Friday, July 31, 2020

വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം

വിദ്യാഭ്യാസം മൗലികമായി ആശയങ്ങളുടെ മണ്ഡലമാണ്. അത് ദരിദ്രന്റെ ആയുധം കൂടിയാണ്. അതുകൊണ്ടാണ് വിശക്കുന്ന മനുഷ്യനോട് പുസ്തകം കയ്യിലെടുക്കാൻ ബ്രഹ്‌ത്ത് ആവശ്യപ്പെട്ടത്. അത് സാമൂഹ്യ നീതി ഉറപ്പാക്കാൻ അത്യന്താപേക്ഷിതമായൊരു ഘടകമാണെന്നാണ് ബ്രഹ്‌ത്ത് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഇതിൽ (വിദ്യാഭ്യാസത്തെ ആശയങ്ങളുടെ മണ്ഡലമാക്കുന്നതിൽ) നാം പരാജയപ്പെടുന്ന പക്ഷം രാജ്യത്തിന്റെ പുരോഗതിക്കാവശ്യമായ ആശയങ്ങൾക്ക് നമുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും. അത്തരമൊരു സമൂഹത്തിന് സ്വതന്ത്രമായി നിൽക്കാനാകില്ല. കേന്ദ്രം നടപ്പിലാക്കാൻ പോകുന്ന ‘പുത്തൻ’ വിദ്യാഭ്യാസനയം നമ്മെ , ആത്യന്തികമായി, ഇത്തരമൊരു പ്രതിസന്ധിയിൽ - പരാശ്രയത്വത്തിൽ, നീതി നിഷേധത്തിൽ കൊണ്ടെത്തിക്കും എന്നകാര്യത്തിൽ സംശയമില്ല. അത് ദരിദ്രർക്ക് അപ്രാപ്യവും വരേണ്യവർഗത്തിന്റെ കുത്തകയും ആകാൻ പോകുന്നു.

പുതിയ ദേശീയ വിദ്യാഭ്യാസനയം തികച്ചും കേന്ദ്രീകൃതമായ ഒന്നാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ പേരിൽ വാസ്‌തവത്തിൽ മറ്റു ചില അജൻഡകളാണ്‌ കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്നത്‌‌. മെഡിക്കൽ, നിയമമേഖലകൾ ഒഴിച്ചുള്ള ഉന്നതവിദ്യാഭ്യാസമേഖലയ്‌ക്കായി ഹയർ എഡ്യൂക്കേഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (എച്ച്‌ഇസിഐ) രൂപീകരിക്കുമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. ഇത്‌ യുജിസിയേക്കാൾ കേന്ദ്രീകൃതമാണ്‌. സ്വാതന്ത്ര്യത്തിന്റെയും സ്വയംഭരണത്തിന്റെയും അതിരുകൾ  കമീഷൻ ഏകപക്ഷീയമായി തീരുമാനിക്കുന്നു. അതിന് പ്രത്യേകിച്ച്‌ എന്തെങ്കിലും മാനദണ്ഡം ഉണ്ടെന്ന് കരുതുക വയ്യ. കേന്ദ്ര സർക്കാർ പറയുന്നത്‌ വിദ്യാഭ്യാസത്തിൽ നിന്ന് ഇൻസ്‌പെക്ടർ രാജ്‌ ഇല്ലാതാക്കാനാണ്‌ സ്വയംഭരണവും മറ്റും കൊണ്ടുവരുന്നത്‌ എന്നാണ്‌. എന്നാൽ, ശരിക്കും അതിനേക്കാൾ വലിയ രാജാണ്‌ - കേന്ദ്ര ഇൻസ്പെക്ടർ രാജ് - പുതിയ നയം വാഗ്ദാനം ചെയ്യുന്നത്. ഒന്ന് രണ്ട് ഉദാഹരണം കൊണ്ടു തന്നെ ഇത് വ്യക്തമാക്കാം. പുതിയ കോഴ്‌സ്‌ കൊണ്ടുവരുന്നതുമുതൽ പാഠ്യപദ്ധതി തീരുമാനിക്കുന്നതും ഗവേഷണത്തിന്റെ പുത്തൻ മേഖലകൾ കണ്ടെത്തുന്നതുവരെ കമീഷന്റെ ഇടപെടൽ വളരെ ശക്തമാകും‌.

മാത്രമല്ല, സർവകലാശാലകളിലെ അധ്യാപക–- അനധ്യാപക ജീവനക്കാരുടെ അനുപാതം, ഡീൻ, വകുപ്പധ്യക്ഷൻ തുടങ്ങിയവരുടെ നിയമനവും യോഗ്യതയും പോലും തീരുമാനിക്കാനുള്ള അധികാരം കമീഷനിൽ നിക്ഷിപ്തമാണ്. സംസ്ഥാനസർക്കാരുകൾക്ക്‌ വിദ്യാഭ്യാസരംഗത്ത്‌ അവശേഷിക്കുന്ന അവകാശധികാരങ്ങൾപോലും ഇല്ലാതാകും എന്ന മറ്റൊരുപ്രശ്നവും ഉണ്ട്. നിലവിൽ കൺകറന്റ്‌‌ ലിസ്റ്റിലാണല്ലോ വിദ്യാഭ്യാസം ഉൾപ്പെട്ടിരിക്കുന്നത്. പക്ഷേ, പുതിയ നയത്തിലൂടെ വിദ്യാഭ്യാസത്തിന്റെ പൂർണനിയന്ത്രണം കേന്ദ്രസർക്കാരിൽ‌ വരാൻപോവുകയാണ്‌.

വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഭരണകൂടത്തിന്റെ പിൻമാറ്റവും അത് വിഭാവനം ചെയ്യുന്നു. ഇത് കൈവരിക്കുന്നതിനുള്ള പല മാർഗ്ഗങ്ങളിൽ ഒന്നാണ് കോളേജുകളുടെ അഫിലിയേഷൻ അവസാനിപ്പിക്കാനുള്ള ശ്രമം. കോളേജുകളുടെ മുന്നിൽ മൂന്ന് ഉപാധികളാണ് ഉള്ളത്: സ്വയംഭരണസ്ഥാപനമായി മാറുക;സർവകലാശാലയുടെ ഭാഗമാകുക; അതുമല്ലെങ്കിൽ സർവകലാശാലതന്നെയായി രൂപപ്പെടുക. നല്ലൊരു ശതമാനം കോളേജുകൾ വരുന്ന 20 വർഷങ്ങൾക്കുള്ളിൽ വിദ്യാഭ്യാസരംഗത്ത്‌ നിന്നും തിരോഭവിക്കാൻ പോവുകയാണ്‌. നമ്മുടെ കോളേജുകളിൽ മഹാഭൂരിപക്ഷവും തീരെ സൗകര്യമില്ലാത്തതും നിലവാരം കുറഞ്ഞവയുമാണെന്ന കാര്യം ഓർക്കുക. വടക്കേ ഇന്ത്യയിലേക്ക്‌ പോയാൽ കുടിപ്പള്ളിക്കൂടത്തിന്റെ നിലവാരംപോലും ഇല്ലാത്ത അനേകം കലാലയങ്ങൾ ഉണ്ട്. അവയ്ക്ക് എങ്ങനെയാണ് സ്വന്തം കാലിൽ നിൽക്കാനാവുക? എങ്ങനെയാണ് സർവകലാശാലകളോ, സർവകലാശാലകളുടെ ഭാഗമോ ആവുക? ഫലത്തിൽ ഇവ, ഇല്ലാതാകാൻ പോവുകയാണ്. ഇതിനർഥം, സാധാരണക്കാർക്ക്‌ ഉന്നതവിദ്യാഭ്യാസത്തിനു പരിമിതമായ സൗകര്യം പോലും അപ്രത്യക്ഷമാകും എന്നു തന്നെയാണ്. ഏറ്റവും രസകരമായ കാര്യം ഇതിനെല്ലാം കേന്ദ്രം പറയുന്ന ന്യായം വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടുന്നു എന്നുള്ള‌താണ്‌.

സർക്കാർ പിന്മാറുകയും ആ സ്ഥാനത്ത്‌ സ്വകാര്യവ്യക്തികൾ വരികയും ചെയ്യുമ്പോൾ വരേണ്യവർഗത്തിനുമാത്രമായി  വിദ്യാഭ്യാസം ചുരുക്കപ്പെടും‌. അവർക്ക്‌ പഠിക്കാൻ ഇഷ്ടംപോലെ ഉന്നതനിലവാരമുള്ള സൗ കര്യങ്ങൾ ഉണ്ടാകുകയും സാധാരണക്കാരന്‌  നിലവിലുള്ള സൗകര്യംപോലും ഇല്ലാതാകുകയും ചെയ്യുന്നു‌. ഇത് സ്വകാര്യവൽക്കരണത്തെയും വരേണ്യവൽക്കരണത്തെയും പിൻവാതിലിലൂടെ കൊണ്ടുവരാനുള്ള ശ്രമമല്ലെങ്കിൽ പിന്നെന്താണ്?. നവലിബറൽ നയങ്ങളുടെ ഭാഗമായ പുതിയ സ്ഥിതിവിശേഷമാണ്‌ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ വരാൻ പോകുന്നത്‌.

യുജിസി എന്ന സംവിധാനംതന്നെ ഇല്ലാതായി. നിലവിൽ വരാൻപോകുന്ന ഹയർ എഡ്യൂക്കേഷൻ ഗ്രാൻഡ്‌ കമീഷൻ നിലവാരംമാത്രമാണ്‌ നോക്കുന്നത്‌. ഗ്രാൻഡ്‌ അനുവദിക്കാതെ എങ്ങനെയാണ്‌ ഒരു സ്ഥാപനം നിലവാരം വർധിപ്പിക്കുന്നത്‌. പുതിയ സാഹചര്യത്തിൽ ഗ്രാന്റ്‌ നൽകാനുള്ള അധികാരം മറ്റൊരു സ്ഥാപനത്തിൽ നിക്ഷിപ്തമാണ്. അതിൻെറ ഘടന നോക്കിയാൽ ഒരു കാര്യം വ്യക്തമാവും, രാഷ്ട്രീയ ഇടപെടലിനുള്ള സാധ്യത വളരെ ഏറെയാണ്.

കേന്ദ്രീകരണത്തിൻെറ പ്രശ്നത്തിലേക്ക് വീണ്ടും വന്നാൽ,ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒറ്റ റേഷൻകാർഡ്‌, ഒരു ഭാഷ എന്നിങ്ങനെയുള്ള മോഡി സർക്കാരിന്റെ മുദ്രാവാക്യം വിദ്യാഭ്യാസരംഗത്തേയ്ക്ക് കൂടി വ്യാപിപ്പിക്കാൻ പോകുന്നു എന്നു കരുതാം. പാഠ്യപദ്ധതി, കരിക്കുലം തുടങ്ങിയവയെല്ലാം സമീപഭാവിയിൽ അവർതന്നെ തീരുമാനിക്കും. സർവകലാശാലകൾക്ക്‌ സിലബസും മറ്റു കാര്യങ്ങളുമെല്ലാം തീരുമാനിക്കാനുള്ള അധികാരം ഇല്ലാതാകും എന്ന് സാരം. അങ്ങനെ വരുമ്പോൾ വിദ്യാഭ്യാസരംഗത്ത് നടക്കാൻ പോകുന്നത് ഒരുതരം സമീകരണമാണ്‌. അറിവിന്റെ സംസ്‌കാരങ്ങളെ(കൾച്ചർ ഓഫ്‌ നോളജ്‌) ബഹുമാനിക്കുന്നതോ സൃഷ്ടിപരമായ വിയോജിപ്പുകളെ അംഗീകരിക്കുന്നതോ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക്‌ ഇടംനൽകുന്നതോ അല്ല ഈ പുത്തൻനയം. ചുരുക്കിപ്പറഞ്ഞാൽ ഒരു ഹിന്ദുത്വ രാഷ്‌ട്രീയവാദം എന്നു പറയുന്നതുപോലെതന്നെ ഒരു ഹിന്ദുത്വ വിദ്യാഭ്യാസനയം, സാംസ്‌കാരികനയം കൊണ്ടുവരാനാണ്‌‌ കേന്ദ്രം  ശ്രമിക്കുന്നത്‌. ഇപ്പോൾ ഓരോ സർവകലാശാലയുടെ സിലബസും സ്‌കീമും വ്യത്യസ്‌തമാണെന്ന കാര്യം ഓർക്കുക. സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും വൈവിധ്യം അറിവിന്റെ മേഖലകളിൽ പ്രതിഫലിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അത്തരം ലക്ഷ്യങ്ങൾപോലും ഇല്ലാതാക്കാനാണ്‌ പുതിയനീക്കം. അറിവിന്റെ  യഥാർഥ കേന്ദ്രീകരണമാണ്‌ ഇവിടെ നടക്കുന്നത്‌.

ഗവേഷണത്തിന്റെ നിലവാരം കൂട്ടാൻ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന ചില നിർദേശങ്ങളും വിമർശിക്കേണ്ടതുണ്ട്. ഡിഗ്രി നാലുവർഷമാക്കിയതിലൂടെ അതിൽ ഗവേഷണംകൂടി കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിൽ ഒന്ന്. അതേസമയം മറുവശത്ത് എംഫിൽ ഒഴിവാക്കുകയും ചെയ്യുന്നു. എംഫിൽ‌ കൊണ്ടു വന്നത് രണ്ടുവർഷത്തെ പിജി കഴിഞ്ഞ്‌ ശരിയായ ഗവേഷണത്തിനുമുമ്പുള്ള തുടക്കം എന്ന നിലയിലാണ്‌. അതാണ്‌ ഉപേക്ഷിച്ചത്‌. ‌അറിവ്‌ ഉൽപ്പാദനത്തിന്റെ ഭാഗമാകാൻ വിദ്യാർഥികൾക്ക്‌ പിജിയിലും എംഫില്ലിലും തുടക്കംകുറിക്കലാണ്‌. ഡിഗ്രി നാലുവർഷമാക്കി അതിൽ ഗവേഷണം ഉൾപ്പെടുത്തുന്നത് എംഫിൽ ഇല്ലാതാക്കാനുള്ള കാരണമാകുന്നില്ല. ഗവേഷണത്തിന്റെ നിലവാരം വർധിപ്പിക്കണമെങ്കിൽ സീറ്റ് ഉൾപ്പടെ അതിനുള്ള സൗകര്യങ്ങളും വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പും ഫെലോഷിപ്പും‌ വർധിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ, ഇതിനു പകരം ഗവേഷണത്തിനുള്ള സീറ്റുകൾ വെട്ടിക്കുറയ്‌ക്കുകയും ആവശ്യത്തിന്‌ ഫെലോഷിപ്പുകൾ നൽകാതിരിക്കുകയുമാണ് കേന്ദ്രസർക്കാർ ഇപ്പോൾ ചെയ്യുന്നത്.

തന്നയുമല്ല, നയത്തിന്റെ ലക്ഷ്യം അറിവിന്റെ ഉൽപ്പാദനമാണോ സ്‌കിൽ ഡെവലപ്‌മെന്റാണോ എന്ന ചോദ്യവും അവശേഷിക്കുന്നു. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം നൽകുമ്പോൾ സാധാരണക്കാരന്റെ മക്കൾ ചെറിയ ക്ലാസുകളിൽത്തന്നെ നൈപുണ്യശേഷി പഠിച്ച്‌ ആ രംഗത്തേക്ക്‌ തിരിയുകയും വരേണ്യവർഗത്തിൽപ്പെടുന്നവർ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയും  അറിവുൽപ്പാദനത്തിൽ മുഴുകുകയും ചെയ്യും. അതായത്‌, പാവപ്പെട്ടവന്റെ മക്കൾ സാധാരണ നൈപുണ്യശേഷിയും പണക്കാരന്റെ മക്കൾ ഉന്നത വിദ്യാഭ്യാസവും കൈവരിക്കട്ടെ എന്നതാണ് സമീപനം. ഇത്‌ യഥാർഥത്തിൽ രണ്ടുതരം പൗരന്മാരെ സൃഷ്‌ടിക്കലാണ്‌.

ഒരു ദേശീയമെന്റർ മിഷൻ സ്ഥാപിക്കുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഇതിനായി സന്നദ്ധ പ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയും മറ്റ് സംഘടനകളേയും ഉപയോഗിക്കും എന്ന് തുടർന്ന് പറയുന്നു. ഇതിലൂടെ  സംഘപരിവാർ അനുഭാവികൾ വിദ്യാഭ്യാസ രംഗത്തേക്ക് നുഴഞ്ഞ് കയറുമോ എന്ന ന്യായമായ സംശയവും ഉയരുന്നു.

രസകരമായ മറ്റൊരു വസ്തുത വിദ്യാഭ്യാസമേഖലയിൽ ജിഡിപിയുടെ ആറ്‌ ശതമാനം ചെലവിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിക്കണമെന്നാണ്‌ പറയുന്നത്‌. എന്നാൽ, അതിനുള്ള ധനസഹായം സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൊടുക്കുമെന്ന് ഒരു സൂചനയും നയത്തിൽ ഇല്ല. ഇതിനർത്ഥം, നിങ്ങൾ പണം ചെലവഴിക്കൂ, നിയമം ഞങ്ങൾ ഉണ്ടാക്കാം എന്നാണ്‌ . ഞങ്ങൾ പറയുന്നത്‌ നിങ്ങൾ അനുസരിക്കണം. ബാക്കി സിലബസും കാര്യങ്ങളുമെല്ലാം ഞങ്ങൾ തീരുമാനിക്കാം എന്നു പറയുന്നത്‌ എങ്ങനെ ശരിയാകും. എന്നുമാത്രമല്ല, പൊതു സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ കണക്കാക്കും എന്നും നയത്തിൽ പറയുന്നു. വിദേശ സർവകലാശാലകൾ, അവയുടെ വാണിജ്യവൽക്കരണം എന്നിവയെല്ലാം വരാൻപോകുകയാണ്‌.

30  കുട്ടികൾ ഇല്ലാത്ത സ്‌കൂളുകൾ പൂട്ടാനും നിർദ്ദേശമുണ്ട്. ഇന്ത്യയിലെ 40 ശതമാനം സ്കൂളുകളും ഇത്തരത്തിൽപ്പെടുന്നതാണെന്നതാണ് വാസ്തവം. രാജ്യത്തെ 60 ശതമാനം ഗ്രാമപ്രദേശങ്ങളിൽ സ്‌കൂളുകൾ ഇല്ലാതാകാൻ പോകുകയാണ്. ഇത്തരത്തിൽ ഒളിച്ചുവയ്‌ക്കപ്പെട്ട പല അജൻഡകളും ഉൾച്ചേർന്നതാണ്‌ പുതിയ നയം. അതിന്റെ സമ്പൂർണലക്ഷ്യം വിദ്യാഭ്യാസരംഗത്തെ സമ്പൂർണമായി കേന്ദ്രീകരിക്കുക, വാണിജ്യവൽക്കരിക്കുക, വരേണ്യവൽക്കരിക്കുക എന്നതാണ്‌. സ്വതന്ത്രചിന്തയെ ഇല്ലാതാക്കുകയാണ് മൗലികമായ ലക്ഷ്യം. നമ്മുടെ പാരമ്പര്യത്തിൽ മിണ്ടുന്നവൻ പാപിയും മിണ്ടാത്തവൻ മുനിയുമാണല്ലോ. ഇതിലേക്കാണ് നാം പടിപടിയായി നീങ്ങുന്നത്. ഇതൊരു പൊളിറ്റിക്കൽ ആർക്കിടെക്ച്ചറാണ്. നമ്മുടെ വിദ്യാഭ്യാസം ഒരു രാഷ്ട്രീയ ശിൽപ്പനിർമാണമായി മാറിക്കൊണ്ടിരിക്കുന്നു.

*
ഡോ. ജെ പ്രഭാഷ്‌

പുതിയ വിദ്യാഭ്യാസനയം കാവിയും കച്ചവടവും

വിദ്യാഭ്യാസരംഗം നിരന്തരം നവീകരിക്കേണ്ടതും സർഗാത്മകമാക്കേണ്ടതുമാണെന്ന കാര്യത്തിൽ സംശയമില്ല. മാറുന്ന ലോകത്തിന്റെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ വരുംതലമുറയെ സജ്ജമാക്കാൻ വിദ്യാഭ്യാസത്തിന്‌ കഴിയണം. ചോദ്യങ്ങൾ ചോദിക്കാനും അറിവിന്റെ വിശാല ലോകങ്ങൾ അന്വേഷിക്കാനും ശേഷിയുള്ള യുവതലമുറയെ സൃഷ്ടിക്കുകയാകണം ലക്ഷ്യം. എന്നാൽ, രാജ്യത്തെ വിദ്യാഭ്യാസമേഖലയിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അപകടകരമായ നിർദേശങ്ങൾ നിറഞ്ഞതാണ്‌ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം.

ഐഎസ്‌ആർഒ ചെയർമാനായിരുന്ന ഡോ. കെ കസ്‌തൂരിരങ്കൻ അധ്യക്ഷനായ സമിതി 2019 മേയിൽ സമർപ്പിച്ച കരട്‌ നയം മാറ്റമില്ലാതെ മന്ത്രിസഭ അംഗീകരിച്ചെന്നാണ്‌ വാർത്ത. ഹിന്ദി നിർബന്ധ പഠനവിഷയമാക്കുന്നത്‌ തമിഴ്‌നാടിന്റെ എതിർപ്പ്‌ കാരണം നേരത്തേ പിൻവലിച്ചെങ്കിലും മറ്റ്‌ വിവാദ നിർദേശങ്ങൾക്ക്‌ മാറ്റമില്ല. വിപുലമായ ചർച്ചകൾക്കുശേഷമേ വിദ്യാഭ്യാസമേഖലയിൽ ഏത്‌ മാറ്റവും വരുത്താവൂ എന്നിരിക്കെ പാർലമെന്റിൽപ്പോലും ചർച്ചചെയ്യാതെ പുതിയ നയം തിരക്കിട്ട്‌ അംഗീകരിച്ചിരിക്കുകയാണ്‌ മോഡി സർക്കാർ.
പ്രീ പ്രൈമറിമുതൽ ഉന്നത വിദ്യാഭ്യാസവും ഗവേഷണവുമടക്കമുള്ള മേഖലകൾവരെ മാറ്റിമറിക്കുന്നതാണ്‌ പുതിയ നയം. പ്രചാരണത്തിനായി ചില പുതുമകൾ പറയുന്നുണ്ടെങ്കിലും രാജ്യത്തെ വൈവിധ്യങ്ങളെ നിരാകരിച്ച്‌ സംഘപരിവാറിന്റെ കാവിവൽക്കരണം ശക്തിപ്പെടുത്തുന്നതും സ്വകാര്യ വിദ്യാഭ്യാസക്കച്ചവടത്തിന്‌ അവസരമൊരുക്കുന്നതുമാണിത്‌.

സ്‌കൂൾതലത്തിലെ 10+2 സംവിധാനം മാറ്റി പ്രീ പ്രൈമറി മുതൽ 5+3+3+4 ഘടന കൊണ്ടുവരാനാണ്‌ തീരുമാനം. ഈ മാറ്റം സ്‌കൂളുകളിൽ അക്കാദമികവും ഘടനാപരവുമായ ഒട്ടേറെ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നുറപ്പാണ്‌. രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസമേഖല നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദേശിക്കാതെ ഘടനാമാറ്റംകൊണ്ട്‌ എന്ത്‌‌ കാര്യം. അഞ്ചാംക്ലാസുവരെ മാതൃഭാഷയിൽ പഠനം നിർബന്ധമാണെന്ന്‌ പറയുന്നുണ്ടെങ്കിലും ദേശീയതലത്തിലുള്ള വിദ്യാഭ്യാസ ബോർഡുകളിൽ ഇത്‌ നടപ്പാക്കുമോ എന്ന്‌ വ്യക്തമല്ല. വരേണ്യർക്കായുള്ള പഠനബോർഡുകൾ തുടരുമെന്നതിനർഥം രണ്ടുതരം വിദ്യാഭ്യാസം നിലനിൽക്കുമെന്നുതന്നെയാണ്‌. സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളെ വരുതിയിലാക്കി സംഘപരിവാറിന്റെ കാവിവൽക്കരണം അടിച്ചേൽപ്പിക്കുകമാത്രമാണ്‌ നയം മാറ്റത്തിനു പിന്നിൽ.

യുജിസിയെ ഉൾപ്പെടെ പൊളിച്ചെറിഞ്ഞ്‌ ഉന്നത വിദ്യാഭ്യാസരംഗത്ത്‌ സമ്പൂർണ വാണിജ്യവൽക്കരണത്തിനും ഏകാധിപത്യത്തിനും വഴിയൊരുക്കുകയാണ്‌. പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വിദ്യാഭ്യാസ കമീഷനായിരിക്കും ഇനി എല്ലാം തീരുമാനിക്കുക. കോളേജുകൾക്ക്‌ യഥേഷ്ടം സ്വയംഭരണം അനുവദിക്കും. ഗവേഷണ യൂണിവേഴ്‌സിറ്റികൾ ആരംഭിക്കും. വിദേശ സർവകലാശാലകൾക്ക്‌ പ്രവർത്തനാനുമതിയും നൽകും. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനാണ്‌ ഇതെല്ലാം എന്നാണ്‌ വാദം. രാജ്യത്തെ സർവകലാശാലകൾക്ക്‌‌ അന്ത്യംകുറിക്കാൻ വഴിയൊരുക്കുന്നതാണ്‌ മേൽപ്പറഞ്ഞ തീരുമാനങ്ങൾ.‌ ഉന്നതവിദ്യാഭ്യാസമേഖലയിൽനിന്ന്‌ പാവപ്പെട്ടവർ പുറത്താകുകയാകും ഫലം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ സമരബോധത്തിന്‌ കടിഞ്ഞാണിടുകയും ലക്ഷ്യമാണ്‌. ഭയവും അനുസരണയുമുള്ള വിദ്യാർഥിസമൂഹമാണ്‌ സംഘപരിവാറിന്‌‌ വേണ്ടത്‌.

പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ച്‌ പ്രചണ്ഡമായ പ്രചാരണത്തിന്‌ അവസരമൊരുക്കുകയാണ് മോഡി സർക്കാർ‌. വിദ്യാഭ്യാസത്തിനുള്ള ബജറ്റ്‌ വിഹിതം വർഷംതോറും വെട്ടിക്കുറയ്ക്കുന്ന കേന്ദ്രമാണ്‌ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികളെയും സ്‌കൂളുകളിലെത്തിക്കുമെന്ന്‌ അവകാശപ്പെടുന്നത്‌. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളും നിലവാരമുള്ള വിദ്യാഭ്യാസവും ഉറപ്പാക്കാൻ സഹായിക്കാത്തവരുടെ അവകാശവാദങ്ങളിൽ എന്തുകാര്യം. രാജ്യത്ത്‌ ബാലവേല ചെയ്‌ത്‌ അന്നംതേടുന്ന ലക്ഷക്കണക്കിനു കുട്ടികൾക്ക്‌ പഠനവും സുരക്ഷിതത്വവും നൽകാൻ ആരാണുള്ളത്‌.

പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന രീതി മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതയുടെയും അധികാര കേന്ദ്രീകരണത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ്‌. രാജ്യമാകെ ഒരേ സിലബസും പാഠഭാഗങ്ങളും പഠിപ്പിച്ച്‌ കാവിവൽക്കരണത്തിന്‌ ‌ആക്കം കൂട്ടാനുള്ള ശ്രമത്തിലാണ്‌ അവർ. സംസ്ഥാനങ്ങളോട്‌ ആലോചിക്കാതെയും ജനപ്രതിനിധികളെ അറിയിക്കാതെയും നയംമാറ്റം നടപ്പാക്കാൻ കോവിഡ്‌ മഹാമാരി മറയാക്കുകയാണ്‌ കേന്ദ്രം. ഭരണഘടനാതത്വങ്ങൾക്കും ഫെഡറൽമൂല്യങ്ങൾക്കും വിരുദ്ധമാണിത്‌. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവർന്ന്‌ എല്ലാം കേന്ദ്രസർക്കാർ നിയന്ത്രിക്കുകയാണ്‌. ഭരണഘടനാപരമായി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യാധികാരമുള്ള സമവർത്തി പട്ടികയിലെ വിഷയമായിട്ടും വിദ്യാഭ്യാസരംഗത്തെ നയംമാറ്റം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നത്‌ അംഗീകരിക്കാനാകില്ല. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈയേറ്റം അവസാനിപ്പിച്ച്‌ ചർച്ചകളിലൂടെ തീരുമാനത്തിലെത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

deshabhimani editorial 310720

സ്വർണം പിടിച്ച കസ്‌റ്റംസ്‌ ഉദ്യോഗസ്ഥനെ പറത്തി

കൊച്ചി > നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിന്റെ അന്വേഷണ മേൽനോട്ടച്ചുമതല വഹിച്ച കസ്‌റ്റംസ്‌ ജോയിന്റ്‌ കമീഷണർ അനീഷ്‌ പി രാജനെ നാഗ്‌പുരിലേക്ക്‌ സ്ഥലംമാറ്റി. ഒന്നരവർഷമായി കൊച്ചി കസ്‌റ്റംസ്‌ കമീഷണറേറ്റിൽ പ്രവർത്തിക്കുന്ന അനീഷ്‌, നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത്‌ പിടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ്‌.

കേസിലെ പ്രതികളെ അതിവേഗം കുടുക്കാനും യുഎഇ കോൺസുലേറ്റിലേക്കുവരെ അന്വേഷണം നീട്ടാനും അനീഷിന്‌ കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരുഘട്ടത്തിൽ ബിജെപി, കോൺഗ്രസ്‌ നേതൃത്വം അനീഷിനെതിരെ പരസ്യ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. അതിന്റെ തുടർച്ചയാണ്‌ ഇപ്പോഴത്തെ സ്ഥലംമാറ്റം‌. സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണസംഘത്തിലെ രണ്ടുപേരെ കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു. സ്വർണക്കടത്ത്‌ കേസ്‌ തങ്ങൾക്ക്‌ ഇഷ്ടപ്പെട്ട രീതിയിൽ പുരോഗമിക്കുന്നില്ലെന്നു‌ കണ്ടതോടെയാണ്‌ അനീഷ്‌ രാജനെതിരെ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തുവന്നത്‌.

കേസിലെ പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ കസ്‌റ്റംസിനെ വിളിച്ചിരുന്നു എന്ന പ്രചാരണമുണ്ടായപ്പോൾ തങ്ങളെ ആരും വിളിച്ചിട്ടില്ലെന്ന്‌ മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായി അനീഷ്‌ പ്രതികരിച്ചിരുന്നു. ഇതോടെ ചെന്നിത്തലയും സുരേന്ദ്രനും അനീഷ്‌ രാജനെതിരെ വാർത്താസമ്മേളനത്തിൽ ആക്ഷേപമുയർത്തി.

സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ്‌ വിട്ടുകിട്ടാൻ ബിജെപിക്കാരനായ കസ്‌റ്റംസ്‌ ക്ലിയറൻസ്‌ ഏജന്റ്‌സ്‌ അസോസിയേഷൻ നേതാവ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ വിളിച്ചത്‌ പുറത്തുവന്നതും അനീഷിനോട്‌ വിരോധത്തിന്‌ കാരണമായി. മികച്ച സർവീസ്‌ റെക്കോഡുള്ള ഉദ്യോഗസ്ഥനെയാണ്‌ ദേശീയ ശ്രദ്ധയാകർഷിച്ച കേസിന്റെ മേൽനോട്ടച്ചുമതലയിൽനിന്ന്‌ തിരക്കിട്ട്‌ നീക്കിയത്‌. കൊച്ചിയിൽ ജോയിന്റ്‌ കമീഷണറായി എത്തിയശേഷം ഉദ്ദേശം 1400 സ്വർണക്കടത്ത്‌ കേസുകളാണ്‌ അനീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്‌. എണ്ണൂറോളം പ്രതികളെയും അറസ്‌റ്റ്‌ ചെയ്‌തു.

ബിജെപി-കോൺഗ്രസ് അനിഷ്ടത്തിൽ 'തെറിച്ച' അനീഷ് അന്താരാഷ്ട്ര അംഗീകാരം നേടിയ ഉദ്യോഗസ്ഥൻ

കൊച്ചി > സംസ്ഥാനത്തെ ബിജെപി--കോൺഗ്രസ് നേതൃത്വത്തിനുണ്ടായ അനിഷ്ടത്തിന്റെ പേരിൽ നാഗ്പുരിലേക്ക് സ്ഥലംമാറ്റിയ അനീഷ് പി രാജൻ ഔദ്യോഗികരംഗത്തെ മികവിന് അവാർഡ് നേടിയ മിടുക്കനായ ഉദ്യോഗസ്ഥൻ. ബ്രസൽസ് ആസ്ഥാനമായ വേൾഡ് കസ്റ്റംസ് ഓർഗനൈസേഷന്റെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് അവാർഡ് അനീഷ് രാജന് സമ്മാനിച്ചത് കേന്ദ്രമന്ത്രി അനുരാഗ് സിങ് താക്കൂർ.

അന്താരാഷ്ട്ര കസ്റ്റംസ് ദിനമായ ജനുവരി 27ന് ഡൽഹിയിൽ നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. കസ്റ്റംസിന്റെ വിവിധ സോണുകളിലുള്ള 17 ഉദ്യോഗസ്ഥർക്കാണ് അവാർഡ് ലഭിച്ചത്. അവാർഡിന് അർഹനായ ഏക മലയാളി അനീഷ് രാജനായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റ ഉത്തരവ് തിടുക്കത്തിലെന്ന് സൂചന; 'അവള്‍' എന്ന് വിശേഷണം

കൊച്ചി> കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്റെ സ്ഥലംമാറ്റ ഉത്തരവില്‍  അപാകതകള്‍. ധൃതിപിടിച്ച് ഉണ്ടാക്കിയതാണ് ഉത്തരവ് എന്നു വെളിവാകുന്ന തരത്തിലുള്ള തെറ്റുകളാണ് ഉത്തരവിലുള്ളത്. സ്ഥലംമാറ്റ ഉത്തരവില്‍ രണ്ടു സ്ഥലത്ത് അനീഷ് പി രാജനെ അവള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

ബുധനാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. 30ന് തന്നെ ഇപ്പോഴത്തെ ചുമതലയില്‍ നിന്നൊഴിയാനും ആഗസ്ത് പത്തിനകം നാഗ്പൂരില്‍ ജോലിക്ക് എത്താനുമാണ് ഉത്തരവിലെ നിര്‍ദ്ദേശത്തിലുണ്ടായിരുന്നത്.

ഒന്നരവര്‍ഷമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അനീഷ്, നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ്.

 കേസിലെ പ്രതികളെ അതിവേഗം കുടുക്കാനും യുഎഇ കോണ്‍സുലേറ്റിലേക്ക് വരെ അന്വേഷണം നീട്ടാനും അനീഷിന് കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ ബിജെപി, കോണ്‍ഗ്രസ് നേതൃത്വം അനീഷിനെതിരെ പരസ്യ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നും സൂചനയുണ്ട്.

മുൻപും രണ്ടു പേരെ സ്ഥലംമാറ്റി; കണ്ടറിയണം ഇനി സ്വർണക്കടത്ത് കേസിന്റെ അവസ്ഥ

കൊച്ചി > യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ എത്തിയ 30 കിലോ സ്വർണം പിടികൂടിയതും അതിനുപിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചനയിലേക്ക്‌ അന്വേഷണം വളർത്തിയതും കസ്‌റ്റംസ്‌ ജോയിന്റ്‌ കമീഷണർ അനീഷ്‌ രാജന്റെ ഇടപെടലിലൂടെ.

കള്ളക്കടത്ത്‌ കേസിൽ രാഷ്‌ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിച്ചവർക്ക്‌ അനീഷ്‌ രാജന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണം ഇഷ്ടമായില്ല. അതിന്റെ പ്രത്യാഘാതമെന്നോണം ആദ്യം അന്വേഷണസംഘത്തിലെ രണ്ടുപേരെ സ്ഥലംമാറ്റി. ഇപ്പോൾ സംഘത്തലവനെയും. അന്താരാഷ്‌ട്ര ശ്രദ്ധ നേടിയ സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണത്തിന്റെ ഭാവി എന്തെന്ന്‌ ഇനി കണ്ടറിയണം.

യുഎഇ കോൺസുലേറ്റിലേക്കും കോൺസൽ ജനറലിലേക്കും സംശയമുന നീണ്ടപ്പോൾത്തന്നെ കള്ളക്കടത്ത്‌ കേസന്വേഷണത്തിൽ ഉണ്ടാകാനിടയുള്ള രാഷ്‌ട്രീയ ഇടപെടൽ പലരും പ്രവചിച്ചതാണ്‌. സ്വർണം കൊണ്ടുവന്നവനെയും അത്‌ കൈപ്പറ്റുന്നവരെയും പിടികൂടി ഇത്തരം കേസുകൾ അവസാനിപ്പിക്കുന്നതാണ്‌ പതിവ്‌. എന്നാൽ, നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിനുപിന്നിൽ പ്രവർത്തിച്ചവരെയാകെ കസ്‌റ്റംസ്‌ പിടികൂടി. അതിൽ ഏറെപ്പേരും ബിജെപിയുടെയും മുസ്ലിംലീഗിന്റെയും അനുഭാവികളോ പ്രവർത്തകരോ അവരുടെ ഉന്നത നേതൃത്വവുമായി അടുത്തബന്ധമുള്ളവരോ ആയിരുന്നു. അതിന്റെ പേരിൽ പലവിധ ഭീഷണികളും സമ്മർദങ്ങളും കസ്‌റ്റംസിനുമേലുണ്ടായി. അതിന്‌ വഴങ്ങുന്നില്ലെന്ന്‌ വന്നപ്പോഴാണ്‌ അന്വേഷണസംഘത്തെത്തന്നെ പൊളിച്ചടുക്കിയത്‌.

കസ്‌റ്റംസ്‌ കാർഗോ കോംപ്ലക്‌സിൽ തടഞ്ഞുവച്ച ബാഗേജ്‌ വിട്ടുകിട്ടാൻ ആദ്യം ഇടപെട്ടത്‌ ബിജെപി ബന്ധമുള്ള കസ്‌റ്റംസ്‌ ക്ലിയറൻസ്‌ ഏജന്റ്‌സ്‌ അസോസിയേഷൻ നേതാവായിരുന്നു. കേന്ദ്ര വാണിജ്യമന്ത്രാലയവുമായി നയപരമായ കാര്യങ്ങളിൽ സഹകരിക്കുന്ന മുംബൈ ആസ്ഥാനമായ ക്ലിയറൻസ്‌ ഏജന്റുമാരുടെ ഫെഡറേഷന്റെ  എക്‌സിക്യൂട്ടീവ്‌ അംഗംകൂടിയാണ്‌ ഇദ്ദേഹം. അത്‌ ഫലം കണ്ടില്ല. പിന്നീട്‌ കോൺസുലേറ്റ്‌ ജനറൽതന്നെ ഇടപെട്ട്‌ ബാഗേജ്‌ തിരിച്ചയപ്പിക്കാൻ ശ്രമിച്ചു. അതിനും കസ്‌റ്റംസ്‌ വഴങ്ങിയില്ലെന്നുമാത്രമല്ല, കോൺസുലേറ്റ്‌ അറ്റാഷെയെ ചോദ്യംചെയ്യാൻ അനുമതിയും തേടി. ഒന്നിനുപുറകെ ഒന്നായി 16 പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു. അതിൽ ഹവാല ഇടപാടുകാർമുതൽ ജ്വല്ലറി ഉടമകളും ഇടനിലക്കാരുമൊക്കെയുണ്ട്‌. സ്വർണക്കടത്ത്‌ കേസിനെ അന്താരാഷ്‌ട്രബന്ധമുള്ള ഭീകരവാദ കേസാക്കി മാറ്റാനുള്ള ബോധപൂർവമായ നീക്കങ്ങൾക്കും അനീഷ്‌ രാജന്റെ നിലപാടുകൾ തിരിച്ചടിയായി. അതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയതായി കസ്‌റ്റംസ്‌ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല.

നയതന്ത്ര ബാഗേജ്‌ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു: ഹരിരാജ്‌

കൊച്ചി > സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ്‌ വിട്ടുകൊടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നുവെന്ന്‌ ഹരിരാജ്‌. വ്യാഴാഴ്‌ച കൊച്ചി കസ്‌റ്റംസ്‌ ആസ്ഥാനത്തെ ചോദ്യംചെയ്യലിലാണ്‌, ബിജെപി –-സംഘപരിവാർ നേതാക്കളുമായി ഉറ്റബന്ധം പുലർത്തുന്ന ഹരിരാജിന്റെ വെളിപ്പെടുത്തൽ.

വാട്‌സാപ്‌ സന്ദേശം വഴിയാണ്‌ കസ്‌റ്റംസ്‌ ഉദ്യോഗസ്ഥരോട്‌ ബാഗേജ്‌ ക്ലിയർ ചെയ്യാൻ ആവശ്യപ്പെട്ടത്‌. ബാഗേജ്‌ വിട്ടുകൊടുക്കാനായില്ലെങ്കിൽ തുറക്കരുതെന്നും അത്‌ യുഎഇയിലേക്ക്‌ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ടു. ക്ലിയറിങ്‌ ഏജന്റ്‌ ആവശ്യപ്പെട്ട‌പ്രകാരമാണ്‌ ഇങ്ങനെ പറഞ്ഞതെന്നും ഹരിരാജ്‌ കസ്‌റ്റംസിനോട്‌ ആവർത്തിച്ചു. ഇയാളുടെ കൊച്ചിയിലെയും തിരുവനന്തപുരത്തെയും വീടുകൾ കസ്‌റ്റംസ്‌ നേരത്തെ പരിശോധിച്ചിരുന്നു. ഹരിരാജിന്റെ  ആവശ്യത്തിന് വഴങ്ങാതെ കോൺസുലേറ്റിന്റെ അനുമതിയോടെ കസ്‌റ്റംസ്‌ ബാഗേജ്‌ തുറന്ന്‌ പരിശോധിച്ചപ്പോഴാണ്‌ 30 കിലോ സ്വർണം കണ്ടെടുത്തത്‌. ഇയാളെ വ്യാഴാഴ്‌ച അഞ്ചുമണിക്കൂറാണ്‌ കസ്‌റ്റംസ്‌ ചോദ്യംചെയ്‌തത്‌.

courtesy: deshabhimani

കേരളത്തിന്റെ കെ ഫോൺ പദ്ധതിയെ തകർക്കാൻ ഗൂഢനീക്കം; വിവാദങ്ങൾക്ക്‌ പിന്നിൽ കുത്തകകൾ

നാട്ടുമ്പുറത്തും അതിവേഗ ഇന്റർനെറ്റ്‌ ചെറിയ ചെലവിൽ എത്തിക്കുന്ന സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിയെ തകർക്കാൻ ഗൂഢനീക്കം.  20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ സബ്‌സിഡി നിരക്കിലും ഇന്റർനെറ്റ്‌ ലഭിക്കുന്ന പദ്ധതിയാണിത്‌. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും കെഫോൺ കണക്ഷൻ നൽകും.  ഡിസംബറിൽ പൂർത്തിയാകുന്ന പദ്ധതി കേരളത്തിൽ വലിയ കച്ചവട മോഹമുള്ള റിലയൻസ്‌ അടക്കമുള്ള ഡാറ്റാ കമ്പനികൾക്ക്‌  വലിയ തിരിച്ചടിയാകും. അതിനാലാണ്‌  ആരോപണമുന്നയിച്ച്‌ പദ്ധതിയെ ഇല്ലാതാക്കാൻ ഈ കമ്പനികളുടെ ഒത്താശയോടെ ചിലർ രംഗത്തിറങ്ങിയത്‌.

സംസ്ഥാനത്തെ ഡാറ്റാ വിപണിയിൽ 90 ശതമാനവും റിലയൻസ്‌, വോഡഫോൺ, എയർടെൽ കമ്പനികൾക്കാണ്‌. കേബിൾ വഴി ഏഷ്യാനെറ്റും റെയിൽവയറും രംഗത്തുണ്ട്‌. കെ ഫോണിനെ വിവാദത്തിലാക്കുമ്പോൾ സംരക്ഷിക്കുന്നത്‌ ഈ കമ്പനികളുടെ താൽപ്പര്യമാണ്‌. ഇന്റർനെറ്റ്‌ പൗരാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമാണ്‌ കേരളം. ഇന്റർനെറ്റ്‌ ആൻഡ്‌ മൊബൈൽ അസോസിയേഷൻ ഓഫ്‌ ഇന്ത്യയുടെ 2019 നവംബറിലെ റിപ്പോർട്ട്‌ പ്രകാരം ഇന്റർനെറ്റ്‌ ഉപയോഗത്തിൽ രാജ്യത്ത്‌ രണ്ടാമതാണ്‌ കേരളം. ഡൽഹി മാത്രമാണ്‌ മുന്നിൽ‌. സംസ്ഥാനത്തെ നാലു കോടിയിലേറെ മൊബൈൽ കണക്‌ഷനിൽ മൂന്നു കോടിയിലധികവും ബ്രോഡ്‌ ബാൻഡ്‌ കണക്‌ഷൻ മിക്കതും സ്വകാര്യ കമ്പനികളുടെതാണ്‌.

യാഥാർഥ്യമായാൽ കുത്തകകളുടെ കാലിടറും

കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഇന്റർനെറ്റ്‌ ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി യാഥാർഥ്യമായാൽ കേരള വിപണിയിൽ കുത്തകകളുടെ കാലിടറും. നിലനിൽക്കണമെങ്കിൽ ഈടാക്കുന്ന തുക കുറയ്‌ക്കേണ്ടിവരും. കേരള മോഡൽ മറ്റ്‌ സംസ്ഥാനങ്ങൾ നടപ്പാക്കിയാലുണ്ടാകുന്ന പ്രതിസന്ധിയും കോർപറേറ്റുകൾക്കു മുന്നിലുണ്ട്‌‌. കൺസൾട്ടൻസിയുടെ പേരിൽ ഇപ്പോൾ ഉയർത്തുന്ന വിവാദം ഫലത്തിൽ ഇവരെയെല്ലാം സഹായിക്കുന്നതാകും. 52,000 കിലോമീറ്റർ ഒപ്‌റ്റിക്കൽ‌ ഫൈബർ ശൃംഖലയാണ്‌ കെ ഫോണിനായി ഒരുക്കുന്നത്‌. ഇത്‌ എല്ലാ സ്വകാര്യ കമ്പനികളെക്കാളും വലുതാണ്‌. സെക്കൻഡിൽ 10 എംബി മുതൽ ഒരു ജിബിവരെ വേഗതയുണ്ടാകും‌.

ടെൻഡർ യുഡിഎഫ്‌ കാലത്ത്‌

കെ ഫോൺ പദ്ധതിയുടെ കൺസൾട്ടന്റായി പ്രൈസ്‌ വാട്ടർഹൗസ്‌ കൂപ്പേഴ്‌സിനെ(പിഡബ്ല്യുസി) തെരഞ്ഞെടുത്തത്‌ ചട്ടങ്ങൾ പാലിക്കാതെയാണെന്ന പ്രതിപക്ഷ ആരോപണം തീർത്തും അടിസ്ഥാനരഹിതം. 2012ൽ യുപിഎ സർക്കാർ പ്രഖ്യാപിച്ച അതിവേഗ ഇന്റർനെറ്റ്‌ പദ്ധതി ഏറ്റെടുക്കാൻ 20015ൽ യുഡിഎഫ്‌ സർക്കാരാണ്‌ തീരുമാനിച്ചത്‌.  പദ്ധതിക്കായി കൺസൾട്ടന്റിനെ കണ്ടെത്താൻ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനോട്‌ ഉന്നതാധികാര സമിതി നിർദേശിച്ചു. 2016 ജനുവരിയിൽ ടെൻഡർ ക്ഷണിച്ചു.

അനാലിസിസ് മാസൺ, പിഡബ്ല്യൂസി, ഡിലോയ്റ്റ്, ഏണസ്റ്റ് ആൻഡ് യങ്‌  കമ്പനികൾ പങ്കെടുത്തു.  ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്‌ത പിഡബ്ല്യൂസിയെ തെരഞ്ഞെടുത്തു. കൺസൾട്ടന്റിന്റെ പരിഗണനാ വിഷയങ്ങൾ നിർണയിച്ചതും ടെൻഡർ വിളിച്ചതും യുഡിഎഫാണ്‌. എൽഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ ടെൻഡറിന്റെ ഫലം അംഗീകരിക്കുക മാത്രമാണ് ചെയ്‌തത്‌.
 

ഇഎംഎസ്‌ സർക്കാരിനെ അട്ടിമറിച്ചിട്ട്‌ 61 വർഷം; വാർത്താ നിർമിതി പഴയ അടുപ്പിൽത്തന്നെ

‘‘ഒരുപത്രപ്രവർത്തന കോഡുണ്ട്‌. പക്ഷേ, കേരളത്തിലെ പത്രങ്ങളിൽ 25 ശതമാനമെങ്കിലും ആ കോഡ്‌ സ്വീകരിച്ച്‌ ഉറച്ചുനിൽക്കുമോ എന്ന കാര്യത്തിൽ എനിക്ക്‌ സംശയമുണ്ട്‌. വസ്‌തുതകൾ വളച്ചൊടിക്കുകമാത്രമല്ല വസ്‌തുത ഉൽപ്പാദിപ്പിക്കുകയാണ്‌ നമ്മുടെ പല പത്രങ്ങളും ചെയ്യുന്നതെന്നു കാണാം’’–-  1959ൽ  തിരുവനന്തപുരത്ത്‌ വിളിച്ച പത്രാധിപന്മാരുടെ കോൺഫറൻസിൽ ഇ എം എസ്‌ തുറന്നടിച്ചു. അദ്ദേഹത്തിന്റെ സർക്കാർ അട്ടിമറിക്കപ്പെട്ട്‌  61 വർഷത്തിനുശേഷം കേരളം കാണുന്നതും സമാന സംഭവവികാസങ്ങൾ.

നുണക്കഥകൾ, ഊഹാപോഹങ്ങൾ, കേട്ടുകേഴ്‌വികൾ എന്നിവ വസ്‌തുതകൾ എന്ന പേരിൽ ഇന്നും പ്രചരിപ്പിക്കുന്നു. അന്ന്‌ സമരത്തിന്‌ സാമുദായിക ശക്തികളുടെ പിന്തുണയുമുണ്ടായിരുന്നു. ഇന്ന്‌ പകരം  വർഗീയ ഫാസിസ്റ്റ്‌ ശക്തിയായ ബിജെപിയുണ്ട്.‌  അന്ന്‌  കോൺഗ്രസ്‌ കേന്ദ്രത്തെ ഇടപെടുവിച്ചു. ഇന്ന്‌ ഭീഷണിയുമായി ബിജെപി നേതാക്കളുണ്ട്‌.

വിദ്യാഭ്യാസ ബില്ലും കാർഷികബന്ധ ബില്ലുമായിരുന്നു സർക്കാരിനെ അട്ടിമറിക്കാൻ കാരണമാക്കിയതെങ്കിലും വ്യാജവാർത്തകളിലൂടെയും മതവികാരമിളക്കിയുമാണ്‌ ജനങ്ങളെ തെരുവിലിറക്കിയത്‌.  കമ്യൂണിസ്റ്റ്‌സെൽ ഭരണമെന്ന്‌ കോൺഗ്രസ്‌ ബോധപൂർവം പ്രചരിപ്പിച്ചു.

അന്നും വ്യാജ ആരോപണം

ഭരണത്തിന്റെ ആദ്യമാസങ്ങളിൽ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ പ്രതിപക്ഷം പട്ടിണിജാഥയും മറ്റും നടത്തി. കേരളത്തിന്‌ കൂടുതൽ ധാന്യം അനുവദിക്കാൻ കേന്ദ്രം തയ്യാറായതുമില്ല. ആന്ധ്രയിൽനിന്ന്‌ അരി കൊണ്ടുവന്ന്‌ സർക്കാർ ന്യായവിലയ്‌ക്ക്‌ നൽകി. അതോടെ, വാങ്ങിയത്‌ കൂടിയ വിലയ്‌ക്കാണെന്നായി. പാർടി ഫണ്ടിലേക്ക്‌ പണമുണ്ടാക്കാൻ അരിക്കച്ചവടം എന്നാണ്‌ തുടക്കത്തിൽ പറഞ്ഞത്‌. വിമോചനസമരം തുടങ്ങിയപ്പോൾ കെ സി ജോർജിനെതിരായ ‘അരികുംഭകോണ’മായി അത്‌ വളർന്നു.

