Showing posts with label ഇറാഖ്. Show all posts
Showing posts with label ഇറാഖ്. Show all posts

Wednesday, December 21, 2011

ഇറാഖില്‍ എന്തുനേടി

ഇറാഖില്‍നിന്ന് അവസാനത്തെ അമേരിക്കന്‍ സൈനികനും പിന്മാറിയത് മഹാകാര്യമായി അമേരിക്ക ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ചു. ഇറാഖ് യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ്, ഞായറാഴ്ച പുലര്‍ച്ചെയോടെ 110 വാഹനങ്ങളിലായി 500 പട്ടാളക്കാര്‍ ഇറാഖ് അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ കുവൈത്തിലേക്ക് നീങ്ങിയത്. സേനാപിന്മാറ്റത്തിന്റെ ഔപചാരികമായ പരിസമാപ്തിയായി അതിനെ അമേരിക്ക അവതരിപ്പിക്കുന്നു. ഒമ്പതുവര്‍ഷം നീണ്ട അമേരിക്കന്‍ അധിനിവേശത്തിന്റെ അന്ത്യം ഇറാഖിലെ ജനങ്ങള്‍ക്ക് സന്തോഷവും ആശ്വാസവും പകര്‍ന്നു എന്നാണ് റിപ്പോര്‍ട്ട്. ഇറാഖ് എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിലേക്ക് കടന്നുകയറി അവിടത്തെ ജനതയെയും സംസ്കാരത്തെയും പ്രകൃതിയെയും പിച്ചിച്ചീന്തിയെറിഞ്ഞുകൊണ്ടാണ് അമേരിക്ക മടങ്ങുന്നത്.

എന്താണ് അധിനിവേശം അമേരിക്കയ്ക്കും ഇറാഖിനും സമ്മാനിച്ചത് എന്ന ചര്‍ച്ച ഈ ഘട്ടത്തില്‍ പ്രസക്തമാണ്. നാലായിരത്തഞ്ഞൂറിലേറെ സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടമായത്. 32,000 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റു. ഒരുലക്ഷത്തിലേറെ ഇറാഖുകാരും ഇക്കാലയളവില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഏറ്റവുമൊടുവില്‍ തിരിച്ചുപോകുമ്പോഴും ഭീതിയിലാണ് അമേരിക്കന്‍ സൈന്യം-തീവ്രവാദ ആക്രമണം ഭയന്ന് അതീവ സുരക്ഷാസന്നാഹത്തോടെയായിരുന്നു അവരുടെ യാത്ര. സൈന്യം പിന്മാറിയെങ്കിലും ഇറാഖില്‍ യുഎസ് സാന്നിധ്യം അവസാനിക്കുന്നില്ല. യുഎസ് എംബസിയുടെ ശക്തി വര്‍ധിപ്പിക്കുകയാണ്. ഇപ്പോള്‍ 8000 പേരാണ് എംബസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. ഇത് ഇരട്ടിയാക്കുകയും 2000 സൈനിക ഉദ്യോഗസ്ഥരെ എംബസിയുടെ സുരക്ഷയ്ക്കായി നിയോഗിക്കുകയും ചെയ്യും. ഒപ്പം ഇറാഖി സര്‍ക്കാരിന് ആയുധങ്ങള്‍ വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചതായും റിപ്പോര്‍ട്ട് വന്നിരിക്കുന്നു. ഈ യുദ്ധത്തില്‍ അമേരിക്ക ചെലവിട്ടത് ലക്ഷം കോടി ഡോളറാണ്. അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന സാമ്പത്തികപ്രതിസന്ധിക്ക് ഒരു കാരണം അതുതന്നെയാണ്. സ്വന്തം രാജ്യത്തെ ജനങ്ങളെ പട്ടിണിക്കിട്ട് അന്യരാജ്യത്തെ ജനങ്ങളെ കൂട്ടക്കൊലചെയ്യുക എന്ന ഏറ്റവും നികൃഷ്ടമായ കുറ്റകൃത്യമാണ് അരങ്ങേറിയത്. അഞ്ച് ലക്ഷം സൈനികരാണ് ഇറാഖില്‍ സേവനമനുഷ്ഠിച്ചത്. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ ആയുധശേഖരത്തെക്കുറിച്ചുള്ള ഭീതിജനിപ്പിക്കുന്ന വ്യാജവെളിപ്പെടുത്തലുകളാണ് അമേരിക്ക അധിനിവേശത്തിന് കളമൊരുക്കിയത്.

ലോക ജനാഭിപ്രായം അവഗണിച്ച്, സമാധാനത്തിനുള്ള ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ തൃണവല്‍ഗണിച്ച് ഇറാഖിനുമേല്‍ , ബോംബുകള്‍ മഴയായി പെയ്യിച്ചു. കൂട്ടക്കൊലകളാണ് നടന്നത്. ഒടുവില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പിടികൂടി തൂക്കിക്കൊന്നു. ഇറാഖിന്റെ അധികാരസ്ഥാനങ്ങളിലുണ്ടായിരുന്ന പ്രധാനപ്പെട്ട എല്ലാവരെയും കൊന്നൊടുക്കി. ജീവഭയത്താല്‍ ഒളിച്ചുകഴിഞ്ഞവരെ പിടിച്ചുകൊണ്ടുപോയി കൊന്നുതള്ളുമ്പോഴും ഇറാഖിലെ "മാരകമായ" ആയുധശേഖരം കണ്ടെത്താനായില്ല. ഇല്ലാത്ത ആയുധക്കലവറകളുടെ പേരില്‍ ലോകത്തെ തെറ്റിദ്ധരിപ്പിച്ചാണ് കടന്നാക്രമണമുണ്ടായതെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സദ്ദാം ഹുസൈന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നതും കള്ളപ്രചാരണമാണെന്നതില്‍ ഇന്ന് ആര്‍ക്കും സംശയമില്ല. അബുഗുറൈബ് തടവറയില്‍ യുദ്ധത്തടവുകാരെ മൃഗീയമായി പീഡിപ്പിച്ചതും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള നിരപരാധികളായ ഇറാഖിപൗരന്മാരെ കൊന്നൊടുക്കിയതും അമേരിക്കന്‍ അധിനിവേശത്തിന്റെ ഒരുനാളും കരിയാത്ത മുറിവുകളായി അവശേഷിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ എന്തിനുവേണ്ടി ഇറാഖില്‍ കൊലയ്ക്ക് കൊടുത്തു എന്ന സൈനിക കുടുംബങ്ങളുടെ ചോദ്യത്തിനുമുന്നില്‍ അമേരിക്കന്‍ ഭരണകൂടം തലകുനിക്കുകയാണ്. എന്തിനുവേണ്ടിയായിരുന്നു ഇറാഖ് അധിനിവേശം എന്ന ചോദ്യത്തിന് യുക്തിഭദ്രമായ ഉത്തരം നല്‍കാന്‍ അമേരിക്ക മടിക്കുന്നുവെങ്കിലും ലോകത്തിനുമുന്നില്‍ അക്കാര്യത്തില്‍ സംശയങ്ങളൊന്നും അവശേഷിക്കുന്നില്ല. ഇറാഖിന്റെ എണ്ണവിഭവങ്ങള്‍ കൊള്ളയടിക്കുക; അതിലൂടെ അമേരിക്കയുടെ ഇന്ധനലഭ്യതയും സാമ്പത്തികഭദ്രതയും ഉറപ്പാക്കുക എന്നതുമായിരുന്നു പരമപ്രധാനമായ ലക്ഷ്യം. യുദ്ധാനന്തരം തങ്ങളുടെ സാമ്പത്തിക ഉപഗ്രഹമായി ഇറാഖിനെ മാറ്റുകയും ജനാധിപത്യപരമായ പുറംമോടിയോടുകൂടിയ പാവഭരണത്തെ അവരോധിക്കുകയും അമേരിക്കന്‍ സ്വപ്നമായിരുന്നു. ഇറാഖില്‍ മാത്രമല്ല, ദക്ഷിണേഷ്യയെയും മധ്യേഷ്യയെയും പോലുള്ള നിര്‍ണായകമേഖലകളില്‍ അധീശത്വം സ്ഥാപിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും ഊര്‍ജവിഭവങ്ങളുടെ നിയന്ത്രണം കൈക്കലാക്കുന്നതിനുള്ളതാണ്. ഇറാഖില്‍ ആ തന്ത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ -നാറ്റോ ശക്തികള്‍ക്ക് ശ്രദ്ധേയമായ ഒരു നേട്ടവും കൈവരിക്കാന്‍ ഇന്നുവരെ കഴിഞ്ഞില്ല.

