Wednesday, November 5, 2014

അട്ടപ്പാടിയില്‍ നടക്കുന്നത് സര്‍ക്കാര്‍ ക്രൂരത

അഗളി: അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിച്ച നവജാതശിശുക്കളുടെ എണ്ണം 15 ആയി. എന്നാല്‍, സര്‍ക്കാരിന് അനക്കമില്ല. ആദിവാസി സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയ്ക്കെതിരെ വന്‍ രോഷം ഉയരുന്നു. പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ അട്ടപ്പാടിയില്‍ നാല് നവജാതശിശുക്കളാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ മരണത്തിനു പുറമേ ഈ വര്‍ഷം ഇരുപതിലധികം ഗര്‍ഭഛിദ്രവും നടന്നു. അട്ടപ്പാടിയില്‍ ആദിവാസികളുടെ വംശഹത്യയാണ് നടക്കുന്നതെന്ന് ഡോ. ഇക്ബാലിന്റെ നേത്വത്തിലുള്ള മെഡിക്കല്‍ സംഘം നടത്തിയ നിരീക്ഷണം യാഥാര്‍ഥ്യമാവുകയാണ്.

2012ല്‍ അട്ടപ്പാടിയില്‍ 63 നവജാതശിശുക്കള്‍ മരിച്ചു. കഴിഞ്ഞ വര്‍ഷം 40 കുഞ്ഞുങ്ങളും മരിച്ചിരുന്നു. ഈ വര്‍ഷമാകട്ടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ മരിക്കുന്ന വാര്‍ത്തയാണ് തുടര്‍ച്ചയായി പുറത്തുവരുന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും അടിയന്തരനടപടിക്ക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. നൂറുകോടിയോളം രൂപയുടെ പാക്കേജ് നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ പറയുന്ന അട്ടപ്പാടിയിലാണ് വീണ്ടും പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ മരിക്കുന്നത്. ഊരുകളില്‍ പദ്ധതികളൊന്നും എത്തുന്നില്ലായെന്ന് തുടക്കംമുതല്‍ ആരോപണം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് കുഞ്ഞുങ്ങളുടെ മരണവാര്‍ത്ത. പദ്ധതികള്‍ നടപ്പാക്കുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ദാരിദ്ര്യവും തൊഴിലില്ലായ്മയും കുടിവെള്ളക്ഷാമവും ഊരുകളില്‍ അതേപടി നിലനില്‍ക്കുന്നു.

വിവിധ വകുപ്പുകളുടെ ഏകോപനം കടലാസില്‍ ഒതുങ്ങുന്നു. പട്ടികവര്‍ഗ വകുപ്പും ആരോഗ്യവകുപ്പും ഒരുപോലെ വീഴ്ചവരുത്തുന്നു. ഗര്‍ഭിണികളെ ആശുപത്രിയിലെത്തിക്കുന്നതിലും വേണ്ട പരിചരണം നല്‍കുന്നതിലും വീഴ്ചവരുത്തുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ചെറിയ അസുഖങ്ങള്‍ക്കുപോലും കോഴിക്കോട്, തൃശൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. റഫര്‍ ചെയ്താല്‍ ആദിവാസികളുടെ സംരക്ഷണത്തില്‍നിന്ന് അധികൃതര്‍ കൈയൊഴിയും. പലരും പണം കടംവാങ്ങിയാണ് ചികിത്സ തേടുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. റേഷന്‍കാര്‍ഡില്‍ പട്ടികവര്‍ഗം എന്ന് സീല്‍ ചെയ്യാത്തതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. കഴിഞ്ഞമാസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച കുഞ്ഞിന്റെ അമ്മ രജിത അവിടെനിന്ന് അട്ടപ്പാടിയിലെത്തിയത് ബസിലായിരുന്നു. പോഷകാഹാരക്കുറവുമൂലം അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നില്ല എന്ന നിലപാടിലാണ് ആരോഗ്യവകുപ്പും സര്‍ക്കാര്‍ ഏജന്‍സികളും. കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിച്ചുവീണ കഴിഞ്ഞവര്‍ഷവും സര്‍ക്കാര്‍ ഇതേ നിലപാടാണ് എടുത്തത്. കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണം സ്ത്രീകള്‍ മദ്യപിക്കുന്നതാണെന്നായിരുന്നു ഒരു മന്ത്രി പറഞ്ഞത്്.

Tuesday, November 4, 2014

സദാചാര ഗുണ്ടകള്‍ക്കെതിരെ കോഴിക്കോട്ട് യുവതയുടെ സ്നേഹമതില്‍

കോഴിക്കോട്: സൈ്വരജീവിതം തകര്‍ക്കുന്ന സദാചാര ഗുണ്ടായിസത്തിനും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കുമെതിരെ അണിനിരക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ചരിത്രമുറങ്ങുന്ന കടപ്പുറത്ത് യുവതയുടെ സ്നേഹമതില്‍. സാംസ്കാരിക പാരമ്പര്യത്തിന് കളങ്കമേല്‍പ്പിച്ച് ഭരണത്തിന്റെ പിന്‍ബലത്തോടെ സദാചാരപൊലീസാകുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് സംഘടിപ്പിച്ച സ്നേഹശൃംഖലയില്‍ നൂറുകണക്കിന് പേര്‍ പങ്കാളികളായി. യുവതയ്ക്ക് ഐക്യദാര്‍ഢ്യമേകി സാംസ്കാരിക പ്രവര്‍ത്തകരും വേദി പങ്കിട്ടു.

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ നടത്തിയ സ്നേഹശൃംഖല സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സദാചാര ഗുണ്ടകളായി യുവമോര്‍ച്ചക്കാരും ക്വട്ടേഷന്‍ ഗുണ്ടകളായി യൂത്തുകോണ്‍ഗ്രസുകാരും നിയമം കൈയിലെടുത്ത് നടത്തുന്ന അതിക്രമങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചും കര്‍ശനമായ നിയമ നടപടി ആവശ്യപ്പെട്ടുമാണ് യുവതീയുവാക്കളുടെ കൂട്ടായ്മ. ജില്ലാ പ്രസിഡന്റ് സി അശ്വനിദേവ് അധ്യക്ഷനായി.

വര്‍ഗീയ ശക്തികള്‍ക്ക് നിയമം കയ്യിലെടുക്കാന്‍ സര്‍ക്കാര്‍ ഒത്താശചെയ്യുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് പറഞ്ഞു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പ്രതിഷേധിക്കുന്നവരെ ശത്രുരാജ്യത്തെ സൈന്യക്കാരെന്നപോലെ നേരിടുന്നതിനോട് ഒരിക്കലും യോജിക്കാനാകില്ല. സദാചാരത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയ ശക്തികളുടെ അജണ്ടയെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തെ ചെറുക്കണം. വര്‍ഗീയ ശക്തികള്‍ താല്‍പര്യത്തിനുസരിച്ച് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രതിഷേധം നടത്തണമെന്ന നിലപാട് ഫാസിസമാണ്. സ്വാതന്ത്രത്തോടെയും സുഗമമായും മുന്നോട്ട് പോകലിന് തടസം നില്‍ക്കുന്ന സദാചാര ഗുണ്ടകളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും നീക്കത്തെയും എന്തുവിലകൊടുത്തും തടയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം സ്വരാജും സംസാരിച്ചു. സാദാചാര പൊലീസിന്റെ വിളയാട്ടത്തെകുറിച്ച് ഏറെ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ഒത്താശയോടെ അങ്ങേയറ്റം എതിര്‍ക്കപ്പെടേണ്ട സംഭവങ്ങള്‍ നടക്കുകയാണ്. ഇതിനെതിരെ ജാഗ്രതവേണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം വീണ്ടും അതിശയിപ്പിക്കുന്നു: സുഭാഷിണി അലി

ബിജെപി സംഘപരിവാര്‍ ശക്തികളുടെ സദാചാരഗുണ്ടായിസത്തിനെതിരെ നടന്ന ചുംബനസമരത്തിലൂടെ കേരളം ഇന്ത്യയെ വീണ്ടും അതിശയിപ്പിക്കുകയാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ വൈസ് പ്രസിഡണ്ടും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ സുഭാഷിണി അലി. എന്‍ഡിടിവിയുടെ വെബ്സൈറ്റിലാണ് സുഭാഷിണി അലിയുടെ ലേഖനം.

"സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും സാമൂഹ്യവികസനത്തിന്റെയും വളരെ യഥാര്‍ഥമായ വിജയങ്ങള്‍ ഉള്ളപ്പോഴും സ്ത്രീവിദ്വേഷവും പുരുഷാധിപത്യവും സംസ്ഥാനത്ത് സജീവമാണെന്നാണ് കഴിഞ്ഞ ചില ആഴ്ചകളിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്'' - കോഴിക്കോട് റസ്റ്റാറന്റില്‍ യുവമോര്‍ച്ച നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി സുഭാഷിണി പറയുന്നു.

കേരളത്തിലെയും രാജ്യത്ത് മറ്റ് ചില ഭാഗങ്ങളിലും യുവാക്കളുടെയും (അത്ര യുവാക്കളല്ലാത്തവരുടെയും) ഇതിനോടുള്ള പ്രതികരണം അതിശയകരമായിരുന്നു. അവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സദാചാര പൊലീസിനെതിരെ പ്രതികരിക്കുക മാത്രമല്ല ചെയ്തത്. നവംബര്‍ രണ്ടിന് കൊച്ചിയുടെ തീരത്ത് ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സ്നേഹചുംബനം എന്ന് അതിന് പേരുമിട്ടു. യുവാക്കളും വിവാഹിതരും മറ്റുള്ളവരും ഒത്തുചേര്‍ന്ന് കൈകോര്‍ക്കാനും കെട്ടിപ്പുണരാനും ചിലരൊക്കെ ഉമ്മവെക്കാനും തീരുമാനിച്ചു.

കേരളത്തിലെ ഏറ്റവും പ്രമുഖ ആത്മീയയനേതാവ് കാണാനെത്തുന്ന അപരിചിതരെപ്പോലും കെട്ടിപ്പിടിച്ചും ചുംബിച്ചും അനുഗ്രഹം നല്‍കുന്നവരായിട്ടും പരിപാടിക്കെതിരെ ചിലര്‍ എതിര്‍പ്പുയര്‍ത്തി. ബജ്റംഗ്ദളും, വിഎച്ച്പിയും, ശിവസേനയും "ഹിന്ദു സംസ്കാരത്തിനു ചേരാത്ത' പരിപാടി അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. അതേ വാക്കുകള്‍ ഉപയോഗിച്ച് മുസ്ലിം യുവസംഘടനളും സമരത്തെ എതിര്‍ത്തു എന്നത് കൗതുകകരമായി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ് യുവും ഒപ്പംകൂടി.

പിന്നീടുണ്ടായത് അമ്പരപ്പിക്കുന്നതും അധിക്ഷേപാര്‍ഹവുമായ കാര്യമാണ്. നിയമത്തിന്റെയും ഭരണഘടനയുടെയും പരിധിക്കുള്ളില്‍ സമാധാനപരമായി നടന്ന ഒരു പ്രതിഷേധത്തെ സംരക്ഷിക്കേണ്ട പൊലീസ് സമരത്തെ ആക്രമിക്കാന്‍ വന്ന മൗലികവാദികള്‍ക്കൊപ്പം നിന്ന് പ്രതിഷേധിക്കാനുള്ള മൗലികാവവകാശത്തെ അടിച്ചമര്‍ത്തുകയാണ് ചെയ്തത് - സുഭാഷിണി ചൂണ്ടിക്കാട്ടി.

സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് സ്റ്റേഷനില്‍ രാത്രി വരെ നിര്‍ത്തി.സമരത്തില്‍ പങ്കെടുത്തവരെ ഭീഷണിപ്പെടുത്തി. ഹിന്ദുത്വശക്തികള്‍ മുതല്‍ മുസ്ലിം തീവ്രവാദി സംഘടനകളും കോണ്‍ഗ്രസ് സഖ്യകക്ഷിയായ മുസ്ലിംലീഗും വരെ ഒന്നിച്ച് യുവാക്കള്‍ക്കെതിരെ തിരിഞ്ഞു.

എന്നാല്‍ സിപിഐഎമ്മും ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍, പരിപാടിയുടെ നടത്തിപ്പില്‍ അവര്‍ക്കൊരു പങ്കുമില്ലാതിരുന്നിട്ടും സമരത്തില്‍ പങ്കെടുത്തവരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെയും അതിന്റെ രീതി തീരുമാനിക്കാനുള്ള അവകാശത്തെയും പിന്തുണച്ച് രംഗത്തെത്തിയത് ആഹ്ളാദകരമാണെന്നും സുഭാഷിണി പറയുന്നു.

"കേരളം വീണ്ടും അതിശയിപ്പിക്കുകയാണ്. സംസ്ഥാനത്തെ യുവാക്കളും ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള ജനങ്ങളും ചേര്‍ന്ന് അവരുടെ ധൈര്യവും ഊര്‍ജവും പ്രതിബദ്ധതയും കൊണ്ട് രാജ്യത്തെയാകെ അതിശയിപ്പിച്ചു. ഇനിയും അവര്‍ അതിശയിപ്പിക്കും. അവര്‍ പറയുന്നത് ഇനി മറ്റിടങ്ങളില്‍ പ്രതിധ്വനിക്കും'' - സുഭാഷിണി അലി എഴുതുന്നു.

Monday, November 3, 2014

കേന്ദ്രകമ്മിറ്റി യോഗത്തില്‍ നടന്നതെന്ത്?

ഒക്ടോബര്‍ 26 മുതല്‍ 29 വരെ നടന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗത്തെക്കുറിച്ച് മാധ്യമങ്ങള്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയനിരീക്ഷകരും സജീവചര്‍ച്ചകള്‍ നടത്തി. ഇതില്‍ സന്തോഷമുണ്ടെന്ന് പറയുമ്പോള്‍തന്നെ വാര്‍ത്തകളെയും ചര്‍ച്ചകളെയും സംബന്ധിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാരീതി എന്തെന്ന് അറിയാതെയുള്ളതാണ് വലിയ പങ്ക് വാര്‍ത്തകളും ചര്‍ച്ചയും. കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളെപ്പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തി പാര്‍ടിയെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മറ്റൊരു വിഭാഗം. ഉള്‍പ്പാര്‍ടി ചര്‍ച്ചകളിലെ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുപോകുന്ന വിഷയം പാര്‍ടി ദീര്‍ഘകാലമായി ചര്‍ച്ചചെയ്തുവരുന്ന കാര്യമാണ്. അത്തരം ദൗര്‍ബല്യം തുടരുന്നതും, അസത്യങ്ങളും അര്‍ധസത്യങ്ങളും നിറഞ്ഞ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് കാരണമായിട്ടുണ്ട്.

പാര്‍ടി ഘടകങ്ങള്‍ക്കുള്ളില്‍ നടക്കുന്ന തികച്ചും സ്വതന്ത്രമായ ചര്‍ച്ചകളിലൂടെയാണ് എല്ലാ നയപരമായ കാര്യങ്ങളും സംഘടനാവിഷയങ്ങളും സംബന്ധിച്ച് പാര്‍ടി തീരുമാനം എടുക്കുന്നത്. വ്യത്യസ്ത വീക്ഷണങ്ങളും അവ തമ്മിലുള്ള ഏറ്റുമുട്ടലുകളും എല്ലാ ചര്‍ച്ചകളിലുമുണ്ടാകും. ഏകാഭിപ്രായത്തിലാണ് എത്തിച്ചേരുന്നതെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ഏകീകൃതധാരണയുണ്ടായില്ലെങ്കില്‍ ഭൂരിപക്ഷാഭിപ്രായപ്രകാരം തീരുമാനമെടുക്കും. ചര്‍ച്ചചെയ്യുന്ന വിഷയത്തിന് അടിയന്തരപ്രാധാന്യം ഇല്ലെങ്കില്‍ ഏകാഭിപ്രായം ഉരുത്തിരിഞ്ഞുവരാന്‍ തീരുമാനമെടുക്കുന്നതുവരെ മാറ്റിവച്ചെന്നും വരാം. ഒരു നേതാവും അതുകേട്ട് നടക്കുന്ന കുറെ അനുയായികളും എന്ന സംഘടനരീതിയല്ല കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിക്കുള്ളത്. രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളില്‍ വ്യക്തമായ അഭിപ്രായമുള്ളവരും അത് ഘടകങ്ങളില്‍ നിര്‍ഭയമായി പ്രകടിപ്പിക്കുന്നവരുമാണ് പാര്‍ടി അംഗങ്ങള്‍. സ്വതന്ത്രമായി നടക്കുന്ന ചര്‍ച്ചകളിലൂടെ നയപരവും സംഘടനാപരവുമായ കാര്യങ്ങളില്‍ എത്തിച്ചേരുന്ന ഐക്യത്തിന്റെ സമൂര്‍ത്തരൂപമാണ് പാര്‍ടി.

പാര്‍ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നത് അപകടമാണെന്നോ ദൗര്‍ബല്യമാണെന്നോ പാര്‍ടി കരുതുന്നില്ല. സജീവമായി നടക്കുന്ന ചര്‍ച്ചകളിലൂടെയാണ് പാര്‍ടി ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത്. സ്വതന്ത്രവും നിര്‍ഭയവുമായ സംവാദം നടക്കുന്നതാണ് പാര്‍ടിയുടെ കരുത്ത്. കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളെ പാര്‍ടി നേതൃത്വത്തിനെതിരായ ആക്രമണമായാണ് ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയനിരീക്ഷകരും ചിത്രീകരിച്ചത്. കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ സംഘടനാരീതിയെന്തെന്ന് അറിയാതെ മറ്റ് ചില കക്ഷികളിലെ സമ്പ്രദായം അനുസരിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയെ വിലയിരുത്താന്‍ ശ്രമിച്ചതില്‍നിന്നുണ്ടായ തെറ്റിദ്ധാരണയാകാം അതിനു കാരണം. കമ്യൂണിസ്റ്റ് പാര്‍ടിയിലാകെ കുഴപ്പമാണെന്ന് ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ടി ശത്രുക്കളും ഇത്തരം പ്രചാരകരില്‍ ഉണ്ടാകും.

മൂന്ന് സംസ്ഥാനങ്ങളില്‍മാത്രമാണ് പാര്‍ടിക്ക് താരതമ്യേന ശക്തിനേടാന്‍ കഴിഞ്ഞത്. അതില്‍ പശ്ചിമബംഗാളില്‍ പാര്‍ടി അടുത്തകാലത്ത് കനത്ത തിരിച്ചടി നേരിട്ടു. ചില സംസ്ഥാനങ്ങളില്‍ പാര്‍ടി സ്തംഭിച്ചുനില്‍ക്കുന്നു. കുറെ സംസ്ഥാനങ്ങളില്‍ പാര്‍ടി പിന്നോക്കം പോയിട്ടുമുണ്ട്. എന്തുകൊണ്ടാണിവ സംഭവിക്കുന്നത്, എന്താണിതിന് പരിഹാരം എന്ന വിഷയം പാര്‍ടി സജീവമായി ചര്‍ച്ചചെയ്തുവരികയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ജൂണില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം ഈ വിഷയം വീണ്ടും ഗൗരവത്തോടെ ചര്‍ച്ചചെയ്തു. ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്തെന്നും ഇതിന് പരിഹാരമെന്തെന്നും കണ്ടെത്താന്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് കേന്ദ്രകമ്മിറ്റി നിശ്ചയിച്ചു. അടിയന്തര പരിശോധന നടത്തേണ്ട നാല് മേഖലകളും കേന്ദ്രകമ്മിറ്റി കണ്ടെത്തി.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സംഭവവികാസങ്ങളെ വിലയിരുത്തി രാഷ്ട്രീയനയസമീപനങ്ങള്‍ ആവിഷ്കരിക്കുന്നതിലും പ്രയോഗിക്കുന്നതിലും എന്തെങ്കിലും പോരായ്മകളും തെറ്റുകളും സംഭവിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്താണിവയ്ക്ക് പരിഹാരം എന്ന പുനഃപരിശോധനയാണ് ഒരു വിഷയം. മറ്റൊന്ന്, മുതലാളിത്ത വളര്‍ച്ചയും നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഇവയൊക്കെ സമഗ്രമായി വിലയിരുത്തി കടമകള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതാണ്. മൂന്നാമത്തെ വിഷയം പാര്‍ടി സംഘടന സംബന്ധിച്ച വിശദമായ പരിശോധനയാണ്; വര്‍ധിച്ച കടമകള്‍ നിര്‍വഹിക്കാന്‍ കഴിയുംവിധം സംഘടനാസമ്പ്രദായങ്ങളിലും പ്രവര്‍ത്തനരീതികളിലും വരുത്തേണ്ട മാറ്റത്തെക്കുറിച്ചുള്ള കാര്യങ്ങളാണ്.

നാലാമത്തെ വിഷയം ബഹുജനസംഘടനകളുടെ പ്രവര്‍ത്തനമാണ്. ബഹുജനാവശ്യങ്ങള്‍ ഉയര്‍ത്തി ജനലക്ഷങ്ങളെ അണിനിരത്തി പ്രക്ഷോഭസമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ എന്തെല്ലാം പോരായ്മകളും കുറവുകളും ഉണ്ടെന്ന് വിലയിരുത്തി കടമകള്‍ നിശ്ചയിക്കുന്ന കാര്യമാണ്. മുകളില്‍ പറഞ്ഞ നാല് വിഷയങ്ങളില്‍ രാഷ്ട്രീയനയസമീപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച പുനഃപരിശോധന, ചെയ്തുതീര്‍ക്കേണ്ട ആദ്യത്തെ കടമയായി കേന്ദ്രകമ്മിറ്റി ഏറ്റെടുത്തു. മറ്റ് മൂന്ന് വിഷയങ്ങളും ഇതേത്തുടര്‍ന്ന് കേന്ദ്രകമ്മിറ്റി പരിശോധിച്ച് കടമകള്‍ നിശ്ചയിക്കും. രാഷ്ട്രീയനയസമീപനം സംബന്ധിച്ച പുനഃപരിശോധനയില്‍ കഴിഞ്ഞ 25 വര്‍ഷത്തെ സംഭവവികാസങ്ങളും അനുഭവങ്ങളുമാണ് പാര്‍ടി പരിശോധിച്ചത്. ഇക്കാര്യത്തില്‍ നടക്കേണ്ട ഉള്‍പ്പാര്‍ടി ചര്‍ച്ച ഒരു കരട് രേഖ തയ്യാറാക്കുന്ന പ്രക്രിയയിലൂടെ പിബി ആരംഭിച്ചു.

