Wednesday, April 30, 2014

ഇടതോരം ചേര്‍ന്ന് ബിര്‍ഭുമും, ബോള്‍പ്പുരും

കൊല്‍ക്കത്ത: ബിര്‍ഭുമില്‍ സൗന്ദര്യ റാണിയുടെ താരപ്രഭ മങ്ങുന്നു. ബംഗാളി സിനിമയിലെ പ്രശസ്ത നടി ശതാബ്ദി റോയ് രണ്ടാമതും അവിടെ അങ്കം കുറിക്കുമ്പോള്‍ താരശോഭ പണ്ടേപ്പോലെ ഫലിക്കുന്നില്ല. രാഷ്ട്രീയ പൊതുപ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളൊട്ടുമില്ലാതെ തൃണമൂലിനുവേണ്ടി കഴിഞ്ഞതവണ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങിയ ശതാബ്ദി ഗ്ലാമറിന്റെ ബലത്തില്‍ വിജയം നേടി. എല്ലായിടത്തും ഓടിനടന്ന് വികസനം വിതറുമെന്ന വാഗ്ദാനമാണ് കഴിഞ്ഞതവണ അവര്‍ നടത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം വളരെ അപൂര്‍വമായി മാത്രമാണ് ബിര്‍ഭുമില്‍ കാലുകുത്തിയത്. മണ്ഡലവികസനത്തിനായി എംപി ഫണ്ടിന്റെ ഒരംശംപോലും ചെലവാക്കിയില്ല.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള ജില്ലയാണ് ബിര്‍ഭും. അവിടെ ബിര്‍ഭും, ബോല്‍പ്പുര്‍ എന്നീ രണ്ട് ലോക്സഭാ മണ്ഡലങ്ങള്‍. ബുധനാഴ്ച രണ്ടിടത്തും പോളിങ്. രണ്ട് മണ്ഡലങ്ങളും 1971 മുതല്‍ തുടര്‍ച്ചയായി തെരഞ്ഞെടുത്തത് സിപിഐ എമ്മിനെ മാത്രം. ബോല്‍പ്പുര്‍ 2009ലും സിപിഐ എമ്മിനൊപ്പം നിന്നപ്പോള്‍ ബിര്‍ഭുമില്‍ പിഴവുവരുത്തി. അത് തീരുത്താനുറച്ചാണ് ബിര്‍ഭുമിലെ പ്രവര്‍ത്തനം. രണ്ട് മണ്ഡലങ്ങളിലും പ്രധാന മത്സരം ഇടതുമുന്നണിയും തൃണമൂലും തമ്മില്‍. വിശ്വപ്രസിദ്ധമായ ശാന്തിനികേതന്‍ ഉള്‍പ്പെട്ട ബോള്‍പ്പുരില്‍ സിപിഐ എമ്മിന്റ നിലവിലുള്ള അംഗമായ ഡോ. രാംചന്ദ്ര ഡോം തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി. കഴിഞ്ഞതവണ 126882 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തില്‍ത്തന്നെ ആരും കേട്ടിട്ടില്ലാത്ത അനുപം ഹസറയാണ്് തൃണമൂല്‍ സ്ഥാനാര്‍ഥി. കഴിഞ്ഞതവണ തൃണമൂല്‍ പിന്തുണയോടെ കോണ്‍ഗ്രസ് ആയിരുന്നു പ്രതിയോഗി. ഇത്തവണ തൃണമൂലുമായി തെറ്റിയ കോണ്‍ഗ്രസ് കഴിഞ്ഞതവണ തോറ്റ അസിത് കുമാര്‍ മാലയെ വീണ്ടും രംഗത്ത് ഇറക്കി.

പ്രധാനമായും കാര്‍ഷികമേഖലയായ ബിര്‍ഭും വരണ്ടതും ഏറ്റവും പിന്നോക്കം നില്‍ക്കുന്നതുമായ പ്രദേശമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണം, ചെറുകിട ജലസേചന പദ്ധതി, കുടില്‍വ്യവസായങ്ങള്‍ തുടങ്ങിയവ ജില്ലയെ വളരെ മുന്‍നിരയിലേക്ക് നയിച്ചു. മയൂരാക്ഷി, ദാമോദര്‍ നദികള്‍ ഈ ജില്ലയിലൂടെ ഒഴുകുന്നത്. ഈ നദികളിയില്‍ നിരവധി തടയണകളും കനാലുകളും കഷ്ടിച്ച് വെള്ളം തടഞ്ഞുനിര്‍ത്തി കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താനുള്ള പദ്ധതികള്‍ ഇടതുമുന്നണി ഭരണകാലത്ത് നടപ്പാക്കിയത് വലിയ മാറ്റം സൃഷ്ടിച്ചു. കാര്‍ഷിക ഉല്‍പ്പാദനവും അതുവഴി തൊഴിലവസരങ്ങളും വന്‍തോതില്‍ വര്‍ധിച്ചു. ബോല്‍പ്പുരിനേക്കാള്‍ ശ്രദ്ധേയമായ പേരാട്ടമാണ് ബിര്‍ഭുമില്‍. കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ ദൃഢനിശ്ചയവുമായി ഇടതുമുന്നണി പോരാടുമ്പോള്‍ താരപരിവേഷത്തില്‍ സീറ്റ് നിലനിര്‍ത്താനാണ് ആശങ്കയോടെ തൃണമൂല്‍ ശ്രമിക്കുന്നത്. കമറെ എലാഹിയാണ് സിപിഐ എം സ്ഥാനാര്‍ഥി. സര്‍ക്കാര്‍ ഡോക്ടറായിരുന്ന അദ്ദേഹം ഏതാനും വര്‍ഷംമുമ്പ് ജോലി ഉപേക്ഷിച്ച് മുഴുവന്‍സമയ പാര്‍ടിപ്രവര്‍ത്തകനായി. വിദഗ്ധ ഡോക്ടര്‍ എന്ന&ീമരൗലേ; നിലയിലും പെതുപ്രവര്‍ത്തകനെന്ന നിലയിലും മണ്ഡലത്തിലാകെ സുപരിചിതന്‍. ഇത്തവണ സീറ്റ് തിരിച്ചുപിടിച്ച് കമ്യൂണിസ്റ്റ് പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഒരുങ്ങുകയാണ് ബിര്‍ഭും. എന്നാല്‍, തൃണമൂലിന്റെ ശക്തനും ജില്ലാപ്രസിഡന്റുമായ അനുരൂപ് മണ്ഡല്‍ ശതാബ്ദിയുമായി നിരന്തര ഏറ്റുമുട്ടലിലാണ്്. മമതയുടെ അടുത്ത വലയത്തില്‍പ്പെട്ട ശതാബ്ദിക്ക് സീറ്റ് നല്‍കിയതിന്റെ ദേഷ്യം തീര്‍ക്കുകയാണ് അനുരൂപ് മണ്ഡല്‍.

ഗോപി deshabhimani

ഗ്രാമക്കൂട്ടായ്മയില്‍ പോസ്റ്റല്‍ വകുപ്പിന് ലഭിച്ചത് അഞ്ചുലക്ഷം രൂപയുടെ സുന്ദര സൗധം

ബത്തേരി: ഗ്രാമവാസികളുടെ സ്നേഹോപഹാരമായി വാളവയലില്‍ പോസ്റ്റോഫീസിന് സ്വന്തമായുള്ള കെട്ടിടം. പൂതാടി പഞ്ചായത്തിലെ വാളവയല്‍ പോസ്റ്റ് ഓഫീസ്് 30 കൊല്ലം മുമ്പാണ് ആരംഭിച്ചത്. പരിമിതമായ സൗകര്യം മാത്രമാണ് ഓഫീസിനുണ്ടായിരുന്നത്. ലാന്റ്ഫോണും മൊബൈലും വ്യാപകമാവുകയും ചെയ്തതോടെ കത്തുകളുടെ എണ്ണം കുറഞ്ഞെങ്കിലും വിവിധ ക്ഷേമപെന്‍ഷന്‍ തുകകളുടെ വിതരണം പോസ്റ്റ്ഓഫീസ് മുഖേനയായതിനാല്‍ വൃദ്ധജനങ്ങളുടെ ആശ്രയകേന്ദ്രമായി പോസ്റ്റ് ഓഫീസുകള്‍ മാറി. പരിമിത സൗകര്യം മാത്രമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വാളവയല്‍ പോസ്റ്റ് ഓഫീസില്‍ എത്തുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഇത് ഏറെ പ്രയാസമുണ്ടാക്കി. അസൗകര്യമില്ലായ്മ കൊണ്ട് മാത്രം പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടല്‍ ഭീഷണിയും നേരിട്ടു. ഇത് തിരിച്ചറിഞ്ഞ നാട്ടുകാര്‍ തങ്ങളെ 30 കൊല്ലം സേവിച്ച പോസ്റ്റ് ഓഫീസിന്റെ നിലനില്‍പ്പിനും സംരക്ഷണത്തിനുമായി മുന്നിട്ടിറങ്ങിയതിന്റെ ഫലമായാണ് അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന മനോഹര കെട്ടിടം പോസ്റ്റ് ഓഫീസിന് സ്വന്തമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയോ ജനപ്രതിനിധികളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ യാതൊരു സഹായവും സ്വീകരിക്കാതെയാണ് നാട്ടുകാരുടെ സംഭാവനയും ശ്രമദാനവും കൊണ്ടുമാത്രം വാളവയലുകാര്‍ കെട്ടിടം നിര്‍മിച്ചത്.

അടിച്ചാനാന്‍ ഗോപാലന്‍ എന്നയാളാണ് പൊതു ആവശ്യത്തിനായി തന്റെ അഞ്ചു സെന്റ് സ്ഥലം കൈമാറിയത്. ഇതില്‍ രണ്ടര സെന്റ് സ്ഥലത്താണ് പോസ്റ്റ് ഓഫീസ് നിര്‍മിച്ചത്. എടക്കുളത്തില്‍ ഗോപാലന്‍ ആദ്യകാല വോളി താരം തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാമീണര്‍ ഈ മാതൃകാ സ്ഥാപനം കെട്ടിപ്പൊക്കിയത്.തൊഴിലാളി ദിനമായ മെയ് ഒന്നിന് പോസ്റ്റല്‍ വകുപ്പിന് കൈമാറും. വ്യാഴാഴ്ച പകല്‍ രണ്ടിന് വാളവയലില്‍ ചേരുന്ന പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്യും. എസ്എല്‍എല്‍സി ഉന്നതവിജയം നേടിയ വാളവയല്‍ ഗവ. ഹൈസ്കൂളിലെ 47 വിദ്യാര്‍ഥികളെ ആദരിക്കും. ബൈക്കു റാലിയും ഉണ്ടാകും. കെ എന്‍ രമേശന്‍, ജനറല്‍ കണ്‍വീനര്‍ എം കെ ശ്രീനിവാസന്‍, ട്രഷറര്‍ വാളവയല്‍ തങ്കച്ചന്‍, തങ്കപ്പന്‍ വാകയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടത്തു.

deshabhimani

തൃണമൂല്‍ അക്രമം; രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ തൃണമൂല്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. അക്രമത്തില്‍&ലവേ;രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്കുപറ്റി. പശ്ചിമ മിഡ്നാപുര്‍ ജില്ലയില്‍ ചന്ദ്രകോണ മേഖലയിലാണ് രണ്ട് കൊലപാതകങ്ങളും. പ്രഹളാദ് റായ് (25), മഹിസെന്‍ ഖാന്‍ (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഘട്ടാലില്‍ പ്രതിപക്ഷനേതാവ് സൂര്യകാന്ത് മിശ്ര പങ്കെടുത്ത തെരഞ്ഞെടുപ്പുയോഗം കഴിഞ്ഞ് തിരിച്ചുപോകുമ്പോഴായിരുന്നു പ്രഹളാദ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കുപറ്റി. തെരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിലായിരിക്കുമ്പോഴാണ് മഹിസെന്നിനെ അക്രമികള്‍ അടിച്ചുകൊന്നത്. അരംബാഗിലും ഗൗര്‍ഹട്ടിയിലും നടന്ന അക്രമത്തില്‍ നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്.

മൂന്നാംഘട്ടത്തില്‍ ഒമ്പതു മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്്. ഹൗറ, ഉള്‍ബേരിയ, സേരാംപുര്‍, ഹൂഗ്ലി, അരംബാഗ്്, ബിര്‍ഭും, ബോള്‍പുര്‍, ബര്‍ദമാന്‍ ഈസ്റ്റ്, ബര്‍ദ്വമാന്‍- ദുര്‍ഗാപുര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. 13 വനിതകളുള്‍പ്പെടെ ആകെ 87 പേരാണ് മത്സരരംഗത്തുള്ളത്. ഒമ്പതിടത്തും സിപിഐ എം സ്ഥാനാര്‍ഥികളാണ്്. കഴിഞ്ഞതവണ അഞ്ചിടത്ത് തൃണമൂലും നാലിടത്ത് സിപിഐ എമ്മും വിജയിച്ചിരുന്നു. കൂടുതല് സീറ്റ് നേടാനാകുമെന്ന പ്രതീക്ഷയാണ് പ്രചാരണം പൂര്‍ത്തിയായപ്പോള്‍ ഇടതുമുന്നണിക്കുള്ളത്. തൃണമൂല് അക്രമവും ഭീഷണിയും നേരിട്ട് ശക്തമായ പ്രചാരണം നടത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചു. ഇതില്‍ വിറളിപിടിച്ചാണ് തൃണമൂല്‍ അക്രമം.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്രിദീപ് ഭട്ടാചാര്യ, ഡോ. രാംചന്ദ്ര ഡോം, തൃണമൂലിന്റെ സിനിമാനടിയായ ശതാബ്ദിറോയ്, കല്യാണ്‍ മുഖര്‍ജി, മുന്‍ കേന്ദ്ര സഹമന്ത്രി സുല്‍ത്താന്‍ അഹമ്മദ്, ഫുട്ബോള്‍ കളിക്കാരനായ പ്രസൂണ്‍ ബാനര്‍ജി, സംഗീതസംവിധായകന്‍ ബപ്പി ലാഹിരി, സിനിമാനടനായ ജോര്‍ജ് ബക്കര്‍, പത്രപ്രവര്‍ത്തകനായ ചന്ദന്‍മിത്ര, കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ മദന്‍ എന്നിവരാണ് സ്ഥാനാര്‍ഥികളില്‍ പ്രമുഖര്‍. പ്രചാരണത്തിന്റെ അന്തിമഘട്ടത്തില്‍ ശാരദ ചിട്ടി കുംഭകോണം മുഖ്യവിഷയങ്ങളിലൊന്നായി. തൃണമൂലിന് പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതും അക്രമത്തിലേക്ക് അവരെ നയിച്ചു. നീതിപൂര്‍വവും സമാധാനപരവുമായി തെരഞ്ഞെടുപ്പ് നടത്താന്‍ മുന്‍കരുതലെടുക്കണമെന്ന് ഇടതുമുന്നണി പ്രതിനിധിസംഘം ആവശ്യപ്പെട്ടു.

deshabhimani

ഹിന്ദു ഐക്യവേദി നേതാവിന്റെ വീട്ടില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി

നെടുമങ്ങാട്: ഹിന്ദു ഐക്യവേദി നേതാവിന്റെ വീട്ടില്‍നിന്ന് സ്ഫോടകവസ്തുക്കള്‍, ബോംബ്, മാരകായുധങ്ങള്‍, കാട്ടുജീവികളുടെ തോല് എന്നിവ പിടികൂടി. ഒരാള്‍ കസ്റ്റഡിയില്‍. ഹിന്ദു ഐക്യവേദി വഞ്ചുവം മേഖലാ ഭാരവാഹിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ചുള്ളിമാനൂര്‍ വഞ്ചുവം കൊന്നമൂടുവീട്ടില്‍ ഉപ്പുതീനിയെന്ന് അറിയപ്പെടുന്ന ഹരികുമാറിന്റെ (40) വീട്ടിലാണ് റെയ്ഡ് നടന്നത്. നെടുമങ്ങാട് ഡിവൈഎസ്പി വൈ ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 25 നാടന്‍ബോംബ്, കരിമരുന്ന്, വാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍, കാട്ടുപൂച്ച, പന്നി എന്നിവയുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും തോലുകള്‍ എന്നിവ കണ്ടെടുത്തു. വീടിനോട് ചേര്‍ന്നുള്ള ചെറിയ മുറിയില്‍ ഇവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ നല്‍കിയ മറ്റൊരു പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംശയം തോന്നിയാണ് റെയ്ഡ് നടത്തിയത്. ഹരികുമാറിന്റെ സഹായിയും വഞ്ചുവം സ്വദേശിയുമായ പത്മാസുതനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹരികുമാര്‍ വീടിനുചുറ്റും മുള്ളുവേലി കെട്ടി രാത്രിയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് പതിവാണ്. ഇതിനെതിരെ പ്രദേശവാസികള്‍ കെഎസ്ഇബിക്കും നെടുമങ്ങാട് പൊലീസിനും പരാതി നല്‍കി. ഇതേപ്പറ്റി അന്വേഷിക്കാന്‍ ചൊവ്വാഴ്ച രാവിലെ നെടുമങ്ങാട് സ്റ്റേഷനിലെ എസ്ഐയും കെഎസ്ഇബി അധികാരികളും ഹരികുമാറിന്റെ വീട്ടിലെത്തി. വീട്ടിലുണ്ടായിരുന്ന ഹരികുമാര്‍ ഇവരെ കണ്ട് ഓടി രക്ഷപ്പെട്ടു. പൊലീസ് ഓട്ടോറിക്ഷയില്‍ പരിശോധന നടത്തുമ്പോള്‍ വാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു. വീട് റെയ്ഡ് ചെയ്യണമെന്ന് നാട്ടുകാര്‍ പൊലീസിനോട് സംയുക്തമായി ആവശ്യപ്പെട്ടു. തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം, സിഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി വീട് റെയ്ഡ് ചെയ്യുകയായിരുന്നു. വീടിനുപുറകിലെ ചെറിയ മുറി റെയ്ഡ് ചെയ്യുമ്പോഴാണ് സ്ഫോടകവസ്തുക്കളും മൃഗത്തോലുകളും കണ്ടെത്തിയത്. ബോംബ് സ്ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബുകള്‍ നിര്‍വീര്യമാക്കുകയും മറ്റുള്ളവ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹരികുമാറിന്റെ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ് ഹരികുമാര്‍. എസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുന്നു.

deshabhimani

ഐഎവൈ വീടുകള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ നിര്‍ത്തി

ഇന്ദിരാ ആവാസ് യോജന പ്രകാരം വീടുകള്‍ക്കുള്ള സാമ്പത്തിക സഹായം സംസ്ഥാനസര്‍ക്കാര്‍ നിര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 50,000 രൂപ ത്രിതല പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതിയില്‍പെടുത്തി ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പുതിയ ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം ബ്ലോക്ക് പഞ്ചായത്ത് ഒരു വീടിന് 52,000 രൂപയും ജില്ലാ പഞ്ചായത്ത് 45,500 രൂപയും ഗ്രാമപഞ്ചായത്തുകള്‍ 32,500 രൂപയും വീതം നീക്കിവെക്കേണ്ടിവരും. ഒരു പഞ്ചായത്തില്‍ നൂറു വീടുണ്ടെങ്കില്‍ 32.5 ലക്ഷം രൂപ ഇതിനായി മാത്രം കാണേക്കേണ്ടിവരും. ബ്ലോക്ക് പഞ്ചായത്ത് കുറഞ്ഞത് മൂന്നു കോടി രൂപയും ജില്ലാ പഞ്ചായത്ത് 22 കോടിയും നീക്കിവെക്കേണ്ടിവരും. ഇതു കൂടാതെ 2011-12, 12-13, 13-14 വര്‍ഷത്തിലെ വിഹിതത്തില്‍ വന്ന കുറവ് നിര്‍ബന്ധമായും 14-15 വര്‍ഷം പരിഹരിക്കണമെന്നും ഉത്തരവിലുണ്ട്. ഇതുകൂടി കൂട്ടിയാല്‍ ഈ വര്‍ഷം പഞ്ചായത്തുകള്‍ക്ക് മറ്റൊന്നിനും പണം കാണില്ല. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്ന പദ്ധതിവിഹിതം വര്‍ധിപ്പിക്കാനും തയ്യാറാകുന്നില്ല. സര്‍ക്കാരിന്റെ ഈ നിലപാട് ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും.

2012-13 വര്‍ഷം വീടൊന്നിന് 75,000 രൂപയും 2013-14ല്‍ 50,000രൂപയും അധികസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിച്ചാണ് പുതിയ തീരുമാനമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. വീടിന്റെ ധനസഹായം പഞ്ചായത്തുകളുടെ അനിവാര്യ ചുമതലയാണെന്നും ഉത്തരവില്‍ ഭീഷണിയുണ്ട്. എന്നാല്‍ ഈ രണ്ടു സാമ്പത്തിക വര്‍ഷവും നല്‍കേണ്ട അധികസാമ്പത്തിക സഹായമായ 547.10 കോടിയില്‍ ഒരു രൂപ പോലും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച ധനസഹായത്തില്‍ ഒരു രൂപ പോലും അനുവദിക്കാതെയാണ് ഇപ്പോള്‍ ആ ബാധ്യതകൂടി പഞ്ചായത്തിന്റെ തലയില്‍ കെട്ടി വെച്ചത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗ്രാമവികസന വകുപ്പ് വിവരാവകാപ്രകാരം നല്‍കിയ മറുപടിയിലും പറയുന്നു.

