Wednesday, November 5, 2014

അട്ടപ്പാടിയില്‍ നടക്കുന്നത് സര്‍ക്കാര്‍ ക്രൂരത

അഗളി: അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിച്ച നവജാതശിശുക്കളുടെ എണ്ണം 15 ആയി. എന്നാല്‍, സര്‍ക്കാരിന് അനക്കമില്ല. ആദിവാസി സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയ്ക്കെതിരെ വന്‍ രോഷം ഉയരുന്നു. പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ അട്ടപ്പാടിയില്‍ നാല് നവജാതശിശുക്കളാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ മരണത്തിനു പുറമേ ഈ വര്‍ഷം ഇരുപതിലധികം ഗര്‍ഭഛിദ്രവും നടന്നു. അട്ടപ്പാടിയില്‍ ആദിവാസികളുടെ വംശഹത്യയാണ് നടക്കുന്നതെന്ന് ഡോ. ഇക്ബാലിന്റെ നേത്വത്തിലുള്ള മെഡിക്കല്‍ സംഘം നടത്തിയ നിരീക്ഷണം യാഥാര്‍ഥ്യമാവുകയാണ്.

2012ല്‍ അട്ടപ്പാടിയില്‍ 63 നവജാതശിശുക്കള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം 40 കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഈ വര്‍ഷമാകട്ടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ മരിക്കുന്ന വാര്‍ത്തയാണ് തുടര്‍ച്ചയായി പുറത്തുവരുന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും അടിയന്തരനടപടിക്ക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. നൂറുകോടിയോളം രൂപയുടെ പാക്കേജ് നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ പറയുന്ന അട്ടപ്പാടിയിലാണ് വീണ്ടും പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നത്. ഊരുകളില്‍ പദ്ധതികളൊന്നും എത്തുന്നില്ലായെന്ന് തുടക്കംമുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് കുഞ്ഞുങ്ങളുടെ മരണവാര്‍ത്ത. പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ദാരിദ്ര്യവും തൊഴിലില്ലായ്മയും കുടിവെള്ളക്ഷാമവും ഊരുകളില്‍ അതേപടി നിലനില്‍ക്കുന്നു.

വിവിധ വകുപ്പുകളുടെ ഏകോപനം കടലാസില്‍ ഒതുങ്ങുന്നു. പട്ടികവര്‍ഗ വകുപ്പും ആരോഗ്യവകുപ്പും ഒരുപോലെ വീഴ്ചവരുത്തുന്നു. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കുന്നതിലും വേണ്ട പരിചരണം നല്‍കുന്നതിലും വീഴ്ചവരുത്തുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ചെറിയ അസുഖങ്ങള്‍ക്കുപോലും കോഴിക്കോട്, തൃശൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. റഫര്‍ ചെയ്താല്‍ ആദിവാസികളുടെ സംരക്ഷണത്തില്‍നിന്ന് അധികൃതര്‍ കൈയൊഴിയും. പലരും പണം കടംവാങ്ങിയാണ് ചികിത്സ തേടുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. റേഷന്‍കാര്‍ഡില്‍ പട്ടികവര്‍ഗം എന്ന് സീല്‍ ചെയ്യാത്തതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. കഴിഞ്ഞമാസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച കുഞ്ഞിന്റെ അമ്മ രജിത അവിടെനിന്ന് അട്ടപ്പാടിയിലെത്തിയത് ബസിലായിരുന്നു. പോഷകാഹാരക്കുറവുമൂലം അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നില്ല എന്ന നിലപാടിലാണ് ആരോഗ്യവകുപ്പും സര്‍ക്കാര്‍ ഏജന്‍സികളും. കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിച്ചുവീണ കഴിഞ്ഞവര്‍ഷവും സര്‍ക്കാര്‍ ഇതേ നിലപാടാണ് എടുത്തത്. കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണം സ്ത്രീകള്‍ മദ്യപിക്കുന്നതാണെന്നായിരുന്നു ഒരു മന്ത്രി പറഞ്ഞത്്.

