Showing posts with label ചെസ്. Show all posts
Showing posts with label ചെസ്. Show all posts

Saturday, November 23, 2013

കരുനീക്കത്തിലെ ഇന്ദ്രജാലം

സ്വന്‍ മാഗ്നസ് ഒന്‍ കാള്‍സണ്‍ എന്ന നാമത്തിന് അത്ഭുതം എന്നും പര്യായമുണ്ട്. അഞ്ചാം വയസ്സില്‍ മനസ്സില്ലാ മനസ്സോടെ, അച്ഛന്റെ താല്‍പ്പര്യപ്രകാരം ചെസ് കളി തുടങ്ങിയതുമുതല്‍ ചെന്നൈയില്‍ ലോകകിരീടം നേടിയതുവരെയുള്ള മാഗ്നസ് കാള്‍സന്റെ ജീവിതത്തെ അത്ഭുതം എന്നല്ലാതെ മറ്റെന്താണ് പറയുക. അത്ഭുതം, ഇന്ദ്രജാലം എന്നീ വാക്കുകള്‍ പലപ്പോഴും പരസ്പരം ബന്ധപ്പെടുത്തിയാണ് പറയുക. കാള്‍സന്റെ കരിയറും, കേളീശൈലിയും തമ്മിലും ഇതേ ബന്ധമുണ്ട്. ചരിത്രത്തിലെ മൂന്നാമത്തെ പ്രായംകുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍. എക്കാലത്തെയും മികച്ച റേറ്റിങ് ഉള്ളതാരം, പ്രായംകുറഞ്ഞ ലോക ഒന്നാം നമ്പര്‍, ഒടുവിലിതാ ആദ്യശ്രമത്തില്‍, 22-ാം വയസ്സില്‍ ലോകചാമ്പ്യനും- ഇതിനെ അത്ഭുതം എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക, അല്ലെങ്കില്‍ മഹേന്ദ്രജാലം എന്നോ?.
എന്‍ജിനിയര്‍ ദമ്പതികളുടെ മകനായി ജനിച്ച കാള്‍സണ്‍ വെറും രണ്ടാം വയസ്സില്‍ 50 കഷണങ്ങളുള്ള ജിഗ്സോ പസില്‍ അനായാസം കൂട്ടിയോജിപ്പിക്കുമായിരുന്നത്രെ!. ബുദ്ധിവൈഭവത്തെക്കുറിച്ചുള്ള ആദ്യ തെളിവും ഇതുതന്നെ. അഞ്ചാം വയസ്സിലാണ് 64 കളത്തിലെ കളി തുടങ്ങുന്നത്. അച്ഛന്‍ ഹെന്‍റിക്ക് കാള്‍സണാണ് കളി പഠിപ്പിച്ചത്. എന്നാല്‍ ഭാവി ലോകചാമ്പ്യന് ഈ കളിയില്‍ അത്ര താല്‍പ്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും ചെസ്കളത്തിലെ അഴിയാക്കുരുക്കുകള്‍ ഈ ബാലനെ ആകര്‍ഷിച്ചു. മണിക്കൂറുകളോളം മുറിയില്‍ അടച്ചിരുന്ന് ഒറ്റയ്ക്ക് കളിക്കുകയായിരുന്നു പതിവ്. പുതിയ രീതികള്‍, നീക്കങ്ങള്‍ കണ്ടെത്താനായിരുന്നു ശ്രമം. അച്ഛനും ഇക്കാര്യത്തില്‍ സഹായിച്ചു. 1999ലെ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പായിരുന്നു ആദ്യ പ്രധാനപ്പെട്ട മത്സരം. എട്ടാം വയസ്സില്‍ കളിച്ച ഈ ടൂര്‍ണമെന്റില്‍ ആറര പോയിന്റായിരുന്നു സമ്പാദ്യം. തുടക്കം ഒട്ടും മോശമായില്ലെന്നര്‍ഥം. തൊട്ടടുത്തവര്‍ഷം ഇന്റര്‍നഷണല്‍ മാസ്റ്റര്‍ ടോര്‍ജന്‍ റിങ്ദാല്‍ ഹാന്‍സനുമൊത്ത് കാള്‍സണ്‍ പരിശീലനം തുടങ്ങി. ഇത് ചെസ് ജീവിതത്തിലെ വഴിത്തിരിവുമായി. ഒരുവര്‍ഷത്തിനുള്ളില്‍ ആയിരത്തിലേറെ റേറ്റിങ് പോയിന്റ് സ്വന്തമാക്കിയ ഈ ബാലന്‍ നോര്‍വീജിയന്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖരെ അടിയറവു പറയിപ്പിക്കുകയും ചെയ്തു. നാലരമണിക്കൂര്‍ പഠനത്തിന്, പിന്നെ ഫുട്ബോളും സ്കീയിങ്ങും, ഒപ്പം പ്രശസ്തമായ ഡൊണാള്‍ഡ് ഡക്ക് കോമിക്സ് വായനയും. ഇതിനിടയില്‍ ചെസും- ഈ കുട്ടിയുടെ അന്നത്തെ ജീവിതം ഇങ്ങനെയായിരുന്നു.