മുതലാളിക്ക്‌ അനുകൂലമായി പൊലീസ്‌ ഇടപെടുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്യുന്നത്‌ അവസാനിപ്പിക്കുകയായിരുന്നു ഇ എം എസ്‌ സർക്കാർ ആദ്യം ചെയ്‌തത്‌. അതാണ്‌ കേരളത്തിലെ ‘അരക്ഷിതാവസ്ഥ’ എന്നാക്കി മാറ്റിയത്‌.

സ്വജനപക്ഷപാതം എന്ന ആരോപണം

കമ്യൂണിസ്റ്റുകാരെ എല്ലാ മേഖലകളിലും തിരുകിക്കയറ്റുന്നു എന്നതായിരുന്നു  മറ്റൊരു ആരോപണം. ഇ എം എസ്‌ സർക്കാർ വരുന്നതുവരെ പാർടി പ്രവർത്തകരെ പൊലീസ്‌ വെരിഫിക്കേഷന്റെ പേരിൽ ഒഴിവാക്കുകയായിരുന്നു പതിവ്‌. ഈ വിവേചനം അവസാനിപ്പിച്ചതോടെ കമ്യൂണിസ്റ്റുകാർക്കും‌ ജോലികിട്ടാൻ തുടങ്ങി. അതായിരുന്നു ആരോപണത്തിന്റെ കാരണം.

നെഹ്‌റുവിനെ വഴിതെറ്റിച്ചു

പ്രധാനമന്ത്രി നെഹ്‌റുവിനെ ചാരിയും വ്യാജവാർത്തകളുണ്ടായി. ‘ജനാധിപത്യത്തിലും സമാധാനത്തിലും അടിയുറച്ചുനിൽക്കേണ്ടത്‌ എതിർക്കുന്നവരുടെ ജനാധിപത്യപരമായ കടമയാണെന്നും സമാധാനപരമായി സമരം ചെയ്‌ത്‌ ജനങ്ങളെ തങ്ങളുടെ വീക്ഷണം  ബോധ്യപ്പെടുത്തുകയാണ്‌ വേണ്ട’തെന്നുമുള്ള നെഹ്‌റുവിന്റെ ഊട്ടി പ്രസംഗം 1957 ജൂൺ ഏഴിന്‌  ‘ദ ഹിന്ദു’ റിപ്പോർട്ട്‌ ചെയ്‌തു. എന്നാൽ, മനോരമ റിപ്പോർട്ട്‌ ചെയ്‌തത്‌ ‘സർക്കാരിനെ സമാധാനപരമായി താഴെയിറക്കാൻ ജനങ്ങൾക്ക്‌ അവകാശമുണ്ടെ’ന്ന്‌ നെഹ്‌റു പറഞ്ഞുവെന്നായിരുന്നു. ഇന്നും ആ അടുപ്പിൽത്തന്നെയാണ്‌ വാർത്തകൾ തയ്യാറാക്കുന്നതെന്ന്‌ സമീപകാല മാധ്യമവാർത്തകൾ തെളിയിക്കുന്നു. ഒരു തെളിവും നിരത്താതെയാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ‌ അപഹസിച്ചത്‌.

*
ലെനി ജോസഫ്‌

രാമന്റെ നിറം കാവിയല്ല; അയോധ്യയെ വർഗീയ കാർഡാക്കുന്ന സംഘ്‌പരിവാർ

കേരളത്തിലെ തെരഞ്ഞെടുക്കപ്പട്ടതും നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നതുമായ ആദ്യ ജനകീയ സർക്കാരിനെ–- ഇ എം എസ്‌ ഭരണത്തെ–- കേന്ദ്രസർക്കാർ 61 വർഷംമുമ്പ്‌ ഇതേദിവസമാണ്‌ പിരിച്ചുവിട്ടത്‌. കേന്ദ്രഭരണകക്ഷിയുടേതല്ലാത്ത സർക്കാരുകളെ വാഴിക്കില്ല എന്ന തീട്ടൂരമായിരുന്നു അന്ന്‌ കേന്ദ്രഭരണത്തിന്‌ ഉണ്ടായിരുന്നത്‌. എന്നാൽ, ഇന്ന്‌ അതിനപ്പുറം ആർഎസ്‌എസ്‌ നയിക്കുന്ന കേന്ദ്രസർക്കാർ വിളംബരം ചെയ്യുന്നത്‌, ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാൻ തടസ്സംനിൽക്കുന്ന ഏതുമതത്തെയും സമുദായത്തെയും രാഷ്‌ട്രീയ പ്രസ്ഥാനത്തെയും പൗരന്മാരെയും സംസ്ഥാന ഭരണങ്ങളെയും ഇല്ലായ്‌മ ചെയ്യും എന്നാണ്‌.  ഈ അക്രമാസക്ത രാഷ്‌ട്രീയത്തിനുവേണ്ടി ജനങ്ങളുടെ മനസ്സ്‌ പിടിച്ചെടുക്കാൻ  ജനങ്ങളിൽ വലിയ വിഭാഗം ആരാധിക്കുന്ന ശ്രീരാമന്റെ പേര്‌ ഇതിന്‌ ഉപയോഗിക്കുന്നു.

ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവർക്കുമറിയാം. എന്നാൽ, രാമനെ കാവിയിൽമുക്കി ഹിന്ദുത്വ കാർഡാക്കി കോവിഡ്–- 19 എന്ന മഹാമാരിയുടെ കാലത്തും കളിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘപരിവാറും ജേഴ്‌സി അണിഞ്ഞിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ആഗസ്‌ത്‌ അഞ്ചിന് രാമക്ഷേത്ര സമുച്ചയത്തിന് അയോധ്യയിൽ മോഡി തറക്കല്ലിടുന്നത്. ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ 2500 കോടി രൂപ ചെലവിലാണ് ക്ഷേത്രസമുച്ചയം പണിയുക. ശിലാന്യാസവും ഭൂമിപൂജയും രാജ്യവ്യാപക ആഘോഷ പരിപാടിയാക്കാനാണ് സംഘപരിവാർ ആഹ്വാനം. അയോധ്യാ വിശേഷങ്ങൾ അന്ന് തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ദൂരദർശൻ അറിയിച്ചിട്ടുണ്ട്.

കോവിഡ്–- 19ന്റെ പിടിയിൽ ദിനംപ്രതി അരലക്ഷത്തിലേറെ പേർ പുതുതായി അകപ്പെടുന്ന സ്‌ഫോടനാത്മകമായ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഇന്ത്യ. അതിനെ നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം അധികാരമുറപ്പിക്കാനും അധികാരം പിടിക്കാനുമുള്ള രാഷ്ട്രീയ ആയുധമായി ശ്രീരാമനെ മാറ്റുന്നതിലാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾക്കും സംഘപരിവാറിനും ശ്രദ്ധ. അതാണ് രാജസ്ഥാനിൽ എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് ഗെലോട്ട് സർക്കാരിനെ തകർക്കാനും കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാനുമുള്ള നീക്കങ്ങളിൽ പ്രതിഫലിക്കുന്നത്. ഇത്തരം വളഞ്ഞവഴി രാഷ്ട്രീയത്തിന് തണൽവിരിക്കാനാണ് ശ്രീരാമന്റെ പേര് ദുരുപയോഗപ്പെടുത്തുന്നത്.

കൊറോണയെ പിടിച്ചുകെട്ടാൻ സംസ്ഥാന സർക്കാരുകളെ വേണ്ടവിധം കേന്ദ്രം സഹായിക്കുന്നില്ല. പ്രതിരോധനടപടികൾ സ്വന്തമായി സ്വീകരിക്കുന്നതിലും പിന്നിലാണ്. മഹാമാരി കാരണം രാജ്യത്തെ ജനകോടികൾ അഭിമുഖീകരിക്കുന്ന ഉപജീവന പ്രതിസന്ധിയെ അതിജീവിക്കാൻ നടപടിയെടുക്കുന്നതിലും കേന്ദ്രസർക്കാർ പരാജയമാണ്. ഇതെല്ലാം മൂടിവയ്‌ക്കാൻകൂടിയാണ് ഈ ഘട്ടത്തിൽ രാമക്ഷേത്ര നിർമാണത്തെ മുഖ്യഅജൻഡയായി മോഡി സർക്കാരും സംഘപരിവാറും കൊണ്ടുവന്നിരിക്കുന്നത്.

കൊറോണയെ തുരത്താനുള്ള മുഖ്യമരുന്ന് രാമക്ഷേത്രനിർമാണമാണെന്ന പ്രചാരണവും ബിജെപി എംപിമാരും മന്ത്രിമാരുമൊക്കെ നടത്തുന്നു എന്നതാണ് ഏറ്റവും ലജ്ജാകരമായ കാര്യം. ജൂലൈ 25 മുതൽ ആഗസ്‌ത്‌ അഞ്ചുവരെ ദിവസം അഞ്ചുനേരം ഹനുമാൻ കീർത്തനം ചൊല്ലിയാൽ മഹാമാരിയെ തുരത്താമെന്നാണ് ഭോപാൽ എംപിയായ സന്യാസിനി പ്രഗ്യാസിങ്‌ ഠാക്കൂറിന്റെ ഉപദേശം. രാമക്ഷേത്രത്തിന് ഓരോ ശിലയും വീഴുമ്പോൾ ഓരോ പ്രദേശത്തെയും കോവിഡ് ഇല്ലാതാകുമെന്നാണ് ബിജെപിയുടെ ഒരു ദേശീയ നേതാവ് അഭിപ്രായപ്പെട്ടത്. യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ബിജെപി ഭരണത്തിൽ യുപിയിൽ കോവിഡ് പിടിവിട്ട് പായുകയാണ്. അപ്പോഴാണ് ഇത്തരം യുക്തിഹീനമായ ഹിന്ദുത്വ പ്രചാരണങ്ങൾ. ആഗസ്‌ത്‌ അഞ്ചിന് രാമക്ഷേത്രത്തിന് ആദ്യശില മോഡി പാകുന്നത് ബാബ്‌റി മസ്ജിദ് തകർത്ത കേസിലെ പ്രതികളായ എൽ കെ അദ്വാനി, മുരളീ മനോഹർ ജോഷി, മുൻ യുപി മുഖ്യമന്ത്രി കല്യാൺസിങ്‌, ആർ എസ്എസ് സർ സംഘ് ചാലക് മോഹൻ ഭാഗവത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.

അയോധ്യ കേസിൽ സുപ്രീംകോടതിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിധിയുടെ ബലത്തിലാണ് ക്ഷേത്രം പണിയുന്നത്. കേസിൽ കക്ഷിചേർന്ന എല്ലാവർക്കും തൃപ്തി നൽകുന്നതല്ല ഈ വിധിയും ക്ഷേത്രനിർമാണവും. വിവാദപരമായ സുപ്രീംകോടതി വിധി വൈരുധ്യങ്ങൾ നിറഞ്ഞതാണ്. 1949ൽ വിഗ്രഹങ്ങൾ പള്ളിയിൽ കടത്തിക്കൊണ്ടുവച്ചതും 1992ൽ പള്ളി പൊളിച്ചതും ഗുരുതരമായ നിയമലംഘനമെന്ന് വിധിന്യായത്തിൽ വ്യക്തമാക്കി. എന്നാൽ, അപ്രകാരമുള്ള കടുത്ത കുറ്റം ചെയ്തവർക്ക് പള്ളിനിന്ന ഭൂമി കൈമാറാനുള്ള വിധിയും കോടതി നൽകി. തർക്കഭൂമി മൂന്ന് തുല്യഭാഗമായി പകുത്തുകൊടുക്കാമെന്ന് നിർദേശിച്ച അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കളഞ്ഞു. അതിനുള്ള ന്യായമായി സുപ്രീംകോടതി കണ്ടത്, ‘അയോധ്യയിലെ തർക്കഭൂമിയിൽ ശ്രീരാമൻ ജനിച്ചു എന്നുള്ള ഹിന്ദുക്കളുടെ വിശ്വാസം ഒരു മുസ്ലിംപള്ളിയുടെ ഭൗതിക സാന്നിധ്യംകൊണ്ട് ഒട്ടും തകർന്നിട്ടില്ല' എന്ന നിഗമനത്തിലാണ്.

വിധിയിലെ പൊരുത്തുക്കേടുകൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. പള്ളി പണിതത് 1528ലാണ്. പക്ഷേ, 1528നും 1856നും ഇടയിൽ ആരായിരുന്നു ഉടമകൾ എന്ന്‌ തെളിയിക്കാൻ രേഖയില്ലെന്നും കോടതി പറഞ്ഞു. 1856ൽ ബ്രിട്ടീഷുകാർ കൈവശപ്പെടുത്തുംവരെ ഈ പ്രദേശം മുഗളരുടെയും അതിനുശേഷം ഔധിലെ നവാബുമാരുടെയും അധീനതയിലായിരുന്നു. 1528ൽ ബാബർ ചക്രവർത്തി അയോധ്യപള്ളി പണിതുവെന്നാണ് അംഗീകൃത ചരിത്രം. രാമഭക്തി ഹിന്ദിമേഖലയിൽ പ്രചരിപ്പിച്ച ഭക്തകവി തുളസീദാസൻ (1532ൽ ജനിച്ചു) അയോധ്യയിലും ചുറ്റും 1558 മുതൽ സഞ്ചരിച്ചിരുന്നു. രാമക്ഷേത്രം പൊളിച്ചതായോ രാമജന്മഭൂമി അയോധ്യയിലാണെന്നോ തുളസീദാസൻ പറഞ്ഞിട്ടില്ല.  ബാബർ ചക്രവർത്തി പള്ളി നിർമിക്കുന്ന കാലത്ത് അവിടെ ഭൂരിപക്ഷം ജനങ്ങളും മുസ്ലിങ്ങളായിരുന്നുവെന്നും അതൊരു ക്ഷേത്രസ്ഥലമാണെന്ന തർക്കം ഉണ്ടായിട്ടില്ലെന്നും ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ‘ശിപായി ലഹള'യെന്ന് ബ്രിട്ടീഷുകാർ വിളിച്ച ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഭിന്നിപ്പിക്കാനുള്ള വിഷവിത്തായി അയോധ്യയെ ബ്രിട്ടീഷ് ഭരണക്കാർ മാറ്റി. അന്ന് വേണ്ടത്ര നിലയിൽ മുളയ്‌ക്കാതിരുന്ന വിഷവിത്ത് സ്വാതന്ത്ര്യാനന്തരകാലത്ത് വ്യാപകമായി മുളപൊട്ടി.

ഇന്ത്യൻ സമൂഹത്തിൽ ഹിന്ദുവർഗീയതയ്ക്ക് മേൽക്കൈ കിട്ടാനുള്ള വർഗീയക്കാർഡാക്കി ശ്രീരാമനെയും അയോധ്യയിലെ രാമക്ഷേത്രത്തെയും വീണ്ടും സജീവമാക്കുകയാണ് സംഘപരിവാർ. സഹസ്രാബ്ദങ്ങൾ പിന്നിടുന്ന സങ്കൽപ്പമാണ് രാമൻ. വാൽമീകിയുടെ മഹാപ്രതിഭ സൃഷ്ടിച്ച ഇതിഹാസ നായകനായ രാമൻ ഇന്ന് വലിയൊരു വിഭാഗത്തിനും കേവല ഭക്തർക്കും അവതാരപുരുഷനും ദൈവവുമാണ്. സ്വന്തം ഭാര്യയുടെ ചാരിത്ര്യത്തിൽ സംശയമേതുമില്ലാതിരുന്നിട്ടും ലോകബോധ്യത്തിനായി അഗ്നിപരീക്ഷണത്തിന് വിധേയമാക്കിയ ഭരണാധികാരിയാണ്. മഹാത്മാഗാന്ധിക്ക് അദ്ദേഹം മാതൃകാപുരുഷനായിരുന്നു. ശ്രീരാമന്റെ പേരിലുള്ള രാമരാജ്യമായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം. പക്ഷേ, അത് ബിജെപിയുടെ സങ്കൽപ്പത്തിലുള്ളതല്ല. ‘എന്റെ രാമൻ റഹീമുമാണ് ' എന്ന ഗാന്ധിജിയുടെ പ്രശസ്തമായ വാക്കുകൾ ഏതു കാതിലും ഇന്നും മുഴങ്ങേണ്ടതാണ്.

മുസ്ലിമിനെ ശത്രുവായി കാണുന്ന, അന്യമതസ്ഥരുടെ ആരാധനാലയങ്ങൾ പൊളിക്കുന്ന കലിയും അപസ്മാരവുമാണ് ശ്രീരാമനാമത്തിന്റെ മറവിൽ ബിജെപിക്കുള്ളത്. എന്നാൽ, ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും തിലകനും ഗാന്ധിജിയും ടാഗോറുമെല്ലാം ഹിന്ദുമതത്തിന്റെ ശത്രുക്കളായി മുസ്ലിംമതത്തെയോ മറ്റേതെങ്കിലും ന്യൂനപക്ഷ സമുദായങ്ങളെയോ കണ്ടില്ല. ബാബ്‌റി പള്ളി തകർത്തിടത്ത് അമ്പലം പണിയുന്നത് ദേശീയ ആഘോഷമാക്കുന്നിന്‌ ആഗസ്‌ത്‌ അഞ്ച്‌ തെരഞ്ഞെടുത്തതിലൂടെ മോഡിയുടെയും കൂട്ടരുടെയും അന്യമത വിദ്വേഷത്തിന്റെയും വർഗീയതയുടെയും ആഴം എത്ര വലുതാണെന്ന് ബോധ്യപ്പെടുന്നു. കഴിഞ്ഞ വർഷം ഇതേദിവസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പ്രദാനംചെയ്ത ഭരണഘടനയുടെ 370-–-ാം വകുപ്പും അതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 35എയും ജമ്മു കശ്മീർ പുനഃസംഘടനാ നിയമവും രാഷ്ട്രപതിയുടെ ഉത്തരവിലൂടെയും ലോക്‌സഭാ പ്രമേയത്തിലൂടെയും റദ്ദാക്കപ്പെട്ടത്. ഇതിലൂടെ രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനും മതനിരപേക്ഷതയ്ക്കും നേരെയുള്ള ഭരണകൂടത്തിന്റെ മിന്നലാക്രമണമായിരുന്നു. ഇതേത്തുടർന്ന് മുസ്ലിം വിവാഹമോചനംമാത്രം ക്രിമിനൽ കുറ്റമാക്കുന്ന ‘മുത്തലാഖ് ബില്ലും' മുസ്ലിം അഭയാർഥികളെ തടങ്കൽപ്പാളയത്തിലാക്കാൻ ലാക്കാക്കുന്ന പൗരത്വഭേദഗതി നിയമവും വന്നു. പൗരത്വഭേദതിക്കെതിരെ രാജ്യത്ത് അതിശക്തമായ പ്രക്ഷോഭം വളരുകയും അത് മറ്റൊരു സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ പ്രതീതി ജനിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കോവിഡ് പൊട്ടിപ്പുറപ്പെടുകയും പ്രക്ഷോഭം നിർത്തിവയ്ക്കുകയും ചെയ്തത്.

അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി'യെ ‘താമര'യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്. അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത്. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എൽഡി എഫിനെയും വിശിഷ്യാ സിപിഐ എമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും  സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്. ആർഎസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആർഎസ്എസ്–- - കോൺഗ്രസ് ബാന്ധവം. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്.

2016ൽ നിയമസഭയിലേക്ക് ഹരിപ്പാട്ട്‌ മത്സരിച്ചപ്പോൾ ചെന്നിത്തലയ്ക്ക് കിട്ടിയ വോട്ടിനേക്കാൾ 14,535 വോട്ട് 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതേമണ്ഡലത്തിൽ കോൺഗ്രസിന് കുറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി അശ്വിനി രാജിന് കിട്ടിയതിനേക്കാൾ 13,253 വോട്ട് ബിജെപിക്ക് അധികമായി കിട്ടുകയും ചെയ്തു. ഇത് വിരൽചൂണ്ടുന്നത് ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയിൽ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളിൽ യുഡിഎഫ് മൗനംപാലിക്കുന്നത്.

ഇതേവേളയിൽ തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം തുർക്കി ഭരണാധികാരി എർദോഗൻ മുസ്ലിംപള്ളിയാക്കി മാറ്റിയതിനെ മുസ്ലിംലീഗ് നേതാവ് പാണക്കാട് സെയ്ദ് സാദിഖലി തങ്ങൾ ന്യായീകരിച്ചതിലൂടെ ലീഗിന്റെ തനിനിറം പുറത്തായിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും അതേ തീവ്രവർഗീയ നിലപാടിലാണ് മുസ്ലിംലീഗുമെന്ന് ഇത് വ്യക്തമാക്കുന്നു. ലോകത്തിലെ പൈതൃകപ്പട്ടികയിൽ യുനെസ്‌കോ ഉൾപ്പെടുത്തിയിട്ടുള്ള ഹാഗിയ സോഫിയ മ്യൂസിയം എ.ഡി. 537ൽ നിർമിച്ച ക്രൈസ്തവദേവാലയമായിരുന്നു. 1453ൽ ഓട്ടോമൻ സാമ്രാജ്യം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയപ്പോൾ ഇതിനെ പള്ളിയാക്കി. എന്നാൽ, ആധുനിക തുർക്കിയുടെ സ്ഥാപകൻ കമാൽ അത്താത്തുർക്ക് ക്രൈസ്തവരുടെകൂടി വികാരം മാനിച്ച് ഇതിനെ ചരിത്രസ്മാരകമാക്കി. അതിനെയാണ് ഇപ്പോൾ മുസ്ലിംപള്ളിയാക്കിയിരിക്കുന്നത്. ഇതിനെ പിന്തുണച്ചതിലൂടെ ബാബ്‌റി പള്ളി നിന്നിടത്ത് ക്ഷേത്രം പണിയുന്ന സംഘപരിവാറിനെ പരോക്ഷമായി ന്യായീകരിക്കുകയാണ് മുസ്ലിംലീഗ്. ലീഗിന്റെ ഈ സ്വരത്തിലും ആശയത്തിലുമാണോ‌ കോൺഗ്രസ്‌‌ നില കൊള്ളുള്ളതെന്ന്‌  വ്യക്തമാക്കണം. ഏത് തരത്തിലുള്ള മതമൗലികവാദത്തെയും തള്ളുകയെന്നതായിരിക്കണം മതനിരപേക്ഷതയിൽ കൂറുള്ള ഏതൊരു പൗരനും പ്രസ്ഥാനവും ചെയ്യേണ്ടത്. അതുകൊണ്ടാണ് ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും പേരുപറഞ്ഞ് ഹിന്ദുവർഗീയത ആളിക്കത്തിക്കാനും അന്യമത വിദ്വേഷം ശക്തിപ്പെടുത്താനുമുള്ള സംഘപരിവാർ നീക്കത്തെ തുറന്നുകാണിക്കാൻ കമ്യൂണിസ്റ്റുകാർ ധൈര്യപൂർവം രംഗത്തുവരുന്നത്.

*
കോടിയേരി ബാലകൃഷ്‌ണൻ

Thursday, July 30, 2020

ഹാഗിയ സോഫിയയിൽനിന്ന് അയോധ്യയിലേക്ക് എത്ര ദൂരം

രണ്ടാഴ്ചയ്‌ക്കിടയിൽ വന്ന രണ്ടു വാർത്ത ലോകരാഷ്ട്രീയത്തിന്റെ ഗതി എങ്ങോട്ടേക്കാണ് നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്നവയാണ്.   ഇന്ത്യയുടെ പ്രധാനമന്ത്രി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാന്യാസം ആഗസ്‌ത്‌ അഞ്ചിന് നടത്തും എന്ന പ്രഖ്യാപനമാണ് ഒന്നാമത്തേത്.  മറ്റൊന്ന് തുർക്കിയിൽ കഴിഞ്ഞ 86 വർഷമായി മ്യൂസിയമായി സംരക്ഷിക്കപ്പെടുകയും യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിരുന്ന ഹാഗിയ സോഫിയ എന്ന ദേവാലയം മുസ്ലിങ്ങൾക്ക് പ്രാർഥനയ്ക്കായി തുറന്നുകൊടുത്തു എന്നതാണ്.   തുർക്കിയുടെ പ്രസിഡന്റ്‌ റസിപ്‌ തയിപ്‌ എർദോഗൻതന്നെ ആദ്യ പ്രാർഥനയിൽ പങ്കെടുക്കുകയുണ്ടായി. അയോധ്യക്കും ഹാഗിയ സോഫിയക്കും സമാനതകളുണ്ട്.  ഹിന്ദുത്വ വർഗീയതയുടെ രാഷ്ട്രീയ ഇന്ധനമായി അയോധ്യ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ ശൈലിയുടെ അതേ  പ്രയോഗമാണ് ഹാഗിയ സോഫിയയെ ചരിത്രത്തിനു പിന്നിലേക്ക്‌ നടത്തുന്നവരുടേതും.

ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായ ഇന്ത്യയിൽനിന്നും ഏഷ്യയും യൂറോപ്പും അതിർത്തി പങ്കിടുന്ന സാംസ്‌കാരിക സംഗമ നഗരമായ  ഇസ്താംബുൾ ഉൾപ്പെടുന്ന തുർക്കിയിൽനിന്നും ഒരേ തരത്തിലുള്ള വാർത്തകൾ വരുന്നത് യാദൃച്ഛികമല്ല. രാഷ്ട്രീയലക്ഷ്യങ്ങൾക്കായി സങ്കുചിത മത രാഷ്ട്രീയത്തിന്റെ അപകടകരമായ പ്രയോഗങ്ങളിൽ ലോകരാഷ്ട്രീയ കക്ഷികളും ഭരണകൂടങ്ങളും ഏർപ്പെടുന്ന കാലമാണ്. അമേരിക്കയിൽ ട്രംപും ബ്രിട്ടനിൽ ബോറിസ് ജോൺസണും ബ്രസീലിൽ ബോൾസനാരോയും പ്രതിനിധാനം ചെയ്യുന്ന അതേ രാഷ്ട്രീയമാണ് നരേന്ദ്ര മോഡിയും എർദോഗനും പിന്തുടരുന്നത്. തീവ്ര ദേശീയതാവാദത്തിന്റെയും വംശീയതയുടെയും അടയാളങ്ങളെയും ചിഹ്നങ്ങളെയും സൃഷ്ടിക്കുകയും സമർഥമായി അത് ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നത് ഇവരുടെയെല്ലാം തന്ത്രമാണ്.