Tuesday, November 4, 2014

സദാചാര ഗുണ്ടകള്‍ക്കെതിരെ കോഴിക്കോട്ട് യുവതയുടെ സ്നേഹമതില്‍

കോഴിക്കോട്: സൈ്വരജീവിതം തകര്‍ക്കുന്ന സദാചാര ഗുണ്ടായിസത്തിനും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുമെതിരെ അണിനിരക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ചരിത്രമുറങ്ങുന്ന കടപ്പുറത്ത് യുവതയുടെ സ്നേഹമതില്‍. സാംസ്കാരിക പാരമ്പര്യത്തിന് കളങ്കമേല്‍പ്പിച്ച് ഭരണത്തിന്റെ പിന്‍ബലത്തോടെ സദാചാരപൊലീസാകുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സ്നേഹശൃംഖലയില്‍ നൂറുകണക്കിന് പേര്‍ പങ്കാളികളായി. യുവതയ്ക്ക് ഐക്യദാര്‍ഢ്യമേകി സാംസ്കാരിക പ്രവര്‍ത്തകരും വേദി പങ്കിട്ടു.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ നടത്തിയ സ്നേഹശൃംഖല സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സദാചാര ഗുണ്ടകളായി യുവമോര്‍ച്ചക്കാരും ക്വട്ടേഷന്‍ ഗുണ്ടകളായി യൂത്തുകോണ്‍ഗ്രസുകാരും നിയമം കൈയിലെടുത്ത് നടത്തുന്ന അതിക്രമങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചും കര്‍ശനമായ നിയമ നടപടി ആവശ്യപ്പെട്ടുമാണ് യുവതീയുവാക്കളുടെ കൂട്ടായ്മ. ജില്ലാ പ്രസിഡന്റ് സി അശ്വനിദേവ് അധ്യക്ഷനായി.

വര്‍ഗീയ ശക്തികള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ സര്‍ക്കാര്‍ ഒത്താശചെയ്യുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് പറഞ്ഞു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിഷേധിക്കുന്നവരെ ശത്രുരാജ്യത്തെ സൈന്യക്കാരെന്നപോലെ നേരിടുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. സദാചാരത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയ ശക്തികളുടെ അജണ്ടയെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുക്കണം. വര്‍ഗീയ ശക്തികള്‍ താല്‍പര്യത്തിനുസരിച്ച് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രതിഷേധം നടത്തണമെന്ന നിലപാട് ഫാസിസമാണ്. സ്വാതന്ത്രത്തോടെയും സുഗമമായും മുന്നോട്ട് പോകലിന് തടസം നില്‍ക്കുന്ന സദാചാര ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും നീക്കത്തെയും എന്തുവിലകൊടുത്തും തടയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം സ്വരാജും സംസാരിച്ചു. സാദാചാര പൊലീസിന്റെ വിളയാട്ടത്തെകുറിച്ച് ഏറെ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഒത്താശയോടെ അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ട സംഭവങ്ങള്‍ നടക്കുകയാണ്. ഇതിനെതിരെ ജാഗ്രതവേണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം വീണ്ടും അതിശയിപ്പിക്കുന്നു: സുഭാഷിണി അലി

ബിജെപി സംഘപരിവാര്‍ ശക്തികളുടെ സദാചാരഗുണ്ടായിസത്തിനെതിരെ നടന്ന ചുംബനസമരത്തിലൂടെ കേരളം ഇന്ത്യയെ വീണ്ടും അതിശയിപ്പിക്കുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ സുഭാഷിണി അലി. എന്‍ഡിടിവിയുടെ വെബ്സൈറ്റിലാണ് സുഭാഷിണി അലിയുടെ ലേഖനം.

"സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹ്യവികസനത്തിന്റെയും വളരെ യഥാര്‍ഥമായ വിജയങ്ങള്‍ ഉള്ളപ്പോഴും സ്ത്രീവിദ്വേഷവും പുരുഷാധിപത്യവും സംസ്ഥാനത്ത് സജീവമാണെന്നാണ് കഴിഞ്ഞ ചില ആഴ്ചകളിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്'' - കോഴിക്കോട് റസ്റ്റാറന്റില്‍ യുവമോര്‍ച്ച നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി സുഭാഷിണി പറയുന്നു.

കേരളത്തിലെയും രാജ്യത്ത് മറ്റ് ചില ഭാഗങ്ങളിലും യുവാക്കളുടെയും (അത്ര യുവാക്കളല്ലാത്തവരുടെയും) ഇതിനോടുള്ള പ്രതികരണം അതിശയകരമായിരുന്നു. അവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സദാചാര പൊലീസിനെതിരെ പ്രതികരിക്കുക മാത്രമല്ല ചെയ്തത്. നവംബര്‍ രണ്ടിന് കൊച്ചിയുടെ തീരത്ത് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സ്നേഹചുംബനം എന്ന് അതിന് പേരുമിട്ടു. യുവാക്കളും വിവാഹിതരും മറ്റുള്ളവരും ഒത്തുചേര്‍ന്ന് കൈകോര്‍ക്കാനും കെട്ടിപ്പുണരാനും ചിലരൊക്കെ ഉമ്മവെക്കാനും തീരുമാനിച്ചു.

കേരളത്തിലെ ഏറ്റവും പ്രമുഖ ആത്മീയയനേതാവ് കാണാനെത്തുന്ന അപരിചിതരെപ്പോലും കെട്ടിപ്പിടിച്ചും ചുംബിച്ചും അനുഗ്രഹം നല്‍കുന്നവരായിട്ടും പരിപാടിക്കെതിരെ ചിലര്‍ എതിര്‍പ്പുയര്‍ത്തി. ബജ്റംഗ്ദളും, വിഎച്ച്പിയും, ശിവസേനയും "ഹിന്ദു സംസ്കാരത്തിനു ചേരാത്ത' പരിപാടി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. അതേ വാക്കുകള്‍ ഉപയോഗിച്ച് മുസ്ലിം യുവസംഘടനളും സമരത്തെ എതിര്‍ത്തു എന്നത് കൗതുകകരമായി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ് യുവും ഒപ്പംകൂടി.

പിന്നീടുണ്ടായത് അമ്പരപ്പിക്കുന്നതും അധിക്ഷേപാര്‍ഹവുമായ കാര്യമാണ്. നിയമത്തിന്റെയും ഭരണഘടനയുടെയും പരിധിക്കുള്ളില്‍ സമാധാനപരമായി നടന്ന ഒരു പ്രതിഷേധത്തെ സംരക്ഷിക്കേണ്ട പൊലീസ് സമരത്തെ ആക്രമിക്കാന്‍ വന്ന മൗലികവാദികള്‍ക്കൊപ്പം നിന്ന് പ്രതിഷേധിക്കാനുള്ള മൗലികാവവകാശത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തത് - സുഭാഷിണി ചൂണ്ടിക്കാട്ടി.

സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് സ്റ്റേഷനില്‍ രാത്രി വരെ നിര്‍ത്തി.സമരത്തില്‍ പങ്കെടുത്തവരെ ഭീഷണിപ്പെടുത്തി. ഹിന്ദുത്വശക്തികള്‍ മുതല്‍ മുസ്ലിം തീവ്രവാദി സംഘടനകളും കോണ്‍ഗ്രസ് സഖ്യകക്ഷിയായ മുസ്ലിംലീഗും വരെ ഒന്നിച്ച് യുവാക്കള്‍ക്കെതിരെ തിരിഞ്ഞു.

എന്നാല്‍ സിപിഐഎമ്മും ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍, പരിപാടിയുടെ നടത്തിപ്പില്‍ അവര്‍ക്കൊരു പങ്കുമില്ലാതിരുന്നിട്ടും സമരത്തില്‍ പങ്കെടുത്തവരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെയും അതിന്റെ രീതി തീരുമാനിക്കാനുള്ള അവകാശത്തെയും പിന്തുണച്ച് രംഗത്തെത്തിയത് ആഹ്ളാദകരമാണെന്നും സുഭാഷിണി പറയുന്നു.

