Saturday, April 30, 2011

2 രൂപ അരി: പൊതുവിപണിയില്‍ ഒരാഴ്ചക്കകം കുറഞ്ഞത് 5 രൂപ

ദേശാഭിമാനി 300411

ഒഞ്ചിയം രക്തസാക്ഷി സ്മരണയ്ക്ക് അറുപത്തിമൂന്ന് വയസ്സ്

പോരാട്ട വീഥികളില്‍ സൂര്യതേജസായി ഒഞ്ചിയം രക്തസാക്ഷികള്‍. ജനദ്രോഹത്തിനും അധികാരഹുങ്കിനുമെതിരായ മലബാറിലെ ത്യാഗോജ്വല കര്‍ഷക ചെറുത്തുനില്‍പ്പിന്റെ സ്മരണകള്‍ക്ക് ഇന്ന് അറുപത്തിമൂന്ന് വയസ്സ്.

1948 ഏപ്രില്‍ 30. അന്നാണ് ഒഞ്ചിയം ഗ്രാമത്തില്‍ 8 ധീര വിപ്ളവകാരികളെ പൊലീസ് വെടിവെച്ചുകൊന്നത്- സഖാക്കള്‍ അളവക്കന്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, വി പി ഗോപാലന്‍, സി കെ ചാത്തു, കെ എം ശങ്കരന്‍, വി കെ രാഘൂട്ടി... വെടിയേറ്റ് അംഗഭംഗം വന്നവരേറെ. മണ്‍മറഞ്ഞുപോയ സഖാക്കള്‍ ടി സി കുഞ്ഞിരാമന്‍ മാസ്റര്‍, പി രാമക്കുറുപ്പ്, വടേക്കണ്ടി ചാത്തു, ആയാട്ട് ചോയി മാസ്റര്‍, പാലേരി മീത്തല്‍ അച്ചുതന്‍, പി പി കണ്ണന്‍, ടി പി ചോയി, ചാക്കേരിമീത്തല്‍ കുങ്കന്‍നായര്‍, ഇന്നും ജീവിച്ചിരിക്കുന്ന പുറവില്‍ കണ്ണന്‍ എന്നിവര്‍ പരിക്കേറ്റവരില്‍ പ്രധാനികളാണ്. 

സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ നാട്ടിലാകെ ‘ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടു. ജനങ്ങള്‍ പൊറുതിമുട്ടി. പൂഴ്ത്തിവെപ്പുകാര്‍, കരിഞ്ചന്തക്കാര്‍ എന്നിവര്‍ ഭരണാധികാരികളുടെ തണലില്‍ യഥേഷ്ടം സ്വൈരവിഹാരം നടത്തി. നാട്ടില്‍ പട്ടിണി നടമാടി. പകര്‍ച്ചവ്യാധികളും മരണവും വ്യാപകമായി. കമ്യൂണിസ്റ് പാര്‍ടിയും കര്‍ഷകസംഘവും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നാട്ടുകാരെ സംഘടിപ്പിക്കാന്‍ തുടങ്ങി. വടക്കേ മലബാറില്‍ പല പ്രദേശങ്ങളിലും പൂഴ്ത്തിവെച്ച ധാന്യങ്ങള്‍ പിടിച്ചെടുത്ത് പട്ടിണി കിടന്ന ജനങ്ങള്‍ക്ക് വിതരണം ചെയ്തു. കമ്യൂണിസ്റ് പാര്‍ടിക്കും കര്‍ഷക സംഘത്തിനും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയേറി. ഇത് കോണ്‍ഗ്രസ് അധികാരി വര്‍ഗത്തിന് സഹിച്ചില്ല. തോക്കും ലാത്തിയുമേന്തി അവര്‍ കമ്യൂണിസ്റുകാരെ വേട്ടയാടാനിറങ്ങി.

ഇന്നത്തെ വടകര, കൊയിലാണ്ടി താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന പഴയ കുറുമ്പ്രനാട് താലൂക്കിലും പാര്‍ട്ടിയുടെയും കര്‍ഷകസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. കുറുമ്പ്രനാട് താലൂക്കിലെ നേതാക്കളായിരുന്ന എം കെ കേളുഏട്ടന്‍, എം കുമാരന്‍ മാസ്റര്‍, യു കുഞ്ഞിരാമന്‍, പി ആര്‍ നമ്പ്യാര്‍, പി പി ശങ്കരന്‍, എം കെ രാമന്‍ മാസ്റര്‍, പി രാമക്കുറുപ്പ് എന്നിവരുടെ പ്രവര്‍ത്തനം പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്നു. നാട്ടില്‍ കോളറ, വസൂരി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിച്ച കാലം. അശരണരായവര്‍ക്ക് ആശ്വാസം പകരാന്‍ മണ്ടോടി കണ്ണനും സഖാക്കളും ജീവന്‍പോലും പണയംവെച്ച് അവരുടെ ചെറ്റക്കുടിലുകളിലെത്തി.  ക്രമേണ ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റുകാര്‍ ജനങ്ങളുടെ സമരനായകരായി. ഇത് ജന്മിമാരേയും അധികാരി വര്‍ഗത്തേയും അലോസരപ്പെടുത്തി.

1948 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കമ്യൂണിസ്റ് പാര്‍ടിയുടെ 2-ാം കോണ്‍ഗ്രസ് അവസാനിച്ച് പ്രതിനിധികള്‍ രഹസ്യമായി നാട്ടിലെത്തിക്കൊണ്ടിരിക്കുന്ന കാലം. പാര്‍ടി കോണ്‍ഗ്രസ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനായി പാര്‍ടി കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാന്‍ തീരുമാനിച്ചു. എം കുമാരന്‍ മാസ്ററായിരുന്നു താലൂക്ക് സെക്രട്ടറി.

യോഗവിവരം മണത്തറിഞ്ഞ മലബാര്‍ സ്പെഷല്‍ പൊലീസ് സംഘം പുലര്‍ച്ചെ സിഐ അടിയോടിയുടെ നേതൃത്വത്തില്‍  മുക്കാളി വന്നിറങ്ങി. കൂടെ ദേശരക്ഷാസേന എന്നുവിളിച്ചിരുന്ന കോണ്‍ഗ്രസിന്റെ ചോറ്റു പട്ടാളവും. യോഗത്തില്‍ പങ്കെടുക്കാനെത്തിച്ചേരുന്ന പാര്‍ടി നേതാക്കളെ കയ്യോടെ പിടികൂടാം എന്നായിരുന്നു കണക്കുകൂട്ടല്‍. മേടച്ചൂടില്‍ ആലസ്യത്തിലാണ്ടുകിടക്കുന്ന ഒഞ്ചിയത്തേക്ക് അവര്‍ മാര്‍ച്ച്ചെയ്തു. പുലര്‍ച്ചെ നാലു മണിക്ക് അവര്‍ ആദ്യം പാഞ്ഞുകയറിയത് നെല്ലാച്ചേരിയിലുള്ള മണ്ടോടി കണ്ണന്റെ വീട്ടിലേക്കായിരുന്നു.കണ്ണനെ കിട്ടിയില്ല. പൊലീസിന് കലികയറി. സഖാക്കളുടെ വീടുകളിലേക്കെല്ലാം പൊലീസ് ഓടിക്കയറി ഭീകരാന്തരീക്ഷംതന്നെ സൃഷ്ടിച്ചു. പൊലീസിനാവശ്യമായ വിവരം നല്‍കാന്‍ വിസമ്മതിച്ച കര്‍ഷക കാരണവരായിരുന്ന പുളിയുള്ളതില്‍ ചോയിയേയും മകന്‍ കണാരനേയും പൊലീസ് വീട്ടില്‍ക്കയറി അറസ്റ്ചെയ്തു കയ്യാമംവെച്ചു. അവരേയുംകൊണ്ട്  നേരെ കിഴക്കോട്ടു നീങ്ങി.

"പ്രിയമുള്ളവരെ, ഒഞ്ചിയത്ത് പട്ടാളം വന്നിരിക്കുന്നു. അവരിതാ നമ്മുടെ സഖാക്കളെ പിടിച്ചുകൊണ്ടുപോകുന്നു. എല്ലാവരും ഓടി വരിന്‍...''” പുലര്‍കാല നിശബ്ദതയെ കീറിമുറിച്ച് ഒഞ്ചിയത്ത് മെഗഫോണ്‍ വിളികളുയര്‍ന്നു. പൊലീസിന്റെ കിരാത വാഴ്ച ഒഞ്ചിയത്തെ മുഴുവന്‍ കാതുകളിലും ചെന്നലച്ചു. ചെറ്റക്കുടിലുകളില്‍ ഓലച്ചൂട്ടുകള്‍ മിന്നി. നാട്ടുകാര്‍ കൂട്ടംകൂട്ടമായെത്തി. ഇവരെ നിങ്ങളെന്തിനാണ് അറസ്റ് ചെയ്യുന്നത്?  നിരപരാധികളായ ഇവരെ വിട്ടുതരണം. ഗ്രാമം ഒന്നടങ്കം പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. പൊലീസ് അത് ചെവിക്കൊണ്ടില്ല. അവര്‍ വീണ്ടും കിഴക്കോട്ടുതന്നെ നീങ്ങി. പിന്നാലെ അഭ്യര്‍ത്ഥനയുമായി ഗ്രാമീണരും. പൊലീസും ഗ്രാമീണരും  ചെന്നാട്ടുതാഴ വയലിനടുത്തെത്തി. പൊലീസിന് മുന്നോട്ടുപോകാനാകാത്ത അവസ്ഥയായി. ജനങ്ങളുടെ ആവശ്യം നിരാകരിച്ച പൊലീസ് മട്ടുമാറ്റി. സബ് ഇന്‍സ്പെക്ടര്‍ തലൈമ ജനങ്ങളോട് പിരിഞ്ഞുപോകാന്‍ ആജ്ഞാപിച്ചു. ചോയിക്കാരണവരേയും കണാരനേയും വിട്ടുകിട്ടണം. ഇല്ലാതെ പിരിഞ്ഞുപോകില്ലെന്ന് ജനവും ശഠിച്ചു. നിരായുധരായ ഗ്രാമീണരുടെ നേരെ തോക്കുകള്‍ ഗര്‍ജ്ജിച്ചു. 303 റൈഫിള്‍ ഉപയോഗിച്ച് 17 ചുറ്റ് വെടിയുതിര്‍ത്തു.പ്രഭാതത്തിന്റെ മുഖത്ത് ചെഞ്ചോര. ഒഞ്ചിയത്തിന്റെ വീരപുത്രന്മാരായ എട്ടുപേര്‍ മരിച്ചുവീണു. പോരാളികളുടെ മൃതശരീരങ്ങള്‍ പിസിസിയുടെ ലോറിയില്‍ കൊണ്ടുപോയി

വൈകുന്നേരത്തോടെ വടകര പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി അട്ടിയിട്ടുമൂടി. നിരവധിപേര്‍ക്ക് അംഗഭംഗമുണ്ടായി. അതില്‍ ചിലരിന്നും ഒഞ്ചിയത്തിന്റെ വീരസ്മൃതികളുമായി ജീവിക്കുന്നു.

വെടിവെപ്പിനെ തുടര്‍ന്ന് ഒഞ്ചിയത്തെമ്പാടും പൊലീസ് നരനായാട്ട് നടത്തി. ജന്മിമാരുടേയും കമ്യൂണിസ്റ് വിരോധികളുടേയും ലിസ്റ് അനുസരിച്ച് പൊലീസ് ആളുകളെ പിടികൂടി മര്‍ദ്ദിച്ചു. മുക്കാട്ട്കുനി കുഞ്ഞാപ്പു മുതല്‍ 64 സഖാക്കളുടെ പേരില്‍ പൊലീസ് കള്ളക്കേസ് ചുമത്തി ജയിലിലടച്ചു. (പിന്നീട് കേസ് തള്ളിപ്പോയി). പീഡനകാലത്തും പ്രസ്ഥാനത്തെ മറന്ന് നേതാക്കളെ ഒറ്റുകൊടുക്കാന്‍ ഗ്രാമീണര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. തന്നെച്ചൊല്ലി ഒരു ഗ്രാമം മുഴുക്കെ അനുഭവിക്കുന്ന പീഡനത്തിനറുതിവരുത്താന്‍ സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നു മണ്ടോടി കണ്ണന്‍. ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും  കൊല്ലപ്പെട്ടു. ഒറ്റപ്രാവശ്യം കമ്യൂണിസ്റ് പാര്‍ട്ടി മൂര്‍ദ്ദാബാദെന്ന് വിളിച്ചാല്‍, നെഹറുസര്‍ക്കാറിനൊരു ജയ് വിളിച്ചാല്‍ മര്‍ദ്ദനമുറകളെല്ലാം അവസാനിപ്പിക്കാമെന്ന പ്രലോഭനത്തിനു കീഴടങ്ങാന്‍ ധീരരായ അവര്‍ തയ്യാറായില്ല. തുടര്‍ന്നുള്ള ക്രൂരമായ മര്‍ദനപ്പാടില്‍നിന്നും ചീറ്റിയ ചെഞ്ചോരയില്‍ കൈമുക്കി വടകര ലോക്കപ്പ് ‘ഭിത്തിയില്‍ മണ്ടോടി കണ്ണന്‍ വരച്ചുവെച്ച അരിവാളും ചുറ്റികയും കണ്ട് ഭരണാധികാരി വര്‍ഗവും വര്‍ഗവഞ്ചകരും ഇന്നും കിടിലം കൊള്ളുന്നു.

ചരിത്രത്തിന്റെ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പാഠങ്ങളാണ് ഒഞ്ചിയം രക്തസാക്ഷികളുടെ സ്മരണ നമ്മെ ഉണര്‍ത്തിക്കുന്നത്. വിലക്കയറ്റവും ക്ഷാമവും പകര്‍ച്ചവ്യാധികളും ജനജീവിതത്തെയാകെ വേട്ടയാടിയിരുന്ന കാലത്താണവര്‍ മരണത്തെ കീഴ്പ്പെടുത്തിയ ആത്മബോധം ഉയര്‍ത്തിപ്പിടിച്ച് പോരാടിയത്. കമ്യൂണിസ്റ് വേട്ടയുടെ കാലത്ത് സ്വജീവന്‍ മറന്ന് പാര്‍ട്ടിയേയും നേതാക്കളേയും സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയ ഒഞ്ചിയം വിപ്ളവകാരികളുടെ സ്മരണ എന്നെന്നും ആവേശ‘ഭരിതമാണ്.  ലോകമെമ്പാടും സാമ്രാജ്യത്വത്തിനും സ്വേഛാധിപത്യ ‘ഭരണകൂടങ്ങള്‍ക്കുമെതിരെ ജനകീയ പ്രതിരോധങ്ങള്‍ അലയടിച്ചുയരുന്ന സന്ദര്‍ഭത്തിലാണ് ഇത്തവണ ഒഞ്ചിയം രക്തസാക്ഷിദിനം കടന്നുപോകുന്നത്. അറബ് നാടുകളിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ നാടുകളിലും ജനാധിപത്യ പ്രസ്ഥാനങ്ങളും ഇടതുപക്ഷ ശക്തികളും അഭൂതപൂര്‍വമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ നമ്മുടെ രാജ്യത്തും വന്‍ അഴിമതിയും കുംഭകോണങ്ങളും വര്‍ധിതമാക്കിയിരിക്കുന്നു. ഇതിനെതിരെ വന്‍പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും വളര്‍ന്നുവരുന്നുണ്ട്. 2ജി സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങിയ അഴിമതികളിലൂടെ ലക്ഷക്കണക്കിന് കോടികളുടെ രാഷ്ട്രസമ്പത്ത് കവര്‍ന്നെടുത്ത യുപിഎ നേതാക്കള്‍ ഒന്നൊന്നായി ജയിലറകളിലേക്ക് പോകുന്നതാണ് നാം കാണുന്നത്. കോര്‍പ്പറേറ്റ് മൂലധന ശക്തികളുടെ ലാഭാര്‍ത്തിക്കെതിരെ പ്രകൃതിയെയും മനുഷ്യനെയും എറിഞ്ഞുകൊടുക്കുന്ന മരണത്തിന്റെ വ്യാപാരികളായിരിക്കുന്നു മന്‍മോഹനും കൂട്ടരും.

കേന്ദ്രത്തിന്റെ ജനവിരുദ്ധ- ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങള്‍ യാഥാര്‍ഥ്യമാക്കിയ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകയായിക്കഴിഞ്ഞു. കോര്‍പറേറ്റ് ആധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങളിലൂടെ കേരളമിന്ന് ലോകശ്രദ്ധ നേടുകയാണ്. 13-ാം നിയമസഭാ തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിന് കേരള ജനത നല്‍കുന്ന അംഗീകാരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒഞ്ചിയത്തെ ധീര രക്തസാക്ഷികളുടെ സ്മരണയില്‍ കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ-രാജ്യദ്രോഹ നയങ്ങള്‍ക്കെതിരായ പോരാട്ടം നമുക്ക് ശക്തിപ്പെടുത്താം. രക്തസാക്ഷികളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സഫലമാക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. 

സി ഭാസ്കരന്‍ ദേശാഭിമാനി 300411

ഗെയിംസ് അഴിമതി അന്വേഷണവും പ്രധാനമന്ത്രി ഓഫീസിലേക്ക്

കോണ്‍ഗ്രസ് എംപി സുരേഷ് കല്‍മാഡി അറസ്റിലായ കോമവെല്‍ത്ത് ഗെയിംസ് അഴിമതിയുടെ അന്വേഷണവും പ്രധാനമന്ത്രി കാര്യാലയത്തിലേക്ക് നീളുന്നു. 95 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന് സിബിഐ കണ്ടെത്തിയ സ്വിസ് ടൈമിങ് കമ്പനിയുമായുള്ള ഇടപാടില്‍ പ്രധാനമന്ത്രി കാര്യാലയവുമായി അടുപ്പമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായി. ഗെയിംസ് സംഘാടക സമിതിയിലേക്ക് പ്രധാനമന്ത്രി നിയോഗിച്ച ജര്‍ണയില്‍ സിങ് എഴുതിയ രണ്ട് കത്ത് പുറത്തുവന്നതോടെയാണ് ഇക്കാര്യം വെളിച്ചത്തായത്.

ടൈമിങ്-സ്കോറിങ്-റിസള്‍ട്ട് സിസ്റം(ടിഎസ്ആര്‍) സ്ഥാപിക്കാനുള്ള 141 കോടിയുടെ കരാറിനെ പിന്തുണയ്ക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. 2009ന്റെ പകുതിയോടെയാണ് പ്രധാനമന്ത്രിയുടെ നോമിനിയായി ജര്‍ണയില്‍ സിങ് സംഘാടകസമിതി സിഇഒ ആയത്. ഗെയിംസ് തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നുവെന്ന് ഉറപ്പാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഇതിനിടെയാണ് വിവാദ കരാറിനെ പിന്തുണച്ച് അദ്ദേഹം കത്തെഴുതിയത്. 2009 ഡിസംബര്‍ അഞ്ച്, 2010 ഫെബ്രുവരി 15 തീയതികളില്‍ കായികമന്ത്രാലയത്തിന് എഴുതിയ കത്തുകളില്‍ സ്വിസ് ടൈമിങ്ങുമായുള്ള കരാര്‍ നടപ്പാക്കാനുള്ള അമിത താല്‍പ്പര്യം പ്രകടമാണ്. ടിഎസ്ആര്‍ കരാറിലെ അഴിമതി ചോദ്യംചെയ്ത് നോയിഡയിലെ ആന്റി കറപ്ഷന്‍ ട്രസ്റ് കണ്‍വീനര്‍ സംഗീത ഗോയല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കായിക സെക്രട്ടറി സിന്ധുശ്രീ ഖുല്ലാര്‍ സംഘാടകസമിതിയോട് വിശദീകരണം തേടിയിരുന്നു. ഇതിനു നല്‍കിയ മറുപടിയാണ് ജര്‍ണയില്‍ സിങ്ങിനെ കുടുക്കിയത്. സംഗീത ഗോയലെന്ന വ്യക്തിയോ അവരുടെ സംഘടനയോ ഇല്ലെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് മറുപടിയില്‍ സിങ് വിശദീകരിച്ചത്. ടിഎസ്ആര്‍ സംവിധാനം വാങ്ങുന്നതു തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരാതി അയച്ചതെന്നും അദ്ദേഹം വാദിച്ചു. കരാറിന് താല്‍പ്പര്യം പ്രകടിപ്പിച്ച കമ്പനികളില്‍ സ്വിസ് ടൈമിങ് മാത്രമാണ് യോഗ്യതാമാനദണ്ഡം പാലിച്ചതെന്നും ആറുമാസത്തോളം വൈകിയതിനാല്‍ ഉടന്‍ ഇടപാടിന് അനുമതി നല്‍കണമെന്നും മറുപടിയില്‍ ജര്‍ണയില്‍ സിങ് പറഞ്ഞു.

രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘാടകസമിതി ഫിനാന്‍സ് കമ്മിറ്റി എല്ലാ കാര്യങ്ങളും വിശദമായി പഠിച്ചശേഷമാണ് സ്വിസ് കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി 15ന് കായികമന്ത്രാലയ ജോയിന്റ് സെക്രട്ടറി ആര്‍ ഭട്നാഗറിന് സിങ് കത്തെഴുതിയത്. സാമ്പത്തിക ഇടപാടുകള്‍ക്ക് താന്‍ മാത്രമല്ല ഉത്തരവാദിയെന്നും എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് കല്‍മാഡി വാദിച്ചിരുന്നത്. ഇത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. കസ്റഡിയിലുള്ള കല്‍മാഡിയെ ജര്‍ണയില്‍ സിങ്ങിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യുമെന്ന് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സ്വിസ് ടൈമിങ് കമ്പനിക്കുമാത്രം കരാര്‍ ലഭിക്കത്തക്കവിധം യോഗ്യതാമാനദണ്ഡം മുന്നോട്ടുവച്ചതാണ് കരാറിനു പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണം ബലപ്പെടുത്തിയത്. പലമടങ്ങ് കൂടിയ തുകയ്ക്കാണ് കരാര്‍ നല്‍കിയത്. ഇതിലും കുറഞ്ഞ തുകയ്ക്ക് സ്കോറിങ് സംവിധാനം നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മറ്റു കമ്പനികളെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. 2009 മുതല്‍ നടന്ന സംഘാടകസമിതി യോഗങ്ങളുടെ മിനിട്സ് പരിശോധിച്ച സിബിഐക്ക് ഇക്കാര്യം വ്യക്തമായി. സ്വിസ് കമ്പനിക്കുതന്നെ ഈ കരാര്‍ നല്‍കണമെന്ന് സംഘാടകസമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട് അടക്കമുള്ള പ്രധാനികള്‍ ഉറപ്പിച്ചിരുന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
(വിജേഷ് ചൂടല്‍)

deshabhimani 300411

പുരൂളിയ: ജുഡീഷ്യല്‍ അന്വേഷണം വേണം- കാരാട്ട്

പുരൂളിയ ആയുധവര്‍ഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആയുധവര്‍ഷത്തിന്റെ മുഖ്യആസൂത്രകന്‍ കിംഡേവിയെ രക്ഷപ്പെടാന്‍ സഹായിച്ച മുന്‍ എംപി പപ്പു യാദവിനെ ചോദ്യംചെയ്യണമെന്നും കാരാട്ട് പറഞ്ഞു.

