Tuesday, June 30, 2009

കോണ്‍ഗ്രസിന്റെ തനിനിറം

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച മുന്‍തൂക്കവും തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനായതും കോണ്‍ഗ്രസിനെ രാഷ്ട്രീയ അഹന്തയുടെ പരമകാഷ്ഠയിലാണെത്തിച്ചത്. മുമ്പ് നിര്‍ത്തിവച്ച ജനദ്രോഹനയങ്ങളും തീരുമാനങ്ങളും ഒന്നൊന്നായി പുറത്തെടുക്കുന്നത് അത്തരമൊരു അഹന്തയുടെ ഫലമായാണ്. പത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ അഞ്ചുമുതല്‍ 30 ശതമാനംവരെ ഓഹരി വിറ്റ് അരലക്ഷം കോടിയിലധികം രൂപ സ്വരൂപിക്കാനുള്ള നീക്കവും അതിന്റെ ഭാഗമാണ്. ആഗോള സാമ്പത്തികപ്രതിസന്ധി ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വന്‍തോതില്‍ പ്രതിസന്ധി ഉണ്ടാക്കാത്തത് ആഗോളവല്‍ക്കരണനടപടി പലതും നടപ്പാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ സമ്പദ്ഘടന ആഗോളവ്യവസ്ഥയുമായി പൂര്‍ണമായും ചേരാത്തതുകൊണ്ടാണെന്ന് ധനമേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കിയതാണ്. അതിനു കാരണം ഇടതുപക്ഷ കക്ഷികള്‍ എടുത്ത ശക്തമായ നിലപാടാണ്. ആഗോളവല്‍ക്കരണനയം ആരംഭിച്ച കാലംതൊട്ട് അതിലെ ജനദ്രോഹവശങ്ങള്‍ക്കെതിരെ ഇടതുപക്ഷം പോരാട്ടത്തിലായിരുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ധനമേഖലകളില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ശക്തമായ പോരാട്ടം അവയെ പൂര്‍ണമായും സ്വകാര്യവല്‍ക്കരണത്തിന് വിട്ടുകൊടുക്കാന്‍ സര്‍ക്കാരിന് കഴിയാത്ത പരിതഃസ്ഥിതി ഉണ്ടാക്കി. അതോടൊപ്പംതന്നെ ഇത്തരം സ്ഥാപനങ്ങള്‍ ആഗോള മുതലാളിത്തശക്തികളുടെ കൈകളിലേക്ക് കൊടുക്കുന്നതിന് കേന്ദ്രഭരണത്തില്‍ ഇടപെടാനുള്ള അവസരം ഉപയോഗിച്ച് ഇടതുപക്ഷം ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. ഇടതുപക്ഷത്തിന്റെ കര്‍ക്കശനിലപാടിന്റെ ഫലമായി പൊതുമേഖലാ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും നിലനിന്നു. വിദേശ വിനിമയമേഖലയില്‍ മൂലധനത്തിന്റെ സര്‍വസ്വതന്ത്രമായ ഒഴുക്ക് തടയുന്ന നിയന്ത്രണം നിലനിര്‍ത്താനും കഴിഞ്ഞു. മാത്രമല്ല, ധനമേഖലയിലെ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ തത്വാധിഷ്ഠിതമായ എതിര്‍പ്പാണ് ആഗോള മുതലാളിത്ത പ്രതിസന്ധിയില്‍നിന്ന് ഇന്ത്യന്‍ സമ്പദ്ഘടനയെ രക്ഷപ്പെടുത്താന്‍ ഇടയാക്കിയത്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തം നേട്ടമായി ഉയര്‍ത്തിക്കാട്ടിയത് ഇക്കാര്യങ്ങളൊക്കെയാണ്. സമ്പദ്വ്യവസ്ഥയെ രക്ഷിക്കാന്‍ കഴിഞ്ഞത് സ്വന്തം മിടുക്കായി അവതരിപ്പിച്ചും ഇടതുപക്ഷം നിര്‍ബന്ധിച്ച് നടപ്പാക്കിച്ച തൊഴിലുറപ്പുപദ്ധതിപോലുള്ളവയുടെ ജനപ്രീതിമുതലെടുത്തുമാണ് കോണ്‍ഗ്രസ് വോട്ടുനേടിയത്. എന്നാല്‍, ഇടതുപക്ഷപിന്തുണയില്ലാതെ ഭരിക്കാന്‍ കഴിയുമെന്നുവന്നപ്പോള്‍ അനുഭവങ്ങളാകെ മറന്ന് തനിനിറം പുറത്തുകാട്ടുന്ന കോണ്‍ഗ്രസിനെയാണ് കാണാനാകുന്നത്.

2004ലെ ബജറ്റിനു മുന്നോടിയായി നടത്തിയ ചര്‍ച്ചയില്‍ എല്ലാ നവരത്ന പൊതുമേഖലാ സ്ഥാപനത്തിന്റെയും സര്‍ക്കാര്‍ ഓഹരി 51 ശതമാനമാക്കി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നതായി അന്നത്തെ ധനമന്ത്രി പി ചിദംബരം വ്യക്തമാക്കിയിരുന്നു. 2005 മെയില്‍ പൊതുമേഖലാ സ്ഥാപനമായ ബിഎച്ച്എല്ലിന്റെ 10 ശതമാനം ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് 2006 ജൂണില്‍ യുപിഎ-ഇടതുപക്ഷ ഏകോപനസമിതിയില്‍നിന്ന് ഇടതുപക്ഷം പിന്മാറിയത്. ഈ എതിര്‍പ്പിന്റെ ഫലമായി ഇത്തരം നീക്കത്തില്‍നിന്ന് യുപിഎ സര്‍ക്കാരിന് പിന്മാറേണ്ടിവന്നു. അഞ്ചുമുതല്‍ 15 വരെ ശതമാനം ഓഹരി വിറ്റ് 10,000 കോടി രൂപ സമാഹരിക്കുമെന്നാണ് ഇക്കുറി യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഈ സാമ്പത്തികവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്ര പൊതുമേഖലാ കമ്പനിയുടെ ഓഹരി വിറ്റ് 45,000 മുതല്‍ 53,000 കോടി രൂപവരെ നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വാര്‍ത്ത വന്നിരിക്കുന്നു. മന്‍മോഹന്‍സിങ് ധനമന്ത്രിയായിരിക്കെ 1991ല്‍ ആരംഭിച്ച ഓഹരിവില്‍പ്പനയിലൂടെ ഇതുവരെ നേടിയതിനേക്കാളും കൂടുതല്‍ തുക അടുത്ത ഒറ്റവര്‍ഷംകൊണ്ട് നേടാനാണ് ലക്ഷ്യം. 1991 മുതല്‍ ഇതുവരെയായി ഏകദേശം 53,000 കോടി രൂപയുടെ ഓഹരിയാണ് സ്വകാര്യമേഖലയ്ക്ക് കൈമാറിയത്. ഇതില്‍ 29,520 കോടി രൂപമാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്. വിത്തെടുത്ത് കുത്തുന്നതിനു തുല്യമായ ഈ നടപടിക്ക് യുപിഎ നേതൃത്വം നിരത്തുന്ന ന്യായീകരണം തീര്‍ത്തും ദുര്‍ബലമാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനികവല്‍ക്കരണത്തിനാണ് ഓഹരിവില്‍പ്പനയെന്ന അവകാശവാദം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. 2007-08 വര്‍ഷത്തിലെ കണക്കനുസരിച്ച് 45 പൊതുമേഖലാ സ്ഥാപനത്തിനുംകൂടി കരുതല്‍ധനവും മിച്ചവുമായി 4.85 ലക്ഷം കോടി രൂപയുണ്ട്. പൊതുമേഖലയുടെ നവീകരണത്തിനും വിപുലീകരണത്തിനുമായി ഈ തുക ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന ആവശ്യം ഇതേ സര്‍ക്കാരാണ് പൂഴ്ത്തിവച്ചിരിക്കുന്നത്. പൊതുമേഖലയുടെ നവീകരണത്തിനാണെങ്കില്‍ ആ പണം ധാരാളംമതി. എന്നാല്‍, കൈ നനയാതെ മീന്‍പിടിക്കാനും മൂലധനതാല്‍പ്പര്യം സംരക്ഷിക്കാനുമായി പൊതുമുതല്‍ വിറ്റുതുലച്ചേ തീരൂ എന്നതാണ് യുപിഎയുടെ നയം. ആകെയുള്ള 45 കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്റെ 49 ശതമാനം ഓഹരി വിറ്റാല്‍ 4.46 ലക്ഷം കോടി രൂപ ലഭിക്കുമെന്ന് നിക്ഷേപ ബാങ്കായ എസ്എംസി ക്യാപിറ്റല്‍ കണക്കു കൂട്ടയിട്ടുണ്ട്. അങ്ങനെ ലഭിക്കുന്ന പണം മാത്രമല്ല; പൊതുസ്വത്ത് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുക എന്ന താല്‍പ്പര്യവും ഈ നീക്കത്തിനു പിന്നിലുണ്ട്.

വന്‍ ലാഭസാധ്യതയുള്ളതും നിലവില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങളുടെ ഓഹരികള്‍ എന്തിന് വില്‍ക്കണം എന്ന ചോദ്യത്തിന് യുക്തമായ ഉത്തരം നല്‍കാന്‍ ഇന്നുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതിസന്ധിയില്‍നിന്ന് സംരക്ഷിക്കുന്നതിനും സാധാരണക്കാരന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമുള്ള ഇടപെടലാണ് ഇടതുപക്ഷം നാലരവര്‍ഷത്തെ യുപിഎ ഭരണത്തില്‍ നടത്തിയത്. അതിന്റെ ചെലവിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത്. ഇന്ന് 'പാലം കടന്നാല്‍ കൂരായണ'എന്ന മനോഭാവത്തോടെ ആരെയും വകവയ്ക്കാതെ പൊതുമുതല്‍ വില്‍ക്കാനിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധവും രാജ്യവിരുദ്ധവുമായ മുഖമാണ് ഒരിക്കല്‍കൂടി അനാവൃതമാകുന്നത്. അതിശക്തമായ ചെറുത്തുനില്‍പ്പിലൂടെ ഈ നശീകരണപ്രവര്‍ത്തനത്തെ ഇന്ത്യയിലെ ജനങ്ങള്‍ തടഞ്ഞേതീരൂ. അത്തരം പ്രതിരോധത്തിന് മുന്നിട്ടിറങ്ങുന്നതും ശബ്ദമുയര്‍ത്തുന്നതും ഇടതുപക്ഷമാണെന്നത്, തെരഞ്ഞെടുപ്പിലെ താല്‍ക്കാലിക തിരിച്ചടി ഇന്ത്യയില്‍ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തി ഒട്ടുംകുറച്ചിട്ടില്ല എന്നതിന് തെളിവാകുന്നുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 010709

പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം ജനവഞ്ചന

സാമ്പത്തികവളര്‍ച്ചയും ധനകമ്മി നിയന്ത്രണവുമാണ് അടിയന്തരലക്ഷ്യങ്ങളെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പറയുമ്പോള്‍ എത്ര മഹത്തായ ലക്ഷ്യങ്ങള്‍ എന്ന് ആര്‍ക്കും തോന്നിപ്പോകും. കോണ്‍ഗ്രസിന്റെ സാമ്പത്തിക സിദ്ധാന്തം മാറ്റമില്ലാതെ തുടരുമെന്നും സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്തുമെന്നുമാണ് മുഖര്‍ജി പറഞ്ഞതിന്റെ സാരാംശം. സാമ്പത്തിക വളര്‍ച്ചക്കൊപ്പം സാമൂഹ്യനീതിയും കൈവരുത്തുമെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ. അതാണ് കോണ്‍ഗ്രസിന്റെ നയസമീപനവും ഇടതുപക്ഷത്തിന്റെ നയസമീപനവും തമ്മിലുള്ള വ്യത്യാസവും. സാമ്പത്തിക വളര്‍ച്ചയെന്നാല്‍ കോണ്‍ഗ്രസിന് ദേശീയവരുമാന വളര്‍ച്ചയാണ്. സമ്പന്നരുടെ സ്വത്തും വരുമാനവും അവര്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും അളവും കൂടിയാല്‍ ദേശീയ വരുമാനം വര്‍ധിക്കും. ഒരു സൈക്കിളിന്റെ സ്ഥാനത്ത് ഒരു ആഡംബരക്കാറുണ്ടാക്കിയാല്‍ ദേശീയവരുമാനം അത്രകണ്ടു വര്‍ധിക്കുമല്ലോ. അത്തരം സാമ്പത്തികവളര്‍ച്ചകൊണ്ട് സാധാരണക്കാരന് എന്തു പ്രയോജനം? സാധാരണക്കാരന് പട്ടിണിയും തൊഴിലില്ലായ്മയും സമ്മാനിക്കുന്ന സാമ്പത്തികനയം തുടരും എന്നാണ് പ്രണബ് മുഖര്‍ജി വ്യക്തമാക്കിയത്.

അഞ്ച് പതിറ്റാണ്ടായി തുടരുന്ന സാമ്പത്തിക നയത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം, ഉള്ളവരും ഇല്ലാത്തവരും തമ്മിലെ അന്തരം കൂടുതല്‍ രൂക്ഷമായി എന്നുള്ളതാണ്. അമേരിക്കന്‍ മാഗസിനായ ഫോബ്സിന്റെ കണക്കുപ്രകാരം അമേരിക്കയ്ക്കുപുറത്തുള്ള 500 വന്‍കിട കമ്പനിയില്‍ ഒന്നുമാത്രമാണ് ഇന്ത്യന്‍ സ്വകാര്യ കമ്പനി-റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2005ല്‍ നൂറ് ശതകോടീശ്വരന്മാരില്‍ 14 പേര്‍ ഇന്ത്യക്കാരായിരുന്നു. 2007ല്‍ അത് 36 ആയും 2008ല്‍ 53 ആയും 2009ല്‍ 56 ആയും വളര്‍ന്നു. 56 ശതകോടീശ്വരന്മാരുടെ ആസ്തി 367 ശതകോടി ഡോളറായി വികസിച്ചു. ആദ്യത്തെ പത്തു ശതകോടീശ്വരന്മാരുടെ ആസ്തി ആകെ 56 ശതകോടീശ്വരന്മാരുടെ ആസ്തിയുടെ 72.48 ശതമാനമാണ്. വന്‍കിടക്കാരുടെ എണ്ണം കൂടുകമാത്രമല്ല ചെയ്യുന്നത്; അവര്‍ക്കിടയിലെ കേന്ദ്രീകരണം ശക്തിപ്പെടുകയാണ്. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും മനഃപുര്‍വമായ സാമ്പത്തികനയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്്. അതിന് അവര്‍ക്കൊരു ന്യായമുണ്ട്. അതായത്, സമ്പന്നരുടെ സാമ്പത്തികവളര്‍ച്ചയുടെ ഗുണഫലം കാലക്രമത്തില്‍ സാധാരണക്കാരിലേക്കും കിനിഞ്ഞിറങ്ങും. അതിന്റെ പേരാണ് ട്രിക്കിള്‍ ഡൌണ്‍ സിദ്ധാന്തം. ഇവിടെ മേല്‍പ്പറഞ്ഞ രീതിയിലുള്ള കിനിഞ്ഞിറങ്ങല്‍ ഉണ്ടായില്ല എന്നതാണ് അനുഭവം. ഇന്ത്യയിലെ ജനസംഖ്യയില്‍ 27.5 ശതമാനം, അഥവാ, 30 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നു എന്നാണ് പ്ളാനിങ് കമീഷന്റെ കണക്ക്. ഇത് 2004-05 ലെ കണക്കാണ്. 28.3 ശതമാനം ഗ്രാമീണരുടെ പ്രതിദിനവരുമാനം 11 രൂപ 87 പൈസയില്‍ താഴെയാണ് -രണ്ട് ചായയും രണ്ടു വടയും കഴിക്കുമ്പോള്‍ തീരുന്ന തുക. പട്ടണങ്ങളില്‍ അത് 17 രൂപ 35 പൈസയായി കണക്കാക്കിയിരിക്കുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവര്‍ പട്ടണവാസികളില്‍ 25.7 ശതമാനവും.

അസംഘടിതമേഖലയെക്കുറിച്ചു പഠനം നടത്തിയ അര്‍ജുന്‍ സെന്‍ഗുപ്ത കമീഷന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്:

"കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്തെ സാമ്പത്തികവളര്‍ച്ച 23 ശതമാനത്തിനുമാത്രമേ പ്രയോജനം ചെയ്തുള്ളൂ. 77 ശതമാനത്തിന്റെ താല്‍പ്പര്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. 77 ശതമാനത്തിന്റെ പ്രതിശീര്‍ഷ പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണ്''.

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്നുവെന്ന് ധനമന്ത്രി പറയുമ്പോള്‍ അതിനര്‍ഥം സമ്പന്നകേന്ദ്രീകൃത, ജനവിരുദ്ധ, നയങ്ങള്‍ അനുസ്യൂതം തുടരുമെന്നാണ്. നിലവിലുള്ള സാമ്പത്തികസ്ഥിതിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാണ് ആഗോള സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍. സര്‍ക്കാരിന്റെ പ്രത്യേകമായ പരിഗണനയും നിക്ഷേപവര്‍ധനയും ആവശ്യമാക്കുന്നതാണ് ഇന്നത്തെ സാമ്പത്തികസ്ഥിതി. 2009 മെയ് 29ന് പ്രസിദ്ധീകരിച്ച ഔദ്യോഗിക വിവരങ്ങള്‍ കാണുക. വളര്‍ച്ചനിരക്ക് താഴോട്ടാണെന്നു മനസ്സിലാക്കാം.

വളര്‍ച്ചനിരക്ക് (ശതമാനം) 2007-08 2008-09
ദേശീയവരുമാനം 9 6.7
കാര്‍ഷികവളര്‍ച്ച 4.9 1.6
വ്യവസായവളര്‍ച്ച 8.5 2.4

കാര്‍ഷികവരുമാനത്തിലെ തകര്‍ച്ച വ്യവസായ വളര്‍ച്ചയിലും ദേശീയ വരുമാനവളര്‍ച്ചയിലും പ്രതിഫലിച്ചതായി കാണാം. പടുകുഴിയില്‍ പതിച്ച സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വു പകരാന്‍ ഗവമെന്റ് പ്രഖ്യാപിച്ച ഉത്തേജകപാക്കേജുകളൊന്നും പര്യാപ്തമായിട്ടില്ല. വന്‍തോതിലുള്ള മുതല്‍മുടക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. നികുതി സമാഹരണം ശക്തിപ്പെടുത്തിയോ വന്‍തോതില്‍ വായ്പ വാങ്ങിയോ കമ്മിപ്പണമടച്ചോ നിക്ഷേപം വര്‍ധിപ്പിക്കാം. ആദ്യത്തെ മാര്‍ഗം- നികുതിവര്‍ധന-സര്‍ക്കാര്‍ സ്വീകരിക്കുകയില്ലെന്നു വ്യക്തം. വായ്പയും കമ്മിപ്പണവും ധനകമ്മി വര്‍ധിപ്പിക്കും. സാമ്പത്തികസ്ഥിതി പിന്നോട്ടടിക്കുന്ന പശ്ചാത്തലത്തില്‍ ധനകമ്മിയെക്കുറിച്ചുള്ള അധികവേവലാതി അപ്രസക്തമാണ്.സര്‍ക്കാര്‍ ചെലവ് ഉയര്‍ത്തി വാങ്ങല്‍ക്കഴിവ് കൂട്ടുകയാണ് വേണ്ടത്. ധനകമ്മി ഉയരുന്നതിലുള്ള വേവലാതി സ്വകാര്യവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള ന്യായവാദമാണ്. ഈ വാദത്തിന്റെ ചുവടുപിടിച്ചാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് വിഭവസമാഹരണം നടത്തണമെന്ന ആവശ്യം ഉന്നയിക്കപ്പെടുന്നത്.

വാസ്തവത്തില്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനും നടപടികള്‍ക്കും 18 വര്‍ഷത്തെ പഴക്കമുണ്ട്. 1991 ജൂലൈ 24 ലെ വ്യവസായനയപ്രഖ്യാപനമാണ് പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയ്ക്കു പച്ചക്കൊടി കാണിച്ചത്. ഇന്ത്യയുടെ വ്യവസായ വികസനത്തിന് പൊതുമേഖല അടിത്തറപാകി. 1951ല്‍ അഞ്ച് കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് അവയുടെ എണ്ണം 247 ആണ്. നിക്ഷേപം 29 കോടിയില്‍നിന്ന് 4,21,089 കോടി രൂപയായി വളര്‍ന്നു. സര്‍ക്കാരിന്റെ നയങ്ങളും നടപടികളുംകൊണ്ട് ഒന്നിനൊന്നു കരുത്താര്‍ജിച്ച സ്വകാര്യമേഖല ഇന്ന് പൊതുമേഖലയെ ഏറ്റെടുക്കാന്‍ തക്കനിലയിലേക്കു വളര്‍ന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഓഹരിവില്‍പ്പന സര്‍ക്കാരിന്റെ സജീവപരിഗണനയിലെത്തുന്നത്. 2005-06ലെ കണക്കനുസരിച്ച് 157 കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ (ഇന്‍ഷുറന്‍സ് ഒഴികെ) ലാഭത്തിലായിരുന്നു. നികുതികഴിച്ച് ആകെ ലാഭം 76,240 കോടി രൂപ. 58 സ്ഥാപനം നഷ്ടത്തിലായിരുന്നു. നഷ്ടം 5952 കോടി രൂപ. ലാഭമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യമേഖലയെ ഏല്‍പ്പിക്കാനാണ് ശ്രമം. സ്വകാര്യവല്‍ക്കരണം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ മാരകങ്ങളായിരിക്കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെത്തന്നെ സ്വകാര്യമേഖലയുടെ ലാഭമോഹങ്ങള്‍ക്കു വിടുന്നത് തികച്ചും വഞ്ചനാപരമാണ്, ആത്മഹത്യാപരമാണ്.

വിഭവസമാഹരണത്തിനു സര്‍ക്കാരിനുമുന്നില്‍ മാര്‍ഗങ്ങളേറെയുണ്ട്. അതിലൊന്നാണ് തടിച്ചുകൊഴുക്കുന്ന ഓഹരികമ്പോളം. പ്രതിദിനം 20,000 കോടി രൂപയ്ക്കുമേല്‍ ഓഹരി ഇടപാട് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടക്കുന്നുണ്ടെന്നാണ് മതിപ്പുകണക്ക്. നികുതിവരുമാനത്തിനുള്ള നല്ല ഉറവിടമാണ് ഓഹരി ഇടപാടുകള്‍. ഒരു ഉദാഹരണം 2008 ഡിസംബര്‍ അഞ്ചിന് അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില 1118.60 രൂപയായിരുന്നു. 2009 ജൂണ്‍ അഞ്ചിന് വില 2211.85 രൂപയായി വര്‍ധിച്ചു. ഓഹരി ഉടമയ്ക്ക് കൈവരുന്നത് 1093.25 രൂപയാണ് (ക്യാപിറ്റല്‍ ഗെയിന്‍). ഒരാള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ലക്ഷക്കണക്കിന് ഓഹരിയാണ്. അതനുസരിച്ചുള്ള ക്യാപിറ്റല്‍ ഗെയിനുമുണ്ടാകും.

ഓഹരികൈമാറ്റത്തിന്മേല്‍ ചുമത്തുന്ന നികുതിയാണ് കടപ്പത്രകൈമാറ്റനികുതി. 0.125 ശതമാനമാണ് നികുതിനിരക്ക്. അതായത് ഉദാഹരണത്തിന് ഓഹരി ഉടമ നല്‍കേണ്ടത് ഒരു രൂപ മുപ്പത്താറുപൈസ മാത്രം!! എന്തുകൊണ്ട് നികുതിനിരക്ക് ഉയര്‍ത്തിക്കൂടാ. നികുതി ഒഴിവാക്കാന്‍ രാജ്യത്തെ 800 പ്രമുഖ സ്റ്റോക്ക് ബ്രോക്കര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് നാഷണല്‍ എക്സ്ചേഞ്ച് മെമ്പേഴ്സ് ഓഫ് ഇന്ത്യ സമ്മര്‍ദം ചെലുത്തിവരുകയാണ്. നികുതി ഒഴിവാക്കണം അല്ലെങ്കില്‍ നിരക്കു കുറയ്ക്കണം എന്നാണ് ആവശ്യം. ഓഹരികള്‍ വാങ്ങി ഒരു കൊല്ലത്തിനകം വിറ്റാല്‍ ഹ്രസ്വകാല ക്യാപിറ്റല്‍ ഗെയിന്‍ നികുതി നല്‍കണം. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞാണു കൈമാറുന്നതെങ്കില്‍ ദീര്‍ഘകാല ക്യാപിറ്റല്‍ ഗെയിന്‍ നികുതി നല്‍കേണ്ടതില്ല. നേരത്തെ പ്രസ്തുത നികുതി ചുമത്തിയിരുന്നു. സമ്മര്‍ദത്തിനുവഴങ്ങി അത് ഉപേക്ഷിച്ചു. എന്തുകൊണ്ട് അത് തിരിച്ചുകൊണ്ടുവന്നുകൂടാ?

പക്ഷേ, അതുകൊണ്ടുമാത്രം കാര്യമായില്ല. ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ നിക്ഷേപത്തിലെ ഗണ്യമായ പങ്ക് വരുന്നത് മൌറീഷ്യസിലൂടെയാണ്. ഒന്നുകില്‍ മൌറീഷ്യസിലെ വ്യാജനിക്ഷേപകസ്ഥാപനത്തിന്റെ പേരില്‍. അല്ലെങ്കില്‍ മൌറീഷ്യസിലെ വ്യാജതാമസക്കാരന്റെ പേരില്‍. മുംബൈയിലെ താമസക്കാരനായ ഇന്ത്യക്കാരന്‍ മൌറീഷ്യസിലെ വീട്ടുമേല്‍വിലാസം ഉപയോഗിച്ചാവും നിക്ഷേപം നടത്തുന്നത്. ഇന്ത്യയും മൌറീഷ്യസും തമ്മില്‍ 26 കൊല്ലം പഴക്കമുള്ള ഒരു കരാറുണ്ട്- ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍. മൌറീഷ്യസില്‍ നികുതി കൊടുക്കുന്നയാള്‍ ഇന്ത്യയില്‍ നികുതി ചുമത്തപ്പെടാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. മൌറീഷ്യസാകട്ടെ ക്യാപിറ്റല്‍ ഗെയിന്‍ നികുതി ഉപേക്ഷിച്ചു. ആ സ്ഥിതിക്ക് ആ നികുതി ഇന്ത്യയില്‍ ചുമത്തുന്നതിന് ഒരു തടസ്സവുമില്ല. വര്‍ഷം 4000 കോടി രൂപയുടെ നികുതിനഷ്ടം ഇന്ത്യക്കുണ്ടാകുന്നെന്നാണ് കണക്ക്.

