Saturday, July 30, 2016

ബാങ്കിങ് പണിമുടക്ക് ഒരു മുന്നറിയിപ്പ്

ബാങ്കിങ് സേവനം സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്ന തലതിരിഞ്ഞ പരിഷ്കരണനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ദേശീയ പണിമുടക്ക് മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനൂകൂലനയങ്ങള്‍ക്കെതിരായ ശക്തമായ മുന്നറിയിപ്പായി. രാജ്യത്തെമ്പാടുമുള്ള പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും പങ്കെടുത്ത പണിമുടക്കില്‍ ധനമേഖല പൂര്‍ണമായും സ്തംഭിച്ചു. നാല്‍പ്പത് പൊതു– സ്വകാര്യ വാണിജ്യ ബാങ്കുകളിലെ ഒമ്പത് യൂണിയനുകളുടെ പൊതുവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പണിമുടക്കില്‍ പ്രകടമായ ഐക്യം ജനപക്ഷ പോരാട്ടങ്ങളുടെ വിജയത്തിലേക്കുള്ള ദിശാസൂചകമായി. ത്രിദിന പണിമുടക്കില്‍നിന്ന് താല്‍ക്കാലികമായി പിന്മാറിയ ഗ്രാമീണ ബാങ്ക് ജീവനക്കാരും ദേശീയ പണിമുടക്കില്‍ പങ്കാളികളായി. ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണനീക്കം അവസാനിപ്പിക്കുക, വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടം പിരിച്ചെടുക്കുക, അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

ഇന്റര്‍നെറ്റ്, എടിഎം വഴി പ്രഥമിക വ്യക്തിഗത ഇടപാടുകള്‍ക്ക് സൌകര്യം ലഭിച്ചെങ്കിലും ബാങ്ക് സ്തംഭനം രാജ്യത്തെ സാമ്പത്തികമേഖലയ്ക്ക് ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. സഹസ്രകോടികളുടെ നഷ്ടമാണ് വാണിജ്യമേഖലയില്‍ സംഭവിച്ചതെന്ന് ഈ രംഗത്തുള്ള സംഘടനകള്‍ കണക്കുകൂട്ടുന്നു. അടിസ്ഥാന നയസമീപനങ്ങളില്‍നിന്ന് വ്യതിചലിച്ച് സ്വകാര്യ കുത്തകകളുടെ സേവകരായി മാറുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരായ ചെറുത്തുനില്‍പ്പ് ഉയരുമ്പോള്‍മാത്രമാണ് ഇവര്‍ നഷ്ടക്കണക്കുമായി രംഗപ്രവേശം ചെയ്യുന്നത്്. സ്വകാര്യവല്‍ക്കരണത്തിലൂടെ സേവനതുറകളിലും ജനങ്ങളുടെ ജീവിതത്തിലും സംഭവിക്കുന്ന നഷ്ടങ്ങള്‍ക്ക് ഇവരുടെ കണക്കുപുസ്തകത്തില്‍ ഇടമില്ല. ദീര്‍ഘകാലമായി തുടരുന്ന ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങളിലൂടെ ബാങ്കിങ് രംഗത്ത് പണിമുടക്ക്് അനിവാര്യമാക്കിയ ഭരണാധികാരികളാണ് ഈ നഷ്ടത്തിന് ഉത്തരവാദികള്‍.

മഹത്തായ പാരമ്പര്യമുള്ളതാണ് ഇന്ത്യയുടെ ബാങ്കിങ് മേഖല.  ബാങ്കുകളുടെ ദേശസാല്‍ക്കരണം ഭരണഘടനയിലെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന് അടിവരയിടുന്ന സുപ്രധാന ചുവടുവയ്പായിരുന്നു. 1969ല്‍ 14 ബാങ്കും 1980ല്‍ ആറ് ബാങ്കും ദേശസാല്‍ക്കരിച്ച് ധനമാനേജുമെന്റിന്റെ നിയന്ത്രണം പൊതുമേഖലയിലാക്കി. ഭരണവര്‍ഗ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനിടയിലും ബാങ്ക് ദേശസാല്‍ക്കരണത്തിനായി കടുത്ത എതിര്‍പ്പുകള്‍ നേരിട്ടും നിലയുറപ്പിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. 1975ല്‍ രൂപംകൊണ്ട പ്രാദേശിക ഗ്രാമീണ ബാങ്കുകളും തദ്ദേശീയ വായ്പ– സമ്പാദ്യരംഗത്തെ പ്രധാന കണ്ണികളായി വളര്‍ന്നു. സമ്പദ്വ്യവസ്ഥയ്ക്ക് പൊതുവില്‍ നല്‍കിയ പിന്‍ബലത്തിലുപരി ഗ്രാമീണര്‍ക്കും കര്‍ഷകര്‍ക്കും വായ്പാസൌകര്യം എത്തിക്കാനായി എന്നതായിരുന്നു ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ജനകീയമുഖം.

തൊണ്ണൂറുകളിലെ ആഗോളവല്‍ക്കരണ–ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ചുവടുപിടിച്ചാണ് പൊതുമേഖലാ ബാങ്കുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്. പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കലായിരുന്നു ആദ്യ നടപടി. ഇതിനിടയില്‍ സാമ്രാജ്യത്വലോകത്ത് പൊട്ടിപ്പുറപ്പെട്ട സാമ്പത്തികക്കുഴപ്പത്തില്‍ ഭീമന്‍ബാങ്കുകള്‍ പലതും കുമിളകള്‍പോലെ പൊട്ടിത്തകര്‍ന്നു. തകര്‍ന്ന ബാങ്കുകളെ കരകയറ്റാന്‍ മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകള്‍തന്നെ കോടിക്കണക്കിന് ഡോളറിന്റെ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഖജനാവിലെ പണം വന്‍തോതില്‍ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ പമ്പ് ചെയ്തെങ്കിലും പല ബാങ്കുകളെയും നിലനിര്‍ത്താനായില്ല. ഈ ആഗോള പ്രതിസന്ധിക്കുമുന്നില്‍ പിടിച്ചുനിന്നത് ഇന്ത്യയിലെ ബാങ്കുകള്‍ മാത്രമാണ്. ലോകസാമ്പത്തികക്കുഴപ്പത്തിന്റെ അലകള്‍ ഇന്ത്യയിലേക്ക് വീശിയടിക്കുന്നതിന് തടയിടാനും ഇതുവഴി സാധിച്ചു. ബാങ്കിങ് ദേശസാല്‍ക്കരത്തിന്റെ മേന്മ ഇന്ത്യന്‍ജനത ഏറ്റവും കൂടുതല്‍ അനുഭവിച്ച സന്ദര്‍ഭമായിരുന്നു അത്. ഈ ചരിത്രപാഠങ്ങളെല്ലാം വിസ്മരിച്ചാണ് മുന്‍ യുപിഎ സര്‍ക്കാരിന്റെ ബാങ്കിങ് സ്വകാര്യവല്‍ക്കരണനടപടികള്‍ മോഡി ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്നത്.

ബാങ്കിങ് – ഇന്‍ഷുറന്‍സ് മേഖലകളില്‍ വിദേശമൂലധനത്തിന് പരവതാനി വിരിക്കുകയും ഇന്ത്യന്‍ കുത്തകകള്‍ക്ക് ധനമേഖലയില്‍ പിടിമുറുക്കാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമാണ് അസോസിയറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കവും. ലയിച്ച് വലിയ ബാങ്കുകളായാല്‍ അന്താരാഷ്ട്ര ബാങ്കുകളുമായി മത്സരിക്കാമെന്ന വാദം, വിദേശ ബാങ്കുകള്‍ക്ക് നിയന്ത്രണരഹിതമായി വാതില്‍ തുറന്നുകൊടുക്കാനുള്ള മുന്‍കൂര്‍ ജാമ്യം മാത്രം.  സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പടെയുള്ള അഞ്ച് അസോസിയറ്റ് ബാങ്കുകളെ ഇല്ലാതാക്കാനുള്ള തീരുമാനം കടുത്ത എതിര്‍പ്പുകളെ അവഗണിച്ചു മുന്നോട്ടുകൊണ്ടുപോകുകയാണ്. അതത് സംസ്ഥാനങ്ങളിലെ സമ്പാദ്യ –നിക്ഷേപ– വായ്പാക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും സുപ്രധാന പങ്കുവഹിച്ച അസോസിയറ്റ് ബാങ്കുകള്‍ ഇല്ലാതാകുന്നതോടെ ബാങ്കിങ് രംഗത്തെ കുത്തകവല്‍ക്കരണം രൂക്ഷമാകും. എസ്ബിടി ഇല്ലാതായാല്‍ കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന സങ്കല്‍പ്പംതന്നെയാണ് നഷ്ടമാകുന്നത്. നമ്മുടെ ഗ്രാമീണ സമ്പാദ്യം ഊറ്റിയെടുത്ത് മെട്രോപൊളിറ്റന്‍ നഗരങ്ങളിലേക്കും അന്താരാഷ്ട്ര ധനമൂലധന മാര്‍ക്കറ്റിലേക്കും ഒഴുക്കുകയെന്നതാകും ഇതിന്റെ ഫലം. ഈ നീക്കത്തിനെതിരെ രാജ്യത്താകമാനം ഉയരുന്ന പ്രതിരോധം കണ്ടില്ലെന്നുനടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് ലയനത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കൊപ്പം പൊതുസമൂഹവും കൈകോര്‍ക്കുന്നുണ്ട്. എസ്ബിടി ലയനത്തിനെതിരെ കേരള നിയമസഭ പ്രമേയം അംഗീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

സമ്പന്നവര്‍ഗതാല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ ഭരണനടപടികള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തുന്ന പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ്. ഉദാരവല്‍ക്കരണം ശക്തിപ്പെട്ടശേഷം നടന്ന ദേശീയ പണിമുടക്കുകളില്‍ ഓരോന്നിലും അണിനിരക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സെപ്തംബര്‍ രണ്ടിന് പ്രഖ്യാപിച്ച പൊതുപണിമുടക്കിനുള്ള തയ്യാറെടുപ്പുകള്‍ രാജ്യത്തെമ്പാടും നടക്കുന്നു. കൂടുതല്‍ കരുത്താര്‍ന്ന ഐക്യനിര തൊഴിലാളി–കര്‍ഷക–സേവന മേഖലകളില്‍ രൂപപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ് ദേശീയ ബാങ്ക് പണിമുടക്കിന്റെ വന്‍വിജയത്തില്‍ ദൃശ്യമാകുന്നത്. സുപ്രധാനമായ ഈ പണിമുടക്കില്‍ പങ്കെടുത്ത മുഴുവന്‍ ബാങ്ക് ജീവനക്കാരെയും ഞങ്ങള്‍ അഭിവാദ്യംചെയ്യുന്നു

Deshabhimani Editorial, Saturday Jul 30, 2016

Read more: http://www.deshabhimani.com/editorial/news-editorial-30-07-2016/578681

ബാങ്കിങ് പണിമുടക്ക് July 29



















Tuesday, July 12, 2016

വിലക്കയറ്റത്തിന്റെ ഉത്തരവാദി

അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുമെന്നതായിരുന്നു മോഡിസര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍, കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിലവര്‍ധന എല്ലാ മുന്‍കാല റെക്കോഡും തകര്‍ത്തു. വന്‍കിട വ്യാപാരികള്‍ക്കും സ്വതന്ത്രവിപണിക്കും അനുകൂലമായ കേന്ദ്രനയങ്ങളാണ് ഇതിന് കാരണം.

യുപിഎ സര്‍ക്കാരിനെപ്പോലെതന്നെ മോഡിസര്‍ക്കാരും വില നിശ്ചയിക്കുന്നതിന് 'കമ്പോളശക്തി'കള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്യ്രം നല്‍കിയതാണ് ഈ സാഹചര്യമൊരുക്കിയത്. തെറ്റായ കയറ്റുമതി– ഇറക്കുമതി നയങ്ങളും പെട്രോളിയം നയങ്ങളും അവധിവ്യാപാരത്തിലെ അനാസ്ഥയും പൊതുവിതരണസമ്പ്രദായങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും വിലക്കയറ്റത്തിന് അനുകൂലസാഹചര്യം ഒരുക്കുകയാണ്.

പരിപ്പ്, ഉഴുന്ന് എന്നിവയടക്കം പയര്‍വര്‍ഗങ്ങളുടെ വില, മോഡി അധികാരത്തില്‍ ഏറുന്നതിനുമുമ്പ് ഉള്ളതിനേക്കാള്‍ ഏകദേശം 140 ശതമാനമാണ് വര്‍ധിച്ചത്. പച്ചക്കറികളുടെ വിലയും കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ 120 ശതമാനത്തിലേറെ വര്‍ധിച്ചു. ഉരുളക്കിഴങ്ങിന്റെ വില ഇരട്ടിയായി. 2014 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉള്ളിവില കുതിച്ചുയര്‍ന്നു. കിലോഗ്രാമിന് 100 രൂപയില്‍ അധികമായി.

—അരിയുടെയും ഗോതമ്പിന്റെയും പഞ്ചസാരയുടെയും വില വന്‍തോതില്‍ വര്‍ധിച്ചു. ഒരുകിലോഗ്രാം പഞ്ചസാരയ്ക്ക് ഇതിനകം 50 രൂപയിലധികമായി. വിലവര്‍ധനയുടെ അനന്തരഫലമായി നിരവധി അവശ്യ ഭക്ഷ്യസാധനങ്ങളുടെ ഉപഭോഗം രാജ്യത്ത് കുറഞ്ഞു. പയര്‍വര്‍ഗങ്ങളുടെ പ്രതിശീര്‍ഷ ഉപഭോഗം തുടര്‍ച്ചയായി കുറഞ്ഞു. 1951ല്‍ പ്രതിശീര്‍ഷ ഉപഭോഗം 61 ഗ്രാമായിരുന്നത് 2013ല്‍ ഏകദേശം 42 ഗ്രാമായി കുറഞ്ഞു. ഇപ്പോള്‍ അതിലും കുറഞ്ഞു. ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അത്യാവശ്യ പോഷകാഹാരം തട്ടിപ്പറിക്കുകയാണ്. ഇന്ത്യ കടുത്ത പോഷകദാരിദ്യ്രം അനുഭവിക്കുന്ന ഏറ്റവും അധികം ജനങ്ങളുള്ള രാജ്യമായി തുടരവെയാണിത്. 20 കോടിയിലേറെ ആളുകള്‍ നിത്യവും പട്ടിണിയിലാണ്. പോഷകാഹാരക്കുറവുമൂലം ഇന്ത്യയില്‍ പ്രതിദിനം 3000 കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. 58 ശതമാനം കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരാണ്. ഗ്രാമീണ ഇന്ത്യയിലെ 70 ശതമാനം സ്ത്രീകള്‍ വിളര്‍ച്ച ബാധിച്ചവരാണ്.

ബിപിഎല്‍ കുടുംബങ്ങളുടെ വരുമാനത്തിന്റെ 70 ശതമാനവും എപിഎല്‍ കുടുംബങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനവുമാണ് ഭക്ഷണാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. അതുകൊണ്ട് ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടാകുന്ന ഏറ്റവും ചെറിയ വര്‍ധനപോലും രാജ്യത്ത് പട്ടിണി വര്‍ധിപ്പിക്കുന്നു. ഇത് മഹാഭൂരിപക്ഷം പേരുടെയും ആരോഗ്യത്തിലും ജീവിത ഗുണനിലവാരത്തിലും വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്.

കുത്തകപ്രീണനം

സര്‍ക്കാരിന്റെ തെറ്റായ കയറ്റുമതി– ഇറക്കുമതി നയങ്ങളാണ് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില മിസൈല്‍ വേഗത്തിലാക്കുന്നത്. വന്‍കിട വ്യാപാരികളെ കൊള്ളലാഭമടിക്കാന്‍ അനുവദിക്കുന്നതിന് മോഡിസര്‍ക്കാര്‍ ബോധപൂര്‍വം ഇറക്കുമതിയില്‍ കാലതാമസം വരുത്തുന്നതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. വരള്‍ച്ചമൂലം 2014–15ല്‍ പയര്‍വര്‍ഗങ്ങളുടെ ഉല്‍പ്പാദനം ഇടിഞ്ഞപ്പോള്‍ത്തന്നെ സര്‍ക്കാര്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്ത് ആവശ്യത്തിന് സംഭരിക്കണമായിരുന്നു. എന്നാല്‍, ഒന്നും ചെയ്തില്ല. ഇത് വിലവര്‍ധനയ്ക്ക് കാരണമായി. പിന്നീട് നാമമാത്രമായി അവ ഇറക്കുമതിചെയ്തു. ഈ സമയത്ത് അന്താരാഷ്ട്രവിപണിയില്‍ വില കുതിച്ചുയരുകയും ലഭ്യത ഗണ്യമായി കുറയുകയും ചെയ്തു. കര്‍ഷകര്‍ക്ക് ഒരുകിലോ പരിപ്പിന് 40 രൂപയോളംമാത്രം ലഭിച്ചപ്പോള്‍ 2015 സെപ്തംബര്‍, നവംബര്‍ മാസങ്ങളില്‍ ഒരുകിലോ പരിപ്പിന് ഉപഭോക്താവ് 200 രൂപ കൊടുക്കേണ്ടിവന്നു. പൂഴ്ത്തിവയ്പുകാര്‍ എത്ര ഭീമമായ ലാഭമാണ് എടുത്തതെന്നതിന് ഒരു ഉദാഹരണമാണിത്.

കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ മോഡിസര്‍ക്കാര്‍ കാര്‍ഷികോല്‍പ്പാദന വിപണന സമിതിയെ ഒഴിവാക്കിയതും തിരിച്ചടിയായി. തുടക്കത്തില്‍ അവര്‍ സംഭരണമാനദണ്ഡങ്ങളില്‍ ഇളവുവരുത്തി. എന്നിട്ട് വില വര്‍ധിച്ചശേഷം അവര്‍ അവ കര്‍ക്കശമാക്കി. ഈ 'സ്വാതന്ത്യ്രങ്ങള്‍' എല്ലാംതന്നെ യഥാര്‍ഥത്തില്‍ വന്‍കിട വ്യാപാരികളെയും കൊള്ളലാഭമടിക്കുന്നവരെയും സഹായിക്കാനായിരുന്നു.

പെട്രോളിയം വിലനയത്തിന്റെ പ്രത്യാഘാതം

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനയവും അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ആക്കംകൂട്ടി. മോഡിസര്‍ക്കാരിന്റെ പെട്രോളിയം വിലനയം പ്രത്യക്ഷത്തില്‍തന്നെ വിലക്കയറ്റത്തിന് ഉത്തരവാദിയാണ്. രണ്ടുവര്‍ഷത്തിനിടയില്‍ ക്രൂഡോയിലിന്റെ അന്താരാഷ്ട്രവില 62 ശതമാനത്തിലധികം കുറഞ്ഞു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സ്വന്തം വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഈ കാലഘട്ടത്തില്‍ അഞ്ചുതവണ എണ്ണയുടെ എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു. ക്രൂഡോയില്‍വില കുറഞ്ഞതുമൂലം  2.14 ലക്ഷം കോടി രൂപയോളം നേട്ടമുണ്ടാക്കാനായി. ഇത് ഉപയോക്താക്കള്‍ക്ക് ഗുണമാകേണ്ടതായിരുന്നു. എന്നാല്‍, സംഭവിച്ചത് മറിച്ചാണ്.

രണ്ടുവര്‍ഷത്തിനിടയില്‍ ഡീസല്‍വില 23 തവണയും പെട്രോള്‍വില 20 തവണയുമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന്റെ യഥാര്‍ഥ ഉല്‍പ്പാദനച്ചെലവ് ഇപ്പോള്‍ ലിറ്ററിന് ഏകദേശം 26 രൂപയാണ്. എന്നാല്‍, രാജ്യത്ത് അത് വില്‍ക്കുന്നത് ലിറ്ററിന് 67 രൂപയ്ക്കുമുകളിലും. സര്‍ക്കാരിന്റെ ചുങ്കങ്ങളും നികുതികളുംമൂലമാണ് ഈ ഭീമമായ അന്തരമുണ്ടാകുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന വില എല്ലാ അവശ്യസാധനങ്ങളുടെയും വിലയില്‍ തുടര്‍പ്രത്യാഘാതമുണ്ടാക്കുന്നു. വരള്‍ച്ചമൂലം കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഡീസല്‍ വിലവര്‍ധന കര്‍ഷകരെ ദുരിതത്തിലാക്കുന്നു.

അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരത്തില്‍ ചരക്കുകൈമാറ്റത്തിലെ ഊഹക്കച്ചവടവും വിലവര്‍ധനയൊരുക്കുന്നു. പല ഉല്‍പ്പാദകരാജ്യങ്ങളിലെയും പ്രതികൂല  കാലാവസ്ഥ സൂചിപ്പിക്കുന്നത് ആഗോളതലത്തില്‍ ഈ വര്‍ഷം വില വര്‍ധിക്കാനിടയുണ്ടെന്നാണ്. ഇത് വ്യാപാരത്തില്‍ ഊഹക്കച്ചവടക്കാരുടെ താല്‍പ്പര്യം വര്‍ധിക്കാനിടയാക്കും. ഇപ്പോള്‍ ഗോതമ്പ്, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള എല്ലാ അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കാര്യത്തിലും അവധിവ്യാപാരം അനുവദിച്ചു. അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളുടെ അവധിവ്യാപാരം നിരോധിക്കണമെന്ന പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ അവഗണിച്ചാണ് ഈ തീരുമാനം.