ഡേവി എങ്ങനെ രക്ഷപ്പെട്ടുവെന്ന് കണ്ടെത്തണം. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. ഡേവിയെ വിട്ടുകിട്ടുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തണം. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏറ്റവും വലിയ കൈയേറ്റമാണ് പുരൂളിയ ആയുധവര്‍ഷം. മതമൌലിക സംഘടനയായ ആനന്ദമാര്‍ഗികള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ആയുധങ്ങള്‍ വര്‍ഷിച്ചതെന്ന് അന്വേഷണത്തിലും കേസ് വിചാരണയിലും തെളിഞ്ഞതാണ്. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയായിരുന്നു ആനന്ദമാര്‍ഗികളുടെ ലക്ഷ്യം. ഇപ്പോള്‍ കിംഡേവിയുടെയും കോടതി ശിക്ഷിച്ച പീറ്റര്‍ ബ്ളീച്ചിന്റെയും വെളിപ്പെടുത്തലുകള്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. ഇന്ത്യയിലെ അധികാരകേന്ദ്രങ്ങള്‍ തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. ആയുധവര്‍ഷമുണ്ടാകുമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി എംഐ-5 ഇന്ത്യന്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ അറിയിച്ചിരുന്നു. ഇക്കാര്യം 1996 ജനുവരിയില്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്നത്തെ ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി സ്ഥിരീകരിച്ചു. ആഭ്യന്തരമന്ത്രാലയത്തിനും മറ്റ് അധികൃതര്‍ക്കും റോ വിവരം നല്‍കി. എന്നാല്‍, ബംഗാള്‍ സര്‍ക്കാരിന് കേന്ദ്രം വിവരം കൈമാറിയത് ആയുധവര്‍ഷം നടന്നശേഷമാണ്. രജിസ്റ്റേര്‍ഡ് പോസ്റില്‍ ഒരാഴ്ച കഴിഞ്ഞാണ് ബംഗാള്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ 'മുന്നറിയിപ്പ്' ലഭിച്ചത്. ആയുധവര്‍ഷത്തിന്റെ സമയത്ത് കലൈകുണ്ഡ വ്യോമതാവളത്തിലെ റഡാര്‍ സംവിധാനം പ്രവര്‍ത്തിച്ചില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആയുധവര്‍ഷത്തിന് ശേഷം തായ്ലന്‍ഡിലെ ഫുക്കറ്റില്‍ പോയി മടങ്ങുംവഴി വിമാനം വീണ്ടും ചെന്നൈയില്‍ ഇറങ്ങി. വിമാനത്തെക്കുറിച്ച് ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

മുംബൈ വിമാനത്താവളത്തില്‍നിന്ന് ദൂരൂഹമായി രക്ഷപ്പെട്ട കിംഡേവി ഡെന്‍മാര്‍ക്കിലുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഡേവിയെ വിട്ടുകിട്ടുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചില്ല. മുംബൈ വിമാനത്താവളത്തില്‍നിന്ന് നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചത് പപ്പു യാദവാണെന്ന് ഡേവിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം എംഎല്‍എ അജിത്ത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് പപ്പു ഇപ്പോള്‍. ആയുധങ്ങള്‍ വര്‍ഷിക്കുന്നതിനും പിന്നീട് ഇടപാടുകള്‍ മൂടിവയ്ക്കുന്നതിനും ഇന്ത്യയിലെ ചില അധികാരകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡേവിയും ബ്ളീച്ചും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം അനിവാര്യമാണ്.

ചില തെറ്റുകള്‍ സംഭവിച്ചതായി സര്‍ക്കാര്‍വൃത്തങ്ങളില്‍ പലരും ഇപ്പോള്‍ പറയുന്നുണ്ട്. കേന്ദ്രസര്‍ക്കാരും റോയും സിബിഐയുമെല്ലാം സംഭവത്തെ ലാഘവത്തോടെ സമീപിക്കുകയായിരുന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഇപ്പോഴും വ്യാപക അക്രമം അഴിച്ചുവിടുകയാണ്. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ മാവോയിസ്റ് അക്രമങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയുമാണ്- കാരാട്ട് പറഞ്ഞു.

രക്ഷപ്പെടുത്തിയത് പപ്പുയാദവും ഐപിഎസ് ഉദ്യോഗസ്ഥനും: ഡേവി

ന്യൂഡല്‍ഹി: പുരൂളിയയിലെ ആയുധവര്‍ഷത്തിനുശേഷം ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് മുന്‍ എംപി പപ്പുയാദവും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ ജെ കെ ദത്തുമാണെന്ന് കിം ഡേവി വെളിപ്പെടുത്തി. ദത്തിനെപ്പോലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നതോടെ ബംഗാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. വ്യോമസേന തടഞ്ഞതിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന താന്‍ പുനെയിലേക്കാണ് ആദ്യം പോയതെന്ന് ഡേവി പറഞ്ഞു.

വിമാനം ഇറങ്ങിയപ്പോള്‍ സമീപത്ത് ആരുമില്ലായിരുന്നു. അസ്വസ്ഥനായ താന്‍ വിമാനത്തില്‍നിന്ന് ഇറങ്ങി പിന്നിലേക്കു മാറി. പൊലീസ് ദൂരെനിന്ന് വരുന്നത് കണ്ടപ്പോള്‍ തന്ത്രപൂര്‍വം മാറി വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്നു. പിന്നീട് പുനെയ്ക്കു പോയി. അവിടെവച്ച് പപ്പുവിന്റെ ആളുകള്‍ ബന്ധപ്പെട്ടു. ഡല്‍ഹിക്ക് പറക്കാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വിമാനത്താവളത്തില്‍ പപ്പുവിന്റെ ഔദ്യോഗിക കാറില്‍ ആളുകള്‍ കാത്തുനിന്നിരുന്നു. രാഷ്ട്രപതിഭവനു സമീപമുള്ള എംപിയുടെ വസതിയിലേക്കാണ് പോയത്. ഇവിടെവച്ച് ജെ കെ ദത്ത് വന്നു. ട്രെയിനില്‍ നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോകാനുള്ള ഏര്‍പ്പാടുകള്‍ ഒരുക്കിയതായി ദത്ത് പറഞ്ഞു. ചെറിയൊരു സ്റേഷനിലാണ് വണ്ടിയിറങ്ങിയത്. പുതപ്പുകൊണ്ട് മൂടിയ നിലയിലായതിനാല്‍ ഏത് സ്റേഷനെന്നു മനസ്സിലാക്കാനായില്ല. സ്റേഷനില്‍ മറ്റൊരു ഔദ്യോഗിക കാര്‍ കാത്തുകിടന്നിരുന്നു. മറ്റ് രണ്ടു കാറിലായി എകെ- 47 തോക്കേന്തിയവര്‍ അനുഗമിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലാണ് എത്തിച്ചത്. നേപ്പാള്‍ ഭാഗത്തെ ബസ്ഡിപ്പോയില്‍ തന്നെ ഇറക്കി. അവിടെനിന്ന് താന്‍ ഡെന്മാര്‍ക്കിലേക്ക് രക്ഷപ്പെട്ടു- ഡേവി പറഞ്ഞു.

ഡേവിയുടെ വെളിപ്പെടുത്തലിനോട് പപ്പുയാദവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഡേവി നുണപറയുകയാണെന്ന് എന്‍എസ്ജി ഡയറക്ടര്‍ ജനറലായി വിരമിച്ച ജെ കെ ദത്ത് പറഞ്ഞു. പുരൂളിയ ആയുധവര്‍ഷം അന്വേഷിക്കാനായി നിയോഗിച്ചതും ദത്തിനെയായിരുന്നു. സിപിഐ എം എംഎല്‍എ അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പപ്പുയാദവ് ഇപ്പോള്‍ കോണ്‍ഗ്രസ് സഹയാത്രികനാണ്. പപ്പുവിന്റെ ഭാര്യ രഞ്ജിത കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
(എം പ്രശാന്ത്)

മുന്നറിയിപ്പു ലഭിച്ചത് സംഭവം കഴിഞ്ഞ്: ബുദ്ധദേവ്

കൊല്‍ക്കത്ത: പുരൂളിയയില്‍ 1995 ഡിസംബര്‍ 17നു രാത്രി ആയുധവര്‍ഷം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു സംഭവം നടക്കാനിടയുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് സംസ്ഥാന ആഭ്യന്തര വകുപ്പിനു ലഭിച്ചതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ആയുധവര്‍ഷം നടത്തിയതിനു പിന്നിലുള്ള രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും 1995ല്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ബുദ്ധദേവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 12 തീയതി വച്ച് ഡല്‍ഹിയില്‍ നിന്ന് തപാലിലാണ് മുന്നറിയിപ്പു കത്ത് കൊല്‍ക്കത്തയിലേക്ക് അയച്ചത്. അടിയന്തര സ്വഭാവമുള്ള കാര്യങ്ങളില്‍ അയക്കുന്നതുപോലെ വയര്‍ലസ് സന്ദേശമൊന്നും ഇക്കാര്യത്തില്‍ നല്‍കിയില്ല. പുരൂളിയ ആയുധവര്‍ഷത്തിന്റെ ഗൌരവസ്വഭാവം പരിഗണിച്ച് അന്നുതന്നെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ആയുധമെല്ലാം സിബിഐക്ക് സംസ്ഥാന പൊലീസ് കൈമാറി. - ബുദ്ധദേവ് പറഞ്ഞു.

deshabhimani 300411

ആഗോളനിരോധനം

ജീവജാലങ്ങള്‍ക്ക് തീരാദുരിതം സമ്മാനിക്കുന്ന മാരക കീടനാശിനി എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിച്ചു. ജനീവയില്‍ നടന്ന സ്റോക്ഹോം കണ്‍വന്‍ഷനാണ് തീരുമാനമെടുത്തത്. കണ്‍‌വന്‍ഷന്റെ സമാപനദിവസമായ വെള്ളിയാഴ്ച സമവായത്തിലൂടെയായിരുന്നു തീരുമാനം. നിരോധനം തടയാന്‍ ഇന്ത്യ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. അതേസമയം, നിരോധനവുമായി ബന്ധപ്പെട്ട് നേടിയെടുത്ത ഇളവുകള്‍ കീടനാശിനി ലോബിക്കുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അനക്സ് എയില്‍ ഉള്‍പ്പെടുത്തിയാണ് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ 22 കീടനാശിനികള്‍ നിരോധനപ്പട്ടികയില്‍ പെടുത്തിയത്. നിരോധനം പ്രാബല്യത്തില്‍ വരുത്താന്‍ 11 വര്‍ഷ കാലയളവ് അനുവദിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചുവരുന്ന വിളകള്‍ക്ക് തല്‍ക്കാലം ഇളവു നല്‍കിയാണ് നിരോധനം. ബദല്‍ ഇല്ലാത്തതിനാലാണ് ഇളവെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്ത്യയിലെ 22 വിളകള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാന്‍ അനുവദിച്ചു. രണ്ടിനം പരുത്തി, ചണം, കാപ്പി, തേയില, പയര്‍, ബീന്‍സ്, തക്കാളി, വഴുതന, വെണ്ട, മാവ്, കശുമാവ്, വഴുതന, ആപ്പിള്‍, കടല, ഉരുളക്കിഴങ്ങ്, ചോളം, നെല്ല്, നിലക്കടല, കടുക്, പുകയില എന്നിവയ്ക്ക് തുടര്‍ന്നും എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാം. അഞ്ചുവര്‍ഷത്തിനകം പകരം സംവിധാനം കണ്ടെത്തുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉല്‍പ്പാദനവും ഇറക്കുമതിയും പൂര്‍ണമായും അവസാനിപ്പിക്കുകയും വേണം. കണ്‍‌വന്‍ഷന്റെ ആദ്യ മൂന്നുദിവസം എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാന്‍ ഇന്ത്യ വലിയ സമ്മര്‍ദം ചെലുത്തി. വോട്ടെടുപ്പിലൂടെ നിരോധന തീരുമാനം എടുക്കേണ്ടിവരുമെന്ന ആശങ്ക അംഗരാജ്യങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഒടുവില്‍ എതിര്‍പ്പുകളൊന്നുമില്ലാതെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു നശിപ്പിക്കുന്ന കീടങ്ങളെ നേരിടാനുള്ള ബദല്‍മാര്‍ഗത്തെക്കുറിച്ചും കണ്‍‌വന്‍ഷന്‍ ചര്‍ച്ച ചെയ്തു. ബദല്‍ മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കേണ്ടിവരുന്ന സാമ്പത്തിക സഹായത്തെക്കുറിച്ചും പ്രാഥമിക ചര്‍ച്ച നടന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം വഴി അംഗരാജ്യങ്ങള്‍ക്ക് ഉണ്ടാകുന്ന അധികച്ചെലവ് പരിഹരിക്കാനും ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താനും ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി സാമ്പത്തികസഹായം ലഭ്യമാക്കും. വ്യാഴാഴ്ച തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധനം തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി അംഗരാജ്യങ്ങളുടെ ഉപസമിതി രൂപീകരിച്ച് അഭിപ്രായമാരാഞ്ഞു. ഉപസമിതികളുടെ സമവായ തീരുമാനങ്ങള്‍ വെള്ളിയാഴ്ച പ്ളീനറി സമ്മേളനത്തില്‍ അറിയിച്ചു.

നിരോധനത്തെ അനുകൂലിച്ചതിനൊപ്പം വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ കണ്‍‌വന്‍ഷനില്‍ തന്നെ തീരുമാനമുണ്ടാകണമെന്നും അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടതായി കേരളത്തില്‍ നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷീല്‍, നിരീക്ഷകന്‍ തിരുവനന്തപുരത്തെ തണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍ എന്നിവര്‍ ദേശാഭിമാനിയോടു പറഞ്ഞു. കണ്‍‌വന്‍ഷനില്‍ പങ്കെടുത്ത 173 രാജ്യത്തില്‍ 152ഉം ഇതിനകം നിരോധനം നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന, ചൈന, ഉഗാണ്ട, ക്യൂബ തുടങ്ങി 23 രാജ്യത്തു മാത്രമാണ് ഇനി നടപ്പാക്കേണ്ടത്. ഇന്ത്യ ഒഴികെയുള്ള രാജ്യത്തെല്ലാം ചുരുക്കം വിളകള്‍ക്കു മാത്രമേ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്നുള്ളൂ. ചൈന നാലു വിളകള്‍ക്കു മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത്. ഈ വിളകള്‍ക്കും ഇളവുണ്ട്.
(ടി എന്‍ സീന)

ജനകീയ പോരാട്ടത്തിന്റെ മഹാവിജയം

കാസര്‍കോട്: പത്തുവര്‍ഷം മുമ്പ് കാസര്‍കോട്ട് ആരംഭിച്ച സമരത്തിന് ലോകരാജ്യങ്ങളുടെ അംഗീകാരം. ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ജനീവയിലെ സ്റ്റോക്ഹോമില്‍ ചേര്‍ന്ന കണ്‍‌വന്‍ഷന്‍ തീരുമാനിച്ചത് ജനകീയ സമരങ്ങളുടെ കൂടി വിജയമാണ്. കാസര്‍കോട് ജില്ലയിലെ 11 ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തവും അതിനെതിരെ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന സമരവും സ്റ്റോക്ഹോമിലും ചര്‍ച്ചാവിഷയമായി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന സ്റ്റോക്ഹോം കണ്‍‌വന്‍ഷനില്‍ നിരോധത്തിനെതിരെ വോട്ടുചെയ്ത ഇന്ത്യ, ഈ കണ്‍‌വന്‍ഷന്റെ ആദ്യ രണ്ടു ദിവസവും അതേനിലപാട് തുടര്‍ന്നുവെങ്കിലും കേരളത്തിലും അതുവഴി രാജ്യത്താകെയും ഉയര്‍ന്ന ജനകീയ പ്രതിരോധത്തിന്റെയും ലോകരാഷ്ട്രങ്ങളുടെ ഉറച്ച തീരുമാനത്തിന്റെയും ഫലമായി നിരോധനത്തെ അനുകൂലിക്കേണ്ടിവന്നു. എന്നാല്‍, നിരോധത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ഇന്ത്യ തുടരുന്നുവെന്നത് ആശങ്കാജനകമാണ്. ലോകരാജ്യങ്ങള്‍ നിരോധിച്ചാലും അടുത്ത 11 വര്‍ഷത്തേക്ക് ഈ മാരകവിഷം ഉപയോഗിക്കാനുള്ള ഇളവാണ് ഇന്ത്യ സമ്പാദിച്ചത്. 11 വര്‍ഷം കഴിഞ്ഞാലും നിരോധിക്കാതിരിക്കാനുള്ള ശ്രമമായിരിക്കും ഇനി കീടനാശിനിലോബി കേന്ദ്രസര്‍ക്കാരിനെ സ്വാധീനിച്ച് ചെയ്യുന്നത്.

മനുഷ്യനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പറ്റില്ലെന്ന കടുത്ത തീരുമാനമെടുത്ത കേന്ദ്ര ഭരണാധികാരികള്‍ക്ക് അതില്‍നിന്ന് പിന്നോട്ടുപോകേണ്ടിവന്നത് ജനകീയ സമരത്തിന്റെ വിജയമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കൃഷിമന്ത്രി ശരത്പവാര്‍, പരിസ്ഥിതി മന്ത്രി ജയറാം രമേഷ് എന്നിവരുടെ അഹന്തക്കേറ്റ തിരിച്ചടികൂടിയാണ് സ്റ്റോക്ഹോമില്‍ കണ്ടത്. ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയ ഇവര്‍ ഭരണത്തില്‍ തുടരാന്‍ യോഗ്യരല്ലെന്ന അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ, വാണിനഗര്‍ എന്നിവിടങ്ങളില്‍ ക്ളിനിക്ക് നടത്തുന്ന ഡോ. വൈ എസ് മോഹന്‍കുമാറാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം ലോകത്തിനുമുമ്പില്‍ കൊണ്ടുവന്നത്. ഗ്രാമീണരില്‍ ജനിതകവൈകല്യം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമായി കണ്ട ഡോക്ടറുടെ അന്വേഷണമാണ് വില്ലന്‍ എന്‍ഡോസള്‍ഫാനാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകനായ ശ്രീപഡ്രെയും എന്‍ഡോസള്‍ഫാന്‍ മാരക ഫലങ്ങളുളവാക്കുന്നതായി ജനശ്രദ്ധയില്‍കൊണ്ടുവരാന്‍ ഏറെ ശ്രമിച്ചു. പിണഞ്ഞ കാലുമായി പിറന്ന പശുക്കുട്ടിയുടെ വൈകല്യത്തിന് കാരണം എന്‍ഡോസള്‍ഫാനാണെന്ന് കാട്ടി ശ്രീപഡ്രെ ഇംഗ്ളീഷ് പത്രത്തില്‍ എഴുതിയ ലേഖനമാണ് ഈ രംഗത്തെ ആദ്യ മാധ്യമ ഇടപെടല്‍.

ഇക്കാലയളവില്‍ പെരിയയിലെ കൃഷി ഓഫീസര്‍ ലീലാകുമാരിയമ്മ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീച്ചു. ഹെലികോപ്ടറില്‍ കീടനാശിനി തളിക്കുന്നത് മനുഷ്യരില്‍ പലവിധത്തിലുള്ള രോഗത്തിന് കാരണമാകുന്നുവെന്നായിരുന്നു പരാതി. ഇതോടെ പ്രശ്നം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ഹൈക്കോടതി ആകാശമാര്‍ഗമുള്ള എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ നിരോധിച്ചു. വിവിധ പരിസ്ഥിതി- സന്നദ്ധസംഘടനകള്‍ മുന്‍കൈയടുത്ത് രൂപംകൊടുത്ത എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിച്ചു. 'ദേശാഭിമാനി' അടക്കമുള്ള മാധ്യമങ്ങളും വാര്‍ത്താ പരമ്പരയുമായി സജീവമായി രംഗത്തുവന്നു. 2003ല്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രശ്നം ഏറ്റെടുത്തതോടെ സമരത്തിന് ജനകീയ മുഖം കൈവന്നു. ഇരകളുടെ ദൈന്യത എടുത്തുകാട്ടി വി എസ് നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടം അവിസ്മരണീയം. സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളും ട്രേഡ്യൂണിയന്‍- ബഹുജനസംഘടനകളും സമരരംഗത്തെത്തി. വിവിധ ഘട്ടങ്ങളിലായി 16 പഠനസംഘങ്ങള്‍ ഔദ്യോഗികമായെത്തി. രണ്ടെണ്ണമൊഴികെ മറ്റെല്ലാം എന്‍ഡോസള്‍ഫാന്റെ ഭവിഷ്യത്ത് തിരിച്ചറിഞ്ഞു. എന്നിട്ടും നിരോധിക്കാന്‍ കേന്ദ്രം തയ്യാറായില്ല. കാസര്‍കോട്ട് ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് പത്തുവര്‍ഷം മുമ്പും പൂര്‍ണമായ ഉപയോഗം അഞ്ചുവര്‍ഷം മുമ്പും നിരോധിച്ചു. അതുകൊണ്ട് പ്രയോജനമില്ലെന്നും രാജ്യത്താകെ നിരോധിക്കണമെന്നുമായിരുന്നു ജനങ്ങളുടെ ആവശ്യം. ലോകസമ്മേളനം വേണ്ടിവന്നു അതു സഫലമാകാന്‍.
(എം ഒ വര്‍ഗീസ്)

പെര്‍ളയില്‍ തുടക്കം; ജനീവയില്‍ സാഫല്യം

പാലക്കാട്: 'പശുക്കിടാവിന്റെ അംഗവൈകല്യത്തിന് കീടനാശിനിയുമായി വല്ല ബന്ധവുമുണ്ടോ'- ഇങ്ങനെയൊരു തലക്കെട്ടിലൂടെ പുറത്തിറങ്ങിയ വാര്‍ത്തയിലൂടെ കാസര്‍കോട് എന്‍മകജെയില്‍ എന്‍ഡോസള്‍ഫാനെതിരെ തുടക്കമിട്ട പോരാട്ടത്തിന് ജനീവയില്‍ വിജയം. 173 അംഗ രാജ്യങ്ങള്‍ പങ്കെടുത്ത സ്റ്റോക്ഹോം കവഷനില്‍ ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ജനകീയപ്രതിരോധത്തിന്റെ വിജയമായി. കടുംപിടിത്തം ഉപേക്ഷിച്ച് ഇന്ത്യക്കും നിരോധനത്തെ അംഗീകരിക്കേണ്ടിവന്നു. എന്‍മകജെയിലെ പെര്‍ള ഗ്രാമത്തിലെ സോമാജെ മഹാലിംഗ ഭട്ടിന്റെ പശുക്കുട്ടിയുടെ അംഗവൈകല്യത്തെക്കുറിച്ച് പത്രപ്രവര്‍ത്തകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ ശ്രീപദ്രെ ആയിരുന്നു ആ വാര്‍ത്ത നല്‍കിയത്. ഇതേവാര്‍ത്ത ഇംഗ്ളീഷിലുള്ള എവിഡന്റ് വീക്ക്ലി 'ലൈഫ് ഈസ് ചീപ്പര്‍ ദാന്‍ കാഷ്യു' (ജീവിതം കശുവണ്ടിയേക്കാള്‍ വിലകുറഞ്ഞതാണ്) എന്ന പേരില്‍ പ്രസിദ്ധീകരിച്ചതോടെ എന്‍ഡോസള്‍ഫാന്‍ ഭീകരാവസ്ഥ പുറംലോകം അറിഞ്ഞുതുടങ്ങി. പിന്നീട് ദുരന്തഗ്രാമങ്ങളില്‍നിന്ന് തല വീര്‍ത്ത സൈനബയുടെയും ശിഖരങ്ങള്‍പോലെ കൈയുള്ള ശ്രുതിയുടെയും ചിത്രങ്ങള്‍ എന്‍ഡോസള്‍ഫാനെതിരെ ചിന്തിപ്പിക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചു.