"കേരളം വീണ്ടും അതിശയിപ്പിക്കുകയാണ്. സംസ്ഥാനത്തെ യുവാക്കളും ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള ജനങ്ങളും ചേര്‍ന്ന് അവരുടെ ധൈര്യവും ഊര്‍ജവും പ്രതിബദ്ധതയും കൊണ്ട് രാജ്യത്തെയാകെ അതിശയിപ്പിച്ചു. ഇനിയും അവര്‍ അതിശയിപ്പിക്കും. അവര്‍ പറയുന്നത് ഇനി മറ്റിടങ്ങളില്‍ പ്രതിധ്വനിക്കും'' - സുഭാഷിണി അലി എഴുതുന്നു.

Monday, November 3, 2014

കേന്ദ്രകമ്മിറ്റി യോഗത്തില്‍ നടന്നതെന്ത്?

ഒക്ടോബര്‍ 26 മുതല്‍ 29 വരെ നടന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗത്തെക്കുറിച്ച് മാധ്യമങ്ങള്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയനിരീക്ഷകരും സജീവചര്‍ച്ചകള്‍ നടത്തി. ഇതില്‍ സന്തോഷമുണ്ടെന്ന് പറയുമ്പോള്‍തന്നെ വാര്‍ത്തകളെയും ചര്‍ച്ചകളെയും സംബന്ധിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാരീതി എന്തെന്ന് അറിയാതെയുള്ളതാണ് വലിയ പങ്ക് വാര്‍ത്തകളും ചര്‍ച്ചയും. കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളെപ്പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തി പാര്‍ടിയെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മറ്റൊരു വിഭാഗം. ഉള്‍പ്പാര്‍ടി ചര്‍ച്ചകളിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുപോകുന്ന വിഷയം പാര്‍ടി ദീര്‍ഘകാലമായി ചര്‍ച്ചചെയ്തുവരുന്ന കാര്യമാണ്. അത്തരം ദൗര്‍ബല്യം തുടരുന്നതും, അസത്യങ്ങളും അര്‍ധസത്യങ്ങളും നിറഞ്ഞ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് കാരണമായിട്ടുണ്ട്.

പാര്‍ടി ഘടകങ്ങള്‍ക്കുള്ളില്‍ നടക്കുന്ന തികച്ചും സ്വതന്ത്രമായ ചര്‍ച്ചകളിലൂടെയാണ് എല്ലാ നയപരമായ കാര്യങ്ങളും സംഘടനാവിഷയങ്ങളും സംബന്ധിച്ച് പാര്‍ടി തീരുമാനം എടുക്കുന്നത്. വ്യത്യസ്ത വീക്ഷണങ്ങളും അവ തമ്മിലുള്ള ഏറ്റുമുട്ടലുകളും എല്ലാ ചര്‍ച്ചകളിലുമുണ്ടാകും. ഏകാഭിപ്രായത്തിലാണ് എത്തിച്ചേരുന്നതെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ഏകീകൃതധാരണയുണ്ടായില്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനമെടുക്കും. ചര്‍ച്ചചെയ്യുന്ന വിഷയത്തിന് അടിയന്തരപ്രാധാന്യം ഇല്ലെങ്കില്‍ ഏകാഭിപ്രായം ഉരുത്തിരിഞ്ഞുവരാന്‍ തീരുമാനമെടുക്കുന്നതുവരെ മാറ്റിവച്ചെന്നും വരാം. ഒരു നേതാവും അതുകേട്ട് നടക്കുന്ന കുറെ അനുയായികളും എന്ന സംഘടനരീതിയല്ല കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിക്കുള്ളത്. രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളില്‍ വ്യക്തമായ അഭിപ്രായമുള്ളവരും അത് ഘടകങ്ങളില്‍ നിര്‍ഭയമായി പ്രകടിപ്പിക്കുന്നവരുമാണ് പാര്‍ടി അംഗങ്ങള്‍. സ്വതന്ത്രമായി നടക്കുന്ന ചര്‍ച്ചകളിലൂടെ നയപരവും സംഘടനാപരവുമായ കാര്യങ്ങളില്‍ എത്തിച്ചേരുന്ന ഐക്യത്തിന്റെ സമൂര്‍ത്തരൂപമാണ് പാര്‍ടി.