കൊല്ലപ്പെടുന്ന സാധാരണ പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ അമേരിക്ക തങ്ങളുടെ പരമാധികാരത്തെപ്പോലും അപകടപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ പരസ്യമായി പ്രതിഷേധിച്ചിരിക്കുന്നു. തങ്ങളുടെ മാത്രമായ ന്യായങ്ങളുമായി അന്യരാജ്യങ്ങള്‍ കീഴ്പ്പെടുത്തുകയും ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന അമേരിക്കന്‍ കാടത്തത്തിനെതിരായ പ്രതിഷേധം ലോകത്താകെ വ്യാപിക്കുന്നുണ്ട്. യുഎസ് സാമ്പത്തികതലസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ നടന്ന ബഹുജനസമരത്തില്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യം യുദ്ധക്കൊതി അടക്കൂ; ഞങ്ങള്‍ക്ക് ഭക്ഷണവും തൊഴിലും തരൂ എന്നതായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വം സ്വന്തം രാജ്യത്തെ ജനങ്ങളോടും ലോക ജനതയോടാകെയും കണക്കുപറയേണ്ട ഘട്ടമാണ് ഉരുത്തിരിയുന്നത്. ഇറാഖ് യുദ്ധത്തിന്റെ നീക്കിബാക്കി എന്താണെന്നും അത് ലോകത്തെ എങ്ങനെ ബാധിച്ചെന്നും പറയാനുള്ള ബാധ്യതയില്‍നിന്ന് പിടിച്ചുനിര്‍ത്തി പറയിക്കുമെന്ന പ്രഖ്യാപനം അമേരിക്കയിലെ സമരവേദികളില്‍ത്തന്നെ ഉയര്‍ന്നത് സ്വാഗതാര്‍ഹമാണ്.

deshabhimani editorial 211211

Monday, December 19, 2011

ഇറാഖില്‍ നിന്ന് അവസാന അമേരിക്കന്‍ സൈനികനും പിന്‍വാങ്ങി

ബാഗ്ദാദ്: അമേരിക്കയുടെ ഇറാഖിലെ സൈനിക നടപടിക്ക് സമ്പൂര്‍ണവിരാമം. അവസാന അമേരിക്കന്‍ സൈനികനും ഇറാഖില്‍ നിന്നും പിന്‍വാങ്ങി. സദ്ദാം ഹുസൈനെ പുറത്താക്കാന്‍ ഇറാഖിലെത്തിയ അമേരിക്കന്‍ സൈന്യം  സൈനിക നടപടികള്‍ ആരംഭിച്ചിട്ട് ഒന്‍പതുവര്‍ഷം പിന്നിട്ടു.

 പതിനായിരക്കണക്കിന് ഇറാഖികളും 4,500 അമേരിക്കന്‍ സൈനികരും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. മാര്‍ച്ച് 2003 ന് സദ്ദാം ഹുസൈനെ പുറത്താക്കാന്‍ ബാഗ്ദാദില്‍ മിസൈല്‍ ആക്രമണത്തോടെ ആരംഭിച്ച യുദ്ധം അമേരിക്കന്‍ സൈന്യം പടിയിറങ്ങുമ്പോള്‍ ശക്തമായ വംശീയ കലാപത്തിന്റെ വേദിയായി ഇറാഖിനെ മാറ്റിയിരിക്കുകയാണ്. ഹോണുകള്‍ മുഴക്കി ആഹഌദം പ്രകടിപ്പിച്ചാണ് അമേരിക്കന്‍ സൈനികര്‍ ഇറാഖ് വിട്ടത്.

 ഇറാഖില്‍ നിന്നും സേനയെ സമ്പൂര്‍ണമായി പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയുടെ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം കൂടിയായി സേനാപിന്‍മാറ്റം. ഉടന്‍ തന്നെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്ന ഒബാമയ്ക്ക് നേട്ടമാകും ഈ പിന്‍മാറ്റം. വിയറ്റ്‌നാം യുദ്ധത്തിനുശേഷം അമേരിക്കയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതാണ്  ഇറാഖ് യുദ്ധം.

അമേരിക്കന്‍ സേനയുടെ പിന്‍മാറ്റം ഇറാഖിനെ സംബന്ധിച്ച് പരമാധികാരത്തിലേയ്ക്കുളള ചുവടുവയ്പാണ്. പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുടെ നേതൃത്വത്തിലുളള ഷിയാവിഭാഗത്തിന് മുന്‍തൂക്കമുളള സര്‍ക്കാര്‍ വംശീയ കലാപങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ കുഴങ്ങുമ്പോഴാണ് അമേരിക്കന്‍ സൈനികര്‍ പടിയിറങ്ങുന്നത്. ഷിയാ, സുന്നി, കുര്‍ദ്ദിഷ് വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ നിരന്തര സംഘര്‍ഷത്തിലാണ്. ലോകത്തെ നാലാമത്തെ എണ്ണസമ്പന്ന രാജ്യമായ ഇറാഖ് ആശുപത്രിയും സ്‌കൂളുകളും ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നേരിടുന്ന അവസ്ഥയിലാണ്.

janayugpm 191211

Saturday, December 17, 2011

വിദേശ വാര്‍ത്തകള്‍ - ഇറാഖ്, പുടിന്‍, ജപ്പാന്‍, രക്ഷാസമിതി

ഇറാഖില്‍ നിന്നും അമേരിക്ക ഔദ്യോഗികമായി പിന്‍വാങ്ങി

ബാഗ്ദാദ്: ഇറാഖില്‍ ഒന്‍പതു വര്‍ഷമായി തുടരുന്ന സൈനിക നടപടികള്‍ അമേരിക്ക ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇതിന്റെ ഭാഗമായി ബാഗ്ദാദിലെ സൈനികത്താവളത്തില്‍ നിന്നും അമേരിക്കന്‍ പതാക അഴിച്ചുമാറ്റി . ചോരചിന്തിയും ലക്ഷക്കണക്കിന് ഡോളറുകള്‍ ചെലവഴിച്ചും ഇറാഖില്‍ നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ വിശ്വസ്ത പങ്കാളിയാണ് ഇറാഖ് എന്ന് പനേറ്റ അഭിപ്രായപ്പെട്ടു.ഇറാഖില്‍ അവശേഷിക്കുന്ന 4,000 സൈനികരെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്‍വലിക്കുന്നതോടെ ഇറാഖില്‍ നിന്നുളള അമേരിക്കന്‍ സൈനികരുടെ പിന്‍മാറ്റം സമ്പൂര്‍ണമാകും.  ആദ്യഘട്ടങ്ങളില്‍ 170,000 അമേരിക്കന്‍ സൈനികരാണ് ഇറാഖിലുണ്ടായിരുന്നത്. പിന്‍മാറ്റത്തിന്റെ ഭാഗമായി നടന്ന പ്രതീകാത്മക ചടങ്ങില്‍ ബാഗ്ദാദിലെ സൈനികത്താവളത്തില്‍ നിന്നും അമേരിക്കന്‍ പതാക അഴിച്ചുമാറ്റുകയും വാഷിംഗ്ടണിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു.  ഇറാഖ് യുദ്ധത്തില്‍ ഒരുലക്ഷത്തിലധികം ഇറാഖികളും 4,500 ലധികം അമേരിക്കന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് കണക്ക്.