ഈ പ്രദേശത്തെ കശുമാവിന്‍തോട്ടങ്ങളില്‍ അക്കാലത്ത് ഹെലികോപ്റ്ററിലൂടെയാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നത്. രണ്ടു പതിറ്റാണ്ടിലധികം തുടര്‍ന്ന കീടനാശിനിപ്രയോഗമായിരുന്നു പ്രദേശത്തെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വൈകിയാണ് ലോകം തിരിച്ചറിഞ്ഞത്. ഇതോടെ കാസര്‍കോട്ട് എന്‍ഡോസള്‍ഫാനെതിരെ പ്രതിരോധ ശബ്ദമുയര്‍ന്നു. ഉക്കിനടുക്കയില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഹെലികോപ്റ്റര്‍ തടഞ്ഞ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. ഈ ഗ്രൂപ്പാണ് പിന്നീട് എന്‍ഡോസള്‍ഫാന്‍ സ്പ്രെ പ്രൊട്ടക്ഷന്‍ ആക്ഷന്‍ കൌണ്‍സില്‍ (എസ്പാക്) രൂപീകരിച്ച് കീടനാശിനിക്കെതിരെ പോരാട്ടം തുടങ്ങിയത്.

ആകാശമാര്‍ഗം കീടനാശിനി തളിക്കുന്നതിനെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍നിന്ന് പേരിയയിലെ ലീലാകുമാരിയമ്മ അനുകൂലവിധി സമ്പാദിച്ചത് എന്‍ഡോസള്‍ഫാനെതിരെയുള്ള സമരചരിത്രത്തിലെ തിളക്കമുള്ള അധ്യായമായി. പുഞ്ചിരി ക്ളബ്, തിരുവനന്തപുരത്തെ തണല്‍ തുടങ്ങി സംഘടനകളും വ്യക്തികളും ഈ കീടനാശിനിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. 2000ത്തില്‍ സ്റ്റാര്‍ ടി വി ഗ്രൂപ്പ്് ദുരന്തബാധിതപ്രദേശങ്ങളിലെ ഇരകളെ ചിത്രീകരിച്ചു. ബിബിസിയും ദുരന്തം റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഒക്ക്യുപേഷണല്‍ ഹെല്‍ത്ത് പഠനത്തില്‍ മണ്ണിലും വെള്ളത്തിലും മാത്രമല്ല, മുലപ്പാലില്‍പോലും എന്‍ഡോസള്‍ഫാന്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് കീടനാശിനിക്കെതിരെയുള്ള സമരത്തിന് ആക്കംകൂട്ടി. അക്കാലത്തും കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫും ജനകീയസമരത്തിന് എതിരായിരുന്നു. കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ കാണുന്ന രോഗങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് തെളിവില്ലെന്നായിരുന്നു അന്നത്തെ കൃഷിമന്ത്രി കെ ആര്‍ ഗൌരിയമ്മ നിയമസഭയില്‍ പറഞ്ഞത്. 'ഇങ്ങനെ പോയാല്‍ കേരളത്തിലെ കശുവണ്ടി ഞങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവരും' എന്നൊരു സന്ദേശം അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് വിദേശത്ത്നിന്ന് ഇ-മെയില്‍ ലഭിച്ചിരുന്നു.

നാണക്കേട് ബാക്കി

ഇന്ത്യയുടെ കടുത്ത സമ്മര്‍ദവും എതിര്‍പ്പും അവഗണിച്ച് ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ഒടുവില്‍ അംഗീകാരം. ചില ഇളവുകള്‍ നേടിയെടുത്തുകൊണ്ടാണ് നിരോധനത്തിന് വഴങ്ങുന്നതെന്ന് ഇന്ത്യയുടെ ഭരണാധികാരികള്‍ക്ക് വീമ്പ് പറയാമെങ്കിലും ലോകജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന ഒരുരാജ്യത്തെ ലോകത്തിനുമുന്നില്‍ നാണംകെടുത്തിയതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. ഒരു ജനതയുടെ ജീവിതം തകര്‍ന്നത് അപ്പാടെ മറച്ചുവച്ചുകൊണ്ട് ആത്മാഭിമാനം പണയംവച്ച് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക കമ്പനികള്‍ക്കുവേണ്ടി സംസാരിക്കുകയും അവരുമായി ഗൂഢാലോചന നടത്തുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെയാണ് ജനീവയില്‍ സ്റോക് ഹോം കണ്‍‌വന്‍ഷനില്‍ ലോകരാജ്യങ്ങള്‍ കണ്ടത്. സമ്മേളനത്തിന്റെ ആദ്യദിനങ്ങളില്‍ നിരോധനത്തെ എതിര്‍ക്കാന്‍ ഏഷ്യ-പസഫിക് മേഖലയിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു ഇന്ത്യ. നിലവില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെമേല്‍പോലും ഇന്ത്യ ഈ സമ്മര്‍ദതന്ത്രം പയറ്റി. അതിനിടയില്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ സമ്മേളനവേദിക്കുപുറത്ത് പ്രദര്‍ശിപ്പിച്ചത് ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിന് കനത്ത അടിയായി. സമ്മര്‍ദതന്ത്രം ഫലിക്കാതെ വന്നപ്പോള്‍, എല്ലാ വിളകള്‍ക്കും ഇളവ് അനുവദിക്കണമെന്ന നിര്‍ദേശവും ഇന്ത്യ മുന്നോട്ടുവച്ചു.

അംഗരാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കിടയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുടെ പ്രതിനിധികളുമായി നിരന്തരം ചര്‍ച്ച നടത്തിയത് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം ഘട്ടംഘട്ടമായി അംഗീകരിക്കേണ്ട സാഹചര്യത്തിലേക്ക് ഇന്ത്യയും എത്തി. അല്‍പ്പംപോലും ഒഴിവാക്കാനാകാത്ത വിളകള്‍ക്കു ഇളവ് ലഭിക്കാനാണ് മറ്റു രാജ്യങ്ങള്‍ അനുമതി നേടിയതെങ്കില്‍ 23 വിളകള്‍ക്ക് ഇളവ് നേടിയ ഇന്ത്യ തങ്ങളുടെ താല്‍പ്പര്യം വിഷക്കമ്പനികളോടാണെന്നു വ്യക്തമാക്കി. നിരോധനം പാര്‍ലമെന്റ് അംഗീകരിച്ചാല്‍മാത്രമേ രാജ്യത്ത് നടപ്പാക്കാനാകൂ. അത് വൈകിപ്പിക്കാന്‍ ഉല്‍പ്പാദക കമ്പനികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാവുകയില്ല.

ഇനി പാര്‍ലമെന്റ് അംഗീകരിക്കണം

എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പാകാന്‍ ഇനിയും കടമ്പകളേറെ. ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള കണ്‍‌വന്‍ഷന്‍ തീരുമാനം ഓരോ രാജ്യത്തിന്റെയും പാര്‍ലമെന്റ് അംഗീകരിക്കുന്നതാണ് നടപടിക്രമത്തിന്റെ ആദ്യഘട്ടം. തീരുമാനം പാര്‍ലമെന്റ് അംഗീകരിച്ചതായുള്ള റിപ്പോര്‍ട്ട് സ്റോക്ഹോം കണ്‍‌വന്‍ഷനു സമര്‍പ്പിച്ചാല്‍ മാത്രമേ അംഗരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കൂ. നിരോധനം ആഗോളവ്യാപകമായി നടപ്പാക്കാന്‍ പ്രാഥമികമായി 25,000 കോടി രൂപയുടെ പദ്ധതി കണ്‍‌വന്‍ഷന്‍ അംഗീകരിച്ചിട്ടുണ്ട്. ഓരോ രാജ്യത്തെയും സാഹചര്യമനുസരിച്ച് തുക അനുവദിക്കും. നിരോധനം പാര്‍ലമെന്റ് അംഗീകരിച്ചു കഴിഞ്ഞാല്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി ഓരോ രാജ്യത്തിനും സാമ്പത്തിക സഹായത്തിനൊപ്പം സാങ്കേതിക സഹായവും ലഭ്യമാക്കും. രാജ്യങ്ങള്‍ക്ക് സ്വന്തമായും ബദല്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കാം. ഇളവ് അനുവദിച്ചതിനാല്‍ ബദല്‍ സംവിധാനം വികസിപ്പിക്കും വരെ (അഞ്ചുവര്‍ഷത്തേക്ക്) 23 വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാം. അതിനിടെ, നിരോധനം പാര്‍ലമെന്റ് അംഗീകരിക്കുകയും ബദല്‍മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയും വേണം. അഞ്ചുവര്‍ഷത്തിനുശേഷം എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്താനും കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കാനും നടപടി സ്വീകരിക്കണം. ആഗോളവ്യാപകമായി നിരോധിക്കുന്നതിനാല്‍ കയറ്റുമതിക്കും ഇറക്കുമതിക്കും സാധ്യത ഇല്ലാതാകും. ഉല്‍പ്പാദന കമ്പനികളിലെ തൊഴിലാളികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തീരുമാനിക്കാം. ഇതെല്ലാം സമയബന്ധിതമായി നടപ്പാക്കുകയും കണ്‍‌വന്‍ഷനെ അറിയിക്കുകയും വേണം.

ഹര്‍ത്താല്‍ പൂര്‍ണം കേരളം നെഞ്ചേറ്റിയ പ്രതിഷേധം

മാരകവിഷത്തിനുവേണ്ടി വാശിപിടിക്കുന്ന കേന്ദ്രനിലപാടിനെതിരെ എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ജനകീയപ്രക്ഷോഭമായി. എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരം കേരളത്തിന്റെ ഹൃദയവികാരമായപ്പോള്‍ സമസ്തജനവിഭാഗവും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി. സ്റോക്ഹോം കണ്‍‌വന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച ആവേശത്തിലാണ് വൈകിട്ട് ആറിന് 12 മണിക്കൂര്‍ ഹര്‍ത്താല്‍ അവസാനിച്ചത്. ഹര്‍ത്താല്‍ദിനത്തില്‍തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ തീരുമാനമുണ്ടായത് കേരളജനതയ്ക്കും എല്‍ഡിഎഫിനും അഭിമാനമായി. സ്റോക്ഹോം കണ്‍‌വന്‍ഷന് തുടക്കംകുറിച്ച ഏപ്രില്‍ 25ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ ഉപവാസസമരത്തില്‍ കേരളം കണ്ട അതേ ഒത്തൊരുമ ഹര്‍ത്താലിലും പ്രകടമായി. രാഷ്ട്രീയം മറന്ന് തൊഴിലാളികളും ബഹുജനങ്ങളും പങ്കുചേര്‍ന്നതോടെ സംസ്ഥാനം നിശ്ചലമായി. സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനം അരങ്ങേറി.

തിരുവനന്തപുരത്ത് ജിപിഒയില്‍ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഹാജര്‍നില കുറവായിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. ഇരുചക്രവാഹനങ്ങള്‍ ഒഴികെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയില്ല. ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. എന്‍ഡോസള്‍ഫാന്‍ നാശംവിതച്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണവിജയമായി. കാസര്‍കോട് ടൌ എസ്ഐയുടെ നടപടി നഗരത്തില്‍ ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. കാഞ്ഞങ്ങാട്ട് ഫെഡറല്‍ ബാങ്കിനുമുന്നില്‍ പ്രതിഷേധിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകരെ അറസ്റുചെയ്തതും സംഘര്‍ഷത്തിന് കാരണമായി. കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ബന്ദായി മാറി. കോട്ടയത്ത് പൊതുയോഗത്തിനിടെ സിഐടിയു ജില്ലാ സെക്രട്ടറി കെ പി സുഗുണന്‍ കുഴഞ്ഞുവീണ് മരിച്ചത് പ്രവര്‍ത്തകരെ ദുഃഖത്തിലാഴ്ത്തി. മൂന്നാറിലും തേക്കടിയിലും സഞ്ചാരികളുമായി ചില വാഹനങ്ങള്‍ നിരത്തിലിറങ്ങി. തൊടുപുഴയില്‍ പ്രകടനത്തിനിടെ അക്രമത്തിന് ശ്രമിച്ചവരെ ഒഴിവാക്കിയത്് ചിത്രീകരിച്ച ചില ചാനല്‍ ക്യാമറാമാന്മാര്‍ക്കുനേരെ കൈയേറ്റശ്രമമുണ്ടായി. സെക്രട്ടറിയറ്റ് പ്രവര്‍ത്തിച്ചില്ല.

ജനകീയമുന്നേറ്റത്തിന്റെ വിജയം: വി എസ്

ജനകീയമുന്നേറ്റത്തിന്റെ വിജയമാണ് സ്റ്റോക്ക്ഹോം കണ്‍‌വന്‍ഷന്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കീടനാശിനിലോബിയുടെ തന്ത്രങ്ങളെ ജനവികാരം കൊണ്ട് നാം പരാജയപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റെ നിലപാടിനും കീടനാശിനിലോബിയുടെ കുതന്ത്രങ്ങള്‍ക്കുമെതിരായ ചെറുത്തുനില്പ് വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളമടക്കമുള്ള പ്രദേശങ്ങളിലെ ജനകീയമുന്നേറ്റമാണ് ഇന്ത്യയുടെ നിലപാട് മാറ്റത്തിനു കാരണമായത്. കേന്ദ്രസര്‍ക്കാറിനെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ല എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം. അത് മാരകമായ കീടനാശിനി സൃഷ്ടിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള ബോധവത്കരണം കൂടിയായിരുന്നു. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാനുള്ള ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദ്ദേശം ഇതുവരെ കേന്ദ്രം പരിഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

കോണ്‍ഗ്രസിന് പശ്ചാത്തപിക്കാം: പിണറായി

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സ്റ്റോക്ക്ഹോം കണ്‍‌വന്‍ഷന്‍ തീരുമാനം അഭിമാനകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിരോധന തീരുമാനത്തില്‍ കേരളമാകെ സന്തോഷിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണനിരോധനം നടപ്പാക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. നിരോധനം തടയാന്‍ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും ഇന്ത്യക്ക് കീടനാശിനി ലോബിക്കനുകൂലമായ ഇളവുകള്‍ നേടിയെടുക്കാനായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ ഇനിയും കള്ളക്കളി തുടരരുതെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. കക്ഷിരാഷ്ട്രീയം മറന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധപ്രക്ഷോഭത്തില്‍ സഹകരിച്ചവര്‍ക്കെല്ലാം സ്റ്റോക്ക്ഹോം തീരുമാനത്തില്‍ അഭിമാനിക്കാമെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡോസള്‍ഫാനെതിരായ സമരത്തില്‍ നിന്ന് വിട്ടുനിന്ന യുഡിഎഫും പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വവും പശ്ചാത്താപം പ്രകടിപ്പിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

കെ പി സുഗുണന്‍ സമരമുഖത്ത് കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: ഹര്‍ത്താലിനോടനുബന്ധിച്ചുള്ള പൊതുയോഗത്തിനിടെ കുഴഞ്ഞു വീണ് സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെ പി സുഗുണന്‍(62) അന്തരിച്ചു. തിരുനക്കര ബസ്സ്റ്റാന്‍ഡിലെ യോഗസ്ഥലത്ത് ക്ഷീണിതനായി വീണ അദ്ദേഹത്തെ മിനിട്ടുകള്‍ക്കുള്ളില്‍ പൊലീസ് ജീപ്പില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.45ന് അന്ത്യം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ജില്ലാസഹകരണ ആശുപത്രി പ്രസിഡന്റുമാണ്. സംസ്കാരം ശനിയാഴ്ച്ച പകല്‍ മൂന്നിന് കഞ്ഞിക്കുഴി ഇറഞ്ഞാല്‍ കൊശമറ്റം കവലക്കു സമീപമുള്ള 'രമണീയം' വീട്ടുവളപ്പില്‍. രാവിലെ എട്ടിന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും 11 ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനത്തിന്റെ മുന്‍നിരയില്‍ കെ പി സുഗുണനുണ്ടായിരുന്നു. ജില്ലാ ആശുപത്രി ജങ്ഷനില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. പൊടുന്നനെ അബോധാവസ്ഥയിലായി. പൊലീസ് ജീപ്പില്‍ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പത്തു മിനിട്ടിനുള്ളില്‍ മരണം സ്ഥിരീകരിച്ചു. യോഗം നിര്‍ത്തി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രി വളപ്പിലെത്തി. പന്ത്രണ്ടരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തഹസില്‍ദാരായി വിരമിച്ച എം വി രമണിയാണ് ഭാര്യ. കോട്ടയം പുളിക്കത്തറ കുന്നുകുഴിച്ചിറ പരേതനായ പാപ്പിയുടെയും കുഞ്ഞമ്മയുടെയും മകനാണ്. സഹോദരിമാര്‍: പൊന്നി, തങ്കമണി, വത്സമ്മ, ബീന.

പ്രതിപക്ഷനേതാവ് സംസാരിക്കുന്നത് എന്‍ഡോസള്‍ഫാനുവേണ്ടി: ശ്രീമതി

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ ജനീവ കണ്‍‌വന്‍ഷനില്‍ ലോബിയിങ് നടത്തുന്നതിന് എക്സല്‍ ഗ്രൂപ്പ് അടക്കമുള്ള എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകര്‍ക്ക് ഇന്ത്യാ ഗവണ്‍‌മെന്റ് അവസരം ഒരുക്കിക്കൊടുക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. മനുഷ്യജീവനുമായും ആരോഗ്യം, പരിസ്ഥിതി എന്നിവയുമായും ബന്ധപ്പെട്ട പ്രശ്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടിയാണ്. കണ്‍‌വന്‍ഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ ഔദ്യോഗികസംഘത്തിന്റെ ഭാഗമെന്നപോലെയാണ് ഉത്തരേന്ത്യയിലെ എന്‍ഡോസള്‍ഫാന്‍ അനുകൂലലോബി പ്രവര്‍ത്തിച്ചത്. ഔദ്യോഗികസംഘവും എന്‍ഡോസള്‍ഫാന്‍ലോബിയും ഗൂഢാലോചന നടത്തിയ കാര്യം ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അപമാനകരമായ ഈ സംഭവത്തെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍തന്നെ പരസ്യമായി അപലപിക്കുകയുണ്ടായി.

എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ യഥാര്‍ഥ ഇന്ത്യന്‍ചിത്രം ജനീവ കണ്‍‌വന്‍ഷന്‍ പ്രതിനിധികള്‍ക്ക് മറ്റുവിധത്തില്‍ മനസ്സിലാക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ കേരള അനുഭവങ്ങള്‍ വിവിധ രാജ്യങ്ങളെ അറിയിക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള സ്വതന്ത്ര നിരീക്ഷകന്‍ വിജയിച്ചു. എന്‍ഡോസള്‍ഫാന്‍ നല്‍കിയ ദുരിതാനുഭവങ്ങളുടെ റിപ്പോര്‍ട്ടും അതേത്തുടര്‍ന്ന് കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് വിതരണംചെയ്തത് എന്‍ഡോസള്‍ഫാന്‍ ലോബിക്ക് തിരിച്ചടിയായി. ഔദ്യോഗിക പ്രതിനിധിസംഘം കേരളത്തില്‍നിന്നുള്ള സ്വതന്ത്ര നിരീക്ഷകനെ കടുത്ത ഭാഷയില്‍ ആക്ഷേപിച്ചത് ഖേദകരമാണ്. ഡോ. മുഹമ്മദ് അഷീല്‍ സ്വതന്ത്ര നിരീക്ഷകനായാണ് ജനീവ സമ്മേളനത്തില്‍ തെരഞ്ഞെടുത്തത്. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അഷീല്‍ അതിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ യഥാതഥമായി റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വിജയിച്ചു. അഷീലിനെ സ്വതന്ത്ര പ്രതിനിധിയെന്ന് വിശേഷിപ്പിക്കുന്നത് എങ്ങനെയെന്നും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കേന്ദ്രനയത്തെ എതിര്‍ക്കാനുള്ള അവകാശമുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ അപ്രസക്തമാണ്- ശ്രീമതി പറഞ്ഞു.

കേന്ദ്ര നിലപാടില്‍ സഹതപിക്കാം: പിണറായി

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ച സ്റ്റോക്ക്ഹോം കണ്‍‌വന്‍ഷനെ മനം കുളിര്‍ക്കെ അഭിനന്ദിക്കുമ്പോള്‍, കേന്ദ്ര ഗവണ്‍‌മെന്റിനെക്കുറിച്ച് സഹതപിക്കുകയും വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 84 രാജ്യങ്ങള്‍ നേരത്തേ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നു. അവരെ അതിനു പ്രേരിപ്പിച്ചത് ആ രാജ്യങ്ങളിലുണ്ടായ ഭവിഷ്യത്തുകളാണ്. 56 രാജ്യങ്ങളില്‍ മുലപ്പാലില്‍ വരെ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തി. പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാരകമെന്ന് തെളിഞ്ഞ വിഷം നിരോധിക്കണമെന്ന നിലപാടാണ് 84 രാജ്യങ്ങളും സ്വീകരിച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി സംസ്ഥാനത്തെ ജനങ്ങളൊന്നാകെ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വിട്ടുനില്‍ക്കുകയായിരുന്നു. അതേസമയം പലയിടത്തും യുഡിഎഫ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ സഹകരിച്ചു.

ഇന്ത്യയിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം ഏറ്റവും കടുത്ത അനുഭവം നേരിട്ടത്. കാസര്‍കോട് ജില്ലയില്‍ നാനൂറോളം പേര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായി മരണത്തിന് കീഴടങ്ങി. നാലായിരത്തിലധികം പേര്‍ മാരകമായ രോഗങ്ങള്‍ക്കടിപ്പെട്ട് ചികിത്സയില്‍ കഴിയുന്നു. 50ലേറെ മാരകമായ രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലം ഉണ്ടാകുന്നതായി പഠനങ്ങളില്‍ കണ്ടെത്തി. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന പ്രത്യാഘാതം ജനിതക വൈകല്യത്തിന് ഇടയാക്കുന്നു. മനുഷ്യരൂപം തന്നെ നഷ്ടപ്പെട്ട് വികൃതമായ അവസ്ഥയിലാണ് കുഞ്ഞുങ്ങള്‍ പിറക്കുന്നത്. കുട്ടികളിലും പ്രായമുള്ളവരിലും അര്‍ബുദവും കരള്‍ രോഗവും പടരുന്നു. മറ്റു രാജ്യങ്ങള്‍ നിരോധിച്ചെങ്കിലും ബഹുരാഷ്ട്രകുത്തകളുടെയും കോര്‍പറേറ്റുകളുടെയും താല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രഗവണ്‍‌മെന്റ് ഇപ്പോഴും നിരോധനം തടയാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താല്‍ വന്‍വിജയമായി. എന്‍ഡോസള്‍ഫാന്‍നിരോധിക്കാനുള്ള തീരുമാനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രകടനം സംഘടിപ്പിക്കാന്‍ പിണറായി ആഹ്വാനം ചെയ്തു.