വിക് ആന്‍സീയില്‍ 2004ല്‍ നടന്ന കോറസ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സി ഗ്രൂപ്പില്‍ ജേതാവാകുന്നതോടെയാണ് ഈ ഭാവിതാരത്തെ ലോകം ശ്രദ്ധിക്കുന്നത്. ഇതേവര്‍ഷം ഏപ്രിലില്‍ 13-ാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. അന്ന് ഈ ബഹുമതി നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ പ്രായംകുറഞ്ഞ താരമായിരുന്നു. സി ഗ്രൂപ്പിലെ ജയം അടുത്തവര്‍ഷം ബി ഗ്രൂപ്പില്‍ കളിക്കാനുള്ള യോഗ്യത നല്‍കി. അതേവര്‍ഷംതന്നെ വാഷിങ്ടണ്‍ പോസ്റ്റില്‍ പ്രശസ്ത ചെസ് എഴുത്തുകാരന്‍ ലുബോമിര്‍ കവാലക്ക് കാള്‍സണെക്കുറിച്ച് എഴുതി. "ചതുരംഗക്കളത്തിലെ മൊസാര്‍ട്ട്" എന്നാണ് കവാലക്ക് നോര്‍വെതാരത്തെ വിശേഷിപ്പിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ ജൈത്രയാത്രയുടേതായിരുന്നു. 2010ല്‍19-ാം വയസ്സില്‍ ലോക ഒന്നാം നമ്പര്‍ പദവി- ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഒന്നാം റാങ്കുകാരന്‍. ഈ വര്‍ഷം ജനുവരിയില്‍ 2861 എലോ റേറ്റിങ്. ഫിഡെ റാങ്കിങ്ങിലെ മികവിന്റെ അടിസ്ഥാനത്തില്‍ ലോകചാമ്പ്യനെ വെല്ലുവിളിക്കാനുള്ള താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിനു യോഗ്യത. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ജയിച്ച് വിശ്വനാഥന്‍ ആനന്ദുമായുള്ള ലോകചാമ്പ്യന്‍ഷിപ് പോരാട്ടത്തിന് യോഗ്യത. ഒടുവില്‍ ലോകകിരീടവും.

deshabhimani

Monday, July 16, 2012

സ്കൂളില്‍ ചെസ് പഠന വിഷയമാക്കണം: വിശ്വനാഥന്‍ ആനന്ദ്


കൊച്ചി: സ്കൂള്‍തലത്തില്‍ ചെസ് പഠനവിഷയമാക്കുന്നത് ഏറെ ഗുണംചെയ്യുമെന്ന് ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു.

ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇതിനുള്ള പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനേക്കാളുപരി കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഒരുക്കേണ്ടത്. കേരളത്തില്‍ ചെസ് പുരോഗതിയുടെ പാതയിലാണ്. ഇവിടെനിന്ന് ധാരാളം കളിക്കാര്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും ആനന്ദ് പറഞ്ഞു. എന്‍ഐഐടി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ടേണിങ് പോയിന്റ് സ്കോളര്‍ഷിപ്പ് വിതരണച്ചടങ്ങിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെസ് സമീപഭാവിയിലൊന്നും ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷയില്ല. കഠിനാധ്വാനത്തിനും സ്വയം സമര്‍പ്പണത്തിനുമൊപ്പം അവസരം മുതലാക്കുകയും ചെയ്താലെ ചെസില്‍ നേട്ടമുണ്ടാക്കാനാവൂ. ലോക ചെസില്‍ ഇന്ത്യ അണ്ടര്‍ 20 തലംവരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ സീനിയര്‍തലത്തില്‍ ഇത് പ്രകടമല്ല. ഈ അവസ്ഥയ്ക്ക് ക്രമേണ മാറ്റം വരും. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചെസിന്റെ ഹബ് ആകാനുള്ള സാധ്യതയുണ്ട്. ഇന്ത്യ ചെസ് ലോകചാമ്പ്യന്‍ഷിപ്പിന് ഒരുതവണയെങ്കിലും വേദിയാകണമെന്നാണ് ആഗ്രഹം-ആനന്ദ് പറഞ്ഞു.