പല ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചയിലൂടെയാണ് കരടുരേഖ പിബി തയ്യാറാക്കിയത്. പിബി നിശ്ചയിച്ചതനുസരിച്ച് പല പിബി അംഗങ്ങളും തങ്ങളുടെ അഭിപ്രായങ്ങള്‍ വിവരിക്കുന്ന കുറിപ്പുകള്‍ പിബിക്ക് നല്‍കിയതോടെയാണ് പ്രക്രിയയുടെ തുടക്കം. സെപ്തംബറില്‍ മൂന്നുദിവസം നീണ്ട പിബി യോഗം രാഷ്ട്രീയനയസമീപന പുനഃപരിശോധന എന്ന വിഷയത്തെപ്പറ്റി വളരെ വിശദമായി ചര്‍ച്ചചെയ്തു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന പൊതുവായ ധാരണകള്‍ ഉള്‍ക്കൊള്ളിച്ച് ഒരു കരടുരേഖ തയ്യാറാക്കാന്‍ ജനറല്‍സെക്രട്ടറിയെ പിബി ചുമതലപ്പെടുത്തി. ഇതനുസരിച്ച് ജനറല്‍സെക്രട്ടറി ഒരു കരടുരേഖ തയ്യാറാക്കി. ഒക്ടോബറില്‍ ചേര്‍ന്ന രണ്ട് ദിവസത്തെ പിബി യോഗം ഈ കരടുരേഖ വീണ്ടും വിശദമായി ചര്‍ച്ചചെയ്തു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന പൊതുധാരണകള്‍ ഉള്‍പ്പെടുത്തി കരടുരേഖ പരിഷ്കരിച്ച് തയ്യാറാക്കാന്‍ ജനറല്‍സെക്രട്ടറിയെ പിബി ചുമതലപ്പെടുത്തി. അധികാരപ്പെടുത്തിയതനുസരിച്ച് ജനറല്‍ സെക്രട്ടറി തയ്യാറാക്കുന്ന പിബിയുടെ കരടുരേഖയോട് വിയോജിപ്പുള്ള പിബി അംഗങ്ങള്‍ക്ക് തങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ കുറിപ്പായി കേന്ദ്രകമ്മിറ്റിയെ അറിയിക്കാനുള്ള അനുവാദവും പിബി നല്‍കി. പിബിയുടെ കരട്രേഖയും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച രണ്ട് പിബി അംഗങ്ങളുടെ കുറിപ്പുകളും കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വിതരണംചെയ്തു.

നാലുദിവസം നീണ്ട കേന്ദ്രകമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പിബിയുടെ കരടുരേഖ വിശദീകരിച്ചു. വ്യത്യസ്ത അഭിപ്രായങ്ങളുള്ള രണ്ട് പിബി അംഗങ്ങളും തങ്ങളുടെ നിലപാട് വ്യക്തമാക്കി സംസാരിച്ചു. 22 മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ 55 കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പല കേന്ദ്രകമ്മിറ്റി അംഗങ്ങളും തങ്ങളുടെ ഭേദഗതികള്‍ എഴുതി നല്‍കി. പിബി അവതരിപ്പിച്ച കരടുരേഖയില്‍, കേന്ദ്രകമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന ഏഴ് പ്രധാനപ്പെട്ട നിഗമനങ്ങളെ ആസ്പദമാക്കി ആവശ്യമായ ഭേദഗതി വരുത്തി രേഖ പരിഷ്കരിക്കാന്‍ പിബിയെ കേന്ദ്രകമ്മിറ്റി അധികാരപ്പെടുത്തി. അതോടൊപ്പം പാര്‍ടി സംഘടന സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പാര്‍ടി കോണ്‍ഗ്രസിനുശേഷം പ്ലീനം വിളിച്ചുചേര്‍ക്കുന്നതിനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഡിസംബറില്‍ ചേരുന്ന പിബി യോഗം രാഷ്ട്രീയനയസമീപനം സംബന്ധിച്ച പരിഷ്കരിച്ച കരടുരേഖ തയ്യാറാക്കും. ആ രേഖ ജനുവരിയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിക്ക് പിബി നല്‍കും. അതോടൊപ്പം, പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ കരട് രൂപവും പിബി കേന്ദ്രകമ്മിറ്റിക്ക് നല്‍കുന്നതാണ്.

കേന്ദ്രകമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഈ രേഖകളില്‍ ഭേദഗതികള്‍ വരുത്തി കരട് രേഖകള്‍ക്ക് അവസാനരൂപം നല്‍കും. ഈ രേഖകള്‍ രണ്ടും പത്ത് ലക്ഷത്തിലേറെ വരുന്ന പാര്‍ടി അംഗങ്ങള്‍ക്കിടയിലെ ചര്‍ച്ചകള്‍ക്കായി ഒരു ലക്ഷത്തോളം വരുന്ന പാര്‍ടി ഘടകങ്ങളില്‍ വിതരണംചെയ്യും. പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും ഭേദഗതികളും കേന്ദ്രകമ്മിറ്റിയെ അറിയിക്കാന്‍ അവകാശമുണ്ട്. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിന് മുമ്പ് കരട് രാഷ്ട്രീയപ്രമേയത്തിന് പാര്‍ടി ഘടകങ്ങളില്‍നിന്ന് അയ്യായിരത്തോളം ഭേദഗതികള്‍ കേന്ദ്രകമ്മിറ്റിക്ക് ലഭിച്ചിരുന്നു. പാര്‍ടി അംഗങ്ങളുടെയും ഘടകങ്ങളുടെയും അഭിപ്രായങ്ങളെയും ഭേദഗതികളെയും പിബിയും കേന്ദ്രകമ്മിറ്റിയും വീണ്ടും പരിഗണിക്കും. ചില അഭിപ്രായങ്ങളും ഭേദഗതികളും കേന്ദ്രകമ്മിറ്റി അംഗീകരിച്ചേക്കാം. അക്കാര്യം വിവരിക്കുന്ന ഒരു റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി തയ്യാറാക്കി പാര്‍ടി കോണ്‍ഗ്രസിന് സമര്‍പ്പിക്കും. കരട് രേഖകളും കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടും പാര്‍ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും. പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കും കരട്രേഖകള്‍ക്ക് ഭേദഗതികള്‍ നിര്‍ദേശിക്കാം. നടക്കുന്ന ചര്‍ച്ചകളെയും അവതരിപ്പിക്കുന്ന ഭേദഗതികളെയും നിര്‍ദേശങ്ങളെയും പരിഗണിച്ച് പാര്‍ടി കോണ്‍ഗ്രസ് രേഖകള്‍ക്ക് അവസാനരൂപം നല്‍കും.

എങ്ങനെയാണ് പാര്‍ടി നയസമീപനങ്ങള്‍ക്ക് രൂപംകൊടുക്കുന്നത് എന്ന കാര്യം വ്യക്തമാക്കാനാണ് വിശദമായി ഈ കാര്യങ്ങള്‍ പ്രതിപാദിച്ചത്. ചര്‍ച്ചയുടെ ഓരോഘട്ടത്തിലും കരട് രേഖയിലെ പ്രതിപാദനങ്ങളില്‍ ഭേദഗതികള്‍ ഉണ്ടായി, കരട് രേഖകള്‍ പരിഷ്കരിക്കുന്ന പ്രക്രിയ നടക്കാം. പുതിയത് ചിലത് ഉള്‍ക്കൊള്ളിക്കുകയും പഴയതില്‍ മാറ്റം വരുത്തുകയും ചെയ്യാം. ഇതു പുതുതായി തുടങ്ങിയ ഒരു രീതി അല്ല. എക്കാലത്തും ഈ രീതിയിലാണ് പാര്‍ടി തീരുമാനങ്ങള്‍ എടുക്കുന്നത്. പൊതുഅംഗീകാരം ലഭിച്ച നിലപാടുകളാണ് രേഖകളില്‍ ഉള്‍പ്പെടുത്തുന്നത്. വ്യക്തി അധിഷ്ഠിതമായല്ല ഒന്നും തീരുമാനിക്കുന്നത്. നയസമീപനങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ പാര്‍ടിഅംഗങ്ങളെയാകെ ഭാഗഭാക്കാക്കുന്ന പൂര്‍ണമായ ജനാധിപത്യരീതിയാണ് പാര്‍ടിക്കുള്ളത്, അതാണ് പാര്‍ടിയുടെ കരുത്ത്.വ്യക്തികളെ ആസ്പദമാക്കി, അവരുടെ വിജയപരാജയങ്ങളായി കാര്യങ്ങളെ ചിത്രീകരിക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. പാര്‍ടിയുടെ രാഷ്ട്രീയനയവും നിലപാടുകളും പ്രയോഗത്തിലുണ്ടാകുന്ന നേട്ടകോട്ടങ്ങളും വ്യക്ത്യാധിഷ്ഠിതമായി ചിത്രീകരിക്കുന്നത് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയെ സംബന്ധിച്ചിടത്തോളം ശരിയല്ല. നയസമീപനങ്ങള്‍ ആവിഷ്കരിക്കുന്നതും അവയുടെ പ്രയോഗവും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് നടക്കുന്നത്. രാഷ്ട്രീയനയസമീപനങ്ങളുടെ പുനഃപരിശോധന എന്ന പ്രവൃത്തി നടക്കുന്നത് എത്രമാത്രം കൂട്ടായിട്ടാണെന്ന് ഈ നടപടിക്രമങ്ങളില്‍നിന്ന് വ്യക്തമാണല്ലോ.

എസ് രാമചന്ദ്രന്‍പിള്ള

Sunday, June 1, 2014

ഏകീകൃത സിവില്‍കോഡില്‍ ചര്‍ച്ച വേണമെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന് കേന്ദ്ര കൃഷിമന്ത്രിയും ബിജെപി നേതാവുമായ രാധാ മോഹന്‍സിങ്. ജമ്മു-കശ്മീരിന് പ്രത്യേക പദവിനല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കുന്ന കാര്യം ഭരണഘടനയുടെ ഭാഗമായി തുടരുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ് പ്രഖ്യാപിച്ചിരുന്നു. മുസ്ലിങ്ങള്‍ ഇപ്പോള്‍ ന്യൂനപക്ഷമല്ലെന്നും പാഴ്സികളാണ് ന്യൂനപക്ഷങ്ങളുടെ പരിഗണന അര്‍ഹിക്കുന്നതെന്നും ന്യൂനപക്ഷമന്ത്രി നജ്മ ഹെപ്ത്തുള്ളയും അഭിപ്രായപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് ആര്‍എസ്എസ് പ്രചാരകനായ കേന്ദ്ര കൃഷിമന്ത്രിയുടെ വിവാദപ്രസ്താവന.

തീവ്രഹിന്ദുത്വ അജന്‍ഡയില്‍ അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തിനു പുറമെയുള്ള രണ്ട് വിഷയങ്ങളാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കലും 370-ാം വകുപ്പ് റദ്ദാക്കലും. ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ലെന്നാണ് കൃഷിമന്ത്രി പറഞ്ഞത്. അനുകൂലവും പ്രതികൂലവുമായി ഉയരുന്ന വാദങ്ങള്‍ കേള്‍ക്കുന്നതില്‍ ലജ്ജിക്കേണ്ടതില്ല- മന്ത്രി പറഞ്ഞു. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ലോക്സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു. രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, 370-ാം വകുപ്പിന്റെ റദ്ദാക്കല്‍ എന്നിവയില്‍ വിട്ടുവീഴ്ചയില്ലെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്നത് സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണ്. മുസ്ലിം, ക്രൈസ്തവ, സിഖ് വിഭാഗങ്ങള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ ഹിന്ദുതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് ആര്‍എസ്എസ് പ്രചരിപ്പിക്കുന്നു. പാര്‍ലമെന്റില്‍ മതിയായ ഭൂരിപക്ഷം ലഭിച്ചാല്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നതാണ് ബിജെപിയുടെ പ്രഖ്യാപിതനയം. മൃദുവായ സ്വരത്തിലാണ് വിവാദവിഷയങ്ങള്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും ഇതിനു പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമാണ്. ശക്തമായ വര്‍ഗീയപ്രചാരണം അഴിച്ചുവിട്ടാണ് ബിജെപി ഉത്തര്‍പ്രദേശിലും ബിഹാറിലും നേട്ടമുണ്ടാക്കിയത്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ഡല്‍ഹി, ജമ്മു-കശ്മീര്‍ സംസ്ഥാനങ്ങളില്‍ ഇക്കൊല്ലവും ബിഹാറില്‍ അടുത്തവര്‍ഷവും നിയമസഭാതെരഞ്ഞെടുപ്പ് നടക്കും. ലോക്സഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച തന്ത്രം നിയമസഭാതെരഞ്ഞെടുപ്പുകളിലും പരീക്ഷിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

deshabhimani

രാജ്യവ്യാപക പ്രതിഷേധം ഉയരുന്നു

ഉത്തര്‍പ്രദേശിലെ ബദൗനില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗംചെയ്ത് കൊന്നശേഷം കെട്ടിത്തൂക്കിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പൊലീസ് കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ട് മഹിളാസംഘടനകളുടെയും വിദ്യാര്‍ഥി യുവജന സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തി.

സഹോദരിമാരായ പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാന്‍ യുപി സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തില്‍ പ്രതിഷേധം അലയടിച്ചു. സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവജനങ്ങളും എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും മാര്‍ച്ചില്‍ അണിനിരന്നു. സാംസ്കാരിക മേഖലയില്‍ നിന്നുള്ളവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ്പ്രസിഡന്റ് സുധ സുന്ദരരാമന്‍, ആശ ശര്‍മ, മൈമുന മുള്ള എന്നിവര്‍ സംസാരിച്ചു.

deshabhimani

കേരളത്തിലെ പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബാങ്കിങ് മേഖലയിലേക്ക്

കേരളത്തിലെ പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബാങ്കിങ് സേവനമേഖലയിലേക്ക് പ്രവേശിക്കുന്നു. ഇനിമുതല്‍ ബാങ്കുകള്‍വഴി ലഭ്യമായിരുന്ന സാമ്പത്തികസേവനങ്ങള്‍ പോസ്റ്റ് ഓഫീസുകള്‍വഴി ലഭ്യമാകും. ലോകത്തിലെതന്നെ ഏറ്റവും വലിയ തപാല്‍വകുപ്പാണ് ഇന്ത്യന്‍ തപാല്‍വകുപ്പ്. ഇന്ത്യന്‍ പോസ്റ്റ് 2012 പ്രോജക്ട്, 25,000 ഡിപ്പാര്‍ട്മെന്റല്‍ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളും 1,30,000 ഗ്രാമീണ പോസ്റ്റ് ഓഫീസ് കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. 4909 കോടി രൂപ നിക്ഷേപമുള്ള ഈ പദ്ധതിവഴി തപാല്‍വകുപ്പിന്റെ എല്ലാ ബാങ്കിങ് സേവനങ്ങളും ഇനി കോര്‍ ബാങ്കിങ് രീതിയിലേക്ക് മാറും. നെയ്യാറ്റിന്‍കര ഹെഡ് പോസ്റ്റ് ഓഫീസില്‍ ഈ സേവനം നിലവില്‍വന്നു. കൊട്ടാരക്കരയില്‍ ജൂണ്‍ ആദ്യത്തില്‍ ഈ സേവനം ലഭ്യമാകും. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി കേരളത്തിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാകുമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ (കേരള) അറിയിച്ചു.

കോര്‍ ബാങ്കിങ് സൗകര്യത്തിന് ആവശ്യമായ നെറ്റ് വര്‍ക്കിങ് ജോലികള്‍ ഫിനാക്കിള്‍ കോര്‍ ബാങ്കിങ് സൊല്യൂഷന്‍സ് ഏറ്റെടുത്ത് നടത്തുകയാണ്. ഈ സൗകര്യം നിലവില്‍വരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഏത് പോസ്റ്റ് ഓഫീസില്‍നിന്നും തങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടില്‍ പണം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ഭാവിയില്‍ ഈ പോസ്റ്റ് ഓഫീസ് സിബിഎസ് ശൃംഖലയെ മറ്റു ബാങ്കുകളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തെ 162 ഹെഡ് പോസ്റ്റ് ഓഫീസും 226 സബ്പോസ്റ്റ് ഓഫീസും സിബിഎസിലേക്ക് മാറ്റി. 2.17 കോടി അക്കൗണ്ടാണ് കോര്‍ബാങ്കിങ് സേവനത്തിലേക്ക് മാറിയത്.

deshabhimani

പ്ലസ് വണ്‍ അപേക്ഷ 15 വരെ; ഓണ്‍ലൈന്‍ പ്രതിസന്ധി തുടരുന്നു

പ്ലസ്വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള ദിവസങ്ങള്‍ ഒരാഴ്ച പിന്നിടുമ്പോഴും ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കാനായില്ല. പ്രവേശന നടപടികള്‍ അലങ്കോലമായതിനാല്‍ അപേക്ഷാതീയതി മൂന്നുദിവസം വര്‍ധിപ്പിച്ച് ജൂണ്‍ 15 ആക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്തരവ് തിങ്കളാഴ്ച ഉണ്ടായേക്കും. പ്രവേശനത്തിന് സ്കൂളുകളില്‍ അപേക്ഷിക്കാനുള്ള ഫോറം അച്ചടി ഇനിയും പൂര്‍ത്തിയായിട്ടില്ല. അച്ചടിച്ചവ തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ സ്കൂളുകളില്‍ എത്തിക്കും. അപേക്ഷകളുടെ വിതരണത്തിന് കാലതാമസമുണ്ടായാല്‍ തീയതി വീണ്ടും നീട്ടേണ്ടിവരുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പൊതു വിദ്യാഭ്യാസവകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ സംവിധാനത്തില്‍ തകരാര്‍ വന്നതിനെത്തുടര്‍ന്ന് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി സ്കൂളുകളിലെ കംപ്യൂട്ടര്‍ ലാബുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റും അനുബന്ധരേഖകളും സ്കൂള്‍തല ഹെല്‍പ്പ് ഡസ്കിലുള്ളവര്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. ഓപ്ഷനുകള്‍ ഉള്‍പ്പെടെ ഏതുതരത്തിലുള്ള തിരുത്തലുകള്‍ക്കുമുള്ള അപേക്ഷ വെള്ളപേപ്പറില്‍ പ്രത്യേകമായി രക്ഷാകര്‍ത്താവിന്റെ ഒപ്പോടുകൂടി കൈപ്പറ്റി ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റിനൊപ്പം സൂക്ഷിക്കണം. വെരിഫിക്കേന്‍ സമയത്ത് ഇത് അപ്്ഡേറ്റ് ചെയ്യണം. മറ്റ് ജില്ലകളില്‍നിന്ന് അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷയുടെ പ്രിന്റ് ഔട്ട് ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കഡറി സ്കൂളില്‍ നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയുമെങ്കില്‍ ക്യാഷ് പെയ്ഡ് ടു സ്കൂള്‍ എന്ന രീതിയില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രിന്റ് ഔട്ട് നേരിട്ട് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ ജില്ലയുടെ നിര്‍ദിഷ്ട സ്കൂള്‍ പ്രിന്‍സിപ്പലിന് ഡിഡി എടുത്തശേഷം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ്ഔട്ടും അനുബന്ധരേഖകളും ഡിഡിയും തപാലില്‍ അയക്കണം. അപേക്ഷയോടൊപ്പം എല്ലാത്തരം സര്‍ട്ടിഫിക്കറ്റുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ മാത്രമേ സ്വീകരിക്കൂ. 3,32,023 പേര്‍ ഇതുവരെ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയതായി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അവകാശപ്പെട്ടു. അപേക്ഷിച്ചകരുടെ എണ്ണം ജില്ല തിരിച്ച്: തിരുവനന്തപുരം-30027, കൊല്ലം-28086, പത്തനംതിട്ട-12687, ആലപ്പുഴ-26,251, കോട്ടയം-20487, ഇടുക്കി-12272, എറണാകുളം-30,891, തൃശൂര്‍-24124, പാലക്കാട്-29588, കോഴിക്കോട്-26602, മലപ്പുറം-46484,വയനാട്-8801, കണ്ണൂര്‍-22687, കാസര്‍കോട്-13036.

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എസ്എഫ്ഐ ഉപരോധിച്ചു

പ്ലസ് വണ്‍ അപേക്ഷാ സംവിധാനത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ഉപരോധിച്ചു. ഏകജാലക ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ കാര്യക്ഷമമാക്കുക, അപേക്ഷാ തീയതി നീട്ടുക, പ്രോസ്പെക്ടസും അപേക്ഷാ ഫോറവും ഉടന്‍ സ്കൂളുകളിലെത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ ഡയറക്ടറേറ്റ് ശനിയാഴ്ച പകല്‍ പതിനൊന്നോടെ ഉപരോധിച്ചത്. പ്രക്ഷോഭകര്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലെത്തുമ്പോള്‍ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരൊന്നും ഓഫീസിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് വിദ്യാര്‍ഥികള്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി വിജയ്തിലകിന്റെ മുറിയിലേക്ക് തള്ളിക്കയറുകയായിരുന്നു.

ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഓണ്‍ലൈന്‍ റജിസ്ട്രേഷനായി അക്ഷയ സെന്ററുകള്‍ക്കുമുന്നിലും ഇന്റര്‍നെറ്റ് കഫേകള്‍ക്ക് മുന്നിലും കാത്തുകിടക്കേണ്ട ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാതെ മടങ്ങില്ലെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറിയിച്ചതോടെ പ്രശ്നപരിഹാരത്തിന് അധികാരികള്‍തന്നെ രംഗത്തിറങ്ങി. ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാലേ സമരം അവസാനിപ്പിക്കൂ എന്നായി വിദ്യാര്‍ഥികള്‍. തുടര്‍ന്ന് ഏകജാലക ഓണ്‍ലൈന്‍ റജിസ്ട്രേഷന്റെ ചുമതലക്കാരായ ഐസിടി സെല്ലിലെ ഉദ്യോഗസ്ഥര്‍ എത്തി. അപേക്ഷിക്കാനുള്ള തീയതി നീട്ടുന്നതടക്കം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി ഐസിടി കോ- ഓര്‍ഡിനേറ്റര്‍ ബി മുരളീധരന്‍പിള്ള എഴുതി നല്‍കി. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ നിലവിലുള്ള പോരായ്മകള്‍ ശനിയാഴ്ചതന്നെ പരിഹരിക്കും, അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ജൂണ്‍ ആദ്യവാരം മുഴുവന്‍ സ്കൂളുകളിലും എത്തിക്കും, അപേക്ഷാ തീയതി നീട്ടാന്‍ നടപടി സ്വീകരിക്കും, ഹെല്‍പ് ഡെസ്ക്കുകള്‍ കാര്യക്ഷമമാക്കും എന്നിവയാണ് എസ്എഫ്ഐ നേതാക്കള്‍ക്ക് ഡയറക്ടറേറ്റ് രേഖാമൂലം നല്‍കിയ ഉറപ്പുകള്‍. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാന്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ആര്‍ എസ് ബാലമുരളി, ജില്ലാ സെക്രട്ടറി എ എം അന്‍സാരി, പ്രസിഡന്റ് എം ആര്‍ സിബി, സംസ്ഥാന കമ്മിറ്റി അംഗം ബി നിയാസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ഐടിഐ ഫീസ് കുത്തനെ കൂട്ടി

ഐടിഐ വിദ്യാര്‍ഥികളുടെ ഫീസ് അഞ്ചിരട്ടിവരെ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികളെ കൊള്ളയടിക്കുന്ന ഉത്തരവ് തൊഴില്‍വകുപ്പ് പുറത്തിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ഐടിഐ പ്രവേശനത്തിനുള്ള അപേക്ഷാ ഫീസ് 10 രൂപയില്‍നിന്ന് 50 രൂപയാക്കി ഉയര്‍ത്തി. സര്‍ക്കാര്‍-സ്വകാര്യ ഐടിഐകളിലെവിടെയും പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 100 രൂപ പ്രവേശന/രജിസ്ട്രേഷന്‍ ഫീസായി നല്‍കേണ്ടിവരും. ആറുമാസ/ഒരുവര്‍ഷ കോഴ്സുകള്‍ക്ക് 40 രൂപയും രണ്ടുവര്‍ഷ/മൂന്നുവര്‍ഷ കോഴ്സുകള്‍ക്ക് 50 രൂപയും പരീക്ഷാ ഫീസ് നൂറുരൂപയുമാക്കി. എല്ലാ വിഭാഗത്തിലും പരാജയപ്പെടുന്ന വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതുമ്പോള്‍ ഫീസ് 60 രൂപയില്‍നിന്ന് 150 രൂപയാക്കി. വൈകിയുള്ള അപേക്ഷയ്ക്ക് 50 രൂപ അധികം നല്‍കണം. സ്വകാര്യവിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് 500ല്‍നിന്ന് 1000 രൂപയാക്കി. പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വൈകിയുള്ള അപേക്ഷയ്ക്ക് 500 രൂപ അധികം നല്‍കണം. ജയിച്ച വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് പുനഃപരിശോധനാ ഫീസ് 10ല്‍നിന്ന് 50 രൂപയാക്കി. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 100 രൂപ ഫീസ് ഈടാക്കും. ഭാഗികമായി കേടുപാടുവന്ന സര്‍ട്ടിഫിക്കറ്റ് മാറുന്നതിനുള്ള ഫീസ് 25ല്‍നിന്ന് 100 രൂപയായും പൂര്‍ണമായും കേടുപാട് സംഭവിച്ചതിനുള്ള ഫീസ് 75ല്‍നിന്ന് 200 രൂപയുമാക്കി. മെയിന്റന്‍സ് ഫീസ് ആറുമാസ/ഒരുവര്‍ഷ കോഴ്സുകള്‍ക്ക് 300ല്‍നിന്ന് 400 രൂപയും രണ്ടുവര്‍ഷ/മൂന്നുവര്‍ഷ കോഴ്സുകള്‍ക്ക് 400ല്‍നിന്ന് 500 രൂപയുമായി ഉയര്‍ത്തി. ഇരുവിഭാഗത്തിലും സുരക്ഷാനിക്ഷേപവും ക്വാഷന്‍ നിക്ഷേപവും കൗണ്‍സില്‍ ഫീസും കായിക ഫീസും ഇരട്ടിയാക്കി. മാഗസിന്‍ ഫീസ് ആറുമാസ/ഒരുവര്‍ഷ കോഴ്സുകള്‍ക്ക് 10ല്‍നിന്ന് 50 രൂപയും രണ്ടുവര്‍ഷ/മൂന്നുവര്‍ഷ കോഴ്സുകള്‍ക്ക് 10ല്‍നിന്ന് 100 രൂപയുമായി ഉയര്‍ത്തി.

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് (കേരള) വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സ്വകാര്യ തൊഴില്‍ദാതാക്കള്‍ 1000 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ ജോലി ലഭിക്കുന്ന ഉദ്യോഗാര്‍ഥികളുടെ ആദ്യമാസത്തെ ശമ്പളത്തിന്റെ പകുതി തൊഴില്‍വകുപ്പ് കമീഷന്‍ ഈടാക്കും. എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ചില്‍നിന്ന് ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുന്ന സ്വകാര്യ തൊഴില്‍ദാതാക്കള്‍ 1250 രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടവരും. സ്വകാര്യ ഐടിഐ മാനേജ്മെന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഐടിഐ തുടങ്ങുന്നതിനുള്ള അപേക്ഷാ ഫീസ് 5000ല്‍നിന്ന് 25,000 രൂപയാക്കി. വൈകിയുള്ള അപേക്ഷാ ഫീസ് 2500ല്‍നിന്ന് 5000 രൂപയാക്കും. നിലവിലുള്ള ഐടിഐയില്‍ പുതിയ ട്രെയ്ഡോ യൂണിറ്റോ തുടങ്ങുന്നതിനുള്ള ഫീസ് 2500 രൂപയില്‍നിന്ന് 5000 രൂപയാക്കി. ഇതിനായുള്ള വൈകിയുള്ള അപേക്ഷയ്ക്കുള്ള അധിക ഫീസ് 1500 രൂപ ഇരട്ടിയാക്കി. വകുപ്പുതല ആദ്യപരിശോധനാ ഫീസ് 3500 രൂപയില്‍നിന്ന് 6000 രൂപയാക്കി. പുനഃപരിശോധനാ ഫീസ് 5000ല്‍നിന്ന് 8000 രൂപയാകും. സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധനാ ഫീസ് 20,000 രൂപയാക്കും. നിലവില്‍ 10,000 രൂപയാണ്. ഐടിഐയുടെ പ്രവര്‍ത്തന സ്ഥലംമാറ്റത്തിന് 6000 രൂപ പുതുതായി ഏര്‍പ്പെടുത്തി.

deshabhimani

തെരഞ്ഞെടുപ്പുചെലവും ഇനി ത്രിതല പഞ്ചായത്തുകള്‍ വഹിക്കണം

സംസ്ഥാനത്ത് അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ചെലവ് ത്രിതല പഞ്ചായത്തുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. 100 കോടി രൂപയുടെ ബാധ്യതയാണ് പഞ്ചായത്തുകള്‍ ഏറ്റെടുക്കേണ്ടിവരുന്നത്. ഇതിനായി പദ്ധതിവിഹിതത്തില്‍നിന്ന് പ്രത്യേകം വകയിരുത്തല്‍ നടത്തണമെന്ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്തുകള്‍ 20 ലക്ഷം വീതവും ബ്ലോക്ക് പഞ്ചായത്തുകള്‍ അഞ്ചു ലക്ഷംവീതവും ഗ്രാമപഞ്ചായത്തുകള്‍ ഒമ്പതു ലക്ഷംവീതവും വകയിരുത്തണമെന്നാണ് നിര്‍ബന്ധിത നിര്‍ദേശം. 14 ജില്ലാ പഞ്ചായത്തും 152 ബ്ലോക്ക് പഞ്ചായത്തും 978 ഗ്രാമ പഞ്ചായത്തും തുക വകയിരുത്തണം.

പ്രത്യേകമായി രൂപകല്‍പ്പനചെയ്ത മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രം തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ സര്‍ക്കാര്‍ സഹായം തേടിയിരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് ഒരു യന്ത്രത്തില്‍ത്തന്നെ വോട്ട് രേഖപ്പെടുത്താന്‍ കഴിയുന്ന സംവിധാനമാണിത്. മൂന്ന് ബാലറ്റ് യൂണിറ്റുണ്ടാകും. ഇതിനായി 40,000 വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാനാണ് ആലോചന. 35 കോടി രൂപ ചെലവുവരും. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് യന്ത്രത്തിന്റെ നിര്‍മാതാക്കള്‍. മഹാരാഷ്ട്രയ്ക്ക് കോര്‍പറേഷന്‍ ഇവ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയാകും ആദ്യം യന്ത്രം ഉപയോഗിക്കുക. രണ്ടാമത് കേരളവും. സംസ്ഥാനത്ത് 37,000 ബൂത്താണ് തെരഞ്ഞെടുപ്പിനായി ക്രമീകരിക്കുക. നൂറുകോടി രൂപയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി വേണ്ടിവരുന്നതെന്ന് കമീഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ തുക പൂര്‍ണമായും ത്രിതല പഞ്ചായത്തുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് പലരൂപത്തില്‍ കവരുന്നതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തീരുമാനവും. കഴിഞ്ഞവര്‍ഷം പദ്ധതിവിഹിതത്തിന്റെ ബഹുഭൂരിപക്ഷവും വകമാറ്റുകയോ ചെലവഴിക്കപ്പെടാതെ പോകുകയോചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായ കടുത്ത നിയന്ത്രണങ്ങളും പദ്ധതിച്ചെലവ് ഇല്ലാതാക്കി. ഒരു കോടിയിലേറെ രൂപയുടെ എല്ലാ ചെലവുകള്‍ക്കും ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന കര്‍ശന നിര്‍ദേശം ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പദ്ധതികള്‍ അനിശ്ചിതത്വത്തിലാക്കി.

ജി രാജേഷ്കുമാര്‍ deshabhimani

സ്കൂള്‍ പിരീഡുകള്‍ എട്ടാക്കി; ഉച്ചഭക്ഷണസമയം കുറയ്ക്കില്ല

സ്കൂള്‍ ടൈംടേബിള്‍ പരിഷ്കരിച്ചുകൊണ്ടുള്ള എസ്സിഇആര്‍ടി ശുപാര്‍ശ ഭേദഗതികളോടെ പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചു. ക്ലാസ് പിരീഡുകള്‍ ഏഴില്‍നിന്ന് എട്ടായി ഉയരും. നിലവിലുള്ള ഓരോ പിരീഡില്‍നിന്ന് അഞ്ചു മിനിറ്റുവീതം എടുത്ത് അധിക പിരീഡിന് സമയം കണ്ടെത്തുക. എന്നാല്‍, ഉച്ചഭക്ഷണസമയം കുറയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഉച്ചഭക്ഷണസമയം 12.40 മുതല്‍ 1.40 വരെയായിരിക്കും. ഉച്ചഭക്ഷസമയം 35 മിനിറ്റായി ചുരുക്കണമെന്നായിരുന്നു എസ്ഇആര്‍ടി ശുപാര്‍ശ. വിദ്യാഭ്യാസവകുപ്പിന്റെ ക്യൂഐപി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

സ്കൂളുകള്‍ തിങ്കളാഴ്ച തുറക്കും. മൂന്നരലക്ഷത്തോളം പുതിയ വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷ. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കവും യോഗത്തില്‍ അവലോകനംചെയ്തു. എന്നാല്‍, തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ പുറത്തായ 12,000 അധ്യാപകരെ സംരക്ഷിക്കുന്ന കാര്യത്തിലും ഇവര്‍ക്ക് ശമ്പളം അനുവദിക്കുന്നതിലും തീരുമാനമായില്ല. നാല്‍പ്പതുമുതല്‍ 45 മിനിറ്റുവരെയുണ്ടായിരുന്ന പിരീഡുകളുടെ ദൈര്‍ഘ്യം 35 മുതല്‍ 40 മിനിറ്റായി ചുരുങ്ങും. രാവിലെ പത്തിന്് ക്ലാസ് ആരംഭിക്കുന്ന സ്കൂളുകളില്‍ 10.40 വരെയായിരിക്കും ആദ്യ പിരീഡ്. രണ്ടാം പിരീഡ് 10.40 മുതല്‍ 11.20 വരെ. ഇതിനുശേഷം 10 മിനിറ്റ് ഇടവേള. 11.30 മുതല്‍ 12.05 വരെയും 12.05 മുതല്‍ 12.40 വരെയുമുള്ള പിരീഡുകള്‍ക്കുശേഷം 1.40 വരെ ഉച്ചഭക്ഷണസമയം. ഉച്ചയ്ക്കുശേഷമുള്ള പിരീഡുകളുടെ ദൈര്‍ഘ്യം: 1.40-2.15, 2.15-2.50, 2.50-2.55 (ഇടവേള), 2.55-3.30, 3.30-4.00 എന്നിങ്ങനെയായിരിക്കും. ദൈര്‍ഘ്യം കുറഞ്ഞ പിരീഡുകളില്‍ ഒരേവിഷയം ആവര്‍ത്തിച്ച് വരുന്നത് ഒഴിവാക്കണം.

സര്‍ഗവേളയുടെ ചുമതല അതത് അധ്യാപകര്‍ക്ക് നല്‍കണം. കലാകായിക പ്രവൃത്തിപരിചയമേഖലകളില്‍ കുട്ടികള്‍ക്ക് പഠനാവസരം ലഭിക്കത്തക്കവിധം അധ്യാപകരെ വിന്യസിക്കണമെന്നും തീരുമാനമുണ്ട്. പൊതുവദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ക്ലസ്റ്റര്‍ യോഗങ്ങള്‍, അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാത്തവര്‍ക്കുള്ള പരിശീലന തീയതികള്‍ എന്നിവയും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, എഡിപിഐ ആര്‍ രാജന്‍, കെ എന്‍ സുകുമാരന്‍ (കെഎസ്ടിഎ), കെ സലാഹുദ്ദീന്‍ (ജിഎസ്ടിയു) തുടങ്ങി അധ്യാപക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

deshabhimani

ഡീസല്‍വില 50 പൈസ കൂട്ടി

രാജ്യത്ത് ഡീസല്‍വില ലിറ്ററിന് അമ്പതുപൈസ കൂട്ടി. സംസ്ഥാനതല നികുതിമാറ്റംകൂടി പരിഗണിക്കുമ്പോള്‍ 65 പൈസമുതല്‍ 75 പൈസവരെ വര്‍ധനയുണ്ടാകും. വിലവര്‍ധന അര്‍ധരാത്രിമുതല്‍ നിലവില്‍വന്നു. മൂന്നാഴ്ചക്കിടെ രണ്ടാംവട്ടമാണ് ഡീസല്‍വില കൂട്ടുന്നത്. പെട്രോള്‍വിലയില്‍ മാറ്റമില്ല. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യവിലവര്‍ധനയാണിത്്. എണ്ണകമ്പനികളുമയായി പുതിയ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച നടത്തിയ ശേഷമാണ് വിലവര്‍ധന പ്രഖ്യാപിച്ചത്.

പ്രതിമാസ ഇന്ധനവിലവര്‍ധന തുടരുമെന്നും ഡീസല്‍വില്‍പ്പനയില്‍ "എണ്ണകമ്പനികള്‍ക്കുള്ള നഷ്ടം" നികത്തപ്പെടുന്നതുവരെ അത് തുടരുമെന്നും പെട്രോളിയംമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ധനവില നിശ്ചയിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് എന്‍ഡിഎ സര്‍ക്കാരിനുമെന്ന് ഇതോടെ വ്യക്തമായി. ഇന്ധന സബ്സിഡി നല്‍കുന്നതുമൂലമുള്ള "നഷ്ടം" നികത്താന്‍ പ്രതിമാസം ഡിസല്‍വില അമ്പതുപൈസ കൂട്ടാന്‍ ജനുവരിയില്‍ രണ്ടാംയുപിഎ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുവരെ 15 തവണയായി ഡീസല്‍വിലയില്‍ ലിറ്ററിന് 9.55 രൂപവരെ കൂട്ടി. ലോക്സഭാതെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടു പിന്നാലെ മെയ് 12ന് ഡീസല്‍വില 1.09 രൂപ കൂട്ടി. ഡോളറുമായി താരതമ്യംചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ നില മെച്ചപ്പെടുത്തി നില്‍ക്കുമ്പോഴാണ് വീണ്ടും ഡിസല്‍വില കൂട്ടിയത്. ലിറ്ററിന് 4.41 രൂപ നഷ്ടത്തിലാണ് ഡീസല്‍ വില്‍ക്കുന്നതെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അവകാശവാദം.

deshabhimani

Saturday, May 31, 2014

ഓണറേറിയം ലഭിച്ചിട്ട് 14 മാസം; ആശാ വര്‍ക്കര്‍മാര്‍ ദുരിതത്തില്‍

കല്‍പ്പറ്റ: ""എനിക്ക് ആശാവര്‍ക്കറായി പ്രവര്‍ത്തിക്കണമെങ്കില്‍ ഭര്‍ത്താവിനോട് കാശ് വാങ്ങേണ്ട അവസ്ഥയാണ്. മൂന്നുമക്കളെ പഠിപ്പിക്കാനും അദ്ദേഹം കൂലിപ്പണിയെടുക്കണം. അതുകൊണ്ടുതന്നെ ഈ സേവനം ഉപേക്ഷിക്കാനാണ് വീട്ടുകാരും ഭര്‍ത്താവും പറയുന്നത്. മാനന്തവാടി അമ്പുകുത്തിയില്‍ താമസിക്കുന്ന എനിക്ക് എന്റെ പ്രവര്‍ത്തനമേഖലയായ പഞ്ചാരക്കൊല്ലിയില്‍ എത്താന്‍ ജീപ്പിനും ഓട്ടോയ്ക്കുമായി അമ്പതുരൂപ വേണം. ഇടവിട്ട ദിവസങ്ങളില്‍ തൊഴിലുറപ്പിന് പോയിട്ടാണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്""- മാനന്തവാടി കുറുക്കന്‍മൂല പിഎച്ച്സിയിലെ പിലാക്കാവ് സബ്സെന്ററിലെ ആശാ വര്‍ക്കറായ ഷൈനി കണ്ണീരോടെ പറഞ്ഞു.

14 മാസമായി ഓണറേറിയം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ആശാവര്‍ക്കര്‍മാരിലൊരാളാണ് ഷൈനി. ഇവര്‍ മാത്രമല്ല, സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന ആശാവര്‍ക്കര്‍മാരും ദുരിതത്തിലാണ്. 2013 മാര്‍ച്ചിലാണ് ഒടുവില്‍ ഇവര്‍ക്ക് ഓണറേറിയം കിട്ടിയത്. 2012 മുതല്‍ വര്‍ധിപ്പിച്ച ഓണറേറിയം കിട്ടിയില്ല. പലരും കുടുംബാംഗങ്ങളില്‍നിന്നും പണം വാങ്ങിയാണ് ജോലിയെടുക്കുന്നത്. ഒന്നര വര്‍ഷമായി ഓണറേറിയം കിട്ടാത്തതിനാല്‍ പലരും രംഗം വിടുകയാണ്. തുടക്കത്തില്‍ സംസ്ഥാനത്ത് 31,549 ആശാവര്‍ക്കര്‍മാരുണ്ടായിരുന്നു. ഇപ്പോഴത് മുപ്പതിനായിരമായി. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശാ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) ജൂണ്‍ പത്തിന് നടത്തുന്ന സെക്രട്ടറിയറ്റ് മാര്‍ച്ച് ജീവന്മരണ പോരാട്ടമായിട്ടാണ് ആശമാര്‍ കാണുന്നത്. 500 രൂപയായിരുന്ന ഓണറേറിയം 2012 ഏപ്രിലില്‍ 600 രൂപയും 2013 ഏപ്രിലില്‍ 700 രൂപയുമാക്കിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തവണത്തെ ബജറ്റില്‍ ആയിരം രൂപയാക്കിയതായും പ്രഖ്യാപനം വന്നു. എന്നാല്‍, ലഭിച്ചുകൊണ്ടിരുന്ന 500 രൂപപോലും വിതരണം ചെയ്തിട്ടില്ല.

ഓണറേറിയം ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞമാസം 11ന് ആശാവര്‍ക്കര്‍മാര്‍ ഡിപിഎം ഓഫീസിനു മുന്നില്‍ സമരം നടത്തിയിരുന്നു. ഉടന്‍ വിതരണം ചെയ്യാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഇതുവരെ അധികൃതര്‍ വാക്കുപാലിച്ചില്ല. പ്രൈമറി ഹെല്‍ത്ത്സെന്ററിന്റെ കീഴിലാണ് ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനം. ഗര്‍ഭിണികള്‍ക്ക് സമയാസമയം പ്രതിരോധ കുത്തിവയ്പും മറ്റുമുള്ള പരിചരണം, അഞ്ചുവയസുവരെയുള്ള കുട്ടികളുടെ കുത്തിവയ്പ് എടുപ്പിക്കല്‍, കൗമാരപ്രായക്കാരുടെ ബോധവല്‍ക്കരണം, രോഗശയ്യയില്‍ കിടക്കുന്നവരുടെ പരിചരണം, ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി ചികിത്സിപ്പിക്കുക, പകര്‍ച്ചവ്യാധികളുണ്ടാവുമ്പോള്‍ ക്ലോറിനേഷന്‍ എന്നീ ജോലികളാണ് ചെയ്യുന്നത്. 250 മുതല്‍ 300 വീടുവരെ ഒരാളുടെ പരിധിയില്‍ ഉണ്ടാകും. ബിപിഎല്ലുകാരെ പരിചരിക്കുന്നതിന് ഇവര്‍ക്ക് ഇന്‍സന്റീവ് നല്‍കാറുണ്ട്. എപിഎല്ലുകാരായാല്‍ അതും ലഭിക്കില്ല. ഇത്തരത്തിലുള്ള ഇന്‍സന്റീവ് ലഭിച്ചിട്ടും മാസങ്ങളായി. വയനാട് പോലുള്ള ജില്ലകളിലെ ആദിവാസി മേഖലയില്‍ ഏറെ ദുരിതമനുഭവിച്ചാണ് പ്രവര്‍ത്തനം. കാട്ടുമൃഗങ്ങളെ ഭയന്ന് ജിവന്‍ പണയംവച്ചാണ് ഇവര്‍ കോളനികളിലെത്തുന്നത്.

എം ഷാജി deshabhimani

മത്സ്യസമ്പത്തിനു ഭീഷണിയായി ഗോസ്റ്റ് ഫിഷിങ്

കൊല്ലം: കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം രാജ്യത്തിനു നേടിത്തരുന്ന മത്സ്യസമ്പത്തിനു ഭീഷണിയായി ഗോസ്റ്റ് ഫിഷിങ്. മത്സ്യസമ്പത്തിന് ഈ വിധം ഉണ്ടാകുന്ന വന്‍ശോഷണത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലകള്‍ നശിച്ചാല്‍ അവ കടലില്‍തന്നെ തൊഴിലാളികള്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഈ വലകള്‍ ഉപരിതലത്തില്‍ ഒഴുകിനടന്ന് മറ്റു മാലിന്യങ്ങളുമായി കൂടിക്കലര്‍ന്ന് അടിത്തട്ടില്‍ അടിയും. ഇവിടേക്ക് ആകര്‍ഷിക്കപ്പെടന്ന മത്സ്യങ്ങള്‍ വലക്കണ്ണികളില്‍ അകപ്പെട്ട് കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനാല്‍ വംശനാശംവരെ പല മത്സ്യഇനങ്ങള്‍ക്കും ഉണ്ടാകുന്നു. കൂടാതെ കടല്‍പാര് എന്നുകരുതി മുട്ടയിടാനും മറ്റും എത്തുന്ന മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നതും മത്സ്യസമ്പത്തിനു വന്‍ഭീഷണിയാകുന്നു.

