Tuesday, April 30, 2013

മോഡിയെ കണ്ട് കവാത്ത് മറന്നവര്‍


കാട്ടുകുരങ്ങിന് പച്ചമാംസവും സിംഹത്തിന് മുന്തിരിപ്പഴവും കൊടുക്കുന്ന വിചിത്രകഥാപാത്രങ്ങളല്ല നമ്മുടെ സമുദായ നേതാക്കള്‍. നരേന്ദ്രമോഡിയുടെ ശിവഗിരിവരവില്‍ മദോന്മത്തരായി ആലവട്ടവും വെഞ്ചാമരവും വീശുകയും മോഡിയുടെ ഭാഷ കടംകൊള്ളുകയുമാണിവര്‍. ന്യൂനപക്ഷം നാടിന് ദുശ്ശകുനം എന്നാണ് എന്‍എസ്എസ് സചിവോത്തമന്‍ സുകുമാരാന്‍നായര്‍ക്കൊപ്പം എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിളംബരംചെയ്യുന്നത്. മോഡിയെപ്പോലെ തനിത്തങ്കമായ ലക്ഷണമൊത്ത ഒരു ഭരണാധികാരിയെ ഈരേഴുപതിനാലുലോകത്തും മഷിയിട്ടുനോക്കിയാലും കാണാനാകില്ലെന്നാണ് "നടേശഗുരു"വിന്റെ അരുളിപ്പാട്. അതുകൊണ്ട് മഹാനായ ശ്രീനാരായണ ഗുരു സ്ഥാപിക്കുകയും സ്വാമിയുടെ സമാധികേന്ദ്രമായി മാറുകയും ചെയ്ത ശിവഗിരിയില്‍ മുസ്ലിങ്ങളുടെ വംശഹത്യക്കായി അഹോരാത്രം പെടാപ്പാടുപെടുന്ന മോഡി വന്നത് ബലേ ഭേഷ് എന്നാണ്.

പക്ഷേ, ഇങ്ങനെയൊരു തലതിരിഞ്ഞ വിചാരമല്ലല്ലോ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനുണ്ടായിരുന്നത്. "കരുണാവാരിധിയാം നബി മുത്തുരത്നമോ"യെന്നാണ് "ആത്മോപദേശ ശതക"ത്തില്‍ മുഹമ്മദ് നബിയെ ഗുരു കണ്ടത്. ഭൂമിയോളം ക്ഷമിക്കാമെന്ന് ഒരു ഭക്തന്‍ പറഞ്ഞപ്പോള്‍ ക്രിസ്തുവിനോളം എന്ന് തിരുത്തിയ ഗുരു മറ്റൊരു ഘട്ടത്തില്‍ "പരമേശ്വര പവിത്രപുത്രനാം യേശു" എന്നും വിശേഷിപ്പിച്ചു. ഇങ്ങനെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ അവരുടെ രക്ഷകരായി കരുതുന്ന ആരാധ്യപുരുഷരെ തികഞ്ഞ ആദരവോടെ കണ്ട ഗുരു ഒരു ജാതി, ഒരുമതം, ഒരു ദൈവം എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കാനാണ് ശിവഗിരിയില്‍ മഠം സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ഗുജറാത്ത് വംശഹത്യയുടെ ചോരക്കറയുള്ള മോഡിയെ അവിടേക്ക് ആനയിച്ച് ആദരിക്കുന്നതില്‍ വിയോജിച്ച്, ശ്രീനാരായണ ധര്‍മം പ്രചരിപ്പിക്കാന്‍ ബാധ്യസ്ഥമായ യോഗത്തിന്റെ അധിപന് തെറ്റുതിരുത്തിക്കാനുള്ള കടമയുണ്ടായിരുന്നു. കുമാരനാശാന്‍ മുതല്‍ സി കേശവന്‍വരെയുള്ളവര്‍ ഇരുന്ന കസേരയിലാണ് താനിരിക്കുന്നതെന്ന് ഒരുനിമിഷം ഓര്‍ക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിയാതെ പോയതിനാല്‍ അത് സംഭവിച്ചില്ല. പീതാംബരവര്‍ണം മാറ്റി ശിവഗിരിയെ കാവിപുതപ്പിക്കുകയായിരുന്നു മോഡിയുടെ വരവിലൂടെ.

ഈ അതിക്രമത്തെ സമ്പൂര്‍ണമായി പിന്തുണച്ച് മോഡി സ്തുതിഗീതമായി "കേരളകൗമുദി"മാറിയത് ചരിത്രത്തിലെ മറ്റൊരു വിരോധാഭാസമായി. ശിവഗിരിയെയും ഗുരുവിനെയും പറ്റിയുള്ള അത്യുന്നത അവബോധവും അതില്‍നിന്നുളവായ ആശയപ്രചാരണത്തിനുള്ള ത്വരയും കൗമുദിയെ നയിച്ചിരുന്നു. അതുകൊണ്ടാണ് സ്ഥാപകപത്രാധിപര്‍ സി വി കുഞ്ഞുരാമന്‍ ഗുരുവിനെ കണ്ട് നടത്തിയ അഭിമുഖത്തിലെ "ഒരു ജാതി, ഒരുമതം, ഒരു ദൈവം" എന്ന സൂക്തം പത്രത്തിന്റെ തിലകക്കുറിയായത്. സംഘപരിവാറിന്റെ ബുദ്ധികേന്ദ്രമായ പി പരമേശ്വരന്‍ ശ്രീനാരായണ ഗുരുവിനെപ്പറ്റി ഒരു പുസ്തകം രചിക്കുകയും ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആമുഖത്തോടെ അത് പുറത്തിറക്കുകയും ചെയ്തപ്പോള്‍ പത്രാധിപര്‍ കെ സുകുമാരന്‍ പേരുവച്ചെഴുതിയ അതിനിശിതമായ വിമര്‍ശന ലേഖനം, മോഡിയുടെ ആദരവിന് കഴുത്തുനീട്ടിക്കൊടുത്ത കേരളകൗമുദിയുടെ ഇന്നത്തെ സാരഥിയായ "കുഞ്ഞുമോന്‍" ഒന്നു വായിച്ചുനോക്കിയിരുന്നെങ്കിലെന്ന് ഒരുവേള വെറുതെ നിനച്ചുപോയി.

1995ല്‍ ആന്റണി ഭരണത്തണലില്‍ ശിവഗിരിയെ കാവിക്കാരുടെ കേന്ദ്രമാക്കാന്‍ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയും അതിനായി പൊലീസിന്റെ "ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍" ഉണ്ടാകുകയുംചെയ്തപ്പോള്‍ കേരളകൗമുദിയുടെ അന്നത്തെ പത്രാധിപര്‍ എം എസ് മണി, ശിവഗിരിയെ ഹിന്ദുമഠമാക്കാന്‍ നാഗ്പുരില്‍ ഉടലെടുത്ത ഗ്രാന്‍ഡ് ഡിസൈനാണ് ഉണ്ടായിരിക്കുന്നതെന്ന് തെളിവുകള്‍ നിരത്തി തുറന്നുകാട്ടി പതിനഞ്ചു ദിവസമായി ലേഖനപരമ്പര പ്രസിദ്ധീകരിച്ചു. ഈ പാരമ്പര്യം വിസ്മരിച്ച് ശിവഗിരിയില്‍ മോഡിയെ വരവേല്‍ക്കാന്‍ മുഖപ്രസംഗപേജ് അടക്കം അലങ്കരിച്ച് പത്രം ഇറങ്ങുക മാത്രമല്ല, ശിവഗിരിയില്‍ പോയി കാവിപ്പട്ട് പുതയ്ക്കാന്‍ പത്രഉടമ മോഡിയുടെ മുന്നില്‍ ശിരസ്സുകുനിക്കുകയും ചെയ്തപ്പോള്‍ ചവിട്ടിമെതിച്ചത് പൂര്‍വസൂരികളുടെ ഗുരു-ശിവഗിരി ദര്‍ശനങ്ങളാണ്.

ആര്‍ എസ് ബാബു deshabhimani

സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാട്ടി: സുപ്രീം കോടതി


കല്‍ക്കരി കുംഭകോണക്കേസില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ അതിരൂക്ഷമായ വിമര്‍ശം. സിബിഐ സമര്‍പ്പിച്ച തിരുത്തിയ റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി സിബിഐയെയും രൂക്ഷമായി വിമര്‍ശിച്ചു.

സര്‍ക്കാര്‍ യഥാര്‍ഥ വസ്തുത മറച്ചുവെച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെച്ചുവെന്ന സിബിഐ റിപ്പോര്‍ട്ട് വലിയ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് നടപടി ക്രമങ്ങളുടെ ലംഘനമാണ്. അന്വേഷണം സ്വതന്ത്രമാവണം. സിബിഐ നിഷ്പക്ഷമായ ഏജന്‍സിയായി പ്രവര്‍ത്തിക്കണം. കേന്ദ്രസര്‍ക്കാരിന് വലിയ തിരിച്ചടി നല്‍കുന്ന നിരീക്ഷണങ്ങളിലൂടെ കോടതി ചൂണ്ടിക്കാട്ടി.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് തിരുത്തിയതിന്റെ വിശദാംശങ്ങള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കല്‍ക്കരി കുംഭകോണക്കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രാലയവും പ്രധാനമന്ത്രി കാര്യാലയവും പരിശോധിച്ചുവെന്ന സിബിഐ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പ്രധാനമന്ത്രിയും നിയമമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു.

കേസന്വേഷണം അട്ടിമറിക്കാന്‍ നിയമമന്ത്രി അശ്വനികുമാര്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ പ്രതികരണം സര്‍ക്കാരും പ്രതിപക്ഷ പാര്‍ടികളും ഉറ്റുനോക്കുകയാണ്. ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊകുര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

deshabhimani

Resolve Tensions with China Peacefully


The Communist Party of India (Marxist) and the Communist Party of India have issued the following statement: Tuesday, April 30, 2013

Resolve the Tensions with China Through Negotiations

The CPI(M) and the CPI express their concern at the continued growth of tensions around the Line of Actual Control in Ladhak. This dispute must be resolved peacefully through negotiations urgently, safeguarding India’s interests. Both our Prime Minister and the Minister for External Affairs have expressed confidence of arriving at a solution through talks. India has in fact described the latest developments as a “localized affair”. Both India and China are giant neighbours and must resolve such disputes as mature nations do through negotiations and not through whipping up passions and tensions.

(Sitaram Yechury) (A.B. Bardhan)

സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി: അപകടമരണ നഷ്ടപരിഹാരം നിര്‍ത്തി


സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയിലെ അപകടമരണ നഷ്ടപരിഹാരം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയായ റിലയന്‍സും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ഇല്ലാതാക്കി. 2008-09 മുതല്‍ പൊതുമേഖലാസ്ഥാപനമായ യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ഏറെ ഫലപ്രദമായി നല്‍കിയ ആനുകൂല്യമാണ് പൊതുജനങ്ങള്‍ക്ക് നിഷേധിച്ചത്. കുടുംബനാഥന്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപ ലഭിക്കുന്ന ആനുകൂല്യമായിരുന്നു എല്‍ഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട പദ്ധതിയുടെ ഏറ്റവും വലിയ ആകര്‍ഷകം. ഇതാണ് രഹസ്യമായി ഇല്ലാതാക്കിയത്. കുടുംബനാഥന്‍ മരിച്ചതിനെത്തുടര്‍ന്ന് ആനുകൂല്യത്തിന് അപേക്ഷിച്ചപ്പോഴാണ് ഇത് നിര്‍ത്തലാക്കിയതായി പലരും അറിയുന്നത്.

പദ്ധതിക്കായി പുതിയ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അതുവരെ പദ്ധതി നടപ്പാക്കിയിരുന്ന യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി വാര്‍ഷിക പ്രീമിയമായി ആവശ്യപ്പെട്ടത് 1150 രൂപയായിരുന്നു. റിലയന്‍സാകട്ടെ 735 രൂപയും. 35 ലക്ഷം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ യുണൈറ്റഡ് ഇന്ത്യയേക്കാള്‍ 150 കോടിയോളം രൂപ കുറവാണ് റിലയന്‍സ് ക്വോട്ട് ചെയ്തതെന്ന ന്യായംപറഞ്ഞ് സര്‍ക്കാര്‍ പദ്ധതി നടത്തിപ്പിന്റെ ചുമതല ഇവര്‍ക്കുനല്‍കി. അപകടമരണ നഷ്ടപരിഹാരം നല്‍കിയവകയില്‍ വന്‍ തുക ചെലവായ സാഹചര്യത്തിലാണ് യുണൈറ്റഡ് ഇന്ത്യ ഇതിന് ആനുപാതികമായി കൂടുതല്‍ പ്രീമിയം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രീമിയം കുറച്ചുവെന്നുപറഞ്ഞ് കരാര്‍ നേടിയ റിലയന്‍സാകട്ടെ അപകടമരണ നഷ്ടപരിഹാരം നിര്‍ത്തലാക്കി. സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള ഈ നടപടി ജനങ്ങള്‍ക്ക് കനത്ത പ്രഹരമായി. പദ്ധതി നടത്തിപ്പിലെ വീഴ്ചയെത്തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയെയാണ് കേരളത്തില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്നതും ശ്രദ്ധേയമാണ്. പൊതുമേഖലാസ്ഥാപനം, അതുവരെ ഫലപ്രദമായി പദ്ധതി നടപ്പാക്കിയ സ്ഥാപനം എന്നീ പരിഗണനകള്‍ യുണൈറ്റഡിന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പദ്ധതി നടപ്പാക്കുന്ന കമ്പനിക്ക് കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ഓഫീസ് വേണമെന്ന നിബന്ധനയും റിലയന്‍സിനായി സര്‍ക്കാര്‍ നീക്കി. സര്‍ക്കാരുമായി ചേര്‍ന്നുള്ള വന്‍ തട്ടിപ്പിനാണ് ഇതുവഴി കളമൊരുങ്ങുന്നതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വ്യക്തമായി.

2011-12 വര്‍ഷം മാത്രം അപകടമരണ നഷ്ടപരിഹാരമായി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ചെലവഴിച്ചത് 90.5 ലക്ഷം രൂപയാണ്. 2010-11 വര്‍ഷം 15.25 ലക്ഷം രൂപയും ചെലവഴിച്ചു. കരാര്‍പ്രകാരം 2013 മാര്‍ച്ച് വരെയുള്ള ക്ലെയിമുകളും യുണൈറ്റഡ് ഇന്ത്യ നല്‍കും. അതിനുശേഷം മരിച്ചവരുടെ കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം നഷ്ടമാകുക. അതേസമയം അപകടമരണ നഷ്ടപരിഹാരം യുണൈറ്റഡ് ഇന്ത്യ പദ്ധതിയില്‍ സ്വന്തംനിലയ്ക്ക് ഏര്‍പ്പെടുത്തിയതാണെന്ന വിശദീകരണമാണ് പദ്ധതിയുടെ നോഡല്‍ വിഭാഗമായ തൊഴില്‍വകുപ്പിന്റെ മന്ത്രി ഷിബു ബേബിജോണിന്റെ വിശദീകരണം. റിലയന്‍സ് കമ്പനിയോട് ഇത് നല്‍കണമെന്ന് നിര്‍ബന്ധിക്കാന്‍ ആവില്ല. എങ്കിലും ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പിന്നെന്തിന് യുണൈറ്റഡ് ഇന്ത്യയെ ഒഴിവാക്കിയെന്നതിന് കൃത്യമായ വിശദീകരണവും അദ്ദേഹം നല്‍കിയില്ല.

deshabhimani 300413

ബാഗേപള്ളിയെ ത്രസിപ്പിച്ച് ഇടത് റാലി


ബാഗേപള്ളി (കര്‍ണാടക): ചിക്ക്ബലാപുര്‍ ജില്ലയിലെ ബാഗേപള്ളി മണ്ഡലത്തെ ഇളക്കിമറിച്ച് സിപിഐ എം നേതൃത്വത്തില്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു റാലി. കത്തുന്ന വെയിലിലും ആയിരങ്ങള്‍ അണിചേര്‍ന്നു. ഗ്രാമീണരും നഗരവാസികളുമെല്ലാം ചെങ്കൊടിയുമേന്തി ബാഗേപള്ളി ടൗണില്‍ ഒഴുകിയെത്തി. തൊഴിലാളികള്‍, കര്‍ഷകര്‍, ദളിത്-ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരെല്ലാം അണിനിരന്നപ്പോള്‍ അത് മഹാപ്രവാഹമായി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അഴിമതിക്കെതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ബാഗേപള്ളി നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍നിന്ന് പകല്‍ ഒന്നോടെയാണ് പ്രകടനം ആരംഭിച്ചത്. പ്രകടനത്തിനു മുന്നിലായി പ്രത്യേക വാഹനത്തില്‍ സ്ഥാനാര്‍ഥി ജി വി ശ്രീറാം റെഡ്ഡിയും സിപിഐ എം പൊളിറ്റ്ബ്യൂറോം അംഗം സീതാറാം യെച്ചൂരിയും ജനങ്ങളെ അഭിവാദ്യംചെയ്തു. ഡി വി ജി റോഡുവഴി നീങ്ങിയ പ്രകടനം രണ്ടോടെ പൊതുസമ്മേളനനഗരിയായ ഷാദി മഹല്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. കന്നഡ ദളിത് സാഹിത്യകാരന്‍ ദേവനാരു മഹാദേവ, ജി വി ശ്രീറാം റെഡ്ഡി എന്നിവരും സംസാരിച്ചു.

കര്‍ണാടകത്തില്‍ അഴിമതിക്കെതിരായ ജനവികാരം പ്രതിഫലിക്കും: യെച്ചൂരി

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ അഴിമതിക്കെതിരായ ജനവികാരം പ്രതിഫലിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ബാഗേപള്ളിയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പുറാലി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ണാടകത്തിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന ബദല്‍നയങ്ങളാണ് സിപിഐ എം ഉയര്‍ത്തുന്നത്. ഇടതുപക്ഷപാര്‍ടികളുടെ സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ അത് പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിജയമാണെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുന്നവരുടെ കൂടെ നില്‍ക്കണോ ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കണോ എന്നതാണ് തെരഞ്ഞെടുപ്പിലെ മുഖ്യ ചോദ്യം. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും കഴിഞ്ഞ അഞ്ചുവര്‍ഷം കോണ്‍ഗ്രസും ബിജെപിയും ജനങ്ങളെ കൊള്ളയടിച്ചു. പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള ഒരു നയസമീപനവും കോണ്‍ഗ്രസിനും ബിജെപിക്കും ഇല്ല. ബാഗേപള്ളിയില്‍ സിപിഐ എം സ്ഥാനാര്‍ഥി ജി വി ശ്രീറാം റെഡ്ഡിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഖനി- റിയല്‍ എസ്റ്റേറ്റ് മാഫിയകളും ശ്രമിക്കുകയാണ്. ഖനിമാഫിയക്കും ഭൂമാഫിയക്കും എതിരെ നിയമസഭയ്ക്കകത്തും പുറത്തും ശ്രീറാം റെഡ്ഡി നടത്തിയ പോരാട്ടങ്ങളാണ് അദ്ദേഹത്തിനെതിരെ നീങ്ങാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ജനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടമായി ഈ തെരഞ്ഞെടുപ്പിനെ കണ്ട് ശ്രീറാം റെഡ്ഡിയെ വിജയിപ്പിക്കണമെന്നും യെച്ചൂരി അഭ്യര്‍ഥിച്ചു.

കോണ്‍ഗ്രസിനും ബിജെപിക്കും സമ്പന്നരുടെ താല്‍പ്പര്യം മാത്രം: വൃന്ദ

ബംഗളൂരു: കോണ്‍ഗ്രസും ബിജെപിയും സമ്പന്നര്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്ന പാര്‍ടികളാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോം അംഗം വൃന്ദ കാരാട്ട് പറഞ്ഞു. കര്‍ണാടക മലവള്ളി മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി കെ ബസവരാജിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു വൃന്ദ.

ദരിദ്രര്‍ക്കും ചൂഷണം ചെയ്യപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും വേണ്ടിയാണ് സിപിഐ എം നിലകൊള്ളുന്നത്. ത്രിപുരയില്‍ സിപിഐ എമ്മിന്റെ മുഖ്യമന്ത്രിയായ മണിക് സര്‍ക്കാരാണ് രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ദരിദ്രന്‍. പാവപ്പെട്ട ജനവിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചാണ് സിപിഐ എം സ്ഥാനാര്‍ഥികള്‍ അധികാരസ്ഥാനങ്ങളില്‍ എത്തുന്നത്. സിപിഐ എമ്മിന്റെ ഒരു നേതാവിനെയും അഴിമതിക്കാരനെന്ന് ചൂണ്ടിക്കാണിക്കാനാകില്ല- വൃന്ദ പറഞ്ഞു.

deshabhimani 300413

ഒഞ്ചിയം രണധീരര്‍ക്ക് ഇന്ന് നാടിന്റെ പ്രണാമം


ജന്മി-നാടുവാഴിത്തത്തിനെതിരെ പൊരുതി വീരേതിഹാസം രചിച്ച ഒഞ്ചിയത്തെ രണധീരര്‍ക്ക് ചൊവ്വാഴ്ച നാട് പ്രണാമമര്‍പ്പിക്കും. 65-ാം രക്തസാക്ഷിത്വ വാര്‍ഷികദിനത്തില്‍ സിപിഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ പുഷ്പാര്‍ച്ചനയും സ്മൃതിപ്രയാണവും വൈകിട്ട് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.

ചന്ദ്രശേഖരന്റെ കൊലപാതകം മറയാക്കി പാര്‍ടിയെ തകര്‍ക്കാനും പരിപാടി അട്ടിമറിക്കാനുമുള്ള പാര്‍ടി വിരുദ്ധരുടെയും വലതുപക്ഷത്തിന്റെയും നീക്കം ചെറുത്ത് അനുസ്മരണം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് രക്തസാക്ഷി ഗ്രാമത്തിലെ ഓരോ പാര്‍ടിപ്രവര്‍ത്തകരും.

രാവിലെ എട്ടിന്, രക്തസാക്ഷികളെ ഒറ്റക്കുഴിവെട്ടിമൂടിയ പുറങ്കരയിലെ ബലികൂടീരത്തിലേക്ക് ഒഞ്ചിയം സ്ക്വയറില്‍നിന്ന് സ്മൃതിപ്രയാണമാരംഭിക്കും. ബാന്റ്വാദ്യങ്ങളുടെയും റെഡ്വളണ്ടിയര്‍മാരുടെയും അകമ്പടിയോടെയുള്ള ജാഥയില്‍ രക്തസാക്ഷി കുടുംബാംഗങ്ങളും നേതാക്കളും പ്രവര്‍ത്തകരും പങ്കാളികളാവും. വെള്ളികുളങ്ങര വഴിയുള്ള സമൃതിപ്രയാണയാത്രയില്‍ നൂറുകണക്കിന് ബൈക്കുകളും വാഹനങ്ങളും അനുഗമിക്കും. രാവിലെ ഒമ്പതോടെ രക്തസാക്ഷി കൂടീരത്തിലെത്തി പ്രതിജ്ഞ പുതുക്കും. വൈകിട്ട് അഞ്ചിന് ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉജ്വല പ്രകടനം കണ്ണൂക്കരയില്‍നിന്നും ആരംഭിച്ച് രക്തസാക്ഷി നഗറില്‍ സമാപിക്കും. തുടര്‍ന്ന് ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ സൈനബ, പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്‍ എന്നിവര്‍ സംസാരിക്കും.

deshabhimani 300413

വൈദ്യുതിനിരക്ക് വര്‍ധന ഉപേക്ഷിക്കണം: എ കെ ബാലന്‍


ജനങ്ങളുടെമേല്‍ വീണ്ടും 660 കോടിയോളം രൂപയുടെ വൈദ്യുതിചാര്‍ജ് ബാധ്യത അടിച്ചേല്‍പ്പിക്കാനുള്ള നീക്കം കടുത്തദ്രോഹവും ക്രൂരതയുമാണെന്ന് മുന്‍ വൈദ്യുതിമന്ത്രിയും സിപിഐ എം പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയുമായ എ കെ ബാലന്‍ എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.