മറ്റൊരുപ്രശ്നം പാര്‍ട്ടിസിപ്പേറ്ററി നോട്ടിന്റെയാണ്. പി-നോട്ട് എന്ന് അത് അറിയപ്പെടുന്നു. സെബിയില്‍ രജിസ്റ്റര്‍ചെയ്ത വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ അങ്ങനെ രജിസ്റ്റര്‍ ചെയ്യാത്ത മറ്റു സ്ഥാപനങ്ങള്‍ക്ക് പി-നോട്ട് നല്‍കുന്നു. അതിന്റെ ബലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നു. ഇങ്ങനെ നിക്ഷേപം നടത്തുന്നത് ആരെന്നു സെബിക്ക് അറിഞ്ഞുകൂടാ. അവരെ നികുതിവിധേയരാക്കാനും കഴിയുന്നില്ല. പി-നോട്ട് നിരോധിക്കുകയും മൌറീഷ്യസുമായുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ പരിഷ്കരിക്കുകയും വേണം.

പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുകയല്ല പോംവഴി. നികുതി സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. കേരളസര്‍ക്കാരിന്റെ ബദല്‍ നയസമീപനങ്ങളുടെ പരിശോധന ഇത്തരുണത്തില്‍ സംഗതമാണ്. സാമ്പത്തിക വളര്‍ച്ചക്കൊപ്പം സാമൂഹ്യനീതിയും കൈവരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കുകയല്ല നയം. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയെ ലാഭത്തിലാക്കാന്‍ സഹായിക്കുകയും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയെ ശക്തിപ്പെടുത്തുകയുമാണ് സര്‍ക്കാര്‍നയം. 42 സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തില്‍ 28 എണ്ണം (67 ശതമാനം) ലാഭത്തിലാക്കിയത് ഈ നയസമീപനത്തിന്റെ പിന്തുണയോടെയാണ്. കേരളത്തിന്റെ ബദല്‍ സമീപനങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പലപാഠവും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 30 ജൂണ്‍ 09

Sunday, June 28, 2009

വിചാരണ വേണം മാധ്യമങ്ങള്‍ക്കും

കേരളത്തിലെ മാധ്യമങ്ങള്‍ എങ്ങനെ ജനവിരുദ്ധരാഷ്ട്രീയംകൈകാര്യംചെയ്യുന്നു എന്നും ജനങ്ങളെ എങ്ങനെയെല്ലാം കബളിപ്പിക്കുന്നു എന്നും സംശയരഹിതമായി തെളിഞ്ഞ കുറെയേറെ സംഭവങ്ങളാണ് കഴിഞ്ഞനാളുകളിലുണ്ടായത്. ഭരണഘടനാപദവി വഹിക്കുന്ന അഡ്വക്കറ്റ് ജനറലിനെ ലാവ്ലിന്‍കേസ് സംബന്ധിച്ച നിയമോപദേശം അനുകൂലമാക്കാന്‍ സിപിഐ എം നേതാവ് ടെലിഫോണില്‍ ബന്ധപ്പെട്ടെന്നും സിബിഐ ആ ഫോണുകള്‍ ചോര്‍ത്തി രേഖയാക്കി രാജ്‌ഭവനിലെത്തിച്ചെന്നും കേരളത്തിലെ രണ്ട് പ്രമുഖപത്രങ്ങള്‍ ഒരേപോലെ വാര്‍ത്തയെഴുതിയിരുന്നു. അങ്ങനെയൊരു ഫോണ്‍ ചോര്‍ത്തല്‍ അസംഭവ്യമാണെന്നും നിയമവിരുദ്ധമാണെന്നും സിബിഐ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ നിയമ-ഭരണഘടനാപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും ഈ പംക്തിയില്‍ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. നിയമരംഗത്തെ വിദഗ്ധരും അതാവര്‍ത്തിച്ചു. അതൊന്നും മുഖവിലയ്ക്കെടുക്കാതെ, തങ്ങള്‍ എഴുതിയ ഒരു പച്ചക്കള്ളം സ്ഥാപിക്കാനുള്ള തീവ്രമായ ശ്രമമാണ് പിന്നീട് പത്രങ്ങള്‍ നടത്തിയത്.

ആദ്യദിവസം ഫോണ്‍ ചോര്‍ത്തി എന്ന് മുഖ്യവാര്‍ത്ത നല്‍കിയ മനോരമ പിന്നീട് ചോര്‍ത്തി എന്ന് ഉദ്ദേശിച്ചിട്ടില്ലെന്നായി. മാതൃഭൂമിയാകട്ടെ, സ്വന്തം വ്യാജവാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുകയും സിബിഐയുടെ നിഷേധത്തെപ്പോലും തെറ്റായി അവതരിപ്പിക്കുകയുംചെയ്തു. ഒടുവില്‍, സിബിഐ എന്ന പൊലീസ് ഏജന്‍സിക്ക് കേസുകള്‍ തെളിയിക്കാന്‍ സ്വയംതീരുമാനിച്ച് ആരുടെയും ഫോണ്‍ ചോര്‍ത്താനാവില്ല എന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന കുറ്റകൃത്യമാണെന്നുമുള്ള യാഥാര്‍ഥ്യം ബന്ധപ്പെട്ടവര്‍ക്ക് അംഗീകരിക്കേണ്ടിവന്നിരിക്കുന്നു. എസ്എന്‍സി ലാവ്ലിന്‍കേസില്‍ ഗവര്‍ണറുടെ തീരുമാനം അനുകൂലമാക്കുന്നതിനായി ജനങ്ങളില്‍ തെറ്റായ ധാരണ സൃഷ്ടിക്കാന്‍ സിബിഐയും തല്‍പ്പരകക്ഷികളായ ഏതാനും മാധ്യമങ്ങളും വഴിവിട്ട പലതും ചെയ്തിട്ടുണ്ട്. വ്യാജവിവരങ്ങള്‍ അടിക്കടി നല്‍കിയ സിബിഐ, കേസിനെ അന്യായമായ സ്വന്തം വഴിക്ക് കൊണ്ടുപോകുന്നതിന് തറയൊരുക്കം നടത്താന്‍ മാധ്യമങ്ങളെയും ഉപജാപങ്ങളെയും ആശ്രയിച്ചു. അതിന്റെ ഭാഗമായാണ് സംഭവിക്കാത്ത ഫോണ്‍ ചോര്‍ത്തല്‍ പ്രധാനവാര്‍ത്തയായത്. സാധാരണനിലയില്‍ ഇത്തരമൊരു പച്ചക്കള്ളം നാട്ടിലാകെ ചര്‍ച്ചാവിഷയമായപ്പോള്‍; അതില്‍ ഗവര്‍ണറും അഡ്വക്കറ്റ് ജനറലുമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നിരിക്കെ സിബിഐ വാര്‍ത്ത പരസ്യമായി നിഷേധിക്കേണ്ടതായിരുന്നു. അതാണ് മര്യാദ. എന്നാല്‍, സിബിഐ അധികൃതര്‍ സ്വീകരിച്ചത് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ അതേ രീതിയില്‍ പേരിനൊരു നിഷേധം മാധ്യമങ്ങള്‍ക്ക് രഹസ്യമായി വിളിച്ചുകൊടുക്കുക എന്ന എളുപ്പവഴിയാണ്. അഡ്വക്കറ്റ് ജനറല്‍ എന്ന ഭരണഘടനാ പദവിയുടെ അന്തസ്സും ഔന്നത്യവും ചോദ്യംചെയ്യുന്ന അത്തരമൊരു സമീപനം സ്വാഭാവികമായും വിവാദവിഷയമായി. തന്റെ ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത യാഥാര്‍ഥ്യമാണോ, അല്ലെങ്കില്‍ എന്തുകൊണ്ട് പരസ്യമായ നിഷേധപ്രകടനം നടത്തുന്നില്ല എന്ന എ ജിയുടെ സംശയത്തിനാണ്, ഇപ്പോള്‍ സിബിഐ രേഖാമൂലം മറുപടിനല്‍കിയത്. ഫോണ്‍ ചോര്‍ത്തിയിട്ടില്ല; ചോര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നുമില്ല എന്നാണ് ആ മറുപടി. അത് സിബിഐയുടെ എന്തെങ്കിലും നന്മയുടെയോ വീണ്ടുവിചാരത്തിന്റെയോ ഫലമായി സംഭവിച്ചതല്ല. മറിച്ച്, നിയമവ്യവസ്ഥയെയും ഭരണഘടനയെയും മറികടന്ന് സിബിഐ പ്രവര്‍ത്തിച്ചു എന്ന് സ്ഥാപിക്കപ്പെട്ടാലുണ്ടാകുന്ന പ്രത്യാഘാതം ഭയന്നുള്ള രക്ഷപ്പെടല്‍മാത്രമാണ്.

ഇവിടെ ഉയര്‍ന്നുവരുന്ന സുപ്രധാനവും ഗൌരവതരവുമായ പ്രശ്നം എത്ര വലിയ കള്ളവും സത്യസന്ധമായ വാര്‍ത്തയെന്നു തോന്നിക്കുംവിധം ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കാന്‍ നാണവുംമാനവുമില്ലാതെ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറാകുന്നു എന്നതും അത്തരം നെറികെട്ട പണിക്ക് സിബിഐയെപ്പോലുള്ള ഔന്നത്യം ഭാവിക്കുന്ന ഏജന്‍സികള്‍ ഒത്താശചെയ്യുന്നു എന്നതുമാണ്. ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത തെറ്റായിരുന്നു എന്ന സിബിഐയുടെ നിഷേധക്കുറിപ്പ് വായിക്കാന്‍ ഈ പത്രങ്ങള്‍മാത്രം വാങ്ങുന്ന ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിനും അവസരംകിട്ടിയിട്ടില്ല. വ്യാജമായി സൃഷ്ടിച്ചതും മ്ളേച്ഛമായി പ്രചരിപ്പിച്ചതുമായ ഒരുകള്ളം കുറെയേറെ ജനങ്ങളുടെ മനസ്സില്‍ യാഥാര്‍ഥ്യമാണെന്നരീതിയില്‍ നില്‍ക്കുകയാണ് എന്നര്‍ഥം. സ്വന്തം വാര്‍ത്ത വ്യാജമാണെന്നറിഞ്ഞിട്ടും അത് തിരുത്താന്‍ തയ്യാറാകാതിരിക്കുകയും ബന്ധപ്പെട്ടവര്‍ തിരുത്തിയപ്പോള്‍ വായനക്കാരില്‍നിന്ന് അക്കാര്യം മറച്ചുവയ്ക്കുകയും ചെയ്യുന്നത് ഏതെങ്കിലും മാധ്യമ മര്യാദയുടെ ഭാഗമായാണെന്ന് കരുതാനാവില്ല. ഒരുതരം അഴുകിച്ചീഞ്ഞ മാധ്യമ സംസ്കാരത്തിന്റെയും കാപട്യത്തിന്റെയും ഉല്‍പ്പന്നമാണ് ഈ പെരുമാറ്റദൂഷ്യം.

മാധ്യമങ്ങള്‍ അവയുടെ വര്‍ഗതാല്‍പ്പര്യമാണ് കൈകാര്യംചെയ്യുക എന്നതും മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങള്‍ മൂലധനതാല്‍പ്പര്യത്തിന്റെ ഉപകരണങ്ങളാണെന്നതും ഓര്‍മിക്കുമ്പോള്‍തന്നെ, അത്തരം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മാധ്യമങ്ങള്‍ സ്ഥാപനങ്ങളെന്ന നിലയിലും അതില്‍തൊഴിലെടുക്കുന്ന കുറെപ്പേര്‍ സ്വന്തംനിലയിലും വഴിവിട്ടതും അസാധാരണമായതുമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാകുന്ന അനുഭവങ്ങളില്‍ ഏറ്റവുമൊടുവിലത്തെ ഒന്നാണിത്. ഇത്തരം അനുഭവങ്ങള്‍ അടിക്കടി കേരളത്തില്‍ ഉണ്ടാകുന്നു എന്നത് നിസ്സാരമായി തള്ളിക്കളയേണ്ട സംഗതിയല്ല. മാധ്യമങ്ങള്‍ക്ക് സൂര്യനുതാഴെയുള്ള എന്തിനെയും വിചാരണചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നു വാദിക്കുന്നതുപോലെത്തന്നെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമങ്ങളുടെ ദുര്‍ന്നടപ്പും വിചാരണചെയ്യപ്പെടണം.

ദുഷ്ടലക്ഷ്യങ്ങള്‍ക്കായി വായനക്കാരോട്; കാശുമുടക്കി പത്രം വാങ്ങുന്ന ഉപയോക്താവിനോട് വഞ്ചന കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് അതിനുള്ള തിരിച്ചടി കൊടുക്കാനും ജനകീയബോധം ഉണരേണ്ടതുണ്ട്. ഇക്കഴിഞ്ഞ നാളുകളില്‍ കേരളത്തിലെ സിപിഐ എമ്മിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന നുണപ്രചാരണങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുന്ന കാഴ്ചയാണുണ്ടായത്. ആ തുടര്‍ച്ചയില്‍തന്നെ മാധ്യമങ്ങളുടെ വിശ്വാസ്യത വലിയൊരുപങ്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ശരിയായ അര്‍ഥത്തിലുള്ള മാധ്യമവിചാരണ പ്രോത്സാഹിപ്പിക്കുന്നതിലൂടെയേ ഈ വിഷയം കൈകാര്യംചെയ്യാനാകൂ. ഇന്നാട്ടിലെ മാധ്യമപ്രവര്‍ത്തകരും സാംസ്കാരിക മേഖലയിലുള്ളവരും യുവജനങ്ങളും വിദ്യാര്‍ഥികളുമെല്ലാം ഏറ്റെടുക്കേണ്ട പ്രശ്നമാണിത്.

ദേശാഭിമാനി മുഖപ്രസംഗം 29-06-2009

Saturday, June 27, 2009

മനോരമയും മാതൃഭൂമിയും ഇനിയെന്തുപറയും?

അഡ്വക്കറ്റ് ജനറലും സിപിഐ എം നേതാക്കളും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്ന വ്യാജവാര്‍ത്ത സൃഷ്ടിച്ച മനോരമയും മാതൃഭൂമിയും വീണ്ടും പ്രതിക്കൂട്ടിലായി. ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ രേഖാമൂലം അറിയിച്ചതോടെയാണിത്. ധനപ്രിന്‍സിപ്പല്‍ സെക്രട്ടറി വരദാചാരിയുടെ കള്ളമൊഴിയുടെ ചുവടുപിടിച്ച് കെട്ടിച്ചമച്ച തല പരിശോധനാവാര്‍ത്ത മുന്‍പേ പൊളിഞ്ഞിരുന്നു. എജിയുടെ ഫോണിലേക്ക് സിപിഐ എം പ്രമുഖന്‍ വിളിച്ചത് സിബിഐ ചോര്‍ത്തിയെന്ന് ജൂണ്‍ മൂന്നിന് മലയാള മനോരമയുടെ പ്രധാന വാര്‍ത്തയായിരുന്നു. ഉന്നത സിപിഐ എം നേതാക്കളും എജിയും തമ്മിലുള്ള ഇരുപതിലധികം ഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്നായിരുന്നു അന്ന് മാതൃഭൂമിയുടെ കണ്ടെത്തല്‍. രണ്ടു പത്രത്തിന്റെയും ലേഖകര്‍ പേരു വച്ചെഴുതിയ വാര്‍ത്ത അടുത്ത ദിവസം സിബിഐ കേന്ദ്രങ്ങള്‍ നിഷേധിച്ചു. എന്നാല്‍, നിഷേധിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിബിഐ ഉന്നതവൃത്തങ്ങള്‍ അറിയിച്ചതായി മാതൃഭൂമി വീണ്ടും നുണയെഴുതി. കള്ളം കൈയോടെ പിടിക്കപ്പെട്ടതു കണ്ട് മനോരമ ഒന്നുമറിയാത്ത ഭാവത്തില്‍ പിന്മാറി. എന്നാല്‍, മാതൃഭൂമി വിടാന്‍ ഭാവമില്ലാതെ വ്യാജസൃഷ്ടിയില്‍ പിടിച്ചുതൂങ്ങി. പ്രോസിക്യൂഷന്‍ അനുമതി നല്‍കി ഗവര്‍ണര്‍ ഉത്തരവിറക്കിയ വാര്‍ത്തയിലും മാതൃഭൂമിയുടെ നുണ കാണാം. 'സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് അഡ്വക്കറ്റ് ജനറല്‍ ടെലിഫോണിലൂടെ ഈ വിഷയത്തെക്കുറിച്ച് ബാഹ്യശക്തികളുമായി ആശയവിനിമയം നടത്തിയ വിവരങ്ങളും സിബിഐ ഗവര്‍ണറെ ബോധ്യപ്പെടുത്തിയിരുന്നു' എന്നാണ് ജൂണ്‍ എട്ടിന് ലീഡ് വാര്‍ത്തയില്‍ ആവര്‍ത്തിച്ചത്.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ പരിഗണിക്കുന്നതിനിടെയാണ് പത്രങ്ങളും മറ്റു ചില മാധ്യമങ്ങളും ഫോണ്‍ ചോര്‍ത്തല്‍കഥ മെനഞ്ഞത്. ഗവര്‍ണര്‍ക്കുമേല്‍ യുഡിഎഫിനൊപ്പം നിന്ന് സമ്മര്‍ദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു അത്. സിബിഐ ചോര്‍ത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചു തുടങ്ങിയെന്നുവരെ മാതൃഭൂമി എഴുതി. മുഖ്യമന്ത്രി എജിയുടെ നിയമോപദേശം തേടിയതിന്റെ പിറ്റേന്നു മുതല്‍ തുടങ്ങിയ ഫോണ്‍ വിളികളാണ് ചോര്‍ത്തിയതെന്നും എജി തിരക്കിട്ട് മറുപടി നല്‍കിയതിന്റെ തലേദിവസത്തെ ഫോണ്‍വിളിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും മാതൃഭൂമി കണ്ടുപിടിച്ചിരുന്നു. ഫോണ്‍ചോര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വീണ്ടും വിദഗ്ധനിയമോപദേശം തേടിയെന്നാണ് മനോരമ പറഞ്ഞത്. ലാവ്ലിന്‍ വിവാദത്തിന് ഊക്ക് കൂട്ടാന്‍ വ്യാജകത്തുകളും ഇല്ലാത്ത ഫയലുകളുംവരെ ഇക്കൂട്ടര്‍ സൃഷ്ടിച്ചിരുന്നു.

ദേശാഭിമാനി

വിദ്യാഭ്യാസ പരിഷ്കാരം

എസ്എസ്എല്‍സി പരീക്ഷ നിര്‍ത്തലാക്കുന്നെന്ന വാര്‍ത്ത വിദ്യാര്‍ഥികളിലും രക്ഷാകര്‍ത്താക്കള്‍ക്കിടയിലും ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. കേന്ദ്ര മാനവവിഭവവികസന മന്ത്രി കപില്‍സിബല്‍ 100 ദിവസത്തിനകം നടപ്പാക്കാന്‍പോകുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെപ്പറ്റി വിശദീകരിക്കുന്ന കൂട്ടത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിയ സാഹചര്യത്തില്‍ പത്താംക്ളാസിന്റെ അവസാനത്തില്‍ പൊതുപരീക്ഷയ്ക്ക് പ്രസക്തിയില്ലെന്നും തുടര്‍ന്നു പഠിക്കാത്തവര്‍ക്ക് മാത്രമായി പത്താംക്ളാസ് പൊതുപരീക്ഷ പരിമിതപ്പെടുത്തണമെന്നുമാണ് സിബല്‍ നിര്‍ദേശിച്ചത്. സംസ്ഥാന സര്‍ക്കാരുമായും വിദ്യാഭ്യാസ വിദഗ്ധരുമായും അധ്യാപക സംഘടനകളുമായും ചര്‍ച്ച നടത്തിയശേഷം സമവായമുണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലല്ല ഏകപക്ഷീയമായാണ് ഇത്തരം ഒരു നിര്‍ദേശം കേന്ദ്രമന്ത്രി മുമ്പോട്ടുവച്ചതെന്നാണ് മനസ്സിലാക്കുന്നത്.

വിദ്യാഭ്യാസം സംസ്ഥാന ഗവമെന്റ് കൈകാര്യം ചെയ്യേണ്ടുന്ന സ്റ്റേറ്റ് വിഷയമായാണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് 42-ാം ഭരണഘടനാഭേദഗതിയിലൂടെ വിദ്യാഭ്യാസം കകറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. കകറന്റ് ലിസ്റ്റിന്റെ കാര്യത്തില്‍ കേന്ദ്ര ഗവമെന്റിന് മേല്‍ക്കൈ ഉണ്ടെന്നത് ശരിയാണ്. ഇത് സംസ്ഥാന ഗവമെന്റിന്റെ അധികാരങ്ങളില്‍ കൈകടത്തലാണെന്ന വിമര്‍ശം ന്യായമായും ഉയര്‍ന്നുവരുമെന്നതില്‍ സംശയമില്ല. വേണ്ടപ്പെട്ട രീതിയില്‍ ചര്‍ച്ച നടത്താതെ വിദ്യാഭ്യാസരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാന്‍ ഇടവരുന്ന മാറ്റം അഭിലഷണീയമല്ല. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാര്‍ ഇതിനകംതന്നെ കപില്‍ സിബലിന്റെ നിര്‍ദേശത്തില്‍ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞതായിട്ടാണ് കാണുന്നത്.

എസ്എസ്എല്‍സി പരീക്ഷ മറ്റ് പരീക്ഷകളെപ്പോലെയല്ല. ഒരാളുടെ ജീവിതത്തിലുടനീളം പരിശോധനയ്ക്ക് വിധേയമാക്കാനിടയുള്ള അടിസ്ഥാനരേഖയാണ് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്. ഏത് തൊഴിലിനും അടിസ്ഥാനയോഗ്യതയായി പരിഗണിക്കുന്നത് ഈ സര്‍ട്ടിഫിക്കറ്റാണ്. അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത നേടാന്‍ വേണ്ടതായ വര്‍ഷം സ്വാഭാവികമായും പത്ത് എന്നത് പന്ത്രണ്ടായി മാറ്റുകയാണ്. കാലംമാറുന്നതനുസരിച്ച് ഏത് മേഖലയിലും മാറ്റവും പരിഷ്കാരവും അനിവാര്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. മാറ്റമുണ്ടാകുമ്പോള്‍ സംശയവും ഉല്‍ക്കണ്ഠയും വിഷമവുമൊക്കെ സ്വാഭാവികമാണു താനും. മാറ്റം അവശ്യം ആവശ്യമാണെന്ന ബോധ്യം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവര്‍ക്കൊക്കെ ഉണ്ടായിരിക്കണം.

കേരള സംസ്ഥാന രൂപീകരണത്തെതുടര്‍ന്ന് നടന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് നിയമസഭയില്‍ കേവലഭൂരിപക്ഷം നേടി ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അന്നത്തെ പ്രഗത്ഭനായ വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരി വിദ്യാഭ്യാസ ബില്ലവതരിപ്പിച്ച് പാസാക്കി. ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലെ വിദ്യാഭ്യാസം ഏകീകരിച്ചു. അധ്യാപകരുടെ സേവന വേതനവ്യവസ്ഥയിലും സമഗ്രമായ മാറ്റം വരുത്തി. അന്നത്തെ വിദ്യാഭ്യാസ നിയമമാണല്ലോ വിമോചനസമരം എന്ന പേരില്‍ അറിയപ്പെട്ട സമരാഭാസത്തിന് മുഖ്യമായും കാരണമായത്. അതിനുമുമ്പ് മലബാറില്‍ എട്ടാംക്ളാസിന്റെ നടുവില്‍ എലിമെന്ററി സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് (ഇഎസ്എല്‍സി) എന്ന പൊതുപരീക്ഷ ഉണ്ടായിരുന്നു. ഇഎസ്എല്‍സി പാസായവര്‍ പ്രൈമറി അധ്യാപകരായി ജോലിചെയ്തിട്ടുണ്ട്. തിരുകൊച്ചി ഭാഗത്ത് മിഡില്‍ സ്കൂളിലും പൊതുപരീക്ഷ ഉണ്ടായിരുന്നു. അത് പിന്നീട് നിര്‍ത്തലാക്കി. സെക്കന്‍ഡറി സ്കൂള്‍ വിദ്യാഭ്യാസം 11 വര്‍ഷം എന്നത് പത്തുവര്‍ഷമായി ചുരുക്കി. ഒരുവര്‍ഷം കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി. ഇന്റര്‍ മീഡിയറ്റ് എന്ന ഘട്ടത്തില്‍ മാറ്റംവരുത്തി പ്രീയൂണിവേഴ്സിറ്റിയും പ്രീഡിഗ്രിയും മറ്റുമായി. ഇപ്പോള്‍ കോളേജില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി. എന്നാല്‍, ഹയര്‍സെക്കന്‍ഡറിയില്‍ വൈവിധ്യവല്‍ക്കരണം നിലവിലുണ്ട്. കോളേജ് വിദ്യാഭ്യാസത്തിന്റെ ചവിട്ടുപടിയാണ് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം. ഗണിതശാസ്ത്രം, സസ്യശാസ്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ എടുത്ത് ബിരുദവിദ്യാഭ്യാസത്തിനുള്ള അടിത്തറയാണ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെട്ടിപ്പടുക്കുന്നത്. സെക്കന്‍ഡറി വിദ്യാഭ്യാസം സ്വയം സമ്പൂര്‍ണമാക്കി പൊതുവിദ്യാഭ്യാസത്തിന്റെ അവസാനഘട്ടമായി കരുതിയിരുന്ന എസ്എസ്എല്‍സി വേണ്ടെന്ന് വയ്ക്കുന്നത് ഗുണകരമാണോ എന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. നൂറുദിവസത്തിനകം നടപ്പാക്കാനുള്ള പരിപാടിയില്‍ ഉള്‍പ്പെടുത്തേണ്ടതല്ല ഈ പരിഷ്കാരം.