കേന്ദ്രത്തിന്റെ കള്ളക്കളി വെളിപ്പെട്ടു: മുഖ്യമന്ത്രി

എന്‍ഡോസള്‍ഫന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹനടപടിയും കള്ളക്കളിയും ആഗോളതലത്തില്‍ തന്നെ വെളിപ്പെടുത്താന്‍ ജനീവ കണ്‍‌വന്‍ഷന്‍ സഹായിച്ചുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപവാസമടക്കം സംസ്ഥാനത്ത് നടന്ന സമരങ്ങള്‍ ജനീവ കണ്‍‌വന്‍ഷനെത്തിയ പ്രതിനിധികളുടെ ശ്രദ്ധയില്‍ വന്നു. ഇന്ത്യ അപമാനിക്കപ്പെടുന്ന സാഹചര്യമാണ് അവിടെ ഉണ്ടായത്. മറ്റ് രാജ്യങ്ങളിലെ പ്രതിനിധികള്‍ ഇന്ത്യയെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇന്ത്യയുടെ കള്ളം പൊളിഞ്ഞത് ഇതുകൊണ്ടാണ്. അംഗരാജ്യങ്ങള്‍ക്ക് കേന്ദ്രഗവണ്‍‌മെന്റിന്റെ ചതിയും കീടനാശിനി ലോബിയുമായുള്ള ഒത്തുകളിയുമൊക്കെ മനസ്സിലായി. നിരോധനതീരുമാനത്തിന് പ്രേരിപ്പിച്ച രാജ്യങ്ങള്‍ ഇന്ത്യ ഇത് നടപ്പാക്കുന്നുണ്ടോയെന്ന് ഉത്കണ്ഠയോടെ വീക്ഷിക്കും.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തില്‍ മാധ്യമങ്ങളുടെ സഹകരണം അഭിനന്ദനാര്‍ഹമാണ്. ചില കേന്ദ്രമന്ത്രിമാര്‍ കീടനാശിനി ലോബിയുടെ സ്വാധീനത്തിനും കോഴക്കും വിധേയരായിട്ടുണ്ട്. അതൊക്കെ പിന്നീട് പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് 22 തവണ കേന്ദ്രത്തോടാവശ്യപ്പെട്ടതാണ്. ഒരു നടപടിയുമെടുത്തില്ല. 50 തൊഴിലാളികളാണ് അവിടെയുള്ളത്. അവരെ പിരിച്ചുവിടാതെ മറ്റു വകുപ്പുകളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാം. ജനങ്ങളുടെ ജീവന്‍ കൊണ്ടുള്ള കളി ഇനി നടപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റോക്ക്ഹോം കണ്‍‌വന്‍ഷന്‍ തീരുമാനം കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.

ഒരുമയുടെ വിജയം: കര്‍ഷകസംഘം

എന്‍ഡോസള്‍ഫാനും അനുബന്ധ രാസവസ്തുക്കളും ആഗോളവ്യാപകമായി നിരോധിക്കാനുള്ള സ്റോക്ഹോം കണ്‍‌വന്‍ഷന്‍ തീരുമാനത്തെ കേരള കര്‍ഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് സ്വാഗതംചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പേ അതിര്‍ത്തിപ്രദേശമായ എന്‍മകജെ പഞ്ചായത്തില്‍നിന്ന് ആരംഭിച്ച് കാസര്‍കോട് ജില്ലയില്‍ വ്യാപിച്ച് കേരളത്തിലും ഇന്ത്യയിലും വളര്‍ന്നുപന്തലിച്ച സമരമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളുടെ ഒരുമയുടെ വിജയമാണ്. ഒരു കാരണവശാലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയില്ലെന്ന തീരുമാനമെടുത്ത ഇന്ത്യാ ഗവണ്‍‌മെന്റിന് ആഗോളതലത്തില്‍ വമ്പിച്ച തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ കേരളത്തിലും ഇന്ത്യയിലും നടന്നുവന്ന ജനകീയപ്രക്ഷോഭത്തിന്റെ വ്യാപ്തി സ്റോക്ഹോം കണ്‍‌വന്‍ഷന്‍ പ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ വിജയമാണിത്. മുഖ്യമന്ത്രിയുടെ ഉപവാസസമരമടക്കമുള്ള വിവരങ്ങള്‍ സ്റോക്ഹോം കണ്‍‌വന്‍ഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുന്ന അവസ്ഥ ഇന്ത്യക്ക് വന്നുചേര്‍ന്നു. വോട്ടിനിട്ടാല്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമാകുമെന്ന അവസ്ഥ വന്നപ്പോഴാണ് സമവായത്തിലൂടെ തീരുമാനിക്കാമെന്ന നിലയിലേക്ക് ഇന്ത്യാ ഗവണ്‍‌മെന്റ് മാറിയത്. കണ്‍‌വന്‍ഷനില്‍ ഇന്ത്യാ ഗവണ്‍‌മെന്റ് ആവശ്യപ്പെട്ട ചില ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. 23 വിളകളെ ബാധിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്ന ഇന്ത്യാ ഗവണ്‍‌മെന്റ് ആവശ്യപ്പെട്ട് നേടിയ ഇളവ്, ഭാവിയില്‍ എന്തു പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിശോധിക്കേണ്ടിയിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍വിരുദ്ധ ജനകീയകൂട്ടായ്മ ഇനിയും ശക്തമായി നിലകൊള്ളണം. ദുരിതബാധിതരായ വ്യക്തികളെയും കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരള സര്‍ക്കാര്‍ ചില പുനരധിവാസ നടപടി സ്വീകരിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളതുപോലുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജനും സെക്രട്ടറി കെ വി രാമകൃഷ്ണനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 300411

പൊതുവിദ്യാഭ്യാസത്തിലെ പൊന്‍തിളക്കം

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മണ്ഡലം സചേതനമായ മുന്നേറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുണ്ടാകുന്ന എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളിലെ ഉയര്‍ന്ന വിജയ ശതമാനം ഇത് സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും എസ് എസ് എല്‍ സി പരീക്ഷാഫലം 90 ശതമാനം കടന്നിരിക്കുന്നു. 91.37 ശതമാനം വിജയമാണ് ഇത്തവണയുണ്ടായത്. പരീക്ഷയെഴുതിയവരില്‍ 4,18,967 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

5821 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ 18,823 പേര്‍ എ ഗ്രേഡും 42,218 വിദ്യാര്‍ഥികള്‍ ബി പ്ലസും 80,212 പേര്‍ ബി ഗ്രേഡും സ്വന്തമാക്കി. തികച്ചും അഭിമാനകരമായ വിജയമാണിത്. പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെട്ടതിന്റെ സൂചകങ്ങള്‍ ഇത് മാത്രമല്ല, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളും പ്രദേശങ്ങളും കൈവരിച്ച ഉന്നത വിജയവും ശ്രദ്ധേയമാണ്. പട്ടികജാതിക്കാരായ വിദ്യാര്‍ഥികളില്‍ 82.25 ശതമാനവും പട്ടികവര്‍ഗവിദ്യാര്‍ഥികളില്‍ 80.94 ശതമാനവും വിജയം നേടിയത് കേരളം സശ്രദ്ധം ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതികള്‍ വിജയം വരിച്ചതിന്റെ സാക്ഷ്യപത്രമാണ്. വയനാട് ജില്ലയില്‍ 93.95 ശതമാനവും ഇടുക്കിയില്‍ 95.69 ശതമാനവും മലപ്പുറത്ത് 88.52 ശതമാനവും കാസര്‍കോട് 91.74 ശതമാനവും വിജയമുണ്ടായത് വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നോക്കം നിന്നിരുന്ന ജില്ലകളിലെ അസാധാരണമായ മുന്നേറ്റത്തെയാണ് കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ജില്ലയായ മലപ്പുറത്തും നല്ല വിജയം നേടാനായി. മോഡറേഷന്‍ നല്‍കാതെയാണ് 91.37 ശതമാനം വിജയം ഉണ്ടായിരിക്കുന്നത് എന്ന വസ്തുതയും കാണേണ്ടതാണ്.

അഞ്ചു കൊല്ലം മുമ്പുവരെ 50 ശതമാനത്തില്‍ ചുറ്റിക്കളിച്ചിരുന്ന എസ് എസ് എല്‍ സി വിജയശതമാനം തുടര്‍ച്ചയായി അഞ്ചാം തവണയും 90 ശതമാനം കടന്നത് ദീര്‍ഘവീക്ഷണമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലൂടെയും കാര്യക്ഷമമായ നടപടികളിലൂടെയും പ്രതിജ്ഞാബദ്ധതയുള്ള പ്രവര്‍ത്തനത്തിലൂടെയുമാണ്. വിജയശതമാനം ഉയര്‍ന്നുവെന്നത് മാത്രമല്ല, കേരളത്തിലെ സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളുടെ നിലവാരം വര്‍ധിക്കുകയും അവിടങ്ങളിലെ വിജയശതമാനം വന്‍തോതില്‍ ഉയരുകയും ചെയ്തു എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

കേരളത്തിലെ 577 വിദ്യാലയങ്ങള്‍ ഇത്തവണ നൂറുമേനി വിജയം കൊയ്തു. കഴിഞ്ഞ അധ്യയനവര്‍ഷം ഇത് 352 വിദ്യാലയങ്ങളിലായിരുന്നു. ഇത്തവണ 225 വിദ്യാലയങ്ങള്‍ കൂടി ആ പട്ടികയില്‍ സ്ഥാനം പിടിച്ചു. നൂറ് ശതമാനം വിജയം നേടിയ 577 വിദ്യാലയങ്ങളില്‍ 155 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 216 എണ്ണം എയ്ഡഡ് വിദ്യാലയങ്ങളുമാണ്. ഈ പട്ടികയില്‍ 206 അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ മാത്രമേയുള്ളു. കഴിഞ്ഞ അധ്യയനവര്‍ഷം 228 അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം നേടിയിരുന്നു. ഇത്തവണ 22 വിദ്യാലയങ്ങളുടെ കുറവ്. എന്നാല്‍ 2010 ല്‍ 143 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം നേടിയതെങ്കില്‍ ഇത്തവണ അത് 155 ആയും 197 എയ്ഡഡ് വിദ്യാലയങ്ങള്‍ 216 ആയും ഉയര്‍ന്നു. നൂറ് ശതമാനം വിജയം നേടിയ 206 ല്‍ 77 അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ 50 ല്‍ താഴെ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയാണ് നൂറ് ശതമാനം വിജയം നേടിയത്.

അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് നിലവാരം പുലര്‍ത്തുന്നതെന്നും സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങള്‍ പരാജയത്തിന്റെയും പാപ്പരത്തത്തിന്റെയും കദനകഥകള്‍ മാത്രം അവശേഷിക്കുന്നവയാണെന്നുമുള്ള കൊണ്ടുപിടിച്ച പ്രചരണം കേരളത്തില്‍ നടന്നുവന്നിരുന്നു. അത്തരം പ്രചരണത്തിനുള്ള കനത്ത തിരിച്ചടിയാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി എസ് എസ് എല്‍ സി - ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ സമ്മാനിക്കുന്നത്. നൂറ് ശതമാനം പരാജയത്തിന്റെ നാണക്കേട് മുന്‍കാലങ്ങളില്‍ ചില സര്‍ക്കാര്‍ സ്‌കൂളുകള്‍ പേറേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ആ അപമാനകാലത്തോട് സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങള്‍ വിടപറഞ്ഞുകഴിഞ്ഞു. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മുന്‍കയ്യില്‍ സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും വിദ്യാഭ്യാസ പദ്ധതിയില്‍ കാലോചിതവും ശാസ്ത്രീയവുമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയും അധ്യാപകരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തിയുമാണ് ഈ നേട്ടം കൈവരിക്കുവാനായത്. 2006 ല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയ, പരാജയതോത് ഉയര്‍ന്നുനിന്നിരുന്ന 107 വിദ്യാലയങ്ങളില്‍ 29 എണ്ണം ഇത്തവണ നൂറ് ശതമാനം വിജയം കൈവരിച്ചതു തന്നെ ഇതിന്റെ തെളിവാണ്. ടി എച്ച് എസ് എല്‍ സിയിലും 97.88 ശതമാനം വിജയമുണ്ടായതും വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഭാഗമാണ്.

പൊതുവിദ്യാഭ്യാസരംഗത്തെ ഈ ആഹ്ലാദകരമായ അനുഭവം ഉന്നത വിദ്യാഭ്യാസരംഗത്തേയ്ക്കുകൂടി കൂടുതല്‍ ജാഗ്രതയും പരിഗണനയും ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ വാണിഭശക്തികളും സ്ഥാപിത താല്‍പര്യക്കാരും അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ സംശുദ്ധീകരിക്കുവാനും നിലവാരം ഉയര്‍ത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുകയും സര്‍ക്കാര്‍ കോളജുകളില്‍ കൂടുതല്‍ ആധുനിക കോഴ്‌സുകള്‍ ആരംഭിക്കുകയും വേണം. പൊതുവിദ്യാഭ്യാസരംഗത്ത് കേരളത്തിനുണ്ടായിരിക്കുന്ന പൊന്‍തിളക്കം വിദ്യാഭ്യാസമണ്ഡലത്തിലെ എല്ലാ രംഗത്തും സൃഷ്ടിക്കുവാന്‍ ഈ അനുഭവം കരുത്തുപകരും.

ജനയുഗം മുഖപ്രസംഗം 300411

മതികെട്ടാന്‍ ചോലയില്‍ പുതിയ സസ്യം കണ്ടെത്തി

കോട്ടയം: എം ജി  സര്‍വകലാശാലയുടെ പരിസ്ഥിതി ശാസ്ത്ര വിഭാഗം അന്താരാഷ്ട്ര ജൈവെവെവിധ്യ വര്‍ഷത്തില്‍ ലോകത്തിലെ പ്രമുഖ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടായ പശ്ചിമഘട്ടത്തിലെ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തില്‍ നിന്നും പുതിയ ഇനം ചെടിയെ കെണ്ടത്തി. പരിസ്ഥിതിപഠന വിഭാഗം റീഡറായിരുന്ന അന്തരിച്ച ഡോ. ആര്‍ സതീഷിന്റെ സമഗ്ര സംഭാവനകളെ മാനിച്ച് പുതിയ ചെടിക്ക് മുര്‍ഡാനിയ സതീഷിയാന എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച ശാസ്ത്ര വിശദാംശങ്ങള്‍‘ഫൈറ്റോടാക്‌സാ’ എന്ന അന്തര്‍ദ്ദേശീയ ഗവേഷണ ജേര്‍ണലിന്റെ 22-ാം വാല്യത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊമലിനേസിയേ എന്ന സസ്യകുടുംബത്തിലെ മുര്‍ഡാനിയ എന്ന ജനുസ്സില്‍പ്പെട്ടതാണ് സ്വര്‍ണനിറത്തിലുള്ള പൂക്കളുണ്ടാകുന്ന ഈ ചെടി. നീലയും മഞ്ഞയും നിറങ്ങളുള്ള പൂക്കളുള്ള മുര്‍ഡാനിയ ജനുസ്സില്‍ 26 സ്പീഷീസുകള്‍ ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അവയില്‍ തന്നെ മുര്‍ഡാനിയ സതീഷിയാന ഉള്‍പ്പെടെ 19 എണ്ണം പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നു. ചെടിയുടെ വലുപ്പം, പൂക്കള്‍, വിത്ത് എന്നിവയില്‍ വളരെയധികം വ്യത്യസ്തത പുലര്‍ത്തുന്ന’മുര്‍ഡാനിയ സതീഷിയാന 10 സെന്റീമീറ്റര്‍ മാത്രം ഉയരം വയ്ക്കുന്ന ഓഷധിയാണ്.

അമേരിക്കയിലെ സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സസ്യശാസ്ത്രജ്ഞനായ ഡോ. റോബര്‍ട്ട് ബി. ഫാഡന്‍, ഇംഗ്ലണ്ടിലെ ക്യൂ ബൊട്ടാണിക് ഗാര്‍ഡന്‍ പ്രഫ. ഡോ. മാര്‍ക്ക് ചേയ്‌സ് എന്നിവരാണ് ഇതിന്റെ ശാസ്ത്രീയത സ്ഥിരീകരിച്ചത്.

എം ജി സര്‍വകലാശാല പരിസ്ഥിതി ശാസ്ത്രപഠന വിഭാഗത്തിലെ ജോബി പോള്‍, രമേശന്‍ എം, ടോംസ് അഗസ്റ്റിന്‍, ഡോ. ശങ്കരനുണ്ണി (ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍), റോജിമോന്‍ പി. തോമസ് (സി എം എസ് കോളജ്, കോട്ടയം), നിഷ പി (പ്രൊവിഡന്‍സ് വനിതാ കോളജ്, കോഴിക്കോട്) എന്നിവരുള്‍പ്പെടുന്ന ഗവേഷക സംഘമാണ് ഈ സസ്യത്തെ കണ്ടെത്തിയത്. ഡോ. ഇ വി രാമസ്വാമി (ഡയറക്ടര്‍, പരിസ്ഥിതി ശാസ്ത്ര വിഭാഗം) ഡോ. എ പി തോമസ് (ഡയറക്ടര്‍ പരിസ്ഥിതി ശാസ്ത്ര സുസ്ഥിര പഠനവിഭാഗം) എന്നിവര്‍ ഗവേഷണത്തിന് നേതൃത്വം നല്‍കി. കേരള വനംവകുപ്പിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുടെ അനുമതിയും മറ്റു ഫോറസ്റ്റ് ജീവനക്കാരുടെ സഹായ സഹകരണങ്ങളും ഈ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരുന്നു.

ജനയുഗം 300411

മെയ്‌ദിനം വിജയിപ്പിക്കുക: സിഐടിയു

തൊഴിലാളിവര്‍ഗത്തിന്റെ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും പ്രതീകമായ മെയ്ദിനം വിജയിപ്പിക്കാന്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. ജില്ലാ, യൂണിയന്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മെയ്ദിന പരിപാടികള്‍ തൊഴിലാളികള്‍ സംഘടനാവ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സാമ്രാജ്യത്വ കടന്നാക്രമണങ്ങള്‍ക്കും നവ ഉദാരവല്‍ക്കരണ തീട്ടൂരങ്ങള്‍ക്കുമെതിരെ സ്വന്തം ജീവിതവും അവകാശവും സംരക്ഷിക്കുന്നതിനായി ലോകമെങ്ങും പോരടിക്കുന്ന തൊഴിലാളിവര്‍ഗത്തിന് മെയ്ദിനത്തില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിക്കാം. മൂലധനശക്തികള്‍ക്കെതിരെ പ്രതിരോധനിര കെട്ടിപ്പടുക്കുന്നതിന് അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യനിര ഉയര്‍ത്താനുള്ള പരിശ്രമം ശക്തമാക്കേണ്ടതുണ്ട്. ഭരണവര്‍ഗത്തിന്റെ പിന്തുണയോടെയുള്ള ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ തൊഴിലാളിവര്‍ഗം ഒന്നിക്കേണ്ട സന്ദര്‍ഭമാണിത്. എല്ലാ ട്രേഡ്യൂണിയനും കൊടിയടയാളം നോക്കാതെ ഒറ്റക്കെട്ടായി സെപ്തംബര്‍ ഏഴിന് രാജ്യവ്യാപകമായി പണിമുടക്കി. ഫെബ്രുവരി 23ന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചു. കോടിക്കണക്കിനു തൊഴിലാളികള്‍ ഐക്യപ്രസ്ഥാനത്തില്‍ അണിനിരന്നു. എല്ലാ തൊഴിലാളികളെയും ഉള്‍പ്പെടുത്തി ഐക്യപ്രക്ഷോഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ മെയ്ദിനത്തില്‍ തൊഴിലാളിവര്‍ഗം ഏറ്റെടുക്കണം. ജനപക്ഷനിലപാടുകള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഇടതുപക്ഷ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കുനേരെ വലതുപക്ഷ പിന്തിരിപ്പന്‍ശക്തികള്‍ അഴിച്ചുവിടുന്ന ആക്രമണത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് തൊഴിലാളിവര്‍ഗത്തിന്റെ മുഖ്യകടമയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി 300411

ഒഞ്ചിയം രക്തസാക്ഷി ദിനാചരണം ഇന്ന്

ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ അറുപത്തിമൂന്നാം വാര്‍ഷിക ദിനാചരണം ശനിയാഴ്ച ഒഞ്ചിയത്ത് സമുചിതമായി ആചരിക്കും. സിപിഐ എം- സിപിഐ സംയുക്തമായാണ് ദിനാചരണം. രാവിലെ ലോക്കലിലെ ബ്രാഞ്ചുകളില്‍ പ്രഭാതഭേരി മുഴക്കി ചെങ്കൊടി ഉയര്‍ത്തും. രക്തസാക്ഷി സ്ക്വയറില്‍ നിന്ന് രാവിലെ എട്ടിന് രക്തസാക്ഷി കുടുംബാംഗങ്ങളും പ്രവര്‍ത്തകരും രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുറങ്കരയിലേക്ക് രക്തസാക്ഷി പ്രതിജ്ഞ പുതുക്കാന്‍ വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെടും. 10.30ന് സിപിഐ എം നാദാപുരം റോഡ് എകെജി മന്ദിരത്തില്‍ രക്തസാക്ഷികളുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും.

രക്തസാക്ഷികളായ അളവക്കന്‍ കൃഷ്ണന്‍, മോനോന്‍ കണാരന്‍, കെ എം ശങ്കരന്‍, വട്ടക്കണ്ടി രാഘൂട്ടി, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, സി കെ ചാത്തു, വാഴയില്‍ പീടികയില്‍ ഗോപാലന്‍, കൊല്ലാച്ചേരി കുമാരന്‍ എന്നിവരുടെ ഫോട്ടോയാണ് അനാച്ഛാദനം ചെയ്യുന്നത്. വൈകിട്ട് അഞ്ചിന് വെള്ളികുളങ്ങര, കണ്ണൂക്കര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രകടനം രക്തസാക്ഷി നഗറില്‍ സംഗമിക്കും. പൊതുസമ്മേളനം മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്യും. പന്ന്യന്‍ രവീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

ദേശാഭിമാനി 300411

മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്: സുപ്രീംകോടതി

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കുമ്പോള്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. മഅ്ദനിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചപ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. മഅ്ദനിയുടെ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിക്കൊണ്ടുപോകാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ജസ്റിസുമാരായ അല്‍ത്തമാസ് കബീര്‍, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചില്ല. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ കര്‍ണാടകയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അന്ത്യാര്‍ജുന അഭ്യര്‍ഥിച്ചു. എന്നാല്‍, കേസ് നീട്ടാനാകില്ലെന്നും വെള്ളിയാഴ്ചതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് വൈകിട്ടോടെ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു. കര്‍ണാടകയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാനുണ്ടെങ്കില്‍ ചൊവ്വാഴ്ച സമര്‍പ്പിക്കണമെന്ന് കോടതി മഅ്ദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷനോട് ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞയാഴ്ച മഅ്ദനിയുടെ ഹര്‍ജി സ്വീകരിച്ച കോടതി ഒരാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കാന്‍ കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ മറുപടി ഫയല്‍ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് കര്‍ണാടക ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ശാന്തിഭൂഷണ്‍ ഇതിനെ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അടിയന്തരമായി തീര്‍പ്പുണ്ടാകണമെന്നും ശാന്തിഭൂഷണ്‍ പറഞ്ഞു. മഅ്ദനി പലവിധ രോഗത്താല്‍ കഷ്ടപ്പെടുകയാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതരവര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹം. ഒടുവില്‍ നിരപരാധിയെന്നു കണ്ട് വെറുതെ വിടുകയായിരുന്നു. ബംഗളൂരു കേസിലും ആദ്യ രണ്ടു കുറ്റപത്രങ്ങളില്‍ മഅ്ദനിയുടെ പേരുണ്ടായിരുന്നില്ല. മൂന്നാമത്തെ കുറ്റപത്രത്തിലാണ് പ്രതിചേര്‍ത്തത്. ഇപ്പോള്‍ എട്ടുമാസമായി ജയിലില്‍ കഴിയുകയാണ്. എന്നാല്‍, ഒരു തെളിവും മദനിക്കെതിരെയില്ല. അന്യായമായി തടങ്കലില്‍ കഴിയുകയാണ്. അംഗവൈകല്യംമൂലം ബുദ്ധിമുട്ടുന്ന മഅ്ദനി ഒട്ടേറെ രോഗത്താലും കഷ്ടപ്പെടുകയാണ്. ന്യായമായും ജാമ്യത്തിന് അര്‍ഹതയുണ്ട്- ശാന്തിഭൂഷണ്‍ പറഞ്ഞു.