കടല്‍പക്ഷികള്‍, സസ്തനികള്‍, ഞണ്ട്, ആമ എന്നിവയെല്ലാം ഇതില്‍പ്പെട്ട് നശിക്കുന്നുണ്ട്. ഈ വലകളില്‍ കുരുങ്ങിക്കിടക്കുന്ന ഇരകളെ പിടിക്കാനെത്തുന്ന വന്‍മത്സ്യങ്ങളും ഗോസ്റ്റ് ഫിഷിങ്ങിന് ഇരയാകുന്നു. വലകള്‍ നശിക്കുംവരെ ഈ പ്രക്രിയ തുടരുന്നതിനാല്‍ "കടല്‍സ്ഥിതി"തന്നെ തകിടം മറിയുന്നു. ഈ വലകള്‍ പ്രൊപ്പല്ലറില്‍ കുടുങ്ങി ഫിഷിങ് ബോട്ടുകള്‍ തകരുന്നതും പതിവാണ്. ഇങ്ങനെ "ഗോസ്റ്റ് ഫിഷിങ"് വന്‍ വിപത്തായിട്ടും ഇതുസംബന്ധിച്ച പഠനത്തിനോ അവ ഒഴിവാക്കാനുള്ള നടപടികള്‍ക്കോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിദേശരാജ്യങ്ങളില്‍ പലയിടത്തും ഇത് നിയമംമൂലം നിരോധിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ 2009ല്‍ നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 6,40,000 ടണ്‍ വല സമുദ്രത്തില്‍ ഉപേക്ഷിക്കുന്നതായി കണ്ടെത്തി. ഇതുവഴി പതിനായിരക്കണക്കിനു കടല്‍ജീവികള്‍ കൊല്ലപ്പെടുന്നതായും കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ് അക്കാദമി ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 6.4 മില്യണ്‍ ടണ്‍ മാലിന്യം കടലില്‍ നിക്ഷേപിക്കുന്നതായും വ്യക്തമായി. ചരടും നാരും കൊണ്ട് നിര്‍മിച്ച പരമ്പരാഗത വലകള്‍ക്ക് പകരം ഇപ്പോള്‍ നൈലോണ്‍ വലകളാണ് മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്നത്. ഗില്‍നെറ്റ് വല, എന്റാഗ്ലിങ് വല, ട്രാമര്‍ വല എന്നിവയാണ് ഇവിടെ ഏറെയും ഉപയോഗിക്കുന്നത്. ഇത് 600 വര്‍ഷത്തോളം കടലില്‍ നശിക്കാതെ കിടക്കും. അടുത്തിടെ വൈപ്പിന്‍ എടവനക്കാടുനിന്ന് ഇത്തരത്തില്‍ തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തിയിരുന്നു. 32.5 മീറ്റര്‍ നീളമുള്ള വലയില്‍ കുരുങ്ങിയ നിലയിലാണ് ഇതിനെ തീരക്കടലില്‍ കണ്ടത്. ഈ വലയ്ക്കൊപ്പം 24ഇനം വ്യത്യസ്ത വലകള്‍ കൂടിക്കലര്‍ന്നിരുന്നതായി സിഎംഎഫ്ആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഫിഷറീസ് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് ഡിവിഷന്‍ പ്രിന്‍സിപ്പലുമായ വി കൃപ പറഞ്ഞു.

കേരളതീരത്ത് ഇത്തരത്തിലുള്ള മാലിന്യം സംബന്ധിച്ച ഒരു ഗവേഷണമോ പരിശോധനയോ നടന്നിട്ടില്ല. ഇവ പരിശോധിക്കാനും കടല്‍സമ്പത്ത് സംരക്ഷിക്കാനും നിയമംതന്നെ ആവിഷ്കരിക്കണം. വല കടലില്‍ ഉപേക്ഷിക്കാതെ തിരികെ എത്തിക്കാന്‍ വേണ്ട അവബോധം തൊഴിലാളികളില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു. മുള്ളുവേലിയുടെ കമ്പികള്‍, ക്ലാഞ്ഞി, വല എന്നിവ ഉപയോഗിച്ചു നിര്‍മിക്കുന്ന കൃത്രിമപാരുകളും മത്സ്യസമ്പത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നു. ഈ പാരുകളില്‍ കുടുങ്ങി മൂന്നു ബോട്ടുകള്‍ തകര്‍ന്നതായി ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം എസ് ജെയിംസ് പറഞ്ഞു. തമിഴ്നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കേരളതീരത്ത് ഇവ നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ ജലമലിനീകരണം വ്യാപകമായതാണ് കേരളതീരത്തുനിന്നു ലഭിക്കുന്ന അയല, മത്തി, ചാള, നെത്തോലി, കാരല്‍, മണങ്ങ്, മാന്തല്‍ എന്നീ മത്സ്യങ്ങള്‍ക്കുണ്ടായിട്ടുള്ള രുചിഭേദത്തിനു കാരണമെന്ന് ഫിഷിറീസ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡി സഞ്ജീവഘോഷ് പറഞ്ഞു. മുന്‍കാലങ്ങളില്‍ വ്യാപകമായിരുന്ന ഊളിസ്രാവ്, തേട്, തെരണ്ടി, ചെമ്പല്ലി, കോര എന്നിവയ്ക്ക് വംശനാശം സംഭവിച്ചതായി ആശങ്കയുമുണ്ട്.

പി ആര്‍ ദീപ്തി deshabhimani

എസ്സിഇആര്‍ടി റിപ്പോര്‍ട്ട് തള്ളിക്കളയണം: പരിഷത്ത്

കണ്ണൂര്‍: സ്കൂള്‍ പഠനത്തിനുള്ള പിരിയഡുകളുടെ എണ്ണം കൂട്ടാനും ഉച്ചഭക്ഷണസമയം പകുതിയായി കുറയ്ക്കാനും നിര്‍ദേശിക്കുന്ന എസ്സിഇആര്‍ടി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത് ആവശ്യപ്പെട്ടു.

1997 ല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കിയതുമുതല്‍ ഉന്നയിക്കുന്ന പ്രശ്നമാണ് പീരിയഡുകളുടെ സമയം വര്‍ധിപ്പിക്കണമെന്നത്. പ്രവര്‍ത്തനോന്മുഖമായ ക്ലാസ് മുറികളില്‍ നിലവിലുള്ള പീരിയഡില്‍ നിരന്തരമൂല്യനിര്‍ണയമടക്കമുള്ള പഠനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെന്നത് നിരന്തരം ഉന്നയിക്കുന്ന പ്രശ്നമാണ്. ഈ പ്രശ്നത്തെ ശാസ്ത്രീയമായി അഭിസംബോധന ചെയ്യുന്നതിനു പകരം പിരിയഡിന്റെ സമയം വെട്ടിക്കുറയ്ക്കുകയും ഉച്ചഭക്ഷണസമയം ഉപയോഗിച്ച് 35മിനിറ്റിന്റെ പുതിയൊരു പീരിയഡ് ചേര്‍ക്കുകയും ചെയ്യുന്നതിനുള്ള തലതിരിഞ്ഞ നിര്‍ദേശമാണ് എസ്സിഇആര്‍ടി മുന്നോട്ടുവച്ചതെന്ന് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഉച്ചഭക്ഷണ വിതരണവും ഭക്ഷിക്കലും ശുചീകരണ പ്രവര്‍ത്തനങ്ങളും നിലവിലുള്ള ഒരു മണിക്കൂര്‍ കൊണ്ട് പല വിദ്യാലയങ്ങളിലും ബുദ്ധിമുട്ടിയാണ് നിര്‍വഹിക്കുന്നത്. ഉച്ചഭക്ഷണം അരമണിക്കൂറായി വെട്ടിക്കുറച്ച് വിശ്രമത്തിന് അവസരം നല്‍കാതെ കുട്ടികളെ പീഡിപ്പിക്കുന്നത് ക്രൂരതയാണ്. വിദ്യാഭ്യാസ മനഃശാസ്ത്രത്തിന്റെയോ കുട്ടികളുടെ അവകാശങ്ങളുടെയോ ആരോഗ്യ സംരക്ഷണത്തിന്റെ പിന്‍ബലം ഇല്ലാതെ ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങള്‍ പൊതുവിദ്യാഭ്യാസം തുണയായ കേരളത്തിലെ എണ്‍പത് ശതമാനം ജനങ്ങള്‍ക്കുനേരെയുള്ള കടന്നാക്രമണമാണ്. ഇത്തരം വികലനിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡോ. എന്‍ കെ ശശിധരന്‍ പിള്ളയും ജനറല്‍ സെക്രട്ടറി വി വി ശ്രീനിവാസനും ആവശ്യപ്പെട്ടു.

deshabhimani

ഉത്തരകേരളത്തിലേക്ക് വൈദ്യുതിയില്ല; രാവും പകലും വെന്തുരുകുന്നു

കാസര്‍കോട്: ലോഡ്ഷെഡിങ് പിന്‍വലിച്ചെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുമുതല്‍ ജില്ലയിലെ വൈദ്യുതി ബന്ധം വിഛേദിച്ച് കെഎസ്ഇബിയുടെ പകപോക്കല്‍. രണ്ട് ദിവസമായി പകലും രാത്രിയും വൈദ്യുതിയില്ലാതെ ജനങ്ങള്‍ കടുത്ത ദുരിതമനുഭവിക്കുന്നു. ജില്ലയിലെവിടെയും അറ്റകുറ്റപ്പണി നടക്കുന്നതായി അറിയിപ്പില്ല. എന്താണ് കറന്റ് പോകാന്‍ കാരണമെന്ന് അന്വേഷിച്ചാല്‍ കെഎസ്ഇബി ഓഫീസിലിരിക്കുന്നവര്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ പറ്റുന്നില്ല. ജില്ലയിലെ എല്ലാ ഓഫീസിലേക്കും ആളുകള്‍ നിരന്തരം വിളിക്കുന്നതിനാല്‍ ഏറെ സമയം വിളിച്ചാലും ഫോണ്‍ കിട്ടാറില്ല. ഇതുകാരണം ഫോണ്‍ എടുത്തുവച്ചതാണെന്ന ആരോപണവും ജീവനക്കാര്‍ കേള്‍ക്കേണ്ടിവരുന്നുണ്ട്. അരമണിക്കൂര്‍ കറന്റ് വന്നാല്‍ ഒരു മണിക്കൂര്‍ കട്ടാക്കുന്ന രീതിയാണ് രണ്ട് ദിവസമായി ജില്ലയിലെല്ലായിടത്തും. കട്ട് ചിലപ്പോള്‍ ഒന്നര- രണ്ട് മണിക്കൂര്‍വരെ നീളും. രാത്രിയിലും സമാന രീതിയിലാണ് കട്ട്. അസഹനീയ ചൂടാണ് രണ്ടാഴ്ചയായി ജില്ലയില്‍ അനുഭവപ്പെടുന്നത്. അപ്രഖ്യാപിത കറന്റ് കട്ട് ആരംഭിച്ചതോടെ പകലും രാത്രിയും ജനം വെന്തുരുകുകയാണ്.

വ്യാപാരസ്ഥാപനങ്ങളും തൊഴില്‍ ശാലകളുമാണ് ഇതുകാരണം കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ചെറുകിട തൊഴില്‍സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട ഗതികേടിലാണ്. കറന്റ് ഉപയോഗിച്ച് നടത്തുന്ന പണികളൊന്നും ചെയ്യാനാവുന്നില്ല. മാര്‍ബിള്‍, ടൈല്‍സ് ജോലികളും നിലച്ചു. ഈ പണികള്‍ക്ക് തൊഴിലാളികളെ വച്ചവര്‍ക്ക് വലിയ നഷ്ടമാണുണ്ടായത്. വടക്കേ മലബാറിലേക്ക് വൈദ്യുതി വരുന്ന മാടക്കത്തറ സബ്സ്റ്റേഷനില്‍നിന്നുള്ള ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ട്രാന്‍സ്മിഷന്‍ എക്സക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. മൂന്നു ദിവസത്തേക്കാണ് ഇപ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ചകൂടി അരമണിക്കൂര്‍ ഇടവിട്ട് കട്ടുണ്ടാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന സൂചന. സംസ്ഥാനം അനുഭവിക്കുന്ന കടുത്ത വൈദ്യുതി ക്ഷാമമാണ് അറ്റകുറ്റപ്പണിയുടെ പേരിലുള്ള വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്ന അഭിപ്രായമുണ്ട്. കേന്ദ്രപൂളില്‍നിന്ന് കിട്ടിയിരുന്ന വൈദ്യുതിയില്‍ വലിയ കുറവുണ്ടായി. ആഭ്യന്തര ഉല്‍പാദനവും ഗണ്യമായി കുറഞ്ഞതോടെ ഉത്തരമലബാറിലേക്ക് കൊടുക്കാന്‍ വൈദ്യുതി ഇല്ലാതായതാണ് ഇപ്പോഴത്തെ നിയന്ത്രണത്തിന് കാരണം. വരും ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാരും ജനങ്ങളും. പകലും രാത്രിയും വൈദ്യുതി കട്ട് ആരംഭിച്ചതോടെ വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ ജനങ്ങള്‍ ചൂടിനൊപ്പം വെള്ളവും കിട്ടാതെ വലയുകയാണ്. മണിക്കൂറുകളോളം മോട്ടോര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ടാങ്കില്‍ ആവശ്യത്തിന് വെള്ളം സംഭരിക്കാന്‍ സാധിക്കു. അപ്രഖ്യാപിത വൈദ്യുതി മുടക്കം കാരണം പലയിടത്തും അര മണിക്കൂര്‍പോലും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവാത്ത അവസ്ഥയാണ്. ഇതുകാരണം നിരവധി കുടുംബങ്ങള്‍ക്ക് പ്രാഥമികാവശ്യത്തിനുപോലും വെള്ളം ലഭിക്കുന്നില്ല.

കേരളം കൂടുതല്‍ ഇരുട്ടിലേക്ക്: ആര്യാടന്‍

കൊച്ചി: കടുത്ത വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്ന്് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രപൂളില്‍നിന്ന് വൈദ്യുതി ഉണ്ടെങ്കിലും ഇത് കേരളത്തിലേക്ക് എത്തിക്കാന്‍ മാര്‍ഗമില്ല. ഇടമണ്‍-കൊച്ചി വൈദ്യുതിലൈന്‍ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. മൈസൂരുവില്‍നിന്നുള്ള ലൈന്‍ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ഇത്തരം സാഹചര്യങ്ങള്‍ വല്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. കാറ്റടിച്ചാലും ഇടിവെട്ടിയാലും വൈദ്യുതി പോകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതേ സാഹചര്യം തുടര്‍ന്നാല്‍ കേരളം കൂടുതല്‍ ഇരുട്ടിലേക്കു പോകുമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ടി എച്ച് മുസ്തഫ സ്വീകരിച്ച സമീപനം തെറ്റാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ്ചെയ്തത്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ കൂടുതല്‍ നടപടി പാര്‍ടി സ്വീകരിക്കും. പറയാനുള്ള അഭിപ്രായം പാര്‍ടി ഫോറങ്ങളിലാണ് പറയേണ്ടത്. കെപിസിസി യോഗത്തില്‍ നടന്നത് വിമര്‍ശമല്ല ചര്‍ച്ചകളാണെന്നും ആര്യാടന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

deshabhimani

ആധാറും എന്‍പിആറും കൂട്ടിയിണക്കുന്നു

ആധാറും എന്‍പിആറും കൂട്ടിയിണക്കാന്‍ മോഡിസര്‍ക്കാര്‍ ആലോചിക്കുന്നു. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) വഴി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടപ്പാക്കിയ ആധാര്‍പദ്ധതി ഏറെ പഴി കേട്ടിരുന്നു. ആഭ്യന്തരമന്ത്രാലയം നടപ്പാക്കുന്ന, നിയമപരമായ പിന്‍ബലമുള്ള എന്‍പിആര്‍ (നാഷണല്‍ പോപ്പുലേഷന്‍ രജിസ്ട്രി) പദ്ധതിയുമായി സാമ്യമുള്ളതാണ് ആധാര്‍. പതിനായിരക്കണക്കിനു കോടി രൂപ ചെലവുള്ള രണ്ടു പദ്ധതിയുടെ ആവശ്യമെന്താണെന്ന ചോദ്യം ശക്തമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഇവ യോജിപ്പിച്ചേക്കുമെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമായ സൂചന നല്‍കി.

ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് കഴിഞ്ഞദിവസം നടത്തിയ കൂടിയാലോചനകളില്‍ ഇതും ഉള്‍പ്പെട്ടു. ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടവരുത്തിയ ആധാര്‍പദ്ധതി യുപിഎയുടെ പരാജയകാരണങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. സബ്സിഡികളുടെയും സ്കോളര്‍ഷിപ്പുകളുടെയും വിതരണം ആധാറുമായി ബന്ധിപ്പിച്ചത് ജനങ്ങളെ വലച്ചു. പാചകവാതകസബ്സിഡി വിതരണം ആധാറുമായി ബന്ധിപ്പിച്ചത് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് മരവിപ്പിച്ചിരുന്നു. എന്നാല്‍, നടപ്പാക്കിയതിലെ പാളിച്ചകളാണ് പ്രശ്നമെന്നും അപാകത പരിഹരിച്ച് മുന്നോട്ടുപോകണമെന്നുമുള്ള ശുപാര്‍ശയാണ് ഉദ്യോഗസ്ഥര്‍ പുതിയ സര്‍ക്കാരിന് നല്‍കിയത്. പി ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കെ 2010ല്‍ തുടക്കമിട്ട എന്‍പിആര്‍ നിയമപരമായി സാധുതയുള്ളതും രാജ്യവ്യാപകമായി നടപ്പാക്കുന്നതുമാണ്. 1955ലെ ഇന്ത്യന്‍ പൗരത്വനിയമമനുസരിച്ച് എല്ലാ ഇന്ത്യക്കാരും എന്‍പിആറില്‍ രജിസ്റ്റര്‍ചെയ്യാന്‍ ബാധ്യസ്ഥരാണ്. എന്യൂമറേറ്റര്‍മാര്‍ രാജ്യവ്യാപകമായി വീടുതോറും സഞ്ചരിച്ച് വ്യക്തിഗതവിവരങ്ങള്‍ സമ്പാദിച്ചു. ഇതോടൊപ്പം ക്യാമ്പുകള്‍വഴി ജനിതകവിവരങ്ങളും ശേഖരിച്ച് ഓരോരുത്തര്‍ക്കും 12 അക്ക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയുംചെയ്യും. ആസൂത്രണ കമീഷന്റെ നിയന്ത്രണത്തില്‍ 2009ല്‍ ആരംഭിച്ച യുഐഡിഎഐ നടപ്പാക്കുന്ന ആധാര്‍ നിര്‍ബന്ധമായി എടുക്കേണ്ടതില്ലെന്നാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍, പടിപടിയായി സര്‍ക്കാര്‍സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ മാനദണ്ഡമാക്കി. ജനിതക വിവരം ആധാര്‍ രജിസ്ട്രേഷന്‍ സമയത്തും ശേഖരിക്കുന്നുണ്ട്. ആധാര്‍ നിയമപരമാക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ദേശീയ ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി ബില്ലിനെ (2000) ധനമന്ത്രാലയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ചില്ല. ആധാര്‍ എന്ന ആശയംതന്നെ സ്വീകാര്യമല്ലെന്നാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയത്.

ലക്ഷ്യം സംബന്ധിച്ച് വേണ്ടത്ര വ്യക്തതയില്ലാതെയും നിര്‍വഹണരീതിയുടെ കാര്യത്തില്‍ ദിശാബോധമില്ലാതെയുമാണ് നടപ്പാക്കുന്നത്. വിവരശേഖരണം നടത്താന്‍ രാജ്യവ്യാപകമായി ആറ് ഏജന്‍സികളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവ തമ്മില്‍ ഏകോപനമില്ല. വിവരശേഖരണപ്രവര്‍ത്തനങ്ങള്‍ ഇരട്ടിക്കാനും അനാവശ്യചെലവുകള്‍ക്കും ഇത് കാരണമാകുന്നു. ആധാര്‍ വിവരശേഖരത്തിന് അമേരിക്കന്‍ ചാരസംഘടന സിഐഎക്ക് നിക്ഷേപപങ്കാളിത്തമുള്ള മോംഗോ ഡിബി എന്ന സ്ഥാപനവുമായി കരാറുണ്ടാക്കിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കുന്നു. ഇതിനകം 16 സംസ്ഥാനങ്ങളില്‍നിന്നായി 60 കോടി ആളുകളെ ആധാര്‍പദ്ധതിയില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് യുഐഡിഎഐ വെബ്സൈറ്റില്‍ അവകാശപ്പെടുന്നത്.

സാജന്‍ എവുജിന്‍ deshabhimani

കാത്തലിക് മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിട്ടു; എസ്സി, എസ്ടി ഫീസ് 8000 രൂപ കൂട്ടി

കാത്തലിക് മാനജ്മെന്റുകളുടെ 12 എന്‍ജിനിയറിങ് കോളേജുകളില്‍ പ്രവേശനത്തിന് സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി കരാര്‍ ഒപ്പിട്ടു. വര്‍ഷംതോറും കരാര്‍ പുതുക്കുന്ന രീതിക്ക് പകരം മൂന്നുവര്‍ഷത്തേക്കാണ് പുതിയ കരാര്‍. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫീസില്‍ പ്രതിവര്‍ഷം 8000 രൂപയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫീസിനൊപ്പം നല്‍കേണ്ട| ഒരുലക്ഷം രൂപയുടെ നിക്ഷേപം നല്‍കാനാവില്ലെന്ന് ധനവകുപ്പ് നിലപാടെടുത്തതോടെയാണ് പലിശയിനത്തില്‍ പ്രതിവര്‍ഷം 8000 രൂപ ഫീസിനൊപ്പം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്‍ആര്‍ഐ ക്വോട്ട ഒഴികെയുള്ള 85 ശതമാനം സീറ്റുകളിലും 75,000 രൂപ വാര്‍ഷികഫീസും ഒരുലക്ഷം രൂപ തിരികെ നല്‍കേണ്ട നിക്ഷേപവും സ്വീകരിക്കാമെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ ധാരണയിലെത്തിയത്. സര്‍ക്കാര്‍ മെറിറ്റിലുള്ള വിദ്യാര്‍ഥികള്‍ക്കും ഫീസിളവില്ല. 15 ശതമാനം എന്‍ആര്‍ഐ ക്വോട്ടയില്‍ 75,000 രൂപ ഫീസും ഒറ്റത്തവണ 8000 ഡോളറും നല്‍കണം. ഈ തുക തിരികെ നല്‍കില്ല.

