Tuesday, July 31, 2012

ഉത്തരേന്ത്യ ഇരുട്ടില്‍, കേരളത്തെയും ബാധിക്കും


എട്ടു സംസ്ഥാനങ്ങളില്‍ വൈദ്യുതിബന്ധം ചൊവ്വാഴ്ചയും താറുമാറായി. ഉത്തരമേഖലാ ഗ്രിഡില്‍ ഉണ്ടായ തകരാറിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈദ്യുതിബന്ധം പൂര്‍ണ്ണമായും നിലച്ചിരുന്നു. ചൊവ്വാഴ്ചയും സമാനരീതിയില്‍ വൈദ്യുതിതകരാറായി. വൈകിട്ടോടെ പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിസന്ധി കേരളത്തെയും ബാധിക്കും. ഹരിയാനയില്‍ നിന്നുള്ള വൈദ്യുതി ലഭിക്കാതിരുന്നാല്‍ 685 മെഗാവാട്ട് കുറയും. കേരളത്തില്‍ പകുതിയോളം ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും. കര്‍ശനമായ നിയന്ത്രണവും ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തേണ്ടിവരും. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍, യുപി, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നീ എട്ടു സംസ്ഥാനങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ആഗ്രക്ക് സമീപമാണ് ഗ്രിഡില്‍ തകരാര്‍ വന്നത്. ഡല്‍ഹി മെട്രോ സര്‍വീസുകളും മുടങ്ങി.

തിങ്കളാഴ്ചത്തെ തകരാര്‍ ഭാഗികമായി വൈകിട്ട് പുനസ്ഥാപിച്ചു. പൂര്‍ണ്ണമായും തകരാര്‍ പരിഹരിച്ചിരുന്നില്ല. ചൊവ്വാഴ്ച വീണ്ടും തകരാര്‍ വന്നതെ രാജ്യത്തെ ഊര്‍ജവിതരണസംവിധാനത്തെ പ്രതികൂലമായി ബാധിക്കും. വൈദ്യുതിയില്ലാതെ വന്‍നഗരങ്ങളില്‍ വലിയപ്രതിസന്ധിയാണ്. ഡല്‍ഹിയില്‍ അവശ്യ സേവനങ്ങള്‍ മുടങ്ങി. വ്യോമറെയില്‍ ഗതാഗതത്തെയും മെട്രോ സേവനങ്ങളെയും ബാധിച്ചു. ട്രാഫിക്ക് സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചത് നഗരത്തില്‍ ഗതാഗതകുരുക്കിനിടയാക്കി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇരുന്നൂറോളം ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി. ജലവിതരണവും മുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ 15 മണിക്കൂറോളം ഭഭാഗികമായി സ്തംഭിച്ചു.

ഡല്‍ഹി ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. യുപി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലും ചണ്ഡിഗഡിലും വൈദ്യുതി വിതരണം പൂര്‍ണമായി തടസ്സപ്പെട്ടു. ഡല്‍ഹിയുടെ വിവിധ ഭഭാഗങ്ങളില്‍ രാവിലെ പത്തോടെ വിതരണം പുനസ്ഥാപിച്ചെങ്കിലും മറ്റു സംസ്ഥാനങ്ങളുടെ പല ഭഭാഗങ്ങളിലും വൈകിട്ടാണു വൈദ്യുത വിതരണം സാധാരണ നിലയിലെത്തിയത്. വൈദ്യുതി തകര്‍ച്ചയുടെ കാരണം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന് കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു.

പല സംസ്ഥാനങ്ങളും അമിതമായി വൈദ്യുതി എടുത്തതാണ് ഗ്രിഡില്‍ തകര്‍ച്ച സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലും പാര്‍ലമെന്റും മറ്റും ഉള്‍പ്പെടുന്ന വിഐപി മേഖലയിലും ഭഭൂട്ടാനില്‍നിന്നുള്ള വൈദ്യുതിയെ ആശ്രയിച്ച് വിതരണം നിലനിര്‍ത്തി. ബദര്‍പ്പൂര്‍ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി കൂടി ഉപയോഗപ്പെടുത്തിയതിനാല്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലുള്ള സ്ഥാപനങ്ങളിലും വൈദ്യുതി ലഭ്യമാക്കി. ആശുപത്രികളുടെയും മെട്രോ, ജലബോര്‍ഡ് എന്നിവയുടെയും പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൈദ്യുതി തടസം മുപ്പതുകോടിയോളം ജനങ്ങളെ ബാധിച്ചു.

ഉത്തരേന്ത്യയില്‍ 15 മണിക്കൂര്‍ വൈദ്യുതി നിലച്ചു

വടക്കന്‍ ഗ്രിഡിലുണ്ടായ ഗുരുതര വൈദ്യുതി വിതരണ തകര്‍ച്ചയെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മുതല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ 15 മണിക്കൂറോളം ഭാഗികമായി സ്തംഭിച്ചു. ഡല്‍ഹി ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. യുപി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിലും ചണ്ഡിഗഡിലും വൈദ്യുതി വിതരണം പൂര്‍ണമായി തടസ്സപ്പെട്ടു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ പത്തോടെ വിതരണം പുനസ്ഥാപിച്ചെങ്കിലും മറ്റു സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും വൈകിട്ടാണു വൈദ്യുത വിതരണം സാധാരണ നിലയിലെത്തിയത്. ഡല്‍ഹിയില്‍ അവശ്യ സേവനങ്ങള്‍ മുടങ്ങി. ജനജീവിതം ദുസഹമായി. വ്യോമ-റെയില്‍ ഗതാഗതത്തെയും മെട്രോ സേവനങ്ങളെയും ഇത് ബാധിച്ചു. ട്രാഫിക്ക് സിഗ്നലുകളുടെ പ്രവര്‍ത്തനം നിലച്ചത് നഗരത്തില്‍ ഗതാഗതകുരുക്കിനിടയാക്കി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇരുന്നൂറോളം ട്രെയിനുകള്‍ ഓട്ടം നിര്‍ത്തി. ജലവിതരണവും മുടങ്ങി. ഡല്‍ഹിയില്‍ പലയിടങ്ങളിലും തിങ്കളാഴ്ച ഉച്ചയോടെയമാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.

വൈദ്യുതി തകര്‍ച്ചയുടെ കാരണം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന് കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. പല സംസ്ഥാനങ്ങളും അമിതമായി വൈദ്യുതി എടുത്തതാണ് ഗ്രിഡില്‍ തകര്‍ച്ച സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലും പാര്‍ലമെന്റും മറ്റും ഉള്‍പ്പെടുന്ന വിഐപി മേഖലയിലും ഭൂട്ടാനില്‍നിന്നുള്ള വൈദ്യുതിയെ ആശ്രയിച്ച് വിതരണം നിലനിര്‍ത്തി. ബദര്‍പ്പൂര്‍ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതി കൂടി ഉപയോഗപ്പെടുത്തിയതിനാല്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പോലുള്ള സ്ഥാപനങ്ങളിലും വൈദ്യുതി ലഭ്യമാക്കി. ആശുപത്രികളുടെയും മെട്രോ, ജലബോര്‍ഡ് എന്നിവയുടെയും പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൈദ്യുതി തടസം മുപ്പതുകോടിയോളം ജനങ്ങളെ ബാധിച്ചു.

ഒരു ദശകത്തിനിടെ ഇത്രയും വലിയ വൈദ്യുതി തകര്‍ച്ച രാജ്യത്ത് ആദ്യമാണെന്ന് ഊര്‍ജമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 2014 ഓടെ രാജ്യത്തെ എല്ലാ ഗ്രിഡുകളെയും പരസ്പരം ബന്ധിപ്പിക്കുമെന്നും പിന്നീട് ഇത്തരം പ്രശ്നങ്ങളുണ്ടാവില്ലെന്നും മന്ത്രി ഷിന്‍ഡെ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം തിങ്കളാഴ്ച വൈകീട്ടോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ എന്‍ നായിക്ക് പറഞ്ഞു. ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ അമിതമായി വൈദ്യുതി എടുത്തതാണ് ഗ്രിഡിലെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചു. ഇക്കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്ന് ഊര്‍ജമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

deshabhimani news

ശാസ്താംകോട്ട തടാകത്തില്‍ ജലനിരപ്പ് കുറയുന്നു


ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സ് എന്ന് പേരുകേട്ട ശാസ്താംകോട്ട തടാകം ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ ഭീഷണിയില്‍. അനുദിനം വറ്റിക്കൊണ്ടിരിക്കുന്ന തടാകത്തിനെ വരള്‍ച്ചയും മഴക്കുറവുമാണ് ഇപ്പോള്‍ ഭയാനകമായ സ്ഥിതിയിലാക്കിയിരിക്കുന്നത്. ജില്ലയിലെ 10 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് ജീവജലം നല്‍കുന്ന കുടിവെള്ളപദ്ധതിയാണ് ഇത്. ചരിത്രത്തില്‍ ആദ്യമായാണ് ജലത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴു വര്‍ഷത്തിനിടെ തടാകത്തിന്റെ ആഴം 17 മീറ്റര്‍ കുറഞ്ഞു. 1991ല്‍ നടത്തിയ പഠനത്തില്‍ ആഴം 30 മീറ്ററായിരുന്നു. 1998ല്‍ ആധുനിക സാങ്കേതികവിദ്യയായ ബാത്തിമെട്രിക് സര്‍വേപ്രകാരം ആഴം 13.3 മീറ്ററായി കുറഞ്ഞെന്നു കണ്ടെത്തി. ഇപ്പോള്‍ തടാകത്തിന്റെ ജലനിരപ്പ് ഭയാനകമാംവിധം താഴ്ന്ന് ഫില്‍റ്റര്‍ഹൗസിനു സമീപത്തെ ലീഡിങ് ചാനലിലെ ലെവല്‍ഗേജ് 0.45 സെന്റീമീറ്ററിലെത്തി. വര്‍ഷംതോറും ജലനിരപ്പ് ഒരു മീറ്റര്‍ കുറയുന്നതായാണ് സെസിന്റെ കണ്ടെത്തല്‍.

തടാകത്തിന്റെ ജലസംഭരണശേഷി 223.90 ലക്ഷം ഘനമീറ്ററാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ പമ്പിങ് ഇപ്പോള്‍ ഭാഗികമാണ്. പ്രധാനമായും മഴവെള്ളത്തെ ആശ്രയിച്ചാണ് തടാകം നിലനില്‍ക്കുന്നത്. മഴയുടെ ദൗര്‍ലഭ്യവും തടാകത്തിനു സമീപമുള്ള പ്രകൃതിചൂഷണവും ഭൂഗര്‍ഭജലത്തിന്റെ ലഭ്യത കുറച്ചു. കൊടുംവരള്‍ച്ചമൂലം ഏക്കറുകണക്കിന് സ്ഥലം പുല്ലുവളര്‍ന്ന് ചതുപ്പുകളായി.
(ആര്‍ മണികണ്ഠന്‍)

deshabhimani 280712

അഭയാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നു


വംശീയസംഘര്‍ഷം നാലുലക്ഷത്തിലേറെപ്പേരെ ഭവനരഹിതരാക്കിയ അസമില്‍ സമാധാനശ്രമങ്ങള്‍ പുരോഗമിക്കുന്നു. 270ലേറെ ദുരിതാശ്വാസക്യാമ്പുകളില്‍ അഭയംതേടിയെത്തിയ നാട്ടുകാര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങി. ബോഡോ ഗോത്രക്കാരും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷം ആറു ജില്ലയിലേക്ക് പടര്‍ന്നെങ്കിലും നാലു ദിവസമായി അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല. സംഘര്‍ഷത്തില്‍ ഇതുവരെ 56 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 61 പേര്‍ക്ക് പരിക്കേറ്റു. ആറുപേര്‍ സുരക്ഷാസേനയുടെ വെടിയേറ്റാണ് മരിച്ചത്. രണ്ടുലക്ഷത്തോളംപേര്‍ക്ക് വീട് നഷ്ടമായി. 5000 വീടെങ്കിലും അഗ്നിക്കിരയാക്കി. 65 കമ്പനി കേന്ദ്രസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന് തുടക്കംകുറിച്ച കൊക്രജാര്‍, ധുബ്രി ജില്ലകളില്‍ നിശാനിയമത്തില്‍ ഇളവുനല്‍കി.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം അസമിലെത്തി. ഇരുവിഭാഗങ്ങളിലും പരസ്പരവിശ്വാസം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും ബോഡോ ടെറിട്ടോറിയല്‍ ഭരണ കൗണ്‍സിലും ചേര്‍ന്ന് ആസൂത്രണംചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിലേക്ക് മടങ്ങിച്ചെന്നാല്‍ സുരക്ഷ ഉറപ്പാക്കാനും ഭക്ഷണം, വസ്ത്രം അടക്കമുള്ള അടിസ്ഥാനസൗകര്യം ഒരുക്കാനും നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഘര്‍ഷമേഖലയിലേക്ക് ഇതുവരെ തിരിഞ്ഞുനോക്കാതിരുന്ന ഉദ്യോഗസ്ഥര്‍ ചിദംബരത്തിന് അകമ്പടിയായി വന്‍ വാഹനവ്യൂഹത്തില്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയത് വിവാദമായി. 36 കാറിലും അത്രത്തോളം ജീപ്പുകളിലുമാണ് ഉദ്യോഗസ്ഥര്‍ ചിദംബരത്തിന് അകമ്പടി സേവിച്ചത്. മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ചിദംബരം ഇടപെട്ട് ഇവരെ തിരിച്ചയച്ചു. ബിജെപി നേതാവ് എല്‍ കെ അദ്വാനിയും അസം സന്ദര്‍ശിച്ചു.കലാപം നിയന്ത്രിക്കുന്നതില്‍ വീഴ്ചവരുത്തിയ മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയിക്കെതിരെ സംസ്ഥാനത്ത് നീക്കം സജീവമായി. പത്തംഗ നിരീക്ഷകസമിതിയെ നിയോഗിച്ചാണ് കോണ്‍ഗ്രസ് സംസ്ഥാനത്തെ സ്ഥിതിഗതി വിലയിരുത്തുന്നത്. ഗൊഗൊയിയെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാക്കളുമായി ചിദംബരം പ്രത്യേക കൂടിക്കാഴ്ച നടത്തും.സംസ്ഥാനംആവശ്യപ്പെട്ടിട്ടും രണ്ടുദിവസം വൈകിയാണ് സംഘര്‍ഷമേഖലയില്‍ സേനയെ വിന്യസിക്കാന്‍ പ്രതിരോധമന്ത്രാലയം തയ്യാറായത്.

deshabhimani 310712

ലാലൂര്‍: സിപിഐ എം നേതൃത്വത്തില്‍ ഇന്ന് മാലിന്യം തള്ളല്‍ സമരം


തൃശൂര്‍ നഗരത്തിലെ മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച കോര്‍പറേഷന്‍ വളപ്പില്‍ മാലിന്യം തള്ളുന്ന ജനകീയ മാര്‍ച്ച് നടത്തും. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പകല്‍ 11ന് സമരം ഉദ്ഘാടനം ചെയ്യും.

നഗരത്തില്‍ മാലിന്യനീക്കം നിലച്ചിട്ട് 23ന് ആറുമാസം കഴിഞ്ഞു. തെരുവോരങ്ങളും മാര്‍ക്കറ്റുകളും മാലിനമയമാണ്. മഴയായതോടെ ഇവ ഒഴുകി വെള്ളത്തില്‍ കലരുകയും പലവിധ അസുഖങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ദുര്‍ഗന്ധം മൂലവും മാലിന്യം കത്തിക്കുന്ന പുക മൂലവും ജനജീവിതം ദുസ്സഹമാണ്. ഇത്രയും ഗുരുതര വിഷയമായിട്ടും നടപടിയെടുക്കാതെ അലംഭാവം കാട്ടുകയാണ് മേയറും കോര്‍പറേഷന്‍ ഭരണവും. പ്രശ്നം പരിഹരിക്കേണ്ടവരില്‍ നിര്‍ണായക സ്ഥാനമുള്ള ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലീവെടുത്ത് ഉല്ലാസയാത്രയിലാണെന്ന് പറയുന്നു. തനിക്കൊന്നും ചെയ്യാനില്ലെന്ന നിലപാടെടുക്കുന്ന മേയര്‍ മുന്‍ഭരണസമിതിയുടെ കാലത്ത് സര്‍വകക്ഷി യോഗം അംഗീകരിച്ച ലാംപ്സ് പദ്ധതി അട്ടിമറിക്കുകയാണ്. നഗരമാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് എടുക്കുന്ന നടപടികള്‍ക്ക് സിപിഐ എം പൂര്‍ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തും സുതാര്യവുമായിരിക്കണം നടപടികള്‍. ഇക്കാര്യം പലവട്ടം മേയറടക്കമുള്ളവരെ അറിയിച്ചിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് മാലിന്യം കോര്‍പറേഷന്‍ വളപ്പില്‍ തള്ളുന്നതടക്കമുള്ള ശക്തമായ സമരങ്ങള്‍ക്ക് സിപിഐ എം നേതൃത്വം നല്‍കുന്നത്.

കാറ്റിന് മരണഗന്ധം

"ഞങ്ങള്‍ക്കുണ്ടായ ദുരന്തം ഇനിയാര്‍ക്കും ഉണ്ടാകരുത്. ലാലൂരിലെ വിഷവായുവാണ് ഞങ്ങള്‍ക്ക് ദുരന്തം സമ്മാനിച്ചത്. എന്നാണ് ഇതില്‍നിന്നെല്ലാം മോചനവും പരിഹാരവും"- ലാലൂര്‍ ശാസ്ത്രിലെയ്നില്‍ കുഴുപ്പുള്ളി പരേതനായ ബേബിയുടെ ഭാര്യ ആനി ചോദിച്ചു. ലാലൂരിലെ വിഷവായുവാണ് ആനിയുടെ ഭര്‍ത്താവ് ബേബിയുടെ ജീവനെടുത്തത്. പതിനേഴുവര്‍ഷം മുമ്പുണ്ടായ ദുരന്തത്തില്‍ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്.

1995 മാര്‍ച്ച് 29- ലാലൂരിലെ വിഷവായു അനാഥമാക്കിയത് മൂന്ന് കുടുംബങ്ങളെ. കിണറ്റിലെ വിഷവായു ശ്വസിച്ചാണ് ശാസ്ത്രിലെയ്നില്‍ കുഴുപ്പുള്ളി വീട്ടില്‍ ബേബി(44), അക്കര വീട്ടില്‍ ജെയിംസ്(32), പുതൂര്‍ക്കര സ്വദേശി ശ്രീകുമാര്‍ (31) എന്നിവര്‍ മരിച്ചത്. ജയിംസും ശ്രീകുമാറും സുഹൃത്തുക്കള്‍. മുംബൈയില്‍ ഹോട്ടല്‍ മാനേജരായിരുന്നു ജയിംസ്. അവധിക്ക് നാട്ടില്‍ വന്ന സുഹൃത്തിനെ കാണാനെത്തിയതായിരുന്നു ശ്രീകുമാര്‍. സംസാരിച്ചിരിക്കുമ്പോഴാണ് അയല്‍വാസിയായ ബേബിയുടെ വീട്ടില്‍ ബഹളം കേട്ടത്. കിണറ്റില്‍ വീണ കപ്പെടുക്കാന്‍ ഇറങ്ങിയ ബേബി കിണറ്റിനുള്ളില്‍ കുഴഞ്ഞുവീണു. രക്ഷിക്കാനായി ശ്രീകുമാറാണ് കിണറ്റിലേക്ക് ആദ്യം ഇറങ്ങിയത്. കുഴഞ്ഞുവീണ ശ്രീകുമാറിനെ രക്ഷിക്കാനിറങ്ങിയ ജയിംസും കുഴഞ്ഞുവീണു. ഫയര്‍ഫോഴ്സെത്തി മൂന്നുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. നിര്‍മാണത്തൊഴിലാളിയായ ബേബിയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. "സഹായത്തിന് ആരുമുണ്ടായിരുന്നില്ല, ഏറെ കഷ്ടപ്പെട്ടു"- ആനി പറഞ്ഞു. ആ കിണര്‍ പിന്നീട് മണ്ണിട്ടുമൂടി. അന്ന് ബേബിയുടെ മകന്‍ ജോമോന്‍ വിദ്യാര്‍ഥിയായിരുന്നു. ഇപ്പോള്‍ ബില്‍ഡിങ് കരാറുകാരനാണ്. കുടുംബവുമായി.

ജയിംസിന്റെയും ഷാജിയുടെയും വിവാഹം കഴിഞ്ഞ് ഏറെ കഴിയും മുമ്പേയായിരുന്നു ദുരന്തം. എല്ലാ സ്വപ്നങ്ങളും തകര്‍ത്തെറിഞ്ഞ ദിനം ഷാജി മറക്കാന്‍ ശ്രമിക്കുകയാണ്. സ്വകാര്യ മെഡിക്കല്‍ഷോപ്പിലെ ജീവനക്കാരിയാണ് ഷാജി.