ഈ വാദങ്ങളെ എതിര്‍ത്ത കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ ബംഗളൂരുകേസില്‍മാത്രമല്ല അഹമ്മദാബാദ്, സൂറത്ത് സ്ഫോടനങ്ങളിലും മഅ്ദനി പങ്കാളിയാണെന്ന് വാദിച്ചു. വ്യക്തമായ തെളിവുകള്‍ മഅ്ദനിക്കെതിരെയുണ്ട്. അത് ഹാജരാക്കാം. ഗൂഢാലോചനക്കുറ്റമാണ് മഅ്ദനിക്കെതിരെയുള്ളത്. ഗൂഢാലോചനയ്ക്ക് അംഗവൈകല്യം തടസ്സമല്ല- അന്ത്യാര്‍ജുന പറഞ്ഞു.

deshabhimani 300411

155 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100% വിജയം

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടേത് മികച്ച പ്രകടനം. സംസ്ഥാനത്തെ 155 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 143 സ്‌കൂളുകളായിരുന്നു. മെച്ചപ്പെട്ട അധ്യയനം നല്‍കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഇത്രയധികം സര്‍ക്കാര്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയത്. മുപ്പത്തിമൂന്ന് ശതമാനത്തില്‍ താഴെ വിജയശതമാനം ഉണ്ടായിരുന്ന 107 സ്‌കൂളുകളെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ദത്തെടുത്ത് അഡോപ്റ്റഡ് സ്‌കൂളുകളായി പ്രഖ്യാപിച്ചു.

അഡോപ്റ്റഡ്  സ്‌കൂളുകളില്‍ വിജയ ശതമാനം കുറവാകുന്നതിനുള്ള കാരണം കണ്ടെത്തുന്നതിന് അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായണ് പഠനത്തില്‍ പിന്നോക്കം നിന്ന സ്‌കൂളുകളില്‍ ഉന്നത വിജയശതമാനം  നേടാനായത്. ഈ വര്‍ഷം 29 അഡോപ്റ്റഡ് സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. 52 സ്‌കൂളുകള്‍ 90 ശതമാനത്തിലധികം വിജയം നേടി. 95 സ്‌കൂളുകള്‍ 75 ശതമാനത്തില്‍ കൂടുതലും 106 സ്‌കൂളുകളും 60 ശതമാനത്തില്‍ കൂടുതലും 107 സ്‌കൂളുകള്‍ 50 ശതമാനത്തില്‍ കൂടുതലും വിജയം നേടി. 2010ല്‍  നൂറ് ശതമാനം വിജയം നേടിയ അഡോപ്റ്റഡ് സ്‌കൂളുകളുടെ എണ്ണം 19 ആയിരുന്നു. 2009ലും 2008ലും കേവലം  ഇരുപത്തിഅഞ്ചായിരുന്നു. 2010ല്‍ ല്‍ 54 സ്‌കൂളുകള്‍ 90 ശതമാനത്തിലധികം വിജയം നേടി. 86 സ്‌കൂളുകള്‍ 75 ശതമാനത്തില്‍ കൂടുതലും 102 സ്‌കൂളുകളും 60 ശതമാനത്തില്‍ കൂടുതലും 103 സ്‌കൂളുകള്‍ 50 ശതമാനത്തില്‍ കൂടുതലും വിജയം നേടി. 2010ല്‍  നൂറ് ശതമാനം വിജയം നേടിയ അഡോപ്റ്റഡ് സ്‌കൂളുകളുടെ എണ്ണം 19 ആയിരുന്നു.  2009ല്‍ 56 സ്‌കൂളുകള്‍ 90 ശതമാനത്തിലധികം വിജയം നേടി. 85 സ്‌കൂളുകള്‍ 75 ശതമാനത്തില്‍ കൂടുതലും 101 സ്‌കൂളുകളും 60ശതമാനത്തില്‍ കൂടുതലും 105 സ്‌കൂളുകള്‍ 50 ശതമാനത്തില്‍ കൂടുതലും വിജയം നേടി.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭൂരിഭാഗവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം  പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയും എം പി, എം എല്‍ എ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തിയുമാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം മികവുറ്റതാക്കിയത്. ഈ പരിഷ്‌കാരങ്ങളുടെ ഫലമാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പരീക്ഷാഫലം സൂചിപ്പിക്കുന്നത്. ഈ വര്‍ഷം 50 ശതമാനത്തില്‍ താഴെ വിജയശതമാനമുള്ള അഡോപ്റ്റഡ് സ്‌കൂളുകള്‍ ഇല്ലാത്തത് വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ക്രിയാത്മകമായ പരിഷ്‌കാരങ്ങളുടെ ഫലമാണ്.

ജനയുഗം 290411

ട്രേഡ് യൂണിയന്‍ അംഗീകാര ആക്ട് നിലവില്‍ വന്നു

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ സംഘടിത വിലപേശല്‍ സുഗമമാക്കുന്നതിനും ട്രേഡ് യൂണിയനുകളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിനുമുള്ള ആക്ട് നിലവില്‍ വന്നു. കേരള നിയമസഭ പാസാക്കിയ ആക്ടിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. ഇനി ചട്ടങ്ങള്‍ ഉണ്ടാക്കി വിജ്ഞാപനം ഇറക്കുന്ന മുറയ്ക്ക് നിയമം പ്രാബല്യത്തിലാവും.

അന്‍പതോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന പൊതുമേഖലാ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയന്‍ അംഗീകരണ ആക്ട് ബാധകമാവും. 1926ലെ ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളി യൂണിയനുകളുടെ അംഗീകാരം നിശ്ചയിക്കുന്നതിന്  മാനദണ്ഡങ്ങളുമായി. ഓരോ വ്യവസായ സ്ഥാപനത്തിലെയും യൂണിയനുകളുടെ അംഗീകാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയമിക്കുന്ന രജിസ്ട്രാര്‍ക്കാണ് അധികാരം. രഹസ്യ ബാലറ്റിലൂടെ തൊഴിലാളികളുടെ സമ്മതിദാനം വിനിയോഗിച്ചാവും അംഗീകാരം നിശ്ചയിക്കുക. കൂട്ടായ വിലപേശല്‍ നടത്തുന്നതിനുള്ള ജോയിന്റ് ബാര്‍ഗെയ്‌നിംഗ് കൗണ്‍സിലില്‍ അംഗീകാരമുള്ള ട്രേഡ് യൂണിയനുകളെയാവും ചര്‍ച്ചയിലും ഒത്തുതീര്‍പ്പിലും പങ്കെടുപ്പിക്കുക. ഒന്നിലധികം തൊഴിലാളി യൂണിയനുകളുള്ള സ്ഥാപനത്തില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 51 ശതമാനത്തിലധികം പേരുടെ അംഗീകാരമുള്ള ട്രേഡ് യൂണിയനെ സോള്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റായി കണക്കാക്കി രജിസ്ട്രാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. നാല്‍പത് ശതമാനത്തില്‍ കുറയാത്ത വോട്ട് നേടുന്ന ട്രേഡ് യൂണിയനുകള്‍ ബന്ധപ്പെട്ട വ്യവസായ സ്ഥാപനത്തില്‍ ജോയിന്റ് ബാര്‍ഗെയ്‌നിംഗ് കൗണ്‍സിലിലെ പ്രിന്‍സിപ്പല്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റായിരിക്കും. 10 മുതല്‍ 15 ശതമാനം വരെ വോട്ടുകള്‍ നേടുന്ന ട്രേഡ് യൂണിയനുകളെ ആ സ്ഥാപനത്തിലെ അംഗീകൃത ട്രേഡ് യൂണിയനായി കണക്കാക്കും. ഇവരും ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ഒരു കക്ഷിയായിരിക്കും.

തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പില്‍ എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ സോള്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റിന്റെ അഭിപ്രായത്തിനാവും മുന്‍ഗണന. നാല്‍പത് ശതമാനത്തിലേറെ തൊഴിലാളികളുടെ അംഗീകാരമുള്ള പ്രിന്‍സിപ്പല്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റ് ഉള്ള സ്ഥാപനങ്ങളില്‍ അവരെ കൂടാതെ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥക്കും നിയമ പ്രാബല്യമുണ്ടാവില്ല.

പ്രിന്‍സിപ്പല്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റ് ഇല്ലാത്ത സ്ഥാപനങ്ങളില്‍ ജോയിന്റ് ബാര്‍ഗെയ്‌നിംഗ് കൗണ്‍സിലിലെ ഘടകങ്ങളായി അംഗീകരിക്കപ്പെട്ടതും അന്‍പത് ശതമാനത്തിലധികം വോട്ട് കൂട്ടായി നേടിയിട്ടുള്ളതുമായ  ഒന്നോ അതിലധികമോ ട്രേഡ് യൂണിയനുകള്‍ക്ക് ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഒപ്പുവെയ്ക്കുന്നതിന് അവകാശംഉണ്ടായിരിക്കും. അംഗീകാരം നേടിയ ട്രേഡ് യൂണിയന് അംഗത്വം നഷ്ടപ്പെട്ടുവെന്നോ അംഗീകരണ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നോ രജിസ്ട്രാര്‍ക്ക് ബോധ്യപ്പെട്ടാല്‍ അംഗീകാരം പിന്‍വലിക്കാനും റദ്ദാക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിശ്ചിത ഫീസോടെ അപ്പീല്‍ ബോധിപ്പിക്കാനുള്ള അവകാശം ട്രേഡ് യൂണിയനുകള്‍ക്ക് ഉണ്ടായിരിക്കും.

ജനയുഗം 290411

Friday, April 29, 2011

ടെലികോം കമ്പനികളുടെ സ്വത്ത് കണ്ടുകെട്ടും

2ജി സ്പെക്ട്രം അഴിമതിയിലൂടെ ലൈസന്‍സ് സമ്പാദിച്ചു നേട്ടമുണ്ടാക്കിയ ടെലികോം കമ്പനികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിബിഐ ഫയല്‍ചെയ്ത കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നു കമ്പനിയില്‍ രണ്ടു കമ്പനിക്ക് നോട്ടീസ് അയച്ചു. ഓരോ കമ്പനിയില്‍ നിന്നും 2000 കോടി രൂപയുടെ വീതം സ്വത്ത് രണ്ടുമാസത്തിനുള്ളില്‍ പിടിച്ചെടുക്കുമെന്നും എന്‍ഫോഴ്സ്മെന്റ് സുപ്രീംകോടതിയെ അറിയിച്ചു. ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ പുതിയ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കവേ എന്‍ഫോഴ്സ്മെന്റിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലാണ് ഇക്കാര്യമറിയിച്ചത്.
റിലയന്‍സ് ടെലികോം, യൂണിടെക് വയര്‍ലെസ്, സ്വാന്‍ ടെലികോം എന്നീ കമ്പനികളെയാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്. പല കമ്പനിയും ബിനാമി ഇടപാടു നടത്തുന്നതിനാല്‍ ഇവയുടെ സ്വത്തു സംബന്ധിച്ച വിവരം ശേഖരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം, വിദേശനാണ്യവിനിമയം കൈകാര്യം ചെയ്യല്‍ നിയമം എന്നിവയനുസരിച്ചാണ് സ്വത്തു കണ്ടുകെട്ടുക. സ്പെക്ട്രം അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കലും വിദേശനാണ്യവിനിമയത്തിലെ ക്രമക്കേടുകളുമാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. വിര്‍ജിന്‍ ഐലന്‍ഡില്‍ രജിസ്റര്‍ചെയ്ത അഞ്ച് വിദേശകമ്പനിക്ക് സ്പെക്ട്രം ഇടപാടിലുള്ള പങ്കിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

അറസ്റിലായ ഷാഹിദ് ഉസ്മാന്‍ ബല്‍വയുടെ ഡിബി റിയല്‍റ്റിയുമായി ബന്ധമുള്ള കമ്പനികളാണ് കള്ളപ്പണം ഒഴുക്കിയത്. ഒരു റിയല്‍ എസ്റേറ്റ് കമ്പനിയില്‍ നിന്നായിരുന്നു പണമൊഴുക്ക് തുടങ്ങിയത്. 1400 കോടി രൂപ പല തലത്തിലായി വിനിമയം ചെയ്യപ്പെട്ടതായി സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതേസമയം, 2001-07 കാലഘട്ടത്തിലെ സ്പെക്ട്രം അനുവദിച്ചതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ എന്‍ഫോഴ്സ്മെന്റ് കൂടുതല്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തെ കോടതി പ്രശംസിച്ചു. ബല്‍വയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സ്വന്തം പേരിലുളള ഓഹരികള്‍ പോലും കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് മെയ് മൂന്നിന് കോടതി വീണ്ടും പരിഗണിക്കും. രേഖകളുടെ പരിശോധന നാളെയും തുടരും.

deshabhimani 290411

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു

എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കാന്‍ സ്റ്റോക് ഹോമില്‍ചേര്‍ന്ന സമ്മേളനത്തില്‍ തീരുമാനമായതായി കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അറിയിച്ചു. ഇന്ത്യ ആവശ്യപ്പെട്ട മറ്റു ഇളവുകള്‍ നല്‍കും. ദുരന്തബാധിതരായ വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കും. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല.ബദല്‍മാര്‍ഗ്ഗങ്ങള്‍ രൂപീകരിക്കുന്നതിന് എല്ലാ രാജ്യങ്ങളുമായി കൂടിയാലോചന നടത്താനും തീരുമാനിച്ചിട്ടുണ്ട്.സ്റ്റോക്ഹേം കണ്‍വന്‍ഷന്‍ ഉപസമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിന് സമ്മേളനം അംഗീകാരം നല്‍കി. സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ച അനുകൂല നിലപാടിന് വിരുദ്ധമായാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനമായത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മാരകകീടനാശിനി കമ്പനിക്കുവേണ്ടിയാണ് പ്രധാനമന്ത്രിയും കേന്ദ്രകൃഷിമന്ത്രാലയവും നിലപാട് സ്വീകരിച്ചത്.

എന്‍ഡോസള്‍ഫാനെതിരെ മറ്റു തെളിവെന്തിന് : പിണറായി

എന്‍ഡോസള്‍ഫാനെതിരെ ഇനിയെന്തു തെളിവാണ് ആവശ്യമുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു നടന്ന പ്രതിഷേധറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണുള്ള ആരെയും ഞെട്ടിക്കുന്ന തെളിവുകളാണ് മുന്നിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍പറേറ്റ് കമ്പനിയോടാണ് കേന്ദ്രസര്‍ക്കാരിന് താല്‍പര്യം. പ്രധാനമന്ത്രിപോലും എന്‍ഡോസള്‍ഫാന് അനുകൂലമായാണ് നിലപാടെടുക്കുന്നത്. ഇതുവരെ 12 പഠനങ്ങള്‍ നടന്നു. അവയിലെല്ലാം വളരെ വ്യക്തമായി എന്‍ഡോസള്‍ഫാന്റെ വിഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മുലപ്പാലില്‍പോലും വിഷമടങ്ങിയതായി പഠനങ്ങള്‍ വ്യക്തമാക്കി. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ പോലും മാരകവിഷത്തിനടിമകളാണ്. മനുഷ്യക്കോലങ്ങളെ പ്രസവിക്കാന്‍ അമ്മമാര്‍ മടിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസത്തില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിന്റെ പരിച്ഛേദം പങ്കെടുത്തു. കേരളത്തിന്റെ പൊതുവികാരമായി എന്‍ഡോസള്‍ഫാനെതിരെയുള്ള സമരം മാറുന്നു.കോഗ്രസ് ഒഴിച്ചുള്ള യുഡിഎഫിലെ ചില കക്ഷിനേതാക്കള്‍ ഉപവാസത്തില്‍ പങ്കെടുത്തതും അതുകൊണ്ടാണ്. അദ്ദേഹം വ്യക്തമാക്കി

കേന്ദ്രസര്‍ക്കാര്‍ നാടിന് അപമാനം പിണറായി

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ ഇളവു വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ആശങ്കയുണ്ടാക്കുന്നതായി സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായിവിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിരോധനം ഒഴിവാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. നിരോധനത്തില്‍ കേരളമാകെ ആഹ്ളാദം പ്രകടിപ്പിക്കുകയാണ്. എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്.കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കണം. ഈ സാഹചര്യത്തില്‍ കേരളത്തിലെ കോഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. ജനങ്ങളെ കൊന്നൊടുക്കുന്ന മാരകകീടനാശിനിക്കുവേണ്ടി രംഗത്തുവന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കാകെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ജനവികാരത്തിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ തോറ്റു മുഖ്യമന്ത്രി

ജനവികാരത്തിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്ക് കീഴടങ്ങേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സ്റ്റോക്ഹോം കവന്‍ഷനെ അഭിനന്ദിക്കുന്നു. കേരളത്തില്‍ നടന്ന ചെറുത്തുനില്‍പ്പുകളും സമരങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് ചാലകശക്തിയായി പ്രവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ ലോബിയുടെ സ്വാധീനത്തില്‍ ചില കേന്ദ്രമന്ത്രിമാരും പെട്ടിട്ടുണ്ട്. അതൊക്കെ മാധ്യമങ്ങള്‍ അന്വേഷിച്ചുകണ്ടെത്തണം.അദ്ദേഹം ആവശ്യപ്പെട്ടു

ക്ളാസ് മുറികളില്‍ പഠന വസന്തം

സ്മാര്‍ട്ടായി ജില്ലാപഞ്ചായത്ത് ക്ളാസ് മുറികളില്‍ പഠന വസന്തം

കണ്ണൂര്‍: കലാപ കലുഷിതമെന്ന് മുദ്രകുത്തപ്പെട്ട നാട് എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി ഉന്നത വിജയം നേടുമ്പോള്‍ വിമര്‍ശകര്‍ നെറ്റി ചുളിക്കുക സ്വാഭാവികം. കണ്ണൂരിനെ ഒന്നടങ്കം അപമാനിക്കുന്നതിന് ഭാവി തലമുറ മറുപടി നല്‍കുന്നത് എസ്എസ്എല്‍സി വിജയ ശതമാനം കൂട്ടിയാണ്. വിദ്യാഭ്യാസ രംഗത്തെ ഈ നേട്ടത്തിനു പിന്നില്‍ മാസ്മരിക വിദ്യകളൊന്നുമില്ല. സംസ്ഥാനത്ത് ഒട്ടാകെ എസ്എസ്എല്‍സി വിജയത്തിന്റെ 'കണ്ണൂര്‍ മോഡല്‍' ചര്‍ച്ചയാവുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് ജില്ലാപഞ്ചായത്തിന്റെ കര്‍മപദ്ധതികള്‍. എന്നാല്‍ എസ്എസ്എല്‍സി വിജയശതമാനം കൂട്ടാന്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ 'മുകുളം' പദ്ധതി മാത്രമേ പുറംലോകം അറിഞ്ഞിട്ടുള്ളൂ. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്കൊപ്പം സ്കൂളുകളുടെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജില്ലാപഞ്ചായത്ത് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.

അഞ്ചുവര്‍ഷംമുമ്പ് ജില്ലയിലെ ഹൈസ്കൂളുകള്‍ മിക്കതും ഓലഷെഡിലായിരുന്നു. ഇപ്പോള്‍ ഓല ഷെഡേയില്ല. ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയും എസ്എസ്എ സഹായവും ഉപയോഗിച്ച് ഹയര്‍ സെക്കന്‍ഡറി നിലവാരത്തിലാണ് എസ്എസ്എല്‍സി ക്ളാസ്മുറികള്‍ ഒരുക്കിയത്. പന്ത്രണ്ടാം ധനകാര്യ കമീഷന്‍ ഗ്രാന്റും ജില്ലാപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ലാബുകള്‍, ലൈബ്രറികള്‍, വര്‍ക്ക് ഷെഡുകള്‍ എന്നിവ നിര്‍മിച്ചു. പെണ്‍കുട്ടികളില്‍ ആരോഗ്യശീലം വളര്‍ത്താന്‍ ഹൈസ്കൂളുകളില്‍ നിര്‍മിച്ച പെണ്‍ സൌഹൃദ ടോയ്ലറ്റുകള്‍ മാതൃകയായി. വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരകള്‍ പണിതു. ഹൈസ്കൂളുകള്‍ക്ക് 2.25 കോടി രൂപ ചെലവഴിച്ച് 4138 ഡെസ്ക്കും ബെഞ്ചും നല്‍കി. സ്ഥല പരിമിതിയില്‍ വികസനം മുരടിച്ച സ്കൂളുകള്‍ക്ക് ഭൂമി കണ്ടെത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചു. പടിയൂര്‍ ഗണ്‍വമെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പ്രവര്‍ത്തനം ജില്ലാപഞ്ചായത്ത് വിഹിതം കൊണ്ട് മാത്രമാണ്. പടിയൂര്‍ സ്കൂളിന് അഞ്ച് ഏക്കര്‍ വിലകൊടുത്ത് എടുക്കുകയും കെട്ടിടം സ്ഥാപിക്കുകയും ചെയ്തത് ജില്ലാപഞ്ചായത്താണ്. നൂറുശതമാനം വിജയം നല്‍കിയാണ് ഇവിടുത്തെ ആദ്യ ബാച്ച് ജില്ലാപഞ്ചായത്തിനോട് കടപ്പാട് അറിയിച്ചത്.

വിഷമമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാപഞ്ചായത്ത് 2007ല്‍ മുകുളം പദ്ധതി തുടങ്ങിയത്. പിന്നീട് എസ്എസ്എല്‍സി വിജയശതമാനത്തില്‍ കുതിപ്പിന്റെ വര്‍ഷങ്ങളായി. ആദ്യവര്‍ഷം 90.7 ശതമാനമായിരുന്നു വിജയം. 2008ല്‍ 96.4 ശതമാനം വിജയവുമായി ഒന്നാംസ്ഥാനത്ത് എത്തി. 2009ല്‍ വിജയം 96.84 ശതമാനമായി ഉയര്‍ന്നു. 2010ല്‍ 96.88ശതമാനമായി. ഇത്തവണ അല്‍പം പിറകോട്ട് പോയെങ്കിലും 96.27ശതമാനവുമായി സംസ്ഥാനത്ത് കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച രണ്ടാമത്തെ ജില്ലയായി. ജില്ലയ്ക്ക് മികച്ച വിജയം സമ്മാനിക്കാന്‍ യത്നിച്ചവരെയും വിദ്യാര്‍ഥികളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ എ സരള അഭിനന്ദിച്ചു. അടുത്ത വര്‍ഷംമുതല്‍ എട്ടാംക്ളാസ് മുതല്‍ മുകുളം പദ്ധതി നടപ്പാക്കാനാണ് ആലോചനയെന്ന് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി റോസ പറഞ്ഞു.