തിരഞ്ഞെടുപ്പ് ക്രമക്കേട്: ആരോപണം പുടിന്‍ തള്ളി

മോസ്‌കോ: റഷ്യയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍  വ്യാപകമായ ക്രമക്കേട് നടന്നതായുളള ആരോപണം കെട്ടിച്ചമച്ചതെന്ന് റഷ്യന്‍ പ്രധാനമന്ത്രി വഌദിമിര്‍ പുടിന്‍. പാര്‍ലമെന്റിലേയ്ക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. റഷ്യന്‍ ടെലിവിഷന് അനുവദിച്ച മാരത്തോണ്‍ ടെലിഫോണ്‍ അഭിമുഖത്തിലാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുളള പാശ്ചാത്യശക്തികളുടെ ശ്രമങ്ങളാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെന്ന് നാലര മണിക്കൂറോളം നീണ്ട ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സര്‍ പരിപാടിയില്‍ പുടിന്‍ ആരോപിച്ചു.രാജ്യത്തിലെ ജനങ്ങളുടെ വിധിയെഴുത്തിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യക്ക് അതിന്റെ അടിത്തറയില്‍ വിളളലുണ്ടായതായി പുടിന്‍ സമ്മതിച്ചു. രാജ്യം നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. അയല്‍രാജ്യങ്ങളില്‍ എന്തു സംഭവിക്കുന്നുവെന്ന കാര്യം പ്രതിപക്ഷം സൂക്ഷ്മതയോടെ വിലയിരുത്തണമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനമൊഴിയുന്ന പുടിന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്‌സരിക്കുന്ന കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കിയില്ല.

ഈജിപ്ത് തിരഞ്ഞെടുപ്പ്: സുതാര്യതയില്‍ ആശങ്ക

കെയ്‌റോ: ഈജിപ്തില്‍ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് നടന്നു. രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഏറ്റുമുട്ടലുകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടികളില്‍ പരക്കെ ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ട്.  രണ്ടാംഘട്ട വോട്ടെടുപ്പ് കൂടുതലായും ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു. പല പോളിംഗ് സ്റ്റേഷനുകളിലും ബാലറ്റ് പേപ്പറുകളില്‍ വോട്ട് ചെയ്യാന്‍ സംശയം പ്രകടിപ്പിച്ചവരുടേയും പ്രായാധിക്യം ബാധിച്ചവരുടേയും വോട്ടുകള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം ഇഷ്ടപ്രകാരം രേഖപ്പെടുത്തിയതായി ആരോപണമുണ്ട്. ഹോസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണം അവസാനിച്ചശേഷം നടന്ന ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പിന്റെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്.  കഴിഞ്ഞ 28 നും 29 നും നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലേറെ സീറ്റുകള്‍ നേടി ഇസ്‌ലാമികവാദി സഖ്യം ഭൂരിപക്ഷം ഉറപ്പാക്കിയിരുന്നു.

രക്ഷാസമിതി അംഗത്വം: ഇന്ത്യക്ക് റഷ്യന്‍ പിന്തുണ

മോസ്‌കോ: ഇന്ത്യക്ക് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിന് റഷ്യ എല്ലാവിധ പിന്തുണയും നല്‍കും. മോസ്‌കോയില്‍  സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി കൂടിയാലോചന നടത്തുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് അറിയിച്ചതാണിത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ സുപ്രധാനസ്ഥാനം വഹിക്കുന്ന ഇന്ത്യക്ക് ഐക്യരാഷ്ട്രസഭയുടെ പ്രധാനവേദികളിലെല്ലാം നിര്‍ണായകസ്ഥാനം വഹിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം തന്നെ ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ് സി ഒ) ഇന്ത്യ പങ്കാളിയാകണമെന്നും റഷ്യ ആവശ്യപ്പെട്ടു. റഷ്യയുടെ നേതൃത്വത്തിലുളള മേഖലാ സുരക്ഷാ സമിതിയാണ് എസ് സി ഒ. പന്ത്രണ്ടാമത് ഇന്ത്യാ-റഷ്യ ഉച്ചകോടിയ്ക്കായാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മോസ്‌കോയിലെത്തിയത്. അംഗരാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മാത്രമേ നിലവിലുളള വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനാകൂവെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ലോകം നേരിടുന്ന തീവ്രവാദി ഭീഷണിയെ ഒരുമിച്ചു നിന്ന് ചെറുത്താല്‍ മാത്രമേ വിജയം നേടാനാകൂവെന്നും പറയുന്നു.

ആണവപദ്ധതികള്‍ ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. നേരത്തേ ഒരുമണിക്കൂര്‍ മാത്രം നിശ്ചയിച്ചിരുന്ന ചര്‍ച്ച രണ്ടുമണിക്കൂറോളം നീണ്ടു. ഇന്ത്യയും റഷ്യയും തമ്മിലുളള ബന്ധം സുദൃഢമാകുന്നതിന്റെ ഭാഗമാണിതെന്നാണ് ക്രെംലിന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെംലിനിലെ സെന്റ് കാതറീനിലായിരുന്നു ഇരുനേതാക്കളും കൂടിക്കണ്ടത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഫുക്കുഷിമ ആണവനിലയം സാധാരണനിലയിലെന്ന് ജപ്പാന്‍

ടോക്കിയോ: സുനാമിയെ തുടര്‍ന്ന് ആണവവികിരണം ഉണ്ടായെന്ന് സംശയിച്ചിരുന്ന ഫുക്കുഷിമ ആണവനിലയം സാധാരണ നിലയിലാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷികോ നോഡ. കഴിഞ്ഞ മാര്‍ച്ചിലാണ് ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഫുക്കുഷിമ നിലയത്തിന് തകരാറുകള്‍ സംഭവിക്കുകയും അണുവികിരണ ഭീതിയെ തുടര്‍ന്ന് ആയിരക്കണക്കിനു പേരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

ആണവനിലയം പൂര്‍ണമായും നിര്‍വീര്യമാക്കണമെങ്കില്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ആറ് റിയാക്ടറുകളുളള ആണവനിലയത്തിന്റെ നാല് റിയാക്ടറുകളും കൂളിംഗ് സംവിധാനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് തകരാറിലായിരുന്നു. ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനിയുടെ ഉടമസ്ഥതയിലുളള പദ്ധതിയില്‍ കടല്‍ ജലം ഉപയോഗിച്ച് തണുപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും കടലിലേയ്ക്ക് അണുവികിരണം ഉണ്ടാകുമെന്ന ഭയത്തില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

janayugom news

Saturday, February 26, 2011

ഇറാഖിലും സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ശക്തമായി

ബാഗ്ദാദ്: ഇറാഖില്‍ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ പതിനായിരക്കണക്കിനുപേര്‍ അണിനിരന്നു. ഹവിജാ നഗരത്തില്‍ സര്‍ക്കാര്‍ സൈന്യം പ്രക്ഷോഭകാരികള്‍ക്കു നേരേ നടത്തിയ ആക്രമണത്തില്‍ രണ്ടു പേര്‍ മരിച്ചു. മറ്റനേകം  നഗരങ്ങളില്‍ നിരവധിപേര്‍  കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 ലിബിയ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിലെ ജനകീയ മുന്നേറ്റത്തില്‍ ആവേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇറാഖിലും ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്. ബാഗ്ദാദിലെ ലിബറേഷന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ പ്രകടനക്കാര്‍ ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കുകയും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. പ്രക്ഷോഭകരെ നേരിടാന്‍ സര്‍ക്കാര്‍ കനത്ത തോതിലുളള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിയിരുന്നു. നഗരത്തിലേയ്ക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് സൈന്യം നിരോധിച്ചിരുന്നു.

ലിബിയയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമെന്ന് ഐക്യരാഷ്ട്രസഭ


ട്രിപ്പോളി: ലിബിയയില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അത്യധികം ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി വിലയിരുത്തി. ആയിരക്കണക്കിനുപേര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനമെന്ന് മനുഷ്യാവകാശസമിതി അധ്യക്ഷ നവി പിളള അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭകര്‍ക്കുനേരേ  ഗദ്ദാഫി അനുകൂല സൈന്യം കനത്ത ആക്രമണമാണ് നടത്തിയത്. ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി അംഗത്വത്തില്‍ നിന്നും ലിബിയയെ പുറത്താക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

 തലസ്ഥാനമായ ട്രിപ്പോളിയില്‍ ഗദ്ദാഫി അനുകൂലസൈന്യം പ്രക്ഷോഭകര്‍ക്കു നേരേ യാതൊരു പ്രകോപനവും കൂടാതെ തലങ്ങും വിലങ്ങും വെടിയുതിര്‍ത്തതില്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടുവെന്ന് ദൃക്‌സാക്ഷികള്‍ സമിതിയ്ക്ക് മുന്നില്‍ വെളിപ്പെടുത്തി. ലിബിയയിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ രാജ്യങ്ങളിലെ പ്രതിനിധികള്‍ അടിയന്തരചര്‍ച്ചകള്‍ ആരംഭിച്ചു.