മാലിന്യം ലാലൂരുകാര്‍ക്ക് സമ്മാനിച്ചത് നിരവധി രോഗങ്ങള്‍. ത്വക്രോഗങ്ങളും ശ്വാസകോശരോഗങ്ങളും ബാധിച്ചവര്‍ നിരവധി. ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ വര്‍ഷങ്ങളായുള്ള മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നു. മഴയില്‍ ദുരിതം പതിന്മടങ്ങാകും. മലിനജലം വീടുകളിലേക്ക് ഒഴുകിയെത്തും, "തീരാത്ത ദുരിതം"- വാഴപ്പിള്ളി വീട്ടില്‍ യേശുദാസും ലാലൂര്‍ എടക്കളത്തൂര്‍ വീട്ടില്‍ മേരിയും പറഞ്ഞു. മഴയെത്തിയാല്‍ വലിയ കറുത്ത പുഴുക്കള്‍ അരിച്ചെത്തും. ലാലൂരില്‍ മാത്രം കാണുന്ന പുഴു-പത്താം ക്ലാസ് വിദ്യാര്‍ഥി ഗോഡ്സണ്‍ ബാബു പറഞ്ഞു. ഈച്ചയും രൂക്ഷഗന്ധവുംമൂലം ഏറെ ബുദ്ധിമുട്ട്-കോമ്പാറക്കാരന്‍ ജോണ്‍സണും തറയില്‍ സിന്ധുവും പറഞ്ഞു. ലാലൂരെന്നു കേട്ടാല്‍ വിവാഹാലോചനകള്‍പോലും മുടങ്ങുമെന്ന നില. വിവാഹച്ചടങ്ങുകളും മറ്റു ചടങ്ങുകളും ഉപേക്ഷിക്കുന്നു. വിഷപ്പുക ശ്വസിച്ച് നിരവധി പേരാണ് ആശുപത്രിയിലായത്. മാലിന്യം എത്താത്തതുകൊണ്ട് അല്‍പ്പം ആശ്വാസമുണ്ടെങ്കിലും വര്‍ഷങ്ങളായി കിടക്കുന്ന മാലിന്യത്തിന്റെ രൂക്ഷഗന്ധംമൂലം ശ്വാസംമുട്ടിയാണ് ലാലൂര്‍ കഴിയുന്നത്. മാറിമാറി വന്ന യുഡിഎഫ് ഭരണസമിതികള്‍ നീണ്ടവര്‍ഷമാണ് തൃശൂര്‍ നഗരസഭയില്‍ വാണത്. ഈ കാലം ലാലൂരിനെ വിഷലിപ്തമാക്കുകയും പോംവഴികള്‍ക്കുള്ള വാതിലുകള്‍ പലതും അടയ്ക്കുകയും ചെയ്തു. ലാലൂരിന്റെ ആ പഴയകഥ നാളെ..

ചതിയുടെ തുടര്‍ക്കഥ

ലാലൂരിലെ ജനവാസകേന്ദ്രമായി മാറിയതോടെയാണ് യുഡിഎഫ് ഭരണസമിതികളുടെ ചതികളുടെയും ലാലൂര്‍ക്കാരുടെ ദുരിതത്തിനും തുടക്കമായത്. ലാലൂര്‍ സമരം സ്വാതന്ത്ര്യലബ്ധിക്കു പിറകെ 1947-48 കാലത്ത് തുടങ്ങി. ആദ്യകാലത്ത് നഗരത്തില്‍ കുഴിക്കക്കൂസായിരുന്നു നിലനിന്നിരുന്നത്. കൈവണ്ടികളില്‍ കൊണ്ടുവന്ന മലം ലാലൂര്‍ ട്രഞ്ചിങ്ഗ്രൗണ്ടില്‍ നിക്ഷേപിച്ചത് പ്രതിഷേധമുയര്‍ത്തി. ഒടുവില്‍ പ്ലാന്റ് സ്ഥാപിച്ചു. അപ്പോഴേക്കും സെപ്റ്റിക് ടാങ്ക് സംവിധാനമായി. പ്ലാന്റ് നോക്കുകുത്തിയായി. ലക്ഷങ്ങള്‍ വെള്ളത്തിലും. മാലിന്യപ്രശ്നം രൂക്ഷമായതോടെ 1989ല്‍ ലാലൂര്‍ നിവാസി നല്‍കിയ പരാതിയില്‍ ഹൈക്കോടതി നിയമിച്ച എം എന്‍ സോമന്‍ കമീഷന്‍ ട്രഞ്ചിങ്ഗ്രൗണ്ട് സന്ദര്‍ശിച്ചു. പ്രാകൃതവും മനുഷ്യജീവിതത്തെ ബാധിക്കുന്നതുമാണ് മാലിന്യനിക്ഷേപമെന്ന് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ വഞ്ചന പുറത്തായി. മലിനീകരണം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ 92 മാര്‍ച്ച് അഞ്ചിന് നഗരസഭയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നു. എന്നാല്‍ നഗരസഭ ഉറപ്പ് പാലിച്ചില്ല.

1995ല്‍ ലാലൂരിലുണ്ടായ മൂന്നുമരണം ലാലൂരിലെ ഭീകരാവസ്ഥ പുറത്തുകൊണ്ടുവന്നു. മരിച്ച ബേബിയുടെ ഭാര്യ ആനിയും മറ്റു 120 പേരും നല്‍കിയ പരാതിയില്‍ ആര്‍ഡിഒ ഡോ. വി എം ഗോപാലമേനോന്‍ ഇടപെട്ടു. ലാലൂരില്‍ മാലിന്യം തള്ളരുതെന്ന് ആര്‍ഡിഒ നിര്‍ദേശം നല്‍കി. ഈ ഉത്തരവിനെതിരെയും നഗരസഭ ഹൈക്കോടതിയിലെത്തി. ഒടുവില്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് പ്രഖ്യാപിച്ചു. കോര്‍പറേഷനിലെ മുന്‍ യുഡിഎഫ് ഭരണസമിതിയാണ് യന്ത്രവല്‍കൃത പ്ലാന്റ് സ്ഥാപിച്ചത്. കരാറിലെ അഴിമതിയെച്ചൊല്ലി ഭരണകക്ഷി അംഗങ്ങള്‍ തമ്മില്‍ ശണ്ഠയായി. കരാറിനും അഴിമതിക്കും എതിരെ ശബ്ദിച്ച എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ കൗണ്‍സില്‍ ഹാളില്‍ കയറി പൊലീസ് പിടിച്ചുകൊണ്ടുപോയി. പാളിച്ചയുണ്ടെന്ന് വ്യക്തമായ ആദ്യകരാര്‍ റദ്ദാക്കി മറ്റൊരു കരാറിലൂടെ പ്ലാന്റ് കൊണ്ടുവന്നു. ലക്ഷങ്ങളുടെ വിദേശനിര്‍മിത യന്ത്രങ്ങള്‍ മാലിന്യപ്രശ്നത്തിന് പരിഹാരമാണെന്നും പ്രചരിപ്പിച്ചു. എന്നാല്‍ മാലിന്യം സംസ്കരിക്കാനാവാതെ മെഷീനുകള്‍ ഉപയോഗശൂന്യമായി. ഒഴുക്കിക്കളഞ്ഞത് ഖജനാവിലെ കോടികള്‍. പൊടിതട്ടി കമ്പനിക്കാരും പോയി. പിന്നീട് വന്ന എല്‍ഡിഎഫ് ഭരണസമിതിയാണ് മാലിന്യസംസ്കരണത്തിന് വികേന്ദ്രീകൃതസംവിധാനം എന്ന ആശയം കൊണ്ടുവന്നത്. ഏവരാലും അംഗീകരിക്കപ്പെട്ട ആശയമായിരുന്നു അത്. സിപിഐ എം ജില്ലാ നേതൃത്വം പ്രശ്നം ഏറ്റെടുത്തു. പ്രൊഫ. പത്തിയൂര്‍ ഗോപിനാഥിന്റെ ലാംപ്സ് യുഡിഎഫ് ഉള്‍പ്പെടെ ഏവരും അംഗീകരിച്ചു. പദ്ധതിക്ക് തുടക്കവുമായി.

deshabhimani news

വിയറ്റ്നാം തൊഴില്‍ശക്തിയില്‍ പകുതി സ്ത്രീകള്‍


വിയറ്റ്നാമിലെ തൊഴില്‍ശക്തിയില്‍ പകുതിയും സ്ത്രീകളാണെന്ന് വിയറ്റ്നാം വിമന്‍സ് യൂണിയന്‍ വൈസ്പ്രസിഡന്റ് ഗുയെന്‍ തി തുയെത് പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ വിയറ്റ്നാം വനിതാ പ്രതിനിധിസംഘത്തിന് നേതൃത്വം നല്‍കുന്ന അവര്‍ "ദേശാഭിമാനി"ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. വിയറ്റ്നാമിലെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തികജീവിതത്തില്‍ സ്ത്രീകളുടെ പങ്ക് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു.

വിയറ്റ്നാം ദേശീയ അസംബ്ലിയില്‍ സ്ത്രീകളുടെ പങ്കാളിത്തം 25.76 ശതമാനമാണ്. പ്രവിശ്യാ ജനകീയ കൗണ്‍സിലില്‍ 23.88 ശതമാനവും ജില്ലാ ജനകീയ കൗണ്‍സിലുകളില്‍ 23.01 ശതമാനവുമാണ് സ്ത്രീകളുടെ പ്രാതിനിധ്യം. കമ്യൂണിസ്റ്റ് പാര്‍ടി അംഗസംഖ്യയില്‍ 24.61 ശതമാനവും സ്ത്രീകളാണ്. പാര്‍ടിയുടെയും സംഘടനകളുടെയും വിവിധ തലങ്ങളുടെ നേതൃത്വത്തില്‍ 50.86 ശതമാനം പങ്കാളിത്തം സ്ത്രീകള്‍ക്കുണ്ട്. കൃഷിയെ മാത്രം അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥ നിലവിലിരുന്ന വിയറ്റ്നാമില്‍ വ്യവസായങ്ങള്‍ക്കും സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും 20 വര്‍ഷത്തിനിടയില്‍ വലിയ മുന്നേറ്റം ഉണ്ടായി. രാജ്യത്തിന്റെ തൊഴില്‍ശക്തിയില്‍ 49.16 ശതമാനം സ്ത്രീകളാണ്. സംരംഭകരില്‍ 25 ശതമാനം സ്ത്രീകളാണ്. ഇപ്പോഴും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാര്‍ഷികമേഖലയിലെ തൊഴില്‍ ചെയ്യുന്നവരില്‍ 51.33 ശതമാനവും സ്ത്രീകളാണ്. ഹോട്ടല്‍-റസ്റ്റോറന്റ് മേഖലയില്‍ 67.07 ശതമാനവും വിദ്യാഭ്യാസം - പരിശീലനമേഖലയില്‍ 69 ശതമാനവും ആരോഗ്യരക്ഷാ പ്രവര്‍ത്തകരില്‍ 57.42 ശതമാനവും സ്ത്രീകളാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ വിയറ്റ്നാം സ്ത്രീകള്‍ ഐതിഹാസികമായ പങ്കാണ് വഹിച്ചതെന്നും അവര്‍ അനുസ്മരിച്ചു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കന്‍ സേന ഉപയോഗിച്ച വിനാശകാരിയായ രാസവസ്തു "ഏജന്റ് ഓറഞ്ച്" ഉല്‍പ്പാദിപ്പിക്കുന്ന "ഡൗ കെമിക്കല്‍സി"നെ ലണ്ടന്‍ ഒളിമ്പിക്സിന്റെ സ്പോണ്‍സറാക്കരുതെന്ന് ആവശ്യപ്പെട്ട് വിമന്‍സ് യൂണിയന്‍ ഒളിമ്പിക്സ് കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സംഘം ഡല്‍ഹിയില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഓഫീസിലെത്തി നേതാക്കളുമായി ആശയവിനിമയം നടത്തി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമന്‍, ഡല്‍ഹി സംസ്ഥാന സെക്രട്ടറി സേബ ഫാറൂഖി തുടങ്ങിയവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
(വി ജയിന്‍)

deshabhimani 280712

റിസര്‍വ് ബാങ്ക് വായ്പാനയം: നിരക്കുകളില്‍ വ്യത്യാസമില്ല


റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റമില്ല.നിലവില്‍ റിപ്പോനിരക്ക് 8 ശതമാനവും കരുതല്‍ ധനാനുപാതം 4.75 ശതമാനവുമാണ്.അത് തുടരും. ധനക്കമ്മിയും, പണപ്പെരുപ്പവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാലാണ് വായ്പാനിരക്ക് അതേനിലയില്‍ നിലനിര്‍ത്താന്‍ കാരണം. വ്യാവസായിക രംഗത്തെ തളര്‍ച്ച മറികടക്കാന്‍ മുഖ്യ നിരക്കുകളില്‍ കുറവ് വരുത്തണം എന്ന വ്യവസായ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാം പാദ വാര്‍ഷിക നയ അവലോകനയോഗത്തിനു മുന്നോടിയായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പുതിയ അനുമാനം റിസര്‍വ് ബാങ്ക് പുറത്തുവിട്ടിരുന്നു. മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.5 ശതമാനമായി താഴുമെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. കഴിഞ്ഞ സര്‍വേയില്‍ 7.2 ശതമാനമായിരുന്നു അനുമാനം. ജൂണ്‍ 18ന് നടന്ന അവലോകനത്തില്‍ വായ്പാ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല.

വായ്പാനിരക്കില്‍ കുറവ് വരുത്തുന്നത് ഫലത്തില്‍ പണപ്പെരുപ്പത്തിന് വഴിവെക്കും. വരള്‍ച്ചാവര്‍ഷത്തിന് സാധ്യതയുള്ളതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം പ്രതീക്ഷിക്കുന്നുണ്ട്.2010 മാര്‍ച്ചിനുശേഷം റിസര്‍വ് ബാങ്ക് 13 തവണ അടിസ്ഥാന പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. ഒരുതവണ മാത്രമാണ് നിരക്ക് കുറയ്ക്കുന്ന നടപടി കൈക്കൊണ്ടത്. നയങ്ങളില്‍ മാറ്റം വരുത്തേണ്ട സാഹര്യമില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍.

deshabhimani news

ആര്‍എസ്എസ്-ബിജെപി അക്രമത്തില്‍ പ്രതിഷേധിക്കുക: സിപിഐ എം


പാലക്കാട് ജില്ലയില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും അക്രമികളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു.

അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ സിപിഐ എമ്മാണെന്ന് വലതുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതിന്റെ മറവിലാണ് ബിജെപി-ആര്‍എസ്്എസ് നേതൃത്വത്തില്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നത്. ഏറ്റവും ഒടുവില്‍ കടുക്കാംകുന്നത്ത് സിപിഐ എം മലമ്പുഴ ലോക്കല്‍ കമ്മറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ സുരേന്ദ്രന്‍, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ സഞ്ജു, പ്രകാശന്‍ എന്നിവര്‍ക്കു നേരെ ആക്രമണമുണ്ടായി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രകോപനമൊന്നും ഇല്ലാതെയാണ് ബിജെപി സംഘംആക്രമിച്ചത്. ഡിവൈഎഫ്ഐയുടെ കൊടിയും പ്രാചാരണ ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തു. കടുക്കാംകുന്നത്ത് രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തന്നെയാണ് ഇപ്പോഴത്തെ അക്രമത്തിനും നേതൃത്വം നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വന്ന സിപിഐ എം പ്രവര്‍ത്തകനെ സിവില്‍ സ്റ്റേഷനകത്ത് ആര്‍എസ്എസ്-ബിജെപി സംഘം കുത്തി പരിക്കേല്‍പ്പിച്ചു. പുതുപ്പരിയാരം ലോക്കല്‍കമ്മിറ്റിയംഗമായ ഷിമല്‍കുമാറിനെയാണ് സംഘം ആക്രമിച്ചത്. വടക്കഞ്ചേരി മുടപ്പല്ലൂരില്‍ സ്കൂള്‍ബസ്് തടഞ്ഞു നിര്‍ത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ സുരേഷ്ബാബുവിനെ വധിക്കാന്‍ ശ്രമിച്ചതും ഈയിടെയാണ്. കേസില്‍ ആര്‍എസ്എസ് നേതാക്കളുള്‍പ്പെടെ അറസ്റ്റിലായി. ശ്രീകൃഷ്ണപുരം പൂക്കോട്ടുകാവില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിനീഷിനെ മൃഗീയമായി കൊലപ്പെടുത്തിയതും ആര്‍എസ്എസ് സംഘമാണ്. തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ സിപിഐ എം പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാമെന്ന വ്യാമോഹത്തിലാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം. തികഞ്ഞ ആത്മസംയമനം പാലിച്ചാണ് ജില്ലയില്‍ സിപിഐ എം പ്രവര്‍ത്തിക്കുന്നത്. ഇത് ദൗര്‍ബല്യമായി കാണരുത്. ആക്രമണം തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരും. ക്രമസമാധാനം സംരക്ഷിക്കേണ്ട പൊലീസ് നിഷ്ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്നും സി കെ രാജേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുരേന്ദ്രന്‍, സഞ്ജു, പ്രകാശന്‍ എന്നിവരെ ആശുപത്രിയിലെത്തി സി കെ രാജേന്ദ്രന്‍ സന്ദര്‍ശിച്ചു.

സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത് ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍

മലമ്പുഴ: പാലക്കാട് മലമ്പുഴ കടുക്കാംകുന്നത്ത് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയത് ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ ആര്‍എസ്എസുകാര്‍. 2007 ഒക്ടോബറില്‍ കടുക്കാംകുന്നത്ത് സിപിഐ എം പ്രവര്‍ത്തകരായ ഗോപാലകൃഷ്ണനെയും രവീന്ദ്രനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉടേഷെന്ന സുരേഷ്, കുട്ടായി രാജേഷ്, മുരുകന്‍, ശശി എന്നിവരാണ് ഈ ആക്രമണത്തിനും ചുക്കാന്‍ പിടിച്ചത്. ഇതിനു പുറമെ കൃഷ്ണദാസ്, സുധാകരന്‍, ശിവദാസ് (സ്വാമിയാര്‍) എന്നിവരും ഒപ്പമുണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരും വാടക കൊലയാളികളുമാണ് ഇവര്‍.

സിപിഐ എം മലമ്പുഴ ലോക്കല്‍ കമ്മിറ്റിയംഗം സുരേന്ദ്രന്‍, ബ്രാഞ്ച് അംഗങ്ങളായ പ്രകാശന്‍, സഞ്ജു എന്നിവരെയാണ് കഴിഞ്ഞ ദിവസം ബിജെപി-ആര്‍എസ്എസ് സംഘം ആക്രമിച്ചത്. വടിവാളും ഇരുമ്പ് ദണ്ഡുമായാണ് സംഘം സിപിഐ എം പ്രവര്‍ത്തകരെ മര്‍ദിച്ചത്. ഒന്നരവര്‍ഷം മുമ്പ് സുരേന്ദ്രനെ ഇതേ അക്രമി സംഘം വീട്ടില്‍ ക്കയറി ആക്രമിച്ചിരുന്നു. അന്ന് ഇവര്‍ക്കെതിരെ കേസെടുത്തതാണ്. ഡിവൈഎഫ്ഐ മലമ്പുഴ വില്ലേജ് ജോയന്റ് സെക്രട്ടറി ജയേഷിനെ ആക്രമിച്ച കേസിലും ഇതേ ആര്‍എസ്എസ് സംഘം പ്രതികളാണ്. ആര്‍എസ്എസിന്റെ വാടക കൊലയാളികള്‍ നാട്ടിലാകെ തുടര്‍ച്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.

deshabhimani 310712

ചില്ലറവില്‍പ്പന പിടിക്കാന്‍ യുഎസ് കമ്പനികള്‍ കോടികള്‍ ഒഴുക്കുന്നു


ബഹുബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകവെ കോടികള്‍ ഒഴുക്കി തീരുമാനം അനുകൂലമാക്കാന്‍ വാള്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കമ്പനികളുടെ ശ്രമം. ഒരുവര്‍ഷംകൊണ്ട് 15 ലക്ഷം ഡോളറാണ് (എട്ടേകാല്‍ കോടി രൂപ) ചെറുകിട വില്‍പ്പന മേഖലയിലെ ഭീമന്‍ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ ചെലവാക്കിയത്. കഴിഞ്ഞവര്‍ഷം നവംബറില്‍ കേന്ദ്ര മന്ത്രിസഭ 50 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനിച്ചത് വാള്‍മാര്‍ട്ടിന്റെ വിജയമായി വിലയിരുത്തപ്പെടുന്നു. സ്വാധീനശ്രമം സംബന്ധിച്ച് അമേരിക്കന്‍ പ്രതിനിധിസഭയിലും സെനറ്റിലും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. അമേരിക്കന്‍ വ്യാപാരമന്ത്രാലയം, വിദേശമന്ത്രാലയം എന്നിവയ്ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

2007 മുതല്‍ തന്നെ ഇന്ത്യന്‍ അഭിപ്രായരൂപീകരണത്തിനായി പണമെറിയാന്‍ തുടങ്ങിയെന്ന് വാള്‍മാര്‍ട്ട് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നികുതിനിയമങ്ങള്‍ ഉദാരവല്‍ക്കരിക്കാനും ധനമേഖലയില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രവേശനം നല്‍കാനും കമ്പനികള്‍ വന്‍തോതില്‍ പണമിറക്കിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ ഏറ്റവും വലിയ ധനസ്ഥാപനങ്ങളിലൊന്നായ പ്രുഡന്‍ഷ്യല്‍ ഫൈനാന്‍സ് 40 ലക്ഷം ഡോളറാണ് ചെലവാക്കിയത്. സിറോക്സ്, ഗാര്‍ഗില്‍, എയ്റോ സ്പേസ്, യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയവയും പണം ചെലവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അനുകൂലമായ തീരുമാനം ഉണ്ടാകാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവ ബറാക്ക് ഒബാമ സര്‍ക്കാരിനോട് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. അതേസമയം വിദേശനിക്ഷേപത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇടതുപക്ഷത്തിനും സമാജ്വാദി പാര്‍ടിക്കും ജെഡി-എസിനും പുറകെ ഐക്യജനതാദള്‍ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാറും ഇതിനെതിരെ രംഗത്തുവന്നു. വാണിജ്യമന്ത്രി ആനന്ദ് ശര്‍മയ്ക്കെഴുതിയ കത്തിലാണ് വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നിതീഷ്കുമാര്‍ ആവശ്യപ്പെട്ടത്.

deshabhimani 310712

പള്ളികളുടെ പുനര്‍നിര്‍മാണം: ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം തള്ളി


ഗുജറാത്തില്‍ വംശഹത്യാവേളയില്‍ തകര്‍ക്കപ്പെട്ട ന്യൂനപക്ഷ ആരാധനാലയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍നിര്‍മിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യം ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരാകരിക്കുകയായിരുന്നു. ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ നയത്തിന് രൂപം നല്‍കി വരികയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം നേരത്തെ ഒഡിഷ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് സമാനമായ വിധത്തില്‍ നയം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. കേസ് വീണ്ടും വാദം കേള്‍ക്കാന്‍ ആഗസ്ത് 14ലേക്ക് മാറ്റി. സംസ്ഥാനം തയ്യാറാക്കുന്ന നയം അന്ന് വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

സര്‍ക്കാരിതര സംഘടനയായ ഇസ്ലാമിക് റിലീഫ് കമ്മിറ്റി ഓഫ് ഗുജറാത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വംശഹത്യാവേളയില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ധനസഹായം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വംശഹത്യാവേളയില്‍ സംസ്ഥാനത്ത് ഏതാണ്ട് 535 പള്ളി തകര്‍ത്തിട്ടുണ്ടെന്നാണ് റിലീഫ് കമ്മിറ്റി കണക്കാക്കുന്നത്.