സ്ലാബ് സമ്പ്രദായം അവസാനിപ്പിക്കുന്നത് നിരക്ക് ഇരട്ടിയിലധികമാക്കും. ഒറ്റ വ്യവസായസ്ഥാപനങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനാകില്ല. ജൂണ്‍മുതല്‍ ഇന്ധന സര്‍ച്ചാര്‍ജും ചുമത്തുമെന്ന് അറിയുന്നു. കെഎസ്ഇബിയുടെ മുഴുവന്‍ സാമ്പത്തികബാധ്യതയും ഉപയോക്താക്കളുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണം. ബോര്‍ഡിന് സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കില്‍ സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മഴക്കുറവുമാത്രമല്ല, ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയും പ്രതിസന്ധിക്ക് കാരണമാണെന്ന് ബോര്‍ഡ് റഗുലേറ്ററി കമീഷന് നല്‍കിയ കണക്കുതന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ നീരൊഴുക്ക് ഒന്നിച്ചുകൂട്ടിയാല്‍ 13,200 മില്യണ്‍ യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കേരളത്തിലെ ജലവൈദ്യുത പദ്ധതികളില്‍ ലഭ്യമായിട്ടുണ്ട്. റഗുലേറ്ററി കമീഷന് നല്‍കിയ കണക്കുപ്രകാരം ഈ രണ്ടുവര്‍ഷത്തേക്കുംകൂടി ബോര്‍ഡ് പ്രതീക്ഷിച്ച നീരൊഴുക്ക് 14,000 മില്യണ്‍ യൂണിറ്റാണ്. അതായത് 800 മില്യണ്‍ യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകേണ്ടത്. എന്നാല്‍, ഇപ്പോള്‍ നേരിടുന്ന വൈദ്യുതിലഭ്യത കുറവ് ഇതിന്റെ നാലിരട്ടിയിലധികമാണ്. കമ്പോളത്തില്‍നിന്ന് വന്‍ വിലകൊടുത്ത് വൈദ്യുതി വാങ്ങിയിട്ടും പ്രശ്നം പരിഹരിക്കാന്‍ കഴിയുന്നില്ല.

2011 മാര്‍ച്ചില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് മീഡിയം ടേം പവര്‍ പര്‍ച്ചേസ് എന്ന നിലയില്‍ 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടി തുടങ്ങിയിരുന്നു. അപ്പോള്‍ ലഭ്യമായ പ്രസരണ കോറിഡോര്‍ കേരളത്തിന്റെ അധീനതയില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യംകൂടി അതിനുപിന്നിലുണ്ടായിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ ടെന്‍ഡര്‍ റദ്ദുചെയ്തു. സതേണ്‍ഗ്രിഡിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള സാധ്യത വന്നാലും പ്രസരണ കോറിഡോര്‍ ലഭ്യമല്ലാത്ത സ്ഥിതിയിലേക്ക് കേരളം എത്തിയതിനുപിന്നില്‍ ദീര്‍ഘവീക്ഷണമില്ലാത്ത ഈ നടപടിയാണ്. വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും പ്രസരണനഷ്ടം കുറയ്ക്കുന്നതിനും വേണ്ട മുന്‍കരുതലുകള്‍ ബോര്‍ഡ് എടുക്കുന്നില്ല. ബൈതരണിയിലെ കല്‍ക്കരിപ്പാടം നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ നടപടിയില്ല. കൂടംകുളത്തുനിന്ന് കേരളത്തിനുള്ള 266 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നതിനുള്ള തിരുനെല്‍വേലി- മാടക്കത്തറ 400 കെവി ലൈനില്‍ ഇടമണ്‍- കൊച്ചി പണി പൂര്‍ത്തിയാക്കാനും ഈ സര്‍ക്കാരിന് കഴിഞ്ഞില്ല. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാവുന്ന പ്രകൃതിവാതക പൈപ്പുലൈന്‍ പദ്ധതിയും സ്തംഭനാവസ്ഥയിലായി. ആഭ്യന്തര ഗ്യാസ് അലോക്കേഷനും വിലനിയന്ത്രണവും നിര്‍വഹിച്ചിരുന്ന മന്ത്രിസഭാസമിതിയുടെ ചെയര്‍മാന്‍ എ കെ ആന്റണിയായിട്ടുപോലും അത് ഉപയോഗപ്പെടുത്തുന്നില്ലെന്നും ബാലന്‍ ചൂണ്ടിക്കാട്ടി.

deshabhimani 300413

നാല് സാക്ഷികളുടെ കോള്‍ റെക്കോഡ് ഹാജരാക്കാന്‍ ഉത്തരവ്

 ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നാല് പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊബൈല്‍ഫോണ്‍ കോള്‍റെക്കോഡ് ഹാജരാക്കണമെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി. പ്രതിഭാഗം അഭിഭാഷകരുടെ ഹര്‍ജിയിലാണ് ജഡ്ജി ആര്‍ നാരായണ പിഷാരടിയുടെ ഉത്തരവ്. ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികളായ കെ കെ പ്രസീത്, ടി പി രമേശന്‍, ടി പി മനീഷ്കുമാര്‍, 48-ാം സാക്ഷി പ്രകാശന്‍ എന്നിവരുടെ ഫോണ്‍വിളികളുടെ രേഖകളും മൊബൈല്‍ ടവര്‍ ലൊക്കേഷനും മെയ് 15നുമുമ്പ് ഹാജരാക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. വോഡഫോണ്‍, ബിഎസ്എന്‍എല്‍ നോഡല്‍ ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് തെളിയിക്കാനാണ് അവരുടെ ഫോണ്‍വിളികളുടെ വിശദാംശം തേടി പ്രതിഭാഗം ഹര്‍ജി നല്‍കിയത്. ഒന്നാംസാക്ഷി പ്രസീതിന്റെ 9048014554 നമ്പറിന്റെയും രണ്ടാംസാക്ഷി രമേശന്റെ 8086149223 നമ്പറിന്റെയും മൂന്നാംസാക്ഷി മനീഷ്കുമാറിന്റെ 9496682127 നമ്പറിന്റെയും 2012 മെയ് നാല് മുതല്‍ ഒമ്പത് വരെയുള്ള കോള്‍ റെക്കോഡുകളാണ് ഹാജരാക്കേണ്ടത്.48-ാം സാക്ഷി പ്രകാശന്റെ 2012 മെയ് 25ന്റെ കോള്‍ റെക്കോഡും ഹാജരാക്കണം. കേസ് ഡയറിയിലെ 94-ാം സാക്ഷി കെ ഭാസ്കരന്റെ ഫോണ്‍നമ്പറിന്റെ വിശദാംശം ലഭ്യമാക്കണമെന്ന ഹര്‍ജി കോടതി അനുവദിച്ചില്ല. പ്രോസിക്യൂഷന്‍ ഭാസ്കരനെ വിസ്തരിക്കാത്തതും നമ്പര്‍ ഏതാണെന്ന് ആരും മൊഴിനല്‍കാത്തതിനാലുമാണിത്. ഭാസ്കരന്റെ നമ്പര്‍ 9447847450 ആകാമെന്ന സൂചന മാത്രമേ കോടതിയുടെ മുമ്പിലുള്ളൂവെന്ന് ഉത്തരവില്‍ പറഞ്ഞു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട രാത്രി 10.15 മുതല്‍ പിറ്റേന്ന് പകല്‍ 11.30 വരെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായി ഓര്‍മയില്ലെന്നായിരുന്നു പ്രസീതിന്റെ മൊഴി. എന്നാല്‍ സംഭവദിവസം രാത്രി 10നുശേഷം കുരിക്കിലാട്ടുവച്ച് പ്രസീതിന്റെ ഫോണില്‍നിന്ന് കോള്‍ പോയതായി പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ചൂണ്ടിക്കാട്ടി. പ്രസീത് ഇത് നിഷേധിച്ചിരുന്നു. സംഭവസ്ഥലത്ത് രണ്ടാംസാക്ഷി രമേശന്‍ ഉണ്ടായിരുന്നില്ലെന്നും പിറ്റേന്നുമുതല്‍ ചന്ദ്രശേഖരന്റെ വീട്ടിലും പരിസരത്തുമാണ് ഉണ്ടായിരുന്നതെന്നും പ്രതിഭാഗം ക്രോസ് വിസ്താരത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പിറ്റേന്നുമുതല്‍ ഒമ്പത് വരെ കാര്‍ത്തികപ്പള്ളിയിലെ പിതൃസഹോദരന്റെ വീട്ടിലായിരുന്നുവെന്നാണ് രമേശന്‍ നല്‍കിയ മൊഴി. സംഭവത്തിനുശേഷം മൂന്നാംസാക്ഷി മനീഷ്കുമാര്‍ ആര്‍എംപി നേതാക്കളെ വിളിച്ചതായി പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേസ് ഡയറിയിലെ 52-ാംസാക്ഷി സുരേഷിനെ വിളിച്ചതിന്റെ രേഖയും ഹാജരാക്കി. എന്നാല്‍ സാക്ഷി ഇത് നിഷേധിക്കുകയായിരുന്നു. 48-ാം സാക്ഷി പ്രകാശന്‍ കേസ് ഡയറിയിലെ 94-ാംസാക്ഷി കെ ഭാസ്കരനെ കഴിഞ്ഞവര്‍ഷം ഏപ്രില്‍ 25ന് വിളിച്ചു എന്ന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഭാസ്കരനെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ല. ഇതിന്റെയെല്ലാം സത്യാവസ്ഥ പുറത്തുവരാനാണ് പ്രതിഭാഗം ഹര്‍ജി നല്‍കിയത്.

പ്രതികളുടെ ജയില്‍മാറ്റം: ഡിജിപിക്ക് കോടതിയുടെ രൂക്ഷവിമര്‍ശം

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയ ജയില്‍ ഡിജിപിയുടെ നടപടി നിയമവിരുദ്ധവും ക്രമവിരുദ്ധവുമാണെന്ന് പ്രത്യേക അഡീഷണല്‍സെഷന്‍സ് കോടതി. സിജിത് എന്ന അണ്ണന്‍ സിജിത്, പി കെ കുഞ്ഞനന്തന്‍ എന്നിവരെ കണ്ണൂരില്‍നിന്ന് മാറ്റിയ ജയില്‍ ഡിജിപിയുടെ ഉത്തരവിനെ ജഡ്ജി ആര്‍ നാരായണ പിഷാരടി രൂക്ഷമായി വിമര്‍ശിച്ചു. കേസ് വിചാരണ പുരോഗമിക്കുന്നതിനാല്‍ ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലില്‍തന്നെ പാര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇരുവരെയും കണ്ണൂരിലേക്ക് മാറ്റാനുള്ള ഹര്‍ജി അനുവദിച്ചില്ല. വിചാരണക്കോടതി അറിയാതെ റിമാന്‍ഡ് പ്രതികളെ മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാരും സയീദ് സഹൈല്‍ ഷെയ്ക്കും തമ്മിലുള്ള കേസിലെ ഈവര്‍ഷത്തെ സുപ്രീംകോടതിവിധി ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.

കോടതിയുടെ അനുമതി തേടാതെയാണ് ജയില്‍ ഡിജിപിയുടെ ഉത്തരവുണ്ടായത്. കോടതിയില്‍ അപേക്ഷപോലും നല്‍കിയില്ല. രണ്ടുപേരെയും കോഴിക്കോട്ടേക്ക് മാറ്റിയത് കോടതിയെ അറിയിക്കാനുള്ള സാമാന്യമര്യാദപോലും ജയില്‍ ഡിജിപി കാണിച്ചില്ല. പ്രതിഭാഗത്തിന്റെ പരാതിയില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടില്‍നിന്ന് വിശദീകരണം തേടിയപ്പോഴാണ് വിവരം കോടതി അറിഞ്ഞത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇരുവരും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും കണ്ണൂര്‍ ജയിലില്‍ കിട്ടുന്ന ഭക്ഷണവും ചികിത്സയും കോഴിക്കോട്ട് ലഭിക്കുന്നില്ലെന്നും അതിനാല്‍ കണ്ണൂരിലേക്കുതന്നെ മാറ്റണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി നല്‍കിയത്. എന്നാല്‍ കണ്ണൂരിലേതിനെക്കാള്‍ സൗകര്യം കോഴിക്കോട്ട് ലഭിക്കുമെന്ന് കോടതി വിലയിരുത്തി. സിജിത്തിനുവേണ്ടി അഡ്വ. പി വി ഹരിയും പി കെ കുഞ്ഞനന്തനുവേണ്ടി അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പുമാണ് ഹര്‍ജി നല്‍കിയത്. കുഞ്ഞനന്തന്റെ ചികിത്സാരേഖകളും ഹാജരാക്കിയിരുന്നു.

deshabhimani 300413

മന്ത്രിമാരുടെ സൗദി സന്ദര്‍ശനം പ്രഹസനമായി


സൗദി അറേബ്യയില്‍ മുള്‍മുനയില്‍ കഴിയുന്ന പതിനായിരക്കണക്കിന് മലയാളികളടക്കം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് കേന്ദ്രമന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനംകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാവില്ല. സൗദി സര്‍ക്കാര്‍ സ്വദേശിവല്‍ക്കരണം തുടരുന്നതിനിടയിലും ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ചില വിട്ടുവീഴ്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് നിരാശയാണ് മന്ത്രിമാരുടെ സന്ദര്‍ശനം നല്‍കിയത്. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംയുക്ത സമിതിയെ നിയോഗിക്കല്‍ മാത്രമാണ് ഉണ്ടായ തീരുമാനം. ഇരു രാജ്യങ്ങളിലേയും മന്ത്രിമാരുടെ കൂടിക്കാഴ്ചയിലെ സ്വഭാവിക നടപടി മാത്രമായാണ് ഈ നടപടി വിലയിരുത്തപ്പെടുത്തത്. കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്രസംഘം നേതാവായ പ്രവാസിമന്ത്രി വയലാര്‍ രവി തന്നെ വ്യക്തമാക്കികഴിഞ്ഞു.

തങ്ങളെ അലട്ടുന്ന നിരവധി വിഷയങ്ങളാണ് പ്രവാസികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. സൗദിയിലെത്തിയ ഉന്നതതല സംഘത്തിന് മുന്നിലും പ്രവാസി സംഘടനകള്‍ ആശങ്കകള്‍ പങ്കുവച്ചു. രേഖ ശരിയാക്കുന്നതിന് സൗദി രാജാവ് അനുവദിച്ച മൂന്നുമാസം ഇളവ് ആറുമാസമാക്കാന്‍ വഴിതേടുക, പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിന് നയതന്ത്ര നീക്കം നടത്തുക, പിടിക്കപ്പെടുന്ന ഇന്ത്യക്കാരെ തടവില്‍ വിടാതെ നാട്ടിലെത്തിക്കുക, കയറ്റിവിടുന്നവരുടെ വിമാനക്കൂലി വഹിക്കുക, നിയമകുരുക്കില്‍ പെടുന്നവരെ സഹായിക്കാന്‍ നിയമസഹായസെല്‍ രൂപീകരിക്കുക, എംബസിയിലും കോണ്‍സുലേറ്റിലും മറ്റ് ദൂര സ്ഥലങ്ങളിലും ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് പ്രവാസി സമൂഹം അവതരിപ്പിച്ചത്. എന്നാല്‍ ഇതില്‍ ഒന്നു പോലും മുഖവിലയ്ക്കെടുത്തില്ല. സൗദിയുമായി ചേര്‍ന്ന് തീരുമാനിക്കേണ്ടതല്ലാത്ത, കേന്ദ്രസര്‍ക്കാറിന് മാത്രം ചെയ്യാവുന്ന കാര്യങ്ങളില്‍പോലും അനുകൂല സമീപനം സംഘത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. സൗദി സ്വദേശിവല്‍ക്കരണം സംബന്ധിച്ച് ഇന്ത്യയിലെ മാധ്യമങ്ങള്‍ അനാവശ്യ ഭീതി സൃഷ്ടിച്ചെന്നാണ് മന്ത്രി വയലാര്‍ രവി പ്രതികരിച്ചത്. സൗദിയില്‍ ഇന്ത്യന്‍ പൗരന്‍മാരായ തൊഴിലാളികള്‍ക്ക് ഒരു പ്രശ്നവുമില്ലെന്നാണ് മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നത്.
(ടി എം മന്‍സൂര്‍)

deshabhimani

മൂന്ന് മലയാളപത്രങ്ങള്‍ക്ക് തമിഴ്നാട് ചാരനുമായി അടുത്ത ബന്ധം

ദേശാഭിമാനി 300413

മൂന്ന് മലയാള പത്രങ്ങള്‍ക്ക് തമിഴ്നാട് ചാരനുമായി അടുത്ത ബന്ധം

തിരു: നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളിലെ വിവരങ്ങള്‍ സെക്രട്ടറിയറ്റില്‍നിന്ന് ചോര്‍ത്തുന്ന തമിഴ്നാട് ഉദ്യോഗസ്ഥനുമായി മൂന്ന് പ്രമുഖ മലയാളപത്രങ്ങള്‍ക്ക് അടുത്ത ബന്ധമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മനോരമ, മാതൃഭൂമി, കേരള കൗമുദി എന്നിവയുടെ പേരെടുത്ത് പറഞ്ഞാണ് ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ പത്രങ്ങളുടെ തലസ്ഥാനത്തെ പ്രമുഖരായ ചില ലേഖകരുമായി തനിക്ക് അടുപ്പമുണ്ടെന്ന് സെക്രട്ടറിയറ്റില്‍ നിന്നും ഫയല്‍ കടത്തിയ തമിഴ്നാട് ചാരന്‍ ഉണ്ണിക്കൃഷ്ണന്‍ ഇന്റലിജന്‍സിനോട് വെളിപ്പെടുത്തി. മന്ത്രി അനൂപ് ജേക്കബ്, മുന്‍മന്ത്രി കെ ബി ഗണേശ്കുമാര്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ്, സെക്രട്ടറിയറ്റിലെ ജല, നിയമ, ആഭ്യന്തരവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായും ഉണ്ണിക്കൃഷ്ണന് അടുത്ത ബന്ധമുണ്ട്. മന്ത്രിമാരുടെ തമിഴ്നാട് യാത്രയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നത് താനാണെന്ന് ഇയാള്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. തമിഴ്നാടിന് അനുകൂലമായി വാര്‍ത്ത നല്‍കുന്നതിന് പ്രത്യുപകാരമായി പാരിതോഷികവും മറ്റും മൂന്നുപത്രങ്ങളുടെ ലേഖകര്‍ക്ക് നല്‍കുക പതിവാണ്. തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും ഉല്ലാസയാത്രയും തരപ്പെടുത്തിയിട്ടുണ്ട്. ഈ പത്രങ്ങളിലെ പ്രമുഖരില്‍ ചിലരുടെ മക്കള്‍ക്ക് തമിഴ്നാട്ടിലെ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം ശരിയാക്കിയതും താന്‍ വഴിയാണെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.

മനോരമ, മാതൃഭൂമി, കേരളകൗമുദി പത്രങ്ങളുടെ പ്രമുഖര്‍ക്ക് തമിഴ്നാട്ടില്‍ വന്‍തോതില്‍ ഭൂമിയുണ്ടെന്നും അതിന്റെ ഇടനിലക്കാരനായി താന്‍ പ്രവര്‍ത്തിച്ചെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞതായി ഇന്റലിജന്‍സ് അധികൃതര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നദീജല തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസില്‍ വിവരം ചോരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് ഇന്റലിജന്‍സ് ആവശ്യപ്പെട്ടതെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞു. നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ഫയല്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. തമിഴ്നാട് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലജ്ജിച്ചു തലതാഴ്ത്തേണ്ട മാധ്യമശൈലി


മാധ്യമരംഗം അഴിമതിയുടെ പിടിയിലമരുന്നത് അപൂര്‍വതയല്ല. കോര്‍പറേറ്റുകള്‍ക്കുവേണ്ടി പ്രചാരകന്റെയും ഉപജാപകന്റെയും വേഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതുമുതല്‍, പണംവാങ്ങി വാര്‍ത്തയെഴുതാന്‍ പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാകുന്നതുവരെയുള്ള വിവരങ്ങള്‍ വേണ്ടതിലധികം വന്നുകഴിഞ്ഞു. വായിക്കുകയും കാണുകയും കേള്‍ക്കുകയുംചെയ്യുന്ന വാര്‍ത്തകള്‍ക്കുപിന്നിലെ ചരടുകള്‍ പത്രമുടമയുടെ താല്‍പ്പര്യങ്ങള്‍ പരിശോധിച്ചുമാത്രം കണ്ടെത്താനാകില്ലെന്നു വന്നിരിക്കുന്നു. ഉടമയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം താല്‍പ്പര്യങ്ങളുമുണ്ടാവുകയാണ്. മാധ്യമ സിന്‍ഡിക്കറ്റ് എന്ന വിശേഷണം ലഭിച്ച അത്തരമൊരു കൂട്ടായ്മ തലസ്ഥാനത്ത് പ്രവര്‍ത്തിച്ചത് ഇന്ന് ആരും നിഷേധിക്കുന്ന വിഷയമല്ല. സിപിഐ എം എന്ന രാഷ്ട്രീയ പാര്‍ടിയെ തകര്‍ക്കാനുള്ളതായിരുന്നു ആ സിന്‍ഡിക്കറ്റ്. പാര്‍ടിയിലെ ചിലര്‍ നല്ലതെന്നും ചിലര്‍ മോശമെന്നും സ്ഥാപിക്കാന്‍ അതിവിദഗ്ധമായി കഥകള്‍ രചിക്കുകയും സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയും ഒടുവില്‍ പാര്‍ടിയെ തകര്‍ത്തുകളയാമെന്ന വ്യാമോഹത്തില്‍വരെ എത്തുകയുംചെയ്ത ആ സിന്‍ഡിക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്നും നാട്ടിലുണ്ട്. ഇടയ്ക്കിടെ, കല്‍പ്പിത കഥകളുമായി അവര്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങള്‍ അവരുടെ ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍, ഈ കെട്ട മാധ്യമപ്രവര്‍ത്തനരീതിയും സ്വീകാര്യമാവുകയായിരുന്നു.