പൊതുവിതരണ സമ്പ്രദായം തകര്‍ത്തു

രാജ്യത്ത് നിലവിലുണ്ടായിരുന്ന പൊതുവിതരണ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ മോഡിസര്‍ക്കാര്‍ നടത്തുന്ന ശ്രമം വിലക്കയറ്റത്തിനുള്ള പ്രധാന കാരണമാണ്. നിയന്ത്രിതവിലയ്ക്ക് സാധനങ്ങളുടെ വില്‍പ്പന ഉറപ്പാക്കാന്‍ പൊതുവിതരണ സംവിധാനത്തിലൂടെയുള്ള സര്‍ക്കാരിന്റെ ഇടപെടല്‍ അനുപേക്ഷണീയമാണ്. എന്നാല്‍, സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാനിയമം അട്ടിമറിക്കുന്നതിന് പണിപ്പെടുകയാണ്. നിയമമാകട്ടെ തീര്‍ത്തും അപര്യാപ്തവുമാണ്. എന്നാല്‍, ഗ്രാമീണ ജനസംഖ്യയില്‍ 75 ശതമാനംപേര്‍ക്കും അത് ആശ്വാസമാകുന്നു. ഗോതമ്പും അരിയും കിലോയ്ക്ക് യഥാക്രമം രണ്ടു രൂപ നിരക്കിലും മൂന്നു രൂപ നിരക്കിലും  നല്‍കാനുള്ള വ്യവസ്ഥ നിയമത്തിലുണ്ട്. അത് നടപ്പാക്കിയില്ല. കുറഞ്ഞ വിലയ്ക്ക് റേഷന്‍സാധനങ്ങള്‍ ലഭ്യമാക്കുകയെന്ന ആനുകൂല്യത്തില്‍നിന്ന് കോടിക്കണക്കിന് കുടുംബങ്ങളെ ഒഴിവാക്കി. ഓരോ വ്യക്തിക്കും അഞ്ചു കിലോഗ്രാമെന്ന തോത് നിശ്ചയിച്ചത് അസംഖ്യം ബിപിഎല്‍ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. മുമ്പ് അംഗസംഖ്യ കുറഞ്ഞവ ഉള്‍പ്പെടെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ചുരുങ്ങിയത് 35 കിലോഗ്രാം ഭക്ഷ്യധാന്യമെങ്കിലും ലഭിക്കുന്നതിന് അര്‍ഹതയുണ്ടായിരുന്നു. വ്യക്തി അധിഷ്ഠിതമായി ക്വോട്ട നിശ്ചയിക്കുന്നതിനര്‍ഥം ഏഴ് അംഗങ്ങളില്‍ കുറവുള്ള കുടുംബങ്ങളുടെ റേഷന്‍ ക്വോട്ട ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്നാണ്.

—ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭക്ഷ്യസാധനവില പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിലും സര്‍ക്കാര്‍ പരാജയമാണ്. പച്ചക്കറികളുടെയും പയര്‍വര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളും കരിമ്പുംപോലെയുള്ള മറ്റ് സാധനങ്ങളുടെയും ഉല്‍പ്പാദനം, പുതിയ വിത്തിനങ്ങള്‍, സാങ്കേതികവിദ്യ, ഉല്‍പ്പാദനോപാധികളും, വെള്ളം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കല്‍ എന്നിവ വര്‍ധിപ്പിക്കണം. പൊതുവിതരണ സംവിധാനത്തിനായി ഇവ ലഭ്യമാക്കുന്നതിന് കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കി സംഭരിക്കുന്നതിനുള്ള സംവിധാനം സ്ഥാപിക്കണം. എന്നാല്‍,മോഡിസര്‍ക്കാരിന് ഇത്തരത്തിലുള്ള കാഴ്ചപ്പാടൊന്നുമില്ല.

ഇതാ കേരളം മാതൃകയാകുന്നു

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍മൂലം രാജ്യത്തുടനീളം അവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍, കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ചെറുത്തുനില്‍പ്പ് മാതൃകാപരമാണ്. അധികാരത്തിലെത്തി ഒരുമാസത്തിനുള്ളിലാണ് സര്‍ക്കാരിന്റെ ഈ ശ്രമം. പൊതുവിതരണ സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള അടിയന്തരനടപടികള്‍ക്കായി 150 കോടി രൂപ വകയിരുത്തി. വില കുതിച്ചുയര്‍ന്ന പരിപ്പ് കുറഞ്ഞ വിലയ്ക്ക് ഉപഭോക്താവിന് നല്‍കാന്‍ നടപടിയെടുത്തു. കേരളത്തില്‍ വില നിയന്ത്രിക്കുന്നതിന് പരമാവധി ഇടപെടല്‍ സര്‍ക്കാര്‍ ആരംഭിച്ചു. പുറത്ത് കിലോഗ്രാമിന് 181 രൂപ വിലയുള്ള ഉഴുന്ന് മാവേലി സ്റ്റോറുകളിലൂടെ 66.13 രൂപയ്ക്ക് ലഭ്യമാക്കി. എല്ലാ അവശ്യ ഭക്ഷ്യസാധനങ്ങളും കേരളത്തില്‍ മാവേലിസ്റ്റോറുകളില്‍ നിയന്ത്രിതവിലയ്ക്ക് ലഭ്യമാണ്. പ്രത്യേകം റമദാന്‍ ചന്തകളും നടത്തി. സര്‍ക്കാര്‍ ആശുപത്രികളിലെ ഔഷധദൌര്‍ലഭ്യം പരിഹരിക്കാന്‍ ആവശ്യമായ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ പ്രത്യേക ഫണ്ട് വകയിരുത്തി. അങ്ങനെ കേരളത്തിലെ എല്‍ഡിഎഫ് മാതൃക, വിലവര്‍ധനയില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസമേകുന്നതിനുള്ള ബദല്‍നയങ്ങള്‍ പ്രയോഗത്തില്‍ വരുത്താമെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ത്യയിലുടനീളം നടപ്പാക്കേണ്ട ഒരു മാതൃകയാണിത്.

വിലക്കയറ്റം തടയാന്‍

പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് ഡ്യൂട്ടി കുറയ്ക്കുകയും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുകയും ചെയ്താല്‍ അവശ്യസാധനങ്ങളുടെയടക്കം വിലക്കയറ്റം തടയാന്‍ കഴിയും. അവശ്യസാധനങ്ങള്‍ പൊതുവിതരണ സംവിധാനത്തില്‍ നിയന്ത്രിതവിലയ്ക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണം. പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമായി നടപ്പാക്കുകയും അര്‍ഹരായവരെന്ന നിലയില്‍ തയ്യാറാക്കിയ തെറ്റായ പട്ടിക തിരുത്തുകയും വേണം. ഓരോ കുടുംബത്തിനും കുറഞ്ഞത് 35 കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയണം.
ഐസിഡിഎസിലെ കുട്ടികള്‍ക്കുള്ള ഭക്ഷണപരിപാടിക്കും പോഷകാഹാരത്തിനുമുള്ള ഫണ്ട് വര്‍ധിപ്പിക്കണം. ഔഷധവില നിയന്ത്രിക്കുകയും സര്‍ക്കാര്‍ ആശുപത്രികളിലൂടെയും ഫാര്‍മസികളിലൂടെയും കുറഞ്ഞ വിലയ്ക്ക് മരുന്നുകളുടെ വിതരണം ഉറപ്പുവരുത്തുകയും വേണം. അവശ്യ കാര്‍ഷികോല്‍പ്പന്നങ്ങളിലെ അവധിവ്യാപാരം നിരോധിക്കുകയും ചെയ്താല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കും.

ചിറകൊടിഞ്ഞ സ്വപ്നങ്ങള്‍

വിലക്കയറ്റത്തിനൊപ്പം രാജ്യത്ത് തൊഴിലില്ലായ്മയും വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ നടപ്പാക്കിയ തൊഴില്‍രഹിതവും തൊഴില്‍ ഇല്ലാതാക്കുന്നതുമായ നയങ്ങളുടെ ഫലമായി ഇപ്പോള്‍ രാജ്യത്ത് 20 കോടിയിലേറെ തൊഴില്‍രഹിതരോ മതിയായ തൊഴില്‍ ലഭ്യമല്ലാത്തവരോ ഉണ്ട്. 50 കോടിവരുന്ന തൊഴില്‍ശക്തിയിലേക്ക് ഇന്ത്യ പ്രതിവര്‍ഷം 1.3 കോടി ആളുകളെ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ പുതിയ തൊഴിലന്വേഷകരില്‍ യുവാക്കളും അഭ്യസ്തവിദ്യരും വര്‍ധിക്കുകയാണ്. തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍  പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരം ഉണ്ടാക്കുമെന്നും തൊഴില്‍രഹിതര്‍ക്ക് 'നല്ല കാലം' വരുമെന്നുമായിരുന്നു മോഡിയുടെ പ്രധാന വാഗ്ദാനം. എന്നാല്‍, അത് പൊള്ളയായിരുന്നുവെന്ന് വ്യക്തമാകുന്നു.

ശൂന്യതയില്‍നിന്ന് തൊഴില്‍ സൃഷ്ടിക്കാനാകില്ലെന്ന വസ്തുതയാണ് മുന്നിലുള്ളത്. വ്യാവസായികോല്‍പ്പാദനവും നിര്‍മാണപ്രവര്‍ത്തനങ്ങളും വര്‍ധിപ്പിച്ചാല്‍മാത്രമേ തൊഴിലവസരം വര്‍ധിക്കൂ. അതിന് സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തണം. എന്നാല്‍, അതിനെക്കുറിച്ചൊന്നും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല.

നിയമനനിരോധം തുടര്‍ന്നുകൊണ്ടിരിക്കുന്നു. തൊഴില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുപകരം തസ്തികകള്‍ ഇല്ലാതാക്കുന്നു. ഇപ്പോള്‍ 7,47,171 തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത തസ്തികകളുടെ 18 ശതമാനംവരും. മോഡി, ഭരണമേറ്റെടുത്തപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ 2,25,863 ഒഴിവുണ്ടായിരുന്നു. എന്നാല്‍, ആ സ്ഥിതിയില്‍ ഇപ്പോഴും ഒരു മാറ്റവുമില്ല. പട്ടികജാതി/വര്‍ഗ നിയമനകാര്യത്തിലുള്ള കുടിശ്ശിക ഉയര്‍ന്ന തോതില്‍തന്നെ തുടരുകയാണ്. സ്വകാര്യമേഖലയിലേക്ക് സംവരണം വ്യാപിപ്പിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

തൊഴിലവസരസൃഷ്ടിയുടെ പേരില്‍ ഇന്ത്യനും വിദേശിയുമായ കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവ് നല്‍കുന്നു. ബാങ്ക് വായ്പ കുംഭകോണം ഇതിനൊരു ഉദാഹരണമാണ്. 2015 സെപ്തംബറില്‍ ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 3.4 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം (പ്രത്യുല്‍പ്പാദനപരമല്ലാത്ത ആസ്തി) ഉണ്ടെന്നാണ്. ഇതില്‍ ഭൂരിഭാഗവും വിവിധ സ്വകാര്യകമ്പനികള്‍ക്ക് വ്യവസായ പ്ളാന്റുകളോ പശ്ചാത്തലസൌകര്യം ഒരുക്കുന്നതിനോ നല്‍കിയതാണ്. എന്നാല്‍, തൊഴിലവസരങ്ങള്‍ കൂടിയില്ല. പൊതുജനത്തിന് അവകാശപ്പെട്ട ഈ വന്‍തുക ആവിയായി പോയി.

2015 ഫെബ്രുവരിക്കും 2016 ഫെബ്രുവരിക്കും ഇടയില്‍ വ്യാവസായികോല്‍പ്പാദന സൂചികയില്‍ വെറും രണ്ട് ശതമാനത്തിന്റെ  വര്‍ധനയാണുണ്ടായത്. 2014 ഫെബ്രുവരി– 2015 ഫെബ്രുവരി വര്‍ഷത്തെ വളര്‍ച്ച 4.8 ശതമാനമായിരുന്നു. നിര്‍മാണമേഖല 0.7 ശതമാനം മാത്രമാണ് വളര്‍ന്നത്. മുന്‍വര്‍ഷം ഈ മേഖലയിലെ വളര്‍ച്ച 5.1 ശതമാനമായിരുന്നു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) സംബന്ധിച്ച് പുതുതായി ഉണ്ടാക്കിയ കണക്കുപ്രകാരം– സ്ഥിതിവിവരക്കണക്കുകള്‍ക്കുവേണ്ടി സമയം പാഴാക്കുകയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന പേരില്‍ നിരവധി വിമര്‍ശം ഉയര്‍ന്നു. ജിഡിപിയില്‍, നിക്ഷേപത്തില്‍, കയറ്റുമതിയില്‍, ഇറക്കുമതിയിലൊക്കെ സര്‍ക്കാരിന്റെ ചെലവഴിക്കലില്‍ കുറവുണ്ടായി. അതിനര്‍ഥം ജനങ്ങള്‍ക്ക് വാങ്ങല്‍ക്കഴിവും ആശ്വാസവും നല്‍കുന്ന ഗവണ്‍മെന്റ് ചെലവഴിക്കല്‍ കുറഞ്ഞുവെന്നും ചെറുകിടനിക്ഷേപവും ആഗോള വ്യവഹാരവും കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്നുമാണ്.
2016 മാര്‍ച്ചുവരെയുള്ള കണക്കുപ്രകാരം ക്രൂഡോയില്‍, പ്രകൃതിവാതകം, ഉരുക്ക് എന്നിവയുടെ  ഉല്‍പ്പാദനം കുറഞ്ഞു. ഉല്‍പ്പാദനം കുറഞ്ഞാല്‍ അല്ലെങ്കില്‍ അല്‍പ്പമാത്രമായി വളര്‍ന്നാല്‍ തൊഴിലവസരം വര്‍ധിക്കില്ല. കൂടുതല്‍പേര്‍ക്ക് തൊഴില്‍ കിട്ടുകയില്ല. വാസ്തവത്തില്‍ 2015ന്റെ അവസാന മൂന്നുമാസങ്ങളില്‍ തൊഴില്‍രംഗത്ത് നിഷേധവളര്‍ച്ചയാണുണ്ടായത്.

ലേബര്‍ ബ്യൂറോ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത് തൊഴിലധിഷ്ഠിതങ്ങളായ നിരവധി വ്യവസായങ്ങളിലെ സ്ഥിതിയും ദയനീയമാണെന്നാണ്. എല്ലാ മൂന്നുമാസത്തിലൊരിക്കലും അവര്‍ എട്ട് വ്യവസായങ്ങളില്‍ എത്ര ജോലി വര്‍ധിച്ചു, കുറഞ്ഞു എന്നതുസംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ട്. തുണിനിര്‍മാണം, തുകല്‍വ്യവസായം, ലോഹങ്ങള്‍, ഓട്ടോമൊബൈല്‍സ്, ജെംസ് ആന്‍ഡ് ജ്വല്ലറി, ട്രാന്‍സ്പോര്‍ട്ട്, ഐടിഇഎസ്/ബിപിഒ, കൈത്തറി/യന്ത്രത്തറി എന്നിവയാണ് ഈ എട്ട് വ്യവസായങ്ങള്‍. മോഡി അധികാരത്തില്‍ വന്ന 2014 മുതല്‍ 2015 ഒക്ടോബര്‍വരെയുള്ള 15 മാസക്കാലയളവിലുള്ള റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ 4.3 ലക്ഷം തൊഴിലുകള്‍മാത്രമാണ് പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. 2009നുശേഷമുള്ള ഏറ്റവും താഴ്ന്നനിരക്കാണിത്. കൂടുതല്‍ തൊഴിലും പുത്തന്‍ ഐടി മേഖലയില്‍നിന്നും ബിപിഒ മേഖലയില്‍നിന്നുമാണ്. കൈത്തറി/ യന്ത്രത്തറി, ട്രാന്‍സ്പോര്‍ട്ട്, ജെംസ് ആന്‍ഡ് ജ്വല്ലറി, തുകല്‍ വ്യവസായങ്ങളില്‍ തൊഴില്‍ കുറഞ്ഞു.

ഇന്ത്യയിലെ മൂന്നില്‍രണ്ടു ഭാഗം ജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഷികമേഖലയിലെ വളര്‍ച്ച 1.1 ശതമാനം മാത്രമാണ്. കാര്‍ഷികരംഗത്തെ പ്രതിസന്ധിയും വരള്‍ച്ചയുംമൂലം ഗ്രാമീണരംഗത്തെ അസ്വാസ്ഥ്യം കൂടുതല്‍ വര്‍ധിച്ചു. ആശ്വാസമായ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക് ഗ്രാമീണ സമ്പന്ന ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി മോഡിസര്‍ക്കാര്‍ ആവശ്യമായ ഫണ്ട് അനുവദിക്കുന്നുമില്ല. 100 ദിവസം തൊഴില്‍ ഉറപ്പുനല്‍കുന്ന പദ്ധതിയില്‍ ശരാശരി 48 തൊഴില്‍ദിനംമാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 1.2 കോടി അപേക്ഷകര്‍ക്ക് (ഏതാണ്ട് 14 ശതമാനം) ഒരുവിധത്തിലുമുള്ള തൊഴിലുകളും നല്‍കിയിട്ടില്ല. ഗുജറാത്താണ് ഇക്കാര്യത്തില്‍ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനം. ത്രിപുരയിലെ ഇടതുമുന്നണി സര്‍ക്കാര്‍ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. ശരാശരി 95 ദിവസത്തെ തൊഴില്‍ അവിടെ 2015ലും 2016ലും നല്‍കി. ഈ ത്രിപുര മാതൃകയാണ് തൊഴിലുറപ്പുകാര്യത്തില്‍ ഇന്ത്യയിലാകെ നടപ്പാക്കേണ്ടത്.

സ്വകാര്യമേഖലാ നിക്ഷേപങ്ങളെ ആശ്രയിക്കുന്നതിനുപകരം കേന്ദ്രസര്‍ക്കാര്‍തന്നെ അതിന്റെ ചെലവുകള്‍ വര്‍ധിപ്പിച്ച് തൊഴിലവസര നിര്‍മിതിക്കായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എന്നാല്‍,മോഡിസര്‍ക്കാര്‍ അത് ചെയ്യുന്നില്ല. നിയമനനിരോധം അവസാനിപ്പിക്കുകയും എല്ലാ ഒഴിവുള്ള തസ്തികകളിലും നിയമനം നടത്തുകയും വേണം. പട്ടികജാതി/വര്‍ഗ നിയമന കുടിശ്ശിക നികത്തുകയും സ്വകാര്യമേഖലയില്‍ അവര്‍ക്ക് സംവരണം ഉറപ്പാക്കുകയും വേണം. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപോലെ നഗരങ്ങള്‍ക്കും ബാധകമായ തൊഴിലുറപ്പുപദ്ധതി കൊണ്ടുവരണം. നിയമം നടപ്പാക്കുന്നതിന് കഴിയുന്നവിധം തൊഴിലുറപ്പുപദ്ധതിക്ക് പണം നീക്കിവയ്ക്കണമെന്നുമാണ് ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.

Monday, July 11, 2016

ബജറ്റിന്റെ വികസനതന്ത്രം

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. മൂലധനനിക്ഷേപത്തിന്റെ അഭാവമാണ് കാരണം. നികുതിയിളവുകളും നികുതിസ്റ്റേകളും അഴിമതിയുംമൂലം വരുമാനസമാഹരണം ഇടിഞ്ഞു. ചെലവ് കഴിച്ച് ഒന്നും അവശേഷിക്കാത്ത സ്ഥിതിയില്‍ മൂലധനനിക്ഷേപത്തിനുള്ള സര്‍ക്കാരിന്റെ കഴിവ് ശോഷിച്ചു. വളര്‍ച്ചനിരക്ക് ഇനിയും ഇടിയാനുള്ള സാഹചര്യമാണുള്ളത്. നാണ്യവിളകളുടെ, വിശേഷിച്ചും റബറിന്റെയും കുരുമുളകിന്റെയും തുടരുന്ന വിലത്തകര്‍ച്ചയാണ് ഒരു കാരണം. ഗള്‍ഫ് മേഖലയിലെ മങ്ങുന്ന തൊഴില്‍സാധ്യതയും ഗള്‍ഫ് വരുമാനത്തിലെ ഇടിവുമാണ് മറ്റൊരു കാരണം. രണ്ടുംചേര്‍ന്ന് സംസ്ഥാനവരുമാനം വന്‍തോതില്‍ ഇടിച്ചു. ഈ സ്ഥിതിവിശേഷം പ്രതിരോധിച്ച് സംസ്ഥാനത്തെ വളര്‍ച്ചയുടെ പാതയില്‍ എത്തിക്കുക എന്ന വെല്ലുവിളിയാണ് എല്‍ഡിഎഫും ധനമന്ത്രിയും ഏറ്റെടുത്തത്.