ഇതിനിടയില്‍ ട്രിപ്പോളിയില്‍ മാര്‍ച്ചു നടത്തിയ ജനങ്ങള്‍ക്കുനേരേ ഇന്നലെ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

 ട്രിപ്പോളിയില്‍ സൈനിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുന്നത് കേണല്‍ ഗദ്ദാഫിയുടെ മകനായ ഖമീസാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയില്‍ പ്രക്ഷോഭകാരികള്‍ക്കുനേരേ വെടിവയ്ക്കരുതെന്നും സൈനികനടപടികളെക്കുറിച്ചന്വേഷിക്കണമെന്നും ബ്രിട്ടനും ഫ്രാന്‍സും ഗദ്ദാഫിയോടാവശ്യപ്പെട്ടു. ലിബിയയില്‍ നിന്നും സ്വന്തം പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്ക, ബ്രിട്ടന്‍  അടക്കമുളള പാശ്ചാത്യരാജ്യങ്ങളും ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ  ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്  ലോകരാഷ്ട്രങ്ങളിലെ വിവിധ എംബസികള്‍ക്കു മുന്നില്‍ ലിബിയന്‍ വംശജര്‍ പ്രകടനം നടത്തി.

 ഇതിനിടെ ജനപ്രിയ നടപടികള്‍ പ്രഖ്യാപിച്ച് പ്രക്ഷോഭം തണുപ്പിക്കാന്‍  ഗദ്ദാഫി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വര്‍ധിച്ചുവരുന്ന ഭക്ഷ്യവില തരണം ചെയ്യാന്‍ ഓരോ കുടുംബത്തിനും 400 ഡോളര്‍ ധനസഹായം ലഭ്യമാക്കാനും പൊതുമേഖലാ ജീവനക്കാര്‍ക്ക് 150 ശതമാനം ശമ്പള വര്‍ധനവ് നിലവില്‍ വരുത്താനും തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ 42 വര്‍ഷമായിത്തുടരുന്ന മുവമ്മര്‍ ഗദ്ദാഫിയുടെ ഏകാധിപത്യഭരണത്തിന് അന്ത്യം കാണാതെ പിന്‍വാങ്ങില്ലെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ പല നഗരങ്ങളും പ്രക്ഷോഭകാരികള്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.

janayugom 260211

Friday, December 17, 2010

അല്പം വിദേശവാര്‍ത്തകള്‍ 4

ഇറാഖിനു മേലുള്ള യുഎന്‍ ഉപരോധം നീക്കി

ഐക്യരാഷ്ട്രകേന്ദ്രം: സദ്ദാം ഭരണകാലത്ത് ഇറാഖിനുമേല്‍ ഏര്‍പ്പെടുത്തിയ ആണവ ഉപരോധം ഐക്യരാഷ്ട്രസഭ എടുത്തുമാറ്റി. ഇറാഖിന്റെ പരമാധികാരം ശക്തമാക്കുന്നതിനു മൂന്നു പ്രമേയമാണ് യുഎന്‍ അവതരിപ്പിച്ചത്. 1990ല്‍ ആരംഭിച്ച വിവാദമായ 'ഭക്ഷണത്തിനു പകരം എണ്ണ' പദ്ധതി റദ്ദാക്കി. ഇറാഖ് വികസനഫണ്ടിനുമേലുള്ള അന്താരാഷ്ട്ര നിയന്ത്രണം ഒഴിവാക്കുകയുംചെയ്തു. അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്റെ നേതൃത്വത്തില്‍ നടന്ന പതിനഞ്ചംഗ രാഷ്ട്ര രക്ഷാസമിതിയാണ് പ്രമേയങ്ങള്‍ അംഗീകരിച്ചത്. രാജ്യത്തെ എണ്ണ, പ്രകൃതി വാതകം എന്നിവയില്‍നിന്നുള്ള വരുമാനം ജൂണ്‍ വരെ യുഎന്‍ നിയന്ത്രണത്തിലായിരിക്കും. പിന്നീട് ഇറാഖ് അധികൃതര്‍ കൈകാര്യംചെയ്യും.

അണുവായുധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു 2003ല്‍ അമേരിക്ക ഇറാഖ് അധിനിവേശം നടത്തിയത്. എന്നാല്‍, ഇവ ഒരിക്കലും കണ്ടെത്താനായില്ല. അണുവായുധങ്ങള്‍ ഉണ്ടാക്കുമെന്നു പറഞ്ഞാണ് ഇറാഖ് ആണവോര്‍ജം നേടുന്നതിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്ക ഇറാഖ് നടപടികള്‍ അവസാനിപ്പിച്ചതിനു പിന്നാലെയാണ് യുഎന്‍ തീരുമാനം.

ജൂതരാഷ്ട്രമായി ഇസ്രയേലിനെ അംഗീകരിക്കില്ല: ഹമാസ്

ഗാസ സിറ്റി: ജൂതരാഷ്ട്രം എന്നനിലയില്‍ ഇസ്രയേലിനെ അംഗീകരിക്കില്ലെന്നും ജെറുസലേം ആസ്ഥാനമായ പലസ്തീന്‍ രാജ്യം എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ പോരാട്ടം തുടരുമെന്നും ഹമാസ്. ഗാസ സിറ്റിയില്‍ ഹമാസ് രൂപീകരണത്തിന്റെ ഇരുപത്തിമൂന്നാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ മുതിര്‍ന്ന ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയാണ് ഈ പ്രഖ്യാപനം നടത്തിയത്. വെസ്റ്ബാങ്കും ഗാസയും ജെറുസലേമും ജൂതഅധിനിവേശത്തില്‍നിന്ന് മോചിപ്പിക്കണമെന്ന സന്ദേശമാണ് ഹമാസിന്റെ സ്ഥാപകനേതാവ് ഷേക് അഹ്മദ് യാസിന്‍ നല്‍കിയതെന്ന് ഹനിയ അനുസ്മരിച്ചു. ചരിത്രപരമായി പലസ്തീന്റെ ഭാഗമായിരുന്ന മധ്യധരണ്യാഴിമുതല്‍ ജോര്‍ദാന്‍വരെയുള്ള എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കുമെന്ന് റാലി പ്രഖ്യാപിച്ചു.

ഹിന്ദുതീവ്രവാദം ലഷ്കറെയേക്കാള്‍ അപകടമെന്ന് രാഹുല്‍ പറഞ്ഞതായി വിക്കിലീക്ക്സ്

ന്യൂഡല്‍ഹി: ഹിന്ദു തീവ്രവാദം ലഷ്കര്‍ ഇ തൊയിബയെക്കാള്‍ അപകടകരമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞതായി വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍. അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റീമറോട് 2009 ല്‍ രാഹുല്‍ ഇങ്ങനെ സൂചിപ്പിച്ചതായാണ് വിക്കിലീക്ക്സ് പുറത്തു വിട്ട രേഖകളില്‍ പറയുന്നത്. ഹിന്ദുഗ്രൂപ്പുകള്‍ ലഷ്കറിന്റെ സൈനികഗ്രൂപ്പുകളെക്കാള്‍ ശക്തമാണെന്നും ഇവര്‍ വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാക്കുന്നുവെന്നുമാണ് രാഹുല്‍ അമേരിക്കന്‍ അംബാസിഡറോട് പറഞ്ഞത്.

വിക്കി ലീക്‌സിനെതിരെയുള്ള അന്വേഷണം നിര്‍ത്തി

സിഡ്‌നി: വിക്കി ലീക്‌സിനെതിരെയുള്ള അന്വേഷണങ്ങള്‍ നിര്‍ത്തിവച്ചതായി ഓസ്‌ട്രേലിയ. വിക്കിലീക്‌സിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും വിക്കിലീക്‌സ് ഓസ്‌ട്രേലിയയിലെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഓസ്‌ട്രേലിയന്‍ പൊലീസ് വ്യക്തമാക്കി.

എണ്ണക്കിണര്‍ ചോര്‍ച്ച: ബി പിക്കും മറ്റു കമ്പനികള്‍ക്കുമെതിരെ അമേരിക്ക നിയമനടപടിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് സാമ്പത്തികമായും പാരിസ്ഥിതികമായും നഷ്ടങ്ങളുണ്ടാക്കിയ ഗള്‍ഫ് കടലിടുക്കിലെ എണ്ണച്ചോര്‍ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് ശുപാര്‍ശ ചെയ്തു. ബ്രിട്ടീഷ് പെട്രോളിയം ഉള്‍പ്പെടെ സംഭവത്തിലുള്‍പ്പെട്ട എല്ലാ കമ്പനികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനാണ് ശുപാര്‍ശ.