ഐഎവൈ വീടിന്റെ ധനസഹായം 2012ലാണ് രണ്ടു ലക്ഷമായി ഉയര്‍ത്തിയത്. ഇതില്‍ 70,000 രൂപ കേന്ദ്രപദ്ധതി വിഹിതമാണ്. 50,000 രൂപ സര്‍ക്കാരിന്റെ അധിക ധനസഹായവും. ബാക്കി 70,000 രൂപയില്‍ 40 ശതമാനം (28000രൂപ)ബ്ലോക്ക് പഞ്ചായത്തും 35 ശതമാനം (24,500)ജില്ലാ പഞ്ചായത്തും 25 ശതമാനം (17,500)ഗ്രാമപഞ്ചായത്തും നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനുപുറമെ സര്‍ക്കാര്‍ അധികധനസഹായമായ 50,000 രൂപയുടെ വിഹിതം കൂടി പഞ്ചായത്തുകളെ അടിച്ചേല്‍പ്പിച്ചു. ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബാങ്കുകളെകൊണ്ട് ഈ നിര്‍ദേശം നടപ്പാക്കിപ്പിക്കാന്‍ വേണ്ട ഇഛാശക്തിയും സര്‍ക്കാര്‍ കാട്ടിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇഎംഎസ് ഭവന പദ്ധതിയെ തകര്‍ത്താണ് യുഡിഎഫ് സര്‍ക്കാര്‍ ഐഎവൈ പദ്ധതി വിപുലീകരിച്ചത്. ഫലത്തില്‍ രണ്ടു പദ്ധതികളും വെള്ളത്തിലായി. 2011ല്‍ പണി ആരംഭിച്ച വീടുകളില്‍ ഭൂരിപക്ഷവും പൂര്‍ത്തിയാകാതെ കിടക്കുകയാണ്.

വി കെ വേണുഗോപാല്‍ deshabhimani

സ്വയംഭരണത്തിനെതിരെ മഹാരാജാസ് യുദ്ധക്കളമായി

കൊച്ചി: കേരളത്തിന്റെ അഭിമാനമായ എറണാകുളം മഹാരാജാസ് കോളേജിന് സ്വയംഭരണാധികാരം നല്‍കി സ്വാശ്രയകോളേജാക്കി മാറ്റാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ സംരക്ഷണസമിതി നേതൃത്വത്തില്‍ കോളേജിനു മുന്നില്‍ നടത്തിയ ധര്‍ണ പ്രൊഫ. എം കെ സാനു ഉദ്ഘാടനംചെയ്തു.

സ്വയംഭരണാധികാരം നല്‍കുന്നതിനു മുമ്പ് കോളേജ് പരിശോധിക്കാനെത്തിയ യുജിസി സംഘത്തെ ഉപരോധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു നീക്കി. വസ്ത്രമുരിഞ്ഞ് ക്യാമ്പസിലൂടെ വലിച്ചിഴച്ചാണ് ഇവരെ പൊലീസ് നീക്കിയത്. ഭക്ഷണവും വെള്ളവും നല്‍കാതെ എട്ടുമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വൈകിട്ട് അഞ്ചരയോടെ ജാമ്യത്തില്‍ വിട്ടു.

രണ്ടുദിവസത്തെ പരിശോധനയ്ക്ക് രാവിലെ 10ന് എത്തുമെന്ന് അറിയിച്ചിരുന്ന നാക് സംഘം പ്രതിഷേധം ഭയന്ന് 7.30നുതന്നെ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ പ്രവേശിച്ചു. ഓഫീസില്‍ ഇവരെ ഉപരോധിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയശേഷം സംഘം പരിശോധന തുടര്‍ന്നു. ഈ സമയം പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ കോളേജ് സംരക്ഷണസമിതിയുടെ കീഴില്‍ കോളേജിനു മുന്നില്‍ ധര്‍ണ നടത്തി. പ്രൊഫ. എസ് സുദര്‍ശനന്‍പിള്ള അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി എന്‍ സീനുലാല്‍, കെ എം റിയാസ്, ടി ജയചന്ദ്രന്‍, പി കൃഷ്ണപ്രസാദ്, സി എസ് സുരേഷ്കുമാര്‍, അനില്‍ രാധാകൃഷ്ണന്‍, ടി ഡി ബീന, എന്‍ കെ വാസുദേവന്‍, വിഷ്ണു വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. പി ആര്‍ പ്രഗാഷ് സ്വാഗതവും പ്രൊഫ. സന്തോഷ് ടി വര്‍ഗീസ് നന്ദിയും പറഞ്ഞു.

കോളേജിനുള്ളില്‍ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് നീക്കിയെങ്കിലും യുജിസി സംഘത്തെ വഴിനീളെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഡല്‍ഹി ഗുരുഗോവിന്ദ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാല വിസി പ്രൊഫ. അനൂപ് സിങ് ഗെനിവാള്‍, പ്രൊഫ. വീരഗുപ്ത, കോയമ്പത്തൂര്‍ ടിഎസ്ജിആര്‍ കോളേജ് പ്രിന്‍സിപ്പല്‍ കൃഷ്ണമ്മാള്‍, പ്രൊഫ. യശോദദേവി, യുജിസി എഡ്യൂക്കേഷന്‍ ഓഫീസര്‍ നീതു എസ് തുളസി എന്നിവരും സംസ്ഥാന സര്‍ക്കാരിന്റെയും എംജി സര്‍വകലാശാലയുടെയും ഓരോ പ്രതിനിധികളുമാണ് സംഘത്തിലുണ്ടായിരുന്നത്്. കോളേജില്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനുശേഷം സ്വയംഭരണാധികാരം നല്‍കുന്നതില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്ന് യുജിസി പ്രതിനിധികള്‍ പറഞ്ഞു.

എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്ക് സംഘം മറുപടി നല്‍കിയില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം അനീഷ് എം മാത്യു, ജില്ലാ സെക്രട്ടറി എം എ മുഹമ്മദ് ഫസല്‍ എന്നിവരുള്‍പ്പെടെ 23 പേരെയാണ് അസി. കമീഷണറുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ്ചെയ്തത്. അതേസമയം കോളേജിന്റെ സ്വയംഭരണാധികാര നീക്കത്തിനെതിരെ സമരംചെയ്യുന്നവര്‍ക്ക് രാഷ്ട്രീയതാല്‍പ്പര്യം മാത്രമാണുള്ളതെന്ന് കെപിസിസി വക്താവ് അജയ് തറയില്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

പ്രത്യാഘാതമുണ്ടാക്കും: കോടിയേരി

തലശേരി: കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാനുള്ള തീരുമാനം വലിയ പ്രത്യാഘാതത്തിനിടയാക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 13 കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാനാണ് തീരുമാനിച്ചത്. അധ്യാപകരുടെ ജോലിസ്ഥിരതയെയും ശമ്പളത്തെയുമെല്ലാം ഇത് ബാധിക്കും. വിദ്യാര്‍ഥികള്‍ക്കുമേല്‍ വന്‍ഫീസാണ് അടിച്ചേല്‍പിക്കാന്‍ പോവുന്നതെന്നും കോടിയേരി പറഞ്ഞു. ഫെഡറേഷന്‍ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ ജേണല്‍ പാലയാട് ക്യാമ്പസില്‍ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എറണാകുളം മഹാരാജാസിന് സ്വയംഭരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് യുജിസി സംഘം സന്ദര്‍ശനത്തിനെത്തിയപ്പോള്‍ വലിയ പ്രതിഷേധമാണുണ്ടായത്. വിദ്യാഭ്യാസമേഖലയിലെ സര്‍ക്കാര്‍ ബാധ്യത കൈവെടിഞ്ഞ് സ്വകാര്യകച്ചവടക്കാര്‍ക്ക് കൈമാറാനാണ് ശ്രമം. ഇതിനെ ചെറുക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും പൊതുസമൂഹമാകെയും മുന്നോട്ടുവരണം. പൊതുഫണ്ട് ഉപയോഗിച്ച് സ്വകാര്യമേഖലയെ വളര്‍ത്തുകയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണമടക്കം തകര്‍ക്കുകയാണ്.സര്‍വകലാശാല നിയമപ്രകാരം വൈസ്ചാന്‍സലര്‍ക്ക് മുകളില്‍ ചാന്‍സലറുണ്ട്. നിയമം ഭേദഗതിചെയ്ത് വൈസ്ചാന്‍സലര്‍ക്ക് മുകളില്‍ ചെയര്‍മാനെ നിയമിക്കാനാണ് നീക്കം. ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറ്റവും വലിയ തകര്‍ച്ചയുണ്ടായ കാലമാണിത്. ഇതുപോലൊരു അരാജകത്വം ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. സര്‍വകലാശാലാ ഭരണം നാഥനില്ലാക്കളരിയായി. സര്‍ക്കാര്‍ നിശ്ചയിച്ച വൈസ്ചാന്‍സലര്‍ക്ക് യോഗ്യതയില്ലെന്ന് ചീഫ് സെക്രട്ടറിക്ക് കണ്ടെത്തേണ്ടി വന്നില്ലേ? വൈസ്ചാന്‍സലര്‍ നിയമനത്തില്‍ മുമ്പൊക്കെ വ്യക്തമായ മാനദണ്ഡമുണ്ടായിരുന്നു. ഇന്ന് ആര്‍ക്കുവേണമെങ്കിലും വൈസ്ചാന്‍സലറാകാമെന്നതാണ് സ്ഥിതി- കോടിയേരി പറഞ്ഞു.

deshabhimani

Tuesday, April 29, 2014

കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം: പരാജയ ഭീതിയില്‍: കാരാട്ട്

ലോക്സഭാ തെരഞ്ഞെടുപ്പ് കൈവിട്ട പോരാട്ടമാണെന്ന തിരിച്ചറിവിലാണ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇടത്-മതനിരപേക്ഷ ബദലിന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ വാഗ്ദാനംചെയ്യുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നരേന്ദ്രമോഡിയും ബിജെപിയും ഉയര്‍ത്തുന്ന ഭീഷണി നിലനില്‍ക്കെ, കോണ്‍ഗ്രസിതര കക്ഷികളെ പിന്തുണയ്ക്കുകമാത്രമാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള മാര്‍ഗം- വിവിധ സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് ശേഷം ന്യൂഡല്‍ഹിയില്‍ മടങ്ങിയെത്തിയ കാരാട്ട് "ദേശാഭിമാനി"യോട് സംസാരിക്കുകയായിരുന്നു.

രാജ്യമെമ്പാടും കോണ്‍ഗ്രസ് കനത്ത പരാജയത്തിലേക്ക് നീങ്ങുമ്പോള്‍ ബിജെപിയെയും നരേന്ദ്രമോഡിയെയും വര്‍ഗീയ ശക്തികളെയാകെതന്നെയും നിശിതമായും തുടര്‍ച്ചയായും വിമര്‍ശിച്ചതും തുറന്നുകാട്ടിയതും സിപിഐ എമ്മും ഇടതുപക്ഷവുമാണ്. ജനങ്ങളുടെ വിധിയെഴുത്തില്‍ ഇത് പ്രതിഫലിക്കും. ഇടതുപക്ഷം നില മെച്ചപ്പെടുത്തും. ബദല്‍ നയങ്ങള്‍ മുന്നോട്ട് വയ്ക്കണമെങ്കില്‍ ലോക്സഭയില്‍ ഇടതുപക്ഷത്തിന് ശക്തമായ സാന്നിധ്യം വേണം. പാര്‍ലമെന്റിലെ വര്‍ധിച്ച സാന്നിധ്യം മതനിരപേക്ഷ ബദല്‍ സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കാന്‍ ഇടതുപക്ഷത്തിന് ശക്തിയേകും. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിക്കേണ്ടത് നിര്‍ണായകമാണ്. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുമെന്നത് വ്യാമോഹമാണ്. കോര്‍പറേറ്റ് മാധ്യമങ്ങളാണ് നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടുന്നത്. ബിജെപിവിജയത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നതും ഇവര്‍ തന്നെ. മോഡിക്ക് ലഭിക്കുന്ന സമ്പൂര്‍ണ കോര്‍പറേറ്റ് പിന്തുണയുടെ പ്രതിഫലനംമാത്രമാണിത്. തെരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ എന്തു നടക്കുന്നു എന്നതിന്റെ വളച്ചൊടിച്ച രൂപം മാത്രമാണിത്.

അടിത്തറ നഷ്ടപ്പെട്ട കോണ്‍ഗ്രസിന് കനത്ത പരാജയമുണ്ടാവും.കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നതും വസ്തുതയാണ്. എന്നാല്‍, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിരുദ്ധ വികാരത്തിന്റെ നേട്ടം മതനിരപേക്ഷ പ്രാദേശിക കക്ഷികള്‍ക്കും ഇടതുപക്ഷ പാര്‍ടികള്‍ക്കും ലഭിക്കും. നരേന്ദ്രമോഡി എന്ന പ്രതിഭാസംതന്നെ അക്രമോത്സുക ഹിന്ദുത്വത്തിന്റെയും വന്‍കിട കോര്‍പറേറ്റ് പിന്തുണയുടെയും സംയുക്ത ഉല്‍പ്പന്നമാണ്. മോഡിയുടെ വികസനം കോര്‍പറേറ്റുകള്‍ക്ക് ആവശ്യമുള്ള വികസനമാണ്. വികസന അജന്‍ഡ മുന്നോട്ടുവയ്ക്കുമ്പോള്‍തന്നെ ഹിന്ദുത്വ വര്‍ഗീയതയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഹിന്ദുത്വത്തിന്റെയും കോര്‍പറേറ്റ് പാതയുടെയും ഈ കൂടിച്ചേരല്‍ സ്വേച്ഛാധിപത്യ ഭരണത്തിലേക്കാണ് നയിക്കുക- കാരാട്ട് മുന്നറിയിപ്പ് നല്‍കി.

വി ബി പരമേശ്വരന്‍ deshabhimani

എസ്ബിഐയെ റിലയന്‍സ് വിഴുങ്ങി

രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കിങ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ വന്‍കിട കോര്‍പറേറ്റ് കമ്പനിയായ റിലയന്‍സ് വിഴുങ്ങി. ബാങ്കിന്റെ 95 ശതമാനം പ്രവര്‍ത്തനങ്ങളും റിലയന്‍സിന് കൈമാറുന്ന കരാറില്‍ എസ്ബിഐയും റിലയന്‍സിന്റെ പണമിടപാട്് സ്ഥാപനമായ റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചറും ഒപ്പുവച്ചു. പാര്‍ലമെന്റിലോ മറ്റ് കേന്ദ്ര ധനസമിതികളിലോ ചര്‍ച്ചചെയ്യാതെ അതീവരഹസ്യമായി ഒപ്പുവച്ച ഈ കരാറിലൂടെ ബാങ്കിന്റെ നിയന്ത്രണം ഏതാണ്ട് പൂര്‍ണമായും റിലയന്‍സ് പിന്‍വാതിലിലൂടെ കൈയടക്കിക്കഴിഞ്ഞു.

ഫെബ്രുവരി 24ന് എസ്ബിഐ ജനറല്‍ മാനേജരും (ആര്‍ബി-ഔട്ട് റീച്ച്) റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡയറക്ടര്‍ ആഷിഷ് തുറാഖ്യയും ഒപ്പുവച്ച കരാര്‍ ഇതുവരെയും ബാങ്ക് അധികൃതരോ റിലയന്‍സോ പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ ഒന്നുമുതലാണ് കരാര്‍ പ്രാബല്യത്തില്‍ വന്നതെങ്കിലും കരാറനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ താഴെത്തട്ടിലേക്ക് കൈമാറിയിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ബാങ്കിങ് മേഖലയില്‍ അത്യന്തം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന കരാറില്‍ ഒപ്പുവച്ചതിനു പിന്നില്‍ റിലയന്‍സും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന ഒത്തുകളിയാണ്. തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാകുംമുമ്പ് വിശദാംശം പുറത്തുവന്നാലുണ്ടാകുന്ന തിരിച്ചടി ഭയന്നാണ് ഇപ്പോഴും കരാര്‍ രഹസ്യമായി വയ്ക്കുന്നതും.

കരാറനുസരിച്ച് റിലയന്‍സാണ് ഇനിമുതല്‍ എസ്ബിഐയുടെ സര്‍വീസ് പ്രൊവൈഡര്‍ (സേവനദാതാവ്). വായ്പ ആവശ്യമുള്ളവരെ കണ്ടെത്തുകയും സഹായിക്കുകയും ചെയ്യുക, അപേക്ഷകരുടെ വായ്പയ്ക്കാവശ്യമായ രേഖകള്‍ പരിശോധിക്കുക,സമ്പാദ്യ അക്കൗണ്ടുകള്‍ വര്‍ധിപ്പിക്കുക,ഇതിനുള്ള അപേക്ഷകള്‍ ശേഖരിച്ച് സമര്‍പ്പിക്കുക, സ്വയം സഹായസംഘങ്ങളും സംയുക്ത ബാധ്യത-വായ്പാ സംഘങ്ങളുംഉണ്ടാക്കുക, അവയെ പ്രോത്സാഹിപ്പിക്കുകയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുക, വായ്പാ അനുബന്ധനടപടികള്‍ പൂര്‍ത്തിയാക്കുക, വായ്പ തിരിച്ചുപിടിക്കുക, വായ്പ എടുത്തവരില്‍നിന്ന്മുതലും പലിശയും പണമായി ശേഖരിക്കുകയും ബാങ്കില്‍ അടയ്ക്കുകയും ചെയ്യുക, മൈക്രോ-ഇന്‍ഷുറന്‍സ്-മ്യൂച്ച്വല്‍ ഫണ്ട്-പെന്‍ഷന്‍ ഫണ്ട് എന്നിവ വില്‍ക്കുക, ചുരുങ്ങിയ സംഖ്യ ബാങ്ക് കൗണ്ടറിലെന്നപോലെ റിലയന്‍സില്‍ അടയ്ക്കുകയും പിന്‍വലിക്കുകയും ചെയ്യുക (ഈ ചുരുങ്ങിയ തുക എത്രയെന്ന് കരാറില്‍ പറയുന്നുമില്ല), ബാങ്ക് അതത് കാലത്ത് ആവശ്യപ്പെടുന്ന മറ്റ് സേവനങ്ങള്‍ തുടങ്ങി എസ്ബിഐ ഇപ്പോള്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനവും താമസിയാതെ റിലയന്‍സിന്റെ കൈയിലാകും. ഇത്തരം സേവനങ്ങള്‍ക്കെല്ലാം ഇടപാടുകാരില്‍നിന്ന് ഫീസ് ഈടാക്കാനും റിലയന്‍സിന് അധികാരം നല്‍കിയിട്ടുണ്ട്.

പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാമെന്നും കരാറില്‍ പരസ്പരം വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടിയ തുകയ്ക്കുള്ള വായ്പകള്‍ അനുവദിക്കുകയെന്ന ജോലി മാത്രമേ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ ചെയ്യേണ്ടതുള്ളൂ. ചെറിയ വായ്പകളുടെ പരിധി എത്രയെന്ന് പറയാത്ത സാഹചര്യത്തില്‍ ഇതിലും റിലയന്‍സിന് വെള്ളം ചേര്‍ക്കാന്‍ എളുപ്പമാണ്.

പുതിയ ബാങ്ക് തുടങ്ങാനുള്ള അപേക്ഷ തള്ളിയപ്പോഴാണ് റിലയന്‍സ് പുതിയ തന്ത്രം പുറത്തെടുത്തത്. ഒരു ബാങ്ക് തുടങ്ങുന്നതിലും എളുപ്പത്തില്‍ രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ വരുതിയിലാക്കി. സ്വന്തമായി ഒരുരൂപ പോലും മൂലധനമായി സമാഹരിക്കേണ്ടതില്ലെന്ന് മാത്രമല്ല മൂലധന പര്യാപ്തത തുടങ്ങിയ പൊല്ലാപ്പുകളേതുമില്ലാതെ ബാങ്കിങ് മേഖല അപ്പാടെ കൈയടക്കാനുമായി.

എം രഘുനാഥ് deshabhimani

എം വി ദേവന്‍ അന്തരിച്ചു

കൊച്ചി: : പ്രമുഖ ചിത്രകാരന്‍ എം വി ദേവന്‍ (86) അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക്ശേഷം മൂന്നോടെ ആലുവയിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. കേരളത്തിലെ ആധുനിക ചിത്രകലാപ്രസ്ഥാനത്തിന്റെ പ്രചാരകരില്‍ പ്രമുഖനായിരുന്ന മഠത്തില്‍ വാസുദേവന്‍ എന്ന എം വി ദേവന്‍ എഴുത്തുകാരനും പ്രഭാഷകനുമായിരുന്നു. വാസ്തുശില്പ മേഖലയില്‍ ലാറി ബേക്കറുടെ അനുയായിരുന്നു.

തലശ്ശേരിക്കടൂത്ത് പന്ന്യന്നൂര്‍ എന്ന ഗ്രാമത്തിലാണ് ജനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1946ല്‍ മദ്രാസില്‍ ചിത്രകല പഠിക്കുവാനായി പോയി. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്സില്‍ ഡി പി റോയ് ചൗധരി, കെസിഎസ് പണിക്കര്‍ തുടങ്ങിയവരുടെ കീഴില്‍ ചിത്രകല അഭ്യസിച്ചു. 1952 മുതല്‍ മാതൃഭൂമി വാരികയില്‍ ചേര്‍ന്നു. ഇക്കാലത്ത് ബഷീറിന്റെയും ഉറുബിന്റെയും മറ്റും കഥാപാത്രങ്ങള്‍ക്കു രൂപം നല്‍കിയിരുന്നു. . ആദ്യകാലത്ത് ജലച്ചായചിത്രങ്ങള്‍ വരച്ചിരുന്നു. പിന്നീട് എണ്ണച്ചായത്തിലേക്കു മാറി. കല്ലിലും സിമന്റിലും കോണ്‍ക്രീറ്റിലും ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ട്. പില്‍ക്കാലത്താണ് വാസ്തുശില്‍പത്തിലേക്ക് തിരിഞ്ഞത്. ദേവന്റെ തിരഞ്ഞെടുത്ത രചനകളുടെ സമാഹാരം ദേവസ്പന്ദനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കൊല്ലം നെഹ്റു പാര്‍ക്കിലെ അമ്മയും കുഞ്ഞും എന്ന ശില്‍പം ദേവന്റെതാണ്.