deshabhimani news

Thursday, May 31, 2012

വീണ്ടും തേരിലേറി ആനന്ദ്


മോസ്കോ: പിരിമുറുക്കത്തിന്റെ കരുനീക്കങ്ങളുടെ പടയോട്ടത്തിനൊടുവില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്തന്നെ ജയിച്ചുകയറി. 64 കളങ്ങള്‍ക്ക് അധിപനായി ലോക ചെസ്കിരീടം ശിരസ്സിലേറ്റി. ശരീരം ധ്യാനിരതമായി നിശ്ചലമാക്കി, മനസ്സിന്റെ കെട്ടഴിച്ചുവിടുന്ന ഈ ഉഗ്രയുദ്ധത്തില്‍ ഇസ്രയേലിന്റെ ബോറിസ് ജെല്‍ഫന്‍ഡിനെയാണ് ആനന്ദ് കീഴ്പ്പെടുത്തിയത്. മോസ്കോവിലെ ശബ്ദം കടക്കാത്ത ട്രെറ്റ്യാകോവ് ഗ്യാലറിയിലെ ചില്ലുകൂട്ടില്‍ ജെല്‍ഫന്‍ഡിന്റെ അട്ടിമറി വിജയപ്രതീക്ഷകള്‍ക്ക് "ചെക്ക്" പറഞ്ഞ ആനന്ദ് അഞ്ചാം തവണയാണ് ലോകകിരീടം ഉയര്‍ത്തിയത്.

ആനന്ദിന്റെ കാലംകഴിഞ്ഞു എന്നു പറഞ്ഞവരുടെ മീതെ ഈ കിരീടം പ്രഭ ചൊരിഞ്ഞു. അനിശ്ചിതത്വം നിറഞ്ഞുനിന്ന പോരാട്ടമായിരുന്നു ഇത്തവണ. 12 റൗണ്ടുകളുള്ള ഈ പോരാട്ടത്തില്‍ ആദ്യ ആറു മത്സരം സമനിലയിലായി. ഏഴാമത്തെ മത്സരം ജെല്‍ഫന്‍ഡ് നേടി. ആനന്ദിന്റെ ലോകകിരീടം അടിയറവു പറയുകയാണെന്ന ആശങ്കകള്‍ ഉണര്‍ന്നു. എന്നാല്‍ ആനന്ദിന്റെ ബുദ്ധിശാലയില്‍ നിരന്നുനിന്ന പടയാളികള്‍ അടുത്ത യുദ്ധത്തില്‍ ജെല്‍ഫന്‍ഡിനെ തുരത്തി. 2008ല്‍ വ്ളാഡിമിര്‍ ക്രാംനിക്കിനെയും 2010ല്‍ വാസ്ലിന്‍ ടോപലോവിനെയും തോല്‍പ്പിച്ച് ലോകചാമ്പ്യനായ ആനന്ദിന്റെ ബുദ്ധി ക്ഷീണിച്ചിട്ടില്ലെന്ന് ഈ വിജയം തെളിയിച്ചു. പക്ഷെ പിന്നീടുള്ള നാലു ഗെയിമുകളും സമനിലയിലായി. 12 റൗണ്ട് സമാപിച്ചപ്പോള്‍ ഇരുവര്‍ക്കും ആറു പോയിന്റുവീതം. മത്സരങ്ങള്‍ക്ക് ആവേശം പോരായിരുന്നു എന്ന വിമര്‍ശം ഉയര്‍ന്നു. വിജയത്തിനുള്ള സാഹസികതയ്ക്ക് ആനന്ദും ജെല്‍ഫന്‍ഡും തയ്യാറാവുന്നില്ല എന്ന ആക്ഷേപവുമുണ്ടായി. സമനിലയില്‍ കലാശിച്ച പത്തില്‍ ഏഴു മത്സരവും 30 നീക്കങ്ങള്‍പോലും തികച്ചില്ല. 12 റൗണ്ടില്‍ ആകെയുണ്ടായത് 351 നീക്കങ്ങള്‍. മത്സരം സമനിലയിലായതോടെ ചാമ്പ്യനെ കണ്ടെത്താന്‍ ടൈ ബ്രേക്കര്‍ തുടങ്ങി. 25 മിനിറ്റുവീതമുള്ള നാലു മത്സരങ്ങളാണിത്. വേഗമേറിയ നീക്കങ്ങളില്‍ അതിസമര്‍ഥനാണ് ആനന്ദ്. ആദ്യ മത്സരം സമനിലയിലായി. എന്നാല്‍ രണ്ടാമത്തെ ഗെയിമില്‍ ആനന്ദ് ജെല്‍ഫന്‍ഡിനെ കീഴ്പ്പെടുത്തി. ഈ പ്രഹരത്തില്‍നിന്നു തിരിച്ചുവരാന്‍ ജെല്‍ഫന്‍ഡിനു കഴിഞ്ഞില്ല. മൂന്നും നാലും മത്സരങ്ങള്‍ സമനിലയിലായതോടെ 2012ലെ ചാമ്പ്യന്റെ കിരീടധാരണമായി. ജെല്‍ഫന്‍ഡ് പുതിയ ചക്രവര്‍ത്തിക്ക് കൈകൊടുത്ത് അഭിനന്ദിച്ചു.