അട്ടപ്പാടി മേഖലയില്‍ മികച്ച വിജയം

അഗളി: അട്ടപ്പാടി ആദിവാസി മേഖലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. ഇവിടെ രണ്ട് സ്കൂളുകളില്‍ നൂറ് ശതമാനം വിജയം നേടിയാണ് ജില്ലയിലെ മറ്റ് സ്കൂളുകള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളും മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഒരു കാലത്ത് എസ്എസ്എല്‍സിക്ക് ആരും ജയിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ പോലും ഇന്ന് 80 ശതമാനത്തിലധികം വിജയം കൈവരിച്ചതും ശ്രദ്ധേയമായി. അട്ടപ്പാടി മേഖലയില്‍ ഏകദേശം 88 ശതമാനം വിജയം കൈവരിച്ചതായി അധികൃതര്‍ പറയുന്നു. മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ചിണ്ടക്കി ആദിവാസി ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് നൂറ് ശതമാനം വിജയം കൈവരിച്ചത്. മുക്കാലി സ്കൂളില്‍ പരീക്ഷയെഴുതിയ 35പേരില്‍ 35പേരും ജയിച്ചു. ചിണ്ടക്കി സ്കൂളില്‍ 27 പേരായിരുന്നു പരീക്ഷയെഴുതിയത്.

എസ്എസ്എല്‍സി പരീക്ഷയില്‍ എന്നും പിന്നോക്കമായിരുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ ചിത്രവും മാറി. സര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഫലപ്രദമായ പദ്ധതികളിലൂടെ സര്‍ക്കാര്‍ സ്കൂളുകളും മികച്ച വിജയം കൈവരിച്ചു. ഷോളയൂര്‍ ട്രൈബല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 55പേരില്‍ 46പേരും ഉന്നതപഠനത്തിന ്അര്‍ഹത നേടി. 83 ശതമാനമാണ വിജയം. 78ശതമാനം വിജയം കൈവരിച്ച് പുതൂര്‍ ട്രൈബല്‍ സ്കൂളും മികവിന്റെ പട്ടികയില്‍ ഇടംതേടി. 47പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 37പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയ അഗളി ഗവ.ഹൈസ്കൂളില്‍ 73ശതമാനം വിജയം നേടി. 149പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. ഇതില്‍ 110പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. മുമ്പ് ഈ സ്കൂളില്‍ വിജയശതമാനം പത്തില്‍ താഴെയായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. എയ്ഡഡ് സ്കൂളുകളും മകിവ് പുലര്‍ത്തി. ജല്ലിപ്പാറ മൌണ്ട് കാര്‍മല്‍ സ്കൂള്‍ 94ശതമാനം വിജയം നേടി. കോട്ടത്തറ ആരോഗ്യമാത സ്കൂള്‍ 88 ശതമാനവും കൂക്കംപാളയം ആരോഗ്യമാത ഹൈസ്കൂള്‍ 91ശതമാനവും വിജയം നേടി.

ദേശാഭിമാനി 290411

സ്വപ്നം തകര്‍ത്തത് തൃണമൂല്‍; രോഷത്തോടെ സിംഗൂര്‍

സിംഗൂര്‍(പശ്ചിമബംഗാള്‍): പശ്ചിമ ബംഗാളിന്റെ പരിവര്‍ത്തനം തേടി വോട്ടുപിടിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചതിയുടെ മുറിവുകള്‍ അര്‍ജുന്‍ പാഞ്ച എന്ന വൃദ്ധകര്‍ഷകന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. അരനൂറ്റാണ്ടിലേറെയായി സിംഗൂരില്‍ കൃഷിചെയ്തു ജീവിച്ച ഈ 76കാരന്‍ സ്വന്തംഭൂമി സ്വമേധയാ വ്യവസായത്തിന് വിട്ടുകൊടുത്തത് നാല് ആണ്‍മക്കള്‍ക്ക് ടാറ്റ കമ്പനിയിലോ അനുബന്ധ വ്യവസായങ്ങളിലോ എന്തെങ്കിലും തൊഴില്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തൃണമൂലിന്റെ അക്രമം പക്ഷേ എല്ലാം തകര്‍ത്തു. സിംഗൂര്‍ ഗോപാല്‍നഗറിലെ പാഞ്ചയുടെ വീട്ടില്‍ നിന്ന് നോക്കിയാല്‍ ടാറ്റ തുടങ്ങാനിരുന്ന കാര്‍ഫാക്ടറിയുടെ ചട്ടക്കൂട് കാണാം. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ 28 സെന്റ് നല്‍കിയ അര്‍ജുന്‍ പാഞ്ചക്ക് 3.37 ലക്ഷം രൂപ പ്രതിഫലം കിട്ടി. അതുകൊണ്ട് വീടു വെച്ചു. ബാക്കി ഒന്നര ലക്ഷം ബാങ്കിലിട്ടു. അതിന്റെ പലിശ കൊണ്ടാണ് ഇപ്പോള്‍ ജീവിതം. നാലു മക്കള്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത തകര്‍ത്ത തൃണമൂലിന്റെ വ്യവസായവിരുദ്ധ സമരത്തോടുള്ള രോഷം പാഞ്ചയില്‍ അടങ്ങിയിട്ടില്ല. സിംഗൂരില്‍ വ്യവസായം വരാത്തതില്‍ നിരാശയുണ്ടെന്ന് പാഞ്ച പറഞ്ഞു. ഇദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവെക്കുന്നവരാണ് സിംഗൂരിലെ കര്‍ഷകര്‍. എല്ലാവരും സ്വമേധയാ ഭൂമി കൊടുത്തവര്‍. വ്യവസായം വരണമെന്ന് ആഗ്രഹിച്ചവര്‍. സിംഗൂരിന്റെ പുരോഗതിക്കും വ്യവസായ വികസനത്തിനും വേണ്ടിയുള്ള 'സിംഗൂര്‍ ഉന്നയന്‍-ശില്‍പ്പവികാസ് സമിതി'യില്‍ സജീവമാണ് ഇവര്‍.

കൊല്‍ക്കത്ത-ഡല്‍ഹി എക്സ്പ്രസ് പാതയുടെ ഇടതുവശത്താണ് ടാറ്റയുടെ ഫാക്ടറി. 2008 ഒക്ടോബറില്‍ ഫാക്ടറി സ്ഥാപിക്കുന്നതില്‍ നിന്ന് പിന്‍മാറിയതോടെ യന്ത്രങ്ങളെല്ലാം ഗുജറാത്തിലേക്ക് കടത്തി. ഇപ്പോള്‍ ചട്ടക്കൂട് മാത്രം. ഏറ്റെടുത്ത 997 ഏക്കര്‍ ഭൂമി ഇപ്പോഴും ടാറ്റയുടെ കൈവശമാണ്. സിംഗൂരിന്റെ മൊത്തം പുരോഗതിക്കായി സ്വയം ഭൂമി വിട്ടുകൊടുത്തവരാണ് 85 ശതമാനം കര്‍ഷകരുമെന്ന് കിസാന്‍സഭ സിംഗൂര്‍ മേഖലാ കമ്മിറ്റി സെക്രട്ടറിയും സിപിഐ എം ഹുഗ്ളി ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീകാന്ത ചതോപാധ്യായ പറഞ്ഞു. പത്ത് ശതമാനം കര്‍ഷകരുടെ ഭൂമിയില്‍ ചില നിയമപ്രശ്നമുണ്ടായിരുന്നു. ആകെ 110 കര്‍ഷകര്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കുന്നതിനെ എതിര്‍ത്തത്. ഒരുപ്പൂ ഭൂമിക്ക് ഏക്കറിന് 14 ലക്ഷം രൂപയും ഒന്നിലധികം കൃഷി ചെയ്യുന്ന ജലസേചന സൌകര്യമുള്ള ഭൂമിക്ക് ഏക്കറിന് 45 ലക്ഷവുമായിരുന്നു പ്രതിഫലം. അവരെല്ലാം വ്യവസായം വരാത്തതില്‍ നിരാശരാണ്. വ്യവസായം തകര്‍ത്തവര്‍ ഇപ്പോള്‍ പറയുന്നത്, മമത അധികാരത്തിലെത്തിയാല്‍ 400 ഏക്കര്‍ തിരിച്ചുകൊടുക്കുമെന്നാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇക്കാര്യം പറയുന്നില്ല-ശ്രീകാന്ത ചതോപാധ്യായ പറഞ്ഞു.

തൃണമൂല്‍ സഖ്യം അധികാരത്തില്‍ വന്നാല്‍ സിംഗൂരില്‍ കോച്ചുഫാക്ടറി സ്ഥാപിക്കുമെന്ന് സിംഗൂരില്‍ വ്യവസായവിരുദ്ധസമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന തൃണമൂല്‍ നേതാവ് ബേചാറാം മന്ന പറഞ്ഞു. സിംഗൂരിനടുത്തുള്ള ഹരിപാല്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ മന്ന. സിംഗൂരിലെ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വഞ്ചന തിരിച്ചറിഞ്ഞുവെന്ന് സംസ്ഥാന വ്യവസായമന്ത്രി നിരുപംസെന്‍ പറഞ്ഞു. ജനങ്ങളെല്ലാം ഇപ്പോള്‍ വ്യവസായത്തിനു വേണ്ടി നിലകൊള്ളുന്നവരാണ്. സ്വമേധയാ ഭൂമി നല്‍കിയ 85 ശതമാനം കര്‍ഷകര്‍ക്കും വ്യവസായം വരാത്തതിനാല്‍ അവര്‍ക്ക് വിഷമമുണ്ടെന്ന് നിരുപം സെന്‍ പറഞ്ഞു. സിംഗൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വ്യവസായവല്‍ക്കരണമാണ് പ്രധാന ചര്‍ച്ച. വ്യവസായം വരണമെന്ന് തൃണമൂലും ഇപ്പോള്‍ പറയുന്നു. സിപിഐ എമ്മിന്റെ ഡോ. അസിത് ദാസും തൃണമൂല്‍ കോണ്‍ഗ്രസിന്റെ രവീന്ദ്രനാഥ ഭട്ടാചാര്യയും തമ്മിലാണ് പ്രധാന പോരാട്ടം. 2006ല്‍ 1787 വോട്ടിനാണ് തൃണമൂല്‍ ജയിച്ചത്.

'വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ല'

ബര്‍ധമാന്‍(പശ്ചിമബംഗാള്‍): വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കാന്‍ ഇനി ഒരു രാഷ്ട്രീയകക്ഷിക്കും കഴിയില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ വ്യവസായമന്ത്രിയുമായ നിരുപം സെന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വ്യവസായവല്‍ക്കരണ ശ്രമം തടസ്സപ്പെടുത്തിയ തൃണമൂല്‍ കോണ്‍ഗ്രസു പോലും അവരുടെ പ്രകടനപത്രികയില്‍ വ്യവസായവല്‍ക്കരണത്തെ നിഷേധിക്കുന്നില്ല. തീര്‍ത്തും വൈരുധ്യം നിറഞ്ഞതാണ് അവരുടെ പ്രകടനപത്രികയെന്ന് ബര്‍ധമാന്‍ സൌത്ത് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കൂടിയായ സെന്‍ 'ദേശാഭിമാനി'യോടു പറഞ്ഞു.

സംസ്ഥാനത്ത് ഭൂപരിഷ്കരണത്തിനുശേഷം വിദ്യാഭ്യാസ സൌകര്യം മെച്ചപ്പെട്ടു, സാക്ഷരത കൂടി, നിരവധി ചെറുപ്പക്കാര്‍ വിദ്യാസമ്പന്നരായപ്പോള്‍ തൊഴിലന്വേഷകര്‍ വര്‍ധിച്ചു. കേന്ദ്രസര്‍ക്കാരിന് പൊതുമേഖലയെ വിറ്റഴിക്കാനാണ് വ്യഗ്രത. സംസ്ഥാന സര്‍ക്കാരിന് സ്വന്തം നിലയ്ക്ക് വ്യവസായം തുടങ്ങാന്‍ ആവശ്യമായ ഫണ്ടില്ല. തൊഴില്‍ നല്‍കാനും സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യമൂലധന നിക്ഷേപം വേണം. 1994ല്‍ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ഇതിന് ശക്തമായ ശ്രമം തുടങ്ങി. സിങ്കൂരിലും നന്ദിഗ്രാമിലും വ്യവസായവല്‍ക്കരണ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റെങ്കിലും സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം ഏറ്റവും കൂടുതല്‍ വ്യവസായനിക്ഷേപമുണ്ടായ കാലമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം. വന്‍കിട, ഇടത്തരം മേഖലയില്‍ 35,000 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 1300 വ്യവസായ യൂണിറ്റുകളാണ് ഈ കാലയളവില്‍ ഉണ്ടായത്. മൂന്നുലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കി. ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലാണ് ബംഗാള്‍. ഭക്ഷ്യസംസ്കരണം പോലുള്ള മേഖലകളില്‍ ഇത്തരം ചെറുകിട-സൂക്ഷ്മ യൂണിറ്റുകള്‍ അനവധിയുണ്ടായി. വ്യവസായവല്‍ക്കരണ ശ്രമങ്ങള്‍ തുടരുക തന്നെയാണ് ഈ സര്‍ക്കാര്‍.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയാന്തരീഷമല്ല ഇപ്പോള്‍. അത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തെരഞ്ഞെടുപ്പു ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും. പാവപ്പെട്ടവരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ന്യൂനപക്ഷക്ഷേമത്തിനായി പദ്ധതികള്‍ കൊണ്ടുവന്നു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പകുതിയോളം തൃണമൂലിന്റെ നിയന്ത്രണത്തിലാണ്. അവിടെയൊക്കെ നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളെ ചിന്തിപ്പിക്കാന്‍ തുടങ്ങി. പിഴവുകള്‍ തിരുത്തി ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഇടതുമുന്നണിയെ ജനങ്ങള്‍ വിജയിപ്പിക്കുമെന്ന് നിരുപം സെന്‍ പറഞ്ഞു.
(വി ജയിന്‍)

പി ചിദംബരത്തിനെതിരെ സിപിഐ എം പരാതി നല്‍കി

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ട് തെറ്റായ പ്രസ്താവനകളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി നടത്തിയതെന്ന് പരാതിയില്‍ വ്യക്തമാക്കി. ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുമാത്രം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് തെരഞ്ഞുപിടിച്ച് പുറത്തുവിട്ടത് ഗൂഢലക്ഷ്യത്തോടെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറൈഷിയെ സന്ദര്‍ശിച്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ ബംഗാളിലെ ജനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുകയാണെന്ന മട്ടിലുള്ള പ്രസ്താവനകള്‍ കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ചട്ടലംഘനമാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 380 ഇടതുമുന്നണി പ്രവര്‍ത്തകരാണ് തൃണമൂല്‍-മാവോയിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇത് കേന്ദ്രമന്ത്രി മറച്ചുപിടിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി കള്ളപ്പണം വിനിയോഗിച്ചതും കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ മാനദണ്ഡം ലംഘിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ഡ്രാഫ്റ്റ് നല്‍കിയതു സംബന്ധിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ് നല്‍കി. പണമിടപാട് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്കും കമീഷന്‍ നോട്ടീസ് നല്‍കി. തൃണമൂല്‍ നേതാക്കള്‍ക്കു വേണ്ടി അലഹബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് 1.33 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ നല്‍കിയത്. ഇത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണ്. ഡിഡി നല്‍കിയതു സംബന്ധിച്ച് സിപിഐ എം തെരഞ്ഞെടുപ്പുകമീഷന് പരാതി നല്‍കുകയും ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

deshabhimani 290411

ജെയ്താപുര്‍ ഒറ്റമനസ്സോടെ പറയുന്നു... ആണവപദ്ധതി അനുവദിക്കില്ല

ജെയ്താപുര്‍ (മഹാരാഷ്ട്ര): ജപ്പാനിലെ ഫുകുഷിമയില്‍ ആണവചോര്‍ച്ച സൃഷ്ടിച്ച നരകസമാനമായ അവസ്ഥയെക്കുറിച്ച് വായിച്ചും കേട്ടുമറിഞ്ഞ ജയ്താപുരിലെ ജനങ്ങള്‍ക്ക് ഒരേ മനസ്സും ഒരേ നിശ്ചയദാര്‍ഢ്യവും. ഭൂകമ്പസാധ്യതയുള്ള തങ്ങളുടെ നാട്ടില്‍ നിര്‍മിക്കാന്‍ പോകുന്ന ആണവപദ്ധതി അനുവദിക്കില്ലെന്ന ഏകസ്വരം. അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവകരാര്‍ ജെയ്താപുരിലെ സാധാരണമനുഷ്യര്‍ക്കുമുന്നില്‍ പരാജയപ്പെടുകയാണ്. എംപിമാരെ വിലയ്ക്ക് വാങ്ങി ആണവകരാര്‍ പാസാക്കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ ജനരോഷത്തിനു മുമ്പില്‍ വിയര്‍ക്കുകയാണ്. കരാര്‍ ഒപ്പിട്ടശേഷം ഇന്ത്യയില്‍ ഫ്രാന്‍സിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന ആദ്യആണവനിലയം ജയ്താപുരിലാണെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പറയുമ്പോഴും ഗ്രാമീണര്‍ പദ്ധതി അനുവദിക്കില്ലെന്ന് ഒറ്റമനസ്സോടെ ഗര്‍ജിക്കുകയാണ്.

രത്നഗിരി ജില്ലയിലെ മദ്ബന്‍, വാര്‍ളിവാഡി എന്നീ ഗ്രാമങ്ങളിലെ 968 ഹെക്ടര്‍ സ്ഥലമാണ് ആണവനിലയത്തിന് തെരഞ്ഞെടുത്തത്. 'അണു ഊര്‍ജ നാകോ' (ആണവോര്‍ജം വേണ്ട) എന്ന മുദ്രാവാക്യമാണ് പശ്ചിമഘട്ടത്തിന്റെ ഈ താഴ്വാരത്തില്‍നിന്നുയരുന്നത്. പദ്ധതിപ്രദേശത്ത് ആണവോര്‍ജ കോര്‍പറേഷന്‍ സ്ഥാപിച്ച ബോര്‍ഡില്‍ പ്രതിഷേധം പ്രതിഫലിക്കുന്നു. പദ്ധതിക്കായി വാദിക്കുന്ന മുഖ്യമന്ത്രി പ്രൃഥ്വിരാജ് ചവാന്റെയും പരിസ്ഥിതി മന്ത്രി ജയ്റാം രമേഷിന്റെയും കോലങ്ങളാണ് ബോര്‍ഡിന്റെ വശങ്ങളില്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ബോര്‍ഡിന് അലങ്കാരമായി ചെരിപ്പുമാലയും. സാഖ്റി നാട്ടെ ഗ്രാമത്തില്‍ തബ്രിസ് സായേകറിനെ പൊലീസ് വെടിവച്ചുകൊന്നതോടെ ഗ്രാമീണര്‍ ക്ഷുഭിതരാണ്. പ്രശ്നബാധിത ഗ്രാമങ്ങളിലേക്ക് പദ്ധതിയെ അനുകൂലിക്കുന്ന ആര്‍ക്കും പ്രവേശനമില്ല. പൊലീസിനെന്നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുപോലും ഇവിടെ വിലക്ക്. സ്ഥലം എംപി നീലേഷ് റാണെയ്ക്കുപോലും പ്രവേശിക്കാനായിട്ടില്ല. ഏറ്റെടുത്ത അഞ്ച് ഗ്രാമത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസ് ജാഗരൂകം. ഊടുവഴികളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശ്രയം. അമേരിക്കയില്‍നിന്നും യൂറോപ്പില്‍നിന്നും ജപ്പാനില്‍നിന്നും മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയെത്തിയിട്ടുണ്ട്.

ഫുകുഷിമയിലേതുപോലെ ആറ് റിയാക്ടറുകളാണ് ജെയ്താപുരില്‍ സ്ഥാപിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ അറീവയുടെ 1650 മെഗാവാട്ട് ശേഷിയുള്ള ആറ് യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറുകള്‍ (ഇപിആര്‍). രത്നഗിരി ജില്ലയ്ക്ക് ആവശ്യമായത് 180 മെഗാവാട്ട് വൈദ്യുതി മാത്രമാണെങ്കില്‍ ആണവനിലയത്തിന്റെ ശേഷി 9900 മെഗാവാട്ട്.

എന്നാല്‍, ഊര്‍ജോല്‍പ്പാദനത്തിന് സ്വന്തം ജീവിതം ഹോമിക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഗ്രാമീണര്‍ ഉയര്‍ത്തുന്നത്. രത്നഗിരിയുടെ നിലനില്‍പ്പിനാധാരം മീന്‍പിടിത്തവും മാമ്പഴ, കശുവണ്ടി കൃഷിയുമാണ്. പ്രദേശത്തുള്ള അരഡസന്‍ കല്‍ക്കരി അധിഷ്ഠിത താപനിലയങ്ങള്‍ മാമ്പഴക്കൃഷി ഇപ്പോഴേ തകര്‍ത്തുകഴിഞ്ഞു. ഇവ പുറന്തള്ളുന്ന മാലിന്യങ്ങള്‍ മാമ്പഴത്തോട്ടങ്ങളെ വിഷമയമാക്കി. കയറ്റുമതി പൂര്‍ണമായും നിലച്ചു. ആണവനിലയം മലിനീകരണം വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് ജനങ്ങള്‍ക്ക്. സാഖ്റി നാട്ടെ ഉള്‍പ്പെടെ പത്തോളം ഗ്രാമങ്ങളിലെ ഉപജീവനമാര്‍ഗം മത്സ്യബന്ധനമാണ്. ആണവനിലയം വരുന്നതോടെ യുറേനിയം ദണ്ഡുകള്‍ തണുപ്പിക്കാന്‍ കടല്‍ജലം വര്‍ധിച്ചതോതില്‍ ഉപയോഗിച്ച് പുറന്തള്ളും. സമുദ്രജലത്തിന്റെ ഊഷ്മാവിനേക്കാള്‍ അഞ്ച് ഡിഗ്രി അധികം ഊഷ്മാവുള്ള ജലമാണ് പുറന്തള്ളുക. ഇത് മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകും. പത്തോളം ഗ്രാമങ്ങളിലേക്കുള്ള പ്രവേശനമാര്‍ഗം സുരക്ഷാകാരണങ്ങളാല്‍ അടയുകയും ചെയ്യും. ഇതും മത്സ്യബന്ധനത്തെ ബാധിക്കും. സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ടുപോകുന്ന ഗ്രാമീണജീവിതം അടിമുടി തകര്‍ക്കുമെന്ന് ഗ്രാമീണര്‍ ഭയക്കുന്നു.
(വി ബി പരമേശ്വരന്‍)

deshabhimani 290411

പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ പിഎസി റിപ്പോര്‍ട്ട് യുപിഎ അട്ടിമറിച്ചു

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയില്‍ മുന്‍ ടെലികോം മന്ത്രി എ രാജയോടൊപ്പം പ്രധാനമന്ത്രികാര്യാലയത്തെയും പ്രതിക്കൂട്ടിലാക്കുന്ന പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി(പിഎസി) റിപ്പോര്‍ട്ട് യുപിഎ ഘടക കക്ഷികള്‍ അട്ടിമറിച്ചു. റിപ്പോര്‍ട്ടിനെതിരെ പിഎസിയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ സമാജ്വാദി പാര്‍ടിയുടെയും ബിഎസ്പിയുടെയും പ്രതിനിധികളെ കോണ്‍ഗ്രസ് പാട്ടിലാക്കി. സംഘര്‍ഷഭരിതമായ യോഗത്തിനൊടുവില്‍ 21 അംഗ സമിതിയിലെ 11 അംഗങ്ങളും എതിര്‍ത്തതോടെ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ഭരണപക്ഷം ശ്രമിച്ചത്തില്‍ പ്രതിഷേധിച്ച് പിഎസി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി ഇറങ്ങിപ്പോയി. പൊടുന്നനെ ഏകപക്ഷീയമായി കോണ്‍ഗ്രസിലെ സെയ്ഫുദീന്‍ സോസിനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചു. ഇതോടെ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന മറ്റ് എട്ടംഗങ്ങളും യോഗം ബഹിഷ്കരിച്ചു. ശേഷിച്ച 11 അംഗങ്ങള്‍ റിപ്പോര്‍ട്ട് തള്ളാനുള്ള പ്രമേയം വോട്ടെടുപ്പിലൂടെ അംഗീകരിച്ചെന്ന് സോസ് അവകാശപ്പെട്ടു.

