Saturday, November 30, 2013

വിവാദങ്ങള്‍ പാര്‍ടിയേയും പത്രത്തേയും തകര്‍ക്കാന്‍: പിണറായി

പെരുമ്പാവൂര്‍: സിപിഐ എമ്മിന്റെയും ദേശാഭിമാനിയുടേയും തകര്‍ച്ച ലക്ഷ്യവിടുന്നവരാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ പി ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. പാര്‍ടിയുടെ പ്ലീനം നടക്കുമ്പോള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കണമെന്ന് കരുതി നടക്കുന്നവരാണ് ഇതിന് പിന്നില്‍.

ദേശാഭിമാനിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണല്ലോ രണ്ടുദിവസമായി നടക്കുന്നത് അതിനെ കുറിച്ച് പലരും സംസാരിച്ചു. ഇപ്പോഴും സംസാരിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ദേശാഭിമാനി സിപിഐ എമ്മിന്റെ മുഖപത്രമാണെങ്കിലും പാര്‍ടി ഫണ്ട് നല്‍കിയല്ല പത്രം നടത്തികൊണ്ടുപോകുന്നത്. ദേശാഭിമാനി തന്നെ ഫണ്ട് കണ്ടെത്തുകയാണ് ചെയ്യുന്നത്. മറ്റ് ഏതൊരു പത്രവുംപോലെ സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിച്ചും പരസ്യങ്ങള്‍ സ്വീകരിച്ചുമാണ് നടത്തുന്നത്. മറ്റ് എതൊരു അച്ചടി മാധ്യമമായാലും ദൃശ്യമാധ്യമമായാലും പരസ്യവിഭാഗമുള്ളതുപോലെ ദേശാഭിമാനിയിലും പരസ്യവിഭാഗമാണ് പരസ്യം ശേഖരിക്കുന്നത്. അതുപോലെ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും പ്രത്യേക വിഭാഗമുണ്ട്. അവ ഏറെക്കുറെ സ്വയം പര്യാപ്തവും ആണ്. മുഖപത്രമാണെങ്കിലും വാര്‍ത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിച്ചശേഷം എന്തെങ്കിലും അഭിപ്രായങ്ങളുണ്ടെങ്കില്‍ അത് ദേശാഭിമാനിയുടെ ചുമതലക്കാരെ അറിയിക്കുകയും ചെയ്യാറുണ്ട്. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തിതന്നെയാണ് പോകറുള്ളത്. ഇപ്പോള്‍ പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെങ്കില്‍ അത് പരിശോധിക്കുകതന്നെ ചെയ്യും.

വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത് ദേശാഭിമാനിയോ പാര്‍ടിയോ നന്നാകണമെന്ന താല്‍പര്യപ്രകാരമല്ല എന്നത് കാണണം. ഇതും ഉയര്‍ത്തികൊണ്ടുവന്നത് വലതുപക്ഷ മാധ്യമങ്ങളാണ്. പ്ലീനത്തിനിടയില്‍ വിവാദങ്ങളുണ്ടാക്കാന്‍ പല ശ്രമങ്ങളും നോക്കി . എന്നാല്‍ ഏകശിലപോലെ പാര്‍ടി മുന്നോട്ടുപോയപ്പോള്‍ ഒന്നും നടന്നില്ല. അവര്‍ക്കത് സഹിച്ചില്ല. എന്തെങ്കിലും കൊണ്ടുവരണമല്ലോ എന്ന് ചിന്തിക്കുകയാണ്. ജനങ്ങളുടെ ശ്രദ്ധ പ്ലീനത്തില്‍നിന്ന് മാറ്റണമല്ലോ. മൂന്ന് നാല് മാസം മുമ്പാണ് ഒരുവിദ്വാന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തിയത്. ഒരു മാധ്യമവും അതിന് പ്രാധാന്യം നല്‍കിയില്ല. അത്രക്ക് വിശുദ്ധനാണ് വാര്‍ത്താസമ്മേളനം നടത്തിയത്. എന്നാല്‍ ആ സംഭവത്തെ പാര്‍ടി പ്ലീനം തന്നെ നടക്കുന്ന ദിവസം ഉപയോഗിക്കുകയാണ് ചെയ്ത്ത് . അഞ്ച് കോടി രൂപ ഒരു ചാക്കില്‍ കെട്ടി മസ്ക്കറ്റ് ഹോട്ടലില്‍നിന്ന് കൊണ്ടുപോയി കാറിന്റെ ഡിക്കിയില്‍ അടുക്കി എന്നാണ് പറയുന്നത്. ഇതെല്ലാം കേരളത്തിലെ സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമോ.

ദേശാഭിമാനിയില്‍ പരസ്യം നല്‍കിയ രാധാകൃഷ്ണന്‍ തന്നെ അതേ കുറിച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്. നല്ല പ്രചാരണം കിട്ടാനാണ് അന്ന് തന്നെ പരസ്യം കൊടുത്തതെന്നാണ് രാധാകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ അത്ര കടന്ന് ചിന്തിക്കാന്‍ ദേശാഭിമാനിയിലെ ബന്ധപ്പെട്ട സഖാക്കള്‍ക്ക് കഴിഞ്ഞോ എന്നത് മറ്റൊരു കാര്യം. മനോരമക്കും മാതൃഭൂമിക്കും വീക്ഷണത്തിനും എല്ലാം രാധാകൃഷ്ണന്‍ ഇത്തരത്തില്‍ പരസ്യം നല്‍കാറുണ്ട്.

വന്‍ വിജയമായ സിപിഐ എം പ്ലീനം ജനങ്ങളില്‍നിന്ന് ഫണ്ട് പിരിച്ചാണ് നടത്തിയത്. അതേ കുറിച്ച് എന്തെങ്കിലും ചെറിയ ആക്ഷേപം ഉന്നയിക്കാനുണ്ടോ? അതില്‍ കൂടുതല്‍ പങ്കും പാര്‍ട്ടി അംഗങ്ങള്‍ തന്നെ നല്‍കിയതാണ്. പാര്‍ടി അനുഭാവികളില്‍നിന്നും നാട്ടുകാരില്‍നിന്നും വീടുവീടാന്തരം കയറി ഇറങ്ങി 25 രൂപ വീതം പിരിച്ചെടുക്കുകയാണുണ്ടായത്. ആ ദൗത്യം സിപിഐ എമ്മിനുമാത്രമെ ഏറ്റെടുക്കാനാകൂ എന്നതാണത്. കമ്മ്യൂണിറ്റ്കാരല്ലാത്തവര്‍ പോലും പ്ലീനത്തെ അനുമോദിച്ചിരിക്കുന്നു. എന്നാല്‍ അതൊന്നും കാണാന്‍ ഇന്നാട്ടിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ല. എന്തേ അതിനുനേരെ അവര്‍ തങ്ങളുടെ കണ്ണുകള്‍ അടച്ചുകെട്ടിയിരുന്നത്. അതേകുറിച്ച് നല്ലതെന്തെങ്കിലും പറഞ്ഞുവോ. അപ്പോള്‍ സിപിഐ എം ശക്തിപ്പെടലല്ല. തകരുകയാണ് അവരുടെ ലക്ഷ്യം. ഇടതുപക്ഷത്തെ തകര്‍ക്കലാണ് ലക്ഷ്യം. അതിന്റെ ഭാഗമായി അവര്‍ നടത്തുന്ന വിവാദങ്ങള്‍, നീക്കങ്ങള്‍, മുന്‍കൈകള്‍ തിരിച്ചറിയപ്പെടണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ പി ജിയുടെ പങ്ക് നിസ്തുലം: പിണറായി

പെരുമ്പാവൂര്‍: ദേശാഭിമാനി പത്രത്തിന്റെ വളര്‍ച്ചയില്‍ പി ഗോവിന്ദപിള്ളയുടെ പങ്ക് നിസ്തുലമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ പി ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുമെതിരെ ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ എക്കാലവും സന്നദ്ധനായി അദ്ദേഹം രംഗത്തിറങ്ങിയിട്ടുണ്ട്. ദേശാഭിമാനിയുടെ പത്രാധിപരായിരുന്ന പി ജി പത്രപ്രവര്‍ത്തനരംഗത്തെ കുലപതിയും മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പാലക്കാട്ട് പാര്‍ടിപ്ലീനം നടന്നത് സമൂഹത്തിനാകെ പുതിയൊരു സന്ദേശമാണ് പകര്‍ന്നുനല്‍കിയത്. പുതിയ ജനവിഭാഗങ്ങളെ പാര്‍ടിയിലേക്ക് ആകര്‍ഷിക്കാന്‍ പ്ലീനത്തിനാകും. ആഗോള ധനമൂലധനത്തിന്റെ ഒഴുക്കില്‍ സമൂഹത്തില്‍ പല ജീര്‍ണതകളും സംഭവിക്കും. ഈ ജീര്‍ണതയില്‍നിന്നു പാര്‍ടിയെയും പ്രവര്‍ത്തകരെയും മോചിപ്പിക്കുന്നതിനുള്ള സംഘടനാ ശുദ്ധീകരണ പരിപാടിയായിരുന്നു പ്ലീനമെന്നും പിണറായി പറഞ്ഞു. സസ്യമാര്‍ക്കറ്റ് ജങ്ഷനില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി പി ശശീന്ദ്രന്‍ അധ്യക്ഷനായി. ലാവ്ലിന്‍ കേസില്‍ കുറ്റവിമുക്തനായശേഷം ആദ്യമായി ജില്ലയിലെത്തിയ പിണറായിക്ക് ഉജ്വല വരവേല്‍പ്പും സംഘാടകസമിതി നല്‍കി. പി ആര്‍ ശിവന്‍ സാംസ്കാരികപഠനകേന്ദ്രം തയ്യാറാക്കിയ സാംസ്കാരിക പതിപ്പ് പിണറായി പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം പെരുമ്പാവൂര്‍ മേഖലാകമ്മിറ്റി അംഗം ജോസഫ് ഓടയ്ക്കാലി രചിച്ച "റോസന്ന" എന്ന നോവലിന്റെ പ്രകാശനം സിപിഐ എം ജില്ലാ സെക്രട്ടറി സി എം ദിനേശ്മണി നിര്‍വഹിച്ചു. സാജുപോള്‍ എംഎല്‍എ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എന്‍ സി മോഹനന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം സി എന്‍ മോഹനന്‍, ജില്ലാകമ്മിറ്റി അംഗം പി കെ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

deshabhimani

10-ാം വര്‍ഷവും ചൈനയില്‍ ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ധിച്ചു

ബീജിങ്: തുടര്‍ച്ചയായ പത്താംവര്‍ഷവും ചൈനയുടെ ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.1 ശതമാനം വര്‍ധിച്ച് 60.194 കോടി ടണ്ണാണ് ഇത്തവണ ചൈനയുടെ മൊത്തം ധാന്യോല്‍പ്പാദനം. 11.195 കോടി ഹെക്ടറിലാണ് ഇത്തവണ ധാന്യക്കൃഷി നടന്നതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൃഷിഭൂമിയുടെ വിസ്തൃതി 0.67 ശതമാനം വര്‍ധിച്ചു. ഹെക്ടറില്‍ 5377 കിലോയാണ് ഈവര്‍ഷത്തെ ശരാശരി ഉല്‍പ്പാദനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 1.4 ശതമാനം വര്‍ധന.

കൃഷിക്കുള്ള സര്‍ക്കാരിന്റെ നയപരമായ പിന്തുണയും സഹായവുമാണ് ഈ നേട്ടത്തിനു കാരണമെന്ന് എന്‍ബിഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹുയാങ് ജിയകായ് പറഞ്ഞു. കാര്‍ഷിക സബ്സിഡികള്‍ കൂടുതല്‍ വ്യപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നെല്ലിന്റെയും ഗോതമ്പിന്റെയും കുറഞ്ഞ താങ്ങുവില ഉയര്‍ത്തുകയുംചെയ്തു. 2006 മുതല്‍ കാര്‍ഷികവിളകള്‍ക്ക് ചൈന മിനിമം വില ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നു. ഇതുകാരണം വിലയിടിവെന്ന ദുരന്തം കര്‍ഷകരെ ബാധിക്കാറില്ല. നിശ്ചയിച്ചിരിക്കുന്ന വിലയില്‍നിന്ന് കമ്പോളവില താഴ്ന്നാല്‍ സര്‍ക്കാര്‍ സംഭരണിയിലേക്ക് നെല്ലും ഗോതമ്പും നേരിട്ടു സ്വീകരിക്കും. ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി കര്‍ഷകസംഘങ്ങള്‍ക്ക് വിട്ടുകൊടുത്തും കൂടുതല്‍ സബ്സിഡി നല്‍കിയുമാണ് സര്‍ക്കാര്‍ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത്.

deshabhimani

ആറന്മുള വിമാനത്താവളം അനുവദിക്കരുത്‌...

(സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം)

പരിസ്ഥിതിയെ ആകമാനം അട്ടിമറിച്ചുകൊണ്ടും ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും വാണിജ്യതാല്‍പര്യത്തോടെ നിര്‍മ്മിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ആറന്മുളയിലെ വിമാനത്താവളത്തിന്‌ നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു.

നിലവിലുള്ള നിയമങ്ങളെ ആകമാനം കാറ്റില്‍പ്പറത്തിക്കൊണ്ട്‌ നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തിക്കൊണ്ടാണ്‌ ഈ വിമാനത്താവളം ആരംഭിക്കാന്‍ പോകുന്നത്‌. ഇതിന്റെ ഭാഗമായി 1200-ലധികം ചെറുതും വലുതുമായ വീടുകള്‍, ആരാധനാലയങ്ങള്‍, കൃഷിസ്ഥലങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും. 5000-ത്തോളം പേര്‍ ഭവനരഹിതരാകുന്ന നില ഉണ്ടാകും എന്നും പറയുന്നു. 350 ഏക്കര്‍ നെല്‍വയല്‍ നികത്തിയും കോഴിത്തോട്‌ നികത്തിയും സ്ഥാപിക്കുന്ന വിമാനത്താവളം വലിയ പരിസ്ഥിതി നാശമാണ്‌ ഉണ്ടാക്കുക.

യുനസ്‌കോ തന്നെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച ഇന്ത്യയിലെ വിരലിലെണ്ണാവുന്ന ഗ്രാമങ്ങളിലൊന്നാണ്‌ ആറന്മുള. ഈ ജനത കുടിയിറക്കപ്പെടുന്നതോടെ ഒരു സംസ്‌കാരത്തിനു തന്നെ തിരിച്ചടിയാകും. സ്വന്തമായി കരം അടച്ചുകൊണ്ടിരുന്ന ഈ നാട്ടിലെ ജനങ്ങള്‍ അറിയാതെയാണ്‌ ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങൂര്‍ വില്ലേജുകളിലെ 500 ഏക്കര്‍ സ്ഥലം വ്യവസായ മേഖലയായി പ്രഖ്യാപിച്ചത്‌. ഈ പ്രദേശത്തെ നെല്‍വയല്‍ മുഴുവന്‍ നികത്തുമ്പോള്‍ സമീപ പ്രദേശങ്ങളിലെ മുഴുവന്‍ കിണറുകളിലെയും വെള്ളം വറ്റും. ഇത്രയും വയലുകള്‍ നികത്തുന്നതിന്‌ എത്രയോ മലകള്‍ ഇടിച്ചുനികത്തേണ്ടിവരും. അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇവിടത്തെ ആവാസവ്യവസ്ഥകളെ മുഴുവന്‍ തകിടം മറിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ട്‌ നിയമസഭാ പരിസ്ഥിതി കമ്മിറ്റി നേരത്തെതന്നെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിരുന്നു. പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടും ഇതിന്‌ എതിരായിരുന്നു. മലയോരത്തെ ആയിരക്കണക്കിന്‌ ജനങ്ങളുടെ ജീവിതത്തെ തകര്‍ത്തുകൊണ്ട്‌ പരിസ്ഥിതി സംരക്ഷിക്കണം എന്നു പറയുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കെ.ജി.എസ്‌ ഗ്രൂപ്പിന്റെ പ്രശ്‌നം വരുമ്പോള്‍ പരിസ്ഥിതി പ്രശ്‌നം പരിഗണിക്കേണ്ടതില്ല എന്നു പറയുന്നത്‌ സര്‍ക്കാരുകളുടെ നയസമീപനങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം വ്യക്തമാക്കുന്നുണ്ട്‌.