അഖിലേന്ത്യാതലത്തില്‍ ഇന്നത്തെ മാര്‍ക്ക് സമ്പ്രദായം ഉപേക്ഷിച്ച് ഗ്രേഡിങ് സമ്പ്രദായം സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമായ നടപടിയാണ്. കേരളം ഇതിന് മാതൃകയാണ്. പരീക്ഷയുടെ ഭാരം കുട്ടികളുടെ തലയില്‍ നിന്നിറക്കി വയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒന്നാംറാങ്കിനുവേണ്ടിയുള്ള പരക്കംപാച്ചിലും വേവലാതിയും മാനസികസംഘര്‍ഷവും പൊല്ലാപ്പുമൊക്കെ അവസാനിപ്പിക്കാന്‍ ഇത് സഹായിക്കും. ഇന്റേണല്‍ അസസ്മെന്റ് സമ്പ്രദായം കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സഹായിക്കും. പരീക്ഷയ്ക്കുവേണ്ടി മാത്രം പഠിക്കുകയെന്ന നില അവസാനിപ്പിക്കാന്‍ ഈ സമ്പ്രദായം സഹായിക്കും. മൂന്ന് ടേമിലും ആവര്‍ത്തിച്ച് പരീക്ഷ നടത്തുന്ന സമ്പ്രദായത്തില്‍ മാറ്റംവരുത്തി രണ്ട് ടേമില്‍മാത്രം പരീക്ഷ നടത്തിയാല്‍ മതി എന്ന് തീരുമാനിച്ചപ്പോള്‍ കേരളത്തിലുണ്ടായിരുന്ന കോലാഹലവും മാധ്യമങ്ങള്‍ അതിനുനല്‍കിയ പ്രോത്സാഹനവും ഒരുവേള ഓര്‍ക്കുന്നത് നന്നായിരിക്കും. ഇപ്പോള്‍ കേരളത്തിന്റെ മാതൃക രാജ്യവ്യാപകമായി നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി പ്രകടിപ്പിച്ച അഭിപ്രായവും തീരുമാനവും ഏകപക്ഷീയമായി നടപ്പാക്കാതെ സംസ്ഥാനങ്ങളും വിദ്യാഭ്യാസ വിദഗ്ധരും അധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കി നടപ്പാക്കുന്നതാണ് ശരിയായ രീതി.

രാധാകൃഷ്ണന്‍ കമീഷനും കോത്താരികമീഷന്‍ റിപ്പോര്‍ട്ടുമൊക്കെ ചര്‍ച്ചചെയ്തവരാണ് നമ്മള്‍. രാജീവ്ഗാന്ധിയുടെ കാലത്ത് പുത്തന്‍ സാമ്പത്തികനയത്തോടൊപ്പം പുത്തന്‍ വിദ്യാഭ്യാസനയവും പാര്‍ലമെന്റില്‍ അവതരിപ്പിച്ചശേഷം വ്യാപകമായി ചര്‍ച്ചചെയ്തതാണ്. പിന്നീട് ആക്ഷന്‍ പ്ളാന്‍ അംഗീകരിച്ചു. ഇതൊക്കെ മനസ്സില്‍വച്ചുകൊണ്ട്, വിദ്യാഭ്യാസ പരിഷ്കാരവും ഏകപക്ഷീയമായി തിരക്ക് പിടിച്ച് നടപ്പാക്കാതെ, സംസ്ഥാനങ്ങളുടെ അവകാശത്തില്‍ കടന്നുകയറ്റം നടത്താതെ, വേണ്ടവിധത്തില്‍ ചര്‍ച്ച നടത്തിയേ ദൂരവ്യാപക ഫലമുളവാക്കുന്ന വിഷയത്തില്‍ പ്രത്യേകിച്ചും വിദ്യാഭ്യാസ വിഷയത്തില്‍ തീരുമാനമെടുക്കാവൂ. ഭാവിതലമുറയെ ബാധിക്കുന്ന പ്രശ്നമാണെന്ന് ഓര്‍മവേണം.

ദേശാഭിമാനി മുഖപ്രസംഗം 27 ജൂണ്‍ 2009

Friday, June 26, 2009

ഇരുണ്ട നാളുകളുടെ ഓര്‍മ

ഇന്ദിര ഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് 1975 ജൂണ്‍ 25നാണ്. പ്രഖ്യാപനം പുറത്തുവരുന്നതിനുമുമ്പുതന്നെ മൊറാര്‍ജി ദേശായി, ജയപ്രകാശ് നാരായണന്‍, വാജ്പേയി, അദ്വാനി തുടങ്ങിയ നേതാക്കളെ അറസ്റ്റു ചെയ്ത് തടങ്കലിലാക്കി. വിവരം പുറത്തറിയാതിരിക്കാന്‍ പത്രങ്ങളുടെ വായ മൂടിക്കെട്ടി. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ അട്ടിമറിച്ചു. പൌരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. അറിയാനുള്ള അവകാശവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും പൌരന്മാരില്‍നിന്ന് പിടിച്ചുപറിച്ചു മാറ്റി. പതിനായിരങ്ങളെ കല്‍ത്തുറുങ്കിലടച്ച വിവരം പത്രങ്ങളില്‍ അച്ചടിച്ചുവരാന്‍ പാടില്ലെന്ന് വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തുന്ന ഒരു ഉദ്യോഗസ്ഥന്‍ പത്രത്തിന്റെ കോപ്പി വായിച്ചുനോക്കി പ്രധാനവാര്‍ത്ത സെന്‍സര്‍ ചെയ്തതിനുശേഷം അനുവാദം നല്‍കിയാല്‍മാത്രമേ പത്രം അച്ചടിച്ച് പുറത്തുവരൂ എന്നായിരുന്നു നില. അടിയന്തരാവസ്ഥയ്ക്കെതിരെ ഒരക്ഷരം ഉരിയാടിയാല്‍ പൊലീസ് പിടികൂടും. കോണ്‍ഗ്രസുകാര്‍ക്ക് വ്യക്തിപരമായി വിരോധമുള്ളവരെയും പൊലീസ് പിടികൂടി ജയിലിലടച്ചു. കടുത്ത പൊലീസ് മര്‍ദനവും വ്യാപകമായി അരങ്ങേറി. അടിയന്തരാവസ്ഥയ്ക്കെതിരെ സിപിഐ എം ബന്ദ് ആഹ്വാനംചെയ്തു. നിരോധനാജ്ഞ ലംഘിച്ച് പലേടത്തും പ്രകടനം നടന്നു. പ്രകടനം നടത്തിയവരെ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു. കടുത്ത മര്‍ദനമായിരുന്നു നാടെങ്ങും. പ്രതിപക്ഷ പാര്‍ടി നേതാക്കളെ വ്യാപകമായി അറസ്റുചെയ്ത് ജയിലിലടച്ചു.

ഇതെഴുതുന്ന ആളുടെ ഒരു അനുഭവം ഓര്‍ക്കാതിരിക്കാന്‍ വയ്യ. 1969 ഡിസംബര്‍ ഒന്നിന് കോഴിക്കോട് കലക്ടറേറ്റ് പിക്കറ്റ് ചെയ്തതിന്റെ പേരില്‍ ഇ വി കുമാരനും 1000 പേരും പ്രതികളായി ഒരു കേസ് ചാര്‍ജ് ചെയ്തിരുന്നു. ഞാനും അതില്‍ പ്രതിയായിരുന്നു. ഒരു ബസ് കണ്ടക്ടര്‍ കൊടുത്ത മറ്റൊരു കേസിലും ഞാന്‍ പ്രതിയായിരുന്നു. ഒരു ദിവസം സ്വകാര്യബസില്‍ സഞ്ചരിക്കുമ്പോള്‍ ബസ് കണ്ടക്ടര്‍ എന്നോട് അപമര്യാദയായി പെരുമാറിയത് പേരാമ്പ്രയിലെ സഖാക്കള്‍ എങ്ങനെയോ കേട്ടറിഞ്ഞു. വിവരമറിഞ്ഞയുടനെ കണ്ടക്ടറോട് വിവരം ചോദിക്കാന്‍ കുറെപേര്‍ തയ്യാറായി ഉളിയേരിയിലെത്തി. ബസ് തിരിച്ചുവരുമ്പോള്‍ അവര്‍ ബസില്‍ ഇടിച്ചുകയറി വാക്കേറ്റമായി. ഞങ്ങള്‍ ഇടപെട്ട് ചോദ്യംചെയ്യാന്‍ വന്നവരെ പിന്തിരിപ്പിച്ചു. കണ്ടക്ടര്‍ കോണ്‍ഗ്രസുകാരനായിരുന്നു. ഞങ്ങള്‍ക്കെതിരെ പരാതി നല്‍കി. പേരാമ്പ്ര കോടതിയില്‍ കേസ് വിചാരണദിവസം എന്നെ ഹാജരാക്കാന്‍ ബസിലായിരുന്നു പോയത്. ഞാന്‍ ജയിലിലാണെന്ന വിവരം അടുത്ത സുഹൃത്തുക്കള്‍ക്കുപോലും അറിയാമായിരുന്നില്ല. എന്നെ പൊലീസ് അകമ്പടിയോടെ ബസില്‍ കണ്ടപ്പോള്‍ പല സുഹൃത്തുക്കളും വിവരം തിരക്കി. 'കുറച്ചുകാലമായല്ലോ കാണാതെ, എവിടെയായിരുന്നു. എവിടെനിന്നാണ് വരുന്നത്' എന്നൊക്കെയായിരുന്നു ചോദ്യം. പേരാമ്പ്ര ബസ്‌സ്റ്റാന്‍ഡില്‍ ബസിറങ്ങിയാല്‍ കോടതിയിലെത്താന്‍ കുറച്ച് ദൂരം നടന്നുപോകണം. കണ്ടപ്പോള്‍ സഖാക്കളും സുഹൃത്തുക്കളും ഒന്നിച്ചുനടന്നു. ടൌണില്‍ സംസാരമായി. കോടതിയിലെത്തിയപ്പോള്‍ എട്ടുവയസ്സുകാരിയായ മകള്‍ മിനിയും മൂന്നുവയസ്സുകാരനായ മകന്‍ അജയനും ഭാര്യയും മറ്റുള്ളവരും കാണാന്‍ കോടതിയിലെത്തി. കോടതിയില്‍ ഒരു ബെഞ്ചില്‍ ഇരിക്കാന്‍ സൌകര്യം കിട്ടി. മൂന്നുവയസ്സുകാരന്‍ മകന്‍ മടിയില്‍ സ്ഥാനംപിടിച്ചു. മജിസ്ട്രേട്ട് ഇത് കണ്ടുകാണും. അന്യായക്കാരനും മറ്റു കോണ്‍ഗ്രസുകാര്‍ക്കും വല്ലാത്ത പ്രയാസം. രണ്ടാമത്തെ തവണ കോടതിയിലെത്തിയപ്പോഴേക്കും അന്യായക്കാരന്‍ കേസ് സ്വമേധയാ പിന്‍വലിക്കാന്‍ തയ്യാറായിരിക്കുന്നു. സ്വാഭാവികമായും പൊല്ലാപ്പ് ഒഴിവായല്ലോ എന്നതില്‍ സന്തോഷവും ആശ്വാസവുമാണ് തോന്നുന്നത്. എന്നാല്‍, ഉര്‍വശി ശാപം ഉപകാരം എന്നതുപോലെ കേസ് വിചാരണ ജയിലില്‍നിന്ന് ഒരുദിവസത്തേക്കെങ്കിലും പുറത്തുകടക്കാന്‍ അവസരമായിരുന്നത് നഷ്ടപ്പെട്ടു. 16 മാസത്തിലൊരിക്കലും പരോള്‍ അനുവദിച്ചിരുന്നില്ല എന്നതുകൊണ്ട് പ്രത്യേകിച്ചും.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇ കെ ഇമ്പിച്ചിബാവ, കോടിയേരി ബാലകൃഷ്ണന്‍, എം വി രാഘവന്‍, എ കണാരന്‍, സി പി ബാലന്‍ വൈദ്യര്‍, പി കെ ശങ്കരന്‍, പി പി ശങ്കരന്‍, ഇ പത്മനാഭന്‍, കെ പത്മനാഭന്‍, ടി അയ്യപ്പന്‍, എന്‍ ചന്ദ്രശേഖരക്കുറുപ്പ്, ബാലന്‍ മാസ്റര്‍, മൂസക്കുട്ടി തുടങ്ങി ഒട്ടേറെ സഖാക്കളുണ്ടായിരുന്നു. അഡ്വ. എം കെ ദാമോദരന്‍ (അഡ്വക്കറ്റ് ജനറലായിരുന്ന), അഡ്വ. കുഞ്ഞനന്തന്‍നായര്‍, ഗംഗാധരന്‍ തുടങ്ങിയവരും ഞങ്ങളോടൊപ്പം എട്ടാം ബ്ളോക്കില്‍തന്നെയായിരുന്നു. സോഷ്യലിസ്റ്റ് നേതാക്കളായ കെ ചന്ദ്രശേഖരന്‍, പി കെ ശങ്കരന്‍കുട്ടി, വീരേന്ദ്രകുമാര്‍, കെ സി അബു, അബ്രഹാം മാന്വല്‍ തുടങ്ങിയവരും അഖിലേന്ത്യാ ലീഗ് നേതാക്കളായ സെയ്ദ് ഉമ്മര്‍ ബാഫക്കി തങ്ങള്‍, പി കെ അബൂബക്കര്‍, അബ്ദുള്ളക്കുട്ടി കേയി, മുഹമ്മദ് ഹാജി തുടങ്ങിയവരും കെ ജി മാരാര്‍ ഉള്‍പ്പെടെയുള്ള ജനസംഘം നേതാക്കളും അവിടെ ഉണ്ടായിരുന്നു. കുന്നിക്കല്‍ നാരായണനും കൂട്ടരും ഒപ്പമുള്ളവരായിരുന്നു. ജയില്‍ജീവിതം കൂടുതല്‍ വായിക്കാനും പഠിക്കാനും ഞങ്ങള്‍ ഉപയോഗപ്പെടുത്തി. ഞങ്ങള്‍ ജയിലിലെത്തി ഏതാനും മാസം കഴിഞ്ഞശേഷമാണ് പിണറായി വിജയനെ അറസ്റ്റു ചെയ്ത് ഞങ്ങള്‍ താമസിച്ച മുറിയിലേക്ക് കൊണ്ടുവന്നത്. കണ്ണൂര്‍ ഡിഎസ്പിതന്നെ നേതൃത്വമേറ്റെടുത്തു. സഖാവിനോട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊലീസിലെ ചില മൃഗങ്ങള്‍ക്കുമുള്ള വിദ്വേഷവും പകയും തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിച്ചു. സഖാവിന്റെ കാലിന്റെ വിരലില്‍ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിനിന്ന് പിറകോട്ടുതള്ളി വീഴ്ത്തുക എന്ന അഭ്യാസമുറയാണ് പൊലീസ് കാപാലികര്‍ പ്രയോഗിച്ചത്. അന്ന് പൊലീസും രാഷ്ട്രീയശത്രുക്കളും കാണിച്ച ഒടുങ്ങാത്ത പക ചിലര്‍ ഇന്നും തുടരുന്നു എന്നുമാത്രമേ വ്യത്യാസമുള്ളൂ. അന്നും ഇന്നും ഉശിരനായ പോരാളിയായി ശത്രുക്കളുടെ മുമ്പില്‍ മുട്ടുമടക്കാതെ പോരാട്ടം തുടരുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നു എന്നുമാത്രം.

അടിയന്തരാവസ്ഥ ഇടതുപക്ഷത്തിനെതിരായല്ല മുഖ്യമായും പ്രയോഗിച്ചത്. ഭരണവര്‍ഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസവും ഭിന്നിപ്പുമാണ് അതിന് വഴിവച്ചത്. കോണ്‍ഗ്രസ് ഭരണത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസ്, ജനസംഘം, സ്വതന്ത്ര പാര്‍ടി, സോഷ്യലിസ്റ്റ് പാര്‍ടി തുടങ്ങിയ എല്ലാ ശക്തികളും ചേര്‍ന്ന് സമരത്തിന് തുടക്കംകുറിച്ചു. അതിനായി വിശാലസഖ്യം പടുത്തുയര്‍ത്തി. ജെ പിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ വിപ്ളവം പ്രഖ്യാപിച്ചു. നാടെങ്ങും ബഹുജനരോഷം ആളിക്കത്തി. സിപിഐ എം സമാന്തരമായി സമരത്തിനിറങ്ങി. വിശാലസഖ്യത്തില്‍ ഉള്‍പ്പെടാതെ സ്വതന്ത്രമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, സമ്പൂര്‍ണ വിപ്ളവത്തില്‍ ഉന്നയിച്ച ജനകീയപ്രശ്നങ്ങളോട് യോജിച്ചു. അതിനുമുമ്പാണ് റെയില്‍വേത്തൊഴിലാളികളുടെ പണിമുടക്ക് നടന്നത്. പണിമുടക്ക് അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്. ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കുന്ന നടപടിയും ഉണ്ടായി. എല്ലാം ചേര്‍ന്നപ്പോള്‍ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരെ മുഖ്യമായും അതേ വര്‍ഗത്തില്‍നിന്നുതന്നെ ഭീഷണി ഉയര്‍ന്നു. ഡല്‍ഹിയില്‍ നടന്ന വമ്പിച്ച ബഹുജനറാലിയില്‍ കോണ്‍ഗ്രസ് ഭരണാധികാരികളെ അനുസരിക്കാതിരിക്കാന്‍ ജയപ്രകാശ് നാരായണന്‍ ആഹ്വാനംചെയ്തു. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിച്ചുകൊണ്ട് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സിപിഐ എം അതിന്റെ പരിപാടിയില്‍ ചൂണ്ടിക്കാണിച്ചത് അക്ഷരംപ്രതി ശരിയാണെന്ന് ഈ സംഭവം തെളിയിച്ചു. പാര്‍ലമെന്ററി ജനാധപത്യവ്യവസ്ഥയ്ക്ക് ഭീഷണി ഉയരുന്നത് തൊഴിലാളിവര്‍ഗ പാര്‍ടിയില്‍നിന്നല്ല, ബൂര്‍ഷ്വാഭരണാധികാരി വര്‍ഗത്തില്‍നിന്നാണ്. സ്വന്തം വര്‍ഗതാല്‍പ്പര്യത്തിന് പാര്‍ലമെന്ററി വ്യവസ്ഥ ഭീഷണിയാണെന്നു തോന്നിയാല്‍ ജനാധിപത്യത്തിന്റെ മുഖംമൂടി വലിച്ചെറിയാന്‍ ബൂര്‍ഷ്വാ ഭരണാധികാരിവര്‍ഗം മടിക്കുകയില്ല. "അധ്വാനിക്കുന്ന ജനങ്ങളില്‍നിന്നും അവരുടെ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ടികളില്‍നിന്നും അല്ല പാര്‍ലമെന്ററി വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേര്‍ക്കുള്ള ഭീഷണി ഉയര്‍ന്നുവരുന്നത്; ചൂഷകവര്‍ഗങ്ങളില്‍നിന്നാണ്. പാര്‍ലമെന്ററി വ്യവസ്ഥയെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷകവര്‍ഗങ്ങളാണ്'' (പാര്‍ടി പരിപാടി, 5.23). 1959ല്‍ കേരളത്തില്‍ ഇ എം എസ് സര്‍ക്കാരിനെ ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗപ്പെടുത്തി പിരിച്ചുവിട്ടതും പിന്നീട് പല തവണയും കോണ്‍ഗ്രസിതര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഇതേ വകുപ്പ് ഉപയോഗിച്ചതും ഓര്‍ക്കാവുന്നതാണ്.

അടിയന്തരാവസ്ഥയ്ക്കെതിരെ വ്യാപകമായ ബഹുജനരോഷമാണ് ഉയര്‍ന്നുവന്നത്. ഇരുപതിന പരിപാടി പ്രഖ്യാപിച്ചുകൊണ്ട് ജനക്ഷേമ പരിപാടികള്‍ നടപ്പാക്കാനാണ് വലതുപക്ഷ ഫാസിസ്റുകള്‍ക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നായിരുന്നു ഇന്ത്യക്കകത്തും പുറത്തും പ്രചാരവേല അഴിച്ചുവിട്ടത്. എ കെ ജി, ഇ എം എസ് തുടങ്ങി നേതാക്കളെ അറസ്റ്റു ചെയ്യാതിരുന്നത് സോവിയറ്റ് യൂണിയനെ തെറ്റിദ്ധരിപ്പിക്കാന്‍വേണ്ടിയായിരുന്നു. ഇടതുപക്ഷത്തെ ഭിന്നിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് അന്നും വിജയിച്ചു. സിപിഐ അടിയന്തരാവസ്ഥയ്ക്ക് പിന്തുണ നല്‍കി. ബഹുജനരോഷം ശക്തിപ്പെട്ടതിന്റെ ഫലമായിട്ടാണ് 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഇന്ദിര ഗാന്ധി നിര്‍ബന്ധിക്കപ്പെട്ടത്. എ കെ ജിയും ഇ എം എസും അടിയന്തരാവസ്ഥയുടെ നിരോധനത്തെയും വിലക്കുകളെയും വകവയ്ക്കാതെ നാടാകെ സഞ്ചരിച്ച് ജനപക്ഷത്തുനിന്നുകൊണ്ട് പോരാട്ടം നടത്തി. എ കെ ജിയുടെ പാര്‍ലമെന്റിലെ പ്രസംഗം രഹസ്യമായി അച്ചടിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടിവന്നു. കഠിനാധ്വാനംമൂലം എ കെ ജി അവശനായി. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. ഇന്ദിരാഗാന്ധി പരാജയപ്പെട്ടു. സംഘടനാ കോണ്‍ഗ്രസ്, ലോക്ദള്‍, ജനസംഘം തുടങ്ങി നാലു പാര്‍ടികള്‍ ലയിച്ചുചേര്‍ന്ന് രൂപീകരിച്ച ജനതാപാര്‍ടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. കേരളത്തില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. സിപിഐ അവരോടൊപ്പമായിരുന്നു. എന്നാല്‍, സിപിഐ തെറ്റ് സ്വയം മനസ്സിലാക്കി ഭട്ടിന്‍ഡാ കോണ്‍ഗ്രസില്‍ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പി കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ഇടതുപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാന്‍ തയ്യാറായത്. കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. എ കെ ആന്റണിയും കൂട്ടുകാരും അടിയന്തരാവസ്ഥ തെറ്റായിരുന്നെന്ന നിലപാടിലെത്തി. കോണ്‍ഗ്രസ് എസ് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. അടിയന്തരാവസ്ഥയെ ന്യായീകരിക്കാന്‍ പലര്‍ക്കും കഴിയാത്ത നിലയുണ്ടായി.

ബൂര്‍ഷ്വാ രാഷ്ട്രീയത്തിനേറ്റ കടുത്ത പ്രഹരമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയുടെ നാളുകള്‍ ഓര്‍ക്കുമ്പോള്‍ അതാവര്‍ത്തിക്കാതിരിക്കാനുള്ള ദൃഢപ്രതിജ്ഞയാണ് ജനാധിപത്യവിശ്വാസികളായ ജനങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഏകാധിപത്യശക്തികളെ തിരിച്ചറിയാനുള്ള കഴിവും.

വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 2009 ജൂണ്‍ 26

Thursday, June 25, 2009

അല്പം കൂടി ലാവലിന്‍

ലാവ്ലിന് കുത്തകാവകാശം നല്‍കാന്‍ യുഡിഎഫ് കരാറുണ്ടാക്കി

സംസ്ഥാനത്തെ എല്ലാ ജലവൈദ്യുതപദ്ധതിയുടെയും നവീകരണത്തിനും അറ്റകുറ്റപ്പണിക്കും എസ്എന്‍സി ലാവ്ലിന്‍ കമ്പനിക്ക് കുത്തകാവകാശം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കരാറുണ്ടാക്കിയിരുന്നുവെന്ന് വ്യക്തമായി. ലാവ്ലിനുമായി ചേര്‍ന്ന് സംയുക്തസംരംഭത്തിനും യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയുമായിരിക്കെ ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു. പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണകരാര്‍ ലാവ്ലിനു നല്‍കിയത് സംയുക്തസംരംഭത്തിന്റെ തുടക്കമെന്ന നിലയ്ക്കായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനമനുസരിച്ചാണ് സംയുക്തസംരംഭത്തിന് ധാരണാപത്രം ഒപ്പിടുന്നത്. 1995 ആഗസ്ത് പത്തിന് വൈദ്യുതിബോര്‍ഡും ലാവ്ലിനുമായി ധാരണാപത്രം ഒപ്പിട്ടു. പദ്ധതികളുടെ സാധ്യതാപഠനം, രൂപകല്‍പ്പന, നിര്‍മാണം, യന്ത്രസാമഗ്രികള്‍ വാങ്ങല്‍ തുടങ്ങിയ കാര്യങ്ങള്‍ സംയുക്തസംരംഭമായിരിക്കും നടത്തുകയെന്നും വ്യവസ്ഥചെയ്തു. സാങ്കേതികവിദ്യയുടെ കൈമാറ്റം വിപുലപ്പെടുത്താനും ധാരണാപത്രത്തില്‍ പറഞ്ഞിരുന്നു. സംയുക്തസംരംഭത്തിന്റെ നിയന്ത്രണം വൈദ്യുതിബോര്‍ഡിന്റെയും ലാവ്ലിന്‍ കമ്പനിയുടെയും പ്രതിനിധികള്‍ക്കായിരിക്കുമെന്നാതായിരുന്നു മറ്റൊരു വ്യവസ്ഥ. ലാവ്ലിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് വൈദ്യുതിബോര്‍ഡ് ഗ്യാരന്റി നില്‍ക്കണമെന്നും തീരുമാനിച്ചു. ലാവ്ലിനും വൈദ്യുതിബോര്‍ഡും കൈമാറുന്ന വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും ധാരണാപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ലാവ്ലിന്‍ കമ്പനിയെ പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണപ്രവൃത്തി ഏല്‍പ്പിച്ചതെന്ന് കാര്‍ത്തികേയന്‍ നിയമസഭയില്‍ വെളിപ്പെടുത്തിയതാണ്. മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണിയുമായും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായും കനേഡിയന്‍ അംബാസഡര്‍ ആവശ്യമായ ചര്‍ച്ച നടത്തിയെന്നും കാര്‍ത്തികേയന്‍ പറഞ്ഞിരുന്നു. വികസിതരാഷ്ട്രമായ കനഡയ്ക്ക് പണം തരാന്‍ കഴിയുമെന്നു കണ്ട് അവരുടെ ഗ്രാന്റ് സ്വീകരിച്ച് പദ്ധതികള്‍ നവീകരിക്കുകയെന്ന വ്യക്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണം ഏറ്റെടുത്തതെന്നും കാര്‍ത്തികേയന്‍ നിയമസഭയെ അറിയിച്ചു. യുഡിഎഫ് അധികാരത്തിലിരിക്കെയാണ് കാര്‍ത്തികേയന്‍ കരാറിനെ ശക്തിയായി ന്യായീകരിച്ചത്. ലാവ്ലിനുമായി കേരളത്തിനുള്ള സുദീര്‍ഘബന്ധവും അന്ന് കാര്‍ത്തികേയന്‍ ഓര്‍മിപ്പിച്ചു.