മാതൃഭൂമി വിട്ട് മദ്രാസിലെ സതേണ്‍ ലാംഗ്വേജ് ബുക്ക് ട്രസില്‍ പ്രവര്‍ത്തിച്ചു. 1968 വരെ മദ്രാസ് ലളിതകലാ അക്കാഡമിയിലും ന്യൂഡല്‍ഹി ലളിതകലാ അക്കാഡമിയിലും പ്രവര്‍ത്തിച്ചു. 1968 മുതല്‍ 72 വരെ ഉദേ്യാഗമണ്ഡല്‍ ഫാക്ടില്‍ കണ്‍സല്‍റ്റന്‍റായി ജോലി നോക്കി. 1974 മുതല്‍ 77 വരെ അദ്ദേഹം സംസ്ഥാന ലളിതകലാ അക്കാഡമിയുടെ അദ്ധ്യക്ഷനായിരുന്നു. ഇക്കാലത്താണ് പെരുന്തച്ചന്‍ എന്ന പേരില്‍ ഗൃഹനിര്‍മ്മാണ കണ്‍സല്‍റ്റന്‍സി സ്ഥാപനം തുടങ്ങുന്നത്. കൊച്ചിയിലെ കേരള കലാപീഠം, മാഹിയിലെ മലയാള കലാഗ്രാമം എന്നിവ ദേവനാണ് തുടങ്ങിയത്. ഗോപുരം, സമീക്ഷ, കേരള കവിത തുടങ്ങിയ സാഹിത്യ പ്രസിദ്ധീകരണങ്ങളുമായും ബന്ധമുണ്ടായിരുന്നു.

ന്യൂ മാഹിയിലെ മലയാള കലാഗ്രാമത്തിന്റെ ഡയറക്ടറും കലാദര്‍പ്പണത്തിന്റെ എഡിറ്ററുമായിരുന്നു. 1985ലെ കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ് ,1985ലെ ചെന്നൈ റീജിയണല്‍ ലളിതകലാ അക്കാദമി ഫെലോഷിപ്പ് ,1992ലെ ക്രിട്ടിക്സ് അവാര്‍ഡ്, 1994ലെ എം കെ കെ നായര്‍ അവാര്‍ഡ്, 2001ലെ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ചിത്രശില്പകലാ ബഹുമതി എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ശ്രീദേവിയാണ് ഭാര്യ, ഏകമകള്‍ ജമീല.

DESHABHIMANI

കരം സ്വീകരിക്കുന്നില്ല: കടകംപള്ളി വില്ലേജ് ഓഫീസിനു മുന്നില്‍ സത്യഗ്രഹം തുടങ്ങി

രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് ഭൂമിയുടെ കരം ഒടുക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി വില്ലേജ് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി.

ആനയറയില്‍ സ്ഥിതിചെയ്യുന്ന വില്ലേജ് ഓഫീസിനു മുന്നില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ സത്യഗ്രഹം ഉദ്ഘാടനംചെയ്തു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട മാഫിയ സംഘം നടത്തിയ 450 കോടിയുടെ ഭൂമിതട്ടിപ്പിന് ഒത്താശചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പ്രദേശത്തെ ഭൂനികുതി വാങ്ങുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. ഏഴു തണ്ടപ്പേര്‍ രജിസ്റ്ററിലുള്ള രണ്ടായിരത്തിലധികം പേര്‍ക്കാണ് ഭൂനികുതി ഒടുക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. നികുതി ഒടുക്കിയതിന്റെ കരംരസീത് ലഭിക്കാത്തതിനാല്‍ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പ ലഭിക്കുന്നില്ല.

നികുതി രസീതില്ലാത്തതിനാല്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് നഗരസഭയുടെ ആനുകൂല്യങ്ങളും ലഭ്യമല്ല. ജീവിതം വഴിമുട്ടിയ ഘട്ടത്തിലാണ് സഹനസമരവുമായി ജനങ്ങള്‍ വില്ലേജ് ഓഫീസിനു മുന്നില്‍ എത്തിയത്. സിപിഐ എം കടകംപള്ളി ലോക്കല്‍ കമ്മിറ്റിയുടെയും ഭൂസംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച സത്യഗ്രഹത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച നൂറുകണക്കിന് കുടുംബങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.

സിപിഐ എം വഞ്ചിയൂര്‍ ഏരിയാ സെക്രട്ടറി പട്ടം പി വാമദേവന്‍ അധ്യക്ഷനായി. വി ശിവന്‍കുട്ടി എംഎല്‍എ, ജോര്‍ജ് സെബാസ്റ്റ്യന്‍, എസ് പി ദീപക്, വി എസ് പത്മകുമാര്‍, കെ വിദ്യാധരന്‍, കല്ലറ മധു എന്നിവര്‍ സംസാരിച്ചു. പി കെ ഗോപകുമാര്‍ സ്വാഗതം പറഞ്ഞു. സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഇവരെ നീക്കംചെയ്യാനുള്ള പൊലീസ് നീക്കം ജനരോഷത്തിനിടയാക്കി. ചൊവ്വാഴ്ച പകല്‍ 10.30ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സമരം ഉദ്ഘാടനംചെയ്യും.

deshabhimani

ചങ്ങരംകുളം കസ്റ്റഡി മരണങ്ങള്‍ ക്രൈംബ്രാഞ്ചിന് വിടാന്‍ ശുപാര്‍ശ

എടപ്പാള്‍: ചങ്ങരംകുളം സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതും ഗൃഹനാഥനെ മര്‍ദിച്ചുകൊന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് പരാതിപരിഹാരസമിതി ശുപാര്‍ശചെയ്തു. സമിതി അംഗം പി മുരളീധരന്‍ സര്‍ക്കാരിനും ഡിജിപിക്കും ഇത്സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.

ബുധനാഴ്ച കസ്റ്റഡിയിലെടുത്ത ഹനീഷ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് സമിതി സ്റ്റേഷനില്‍ തെളിവെടുത്തത്. യുവതിയെ രാത്രി സ്റ്റേഷനില്‍ പാര്‍പ്പിച്ചതിലും അറസ്റ്റ്, കസ്റ്റഡി എന്നിവയുടെ രേഖകളില്ലാത്തതും ഗുരുതര വീഴ്ചയാണെന്ന് സമിതി കണ്ടെത്തി. പൊന്നാനി സിഐ എം കെ മനോജ് കബീര്‍, ചങ്ങരംകുളം എസ്ഐ വി ഹരിദാസ് എന്നിവരുടേതടക്കം ആറ് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാത്രി 7.15ന് ശേഷമാണ് യുവതിയെ സ്റ്റേഷനില്‍ എത്തിച്ചതെന്ന പൊലീസുകാരുടെ മൊഴി കളവാണ്. സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ചട്ടം പാലിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
 
രാത്രി വനിതാ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന യുവതിയെ തറയില്‍ കടലാസ് വിരിച്ച് ഇരുത്തി. പുസ്തകം വായിച്ച് വനിതാ പൊലീസ് കാവലിരുന്നു. പുലര്‍ച്ചെ വനിതാ പൊലീസ് ബാത്ത്റൂമിലേക്കുപോയപ്പോള്‍ യുവതി ഷാളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു- ഇങ്ങനെയാണ് പൊലീസുകാരുടെ മൊഴി. പിടികൂടുന്നവരെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയെന്ന നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നു യുവതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നാണ് പൊലീസുകാര്‍ പറയുന്നത്.

ആത്മഹത്യ ചെയ്തതാണെങ്കില്‍ തന്നെ ആരും ശ്രദ്ധിക്കാനില്ലാത്ത സാഹചര്യമാണ് മരണത്തിനിടയാക്കിയത്. അത്തരമൊരു സാഹചര്യമുണ്ടായത് പൊലീസിന്റെ കടുത്ത അലംഭാവംമൂലമാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാത്രി യുവതി എന്തുചെയ്യുകയായിരുന്നുവെന്നതിന് വ്യക്തതയില്ല. യുവതിയെ ആത്മഹത്യയിലേക്ക് നയിക്കാന്‍ കാരണമായ സംഭവം എന്തെങ്കിലും ഉണ്ടായോ എന്നതിനെക്കുറിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്ന് പി മുരളീധരന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച എടപ്പാള്‍ കുറ്റിപ്പാല സ്വദേശി ആമ്പ്രവളപ്പില്‍ മോഹനന്‍ ജനുവരി 28നാണ് മരിച്ചത്.

കുടുംബവഴക്കിന് മധ്യസ്ഥം പറയാനെത്തിയ മോഹനനെ ഗ്രേഡ് എസ്ഐ എം പി ചന്ദ്രശേഖരനും സംഘവും പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മര്‍ദനത്തില്‍ തലക്കേറ്റ ക്ഷതമായിരുന്നു മരണകാരണം. ഇതിന് കാരണക്കാരായവരെയും ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കണ്ടെത്തി നടപടിയെടുക്കണമെന്ന് റിപ്പോര്‍ട്ടിലുണ്ട്. മാധ്യമപ്രവര്‍ത്തകരാണ് ഈ സംഭവം തെളിവെടുപ്പിനെത്തിയ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

deshabhimani

സേവ് ഫാക്ട് സമരം എറണാകുളം ജില്ലയില്‍ 12ന് ഹര്‍ത്താല്‍

കളമശേരി: ഫാക്ട്പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക പാക്കേജിന് ഉടന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ സമരസഹായസമിതി മെയ് 12ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ജില്ലയില്‍ 24 മണിക്കൂര്‍ വ്യാവസായികപണിമുടക്കിനും റെയില്‍ ഉപരോധത്തിനും സമിതി നേതൃയോഗം ആഹ്വാനംചെയ്തു.

തകര്‍ച്ചയുടെ പടുകുഴിയിലാണ്ട ഫാക്ടിന് താല്‍ക്കാലിക ആശ്വാസമായി കേന്ദ്രധനമന്ത്രാലയം അനുമതി നല്‍കിയ 991 കോടി രൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഏപ്രില്‍ അവസാനമെങ്കിലും പാക്കേജ് അനുവദിച്ചില്ലെങ്കില്‍ ഫാക്ടിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍നിന്ന് എട്ടുകേന്ദ്രമന്ത്രിമാരുള്ള ഈ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രംശേഷിക്കെ പാക്കേജിന് അനുമതിയാവാത്തതിനാലാണ് സമരം ശക്തമാക്കാന്‍ സമരസഹായസമിതി തീരുമാനിച്ചത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ജനപ്രതിനിധികളും ഇടപെട്ടിട്ടും പാക്കേജ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഏലൂര്‍ ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന സമിതിയോഗം വിലയിരുത്തി. സ്ഥാപനത്തെ നിലനിര്‍ത്തുകയെന്ന ആവശ്യവുമായുള്ള അനിശ്ചിതകാല സത്യഗ്രഹം 190 ദിവസവും നിരാഹാരസത്യഗ്രഹം 91 ദിവസവും പിന്നിട്ടു. നിരവധി സമരമാര്‍ഗങ്ങള്‍ അവലംബിച്ചിട്ടും അവഗണന തുടരുന്ന സാഹചര്യത്തിലാണ് ഹര്‍ത്താലും വ്യാവസായികപണിമുടക്കും പ്രഖ്യാപിച്ചത്.

ഫാക്ടിനെ രക്ഷിക്കണമെന്ന ആവശ്യവുമായി നടക്കുന്ന സമരത്തിനു പിന്നില്‍ കേരളം ഒറ്റക്കെട്ടായി അണിനിരന്നിട്ടും കാര്‍ഷികമേഖലയുടെ നിലനില്‍പ്പിന് അനിവാര്യമായ ഫാക്ടിനെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.

ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി കെ എം അമാനുള്ള അധ്യക്ഷനായി. സേവ് ഫാക്ട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സമരസഹായസമിതി കണ്‍വീനര്‍ കെ എന്‍ ഗോപിനാഥ്, വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ കെ ഇബ്രാഹിംകുട്ടി, പി രാജു, എം പി എം സാലി, ടി ഡി മിനി, കെ വിജയന്‍പിള്ള, കെ ബി വര്‍ഗീസ്, പി എം അലി, എന്‍ പി ശങ്കരന്‍കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫാക്ട് എംപ്ലോയീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എം എം ജബ്ബാറിന്റെ നിരാഹാരം തിങ്കളാഴ്ച മൂന്നുദിവസം പിന്നിട്ടു.

deshabhimani

ബാര്‍ തര്‍ക്കം രൂക്ഷം; ഇന്ന് നിര്‍ണായക ചര്‍ച്ച

ബാര്‍ ലൈസന്‍സ് പുതുക്കല്‍ പ്രശ്നത്തില്‍ സര്‍ക്കാരും കെപിസിസി നേതൃത്വവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ടെലിഫോണില്‍ അറിയിച്ചതാണ് തിങ്കളാഴ്ചയുണ്ടായ ഏക പുരോഗതി. ചൊവ്വാഴ്ച യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്.

അതിനുമുമ്പ് സര്‍ക്കാര്‍- കെപിസിസി ഏകോപന സമിതി യോഗം ചേരാനും സാധ്യതയുണ്ട്. എക്സൈസ് മന്ത്രി കെ ബാബുവും കെപിസിസി പ്രസിഡന്റുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. അടച്ചിട്ട 418 ബാര്‍ തുറക്കുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ടൂ സ്റ്റാര്‍ പദവിയുള്ളവ ഉടന്‍ തുറക്കണമെന്നും മറ്റുള്ളവയുടെ നിലവാരം പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്നുമാണ് നിര്‍ദേശം. ഇത് അംഗീകരിച്ചാല്‍ 300 ബാര്‍കൂടി തുറക്കാന്‍ കഴിയുമെന്നാണ് ചെന്നിത്തലയുടെ നിലപാട്.

ലൈസന്‍സ് പുതുക്കിയ 316 എണ്ണത്തില്‍ നിലവാരമില്ലാത്ത ഏകദേശം 85 ബാറുണ്ടെന്നും അവയും പൂട്ടിയാല്‍ ഇരുനൂറോളം ബാറുകള്‍ നിര്‍ത്തലാക്കാന്‍ കഴിയുമെന്നുമാണ് ചെന്നിത്തലയുടെ നിര്‍ദേശം. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വി എം സുധീരനും ഇത് അംഗീകരിച്ചിട്ടില്ല. എല്ലാ ബാറുകളുടെയും ലൈസന്‍സ് താല്‍ക്കാലികമായി പുതുക്കണമെന്നും പിന്നീട് നിലവാരം പരിശോധിച്ചാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും നിലപാട്. നിലവാരമില്ലാത്ത ഒന്നുപോലും തുറക്കരുതെന്ന നിലപാട് മാറ്റാന്‍ സുധീരനും തയ്യാറായിട്ടില്ല.

ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനു പിന്നിലെ കോടികളുടെ കോഴപിരിവാണ് പ്രശ്നം സങ്കീര്‍ണമാക്കിയത്. മദ്യനയം യഥാസമയം അംഗീകരിച്ച് നടപടികള്‍ തുടങ്ങുന്നതിനു പകരം തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ മുഖ്യമന്ത്രിയുടെ അറിവോടെ ഇടനിലക്കാര്‍ രംഗത്തിറങ്ങി. ബാര്‍ ഉടമകളോട് 25 ലക്ഷം രൂപ വീതം ആവശ്യപ്പെട്ടു. ഉടമകള്‍ വഴങ്ങാത്തതിനാല്‍ തര്‍ക്കം മുറുകി. ഇതോടെ ധനമന്ത്രി കെ എം മാണി ഇടപെട്ടു. തന്റെ പാര്‍ടിയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ടെന്നായി മാണി. ഒടുവില്‍ 25 കോടി വാങ്ങി 316 വന്‍കിട ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ തീരുമാനിച്ചു. ഇതില്‍ കെ എം മാണിയുടെ ബന്ധുക്കളുടെയും എക്സൈസ് മന്ത്രി കെ ബാബുവുമായി അടുപ്പമുള്ള കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്റെയും ബാറുകള്‍ ഉള്‍പ്പെടുത്തി.

നിലവാരമില്ലാത്തവയുടെയും ലൈസന്‍സ് പുതുക്കി. 418 എണ്ണത്തിന്റെ ലൈസന്‍സ് പുതുക്കിയില്ല. 418 ബാറുകളുടെ ലൈസന്‍സ് തെരഞ്ഞെടുപ്പിനു മുമ്പ് പുതുക്കാന്‍ നീക്കം നടത്തിയെങ്കിലും കോഴപിരിവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കുരുങ്ങി. അതോടെയാണ് വിഷയം കെപിസിസി പ്രസിഡന്റിന്റെ കളത്തിലെത്തിയത്. സുധീരന്‍ ആദര്‍ശക്കളി തുടങ്ങിയതോടെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും വെട്ടിലായി. സര്‍ക്കാര്‍-കെപിസിസി യോഗം ചേര്‍ന്നെങ്കിലും സമവായമായില്ല. ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ കോടതിയില്‍നിന്ന് നിര്‍ദേശം വരുമെന്നും അതിന്റെ മറവില്‍ എല്ലാ ബാറുകളും തുറക്കാമെന്നുമായിരുന്നു കണക്കുകൂട്ടല്‍.

ബാറുകാര്‍ക്കു വേണ്ടി അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി ടി രവികുമാര്‍ കേസില്‍നിന്ന് പിന്മാറി. ഇതോടെ കുരുക്ക് കൂടുതല്‍ മുറുകി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് കോടതി വിധി വന്നതോടെ സുധീരന്‍ പിടിമുറുക്കി. സര്‍ക്കാരിന്റെ മദ്യനയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബാര്‍ ലൈസന്‍സിന് നക്ഷത്രപദവി നിര്‍ബന്ധമാക്കി ഉത്തരവിറക്കിയാല്‍ നിലവിലുള്ളവയ്ക്ക് അത് ബാധകമാക്കാന്‍ കഴിയില്ല.

സര്‍ക്കാര്‍ തീരുമാനം എടുത്തില്ലെന്നു പറഞ്ഞ് ബാര്‍ ഉടമകള്‍ കോടതിയെ സമീപിക്കാന്‍ ഇടയാകും. ചട്ടം ഭേദഗതിചെയ്യുകയോ, പുതിയത് കൊണ്ടുവരികയോ ചെയ്താല്‍ പുതിയ ബാറുകാര്‍ക്കുമാത്രമേ ബാധകമാക്കാന്‍ കഴിയൂ. എക്സൈസ് മന്ത്രി കെ ബാബു മന്ത്രിസഭയില്‍ നയം അവതരിപ്പിച്ച് അംഗീകാരം വാങ്ങാതെ വി എം സുധീരന് അടിക്കാന്‍ വടി നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടെയും മറ്റും വാദം.

കെ ശ്രീകണ്ഠന്‍

ബാറുകള്‍ അടയാന്‍ കാരണം അവിശുദ്ധ ബന്ധമെന്ന്

കൊച്ചി: ലൈസന്‍സുള്ള ബാര്‍ ഉടമകളും സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെത്തുടര്‍ന്നാണ് കേരളത്തില്‍ 418 ബാറുകള്‍ അടഞ്ഞുകിടക്കുന്നതെന്ന് കേരള ക്ലാസിഫൈഡ് സ്റ്റാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അവര്‍ പറഞ്ഞു. 2011ലെ യുഡിഎഫ് സര്‍ക്കാരിന്റെ നയം അനുസരിച്ച് ത്രീസ്റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്കും മാത്രം 2012 മാര്‍ച്ച്വരെ ലൈസന്‍സ് നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ലൈസന്‍സ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചില ഹോട്ടലുടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവുണ്ടായിട്ടും ചിലര്‍ക്ക് ലൈസന്‍സ് ലഭിച്ചില്ല.

അതേസമയം, ചില ബാറുകള്‍ക്ക് വേഗം ലൈസന്‍സ് നല്‍കി. എന്നാല്‍, ലൈസന്‍സ് നല്‍കുന്നതില്‍നിന്ന് ചിലരെ മനഃപൂര്‍വം ഒഴിവാക്കാനായി 2011 ഡിസംബറില്‍ ബാര്‍ ലൈസന്‍സ് കൊടുക്കാവുന്നവയുടെ പട്ടികയില്‍നിന്ന് ത്രീസ്റ്റാര്‍ എന്ന വാക്ക് സര്‍ക്കാര്‍ നീക്കി. തുടര്‍ന്ന് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. കോടതിവിധി ഉണ്ടായിട്ടും വൈപ്പിനിലെ സീപോര്‍ട്ട് ഹോട്ടലിന് ലൈസന്‍സ് കൊടുക്കാതിരിക്കാന്‍ 2012ല്‍ ഭേദഗതി കൊണ്ടുവന്നു. ഈ നിയമ ഭേദഗതികള്‍ ഹൈക്കോടതി എടുത്തുകളഞ്ഞു.

ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല. 2012 സെപ്തംബറിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പകരം പുതിയ രണ്ട് ഓര്‍ഡിനന്‍സ്കൂടി ഇറക്കിയതോടെ നിലവിലുള്ളവ ഓര്‍ഡിനന്‍സിന്റെ പരിധിക്കുപുറത്തായി. നിലവില്‍ ലൈസന്‍സുള്ള ബാര്‍ ഹോട്ടലുകളെയും അവയുടെ മുതലാളിമാരുടെയും കുത്തക ഉറപ്പാക്കാന്‍ സര്‍ക്കാന്‍ സഹായിക്കുകയാണ്. അബ്കാരി മുതലാളിമാര്‍ സ്വാധീനിച്ചാണ് അനുകൂല നടപടി ഉണ്ടാക്കുന്നതെന്നും അസോസിയേഷന്‍ പ്രസിഡന്റ് പ്രിന്‍സ് മാത്യു, സെക്രട്ടറി ജോര്‍ജ് കുര്യാക്കോസ്, സിറില്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വംശീയാധിക്ഷേപത്തിന്റെ പഴമെറിഞ്ഞവന് ഡാനി ആല്‍വേസിന്റെ വക ഉഗ്രന്‍ മറുപടി

മാഡ്രിഡ്: മത്സരത്തിനിടെ പഴമെറിഞ്ഞവന് ഡാനി ആല്‍വേസിന്റെ വക ഉഗ്രന്‍ മറുപടി. സ്പാനിഷ് ലീഗില്‍ വിയ്യാറയലിനെതിരായ മത്സരത്തിനിടെ ആല്‍വേസിനെ ലക്ഷ്യമാക്കി കാണികളിലൊരാള്‍ പഴമെറിയുകയായിരുന്നു.