പാര്‍ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് അപകടമാണെന്നോ ദൗര്‍ബല്യമാണെന്നോ പാര്‍ടി കരുതുന്നില്ല. സജീവമായി നടക്കുന്ന ചര്‍ച്ചകളിലൂടെയാണ് പാര്‍ടി ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്. സ്വതന്ത്രവും നിര്‍ഭയവുമായ സംവാദം നടക്കുന്നതാണ് പാര്‍ടിയുടെ കരുത്ത്. കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളെ പാര്‍ടി നേതൃത്വത്തിനെതിരായ ആക്രമണമായാണ് ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയനിരീക്ഷകരും ചിത്രീകരിച്ചത്. കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ സംഘടനാരീതിയെന്തെന്ന് അറിയാതെ മറ്റ് ചില കക്ഷികളിലെ സമ്പ്രദായം അനുസരിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയെ വിലയിരുത്താന്‍ ശ്രമിച്ചതില്‍നിന്നുണ്ടായ തെറ്റിദ്ധാരണയാകാം അതിനു കാരണം. കമ്യൂണിസ്റ്റ് പാര്‍ടിയിലാകെ കുഴപ്പമാണെന്ന് ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ടി ശത്രുക്കളും ഇത്തരം പ്രചാരകരില്‍ ഉണ്ടാകും.

മൂന്ന് സംസ്ഥാനങ്ങളില്‍മാത്രമാണ് പാര്‍ടിക്ക് താരതമ്യേന ശക്തിനേടാന്‍ കഴിഞ്ഞത്. അതില്‍ പശ്ചിമബംഗാളില്‍ പാര്‍ടി അടുത്തകാലത്ത് കനത്ത തിരിച്ചടി നേരിട്ടു. ചില സംസ്ഥാനങ്ങളില്‍ പാര്‍ടി സ്തംഭിച്ചുനില്‍ക്കുന്നു. കുറെ സംസ്ഥാനങ്ങളില്‍ പാര്‍ടി പിന്നോക്കം പോയിട്ടുമുണ്ട്. എന്തുകൊണ്ടാണിവ സംഭവിക്കുന്നത്, എന്താണിതിന് പരിഹാരം എന്ന വിഷയം പാര്‍ടി സജീവമായി ചര്‍ച്ചചെയ്തുവരികയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ജൂണില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം ഈ വിഷയം വീണ്ടും ഗൗരവത്തോടെ ചര്‍ച്ചചെയ്തു. ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്തെന്നും ഇതിന് പരിഹാരമെന്തെന്നും കണ്ടെത്താന്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് കേന്ദ്രകമ്മിറ്റി നിശ്ചയിച്ചു. അടിയന്തര പരിശോധന നടത്തേണ്ട നാല് മേഖലകളും കേന്ദ്രകമ്മിറ്റി കണ്ടെത്തി.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സംഭവവികാസങ്ങളെ വിലയിരുത്തി രാഷ്ട്രീയനയസമീപനങ്ങള്‍ ആവിഷ്കരിക്കുന്നതിലും പ്രയോഗിക്കുന്നതിലും എന്തെങ്കിലും പോരായ്മകളും തെറ്റുകളും സംഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്താണിവയ്ക്ക് പരിഹാരം എന്ന പുനഃപരിശോധനയാണ് ഒരു വിഷയം. മറ്റൊന്ന്, മുതലാളിത്ത വളര്‍ച്ചയും നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇവയൊക്കെ സമഗ്രമായി വിലയിരുത്തി കടമകള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ്. മൂന്നാമത്തെ വിഷയം പാര്‍ടി സംഘടന സംബന്ധിച്ച വിശദമായ പരിശോധനയാണ്; വര്‍ധിച്ച കടമകള്‍ നിര്‍വഹിക്കാന്‍ കഴിയുംവിധം സംഘടനാസമ്പ്രദായങ്ങളിലും പ്രവര്‍ത്തനരീതികളിലും വരുത്തേണ്ട മാറ്റത്തെക്കുറിച്ചുള്ള കാര്യങ്ങളാണ്.