മൂലധനനിക്ഷേപം വര്‍ധിപ്പിച്ച് സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ബജറ്റ് തന്ത്രം. വരുമാനസമാഹരണം ദുര്‍ബലപ്പെടുത്തിയും സുപ്രധാന ഉല്‍പ്പാദന– സേവനമേഖലകള്‍ കൈയൊഴിഞ്ഞുമുള്ള നവഉദാരവല്‍ക്കരണ സമീപനത്തിന്റെ സ്ഥാനത്ത്, ഭാവനാത്മകവും ശക്തവുമായ ബദലാണ് ധനമന്ത്രി തോമസ് ഐസക് 2016–17ലെ പുതുക്കിയ ബജറ്റിലൂടെ കാഴ്ചവയ്ക്കുന്നത്.
സര്‍ക്കാരിന്റെ വരുമാനംമാത്രം ആശ്രയിച്ച് സാമ്പത്തികവളര്‍ച്ച സാധ്യമല്ല. ഓരോവര്‍ഷവും സമാഹരിക്കുന്ന പൊതുകടത്തിന്റെ ഗണ്യമായ ഭാഗം നിത്യനിദാനച്ചെലവുകള്‍ക്കാണ് ഉപയോഗിക്കുന്നത്. തന്മൂലം തുച്ഛമായ തുകയേ മൂലധനനിക്ഷേപത്തിന് ഉപയോഗിക്കുന്നുള്ളൂ. കഴിഞ്ഞ മൂന്നുവര്‍ഷത്തെ പദ്ധതിയടങ്കല്‍ 74,883.59 കോടി രൂപയുടേതാണ്. ചെലവിട്ടതാകട്ടെ, 31.78 ശതമാനം മാത്രവും. പിന്നെ എങ്ങനെയാണ് സാമ്പത്തികവളര്‍ച്ചയുണ്ടാകുക? ഈ സ്ഥിതി നേരിടാനുള്ള സമഗ്രനിര്‍ദേശങ്ങളാണ് പുതുക്കിയ ബജറ്റിനെ ശ്രദ്ധേയമാക്കുന്നതും മുന്‍ ബജറ്റുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. അഞ്ചുകൊല്ലത്തിനകം ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള വിഭവസമാഹരണ തന്ത്രത്തിന് ബജറ്റ് രൂപംനല്‍കുന്നു. 12,000 കോടി രൂപയുടെ പ്രത്യേക മാന്ദ്യവിരുദ്ധപാക്കേജ് നടപ്പാക്കും. പാക്കേജിനുപുറമെ, ഭൂമി ഏറ്റെടുക്കുന്നതിന് 8000 കോടി ഉള്‍പ്പെടെ 20,000 കോടിയുടെ നിക്ഷേപം.

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിനെ (കിഫ്ബി) വായ്പസമാഹരണ ഉപാധിയാക്കുന്നതിന് ബജറ്റ് സമഗ്രമായ നിര്‍ദേശം ആവിഷ്കരിക്കുന്നു. മോട്ടോര്‍വാഹനനികുതി വരുമാനത്തിന്റെ പത്തുശതമാനം ഒന്നാംവര്‍ഷം കിഫ്ബിക്ക് കൈമാറും. രണ്ടാംവര്‍ഷം 20 ശതമാനം. ഈ തോതില്‍ അഞ്ചാംവര്‍ഷം 50 ശതമാനം. പെട്രോളിനുമേലുള്ള സെസും കിഫ്ബിക്ക് നല്‍കും. കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ വിഭവസമാഹരണം നടത്തും. പ്രത്യേക വായ്പസമാഹരണ ഉപാധിയാണ് കിഫ്ബി. ഭൂമി ഏറ്റെടുക്കുന്നതിനും മറ്റും ലാന്‍ഡ് ബോണ്ടുകള്‍ പുറപ്പെടുവിച്ച് വായ്പസമാഹരണം നടത്താന്‍ കിഫ്ബിക്ക് കഴിയും. തെരഞ്ഞെടുക്കപ്പെട്ട മുനിസിപ്പാലിറ്റിക്കും കോര്‍പറേഷനുകള്‍ക്കും കടപ്പത്രമിറക്കാനുള്ള നിര്‍ദേശവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. പലിശരഹിത ബാങ്കിതര ധനകാര്യസ്ഥാപനമായ ചേരമാന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സംസ്ഥാന– ജില്ല സഹകരണബാങ്കുകള്‍ സംയോജിപ്പിച്ച് കേരള ബാങ്കിന്റെ രൂപീകരണം എന്നിത്യാദി നിര്‍ദേശങ്ങള്‍, ബജറ്റ് കേവലമായ വാഗ്ദാനപ്പട്ടികയാകരുതെന്ന ദൃഢനിശ്ചയത്തിന്റെ പ്രതീകങ്ങളാണ്. ഗള്‍ഫ് മലയാളികള്‍ക്ക് തങ്ങളുടെ സമ്പാദ്യത്തിന് സുരക്ഷിതവും ലാഭകരവുമായ നിക്ഷേപസാധ്യത തുറക്കുകകൂടിയാണ് മേല്‍ നിര്‍ദേശങ്ങള്‍.

നികുതിസമാഹരണം 22 ശതമാനമായി ഉയര്‍ത്താനുള്ള മൂര്‍ത്തങ്ങളായ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഇത് സാധ്യമാകുമെന്ന്  സമീപകാല അനുഭവം തെളിയിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് 41 ദിവസം പൂര്‍ത്തിയാകുമ്പോഴേക്കും, മെയില്‍ 12 ശതമാനം വരുമാനവര്‍ധന ഉണ്ടാക്കിയ സ്ഥാനത്ത് ജൂണില്‍ 19 ശതമാനം വര്‍ധന കൈവരുത്തി. നികുതിപിരിവ് മെച്ചപ്പെടുത്താനുതകുന്ന അനവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. വ്യാപാരിസമൂഹത്തെ വിശ്വാസത്തിലെടുത്താകും വാണിജ്യനികുതി സമാഹരണം. ബജറ്റ് പ്രസംഗം ഉപസംഹരിച്ച് ധനമന്ത്രി ബഹുജനങ്ങളോട് ഒരു അഭ്യര്‍ഥന നടത്തി. എന്തുവാങ്ങുമ്പോഴും ബില്‍ ചോദിച്ചുവാങ്ങുക. ബില്ലില്ലാതെ സാധനങ്ങള്‍ വാങ്ങുന്നത് നികുതിവെട്ടിപ്പിനെ സഹായിക്കലാണെന്ന് സാരം. ബില്ലടിക്കുമ്പോള്‍ തല്‍സമയം ബില്‍വിവരങ്ങള്‍ വാണിജ്യനികുതിവകുപ്പില്‍ ലഭ്യമാക്കുന്ന സംവിധാനം നിലവില്‍വരികയാണ്.

ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ ഒഴികെയുള്ള റവന്യൂ ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കുന്നതിന് ബജറ്റ് ലക്ഷ്യമിടുന്നു. വരുമാനമുയര്‍ത്തിയും ചെലവുകള്‍ നിയന്ത്രിച്ചും റവന്യൂ– ധന കമ്മികള്‍ പരിധിക്കകത്തു നിര്‍ത്താന്‍ ബജറ്റ് ശ്രമിക്കുന്നു.

മുഖ്യമായും നാലുരംഗങ്ങളിലാണ് ബജറ്റ് ഊന്നുന്നത്. പ്രഥമവും പ്രധാനവുമാണ് പാവപ്പെട്ടവരുടെ ജീവിതസുരക്ഷ. വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ക്ക് കൈനീട്ടി നില്‍ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്ന സമീപനമില്ല. ഭൂമി, തൊഴില്‍, പാര്‍പ്പിടം, വൈദ്യസഹായം, വൈദ്യുതി, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ ജനകീയാവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നു. പെന്‍ഷന്‍ വര്‍ധിപ്പിച്ച് കൈയടി നേടുന്നതില്‍ ഒതുക്കുന്നില്ല കാര്യങ്ങള്‍. തുല്യപ്രാധാന്യമുള്ളതാണ് തൊഴിലും വരുമാനവും. പാവപ്പെട്ടവര്‍ക്കു നല്‍കുന്ന സഹായങ്ങള്‍ പൊതുസമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന വികസന കാഴ്ചപ്പാട് ബജറ്റിന്റെ അന്തര്‍ധാരയാണ്.

ഏറെ ശ്ളാഘിക്കപ്പെട്ട കേരളവികസന മാതൃകയുടെ സദ്ഫലങ്ങള്‍ നിലനിര്‍ത്തുമ്പോള്‍ത്തന്നെ, കേരളത്തെ വളര്‍ച്ചയുടെ പാതയിലേക്ക് ആനയിക്കാനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. വൈദ്യുതി ഉല്‍പ്പാദനം, റോഡുകള്‍, പാലങ്ങള്‍, ജലപാതകള്‍, വ്യവസായപാര്‍ക്കുകള്‍, വ്യവസായ ഇടനാഴികള്‍ തുടങ്ങിയ പശ്ചാത്തലസൌകര്യ വികസനം നിക്ഷേപം ആകര്‍ഷിക്കാനും സാമ്പത്തിക വളര്‍ച്ചയ്ക്കും അനിവാര്യമാണ്. പശ്ചാത്തലസൌകര്യ വികസനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ഊന്നല്‍ ഓരോന്നിനുമുള്ള അടങ്കല്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പശ്ചാത്തലസൌകര്യങ്ങളുടെ അപര്യാപ്തത നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യതടസ്സമാണ് കേരളത്തില്‍. നിയന്ത്രണവിധേയമല്ലാത്ത സ്വകാര്യനിക്ഷേപമല്ല ഉദ്ദേശിക്കുന്നത്. പൊതുമേഖലയുടെയും പൊതുമേഖല നേതൃത്വം നല്‍കുന്നതും എന്ന ആശയം ധവളപത്രം മുന്നോട്ടുവച്ചത് ഓര്‍മിക്കാം.

കാര്‍ഷിക– വ്യവസായ മേഖലകളുടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുക പരമപ്രധാനമാണ്. ഉള്ളതു പങ്കിടുന്നതാണ് ബജറ്റ് ധര്‍മം എന്ന കാഴ്ചപ്പാടില്ല. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് കൂടുതല്‍പേര്‍ക്ക് നീതിപൂര്‍വം പങ്കിടുന്ന സമീപനമാണ് ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഉല്‍പ്പാദനവര്‍ധനയ്ക്ക് പ്രേരകമാകുന്ന നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. പച്ചക്കറികൃഷിക്ക് നല്‍കുന്ന പ്രാധാന്യവും റബര്‍ വിലസ്ഥിരതാ ഫണ്ടും അഗ്രോ– സ്പൈസസ് പാര്‍ക്കുകളും നെല്‍വയല്‍ നികത്തല്‍ ഭേദഗതി നിയമം റദ്ദാക്കിയ നടപടിയും ശ്രദ്ധേയം. പരമ്പരാഗത ഉല്‍പ്പാദന സാങ്കേതികവിദ്യകളില്‍ തുടരുന്ന കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയവയെ ആധുനികവല്‍ക്കരിച്ച് അവയുടെ പ്രവര്‍ത്തനക്ഷമതയും മത്സരക്ഷമതയും ഉയര്‍ത്താനുള്ള നിര്‍ദേശങ്ങളുണ്ട്. പഴയ രീതിയില്‍ തുടര്‍ന്നാല്‍ ഉല്‍പ്പാദനവും തൊഴിലും ഒരുപോലെ അപകടപ്പെടുമെന്ന വ്യക്തമായ തിരിച്ചറിവുണ്ട്.

ആരോഗ്യ– വിദ്യാഭ്യാസ മേഖലകളുടെ ജീര്‍ണതയകറ്റി അവയുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള നടപടികള്‍ മുന്നോട്ടുവയ്ക്കുന്നു. വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. സര്‍ക്കാര്‍ കോളേജുകളുടെയും സ്കൂളുകളുടെയും ഉയര്‍ന്ന ഗുണനിലവാരം അവയെ ആകര്‍ഷകമാക്കുമെന്നു മാത്രമല്ല, സാമൂഹ്യവികാസത്തില്‍ സംഭാവന നല്‍കുകയും ചെയ്യും. വിദ്യാഭ്യാസവും വികസനവും തമ്മിലെ ജൈവബന്ധം ഇനിയും വേണ്ടത്ര അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ അത് വളരെ പ്രധാനമാണ്. വിദ്യാഭ്യാസവും ആരോഗ്യവും മാനേജ്മെന്റ് പ്രശ്നമായി ചുരുക്കിക്കണ്ടുകൂടാ.

സംസ്ഥാന ബജറ്റിനെ സാംസ്കാരിക ഇടപെടലിനുള്ള ഉപകരണമാക്കിയ അനുഭവം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. മതനിരപേക്ഷ സംസ്കാരം വളര്‍ത്തുക കൂടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സാമ്പത്തികപ്രവര്‍ത്തനങ്ങളും സാംസ്കാരികപ്രവര്‍ത്തനങ്ങളും തമ്മില്‍ ഇഴയടുപ്പത്തോടെ വളരണം. "നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല'' എന്ന ശ്രീനാരായണഗുരുവിന്റെ വിളംബരം അനുസ്മരിച്ച് ആരംഭിക്കുന്ന ബജറ്റ് പ്രസംഗം ഒ എന്‍ വിയുടെ ദിനാന്തം എന്ന അവസാനകാവ്യത്തിലെ അവസാനവരികള്‍ ഉദ്ധരിച്ചാണ് അവസാനിപ്പിക്കുന്നത്. ഗുരുദേവവചനങ്ങള്‍ ഉടനീളം ഉദ്ധരിക്കുന്ന പ്രസംഗത്തില്‍ സാംസ്കാരികസ്ഥാപനങ്ങളെ കൈയയച്ച് സഹായിക്കുന്നു. ഇത് കല –സാഹിത്യ– സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആഹ്ളാദചിത്തരാക്കും. സാമ്പത്തികപ്രതിസന്ധി സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാക്കിയില്ല. ജാതിയും മതവും സാമൂഹ്യജീവിതത്തില്‍ പിടിമുറുക്കാന്‍ ഭഗീരഥപ്രയത്നം ചെയ്യുന്ന ഒരു സന്ദര്‍ഭത്തില്‍ അവയെ പ്രതിരോധിക്കാനുള്ള ശക്തമായ ഉപകരണങ്ങളാണ് സാംസ്കാരികസ്ഥാപനങ്ങളെന്ന സന്ദേശമാണ് ബജറ്റ് നല്‍കുന്നത്. അഴിമതിരഹിത– മതനിരപേക്ഷ– വികസിത കേരളം കൈവരിക്കുന്നതിന് സംസ്ഥാന ബജറ്റ് ശക്തമായ ഉപാധിയാക്കി മാറ്റിയ ഡോ. തോമസ് ഐസക് അഭിനന്ദനമര്‍ഹിക്കുന്നു.

നികുതിയില്ലാത്തതല്ല ഏറ്റവും നല്ല ബജറ്റ്. എന്നാല്‍, നികുതി സാധാരണക്കാരെ ദ്രോഹിക്കുന്നതാകരുത്. 805 കോടി രൂപയുടെ അധികനികുതിവരുമാനമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. വെളിച്ചെണ്ണയ്ക്ക് നിലവില്‍ നികുതിയിളവുണ്ട്. ഇതിന്റെ ഗുണം കേരകര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല; പുറത്തുനിന്നുള്ള വ്യാപാരികളാണ് കൈക്കലാക്കുന്നത്. മായംചേര്‍ത്ത വെളിച്ചെണ്ണ സംസ്ഥാനത്തേക്ക് കടത്തുന്നുണ്ട്. ഇത്തരം എണ്ണകളുടെ വരവ് നിയന്ത്രിക്കാന്‍ വെളിച്ചെണ്ണയ്ക്കുമേല്‍ അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തുകയും ആ വരുമാനം നാളികേരസംഭരണത്തിന് വിനിയോഗിക്കുകയും ചെയ്യും. ആഭ്യന്തര വെളിച്ചെണ്ണ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നടപടി. വിമര്‍ശം സ്വാഭാവികം.

ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന കൃത്രിമ ഭക്ഷ്യവസ്തുക്കളുടെമേല്‍ 14.5 ശതമാനം നികുതി ന്യായീകരിക്കപ്പെടും. വെളിച്ചെണ്ണ ഉപയോഗിച്ചുള്ള അലക്കുസോപ്പിന് നികുതി ഒരുശതമാനം കുറച്ചിരുന്നു. അത് അഞ്ചുശതമാനമാക്കി. ഇത് സോപ്പിന്റെ വിലയെ ബാധിക്കില്ല. കാരണം, വെളിച്ചെണ്ണ ഉപയോഗിച്ചല്ല സോപ്പ് നിര്‍മിക്കുന്നത്. ബസുമതി അരിയുടെ നികുതി അഞ്ച് ശതമാനമാക്കുന്നത് സാധാരണക്കാരെ തെല്ലും ബാധിക്കില്ല. ഗോതമ്പിനും ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള നികുതി നേരത്തെ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍, പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ആട്ട, മൈദ, സൂജി, റവ എന്നിവ പഴയ വിലയ്ക്കുതന്നെ വില്‍ക്കുന്നു. അതില്‍ നികുതി ഉള്‍പ്പെടുന്നുണ്ട്. ഉപഭോക്താവിനും സര്‍ക്കാരിനുമില്ല ഗുണം. മേല്‍കൊടുത്തവയ്ക്കുമേല്‍ അഞ്ചുശതമാനം നികുതി ചുമത്തുന്നു. തുകവ്യത്യാസം പരിഗണിക്കാതെ എല്ലാത്തരം ഭാഗാധാരങ്ങള്‍ക്കും രജിസ്ട്രേഷന്‍ ഫീസ് 1000 രൂപയാക്കിയത് ബജറ്റ് തിരുത്തുന്നു. പൊതുവെ പറഞ്ഞാല്‍ വലിയ വിമര്‍ശങ്ങള്‍ക്ക് ഇടനല്‍കാത്ത നികുതി നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്. സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ കരയാനല്ല, കരുത്തോടെ കുതിക്കാനാണ് ഡോ. ഐസക്കിന്റെ ശ്രമം

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ Monday Jul 11, 2016
http://www.deshabhimani.com/articles/news-articles-11-07-2016/573953

Sunday, July 10, 2016

വികസനത്തിന് പുതുവഴി

കേരളത്തിന്റെ പശ്ചാത്തലസൌകര്യം വികസിപ്പിക്കുന്നതിന് ശ്രദ്ധേയ പദ്ധതികളാണ് ബജറ്റിലുള്ളത്. പുതിയ വളര്‍ച്ചാ വ്യവസായമേഖലയിലേക്ക് സ്വകാര്യ മൂലധനനിക്ഷേപത്തെ ആകര്‍ഷിച്ചായിരിക്കുമിത്. എന്നാല്‍, തൊഴിലാളികളുടെ അവകാശങ്ങളിലോ പരിസ്ഥിതിസംരക്ഷണത്തിലോ ‘ഭൂവിനിയോഗത്തിലോ മറ്റു പല സംസ്ഥാനങ്ങളെപ്പോലെ ഇളവ് അനുവദിക്കില്ല. അതേസമയം, ഏറ്റവും ആധുനികവും മികവേറിയതുമായ പശ്ചാത്തലസൌകര്യം ഉറപ്പുവരുത്തും. ഇതിന്റെ ഭാഗമായി വ്യവസായം, വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യാ വ്യവസായങ്ങള്‍, ശാസ്ത്രസാങ്കേതികം, സഹകരണം, പ്രവാസി എന്നീ മേഖലകളില്‍ പദ്ധതികള്‍ ഏറെയാണ്്.

Budget 2016 link

വ്യവസായം

നൂറുകോടി രൂപ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുവേണ്ടി വകയിരുത്തി. ഇത് തീരുമ്പോള്‍ കൂടുതല്‍ പണം ലഭ്യമാക്കും. കെഎസ്ഐഡിസി നടപ്പാക്കുന്ന 11 പ്രോജക്ടുകള്‍ക്കുവേണ്ടി 87 കോടി രൂപ. തിരുവനന്തപുരത്തെ ലൈഫ് സയന്‍സ് പാര്‍ക്ക്, കൊച്ചിയിലെ ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ പാര്‍ക്ക്, ആലപ്പുഴ– മലപ്പുറം– കോഴിക്കോട്– കണ്ണൂര്‍ എന്നിവിടങ്ങളിലെ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററുകള്‍, പാലക്കട്ടെ ലൈഫ് എന്‍ജിനിയറിങ് പാര്‍ക്ക്, ചേര്‍ത്തലയിലെ മെഗാഫുഡ് പാര്‍ക്ക്, കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ക്കാണ് തുക.
കിന്‍ഫ്രയുടെ അടങ്കല്‍ 101 കോടിയാണ്. പുനലൂര്‍, മട്ടന്നൂര്‍, തൃശൂര്‍, തൊടുപുഴ, കളമശേരി, കഴക്കൂട്ടം, കൊരട്ടി, കൊല്ലം, ഒറ്റപ്പാലം, പാലക്കാട്, രാമനാട്ടുകര എന്നിവിടങ്ങളിലെ കിന്‍ഫ്ര വ്യവസായപാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ അധികസഹായം ലഭ്യമാക്കും.

കൊച്ചി– പാലക്കാട് വ്യവസായ ഇടനാഴി പ്രാവര്‍ത്തികമാക്കും.

എന്‍എച്ച് 47ന്റെ പ്രാന്തപ്രദേശങ്ങളില്‍ ചെറുതും വലുതുമായ വ്യവസായപാര്‍ക്കുകളുടെയും വ്യവസായശാലകളുടെയും വലിയൊരു കൂട്ടം സൃഷ്ടിക്കും. ഇതിന് സ്ഥലമെടുപ്പ് ആരംഭിക്കും. ഫാക്ടിന്റെ അധീനതയിലുള്ളതും ഉപയോഗിക്കാതെ സൂക്ഷിക്കുന്നതുമായ അധികഭൂമി സമ്മതവിലയ്ക്ക് കെഎസ്ഐഡിസി ഏറ്റെടുക്കും. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് ലിമിറ്റഡിന്റെ 70 ഏക്കര്‍വരുന്ന ‘ഭൂമിയും ഏറ്റെടുക്കും. അങ്ങനെ കൊച്ചി, കോയമ്പത്തൂര്‍ ഹൈടെക് വ്യവസായ ഇടനാഴിക്കായി എറണാകുളം ജില്ലയില്‍ 500 ഏക്കറും തൃശൂരില്‍ 500 ഏക്കറും ഒഴലപ്പതി കണ്ണമ്പ്രയില്‍ 500 ഏക്കറും ഏറ്റെടുക്കും.