അധികാരത്തിന്റെ ഇടനാഴികളിലും അധികാരികളുടെ അടുക്കളകളിലും താവളമടിച്ച് ദല്ലാള്‍പണിയെടുത്ത് സമ്പാദിച്ചുകൂട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ നല്ല കാഴ്ചയല്ല. അധികാരികള്‍ക്കുവേണ്ടി മാത്രമല്ല, പണവും സൗജന്യങ്ങളും നല്‍കുന്ന ആര്‍ക്കുവേണ്ടിയും മുട്ടിലിഴയാന്‍ തയ്യാറുള്ള ചിലരും മാധ്യമസമൂഹത്തിലുണ്ട് എന്നാണ് കഴിഞ്ഞദിവസം വന്ന ഒരു വാര്‍ത്തയില്‍ തെളിയുന്നത്. നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട കേരളത്തിന്റെ രേഖകള്‍ തമിഴ്നാടിന് ചോര്‍ത്തി നല്‍കിയത് സംബന്ധിച്ച അന്വേഷണത്തില്‍ തലസ്ഥാനത്തെ ഏതാനും മാധ്യമപ്രവര്‍ത്തകരുടെ പങ്കാളിത്തം രഹസ്യാന്വേഷകര്‍ കണ്ടെത്തി എന്നാണ് ആ വാര്‍ത്ത. തമിഴ്നാട് പബ്ലിക് റിലേഷന്‍സ് വകുപ്പിലെ മലയാളിയായ ഉദ്യോഗസ്ഥന്‍ ഉണ്ണിക്കൃഷ്ണന്‍ കേരളത്തിന്റെ സെക്രട്ടറിയറ്റില്‍ സൈ്വരവിഹാരം നടത്തി വിവരങ്ങള്‍ ചോര്‍ത്തുന്നു. അയാളെ സഹായിക്കാനും അയാളില്‍നിന്ന് സഹായംപറ്റാനും മന്ത്രിമാര്‍മുതല്‍ താഴെക്കിടയിലുള്ള സര്‍ക്കാരുദ്യോഗസ്ഥര്‍വരെ തയ്യാറാകുന്നു. അക്കൂട്ടത്തില്‍ മൂന്ന് പ്രമുഖ പത്രങ്ങളിലേതുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരുമായും ബന്ധമുണ്ടാക്കിയിരിക്കുന്നു. അവര്‍ക്ക് തമിഴ്നാട്ടിലേക്കുള്ള വിനോദയാത്ര, കുട്ടികളുടെ കോളേജ് അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സഹായം ചെയ്യുന്നു- ഇത്രയും വിവരങ്ങളാണ് സംസ്ഥാന ഇന്റലിജന്‍സ് മേധാവി സെന്‍കുമാറിന്റെ രഹസ്യറിപ്പോര്‍ട്ട് ഉദ്ധരിച്ച് വന്ന വാര്‍ത്ത.

ആ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുതന്നെ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗണേഷ്കുമാര്‍, അനൂപ് ജേക്കബ് തുടങ്ങിയ മന്ത്രിമാര്‍ വിവാദ ഉദ്യോഗസ്ഥനില്‍നിന്ന് സൗജന്യം പറ്റിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം മേധാവി പറയുന്നത്. അതിനര്‍ഥം, പട്ടികയില്‍ കൂടുതല്‍ മന്ത്രിമാരുണ്ടെന്നാണ്. അന്യസംസ്ഥാനത്തിനുവേണ്ടി ലോബിയിങ് നടത്തുന്ന ഒരാളുടെ സഹായം പറ്റുന്നവരാണ് കേരളത്തിലെ മന്ത്രിമാര്‍ എന്ന ആരോപണം ഇന്റലിജന്‍സ് മേധാവിതന്നെ ഉന്നയിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് നിസ്സാരമായി തള്ളിക്കളയാനോ അവഗണിക്കാനോ ആകില്ല. ഒന്നുകില്‍ തന്റെ മന്ത്രിസഭയിലുള്ള അത്തരക്കാരെ കണ്ടെത്തി നിയമത്തിന്റെ കൈയിലേല്‍പ്പിക്കണം. കൂടുതല്‍ അന്വേഷണം നടത്തി എല്ലാ കള്ളനാണയങ്ങളെയും പുറത്തുകൊണ്ടുവരണം. അതിനു തയ്യാറല്ലെങ്കില്‍ ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട് തെറ്റാണെന്നു പ്രഖ്യാപിച്ച് നടപടിയെടുക്കണം. ഇത് രണ്ടും ചെയ്യാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകുമെന്നു കരുതാനാകില്ല. മറിച്ച്, ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആയുധമാക്കി തന്റെ മന്ത്രിസഭയിലെ ചിലരെ വരുതിക്ക് നിര്‍ത്താനും ബ്ലാക്ക്മെയില്‍ചെയ്ത് കാര്യം നേടാനുമാണ് സാധ്യത- അതാണനുഭവം. ഇത്തരം ഘട്ടങ്ങളില്‍ വസ്തുതകള്‍ ജനങ്ങള്‍ക്കുമുന്നിലെത്തിച്ച് ജനാധിപത്യത്തിന് കവചംതീര്‍ക്കുക മാധ്യമങ്ങളാണ് എന്നാണ് പൊതുധാരണ. ഇവിടെ, സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവരേക്കാളും ഉദ്യോഗസ്ഥ വൃന്ദത്തേക്കാളും താണ അനുഭവങ്ങളാണ് മാധ്യമങ്ങളില്‍നിന്നുണ്ടാകുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍തന്നെ കൈക്കൂലിയെന്നുതന്നെ പറയാവുന്ന സൗജന്യങ്ങള്‍പറ്റി, കേരളത്തിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമായ വാര്‍ത്തകളെഴുതുകയും പ്രചാരണം നടത്തുകയും ചെയ്യുന്നെങ്കില്‍, ഈ ദുഷിച്ച ഇടപാടുകളിലെ മാധ്യമപങ്കാളിത്തം ഊഹിക്കാവുന്നതിനേക്കാള്‍ അപ്പുറമാണ് എന്ന് തീര്‍ച്ചയാക്കാം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ചെയ്തികള്‍ മൂടിവച്ച് കാശുമാറാനുള്ള ദല്ലാള്‍പണിയായി മാധ്യമപ്രവര്‍ത്തനം മാറിക്കൂടാ.

അഴിമതിക്കാരായ മന്ത്രിമാരില്‍നിന്നുള്ളതിനേക്കാള്‍ രൂക്ഷമായ ദുര്‍ഗന്ധമാണ് മ്ലേച്ഛമായ ഈ മാധ്യമപ്രവര്‍ത്തനത്തില്‍നിന്നുയരുന്നത്. ഇത്തരക്കാരുടെ ഇടപാടുകളാകെ കണ്ടെത്തി നിയമത്തിന്റെ പിടിയിലേക്ക് അവരെ വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ക്കൊപ്പം മാധ്യമസമൂഹവും ഉണരണം. മാധ്യമസ്വാതന്ത്ര്യ ധ്വംസനമുണ്ടാകുമ്പോള്‍ സടകുടഞ്ഞെണീക്കാറുള്ള മാധ്യമ പ്രവര്‍ത്തക സംഘടനകള്‍, ഇത്തരം അനാശാസ്യ സ്വാധീനങ്ങള്‍മൂലം മാധ്യമങ്ങളുടെ വിശ്വാസ്യതയാകെ തകരുന്നതിനെക്കുറിച്ചും ഗൗരവമായി പരിശോധിക്കണം. ആരെങ്കിലും എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകള്‍ കണ്ട് കണ്ണുമഞ്ഞളിച്ച് സ്വന്തം തലച്ചോറ് അവര്‍ക്കുവേണ്ടി വാടകയ്ക്കുകൊടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വദേശാഭിമാനിയുടെയും കേസരിയുടെയും ഈ നാട്ടില്‍ സുഖിമാന്മാരായി ജീവിക്കുന്നുവല്ലോ എന്നോര്‍ത്ത് ഒരോ കേരളീയനും ലജ്ജിക്കേണ്ട സമയമാണിത്.

deshabhimani editorial 300413

കേന്ദ്രം റിപ്പോര്‍ട്ട് തിരുത്തി: സിബിഐ


കല്‍ക്കരി കുംഭകോണ കേസിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ നിയമ മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് തിരുത്തല്‍ വരുത്തിയെന്ന് സിബിഐ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 15-20 ശതമാനം തിരുത്തലുകള്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വരുത്തിയതായാണ് സൂചനകള്‍. സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയ റിപ്പോര്‍ട്ട്, തിരുത്തുന്നതിന് മുമ്പുള്ള റിപ്പോര്‍ട്ട്, പുതിയ അന്വേഷണ റിപ്പോര്‍ട്ട് എന്നിവയും സത്യവാങ്മൂലത്തിനോടൊപ്പം സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നിയമ മന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെയും കല്‍ക്കരി മന്ത്രാലയത്തിലെയും ജോയിന്റ് സെക്രട്ടറിമാരും രണ്ട് ഘട്ടങ്ങളിലായി വരുത്തിയ മാറ്റങ്ങളാണ് പുതിയ റിപ്പോര്‍ട്ടില്‍ അനുബന്ധമായി സിബിഐ വിശദീകരിച്ചിട്ടുള്ളത്.

സിബിഐ ആദ്യം തയ്യാറാക്കിയ റിപ്പോര്‍ട്ടും നിയമ മന്ത്രിയുടെയും മറ്റും ഇടപെടലിനെ തുടര്‍ന്ന് മാറ്റം വരുത്തിയ റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ സുപ്രീംകോടതിക്ക് കൈമാറിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് റിപ്പോര്‍ട്ടിലെ ഓരോ വരികളിലും വരുത്തിയ മാറ്റങ്ങള്‍ സിബിഐ കൃത്യമായി ധരിപ്പിച്ചിരിക്കുന്നതിനാല്‍ ചൊവ്വാഴ്ച സുപ്രീംകോടതിയുടെ രൂക്ഷമായ പ്രതികരണം ഉറപ്പാണ്. റിപ്പോര്‍ട്ട് ഭഭരണതലത്തില്‍ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് മാത്രമായിരുന്നു മാര്‍ച്ച് 12ന് സുപ്രീംകോടതി സിബിഐയോട് ആരാഞ്ഞിരുന്നത്. റിപ്പോര്‍ട്ട് കാണുക മാത്രമല്ല കാര്യമായ തിരുത്തലുകളും വരുത്തിയെന്നാണ് സിബിഐ ഇപ്പോള്‍ നല്‍കിയ മറുപടി.

സിബിഐയുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ ചൊവ്വാഴ്ച കോടതി വിമര്‍ശിച്ചാല്‍ നിയമ മന്ത്രി അശ്വനികുമാറിന്റെ നിലനില്‍പ്പ് പ്രശ്നത്തിലാകും. അശ്വനികുമാറിന് ഈ വിഷയത്തില്‍ രാജിവയ്ക്കേണ്ടിവന്നാല്‍ സ്വാഭാവികമായും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രതിക്കൂട്ടിലാകും. പ്രധാനമന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥനും സിബിഐയുടെ റിപ്പോര്‍ട്ട് കാണുകയും തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍നിന്നുള്ള അശ്വനികുമാര്‍ പ്രധാനമന്ത്രിയുടെ വിശ്വസ്തരില്‍ ഒരാളാണ്. സിബിഐക്ക് വേണ്ടി തുടക്കത്തില്‍ ഹാജരായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ കോടതിയില്‍ പറഞ്ഞത് റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ലെന്നായിരുന്നു. പിന്നീട് ഈ നിലപാട് തിരുത്തിയ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍, റിപ്പോര്‍ട്ടിലെ അച്ചടിപ്പിശകുകളും വ്യാകരണപ്പിശകുകളും തിരുത്താന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്ന വിശദീകരണമാണ് നല്‍കിയത്. ഈ രണ്ട് വാദങ്ങളും പച്ചക്കള്ളമായിരുന്നെന്ന് സിബിഐയുടെ പുതിയ റിപ്പോര്‍ട്ട് തെളിയിച്ചിരിക്കുകയാണ്. കേന്ദ്ര ഇടപെടല്‍ വിവാദമായതിനെത്തുടര്‍ന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ കേസില്‍നിന്ന് ഒഴിവാക്കിയ സിബിഐ ഇപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനായ യു യു ലളിതിന്റെ സേവനമാണ് തേടുന്നത്. ലളിതിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയെന്ന വിശദീകരണം സിബിഐ പുതിയ റിപ്പോര്‍ട്ടില്‍ നല്‍കിയത്.

ജസ്റ്റിസ് ആര്‍ എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ചൊവ്വാഴ്ച കല്‍ക്കരി കുംഭകോണക്കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, മദന്‍ ബി ലൊക്കൂര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. അതേസമയം കല്‍ക്കരിവിഷയത്തില്‍ തിങ്കളാഴ്ചയും പാര്‍ലമെന്റിന്റെ ഇരുസഭകളും പൂര്‍ണമായും തടസ്സപ്പെട്ടു. ലോക്സഭയും രാജ്യസഭയും ആദ്യം 12 വരെയും പിന്നീട് രണ്ട് വരെയും തടസ്സപ്പെട്ടു. തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് ചേരാന്‍ പിരിയുകയായിരുന്നു. ലോക്സഭ തുടങ്ങിയ ഉടന്‍തന്നെ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും നിയമ മന്ത്രിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേളയിലേക്ക് നീങ്ങാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് 12ന് വീണ്ടും സഭ ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു.
(എം പ്രശാന്ത്)

കല്‍ക്കരി: തിരുത്തിയ പകര്‍പ്പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ തിരുത്തിയ പകര്‍പ്പ് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നിയമമന്ത്രിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ട് തിരുത്തിയതിന്റെ വിശദാംശങ്ങള്‍ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കല്‍ക്കരി കുംഭകോണക്കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നിയമമന്ത്രാലയവും പ്രധാനമന്ത്രി കാര്യാലയവും പരിശോധിച്ചുവെന്ന സിബിഐ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. പ്രധാനമന്ത്രിയും നിയമമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരുന്നു.

കേസില്‍ സുപ്രീംകോടതി 30ന് സ്വീകരിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന് നിര്‍ണായകമായി. സിബിഐയെ സ്വാധീനിച്ച് കേസന്വേഷണം അട്ടിമറിക്കാന്‍ നിയമമന്ത്രി അശ്വനികുമാര്‍ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ പ്രതികരണം സര്‍ക്കാരും പ്രതിപക്ഷ പാര്‍ടികളും ഉറ്റുനോക്കുകയാണ്. ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍, മദന്‍ ബി ലൊകുര്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ചൊവ്വാഴ്ച കല്‍ക്കരി കേസ് പരിഗണിക്കുക. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഭരണനേതൃത്വത്തിലെ ആരെങ്കിലുമായി പങ്കുവച്ചോയെന്ന് കോടതി ആരാഞ്ഞതിനെതുടര്‍ന്നാണ് സിബിഐ സര്‍ക്കാര്‍ ഇടപെടല്‍ ബോധ്യപ്പെടുത്തുംവിധം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

deshabhimani

Monday, April 29, 2013

ദുരൂഹസാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം 67 സ്ത്രീകള്‍ മരിച്ചു


സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം  ദുരൂഹസാഹചര്യത്തില്‍ മരിച്ചത് 67 സ്ത്രീകള്‍. ഇതില്‍ കൂടുതല്‍ മരണവും നടന്നത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്. 16 സ്ത്രീകളാണ് ഇവിടെ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതെന്ന് സംസ്ഥാന വനിതാ കമ്മിഷനിലെ രേഖകള്‍ വ്യക്തമാക്കുന്നു.

കൊല്ലം ജില്ലയില്‍ മൂന്നു ദുരൂഹ മരണം നടന്നു. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഏഴു ദുരൂഹമരണങ്ങളാണുണ്ടായി. കോഴിക്കോട്ട് ഒമ്പതും തൃശൂരില്‍ ആറും ദൂരൂഹമരണങ്ങള്‍ കഴിഞ്ഞ വര്‍ഷമുണ്ടായി. പത്തനംതിട്ട -ഒന്ന്, ആലപ്പുഴ- രണ്ട്, കോട്ടയം- നാല്, എറണാകുളം- രണ്ട്, മലപ്പുറം- അഞ്ച്, കണ്ണൂര്‍- നാല്, കാസര്‍ഗോഡ് മൂന്ന് എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ ദുരൂഹ മരണങ്ങളുടെ കണക്കുകള്‍. അതേസമയം കര്‍ഷകരുടെ ആത്മഹത്യയില്‍ മുന്നില്‍നില്‍ക്കുന്ന വയനാട് ജില്ലയില്‍ ഒരു ദുരൂഹ മരണംപോലും കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഈ വര്‍ഷം മാര്‍ച്ചുവരെ സംസ്ഥാനത്ത് 31 സ്ത്രീകള്‍ കൊല്ലപ്പെട്ടതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോട്ടയത്തും കണ്ണൂരും അഞ്ചു വീതവും തിരുവനന്തപുരത്തു നാലും ആലപ്പുഴയിലും തൃശൂരും കോഴിക്കോടും മൂന്നു വീതവും സ്ത്രീകളാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്. എറണാകുളം, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒരോ സ്ത്രീകള്‍ വീതം കൊല്ലപ്പെട്ടു.

2011 ല്‍ 103 പേരായിരുന്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇതില്‍ തിരുവനന്തപുരം ജില്ലയിലായിരുന്നു അധികം പേരും മരിച്ചത് - 20 സ്ത്രീകള്‍. കൊല്ലത്ത് 15 സ്ത്രീകളും പാലക്കാട് 13 സ്ത്രീകളും 2011 ല്‍ മരിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്-ആറ്, കോട്ടയം, എറണാകുളം-ഏഴ്, മലപ്പുറം, കണ്ണൂര്‍-അഞ്ച്, തൃശൂര്‍, കാസര്‍ഗോഡ്-നാല്, ഇടുക്കി-മൂന്ന്, വയനാട്-രണ്ട്് എന്നിങ്ങനെയാണു മരിച്ചവരുടെ എണ്ണം.

2010 ല്‍ 110 സ്ത്രീകളാണു സംസ്ഥാനത്തു കൊല്ലപ്പെട്ടത്. 2010 ലും തിരുവനന്തപുരം ജില്ലയില്‍ 20 സ്ത്രീകള്‍ കൊല്ലപ്പെട്ടു. മലപ്പുറത്തു കൊല്ലപ്പെട്ടതു 16 സ്ത്രീകളായിരുന്നു. പാലക്കാട്- 12, ആലപ്പുഴയില്‍ 11, കോട്ടയത്തും കോഴിക്കോടും ഒമ്പത്, കൊല്ലത്ത് എട്ട്, കണ്ണൂരില്‍ ഏഴ് ഇടുക്കിയില്‍ അഞ്ച്, എറണാകുളത്തും പത്തനംതിട്ടയിലും നാല്, വയനാട് മൂന്ന്, തൃശൂര്‍ രണ്ട് എന്നിങ്ങനെ ദുരൂഹമരണങ്ങള്‍ സംഭവിച്ചു. സ്ത്രീകളുടെ അസ്വഭാവിക മരണത്തില്‍ സംസ്ഥാന വനിതാ കമ്മിഷനില്‍ പരാതിയായി ലഭിച്ച കേസുകളുടെ കണക്കു മാത്രമാണിത്.

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങളും കൊലപാതകങ്ങളും വനിതാ കമ്മിഷനില്‍ പരാതിയായി എത്താറില്ല. പൊലീസ് നേരിട്ട് അന്വേഷിക്കുന്ന കേസുകള്‍ കൂടി പരിശോധിച്ചാല്‍ ദുരൂഹ മരണങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കും.

janayugom 300413

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടുന്ന ഉത്തരവ് നാളെ


വൈദ്യുതിച്ചാര്‍ജ് വന്‍തോതില്‍ വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ച ഇറങ്ങും. യൂണിറ്റിന് 20 പൈസമുതല്‍ ഒരുരൂപവരെ കൂട്ടാനാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നീക്കം. മെയ് ഒന്നുമുതല്‍ കൂടിയ നിരക്ക് നല്‍കണം. മാസ ഉപയോഗം 300 കഴിഞ്ഞാല്‍ എല്ലാ യൂണിറ്റിനും ഒരേവില ഈടാക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിശ്ചിത സ്ലാബില്‍ കൂടുതല്‍ ഉപയോഗിക്കുന്ന യൂണിറ്റിനുമാത്രം അധികനിരക്ക് ഈടാക്കുന്ന രീതിയും ഇതോടെ മാറും.

മാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധനയുണ്ടാകില്ല. എന്നാല്‍, നിരക്കുഘടനയില്‍ നിലവിലുള്ള സ്ലാബ് സമ്പ്രദായം ഒഴിവാക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം റഗുലേറ്ററി കമീഷന്‍ ഭാഗികമായി അംഗീകരിച്ചു. ഇവര്‍ ഉപയോഗിക്കുന്ന മുഴുവന്‍ വൈദ്യുതിക്കും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും. നിലവില്‍ 501 യൂണിറ്റുമുതലാണ് സ്ലാബ് സമ്പ്രദായത്തില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. പുതിയ തീരുമാനത്തോടെ സംസ്ഥാനത്തെ 1.25 ലക്ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ സ്ലാബ് സമ്പ്രദായത്തിനുപുറത്താകും. ഇവര്‍ക്ക് 40 ശതമാനംവരെ നിരക്കുവര്‍ധനയുണ്ടാകും. 41 മുതല്‍ 300 യൂണിറ്റുവരെ ഉപയോക്താക്കള്‍ ആറുമുതല്‍ 12 ശതമാനംവരെ അധികനിരക്ക് നല്‍കേണ്ടിവരും. ഓരോസ്ലാബിലെയും നിലവിലുള്ള നിരക്ക് കൂട്ടും.

വന്‍കിട ഉപയോക്താക്കളുടെ ഗണത്തില്‍പ്പെടുന്ന വ്യവസായ- വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ആറുശതമാനം വര്‍ധനയുണ്ടായേക്കും. കാര്‍ഷികവൈദ്യുതിക്ക് 1.50ല്‍നിന്ന് രണ്ടു രൂപയാക്കാനും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. സിംഗിള്‍ ഫേസ് കണക്ഷനുള്ള വീടുകളില്‍നിന്ന് മാസം 20 രൂപ സ്ഥിരം നിരക്ക് ഈടാക്കുന്നത് 120 യൂണിറ്റുവരെ 20 രൂപയും അതിനുമുകളില്‍ 25 രൂപയും ത്രീ ഫേസ് കണക്ഷന് 60ല്‍നിന്ന് 75ഉം ആക്കണമെന്നാണ് ബോര്‍ഡ് ആവശ്യം.

