചു

ചെറുവത്തൂര്‍: കയ്യൂരിന്റെ പാട്ടുകാരന്‍ പുതിയകണ്ടത്തെ എന്‍ വി അപ്പു (93) അന്തരിച്ചു. 1956ല്‍ പാലക്കാട് നടന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ നാലാം പാര്‍ടി കോണ്‍ഗ്രസില്‍ വിപ്ലവഗാന മത്സരത്തില്‍ ജേതാവായ അപ്പുവിനെ ജനറല്‍ സെക്രട്ടറി അജയഘോഷാണ് കയ്യൂരിന്റെ പാട്ടുകാരന്‍ എന്ന് വിശേഷിപ്പിച്ചത്. 1960ല്‍ എ കെ ജി നയിച്ച ഒരുമാസം നീണ്ട കര്‍ഷക ജാഥയില്‍ അംഗമായി. മിച്ചഭൂമി സമരം, ചെറുവത്തൂര്‍ കള്ളുഷാപ്പ് സമരം, അടിയന്തരാവസ്ഥക്കെതിരെയുള്ള സമരം എന്നിവയില്‍ പങ്കെടുത്ത് ക്രൂരമര്‍ദനത്തിനിരയായി. മിച്ചഭൂമി സമരത്തില്‍ രണ്ടാഴ്ച ജയിലിലടച്ചു. ചീമേനി തോല്‍വിറക് സമരത്തില്‍ പങ്കെടുത്തു. കരിവെള്ളൂര്‍ സമര നായകന്‍ വി വി കുഞ്ഞമ്പുവിന്റെ സന്തത സഹചാരിയായിരുന്നു. 1950ല്‍ പാര്‍ടി അംഗമായ അപ്പു മരിക്കുമ്പോള്‍ സിപിഐ എം പുതിയകണ്ടം ബ്രാഞ്ചംഗമായിരുന്നു.

ഭാര്യ: പാര്‍വതിയമ്മ. മക്കള്‍: ശ്രീദേവി (വി വി നഗര്‍), കെ കെ രാഘവന്‍ (എസ്ഐ കോഴിക്കോട് ടൗണ്‍), ബാബു (ഗള്‍ഫ്), വിജയന്‍ (വിമുക്ത ഭടന്‍), ഹരിദാസന്‍ (ഗള്‍ഫ്), പ്രഭാകരന്‍ (യോഗ സെന്റര്‍ പാലക്കാട്). മരുമക്കള്‍: ദാമോദരന്‍ (വി വി നഗര്‍), കോമളവല്ലി (വെള്ളരിക്കുണ്ട്), ഭാനുമതി (ആലന്തട്ട), വിജയലക്ഷ്മി (കുണിയന്‍), ലതിക (കുണ്ടംകുഴി), ശ്യാമള (മുള്ളേരിയ). സഹോദരങ്ങള്‍: കല്യാണി (വി വി നഗര്‍), അപ്പുക്കുട്ടന്‍ (കാഞ്ഞങ്ങാട്), പരേതരായ കരുണാകരന്‍, ചിരുതൈ, രാമന്‍, കേളു, നാരായണന്‍. സംസ്കാരം ഞായറാഴ്ച പകല്‍ 11ന് പുതിയകണ്ടം പൊതുശ്മശാനത്തില്‍.

deshabhimani

Thursday, March 28, 2013

കയ്യൂര്‍ രക്തസാക്ഷിത്വത്തിന് 70 ആണ്ട്


രാജ്യത്താകെയുള്ള വിപ്ലവകാരികള്‍ക്ക് ഊര്‍ജമായ കയ്യൂര്‍ രക്തസാക്ഷിത്വത്തിന് 70 വര്‍ഷം. ജന്മി നാടുവാഴി- സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ഠന്‍, പള്ളിക്കാല്‍ അബൂബക്കര്‍, പൊടോര കുഞ്ഞമ്പുനായര്‍ എന്നീ ധീരന്മാരെ ബ്രിട്ടീഷ് സാമ്രാജ്യത്വം കഴുമരമേറ്റിയിട്ട് 29ന് 70 വര്‍ഷം തികയുകയാണ്. 1943 മാര്‍ച്ച് 29നാണ് നാല് യുവപോരാളികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്.

വാര്‍ഷികാചരണം വെള്ളിയാഴ്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 5.30ന് രക്തസാക്ഷി മണ്ഡപത്തില്‍ ടി കുഞ്ഞിരാമനും ആറിന് രക്തസാക്ഷി നഗറില്‍ പി എ നായരും പതാക ഉയര്‍ത്തും. വൈകിട്ട് നാലിന് ഉദയഗിരിയില്‍നിന്നും ചായ്യോത്ത് നിന്നും റെഡ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ രക്തസാക്ഷി മണ്ഡപത്തിലേക്ക് പൊതുപ്രകടനം. തുടര്‍ന്ന് പുഷ്പാര്‍ച്ചന. വൈകിട്ട് ആറിന് രക്തസാക്ഷി നഗറില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരന്‍ എംപി, കെ കെ ശൈലജ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ കെ നാരായണന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ "കാലം സാക്ഷി" നാടകവും അരങ്ങേറും.

deshabhimani

Monday, April 2, 2012

ചരിത്രം കുറിച്ച് വീണ്ടും കയ്യൂര്‍


സാമ്രാജ്യത്വത്തിന്റെ നിഷ്ഠുരതകള്‍ക്ക് മുന്നില്‍ പതറാതെ ഇന്ത്യന്‍ വിപ്ലവ ചരിത്രത്തില്‍ ജ്വലിക്കുന്ന അധ്യായം രചിച്ച കയ്യൂര്‍ ജനത മറ്റൊരു ചരിത്രംകൂടി തീര്‍ത്തു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പോരാളിയായ സിപിഐ എമ്മിന്റെ 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ പതാക ഉയര്‍ത്താനുള്ള കൊടിമരജാഥയുടെ ഉദ്ഘാടന ചടങ്ങ് അവിസ്മരണീയമാക്കിയാണ് കയ്യൂര്‍ ജനത പുതിയ ചരിത്രം കുറിച്ചത്. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് നാടിന്റെയും ജനതയുടെയും മോചനമാര്‍ഗം തുറന്ന കയ്യൂര്‍ രക്തസാക്ഷികളുടെ സ്പന്ദിക്കുന്ന ഓര്‍മകള്‍ തുടിക്കുന്ന ചുവന്ന മണ്ണില്‍നിന്ന് കൊണ്ടുപോയ കൊടിമരവും ചരിത്രത്തിന്റെ ഭാഗമായി. കയ്യൂര്‍ ഉള്‍പ്പെടുന്ന പോരാട്ടങ്ങളുടെ ആവേശകരമായ ഓര്‍മകള്‍ ജ്വലിപ്പിക്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത കൊടിമരം സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്നത് ഇതാദ്യമാണ്. അത് സംഭാവന ചെയ്യാന്‍ കയ്യൂരിനായി എന്നതില്‍ ഓരോ പാര്‍ടി പ്രവര്‍ത്തകനും അനുഭാവികളും അഭിമാനം കൊള്ളുന്നുവെന്ന് തെളിയിക്കുന്നതായി ഉദ്ഘാടന ചടങ്ങിനെത്തിയ പുരുഷാരം. വൃദ്ധരും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഗ്രാമമൊന്നാകെ രക്തസാക്ഷി നഗറിലേക്ക് ഒഴൂകിയെത്തി. കയ്യൂര്‍ പോരാളികളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന കുറുവാടന്‍ നാരായണന്‍നായരും കോരന്‍ മാസ്റ്ററും എത്തി.