കെ.ജി.എസ്‌ എന്ന ഈ സ്ഥാപനം യഥാര്‍ത്ഥത്തില്‍ റിലയന്‍സ്‌ ഗ്രൂപ്പിന്റെ ഒരു `ബി' ടീം മാത്രമാണ്‌. ഇതില്‍ 15 ശതമാനം ഷെയര്‍ റിലയന്‍സിനുണ്ട്‌. മധ്യതിരുവിതാംകൂറില്‍ റിലയന്‍സിന്‌ വിപുലമായൊരു സംഭരണ-സംസ്‌കരണ കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനം ആവശ്യമുണ്ട്‌ എന്നതുകൂടി ഇതിനു പിന്നിലുണ്ട്‌ എന്ന വിമര്‍ശനവും ഉണ്ട്‌. അവരുടെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗമായാണ്‌ ഈ നീക്കമെന്നും പറയപ്പെടുന്നു. ആറന്മുള വിമാനത്താവളം മാത്രമായിരിക്കില്ല, ഇതിനു ചുറ്റുമുള്ള ഒരു ടൗണ്‍ഷിപ്പുകൂടി ലക്ഷ്യമിട്ടുകൊണ്ടാണ്‌ നിര്‍മ്മിക്കുന്നതെന്ന്‌ കമ്പനി ചീഫ്‌ നന്ദകുമാര്‍ തന്നെ വ്യക്തമാക്കിയത്‌ ഇവരുടെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌.
മധ്യതിരുവിതാംകൂറില്‍നിന്ന്‌ ഗള്‍ഫിലേക്കും മറ്റ്‌ വിദേശ രാഷ്‌ട്രങ്ങളിലും ചേക്കേറിയിട്ടുള്ളവര്‍ക്ക്‌ ജന്മനാട്ടിലേക്ക്‌ വേഗം എത്താനുള്ള പുതിയ മാര്‍ഗം എന്ന നിലയിലേക്കാണ്‌ ഇത്‌ അവതരിപ്പിക്കപ്പെട്ടത്‌. ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ സമീപത്തൊരു വ്യോമത്താവളം എന്ന കാര്യം മുന്നോട്ട്‌ വെച്ച്‌ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ആറന്മുള വിമാനത്താവളം യഥാര്‍ത്ഥത്തില്‍ വ്യക്തമായ പഠനത്തിന്റേയോ ജനങ്ങളുടെ ആവശ്യമോ കണക്കിലെടുത്തുകൊണ്ട്‌ ഉണ്ടായതല്ല. കേരളത്തിന്റെ ആകെയുള്ള വ്യോമദൂരം 600 കിലോമീറ്ററാണ്‌. ഇതില്‍ ഏതാണ്ട്‌ 150 കിലോമീറ്റര്‍ അകലങ്ങളിലായി നാല്‌ വിമാനത്താവളങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇത്തരം ഒരു വിമാനത്താവളത്തിന്റെ ആവശ്യകത പോലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ഐ.എന്‍.എസ്‌ ഗരുഡയുടെ ഫ്‌ളൈയിംഗ്‌ സോണിനകത്താണ്‌ ആറന്മുള പ്രദേശം. അതുകൊണ്ടുതന്നെ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഇതിന്‌ ആദ്യം അനുമതി നിഷേധിച്ചതാണ്‌. എന്നാല്‍, മാസങ്ങള്‍ക്കുശേഷം പ്രതിരോധവകുപ്പും വ്യോമയാനവകുപ്പും നിലപാട്‌ മാറ്റുകയായിരുന്നു. ഈ പദ്ധതി കേവലം വിമാനത്താവളത്തിനു മാത്രമായിരിക്കില്ലെന്നും അനുബന്ധ വ്യവസായങ്ങള്‍ നടപ്പിലാക്കുമെന്നും കമ്പനി പറയുന്നുണ്ട്‌. ഫലത്തില്‍ ഇത്‌ മറ്റു തരത്തിലുള്ള സംവിധാനങ്ങള്‍ ആരംഭിക്കുന്നതിന്‌ ഉള്ളതാണ്‌ എന്നും പറയപ്പെടുന്നുണ്ട്‌.

ആറന്മുളയിലെ ആയിരക്കണക്കിനു വരുന്ന ജനതയെ കുടിയൊഴിപ്പിച്ചും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ത്തും നമ്മുടെ സംസ്‌കാരത്തിന്റെ ശേഷിപ്പുകളെ ഇല്ലാതാക്കിക്കൊണ്ടും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ആറന്മുള വിമാനത്താവളത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്നും സി.പി.ഐ (എം) സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്‌തു.

പ്ലീനത്തിന്റെ സന്ദേശം

കേരളത്തിലെ സിപിഐ എമ്മില്‍ വിഭാഗീയതയുടെ തരിമ്പുപോലും അവശേഷിക്കില്ല എന്നുറപ്പിക്കുന്ന; ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും പുതിയ തലങ്ങളിലേക്ക് പാര്‍ടിയെ ഉയര്‍ത്തുന്ന ചരിത്രപ്രധാനമായ സമ്മേളനമാണ് മഹാജനസഞ്ചയത്തിന്റെ ഒത്തുചേരലോടെ വെള്ളിയാഴ്ച പാലക്കാട്ട് സമാപിച്ചത്. സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ തുടച്ചുനീക്കി അടിമുടി കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് പാര്‍ടി. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ- സാമ്രാജ്യാനുകൂലനയങ്ങള്‍ക്കും സംഘപരിവാറടക്കമുള്ള വര്‍ഗീയ തീവ്രവാദ ശക്തികള്‍ ഉയര്‍ത്തുന്ന വിപത്തിനും എതിരായ വിശാലഐക്യത്തിന്റെ അനിവാര്യതയാണ് പ്ലീനം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സന്ദേശം.

സിപിഐ എം പ്ലീനം നടത്തുന്നത് ആദ്യമായല്ല. രണ്ടു പാര്‍ടി കോണ്‍ഗ്രസുകള്‍ക്കിടയ്ക്ക് ആവശ്യംവരുമ്പോള്‍ അഖിലേന്ത്യാ പ്ലീനവും രണ്ടു സംസ്ഥാന സമ്മേളനങ്ങള്‍ക്കിടയ്ക്ക് സംസ്ഥാന പ്ലീനവും നടത്തിയ ചരിത്രം ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. സിപിഐ എം ഒരു തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയാണ്. നാം ജീവിക്കുന്നത് ബൂര്‍ഷ്വാ സമൂഹത്തിലാണ്. ചൂഷണത്തിലധിഷ്ഠിതമായ വ്യവസ്ഥയാണത്്. ചൂഷണരഹിതമായ സമൂഹം സൃഷ്ടിക്കുകയെന്നതാണ് പാര്‍ടിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ മറ്റു ബൂര്‍ഷ്വാ പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായ പാര്‍ടിയാണ് സിപിഐ എം. ഈ വസ്തുത ജനങ്ങള്‍ക്ക് വ്യക്തമായി ബോധ്യപ്പെടേണ്ടതുണ്ട്. അത്തരം ഒരുബോധം ഒരിക്കലും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടരുതെന്നാണ് നിലവിലുള്ള സമൂഹം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ താല്‍പ്പര്യം. അതുകൊണ്ടാണ് എല്ലാ പാര്‍ടികളും ഒരുപോലെയാണെന്ന പല്ലവി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പാടിക്കൊണ്ടിരിക്കുന്നത്. എല്ലാ പാര്‍ടികളും ഒരുപോലെ അഴിമതിക്കാരാണെന്നും സ്വാര്‍ഥമതികളാണെന്നും അധികാരമോഹികളാണെന്നും ഇക്കൂട്ടര്‍ പ്രചാരണം നടത്തിക്കൊണ്ടേയിരിക്കുന്നു.

പാര്‍ടി പ്രവര്‍ത്തകരും ബൂര്‍ഷ്വാ സമൂഹവും തമ്മില്‍ വേര്‍തിരിക്കുന്നതിന് കന്മതിലുകളൊന്നും നിലവിലില്ല. സമൂഹത്തിലെ നന്മകളെന്നപോലെ തിന്മകളും പാര്‍ടിക്കകത്തേക്ക് കടന്നുവരുമെന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ പാര്‍ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ് അവശ്യം ആവശ്യമാണ്. ആശയപരമായ ദൃഢതയും വ്യക്തമായ ലക്ഷ്യബോധവും ജനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് കമ്യൂണിസ്റ്റ് പാര്‍ടി മറ്റുപാര്‍ടികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് തിരിച്ചറിവുണ്ടാക്കാനുള്ള മാര്‍ഗം. പാലക്കാട്ട് നടന്ന പ്ലീനം ചര്‍ച്ചചെയ്ത വിഷയം എന്തൊക്കെയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കിയിട്ടുണ്ട്. പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും അമാനുഷരൊന്നുമല്ല. ഇ എം എസ് പലതവണ വ്യക്തമാക്കിയ കാര്യം ഓര്‍ക്കേണ്ടതാണ്. തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞും മരിച്ചവരും മാത്രമേ തെറ്റ് ചെയ്യാത്തവരായുള്ളൂ. എന്നാല്‍, തെറ്റ് ആവര്‍ത്തിക്കരുത്. തിരുത്തണം; ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തണം. ബൂര്‍ഷ്വാ പാര്‍ടികള്‍ ഒരിക്കലും തെറ്റ് സമ്മതിക്കില്ല. അതുകൊണ്ടുതന്നെ തിരുത്തുന്ന പ്രശ്നവുമില്ല. മാര്‍ക്സിസം ലെനിനിസം വിമര്‍ശന സ്വയം വിമര്‍ശനങ്ങളിലൂടെയാണ് തെറ്റ് തിരുത്തുന്നത്. പാലക്കാട് പ്ലീനം ഒരു സുപ്രഭാതത്തില്‍ ആസൂത്രണംചെയ്തതല്ല. ഒരുവര്‍ഷമായി പാര്‍ടിയെ ബാധിച്ച തെറ്റായരീതികളും സംഘടനാപരമായ ദൗര്‍ബല്യവും തിരിച്ചറിയാനും തിരുത്താനുമുള്ള ശ്രമം നടത്തിവരികയാണ്. പാര്‍ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുമുതല്‍ സംസ്ഥാന കമ്മിറ്റിവരെ ബാധിച്ച ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും വിവിധഘടകങ്ങളുടെ യോഗങ്ങള്‍ നല്ല തയ്യാറെടുപ്പോടെ മേല്‍ക്കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്നതാണ്. സൂക്ഷ്മമായ പരിശോധനയിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്് റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് മൂന്നുമണിക്കൂറിലധികം സമയമെടുത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍ 14 ജില്ലകളില്‍നിന്നായി വന്ന ഏരിയ സെക്രട്ടറിമാരും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും ഗ്രൂപ്പുകളായി ചര്‍ച്ച നടത്തി. ഗ്രൂപ്പുകളില്‍നിന്ന് ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ ചുമതലപ്പെടുത്തപ്പെട്ടവര്‍ ഏഴു മണിക്കൂര്‍ സമയമെടുത്ത് ജില്ലാഗ്രൂപ്പുകളുടെ ഗ്രൂപ്പുയോഗങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സെക്രട്ടറി മറുപടി പറഞ്ഞു. അതോടെ പ്ലീനം സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നുവന്ന രണ്ടുലക്ഷം പാര്‍ടി അംഗങ്ങളും അനുയായികളും അനുഭാവികളും സ്റ്റേഡിയം ഗ്രൗണ്ടില്‍ എ കെ ജി നഗറില്‍ എത്തിച്ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ പടുകൂറ്റന്‍ റാലിയില്‍ സംസാരിച്ചു. പാലക്കാട് പ്ലീനം പാര്‍ടി ചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായമായിരിക്കും.

പാര്‍ടിയെ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്ന; നുണപ്രചാരം നടത്തിക്കൊണ്ടിരിക്കുന്ന പാര്‍ടി ശത്രുക്കളെ അമ്പരിപ്പിക്കുന്നതായി പ്ലീനവും റാലിയും. തികച്ചും ആരോഗ്യകരമായ ചര്‍ച്ചയാണ് പ്ലീനത്തില്‍ നടന്നത്. പാര്‍ടിയുടെ അടിത്തറയും ബഹുജന സ്വാധീനവും വിപുലപ്പെടുത്താനും പാര്‍ടി സംഘടന കെട്ടുറപ്പുള്ളതും തികഞ്ഞ അച്ചടക്കമുള്ളതും സമരശേഷിയുള്ളതുമായ ഒന്നാക്കി മാറ്റാന്‍ പ്ലീനം സഹായിച്ചു എന്നതില്‍ സംശയമില്ല. അതിമഹത്തായ സന്ദേശമാണ് പാലക്കാട് പ്ലീനം പാര്‍ടി പ്രവര്‍ത്തകര്‍ക്കും ബഹുജനങ്ങള്‍ക്കും നല്‍കിയത്. പാര്‍ടിയില്‍ പ്രതീക്ഷയര്‍പ്പിച്ച ജനകോടികള്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കുന്നതാണ് ആ സന്ദേശം. ബൂര്‍ഷ്വാ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും പാര്‍ടിയുടെ മഹത്വം മറച്ചുവയ്ക്കാനുള്ള നുണപ്രചാരണങ്ങളാണ് കെട്ടഴിച്ചുവിട്ടത്. അത് സ്വാഭാവികമാണ്. അതവരുടെ അജന്‍ഡയാണ്. അതില്‍ ഞങ്ങള്‍ക്ക് തെല്ലും പരിഭ്രാന്തിയോ പരിഭവമോ ഇല്ല. അവരുടെ നിഷേധാത്മകമായ പ്രചാരവേല ഞങ്ങള്‍ക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തല്‍ക്കാലത്തേക്കെങ്കിലും ലാവ്ലിന്‍ വിഷയം മാറ്റിവച്ച് ഇരുമ്പയിര് ഖനന വിഷയം ഏറ്റെടുക്കാനാണ് മാധ്യമങ്ങളുടെ തീരുമാനമെന്ന് വ്യക്തമായിക്കഴിഞ്ഞു. എളമരം കരീം എല്‍ഡിഎഫ് ഭരണകാലത്ത് വ്യവസായമന്ത്രിയെന്ന നിലയില്‍ ശോഭിച്ച, കേരളത്തിലെ പൊതുമേഖലയെ സംരക്ഷിച്ച മന്ത്രിയാണ്. പാര്‍ടിയുടെയും കരീമിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇരുമ്പയിര് ഖനന വിഷയം ഫലപ്രദമായ ഉപകരണമാണെന്നാണ് അവര്‍ ധരിച്ചുവശായിരിക്കുന്നത്. ലാവ്ലിന്‍പോലെ ഇരുമ്പയിരും കാറ്റുപോയ ബലൂണായിരിക്കുമെന്ന് തല്‍പ്പരകക്ഷികളെ ഞങ്ങളോര്‍മിപ്പിക്കുന്നു. ഇരുമ്പയിര് ഖനനം ചെയ്യാനോ, സര്‍വേ നടത്താനോ സംസ്ഥാന സര്‍ക്കാരിനോ, സംസ്ഥാന വ്യവസായമന്ത്രിക്കോ അധികാരമില്ല. കേന്ദ്രസര്‍ക്കാരാണ് അനുവാദം നല്‍കേണ്ടത്.

2009 ഒക്ടോബര്‍ ഒമ്പതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ 5/46/2009 ഉത്തരവാണ് ഇരുമ്പയിര് ഖനനത്തിനായി ചക്കിട്ടപ്പാറയിലെ ഭൂമി 30 വര്‍ഷത്തേക്ക് എംഎസ്ഡിഎല്‍ എന്ന കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കമ്പനിക്ക് സര്‍വേ നടത്താനുള്ള കാലാവധി രണ്ടുവര്‍ഷത്തേക്ക് നീട്ടിക്കൊടുത്തിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഉത്തരവും മറച്ചുവച്ചാണ് എളമരം കരീമിനെതിരെയുള്ള കുതിരകയറ്റം. അതുകൊണ്ടാന്നും പാര്‍ടിയുടെയോ പ്ലീനത്തിന്റെയോ സൂര്യശോഭയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തല്‍പ്പരകക്ഷികളെ ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. പ്ലീനം മഹത്തായ വിജയമാക്കി മാറ്റിയ എല്ലാവരെയും അനുമോദിക്കാന്‍ ഈ അവസരം ഞങ്ങളുപയോഗിക്കുന്നു.