ദീപ്ദാ ദര്‍വാസ കൂട്ടക്കൊല: 21 പേര്‍ക്ക് ജീവപര്യന്തം

മെഹ്സാന: ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി ഹിന്ദുത്വഭീകരര്‍ വൃദ്ധയും രണ്ടു കുട്ടികളുമടക്കം ഒരു കുടുംബത്തിലെ 11പേരെ വെട്ടിക്കൊന്ന ദീപ്ദാ ദര്‍വാസാ കൂട്ടക്കൊലകേസില്‍ പ്രത്യേകകോടതി 21 പേര്‍ക്ക് ജീവപര്യന്തം തടവും വിരമിച്ച പൊലീസ് ഓഫീസര്‍ക്ക് ഒരുവര്‍ഷത്തെ തടവും വിധിച്ചു.

2002 ഫെബ്രുവരി 28നാണ് മെഹ്സാന ജില്ലയിലെ വിസ്നഗര്‍ പട്ടണത്തിലെ ദീപ്ദാ ദര്‍വാസ മേഖലയില്‍ എത്തിയ സായുധ കൊലയാളിസംഘം കൂട്ടക്കുരുതി നടത്തിയത്. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 83 പ്രതികളുള്ള കേസില്‍ 61 പേരെ നിയുക്ത പ്രത്യേക ജഡ്ജി എസ് സി ശ്രീവാസ്തവ കുറ്റവിമുക്തരാക്കി. ബിജെപി മുന്‍ എംഎല്‍എ പ്രഹ്ലാദ് ഗോസ, ബിജെപിയുടെ മുന്‍ മുനിസിപ്പല്‍ പ്രസിഡന്റ് ദയാഭായി പട്ടേല്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. വിസ്നഗര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എം കെ പട്ടേലിനെ കൃത്യവിലോപക്കുറ്റം ചുമത്തി ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ കൊലപാതകം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റാരോപണങ്ങളില്‍നിന്ന് കോടതി ഒഴിവാക്കി. ഇവരില്‍നിന്ന് പിഴയും ഈടാക്കും. ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ക്ക് വര്‍ഗീയലഹളയുടെപേരില്‍ രണ്ടുവര്‍ഷത്തെ തടവുശിക്ഷകൂടി വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതികളായ മൂന്ന് സ്ത്രീകളെയും വെറുതെവിട്ടു.

deshabhimani 310712

ഡിവൈഎസ്പി ഫോണ്‍ വിളിച്ചത് തെളിവെടുക്കാനെന്ന്


ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസി ചെറിയാന്‍ വിവിധ ആളുകളുമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫലി ഹൈക്കോടതിയെ അറിയിച്ചു. ദേശാഭിമാനി വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ഫോണുകളിലേക്ക് 13 കോളുകള്‍ മാത്രമാണ് വിളിച്ചിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. വാര്‍ത്ത നല്‍കുന്നതിനായി മാധ്യമപ്രവര്‍ത്തകരെ ആരെയും വിളിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. ബിഎസ്എന്‍എല്‍ അക്കൗണ്ട്സ് ഓഫീസര്‍ ആര്‍ എസ് സനല്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

മൊബൈല്‍ഫോണ്‍ കോള്‍ വിവരങ്ങളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് സനല്‍കുമാര്‍ ഉള്‍പ്പെടെ 35 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ഐഡിയും പാസ്വേഡും നല്‍കിയിട്ടുണ്ടെന്നും സനല്‍കുമാര്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന് പാസ്വേഡ് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 3000 തവണ മാധ്യമപ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന ദേശാഭിമാനി വാര്‍ത്ത വാസ്തവമല്ല. ഡിവൈഎസ്പി ഷൗക്കത്തലിയുടെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പരിശോധിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടേതടക്കം കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതിനാല്‍ സനല്‍കുമാറിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ട്. ദേശാഭിമാനി ഉദ്യോഗസ്ഥരും സനല്‍കുമാറും തമ്മില്‍ വന്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേസെടുത്തതിനെത്തുടര്‍ന്ന് ബിഎസ്എന്‍എല്ലിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്നതും വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതുമായ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സനല്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കൂടുതല്‍ വാദത്തിനായി മാറ്റി.

deshabhimani 310712

6 പൊതുമേഖലാ സിമന്റ് കമ്പനികള്‍ വില്‍ക്കാന്‍ നീക്കം


രാജ്യത്തെ ആറ് പൊതുമേഖലാ സിമന്റ് കമ്പനികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആകെയുള്ള പത്ത് കമ്പനികളില്‍ ആറും വില്‍ക്കാനാണ് തീരുമാനം. ഛത്തീസ്ഗഢ് (രണ്ട്), കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി (ഓരോന്നുവീതം) കമ്പനികള്‍ വില്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

പത്തുവര്‍ഷത്തിലേറെയായി ആറ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെന്നും പീഡിതവ്യവസായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇവ വിറ്റഴിക്കണമെന്നും കാണിച്ച് ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്ലാന്റുകളുടെ ആസ്തി നിര്‍ണയിക്കാന്‍ മൂന്ന് ഏജന്‍സികളെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആസ്തി നിര്‍ണയിച്ചശേഷം വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നാണ് സൂചന. ആന്ധ്രപ്രദേശിലെ ആദിലാബാദിലുള്ള ഏഴാമത്തെ പ്ലാന്റും വില്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇതിനെതിരെ തൊഴിലാളികള്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഈ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ആദിലാബാദിലെ പ്ലാന്റ് എങ്ങനെ പുനരുദ്ധരിക്കാമെന്നതിനെപ്പറ്റി സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആലോചിച്ചുവരികയാണെന്നും ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കി.

deshabhimani 310712

അമേരിക്കയില്‍ ചൈനീസ് നിക്ഷേപം റെക്കോഡിലേക്ക്


ബീജിങ്: രാഷ്ട്രീയമായ ഭിന്നത തുടരുമ്പോഴും അമേരിക്കയില്‍ ചൈനയുടെ നിക്ഷേപം വര്‍ധിക്കുന്നു. ഈവര്‍ഷം ചൈനയുടെ നിക്ഷേപം അമേരിക്കയില്‍ റെക്കോഡ് സൃഷ്ടിക്കുമെന്നാണ് ന്യൂയോര്‍ക്ക് ആസ്ഥാനമായ റോഡിയം ഗ്രൂപ്പിന്റെ പഠനത്തില്‍ വ്യക്തമായത്. ആദ്യത്തെ ആറുമാസത്തിനിടെ 360 കോടി ഡോളറിന്റെ നിക്ഷേപം ചൈന നടത്തി. ഈ വര്‍ഷത്തെ ആകെ വിദേശനിക്ഷേപം 800 കോടി ഡോളര്‍ കവിയുമെന്നാണ് റോഡിയത്തിന്റെ വിലയിരുത്തലെന്ന് "ചൈന ഡെയ്ലി" റിപ്പോര്‍ട്ട്ചെയ്തു. കഴിഞ്ഞവര്‍ഷം ഇത് 570 കോടി ഡോളറായിരുന്നു. ഇതുവരെ 33 പദ്ധതികളിലാണ് അമേരിക്കയില്‍ ചൈനീസ് നിക്ഷേപമുള്ളത്. ഇതില്‍ 12 എണ്ണം ചൈന ഏറ്റെടുത്ത് നടത്തുന്നവയാണ്. 21 പദ്ധതികളില്‍ ചൈന സ്വയം നിക്ഷേപമിറക്കിയിരിക്കുന്നു. ദേശീയസുരക്ഷ സംബന്ധിച്ച അമേരിക്കയുടെ ആശങ്കകളെയും മാനദണ്ഡങ്ങളെയും മറികടന്ന് മുന്നേറുകയാണ് ചൈനയ്ക്ക് മുന്നിലുള്ള വെല്ലുവിളിയെന്ന് ഔദ്യോഗികപത്രം റിപ്പോര്‍ട്ട്ചെയ്തു.

ടെലികോം മേഖലയിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ച് അമേരിക്കയില്‍ ആശങ്കയുണ്ടെന്ന് റോഡിയം റിസര്‍ച്ച് ഡയറക്ടര്‍ തിലോ ഹാനെമന്‍ പറഞ്ഞു. സാമ്പത്തികപ്രതിസന്ധിയുടെ ഭാഗമായ മാന്ദ്യത്തില്‍നിന്ന് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മുക്തമാകാന്‍ ശ്രമിക്കുമ്പോള്‍ ചൈനയില്‍നിന്നുള്ള നിക്ഷേപം ഏറെ സ്വാഗതംചെയ്യപ്പെടുകയാണെന്ന് ടിയാന്‍ജിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എക്കണോമിക്സ് ഉപമേധാവി ജീ ഷുന്‍ഖി പറഞ്ഞു. ചൈന പെട്രോളിയം ആന്‍ഡ് കെമിക്കല്‍ കോര്‍പറേഷനാണ് ഈവര്‍ഷം ഏറ്റവും കൂടുതല്‍ തുക അമേരിക്കയില്‍ വിനിയോഗിച്ചത്. 250 കോടി ഡോളറിന്റെ നിക്ഷേപമാണ് കമ്പനിക്കുള്ളത്. കോപ്പര്‍ ട്യൂബ് ഉല്‍പ്പാദകരായ ഗോള്‍ഡണ്‍ ഡ്രാഗണ്‍ അലബാമയില്‍ 10 കോടി ഡോളറിന്റെ നിക്ഷേപം നടത്തി.

deshabhimani 310712

ഡിസ്റ്റലറി ഉടമകള്‍ക്കും ബാറുകള്‍ക്കും കോടികളുടെ നേട്ടം


വിദേശമദ്യത്തിന്റെ വിലവര്‍ധന ആഗസ്ത് രണ്ടിന് നിലവില്‍ വരും. മദ്യനിര്‍മാതാക്കള്‍ക്ക് ആറുശതമാനം വര്‍ധിപ്പിച്ച് നല്‍കാനാണ് ബിവറേജസ് കോര്‍പറേഷന്റെ തീരുമാനം. വില്‍പ്പന നികുതിയും എക്സൈസ് ഡ്യൂട്ടിയും ചേരുമ്പോള്‍ ചില്ലറവിലയില്‍ 15 ശതമാനംവരെ ഉയരും. 750 മില്ലിയുടെ ഫുള്‍ ബോട്ടിലിന് 30 രൂപവരെ വര്‍ധിപ്പിക്കും. 375 മില്ലിയുടെ പൈന്റിന് 15 രൂപവരെയാണ് വര്‍ധന. പുതുക്കിയ വിലയുടെ ഒരുവിഹിതം ഡിസ്റ്റലറികള്‍ക്കു ലഭിക്കും. ബാക്കി എക്സൈസ് ഡ്യൂട്ടിയും വില്‍പ്പന നികുതിയുമായിരിക്കും. സര്‍ക്കാരിന് ഏഴുശതമാനം അധികവരുമാനം ലഭിക്കും. വിലവര്‍ധന ഡിസ്റ്റലറി ഉടമകള്‍ക്ക് കോടികളുടെ അധികവരുമാനം നല്‍കും. അതേസമയം, ആഗസ്ത് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരുത്തുന്നതിലൂടെ ബാര്‍ ഉടമകള്‍ക്കും കോടികള്‍ ലഭിക്കും.

പുതിയ വില ചൊവ്വാഴ്ചയേ പുറത്തുവിടൂ. ഇത് രഹസ്യമായി ബാര്‍ ഉടമകള്‍ക്ക് ബിവറേജസ് കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്. ബാറുകാര്‍ക്ക് പഴയ വിലയ്ക്ക് വന്‍തോതില്‍ മദ്യം വിറ്റഴിച്ച് അവ ആഗസ്ത് രണ്ടുമുതല്‍ പുതിയ വിലയ്ക്ക് വിറ്റഴിക്കാനാണ് കോര്‍പറേഷന്‍ ഒത്താശ ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ബാറുകാര്‍ വന്‍തോതില്‍ മദ്യം വാങ്ങി ക്കൂട്ടുകയാണ്. ചൊവ്വാഴ്ചയും ഇതു തുടരും. വിലവര്‍ധന പ്രാബല്യത്തിലായിട്ടേ ഇവ പുറത്തെടുക്കൂ. ആഗസ്ത് ഒന്നിന് മദ്യശാലകള്‍ക്ക് അവധിയാണ്. രണ്ടിന് ബാര്‍ തുറക്കുമ്പോള്‍ പുതിയ വില ഈടാക്കാന്‍ തടസ്സമില്ല. വില വര്‍ധിപ്പിക്കാനുള്ള തീരുമാനംവഴി 400 രൂപയ്ക്ക് ബിവറേജസ് കോര്‍പറേഷന് ലഭിച്ചിരുന്ന ഒരു കെയ്സിന് ഡിസ്റ്റലറിക്ക് 424 രൂപ കിട്ടും. നികുതികൂടി ചേരുമ്പോള്‍ വില്‍പ്പനവിലയില്‍ ഒരു കെയ്സിന് 130 രൂപവരെ കൂടും. ഡിസ്റ്റലറി ഉടമകളെ സഹായിക്കാനായി നടപ്പാക്കുന്ന വിലവര്‍ധനവഴി സര്‍ക്കാരിന് 500 കോടിയുടെ അധികവരുമാനം കിട്ടുമെന്നാണ് കണക്ക്.

deshabhimani 310712

ലീഗിന് കീഴടങ്ങും; എയ്ഡഡ് പദവി ഉടന്‍


കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ സ്വകാര്യമേഖലയില്‍ ആരംഭിച്ച മലബാറിലെ 33 സ്കൂളിനും മുസ്ലിംലീഗിന് കീഴടങ്ങി, എയ്ഡഡ് പദവി നല്‍കും. എയ്ഡഡാക്കിയാല്‍ വര്‍ഷം 12 കോടിയിലേറെ രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ധനവകുപ്പിന്റെ എതിര്‍പ്പ് വകവയ്ക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയില്‍നിന്ന് ഉറപ്പ് ലഭിച്ചതായി ലീഗ് നേതൃത്വം വ്യക്തമാക്കി. ഈ സ്കൂളുകളില്‍ നിയമനം നടത്താന്‍ മാനേജ്മെന്റുകള്‍ക്ക് അധികാരമുണ്ടാവില്ലെന്നും പകരം അധ്യാപക പാക്കേജ് പ്രകാരമുള്ള അധ്യാപകബാങ്കില്‍നിന്ന് നിയമനം നടത്തുമെന്നുമുള്ള വ്യവസ്ഥ തല്‍ക്കാലത്തേക്ക് എഴുതിച്ചേര്‍ത്ത് ജനരോഷത്തെ മറികടക്കാനുള്ള തന്ത്രമാണ് ആലോചിക്കുന്നത്. ഘട്ടംഘട്ടമായി ഈ വ്യവസ്ഥ എടുത്തുകളയാമെന്നും ലീഗ് നേതൃത്വത്തിന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. യുഡിഎഫില്‍ ലീഗൊഴിച്ചുള്ള ഘടകകക്ഷികളും കോണ്‍ഗ്രസിലെ ചില നേതാക്കളും ഉയര്‍ത്തുന്ന ശക്തമായ പ്രതിഷേധം മറികടക്കാനാണ് താല്‍ക്കാലികമായി, നിയമനകാര്യത്തില്‍ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ക്കുന്നത്.

സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം പുറത്തായപ്പോള്‍ ധനവകുപ്പിന്റെ അംഗീകാരത്തിന് വിധേയമായും യുഡിഎഫ് യോഗത്തില്‍ ചര്‍ച്ചചെയ്തുംമാത്രമേ അന്തിമ നിലപാടെടുക്കൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എയ്ഡഡാക്കുന്നതിനെതിരെ പിന്നീട്, യുഡിഎഫ് യോഗത്തില്‍ ശക്തമായ വികാരം ഉയര്‍ന്നെങ്കിലും ലീഗ് എതിര്‍പ്പിനെത്തുടര്‍ന്ന് തീരുമാനമൊന്നുമെടുത്തില്ല. ഇപ്പോള്‍ ധനവകുപ്പ് കൂടി എതിര്‍ത്തതോടെ മുസ്ലിംലീഗിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലീഗിന് കീഴടങ്ങുകയാണ്.

മുമ്പ് അഞ്ചാംമന്ത്രി സ്ഥാനമെന്ന പോലെ സ്കൂള്‍വിഷയവും ലീഗ് അഭിമാനപ്രശ്നമായാണ് അവതരിപ്പിക്കുന്നത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലിശിഹാബ് തങ്ങളുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്കൂള്‍ ഇക്കൂട്ടത്തില്‍ ഉണ്ടെന്നാണ് ഇതിനു കാരണമായി പറയുന്നത്. പിന്നോക്കമേഖലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം പ്രകാരം തുടങ്ങിയ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഫയല്‍ തയ്യാറാക്കിയത് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍നിന്നാണ്. ഈ ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ അജന്‍ഡയായി വയ്ക്കുന്നതിന്റെ മുന്നോടിയായി, വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിന് അയച്ചിരുന്നു. ഇതില്‍ ധനവകുപ്പ് ചില വിശദീകരണം ചോദിച്ചെങ്കിലും വിദ്യാഭ്യാസവകുപ്പ് നല്‍കിയില്ല. പകരം ധനവകുപ്പിനെ മറികടന്ന് നേരിട്ട് മന്ത്രിസഭായോഗത്തില്‍ അജന്‍ഡയാക്കി എയ്ഡഡ് പദവി നേടിയെടുക്കുകയായിരുന്നു. ഈ തീരുമാനം വിശദീകരിച്ച മുഖ്യമന്ത്രിയാകട്ടെ സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലാക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയവെ എയ്ഡഡ് പദവി നല്‍കാനാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കിയതോടെയാണ് സംഭവം വിവാദമായത്്. ഒടുവില്‍ ലീഗിന് വഴങ്ങി ഈ തീരുമാനം നടപ്പാക്കുന്നതോടെ, യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും ഘടകകക്ഷികളും ഒരിക്കല്‍കൂടി ഭരണത്തിനു മുന്നില്‍ നോക്കുകുത്തിയാവുകയാണ്.

deshabhimani 310712

ഫോണ്‍ചോര്‍ത്തല്‍: സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍


എംഎല്‍എമാരടക്കമുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടി നേതാക്കളുടെ ടെലിഫോണ്‍ ചോര്‍ത്തിയ വാര്‍ത്ത പുറത്തായതോടെ ആഭന്തരമന്ത്രിയും സര്‍ക്കാരും പ്രതിക്കൂട്ടില്‍. ഫോണ്‍ചോര്‍ത്തലില്‍ പരസ്പരവിരുദ്ധ വിശദീകരണവുമായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മലക്കംമറിയുന്നതിനിടയിലാണ് എംഎല്‍എയുടെ ഫോണ്‍ചോര്‍ത്തി റെക്കോഡ് ചെയ്തതായി വ്യക്തമായത്. എംഎല്‍എമാരായ എളമരം കരീം, കെ കെ ലതിക, ടി വി രാജേഷ് തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് ആവര്‍ത്തിച്ച് നിഷേധിക്കുകയായിരുന്നു സര്‍ക്കാര്‍. ഫോണ്‍ചോര്‍ത്തല്‍ നിഷേധിച്ചുകൊണ്ടിരുന്ന ആഭ്യന്തരമന്ത്രി അതീവ രഹസ്യസ്വഭാവമുള്ളതിനാല്‍ വെളിപ്പെടുത്താന്‍ സാധ്യമല്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഇപ്പോള്‍ അദ്ദേഹം അവകാശപ്പെടുന്നത് ഫോണ്‍ചോര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ്.