രാജ്യത്തിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കാര്യക്ഷമമായ സുരക്ഷാസംവിധാനങ്ങള്‍ പാലിക്കാന്‍ ഈ കമ്പനികള്‍ തയ്യാറാകാത്തതാണ് അപകടത്തിലേയ്ക്ക് വഴിവച്ചതെന്ന് നീതിന്യായ വകുപ്പ് വിലയിരുത്തി. കഴിഞ്ഞ ഏപ്രില്‍ 20 നായിരുന്നു മെക്‌സിക്കോയിലെ ആഴക്കടലില്‍ വന്‍ സ്‌ഫോടനം നടന്നത് . മത്‌സ്യസമ്പത്തിന് ഏറെ നാശനഷ്ടം വരുത്തിയ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീ അണയ്ക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ന്യൂഓര്‍ലീന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട കേസില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയെക്കൂടാതെ കിണര്‍ നിര്‍മിച്ച ട്രാന്‍സ് ഓഷന്‍ ഇതില്‍ പങ്കാളികളായ മറ്റുചില കമ്പനികള്‍ എന്നിവയെ പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പദ്ധതിയ്ക്ക് സിമന്റ് ലഭ്യമാക്കിയ ഹാലിബര്‍ട്ടണെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. എണ്ണകിണറിന്റെ പ്രധാനഭാഗമായ കട്ട് ഓഫ് വാല്‍വ് നിര്‍മിച്ചത് ഹാലിബര്‍ട്ടണ്‍ കമ്പനിയായിരുന്നു. ഇതിന്റെ തകരാറാണ് പ്രധാനമായും ചോര്‍ച്ചയ്ക്ക് കാരണമായത്.

എന്നാല്‍ ചോര്‍ച്ചയുണ്ടായപ്പോള്‍ കാര്യക്ഷമമായ നടപടികളിലൂടെ അത് പരിഹരിക്കാന്‍ ശ്രമിച്ചതായും ഏറെ സാമ്പത്തികനഷ്ടം സഹിച്ചത് തങ്ങളാണെന്നും ബി പി വ്യക്തമാക്കി. ഏതുവിധത്തിലുളള അന്വേഷണവുമായും സഹകരിക്കുമെന്നും ബി പി അധികൃതര്‍ അറിയിച്ചു. മെക്‌സിക്കോ കടലിടുക്കില്‍ മലിനീകരണം സൃഷ്ടിച്ചതിന് നൂറുകോടിയോളം രൂപയ്ക്ക് പുറത്ത് പിഴശിക്ഷ ലഭിക്കാവുന്ന തരത്തിലുളള വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുളളത്. ഏകദേശം മുന്നൂറോളം  കേസുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. എണ്ണക്കിണര്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട 11 തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന കേസും പരിഗണിക്കുന്നവയിലുള്‍പ്പെടുന്നു.

ഐവറികോസ്റ്റില്‍ സംഘര്‍ഷം രൂക്ഷം; ഏറ്റുമുട്ടലില്‍ മൂന്ന് മരണം

അബിദ്ജാന്‍: ഐവറികോസ്റ്റില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായി. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്‌സരിച്ചയാള്‍ക്കാരുടെ അനുയായികള്‍ തെരുവില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം വെടിവയ്പില്‍ കലാശിക്കുകയായിരുന്നു. അബോബോ നഗരത്തിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ദീര്‍ഘകാലമായി പ്രതിപക്ഷ നേതാവായിരിക്കുന്ന അലസാനെ ഔട്ടാറ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍  വിജയിച്ചുവെങ്കിലും ഭരണപക്ഷം അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. നിലവിലുളള പ്രസിഡന്റ് ലോറന്റ് ബാഗ്‌ബോ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറായില്ല. ഔട്ടാറയുടെ ജന്‍മനാട്ടില്‍ തിരഞ്ഞെടുപ്പില്‍ ഏറെ കൃത്രിമങ്ങള്‍ നടന്നുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ബാഗ്‌ബോയുടെ വാദം.

അബോബോ നഗരത്തില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഔട്ടാരയുടെ അനുയായികള്‍ക്ക് നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. ഒരാള്‍ക്ക് തലയിലും മറ്റു രണ്ടുപേര്‍ക്ക് നെഞ്ചിലുമാണ് വെടിയേറ്റത്. പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ പലരും ഗുരുതരാവസ്ഥയിലാണെന്നും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അംബരചുംബികളുടെ നഗരമായ അബിദ്ജാനിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. ഇനിയും ഏറ്റുമുട്ടലുകളുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ജനങ്ങള്‍ വീടുവിട്ടിറങ്ങാന്‍ ഭയപ്പെടുന്നു. നഗരത്തിലെ തെരുവുകള്‍ പൊലീസുകാരെയും പട്ടാളക്കാരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 ഐവറികോസ്റ്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമങ്ങള്‍ നടന്നില്ലെന്നും ഔട്ടാരയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുളള വിജയം അംഗീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ, അമേരിക്ക, ഫ്രാന്‍സ്, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവ ഐവറികോസ്റ്റിലെ ഭരണപക്ഷത്തോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല.  ഐവറികോസ്റ്റിലെ ടെലിവിഷന്‍ കേന്ദ്രം പ്രതിപക്ഷം പിടിച്ചെടുക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേയ്ക്കുളള മത്‌സരത്തില്‍ നിലവിലുളള പ്രസിഡന്റ് ഗാബോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതായുളള വാര്‍ത്ത ടെലിവിഷനില്‍ ഇടവിട്ടിടവിട്ട് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സംഘര്‍ഷം രാജ്യത്തെ മറ്റു നഗരങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുണ്ട്. ട്രേവില്ലേ നഗരത്തില്‍ 500 ലധികം വരുന്ന പ്രക്ഷോഭകാരികളെ തുരത്താന്‍ പൊലീസും ബാഗ്‌ബോയെ അനുകൂലിക്കുന്ന സൈനികരും കണ്ണീര്‍വാതകഷെല്ലുകളും ഗ്രനേഡുകളും പ്രയോഗിച്ചു.

രാജ്യം ആഭ്യന്തരയുദ്ധത്തിലേയ്ക്കാണ് പോകുന്നതെന്നും ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ഏറെ ആശങ്ക പുലര്‍ത്തുന്നുവെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് വിധി ഭരണപക്ഷം മാനിക്കണമെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് മാര്‍ട്ടിന്‍ നെസിര്‍ക്കി ആവശ്യപ്പെട്ടു.

ഇന്ന് നടക്കുന്ന മാര്‍ച്ചില്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ പിടിച്ചെടുക്കുമെന്നും മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് മീറ്റിംഗ് കൂടുമെന്നും പ്രതിപക്ഷനേതാവ് ഔട്ടാര പ്രക്യാപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സമാധാനപാലനസേനയുടെ സംരക്ഷണയില്‍ അബിദ്ജാനിലെ ഒരു ഹോട്ടലില്‍ തങ്ങുകയാണ് ഔട്ടാര ഇപ്പോള്‍. തിരഞ്ഞെടുപ്പിനുശേഷമുണ്ടായ സംഘര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിനുനേരെ ആക്രമണം നടന്നിരുന്നു.