വിവിധോദ്ദേശ്യ വ്യവസായ സോണുകള്‍ ആരംഭിക്കും.

 പട്ടന്നൂര്‍– പനയത്തുപറമ്പില്‍ 1000 ഏക്കറും തൊടുപുഴയില്‍ 900 ഏക്കറും മങ്കടയില്‍ 700 ഏക്കറും വിഴിഞ്ഞത്ത് 500 ഏക്കറും കാസര്‍കോട്ട് 500 ഏക്കറും ഏറ്റെടുക്കും. മൊത്തം 5100 ഏക്കര്‍ ഏറ്റെടുക്കുന്നതിന് 5100 കോടി രൂപ ചെലവുവരും. നടപ്പുവര്‍ഷം 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
അമൂല്യമായ പ്രകൃതിസമ്പത്തായ ധാതുമണല്‍ ടൈറ്റാനിയം മെറ്റല്‍വരെയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിന് വ്യവസായ കോംപ്ളക്സ് സ്ഥാപിക്കും. ഇതേക്കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കും.  ഇതിലേക്ക് 25 ലക്ഷം രൂപ വകയിരുത്തി.

വിനോദസഞ്ചാരം

കേരളത്തില്‍ വരുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുന്നതിനും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം നാലിലൊന്നെങ്കിലും വര്‍ധിപ്പിക്കുന്നതിനും ഒട്ടേറെ പദ്ധതികള്‍ ബജറ്റിലുണ്ട്. നാലുലക്ഷംപേര്‍ക്ക് കൂടുതലായി പ്രത്യക്ഷതൊഴില്‍ ലഭിക്കുന്നവിധം ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ സ്വകാര്യനിക്ഷേപവും അടിസ്ഥാനസൌകര്യവും ഉറപ്പുവരുത്തും.

ധര്‍മടം– മുഴപ്പിലങ്ങാട്, കണ്ണൂര്‍ക്കോട്ട– അറയ്ക്കല്‍ കൊട്ടാരം, കാരാപ്പുഴ–വയനാട് ടൂറിസം ഹബ്ബ്, ചെത്തി–മാരാരിക്കുളം, തൃശൂര്‍– ഗുരുവായൂര്‍– പാലിയൂര്‍ സര്‍ക്യൂട്ട്, വേളി ടൂറിസ്റ്റ് വില്ലേജ് രണ്ടാംഘട്ടം, ആക്കുളം, പൊന്നാനി തുടങ്ങി 20 ടൂറിസം ഡെസ്റ്റിനേഷനുകളിലെ റോഡ്, ജലഗതാഗതസൌകര്യങ്ങള്‍, വൈദ്യുതി, കുടിവെള്ളം, വേസൈഡ് അമിനിറ്റീസ് തുടങ്ങിയ അടിസ്ഥാനസൌകര്യവികസനത്തിനായി 400 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍ വകയിരുത്തി. നടപ്പുവര്‍ഷം 50 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു.

മുസ്രീസ് ഹെറിറ്റേജ് പദ്ധതി മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.

മുസ്രീസ് പദ്ധതിയുടെ മാതൃകയില്‍ തലശേരിയിലും ആലപ്പുഴയിലും പൈതൃക ഹെറിറ്റേജ് ടൂറിസം പദ്ധതികള്‍ നടപ്പാക്കും. വിവിധ ചരിത്രസ്മാരകങ്ങളുടെ പുനരുദ്ധാരണം, ചില പ്രദേശങ്ങളെങ്കിലും പഴമയുടെ മാതൃകയില്‍തന്നെ സംരക്ഷിക്കല്‍, മ്യൂസിയങ്ങളുടെ ശൃംഖല സൃഷ്ടിക്കല്‍ ഇവയൊക്കെ സന്ദര്‍ശിക്കുന്നതിന് ആവശ്യമായ റോഡ്, ജലഗതാഗത സൌകര്യങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങിയവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും. ആലപ്പുഴയിലെ തോടുകളുടെ നവീകരണവും മുതലപ്പൊഴി, തുമ്പോളി പൊഴികളുടെ ശുചീകരണവും ഇതിന്റെ ഭാഗമായി നടക്കും. ഈ രണ്ട് പ്രോജക്ടിനായി പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് 100 കോടി രൂപവീതം വകയിരുത്തി. നടപ്പുവര്‍ഷം 50 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

പൊന്മുടിയിലേക്ക് റോപ്വേ നിര്‍മിക്കുന്നതിനും പൊന്മുടിയില്‍ അടിസ്ഥാനസൌകര്യം ഉറപ്പുവരുത്താനും 200 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് നീക്കിവച്ചു. നടപ്പുവര്‍ഷം അഞ്ചുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ബാലരാമപുരം, മാന്നാര്‍, ആറന്മുള, ചെറുതുരുത്തി, പയ്യന്നൂര്‍, മുത്തങ്ങ തുടങ്ങിയ 10 കേന്ദ്രങ്ങള്‍ പൈതൃകഗ്രാമങ്ങളായി വികസിപ്പിക്കും. ഇതിനുള്ള പണം പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്നുള്ള വന്‍ വകയിരുത്തലിന്റെ പശ്ചാത്തലത്തില്‍ നിലവിലുള്ള ടൂറിസം ബജറ്റില്‍നിന്നുതന്നെ കണ്ടെത്തും.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പൈസസ് റൂട്ട് ഒരു അന്തര്‍ദേശീയ ടൂറിസം സര്‍ക്യൂട്ടിന് തുടക്കംകുറിക്കും. ഇതിനായി 18 കോടി രൂപ വകയിരുത്തി. ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കും. ബേക്കലും വയനാടും ഇടുക്കിയിലും ഇതിന് മുന്‍ഗണന നല്‍കും. വിശദമായ പദ്ധതി തയ്യാറായിക്കഴിഞ്ഞാല്‍ പണം അനുവദിക്കും.

ശബരിമല മാസ്റ്റര്‍പ്ളാന്‍ നടപ്പാക്കുന്നതിന് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. വിശദമായ ഡിപിആര്‍ തയ്യാറാക്കിയശേഷം ഒറ്റത്തവണയായി നടപ്പാക്കുന്നതിന് പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് പണം അനുവദിക്കും. കണ്ണൂര്‍ വിമാനത്താവളത്തോട് ബന്ധപ്പെട്ടുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പാക്കും. ടൂറിസത്തിന് മുന്തിയ പരിഗണനയാണ് വാര്‍ഷികപദ്ധതിയില്‍ നല്‍കിയത്. 311 കോടി രൂപയാണ് അടങ്കല്‍. ടൂറിസം മാര്‍ക്കറ്റിങ്, വിവിധ ടൂറിസം പരിശീലന സ്ഥാപനങ്ങളുടെ വികസനം, വ്യത്യസ്ത ടൂറിസം ഉല്‍പ്പന്നങ്ങളുടെ പ്രൊമോഷന്‍ തുടങ്ങിയവയ്ക്കായാണ് ഈ തുക വകയിരുത്തിയത്. ഇതിനുപുറമെ 750 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്നായി ടൂറിസത്തിന് നീക്കിവച്ചു.

വാണിജ്യ നികുതി വരുമാനം വര്‍ധിപ്പിക്കും

തിരുവനന്തപുരം > വാണിജ്യനികുതിവരുമാനം വര്‍ധിപ്പിക്കാന്‍  ബഹുമുഖ തന്ത്രം ആവിഷ്കരിക്കും. അഴിമതി നിര്‍മാര്‍ജനം, കൂടുതല്‍ വ്യാപാരികളെ നികുതിവലയത്തില്‍ കൊണ്ടുവരിക, യുക്തിസഹമായ നികുതിനിരക്ക്, സാങ്കേതിക നവീകരണം, ഊര്‍ജിത ഉദ്യോഗസ്ഥ പരിശീലനം, ആഭ്യന്തര ഓഡിറ്റ് ശക്തിപ്പെടുത്തുക, നിയമനടപടികള്‍, റവന്യൂറിക്കവറി വേഗത വര്‍ധിപ്പിക്കല്‍, വ്യാപാരി സൌഹൃദ സമീപനം, ഉപഭോക്തൃ–വ്യാപാരി ബോധവല്‍ക്കരണം എന്നിവ അടങ്ങിയ പദ്ധതിയായിരിക്കും നടപ്പാക്കുക.

വാണിജ്യനികുതിവകുപ്പ് റിട്ടേണുകളുടെ ഇ–ഫയലിങ് ഫലപ്രഥമാക്കാന്‍ ആവശ്യമായ ശേഷിയുള്ള സര്‍വര്‍ സ്ഥാപിക്കും. സോഫ്റ്റ്വെയര്‍ പരിഷ്കരിക്കും. വ്യാപാര വാണിജ്യമേഖലയ്ക്ക് സഹായകമായ ഇന്ററാക്ടീവ് വെബ് പോര്‍ട്ടലായി വകുപ്പിന്റെ വെബ്സൈറ്റിനെ പുനര്‍നിര്‍മിക്കും. ഒരു വര്‍ഷത്തിനകം വകുപ്പില്‍ ഒരു സൈബര്‍ ഫോറന്‍സിക് യൂണിറ്റ് രൂപീകരിക്കും. കംപ്യൂട്ടറില്‍ പുതിയ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ ഓരോ റിട്ടേണും സമഗ്രപരിശോധനയ്ക്ക് വിധേയമാക്കും. ഉദ്യോഗസ്ഥരുടെ തന്നിഷ്ടപ്രകാരമുള്ള കടസന്ദര്‍ശനങ്ങളും തെരച്ചിലുകളും അവസാനിപ്പിക്കും. ഓഡിറ്റ് വിസിറ്റ് വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തിയായിരിക്കും ആഭ്യന്തര ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്തുക.

ചരക്ക് സേവന നികുതി വന്നാലും കേരളത്തിലെ ചെക്കുപോസ്റ്റുകള്‍ തുടരും. അവ ആധുനിക ഡേറ്റാ കലക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകളാകും. മഞ്ചേശ്വരത്തും മുത്തങ്ങയിലും ആധുനിക ഡാറ്റാ കലക്ഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. വാണിജ്യനികുതി ഓഫീസുകളുടെ നവീകരണം പഠിക്കാന്‍  പ്രൊഫഷണല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തും. ചരക്ക് സേവന നികുതിക്കായി വകുപ്പിനെ സജ്ജീകരിക്കും. പൊതുജനം, വ്യാപാരികള്‍, ടാക്സ് പ്രാക്ടീഷണര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് ഉപഭോക്തൃ അവബോധം വര്‍ധിപ്പിക്കും. നികുതിഭരണത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ വകുപ്പിന്റെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാന ആസ്ഥാനത്തും ടാക്സ് കോര്‍ണറുകള്‍ ആരംഭിക്കും.

വ്യാപാരികളുടെ പരാതികള്‍ അറിയിക്കുന്നതിന് ആധുനിക പരാതിപരിഹാര കാള്‍സെന്റര്‍ തുടങ്ങും. ഇതിനായി ഒരു മൊബൈല്‍ ആപ്ളിക്കേഷന്‍ വികസിപ്പിക്കും. 2007ല്‍ ആരംഭിച്ച ലക്കി വാറ്റ് മൊബൈല്‍ ഫോണിന്റെയും ഐറ്റി സാങ്കേതികവിദ്യയുടെയും സഹായത്തോടെ പുനരാവിഷ്കരിക്കും. ഇതോടൊപ്പം അഞ്ചു കോടി രൂപയ്ക്കുമേല്‍ വിറ്റുവരവുള്ള വ്യാപാരികളുടെ ബില്‍/ ഇന്‍വോയ്സ് എന്നിവ അവര്‍ ബില്‍ചെയ്യുന്ന സമയത്ത് അപ്ലോഡ് ചെയ്യുന്നതിന് ഒരു കംപ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം നടപ്പാക്കും.

അധിക വിഭവസമാഹരണത്തിന് വിപുല പദ്ധതികള്‍

തിരുവനന്തപുരം > പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പുല്‍പ്പന്നങ്ങളായ ആട്ട, മൈദ, സൂജി, റവ എന്നിവയ്ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തും. പാക്കറ്റില്‍ നികുതി ഉള്‍പ്പെടെ പരമാവധി ചില്ലറവില്‍പ്പന വില (എംആര്‍പി) രേഖപ്പെടുത്തിയ ഉല്‍പ്പന്നങ്ങളാണിവ. കഴിഞ്ഞ സര്‍ക്കാര്‍ ഇവയ്ക്കുള്ള നികുതി എടുത്തു കളഞ്ഞെങ്കിലു ഇളവ് ഉപഭോക്താക്കള്‍ക്ക് വിലയിളവായി ലഭിച്ചില്ല. നികുതിനിരക്കില്‍ കുറവ് വരുത്തിയിട്ടും മുമ്പ് നിലവിലുണ്ടായിരുന്ന അതേ എംആര്‍പിയിലും റീട്ടെയ്ല്‍ നിരക്കിലും വ്യാപാരം തുടര്‍ന്നു. നികുതി പുനഃസ്ഥാപനത്തിലൂടെ 50 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.

എംആര്‍പി രേഖപ്പെടുത്തി പാക്കറ്റിലാക്കി വില്‍ക്കുന്ന ബസ്മതി അരിയുടെ നികുതിനിരക്ക് അഞ്ചുശതമാനമായി ഉയര്‍ത്തി.  10 കോടിയുടെ അധിക നികുതിവരുമാനം പ്രതീക്ഷിക്കുന്നു. വെളിച്ചെണ്ണയ്ക്ക് നികുതിയിളവ് നല്‍കിയെങ്കിലും അതിന്റെ ഗുണം കേരകര്‍ഷകര്‍ക്ക് ലഭിക്കുകയുണ്ടായില്ല. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വ്യാപാരികള്‍ വെളിച്ചെണ്ണ കൊണ്ടുവന്ന് വില്‍പ്പന നടത്തി നികുതിയിളവ് ദുരുപയോഗം ചെയ്യുന്നു. കേരളത്തിലെ വിപണിയിലേക്ക് മായംചേര്‍ത്ത എണ്ണ കടന്നുവരുന്നു. വെളിച്ചെണ്ണ എന്ന വ്യാജേന മറ്റ് ഭക്ഷ്യഎണ്ണകള്‍ സംസ്ഥാനത്തേക്ക് കടത്തുന്നു. ഇത്തരം എണ്ണകളുടെ വരവ് നിയന്ത്രിക്കാന്‍ വെളിച്ചെണ്ണയ്ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതില്‍ നിന്നുള്ള അധികവരുമാനം പൂര്‍ണമായും കേരളത്തിലെ നാളികേരം സംഭരണത്തിനായി ഉപയോഗിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. നാളികേരത്തിന്റെ താങ്ങുവില 25 രൂപയില്‍നിന്ന് ഇരുപത്തേഴായി ഉയര്‍ത്തും. റബറിന് ഏര്‍പ്പെടുത്തിയതുപോലെ കേരകര്‍ഷകരില്‍ നിന്ന് തേങ്ങ സംഭരിക്കുന്ന പദ്ധതി രൂപീകരിച്ച് വില കര്‍ഷകന്റെ ബാങ്ക് അക്കൌണ്ടില്‍ നേരിട്ട് എത്തിക്കും. 150 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നു.

പാകംചെയ്ത ഭക്ഷണപദാര്‍ഥങ്ങളുടെമേല്‍ ഏര്‍പ്പെടുത്തിയ നികുതിനിരക്ക് അതേപടി തുടരും. ബ്രാന്‍ഡഡ് റസ്റ്റോറന്റുകള്‍ പാചകം ചെയ്തുവില്‍ക്കുന്ന ബര്‍ഗര്‍, പിസ, ടാക്കോസ്, ഡോനട്സ്, സാന്‍ഡ്വിച്ച്, ബര്‍ഗര്‍– പാറ്റി, പാസ്ത തുടങ്ങിയവയുടെയും ബ്രഡ് ഫില്ലിങ്ങുകള്‍, മറ്റ് പാകംചെയ്ത ഭക്ഷണപദാര്‍ഥങ്ങള്‍ തുടങ്ങിയവയുടെമേല്‍ ഫാറ്റ് ടാക്സ് 14.5 ശതമാനം നികുതി ഏര്‍പ്പെടുത്തും. 10 കോടി രൂപ വരുമാനമുണ്ടാകും.

തുണിയുടെ നികുതി രണ്ടുശതമാനമാക്കി. കഴിഞ്ഞ സര്‍ക്കാര്‍ ഒരുശതമാനം ഏര്‍പ്പെടുത്തിയിരുന്നു. 50 കോടി രൂപയുടെ വരുമാനമുണ്ടാകും. ടൂറിസം മേഖലയ്ക്കായി ഹോട്ടല്‍ ലക്ഷ്വറിടാക്സ് നിരക്കുകള്‍ കുറയ്ക്കും. പൂര്‍ണ ഇളവുള്ള വാടകയുടെ നിരക്ക് 200 രൂപയില്‍നിന്ന് 400 രൂപയായി ഉയര്‍ത്തുന്നു. 500 രൂപയ്ക്ക് മുകളില്‍ 1000 രൂപ വരെ വാടകയുള്ള മുറികള്‍ക്ക് ആറുശതമാനവും 1000ന് മുകളില്‍ വാടകയുള്ളവയ്ക്ക് 10 ശതമാനം നിരക്കിലുമായിരിക്കും നികുതി. പൊതുവായി നിരക്കില്‍ വരുത്തുന്ന കുറവുകള്‍ കാരണം 2014–15ലെ നല്‍കിയ ഇളവ് പിന്‍വലിക്കും.
ഡിസ്പോസിബിള്‍ പ്ളാസ്റ്റിക് പ്ളേറ്റുകള്‍, പ്ളാസ്റ്റിക് കപ്പുകള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇവയ്ക്ക്ഇപ്പോള്‍ 20 ശതമാനമാണ് നികുതി. പ്ളാസ്റ്റിക് നിര്‍മിതമായ ഡിസ്പോസിബിള്‍ ടംബ്ളറിനും നികുതി 20 ശതമാനമാക്കി.

വെളിച്ചെണ്ണ ഉപയോഗിച്ച് നിര്‍മിക്കുന്ന അലക്കുസോപ്പിന്റ നികുതി 2014ല്‍ ഒരുശതമാനമായി കുറച്ചു. അലക്ക് സോപ്പുകളൊന്നും വെളിച്ചെണ്ണ ഉപയോഗിച്ചല്ല നിര്‍മിക്കുന്നത്. കുറഞ്ഞ നിരക്ക് ദുരുപയോഗപ്പെടുത്തുന്നത് തടയാനായി ഇവയുടെ നിരക്ക് അഞ്ചുശതമാനമായി ഉയര്‍ത്തി. ദ്രവീകൃത പ്രകൃതിവാതകം വാങ്ങുമ്പോള്‍ എഫ്എസിടി ഒടുക്കുന്ന നികുതി തിരികെ നല്‍കും.

ദിശാസൂചികയായി വികസനതന്ത്രം

തിരുവനന്തപുരം > എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അടുത്ത അഞ്ചുവര്‍ഷം കേരളത്തിലുണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ ദിശാസൂചികയാണ്. അഞ്ചുവര്‍ഷത്തിനകം ഒരുലക്ഷത്തോളം കോടി രൂപ മുതല്‍മുടക്കിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തികമുരടിപ്പ് മറികടക്കാന്‍ കഴിയുമെന്ന വികസനതന്ത്രമാണ് ധനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്. മൂന്നുവര്‍ഷത്തെ മൊത്തം പദ്ധതി അടങ്കല്‍ 70,152.80 കോടി രൂപ. ബജറ്റ് പ്രസംഗവേളയില്‍ 4730.79 കോടി രൂപയുടെ പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. യഥാര്‍ഥ ചെലവ് 1503.63 കോടി രൂപ. ലക്ഷ്യത്തിന്റെ 31.78 ശതമാനം.
‘2010–11ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മൂലധനച്ചെലവ് 10.64 ശതമാനമായി ഉയര്‍ന്നു. 2014–15 ആയപ്പോഴേക്കും 6.51 ശതമാനമായി. വായ്പയുടെ 60–70 ശതമാനവും ദൈനംദിനച്ചെലവിന് വിനിയോഗിച്ചു. മൂന്നുവര്‍ഷത്തെ രീതിയിലാണ് കാര്യങ്ങളെങ്കില്‍ വരുംവര്‍ഷം റവന്യൂ കമ്മി 20,000 കോടി രൂപ കവിയും. കടംവാങ്ങുന്ന തുക മുഴുവന്‍ ചെലവാക്കിയാലും ദൈനംദിനച്ചെലവ് നടത്താന്‍ കഴിയാതാകും. ഇത് പൂര്‍ണ ധനസ്തംഭനത്തിലേക്ക് നയിക്കും.