അതേസമയം, മന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് തെളിയിച്ച് സിപിഐ എം നേതാക്കളുടെയും എംഎല്‍എമാരുടെയും എല്‍ഡിഎഫ് നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തിയതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍പുറത്തുവന്നു. എല്‍ഡിഎഫ് എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്തുന്നത് എളമരം കരീം ജൂലൈ 11ന് നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ ഫോണ്‍ ചോര്‍ത്താന്‍ ആഭ്യന്തരവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. ആക്ഷേപം സംബന്ധിച്ച് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍, ജൂലൈ 23ന് മന്ത്രി നിലപാട് മാറ്റി. എംഎല്‍എമാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയുടെ ഏതെങ്കിലും നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതിന് ആഭ്യന്തരവകുപ്പില്‍നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്ന എളമരം കരീമിന്റെതന്നെ ചോദ്യത്തിന് "അതീവ രഹസ്യസ്വഭാവമുള്ളതിനാല്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല" എന്നാണ് മന്ത്രി മറുപടി നല്‍കിയത്. ആരുടെയെല്ലാം ഫോണ്‍കോള്‍ ചോര്‍ത്താന്‍ ആര്‍ക്കെല്ലാമാണ് അനുമതി നല്‍കിയതെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയുമില്ല. ഇതേദിവസംതന്നെ ഇ പി ജയരാജന്‍ എംഎല്‍എ ഉന്നയിച്ച മറ്റൊരുചോദ്യത്തിനും "അതീവ രഹസ്യസ്വഭാവമുള്ളതിനാല്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല" എന്ന മറുപടിയാണ് തിരുവഞ്ചൂര്‍ നല്‍കിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനകളോ വ്യക്തികളോ ഇ-മെയില്‍മുഖേനയോ ഫോണ്‍മുഖേനയോ നടത്തുന്ന ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. തിങ്കളാഴ്ച ആഭ്യന്തരമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും ഫോണ്‍ചോര്‍ത്തല്‍ സംബന്ധിച്ച ചോദ്യമുയര്‍ന്നു. ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു അപ്പോള്‍ മന്ത്രിയുടെ അവകാശവാദം. മന്ത്രിയുടെ പരസ്പരവിരുദ്ധമായ വാദങ്ങള്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും കൈകളാണ് ഫോണ്‍ചോര്‍ത്തലിനു പിന്നിലെന്നു വ്യക്തമാക്കുന്നു.

സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തെ കാണാനെത്തിയ എംഎല്‍എമാരോട് "നിങ്ങള്‍ വരുമെന്ന് മൂന്നു മണിക്കൂര്‍മുമ്പേ അറിയാമായിരുന്നു" എന്ന് ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണത്തില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്ന സൂചനയും അദ്ദേഹത്തില്‍നിന്നുണ്ടായി. നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതിന്റെ വ്യക്തമായ തെളിവുകളിലൊന്നായിരുന്നു അത്. ടെലിഫോണ്‍കമ്പനികളുടെ അറിവോടെ ഫോണ്‍ ചോര്‍ത്തുന്നതിനൊപ്പം അവരുടെ അനുമതിയില്ലാതെ ഫോണ്‍സംഭാഷണം ചോര്‍ത്താനും റെക്കോഡ് ചെയ്യാനും പൊലീസിന് സംവിധാനമുണ്ട്.

ടി വി രാജേഷ് സ്പീക്കര്‍ക്ക് പരാതി നല്‍കി

കണ്ണൂര്‍: തന്റെ ഫോണ്‍ കോളുകള്‍ പൊലീസ് ചോര്‍ത്തിയതായി ടി വി രാജേഷ് സ്പീക്കര്‍ക്ക് പരാതി നല്‍കി. തന്റെ മണ്ഡലത്തിലെ സിപിഐ എം കണ്ണപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി വി ലക്ഷ്മണനുമായി ഫോണില്‍ സംസാരിച്ചത് പൊലീസ് ടേപ്പ് ചെയ്തത് നേരിട്ടു കേള്‍പ്പിക്കുകയുണ്ടായി. ഒരു കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസില്‍ തന്റെ മൊഴിയെടുക്കുന്ന സന്ദര്‍ഭത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് സംഭാഷണം കേള്‍പ്പിച്ചത്. എംഎല്‍എമാരുടെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി 13ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. ജനപ്രതിനിധികളുടെ ഫോണ്‍ ചോര്‍ത്തുന്നത് ഹീനമായ കാര്യമാണ്. നിയമസഭാംഗം എന്ന നിലയില്‍ തന്റെ അവകാശത്തില്‍ കൈയേറ്റം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

deshabhimani 310712

ടി വി രാജേഷ് എംഎല്‍എയുടെ ഫോണ്‍ പൊലീസ് ചോര്‍ത്തി


സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കല്യാശേരി എംഎല്‍എയുമായ ടി വി രാജേഷിന്റെ ഫോണ്‍ സംഭാഷണം പൊലീസ് ചോര്‍ത്തി. ചോര്‍ത്തിയ ഫോണ്‍ ശബ്ദരേഖ തിങ്കളാഴ്ച പൊലീസ്തന്നെ രാജേഷിനെ കേള്‍പ്പിച്ചു. ഇതോടെ, എംഎല്‍എമാരുള്‍പ്പെടെ ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാദം ഒന്നുകൂടി പൊളിഞ്ഞു. തളിപ്പറമ്പ് അരിയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനിടെയാണ് കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫ് രാഹുല്‍ ആര്‍ നായരും സംഘവും രാജേഷിനെ, അദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണം കേള്‍പ്പിച്ചത്.

കല്യാശേരി മണ്ഡലത്തിലുള്‍പ്പെടുന്ന സിപിഐ എം കണ്ണപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ടി വി ലക്ഷ്മണനുമായി രാജേഷ് ഫോണില്‍ സംസാരിച്ചതാണ് പൊലീസ് ചോര്‍ത്തി നേരിട്ടു കേള്‍പ്പിച്ചത്. എംഎല്‍എമാരായ എളമരം കരീം, കെ കെ ലതിക തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് ആവര്‍ത്തിച്ച് നിഷേധിക്കുകയായിരുന്നു സര്‍ക്കാര്‍. എംഎല്‍എമാരുടെ ഫോണുകള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. അതീവ രഹസ്യമായതിനാല്‍ ഇക്കാര്യം "വെളിപ്പെടുത്താനാവില്ലെ"ന്നായിരുന്നു ആഭ്യന്തരമന്ത്രി അന്ന് സഭയില്‍ നല്‍കിയ മറുപടി. ഇതേതുടര്‍ന്ന്് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കണമെന്ന് നിയമസഭാ സ്പീക്കറോട് ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം പ്രസ്താവനയില്‍ ആവശ്യമുന്നയിച്ച പിണറായി തിങ്കളാഴ്ച രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയോടുള്ള പ്രതികരണമായാണ്, ഫോണ്‍ ചോര്‍ത്തല്‍ എന്ന സംഭവമേ ഇല്ലെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കിയത്. തന്റെ ഫോണ്‍ ചോര്‍ത്തിയെന്നു വ്യക്തമായിരിക്കെ ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ടി വി രാജേഷ് സ്പീക്കര്‍ക്ക് കത്തയച്ചു. ഫോണ്‍ചോര്‍ത്തല്‍ നിയമസഭാംഗമെന്ന നിലയില്‍ തന്റെ അവകാശത്തിലുള്ള കൈയേറ്റമാണെന്നും പരാതിയില്‍ പറഞ്ഞു. ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി. തന്റെ വീട്ടില്‍നിന്നും സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നുമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പരാതിയില്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി മോഹനനെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തെ കാണാനെത്തിയ എംഎല്‍എമാരോട് "നിങ്ങള്‍ വരുമെന്ന് മൂന്നു മണിക്കൂര്‍മുമ്പേ അറിയാമായിരുന്നു" എന്ന് അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണത്തില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്ന സൂചനയും അദ്ദേഹത്തില്‍നിന്നുണ്ടായി. നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതിന്റെ വ്യക്തമായ തെളിവുകളിലൊന്നായിരുന്നു അത്.

deshabhimani 310712

താജ്മഹല്‍ കാണാതെ ഉടഞ്ഞ കല്ല് കാണുന്നവര്‍


ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ പുതിയ ലക്കത്തിലെ മുഖപ്രസംഗത്തെ കമ്യൂണിസ്റ്റ് വിരുദ്ധര്‍ വലിയതോതില്‍ ആഘോഷമാക്കിയിട്ടുണ്ട്. "സിപിഐ എം കുഴപ്പത്തില്‍" എന്ന തലക്കെട്ടിലെ മുഖപ്രസംഗം മുംബൈയില്‍നിന്നുള്ള ഈ ഇംഗ്ലീഷ് വാരികയുടെ വേറിട്ട അഭിപ്രായപ്രകടനം എന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്. കാരണം, ഈ വാരിക ദശകങ്ങളായി സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന ഒന്നാണ്; ഇടതുപക്ഷവീക്ഷണം പല കാര്യങ്ങളിലും കൈമുതലായുമുണ്ട്. എന്നാല്‍, സമീപകാലത്തായി ഈ ഗുണം ചോര്‍ന്നുപോകുന്നില്ലേ എന്ന സന്ദേഹം ശക്തവുമാണ്. അതിന് തെളിവാണ് ഫെബ്രുവരിലക്കത്തില്‍ "സിപിഐ എം പ്രതിസന്ധിയില്‍" എന്ന തലക്കെട്ടില്‍ പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി എഴുതിയ മുഖപ്രസംഗം. ഇതിന്റെ തുടര്‍ച്ചയാണ് സിപിഐ എമ്മിനെ വിമര്‍ശിക്കുന്ന ഇപ്പോഴത്തെ വിഭവം. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഉത്സാഹിക്കുകയാണ്.

സിപിഐ എമ്മിന്റെ പതനം ഊതിപ്പെരുപ്പിച്ച വാര്‍ത്തയല്ല, വസ്തുതയാണ് എന്ന് മുംബൈ വാരിക കണ്ടെത്തിയെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. അത് മുഖപ്രസംഗത്തിന്റെ പേരിലെ എഴുതാപ്പുറം വായനാണ്. സിപിഐ എം ആഴത്തിലുള്ള പ്രത്യയശാസ്ത്ര സമരങ്ങളിലേക്കും ശരിയായ പ്രയോഗത്തിലേക്കും നീങ്ങിയില്ലെങ്കില്‍ തകര്‍ച്ചയെ നേരിടാന്‍ കഴിയാതെവരും എന്നാണ് മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നത്. സിപിഐ എം മാര്‍ക്സിസം- ലെനിനിസം മുറുകെപിടിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ എല്ലാകാലത്തും ആഴത്തിലുള്ള പ്രത്യയശാസ്ത്ര സമരത്തെ ഉപേക്ഷിക്കുന്നില്ല. അതുപോലെ ശരിയായ പ്രയോഗത്തിനാണ് നിലകൊള്ളുന്നത്. എന്നാലും സിപിഐ എം ഉള്‍പ്പെടെ ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൂര്‍ണമായും കുറ്റമറ്റവയാണെന്ന് അവകാശപ്പെടുന്നില്ല. അതിനാല്‍ ഇടതുപക്ഷ അനുഭാവ ചേരിയില്‍നിന്നുള്ള വിമര്‍ശങ്ങളോട് സിപിഐ എമ്മിന് അസഹിഷ്ണുത ഇല്ല. സംവാദത്തോടും ഭിന്നാഭിപ്രായത്തോടും അലര്‍ജിയുമില്ല. പക്ഷേ, വാരികയുടെ ജൂലൈ ലക്കത്തിലെ മുഖപ്രസംഗത്തിലെ നിഗമനങ്ങള്‍ സഹിഷ്ണുതാപരമല്ല. സിപിഐ എമ്മിനെ കുടയുന്നതിന് വസ്തുനിഷ്ഠത കൈവിട്ടു. ഈ വാരിക മുമ്പു കാട്ടിയ സത്യത്തിന്റെയും വസ്തുതകളുടെയും വലക്കണ്ണികള്‍ പൊട്ടിച്ചാണ് പുതിയ വിമര്‍ശങ്ങള്‍ നിരത്തിയത്. ഇന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വര്‍ഗശത്രുക്കളും അവരുടെ ചേരിയിലെത്തിയ മുന്‍ കമ്യൂണിസ്റ്റുകളും പത്രപ്രവര്‍ത്തകരും ഉള്‍പ്പെട്ട വിപുലമായ ശൃംഖല പൊതുവീര്യത്തില്‍ മുരളുന്നുണ്ട്. ഇത് തിരിച്ചറിയാതെ അക്കൂട്ടര്‍ സൃഷ്ടിച്ച വ്യാജലോകത്തിന്റെ സമ്മര്‍ദത്തില്‍ വാരികയും വീണിരിക്കുകയാണെന്ന് തോന്നുന്നു. കേരളകാര്യങ്ങളെപ്പറ്റിയുള്ള വിഷയത്തില്‍ മുഖപ്രസംഗക്കാരന്‍ മൊത്തിക്കുടിക്കുന്നത് കേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ- രാഷ്ട്രീയ സഖ്യത്തിന്റെ വിഷചഷകത്തില്‍നിന്നുതന്നെയാണ്. മുഖപ്രസംഗത്തില്‍ നിരത്തുന്ന മുഖ്യന്യായങ്ങള്‍ മൂന്നാണ്. ആദ്യത്തേത്, സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍നിന്ന് ഉണ്ടായത് അഴകൊഴമ്പന്‍ തീരുമാനങ്ങളും ആസൂത്രണവുമാണെന്നും ബംഗാളിലെ തിരിച്ചടിയെപ്പറ്റിയുള്ള തിരിച്ചറിവില്ലായ്മ ഉണ്ടായെന്നും ചൈന, കൊറിയ പോലുള്ള ലോകരാഷ്ട്രങ്ങള്‍ പിന്തുടരുന്ന സോഷ്യലിസത്തെക്കുറിച്ച് പാര്‍ടി നയരേഖയില്‍ വ്യക്തതയില്ലെന്നുമാണ്.

ഏപ്രിലില്‍ കോഴിക്കോട്ട് ചേര്‍ന്ന പാര്‍ടി കോണ്‍ഗ്രസ് സംഘടന- രാഷ്ട്രീയ- പ്രത്യയശാസ്ത്ര മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ ചെയ്തതാണ്. പ്രത്യയശാസ്ത്രരേഖയിലും അതിന്റെ ചര്‍ച്ചയിലും ചൈന, ഉത്തരകൊറിയ എന്നിവിടങ്ങളിലെ സോഷ്യലിസ്റ്റ് നിര്‍മാണത്തിന്റെ മേന്മയെയും കുറവിനെയുംപറ്റി വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടുണ്ട്. മുത്തച്ഛന്‍- അച്ഛന്‍- മകന്‍ എന്നീവിധത്തിലെ അധികാര കൈമാറ്റത്തിന്റെ ന്യൂനത ഉത്തരകൊറിയയുടെ കാര്യത്തില്‍ സംഭവിച്ചത് പരാമര്‍ശിച്ചിട്ടുണ്ട്. അതെല്ലാം വിസ്മരിച്ചുള്ള വിമര്‍ശമാണ് വാരികയുടേത്. പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ സിപിഐ എമ്മിന്റെ അപചയം തുടങ്ങിയെന്നും ബംഗാളിലെ തിരിച്ചടിയുടെ തിരിച്ചറിവ് പാര്‍ടികോണ്‍ഗ്രസില്‍ ഉണ്ടായില്ല എന്നുമുള്ള വാരികയുടെ നിരീക്ഷണം അബദ്ധമാണ്. തെരഞ്ഞെടുപ്പുഫലത്തില്‍ അന്തര്‍ഭവിച്ച ഗണിതം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് ബംഗാളില്‍ ഇനി ഇടതുപക്ഷം അധികാരത്തില്‍ വരില്ലെന്ന് പറയാന്‍ കഴിയില്ല. എല്ലാവിധ പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും 41 ശതമാനം വോട്ട് (1.95 കോടി) ഇടതുമുന്നണി നേടി. എങ്കിലും, ബംഗാളില്‍ നേരിട്ട തിരിച്ചടിയുടെ നേരെ പാര്‍ടി കോണ്‍ഗ്രസ് കണ്ണടച്ചിട്ടില്ല. പാര്‍ടിക്കും ഭരണത്തിനും പറ്റിയ വീഴ്്ചകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്; വിവേചനരഹിതമായി വ്യവസായത്തിനുവേണ്ടി ഭൂമി ഏറ്റെടുത്ത പ്രശ്നങ്ങളില്‍ ഉള്‍പ്പെടെ. ഇപ്പോള്‍ പറ്റിയ തിരിച്ചടി താല്‍ക്കാലികമാണ്. താമസിയാതെ അത് പരിഹരിച്ച് ഇടതുമുന്നണി ഒന്നാം ശക്തിയായി അവിടെ മാറും. വളവുതിരിവുകളോ കയറ്റിറക്കങ്ങളോ ഇല്ലാതെ സുഗമമായി പുരോഗമിക്കുന്ന ഒരു പ്രക്രിയയല്ല, മുതലാളിത്തത്തില്‍നിന്ന് കമ്യൂണിസത്തിലേക്കുള്ള മനുഷ്യന്റെ പരിവര്‍ത്തനം, അതുപോലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയും. നിഷേധാത്മകമായ ചില വശങ്ങള്‍ വന്നെങ്കിലും 34 വര്‍ഷത്തെ ഇടതുഭരണം മൊത്തത്തില്‍ ക്രിയാത്മകമായിരുന്നു. അതുകൊണ്ടുതന്നെ മമത ബാനര്‍ജിയും കൂട്ടരും സൃഷ്ടിച്ച താല്‍ക്കാലിക പ്രതിബന്ധത്തെ മറികടന്ന് ഇടതുപക്ഷം അധികാരത്തില്‍ തിരിച്ചുവരും. ഒരു തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാവി വിലയിരുത്തുന്നത് മാര്‍ക്സിസം- ലെനിനിസത്തിന് നിരക്കുന്നതല്ല.

രാഷ്ട്രപതിസ്ഥാനത്തേക്ക് പ്രണബ് മുഖര്‍ജിയെ സിപിഐ എം പിന്തുണച്ചതിലെ അതൃപ്തിയും അക്കാര്യത്തില്‍ ജെഎന്‍യുവിലെ ഒരു വിഭാഗം എസ്എഫ്ഐക്കാര്‍ നടത്തിയ അച്ചടക്കരാഹിത്യം ന്യായീകരിച്ചുമാണ് വാരിക രണ്ടാമത്തെ വാദമുഖം നിരത്തുന്നത്. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഏറ്റവും മോശക്കാരായിരുന്നവരില്‍ ഒരാളാണ് പി വി നരസിംഹറാവു. അദ്ദേഹത്തിന്റെ ഭരണകാലത്ത് പ്രസിഡന്റായി ഡോ. ശങ്കര്‍ദയാല്‍ ശര്‍മയെയും വൈസ്പ്രസിഡന്റായി കെ ആര്‍ നാരായണനെയും കോണ്‍ഗ്രസ് നിര്‍ദേശിച്ചപ്പോള്‍ സിപിഐ എമ്മും സിപിഐ ഉള്‍പ്പെടെയുള്ള മറ്റ് ഇടതുകക്ഷികളും പിന്താങ്ങിയ ചരിത്രം വാരികയുടെ മുഖപ്രസംഗകാരന്‍ മറന്നുപോയി എന്നു തോന്നുന്നു. എന്തുകൊണ്ട് ഇടതുപക്ഷം പിന്തുണച്ചുവെന്ന് അന്ന് പാര്‍ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഇ എം എസ് വിശദീകരിച്ചത് ഇങ്ങനെയാണ് -"എംപി, എംഎല്‍എ മുതലായ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പുകളോട് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പുകളെ താരതമ്യപ്പെടുത്തിക്കൂടാ. എന്തുകൊണ്ടെന്നാല്‍, മറ്റുള്ള പദവികളില്‍നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് പദവിക്ക് അതിന്റേതായ സവിശേഷതകളുണ്ട്. സാധാരണ കാലത്ത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട പ്രസിഡന്റ്, പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നതടക്കമുള്ള ഏതാനും കാര്യങ്ങളില്‍ സ്വാഭിപ്രായം അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവനാണ്. അതിനാല്‍ വിവേകശാലിയും മതനിരപേക്ഷവാദിയും ഏറെക്കുറെ നിഷ്പക്ഷനുമായ ആളാണെങ്കില്‍ കുഴപ്പമില്ല. ഇങ്ങനെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നതുകൊണ്ട്, റാവുസര്‍ക്കാരിനെതിരെ കോടിക്കണക്കിന് ഇന്ത്യക്കാരെ അണിനിരത്തുന്നതിനുള്ള ജോലിയില്‍നിന്നും പിന്‍വാങ്ങുന്നു എന്നര്‍ഥമില്ല". ഇ എം എസിന്റെ ഈ അഭിപ്രായം ഇപ്പോള്‍ ഏറെ പ്രസക്തമാണ്. കോണ്‍ഗ്രസുകാര്‍ക്കിടയില്‍നിന്നുതന്നെ കടുത്ത ഇടതുപക്ഷ വിരുദ്ധനായ ഒരാള്‍ വരാതെ നോക്കുക, ബംഗാളിലെ വിശാലമായ മാര്‍ക്സിസ്റ്റ് വിരുദ്ധ സഖ്യത്തില്‍ താല്‍ക്കാലികമായാണെങ്കിലും വിള്ളല്‍വരുത്തുക- ഈ രണ്ടുനേട്ടം പ്രണബിനെ പിന്തുണച്ചതിലൂടെ ഇടതുപക്ഷത്തിന് ഉണ്ടായി. ഇത് വാരികക്കാര്‍ കാണേണ്ടതായിരുന്നു. പ്രണബിനെ രാഷ്ട്രപതിയാക്കാന്‍ പിന്തുണച്ചതുകൊണ്ട് മന്‍മോഹന്‍ സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭം ഉപേക്ഷിക്കുന്നില്ല; മറിച്ച് ശക്തിപ്പെടുത്തുമെന്നാണ് ഡല്‍ഹിയില്‍ തിങ്കളാഴ്ച ആരംഭിച്ച ചതുര്‍ദിന സത്യഗ്രഹസമരം തെളിയിക്കുന്നത്.