സാധാരണക്കാര്‍ അധിവസിക്കുന്ന കയ്യൂരില്‍നിന്ന് കൊണ്ടുപോയ കൊടിമരത്തിന് തൊഴിലാളി കുടുംബത്തിന്റെ വിയര്‍പ്പിന്റെ ഗന്ധമുണ്ട്. പാര്‍ടിയോടുള്ള അവരുടെ അകമഴിഞ്ഞ സ്നേഹവും പ്രകടമാണ്. കരിങ്കല്‍ തൊഴിലാളിയായ കുണ്ടേംമൂലയിലെ പി കെ ലീലയുടെ കുടുംബം സംഭാവന നല്‍കിയ തവിടി മരത്തിലാണ് പാര്‍ടി കോണ്‍ഗ്രസിന്റെ ചെമ്പതാക ഉയരുക. പകല്‍ മൂന്നോടെതന്നെ പൊതുയോഗം ചേര്‍ന്ന രക്തസാക്ഷി നഗറിലേക്ക് ഗ്രാമവാസികളെല്ലാം എത്തി. രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷമായിരുന്നു ഉദ്ഘാടന പൊതുയോഗം. അപ്പോഴേക്കും വയലും റോഡും തിങ്ങിനിറഞ്ഞിരുന്നു. കേരളീയ വേഷം ധരിച്ച വനിതകളാണ് കൊടിമരം വാഹനത്തിലേക്ക് എടുത്തത്. 60 ബൈക്കുകളില്‍ ചെമ്പതാകയേന്തിയ റെഡ് വളണ്ടിയര്‍മാരും ബാന്‍ഡ്വാദ്യ സംഘവും ജാഥയെ അനുഗമിച്ചു. ബാലസംഘം പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടിയോടെയാണ് കൊടിമരം വാഹനത്തിലേക്ക് ആനയിച്ചത്.

മുഴക്കോം, വി വി നഗര്‍, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്. നൂറുകണക്കിനാളുകള്‍ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ജാഥയെ എതിരേറ്റു. കാലിക്കടവില്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ വന്‍ ജനസഞ്ചയമാണ് ഇവിടെയെത്തിയത്. പി ജയരാജന്റെ നേതൃത്വത്തില്‍ ജാഥയെ കണ്ണൂര്‍ ജില്ലയിലേക്ക് സ്വീകരിച്ചു. ഇവിടെ ചേര്‍ന്ന യോഗത്തില്‍ ലീഡര്‍ പി കരുണാകരന്‍, എം വി ജയരാജന്‍, പി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. പി രാഘവന്‍ അധ്യക്ഷനായി. വി പി പി മുസ്തഫ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ കെ നാരായണന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം വി കോമന്‍നമ്പ്യാര്‍, എം വി ബാലകൃഷ്ണന്‍, പി ജനാര്‍ദനന്‍, കെ ബാലകൃഷ്ണന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ പി വത്സലന്‍ തുടങ്ങി നിരവധി നേതാക്കളും സംബന്ധിച്ചു.

Thursday, March 29, 2012

കയ്യൂര്‍: സമരവീര്യത്തിന്റെ അണയാത്ത ദീപശിഖ


കയ്യൂര്‍ സഖാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 69 വര്‍ഷം തികഞ്ഞു. മീനമാസത്തിലെ ഈ നാളുകളില്‍ തേജസ്വിനിയുടെ കുഞ്ഞോളങ്ങള്‍ ആ നാല് അരുമസഖാക്കളെക്കുറിച്ച് ആര്‍ദ്രമായ ഓര്‍മകളില്‍ വിതുമ്പുകയാകാം, അവരുടെ ധീരതയില്‍ പുളകമണിയുകയാകാം. സഖാക്കള്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍... സ്വന്തം ചുടുനിണംകൊണ്ട് രക്തപതാകയെ കൂടുതല്‍ ചുവപ്പിച്ചവര്‍ കയ്യൂരിന്റെ പൊന്നോമനമക്കള്‍. നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ കര്‍ഷകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും നടത്തിയ ധീരമായ സമരങ്ങളുടെ ചരിത്രത്തിലെ പ്രത്യേക കാലഘട്ടത്തെയാണ് കയ്യൂര്‍സമരം സൂചിപ്പിക്കുന്നത്.

1934 മുതല്‍ കര്‍ഷകപ്രസ്ഥാനം ജന്മിത്വത്തിനെതിരെ സംഘടിക്കാനും ശബ്ദമുയര്‍ത്താനും തുടങ്ങി. മറ്റ് സ്ഥലങ്ങളിലെപ്പോലെ നീലേശ്വരം രാജാവിന്റെ ചെയ്തികളെ ചോദ്യംചെയ്ത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കര്‍ഷകപ്രസ്ഥാനം സമരരംഗത്ത് വന്നുകഴിഞ്ഞിരുന്നു. ഒരുദിവസം ഹോസ്ദുര്‍ഗ് ആര്‍ഐ കയ്യൂരില്‍ വന്നപ്പോള്‍ വളന്റിയര്‍ പരിശീലനവും കൃഷിക്കാരുടെ ജാഥയും നേരില്‍ക്കണ്ട് വഴിമാറി പോകേണ്ടിവന്നു. ഒരു ഫോറസ്റ്റ് ഓഫീസറെ കയ്യൂരില്‍ കളിയാക്കിയെന്ന പരാതിയുമുണ്ടായി. കൃഷിക്കാര്‍ കയ്യൂരില്‍ സംഘടിക്കുന്നുവെന്ന് അവര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ടുചെയ്തു. ഈഅവസരത്തില്‍ത്തന്നെയാണ് കര്‍ഷകസംഘം യോഗംചേര്‍ന്ന് നീലേശ്വരം രാജാവിന് നിവേദനം നല്‍കിയത്. കയ്യൂരില്‍നിന്ന് നീലേശ്വരത്തേക്ക് ജാഥ പോകുന്നതിന് അവര്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിവേദനത്തിന്റെ കോപ്പി നേരത്തെ കിട്ടിയ ജന്മിയും പൊലീസുകാരും ചേര്‍ന്ന് ജാഥ പൊളിക്കാന്‍ പദ്ധതി തയ്യാറാക്കി. 1941 മാര്‍ച്ച് 26ന് രാവിലെ ചില പൊലീസുകാര്‍ ജന്മിയുടെ കാര്യസ്ഥന്മാരുമായി ചര്‍ച്ച നടത്തി. പൊലീസിന്റെയും ജന്മിയുടെയും നീക്കം മനസിലാക്കാന്‍ പ്രാദേശിക കമ്മിറ്റി (സെല്‍) ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. കെ പി വെള്ളുങ്ങ, സി കൃഷ്ണന്‍നായര്‍, ടി വി കുഞ്ഞിരാമന്‍ എന്നിവര്‍ പൊലീസിനെ പിന്തുടര്‍ന്നു. സഖാക്കളെ അടിക്കാന്‍ പദ്ധതിയിട്ട പൊലീസുകാരന്‍ ചെറിയ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തെത്തുടര്‍ന്ന് മാര്‍ച്ച് 26ന് രാത്രി ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിക്കോളാസും സംഘവും കയ്യൂരില്‍ അരയാക്കടവിലുള്ള അപ്പുവിന്റെ ചായക്കട തല്ലിത്തകര്‍ത്തു. അവിടെ കിടന്നുറങ്ങുകയായിരുന്ന സഖാക്കളെ മര്‍ദിച്ചു. വീടുകളില്‍കയറി മര്‍ദനം തുടങ്ങി. ടി വി കുഞ്ഞിരാമന്‍, ടി വി കുഞ്ഞമ്പു എന്നീ സഖാക്കളെ അറസ്റ്റ്ചെയ്തു.