മൂന്നുവര്‍ഷക്കാലത്ത് ബജറ്റ് മതിപ്പുപ്രകാരം നികുതിയായി 1,26,666.62 കോടി രൂപ ലഭിക്കണം. അധിക വിഭവസമാഹരണമായി 3,463.68 കോടി രൂപകൂടി പിരിക്കാന്‍ ലക്ഷ്യമിട്ടു. 1,30,130.3 കോടി രൂപയുടെ ലക്ഷ്യത്തില്‍ 81.63 ശതമാനംമാത്രം പിരിച്ചു. 23,900.68 കോടി രൂപ ലഭിച്ചില്ല. ഇതാണ് പ്രതിസന്ധിയുടെ മൂലകാരണം. പണച്ചെലവിലെ അരാജകത്വവും ഇന്നത്തെ സ്ഥിതിക്ക് കാരണമായി. ധനവകുപ്പിനെ മറികടന്ന് തീരുമാനങ്ങളുണ്ടായി. ഇതോടെ ട്രഷറി നിത്യനിദാനച്ചെലവ് ഞെരുക്കത്തിലായി. പദ്ധതി വെട്ടിക്കുറച്ചു. അനിവാര്യ ചെലവുകളും താല്‍ക്കാലികമായി മാറ്റിവച്ചാണ് ട്രഷറിയെ പിടിച്ചുനിര്‍ത്തിയത്. പെന്‍ഷന്‍ കുടിശ്ശിക 1,074 കോടി രൂപ, കരാറുകാര്‍ക്കുള്ള കുടിശ്ശിക 1,632 കോടി രൂപ, ഇലക്ട്രോണിക് ലഡ്ജര്‍ അക്കൌണ്ടിലേക്ക് മാറ്റിയ തുക 1,431 കോടി രൂപ, ക്യൂവില്‍ നില്‍ക്കുന്ന തുക 800 കോടി രൂപ, ക്ഷേമനിധിയില്‍നിന്നും മറ്റും എടുത്ത കൈവായ്പകള്‍ 1365 കോടി രൂപ എന്നിങ്ങനെ അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട താല്‍ക്കാലികബാധ്യതകള്‍ 6302 കോടി രൂപ വരും. ഈ ബാധ്യതകളുടെ ഞെരുക്കം അടുത്തവര്‍ഷവും നിഴലായി ഉണ്ടാകും.

കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കി നികുതിവരുമാനം ഗണ്യമായി ഉയര്‍ത്താനാണ് തീരുമാനം. പാവങ്ങള്‍ക്കുള്ള സമാശ്വാസങ്ങളും തൊഴില്‍മേഖലയുടെ സംരക്ഷണവും ഉറപ്പാക്കും.  ആരോഗ്യംപോലുള്ള ചില മേഖലകളൊഴികെ, പുതിയ സ്ഥാപനങ്ങളും തസ്തികകളും കഴിവതും രണ്ടുവര്‍ഷത്തേക്ക് മാറ്റിവയ്ക്കാനാകണം. റവന്യൂ ചെലവ് വര്‍ധന നിയന്ത്രണാധീനമാക്കുന്നത്റവന്യൂ കമ്മി കുറയ്ക്കും. വായ്പയുടെ കൂടുതല്‍ വിഹിതം മൂലധനച്ചെലവിനായി നീക്കിവയ്ക്കാനും കഴിയും.

പെന്‍ഷന്‍ 1000 രൂപ; കുടിശ്ശിക ഓണത്തിനുമുമ്പേ

സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ സാധാരണക്കാര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കും. ഇതിന്റെ ആദ്യപടിയായി തൊഴിലുറപ്പില്‍ പണിയെടുക്കുന്ന/മുമ്പ് പണിയെടുത്തിരുന്നവരുമായ 60 കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കും.

എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തും. ഇതിനായി 1000 കോടി രൂപ അധികം വകയിരുത്തി. ആയിരം കോടിയിലേറെ രൂപ വരുന്ന പെന്‍ഷന്‍ കുടിശ്ശികകള്‍ പൂര്‍ണമായും ഓണത്തിനുമുമ്പേ കൊടുത്തുതീര്‍ക്കും. ജൂണ്‍ മുതലുള്ള 1000 രൂപ നിരക്കിലുള്ള പെന്‍ഷനും വിതരണംചെയ്യും.  ഒരു മാസത്തെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കും.  പെന്‍ഷന്‍കാര്‍ക്ക് വീട്ടില്‍ പണം എത്തിച്ചുകൊടുക്കുന്നതിനുള്ള തയ്യാറെടുപ്പിന് സമയം വേണം. ഇതാണ് കുടിശ്ശിക വിതരണംചെയ്യുന്നതിനുള്ള തടസ്സം. പെന്‍ഷനുകള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഏത് മാര്‍ഗമാണ് സ്വീകാര്യമെന്ന് അറിയാന്‍ കുടുംബശ്രീവഴി വിവരശേഖരണം നടത്തും. വികലാംഗരൊഴികെ മറ്റെല്ലാവര്‍ക്കും ഒരു പെന്‍ഷനേ അര്‍ഹതയുണ്ടാകൂ.

അഞ്ചുവര്‍ഷത്തിലേറെയായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിയുന്നവര്‍ക്കും  പെന്‍ഷന്‍ നല്‍കും. കൂടുതല്‍ ഉയര്‍ന്ന പെന്‍ഷന്‍ ആഗ്രഹമുള്ളവര്‍ക്കുവേണ്ടി പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ആരംഭിക്കും.

എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. പൊതുവിദ്യാലയങ്ങളുടെയും പൊതുആശുപത്രികളുടെയും ഗുണനിലവാരം ഉയര്‍ത്തും.

റോഡുകള്‍ക്കും പാലങ്ങള്‍ക്കും 6206 കോടി

സംസ്ഥാനത്തെ റോഡുകളുടെയും പാലത്തിന്റെയും നിര്‍മാണത്തിനായി ബജറ്റില്‍ 1206 കോടി രൂപ വകയിരുത്തി. ഇതിനുപുറമെ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 5000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തും. സാമ്പത്തികസ്ഥിതികൂടി പരിഗണിച്ച് പൊതുമരാമത്തിന് പിന്നീട് കൂടുതല്‍ പണം അനുവദിക്കും.

1535.46 കോടി രൂപ മുന്‍കാലത്ത് ഏറ്റെടുത്ത പ്രവൃത്തികളുടെ ബില്ലുകള്‍ കുടിശ്ശികയാണ്. ഇപ്പോഴുള്ള വകയിരുത്തല്‍ ബില്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ തികയില്ല. ഈ സ്ഥിതി പരിഗണിച്ച് മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 5000 കോടി രൂപയുടെ പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍, ബൈപാസുകള്‍, റോഡുകള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍ എന്നിവയ്ക്ക് അനുവാദം നല്‍കി. 1475 കോടി രൂപ ചെലവിട്ട് 68 പാലവും 385 കോടി ചെലവിട്ട്  17 ബൈപാസും നിര്‍മിക്കും. 2800 കോടിരൂപ ചെലവിട്ട്  137 റോഡുകളും 180 കോടി രൂപയ്ക്ക് എട്ട് മേല്‍പ്പാലവും 40 കോടി രൂപ ചെലവിട്ട് നാല് അടിപ്പാതയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കും. കെഎസ്ടിപി രണ്ടാംഘട്ട പദ്ധതിക്ക് 523 കോടിയും സ്റ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിന് 82 കോടിയും വകയിരുത്തി.

ദേശീയപാതകള്‍മാത്രമല്ല, സംസ്ഥാനപാതകളും ജില്ലാ റോഡുകളും വീതികൂട്ടി ഉയര്‍ന്ന സാങ്കേതികവിദ്യയില്‍ നവീകരിക്കും.   ഇപ്പോള്‍ നിര്‍മാണത്തിലിരിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും അടങ്കല്‍ 4500 കോടി രൂപ വരുമെന്നാണ് പ്രാഥമികകണക്ക്. കൊച്ചി മെട്രോ, വിഴിഞ്ഞം ഹാര്‍ബര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട്, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, ഹില്‍ ഹൈവേ, മൊബിലിറ്റി ഹബ്ബ്, സബര്‍ബെന്‍ റെയില്‍ കോറിഡോര്‍, നിലവിലുള്ള വന്‍കിട പാര്‍ക്കുകളുടെ നിര്‍മാണം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്  2536 കോടി രൂപ വിനിയോഗിക്കും.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പൊതുനിക്ഷേപം ഉയര്‍ത്തും

ഉന്നതവിദ്യാഭ്യാസമേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം.  സര്‍വകലാശാലകള്‍ക്ക്  നിലവില്‍ നല്‍കുന്ന സഹായം ഉയര്‍ത്തുന്നത് ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ പഠിച്ചശേഷം പരിഗണിക്കും.

സംസ്ഥാനത്തെ 52 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്കും സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകള്‍ക്കും രണ്ടു വര്‍ഷംകൊണ്ട് മികച്ച അടിസ്ഥാനസൌകര്യം ഒരുക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 500 കോടി രൂപ അനുവദിച്ചു. ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന യൂണിവേഴ്സിറ്റി കോളേജിനെയും എറണാകുളം മഹാരാജാസ്്, തൃശൂര്‍ കേരളവര്‍മ, പാലക്കാട് വിക്ടോറിയ, തലശേരി ബ്രണ്ണന്‍ എന്നീ കോളേജുകളെ ഡിജിറ്റല്‍ കോളേജുകളാക്കാന്‍  150 കോടി. ഇന്‍ഫ്രാസ്ട്രക്ചര്‍ അപ്ഗ്രഡേഷന്‍ പ്രോഗ്രാമിനുവേണ്ടി വകയിരുത്തിയ 25 കോടി രൂപയില്‍ 10 കോടി രൂപ സ്കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എന്ന സ്ഥാപനത്തിനും 10 കോടി രൂപ ആര്‍ക്കൈവ്സിനും അഞ്ചു കോടി  മ്യൂസിയങ്ങള്‍ക്കും അധികമായി അനുവദിക്കും.  പ്ളാന്റേഷന്‍ മേഖലയിലെ സര്‍ക്കാര്‍ കോളേജുകളായ കല്‍പ്പറ്റ, മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ രണ്ടുവീതം ബിരുദാനന്തര കോഴ്സുകള്‍ അനുവദിക്കും.

വിദ്യാഭ്യാസവായ്പ  കടക്കെണിയായ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് 100 കോടി വകയിരുത്തി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് തൊഴില്‍ ലഭിക്കാത്തതാണ് കടക്കെണിക്ക് കാരണം. തൊഴില്‍ ലഭിക്കുന്നതുവരെ തിരിച്ചടവിന് മോറട്ടോറിയം ബാങ്കുകള്‍ നല്‍കണം. കുടിശ്ശികമാത്രം തിരിച്ചടച്ച് ബാധ്യത അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ സമ്മതിച്ചാല്‍ കുടിശ്ശിക വായ്പ തിരിച്ചടയ്ക്കാനായാണ് സര്‍ക്കാര്‍ 100 കോടി രൂപ വകയിരുത്തി.

ആദിവാസികള്‍ക്ക്കുറഞ്ഞത് ഒരേക്കര്‍ ഭൂമി

തിരുവനന്തപുരം > പട്ടികജാതി–വര്‍ഗ ക്ഷേമത്തിന് സമഗ്രപദ്ധതികളാണ് ബജറ്റിലുള്ളത്. വിദ്യാഭ്യാസം, തൊഴില്‍, ഭൂമി, പാര്‍പ്പിടം എന്നിവക്ക് പ്രത്യേക പരിഗണനയുണ്ട്. ആദിവാസികള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കാന്‍ ഇപ്പോള്‍ 42 കോടി രൂപ നീക്കിവച്ചു. പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനും ഭവനനിര്‍മാണത്തിനും 456 കോടി രൂപ വകയിരുത്തി. ഇ എം എസ് പാര്‍പ്പിടപദ്ധതിക്ക് തയ്യാറാക്കുന്ന മുന്‍ഗണനാ പട്ടികയില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ആവശ്യമെങ്കില്‍മാത്രമേ വായ്പ എടുക്കേണ്ടതുള്ളൂ. അട്ടപ്പാടിയിലെ പട്ടികവര്‍ഗക്കാരുടെ ഭവനനിര്‍മാണപദ്ധതിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മറ്റ് മേഖലകളിലും പാര്‍പ്പിടപദ്ധതി തയ്യാറാക്കും. ഊരുകളും പട്ടികജാതി കോളനികളും ഒരു യൂണിറ്റായി കണ്ട്് അടിസ്ഥാനസൌകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ പാക്കേജ് തയ്യാറാക്കും. ചെലവില്‍ ഒരുഭാഗം തദ്ദേശഭരണസ്ഥാപനങ്ങളും വഹിക്കണം. പ്രോജക്ടുകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് ഇതിനുള്ള അധികപണം അനുവദിക്കും. ഈ സ്കീമിന് 25 കോടി നീക്കിവച്ചു. പാര്‍പ്പിടപദ്ധതിക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടപ്പാടിയില്‍ വിജയകരമായി നടപ്പാക്കിയ സമ്പ്രദായം മറ്റ് ആദിവാസികേന്ദ്രങ്ങളിലും സ്വീകരിക്കും.

ഒറ്റപ്പെട്ട ആദിവാസി കുടുംബങ്ങളുടെ ദാരിദ്യ്രമകറ്റാന്‍ പദ്ധതി
ആദിവാസിമേഖലകള്‍ക്കു പുറത്ത് എല്ലാ ജില്ലകളിലും ചിന്നിച്ചിതറി താമസിക്കുന്ന ഒറ്റപ്പെട്ട ആദിവാസികുടുംബങ്ങളുടെ ദാരിദ്യ്രമകറ്റാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ഇത്തരം കുടുംബങ്ങള്‍ ഓരോന്നിനെയും ദാരിദ്യ്രത്തില്‍നിന്നു കരകയറ്റുന്നതിന് മൈക്രോപ്ളാനുകള്‍ തയ്യാറാക്കും. പരമാവധി നിലവിലുള്ള സ്കീമുകളെ സംയോജിപ്പിക്കുന്ന സമീപനമാണ് കൈക്കൊള്ളേണ്ടത്. ഈ മൈക്രോപ്ളാനുകള്‍ പഞ്ചായത്തുതലത്തില്‍ സംയോജിപ്പിച്ച് സമര്‍പ്പിക്കുന്ന മുറയ്ക്ക് പണം അനുവദിക്കും. ഇതിനായി 25 കോടി രൂപ എറ്റിഎസ്പിയില്‍നിന്ന് നീക്കിവയ്ക്കുന്നു. ഒരുഭാഗം ചെലവ് തദ്ദേശഭരണസ്ഥാപനങ്ങളും വഹിക്കണം. പി കെ കാളന്‍ കുടുംബപദ്ധതി എന്ന പേരിലായിരിക്കും ഈ സ്കീം അറിയപ്പെടുക.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും

നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കുന്നതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ വീഴ്ചകള്‍ തിരുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഡാറ്റാ ബാങ്ക് ഉണ്ടാക്കുകയും അത് കര്‍ശനമായി പാലിക്കുകയും ചെയ്യും. മാലിന്യസംസ്കരണത്തിന് മുന്തിയ പരിഗണന നല്‍കും. തോടുകളും പുഴകളും ശുദ്ധീകരിക്കുന്നതിന് തുടക്കംകുറിക്കും. നീര്‍ത്തടാധിഷ്ഠിത മണ്ണ്– ജല സംരക്ഷണത്തിന് ജനകീയപ്രസ്ഥാനത്തിന് രൂപംനല്‍കും. വ്യാപകമായ വനവല്‍ക്കരണത്തിന് പ്രോത്സാഹിപ്പിക്കും. പരിസ്ഥിതിവകുപ്പിന് 30 കോടി രൂപ വകയിരുത്തി. ഇതില്‍ 10 കോടി മലിനീകരണനിയന്ത്രണ ബോര്‍ഡിനാണ്. ജൈവവൈവിധ്യ രജിസ്റ്ററുകള്‍ പൂര്‍ത്തീകരിക്കും.

പട്ടികജാതി–വര്‍ഗ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വീതം ഉയര്‍ത്തി

പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കുമുള്ള എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും 50 ശതമാനംവീതം ഉയര്‍ത്തി. വിദ്യാഭ്യാസമേഖലയുടെ അടങ്കല്‍ പട്ടികജാതി പദ്ധതിയില്‍ 413 കോടി രൂപയാണ്. ആദിവാസി ഉപപദ്ധതിയില്‍ 67 കോടി രൂപയും. പ്രീ–മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും പ്രോത്സാഹിപ്പിക്കും. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ മെച്ചപ്പെട്ട കെട്ടിട സൌകര്യങ്ങള്‍ ഉറപ്പുവരുത്തും. പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കുട്ടികളുടെ പഠനസഹായത്തിന് 20 കുട്ടികള്‍ക്ക് ഒന്ന് എന്ന തോതില്‍ ട്യൂട്ടര്‍മാരെ ചുമതലപ്പെടുത്തും. കേരളത്തിലെ മുഴുവന്‍ പ്രീ–മെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളും ആധുനീകരിക്കുന്നതിന് 150 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് വകയിരുത്തി. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെ ആധുനികവല്‍ക്കരണത്തിന് 100 കോടി രൂപയും വകയിരുത്തി. മറ്റ് റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍സഹായം നല്‍കുന്നത് പരിഗണിക്കും.
വയനാട്ടിലെ പ്രൈമറിക്ളാസുകളുള്ള 241 സ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ആദിവാസിസ്ത്രീയെ നിയോഗിക്കുന്നതിന് നാല് കോടി രൂപ കോര്‍പസ് ഫണ്ടില്‍നിന്ന് വകയിരുത്തി.

1000 പുതിയ സിഎന്‍ജി ബസുകള്‍

കെഎസ്ആര്‍ടിസി ബസുകള്‍ സിഎന്‍ജി ഇന്ധനത്തിലേക്ക് ഘട്ടംഘട്ടമായി മാറ്റും. അഞ്ചുവര്‍ഷംകൊണ്ട് ഭൂരിപക്ഷം ബസും സിഎന്‍ജി ഇന്ധനത്തിലേക്ക് മാറ്റാനാണ് ലക്ഷ്യം. എറണാകുളം കേന്ദ്രമാക്കി 1000 പുതിയ സിഎന്‍ജി ബസ് ഇറക്കുന്നതിന് 300 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് വായ്പയായി ലഭ്യമാക്കും. നടപ്പുവര്‍ഷം 50 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വാങ്ങിയിരിക്കുന്ന ചെയ്സസുകളില്‍ ബോഡിനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിവരുന്ന മൂലധനച്ചെലവും ഇതില്‍നിന്ന് കണ്ടെത്താം. പെന്‍ഷന്‍ യഥാസമയം നല്‍കുന്നതിന് മാസംതോറും ധനസഹായം സര്‍ക്കാര്‍ നല്‍കും.

കെഎസ്ആര്‍ടിസിയെ കടത്തില്‍നിന്ന് കരകയറ്റാന്‍ രക്ഷാപാക്കേജിന് രൂപംനല്‍കും. 3446.92 കോടി രൂപയാണ് നിലവിലുള്ള കടബാധ്യത. പ്രതിമാസം 85 കോടി രൂപവീതമാണ് നഷ്ടം. കടഭാരം കുറയ്ക്കുന്നതിനുള്ള ധനകാര്യ പുനഃസംഘടന ഉണ്ടാകണം. ബസ് സ്റ്റാന്‍ഡുകളെ ആധുനീകരിച്ച് വരുമാനദായകമാക്കും. മൈലേജ്, മെയിന്റനന്‍സ് തുടങ്ങിയ മേഖലകളില്‍ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തും.

സൌജന്യറേഷന്‍ വിപുലീകരിക്കും

തിരുവനന്തപുരം > സൌജന്യറേഷന്‍ പദ്ധതി വിപുലീകരിക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പുറമെ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളില്‍ ഭൂരിപക്ഷത്തെയും സൌജന്യറേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി 300കോടി രൂപ അധികമായി വകയിരുത്തി. കേരളത്തില്‍നിന്നു സംഭരിക്കുന്ന നെല്ലിന്റെ അരി തിരിമറി ചെയ്ത് മോശം അരി വിതരണം ചെയ്യുന്ന അവസ്ഥയ്ക്ക് വിരാമമിടും. റേഷന്‍കടകള്‍ നവീകരിക്കാനും മറ്റു പലചരക്കുകള്‍കൂടി വില്‍ക്കുന്ന കടകളായി അവയെ രൂപാന്തരപ്പെടുത്തുന്നതിനും കെഎസ്എഫ്ഇ വഴി പലിശരഹിത വായ്പ ലഭ്യമാക്കും.
 സിവില്‍ സപ്ളൈസിന്റെ വിപണനശാലകളില്‍ നിര്‍ണയിക്കപ്പെട്ട ഇനങ്ങള്‍ക്ക് നിലവിലുള്ള വിലകളില്‍ വര്‍ധനയുണ്ടാവില്ല. സ്രോതസ്സില്‍നിന്നു നേരിട്ട് ചരക്കുകള്‍ വാങ്ങി ന്യായവിലയ്ക്ക് ലഭ്യമാക്കി വില പിടിച്ചുനിര്‍ത്തും. ഇതിനായി 75 കോടി സിവില്‍സപ്ളൈസിന് അധികം അനുവദിക്കും.