എന്നും വംശീയാധിക്ഷേപത്തിന്റെ ഇരയായ ആല്‍വേസ് റഫറിയോട് പരാതി പറയാനൊന്നും നിന്നില്ല. നേരെ പോയി പഴമെടുത്തുകഴിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ കോര്‍ണര്‍ കിക്കെടുക്കുകയുംചെയ്തു. സംഭവം എന്തായാലും ക്ലിക്കായി. മത്സരശേഷം ബ്രസീലിയന്‍ സഹതാരം നെയ്മര്‍ ഒരു കിടിലന്‍ പോസ്റ്റിട്ടു. തൊലിയുരിഞ്ഞ പഴം കൈയിലേന്തിയ നെയ്മര്‍, കൂടെ മകന്‍മായി. നമ്മളെല്ലാം കുരങ്ങന്‍മാരെന്ന ഒരു കുറിപ്പും.

തീര്‍ന്നില്ല. അല്‍പ്പസമയംകൂടി കഴിഞ്ഞപ്പോള്‍ ആല്‍വേസിന്റെ കാമുകി തയ്സ കാര്‍വാലോയുമെത്തി. പാതിയുരിഞ്ഞ പഴവുമായി തയ്സയും കൂട്ടികാരികളും നില്‍ക്കുന്ന ചിത്രവുമായി. പിന്നാലെ അര്‍ജന്റീന താരം സെര്‍ജി അഗ്വേറോയും പഴച്ചിത്രവുമായെത്തി. പഴമെറിഞ്ഞ് ആല്‍വേസിനെ അപമാനിക്കാന്‍ ശ്രമിച്ചവന്റെ ഉദ്ദേശ്യം പാളിയെന്നുമാത്രമല്ല, അയാള്‍ സ്വയം അപഹാസ്യനാകുകയുംചെയ്തു.

ആരാണ് അത് എറിഞ്ഞതെന്ന് അറിയില്ല. സ്പെയിനില്‍ ഇത്തരംകാര്യങ്ങള്‍ ചിലപ്പോഴെക്കെ സഹിക്കേണ്ടിവരും. ഏതായാലും ഇതൊരു തമാശയായി കാണുകയാണ് ഉചിതം-മത്സരശേഷം ആല്‍വേസ് പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി ആല്‍വേസിനെതിരെ ഇത്തരം വംശീയാധിക്ഷേപങ്ങള്‍ നടക്കാറുണ്ട്. പ്രത്യേകിച്ചും സെവിയ്യയിലും ബാഴ്സയിലും. 2013 ജനുവരിയില്‍ റയല്‍ മാഡ്രിഡിനെതിരായ കിങ്സ് കപ്പില്‍ ആല്‍വേസിനെതിരെ വംശീയമായ അധിക്ഷേപങ്ങളുണ്ടായിരുന്നു.

പഴമെറിഞ്ഞ സംഭവത്തെക്കുറിച്ച് റഫറി ഡേവിഡ് ഫെര്‍ണാണ്ടസ് ബോര്‍ബാലന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ വിഷയം ചര്‍ച്ചചെയ്യും. അതേസമയം, ആല്‍വേസിന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. ഗംഭീര പ്രതികരണമെന്നായിരുന്നു മുന്‍ ബാഴ്സതാരം ഗാരി ലിനേക്കര്‍ ട്വിറ്ററില്‍ കുറിച്ചത്. ആല്‍വേസിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ ലിവര്‍പൂള്‍താരം ലൂകാസ് ലെയ്വ വംശീയതയ്ക്കുള്ള പോരാട്ടത്തില്‍ നമ്മളൊന്നിച്ചാണെന്ന സന്ദേശവും ബ്രസീല്‍താരത്തിന് നല്‍കി. സ്പാനിഷ് പത്രങ്ങളും ആല്‍വേസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു.

deshabhimani

*  തലക്കെട്ട് ചേര്‍ത്തത്

ഹര്‍ത്താലിന്റെ മറവില്‍ പരക്കെ സംഘപരിവാര്‍ അക്രമം

തൃശൂര്‍: സമാധാന ജീവിതത്തിനും മതസൗഹാര്‍ദത്തിനും വെല്ലുവിളി ഉയര്‍ത്തി സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളില്‍ അഞ്ച് പള്ളികള്‍ക്കു നേരെ ആക്രമണം നടത്തി.

ശനിയാഴ്ച രാത്രി ഇരിങ്ങാലക്കുട, ചേര്‍പ്പ് മേഖലകളില്‍ നിരവധി കപ്പേളകളും രൂപക്കൂടുകളും തകര്‍ത്തതിനു പുറമെയാണിത്. ചാലക്കുടി കൂടപ്പുഴയിലെ നിത്യസഹായ മാതാവിന്റെ പള്ളിയുടെ ചില്ലുകള്‍ തകര്‍ത്തു. ചാലക്കുടി അലവി സെന്ററിലെ സെന്റ്സെബാസ്റ്റ്യന്‍സ് പള്ളി കപ്പേള, പോട്ട സെന്റ് ആന്റണീസ് പള്ളി കപ്പേള, താഴൂര്‍ സെന്റ മേരീസ് പള്ളി കപ്പേള, കരുവന്നൂര്‍ സെന്റ് മേരീസ് പള്ളി കപ്പേള എന്നിവയുടെ രൂപക്കൂടുകള്‍ തകര്‍ത്തു. ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ലക്ഷ്മി ബസിന്റെ ചില്ലുകള്‍ സോഡാക്കുപ്പികള്‍ കൊണ്ട് എറിഞ്ഞുതകര്‍ത്തു. കരുവന്നൂര്‍ രാജ കമ്പനിക്കു സമീപം കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകളും തകര്‍ത്തു.

ചെങ്ങാലൂര്‍ സ്നേഹപുരത്ത് മിഖായേലിന്റെ കടക്കു നേരെ ആക്രമണം നടന്നു. നിരവധി സ്വകാര്യ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി. ബൈക്ക് യാത്രക്കാരെപ്പോലും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും യാത്ര തടഞ്ഞു. പലയിടത്തും പൊലീസ് നോക്കുകുത്തികളായി. പള്ളികള്‍ക്കു നേരെ വ്യാപക ആക്രമണം നടന്നിട്ടും സാമൂഹ്യ്രദോഹികളുടെ ആക്രമണമെന്നാണ് പൊലീസ് കേസെടുത്തത്. ഹര്‍ത്താലിനെ അവഗണിച്ച് കെഎസ്ആര്‍ടിസി ബസുകള്‍ ജില്ലയില്‍ മിക്കയിടത്തും സര്‍വീസ് നടത്തി. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിച്ചു.

ഭീഷണിപ്പെടുത്തിയാണ് പലയിടത്തും കടകമ്പോളങ്ങള്‍ അടപ്പിച്ചത്. ഗുരുവായൂര്‍ പുന്നയൂര്‍ക്കുളത്തിനടുത്ത് തൃപ്പറ്റ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു. വീല്‍ സ്പാനര്‍, ഇരുമ്പ് പൈപ്പ് എന്നിവകൊണ്ടുള്ള ആക്രമണത്തില്‍ വിനീത്(27)്, അശ്വിന്‍(18) എന്നിവര്‍ക്ക് പരിക്കേറ്റു. സംഘപരിവാര്‍ അതിക്രമം തടയാന്‍ പൊലീസും അധികൃതരും കാട്ടുന്ന അനാസ്ഥയില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.

deshabhimani

ശബ്നം ഹശ്മിക്കുനേരെ റായ്ബറേലിയില്‍ആക്രമണം

റായ്ബറേലി: പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ശബ്നം ഹശ്മിക്കും സംഘത്തിനും നേരെ റായ്ബറേലിയില്‍ സംഘപരിവാര്‍ ആക്രമണം. ജന്‍വാദി വിചാര്‍ ആന്ദോളന്‍ ഭാരത് (ജവാബ്) പുറത്തിറക്കിയ ലഘുലേഖകള്‍ വിതരണം ചെയ്യുമ്പോഴായിരുന്നു ആക്രമണം.

ഗദാഗഞ്ച് പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് ആക്രമണമുണ്ടായിട്ടും പൊലീസ് തടയാന്‍ ശ്രമിച്ചില്ല. ഇരുപതോളം അക്രമികള്‍ പൊടുന്നനെ ഇവരെ ആക്രമിക്കുകയാലുരുന്നു. ലഘുലേഖകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും സ്ത്രീകളെ പുലഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ഇവര്‍ തയ്യാറായില്ല. ശബ്നത്തെയും സംഘത്തെയും ആക്രമിച്ച സംഘപരിവാര്‍ നടപടിയില്‍ സഫ്ദര്‍ ഹശ്മി സ്മാരക ട്രസ്റ്റ് (സഹ്മത്) പ്രതിഷേധിച്ചു.

deshabhimani

ആന്റണി എവിടെ?

ലോക് സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എ കെ ആന്റണിയുടെ അസാന്നിധ്യവും നിശ്ശബ്ദതയും ചര്‍ച്ചാവിഷയമാകുന്നു. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായി വിശേഷിപ്പിക്കപ്പെടുന്ന ആന്റണി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ മുതിര്‍ന്ന അംഗവുമാണ്. എന്നാല്‍, കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന തെരഞ്ഞെടുപ്പില്‍ ആന്റണി കേരളത്തില്‍മാത്രമാണ് പ്രചാരണം നടത്തിയത്. അതിനുമുമ്പും ശേഷവും ആന്റണിയുടെ പ്രസ്താവനപോലും കാണാനില്ല.

പി ചിദംബരം അടക്കമുള്ള നേതാക്കള്‍ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകള്‍ വഴി ബിജെപിയെയും നരേന്ദ്രമോഡിയെയും ആക്രമിക്കുന്നുണ്ട്. ആന്റണി ഉള്‍പ്പെടുന്ന മന്ത്രിസഭയുടെ തലവനായ മന്‍മോഹന്‍സിങ്ങിനും കോണ്‍ഗ്രസിന്റെ പരമോന്നതകുടുംബത്തിലെ അംഗങ്ങള്‍ക്കും എതിരായി ബിജെപി തലങ്ങുംവിലങ്ങും ആക്രമണമാണ്. ഏറ്റവും ഒടുവിലായി പ്രിയങ്ക ഗാന്ധിക്കെതിരെയും മോഡിയും സംഘവും കടന്നാക്രമണം ആരംഭിച്ചു. കോണ്‍ഗ്രസ് നേതൃത്വം നേരിടാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് ആന്റണിയെന്ന് ഒരു എഐസിസി ഭാരവാഹി പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെ പറഞ്ഞു.

പ്രതിരോധ അഴിമതികളില്‍ തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ലമെന്റില്‍ ആന്റണി വിതുമ്പിയിരുന്നു. ആന്റണിയെ സംരക്ഷിക്കാന്‍ മന്‍മോഹന്‍സിങ് ഉള്‍പ്പെടെ രംഗത്തുവന്നു. ഇപ്പോള്‍, കോണ്‍ഗ്രസിനെതിരെ ബിജെപി ആക്ഷേപങ്ങള്‍ ചൊരിയുമ്പോള്‍ ആന്റണി നിസ്സംഗത നടിക്കുന്നത് അതിശയകരമാണെന്ന് ഈ നേതാവ് പറഞ്ഞു. എല്ലാ പാര്‍ടികളുടെയും ദേശീയനേതാക്കള്‍ രാജ്യവ്യാപക പ്രചാരണം നടത്തുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഹെലികോപ്റ്ററുകളും വിമാനങ്ങളും എടുത്താണ് നേതാക്കളെ രാജ്യമെമ്പാടും എത്തിക്കുന്നത്. എന്നാല്‍, കേന്ദ്രമന്ത്രിസഭയിലെ ഒന്നാമനും രണ്ടാമനും ഇതില്‍നിന്ന് വിട്ടുനില്‍ക്കുന്നു.

ലോക്സഭാതെരഞ്ഞെടുപ്പില്‍ ആന്റണി മത്സരിക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അത് നിഷേധിച്ചുകൊണ്ട് "എല്ലാറ്റിനും നേരവും കാലവുമുണ്ടെന്നാണ്" ആന്റണി പ്രതികരിച്ചത്. "പാര്‍ടിക്കുവേണ്ടി പ്രചാരണം നടത്തുന്നതിനും ആന്റണി നേരവും കാലവും നോക്കുമോ" എന്നാണ് ചില നേതാക്കള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസ് പരാജയം ഉറപ്പായ സാഹചര്യത്തില്‍ ആന്റണി വിട്ടുനില്‍ക്കുന്നതില്‍ മറ്റ് ചില സൂചനകള്‍ കാണുന്നവരുമുണ്ട്. കേരളത്തില്‍ പ്രചാരണം നടത്തവെ, തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെ ഇടതുപക്ഷത്തിന് പിന്തുണയ്ക്കേണ്ടിവരുമെന്ന് ആന്റണി അവകാശപ്പെട്ടിരുന്നു. ആന്റണി ഏതുലോകത്തിലാണ് ജീവിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിരിച്ചടിക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാക്കളായ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞ കാര്യങ്ങളും ആന്റണിക്കുള്ള അടിയാണ്. ബിജെപിയെ അകറ്റാന്‍ കോണ്‍ഗ്രസ് മൂന്നാംമുന്നണിക്ക് പിന്തുണ നല്‍കണമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസില്‍ പൊതുവെ ഉയര്‍ന്നുവരുന്ന രാഷ്ട്രീയവികാരം ആന്റണിയെപ്പോലുള്ളവര്‍ക്ക് ദഹിക്കുന്നതല്ലെന്ന വസ്തുതയും അദ്ദേഹത്തിന്റെ ഉള്‍വലിയലിന് പിന്നിലുണ്ട്.

സാജന്‍ എവുജിന്‍ deshabhimani

മൂര്‍ക്കനാട് പ്രദക്ഷിണം തടയല്‍ ഗുജറാത്ത് മോഡല്‍ പരീക്ഷണം

ഇരിങ്ങാലക്കുട: വര്‍ഗീയസംഘര്‍ഷം സൃഷ്ടിച്ച് നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘ്പരിവാര്‍ സംഘടനകളുടെ ഗൂഢനീക്കമാണ് മൂര്‍ക്കനാട് നടന്നത്. അമ്പുപ്രദക്ഷിണം തടഞ്ഞ് പ്രശ്നം സൃഷ്ടിക്കാന്‍ വന്‍ഗൂഢാലോചനയുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് ശക്തമായ നടപടികള്‍ക്ക് തയ്യാറായിട്ടില്ല.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി തിരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് നടന്ന അമ്പുപ്രദക്ഷിണം ഹിന്ദുഐക്യവേദി തടയുകയായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലിന്നോളമില്ലാത്ത നീക്കം വന്‍ഗൂഢാലോചനയിലൂടെ രൂപം കൊണ്ടതാണ്. സംഭവത്തിന്റെ മറവില്‍ പലയിടത്തും വ്യാപക ആക്രമണമഴിച്ചുവിട്ടു. തിങ്കളാഴ്ചയിലെ ഹര്‍ത്താല്‍ കൂടുതല്‍ ആക്രമണത്തിനുള്ള ഹിന്ദുഐക്യവേദി പദ്ധതിയാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്. വര്‍ഗീയകാര്‍ഡിറക്കി കലാപം സൃഷ്ടിക്കുന്ന നീക്കങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ബിജെപിയും ആര്‍എസ്എസും ഒപ്പമുണ്ട്.

176 വര്‍ഷം പഴക്കമുള്ള മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുപ്രദക്ഷിണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശിവക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെയാണ് നടന്നിരുന്നത്. ഈ റോഡില്‍ പൊതുമരാമത്ത് നവീകരണവും നടത്തിയിട്ടുണ്ട്. ബസ് ഗതാഗതവും ഇതു വഴിയുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് അമ്പും തിരുന്നാള്‍ പ്രദക്ഷിണം അനുവദിക്കില്ലെന്ന വര്‍ഗീയവാദികളുടെ പ്രഖ്യാപനവും വെല്ലുവിളിയും. നേരത്തെയും ഇവിടെ സംഘര്‍ഷത്തിന് ശ്രമമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം തിരുന്നാള്‍ പ്രദക്ഷിണം പൊലീസ് സംരക്ഷണയിലാണ് നടന്നത്. ഈ വര്‍ഷം ഈസ്റ്ററിന്് കുരിശിന്റെ വഴി നടത്തുന്നതും തടഞ്ഞിരുന്നു. എന്നിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവര്‍ ജാഗ്രത കാട്ടിയില്ല. കൊച്ചിന്‍ ദേവസ്വത്തെ നോക്കുകുത്തിയാക്കിയാണ് പൊതുവഴിയിലൂടെ യുള്ള പ്രദക്ഷിണം തടഞ്ഞത്. അമ്പു പ്രദക്ഷിണത്തിന് ആദ്യം അനുമതി നല്‍കിയ ദേവസ്വംബോര്‍ഡ് സംഘപരിവാര്‍ ആജ്ഞ ഭയന്ന്ഉത്തരവ് പിന്‍വലിക്കുകയായിരുന്നു

വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കം ചെറുക്കുക: സിപിഐ എം

ഇരിങ്ങാലക്കുട: മൂര്‍ക്കനാടും സമീപപ്രദേശങ്ങളിലും വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ഹിന്ദു ഐക്യവേദി- ആര്‍എസ്എസ് ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

പിഡബ്ല്യുഡി റോഡിലൂടെ കാലങ്ങളായി നടന്നിരുന്ന മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയിലെ അമ്പുപ്രദക്ഷിണം ഹിന്ദു ഐക്യവേദിക്കാര്‍ തടയാന്‍ ശ്രമിച്ചത് അന്യമത വിദ്വേഷം വളര്‍ത്തുന്നതിനാണെന്ന് ഉറപ്പാണ്. ബസ് ഗതാഗതമുള്ള റോഡില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതിന്റെ ഭാഗമാണ് തിരുനാള്‍ പ്രദക്ഷിണം തടഞ്ഞത്. വഴിതടയാന്‍ അന്യപ്രദേശക്കാരെ അണിനിരത്തിയത് കലാപം സൃഷ്ടിക്കുവാനുള്ള ആസൂത്രിത നീക്കമാണ്. കാര്യങ്ങള്‍ മനസ്സിലാക്കി സംഘര്‍ഷം ഒഴിവാക്കേണ്ട ജില്ലാ ഭരണകൂടം ഹിന്ദു ഐക്യവേദിക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയതാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്. ചില പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് വര്‍ഗീയസംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ആര്‍എസ്എസ് നീക്കങ്ങളുടെ ഭാഗമാണ് മൂര്‍ക്കനാട്ട് അരങ്ങേറിയതെന്ന് സംശയിക്കുന്നു. വര്‍ഗീയ പ്രചാരണത്തില്‍ കുടുങ്ങാതെ മതേതര നിലപാടുകളുമായി സഹകരിക്കുന്നതിന് പ്രദേശത്തെ ജനങ്ങള്‍ തയ്യാറാവണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

മതസൗഹാര്‍ദം തകര്‍ക്കാനുള്ള ആര്‍എസ്എസിന്റെയും ഹിന്ദു ഐക്യവേദിയുടെയും ആസൂത്രിത നീക്കത്തില്‍ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കങ്ങളില്‍നിന്ന് ഹിന്ദു ഐക്യവേദി പിന്തിരിയണമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതു റോഡിലൂടെ മതഘോഷയാത്ര അനുവദിക്കില്ലെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. മൂര്‍ക്കനാട് തിരുനാള്‍ പ്രദക്ഷിണം തടസ്സപ്പെട്ടത് കൊച്ചിന്‍ ദേവസ്വംബോര്‍ഡ് മതേതര കാഴ്ചപാട് കൈയൊഴിഞ്ഞതിന്റെ തിക്തഫലമാണെന്നും സിപിഐ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

Monday, April 28, 2014

ആദിവാസികള്‍ക്കുള്ള ഭക്ഷ്യധാന്യവിതരണം നിലച്ചു

കല്‍പ്പറ്റ: പ്രത്യേക ഗോത്രവിഭാഗം പദ്ധതിയിലൂടെ ആദിവാസികള്‍ക്ക് ലഭിച്ചിരുന്ന ഭക്ഷ്യധാന്യവിതരണം നിലച്ചു. ഏപ്രില്‍ മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. എ കെ ബാലന്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായിരിക്കെ 2011-ല്‍ തുടങ്ങിയ പദ്ധതിയാണിത്. 13-ാം ധനകാര്യ കമീഷന്‍ ശുപാര്‍ശ പ്രകാരം കേരളത്തിലെ പ്രത്യേക ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് ആസൂത്രണം ചെയ്ത പദ്ധതി തൃശൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നടപ്പാക്കുന്നത്.

വയനാട് കാട്ടുനായ്ക്കര്‍, കാസര്‍കോട് കൊറഗര്‍, അട്ടപ്പാടി കുറുമ്പര്‍, നിലമ്പൂര്‍ ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നു. മാസം 25 കിലോ അരി, രണ്ടുകിലോവീതം കടല, ചെറുപയര്‍, വന്‍പയര്‍, പഞ്ചസാര, രണ്ടുലിറ്റര്‍ വെളിച്ചെണ്ണ, അരക്കിലോ ചായപൊടി എന്നിവയാണ് നല്‍കുന്നത്. മാസാരംഭം ഈ ഭക്ഷ്യധാന്യം ലഭിക്കുകയും ചെയ്യും. ഈ മാസത്തെ ഭക്ഷ്യധാന്യത്തിന്റെ ഫണ്ട് ഹെഡോഫീസില്‍നിന്നും ഇതുവരെ നല്‍കിയിട്ടില്ലെന്ന് സെക്ടറല്‍ ഓഫീസര്‍മാര്‍ പറഞ്ഞു. വയനാട്ടില്‍ മാത്രം 4500-ഓളം കുടുംബങ്ങള്‍ കാട്ടുനായ്ക്ക വിഭാഗത്തിലുണ്ട്.