കാത്തലിക് എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫാഫിലിപ്പ് ഞര്‍ലക്കാടും ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഷെരീഫുമാണ് കരാറിലൊപ്പിട്ടത്. എണ്‍പത്തഞ്ച് ശതമാനം സീറ്റുകളിലേക്കും പ്രവേശനപരീക്ഷാ കമീഷണറുടെ ലിസ്റ്റില്‍ നിന്നാകും പ്രവേശനമെന്നും പ്രത്യേക പ്രവേശന പരീക്ഷ നടത്തില്ലെന്നും കാത്തലിക് മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു. എന്‍ആര്‍ഐ ക്വോട്ടയിലേക്ക് പ്രവേശനത്തിന് എന്‍ട്രന്‍സ് എഴുതേണ്ടതില്ല. സ്വാശ്രയ എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള 105 കോളേജുകളില്‍ 42,000 രൂപയാണ് പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ്. നിക്ഷേപത്തുക ഈടാക്കുന്നുമില്ലെന്നിരിക്കെയാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ അനാവശ്യ നിര്‍ബന്ധത്തിന് വഴങ്ങി സര്‍ക്കാര്‍ ലക്ഷങ്ങളുടെ അധികബാധ്യതയുണ്ടാക്കിയത്.

deshabhimani

40 ശതമാനം സ്കൂളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍

സംസ്ഥാനത്ത് ആദായകരമല്ലാത്ത പൊതുവിദ്യാലയങ്ങളുടെ എണ്ണം 5137 ആയി ഉയര്‍ന്നു. ഒരു വര്‍ഷത്തിനകം 523 സ്കൂള്‍ കൂടി ഈ പട്ടികയിലേക്ക് കൂപ്പുകുത്തിയതോടെ പൊതുവിദ്യാലയങ്ങളില്‍ 40 ശതമാനത്തിലേറെയും അടച്ചുപൂട്ടല്‍ ഭീഷണിയിലുമായി. 12,644 പൊതുവിദ്യാലയങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രം 1201 സ്കൂളാണ് നഷ്ടത്തിലായത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക കണക്കാണ് ഇത്.

മൂന്നു വര്‍ഷത്തിനിടെ അഞ്ഞൂറോളം അണ്‍എയ്ഡഡ് സിബിഎസ്ഇ സ്കൂളുകള്‍ക്കും 2500 സ്റ്റേറ്റ് സിലബസ് അണ്‍എയഡ്ഡ് സ്കൂളുകള്‍ക്കും അംഗീകാരം നല്‍കിയതാണ് പൊതുവിദ്യാലയങ്ങളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചത്. സംസ്ഥാനത്ത് 3936 സ്കൂളായിരുന്നു നഷ്ടപ്പട്ടികയില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ഥികള്‍ കുറഞ്ഞ ഈ സ്കൂളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും നിലവാരമുയര്‍ത്തുന്നതിനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിജയം കണ്ടതാണ്. എന്നാല്‍, ഭരണമാറ്റത്തോടെ പഴയപടിയായി. മാത്രമല്ല, കൂടുതല്‍ സ്കൂള്‍ ഈ പട്ടികയിലായി.

5,137 ആദായകരമല്ലാത്ത സ്കൂളില്‍ 2,413 സര്‍ക്കാര്‍ സ്കൂളും 2,724 എയ്ഡഡ് സ്കൂളുമാണ് ഉള്ളത്. ഒരു ഡിവിഷനില്‍ ശരാശരി 25ല്‍ താഴെ കുട്ടികളുള്ള സ്കൂളുകളെയാണ് അനാദായകരമായി വിശേഷിപ്പിക്കുന്നത്. തമിഴ്, കന്നട മീഡിയം പഠിപ്പിക്കുന്ന സ്കൂളുകളില്‍ ഇത് 15 കുട്ടികളാണ്. 2,577 സ്കൂളില്‍ 50ല്‍ താഴെ കുട്ടികള്‍ മാത്രമാണ് പഠിക്കുന്നതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ കണക്ക്. ഇതില്‍ 1,217 സര്‍ക്കാര്‍ സ്കൂളും 1,360 എയ്ഡഡ് സ്കൂളുമാണ്. ഒരു വിദ്യാര്‍ഥിപോലുമില്ലാത്ത 12 സ്കൂളും സംസ്ഥാനത്തുണ്ട്. പത്തില്‍ താഴെ കുട്ടികളുള്ള 109 എണ്ണമുണ്ട്. നാല് സ്കൂളില്‍ ഒരു കുട്ടി മാത്രമാണ് ഉള്ളത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആദായകരമല്ലാത്ത സ്കൂള്‍ ഉള്ളതായി കണ്ടെത്തിയത്- 502. കുറവ് വയനാട്ടിലാണ്- 79. 499 സ്കൂളുള്ള കോഴിക്കോടാണ് രണ്ടാംസ്ഥാനത്ത്. തിരുവനന്തപുരം- 402, കൊല്ലം- 337, ആലപ്പുഴ- 378, കോട്ടയം- 486, ഇടുക്കി- 224, എറണാകുളം- 466, തൃശൂര്‍- 357, പാലക്കാട്- 304, മലപ്പുറം- 183, കോഴിക്കോട്- 499, വയനാട്- 79, കണ്ണൂര്‍- 731, കാസര്‍കോട്- 189 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

സര്‍ക്കാര്‍ മേഖലയില്‍ ആദായകരമല്ലാത്ത സ്കൂളുകള്‍ കൂടുതല്‍ തിരുവനന്തപുരത്തും (281) എയ്ഡഡ് മേഖലയില്‍ കണ്ണൂരിലും (585)ആണ്. കൂടുതലും എല്‍പി വിഭാഗത്തിലാണ്. പാഠപുസ്തകം മുതല്‍ യൂണിഫോം വരെ സൗജന്യമാക്കി. പഠനിലവാരം ഉയര്‍ത്താന്‍ പ്രത്യേക ശ്രദ്ധ നല്‍കി. സര്‍ക്കാര്‍ മാറിയതോടെ ഇവയെല്ലാം തകിടംമറിച്ചെന്ന് മാത്രമല്ല ദൂരപരിധി ലംഘിച്ച് സര്‍ക്കാര്‍ സ്കൂളുകളുടെ മുറ്റത്തുപോലും അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അനുമതി നല്‍കി. കഴിഞ്ഞവര്‍ഷം അവയ്ക്കെല്ലാം കൂട്ടത്തോടെ അംഗീകാരവും നല്‍കി. പുതിയ അധ്യയനവര്‍ഷം മുതല്‍ വിദ്യാഭ്യാസ അവകാശനിയമപ്രകാരം കേന്ദ്ര/സംസ്ഥാന അംഗീകാരങ്ങളില്‍ ഒന്നെങ്കിലും ഇല്ലാതെ ഒരു വിദ്യാലയവും പ്രവര്‍ത്തിപ്പിക്കരുതെന്നുണ്ട്. ഈ നിയമത്തിന്റെ മറപറ്റിയാണ് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കെല്ലാം പ്രവര്‍ത്തനാനുമതി നല്‍കിയത്. ഒരു മാനദണ്ഡവും പാലിക്കാത്ത 627 സ്കൂളിന് വിദ്യാഭ്യാസവകുപ്പ് അംഗീകാരം നിഷേധിച്ചിരുന്നു. എന്നാല്‍, ഇവയ്ക്കും അംഗീകാരം നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. മിഷന്‍ 676ല്‍ ഈ സ്കൂളുകളുടെ അംഗീകാരത്തെക്കുറിച്ചും സൂചനയുണ്ട്.

deshabhimani

പ്രതിരോധമേഖലയില്‍ 100% വിദേശനിക്ഷേപം

പ്രതിരോധമേഖലയില്‍ നൂറുശതമാനവും നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഔദ്യോഗിക നടപടി തുടങ്ങി. വാണിജ്യ-വ്യവസായമന്ത്രാലയം ഇതുസംബന്ധിച്ച് മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് തയ്യാറാക്കി. അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചേക്കും. എല്ലാമേഖലകളിലും 49 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള നീക്കത്തിനു പിന്നാലെയാണ് പ്രതിരോധ രംഗത്തെ നൂറു ശതമാനം നിക്ഷേപ നീക്കം. ആര്‍എസ്എസ് പിന്തുണയോടെയാണ് മോഡി സര്‍ക്കാര്‍ നവസാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നത്.

"ഞങ്ങള്‍ സാമ്പത്തിക മൗലികവാദികളല്ല" എന്നാണ് എഫ്ഡിഐയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസ് ദേശീയ നിര്‍വാഹകസമിതി അംഗം രാം മാധവിന്റെ മറുപടി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തികനയം രാജ്യത്തിന് ഗുണം ചെയ്യുമെന്നും രാം മാധവ് പറഞ്ഞു.

രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പ്രതിരോധമേഖലയില്‍ എഫ്ഡിഐ അനുവദിച്ചിരുന്നില്ല. എന്നാല്‍, യുപിഎ സര്‍ക്കാര്‍ ഇത് 26 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതാണ് നൂറുശതമാനമാക്കുന്നത്. ഇക്കാര്യം അധികാരമേറ്റെടുത്തശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വ്യക്തമാക്കിയിരുന്നു.

പ്രതിരോധമേഖലയുടെ മരവിപ്പ് മറികടക്കാന്‍ വിദേശനിക്ഷേപമല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് ബിജെപിയുടെ നിലപാട്. തീരുമാനം എത്രയുംവേഗം നടപ്പാക്കിയെടുക്കുക എന്ന തന്ത്രമാണ് ജെയ്്റ്റ്ലിക്ക് ധനമന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെ ചുമതലകൂടി നല്‍കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. ഇരുമന്ത്രാലയവും തന്റെ കീഴിലായതിനാല്‍ തടസ്സമില്ലാതെ ജെയ്റ്റ്ലിക്ക് മുന്നോട്ടുപോകാം. പ്രതിരോധമേഖലയില്‍ ഉടന്‍തന്നെ ആവശ്യമായ തീരുമാനങ്ങള്‍ എടുത്തശേഷം അദ്ദേഹത്തെ മാറ്റാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആലോചിക്കുന്നത്.

എല്ലാ മേഖലയിലും 49 ശതമാനം എഫ്ഡിഐ അനുവദിക്കണമെന്ന് ധനമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍,സബര്‍ബന്‍ ഇടനാഴി, അതിവേഗപാത, തുറമുഖം, ഖനം, കെട്ടിടനിര്‍മാണം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാകും ഇത്. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നികുതി ഇളവുകള്‍ നല്‍കാനുള്ള നീക്കവുമുണ്ട്. റോഡ്, ഊര്‍ജം, തുറമുഖപദ്ധതികളില്‍ നികുതിരഹിത ബോണ്ടുകളും ഇറക്കാനും മോഡിസര്‍ക്കാര്‍ പദ്ധതിയിടുന്നു. ഈ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടു ദിവസത്തിനകം റിസര്‍വ് ബാങ്കിന് അയക്കുകയും ചെയ്തു. പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം സംഘടിപ്പിക്കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കണമെന്നും ധനവകുപ്പ് ശുപാര്‍ശ ചെയ്യുന്നു. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കേന്ദ്രവ്യോമയാനമന്ത്രി അശോക് ഗജപതി പറഞ്ഞിരുന്നു.

deshabhimani

Friday, May 30, 2014

സിഎന്‍എന്‍ - ഐബിഎന്‍ റിയലന്‍സ് സ്വന്തമാക്കി

പ്രമുഖ ദേശീയ ചാനലായ സിഎന്‍എന്‍- ഐബിഎന്‍ റിലയന്‍സ് സ്വന്തമാക്കി. ചാനല്‍ നടത്തിപ്പുകാരായ നെറ്റ് വര്‍ക്ക്18 ഗ്രൂപ്പിനെ 4000 കോടി രൂപക്കാണ് റിലയന്‍സ് ഏറ്റെടുത്തത്. ഇതോടെ ഐബിഎന്‍7, കളേഴ്സ്, സിഎന്‍ബിസി 18, സിഎന്‍ബിസി ആവാസ് തുടങ്ങിയ ചാനലുകള്‍ റിലയന്‍സിന്റെതാകും.

ഏറ്റെടുക്കലിനെ തുടര്‍ന്ന് സിഎന്‍എന്‍ ഐബിഎന്നിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായിയും സാഗരിക ഘോഷും രാജിവക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ജൂണ്‍ ആദ്യത്തോടെ അവധിയില്‍ പ്രവേശിക്കുന്ന ഇരുവരും ജൂണ്‍ 30 ഓടെ രാജവെക്കുമെന്നും സൂചന. രാജിവെക്കുന്ന ഇരുവരേയും കാത്ത് ഫോക്കസ് ടിവിയില്‍ നിന്നടക്കം നിരവധി അവസരങ്ങളാണിരിക്കുന്നത്. സാഗരിക അവസരങ്ങളിലൊന്ന് ഉടനെ സ്വീകരിക്കുമെന്ന് പറയുന്നു. എന്നാല്‍ രാജ്ദ്വീപ് തന്റെ പുസ്തക രചനക്കായി ഒരു വര്‍ഷത്തോളം ചാനല്‍ ജോലിയില്‍നിന്ന് വിട്ടുനിന്നേക്കാണ് സാധ്യത.

ചാനല്‍ 18 മാനേജിംഗ് ഡയറക്ടര്‍ രാഘവ് ബാല്‍, സിഇഒ ബി സായ് കുമാര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അജയ് ചാക്കോ എന്നിവര്‍ ഇതിനകം രാജിവെച്ചു. ചാനല്‍18 ഏറ്റെടുക്കലിലൂടെ മണികണ്‍ട്രോള്‍.കോം, ഐബിഎന്‍ ലൈവ് കോം, ഫസ്റ്റ് പോസ്റ്റ്കോം,ക്രിക്കറ്റ് നെക്സറ്റ്.ഇന്‍, ബുക്മൈഷോ.കോം, ഹോംഷോപ്18.കോം എന്നീ വെബ് സൈറ്റുകളും റിലയന്‍സിന്റെ നിയന്ത്രണത്തിലാവും.കഴിഞ്ഞ ദിവസം ചേര്‍ന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡ് യോഗമാണ് ഏറ്റെടുക്കലിന് അനുമതി നല്‍കിയത്.

deshabhimani

ആന്റോ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ്

കോട്ടയം: പത്തനംതിട്ട എം പി ആന്റോ ആന്റണിയെ രൂക്ഷ ഭാഷയില്‍ പരിഹസിച്ച് കൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ബ്ലോഗ്. "മുള്ളിന് കീഴില്‍ നടക്കാന്‍ ഭയപ്പെടുന്ന പുറത്തു പുണ്ണുള്ള കൊടിച്ചി" എന്നാണ് ബ്ലോഗ് ലേഖനത്തിന്റെ തലക്കെട്ട്.

ആന്റോ ആന്റണിയെ പേരെടുത്ത് പറയാതെയാണ് ജോര്‍ജിന്റെ ലേഖനം പുരോഗമിക്കുന്നത്. ഡോബര്‍മാന്‍, അല്‍സേഷ്യന്‍ തുടങ്ങിയ ഇനങ്ങള്‍ക്കിടയില്‍ കൊടിച്ചി എന്ന ഓമനപ്പേരില്‍ ജനിച്ചവന്‍. മറ്റൊരു പണിക്കും കൊള്ളാത്തവന്‍ എന്ന ചീത്തപ്പേരു മാറ്റാനായി സഹജീവി സേവനത്തിന് വെളുത്ത വസ്ത്രം ധരിച്ച് രാഷ്ട്രീയത്തിലിറങ്ങിയവന്‍ എന്നിങ്ങിനെയാണ് ബ്ലോഗ് കുറിപ്പില്‍ ആന്റോ ആന്റണിക്ക് ജോര്‍ജ് നല്‍കുന്ന വിശേഷണങ്ങള്‍.

ഇടനിലപ്രാപ്തി മാത്രമുള്ള, വടവാതൂരിലെ എച്ചില്‍ കൂനയില്‍ നിന്നുപോലും ഒരെല്ലിന്‍ കഷണം ആഗ്രഹിക്കാന്‍ കഴിയാത്തയാളുടെ സഹോദരങ്ങള്‍ കണ്ണടച്ചു തുറക്കും മുന്‍പ് കോടീശ്വരന്മാരായെന്നും ഈരാറ്റുപേട്ടയിലും കഞ്ഞിക്കുഴിയിലുമെല്ലാം കൂറ്റന്‍ ബംഗ്ലാവുകള്‍ സ്വന്തമാക്കിയെന്നും ആറന്മുള വിമാനത്താവളത്തിന്റെ പേരിലും കോടികള്‍ സമ്പാദിച്ചുവെന്നുമൊക്കെയാണ് ബ്ലോഗ് കുറിപ്പിലെ മറ്റ് ആരോപണങ്ങള്‍.

തനിക്ക് വധഭീഷണിയുണ്ടെന്ന ആന്റോ ആന്റണിയുടെ പരാതിയിന്‍മേല്‍ അദ്ദേഹത്തിനേര്‍പ്പെടുത്തിയ പൊലീസ് കാവലിനേയും ജോര്‍ജ് ലേഖനത്തില്‍ പരിഹസിക്കുന്നു. എല്‍കെജി പിള്ളേര്‍ പോലും കല്ലെടുത്ത് എറിയാന്‍ അറയ്ക്കുന്നവനും വധഭീഷണി എന്നാണ് പരിഹാസം. കൊടിച്ചി മൂത്ത നവീന ആഢ്യന്‍ ക്രമസമാധാന പരിപാലകനെ നോക്കി മുരണ്ടുവെന്നും എന്തിനും ഏതിനും ഇടനില നിന്ന് വാലു കാലിനിടയില്‍ തിരുകി ഓരിയിട്ട് മോങ്ങാനുള്ള അസുലഭ വിരുത് ഏറ്റെന്നും പറഞ്ഞാണ് ബ്ലോഗ് കുറിച്ച് ജോര്‍ജ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞദിവസം നടന്ന കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തില്‍ പി സി ജോര്‍ജിനെതിരെ ആന്റോ ആന്റണി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പത്തനംതിട്ടയില്‍ തന്നെ തോല്‍പ്പിക്കാനായി ജോര്‍ജ് ശ്രമിച്ചെന്നും വീട്ടിലേക്ക് ഓടിവന്ന പേ പിടിച്ച നായയെപ്പോലെയാണ് ജോര്‍ജ് പെരുമാറുന്നതെന്നുമായിരുന്നു ആന്റോ ആന്റണിയുടെ വിമര്‍ശനം. ഇതിന് മറുപടിയായാണ് ജോര്‍ജിന്റെ ബ്ലോഗ്.

deshabhimani

എല്ലാ മേഖലയിലും 49 ശതമാനം വിദേശനിക്ഷേപത്തിന് നീക്കം

ചെറുകിടമേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തെ (എഫ്ഡിഐ) എതിര്‍ക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയ ബിജെപി സര്‍ക്കാര്‍, എല്ലാ മേഖലയിലും എഫ്ഡിഐ അനുവദിക്കാനൊരുങ്ങുന്നു. 49 ശതമാനം എഫ്ഡിഐ എല്ലാ മേഖലയിലും അനുവദിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം. വിദേശനിക്ഷേപകരെ ആകര്‍ഷിക്കാനും സാമ്പത്തികമാന്ദ്യം മറികടക്കാനും സാധിക്കുമെന്ന ന്യായമുയര്‍ത്തിയാണ് ഇത്.

കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും മുന്‍കൂര്‍ അനുമതി നേടാതെ എഫ്ഡിഐ അനുവദിക്കാമെന്നാണ് ധനമന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. ബിജെപി നേതൃത്വത്തിന്റെകൂടി അനുമതി കിട്ടിയാല്‍ ഇത് നടപ്പാക്കും. ഇന്ത്യന്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള കമ്പനികളാണെങ്കില്‍ ചുരുക്കം ചില മേഖലകളില്‍ ഒഴിച്ച് മറ്റിടത്തെല്ലാം വിദേശനിക്ഷേപം നടത്താന്‍ സാധിക്കും. ഏതെല്ലാം മേഖലയിലാണ് നിക്ഷേപം എന്ന് വ്യക്തമാക്കാന്‍ ധനമന്ത്രാലയം തയ്യാറായിട്ടില്ലെങ്കിലും പ്രതിരോധം, റെയില്‍വേ, ഇ-വ്യാപാരം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലാകും കൂടുതല്‍ നിക്ഷേപത്തിന് അനുമതി നല്‍കുക. വ്യാപാരമേഖലയില്‍ എഫ്ഡിഐ അനുവദിക്കില്ലെന്ന് ബിജെപി തെരഞ്ഞെടുപ്പു ഘട്ടത്തില്‍ വാഗ്ദാനം നല്‍കിയിരുന്നു. വാണിജ്യമന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമനും ഇക്കാര്യം വ്യക്തമാക്കി. ഇത് വിദേശനിക്ഷേപകരിലുണ്ടാക്കിയ ആശങ്ക ഓഹരിവിപണിയില്‍ പ്രതിഫലിക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് തന്ത്രപരമായ നയം സ്വീകരിക്കാന്‍ ധനമന്ത്രാലയത്തെയും സര്‍ക്കാരിനെയും പ്രേരിപ്പിച്ചത്.

ഏക ബ്രാന്‍ഡ് ചില്ലറമേഖലയില്‍ നിലനില്‍ക്കുന്ന അതേ തരത്തില്‍ ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരവും തുറന്നുകിട്ടണമെന്നാണ് വിദേശകമ്പനികളുടെ ആവശ്യം. ഈ ആവശ്യം പൂര്‍ണമായി അംഗീകരിച്ചാല്‍ വലിയ പ്രക്ഷോഭത്തെ നേരിടേണ്ടി വരും. ഇക്കാര്യം മുന്നില്‍ കണ്ടാണ് ധനമന്ത്രാലയത്തിന്റെ നീക്കം. എല്ലാ മേഖലകളിലും 49 ശതമാനം നിക്ഷേപത്തിന് അവസരമൊരുക്കിയാല്‍ വിദേശ കുത്തകകളുടെ ഇഷ്ടക്കേട് ഒഴിവാക്കാമെന്നും കണക്കു കൂട്ടുന്നു.

സുജിത് ബേബി deshabhimani

2 ഡസന്‍ മന്ത്രിമാര്‍ കൂടി

തന്റേത് ചെറിയ മന്ത്രിസഭയായിരിക്കുമെന്ന പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നീങ്ങുന്നു. ജൂണ്‍ 15നുശേഷം ഇരുപത്തിനാലോളം പുതിയ മന്ത്രിമാരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. ഇവരില്‍ ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഉണ്ടാകും. ജൂണ്‍ നാലുമുതല്‍ 11 വരെ പതിനാറാം ലോക്സഭയുടെ പ്രഥമസമ്മേളനം ചേരും. അതിനുശേഷമായിരിക്കും മന്ത്രിസഭാ വികസനം. പുതിയ പ്രതിരോധമന്ത്രിവരും. ശിവസേനയ്ക്കും തെലുഗുദേശത്തിനും കൂടുതല്‍ ക്യാബിനറ്റ് മന്ത്രിമാരെ ലഭിക്കും.