(deshabhimani editorial)

പ്ലീനം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും കൃതജ്ഞതയും അഭിവാദ്യങ്ങളും

സംസ്ഥാന പാര്‍ടി പ്ലീനം വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും കൃതജ്ഞതയും അഭിവാദ്യങ്ങളും. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ജില്ലാ സെക്രട്ടറിയും സംഘാടകസമിതി കണ്‍വീനറുമായ സി കെ രാജേന്ദ്രനുമാണ് പ്ലീനം വിജയിപ്പിക്കാന്‍ രാപ്പകല്‍ പ്രവര്‍ത്തിച്ചവര്‍ക്കും സഹായം നല്‍കിയ പൊതുജനങ്ങള്‍ക്കും പാര്‍ടിയുടെ കൃതജ്ഞത അറിയിച്ചത്.
പ്ലീനം വിജയിപ്പിക്കാന്‍ ഫണ്ട് നല്‍കിയും പാര്‍ടിയുടെ തീരുമാനങ്ങള്‍ അതേപോലെ നടപ്പാക്കിയുമാണ് പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും പൊതുജനങ്ങളും സമ്മേളനത്തെ ഗംഭീരമാക്കിയത്. പതാക ഉയര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ മുക്കിലും മൂലയിലും പതാക ഉയര്‍ത്തി. അതിനുപുറമേ സ്വന്തം വീടുകളിലും പതാക ഉയര്‍ത്തി. പൊതുസമ്മേളനത്തില്‍ സ്ത്രീþപുരുഷഭേദമന്യേ ലക്ഷങ്ങള്‍ ഒഴുകിയെത്തി. സമ്മേളനത്തെ പൂര്‍ണമായ അര്‍ഥത്തില്‍ വിജയിപ്പിക്കാനായത് ജനങ്ങളുടെ സ്നേഹവും പിന്തുണയുംകൊണ്ടാണെന്ന് അവര്‍ ആവര്‍ത്തിച്ചുപറഞ്ഞു. പാര്‍ടിപ്രവര്‍ത്തകര്‍ അവരുടെ വരുമാനത്തില്‍നിന്ന് നിശ്ചിതതുക സമ്മേളനച്ചെലവിലേക്കായി സംഭാവന ചെയ്തു. ജില്ലയിലെ എല്ലാ വീടുകളിലും പ്ലീനത്തിന്റെ സന്ദേശവുമായി പാര്‍ടിപ്രവര്‍ത്തകര്‍ കയറിയിറങ്ങുകയും 25രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് സംഭാവന സ്വീകരിക്കുകയും ചെയ്തു.

ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് മുന്നോട്ടുപോകാനുള്ള പിന്തുണയാണ് ജനങ്ങള്‍ നല്‍കിയത്. സാധാരണക്കാരുടെ ആശയും ആവേശവുമായ ഈ പാര്‍ടിയില്‍നിന്നുമാത്രമേ തങ്ങള്‍ക്കു സംരക്ഷണം ലഭിക്കുകയുള്ളുവെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. അവരുടെ വിശ്വാസത്തില്‍ കളങ്കമേല്‍പ്പിക്കാതെ ത്യാഗമനോഭാവത്തോടെ അവരോടൊപ്പം എന്നും ആത്മാര്‍ഥതയോടെ ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. പ്ലീനം വിജയിപ്പിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച പാര്‍ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും അഭ്യുദയാകാംക്ഷികള്‍ക്കും എല്ലാവര്‍ക്കും അദ്ദേഹം പാര്‍ടിയുടെ അഭിവാദ്യം അറിയിച്ചു.

deshabhimani

തേജ് പാലും നിയമവും

തെഹല്‍കയിലെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ മുഖ്യപത്രാധിപരില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്ലേവിനിടെയാണ് തരുണ്‍ തേജ്പാല്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് പത്രപ്രവര്‍ത്തക പരാതിയില്‍ പറയുന്നത്. കേസിലെ പ്രതിയായ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഇരയോട് മാപ്പുപറഞ്ഞ് ആറുമാസം അവധിയില്‍ പോയതിനാല്‍ കേസ് അവിടെ തീരേണ്ടതാണെന്നമട്ടില്‍വരെ വ്യാഖ്യാനങ്ങള്‍ വന്നുകഴിഞ്ഞു. ഇത്തരമൊരു മാപ്പ് ലഭ്യമാക്കലിലൂടെ പ്രശ്നം "തീര്‍ക്കാന്‍" മുന്‍കൈ എടുത്ത പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയെ അഭിനന്ദിക്കാനും പലരുമുണ്ടായി.

എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം തേജ്പാല്‍ കാട്ടിയ അതിക്രമം ഇത്തരത്തില്‍ ഏതെങ്കിലും മധ്യസ്ഥര്‍ക്ക് മാപ്പു വാങ്ങി തീര്‍ക്കാവുന്ന കുറ്റമല്ല. രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന്് പാര്‍ലമെന്റ് പാസാക്കിയ 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) ആക്ടിന്റെ പരിധിയില്‍വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഈ നിയമം ഇന്ത്യക്കാര്‍ക്കെല്ലാം ബാധകമാണ്. മാധ്യമ മേധാവികള്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്താല്‍ മാപ്പുപറഞ്ഞ് അവധിയില്‍ പോയാല്‍ മതിയാകും എന്നൊരു വകുപ്പ് ഈ നിയമത്തിലില്ല. ബലാത്സംഗത്തിന് കൂടുതല്‍ കടുത്ത ശിക്ഷ നിശ്ചയിക്കുകയും ബലാത്സംഗത്തിന്റെ നിര്‍വചനം കൂടുതല്‍ വിപുലമാക്കുകയും ഇതുവരെ ഇന്ത്യന്‍ നിയമങ്ങളില്‍ ഇല്ലാതിരുന്ന ചില കുറ്റങ്ങള്‍ ക്രിമിനല്‍ നിയമത്തില്‍ ചേര്‍ക്കുകയുമാണ് 2013ലെ നിയമം ചെയ്തത്. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവു നിയമം, ക്രിമിനല്‍ നടപടി നിയമം എന്നിവയില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തത്. ബലാത്സംഗത്തിനു പകരമായാണ് "ലൈംഗികാതിക്രമം" എന്ന വാക്ക് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനുകീഴില്‍ പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന്റെ നിര്‍വചനവുംതിരുത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പില്‍ ഇതനുസരിച്ച് മാറ്റംവരുത്തിയിട്ടുണ്ട്. സാമ്പ്രദായികാര്‍ഥത്തില്‍ നടക്കുന്ന ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധത്തിനപ്പുറം പലതും ഈ നിയമപ്രകാരം ബലാത്സംഗമാണ്. ശരീരത്തിനുള്ളിലേക്കുള്ള മറ്റുതരത്തിലുള്ള കടന്നുകയറ്റങ്ങളും പുതിയ നിര്‍വചനപ്രകാരം ബലാത്സംഗമാണെന്ന് മാറ്റംവരുത്തിയശേഷമുള്ള 375-ാം വകുപ്പിലെ എ. ഉപവകുപ്പില്‍ പറയുന്നു.

ഗോവാ പൊലീസ് രേഖപ്പെടുത്തിയ എഫ്ഐആര്‍ അനുസരിച്ച് ഇത്തരത്തിലുള്ള ശാരീരിക കടന്നാക്രമണങ്ങള്‍ തേജ്പാലില്‍നിന്നുണ്ടായി. അതുകൊണ്ട് തേജ്പാലിനെതിരായ കുറ്റം ബലാത്സംഗമാണ്. നിയമത്തിലെ 376-ാം വകുപ്പില്‍ ബലാത്സംഗത്തില്‍ത്തന്നെ കൂടുതല്‍ ശിക്ഷ നല്‍കേണ്ട കുറ്റങ്ങള്‍ വിവരിക്കുന്നുണ്ട്. ജയിലിലും പൊലീസ് കസ്റ്റഡിയിലും മറ്റും നടക്കുന്ന ബലാത്സംഗങ്ങളെയാണ് മുഖ്യമായും ഇക്കൂട്ടത്തില്‍ പെടുത്തുന്നത്. ഈ പട്ടികയില്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ആറാമത്തെ വിഭാഗമായി പറയുന്നത് ഇങ്ങനെയാണ്: ബലാത്സംഗംചെയ്യുന്നയാള്‍ ഇരയുടെ ബന്ധുവോ രക്ഷിതാവോ അധ്യാപകനോ ഇരയ്ക്ക് വിശ്വാസമുള്ള വ്യക്തിയോ ഇരയുടെ മേല്‍ അധികാരമുള്ള വ്യക്തിയോ നടത്തുന്ന ബലാത്സംഗം. ഇത്തരക്കാര്‍ കുറ്റംചെയ്താല്‍ കുറഞ്ഞ ശിക്ഷയായി 10 വര്‍ഷത്തെ കഠിനതടവാണ് നിയമം പറയുന്നത്. ഇത് ജീവിതകാലം മുഴുവന്‍ നീളുന്ന ജീവപര്യന്തംവരെയും ആകാമെന്നും നിയമം വ്യക്തമാക്കുന്നു. തേജ്പാലിന്റേത് ഇത്തരത്തില്‍പെടുന്ന കുറ്റമാണ്. പരാതിക്കാരിയുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നയാളും മേലധികാരിയുമാണ് തേജ്പാല്‍. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന പ്രതി മാത്രമാണ് നിയമത്തിനു മുന്നില്‍ തേജ്പാല്‍. തൊഴിലിടങ്ങളിലെ ലൈംഗികപീഡനവും ഈ കേസിലുണ്ട്. അതുകൊണ്ട് തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം ഓഫീസിലെ തര്‍ക്കപരിഹാര കമ്മിറ്റിക്ക് വിചാരണചെയ്തു തീര്‍ക്കാവുന്ന കുറ്റമാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നു.

ഇതിനു നിയമപരമായ നിലനില്‍പ്പില്ല. തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. വിശാഖ കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തുവന്നിരുന്നത്.

 എന്നാല്‍ 2013 ഏപ്രില്‍ 23ന് ഇതിനായി പുതിയ നിയമം(The Sexual Harassment of Women at Workplace (PREVENTION, PROHIBITION and REDRESSAL) Act, 2013)   നിലവില്‍ വന്നു. എന്നാല്‍ ഈ നിയമത്തിന് ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തുനിഞ്ഞിട്ടുമില്ല. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത് ലൈംഗികപീഡന (Sexual harassment)മാണ്. പ്രത്യക്ഷവും പരോക്ഷവുമായ മോശം പെരുമാറ്റം, സ്പര്‍ശനം, ലൈംഗികാഭ്യര്‍ഥന നടത്തല്‍, അശ്ലീലച്ചുവയുള്ള പരാമര്‍ശം, അശ്ലീലം പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍. ഇത്തരം കുറ്റങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട കാര്യം ഈ നിയമത്തില്‍ പറയുന്നു. ഏറെയും സ്ഥാപനത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍.

ശിക്ഷ കിട്ടേണ്ട കുറ്റങ്ങള്‍ പൊലീസിനെ തൊഴിലുടമ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. 50,000 രൂപവരെ പിഴശിക്ഷ കിട്ടാവുന്ന കുറ്റങ്ങളേ ഈ നിയമത്തിന്റെ പരിധിയില്‍ വരൂ. ഓഫീസില്‍ ഒരു യുവതി കൊലചെയ്യപ്പെട്ടാല്‍ ഈ നിയമപ്രകാരം കമ്മിറ്റികൂടി നടപടിയെടുത്താല്‍ പോര. ബലാത്സംഗം നടന്നാലും അതുപോര. അതേപ്പറ്റി കമ്മിറ്റിക്ക് അന്വേഷിക്കുകയും സ്ഥാപനത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കുകയുമാകാം. പക്ഷേ അത് ലൈംഗികാതിക്രമ (Sexual offence)മാണ്. അതിന് കേസ് വേറെ നടക്കണം. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) പ്രകാരമുള്ള ശിക്ഷ കിട്ടുകയും വേണം. ഗോവ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ തേജ്പാലിനെതിരെ ആ നിയമനടപടി തുടങ്ങിക്കഴിഞ്ഞു.

അഡ്വ. കെ ആർ ദീപ email:advocatekrdeepa@gmail.com

deshabhimani Kilivathi

ആധാര്‍ നിര്‍ബന്ധമാക്കരുത്: സിപിഐ എം

വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് പ്ലീനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ഒരുവിധ നിയമത്തിന്റെയും പിന്‍ബലം ആധാറിനില്ല. യുഐഡി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ഈ ബില്ലിലെ വ്യവസ്ഥകള്‍ നിരാകരിക്കുന്നതാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

ഗ്യാസ് സബ്സിഡിക്ക് ആധാര്‍-ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കയാണ്. അതിന് സമയപരിധിയും നിശ്ചയിച്ചു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. രാജ്യത്തെ ജനസംഖ്യയുടെ 25 ശതമാനത്തിന് മാത്രമാണ് ഇതുവരെ ആധാര്‍ കാര്‍ഡ് ലഭിച്ചത്. 52 കോടി പേര്‍ എന്‍റോള്‍ ചെയ്തതായി അവകാശപ്പെടുന്നുണ്ടെങ്കിലും മുഴുവനാളുകള്‍ക്കും കാര്‍ഡ് ലഭിച്ചിട്ടില്ല. ബാക്കിയുള്ളവരുടെ നിലയും അനിശ്ചിതത്വത്തിലാണ്. ഈ ഘട്ടത്തില്‍ സബ്സിഡി, പെന്‍ഷന്‍, ക്ഷേമപദ്ധതി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് ന്യായീകരിക്കാനാവില്ല.

ആധാര്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. സീറോ ബാലന്‍സ് അക്കൗണ്ടിനുപകരം പല ബാങ്കുകളും 500, 1000 രൂപ വരെ നിക്ഷേപം വാങ്ങിയാണ് എസ്ബി അക്കൗണ്ട് തുടങ്ങുന്നത്. സംസ്ഥാനത്തെ ക്ഷേമനിധി അംഗങ്ങളെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ തീരുമാനം ഏറെ വിഷമത്തിലാക്കി. കൈത്തൊഴിലാളി-വിദഗ്ധ തൊഴിലാളി ക്ഷേമനിധി, തയ്യല്‍ തൊഴിലാളി ക്ഷേമനിധി, ബാര്‍ബര്‍, അലക്ക്, വീട്ടുവേല, ഈറ്റ, പനമ്പ് തുടങ്ങിയ ചെറിയ ക്ഷേമപദ്ധതികള്‍ കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടില്ല. ഇവര്‍ക്കും പുതിയ വ്യവസ്ഥ ബാധകമാക്കിയിരിക്കയാണ്. വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ക്ഷേമനിധി സ്കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ഗ്രാന്റ് എന്നിവയും ആധാറുമായി ബന്ധപ്പെടുത്തും.

2014 ആഗസ്ത് മുതല്‍ റേഷന്‍ സബ്സിഡിയും ആധാര്‍ അക്കൗണ്ടിലൂടെയാവും എന്നും സര്‍ക്കാര്‍ പറയുന്നു. ആധാറിനെ കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഒരു കാരണവശാലും അംഗീകരിക്കാനാവുന്നതല്ല. സബ്സിഡികള്‍ ഒഴിവാക്കി, എല്ലാം കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്ന നയത്തിന്റെ ഫലമായിട്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പ്രത്യാഘാതമാണിത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതാണ് ഈ നയങ്ങള്‍. ഇത്തരം നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എല്ലാവിഭാഗം ജനങ്ങളോടും പ്ലീനം അഭ്യര്‍ഥിച്ചു.

deshabhimani

ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നീക്കം ചെറുക്കണം: എം മുകുന്ദന്‍

ലൈബ്രറി കൗണ്‍സിലുകള്‍ പിരിച്ചുവിടരുത്

ഹരിപ്പാട്: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന- ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള സറ്റേറ്റ് ലൈബ്രേറിയന്‍സ് യൂണിയന്‍ കാര്‍ത്തികപ്പള്ളി താലൂക്ക് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. മണ്ണാറശാല യുപി സ്കൂളില്‍ നടന്ന യോഗം ജില്ലാ സെക്രട്ടറി ജെ ജയലാല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി സുകുമാരന്‍ അധ്യക്ഷനായി. പി ഗോപാലന്‍, ജയകുമാര്‍, എല്‍ ആനന്ദാമ്മ, പി വിജയമ്മ, കെ ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്‍, ടി അമ്പിളികല, ആര്‍ കൃഷ്ണവേണി എന്നിവര്‍ സംസാരിച്ചു.

ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നീക്കം ചെറുക്കണം: എം മുകുന്ദന്‍

ബാലുശേരി: സംസ്ഥാന ലൈബ്രറി കൗണ്‍സിലിനെ തകര്‍ക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തെ ചെറുത്തുതോല്പിക്കണമെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ബാലുശേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഗിരീഷ് പുത്തഞ്ചേരി നഗറില്‍ ഭഗത്സിങ് കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന യൂത്ത് എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി കൗണ്‍സില്‍ തകരുന്നതിലൂടെ സംസ്ഥാനത്തെ ആയിരക്കണക്കിന് ലൈബ്രറികള്‍ക്കുള്ള ഗ്രാന്റ് മുടങ്ങും. ഗ്രാന്റ് മുടങ്ങിയാല്‍ ഗ്രാമങ്ങളിലെ വായന സംസ്കാരം തകരും. വായനയും സംസ്കാരവും ഉള്ള ജനതക്കേ തിരിച്ചറിവുണ്ടാകൂ. ഇ എം എസ് ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ വായനയെയും സംസ്കാരത്തെയും സമ്പന്നമാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിപണിസംസ്കാരമാണ് എഴൂത്തുകാരെപ്പോലും ഇന്ന് നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

deshabhimani

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിപിടിച്ച് നടപ്പാക്കരുത്

കേരളത്തിലെ മലയോരങ്ങളിലെ ജനജീവിതത്തെ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തും മാത്രമേ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാവൂ എന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് സുപ്രധാന സ്ഥാനമുണ്ട്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കുന്നതിനും മറ്റ് ജീവിതോപാധികളും നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ആ കടമ കേരളജനത ഏറ്റെടുക്കേണ്ടതുണ്ട്.

ജയറാം രമേശ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠനം നടത്താന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ട പ്രദേശത്തെ സംസ്ഥാന സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരോടൊന്നും ചര്‍ച്ച നടത്താതെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ ഏതാനും വ്യക്തികളും ഉദ്യോഗസ്ഥരും മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങള്‍ കൈകാര്യംചെയ്യുന്ന എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരും ഇത്തരം പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളിലുണ്ടാവണം. ജനപ്രതിനിധികളുമായും സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തണം. ഇത്തരത്തില്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിനു പകരം ഉദ്യോഗസ്ഥ മേധാവിത്വപരമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്. പശ്ചിമഘട്ട സംരക്ഷണത്തിന് എന്ന പേരില്‍, കേരളത്തിലെ കര്‍ഷക താല്‍പ്പര്യങ്ങളെ പരിഗണിക്കാതെ സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ഈ പോരായ്മകള്‍ പരിഹരിക്കുന്നതിനുതകുന്ന നിര്‍ദേശങ്ങള്‍ നല്‍കാനാണ് കസ്തൂരിരംഗന്‍ സമിതിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍നിന്ന് വ്യത്യസ്തമായതും പല കാര്യങ്ങളിലും വിരുദ്ധമായതുമായ ഒരു റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. ഈ രണ്ട് റിപ്പോര്‍ട്ടും എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരുമായും ജനപ്രതിനിധികളുമായും പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ചചെയ്തശേഷംമാത്രമേ അംഗീകരിക്കാന്‍ പാടുള്ളൂ. ഏകപക്ഷീയമായി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ എത്തിക്കുന്നതില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച ഇളവുകള്‍ കേരളത്തിന് ലഭിച്ചില്ല. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് ബഹുജനങ്ങള്‍ വലിയ തോതില്‍ ഈ റിപ്പോര്‍ട്ടിനെതിരെ അണിനിരന്നത്.

കേരള സര്‍ക്കാര്‍ വൈകിമാത്രം നിയോഗിച്ച സമിതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കി. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ നിലനില്‍പ്പിനെ പാടേ തകര്‍ക്കുന്ന ഈ സ്ഥിതിയെ പ്രതിരോധിക്കാന്‍ യുഡിഎഫിന്റെ 16 എംപിമാര്‍ക്കോ 8 കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്രസര്‍ക്കാരില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് കര്‍ഷക-കുടിയേറ്റ കുടുംബങ്ങളുടെ ജീവിതവും നിലനില്‍പ്പും ആശങ്കയുടെ മുള്‍മുനയിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുഡിഎഫിന് ഒഴിഞ്ഞുമാറാനായില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയശേഷം ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജനങ്ങളെ വഞ്ചിക്കലാണ്.

സംസ്ഥാനത്തെ 123 വില്ലേജുകളെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിയന്ത്രണങ്ങള്‍ പ്രധാനമായും ബാധിക്കുക. ഇടുക്കി, വയനാട് ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളെയും ബാധിക്കും. കസ്തൂരി രംഗന്റെ റിപ്പോര്‍ട്ടില്‍ പ്രകൃതിലോല പ്രദേശങ്ങള്‍ക്കകത്ത് ജനങ്ങള്‍ ഏറെയുള്ള മേഖലകള്‍പോലും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന വിമര്‍ശവും ശക്തമാണ്. അതുകൊണ്ടുതന്നെ ആ മേഖലയിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടും എന്ന ആശങ്ക വ്യാപകമായി വന്നിട്ടുണ്ട്. അതേ അവസരത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത് മര്‍മപ്രധാനമായി കണ്ട് കേരളത്തിന്റെ സാമൂഹ്യസവിശേഷതകളും ജനസംഖ്യാപരമായ പ്രത്യേകതകളും കണക്കിലെടുത്തുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിലവിലുള്ള പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതും പ്രധാനമാണ്. അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തില്‍ പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ച മാറ്റിയെടുക്കേണ്ടതുണ്ട്. അല്ലാതെ, ജനങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തി ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍മാത്രമേ സഹായിക്കുകയുള്ളൂ.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ സംബന്ധിച്ച് സമവായമുണ്ടാക്കുന്നതുവരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിലപാടുകളില്‍ ഉറച്ചുനിന്ന് ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിക്കൊണ്ടുള്ള ശാസ്ത്രീയ പദ്ധതികളാണ് രൂപപ്പെടേണ്ടത്. ഇത്തരം പദ്ധതികള്‍ രൂപീകരിക്കപ്പെടുന്നതുവരെ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്. ഈ റിപ്പോര്‍ട്ടുകള്‍ ഒരു വിദഗ്ധസമിതിയുടെ ഉചിതമായ പരിശോധനയ്ക്ക് വിധേയമാക്കി ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കിമാത്രമേ നടപ്പാക്കാവൂ. അതിനുപകരം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഇടപെടലുകളില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം.

deshabhimani

ജനശ്രീയുടെ പശു വിതരണം: കര്‍ഷകര്‍ കടക്കെണിയില്‍

കോട്ടയം: ജനശ്രീക്കാരുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച് പശുക്കളെ വാങ്ങിയ ക്ഷീരകര്‍ഷകര്‍ ദുരിതത്തിലായി. പശുവിനെ വാങ്ങാനായി അനുവദിച്ച ബാങ്ക്വായ്പയും കുടിശ്ശിക ആയതോടെ ജപ്തിഭീഷണിയിലാണ് കര്‍ഷകര്‍. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന പശുക്കള്‍ വേണ്ടത്ര പാല്‍ ചുരത്താത്തതും അസുഖം ബാധിച്ച് ചത്തൊടുങ്ങുന്നതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയത്. ജില്ലയുടെ മലയോരമേഖലയായ മുണ്ടക്കയത്തുമാത്രം 50 കര്‍ഷകര്‍ ജനശ്രീയുടെ തട്ടിപ്പിനിരയായി. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും ജനശ്രീ ഈ പദ്ധതിയുമായി രംഗത്തുണ്ട്. സംസ്ഥാനവ്യാപകമായി നടപ്പാക്കാനുദ്ദേശിച്ച പദ്ധതി കണ്ണൂരിലും വലിയ വിവാദമായിരുന്നു. രോഗം വന്നതും പാല്‍കുറഞ്ഞതുമായ പശുക്കളെ വിതരണം ചെയ്തതാണ് കണ്ണൂരിലും കര്‍ഷകപ്രതിഷേധത്തിനിടയാക്കിയത്.
കെപിസിസി വക്താവ് എം എം ഹസന്‍ ചെയര്‍മാനായാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ജനശ്രീ രൂപീകരിച്ചത്. സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ജനശ്രീ, സബ്സിഡിയോടെ പലിശരഹിത വായ്പയടക്കമുള്ള വാഗ്ദാനങ്ങള്‍ നിരത്തിയാണ് സ്ത്രീകളടക്കമുള്ളവരെ ആകര്‍ഷിപ്പിച്ചത്. ഇത്തരത്തിലൊന്നാണ് കര്‍ഷകര്‍ക്ക് പശുക്കളെ നല്‍കുന്ന പദ്ധതി. രണ്ട് പശുക്കളെ വാങ്ങാന്‍ 75,000 രൂപയും ഒന്നിനാണെങ്കില്‍ 40,000 രൂപയും വായ്പ വാഗ്ദാനം ചെയ്താണ് കര്‍ഷകരെ വലയിലാക്കിയത്. വായ്പത്തുകയുടെ പകുതി സബ്സിഡിയാണെന്നും വിശ്വസിപ്പിച്ചു. മുണ്ടക്കയം പഞ്ചായത്തില്‍ മൊത്തം 80 പശുക്കളെ വാങ്ങാന്‍ കര്‍ഷകര്‍ മുന്നോട്ടുവന്നു. ഒരു പൊതുമേഖലാബാങ്കാണ് വായ്പ അനുവദിച്ചത്. വായ്പ കര്‍ഷകരുടെ പേരിലാണെങ്കിലും ബാങ്ക് തുക നല്‍കിയത് ജനശ്രീയുടെ പേരിലായിരുന്നു. തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള ഒട്ടംഛത്രം എന്ന സ്ഥലത്ത് പശുക്കളെ ഏര്‍പ്പാടാക്കിയെന്നായിരുന്നു ജനശ്രീ ഭാരവാഹികള്‍ അറിയിച്ചത്. ഇതനുസരിച്ച് ജനശ്രീ നിയോഗിച്ച ഏജന്റുമായി അവിടെ ചെന്ന് പശുക്കളെ വാങ്ങിവന്നവര്‍ കെണിയിലായി. 15 ലിറ്റര്‍ പാല്‍ കിട്ടുമെന്ന് പറഞ്ഞ പശുക്കള്‍ക്ക് രണ്ടോ മൂന്നോ ലിറ്റര്‍ പാല്‍ മാത്രം. ചിലര്‍ക്ക് കിട്ടിയത് മച്ചി പശുക്കളും. മറ്റ് ചിലരുടെ പശുക്കള്‍ പ്രസവിച്ചയുടന്‍ ചത്തുവീണതായും പറയപ്പെടുന്നു. 80 പശുക്കളെ കൊണ്ടുവന്നതില്‍ അമ്പതും മോശമായിരുന്നെന്ന് ഒരു കര്‍ഷകന്‍ പറഞ്ഞു.

പരാതിപ്പെട്ടാല്‍ ജനശ്രീക്കാര്‍ സബ്സിഡി നല്‍കാതിരിക്കുമെന്ന ഭയമാണ് കര്‍ഷകര്‍ക്ക്. അതിനാല്‍ ആരും പരാതിപ്പെടാനും തയ്യാറായിട്ടില്ല. ബാങ്കുകാരുടെ ജപ്തി ഭീഷണി വന്നതോടെ വായ്പത്തുക മുഴുവന്‍ തിരിച്ചടയ്ക്കാനും കര്‍ഷകര്‍ നിര്‍ബന്ധിതരായി. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന പശുക്കള്‍ക്ക് കേരളത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനും ജനശ്രീ അധികൃതര്‍ ശ്രമം നടത്തിയിരുന്നു. രോഗം വന്ന പശുക്കളെ പരിശോധിക്കാതെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനാകില്ലെന്ന് ക്ഷീരവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതോടെ ഇവയ്ക്ക് തമിഴ്നാട്ടില്‍നിന്ന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതായാണ് സൂചന. ജില്ലയില്‍ അടുത്തിടെ പശുക്കളില്‍ കുളമ്പുരോഗം വ്യാപകമായി കണ്ടെത്തിയിരുന്നു. ജനശ്രീ മുഖേന തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവന്ന പശുക്കളിലൂടെയാണ് രോഗം പടര്‍ന്നതെന്നാണ് സൂചന.

deshabhimani

ആന്‍മരിയക്കും സനീഷിനും ജീവിക്കാന്‍ "തമ്പുരാന്‍" കനിയണം

മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്ക് പോലെയാണെന്ന് പലരും ആക്ഷേപിക്കുമ്പോഴും ആന്‍മരിയ സഹായം തേടി ജനസമ്പര്‍ക്ക പരിപാടിക്കുമെത്തി. സുതാര്യ കേരളം വഴി നല്‍കിയ പരാതിപ്രകാരം അഞ്ചുലക്ഷം രൂപ നല്‍കുമെന്നും എന്‍ഡോള്‍സള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടുത്തുമെന്നും ആനുകൂല്യങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ട് കാലമേറെയായെങ്കിലും ഒന്നും നടപ്പായില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തല്ലാത്ത വെസ്റ്റ് എളേരിയില്‍ താമസിക്കുന്ന ആന്‍മരിയക്ക് സഹായം ലഭിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കണം. വെറും വാക്കല്ലാതെ ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

വെസ്റ്റ് എളേരി ഏച്ചിപ്പൊയില്‍ മണ്ഡപത്തെ ടാക്സി ഡ്രൈവര്‍ ബാബുവിന്റെയും റസിമോളുടെയും മകളാണ് ഒമ്പതുകാരിയായ ആന്‍മരിയ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തായ കയ്യൂര്‍- ചീമേനിയുടെ അതിര്‍ത്തിയില്‍ കീടനാശിനി തളിച്ച പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തിനരികിലുള്ള കമ്പല്ലൂരിലെ ഭര്‍തൃവീട്ടിലാണ് അമ്മ റസിമോള്‍ ആദ്യം താമസിച്ചിരുന്നത്. ഇവിടെയാണ് ആന്‍മരിയയും മൂത്ത സഹോദരി ആഗ്നസും ജനിച്ചത്. ജനനം മുതലെ വളര്‍ച്ചക്കുറവുള്ള ആന്‍മരിയയുടെ തല മാത്രം വളരുന്നു. ശ്വാസം കഴിച്ച് ജീവന്‍ നിലനിര്‍ത്തുന്നുവെന്ന് മാത്രം. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിച്ചാല്‍ പകുതിയും ഛര്‍ദിക്കും. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയാണ് ആന്‍മരിയ. വര്‍ഷങ്ങളായി പല വിഭാഗത്തിലും നിവേദനം നല്‍കി സഹായം കാത്തിരിക്കുന്ന ആന്‍മരിയക്ക് ജീവിതം മുന്നോട്ടുനീക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവ് നിര്‍ബന്ധം. വെള്ളിയാഴ്ച അതിരാവിലെ ടാക്സി കാറില്‍ മുഖ്യമന്ത്രിയെ കാണാന്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയിട്ടും വൈകിട്ട് ആറിന് കാണാമെന്നാണറിയിച്ചത്. പൊരിയുന്ന വെയിലില്‍ പൊടിപാറുന്ന സ്റ്റേഡിയത്തില്‍ ജീവഛവമായ മകളെയും മടിയിലിരുത്തി അമ്മ കാത്തിരുന്നു കേരള നാട്ടിലെ "പൊന്നുതമ്പുരാനെ". തൊട്ടടുത്ത അംബാസഡര്‍ കാറില്‍ അമ്മ നാരായണിക്കൊപ്പം ഇരുപത്താറുകാരനായ സനീഷുമുണ്ട് സഹായം തേടി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തായ കയ്യൂര്‍- ചീമേനിയിലെ പുല്ലാഞ്ഞിപ്പാറയിലാണ് ടി രാമചന്ദ്രന്റെ മകന്‍ സുനീഷ് ജനിച്ചത്. വളര്‍ച്ചക്കുറവുള്ള സുനീഷിന്റെ ചികിത്സക്കായി 50 സെന്റ് ഭൂമിയും ചെറിയ പുരയും വിറ്റു. ഇപ്പോള്‍ ഭാഗം കിട്ടിയ പിലിക്കോട് മട്ടലായിയിലെ വീട്ടിലാണ് താമസം. എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കാന്‍ നിരവധി നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ കനിഞ്ഞില്ല. ഇപ്പോള്‍ താമസിക്കുന്ന പിലിക്കോട് പഞ്ചായത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തല്ലാത്തതാണ് സാങ്കേതിക കാരണം. ചീമേനിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ ഒരു ലക്ഷം രൂപ അനുവദിച്ചെങ്കിലും പകുതി മാത്രമാണ് കിട്ടിയത്. കൂലിപ്പണിയെടുത്തിരുന്ന അച്ഛന്‍ രാമചന്ദ്രന്‍ കരള്‍രോഗത്തെ തുടര്‍ന്ന് വീട്ടിലായതോടെ ഏക വരുമാനവും ഇല്ലാതായി.
(മുഹമ്മദ് ഹാഷിം)