ഹാഗിയ സോഫിയ ദേവാലയവും മ്യൂസിയവും

ക്രിസ്തുവർഷം 538ൽ  ബൈസന്റൈൻ സാമ്രാജ്യത്തിലെ രാജാവായിരുന്ന ജസ്റ്റീനിയൻ ഒന്നാമനാണ് ഹാഗിയ സോഫിയ എന്ന ക്രിസ്തീയ ദേവാലയം നിർമിച്ചത്. പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ വിശ്വാസ തലസ്ഥാനമായി അത് വർത്തിച്ചു. ലോകത്തിലെ ഏറ്റവും  വലുപ്പമുള്ള  ക്രൈസ്തവ ദേവാലയം നൂറ്റാണ്ടുകളോളം ഹാഗിയ സോഫിയ ആയിരുന്നു. ബൈസന്റൈൻ സാമ്രാജ്യത്തിലെ  രാജാക്കന്മാരുടെ സ്ഥാനാരോഹണം ഇവിടെയായിരുന്നു. ബൈസന്റൈൻ ഭരണകൂടം ദുർബലമായി ഓട്ടോമൻ അധിനിവേശത്തിനു കീഴടങ്ങി. അറബ് മേഖലയിൽ അതിശക്തമായിരുന്ന ഓട്ടോമൻ സാമ്രാജ്യം തുർക്കിയിലേക്കുകൂടി വ്യാപിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് തുർക്കി ഖലീഫയുടെ ഭരണത്തിൻകീഴിൽ ആയത്. അതോടെ കോൺസ്റ്റാന്റിനോപ്പിളിന്റെ പേര് ഇസ്താംബുൾ എന്ന്‌  മാറ്റുകയുണ്ടായി. ഇതോടെ ഹാഗിയ സോഫിയ ഒരു മുസ്ലിംദേവാലയമായി മാറി.

1918ൽ ഒന്നാം ലോക മഹായുദ്ധാനന്തരം ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടുന്ന സഖ്യകക്ഷികളോട് തുർക്കി ഉൾപ്പെടുന്ന മുന്നണി പരാജയപ്പെടുകയും ഖലീഫയുടെ ഭരണം അവസാനിക്കുകയും ചെയ്തു. ശേഷം അധികാരത്തിൽ വന്ന മുസ്തഫ കമാൽ  അത്താതുർക്കിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് ആധുനിക തുർക്കിയുടെ സൃഷ്ടിക്കുള്ള നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ചു.  വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയായ തുർക്കിയെ സാംസ്കാരിക നവോത്ഥാനത്തിന്റെ വഴികളിലേക്ക് അദ്ദേഹം നയിച്ചു. ഹാഗിയ സോഫിയ ദേവാലയം സംരക്ഷിത മ്യൂസിയമാക്കി. ആ മ്യൂസിയം കാണാനുള്ള അവസരം ലഭിച്ചിട്ടുള്ളയാളാണ് ലേഖകൻ.

എൺപത്താറ്‌ വർഷം മ്യൂസിയം ആയിരുന്ന ആ ദേവാലയം ഇപ്പോൾ മുസ്ലിംപള്ളിയായി മാറ്റപ്പെടുകയാണ്. തുർക്കിയിലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇസ്ലാംമത വിശ്വാസികൾക്ക് ഹാഗിയ സോഫിയയിൽ പ്രാർഥന നടത്താനുള്ള അനുമതി. തീവ്ര മതമൗലികവാദിയും  യാഥാസ്ഥിതികനുമായ തുർക്കി പ്രസിഡന്റ് എർദോഗന്റെ സമ്മർദത്തിലാണ് ഇത്തരമൊരു വിധി ഉണ്ടായിരിക്കുന്നത് എന്നാണ് സൂചന.  പ്രതിച്ഛായ നഷ്ടപ്പെട്ട എർദോഗന്റെ, ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള കൗശലമായി ഈ തീരുമാനത്തെ കാണുന്നവരുമുണ്ട്.

ചരിത്രത്തിലൂടെ പിന്നിലേക്ക് നടക്കുകയാണ് എർദോഗന്റെ തുർക്കിഷ് ഭരണകൂടം ഈ നടപടിയിലൂടെ ചെയ്തത്.  ലോകമാകെയുള്ള പുരോഗമനവാദികളുടെയും വിവിധ രാഷ്ട്രത്തലവന്മാരുടെയും അതിശക്തമായ എതിർപ്പ്  ഉണ്ടായിരിക്കുകയാണ്.  ഫ്രാൻസിസ് മാർപാപ്പവരെ അപലപിച്ചു. ആയിരത്തോളം വർഷം ക്രൈസ്തവ ദേവാലയമായിരുന്ന, ക്രൈസ്തവമായ ചിത്രങ്ങളും നിർമാണ രീതികളും കെട്ടിടത്തിലുടനീളം ഇപ്പോഴും ദൃശ്യമായിട്ടുള്ള ഹാഗിയ സോഫിയയെ മുസ്ലിംദേവാലയം ആക്കിയതിനെതിരായി പ്രതിഷേധം നടക്കുകയാണ്.

ഈ വിഷയത്തിന് അയോധ്യ ക്ഷേത്രഭൂമി പ്രശ്നവുമായുള്ള സമാനതകളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ബാബ്‌റി മസ്ജിദ് നിർമിക്കപ്പെടുന്നതിനുമുമ്പ്‌ അയോധ്യയിൽ ഒരു രാമക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് തകർക്കപ്പെട്ടതാണെന്നുമുള്ള വാദമാണല്ലോ പ്രശ്നത്തിന്റെ അടിസ്ഥാനം. പള്ളി നിന്നിരുന്ന സ്ഥലത്താണ് രാമൻ ജനിച്ചത് എന്ന് വളരെയധികം ആളുകൾ വിശ്വസിക്കുകയും ചെയ്യുന്നു. എപ്രകാരമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ പ്രശ്നം ഉപയോഗിക്കപ്പെട്ടത് എന്നത് ഒരു യാഥാർഥ്യമായി രാജ്യത്തിനു മുന്നിലുണ്ടല്ലോ. ചരിത്രത്തിലേക്ക് പോവുകയും  അതിൽനിന്ന്‌ നമുക്ക് ആവശ്യമുള്ള ഒരു പ്രത്യേക ഭാഗമെടുത്ത് കണക്കുകൾ തീർക്കാൻ ഇറങ്ങി പുറപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയം ജനാധിപത്യത്തിന് ഗുണകരമല്ല. സുപ്രീംകോടതി വിധിയെക്കുറിച്ചുതന്നെ വലിയ ആക്ഷേപങ്ങൾ ഉയർന്നതാണ്. വസ്തുതകൾ പരിശോധിക്കുന്നതിനു പകരം വിശ്വാസത്തെ അതേപടി സ്വീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത് എന്ന ചർച്ചകൾ ഉണ്ടായി. രാമക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തുന്നതോടുകൂടി കുറെക്കൂടി ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനും വർഗീയമുതലെടുപ്പിനും സംഘപരിവാർ കോപ്പുകൂട്ടുകയാണ്.

ഭരണാധികാരികളുടെ കൗശലം

അയോധ്യ വിധിയുടേതിനു സമാനമായ തുർക്കി സുപ്രീംകോടതിയുടെ വിധിയിലൂടെയാണ്  ഹാഗിയ സോഫിയ പള്ളിയിൽ ഇസ്ലാംമത വിശ്വാസികൾക്ക് പ്രാർഥനയ്ക്ക് അവകാശം നൽകിയിരിക്കുന്നത്. ആധുനിക തുർക്കി രൂപപ്പെട്ട കാലത്ത് മുസ്ലിംദേവാലയം ആയിരുന്നതിനാൽ പ്രാർഥനയ്ക്ക് വിശ്വാസികൾക്ക് അവകാശമുണ്ട് എന്നായിരുന്നു വാദം. ഹാഗിയ സോഫിയയുടെ ചരിത്രപരമായ പരിണാമഘട്ടങ്ങളെ കണക്കിലെടുക്കാതെ ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിന് കോടതി വഴങ്ങുകയായിരുന്നു എന്നാണ് വിമർശകരുടെ വാദം. വിധി വന്ന ദിവസംതന്നെ പള്ളി ഉടൻ തുറന്നുകൊടുക്കുമെന്ന്‌ പ്രസിഡന്റ്‌ എർദോഗന്റെ  പ്രസ്താവന വന്നു. കഴിഞ്ഞ 25ന്  മുസ്ലിം ദേവാലയമാക്കി  മാറ്റുകയും ആദ്യ പ്രാർഥന നടത്തുകയും ചെയ്തു. കോവിഡിനെ നേരിടുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ പരാജിതരായ ഭരണാധികാരികൾ കൗശലപൂർവം ജനങ്ങളെ കബളിപ്പിക്കാൻവേണ്ടി അങ്ങേയറ്റം വർഗീയവും വംശീയവുമായ അജൻഡകൾ ഉപയോഗിക്കുകയാണ്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ വ്യാപാരകേന്ദ്രംകൂടിയായിരുന്നു ഇസ്താംബുൾ. ഏഷ്യയെയും യൂറോപ്പിനെയും ബന്ധപ്പെടുത്തുന്ന, ഭൂമിശാസ്ത്രപരമായി ഏറ്റവും പ്രധാനമായ പ്രദേശം.1453ൽ ഓട്ടോമൻ സാമ്രാജ്യം തുർക്കിയെ ആക്രമിച്ച്‌ കീഴടക്കുന്നതുപോലും സമഗ്രമായ വ്യാപാരാധിപത്യത്തിനുവേണ്ടിയായിരുന്നു. ഏഷ്യാമൈനറിലൂടെ ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കും തിരികെയും കരമാർഗമുള്ള വഴി അവർ അടയ്ക്കുകയുണ്ടായി. അതിനെത്തുടർന്ന് ഇന്ത്യ ഉൾപ്പെടെ ഏഷ്യയിലെ വിവിധ പ്രദേശങ്ങളിൽനിന്ന്‌ യൂറോപ്പിലേക്ക് കരമാർഗം ചരക്കുകൾ കൊണ്ടുപോകാൻ കഴിയാതെയായി. അങ്ങനെയാണ് വാസ്കോഡിഗാമയും കൊളംബസും ഉൾപ്പെടെയുള്ളവർ ഇന്ത്യയിലേക്ക് സമുദ്രപര്യവേക്ഷണം തുടങ്ങുന്നത്. 1498ൽ കടൽമാർഗം ഇന്ത്യയിലേക്കുള്ള വഴി വാസ്കോഡിഗാമ കണ്ടെത്തി. അക്കാലത്ത് ഇന്ത്യയുമായി ഏറ്റവും ശക്തമായ വ്യാപാരബന്ധം ഉണ്ടായിരുന്നവർ മൂറുകൾ എന്നു വിളിച്ചിരുന്ന അറബികളായിരുന്നു. ഗാമ  വന്നിറങ്ങുമ്പോൾ ഏതാണ്ട് മൂവായിരത്തോളം നൗകയാണ് കാപ്പാട് കടപ്പുറത്ത് ചരക്കുകൾ കയറ്റാനും ഇറക്കാനുമായി ഉണ്ടായിരുന്നത് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

തുർക്കിയിലെ സർക്കാരിനെതിരെ അതിശക്തമായ ജനരോഷമാണ് ഏതാനും വർഷമായി നിലനിന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധികളും തൊഴിലില്ലായ്മയും ക്രമസമാധാന തകർച്ചയും കരിനിയമങ്ങളോടുള്ള പ്രതിഷേധവും രാജ്യത്താകെയുണ്ടായിരുന്നു. അമേരിക്കയോടൊപ്പം ചേർന്ന് സിറിയയിലെ ബാഷർ അൽ അസദ് സർക്കാരിനെ അട്ടിമറിക്കാനുള്ള എർദോഗന്റെ പരിശ്രമം വലിയ എതിർപ്പ് സൃഷ്ടിച്ചിരുന്നു. പൗരാവകാശങ്ങൾ നിഷേധിക്കുകയും കലാകാരന്മാരെ വേട്ടയാടുകയും ചെയ്യുന്ന എർദോഗൻ സർക്കാരിനോടുള്ള പ്രതിഷേധമായി 288 ദിവസം നിരാഹാരം കിടന്ന് സ്വയം മരണം വരിച്ച ഹേലിൻ ബോലേക് എന്ന ഗായികയുടെ ജീവത്യാഗം ലോകത്തെ ഞെട്ടിച്ചതാണ്.

ഈ പ്രതിസന്ധിയിൽനിന്ന് കരകയറുകയാണ് ഹാഗിയ സോഫിയ ദേവാലയം ഇസ്ലാംമത വിശ്വാസികൾക്ക് തുറന്നുകൊടുത്തതിലൂടെ എർദോഗൻ ലക്ഷ്യമിടുന്നത്. അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്തവംശജനെ പൊലീസ് കൊലപ്പെടുത്തിയതിനുശേഷം ഡോണൾഡ് ട്രംപ് നടത്തിയ പ്രതികരണങ്ങൾ വംശീയ വിഭജനം ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു.

അഞ്ഞൂറോ ആയിരമോ വർഷംമുമ്പുള്ള ചരിത്രത്തിൽനിന്ന് തങ്ങൾക്കാവശ്യമുള്ള ഒരു ഭാഗം എടുത്ത്‌ വ്യാഖ്യാനിച്ച്, അതിന്റെ പേരിൽ ജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുന്ന രാഷ്ട്രീയം അങ്ങേയറ്റം ദുഷ്ടലാക്കുള്ളതാണ്.  ഇത് പൊതു ജനാധിപത്യത്തെയും മാനവിക മൂല്യങ്ങളെയും മതനിരപേക്ഷതയെയും ദുർബലപ്പെടുത്തും. സാർവദേശീയ സഹവർത്തിത്വം എന്ന ആശയത്തെ തുരങ്കം വയ്ക്കും. ഇത്തരം പ്രയോഗങ്ങളിൽ അഭിരമിക്കുന്ന ഭരണാധികാരികൾ ലോകമാകെ  ഉണ്ടാകുന്നു എന്നതാണ് ഏറ്റവും നിർഭാഗ്യകരമായ കാര്യം. ചരിത്രത്തിലൂടെ പിന്നിലേക്ക് നടന്ന് വെറുപ്പ് വിതയ്ക്കുകയല്ല,  മറിച്ച് വർത്തമാനത്തിലൂടെ മുന്നിലേക്ക് നടന്ന് മാനവികമായ പുതിയ ലോകം സൃഷ്ടിക്കുക എന്നതാണ് പ്രധാനം.

*
കെ എൻ ബാലഗോപാൽ

മനോരമ ചക്കിന്‌ വച്ചത്‌ ചാണ്ടിക്കിട്ട്‌ കൊണ്ടു

സർക്കാർചട്ടങ്ങൾ പാലിച്ച്‌ നടന്ന നിയമനങ്ങൾ വിവാദമാക്കാൻ പരമ്പരയുമായിറങ്ങിയ മനോരമ വെട്ടിലാക്കിയത്‌ സാക്ഷാൽ ഉമ്മൻചാണ്ടിയെ. കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലേബർ ആൻഡ്‌ എംപ്ലോയ്‌മെന്റി (കിലെ)ൽ നടന്ന നിയമനത്തെക്കുറിച്ചാണ്‌ പതിവുപോലെ മനോരമ വ്യാജചരിതം രചിച്ചത്‌. മന്ത്രിയുടെ സ്റ്റാഫിന്റെ  ഭാര്യക്ക്‌ ഇവിടെ ജോലി നൽകിയത്‌ ചട്ടങ്ങൾ പാലിക്കാതെയാണെന്നാണ്‌ നുണനിർമാണ ഫാക്ടറിയുടെ അവകാശവാദം. എന്നാൽ, ഈ നിയമനം എല്ലാ മാനദണ്ഡങ്ങളും പാലിച്ചണ്‌ എന്ന്‌ രേഖകളിൽ വ്യക്തം. അതേസമയം, ഈ വാർത്ത പുറത്തുവന്നതോടെ മറ്റൊരു വിവാദനിയമനം പുറത്തായി.

അതാകട്ടെ  ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചിരുന്ന കാലത്തുള്ളതും. അങ്ങനെ ചക്കിന്‌ വച്ചത്‌ ചാണ്ടിക്കിട്ട്‌ കൊണ്ടു എന്ന സ്ഥിതിയിലാണ്‌ ഇപ്പോൾ കാര്യങ്ങൾ. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ നിയമബിരുദം യോഗ്യതവേണ്ട സീനിയർ ഫെലോ തസ്‌തികയിലേക്ക്‌ നടന്ന നിയമനത്തിലാണ്‌ പ്രത്യക്ഷമായ അഴിമതി നടന്നത്‌. ആർഎസ്‌പി നിർദേശിച്ച ആൾ എന്നതുമാത്രമായിരുന്നു ഈ തസ്‌തികയിലെത്തിയ ആളുടെ യോഗ്യത. ഒരു പരിശോധനയും കൂടാതെ അന്നത്തെ ചെയർമാൻ സർക്കാർ തീരുമാനം തൊണ്ടതൊടാതെ വിഴുങ്ങുകയും ചെയ്‌തു.

നിയമനം 2011ൽ ലഭിക്കേണ്ടത്‌

2011ൽ മന്ത്രിയുടെ സ്റ്റാഫിന്റെ  ഭാര്യ ഉൾപ്പെടെയുള്ള നാലുപേരെ ദീർഘകാലത്തെ സർവീസിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്താൻ എൽഡിഎഫ്‌ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, സർക്കാർ മാറിയപ്പോൾ കിലെ ചെയർമാനായെത്തിയ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഈ ഉത്തരവ്‌ തടഞ്ഞു. നാലുപേരിൽ ഒരാൾ മരിക്കുകയും ഒരാൾ പിരിഞ്ഞ്‌ പോവുകയും ചെയ്‌തു. മറ്റുള്ളവർ താൽക്കാലികാടിസ്ഥാനത്തിൽ സർവീസിൽ തുടർന്നു. വീണ്ടും എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നപ്പോൾ  നീതി നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇവർ നിലവിലെ എക്‌സിക്യൂട്ടീവ്‌ കൗൺസിലിനെ സമീപിച്ചു. ഈ പരാതിയിലാണ്‌ ന്യായമായ തീരുമാനമെടുത്തത്‌. ഇതിൽ എല്ലാ മാനദണ്ഡവും പാലിക്കുകയും ചെയ്‌തു. കൂടാതെ കിലെയിലെ നിയമനങ്ങൾ ഇതുവരെ പിഎസ്‌സിക്ക്‌ വിട്ടിട്ടില്ല എന്നിരിക്കെ ഇതുവഴി മറ്റ്‌ ഉദ്യോഗാർഥികളുടെ തൊഴിൽ നിഷേധിക്കുന്ന സാഹചര്യവും ഉണ്ടായില്ല. ടൈപ്പിസ്റ്റ്‌ തസ്‌തികയിൽ സ്ഥിരപ്പെട്ടയാൾക്ക്‌ 17 വർഷത്തെയും ക്ലർക്കായി സ്ഥിരപ്പെട്ടയാൾക്ക്‌ 13 വർഷത്തെയും സർവീസാണുള്ളത്‌.

നെതർലൻഡ്‌സ്‌ സന്ദർശനത്തിലും കുത്തിത്തിരിപ്പുമായി മനോരമ

മുഖ്യമന്ത്രിയുടെ നെതർലൻഡ്‌സ്‌ സന്ദർശനവും മനോരമ പത്രം നുണപ്രചാരണത്തിനായി ആയുധമാക്കുന്നു. നെതർലൻഡ്സ്‌‌ സന്ദർശനത്തിന്‌ സഹായിച്ച കമ്പനിയെ റീ ബിൽഡ്‌ കേരളയിൽ തിരുകിക്കയറ്റിയെന്നാണ്‌ പുതിയ വ്യാജപ്രചാരണം.  മുഖ്യമന്ത്രിയുടെ നെതർലൻഡ്‌സ്‌ സന്ദർശനത്തിന്റെ ചെലവ്‌ വഹിച്ചത്‌ ഇന്ത്യൻ എംബസിയാണെന്നത്‌  മറച്ചുവച്ചാണ് ദുഷ്‌പ്രചാരണം.

ജലവിഭവ വകുപ്പിൽ ഏറ്റെടുക്കുന്ന പദ്ധതികൾക്ക്‌ സാങ്കേതിക സഹായ കൺസൾട്ടന്റുമാരെ നിയമിക്കുന്ന ഫയലിനെപ്പറ്റിയാണ് പുതിയ ആരോപണം. കരാർ അടിസ്ഥാനത്തിൽ കൺസൾട്ടൻസി നിയമനത്തിനാണ്‌ ടെൻഡർ ക്ഷണിച്ചത്‌. ടെൻഡർ വിലയിരുത്തൽ സമിതി ആറു സ്ഥാപനങ്ങളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.

കമ്പനികൾ സമർപ്പിച്ച ബിഡ്ഡുകൾ തുറക്കുന്നതിനുമുമ്പ്, അന്താരാഷ്ട്ര പദ്ധതികളുടെ അനുഭവ പരിചയത്തെ ഇന്ത്യൻ പദ്ധതികളുടെ അനുഭവപരിചയമായി പരിഗണിക്കാമോ എന്നതിൽ റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ (ആർകെഐ)നിന്ന്‌ വിലയിരുത്തൽ സമിതി വ്യക്തത തേടിയിരുന്നു. പരിഗണിക്കാൻ കഴിയില്ലെന്നാണ്‌ ആർകെഐ അറിയിച്ചത്‌.  ഈ അഭിപ്രായം സഹിതമാണ് ഫയൽ  നീങ്ങിയത്‌.

ആറുസ്ഥാപനങ്ങളെയും പരിഗണിക്കണോ, അതോ നിഷ്കർഷിച്ച എല്ലാ മാനദണ്ഡങ്ങളും  പാലിക്കുന്ന നാലുസ്ഥാപനങ്ങളെ പരിഗണിച്ചാൽ മതിയോ എന്ന പ്രശ്‌നം ഫയലിൽ ഉയർന്നുവന്നു. ഈ പ്രശ്‌നവും രേഖപ്പെടുത്തിയ ഫയൽ ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വിശ്വാസ് മേത്തയ്‌ക്ക്‌ മുന്നിലെത്തി. ആറു സ്ഥാപനങ്ങളെയും പരിഗണിക്കാമെന്ന്‌  കഴിഞ്ഞ ഫെബ്രുവരി 24ന്‌ അദ്ദേഹം രേഖപ്പെടുത്തി. നെതർലൻഡ്സ് സന്ദർശിച്ചവേളയിൽ ഈ സ്ഥാപനങ്ങൾ ചർച്ചയിൽ പങ്കെടുത്തു എന്നതും അഭിപ്രായത്തിൽ ഉൾപ്പെടുത്തി. ഇവരെ ഒഴിവാക്കുന്നത് ഡച്ച് സർക്കാരുമായുള്ള ബന്ധത്തിന് നല്ല സന്ദേശം നൽകില്ലെന്നും അഡീഷണൽ ചീഫ്‌ സെക്രട്ടറിയുടെ കുറിപ്പിലുണ്ടായി.  ഇതിനെയാണ് യാത്രയെ സഹായിച്ചു എന്ന വ്യാജ ആരോപണമായി മനോരമ ഉയർത്തിയത്‌.  ഉയർന്ന ഉദ്യോഗസ്ഥൻ ഫയലിൽ എഴുതുന്ന അഭിപ്രായത്തെയാണ്‌ മുഖ്യമന്ത്രിയുടെ തീരുമാനമായി വ്യാഖ്യാനിച്ച്‌ ദുഷ്‌പ്രചാരണത്തിന്‌ ഉപയോഗിച്ചത്‌. മുഖ്യമന്ത്രിയുടെയും അനുഗമിച്ചിരുന്നവരുടെയും യാത്രാ, താമസ ചെലവ്‌ തങ്ങളാണ്‌ വഹിച്ചതെന്ന്‌ നെതർലൻഡ്‌സിലെ ഇന്ത്യൻ എംബസിയിൽനിന്ന്‌ സംസ്ഥാന സർക്കാരിന്‌ ലഭിച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

മനോരമ വാർത്ത പച്ചക്കള്ളം; അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു- സിപിഐ എം

ന്യൂഡൽഹി > ''മുഖ്യമന്ത്രിയുടെ ഓഫീസിനു ജാഗ്രതക്കുറവ്: സിപിഎം'' എന്ന തലക്കെട്ടിൽ മലയാള മനോരമ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാർത്ത പച്ചക്കള്ളം. അടുത്തിടെ സർക്കാരുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ജാഗ്രതക്കുറവ് വ്യക്തമെന്ന് പൊളിറ്റ്ബ്യൂറോ വിലയിരുത്തിയെന്നാണ് വാർത്ത. ഇത്തരമൊരു ചർച്ചയോ വിലയിരുത്തലോ പാർടിയുടെ പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ നടന്നിട്ടില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.

''പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന: പിബി'' എന്ന ഉപശീർഷകവും മനോരമ വാർത്തയിലുണ്ട്. പാർടി ഒരുവിധ അന്വേഷണത്തിനും തീരുമാനിച്ചിട്ടില്ലെന്ന് എസ്ആർപി പറഞ്ഞു. അന്വേഷിക്കേണ്ട കാര്യവുമില്ല. പാർടി അംഗങ്ങൾ ഒരാളും സ്വർണക്കള്ളക്കടത്തിൽ ഉൾപ്പെട്ടിട്ടില്ല. കസ്റ്റംസും, എൻഐഎയും ആണ് കേസ് അന്വേഷിക്കുന്നത്. അവർ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നാണ് വിശ്വസിക്കുന്നത്--എസ്ആർപി പറഞ്ഞു.