ചാമ്പ്യന്റെ ചരിത്രവഴികള്‍

(2000-2001 ന്യൂഡല്‍ഹി-ടെഹ്റാന്‍): ആനന്ദിന്റെ ആദ്യ കിരീടം. നോക്കൗട്ട് രീതിയിലായിരുന്നു ഇത്. തുടക്കത്തില്‍ 128 കളിക്കാര്‍. അവസാനം സ്പെയിനിന്റെ അലക്സി ഷിറോവുമായി ഫൈനല്‍. എട്ടു ഗെയിമായിരുന്നു ഫൈനലില്‍. ആദ്യ നാലില്‍ മൂന്നു ജയവും ഒരു സമനിലയും നേടി ആനന്ദ് കിരീടം സ്വന്തമാക്കി.

2007 (മെക്സിക്കോ സിറ്റി): ലോകത്തെ മികച്ച എട്ടു താരങ്ങള്‍ തമ്മിലുള്ള 14 മത്സരം. ഇതിലും ആനന്ദിനായിരുന്നു ജയം. തോല്‍പ്പിച്ചതാകട്ടെ റഷ്യയുടെ വ്ളാദിമിര്‍ ക്രാംനിക്കിനെയും.

2008 (ബോണ്‍, ജര്‍മനി): മാച്ച് രീതിയിലായിരുന്നു മൂന്നാമത്തെ ചാമ്പ്യന്‍ഷിപ്പ്. 12 ഗെയിമുകള്‍. ആവേശകരമായ പോരാട്ടത്തില്‍ ക്രാംനിക്കിനെ വീണ്ടും തോല്‍പ്പിച്ച് ആനന്ദിന് മൂന്നാം കിരീടം.

2010 (സോഫിയ, ബള്‍ഗേറിയ): ഇക്കുറി ചെസ് ലോകത്തെ അതികായന്‍ വാസലിന്‍ ടൊപലോവായിരുന്നു എതിരാളി. ആദ്യ റൗണ്ടില്‍ തോല്‍വിയായിരുന്നു ആനന്ദിന്. എന്നാല്‍ പിന്നീട് വിജയവഴിയിലെത്തിയ ആനന്ദ് ടൊപലോവിനെ മറിച്ചിട്ട് ലോക സിംഹാസനത്തില്‍ വീണ്ടുമേറി.

2012 (മോസ്കോ): കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് കളിച്ചെത്തിയ ഇസ്രയേലിന്റെ ബോറിസ് ജെല്‍ഫന്‍ഡ് എതിരാളി. ആദ്യ 12 ഗെയിമുകള്‍ കഴിഞ്ഞപ്പോള്‍ പോയിന്റ് നില തുല്യം. ടൈബ്രേക്കറില്‍ ആനന്ദിന്റെ അതിവേഗ നീക്കങ്ങള്‍ക്ക് മുന്നില്‍ ജെല്‍ഫന്‍ഡ് വീണു.