നാലാമത്തെ വിഷയം ബഹുജനസംഘടനകളുടെ പ്രവര്‍ത്തനമാണ്. ബഹുജനാവശ്യങ്ങള്‍ ഉയര്‍ത്തി ജനലക്ഷങ്ങളെ അണിനിരത്തി പ്രക്ഷോഭസമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ എന്തെല്ലാം പോരായ്മകളും കുറവുകളും ഉണ്ടെന്ന് വിലയിരുത്തി കടമകള്‍ നിശ്ചയിക്കുന്ന കാര്യമാണ്. മുകളില്‍ പറഞ്ഞ നാല് വിഷയങ്ങളില്‍ രാഷ്ട്രീയനയസമീപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച പുനഃപരിശോധന, ചെയ്തുതീര്‍ക്കേണ്ട ആദ്യത്തെ കടമയായി കേന്ദ്രകമ്മിറ്റി ഏറ്റെടുത്തു. മറ്റ് മൂന്ന് വിഷയങ്ങളും ഇതേത്തുടര്‍ന്ന് കേന്ദ്രകമ്മിറ്റി പരിശോധിച്ച് കടമകള്‍ നിശ്ചയിക്കും. രാഷ്ട്രീയനയസമീപനം സംബന്ധിച്ച പുനഃപരിശോധനയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ സംഭവവികാസങ്ങളും അനുഭവങ്ങളുമാണ് പാര്‍ടി പരിശോധിച്ചത്. ഇക്കാര്യത്തില്‍ നടക്കേണ്ട ഉള്‍പ്പാര്‍ടി ചര്‍ച്ച ഒരു കരട് രേഖ തയ്യാറാക്കുന്ന പ്രക്രിയയിലൂടെ പിബി ആരംഭിച്ചു.

പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയിലൂടെയാണ് കരടുരേഖ പിബി തയ്യാറാക്കിയത്. പിബി നിശ്ചയിച്ചതനുസരിച്ച് പല പിബി അംഗങ്ങളും തങ്ങളുടെ അഭിപ്രായങ്ങള്‍ വിവരിക്കുന്ന കുറിപ്പുകള്‍ പിബിക്ക് നല്‍കിയതോടെയാണ് പ്രക്രിയയുടെ തുടക്കം. സെപ്തംബറില്‍ മൂന്നുദിവസം നീണ്ട പിബി യോഗം രാഷ്ട്രീയനയസമീപന പുനഃപരിശോധന എന്ന വിഷയത്തെപ്പറ്റി വളരെ വിശദമായി ചര്‍ച്ചചെയ്തു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന പൊതുവായ ധാരണകള്‍ ഉള്‍ക്കൊള്ളിച്ച് ഒരു കരടുരേഖ തയ്യാറാക്കാന്‍ ജനറല്‍സെക്രട്ടറിയെ പിബി ചുമതലപ്പെടുത്തി. ഇതനുസരിച്ച് ജനറല്‍സെക്രട്ടറി ഒരു കരടുരേഖ തയ്യാറാക്കി. ഒക്ടോബറില്‍ ചേര്‍ന്ന രണ്ട് ദിവസത്തെ പിബി യോഗം ഈ കരടുരേഖ വീണ്ടും വിശദമായി ചര്‍ച്ചചെയ്തു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന പൊതുധാരണകള്‍ ഉള്‍പ്പെടുത്തി കരടുരേഖ പരിഷ്കരിച്ച് തയ്യാറാക്കാന്‍ ജനറല്‍സെക്രട്ടറിയെ പിബി ചുമതലപ്പെടുത്തി. അധികാരപ്പെടുത്തിയതനുസരിച്ച് ജനറല്‍ സെക്രട്ടറി തയ്യാറാക്കുന്ന പിബിയുടെ കരടുരേഖയോട് വിയോജിപ്പുള്ള പിബി അംഗങ്ങള്‍ക്ക് തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ കുറിപ്പായി കേന്ദ്രകമ്മിറ്റിയെ അറിയിക്കാനുള്ള അനുവാദവും പിബി നല്‍കി. പിബിയുടെ കരട്രേഖയും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച രണ്ട് പിബി അംഗങ്ങളുടെ കുറിപ്പുകളും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വിതരണംചെയ്തു.