പദ്ധതിയുടെ കോഴിക്കോടുള്ള ഹെഡോഫീസിലേക്ക് സര്‍ക്കാര്‍ ഫണ്ട് കൈമാറുകയും അവിടുന്ന് ജില്ലകളില്‍ പദ്ധതിനടത്തിപ്പിന് സ്ഥാപിച്ച സെക്ടറല്‍ ഓഫീസിലേക്ക് വിതരണം നടത്തുകയുമാണ് പതിവ്. എന്നാല്‍ ഇതുവരെ ഭക്ഷ്യധാന്യം വിതരണം ചെയ്തിട്ടില്ല. വര്‍ഷം 37 കോടി രൂപയാണ് ഗോത്രവിഭാഗം പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഭവനിര്‍മാണം, ആരോഗ്യ സുരക്ഷ, ഭക്ഷ്യധാന്യ വിതരണം, കുടിവെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം, മണ്ണുസംരക്ഷണം എന്നിവയടങ്ങുന്ന പദ്ധതിയാണിത്. 2015 മാര്‍ച്ച് 31ന് പദ്ധതിയുടെ കാലവധി തീരും. എന്നാല്‍ നാലു വര്‍ഷമായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. പ്രവൃത്തികളെല്ലാം പാതിവഴിയിലാണ്.

എം ഷാജി  deshabhimani

Sunday, April 27, 2014

കടകംപള്ളി ഭൂമിതട്ടിപ്പ്: മുഖ്യമന്ത്രിയേയും പ്രതിചേര്‍ക്കണമെന്ന് വിഎസ്

തിരു: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയതായി സിബിഐ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൂടി പ്രതിചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജും, അയാളുടെ ഭാര്യയും കേസില്‍ പ്രതികളാണ്. ഗണ്‍മാന്‍ എന്ന നിലയില്‍ ഉണ്ടായിരുന്ന സ്വാധീനമുപയോഗിച്ചാണ് ഇയാള്‍ റവന്യൂ അധികൃതരെയടക്കം വരുതിയില്‍ നിര്‍ത്തി ഭൂമി തട്ടിപ്പ് നടത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും റവന്യൂ ഉദ്യോഗസ്ഥരും തമ്മില്‍ ഗൂഢാലോചന നടത്തിയതായി എഫ്ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായുള്ള ഉന്നത ബന്ധമാണ് സലിംരാജിന് ഭൂമി തട്ടിപ്പ് നടത്താന്‍ സഹായകമായതെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്ട്. പ്രതികളില്‍ ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും എഫ്ഐആര്‍ ചൂണ്ടിക്കാട്ടുന്നു. ഈവകകാര്യങ്ങള്‍കൊണ്ടാണ് ഈ തട്ടിപ്പു കേസില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറാവാതിരുന്നത്.

സാധാരണക്കാരെ കോടികളുടെ തട്ടിപ്പിന് വിധേയമാക്കിയ കേസില്‍ ഗൂഢാലോചന നടത്തിയതും ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയ സാഹചര്യ ത്തില്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാനാവില്ല. ഈ പശ്ചാത്തലത്തില്‍ ഭൂമി തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്കുകൂടി അന്വേഷിക്കാന്‍ തയ്യാറാകണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

deshabhimani

പാത്രക്കുളം സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കരുത്: വി എസ്

പാത്രക്കുളം സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കരുത്: വി എസ്പത്മനാഭസ്വാമിക്ഷേത്രത്തിന് മുന്നിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാത്രക്കുളം അന്യായമായി നികത്തി കൈവശംവച്ചിരിക്കുന്ന സ്വകാര്യസംഘടനയ്ക്ക് പതിച്ചുകൊടുക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കുളങ്ങളും ജലസംഭരണികളും നികത്താന്‍ പാടില്ലെന്നും നികത്തിയ കുളങ്ങളും ജലസംഭരണികളും പൂര്‍വസ്ഥിതിയിലാക്കി, കുളങ്ങളും ജലസംഭരണികളുമായിത്തന്നെ നിലനിര്‍ത്തണമെന്നുള്ള സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് പാത്രക്കുളം സ്ഥിതിചെയ്തിരുന്ന 150 കോടിയോളം രൂപ വിപണി വിലമതിക്കുന്ന മുക്കാലേക്കറോളം സ്ഥലം ഒരു സ്വകാര്യ സംഘടനയ്ക്ക് പതിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട് ശ്രമിക്കുന്നത്.

ക്ഷേത്രത്തിന്റെയോ നഗരസഭയുടെയോ സര്‍ക്കാരിന്റെയോ അനുമതില്ലാതെയാണ് പാത്രക്കുളം നികത്തിയത്. മുന്‍ ചീഫ്സെക്രട്ടറി ആര്‍ രാമചന്ദ്രന്‍നായരുടെ നേതൃത്വത്തിലുള്ള കടലാസ് സംഘടനയുടെ പേരിലാണ് ഈ കുളം നികത്തി കൈവശംവച്ച് അനധികൃതമായി വാടകയ്ക്ക് കൊടുത്ത് പണം സമ്പാദിക്കുന്നത്. 1965ല്‍ മേല്‍പ്പടി പാത്രക്കുളം സ്ഥിതിചെയ്തിരുന്ന സ്ഥലം കുളമാണെന്ന കാര്യം മറച്ചുവച്ച് പതിച്ചുവാങ്ങാനുള്ള ഉത്തരവ് സമ്പാദിക്കുകയും തുടര്‍ന്ന് അനധികൃതമായി കുളം നികത്തി ആര്‍ രാമചന്ദ്രന്‍നായരും കുടുംബവും ചേര്‍ന്ന് അന്യായമായി ഒരു ഷെഡ് പണിചെയ്ത് വാടകയ്ക്ക് കൊടുത്തുവരികയായിരുന്നു.

സ്ഥലം കുളമാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് രാമചന്ദ്രന്‍നായര്‍ ഉള്‍പ്പെടുന്ന സംഘടനയ്ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുളം സ്ഥിതിചെയ്തിരുന്ന സ്ഥലം സര്‍ക്കാര്‍ തിരിച്ചെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

രാജകുടുംബത്തിനെതിരെ വെളിപ്പെടുത്തലുമായി ആനന്ദ ബോസ്

തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദഗ്ധ സമിതി മുന്‍ അധ്യക്ഷന്‍ സി വി ആനന്ദ് ബോസ് രംഗത്ത്. സ്വകാര്യ ന്യൂസ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ ബോസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവെയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തിയത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ സ്വത്തിന്റെ കാര്യത്തില്‍ കൊട്ടാരം ഒത്തു കളിച്ചതിന് നിരവധി തെളിവുകളുണ്ട്. നൂറ് വര്‍ഷം മുന്‍പത്തെ കണക്കെടുപ്പുകള്‍ കൊട്ടാരം പൂഴ്ത്തി. നിധി ശേഖരത്തില്‍ കൃത്രിമം കാണിച്ചു. അമൂല്യ വസ്തുക്കളുടെ മാതൃകകള്‍ പകരം വെച്ചു. ശരിയായവ വിദേശത്തേക്ക് കടത്തിയതായി സംശയിക്കുന്നുവെന്നും ഇതിന് മാര്‍ത്താണ്ഡവര്‍മ കൂട്ടു നിന്നെന്നും ആനന്ദബോസ് ആരോപിച്ചു. ഉത്രാടം തിരുനാളിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രനിധി കടത്തിയിട്ടുണ്ടെന്ന് സി വി ആനന്ദബോസ്

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിശേഖരത്തില്‍നിന്ന് പല അമൂല്യവസ്തുക്കളും മാറ്റി പകരം സമാനമാതൃകകള്‍ വച്ചിട്ടുണ്ടെന്ന് നിധിശേഖരത്തിന്റെ മൂല്യനിര്‍ണയത്തിന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ മുന്‍അധ്യക്ഷന്‍ സി വി ആനന്ദബോസ് പറഞ്ഞു. അമൂല്യവസ്തുക്കളില്‍ പലതും രാജ്യത്തിന് പുറത്തേക്ക് കടത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ എല്ലാ നിലവറയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തുറന്നിട്ടുണ്ട്. നിലവറകളുടെ മൂന്നുതാക്കോലും അദ്ദേഹത്തിന്റെ പക്കലായിരുന്നു. ഇതുവരെ തുറന്നിട്ടില്ലെന്ന് അവകാശപ്പെടുന്ന നിലവറകളടക്കം രാജകുടുംബാംഗങ്ങള്‍ തുറന്നിട്ടുണ്ട്. മലിനമായി കിടക്കുന്ന പത്മതീര്‍ഥക്കുളത്തില്‍ വന്‍ നിധിശേഖരമുണ്ട്. എന്നാല്‍, ഇതു പരിശോധിക്കാന്‍ വിഗദ്ധസമിതിക്ക് കഴിഞ്ഞിട്ടില്ല. പല കാര്യത്തിലും സര്‍ക്കാരും രാജകുടുംബവും തമ്മില്‍ ഒത്തുകളി നടക്കുന്നുണ്ട്. തന്നെ നീക്കിയതടക്കം ഇതിന് ഉദാഹരണമാണ്.

തന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ്ക്യൂറിയുടേത്. നിധിശേഖരം രാജകുടുംബം എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍, ഇതിന്റെ രേഖകള്‍ കൊട്ടാരം പൂഴ്ത്തി. നിധിശേഖരത്തിന്റെ കണക്ക് തയ്യാറാക്കിയവരെ അഭിനന്ദിച്ച് അന്നത്തെ രാജാവ് കത്തയച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് ലഭിച്ചതുമാണ്. കണക്കെടുപ്പ് നടത്തിയതിന്റെ രേഖകള്‍ വേണമെന്ന് ഉത്രാടം തിരുനാളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വിഷയത്തില്‍ അജ്ഞത അഭിനയിക്കുകയാണ് അദ്ദേഹം ചെയ്തത്. അടുത്ത ദിവസംതന്നെ സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു- ആനന്ദബോസ് പറഞ്ഞു.

deshabhimani

ഭക്ഷ്യധാന്യം വെട്ടിക്കുറച്ചു; മാനസികാരോഗ്യകേന്ദ്രങ്ങളിലെ രോഗികള്‍ പട്ടിണിയിലേക്ക്

കോഴിക്കോട്: സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികള്‍ തിങ്കളാഴ്ച മുതല്‍ പട്ടിണിയിലാവും. സിവില്‍ സപ്ലൈസ് വകുപ്പ് ധാന്യങ്ങളുടെ അളവ് വെട്ടിക്കുറച്ചതാണ് മൂന്ന് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ രോഗികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. രോഗികള്‍ എപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നവരാണെന്ന ന്യായം പറഞ്ഞാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ക്രൂരമായ നടപടി. ഒരു ദിവസം ഒരു രോഗിക്ക് 250 ഗ്രാം അരിയും 120 ഗ്രാം ഗോതമ്പുമാണ് അനുവദിച്ചിരുന്നത്. ഇത് യഥാക്രമം 70 ഗ്രാം അരിയും 25 ഗ്രാം ഗോതമ്പുമായി വെട്ടിക്കുറച്ചു.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ 3000 കിലോ ഗ്രാം അരിയും 700 കിലോ ഗ്രാം ഗോതമ്പുമാണ് ഏപ്രില്‍ ഒന്നുമുതല്‍ വെട്ടിക്കുറച്ചത്. ഇതുവരെ 7500 കിലോ ഗ്രാം അരിയും 3000 കിലോ ഗ്രാം ഗോതമ്പുമാണ് ലഭിച്ചിരുന്നത്. ശനിയാഴ്ചത്തെ കണക്കുപ്രകാരം 688 രോഗികളാണ് ഇവിടെയുള്ളത്. ചില സമയങ്ങളില്‍ രോഗികളുടെ എണ്ണം 900 വരെയാകും. ഞായറാഴ്ചയോടെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് തീരുമെന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എസ് എന്‍ രവികുമാര്‍ പറഞ്ഞു. വെട്ടിക്കുറച്ച ധാന്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റേഷനിങ് ഓഫീസറെ ബന്ധപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നുമാണ് അവര്‍ നല്‍കിയ വിശദീകരണമെന്നും സൂപ്രണ്ട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഭക്ഷണം നല്‍കാന്‍ കുതിരവട്ടം കേന്ദ്രത്തില്‍ ഒന്നരകോടി രൂപയാണ് ചെലവായത്. ഇതില്‍ ഒരു കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളൂ. പച്ചക്കറി നല്‍കുന്ന ഹോര്‍ടി കോര്‍പ്പിന് 20 ലക്ഷം രൂപ കുടിശ്ശികയാണ്. മത്സ്യത്തിനും മാംസത്തിനും പാചകവാതകത്തിനുമായി ലക്ഷങ്ങള്‍ കുടിശ്ശിക വേറെയും. കഴിഞ്ഞ വര്‍ഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്കുള്ള അരിയുടെ അളവ് 25 കിലോയാക്കി കുറച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി നേരിട്ട് ഹൈക്കോടതിയെ സമീപിച്ചാണ് നടപടി തിരുത്തിച്ചത്. കുതിരവട്ടത്തിനുപുറമെ തൃശൂര്‍ പടിഞ്ഞാറെക്കോട്ടയിലും തിരുവനന്തപുരം ഊളംപാറയിലുമാണ് സര്‍ക്കാര്‍ മേഖലയില്‍ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

deshabhimani

തൊഴിലുറപ്പ് പണികള്‍ സ്തംഭിച്ചു

ഭൂവികസനവും കൃഷിയും ഒഴിവാക്കി ഏറ്റെടുക്കാവുന്ന പണികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍മപദ്ധതികള്‍ വീണ്ടും തയ്യാറാക്കേണ്ടതിനാല്‍ സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതികള്‍ സ്തംഭിച്ചു. നാലു വിഭാഗങ്ങളിലായി ഏറ്റെടുക്കാവുന്ന പണികള്‍ സംബന്ധിച്ച 11 ഇന മാര്‍ഗനിര്‍ദേശം 22നാണ്് സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കിയത്. കക്കൂസ് നിര്‍മാണം, ധാന്യപ്പുര നിര്‍മാണം, കളിസ്ഥല നിര്‍മാണം. പഞ്ചായത്ത്, അങ്കണവാടി കെട്ടിട നിര്‍മാണം തുടങ്ങിയ ആസ്തിനിര്‍മിത പദ്ധതികള്‍ മാത്രമേ തൊഴിലുറപ്പില്‍ പെടുത്തി ചെയ്യാവൂ എന്നാണ് പുതിയ നിര്‍ദേശം.

ഇതില്‍ പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാനുള്ള പ്രവൃത്തി മാത്രമാണ് കേരളത്തിന് പ്രയോജനപ്പെടുക. ബാക്കിയെല്ലാം വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രം പ്രയോജനപ്പെടുന്നവയാണ്. 2014-15 വര്‍ഷത്തേയ്ക്കുള്ള കര്‍മപദ്ധതി പതിവുപോലെ കഴിഞ്ഞ സെപ്തംബറില്‍ തയ്യാറാക്കി പഞ്ചായത്തുകള്‍ അംഗീകാരം വാങ്ങിയിരുന്നു. ആ കര്‍മപദ്ധതിയുടെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയാല്‍ അതിന്റെ ബാധ്യത ഉദ്യോഗസ്ഥര്‍ക്കായിരിക്കും. അതിനാല്‍ പണികള്‍ നടത്താന്‍ അവര്‍ തയ്യാറാകുന്നില്ല. ഇതോടെയാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി തന്നെ സ്തംഭിച്ചത്. പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പുനഃരാരംഭിക്കാന്‍ പുതിയ കര്‍മപദ്ധതി തയ്യാറാക്കേണ്ടിവരും. ആദ്യം അയല്‍കൂട്ടതല പദ്ധതി തയ്യാറാക്കണം. അതിനുശേഷം വാര്‍ഡുതല പദ്ധതി രൂപീകരിച്ച് ഗ്രാമസഭ അംഗീകരിക്കണം. അതിനുശേഷം ഇവ ക്രോഡീകരിച്ച് പഞ്ചായത്ത് തലത്തില്‍ കര്‍മപദ്ധതി തയ്യാറാക്കണം. ഇതിന് ചുരുങ്ങിയത് രണ്ടുമാസം വേണ്ടിവരും. ജില്ലാതല അംഗീകാരവും വാങ്ങുമ്പോള്‍ മൂന്നുമാസം കഴിയും. അതായത് ഓണത്തിന് മുമ്പ് തൊഴിലുറപ്പ് പണിയോ ചെയ്തതിന്റെ കൂലിയോ കിട്ടാനിടയില്ലെന്ന് അര്‍ഥം.

ആസ്തിനിര്‍മിത പദ്ധതികള്‍ മാത്രമേ ഏറ്റെടുക്കാനാകൂ എന്നാണ് കര്‍ശന നിര്‍ദേശം. ഇതില്‍ തന്നെ നിര്‍മാണ സാമഗ്രികള്‍ക്ക് 40 ശതമാനം തുകയേ നീക്കിവെക്കാനും പറ്റൂ. 60 ശതമാനം കൂലിച്ചെലവായി നീക്കിവെക്കണം. (റോഡിന് പൂഴി വിരിക്കണമെങ്കില്‍ പോലും പൂഴിക്ക് ആകെ ചെലവിന്റെ 70 ശതമാനത്തിലേറെ വേണ്ടിവരും) അതുകൊണ്ട് തന്നെ അത്തരം പണികള്‍ ഏറ്റെടുക്കാനാകില്ല. കൂലിച്ചെലവ് മാത്രമുള്ള ഭൂവികസന പദ്ധതികള്‍ ഏറ്റെടുത്ത് അതിന്റെ കൂടി അടിസ്ഥാനത്തില്‍ ആസ്തിനിര്‍മിത പദ്ധതികള്‍ക്കുള്ള സാമഗ്രികള്‍ നേരത്തെ വാങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരുടെ ഭൂവികസന പദ്ധതികള്‍ മാത്രമേ ഏറ്റെടുക്കാനാകൂ എന്നാണ് പുതിയ നിര്‍ദേശം.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കൈവശം ഭൂമി വളരെ കുറച്ച് മാത്രമേ ഉണ്ടാകൂ എന്നതിനാല്‍ ചെലവഴിക്കാന്‍ കഴിയുന്ന പണം വളരെ പരിമിതമായിരിക്കും. ഇതനുസരിച്ച് കര്‍മപദ്ധതി ഉണ്ടാക്കിയാല്‍ തന്നെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികള്‍ക്കും നൂറുദിവസം പോയിട്ട് പത്ത് ദിവസത്തെ പണി പോലും നല്‍കാന്‍ കഴിയില്ലെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു പ്രതിഭാഹരി പറഞ്ഞു. അതേസമയം ചെയ്ത പണിയുടെ കൂലിയിനത്തില്‍ സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് 371.16 കോടി രൂപ നല്‍കാനുണ്ട്. ആലപ്പുഴ ജില്ലയില്‍ മാത്രം 36.46 കോടിയും.

ഡി ദിലീപ് deshabhimani

Saturday, April 26, 2014

ഇടുക്കിയില്‍ കാല്‍ലക്ഷം ഹെക്ടര്‍ കൃഷിഭൂമി സര്‍ക്കാരിലേക്കു മടങ്ങും

ഇടുക്കി: പരിസ്ഥിതിലോല മേഖലയില്‍നിന്ന് ജനവാസകേന്ദ്രങ്ങളെ വേര്‍തിരിക്കാന്‍ റവന്യുവകുപ്പ് തയ്യാറാക്കുന്ന കഡസ്ട്രല്‍ ഭൂപടം പൂര്‍ത്തിയായാല്‍ കാല്‍ലക്ഷം ഹെക്ടര്‍ കൃഷിഭൂമി സര്‍ക്കാരിന്റേതാകും. ഇതോടെ ഇടുക്കി ജില്ലയില്‍ മാത്രം 65,000 കര്‍ഷകര്‍ക്ക് കൈവശമുള്ള കൃഷിഭൂമി നഷ്ടപ്പെടും. ഇതുവഴി സംസ്ഥാനത്തെ ഇഎസ്എ മേഖല ഉള്‍പ്പെടുന്ന 28,588.15 സ്ഥലത്തെ കൈവശക്കാരെ പുത്തന്‍ കഡസ്ട്രല്‍ ഭൂപടം കണ്ണീരിലാഴ്ത്തും.

ഇഎസ്എ ഉള്‍പ്പെടുന്ന വലിയൊരു ഭൂപ്രദേശം പട്ടയമില്ലാത്തതോ കുത്തകപാട്ടമോ ആണ്. പുതിയ നടപടിയോടെ ഇത് സര്‍ക്കാര്‍ ഭൂമിയായി നിര്‍ണയിക്കപ്പെടും. ഒരു വില്ലേജില്‍ ശരാശരി 35,000 മുതല്‍ 40,000 വരെ തണ്ടപ്പേരുള്ള ഭൂവുടമകളുണ്ട്. ഇവിടെയെല്ലാം നേരിട്ടെത്തി വേണം ഭൂപടം തയ്യാറാക്കാന്‍. പ്രധാനമായും 13 ഇനം വിവരങ്ങള്‍ കൃത്യമായി ചോദിച്ചിട്ടുണ്ടെങ്കിലും കൈവശ ഭൂമിയെക്കുറിച്ച് പ്രതിപാദിക്കാത്തതാണ് പ്രശ്നം. വര്‍ഷങ്ങള്‍ക്ക് മുമ്പും അടുത്ത കാലത്തും റീ സര്‍വെ ചെയ്ത ഭൂമിയുടെ വിവരം പൊതുവായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് സര്‍വേ വകുപ്പിന്റെ പക്കല്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഉപസര്‍വേ നമ്പര്‍ പ്രകാരം വാസയോഗ്യം, കൃഷിയോഗ്യം, റോഡ്, തരിശ്, തോട്, പാറക്കെട്ട്, വനഭാഗങ്ങള്‍, കരിങ്കല്‍ പ്രദേശം, തോട്ടങ്ങള്‍ തുടങ്ങിയ 13 ഇന വിവരങ്ങളില്‍ വിവിധ നിറം നല്‍കിയാണ് ഭൂപടം തയ്യാറാക്കേണ്ടത്. എന്നാല്‍ ഇവയിലൊന്നും കര്‍ഷകര്‍ കൈവശം വയ്ക്കുന്ന ഭൂമി സംബന്ധിച്ച് വിവരം ചോദിച്ചിട്ടില്ല. തയ്യാറാക്കുന്ന കഡസ്ട്രല്‍ മാപ്പില്‍ ജനവാസ കേന്ദ്രങ്ങള്‍, തോട്ടം, വനഭൂമി, കാര്‍ഷിക മേഖല എന്നിവ രേഖപ്പെടുത്തി സൂക്ഷ്മമായി നിറം നല്‍കിയില്ലെങ്കില്‍ കര്‍ഷകരുടെ ഭൂമി ഇഎസ്എയില്‍പ്പെടും.