ദേശാഭിമാനി ജനയുഗം വാര്‍ത്തകള്‍

Wednesday, October 27, 2010

പകതീരാതെ അമേരിക്ക

താരിഖ് അസീസിന് വധശിക്ഷ

ബാഗ്ദാദ്: സദ്ദാം ഹുസൈന്‍ സര്‍ക്കാരില്‍ വിദേശമന്ത്രിയായിരുന്ന താരിഖ് അസീസിന് ഇറാഖ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അമേരിക്കന്‍ അധിനിവേശസേന ഇറാഖ് കീഴടക്കിയതിനെതുടര്‍ന്ന് 2003 ഏപ്രില്‍ 25 മുതല്‍ തടവില്‍ കഴിയുകയാണ് അസീസ്. സദ്ദാംഹുസൈന്‍ സര്‍ക്കാരിലെ പ്രമുഖരെ വിചാരണചെയ്യാന്‍ അമേരിക്കന്‍ സമ്മര്‍ദപ്രകാരം രൂപീകരിച്ച പ്രത്യേക കോടതിയാണ് ദീര്‍ഘകാലം ഇറാഖിന്റെ രാജ്യാന്തരമുഖമായിരുന്ന അസീസിന് വധശിക്ഷ പ്രഖ്യാപിച്ചത്്. ഷിയവിഭാഗം രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തില്‍ 1990കളുടെ തുടക്കത്തില്‍ സദ്ദാംസര്‍ക്കാരിനെതിരെ ഉയര്‍ന്ന കലാപത്തെ അടിച്ചമര്‍ത്തിയെന്ന കേസിലാണ് ശിക്ഷ. എഴുപത്തിനാലുകാരനായ അസീസിന് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് കോടതിവക്താവ് പറഞ്ഞു. അപ്പീല്‍ പരിശോധിക്കാന്‍ 30 ദിവസംവരെ സമയം എടുക്കാം. കോടതി അപ്പീല്‍ തള്ളുന്നപക്ഷം 30 ദിവസത്തിനുശേഷം വധശിക്ഷ നടപ്പാക്കും. 1992ല്‍ ഇറാഖ് ഉപരോധം നേരിടവെ കൃത്രിമവിലക്കയറ്റം സൃഷ്ടിച്ച വ്യാപാരികളെ വധിക്കാന്‍ ഉത്തരവിട്ടെന്ന കേസില്‍ നേരത്തെ കോടതി അസീസിനെ 15 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

പകതീരാതെ അമേരിക്ക


അമ്മാന്‍: ഇറാഖ് മുന്‍വിദേശമന്ത്രി താരിഖ് അസീസിന് വധശിക്ഷ പ്രഖ്യാപിച്ച കോടതിവിധി രാജ്യത്തിന് അപമാനമാണെന്ന് അസീസിന്റെ മകന്‍ സിയാദ് പ്രതികരിച്ചു. ഭൂതകാലവുമായി ബന്ധപ്പെട്ട എന്തിനെയും രാജ്യത്തെ ഇന്നത്തെ സര്‍ക്കാര്‍ പ്രതികാരമനോഭാവത്തോടെയാണ് കാണുന്നത്. വിക്കിലീക്ക്സ് പുറത്തുവിട്ട കാര്യങ്ങള്‍ വസ്തുതാപരമാണെന്ന് ഈ കോടതിവിധി ബോധ്യപ്പെടുത്തുന്നു. തന്റെ പിതാവുമായി ഒരു ബന്ധവുമില്ലാത്ത സംഭവത്തിന്റെ പേരിലാണ് അദ്ദേഹത്തിന് വധശിക്ഷ നല്‍കിയത്- ജോര്‍ദാനില്‍ കഴിയുന്ന സിയാദ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

സദ്ദാം സര്‍ക്കാരിനെതിരെ ആഭ്യന്തരകലാപം ആസൂത്രണം ചെയ്ത രാഷ്ട്രീയപാര്‍ടി നേതാക്കളെ വധിക്കാന്‍ ഉത്തരവിട്ട കേസിലാണ് അസീസിന് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാല്‍,അസീസ് സദ്ദാംസര്‍ക്കാരില്‍ കൈകാര്യം ചെയ്തിട്ടുള്ളത് വാര്‍ത്താപ്രക്ഷേപണ- വിദേശകാര്യവകുപ്പുകളാണ്. സദ്ദാംസര്‍ക്കാരിന്റെ നയതന്ത്രബന്ധങ്ങളുടെ ശില്‍പി എന്നറിയപ്പെടുന്ന അസീസിനെ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകളുമായി ബന്ധമില്ലാത്ത കാര്യത്തിനാണ് ശിക്ഷിച്ചിരിക്കുന്നത്. അമേരിക്കന്‍ പിന്തുണയോടെ ഇറാഖില്‍ അധികാരത്തില്‍ വന്ന മാലികിസര്‍ക്കാര്‍ വേട്ടയാടല്‍നയം തന്നെയാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കുന്ന സംഗതിയാണിത്. കോടതിയാണ് ശിക്ഷിച്ചതെന്ന് പറയാമെങ്കിലും ഇറാഖിലെ ഇന്നത്തെ അവസ്ഥയില്‍ നീതിന്യായവ്യവസ്ഥ സര്‍ക്കാരില്‍നിന്ന് വേറിട്ടതല്ല. മാത്രമല്ല, അമേരിക്കന്‍ പാവ സര്‍ക്കാരാണ് മാലിക്കിയുടേത്.

സദ്ദാം ഭരണകാലത്ത് ഇറാഖില്‍ നിലനിന്ന മതനിരപേക്ഷതയുടെ പ്രതീകമാണ് അസീസ്. 1936ല്‍ വടക്കന്‍ നിനേവ് പ്രവിശ്യയില്‍ മൊസൂളിന്സമീപം ടെല്‍കീഫ് പ്രവിശ്യയില്‍ ഹോട്ടല്‍ തൊഴിലാളിയുടെ മകനായി ജനിച്ച മൈക്കിള്‍ യുഹന്നനാണ് (മൈക്കിള്‍ ജോ) പിന്നീട് താരിഖ് അസീസായത്. ബാല്യത്തില്‍ തന്നെ പിതാവ് മരിച്ച അസീസ് അമ്മയോടൊപ്പം ബാഗ്ദാദിലാണ് വളര്‍ന്നത്. ഇംഗ്ളീഷ് സാഹിത്യം പഠിച്ച അസീസ് അധ്യാപകനായി പ്രവര്‍ത്തിച്ചുവരികെയാണ് സദ്ദാമിന്റെ ബാത്ത് സോഷ്യലിസ്റ് പാര്‍ടിയില്‍ ആകൃഷ്ടനായത്. ബ്രിട്ടീഷ് വാഴ്ചയുടെ പിന്തുടര്‍ച്ചയായി രാജ്യത്ത് നിലനിന്ന രാജഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന് ബാത്ത് പാര്‍ടിയെ നിരോധിച്ചു. 1963ല്‍ പാന്‍അറബ് അട്ടിമറിയെത്തുടര്‍ന്ന് നിലവില്‍വന്ന സര്‍ക്കാരില്‍ അസീസ് വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതലക്കാരനായി. ഇറാന്‍- ഇറാഖ് യുദ്ധകാലത്ത് 1983ലാണ് അസീസിനെ സദ്ദാം വിദേശമന്ത്രിയായി നിയമിച്ചത്. രാജ്യാന്തരവേദികളില്‍ ഇറാഖിന്റെ വാദമുഖങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ അസീസിന് കഴിഞ്ഞു.
1991ലെ ഗള്‍ഫ്യുദ്ധകാലത്തും അസീസ് ഇറാഖിന് രാജ്യാന്തര പിന്തുണ നേടിയെടുക്കാന്‍ അധ്വാനിച്ചു.

2003ല്‍ അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നത് ഒഴിവാക്കാനും അസീസ് കഴിയുന്നത്ര ശ്രമിച്ചു. അക്കൊല്ലം ഫെബ്രുവരിയില്‍ സദ്ദാമിന്റെ കത്തുമായി അസീസ് വത്തിക്കാനിലെത്തി മാര്‍പാപ്പയായിരുന്ന ജോപോള്‍ രണ്ടാമനെ കണ്ടു. യുദ്ധം ഒഴിവാക്കാന്‍ യുഎന്‍ ആയുധപരിശോധകരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാമെന്ന് കത്തില്‍ പറഞ്ഞിരുന്നു. ഇറാഖിനെ ആക്രമിക്കരുതെന്ന് വത്തിക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍, ഇറാഖ് കീഴടക്കിയ അമേരിക്ക പ്രഖ്യാപിച്ച 55 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ അസീസ് 43-ാംസ്ഥാനത്തായിരുന്നു. ഇതേത്തുടര്‍ന്ന് 2003 ഏപ്രിലില്‍ കീഴടങ്ങിയ അസീസ് പക്ഷേ, ഒരിക്കലും സദ്ദാമിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. അമേരിക്ക ഏറെ സമ്മര്‍ദം ചെലുത്തിയിട്ടും ഇപ്പോഴും അസീസ് 'പ്രസിഡന്റ്' എന്നാണ് സദ്ദാമിനെ വിശേഷിപ്പിക്കുന്നത്. സദ്ദാമിനെപോലെ ആത്മാഭിമാനം അടിയറവയ്ക്കാത്ത പോരാളിയാണ് അസീസ്. ഈയിടെയായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു.

deshabhimani 271010

Sunday, September 5, 2010

ഇറാഖ് യുദ്ധം കൊണ്ട് അമേരിക്ക എന്തുനേടി?