മെയ് ഒന്നുമുതല്‍ 2014 മാര്‍ച്ച് 31 വരെയാണ് പുതിയ നിരക്കുകള്‍ നിലവിലുണ്ടാവുക. അതേസമയം, ഈ കാലയളവിനിടയില്‍ വീണ്ടും വര്‍ധനയ്ക്കുള്ള സാധ്യത തള്ളാനാകില്ല. കഴിഞ്ഞവര്‍ഷം ജൂലൈ 26ന് മുന്‍കാലപ്രാബല്യത്തോടെ നിരക്ക് ഭീമമായി വര്‍ധിപ്പിച്ചിരുന്നു. തെരുവുവിളക്കുകള്‍ക്ക് നിരക്ക് മൂന്നിരട്ടിയാക്കിയ കെഎസ്ഇബി കാര്‍ഷികവൈദ്യുതിനിരക്കും ജീവകാരുണ്യസ്ഥാപനങ്ങള്‍ക്കുള്ള നിരക്കും ഉയര്‍ത്തി.

deshabhimani

വരയുടെ വഴികള്‍ വെളിപ്പെടുത്തി "കരുണാകരന്‍ ദ ആര്‍ട്ടിസ്റ്റ്"


ചിത്രകാരന്‍ സി എന്‍ കരുണാകരന്റെ ചിത്രങ്ങളെയും സുഹൃദ്സംഘത്തെയും പരിചയപ്പെടുത്തി ടി വി ചന്ദ്രന്റെ ഹ്രസ്വചിത്രം "കരുണാകരന്‍ ദ ആര്‍ട്ടിസ്റ്റ്". കേരളത്തിന്റെ സംസ്കാരത്തെ കൈവിടാതെ തന്റേതായ ശൈലിയിലുള്ള സി എന്റെ വരകളെ രൂപപ്പെടുത്തിയ കാലഘട്ടവും സൗഹൃദക്കൂട്ടായ്മയുമാണ് മുക്കാല്‍മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. പതിനൊന്നാംവയസ്സില്‍ ടൈഫോയ്ഡ് ബാധിച്ച് ഇടതുകാലിന് സ്വാധീനം കുറഞ്ഞ സി എന്നിന്റെ കുട്ടിക്കാലത്തുനിന്നാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ പഠിക്കാന്‍ പോകുന്നതും തുടര്‍ന്ന് അരവിന്ദന്‍, ജോണ്‍ എബ്രഹാം, ചിന്ത രവി, പവിത്രന്‍ തുടങ്ങിയവരുമായുള്ള സൗഹൃദം, അശ്വത്ഥാമാവ് സിനിമയിലെ സി എന്നിന്റെ അഭിനയം, കുടുംബം എന്നിവ ഡോക്യുമെന്ററിയിലുണ്ട്. സി എന്‍ സുഹൃത്തുക്കളുടെ വീട്ടില്‍ വരച്ച ചുവര്‍ചിത്രങ്ങളും സിമെന്റ്- മെറ്റല്‍ റിലീഫ് വര്‍ക്കുകളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എം എ ബേബി, കെ എം വാസുദേവന്‍നമ്പൂതിരി, മാടമ്പ് കുഞ്ഞുകുട്ടന്‍, കലാധരന്‍, കെ ആര്‍ മോഹനന്‍, രാജന്‍ എം കൃഷ്ണന്‍ തുടങ്ങിയവര്‍ സി എന്നിന്റെ ചിത്രങ്ങളെക്കുറിച്ചും അദ്ദേഹത്തോടുള്ള വ്യക്തിബന്ധങ്ങളെക്കുറിച്ചും വാചാലരാകുന്നു. ദേശാഭിമാനിയോടും എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന സി എം അബ്ദുള്‍റഹ്മാനുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുമുണ്ട്. സ്ത്രീകളെ കൂടുതലായും ചിത്രീകരിക്കുന്നത് ഭാരതീയസംസ്കൃതിയുടെയും പാരമ്പര്യത്തിന്റെയും ഭാഗമായ പ്രതിഫലനം മാത്രമാണെന്ന് വിമര്‍ശകര്‍ക്ക് മറുപടിയായി പറയുന്നു. ""വരച്ചുവരച്ച് എനിക്ക് 72 വയസ്സായി"" എന്നു പറയുന്നിടത്താണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

ലളിതമായ ആഖ്യാനശൈലിയില്‍ സി എന്നിന്റെ ജീവിതവും വ്യക്തിയെയും ചിത്രരചനയെയും സഹൃദയരിലേക്ക് പകരുന്നതാണ് ഡോക്യുമെന്ററി. സി എന്നിന്റെ ചിത്രരചന പ്രത്യേക കാലഘട്ടത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. അവ ദൃശ്യവല്‍ക്കരിക്കാന്‍മാത്രമാണ് ശ്രമിച്ചതെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍ പറഞ്ഞു. ഡോക്യുമെന്ററി മനോഹരമായി ചിത്രീകരിച്ചുവെന്ന് സി എന്‍ കരുണാകരന്‍ പറഞ്ഞു. ഞായറാഴ്ച തിരുവനന്തപുരം നിള തിയറ്ററില്‍ കരുണാകരന്‍ ദ ആര്‍ട്ടിസ്റ്റ് പ്രദര്‍ശിപ്പിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ടി വി ചന്ദ്രന്‍, ബീനാപോള്‍, കെ ആര്‍ മോഹനന്‍, സി എന്‍ കരുണാകരന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഡോക്യുമെന്ററി കാണാനെത്തി.

deshabhimani 290413

ക്യൂബയും വെനസ്വേലയും 51 പദ്ധതിക്ക് കരാര്‍ ഒപ്പിട്ടു



ക്യൂബയുമായി ഹ്യൂഗോ ഷാവേസ് തുടങ്ങിവച്ച സൗഹൃദവും സഹകരണവും കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോ. ഷാവേസിന്റെ പിന്‍ഗാമിയായി അധികാരമേറ്റശേഷം ഇതാദ്യമായി ക്യൂബയിലെത്തിയ മഡുറോയ്ക്ക് പ്രസിഡന്റ് റൗള്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ഉജ്വല വരവേല്‍പ്പ് ലഭിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ 51 സംയുക്ത പദ്ധതികള്‍ക്കുള്ള കരാറില്‍ പ്രസിഡന്റുമാര്‍ ഒപ്പിട്ടു. ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോയെ സന്ദര്‍ശിച്ച മഡുറോ അഞ്ച് മണിക്കൂറോളം അദ്ദേഹത്തിനൊപ്പം ചെലവിട്ടു. ഷാവേസിന്റെ സ്മരണ പങ്കുവച്ച ഇരുവരും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചചെയ്തു.

ഈ വര്‍ഷം സാമൂഹ്യവികസനത്തിന് 200 കോടി ഡോളര്‍(11000 കോടിയോളം രൂപ) ഇരുരാജ്യങ്ങളും സംയുക്തമായി ചെലവിടുമെന്ന് മഡുറോ മാധ്യമങ്ങളോട് പറഞ്ഞു. "ക്യൂബയിലെയും വെനസ്വേലയിലെയും ലാറ്റിനമേരിക്കയിലെയും ജനങ്ങളോട് ഞങ്ങള്‍ കൂടുതല്‍ യോജിപ്പോടെ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയാണ്. കാലാതിവര്‍ത്തിയായ ഈ ബന്ധം ഒരു സഖ്യമെന്നതിനപ്പുറം സഹോദര്യമാണ്"- മഡുറോ പറഞ്ഞു. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഉഭയകക്ഷി സാമ്പത്തിക അജന്‍ഡയിലും ഇരുരാജ്യങ്ങളും ഒപ്പിട്ടതായി റൗള്‍ കാസ്ട്രോ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനസ്വേലയുടെ സഹായം ക്യൂബയുടെ പുരോഗതിക്ക് നിര്‍ണായകമാണ്. പ്രതിദിനം 1.1 ലക്ഷം വീപ്പ എണ്ണയാണ് കുറഞ്ഞ നിരക്കില്‍ ക്യൂബക്ക് വെനസ്വേല നല്‍കുന്നത്. വെനസ്വേലയില്‍ ആരോഗ്യരംഗത്ത് 44,000 വിദഗ്ധ ക്യൂബക്കാര്‍ സേവനമനുഷ്ടിക്കുന്നതിന് പ്രതിഫലമായാണിത്. നിലവില്‍ മുപ്പതിലേറെ സംയുക്ത സംരംഭങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ട്. ഇതിലേറെയും വെനസ്വേലയിലാണ്. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, സാമ്പത്തികം തുടങ്ങിയ വിവിധ മേഖലകളിലെ സംരംഭങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 2000ല്‍ ഇരുരാജ്യങ്ങളും അന്തര്‍സര്‍ക്കാര്‍ കമീഷനെ നിയോഗിച്ചിരുന്നു.

deshabhimani 290413

പോഷകാഹാരക്കുറവ് നവജാതശിശുക്കള്‍ മരിക്കുന്നത് വയനാട് ജില്ലയിലും വര്‍ധിക്കുന്നു


ആദിവാസികള്‍ക്കിടയില്‍ നവജാതശിശുക്കള്‍ പോഷകഹാര കുറവ് മൂലം മരിക്കുന്നത് ജില്ലയിലും വര്‍ദ്ധിക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ മൂന്ന് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തുവെങ്കില്‍ പുറംലോകം അറിയാതെ പോകുന്ന സംഭവങ്ങളും നിരവധിയാണ്. ആദിവാസികളുടെ അറിവില്ലായ്മയും ഗര്‍ഭിണികള്‍ക്ക് വേണ്ട പരിചരണവും പോഷകാഹാരം ഉള്‍പ്പെടെയുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടേയും കുറവാണ് ആഫ്രിക്കന്‍ രാജ്യങ്ങളുലേതിന് സമാനമായ പോഷകാഹാരകുറവ് മൂലം നവജാത ശിശുക്കള്‍ മരണപ്പെടുന്ന സംഭവം വര്‍ദ്ധിക്കാന്‍ കാരണം.പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന ബാലികമാര്‍ പ്രസവത്തെതുടര്‍ന്ന് മരണപ്പെടുന്ന സംഭവങ്ങളും വയനാട്ടില്‍ വര്‍ദ്ധിക്കുന്നുണ്ട്.

മേപ്പാടി ചെമ്പോത്തറ പണിയ കോളനിയിലെ ബിന്ദുമോളിയുടെ നവജാതശിശു മരണപ്പെട്ടത് കോഴിക്കോട് മെഡിക്കല്‍കോളേജാശുപത്രിയില്‍ വെച്ചാണ്.ഏപ്രില്‍ പന്ത്രണ്ടിനാണ് സംഭവം. മാസം തികയും മുമ്പ് ഏഴാംമാസത്തിലാണ് ബിന്ദുവിന്റെ പ്രസവം നടന്നത്.ഗര്‍ഭിണിയായ യുവതിയെ പരിചരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതരോ പട്ടികവര്‍ഗ വകുപ്പ് അധികൃതരോ എത്തിയിരുന്നില്ല. വെങ്ങപ്പള്ളി പഞ്ചായത്തിലെ പൂരംകുന്ന് കോളനിയിലെ അജിതയും കുഞ്ഞും പ്രസവത്തെതുടര്‍ന്നാണ് മരിച്ചത്.ഫെബുവരി 18ന് അഞ്ചാം മാസത്തിലാണ് വീട്ടില്‍ വെച്ച് അജിത പ്രസവിച്ചത്. പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ചു.അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം അജിതയും മരിച്ചതോടെ പറക്കമുറ്റാത്ത മൂന്ന് പിഞ്ച് കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതായി.വാഴവറ്റ പണിയകോളനിയിലെ ഒരു നവജാതശിശുവും ജനിച്ച് മണിക്കൂറുകള്‍ക്കകം മരിച്ചു. ആദിവാസികള്‍ വംശനാശം സംഭവിക്കുന്ന ഒരു വിഭാഗമായി മാറുമ്പോഴാണ് ഭീതിദമാം വിധം ശിശുമരണനിരക്കും പോഷകാഹാരകുറവ് മൂലമുള്ള മരണവും വര്‍ദ്ധിക്കുന്നത്.
ആദ്യകാലങ്ങളില്‍ വിഷാംശമില്ലാത്ത ഇലക്കറികളും പ്രകൃതിദത്തമായ പോഷകാഹാരങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ആദിവാസികള്‍ അരോഗദൃഡഗാത്രരായിരുന്നു. എന്നാല്‍ മാറിയ ജീവിത സാഹചര്യങ്ങളിലും പരിസ്ഥിതിയിലും കൃഷി രീതിയിലും വന്ന മാറ്റങ്ങളാണ് ആദിമനിവാസികളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാക്കുന്നത്.വയലുകളില്‍ വാഴ കൃഷി വ്യാപകമായതോടെ കീടനാശിനികള്‍ തളിക്കുന്നത് ഏറ്റവും അധികം ദോഷകരമായി ബാധിച്ചത് ആദിവാസികളെയാണ്. വയലുകളിലുള്ള പൊന്നാങ്കണ്ണി, തകര തുടങ്ങിയ ചെടികള്‍ അപ്രത്യക്ഷമായി.ഇവര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഞെണ്ട്, പുഴ മീന്‍ തുടങ്ങിയ പോഷകമൂല്യമുള്ള ഭക്ഷ്യ വസ്തുക്കളും കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും മൂലം പ്രകൃതിയില്‍ നിന്നും അപ്രത്യക്ഷമായി. സര്‍കാര്‍ സംവിധാനങ്ങള്‍ വഴി മരുന്നുകളും മറ്റും വിതരണം ചെയ്യുന്നതും ഇല്ലാതായതോടെയാണ് ആദിവാസികളുടെ നില കൂടുതല്‍ പരിതാപാവസ്ഥയിലായത്.

കുടകില്‍ ഇഞ്ചി പണിക്ക് ആദിവാസികളെ കൊണ്ട് പോകുന്നത്വ്യപകമായതോടെ മദ്യത്തിന് അടിമകളായി ആദിവാസികള്‍ മരിക്കുന്നതും വര്‍ദ്ധിച്ച് വരികയാണ്. ആദിവാസികള്‍ക്കിടയില്‍ ബാലവിവാഹം വര്‍ദ്ധിക്കുന്നതായ റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പോഷകാഹാര കുറവ് മൂലം നവജാത ശിശുമരണവും പ്രസക്തമാകുന്നത്.രണ്ടും കൂട്ടി വായിക്കേണ്ടതാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ആദിവാസികളുടെ അജ്ഞതയും അറിവില്ലായ്മയുമാണ് അവരുടെ ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും ഭീഷണിയായ ബാലവിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നത്. പോഷകാഹാരകുറവ് ഗര്‍ഭിണികളുടെയും ശിശുക്കളുടേയും മരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.ആദിവാസികള്‍ക്കിടയില്‍ ധാരാളം ബാല വിവാഹങ്ങള്‍ നടക്കുന്നുണ്ടെങ്കിലും റിപോര്‍ട്ട് ചെയ്യപ്പെടുന്നത് ചുരുക്കം ചിലത് മാത്രമാണ്. 2006ലെ ശൈശവവിവാഹനിരോധന നിയമം അനുസരിച്ച് 18 വയസില്‍ താഴെയുള്ള ബാലികമാരെ വിവാഹം ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താം.ഈ നിയമമനുസരിച്ച് ഐസിഡിപി പ്രോജക്ട് ഓഫീസര്‍മാരെ സംരക്ഷണ ഉദ്യോഗസ്ഥരായും നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

deshabhimani 290413

ഗാന്ധി കാര്‍ത്യായനി അന്തരിച്ചു

ആലുവ: ഗാന്ധിജിക്ക് മാലചാര്‍ത്തി പ്രസിദ്ധയായ ഗാന്ധി കാര്‍ത്യായനി (90) ആലുവയില്‍ അന്തരിച്ചു.

1937 ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാന്‍ മഹാത്മാഗാന്ധി ആലുവ മണപ്പുറത്തെത്തിയപ്പോള്‍ മാലയിട്ടു സ്വീകരിച്ചത് കാര്‍ത്യായനി ആയിരുന്നു. ഏഴാംക്ളാസ് വരെ പഠിച്ച കാര്‍ത്യായനി വിവിധ സര്‍ക്കാരാശുപത്രികളില്‍ നഴ് സിങ് അസിസ്റ്റന്‍റായി ജോലി ചെയ്തിട്ടുണ്ട്. കൂടെ ജോലി ചെയ്തിരുന്ന ചാത്തനെ വിവാഹം കഴിച്ചു. അഞ്ച് മക്കളാണ്.

deshabhimani

നാരിയല്‍ കാ പാനിയും പാളീസായ യാത്രയും


"അരേ ബായി പാനീ ലാവോനാാാ..." അഭിനവ പ്രധാനമന്ത്രിയുടെ മുരള്‍ച്ചകേട്ട് തൂവെള്ള വസ്ത്രധാരികള്‍ മേലോട്ടുനോക്കി. ചിലര്‍ കണ്ണുമിഴിച്ചു. ഉത്തരേന്ത്യയില്‍നിന്നെത്തിയ യശ്വന്ത് സഹായ്ജി "നാരിയല്‍ കാ പാനി" ചോദിച്ചപ്പോള്‍ സിനിമയില്‍ പൊതുവാള്‍ജി വിയര്‍ത്തതുപോലെത്തന്നെ. "ക്യാ.." ഒരു ഛോട്ടാ നേതാവ് ചോദിച്ചു. "പീനേ കേലിയെ ടണ്ടാ പാനി ലാവോനാ..." മറുപടി കേട്ടതോടെ ചോദ്യകര്‍ത്താവ്തലകുനിച്ചിരുന്നു. മറ്റൊരാള്‍ അല്‍പ്പം നീട്ടി ചോദിച്ചു. "ക്യാ, ക്യാ..." ഇത്തവണ മറുപടി ആംഗ്യത്തിലായിരുന്നു. അതോടെ ചിലര്‍ക്ക് ആവശ്യം പിടികിട്ടി. ""സംഗതി മറ്റവന്‍ വേണമെന്നാണ്"" അവര്‍ അടക്കംപറഞ്ഞു. ഇത്രയും പേരുടെ മുന്നില്‍വച്ചോ എന്ന സംശയത്തോടെ മൂക്കത്ത് വിരല്‍വച്ചു. സാധിക്കാതെങ്ങനെ? ഹൈക്കമാന്‍ഡല്ലേ പറയുന്നത്. പക്ഷേ എത്രയെണ്ണം വേണമെന്ന് എങ്ങനെ ചോദിക്കും. ചോദ്യം ഹിന്ദിയില്‍ വേണ്ടേ. "വിദ്യാഭ്യാസമുള്ള ഒരുത്തനും നമ്മുടെ പാര്‍ടിയിലില്ലേ" എന്ന് ഒരാള്‍ അലറി. അതോടെ പ്രസംഗം നിര്‍ത്തി നമ്മുടെ ഡല്‍ഹിപുത്രന്‍ നാടുവിട്ടു.

ആശാന്റെ ഒരു മണിക്കൂര്‍ ക്ലാസ് സഹിച്ചതിന്റെ വേദന കടിച്ചമര്‍ത്തി എടങ്ങേറാകുമ്പോഴാണ് ദേ അടുത്ത ആള്‍. സാക്ഷാല്‍ പാര്‍ടി അധ്യക്ഷന്‍. അതും വെറും വരവല്ല, പാര്‍ടിയെ രക്ഷിക്കാനുള്ള യാത്രയിലാണ് ഇഷ്ടന്‍. യാത്രയങ്ങ് തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും "പുതുപ്പള്ളിയുടെ പ്രിയപുത്രന്‍" വീട്ടിലിരിക്കേണ്ടി വരുമെന്നാണ് അടുക്കള സംസാരം. പാര്‍ടി അധ്യക്ഷന്‍ വന്നാല്‍ സ്വന്തം ഗ്രൂപ്പുകാര്‍തന്നെ ഏറ്റെടുക്കണമെന്നാണ് മറുപക്ഷ വാദം. അതുകൊണ്ട് യാത്രയുടെ പേരില്‍ പിരിച്ചെടുക്കാന്‍ പറഞ്ഞ കാശിന് തല്‍ക്കാലം നാടുതെണ്ടേണ്ടതില്ലെന്ന് അധ്യക്ഷന്റെ എതിര്‍ ഗ്രൂപ്പുകാര്‍ തീരുമാനിച്ചു. സ്വതേ ദുര്‍ബലം ഇപ്പോള്‍ ഗര്‍ഭിണി എന്നതുപോലായി കേരളയാത്രയുടെ സ്ഥിതി. എവിടെയും ആളില്ല. വേദിയിലെ കസേരകള്‍ എടുത്തുമാറ്റിയാണ് പാര്‍ടിക്കാര്‍ മിക്കയിടത്തും മാനം കാത്തത്. കസേരകള്‍ ഒഴിഞ്ഞുകിടന്നാല്‍ പത്രക്കാര്‍ വെറുതെവിടില്ലെന്ന് ഇവര്‍ക്ക് നന്നായറിയാം. അങ്ങനെ ഒരുവിധം യാത്ര കുറ്റിപ്പുറം പാലം കടന്നപ്പോള്‍ ദീര്‍ഘനിശ്വാസം വിട്ടിരിക്കുമ്പോഴാണ് അടുത്ത ഇണ്ടാസ് വരുന്നത്. പാര്‍ടി അധ്യക്ഷന്റെ യാത്ര പൊളിച്ചതിന്, പറഞ്ഞ പണം പിരിക്കാത്തതിനാല്‍ മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ട് ഡിസിസി പ്രസിഡന്റിന്റെ കത്ത്. അതുകിട്ടിയ മണ്ഡലം പ്രസിഡന്റുമാരെല്ലാം ഉള്ളാല്‍ ചിരിച്ചു. ഇതൊക്കെയെന്ത് എന്ന മട്ടില്‍.

deshabhimani 290413

രാജ്യം കൊള്ളയടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നു: വൃന്ദ കാരാട്ട്


കോണ്‍ഗ്രസും ബിജെപിയും രാജ്യം കൊള്ളയടിക്കാന്‍ മത്സരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ബംഗളൂരു ആനേക്കല്‍ മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി ഡി മാതേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ.

അഴിമതിയുടെ കാര്യത്തില്‍ രാജ്യം ഇന്ന് വിചിത്രമായ അവസ്ഥയിലാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. എന്നാല്‍, കര്‍ണാടകത്തില്‍ പ്രചാരണത്തിനെത്തിയ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. കര്‍ണാടകത്തെ അഴിമതിയില്‍ മുക്കിയ ബിജെപി ആകട്ടെ യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ശബ്ദിക്കുന്നു. രണ്ടു പാര്‍ടികളും ആരാണ് കൂടുതല്‍ കൊള്ളയടിക്കുക എന്ന കാര്യത്തില്‍ മത്സരിക്കുകയാണ്. രാജ്യത്തെ ദരിദ്രരായ ജനവിഭാഗത്തിന്റെ പ്രശ്നങ്ങളൊന്നും ബിജെപിയെയും കോണ്‍ഗ്രസിനെയും അലട്ടുന്നില്ല. രാജ്യത്ത് ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ്് പോഷകാഹാരക്കുറവിന്റെ ദുരിതം അനുഭവിക്കുന്നത്. ഗോഡൗണുകളില്‍ കെട്ടിക്കിടന്നു നശിക്കുന്ന കോടിക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യം വിശക്കുന്നവന് ഉപകാരപ്പെടുന്നില്ല. ഇതിനുകാരണം ദൈവത്തിന്റെ നീതിയല്ല. മറിച്ച് ബിജെപി -കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഭരണമാണ്. പാവപ്പെട്ടവന്, താന്‍ പാവപ്പെട്ടവനാണ് എന്നു പറയാനുള്ള അവകാശമില്ലാതാക്കാനാണ് ബിപിഎല്‍ പട്ടികയില്‍നിന്നും ഇവരെ അകറ്റി നിര്‍ത്തുന്നതിലൂടെ ഭരണവര്‍ഗം ശ്രമിക്കുന്നത്. സിപിഐ എമ്മും ഇടതുപാര്‍ടികളും ഇതിനെതിരെയുള്ള ബദല്‍ രാഷ്ട്രീയത്തിനാണ് നിലകൊള്ളുന്നത്. തൊഴിലാളികളുടെയും കര്‍ഷകരുടെയും ദളിത്-ന്യൂനപക്ഷങ്ങളുടെയുമെല്ലാം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ഭരണവര്‍ഗങ്ങളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് നടത്തുന്നത്-വൃന്ദ പറഞ്ഞു.