നാലുദിവസം നീണ്ട കേന്ദ്രകമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പിബിയുടെ കരടുരേഖ വിശദീകരിച്ചു. വ്യത്യസ്ത അഭിപ്രായങ്ങളുള്ള രണ്ട് പിബി അംഗങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കി സംസാരിച്ചു. 22 മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ 55 കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പല കേന്ദ്രകമ്മിറ്റി അംഗങ്ങളും തങ്ങളുടെ ഭേദഗതികള്‍ എഴുതി നല്‍കി. പിബി അവതരിപ്പിച്ച കരടുരേഖയില്‍, കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന ഏഴ് പ്രധാനപ്പെട്ട നിഗമനങ്ങളെ ആസ്പദമാക്കി ആവശ്യമായ ഭേദഗതി വരുത്തി രേഖ പരിഷ്കരിക്കാന്‍ പിബിയെ കേന്ദ്രകമ്മിറ്റി അധികാരപ്പെടുത്തി. അതോടൊപ്പം പാര്‍ടി സംഘടന സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പാര്‍ടി കോണ്‍ഗ്രസിനുശേഷം പ്ലീനം വിളിച്ചുചേര്‍ക്കുന്നതിനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഡിസംബറില്‍ ചേരുന്ന പിബി യോഗം രാഷ്ട്രീയനയസമീപനം സംബന്ധിച്ച പരിഷ്കരിച്ച കരടുരേഖ തയ്യാറാക്കും. ആ രേഖ ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിക്ക് പിബി നല്‍കും. അതോടൊപ്പം, പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ കരട് രൂപവും പിബി കേന്ദ്രകമ്മിറ്റിക്ക് നല്‍കുന്നതാണ്.

കേന്ദ്രകമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഈ രേഖകളില്‍ ഭേദഗതികള്‍ വരുത്തി കരട് രേഖകള്‍ക്ക് അവസാനരൂപം നല്‍കും. ഈ രേഖകള്‍ രണ്ടും പത്ത് ലക്ഷത്തിലേറെ വരുന്ന പാര്‍ടി അംഗങ്ങള്‍ക്കിടയിലെ ചര്‍ച്ചകള്‍ക്കായി ഒരു ലക്ഷത്തോളം വരുന്ന പാര്‍ടി ഘടകങ്ങളില്‍ വിതരണംചെയ്യും. പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും ഭേദഗതികളും കേന്ദ്രകമ്മിറ്റിയെ അറിയിക്കാന്‍ അവകാശമുണ്ട്. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിന് മുമ്പ് കരട് രാഷ്ട്രീയപ്രമേയത്തിന് പാര്‍ടി ഘടകങ്ങളില്‍നിന്ന് അയ്യായിരത്തോളം ഭേദഗതികള്‍ കേന്ദ്രകമ്മിറ്റിക്ക് ലഭിച്ചിരുന്നു. പാര്‍ടി അംഗങ്ങളുടെയും ഘടകങ്ങളുടെയും അഭിപ്രായങ്ങളെയും ഭേദഗതികളെയും പിബിയും കേന്ദ്രകമ്മിറ്റിയും വീണ്ടും പരിഗണിക്കും. ചില അഭിപ്രായങ്ങളും ഭേദഗതികളും കേന്ദ്രകമ്മിറ്റി അംഗീകരിച്ചേക്കാം. അക്കാര്യം വിവരിക്കുന്ന ഒരു റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി തയ്യാറാക്കി പാര്‍ടി കോണ്‍ഗ്രസിന് സമര്‍പ്പിക്കും. കരട് രേഖകളും കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും കരട്രേഖകള്‍ക്ക് ഭേദഗതികള്‍ നിര്‍ദേശിക്കാം. നടക്കുന്ന ചര്‍ച്ചകളെയും അവതരിപ്പിക്കുന്ന ഭേദഗതികളെയും നിര്‍ദേശങ്ങളെയും പരിഗണിച്ച് പാര്‍ടി കോണ്‍ഗ്രസ് രേഖകള്‍ക്ക് അവസാനരൂപം നല്‍കും.