മര്‍ദനവാര്‍ത്തയും അറസ്റ്റുംകേട്ട് കയ്യൂര്‍ ഇളകിമറിഞ്ഞു. മര്‍ദനത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്താന്‍ തീരുമാനിച്ചു. പ്രകടനം കയ്യൂര്‍ കൂക്കോട്ടുനിന്നാണ് പുറപ്പെട്ടത്. തലേദിവസത്തെ മര്‍ദനത്തില്‍ പ്രധാനിയായ സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ മറ്റെന്തോ ആവശ്യത്തിനുവേണ്ടി അവിടെ വന്നിരുന്നു. മൂക്കറ്റം മദ്യപിച്ച സുബ്ബരായന്‍ ജാഥ നീങ്ങവെ പ്രകോപനങ്ങള്‍ സൃഷ്ടിച്ചു. പ്രകടനത്തില്‍ പങ്കെടുത്ത സഖാക്കളുടെ വികാരം ആളിക്കത്തി. സംഘാടകര്‍ പാടുപെട്ട് അവരെ നിയന്ത്രിച്ചു. തുടര്‍ന്ന് സുബ്ബരായന്‍ ചെങ്കൊടിയേന്തി പ്രകടനത്തോടൊപ്പം നടക്കാന്‍ നിര്‍ബന്ധിതനായി. കുറേ നടന്നപ്പോള്‍ കൊടിയുടെ വടിപൊട്ടിച്ച് ജാഥയ്ക്കുനേരെ തിരിഞ്ഞ് സഖാക്കളെ മര്‍ദിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. എതിര്‍ഭാഗത്ത് ക്ലായിക്കോട്ടുനിന്നു പുറപ്പെട്ട മറ്റൊരു ജാഥ വരികയായിരുന്നു. തന്നെ ആളുകള്‍ പിന്തുടരുകയാണെന്ന ധാരണയില്‍ സുബ്ബരായന്‍ പുഴയിലേക്ക് എടുത്തുചാടി. മദ്യലഹരിയും യൂണിഫോമിന്റെ ഭാരവും കാരണം അയാള്‍ മുങ്ങിമരിച്ചു.

ഈ സംഭവത്തെത്തുടര്‍ന്ന് കയ്യൂരിലും പരിസരപ്രദേശത്തും ഭീകരമായ പൊലീസ് മര്‍ദനമാണ് നടന്നത്. ചുവന്നകൊടി ചുട്ടുകരിച്ച് കമ്യൂണിസ്റ്റുകാരെ മര്‍ദിച്ചൊതുക്കി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയാവുന്നതൊക്കെ അവര്‍ചെയ്തു. ഇ കെ നായനാര്‍, വി വി കുഞ്ഞമ്പു എന്നിവരടക്കം 61 പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ചെയ്തു. ഒളിവില്‍ പോയ നായനാരെ പിടികൂടാന്‍ സാധിച്ചില്ല. കേസ് ഒരുവര്‍ഷത്തിലേറെ മംഗലാപുരം സെഷന്‍സ് കോടതിയില്‍ നടന്നു. തെളിവുകള്‍ ഭരണാധികാരികള്‍ക്കെതിരായിരുന്നു. എന്നാല്‍, വിധി അപ്രതീക്ഷിതവും. അഞ്ച് സഖാക്കളെ വധശിക്ഷയ്ക്ക് വിധിച്ചു. രണ്ടുപേര്‍ക്ക് അഞ്ചുകൊല്ലവും കുറെ പേര്‍ക്ക് മൂന്നുകൊല്ലവും തടവുശിക്ഷയും വിധിച്ചു. മറ്റുള്ളവരുടെ റിമാന്‍ഡുകാലം തടവായി പരിഗണിച്ച് വിട്ടയച്ചു. ചൂരിക്കാടന്‍ കൃഷ്ണന്‍നായരെ മൈനര്‍ ആയതിനാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി ജീവപര്യന്തം ശിക്ഷിച്ചു. കയ്യൂര്‍ സഖാക്കളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസാനശ്രമത്തിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ പ്രിവി കൗണ്‍സില്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍, തീരുമാനം മാറ്റാന്‍ സാമ്രാജ്യത്വഭരണകൂടം തയ്യാറായില്ല. 1943 മാര്‍ച്ച് 29ന് രാവിലെ അഞ്ചുമണിക്ക് കയ്യൂര്‍ സഖാക്കളെ ബ്രിട്ടീഷ് സാമ്രാജ്യത്വം തൂക്കിലേറ്റി. അവര്‍ കൊലമരത്തെ പുഞ്ചിരിയോടെ നേരിട്ടു; ദിഗന്തം പൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ""ഇങ്ക്വിലാബ് സിന്ദാബാദ്, കമ്യൂണിസ്റ്റ് പാര്‍ടി സിന്ദാബാദ്, സാമ്രാജ്യത്വം തകരട്ടെ, ജന്മിത്വം തകരട്ടെ, സഖാക്കളേ മുന്നോട്ട്...""

കയ്യൂര്‍ സഖാക്കള്‍ നമ്മെ വിട്ടുപിരിഞ്ഞ് 69 വര്‍ഷത്തിനിടയില്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ ശക്തിപ്പെട്ടു. കേരളത്തിലെയും ഇന്ത്യയിലെയുംകര്‍ഷകപ്രസ്ഥാനവും വിപ്ലവപ്രസ്ഥാനവും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങള്‍ ഹൃദയത്തില്‍ പേറി ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണ്. കയ്യൂര്‍ രക്തസാക്ഷികളുടെ പ്രസ്ഥാനം ഇന്നു കൂടുതല്‍ കരുത്തും ശക്തിയും കൈവരിച്ചിരിക്കുകയാണ്.  ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയില്‍നിന്ന് കെട്ടുകെട്ടിയെങ്കിലും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഭരണവര്‍ഗം ഇപ്പോഴും സാമ്രാജ്യത്വത്തിന് അടിയറവച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച സാമ്രാജ്യത്വപ്രീണന നയം രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് എല്ലാ സീമകളും ലംഘിച്ചു. ഇതിനുപുറമെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളും വാശിയോടെ നടപ്പാക്കുകയാണ്. സാമ്രാജ്യത്വ അധിനിവേശത്തിനും കേന്ദ്രസര്‍ക്കാരിന്റെ രാജ്യദ്രോഹ- ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ വന്‍തോതില്‍ ജനങ്ങളെ അണിനിരത്തേണ്ട സന്ദര്‍ഭമാണിത്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരാകട്ടെ, മുന്‍കാലങ്ങളിലെപ്പോലെ ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിച്ച് സംസ്ഥാനത്തെ ഇരുട്ടിലേക്ക് നയിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ചെറുക്കാനുള്ള ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിക്കേണ്ട സമയമാണിത്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യൂര്‍ സഖാക്കളുടെ ധീരസ്മരണ കരുത്തും ആവേശവും പകരും.

പി കരുണാകരന്‍ deshabhimani 290312

Wednesday, March 21, 2012

കഴുമരം പറയുന്നു, കയ്യൂരിന്‍ വീരഗാഥ


ഇവിടെ മുഴുങ്ങുന്നു കയ്യൂരിന്റെ വീരപുത്രന്മാരുടെ ഇങ്ക്വിലാബ് വിളി. ഈ കഴുമരം പറയുന്നു കൊലക്കയര്‍ മുറുകുമ്പോഴും പതറാത്ത നാല് വിപ്ലവകാരികളുടെ പോരാട്ടഗാഥ. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഇ എം എസ് നഗറില്‍ ഒരുക്കിയിട്ടുള്ള "സോഷ്യലിസമാണ് ഭാവി" ചരിത്ര പ്രദര്‍ശനനഗരിയില്‍ ശില്‍പി ജീവന്‍ തോമസ് പുനഃസൃഷ്ടിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കഴുമരമാണ് കാലത്തിന് സാക്ഷിയായ ചോരയും കണ്ണീരും നനഞ്ഞ പേരാട്ടകാലം സന്ദര്‍ശകരെ അനുഭവിപ്പിക്കുന്നത്. വിപ്ലവകാരികളുടെ ജീവന്‍ തല്ലിക്കൊഴിച്ച ഭരണകൂട ഭീകരതയുടെ ഇരുണ്ട നാളുകള്‍ ഈ തൂക്കുമരങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.