കര്‍ണാടകത്തില്‍ 31,000 ഏക്കര്‍ സര്‍ക്കാര്‍ഭൂമി ഭൂമാഫിയയുടെ കൈയിലാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി. ബംഗാളില്‍ ഇടതുസര്‍ക്കാര്‍ 12 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഭൂരഹിതര്‍ക്ക് നല്‍കിയത്. പാവപ്പെട്ടവരുടെ ശബ്ദം നിയമസഭയിലും മറ്റ് അധികാരകേന്ദ്രങ്ങളിലും ഉയര്‍ത്താന്‍ സിപിഐ എമ്മിന്റെയും ഇടതുപാര്‍ടികളുടെയും സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥി ഡി മാതേഷ്, സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എസ് പ്രസന്നകുമാര്‍, സിപിഐ നേതാവ് സിദ്ധനഗൗഡ പാട്ടീല്‍ എന്നിവരും സംസാരിച്ചു.

deshabhimani 290413

മമതയുടെ സ്റ്റാഫും തൃണമൂല്‍ നേതാവും ശാരദാഗ്രൂപ്പിലെ വന്‍ശമ്പളക്കാര്‍


ബംഗാളിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ ശാരദാഗ്രൂപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സെക്രട്ടറിയറ്റ് സ്റ്റാഫ് അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗം സംസ്ഥാന പ്രസിഡന്റും ജോലിക്കാര്‍. ശാരദാഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ 10-ലെ ജീവനക്കാരാണ് ഇവര്‍. മുഖ്യമന്ത്രിയുടെ സെക്രട്ടറിയറ്റില്‍ ലെന്‍സ്മാനായി പ്രവര്‍ത്തിക്കുന്ന ദയാല്‍ സഹ, ചാനല്‍ 10-ലെ ക്യാമറാമാനാണ്. ഇയാള്‍ ഒരേ സമയം ചാനലില്‍നിന്നും സര്‍ക്കാരില്‍നിന്നും വേതനം പറ്റുന്നു. 50000 രൂപയാണ് ചാനലില്‍ ഇയാളുടെ ശമ്പളം. 20000 രൂപ സര്‍ക്കാരില്‍നിന്നും കൈപ്പറ്റുന്നു. മുഖ്യമന്ത്രിക്ക് ഒപ്പം സഞ്ചരിക്കുന്ന ഇയാള്‍ക്ക് തൃണമൂല്‍ ഉന്നതങ്ങളില്‍ എതിരില്ല. ശംഭുദേബ് പാണ്ഡെ എന്ന ആളാണ് ചാനലില്‍നിന്ന് വേതനം പറ്റുന്ന വിദ്യാര്‍ഥി നേതാവ്. റിപ്പോര്‍ട്ടര്‍ തസ്തികയിലുള്ള ഇയാള്‍ക്കും മാസം 50000 രൂപയാണ് ശമ്പളം. അധ്യാപകരെ തല്ലിയതുള്‍പ്പെടെ പല കേസുകളിലും ഇയാള്‍ പ്രതിയാണ്.

തൃണമൂലുമായി ബന്ധമുള്ള നിരവധിപേര്‍ പല രീതിയിലും ശാരദാഗ്രൂപ്പില്‍നിന്ന് ആനുകൂല്യം നേടുന്നവരാണന്ന വിവരം ദിവസവും പുറത്തു വരുന്നുണ്ട്. തൃണമൂല്‍ എംപി കുനാല്‍ ഘോഷായിരുന്നു ചിട്ടിക്കമ്പനിയുടെ നിയന്ത്രണത്തിലുള്ള മാധ്യമ ഗ്രൂപ്പിന്റെ തലവന്‍. ശാരദാഗ്രൂപ്പിന്റെ ഉടമസ്ഥന്‍ സുദീപ് സെന്‍ 4,500 കോടി രൂപയാണ്് സ്വന്തം ആവശ്യങ്ങളുടെ പേരില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വകമാറ്റി തട്ടിയെടുത്തത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലായി കെട്ടിടങ്ങളും ഭൂമിയും വാങ്ങി കൂട്ടിയിട്ടുണ്ട്. വിദേശത്തും പലതരത്തിലുള്ള നിക്ഷേപം ഇയാള്‍ നടത്തിയിട്ടുണ്ട്. മാധ്യമരംഗത്തും വന്‍ നിക്ഷേപമാണ് ഇയാള്‍ നടത്തിയത്. നാല് ചാനലും അഞ്ച് പത്രവും സ്വന്തമായി തുടങ്ങി. നിരവധി പത്രങ്ങളിലും ചാനലുകളിലും ഷെയറുകള്‍ വാങ്ങിക്കൂട്ടി. ഇവയെല്ലാം ഇടതുമുന്നണി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിച്ചു. ചാനല്‍ 10 മാത്രമേ ജനങ്ങള്‍ കാണാവൂ എന്ന് മമത പലപ്പോഴും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. 210 ബാങ്ക് അക്കൗണ്ടുകളാണ് സുദീപ് സെന്നിന്റെ പേരിലുള്ളത്. 67 എണ്ണം ബംഗാളിന് പുറത്താണ്. പാവപ്പെട്ട നിക്ഷേപകരെ മാത്രമല്ല ബാങ്കുകളെയും ഇയാള്‍ പറ്റിച്ചു. ശാരദാഗ്രൂപ്പിന്റെ പേരില്‍ ചെറുതും വലുതുമായി 162 സ്ഥാപനങ്ങളാണ് ഇയാള്‍ നടത്തിയത്. അവയുടെ പേരില്‍ വിവിധ ബാങ്കുകളില്‍നിന്ന് വന്‍ തുക വായ്പ എടുത്ത് തിരിമറി നടത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുമാത്രം 240 കോടി രൂപയാണ് വായ്പ എടുത്തത്. 35 ആഡംബരക്കാറുകളാണ് ഇയാളുടെ കൈവശമുള്ളത്. ബംഗാള്‍, അസം, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളിലായി ബിനാമി പേരുകളില്‍ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട്.
(ഗോപി)

പരാതി നേരത്തെ ലഭിച്ചിട്ടും കേന്ദ്രം അനങ്ങിയില്ല

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെയും കിഴക്കന്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെയും ചിട്ടിതട്ടിപ്പുകള്‍പോലുള്ള സാമ്പത്തിക കുംഭകോണം സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ല. സിപിഐ എമ്മിനും ഇടതുമുന്നണിക്കുമെതിരെ മാധ്യമപ്രചാരണത്തിന് സാമ്പത്തികസഹായം നല്‍കിയ കള്ളക്കമ്പനികളെ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പലഘട്ടങ്ങളിലും നടപടിയെടുക്കാതെ സഹായിച്ചു. ശാരദാസ്, റോസ് വാലി തുടങ്ങിയ വന്‍കിട തട്ടിപ്പുകമ്പനികള്‍ നടത്തുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സിപിഐ എം രാജ്യസഭാംഗമായ പ്രശാന്ത ചാറ്റര്‍ജി കഴിഞ്ഞവര്‍ഷംതന്നെ കേന്ദ്ര ധനവകുപ്പിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക്, സെബി, കേന്ദ്ര കമ്പനികാര്യവകുപ്പ് എന്നിവ ഒരു നടപടിയുമെടുത്തില്ല. ബംഗാളിലെ സാധാരണക്കാരുടെ കോടിക്കണക്കിന് രൂപയുമായി ശാരദാ ഗ്രൂപ്പ് മുങ്ങിയതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ബംഗാളില്‍ ചിട്ടിപോലുള്ള സാമ്പത്തിക ഇടപാടുകളിലും മറ്റു നിക്ഷേപപദ്ധതികളിലും ഏര്‍പ്പെടുന്നവരുടെ നിക്ഷേപത്തിന് സുരക്ഷിതത്വം നല്‍കാനും തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും വ്യവസ്ഥചെയ്യുന്ന നിയമനിര്‍മാണം 2003ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചിരുന്നു. 10 വര്‍ഷമായിട്ടും അതിന് അംഗീകാരം നല്‍കിയില്ല. റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും അനുമതിയും അംഗീകാരവുമില്ലാതെ പ്രവര്‍ത്തിച്ച ശാരദാസ്പോലുള്ള സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിസ്സംഗസമീപനം തുണയായി. കഴിഞ്ഞ ഒക്ടോബറില്‍ പ്രശാന്ത ചാറ്റര്‍ജി എംപി പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന് നല്‍കിയ കത്തില്‍ അനധികൃത സാമ്പത്തിക ഇടപാട് നടത്തുന്ന 26 സ്ഥാപനങ്ങളുടെ തട്ടിപ്പുസംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിരുന്നു. വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള കൃത്യമായ ഒരു പദ്ധതിയുമില്ലാതെയാണ് വന്‍ വാഗ്ദാനങ്ങള്‍ ഈ സ്ഥാപനങ്ങള്‍ നല്‍കുന്നത്. സെബി, റിസര്‍വ് ബാങ്ക്, കമ്പനികാര്യവകുപ്പ് എന്നിവ ഈ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ തയ്യാറാകുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ചിട്ടിക്കമ്പനികള്‍ തങ്ങളുടെ പരിധിയില്‍ വരില്ലെന്നാണ് സെബി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയെ അറിയിച്ചത്. റിസര്‍വ് ബാങ്ക്, കേന്ദ്ര കമ്പനികാര്യവകുപ്പ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ സംയുക്തശ്രമംകൊണ്ടുമാത്രമേ ഇത്തരം നിയമവിരുദ്ധസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും സെബി അറിയിച്ചു. എന്നാല്‍, നിയമവിരുദ്ധ നിക്ഷേപപദ്ധതിക്കെതിരെ സെബിക്ക് നടപടിയെടുക്കാവുന്നതായിരുന്നു. നിക്ഷേപവുമായി ശാരദാസ് ഉടമ മുങ്ങിയശേഷമാണ് സെബി നടപടി ആരംഭിച്ചത്. ബംഗാളില്‍ സിപിഐ എമ്മിനെതിരെ പ്രവര്‍ത്തനമാരംഭിച്ച മാധ്യമസ്ഥാപനങ്ങളുടെ സാമ്പത്തികസ്രോതസ്സ് എന്ന നിലയിലാണ് നിയമവിരുദ്ധ ചിട്ടിസ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിച്ചത്.
(വി ജയിന്‍)

deshabhimani 290413

മൊബൈല്‍ ഇന്‍സിനറേറ്ററില്‍ റീത്തുവച്ച് എല്‍ഡിഎഫ് പ്രതിഷേധം


തലസ്ഥാന നഗരിയിലെ മാലിന്യസംസ്കരണത്തിനായി സര്‍ക്കാര്‍ ഗുജറാത്തില്‍നിന്ന് വാങ്ങിയ മൊബൈല്‍ ഇന്‍സിനറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ആനയറ വേള്‍ഡ് മാര്‍ക്കറ്റിനു മുന്‍പില്‍ ഉപേക്ഷിച്ച നിലയില്‍ ഇട്ടിരിക്കുന്ന മൊബൈല്‍ ഇന്‍സിനറേറ്ററില്‍ റീത്ത് സമര്‍പ്പിച്ചായിരുന്നു പ്രതിഷേധം. മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഒരു മണിക്കൂറില്‍ ഒരു ടണ്‍ വരെ മാലിന്യം സംസ്കരിക്കുമെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും ഒരു ദിവസം അര ടണ്‍ മുതല്‍ ഒരു ടണ്‍ വരെ മാലിന്യം മാത്രമാണ് കത്തിക്കാനായത്. ഒരു ദിവസം നാല്‍പ്പതിനായിരത്തോളം രുപ ചെലവുചെയ്യേണ്ടിയും വന്നു. ഇന്‍സിനറേറ്റര്‍ വാങ്ങിയതില്‍ അഴിമതിയും ഉണ്ട്്. ഈ സാഹചര്യത്തിലാണ് മാലിന്യസംസ്കരണത്തിന് ഫലപ്രദമായ പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

മാലിന്യ സംസ്കരണത്തിന് വ്യത്യസ്ത മാര്‍ഗങ്ങള്‍: പ്രദര്‍ശനം ഇന്ന് തുടങ്ങും

തിരു: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വികസനസംഗമത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനം തിങ്കളാഴ്ച പകല്‍ രണ്ടുമുതല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ആരംഭിക്കും. മാലിന്യസംസ്കരണത്തിനും ബയോഗ്യാസിനും സഹായിക്കുന്ന വിവിധതരം പ്ലാന്റുകള്‍, ജലശുചിത്വത്തിനുള്ള മാതൃകകള്‍, സോളാര്‍ മാതൃകകള്‍, ഇതുമായി ബന്ധപ്പെട്ട മറ്റ് ഉല്‍പ്പന്നങ്ങള്‍, ചൂടാറാപ്പെട്ടി, പുകശല്യമില്ലാത്ത പരിഷത്ത് അടുപ്പ്, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, പരിഷത്ത് പുസ്തകങ്ങള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടാകും. ശാസ്ത്രസാഹിത്യ പരിഷത്ത്, നബാര്‍ഡ് സഹായത്തോടെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ പാലക്കാട് ഐആര്‍ടിസി, എനര്‍ജി മാനേജ്മെന്റ് സെന്റര്‍, കെഎസ്ഇബി, കനറാ ബാങ്ക്, ഭൂജല വകുപ്പ്, ശുചിത്വമിഷന്‍, ലാന്‍ഡ് യൂസ് ബോര്‍ഡ്, വേള്‍ഡ് വൈഡ് ഫണ്ട്, തണല്‍ തുടങ്ങി വിവിധ ഏജന്‍സികളും സംഘടനകളും പങ്കെടുക്കും. മേയ് ഒന്നുവരെ രാവിലെ 10 മുതല്‍ വൈകിട്ട് എട്ടുവരെ പ്രദര്‍ശനം കാണാം. പ്രവേശനം സൗജന്യമാണ്.

deshabhimani 290413

അട്ടപ്പാടി: സര്‍ക്കാര്‍ നിലപാട് ശരിയല്ല- ചെന്നിത്തല

ശിശുമരണങ്ങള്‍ മാധ്യമസൃഷ്ടിയെന്ന്

പാലക്കാട്: അട്ടപ്പാടിയില്‍ കുട്ടികള്‍ മരിച്ചത് പോഷകാഹാരക്കുറവുകൊണ്ടല്ലെന്നും ഭരണത്തെ മോശമാക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണം മാത്രമാണെന്നും അട്ടപ്പാടിയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍. പുതൂര്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരടങ്ങുന്ന സംഘമാണ് മാധ്യമങ്ങള്‍ക്കുമുന്നില്‍ കെപിസിസി പ്രസിഡന്റ് ചെന്നിത്തലയോട് കുട്ടികളുടെ മരണം കെട്ടുകഥയാണെന്ന രീതിയില്‍ വിശദീകരിച്ചത്.

കേരളയാത്രയുടെ ഭാഗമായി പാലക്കാട്ടെത്തിയ ചെന്നിത്തല മണിക്കൂറുകളോളം പാലക്കാട് ഗസ്റ്റ് ഹൗസിലുണ്ടായിട്ടും അട്ടപ്പാടിയില്‍ പോകാതിരുന്നതും വിവാദമായി. കുട്ടികള്‍ പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് മരിച്ചതായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്ഭഭരണത്തെ മോശമായി കാണിക്കാനാണെന്നും ഗര്‍ഭകാലത്ത്ഭഭക്ഷണം, വിശ്രമം എന്നിവ സ്ത്രീകള്‍ക്ക് ലഭിക്കാത്തതാണ് നവജാതശിശുക്കളുടെ മരണകാരണമെന്നും പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മരുതി സുരേഷ് പറഞ്ഞു. ഇടതുപക്ഷമാണ് ആവശ്യമില്ലാത്ത പ്രശ്നങ്ങളുണ്ടാക്കുന്നതെന്നായിരുന്നു ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി മുരുകന്റെ വിശദീകരണം.

അട്ടപ്പാടി: സര്‍ക്കാര്‍ നിലപാട് ശരിയല്ല- ചെന്നിത്തല

പാലക്കാട്: അട്ടപ്പാടിയില്‍ മരിച്ച 31 കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പറമ്പിക്കുളം വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെയും ചെന്നിത്തല വിമര്‍ശിച്ചു. കേരളയാത്രയുടെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.

അട്ടപ്പാടിയിലെ കുറുമ്പ പാക്കേജ് താന്‍ കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ചതാണ്. അതു വേഗത്തിലാക്കുമെന്നേ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളൂ. അട്ടപ്പാടിക്കുള്ള ആരോഗ്യപാക്കേജ് നടപ്പാക്കാന്‍ നടപടിയും പദ്ധതികളില്‍ കര്‍ശന നിരീക്ഷണവുമുണ്ടാകണം-ചെന്നിത്തല പറഞ്ഞു.

പറമ്പിക്കുളം-ആളിയാര്‍ കരാറനുസരിച്ച് 7.25 ടിഎംസി വെള്ളം തമിഴ്നാട്ടില്‍നിന്ന് കേരളത്തിന് കിട്ടേണ്ടതാണ്. വരള്‍ച്ചക്കുമുമ്പുതന്നെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമായിരുന്നു. ഭവാനിപ്പുഴയിലെ അട്ടപ്പാടി വാലി ജലസേചന പദ്ധതിക്ക് കേന്ദ്രപരിസ്ഥിതി വകുപ്പില്‍നിന്ന് അംഗീകാരം വാങ്ങുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തി. എന്‍എസ്എസ് കൈയൊഴിഞ്ഞാല്‍ രമേശ് ചെന്നിത്തല തെക്കു വടക്കു നടക്കേണ്ടി വരുമെന്ന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുടെ പ്രസ്താവനയോടു പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്‍എസ്എസും എസ്എന്‍ഡിപിയും യുഡിഎഫിന്റെ ഘടകകക്ഷികളൊന്നുമല്ല. പരാതികളുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani 290413

ഗുജറാത്ത് മോഡല്‍ വധശ്രമം ത്രിശൂലത്തില്‍ വിഷം പുരട്ടിയെന്ന് സംശയം


 ഗുജറാത്ത് മോഡലില്‍ യുവാവിനെ ത്രിശൂലംകൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ആര്‍എസ്എസുകാര്‍ റിമാന്‍ഡില്‍. ത്രിശൂലത്തില്‍ വിഷമോ മറ്റ് മാരക രാസവസ്തുക്കളോ പുരട്ടിയിരുന്നതായി യുവാവിനെ ചികിത്സിക്കുന്ന വിദഗ്ധ മെഡിക്കല്‍ സംഘത്തിന് സംശയം. മുറിവില്‍ അണുബാധയെ തുടര്‍ന്ന് യുവാവിന്റെ നില അതീവഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ പ്രതികളായ കരിമുളയ്ക്കല്‍ ചുങ്കത്ത് വീട്ടില്‍ മാര്‍ക്കറ്റ് രാജേഷ് എന്നറിയപ്പെടുന്ന രാജേഷ്കുമാര്‍ (22), കരിമുളയ്ക്കല്‍ മഹേഷ്പുരം വിഷ്ണു എന്ന മഹേഷ്കുമാര്‍ (21), കരിമുളയ്ക്കല്‍ മഹേഷ്ഭവനത്തില്‍ മോനിഷ് (21), കരിമുളയ്ക്കല്‍ പത്മവിലാസത്തില്‍ വിഷ്ണു (28) എന്നിവരാണ് അറസ്റ്റിലായത്.

ഡിവൈഎഫ്ഐ കറ്റാനം മേഖലാ സെക്രട്ടറി കറ്റാനം സുജിത് ഭവനില്‍ സുജിത്തിനെയാണ് (21) ആര്‍എസ്എസുകാര്‍ കഴിഞ്ഞദിവസം ഗുജറാത്ത് മോഡലില്‍ ത്രിശൂലംകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ത്രിശൂലംകൊണ്ടുള്ള കുത്തേറ്റ് തുടയെല്ല് തുളച്ചിറങ്ങി മാരകമായ മുറിവേറ്റ ഭാഗത്ത് അണുബാധയുണ്ടായി. ത്രിശൂലത്തില്‍ വിഷമോ മറ്റ് രാസവസ്തുക്കളോ പുരട്ടിയിട്ടുണ്ടോ എന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധസംഘം സംശയം പ്രകടിപ്പിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി യുവാവിന്റെ രക്തസാമ്പിളുകള്‍ വിശദപരിശോധനയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷമേ തുടര്‍ചികിത്സ നിശ്ചയിക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

deshabhimani 290413

ആദിവാസിദുരിതം: സര്‍ക്കാരിന് മനുഷ്യത്വമില്ല: പിണറായി

പട്ടിണിമരണം ഉള്‍പ്പെടെ ആദിവാസിമേഖലയിലെ അതിഗുരുതരമായ പ്രശ്നങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിന്റെ ഫലമാണെന്ന് പിണറായി പറഞ്ഞു. ആദിവാസികളുടെ ക്ഷേമം ലക്ഷ്യമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതാണ് പട്ടിണിമരണംപോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമായത്. യുഡിഎഫ് വന്നശേഷം കടുത്ത അവഗണനയാണ് ആദിവാസിമേഖലയില്‍. പദ്ധതിവിഹിതത്തിന്റെ 30 ശതമാനംമാത്രമാണ് ചെലവഴിച്ചത്. എല്‍ഡിഎഫ് നടപ്പാക്കിയ സമ്പൂര്‍ണ ആരോഗ്യപദ്ധതിപ്രകാരം മെച്ചപ്പെട്ട ചികിത്സയും ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ചെലവും കൂട്ടിരിപ്പുകാര്‍ക്ക് പ്രതിദിനം 60 രൂപ പ്രതിഫലവും ഉള്‍പ്പെടെ ലഭിച്ചു. ഇത് യുഡിഎഫ് ഇല്ലാതാക്കി. പ്രാക്തന ആദിവാസിവിഭാഗങ്ങള്‍ക്കായി ഭൂമിയും വീടും, വൈദ്യുതി, വെള്ളം, ആരോഗ്യസംരക്ഷണം തുടങ്ങിയവയ്ക്കായി കേന്ദ്രസര്‍ക്കാരില്‍നിന്ന് 145 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ നേടിയെടുത്തു. ആ പദ്ധതിയും യുഡിഎഫ് അട്ടിമറിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാ ആദിവാസികളെയും ബിപിഎല്‍ പട്ടികയില്‍പ്പെടുത്തി. യുഡിഎഫ് വന്നശേഷം വലിയ വിഭാഗത്തെ എപിഎല്‍ പട്ടികയിലാക്കി. ഇവര്‍ക്ക് ചുരുങ്ങിയ വിലയ്ക്ക് റേഷന്‍ ലഭിക്കുന്നതുപോലും തടഞ്ഞു. ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമാണ് യുഡിഎഫ് സൃഷ്ടിച്ചത്. ഉത്സവവേളകളിലും പഞ്ഞമാസങ്ങളിലും എല്‍ഡിഎഫ് നല്‍കിയ സൗജന്യറേഷനും ഇല്ലാതാക്കി. എല്‍ഡിഎഫ് ആരംഭിച്ച ആശുപത്രികളുടെ പ്രവര്‍ത്തനവും നിശ്ചലമായി. സോമാലിയയിലെ കുട്ടികളെ ഓര്‍മിപ്പിക്കുന്ന അവസ്ഥയിലാണ് ഇന്ന് അട്ടപ്പാടിയിലെ കുട്ടികള്‍. ഇതിന് ഉടന്‍ പരിഹാരം കാണണം. ഭക്ഷണവും ശുദ്ധജലവും ചികിത്സയും ഉറപ്പാക്കണം. എല്ലാ ആദിവാസികളെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. സൗജന്യമായി ഭക്ഷ്യസാധനങ്ങള്‍ നല്‍കണം. അട്ടപ്പാടിയില്‍ ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണം. ഒരു മന്ത്രിക്ക് മേല്‍നോട്ടച്ചുമതല നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ഭൂരിപക്ഷത്തിന്റെ തീരുമാനം പ്രധാനം

തിരു: ഏത് സംഘടനയിലും ഭൂരിപക്ഷം എടുക്കുന്ന തീരുമാനമാണ് അംഗീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചാവക്കാട്ട് നടത്തിയ പ്രസംഗത്തെപ്പറ്റിയുള്ള ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വി എസിന്റെ പ്രസംഗത്തെപ്പറ്റിയുള്ള ലേഖകരുടെ വ്യാഖ്യാനങ്ങള്‍ക്ക് താന്‍ മറുപടി നല്‍കുന്നില്ല. ബന്ധപ്പെട്ട എന്തെങ്കിലും വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടതുണ്ടെങ്കില്‍ പാര്‍ടി ഘടകങ്ങളില്‍ പറയുമെന്നും പിണറായി പറഞ്ഞു.