വിതരണംചെയ്തത് മുന്‍കൂട്ടി തീരുമാനിച്ച ധനസഹായം

കാസര്‍കോട്: ജനസമ്പര്‍ക്കത്തില്‍ പ്രധാന ഇനം ധനസഹായ വിതരണം. 1.56 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ധനസഹായത്തിന് 831 അപേക്ഷയാണ് മുന്‍കൂട്ടി ലഭിച്ചത്. ഇതില്‍ പകുതിയോളം പേര്‍ക്കാണ് സഹായം കിട്ടിയത്. മുഖ്യമന്ത്രി നേരില്‍കണ്ട 101 പേരും ഇതിലുള്‍പ്പെടും. മൂന്ന് മാസമായി ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ പരിശോധിച്ച് സഹായത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയവരെയാണ് കാസര്‍കോട് വിളിച്ചുവരുത്തിയത്. എഴുന്നേറ്റ് നടക്കാന്‍പോലുമാകാത്തവരെ സഹായം വാങ്ങാന്‍ കാസര്‍കോടേക്ക് വിളിച്ചുവരുത്തി. ഇവര്‍ക്ക് അനുവദിച്ച സഹായം അതത് വില്ലേജ് ഓഫീസുകള്‍ മുഖേന കൊടുക്കാവുന്നതാണ്. അതിനുള്ള എല്ലാ നടപടിയും പൂര്‍ത്തിയാക്കിയിരുന്നു. എന്നിട്ടും ജനസമ്പര്‍ക്കത്തിന് ആളെ കൂട്ടാനും മുഖ്യമന്ത്രിയുടെ സ്വന്തം തീരുമാനപ്രകാരം സഹായം നല്‍കിയെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇവരെ കാസര്‍കോട്ടെത്തിച്ചത്. ഉദ്യോഗസ്ഥര്‍ തീരുമാനമെടുത്ത അപേക്ഷകള്‍ക്കൊപ്പം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ശുപാര്‍ശക്കത്തുമായാണ് പലരും മുഖ്യന്ത്രിയെ കാണാനെത്തിയത്. തങ്ങള്‍ പറഞ്ഞിട്ടാണ് സഹായം കിട്ടിയതെന്ന തോന്നലുണ്ടാക്കാനുള്ള നാടകമാണ് ഇതൊക്കെയെന്ന് കണ്ടിരുന്നവര്‍ക്ക് മനസിലായി.

ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ച മഹാഭൂരിപക്ഷവും പുറത്ത്

കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിയില്‍ കൂടുതല്‍ പരാതി ലഭിച്ചത് ബിപിഎല്‍ കാര്‍ഡിനാണെങ്കിലും ലഭിച്ചത് 403 പേര്‍ക്ക് മാത്രം. 2778 പേരാണ് അപേക്ഷ നല്‍കിയത്. ഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക് കീഴിലുള്ളവരാണെങ്കിലും അപേക്ഷകളില്‍ തീരുമാനമെടുക്കാനാകാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥര്‍. 2009ലെ ബിപിഎല്‍ ലിസ്റ്റിലുള്ളവരാണ് അപേക്ഷകര്‍. പഞ്ചായത്തില്‍ 23 ശതമാനത്തിലധികം ബിപിഎല്ലുകാര്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ കൂടുതലാളുകള്‍ക്ക് കാര്‍ഡ് അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കാവില്ല. ഭൂരിപക്ഷം പഞ്ചായത്തിലും ഇപ്പോള്‍തന്നെ ഈ പരിധി പൂര്‍ത്തിയായി. അതിനാല്‍ സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയില്ലെങ്കില്‍ ബാക്കിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ സാധ്യതയില്ല. 50 പേര്‍ക്ക് മുഖ്യമന്ത്രി നേരിട്ടും 353 പേര്‍ക്ക് അതിനുമുമ്പും കാര്‍ഡ് പാസാക്കി. ഇതെല്ലാം ജനസമ്പര്‍ക്ക വേദിയില്‍ വിതരണം ചെയ്തു. സമ്പര്‍ക്കത്തിന് ആളെക്കൂട്ടാന്‍ കാര്‍ഡ് അനുവദിച്ച എല്ലാവരോടും കാസര്‍കോട്ടെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

യാത്രാച്ചെലവും കടമായി

കാസര്‍കോട്: കഴിഞ്ഞതവണ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി അനുവദിച്ചത് 2000 രൂപയാണ്. ഇതില്‍ 1750 രൂപ ടാക്സിക്ക് വാടകയായി. മറ്റു ചെലവും കൂടിയായപ്പോള്‍ കടം ബാക്കി. ഇത്തവണയെങ്കിലും കൂടുതല്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വന്നത്- വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട പാണത്തൂരിലെ എം സി മാത്യുവിന്റെ (45) വാക്കുകളില്‍ വേദന. 1987ല്‍ കാസര്‍കോട് അണങ്കൂരില്‍ ജീപ്പ് മറിഞ്ഞാണ് ഡ്രൈവറായിരുന്ന മാത്യുവിന് ഗുരുതരമായി പരിക്കേറ്റത്. ലക്ഷങ്ങള്‍ ചെലവിട്ടുള്ള ചികിത്സക്ക് ശേഷം അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട നിലയില്‍ ജീവിതം തിരിച്ചുകിട്ടി. ആകെയുണ്ടായിരുന്ന 15 സെന്റ് സ്ഥലം ചികിത്സാചെലവിനായി വിറ്റതിനാല്‍ കയറിക്കിടക്കാന്‍ സ്വന്തമായി കിടപ്പാടമില്ലാത്തതിനാല്‍ സഹോദരനൊപ്പമാണ് താമസം. മനഃശക്തിയുടെ കരുത്തില്‍ ജീവിതം തള്ളിനീക്കുന്ന മാത്യു സഹായം തേടി മൂന്നുതവണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി. 2002ല്‍ അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് വന്നപ്പോഴും ഒന്നാം ജനസമ്പര്‍ക്ക പരിപാടിയിലും വയ്യാത്ത ശരീരവുമായി വാഹനത്തില്‍ ബന്ധുക്കള്‍ക്കൊപ്പം സഹായം തേടിയെത്തി. ലക്ഷങ്ങള്‍ ചെലവഴിച്ച് ജനസമ്പര്‍ക്ക മാമാങ്കം നടത്തി പലരെയും വഞ്ചിച്ചതുപോലെ 2000 രൂപ നല്‍കി മാത്യുവിനെയും മുഖ്യമന്ത്രി "കാര്യമായി" സഹായിച്ചു. വീണ്ടും ടാക്സി പിടിച്ച് മുഖ്യമന്ത്രിയുടെ സഹായം തേടിയെത്തിയിരിക്കുകയാണ് മാത്യു.

ധനുവച്ചപുരത്ത് സംഘപരിവാര്‍ ആക്രമണം അധ്യാപികക്കും വിദ്യാര്‍ഥികള്‍ക്കും പരിക്ക്

ധനുവച്ചപുരത്ത് ഐഎച്ച്്്ആര്‍ഡി കോളേജിലും എന്‍കെഎംഎച്ച്എസ്എസിലും സംഘപരിവാര്‍ ക്രിമിനലുകളുടെ ഭീകരാക്രമണം. നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരു അധ്യാപികയും പത്തോളം വിദ്യാര്‍ഥികളും പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നൂറുകണക്കിന് ആര്‍എസ്എസ്-എബിവിപി അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മാരകായുധങ്ങളും പാറക്കല്ലുകളും മറ്റുമായി എന്‍കെഎംഎച്ച്എസ്എസ് ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന സംഘം കണ്ണില്‍ക്കണ്ടതെല്ലാം തകര്‍ത്തു. കല്ലേറും നടത്തി. സ്കൂളിന്റെ ഓടുകള്‍ കല്ലേറില്‍ തകര്‍ന്നു. സ്കൂളിനു മുന്നില്‍ സ്ഥാപിച്ച സ്കൂള്‍ സ്ഥാപകനായ നീലകണ്ഠരുടെ പ്രതിമ തകര്‍ത്തു. തുടര്‍ന്ന് സ്കൂളിനടുത്തുള്ള ഐഎച്ച്ആര്‍ഡി കോളേജിന്റെ ജനല്‍ച്ചില്ലുകളും എറിഞ്ഞു തകര്‍ത്തു. ക്ലാസ്മുറികളും കംപ്യൂട്ടര്‍ലാബുകളും തകര്‍ന്നിട്ടുണ്ട്.

കല്ലേറില്‍ തകര്‍ന്ന ചില്ലുകള്‍ വീണാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റത്. ഐഎച്ച്ആര്‍ഡി കോളേജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിനി സവിതയെ ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധ്യാപിക മീര, വിദ്യാര്‍ഥികളായ അഞ്ജു, ലക്ഷ്മി, നന്ദു, വിഘ്നേഷ്, ദീപ, സൗരവ്, അരുണ്‍ തുടങ്ങിയവരാണ് പാറശാല ആശുപത്രിയില്‍ ഉള്ളത്. അധ്യാപകരെയും വിദ്യാര്‍ഥികളെയും ആക്രമിക്കാന്‍ സംഘം തുനിഞ്ഞെങ്കിലും വന്‍ പൊലീസ് സംഘം എത്തിയതിനാല്‍ ഭൂരിപക്ഷം പേരും ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച ഏഴ് സംഘപരിവാര്‍ അക്രമികളെ പൊലീസ് പിടികൂടി. ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും എസ്എഫ്ഐ പ്രവര്‍ത്തകരെ ഭീകരമായി മര്‍ദിക്കുകയുംചെയ്ത സംഭവത്തില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജൂഖാനും സെക്രട്ടറി ടി പി ബിനീഷും പ്രതിഷേധിച്ചു.

എസ്എഫ്ഐനേതാവിനെ പൊലീസ് തല്ലിച്ചതച്ചു

തിരു: എസ്എഫ്ഐ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനം. സജിന്‍ ഷാഹുല്‍ വധക്കേസിലെ സാക്ഷിയും എസ്എഫ്ഐ പാറശാല ഏരിയ കമ്മിറ്റി അഗവുമായ സുഭാഷിനെ(22)യാണ് പാറശാല എസ്ഐ കള്ളക്കേസ് ചുമത്തി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ്തന്നെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസ് ബോംബേറില്‍ പരിക്കേറ്റ സുഭാഷ് അടുത്തിടെയാണ് ആശുപത്രി വിട്ടത്. രക്തസാക്ഷി സജിനൊപ്പമായിരുന്നു സുഭാഷിനും പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജിലും എന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലും വീണ്ടും ആര്‍എസ്എസ് ആക്രമണം നടത്തിയിരുന്നു. വിവരമറിഞ്ഞ് സംഭവം അന്വേഷിക്കാനെത്തിയപ്പോഴാണ് സുഭാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയത്. തുടര്‍ന്നായിരുന്നു എസ്ഐയുടെ നേതൃത്വത്തില്‍ നിഷ്ഠുര മര്‍ദനം. ബോംബേറില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നെന്നും പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടിട്ടില്ലെന്ന് പറഞ്ഞിട്ടും എസ്ഐ മര്‍ദനം തുടര്‍ന്നു. അവശനായ സുഭാഷിനെ കള്ളക്കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കി ജയിലിലടയ്ക്കുകയായിരുന്നു എസ്ഐയുടെ ലക്ഷ്യം.

സജിന്‍ ഷാഹുലിനൊപ്പം പരിക്കേറ്റ എസ്എഫ്ഐ പ്രവര്‍ത്തകനെ പൊലീസ് പിടിച്ചുകൊണ്ടുപോയതായി വിവരം അറിഞ്ഞതോടെ ജനങ്ങള്‍ പൊലീസ് സ്റ്റേഷനു മുന്നിലെത്തി. രാഷ്ട്രീയ എതിരാളികള്‍പോലും സ്വീകരിക്കാത്ത രാഷ്ട്രീയ വൈരത്തോടെയാണ് പാറശാല എസ്ഐ പെരുമാറിയത്. പ്രതിഷേധം ശക്തമായപ്പോഴാണ് സുഭാഷിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എസ്ഐ തയ്യാറായത്. നെയ്യാറ്റിന്‍കര ആശുപത്രിയിലും പൊലീസ് കാവലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രി വിടുമ്പോള്‍ വീണ്ടും കസ്റ്റഡിയിലെടുക്കാനാണ് നീക്കം. സജിന്‍ ഷാഹുല്‍ വധക്കേസിലെ പ്രതികളെ പിടികൂടാന്‍ തയ്യാറാകാത്ത പൊലീസ് കേസിലെ പ്രധാന സാക്ഷിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് വേട്ടയാടലിനെ സിപിഐ എം പാറശാല ഏരിയ സെക്രട്ടറി കടകുളം ശശിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറി എ എന്‍ അന്‍സാരിയും അപലപിച്ചു.

deshabhimani

വീരേന്ദ്രകുമാറിന്റെ പാര്‍ടി നിയമവിരുദ്ധമെന്നതിന് കൂടുതല്‍ തെളിവ്

എം പി വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാര്‍ടി രൂപീകരിച്ചത് നിയമവിരുദ്ധമായാണെന്നതിന് കൂടുതല്‍ തെളിവ്. പുതിയ പാര്‍ടി രൂപീകരണത്തിനെതിരെ പാലോട് സന്തോഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് വീരേന്ദ്രകുമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന് നല്‍കിയ വിശദീകരണത്തിലാണ് തെളിവുകള്‍.

കഴിഞ്ഞ മെയ് 24നു വീരേന്ദ്രകുമാര്‍ കമീഷന് നല്‍കിയ വിശദീകരണത്തില്‍ 2010 ആഗസ്ത് ആറിന് ജനതാദള്‍ സെക്കുലറിന് രണ്ട് എംഎല്‍എമാര്‍ കേരളഘടകത്തിലുണ്ടെന്ന് പറയുന്നു. ജനതാദള്‍ സെക്കുലര്‍ കേരളഘടകം മുഴുവന്‍ 2010 ആഗസ്ത് ആറിന് സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റില്‍ ലയിച്ചെന്ന് വീരേന്ദ്രകുമാര്‍ വ്യാജ മിനിറ്റ്സുണ്ടാക്കിയിരുന്നു. ഈ മിനിറ്റ്സ് നിലനില്‍ക്കെയാണ് രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജനതാദളില്‍ തുടരുന്നതായി തെരഞ്ഞെടുപ്പു കമീഷനെ രേഖാമൂലം അറിയിച്ചത്. കമീഷന് നല്‍കിയ വിശദീകരണത്തില്‍ സോഷ്യലിസ്റ്റ് ജനത രൂപീകരണയോഗത്തില്‍ പങ്കെടുത്ത 118 പേരുടെ തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ രേഖയും നോട്ടറി ഒപ്പും സീലും വച്ചിട്ടുണ്ട്. 118 പേരുടെയും തിരിച്ചറിയല്‍ രേഖ സാക്ഷ്യപ്പെടുത്തിയത് ഒരേ നോട്ടറിയാണ്. എന്നാല്‍, കമീഷന് നല്‍കിയ 118 പേരുടെ സത്യവാങ്മൂലത്തില്‍ പറയുന്നത് അവര്‍ സോഷ്യലിസ്റ്റ് ജനതാദള്‍ അംഗങ്ങളാണെന്നും മറ്റൊരു പാര്‍ടിയിലും അംഗങ്ങളല്ലെന്നുമാണ്. ഇല്ലാത്ത യോഗങ്ങള്‍ ചേര്‍ന്നതായും മിനിറ്റ്സ് എഴുതിയുണ്ടാക്കിയിരുന്നു. ഒരാള്‍ തന്നെയാണ് 118 പേരുകളെഴുതി ഒപ്പിട്ടതെന്നും വ്യക്തമായതാണ്.