എങ്ങനെയാണ് പാര്‍ടി നയസമീപനങ്ങള്‍ക്ക് രൂപംകൊടുക്കുന്നത് എന്ന കാര്യം വ്യക്തമാക്കാനാണ് വിശദമായി ഈ കാര്യങ്ങള്‍ പ്രതിപാദിച്ചത്. ചര്‍ച്ചയുടെ ഓരോഘട്ടത്തിലും കരട് രേഖയിലെ പ്രതിപാദനങ്ങളില്‍ ഭേദഗതികള്‍ ഉണ്ടായി, കരട് രേഖകള്‍ പരിഷ്കരിക്കുന്ന പ്രക്രിയ നടക്കാം. പുതിയത് ചിലത് ഉള്‍ക്കൊള്ളിക്കുകയും പഴയതില്‍ മാറ്റം വരുത്തുകയും ചെയ്യാം. ഇതു പുതുതായി തുടങ്ങിയ ഒരു രീതി അല്ല. എക്കാലത്തും ഈ രീതിയിലാണ് പാര്‍ടി തീരുമാനങ്ങള്‍ എടുക്കുന്നത്. പൊതുഅംഗീകാരം ലഭിച്ച നിലപാടുകളാണ് രേഖകളില്‍ ഉള്‍പ്പെടുത്തുന്നത്. വ്യക്തി അധിഷ്ഠിതമായല്ല ഒന്നും തീരുമാനിക്കുന്നത്. നയസമീപനങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ പാര്‍ടിഅംഗങ്ങളെയാകെ ഭാഗഭാക്കാക്കുന്ന പൂര്‍ണമായ ജനാധിപത്യരീതിയാണ് പാര്‍ടിക്കുള്ളത്, അതാണ് പാര്‍ടിയുടെ കരുത്ത്.വ്യക്തികളെ ആസ്പദമാക്കി, അവരുടെ വിജയപരാജയങ്ങളായി കാര്യങ്ങളെ ചിത്രീകരിക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പാര്‍ടിയുടെ രാഷ്ട്രീയനയവും നിലപാടുകളും പ്രയോഗത്തിലുണ്ടാകുന്ന നേട്ടകോട്ടങ്ങളും വ്യക്ത്യാധിഷ്ഠിതമായി ചിത്രീകരിക്കുന്നത് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയെ സംബന്ധിച്ചിടത്തോളം ശരിയല്ല. നയസമീപനങ്ങള്‍ ആവിഷ്കരിക്കുന്നതും അവയുടെ പ്രയോഗവും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നടക്കുന്നത്. രാഷ്ട്രീയനയസമീപനങ്ങളുടെ പുനഃപരിശോധന എന്ന പ്രവൃത്തി നടക്കുന്നത് എത്രമാത്രം കൂട്ടായിട്ടാണെന്ന് ഈ നടപടിക്രമങ്ങളില്‍നിന്ന് വ്യക്തമാണല്ലോ.

എസ് രാമചന്ദ്രന്‍പിള്ള