യുഡിഎഫ് കരാറുകള്‍ നടപ്പാക്കിയത് ടെണ്ടറില്ലാതെ

യുഡിഎഫ് കാലത്ത് ഒപ്പുവച്ച 14 വൈദ്യുത കരാറുകളും നടപ്പാക്കിയത് ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കരാറുകള്‍ക്ക് ടെന്‍ഡര്‍ ഒഴിവാക്കി. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ കരാറുകളും കുറ്റ്യാടിയുടെ ചുവടുപിടിച്ചായിരുന്നു. ഇവയുടെ അടിസ്ഥാന കരാറുകള്‍ കുറ്റ്യാടിയുടെ ഏതാണ്ട് പകര്‍പ്പായിരുന്നു. ഇങ്ങനെ യുഡിഎഫ് നടപടിക്രമങ്ങളുടെ മൂന്നില്‍ രണ്ടുഭാഗവും തീര്‍ത്തിരുന്ന പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ കരാറുകള്‍ ഉത്തമ വിശ്വാസത്തോടെ പൂര്‍ത്തിയാക്കുക മാത്രമാണ് വെദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്‍ ചെയ്തത്. അല്ലാത്തപക്ഷം നിയമക്കുരുക്കില്‍പ്പെട്ട് ഈ പദ്ധതികള്‍ നീണ്ടുപോകുമായിരുന്നു. നഷ്ടപരിഹാരവും നല്‍കേണ്ടി വരുമായിരുന്നു. അടിസ്ഥാനകരാറില്‍ യുഡിഎഫ് അംഗീകരിച്ച പദ്ധതിത്തുക, പലിശ, മറ്റു ഫീസുകള്‍ എന്നിവയിലെല്ലാം സംസ്ഥാനത്തിന് അനുഗുണമായി ഭേദഗതി വരുത്തി. 1995ല്‍ യുഡിഎഫ് അംഗീകരിച്ച വിലയ്ക്കുതന്നെ 2001ല്‍ സാധനസാമഗ്രികള്‍ ലഭ്യമാക്കുമെന്ന് ഉറപ്പാക്കി. എല്ലാ ജലപദ്ധതിയും നവീകരണത്തിന് ടെന്‍ഡര്‍ വിളിക്കാതെ ലാവ്ലിന് നല്‍കാനുള്ള ആന്റണി-പത്മരാജന്‍-കാര്‍ത്തികേയന്‍ ഗൂഢാലോചനയ്ക്ക് വിരാമമിട്ട്് കുറ്റ്യാടി ഓഗ്മെന്റേഷന്‍, നേര്യമംഗലം, ആതിരപ്പിള്ളി, കോഴിക്കോട് ഡീസല്‍ നിലയം എന്നിവ ടെന്‍ഡര്‍ വിളിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയാണ് പിണറായി വിജയന്‍ ചെയ്തതെന്നും തോമസ് ഐസക് പറഞ്ഞു.

കുറ്റ്യാടി പദ്ധതി അഴിമതി വിജിലന്‍സ് അന്വേഷിക്കണം

യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ കുറ്റ്യാടി വിപുലീകരണ പദ്ധതിയിലെ ഭീകര അഴിമതിയും ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ സിബിഐ തയ്യാറാകണമെന്ന് മന്ത്രി ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. സിബിഐ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷിക്കണം. കേരളം കണ്ട ഏറ്റവുംവലിയ തീവെട്ടിക്കൊള്ളയാണ് കുറ്റ്യാടി വിപുലീകരണ പദ്ധതിയിലുണ്ടായത്. 'വിമോചന സമരത്തിന്റെ പേക്കിനാവുകള്‍ വീണ്ടും' എന്ന വിഷയത്തില്‍ സിപിഐ എം ജില്ലാകമ്മിറ്റി നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ ജലവൈദ്യുത പദ്ധതിയും നവീകരിക്കുന്നതിനുള്ള കുത്തകാവകാശം ലാവ്ലിന്‍ കമ്പനിയെ ഏല്‍പ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയിരുന്നു. വൈദ്യുതിമന്ത്രിയായപ്പോള്‍ യുഡിഎഫിന്റെ ഈ നീക്കത്തിനു വിരാമമിടുകയാണ് പിണറായി വിജയന്‍ ചെയ്തത്. കേരളത്തിലെ ജലപദ്ധതികള്‍ ലാവ്ലിന് അടിയറവയ്ക്കാന്‍ യുഡിഎഫ് നടത്തിയ ഗൂഢാലോചനയും അന്വേഷിക്കണം.

1994ല്‍ തുടങ്ങി 2001ല്‍ പൂര്‍ത്തിയാക്കിയ കുറ്റ്യാടി എക്സ്റ്റെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിക്കാതെ ലാവ്ലിന്‍ കമ്പനിയുമായി ആദ്യമായി കരാറില്‍ ഏര്‍പ്പെടുന്നത്. അന്ന് എ കെ ആന്റണി മുഖ്യമന്ത്രിയും സിവി പത്മരാജന്‍ വൈദ്യുതിമന്ത്രിയുമായിരുന്നു. കുറ്റ്യാടി പദ്ധതിയുടെ സ്ഥാപിതശേഷി 50 മെഗാവാട്ട് വിപുലീകരിക്കാനുള്ള അധിക നീരൊഴുക്ക് ഡാമില്‍ ഇല്ലെന്ന പഠനറിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാണ് നവീകരണത്തിനു ധാരണാപത്രം ഒപ്പുവച്ചത്. മെഗാവാട്ടിന് 0.32 കോടി രൂപയ്ക്ക് ഭെല്‍ ചെയ്യാമെന്നേറ്റ പണിയാണ് മെഗാവാട്ടിന് 1.6 കോടി രൂപയ്ക്ക് ലാവ്ലിനെ ഏല്‍പ്പിച്ചത്. ഈ ഇനത്തില്‍ ലാവ്ലിന് നല്‍കിയ 201 കോടി രൂപയും നഷ്ടമായെന്നാണ് 2004ലെ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. കാരണം അധികോല്‍പ്പാദനത്തിനു ഡാമില്‍ വെള്ളമില്ലായിരുന്നു. അഞ്ചുവര്‍ഷത്തിനുശേഷം പിണറായി വിജയന്‍ മന്ത്രിയായപ്പോള്‍ വയനാട്ടിലെ ബാണാസുര സാഗറില്‍നിന്ന് കുറ്റ്യാടിയിലേക്ക് വെള്ളം കൊണ്ടുവന്ന് പുതുതായി 100 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഭെല്ലുമായി കരാറുണ്ടാക്കി. 50 മെഗാവാട്ടിന് യുഡിഎഫ് ലാവ്ലിന് 201 കോടിരൂപ നല്‍കിയപ്പോള്‍ 100 മെഗാവാട്ടിന് ഭെല്ലിന് എല്‍ഡിഎഫ് സര്‍ക്കാര്‍ 168 കോടി രൂപ മാത്രം. കുറ്റ്യാടി കരാര്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് 1995 ആഗസ്തില്‍ ജി കാര്‍ത്തികേയന്‍ മന്ത്രിയായിരുന്നപ്പോള്‍ പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര വൈദ്യുത അതോറിറ്റിയുടെയോ അനുവാദമില്ലാതെ ലാവ്ലിനുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേരളത്തിലെ എല്ലാ ജലപദ്ധതിയും ലാവ്ലിന്‍വഴി നവീകരിക്കാനുള്ള യുഡിഎഫ് ഗൂഢാലോചനയുടെ ആദ്യ ഗഡുവായിരുന്നു ഇത്. നവീകരണപ്രക്രിയയെ ലാവ്ലിനുമായുള്ള സംയുക്ത സംരംഭമായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുമെന്നും അന്ന് യുഡിഎഫ് ഉറപ്പുനല്‍കി.

1995 ആഗസ്ത് 10ന് അന്നത്തെ മുഖ്യമന്ത്രി ആന്റണിയും വൈദ്യുതമന്ത്രി ജി കാര്‍ത്തികേയനും മുഖ്യമന്ത്രിയുടെ ചേംബറില്‍ ലാവ്ലിന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നോ എന്നും അതിന്റെ അടിസ്ഥാനത്തിലാണോ അതേ ദിവസം കനഡയില്‍ ഉദ്യോഗസ്ഥര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചതെന്നും വെളിപ്പെടുത്താന്‍ ആന്റണി തയ്യാറാകണമെന്ന് ഐസക് ആവശ്യപ്പെട്ടു.

വരദാചാരി ആകെയുള്ള മൊതലെന്ന് ആര്യാടന്‍

'വരദാചാരിയെ അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റുമോ ആകെയുള്ള ഒരു മൊതലാ' - നിയമസഭയില്‍ ആര്യാടന്റെ ആത്മഗതം. മൈക്ക് ഓഫുചെയ്തിട്ടാണ് ആര്യാടന്‍ പറഞ്ഞതെങ്കിലും പിന്നിലെ മൈക്കിലൂടെ ഇത് കേള്‍ക്കാമായിരുന്നു. പൊലീസിനുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സിബിഐക്ക് കള്ളമൊഴി നല്‍കിയ മുന്‍ ധനസെക്രട്ടറി വരദാചാരിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന കെ കുഞ്ഞിരാമന്റെ ആവശ്യം ആര്യാടന്‍ മുഹമ്മദിന് തീരെ രസിച്ചില്ല. ക്രമപ്രശ്നം ഉന്നയിച്ച ആര്യാടന്‍ വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറായിരുന്നപ്പോള്‍ നല്‍കിയ റൂളിങ് മറന്നിട്ടില്ല. മുന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഇങ്ങനെ ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്നായിരുന്നു ആര്യാടന്റെ പക്ഷം. തുടര്‍ന്നാണ് ഉള്ളിലിരിപ്പ് പുറത്തുവന്നത്.

പുകയില്ലാതെയാണ് ചര്‍ച്ച പര്യവസാനിച്ചത്. നിര്‍വീര്യം, അതിക്രമം, ഗുണ്ടാരാജ്... എന്നിങ്ങനെ പ്രതിപക്ഷത്തിന്റെ വഴിപാട് വിമര്‍ശം. അത് പതിവുള്ളതാണല്ലോയെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും. പൊലീസിന്റെ നടപടിമൂലമുണ്ടായ പ്രശ്നങ്ങള്‍ സര്‍ക്കാരിന് അഭിമാനം പകരുന്നതല്ലെന്നും എല്ലാവരുടെയും സഹകരണത്തോടെ അതൊക്കെ തിരുത്തുമെന്നും കോടിയേരി വ്യക്തമാക്കി. കള്ളന്മാരെ ഭയന്ന് മുമ്പ് ഭാര്യ വാങ്ങിയ നായയെ ആര്‍ക്കെങ്കിലും വേണോ എന്നായി അല്‍ഫോസ് കണ്ണന്താനം. പൊലീസ് മെച്ചപ്പെട്ടതിനാല്‍ നായയ്ക്ക് ഒന്നു കുരയ്ക്കാന്‍പോലും അവസരം മില്ലെങ്കില്‍പ്പിന്നെ എന്തുചെയ്യാനാണ്. നായയെ തിരുവഞ്ചൂരിന് നല്‍കുന്നതിലായിരുന്നു കണ്ണന്താനത്തിന് സന്തോഷം. നായയുടെ നാവ് കള്ളന്മാര്‍ കൊണ്ടുപോയിരിക്കാമെന്ന് തിരുവഞ്ചൂരിന് ഉറപ്പ്. കോഗ്രസുകാരാരും ഈയിടെ ആ വഴി വന്നിട്ടില്ലെന്നായി കണ്ണന്താനം. കമ്യൂണിറ്റി പൊലീസ് കമ്യൂണിസ്റ് പൊലീസായെന്ന് എ പി അനില്‍കുമാര്‍ നിരീക്ഷിച്ചപ്പോള്‍ കമ്യൂണിസ്റ് പോയിട്ട് കോഗ്രസ് പൊലീസ് ആക്കാന്‍പോലും കഴിയില്ലെന്നും ഇത് കേരളമാണെന്നും കോടിയേരി ഓര്‍മിപ്പിച്ചു. നാലു മാസത്തില്‍ ഒരു വര്‍ഗീയലഹളയും ആഴ്ചയില്‍ ആറ് മാനഭംഗവും മാസത്തിലൊരിക്കല്‍ ഒരു ലാത്തിച്ചാര്‍ജും നടന്ന കാലം പണ്ടുണ്ടായിരുന്നെന്ന് എം പ്രകാശന്‍. പൊലീസിന്റെ വായനശീലം നഷ്ടപ്പെട്ടതിലായിരുന്നു കുട്ടി അഹമ്മദ്കുട്ടിയുടെ ദുഃഖം. വനിതാ ഗുണ്ടകള്‍വരെ ഇപ്പോള്‍ ജയിലിലാണെന്ന് വി സുരേന്ദ്രന്‍പിള്ള സമര്‍ഥിച്ചത് ശോഭ ജോ, ചന്ദ്രമതി, ഡോ. രമണി തുടങ്ങിയ പേരുകള്‍ നിരത്തിയാണ്. ടോട്ടല്‍ തട്ടിപ്പ് കേസിലെ ചന്ദ്രമതിയെ സെന്‍സര്‍ബോര്‍ഡ് അംഗമാക്കിയത് കോഗ്രസ് ആണെന്ന് കെ കെ ലതിക ഓര്‍മിപ്പിച്ചെങ്കിലും പ്രതിപക്ഷം കേട്ടിരുന്നതേയുള്ളൂ. മുഴപ്പിലങ്ങാട്ടെ ടൂറിസംവികസനമെന്ന സ്വപ്നം രാമചന്ദ്രന്‍ കടന്നപ്പള്ളി ഇക്കുറിയും പങ്കുവച്ചു. വില്ലന്‍ പ്രതിഛായയില്‍പ്പെട്ടുപോയ ചില സിനിമാ നടന്മാരോടാണ് വി ശശികുമാര്‍ പ്രതിപക്ഷത്തെ ഉപമിച്ചത്. സിബിഐക്ക് പന്നിപ്പനി പിടിച്ചിരിക്കുകയാണെന്ന് വി എന്‍ വാസവന്‍. പൊലീസ് ആക്ട് അടിമുടി പരിഷ്കരിക്കണമെന്ന് എന്‍ അനിരുദ്ധന്‍ നിര്‍ദേശിച്ചു.

ലാവ്ലിന്‍ കേസില്‍നിന്ന് കാര്‍ത്തികേയനെ രക്ഷിക്കാന്‍ എല്ലാ ആയുധവും പ്രയോഗിച്ചിട്ടും രക്ഷയുണ്ടായില്ലെന്ന് കെ കുഞ്ഞിരാമന്‍. ഇത്രനാളും പറഞ്ഞുനടന്ന ലാവ്ലിനെക്കുറിച്ച് മിണ്ടാട്ടമില്ലാതായോയെന്നും ഭരണപക്ഷം ആരാഞ്ഞു. ഗവര്‍ണറെക്കൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കാന്‍ പ്രതിപക്ഷം ഹര്‍ത്താല്‍ നടത്തിയ സ്ഥിതിക്ക് അതിനെതിരെ കരിദിനം ആചരിച്ചതില്‍ എന്ത് തെറ്റാണുള്ളതെന്ന് മന്ത്രി കോടിയേരി ചോദിച്ചു. വിലക്കയറ്റത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയമാണ് ഇറങ്ങിപ്പോക്കിന് വക നല്‍കിയത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഏത് നിര്‍ദേശംവച്ചാലും സ്വാഗതംചെയ്യുമെന്ന് മന്ത്രി സി ദിവാകരന്‍ ഉറപ്പുനല്‍കിയെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല.

ദേശാഭിമാനി 25 June 2009

സിബിഐ മറന്നുവച്ച കുഴിബോംബ്

കുറ്റപത്രത്തില്‍നിന്ന് സിബിഐ നീക്കാന്‍ വിട്ടുപോയ കുഴിബോംബുകളാണ് കാര്‍ത്തികേയന് വിനയായത്. എവിടെനിന്നോ ഉണ്ടായ ഇടപെടലിന്റെ ഫലമായി കാര്‍ത്തികേയനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സിബിഐ കുറ്റപത്രത്തില്‍ തദനുസൃതമായ ഭേദഗതി വരുത്താതിരുന്നത് അനവധാനത നിമിത്തമായിരിക്കാം; അല്ലെങ്കില്‍ എപ്പോഴെങ്കിലും സത്യം കണ്ടെത്തട്ടെ എന്ന താല്‍പ്പര്യം നിമിത്തമാകാം. കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്താണ് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കെഎസ്ഇബി ഫുള്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ മൂന്നു സാധാരണ വെള്ളക്കടലാസിലാണ് ധാരണാപത്രമെഴുതിയത്. അന്നുമുതലാണ് കേസിനാസ്പദമായ ഗൂഢാലോചനയുടെ തുടക്കം. ഇത്രയും സിബിഐ കണ്ടെത്തിയ കാര്യങ്ങളാണ്. ജനകനെ കണ്ടെത്തിയതിനുശേഷം പിതൃത്വം മറ്റൊരാളില്‍ ആരോപിക്കുന്നതിലെ വൈരുധ്യം അഡ്വക്കറ്റ് ജനറല്‍ മുതല്‍ സാധാരണക്കാരന്‍വരെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ലാവ്ലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന ആക്ഷേപത്തിന് ഉപോല്‍ബലകമായി പറഞ്ഞിരുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ടതും ഇതുതന്നെയായിരുന്നു. കുറ്റപത്രത്തിന്റെ പ്രാഥമിക പരിശോധനയ്ക്കുശേഷം കോടതി ചോദിച്ചതും ഇതുതന്നെ. ഇതാകട്ടെ ഗവര്‍ണര്‍ നേരത്തെ ചോദിക്കേണ്ടതായ ചോദ്യമായിരുന്നു.

ലാവ്ലിന്‍ കുറ്റാരോപണത്തിലെ മുഖ്യ ഇനം ഗൂഢാലോചനയാണ്. അതിന്റെ തുടക്കം കാര്‍ത്തികേയനില്‍നിന്നാണെന്ന് കണ്ടെത്തിയ സിബിഐ അദ്ദേഹത്തെ പ്രതിയാക്കാതിരുന്നത് തെളിവില്ലാത്തതിനാല്‍ ആണത്രേ. തെളിവില്ലായിരുന്നെങ്കില്‍ കാര്‍ത്തികേയന്റെയും ഗോപാലകൃഷ്ണന്റെയും പേരുകള്‍ പ്രതികൂലമായ പരാമര്‍ശങ്ങളോടെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നു. സിബിഐ വെളിപ്പെടുത്തിയ കാര്യങ്ങള്‍തന്നെ കാര്‍ത്തികേയന്റെ പങ്കാളിത്തം സ്ഥാപിക്കാന്‍ മതിയായവയാണ്. ആ പങ്കാളിത്തം തന്നെയാണ് കാര്‍ത്തികേയനെതിരായ തെളിവ്. ഇനി കാര്‍ത്തികേയനെ ഒഴിവാക്കണമെങ്കില്‍ ഒന്നിലും അദ്ദേഹത്തിന് പങ്കില്ലെന്ന് സമര്‍ഥിക്കേണ്ടിവരും. സ്വന്തം കുറ്റപത്രം സിബിഐയെ വെട്ടിലാക്കിയിരിക്കുന്നു. ഒരുപക്ഷേ ഇങ്ങനെയൊരു അവസ്ഥ സിബിഐ ആഗ്രഹിച്ചിട്ടുണ്ടാകാം. കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കെ മുഖ്യമന്ത്രിയായിരുന്ന ആന്റണി ഡല്‍ഹിയിലുള്ളപ്പോള്‍ സിബിഐ അല്‍പ്പം നിസ്സഹായാവസ്ഥയിലായി എന്ന് ന്യായമായും സംശയിക്കാം. എന്നാല്‍, പഴുതടച്ച് കാര്‍ത്തികേയനെ രക്ഷപ്പെടുത്താന്‍ സിബിഐ ശ്രമിച്ചില്ല.

ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയന് അമിതമായ താല്‍പ്പര്യമുണ്ടായിരുന്നു എന്നതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് തല പരിശോധനയെന്ന പരാമര്‍ശമായിരുന്നു. വരദാചാരിയും കൂട്ടരും നടത്തിയത് കളവായ പ്രസ്താവനയായിരുന്നുവെന്ന് തെളിഞ്ഞതോടെ സിബിഐയുടെ കേസ് ദുര്‍ബലമാവുകയാണ്. വിചാരണയ്ക്കുമുന്നേ പ്രോസിക്യൂഷന്‍ ഭിത്തിയില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. വരുംദിനങ്ങളില്‍ അത് കൂടുതല്‍ വലുതാകാനാണ് സാധ്യത. കാര്‍ത്തികേയനെ പ്രതിയാക്കുന്നില്ലെങ്കില്‍ ഗൂഢാലോചനയെന്ന കുറ്റാരോപണം അടിസ്ഥാനമില്ലാതെ തകര്‍ന്നുവീഴും. കാര്‍ത്തികേയനെ പ്രതിയാക്കുകയാണെങ്കിലോ, ലാവ്ലിന്‍ ഇടപാട് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതായിരുന്നുവെന്ന് അദ്ദേഹത്തിന് കോടതിയെ ബോധ്യപ്പെടുത്തേണ്ടിവരും.

അനിഷ്ടമുള്ളവരെ പ്രതിയാക്കാനും ഇഷ്ടമുള്ളവരെ ഒഴിവാക്കാനും സിബിഐ ഏതു മാര്‍ഗവും സ്വീകരിക്കുമെന്നതിനു തെളിവായി ലാവ്ലിനും അഭയയും ഉള്‍പ്പെടെ പല കേസും നമ്മുടെ മുന്നിലുണ്ട്. കൃത്രിമമായി തെളിവുണ്ടാക്കുന്നതിനും തെളിവുകള്‍ വികലമാക്കുന്നതിനും കണ്ടില്ലെന്നു വയ്ക്കുന്നതിനും മടിയില്ലാത്ത ഏജന്‍സിയാണത്. അതുകൊണ്ട് പ്രാഥമികഘട്ടത്തില്‍ ഉണ്ടായതുപോലെ കോടതിയുടെ സൂക്ഷ്മമായ നിരീക്ഷണവും കര്‍ശനമായ നിയന്ത്രണവും ആവശ്യമുണ്ട്. നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ സിബിഐക്ക് അന്യമല്ല. ഫോണ്‍ ചോര്‍ത്തല്‍ എന്ന ഗുരുതരമായ ആരോപണം സിബിഐക്ക് എതിരെ ഉണ്ടായി. നിഷേധമുണ്ടായെങ്കിലും വാര്‍ത്ത പ്രസിദ്ധപ്പെടുത്തിയ പത്രങ്ങള്‍ ഒന്നും വിശദീകരിച്ചില്ല. സിബിഐയെ മുന്‍നിര്‍ത്തി സിപിഐ എമ്മിനെ തേജോവധം ചെയ്യാനുള്ള തിടുക്കത്തില്‍ പലരും പലതും മറന്നു. തെരഞ്ഞെടുപ്പില്‍ ലാവ്ലിന്‍ വിജയകരമായ പ്രചാരണവിഷയമാക്കിയ കോണ്‍ഗ്രസ് ഇനി അല്‍പ്പകാലം അതേക്കുറിച്ച് സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

സെബാസ്റ്റ്യന്‍ പോള്‍

Wednesday, June 24, 2009

കുറ്റ്യാടി മറന്നതെന്തേ?

കുറ്റ്യാടി പദ്ധതിയില്‍ യുഡിഎഫ് വച്ച ധാരണാപത്രത്തിന്റെ ഒന്നാംപേജില്‍ത്തന്നെ, "എസ്എന്‍സി ലാവ്ലിന്‍ ദീര്‍ഘവും വിജയകരവുമായ ബന്ധം കെഎസ്ഇബിയുമായുണ്ടെന്നും ഇടുക്കി ഒന്നാംഘട്ടം മുതല്‍ അത് സജീവമാണെന്നും ഇടുക്കി ഒന്നും രണ്ടും മൂന്നും ലോവര്‍ പെരിയാറുമെല്ലാം ചെയ്തവരാണെന്നും'' പുകഴ്ത്തുന്നു. ലാവലിന്‍ കേരളത്തില്‍ വന്നത് എല്‍ഡിഎഫിന്റെ തോളിലേറിയല്ല. നവീകരണ തീരുമാനമെടുത്തതും അതിന് എസ്എന്‍സി ലാവ്ലിനെ കണ്ടെത്തിയതും യുഡിഎഫ് ആണ്. ലാവ്ലിന്‍ വിവാദം തുടങ്ങിയതുമുതല്‍ സിപിഐ എം പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പ്രത്യേക കോടതി കണ്ടെത്തിയത്.

ഒന്ന്: ഈ പ്രശ്നത്തില്‍ തെറ്റായ കാര്യങ്ങളൊന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെയ്തിട്ടില്ല.
രണ്ട്: ഇതില്‍ എന്തെങ്കിലും കുഴപ്പമുണ്ടായിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി കരാറിന്റെ സ്രഷ്ടാക്കളായ യുഡിഎഫ് സര്‍ക്കാരാണ്.