പ്രകാശം പരത്തുന്ന ആനന്ദ്

മോസ്കോ: ""ഇത്രത്തോളം കഴിവുള്ള കളിക്കാരനെ ലോക ചെസ് ചരിത്രത്തില്‍ കണ്ടിട്ടില്ല- അസാധാരണം"". വിശ്വനാഥന്‍ ആനന്ദിനെക്കുറിച്ച് റഷ്യയുടെ വ്ളാദിമര്‍ ക്രാംനിക്കിന്റെ വാക്കുകള്‍. ശാന്തമായ മുഖത്തിനും ഹൃദ്യമായ പുഞ്ചിരിക്കുമപ്പുറം കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ കൂര്‍പ്പിച്ച ബുദ്ധിയുമായി ആനന്ദ് എത്രതവണ ലോകം കീഴടക്കി. മോസ്കോയിലെ ട്രെറ്റ്യാകോവ് ഗ്യാലറിയില്‍ ഇസ്രയേലുകാരന്‍ ബോറിസ് ജെല്‍ഫന്‍ഡിനെയും കീഴടക്കി ആനന്ദ് തന്റെ അഞ്ചാം ലോകകിരീടത്തില്‍ മുത്തമിടുമ്പോള്‍ കളിയോടുളള ആവേശം പോയെന്നു വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയും കൂടിയായി അത്.

അന്താരാഷ്ട്രതലത്തിലേക്കുള്ള വിഷിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. 1983ല്‍ 14-ാം വയസ്സില്‍ ദേശീയ സബ്ജൂനിയര്‍ ചാമ്പ്യന്‍. അടുത്തവര്‍ഷം ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്സ് കിരീടംകൂടി കിട്ടിയതോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി. തുടര്‍ന്ന് രണ്ടുതവണ ദേശീയചാമ്പ്യന്‍. വേഗതയായിരുന്നു മുഖമുദ്ര. എതിരാളി മനസ്സിലുറപ്പിച്ച നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട് കരുക്കള്‍ നീക്കിയപ്പോള്‍ ചെസില്‍ റഷ്യന്‍ ആധിപത്യത്തിനുശേഷം മറ്റൊരു മുഖം ലോകം കാണാന്‍ തുടങ്ങി. പ്രകാശം പരത്തുന്ന കുട്ടി- അതായിരുന്നു ഇക്കാലത്തെ കൊച്ച് ആനന്ദിന്റെ ചെല്ലപ്പേര്. ആ പ്രകാശം വേഗത്തില്‍ ലോകമാകെ പടരുന്നതിനും ലോകം സാക്ഷിയായി. 1987ല്‍ ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം. തൊട്ടടുത്തവര്‍ഷം പതിനെട്ടാം വയസ്സില്‍ ഇന്ത്യയുടെ ആദ്യ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ബഹുമതിയും വിഷിയെ തേടിയെത്തി. 1990കളോടുകൂടി ആനന്ദ് ലോകചെസിന്റെ സ്ഥിരംപേരുകളിലൊന്നായി മാറുകയായിരുന്നു. ഗാരി കാസ്പറൊവ്, അനറ്റൊലി കാസ്പറൊവ് എന്നിവര്‍ക്കെതിരെ കളിക്കാനും ഇക്കാലത്ത് കഴിഞ്ഞു.

തമിഴ്നാട്ടിലെ മയിലാടുതുറൈ എന്ന കൊച്ചുപട്ടണത്തില്‍ 1969 ഡിസംബര്‍ 11നു ജനിച്ച ആനന്ദ് ആറാം വയസ്സിലാണ് ചെസ് ലോകത്തേക്കു കാലെടുത്തുവയ്ക്കുന്നത്. സതേണ്‍ റെയില്‍വേയില്‍ ജനറല്‍ മാനേജറായ വിശ്വനാഥന്‍ അയ്യരുടെയും സുശീലയുടെയും മൂന്നാം സന്തതി. വീട്ടമ്മയായ സുശീലയായിരുന്നു ആനന്ദിന്റെ ആദ്യഗുരു. പുസ്തകവായനയിലും സംഗീതത്തിലും മുഴുകിയിരുന്ന ആനന്ദിനെ അമ്മ സുശീല 64 കളങ്ങളിലെ നീക്കങ്ങളുടെ ഹരം പകര്‍ന്നു. തുടര്‍ന്നങ്ങോട്ട് വിഷിയുടെ ചിന്ത മുഴുവന്‍ ഈ 64 കളങ്ങളില്‍ കുരുങ്ങിനിന്നു. "ദി ടൈഗര്‍ ഓഫ് മദ്രാസ്" എന്നായിരുന്നു ആനന്ദിനെ ചെറുപ്പത്തില്‍ വിളിച്ചിരുന്നത്. പ്രായം 42 ആയിട്ടും ആനന്ദിന്റെ ചടുലവേഗങ്ങള്‍ക്ക് താളപ്പിഴ വന്നിട്ടില്ല. നാലു ലോക കിരീടങ്ങള്‍തന്നെ അതിനു തെളിവ്. ഫിഡെയുടെ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള നാലാമത്തെ താരം, 15 മാസത്തോളം ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത്... അങ്ങനെ നേട്ടങ്ങള്‍ അനവധി.