1943 മാര്‍ച്ച് 29നാണ് കയ്യൂരിന്റെ വീരപുത്രന്മാര്‍ ഇങ്ക്വിലാബ് മുഴക്കി കഴുമരത്തിലേക്ക് നടന്നുകയറിയത്. നാടുമുഴുവന്‍ ശ്വാസമടക്കിപ്പിടിച്ച ആ നിമിഷങ്ങളില്‍ തടവറയെ പ്രകമ്പനം കൊള്ളിച്ചു നാലു ചെറുപ്പക്കാരുടെ മുദ്രാവാക്യം. മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പുനായര്‍ , പള്ളിക്കാല്‍ അബൂബക്കര്‍ . ആ രാത്രി രാജ്യത്തെവിടെയും കമ്യൂണിസ്റ്റുകാര്‍ ഉറങ്ങിയില്ല. അവരുടെ കാതുകളില്‍ ആ ഇങ്ക്വിലാബ് വിളികള്‍ പ്രകമ്പനം കൊണ്ടു. ജയിലിലെത്തിയ പി സി ജോഷിയും പി സുന്ദരയ്യയും പി കൃഷ്ണപിള്ളയും കരച്ചിലടക്കാന്‍ പാടുപെടുമ്പോള്‍ ആശ്വസിപ്പിച്ച കയ്യൂരിന്റെ ധീരന്മാരുടെ ഓര്‍മകള്‍ നമ്മെ ആവേശം കൊള്ളിക്കും. പുതിയ കാലത്തെ പോരാട്ടത്തിന് ഊര്‍ജം പകരുന്നതാണ് കയ്യൂര്‍ സമരത്തിന്റെ പ്രതീകമായി നിര്‍മിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തൂക്കുമരത്തിന്റെ ഈ ശില്‍പരൂപം. ഇരുണ്ട കൊലമരവും ആരാച്ചാരെയും അതേ പോലെ പുനഃസൃഷ്ടിച്ചിരിക്കുകയായണ്. കയ്യൂരിന്റെ വീരയോദ്ധാക്കളെ കറുത്തനീതി കഴുവേറ്റിയതിന്റെ പ്രതീകമായി നാലു കൊലക്കയറും. ഇവിടെ നില്‍ക്കുമ്പോള്‍ നമുക്ക് കാണാം യോദ്ധാക്കളുടെ ജീവനെടുക്കാന്‍ നിയോഗിക്കപ്പെട്ട ആരാച്ചാരുടെ കൈകള്‍ വിറയ്ക്കുന്നത്. ചരിത്ര പ്രദര്‍ശന നഗരിയിലെ നിരവധി ശില്‍പങ്ങള്‍ അണിയിച്ചൊരുക്കിയ ജീവന്‍ തോമസും സംഘവും പതിനഞ്ചുദിവസം രാപകല്‍ അധ്വാനിച്ചാണ് ജയിലറ നിര്‍മിച്ചത്.

ചൊവ്വാഴ്ചയും നിരവധി പ്രമുഖരടക്കം ആയിരങ്ങള്‍ പ്രദര്‍ശനം കണ്ടു. പുന്നപ്ര-വയലാര്‍ സമരസേനാനി പി കെ ചന്ദ്രാനന്ദന്‍ , സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ , ഗോവന്‍ വിമോചനസമര പോരാളി ഗോവ മമ്മു, ഒഞ്ചിയം പോരാട്ടങ്ങളില്‍ പീഡനത്തിനിരയായ ഇ എ ബാലന്‍ എന്നിവര്‍ സന്ദര്‍ശിച്ചവരില്‍പ്പെടുന്നു.

deshabhimani 210312

Tuesday, December 27, 2011

ചിരസ്മരണയായി കയ്യൂര്‍

കയ്യൂര്‍ : തേജസ്വിനിയുടെ തീരത്തെ കയ്യൂര്‍ ഗ്രാമം കൊളുത്തിയ തീയാണ് തലമുറകളിലൂടെ പകര്‍ന്ന് ഇന്നും വിമോചനകാംക്ഷികളുടെ പോരാട്ടത്തെ ത്രസിപ്പിക്കുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറകൊള്ളിച്ച രക്തസാക്ഷികളുടെ മഹാഗാഥകള്‍ ഇന്നും ആ ഓളങ്ങള്‍ ഏറ്റുപാടുന്നു. സഖാക്കള്‍ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചിരുകണ്ടന്‍ , പൊടോര കുഞ്ഞമ്പുനായര്‍ , പള്ളിക്കാല്‍ അബൂബക്കര്‍ - 1943 മാര്‍ച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൊലമരത്തിലേക്ക് നടന്നുകയറിയ ഇവരുടെ ഗ്രാമത്തിലേക്ക് ഇന്നും രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികളെത്തുന്നു. ചലച്ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും ഈ നാട് വിഷയമാവുന്നു. കവിതകളും നോവലും പടപ്പാട്ടുകളും രചിക്കപ്പെടുന്നു.

ഉത്തര മലബാറിലെ കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ്പാര്‍ടിയുടെയും വളര്‍ച്ചയാണ് കയ്യൂരിനെയും ചുവപ്പിച്ചത്. അഭിനവ ഭാരത യുവക്സംഘം ഉഴുതുമറിച്ച മണ്ണ്. ദേശീയപ്രസ്ഥാനത്തിന്റെ ഇരമ്പം ഏറ്റുവാങ്ങിയ നാട്. മുക്കാലും നുരിയും വെച്ചുകാണലും വാരവും പാട്ടവും ശീലക്കാശും പോലുള്ള ചൂഷണത്തിനെതിരെ കര്‍ഷകസംഘം പ്രതിഷേധത്തിന്റെ പന്തം കൊളുത്തി. ജന്മിമാരുടെ ചൂഷണത്തിനെതിരെ 1941 മാര്‍ച്ച് 30ന് നീലേശ്വരം കോവിലകത്തേക്ക് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ഉശിരന്‍ ജാഥ നടത്താനും രാജാവിന് നിവേദനം നല്‍കാനും കര്‍ഷകസംഘം തീരുമാനിച്ചു. വിപുലമായ തയ്യാറെടുപ്പിനും പ്രചാരണത്തിനുമിടയിലാണ് നാടിന്റെ ചരിത്രഗതി തിരിച്ചുവിട്ട ആകസ്മിക സംഭവങ്ങള്‍ .

മാര്‍ച്ച് 25ന് പ്രകടനം കാണാനിടയായ റവന്യു ഇന്‍സ്പെക്ടര്‍ ബാലകൃഷ്ണന്‍നായര്‍ കയ്യൂരില്‍ നിയമവിരുദ്ധമായി കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് അയച്ചു. ഇതേതുടര്‍ന്ന് കയ്യൂരിലെ പാര്‍ടി സെക്രട്ടറി വി വി കുഞ്ഞമ്പു, കര്‍ഷകസംഘം പ്രവര്‍ത്തകരായ കെ പി വെള്ളുങ്ങ, അമ്പാടിക്കുഞ്ഞി, ടി വി കുഞ്ഞിരാമന്‍ , ചൂരിക്കാടന്‍ കൃഷ്ണന്‍നായര്‍ എന്നിവരെ പ്രതിചേര്‍ത്ത് ഡിഫന്‍സ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം കേസെടുത്തു. 26ന് ബീറ്റിനു വന്ന പൊലീസുകാരനെ കൈയേറ്റം ചെയ്തെന്ന കള്ളപ്പരാതിയുമുണ്ടായി. 27ന് അര്‍ധരാത്രി നീലേശ്വരം എസ്ഐ നിക്കോളാസിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് കയ്യൂരില്‍ അഴിഞ്ഞാടി. മഠത്തില്‍ അപ്പുവിന്റെ ചായക്കടയില്‍ കിടന്നുറങ്ങുകയായിരുന്ന വളണ്ടിയര്‍മാരെ മര്‍ദിച്ചു. സമീപത്തെ വീടുകളിലും ഭീകരത. ടി വി കുഞ്ഞമ്പു, ടി വി കുഞ്ഞിരാമന്‍ എന്നിവരെ അറസ്റ്റുചെയ്തു.