''ഒരു ഉദ്യോഗസ്ഥന്റെ പിഴവാണ് ഉണ്ടായതെന്ന് പിണറായി വിജയൻ വിശദീകരിച്ചതായി പാർടിവൃത്തങ്ങൾ പറഞ്ഞു'' എന്നും വാർത്തയിൽ പറയുന്നു. പിണറായി വിജയൻ ഇക്കാര്യമൊന്നും യോഗത്തിൽ വിശദീകരിച്ചിട്ടില്ലെന്ന് എസ്ആർപി വ്യക്തമാക്കി. പാർടിവൃത്തങ്ങൾ ഇങ്ങനെയൊന്നും പത്രത്തോട് പറഞ്ഞിട്ടുമില്ല. വാർത്തയിലെ  'പാർടി അന്വേഷണത്തിനുശേഷം വിശദപരിശോധന' എന്ന  പ്രയോഗം തന്നെ പരസ്പരവിരുദ്ധമാണെന്ന് എസ്ആർപി ചൂണ്ടിക്കാട്ടി. കളവ് എഴുതുമ്പോഴാണ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കുന്നത്. പൊരുത്തപ്പെടാത്ത വാക്കുകളും പ്രയോഗങ്ങളും ഉപയോഗിച്ച് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്--എസ്ആർപി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പാർടി  ക്ലീൻചിറ്റ് നൽകുകയാണോ എന്ന് വാർത്താസമ്മേളനത്തിൽ ചോദ്യം ഉയർന്നപ്പോൾ പാർടിയല്ല, എൻഐഎയാണ് അന്വേഷണം നടത്തുന്നതെന്നാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്.  സ്വർണകള്ളക്കടത്ത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന് കേന്ദ്രകമ്മിറ്റി കമ്യൂണിക്കെയിൽ വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടപ്രകാരം എൻഐഎ അന്വേഷണം നടക്കുകയാണ്. അവർ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കട്ടെ. കോവിഡിനെതിരായ പോരാട്ടത്തിൽ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയത്ത് യുഡിഎഫും ബിജെപിയും ഒന്നുചേർന്ന് സംസ്ഥാനസർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.

മാപ്പ്‌! മാപ്പ്‌! :‘നിർവ്യാജം’ നുണപ്രചാരണം തുടരുന്ന മലയാള മനോരമ

എൽഡിഎഫ്‌ സർക്കാരിനെതിരെയും സിപിഐ എമ്മിനെതിരെയും നിരന്തരം വ്യാജവാർത്ത  പ്രസിദ്ധീകരിക്കുന്നത്‌‌ കൈയോടെ പിടിക്കപ്പെട്ടാലും നുണ പ്രചാരണം ‘നിർവ്യാജം’ തുടരാൻ മലയാള മനോരമയ്‌ക്ക്‌ ഒരു മടിയുമില്ല:

എറണാകുളം മെഡിക്കൽ കോളേജിലെ കോവിഡ്‌ വാർഡിൽ രോഗികൾക്ക്‌ പീഡനം

മനോരമ ചാനലിൽ വന്ന ദൃശ്യങ്ങൾ മാറിപ്പോയി എന്നും ദൃശ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലേതുമാണെന്നുമാണ്‌  മാപ്പു പറഞ്ഞ്‌ അവതാരക അവകാശപ്പെട്ടത്‌. എന്നാൽ, ദൃശ്യങ്ങൾ തിരുവനന്തപുരം കോവിഡ്‌ വാർഡിലേതുമല്ല. അതിന്റെ മാപ്പ്‌ ഇനിയും ബാക്കി.

സ്വർണക്കടത്ത്‌ കേസ്‌ പ്രതി സന്ദീപ്‌ നായരുടെ രാഷ്ട്രീയബന്ധം

സിപിഐ എം പ്രവർത്തകനാണ്‌ സന്ദീപ്‌ നായർ എന്നാണ്‌ മനോരമയും ഏഷ്യാനെറ്റും ആദ്യം പറഞ്ഞത്‌. സന്ദീപ്‌ ബിജെപിക്കാരനാണെന്ന്‌ തെളിഞ്ഞപ്പോൾ രണ്ടുചാനലും മാപ്പു പറഞ്ഞ്‌ തടിയൂരി.

ബ്രിട്ടാസിന്റെ ചിഫ്‌ സെക്രട്ടറി പദവി

മനോരമ പത്രത്തിലെ പരമ്പരയിൽ ജോൺ ബ്രിട്ടാസിന്‌ ചീഫ്‌ സെക്രട്ടറി പദവിയെന്ന്‌ തട്ടിവിട്ടു. ബ്രിട്ടാസ്‌ കത്തെഴുതിയപ്പോൾ, തിരുത്ത്‌ ആർക്കും മനസ്സിലാകാത്ത രൂപത്തിൽ കൊടുത്ത്‌ മലക്കം മറിഞ്ഞു.

സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന രക്ഷപ്പെട്ടത്‌ ട്രിപ്പിൾ ലോക്‌ഡൗൺ സമയത്ത്

മനോരമ ആവർത്തിച്ച ഈ കാര്യം, അവരുടെതന്നെ മുമ്പുകൊടുത്ത വാർത്തയ്‌ക്ക്‌ എതിരായതാണ്‌. രണ്ടുദിവസംമുമ്പുതന്നെ പോയി എന്ന്‌  സിസിടിവി അടക്കം കാണിച്ച്‌ മനോരമയിൽത്തന്നെ വാർത്ത വന്നു.

പൂന്തുറയിൽ പ്രതിഷേധിച്ചത്‌ സിപിഐ എം പ്രവർത്തകർ

പൂന്തുറയിൽ ലോക്‌ഡൗൺ ലംഘിച്ച നാട്ടുകാരെ ആശ്വസിപ്പിക്കുന്ന സിപിഐ എം പ്രവർത്തകരുടെ ചിത്രം ക്രോപ്പ്‌ ചെയ്‌ത്‌ പ്രതിഷേധക്കാരാക്കി; നാട്ടുകാർ ഇതിനെതിരെ മനോരമയ്‌ക്കെതിരെ കേസ്‌ കൊടുത്തിട്ടുണ്ട്‌.

ബെവ്‌ക്യൂ ആപ് പൊളിഞ്ഞു; ഉടമകൾ മുങ്ങി

ബെവ്‌ക്യൂ ആപ്‌ പുറത്തിറക്കിയ സമയത്ത്‌ സർക്കാരിനെ ആക്ഷേപിക്കാനാണ്‌ ആപ്‌ കമ്പനി പൂട്ടിയെന്ന്‌ മനോരമ പച്ചക്കള്ളം നിരത്തിയത്‌. എന്നാൽ അതേ പത്രം നാല്‌ ദിവസം കഴിഞ്ഞപ്പോൾ ആപ്‌ ഉടമകളെ വാഴ്‌ത്തി വിശദ ഇന്റർവ്യൂവും പ്രസിദ്ധീകരിച്ചു.

സന്ദീപ്‌ നായരും കുമ്മനവും

പ്രതി  സന്ദീപ്‌ നായരും ബിജെപി നേതാവ്‌ കുമ്മനം രാജശേഖരനും കെട്ടിപ്പിടിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. എന്നാൽ, ചില പത്ര, ദൃശ്യ മാധ്യമങ്ങൾ ഇത്‌ കണ്ടില്ല. അതേസമയം, മുഖ്യമന്ത്രി യുഎഇ കോൺസുലേറ്റിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തപ്പോൾ, അൽപ്പം ദൂരെയുണ്ടായിരുന്ന അന്നത്തെ കോൺസുലേറ്റ്‌ ജീവനക്കാരി സ്വപ്‌നയുടെ ചിത്രം ചുവന്ന വൃത്തത്തിൽ കാണിച്ച്‌ ബോധപൂർവം പുകമറയുണ്ടാക്കി.

സ്വർണക്കടത്തിലെ രാഷ്ട്രീയബന്ധം

സ്വർണക്കടത്തിൽ രാഷ്ട്രീയബന്ധമുണ്ടെന്നായിരുന്നു മനോരമ ആദ്യം പറഞ്ഞത്‌. എന്നാൽ, പിടിയിലായവരെല്ലാം  ബിജെപി, ലീഗ്‌ പ്രവർത്തകരാണെന്ന്‌ വന്നപ്പോൾ പത്രം മലക്കം മറിഞ്ഞു. രാഷ്ട്രീയബന്ധം ഇതുവരെ തെളിഞ്ഞില്ല എന്നാണ്‌ പിന്നീട്‌‌ എഴുതിപ്പിടിപ്പിച്ചത്‌.

പ്രതിയും എ എൻ രാധാകൃഷ്‌ണനും

സ്വർണക്കടത്തിലെ പ്രതിയും ബിജെപി നേതാവ്‌ എ എൻ രാധാകൃഷ്‌ണനും തമ്മിലുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ, മനോരമയ്‌ക്ക്‌ അത്‌ വാർത്തയായില്ല. എന്നാൽ സ്‌പീക്കർ കട ഉദ്‌ഘാടനത്തിന്‌ പോയത്‌ ഇപ്പോഴും അവർ ആഘോഷിക്കുന്നു.

രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ 10 മിനിറ്റ്‌ വൈകി

കോവിഡ്‌ പടരുന്നതിന്റെ തുടക്ക കാലത്ത്‌, ഒരുനാൾ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നായിരുന്നു ചൂടൻ ചർച്ച. എന്നാൽ, തനിക്ക്‌ പരാതിയില്ലെന്നും ആംബുലൻസ്‌ എത്താനുള്ള സമയം മാത്രമാണ്‌ എടുക്കുന്നത്‌ എന്നും രോഗി പറഞ്ഞപ്പോൾ കുത്തിത്തിരുപ്പിനുള്ള മനോരമയുടെ ഒരവസരംകൂടി നഷ്ടമായി.

എറണാകുളമല്ല, ഓകെ...തിരുവനന്തപുരവുമല്ല.. പിന്നെ? ആ...! വ്യാജവാർത്ത വിവാദമായപ്പോൾ ഖേദം പ്രകടിപ്പിച്ച്‌ മനോരമ ചാനൽ

എറണാകുളം മെഡിക്കൽ കോളേജിൽ രോഗികൾക്ക്‌ നരകയാതന എന്ന പേരിൽ  നൽകിയ വ്യാജവാർത്ത വിവാദമായപ്പോൾ ഖേദം പ്രകടിപ്പിച്ച്‌ മനോരമ ചാനൽ സംപ്രേഷണം ചെയ്‌തത്‌ മറ്റൊരു വ്യാജവാർത്ത. എറണാകുളം മെഡിക്കൽ കോളേജിനെതിരെ വ്യാജവാർത്തയും ദൃശ്യങ്ങളും നൽകിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതോടെയാണ്‌ ചാനൽ ഖേദപ്രകടനവുമായി എത്തിയത്‌. 

വാർത്തയിൽ കാണിച്ചത്‌ എറണാകുളം മെഡിക്കൽ കോളേജ്‌ അല്ല, പകരം തിരുവനന്തപുരം മെഡിക്കൽ കോളേജാണ്‌ എന്നായിരുന്നു മനോരമയുടെ തിരുത്തൽ. എന്നാൽ, ഈ ദൃശ്യം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ്‌‌ വാർഡിന്റേതല്ലെന്ന്‌ ‌ അധികൃതർ വ്യക്തമാക്കി. ദൃശ്യത്തിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റെ ബോർഡും പുറംചിത്രങ്ങളും കാണിച്ചതിനെക്കുറിച്ചും തിരുത്തിയ വാർത്തയിൽ മനോരമയ്‌ക്ക്‌‌ മിണ്ടാട്ടമില്ല. എൽഡിഎഫ്‌സർക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ വികലമാക്കി ചിത്രീകരിക്കാനാണ്‌ ഈ വ്യാജവാർത്തകൾ.

മനോരമ കാണിച്ച ദൃശ്യങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ അല്ലെന്ന്‌ അവിടെ ഹെൽത്ത്‌ ഇൻസ്‌പെക്‌ടറായ വികാസ്‌ ബഷീർ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലും വ്യക്തമാക്കിയതോടെയാണ്‌  തിരുത്തൽ വിവാദം വ്യാപക ചർച്ചയായത്‌.  മനോരമ കാണിച്ച ദൃശ്യങ്ങൾ കോഴിക്കോട്‌,  മഞ്ചേരി മെഡിക്കൽ കോളേജുകളിലെ അല്ലെന്നും എവിടെനിന്നാണ്‌  ദൃശ്യം കിട്ടിയതെന്ന്‌ അവർ വ്യക്തമാക്കണമെന്നും മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർ ഷിംന അസീസും ഫെയ്‌സ്‌ബുക്കിൽ പോസ്‌റ്റിട്ടു.  മനോരമ കരിവാരി ഒഴിച്ചത്  അനേകമനേകം രോഗികൾ മാലാഖമാരെപ്പോലെ കണ്ട കളമശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ മുഖത്താണാന്നെ്‌ ആർഎംഒ ഡോ. ഗണേഷ്‌ മോഹനും കുറിച്ചു.

വ്യാജവാർത്തയാണ്‌ എറണാകുളം മെഡിക്കൽ കോളേജിനെ കുറിച്ച്‌ വന്നതെന്ന്‌ സൂപ്രണ്ട്‌ ഞായറാഴ്‌ച വാർത്താക്കുറിപ്പ്‌ ഇറക്കിയതോടെയാണ്‌ മനോരമയുടെ നുണ വെളിച്ചത്തായത്‌. ഇതേ തുടർന്നാണ്‌ ചാനൽ തിരുത്തിയത്‌. അതും പക്ഷെ മറ്റൊരു നുണയായി.
 
ഖേദിച്ചാൽ ഉത്തരവാദിത്തം കഴിഞ്ഞോ? മനോരമ ന്യൂസേ...

‘‘കളമശേരി മെഡിക്കൽ കോളേജിലേതെന്ന്‌ പറഞ്ഞ്‌ മനോരമ ന്യൂസ്‌ കാണിച്ച ദൃശ്യങ്ങൾ പിന്നീട്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേതാണ്‌ എന്നു ചാനൽ തിരുത്തി. ദൃശ്യങ്ങൾക്കിടയിൽ കാണിച്ച ബോർഡ് കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റേതും. നിർവ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചിട്ടുണ്ട്‌. ബലേ ഭേഷ്‌!!– -മഞ്ചേരി മെഡിക്കൽ കോളേജിലെ  ഷിംന അസീസ്‌ ഫെയ്‌സ്‌ബുക്കിൽ ചോദിക്കുന്നു.
പ്രസക്തഭാഗങ്ങൾ:  

അല്ല മനോരമ ന്യൂസേ, ചേറ്‌ പുരണ്ടത്‌ വലതുകാലിൽ അല്ല ഇടതുകാലിലാണ്‌ എന്നാണോ ഖേദം പ്രകടിപ്പിക്കുക? സദുദ്ദേശ്യമായിരുന്നു നിങ്ങൾക്കെങ്കിൽ അന്വേഷണാത്മകമായ വാർത്ത ആയിട്ടാണ്‌ നിങ്ങളിത്‌ ചെയ്‌തിട്ടുണ്ടാവുക. ഇത്‌ ആ ആശുപത്രിയല്ല, ഈ ആശുപത്രിയാണ്‌ എന്നു പറഞ്ഞാൽ  ഉത്തരവാദിത്തം ഒഴിയുമെന്നും കരുതേണ്ട.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുട്ടികളെ മുതിർന്നവർക്കൊപ്പം കിടത്താറില്ല. അവരെ പ്രത്യേക ആശുപത്രിയിലാണ്‌ പ്രവേശിപ്പിക്കുക എന്ന്‌ ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങൾ? എവിടത്തെ ദൃശ്യങ്ങളാണ്‌ ഇവയെന്ന്‌ നിങ്ങൾ തന്നെ തുറന്നുപറയണം.

ഗുരുതരാവസ്ഥയിലുള്ള പ്രായാധിക്യമുള്ള രോഗിയെ കോവിഡ്‌ ആശുപത്രിയിൽ വാർഡിൽ കിടത്തുമെന്നോ? കോവിഡ്‌ രോഗികൾ മാത്രമുള്ള ആശുപത്രിയാണ്‌ കളമശേരി എന്ന്‌ നിങ്ങൾ ആവർത്തിച്ച്‌ പറയുന്നല്ലോ. പ്രതിരോധശേഷിക്കുറവുള്ള ഒരു വൃദ്ധനെ കോവിഡ്‌ ആശുപത്രിയിൽ എങ്ങനെയാണ്‌ ചികിത്സിക്കുന്നത്? എത്ര കരുതലോടെയാണ്‌ ഞങ്ങളവരെ പരിചരിക്കുന്നത്‌ എന്ന്‌ നിങ്ങൾക്ക്‌ വല്ല ഊഹവുമുണ്ടോ? കളമശേരി കോളേജിന്റെ പ്രവർത്തനം എത്ര പ്രശംസ നേടിയതാണെന്ന്‌ അറിയാത്തത്രയും നിഷ്‌കളങ്കരാണ്‌ നിങ്ങളെന്നും കരുതുന്നില്ല.

ആശുപത്രി കട്ടിലുകൾ തമ്മിൽ അകലമില്ലാത്തതും ബാക്കി കാര്യങ്ങളും- കാട്ടി ചോദിക്കേണ്ടതും അന്വേഷിക്കേണ്ടതും ആ ദൃശ്യമുള്ള ആശുപത്രിയിലാണ്‌. അതെവിടുന്ന്‌ കിട്ടിയെന്നത്‌ നിങ്ങൾക്കല്ലേ അറിയൂ! ഏതായാലും നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കളമശേരിയും തിരുവനന്തപുരവും ബോർഡിൽ കാണിച്ച കോഴിക്കോടും അല്ലെന്നതിൽ സംശയമില്ല. മഞ്ചേരി കോവിഡ്‌ ആശുപത്രിയുമല്ല, ഇവിടെ ജോലി ചെയ്യുന്ന എനിക്കതറിയാം.’

"മനോരമേ... ഇല്ലാത്ത വാർത്ത പുഴുങ്ങിയെടുത്ത്‌ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കരുത്‌': ഡോ. ഷിംന അസീസിന്റെ കുറിപ്പ്‌

ഓരോ രോഗിയുടെ കാര്യത്തിലും ഞങ്ങൾ ആരോഗ്യപ്രവർത്തകർ എടുക്കുന്ന അങ്ങേയറ്റം കരുതലിനെയാണ്‌ നിങ്ങൾ താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചത്‌. ഞങ്ങൾ ജീവിതവും കുടുംബവും സന്തോഷങ്ങളും മാറ്റി വെച്ച്‌ കോവിഡ്‌ വൈറസുകൾക്കിടയിൽ ഇറങ്ങി നടക്കുന്നതിനെയാണ്‌ നിങ്ങൾ അതിക്രൂരമായി അവഹേളിച്ചത്‌. മനോരമ ന്യൂസിന്റെ വ്യാജ വാർത്തക്കെതിരെ പ്രതികരണവുമായി ഡോ. ഷിംന അസീസ്‌.

കുറിപ്പ്‌ വായിക്കാം:

കളമശ്ശേരി മെഡിക്കൽ കോളേജിലേതാണെന്ന്‌ പറഞ്ഞ്‌ മനോരമ ന്യൂസ്‌ ഇന്നലെ കൊടുത്ത ദൃശ്യങ്ങൾ പിന്നീട്‌ തിരുവനന്തപുരം മെഡിക്കൽ കോളേജിലേതാണ്‌ എന്ന്‌ ചാനൽ തിരുത്തി. ദൃശ്യങ്ങൾക്കിടയിൽ കാണിച്ച ബോർഡ് കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റേതും. നിർവ്യാജമായുള്ള മാപ്പും കിട്ടി ബോധിച്ചിട്ടുണ്ട്‌. ബലേ ഭേഷ്‌!!

കൂടെ ആ റിപ്പോർട്ടിൽ പറയുന്ന പ്രധാന കുറ്റങ്ങൾ-.
 
    - ആവശ്യത്തിന്‌ ഒഴിവുണ്ടായിട്ടും ഒരേ വാർഡിൽ ആണും പെണ്ണും പരസ്‌പരം മറയില്ലാതെ കഴിയുന്നു.
     
    - മാനസികരോഗമുള്ള രോഗിയെ കട്ടിലിനോട്‌ ചേർത്ത്‌ കെട്ടിയിരിക്കുന്നു.
     
    - പ്രായമായ രോഗിക്ക്‌ ഭക്ഷണം കൊടുക്കാതെ മൂക്കിലൂടെ പൈപ്പിട്ട്‌ ഡ്രിപ്പിട്ടിരിക്കുന്നു.
     
    - പൂർണമായും കോവിഡ്‌ ആശുപത്രിയായ കളമശ്ശേരി മെഡിക്കൽ കോളേജിൽ കട്ടിലുകൾ തമ്മിൽ അകലമില്ല.

അല്ല മനോരമ ന്യൂസേ, ചേറ്‌ പുരണ്ടത്‌ വലതുകാലിൽ അല്ല ഇടതുകാലിലാണ്‌ എന്നാണോ ഖേദം പ്രകടിപ്പിക്കുക? സദുദ്ദേശ്യമായിരുന്നു നിങ്ങൾക്കെങ്കിൽ അന്വേഷണാത്മകമായ ഒരു സ്‌റ്റോറി ആയിട്ടാണ്‌ നിങ്ങളിത്‌ ചെയ്‌തിട്ടുണ്ടാവുക . ഇത്‌ ആ ആശുപത്രിയല്ല, ഈ ആശുപത്രിയാണ്‌ എന്ന്‌ പറഞ്ഞാൽ നിങ്ങളുടെ ഉത്തരവാദിത്വം ഒഴിയുമെന്നും കരുതേണ്ട.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കുട്ടികളെ മുതിർന്നവർക്കൊപ്പം കിടത്താറില്ല. അവരെ പ്രത്യേക ആശുപത്രിയിൽ ആണ്‌ പ്രവേശിപ്പിക്കുക എന്ന്‌ ഇത്ര കാലമായിട്ടും അറിയാത്തവരാണോ നിങ്ങൾ? എവിടുത്തെ ദൃശ്യങ്ങളാണ്‌ ഇവയെന്ന്‌ നിങ്ങൾ തന്നെ തുറന്ന്‌ പറയണം.

ഗുരുതരാവസ്‌ഥയിലുള്ള പ്രായാധിക്യമുള്ള രോഗിയെ കോവിഡ്‌ ആശുപത്രിയിൽ വാർഡിൽ കിടത്തുമെന്നോ? കോവിഡ്‌ രോഗികൾ മാത്രമുള്ള ആശുപത്രിയാണ്‌ കളമശ്ശേരി എന്ന്‌ നിങ്ങൾ ആവർത്തിച്ച്‌ പറയുന്നല്ലോ. പ്രതിരോധശേഷിക്കുറവുള്ള ഒരു വൃദ്ധനെ കോവിഡ്‌ ആശുപത്രിയിൽ എങ്ങനെയാണ്‌ ചികിത്സിക്കുന്നത്‌, എത്ര കരുതലോടെയാണ്‌ ഞങ്ങളവരെ പരിചരിക്കുന്നത്‌ എന്ന്‌ നിങ്ങൾക്ക്‌ വല്ല ഊഹവുമുണ്ടോ? കളമശ്ശേരി കോളേജിന്റെ പ്രവർത്തനം എത്ര പ്രശംസ നേടിയതാണെന്ന്‌ അറിയാത്തത്രയും നിഷ്‌കളങ്കരാണ്‌ നിങ്ങളെന്നും കരുതുന്നില്ല.

രാപ്പകൽ അധ്വാനിക്കുന്ന ഞങ്ങളെപ്പോലുള്ള ആരോഗ്യപ്രവർത്തകർക്ക്‌ എന്ത് വിലയാണ്‌ ഹേ നിങ്ങൾ കൽപ്പിക്കുന്നത്‌? 'മൂക്കിലൂടെ പൈപ്പിടുന്നവർ സീരിയസാണ്‌' എന്ന നിങ്ങൾ കണ്ടെത്തിയ തത്വം ജനങ്ങളുടെ പൊതുബോധത്തെ മുതലെടുക്കുന്നതാണ്‌ എന്ന്‌ സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാവും. അത്ര മേൽ സാധാരണമാണ്‌ റയൽസ്‌ ട്യൂബ്‌ ഇടുകയെന്നത്‌.

ഇനി കട്ടിലുകൾ തമ്മിൽ അകലമില്ലാത്തതും ബാക്കി കാര്യങ്ങളും- ഇത്‌ നിങ്ങൾ ചോദിക്കേണ്ടതും അന്വേഷണിക്കേണ്ടതും ആ വിഷ്വൽ വന്ന ആശുപത്രിയിലാണ്‌ . അതെവിടുന്ന്‌ കിട്ടിയെന്നത്‌ നിങ്ങൾക്കല്ലേ അറിയൂ ! ഏതായാലും നിങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കളമശ്ശേരിയും തിരുവനന്തപുരവും ബോർഡിൽ കാണിച്ച കോഴിക്കോടും അല്ലെന്നതിൽ സംശയമില്ല. മഞ്ചേരി കോവിഡ്‌ ആശുപത്രിയുമല്ല, ഇവിടെ ജോലി ചെയ്യുന്ന എനിക്കതറിയാം.

ഓരോ രോഗിയുടെ കാര്യത്തിലും ഞങ്ങൾ ആരോഗ്യപ്രവർത്തകർ എടുക്കുന്ന അങ്ങേയറ്റം കരുതലിനെയാണ്‌ നിങ്ങൾ താഴ്‌ത്തിക്കെട്ടാൻ ശ്രമിച്ചത്‌. ഞങ്ങൾ ജീവിതവും കുടുംബവും സന്തോഷങ്ങളും മാറ്റി വെച്ച്‌ കോവിഡ്‌ വൈറസുകൾക്കിടയിൽ ഇറങ്ങി നടക്കുന്നതിനെയാണ്‌ നിങ്ങൾ അതിക്രൂരമായി അവഹേളിച്ചത്‌.