സിബിഐ കാര്‍ത്തികേയനെ ഒഴിവാക്കിയത് കോണ്‍ഗ്രസിനെ സേവിക്കാനാണ്. കാര്‍ത്തികേയനില്ലാതെ എങ്ങനെ കേസുണ്ടാകും എന്ന് കോടതിക്കുതോന്നിയത് നിയമത്തിന്റെ പ്രാഥമികമായ കര്‍ത്തവ്യനിര്‍വഹണമാണ്. യുഡിഎഫ് '96 ഫെബ്രുവരി 24ന് ഒപ്പുവച്ച കരാര്‍ നടപടികള്‍ തുടരുകയാണ് എല്‍ഡിഎഫ് ചെയ്തത്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ നേര്‍പ്പകര്‍പ്പായ നടപടിക്രമങ്ങളാണ് പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ (പിഎസ്പി) നവീകരണത്തിലും നടന്നതെന്ന് ആവര്‍ത്തിച്ചു പറയേണ്ട സംഗതിയാണ്. കുറ്റ്യാടിയുടെ അടിസ്ഥാന(കസള്‍ട്ടേഷന്‍) കരാറില്‍ കസള്‍ട്ടന്‍സിക്കുള്ള പ്രതിഫലത്തിന്റെ പരിധി 48,52,861 കനേഡിയന്‍ ഡോളര്‍ (ഉദ്ദേശം 13.1 കോടി) ആയി നിജപ്പെടുത്തിയിട്ടുണ്ട്. (ആര്‍ട്ടിക്കിള്‍ 7ല്‍ 1 ബി). പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ അടിസ്ഥാന കരാറില്‍ (96 ഫെബ്രുവരി 24) കസള്‍ട്ടന്‍സിക്കുള്ള പ്രതിഫലം അതേ പേരിലുള്ള ആര്‍ട്ടിക്കിളിലാണ് നിജപ്പെടുത്തിയത്. കസള്‍ട്ടന്‍സി കരാറിലെ വ്യവസ്ഥകളില്‍നിന്ന് കുറ്റ്യാടി വിപുലീകരണ പദ്ധതിയില്‍ പിന്നീട് ഒരു മാറ്റവും വരുത്തിയില്ല. നേരത്തെ നിശ്ചയിച്ച തുകതന്നെ കസള്‍ട്ടന്‍സി ഫീസായി നല്‍കി. എന്നാല്‍, പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതിയില്‍ കസള്‍ട്ടന്‍സി ഫീസ് ഗണ്യമായി കുറച്ചു (എല്‍ഡിഎഫ് കാലത്ത്). പിഎസ്പി നവീകരണത്തിനുള്ള ധാരണാപത്രം 95 ആഗസ്ത് 10ന് ഒപ്പിട്ടു. ഇഡിസി, സിഡ, എസ്എന്‍സി ക്യാപ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് എസ്എന്‍സി ലാവ്ലിന്‍ പദ്ധതിക്കുള്ള വായ്പ തരപ്പെടുത്തും (SNC will arrange financing for the programme, through EDC, CIDA, SNC Capital etc.) എന്നാണ് അതിലെ വ്യവസ്ഥ. വരുന്ന രണ്ടുമാസത്തിനകം വായ്പയുടെയും യന്ത്രസാമഗ്രികള്‍ എത്തിക്കുന്നതിന്റെയും വിശദമായ രൂപരേഖയും അനുബന്ധരേഖകളും എസ്എന്‍സി ലാവ്ലിന്‍ നല്‍കുമെന്നുമാണ് ഇതിലെ ഏഴാമത്തെ വ്യവസ്ഥ. ഇതിനനുസരിച്ചാണ് പിന്നീട് '96 ഫെബ്രുവരി 26ന് കരാര്‍ ഒപ്പിട്ടത്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിക്കുവേണ്ടി '95 മെയ് 29നും പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണത്തിന് '96 ഫെബ്രുവരി 24നും ഒപ്പുവച്ച കരാറുകള്‍ ഒരേ തരത്തിലുള്ളതാണ്. രണ്ടും ജി കാര്‍ത്തികേയന്റെ കാലത്താണ് ഒപ്പുവച്ചത്. കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിയുടെ അഡണ്ടം 1 കരാര്‍ ഒപ്പുവച്ചത് '96 ഫെബ്രുവരി 24ന് ആണ്.

പിഎസ്പി കരാറിലെന്നതുപോലെ കുറ്റ്യാടി കരാറുകളിലും ഒരിടത്തും ഗ്രാന്റ് സംബന്ധിച്ച് പരാമര്‍ശിക്കുന്നില്ല. രണ്ടിന്റെയും അഡണ്ടം(സപ്ളൈ) കരാറില്‍ 1. സ്കോപ് ഓഫ് സപ്ളൈ 2. വിലയും തിരിച്ചടവിന്റെ നിബന്ധനകളും 3. സാധനങ്ങള്‍ എത്തിക്കല്‍ 4. സ്പെസിഫിക്കേഷന്‍ 5. വാറന്റിയും ബാധ്യതകളും എന്നിങ്ങനെ ഇനംതിരിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടും ഒരേ കമ്പനി നടത്തിയത്; രണ്ടും എംഒയു റൂട്ടില്‍ വന്നത്; രണ്ടും യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയുമായിരിക്കെ നടന്ന ഈ കാര്യങ്ങളില്‍ എന്തെങ്കിലും പാകപ്പിഴ വന്നിട്ടുണ്ടെങ്കില്‍ പിണറായി വിജയന്‍ ഉത്തരവാദിയാകുന്നതെങ്ങനെ? ആദ്യം ധാരണാപത്രം, തുടര്‍ന്ന് കരാര്‍ എന്നത് നിയമാനുസൃതം അംഗീകരിക്കപ്പെട്ടതും കാര്‍ത്തികേയന്റെ കാലത്ത് നടപ്പാക്കപ്പെട്ടതും കുറ്റ്യാടി കരാറില്‍ ആക്ഷേപമില്ലാതെ നടന്നതുമായ രീതിയാണെന്നിരിക്കെ പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ നവീകരണ പദ്ധതിയില്‍മാത്രം ഇതൊക്കെ എങ്ങനെ കുറ്റമാകുന്നു എന്നത് ആശ്ചര്യജനകമാണ്.

ഇതെല്ലാം പലകുറി പല വേദികളില്‍ ചൂണ്ടിക്കാട്ടപ്പെട്ട വസ്തുതകളാണ്. പിണറായി വിജയന്‍ എന്ന സിപിഐ എം നേതാവിനെ ആക്രമിക്കാനുള്ള ഏക അജന്‍ഡയ്ക്കായി എല്ലാ സത്യവും പൂഴ്ത്തിവച്ച് കുപ്രചാരണങ്ങളില്‍ അഭയം തേടുകയായിരുന്നു ഉപജാപകക്കൂട്ടം. ഇപ്പോള്‍ കോടതി പറഞ്ഞത്, അങ്ങനെ കുറെ മിടുക്കന്മാര്‍ ഞെളിയേണ്ട, എല്ലാ കാര്യവും അന്വേഷിച്ച് വിവരംകൊണ്ടുവരൂ എന്നാണ്. കുറ്റ്യാടി വിപുലീകരണ പദ്ധതിയുടെ അതേ ക്രമത്തില്‍ യുഡിഎഫ് വാര്‍ത്തെടുത്ത ഒരു കരാറായിരുന്നു പള്ളിവാസല്‍- ശെങ്കുളം- പന്നിയാര്‍ നവീകരണത്തിനുള്ളത്. ഇതു സംസ്ഥാനത്തിന്റെഉത്തമതാല്‍പ്പര്യം പരിഗണിച്ചുകൊണ്ടുള്ള ചിലഭേദഗതികളോടെ നടപ്പാക്കുകയാണ്എല്‍ഡിഎഫ് ചെയ്തത്. "യഥാര്‍ഥ നീരൊഴുക്കിന് വേണ്ടത്ര പരിഗണന നല്‍കാതെ ക്രമാതീതമായ ചെലവില്‍ കുറ്റ്യാടി വിപുലീകരണ പദ്ധതി നടപ്പാക്കിയത് 201.4 കോടി രൂപയുടെ മുതല്‍മുടക്ക് പ്രയോജന രഹിതമാക്കിത്തീര്‍ത്തു'' എന്നാണ് കുറ്റ്യാടിക്കാര്യത്തില്‍ സിഎജി പറഞ്ഞത്. അതിന്റെപേരില്‍ 201 കോടിയുടെ അഴിമതി നടത്തിയയാള്‍ കാര്‍ത്തികേയന്‍; കൂട്ടുനിന്നയാള്‍ എ കെ ആന്റണി എന്നൊന്നും ആരും അലറുന്നത് ഇവിടെ കേട്ടിട്ടില്ല. സിഎജിയുടെ അത്തരം വിലയിരുത്തലുകളുണ്ടാകുമ്പോള്‍ യാഥാര്‍ഥ്യം വ്യക്തമാകുന്നത് വസ്തുനിഷ്ഠമായ ബോധ്യപ്പെടുത്തലുകളിലൂടെയാണ്. ഇവിടെ രാഷ്ട്രീയ തിമിരവും പകയും വൈരംതീര്‍ക്കല്‍രോഗവും ബാധിച്ചവര്‍ക്ക് അത്തരം മാനംമര്യാദയായ കാര്യങ്ങളൊന്നും വശമില്ല. അതുകൊണ്ടാണ് ലാവ്ലിന്‍ ഒരു വിവാദവും അഴിമതിയുമെല്ലാമായത്. എല്ലാം കഴിയുമ്പോള്‍ ഉള്ളി തൊലികളയുമ്പോലെ ശൂന്യതയിലാകും ഈ കുടിലബുദ്ധികള്‍ എത്തുക.

ദേശാഭിമാനി മുഖപ്രസംഗം 240609

Monday, June 22, 2009

നിര്‍ത്തുക ഈ ആഭാസം

ലാവ്ലിന്‍ കേസിന്റെ മറവില്‍ ജനങ്ങളുടെ സാമാന്യബോധത്തിനുനേരെ ഏതാനും മാധ്യമങ്ങളും രാഷ്ട്രീയക്കോമരങ്ങളും വെല്ലുവിളി തുടങ്ങിയിട്ട് നാളുകളേറെയായി. പഴകിപ്പൊളിയാറായ മൂന്നു ജലവൈദ്യുതപദ്ധതി നവീകരിക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുത്തതിന്റെ പേരിലാണ് ഒരു രാഷ്ട്രീയനേതാവ് വേട്ടയാടപ്പെടുന്നത്. മരണം കാത്തുകഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരിറ്റ് ആശ്വാസം നല്‍കാനുള്ള ആശുപത്രി സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതിന്റെ പേരിലാണ് ഒരു രാഷ്ട്രീയനേതാവിന്റെ ചോരയ്ക്കുവേണ്ടിയുള്ള ജുഗുപ്സാവഹമായ വ്യക്തിഹത്യ അരങ്ങേറുന്നത്. ധാര്‍മികത, നീതിബോധം, മര്യാദ, സത്യം തുടങ്ങിയ ഒന്നും വേട്ടനായ്ക്കളെ ഭയപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്ന വാക്കുകളല്ല. ഒരു നുണ പറയുക, അത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുക, പിന്നീട് അത് സ്ഥാപിക്കാനുള്ള തെളിവുകള്‍ സൃഷ്ടിക്കുക, സംഘടിതമായി അവ പ്രചരിപ്പിക്കുക-ഈ രീതിയാണ് ലാവ്ലിന്‍കേസില്‍ തുടക്കംമുതല്‍ അവലംബിച്ചത്. 374 കോടിരൂപ സംസ്ഥാനത്തിന് നഷ്ടംവരുത്തിയ ഇടപാട് എന്ന് ആവര്‍ത്തിച്ചുപറയുന്നതില്‍നിന്നുതന്നെ എത്രമാത്രം കാപട്യത്തോടെയാണ് ഈ കേസിനെ സിപിഐ എം വിരുദ്ധ മാധ്യമ സംഘം കൈകാര്യംചെയ്യുന്നത് എന്ന് മനസ്സിലാക്കാവുന്നതാണ്.

ധനപ്രിന്‍സിപ്പല്‍സെക്രട്ടറിയായിരുന്ന വരദാചാരിയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ചുരുളുകള്‍ അഴിയുമ്പോള്‍ ഈ കേസിലെ ഒരു പെരുംനുണകൂടി പൊളിയുകയാണ്. ലാവ്ലിന്‍കേസ് കെട്ടിപ്പൊക്കിയത് നട്ടാല്‍കുരുക്കാത്ത നുണകളുടെ അടിത്തറയിലാണ് എന്ന് കൂടുതല്‍ വ്യക്തമാകുന്നു. പിണറായി വിജയനെതിരെ നടന്ന പ്രചാരണങ്ങളില്‍ ഏറ്റവുമധികം വിപണനമൂല്യം വരദാചാരിയുടെ മൊഴിക്കായിരുന്നു. ലാവ്ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഫയലില്‍ കുറിപ്പെഴുതി എന്നാണ് പ്രചരിപ്പിച്ച കഥ. സര്‍വാദരണീയനായ പ്രിന്‍സിപ്പല്‍സെക്രട്ടറിയെ മനോരോഗിയായി ചിത്രീകരിച്ചുപോലും. കരാര്‍ നടപ്പാക്കാന്‍ പിണറായിവിജയന്‍ വ്യഗ്രത കാട്ടി എന്ന സന്ദേശമാണ് ഈ കഥ പ്രചരിപ്പിക്കുന്നതിലൂടെ തല്‍പ്പരകക്ഷികള്‍ പുറത്തുവിട്ടത്. പിണറായി വിജയന്‍ സഹകരണ മന്ത്രികൂടി ആയിരുന്നെന്നും വരദാചാരിക്കെതിരെ കുറിപ്പെഴുതിയത് സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണെന്നുമുള്ള വിശദീകരണങ്ങള്‍ ആരും ഗൌനിച്ചുപോലുമില്ല.

ഈ കേസിന് വിശ്വാസ്യത നല്‍കാന്‍ ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടത് 'തലപരിശോധന'യുടെ കഥയാണ്. സിബിഐയുടെ അന്വേഷണവും ആ കഥയുടെ പിന്നാലെതന്നെ പോയി. വരദാചാരി ഉറപ്പിച്ചുപറഞ്ഞു-ലാവ്ലിന്‍ പ്രശ്നത്തിലാണ് മന്ത്രി തനിക്കെതിരെ തിരിഞ്ഞതെന്ന്. അത് സ്ഥാപിക്കാന്‍ രണ്ട് കള്ളസാക്ഷികളെ സിബിഐ സൃഷ്ടിച്ചു. അതില്‍ ഒരാള്‍ സിഎംപിനേതാവ് എം വി രാഘവന്‍ മന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച യുഡിഎഫിന്റെ വിശ്വസ്തനാണ്. എല്ലാറ്റിനും പുറമെ, ക്രൈം വാരിക പത്രാധിപരെ രണ്ടാമതും വിളിച്ചുവരുത്തി സാക്ഷിയാക്കിയ സിബിഐ അയാളില്‍നിന്ന് മൊഴിയെടുത്തു-വിവാദ ഫയല്‍ പിണറായി വിജയന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഒരാള്‍ മുക്കിക്കളഞ്ഞു എന്നാണ് ആ മഞ്ഞപ്പത്രവ്യവഹാരി സിബിഐക്ക് നല്‍കിയ മൊഴി. ഈ കഥ വിശ്വസിച്ചുതന്നെയാണ് സിബിഐ അന്വേഷണവും പുരോഗമിച്ചത്.

പിണറായി വിജയന്‍ സിബിഐയുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയിട്ടും അത് കണക്കിലെടുക്കാതെ വരദാചാരിയെ വിശ്വസിക്കുന്നു എന്നാണ് സിബിഐ കേസ് റിപ്പോര്‍ട്ടില്‍ എഴുതിവച്ചത്. മറിച്ച് തെളിയിക്കാനുള്ള എല്ലാ രേഖയും നശിപ്പിക്കപ്പെട്ടു എന്ന് ഉറപ്പാക്കാനും സിബിഐയും തല്‍പ്പരകക്ഷികളും ഇതിനിടയില്‍ തയ്യാറായി. 'തലപരിശോധനാ' വിവാദത്തെക്കുറിച്ച് 1997 സെപ്തംബറില്‍ ഒന്നിലേറെ വാര്‍ത്തകള്‍ എഴുതിയ പത്രങ്ങളും അവയുടെ ലേഖകരും ഒന്നും അറിഞ്ഞില്ലെന്ന് നടിച്ച് ഈ വ്യാജപ്രചാരണങ്ങള്‍ക്ക് കൂട്ടുനിന്നു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ലാവ്ലിന്‍ കേസിലെ മൂവായിരം പേജ് വരുന്ന രേഖകള്‍ സിപിഐ എം കേന്ദ്രനേതൃത്വത്തിന് കൈമാറിയെന്നും അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി എഴുതിയ കുറിപ്പടങ്ങുന്ന ഫയലാണെന്നും കഴിഞ്ഞ മാര്‍ച്ച് 30ന് മലയാളമനോരമ ഫോട്ടോസ്റ്റാറ്റ് സഹിതം വന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഇങ്ങനെയെല്ലാം ഏകപക്ഷീയമായ അപവാദപ്രചാരണവും കള്ളക്കേസും മുന്നേറുമ്പോഴാണ്, 'തലപരിശോധന' പ്രശ്നം ഉയര്‍ന്നത് ലാവ്ലിന്‍ വിഷയത്തിലല്ല സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്നും അത് ഇവിടത്തെ മാധ്യമങ്ങളാകെ തുടര്‍ച്ചയായി വാര്‍ത്തയെഴുതാന്‍ കാരണമായ വിഷയമായിരുന്നെന്നും രേഖാമൂലം വാര്‍ത്തകള്‍ പുറത്തുവന്നത്.

സംസ്ഥാനത്തിന്റെ സഹകരണ മേഖലയെയും ഗ്രാമപഞ്ചായത്തുകളെയും കൂട്ടിയിണക്കി വികസനമേഖലയില്‍ പുതിയ ചലനം സൃഷ്ടിക്കുന്നതിനുള്ള ശ്രദ്ധേയമായ നിര്‍ദേശമാണ് അന്ന് സഹകരണവകുപ്പ് മുന്നോട്ടുവച്ചത്. അത്തരമൊരു നിര്‍ദേശത്തോട് ധനപ്രിന്‍സിപ്പല്‍സെക്രട്ടറിയുടെ പ്രതികരണം ധിക്കാരത്തിന്റെ അങ്ങേത്തലയ്ക്കലുള്ളതായിരുന്നു. സംസ്ഥാനത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങളുടെ വിശ്വാസ്യതതന്നെ വരദാചാരി ചോദ്യംചെയ്തു. അത്തരമൊരു സമനിലതെറ്റിയ പ്രതികരണം വന്നപ്പോഴാണ്, അതിന്റെ ഉറവിടമായ തല പരിശോധിക്കപ്പെടേണ്ടതാണെന്ന് സഹകരണമന്ത്രി അഭിപ്രായപ്പെട്ടത്. അന്നത് വിവാദമാക്കാന്‍ പത്രങ്ങള്‍ ഇറങ്ങി. പ്രതിഷേധവുമായി ഏതാനും ഐഎഎസുകാര്‍ വന്നു. വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നു.

പിന്നീട് ലാവ്ലിന്‍ വിവാദം കുതന്ത്രങ്ങളിലൂടെയും ഉപജാപങ്ങളിലൂടെയും ഊതിപ്പെരുപ്പിച്ച ഘട്ടത്തിലാണ് 'തലപരിശോധന' തെറ്റായി അവതരിപ്പിച്ച് പിണറായിക്കെതിരെ തിരിക്കാന്‍ ഉപജാപകര്‍ തയ്യാറായത്. മറിച്ച് സ്ഥാപിക്കാനുള്ള തെളിവുകളും പഴുതുകളും നശിപ്പിച്ചുകളയാനുള്ള പ്രവര്‍ത്തനവും അവര്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയിരുന്നു. ഇല്ലാത്ത ആ ഫയല്‍ പിണറായിയും അനുകൂലികളും സെക്രട്ടറിയറ്റില്‍നിന്ന് മുക്കി എന്നുവരെ പ്രചാരണമുണ്ടാവുകയും അതിന്റെ പേരില്‍ കോണ്‍ഗ്രസുകാരനായ ഒരു സ്ഥിരം വ്യവഹാരി കേസുകൊടുക്കുകയുംചെയ്തു. പത്രത്തില്‍ വന്ന വാര്‍ത്തകള്‍ പിന്നീട് കണ്ടുപിടിക്കപ്പെടുമെന്നും അത് തിരിച്ചടിയാകുമെന്നും ഉപജാപക സംഘം ഓര്‍ത്തില്ല. അവരുടെ വാക്കുവിശ്വസിച്ച് കള്ളക്കേസും കള്ളസാക്ഷികളെയുമുണ്ടാക്കിയ സിബിഐയും പിന്നീടെന്നെങ്കിലും മറിച്ചുള്ള തെളിവുകള്‍ പുറത്തുവരുമെന്ന് ഓര്‍ത്തുകാണില്ല.

'വരാദാചാരിയുടെ തലപരിശോധന' എന്നത് തരംതാണനിലയില്‍ കെട്ടിച്ചമച്ച നുണക്കഥയാണെന്ന് സൂര്യവെളിച്ചംപോലെ തെളിഞ്ഞിരിക്കുന്നു. ആര് എന്ത് ന്യായീകരണം പറഞ്ഞാലും സിബിഐയും വരദാചാരിയടക്കമുള്ളവരും സ്വന്തം പത്രത്താളുകളെപ്പോലും തള്ളിപ്പറഞ്ഞവരും മൂന്നാംക്ളാസ് നുണയന്മാരുടെ പട്ടികയിലാണെന്ന് വ്യക്തമായിരിക്കുന്നു. അങ്ങനെ വിവസ്ത്രരായി നില്‍ക്കുന്ന ഈ പരിഷകളില്‍നിന്ന് പശ്ചാത്താപത്തിന്റെയോ തെറ്റുതിരുത്തലിന്റെയോ വെള്ളിവെളിച്ചം ഉദിച്ചുപൊങ്ങുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒരുതുണ്ട് നാണംപോലുമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അവരോട് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ള ഏകകാര്യം, ഇനിയെങ്കിലും അവസാനിപ്പിക്കുക ഈ ദുഷ്ടവൃത്തികള്‍ എന്നതുമാത്രമാണ്; അവര്‍ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെങ്കില്‍പ്പോലും.

ദേശാഭിമാനി മുഖപ്രസംഗം 22 ജൂണ്‍ 2009

Sunday, June 21, 2009

പൊളിയുന്ന കള്ളങ്ങള്‍ പാര്‍ട്ട് 2


വരദാചാരിയുടെ വ്യാജമൊഴി സമര്‍ഥിക്കാന്‍ സിബിഐക്ക് കള്ളസാക്ഷികളും

വരദാചാരിയുടെ വ്യാജമൊഴി ശരിയെന്നു സമര്‍ഥിക്കാന്‍ സിബിഐ രണ്ട് കള്ളസാക്ഷികളെ സൃഷ്ടിച്ചു. സഹകരണമന്ത്രിയായിരിക്കേ പിണറായി വിജയന്‍ സഹകരണവകുപ്പിലെ വിഷയത്തിലാണ് വരദാചാരിക്കെതിരെ കുറിപ്പ് എഴുതിയത്. ഇത് ലാവ്ലിന്‍ കരാറിലെ ക്രമക്കേട് ചൂണ്ടിക്കാണിച്ചതിനാണെന്ന് വരദാചാരി സിബിഐക്ക് മൊഴി നല്‍കി. ഈ 'ഫയല്‍' ഉണ്ടാക്കിയത് താനാണെന്ന് ഒരു അഡീഷണല്‍ സെക്രട്ടറിയെക്കൊണ്ടും ഫയല്‍ കണ്ടെന്ന് മറ്റൊരു അഡീഷണല്‍ സെക്രട്ടറിയെക്കൊണ്ടും സിബിഐ പറയിപ്പിച്ചു. വിവാദപരാമര്‍ശം സഹകരണവകുപ്പുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമായതോടെ പിണറായിയെ കള്ളക്കേസില്‍ കുടുക്കാന്‍ അരങ്ങേറിയ ആസൂത്രിത ഗൂഢാലോചനയാണ് പുറത്തായത്. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് തട്ടിക്കൂട്ടിയ തലപരിശോധനാ ആക്ഷേപം മുഖ്യതെളിവായി വ്യാഖ്യാനിക്കുന്ന സിബിഐ സാക്ഷിമൊഴികളിലെ വൈരുധ്യം മറച്ചുവച്ചാണ് കള്ളക്കളി നടത്തിയത്. ഇല്ലാത്ത ഫയല്‍ കാണാനില്ലെന്ന് മുറവിളിച്ചു. ഇതേക്കുറിച്ച് പിണറായിയുടെ വിശദീകരണം സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് സത്യമെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ എഴുതിവെക്കുകയും ചെയ്തു.

പന്നിയാര്‍-ശെങ്കുളം-പള്ളിവാസല്‍ നവീകരണവുമായി ബന്ധപ്പെട്ട് സിബിഐ ആരോപിക്കുന്ന തരത്തില്‍ ഒരു ഫയലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഇല്ലാത്ത ഫയല്‍ കാണാനില്ലെന്ന അസംബന്ധം എഴുന്നള്ളിച്ചു. പരസ്പരവിരുദ്ധമായ മൊഴികളാണ് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വരദാചാരിയും ധനവകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിമാരും സിബിഐയുടെ 'സാക്ഷി'കളുമായ വെങ്കട്ടരമണനും ഡി കൃഷ്ണന്‍ നായരും നല്‍കിയതെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു. പ്രോസിക്യുഷന്‍ അനുമതി സംബന്ധിച്ചു നല്കിയ നിയമോപദേശത്തിലാണ് മൊഴികളിലെ വൈരുധ്യം എ ജി ചൂണ്ടിക്കാട്ടിയത്. സിബിഐ പറയുന്നതും വസ്തുതയുമായി ഒരു ബന്ധവുമില്ലെന്നും എ ജി പറഞ്ഞു. അഞ്ച് മേലധികാരികള്‍ക്ക് താന്‍ കുറിപ്പ് നല്‍കിയെന്നാണ് വരദാചാരി മൊഴികൊടുത്തത്. ഫയല്‍ കാണാനില്ലെന്ന് വാദിക്കുന്ന സിബിഐക്ക് ഈ അഞ്ചു ഓഫീസുകളില്‍ ഫയലുണ്ടോയെന്ന് അന്വേഷിക്കാന്‍ ബാധ്യതയുണ്ടായിരുന്നെന്ന് എ ജി ചുണ്ടിക്കാട്ടി. എന്നാല്‍ ഗവര്‍ണര്‍ക്ക് ഇതൊന്നും പരിഗണിക്കാന്‍ തോന്നിയില്ല.