പിറ്റേന്ന് ഗ്രാമം ഇളകിമറിഞ്ഞു. അറസ്റ്റിലും മര്‍ദനത്തിലും പ്രതിഷേധിച്ച് വൈകിട്ട് പ്രകടനവും യോഗവും നടത്താന്‍ കര്‍ഷകസംഘം ആഹ്വാനം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ അണിനിരന്ന പ്രതിഷേധജാഥ നടക്കുന്നതിനിടെ മര്‍ദകസംഘത്തിലുണ്ടായിരുന്ന സുബ്ബരായന്‍ എന്ന പൊലീസുകാരന്‍ മുന്നില്‍ വന്നുപെട്ടു. മദ്യപിച്ചിരുന്ന അയാള്‍ ജാഥാംഗങ്ങളെ അസഭ്യം പറഞ്ഞു. പ്രകോപിതരായ ജനക്കൂട്ടം അയാളെ കൊടി പിടിപ്പിച്ച് മുമ്പില്‍ നടത്തി. കുറച്ചുദൂരം നടന്ന സുബ്ബരായന്‍ കൊടി കെട്ടിയ വടികൊണ്ട് മഠത്തില്‍ കൊട്ടനെ തല്ലി രക്ഷപ്പെട്ടു. പിന്നാലെ ജനക്കൂട്ടവും. എതിര്‍ദിശയില്‍നിന്ന് മറ്റൊരു ജാഥ. നിവൃത്തിയില്ലാതെ പുഴയില്‍ ചാടിയ സുബ്ബരായന്റെ അന്ത്യവും അവിടെയായി. ഇതോടെ മുമ്പൊരിക്കലും കാണാത്ത പൊലീസ് ഭീകരത. സ്ത്രീകളെയും പ്രായമായവരെയുംവരെ കൊല്ലാക്കൊലചെയ്തു. കോണ്‍ഗ്രസുകാരും ജന്മിമാരും അതിന് എല്ലാ സഹായവും നല്‍കി. സ്ഥലത്തില്ലാത്തവരെപ്പോലും പ്രതികളാക്കി. ഇ കെ നായനാരും വി വി കുഞ്ഞമ്പുവുമുള്‍പ്പെടെ 61 പേര്‍ക്കെതിരെ കേസ്. പിടികിട്ടാത്തതിനാല്‍ നായനാരെ ഒഴിവാക്കി വിചാരണ. ഒടുവില്‍ നാലുപേര്‍ക്ക് വധശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത ചൂരിക്കാടന്‍ കൃഷ്ണന്‍നായരെ വിട്ടു. ബ്രിട്ടീഷ് പ്രിവി കൗണ്‍സില്‍ മുമ്പാകെവരെ കമ്യൂണിസ്റ്റ്പാര്‍ടി അപ്പീല്‍ പോയെങ്കിലും ഫലമുണ്ടായില്ല.

ആകസ്മികമായുണ്ടായ സംഭവം മറയാക്കി ബ്രിട്ടീഷ് സാമ്രാജ്യത്വവും ഫ്യൂഡല്‍ പ്രമാണിമാരും നടപ്പാക്കിയ ഗൂഢ പദ്ധതിയാണ് നാലു ധീര യോദ്ധാക്കളെ കൊലമരത്തിലെത്തിച്ചത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കമ്യൂണിസ്റ്റ്പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി അവരെ സന്ദര്‍ശിച്ചത് വികാരനിര്‍ഭരമായ ഏടാണ്. ഇടറാത്ത കണ്ഠവുമായി വരവേറ്റ ധീരസഖാക്കളുടെ അന്ത്യവാചകങ്ങള്‍ ജോഷിയുടെ മനസ്സിലുണര്‍ത്തിയ വൈകാരികത അദ്ദേഹം എഴുതിയ പീപ്പിള്‍സ് വാറിന്റെ 1943 ഏപ്രില്‍ 11ന്റെ കുറിപ്പിലുണ്ട്. കയ്യൂര്‍ക്കേസിലെ പ്രതികളില്‍ ഇപ്പോഴുള്ളത് കുറുവാടന്‍ നാരായണന്‍നായര്‍ , കോരന്‍ മാസ്റ്റര്‍ , കുണ്ടില്‍വീട്ടില്‍ അമ്പു എന്നിവര്‍ മാത്രം. ഈ ഗ്രാമത്തില്‍ സംഘവീര്യം നിറച്ച അന്നത്തെ നേതാവ് കെ മാധവനും ജീവിച്ചിരിപ്പുണ്ട്
(സതീഷ് ഗോപി)

deshabhimani 271211

Saturday, December 17, 2011

വിപ്ലവ വീര്യം ചോരാതെ കയ്യൂര്‍ പോരാളി


ചെറുവത്തൂര്‍ : "നിനക്ക് ഇന്‍ക്വിലാബ് വിളിക്കാന്‍ അറിയുമോടാ... കാക്കിപ്പടയെ തെല്ലും ഭയക്കാതെ കുറുവാടന്‍ നാരായണന്‍ നായര്‍ മറുപടി പറഞ്ഞു, അറിയാം"- കയ്യൂരില്‍ ബ്രിട്ടീഷ് പൊലീസ് അഴിഞ്ഞാടുമ്പോഴും വിചാരണക്കിടയില്‍ വിപ്ലവകാരി കാട്ടിയ തന്റേടം അധികാരി വര്‍ഗത്തെ അത്ഭുതപ്പെടുത്തി. കര്‍ഷകന് കൂച്ചുവിലങ്ങിടുന്ന ജന്മി നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ പടപൊരുതി കഴുമരമേറിയ നാല് സഹപ്രവര്‍ത്തകരുടെ അണമുറിയാത്ത ഓര്‍മകളുമായി നന്ദാവനത്തെ വീട്ടില്‍ കഴിയുന്ന നാരായണന്‍ നായര്‍ക്ക് ചരിത്രം പറഞ്ഞുതുടങ്ങിയപ്പോള്‍ ആവേശമടക്കാനായില്ല.

കൊടക്കാട്ടെ കര്‍ഷക സമ്മേളനത്തില്‍ ചെങ്കൊടിയേന്തിയെത്തിയ പത്തുവയസുകാരനില്‍നിന്നും കയ്യൂരിലെ കര്‍ഷക പോരാളിയായി മാറിയ ഇദ്ദേഹം സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു. സുബ്ബറായന്‍ എന്ന പൊലീസുകാരന്റെ മരണത്തോടെ കര്‍ഷകരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തപ്പോള്‍ 17 വയസ്സുള്ള നാരായണന്‍ നായരോടൊപ്പം ജ്യേഷ്ഠന്മാരായ രാമന്‍ നായരും കൃഷ്ണന്‍ നായരും അഴിക്കകത്തായി. വീട്ടില്‍ അമ്മയും നാല് സഹോദരിമാരും തനിച്ചായതോടെ നട്ടുനനച്ച കൃഷിയിടങ്ങള്‍ ജന്മിയുടെ ശിങ്കിടികളും പൊലീസും കൊള്ളയടിച്ചു. 11 മാസത്തെ ജയില്‍വാസത്തിനുശേഷമാണ് സഖാക്കള്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. പോരാട്ടത്തിനിടെ വീട്ടുകാരുടെ ദുരിതങ്ങള്‍ കയ്യൂരിന്റെ പോരാളി വിവരിച്ചു. ജന്മിത്തം തുലയണം.. കൃഷിഭൂമി കൃഷിക്കാരന് നല്‍കണം.. മണ്ണിന്റെ മണമറിഞ്ഞവന്‍ തന്നെ വിളകൊയ്യണം.. സംഭവബഹുലമായ സമര ചരിത്രത്തിലെ മുദ്രാവാക്യങ്ങള്‍ ഈ തൊണ്ണൂറുകാരന്‍ ഓര്‍ത്തെടുത്തു.