ടി പി ചന്ദ്രശേഖരന്‍വധവും വിഭാഗീയതയും കാരണം മുമ്പുതന്നെ മോശമായ സിപിഐ എമ്മിന്റെ പ്രതിച്ഛായ കേരളത്തില്‍ കൂടുതല്‍ തകര്‍ന്നുവെന്ന അഭിപ്രായവും മുഖപ്രസംഗം പ്രകടിപ്പിച്ചിട്ടുണ്ട്. 2006ല്‍ എല്‍ഡിഎഫിനെ അധികാരത്തിലെത്തിച്ചത് വി എസ് അച്യുതാനന്ദന്റെ ജനകീയ നിലപാട് കാരണമാണെന്നും എന്നാല്‍, അധികാരത്തില്‍ വന്നശേഷം വി എസിനെ കേരളത്തിലെ പാര്‍ടിഘടകം ഒറ്റപ്പെടുത്തിയെന്നും പിന്നീട് വി എസുമായി ഏറെ അടുപ്പമുണ്ടായിരുന്ന ചന്ദ്രശേഖരനെ കൊന്നതില്‍ പാര്‍ടിക്ക് പങ്കുണ്ടെന്ന് പരസ്യമായി പറഞ്ഞ് യുവാക്കള്‍ പാര്‍ടിയില്‍നിന്ന് കൊഴിഞ്ഞുപോകുന്നുവെന്നും വാരിക ആരോപിക്കുന്നു. ഈ വിലയിരുത്തലുകള്‍ ഒന്നിനൊന്ന് പരമാബദ്ധമാണ്. 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നത് അതിനുമുമ്പുള്ള യുഡിഎഫ് ഭരണത്തിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായി എല്‍ഡിഎഫിന്റെ, വിശിഷ്യാ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ബഹുജനസമരങ്ങളുടെ വേലിയേറ്റത്തിന്റെ അന്തരീക്ഷത്തിലാണ്. ആ സമരത്തില്‍ പ്രതിപക്ഷനേതാവ് വി എസിന്റെ പങ്കാളിത്തമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വി എസിന്റെ സ്ഥാനാര്‍ഥിത്വം ഗുണംചെയ്തുവെന്ന് പാര്‍ടി വിലയിരുത്തിയിട്ടുണ്ട്. പക്ഷേ, ഒരു വ്യക്തിയുടെ മേന്മകൊണ്ടല്ല, സിപിഐ എമ്മും എല്‍ഡിഎഫും ഉയര്‍ത്തിപ്പിടിച്ച പൊതു നയസമീപനത്തിന്റെയും പോരാട്ടത്തിന്റെയും യുഡിഎഫ് ഭരണത്തിന്റെ നിഷേധാത്മക വശങ്ങളുടെയും ആകത്തുകയാണ് 2006ല്‍ എല്‍ഡിഎഫ് നേടിയ വന്‍വിജയം. ഇത് വിസ്മരിച്ച് പ്രസ്ഥാനത്തിന് പകരം ഒരു വ്യക്തിയെ പ്രതിഷ്ഠിക്കുന്നത് ചരിത്രത്തോടുതന്നെ ചെയ്യുന്ന അനീതിയാണ്.

കേരളത്തില്‍ സിപിഐ എം അന്നുമിന്നും പ്രതിഛായ തകര്‍ച്ചയിലല്ല. ചെയ്യാത്ത കുറ്റം സിപിഐ എമ്മിനുമേല്‍ ചാരുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും കൊലപാതക രാഷ്ട്രീയത്തോടുള്ള വിരോധം ആത്മാര്‍ഥതയോടെയാണെങ്കില്‍ ആ വിരോധത്തിന്റെ കുന്തമുന തിരിക്കേണ്ടത് മറ്റ് ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളോടാവണം. 1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്‍ന്ന് ഡല്‍ഹിയില്‍ 3000 സിഖുക്കാരെ കൂട്ടക്കൊല ചെയ്യുന്നതിന് നേതൃത്വം നല്‍കിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. ഗുജറാത്തില്‍ ആയിരങ്ങളെ കൊന്ന് വംശഹത്യക്ക് നേതൃത്വംനല്‍കിയത് ബിജെപി നേതാവ് നരേന്ദ്രമോഡിയാണ്. ഈ പാര്‍ടികളുടെ ചേരിയില്‍നിന്നാണ് ഒരു കൂട്ടം മാധ്യമങ്ങളും ബുദ്ധിജീവികളും, സിപിഐ എമ്മിന് പങ്കില്ലെന്ന് വ്യക്തമാക്കിയ ഒരു കൊലപാതകത്തിന്റെ പേരില്‍ പാര്‍ടിയെ കൊലയാളികളുടെ പാര്‍ടിയായി ചിത്രീകരിക്കാന്‍ നോക്കുന്നത്. ഈ കള്ളക്കളിയെ തുറന്നുകാട്ടുകയാണ് സിപിഐ എമ്മിനോട് സ്നേഹമുള്ളവരും ഇടതുപക്ഷം ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്നവരും ചെയ്യേണ്ടത്. കേരളത്തിലെ പാര്‍ടി തികഞ്ഞ കെട്ടുറപ്പിലാണ്. അത് ഏതാനും മാസംമുമ്പ് സമാപിച്ച പാര്‍ടിയുടെ ബ്രാഞ്ചുമുതല്‍ പാര്‍ടി കോണ്‍ഗ്രസുവരെയുള്ള സമ്മേളനങ്ങളും ചര്‍ച്ചകളും കമ്മിറ്റി തീരുമാനങ്ങളും വ്യക്തമാക്കി.

കേരളത്തിലെ സിപിഐ എമ്മില്‍ വ്യക്തികേന്ദ്രീകൃതമായ പോരൊന്നും ഇപ്പോഴില്ല. പാര്‍ടി ഏറെക്കുറെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. എന്നാല്‍, യുഡിഎഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസില്‍ കടുത്ത ആഭ്യന്തര യുദ്ധം നടക്കുന്നു. ആ മുന്നണിയിലാകട്ടെ ഘടകകക്ഷികള്‍ തമ്മിലുള്ള ബന്ധം പൊട്ടിത്തെറിയുടെ വക്കിലും. ഇതൊന്നും കാണാതെ, സിപിഐ എമ്മില്‍ കുഴപ്പം അല്ലെങ്കില്‍ പ്രതിസന്ധി എന്ന നിരീക്ഷണം അതിശയോക്തിയാണ്. ഇന്ത്യയിലെയും കേരളത്തിലെയും സിപിഐ എമ്മിനെപ്പറ്റിയുള്ള നല്ലൊരു പങ്ക് വിമര്‍ശവും, മനോഹരമായ താജ്മഹലിനെ കാണാതെ അതിലെ പൊട്ടിയ ചില കല്ലുകള്‍മാത്രം കാണുന്നതുപോലെയാണ്. ജനങ്ങളുടെ ഞരമ്പുകളിലിപ്പോഴും കമ്യൂണിസ്റ്റ് തീ കത്തുന്നുണ്ട്. അതിനെ കെടുത്താന്‍ ആര്‍ക്കും കഴിയില്ല.

ആര്‍ എസ് ബാബു deshabhimani 310712

Monday, July 30, 2012

ഇനി മൊബൈല്‍ഫോണിലൂടെ പണം അയക്കാം


മൊബൈല്‍ഫോണിലൂടെ പണം അയയ്ക്കാനും കൈപ്പറ്റാനുമുള്ള "മൊബൈല്‍ റെമിറ്റന്‍സ് സ്കീം" തപാല്‍ വകുപ്പ് തുടങ്ങുന്നു. ബിഎസ്എന്‍എല്ലിന്റെ സംവിധാനം ഉപയോഗിച്ചുള്ള പദ്ധതി ആഗസ്ത് അവസാനമോ സെപ്തംബര്‍ ആദ്യവാരമോ നിലവില്‍ വരുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭ കോശി പറഞ്ഞു. പ്രസ്ക്ലബിന്റെ "മീറ്റ് ദ പ്രസി"ല്‍ സംസാരിക്കുകയായിരുന്നു അവര്‍.

പണം നല്‍കാന്‍ ഉദ്ദേശിക്കുന്ന വ്യക്തി സമീപ പോസ്റ്റ്ഓഫീസിലെത്തി തുകയും സ്വന്തം മൊബൈല്‍ ഫോണ്‍ നമ്പരും കിട്ടേണ്ടയാളുടെ മൊബൈല്‍ നമ്പരും എത്തേണ്ട സ്ഥലവും നല്‍കണം. പണം അടച്ചു കഴിഞ്ഞാലുടന്‍ ലഭിക്കേണ്ടയാളുടെ മൊബൈല്‍ഫോണില്‍ സന്ദേശം എത്തും. അതോടൊപ്പം പണം ലഭ്യമാക്കുന്ന പോസ്റ്റ് ഓഫീസിലും അറിയിപ്പ് എത്തും. അവിടെയെത്തി പണം കൈപ്പറ്റാം. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്ക് ഈ പദ്ധതി പ്രയോജനകരമാണ്. കേരളം, ബീഹാര്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ആദ്യപടിയായി ഈ സേവനം ലഭ്യമാക്കുന്നത്. കേരളത്തില്‍ ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ 30 പോസ്റ്റ് ഓഫീസുകളിലാണ് ആദ്യഘട്ടത്തില്‍ ഇത് നടപ്പാക്കുക.

കേരളത്തില്‍ തപാല്‍ ഓഫീസുകളിലെ കംപ്യൂട്ടര്‍വല്‍ക്കരണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണമാവും. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വകുപ്പ് ഇ-സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നിലവില്‍ ഇ-ഗവേണന്‍സിന്റെ ഭാഗമായി കെട്ടിടനികുതി സ്വീകരിച്ചു തുടങ്ങി. ജല അതോറിറ്റി ബില്ലുകള്‍ സ്വീകരിക്കുന്നത് തിരുവനന്തപുരത്ത് പരീക്ഷണാര്‍ഥം ആരംഭിച്ചു. ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തപാല്‍വകുപ്പിന്റെ കോര്‍ബാങ്കിങ് സൗകര്യം രണ്ടാംഘട്ടമായി കേരളത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 56 പോസ്റ്റ്് ഓഫീസുകളില്‍ എടിഎം സൗകര്യം ലഭ്യമാക്കും. എല്ലാ മുഖ്യ തപാല്‍ ഓഫീസുകളിലും ഇതുണ്ടാവും. കേരളത്തില്‍ തുടക്കത്തില്‍ 160 തപാല്‍ ഓഫീസുകളെ ബന്ധപ്പെടുത്തിയാവും കോര്‍ബാങ്കിങ് നടപ്പാക്കുക. ഭാവിയില്‍ ഗ്രാമപ്രദേശങ്ങളിലെ പോസ്റ്റ്ഓഫീസുകളെയും ഇതുമായി ബന്ധിപ്പിക്കും-ശോഭ കോശി വ്യക്തമാക്കി.

deshabhimani 300712

മുക്കാല്‍കോടി കിണറുകള്‍ പൊതുസ്വത്താകും


ലോകബാങ്കിന്റെയും മറ്റ് സാമ്രാജ്യത്വ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളുടേയും സമ്മര്‍ദ്ദത്തിനുവഴങ്ങി കേന്ദ്രം അഞ്ചുവര്‍ഷം മുമ്പുള്ള ജലനയം തിരുത്തുന്നതിന്റെ ഫലമായി കേരളത്തിലെ മുക്കാല്‍ കോടിയോളം സ്വകാര്യ കിണറുകള്‍ പൊതുസ്വത്താകും.

ഇതിനുപുറമേ കുളങ്ങളടക്കമുള്ള ജലസ്രോതസ്സുകളും ജലാധിഷ്ഠിത വ്യവസായ കുത്തകകള്‍ക്കുവേണ്ടി തിരുത്തിയ നിര്‍ദ്ദിഷ്ട ജലനയത്തിലെ വ്യവസ്ഥകളനുസരിച്ച് ദേശസാല്‍ക്കരിക്കപ്പെടുമ്പോള്‍ സംസ്ഥാനത്തെ മഹാക്ഷേത്രങ്ങളടക്കമുള്ള ആരാധനാലയങ്ങളുടെ കുളങ്ങളും സ്വകാര്യകുളങ്ങളും ചിറകളും പൊതുസ്വത്താകും. ഈ കുളങ്ങളിലേയും കിണറുകളിലേയും മറ്റ് ജലസ്രോതസ്സുകളിലേയും ജലവിനിയോഗത്തിനു നിയന്ത്രണം വരും.

ഇവയിലെ വെള്ളം ആര്‍ക്കു വേണമെങ്കിലും വിതരണം ചെയ്യാനോ വില്‍ക്കാനോ ഉള്ള അധികാരവും സര്‍ക്കാരില്‍ നിക്ഷിപ്തമാകുന്നതോടെയാണ് സംസ്ഥാനത്തെ മുക്കാല്‍കോടിയോളം കിണറുകള്‍ പൊതുസ്വത്താവുക. ഭൂഗര്‍ഭജല വകുപ്പ് മേധാവി എം നാസിമുദ്ദീന്റെ നേതൃത്വത്തിലുള്ള ഒരു വിദഗ്ധ സംഘം കോഴിക്കോട്ടെ ജലവിഭവ - വികസന മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാലുവര്‍ഷം മുമ്പ് നടത്തിയ പ്രഥമ 'കിണര്‍ സെന്‍സസി' ലാണ് സംസ്ഥാനത്ത് 70 ലക്ഷത്തോളം കിണറുകളുണ്ടെന്ന കണക്കെടുത്തത്.
പ്രതിവര്‍ഷം സംസ്ഥാനത്തെ കിണറുകളുടെ എണ്ണം 3.31 ശതമാനം വര്‍ദ്ധിക്കുമെന്നും അന്നു കണക്കാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് - ഫഌറ്റ് മാഫിയകളുടെ കടന്നാക്രമണത്തിനിടയില്‍ ഈ കാലയളവിനുള്ളില്‍ അസംഖ്യം കിണറുകള്‍ നികത്തപ്പെട്ടുവെങ്കിലും 75 ലക്ഷത്തോളം സ്വകാര്യ കിണറുകളെങ്കിലും സംസ്ഥാനത്തുണ്ടാകുമെന്നാണ് കണക്ക്. കിണറുകളില്‍ നിന്നുള്ള ജലവിനിയോഗത്തിന്റെ കണക്കെടുക്കാനുള്ള ആധികാരിക രേഖയാണ് ഈ സെന്‍സസ്.

എന്നാല്‍ കുഴല്‍ക്കിണറുകളുടെ അനധികൃത നിര്‍മ്മാണം വ്യാപകമായതോടെ ഭൂഗര്‍ഭജലവിതാനം ആശങ്കാവഹമാംവിധം താണതോടെ പരമ്പരാഗത കിണറുകളിലെ  ജലനിരപ്പ് അതിവേഗം താണുകൊണ്ടിരിക്കുന്നുവെന്നും ഈ പഠനത്തില്‍ തെളിഞ്ഞു.

സംസ്ഥാനത്ത് ഒരു ചതുരശ്രകിലോമീറ്ററില്‍ ശരാശരി 298 കിണറുകളാണുള്ളതെന്നും സെന്‍സസില്‍ കണ്ടെത്തി. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്താണ് കേരളത്തില്‍ ഏറ്റവുമധികം കിണര്‍ സാന്ദ്രത. ഇവിടെ ഒരു ചതുരശ്ര കിലോമീറ്ററില്‍ ആയിരത്തില്‍പരം കിണറുകളുണ്ട്.

തീരപ്രദേശത്ത് ചതുരശ്രകിലോമീറ്ററില്‍ ശരാശരി 277 കിണറുകള്‍ ഉള്ളപ്പോള്‍ മലയോരങ്ങളില്‍ അത് 117 ആണ്. അതിവേഗമുള്ള നഗരവല്‍ക്കരണവും അതിതീവ്ര ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂലം കിണറുകള്‍ തമ്മിലുള്ള അകലം കുറഞ്ഞതും നിയമവിരുദ്ധമായി നിര്‍മ്മിച്ച കുഴല്‍കിണറുകളുടെ ആധിക്യവും മൂലം സാധാരണ കിണറുകളിലെ ജലലഭ്യത ഗണ്യമായി കുറഞ്ഞുവരുന്നു. കിണര്‍ വെള്ളത്തില്‍ കോളിഫോം ബാക്റ്റീരിയയുടെ അളവ് വര്‍ദ്ധിച്ചതുമൂലം കിണര്‍ വെള്ളത്തിന്റെ പഴയ ശുദ്ധിയും ഇല്ലാതായെന്ന് സെന്‍സസില്‍ തെളിഞ്ഞു.
കിണറുകളിലെ ജലത്തില്‍ പലേടത്തും പുളിരസത്തിന്റെ അളവുമേറി. കുഴല്‍ക്കിണര്‍ നിര്‍മ്മാണം, നദികളിലേയും പുഴകളിലേയും അനിയന്ത്രിതമായ മണലൂറ്റ്, അശാസ്ത്രീയമായ ജലവിനിയോഗം എന്നിവ നിയന്ത്രിക്കാന്‍ വെവ്വേറെ നിയമനിര്‍മ്മാണം നടന്നില്ലെങ്കില്‍ കേരളത്തിന്റെ മരുവല്‍ക്കരണം അതിവേഗമാകുമെന്ന ആശങ്കയും വിദഗ്ധര്‍ പ്രകടിപ്പിക്കുന്നു.

janayugom 300712

എയ്ഡഡ് സ്‌കൂള്‍ വിവാദം യു ഡി എഫ് പ്രതിസന്ധിയില്‍


മലബാറിലെ 35 വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്ന പ്രശ്‌നത്തില്‍ വിദ്യാഭ്യാസ വകുപ്പും ധനവകുപ്പും രണ്ട് തട്ടിലായതോടെ യു ഡി എഫ് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ഖജനാവിന് പ്രതിമാസം ഒരു കോടി രൂപയുടെ അധികബാധ്യതവരുത്തുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. അതേസമയം എയ്ഡഡ് പദവിക്കായി സമ്മര്‍ദ്ദം തുടരുമെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്. അഞ്ചാംമന്ത്രി പ്രശ്‌നത്തില്‍ എന്നതുപോലെ എയ്ഡഡ് സ്‌കൂള്‍ പ്രശ്‌നത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സന്നദ്ധമല്ലെന്ന് മുസ്‌ലിംലീഗ് സൂചന നല്‍കിക്കഴിഞ്ഞു.

ഇതിനുമുന്‍പും എയ്ഡഡ് പദവി നല്‍കുന്നതിനെതിരെ ധനവകുപ്പ് ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും അത് മറികടന്നുകൊണ്ടാണ് മന്ത്രിസഭ എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇത് യു ഡി എഫിനുള്ളിലും ഏറെ  കോളിളക്കം സൃഷ്ടിച്ചു. കൂടാതെ ഭരണപ്രതിപക്ഷ അധ്യാപകസംഘടനകളും തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. കെ പി സി സി ഏകോപനസമിതിയും എയ്ഡഡ് പദവി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മുസ്‌ലിം ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാണ് മന്ത്രിസഭ തീരുമാനം കൈക്കൊണ്ടതെന്ന ആരോപണം ആദ്യംമുതലേ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് എയ്ഡഡ് പദിവി നല്‍കുന്നതിന്റെ ഭാഗമായുള്ള വിയോജിപ്പ് ധനവകുപ്പ്  മുഖ്യമന്ത്രിയെ അറിയിച്ചത്.

മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ധനവകുപ്പ് ഇതിന്റെ ഫയല്‍ വീണ്ടും മടക്കിയതിനെക്കുറിച്ച് തനിക്ക് അറിയില്ല.