കുടിവെള്ളകമ്പനി രൂപീകരണം ചെറുക്കും: സിപിഐ എം

തിരു: കുടിവെള്ളവിതരണത്തിന് സ്വകാര്യകമ്പനി രൂപീകരിച്ച് ഉത്തരവിറക്കിയ സര്‍ക്കാര്‍നടപടി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് യോഗം പ്രക്ഷോഭപരിപാടികള്‍ക്ക് രൂപംനല്‍കും. കുടിവെള്ളവിതരണം സ്വകാര്യകമ്പനിയെ ഏല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം വകവയ്ക്കാതെയാണ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ ഉത്തരവ് ഇറക്കിയത്. ഇത് സമൂഹത്തെയാകെ വെല്ലുവിളിക്കലാണ്. വാട്ടര്‍ അതോറിറ്റിയെ ഇല്ലാതാക്കി നാലുവര്‍ഷംകൊണ്ട് കുടിവെള്ളവിതരണം പൂര്‍ണമായും കമ്പനിക്ക് കൈമാറാനാണ് നീക്കം. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയങ്ങളുടെ ചുവടുപിടിച്ചാണ് കുടിവെള്ളകമ്പനി കൊണ്ടുവരുന്നത്. കുടിവെള്ളവിതരണം സ്വകാര്യവല്‍ക്കരിക്കുന്നതോടെ താങ്ങാനാകാത്ത വിലയും വരും. കുപ്പിവെള്ളം വിതരണത്തിനുമാത്രമായാണ് കമ്പനി എന്ന സര്‍ക്കാര്‍വാദം വെറുതെയാണ്. നാലുവര്‍ഷം കഴിഞ്ഞാല്‍ കുടിവെള്ളവിതരണത്തിന്റെ മുഴുവന്‍ ചുമതലയും കമ്പനി കൈയടക്കും. യുഡിഎഫ് നീക്കം പ്രതിരോധിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് എല്‍ഡിഎഫ് ആലോചിച്ച് രൂപംനല്‍കുമെന്നും പിണറായി പറഞ്ഞു.

deshabhimani 290413

പരിഷത്ത് വികസനസംഗമം നാളെ തുടങ്ങും പ്രദര്‍ശനം ഇന്നുമുതല്‍


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസനസംഗമത്തിന്റെ ഭാഗമായുള്ള പ്രീകോണ്‍ഫറന്‍സും സുസ്ഥിര ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും തിങ്കളാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനം നടക്കും. ചൊവ്വാഴ്ച വികസനസംഗമം ആരംഭിക്കും. രാവിലെ 10ന് യൂണിവേഴ്സിറ്റി കോളേജ് സെന്റിനറി ഓഡിറ്റോറിയത്തില്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ഉദ്ഘാടനംചെയ്യും. പ്രൊഫ. കെ പി കണ്ണന്‍ അധ്യക്ഷനാകും. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. വെങ്കിടേഷ് ആത്രേയ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫസര്‍ ടി പി കുഞ്ഞിക്കണ്ണന്‍ സമീപനരേഖ അവതരിപ്പിക്കും.

ഉച്ചതിരിഞ്ഞ് ഭക്ഷ്യസുരക്ഷ, പ്രകൃതിസുരക്ഷ, ജലസുരക്ഷ, ഊര്‍ജം, ഗതാഗതം, ഉപജീവനസുരക്ഷ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ഏഴ് സെമിനാര്‍ നടക്കും. വൈകിട്ട് അഞ്ചിന് കൃഷി, മാലിന്യസംസ്കരണം, മൃഗസംരക്ഷണം, സൂക്ഷ്മസംരംഭങ്ങള്‍ എന്നിവസംബന്ധിച്ച് കേരളത്തിലെ വിവിധ വികസനമാതൃകകള്‍ അവതരിപ്പിക്കുന്ന സെഷന്‍ സുഗതകുമാരി ഉദ്ഘാടനംചെയ്യും. വൈകിട്ട് ഏഴിന് സജിത മഠത്തില്‍ സംവിധാനം ചെയ്ത് ഷൈലജ പി അംബു അവതരിപ്പിക്കുന്ന മത്സ്യഗന്ധി നാടകം അരങ്ങേറും.

മെയ് ഒന്നിന് നെല്ലുല്‍പ്പാദനം, ധാന്യേതരവിളകളുടെ ഉല്‍പ്പാദനം, പാലുല്‍പ്പാദനം- കേരളത്തിന്റെ സാധ്യതകള്‍, മാംസം- മുട്ട- മത്സ്യോല്‍പ്പാദനം, കാര്‍ഷിക ഭൂവിനിയോഗത്തിലെ മാറ്റങ്ങളും കാര്‍ഷിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, ഭൂവിനിയോഗത്തിലെ മാറ്റങ്ങളും പരിസ്ഥിതിയും, വനപരിസ്ഥിതിയിലെ മാറ്റങ്ങളും അതിജീവനസാധ്യതകളും, ഖനനവും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും, ജലസ്രോതസ്സുകളുടെ മാറ്റങ്ങള്‍, ജലവിതരണ രംഗത്തെ പ്രവണതകള്‍, റോഡ് ഗതാഗതം, റെയില്‍- ജല ഗതാഗതം, ഊര്‍ജ ഉല്‍പ്പാദനവും സംരക്ഷണവും: കേരളത്തിന്റെ സാധ്യതകള്‍, കാര്‍ഷികമേഖലയുടെ നവീകരണവും പുതിയ തൊഴില്‍സാധ്യതകളും, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനീകരണവും തൊഴില്‍സാധ്യതകളും, അസംഘടിതമേഖലയും തൊഴില്‍രംഗവും, ഐടിയും തൊഴില്‍സാധ്യതകളും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച ശില്‍പ്പശാലകള്‍ നടക്കും.

നാനൂറുപേര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി 130 വിദഗ്ധര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും. മെയ് ഒന്നിന് വൈകിട്ട് 3.45ന് സമാപനസമ്മേളനം നടക്കും.

deshabhimani 290413

സര്‍ക്കാര്‍ വ്യവസ്ഥകള്‍ മാനേജ്മെന്റുകളെ സഹായിക്കാന്‍


സ്വകാര്യ ആശുപത്രി നേഴ്സുമാരുടെയും ജീവനക്കാരുടെയും വേതനം വര്‍ധിപ്പിച്ചെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും തട്ടിപ്പ്. ആശുപത്രി മാനേജ്മെന്റുകള്‍ക്ക് സഹായകമായ വ്യവസ്ഥകളാണ് വേതനവര്‍ധനയെന്ന പേരില്‍ നടപ്പാക്കുന്നത്. 16 നാണ് സര്‍ക്കാര്‍ ശമ്പളവര്‍ധ പ്രഖ്യാപിച്ചത്. നിലവില്‍ ലഭിക്കുന്ന ശമ്പളത്തിന്റെ 25 ശതമാനം വര്‍ധന പൊതുവില്‍ ലഭിക്കുമെന്നായിരുന്നു മന്ത്രി ഷിബു ബേബിജോണിന്റെ പ്രഖ്യാപനം. എന്നാല്‍ ഇത് ലഭിക്കില്ലെന്നു മാത്രമല്ല, ഡോ. എസ് ബലരാമന്‍ കമ്മിറ്റി ശുപാര്‍ശ പൂര്‍ണമായും അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. നേഴ്സുമാരുടെ നിരന്തര സമരത്തെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ പഠിക്കുന്നതിനായാണ് സര്‍ക്കാര്‍ ഡോ. എസ് ബലരാമന്‍ കമ്മിറ്റിയെ നിയമിച്ചത്. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിഗണിച്ചില്ല. പകരം പ്രശ്നപരിഹാരത്തിനെന്നപേരില്‍ തൊഴില്‍, ആരോഗ്യ വകുപ്പുകള്‍, ആശുപത്രി മാനേജ്മെന്റ്, നേഴ്സിങ് സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി വ്യവസായ അനുബന്ധ സമിതി രൂപീകരിച്ചു. ഒരു മാസത്തിനുള്ളില്‍ നേഴ്സുമാരുടെ പ്രശ്നത്തിന് സമിതി പരിഹാരം കാണുമെന്നാണ് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞത്. എന്നാല്‍ ഒരുവര്‍ഷത്തിനുശേഷമാണ് വേതനവര്‍ധന പ്രഖ്യാപിക്കാനായത്.

ഇത് നടപ്പാക്കാതിരിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. പുതിയ വേതനഘടന നടപ്പാക്കുന്നതിലോ മറ്റ് സേവന-വേതന വ്യവസ്ഥകളുടെ പേരിലോ തര്‍ക്കംവന്നാല്‍ അത് വ്യവസായ അനുബന്ധ സമിതി പരിശോധിക്കുമെന്ന വ്യവസ്ഥ ഇതില്‍ ഒന്നാണ്. ഇതുമൂലം തൊഴില്‍വകുപ്പിന്റെ നേരിട്ടുള്ള ഇടപെടല്‍ അസാധ്യമാകും. കൂടാതെ മാനേജ്മെന്റുകള്‍ക്ക് സമ്മര്‍ദംചെലുത്തി ശമ്പള വര്‍ധന നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാകുമെന്ന് നേഴ്സുമാര്‍ പറഞ്ഞു. ബലരാമന്‍ കമ്മിറ്റി ശുപാര്‍ശയേക്കാളും 3000 രൂപയിലധികം കുറവാണ് നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം. ഇതനുസരിച്ച് മറ്റ് ആനുകൂല്യങ്ങളും കുറയും. കിടക്കകളുടെ എണ്ണത്തില്‍ ആശുപത്രികളെ തരംതിരിക്കുന്നതിലും മാനേജ്മെന്റുകള്‍ക്ക് തിരിമറി നടത്താം. പുതിയ വ്യവസ്ഥ അനുസരിച്ച് ആശുപത്രികളിലെ വിവിധ ചികില്‍സാവിഭാഗങ്ങള്‍ പ്രത്യേകം രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ അവിടെ കിടക്കകള്‍ കുറച്ചു കാണിക്കാനാകും. ഇതനുസരിച്ചുള്ള കുറഞ്ഞ വേതനം നേഴ്സുമാര്‍ക്ക് നല്‍കിയാല്‍ മതി. ആശുപത്രികള്‍ക്ക് ആകെ ആവശ്യമുള്ള നേഴ്സുമാരില്‍ 25 ശതമാനംപേരെ ട്രെയ്നികളായി നിയമിക്കാനും സര്‍ക്കാര്‍ അവസരമൊരുക്കി. ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സിലിന്റെയും കേരള നേഴ്സിങ് കൗണ്‍സിലിന്റെയും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണിത്. ട്രെയ്നിങ് കാലയളവില്‍ സ്റ്റൈപ്പന്റ് അല്ലാതെ മറ്റ് ആനുകൂല്യമൊന്നും നല്‍കേണ്ടതില്ല. കാരണങ്ങളൊന്നുമില്ലാതെ പിരിച്ചു വിടുകയും ചെയ്യാം. ഇന്ത്യന്‍ നേഴ്സിങ് കൗണ്‍സിലിന്റെ 1958 ലെ നിയമഭേദഗതി അനുസരിച്ച് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ നേഴ്സുമാരെ ട്രെയ്നികളായി നിയമിക്കാന്‍ പാടില്ല. ഇതിന്റെ ലംഘനമാണ് ഇപ്പോള്‍ വ്യവസായ അനുബന്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്.

നേഴ്സുമാരോടുള്ള വഞ്ചന അവസാനിപ്പിക്കണമെന്നും ഡോ. എസ് ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ), ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ (ഐഎന്‍എ) എന്നീ സംഘടനകള്‍ അറിയിച്ചു.

deshabhimani 290413

ഹഡ്കോയില്‍നിന്ന് വായ്പയെടുത്തത് രാഘവന്റെ കാലത്ത്: എം വി ജയരാജന്‍


പരിയാരം: കുടിശ്ശിക ഈടാക്കാന്‍ നടപടിയാകാമെന്ന് ട്രിബ്യൂണല്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് തിരിച്ചടയ്ക്കാനുള്ള വായ്പത്തുക ഈടാക്കാന്‍ ഹഡ്കോയ്ക്ക് നടപടിയെടുക്കാമെന്ന് തെഫ്റ്റ് റിക്കവറി ട്രിബ്യൂണല്‍ വിധി. ഹഡ്കോയില്‍നിന്ന് എം വി രാഘവന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സംസ്ഥാന സര്‍ക്കാരിന്റെ ജാമ്യത്തില്‍ എടുത്ത വായ്പ സംബന്ധിച്ച ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ വിധി. 1995-ല്‍ കെട്ടിടങ്ങള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കുമായാണ് 46.5 കോടി രൂപ വായ്പയെടുത്തത്. വായ്പ തിരിച്ചടക്കാത്തതിനെതുടര്‍ന്ന് പലിശയും പിഴപ്പലിശയും ചേര്‍ത്ത് 658 കോടി രൂപ ഈടാക്കുന്നതിനുവേണ്ടിയാണ് ഹഡ്കോ ട്രിബ്യൂണലിനെ സമീപിച്ചത്. വിധി സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ അറിയിച്ചു. ഇത്രയും വലിയ വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി സ്ഥാപനത്തിനില്ലെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തും. അഭിഭാഷകരുമായി കൂടിയാലോചിച്ച് ചെന്നൈ ആസ്ഥാനമായുള്ള തെഫ്റ്റ് ട്രിബ്യൂണല്‍ അപ്പലറ്റ് അതോറിറ്റിയെ സമീപിക്കും. വായ്പത്തുക സ്ഥാപനം തിരിച്ചടയ്ക്കേണ്ടതുതന്നെയാണ്. നിലവിലുള്ള ഭരണസമിതിയുടെ കാലത്ത് പുതിയ വായ്പകള്‍ വാങ്ങിയില്ലെന്നുമാത്രമല്ല, 9 കോടിയുടെ കടം തിരിച്ചടക്കുകയും ചെയ്തിട്ടുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.

കടബാധ്യത തിരിച്ചുപിടിക്കല്‍ സംബന്ധിച്ച് നിലവിലുള്ള സുപ്രീംകോടതി വിധിപ്രകാരം ഇത്രയും തുക ഹഡ്കോയ്ക്ക് ഈടാക്കാനാവില്ല. മുതല്‍സംഖ്യയേക്കാള്‍ കൂടുതല്‍ തുക പലിശ ഇനത്തില്‍ ഈടാക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. സര്‍ക്കാരാണ് ജാമ്യമെന്നതിനാല്‍ ജപ്തി നടപടികളും സാധ്യമാവില്ല. 2005 വരെ 19 ശതമാനവും തുടര്‍ന്നിങ്ങോട്ട് പിഴപ്പലിശ 12 ശതമാനം ഉള്‍പ്പടെ 31 ശതമാനം പലിശയുമാണ് ഹഡ്കോ കണക്കാക്കിയിട്ടുള്ളത്. ആദ്യകാലംമുതലുണ്ടായ സാമ്പത്തികനഷ്ടം കാരണം ഇതുവരെയും തിരിച്ചടവുണ്ടായില്ല. തിരിച്ചടവ് മുടങ്ങിയത് ഹഡ്കോ പലതവണ പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ജി സുധാകരന്‍ സഹകരണ മന്ത്രിയായിരിക്കെ സര്‍ക്കാര്‍തലത്തിലും ചര്‍ച്ചകള്‍ നടന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ മുതലും പരിമിതമായ പലിശയും ചേര്‍ത്ത് 100 കോടി രൂപ തിരിച്ചടച്ച് വായ്പ അവസാനിപ്പിക്കാന്‍ ധാരണയായെങ്കിലും നടപടി വൈകി. തുടര്‍ന്നാണ് ഹഡ്കോ എറണാകുളത്തെ തെഫ്റ്റ് റിക്കവറി ട്രിബൂണലിനെ സമീപിച്ചത്.

ഹഡ്കോ വായ്പ തിരിച്ചടക്കുന്നതിന് സഹായം ആവശ്യപ്പെട്ട് സംസ്ഥാന ബജറ്റിനുമുമ്പ് ഭരണസമിതി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ബജറ്റില്‍ പണം വകയിരുത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും തുടര്‍ന്ന് അധികാരത്തില്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ തുക നല്‍കിയില്ല. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ 2 കോടി രൂപ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിന് നല്‍കിയപ്പോഴും പരിയാരത്തെ തഴഞ്ഞു. 800 കോടിയോളം രൂപയാണ് പരിയാരം മെഡിക്കല്‍ കോളേജിന്റെ ആകെ കടബാധ്യത. സര്‍ക്കാര്‍വക ഭൂമിയും സഹകരണവകുപ്പിന്റെ മുതല്‍മുടക്കുമായി 3000 കോടിയുടെ ആസ്തി മെഡിക്കല്‍ കോളേജിനുണ്ട്.

ഹഡ്കോയില്‍നിന്ന് വായ്പയെടുത്തത് രാഘവന്റെ കാലത്ത്: എം വി ജയരാജന്‍

തിരു: ഹഡ്കോയില്‍നിന്നെടുത്ത വായ്പയുമായി ബന്ധപ്പെട്ട് പരിയാരം സഹകരണ മെഡിക്കല്‍ കോളേജിനെതിരെയുണ്ടായിരിക്കുന്ന ജപ്തി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ പറഞ്ഞു. എം വി രാഘവന്റെ കാലത്താണ് ഹഡ്കോയില്‍നിന്ന് 46.5 കോടി രൂപ വായ്പയെടുത്തത്. എല്‍ഡിഎഫ് ഭരണകാലത്ത് ഈ വായ്പയില്‍ ഒമ്പതുകോടി രൂപ തിരിച്ചടയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

2005 വരെ 19 ശതമാനവും 2005നുശേഷം 31 ശതമാനവും പലിശനിരക്കാണ് ഹഡ്കോ നിശ്ചയിച്ചത്. അതിനാല്‍ 658 കോടിയായി വായ്പത്തുക വര്‍ധിച്ചു. ഇത് വായ്പ എടുത്തതിന്റെ 15 ഇരട്ടിയാണ്. പലിശസംബന്ധിച്ച കോടതിനിര്‍ദേശങ്ങള്‍ക്കുവിരുദ്ധമായിട്ടാണ് ഹഡ്കോ തീരുമാനമെടുത്തത്. സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലായിരുന്നു വായ്പ. അതുകൊണ്ട് സര്‍ക്കാരുമായി കൂടിയാലോചിച്ച് പ്രശ്നത്തിന് പരിഹാരം കാണാന്‍ പരിശ്രമിക്കും. ബജറ്റിനുമുമ്പ് മുഖ്യമന്ത്രിയെയും സഹകരണമന്ത്രിയെയും നേരില്‍ കണ്ട് ഹഡ്കോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ വായ്പത്തുക നല്‍കാന്‍ സാമ്പത്തികസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബജറ്റില്‍ ഇതിനുള്ള തുക വകയിരുത്തിയില്ല. അതുകൊണ്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വീണ്ടും കാണും. കടം തിരിച്ചടവ് ട്രിബ്യൂണലിന്റെ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അഭിഭാഷകരുമായി കൂടിയാലോചിച്ച് അപ്പീല്‍ നല്‍കാനുള്ള നടപടി തീരുമാനിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

deshabhimani 290413

പാചകവാതക സബ്സിഡി ഒക്ടോബര്‍മുതല്‍ ബാങ്കിലേക്ക്


പാചകവാതക സബ്സിഡി ബാങ്കുകളിലൂടെ നേരിട്ട് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഒക്ടോബര്‍ ഒന്നിന് പൂര്‍ണതോതില്‍ നിലവില്‍ വരും. ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് സബ്സിഡി വിതരണം. ഇതോടെ വിപണിവില(ആയിരം രൂപയോളം) നല്‍കി പാചകവാതകം വാങ്ങേണ്ടിവരും. പിന്നീട് സബ്സിഡി പണം ബാങ്കുകളില്‍നിന്ന് വാങ്ങണം. രാജ്യവ്യാപകമായി 14 കോടി പാചകവാതക ഉപയോക്താക്കള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സബ്സിഡി ബാങ്കുകള്‍വഴി നല്‍കുന്നതിനെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാതെയാണ് പദ്ധതി നടപ്പാക്കാനുള്ള നീക്കം.

സബ്സിഡി ലഭിക്കാന്‍ ആവശ്യമായ ബാങ്ക് അക്കൗണ്ടും ആധാര്‍ നമ്പറും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ലഭ്യമായിട്ടില്ല. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) രാജ്യത്ത് 32 കോടി ആധാര്‍ കാര്‍ഡുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാര്‍ നമ്പറുള്ളത് 84 ലക്ഷം പേര്‍ക്ക് മാത്രം. ആധാറുമായി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നത് വേഗത്തിലാക്കാന്‍ ധനമന്ത്രാലയം പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടു.

പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത് 20 ജില്ലകളിലാണ്. മെയ് മധ്യത്തോടെ ഈ ജില്ലകളില്‍ പൂര്‍ണമായും സബ്സിഡി ബാങ്കുകള്‍ വഴിയാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ജനുവരി മുതല്‍ പദ്ധതി നടപ്പാക്കിയ 43 ജില്ലകളില്‍ കേരളത്തിലെ വയനാടും പത്തനംതിട്ടയും ഉള്‍പ്പെടുന്നു.

ജൂലൈയില്‍ ആരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ പാലക്കാട്, കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളെയും ഉള്‍പ്പെടുത്തും. രാജ്യത്തെ 78 ജില്ലകളാണ് രണ്ടാംഘട്ടത്തില്‍ വരുന്നത്. സബ്സിഡി നിരക്കില്‍ ഒന്‍പത് സിലിണ്ടറുകളാണ് നിലവില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. പദ്ധതി വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച ഉദ്യോഗസ്ഥതല യോഗം വിളിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കിത്തുടങ്ങിയതും ജൂലൈയില്‍ തുടങ്ങാനിരിക്കുന്നതുമായ 121 ജില്ലകളിലെ കലക്ടര്‍മാരുടെ യോഗമാണ് വിളിച്ചത്.

deshabhimani 290413

ഗ്രാമീണ്‍ ബാങ്ക് ഓഹരിയും സ്വകാര്യമേഖലയ്ക്ക്


സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ഗ്രാമീണ്‍ ബാങ്കുകളുടെ ഓഹരിയും സ്വകാര്യമേഖലക്ക് നല്‍കുന്നു. ധനമന്ത്രി പി ചിദംബരം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച റീജ്യണല്‍ റൂറല്‍ ബാങ്ക് ആക്ട്-2013 ആണ് രാജ്യത്തെ ഗ്രാമീണ്‍ ബാങ്കുകള്‍ക്ക് വിനയാകുന്നത്. ഗ്രാമീണ്‍ ബാങ്കുകളുടെ ഓഹരി അനുപാതം പുനര്‍നിര്‍ണയിച്ചാണ് സ്വകാര്യവല്‍ക്കരണത്തിന് കളമൊരുക്കുന്നത്. നിലവിലുള്ള ഓഹരി അനുപാതം കേന്ദ്ര സര്‍ക്കാര്‍-50 ശതമാനം, സംസ്ഥാന സര്‍ക്കാര്‍-15, സ്പോണ്‍സര്‍ ബാങ്ക്-35 എന്നിങ്ങനെയാണ്. കേന്ദ്ര സര്‍ക്കാര്‍, സ്പോണ്‍സര്‍ ബാങ്ക് എന്നിവ ചേര്‍ന്നുള്ള ഓഹരി 51 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രധാന ഭേദഗതി. സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി കുറയ്ക്കുന്നതുസംബന്ധിച്ച് കൂടിയാലോചന നടത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി കുറച്ചില്ലെങ്കില്‍തന്നെയും കുറഞ്ഞത് 36 ശതമാനം സ്വകാര്യ പങ്കാളിത്തമാണ് ദേഭദഗതിയിലൂടെ ഉറപ്പാക്കുന്നത്. പരിഷ്കരണത്തിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ക്കും കുത്തക മുതലാളിമാര്‍ക്കും യഥേഷ്ടം മൂലധനനിക്ഷേപത്തിന് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. ഇതോടെ നയരൂപീകരണത്തില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ദുര്‍ബലമാവുകയും സ്വകാര്യ ഓഹരിയുടമകള്‍ക്ക് അപ്രമാദിത്വം കൈവരികയും ചെയ്യും.

63 ഗ്രാമീണ്‍ ബാങ്കുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. നേരത്തെ 196 ബാങ്കുകളുണ്ടായിരുന്നു. സംസ്ഥാനത്ത് ഒരു ഗ്രാമീണ്‍ ബാങ്ക് എന്ന സംവിധാനം നടപ്പാക്കണമെന്ന നിര്‍ദേശം 2011-ല്‍ പുറപ്പെടുവിച്ചതോടെയാണ് എണ്ണം കുറഞ്ഞുതുടങ്ങിയത്. രാജ്യത്തുടനീളമായി 17,000 ശാഖകളും മുക്കാല്‍ ലക്ഷം ജീവനക്കാരുമുള്ള ബാങ്കിങ് ശൃംഖലയായി ഗ്രാമീണ്‍ ബാങ്ക് മാറിക്കഴിഞ്ഞു. 2500 കോടിയാണ് ലാഭം. 3.25 ലക്ഷം കോടി രൂപ ബിസിനസുള്ള ബാങ്ക് ഒറ്റയടിക്ക് മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കുകയാണ് പരിഷ്കരണത്തിനുപിന്നിലെ ലക്ഷ്യമെന്ന് വ്യക്തം. 10 ശതമാനം ഓഹരിക്ക് ഒന്നും പത്തു മുതല്‍ ഇരുപത് ശതമാനം വരെ ഓഹരിക്ക് രണ്ടും 25 ശതമാനത്തിന് മൂന്നും ഡയറക്ടര്‍മാരെ തെരഞ്ഞെടുക്കാന്‍ ഭേദഗതിയിലൂടെ ഓഹരി ഉടമകള്‍ക്ക് അധികാരം നല്‍കുന്നു. ഡയറക്ടര്‍മാരുടെ കാലാവധി രണ്ടു വര്‍ഷമാണെങ്കിലും രണ്ട് വര്‍ഷത്തേക്കുകൂടി പുനര്‍നിയമനം നടത്താം.

നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ രണ്ട് വീതവും സ്പോണ്‍സറായ സിന്‍ഡിക്കറ്റ് ബാങ്കിന്റെ മൂന്നും നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവയുടെ ഒന്നുവീതവും പ്രതിനിധികളാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ഓരോ ഗ്രാമീണ്‍ ബാങ്കിന്റെയും അംഗീകൃത മൂലധനം ഒരു കോടിയില്‍നിന്ന് 500 കോടിയായി ഉയര്‍ത്താനും ഭേദഗതി നിര്‍ദേശിക്കുന്നു. ഗ്രാമീണ്‍ ബാങ്കുകള്‍ വന്‍ നഷ്ടമുണ്ടാക്കിയ കാലത്ത് മൂലധനം ഉയര്‍ത്താന്‍ താല്‍പ്പര്യമെടുക്കാതിരുന്ന സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിന് കളമൊരുക്കുന്നതിന് മൂലധനം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ധാരാളം ശാഖകള്‍ തുടങ്ങാന്‍ നടപടി സ്വീകരിച്ചതിനുപിന്നാലെ സ്വകാര്യവല്‍ക്കരണത്തിനും തീരുമാനമായതോടെ ഗ്രാമീണമേഖലയിലെ സമ്പത്ത് കൊള്ളയടിക്കാനുള്ള അവസരമാണ് കോര്‍പറേറ്റുകള്‍ക്ക് ലഭിക്കുക. കൃഷി, കൈത്തൊഴില്‍, പരമ്പരാഗത തൊഴില്‍ മേഖലകള്‍, സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ തുടങ്ങിയവയാണ് ഗ്രാമീണ്‍ ബാങ്കിന്റെ മുന്‍ഗണനാ മേഖലകള്‍. തൊണ്ണൂറു ശതമാനം വായ്പാവിതരണവും ഈ മേഖലകളിലാണ്. സ്വകാര്യവല്‍ക്കരണത്തോടെ ഇത് കീഴ്മേല്‍ മറിയും. കൃഷി വായ്പകളും സബ്സിഡികളും ഉള്‍പ്പെടെ കോര്‍പറേറ്റുകള്‍ ചോര്‍ത്തും. ഗ്രാമീണമേഖലയുടെ വികസനത്തിന് 1975-ല്‍ സ്ഥാപിതമായ ഗ്രാമീണ്‍ ബാങ്കിന്റെ മുന്‍ഗണനാ മേഖലകളെയാകെ തകിടംമറിക്കുന്നതാകും ഈ ഭേദഗതിയെന്ന് ഓള്‍ കേരള ഗ്രാമീണ്‍ ബാങ്ക് സ്റ്റാഫ് ഫെഡറേഷന്‍ പ്രസിഡന്റ് സി പി നരേന്ദ്രന്‍ പറഞ്ഞു.
(പി പി സതീഷ്കുമാര്‍)

deshabhimani 290413

മെയ്‌ദിനത്തില്‍ ജോലി ചെയ്യിക്കുന്നത് പോരാളികളോടുള്ള വെല്ലുവിളി: കെ.ഇ.എന്‍

ദേശാഭിമാനി 290413

മനമുരുകി ഉറ്റവര്‍ ഒരുനോക്കു കണ്ടു

ദേശാഭിമാനി 290413

Sunday, April 28, 2013

നാറാത്ത് ആയുധപരിശീലനം: എന്‍ഐഎ ഏറ്റെടുക്കുന്നു


നാറാത്ത് ആയുധപരിശീലന കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു. ആയുധപരിശീലനത്തിനിടെ നാറാത്ത് പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗളൂരു സ്ഫോടനവുമായി ബന്ധവും തെളിഞ്ഞതോടെയാണ് അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കേരളം കത്തയച്ചത്. ഞായറാഴ്ച കര്‍ണാടകത്തില്‍ നിന്നെത്തിയ ഭീകരവിരുദ്ധസേന കണ്ണൂരിലെത്തി. നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ സേന വിശദമായ തെരച്ചില്‍ നടത്തി. നാലംഗ സംഘം രാവിലെ കണ്ണൂരിലെത്തി. ഡിവൈഎസ്പി സുകുമാരനുമായി ചര്‍ച്ച നടത്തിയശേഷമാണ് ഇവര്‍ നാറാത്ത് എത്തിയത്. പരിശോധന സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല.

കേസിലെ മുഖ്യപ്രതികളായ പി വി അസീസ്, പി സി ഫഹദ് തുടങ്ങിയവര്‍ ബംഗളൂരു സ്ഫോടനവുമായി നേരിട്ട് ബന്ധപ്പെട്ടതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കര്‍ണാടകം ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നറിയുന്നു. ബന്ധവും ദേശസുരക്ഷയെ ബാധിക്കുന്നതിനാല്‍ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പൊലീസ് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ സ്ഫോടനവുമായി ഇവര്‍ക്കുള്ള ബന്ധവും പുറത്തു വന്ന സഹാചര്യത്തില്‍ കൂടുതല്‍ അന്വേഷണം കേരള പൊലീസും നടത്തും. നാറാത്തെ ആയുധപരിശീലനകേന്ദ്രത്തില്‍നിന്ന് പിടിയിലായ പ്രതികളില്‍ ചിലരുടെ തീവ്രവാദബന്ധം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ഡിജിപി ബാലസുബ്രഹ്മണ്യനാണ് ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചത്. കേസിലെ മുഖ്യപ്രതികളായ പി വി അസീസ്, പി സി ഫഹദ് തുടങ്ങിയവര്‍ക്ക് തമിഴ്നാട്, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെയും ഉത്തരേന്ത്യയിലെയും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വധക്കേസില്‍ പ്രതിയായി വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ കാലത്താണ് വിവിധ സംസ്ഥാനങ്ങളിലെ തീവ്രവാദ സംഘടനകളുമായി അസീസ് ബന്ധപ്പെട്ടത്. ഇയാള്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശീലനം നേടിയതായും സൂചിപ്പിക്കുന്നു. ഹിന്ദുഐക്യവേദി നേതാവായ ഇരിട്ടി പുന്നാട്ടെ അശ്വിനികുമാര്‍ വധക്കേസില്‍ ഒന്നാം പ്രതിയായ അസീസ് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധപരിശീലകരില്‍ പ്രധാനിയാണ്. പരിശീലനകേന്ദ്രത്തില്‍നിന്ന് ഇറാനിലെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം ലഭിച്ച സാഹചര്യത്തില്‍ പ്രതികളുടെ രാജ്യാന്തരബന്ധവും അന്വേഷണവിധേയമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

deshabhimani

യുഡിഎഫ് സാമുദായിക ശക്തികളെ മാറിമാറി പ്രീണിപ്പിക്കുന്നു

വോട്ടിനുവേണ്ടി സാമുദായിക ശക്തികളെ മാറിമാറി പ്രീണിപ്പിക്കുന്ന യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നയം നാടിനാപത്താണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ സാമുദായിക ചിന്ത വളര്‍ത്താന്‍ ചില സംഘടനകള്‍ ശ്രമിക്കുകയാണ്. ജാതിമതശക്തികള്‍ക്കെതിരെ പ്രതികരിക്കേണ്ട സമയത്ത് യുഡിഎഫ് പാലിക്കുന്ന മൗനം സാമുദായിക ഭിന്നിപ്പിന് വഴിവെക്കും. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനായി തീവ്രവാദവും ജാതിമതശക്തികളെയും ഒപ്പം കൊണ്ടുപോകുന്നത് ആപത്താണെന്ന് യുഡിഎഫും ലീഗും മനസിലാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ ജാതിരഹിത മതനിരപേക്ഷ സമൂഹം അട്ടിമറിക്കാനുള്ള ശ്രമമാണ് സാമുദായികസംഘടനകള്‍ നടത്തുന്നത്. യുഡിഎഫും കോണ്‍ഗ്രസുമാണ് ഇവിടെ കുറ്റവാളി. ജാതിമതശക്തികള്‍ക്കെതിരെ ഒരു നിലപാടും എടുക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ശിവഗിരിയില്‍ നരേന്ദ്രമോഡിയുടെ സന്ദര്‍ശനത്തെ എതിര്‍ക്കാന്‍ യുഡിഎഫോ മുഖ്യമന്ത്രിയോ തയ്യാറായില്ല. എന്‍എസ്എസും എസ്എന്‍ഡിപിയും അനുകൂലിച്ചതു കൊണ്ട് മോഡിയുടെ വരവ് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. സാമുദായിക സംഘടന എന്തെങ്കിലും പറഞ്ഞാല്‍ മറുപടി പറയില്ല. വോട്ടിന്റെ പിന്തുണ മാത്രം ലക്ഷ്യമിട്ടാണിത്. കാസര്‍കോട് കലാപവും മറാട് കേസും നരിക്കാട്ടേരി സ്ഫോടനവുമെല്ലാം അന്വേഷണം അട്ടിമറിച്ചത് തീവ്രവാദികളുടെ താല്‍പര്യം സംരക്ഷിക്കാനാണ്. നാറാത്ത് ആയുധപരിശീലനം പുറത്തായ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും തീവ്രവാദികളെയും സംരക്ഷിച്ച ലീഗും ആത്മപരിശോധന നടത്തണമെന്ന് പിണറായി ആവശ്യപ്പെട്ടു.

കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രക്ഷോഭം സംഘടിപ്പിക്കും. നാലുവര്‍ഷം കഴിയുമ്പോഴേക്കും കുടിവെള്ളവിതരണം പൂര്‍ണ്ണമായും സ്വകാര്യകമ്പനിക്ക് ശെകമാറും. എല്‍ഡിഎഫ് ചേര്‍ന്ന് സമരപരിപാടികള്‍ ആവിഷ്കരിക്കും. സംസ്ഥാനത്ത് ആദിവാസികള്‍ അതീവഗുരുതരമായ ദുരിതം അനുഭവിക്കുന്നു. എല്‍ഡിഎഫ് കാലത്ത് നടപ്പാക്കിയ സമ്പൂര്‍ണ്ണ ആരോഗ്യപദ്ധതി യുഡിഎഫ് അട്ടിമറിച്ചു. ഭക്ഷണം കഴിക്കാന്‍ പോലും കഴിയുന്നില്ല. മലിനജലമാണ് അട്ടപ്പാടിയിലെ ജനങ്ങള്‍ കുടിക്കുന്നത്. സൗജന്യഭക്ഷണവും ആരോഗ്യസുരക്ഷയും യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷം അട്ടിമറിച്ചു. ബിപിഎല്‍ പട്ടികയിലായിരുന്ന ആദിവാസികളെ എപിഎല്ലാക്കി. രണ്ടു വര്‍ഷം കൊണ്ട് 35 കുട്ടികള്‍ പോഷകാഹാരമില്ലാതെ മരിച്ചു. അടിയന്തിരമായി മുഴുവന്‍ ആദിവാസികളെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. ഒരു മന്ത്രിക്ക് ചുമതല നല്‍കി ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

പാര്‍ട്ടിക്ക് അപകീര്‍ത്തികരമായ നിലപാട് സ്വീകരിച്ചതിന് സംസ്ഥാന കമ്മറ്റിയംഗം എം എം ലോറന്‍സിനെ പരസ്യമായി താക്കീത് ചെയ്യുവാന്‍ തീരുമാനിച്ചതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എം എം ലോറന്‍സിന് പരസ്യശാസന

തിരു: പാര്‍ടി നിലപാടിന് വിരുദ്ധമായി പരസ്യ പ്രതികരണം നടത്തിയ സംസ്ഥാന കമ്മറ്റിയംഗം എം എം. ലോറന്‍സിനെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചതായി സിപിഐ എം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏപ്രില്‍ 14-ന് മംഗളം ദിനപത്രത്തിന് എം എം ലോറന്‍സ് നല്‍കിയ അഭിമുഖം പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതും പാര്‍ടി നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടുള്ളതുമാണ്. പി ബി അംഗം കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

deshabhimani

അലഭ്യലഭ്യശ്രീ


എല്ലാം കിട്ടി എന്നു കരുതും- ഒന്നും കിട്ടില്ല. ഭാഗ്യമുണ്ട്; യോഗമില്ല. പി സി ചാക്കോ അങ്ങനെയാണ്. എ കെ ആന്റണിയെപ്പോലെ എക്സ് ആദര്‍ശശാലി. ഉമ്മന്‍ചാണ്ടിക്കുപുറകെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ തീപ്പൊരി. വയലാര്‍ രവിയോളം തലയെടുപ്പുള്ള തീപ്പന്തം. കാഞ്ഞിരപ്പള്ളിയില്‍നിന്ന് നീലക്കൊടിയേന്തി കെഎസ്യുവിലൂടെ ആളിപ്പടര്‍ന്ന ചാക്കോ ഒരുകാലത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ജ്വലിക്കുന്ന ഭാവിയാണെന്ന് പറഞ്ഞവരുണ്ട്. അന്നൊക്കെ എന്തുപറയുമ്പോഴും അല്‍പ്പം പുരോഗമനത്തിന്റെയും ആദര്‍ശത്തിന്റെയും മേമ്പൊടി കാണും. ഇന്ദിരാഗാന്ധിയെ തള്ളിപ്പറഞ്ഞ് ആന്റണിയോടൊപ്പം ഇടതുപക്ഷത്തേക്ക് ചാടിയതും പിന്നീട് എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റായതുമെല്ലാം അക്കാലത്തെ ആദര്‍ശാസുഖംകൊണ്ടാണ്. ആദര്‍ശം ഭക്ഷിച്ചാല്‍ കോണ്‍ഗ്രസില്‍ രക്ഷയില്ലെന്ന് തോന്നാന്‍ കാലം കുറെ വേണ്ടിവന്നു. നല്ല ഭക്ഷണം കായല്‍മീനും തിരുതയുമൊക്കെയാണെന്നും അത് കഴിക്കുകയും കഴിപ്പിക്കുകയും ചെയ്താലാണ് അധികാരസ്ഥാനങ്ങളിലേക്ക് വാതില്‍ തുറന്നുകിട്ടുകയെന്നും ബോധ്യപ്പെടുമ്പോഴേക്കും പല പല കപ്യാര്‍മാര്‍ക്കും മെത്രാന്‍പട്ടം കിട്ടിയിരുന്നു.

നില്‍ക്കുന്നിടത്ത് പരമാവധി ആത്മാര്‍ഥത എന്നതാണ് ചാക്കോശൈലി. ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കാന്‍ എന്തും ചെയ്യും. ത്യാഗമാണെങ്കില്‍ ത്യാഗം, അരുതായ്മയാണെങ്കില്‍ അത്. അധ്വാനശീലനാണ്. എന്നുവച്ച്, പാടത്ത് ജോലിയും വരമ്പത്ത് കൂലിയും എന്ന ശാഠ്യമില്ല. കര്‍മംചെയ്യുകതന്നെ ലക്ഷ്യം. കര്‍മഫലം മറ്റ് വല്ലവരും അടിച്ചുകൊണ്ടുപോകും. ചാക്കോയെ സാറേയെന്ന് വിളിക്കുകയും ആ പ്രസംഗം കേട്ട് കോരിത്തരിച്ച് വശാവുകയും ചെയ്ത പലരും ഇന്ന് കേന്ദ്രമന്ത്രിമാരും പ്രമാണിമാരുമൊക്കെയാണ്. സ്വന്തമായി കൈമണി എന്ന ഉപകരണം മാത്രമുള്ളവര്‍ക്ക് മന്ത്രിപ്പട്ടം കിട്ടിയപ്പോള്‍, ചാക്കോ വെറും എംപിയായി ഡല്‍ഹിയില്‍ കഴിയേണ്ടിവന്നു. അപ്പോഴാണ്, കോണ്‍ഗ്രസിന്റെ ഔദ്യോഗികവക്താവിന്റെ കുപ്പായം ഒഴിഞ്ഞത്. ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും വക്താവാകാന്‍ പറ്റില്ല- അതിന് ഭാഷ വേണം; ഭാവന വേണം; വിവേകശേഷി വേണം. ചാക്കോയ്ക്ക് അതെല്ലാമുണ്ടെന്ന് ഹൈക്കമാന്‍ഡ് കണ്ടു. വക്താവായി കഴിവ് തെളിയിച്ചപ്പോള്‍ മറ്റൊരു പദവി വന്നു. ഒന്നേമുക്കാല്‍ലക്ഷം കോടി രൂപയുടെ ഏര്‍പ്പാട് അന്വേഷിക്കുന്ന സംഘത്തിന്റെ മേലാളായി നിയമനം. കൂടെയുള്ളവരും താഴെയുള്ളവരും മന്ത്രിവാഹനത്തില്‍ പറപറക്കുമ്പോള്‍ ചാക്കോയുടെ തലയില്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനുള്ള അധ്വാനഭാരം.