2000, 2007, 2008, 2010 വര്‍ഷങ്ങളിലായിരുന്നു ഇതിനുമുമ്പത്തെ കിരീടനേട്ടങ്ങള്‍. 2007 ഏപ്രിലില്‍ ആദ്യമായി റാങ്കിങ്ങില്‍ ഒന്നാംസ്ഥാനം. 2008 ഒക്ടോബറിലാണ് ആനന്ദ് ആദ്യമൂന്നില്‍ പുറത്താകുന്നത്. 2010 നവംബറില്‍ വീണ്ടും ഒന്നാംറാങ്കിലേക്കു തിരിച്ചെത്തി. ലോക ചാമ്പ്യന്‍ഷിപ്പിന്റെ എല്ലാ ഫോര്‍മാറ്റുകളിലും ജയിച്ചതിന്റെ ബഹുമതിയും വിഷിക്ക് സ്വന്തം. ഇന്ത്യയുടെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്ന അവാര്‍ഡ് ആദ്യമായി ഏര്‍പ്പെടുത്തിയപ്പോള്‍ ആനന്ദിനായിരുന്നു ലഭിച്ചത്. 1991-"92ല്‍. അര്‍ജുന അവാര്‍ഡ് (1985), പത്മശ്രീ, സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ് (1987), പത്മഭൂഷണ്‍ (2000), പത്മവിഭൂഷണ്‍ (2007). ചെസ് ഓസ്കാര്‍ (1997,"98, 2003, "04, "07, "08) തുടങ്ങി നിരവധി ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ ആനന്ദിനെ തേടിയെത്തി. ഭാര്യ അരുണ ആനന്ദിനും മകന്‍ അഖിലിനുമൊപ്പം സ്പെയിനിലാണ് ആനന്ദിന്റെ താമസം.

പൊരുതിത്തോറ്റ ജെല്‍ഫന്‍ഡ്

മോസ്കോ: ചെസ്ലോകത്തില്‍ അത്ര പരിചിതനല്ല ബോറിസ് അബ്രാഹാമോവിച്ച് ജെല്‍ഫന്‍ഡ് എന്ന ബോറിസ് ജെല്‍ഫന്‍ഡ്. ബെലാറസില്‍ ജനിച്ച ഈ ഇസ്രയേലുകാരന്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് കളിച്ചാണ് വിശ്വനാഥന്‍ ആനന്ദുമായുള്ള മുഖാമുഖത്തിനിരുന്നത്. 2011ലെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജേതാവായിരുന്നു ഈ നാല്‍പ്പത്തിമൂന്നുകാരന്‍. ഫിഡെ റാങ്കിങ്ങില്‍ 20-ാം സ്ഥാനത്താണെങ്കിലും മോസ്കോയില്‍ ആനന്ദിനെ കുരുക്കാന്‍ പലതവണ ജെല്‍ഫന്‍ഡിനു കഴിഞ്ഞിട്ടുണ്ട്.

12-ാം ഗെയിമില്‍ ആനന്ദിനെ സമനിലയില്‍ കുരുക്കാന്‍, ഒരു നീക്കത്തിനായി ജെല്‍ഫന്‍ഡ് എടുത്തത് 40 മിനിറ്റായിരുന്നു. ഒരു ഗെയിമില്‍ ആനന്ദിനെ തോല്‍പ്പിക്കാനും കഴിഞ്ഞു. 17-ാം വയസ്സില്‍ സോവിയറ്റ് യൂണിയനില്‍ ജൂനിയര്‍ ചാമ്പ്യനായ ഈ ഇസ്രയേലി, 30 പ്രൊഫഷണല്‍ ടൂര്‍ണമെന്റുകള്‍ ജയിച്ചിട്ടുണ്ട്. 2007ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അപ്രശസ്തനായി വന്ന് മൂന്നാംസ്ഥാനം കൊണ്ടുപോയ ചരിത്രവും ജെല്‍ഫന്‍ഡിനു സ്വന്തം. 2013ലെ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലും ജെല്‍ഫന്‍ഡ്തന്നെയാകും നോട്ടപ്പുള്ളി.