2003 മാര്‍ച്ചിലാണ് ഇറാഖിനെതിരെ സൈനികാക്രമണംനടത്താന്‍ ബുഷ് ഭരണകൂടം തീരുമാനിച്ചത്. രണ്ടാഴ്ചകൊണ്ട് ഇറാഖിനെ പൂര്‍ണമായും കീഴ്പ്പെടുത്തി യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു ബുഷിന്റെ കണക്കുകൂട്ടല്‍. ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഇറാഖിജനതയുടെ ധീരമായ ചെറുത്തുനില്‍പ്പ് തുടരുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനാണ് സദ്ദാം ഹുസൈനെ പിടികൂടി പരസ്യമായി തൂക്കികൊന്നത്. എന്നാല്‍, ജോര്‍ജ് ബുഷിന്റെ പാര്‍ടി തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടു. ഡെമോക്രാറ്റുകാരനായ ബറാക് ഒബാമ ജയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരവേലയ്ക്കിടയില്‍ താന്‍ അധികാരത്തില്‍ വന്നാല്‍ ഇറാഖ് യുദ്ധം അവസാനിപ്പിക്കുമെന്നും അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍നിന്ന് പിന്‍വലിക്കുമെന്നും പ്രഖ്യാപിച്ചു. അധികാരത്തില്‍വന്ന് ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ അന്നത്തെ പ്രഖ്യാപനം നടപ്പില്‍വരുത്തുകയാണ്. 2010 സെപ്തംബര്‍ ഒന്നിനുമുമ്പ് സൈന്യത്തെ പിന്‍വലിക്കുമെന്നായിരുന്നു ഒടുവിലത്തെ പ്രഖ്യാപനം. ഒരു ലക്ഷം അമേരിക്കന്‍ സേനയെ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 50,000 അമേരിക്കന്‍ സേനാംഗങ്ങള്‍ തുടര്‍ന്നും ഇറാഖില്‍ നിലയുറപ്പിക്കും. 2011 ഒടുവില്‍ അവശേഷിക്കുന്നവരെയും പിന്‍വലിക്കുമെന്നും ഭരണം ജനങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്നുമാണ് പറയുന്നത്. ഇറാഖിലെ എണ്ണയുടെ 60 ശതമാനം ഇപ്പോള്‍ വിദേശികളുടെ കൈകളിലാണ്. അമേരിക്കന്‍സേന 2015 വരെ തുടരണമെന്ന് വൈസ്പ്രസിഡന്റ് വാദിക്കുന്നുണ്ട്. അമേരിക്ക ഇറാഖിനെ സ്വതന്ത്രമായി തുടരാന്‍ അനുവദിക്കുമെന്ന് പറയാന്‍ കഴിയുന്നില്ല.

ഇറാഖ് ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രമായിരുന്നു. 4,38,446 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണം. ജനസംഖ്യ 2,89,45,657 മാത്രം. ജനങ്ങളില്‍ 60 ശതമാനം സുന്നികളും 32 ശതമാനത്തിലധികം ഷിയാക്കളുമാണ്. കുര്‍ദ് വിഭാഗക്കാരുമുണ്ട്. വംശീയവിദ്വേഷം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനായിരുന്നു പതിവുപോലെ ഇവിടെയും സാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചത്. മെസോപൊട്ടോമിയ എന്ന പേരില്‍ അറിയപ്പെട്ട പുരാതന രാജ്യമാണ് പിന്നീട് ഇറാഖായി മാറിയത്. യൂഫ്രട്ടീസ്, ട്രൈഗ്രീസ് നദീതീരത്തെ മെസോപൊട്ടോമിയന്‍ സംസ്കാരം മഹത്തായ ഒന്നായി കരുതപ്പെടുന്നു. ഈ മഹത്തായ രാജ്യത്തെയാണ് ഏഴുവര്‍ഷംകൊണ്ട് സൈനികാക്രമണത്തിലൂടെ തകര്‍ത്തുകളഞ്ഞത്. 1991ല്‍ സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടതോടെ ഇരുധ്രുവലോകം ഏകധ്രുവലോകമായി മാറി. ഏകധ്രുവലോകത്തിന്റെ നായകസ്ഥാനം അമേരിക്കന്‍ കൈകളിലമര്‍ന്നു. ഈ പുതിയ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും ലോകാധിപത്യം ഉറപ്പിക്കാന്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഒരുങ്ങിപ്പുറപ്പെട്ടത്. സാമ്രാജ്യത്വ സാമ്പത്തികനയം ആവിഷ്കരിച്ച് നടപ്പാക്കി. എണ്ണയുടെ രാജ്യമായ ഇറാഖിനെ സൈനികമായി ആക്രമിച്ച് കീഴ്പ്പെടുത്താന്‍ ശ്രമം തുടങ്ങി. ഇറാഖിന്റെ കൈയില്‍ മാനവരാശിയെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ആയുധക്കൂമ്പാരമുണ്ടെന്ന ആരോപണമുന്നയിച്ചു. ഐക്യരാഷ്ട്രസഭയുടെ അന്വേഷണസംഘം ഇറാഖ് സന്ദര്‍ശിച്ച് പരിശോധിച്ചെങ്കിലും ആയുധം കണ്ടെത്തിയില്ല. ആയുധം ഒളിപ്പിച്ചെന്നാരോപിച്ച് സൈനികാക്രമണം നടത്തുകയാണ് അമേരിക്ക ചെയ്തത്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അനുമതികൂടാതെ ഏകപക്ഷീയമായിട്ടായിരുന്നു ആക്രമണം. ആകാശത്തുനിന്ന് ബോംബ് വര്‍ഷിച്ചു. കരസേനയും നാവികസേനയും ആക്രമണത്തില്‍ പങ്കെടുത്തു. ഇറാഖിജനത പരിമിതമായ കഴിവ് ഉപയോഗിച്ച് ചെറുത്തുനിന്നു. കീഴടങ്ങാന്‍ മനസ്സില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു. 4400 അമേരിക്കന്‍ പട്ടാളക്കാരാണ് ഇറാഖിന്റെ മണ്ണില്‍ കൊല്ലപ്പെട്ടത്. ഒരുലക്ഷം ഇറാഖി പൌരന്മാരും വധിക്കപ്പെട്ടു.

ഒരുലക്ഷം കോടി ഡോളറാണ് അമേരിക്കയ്ക്ക് യുദ്ധത്തിനായി ചെലവഴിക്കേണ്ടിവന്നത്. അമേരിക്കയുടെ ബജറ്റ്കമ്മി പെരുകി. യുദ്ധച്ചെലവ് പതിന്മടങ്ങ് വര്‍ധിച്ചു. സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിച്ചു. ഇപ്പോള്‍ ഒബാമ പറയുന്നത് യുദ്ധത്തില്‍നിന്ന് തലയൂരുകയാണെന്നാണ്. ഇനിയുള്ള നാളുകളില്‍ അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറി പൂര്‍വസ്ഥിതിയിലെത്തിക്കാനും അമേരിക്കന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട തൊഴില്‍ തിരിച്ച് നല്‍കാനും ശ്രമിക്കുമെന്നാണ്. അമേരിക്കയ്ക്ക് ഇറാഖ് യുദ്ധം നഷ്ടക്കച്ചവടമാണെന്നതില്‍ സംശയമില്ല. അമേരിക്കയ്ക്ക് മാത്രമല്ല ജോര്‍ജ് ബുഷിന്റെ വലംകൈയായി പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെയറിനും തെരഞ്ഞെടുപ്പില്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടിവന്നു. ബ്രിട്ടന്റെ സാമ്പത്തികനില തകര്‍ന്നു. വിയറ്റ്നാം യുദ്ധത്തിന്റെ അനുഭവത്തില്‍ പാഠം പഠിക്കാന്‍ കൂട്ടാക്കാത്ത അമേരിക്കന്‍ സാമ്രാജ്യത്വ അധിപന്മാര്‍ക്ക് ഇറാഖ് യുദ്ധവും ഒരു പാഠമായിരിക്കുമെന്ന് കരുതാം. ഇറാഖിലെ ധീര ദേശാഭിമാനികളെ അഭിവാദ്യംചെയ്യാം. 4400 അമേരിക്കന്‍ പട്ടാളക്കാരുടെ വിലപ്പെട്ട ജീവന്‍ എന്തിന് ഇറാഖിന്റെ മണ്ണില്‍ ഹോമിച്ചുവെന്നതിന് സാമ്രാജ്യത്വ ഭരണാധികാരികള്‍ ഉത്തരം പറയേണ്ടിവരും.