ലാവ്ലിന്‍ കരാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് താന്‍ കുറിപ്പ് കൊടുത്തതെന്നാണ് വരദാചാരി പറയുന്നത്. ഇതിന്റെ പേരില്‍ തന്റെ 'തലപരിശോധിക്കാന്‍' മന്ത്രി കുറിപ്പെഴുതിയെന്നും വരദാചാരി ആരോപിക്കുന്നു. എന്നാല്‍ 68-ാം സാക്ഷി വെങ്കട്ടരമണന്റെ മൊഴി വേറെയാണ്. കാന്‍സറും വൈദ്യുതിയും തമ്മില്‍ എന്തുബന്ധമെന്നു ചോദിച്ച് കുറിപ്പ് കൊടുത്തതിനാണ് തലപരിശോധിക്കാന്‍ പറഞ്ഞതെന്നും ഇതുസംബന്ധിച്ച ഫയല്‍ താന്‍ കണ്ടെന്നുമാണ് റിട്ട. അഡീഷണല്‍ സെക്രട്ടറി വെങ്കട്ടരമണന്‍ പറഞ്ഞത്. 71-ാം സാക്ഷിയായ അഡീഷണല്‍ സെക്രട്ടറി കൃഷ്ണന്‍ നായരുടെ മൊഴിയില്‍ കുറിപ്പും ഫയലുമല്ല, അര്‍ധ ഔദ്യോഗിക കത്തായി മാറി. വൈദ്യുതിബോര്‍ഡ് യോഗം കഴിഞ്ഞുവന്ന വരദാചാരി അസ്വസ്ഥനായി തന്നെ വിളിച്ചെന്നും ലാവ്ലിന് കരാര്‍ കൊടുക്കാന്‍ തീരുമാനിച്ചതില്‍ പരാതിപ്പെട്ട് കുറിപ്പു തയാറാക്കാന്‍ തന്നോടാവശ്യപ്പെട്ടെന്നുമാണ് ഇയാളുടെ മൊഴി. ഈ കത്തു കണ്ട് വരദാചാരിയുടെ തല പരിശോധിക്കാന്‍ മന്ത്രി എഴുതിയെന്നും ഇത് അന്ന് പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നെന്നും കൃഷ്ണന്‍ നായരുടെ മൊഴിയെന്ന പേരില്‍ സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്. സിബിഐ എസ്പി വി അശോക് കുമാറാണ് ഈ വിരുദ്ധമൊഴികളെല്ലാം എടുത്തത്.

തലതിരിഞ്ഞ മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍

മുന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ് വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്ന് ഫയലില്‍ കുറിപ്പ് എഴുതിയ വിഷയത്തില്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങി അപവാദവ്യവസായം കൊഴുപ്പിച്ച മാധ്യമങ്ങള്‍ പ്രതിക്കൂട്ടില്‍. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലില്‍ ധനസെക്രട്ടറിയെ മനോരോഗവിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന്‍ കുറിപ്പ് എഴുതിയെന്ന് 1997 സെപ്തംബര്‍ 11ന് 'കേരളകൌമുദി'യാണ് ആദ്യം വാര്‍ത്ത നല്‍കിയത്. അടുത്ത ദിവസങ്ങളില്‍ മാതൃഭൂമിയും മനോരമയും ഇത് ആവര്‍ത്തിച്ചു. ഇതേ ഫയലിനെ ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെടുത്തി ആദ്യം വാര്‍ത്ത നല്‍കിയത് മനോരമയാണ്. ആസൂത്രിതമായി നല്‍കിയ ഈ കള്ളവാര്‍ത്തയുടെ ചുവട് പിടിച്ച് സിപിഐ എം വിരുദ്ധ ശക്തികളും മറ്റു മാധ്യമങ്ങളും നീങ്ങി. ഈ ഫയലുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പുറത്തുവന്ന കള്ളക്കഥകളാണ് സിബിഐ നിര്‍ണായക തെളിവായി വിശേഷിപ്പിച്ചത്. സിബിഐ നല്‍കിയ മൂവായിരം പേജുള്ള റിപ്പോര്‍ട്ടിലും ഇതാണ് പ്രധാന 'തെളിവ്'.

സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഫയലിലാണ് താന്‍ ഈ കുറിപ്പെഴുതിയതെന്ന് പിണറായി സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ആ സമയത്ത് സര്‍വീസില്‍നിന്ന് വിരമിക്കാന്‍ 20 ദിവസം മാത്രുണ്ടായിരുന്ന വരദാചാരി '97 സെപ്തംബര്‍ 30ന് വിരമിച്ചു. എന്നാല്‍, ഫയല്‍ കാണാനില്ലെന്നും അതുകൊണ്ട് വരദാചാരിയുടെ മൊഴി വിശ്വാസത്തിലെടുക്കുന്നെന്നുമായി സിബിഐ. സഹകരണവകുപ്പില്‍ ഇങ്ങനെ ഒരു ഫയല്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍പോലും തയ്യാറാകാതെ സിബിഐ ഡിവൈഎസ്പി വി അശോക്‍ കുമാര്‍ ഈ നിഗമനത്തിലെത്തിയത് ദുരൂഹമാണ്. ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങ വെടിവയ്പ്പിനെ തുടര്‍ന്നാണ് ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ ലാവ്ലിന്‍ ഇടപാട് വിജിലന്‍സ് അന്വേഷണത്തിന് വിട്ടത്. ഇതേതുടര്‍ന്നാണ് മനോരമയില്‍ വരദാചാരിയുടെ 'തലപരിശോധന'യുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നത്. ഏതാനും വര്‍ഷം മുമ്പ് യഥാര്‍ഥ വസ്തുത റിപ്പോര്‍ട്ട് ചെയ്ത മറ്റു പത്രങ്ങള്‍ രാഷ്ട്രീയവൈരം മൂലം മനോരമയ്ക്കൊപ്പം മലക്കംമറിഞ്ഞു. പല ഗവ.സെക്രട്ടറിമാരും കരാറിനെതിരെ സിബിഐക്ക് മൊഴി നല്‍കിയെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ മനോരമ വാര്‍ത്ത നല്‍കി. വരദാചാരിയുടെ മൊഴിയാണ് ഏറ്റവും നിര്‍ണായകമെന്നും മനോരമ 'കണ്ടെത്തി'. ഇതടക്കം മൂവായിരത്തോളം രേഖകള്‍ മുഖ്യമന്ത്രിയുടെ പക്കലുണ്ടെന്നും ഈ വാര്‍ത്തയില്‍ പറയുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ് ചര്‍ച്ച തുടങ്ങിയത് 1995ലാണ്. അന്ന് ജി കാര്‍ത്തികേയനാണ് വൈദ്യുതിമന്ത്രി. അന്നത്തെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ 1995ല്‍ ലാവ്ലിന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. 1996 ഫെബ്രുവരിയില്‍ കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചു. എന്നാല്‍, 1997ല്‍ ധനകാര്യസെക്രട്ടറിയെന്ന നിലയില്‍ താന്‍കൂടി പങ്കെടുത്ത വൈദ്യുതി ബോര്‍ഡ് യോഗത്തിലാണ് വിഷയം വന്നതെന്നാണ് വരദാചാരി നല്‍കിയ മൊഴി. കരാറിനെ എതിര്‍ത്ത് കുറിപ്പ് എഴുതിയപ്പോഴാണ് തന്റെ തല പരിശോധിക്കണമെന്ന് പിണറായി ഫയലില്‍ രേഖപ്പെടുത്തിയതെന്നും വരദാചാരി കള്ളമൊഴി നല്‍കി. ഈ മൊഴി വിജിലന്‍സ് പരിശോധിച്ച് തള്ളിയതാണ്.
(കെ ശ്രീകണ്ഠന്‍്‍)

മഞ്ഞപ്പത്രക്കാരന്റെ ജല്‍പ്പനം സിബിഐക്ക് വേദവാക്യം

അശ്ളീലവാരിക പത്രാധിപരുടെ ജല്‍പ്പനം രാജ്യത്തെ ഏറ്റവും പ്രധാന കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐക്ക് വേദവാക്യം. ഇയാളുടെ മൊഴി പലവട്ടം എടുത്തിട്ടും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് മതിവന്നില്ല. 107-ാം സാക്ഷിയായ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന്റെ മൊഴി 2007ലും 2008ലും സിബിഐ എടുത്തതായി രേഖകളില്‍ കാണാം. സിബിഐ ഡിവൈഎസ്പി വി അശോക് കുമാര്‍ രേഖപ്പെടുത്തിയ 'നിര്‍ണായക തെളിവുകള്‍'ക്കൊപ്പം ഇതൊന്നും തെളിയിക്കാന്‍ തന്റെ കൈവശം ഒന്നുമില്ലെന്ന മഞ്ഞപ്പത്രക്കാരന്റെ മൊഴിയും എഴുതിവച്ചിട്ടുണ്ട്. ലാവ്ലിന്‍ കേസിനു പിന്നില്‍ ചരടുവലിക്കുന്നവരുടെ പ്രധാന ഉപകരണമാണ് ഇയാള്‍. കോടതികളില്‍ പോകുന്നതും കള്ളപ്രചാരണത്തിന് നേതൃത്വം നല്‍കുന്നതുമൊക്കെ ഇയാളാണ്. കോടതികളില്‍ ഉന്നയിച്ച അസംബന്ധങ്ങള്‍ പലതും തള്ളിപ്പോയി. ഹൈക്കോടതി തള്ളിയ ആരോപണങ്ങള്‍വരെ സിബിഐക്ക് ഇയാള്‍ നല്‍കിയ നിര്‍ണായകവിവരങ്ങളില്‍ കാണാം. 2007 ഡിസംബര്‍ എട്ടിന് സിബിഐ ഈ മഞ്ഞപ്പത്രക്കാരന്റെ മൊഴിയെടുത്തിരുന്നു. ഇതില്‍ മതിവരാതെയാണ് കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് വീണ്ടും മൊഴി രേഖപ്പെടുത്തിയത്. കള്ളങ്ങള്‍ക്ക് വിശ്വാസ്യത പകരാന്‍ സിബിഐ ഇയാളെക്കൊണ്ട് പുതിയ ആരോപണങ്ങള്‍ ഉന്നയിപ്പിച്ചു. വരദാചാരിയുടെ തലപരിശോധനാവിവാദവും കൂട്ടത്തിലുണ്ട്. ലാവ്ലിന്‍ കരാറിനെ എതിര്‍ത്ത വരദാചാരിയുടെ തല പരിശോധിപ്പിക്കണമെന്ന് പിണറായി എഴുതിയെന്നും നിര്‍ണായക തെളിവായ ഈ ഫയല്‍ പിന്നീട് നശിപ്പിച്ചെന്നുമാണ് മഞ്ഞപ്പത്രക്കാരന്റെ മൊഴിയായി സിബിഐ ഉദ്യോഗസ്ഥന്‍ അശോക് കുമാര്‍ എഴുതിപ്പിടിപ്പിച്ചത്. പിണറായിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവരാണ് ഫയല്‍ നശിപ്പിച്ചതെന്നും അത് തെളിയിക്കാന്‍ തന്റെ കൈവശം രേഖയില്ലെന്നും ഇയാള്‍ പറഞ്ഞതായും പ്രധാന ഉദ്യോഗസ്ഥന്‍ എഴുതിവച്ചിട്ടുണ്ട്. പിണറായിക്ക് സിംഗപ്പുരില്‍ ഭാര്യയുടെ പേരില്‍ ബിസിനസുണ്ടെന്ന് മഞ്ഞപ്പത്രക്കാരന്‍ പറഞ്ഞതായും സിബിഐ എഴുതിവച്ചിട്ടുണ്ട്. ഈ അസംബന്ധം ഇയാള്‍ ഹൈക്കോടതിയിലും ഉന്നയിച്ചിരുന്നു. ഇത് പെരുംനുണയാണെന്ന് കേന്ദ്ര ഏജന്‍സികള്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ടു നല്‍കി. തുടര്‍ന്ന് ഹര്‍ജി തള്ളി. എന്നാല്‍, ഇതേ നുണ ലാവ്ലിന്‍ മൊഴിയില്‍ സിബിഐ രേഖപ്പെടുത്തി.

ദേശാഭിമാനി 21 ജൂണ്‍ 2009

Saturday, June 20, 2009

ലാവ്ലിന്‍ - പൊളിയുന്ന കള്ളങ്ങള്‍

വരദാചാരിയുടെ മൊഴി കള്ളം

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യതെളിവായി സിബിഐ ഉയര്‍ത്തിക്കാട്ടിയ മുന്‍ ധനപ്രിന്‍സിപ്പല്‍സെക്രട്ടറി വരദാചാരിയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിഞ്ഞു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കയച്ച കത്തിനെയാണ് ലാവ്ലിന്‍ കേസുമായി സിബിഐ കൂട്ടിക്കെട്ടിയത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പണം പഞ്ചായത്തുകളിലെ പ്രാഥമിക സഹകരണ ബാങ്കില്‍ നിക്ഷേപിക്കണമെന്ന സഹകരണവകുപ്പ് നിര്‍ദേശം തള്ളിയതിനെതിരെയാണ് തല പരിശോധിക്കണമെന്ന പരാമര്‍ശം സഹകരണമന്ത്രി നടത്തിയത്. ഈ വാര്‍ത്ത 1997 സെപ്തംബറില്‍ മലയാളമനോരമ, മാതൃഭൂമി, കേരളകൌമുദി തുടങ്ങിയ പത്രങ്ങള്‍ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം മറച്ചുപിടിച്ചാണ് ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കരുതെന്നാവശ്യപ്പെട്ട വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി കുറിപ്പെഴുതിയതായി സിബിഐയും മാധ്യമങ്ങളും ആരോപിച്ചത്. ലാവ്ലിന്‍ കേസില്‍ സിബിഐയുടെ കള്ളക്കളിയും വന്‍ഗൂഢാലോചനയും ഇതോടെ കൂടുതല്‍ വ്യക്തമാവുകയാണ്. കള്ളക്കേസിന് വിശ്വാസ്യത പകരാന്‍ വരദാചാരിയൂടെ പേരിലുള്ള കെട്ടുകഥ വ്യാപകമായി പ്രചരിപ്പിച്ചു. ലാവ്ലിന്‍ കരാറിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതിന് വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ പരാമര്‍ശിച്ചതായി സിബിഐയുടെ റിപ്പോര്‍ട്ടിലെ 194-ാം പേജില്‍ ഒമ്പതാം പ്രതിയുടെ പങ്ക് എന്ന തലക്കെട്ടില്‍ പറയുന്നു. ഇതിന് പിണറായി നല്‍കിയ മറുപടി പേജ് 203ല്‍ ഉണ്ട്. സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രസ്തുത പരാമര്‍ശം നടത്തിയതെന്ന് പിണറായി വിശദീകരണം നല്‍കി. എന്നാല്‍, ഇതുസംബന്ധിച്ച ഫയല്‍ കാണാനില്ലാത്തതിനാല്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊഴി വിശ്വാസത്തിലെടുക്കുന്നു എന്ന ന്യായമാണ് സിബിഐ ഉയര്‍ത്തിയത്. സിബിഐ റിപ്പോര്‍ട്ടിന്റെ 213-ാം പേജില്‍ പിണറായിയുടെ വിശദീകരണത്തിനുള്ള മറുപടി എന്ന തലക്കെട്ടിലാണ് സിബിഐയുടെ വിചിത്രവാദം.

ധനസെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നാണ് ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി കുറിപ്പെഴുതിയെന്നും വലിയ പ്രചാരവേല നടത്തുന്ന മാധ്യമങ്ങള്‍തന്നെയാണ് 1997ല്‍ വലിയ പ്രാധാന്യത്തോടെ സഹകരണവകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മന്ത്രിയുടെ പരാമര്‍ശത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചതായും ഇതേ പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ടുചെയ്തിരുന്നു. 'ധനകാര്യസെക്രട്ടറിക്കെതിരെ സഹകരണമന്ത്രി' എന്ന തലക്കെട്ടില്‍ 97 സെപ്തംബര്‍ 11ന് കേരള കൌമുദിയാണ് ആദ്യമായി വാര്‍ത്ത നല്‍കിയത്. ഒന്നാം പേജില്‍ പ്രസിദ്ധപ്പെടുത്തിയ ഈ വാര്‍ത്തയുടെ ചുവടുപിടിച്ച് മറ്റു പത്രങ്ങള്‍ രംഗത്തുവന്നു. 'ധനസെക്രട്ടറിക്കെതിരെ മന്ത്രിയുടെ പരാമര്‍ശം വിവാദമായി' എന്ന തലക്കെട്ടില്‍ 97 സെപ്തംബര്‍ 12ന് മലയാള മനോരമയും 'സഹകരണ മന്ത്രിയുടെ ആക്ഷേപം സെക്രട്ടറി ഒഴിഞ്ഞുമാറുന്നു' എന്ന തലക്കെട്ടില്‍ സെപ്തംബര്‍ 13ന് മാതൃഭൂമിയും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. പഞ്ചായത്തുകള്‍ക്കനുവദിച്ച പണം ട്രഷറികള്‍ക്കു പകരം അതതു പഞ്ചായത്തിലെ ഏതെങ്കിലും സഹകരണബാങ്കില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശം ധനസെക്രട്ടറി എതിര്‍ത്തെന്നും അധികാരപരിധി ലംഘിച്ചു പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയെ നിലയ്ക്കു നിര്‍ത്തണമെന്നും മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും മന്ത്രി മുഖ്യമന്ത്രിക്കു കത്തെഴുതിയെന്നുമാണ് വാര്‍ത്ത. സഹകരണവകുപ്പിന്റെ നിര്‍ദേശം എതിര്‍ത്തതല്ല, മറിച്ച് ഫയലില്‍ അനുചിതവും നിരുത്തരവാദപരവുമെന്ന് ധനസെക്രട്ടറി എഴുതിയതാണ് മന്ത്രിയെ ചൊടിപ്പിച്ചതെന്നും ഇതേ റിപ്പോര്‍ട്ടിലുണ്ട്.

പരിശോധിക്കേണ്ടത് സിബിഐയുടെ തല

എസ്എന്‍സി ലാവ്ലിന്‍ കേസ് സിബിഐ കെട്ടിപ്പൊക്കിയത് പച്ചക്കള്ളങ്ങളുടെയും കേട്ടുകേള്‍വികളുടെയും അടിസ്ഥാനത്തിലാണെതിന് വേറെ തെളിവുവേണ്ട. ഇന്നുവരെ ലാവ്ലിന്‍ എന്ന് ഉച്ചരിക്കുമ്പോഴെല്ലാം വരദാചാരിയുടെ പേരും പറഞ്ഞിരുന്നു. ലാവ്ലിന്‍ കരാറിനെതിരെ വരദാചാരി അഭിപ്രായം പറഞ്ഞപ്പോഴാണ്, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആ മനുഷ്യന്റെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ എഴുതിവച്ചത് എന്നാണ് പറഞ്ഞുപരത്തിയ കഥ. പിണറായി അത് സിബിഐ മുമ്പാകെ നിഷേധിച്ചെങ്കിലും അദ്ദേഹത്തെ കുടുക്കാന്‍ തക്കംപാര്‍ത്ത അന്വേഷകസംഘം ആ നിഷേധം തള്ളി. തെളിവൊന്നുമില്ലെങ്കിലും സീനിയര്‍ ഉദ്യോഗസ്ഥരുടെ മൊഴി വിശ്വസിക്കാമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ എഴുതിവച്ചു.

ഇപ്പോഴിതാ മനോരമ, മാതൃഭൂമി, കേരളകൌമുദി എന്നീ പത്രങ്ങള്‍ എഴുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. പഞ്ചായത്തിന്റെ മിച്ചഫണ്ട് സഹകരണ ബാങ്കുകള്‍ക്ക് കൈകാര്യംചെയ്യാനുള്ള അവസരം ലഭിച്ചാല്‍, സംസ്ഥാനത്തെ സഹകരണമേഖലയ്ക്കും പഞ്ചായത്തുകള്‍ക്കും ഒരേപോലെ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് അന്ന് സഹകരണമന്ത്രിയായിരുന്ന പിണറായി വിജയന്‍ മുന്നോട്ടുവച്ച നിര്‍ദേശം. അതിനോട് വരദാചാരി പ്രതികരിച്ചത്, സഹകരണസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്തുകൊണ്ടാണ്. അത്തരമൊരു വിചിത്രമായ വാദം വന്നപ്പോള്‍, കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകാത്ത വങ്കത്തം പറഞ്ഞ വരദാചാരിയുടെ ബുദ്ധി പരിശോധിക്കേണ്ടതുതന്നെയാണെന്ന് തോന്നുന്നത് സ്വാഭാവികം മാത്രം. പിണറായിക്കും അതുതന്നെ തോന്നി. അക്കാര്യം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. അതോടെ ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധവുമായിറങ്ങി. അന്ന് അതുസംബന്ധിച്ച വാര്‍ത്തകള്‍ മനോരമയും മാതൃഭൂമിയും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതുമാണ് (1997 സെപ്തംബര്‍ 11 മുതല്‍ 14വരെ).

എന്നാല്‍, ലാവ്ലിന്‍ കേസ് കെട്ടിപ്പൊക്കുകയും അത് പിണറായി വിജയനെ വേട്ടയാടാനുള്ള ഗൂഢാലോചനയാക്കി മാറ്റുകയും ചെയ്തപ്പോള്‍ പത്രങ്ങള്‍ സത്യം മറച്ചു. കഥ പുതിയതുവന്നു. വരദാചാരിയുടെ തലപരിശോധന ലാവ്ലിന്‍ ഫയലിലാക്കി. കേസ് പിന്നീട് നുണകളുടെ കൂമ്പാരമായി മാറിയപ്പോള്‍ വരദാചാരിയും സിബിഐക്ക് മൊഴിനല്‍കി-തലപരിശോധനാ കുറിപ്പ് ലാവ്ലിന്‍ ഫയലിലാണെന്ന്. ആ ഉദ്യോഗസ്ഥപ്രമുഖന്‍ തന്റെ വൃത്തികെട്ട പകയും വിദ്വേഷവും പിണറായിയെ കേസില്‍കുടുക്കാന്‍ ഉപയോഗിക്കുകയായിരുന്നു. സിബിഐ അത് വേദവാക്യമായെടുത്ത് കേസ് റിപ്പോര്‍ട്ടും കുറ്റപത്രവുമുണ്ടാക്കി. പത്രങ്ങള്‍ അതുവച്ച് പിന്നെയും കഥകള്‍ മെനഞ്ഞു. എല്ലാം ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു-കേസ് മാത്രമല്ല, മാധ്യമങ്ങളുടെയും പിണറായി വിരുദ്ധ മാഫിയയുടെയും വിശ്വാസ്യതയും. ഇതിലൂടെ തകര്‍ന്നുപോകുന്നത് ലാവ്ലിന്‍ എന്ന കള്ളക്കേസിന്റെ അടിത്തറതന്നെയാണ്.

കള്ളക്കളി സ്വയം വെളിപ്പെടുത്തി സിബിഐ കുറ്റപത്രം

ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചത് ഒന്നുമെഴുതാത്ത മൂന്ന് വെള്ളപേപ്പറില്‍. ലാവ്ലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ സിബിഐയുടെ വിശദീകരണത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. മുന്‍ ഫയലുകള്‍ ഒന്നുമില്ലാതെയും വൈദ്യുതിബോര്‍ഡിന്റെ അനുമതി ഇല്ലാതെയുമാണ് എംഒയു ഒപ്പുവച്ചതെന്ന് കണ്ടെത്തിയതായും സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കാര്‍ത്തികേയന്റെ കാലത്താണ് ഇതു നടന്നതെന്നും ഒപ്പുവയ്ക്കുമ്പോള്‍ത്തന്നെ ലാവ്ലിന്‍ കമ്പനിക്ക് ഇത് നേട്ടമുണ്ടാക്കുമെന്ന് അറിവുണ്ടായിരുന്നെന്നും കണ്ടെത്തലുണ്ട്. കരാറില്‍ ലാവ്ലിനുമായി ഒപ്പുവച്ച ആദ്യ എംഒയുവാണ് കാര്‍ത്തികേയന്റെ കാലത്തേത്. ലാവ്ലിന്‍ കേസില്‍ സിബിഐയുടെ കള്ളക്കളി വെളിവാക്കുന്നതാണ് അവര്‍തന്നെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിശദീകരണം.

എംഒയു ഒപ്പുവച്ച കാലത്ത് മന്ത്രിയായിരുന്ന കാര്‍ത്തികേയനെ ഒഴിവാക്കി പിന്നീട് മന്ത്രിയായ പിണറായി വിജയനെ പ്രതിയാക്കുകയാണ് സിബിഐ ചെയ്തത്. എംഒയു ഒപ്പുവച്ച '95 ആഗസ്ത് 10ന് കാര്‍ത്തികേയനായിരുന്നു വൈദ്യുതിമന്ത്രിയെന്നും കാര്‍ത്തികേയന്റെ പങ്കിന് തെളിവില്ലെന്നും മാത്രമാണ് സിബിഐയുടെ വിശദീകരണം. എന്നാല്‍, ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് അക്കാലത്താണെന്ന് വിശദീകരിക്കുന്നു. കാര്‍ത്തികേയന്റെ നടപടികള്‍ക്കൊന്നും തെളിവില്ലാത്തതിനാല്‍ പ്രതിചേര്‍ത്ത് വിചാരണ നടത്തുന്നില്ലെന്ന പ്രത്യേക വിശദീകരണവും കുറ്റപത്രത്തിലുണ്ട്. സാധ്യതാപഠനം നടത്താതെയാണ് എംഒയു ഒപ്പുവച്ചതെന്നും നടത്തേണ്ട പണികളുടെ അളവുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങാതെയാണ് ഒപ്പിട്ടതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും തെളിവില്ലെന്ന ബാലിശമായ വിശദീകരണം നല്‍കിയാണ് കാര്‍ത്തികേയനെ ഒഴിവാക്കിയത്.