പ്രധാനമന്ത്രിയടക്കം 46 മന്ത്രിമാരാണ് ഇപ്പോഴുള്ളത്. രണ്ടാം യുപിഎ മന്ത്രിസഭയുടെ അംഗബലം 77 ആയിരുന്നു. വികസനത്തിനുശേഷം മോഡിമന്ത്രിസഭയ്ക്ക് അംഗസംഖ്യയുടെ കാര്യത്തില്‍ യുപിഎ മന്ത്രിസഭയുമായി ചെറിയ വ്യത്യാസം മാത്രമായിരിക്കും. "ചെറിയ സര്‍ക്കാര്‍, നല്ല ഭരണം" എന്നതാണ് തന്റെ സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് മോഡി പ്രഖ്യാപിച്ചിരുന്നു. ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 20ല്‍ ചുരുക്കുമെന്നും അവകാശപ്പെട്ടു. എന്നാല്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 24 ആയി. സ്വതന്ത്ര ചുമതലയുള്ള 10 സഹമന്ത്രിമാരെയും നിയോഗിച്ചു. എന്നിട്ടും ബിജെപി കൂടുതല്‍ സീറ്റ് നേടിയ രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ നാമമാത്രമായ പ്രാതിനിധ്യമേ ലഭിച്ചുള്ളു. ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഒറ്റമന്ത്രിപോലുമില്ല. 18 എംപിമാരുള്ള ശിവസേന ഒരു മന്ത്രിയെമാത്രം ലഭിച്ചതില്‍ കടുത്ത അതൃപ്തിയിലാണ്. അവരുടെ മന്ത്രി ആനന്ദ് ഗീഥെ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാകാതെ പ്രതിഷേധിക്കുകയുംചെയ്തു. കൂടുതല്‍ സ്ഥാനം വാഗ്ദാനം ചെയ്തശേഷമാണ് ഗീഥെ ചുമതലയേറ്റത്.

തെലുഗുദേശവും കൂടുതല്‍ ക്യാബിനറ്റ് മന്ത്രിമാരെ പ്രതീക്ഷിക്കുന്നു. എന്‍ഡിഎയിലുള്ള 29 ഘടകകക്ഷികളില്‍ 11 കക്ഷികള്‍ക്കാണ് ലോക്സഭയില്‍ പ്രാതിനിധ്യം. ഇവര്‍ക്കെല്ലാം പങ്കാളിത്തം നല്‍കാന്‍ മോഡി നിര്‍ബന്ധിതനാവുകയാണ്. മന്ത്രിസ്ഥാനം ലഭിക്കാതെ അസംതൃപ്തരായി നില്‍ക്കുന്ന ബിജെപി എംപിമാരുടെ കാര്യവും പരിഗണിക്കണം. അരുണ്‍ ജയ്റ്റ്ലിക്ക് ധനകാര്യവും പ്രതിരോധവും കോര്‍പറേറ്റുകാര്യവും പോലുള്ള മൂന്ന് വകുപ്പുകള്‍ ഒന്നിച്ചു നല്‍കിയത് കടുത്ത വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. രാജ്യം സാമ്പത്തികപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പൂര്‍ണസമയ ധനമന്ത്രി വേണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമാണ്.

വകുപ്പ് വിഭജനത്തില്‍ മറ്റ് പരാതികളും ഉയര്‍ന്നിട്ടുണ്ട്. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത തര്‍ക്കവിഷയമാക്കിയ കോണ്‍ഗ്രസ് നടപടിയോട് വിയോജിക്കുന്നവര്‍പോലും മാനവവിഭവശേഷിവികസന മന്ത്രാലയം താരതമ്യേന മുതിര്‍ന്ന നേതാവിനെ ഏല്‍പ്പിക്കേണ്ടതായിരുന്നു എന്ന പക്ഷക്കാരാണ്. ഈ സാഹചര്യത്തിലാണ് വിപുലമായ മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങുന്നത്.

ജൂണ്‍ നാലിന് ആരംഭിക്കുന്ന ലോക്സഭ സമ്മേളനത്തില്‍ ആദ്യത്തെ രണ്ടു ദിവസം എംപിമാരുടെ സത്യപ്രതിജ്ഞയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പ്രൊടേം സ്പീക്കറായി പ്രവര്‍ത്തിക്കും. ആറിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. രാജ്യസഭാ സമ്മേളനം ഒന്‍പതിന് ആരംഭിക്കും. അന്നേദിവസം ഇരുസഭകളുടെയും സംയുക്തസമ്മേളനത്തില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. 10നും 11നും രാഷ്ട്രപതിയുടെ പ്രസംഗത്തിനുമേലുള്ള ചര്‍ച്ച നടക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യനായിഡു അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. ജൂലൈയില്‍ ബജറ്റ് സമ്മേളനം ചേരും.

സാജന്‍ എവുജിന്‍ deshabhimani

Thursday, May 29, 2014

പാനൂരില്‍ ആര്‍എസ്എസ് കൊലവിളി തുടരുന്നു

പാനൂര്‍: വിളക്കോട്ടൂരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. കരിങ്കല്‍തൊഴിലാളി ആര്യപ്പള്ളിയില്‍ വര്‍ഗീസി (46)നെ ഇരുമ്പ്വടികൊണ്ട് അടിയേറ്റ പരിക്കോടെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വര്‍ഗീസിനെ ചൊവ്വാഴ്ച രാത്രി പത്തോടെ വിളക്കോട്ടൂര്‍ ലഡാക്കില്‍വച്ചാണ് 12അംഗ സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചത്. കൊലവിളിമുഴക്കിയെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയശേഷം അടിച്ചുവീഴ്ത്തുകയായിരുന്നു. ബിജെപി വിട്ടവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന്റെ വിരോധമാണ് അക്രമത്തിന് പിന്നില്‍.

വര്‍ഷങ്ങളായി പ്രദേശത്ത് താമസിച്ച് ജോലിചെയ്യുന്നയാളാണ് വര്‍ഗീസ്. ബിജെപിക്ക് വിധേയമായി നില്‍കാനാവില്ലെങ്കില്‍ നാടും വീടും ഉപേക്ഷിച്ച് പോകാനാണ് കല്‍പന. സെന്‍ട്രല്‍ പൊയിലൂരിനടുത്ത കച്ചേരിമ്മല്‍ ആര്‍എസ്എസ് ഭീഷണിയെതുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ വീടും നാടും ഉപേക്ഷിച്ചിരുന്നു. ഏച്ചിലാട്ട്ചാലില്‍ ബുഷ്റ, സമീറ എന്നിവരുടെ കുടുംബമാണ് ആര്‍എസ്എസ്സിന്റെ നിരന്തരഭീഷണിയെ തുടര്‍ന്ന് വീടുപേക്ഷിച്ച് പോയത്. ഇതിന് പിറകെയാണ് ക്രിസ്ത്യന്‍സമുദായത്തില്‍പെട്ട തൊഴിലാളിയും ആക്രമിക്കപ്പെട്ടത്. പൊലീസിന്റെ നിഷ്ക്രിയത്വമാണ് അക്രമികള്‍ക്ക് വളമാകുന്നത്.

കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ പ്രദേശത്തെ ആര്‍എസ്എസ്സുകാര്‍ മുസ്ലിം, ക്രിസ്ത്യന്‍ സമുദായത്തിനും സിപിഐ എമ്മിനും നേരെ വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. ചെറുവാഞ്ചേരിയില്‍ സിപിഐ എം ഓഫീസും എ കെ ജി സ്മാരക ക്ലബ്ബും ആര്‍എസ്എസുകാര്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ പത്തായക്കുന്നില്‍ നിരന്തരം ബോംബ്സ്ഫോടനം നടത്തി ഭീകരത സൃഷ്ടിച്ചു. ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ബ്രണ്ണന്‍കോളേജില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥികളെയടക്കം ആക്രമിച്ചു. അക്രമപരമ്പരയില്‍ ഒടുവിലത്തേതാണ് പാനൂര്‍ വിളക്കോട്ടൂരിലേത്. പരിക്കേറ്റ വര്‍ഗീസിനെ സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ സന്ദര്‍ശിച്ചു.

മോഡിയിസത്തിന്റെ പരീക്ഷണശാലയാക്കുന്നു: പി ജയരാജന്‍

തലശേരി: പാനൂരിനെ മോഡിയിസത്തിന്റെ പരീക്ഷണശാലയാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം പൊയിലൂര്‍, ചെറുവാഞ്ചേരി മേഖലകളില്‍ നിരന്തരമായ അക്രമമാണ്. സ്വന്തം വീടുകളില്‍ താമസിക്കാന്‍ പോലും ന്യൂനപക്ഷവിഭാഗങ്ങളെ അനുവദിക്കുന്നില്ല. പൊലീസാകട്ടെ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നു. അക്രമത്തില്‍ പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിളക്കോട്ടൂരിലെ വര്‍ഗീസിനെ സന്ദര്‍ശിച്ച ശേഷംമാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ്-ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മുമായി സഹകരിക്കാന്‍ വരുന്നവരെ ലക്ഷ്യമിട്ടുള്ള അക്രമമാണിത്. ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ചെറുവാഞ്ചേരിയില്‍ സിപിഐ എം ഓഫീസും എ കെ ജി സ്മാരകവും തകര്‍ത്തിരുന്നു. പൊയിലൂര്‍ മേഖലയില്‍ മുസ്ലിംസമുദായം താമസിക്കുന്ന വീടുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. അവരോട് പാകിസ്ഥാനിലേക്ക് പോകാനാണ് കല്‍പന. ബിജെപി അധികാരത്തില്‍ വന്നതോടെയാണിതെല്ലാം ആരംഭിച്ചത്. താമസസ്ഥലത്തുനിന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചോടിക്കുകയാണ്. എന്നിട്ടും പൊലീസ് അനങ്ങുന്നില്ല. വീടുകള്‍ ഉപേക്ഷിച്ചവര്‍ എസ്പിക്കും കലക്ടര്‍ക്കും നിവേദനം നല്‍കിയിരുന്നു. ഒന്നും അറിഞ്ഞിട്ടില്ലെന്നാണ് എസ്പി പറയുന്നത്. അക്രമത്തിന് ഇരയാവുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകണം. അക്രമത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിന്റെ ഭാഗമായി 31ന് പാനൂരില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ സത്യഗ്രഹം നടത്തും. അക്രമികളെ ഒറ്റപ്പെടുത്തണമെന്നും പി ജയരാജന്‍ അഭ്യര്‍ഥിച്ചു.

deshabhimani

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിന് റേഷന്‍ പുനഃസ്ഥാപിക്കണം: ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിന് അനുവദിച്ചിരുന്ന റേഷന്‍വിഹിതം വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍നടപടി ഹൈക്കോടതി സ്റ്റേചെയ്തു. വെട്ടിക്കുറച്ച അരിയും ഗോതമ്പും പുനഃസ്ഥാപിക്കാനും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്‍, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടു. റേഷന്‍വിഹിതം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അധികൃതര്‍ ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി അഡ്വ. സത്യപ്രിയ ഈശ്വരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. കോടതി ഉത്തരവുപ്രകാരം മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിച്ച അമിക്കസ്ക്യൂറി ആശുപത്രിസൂപ്രണ്ട് ഡോ. രവികുമാര്‍, ഡയറ്റീഷ്യന്‍ എസ് പി ഷാനിദ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.

മാസംതോറും 7,550 കിലോഗ്രാം വീതമുണ്ടായിരുന്ന അരി മൂവായിരവും 2500 വീതമുണ്ടായിരുന്ന ഗോതമ്പ് 1000 കിലോയുമാക്കി വെട്ടിക്കുറച്ചതായി കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് ഓഫീസറുടെ കത്ത് അമിക്കസ്ക്യൂറി കോടതിയില്‍ ഹാജരാക്കി. ഓരോരുത്തര്‍ക്കും അരി, ഗോതമ്പ് എന്നിവ യഥാക്രമം 3.5, 1.5 കിലോഗ്രാംവീതം നല്‍കിയാല്‍മതിയെന്ന് ചൂണ്ടിക്കാട്ടി അന്തേവാസികളുടെ എണ്ണം കണക്കാക്കിയാണ് വിഹിതം വെട്ടിക്കുറച്ചത്. അതേസമയം 476 പേര്‍ക്കുമാത്രം സൗകര്യമുള്ള ആശുപത്രിയില്‍ 617 പേര്‍ കഴിയുന്നതായും ഓരോരുത്തര്‍ക്കും 14 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും മാസംതോറും ഭക്ഷണത്തിനായി ആവശ്യമുണ്ടെന്നും ഡയറ്റീഷ്യന്‍ അറിയിച്ചു. മുമ്പ് കിട്ടിക്കൊണ്ടിരുന്നതുതന്നെ മതിയാകാത്ത സാഹചര്യത്തിലാണ് ഉള്ളത് മൂന്നിലൊന്നാക്കിയത്. ഇപ്പോള്‍ രണ്ടുനേരംപോലും ഭക്ഷണം നല്‍കാനാവാത്ത അവസ്ഥയാണ്. ഭരണഘടനാപരമായും മനുഷ്യാവകാശപരമായും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയ കോടതി എത്രയുംവേഗം വിഹിതം പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടു.

deshabhimani

മദ്രസ വിദ്യാഭ്യാസ ഫണ്ട് തിരിമറി അന്വേഷിക്കണം: വിഎസ്

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച മദ്രസ വിദ്യാഭ്യാസഫണ്ട് തിരിമറി നടത്തിയതു സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സംസ്ഥാനത്തെ അംഗീകൃത മദ്രസകളില്‍ പഠന നിലവാരം ഉയര്‍ത്തുന്നതിനുള്ള സ്കീം ഫോര്‍ പ്രൊവൈഡിങ്ങ് ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്‍ മദ്രസ(എസ് പി ക്യു ഇ എം) പദ്ധതിപ്രകാരം ഇതുവരെ അനുവദിച്ച 58 കോടി രൂപയാണ് തിരിമറി നടത്തിയതായി ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

2013-14 വര്‍ഷം 36 കോടി കൂടി വിതരണം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യോഗ്യതയില്ലാത്ത മദ്രസകള്‍ വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്തതായാണ് വിവരാവകാശപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതും മുഴുവന്‍സമയ മൂന്ന് അധ്യാപകരും ഓരോ വിഷയത്തിനും പത്ത് കുട്ടികളുമായി മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതും , വഖഫ് ബോര്‍ഡ്, മദ്രസ ബോര്‍ഡ്, നിയോസ് എന്നിവയില്‍ രജിസ്ട്രേഷന്‍ ഉള്ളതുമായ മദ്രസകള്‍ക്കു മാത്രമേ ഈ പദ്ധതിപ്രകാരം ഫണ്ട് കൈപ്പറ്റാനാവൂ.

ഈ മാനദണ്ഡങ്ങളുള്ള ഒരു മദ്രസ പോലും സംസ്ഥാനത്തില്ലെന്നാണ് ഇതിനകം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളൊന്നും ഇല്ലാത്ത മദ്രസകള്‍ക്കാണ് സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് കോടിക്കണക്കിന് രൂപ അനധികൃതമായി നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ 2013-14 വര്‍ഷത്തെ ഫണ്ട് വിതരണം നിര്‍ത്തിവയ്ക്കണമെന്നും ഇതിനകം നടന്നിട്ടുള്ള ഫണ്ടുതിരിമറി സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും വി എസ് ആവശ്യപ്പെട്ടു.

deshabhimani

ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു.

സംസ്ഥാന പൊലീസ് അന്വേഷിച്ച കേസില്‍ പ്രതികളെ കണ്ടെത്തുകയും കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. സാക്ഷികളെയെല്ലാം വിസ്തരിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ കേസിന്റെ ഗൂഢാലോചന മാത്രം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് കത്തില്‍ സിബിഐ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണക്കള്ളക്കടത്തു കേസില്‍ അറസ്റ്റിലായ ഫയാസിന് ചന്ദ്രശേഖരന്‍ വധവുമായി ബന്ധമില്ലെന്നും സിബിഐ വ്യക്തമാക്കി.

deshabhimani

30 ശതമാനം മന്ത്രിമാര്‍ ക്രിമിനല്‍ കേസുള്ളവര്‍

നരേന്ദ്രമോഡി മന്ത്രിസഭയില്‍ 30 ശതമാനംപേരും നിലവില്‍ ക്രിമിനല്‍ കേസ് നേരിടുന്നവര്‍. പ്രധാനമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച ദ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്കാ (എഡിആര്‍)ണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സാമുദായികകലാപം സൃഷ്ടിക്കല്‍, തെരഞ്ഞെടുപ്പ് ചട്ടലംഘനം തുടങ്ങിയവയാണ് 30 ശതമാനം മന്ത്രിമാര്‍ നേരിടുന്ന കേസുകള്‍. ഇരുസഭയിലെയും അംഗങ്ങള്‍ അല്ലാത്തതിനാല്‍ പ്രകാശ് ജാവ്ദേക്കര്‍, നിര്‍മല സീതാരാമന്‍ എന്നിവരുടെ വിവരങ്ങള്‍ എഡിആര്‍ പരിശോധിച്ചിട്ടില്ല. 44 മന്ത്രിമാരില്‍ 40 പേരും കോടീശ്വരന്മാരാണെന്നും എഡിആര്‍ വെളിപ്പെടുത്തുന്നു.

ക്യാബിനറ്റ് മന്ത്രിയായ ഉമാഭാരതിയുടെ പേരില്‍ കൊലപാതകശ്രമത്തിനും സാമുദായിക അസന്തുലിതാവസ്ഥ സൃഷ്ടിക്കലിനും തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിനും കേസ് നിലനില്‍ക്കുന്നുണ്ട്. ഗ്രാമ വികസനമന്ത്രി ഗോപിനാഥ് മുണ്ടെയുടെ പേരില്‍ തട്ടിക്കൊണ്ടുപോകല്‍ കേസാണുള്ളത്. നാല്‍പ്പത് മന്ത്രിമാര്‍ (91 ശതമാനം) ശരാശരി 13.47 കോടിയുടെ സ്വത്തുള്ളവരാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തന്നെയാണ് മുന്നില്‍. 113 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. ഭക്ഷ്യ സംസ്കരണമന്ത്രി ഹര്‍സിമ്രത്കൗര്‍ (108 കോടി), ഗോപിനാഥ് മുണ്ടെ (38 കോടി), മേനകഗാന്ധി (37 കോടി), പിയോഷ് ഗോയല്‍ (30 കോടി) എന്നിവരാണ് തൊട്ടുപിന്നില്‍.

രഘുറാം രാജന്‍ തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍സ്ഥാനത്ത് രഘുറാം രാജന്‍ തുടരാന്‍ സാധ്യത. അമേരിക്കന്‍ പൗരനും അന്താരാഷ്ട്ര നാണ്യനിധിയില്‍ (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധനുമായിരുന്ന രഘുറാം രാജനെ യുപിഎ സര്‍ക്കാര്‍ മന്‍മോഹന്‍സിങ്ങിന്റെ താല്‍പ്പര്യപ്രകാരമാണ് റിസര്‍വ്ബാങ്ക് തലവനാക്കിയത്. രഘുറാംരാജന്റെ നയങ്ങളോട് ബിജെപിയില്‍ ഒരുവിഭാഗത്തിന് വിയോജിപ്പുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ധനമന്ത്രിയായി ചുമതലയേറ്റ അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച നടത്തിയ രഘുറാം രാജന്‍ താന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണറായി തുടരുമെന്ന വ്യക്തമായ സൂചന നല്‍കി. ജെയ്റ്റ്ലി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ രഘുറാം രാജന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

വളര്‍ച്ചയും പണപ്പെരുപ്പവും സന്തുലനത്തോടെ കൊണ്ടുപോകുകയെന്ന ദൗത്യമാണ് സര്‍ക്കാരും റിസര്‍വ്ബാങ്കും ഏറ്റെടുത്തിരിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രഘുറാംരാജന്‍ പറഞ്ഞു. പലിശനിരക്കുകള്‍ കുറയ്ക്കുന്നതിനെ ബിജെപിയില്‍ ഒരുവിഭാഗം പിന്തുണയ്ക്കുന്നു. അതേസമയം, രഘുറാംരാജന്‍ റിസര്‍വ്ബാങ്ക് മേധാവിയായശേഷം നിരക്കുകള്‍ കുറച്ചിട്ടില്ല. മൂന്നു പ്രാവശ്യം വര്‍ധിപ്പിക്കുകയുംചെയ്തു. പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുകയെന്ന നിലപാടാണ് റിസര്‍വ്ബാങ്ക് പിന്തുടരുന്നത്. വളര്‍ച്ച വീണ്ടെടുക്കുന്നതിനോടൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നിരക്ക് കുറയ്ക്കുകയെന്ന വിപണിയുടെ മുറവിളിയോട് ജെയ്റ്റ്ലിയും തല്‍ക്കാലം അനുകൂലമായി പ്രതികരിക്കില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ അഡ്വക്കറ്റ് ജനറല്‍ ജി ഇ വഹന്‍വതിയും സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനും കഴിഞ്ഞദിവസം രാജിസമര്‍പ്പിച്ചിരുന്നു.

deshabhimani

സ്ത്രീചൂഷണത്തിനെതിരെ പ്രതിരോധം ഉയരണം- സുധ സുന്ദരരാമന്‍

തൃശൂര്‍: സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയാന്‍ സംഘടിതരും അസംഘടിതരുമായ എല്ലാ വിഭാഗം സ്ത്രീകളും ഒന്നിച്ച് പ്രതിരോധം ഉയര്‍ത്തണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ വൈസ്പ്രസിഡന്റ് സുധ സുന്ദരരാമന്‍ പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വനിതാശില്‍പ്പശാലയും കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പുതിയ വെല്ലുവിളികളാണ് സ്ത്രീകള്‍ ഇന്ന് നേരിടേണ്ടിവരുന്നത്. കൂട്ടായ പ്രതികരണങ്ങള്‍ കൊണ്ടാണ് ഇതിനെ നേരിടേണ്ടത്. ജനാധിപത്യവേദികളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ സ്ത്രീകള്‍ പ്രാപ്തരല്ലെന്നാണ് വാദം ഉയര്‍ന്നത്. അര്‍ഹമായ സ്ഥാനം നല്‍കാനും തയ്യാറായില്ല. ഈ വാദം ഉയര്‍ത്തിയവര്‍ സ്ത്രീ പ്രാതിനിധ്യം മുസ്ലീം-ക്രിസ്ത്യന്‍, പിന്നോക്ക-പട്ടികജാതിവര്‍ഗ സ്ത്രീകള്‍ എന്നാക്കണമെന്ന സ്ഥിതിയായി. സ്വാതന്ത്ര്യാനന്തരം സ്ത്രീക്ക് സമൂഹത്തില്‍ കിട്ടുന്ന സ്ഥാനത്തിന് ഇനിയും മാറ്റമുണ്ടായിട്ടില്ല. സ്വകാര്യവല്‍ക്കരണം പൊതുമേഖലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നിലയുമാണ്. വളര്‍ച്ചയെക്കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ അതില്‍ സ്ത്രീയുടെ വിഹിതം എത്രയെന്ന് പറയുന്നില്ല. സമൂഹത്തിലേക്ക് ഇറങ്ങിവരുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. എന്നാല്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍തന്നെയാണ് അതിന് കാരണക്കാരെന്ന നിലയിലേക്ക് സ്ത്രീസുരക്ഷാപ്രശ്നംപോലും വളച്ചൊടിക്കപ്പെടുന്നു. സ്ത്രീധനം സ്ത്രീക്ക് ആവശ്യമില്ലെന്ന് പറയാന്‍ തയ്യാറാകണമെന്നും തുല്യസ്വത്തവകാശമാണ് സ്ത്രീക്ക് വേണ്ടതെന്നും സുധ സുന്ദരരാമന്‍ പറഞ്ഞു.