രണ്ടാം യുപിഎ സര്‍ക്കാരിന് വീണ്ടും തലവേദന സൃഷ്ടിച്ച പിഎസിയുടെ അന്തിമ റിപ്പോര്‍ട്ട് അനുകൂലമാക്കാന്‍ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടതോടെയാണ് ബിഎസ്പി, എസ്പി അംഗങ്ങളെ വശത്താക്കിയത്. പാര്‍ലമെന്റ് സമിതികളില്‍ ഭൂരിപക്ഷാഭിപ്രായം എതിരാണെങ്കില്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനാകില്ല. അധ്യക്ഷന്‍ ഭൂരിപക്ഷതീരുമാനത്തിന് വഴങ്ങണം. 21 അംഗ പിഎസിയില്‍ കോണ്‍ഗ്രസിന് ഏഴും ഡിഎംകെയ്ക്ക് രണ്ടും അംഗങ്ങളുണ്ട്. 11 അംഗങ്ങളുള്ള മറ്റു കക്ഷികള്‍ക്കായിരുന്നു ഭൂരിപക്ഷം. ഇതിനുമുമ്പ് നടന്ന എല്ലാ യോഗത്തിലും യുപിഎ നീക്കങ്ങള്‍ വിജയിക്കാത്തത് പിഎസിയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉള്ളതുകൊണ്ടായിരുന്നു. വ്യാഴാഴ്ചത്തെ യോഗത്തില്‍ ഈ സാഹചര്യം മറികടക്കാന്‍ ആസൂത്രിതനീക്കത്തിലൂടെ എസ്പിയുടെയും ബിഎസ്പിയുടെയും ഓരോ അംഗത്തെ അനുകൂലമാക്കി. ഇതോടെ 21 അംഗ സമിതിയില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ 11 പേരായി. ബിഎസ്പി അംഗം ഡോ. ബലിറാം, എസ് പി അംഗം കെ ആര്‍ രമസിങ് എന്നിവരെയാണ് കോണ്‍ഗ്രസ് പാട്ടിലാക്കിയത്.

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ ജോഷി ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആരോപിച്ചു. ബഹളത്തെത്തുടര്‍ന്ന് പിഎസി യോഗം നിര്‍ത്തിവച്ചു. ഇതിനിടെ റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങള്‍ വിയോജനക്കുറിപ്പ് എഴുതിനല്‍കി. രണ്ടാമതും യോഗം ചേര്‍ന്നതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ഭൂരിപക്ഷം എതിര്‍ത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ ഭാവി എന്താകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷി അംഗങ്ങള്‍ ബഹളം തുടര്‍ന്നതിനാല്‍ യോഗം മാറ്റിവയ്ക്കുകയായിരുന്നെന്ന് ജോഷി പറഞ്ഞു.
(വിജേഷ് ചൂടല്‍)

deshabhimani 290411

വിദ്യാഭ്യാസ വകുപ്പിന് എപ്ളസ്

എസ്എസ്എല്‍സി വിജയശതമാനം 91.37

സംസ്ഥാനത്ത് എസ്എസ്എല്‍സിക്ക് 91.37 ശതമാനം വിജയം. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 4,58,559 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 4,18,967 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 5821 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം 90.72 ആയിരുന്നു വിജയശതമാനം. ഇത്തവണയും മോഡറേഷനില്ല. 18,823 കുട്ടികള്‍ക്ക് എയോ അതിനുമുകളിലുള്ള ഗ്രേഡോ ലഭിച്ചു. 577 സ്കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്. പരീക്ഷയ്ക്കിരുന്ന മുഴുവന്‍ കുട്ടികളും ഉന്നതപഠനത്തിന് യോഗ്യത നേടിയ 155 സര്‍ക്കാര്‍ സ്കൂളുണ്ട്. 216 എയ്ഡഡ് സ്കൂളും 206 അണ്‍എയ്ഡഡ് സ്കൂളും 100 ശതമാനം വിജയം നേടി. 2006ല്‍ 33 ശതമാനത്തില്‍ താഴെ വിജയം നേടിയ 107 സ്കൂളുകളില്‍ 29 എണ്ണത്തില്‍ ഇത്തവണ 100 ശതമാനം വിജയമുണ്ട്. വിജയം 50 ശതമാനത്തില്‍ കുറഞ്ഞ ഒരു സ്കൂളുമില്ലെന്ന് മന്ത്രി എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഎച്ച്എസ്സിക്ക് 97.88 ആണ് വിജയശതമാനം. കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 88 ആണ് വിജയശതമാനം. ടിഎച്ച്എസ്എല്‍സിയില്‍ റഗുലര്‍ വിഭാഗത്തില്‍ വിജയശതമാനം 97.88. പിഎസ്എന്‍ വിഭാഗത്തില്‍ 66.66 ശതമാനവും. വിജയശതമാനത്തില്‍ ഏറ്റവും മുന്നില്‍ കോട്ടയം ജില്ലയാണ്. 97.02. തൊട്ടുപിന്നില്‍ കണ്ണൂര്‍- 96.24. തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍- 85.93. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലായാണ്. ഇവിടെ 98.36 ആണ് വിജയശതമാനം. ഏറ്റവും കുറവ് പാലക്കാട് വിദ്യാഭ്യാസജില്ലയാണ് -83.74. എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ കൂടുതലുള്ളത് തൃശൂര്‍ജില്ലയിലാണ്. ഇവിടെ 731 കുട്ടികള്‍ക്ക് എ പ്ലസുണ്ട്. എസ്സി-എസ്ടി വിഭാഗത്തിലും ഉയര്‍ന്ന വിജയശതമാനമുണ്ട്. എസ്സി വിഭാഗത്തില്‍ 82.25, എസ്ടി വിഭാഗത്തില്‍ 80.94, ഒബിസി വിഭാഗത്തില്‍ 91.36 എന്നിങ്ങനെയാണ് വിജയശതമാനം.

രണ്ടുവിഷയത്തിന് ഡി ഗ്രേഡ് ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മെയ് 16 മുതല്‍ 20 വരെ നടക്കും. ജൂണ്‍ ആദ്യവാരം ഇതിന്റെ ഫലപ്രഖ്യാപനവുമുണ്ടാകും. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന, പുനര്‍മൂല്യനിര്‍ണയം ഫോട്ടോ പകര്‍പ്പ് എന്നിവയ്ക്കായുള്ള അപേക്ഷ മെയ് അഞ്ചിനകം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും മെയ് ആറിനുമുമ്പ് അതതു സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കണം. വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, പരീക്ഷാസെക്രട്ടറി ജോണ്‍സ് വി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ വകുപ്പിന് എപ്ളസ്

പഠന പ്രവര്‍ത്തനങ്ങളിലും പരീക്ഷാനടത്തിപ്പിലും മൂല്യനിര്‍ണയത്തിലും കാര്യക്ഷമതയും കൃത്യതയും ഒരിക്കല്‍ക്കൂടി പ്രകടമാക്കി മോഡറേഷനില്ലാതെ ഒരു എസ്എസ്എല്‍സി പരീക്ഷാഫലംകൂടി. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് റെക്കോഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്തുമ്പോള്‍ അതു സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിനും അഭിമാന മുഹൂര്‍ത്തം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മോഡറേഷനില്ലാതെ വിജയശതമാനത്തിലുണ്ടായ വര്‍ധനയും പരീക്ഷാനടത്തിപ്പിലെ വിശ്വാസ്യതയും സര്‍ക്കാരിന്റെ മികച്ച കാര്യക്ഷമതയ്ക്ക് തെളിവാണ്. പഠനത്തില്‍ പിന്നോക്കമുള്ള സ്കൂളുകളെ കണ്ടെത്തി അവയുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതിനൊപ്പം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുവിധ ആശങ്കയുമില്ലാതെയാണ് ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കിയത്. സംസ്ഥാന ചരിത്രത്തില്‍ ഇന്നുവരെ പരീക്ഷ നടത്തി 32 ദിവസത്തിനകം ഫലംപ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ച് 14നു തുടങ്ങി 26ന് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയശേഷം റെക്കോഡ് സമയത്തില്‍ മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയും ചോദ്യപേപ്പറുകള്‍ വഴിവക്കില്‍നിന്ന് കണ്ടെത്തുന്നതുമെല്ലാം പതിവായിരുന്നുവെങ്കില്‍, കര്‍ശന മേല്‍നോട്ടത്തിലൂടെ പരീക്ഷാനടത്തിപ്പില്‍ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരും ട്രഷറി, ബാങ്ക് സ്ഥാപനങ്ങളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായി മന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസ് സഹായത്തോടെ ട്രഷറികളിലും ബാങ്കുകളിലുമാണ് ചോദ്യപേപ്പര്‍ സൂക്ഷിച്ചത്. ഉത്തരക്കടലാസ് എത്തിക്കുന്നതില്‍ തപാല്‍ വകുപ്പ് കാണിച്ച ശുഷ്കാന്തിയെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷാഫലം മികച്ചതാക്കുന്നതിന് ത്രിതലപഞ്ചായത്ത് ഭരണസമിതി, അധ്യാപക രക്ഷാകര്‍തൃസമിതി, ജനപ്രതിനിധി തുടങ്ങിയവരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സര്‍ക്കാരിനു കഴിഞ്ഞു. വിജയശതമാനം അമ്പതില്‍താഴെയുള്ള ഒരു സ്കൂള്‍പോലുമില്ല എന്നതും ശ്രദ്ധേയമാണ്.

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിജയശതമാനത്തിലുണ്ടായ വര്‍ധനയും ഈ സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ നടത്തിയ ഇടപെടലിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. 2006ല്‍ എസ്സി വിഭാഗം കുട്ടികളുടെ വിജയശതമാനം 49ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 82.25ആണ്. എസ്ടി വിഭാഗത്തില്‍ 2006ലെ 41ശതമാനത്തില്‍നിന്ന് ഈ വര്‍ഷം 80.94ശതമാനമായും ഉയര്‍ന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്, പരീക്ഷാഭവന്‍, ഐടി@സ്കൂള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതില്‍ നിര്‍ണായകമായി.

ഇച്ഛാശക്തിയുടേയും കൂട്ടായ്മയുടേയും വിജയം

എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്തെ 107 സ്കൂളുകള്‍ സുവര്‍ണനേട്ടം കൈവരിച്ചത് ഇച്ഛാശക്തിയുടെയും പൊതുസമൂഹത്തിന്റെ കൂട്ടായ്മയുടെയും മികവില്‍. വിദ്യാഭ്യാസ നിലവാരത്തില്‍ ഏറെ പിന്നോക്കംനിന്നിരുന്ന 107 സ്കൂളില്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും നൂതനവുമായ പഠനരീതിയാണ് ഈ നേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 'ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' പദ്ധതിയില്‍ ഏറ്റെടുത്ത സ്കൂളുകളുടെ അസൂയപ്പെടുത്തുന്ന വിജയം പൊതുവിദ്യാഭ്യാസവകുപ്പിന് മാത്രമല്ല പൊതുസമൂഹത്തിനും അഭിമാന നിമിഷങ്ങളാണ് നല്‍കുന്നത്. 100 ശതമാനം തോല്‍വിയുടെ നാണക്കേടില്‍നിന്ന് 100 ശതമാനം വിജയത്തിന്റെ നെറുകയിലേക്കാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉയര്‍ത്തപ്പെട്ടത്. പദ്ധതിയിലെ സ്കൂളുകളില്‍ 29 എണ്ണം 100 ശതമാനം വിജയം നേടി. 52 സ്കൂളിന് 90 ശതമാനത്തില്‍ കൂടുതല്‍ വിജയമുണ്ട്. എല്ലാ സ്കൂളും 50 ശതമാനത്തിലേറെ വിജയംനേടി.

2006-07ല്‍ 97 സ്കൂളില്‍ ആരംഭിച്ച പദ്ധതിയില്‍ ആദ്യവര്‍ഷം അഞ്ചിടത്താണ് പൂര്‍ണവിജയം നേടാനായത്. കഴിഞ്ഞവര്‍ഷം 19 സ്കൂള്‍ പൂര്‍ണവിജയപ്പട്ടികയിലെത്തിയപ്പോള്‍ നാലിടത്ത് 50 ശതമാനത്തില്‍ താഴെയായിരുന്നു വിജയം. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളും മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികളും പഠിക്കുന്ന വിദ്യാലയങ്ങളും നൂറുമേനി നേട്ടം കൈവരിച്ചവയുടെ പട്ടികയിലുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉണര്‍വു പകര്‍ന്ന് അവരെ മുഖ്യധാരയിലെത്തിക്കാന്‍ കഴിഞ്ഞു എന്നതിന്റെ ചാരിതാര്‍ഥ്യമാണ് വിദ്യാഭ്യാസവകുപ്പിനും സര്‍ക്കാരിനും. അധ്യാപകസംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യാപക - രക്ഷാകര്‍തൃ സംഘടനകളുടെയും കഠിനപ്രയത്നവും സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് സഹായമായി. വര്‍ഷങ്ങളായി പിന്നോക്കംനില്‍ക്കുന്ന സ്കൂളുകളുടെ കണക്കെടുത്ത് യഥാര്‍ഥ പ്രശ്നം കണ്ടെത്തി പരിഹരിക്കുക എന്ന രീതിയുടെ വിജയമാണിത്. ഈ സ്കൂളുകളിലെ കുട്ടികള്‍ക്ക് നേരിട്ട ഭക്ഷണമില്ലായ്മ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി. സ്കൂളുകളുടെ അടിസ്ഥാനസൌകര്യങ്ങളില്‍ അത്ഭുതകരമായ മാറ്റമുണ്ടായി.

സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്കൊത്തുയര്‍ന്ന് അധ്യാപകരും മാതൃക കാട്ടി. അവധിദിനങ്ങളിലും സ്കൂളിന്റെ പൊതുവായ പ്രവര്‍ത്തനസമയം കഴിഞ്ഞും ക്ളാസെടുക്കാന്‍ അധ്യാപകര്‍ തയ്യാറായി. സ്കൂള്‍സമയം രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെയാക്കി. സ്കൂള്‍ പഠനക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ അന്നന്നത്തെ പാഠങ്ങളുടെ അവലോകനവും തുടര്‍പഠന പൂര്‍ത്തീകരണവും സംഘടിപ്പിച്ചു. പരീക്ഷാഫല വിശകലനം, ചിട്ടയായ ടേം പരീക്ഷകള്‍, പ്രഥമാധ്യാപകരുടെ അവലോകനം എസ്എസ്എല്‍സി പരീക്ഷയ്ക്കു മുന്നോടിയായി 'ഒരുക്കം' എന്ന പേരില്‍ വിദ്യാഭ്യാസ പരിപാടി എന്നിവയെല്ലാം ശ്രദ്ധേയമായി.

പട്ടികജാതി- പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിജയശതമാനവും ശ്രദ്ധേയമായി. പട്ടികജാതി വിഭാഗത്തില്‍ 82.25, പട്ടികവര്‍ഗ വിഭാഗത്തില്‍ 80.94, പിന്നോക്ക വിഭാഗത്തില്‍ 91.36 എന്നിങ്ങനെയാണ് വിജയശതമാനം. പെകുട്ടികളിലും മികവ് പ്രകടമായി. പട്ടികജാതിയില്‍ 85.31, പട്ടികവര്‍ഗത്തില്‍ 85.50, പിന്നോക്ക വിഭാഗത്തില്‍ 91.36 എന്നിങ്ങനെയാണ് ശതമാനം. പട്ടികജാതിയില്‍ 113ഉം, പട്ടികവര്‍ഗത്തില്‍ ആറും, പിന്നോക്കവിഭാഗത്തില്‍ 2999ഉം വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലവും പൊതുവിദ്യാഭ്യാസ മേഖലയിലെ വലിയ മുന്നേറ്റം വിളിച്ചോതുന്നു. 91.32 ശതമാനം. 2000ല്‍ 56.18 ശതമാനമായിരുന്നു വിജയശതമാനം. 2006ല്‍ 68 ശതമാനവും.

deshabhimani 290411

എന്‍മകജെയുടെ പോരാട്ടം ലോകത്തിന്റെ കൈകളില്‍

കേരളം ഇന്ന് നിശ്ചലമാകും

മനുഷ്യരെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത കേന്ദ്രനിലപാടിനെതിരെ വെള്ളിയാഴ്ച കേരളം പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തും. എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ കേരളം നിശ്ചലമാകും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇരു ചക്രവാഹനങ്ങള്‍, ആശുപത്രി, ആരാധനാലയങ്ങള്‍, പാല്‍, പത്രം, വിവാഹം എന്നിവ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ ഗതാഗതം നിലയ്ക്കും. കെഎസ്ആര്‍ടിസി ജീവനക്കാരും ഹര്‍ത്താലില്‍ പങ്കാളികളാകും. കക്ഷിരാഷ്ട്രീയത്തിനപ്പുറം വന്‍ ബഹുജനമുന്നേറ്റമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധപ്രക്ഷോഭം മാറിക്കഴിഞ്ഞു. വിവിധ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്‍മകജെയുടെ പോരാട്ടം ലോകത്തിന്റെ കൈകളില്‍

കാസര്‍കോട്: മനുഷ്യജീവിതം നരകമാക്കുന്ന മാരക കീടനാശിനിക്കെതിരെ എന്‍മകജെയില്‍ തുടക്കംകുറിച്ച പോരാട്ടം ലോകമാകെ ആളിപ്പടരുന്നു. ജനീവയില്‍ നടക്കുന്ന സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ളവര്‍പോലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തിനുപിന്നില്‍ അണിനിരന്നു. അപ്പോഴും ഇന്ത്യ നിരോധനത്തിനെതിരെ തന്ത്രം മെനഞ്ഞു. ഇന്ത്യന്‍ ഭരണാധികാരികളും അവര്‍ പറഞ്ഞയച്ച ഉദ്യോഗസ്ഥരും മനുഷ്യനാശിനി വക്താക്കളായി ലോകത്തിനുമുന്നില്‍ നാണംകെടുന്ന സാഹചര്യത്തിലാണ് പ്രതിഷേധാഗ്നി പടര്‍ത്തി കേരളം ഒറ്റക്കെട്ടായി വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ അയ്യായിരത്തോളം പാതിജീവിതങ്ങളുടെ ദുരിതം കാണാത്തവര്‍ക്കെതിരായ സമരമാണിത്. ജീവിക്കാനുള്ള അവകാശപോരാട്ടത്തില്‍ സമൂഹം ഒന്നാകെ അണിനിരക്കുന്നു. വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഇനിയും പിറന്നുവീഴാതിരിക്കാനുള്ള ചെറുത്തുനില്‍പ്. ഒന്നു ഞരങ്ങാന്‍പോലുമാകാത്ത നൂറുകണക്കിന് ദയനീയ ജീവിതങ്ങള്‍ സൃഷ്ടിച്ചത് ഈ മാരക കീടനാശിനിയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. കേന്ദ്രമന്ത്രിമാരും ഏതാനും നേതാക്കളും എതിരു നിന്നാലും അന്തിമ വിജയം ജനങ്ങള്‍ക്കായിരിക്കും. മനുഷ്യരുടെ ജനിതകഘടനയെപ്പോലും അട്ടിമറിക്കാന്‍ ശേഷിയുള്ള ഈ മാരക വിഷം എവിടെയും പ്രയോഗിക്കാതിരിക്കണം. രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് നൂറുകണക്കിനാളുകള്‍ സമരത്തിന് പിന്തുണയുമായി കാസര്‍കോട് എത്തുന്നുണ്ട്. സിഎന്‍എന്‍-ഐബിഎന്‍, ബിബിസി, എന്‍ഡിടിവി തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുമെത്തി. ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്ത പ്രക്ഷോഭമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടം മാറിയതിനു തെളിവാണിത്. തികച്ചും അവികസിതമായ ഗ്രാമങ്ങളില്‍ പതിറ്റാണ്ടായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ ചെറുത്തുനില്‍പ്പ്. സഹായഹസ്തവുമായി സുമനസുകളായ സമൂഹം ഒപ്പമുണ്ടാകുമെന്ന തോന്നല്‍. സംസ്ഥാന സര്‍ക്കാര്‍തന്നെ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ജനങ്ങള്‍ക്ക് വലിയ ആവേശം പകരുന്നു.