deshabhimani editorial 04092010

Saturday, September 4, 2010

ഇറാഖ് ആക്രമണത്തിന്റെ ബാക്കിപത്രം

ഇറാഖിലെ അമേരിക്കയുടെ ദൗത്യം പൂര്‍ത്തീകരിച്ചുകഴിഞ്ഞുവെന്നും സൈന്യത്തെ പന്‍വലിക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നു. അമേരിക്കയുടെ കാപട്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും കൊടും ക്രൂരതകളുടെയും ബാക്കിപത്രമായി ഇറാഖിനെ അവശേഷിപ്പിച്ചുകൊണ്ടാണ് അമേരിക്കന്‍ പട്ടാളത്തെ പിന്‍വലിക്കുന്നത്. അപ്പോഴും തങ്ങുടെ കാപട്യവും ഗൂഢഅജണ്ടയും അമേരിക്ക കൈവിടാതെ സൂക്ഷിക്കുന്നുണ്ട്. ഇറാഖില്‍ നിന്ന് ഏകദേശം ഒരു ലക്ഷം സൈനികരെ പിന്‍വലിച്ചുവെന്നും അവശേഷിക്കുന്ന അമ്പതിനായിരത്തോളം പേര്‍ ഇറാഖി പട്ടാളക്കാരെ പരിശീലിപ്പിക്കുന്നതിനായി അവിടെ നിലകൊള്ളുമെന്നുമാണ് ഒബാമ പറയുന്നത്. ഇറാഖിലെ സൈനികരുടെ എണ്ണം ഏതാണ്ട് രണ്ടര ലക്ഷമാണ്. അവരെ പരിശീലിപ്പിക്കുവാന്‍ അരലക്ഷം അമേരിക്കന്‍ സൈനികര്‍. അഞ്ച് ഇറാഖി പട്ടാളക്കാര്‍ക്ക് ഒരു അമേരിക്കന്‍ സൈനികന്‍.

തങ്ങളുടെ അധീനതയിലായിക്കഴിഞ്ഞ ഇറാഖ് എന്നെങ്കിലും വഴുതിപ്പോവുമോയെന്ന ശങ്കയാണ് അമേരിക്കന്‍ പട്ടാളക്കാരെ ഇനിയും ഇറാഖില്‍ നിലനിര്‍ത്തുന്നതിന്റെ കാരണം. ഇറാഖില്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചുവെന്നും രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള കടമകള്‍ ഇനി ഇറാഖ് ജനത നിര്‍വഹിക്കുമെന്നുമാണ് ഒബാമയുടെ അവകാശവാദം. എന്നാല്‍ ഇറാഖിനെ തകര്‍ത്തു തരിപ്പണമാക്കുകയും ഒരു രാഷ്ട്രത്തെയും ജനതയെയും ദുര്‍ഘടസന്ധിയിലാക്കുകയുമാണ് അമേരിക്കയുടെ അധിനിവേശ ഭ്രാന്ത് ചെയ്തത്.

മാനവ സംസ്‌കാരങ്ങളില്‍ പ്രഥമഗണനീയമായ മെസപ്പെട്ടോമിയന്‍ സംസ്‌കാരത്തെ തന്നെ ഇല്ലായ്മ ചെയ്തതാണ് അമേരിക്ക അഴിച്ചുവിട്ട യുദ്ധം. പത്തു ലക്ഷത്തോളം ഇറാഖ് പൗരന്‍മാര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ഥത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും പോലും നിര്‍ദ്ദയം കൊലപ്പെടുത്തി. പരിക്കേറ്റവരുടെയും അനാഥരായവരുടെയും എണ്ണത്തിന് കണക്കില്ല. 22 ലക്ഷത്തിലധികം ഇറാഖികള്‍ നാടുവിട്ടോടേണ്ടി വന്നു.

ഇറാഖിലെ തൊഴിലില്ലായ്മ അറുപത് ശതമാനത്തിലധികമാണ്. എഴുപത് ശതമാനം ജനങ്ങള്‍ക്കും ശുദ്ധജലം ലഭ്യമല്ല. വിലക്കയറ്റം അമ്പത് ശതമാനത്തിലും ഏറെയാണ്. സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു എന്നതുതന്നെ വലിയ ഫലിതമാണ്. അമേരിക്ക നിയന്ത്രിക്കുന്ന പാവ സര്‍ക്കാരിനെ അവരോധിക്കുക മാത്രമാണ് ചെയ്തത്. അമേരിക്കന്‍ സൈന്യം ഏഴുവര്‍ഷത്തെ അധിനിവേശത്തിന് ശേഷം ഇറാഖ് വിട്ടിറങ്ങുമ്പോഴുളള ചിത്രമിതാണ്.

അമേരിക്കയുടെ സൈനിക പിന്‍മാറ്റം മഹദ്കാര്യമായാണ് ഒബാമ ചിത്രീകരിക്കുന്നത്. എന്നാല്‍ സൈന്യത്തെ പിന്‍വലിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമാവുകയായിരുന്നു. ബുഷ് പ്രസിഡണ്ടായിരിക്കുമ്പോള്‍ തന്നെ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യം അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഉയര്‍ന്നിരുന്നു. തെരുവുകളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ഒബാമ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ഥിക്കുമ്പോള്‍ ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു.

4420 അമേരിക്കന്‍ പട്ടാളക്കാരാണ് ഇറാഖില്‍ കൊല്ലപ്പെട്ടത്. 31926 പേര്‍ക്ക് പരിക്കേറ്റു. മുപ്പത് ശതമാനത്തോളം അമേരിക്കന്‍ പട്ടാളക്കാര്‍ മാനസിക രോഗികളായി മടങ്ങിപ്പോവേണ്ടി വന്നു. അമേരിക്ക സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോഴും 36 ലക്ഷം കോടി രൂപയാണ് യുദ്ധത്തിനായി ചെലവിട്ടത്. അമേരിക്കന്‍ ജനതയ്ക്കിടയില്‍ സ്വാഭാവികമായും അമര്‍ഷം ശക്തിപ്പെട്ടതാണ് സേനാ പിന്‍മാറ്റത്തിന്റെ കാരണം.

ഇനി തങ്ങളുടെ ശ്രദ്ധ അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലായിരിക്കുമെന്നാണ് ഒബാമ പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ചിത്രവും മറ്റൊന്നല്ല. അമേരിക്ക, ബിന്‍ലാദനെ പിടികൂടാനെന്ന പേരില്‍ നടത്തുന്ന യുദ്ധത്തില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിദയനീയാവസ്ഥയില്‍ ചെന്നുപെട്ടു. ഭീകരവാദത്തിന്റെ പേരില്‍ അമേരിക്ക അഫ്ഗാനിസ്ഥാനെ തകര്‍ത്തെങ്കിലും അവിടെ ഭീകരവാദം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തത്. അഫ്ഗാനിസ്ഥാനെ കൂടുതല്‍ രൂക്ഷമായ നിലയില്‍ അധപ്പതിപ്പിക്കുവാന്‍ മാത്രമേ അഫ്ഗാനില്‍ അമേരിക്കന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് കഴിയുകയുള്ളൂ.

അമേരിക്കയുടെ അധിനിവേശഭ്രാന്തും യുദ്ധക്കൊതിയും ഉപേക്ഷിക്കുകയാണ് ലോകസമാധാനത്തിന് ഏറ്റവും അനിവാര്യം. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഒബാമ തനിക്കു കിട്ടിയ പുരസ്‌കാരത്തോട് നീതിപുലര്‍ത്താനെങ്കിലും അത്തരമൊരു നയം സ്വീകരിക്കുകയാണ് വേണ്ടത്.

ജനയുഗം മുഖപ്രസംഗം 03092010