കെജിഒഎ സംസ്ഥാന പ്രസിഡന്റ് ടി കെ സുഭാഷ് അധ്യക്ഷനായി. ഡോ. ടി കെ ആനന്ദി മുഖ്യപ്രഭാഷണം നടത്തി. കെജിഒഎ സംസ്ഥാന വനിതാ കണ്‍വീനര്‍ ഡോ. വി രമാകുമാരി ചര്‍ച്ചാരേഖ അവതരിപ്പിച്ചു. എ ജി രാധാമണി, കെ ശിവകുമാര്‍, പ്രൊഫ. കാവുമ്പായി ബാലകൃഷ്ണന്‍, മേരി തോമസ് എന്നിവര്‍ സംസാരിച്ചു. ഡോ. കെ ടി ശ്രീലതകുമാരി സ്വാഗതവും ഡോ. ഇ ടി ബിന്ദു നന്ദിയും പറഞ്ഞു. ബുധനാഴ്ച നടന്ന വിവിധ ശില്‍പ്പശാലകളില്‍ പ്രൊഫ. ടി എ ഉഷാകുമാരി, രമാദേവി, എസ് ലീലാവതി, ടി ആര്‍ ചന്ദ്രദത്ത് എന്നിവര്‍ അധ്യക്ഷരായി. മീരാസുമം, എസ് സരസ്വതി, ഡോ. കെ ടി ശ്രീലത, മറിയം ജോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

deshabhimani

പുതിയ മെഡിക്കല്‍ കോളേജുകളെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു

സംസ്ഥാനത്ത് പത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍കൂടി തുടങ്ങുമെന്ന പ്രഖ്യാപനം സ്വാശ്രയ ലോബിയുടെ സമ്മര്‍ദത്തില്‍ സര്‍ക്കാര്‍തന്നെ അട്ടിമറിക്കുന്നു. വേണ്ടസൗകര്യം ഒരുക്കാതെ വിദഗ്ധ സംഘത്തെക്കൊണ്ട് ഇവ പരിശോധിപ്പിക്കുന്നത് കോളേജ് തുടങ്ങുന്നതിനെതിരായ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് അറിഞ്ഞുതന്നെയെന്ന് വ്യക്തം. ഇടുക്കിയിലെ നിര്‍ദിഷ്ട മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) സംഘം സജ്ജീകരണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി. അവിടെ കോളേജ് തുടങ്ങാന്‍ സജ്ജമായിട്ടില്ലെന്ന് റിപ്പോര്‍ട്ടും നല്‍കി. പ്രാഥമിക സംവിധാനം പോലും ഏര്‍പ്പെടുത്താതെ എംസിഐ സംഘത്തെ ക്ഷണിച്ച സര്‍ക്കാര്‍ തന്നെയാണ് ഇതിന് ഉത്തരവാദി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സംഘത്തെ വിളിച്ചുവരുത്തിയതും എതിര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള തന്ത്രമാണെന്നാണ് ആരോപണം. മറ്റു കോളേജുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതും അനിശ്ചിതത്വത്തിലാണ്. സ്വാശ്രയ ലോബിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് സര്‍ക്കാരിന്റെ ഈ ഒത്തുകളി.

ഇടുക്കി ചെറുതോണിയില്‍ പഴയ ഡിഎംഒ ഓഫീസിന്റെ നാലു മുറികളാണ് എംസിഐ സംഘത്തിന് മെഡിക്കല്‍ കോളേജിന്റെ ആസ്ഥാനമായി കാണിച്ചത്. പ്രിന്‍സിപ്പിലായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. എം എ രവീന്ദ്രനെ അടിയന്തരമായി ചുമതലപ്പെടുത്തുകയും ചെയ്തു. ഒരു മുറിയും പ്രിന്‍സിപ്പലും നാലു ക്ലര്‍ക്കുമാരുമായുള്ള "മെഡിക്കല്‍ കോളേജ്" സംവിധാനത്തെ എംസിഐ സംഘം പരിഹാസ്യത്തോടെയാണ് കണ്ടത്. തൃശൂര്‍ മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് ഡെന്റല്‍ കോളേജ് തുടങ്ങാത്തതും സ്വാശ്രയ ലോബിക്കുവേണ്ടിയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. രണ്ടു സ്വകാര്യ ഡെന്റല്‍ കോളേജുകളുള്ള തൃശൂരിനെ ഒഴിവാക്കി ആലപ്പുഴയിലാണ് ഡെന്റല്‍ കോളേജ് അനുവദിച്ചത്. ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും മുമ്പാണ് വിദഗ്ധ സംഘത്തെ ക്ഷണിച്ച് പരിശോധന നടത്തിയതും. അതേസമയം അനുമതിക്കായി സംസ്ഥാനത്ത് ആറു സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി വരികയാണ്. ഇതിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുന്നുമുണ്ട്. സ്വാശ്രയ മേഖലയില്‍ കോളേജുകള്‍ തുടങ്ങുന്നതിന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ആരോഗ്യ സര്‍വകലാശാല കര്‍ക്കശമാക്കിയപ്പോള്‍ അതിനെ എതിര്‍ത്ത സര്‍ക്കാര്‍, ഇതിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച സര്‍വകലാശാലാ ഡീന്‍ ഡോ. കെ പ്രവീണ്‍ലാലിനെ കൊച്ചി സഹകരണ കോളേജ് പ്രിന്‍സിപ്പലായി മാറ്റുകയും ചെയ്തു.

വി എം രാധാകൃഷ്ണന്‍ deshabhimani

സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കി കായികനയം

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ കായികനയമെന്ന് ആക്ഷേപം. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും അര്‍ജുന അവാര്‍ഡ് ജേതാവുമായ പത്മിനി തോമസ് അടക്കം കായികമേഖലയിലെ പ്രമുഖര്‍ പുതിയ കായികനയത്തെ അംഗീകരിക്കാനാവില്ലെന്ന് തുറന്നടിച്ചു. കരടുനയം തയ്യാറാക്കി ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ സ്വീകരിച്ച സര്‍ക്കാര്‍ അതിനെയൊക്കെ പ്രഹസനമാക്കി കായികനയംനടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തിനുതന്നെ മാതൃകയായി 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കായികനയം അട്ടിമറിച്ച് ഉദ്യോഗസ്ഥകേന്ദ്രീകൃതമായ നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുക. ഇതിലൂടെ ജനാധിപത്യസ്ഥാപനമായ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അവകാശ അധികാരങ്ങള്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കാനുള്ള നീക്കവുമുണ്ടാകും. ഇതിനെതിരെ സ്പോര്‍ടസ് കൗണ്‍സില്‍ ജനറല്‍ബോഡിയില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് തലസ്ഥാനത്തു ചേര്‍ന്ന സ്പോര്‍ട്സ് പോളിസി റിവ്യൂ മീറ്റിങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റടക്കം പുതിയ നയത്തിനെതിരെ രംഗത്തെത്തിയത്.

സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇന്നുള്ള അധികാരങ്ങളൊന്നും എടുത്തുമാറ്റാന്‍ പാടില്ലെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണ് സ്പോര്‍ട്സ് കൗണ്‍സില്‍ നടത്തിയിട്ടുള്ളതെന്നും റിവ്യു മീറ്റിങ് ഉദ്ഘാടനംചെയ്ത് പത്മിനി തോമസ് പറഞ്ഞു. കരടുനയം തയ്യാറാക്കിയ സമയത്ത് കായികരംഗത്തുള്ള ആരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നില്ലെന്ന് വിവിധ അസോസിയേഷന്‍ ഭാരവാഹികളും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും ചൂണ്ടിക്കാട്ടി. കരടുനയം സെമിനാറിലൂടെയും മറ്റും ചര്‍ച്ചയ്ക്കു വിധേയമാക്കിയെങ്കിലും ഉന്നയിക്കപ്പെട്ട നിര്‍ദേശങ്ങളൊന്നുപോലും സര്‍ക്കാര്‍ സ്വീകരിച്ചില്ല. കേരളം ആതിഥേയത്വം വഹിക്കാന്‍പോകുന്ന ദേശീയ ഗെയിംസിന്റെ ഭാഗമായി നിര്‍മിക്കുന്ന സ്റ്റേഡിയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥകേന്ദ്രിതമായ പുതിയൊരു ഏജന്‍സി രൂപീകരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. കായികരംഗത്ത് സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് കൗണ്‍സിലിന് ഇതോടെ പ്രസക്തി നഷ്ടപ്പെടും. എല്‍ഡിഎഫ് സര്‍ക്കാരാണ് ദേശീയ ഗെയിംസ് കേരളത്തില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ കായികരംഗത്ത് അടിസ്ഥാന സൗകര്യം ഇല്ലാത്തതിനാല്‍ ദേശീയ ഗെയിംസ് വഴി കൂടുതല്‍ അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പുതിയ നയം നടപ്പാക്കിയാല്‍ അടിസ്ഥാനസൗകര്യങ്ങളുടെ നിയന്ത്രണം സ്വകാര്യ ഏജന്‍സിക്കുവരെ നല്‍കാന്‍ ഇടയുണ്ടെന്നും ലാഭംമാത്രമായിരിക്കും പിന്നീട് ലക്ഷ്യം വയ്ക്കുകയെന്നും റിവ്യൂമീറ്റിങ്ങില്‍ അഭിപ്രായമുയര്‍ന്നു.

വി ഡി ശ്യാംകുമാര്‍ deshabhimani

ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി റദ്ദാക്കി

ചെന്നൈ/പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം നല്‍കിയ പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് റദ്ദാക്കി. പദ്ധതിപ്രദേശത്തെ മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനവും നിര്‍ത്താന്‍ വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പിനോട് ട്രിബൂണല്‍ ആവശ്യപ്പെട്ടു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കെജിഎസ് ഗ്രൂപ്പ് അനുമതി വാങ്ങിയത്. ഒരുവര്‍ഷത്തോളം നടന്ന വാദത്തിനൊടുവില്‍ ജസ്റ്റിസ് എം ചൊക്കലിംഗം, വിദഗ്ധ സമിതിയംഗം ആര്‍ നാഗേന്ദ്രന്‍ എന്നിവരടങ്ങിയ ട്രിബ്യൂണലിന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. വിമാനത്താവളത്തിനുവേണ്ടി വഴിവിട്ട് നീങ്ങിയ സംസ്ഥാന സര്‍ക്കാരിന് ട്രിബ്യൂണലിന്റെ ഉത്തരവ് കനത്ത ആഘാതമായി.

പാരിസ്ഥിതികാഘാതം പഠിച്ച എന്‍വിറോ കെയര്‍ എന്ന ഏജന്‍സിക്ക് അതിനുള്ള അംഗീകാരം ഇല്ലെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. വിമാനത്താവളത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എല്ലാ വാദങ്ങളും തള്ളി. സിപിഐ എമ്മും സിപിഐയും ആറന്മുള പൈതൃകഗ്രാമ സംരക്ഷണ സമിതിയുമാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്.

2013ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എന്‍ഒസിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കിയത്. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ പ്രദേശത്തെ പരിസ്ഥിതിയെ അത് ആഴത്തില്‍ ബാധിക്കുമെന്നും ഇത് മാരകമായ ഭവിഷ്യത്തുകള്‍ക്ക് വഴിവയ്ക്കുമെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. കെജിഎസ് ഗ്രൂപ്പ് ഇക്കാര്യത്തില്‍ ഗൗരവമായ ഒരു പഠനവും നടത്തിയിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി പദ്ധതിപ്രദേശത്തെ നെല്‍പ്പാടത്തെക്കുറിച്ചോ കുന്നുകളെക്കുറിച്ചോ അവര്‍ സൂചിപ്പിക്കുകപോലും ചെയ്തില്ലെന്നും കുറ്റപ്പെടുത്തി.

വിമാനത്താവളവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടിയത് മാനദണ്ഡം ലംഘിച്ചാണ്. 30 ദിവസത്തെ നോട്ടീസ് നല്‍കി രണ്ട് ദിനപത്രങ്ങളില്‍ പരസ്യം ചെയ്തു വേണം അഭിപ്രായം തേടാന്‍. രണ്ടുതവണ മാറ്റിയ അഭിപ്രായംതേടല്‍ 2004 മെയ് 15നാണ് നടന്നത്. പദ്ധതിപ്രദേശത്തിന് ഏറ്റവും അടുത്തായിരിക്കണം പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടേണ്ടിയിരുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായം തേടിയത് കലക്ടറേറ്റില്‍ നോട്ടീസ് പതിച്ച് അവിടെത്തന്നെയായിരുന്നു. വിമാനത്താവളത്തിന് വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റാണ്. ആക്ഷേപങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്ന അന്തിമ റിപ്പോര്‍ട്ട് വിദഗ്ധസമിതി സമര്‍പ്പിച്ചില്ല. പദ്ധതിനിര്‍മാണത്തിന് ട്രിബ്യൂണല്‍ കഴിഞ്ഞവര്‍ഷം സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. കെജിഎസ് ഗ്രൂപ്പിന് നല്‍കിയ 500 ഏക്കര്‍ ഭൂമി വ്യാവസായികാവശ്യത്തിന് ഉപയോഗിക്കാമെന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും സ്റ്റേ ചെയ്തിരുന്നു. പദ്ധതിപ്രദേശത്തിന്റെ 80 ശതമാനവും നെല്‍പ്പാടമാണെന്നും ഇത് മണ്ണിട്ട് നികത്തുന്നതോടെ പ്രദേശത്തെ ഭക്ഷ്യശൃംഖലയടക്കം തകരുമെന്നും 2013 മാര്‍ച്ചില്‍ ജൈവവൈവിധ്യ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വകവയ്ക്കാതെയാണ് പദ്ധതിക്ക് സര്‍ക്കാര്‍ എന്‍ഒസി നല്‍കിയത്.

രണ്ടായിരം കോടിയാണ് പദ്ധതിയുടെ മുതല്‍മുടക്ക്. കെജിഎസ് ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ് കമ്പനിയായ കെജിഎസ് ഡെവലപ്പേഴ്സ് റിലയന്‍സ് അംബാനി ഗ്രൂപ്പിന് 15 ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണ്. ഇതിനാലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കമ്പനിക്കുവേണ്ടി ശക്തമായി നിലകൊണ്ടതെന്നും ആരോപണമുയര്‍ന്നിരുന്നു.

സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി പി പ്രസാദ്, കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ കെ റോയിസണ്‍, ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതിക്കുവേണ്ടി കുമ്മനം രാജശേഖരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീരംഗനാഥ് എന്നിവരാണ് ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. ഇവര്‍ക്കുവേണ്ടി അഭിഭാഷകരായ അശോക് ചെറിയാന്‍, രഞ്ജിത് തമ്പാന്‍, ജേക്കബ് പി അലക്സ്, കൃഷ്ണരാജ്, ഹരീഷ് വാസുദേവ് എന്നിവര്‍ ഹാജരായി.

വിമാനത്താവള വിരുദ്ധ ഏകോപന സമിതി 107 ദിവസമായി ആറന്മുളയില്‍ നടത്തിവന്ന സത്യഗ്രഹം ട്രിബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. ഭാവി പരിപാടി അടുത്ത ദിവസം യോഗം ചേര്‍ന്ന് തീരുമാനിക്കും.

പുറത്തായത് കടുത്ത നിയമലംഘനം

പത്തനംതിട്ട: വിമാനത്താവള പദ്ധതിയുടെ മറവില്‍ ആറന്മുളയില്‍ അരങ്ങേറിയത് കടുത്ത നിയമലംഘനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തതെല്ലാം വഴിവിട്ട നടപടികള്‍. ഇതിനെല്ലാം പ്രചോദനമായത് പണത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും പിന്‍ബലം. ഹരിത ട്രിബ്യൂണലിന്റെ വിധിയിലൂടെ ഇക്കാര്യങ്ങളാണ് പുറത്ത്വന്നത്. 2014 ഡിസംബറില്‍ ആദ്യ വിമാനം പറന്നുയരുമെന്ന് കെജിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ചത് വഴിവിട്ട അനുമതികളുടെ പിന്‍ബലത്തിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പത്ത് ശതമാനം ഓഹരി കൂടി എടുത്തതോടെ അന്താരാഷ്ട്ര വിമാനത്താവളത്തിനാവശ്യമായ എല്ലാ അനുമതിയും ലഭിച്ചുവെന്നാണ് അവര്‍ പറഞ്ഞത്.

കൊച്ചി ആസ്ഥാനമായ സതേണ്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള ഐഎന്‍എസ് ഗരുഡയുടെ ഫ്ളൈയിങ് സോണില്‍ വരുന്ന പ്രദേശമാണ് ആറന്മുള. ആ സാഹചര്യത്തില്‍ വിമാനത്താവളത്തിന് അനുമതി നല്‍കാനാവില്ലെന്ന് 2011 ആഗസ്ത് നാലിന് അന്നത്തെ വ്യോമയാന മന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ പ്രഖ്യാപിച്ചതുമാണ്. ഈ പാത പിന്തുടര്‍ന്നാണ് പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമെല്ലാം അനുമതി നിഷേധിച്ചത്. ആ നിരോധനങ്ങളെയെല്ലാം കെജിഎസ് ഗ്രൂപ്പ് മറികടന്നത് അത്ഭുതകരമായ വേഗത്തിലാണ്. 5000 കോടിയുടെ ആസ്തി തങ്ങള്‍ക്കുണ്ടെന്നാണ് കെ കുമരന്‍, ജിജി ജോര്‍ജ്, പി ഷണ്‍മുഖം എന്നിവര്‍ ഉടമകളായ കെജിഎസ് കമ്പനി അവകാശപ്പെടുന്നത്. ഇതില്‍ 15 ശതമാനം റിലയന്‍സിന്റേതാണെന്നും അവര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

റോബര്‍ട് വധേരയ്ക്ക് വിമാനത്താവളകമ്പനിയുമായി ബന്ധമുണ്ടെന്നും ഇക്കാരണത്താല്‍ സോണിയാഗാന്ധിക്ക് പ്രത്യേക താല്പര്യമുണ്ടെന്നും ആരോപണമുയര്‍ന്നു. ഇത് ശരിവെക്കുന്ന രൂപത്തിലാണ് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍, പത്തനംതിട്ട എംപി ആന്റോ ആന്റണി, ആറന്മുള എംഎല്‍എ അഡ്വ. കെ ശിവദാസന്‍ നായര്‍ എന്നിവര്‍ വിമാനത്താവളത്തിനുവേണ്ടി ചാവേറുകളെ പോലെ നിലകൊണ്ടത്. ഇതിനിടയിലാണ് വിമാനത്താവള ഭൂമിയില്‍ 232 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്നു കണ്ടെത്തിയത്. ആദ്യ ഉടമയായ ഏബ്രഹാം കലമണ്ണിന്റെ കൈയില്‍നിന്ന് 263.72 ഏക്കറാണ് കെജിഎസ് വിലയ്ക്കുവാങ്ങിയത്. എന്നാല്‍, മിച്ചഭൂമി കണ്ടെത്തിയതോടെ കെജിഎസിന്റെ കൈയില്‍ അവശേഷിച്ചത് 31.7 ഏക്കര്‍ സ്ഥലം മാത്രമായിരുന്നു. ഇതോടെ നിയമങ്ങള്‍ ലംഘിച്ച് ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടു.

ആറന്മുളയില്‍ കെജിഎസ് ഗ്രൂപ്പ് നിയമം ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടിയതു സംബന്ധിച്ച് കോഴഞ്ചേരി അഡീഷണല്‍ തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചു. എന്നാല്‍, കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 2013 മാര്‍ച്ച് 10ന് ഇത് മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇതോടെ ഉന്നതങ്ങളില്‍നിന്നുള്ള ഇടപെടല്‍ ശക്തമായി. ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ഡെപ്യൂട്ടി കലക്ടറുമായിരുന്ന അബ്ദുള്‍ സമദിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. പിന്നാലെ കലക്ടറെയും സ്ഥലംമാറ്റി. നിയമവിരുദ്ധ നടപടികള്‍ സാധൂകരിക്കാന്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതിചെയ്യാനും സര്‍ക്കാര്‍ ശ്രമിച്ചു. വിവിധഭാഗങ്ങളില്‍ നിന്നുയര്‍ന്ന എതിര്‍പ്പ് അവഗണിച്ച് വിമാനത്താവളകമ്പനിക്കുവേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ കള്ളക്കളിക്ക് ട്രിബൂണല്‍ ഉത്തരവ് കനത്ത തിരിച്ചടിയായി.

സണ്ണി മാര്‍ക്കോസ് deshabhimani

രോഷത്തോടെ കശ്മീര്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ വ്യാപകപ്രതിഷേധം. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുമെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ്ങിന്റെ പ്രഖ്യാപനത്തിനെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സംസ്ഥാന രാഷ്ട്രീയകക്ഷികളും ശക്തമായി രംഗത്തെത്തി. പ്രസ്താവന ദുര്‍വ്യാഖ്യാനംചെയ്തെന്ന് മന്ത്രി പിന്നീട് നിലപാട് തിരുത്തിയെങ്കിലും ജമ്മു കശ്മീരിനെ പ്രത്യേകമായി കാണേണ്ടതില്ലെന്നാണ് ആര്‍എസ്എസ് വക്താവ് രാം മാധവ് ട്വിറ്ററില്‍ പ്രതികരിച്ചത്. "ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ജമ്മു കശ്മീര്‍ പിതൃസ്വത്തായാണോ ഒമര്‍ കരുതുന്നത്?"-രാം മാധവ് ചോദിച്ചു.