എന്നാല്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും നിലപാട് ദുരന്തംപേറുന്ന മനുഷ്യരുടെയും പൊതുസമൂഹത്തിന്റെയും മനസില്‍ തീകോരിയിടുന്നതായി. ജനകീയ പോരാട്ടത്തെ പരിഹസിച്ച ഇവരുടെ നിലപാട് സമൂഹം ഒറ്റക്കെട്ടായി തള്ളുന്ന കാഴ്ചയാണ് കാസര്‍കോട് കാണുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എല്‍ഡിഎഫാണെങ്കിലും ഇത് തങ്ങളുടെ നിലനില്‍പ്പിനുള്ള സമരമാണെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ നാനാമേഖലയില്‍നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. കേരളമൊന്നാകെ എന്‍ഡോസള്‍ഫാന്‍വിരുദ്ധ പോരാട്ടത്തിലാണ്. ഇതില്‍ രാഷ്ട്രീയ അതിര്‍വരമ്പുകളില്ല. സമരം തകര്‍ക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ശ്രമം തിരിച്ചറിയപ്പെട്ടതിന്റെ വിജയംകൂടിയാണ് ഹര്‍ത്താലിനുള്ള ജനപിന്തുണ.
(എം ഒ വര്‍ഗീസ്)

കീടനാശിനി വാങ്ങണോ? കൃഷി ഓഫീസറുടെ കുറിപ്പടി വേണം

കണ്ണൂര്‍: എലിവിഷമോ, എക്കാലക്സോ?- ഏത് കീടനാശിനി വാങ്ങണമെങ്കിലും ഇനി കൃഷി ഓഫീസറുടെ കുറിപ്പടി നിര്‍ബന്ധം. സംസ്ഥാന സര്‍ക്കാര്‍ ജൈവനയം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കീടനാശിനി വില്‍പനയും ഉപയോഗവും നിയന്ത്രിക്കുന്നത്. വിപണിയില്‍ സുലഭമായ രാസവളവും മാരകഫലങ്ങളുള്ള കീടനാശിനികളും കൃഷിക്കാരുടെ അജ്ഞത മുതലാക്കിയാണ് വിറ്റഴിക്കുന്നത്. ഇതു തടയുന്നതിനാണ് കീടനാശിനി വാങ്ങാന്‍ കുറിപ്പടി വേണമെന്നതടക്കമുള്ള നടപടി. കീടനാശിനി നിര്‍ദേശിക്കേണ്ട ഉത്തരവാദിത്വം കൃഷി ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. വിളയുടെ പേര്, രോഗബാധ, കീടനാശിനിയുടെ പേര്, രാസനാമം എന്നിവ കുറിപ്പടിയില്‍ വ്യക്തമാക്കണം. കീടനാശിനി ഡിപ്പോ തുടങ്ങാന്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരവും കൃഷി ഓഫീസര്‍ക്കായിരിക്കും. ഡിപ്പോ ഉടമ കീടനാശിനികള്‍ വിറ്റതു സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കുകയും അധികൃതരുടെ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. ഇതു ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകും. വിളകളുടെ രോഗം കണ്ടെത്താനും പ്രതിരോധത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനുമുള്ള ചുമതലയും കൃഷി ഓഫീസര്‍ക്കായിരിക്കും.

കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാനത്ത് കൃഷിവകുപ്പ് കീടനാശിനി ശുപാര്‍ശ ചെയ്യുന്നത്. 1973-ല്‍ ആണ് ഇത് തുടങ്ങിയത്. ചുവപ്പ്, മഞ്ഞ ലേബലുകളിലുള്ള ഉഗ്രവിഷമടങ്ങിയ കീടനാശിനികള്‍ (ഫ്യൂരിഡാന്‍, എന്‍ഡോസള്‍ഫാന്‍, എക്കാലക്സ് തുടങ്ങിയവ) എന്നിവയുടെ വില്‍പനയും വ്യാപനവും പൂര്‍ണമായി തടയുകയാണ് ഇപ്പോഴത്തെ നടപടിയുടെ ലക്ഷ്യം. ശരാശരിയിലേറെ വിഷാംശമുള്ളവ ഉള്‍പ്പെടുന്ന നീല ലേബലുള്ള കാര്‍ബന്റാസിന്‍, സെവിന്‍, കുമിള്‍ നാശിനികള്‍, വിഷം കുറഞ്ഞ പച്ച ലേബലിലുള്ള രാസകീടനാശിനികള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ചുവപ്പ്, മഞ്ഞ ലേബലിലുള്ളവ ഇതിനകം കാസര്‍കോട് ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്. ഈ കീടനാശിനികള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ കാര്‍ഷിക സര്‍വകലാശാല വിലക്കിയിട്ടുണ്ട്. കീടനാശിനികള്‍ വില്‍ക്കുന്നവരുടെ യോഗംവിളിച്ച് നിയന്ത്രണനടപടികള്‍ വിശദമാക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍വിരുദ്ധ പോരാട്ടത്തെതുടര്‍ന്ന് സംസ്ഥാനത്താകെ ജൈവ കൃഷിയുടെ സന്ദേശം പ്രവഹിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും ഇതില്‍ മുഖ്യ പങ്കു വഹിക്കുന്നു. ജൈവനയം കര്‍ശനമാക്കുന്നതിലൂടെ കീടനാശിനി പരമാവധി ഒഴിവാക്കിയുള്ള കൃഷിക്ക്് പ്രാമുഖ്യം നല്‍കുകയാണ്.
(സതീഷ്ഗോപി)

എന്‍ഡോസള്‍ഫാന് ആഗോള നിരോധം വരും

ജനീവ/തിരു: ഇന്ത്യയുടെ എല്ലാ വിധത്തിലുള്ള സമ്മര്‍ദവും എതിര്‍പ്പും തള്ളി ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്റോക്ക്ഹോം കണ്‍വന്‍ഷന്‍ തീരുമാനിക്കും. ജനീവയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ സമാപനദിവസമായ വെള്ളിയാഴ്ച നിരോധം സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിരോധത്തെ അനുകൂലിക്കുന്നതിനാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുന്നുവെന്നാണ് സൂചന.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പാള്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് അംഗരാജ്യങ്ങളിലെ സമ്പര്‍ക്കഗ്രൂപ്പുകള്‍ക്കിടയില്‍ വ്യാഴാഴ്ച സജീവ ചര്‍ച്ച നടന്നു. നിരോധം ലോകവ്യാപകമായി നടപ്പാക്കാന്‍ ചുരുങ്ങിയത് പത്തുവര്‍ഷമെങ്കിലും എടുക്കും. ഉപയോഗം പടിപടിയായി കുറയ്ക്കുകയാണ് നിരോധത്തിന്റെ ആദ്യഘട്ടം. ചില വിളകള്‍ക്ക് ഈ കീടനാശിനി ഉപയോഗിക്കാന്‍ അനുവദിക്കുകയും മറ്റുചില വിളകള്‍ക്ക് ഇതിനുപകരം ഏതെങ്കിലും കീടനാശിനി ഉപയോഗിക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്യും. സാധാരണഗതിയില്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയാണ് ഇത്തരം ഇളവ് അനുവദിക്കുക. എന്നാല്‍, ഇത് അഞ്ചുവര്‍ഷത്തേക്ക് വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. തുടക്കം ഏതെല്ലാം വിളകളെ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തില്‍നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിക്കാന്‍ സമ്പര്‍ക്കഗ്രൂപ്പ് പ്രതിനിധികള്‍ അംഗരാജ്യങ്ങളോടു ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാനുപകരം കീടനാശിനി നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട ചൈന, ഉഗാണ്ട എന്നീ രാജ്യങ്ങള്‍പോലും ഒഴിച്ചുകൂടാനാകാത്ത നാലോ അഞ്ചോവിളകളുടെ പട്ടികമാത്രമാണ് നല്‍കിയതെങ്കില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒരു വിളയില്‍നിന്നും എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഉരുളക്കിഴങ്ങ്, വെണ്ട, വഴുതന, കശുമാവ് തുടങ്ങി പതിനാറോളം വിളകളുടെ പട്ടിക ഇന്ത്യ നല്‍കി.

നിരോധം നടപ്പാക്കുന്നതിനു ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കാന്‍ സമ്പര്‍ക്കഗ്രൂപ്പുകള്‍ നടത്തിയ ചര്‍ച്ചയില്‍, അംഗരാജ്യങ്ങള്‍ക്ക് എങ്ങനെ എവിടെനിന്ന് സാങ്കേതിക-സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. നിരോധ തീരുമാനം പ്രഖ്യാപിക്കുന്ന പ്ളീനറിസമ്മേളനത്തില്‍തന്നെ ഇതുസംബന്ധിച്ച കരടുരേഖയും പ്രഖ്യാപിക്കും.

ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിവസംമുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാനുള്ള സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റിയ ഇന്ത്യക്ക് നിരോധന തീരുമാനം കനത്ത തിരിച്ചടിയാകും. കീടനാശിനി നിര്‍മാണക്കമ്പനിയുമായി സമ്മേളനവേദിയില്‍ ഗൂഢാലോചന നടത്തിയ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ നാണംകെട്ടിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന 173 രാജ്യങ്ങളെ രണ്ടായി തിരിച്ച് അവരുടെ ഉപസമിതി രൂപീകരിച്ചാണ് ഇത്തരം ചര്‍ച്ചകള്‍. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ-പസഫിക് മേഖലയെ നയിക്കുന്നത് ഖത്തര്‍ പ്രതിനിധിയാണ്. ഇന്ത്യയുടെ നിലപാടിനെ ചര്‍ച്ചകളില്‍ഖത്തര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയുടെ ഔദ്യോഗിക എതിര്‍പ്പ് പ്രത്യക്ഷമല്ലെങ്കിലും കീടനാശിനി നിര്‍മാണകമ്പനികളുടെ പ്രതിനിധികള്‍ കടുത്ത ഭാഷയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്ന് കേരളത്തില്‍നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷീല്‍, കണ്‍വന്‍ഷനിലെ നിരീക്ഷകനായ തിരുവനന്തപുരത്തെ തണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍ എന്നിവര്‍ ദേശാഭിമാനിയോടു പറഞ്ഞു.
(ടി എന്‍ സീന)

ദേശാഭിമാനി 290411

തപാല്‍ കോര്‍ ബാങ്കിങ്ങിലേക്ക് പണമിടപാടിന് എടിഎം

കേരളത്തിലെ തപാല്‍മേഖലയെ കോര്‍ ബാങ്കിങ് സംവിധാനത്തിലൂടെ കോര്‍ത്തിണക്കും. ആദ്യഘട്ടം 160 തപാല്‍ ഓഫീസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലടക്കമുള്ള പോസ്റ് ഓഫീസുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പുരോഗമിക്കുന്നു. ഈ വര്‍ഷം ഇത് പൂര്‍ത്തിയാകും. പോസ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൌണ്ടുള്ളവര്‍ക്ക് സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് എടിഎം കാര്‍ഡും ലഭ്യമാക്കും. 1000 എടിഎമ്മും സ്ഥാപിക്കും. 20 മാസത്തിനകം പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് ഇതര പോസ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കും.

ആദ്യഘട്ടം രാജ്യത്ത് 4000 പോസ്റ് ഓഫീസ് കോര്‍ ബാങ്കിങ് സംവിധാനത്തില്‍ കൊണ്ടുവരുന്നു. കേരള പോസ്റല്‍ സര്‍ക്കിളില്‍ 51 ഹെഡ് പോസ്റ് ഓഫീസ് ഉള്‍പ്പെടെ കോര്‍ ബാങ്കിങ്ങില്‍ ഉള്‍പ്പെടുത്തേണ്ട കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി. സേവിങ്സ് ബാങ്ക് അക്കൌണ്ടുകളുടെ എണ്ണത്തിന്റെയും പണമിടപാടിന്റെയും അടിസ്ഥാനത്തിലാണ് സബ് പോസ്റ് ഓഫീസുകള്‍ തെരഞ്ഞെടുത്തത്. പദ്ധതിയുടെ സോഫ്റ്റ്വെയര്‍ തയ്യാറാക്കാന്‍ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിനു നടപടി തുടങ്ങി. എടിഎം സൌകര്യത്തിനുപുറമെ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് സംവിധാനവും തപാല്‍ ഓഫീസ് ഇടപാടുകാര്‍ക്ക് ലഭ്യമാകും. ഡെബിറ്റ് കാര്‍ഡ് സൌകര്യവും പരിഗണനയിലാണ്. സംസ്ഥാനതലത്തില്‍ സര്‍ക്കിള്‍ പ്രോസസിങ് സെന്ററും ആരംഭിക്കും. കോള്‍ സെന്റര്‍ സംവിധാനം ഏര്‍പ്പെടുത്താനും ആലോചിക്കുന്നു.

കേരളത്തിലെ 5068 പോസ്റ് ഓഫീസുകളിലായി 1,01,36,389 സേവിങ്സ് ബാങ്ക് അക്കൌണ്ടുണ്ട്. പണമിടപാടുകളുടെ മൂന്നിലൊന്ന് തപാല്‍ ഓഫീസുകള്‍ കൈകാര്യംചെയ്യുന്നു. 2014 ആവുമ്പോഴേക്കും പണമിടപാടിന്റെ 50 ശതമാനം കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനികവല്‍ക്കരണം തുടങ്ങിയത്. നിലവില്‍ ഇ - മണിയോര്‍ഡര്‍, ഇന്റര്‍നാഷണല്‍ മണി ട്രാന്‍സ്ഫര്‍ തുടങ്ങിയ രംഗത്ത് സംസ്ഥാനം രണ്ടാമതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതി ആനുകൂല്യവിതരണം, മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ തുടങ്ങിയ രംഗത്തേക്കും തപാല്‍ വകുപ്പിന്റെ സേവനം വ്യാപിപ്പിക്കും. പട്ടിക വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ സഹായധനം തപാല്‍ ഓഫീസ് വഴി വിതരണംചെയ്യാന്‍ ധാരണയായി. പട്ടികവിഭാഗ ക്ഷേമവകുപ്പ് നടപ്പാക്കുന്ന ഭവന പദ്ധതി സഹായം, ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവ പോസ്റ് ഓഫീസ് സേവിങ്സ് സംവിധാനം വഴി വിതരണംചെയ്യും. മദ്രസ അധ്യാപകരുടെ ക്ഷേമപെന്‍ഷന്‍ പോസ്റ് ഓഫീസ് വഴി വിതരണംചെയ്യും. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. 75000 സേവിങ്സ് ബാങ്ക് അക്കൌണ്ട് തുറക്കും. 101 അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്. ഒരിടപാടിന് അഞ്ചുരൂപ നിരക്കില്‍ പ്രതിഫലം ഈടാക്കിയാണ് സേവനം ലഭ്യമാക്കുന്നത്. വസ്തുനികുതി അടക്കം സര്‍ക്കാരിനായി നികുതി സ്വീകരിക്കുന്നതും തപാല്‍വകുപ്പിന്റെ പരിഗണനയിലാണ്.
(ജി രാജേഷ്കുമാര്‍)

ദേശാഭിമാനി 290411

Thursday, April 28, 2011

പുരൂളിയ ആയുധവര്‍ഷം കേന്ദ്രത്തിന്റെ ഗൂഢാലോചന

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ പുരൂളിയയില്‍ 1995ല്‍ ആയുധം വര്‍ഷിച്ചത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് സംഭവത്തിന്റെ മുഖ്യആസൂത്രകന്‍ കിംഡേവി വെളിപ്പെടുത്തി. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. ഇതിന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി റോയും ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി എംഐ 5ഉം കൂട്ടുനിന്നു. പദ്ധതി പാളിയപ്പോള്‍ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍കേന്ദ്രസര്‍ക്കാര്‍ സഹായിച്ചെന്നും ഒരു കോണ്‍ഗ്രസ് എംപിയുടെ കാറില്‍ നേപ്പാളിലേക്ക് കടന്നാണ് ഇന്ത്യ വിട്ടതെന്നും ഡേവി 'ടൈംസ് നൌ' ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

1995 ഡിസംബര്‍ 17 രാത്രിയിലാണ് ബംഗാളിലെ പുരൂളിയ ജില്ലയിലെ വിവിധഗ്രാമങ്ങളില്‍ ആയുധങ്ങള്‍ വര്‍ഷിച്ചത്. പാകിസ്ഥാനില്‍നിന്ന് വിമാനത്തിലെത്തിയായിരുന്നു ആയുധവര്‍ഷം. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ അതിര്‍ത്തി കടന്ന വിദേശവിമാനത്തെ വ്യോമസേന തടഞ്ഞ് മുംബൈയിലിറക്കി. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന പീറ്റര്‍ ബ്ളീച്ചും അഞ്ച് ലാത്വിയന്‍ പൌരന്‍മാരും പിടിയിലായി. എന്നാല്‍, മുഖ്യആസൂത്രകനായ ഡാനിഷ് പൌരന്‍ കിംഡേവി (യഥാര്‍ഥ പേര് നീല്‍സ് ക്രിസ്ത്യന്‍ നീല്‍സ) മുംബൈ വിമാനത്താവളത്തില്‍നിന്ന് അത്ഭുതകരമായി പുറത്തുകടന്ന് പിന്നീട് നേപ്പാള്‍ വഴി രക്ഷപ്പെടുകയുമായിരുന്നു. ഡെന്‍മാര്‍ക്കുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം വിചാരണയ്ക്കായി ഇന്ത്യക്ക് വിട്ടുകൊടുത്തേക്കുമെന്ന ഘട്ടത്തിലാണ് ഡേവി പുരുളിയ ആയുധവര്‍ഷത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവിട്ടത്. ഒരു ഭീകരവാദിയായി മുദ്രകുത്തിതന്നെ ഇന്ത്യയിലേക്ക് കടത്താനാണ് ശ്രമിക്കുന്നതെന്ന് ഡേവി പറഞ്ഞു. താന്‍ ഭീകരനല്ല. കമ്യൂണിസ്റ് ഭീകരതയില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ബംഗാളില്‍ കമ്യൂണിസ്റ് സര്‍ക്കാരിനെതിരെ പൊരുതുന്നവരെ ആയുധവല്‍ക്കരിക്കാനായിരുന്നു ആയുധവര്‍ഷം. അത് നിയമപരമായ പ്രതിരോധമാണെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യയിലെ ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ആയുധം ഇറക്കിയത്. പല എംപിമാര്‍ക്കും നേരിട്ട് പങ്കുണ്ട്.

ബംഗാളിലെ കമ്യൂണിസ്റ് വാഴ്ചയ്ക്കെതിരെ 24 എംപിമാര്‍ ഒപ്പിട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് വിദേശത്തുനിന്ന് ആയുധം ഇറക്കാനുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയത്. ബ്രിട്ടീഷ് ഏജന്‍സിയായ എംഐ5 ആണ് റോയെ വിവരം അറിയിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം പാകിസ്ഥാനില്‍നിന്ന് എപ്പോള്‍ അതിര്‍ത്തി കടക്കും, ആരൊക്കെയുണ്ടാകും, വിമാനത്തിലെ ചരക്കെന്ത്, അത് എവിടെ വര്‍ഷിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ സര്‍ക്കാരിന് അറിയാമായിരുന്നു. ബംഗാളിലെ കമ്യൂണിസ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ശ്രമിക്കുകയായിരുന്നു. രാഷ്ട്രപതി ഭരണത്തിനുവരെ ആലോചിച്ചു. തുടര്‍ന്നാണ് സായുധകലാപം എന്ന ആശയത്തിലേക്ക് എത്തിയത്. വിമാനം രാത്രിയില്‍ അതിര്‍ത്തി കടന്നപ്പോള്‍ റോയുടെ നിര്‍ദേശപ്രകാരം സൈനിക റഡാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. അതല്ലാതെ പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് വിമാനത്തിന് കടക്കാനാവില്ല. ഒരു എംപിയുമായി ബന്ധപ്പെട്ടാണ് താന്‍ കാര്യങ്ങള്‍ നീക്കിയത്. ഈ എംപി പ്രധാനമന്ത്രി കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. 48 മണിക്കൂറിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. അതല്ലെങ്കില്‍ തങ്ങള്‍ക്കുവേണ്ടി തുറക്കപ്പെടുന്ന 'ജനാല' അടയ്ക്കുമെന്നും അറിയിച്ചു. പിടിക്കപ്പെട്ടശേഷം മുംബൈ വിമാനത്താവളത്തില്‍നിന്ന് രക്ഷപ്പെടാന്‍ തന്നെ സഹായിച്ചതും കേന്ദ്രസര്‍ക്കാരാണ്. ഡല്‍ഹിയിലെത്തിയ താന്‍ എംപിയുടെ കാറില്‍ ആയുധധാരികളുടെ അകമ്പടിയോടെ നേപ്പാളിലേക്ക് കടക്കുകയായിരുന്നു. എംപിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും ഡേവി അറിയിച്ചു.
(എം പ്രശാന്ത്)

കേന്ദ്രം മറുപടി പറയണം: സിപിഐ എം

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നതായി വീണ്ടും തെളിയിക്കുന്നതാണ് പുരൂളിയ ആയുധവര്‍ഷത്തിലെ വെളിപ്പെടുത്തലുകളെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. പുരൂളിയ ആയുധവര്‍ഷത്തെക്കുറിച്ച് അറിയമായിരുന്നിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുംബൈ വിമാനത്താവളത്തില്‍നിന്ന് കിംഡേവി എങ്ങനെ രക്ഷപ്പെട്ടു എന്നതിന് സര്‍ക്കാര്‍ മറുപടി പറണം. ഡേവി ഡെന്‍മാര്‍ക്കിലുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവരം ലഭിച്ചിട്ടും ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയില്ല. ആയുധവര്‍ഷ ഇടപാടില്‍ ഏതെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി ബന്ധപ്പെട്ടോയെന്ന ചോദ്യവും ഉയരുകയാണ്. ബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ആനന്ദമാര്‍ഗികള്‍ക്കായി നടത്തിയ ആയുധവര്‍ഷത്തിനു പിന്നില്‍ അന്താരാഷ്ട്രതലത്തിലുള്ള ഗൂഢാലോചനയാണ് നടന്നത്. പ്രധാനപ്രതികളായ കിംഡേവിയുടെയും പീറ്റര്‍ ബ്ളീച്ചിന്റെയും വെളിപ്പെടുത്തലുകള്‍ ഇതിന് തെളിവാണ്. ബ്രിട്ടീഷ് ഇന്റലിജന്‍സില്‍നിന്ന് ലഭിച്ച വിവരം കേന്ദ്രം ബംഗാള്‍ സര്‍ക്കാരിനെ അറിയിച്ചില്ല. ആനന്ദമാര്‍ഗികള്‍ വിദേശത്തുനിന്ന് ആയുധം കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി 1990ല്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, വിഷയം ഗൌരവമായി എടുത്തില്ല. ഇന്ത്യയുടെ പരമാധികാരത്തിനു നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണ് പുരൂളിയ ആയുധവര്‍ഷം. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനും ഭരണഘടനയ്ക്കുമെതിരെ ആസൂത്രിതമായ ഗൂഢാലോചനയായി ആയുധവര്‍ഷത്തെ കാണാം. വിവിധ കമ്യൂണിസ്റ് വിരുദ്ധ ശക്തികള്‍ എങ്ങനെയാണ് ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നതിന് ഉദാഹരണമാണ് പുരൂളിയ ആയുധവര്‍ഷം. ഇത്തരം ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്- പിബി പറഞ്ഞു.

പുരൂളിയ ആയുധവര്‍ഷത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രതിലോമശക്തികള്‍ പുതിയ വേഷത്തില്‍ ഇപ്പോഴും രംഗത്തുണ്ടെന്ന് പശ്ചിമബംഗാള്‍ ഇടതുമുന്നണി ചെയര്‍മാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ബസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗാളിലെ 19 ജില്ലയും ഇന്ത്യയുടെ ഭാഗമാണ്. അതിനെ മറ്റൊരു രാജ്യമായി കാണുന്ന ശക്തികളാണ് ഈ ഗൂഢാലോചനയെ സഹായിച്ചത്. കമ്യൂണിസ്റ് വിരുദ്ധ തിമിരം ബാധിച്ച് എന്ത് ദേശദ്രോഹ പരിപാടികള്‍ക്കും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുമെന്നതിന്റെ തെളിവുകൂടിയാണ് പുരൂളിയ ആയുധവര്‍ഷം. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് 24 എംപിമാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കിയെന്ന് കേസിലെ പ്രതികള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. 1991-96 കാലത്ത് പശ്ചിമബംഗാളില്‍നിന്ന് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ ബാക്കിയുള്ള എംപിമാര്‍ ആരാണെന്നും കേന്ദ്രം വെളിപ്പെടുത്തണം.

ദേശാഭിമാനി 290411