പ്രിയപത്നി ഗര്‍ഭിണിയായിരിക്കെയാണ് മുഴക്കോം പന്തല്‍ തീവയ്പ്പ് കേസിനെ തുടര്‍ന്ന് വീണ്ടും ജയിലിലാകുന്നത്. പിലിക്കോടേക്ക് സംഘടിച്ചെത്തിയ ബ്രിട്ടീഷ് പൊലീസ് മരക്കഷണം കൊണ്ട് തലക്കടിച്ച് വീഴ്ത്തിയാണ് അറസ്റ്റ് ചെയ്തത്. മിച്ചഭൂമി സമരം തീക്ഷ്ണമായ വേളയില്‍ ജയില്‍ മോചിതനായി നാട്ടിലെത്തിയ നാരായണന്‍ നായര്‍ കോട്ടമല എസ്റ്റേറ്റിലേക്കുള്ള തൊഴിലാളി പ്രകടനത്തിന്റെ നേതൃനിരയില്‍ നിന്നു. മുദ്രാവാക്യം മുഴക്കിയും കവുങ്ങില്‍ കയറി അടക്ക പറിച്ചും പ്രതിഷേധമറിയിച്ചു. പൊലീസ് വീണ്ടും അറസ്റ്റ് ചെത്തതിനെ തുടര്‍ന്ന് 19 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞു. സമരങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമിടയില്‍ 35ാം വയസിലാണ് വിവാഹിതനാകുന്നത്. സി കൃഷ്ണന്‍ നായരുടെ സഹോദരി മാധവിയാണ് സഹധര്‍മിണി. സാവിത്രി, സിപിഐ എം ക്ലായിക്കോട് ലോക്കല്‍ കമ്മിറ്റിയംഗം രാഘവന്‍ , സരസ്വതി, പാര്‍വതി, ദേവകി, കാസര്‍കോട് വനിതാ സെല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഭാനുമതി എന്നിവരാണ് മക്കള്‍ . വര്‍ഷങ്ങള്‍ക്കിപ്പുറം വിപ്ലവ പ്രസ്ഥാനം കാലിക്കടവില്‍ സമ്മേളിക്കുമ്പോള്‍ കനലെരിയുന്ന ഓര്‍മകള്‍ നെഞ്ചേറ്റി പിന്‍തലമുറയോട് സഖാവിന് പറയാനുള്ളത് ഇത്രമാത്രം.. മണ്ണും വിണ്ണും പുതിയ കാട്ടാളന്മാര്‍ കവര്‍ന്നെടുക്കുമ്പോള്‍ ചെങ്കൊടിയേന്തി കണ്ണിമ പൂട്ടാതെ കാവലിരിക്കണം.
(രജീഷ് വെള്ളാട്ട്)

deshabhimani 171211

Sunday, June 19, 2011

കയ്യൂര്‍ കഥയുമായി "ഉദയഗിരിയിലെ സന്ധ്യ"

ചെറുവത്തൂര്‍ : ജീവിതം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയിലും കയ്യൂരിന്റെ സമരചരിത്രവും ഗ്രാമീണ നൈര്‍മല്യവും താളുകളില്‍ പകര്‍ത്തുകയാണ് ഓട്ടോഡ്രൈവറായ കയ്യൂര്‍ ഭാസ്കരന്‍ . ഇദ്ദേഹത്തിന്റെ ആദ്യ നോവല്‍ "ഉദയഗിരിയിലെ സന്ധ്യ" വായനദിനത്തില്‍ പ്രകാശനം ചെയ്യും.

ചുവന്ന മണ്ണിന്റെ വീരേതിഹാസങ്ങള്‍ക്കൊപ്പം കയ്യൂര്‍ ജനത കഥാപാത്രങ്ങളാവുകയാണ് നോവലില്‍ . ചെറുപ്പം മുതല്‍ കയ്യൂരിലെ വായനശാല പകര്‍ന്നുനല്‍കിയ അറിവില്‍ വളര്‍ന്ന ഇദ്ദേഹത്തിന്റെ നോവലിലും വായനശാലയും വായനക്കാരും നിറയുന്നു. ചീമേനി രക്തസാക്ഷി കെ വി കുഞ്ഞിക്കണ്ണനാണ് സാഹിത്യരംഗത്തെ പ്രചോദനം. അഞ്ചാംതരംവരെയാണ് പഠിച്ചതെങ്കിലും നാടകരംഗത്തെ പ്രവര്‍ത്തനം സാഹിത്യാഭിരുചി വളര്‍ത്തി. ഉദയഗിരിയിലെ ഓട്ടോസ്റ്റാന്‍ഡിലെ ഇടവേളകളിലാണ് നോവലിന്റെ പണിപ്പുര. കാലിവളര്‍ത്തല്‍ , പത്ര വില്‍പന, കല്‍പ്പണി, ഹോട്ടല്‍ ജോലി എന്നിവയ്ക്ക് ശേഷമാണ് ഓട്ടോ തൊഴിലാളിയായത്. എഴുത്തുകാരാരെങ്കിലും ജില്ലയിലെത്തിയാല്‍ അവിടെ ഭാസ്കരനുമുണ്ടാകും. രാവിലെ പത്രവാര്‍ത്തകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഡ്രൈവര്‍മാര്‍ സംഗമിക്കുന്നതും ഭാസ്കരന്റെ ഓട്ടോയിലാണ്.

ഞായറാഴ്ച വൈകിട്ട് മൂന്നിന് ചെറുവത്തൂര്‍ ഹൈലൈന്‍പ്ലാസ ഓഡിറ്റോറിയത്തില്‍ മുഹമ്മദ് പേരാമ്പ്ര പ്രകാശനം ചെയ്യും. "നന്മ"യാണ് സംഘാടകര്‍ .

deshabhimani 190611

Monday, February 14, 2011

വിപ്ളവ സ്മരണകളുമായി 'ചിരസ്മരണ'

നീലേശ്വരം: കയ്യൂര്‍ സ്മരണകള്‍ അരങ്ങില്‍ പുനര്‍ജനിച്ചപ്പോള്‍ ജില്ലയുടെ സാംസ്കാരിക തലസ്ഥാനം വിപ്ളവവീര്യത്താല്‍ പുളകം കൊണ്ടു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ നാടകോത്സവത്തിന്റെയും പുസ്തകോത്സവത്തിന്റെയും ഭാഗമായി മഞ്ചേശ്വരം ശാരദ ആര്‍ട്സ് തുളുഭാഷയില്‍ അവതരിപ്പിച്ച ചിരസ്മരണ നാടകമാണ് കയ്യൂരിന്റെ വിപ്ളവ പോരാട്ടങ്ങളുടെ ജീവല്‍തുടിപ്പുകളോടെ അരങ്ങുവാണത്. ഉമേശ് സാലിയയാണ് നോവലിന് രംഗാവിഷ്ക്കാരം ഒരുക്കിയത്.

കര്‍ണാടകത്തിലെ പ്രശസ്ത സാഹിത്യകാരനും നീലേശ്വരം രാജാസിലെ പൂര്‍വ വിദ്യാര്‍ഥിയുമായ കുളഗുന്തെ ശിവറാവു എന്ന നിരഞ്ജനയുടെ സര്‍ഗ വൈഭവം ജനങ്ങള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. നിരഞ്ജന കന്നഡയില്‍ എഴുതിയ നോവല്‍ പിന്നീട് സി രാഘവന്‍ മാസ്റ്റര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയതിലൂടെയാണ് മലയാളി വായനക്കാര്‍ക്ക് നോവല്‍ ചിരപരിചിതമായത്. കയ്യൂര്‍ സമരത്തിന് മുമ്പ് രാഷ്ട്രീയ പോരാട്ടങ്ങളാല്‍ സംഘര്‍ഷഭരിതമായ നീലേശ്വരത്തിന്റെ മണ്ണില്‍ അമ്മയോടൊപ്പമെത്തി താമസമാരംഭിച്ചു. രാജാസില്‍ പഠിച്ച മൂന്ന് വര്‍ഷക്കാലത്തെ അനുഭവം നിരഞ്ജനയുടെ മനസിനെ ഉറച്ച കമ്യൂണിസ്റ്റാക്കി മാറ്റി. കയ്യൂര്‍ സമരകാലത്ത് കര്‍ഷക സമരപോരാട്ടങ്ങള്‍ നേരിട്ടും കേട്ടറിഞ്ഞും ഹൃദിസ്ഥമാക്കിയാണ് ഇദ്ദേഹം കര്‍ണാടകയിലേക്ക് മടങ്ങിയത്.