ദേശാഭിമാനി 20-06-2009
ഈ വിഷയത്തില്‍ മാരീചന്റെ പോസ്റ്റ് തല പരിശോധനയില്‍ തെളിഞ്ഞത്

Friday, June 19, 2009

തമ്പുരാനിസത്തിന്റെ തികട്ടലുകള്‍

ഓല മേഞ്ഞ പഴയ ഓഫീസുകള്‍ ശ്രേഷ്ഠവും, ഓടിട്ട പുതിയ ഓഫീസുകള്‍ മ്ലേഛവുമാണെന്ന മട്ടിലുള്ള വിശകലനങ്ങള്‍ എന്തായാലും മാര്‍ക്സിസമല്ല. മോട്ടോര്‍ സൈക്കിളില്‍ മീന്‍ വില്‍ക്കുന്ന പുതിയ തൊഴിലാളിയോട് മനസ്സു കൊണ്ടിനിയും ഐക്യപ്പെടാത്തവര്‍ പഴയ കാലത്തിന്റെ തടവിലാണ്. ‘ മീന്‍ കച്ചവടക്കാരന്റെ പത്രാസ്’ എന്നത് ‘തമ്പുരാനിസ‘ത്തിന്റെ തികട്ടലാണ്. ക്ഷോഭിക്കരുത്. ചരിത്രം അതെല്ലാം കുഴിവെട്ടി മൂടി ശക്തിയിലേയ്ക്ക് കുതിയ്ക്കുക തന്നെ ചെയ്യും. ഒരു ജനതയുടെ ജീവിതനിലവാരത്തിലുള്ള വളര്‍ച്ചയും, സാങ്കേതികവിദ്യ സാധ്യമാക്കുന്ന സൌകര്യങ്ങളും അവരുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കുമെന്ന പ്രാഥമിക സാമൂഹ്യ പരമാര്‍ത്ഥം തിരിച്ചറിയാത്തവരെ വര്‍ത്തമാനത്തിലേക്ക് വിളിച്ചുണര്‍ത്തുക അത്യന്തം പ്രയാസകരമാണ്. കെട്ടിടങ്ങളുടെ വലിപ്പച്ചെറുപ്പമല്ല, സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ അവ വഹിക്കുന്ന പങ്കാണ് പ്രസക്തം.

പാര്‍ട്ടി കെട്ടിടങ്ങള്‍ ചൂണ്ടിക്കാട്ടി തൊഴിലാളി പ്രസ്ഥാനങ്ങളെ തെറി വിളിക്കുന്നവരില്‍ പലരും സ്വന്തം ചിലവില്‍ രമ്യഹര്‍മ്മങ്ങള്‍ പണിയുന്നതില്‍ പുളകം കൊള്ളുന്നവരാണ്. രണ്ടു പേര്‍ക്ക് മൂന്നു നില മാളികയാവാം, ആയിരക്കണക്കിന് മനുഷ്യര്‍ നിരന്തരം ഇടപെടുന്ന രാഷ്ട്രീയ-സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് ഇരുനിലക്കെട്ടിടം പാടില്ല എന്നാണിപ്പോള്‍ ചിലര്‍ വാദിക്കുന്നത്.

സത്യത്തില്‍ ഒരു പ്രദേശത്തെ ഏറ്റവും സൌകര്യമുള്ള കെട്ടിടം ഒരു കലാസമിതിയുടെയോ, വായനശാലയുടേതോ, സാമൂഹ്യ ജീവിതത്തില്‍ സജീവമായി ഇടപെടുന്ന ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങളുടേതോ ആയിരിക്കുന്നതില്‍ അഭിമാനിക്കുകയാണ് ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. അതിനുപകരം ചിലരിപ്പോള്‍ ഇത്തരം കാര്യങ്ങളിലൊക്കെ പെട്ടെന്ന് പ്രകോപിതരായിത്തീരുമ്പോള്‍ അവരുടെ അജണ്ടയെക്കുറിച്ച് പുനര്‍‌വിചിന്തനം അനിവാര്യമാകും. പിരിക്കുന്ന പണത്തിനു കണക്കില്ലാത്തവര്‍ക്ക് കെട്ടാതെ പോയ കെട്ടിടങളെക്കുറിച്ചോര്‍ത്ത് കണ്ണീര്‍ പൊഴിക്കാനവകാശമുണ്ട്. അതേസമയം, കൃത്യമായ കണക്കുകള്‍ ജനസമക്ഷം തുറന്നു വെച്ച് ഓരോരോ കാര്യങ്ങള്‍ക്ക് സ്വരൂപിച്ച പണം അതാത് കാര്യങ്ങത്തില്‍ തന്നെ ചിലവഴിക്കുന്നവരില്‍ എന്തിനു പഴി ചാരണം?

*
‘വെള്ളം കുടിക്കാനുള്ളതാണ് കളിക്കാനുള്ളതല്ല’ എന്നുള്ളത് വെള്ളം വ്യവസായികളുടെ പരോക്ഷ പരസ്യമാണ്. ഭൂമിയിലെ വെള്ളം പാരിസ്ഥിതിക അവബോധം ഉള്‍ക്കൊള്ളുന്ന സര്‍വ മനുഷ്യര്‍ക്കും കുടിക്കാനും, കുളിക്കാനും, കളിക്കാനും, അനുഭൂതികളിലാറാടി തിമര്‍ക്കാനും ഉള്ളതാണ്. വെള്ളം തൊട്ട് കളിയ്ക്കേണ്ട അതിനു വിപണിമൂല്യമുണ്ട് എന്ന ജലവ്യവസായത്തിന്റെ പരസ്യങ്ങള്‍ക്കു മുമ്പില്‍ വിളറി നില്‍ക്കുന്നവരില്‍ ചിലര്‍ സ്വകാര്യമുതലാളിത്തത്തിന്റെ വിനോദശാലകളിലെ സ്ഥിരം സന്ദര്‍ശകരാണ്. സ്വകാര്യവ്യക്തികള്‍ നടത്തുന്ന ‘വിനോദകേന്ദ്ര‘ങ്ങളില്‍ അഭിരമിക്കുകയും, സഹകരണാടിസ്ഥാനത്തില്‍ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ അടച്ചാക്ഷേപിക്കുകയും ചെയ്യുന്നതിലെ ‘വൈരുധ്യങ്ങള്‍’ എത്ര പൂഴ്ത്തി വെച്ചാലും ഒരു നാള്‍ പുറത്ത് ചാടും. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മഹത്തായ മേയ്‌ദിന മുദ്രാവാക്യത്തെ സാംസ്കാരികാധിനിവേശം വഴി മൂലധനശക്തികള്‍ സമര്‍ത്ഥമായി തിരിച്ചു പിടിച്ച് കഴിഞ്ഞിരിക്കുന്നു....

*
സര്‍വദുരിതങ്ങളും അവസാനിച്ചിട്ടു മതി ആഹ്ലാദം എന്ന് തീരുമാനിച്ചാല്‍ മത-മതേതര ഉത്സവങ്ങളെ മുഴുവന്‍ ഉടന്‍ ഉന്മൂലനം ചെയ്യേണ്ടി വരും. വ്യവസ്ഥയുടെ സമ്പൂര്‍ണ്ണ മാറ്റത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടു തൃപ്തരാകാത്തവര്‍ തൊഴിലില്ലായ്മാ വേതനമടക്കം സര്‍വ താല്‍ക്കാലികാശ്വാസങ്ങളും തള്ളിക്കളയേണ്ടി വരും. സാമൂഹ്യപരിഷ്കാരങ്ങളും, താല്‍കാലിലാശ്വാസങ്ങളും വിപ്ലവത്തില്‍ വെള്ളം ചേര്‍ക്കുമെന്ന് വാദിക്കുന്നവര്‍ പ്രാകൃതത്വത്തില്‍ നിന്നും പട്ടിണിയില്‍ നിന്നുമാണ് വിപ്ലവം പൊട്ടിപ്പുറപ്പെടുന്നതെന്ന് കരുതുന്നവരാണ്. “കുഞ്ഞിമാളൂ ദാരിദ്ര്യമാണ് മനുഷ്യനെക്കൊണ്ട് മോഷണം നടത്തിക്കുന്നത്’ എന്ന കെ.ദാമോദരന്റെ പാട്ടബാക്കിയെന്ന നാടകത്തിലെ കിട്ടുണ്ണിയെന്ന രാഷ്ട്രീയപ്രവര്‍ത്തകന്റെ പ്രാഥമികവിവരം പോലും പല സൈദ്ധാന്തികന്മാരും സങ്കുചിത വിപ്ലവാവേശങ്ങള്‍ക്കിടയില്‍ അവഗണിക്കുന്നു.

*
ജനാധിപത്യ മൂല്യങ്ങള്‍ക്ക് മുന്നില്‍ പഴയ മുഖം‌മൂടികള്‍ പോലും നഷ്ടപ്പെട്ട മുഖ്യധാരാമാധ്യമങ്ങളുടെ വലതുപക്ഷ സേവയാണ് മൂല്യവിമര്‍ശനമെന്ന വ്യാജേന ഇപ്പോള്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അതിന്റെ പിറവി മുതല്‍ കുഴിച്ചുമൂടാന്‍ പ്രതിജ്ഞയെടുത്തവര്‍, തങ്ങള്‍ മുന്‍പ് ആ മഹാപ്രസ്ഥാനത്തിന്റെ സംരക്ഷകരായിരുന്നു എന്ന നാട്യത്തിലാണ് ആരോപണങ്ങള്‍ വാ‍രിച്ചൊരിയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ കണ്ടെത്തുകയും തിരുത്തുകയും ചെയ്തകാര്യങ്ങളാണ് “കോഴക്കഥ”കളായി മാധ്യമതാളുകളില്‍ കൊഴുക്കുന്നത്. ‘സര്‍വരും കൊള്ളരുതാത്തവര്‍’ എന്നൊരു മാഫിയായുക്തിയാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പരസ്പരം മത്സരിച്ച് ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരന്തരമായി വേട്ടയാടിയവര്‍, മാന്‍‌കിടാവിന്റെ വിശുദ്ധി അവകാശപ്പെടുന്നതിലെ ‘അല്പത്തരം’ മാറ്റിവെച്ചാല്‍ പിന്നീടവരുടെ വാദവിവാദങ്ങളില്‍ അവശേഷിക്കുന്നത് കുപ്രസിദ്ധമായ ആ പഴയ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ നുരപ്പും പുളിപ്പുമാണ്. ഒരിക്കല്‍ മൂല്യാധിഷ്ഠിതമായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാകെ ഇപ്പോള്‍ മൂല്യരഹിതമായി മാറിയിരിക്കുന്നു എന്നാക്രോശിക്കുന്ന മാധ്യമമുതലാളിമാരുടെ തലക്കു മുകലിളിരിക്കുമ്പോള്‍ കോമാളിത്തൊപ്പികള്‍ പോലും നാണിച്ചു പോകും!

*
ലാളിത്യത്തെ കട്ടന്‍ ചായയിലും പരിപ്പു വടയിലും പരിമിതപ്പെടുത്തുന്നവര്‍ മൂല്യാന്വേഷണങ്ങളെ പൈങ്കിളിക്കഥയിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന ചരിത്രവിരുദ്ധപ്രവര്‍ത്തനത്തിലാണ് വ്യാപൃതരായിരിക്കുന്നത്. മൂല്യബോധം ഭൂതകാലത്തിലെവിടെയോ സ്ഥിരവാസമുറപ്പിച്ചിരിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നവര്‍, ആശയപരമായി സ്വയം ഭൂതകാലത്തില്‍ സ്തംഭിച്ചു പോയവരാണ്. ചോര്‍ന്നൊലിക്കുന്ന കൂരകളും, ഒടിഞ്ഞ ബെഞ്ചും, അലക്കിത്തേക്കാത്ത വസ്ത്രവും അവരില്‍ ചിലര്‍ക്ക് ആവേശകരവും വിപ്ലവകരവുമായി അനുഭവപ്പെടുന്നത് ‘ആരാന്റെ അമ്മയുടെ’ ഭ്രാന്ത് കാണാനുള്ള കുടിലകൌതുകം കൊണ്ടാണ്. വ്യക്തിപരതയുടെ ചെറിയ ലോകങ്ങളില്‍ വ്യാപരിക്കുന്നതുകൊണ്ടാണ് മൂന്നാള്‍ മാത്രമുള്ള സ്വന്തം വീടിനോടൊപ്പം വലുപ്പം പാര്‍ട്ടി ഓഫീസിനുണ്ടായിപ്പോകുന്നത് ചില ‘എക്സ്പാര്‍ട്ടികളെ’ വല്ലാതെ പരിഭ്രമിപ്പിക്കുന്നത്. പൊതുജീവിതം സജീവമാകുന്നതില്‍ പുളകിതരാകുന്നവര്‍ സ്വന്തം പ്രദേശത്തെ ഏറ്റവും സൌകര്യവും സൌന്ദര്യവുമുള്ള കെട്ടിടം വായനശാലയും, കലാസമിതിയും, ബഹുജനസംഘടനകളുടെ ഓഫീസുമാകാതിരിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ പരിഭ്രമിക്കേണ്ടത്.

*
സമരങ്ങളും സംഘര്‍ഷങ്ങളും കത്തിനില്‍ക്കുന്ന ഒരു കാലത്ത് ഭാഷ പരുക്കനാവും. ചെത്തിമിനുക്കാത്ത കൂര്‍ത്ത പാറക്കല്ലു പോലുള്ള വാക്കുകള്‍ അന്ന് ശത്രുവിന്റെ മര്‍മ്മം നോക്കി കുതിക്കും. തലകുനിച്ചും കൈകൂപ്പിയും കഴിഞ്ഞുകൂടിയ മലയാളി ആത്മബോധമാര്‍ജ്ജിക്കുന്ന മുറയ്ക്കാണ് സ്വന്തം ശിരസ്സിനു മുകളിലേക്കുയര്‍ന്ന മുഷ്ടിക്കൊപ്പം; ഏത് തമ്പുരാനെയും ‘എടാ’ എന്നും ‘എടോ’ എന്നും വിളിക്കാനുള്ള കരുത്ത് നേടിയത്. മുതലാളി മുമ്പും ഇന്നും വിളിക്കുന്ന സമസ്ത തെറിയും ചൂഷകവര്‍ഗം സ്വാംശീകരിച്ച മേല്‍ക്കോയ്മയുടെ ഭാഗമാണെങ്കില്‍ തൊഴിലാളി തിരിച്ചു വിളിക്കുന്ന തെറികള്‍ പ്രസ്തുത മേല്‍ക്കോയ്മയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമാണ്. ഭാഷയിലെ ഒരു വാക്കിനു തന്നെ വര്‍ഗസമരത്തിന്റെ വേദിയാകാന്‍ കഴിയും. ഇതൊന്നും തിരിച്ചറിയാതെ, ഒരു ജനകീയപ്രസ്ഥാനത്തെ അങ്ങേയറ്റം അവഹേളിച്ച ഒരു പത്രാധിപരെ ഒരു പ്രഭാഷണത്തില്‍ ‘എടോ ഗോപാലകൃഷ്ണാ’ എന്നു വിളിച്ചത്, സംസ്കാരലോപമായി കാണുന്നവര്‍, ‘തങ്ങള്‍ക്കെന്തുമെഴുതാം’, മറ്റുള്ളവരാരും അതിനോട് പ്രതികരിച്ചുകൂടെന്ന് കരുതുന്ന, സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങള്‍ പിറക്കുന്നതിനും മുന്‍പുള്ള കാലത്തെ മേലാളക്കാഴ്ചപ്പാട്, കാലം മാറിയതറിയാതെ സൂക്ഷിക്കുന്നവരാണ്. അവരെ പിന്തുണയ്ക്കുന്ന ‘നവമാന്യര്‍’ കാലഹരണപ്പെട്ട ശുദ്ധിവാദത്തിന് ന്യായം കണ്ടെത്താനുള്ള അര്‍ത്ഥശൂന്യമായ തര്‍ക്കത്തിലാണ് വ്യാപൃതരായിരിക്കുന്നത്.

കെ.ഇ.എന്‍ എഴുതിയ ‘വിവാദകാ‍ലങ്ങളിലെ ആള്‍മാറാട്ടം’ എന്ന പുസ്തകത്തില്‍ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങള്‍. കടപ്പാട്: പ്രോഗ്രസ് പബ്ലിക്കേഷന്‍.

ബംഗാള്‍

ഭീകരതയുടെ രാഷ്ട്രീയം

തൃണമൂല്‍ കോണ്‍ഗ്രസിന്റെ തികഞ്ഞ ജനാധിപത്യവിരുദ്ധസ്വഭാവം അതിവേഗം മറനീക്കുകയാണ്. ഇതോടൊപ്പം പശ്ചിമബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ മൃഗീയ ആക്രമണങ്ങളും നടക്കുന്നു. കേന്ദ്രമന്ത്രിസഭ രൂപീകരിച്ചയുടന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മേധാവി പ്രഖ്യാപിച്ചത് പാര്‍ടിയുടെ കേന്ദ്രമന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസവും ബംഗാളില്‍ സമയം ചെലവഴിക്കുമെന്നായിരുന്നു. ബാക്കി രണ്ടുദിവസം മാത്രമേ അവര്‍ കേന്ദ്രമന്ത്രിമാരുടേതായ കടമ നിര്‍വഹിക്കൂ. ഭീകരതയുടെ രാഷ്ട്രീയം കെട്ടഴിച്ചുവിടാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിപദവികള്‍ ഉപയോഗിക്കുകയെന്നു വ്യക്തം. ഐല ചുഴലിക്കാറ്റ് ബംഗാളില്‍ ദുരന്തം വിതച്ചപ്പോള്‍ സംസ്ഥാനത്തിന് മാനുഷികമായ സഹായമൊന്നും നല്‍കരുതെന്നാണ് തൃണമൂല്‍ മേധാവി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജനാധിപത്യവിരുദ്ധം എന്നതിനുപുറമെ മനുഷ്യത്വഹീനംകൂടിയാണ് ഇവരുടെ നിലപാട്. ഈ സമീപനത്തിന് ന്യായീകരണമില്ലാതെ വന്നപ്പോള്‍ സംസ്ഥാനസര്‍ക്കാരിനെ മറികടന്ന് കേന്ദ്രസഹായം ജില്ലാ മജിസ്ട്രേട്ടുമാര്‍ക്ക് നേരിട്ട് നല്‍കണമെന്നായി. ഈ ആവശ്യം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമായ ഫെഡറലിസത്തിനുതന്നെ എതിരാണ്. ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനെക്കുറിച്ചും പുനരധിവാസപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വകക്ഷിയോഗവും തൃണമൂല്‍ ബഹിഷ്കരിച്ചു.

പഞ്ചായത്തിരാജ് സംവിധാനത്തിനായി ഭരണഘടനയുടെ 93-ാം ഭേദഗതി കൊണ്ടുവന്നപ്പോള്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ട് നേരിട്ട് കൈമാറുന്ന പ്രശ്നം രാജ്യത്ത് വ്യാപകമായി ചര്‍ച്ച ചെയ്തു. സംസ്ഥാനസര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും മറികടന്ന് കേന്ദ്രഫണ്ടുകള്‍ ജില്ലാ മജിസ്ട്രേട്ടുമാര്‍ക്ക് നേരിട്ട് കൈമാറണമെന്ന് അക്കാലത്ത് കോണ്‍ഗ്രസ് പാര്‍ടി നിര്‍ദേശിച്ചു. ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി രാജ്യം ഈ നിര്‍ദേശം കൈയോടെ നിരാകരിച്ചു. ഇപ്പോള്‍ പശ്ചിമബംഗാളിലെ തെരഞ്ഞെടുത്ത സര്‍ക്കാരിനെ മറികടക്കാനായി തൃണമൂല്‍ വീണ്ടും ഈ വാദം ഉന്നയിക്കുകയാണ്. സ്വന്തം രാഷ്ട്രീയ-തെരഞ്ഞെടുപ്പു നേട്ടങ്ങള്‍ക്കായി ഭരണഘടനയെയും പാര്‍ലമെന്ററി ജനാധിപത്യത്തെയും അട്ടിമറിക്കാന്‍പോലും തൃണമൂല്‍ തയ്യാറായിരിക്കുന്നു. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകര്‍ക്കുനേരെ അഴിച്ചുവിട്ടിരിക്കുന്ന കൊലപാതകപരമ്പരയാണ് തൃണമൂലിന്റെ ജനാധിപത്യവിരുദ്ധസ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രകടനം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഇന്നുവരെ മാധ്യമങ്ങളില്‍വന്ന കണക്കുമാത്രം നോക്കിയാല്‍ 40 സിപിഐ എം പ്രവര്‍ത്തകരും രണ്ടു ഫോര്‍വേഡ് ബ്ളോക്ക് പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്. പൂര്‍വമേദിനിപ്പുര്‍ ജില്ലയിലെ നന്ദിഗ്രാമിലും ഖേജൂരിയിലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പുറത്തുപറയാന്‍ കൊള്ളില്ല.

ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്നയുടന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി പ്രഖ്യാപിച്ചത് നന്ദിഗ്രാമിനെയും ഖേജൂരിയെയും 48 മണിക്കൂറിനകം 'സിപിഐ എമ്മില്‍നിന്ന് മോചിപ്പിക്കുമെന്നാണ്'. സംഘടിതമായ ആക്രമണങ്ങള്‍ വഴി നന്ദിഗ്രാമിലെ പല ഗ്രാമങ്ങളില്‍നിന്നും സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും പുറന്തള്ളി. സതേന്‍ഗബാരി ഗ്രാമത്തില്‍ സിപിഐ എം പ്രവര്‍ത്തകന്‍ സന്തോഷ് ബര്‍മന്‍ കൊല്ലപ്പെട്ടു. ആയിരത്തില്‍പ്പരം ആളുകളെ ബലംപ്രയോഗിച്ച് വീടുകളില്‍നിന്ന് പുറത്താക്കി. രാജിവച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് പഞ്ചായത്ത് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തുന്നു. ജൂ എട്ടിന് രാവിലെ ബൈക്കുകളില്‍ എത്തിയ അക്രമികള്‍ സിപിഐ എം ഓഫീസുകള്‍ ആക്രമിക്കാനും പാര്‍ടി പ്രവര്‍ത്തകരുടെ വീടുകള്‍ കൊള്ളയടിക്കാനും തകര്‍ക്കാനും തുടങ്ങി. ഈ ആക്രമണം 36 മണിക്കൂര്‍ നീണ്ടു. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മേഖലയില്‍ എല്ലാ സിപിഐ എം ഓഫീസും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. നൂറില്‍പ്പരം സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇരുനൂറോളം വീട് കൊള്ളയടിച്ചശേഷം കത്തിച്ചു. ആക്രമണങ്ങള്‍ തുടരുകയാണ്. അഞ്ച് സംസ്ഥാന മന്ത്രിമാരുടെ ഖേജൂരി സന്ദര്‍ശനം ഒമ്പതിന് തൃണമൂല്‍ തടഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ടുമായോ ജില്ലാ മജിസ്ട്രേട്ടുമായോ അനുരഞ്ജനചര്‍ച്ച നടത്താന്‍പോലും തൃണമൂല്‍ തയ്യാറായില്ല. പ്രകോപനം സൃഷ്ടിച്ച്, ഏറ്റുമുട്ടലിന് കളമൊരുക്കാനും തുടര്‍ന്ന് സംസ്ഥാനത്ത് 'ക്രമസമാധാനം തകര്‍ന്നു' എന്ന പേരില്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെടാനുമാണ് അവര്‍ ശ്രമിക്കുന്നത്. സംസ്ഥാനസര്‍ക്കാരിനെതിരെ ഭരണഘടനയുടെ 355-ാം വകുപ്പ് പ്രയോഗിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി കേന്ദ്രസര്‍ക്കാരിനോട് ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. തൃണമൂലിന്റെ കുതന്ത്രത്തിന്റെ ഏറ്റവും വലിയ തെളിവാണിത്. ആദ്യം രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തുക, ക്രമസമാധാനം തകര്‍ന്നതായി അവര്‍തന്നെ മുറവിളി കൂട്ടുക, തുടര്‍ന്ന്, കേന്ദ്രഇടപെടല്‍ ആവശ്യപ്പെടുക.

1970കളില്‍ കോണ്‍ഗ്രസിന്റെയും മറ്റു പിന്തിരിപ്പന്‍ ശക്തികളുടെയും അര്‍ധഫാസിസ്റ്റ് ഭീകരതയെ സിപിഐ എം ചെറുത്തുതോല്‍പ്പിച്ചതാണ്. അന്നത്തെ പോരാട്ടത്തില്‍ ആയിരക്കണക്കിനു പാര്‍ടി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി. ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 1972ല്‍ തെരഞ്ഞെടുപ്പു ക്രമക്കേടിലൂടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍വന്നശേഷമാണ് അര്‍ധഫാസിസ്റ് ഭീകരവാഴ്ച ശക്തിയാര്‍ജിച്ചത്. പശ്ചിമബംഗാളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ഈ ഭീകരതയെ സിപിഐ എം ധീരതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിട്ടു. 1977ല്‍ അടിയന്തരാവസ്ഥ പരാജയപ്പെടുകയും രാജ്യത്ത് ജനാധിപത്യം തിരിച്ചുവരികയും ചെയ്തതോടെയാണ് ഈ അര്‍ധഫാസിസ്റ് ഭീകരതയ്ക്ക് അന്ത്യമായത്. അന്നുമുതല്‍ പശ്ചിമബംഗാള്‍ ഇടതുമുന്നണിയുടെ ഭരണത്തിലാണ്. പശ്ചിമബംഗാളില്‍ ജനാധിപത്യം അട്ടിമറിക്കാനും മൂന്നു പതിറ്റാണ്ടായി നിലനില്‍ക്കുന്ന സമാധാനവും സ്ഥിരതയും തകര്‍ക്കാനും തൃണമൂലും മറ്റു പ്രതിലോമശക്തികളും നടത്തുന്ന ശ്രമത്തെ അര്‍ധഫാസിസ്റ് ഭീകരതയെ നേരിട്ട അതേ നെഞ്ചുറപ്പോടെ സിപിഐ എം ചെറുത്തുതോല്‍പ്പിക്കും.