റീസര്‍വെ പ്രകാരം ഒരു വില്ലേജിലെ എല്ലാ പ്രദേശങ്ങളെയും വേര്‍തിരിച്ച് അതിര്‍ത്തി നിര്‍ണയിക്കുന്ന രേഖാചിത്രമാണ് കഡസ്ട്രല്‍ ഭൂപടം. റീസര്‍വെ സ്കെച്ച് പ്രകാരമാണ് ഭൂപടം തയ്യാറാക്കേണ്ടത്. എന്നാല്‍ റീ സര്‍വെ പൂര്‍ത്തിയാക്കാത്ത വില്ലേജ് മേഖലകളില്‍ ഭൂപടം തട്ടിക്കൂട്ടുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. മതിയായ സമയം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഭൂമി പരിശോധന നടത്തിമാത്രമെ കഡസ്ട്രല്‍ മാപ്പ് തയ്യാറാക്കാന്‍ പാടുള്ളൂവെന്ന നിഷ്ക്കര്‍ഷ പാലിച്ചിട്ടില്ല. ഫീല്‍ഡ് പരിശോധന നടത്തി, സ്കെയില്‍ ഉപയോഗിച്ച് കൃത്യതയോടെയാണ് മാപ്പ് രൂപപ്പെടുത്തേണ്ടത്. എന്നാല്‍ സ്ഥലപരിശോധന പോലും നടത്താതെ ഓഫീസുകളിലിരുന്നാണ് ഭൂപട നിര്‍മാണം. അവധി ദിനങ്ങളായിരുന്നതിനാല്‍ ഭൂപടം തയ്യാറാക്കാനുള്ള സമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. നല്‍കേണ്ട അവസാന ദിവസം ഈ മാസം 30 ആണ്.

deshabhimani

ഭൂമിതട്ടിപ്പ് : സലീംരാജ് മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിച്ചു

കടകംപള്ളി ഭൂമിതട്ടിപ്പിനായി സലിംരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ പദവി ദുരുപയോഗിച്ചുവെന്ന് സിബിഐ . കേസില്‍ ഉന്നതതല ഗൂഢാലോചന നടക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ ഇടപ്പെടുകയും ചെയ്തതായും സിബിഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഭൂമിതട്ടിപ്പുകേസില്‍ സലീംരാജിന്റെ ഭാര്യ ഷംസാദും പ്രതിയാണ്. റവന്യൂ ഉദ്യോഗസ്ഥ കൂടിയായ ഷംസാദിനെ 22-ാം പ്രതിയായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സലിംരാജ് 21-ാം പ്രതിയാണ്. സലിംരാജിന്റെ ഉന്നത ബന്ധങ്ങള്‍ കേസിനെ സ്വാധീനിച്ചു. ഇത് കേസന്വേഷണത്തെ തടസ്സപ്പെടുത്തി. ഗണ്‍മാന്‍ എന്ന പദവിയുപയോഗിച്ചാണ് റവന്യൂ ഉദ്യോഗസ്ഥരെ സ്വധീനിച്ചത്. ആദ്യഘട്ടത്തില്‍ കേസില്‍ കക്ഷിചേരാന്‍പോലും പലരും വിസമ്മതിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഭൂമിതട്ടിപ്പ് നടന്ന കാലയളവില്‍ കടകംപള്ളിയില്‍ വില്ലേജ് ഓഫസര്‍മാരായിരുന്നവര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും മറ്റുമായി 27 പേര്‍ക്കെതിരെയാണ് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ കടകംപള്ളി, ഉളിയറത്തുഴ എന്നിവിടങ്ങളിലെ നാല് വില്ലേജ് ഓഫീസര്‍മാരും ഉള്‍പ്പെടും. ഭൂമിതട്ടിപ്പിന് ഇരയായവര്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സലിംരാജിനെയും ഭൂമിതട്ടിപ്പുകാരെയും സംരക്ഷിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. കേസന്വേഷണം പ്രഹസനമാക്കി. ഇരകള്‍ക്ക് കിടപ്പാടംപോലും നഷ്ടപ്പെടുന്ന സ്ഥിതിയായി. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് പുറപ്പെടുവിച്ച വിധിന്യായത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കടകംപള്ളിയില്‍ 450 കോടിയില്‍പ്പരം രൂപ വിലമതിക്കുന്ന 44.5 ഏക്കര്‍ ഭൂമിയാണ് തട്ടിയെടുത്തത്. ഇരുനൂറിലേറെ കുടുംബത്തിന് തലമുറകളായി അവകാശമുള്ള ഭൂമിയായിരുന്നു തട്ടിയെടുത്തത്. ഭൂമിതട്ടിപ്പിന് ഇരയായവര്‍ മാത്രമല്ല, കടകംപള്ളി വില്ലേജ് പരിധിയിലെ ജനങ്ങളാകെ ഭൂനികുതിപോലും അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോള്‍.

deshabhimani

കൊച്ചി മെട്രോ നിര്‍മാണം ജനങ്ങളെ വലയ്ക്കുന്നു: പി രാജീവ്

കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും നിര്‍മാണഘട്ടത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിലും സംസ്ഥാന സര്‍ക്കാരും കെഎംആര്‍എലും കൊച്ചി നഗരസഭയും ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2011 ജൂണ്‍ 25, 2013 ഒക്ടോബര്‍ 31 എന്നീ തീയതികളില്‍ മുഖ്യമന്ത്രി വിളിച്ച യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും പി രാജീവ് പറഞ്ഞു. മെട്രോയ്ക്ക് അനുമതി നല്‍കുന്നതിനു മുമ്പുതന്നെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ 158.68 കോടി രൂപ അനുവദിച്ചിരുന്നു. ഇതനുസരിച്ച് നോര്‍ത്ത് മേല്‍പ്പാലം വീതികൂട്ടല്‍, സലിം രാജന്‍ റോഡില്‍ മേല്‍പ്പാലം നിര്‍മിക്കല്‍, ബാനര്‍ജി റോഡ്, എംജി റോഡ് എന്നിവയുടെ വീതികൂട്ടല്‍ എന്നിവയ്ക്കായുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു. എന്നാല്‍, എംജി റോഡ് വീതികൂട്ടുന്നതിനു വിളിച്ച ടെന്‍ഡര്‍ സ്ഥലം ലഭ്യമല്ലെന്ന ന്യായംപറഞ്ഞ് റദ്ദാക്കി. 22 മീറ്റര്‍ വീതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് 2012ല്‍ നല്‍കിയെങ്കിലും പിന്നീട് ടെന്‍ഡര്‍ വിളിക്കുന്നതിനോ റോഡ് വീതികൂട്ടുന്നതിനോ സര്‍ക്കാരോ കെഎംആര്‍എല്ലോ ഡിഎംആര്‍സിയോ തയ്യാറായില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് റോഡ് വീതികൂട്ടിയിരുന്നെങ്കില്‍ ഇപ്പോഴുള്ള ഗതാഗതപ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാമായിരുന്നു.

തമ്മനം പുല്ലേപ്പടി റോഡിന്റെയും എംജി റോഡിലേക്കുള്ള അപ്രോച്ച് റോഡിന്റെയും വീതികൂട്ടല്‍ 2011 ജൂണില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചചെയ്തിരുന്നു. 25 കോടി രൂപ അനുവദിച്ചാല്‍ ആറുമാസത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കാമെന്ന് മേയര്‍ അന്ന് ഉറപ്പുനല്‍കിയിരുന്നു. സെപ്തംബര്‍ 21ന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. 2013 ഒക്ടോബറില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം വീണ്ടും തീരുമാനിച്ചെങ്കിലും ഒന്നും പ്രാബല്യത്തിലായില്ല. ഇനി വീണ്ടും മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന് മേയര്‍ പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. കലൂര്‍ മേഖലയില്‍ റോഡ് വീതികൂട്ടുന്നതിന് ഭൂരിപക്ഷം കടയുടമകളും സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വിട്ടുകൊടുത്തതിനു ശേഷമുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് ചട്ടങ്ങളില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തിലെ പൊതുനയം 2011 ജൂണിലെ യോഗത്തില്‍തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെങ്കിലും നടപടി സ്വീകരിച്ചില്ല. ചട്ടങ്ങളില്‍ ഇളവു നല്‍കേണ്ടത് കോര്‍പറേഷനാണ്. അതിനായി മുന്‍കൈ എടുക്കേണ്ടത് കെഎംആര്‍എലുമാണ്. ഇരുകൂട്ടരുടെയും തെറ്റായ സമീപനംമൂലം റോഡ് വീതികൂട്ടുന്നതിനു മുമ്പുതന്നെ മെട്രോ നിര്‍മാണം ആരംഭിക്കുകയും വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു.

കലൂര്‍ എളമക്കര റോഡില്‍ ദേശീയപാതയിലേക്ക് "ഫ്രീലെഫ്റ്റ്" ലഭിക്കുംവിധം വീതികൂട്ടുന്നതിന് നടപടി സ്വീകരിക്കാത്തതുമൂലം അവിടെയും കുരുക്കായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ കെഎംആര്‍എലും ജില്ലാ ഭരണസംവിധാനവുമാണ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. വൈറ്റില-പേട്ട റോഡ് വീതികൂട്ടുന്നതിന് 120 കോടി രൂപ അനുവദിച്ചെന്നും അതില്‍ 90 കോടി ഉടന്‍ നല്‍കുമെന്നും 2013 ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഒരുരൂപപോലും ഇതുവരെ നല്‍കിയിട്ടില്ല. കരടുവിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ല. കട നഷ്ടപ്പെടുന്നവരുടെ കാര്യത്തിലും മുഖ്യമന്ത്രി പ്രഖ്യാപിച്ചതൊന്നും നടപ്പായിട്ടില്ല. കലൂരില്‍ പിവിഎസ് ജങ്ഷനിലെ കള്‍വട്ട് പുതുക്കിപ്പണിയാനും നടപടിയായില്ല. നോര്‍ത്ത് മേല്‍പ്പാലം വീതികൂട്ടിയശേഷവും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കടത്തിവിടാത്തത് തെറ്റായ നടപടിയാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി കളമശേരിയിലും ഇടപ്പള്ളിയിലും തൃപ്പൂണിത്തുറയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തതും തെറ്റായ നടപടിയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് വ്യാപാരമേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു.

deshabhimani

ആരോപണങ്ങൾ ശരിയെന്ന്‌ തെളിഞ്ഞു: അനന്തപത്മനാഭൻ

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിൽ നടന്ന ഗുരുതര ക്രമക്കേടുകളുമായി ബന്ധപ്പെട്ട്‌ രാജകുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണ്‌ കഴിഞ്ഞ ദിവസത്തെ സുപ്രിംകോടതി ഉത്തരവെന്ന്‌ പരാതിക്കാരൻ അഡ്വ. ടി കെ അനന്തപത്മനാഭൻകഴിഞ്ഞ 25 വർഷത്തെ ക്ഷേത്ര കണക്കെടുപ്പ്‌ പൂർത്തിയാക്കാൻ സുപ്രിംകോടതി ചുമതലപ്പെടുത്തിയ വിനോദ്‌ റായിയുടെ അന്വേഷണത്തിന്‌ ശേഷം വീണ്ടും കോടതിയെ സമീപിക്കും. കണക്കെടുപ്പിന്‌ ശേഷം കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ കേസ്‌ ഫയൽചെയ്യുമെന്നും അനന്തപത്മനാഭൻ പറഞ്ഞു.

ആദ്യമായി പരാതിയുമായി രംഗത്തെത്തിയ അന്തരിച്ച സുന്ദരരാജന്റെ അനന്തിരവൻ കൂടിയായ അനന്തപത്മനാഭൻ രാജകുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌. ഉമ്മൻചാണ്ടി സർക്കാർ രാജകുടുംബം നടത്തുന്ന ക്രമക്കേടുകൾക്ക്‌ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റിട്ടയേർഡ്‌ ഐപിഎസ്‌ ഉദ്യോഗസ്ഥനുമായിരുന്ന സുന്ദർരാജ്‌ അയ്യങ്കാറും ഹൈക്കോടതി അഭിഭാഷകനുമായ ടി കെ അനന്തപത്മനാഭനും നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ്‌ ക്ഷേത്രഭരണം ജില്ലാ ജഡ്‌ജിയുടെ മേൽനോട്ടത്തിൽ കൊണ്ടുവരാൻ ഇടയായത്‌.

ക്ഷേത്രത്തിലെ കോടികൾ വിലമതിക്കുന്ന അമൂല്യ നിധിശേഖരങ്ങൾ നഷ്‌ടപ്പെടുന്നതായി സൂചനലഭിച്ചതിനെ തുടർന്നാണ്‌ സുന്ദരാജൻ ഇത്‌ സംരക്ഷിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്‌.

സുന്ദരരാജന്റെ വാദങ്ങളെ അംഗീകരിച്ചുകൊണ്ട്‌ 2007 ഡിസംബറിൽ രാജകുടുംബത്തിന്‌ ക്ഷേത്ര ഭരണത്തിൽ യാതൊരു അധികാരവുമില്ലെന്ന്‌ തിരുവനന്തപുരം പ്രിൻസിപ്പൽ സബ്‌ ജഡ്‌ജി എസ്‌എസ്‌ വാസൻ വിധി പുറപ്പെടുവിച്ചു. ഈ വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും പ്രിൻസിപ്പൽ കോടതിയുടെ വിധി അംഗീകരിക്കുകയായിരുന്നു.

ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും ഗുരുവായൂർ ഭരണസമിതി മാതൃകയിൽ പുതിയ ഭരണ സമിതിയെ നിയോഗിക്കാനുമായിരുന്നു ഹൈക്കോടതി അന്ന്‌ വിധിച്ചത്‌. ഈ വിധിക്കെതിരെ മാർത്താണ്ഡ വർമ്മ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന വിധി മാത്രം സ്റ്റേ ചെയ്‌ത സുപ്രിംകോടതി 2011 ജൂലായിൽ കല്ലറകൾ തുറന്ന്‌ അമൂല്യ വസ്‌തുക്കളുടെ മൂല്യനിർണയം നടത്താൻ ഉത്തരവിട്ടു. സുന്ദർരാജിന്റെ മരണത്തിന്‌ ശേഷവും അനന്തപത്മനാഭൻ നിയമപോരാട്ടം തുടരുകയാണുണ്ടായത്‌.

janayugom

Friday, April 25, 2014

ബംഗാളില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തും: ബുദ്ധദേവ്

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം നില മെച്ചപ്പെടുത്തുമെന്ന് സിപിഐ എം പിബി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണി മുന്നേറും. ഇടതുപക്ഷത്തു നിന്ന് അകന്നുപോയ നല്ലൊരു വിഭാഗം തിരിച്ചു വന്നു. സംസ്ഥാനത്തിന്റെ സമഗ്രമായ പുരോഗതിക്ക് 34 വര്‍ഷങ്ങളിലായി ഇടതുമുന്നണി നടപ്പാക്കിയ കാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനം എല്ലാ രംഗത്തും പിന്നോട്ടടിച്ചു. ഒരു വ്യവസായംപോലും പുതുതായി കൊണ്ടുവന്നില്ല. പൗരാവകാശവും ജനാധിപത്യസ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെടുന്നു. ഇതിനെല്ലാമെതിരെ ജനം പ്രതികരിക്കുകതന്നെ ചെയ്യുമെന്ന് കൊല്‍ക്കത്ത പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ ബുദ്ധദേവ് പറഞ്ഞു.

സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കുകയെന്ന ഒറ്റ അജന്‍ഡയാണ് മമതയ്ക്ക്്. തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുമായി കൂട്ടുകൂടാന്‍ മമത മടിക്കില്ല. മുമ്പും ബിജെപിക്കൊപ്പം ചേരുന്ന നിലപാട് മമത സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരിക്കലും മോഡിയെ മമത തള്ളിപ്പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തിന്റെ വിജയം തടയാന്‍&ീമരൗലേ;ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കി. ലക്ഷക്കണക്കിനാളുകളെ കബളിപ്പിച്ച ശാരദ ചിട്ടിതട്ടിപ്പില്‍ പല തൃണമൂല്‍ ഉന്നതര്‍ക്കും പങ്കുള്ളതായി വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും കേന്ദ്രത്തില്‍ അധികാരത്തിലെത്തില്ല. തെരഞ്ഞെടുപ്പിനു ശേഷം ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തും കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുമാണ് നരന്ദ്രേമോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തുന്നത്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യോഗ്യന്‍ മോഡിയാണെന്ന് അവര്‍ക്കറിയാം. കോണ്‍ഗ്രസിനേക്കാള്‍ നേട്ടം മോഡിയില്‍നിന്ന് ലഭിക്കുമെന്നതിനാലാണ് വന്‍കിട കുത്തകകള്‍ അങ്ങോട്ടു ചായുന്നത്. സീറ്റുധാരണ ഉണ്ടാക്കാനായില്ലെങ്കിലും തെരഞ്ഞെടുപ്പിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി കോണ്‍ഗ്രസ്- ബിജെപി ഇതര സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാധ്യതകള്‍ ഇടതുപക്ഷം ആരായുമെന്നും ബുദ്ധദേവ് പറഞ്ഞു.

ഗോപി deshabhimani

ഇന്ത്യന്‍ എക്സ്പ്രസ് അച്ചടി-പാക്കിങ് വിഭാഗം അടച്ചുപൂട്ടി

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രം കൊച്ചി യൂണിറ്റിലെ അച്ചടി, പാക്കിങ് വിഭാഗങ്ങള്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. വെള്ളിയാഴ്ച വൈകിട്ട് തൊഴിലാളികള്‍ എത്തിയപ്പോള്‍ ജോലിക്കു കയറേണ്ടെന്നും ഒരുമാസത്തെ ശമ്പളവും ഗ്രാറ്റുവിറ്റിയും വാങ്ങി പിരിഞ്ഞുപോകാനുമുള്ള നിര്‍ദേശമാണ് മാനേജ്മെന്റ് നല്‍കിയത്. ഇതേത്തുടര്‍ന്ന്, ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പേഴ്സണല്‍ വിഭാഗം വൈസ് പ്രസിഡന്റ് ജൂന്‍ജൂന്‍വാലയെ തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചു. ഇതുതടയാന്‍ മാനേജ്മെന്റ് പൊലീസിനെ വിളിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എറണാകുളം നോര്‍ത്ത് പൊലീസ് ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

അച്ചടി, പാക്കിങ് ജോലികള്‍ക്കു പുറംജോലി കരാര്‍ നല്‍കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ചതന്നെ ഈ ജോലികള്‍ എറണാകുളം പാതാളത്തുള്ള സ്വകാര്യ സ്ഥാപനത്തിലേക്കു മാറ്റിയിരുന്നു. എന്നാല്‍, തൊഴിലാളികളെ ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും അറിയിച്ചിരുന്നില്ല. വെള്ളിയാഴ്ച പതിവുപോലെ തൊഴിലാളികള്‍ ജോലിക്കെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എംപ്ലോയീസ് അസോസിയേഷന്‍ (കേരള) ജനറല്‍ സെക്രട്ടറി കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്താന്‍ തൊഴിലാളികള്‍ ശ്രമം നടത്തി. എന്നാല്‍, മാനേജ്മെന്റ് ഇതിന് അനുവദിച്ചില്ല. തൊഴിലാളികളെ കാണാന്‍പോലും കൂട്ടാക്കാതെ പേഴ്സണല്‍ വിഭാഗം വൈസ് പ്രസിഡന്റ് സ്ഥലത്തുനിന്ന് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തൊഴിലാളികള്‍ പ്രതിഷേധം അറിയിച്ചത്.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് കൊച്ചി യൂണിറ്റില്‍ അച്ചടി, പാക്കിങ് വിഭാഗങ്ങളിലായി 30 സ്ഥിരംതൊഴിലാളികളാണുള്ളത്. ഇവരോടാണ് ഒരുമാസത്തെ ശമ്പളവും ഗ്രാറ്റുവിറ്റിയും വാങ്ങി പിരിഞ്ഞുപൊയ്ക്കൊള്ളാന്‍ പറഞ്ഞത്. തീര്‍ത്തും അന്യായമായ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, തൊഴില്‍വകുപ്പ് എന്നിവയ്ക്ക് പരാതിനല്‍കുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എംപ്ലോയീസ് അസോസിയേഷന്‍ (കേരള) ജനറല്‍ സെക്രട്ടറി കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളെ പിരിച്ചുവിട്ട നടപടി അന്യായമാണെന്നും ഇത് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് ഇ വി രവീന്ദ്രനും ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടും അറിയിച്ചു.

deshabhimani

അഡീഷണല്‍ ജില്ലാ ജഡ്ജി കെ പി ഇന്ദിര ക്ഷേത്രം ഭരണസമിതി അധ്യക്ഷ

തിരു: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുപ്രീംകോടതി നിയോഗിച്ച ഭരണസമിതിയുടെ അധ്യക്ഷയായി തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിര ചുമതലയേല്‍ക്കും. സുപ്രീംകോടതിയുടെ ഉത്തരവ് ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് കൈപ്പറ്റി. തുടര്‍ന്ന് ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു. ജില്ലാ ജഡ്ജിയാകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി ഹിന്ദു അല്ലാത്തതിനാലാണ് തൊട്ടുതാഴെയുള്ള സീനിയര്‍ ജഡ്ജിയായ കെ പി ഇന്ദിരയ്ക്ക് ചുമതല നല്‍കി ജില്ലാ ജഡ്ജി സുനില്‍ തോമസ് സുപ്രീംകോടതി ഉത്തരവ് കൈമാറിയത്.