ശുചിത്വ കേരളം 

ജനകീയ ക്യാമ്പയിന്‍ നവംബര്‍ ഒന്നിന് തുടങ്ങും

കേരളത്തെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി മാറ്റുന്നതിനുള്ള ജനകീയ ക്യാമ്പയിന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. ഇതിനുവേണ്ടി കക്കൂസ് ഇല്ലാത്ത എല്ലാ വീടുകളിലും കക്കൂസ് നല്‍കുന്നതിനുവേണ്ടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വികേന്ദ്രീകൃത ഉറവിടമാലിന്യ സംസ്കരണമാണ് ശുചിത്വ ക്യാമ്പയിന് അവലംബിക്കുക. കഴിവതും ഓരോരുത്തരും അവരവരുടെ വീടുകളില്‍ ജൈവമാലിന്യം കമ്പോസ്റ്റാക്കുകയോ ബയോഗ്യാസാക്കി മാറ്റുകയോ ചെയ്യണം. അല്ലാത്തപക്ഷം സമീപത്തുള്ള കമ്യൂണിറ്റി കമ്പോസ്റ്റിങ് കേന്ദ്രത്തില്‍ എത്തിക്കണം. അജൈവമാലിന്യം വീട്ടില്‍നിന്നു ശേഖരിച്ച് റിസോഴ്സ് സെന്ററില്‍വച്ച് വേര്‍തിരിച്ച് വീണ്ടും ഉപയോഗിക്കാനോ, റീസൈക്ളിങ്ങിനോ ശാസ്ത്രീയ മറവിനോ പ്രയോജനപ്പെടുത്തണം.
ശുചിത്വമിഷന് 26 കോടി രൂപ വകയിരുത്തി. അനുയോജ്യമായ മാലിന്യസംസ്കരണ സങ്കേതങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പാലക്കാട് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിന് 50 ലക്ഷം രൂപയും അനുവദിച്ചു.

കുടുംബശ്രീക്ക് 200 കോടി; 4 % പലിശയ്ക്ക് വായ്പ

കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ ജനപക്ഷ സര്‍ക്കാരിന്റെ ഇടപെടല്‍. മുന്‍സര്‍ക്കാര്‍ ബജറ്റില്‍ കുടുംബശ്രീക്ക് 30 കോടിയാണ് നീക്കിവച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് 200 കോടി രൂപയാക്കി ഉയര്‍ത്തി. ദൂരദര്‍ശന്‍ നടത്തിയ റിയാലിറ്റിഷോയിലെ വിജയികളായ 16 സിഡിഎസുകള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് വണ്ടിച്ചെക്കുകളായിരുന്നുവെന്ന വസ്തുത ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

കുടുംബശ്രീയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമായി അടുത്ത അഞ്ചുവര്‍ഷം മാറാന്‍ പോവുകയാണെന്ന് ധനമന്ത്രി പറഞ്ഞു. വകയിരുത്തിയ 200 കോടി രൂപയില്‍ 50 കോടി രൂപ ആശ്രയപദ്ധതിക്കുള്ള പൂരകസഹായത്തിന് വേണ്ടിയുള്ളതാണ്. കുടുംബശ്രീക്ക് ബാങ്കുകളില്‍നിന്ന് നാലുശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കും. ഇതിനായിരിക്കും 50 കോടി രൂപ. കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട്, കാര്‍ഷികസബ്സിഡി, സൂക്ഷ്മതൊഴില്‍ സബ്സിഡി എന്നിവ പുനഃസ്ഥാപിക്കും.

സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് 

സ്ത്രീകള്‍ക്കുവേണ്ടി ഒരു പ്രത്യേക വകുപ്പ് ആരംഭിക്കും. വകുപ്പിന് കീഴില്‍ നേരിട്ടുവരുന്ന സ്കീമുകള്‍ക്ക് പുറമെ ജന്‍ഡര്‍ ഓഡിറ്റിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റുവകുപ്പുകളിലെ സ്കീമുകള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതല ഈ മന്ത്രാലയത്തിനുണ്ടാകും. ഇതിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റ് സമ്പ്രദായത്തില്‍ കൊണ്ടുവന്ന ഒരു നവീന പദ്ധതിയായിരുന്നു ജന്‍ഡര്‍ ബജറ്റ്.  യുഡിഎഫ് സര്‍ക്കാര്‍ ഇത് വേണ്ടെന്നുവച്ചു. ഇനിമുതല്‍ ബജറ്റ് രേഖകളോടൊപ്പം നിയമസഭാംഗങ്ങള്‍ക്ക് ജന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകൂടി നല്‍കും. എല്ലാ സ്കീമുകളിലും സ്ത്രീപരിഗണന ഉറപ്പാക്കുന്നതോടൊപ്പം 10 ശതമാനം അടങ്കല്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായുള്ള പ്രോജക്ടുകള്‍ക്കായി മാറ്റിവയ്ക്കും.

സ്ത്രീകളുടെ ക്ഷേമവും വികസനവും ബന്ധപ്പെട്ടുള്ള പ്രോജക്ടുകള്‍ക്ക് 91 കോടി രൂപ നീക്കിവച്ചു. ഇതില്‍ 45 കോടി രൂപ അങ്കണവാടികളുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്കൃത സ്കീമുകളിലെ സംസ്ഥാനവിഹിതമാണ്. കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായുള്ള സൈക്കോസോഷ്യല്‍ സര്‍വീസിന് 12.5 കോടി രൂപ വകയിരുത്തി. സ്കൂളുകള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക.
നിര്‍ഭയ ഷോര്‍ട്ട്സ്റ്റേ ഹോമുകള്‍ക്ക് 12.5 കോടി രൂപ വകയിരുത്തി. ഈ ഹോമുകള്‍ തടവറകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇവയെ സ്ത്രീസൌഹാര്‍ദപരമാക്കും. പെണ്‍കുട്ടികള്‍ക്ക് ജീവിതത്തെക്കുറിച്ച് പ്രതീക്ഷകള്‍ നല്‍കുന്ന അന്തരീക്ഷമുണ്ടാക്കും.

മദ്യവര്‍ജനത്തിന് ജനകീയ പ്രസ്ഥാനം

എല്‍ഡിഎഫ് മുന്നോട്ടുവച്ച മദ്യവര്‍ജനത്തിന് ശക്തിപകരുന്ന ഒട്ടേറെ നിര്‍ദേശം ബജറ്റിലുണ്ട്. മദ്യവര്‍ജനം ജനകീയ പ്രസ്ഥാനമായി ഏറ്റെടുക്കും. കോട്ടയം, പാലക്കാട്, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ എക്സൈസ് ടവറുകള്‍ സ്ഥാപിക്കും. ഇതിന് പ്രത്യേക നിക്ഷേപ പദ്ധതിയില്‍നിന്ന് 50 ലക്ഷം വകയിരുത്തി. നടപ്പുവര്‍ഷം പത്തുകോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജില്ലാ ആശുപത്രികളില്‍ ഡി അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കും.

14 ഇടത്ത് കോടതി സമുച്ചയം 

പുനലൂര്‍, അടൂര്‍, പീരുമേട്, പാലക്കാട്, പത്തനംതിട്ട, നെടുങ്കണ്ടം, റാന്നി, കായംകുളം, കട്ടപ്പന, കൂത്തുപറമ്പ്, ചാലക്കുടി, പയ്യന്നൂര്‍, കടുത്തുരുത്തി, ആലപ്പുഴ (അഡീഷണല്‍ ബ്ളോക്ക്) എന്നിവിടങ്ങളില്‍ കോടതി കെട്ടിട സമുച്ചയം നിര്‍മിക്കും. 150 കോടി രൂപ ബജറ്റില്‍ വകയിരുത്തി. നടപ്പുവര്‍ഷം 50 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

വീടെന്ന സ്വപ്നത്തിനൊരു കൈത്താങ്ങ്

സാമ്പത്തികബുദ്ധിമുട്ടുകൊണ്ട് വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പണിതീരാത്ത വീടുകളുടെ പട്ടിക തയ്യാറാക്കിയാകും ധനസഹായം നല്‍കുക. പൂര്‍ണധനസഹായം കൈപ്പറ്റിയ വീടുകളുടെയും പൂര്‍ണധനസഹായം ലഭിക്കാത്തതിനാല്‍ പണിതീരാത്ത വീടുകളുടെയും പട്ടിക പ്രത്യേകം തയ്യാറാക്കും. രണ്ടാമത് പറഞ്ഞ വിഭാഗത്തിന് ഇ എം എസ് പാര്‍പ്പിടപദ്ധതിയില്‍നിന്ന് കുടിശ്ശിക തീര്‍ത്തുകൊടുക്കാവുന്നതാണ്. സര്‍ക്കാരില്‍നിന്ന് പണം കൈപ്പറ്റിയിട്ടും പണിതീരാത്ത വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ സന്നദ്ധസംഘടനകള്‍ മുന്‍കൈയെടുക്കണം.

ഭൂമിയില്ലാത്തവര്‍ക്ക് 3 സെന്റ്

തിരുവനന്തപുരം > വീടുവയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റുവീതമെങ്കിലും ലഭ്യമാക്കാനുള്ള പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിക്കും. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കൊടുക്കുകയോ പുറമ്പോക്ക് ലഭ്യമാക്കുകയോ ചെയ്യും. കിടപ്പാടം വാങ്ങാന്‍ ഗുണഭോക്താവിന് നഗരത്തില്‍ മൂന്നു ലക്ഷവും ഗ്രാമത്തില്‍ രണ്ടുലക്ഷവും ഇ എം എസ് പാര്‍പ്പിടപദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കാം. അഗതികളെ പുനരധിവസിപ്പിക്കാന്‍ ആശ്രയപദ്ധതി വിപുലീകരിക്കും. പദ്ധതിയുടെ വിപുലീകരണത്തിന് 50 കോടിരൂപ കുടുംബശ്രീക്ക് അധികമായി വകയിരുത്തി. അഗതികളുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും.

ശബരി പാതയ്ക്ക് പുതുജീവന്‍

ശബരി റെയില്‍പ്പാതയുടെ നിര്‍മാണ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. റെയില്‍വേയുമായുള്ള സംയുക്തസംരംഭം വഴി ആറ് റെയില്‍വേ പ്രോജക്ടുകള്‍ ഏറ്റെടുക്കും. സംയുക്തസംരംഭത്തിനുള്ള സര്‍ക്കാരിന്റെ ഓഹരിവിഹിതം മുന്‍ സര്‍ക്കാര്‍ കൈമാറിയിരുന്നില്ല. ഇതിനായി 50 കോടി മാന്ദ്യവിരുദ്ധ പാക്കേജില്‍നിന്ന് നീക്കിവച്ചു. ശബരിപാതയുടെ നിര്‍മാണത്തിനായി എസ്പിവി രൂപീകരിച്ച് വായ്പ ഉറപ്പാക്കിയിട്ടുവേണം നിര്‍മാണം ആരംഭിക്കാന്‍.

കൊച്ചി മെട്രോയ്ക്ക് പണം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള വകയിരുത്തലുണ്ട്. കേരള ഹൈസ്പീഡ് റെയില്‍ കോറിഡോറിനുള്ള ഡിപിആര്‍ തയ്യാറായിട്ടുണ്ട്. ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കി ഇതിന്റെ അലൈന്‍മെന്റ് പുനര്‍നിശ്ചയിക്കും. നിലവിലുള്ള റെയില്‍പ്പാതയോട് സമാന്തരമായി, സ്പീഡ് കുറഞ്ഞാണെങ്കിലും, പുതിയൊരു അലൈന്‍മെന്റിനെക്കുറിച്ചും പഠിക്കും. ഇതിനായി 50 ലക്ഷം രൂപ അനുവദിച്ചു.

ശബരിമല മാസ്റ്റര്‍പ്ളാനിന് 150 കോടി

ശബരിമല മാസ്റ്റര്‍പ്ളാനിന് 150 കോടി രൂപ നീക്കിവച്ചു. സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിന് 20 കോടി, ക്യൂ കോംപ്ളക്സിന് 20 കോടി, ത്രിവേണിയില്‍ പാലത്തിന് അഞ്ച് കോടി, നിലയ്ക്കല്‍ പാര്‍ക്കിന് അഞ്ച് കോടി, ശബരിമല ഇടത്താവളങ്ങള്‍ക്ക് 100 കോടി രൂപയും നീക്കിവെച്ചു. നടപ്പുവര്‍ഷം 25 കോടിയാണ് പ്രതീക്ഷിതചെലവ്.

പൊലീസ് നവീകരണത്തിന്  40 കോടി, പുതിയ 7 സ്റ്റേഷന്‍

പൊലീസ് സേനയെ നവീകരിക്കാനും ക്രമസമാധാനപാലനവും കേസന്വേഷണവും മെച്ചപ്പെടുത്താനും ബജറ്റില്‍ മുന്തിയ പരിഗണന. നവീകരണത്തിനുമാത്രം 40 കോടിരൂപ വകയിരുത്തി. ഇതിനുപുറമെ സേനയുടെ ആധുനീകരണത്തിന് ദേശീയപദ്ധതിയുടെ 40 ശതമാനം സംസ്ഥാനവിഹിതമായി 20 കോടിയും വകയിരുത്തി. അച്ചന്‍കോവില്‍, കയ്പമംഗലം, കൊപ്പം, വയനാട് തൊണ്ടര്‍നാട്, ചിറയിന്‍കീഴിലെ നഗരൂര്‍, പിണറായി, പാലക്കാട് പൂത്തൂര്‍ എന്നിവിടങ്ങളില്‍ പുതിയ പൊലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും.

പിന്നോക്കവിഭാഗ സ്കോളര്‍ഷിപ് കുടിശ്ശിക തീര്‍ക്കും

പിന്നോക്കവികസന കോര്‍പറേഷന് 20 കോടി രൂപയും പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന് 10 കോടി രൂപയും പിന്നോക്കസമുദായങ്ങളിലെ ഏറ്റവും പിന്നോക്കംനില്‍ക്കുന്ന മറ്റ് അര്‍ഹതപ്പെട്ട വിഭാഗത്തിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് 23 കോടി രൂപയും മാറ്റിവച്ചു. ഇവരുടെ സ്കോളര്‍ഷിപ് കുടിശ്ശികയായ 150 കോടി രൂപ ഗഡുക്കളായി കൊടുത്തുതീര്‍ക്കും. ന്യൂനപക്ഷവികസന കോര്‍പറേഷന് 15 കോടിയും മുന്നോക്കവികസന കോര്‍പറേഷന് 35 കോടിയും വകയിരുത്തി. ഉപേക്ഷിക്കപ്പെട്ടതോ വിവാഹമോചനം നടത്തിയതോ വിധവകളോ ആയ സ്ത്രീകള്‍ക്ക് വീട് വയ്ക്കുന്നതിന് 31 കോടി രൂപ വകയിരുത്തി.

കുട്ടനാടിന് സമഗ്ര കുടിവെള്ളപദ്ധതി

 കുട്ടനാടിന്റെ പരിസ്ഥിതി പുനഃസ്ഥാപനത്തിന് കര്‍മപദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നു. തണ്ണീര്‍മുക്കം ബണ്ട് ഒരുവര്‍ഷമെങ്കിലും  പൂര്‍ണമായും തുറന്ന് കുട്ടനാടിനെ ശുദ്ധമാക്കേണ്ടതുണ്ട്. അതിനുമുമ്പ് കുട്ടനാട് സമഗ്ര കുടിവെള്ളപദ്ധതി നടപ്പാക്കും. പുതിയ കാര്‍ഷിക കലണ്ടറിന് രൂപംനല്‍കുന്നതിനും പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്നിങ് സെന്റര്‍ ഫോര്‍ ബിലോ സീ ലെവല്‍ ഫാമിങ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തും. 50 ലക്ഷം വകയിരുത്തി.

വയനാട്ടില്‍ മെഗാഫുഡ് പാര്‍ക്കിന് 500 കോടി

വയനാട്ടില്‍ മെഗാഫുഡ് പാര്‍ക്കിന് 500 കോടി രൂപ പ്രത്യേക നിക്ഷേപപദ്ധതിയില്‍നിന്ന് വകയിരുത്തി. ഈവര്‍ഷം 50 കോടി ചെലവ് പ്രതീക്ഷിക്കുന്നു. കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ കുരങ്ങ് പുനരധിവാസത്തിന് 25 ലക്ഷം  പ്രത്യേകമായി അനുവദിച്ചു. വയനാട്ടിലെ ബ്രഹ്മഗിരി പദ്ധതിക്ക് 10 കോടിയും.

വിഴിഞ്ഞം പദ്ധതിക്ക് പണം ഉറപ്പ്

വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് പണംഉറപ്പാക്കും. വന്‍കിട അടിസ്ഥാന വികസനപദ്ധതിയില്‍ ഇതിനായി തുക വകയിരുത്തി.  ചരക്കുഗതാഗതത്തിന്റെ 20 ശതമാനം തീരക്കടല്‍ വഴിയും കനാല്‍ വഴിയുമാക്കും.  വിഴിഞ്ഞം, കൊല്ലം, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ ചരക്കുകടത്തിനും വലിയതുറ, ആലപ്പുഴ, പൊന്നാനി, തലശേരി, കാസര്‍കോട് തുറമുഖങ്ങള്‍ യാത്രക്കാര്‍ക്കുവേണ്ടിയും സജ്ജമാക്കാന്‍ 15 കോടി വകയിരുത്തി.

നികുതി ഇളവുകള്‍

സിനിമയുടെ പകര്‍പ്പവകാശ വില്‍പ്പനയ്ക്കും ഉപയോഗഅവകാശം കൈമാറ്റംചെയ്യുന്നതിനും 2008ല്‍ നല്‍കിയിരുന്ന പൂര്‍ണ ഇളവ് പുനഃസ്ഥാപിച്ചു. സ്ക്രാപ് ബാറ്ററികളുടെ നികുതിനിരക്ക് അഞ്ചുശതമാനമായി കുറച്ചു.

തെര്‍മോകോള്‍ (സ്റ്റൈറോഫോം) നിര്‍മിതമായ ഡിസ്പോസിബിള്‍ പ്ളേറ്റുകളുടെയും കപ്പുകളുടെയും 2013–14, 2014–15 വര്‍ഷങ്ങളിലെ നികുതിനിരക്ക് അഞ്ചുശതമാനമായിരിക്കുമെന്ന് സ്പഷ്ടീകരിച്ചു. മുനിസിപ്പല്‍ പ്ളാസ്റ്റിക് വേസ്റ്റിന് മേലുള്ള അഞ്ചുശതമാനം നികുതി ഉപേക്ഷിച്ചു. പുതിയ ശാഖകള്‍ തുറക്കുന്ന സ്വര്‍ണവ്യാപാരികള്‍ക്കായി നഗരങ്ങളെ ഏതാനും വിഭാഗങ്ങളായി തരംതിരിച്ച് വ്യത്യസ്ത നിരക്കുകളില്‍ കോമ്പൌണ്ട് ചെയ്യുന്നതിനുള്ള ഭേദഗതി കൊണ്ടുവരും.

*
http://www.deshabhimani.com/special/news-special-09-07-2016/573677

സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജറ്റ്

ഒരു സര്‍ക്കാരിന്റെ ബജറ്റിന് സാമ്പത്തിക മാനം മാത്രമല്ല ഉള്ളത്. അത് ഒരു രാഷ്ട്രീയ പ്രസ്താവന കൂടിയാണ്. തങ്ങളുടെ മുന്‍ഗണനകളും പരിഗണനകളും എന്താണെന്നുള്ള പരസ്യ പ്രഖ്യാപനം ആയി വേണം ബജറ്റിനെ കാണാന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇന്നലെ അവതരിപ്പിച്ച ആദ്യ ബജറ്റ് ആ അര്‍ത്ഥത്തില്‍ പാര്‍ശ്വവത്കൃത വിഭാഗങ്ങളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു. സാമൂഹ്യനീതിക്കാണ് ധനമന്ത്രി ഡോ തോമസ് ഐസക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നത്. വികസനത്തിന്റെ മാനുഷിക മുഖം ഉയര്‍ത്തി കാട്ടിയ എല്‍ഡിഎഫ് പ്രകടന പത്രികയോട് ഒത്തുചേര്‍ന്നു പോകുന്ന ബജറ്റ് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

2006–11 ലെ ഇടതു സര്‍ക്കാര്‍ കാലത്താണ് ഡോ തോമസ് ഐസക് സ്ത്രീപക്ഷ ബജറ്റ് എന്ന ആശയം തുടങ്ങിവെച്ചത്. ഇതിന്റെ തുടര്‍ച്ചയായി തന്നെ ഇത്തവണത്തെ ബജറ്റിനെയും വിലയിരുത്താവുന്നതാണ്.

സ്ത്രീകളുടെ ഏറെ നാളത്തെ ആവശ്യമായ പ്രത്യേക വകുപ്പ് ഉള്‍പ്പെടുത്തിയത് സ്ത്രീപക്ഷ വികസനത്തിലേക്കുള്ള ആദ്യപടിയായി കാണാം. ബാല വികസന സ്ത്രീ ശാക്തീകരണ വകുപ്പ് എന്നത് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണമേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കും എന്നതിന് സംശയമില്ല. എല്ലാ പദ്ധതികളിലും സ്ത്രീകള്‍ക്ക് പരിഗണന ഉണ്ടാകുമെന്നും, പദ്ധതി അടങ്കലിനെ 10 % സ്ത്രീ വികസനത്തിനായിരിക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പ്രധാനപ്രശ്നം സാമ്പത്തിക സ്വാശ്രയത്വമില്ലായ്മ ആണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ സ്ത്രീക്ക് ഉണ്ടാക്കുവാന്‍ കഴിഞ്ഞ നേട്ടങ്ങള്‍  വരുമാനത്തിന്റെ കാര്യത്തില്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, 90 % ല്‍ കൂടുതല്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത അസംഘടിത മേഖലക്ക് വേണ്ടിയുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ സ്ത്രീകള്‍ക്കാണ് ആശ്വാസം പകരുന്നത്. കയര്‍ (232 കോടി)-, കശുവണ്ടി (100 കോടി) കൈത്തറി, ഖാദി (71 കോടി),കരകൌശല വ്യവസായം (8 കോടി), കളിമണ്‍ മേഖല (ഒരു കോടി) കളെയും അവിടെ പണി എടുക്കുന്ന അര്‍ധ പട്ടിണിക്കാരായ സ്ത്രീകളെയും ഐസക്കിന്റെ ബജറ്റ് കാര്യമായി പരിഗണിച്ചിരിക്കുന്നു. ആശാ വര്‍ക്കര്‍മാര്‍ , അംഗന്‍വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരെ തൊഴിലാളികള്‍ ആയി പോലും കേന്ദ്ര സര്‍ക്കാരോ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരോ പരിഗണിക്കാത്തത് ആഗോളവല്‍ക്കരണ നയത്തിന്റെ ഫലമാണ്. എന്നാല്‍ ഇടതു ബജറ്റില്‍ അവരും പരാമര്‍ശിക്കപ്പെട്ടു.