(സീതാറാം യെച്ചൂരി - പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗം)

ബംഗാളിലെ മാവോയിസ്റ്റ് തേര്‍വാഴ്ച

ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനുള്ള വന്‍ഗൂഢാലോചനയുടെ ഇപ്പോഴത്തെ തന്ത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ മാവോയിസ്റ്റുകള്‍ നടത്തുന്ന അക്രമതേര്‍വാഴ്ച. പശ്ചിമ മിഡ്നാപുരില്‍ ലാല്‍ഗഢ് മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയും അടിച്ചോടിച്ചും തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. ബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ലഭിച്ചപ്പോഴും ഉറച്ചുനിന്ന പ്രദേശമാണ് ലാല്‍ഗഢ്. ഈ മേഖലയിലെ ആദിവാസികള്‍ എക്കാലത്തും സിപിഐ എമ്മിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതില്‍ രോഷംപൂണ്ടാണ് മാവോയിസ്റ്റുകള്‍ ആക്രമണം സംഘടിപ്പിക്കുന്നത്. അത്യാധുനികായുധങ്ങളുമായി ജാര്‍ഖണ്ഡില്‍നിന്ന് വരുന്ന സംഘമാണ് കലാപത്തിനു നേതൃത്വം നല്‍കുന്നത്. മനുഷ്യത്വത്തിന്റെ കണികപോലുമില്ലാത്ത ഈ പ്രവര്‍ത്തനം ഭീകരാക്രമണങ്ങളുടെ ഗണത്തില്‍പ്പെടുന്നതാണ്. എന്നാല്‍, ഇതിനെ വെള്ളപൂശുന്നതിനും കലാപകാരികളെ പിന്തുണയ്ക്കുന്നതിനുമാണ് കോണ്‍ഗ്രസും തൃണമൂലും ശ്രമിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയുടെ പ്രസ്താവനയില്‍ ആ പാര്‍ടിയുടെ ഉദ്ദേശ്യം വ്യക്തമാണ്. മാവോയിസ്റ്റുകള്‍ നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരത്തെ പറഞ്ഞിരുന്നത്. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനവും ഈ ഭീഷണി നേരിടണമെന്ന ശക്തമായ നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

ജാര്‍ഖണ്ഡിലും ബിഹാറിലും മറ്റും പല പ്രദേശങ്ങളും മാവോയിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കുമ്പോഴും ബംഗാള്‍ അതിന് അപവാദമായിരുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്ന് ഇങ്ങോട്ട് കടന്നുകയറുന്നതിനും മേധാവിത്വം സ്ഥാപിക്കുന്നതിനും തുടര്‍ച്ചയായി ശ്രമിക്കുന്ന മാവോയിസ്റ്റുകളെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സര്‍ക്കാരിന്റെ മുന്‍കൈയും ജനങ്ങളെയാകെ അണിനിരത്തിയ പ്രതിരോധപ്രസ്ഥാനങ്ങളും ഈ ദൌത്യമാണ് നിര്‍വഹിച്ചത്. അതിന് പ്രസ്ഥാനത്തിനു വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. നിരവധി ഉശിരന്മാരായ സഖാക്കള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവിനെത്തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മുടിനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഏകെ 47 തോക്കുകളേന്തിയ അനുചരരോടൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ ഇനി പിഴവുകളില്ലാത്ത ആക്രമണമായിരിക്കും നടത്തുകയെന്ന് മാവോയിസ്റ്റ് തലവന്‍ പരസ്യമായി പ്രഖ്യാപിക്കുന്നിടത്തേക്കുവരെ എത്തി കാര്യങ്ങള്‍. ഭരണഘടനയും ജനാധിപത്യവും നിയമവാഴ്ചയും നിലനില്‍ക്കുന്ന ഒരു രാജ്യത്തും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ക്കാണ് മാവോയിസ്റ്റുകള്‍ നേതൃത്വം നല്‍കുന്നത്. ഇതിനെ അടിച്ചമര്‍ത്തുന്നതിന് എല്ലാ മാര്‍ഗവും സ്വീകരിക്കേണ്ടിവരും. ആവശ്യത്തിന് സൈന്യത്തെ അയച്ചുകൊടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഭീകരവാദികളെ സഹായിക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ ഉത്തരവാദിത്തം കേന്ദ്രം നിര്‍വഹിച്ചേ മതിയാകൂ. എന്തുവിധേനയും ഒരു വെടിവയ്പ് ഉണ്ടാക്കിയെടുക്കുന്നതിനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് കോണ്‍ഗ്രസ് തൃണമൂല്‍സംഘം കാത്തിരിക്കുന്നതും. നന്ദിഗ്രാമിലെ വെടിവയ്പിനെ സങ്കുചിത രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിച്ചതുപോലെ ഇതിനെയും കൈകാര്യം ചെയ്യാമെന്നും അങ്ങനെ ഈ മേഖലയില്‍ക്കൂടി തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാമെന്നുമാണ് ഇവര്‍ വ്യാമോഹിക്കുന്നത്.

ജനങ്ങളെ അണിനിരത്തി കലാപകാരികളെ അടിച്ചമര്‍ത്തുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുടെ ആവശ്യമില്ല. നിരപരാധികളായ സാധാരണക്കാരെ കമ്യൂണിസ്റ്റുകാരായതിന്റെ പേരില്‍മാത്രം കൊന്നൊടുക്കുമ്പോള്‍ സ്വയംപ്രഖ്യാപിത മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് നാവിറങ്ങിപ്പോയിരിക്കുന്നു. അവരുടെ തൂലികയുടെ ഉറവ വറ്റിയിരിക്കുന്നു. നന്ദിഗ്രാമിലും സിംഗൂരിലും ആഘോഷം നടത്തിയ മാധ്യമങ്ങളും ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നു. ചിലര്‍ക്കത് ആദിവാസി കലാപമാണത്രേ. നന്ദിഗ്രാമിലും സിംഗൂരിലും മാവോയിസ്റ്റുകളുമായി വിശാലമുന്നണിയുണ്ടാക്കിയവരാണ് അവര്‍ക്ക് പൊതുസ്വീകാര്യത നല്‍കിയത്. ഇത്രയും കാലവും ഇല്ലാതിരുന്ന ധൈര്യം കാട്ടി കാട്ടില്‍നിന്ന് നാട്ടിലേക്ക് ഇറങ്ങാന്‍ ഊര്‍ജം നല്‍കിയത് ഈ പുതിയ സാഹചര്യമാണ്. കോണ്‍ഗ്രസിന്റെ തീപിടിച്ച കളിക്ക് ഭാവിയില്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരും. തീവ്രവാദികളുടെയും വര്‍ഗീയ ഭ്രാന്തന്മാരുടെയും കൈകളില്‍നിന്ന് ബാംഗാളിനെ രക്ഷപ്പെടുത്തിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. സിദ്ധാര്‍ഥ ശങ്കര്‍റേ നടപ്പാക്കിയ അര്‍ധ ഫാസിസ്റ്റ് വാഴ്ചയുടെ താണ്ഡവനൃത്തത്തില്‍ നൂറുകണക്കിന് സഖാക്കള്‍ക്കാണ് സ്വജീവന്‍ നഷ്ടപ്പെട്ടത്. അതിനുശേഷമുളള ബംഗാള്‍ രാജ്യത്തിനു മാതൃകയായ സംസ്ഥാനമായി മാറിയത് ഇടതുപക്ഷ ഭരണത്തിന്റെ ഫലമായാണ്. ഭൂപരിഷ്കരണവും അധികാരവികേന്ദ്രീകരണവും കാര്‍ഷിക വിപ്ളവവും നടപ്പാക്കിയ ഇടതുപക്ഷം പാവപ്പെട്ടവന്റെ ജീവിതത്തിന് പുതിയ ദിശാബോധം നല്‍കി. വര്‍ഗീയ കലാപങ്ങളില്ലാത്ത, തീവ്രവാദാക്രമണങ്ങളില്ലാത്ത ബംഗാള്‍ മതനിരപേക്ഷവാദികളുടെ ആവേശമാണ്. ഈ നേട്ടങ്ങളെയാകെ തകര്‍ക്കുന്നതിനാണ് വലതുപക്ഷവും ഇടതുപക്ഷതീവ്രവാദികളും ചേരുന്ന അവിശുദ്ധ കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മാത്രമല്ല രാജ്യത്തിന്റെ സുരക്ഷയ്ക്കുപോലും ഭീഷണിയായ ഈ കൂട്ടുകെട്ടിന്റെ വിധ്വംസക പ്രവര്‍ത്തനങ്ങളെ തകര്‍ത്തെറിയുന്നതില്‍ ബംഗാളിനെ പിന്തുണയ്ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ഉത്തരവാദിത്തമുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 19 ജൂണ്‍ 2009

Thursday, June 18, 2009

‘ഉരുക്കുപോലുള്ള അച്ചടക്കത്തിന്റെ’ അടിസ്ഥാനം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനങ്ങളെ അക്ഷരം‌പ്രതി അനുസരിക്കുവാന്‍ ഞാന്‍ തയ്യാറാണ്. എന്തുകൊണ്ട്? പാര്‍ട്ടി നേതൃത്വത്തെ ഭയപ്പെട്ടിട്ടാണോ? എന്നെ ഭയപ്പെടുത്തത്തക്കവണ്ണം എന്തൊന്നാണ് പാര്‍ട്ടിക്കുള്ളത്? പാര്‍ട്ടിയുടെ ഏതെങ്കിലും തീരുമാനം ഞാനനുസരിച്ചില്ലെങ്കില്‍ എന്നോട് പാര്‍ട്ടിക്കെന്താണ് ചെയ്യാന്‍ കഴിയുക? അങ്ങേയറ്റം വന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാം. അതുകൊണ്ടെനിക്കെന്ത് നഷ്ടമാണുള്ളത്? യാതൊന്നുമില്ല. നേരെ മറിച്ച് ചില ലാഭങ്ങളൊക്കെ ഉണ്ടു താനും. “കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തെ ഉള്ളുകള്ളിക‍”ളെക്കുറിച്ച് ലേഖനങ്ങളും പുസ്തകങ്ങളുമെഴുതിയാല്‍ ആയിരക്കണക്കിനു ഉറുപ്പിക എനിക്ക് കിട്ടും; നല്ല ശമ്പളവും മറ്റു ജീവിതസൌകര്യങ്ങളും കിട്ടും. ഇതൊക്കെ വിട്ട് ജയിലില്‍ നിന്നും ഒളിവിലേയ്ക്കും ഒളിവില്‍ നിന്ന് ജയിലിലേയ്ക്കും ഒരു പക്ഷേ അവസാനം തൂക്കുമരത്തിലേയ്ക്കും അയക്കാന്‍ പറ്റുന്ന പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ എനിക്കുള്ള പ്രേരണയെന്താണ്?..ജീവികള്‍ക്ക് മുഴുവന്‍ ഭക്ഷണം കഴിക്കാനും മറ്റു ജീവിതാവശ്യങ്ങള്‍ക്കുമുള്ള ആഗ്രഹം പോലെയും കലാകാരന്മാര്‍ക്ക് കലാസൃഷ്ടി നടത്താനുള്ള ആഗ്രഹം പോലെയും യഥാര്‍ത്ഥമാണ് കമ്മ്യൂണിസ്റ്റുകാരനു വിപ്ലവപ്രവര്‍ത്തനം നടത്താനുള്ള ആഗ്രഹം. ഇതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘ഉരുക്കുപോലുള്ള അച്ചടക്കത്തിന്റെ’ അടിസ്ഥാനം.

ഇ.എം.എസ്.

Wednesday, June 17, 2009

ഗവര്‍ണറും സിബിഐയും

ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് അനുമതി നല്‍കിക്കൊണ്ട് കേരള ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാപരവും, ഭരണപരവുമായ പല പ്രശ്നങ്ങളും ഉന്നയിക്കുന്നു. തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിച്ചുകൊണ്ട് മന്ത്രിസഭയുടെ ഉപദേശം തിരസ്കരിച്ചതുമൂലം ഗവര്‍ണറും മന്ത്രിസഭയും തമ്മിലുള്ള ബന്ധങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.

സംസ്ഥാന ഗവര്‍ണറെ സംബന്ധിച്ച ഭരണഘടനാ അനുഛേദങ്ങള്‍ 153 മുതല്‍ 164 വരെയുള്ളതാണ്. ഇന്ത്യയുടെ പ്രസിഡന്റാണ് ഗവര്‍ണറെ നിയമിക്കുന്നത്. ആ നിലയില്‍ ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പ്രതിനിധിയാണ്; കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഗവര്‍ണറുടെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ സഹായവും ഉപദേശവും നല്‍കേണ്ടത്.

ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ക്കു ചില വിവേചനാധികാരങ്ങളുണ്ട്. അവ വിനിയോഗിക്കുന്നതില്‍ മന്ത്രിസഭയുടെ സഹായമോ, ഉപദേശമോ ആവശ്യമില്ല; സ്വന്തം നിലയില്‍ തീരുമാനമെടുക്കാം. വിവേചനാധികാരം ഉപയോഗിക്കാമെന്ന് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന കാര്യങ്ങളിലൊഴികെ, എല്ലാ കാര്യങ്ങളെ സംബന്ധിച്ചും, മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാദ്ധ്യസ്ഥനാണ്.

ഗവര്‍ണറുടെ വിവേചനാധികാരങ്ങളെന്തെന്നു പരിശോധിക്കാം.

ഒന്ന്, ഒരു കക്ഷിക്കോ, നേതാവിനോ നിയമസഭയില്‍ ഭൂരിപക്ഷമില്ലാത്ത സന്ദര്‍ഭത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന്, ഭൂരിപക്ഷം ആരു നേടുമെന്ന് വിലയിരുത്തുന്നതില്‍.

രണ്ട്, നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനുശേഷമോ, അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുത്തിയതിനുശേഷമോ രാജിവയ്ക്കാത്ത മന്ത്രിസഭയെ പിരിച്ചു വിടുന്നതില്‍.

മൂന്ന്, ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് നിയമസഭ പിരിച്ചുവിടുന്നതില്‍.

നാല്, സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം പരാജയപ്പെടുന്ന സന്ദര്‍ഭത്തില്‍ പ്രസിഡന്റിനെ ഉപദേശിക്കുന്നതിലും, 356-ാം അനുഛേദം അനുസരിച്ചു നടപടികള്‍ സ്വീകരിക്കുന്നതിലും. ഈ വിവേചനാധികാരത്തിന് പരിധികള്‍ നിര്‍ണയിച്ചുകൊണ്ട് സുപ്രീംകോടതിയുടെ വിധിന്യായങ്ങളുണ്ട്.

ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ എടുത്ത തീരുമാനം പരിശോധിക്കാം. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിക്കായി സിബിഐ ഗവര്‍ണറെ സമീപിച്ചപ്പോള്‍, ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശം ആരാഞ്ഞു. ഈ നടപടിക്രമം ശരിയായിരുന്നു. മാത്രവുമല്ല ഈ കാര്യത്തില്‍ മന്ത്രിസഭയുടെ ഉപദേശം ആവശ്യമാണെന്നതിന്റെ അംഗീകാരവുമായിരുന്നു അത്. മന്ത്രിസഭയുടെ ഉപദേശം ആവശ്യമില്ലാതെ ഗവര്‍ണറുടെ വിവേചനാധികാരം വിനിയോഗിച്ച് മാത്രം തീരുമാനമെടുക്കേണ്ട ഒരു കാര്യമായിരുന്നെങ്കില്‍ മന്ത്രിസഭയോട് ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു.

ഈ വിഷയം പരിഗണിച്ചപ്പോള്‍ മന്ത്രിസഭ ചെയ്തത് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടുകയായിരുന്നു. ഈ നടപടിക്രമവും തീര്‍ത്തും ശരിയായിരുന്നു. ഭരണഘടനയുടെ 165-ാം അനുഛേദമനുസരിച്ചുള്ള ഒരു സ്ഥാനമാണ് അഡ്വക്കേറ്റ് ജനറലിന്റേത്. ഒരു ഹൈക്കോടതി ജഡ്ജിയായിരിക്കാന്‍ യോഗ്യതയുള്ളയാളെ ആയിരിക്കണം അഡ്വക്കേറ്റ് ജനറലായി നിയമിക്കേണ്ടതെന്നാണ് ഭരണഘടനാ വ്യവസ്ഥ. സംസ്ഥാന ഗവണ്‍മെന്റിനെ നിയമകാര്യങ്ങളില്‍ ഉപദേശിക്കുകയും, അതാതുകാലത്ത് ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുന്ന നിയമസ്വഭാവമുള്ള മറ്റു കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയുമാണ് എ ജിയുടെ ചുമതലകള്‍.

സിബിഐ നല്‍കിയ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് എജി ലാവ്ലിന്‍ കേസില്‍ ഉപദേശം നല്‍കിയത്. ഗൂഢാലോചനാ, വഞ്ചനാ കുറ്റങ്ങളില്‍ പ്രോസിക്യൂഷന് അനുമതി തേടുക മാത്രമാണ് സിബിഐ ചെയ്തതെങ്കിലും, പിണറായിക്കെതിരെയുള്ള ആരോപണങ്ങളുടെയെല്ലാം മുനയൊടിക്കുന്നതാണ് എജിയുടെ നിയമോപദേശം. ഗൂഢാലോചനക്കുറ്റം ചുമത്തണമെങ്കില്‍ പ്രതികള്‍ ആലോചിച്ചുറച്ച് ധാരണ ഉണ്ടാക്കണമെന്നും, ലാവ്ലിന്‍ കേസില്‍ അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നുമാണ് എജിയുടെ വിലയിരുത്തല്‍.

സുപ്രധാനമായ വേറൊരു കാര്യം എജി ചൂണ്ടിക്കാണിക്കുന്നു. 1995 ആഗസ്ത് 10-ാം തീയതി ധാരണാപത്രം ഒപ്പുവെച്ചതോടെയാണല്ലോ നഷ്ടത്തിലേക്കു നയിച്ച ഇടപാടിന്റെ തുടക്കം. അന്ന് പിണറായി വിജയന്‍ മന്ത്രിയായിരുന്നില്ലെന്നും, അന്നത്തെ മന്ത്രി ജി കാര്‍ത്തികേയനെ ഒഴിവാക്കിയത് വിചിത്രമാണെന്നും പറഞ്ഞുകൊണ്ടാണ് എജി വഞ്ചനാക്കുറ്റാരോപണത്തെ ഖണ്ഡിക്കുന്നത്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന ആശയം പൊതുജനക്ഷേമം ലാക്കാക്കിയുള്ളതാണെന്നും എ ജി ചൂണ്ടിക്കാണിച്ചു.

എസ്എന്‍സി ലാവ്ലിന്‍ കമ്പനി ഇടുക്കി പദ്ധതിയുടെ കാലം മുതല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന് പരിചിതമാണെന്നും, നിലവിലുണ്ടായിരുന്ന വൈദ്യുതിക്ഷാമത്തിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ചാണ് 'ബിഡ്' ഒഴിവാക്കി ധാരണ ഉണ്ടാക്കിയതെന്നുമാണ് എ ജിയുടെ നിഗമനം.

സിബിഐ റിപ്പോര്‍ട്ടിലുണ്ടായിരുന്ന ആരോപണങ്ങള്‍ ഓരോന്നും വിശദമായി പരിശോധിക്കുന്നതാണ് എജിയുടെ നിയമോപദേശം.

ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ല എന്ന തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിച്ചത്.

ഇതുവരെ നടപടിക്രമങ്ങള്‍ ഭരണഘടനാനുസൃതമായും, സുതാര്യമായുമാണ്. അതിനുശേഷം ഗവര്‍ണറുടെ ഓഫീസില്‍ നടന്ന കാര്യങ്ങളിലാണ് നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടത്.

മന്ത്രിസഭയുടെ ഉപദേശം സ്വീകാര്യമായിരുന്നില്ലെങ്കില്‍ ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത് അത് തിരിച്ചയക്കുകയായിരുന്നു. എന്തുകൊണ്ട് തൃപ്തികരമല്ലെന്ന് അറിയിക്കാമായിരുന്നു. മന്ത്രിസഭയോടും എജിയോടും കൂടുതല്‍ വിശദീകരണങ്ങള്‍ തേടാമായിരുന്നു. എജിയോടു നേരിട്ടു വിശദീകരണമാവശ്യപ്പെടാമായിരുന്നു. ഇതൊക്കെ ശരിയായ നടപടിക്രമങ്ങള്‍ ആകുമായിരുന്നു.

പക്ഷേ അതൊന്നുമല്ല ഗവര്‍ണര്‍ ചെയ്തത്. അദ്ദേഹം മറ്റു നിയമവിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ എന്തുകൊണ്ട് എജിയോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടില്ലയെന്ന ചോദ്യം നിലനില്‍ക്കുന്നു.

സിബിഐയില്‍നിന്ന് അദ്ദേഹം നേരിട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഗവര്‍ണര്‍ പൂര്‍ണമായും സിബിഐയെ ആശ്രയിച്ചു. ഗവര്‍ണര്‍ക്ക് നല്‍കിയ കൂടുതല്‍ വിവരങ്ങള്‍ എന്തുകൊണ്ട് സിബിഐ നേരത്തെ എജിക്കു നല്‍കിയില്ല? എങ്കില്‍ ആ 'തെളിവുകളും' എജിക്കു പരിശോധിക്കാമായിരുന്നു.

സിബിഐ ഗവര്‍ണര്‍ക്ക് നല്‍കിയ പുതിയ വിവരങ്ങള്‍ തെളിവുകളായിരുന്നില്ല. അഭിപ്രായങ്ങളും ഉപദേശങ്ങളുമായിരുന്നു. സിബിഐ ആണെങ്കില്‍ രാഷ്ട്രീയ നേതാക്കളെ സംബന്ധിക്കുന്ന അഴിമതിക്കേസുകളിലും, ആരോപണങ്ങളിലും കേന്ദ്ര ഗവണ്‍മെന്റിന്റെ ആജ്ഞാനുവര്‍ത്തിയാണ്. ആരോപണവിധേയനായ രാഷ്ട്രീയ നേതാവിനോട് അതാതുകാലത്ത് കോണ്‍ഗ്രസിനുള്ള സമീപനത്തെയാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രതിഫലിപ്പിക്കുക. മായാവതിയായാലും, ലാലുപ്രസാദ് ആയാലും, മുലായംസിംഗ് ആയാലും കോണ്‍ഗ്രസിനെ എതിര്‍ക്കുമ്പോള്‍ സിബിഐയുടെ കേസുകളില്‍ പ്രതികളാകുന്നു; കോണ്‍ഗ്രസിനെ അനുകൂലിക്കുമ്പോള്‍ പ്രതികളല്ലാതാകുന്നു.

സിബിഐയുടെ നടപടികളെ സുപ്രീംകോടതി പലതവണ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കടുത്ത വിമര്‍ശനം 2009 ഫെബ്രുവരി 10-ാം തീയതി നടത്തിയതാണ്. മുലായംസിംഗിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ, അവിഹിത മാര്‍ഗങ്ങളില്‍ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് സിബിഐ പ്രവര്‍ത്തിച്ചുവെന്നതാണ് സുപ്രീംകോടതിയുടെ നിശിത വിമര്‍ശനത്തിന് കാരണമായത്.

ഈ കേസില്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിക്കേണ്ട സന്ദര്‍ഭത്തില്‍, അത് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം അനുസരിച്ചാണെന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരാശരന്‍ സമ്മതിച്ചപ്പോള്‍ സുപ്രീംകോടതി പറഞ്ഞത് ഇങ്ങനെയാണ്: "നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേന്ദ്ര ഗവണ്‍മെന്റിന്റെയും, നിയമമന്ത്രാലയത്തിന്റെയും ആവശ്യപ്രകാരമാണ്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ സ്വന്തം തീരുമാനപ്രകാരമല്ല''. സ്വതന്ത്ര ഏജന്‍സിയെന്ന് അവകാശപ്പെടുന്ന സിബിഐക്ക് സുപ്രീംകോടതി നല്‍കിയ സര്‍ട്ടിഫിക്കേറ്റ്!

ജഡ്ജിമാര്‍ തുടര്‍ന്നു പ്രസ്താവിച്ചു. "നിങ്ങള്‍ എന്താണ് പറയുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? ഇതു വളരെ അസാധാരണമാണ്. ഇടക്കാല അപേക്ഷ എന്തിനാണ് നിങ്ങള്‍ ഗവണ്‍മെന്റിന്റെ അഭിപ്രായമനുസരിച്ച് സമര്‍പ്പിച്ചത്? അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനം ഇതാണെങ്കില്‍ ദൈവം നമ്മെ സഹായിക്കട്ടെ''. പ്രധാനപ്പെട്ട കേസുകളില്‍ സിബിഐ നിയമമന്ത്രാലയത്തിന്റെ 'ഉപദേശം' തേടുക പതിവാണെന്നു മനസ്സിലാക്കിയ കോടതി അതിന്റെ അല്‍ഭുതവും അമ്പരപ്പും മറച്ചുപിടിച്ചില്ല. ജസ്റ്റീസുമാരായ കബീറും, സിറിയക് ജോസഫുമായിരുന്നു അന്നു ബെഞ്ചിലുണ്ടായിരുന്നത്.

ഒരു കാര്യം വ്യക്തമായി. പ്രധാന കേസുകളില്‍ സിബിഐ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ്; നിയമമന്ത്രാലയത്തിന്റെ 'ഉപദേശം' അനുസരിച്ചാണ്. ലാവ്ലിന്‍ കേസ് ഒരു പ്രധാനപ്പെട്ട കേസാണല്ലോ; അല്ലെങ്കില്‍ ആക്കിത്തീര്‍ത്തിരിക്കുകയാണല്ലോ. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് സിബിഐ കാര്യങ്ങള്‍ നീക്കുന്നതെന്നു വ്യക്തം. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ സിബിഐ ഗവര്‍ണര്‍ക്ക് നല്‍കിയത് കൂടുതല്‍ തെളിവുകളല്ല, മുകളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങളും, ഉപദേശങ്ങളുമാണെന്ന് അനുമാനിക്കാം. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഉണ്ടായെന്നും.

അതുകൊണ്ടുതന്നെയാണ് ഭരണഘടനാ പ്രമാണങ്ങളെയും, നടപടിക്രമങ്ങളെയും മാറ്റിവച്ച് ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നല്‍കിയത്.

*

ഡോ. നൈനാന്‍ കോശി