ഈ സ്‌കൂളുകള്‍ക്കായി നിലവില്‍ ചെലവഴിക്കുന്ന പണത്തിന് പുറമേ രണ്ടു കോടിയില്‍ താഴെ രൂപ മാത്രമേ എയ്ഡഡ് പദവി നല്‍കിയാല്‍ സര്‍ക്കാരിന് അധികമായി ചെലവഴിക്കേണ്ടി വരുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയങ്ങള്‍ക്ക് എയ്ഡഡ് പദവി നല്‍കുമ്പോള്‍ പ്രതിമാസം ഒരു കോടി രൂപയുടെ അധിക ബാധ്യത വരുമെന്ന കണ്ടെത്തല്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ  മജീദ്. പ്രൊട്ടക്ഷനില്ലാതെ വര്‍ഷങ്ങള്‍ക്കുമുമ്പേ ജോലി നഷ്ടപ്പെട്ട 1200 അധ്യാപകരെ തിരിച്ചുകൊണ്ടുവന്ന് ശമ്പളം കൊടുക്കുകയും ആയിരക്കണക്കിനു അധ്യാപകര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്ത സര്‍ക്കാര്‍ കേവലം 238 പേരുടെ ആനുകൂല്യം വരുമ്പോള്‍ മാത്രം സാമ്പത്തിക ബാധ്യതയുടെ പേരില്‍  ഈ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണെന്ന് മജീദ് പറഞ്ഞു.

janayugom 300712

ഇടതുപക്ഷം ധര്‍ണ തുടങ്ങി


അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ പാസാക്കിയില്ലെങ്കില്‍ രാജ്യവ്യാപകമായി വന്‍പ്രക്ഷോഭം തുടങ്ങുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ തുടങ്ങിയ അഞ്ചു ദിനധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

ഭക്ഷ്യ സുരക്ഷാ ബില്‍ പാസാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥതയില്ല. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താന്‍ പണമില്ല എന്നാണു കേന്ദ്രം പറയുന്നത്. 30,000 മുതല്‍ 40,000 കോടി രൂപ വരെ ഇതിനായി ചെലവഴികേണ്ടി വരുമെന്നാണു വാദം. എന്നാല്‍ വന്‍കിട കുത്തകകള്‍ക്ക് നികുതിയിവ് നല്‍കാന്‍ സര്‍ക്കാരിന് പണം തടസമല്ല. അഞ്ച് ലക്ഷം കോടി രൂപയാണു കുത്തകള്‍ക്ക് ഇളവ് നല്‍കിയത്. ഇതിന്റെ പത്തു ശതമാനം ഉണ്ടെങ്കില്‍ രാജ്യത്തെ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പു വരുത്താം. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ നിഷേധിക്കുന്ന തരത്തിലാണു നിര്‍ദിഷ്ട ബില്‍

തയ്യാറാക്കിയിരിക്കുന്നത്. ആസൂത്രണ കമ്മീഷന്റെ തെറ്റായ കണക്ക് ആസ്പദമാക്കി ബിപിഎല്‍ പട്ടികയില്‍നിന്നു ദരിദ്രരുടെ എണ്ണം കുറയ്ക്കുന്നു. നിര്‍ദിഷ്ട ബില്‍ അനുസരിച്ച് മൂന്നു രൂപയ്ക്ക് അരി നല്‍കുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേരളത്തിലെയും പശ്ചിമബംഗാളിലെയും ഇടതുപക്ഷ സര്‍ക്കാരുകള്‍ രണ്ട് രൂപയ്ക്ക് എല്ലാവര്‍ക്കും അരി നല്‍കിയിരുന്നു. ത്രിപുരയില്‍ ഇപ്പോഴും രണ്ട് രൂപയ്ക്ക് അരി നല്‍കി വരുന്നു. ഈ സാഹചര്യത്തില്‍ മൂന്നു രൂപയ്ക്ക് അരി എന്നത് വലിയ കാര്യമല്ല. സാര്‍വത്രിക പൊതുവിതരണം ഉറപ്പുവരുത്തണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ കുത്തകകളെ ആനയിക്കാനുള്ള നീക്കത്തില്‍ പിന്‍മാറണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യച്ചൂരി,, വൃന്ദ കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, മുതിര്‍ന്ന നേതാവ് എ ബി ബര്‍ദന്‍, ഡി രാജ, അതുല്‍കുമാര്‍ അഞ്ജല്‍, ആര്‍എസ്പി നേതാക്കളായ ടി ജെ ചന്ദ്രചൂഡന്‍, അബനി റോയി, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാക്കളായ ദേബബ്രത ബിശ്വാസ്, ജി ദേവരാജന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

deshabhimani news

Safety of Indian Railways


The tragic death of 30 passengers in a sleeper coach in the Tamilnadu Express due to an electric short circuit once again highlights the absence of adequate safety measures in the Indian Railways. It is shocking that there are no mechanisms in place to deal with such an occurrence leading to the spread of the fire which engulfed the whole compartment while the passengers were asleep. The upkeep of the trains and safety checks and monitoring seem to be the least priority for the present incumbent of the Railway Ministry.

Earlier also the CPI(M) had demanded that the Prime Minister look into the affairs of the Indian Railways and the way it is being mismanaged. This now brooks no delay.

The CPI(M) conveys its condolences to the families of those killed and injured and demands that full compensation be paid.

തിരുവണ്ണൂര്‍ കോട്ടണ്‍മില്ലില്‍ അനധികൃത നിയമനത്തിന് നീക്കം


തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിലെ തൊഴിലാളികളെ പിരിച്ചുവിട്ട് അനധികൃത നിയമനത്തിന് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തൊഴിലാളി സംഘടനകളും കമ്പനി മാനേജ്മെന്റും ഉണ്ടാക്കിയ കരാര്‍ കാറ്റില്‍ പറത്തിയാണ് അനധികൃത നിയമന നീക്കം. കോട്ടണ്‍മില്ലിലെ 187 ഒഴിവുകളിലേക്ക് നിയമനം നടത്താനാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമന ഏജന്‍സിയായ റിയാബ് മുഖേന അപേക്ഷ ക്ഷണിച്ചത്.

യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ കോട്ടണ്‍ മില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറാണ് തുറന്നത്. 40 കോടി രൂപ മുതല്‍ മുടക്കി ആധുനിക നെയ്ത്ത് യന്ത്രങ്ങളടക്കം സ്ഥാപിച്ചാണ് മില്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ വില്‍പനയ്ക്ക് വെച്ച സ്ഥാപനമാണ് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ ശ്രമഫലമായി 2006 ഡിസംബര്‍ 17ന് തുറന്ന് പ്രവര്‍ത്തിപ്പിച്ച് ലാഭകരമാക്കിയത്. മില്‍ നവീകരിച്ചതോടെ 271 ജിവനക്കാരാണ് ജോലിക്ക് വേണ്ടത്. കമ്പനി തുറക്കുമ്പോള്‍ 70 സ്ഥിരം ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്ന് പലഘട്ടങ്ങളായി 200-ലധികം ട്രെയിനികളെ നിയമിച്ചാണ് മില്ലിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയത്. ട്രെയിനികള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രൊബേഷന്‍ നല്‍കണമെന്നും ഇവര്‍ 240 ദിവസം ജോലി ചെയ്താല്‍ സ്ഥിരപ്പെടുത്താമെന്നും സര്‍ക്കാരും കമ്പനി മാനേജ്മെന്റും തൊഴിലാളികളുമായി ധാരണയിലെത്തിയിരുന്നു. 2011 ജനുവരി ഒന്നിന് ഒപ്പിട്ട ഈ ധാരണാപത്രത്തിന് വിരുദ്ധമായാണ് പുതിയ നിയമനത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ്.

സ്ഥിരം ജീവനക്കാരെ കൂടാതെ 68 പ്രൊബേഷന്‍ (ബദലി) തൊഴിലാളികളും ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ സര്‍വീസുള്ള 206 ട്രെയിനികളുമാണ് സ്ഥാപനത്തിലുള്ളത്. അപേക്ഷ ക്ഷണിച്ച 187 ഒഴിവുകള്‍ നിലവില്‍ ഇവിടെയില്ല. ധാരണ പ്രകാരം നിയമനത്തിന് അര്‍ഹതയുള്ള പ്രൊബേഷന്‍കാരെയും ട്രെയിനികളേയും ഒഴിവാക്കിയാണ് പുതിയ നിയമനീക്കം. ധാരണാപത്രവും നിയമനങ്ങളും സര്‍ക്കാര്‍ റദ്ദാക്കി. നടപടി ക്രമങ്ങളും സംവരണ തത്വങ്ങളും പാലിച്ചല്ല നിയമനം എന്ന് ആരോപിച്ചാണ് നിയമനം റദ്ദാക്കിയതെന്നാണ് വിശദീകരണം. പുതിയ ഉത്തരവ് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്കുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ് ആക്കുകയും ചെയ്തു.

സംസ്ഥാനത്തെ എംപ്ലായ്മെന്റ് എക്സ്ചേഞ്ചുകളില്‍ അറിയിച്ച ശേഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനം നടത്തിയത്. മില്ലില്‍ നിയമിക്കപ്പെടുന്നതിന് പരിശീലനം നേടിയവര്‍ ഇല്ലെന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍നിന്ന് റിപ്പോര്‍ട് ലഭിച്ച ശേഷമാണ് രണ്ട് വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രെബേഷന്‍ നല്‍കിയത്. ഇതെല്ലാം മറിച്ചുവച്ചാണ് ജൂണ്‍ 23ന് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. റിയാബിനെ ഉപയോഗിച്ച് കോട്ടണ്‍ മില്ലിലും കേരളാ സോപ്സിലും ഇഷ്ടക്കാരെ നിയമിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ആഗസ്ത് ഏഴിന് പകല്‍ മൂന്നിന് ടൗണ്‍ഹാളില്‍ സിഐടിയു നേതൃത്വത്തില്‍ തൊഴിലാളി കണ്‍വന്‍ഷന്‍ ചേരും.

deshabhimani 300712

ബോംബ് നിര്‍മിച്ചത് ആര്‍എസ്എസ് കേന്ദ്രത്തിലേക്കെന്ന് പ്രതിയുടെ മൊഴി


കൊയിലാണ്ടിയില്‍ സ്ഫോടനമുണ്ടായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍നിന്നും ബോംബുകള്‍ നിര്‍മിച്ച് നല്‍കിയത് തലശേരി, ധര്‍മടം ഭാഗങ്ങളിലെ ആര്‍എസ്എസ് കേന്ദ്രങ്ങളിലേക്ക്. സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ജയദത്ത് വിഹാറില്‍ ജ്യോഷിറാമിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. തലശേരിയിലെ ദിനേശന്റെ നിര്‍ദേശമനുസരിച്ചാണ് കൊയിലാണ്ടി മാരാംമുറ്റം തെരുവിലെ വീട്ടില്‍ ബോംബ് നിര്‍മാണം നടത്തുന്നതത്രെ. ആര്‍എസ്എസിന്റെ ക്രിമിനല്‍ സംഘവുമായി ദിനേശന് ബന്ധമുള്ളതായറിയുന്നു. സ്ഫോടനശേഷി വര്‍ധിപ്പിക്കുന്നതിനുവേണ്ടിയാണ് ക്ലോറൈറ്റ് മിക്സ്ചര്‍ എന്ന നിരോധിച്ച രാസവസ്തു ഉപയോഗിക്കുന്നത്. സ്ഫോടനം ഉണ്ടായ ഉടനെ വീട്ടില്‍ സൂക്ഷിച്ചുവെച്ച ഒരു കിലോ ക്ലോറൈറ്റ് മിശ്രിതം നശിപ്പിച്ചതായി ചോദ്യംചെയ്യലില്‍ ജ്യോഷിറാം സമ്മതിച്ചു. വീട്ടില്‍നിന്നും അമ്പതോളം സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തു.
നിരോധിച്ച സ്ഫോടക വസ്തു എവിടെനിന്ന് കിട്ടി, എവിടെയൊക്കെ ബോംബുകള്‍ നിര്‍മിച്ച് നല്‍കി എന്നെല്ലാമുള്ള കാര്യങ്ങള്‍ അറിയണമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയശേഷം മാത്രമേ സാധിക്കൂവെന്ന് എസ്ഐ സുനില്‍ പറഞ്ഞു.

കൊയിലാണ്ടിയില്‍ അടുത്ത കാലത്തായി നടന്നിട്ടുള്ള ബോംബ് സ്ഫോടനങ്ങളിലെല്ലാം ആര്‍എസ്എസിന് ജ്യോഷിറാമിന്റെ സഹായം ലഭിച്ചതായാണ് വിവരം. സിപിഐ എം മുന്‍ ഏരിയാ സെക്രട്ടറി എന്‍ വി ബാലകൃഷ്ണന്റെ വീടിന് നേരെ ഒമ്പത് തവണ ബോംബെറിഞ്ഞിട്ടുണ്ട്. തലശേരിയിലെ ധര്‍മടത്തുനിന്ന് നാല് വര്‍ഷം മുമ്പാണ് ജ്യോഷിറാമിന്റെ കുടുംബം കൊയിലാണ്ടിയിലെത്തിയത്. അടുക്കളയില്‍ സ്ഫോടനം ഉണ്ടായ ഉടനെ തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിച്ചത്. ഗ്യാസ് സിലിന്‍ഡര്‍, കുക്കര്‍, പടക്കം എന്നിവ പൊട്ടിയതാണെന്ന് വരുത്താനായിരുന്നു തുടക്കത്തില്‍ ശ്രമിച്ചത്. ആളുകള്‍ എത്തിയതോടെ ഈ വാദങ്ങളെല്ലാം പൊളിഞ്ഞു.

deshabhimani 300712

ആര്‍എംപി നേതാവിന്റെ കൊലവിളി പ്രസംഗത്തിന് പൊലീസ് കാവല്‍


സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആര്‍എംപി നേതാവിന്റെ ഭീഷണിപ്രസംഗം പൊലീസ് കാവലില്‍. ആര്‍എംപി-പൊലീസ് അവിഹിത ബന്ധമാണ് ഇതോടെ പുറത്തുവരുന്നത്. ചോറോട് മലോല്‍ മുക്കില്‍ ജൂലൈ ഒന്നിന് സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ കെ കുമാരന്‍, വൈക്കിലശേരി ലോക്കല്‍ സെക്രട്ടറി ടി എം രാജന്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കെ കെ സദാശിവനാണ് വീണ്ടും കൊലവിളി പ്രസംഗം നടത്തിയത്. ആര്‍എംപി വള്ളിക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് സിപിഐ എം പ്രവര്‍ത്തകരെ തങ്ങള്‍തന്നെയാണ് ആക്രമിച്ചതെന്നും ഇനിയും അക്രമം പ്രതീക്ഷിച്ചോ എന്നും പൊലീസ് സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയത്. ഈ സമയം വടകര സിഐ, എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ വേദിക്ക് തൊട്ടുമുന്നില്‍തന്നെ ശ്രോതാക്കളായുണ്ട്.

സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സദാശിവനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ സദാശിവനെ പൊലീസ് ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ പൊലീസ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ സഹായിക്കുന്ന നിലപാടിനെതിരെ സിപിഐ എം പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ദിവസം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ഈ മേഖലയിലെ ആര്‍എംപി അക്രമകേസുകള്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വധശ്രമക്കേസിലെ പ്രതിയായ കെ കെ സദാശിവനെ അറസ്റ്റുചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ഒഞ്ചിയം ഏരിയാ ആക്ടിങ് സെക്രട്ടറി ഇ എം ദയാനന്ദന്‍ ആവശ്യപ്പെട്ടു.

deshabhimani 300712

അവകാശബോധത്തോടെ വീണ്ടും സമരഭൂമിയില്‍


മേപ്പാടി: കുഞ്ഞുകുട്ടി പരിവാരങ്ങളുമൊത്ത് അവര്‍ വീണ്ടും സംസ്കാരത്തിന്റെ മടിത്തട്ടിലെത്തി. വിരുന്നെത്തിയവര്‍ ആട്ടിപ്പായിച്ച അതേവനത്തിനുള്ളിലേക്ക് അവകാശസമരത്തിന്റെ ചെങ്കൊടി നാട്ടി. വനഭൂമിയുടെ നേരവകാശികളാണ് തങ്ങളെന്ന് ഉച്ചൈസ്ഥരം അവര്‍ ഉദ്ഘോഷിച്ചു. ആദിവാസി ഭൂസമരം കൂടുതല്‍ തീക്ഷ്ണമാകുകയാണ്.

ഭൂസമരസഹായസമിതി- ആദിവാസിക്ഷേമസമിതി പ്രവര്‍ത്തകര്‍ക്കൊപ്പം നൂറിലധികം ആദിവാസികളാണ് മേപ്പാടിയിലെ നിക്ഷിപ്ത വനഭൂമിയില്‍ വീണ്ടും അവകാശം സ്ഥാപിച്ചത്. കോട്ടപ്പടി വില്ലേജിലെ നെടുമ്പാലയിലും ആനക്കാട്ടിലും കണിയാമ്പറ്റ, മുട്ടില്‍ പഞ്ചായത്തുകളില്‍ നിന്നെത്തിയ 51 കുടുംബങ്ങളാണ് കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചത്. നെടുമ്പാലയില്‍ പടവയല്‍, കൊല്ലിവയല്‍, എടക്കൊമ്പം, ആലന്തട്ട, കോളനികളില്‍ നിന്നെത്തിയ 18 കുടുംബങ്ങളില്‍ നിന്നായി 44 ആദിവാസികള്‍ കുടിലുകള്‍ കെട്ടി. പൂത്തക്കൊല്ലി എസ്റ്റേറ്റില്‍നിന്ന് മിച്ചഭൂമിയായി പിടിച്ചെടുത്ത 25 ഏക്കര്‍ ഭൂമിയിലാണ് ആദിവാസികള്‍ അവകാശം സ്ഥാപിച്ചത്. കരണിയിലെ കല്ലുവയല്‍ കോളനി, കൂടോത്തുമ്മല്‍ പുത്തന്‍വീട് കോളനി, വയല്‍ കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള 33 പണിയ കുടുംബങ്ങളാണ് ആനക്കാട്ടില്‍ കുടില്‍ കെട്ടിസമരം തുടങ്ങിയത്. 42 സ്ത്രീകളും 45 പുരുഷന്മാരും 11 കുട്ടികളുമാണ് സമരകേന്ദ്രങ്ങളില്‍ കഴിയുന്നത്. അരിയുള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ സഹിതം തയ്യാറെടുപ്പുകളോടെയാണ് ആദിവാസികള്‍ സമരഭൂമിയിലെത്തിയത്. അറസ്റ്റും ജയിലുമൊന്നും തങ്ങള്‍ക്ക് പ്രശ്നമല്ലെന്ന് അവര്‍ അചഞ്ചലമായി പറഞ്ഞു. ഭൂമി കിട്ടുംവരെ സമരം തുടരും. ജയില്‍ വാസം വരിക്കേണ്ടിവന്നാല്‍ ജയിലില്‍ നിന്ന് തിരിച്ചെത്തുന്നതും ഈ സമരകേന്ദ്രത്തിലേക്ക് തന്നെയായിരിക്കും- ആദിവാസികള്‍ ഉറപ്പിച്ച് പറഞ്ഞു.

മെയ് ഏഴിന് ചീയമ്പത്തും വഞ്ഞോടുമാണ് ആദിവാസി ഭൂസമരത്തിന്റെ മൂന്നാംഘട്ടം തുടങ്ങിയത്. തുടക്കത്തില്‍ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആദിവാസികളെയും സര്‍ക്കാര്‍ ജയിലിലടച്ചു. ആദിവാസി ക്ഷേമസമിതിക്കൊപ്പം മറ്റ് സംഘടനകളും സമരത്തില്‍ പങ്കാളികളാകുന്നുണ്ടെങ്കിലും അവര്‍ കോടതിയില്‍ നിന്നും ജാമ്യമെടുക്കുകയാണ്. 50 സമര കേന്ദ്രങ്ങളിലായി 2500 ലധികം ആദിവാസികള്‍ ഇപ്പോള്‍ സമരരംഗത്താണ്. 890 പേര്‍ ഇപ്പോഴും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജയിലുകളിലാണ്. എന്നാല്‍ ഭൂസമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. ജൂണ്‍ 14ന് ആദിവാസിസംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഒരാഴ്ചക്കകം മന്ത്രിസഭ ഉപസമിതി ജില്ല സന്ദര്‍ശിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലയിലെത്തിയ മുഖ്യമന്ത്രി ആദിവാസികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നടപ്പായില്ല.മാത്രമല്ല ഭൂമി വിതരണം ചെയ്യാനുള്ള നടപടികളും എവിടെയുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഭൂസമരം കൂടുതല്‍ ശക്തമാക്കാന്‍ ഭൂസമരസഹായസമിതി തീരുമാനിച്ചത്.

നിയമം ലംഘിക്കുന്നത് സര്‍ക്കാര്‍: സി കെ ശശീന്ദ്രന്‍

മേപ്പാടി: ആദിവാസികള്‍ക്ക് നിയമപ്രകാരം നല്‍കാനുളള ഭൂമി വിതരണം ചെയ്യാതെ സര്‍ക്കാരാണ് നിയമം ലംഘിക്കുന്നതെന്ന് ഭൂസമര സഹായസമിതി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ പറഞ്ഞു. നെടുമ്പാലയില്‍ ഭൂസമരം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം വിതരണം ചെയ്യണമെന്ന് നിയമമുണ്ട്. ഇത് നടപ്പാക്കുന്നതിന് പകരം ജനാധിപത്യമാര്‍ഗത്തിലൂടെ സമരം ചെയ്യുന്ന ആദിവാസികളെ അടിച്ചമര്‍ത്തുകയാണ്. സമരത്തില്‍ പങ്കെടുത്ത 1769 ആദിവാസികള്‍ക്കെതിരെ സര്‍ക്കാര്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.സ്ത്രീകളും കുട്ടികളുമടക്കം 800ലധികം പേര്‍ ഇപ്പോഴും ജയിലുകളിലാണ്. ആദിവാസികള്‍ ജയിലില്‍ കിടക്കുമ്പോള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയില്ല. ആഗസ്ത് 15ന് വലിയൊരു പ്രക്ഷോഭത്തിന് ജില്ല സാക്ഷ്യം വഹിക്കും.കൂടാതെ ജയിലില്‍ 30 മുതല്‍ ആദിവാസികള്‍ നിരാഹാരസമരം ആരംഭിക്കുമെന്നും സി കെ ശശീന്ദ്രന്‍ പറഞ്ഞു.