ക്ഷേത്രനിലവറകളുടെയും മറ്റും താക്കോല്‍ രാജകുടുംബം ഭരണസമിതി അധ്യക്ഷയെ ഏല്‍പ്പിക്കണം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായി സുപ്രീംകോടതി നിയമിച്ച കെ എന്‍ സതീഷ് ലോക്്സഭാ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ആന്ധ്രയിലെ ഗുണ്ടൂരിലായതിനാല്‍ മെയ് ഒമ്പതിനേ തലസ്ഥാനത്തെത്തൂ. സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷണറോട് ആവശ്യപ്പെടുകയും കമീഷന്‍ ആവശ്യം അംഗീകരിക്കുകയും ചെയ്താല്‍മാത്രമേ ഇദ്ദേഹത്തിന് നേരത്തെ എത്താന്‍ സാധിക്കൂ. ഭരണസമിതിയിലെ മറ്റൊരംഗമായ ക്ഷേത്രത്തിലെ തന്ത്രിആരാണെന്നതിനെ സംബന്ധിച്ച് തന്ത്രിമാര്‍ കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കും. തരണനല്ലൂര്‍ കുടുംബത്തിലെ നാലു തന്ത്രിമാരാണ് ക്ഷേത്രത്തിലുള്ളത്. നമ്പിമാരെ പ്രതിനിധാനംചെയ്ത് ക്ഷേത്രത്തിലെ പെരിയ നമ്പി മധുരംപാടി നാരായണന്‍ പത്മനാഭനാണ് ഭരണസമിതി അംഗമാകാന്‍ സാധ്യത.

ക്ഷേത്ര സ്വത്തുപരിശോധന സിഎജിയെ ഏല്‍പ്പിക്കണം

കൊച്ചി: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ വരവുചെലവ് കണക്കുകളുടെ പരിശോധന നിലവിലുള്ള സിഎജിയെ ഏല്‍പ്പിക്കണമെന്ന് ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ശ്രീപത്മനാഭസ്വാമി ക്ഷേത്രസ്വത്തിന്റെ പരിശോധനച്ചുമതല വിരമിച്ച സിഎജി എ ജി വിനോദ്റായിയെ ആണ് ഏല്‍പ്പിച്ചത്. അദ്ദേഹം സര്‍വീസില്‍നിന്ന് പിരിഞ്ഞതോടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും അധികാരങ്ങളും അവകാശങ്ങളും ഇല്ലാതായി. വിരമിച്ച സിഎജി ഇപ്പോള്‍ സാധാരണ പൗരനാണ്. ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള നിലവിലെ സിഎജിയെ പരിശോധനയുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് അസോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

deshabhimani

സര്‍ക്കാര്‍ ഹൈക്കോടതിയെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചു: കോടിയേരി

കോഴിക്കോട്: ബാര്‍ ലൈസന്‍സുകള്‍ക്കായി സര്‍ക്കാര്‍ ഹൈക്കോടതിയെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ബാര്‍ ലൈസന്‍സ് ഹര്‍ജികളില്‍ വിധിപറയുന്നതിന് മുന്‍പ് ജഡ്ജിയെ സ്വാധീനിയ്ക്കാന്‍ അഭിഭാഷകനെ അയച്ചത് ആരാണെന്നത് അന്വേഷിയ്ക്കണം. മന്ത്രിയ്ക്ക് വേണ്ടിയോ അബ്കാരികള്‍ക്ക് വേണ്ടിയോ ആയിരിയ്ക്കാം അഭിഭാഷകന്‍ ജഡ്ജിയെ സന്ദര്‍ശിച്ചത്. ഇക്കാര്യങ്ങളെല്ലാം പുറത്തുവരാന്‍ വിശദമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെനും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു കോടിയേരി.

ബാര്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണ് പ്രശ്നം വഷളായത്. ലൈസന്‍സ് പുതുക്കാത്ത 418 ബറുകളിലെ തൊഴിലാളികള്‍ തൊഴില്‍രഹിതരായി. ഇവര്‍ക്ക് പകരം ജോലി നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഏറ്റെടുക്കണം. കോണ്‍ഗ്രസിനകത്തെ തമ്മിലടിയും ഗ്രൂപ്പിസവുമാണ് ഭരണതലത്തിലും പ്രതിഫലിക്കുന്നത്.

ഒരു പ്രശ്നത്തിലും സര്‍ക്കാരിന് ശരിയായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്നതിന്റെ മറ്റൊരു തെളിവാണ് പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി. പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന സുപ്രീം കോടതി വിധി നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. ക്ഷേത്രം പൊതുസ്വത്താണെന്ന് ഹൈക്കോടതി നിരീക്ഷിച്ചപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച രാജകുടുംബത്തിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വകരിച്ചത്.

സുപ്രീം കോടതി വിധിയ്ക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്ഥാവന രാജഭരണത്തെ അദ്ദേഹം ഇപ്പോഴും താലോലിയ്ക്കുന്നു എന്നതിന് തെളിവാണ്. രാജകുടുംബത്തിന്റെ വക്താവായി മുഖ്യമന്ത്രി രംഗത്തെത്തിയത് ശരിയായില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

deshabhimani

ബാറുകള്‍ക്ക് ലൈസന്‍സ്: കോണ്‍ഗ്രസും സര്‍ക്കാരും വെട്ടില്‍

തിരു: നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ടതില്ലെന്ന ഹൈക്കോടതി വിധി സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും വെട്ടിലാക്കി. സ്വന്തമായി തീരുമാനമെടുക്കാതെ കോടതി വിധിയുടെ മറവില്‍ ലൈസന്‍സ് നല്‍കാനുള്ള കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും തന്ത്രമാണ് ഇപ്പോഴത്തെ വിധിയോടെ പൊളിഞ്ഞത്.

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാതെ വിലപേശി കോടികള്‍ കോഴ വാങ്ങുകയായിരുന്നു ലക്ഷ്യം. നിലവാരമില്ലെന്ന് പറഞ്ഞ് 418 ബാര്‍ പൂട്ടിയെങ്കിലും അതേക്കാള്‍ നിലവാരം കുറഞ്ഞ നിരവധി ബാറുകള്‍ക്ക് കോഴ വാങ്ങി ലൈസന്‍സ് നല്‍കിയിരുന്നു. ഇതേ മാതൃകയില്‍ മറ്റുള്ളവയ്ക്കും അനുവദിക്കാനായിരുന്നു പരിപാടി. എന്നാല്‍, ഇതിനിടയില്‍ സര്‍ക്കാരും കെപിസിസിയും രണ്ട് തട്ടിലായി. ഇതോടെയാണ് ലൈസന്‍സ് നല്‍കുന്നത് തടസ്സപ്പെട്ടത്. തുടര്‍ന്ന് മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വിഴുപ്പലക്ക് തെരുവിലേക്ക് നീങ്ങിയതല്ലാതെ ആരും നിലപാട് മാറ്റിയില്ല.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ സമീപനത്തെ ആശ്രയിച്ചായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. കഴിഞ്ഞദിവസം കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി യോഗം ചേര്‍ന്നപ്പോഴും നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നായിരുന്നു സുധീരന്റെ അഭിപ്രായം. തന്റെ ആദര്‍ശ പരിവേഷം നിലനിര്‍ത്താനായിരുന്നു ഈ തന്ത്രം. എന്നാല്‍, ഒരാള്‍ മാത്രം മദ്യവിരുദ്ധ ചാമ്പ്യനാകേണ്ട എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്സൈസ് മന്ത്രി കെ ബാബുവും സ്വീകരിച്ച നിലപാട്.

ഏകോപനസമിതി യോഗത്തില്‍ സുധീരന്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു. എങ്കിലും പ്രത്യക്ഷത്തില്‍ നിലപാട് മാറ്റാന്‍ തയ്യാറായില്ല. ഒന്നുകില്‍ കോടതി തീരുമാനിക്കട്ടെ, അതല്ലെങ്കില്‍ കെപിസിസി-ഏകോപനസമിതി യോഗത്തില്‍ തന്റെ വിയോജിപ്പോടെ തീരുമാനം എന്നാകട്ടെ എന്നായിരുന്നു സുധീരന്റെ ഒടുവിലത്തെ നിലപാട്. നാനൂറ്റിപ്പതിനെട്ട് ബാറിന് ലൈസന്‍സ് നല്‍കാതിരുന്നത് കെപിസിസി നിര്‍ദേശ പ്രകാരമാണെന്ന് സുധീരന്‍ പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതിനിടയിലാണ് ഹൈക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ബാറുടമകളുടെ അഭിഭാഷകന്‍ പോയത്. ഇതോടെ ന്യായാധിപന്‍ പിന്മാറി. കോണ്‍ഗ്രസുകാരനായ അഭിഭാഷകനെ ന്യായാധിപന്റെ അടുത്തേക്ക് അയച്ചതിന് പിന്നിലും ഭരണകേന്ദ്രത്തിലെ ചില ഉന്നതരായിരുന്നു.

ഹൈക്കോടതി വിധിയോടെ കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി യോഗം നിര്‍ണായകമാവുകയാണ്. 29ന് വീണ്ടും യോഗം ചേരാനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍,സുധീരന്റെ നിലപാട് അനുസരിച്ചായിരിക്കും യോഗം ചേരുക. അതിനിടെ, മന്ത്രി കെ ബാബു സുധീരനെതിരെ വീണ്ടും രംഗത്ത് വന്നു. എല്ലാം കോടതി തീരുമാനിക്കാനാണെങ്കില്‍ പിന്നെന്തിനാണ് സര്‍ക്കാര്‍ എന്ന് സുധീരനെ വിമര്‍ശിച്ച് മനോരമ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാബു ചോദിച്ചു. ബാര്‍ ലൈസന്‍സ് നല്‍കരുതെന്നത് കെപിസിസി തീരുമാനമാണെന്ന സുധീരന്റെ പ്രസ്താവനയെയും ബാബു ചോദ്യംചെയ്തു. കെപിസിസിയില്‍ ചര്‍ച്ച നടന്നതല്ലാതെ തീരുമാനമെടുത്തില്ലെന്നും ബാബു തുറന്നടിച്ചു.

ഹൈക്കോടതി വിധിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണവും ശ്രദ്ധേയമാണ്. ഇനി ബാര്‍ ലൈസന്‍സ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇത് സുധീരന്റെ നിലപാടിനോടുള്ള നീരസവും ഹൈക്കോടതി വിധിയിലുള്ള അസംതൃപ്തിയുമാണ്.

എം രഘുനാഥ്

ഹൈക്കോടതി ഇടപെടില്ല

കൊച്ചി: നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സുകള്‍ പുതുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ലൈസന്‍സ് പുതുക്കിനല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ബാറുടമകളുടെ ആവശ്യവും ജസ്റ്റിസ് വി ചിദംബരേഷ് തള്ളി.

അബ്കാരി നയരൂപീകരണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഈ സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കുന്നതില്‍ ഇടപെടുന്നത് അപക്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്ക് എടുത്തപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ കെ പി ദണ്ഡപാണിയുടെ അസൗകര്യം കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. നേരത്തെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് സി ടി രവികുമാര്‍ വിധി പ്രഖ്യാപിക്കുന്നതില്‍നിന്നു പിന്മാറിയതിനെത്തുടര്‍ന്നാണ് ഹര്‍ജികള്‍ ജസ്റ്റിസ് വി ചിദംബരേഷിന്റെ അവധിക്കാല സിറ്റിങ്ങില്‍ പരിഗണനയ്ക്ക് എത്തിയത്. അഭിഭാഷകനായ കെ തവമണി വീട്ടിലെത്തി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് സി ടി രവികുമാര്‍ വിധി പ്രസ്താവത്തില്‍നിന്നു പിന്മാറിയത്്.

നയരൂപീകരണത്തിനുശേഷം പരിശോധിക്കും: ഹൈക്കോടതി

കൊച്ചി: മദ്യകച്ചവടത്തിനും ലൈസന്‍സിനുമുള്ള അവകാശം മൗലികാവകാശമല്ലെന്നും മദ്യലഭ്യത പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി. ബാര്‍ ലൈസന്‍സ് സംബന്ധിച്ച് ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു ഹൈക്കോടതി. നിലവിലെ സര്‍ക്കാര്‍ തീരുമാനത്തില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ നയരൂപീകരണത്തിനുശേഷം പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. ഫോര്‍സ്റ്റാര്‍ പദവിയുള്ള ബാറുകളുടെ ലൈസന്‍സ് പുതുക്കിയാല്‍ മതിയെന്ന് കോടതി നിരീക്ഷിച്ചു. മദ്യലഭ്യത കുറയ്ക്കണമെന്ന സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്് ത്രീസ്റ്റാര്‍ പദവിക്കു മുകളിലുള്ള ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും ഇതില്‍ ഇടപെടാന്‍ കാരണമില്ലെന്നും കോടതി പറഞ്ഞു.

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സുകള്‍ പുതുക്കേണ്ടതില്ലെന്നു വ്യക്തമാക്കി രണ്ടിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്താണ് സംസ്ഥാനത്തെ 54 ബാര്‍ ഹോട്ടല്‍ ഉടമകള്‍ കോടതിയെ സമീപിച്ചത്. മദ്യനയം രൂപവല്‍ക്കരിക്കുന്നതിന് നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍കമീഷന്‍ റിപ്പോര്‍ട്ട്, തീരുമാനമെടുക്കുന്നതിനായി നികുതി സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാരിന്റെ മദ്യനയമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ടോം കെ തോമസ് പറഞ്ഞു. 2007ലെ സിഎജി റിപ്പോര്‍ട്ടില്‍ നിലവാരമില്ലാത്തതെന്നു കണ്ടെത്തിയവയില്‍ ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ വിഭാഗത്തില്‍പ്പെട്ട ഹോട്ടലുകള്‍ ഉണ്ടെന്നും ഇവയുടെ ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഈ വിഭാഗത്തില്‍പ്പെട്ട ബാര്‍ ഹോട്ടല്‍ ഉടമകള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, സ്റ്റാര്‍പദവി ഇല്ലെങ്കിലും മികച്ച നിലവാരമുള്ള ബാര്‍ ഹോട്ടലുകളുടെയും ലൈസന്‍സ് അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത ഇത്തരം ബാര്‍ ഹോട്ടലുകളുടെ ലൈസന്‍സ് പുതുക്കണമെന്നും ഈ വിഭാഗത്തില്‍പ്പെട്ട ബാര്‍ ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബാര്‍ ഹോട്ടല്‍ ഉടമകള്‍ തമ്മില്‍ വ്യത്യസ്ത വാദപ്രതിവാദങ്ങളാണ് കോടതിയില്‍ ഉന്നയിക്കപ്പെട്ടത്. എന്നാല്‍, ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് മദ്യലഭ്യത കുറയ്ക്കാന്‍ സഹായകരമാകുമെന്ന് കോടതി നിരീക്ഷിച്ചു.

deshabhimani

മോഡിയുടെ ഭാര്യയെ രാംദേവിന്റെ ആശ്രമത്തിലെത്തിച്ചെന്ന് ദ വീക്ക് മാഗസിന്‍

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി തന്റെ ഭാര്യയെന്ന് അടുത്തിടെ വെളിപ്പെടുത്തിയ യശോദ ബെന്നിനെ തീര്‍ഥാടനത്തിനെന്ന പേരില്‍ ഒളിപ്പിച്ചത് ബാബാ രാംദേവിെന്‍റ ആശ്രമത്തിലെന്ന് ദ വീക്ക് മാഗസിന്‍ വെളിപ്പെടുത്തി. യശോദ ബെന്‍ തെന്‍റ ഭാര്യയാണെന്ന് നരേന്ദ്ര മോഡി വെളിപ്പെടുത്തിയതിന് തൊട്ടുപിറകെയാണ് ഒരു സംഘം അവരെ ആസൂത്രിതമായി ബാബാ രാംദേവിെന്‍റ പര്‍വത മുകളിലുള്ള ആശ്രമത്തിലേക്ക് കടത്തിക്കൊണ്ടുപോയതെന്നാണ് ദ വീക്ക് മാഗസിനിലെ വെളിപ്പെടുത്തല്‍.

താന്‍ വിവാഹിതനാണെന്ന് മോദി തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ വെളിപ്പെടുത്തിയ ഉടന്‍ ഒരു സംഘം ഹിന്ദുത്വവാദികളും സുരക്ഷാ ഉദ്യോഗസ്ഥരും തീര്‍ഥാടകവേഷം കെട്ടി യശോദബെന്നിെന്‍റ വീട്ടിലത്തെിയെന്നും ചാര്‍ധാം യാത്ര എന്ന യശോദയുടെ എക്കാലത്തെയും വലിയ ആഗ്രഹം സാധ്യമാക്കാമെന്ന് പറഞ്ഞ് അവരെ അനുനയിപ്പിച്ച് രാംദേവിന്റെ ആശ്രമത്തിലെത്തിക്കുകയായിരുന്നു.

എസ്യുവി വാഹനത്തില്‍ കയറ്റി ബെന്നിനെ അഹ്മദാബാദിലത്തെിച്ച സംഘം അവിടെനിന്ന് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഉത്തര്‍പ്രദേശിലെ ഔറംഗാബാദിലേക്കും തുടര്‍ന്ന് റോഡുമാര്‍ഗം ഋഷികേശിലെ പര്‍വതമുകളില്‍ ബാബരാംദേവിെന്‍റ ആശ്രമത്തിലേക്കും കൊണ്ടുപോയെന്നാണ് മാഗസിന്‍ പറയുന്നത്. ഗുജറാത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആസൂത്രണത്തിലായിരുന്നു യശോദയെ ആശ്രമത്തിലെത്തിച്ചതെന്ന് ദ്വാരകപീഠത്തിലെ സ്വാമി സ്വരൂപാനന്ദയുമായി അടുത്ത ബന്ധമുള്ള ചില ഉറവിടങ്ങളെ ഉദ്ധരിച്ച് മാഗസിന്‍ വ്യക്തമാക്കി.

DESHABHIMANI

കോൺഗ്രസ്‌ നേതാക്കളുടെ ബിനാമികൾ ആദിവാസിഭൂമിയിൽ കൃഷി നടത്തുന്നു

കണ്ണൂർ: ആദിവാസി പുനരധിവാസ മേഖലയിലെ ഏക്കറ്‌ കണക്കിന്‌ ഭൂമി ഭരണകക്ഷിനേതാക്കളുടെ ബിനാമികൾ കയ്യേറി കൃഷിനടത്തുന്നതായി ആരോപണം. പുനരധിവാസമേഖലയിലെ 1500ഓളം ഏക്കർ ഭൂമി ഇടുക്കിയിലെ കോൺഗ്രസ്‌ നേതാക്കളുടെ ബിനാമികൾ കയ്യേറി പൈനാപ്പിൾ കൃഷി നടത്തുന്നതായാണ്‌ ആദിവാസികൾ ആരോപിക്കുന്നത്‌. 150 ഏക്കറോളം ഭൂമി പാട്ടത്തിന്‌ വാങ്ങിയ രേഖയുണ്ടാക്കിയാണ്‌ 1500 ഏക്കറോളം ഭൂമി കയ്യേറി പൈനാപ്പിൾകൃഷി നടത്തുന്നതെന്നാണ്‌ ആരോപണം, ആനകളെ ആകർഷിക്കുന്ന പൈനാപ്പിൾ പോലുള്ള വസ്‌തുക്കളുടെ കൃഷി ആറളത്ത്‌ നടത്തുന്നതും ഇവിടെ കാട്ടനശല്യം രൂക്ഷമാകാനുള്ള കാരണങ്ങളിലൊന്നാണ്‌. ഈ കയ്യേറ്റവും കൃഷിയും പല തവണ ബന്ധപ്പെട്ട അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും കൃഷിയെയും കൃഷിനടത്തുന്നവരെയും സംരക്ഷിക്കാനുള്ള നടപടിയല്ലാതെ മറ്റൊന്നും അധികൃതർ സ്വീകരിക്കുന്നില്ലെന്നും ആദിവാസി സംഘടനകൾ ആരോപിക്കുന്നു.

രാസവളങ്ങളും മറ്റും ഉപയോഗിച്ചാണ്‌ ഇവിടെ കൃഷി നടത്തുന്നതെന്നാണ്‌ മറ്റൊരു വസ്‌തുത. ഈ വിഷമാലിന്യ പൈനാപ്പിൾ കൃഷി സംരക്ഷിക്കുന്നതിന്‌ വേണ്ടി ചുറ്റും വൈദ്യുതിവേലിയും സ്ഥാപിച്ചിട്ടുണ്ട്‌. ഇതിന്‌ സംരക്ഷണം നൽകുന്നതാകാട്ടെ പട്ടികവർഗ്ഗവകുപ്പിന്റെ സെക്യൂരിറ്റിയും. കാട്ടാനകളെ ആകർഷിക്കുന്ന പൈനാപ്പിൾ കൃഷിക്ക്‌ വേലികെട്ടി സംരക്ഷണം നൽകുന്ന വകുപ്പ്‌ അധികൃതർ ആദിവാസികളുടെ ജീവൻ രക്ഷിക്കാൻ വൈദ്യുതിവേലി കെട്ടുന്നില്ലെന്നതാണ്‌ വസ്‌തുത. കയ്യേറ്റക്കാർക്കും പൈനാപ്പിൾ മുതലാളിമാർക്കും അധികൃതർ നൽകുന്ന സംരക്ഷണം ആദിവാസികൾക്ക്‌ നിഷേധിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ആദിവാസികൾ ആരോപിച്ചു.