deshabhimani 310512

Wednesday, May 30, 2012

ലോകചെസ് ചാമ്പ്യന്‍ഷിപ്പ്; ആനന്ദിന് കിരീടം

മോസ്കോ: ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം നിലനിര്‍ത്തി. ടൈബ്രേക്കറില്‍ ഇസ്രയലിന്റെ ബോറിസ് ഗെല്‍ഫാന്റിനെ 1.5 നെതിരെ 2.5 പോയിന്റ് നേടിയാണ് ആനന്ദ് കീഴടക്കിയത്. ആനന്ദ് അഞ്ചാം തവണയാണ് ലോകചാമ്പ്യനാകുന്നത്. 2000, 2007, 2008, 2010 വര്‍ഷങ്ങളിലാണ് ആനന്ദ് ഇതിന് മുന്‍പ് വിജയിച്ചത്.

Wednesday, August 25, 2010

കേന്ദ്രസര്‍ക്കാരിന് സംശയം ആനന്ദ് ഇന്ത്യക്കാരനോ

ലോക ചെസ് ചാമ്പ്യനും രാജ്യംകണ്ട ഏറ്റവും വിഖ്യാത കായികതാരവുമായ വിശ്വനാഥന്‍ ആനന്ദ് ഇന്ത്യന്‍ പൌരനാണോ എന്നതില്‍ കേന്ദ്രസര്‍ക്കാരിന് സംശയം. കേന്ദ്ര മാനവശേഷി മന്ത്രാലയം പൌരത്വം സംബന്ധിച്ച സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന്, ഹൈദരാബാദ് സര്‍വകലാശാല ആനന്ദിന് ഡോക്ടറേറ്റ് സമ്മാനിക്കാനായി തിങ്കളാഴ്ച നിശ്ചയിച്ചിരുന്ന ചടങ്ങ് മാറ്റിവയ്ക്കേണ്ടിവന്നു. സംഭവം വിവാദമായപ്പോള്‍ മാനവശേഷി മന്ത്രി കപില്‍ സിബല്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നടക്കുന്ന ഗണിതശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായാണ് ആനന്ദിന് ഡോക്ടറേറ്റ് സമ്മാനിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നത്. എന്നാല്‍, ആനന്ദ് ഇപ്പോള്‍ സ്പെയിനിലാണ് സ്ഥിരതാമസമെന്ന വിചിത്രമായ വാദം ഉയര്‍ത്തി സര്‍വകലാശാലയുടെ അപേക്ഷ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കാന്‍ മാനവശേഷിമന്ത്രാലയം തയ്യാറായില്ല. പൌരത്വം തെളിയിക്കാന്‍ ആനന്ദിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യക്കുവേണ്ടി, നാലുതവണ ലോക ചെസ് കിരീടം നേടിയ താരത്തിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഈ കൊടിയ അപമാനം ഏല്‍ക്കേണ്ടിവന്നത്.

2009ലാണ് ആനന്ദിന് ഡോക്ടറേറ്റ് നല്‍കാന്‍ ഹൈദരാബാദ് സര്‍വകലാശാല തീരുമാനിച്ചത്. എന്നാല്‍, സമീപകാലത്താണ് ഇതു സംബന്ധിച്ച അപേക്ഷ മാനവശേഷി മന്ത്രാലയത്തിന് നല്‍കിയത്. എന്നാല്‍, ആനന്ദ് ഇന്ത്യന്‍ പൌരനാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന മറുപടിയാണ് ജൂലൈയില്‍ മന്ത്രാലയത്തില്‍നിന്ന് ലഭിച്ചത്. ആനന്ദിന്റെ ഇന്ത്യന്‍ പൌരത്വം തെളിയിക്കുന്നതു സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന് നല്‍കിയെങ്കിലും മുന്‍നിലപാടില്‍ മാനവശേഷി മന്ത്രാലയം ഉറച്ചുനില്‍ക്കുകയായിരുന്നെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് മന്ത്രി കപില്‍ സിബല്‍ ആനന്ദിനെ ടെലഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു. സാങ്കേതികമായ ചില പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായതെന്ന് ആനന്ദിനെ ധരിപ്പിച്ചതായും ഡോക്ടറേറ്റ് ഏറ്റുവാങ്ങാമെന്ന് ആനന്ദ് സമ്മതിച്ചതായും സിബല്‍ പറഞ്ഞു. വിവാദം തുടരാന്‍ താല്‍പര്യമില്ലെന്ന് ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആനന്ദും വ്യക്തമാക്കി.