ജമ്മു കശ്മീരിനെയും രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗത്തെയും ഭരണഘടനാപരമായി ബന്ധിപ്പിക്കുന്നത് 370-ാം വകുപ്പാണെന്ന് ഒമര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വകുപ്പ് എടുത്തുകളയുന്നത് ജമ്മു കശ്മീരിനെ വീണ്ടും ഒറ്റപ്പെടുത്തും. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി നിലനില്‍ക്കുന്നത് ഈ വകുപ്പിന്റെ മാത്രം അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കണമെന്ന് ഒമര്‍ പറഞ്ഞു. ജിതേന്ദ്രസിങ്ങിന്റെ പ്രസ്താവന വന്നയുടന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ അടിയന്തര കോര്‍ കമ്മിറ്റി യോഗം ഒമറിന്റെ വസതിയില്‍ ചേര്‍ന്നു. 370-ാം വകുപ്പ് ദുര്‍ബലമാക്കാനുള്ള ഏതു നീക്കവും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് യോഗശേഷം നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് അലി മുഹമ്മദ് സാഗര്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തെ വര്‍ഗീയവിഭജനം കൂടുതല്‍ ആഴത്തിലാക്കുമെന്ന് പിഡിപി അധ്യക്ഷ മഹ്ബൂബ മുഫ്തി പറഞ്ഞു. 370-ാം വകുപ്പിനെ ശക്തിപ്പെടുത്താനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന അനാവശ്യവും അസ്വീകാര്യവുമാണെന്ന് ശ്രീനഗറില്‍ ചേര്‍ന്ന അവാമി മുത്താഹിത നമസ് (എഎംഎം) യോഗം അഭിപ്രായപ്പെട്ടു. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി, ഹക്കീം മുഹമ്മദ് യാസീന്‍, ഷേക് അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ റഷീദ് കാബൂളി, അബ്ദുള്‍ റഹ്മാന്‍ തക്രൂ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മോഡിയും നവാസ് ഷെരീഫും തമ്മില്‍ നടത്തിയ ചര്‍ച്ച നല്ല തുടക്കമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

370-ാം വകുപ്പിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് തീരുമാനം എടുക്കരുതെന്നും ഭരണഘടനാസ്രഷ്ടാക്കള്‍ ഉയര്‍ത്തിപ്പിടിച്ച ധാര്‍മികബാധ്യതകള്‍ മാനിക്കണമെന്നും സിപിഐ അഭിപ്രായപ്പെട്ടു. 370-ാം വകുപ്പ് റദ്ദാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പ്രതികരിച്ചു. 370-ാം വകുപ്പ് ഇല്ലാതായാല്‍ കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയ പ്രക്രിയതന്നെ അസാധുവാകുമെന്ന് ഭരണഘടനാവിദഗ്ധന്‍ രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ ബി ഖാനും ഇതിനോട് യോജിച്ചു.

deshabhimani

തസ്തിക നിര്‍ണയത്തില്‍ 12000 അധ്യാപകര്‍ പുറത്തേക്ക്

തിരു: സംസ്ഥാനത്തെ സ്കൂളുകളില്‍ തസ്തികനിര്‍ണയം പൂര്‍ത്തിയായപ്പോള്‍ 12,000 അധ്യാപകര്‍ അധികമെന്ന് സര്‍ക്കാര്‍. 1:45 എന്ന പഴയ അനുപാതത്തില്‍ 37 ലക്ഷം വിദ്യാര്‍ഥികളുടെയും ആകെയുള്ള 1.62 ലക്ഷം അധ്യാപകരുടെയും അനുപാതം എടുത്ത് തസ്തിക നിര്‍ണയിച്ചതോടെയാണ് 12,000 അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത്. ഇവര്‍ക്ക് ശമ്പളം അനുവദിക്കാന്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. തസ്തികയിലില്ലാത്ത അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ നിലവില്‍ വകുപ്പില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട് അറിയിച്ചു.

അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇതുവരെ തസ്തികനിര്‍ണയം നടത്തിയിരുന്നില്ല. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം അട്ടിമറിച്ച് തസ്തികനിര്‍ണയം നടത്തിയതാണ് ഇത്രയധികം അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കിയത്. വിദ്യാഭ്യാസ അവകാശനിയമത്തില്‍ കേരളത്തിന് ഏക ഗുണമാകുമായിരുന്ന 1:30, 1:35 അധ്യാപക- വിദ്യാര്‍ഥി അനുപാതം നടപ്പാക്കിയിരുന്നെങ്കില്‍ അധ്യാപകരെയും പൊതുവിദ്യാഭ്യാസത്തെയും സംരക്ഷിക്കാമായിരുന്നു. അധ്യാപകപാക്കേജില്‍ പുതിയ അനുപാതം നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും സര്‍ക്കാര്‍ പിന്തിരിഞ്ഞു. പുറത്താകുന്ന അധ്യാപകര്‍ക്ക് ജൂണ്‍മുതല്‍ ശമ്പളവും നല്‍കാന്‍ കഴിയില്ല. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഡിപിഐ അവകാശപ്പെട്ടാലും തസ്തികയിലില്ലാത്ത അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും എഇഒമാര്‍ക്കും കഴിയില്ല. ഇതിനായി സര്‍ക്കാര്‍ ഉത്തരവ് വേണ്ടിവരും. ഇതിന് ധനവകുപ്പ് അനുമതി നല്‍കാനും ഇടയില്ല. അധ്യാപകര്‍ കൂട്ടത്തോടെ പുറത്താകുന്നത് സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റിക്കും.

ചില വിദ്യാഭ്യാസ ഉപജില്ലകളില്‍ 400 അധ്യാപകര്‍ക്കുവരെ ജോലി നഷ്ടപ്പെടും. പിന്നോക്ക പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും കൂട്ടത്തോടെ പൂട്ടിയിടേണ്ട അവസ്ഥയുണ്ടാകും. ശമ്പളം ഉറപ്പാക്കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസമേഖല നിശ്ചലമാക്കുമെന്ന് യോഗത്തില്‍ അധ്യാപക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നേതാക്കള്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി പറയാന്‍ ഡിപിഐക്ക് കഴിഞ്ഞില്ല.

deshabhimani

ഏകജാലകം കൂട്ടക്കുഴപ്പത്തില്‍

തിരു: പ്ലസ് വണ്‍ പ്രവേശനത്തിന് മൂന്നാംദിവസവും ആര്‍ക്കും അപേക്ഷിക്കാനായില്ല. എസ്എസ്എല്‍സി ജയിച്ച നാലരലക്ഷം വിദ്യാര്‍ഥികളും സിബിഎസ്ഇ സിലബസില്‍നിന്ന് മാറുന്ന ഒരുലക്ഷത്തോളം പേരും ഓണ്‍ലൈന്‍ രജിസ്ട്രേഷനായി നാടാകെയുള്ള ഇന്റര്‍നെറ്റ് കഫേകള്‍ക്കുമുന്നില്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ്. പ്രശ്നം പരിഹരിക്കാന്‍ ബുധനാഴ്ചയും ഹയര്‍സെക്കന്‍ഡറി അധികാരികള്‍ ശ്രമിച്ചില്ല. നിലവിലുള്ള സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാതെ പ്രശ്നപരിഹാരമുണ്ടാകില്ലെന്ന് വ്യക്തമാണ്.

നിലവില്‍ ഒരേസമയം 1500 പേര്‍ക്കുമാത്രമേ ഏകജാലക ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൈറ്റ് ഉപയോഗിക്കാനാകൂ. എന്നാല്‍, ഇപ്പോള്‍ മണിക്കൂറില്‍ 6000 മുതല്‍ 7000 പേര്‍ മാത്രമാണ് ഓണ്‍ലൈന്‍ അപേക്ഷയ്ക്കായി വെബ്സൈറ്റ് തുറക്കാന്‍ ശ്രമിക്കുന്നത്. ഇതുകാരണം ആര്‍ക്കും അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല. ഗ്രാമനഗരഭേദമെന്യേ സൈറ്റ് ലഭിക്കുന്നില്ല. തിരക്കുകുറഞ്ഞാല്‍ ശരിയാകും ഇനിയും സമയമുണ്ടല്ലോ എന്നു മാത്രമാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നല്‍കുന്ന മറുപടി. ജൂണ്‍ 12വരെ അപേക്ഷിക്കാമെങ്കിലും ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് പ്രോസ്പെക്ട്സ്പോലും നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. സ്കൂളുകളില്‍ പ്രോസ്പെക്ടസ് ലഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും അച്ചടി തുടങ്ങിയിട്ടേയുള്ളൂ.

ശാരീരികവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയ്ക്കുമുമ്പ് നടത്തേണ്ടുന്ന കൗണ്‍സലിങ്ങും ഇതുവരെ നടത്തിയിട്ടില്ല. പ്രാക്ടിക്കല്‍ ഉള്ള സയന്‍സ് വിഷയങ്ങളില്‍ ഇവര്‍ക്ക് അപേക്ഷിക്കണമെങ്കില്‍ അധ്യാപകരും ഡോക്ടറും അടങ്ങുന്ന സംഘം കൗണ്‍സലിങ് നല്‍കി സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചേ അപേക്ഷിക്കാനാകൂ. കൗണ്‍സലിങ് ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ഐടി വികസനത്തിന്റെപേരില്‍ സര്‍ക്കാര്‍ മേനി നടിക്കുന്ന തലസ്ഥാന നഗരത്തില്‍പോലും ബുധനാഴ്ച ആര്‍ക്കും അപേക്ഷിക്കാനായില്ല. വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിയോഗിക്കപ്പെട്ട ഹെല്‍പ്പ് ലൈന്‍ സെന്ററുകളില്‍പോലും വെബ്സൈറ്റ് തുറക്കാന്‍ കഴിഞ്ഞില്ല.

സംസ്ഥാനത്ത് ഒന്നരലക്ഷം വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഐസിടി സെല്‍ പ്രവര്‍ത്തനം നിശ്ചലാവസ്ഥയിലാണ്. സെല്ലില്‍ ലാന്‍ഡ്ലൈനിലും അധികാരികളുടെ മൊബൈലിലും വിളിച്ചാല്‍ കിട്ടില്ല. മേലുദ്യോഗസ്ഥരോട് ചോദിച്ചാല്‍ "ട്രാഫിക് ബ്ലോക്കില്‍പെട്ടാല്‍ ബ്ലോക്ക് മാറാതെ പോകാനാകുമോ" എന്ന മറുപടിയാണ് ലഭിക്കുന്നത്.

deshabhimani

Wednesday, May 28, 2014

നവഉദാരസാമ്പത്തിക നിലപാടിന് അടിവരയിട്ട് മോഡി മന്ത്രിമാര്‍

സാമ്പത്തിക അച്ചടക്കത്തിനും പണപ്പെരുപ്പ നിയന്ത്രണത്തിനുമാണ് ഊന്നലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വെല്ലുവിളികള്‍ വ്യക്തമാണ്. സാമ്പത്തിക വളര്‍ച്ചാ തോത് പുനസ്ഥാപിക്കണം. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തണം. ധനിയന്ത്രണത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. പ്രതിരോധ വകുപ്പിന്റെ അധികചുമതലയുമുണ്ട് ജെയ്റ്റ്ലിക്ക്. മന്ത്രിസഭാ വിപുലീകരണംവരെ ഇത് ഇടക്കാല ചുമതല മാത്രമാണെന്ന് ജെയ്റ്റ്ലി അറിയിച്ചു.

ജിഡിപി വളര്‍ച്ച ഏറ്റവും മോശമായ ഘട്ടത്തില്‍ വന്‍ വെല്ലുവിളിയാണ് ജെയ്റ്റ്ലിക്ക്്. രണ്ടുമാസത്തിനകം ബജറ്റ് അവതരിപ്പിക്കേണ്ടതും ബാധ്യതയാണ്. ധന അച്ചടക്കത്തില്‍ ഊന്നുമെന്ന ജെയ്റ്റ്ലിയുടെ വാക്കുകള്‍ സബ്സിഡി വെട്ടിക്കുറയ്ക്കല്‍പോലുള്ള യുപിഎ സര്‍ക്കാര്‍നയങ്ങള്‍ തുടരുമെന്നതിന്റെ സൂചനയാണ്. കോര്‍പറേറ്റുകള്‍ക്ക് ആഹ്ലാദം നല്‍കുന്നതാണ് വാര്‍ത്താവിനിമയ- ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണവും. നിയമവകുപ്പും രവിശങ്കറിനാണ്. ടെലികോം കമ്പനികള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്തുന്നതുപോലുള്ള നടപടികള്‍ ഉണ്ടാവില്ലെന്ന് രവിശങ്കര്‍ വ്യക്തമാക്കി. യുപിഎ കാലത്ത് ടെലികോം കുത്തകയായ വൊഡഫോണിന് വലിയ നികുതി ബാധ്യത മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയിരുന്നു. ഹച്ചിന്‍സണ്‍ കമ്പനി ഏറ്റെടുത്ത ഇനത്തില്‍ രണ്ടായിരം കോടി നികുതി അടയ്ക്കാനാണ് യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. വിദേശത്ത് നടന്ന ഇടപാടാണെന്ന് വാദിച്ച് വൊഡഫോണ്‍ സര്‍ക്കാരിന് നികുതി നല്‍കിയിരുന്നില്ല. ഇടപാട് വിദേശത്തായാലും കൈമാറ്റംചെയ്യപ്പെടുന്നത് രാജ്യത്തെ സ്വത്താണെങ്കില്‍ നികുതി അടയ്ക്കണമെന്ന നിയമഭേദഗതി കൊണ്ടുവന്നാണ് ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി വൊഡഫോണില്‍നിന്ന് നികുതി ഈടാക്കിയത്. ഇതിനെതിരെ കോര്‍പറേറ്റ് ലോകം വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. പ്രസ്താവനയിലൂടെ കോര്‍പറേറ്റ് അനുകൂല സന്ദേശമാണ് രവിശങ്കര്‍ പ്രസാദ് നല്‍കുന്നത്.

ഇന്ത്യക്ക് ആവശ്യം നിക്ഷേപമാണ്. നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാവാന്‍ പാടില്ല. സ്ഥിരതയുള്ള സാമ്പത്തികനയവും നിയമസംവിധാനവുമാണ് അവര്‍ ആഗ്രഹിക്കുന്നത്. നിക്ഷേപവിശ്വാസം വീണ്ടെടുക്കുന്നതിനാണ് മുന്‍ഗണന. വാജ്പേയി സര്‍ക്കാര്‍ അറിയപ്പെട്ടത് ഹൈവേകള്‍ നിര്‍മിച്ചതിലൂടെയാണ്. ബ്രോഡ്ബാന്‍ഡ് ഹൈവേകളിലൂടെയാകും മോഡിസര്‍ക്കാര്‍ അറിയപ്പെടുക- രവിശങ്കര്‍ പറഞ്ഞു.

പ്രതികരിക്കാതെ ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി: പെട്രോള്‍- ഡീസല്‍ വില കുറയ്ക്കുന്നത് സംബന്ധിച്ച് ഉറപ്പു നല്‍കാതെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പാവപ്പെട്ടവര്‍ക്ക് അനുകൂലമായ നയമാകും സ്വീകരിക്കുകയെന്ന് പറഞ്ഞ പ്രധാന്‍ ഇന്ധനവില കുറയ്ക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല.

റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കുംവിധം പ്രകൃതിവാതകവില ഇരട്ടിയാക്കാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിക്കുമോയെന്ന ചോദ്യത്തിനും പ്രധാന്‍ മറുപടി പറഞ്ഞില്ല. പെട്രോളിയം മേഖലയില്‍ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. എല്ലാ കാര്യങ്ങളും പഠിച്ചശേഷം പ്രതികരിക്കാം- പ്രധാന്‍ അറിയിച്ചു. പെട്രോളിയം വകുപ്പിന്റെ സ്വതന്ത്ര ചുമതലയാണ് പ്രധാന്. വിലക്കയറ്റം തടയുകയാണ് മുഖ്യലക്ഷ്യമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. പൊതുവിതരണം മെച്ചപ്പെടുത്തും. ധാന്യസംഭരണത്തിന് മതിയായ സംവിധാനമൊരുക്കും. ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുന്ന അവസ്ഥയുണ്ടാവില്ല. ഒരാഴ്ചയ്ക്കകം ഇക്കാര്യങ്ങളില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും പരമാവധി ആനുകൂല്യങ്ങള്‍ക്കായി ശ്രമിക്കും- പാസ്വാന്‍ പറഞ്ഞു. റെയില്‍വേ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും റെയില്‍മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ എന്തൊക്കെയെന്ന് ആരായും. മാര്‍ഗരേഖ എങ്ങനെയാകുമെന്ന് വിശദീകരിക്കുന്നതിന് പത്തുദിവസത്തെ സാവകാശം വേണം. റെയില്‍ സുരക്ഷ പ്രധാന വിഷയമാണെന്നും ഗൗഡ പറഞ്ഞു.

ബീജാപ്പുരിലും അഹമ്മദാബാദിലും കലാപം

ബീജാപ്പുര്‍: ഗുജറാത്ത് കലാപത്തിന്റെ രക്തക്കറ പേറുന്ന നരേന്ദ്രമോഡി പ്രധാനമന്ത്രിയായി അധികാരമേറ്റതോടെ ബീജാപ്പുരിലും അഹമ്മദാബാദിലും വര്‍ഗീയകലാപം. അഹമ്മദാബാദില്‍ ഇരുമതവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഞായറാഴ്ച രാത്രിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഉത്തര കര്‍ണാടകത്തില്‍ ബീജാപ്പുര്‍ ടൗണില്‍ തിങ്കളാഴ്ച വൈകിട്ട് ബിജെപിക്കാര്‍ വിജയാഹ്ലാദപ്രകടനത്തിനിടെ അഴിഞ്ഞാടുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് നടന്നയുടന്‍ ബീജാപ്പുര്‍ ടൗണില്‍ മുന്‍ കേന്ദ്രമന്ത്രി ബസവനഗൗഡ പട്ടീല്‍ യട്ട്നാലിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് ബിജെപിക്കാര്‍ തെരുവിലിറങ്ങി. ആഹ്ലാദപ്രകടനത്തിനിടെ എല്‍ബിഎസ് പച്ചക്കറി മാര്‍ക്കറ്റിന് സമീപം കാവിധാരികള്‍ കണ്ണില്‍കണ്ടവരുടെ മുഖത്തെല്ലാം ചായം പൂശുകയായിരുന്നു. എന്നാല്‍, മുസ്ലിം മതക്കാരായ പച്ചക്കറി കച്ചവടക്കാരില്‍ ചിലര്‍ തങ്ങളുടെ മുഖത്ത് ചായം തേക്കുന്നത് എതിര്‍ത്തതോടെ വാക്കുതര്‍ക്കമായി. തര്‍ക്കം നിമിഷങ്ങള്‍ക്കകം കലാപത്തിന് വഴിമാറുകയായിരുന്നു. നിമിഷനേരത്തിനകം പച്ചക്കറി മാര്‍ക്കറ്റ് തകര്‍ക്കപ്പെട്ടു. പരിക്കേറ്റ 15 പേരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാന്ധിചൗക്ക് പൊലീസ് സ്റ്റേഷന്റെ തൊട്ടുമുന്നിലാണ് കലാപകാരികള്‍ അഴിഞ്ഞാടിയത്. അക്രമികള്‍ കടകളും മറ്റും തകര്‍ക്കുമ്പോഴും പൊലീസ് കാഴ്ചക്കാരായി നിന്നു. കലാപകാരികള്‍ പൊലീസ് സ്റ്റേഷനു നേരെയും അക്രമം അഴിച്ചുവിട്ടു. രണ്ടു മണിക്കൂര്‍ തെരുവുയുദ്ധത്തിന് ശേഷമാണ് പൊലീസ് ലാത്തിവീശി അക്രമം നിയന്ത്രണവിധേയമാക്കിയത്.

നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ബിജാപ്പുര്‍ എസ്പി രാംനിവാസ് സെപാട്ട് അറിയിച്ചു. കലാപത്തിനുശേഷം അപ്രത്യക്ഷനായ ബസവനഗൗഡയെ കണ്ടെത്തുന്നതിനായി 6 പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഗൗഡ കലാപത്തിന് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് കേസ്. അഹമ്മദാബാദില്‍ ഇരുമതക്കാരും ഇടകലര്‍ന്നുജീവിക്കുന്ന ചേരിയില്‍ വിവാഹ ചടങ്ങിനോടനുബന്ധിച്ചാണ് ഞായറാഴ്ച രാത്രി കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ പൊലീസ് ഡ്രൈവര്‍ക്കും മറ്റു ചിലര്‍ക്കും പരിക്കേറ്റു. മൂന്നു വാഹനവും രണ്ടു കടയും തകര്‍ത്തു. വിവാഹവീടിന് സമീപമുള്ള മാടക്കടയില്‍ നിന്ന് യുവാക്കളില്‍ ചിലര്‍ എതിര്‍ത്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കലാപത്തിലേക്ക് എത്തിയത്. പൊലീസ് കണ്ണീര്‍വാതകം ഉള്‍പ്പെടെ പ്രയോഗിച്ചാണ് കലാപം നിയന്ത്രിച്ചത്. ഗോധ്ര സംഭവത്തിനു ശേഷം ശാന്തമായിരുന്ന ഇവിടെ 12 വര്‍ഷത്തിനു ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

മോഡി സ്തുതി പാഠപുസ്തകത്തിലേക്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോഡി ആരാണെന്നതും അദ്ദേഹത്തിന്റെ ഗുണഗണങ്ങളും സ്കൂള്‍ വിദ്യാര്‍ഥികള്‍ മനഃപാഠമാക്കേണ്ടിവരും. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സര്‍ക്കാരാണ് മോഡി സ്തുതികള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സംസ്ഥാന വിദ്യാഭ്യാസവകുപ്പ് ഇതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തില്‍ എത്തിയ സാഹചര്യത്തിലാണ് മൂന്നും നാലും ക്ലാസിലെ പാഠപുസ്തകത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത്. മോഡിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന പാഠഭാഗങ്ങളില്‍ ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള ചരിത്രങ്ങള്‍ മൂടിവയ്ക്കപ്പെടുകയും ചെയ്യും.

ജീവിച്ചിരിക്കുന്ന ഒരു മഹാന്റെ ജീവചരിത്രമാണ് പഠിക്കുന്നതെന്നും അത് അവര്‍ക്ക് പ്രചോദനമാകുമെന്നുമാണ് വിദ്യാഭ്യാസമന്ത്രി പരാസ് ജയിന്‍ പ്രതികരിച്ചത്. മോഡിയുടെ ജീവിതം പ്രചോദനമാണെന്നത് നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സാധാരണ കുടുംബത്തില്‍ ജനിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായി വളര്‍ന്നത് എങ്ങനെയെന്ന് വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനികളുടെയും രാജാക്കന്മാരുടെയും ചരിത്രം പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നതുപോലെ തന്നെയാണ് മോഡി പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നും വിദ്യാഭ്യാസമന്ത്രി അവകാശപ്പെട്ടു. ജീവചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി ഉടന്‍ വിജ്ഞാപനം ഇറക്കുമെന്ന് പരാസ് ജയിന്‍ അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അനുമതി കിട്ടിയാലുടന്‍ വിജ്ഞാപനം പുറപ്പെടുവിക്കും.

തീരുമാനത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാണ്. ബിജെപി രാഷ്ട്രീയമര്യാദകളും കീഴ്വഴക്കങ്ങളും ലംഘിക്കുകയാണെന്ന് മറ്റ് രാഷ്ട്രീയ പാര്‍ടികള്‍ കുറ്റപ്പെടുത്തി. ജീവിച്ചിരിക്കുന്ന വ്യക്തിയെ ചരിത്രപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്ന കീഴ്വഴക്കമില്ലെന്ന് പ്രതിപക്ഷനേതാവ് സത്യദേവ് കട്ടാര കുറ്റപ്പെടുത്തി. സിലബസില്‍ ഭഗവത്ഗീത ഉള്‍പ്പെടുത്തിയത് ഈയിടെ വിവാദമായിരുന്നു. സ്കൂളുകളിലും മദ്രസകളിലും ഉള്‍പ്പെടെ ഭഗവത്ഗീത പഠിക്കാനായിരുന്നു തീരുമാനം. ന്യൂനപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു. മോഡിയുടെ ജീവചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ആരും പ്രതിഷേധിക്കില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി അവകാശപ്പെടുന്നത്.

deshabhimani