കയ്യൂര്‍ കേസിന്റെ വിചാരണ നടപടികള്‍ മംഗളൂരു കോടതിയിലെത്തിയപ്പോഴും നിരഞ്ജന കേസിന്റെ വിവിധ ഘട്ടങ്ങള്‍ മനസിലാക്കാന്‍ കോടതികള്‍ കയറിയിറങ്ങി. ചെറുപ്പക്കാരായ നാല് വിപ്ളവകാരികളെ തൂക്കിലേറ്റാനുള്ള കോടതി വിധി നിരഞ്ജനയെ വേദനിപ്പിച്ചു. കണ്ടും കേട്ടുമറിഞ്ഞ സമരചരിത്രത്തോട് സത്യസന്ധത പുലര്‍ത്തി രചിച്ച ചിരസ്മരണ എക്കാലത്തെയും മികച്ച നോവലുകളിലൊന്നായി മാറുകയും ചെയ്തു.

ദേശാഭിമാനി 140211

Tuesday, March 30, 2010

കയ്യൂരും കൊണ്ടോട്ടിയും

കയ്യൂരും കൊണ്ടോട്ടിയും തമ്മിലെന്താണ് ബന്ധം? രണ്ടും സാമ്രാജ്യത്വത്തിനെതിരായ ജനകീയ മുന്നേറ്റങ്ങള്‍കൊണ്ട് ചരിത്രത്തില്‍ മുദ്രചാര്‍ത്തിയ ഗ്രാമങ്ങള്‍. 1921 ലെ മലബാര്‍ കലാപത്തിന്റെ കേന്ദ്രഭൂമിയായിരുന്ന കൊണ്ടോട്ടി ഏറനാടിന്റെ രാഷ്ട്രീയ തലസ്ഥാനമായാണ് അറിയപ്പെട്ടത്. നാല്‍പ്പതുകളില്‍ നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ അലകള്‍ കൊണ്ടോട്ടിയിലും ആഞ്ഞടിച്ചുവെന്നത് അധികമാരും രേഖപ്പെടുത്താത്ത ചരിത്രം. കയ്യൂര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ടോട്ടി അങ്ങാടിയില്‍ അരങ്ങേറിയ നാടകവും നാടകകൃത്തായ കമ്പളത്ത് ഗോവിന്ദന്‍നായരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതും സാമ്പ്രദായിക ചരിത്ര രചനയില്‍നിന്ന് വിട്ടുപോയ ഏടുകളാണ്.

കര്‍ഷക പ്രക്ഷോഭത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതിനു ശേഷമുള്ള കാലം ഏറനാട്ടിലെ മാപ്പിളമാര്‍ രാഷ്ട്രീയമായി ഉള്‍വലിയുകയായിരുന്നു. കലാപത്തോടുള്ള ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും സമീപനം അവരില്‍ നിരാശയാണ് സൃഷ്ടിച്ചത്. മലബാറിലെ സവര്‍ണ നേതൃത്വത്തിന്റെ നിലപാട് മാപ്പിളമാര്‍ക്ക് കോണ്‍ഗ്രസിലുള്ള പ്രതീക്ഷ തീര്‍ത്തും ഇല്ലാതാക്കി. നേതൃത്വം മലബാര്‍ കലാപത്തെ തള്ളിപ്പറയുകയായിരുന്നു.

ഇന്ത്യാ വിഭജനകാലത്ത് കൊല്‍ക്കത്തയിലും ശ്രീരാംപൂരിലും മതസൌഹാര്‍ദ്ദത്തിനായി കഷ്ടപ്പെട്ട ഗാന്ധിജിക്കുപോലും മതത്തിന്റെ പുറത്തുനിന്ന് മലബാര്‍സമരത്തെ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നില്ല. മലബാറിലേത് 'മാപ്പിളമാരുടെ മതഭ്രാന്ത്' എന്നായിരന്നു ഗാന്ധിജിയുടെ ആദ്യ പ്രതികരണം. 1920ല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മുസ്ളിങ്ങളുമായി കൂട്ടുകൂടുന്നതില്‍ അപാകമില്ലെന്ന് പ്രസ്താവിച്ച ഗാന്ധിജി ഒരു അഭിമുഖത്തിനിടയില്‍ മുസ്ളീം തയ്യാറാക്കിയ ഭക്ഷണം അയാളുടെ കൂടെയിരുന്ന് കഴിക്കുമോ എന്ന ചോദ്യത്തിന് 'മുസ്ളിം ഉണ്ടാക്കിയ ഭക്ഷണം അവരുടെ കൂടെയിരുന്ന് കഴിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല, കാരണം എന്റെ ഭക്ഷണസമ്പ്രദായം വ്യക്തിപരമായ കാര്യമാണ്. പരസ്യമായി ഭക്ഷണം കഴിക്കുന്ന സമ്പ്രദായം എനിക്കില്ല' എന്നാണ് ഉത്തരം നല്‍കിയത്. (പ്രൊഫ. എംപി എസ് മേനോന്‍ എഴുതിയ മലബാര്‍സമരം: എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും എന്ന പുസ്തകത്തില്‍നിന്ന്)

1943 ഏപ്രില്‍ ആദ്യവാരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി മലബാര്‍ സന്ദര്‍ശനത്തിനിടയില്‍ കൊണ്ടോട്ടിയില്‍ ഇങ്ങനെ പറയുകയുണ്ടായി. - "മുസ്ളീങ്ങള്‍ സ്വരാജ്യ സ്നേഹികളല്ലെന്ന് ചില കോണ്‍ഗ്രസുകാര്‍ സംശയിക്കുന്നു. കോണ്‍ഗ്രസുകാര്‍ ഹിന്ദു മേധാവിത്വം സ്ഥാപിക്കുമെന്ന് മുസ്ളിങ്ങള്‍ ഭയപ്പെടുന്നു. രണ്ട് അഭിപ്രായത്തോടും യോജിക്കുന്നില്ല. അടിസ്ഥാനരഹിതമായ അവിശ്വാസമാണ് അകല്‍ച്ചയ്ക്ക് കാരണം. ഈ ഭിന്നിപ്പ് അവസാനിപ്പിച്ച് എല്ലാവരും ചേര്‍ന്ന ഉറച്ച ഐക്യത്തിനാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വയം ഉഴിഞ്ഞുവെച്ചിട്ടുള്ളത്.…

ഭക്ഷണ ക്ഷാമം ഹിന്ദുക്കളെയും മുസ്ളിങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. നാം അകന്നുനില്‍ക്കുന്നിടത്തോളം കഷ്ടപ്പാടുകളുടെ കാഠിന്യം കൂടുകയേയുള്ളു. കൊള്ളയും കവര്‍ച്ചയും നാടാകെ നടമാടും. ഗവണ്‍മെന്റ് മര്‍ദനം ഇരുകൂട്ടരുടെയും തലയ്ക്ക് വീഴും. ഇങ്ങനെ ഒരു ഭാഗത്ത് ഭയങ്കര മര്‍ദനവും മറുഭാഗത്ത് പട്ടിണിയുമായി ഇരുകൂട്ടരും നശിക്കും.'' ഇതില്‍നിന്നും ഈ വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും കോണ്‍ഗ്രസിന്റെയും വ്യത്യസ്ത സമീപനം മനസ്സിലാക്കാം.