കേന്ദ്ര വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വ്യാജ പാര്‍ടിരൂപീകരണത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന് സന്തോഷ് വീണ്ടും പരാതി അയച്ചു. വീരന്റെ വ്യാജ പാര്‍ടിക്കെതിരെ നിയമനടപടി തുടരുമെന്നും സന്തോഷ് അറിയിച്ചു. പാര്‍ടിവിരുദ്ധ പ്രവര്‍ത്തനത്തിന് 2009 ജൂലൈയിലാണ് വീരനെ ജനതാദള്‍ സെക്കുലര്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് എച്ച് ഡി ദേവഗൗഡ നീക്കിയത്. പിന്നീട് മാതൃഭൂമി ജീവനക്കാരെ പ്രസിഡന്റും സെക്രട്ടറി ജനറലുമാക്കി ഒരു പാര്‍ടി തട്ടിക്കൂട്ടിയ വീരന്‍ ജനതാദള്‍ സെക്കുലര്‍ കേരളഘടകം ഈ വ്യാജ പാര്‍ടിയില്‍ ലയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. 2010 ആഗസ്ത് ആറിനായിരുന്നു ഈ ലയനം

deshabhimani

വിദ്യാഭ്യാസമേഖലയില്‍ 4000 കോടി വെട്ടിക്കുറച്ചു

 ധനക്കമ്മി നേരിടുന്നതിന് വിദ്യാഭ്യാസമേഖലയുടെ പദ്ധതിവിഹിതം കേന്ദ്രസര്‍ക്കാര്‍ 4000 കോടി വെട്ടിക്കുറച്ചു. സ്കൂള്‍ വിദ്യാഭ്യാസമേഖലയുടെ വിഹിതത്തില്‍ 2500 കോടി രൂപയാണ് വെട്ടിച്ചുരുക്കിയത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ 1500 കോടി രൂപ കുറയ്ക്കും. ഒട്ടേറെ വിദ്യാഭ്യാസപദ്ധതികളെയും പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം. ധനമന്ത്രാലയത്തില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി മാനവവിഭവശേഷി മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ബജറ്റില്‍ ഉന്നതവിദ്യാഭ്യാസത്തിന് 16,210 കോടിയും പ്രാഥമിക വിദ്യാഭ്യാസമേഖലയ്ക്ക് 49,659 കോടിയുമാണ് പ്രഖ്യാപിച്ചത്. ഇതില്‍ യഥാക്രമം ഒന്‍പതും അഞ്ചും ശതമാനം വീതമാണ് കുറയ്ക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 13 ശതമാനം കുറച്ചിരുന്നു. കഴിഞ്ഞതവണ ബജറ്റ് വിഹിതം കുറച്ചപ്പോള്‍ മാനവവിഭവശേഷി മന്ത്രാലയം ധനമന്ത്രാലയത്തെ പരാതി അറിയിച്ചിരുന്നു. ഇത്തവണ പരാതിപ്പെടുകയില്ലെന്നും രാജ്യത്തിന്റെ ധനസ്ഥിതി മോശമാണെന്നും മാനവവിഭവശേഷി മന്ത്രി പള്ളം രാജു പറഞ്ഞു.

മോഡല്‍ സ്കൂള്‍, ഐഐടികള്‍ക്കും ഐഐഎമ്മുകള്‍ക്കുമുള്ള ധനസഹായം, യുജിസി ഫണ്ട്, വിവരവിനിമയ-വാര്‍ത്താവിനിമയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ദേശീയ വിദ്യാഭ്യാസ ദൗത്യം എന്നിവയെ ദുര്‍ബലമാക്കുന്നതാണ് തീരുമാനമെന്ന് മാനവവിഭവശേഷി മന്ത്രാലയം പറയുന്നു. പിന്നോക്കമേഖലകളില്‍ സെക്കന്‍ഡറി തലത്തില്‍ 6000 മോഡല്‍ സ്കൂള്‍ സ്ഥാപിക്കുന്നുണ്ട്. ഇതിന് ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതല്‍ പണം വേണമെന്നിരിക്കെയാണ് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചത്. ഏഴ് പുതിയ ഐഐടിയും ആറ് പുതിയ ഐഎംഎമ്മും അടുത്തവര്‍ഷം സ്ഥിരം ക്യാമ്പസില്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കയാണ്്. ധനമന്ത്രാലയത്തിന്റെ തീരുമാനം ഇവയെ ബാധിക്കും. മാത്രമല്ല, ലോക്സഭാ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ പതിവുസമയത്ത് അടുത്ത സമ്പൂര്‍ണ ബജറ്റ് ഉണ്ടാകില്ല. പുതിയ സര്‍ക്കാര്‍ വന്നശേഷമേ പൂര്‍ണ ബജറ്റും പദ്ധതികളും ഉണ്ടാകൂ. അതുവരെ ഈ സ്ഥാപനങ്ങള്‍ക്ക് മതിയായ ഫണ്ട് ലഭിക്കില്ല. ഈ സാമ്പത്തികവര്‍ഷം ധനക്കമ്മി 4.8 ശതമാനമായി ചുരുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വിവിധ മന്ത്രാലയങ്ങള്‍ക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറച്ചാണ് ഈ ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കുന്നത്.

deshabhimani

പൊലീസ് അതിക്രമങ്ങളെ ചെറുത്ത് ഇവര്‍

സിപിഐ എമ്മിനെതിരെയുള്ള പൊലീസ് അടിച്ചമര്‍ത്തലുകളുടെ തീവ്രത സംസ്ഥാന പ്ലീനത്തിലെ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ടില്‍ വായിച്ചെടുക്കാം. പ്ലീനത്തില്‍ പങ്കെടുത്ത 396 പ്രതിനിധികളില്‍ കേസില്‍പ്പെടാത്തവര്‍ 31 പേര്‍ മാത്രം. യുഡിഎഫ് ഭരണത്തില്‍ സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിന്റെ ഏറ്റവും പ്രധാന തെളിവാകുകയാണ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ക്രെഡന്‍ഷ്യല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്.

ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയെന്ന സവിശേഷതയുള്ള എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷിനെതിരെ തന്നെയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കേസ്, വിദ്യാര്‍ഥി സമരങ്ങളെ രക്തപങ്കിലമാക്കാനുള്ള പൊലീസിന്റെ തീരുമാനത്തിന്റെ പ്രതിഫലനമെന്നപോലെ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളിക്കെതിരെ 50 കേസും തൃശൂരിലെ പി കെ ഷാജനെതിരെ 42 കേസും നിലവിലുണ്ട്. എക്കാലവും പൊലീസിന്റെയും ഗുണ്ടകളുടെയും മര്‍ദനത്തെ അതിജീവിച്ചാണ് കമ്യൂണിസ്റ്റ് പാര്‍ടി ജനപിന്തുണ ആര്‍ജിച്ചതെന്നും റിപ്പോര്‍ട് വ്യക്തമാക്കുന്നു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പൊലീസ്-ഗുണ്ടാ മര്‍ദനമേറ്റ അനുഭവവുമായി 253 പേര്‍ പ്ലീനത്തില്‍ പങ്കെടുത്തു. പ്രതിനിധികളില്‍ 255 പേരും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കല്‍ത്തുറുങ്കില്‍ കിടന്നവര്‍. ഏറ്റവും കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിച്ചത് എം എം ലോറന്‍സ്, അഞ്ചു വര്‍ഷവും പത്തു മാസവും. തൊട്ടുപിന്നില്‍ വി എസ് അച്യുതാനന്ദന്‍, അഞ്ച് വര്‍ഷവും ആറു മാസവും. അഞ്ചുവര്‍ഷവും രണ്ടു മാസവും ജയിലില്‍ കിടന്ന കൊല്ലത്തെ ജോസുകുട്ടിയാണ് മൂന്നാമത്. മു

തിര്‍ന്ന നേതാക്കളില്‍ ഭൂരിഭാഗവും ഒളിവുജീവിതം നയിച്ചവരാണ്. മൊത്തം 97 പ്രതിനിധികള്‍ ഒളവില്‍ കഴിഞ്ഞിട്ടുണ്ട്. ഇവരില്‍ ഏറ്റവും മുമ്പന്‍ പി കെ ചന്ദ്രാനന്ദന്‍. 89കാരനായ പി കെ സി പന്ത്രണ്ടര വര്‍ഷമാണ് ഒളിവില്‍ കഴിഞ്ഞത്. പ്രതിനിധികളുടെ പ്രായത്തിന്റെ കാര്യത്തില്‍ തൊണ്ണൂറുകാരനായ വി എസ്സിന് പിന്നില്‍ രണ്ടാമനാണ് അദ്ദേഹം. വി എസ് മൂന്നര വര്‍ഷം ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യപൂര്‍വകാലത്ത് പാര്‍ടിയില്‍ അംഗമായ മൂന്നുപേര്‍ പ്ലീനത്തില്‍ പങ്കെടുത്തു. 1947ല്‍ അംഗത്വം നേടിയ വി എസ്സും 1941ല്‍ അംഗമായ പി കെ സിയും 1946ല്‍ അംഗമായ എം എം ലോറന്‍സും. 1947-63 കാലത്ത് അംഗത്വം നേടിയ 28 പേര്‍ പ്രതിനിധികളിലുണ്ട്.

1977-2002 കാലത്ത് പാര്‍ടി അംഗങ്ങളായവരാണ് പ്രതിനിധികളില്‍ കൂടുതല്‍, 195 പേര്‍. 1964-76 കാലത്ത് ചേര്‍ന്നവര്‍ 156 പേരും തൊഴിലാളിവര്‍ഗത്തില്‍ ജനിച്ച 115 പേരും കര്‍ഷകത്തൊഴിലാളിവിഭാഗത്തില്‍പ്പെട്ട 39 പേരും ദരിദ്രകൃഷിക്കാരില്‍പ്പെട്ട 77 പേരും ഇടത്തരം കൃഷിക്കാരില്‍പ്പെട്ട 97പേരും ധനികകൃഷിക്കാരില്‍പ്പെട്ട അഞ്ചുപേരും ഇടത്തരം വിഭാഗത്തില്‍പ്പെട്ട 60 പേരും ഭൂപ്രഭുവിഭാഗത്തില്‍പ്പെട്ട രണ്ടുപേരും ബൂര്‍ഷ്വാവിഭാഗത്തില്‍പ്പെട്ട ഒരാളും പ്രതിനിധികളില്‍ ഉള്‍പ്പെടുന്നു. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള 21 പേരുള്ളപ്പോള്‍ 116 ബിരുദധാരികളും 52 ബിരുദാനന്തരബിരുദധാരികളുമാണ് പ്രതിനിധികളിലുള്ളത്.
(എന്‍ എസ് സജിത്)

deshabhimani

ക്ലിഫ് ഹൗസ് ഉപരോധം വിജയിപ്പിക്കുക

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധം വന്‍വിജയമാക്കണമെന്ന് സിപിഐ എം പ്ലീനം ആഹ്വാനം ചെയ്തു

. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഉത്തമദൃഷ്ടാന്തമാണ് സോളാര്‍ തട്ടിപ്പ്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഒട്ടനവധി യുഡിഎഫ് നേതാക്കളും ആരോപണവിധേയരായി ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടിലാണ്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന കരിങ്കൊടി പ്രതിഷേധം ക്ലിഫ് ഹൗസ് ഉപരോധത്തോടെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. സംസ്ഥാന ഖജനാവിന് ഒരു നഷ്ടവും സൃഷ്ടിക്കാത്ത ഏതാനും കോടി രൂപയുടെ ഒരു തട്ടിപ്പ് എന്നു പറഞ്ഞ് ഈ അഴിമതിയെ നിസ്സാരവല്‍ക്കരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

സര്‍ക്കാരിന്റെ ഒരു അംഗീകൃത സ്കീമിന്റെ മറവിലാണ് ജനങ്ങളെ കൊള്ളയടിക്കുന്നതിന് പരിപാടിയിട്ടത്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തു. മുഖ്യമന്ത്രിയും മറ്റു പല മന്ത്രിമാരും തട്ടിപ്പുസംഘവുമായി അടുത്ത ബന്ധത്തിലായിരുന്നു. മുഖ്യപ്രതികളായ സരിതയും ബിജുവും ഒരു ഡസനിലേറെ കേസുകളില്‍ പ്രതികളായിരുന്നു. ബിജുവാകട്ടെ സ്വന്തം ഭഭാര്യയെ വധിച്ച കേസിലും പ്രതിയാണ്. ഇങ്ങനെയുള്ളൊരു തട്ടിപ്പുസംഘം മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രമല്ല, മറ്റു ഭഭരണതലങ്ങളിലും പിടിമുറുക്കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ടീം സോളാറിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു. സ്വര്‍ണക്കള്ളക്കടത്തുകാരന്‍ ഫയാസിന്റെ കോള്‍ ലിസ്റ്റുകള്‍കൂടി പുറത്തുവന്നതോടെ തട്ടിപ്പുകാരുമായി ഇടപഴകാത്ത ഒരാള്‍പോലും ആ ഓഫീസിലില്ല എന്ന സ്ഥിതിയാണ്. എന്നാല്‍, ഈ ബന്ധങ്ങള്‍ മറച്ചുവയ്ക്കാനായിരുന്നു മുഖ്യമന്ത്രി തുടര്‍ച്ചയായി ശ്രമിച്ചത്.

പ്രതിപക്ഷ പ്രക്ഷോഭത്തിന്റെയും മാധ്യമ വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലുമാണ് തന്റെ വിശ്വസ്തര്‍ക്കു നേരെ ഗത്യന്തരമില്ലാതെ ചില നടപടികള്‍ എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്. മുഖ്യമന്ത്രിക്കെതിരെ ഏറ്റവും വലിയ തെളിവ് 164-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ ശ്രീധരന്‍നായര്‍ നല്‍കിയ മൊഴിയാണ്. സരിതയുമൊത്ത് ഓഫീസില്‍വച്ച് മുഖ്യമന്ത്രിയെ കണ്ടുവെന്നും മുഖ്യമന്ത്രി ടീം സോളാറിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നതിന് പ്രോത്സാഹിപ്പിച്ചുവെന്നും ശ്രീധരന്‍നായര്‍ പറഞ്ഞതിനെ മുഖ്യമന്ത്രി നിഷേധിച്ചു. പക്ഷേ, ഇത്തരമൊരു കൂടിക്കാഴ്ച നടന്നു എന്നതിനുള്ള ഒട്ടനവധി സാഹചര്യ തെളിവുകള്‍ ഉണ്ട്.

മൂന്നാംതവണയാണ് ഉമ്മന്‍ചാണ്ടിയെ അഴിമതിയുടെ പേരില്‍ പൊലീസ് ചോദ്യം ചെയ്യുന്നത്. പാമോയില്‍ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ അവസാനം ഫലവത്തായത് സ്വന്തം വിജിലന്‍സ് കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ്. ടൈറ്റാനിയം കേസില്‍ പ്രതികൂല പരാമര്‍ശം നടത്തിയ വിജിലന്‍സ് ജഡ്ജിയെ ഭഭീഷണിപ്പെടുത്തിയും അപഹസിച്ചും കോടതി മാറ്റി. ഇപ്പോള്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കി വിജിലന്‍സിനെക്കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.