ഗ്രാമങ്ങളിലെ സ്ത്രീകളുടെ ആശ്വാസമായി കഴിഞ്ഞിട്ടുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങി കഴിയുമ്പോള്‍ ഐസക് അതു വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. ജലാശയങ്ങളുടെ നവീകരണവും മരം നട്ടുപിടിപ്പിക്കലും തൊഴിലുറപ്പില്‍ ഉള്‍ച്ചേര്‍ക്കുന്നത് ആ നിയമത്തിന്റെ അന്ത:സത്ത ഉയര്‍ത്തിപ്പിടിക്കുന്നു. എല്ലാ ക്ഷേമപെന്‍ഷനും വര്‍ധിപ്പിച്ചതും എല്ലാവര്‍ക്കും  ഭൂമിയും വീടും നല്‍കുന്നതും കക്കൂസില്ലാത്ത വീടുകള്‍ ഉണ്ടാകില്ലെന്ന് പറയുമ്പോഴും ഇതിന്റെ ഗുണഫലം ലഭിക്കുന്നത് സ്ത്രീകള്‍ക്കായിരിക്കും. 5 വര്‍ഷമായി  ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്ക്‌ പെന്‍ഷന്‍ എന്നതും ഗാര്‍ഹിക പീഡനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഏറ്റവും പ്രസക്തമാണ്.

12.5 കോടി രൂപ നിര്‍ഭയ അഭയകേന്ദ്രങ്ങള്‍ക്കായി മാറ്റി വെച്ചത് പ്രതീക്ഷ നല്‍കുന്നത് അതിക്രമങ്ങള്‍ക്ക് ഇരകളായ  ആയിരകണക്കിന് പെണ്‍കുട്ടികള്‍ക്കാണ്. ഇപ്പോള്‍ ദയനീയമായ അടിസ്ഥാന സൗകര്യമാണ് നിര്‍ഭയ കേന്ദ്രങ്ങള്‍ക്കുള്ളത് . കാറ്റും വെളിച്ചവും കയറാത്ത ഇരുട്ടു മുറികളില്‍ തടവറയില്‍ ആണ് ഈ പെണ്‍കുട്ടികള്‍ ജീവിക്കുന്നത്. കളിക്കാനോ  പഠിക്കാനോ ആകാതെ അഞ്ചു മുതല്‍ 16 വയസ്സു വരെ പ്രായമുള്ള പെണ്‍കുട്ടികളെ സുരക്ഷയുടെ പേരില്‍ പൂട്ടി ഇടുന്നതു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. ജീവിതത്തിലേക്ക് ഈ പെണ്‍കുട്ടികളെ മടക്കികൊണ്ടുവരാന്‍ കഴിയുന്ന  പെണ്‍കുട്ടി സൗഹൃദമായ അന്തരീക്ഷമാണ് വേണ്ടത്. ഈ ചിന്ത ആണ് നിര്‍ഭയയെ കുറിച്ചുള്ള ധനമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്നില്‍ എന്നു ഉറപ്പിക്കാം.

അടുത്ത കാലത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ് സ്ത്രീസൗഹൃദപരമായ പൊതു ഇടങ്ങള്‍. കേരളത്തിലെ പൊതു ഇടങ്ങള്‍ സ്ത്രീ വിരുദ്ധതക്ക് കുപ്രസിദ്ധമാണ്. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അരക്ഷിതമാണ് എന്നു കുടുംബശ്രീയും "സഖി'യും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഒരു സുപ്രഭാതത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല ഇതെങ്കിലും  സ്ത്രീകള്‍ക്ക് ശുചിമുറികള്‍ എന്നത് ഒരു വികസന പ്രശ്നമായി സ്ത്രീകള്‍ ചൂണ്ടികാണിക്കാന്‍ തുടങ്ങിയത് അടുത്തയിടെ ആണ്. ഈ പ്രശ്നത്തെ പരാമര്‍ശിക്കുമ്പോള്‍ സ്ത്രീപക്ഷ ചിന്തയുടെ തെളിച്ചം ബജറ്റിന് ഉണ്ടാകുന്നു. സ്‌കൂളുകളില്‍ പെണ്‍കുട്ടി സൗഹൃദ ശുചിമുറികള്‍ നിര്‍മിക്കുന്നതിന് ബജറ്റില്‍ തുക മാറ്റി വെക്കുന്നത് ആദ്യമാകാം.

മാത്രമല്ല, ഫ്രഷ് അപ് സെന്റര്‍ എന്ന നൂതന ആശയത്തെ കുറിച്ചും ബജറ്റില്‍ പറയുന്നു. പൊതു ഇടങ്ങളില്‍ ഷീ ടോയ്‌ലെറ്റും ഈ ടോയ്‌ലെറ്റും പരീക്ഷിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായിട്ടില്ല. കാരണങ്ങള്‍ പലതാകാം. എന്നാല്‍ ശുചി മുറി, മുലഊട്ടല്‍ മുറി, സ്നാക് ബാര്‍ , സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ , വിശ്രമകേന്ദ്രം, തുടങ്ങിയ സൗകര്യങ്ങള്‍ ചേര്‍ന്ന വൃത്തിയും വെടിപ്പും സുരക്ഷിതത്വവും ഉള്ള ഫ്രഷ് അപ് സെന്ററുകള്‍ കുടുംബശ്രീക്കു നടത്താന്‍ കഴിഞ്ഞാല്‍ വികസനത്തിന്റെ സ്ത്രീമുഖം ആയി ഇതു മാറുന്നു.

ഇങ്ങനെ ഭിന്നശേഷിക്കാരെയും ട്രാന്‍സ്ജെന്ഡറുകരെയും ആദിവാസികളെയും ദളിതരെയും അവരിലെ എല്ലാം സ്ത്രീകളെയും പരിഗണിച്ച ബജറ്റ് ചരിത്രത്തില്‍ ഇടംനേടിയിരിക്കുന്നു .

*
ആർ പാർവതി ദേവി email: rparvathidevi@gmail.com

http://www.deshabhimani.com/women/news-women-09-07-2016/573702

നവകേരളത്തിനുള്ള ചുവടുവയ്പ്

നിശബ്ദരാക്കപ്പെടുന്ന മനുഷ്യരുടെ വിജയമുദ്ഘോഷിക്കുകയും അവര്‍ ഈ ഭൂമിതന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന കവിതാശകലം പാടിയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് 14–ാം കേരള നിയമസഭയില്‍ ആദ്യബജറ്റ് അവതരിപ്പിച്ചത്. അഴിമതിമുക്ത– മതനിരപേക്ഷ– വികസിത കേരളം എന്ന വാഗ്ദാനമാണ് പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയത്. അത് അക്ഷരാര്‍ഥത്തില്‍ പാലിക്കാനുള്ളതാണെന്നും ഏതുപ്രതിസന്ധിയും മുറിച്ചുകടന്ന് വാഗ്ദാനം പാലിക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടെന്നുമാണ് 2016–17ലെ പുതുക്കിയ ബജറ്റിലൂടെ ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചത്. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം, സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തികപ്രശ്നങ്ങള്‍ അക്കമിട്ടുനിരത്തുകയും അതിന് കാരണമായ കെടുകാര്യസ്ഥത, അഴിമതി, അരാജകത്വം എന്നിവയിലേക്ക് വിരല്‍ചൂണ്ടുകയും ചെയ്യുന്നു. എന്നാല്‍, മുരടിപ്പിന്റെയും നൈരാശ്യത്തിന്റെയും കണക്കുകള്‍ നിരത്തി നിസ്സഹായാവസ്ഥയുടെ വിലാപമുയര്‍ത്തുകയല്ല ബജറ്റ്. മറിച്ച്, സര്‍വപരിമിതികളും നിലനില്‍ക്കെ, കേരളത്തെ എങ്ങനെ മുന്നോട്ടുനയിക്കും എന്ന വികസനതന്ത്രം പ്രഖ്യാപിക്കുകയാണ്.

ധനമന്ത്രി അത് ഇങ്ങനെ വിശദീകരിക്കുന്നു: "കെടുകാര്യസ്ഥതയും അഴിമതിയും ഒഴിവാക്കിയാല്‍ നികുതിവരുമാനം ഗണ്യമായി ഉയര്‍ത്താന്‍ കഴിയും. പാവങ്ങള്‍ക്കുള്ള സമാശ്വാസങ്ങള്‍ക്കും അവരുടെ തൊഴില്‍മേഖലയുടെ സംരക്ഷണത്തിനും ഒരു കുറവും വരുത്താനുദ്ദേശിക്കുന്നില്ല. എന്നാല്‍, പുതിയ സ്ഥാപനങ്ങളും തസ്തികകളും ആരോഗ്യംപോലുള്ള ചില മേഖലകളൊഴികെ, കഴിവതും രണ്ടുവര്‍ഷത്തേക്ക് മാറ്റിവയ്ക്കാനാകണം. അങ്ങനെ റവന്യൂചെലവ് വര്‍ധന നിയന്ത്രണാധീനമാക്കാം. ഇത് യാഥാര്‍ഥ്യമായാല്‍ റവന്യൂകമ്മി കുറയ്ക്കാന്‍ കഴിയും. അതോടെ വായ്പയെടുക്കുന്നതിന്റെ കൂടുതല്‍ വിഹിതം മൂലധനച്ചെലവിനായി നീക്കിവയ്ക്കാനും കഴിയും. ഇതില്‍ ഒരുഭാഗം ഉപയോഗപ്പെടുത്തി അതിന്റെ പലമടങ്ങ് പണം ബജറ്റിനുപുറത്ത് സമാഹരിച്ച് സര്‍ക്കാര്‍നേതൃത്വത്തിലുള്ള മുതല്‍മുടക്കില്‍ കുതിപ്പ് ഉറപ്പുവരുത്താന്‍ കഴിയും. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഒരുലക്ഷത്തോളം കോടി രൂപ സംസ്ഥാനത്ത് മുതല്‍മുടക്ക് ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ ഇന്ന് സംസ്ഥാനം നേരിടുന്ന സാമ്പത്തികമുരടിപ്പ് മറികടക്കാന്‍ കഴിയും.''

കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ അര്‍പ്പിക്കുന്ന പ്രത്യാശയും വിശ്വാസവുമാണ് ഈ നിശ്ചയദാര്‍ഢ്യത്തിന് ഊര്‍ജമാകുന്നത്. നികുതിചോര്‍ച്ച തടഞ്ഞ് വരുമാനംകൂട്ടി വികസനം, ക്ഷേമം, പരിസ്ഥിതിസംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ് അടിസ്ഥാനസൌകര്യ വികസനവും അധിക വിഭവസമാഹരണവും ലക്ഷ്യമിടുന്നു. കാര്‍ഷികമേഖലയ്ക്കും സ്ത്രീക്ഷേമത്തിനും പ്രാധാന്യം നല്‍കുന്നു. റവന്യൂചെലവ് നിയന്ത്രിച്ച് മൂലധനച്ചെലവ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് 12,000 കോടി രൂപയുടെ രണ്ടാം മാന്ദ്യവിരുദ്ധ പ്രത്യേക നിക്ഷേപ പാക്കേജ് ബജറ്റില്‍ പ്രഖ്യാപിക്കുന്നു. ഇടതുപക്ഷ കാഴ്ചപ്പാടുകളില്‍ അടിയുറച്ചുള്ള ബദല്‍സമീപനമാണ്, നൂതനമായ ജനക്ഷേമ പരിപാടികളും വികസനസമീപനവും ഒത്തുചേരുന്ന ബജറ്റിന് ആധാരം.
എല്ലാ സാമൂഹിക ക്ഷേമപെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തുകയും ആയിരത്തിലേറെ കോടി രൂപ വരുന്ന മുഴുവന്‍ പെന്‍ഷന്‍ കുടിശ്ശികകളും ഓണത്തിനുമുന്നേ കൊടുത്തുതീര്‍ക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട് ധനമന്ത്രി. കേരളമാതൃകയെ തിരിച്ചുപിടിക്കാനുള്ള ക്രിയാത്മക ഇടപെടലായി ചുരുക്കംവാക്കുകളില്‍ ഈ ബജറ്റിനെ വിശേഷിപ്പിക്കാം. 13,066 കോടി രൂപയാണ് ഇന്ന് സംസ്ഥാനത്തിന്റെ റവന്യൂകമ്മി. 17,926 കോടി രൂപ പൊതുകടം ലഭിക്കുന്നതില്‍ 73 ശതമാനവും ഈ കമ്മി നികത്താനാണ് ചെലവഴിക്കേണ്ടത്. വരുംവര്‍ഷങ്ങളില്‍ റവന്യൂകമ്മി ഗണ്യമായി കുറച്ചില്ലെങ്കില്‍ വഴിമുട്ടിപ്പോകും. അതിനര്‍ഥം കൃത്യമായ അച്ചടക്കവും നിയന്ത്രണങ്ങളും കര്‍ക്കശ സമീപനവുംകൊണ്ടേ മുന്നോട്ടുപോകാനാകൂ എന്നാണ്. അത് സാധ്യമാണെന്ന് ബജറ്റ് വസ്തുതകള്‍ നിരത്തി പ്രഖ്യാപിക്കുന്നു. അതുകൊണ്ടാണ്, ബജറ്റ് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന പ്രതിപക്ഷവിമര്‍ശത്തെ യുക്തിഭദ്രം ഖണ്ഡിക്കാന്‍ ധനമന്ത്രിക്ക് കഴിയുന്നത്.

പാവങ്ങള്‍ക്ക് സമ്പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തി, സുസ്ഥിരവും ദ്രുതഗതിയിലുള്ളതുമായ സാമ്പത്തികവളര്‍ച്ച കൈവരിക്കാനുള്ള നിര്‍ദേശങ്ങള്‍ ദോഷൈകദൃക്കുകള്‍പോലും സ്വാഗതം ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന് അത്തരമൊരു നിര്‍ദേശത്തെയും എതിര്‍ക്കാന്‍ കഴിയുന്നില്ലെന്നതും ശ്രദ്ധേയമാണ്. ധനമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ,  നൂല്‍പ്പാലത്തിന്മേല്‍ക്കൂടിയുള്ള നടത്തമാണിത്. റവന്യൂവരുമാനം വര്‍ധിപ്പിക്കാനും അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാനും എല്ലാ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകേണ്ടതുണ്ട്. പട്ടിണി കിടക്കുന്നവരില്ലാത്ത, എല്ലാവര്‍ക്കും കിടപ്പാടമുള്ള, മികച്ച ചികിത്സ കിട്ടുന്ന, ഏതു കുഞ്ഞിനും അഭിരുചിക്കനുസൃതം വിദ്യാഭ്യാസം ലഭിക്കുന്ന, വിഷമില്ലാത്ത ഭക്ഷണം ഉറപ്പാക്കുന്ന, സമാധാനവും മതനിരപേക്ഷതയും പുലരുന്ന, അഴിമതി  വിളയാടാത്ത കേരളം ഇന്നത്തേക്കും നാളത്തേക്കും ഉറപ്പാക്കാനുള്ള ഈ ചുവടുവയ്പിനെ ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു.

deshabhimani editorial 090716

Friday, July 1, 2016

യുഡിഎഫ് ജീവിച്ചത് ധനപരമായ നുണകളില്‍

സംസ്ഥാനത്തിന്റെ ധനകാര്യം സംബന്ധിച്ച് സമഗ്രമായ ധവളപത്രമാണ് ധനമന്ത്രി തോമസ് ഐസക് കേരള സമൂഹത്തിനുമുന്നില്‍ അവതരിപ്പിച്ചത്. ഏതെങ്കിലും പ്രഖ്യാപനങ്ങളോ റിപ്പോര്‍ട്ടുകളോ അല്ല മറിച്ച്, ധനവകുപ്പില്‍ ലഭ്യമായ ആധികാരികസ്ഥിതിവിവരങ്ങളാണ് ധവളപത്രത്തിന് ആധാരം. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും ശരി തെറ്റുകള്‍ തിരിച്ചറിയാനും ധവളപത്രം സഹായിക്കും. 1956–57 മുതല്‍ 2014–15 വരെയുള്ള റവന്യൂവരുമാനം, റവന്യൂചെലവ്, പൊതുകടം, റവന്യൂ– ധനകമ്മികള്‍ എന്നിവ ധവളപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. പഠനാര്‍ഹമായ ഒരു ഗവേഷണപ്രബന്ധമെന്ന് അതിനെ വിശേഷിപ്പിക്കാം. 2001ലും 2011ലും യുഡിഎഫ് പ്രസിദ്ധീകരിച്ച ധവളപത്രത്തേക്കാള്‍ ഇപ്പോഴത്തെ ധവളപത്രത്തെ ശ്രദ്ധേയമാക്കുന്നത് കണക്കുകളുടെ വിശ്വസനീയതയും വിശകലനത്തിലെ ഉള്‍ക്കാഴ്ചയുമാണ്.

സംസ്ഥാനം നേരിടുന്നത് ഇത്രമേല്‍ രൂക്ഷമായ പ്രതിസന്ധിയാണെന്നു പലരും ധരിച്ചിരുന്നില്ല. പ്രതിസന്ധിയെന്ന് അംഗീകരിക്കാന്‍പോലും മുന്‍ ധനമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും തയ്യാറായിരുന്നില്ല. പ്രയാസം, ബുദ്ധിമുട്ട്, ഞെരുക്കം തുടങ്ങിയ മൃദുല പദങ്ങള്‍കൊണ്ട് യഥാര്‍ഥ സ്ഥിതിയെ പൊതുജനദൃഷ്ടിയില്‍നിന്ന് മൂടിവയ്ക്കാനാണ് അവര്‍ ശ്രമിച്ചുപോന്നത്. അതിന്റെ ഭാഗമായിരുന്നു ഖജനാവിലെ മിച്ചം സംബന്ധിച്ച അടിസ്ഥാനരഹിതമായ പ്രസ്താവന. 2016 മാര്‍ച്ച് 31ന് ഖജനാവ് 73 കോടി രൂപയുടെ കമ്മി നേരിടുമ്പോള്‍ മുന്‍ മുഖ്യമന്ത്രി വെല്ലുവിളിച്ചത് 1643 കോടി രൂപ മിച്ചമുണ്ടെന്നാണ്. യാഥാര്‍ഥ്യമെന്തായിരുന്നുവെന്ന് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബോധ്യമായി. രാഷ്ട്രീയമായി എന്തെല്ലാം അസത്യപ്രസ്താവനകള്‍ നടത്തിയാലും, സംസ്ഥാനത്തിന്റെ ധനകാര്യം സംബന്ധിച്ച് ഒരു ഭരണാധിപന്‍ അസത്യം പറയുന്നത് ഉയര്‍ന്ന മൂല്യബോധത്തിന് അനുഗുണമല്ല.

സംസ്ഥാന ഖജനാവ് കാലിയാണ്. കൊടുത്തുതീര്‍ക്കാനുള്ള ബാധ്യതകള്‍ പരിഗണിക്കുമ്പോഴേ, പ്രശ്നത്തിന്റെ രൂക്ഷത ബോധ്യമാകൂ. കോണ്‍ട്രാക്ടര്‍മാര്‍ക്ക് 1632 കോടി രൂപ കൊടുക്കാനുണ്ട്. സാമൂഹ്യ പെന്‍ഷന്‍ ഇനത്തില്‍ കൊടുക്കാനുള്ളത് 806 കോടി രൂപ. മറ്റ് സ്ഥാപനങ്ങളില്‍നിന്ന് സ്വീകരിച്ച നിക്ഷേപങ്ങള്‍ 1365 കോടി, ഭൂമി ഏറ്റെടുത്ത വകയില്‍ 250 കോടി, നെല്ല് സംഭരിച്ച വകയില്‍ 431 കോടി, സിവില്‍ സപ്ളൈസിന് 536 കോടി–  ഇങ്ങനെ പോകുന്നു ബാധ്യതകളുടെ പട്ടിക. ബജറ്റിന് പുറത്ത് ഭരണാനുമതി നല്‍കപ്പെട്ട 1199 കോടി രൂപയുടെ ബാധ്യത വേറെ. നടന്നുവരുന്ന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വേണം 1620 കോടി രൂപ. ആകെക്കൂടി 10,000 കോടി രൂപ സര്‍ക്കാര്‍ അധികമായി കണ്ടെത്തണം. ഇക്കാര്യങ്ങളെല്ലാം പൊതുജനദൃഷ്ടിയില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. "ഗവണ്‍മെന്റ്, ധനപരമായ നുണകളില്‍ ജീവിക്കുകയായിരുന്നു'' എന്ന ധവളപത്രത്തിലെ വിമര്‍ശം സാധൂകരിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്.