കെ ടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. വി എ സുബ്രഹ്മണ്യന്‍ സംസാരിച്ചു. വി ഗിരീഷ് സ്വാഗതം പറഞ്ഞു. ആനക്കാട് എകെഎസ് ജില്ലാപ്രസിഡന്റ് സീതബാലന്‍ ഉദ്ഘാടനംചെയ്തു.ഗോപി അധ്യക്ഷനായി. സണ്ണിഡാനിയേല്‍ സംസാരിച്ചു.

deshabhimani 300712

ജില്ലാ ആശുപത്രി ഇല്ലാതാകും പാലക്കാട്ട് തുടങ്ങുന്നത് സ്വാശ്രയ മെഡിക്കല്‍ കോളേജ്


പട്ടികജാതി വകുപ്പിന്റെ കീഴില്‍ പാലക്കാട് തുടങ്ങുന്നത് സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജെന്ന് സൂചന. കേരള എഡ്യൂക്കേഷന്‍ സൊസൈറ്റി എന്ന ട്രസ്റ്റിന്റെ കീഴീല്‍ സ്ഥാപനം തുടങ്ങാനാണ് ശ്രമം. 60 ശതമാനം സീറ്റ് പട്ടിക വിഭാഗത്തിനും ബാക്കി സ്വാശ്രയമാക്കാനുമാണ് നീക്കം. ജില്ലാ ആശുപത്രിയിലെ നിലവിലുള്ള സൗകര്യത്തിലാകും ക്ലാസുകള്‍ തുടങ്ങുക. മെഡിക്കല്‍ കോളേജിനെന്ന പേരില്‍ യാക്കരയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനും ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് സ്പെഷ്യല്‍ ഓഫീസര്‍ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസ് തുടങ്ങാന്‍ ശ്രമം നടക്കുന്നു. എന്നാല്‍ ആവശ്യമായ ഒരു സൗകര്യവും ജില്ലാ ആശുപത്രിയില്‍ ഒരുക്കിയിട്ടില്ല. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിര്‍ബന്ധപൂര്‍വം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും നീക്കമുണ്ട്. പിജിയുള്ള ഡോക്ടര്‍മാരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമ്പോള്‍ ഇവര്‍ക്ക് യുജിസി നിരക്കിലുള്ള ശമ്പളം നല്‍കുമോയെന്ന കാര്യത്തിലും തീര്‍പ്പില്ല. നിലവില്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ആശുപത്രി പട്ടികജാതി വകുപ്പിന് കീഴിലാവും. ഇത് ജീവനക്കാര്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ഏകപക്ഷീയമായി നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.

നിലവില്‍ ജില്ലാ ആശുപത്രിയുടെ ഭരണചുമതല ജില്ലാ പഞ്ചായത്തിനാണ്. മെഡിക്കല്‍ കോളേജ് ആകുമ്പോള്‍ ഇതും മാറും. ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജാകുന്നതോടെ ജില്ലാ ആശുപത്രി ജില്ലയ്ക്ക് നഷ്ടമാകും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുള്ള എല്ലാ ജില്ലയിലും ജനറല്‍ ആശുപത്രികള്‍ നിലവിലുണ്ട്. പാലക്കാട് ജനറല്‍ ആശുപത്രിയും ഇല്ല. സാധാരണക്കാരാകും ഇതിന്റെ ദുരിതം ഏറെ സഹിക്കേണ്ടി വരിക. തൃശൂരില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയത് ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ്. എന്നാല്‍ മെഡിക്കല്‍ കോളേജ് സ്വതന്ത്രമായതോടെ ജില്ലാ ആശുപത്രി അവഗണിക്കപ്പെട്ടു. ഇവിടെയും അതേ അവസ്ഥയാകും എന്ന് ജീവനക്കാര്‍ സ്ശയിക്കുന്നു. മെഡിക്കല്‍ കോളേജിന്റെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിരികുന്നത് വിഷയത്തില്‍ കാര്യമായ പരിജ്ഞാനമില്ലാത്ത പട്ടികവകുപ്പ് ഡയറക്ടര്‍ ആയിരുന്ന വ്യക്തിയെയാണ്. ഇതും പ്രവര്‍ത്തിന് ഏറെ തടസ്സം വരുത്തുന്ന ഘടകമാണെന്ന് ആരോഗ്യ വിഭാഗം ജീവനക്കാര്‍ പറയുന്നു. യാക്കരയില്‍ ഇന്ത്യന്‍ ടെലഫോണ്‍ ഇന്‍ഡസ്ട്രീസില്‍ (ഐടിഐ)നിന്നാണ് 77.72 ഏക്കര്‍ മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐടിഐ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഒരു മാസത്തേക്ക് നിര്‍മാണ പ്രവൃത്തി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

deshabhimani 300712

പയ്യന്നൂരില്‍ വീടുകളില്‍ അര്‍ധരാത്രി പൊലീസ് ഭീകരത

പയ്യന്നൂരിലെ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ധരാത്രിയില്‍ പൊലീസ് ഭീകരത. വീട്ടുമുറ്റത്തെ ചെടികളും വാഴയും മറ്റു കൃഷികളും വെട്ടിനശിപ്പിച്ച പൊലീസ് കുടിവെള്ള പമ്പുകളുടെ വൈദ്യുതി കണക്ഷന്‍ മാറ്റി ഷോക്കേല്‍ക്കുംവിധം ക്രമീകരിച്ചു. വൈദ്യുതിചാര്‍ജ് വര്‍ധനക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധമാര്‍ച്ചിന്റെ കേസിലുള്‍പ്പെട്ടവരെ അറസ്റ്റുചെയ്യാനെന്ന വ്യാജേനെയാണ് അതിക്രമം.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സും പൊലീസും വീടുകളില്‍ എത്തിയത്. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി വി ദിലീപ്, വെള്ളൂര്‍ സെന്‍ട്രല്‍ വില്ലേജ് കമ്മറ്റി അംഗം പി ഗിരീഷ്, ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും വെള്ളൂര്‍ ജനതാ മില്‍ക്കിലെ സെയില്‍സ്മാനുമായ കെ ബിജു എന്നിവരുടെ വീടുകളിലാണ് അക്രമം നടത്തിയത്. ഇവരുടെപേരില്‍ നരഹത്യാശ്രമത്തിനാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. ദിലീപിന്റെ കൊക്കാനിശേരിയിലെ വീട്ടിലെത്തിയ പൊലീസ് അച്ഛന്‍ സി വി കുഞ്ഞിക്കണ്ണനോട് വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ദിലീപ് വീട്ടിലില്ലെന്നും ദിലീപിന്റെ ഭാര്യയും മകളും മറ്റു കുടുംബാംഗങ്ങളുമാണ് രണ്ടുമുറികളിലായി ഉറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന്, പൊലീസ് വീട് അരിച്ചുപെറുക്കുന്നതിനിടെയാണ് വീടുവളഞ്ഞ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് അതിക്രമം നടത്തിയത്. കുലച്ച വാഴകളും മുരിങ്ങയും ചേനയും വെട്ടിനിരത്തി. പൈപ്പുതുറന്ന് ടാങ്കിലെ വെള്ളം ചോര്‍ത്തിക്കളഞ്ഞു. ഇതിനുശേഷം കിണറ്റുകരയിലെ മോട്ടോര്‍പമ്പിന്റെ കണക്ഷന്‍ വിടുവിച്ച് പമ്പിലേക്ക് നേരിട്ട് ബന്ധിപ്പിച്ചു. പമ്പ് ഓണ്‍ ചെയ്താല്‍ വൈദ്യുതാഘാതമേല്‍ക്കും വിധമാണ് സജ്ജീകരിച്ചത്. പേടിച്ചരണ്ട വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഗിരീഷിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം അച്ഛന്‍ പി കെ വാസുക്കുട്ടന്‍ മാസ്റ്ററെ വിളിച്ചെഴുന്നേല്‍പ്പിച്ച് വീട് പരിശോധിച്ചു. ബിജുവിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ചൂലും ചെരുപ്പും പെറുക്കിയിട്ടു. ചെടിച്ചട്ടികളും ചവിട്ടിപ്പൊട്ടിച്ചു.


പൊലീസ് അക്രമം അവസാനിപ്പിക്കണം: ടി വി രാജേഷ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. സിപിഐ എം ഏരിയാകമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറി വിജീഷിനെ അകാരണമായാണ് പൊലീസ് മര്‍ദിച്ചത്. ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളില്‍ ചെന്ന് അക്രമം കാട്ടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ യുവജനങ്ങള്‍ തയ്യാറായിവരും. ഇതുതടയാന്‍ ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും പൊലീസിന് കഴിയില്ല. അതിക്രമം കാട്ടിയ പൊലീസുകര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂരിന്റെയും ഭരണം എപ്പോഴും ഉണ്ടാവില്ലെന്ന്് പൊലീസ് മനസിലാക്കണമെന്നും രാജേഷ് പറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ ജനമൈത്രിക്കുപകരം ജനദ്രോഹം: പി കെ ശ്രീമതി

പയ്യന്നൂര്‍: എല്‍ഡിഎഫ് ഭരണകാലത്തെ ജനമൈത്രി പൊലീസ്സ്റ്റേഷനുകള്‍ ഇപ്പോള്‍ ജനദ്രോഹ പൊലീസ് സ്റ്റേഷനുകളാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. സിപിഐ എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കാക്കിയിട്ടതുകൊണ്ടുമാത്രം പൊലീസാവില്ല. കേരളത്തില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ പൊലീസിനെയാണ് ഉമ്മന്‍ചാണ്ടി നിയോഗിക്കുന്നത്. വീടുകളില്‍ അര്‍ധരാത്രിയില്‍ചെന്ന് സ്ത്രീകളടക്കമുള്ളവരെ ഭീഷണിപ്പെടുത്താന്‍ പൊലീസിനാരാണ് അധികാരം നല്‍കിയത്. പൊലീസ് സംസ്കാരമില്ലാത്തവരായി പെരുമാറിയാല്‍ എന്തുചെയ്യണമെന്ന് ജനങ്ങള്‍ ആലോചിക്കും. കേരളം ഭരിക്കുന്ന സര്‍ക്കാരിനുതന്നെ സംസ്കാരമില്ല. പിന്നെങ്ങനെയാണ് പൊലീസിന് സംസ്കാരമുണ്ടാകുന്നത്. അതിക്രമം കാണിച്ച പൊലീസുകാരെ സര്‍വീസില്‍നിന്ന് നീക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.

തിരുവഞ്ചൂരിന്റെ പൊലീസ് ചമ്പല്‍ കൊള്ളക്കാരെപ്പോലെ: പി ജയരാജന്‍

പയ്യന്നൂര്‍: ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ തിരുവഞ്ചൂരിന്റെ പൊലീസ് ചമ്പല്‍ക്കൊള്ളക്കാരാവുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. ഡിവൈഎഫ്ഐ നേതാക്കളുടെ വീടുകളില്‍ പൊലീസ് നടത്തിയ റെയ്ഡിലും അക്രമത്തിലും പ്രതിഷേധിച്ച് സിപിഐ എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ജീവിതഭാരം കൂട്ടുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ ജ്യാമ്യമില്ല വകുപ്പ് ചേര്‍ത്ത് കേസെടുത്താണ് പൊലീസ് പീഡിപ്പിക്കുന്നത്. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് ജോ. സെക്രട്ടറിമാരായ സി വി ദിലീപിന്റെയും, വെള്ളൂരിലെ കെ ബിജുവിന്റെയും, വെള്ളൂര്‍ സെന്‍ട്രല്‍ വില്ലേജ് കമ്മിറ്റിയംഗമായ ഗിരീഷ്കുമാറിന്റെയും വീടുകളില്‍ ചെന്ന് ചമ്പല്‍കൊള്ളക്കാരെപോലെ പെരുമാറാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് ജയരാജന്‍ പറഞ്ഞു. വീട്ടുപറമ്പിലെ കാര്‍ഷിക വിളകളും, പമ്പ്സെറ്റുകളും നശിപ്പിക്കുകയാണ്. കള്ളന്‍മാരുടെ രൂപത്തില്‍ പൊലീസ് വന്ന് പാതിരാത്രിയില്‍ അക്രമം നടത്തുകയാണ്. രാത്രിയുടെ മറവില്‍ നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയ പൊലീസുകാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സിപിഐ എം

സിപിഐ എം നേതാക്കള്‍ക്കെതിരെ കേസെടുത്തു

പയ്യന്നൂര്‍: ഡിവൈഎഫ്ഐ നേതാക്കളുടെ വീട്ടില്‍ ശനിയാഴ്ച രാത്രി പൊലീസ് നടത്തിയ റെയ്ഡിലും അക്രമത്തിലും പ്രതിഷേധിച്ച് സിപിഐ എം ഏരിയാകമ്മിറ്റി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയടക്കം 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, ഏരിയാസെക്രട്ടറി ടി ഐ മധുസൂദനന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി സന്തോഷ് എന്നിവര്‍ക്കെതിരെയാണ് കേസെുടത്തത്. നേതാക്കള്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു.


deshabhimani 300712

കുനിയില്‍ ഇരട്ടക്കൊല: ലീഗ് നേതാക്കളുടെ പങ്കിന് തെളിവ്


അരീക്കോട് ഇരട്ടക്കൊലപാതക കേസില്‍ ലീഗ് നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. പി കെ ബഷീര്‍ എംഎല്‍എ, ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടി എന്നിവരുടെ പങ്കാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇരുവരുടെയും അറസ്റ്റ് തടയാന്‍ ഭരണതലത്തില്‍ സമ്മര്‍ദമുള്ളതായാണ് വിവരം. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ അഹമ്മദ്കുട്ടി മുഖ്യ പങ്കുവഹിച്ചതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

 ഫെബ്രുവരി 20ന് കുനിയില്‍ പൊതുയോഗത്തില്‍ നടത്തിയ പ്രസംഗത്തില്‍ കൊളക്കാടന്‍ കുടുംബത്തെ വകവരുത്താനും അതിനായി ഒന്നിക്കാനും ഇയാള്‍ ആഹ്വാനംചെയ്തിരുന്നു. ഇതിന്റെ ഓഡിയോ സിഡി പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശവാസിയായ വ്യക്തി റെക്കോര്‍ഡ് ചെയ്ത ശബ്ദം അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍ കൊലചെയ്യാന്‍ ആഹ്വാനംചെയ്തതായി തെളിഞ്ഞിട്ടുണ്ട്. പ്രസംഗം തന്റേതുതന്നെയാണെന്ന് അഹമ്മദ്കുട്ടി ചോദ്യംചെയ്യലില്‍ സമ്മതിച്ചു. കൂടുതല്‍ വ്യക്തതക്കുവേണ്ടി ശബ്ദം തിങ്കളാഴ്ച ശാസ്ത്രീയമായി പരിശോധിക്കും. പകല്‍ 12ന് ആകാശവാണി മഞ്ചേരി എഫ്എം നിലയത്തിലാണ് പരിശോധന. തുടര്‍ പരിശോധനക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്കയക്കും. അഹമ്മദ്കുട്ടി അറസ്റ്റിലായാല്‍ പി കെ ബഷീര്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്. കൊലപാതകം നടന്ന രാത്രിയിലും പിറ്റേദിവസവും പാറമ്മല്‍ അഹമ്മദ്കുട്ടിയും മറ്റ് പ്രധാന പ്രതികളും എംഎല്‍എ പി കെ ബഷീറിനെ നിരന്തരം ഫോണില്‍ വിളിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. അഹമ്മദ്കുട്ടിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന നിലപാടിലാണ് ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം. അതിനുള്ള തെളിവുകള്‍ കിട്ടിക്കഴിഞ്ഞു. എന്നാല്‍ അറസ്റ്റിന് മേലധികാരികളുടെ അനുമതികിട്ടിയിട്ടില്ല. അറസ്റ്റ് ഒഴിവാക്കാന്‍ മുസ്ലിംലീഗ് ജില്ലാ നേതൃത്വം കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്.

deshabhimani 300712

വെറ്ററിനറി സര്‍വകലാശാലാ ധാരണാപത്രം റദ്ദാക്കല്‍: മുഖ്യമന്ത്രിയുടെ വാദം തള്ളി ബിഎസ്എന്‍എല്ലിന്റെ കത്ത്


വെറ്ററിനറി സര്‍വകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വാദം ബിഎസ്എന്‍എല്‍ തള്ളി. സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെ മാര്‍ഗരേഖ അനുസരിച്ച് ധാരണാപത്രം നിലനില്‍ക്കില്ലെന്നതിനാലാണ് റദ്ദാക്കിയതെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം. ഇത് പൂര്‍ണമായും നിരാകരിക്കുന്നതാണ് ബിഎസ്എന്‍എല്‍ ചീഫ് എന്‍ജിനിയര്‍ വെറ്ററിനറി സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് നല്‍കിയ കത്ത്.

സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെ മാര്‍ഗരേഖ അനുസരിച്ചുതന്നെയാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്ന് കത്തില്‍ പറയുന്നു. ഏപ്രില്‍ 13ന് ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് ബിഎസ്എന്‍എല്‍ വെറ്ററിനറി സര്‍വകലാശാലയുടെ നിര്‍മാണപ്രവര്‍ത്തനവുമായി മുന്നോട്ടുപോയി. ധാരണാപത്രത്തിന്റെ രണ്ടാംവകുപ്പ് ഒന്നാം ഉപവകുപ്പ് അനുസരിച്ച് ബിഎസ്എന്‍എല്‍ സീനിയര്‍ ആര്‍ക്കിടെക്ട്, സര്‍വകലാശാല ചീഫ് എന്‍ജിനിയറുമായി പൂക്കോട് ക്യാമ്പസ് സന്ദര്‍ശിച്ച് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും സര്‍വകലാശാലയ്ക്ക് നല്‍കുകയും ചെയ്തു. മണ്ണുത്തിയിലെ പ്രവൃത്തികളുടെ രൂപരേഖ നല്‍കി. ഇവയുടെ എസ്റ്റിമേറ്റും തയ്യാറാക്കി. ധാരണാപത്രത്തിലെ ഏഴ്- ഒന്ന് ഉപവകുപ്പുപ്രകാരം കേന്ദ്ര പൊതുമരാമത്തുവകുപ്പിന്റെ നിബന്ധന അനുസരിച്ചാണ് സര്‍വകലാശാലയുടെ നിര്‍മാണപ്രവര്‍ത്തനം ബിഎസ്എന്‍എല്‍ ഏറ്റെടുത്തതെന്നും കത്തില്‍ പറയുന്നു. സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര പൊതുമരാമത്തുവകുപ്പിന്റെ എല്ലാ നിബന്ധനയും ബിഎസ്എന്‍എല്‍ പാലിക്കുന്നുണ്ട്. അതിനാല്‍ പൊതുജനതാല്‍പ്പര്യത്തില്‍നിന്ന് വ്യതിചലിക്കാറില്ലെന്നും കത്തില്‍ പറയുന്നു.

deshabhimani 300712

ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണത്തിന് സ്പീക്കര്‍ ഇടപെടണം

ദേശാഭിമാനി 300712

Sunday, July 29, 2012

എസ്എഫ്ഐ സമ്മേളനം സമാപിച്ചു; ഷിജുഖാന്‍ പ്രസിഡന്റ്, ബിനീഷ് സെക്രട്ടറി


എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായി ജെ എസ് ഷിജുഖാനേയും സെക്രട്ടറിയായി ടി പി ബിനീഷിനേയും തെരഞ്ഞെടുത്തു. പാലക്കാട്ട് നടന്ന 31-ാം സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.


 മറ്റ് ഭാരവാഹികള്‍: കെ സബീഷ്, ചിന്ത ജെറോം, ശീതള്‍ ഡേവിസ്, ആര്‍ എസ് ബാലമുരളി (വൈസ് പ്രസിഡന്റുമാര്‍). ധന്യ വിജയന്‍, കെ റഫീഖ്, എം ഷാജര്‍, പി ജി സുബിദാസ് (ജോയിന്റ് സെക്രട്ടറിമാര്‍), ആര്‍ രാഹുല്‍, പി ജിജി, അനീഷ് എം മാത്യു, റിബിന്‍ ഷാ, എന്‍ ദിനേശ് ബാബു, സരിന്‍ ശശി (സെക്രട്ടറിയറ്റംഗങ്ങള്‍). 77 അംഗ സംസ്ഥാന കമ്മിറ്റിയേയും സമ്മേളനം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. 


തിരുവനന്തപുരം നെടുമങ്ങാട് പത്താങ്കല്‍ സ്വദേശിയായ ഷിജുഖാന്‍ 2007 മുതല്‍ 2011 വരെ ബാലസംഘം സംസ്ഥാന സെക്രട്ടറിയായിരുന്നു. കേരള സര്‍വകലാശാലാ സിന്‍ഡിക്കറ്റംഗമായിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍നിന്ന് ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ നേടിയിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം ലോ അക്കാദമി വിദ്യാര്‍ഥിയാണ്. കോഴിക്കോട് ഒഞ്ചിയം തയ്യില്‍ സ്വദേശിയായ ടി പി ബിനീഷ് കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ഥിയാണ്. എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സിപിഐ എം ഊരാളങ്കല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. കലിക്കറ്റ് സര്‍വകലാശാലാ സെനറ്റംഗമായിരുന്നു.