പണം അടിച്ചുമാറ്റിയത് കോണ്‍ഗ്രസാണ്. അതില്‍ തലേക്കെട്ടുള്ളവരും ഇല്ലാത്തവരുമൊക്കെ കുടുങ്ങും. അതൊഴിവാക്കാന്‍ രക്ഷകാവതാരമായി ചാക്കോ. അല്ലെങ്കിലും, സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി എന്നു പറഞ്ഞാല്‍തന്നെ ഒരു രക്ഷാസമിതിയാണ്. മലപോലെ വരുന്ന ആരോപണങ്ങളെ എലിപോലെയാക്കണമെങ്കില്‍ ഇത്തരം സമിതിയെ ഏല്‍പ്പിച്ചാല്‍മതി. 2ജി അഴിമതി ചില്ലറ ഏര്‍പ്പാടല്ല. നേരേ ചൊവ്വേ അന്വേഷിച്ചാല്‍പിന്നെ കോണ്‍ഗ്രസുണ്ടാകില്ല. ആദ്യം വേണ്ടത് മന്‍മോഹന്‍സിങ്്, ചിദംബരം തുടങ്ങിയ പ്രമാണിമാര്‍ക്ക് വിടുതല്‍ കൊടുക്കുകയാണ്. ചാക്കോ അത് ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ പോകുമ്പോഴാണ്, പുതിയ വിവാദം വരുന്നത്. ചാക്കോ പക്ഷപാതപരമായും മുന്‍വിധിയോടെയും പെരുമാറുന്നുവെന്ന് മുപ്പതംഗസമിതിയിലെ 15 പേര്‍ക്കും പരാതി. വിശ്വാസം നഷ്ടമായി, അതുകൊണ്ട് ഇനി ചാക്കോ വേണ്ടെന്ന്. വെറുതെ പറയുകയല്ല, സ്പീക്കറെ നേരില്‍ കണ്ട് കത്ത് നല്‍കിയിരിക്കുന്നു. അതോടെ, ജെപിസി യോഗം മാറ്റി തല്‍ക്കാലം തടിയൂരുന്ന ചാക്കോയെയാണ് കണ്ടത്.

ചാക്കോയെ മാറ്റുകയാണെങ്കില്‍, മൂന്നു പ്രതിപക്ഷ അംഗങ്ങളെ വേറെയും മാറ്റേണ്ടിവരുമെന്ന് കോണ്‍ഗ്രസ് പറയുന്നു. എന്തുചെയ്തും ചാക്കോ ചുട്ടെടുക്കുന്ന ഒരു റിപ്പോര്‍ട്ട് സംഘടിപ്പിക്കണം. ചാക്കോതന്നെ താരം. വടകരമുതല്‍ വടകരവരെ ഷട്ടില്‍ സര്‍വീസ് നടത്തുന്ന മുല്ലപ്പള്ളിയെക്കൊണ്ട് ആര്‍എംപിക്കാര്‍ക്കേ ഗുണമുള്ളൂ. കെ വി തോമസ് ഹൈക്കമാന്‍ഡിനെ സേവിക്കുന്നുണ്ട്. കെ സി വേണുഗോപാലും ശശി തരൂരും ഉലകംചുറ്റി സേവനം നടത്തുകയാണ്. അവര്‍ക്കെല്ലാം മന്ത്രിപദവിയുണ്ട്. ചാക്കോയ്ക്ക് കിട്ടിയ കസേരയില്‍ മുള്ളും മുരടുമാണെങ്കിലും സേവനം അതിഗംഭീരംതന്നെ. കള്ളന്മാരെ രക്ഷിക്കാനും വേണം അപാരമായ കഴിവ്. കല്‍ക്കരിപ്പാടം അഴിമതി കണ്ടെത്താനും ഒരു സമിതിയുണ്ടാക്കി ചാക്കോയ്ക്ക് അധ്യക്ഷസ്ഥാനം കൊടുക്കാവുന്നതേയുള്ളൂ. വെള്ളംകോരികളും വിറകുവെട്ടികളും എക്കാലത്തും ഇങ്ങനെയൊക്കെയാകും.

സൂക്ഷ്മന്‍ deshabhimani varanthapathipp 290413

തപാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു


മധ്യമേഖല പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ (പിഎംജി) നടപടികള്‍മൂലം നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും തപാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. അടുത്തിടെ നഗരത്തിലെ ബാനര്‍ജി റോഡ്, കൊച്ചി വെളി, ഹിന്ദി പ്രചാരസഭ പോസ്റ്റ് ഓഫീസുകള്‍ അടച്ചുപൂട്ടി. ഇത് ഇന്ത്യയില്‍ ഒരിടത്തുമില്ലാത്ത നടപടിയാണെന്നും കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനുവരെ വിരുദ്ധമാണെന്നും ജീവനക്കാര്‍ പറയുന്നു. തപാല്‍ മേഖലയുടെ പുനഃസംഘടനസംബന്ധിച്ച മെക്കന്‍സി റിപ്പോര്‍ട്ട് ശുപാര്‍ശ അനുസരിച്ച് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഒരു പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചാല്‍ മതി. മറ്റുള്ളവ മാറ്റി സ്ഥാപിക്കണം. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇത് നടപ്പാക്കില്ലെന്ന് ഉറപ്പു ലഭിച്ചിരുന്നു. പിഎംജി ഇത് കണക്കിലെടുക്കാതെ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ബാനര്‍ജി റോഡിലെ പോസ്റ്റ് ഓഫീസ് മാറ്റിസ്ഥാപിക്കാന്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് (എന്‍എഫ്പിഇ) സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് പിഎംജിക്ക് സമ്മതമായില്ല. വാടക കൂടുതലാണെന്ന കാരണംപറഞ്ഞ് ഇത് നിരസിച്ചു. കൊച്ചിയിലെ പോസ്റ്റ് ഓഫീസുകള്‍ മാത്രമല്ല ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ഓരോ പോസ്റ്റ് ഓഫീസുകള്‍വീതവും പിഎംജി നിര്‍ത്തലാക്കി.

മെട്രോ നഗരമായ കൊച്ചിയില്‍ ആധാര്‍ കാര്‍ഡ് അടക്കമുള്ള സര്‍ക്കാര്‍ വസ്തുക്കളും മറ്റ് സ്വകാര്യ വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങളുമടക്കം ലക്ഷക്കണക്കിന് തപാല്‍ ഉരുപ്പടികളാണ് ദിവസവും പോസ്റ്റ് ഓഫീസുകള്‍ കൈകാര്യംചെയ്യുന്നത്. ജീവനക്കാരുടെയും മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെയും കുറവുമൂലം ഇവ സമയത്ത് വിതരണംചെയ്യാന്‍ കഴിയുന്നില്ല. ഇതിനാല്‍ കൊറിയര്‍ സര്‍വീസുകാര്‍ക്ക് ചാകരയാണ്. ഒരുമാസം മുമ്പ് എംജി റോഡിലെയും മട്ടാഞ്ചേരിയിലെയും ഹയര്‍ സെലക്ഷന്‍ ഗ്രേഡ് ഒന്ന് പോസ്റ്റ് ഓഫീസുകള്‍ ലോവര്‍ സെലക്ഷന്‍ ഗ്രേഡ് ആക്കി പിഎംജി തരംതാഴ്ത്തി. ഇതേത്തുടര്‍ന്ന് അവിടെ ജീവനക്കാരുടെ എണ്ണത്തിലും കുറവുവന്നു. 38 ജീവനക്കാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഉള്ളത് പതിനാറുപേര്‍ മാത്രമാണ്. പോസ്റ്റ്മാന്‍മാര്‍ അടക്കമുള്ളവര്‍ക്ക് ഇപ്പോള്‍ കനത്ത ജോലിഭാരമാണ്. ഇതുമൂലം തപാല്‍ ഉരുപ്പടികള്‍ പലപ്പോഴും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു.

പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുകയുംചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ പിഎംജി പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണെന്നും വ്യാപകമായി ആക്ഷേപമുണ്ട്. ദേശീയപണിമുടക്കില്‍ പങ്കെടുത്ത എന്‍എഫ്പിഇ എറണാകുളം യൂണിറ്റ് കണ്‍വീനറും കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് ജില്ലാ ചെയര്‍മാനുമായ എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിലെ പോസ്റ്റല്‍ അസിസ്റ്റന്റ് കെ രവിക്കുട്ടനെതിരെ നടപടി സ്വീകരിച്ചിരുന്നു. അടുത്തമാസം വിരമിക്കുന്ന രവിക്കുട്ടന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരമാവധി വൈകിപ്പിക്കുന്ന റൂള്‍ 14 അനുസരിച്ചുള്ള നടപടിയാണ് സ്വീകരിച്ചത്. ഇതിനെതിരെ എന്‍എഫ്പിഇ ശക്തമായ പ്രക്ഷോഭത്തിലാണ്.

deshabhimani 280413

മെയ്ദിനത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പിഎസ്സി ചെയര്‍മാന്റെ തീരുമാനം


സാര്‍വദേശീയ തൊഴിലാളിദിനമായ മെയ് ഒന്നിന് പിഎസ്സി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് പിഎസ്സി ചെയര്‍മന്‍ ഡോ. കെ എസ് രാധാകൃഷ്ണന്റെ കര്‍ശന നിര്‍ദേശം. പൊതു അവധിദിനമായ മെയ് ഒന്നിനു തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസുള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശം. ജീവനക്കാര്‍ ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെയര്‍മാന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വേണ്ടിവന്നാല്‍ പൊലീസ് സംരക്ഷണയോടെ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) തസ്തികയിലെ ഇന്റര്‍വ്യൂവിന് മുന്നോടിയായുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് ഒന്നിനു നടത്താന്‍ ചെയര്‍മാന്‍ ഏകപക്ഷീയമായാണ് തീരുമാനിച്ചത്. തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസിനു പുറമെ കൊല്ലം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന. മെയ് ദിനത്തില്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തില്‍ കേരള പിഎസ്സി എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധിച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധന പുനഃക്രമീകരിക്കണമെന്നും യൂണിയന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani 280413

സുകുമാരന്‍നായരുടെ പ്രസ്താവന തരംതാണത്: ലീഗ്


ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് കേരളത്തില്‍ നീതി ലഭിക്കുന്നില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവന തരംതാണതാണെന്ന് മുസ്ലിംലീഗ്. എന്‍എസ്എസും എസ്എന്‍ഡിപിയും ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സംബന്ധിച്ച് യുഡിഎഫില്‍ പരാതിപ്പെടുമെന്നും ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗതീരുമാനം വിശദീകരിച്ച് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന തരംതാണ രാഷ്ട്രീയ പ്രചാരണമാണ് ഇരുസംഘടനകളുടെയും നേതാക്കള്‍ നടത്തുന്നത്. ന്യൂനപക്ഷങ്ങള്‍ ഭുരിപക്ഷങ്ങളുടെ അവകാശം തട്ടിയെടുക്കുകയാണെന്ന ഇവരുടെ ആരോപണം ശരിയല്ല. ഭൂരിപക്ഷ സമുദായത്തിന് വേദനയുണ്ടാക്കുന്നവിധം പ്രവര്‍ത്തിക്കരുതെന്നാണ് ലീഗ് നിലപാട്. ജാതിസംഘടനകള്‍ പറയുന്നത് അപ്പടി വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍. നായരും ഈഴവരുമെല്ലാം ഇവര്‍ വിചാരിക്കുംവിധം പ്രവര്‍ത്തിക്കുമെന്നത് ഇരുനേതാക്കളുടെയും രാഷ്ട്രീയ സ്വപ്നം മാത്രമാണ്. നരേന്ദ്രമോഡി ശിവഗിരി സന്ദര്‍ശിച്ചത് ഖേദകരമാണ്. ശിവഗിരിയുടെ സന്ദേശവും മോഡിയുടെ പ്രവൃത്തിയും തമ്മില്‍ ചേര്‍ന്നുപോകില്ല. അദ്ദേഹത്തിന് അവതാരപുരുഷന്റെ രീതിയില്‍ പരവതാനി വിരിച്ചത് ഖേദകരമാണ്. അതിരപ്പിള്ളി പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമോ എന്ന കാര്യം പഠിക്കാന്‍ എം പി അബ്ദുസമദ് സമദാനി ചെയര്‍മാനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയതായും ഇരുവരും പറഞ്ഞു.

deshabhimani 280413

മാധ്യമങ്ങള്‍ കോര്‍പറേറ്റുകളുടെ ആയുധമായി: എന്‍ എസ് മാധവന്‍


കൊച്ചി: കോര്‍പറേറ്റ് സ്വാധീനം മാധ്യമങ്ങളുടെ ധാര്‍മികത ഇടിച്ചെന്ന് പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞു. ഇന്ത്യയില്‍ വന്‍കിട കോര്‍പറേറ്റുകള്‍ നേരിട്ടുനടത്തിയ മാധ്യമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. അത്തരക്കാര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ആയുധമായി ഇപ്പോള്‍ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുകയാണെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. എസ്എസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന മാധ്യമ സംസ്കാരങ്ങളും ജനാധിപത്യവും എന്ന സംവാദം ഉല്‍ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങള്‍ പണത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നതിന്റെ ഉദാഹരണമാണ് നീരാ റാഡിയ വിവാദം. വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വകതിരിവില്ല. ചിലപ്പോള്‍ കഥയായിട്ടാകും വാര്‍ത്തകള്‍ വരുന്നത്. അച്ചടിമാധ്യമങ്ങള്‍ മാത്രമായിരുന്നപ്പോള്‍ വാര്‍ത്തകള്‍ അറിയാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണമായിരുന്നു. ഇന്ന് ഒരാള്‍ മരിച്ചാല്‍ ഏഴുമിനിറ്റിനുള്ളില്‍ അയാള്‍ ചരിത്രമാകുന്നു. വിക്കിപീഡിയയിലെ അദ്ദേഹത്തിന്റെ ജീവചരിത്രം ഏഴു മിനിറ്റിനുള്ളില്‍ തിരുത്തപ്പെടുന്നു എന്നാണ് അമേരിക്കയിലെ ഒരു സര്‍വെ വെളിപ്പെടുത്തിയത്. പത്ര, ഇലക്ട്രോണിക് മാധ്യമങ്ങളെക്കാള്‍ വേഗത്തില്‍ വളരുന്നത് ഇന്റര്‍നെറ്റ് മാധ്യമങ്ങളാണ്. സാങ്കേതികവിദ്യയിലെ കുതിപ്പുകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം മാധ്യമങ്ങള്‍ ധാര്‍മികത കൈവിടാതെ സൂക്ഷിക്കണമെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.

ജനാധിപത്യവും ആഗോള മൂലധന താല്‍പ്പര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ ഏതുപക്ഷത്താണെന്ന ചോദ്യമുയരുന്നതായി മോഡറേറ്ററായിരുന്ന മാധ്യമ നിരൂപകന്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. വിശ്വാസ്യതയാണ് മാധ്യമങ്ങളുടെ ശക്തി. മാധ്യമ ഉടമകളായ കോര്‍പറേറ്റുകള്‍ അത് നിലനിര്‍ത്താന്‍ ശ്രമിക്കുന്നില്ല. ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത് ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന മാധ്യമങ്ങളിലൂടെയാണ്. എന്നാല്‍ മാധ്യമങ്ങള്‍ ജനവിരുദ്ധമായി മാറിക്കഴിഞ്ഞ ആഗോള മൂലധനശക്തികളുടെയടക്കമുള്ള മറ്റു താല്‍പ്പര്യങ്ങളുടെ സംരക്ഷകരായി മാറിയെന്ന് സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.

സാങ്കേതികവിദ്യയുടെ വളര്‍ച്ച ഉപയോഗപ്പെടുത്തുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തോടുള്ള അവയുടെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പറഞ്ഞു. മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, ഇന്ത്യാവിഷന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ എം പി ബഷീര്‍, സിറാജ് എഡിറ്റര്‍ ടി കെ അബ്ദുള്‍ഗഫൂര്‍, രിസാല മാനേജിങ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 280413

മന്ത്രിയുടെ മണ്ഡലത്തില്‍ സ്ഥലപ്പേരിലും ഇടപെടല്‍; കണിപ്പടി ഇനി ലീഗ് ജങ്ഷന്‍


കൊച്ചി: കരുമാല്ലൂര്‍ പഞ്ചായത്തിലെ കണിപ്പടി ജങ്ഷന്റെ പേര് ലീഗ് ജങ്ഷന്‍ എന്നാക്കുന്നു. ഇതുസംബന്ധിച്ച യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ ശുപാര്‍ശ പഞ്ചായത്ത് ഡയറക്ടര്‍ അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ കണിപ്പടി ലീഗ് ജംങ്ഷനാകും. പഞ്ചായത്ത് ഭരണസമിതിയുടെ ശുപാര്‍ശ നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കലക്ടര്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് വിശദീകരണം നില്‍കിയിട്ടുണ്ട്. പേര് മാറ്റാനുള്ള നീക്കത്തിനു മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഒത്താശയുണ്ടെന്ന് ആക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് ഈ പ്രദേശം.

അഞ്ചുമാസം മുമ്പാണ് എല്‍ഡിഎഫ് അംഗങ്ങളുടെ എതിര്‍പ്പോടെ ഭരണസമിതി സ്ഥലപ്പേര് മാറ്റാനുള്ള പ്രമേയം അംഗീകരിച്ചത്. ഇതുസംബന്ധിച്ച പഞ്ചായത്ത് ഡയറക്ടറുടെ അന്വേഷണത്തിന് ഈ മാസം പതിനാറിനാണ് കലക്ടര്‍ പി ഐ ഷേഖ് പരീത് വിശദീകരണം നല്‍കിയത്. കഴിഞ്ഞതവണ എല്‍ഡിഎഫ് പഞ്ചായത്ത് ഭരിച്ചപ്പോഴും പേര് മാറ്റാന്‍ യുഡിഎഫ് ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തു. നിലവില്‍ പഞ്ചായത്ത് ഭരണസമിതിയിലെ 10 യുഡിഎഫ്് അംഗങ്ങളില്‍ ലീഗിന് ഒരു പ്രതിനിധി മാത്രമാണുള്ളത്. ഒരാള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് റിബലാണ്. ഇടതുപക്ഷത്തിന് ഏഴ്, ബിജെപിക്ക് രണ്ട്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് ബാക്കിയുള്ള കക്ഷിനില. താന്‍ അധ്യക്ഷയായ യോഗത്തിലാണ് പേര് മാറ്റാനുള്ള പ്രമേയം പാസാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ ഷംസുദ്ദീന്‍ ദേശാഭിമാനിയോട് പറഞ്ഞു. നിരവധിപേര്‍ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ പ്രമേയം ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് കത്തയച്ചതായും കലക്ടറും സ്ഥിരീകരിച്ചു.

deshabhimani 280413

ചെന്നിത്തലയുടെ യാത്ര പൊളിഞ്ഞു; മലപ്പുറത്ത് 4 മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു


 കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരള യാത്രയുടെ സ്വീകരണ പരിപാടികള്‍ പൊളിഞ്ഞതിന്റെ പേരില്‍ ജില്ലയില്‍ നാല് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ഏലംകുളം, ആലിപ്പറമ്പ്, താഴെക്കോട്, തെന്നല, മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടത്. "എ" വിഭാഗത്തിന് മേല്‍കൈയുള്ള കമ്മിറ്റികളാണ് ഇവ. ജാഥാ സ്വീകരണത്തിന് പണം പരിച്ചു നല്‍കിയില്ലെന്നതാണ് ഇവര്‍ക്കെിതരായ ആരോപണം.

ചെന്നിത്തല നയിക്കുന്ന ജാഥ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ജില്ലയിലെത്തിയത്. ഏലംകുളം, ആലിപ്പറമ്പ്, താഴെക്കോട്,മണ്ഡലം കമ്മിറ്റികള്‍ 40,000 രൂപവീതം ജാഥാ സ്വീകരണത്തിന് നല്‍കാനാണ് ഡിസിസി നിര്‍ദേശിച്ചത്. 1,30,000 രൂപയായിരുന്നു തെന്നല മണ്ഡലം കമ്മിറ്റിക്ക് ക്വോട്ട നിശ്ചയിച്ചത്. എന്നാല്‍, നാല് മണ്ഡലം കമ്മിറ്റികളും ഈ തുക നല്‍കിയില്ല. വെള്ളിയാഴ്ച രാവിലെ ഒമ്പതിനായിരുന്നു പെരിന്തല്‍മണ്ണയിലെ ആദ്യ സ്വീകരണം. ബ്ലോക്ക് കമ്മിറ്റിക്കു കീഴിലെ ഏലംകുളം, ആലിപ്പറമ്പ്, താഴെക്കോട് മണ്ഡലം കമ്മിറ്റികളില്‍ നിന്നും ശുഷ്കമായ പങ്കാളിത്തമാണ് ഉണ്ടായത്. ആളുകള്‍ കുറഞ്ഞതില്‍ ക്ഷുഭിതനായാണ് ചെന്നിത്തല വേദി വിട്ടത്. ഗ്രൂപ്പ് പോരാണ് സ്വീകരണ പരിപാടി പൊളിയാന്‍ ഇടയാക്കിയതെന്ന് ജില്ലാ നേതൃത്വത്തിലെ ചിലര്‍ ചെന്നിത്തലയെ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞിക്ക് നിര്‍ദേശം നല്‍കിയത്.

സി കെ അബ്ദുള്‍ റഫീഖ് (ആലിപ്പറമ്പ്), കെ കരുണാകരന്‍ (ഏലംകുളം), വി പി കണ്ണാപ്പ (താഴേക്കോട്) എന്നിവരാണ് മണ്ഡലം സെക്രട്ടറിമാര്‍. ഇവരെല്ലാവരും "എ" വിഭാഗക്കാരാണ്. ഡിസിസി സെക്രട്ടറി വി ബാബുരാജിനായിരുന്നു സ്വീകരണത്തിന്റെ മേല്‍നോട്ട ചുമതല. എ വിഭാഗം നേതാവായ ഇദ്ദേഹം ജാഥയില്‍ സജീവമായിരുന്നില്ല. ജില്ലയില്‍ ആര്യാടന്‍ വിഭാഗം നേതാവാണ് ഇദ്ദേഹം. ജാഥയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നില്ല. പെരിന്തല്‍മണ്ണ ബ്ലോക്കിന്റെ ചുമതല ഉണ്ടായിരുന്ന എം എം സക്കീര്‍ ഹുസൈന്‍, മേലാറ്റൂര്‍ ബ്ലോക്കിന്റെ ചുമതലയുണ്ടായിരുന്ന കെ ഇ ഹംസഹാജി എന്നവര്‍ക്കെതിരെയു നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

ചെമ്മാട് നടന്ന സ്വീകരണം പൊളിഞ്ഞതിന്റെ പേരിലാണ് തെന്നല മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്. രൂക്ഷമായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. നിലവിലെ സെക്രട്ടറി കെ വി ഇസ്മയില്‍ ഹാജി സ്ഥലത്തില്ല. മറ്റ് ഭാരവാഹികള്‍ക്ക് ചുമതല കൈമറാതെയാണ് ഇദ്ദേഹം യാത്ര പോയത്. എ വിഭാഗത്തിന് മേല്‍കൈയുള്ള കമ്മിറ്റിയില്‍ യാത്രയുമായി ബന്ധപ്പെട്ട പണപ്പിരിവ് പേരിനുപോലും നടന്നിട്ടില്ല. ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സ്വീകരണ പരിപാടികളെല്ലാം ശുഷ്കമായ ജനപങ്കാളിത്തമാണ് ഉണ്ടായത്. ചിലയിടങ്ങളില്‍ പ്രാദേശിക നേതൃത്വം വിട്ടു നിന്നപ്പോള്‍ ചില കമ്മിറ്റികള്‍ യാത്ര പൂര്‍ണമായും ബഹിഷ്കരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

deshabhimani 280413