ചെലവുകള്‍ ഏറുന്തോറും വരുമാനസമാഹരണം ദുര്‍ബലമായതാണ് സാമ്പത്തികപ്രതിസന്ധിക്ക് മൂലകാരണം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തിന്റെ ആദ്യവര്‍ഷം (2006–07) റവന്യൂസമാഹരണം ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 108.4 ശതമാനമായിരുന്നു. അഞ്ചുവര്‍ഷവും 100 ശതമാനത്തിലേറെ നികുതിപിരിവ് നടത്തി. ശരാശരി പ്രതിവര്‍ഷം 5.2 ശതമാനം കൂടുതലായിരുന്നു നികുതിപിരിവ് ബജറ്റ് ലക്ഷ്യത്തേക്കാള്‍. ആ പ്രവണത വീഴ്ചകൂടാതെ തുടര്‍ന്നിരുന്നെങ്കില്‍ 16,000 കോടിയിലേറെ രൂപ അഞ്ചു വര്‍ഷംകൊണ്ട് സമാഹരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, 2011–12ല്‍ തുടങ്ങിയ നികുതിവരുമാനത്തകര്‍ച്ച 2015–16ല്‍ ഉച്ചസ്ഥായിയില്‍ എത്തി. 86 ശതമാനമായി ഇടിഞ്ഞു.

കടം വാങ്ങി കമ്മി നികത്തിയതിന്റെ പരിണതഫലം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സംസ്ഥാനം നേരിടും. 2017ല്‍ 12,649 കോടി രൂപ മുതലും പലിശയും തിരിച്ചടയ്ക്കാന്‍ വേണ്ടിവരും. 2021 ആകുമ്പോഴേക്കും അത് 16,490 കോടി രൂപയിലേക്ക് ഉയരും. 2017ല്‍ വായ്പയെടുക്കാന്‍ കഴിയുന്നത് 25,000 കോടി രൂപയാണ്. വായ്പയ്ക്ക് ധനകമീഷന്‍ മൂന്നുശതമാനം പരിധി കല്‍പ്പിച്ചിട്ടുള്ളതുകൊണ്ടാണത്. മുതലും പലിശയും കഴിച്ച്, അവശേഷിക്കുന്ന തുക റവന്യൂകമ്മി നികത്താനും പ്രയോഗിച്ച് കഴിയുമ്പോള്‍ മൂലധനനിക്ഷേപത്തിന് ഒന്നും അവശേഷിക്കില്ല എന്നതാണ് വാസ്തവം.

അടിയന്തരമായി തീര്‍ക്കേണ്ട ഉയര്‍ന്ന ബാധ്യതകള്‍, ഇടിയുന്ന വരുമാനസമാഹരണം, ഉയര്‍ന്ന റവന്യൂചെലവുകള്‍, വളരുന്ന പൊതുകടം, വര്‍ധിക്കുന്ന പലിശച്ചെലവ്, സാമ്പത്തികവളര്‍ച്ചയ്ക്ക് വര്‍ധിച്ച മൂലധനനിക്ഷേപം– ഇവയെല്ലാം ചേര്‍ന്ന് ധനമന്ത്രിയുടെ ജോലിനിര്‍വഹണം പ്രയാസകരമാക്കുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് റവന്യൂചെലവ് ഉയരാന്‍ കാരണം ശമ്പളപരിഷ്കരണമാണെന്ന് ചില വിദഗ്ധര്‍ വാദിക്കുന്നു. അതുകൊണ്ട് ശമ്പളപരിഷ്കരണംതന്നെ വേണ്ടെന്നോ നീട്ടിവയ്ക്കണമെന്നോ ആവശ്യപ്പെടുന്നു. യുഡിഎഫായാലും എല്‍ഡിഎഫായാലും ഓരോ അഞ്ചുകൊല്ലം കൂടുമ്പോഴും നടപ്പാക്കുന്ന ശമ്പളപരിഷ്കരണം അതത് സര്‍ക്കാരുകള്‍ വഹിക്കാന്‍ ബാധ്യസ്ഥരാകുന്നു എന്ന വസ്തുത വിദഗ്ധര്‍ വിസ്മരിക്കുന്നു. 10–ാം ശമ്പളകമീഷന്‍ ശുപാര്‍ശപ്രകാരമുള്ള ശമ്പളം 2017–18, 2018–19 എന്നീ സാമ്പത്തികവര്‍ഷങ്ങളില്‍, നാല് ഇന്‍സ്റ്റാള്‍മെന്റുകളായാണ് വിതരണം ചെയ്യുക. 2017 ഏപ്രില്‍ ഒന്നിന് 4443 കോടി രൂപ വേണം ശമ്പളപരിഷ്കരണം നടപ്പാക്കാന്‍.

പുതുക്കിയ ബജറ്റില്‍ എന്തെല്ലാം സമൂര്‍ത്തങ്ങളായ നിര്‍ദേശങ്ങളുണ്ടാകും എന്നതുസംബന്ധിച്ച് വിശദാംശങ്ങള്‍ ധവളപത്രത്തിലില്ല. പക്ഷേ, കൃത്യമായ രൂപരേഖ വരച്ചിട്ടുണ്ട്. അതിപ്രകാരമാണ്: സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കും; കൃത്യസമയത്ത് ലഭ്യമാക്കും. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയൊഴികെ എല്ലാ പദ്ധതിയിതര ചെലവുകളും കര്‍ശനമായി നിയന്ത്രിക്കും. നികുതിസമാഹരണം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തിന്റേതിനേക്കാള്‍ ഇരട്ടിയാക്കും. പൊതുനിക്ഷേപം ഉയര്‍ത്തും. അതിന് ബജറ്റിന് പുറത്തുനിന്നുള്ള വിഭവസമാഹരണമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തും

പ്രൊഫ. കെ എന്‍ ഗംഗാധരന്‍ Friday Jul 1, 2016 ദേശാഭിമാനി

എസ്ബിടി: കേരളത്തിന്റെ ബാങ്കിങ് വികാരം

എഴുപത് വര്‍ഷം പഴക്കമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മലയാളിമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ബാങ്കിങ് നാമമാണ്. ഒരിക്കല്‍പ്പോലും നഷ്ടം സംഭവിച്ചിട്ടില്ലാത്ത, കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖലാ ബാങ്ക്. ഇപ്പോഴും അതിന്റെ പ്രവര്‍ത്തനക്ഷമതയിലോ നിലനില്‍പ്പിനോ ഒരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്നതും വസ്തുതയാണ്. 1990 മുതല്‍ ദേശീയതലത്തിലെ സര്‍ക്കാര്‍ നയംമാറ്റത്തിന്റെ ഭാഗമായി, ബാങ്കിങ് ഉള്ളടക്കത്തിലും സമീപനത്തിലുമുള്ള സമ്പന്നാഭിമുഖ്യം തീക്ഷ്ണമാണ്. അത്തരം പ്രഖ്യാപിതനയങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ കടന്നുവന്ന വഴികള്‍ മറന്നുപോകാതെ സാധാരണക്കാര്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ എസ്ബിടിക്ക് കഴിയുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസവായ്പാ വിതരണത്തില്‍ ഈ ബാങ്കിന്റെ മഹനീയ പങ്കാളിത്തം ശ്രദ്ധേയമാണ്. കാര്‍ഷിക, ചെറുകിട വായ്പാ വിതരണത്തിലും ഇതര ബാങ്കുകളേക്കാള്‍ മികച്ച ചിത്രമാണ്, പരിമിതികള്‍ക്കിടയിലും ഈ ബാങ്കിങ് സ്ഥാപനം കാഴ്ചവയ്ക്കുന്നത്. കേരളജനതയുമായി നിലനിര്‍ത്തിപ്പോരുന്ന വൈകാരിക അടുപ്പവും സംസ്ഥാനസര്‍ക്കാരിന്റെ മുഖ്യബാങ്കര്‍ എന്ന നിലയില്‍ ആര്‍ജിക്കാനായ ഗാഢബന്ധവുമാണ് മലയാളിമനസ്സുകളില്‍ എസ്ബിടിക്ക് ലഭിക്കുന്ന ഉഷ്മളതയുടെ നിദാനം. സമാനമായ പ്രാദേശിക വൈശിഷ്ട്യങ്ങള്‍ ഇതര അസോസിയറ്റ് ബാങ്കുകള്‍ക്കും അതതു സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. തന്മൂലം കേന്ദ്രസര്‍ക്കാര്‍നയം എത്രയൊക്കെ മാറ്റത്തിനു വിധേയമായാലും, മൈക്രോതലത്തില്‍ ഇത്തരം ബാങ്കുകള്‍ക്ക് സ്വന്തം ജനതയോട് മുഖംതിരിച്ച് നില്‍ക്കാന്‍ സാധിക്കില്ല. ഈ സ്ഥാപനങ്ങളെത്തന്നെ ഇല്ലാതാക്കിമാത്രമേ തങ്ങളുടെ പരിഷ്കരണനടപടികള്‍ തീവ്രമായി നടപ്പാക്കാനാകൂ എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ലയനങ്ങളും പിടിച്ചെടുക്കലുകളും ശക്തമാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത്.

ഇന്ത്യയെന്ന രാജ്യത്തിന്റെ ബഹുസ്വരതയെപ്പോലെതന്നെ ഇന്നാട്ടിലെ ബാങ്കുകളും അതതു പ്രദേശത്തെ സംസ്കാരവും ജീവിതാവശ്യങ്ങളും ഏറ്റുവാങ്ങി രൂപീകൃതമായ സാമ്പത്തികസ്ഥാപനങ്ങളാണ്. 1970കളിലെ ബാങ്ക് ദേശസാല്‍ക്കരണ നടപടിയിലൂടെ ഈ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണംകൂടി ലഭ്യമായതോടെ ജനമനസ്സുകളില്‍ അവയുടെ വിശ്വസ്തതയ്ക്ക് സ്ഥിരപ്രതിഷ്ഠ ലഭ്യമായി. ദേശസാല്‍ക്കരണ ചിന്തകളുടെ ശക്തമായ സ്വാധീനംമൂലം പഴയ സ്വകാര്യബാങ്കുകള്‍പോലും സാമൂഹ്യ നീതിയുടെ പന്ഥാവിലേക്ക് കടന്നുവന്നു. ഇന്ത്യയില്‍ ഉയര്‍ന്നുവന്ന ഈ ബാങ്ക് വൈവിധ്യവും ജനാഭിമുഖ്യവും ലോകത്തുതന്നെ അന്യാദൃശ്യവും അനന്യവുമാണ്. ഈയൊരു ബാങ്കിങ് പരിപ്രേക്ഷ്യവും സംസ്കാരവും ജനങ്ങളില്‍ രൂഢമൂലമായതിനാലാണ് നവലിബറല്‍ സങ്കല്‍പ്പങ്ങളുമായി കടന്നുവന്ന ന്യൂജനറേഷന്‍ സ്വകാര്യ– വിദേശ ബാങ്കുകള്‍ക്ക് സാമാന്യജനങ്ങളില്‍ വേണ്ടത്ര ഇടംകിട്ടാതെ പോയത്. നവസ്വകാര്യ ബാങ്കിങ് വിസ്മയത്തില്‍ ആകൃഷ്ടരായി പോയവരില്‍ നല്ലൊരു വിഭാഗം അവിടത്തെ ചതിക്കുഴികളും സമ്പന്നാഭിമുഖ്യവും തിരിച്ചറിഞ്ഞപ്പോള്‍ വീണ്ടും പൊതുമേഖലാ ബാങ്കുകളില്‍ മടങ്ങിയെത്തിയെന്നും കാണാനാകും.

2008ല്‍ ലോകത്തെ ഉഴുതുമറിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിക്കടിയില്‍പ്പെട്ട് സാങ്കേതികവിദ്യയും മൂലധനവും സമൃദ്ധമായുള്ള ആഗോളബാങ്കുകള്‍ നിലംപൊത്തിയപ്പോള്‍ ഇന്ത്യന്‍ പൊതുമേഖലാബാങ്കുകള്‍ പോറലേല്‍ക്കാതെ നിലയുറപ്പിച്ച കാര്യം ഗുണപാഠമാകേണ്ടതായിരുന്നു. എന്നാല്‍, കേന്ദ്രഭരണാധികാരികളുടെ വരേണ്യപക്ഷപാതിത്വംമൂലം ഈ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ തമസ്കരിക്കുകയും പടിഞ്ഞാറന്‍ മാതൃകയില്‍ കേന്ദ്രീകൃത സ്വഭാവമുള്ള ഒരു ബാങ്കിങ് സംസ്കാരത്തെ നട്ടുവളര്‍ത്താനുമാണ് ഇന്ത്യയില്‍ ശ്രമം നടക്കുന്നത്. മാത്രമല്ല, കൂറ്റന്‍ ആകാരരൂപത്തില്‍ ബാങ്കുകള്‍ ഉണ്ടായാല്‍, അവയുടെ പ്രവൃത്തികളും സമീപനങ്ങളും കുത്തകതാല്‍പ്പര്യാര്‍ഥമായി തീരുമെന്നത് സ്വാഭാവികം. ഇപ്പോഴാകട്ടെ, പൊതുമേഖലാ ബാങ്കുകളില്‍പ്പോലും നിര്‍ണായകമായ തോതില്‍ വിദേശ ഓഹരി പങ്കാളിത്തവും സ്വകാര്യ മൂലധനശക്തികളും കടന്നുകൂടിക്കഴിഞ്ഞു. ആയതിനാല്‍ ബാങ്ക് തകര്‍ച്ചകളും ആഗോള ബാങ്കിങ് കെടുതികളും ഇനി നമ്മുടെ നാട്ടിലും സാധാരണമാകാന്‍ പോകുകയാണ്. ഇന്ത്യക്ക് അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയെന്ന മേലങ്കി ലഭിക്കുന്നതിന്റെ ആഘാതം പ്രതിരോധമേഖലയില്‍മാത്രമല്ല, ഇന്ത്യന്‍ സാമൂഹ്യജീവിതത്തിന്റെ സമസ്തകോശങ്ങളിലേക്കും പടര്‍ന്നുകയറാന്‍ പോകുന്നുവെന്നതാണ് വസ്തുത.

അഞ്ച് അസോസിയറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുമ്പോള്‍ ആ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് അസ്വസ്ഥതയും പുതിയ ബാങ്കിനോട് അപരിചിതത്വവും ഉണ്ടാകും. 20 പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ആറ് വലിയ ബാങ്കാക്കി തീര്‍ക്കാനുള്ള കര്‍മപദ്ധതിയും അണിയറയില്‍ സജ്ജമായിക്കഴിഞ്ഞു. വ്യത്യസ്ത കാരണങ്ങളാല്‍ ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയും നവ സ്വകാര്യബാങ്കുകളില്‍ അഭയം തേടാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ഈ വിധം തിരോധാനത്തിന് വിധേയമാകുന്ന വിവിധ ബാങ്കുകളിലെ അസംഖ്യം ഇടപാടുകാര്‍ക്ക് വന്‍തോതില്‍ ഗൃഹാതുരത്വവും അപരിചിതത്വവും അനുഭവുപ്പെടുമെന്നത് തീര്‍ച്ച. മാത്രമല്ല, ബാങ്ക് ശാഖകള്‍ വന്‍തോതില്‍ അടച്ചുപൂട്ടേണ്ടിയും വരും. എസ്ബിടിക്ക് കേരളത്തില്‍ 850 ശാഖയുണ്ട്; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 450 ശാഖയും. 450 പ്രദേശങ്ങളിലെങ്കിലും, ഇരട്ടശാഖാ പ്രശ്നം ഉയര്‍ന്നുവരുമെന്നതിനാല്‍ ലയനം സംഭവിച്ചാല്‍ 450 എസ്ബിടി ശാഖകള്‍ അടച്ചുപൂട്ടപ്പെടും. അഞ്ച് അസോസിയറ്റ് ബാങ്കും 14 പൊതുമേഖലാ ബാങ്കും സുപരിചിതമായ സ്വകാര്യബാങ്കുകളും സമാനമായ വിധം ഇല്ലാതാകുമ്പോള്‍, പ്രസ്തുത ബാങ്കുകളുടെ ആയിരക്കണക്കിനു ശാഖകളാണ് അടച്ചുപൂട്ടപ്പെടുക. ഈ ശാഖകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് തങ്ങളുടെ ബാങ്കിങ് രീതി മാറ്റാനും പുതിയൊരു ബാങ്കിലേക്ക് നീങ്ങാനുമുള്ള നിര്‍ബന്ധിത സാഹചര്യമാണ് ബാങ്ക് ലയനത്തോടെ ആവിര്‍ഭവിക്കുന്നത്.

ഗ്യാസ് സബ്സിഡി, പെന്‍ഷന്‍ തുടങ്ങി സകലകാര്യങ്ങള്‍ക്കും ബാങ്ക് അക്കൌണ്ട് നിര്‍ബന്ധമുള്ളതിനാല്‍ ബാങ്കിങ് സേവനം നിത്യജീവിതത്തില്‍ അത്യന്താപേക്ഷിതമാണിന്ന്. സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിപ്രകാരം ഒരു ജനതയെ ബാങ്കുവല്‍ക്കരിക്കുക എന്നതാണല്ലോ കേന്ദ്രസര്‍ക്കാരും വിഭാവനംചെയ്യുന്നത്. അന്നേരമാണ് ജനകീയത കുറച്ചെങ്കിലും അവശേഷിക്കുന്ന പൊതുമേഖലാ ബാങ്ക് ശാഖകളെ കൂട്ടത്തോടെ അടച്ചുപൂട്ടുംവിധം ബാങ്ക് ലയനപരിഷ്കരണങ്ങള്‍ സാര്‍വത്രികമാക്കുന്നത്. ജനമനസ്സുകളില്‍ കുടികൊള്ളുന്ന പൊതുമേഖലാ ബാങ്കിങ് സംസ്കാരത്തെ നശിപ്പിച്ചില്ലാതാക്കുന്നതോടെ ജനങ്ങളുടെ ബാങ്കാവശ്യങ്ങള്‍ക്ക് നിവൃത്തിയുണ്ടാക്കാന്‍ മുന്‍കൂട്ടി സജ്ജമാക്കി നിര്‍ത്തിയിരിക്കുന്ന നവസ്വകാര്യ– വിദേശ ബാങ്കുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ എന്നുവരും. പൊതുമേഖലാ ബാങ്ക് ശാഖകള്‍ നാടുനീങ്ങുന്ന വിടവിലേക്ക് മണപ്പുറം, മുത്തൂറ്റ് തുടങ്ങിയ പുത്തന്‍ബാങ്കുകള്‍മുതല്‍ സിറ്റിബാങ്കുപോലെയുള്ള വിദേശികള്‍വരെ, ഒരു ചാകര കണ്ട ആഹ്ളാദത്താല്‍ തുള്ളിച്ചാടിയെത്തും. ബാങ്ക് പരിഷ്കരണങ്ങളുടെ പൊള്ളവര്‍ത്തമാനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഈ ഗൂഢാലോചനയെ തിരിച്ചറിയുന്നില്ലെങ്കില്‍ ഒരു ജനതയൊന്നാകെ ചതിക്കുഴിയിലേക്ക് പലായനംചെയ്യപ്പെടുമെന്നത് തീര്‍ച്ച.

ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിന്റെ സമ്പൂര്‍ണമായ പൊളിച്ചെഴുത്താണ് എസ്ബിടി ലയനത്തിലൂടെ തുടക്കംകുറിക്കാന്‍ പോകുന്നത്. ഇത് യാഥാര്‍ഥ്യമായാല്‍ പുതിയൊരു കീഴ്വഴക്കമാണ് വ്യവസ്ഥാപിതമാകുക. പില്‍ക്കാല ലയനപദ്ധതികള്‍ക്കുള്ള സാധൂകരണമായിപ്പോലും എസ്ബിടിയുടെ ലയനത്തെ ചൂണ്ടിക്കാണിക്കും. അതിനാല്‍, ആസന്നമായ ഈ ലയനനീക്കത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത, കൂട്ടായ പ്രതിരോധമാണ് ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്ന അനുനയ സംഭാഷണം അധികാരികളുടെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനുള്ള ഉപായവാക്കാണെന്ന് തിരിച്ചറിയണം. അസോസിയറ്റ് ബാങ്കുകള്‍ തമ്മില്‍തമ്മില്‍ ലയിക്കാമെന്നുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ ഇംഗിതം നടപ്പാക്കാനുള്ള കുറുക്കുവഴി ഒരുക്കിക്കൊടുക്കലാണ്. എല്ലാവിധ സങ്കുചിത താല്‍പ്പര്യങ്ങളും മാറ്റിവച്ച് വിശാലതാല്‍പ്പര്യവും ജനഹിതവും ഉയര്‍ത്തിപ്പിടിച്ച് കേരളം ഒറ്റക്കെട്ടായിനിന്നാല്‍ പുതിയൊരു സമരമാതൃകകൂടി കെട്ടിയുയര്‍ത്താനാകും. നാനാവിധ ചരിത്രസംഭവങ്ങള്‍ക്ക് വഴികാട്ടിയായിനിന്ന മലയാളിക്ക് ഇന്ത്യയിലെ ക്ഷയിച്ചുവരുന്ന ജനകീയ ബാങ്കിങ് സംസ്കാരത്തിനെ തിരിച്ചുവിളിക്കുന്നതിനും മുഹൂര്‍ത്തമൊരുക്കാന്‍ സാധിക്കും

ടി നരേന്ദ്രന്‍ Tuesday Jun 28, 2016 ദേശാഭിമാനി