1969ല്‍ തമിഴ്നാടിലെ മൈലാടുതുറൈ ഗ്രാമത്തിലാണ് ആനന്ദിന്റെ ജനനം. ദക്ഷിണറെയില്‍വേ ജനറല്‍ മാനേജരായിരുന്ന വിശ്വനാഥന്‍ അയ്യരാണ് പിതാവ്. ചെന്നൈയിലെ ഡോ ബോസ്കോ സ്കൂളിലും ലയോള കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനന്ദ് ചെസില്‍ കീഴടക്കാത്ത കൊടുമുടികളില്ല. ലോക ചെസ് സംഘടനകള്‍ രണ്ടായി പിരിഞ്ഞുനില്‍ക്കെ 2000ല്‍ ആദ്യമായി ചെസ് ചാമ്പ്യനായി. 2007, 08, 2010 വര്‍ഷങ്ങളില്‍ ഏകീകൃത ചെസ് സംഘടനയുടെ കീഴിലും ആനന്ദ് ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കി. 2003ല്‍ ലോക റാപ്പിഡ് ചെസിലും ജേതാവായി. ലോക ചെസിലെ ഏറ്റവും വലിയ ബഹുമതിയായ ചെസ് ഓസ്കാര്‍ 1997നും 2008നുമിടയില്‍ ആറു തവണ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ പാസ്പോര്‍ട്ട് സ്വന്തമായുള്ള ആനന്ദ് ഭാര്യ അരുണയുമൊത്ത് ഏതാനും നാളായി സ്പെയിനിലാണ് താമസം. ഇക്കാരണം പറഞ്ഞാണ് ആനന്ദ് ഇന്ത്യന്‍ പൌരനല്ലെന്ന് മാനവേശേഷി മന്ത്രാലയം 'കണ്ടെത്തിയത്'. ഈ മാനദണ്ഡംവച്ചു നോക്കിയാല്‍ ദുബായിയില്‍ സ്ഥിരതാമസമാക്കിയ ടെന്നീസ് താരം സാനിയ മിര്‍സയും ഇന്ത്യക്കാരിയല്ലെന്ന് പറയേണ്ടിവരും. രാജ്യത്തെ പരമോന്നത കായികബഹുമതിയായ ഖേല്‍ രത്നയും ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണും നേടിയിട്ടുള്ള അഭിമാനതാരത്തിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഈ അപമാനം നേരിടേണ്ടിവന്നത്. അര്‍ജുന, പത്മഭൂഷ, പത്മശ്രീ അവാര്‍ഡുകളും ആനന്ദ് നേടിയിട്ടുണ്ട്.

എന്നും ഇന്ത്യക്കാരന്‍: ആനന്ദ്

എന്നും ഇന്ത്യക്കുവേണ്ടിയാണ് താന്‍ കളിച്ചിട്ടുള്ളതെന്നും എന്നും ഇന്ത്യക്കാരനായിരിക്കുമെന്നും വിശ്വനാഥന്‍ ആനന്ദ്. തന്റെ പൌരത്വം സംബന്ധിച്ച് കേന്ദ്ര മാനവശേഷി മന്ത്രലായം സംശയം ഉന്നയിച്ചെന്ന റിപ്പോര്‍ട്ടുകളോട് ഹൈദാരബാദില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്ന കാര്യങ്ങളാണ് നടന്നതെന്ന് ആനന്ദിന്റെ ഭാര്യ അരുണ പറഞ്ഞു. എന്തുകൊണ്ടാണ് ആനന്ദിന്റെ പൌരത്വം സംബന്ധിച്ച് ഇപ്പോള്‍ ഇങ്ങനെ സംശയം ഉയര്‍ന്നതെന്ന് മനസ്സിലാകുന്നില്ല. ആനന്ദ് കളിക്കുമ്പോഴെല്ലാം പിന്നില്‍ ഇന്ത്യന്‍ ദേശീയ പതാക എല്ലാവരും കാണുന്നതല്ലേ. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ള വ്യക്തിയായതുകൊണ്ടാണ് അത്. ആനന്ദിന്റെ പാസ്പോര്‍ട്ടിന്റെ പ്രതി കേന്ദ്രസര്‍ക്കാരിന് നേരത്തെതന്നെ അയച്ചുകൊടുത്തിരുന്നതായും അരുണ വ്യക്തമാക്കി.

ദേശാഭിമാനി 25082010