ആദിവാസികളുടെ കഷ്‌ടതയെ കുറിച്ചും ഇതിനുള്ള പരിഹാരം കാണാനും പല തവണ പട്ടികവകുപ്പ്‌ മന്ത്രി പി കെ ജയലക്ഷ്‌മിയെ നേരിട്ട്‌കണ്ട്‌ ആദിവാസികൾ ബോധ്യപ്പെടുത്തിയെങ്കിലും റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന പതിവ്‌ വാചകമല്ലാതെ മറ്റൊന്നും മന്ത്രിയുടെ ഭാഗത്ത്‌ നിന്നുണ്ടാകാറില്ലെന്നും ആദിവാസികൾ കുറ്റപ്പെടുത്തുന്നു.

കാട്ടാനശല്യം കാരണം ഭീതിയിലായിരിക്കുന്ന ആദിവാസികുടുംബങ്ങളെ സംരക്ഷിക്കാനും അവരെ സുരക്ഷിതമായ സ്ഥലത്തേക്ക്‌ മാറ്റാനുള്ള നടപടിയും അധികൃതർ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്‌. സംഭവസ്ഥലം സന്ദർശിച്ച അധികൃതർ എത്രയും പെട്ടെന്ന്‌ സ്ഥലം ഒഴിയാനുള്ള നിർദ്ദേശം മാത്രമാണ്‌ ആദിവാസികൾക്ക്‌ നൽകിയത്‌. ആദിവാസി മേഖലയിൽ പ്രവേശിക്കുന്ന കാട്ടാനകളെ നിരീക്ഷിക്കാൻ ഫോറസ്റ്റ്‌ വാച്ചർമാരെ നിയോഗിക്കും എന്നത്‌ മാത്രമാണ്‌ ജില്ലാഭരണകൂടത്തിന്റെ പുതിയ തീരുമാനം. ഫോറസ്റ്റ്‌ വാച്ചർമാർക്ക്‌ കാട്ടാനകളെ തടയാൻ കഴിയില്ലെന്നതാണ്‌ യാഥാർത്ഥ്യം. വൈദ്യുതിവേലിയോ ട്രഞ്ചോ നിർമിക്കാതെ കാട്ടാനകളിൽ നിന്നും ആദിവാസികൾക്ക്‌ സംരക്ഷണം കിട്ടില്ല. ആനയുടെ കുത്തേറ്റ്‌ ആദിവാസി സ്‌ത്രീ മരിച്ച സംഭവത്തിൽ നിയമാനുസൃതം നടക്കേണ്ട ഒരന്വേഷണം നടത്തിയില്ലെന്നും ആരോപണവുമുണ്ട്‌. സംഭവം നടന്ന സ്ഥലമായ ആറളം പുനരധിവാസ മേഖലയിലെ പതിനൊന്നാം ബ്ളോക്ക്‌ ചോമാനിയിലെ മിക്ക ആദിവാസി കുടുംബങ്ങളും കാട്ടാനയുടെ അക്രമം ഭയന്ന്‌ വീടൊഴിഞ്ഞ്‌ പോകുകയാണ്‌. മരിച്ച സ്‌ത്രീയുടെ നാൽപതാം ദിവസത്തിൽ നടത്തേണ്ട മരണാനന്തര ചടങ്ങുകൾ ബന്ധുക്കൾ നേരത്തെ നടത്തുകയും ചെയ്‌തു. നാൽപത്‌ ദിവസം വരെ സ്ഥലത്ത്‌ നിൽക്കാനാവാത്ത സ്ഥിതിയായതിനാൽ സാധാരണയായി ആദിവാസികൾ നടത്തുന്ന മൂന്ന്‌ ദിവസം നീണ്ട്‌ നിൽക്കേണ്ട ചടങ്ങ്‌ പോലും നടത്താതെ ഇന്നലെയും ഇന്നുമായി ചടങ്ങുകൾ നടത്തി സ്ഥലം ഒഴിയാനാണ്‌ ബന്ധുക്കളും പരിസരവാസികളും തീരുമാനിച്ചിരിക്കുന്നതെന്നും ആദിവാസി ഗോത്ര മഹാസഭ കോ ഓർഡിനേറ്റർ എം ഗീതാനന്ദൻ പറഞ്ഞു.

janayugom

ക്ഷേത്രഭരണം പൂര്‍ണ പരാജയമായിരുന്നെന്ന് കോടതിയും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവിലുള്ള ഭരണസമിതിയും എക്സിക്യൂട്ടീവ് ഓഫീസറും പൂര്‍ണ പരാജയമായിരുന്നെന്ന് അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിമര്‍ശിച്ചു. നിലവിലുള്ള എക്സിക്യൂട്ടീവ് ഓഫീസറെ നിലനിര്‍ത്തണമെന്ന് രാജകുടുംബത്തിനുവേണ്ടി ഹാജരായ കെ കെ വേണുഗോപാല്‍ വാദിച്ചപ്പോഴാണ് അവര്‍ പരാജയമായിരുന്നെന്ന് കോടതി തുറന്നടിച്ചത്. എക്സിക്യൂട്ടീവ് ഓഫീസറെ ഏതുവിധേനയും നിലനിര്‍ത്താനായിരുന്നു വേണുഗോപാലിന്റെ ശ്രമം. റിപ്പോര്‍ട്ടില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ പരാമര്‍ശങ്ങളൊന്നുമില്ലെന്ന് വേണുഗോപാല്‍ സമര്‍ഥിച്ചു. താന്‍ ചൂണ്ടിക്കാട്ടിയ വീഴ്ചകുളടെ ഉത്തരവാദിത്തം എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുകൂടി ഉള്ളതാണെന്ന് വ്യക്തമാണെന്നും ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു. സച്ചിദാനന്ദനെ എക്സിക്യൂട്ടീവ് ഓഫീസറായും ഗൗതം പത്മനാഭനെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറായും ചുമതലപ്പെടുത്തണമെന്നായിരുന്നു അമിക്കസ്ക്യൂറിയുടെ ശുപാര്‍ശ. അതേപോലെ രംഗാചാരി അധ്യക്ഷനായും സച്ചിദാനന്ദന്‍ അംഗമായും പുതിയ ഭരണസമിതിയെയും ഗോപാല്‍സുബ്രഹ്മണ്യം ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു രാജകുടുംബത്തിന്റെ ലക്ഷ്യം. സച്ചിദാനന്ദനെതിരെ വിജിലന്‍സ് കേസുണ്ടെന്ന ആരോപണവും കഴിഞ്ഞദിവസം വേണുഗോപാല്‍ ഉന്നയിച്ചു. വ്യാഴാഴ്ച ഈ ആരോപണത്തിന് അമിക്കസ്ക്യൂറി മറുപടി നല്‍കി. സച്ചിദാനന്ദനെതിരായ ആക്ഷേപങ്ങള്‍ വിജിലന്‍സ് അന്വേഷിച്ച് കഴമ്പില്ലെന്നുകണ്ട് നടപടികള്‍ അവസാനിപ്പിച്ചതാണെന്ന് അമിക്കസ്ക്യൂറി അറിയിച്ചു. താന്‍ ഇനിയും ക്ഷേത്രഭരണസമിതിയിലെ ഒരു സ്ഥാനത്തേക്കും ഇല്ലെന്ന് അദ്ദേഹം കൈകൂപ്പി അപേക്ഷിച്ചതായും അമിക്കസ്ക്യൂറി പറഞ്ഞു.

ജസ്റ്റിസ് പരിപൂര്‍ണന്റെ നേതൃത്വത്തില്‍ ഒരു ഭരണസമിതിയെ കൊണ്ടുവരിക, ഇപ്പോഴത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ ഭുവനേന്ദ്രന്‍നായരെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയശേഖരന്‍ നായരെയും നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളായിരുന്നു രാജകുടുംബത്തിന്. ഒരു മുന്‍ഹൈക്കോടതി ജഡ്ജി അധ്യക്ഷസ്ഥാനത്തേക്ക് വരട്ടെയെന്ന നിര്‍ദേശത്തോടെ തുടങ്ങിയ വേണുഗോപാല്‍ തുടര്‍ന്ന് ജസ്റ്റിസ് പരിപൂര്‍ണന്‍ ആ സ്ഥാനത്തിന് തികച്ചും യോഗ്യനായിരിക്കുമെന്നും സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഗോപാല്‍ സുബ്രഹ്മണ്യം എതിര്‍ത്തു. പകരം കോടതിക്ക് ആരെ വേണമെങ്കിലും നിര്‍ദേശിക്കാമെന്ന് അറിയിച്ചു. മുന്‍ഹൈക്കോടതി ജഡ്ജിയെന്ന ആശയത്തോട് കോടതിക്കും താല്‍പ്പര്യമുണ്ടായില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നിയന്ത്രണം ഉറപ്പാക്കുംവിധം ജില്ലാ ജഡ്ജിയെന്ന ആശയത്തിലേക്ക് കോടതി എത്തിയത്. അമിക്കസ്ക്യൂറിയും യോജിച്ചതോടെ സര്‍ക്കാരിനും രാജകുടുംബത്തിനും മറ്റ് മാര്‍ഗമില്ലാതായി.

ഇതിനിടെ ഭരണസമിതിയിലേക്ക് രണ്ട് ഐഎഎസുകാരുടെയും ഒരു ഐപിഎസുകാരന്റെയും പേര് ഉള്‍പ്പെടുന്ന കടലാസ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ വി വിശ്വനാഥന്‍ വേണുഗോപാലിന് രഹസ്യനിര്‍ദേശമാണെന്ന ശുപാര്‍ശയോടെ കൈമാറി. നിവേദിത പി ഹരന്‍, എ ഹേമചന്ദ്രന്‍, കെ ആര്‍ ജ്യോതിലാല്‍ എന്നീ പേരുകളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എന്നാല്‍, ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിയില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായി വരുന്നത് അനൗചിത്യമാകുമെന്നതിനാല്‍ ശുപാര്‍ശ പാളി. ഒടുവില്‍ സമിതിയില്‍ തങ്ങളുടെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന കോടതി സ്വീകരിച്ചു.

ഇതിനിടെയാണ് എക്സിക്യൂട്ടീവ് ഓഫീസറെ മാറ്റരുതെന്ന കടുംപിടുത്തവുമായി വേണുഗോപാല്‍ രംഗത്തുവന്നത്. എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുവേണ്ടി വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ തന്നെ അനുവദിക്കണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് ഓഫീസര്‍ തുടര്‍ന്നാല്‍ രണ്ട് അധികാരകേന്ദ്രളാകുമെന്നും അതിനോട് യോജിക്കാനാകില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നും വേണുഗോപാല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുവേണ്ടി നിലകൊണ്ടതോടെ ജസ്റ്റിസ് എ കെ പട്നായിക് ഇടപെട്ടു. ഇപ്പോള്‍ അവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുവെന്ന തോന്നലുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. ഇല്ലെന്ന് വേണുഗോപാല്‍ മറുപടി പറഞ്ഞതോടെ ഇപ്പോഴത്തെ ഭരണസംവിധാനം പൂര്‍ണ പരാജയമാണെന്ന് ജസ്റ്റിസ് പട്നായിക് തുറന്നടിച്ചു. പരാജിതര്‍ മാറിനില്‍ക്കുക തന്നെ വേണമെന്നും പട്നായിക് വ്യക്തമാക്കിയതോടെ വേണുഗോപാലിന് മറുപടി ഇല്ലാതായി. ഒടുവില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയും അമിക്കസ്ക്യൂറി അംഗീകരിക്കുകയും ചെയ്ത കെ എന്‍ സതീശിനെ കോടതി എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലപ്പെടുത്തി.

വിലയിടാനാകാത്ത നിധിശേഖരം

""ശ്രീപത്മനാഭന് ദാനം ചെയ്തത് തിരിച്ചെടുക്കരുത്"" തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ രോഗബാധിതനായി കിടക്കുമ്പോള്‍ അനന്തരവനായ ധര്‍മരാജാവിനോട് പറഞ്ഞതാണ് ഇങ്ങനെ. പി ശങ്കുണ്ണിമേനോന്റെ തിരുവിതാംകൂര്‍ ചരിത്രം എന്ന ഗ്രന്ഥത്തിലാണ് ഇക്കാര്യമുള്ളത്. രാജകുടുംബത്തിന്റെ പിന്മുറക്കാര്‍ ഇതില്‍നിന്ന് വ്യതിചലിച്ചപ്പോഴാണ് ഇപ്പോള്‍ കോടതി ഇടപെടലില്‍വരെ കാര്യങ്ങളെത്തിച്ചേര്‍ന്നത്. ഒരുലക്ഷം കോടിയോളം രൂപയുടെ അമൂല്യശേഖരങ്ങളാണ് നൂറ്റാണ്ടുകളായി ക്ഷേത്രത്തിന്റെ നിലവറകളില്‍ എത്തിയത്.

18-ാം നൂറ്റാണ്ടില്‍ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് പഴയ പത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിത് ഇപ്പോഴത്തെ നിലയിലാക്കിയത്. ഈ സമയത്താണ് വിഗ്രഹത്തിന്റെ ചുറ്റുമായി നിലവറകളും നിര്‍മിച്ചത്. നിലവിലുള്ള അനന്തശയനവിഗ്രഹം നിര്‍മിച്ചതും ക്ഷേത്രത്തിലെ ശീവേലിപ്പുര കെട്ടുകയും ചെയ്തതും ഇക്കാലത്താണെന്ന് കരുതുന്നു. ശിരസ്സിനു സമീപത്തായി എ നിലവറയായ ശ്രീപണ്ടാരവകയും ബി നിലവറയായ ഭരതക്കോണും ഉടല്‍ ഭാഗത്തായി സി നിലവറയായ വ്യാസക്കോണും ഡി നിലവറയായ സരസ്വതിക്കോണും കാലിന്റെ ഭാഗത്തായി മറ്റൊരു നിലവറയും നിലവിലുണ്ട്. ഇവയ്ക്കുപുറമെ രണ്ടു നിലവറകൂടിയുണ്ട്. വിഗ്രഹത്തെയും നിലവറകളെയും സംരക്ഷിക്കുന്നതിനായാണ് നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠ ഇതിനടുത്തുവച്ചിരിക്കുന്നതെന്നാണ് ഐതിഹ്യം. 13-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം ആദ്യമായി നിര്‍മിച്ചതെന്നും വാദമുണ്ട്. അതേസമയം, നമ്മാള്‍വാര്‍ ഒമ്പതാം നൂറ്റാണ്ടില്‍ രചിച്ച കൃതികളിലും പത്മനാഭനെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ ഉണ്ട്. പുതുക്കിപ്പണിയുന്നതിനുമുമ്പ് ചെറിയ നിലവറകള്‍ ഉണ്ടായിരുന്നു എന്നാണ് ചില രേഖകളില്‍ പറയുന്നത്. മധുര രാജാവായ പരാതക പാണ്ഡ്യന്‍ വിഴിഞ്ഞം ആക്രമിച്ചെന്നും തുടര്‍ന്ന് പശ്ചാത്താപമായി പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി 10 പൊന്‍വിളക്കുകള്‍ സമ്മാനിച്ചെന്നും പുരാണമുണ്ട്. ഇവ ഇപ്പോഴും ക്ഷേത്രത്തിലുണ്ട്. ഇതുകൂടാതെ 13-ാം നൂറ്റാണ്ടിലേതടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ ഉള്ളത് ക്ഷേത്രവും നിലവറകളും അന്നുമുതലേ ഉണ്ടായിരുന്നു എന്നതിന് തെളിവായി കരുതുന്നു.

17-ാം നൂറ്റാണ്ടില്‍ ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ പൂജകളും മറ്റും മുടങ്ങി. തുടര്‍ന്ന് ആറു പതിറ്റാണ്ടോളം ക്ഷേത്രത്തില്‍ പൂജ നടന്നിട്ടില്ലെന്നാണ് കരുതുന്നത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെത്തിയപ്പോഴാണ് 18-ാം നൂറ്റാണ്ടില്‍ ക്ഷേത്രം പുതുക്കിപ്പണിത് പൂജകള്‍ ആരംഭിച്ചത്. സ്വാതിതിരുനാള്‍ ജനിച്ചപ്പോള്‍ മണ്‍റോ സായ്പ് സംഭാവന നല്‍കിയ സ്വര്‍ണക്കുടം മുതല്‍ ഹിരണ്യഗര്‍ഭം കഴിഞ്ഞ് (സ്വര്‍ണപാത്രത്തില്‍ മുങ്ങുന്ന ചടങ്ങ്) പുറത്തിറങ്ങുമ്പോള്‍ രാജാവിന്റെ തലയില്‍ വയ്ക്കുന്ന നവരത്നകിരീടംവരെ നൂറ്റാണ്ടുകളായി ഈ നിലവറകളില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രാചീന തിരുവിതാംകൂറിന്റെ കരകൗശലവിരുതറിയിക്കുന്ന ശരപ്പൊളി മാലകളാണ് നിധിശേഖരത്തില്‍ ഏറ്റവും കൂടുതല്‍. അമൂല്യമായ രത്നങ്ങളും മുത്തുകളും മാലയില്‍ പതിച്ചിട്ടുണ്ട്. രാജകുടുംബാംഗങ്ങള്‍ നൂറ്റാണ്ടുകളായി ഉത്സവത്തിനും ജന്മദിനങ്ങള്‍ക്കും സ്വര്‍ണക്കുടങ്ങളും സ്വര്‍ണനാണയങ്ങളും ക്ഷേത്രനടയില്‍ കാണിക്കവയ്ക്കാറുണ്ട്. ഇത് കൂടാതെ കലശപൂജയ്ക്കായി എല്ലാ വര്‍ഷവും സ്വര്‍ണക്കുടങ്ങള്‍ നിര്‍മിക്കാറുണ്ട്. അരനൂറ്റാണ്ട് മുമ്പുവരെ ഈ ചടങ്ങ് തുടര്‍ന്നിരുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്ണവക്ഷേത്രമായതിനാല്‍ ഭക്തജനങ്ങളും നാട്ടുരാജാക്കന്മാരും സ്വര്‍ണക്കുടങ്ങളും നാണയങ്ങളും കാണിക്കയായി അര്‍പ്പിച്ചിരുന്നതായും രേഖകളുണ്ട്. വ്യാപാരാവശ്യത്തിനായി തിരുവിതാംകൂറിലെത്തിയ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും കാഴ്ചവച്ച അമൂല്യമായ വജ്രങ്ങള്‍, രത്നങ്ങള്‍, മരതകം തുടങ്ങിയവയും ശേഖരത്തിലുണ്ട്. ഓരോ രാജാക്കന്മാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കുടംകണക്കിന് സ്വര്‍ണ നാണയങ്ങള്‍ ശ്രീപത്മനാഭന് കാണിക്കവച്ചതായും രേഖകള്‍ ഉണ്ട്. പാണ്ഡ്യരാജാവ് സ്വര്‍ണവിളക്കുകളും മൈസൂര്‍, കാശ്മീര്‍ രാജാക്കന്മാര്‍ സ്വര്‍ണമാലകളും സംഭാവന ചെയ്തതായും രേഖയുണ്ട്. മഹാരാജാവ് ബഹുമതിപ്പട്ടം നല്‍കാനായി നിര്‍മിച്ച വീരശൃംഖലകളുടെ വന്‍ശേഖരവും നിധിയിലുണ്ട്. ആലംകോട്, പരവൂര്‍, കൊല്ലം, കായംകുളം എന്നീ നാട്ടുരാജ്യങ്ങള്‍ തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍ ശ്രീപത്മനാഭന് നിധിശേഖരം സംഭാവനചെയ്തതായി മതിലകംരേഖകളില്‍ പറയുന്നു.

വിജയ്

വടക്കേനടയില്‍ കുഴിയെടുത്തപ്പോള്‍ കല്‍പ്പടവുകള്‍ കണ്ടെത്തി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയില്‍ സുരക്ഷാസംവിധാനത്തിനായി റോഡ് കുഴിച്ചപ്പോള്‍ പഴയ കല്‍പ്പടവുകള്‍ കണ്ടെത്തി. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി ബൊള്ളാര്‍ഡ് സ്ഥാപിക്കാന്‍ അഞ്ച് അടിയോളം കുഴിച്ചപ്പോഴാണ് കല്‍പ്പടവുകള്‍ കണ്ടത്. പുരാവസ്തുവകുപ്പിന്റെ ഓഫീസായ ശ്രീപാദം കൊട്ടാരത്തിന്റെയും ശംഖുചക്രമണ്ഡപത്തിന്റെയും മധ്യഭാഗത്തായാണ് റോഡ് കുഴിച്ചത്. കൊട്ടാരത്തിന്റെ ഭാഗത്ത് ചുടുകല്ലുകൊണ്ട് കെട്ടിയിട്ടുണ്ട്. മറുഭാഗത്ത് ശംഖുചക്രമണ്ഡപത്തിന്റെ ഭാഗത്ത് മൂന്ന് കരിങ്കല്‍പ്പടവുകളും കണ്ടെത്തി. താഴെ കരിമണ്ണാണ്. ചുടുകല്ലില്‍ പിഎംസി എന്നെഴുതിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് മണ്ണടിച്ച് റോഡ് ഉയര്‍ത്തിയതാണെന്ന് കരുതുന്നു. ഇതു രഹസ്യവഴികളാണെന്നും കരുതുന്നുണ്ട്. പണി ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ പുരാവസ്തുവകുപ്പ് നിര്‍ദേശിച്ചു. പഠനം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിവരമറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പുരാവസ്തുവകുപ്പ് ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച മുതല്‍ ഇതിനെക്കുറിച്ച് പുരാവസ്തുവകുപ്പ് പഠനം തുടങ്ങും. രഹസ്യ അറ കണ്ടെത്തിയെന്ന അഭ്യൂഹം പരന്നതോടെ കുഴി കാണാന്‍ വന്‍തിരക്കുണ്ടായി. കുഴിയുടെ രണ്ടു വശത്തെ കല്ലുകള്‍ മാറ്റിയാല്‍ വേറെ വഴിയുണ്ടോയെന്നും സംശയിക്കുന്നുണ്ട്

deshabhimani