തെറ്റായ വിദ്യാഭ്യാസ നയത്തിനെതിരെ അണിനിരക്കുക: എസ്എഫ്ഐ

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ അട്ടിമറിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ വികല നയത്തിനെതിരെ എല്ലാവരും അണിനിരക്കണമെന്ന് എസ്എഫ്ഐ സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്തു. സ്കൂള്‍ പാഠ്യപദ്ധതി നിര്‍ണയിക്കാനുള്ള അവകാശം മത-സാമുദായികപ്രമാണിമാര്‍ക്ക് വീതിച്ചുകൊടുക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. സര്‍ക്കാര്‍ സമിതികളുടെ തലപ്പത്ത് മുസ്ലിംലീഗ് പ്രാദേശികനേതാക്കന്മാരെ അവരോധിച്ചു. മതനിരപേക്ഷതയും ജനാധിപത്യകാഴ്ചപ്പാടും ശാസ്ത്രീയബോധവും ഉയര്‍ത്തിപ്പിടിക്കേണ്ട ഇത്തരം സമിതികളില്‍ വര്‍ഗീയ-സങ്കുചിത താല്‍പ്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. സ്കൂളിലെ ഉച്ചക്കഞ്ഞിപദ്ധതി തകര്‍ക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. ലീഗ് നേതാക്കന്മാരുടെ ഉടമസ്ഥതയിലുള്ള 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള ശ്രമം ലക്ഷങ്ങള്‍ കോഴ വാങ്ങാന്‍ വേണ്ടിയാണ്. ഹയര്‍സെക്കന്‍ഡറി പ്രവേശനമാകട്ടെ താളപ്പിഴകള്‍ നിറഞ്ഞതും. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്ലസ്വണ്‍ പ്രവേശനത്തില്‍ നിന്നും പുറന്തള്ളപ്പെട്ടു.

സദാചാരഗുണ്ടായിസത്തിന്റെ പേരില്‍ പൗരാവകാശങ്ങള്‍ കേരളത്തില്‍ ലംഘിക്കപ്പെടുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയവാദികളും തീവ്രവാദ ചിന്താഗതിക്കാരും സദാചാരഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കാസര്‍കോട് എസ്എഫ്ഐ നേതാക്കളെ മര്‍ദിച്ചവശരാക്കിയത് "താലിബാനിസ"ത്തിന്റെ പ്രചാരകരാണ്. അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കലിക്കറ്റ് സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കണം. വൈസ്ചാന്‍സിലറും നോമിനേറ്റഡ് സിന്‍ഡിക്കേറ്റും ജനാധിപത്യവിരുദ്ധ നിലപാടാണ് തുടരുന്നത്. ഭരണരംഗത്താകെ അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്നു. വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കേണ്ട സര്‍വകലാശാലാഭൂമി രാഷ്ട്രീയ പങ്കുകച്ചവടത്തിന് ഉപയോഗിക്കുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് 39ഓളം സ്വാശ്രയകോളേജുകള്‍ക്ക് അനുമതി നല്‍കിയത്. ഏകജാലക സംവിധാനത്തിലൂടെയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തെ അട്ടിമറിച്ചു. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവുമെല്ലാം കുത്തഴിഞ്ഞു. ഫലപ്രഖ്യാപനം കൃത്യമായി നടക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള വിദ്യാര്‍ഥികളുടെ അവസരവും നിഷേധിക്കപ്പെടുന്നു. ബിരുദവിദ്യാര്‍ഥികള്‍ക്കായി തീരുമാനിച്ച ഗ്രേഡ്കാര്‍ഡ് സംവിധാനവും കൃത്യമായി നടപ്പാക്കുന്നില്ല. സെനറ്റ്, യൂണിവേഴ്സിറ്റി, കോളേജ്യൂണിയനുകള്‍ എന്നിവയുടെ തെരഞ്ഞെടുപ്പിനെയും പ്രവര്‍ത്തനത്തെയും അട്ടിമറിക്കാനും ശ്രമമുണ്ട്. ഇതിനെതിരെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭഐക്യനിര രൂപപ്പെടണമെന്ന് സമ്മേളനം അഭ്യര്‍ഥിച്ചു.

ലീഗ്വല്‍ക്കരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തും: എസ്എഫ്ഐ

വിദ്യാഭ്യാസരംഗത്തെ ലീഗ്വല്‍ക്കരണത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാന്‍ എസ്എഫ്ഐ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വര്‍ഗീയവല്‍ക്കരിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംസ്ഥാന സമ്മേളന തീരുമാനം വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷും പ്രസിഡന്റ് ജെ എസ് ഷിജുഖാനും പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സമിതിയുടെയും തലപ്പത്ത് മുസ്ലിംലീഗുകാരെ തിരുകിക്കയറ്റാനാണ് മന്ത്രി അബ്ദുറബ്ബ് ശ്രമിക്കുന്നത്. ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പ്രവേശനം താളപ്പിഴകള്‍ നിറഞ്ഞതാണ്. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ പ്ലസ് ടു പ്രവേശനത്തില്‍നിന്ന് പുറന്തള്ളപ്പെട്ടു. ഇതാണ് പട്ടാമ്പിയിലെ വിദ്യാര്‍ഥിനി രേഷ്മയെ ആത്മഹത്യയിലേക്കു തള്ളിവിട്ടത്. സ്വാശ്രയ വിദ്യാഭ്യാസം ജാതി-മത ശക്തികള്‍ക്കായി തീറെഴുതികൊടുത്തിരിക്കുകയാണ്. ഇത് അപകടകരമാണ്. നേഴ്സിങ് മേഖലയില്‍ ബലരാമന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. വികലമായ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരുമെന്നും അതിനായുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

വിദ്യാഭ്യാസ കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: കോടിയേരി

പാലക്കാട്: വിദ്യാഭ്യാസ മേഖലയിലെ കൊള്ളയടിക്ക് സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്}ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനവിരുദ്ധനയങ്ങള്‍ മാത്രമാണ് യുഡിഎഫ് നടപ്പാക്കുന്നത്. എല്ലാ മേഖലയെയും ദുരിതത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ ഒടുവില്‍ വൈദ്യുതിനിരക്കും വര്‍ധിപ്പിച്ച് ജനങ്ങളെ പിഴിയുകയാണെന്ന് കോടിയേരി പറഞ്ഞു. എസ്എഫ്ഐ 31-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ക്കുണ്ടായിട്ടും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന പട്ടാമ്പിയിലെ രേഷ്മ യുഡിഎഫ്സര്‍ക്കാര്‍ തുടരുന്ന വിദ്യാഭ്യാസ നയത്തിന്റെ രക്തസാക്ഷിയാണ്. മുമ്പ് യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴാണ് രജനി എസ് ആനന്ദ് എന്ന വിദ്യാര്‍ഥിനിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലേതുപോലെ ഉയര്‍ന്ന ഫീസ് മറ്റൊരു സംസ്ഥാനത്തുമില്ല. വിദ്യാര്‍ഥിവിരുദ്ധ നിലപാടിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കുകയും ചെയ്യുന്നു. ഇത്തരം അനീതിക്കെതിരെ പ്രതികരിക്കുന്ന എസ്എഫ്ഐയേയും പൊതുരംഗത്ത് സിപിഐ എമ്മിനേയും തകര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് ഒരു നയവും ഇടതുപക്ഷപ്രസ്ഥാനത്തിന് മറ്റൊരു നയവുമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. നെടുങ്കണ്ടത്ത് അനീഷ്രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഡിസിസി ഓഫീസില്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു. അരീക്കോട് ഇരട്ടക്കൊലക്കേസിലെ പ്രതിയായ മുസ്ലിംലീഗ് എംഎല്‍എ ബഷീനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നുമില്ല. അതേസമയംതന്നെ ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടുകയാണ്. കേസില്‍ ഏഴ് പ്രതികളാണുള്ളതെന്ന് പറയുന്നു. എന്നാല്‍, എണ്‍പതോളംപേരെയാണ് പൊലീസ് പ്രതിയാക്കിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയാക്കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായ അഴീക്കോടന്‍ രാഘവന്റെ കൊലപാതകത്തിനുപിന്നില്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനാണെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഴീക്കോടന്‍ കൊലപാതകം സര്‍ക്കാര്‍ വീണ്ടും അന്വേഷിക്കുമോയെന്ന് കോടിയേരി ചോദിച്ചു.

അക്രമവും കൊലപാതകവുംകൊണ്ട് ഏതെങ്കിലും പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അക്രമത്തില്‍ ഏറ്റവും കൂടുതല്‍ ജീവന്‍ നഷ്ടമായത് എസ്എഫ്ഐക്കും സിപിഐ എമ്മിനുമാണ്. ഇതിനെ ആശയപരമായും രാഷ്ട്രീയമായും നേരിടുകയാണ് ചെയ്തത്. അതുകൊണ്ടാണ് മുപ്പതോളം പ്രവര്‍ത്തകരെ നഷ്ടപ്പെട്ട എസ്എഫ്ഐ ഏറ്റവും വലിയ വിദ്യാര്‍ഥിപ്രസ്ഥാനമായി മാറിയത്. ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് കൂട്ടിയത് ഇത് നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും വര്‍ധിക്കാന്‍ ഇടവരുത്തുമെന്നും കോടിയേരി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് അടിത്തറയുണ്ടാക്കിയത് ഇ എം എസ്: ടി ശിവദാസമേനോന്‍

പാലക്കാട്: കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് അടിത്തറയുണ്ടാക്കിയത് ഇം എം എസ് സര്‍ക്കാരാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ടി ശിവദാസമേനോന്‍ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി "വിദ്യാഭ്യാസ രംഗത്തെ സാമൂഹ്യനീതി" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം രാഷ്ട്രീയവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമാണ് ഇപ്പോഴത്തെ ശ്രമം. എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം ആദ്യം നടപ്പാക്കിയത് ഇ എം എസ് സര്‍ക്കാരാണ്. വെള്ളാപ്പളളിയും എന്‍എസ്എസുംചേര്‍ന്ന് ഹിന്ദുലീഗുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് രാജ്യത്തിന് വന്‍ അപകടമാകും. കൊടിയ മര്‍ദനങ്ങള്‍ക്കുമുന്നിലും പതറാതെ നെഞ്ചുവിരിച്ചുനിന്നവരാണ് എസ്എഫ്ഐക്കാര്‍. ഇവരെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല-ശിവദാസമേനോന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വച്ചു: ഋതബ്രത ബാനര്‍ജി

പാലക്കാട്: കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറ വച്ചതായി എസ്എഫ്ഐ ജനറല്‍സെക്രട്ടറി ഋതബ്രത ബാനര്‍ജി പറഞ്ഞു. എസ്എഫ്ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിലിലടച്ചും ഗ്രനേഡ് പ്രയോഗിച്ചും എസ്എഫ്ഐ പ്രവര്‍ത്തകരെ തളര്‍ത്താനുള്ള ശ്രമം നടക്കില്ല. രക്തസാക്ഷികളാകാന്‍ എസ്എഫ്ഐക്കാര്‍ എപ്പോഴും തയ്യാറാണ്. എന്നാല്‍, ആശയങ്ങളെ തോല്‍പ്പിക്കാന്‍ ഒരിക്കലുമാകില്ല. രാജസ്ഥാനിലും തമിഴ്നാട്ടിലും ത്രിപുരയിലും ഉള്‍പ്പടെ തെരഞ്ഞെടുപ്പു നടന്ന എല്ലാ സര്‍വകലാശാലകളിലും എസ്എഫ്ഐ മിന്നുന്ന വിജയംനേടി. ഹിമാചലിലെ സിംല സര്‍വകലാശാലയില്‍ ചരിത്രവിജയം നേടി. രാജ്യത്തെ വിദ്യാഭ്യാസനയം തീരുമാനിക്കുന്നത് വെറും ഏഴുപേരാണ്. ഇവരില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു പങ്കുമില്ല. ബംഗാളിലും ഇതുതന്നെയാണ് അവസ്ഥ. കഴിഞ്ഞ അഖിലേന്ത്യാ സമ്മേളനത്തിനും ഈ സമ്മേളനത്തിനുമിടയില്‍ രാജ്യത്ത് ഏഴ് എസ്എഫ്ഐപ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ഇവരില്‍ അഞ്ചുപേര്‍ ബംഗാളികളാണ്. എസ്എഫ്ഐക്കാരുടെ പോരാട്ടവീര്യത്തെ തകര്‍ക്കാന്‍ ഒരു ഗ്രനേഡിനും ജയിലിനും സാധിക്കില്ലെന്ന് ഋതബ്രത പറഞ്ഞു.

പൊതുവിദ്യാഭ്യാസ നിഷേധത്തിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തും: പി കെ ബിജു

പാലക്കാട്: പാവപ്പെട്ടവര്‍ക്ക് പൊതുവിദ്യാഭ്യാസം നിഷേധിക്കുന്ന സര്‍ക്കാര്‍നിലപാടിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു എം പി പറഞ്ഞു. എസ്എഫ്ഐ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥിരാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശ്രമം നടക്കില്ല. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് സംഘടനയുടെ കെട്ടുറപ്പ് ശക്തിപ്പെടുത്തും. ഇന്ത്യയിലാകെ വിദ്യാര്‍ഥികളെയും നേതാക്കളെയും ജയിലിലടച്ചും മര്‍ദിച്ചും പ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് നീക്കം. മതേതരവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പച്ചബ്ലൗസിനും പച്ചസാരിക്കുംപിന്നാലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണവിതരണവും നിര്‍ത്തലാക്കി. പച്ചവെള്ളവും പച്ച മാങ്ങയും കഴിച്ചാല്‍ മതിയെന്ന് പറയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. മുഖ്യമന്ത്രി എല്ലാത്തിനും കൂട്ടുനില്‍ക്കുന്നു. വിദ്യാഭ്യാസകച്ചവടക്കാരെ പ്രീണിപ്പിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. വിദ്യാര്‍ഥികളുടെ കൈയുംകാലും തല്ലിയൊടിച്ച് ഭരണംനടത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ജയിലും ഗ്രനേഡുംകണ്ട് ഭയക്കുന്നരല്ല എസ്എഫ്ഐക്കാര്‍. മൂന്നുസീറ്റിന്റെ ബലത്തില്‍ മൂന്നാംമുറ പ്രയോഗമാണ് വിദ്യാര്‍ഥികള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി നടത്തുന്നതെന്ന് ബിജു പറഞ്ഞു.

റാലിയില്‍ കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍

കോരിച്ചൊരിഞ്ഞ മഴയെ വക വയ്ക്കാതെയാണ് കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ റാലിയില്‍ അണിനിരന്നത്. ഗവ. വിക്ടോറിയ കോളേജ്പരിസരത്തുനിന്ന് പകല്‍ മൂന്നിന് റാലി ആരംഭിച്ചപ്പോള്‍ ത്തന്നെ മഴ ശക്തമായിരുന്നു. എന്നാല്‍, പ്രകടനത്തില്‍ അണിനിരന്ന ഒരു വിദ്യാര്‍ഥിപോലും കൊഴിഞ്ഞുപോയില്ല. മഴയില്‍ നയുമ്പോഴും സ്കൂള്‍വിദ്യാര്‍ഥികളും പെണ്‍കുട്ടികളും അടങ്ങുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് മുന്നേറി. അരമണിക്കൂറോളം മഴ നീണ്ടു. വിക്ടോറിയ കോളേജ്പരിസരത്തുനിന്ന് ആരംഭിച്ച റാലി ഹെഡ്പോസ്റ്റോഫീസ്വഴി കോര്‍ട്ട്റോഡിലൂടെ പൊതുസമ്മേളന നഗരിയായ കെ വി സുധീഷ് നഗറില്‍(കോട്ടമൈതാനത്ത്)എത്തുമ്പോഴേക്കും അന്തരീക്ഷം തെളിഞ്ഞു.

deshabhimani news

പുറത്താക്കിയത് രാജ്യം ആദരിക്കുന്ന കൃഷിശാസ്ത്രജ്ഞരെ


കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രീയ പ്രേരിതമായി ജനറല്‍കൗണ്‍സില്‍ പുറത്താക്കിയത് രാജ്യം ആദരിക്കുന്ന കാര്‍ഷിക ശാസ്ത്രജ്ഞരെ. യുഡിഎഫ് മേധാവിത്വം വോട്ടെടുപ്പിലൂടെ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി ആര്‍ ഗോപാലകൃഷ്ണന്‍, അഗ്രി ഫാക്കല്‍റ്റി ഡീന്‍ ഡോ. സ്വരൂപ് ജോണ്‍ എന്നിവരെ പുറത്താക്കിയപ്പോള്‍ സര്‍വകലാശാലയ്ക്ക് നഷ്ടമായത് രണ്ട് ഉന്നത ഉദ്യോഗസ്ഥരെയല്ല; കാര്‍ഷിക കേരളത്തിന് അമൂല്യസംഭാവന അര്‍പ്പിച്ച ശാസ്ത്രജ്ഞരെയാണ്.

വിവിധ ഇടങ്ങളിലെ സേവനത്തിനുശേഷമാണ് ടി ആര്‍ ഗോപാലകൃഷ്ണന്‍ റിസര്‍ച്ച് ഡയറക്ടറായി എത്തിയത്. പച്ചക്കറിവിത്ത് ഗവേഷണരംഗത്ത് പ്രശസ്തനാണ്. ദേശീയ കിഴങ്ങുഗവേഷണ കേന്ദ്ര നേതൃപദവിയിലേക്ക് ക്ഷണിക്കപ്പെട്ട ഘട്ടത്തിലാണ് ഇവിടെ നിയമനം ലഭിച്ചത്. മികച്ച കാര്‍ഷിക ശാസ്ത്രജ്ഞനുള്ള കൃഷിവിജ്ഞാന്‍ അവാര്‍ഡ് ഉള്‍പ്പെടെ ഒരു ഡസനോളം പുരസ്കാരം സ്വന്തമായുള്ള ഗോപാലകൃഷ്ണനെ മൂന്ന് വൈസ്ചാന്‍സലര്‍മാര്‍കൂടി ഉള്‍പ്പെടുന്ന ഇന്റര്‍വ്യൂ ബോര്‍ഡ് ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുത്തത്. അത്യുല്‍പ്പാദനശേഷിയുള്ള 35 പച്ചക്കറി ഇനം ഗോപാലകൃഷ്ണന്റെ സംഭാവനയാണെന്നതുപോലും പുറത്താക്കിയവര്‍ക്ക് അറിയില്ല. ബാക്ടീരിയാ ആക്രമണം ഏശാത്ത ഇദ്ദേഹത്തിന്റെ ഇനങ്ങള്‍ കര്‍ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സൂര്യ, ശ്വോത, ഹരിത, നീലിമ എന്നീ വഴുതനകള്‍ ഇദ്ദേഹം വികസിപ്പിച്ചതാണ്. വലുപ്പത്തിലും ഗുണത്തിലും മികച്ചതായ "അമ്പിളി" ഇനം മത്തന്‍ ദേശീയശ്രദ്ധ നേടിയിരുന്നു. ഇന്ന് ഇതാണ് വിദേശങ്ങളില്‍ പോലും കൃഷിചെയ്യുന്നത്. കുലയായി മുളക് ലഭിക്കുന്ന ഉജ്വലയും ഇദ്ദേഹത്തിന്റേതാണ്. ഇത് രാജ്യത്ത് പച്ചമുളക് ഉല്‍പ്പാദനം പത്തിരട്ടിയിലേറെയാക്കി. അനശ്വര, ലോല എന്നീ പയര്‍ ഇനങ്ങളും നീളം കുറഞ്ഞ പടവലമായ അനശ്വര, ലോല എന്നിവയും ബേബി എന്ന അമരപ്പയറും ഈ ശാസ്ത്രജ്ഞന്റെ പരീക്ഷണങ്ങളില്‍ പിറവിയെടുത്തതാണ്. തൃശൂര്‍ മണ്ണൂത്തി മൂക്കനിക്കര സ്വദേശിയാണ്.

1979ല്‍ സര്‍വീസില്‍ പ്രവേശിച്ച ഡോ. സ്വരൂപ് ജോണ്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ഫെല്ലോഷിപ് ഒന്നാം റാങ്കോടെ നേടിയതോടെയാണ് രാജ്യം ശ്രദ്ധിച്ചത്്. 2009ല്‍ കൃഷി വിജ്ഞാന്‍ അവാര്‍ഡും കരസ്ഥമാക്കി. 2005ല്‍ കായംകുളത്ത് റീജണല്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍ പ്രോജക്ട് ഡയറക്ടര്‍ ആയിരുന്നു. അമ്പതോളം പ്രേജക്ടിന് രൂപംനല്‍കി. എണ്ണക്കുരു അക്കാദമി അംഗമായിരുന്നു. ഓണാട്ടുകര ഡെവലപ്മെന്റ് പ്രോജക്ട് ലീഡറായി പ്രവര്‍ത്തിച്ച് നിരവധി സമ്പൂര്‍ണ കൃഷിപദ്ധതികള്‍ തയ്യാറാക്കി കുട്ടനാട് കര്‍ഷകരുടെ പ്രിയങ്കരനായി. 13 വിളകള്‍ വികസിപ്പിച്ചിട്ടുണ്ട്. അഞ്ച് നെല്ലിനവും തിലക്, തിലക്റാണി എന്നീ എള്ള് ഇനങ്ങളും ഇദ്ദേഹത്തിന്റേതാണ്. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുതകുന്ന നൂറ്റമ്പതോളം പ്രബന്ധം രചിച്ചിട്ടുണ്ട്. പത്തനംതിട്ട അടൂര്‍ സ്വദേശിയാണ്. പ്രൊവൈസ് ചാന്‍സലറും "ഗാലസ" പദ്ധതി ഉപജ്ഞാതവുമായ ഡോ. പത്തിയൂര്‍ ഗോപിനാഥിനെ പുറത്താക്കിയതിനു പിന്നാലെ രണ്ടു പ്രമുഖര്‍കൂടി കാര്‍ഷിക സര്‍വകലാശാലയുടെ പടിക്കുപുറത്താകുമ്പോള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് ഈ ഉന്നത കൃഷി വിജ്ഞാനപഠനകേന്ദ്രം.

deshabhimani 300712