മലബാര്‍കലാപത്തെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞത് ഏറനാടിന്റെ രാഷ്ട്രീയത്തില്‍ നിശ്ചലതയ്ക്ക് കാരണമായി. വടക്കേ മലബാറിലും തിരുവിതാംകൂറിലും സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റടിക്കുമ്പോള്‍ ഏറനാട് നിശബ്ദമായിരുന്നു. തൊട്ടടുത്ത ഒറ്റപ്പാലത്ത് 1935ല്‍ കോണ്‍ഗ്രസിന്റെ താലൂക്ക് സമ്മേളനം നടന്നപ്പോഴും ഏറനാട് വഞ്ചനയുടെ ഭാരവും പേറി ഉറങ്ങുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം ഉണ്ടായ നിശബ്ദതയില്‍നിന്ന് രാഷ്ട്രീയത്തിന്റെ തീച്ചൂടിലേക്ക് വീണ്ടും വിളിച്ചുണര്‍ത്തിയത് കമ്യൂണിസ്റുകാരാണ്. ജന്മിത്വത്തിനും കോളനി ഭരണത്തിനുമെതിരെ സമരോത്സുകത ജ്വലിപ്പിച്ചത് കമ്പളത്ത് ഗോവിന്ദന്‍ നായരെയും എടക്കോട്ട് മുഹമ്മദിനെയും പോലുള്ള കമ്യൂണിസ്റ്കാരായിരുന്നു. മുഹമ്മദ് അബ്ദദുറഹിമാന്‍ സാഹിബിനൊപ്പം പ്രവര്‍ത്തനം തുടങ്ങിയ ഇവര്‍ മാപ്പിളമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്.
എം പി നാരായണമേനോന്‍ ആരംഭിച്ച മലബാറിലെ കുടിയാന്‍സംഘത്തിന്റെ തുടര്‍ച്ചയായി ജന്മിത്വം അവസാനിപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പോരാട്ടം തുടങ്ങിയ കാലമായിരുന്നു അത്. കയ്യൂരിലും കരിവള്ളൂരിലും ആരംഭിച്ച കര്‍ഷക സമരം ഏറനാട്ടിലും ആവേശം വിതറി. കൊണ്ടോട്ടിയും ഉണര്‍വിലേക്കു നീങ്ങി. വടക്കേ മലബാറിലെ കര്‍ഷകരുടെ സമരാവേശം ഏറ്റുവാങ്ങിയത് ഇവിടുത്തെ ബീഡിത്തൊഴിലാളികളായിരുന്നു. കയ്യൂര്‍ സഖാക്കളെക്കുറിച്ച് ഗോവിന്ദന്‍ നായര്‍ എഴുതിയ നാടകം അവതരിപ്പിച്ചതും മാപ്പിള ബീഡിത്തൊഴിലാളികളായിരുന്നു.

അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ഞമ്പുനായര്‍ എന്നീ സഖാക്കളെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്നതിന് രണ്ട് മാസത്തിന്ശേഷം 1943 ജൂണില്‍ കൊണ്ടോട്ടി അങ്ങാടിയില്‍ നാടകം കണ്ടതിന്റെ ഓര്‍മ്മ പുതിയറക്കല്‍ സൈതാലിക്കുട്ടിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. അബൂബക്കറായി കൊളമ്പാടന്‍ ബിച്ചുക്കോയയും കുഞ്ഞമ്പു നായരായി ചേക്കുട്ടി പാണ്ടികശാലയും വേഷമിട്ടത് അദ്ദേഹം ഓര്‍ക്കുന്നു. 81-ാം വയസ്സിലും പാല്‍ക്കച്ചവടം നടത്തുകയാണ് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ സൈതാലിക്കുട്ടി. 67 വര്‍ഷംമുമ്പ് കണ്ട നാടകത്തിലെ സംഭാഷണങ്ങളും രംഗങ്ങളും മനസ്സിന്റെ ചുവരില്‍ കൊത്തിവച്ചപോലെയുണ്ട്.

ജയിലാണ് രംഗം. ചിന്തിച്ച് നില്‍ക്കുന്ന അബൂബക്കറിനെ കണ്ട് കുഞ്ഞമ്പു നായര്‍ ചോദിക്കുകയാണ്. 'എന്താ ആലോചിച്ചിരിക്കുന്നത്? മരണത്തെ ഭയപ്പെടുന്നുണ്ടോ ? '

അബൂബക്കര്‍: 'ഇല്ല, മരണത്തെ ഭയപ്പെടുന്നില്ല. ഇന്ന് ഏതാണ് ദിവസമെന്ന് ഓര്‍ക്കുന്നുണ്ടോ? കര്‍ഷകപ്രശ്നങ്ങള്‍ ഉയര്‍ത്തി കലക്ടറേറ്റിലേക്ക് ജാഥ നടത്താന്‍ തീരുമാനിച്ച ദിവസം. ജയിലില്‍ ആയതുകൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് ആലോചിക്കുന്നത് '.

തുടന്ന് കുഞ്ഞമ്പുനായര്‍: 'സ്വാതന്ത്ര്യസമരത്തില്‍ ഇനി ഗാന്ധിക്കും ജിന്നയ്ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമോ? '

'ഒരു കര്‍ഷകസമരത്തിനുവേണ്ടി മുസ്ളിമായ എനിക്കും ഹിന്ദുവായ സഖാവിനും ഒരുമിക്കാമെങ്കില്‍ ദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിക്കും ജിന്നയ്ക്കും എന്തുകൊണ്ട് ഒന്നിച്ചുപ്രവര്‍ത്തിച്ചുകൂടാ? അവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും ഇല്ലെങ്കില്‍ കാലം അവരെ കുറ്റപ്പെടുത്തും.' അബൂബക്കറിന്റെ മറുപടി അന്ന് 14 വയസ്സുള്ള തന്നെ ഇപ്പോഴും ആവേശഭരിതനാക്കുന്നുവെന്ന് സൈതാലിക്കുട്ടി പറയുന്നു.

നാടകം അവതരിപ്പിച്ചതോടെ കമ്പളത്ത് ഗോവിന്ദന്‍ നായരെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അദ്ദേഹം ഒളിവില്‍ പോയി. സംരക്ഷണ ചുമതല നിലമ്പൂര്‍കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പാനായിരുന്നു.

നാടകം ഏറനാട്ടിലെ കര്‍ഷകരെയും ബീഡിത്തൊഴിലാളികളെയും ആവേശഭരിതരാക്കി. പിന്നീടുള്ള സമരങ്ങള്‍ക്ക് സജ്ജരാക്കിയതില്‍ നാടകം ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. പാമ്പോടന്‍ വീരാന്‍കുട്ടിയെ കുടിയൊഴിപ്പിച്ചതിനെതിരായ സമരവും ബീഡി തൊഴിലാളി പ്രക്ഷോഭവും ഇതില്‍ ചിലതുമാത്രം. കൊളമ്പാടന്‍ ബിച്ചുക്കോയയും ചേക്കുട്ടി പാണ്ടികശാലയും കെ സൈതാലിക്കുട്ടി (സിപി ഐ എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി) യുമെല്ലാം അന്ന് എടക്കോട്ട് മുഹമ്മദിനുപിന്നില്‍ അണിനിരന്ന് നടത്തിയ സമരങ്ങളാണ് ഏറനാടിന്റെ സമരോത്സുകതയെ ജ്വലിപ്പിച്ചത്.

കയ്യൂര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് നാടകം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഏറനാടിനെ തൊട്ടുണര്‍ത്തിയ ഹിച്കോക് സ്മാരക ദൂരീകരണ ജാഥ. മലബാര്‍ കലാപകാലത്ത് മാപ്പിള പോരാളികളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് ഹോവാര്‍ഡ് ഹിച്കോക് എന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ സ്മരണയ്ക്ക് വള്ളുവമ്പ്രത്ത് പണിത സ്മാരകം തകര്‍ക്കാനായിരുന്നു ജാഥ. കലാപകാരികള്‍ കല്ലെറിഞ്ഞു കൊന്ന ഹിച്കോക്കിന്റെ സ്മാരകം നീക്കുന്നതിന് ചെയ്യുന്നതിന് ഏറനാടന്‍ ജനത തോളോടുതോള്‍ ചേര്‍ന്നു നടത്തിയ സമരത്തിന് ഊര്‍ജമേകിയത് കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എഴുതിയ മാപ്പിളപ്പാട്ടായിരുന്നു.

കെ വിജയകുമാര്‍ ദേശാഭിമാനി