ഇല്ലാത്ത വാർത്ത പുഴുങ്ങിയെടുത്ത്‌ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കരുത്‌. മനുഷ്യന്റെ ജീവന്‌ കാവൽ നിൽക്കുന്നവരുടെ മുഖത്ത്‌ ഛർദ്ദിൽ വീഴ്‌ത്തിയല്ല ശമ്പളം വാങ്ങേണ്ടത്‌. എന്നിട്ടൊരു കോപ്പിലെ മാപ്പും !!.

അശ്രദ്ധമായി വാർത്ത കൈകാര്യം ചെയ്തവരോട് എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ...നിങ്ങൾ കരിവാരി ഒഴിച്ചത് മാലാഖമാരുടെ മുഖത്ത്‌

എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ മനോരമ ചാനൽ നൽകിയ വ്യാജവാർത്ത വ്യാപകപ്രതിഷേധത്തിന്‌ കാരണമായപ്പോൾ മെഡിക്കൽ കോളേജ്‌ ആർഎംഒ  ഗണേഷ്‌ മോഹൻ എഴുതിയ ഹൃദയസ്‌പർശിയായ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ പങ്കിട്ടത്‌ ആയിരങ്ങൾ. പോസ്‌റ്റിൽനിന്ന്‌: 

ആറുമാസത്തിലേറെയായി കളമശേരി മെഡിക്കൽ കോളേജിൽ ആരോഗ്യപ്രവർത്തകർ, ക്ലീനിങ് തൊഴിലാളികൾമുതൽ പ്രിൻസിപ്പൽവരെ ഒരേമനസ്സായി കോവിഡ് വിരുദ്ധ പോരാട്ടത്തിലാണ്. ഞങ്ങളുടെ രണ്ട് സഹപ്രവർത്തകർ കോവിഡ് ബാധിതരായി, മറ്റു പല സഹപ്രവർത്തകരും ക്വാറന്റൈനിലാണ്. ഇവരെല്ലാം സാധാരണക്കാരാണ്, ഇവർക്കും കുഞ്ഞുകുട്ടി പരാധീനതകളുണ്ട്. ഇവിടെ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളെ സ്വന്തം കൂടെപ്പിറപ്പുകളെപ്പോലെയാണ് ഡോക്ടർമാരും നേഴ്സുമാരും നോക്കുന്നത്. ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്ക് പാൽപ്പൊടി ഏർപ്പാടാക്കാനും ഗർഭിണികൾക്ക്‌ കമ്പിളിപ്പുതപ്പ് ഏർപ്പാടാക്കാനും, എന്തിന് രോഗികൾക്ക് സാനിറ്ററി നാപ്കിനുകൾ ഏർപ്പാടാക്കാനുംവരെ ഓടിനടക്കുന്ന സിസ്റ്റർമാരെയും അറ്റെൻഡർമാരെയും കണ്ടിട്ടുണ്ട്. കോവിഡ് രോഗി മരിച്ചപ്പോൾ കൊച്ചുകുട്ടിയെപ്പോലെ നിലവിളിച്ച മെഡിസിൻ പ്രൊഫസറെ കണ്ടിട്ടുണ്ട്. ചെറിയ കുറ്റവും കുറവും ഉണ്ടാവാം. എന്നാലും ജീവൻ പണയം വച്ചാണ് ഈ സേവനം.

പക്ഷെ മനോരമ ചാനലിൽ കണ്ട ഒരു വാർത്ത എന്റെ ഹൃദയമിടിപ്പ് സ്തംഭിപ്പിച്ചു.

‘‘എറണാകുളം മെഡിക്കൽ കോളേജ്‌ വാർഡിൽ ദുരിതം, പഴകിയ ചപ്പാത്തി നൽകുന്നു, ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരുമിച്ചിട്ടിരിക്കുന്നു, കുഞ്ഞുകുട്ടികളെ കെട്ടിയിട്ടിരിക്കുന്നു’’

മനസ്സിനെ ഒന്ന് നിയന്ത്രിച്ച്‌ വാർത്താ വിഷ്വലിലേക്ക്‌ വീണ്ടും നോക്കി...

വാർത്തയിൽ കാണിക്കുന്ന ദൃശ്യങ്ങൾ കളമശേരി മെഡിക്കൽ കോളേജിലെയല്ല, ഇവിടെ അതുപോലത്തെ രോഗികളില്ല, ഇവിടെ ഞങ്ങൾ ഒരു കുഞ്ഞിനെയും കെട്ടിയിട്ടിട്ടില്ല...

പൂർണമായും അസത്യമായ വാർത്തയും ദൃശ്യവും. അശ്രദ്ധമായി വാർത്ത കൈകാര്യം ചെയ്തവരോട് എല്ലാ ബഹുമാനത്തോടുകൂടിയും പറയട്ടെ...
നിങ്ങൾ കരിവാരി ഒഴിച്ചത് അനേകമനേകം രോഗികൾ മാലാഖമാരെപ്പോലെ കണ്ട, ഒത്തിരിപ്പേരെ മരണത്തിന്റെ കൈയിൽനിന്ന്‌ വലിച്ചെടുത്ത്‌ ജീവൻ തിരികെനൽകിയ വെള്ള  പിപിഇ വസ്ത്രം ധരിച്ച കളമശേരി മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകരുടെ മുഖത്താണ്.

മനോരമ വ്യാജവാർത്തയ്‌ക്ക്‌ മാപ്പ്‌ പറഞ്ഞത്‌ മറ്റൊരു വ്യാജവാർത്തയുമായി; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

കൊച്ചി > എറണാകുളം മെഡിക്കൽ കോളേജിനെതിരെ നൽകിയ വ്യാജവാർത്തയിൽ ഖേദം പ്രകടിപ്പിച്ച്‌ മനോരമ ന്യൂസ്‌ സംപ്രേഷണം ചെയ്‌തത്‌ മറ്റൊരു വ്യാജവാർത്ത. എറണാകുളം മെഡിക്കൽ കോളേജിനെതിരെ വ്യാജവാർത്തയും ദൃശ്യങ്ങളും നൽകിയ മനോരമ ന്യൂസ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെടൊണ്‌ ചാനൽ ഖേദപ്രകടനവുമായി എത്തിയത്‌. എന്നാൽ ഖേദം പ്രകടിപ്പിക്കാനായി കൊടുത്ത വാർത്തയും വ്യാജമാണെന്ന്‌ വിവരങ്ങൾ പുറത്തുവന്നു.

എറണാകുളം മെഡിക്കൽ കോളേജ്‌ അല്ല, പകരം തിരുവനന്തപുരം മെഡിക്കൽ കോളേജാണ്‌ എന്നായിരുന്നു മനോരമയുടെ തിരുത്തിയ വാർത്ത. എന്നാൽ ഇത്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ അല്ല എന്നാണ്‌ അധികൃതരുടെ വിശദീകരണം. കൂടാതെ ഇതിനിടയിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റെ പുറംചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നത്‌ കാണാം. ഇത്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ അല്ലെന്ന്‌ ഹെൽത്ത്‌ ഇൻസ്‌പെക്‌ടറായിട്ടുള്ള വികാസ്‌ ബഷീർ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്‌.

പുരുഷൻമാരെയും സ്ത്രീകളെയും ഒരേ വാർഡിൽ കിടത്തിയിരിക്കുന്നു, രോഗികൾ തമ്മിൽ അകലം പാലിക്കുന്നില്ല, പ്രായാധിക്യവും ഗുരുതരാവസ്ഥയുമുള്ള രോഗിയുടെ തൊട്ടടുത്ത് മാനസികവൈകല്യമുള്ള കൈകാലുകൾ കെട്ടിയ കുട്ടിയെ കിടത്തിയിരിക്കുന്നു, മെഡിക്കൽ കോളേജിൽ ആവശ്യത്തിന് സ്ഥല സൗകര്യം ഉണ്ടായിരുന്നിട്ടും രോഗികളെ ദുരിതത്തിലാക്കുന്നു തുടങ്ങി തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് വ്യാജ ദൃശ്യങ്ങൾ സഹിതം മനോരമ സംപ്രേഷണം ചെയ്തത്.

എറണാകുളം മെഡിക്കൽ കോളേജിനെ കുറിച്ച് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നവരുടെ വക്താക്കളായി മനോരമ ന്യൂസ് പ്രവർത്തിക്കുന്നതിൻറെ തുടർച്ചയായാണ് ഈ വ്യാജ വാർത്ത സംപ്രേഷണം ചെയ്‌തിരിക്കുന്നത്. ഇതിനു മുമ്പും തെറ്റായ വാർത്തകൾ നൽകിയിട്ടുള്ള ചാനൽ ഇതു സംബന്ധിച്ച് മെഡിക്കൽ കോളേജ് നൽകുന്ന വിശദീകരണങ്ങൾ സമൂഹമധ്യത്തിലെത്തിക്കുകയെന്ന മാധ്യമധർമം നിറവേറ്റിയിട്ടില്ല. ഈ സാഹചര്യത്തിൽ ചാനൽ നടത്തിയ അധാർമിക പ്രവർത്തനം സംബന്ധിച്ച് പൊലീസിനും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും പരാതി നൽകാൻ മെഡിക്കൽ കോളേജ് നിർബന്ധിതമായിരിക്കുകയാണെന്ന് സുപ്രണ്ട് അറിയിച്ചു. വ്യാജവാർത്ത സംപ്രേഷണം  ചെയ്ത നടപടി സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ കാലത്ത് ചികിത്സയും ഗവേഷണവും അടക്കമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയും അന്തർദേശീയ മാധ്യമങ്ങളുടെയടക്കം അംഗീകാരം നേടിയെടുക്കുകയും ചെയ്ത എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെ ഇത്തരത്തിൽ തുടർച്ചയായി ഒരു ചാനൽ വ്യാജവാർത്തകൾ സംപ്രേഷണം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ഈ ചാനലിൻറെ മേധാവികൾ വ്യക്തമാക്കണെന്നും മെഡിക്കൽ കോളേജ് തകർന്നു കാണാൻ ആഗ്രഹിക്കുന്നവരുടെ വക്താക്കളായി ഒരു മാധ്യമസ്ഥാപനം പ്രവർത്തിക്കുന്നതിൽ ദുഃഖവമുണ്ടെന്നും അദികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വ്യാജവാർത്തയ്ക്ക് മാപ്പ് പറഞ്ഞതിനു പിന്നാലെ മനോരമ റിപ്പോർട്ടർ ഭീഷണിപ്പെടുത്തി; ഡോക്ടർമാരുടെ മൊഴി

കളമശേരി > എറണാകുളം ഗവ. മെഡിക്കൽ കോളേജിനെതിരെയുള്ള വ്യാജവാർത്തയ്‌‌‌ക്ക് മനോരമ ചാനൽ മാപ്പുപറഞ്ഞതിനുപിന്നാലെ, കേസ്‌ കൊടുത്തു നോക്കെന്ന്‌ ലേഖിക ഭീഷണിപ്പെടുത്തിയതായി ഡോക്ടറുടെ മൊഴി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, മെഡിക്കൽ സൂപ്രണ്ട് എന്നിവർ വ്യാജവാർത്തയ്‌‌ക്കെതിരെ കളമശേരി പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് ചാർജ്‌ ചെയ്യുന്നതിന്റെ മുന്നോടിയായി ബുധനാഴ്‌ച മൊഴിയെടുത്തപ്പോഴാണ് മെഡിക്കൽ കോളേജ് അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിച്ചത്‌.

വാർത്ത സംപ്രേഷണം ചെയ്യുന്നതിനുമുമ്പ് കോവിഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ എന്നിവരോട് ലേഖിക അന്വേഷിച്ചിരുന്നു. എന്നാൽ,  അങ്ങനെയൊരു സംഭവമോ സാഹചര്യമോ ഇല്ലെന്ന് ഇരുവരും വ്യക്തമാക്കി.  ഇത് കണക്കിലെടുക്കാതെയാണ് വ്യാജവാർത്ത നൽകിയത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിഷേധം ഇരമ്പിയപ്പോഴാണ് വാർത്ത നിഷേധിക്കാതെ, ദൃശ്യം മാറിപ്പോയതിന്‌ മനോരമ മാപ്പുപറഞ്ഞത്. ഇതിനുപിന്നാലെയായിരുന്നു വാ‌ട്‌സാ‌പ്പിൽ ലേഖികയുടെ ഭീഷണി. മറ്റ്‌ ഡോക്ടർമാരെക്കുറിച്ചുള്ള പരാതി തങ്ങളുടെ കൈവശമുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ ഞങ്ങൾക്കെതിരെ  കേസ് കൊടുക്കെന്ന്‌ വെല്ലുവിളിക്കുകയും ചെയ്‌തു.

വ്യാജവാർത്ത ചമയ്‌ക്കുക, മെഡിക്കൽ കോളേജിലെ കോവിഡ് പ്രവർത്തനങ്ങൾ അവതാളത്തിലാക്കുക, ജോലിക്ക് തടസ്സമുണ്ടാക്കുക, കലാപസമാന സാഹചര്യമുണ്ടാക്കുക എന്നീ ആക്ഷേപങ്ങളാണ് മെഡിക്കൽ കോളേജ് പരാതിയിൽ ഉന്നയിച്ചത്.

വീണ്ടും കള്ളക്കഥ; ഇത്തവണ അഭിമുഖവും റൂളിങ്ങും ; കോടിയേരി നൽകിയ അഭിമുഖം വളച്ചൊടിച്ച്‌‌ പത്രത്തിൽ വാർത്ത

സിപിഐ എം നേതാക്കൾക്കും കമ്മിറ്റികൾക്കുമെതിരെ വീണ്ടും മലയാള മനോരമയുടെ നുണബോംബ്‌. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും സ്‌പീക്കറുടെയും പേര്‌ വലിച്ചിഴച്ചാണ് ഞായറാഴ്‌ച പത്രത്തിൽ നുണകൾ നിരത്തിയത്‌. കോടിയേരി മനോരമ ന്യൂസ്‌ ചാനലിന്‌ നൽകിയ അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്നും, പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചുമാണ്‌ പത്രം ഉപയോഗിച്ചത്‌. സ്‌പീക്കർ ജാഗ്രത കാട്ടിയില്ലെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി വിലയിരുത്തിയെന്ന്‌ ഭാവനയിൽ മെനഞ്ഞ വാർത്ത, പത്രത്തിന്റെ പ്രധാന വാർത്തയാക്കാനും മടിച്ചില്ല.

കൂടെ നിൽക്കുന്നവരുടെ സാമർഥ്യം മുഖ്യമന്ത്രിക്ക്‌ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നത്‌, തന്നെ അത്ഭുതപ്പെടുത്തിയെന്ന്‌ കോടിയേരി പറഞ്ഞാതായുള്ള ദ്വയാർഥത്തിലുള്ള വാർത്തയാണ്‌ പത്രത്തിൽ പല കോളത്തിൽ നിരത്തിയത്‌. ഇങ്ങനെയൊരു പ്രസ്‌താവന അഭിമുഖത്തിൽ നടത്തിയിട്ടില്ലെന്ന്‌ കോടിയേരി വ്യക്തമാക്കി. പത്രം വാർത്തയിൽ പറഞ്ഞതെല്ലാം വളച്ചൊടിച്ച കാര്യങ്ങളാണെന്നും കോടിയേരി പറഞ്ഞു.

സ്പീക്കർക്കെതിരെ ‘പാർടി റൂളിങ്’‌ എന്ന പേരിലാണ്‌ സിപിഐ എം ജില്ലാ നേതൃത്വത്തെയും കൂട്ടിക്കെട്ടി മനോരമ മറ്റൊരു പച്ചക്കള്ളം‌ സൃഷ്ടിച്ചത്‌.  സ്വർണക്കടത്ത്‌ കേസിലെ പ്രതികളുമായി സ്‌പീക്കർക്ക്‌ ബന്ധമുണ്ടെന്ന്‌ വരുത്തിതീർക്കാനുള്ള  നെട്ടോട്ടത്തിന്റെ ഭാഗമായാണിത്‌.

നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിൽ സ്‌പീക്കർ ഈ ചടങ്ങിൽ പങ്കെടുത്തതിൽ  ജില്ലാ കമ്മിറ്റി അതൃപ്‌തി രേഖപ്പെടുത്തിയെന്നാണ്‌ മനോരമയുടെ മറ്റൊരു വിചിത്ര കണ്ടെത്തൽ. 2019 ഡിസംബർ 31-ന് ആയിരുന്നു ചടങ്ങ്‌. അന്ന്‌ നിയമസഭയുടെ ഒരുദിവസത്തെ പ്രത്യേക സമ്മേളനം ചേർന്നു. രാവിലെ ഒമ്പതിന്‌ തുടങ്ങി ഉച്ചയ്‌ക്ക്‌ 12.38നാണ്‌ സഭ പിരിഞ്ഞത്‌. സമ്മേളന നടപടികളുടെ സംഗ്രഹവും അവതരിപ്പിച്ചശേഷം, അനിശ്ചിതകാലത്തേ‌ക്ക്‌ പിരിച്ചുവിട്ടശേഷമാണ്‌ സഭയിൽനിന്ന്‌ സ്‌പീക്കർ ഇറങ്ങിയത്‌.

പുകരഹിത വാഹനങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള ചെറിയ സ്റ്റാർട്ടപ് സംരംഭമാണെന്ന് സംരംഭകർ അറിയിച്ചതനുസരിച്ചാണ്‌, നെടുമങ്ങാട്ട്‌ ‘കാർബൺ ഡോക്ടർ’ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതെന്ന്‌ സ്‌പീക്കർ പലതവണ വ്യക്തമാക്കിയതാണ്‌.

ഭാവനാസൃഷ്ടി: ആനാവൂർ

സ്‌പീക്കർക്കെതിരെ സിപിഐ എം തിരുവനന്തപുരം ജില്ലാ നേതൃത്വമെന്നത്‌ മനോരമ ലേഖകന്റെ ഭാവനാസൃഷ്ടി മാത്രമാണെന്ന്‌ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. സ്‌പീക്കറുമായി ബന്ധപ്പെട്ട ഒരു വിഷയവും ജില്ലാ നേതൃത്വമോ, ജില്ലാ കമ്മിറ്റിയോ ചർച്ച ചെയ്‌തിട്ടില്ല. ഈ വിഷയത്തിൽ ഒരുതരത്തിലുള്ള പരാമർശമോ തീരുമാനമോ ഉണ്ടായിട്ടുമില്ല.

സിപിഐ എം ജില്ലാ നേതൃത്വത്തിന്റെ ഒരു ചർച്ചയ്‌ക്കും വരാത്ത കാര്യങ്ങളിലാണ്‌ മനോരമ ലേഖകൻ സ്വയം തീരുമാനങ്ങളിലെത്തിയത്‌. ഇത്തരം കള്ളവാർത്താസൃഷ്ടി അപലപനീയമാണ്‌.  മാധ്യമധർമത്തിന്‌ നിരക്കാത്ത വ്യാജവാർത്ത പിൻവലിച്ച്‌ മാപ്പ്‌ പറയാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു.

അസത്യപ്രചാരണം: മനോരമയ്‌ക്ക്‌ ജോൺ ബ്രിട്ടാസിന്റെ കത്ത്‌

മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച പരമ്പരയിലെ അസത്യവും വസ്‌തുതാവിരുദ്ധവുമായ പരാമർശങ്ങൾക്കെതിരെ കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസ്‌. എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ച പരമ്പരയിൽ തന്നെക്കുറിച്ചുള്ള അസത്യ പരാമർശങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട്‌ മനോരമ ചീഫ്‌ ന്യൂസ്‌ എഡിറ്റർക്ക്‌ ജോൺ ബ്രിട്ടാസ്‌ കത്തയച്ചു.

മനോരമ പരമ്പരയിൽ തന്നെക്കുറിച്ച് പറഞ്ഞ എല്ലാ കാര്യവും അസത്യവും ജനങ്ങളുടെ മനസ്സിൽ അനാവശ്യ തെറ്റിധാരണയ്‌ക്ക് കാരണമാകുന്നതായും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്‌ എന്ന നിലയിൽ ബ്രിട്ടാസ്‌ ബത്തകളും വാഹനസൗകര്യവും കൈപ്പറ്റുന്നുവെന്നും ഓഫീസ്‌ സൗകര്യമുണ്ടെന്നുമാണ്‌ മനോരമ എഴുതിയത്‌. കഴിഞ്ഞ നാലുവർഷത്തിൽ സർക്കാരിന്റെ ആനുകൂല്യമായി ഒരു രൂപപോലും കൈപ്പറ്റിയിട്ടില്ലെന്നും സർക്കാർ ആവശ്യത്തിന് ചെയ്‌ത യാത്രയുടെ ചെലവും സർക്കാരിൽനിന്ന് വാങ്ങിയിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം ആവശ്യങ്ങൾക്കുള്ള താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുക സ്വന്തം നിലയ്ക്കാണ് വഹിച്ചത്. ഓണററി പദവി മുൻനിർത്തി വിസിറ്റിങ്‌ കാർഡ് പോലും സർക്കാരിൽനിന്ന് അടിപ്പിച്ചിട്ടില്ല. മനോരമ പ്രവർത്തകർക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മാധ്യമ സ്ഥാപനത്തിന്റെ ചുമതലക്കാരനായ തന്നോട്‌ ഫോൺ കോളിലെങ്കിലും ബന്ധപ്പെടാമായിരുന്നു. പരമ്പരയിലെ അസത്യങ്ങൾ തനിക്കും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ തെറ്റിദ്ധാരണ സൃഷ്‌ടിക്കാനാണ് വഴിവച്ചതെന്നും ഉചിതമായ പ്രാധാന്യത്തോടെ തിരുത്ത് നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

പരമ്പരയിൽ മുഴുവൻ അസത്യങ്ങൾ; വ്യാജവാർത്തയിൽ മനോരമയ്‌ക്ക്‌ ജോൺ ബ്രിട്ടാസിന്റെ കത്ത്‌; തിരുത്ത് കൊടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം > മലയാള മനോരമയുടെ എഡിറ്റ് പേജിലെ പരമ്പരയില്‍ തന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അസത്യവും വസ്തുതാ വിരുദ്ധവുമാണെന്ന് കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ്. പരമ്പരയിലെ പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ക്ക് കത്ത് അയച്ചു.

കത്തിന്റെ പൂര്‍ണരൂപം:

മലയാള മനോരമയുടെ എഡിറ്റ് പേജിലെ പരമ്പരയില്‍ എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എല്ലാം തന്നെ അസത്യവും വസ്‌തുതാ വിരുദ്ധവുമാണ്. ജനങ്ങളുടെ മനസ്സില്‍ അനാവശ്യ തെറ്റിധാരണക്ക് ഇത് കാരണമാകുന്നു. ശമ്പളം വാങ്ങുന്നില്ലെങ്കിലും ”ഓഫീസ്, ബത്തകള്‍, കാര്‍” എന്നിവ ഞാന്‍ കൈപറ്റുന്നതായിട്ടാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ നാല് വര്‍ഷത്തില്‍ സര്‍ക്കാറിന്റെ ആനുകൂല്യം എന്ന നിലയില്‍ ഒരു രൂപ ഞാന്‍ കൈപറ്റിയിട്ടില്ല. മാത്രവുമല്ല, സര്‍ക്കാറിന്റെ ആവശ്യത്തിന് ഞാന്‍ യാത്ര ചെയ്‌തിട്ടുണ്ടെങ്കില്‍ അതിന്റെ ചിലവ് സര്‍ക്കാറില്‍ നിന്ന് വാങ്ങിയിട്ടില്ല. ഇത്തരം ആവശ്യങ്ങള്‍ക്കുള്ള താമസത്തിന്റെയും ഭക്ഷണത്തിന്റെയും തുകയും സ്വന്തം നിലയ്ക്കാണ് വഹിച്ചിട്ടുള്ളത്. എന്തിനേറെ ഹോണററി പദവി മുന്‍നിര്‍ത്തി ഒരു വിസിറ്റിംഗ് കാര്‍ഡ് പോലും സര്‍ക്കാറില്‍ നിന്ന് അടിച്ചു വാങ്ങിയിട്ടില്ല.

എല്ലാവര്‍ക്കും അറിയാവുന്ന ഒരു മാധ്യമ സ്ഥാപനത്തിന്റെ ചുമതലക്കാരനായിട്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. മനോരമ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഒരു ഫോണ്‍ കോളില്‍ ബന്ധപ്പെടാവുന്നതേയുള്ളൂ. കേവലപരമായ വാര്‍ത്തയിലോ അല്ലെങ്കില്‍ ആരുടെയെങ്കിലും പ്രതികരണത്തിലോ അല്ല, ഈ അവാസ്‌തവങ്ങള്‍ വന്നത്.

ഗവേഷണം ചെയ്‌ത് തയ്യാറാക്കുന്നു എന്ന് പറയപ്പെടുന്ന, എഡിറ്റ് പേജില്‍ വരുന്ന, ആധികാരിക പരമ്പരയില്‍ ആണ് ഈ അസത്യങ്ങള്‍ കടന്നു വന്നത്. എനിക്കും മുഖ്യമന്ത്രിക്കും എന്തിനേറെ സര്‍ക്കാറിനും എതിരെ തെറ്റിധാരണ സൃഷ്‌ടിക്കാനാണ് ഇത് വഴിവച്ചത്. ഉചിതമായ പ്രാധാന്യത്തോടെ ഇതിന്റെ തിരുത്ത് കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്ന്,
വിശ്വസ്‌തതയോടെ,
ജോണ്‍ ബ്രിട്ടാസ്
മാനേജിംഗ് ഡയറക്ടര്‍
മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്.

*
കടപ്പാട്: ദേശാഭിമാനി

ആരും ചിരിക്കരുത്‌... പ്ലീസ്‌! ചെന്നിത്തല ഉയർത്തിയ യമണ്ടൻ ആരോപണങ്ങൾ

തിരുവനന്തപുരം  > കോവിഡ്‌ പ്രതിസന്ധികാലത്ത്‌ സാമൂഹ്യമാധ്യമങ്ങളിൽ പരക്കെ ചിരിയുയർത്തിയത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ വാർത്താസമ്മേളനങ്ങളാണ്‌. ചെന്നിത്തല ഉയർത്തിയ യമണ്ടൻ ആരോപണങ്ങളും ആവശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലെ ട്രോളുകളായി ചിരി പരത്തി.

കോവിഡ്‌ പ്രതിരോധത്തിന്‌ സർക്കാരിനൊപ്പംനിന്ന്‌ പ്രവർത്തിക്കേണ്ട പ്രതിപക്ഷം എത്രമാത്രം ജനവിരുദ്ധമായാണ്‌ പ്രവർത്തിച്ചതെന്ന്‌ ഈ വാർത്താസമ്മേളനങ്ങളിൽനിന്ന്‌ വ്യക്തം. കോവിഡ്‌ കാലത്ത്‌   150ലേറെ വാർത്താസമ്മേളനം നടത്തിയിട്ടും ഒരു ക്രിയാത്മക നിർദേശം പ്രതിപക്ഷനേതാവിൽ നിന്നുണ്ടായില്ല. മറിച്ച്‌ പലതും തികച്ചും നിരുത്തരവാദപരമായ ആരോപണങ്ങളായിരുന്നു.   പലതിൽനിന്നും ഗത്യന്തരമില്ലാതെ അദ്ദേഹത്തിന്‌ പിന്മാറേണ്ടി വരികയും ചെയ്‌തു.

എൺപത്തേഴ്‌ ലക്ഷം റേഷൻകാർഡ്‌ ഉടമകളുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക്‌ വിറ്റെന്ന്‌ ആരോപിച്ച ചെന്നിത്തല ബ്രിട്ടീഷ്‌ വിപണിയിലെ പൗണ്ടിന്റെ മൂല്യം കണക്കാക്കി ആ ഡാറ്റയ്‌ക്ക്‌ എത്ര വിലവരുമെന്നുവരെ പ്രഖ്യാപിച്ചു. ആഴ്‌ചകൾക്കുശേഷം ഈ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്‌ താൻ അങ്ങനെ ഉന്നയിച്ചിട്ടില്ലെന്നും ഒരു പത്രം പറഞ്ഞതുകേട്ട്‌ പറഞ്ഞതാണെന്നുമായിരുന്നു മറുപടി. ടെക്‌നോസിറ്റിയിലെ കളിമൺഖനനത്തിൽ വൻ കൊള്ളയെന്ന്‌ പത്രസമ്മേളനത്തിൽ വിളിച്ചുപറഞ്ഞ ചെന്നിത്തല ആ കമ്പനിയുടെ പ്രതിനിധി വിളിച്ചപ്പോൾ ‘ഞാനത്‌ റെക്ടിഫൈ ചെയ്യാം’ എന്നായി. ക്രിയാത്മകമായ ഒരു നിർദേശവും മുന്നോട്ടുവയ്‌ക്കാൻ കഴിയാത്ത പ്രതിപക്ഷനേതാവിനെ പഴയ ആരോപണങ്ങൾതന്നെ തിരിഞ്ഞുകൊത്തുകയാണ്‌.

കോവിഡ്‌ നിയന്ത്രണങ്ങളൊന്നും പാലിക്കാതെ കന്റോൺമെന്റ്‌ഹൗസിൽ നട്ടുച്ച വാർത്താസമ്മേളനം എല്ലാ ദിവസവും  തുടരുന്നു. പ്രത്യേകിച്ച്‌ ഒന്നും പറയാനില്ലെങ്കിലും പകൽ 12ന്‌ മാധ്യമപ്രവർത്തകരെ കൂട്ടത്തോടെ വിളിച്ചുവരുത്തുന്നത്‌ പതിവായി.

കന്റോൺമെന്റ്‌ഹൗസിന്റെ വരാന്തയിൽ നടത്തുന്ന വാർത്താസമ്മേളനത്തിൽ വലിയ ആൾക്കൂട്ടമാണ്‌. റിപ്പോർട്ടർമാരും ക്യാമറക്കാരും മറ്റുജീവനക്കാരുമടക്കം അറുപതിലേറെ പേർ എന്നും ഉച്ചയ്‌ക്ക്‌ ഇവിടെത്തി കൂട്ടംകൂടുന്നു.  ഇതിലും ഏറെയാണ്‌ പ്രതിപക്ഷനേതാവിന്റെ അനുയായികളുടെ എണ്ണം. കെപിസിസി ഭാരവാഹി മുതൽ ഡിസിസി അംഗം വരെ മാധ്യമപ്രവർത്തകർക്കുചുറ്റും വട്ടമിട്ട്‌ നിൽക്കും. പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളും സുരക്ഷാജീവനക്കാരും വരാന്തയിൽ തിക്കിത്തിരക്കും. കോവിഡ്‌ നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെയുള്ള നട്ടുച്ച വാർത്താസമ്മേളനം കന്റോൺമെന്റ്‌ ഹൗസിനെ തന്നെ രോഗവ്യാപന കേന്ദ്രമാക്കുമെന്ന്‌ ആശങ്ക ഉയർന്നിട്ടുണ്ട്‌.

ഇത്രയധികം പേരെ വിളിച്ചുവരുത്തിയിട്ടും സുരക്ഷാമുൻകരുതൽ ഒന്നും സ്വീകരിച്ചിട്ടില്ല.  പ്രതിപക്ഷനേതാവ്‌ കഴിഞ്ഞദിവസം മാസ്‌ക്‌ ധരിക്കാതെയാണ്‌ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്‌. അതേസമയം, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം. തുടക്കത്തിൽ നോർത്ത്‌ബ്ലോക്കിലെ മീഡിയാ റൂമിലായിരുന്നു അദ്ദേഹം മാധ്യമങ്ങളെ കണ്ടത്‌.  വൈകാതെ മാധ്യമപ്രവർത്തകർക്ക്‌ പിആർ ചേംബറിൽ സൗകര്യമൊരുക്കുകയും മുഖ്യമന്ത്രി മീഡിയാ റൂമിലിരുന്ന്‌ സംസാരിക്കുകയും ചെയ്യുന്ന സംവിധാനത്തിലേക്ക്‌ മാറി.  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അത്യാവശ്യഘട്ടങ്ങളിൽ വീഡിയോ കോൺഫറസിലൂടെയാണ്‌ വാർത്താസമ്മേളനം നടത്തുന്നത്‌.

സിസിടിവി സ്വിച്ച്‌ മാറ്റിയത്‌ തെളിവ്‌ നശിപ്പിക്കാനെന്ന്‌ ചെന്നിത്തല

സെക്രട്ടറിയറ്റിൽ ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിലെ ഇടിമിന്നലിൽ തകർന്ന സിസിടിവി സ്വിച്ച്‌ മാറ്റിയതിൽ തെളിവ്‌ നശിപ്പിക്കൽ ആരോപണവുമായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. സ്വർണക്കടത്ത്‌ കേസിൽ തെളിവ്‌ നശിപ്പിക്കാനുള്ള നീക്കമെന്ന നട്ടാൽ കുരുക്കാത്ത നുണയാണ്‌ ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞത്‌‌. 

ഏപ്രിൽ 16ന്‌ രാത്രിയിൽ ഉണ്ടായ ഇടിമിന്നലിലാണ്‌ ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി നെറ്റ്‌ വർക്കിന്റെ എട്ട്‌  സ്വിച്ച്‌ തകരാറിലായത്‌. ഇത്‌ മാറ്റാൻ പൊതുഭരണവകുപ്പിന്‌ നിർദേശം നൽകിയിരുന്നു. ഇതിന്‌ ചെലവായ 10,413 രൂപ അനുവദിച്ച്‌ ജൂലൈ 13ന്‌ ഉത്തരവിറക്കി. ഇതിനെ വളച്ചൊടിച്ചാണ്‌ പ്രതിപക്ഷ നേതാവ്‌ ആരോപണവുമായി രംഗത്തുവന്നത്‌.

ചീഫ്‌ സെക്രട്ടറിയുടെ ഓഫീസിൽമാത്രം ഒതുങ്ങുന്ന ഇന്റേണൽ നെറ്റ്‌ വർക്കാണ്‌ തകരാറിലായത്‌. ഇതിന്‌ സെക്രട്ടറിയറ്റിലെ പൊതുവായ സിസിടിവി സർവയലൻസ്‌ നെറ്റ്‌ വർക്കുമായി ഒരു ബന്ധവുമില്ല. ജൂലൈ 13ന്‌ ഇറക്കിയ ഉത്തരവിൽ സ്വിച്ച്‌ മാറ്റിസ്ഥാപിച്ചതിന്‌ ചെലവഴിച്ച തുക നൽകുന്നതിന്‌ അനുമതി നൽകിയതായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു ഫയലിൽ എഴുതിയിരിക്കുന്നത്‌ എന്താണെന്നുപോലും മനസ്സിലാക്കാതെയാണ്‌ പ്രതിപക്ഷ നേതാവ്‌ ആരോപണവുമായി ഇറങ്ങിയത്‌. കേടായ സിസിടിവി പോർട്ട്‌ മാറ്റാനുള്ള കത്ത്‌ മെയ്‌ 13നാണ്‌ അയച്ചത്‌. ഉടനടി അത്‌ പുനഃസ്ഥാപിക്കുകയും ചെയ്‌തു. വിമാനത്താവളത്തിൽ സ്വർണക്കടത്ത്‌ പിടികൂടിയത്‌ ജൂൺ 30നും.

കള്ളമല്ലാതെ കഴമ്പുള്ളത്‌ വല്ലതുമുണ്ടോ ? ചെന്നിത്തലയോട്‌ എൽഡിഎഫ്‌ കൺവീനർ

തൃശൂർ: എൽഡിഎഫ്‌ സർക്കാരിനെതിരെ കഴമ്പുള്ള ഒരാക്ഷേപം പോലും ഉന്നയിക്കാൻ പ്രതിപക്ഷനേതാവ് ചെന്നിത്തലയ്ക്ക് കഴിയുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പ്രതിപക്ഷനേതാവിന്റെ വിലകുറഞ്ഞ ആരോപണങ്ങൾ  ബിജെപിയും ഏറ്റുപിടിക്കുന്ന വിചിത്ര നീക്കമാണ്‌ കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നല്ലനിലയിൽ മുന്നോട്ടുപോകുന്ന സർക്കാരിനെ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്.

കോവിഡ് പ്രതിരോധത്തിലുൾപ്പെടെ  രാജ്യത്തിനകത്തും പുറത്തുനിന്നുമായി സംസ്ഥാന സർക്കാരിന് വലിയ അംഗീകാരമാണ്‌ ലഭിക്കുന്നത്‌. ഇത്‌ വരാനിരിക്കുന്ന  തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് കനത്ത തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ചെന്നിത്തലയുടേയും കൂട്ടരുടേയും അസത്യപ്രചാരണത്തിന്‌ പിന്നിൽ‌. മാഹാമാരി പടരുന്ന സമയത്ത്‌ ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചും സമരനാടകങ്ങൾ നടത്തി. ഇതുപോലൊരു സാഹചര്യത്തിൽ ഇന്ത്യയിൽ മറ്റൊരിടത്തും ഇത്തരത്തിൽ സമരം നടത്താൻ ഒരു പ്രതിപക്ഷകക്ഷികളും തയ്യാറായിട്ടില്ല.  

1.33 ലക്ഷംപേർക്ക് പിഎസ്‌സിവഴി നിയമനം നൽകിയപ്പോൾ, മുൻ യുഡിഎഫ് സർക്കാർ ആകെ നൽകിയത് 1.29 ലക്ഷം മാത്രം. യുഡിഎഫ് കാലത്തെ താൽക്കാലിക നിയമനം 39,898, ഇപ്പോൾ  11,674. എന്നിട്ടും ചെന്നിത്തല നിയമനത്തെക്കുറിച്ച് കള്ളക്കഥകൾ ചമയ്‌ക്കുന്നു.

സമീപകാലത്ത് തെളിയിക്കപ്പെട്ട ടൈറ്റാനിയം അഴിമതി നടന്നത്‌ കോൺഗ്രസ്‌ നേതൃത്വം നൽകിയ ഭരണകാലത്താണ്‌.  108 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിയിട്ട്‌ 256 കോടിയുടെ കണക്കുണ്ടാക്കിയായിരുന്നു തട്ടിപ്പ്.   ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ള വർഗീയവാദികൾക്കൊപ്പം കൂട്ടുകെട്ടിന്  ഒരുങ്ങുകയും സംഘപരിവാറിന് സഹായകമായ നിലപാട്‌  സ്വീകരിക്കുകയും ചെയ്യുന്നു‌. ഇതു മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ കള്ളപ്രചാരവേല.

ജൂലൈ 28ന്‌ ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിയത് എൽഡിഎഫിലെ അനൈക്യം മൂലമാണെന്ന ചെന്നിത്തലയുടെ വാദം തള്ളിക്കളയുന്നതായും വിജയരാഘവൻ പറഞ്ഞു.

ഇത് അന്തസ്സിന് ചേർന്നതല്ല, ചർച്ച ചെയ്‌ത് ധാരണയിലെത്തിയ കാര്യം പ്രതിപക്ഷ നേതാവ് മാറ്റി പറയുന്നു: എ കെ ബാലൻ

തിരുവനന്തപുരം > നിയമസഭാ സമ്മേളനം മാറ്റി വെക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് നടത്തിയ അഭിപ്രായപ്രകടനം അനുചിതവും ദൗർഭാഗ്യകരവുമാണെന്ന് നിയമ പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എ കെ ബാലൻ.  സമ്മേളനം നിശ്ചയിച്ച സമയത്തെ സാഹചര്യമല്ല ഇപ്പോൾ സംസ്ഥാനത്തുള്ളത്. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ആരോഗ്യരംഗത്തുള്ളവർ അടക്കം ചൂണ്ടിക്കാണിച്ചതാണ്.

ഇതിനെ തുടർന്ന് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവുമായി സംസാരിച്ചു. പ്രതിപക്ഷനേതാവുമായി നാലുപ്രാവശ്യവും ഉപനേതാവുമായി ഒരു പ്രാവശ്യവും സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. അതനുസരിച്ച് പ്രതിപക്ഷനേതാവ് മൂന്ന് കാര്യങ്ങൾ വ്യക്തമാക്കി. നിയമസഭ ചേരേണ്ട എന്നാണ് സർക്കാർ തീരുമാനമെങ്കിൽ അതിനോട് വിയോജിക്കുന്നില്ല. ഇക്കാര്യം രാഷ്ട്രീയ വിവാദമാക്കാൻ പ്രതിപക്ഷം ഉദ്ദേശിക്കുന്നില്ല. എന്നാൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിൽ ഉറച്ചുനിൽക്കും. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനോട് സംസാരിച്ച് ധാരണയിൽ എത്തിയതാണെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ ആ നിലപാടിന് വിരുദ്ധമായാണ് പ്രതിപക്ഷനേതാവ് ഇപ്പോൾ പ്രതികരിക്കുന്നത്. അത് ദൗർഭാഗ്യകരവും അനുചിതവുമാണ്.  ധാരണയിൽ എത്തിയ ഒരു കാര്യം  പ്രതിപക്ഷ നേതാവ് തന്നെ മാറ്റി പറയുന്നത് അദ്ദേഹത്തിൻറെ വിശ്വാസ്യതയ്ക്ക് ചേർന്നതല്ലെന്നും എ കെ ബാലൻ പ്രസ്താവനയിലൂടെ അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് വ്യാപന തീവ്രത വളരെ ആശങ്ക ഉയർത്തുന്ന താണ്.  ഇപ്പോൾ ദിവസവും ആയിരത്തിൽ അധികം പോസിറ്റീവ് കേസുകളാണ് ഉണ്ടാകുന്നത്. സംസ്ഥാന വ്യാപകമായി പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്നു. പതിനഞ്ച് ദിവസം കൊണ്ടാണ് പോസിറ്റീവ് കേസുകളുടെ എണ്ണം 100 ശതമാന മായി  വർദ്ധിപ്പിച്ചത്. രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ നിന്നാണ് എംഎൽഎമാർ എത്തിച്ചേരേണ്ടത്.   മാത്രമല്ല റിവേഴ്‌സ് ക്വാറൻറയിൽ കഴിയേണ്ട 60 വയസ്സിന് മേൽ പ്രായമുള്ള 72 പേരും 70  വയസ്സിന് മേൽ പ്രായമുള്ള 31 പേരും എംഎൽഎമാരുടേ കൂട്ടത്തിലുണ്ട്. ഇതിനുപുറമെ നിരവധി രോഗങ്ങളുള്ളവരും ഉണ്ട്.

സഭയ്‌ക്കുള്ളിലെ അന്തരീക്ഷം വിമാനത്തിനുള്ളിലെ അന്തരീക്ഷത്തിന് തുല്യമാണ്. എയർകണ്ടീഷന് പുറമെ വായുസഞ്ചാരവുമുണ്ടാകില്ല. ഇവിടെ പോസിറ്റീവ് കേസുകൾ വന്നാൽ വൈറസ് വ്യാപനം വേഗത്തിലാകും. ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ അത് വലിയ ആക്ഷേപത്തിന് കാരണമായി മാറും. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ പ്രതിസ്ഥാനത്താകും.  ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചാണ് സഭ മാറ്റാൻ തീരുമാനിച്ചതും പ്രതിപക്ഷവുമായി സംസാരിച്ചതും. ഇക്കാര്യത്തിൽ ധാരണയിൽ എത്തിയശേഷം പ്രതിപക്ഷ നേതാവിനെപോലെ ഒരാൾ അതിനെ രാഷ്ട്രീയമായി എതിർക്കുന്നത് അദ്ദേഹത്തിന്റെ അന്തസ്സിന് ചേർന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

ചെന്നിത്തല-ബിജെപി ഒളിച്ചുകളിക്ക് ഉമ്മൻചാണ്ടി വെള്ളപൂശുന്നു: കോടിയേരി

തിരുവനന്തപുരം > പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തമ്മിലുള്ള ഒളിച്ചുകളിക്ക് വെള്ളപൂശാനാണ് ഉമ്മൻചാണ്ടി രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് സിപിഐ എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഉച്ചയ്ക്ക് ശേഷം ഏറ്റുപറയുകയാണ് പ്രതിപക്ഷനേതാവ് ചെയ്യുന്നത്. സ്വർണ്ണകള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന ആരോപണം കെ സുരേന്ദ്രൻ ഉന്നയിച്ചു. ഉടനെ ചെന്നിത്തല അത് ഏറ്റെടുത്തു. ഇതിലെന്തെങ്കിലും വസ്തുത ഉണ്ടോയെന്ന് പരിശോധിച്ചു കൊണ്ടല്ല ഈ ആരോപണം ഏറ്റെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് വിശദീകരിച്ചിട്ടും ഈ നുണ ആവർത്തിക്കാനാണ് പ്രതിപക്ഷ നേതാവ് തയ്യാറായത്. പ്രതിപക്ഷ നേതാവും ബിജെപി പ്രസിഡന്റും നുണകൾ ഒരേ സമയം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു. 

കോൺഗ്രസ്സും ബിജെപിയും തമ്മിൽ എൽഡിഎഫ് സർക്കാരിനെ താഴെ ഇറക്കാൻ കൈകോർത്ത് പ്രവർത്തിച്ച അനുഭവം മുൻപും ഉണ്ടായിട്ടുണ്ട്. 1991 ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാനാണ് കോൺഗ്രസ്-ബിജെപി- മുസ്ലിം ലീഗ് സംഖ്യം ഉണ്ടാക്കിയത്. വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂർ അസംബ്ലി മണ്ഡലത്തിലും പരസ്യമായ സഖ്യം ഉണ്ടാക്കി പ്രവർത്തിച്ച കാര്യം ഉമ്മൻചാണ്ടി മറന്നുപോയോ? കോൺഗ്രസ് നേതാക്കളുടെ മതനിരപേക്ഷ നിലപാടിന് എകെജി സെന്ററിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്നു പറയുന്ന ഉമ്മൻചാണ്ടിക്ക് ഇന്നത്തെ ബിജെപി എംപി മാരിൽ നൂറിലധികം പേർ മുൻ കോൺഗ്രസ് നേതാക്കളാണെന്ന കാര്യം അിറിയാത്തതാണോ? ജ്യോതിരാദിത്യ സിന്ധ്യ മതനിരപേക്ഷ നിലപാടുള്ള ആളായിരുന്നില്ലേ? സച്ചിൻ പൈലറ്റ് ബിജെപിയിലാണോ കോൺഗ്രസ്സിലാണോ എന്നു പറയാൻ എഐസിസി സെക്രട്ടറിയായ ഉമ്മൻചാണ്ടിക്ക് കഴിയുമോ?

ഇഎംഎസ് സർക്കാരിനെ താഴത്തിറക്കാൻ നടന്ന വിമോചന സമരത്തിൽ ജനസംഘം നേതാവ് വാജ്‌പേയിയുടെ പിന്തുണ ഉണ്ടായ കാര്യം എല്ലാവർക്കും അിറിയുന്നതല്ലെ. അസംബ്ലി തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫിന് കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാൻ മുസ്ലീം ലീഗും, കോൺഗ്രസ്സും തീരുമാനിച്ചിട്ടുള്ളത്. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല എന്നതുകൊണ്ടാണ് സംഘപരിവാറുമായി ചേർന്ന് സമാന്തര സമരപരിപാടികൾ കോൺഗ്രസ്സ് ആസൂത്രണം ചെയ്യുന്നത്.

എൽഡിഎഫ് ഗവൺമെന്റിനെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഒരു ആരോപണവും തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കോടതിയിൽ കൊടുത്ത കേസുകളിലെ വിധികളെല്ലാം തന്നെ പ്രതിപക്ഷം നടത്തിയ ആരോപണങ്ങളെ തള്ളിക്കളയുന്നതായിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ കസ്റ്റംസിനും എൻഐഎയ്ക്കും നൽകട്ടെ. ഗവൺമെന്റിനും എൽഡിഎഫിനും എതിരായി തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനുള്ള കോൺഗ്രസ് ബിജെപി തന്ത്രത്തെ ജനങ്ങൾ തിരിച്ചറിയും. എൽഡിഎഫ് ഗവൺമെന്റിനെ തകർക്കാനുള്ള ഏതൊരു നീക്കത്തെയും കേരളത്തിലെ ജനങ്ങൾചെറുത്ത് പരാജയപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

ലൂയിസ്‌ ബർഗർ വന്നിട്ട്‌ 35 വർഷം; ശബരിമലയിലും ചെന്നിത്തലയുടെ കുത്തിത്തിരിപ്പ്‌

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അസംഖ്യം കോവിഡ്‌കാല ആരോപണങ്ങളിലൊന്നായി ശബരിമല വിമാനത്താവളവും. ഭൂമി കൈയിൽ കിട്ടുംമുമ്പേ കൺസൾട്ടൻസിയെ വച്ചത്‌ അഴിമതിയെന്നാണ്‌ ആരോപണം. എന്നാൽ, എന്താണ്‌ അഴിമതിയെന്ന്‌ ചോദിച്ചാൽ കൃത്യമായി മറുപടിയുമില്ല.

സാങ്കേതികവും സാമ്പത്തികവുമായ പഠനവും പരിസ്ഥതി ആഘാത പഠനവും നടത്തുക, കേന്ദ്രസർക്കാരിൽനിന്ന് അംഗീകാരം നേടിയെടുക്കുക, പാരിസ്ഥിതികാനുമതി വാങ്ങുക തുടങ്ങിയവയാണ് കമ്പനിയെ ഏൽപ്പിച്ചതെന്ന്‌ ചെന്നിത്തലതന്നെ സമ്മതിക്കുന്നു. ഈ പ്രവർത്തനമെല്ലാം ഭൂമി വിട്ടുകിട്ടിയശേഷം ആലോചിക്കുകയും അതിനുശേഷം കൺസൾട്ടൻസിയെ ഏൽപ്പിക്കുകയും ചെയ്‌താൽ മതിയെന്ന്‌ പറയുന്നത്‌, പദ്ധതിയെത്തന്നെ അട്ടിമറിക്കുന്നതിന്‌ തുല്യമാകും. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയതുമാണ്‌.

കഴഞ്ചും  കഴമ്പില്ലാത്ത ആരോപണം മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടി ദിവസവും ഉന്നയിക്കുകയും തൊട്ടടുത്ത ദിവസം അത്‌ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടാൻ വീണ്ടും പത്രസമ്മേളനം വിളിക്കുകയുമാണ്‌ ചെന്നിത്തലയുടെ കോവിഡ്‌കാല സ്വഭാവം.  തെറ്റാണെന്ന്‌ ബോധ്യപ്പെട്ടാൽ പത്രവാർത്ത കണ്ടാണ്‌ ആരോപിച്ചത്‌ എന്ന്‌ കൂളായി പറഞ്ഞ്‌, അടുത്ത ആരോപണത്തിലേക്ക്‌ പോകും.

പ്രതിപക്ഷത്തുതന്നെ രമേശ്‌ ചെന്നിത്തലയുടെ ഈ ആരോപണരീതിയോട്‌ എതിർപ്പുണ്ട്‌. പ്രധാന പദവിയിൽ ഇരിക്കുന്ന ഒരാൾ അടിസ്ഥാനമില്ലാതെ ഇത്തരത്തിൽ വിളിച്ചുപറയുന്നത്‌ മുന്നണിയുടെ വിശ്വാസ്യതയെത്തന്നെ കളഞ്ഞുകുളിക്കുമെന്നാണ്‌ ചെന്നിത്തലയുടെ എതിർഗ്രൂപ്പുകാർ പറയുന്നത്‌.

ലൂയിസ്‌ ബർഗർ വന്നിട്ട്‌ 35 വർഷം

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആക്ഷേപിക്കുന്ന ലൂയിസ്‌ ബർഗർ രാജ്യത്തെ വൻകിട അടിസ്ഥാനസൗകര്യപദ്ധതികൾക്ക്‌ കൺസൾട്ടൻസി നൽകുന്ന സ്ഥാപനം. മഹാരാഷ്ട്രയിലെ വർസോവ–-ബാന്ദ്ര കടൽപാത, മെട്രോ ലൈനുകൾ, മോണോറെയിൽ, മുംബൈ–-നാഗ്‌പുർ എക്‌സ്‌പ്രസ്‌ പാത, ഹൈദരാബാദ്‌ മെട്രോ, ദക്ഷിണേന്ത്യയിലെ ദേശീയപാത വികസനം എന്നിവയിൽ പങ്കാളി. രാജ്യത്ത്‌ 150ൽപരം പദ്ധതികളിൽ ലൂയിസ്‌ ബർഗർ സഹകരിച്ചു‌.

ഇന്ത്യയിൽ 1985ലാണ്‌ എത്തിയത്‌. മഹാരാഷ്ട്ര, ഗുജറാത്ത്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽ അമേരിക്കൻ സഹായമുള്ള ജലസേചന പദ്ധതികളുടെ കൺസൾട്ടൻസിയായി. നിലവിൽ ഗുരുഗ്രാം, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ ഓഫീസുണ്ട്‌. ദേശീയപാത വികസന അതോറിറ്റിയുമായി 1998 മുതൽ സഹകരിക്കുന്നു.

മുംബൈ വികസന അതോറിറ്റി(എംഎംആർഡിഎ) നടപ്പാക്കിയ 40,000 കോടി രൂപയുടെ ഗതാഗതസൗകര്യവികസന പദ്ധതിയിൽ പങ്കാളിയായി. മുംബൈ മെട്രോയുടെ ഒന്ന്‌, മൂന്ന്‌, നാല്‌ ഘട്ടങ്ങളിൽ കൺസൾട്ടൻസി സേവനം നൽകി. 22.5 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി എയർപോർട്ട്‌ എക്‌സ്‌പ്രസ്‌ ലൈൻ, 700 കിലോമീറ്റർ വരുന്ന മുംബൈ–-നാഗ്‌പുർ എക്‌സ്‌പ്രസ്‌ പാത എന്നിവയിലും കൺസൾട്ടൻസിയായി. ഇഎസ്‌ഐ മെഡിക്കൽ കോളേജുകളുടെ നിർമാണം, വനവൽക്കരണം എന്നീ പദ്ധതികളും വിവിധ സംസ്ഥാനങ്ങളിൽ ഏറ്റെടുത്തു.

ഗോവയിലും അസമിലും കരാറുകളുമായി ബന്ധപ്പെട്ട്‌ 2010ൽ കമ്പനിയിലെ ചില ഉദ്യോഗസ്ഥർക്കെതിരെ കേസുണ്ടായി. ഇതു വളച്ചൊടിച്ചാണ്‌ കമ്പനിയെ കേന്ദ്രം കരിമ്പട്ടികയിൽപെടുത്തിയെന്ന പ്രചാരണം. കേസിൽപെട്ട ജീവനക്കാരെ അപ്പോൾ തന്നെ പുറത്താക്കിയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലെ ന്യൂജേഴ്‌സി കേന്ദ്രമായ ലൂയിസ്‌ ബർഗറിൽ 50 രാജ്യത്തായി 6,000പരം വിദഗ്‌ധർ പ്രവർത്തിക്കുന്നു. ആസൂത്രണം, എൻജിനിയറിങ്‌, നിർമാണം, പരിസ്ഥിതിസംരക്ഷണം, സാമ്പത്തിക–-ധനകാര്യ സേവനങ്ങൾ എന്നീ മേഖലകളിലാണ്‌ പ്രധാനമായും കൺസൾട്ടൻസി നൽകുന്നത്‌.

ആരോപണവൈറസിനു മരുന്നില്ല

ആറുമാസമായി കേരളം അപകടകാരിയായ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുഴുകിയിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ കോവിഡ് പ്രതിരോധത്തെക്കുറിച്ച് നിരവധി അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നുണ്ട്. നമ്മുടെ പ്രവർത്തനമികവ് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു. ഒരു ഘട്ടത്തിലും പ്രതിരോധരംഗത്ത് അവസാന വിജയം കൈവരിച്ചു എന്ന് സംസ്ഥാന സർക്കാർ പറഞ്ഞിട്ടില്ല. എന്നാൽ, ദേശീയ–- സാർവദേശീയ പഠനങ്ങൾ കേരളത്തിന്റെ മുന്നൊരുക്കവും പ്രതിരോധ തന്ത്രങ്ങളും രോഗവ്യാപനവും മരണ നിരക്ക് കുറയ്ക്കുന്നതിനും കാരണമായെന്ന് വിലയിരുത്തി. അതിൽ അഭിമാനംകൊള്ളുമ്പോഴും അടുത്തഘട്ടത്തിൽ കോവിഡ് ഗ്രാഫിൽ ഉയർച്ചയുണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. അപ്പോഴും കടുത്ത വ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തി. 

ഇപ്പോൾ കോവിഡ് വ്യാപനം വർധിച്ച ഘട്ടത്തിൽ ചിലരുടെ ദുഷ്‌പ്രചാരണങ്ങൾ തുറന്നു കാണിക്കേണ്ടതാണ്‌. കോവിഡ്-–-19 ആയിരക്കണക്കിനു മനുഷ്യരെ ദൈനംദിനം കൊന്നൊടുക്കുകയാണ്‌. പിൻവാങ്ങിയിടത്ത്‌ വീണ്ടും തലപൊക്കുന്നതായി വാർത്തകൾ വരുന്നു. നമ്മുടെ ഏറ്റവും പ്രധാനലക്ഷ്യം ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കുക എന്നതാണ്. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ മൂന്നാമതാണ്. തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടകം, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരങ്ങൾ മരിച്ചു.

കേരളത്തിന്റെ പ്രത്യേകത

കൃത്യമായ വിലയിരുത്തലും ആസൂത്രണവും വഴിയാണ് നാം കാര്യങ്ങൾ നിയന്ത്രിച്ചത്. ശരിയായ പരിശോധനാരീതിയും നിയന്ത്രണരീതിയുമാണ് അവലംബിച്ചത്. ടെസ്റ്റിന്റെ എണ്ണം കേരളത്തിൽ വളരെ കുറവാണെന്നും ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ് എന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശം അവഗണിച്ചെന്നും ചിലർ പറയുന്നു. എന്നാൽ, പരിശോധനയുടെ കാര്യത്തിൽ ട്രെയിസ്, ക്വാറന്റൈൻ, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിന്റെ രീതിയാണ് ശരിയെന്ന് ലോകംമുഴുവൻ ചർച്ചചെയ്‌തു. ഒന്നാംഘട്ടത്തിൽ ചൈനയിൽനിന്ന്‌ വന്ന മൂന്നുപേർക്കും മെയ് മൂന്നുവരെ മറ്റ് പല രാജ്യങ്ങളിൽനിന്നും വന്ന 499 പേർക്കും കോവിഡ് വൈറസ് ബാധ ഉണ്ടായപ്പോൾ അവരിൽ 165 പേർക്ക് സമ്പർക്കംമൂലം (33 ശതമാനം) രോഗബാധയുണ്ടായി. ആ ഘട്ടത്തിൽ മൂന്നുപേർമാത്രമാണ് മരണത്തിന് കീഴടങ്ങിയത്. ഈ മൂന്നുപേരും മറ്റ് നിരവധി അനുബന്ധ രോഗങ്ങളുള്ളവരുമായിരുന്നു. ഈ ഘട്ടത്തിൽ മരണനിരക്ക് 0.56 ആയി കുറയ്ക്കാൻ സാധിച്ചു. ഇതേക്കുറിച്ച് ബിബിസിയും ഗാർഡിയനുമടക്കം നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകി. അപ്പോഴും കേരളം ലോക്ഡൗൺ പിൻവലിക്കുന്ന സമയത്ത് മറ്റൊരു വലിയ വ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി മുൻകൂട്ടി ആസൂത്രണം നടത്തുകയായിരുന്നു. സ്ഥാപനത്തിൽ ഒരുമിച്ച് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ചെയ്യുന്നതിനേക്കാൾ വീട്ടിലെ നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ് നല്ലതെന്ന് കേന്ദ്രവും ഐസിഎംആറും പിന്നീട് അംഗീകരിക്കുന്ന സ്ഥിതിവന്നു.

വ്യാപനത്തിന്റെ മൂന്നാംഘട്ടം

ലോക്ഡൗൺ നിബന്ധനകൾ പിൻവലിച്ചതോടെ വലിയ തോതിൽ മറ്റ് രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും ജനപ്രവാഹമുണ്ടായി. കേരളീയരെ മുഴുവൻ ഒരുമിച്ച് സംസ്ഥാനത്തിലേക്ക് കൊണ്ടുവരണമെന്നും സർക്കാർ പ്രവാസികളെ അവഗണിക്കുന്നുവെന്നും ചിലർ പ്രചരിപ്പിക്കാൻ ശ്രമിച്ചു. വിദേശത്ത് ചികിത്സയ്ക്കും മറ്റും പ്രയാസമനുഭവിക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ അവസരമൊരുക്കണമെന്ന് ആദ്യമായി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത് കേരള മുഖ്യമന്ത്രിയാണ്. ആളുകൾ തിരിച്ചുവരുന്നത് രോഗവ്യാപനം കൂടുതലായ പ്രദേശങ്ങളിൽനിന്നായതിനാൽ അവരിൽനിന്ന് സമ്പർക്കത്തിലൂടെ പകർച്ചയുടെ തോത് കുതിച്ചുയരാമെന്ന് നാം കണക്കുകൂട്ടി. എയർപോർട്ട്, സീ പോർട്ട്, റെയിൽവേ സ്റ്റേഷൻ, ചെക്പോസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കാനും നമ്മുടെ ട്രെയിസ്, ക്വാറന്റൈൻ, ടെസ്റ്റ്, ഐസൊലേഷൻ, ട്രീറ്റ് എന്ന സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കാനും ആവശ്യമായ ആസൂത്രണം ഉണ്ടാക്കി. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, പൊലീസ് തുടങ്ങിയവയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകേന്ദ്രങ്ങൾ ശക്തമായി ഇടപെട്ടു. ഓരോ ദിവസവും എത്താവുന്ന പരമാവധി ആളുകളെ കൊണ്ടുവന്ന് പരിശോധിച്ച് നിർദേശങ്ങൾ നൽകി കടത്തിവിടുക എന്ന തന്ത്രമാണ് സർക്കാർ സ്വീകരിച്ചത്. ഇതിനെ തുരങ്കംവയ്ക്കാൻ ചിലർ കാണിച്ചിട്ടുള്ള പരിശ്രമം എത്ര വലിയ അപകടത്തിലേക്കാണ് കേരളത്തെ നയിക്കുന്നത് എന്നത് എല്ലാവരും ഓർക്കേണ്ടതാണ്. അത്‌ വരുന്ന സഹോദരങ്ങളെയോ കേരളത്തിലുള്ളവരെയോ രക്ഷിക്കാനുതകുന്നതായിരുന്നില്ല. പകരം ‘പ്രതിരോധവേലിയിൽ വിള്ളലുണ്ടാക്കുന്നതിനും' കേസുകൾ വർധിച്ച് കേരള സർക്കാർ പരാജയപ്പെട്ടു എന്ന് ആഹ്ലാദിക്കുന്നതിനുംവേണ്ടിയായിരുന്നു.

ഇപ്പോഴത്തെ സ്ഥിതി

മെയ് നാലിനുശേഷം കോവിഡ് വ്യാപനത്തിൽ വർധന ഉണ്ടായിരിക്കുന്നു എന്നത് വസ്തുതയാണ്. ലോക്ഡൗൺ നിബന്ധനകൾ എടുത്തുകളഞ്ഞതിനു പിന്നാലെയാണ് ഇത്. കേന്ദ്രസർക്കാർ സംസ്ഥാനാന്തര യാത്രകളിലും ലോക്ഡൗണിലും ഇളവ് വരുത്തി. മെയ് മൂന്ന്‌ ആകുമ്പോഴേക്കും വ്യാപനത്തിന്റെ ഗ്രാഫ് പൂജ്യത്തിലേക്ക് താഴ്‌ത്തി എങ്കിലും ലോക്ഡൗൺ ഇളവുകൾ വന്നതോടെ വൈറസ് ബാധിതരായ ആയിരങ്ങൾ നാട്ടിലെത്തി. അവരിൽനിന്ന് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമെല്ലാം രോഗബാധയുണ്ടായി. രോഗവ്യാപനത്തിന്റെ ക്ലസ്റ്ററുകൾ രൂപംകൊള്ളാൻ തുടങ്ങി.

കേന്ദ്ര സർക്കാരിൽനിന്ന് കൂടുതൽ പരിശോധനാ ലാബുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് ഇടപെടുകയും ലാബുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ പ്രതിദിനം 22,000ൽ ഏറെ പരിശോധന നടത്തുന്നുണ്ട്. 17 സർക്കാർ ലാബിലും എട്ട്‌ സ്വകാര്യ ലാബിലുമുൾപ്പെടെ 25 സ്ഥലത്താണ് കോവിഡ്–--19 ആർടിപിസിആർ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. കൂടാതെ, എയർപോർട്ടിലെയും ക്ലസ്റ്ററുകളിലെയും ആന്റിജൻ പരിശോധനയ്ക്കായി 10 ലാബുമുണ്ട്.

കേരളത്തിൽ ടെസ്റ്റിന്റെ എണ്ണം കുറവാണെന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവർ മനസ്സിലാക്കേണ്ടത് ടെസ്റ്റിന്റെ കാര്യത്തിൽ മുന്നിൽനിൽക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് എന്നതാണ്. പോസിറ്റീവ് കേസുകൾക്ക് ആനുപാതികമായി നടത്തുന്ന ടെസ്റ്റിന്റെ എണ്ണത്തിൽ പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, കേരളം എന്നിവയാണ് മുന്നിലുള്ളത്. ഇതിൽത്തന്നെ മരണനിരക്കിന്റെ കാര്യത്തിൽ ടെസ്റ്റിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനങ്ങളേക്കാൾ മികച്ച സ്ഥാനമാണ് കേരളത്തിന്. രാജ്യത്തിൽത്തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് (0.32) കേരളത്തിലാണ്.

ക്ലസ്റ്ററുകൾ

കേരളം മുൻകൂട്ടി തയ്യാറാക്കിയ ക്ലസ്റ്റർ മാനേജ്‌മെന്റ് സ്ട്രാറ്റജി അനുഭവങ്ങളുടെ വെളിച്ചത്തിൽ ശക്തമാക്കി പ്രയോഗത്തിൽ വരുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. തമിഴ്‌നാട്ടിൽനിന്ന് മത്സ്യവിപണത്തിനായി വന്ന വാഹനംവഴിയാണ് തിരുവനന്തപുരം കുമരിച്ചന്തയിലും പൂന്തുറയിലുമെല്ലാം ക്ലസ്റ്റർ രൂപംകൊണ്ടത്. കായംകുളം, ആലുവ, പൊന്നാനി, പട്ടാമ്പി തുടങ്ങിയ മേഖലകളിലെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ എത്തിച്ചേർന്നവർവഴിയാണ് ക്ലസ്റ്ററുകൾ രൂപംകൊണ്ടത്. മാസ്‌ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈ ശുചിയാക്കുക, ഓരോരുത്തരും രണ്ടുമീറ്റർ അകലം പാലിക്കുക എന്നിവയിലൂടെമാത്രമേ വൈറസ് വ്യാപനം തടയാൻ കഴിയൂ.

രോഗവ്യാപനത്തിന്റെ കണ്ണിപൊട്ടിക്കുക എന്നത് വളരെ പ്രധാനമാണ്. ജനങ്ങൾ കർശനമായി നിബന്ധനകൾ പാലിക്കണം. വിവാഹത്തിന് 50 പേർമാത്രമെന്നു പറഞ്ഞാൽ അത് 25 പേരായി ചുരുക്കാൻ കഴിയുമോ എന്നാണ് നോക്കേണ്ടത്. മരണാന്തരചടങ്ങിൽ 20 ആൾക്കാരെന്നു പറഞ്ഞാൽ അതിൽ പകുതിമാത്രം പങ്കെടുത്താൽ ഏറെ ഗുണകരമാകും. ആൾക്കാർ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. ആരാധനാലയങ്ങളിൽ ഒരു സമയം രണ്ടു മീറ്റർ അകലത്തിൽ നാലോ അഞ്ചോ ആളുകൾമാത്രംനിന്ന് പ്രാർഥനകൾ നടത്തുന്നതായിരിക്കും സുരക്ഷിതം. ആറുമാസത്തേക്കെങ്കിലും നാം ഈ നിബന്ധനകൾ അനുസരിക്കണമെന്നാണ് ലോകത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.

പുതിയ സാഹചര്യം നേരിടാൻ

ലോക്ഡൗൺ ഇളവുകൾ വരുമ്പോൾ ഉണ്ടാകാവുന്ന രോഗച്ചകർച്ചയുടെ പുതിയ സാഹചര്യം നേരിടാൻ സർക്കാർ വേണ്ടത്ര ഒരുക്കം നടത്തിയില്ല എന്നാണ് ചിലർ വിമർശിക്കുന്നത്. കോവിഡ് ബാധിതരെ ചികിത്സിക്കാൻ 1.38 ലക്ഷം കിടക്ക സജ്ജമാണെന്ന് അവകാശപ്പെട്ടിട്ട് ഇപ്പോൾ എന്തായി എന്നും ചോദിക്കുന്നു. മെയ് മാസംവരെ 499 ആയിരുന്ന കോവിഡ് ബാധിതരുടെ എണ്ണം 50,000മോ ഒരുലക്ഷമോ അതിൽ കൂടുതലോ ആയി മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു. കോവിഡ് കെയർ സെന്ററുകളും രോഗബാധിതരിൽ അപകടനിലയിൽ അല്ലാത്തവരെ അഡ്മിറ്റ് ചെയ്യാൻ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും തയ്യാറാക്കാൻ നേരത്തേതന്നെ പദ്ധതി തയ്യാറാക്കി. ജനകീയ സഹകരണത്തോടെ ഓരോ പ്രദേശത്തും ആവശ്യകതയ്ക്കനുസരിച്ച് ഇത് തയ്യാറാക്കി എടുക്കേണ്ടതുണ്ട്. 101 സിഎഫ്എൽടിസികൾ തയ്യാറാക്കിക്കിഴിഞ്ഞു. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുംകൂടി ചേർന്നാണ് ഇത് തയ്യാറാക്കിയത്. തുടർന്ന് എല്ലാ പഞ്ചായത്തുകളും 100 കിടക്കവീതമുള്ള സിഎഫ്എൽടിസികൾ തയ്യാറാക്കിവരുന്നു. ഇപ്പോൾ ഓരോ ജില്ലയിലുമുള്ള കോവിഡ് ആശുപത്രികളിൽ 8704 ബെഡ്‌ ഉണ്ട്.

കടുത്ത രോഗലക്ഷണങ്ങളുള്ള 67 പേരും (ഐസിയു) ഉണ്ട്. അതായത്, കോവിഡ് ആശുപത്രികളിലെ ആകെ ബെഡിന്റെ പകുതിയോളംമാത്രമേ ഇപ്പോൾ രോഗികളായി അഡ്മിറ്റ് ചെയ്തിട്ടുള്ളൂ. എന്നാൽ, ഇതേസമയംതന്നെ 101 സിഎഫ്എൽടിസികളിലായി 12,801 ബെഡ് തയ്യാറായി കഴിഞ്ഞതിൽ 5851 പേരെയാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. സിഎഫ്എൽടിസികളുടെ രണ്ടാംഘട്ടവും പൂർത്തിയായി ഇരിക്കുകയാണ്. മിഷൻ 50,000 എന്ന പദ്ധതിയിൽ 229 സിഎഫ്എൽടിസികളിലായി 30,598 ബെഡ് റെഡിയായിക്കഴിഞ്ഞു.

സിഎഫ്എൽടിസികളിൽ പ്രവർത്തിക്കുന്നതിന് വളരെയേറെ ആരോഗ്യപ്രവർത്തകർ ആവശ്യമാണ്. ആരോഗ്യ, ആയുഷ് മേഖലകളിൽനിന്ന്‌ കണ്ടെത്തുന്ന ആളുകളോടൊപ്പം മറ്റ് ഡിപ്പാർട്‌മെന്റുകളിൽനിന്നുള്ളവരും സന്നദ്ധരായി മുന്നോട്ട് വരുന്നവരും ചേർന്ന് കോവിഡ് ബ്രിഗേഡ് രൂപീകരിക്കാനും പരിശീലനം നൽകുന്നതിനും നടപടി സ്വീകരിച്ചുവരുന്നു.

സ്വകാര്യമേഖലയുടെ പങ്കാളിത്തം

തുടക്കംമുതൽ സ്വകാര്യമേഖലയെ ഈ പോരാട്ടത്തിൽ സഹകരിപ്പിച്ച് കൂടെനിർത്താനാണ് സർക്കാർ തയ്യാറായിട്ടുള്ളത്. നിരവധിതവണ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന്റെയും ഐഎംഎപോലുള്ള സംഘടനകളുടെയും യോഗം വിളിച്ചുചേർക്കുകയും അവരുടെ സഹകരണം ഉറപ്പ് വരുത്തുകയുംചെയ്തു. കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും സ്രവപരിശോധന നടത്തുന്നതിനും അവർക്ക് അനുമതി നൽകി. കാസ്പിൽ രജിസ്റ്റർചെയ്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുന്ന കോവിഡ് രോഗികൾക്ക് കാസ്പ് പാക്കേജ് അനുവദിക്കുമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ചികിത്സയുടെ നിരക്കും നിശ്ചയിച്ച് നൽകിയിട്ടുണ്ട്. വൻ ചെലവുവരുന്ന കോവിഡ് ചികിത്സ സർക്കാർമേഖലയിൽ തികച്ചും സൗജന്യമായാണ് നൽകിവരുന്നത്. ആശുപത്രിയിൽ രോഗികൾക്ക് നേരിട്ട് വരാൻ പ്രയാസമുണ്ടാകുന്ന ഈ കാലത്ത് ടെലിമെഡിസിൻ സമ്പ്രദായത്തിലൂടെ നൂറുകണക്കിനു രോഗികൾക്ക് ആശ്വാസം പകരാൻ കഴിഞ്ഞു.

പ്രായംചെന്നവർ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ തുടങ്ങിയവരെ വൈറസ് ബാധിച്ചിട്ടുള്ള ആളുകളിൽനിന്ന്‌ പൂർണമായി മാറ്റിനിർത്തേണ്ടതുണ്ട്. അവർ വീടിനു വെളിയിൽ ഇറങ്ങാതിരിക്കുകയും രോഗം പകരാനുള്ള സാധ്യത ഒഴിവാക്കുകയും വേണം. ഇതിനെയാണ് റിവേഴ്സ്‌ ക്വാറന്റൈൻ എന്ന് പറയുന്നത്. പഞ്ചായത്ത് വാർഡ് സമിതി, ആശാ വർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവരുടെ സഹായത്തോടെ ഇത്തരം ആളുകളെ നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

കോവിഡ് മരണങ്ങൾ

കേരളത്തിൽ മൂന്നാംഘട്ടത്തിലാണ് കൂടുതൽ മരണങ്ങൾ ഉണ്ടായത്. മറ്റ് രാജ്യങ്ങളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും ഇങ്ങോട്ട് വരുന്നതിന് മുൻഗണന നിശ്ചയിച്ചത് ഗുരുതരമായ അസുഖം ഉള്ളവർക്കായിരുന്നു. അവരിൽ ചിലർ ഇവിടെ എത്തുമ്പോൾത്തന്നെ രോഗം മൂർച്ഛിച്ച അവസ്ഥയിലാകുകയും ജീവൻ രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്തു. മരിച്ചവരിൽ മഹാഭൂരിപക്ഷവും 60 വയസ്സിനു മേലെയുള്ളവരാണ്. മരണസംഖ്യ കുറച്ച് കാണിക്കുന്നു എന്ന പരാതി ചില മാധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്. ഐസിഎംആർ ഗൈഡ് ലൈൻ അനുസരിച്ച് കോവിഡ് മരണത്തിൽ ഉൾപ്പെടുത്താവുന്ന എല്ലാ കേസും ഉൾപ്പെടുത്തുന്നുണ്ട്. ചിലപ്പോൾ മരിക്കുന്ന സമയത്ത് ട്രൂനാറ്റ് ടെസ്റ്റിലൂടെയും മറ്റും കോവിഡ് പോസിറ്റീവായ കേസുകൾ എൻഐവിയിൽ അയച്ച സാമ്പിൾ റിസൾട്ട് വരുമ്പോൾ നെഗറ്റീവായി വരുന്ന അവസ്ഥയുണ്ട്. സംശയിക്കപ്പെടുന്ന എല്ലാ കേസും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ശവസംസ്‌കാരം നടത്തണം എന്നാണ് നിബന്ധന. അന്നന്നത്തെ മാധ്യമവാർത്തകളിൽ അത് കോവിഡ് മരണമായി ചിത്രീകരിക്കാറുണ്ട്. എന്നാൽ, ഔദ്യോഗിക കണക്കുകളിൽ സ്ഥിരീകരിച്ച റിസൾട്ട് കിട്ടുമ്പോഴാണ് കോവിഡ് മരണത്തിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത്.

കേരളം ഒരു ചെറിയ സംസ്ഥാനമാണ്. സാമ്പത്തികമായും നമ്മുടെ സ്ഥിതി ഏറെ ഭദ്രമല്ല. എന്നിട്ടും കൂടുതലാളുകളെ മരണത്തിന് വിട്ടുകൊടുക്കാതെ സംരക്ഷിക്കാൻ നമുക്ക് കഴിയുന്നത് കൂട്ടായി നടത്തുന്ന കഠിന പ്രയത്‌നത്തിന്റെ ഫലമാണ്. എന്നാൽ, രോഗബാധ അനിയന്ത്രിതമായി പെരുകിയാൽ ആരോഗ്യസംവിധാനത്തിന്റെ പരമാവധി സാധ്യതയ്ക്കും അപ്പുറമുള്ള പ്രശ്‌നങ്ങളാകും അത് സൃഷ്ടിക്കുക. അതുകൊണ്ട് ഓരോ വ്യക്തിയുടെയും ജാഗ്രതയോടെയുള്ള പെരുമാറ്റത്തിൽക്കൂടിമാത്രമേ നമുക്ക് ഈ ആപത്ത് തരണംചെയ്യാൻ കഴിയുകയുള്ളൂ. കേരളത്തിൽ കരുതലിന്റെ പാഠം ഉൾക്കൊണ്ട് കൊറോണയെ നമുക്ക് മാറ്റിനിർത്താം. എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക. സർക്കാർ ഒപ്പമുണ്ട്.

കെ കെ ശൈലജ