ഇതേ അടവാണ് സോളാര്‍ തട്ടിപ്പിലും സ്വീകരിച്ചത്. ജുഡീഷ്യറിയെപ്പോലും എങ്ങനെയാണ് കേസ് അട്ടിമറിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് എന്ന് സരിതയുടെ മൊഴി രേഖപ്പെടുത്താതെ മൊഴിമാറ്റാന്‍ സന്ദര്‍ഭമൊരുക്കിയ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ പ്രവര്‍ത്തിയിലൂടെ തെളിഞ്ഞു. സരിതയാവട്ടെ തന്നെ ലൈംഗികമായി പീഡിപ്പിച്ച മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തും എന്ന ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കേസുകള്‍ ഓരോന്നായി ഇല്ലാതാക്കുകയാണ്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജിനെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഫീസില്‍നിന്ന് ഒഴിവാക്കിയെങ്കിലും കേസ്സെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍, ഇപ്പോള്‍ അയാള്‍ 400 കോടിയുടെ ഭഭൂമി തട്ടിപ്പിന്റെ സൂത്രധാരനാണെന്ന് തെളിഞ്ഞു. സലിംരാജിന്റെ തീവ്രവാദ ബന്ധങ്ങളും ഗുണ്ടാബന്ധങ്ങളും പുറത്തുവന്നിരിക്കുന്നു. കള്ളക്കടത്തുകാരന്‍ ഫയാസും മുഖ്യമന്ത്രിയുമായുള്ള സൗഹൃദബന്ധങ്ങളും വെളിപ്പെട്ടു. കേരള ചരിത്രത്തില്‍ ഇതുപോലൊരു അവസ്ഥാവിശേഷം ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല. സത്യസന്ധമായ അന്വേഷണത്തിലൂടെ ഈ തട്ടിപ്പ് പരമ്പരകളുടെ സത്യം പുറത്തുകൊണ്ടുവരാനായി മുഖ്യമന്ത്രി സ്ഥാനംഒഴിയണമെന്ന ആവശ്യം എല്‍ഡിഎഫ് ഉയര്‍ത്തി. ഇതിനായി നിയമസഭഭ കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി എല്ലാ ജില്ലകളിലും രാപ്പകല്‍ സമരം നടന്നു.

ഈ സമരവേലിയേറ്റത്തിലെ ഏറ്റവും ഉജ്വലമായ മുഹൂര്‍ത്തമായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധം. ഒരുലക്ഷത്തോളം സമരവളണ്ടിയര്‍മാര്‍ എല്ലാ നിരോധനങ്ങളേയും പൊലീസ് ഭഭീഷണിയേയും അവഗണിച്ച് വിസ്മയകരമായ അച്ചടക്കത്തോടെ അണിനിരന്നപ്പോള്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധം പിന്‍വലിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി പ്രക്ഷോഭഭ പ്രചാരണം തുടരാനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുവാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. ഈ കൊടിയ വഞ്ചനയ്ക്കെതിരായി പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് തീരുമാനം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധവും ക്ലിഫ് ഹൗസ് ഉപരോധവും വിജയിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ സമ്മേളനം ജനങ്ങളോട് ആഹ്വാനം ചെയ്തു.

കേന്ദ്ര അവഗണനയ്ക്കെതിരെ സമരമുന്നണി കെട്ടിപ്പടുക്കുക

പാലക്കാട്: കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനത്തിനും അവഗണനയ്ക്കും എതിരായും സംസ്ഥാനത്തിന് നീതി ലഭിക്കുന്നതിനും വേണ്ടി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തിയുള്ള ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്തു.

രണ്ടാം യുപിഎ സര്‍ക്കാര്‍ സംസ്ഥാനത്തോട് കടുത്ത വിവേചനം കാണിക്കുകയാണ്. കേരളം കൈവരിച്ച സാമൂഹ്യക്ഷേമ നേട്ടങ്ങളുടെ പേരില്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കണമെന്ന രഘുറാം രാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കാനാവില്ല. ഒരു സംസ്ഥാനത്തിന്റെ സാമൂഹിക വികസന സൂചിക അതിന് അര്‍ഹമായ വിവങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള മാനദണ്ഡമായിക്കൂടാ. സാമൂഹിക വികസന നേട്ടങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് ഈ മേഖലയില്‍ വന്‍തോതില്‍ പൊതുനിക്ഷേപം തുടര്‍ന്നും നടത്തേണ്ടതുണ്ട് എന്ന വസ്തുത രഘുറാം രാജന്‍ കമ്മിറ്റി കണക്കിലെടുക്കുന്നില്ല.

ഈ വികലമായ ശുപാര്‍ശ അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടും പ്രതിഷേധാര്‍ഹമാണ്. കേരളം മൂന്നു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നതാണ് പാലക്കാട് കോച്ച് ഫാക്ടറി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുകയും കേന്ദ്രത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണ നല്‍കിയപ്പോഴാണ് കോച്ച് ഫാക്ടറി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2010-ല്‍ത്തന്നെഭഭൂമി ഏറ്റെടുത്ത് റെയില്‍വേക്ക് നല്‍കി. 2012 ഫെബ്രുവരിയില്‍ പിറവം ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരക്കിട്ട് തറക്കല്ലിടല്‍ നടത്തിയെങ്കിലും പദ്ധതി ഇതുവരെ എങ്ങുമെത്തിയിട്ടില്ല. പൊതു-സ്വകാര്യ പങ്കാളിത്തപ്രകാരം ഇതുവരെ സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ &ഹറൂൗീ;സെയില്‍ പദ്ധതിയില്‍ 74 ശതമാനം വരെ ഓഹരി പങ്കാളിത്തം വഹിക്കാന്‍ തയ്യാറാണെന്ന് രേഖാമൂലം അറിയിച്ചിട്ടും സ്വീകരിക്കാന്‍ തയ്യാറാകാത്ത റെയില്‍വേ നിലപാട് ദുരൂഹമാണ്. 12-ാം പദ്ധതിയില്‍ കേരളത്തിന് ഐഐടി അനുവദിക്കുമെന്നത് പ്രധാനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആസൂത്രണകമീഷന്‍ അംഗീകരിച്ച 12-ാം പദ്ധതി രേഖയില്‍ കേരളത്തിന് ഐഐടി ഇല്ല. മാത്രമല്ല

13-ാം പദ്ധതിയിലും ഐഐടി ഉണ്ടാകില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്. ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികളൊന്നുമില്ല. വിഴിഞ്ഞം തുറമുഖപദ്ധതി അനന്തമായി വൈകിപ്പിക്കുന്നു. തിരുവനന്തപുരത്ത് പ്രഖ്യാപിച്ച റെയില്‍വേ മെഡിക്കല്‍ കോളേജ്, ബോട്ട്ലിങ് പ്ലാന്റ്, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നീ പദ്ധതികളെല്ലാം അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധാരാളം കേന്ദ്ര പദ്ധതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൈ മൂലം കഴിഞ്ഞിരുന്നു. ബ്രഹ്മോസ്, പാലക്കാട് ഭെമല്‍, തിരുവനന്തപുരം ഐഎസ്ഇആര്‍, കേന്ദ്ര സര്‍വകലാശാല എന്നിങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.

കേന്ദ്രത്തിലും കേരളത്തിലും ഒരേ പാര്‍ടി ഭരിച്ചാല്‍ വികസനത്തില്‍ കുതിപ്പുണ്ടാകുമെന്ന അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇവിടെ വ്യക്തമാകുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് എട്ട് മന്ത്രിമാരുടെ റെക്കോര്‍ഡ് പ്രാതിനിധ്യമുണ്ടായിട്ടും ഒരേ പാര്‍ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുകള്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുകയും ചെയ്യുമ്പോഴാണ് ഈ അവഗണനയും വിവേചനവും.

deshabhimani

അജയ്യം, അപ്രതിരോധ്യം

എ കെ ജി നഗര്‍ (പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയം): നെഞ്ചില്‍ സമരാവേശവും കൈയില്‍ ചെങ്കൊടികളുമായി ഇരമ്പിവന്ന മനുഷ്യമഹാപ്രവാഹത്തില്‍ പാലക്കാടന്‍ മണ്ണ് ചെഞ്ചായമണിഞ്ഞു. ഉച്ചവെയിലിന്റെ ചൂടിലേക്ക് മുഷ്ടി ചുരുട്ടിയുയര്‍ത്തി മാനവമോചന ഗാഥപാടിയെത്തിയ ജനസഞ്ചയം വിപ്ലവ പ്രസ്ഥാനത്തിന്റെ അജയ്യതയും അപ്രതിരോധ്യതയും ഉദ്ഘോഷിച്ചു. മലയോര ഗ്രാമങ്ങളില്‍നിന്നും ആദിവാസി ഊരുകളില്‍നിന്നും വയലേലകളില്‍ നിന്നും മണ്ണിന്റെ മക്കള്‍ പാലക്കാടിന്റെ ഹൃദയഭൂമിയിലേക്ക് ഒരേ മനസോടെ മാര്‍ച്ച് ചെയ്തു. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനംകുറിച്ച് നടന്ന റാലി നെല്ലറകളുടെ നാടിന്റെ ജനമുന്നേറ്റചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു.

രക്തസാക്ഷികളുടെ ചോരവീണ പാലക്കാടന്‍ കോട്ടയ്ക്ക് ചുറ്റും സ്ത്രീ-പുരുഷഭേദമെന്യേ ലക്ഷങ്ങള്‍ ഉച്ചമുതല്‍ നാനാവഴികളിലൂടെ ഒഴുകി. നാടന്‍കലാരൂപങ്ങളും ബാന്റ്വാദ്യങ്ങളും ഉശിരന്‍ മുദ്രാവാക്യവുമായി വന്നവര്‍ സിപിഐ എമ്മിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ബഹുജനസ്വാധീനമാണ് വിളംബരം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിശേഷാല്‍ സമ്മേളനത്തിന്റെ സമാപനം കരിമ്പനകളുടെ നാടിനെ അക്ഷരാര്‍ഥത്തില്‍ പുളകമണിയിച്ചു. സായാഹ്നസൂര്യനെ സാക്ഷി നിര്‍ത്തി വൈകിട്ട് അഞ്ചിന് സമ്മേളന നടപടി ആരംഭിക്കുമ്പോഴും പാവങ്ങളുടെ പടത്തലവന്‍ എ കെ ജിയുടെ നാമധേയത്തിലുള്ള നഗറിലേക്ക് (സ്റ്റേഡിയം ഗ്രൗണ്ട്) ചെറുജാഥകള്‍ വന്നുകൊണ്ടിരുന്നു.

പ്രസ്ഥാനത്തെ ജീവന്‍കൊടുത്ത് വളര്‍ത്തിയ രക്തസാക്ഷികളുടെ പിന്‍മുറക്കാര്‍ കുടുംബസമേതമാണ് മഹാറാലിയിലേക്ക് എത്തിയത്. വാഹനങ്ങളില്‍ എത്തിയവര്‍ നിശ്ചിതസ്ഥലത്ത് ഇറങ്ങി ചെറുപ്രകടനങ്ങളായി നീങ്ങി. പോരാട്ടഭൂമിയില്‍ ജ്വലിപ്പിച്ചെടുത്ത മുദ്രാവാക്യങ്ങളുമായി ആബാലവൃദ്ധം നഗരത്തിന്റെ പലഭാഗങ്ങളിലൂടെ ഒഴുകിയതോടെ എല്ലാവഴികളും എ കെ ജി നഗറിലേക്കായി. നഗരത്തിന്റെ സ്ഥലപരിമിതികാരണം ചെറുപ്രകടനങ്ങളാണ് തീരുമാനിച്ചതെങ്കിലും അതത് ബാനറുകളുടെ കീഴില്‍ നീങ്ങിയ ജാഥകള്‍ വന്‍ പ്രകടനമായി മാറി. പ്രകടനം കാണാനും നേതാക്കളുടെ പ്രസംഗം കേള്‍ക്കാനുമായി പതിനായിരങ്ങള്‍ എത്തിയതോടെ ജാഥകടന്നുപോയ വഴികളില്‍ ജനമതില്‍ രൂപപ്പെട്ടു. റാലിക്കെത്തിയവരെ മുഴുവന്‍ ഉള്‍ക്കൊള്ളാനാകാതെ സ്റ്റേഡിയം വീര്‍പ്പ് മുട്ടി.

റാലിക്കെത്തിയ പകുതിയോളം പേര്‍ക്കും സമാപന സമ്മേളനനഗറിലേക്ക് പ്രവേശിക്കാനായില്ല. ജില്ലയിലെ 1,750 ബൂത്തുകളില്‍നിന്ന് നിശ്ചയിക്കപ്പെട്ടതിന്റെ ഇരട്ടിയിലേറെ പേരാണ് പങ്കെടുത്തത്. പകല്‍ രണ്ടു മുതല്‍ രാത്രി ഏഴുവരെ ചെങ്കൊടിയേന്തിയ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിലേക്കു പ്രവഹിച്ചു. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരെ പോരാട്ടം ശക്തമാക്കാനുള്ള ആഹ്വാനവുമായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം റാലി ഉദ്ഘാടനം ചെയ്തു. പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ അധ്യക്ഷനായി. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനറും പാര്‍ടി ജില്ലാ സെക്രട്ടറിയുമായ സി കെ രാജേന്ദ്രന്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

ഇടപെടല്‍ ശക്തമാക്കി മുന്നേറ്റത്തിന് ആഹ്വാനം

ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): കേരളത്തിന്റെ മൂര്‍ത്തമായ രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങളില്‍ ശക്തമായി ഇടപെടാനുള്ള ആഹ്വാനവും അതിനായി സംഘടനയെ സുസജ്ജമാക്കുമെന്ന പ്രഖ്യാപനവുമായി സിപിഐ എം സംസ്ഥാന പ്ലീനത്തിന് സമാപനം. തൊഴിലാളി വര്‍ഗ വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ സംഘടനാചിട്ടയും കരുത്തും വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തെറ്റ് തിരുത്താനുള്ള ആര്‍ജവവും വാനോളമുയര്‍ത്തിപ്പിടിച്ച് കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമായി പ്ലീനം മാറി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മലയോര കര്‍ഷക ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കെതിരായ ചെറുത്ത് നില്‍പ്പ് ശക്തിപ്പെടുത്തുന്നതടക്കം ബഹുമുഖങ്ങളായ ജനകീയ ഇടപെടലുകള്‍ക്ക് പ്ലീനം ആഹ്വാനം ചെയ്തു.

കേരള വികസനത്തിന്റെ നട്ടെല്ലുകളിലൊന്നായ സഹകരണ മേഖലയെയും കേരളീയ വിദ്യാഭ്യാസ മേഖലയെയും തകര്‍ക്കുന്നതിനെതിരായ ചെറുത്ത് നില്‍പ്പ്, ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന പൊതുമേഖലാ വ്യവസായങ്ങളെയും കാര്‍ഷിക മേഖലയേയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കല്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയവയ്ക്ക് വേണ്ടി പോരാടാനുമുള്‍പ്പെടെ ആഹ്വാനം ചെയ്യുന്ന 12 പ്രമേയങ്ങള്‍ പ്ലീനം അംഗീകരിച്ചു. അഴിമതിക്കേസുകളില്‍ പ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കായുള്ള ക്ലിഫ് ഹൗസ് ഉപരോധം ശക്തിപ്പെടുത്തുമെന്ന് പ്ലീനം പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാരേഖ പ്രതിനിധികളുടെ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷം പ്ലീനം ഐകകണ്ഠ്യേനയാണ് അംഗീകരിച്ചത്. കൂടുതല്‍ തൊഴിലാളി വര്‍ഗ-ബഹുജന വിഭാഗങ്ങളെ പാര്‍ടിയിലേക്ക് കൊണ്ടുവന്ന് ജനകീയാടിത്തറ വിപുലപ്പെടുത്തുന്നതിനും പാര്‍ടി ഘടകങ്ങളിലും അംഗങ്ങളിലും അപൂര്‍വമായെങ്കിലും വന്നുപെടുന്ന ദൗര്‍ബല്യങ്ങള്‍ തിരുത്തി കൂടുതല്‍ കരുത്തോടെ സംഘടനയെ മുന്നോട്ട് നയിക്കാനും രേഖ ആഹ്വാനം ചെയ്യുന്നു.

കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉപയോഗപ്പെടുത്താനാവുമായിരുന്ന സാധ്യതകള്‍ ചിലപ്പോഴെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയത് വിഭാഗീയതയും ഒരു ഘടകമായെന്ന് വിലയിരുത്തിയ പ്ലീനം, തുടര്‍ന്നങ്ങോട്ട് ഇനി ഒരു കാരണവശാലും വിഭാഗീയതവച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി. കമ്യൂണിസിറ്റ് മൂല്യങ്ങളില്‍നിന്നുള്ള വ്യതിചലനങ്ങള്‍ക്കെതിരെ നിതാന്ത ജാഗ്രത കൂടി ലക്ഷ്യമിടുന്നു. രേഖയെ അടിസ്ഥാനപ്പെടുത്തി എട്ട് മണിക്കൂറിലേറെ സമയമെടുത്ത് 39 പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചേര്‍ന്ന് രേഖയ്ക്ക് അന്തിമരൂപം നല്‍കി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവരും കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും മുഴുനീളം പ്ലീനത്തില്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി കെ രാജേന്ദ്രന്‍ നന്ദി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ സാര്‍വദേശീയ ഗാനം ചൊല്ലിക്കൊടുത്തു.
(എം രഘുനാഥ്)

deshabhimani

Friday, November 29, 2013

യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ റെക്കോര്‍ഡിട്ടു: കാരാട്ട്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ അഴിമതിയില്‍ റെക്കോര്‍ഡിട്ട സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒന്നിന് പുറകെ ഒന്നായി അഴിമതിക്കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. യുപിഎ സര്‍ക്കാരിന്റെ ഒന്‍പതര വര്‍ഷത്തെ ഭരണത്തിന്‍ കീഴില്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതത്തിലായി. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഈ കാലയളവില്‍ ആത്മഹത്യ ചെയ്തു. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാരിന്റെ ആഗോള ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സിപിഐ എമ്മും ഇടതുപക്ഷവും നിരന്തര പോരാട്ടത്തിലാണ്. കേന്ദ്രത്തില്‍ മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേയും അവസ്ഥ ഇതുതന്നെയാണ്. രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുത്ത് നടക്കുകയാണ്. രാജസ്ഥനിലെ മൂന്ന് മന്ത്രിമാര്‍ ഇന്ന് ജയിലിലാണ്. ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. രണ്ട് പേര്‍ക്കെതിരെ ബലാല്‍സംഗവും കൊലക്കുറ്റവും ഒരാള്‍ക്കെതിരെ ബലാല്‍സംഗവുമാണ് നിലനില്‍ക്കുന്നത്.

കോണ്‍ഗ്രസിന്റെ അവസ്ഥ ഇതാണെങ്കില്‍ കോണ്‍ഗ്രസിന് പകരം അധികാരത്തിലേറുമെന്ന് പറയുന്ന ബിജെപിയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡിയെ കോര്‍പ്പറേറ്റുകളും വന്‍കിട വ്യവസായ ഗ്രൂപ്പുകളും പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിനേക്കാള്‍ നന്നായി തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മോഡിയ്ക്ക് കഴിയും എന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. കോര്‍പ്പറേറ്റുകളുടെ താല്‍പര്യം ആരാണ് കൂടുതല്‍ സംരക്ഷിക്കുകയെന്നും ആരാണ് കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ നന്നയി അടിമപ്പണി ചെയ്യുകയെന്നതും സംബന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മല്‍സരമാണ്.

ആര്‍എസ്എസിന്റെ ആശിര്‍വാദത്തോടെയാണ് ബിജെപി നരേന്ദ്ര മോഡിയെ ഉയര്‍ത്തിക്കാട്ടുന്നത്. മതേതരത്വവും ദേശീയതയും തകര്‍ത്ത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. മുസാഫിര്‍ നഗറിലുണ്ടായ കലാപത്തിന്റെ പേരില്‍ യുപി സര്‍ക്കാര്‍ മൂന്ന് ബിജെപി എംഎല്‍എമാരെ അറസ്റ്റ് ചെയ്തത് ഇതിനോട് കൂട്ടിവായിക്കണം. കലാപത്തിന് ശേഷം ആന്ധ്രയിലും യുപിയിലും നടന്ന ബിജെപിയുടെ റാലിയില്‍ കലാപത്തിന്റെ പേരില്‍ അറസ്റ്റിലായ എംഎല്‍എമാരെ മോഡി ആദരിച്ചത് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്.

രാജ്യത്ത് ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് മതനിരപേക്ഷ ശക്തികളെ കൂട്ടുപിടിച്ച് ശക്തമായ ഒരു ബദലിനായി സിപിഐ എമ്മും ഇതടുപക്ഷവും ശ്രമിക്കുന്നത്. വര്‍ഗീയതയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ല. മതനിരപേക്ഷ നിലപാടില്‍ വെള്ളം ചേര്‍ത്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇടതുപക്ഷത്തിന് മാത്രമേ വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ കഴിയൂ. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും ബിജെപി ഒരു കാരണവശാലും അധികാരത്തിലെത്തരുതെന്നും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ രാജ്യത്തുണ്ട്. ശക്തമായ ഒരു ബദല്‍ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസം ഇടതുപക്ഷത്തിനുണ്ടെന്നും കാരാട്ട് വ്യക്തമാക്കി.

കേരളത്തില്‍ സിപിഐഎമ്മും ഇടതുപക്ഷവും വര്‍ഗീയതക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിലാണ്. അതിന് കരുത്ത് പകരാനും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് പ്ലീനം സംഘടിപ്പിച്ചത്. വരും നാളുകളില്‍ കൂടുതല്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് കരുത്തോടെ പോരാടാന്‍ പ്ലീനം പാര്‍ട്ടിയ്ക്ക് കരുത്തുപകരുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.

deshabhimani

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: അപര്യാപ്തതകള്‍ ഏറെ-ഉപസമിതി

കുറ്റ്യാടി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അപാകതകള്‍ ഏറെയെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍. റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന തിനൂര്, കാവിലുംപാറ വില്ലേജിലെ ജനങ്ങളുടെ പരാതികള്‍ കാവിലുംപാറ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോര്‍ട്ട് മനുഷ്യരെ കാണാതെയാണ് നിര്‍മിച്ചത്. കര്‍ഷകരുടെ ജീവിതസാഹചര്യം സംരക്ഷിക്കുന്ന രൂപത്തിലേ ഉപസമിതി നിര്‍ദേശം നല്‍കൂ. പ്രശ്നങ്ങള്‍ പഠിച്ച് രണ്ടാഴ്ചക്കകം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കസ്തൂരിരംഗന്‍ സമിതി ജനങ്ങള്‍ക്കിടയില്‍ പഠനം നടത്തിയിട്ടില്ല. ജനവികാരത്തെ മനസ്സിലാക്കാന്‍ ഇപ്പോഴാണ് ഉപസമിതിക്കും സര്‍ക്കാരിനും കഴിഞ്ഞത്. കാവിലുംപാറയിലെയും തിനൂരിലെയും കര്‍ഷകസംഘടനാ നേതാക്കളും സാധാരണക്കാരും ജനപ്രതിനിധികളും വിവിധ സംഘടനകളും വൈദികരും ഉള്‍പ്പെടെ എഴുനൂറ്റിഅമ്പതോളം പരാതികള്‍ സമിതിക്ക് നല്‍കി.

രാവിലെ എട്ടു മുതല്‍ നൂറ് കണക്കിന് കര്‍ഷകരും സാധാരണക്കാരുമാണ് കാവിലുംപാറ പഞ്ചായത്ത് ഹാളില്‍ എത്തിച്ചേര്‍ന്നത്. കനത്ത പൊലീസ് കാവലുണ്ടായിരുന്നു. ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷനായി. കെ കെ ലതിക എംഎല്‍എ, ആര്‍ വിജയന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ്, ഫാദര്‍ ബിനു പുളിക്കന്‍, ജോണ്‍ പൂതക്കുഴി, കെ പി രാജന്‍, ജോണ്‍ കട്ടക്കയം, പി കെ സുരേഷ്, രാജു തോട്ടുംചിറ, കമല ആര്‍ പണിക്കര്‍, സി എം മാത്യു, പി ജെ ജോസ്, ആന്റണി ഇരൂരി, കെ പി അമ്മത്, തങ്കച്ചന്‍ ചീരമറ്റം എന്നിവര്‍ സംസാരിച്ചു. പി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തിനായി പി സുരേന്ദ്രന്‍, ടി പി പവിത്രന്‍, ബ്ലോക്ക് പഞ്ചായത്തിനായി അന്നമ്മ ജോര്‍ജും ജില്ലാ പഞ്ചായത്തിനായി പി ജി ജോര്‍ജും ഇ കെ വിജയന്‍ എംഎല്‍എയും സമിതിക്ക് കസ്തൂരിരംഗന്‍ കമ്മിറ്റി തള്ളിക്കളയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമല്ലെന്ന് അദ്ദേഹം കൂരാച്ചുണ്ടില്‍ പറഞ്ഞു. ആശങ്കകള്‍ ശാസ്ത്രീയമായി പരിഹരിക്കാനുള്ള നിര്‍ദേശങ്ങളോടെയായിരിക്കും റിപ്പോര്‍ട്ട് നല്‍കുക. കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ പൊതുജനങ്ങളില്‍നിന്നും കര്‍ഷകരില്‍നിന്നും തെളിവെടുത്തശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ ഭൂമിയുടെ രേഖകളടക്കം പരിശോധിക്കും. പ്രായോഗിക ബുദ്ധിമുട്ടുകളാണ് നാട്ടുകാര്‍ അറിയിച്ചത്. അവര്‍ സമര്‍പ്പിച്ച പരിഹാര നിര്‍ദേശങ്ങളും സമിതി പരിഗണിക്കും-അദ്ദേഹം പറഞ്ഞു. റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി സി സിറിയക്കും പരാതികള്‍ക്ക് മറുപടി പറഞ്ഞു.

പരാതി പ്രളയം

ബാലുശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിക്കുമുന്നില്‍ പരാതി പ്രളയം. മലയോര ജനതയുടെ കടുത്ത ആശങ്കയും റിപ്പോര്‍ട്ടിനോടുള്ള ജനങ്ങളുടെ പ്രതിഷേധവും സൂചിപ്പിക്കുന്നതായിരുന്നു വ്യാഴാഴ്ച കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളില്‍ വിദഗ്ധ സമിതിക്ക്മുന്നില്‍ പരാതിയുമായി എത്തിയ ജനക്കൂട്ടം. സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പകല്‍ 11.30ഓടെയാണ് തെളിവെടുപ്പിനായി കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിലെത്തിയത്. നൂറ്കണക്കിന് നാട്ടുകാരും രാഷ്ട്രീയപാര്‍ടി പ്രതിനിധികളും കെ കുഞ്ഞമ്മദ് എംഎല്‍എ, ചക്കിട്ടപാറ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുനില്‍, അഗസ്റ്റിന്‍ കാരാക്കട എന്നിവരടക്കമുള്ള ജനപ്രതിനിധികളും പരാതി നല്‍കാനെത്തി. ഫാ. ജോസഫ് കൊഴുവനാനിക്കല്‍, സിപിഐ എം കൂരാച്ചുണ്ട് ലോക്കല്‍ സെക്രട്ടറി വി ജെ സണ്ണി, ജോയി കുര്യന്‍(കോണ്‍ഗ്രസ് ഐ), ആവള ഹമീദ്(മുസ്്ലിംലീഗ്) തുടങ്ങിയവര്‍ വിദഗ്ധ സമിതിക്കുമുമ്പാകെ ജനങ്ങളുടെ ആശങ്കകള്‍ അവതരിപ്പിച്ചു.

തിനൂര്‍ വില്ലേജിനെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍നിന്നും ഒഴിവാക്കുക

കുറ്റ്യാടി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ബാധകമല്ലാത്ത തിനൂര്‍ വില്ലേജിനെ കസ്തൂരിരംഗന്‍ കമ്മീഷന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത് ഭരണ സമിതി പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ടി പി പവിത്രന്റെ അധ്യക്ഷതയില്‍ നടന്ന ഭരണ സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് എ പി ബീന പ്രമേയം അവതരിപ്പിച്ചു. ലില്ലി ജോര്‍ജ്, സി കെ നാണു എന്നിവര്‍ പിന്‍താങ്ങി.

13 ശതമാനം മാത്രം വനമേഖലയുള്ള 35.17 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തിനൂര്‍ വില്ലേജ് പൂര്‍ണമായി കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കയാണ്. ഈ മേഖലയില്‍ ഒട്ടനവധി പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വിലങ്ങാട് ഉള്‍പ്പെടെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നടന്നുവരികയാണ്. ഒമ്പത് അങ്കണവാടികളും ആറ് വായനശാലയും ഒമ്പത് ആരാധനാലയങ്ങളും രണ്ട് സ്കൂളും ഒരു ഹൈഡ്രജന്‍ പ്രൊജക്ടും റബ്ബര്‍, തെങ്ങ്കൃഷി, മറ്റ് ഇടവിള കൃഷികളുമുള്ള ഇവിടെ പൂര്‍ണമായും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ജനതക്ക് ജീവിതത്തിന് തന്നെ ഭീഷണിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്. ജനങ്ങളുമായി സംവദിക്കാതെ ജനപ്രതിനിധികളുമായി ആലോചിക്കാതെ നടപ്പാക്കുന്ന കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ മാറ്റം വരുത്തി തിനൂര്‍ വില്ലേജിനെ പൂര്‍ണമായും ഒഴിവാക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.കാവിലുംപാറ പഞ്ചായത്തിലെ പതിനാറ് ഗ്രാമസഭകളും ഏകകണ്ഠേന കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന പരാതി സ്വീകരിക്കാനെത്തിയ ഉപസമിതിയോട് ആവശ്യപ്പെട്ടു. കമ്മിറ്റി റിപ്പോര്‍ട്ട് സമഗ്രമായി ചര്‍ച്ച ചെയ്യാനായി നടന്ന ഗ്രാമസഭയില്‍ വന്‍ജനപങ്കളിത്തമായിരുന്നു.

deshabhimani

ഭൂവിനിയോഗ നയം വേണം: എസ്ആര്‍പി

ഭൂവിനിയോഗവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ എല്ലാ സംസ്ഥാനങ്ങളിലും ഭൂവിനിയോഗത്തിന് പ്രത്യേക നയം വേണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നിര്‍ദേശിച്ചു.

ഈ നയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്റ്റാറ്റ്യൂട്ടറി ബോര്‍ഡ് രൂപീകരിക്കണമെന്നും എസ്ആര്‍പി "ദേശാഭിമാനി"ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പരിസ്ഥിതി പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് എസ്ആര്‍പി പറഞ്ഞു.

ഇപ്പോള്‍ രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട്. ഇതില്‍ ആദ്യത്തേതാണ് മാധവ് ഗാഡ്ഗില്‍ കമീഷന്‍. അന്നത്തെ പരിസ്ഥിതി മന്ത്രി തികച്ചും ഏകപക്ഷീയമായാണ് കമീഷനെ തീരുമാനിച്ചത്. പരിസ്ഥിതി പ്രശ്നത്തിന് കമീഷനെ നിയോഗിക്കുമ്പോള്‍ പാലിക്കേണ്ടുന്ന അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല.

പശ്ചിമഘട്ട സംരക്ഷണമെന്നത് ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. അതേ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമ്പോള്‍ പരിസ്ഥിതി വിദഗ്ധര്‍ ഉണ്ടാകണം. ജന്തുശാസ്ത്രജ്ഞര്‍, സസ്യശാസ്ത്രജ്ഞര്‍, ഭൗമശാസ്ത്രജ്ഞര്‍, അന്തരീക്ഷ മാറ്റത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ധര്‍, സാമ്പത്തിക വിദഗ്ധര്‍ തുടങ്ങിയവര്‍ വേണം. ഇതിലെല്ലാമുപരിയായി ജനപ്രതിനിധികള്‍ ഉണ്ടാകണം. ഈ സംയോജനമൊന്നും മാധവ് ഗാഡ്ഗില്‍ കമീഷനില്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടില്‍ ഒട്ടേറെ പരിമിതികള്‍ ഉണ്ട്. അത് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ പരക്കെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. പ്രശ്നം പരിഹരിക്കുന്നതിന് പകരം സര്‍ക്കാര്‍ മറ്റൊരു കമീഷനെ നിയോഗിക്കുകയായിരുന്നു. ആസൂത്രണകമീഷന്‍ അംഗവും ബഹിരാകാശ ശാസ്ത്രജ്ഞനുമായ കസ്തൂരിരംഗനെയാണ് നിയമിച്ചത്. ഒരര്‍ഥത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കസ്തൂരി രംഗന്‍ മയപ്പെടുത്തി ഒരു രാഷ്ട്രീയ രേഖയാണ് ചമച്ചത്. മാധവ് ഗാഡ്ഗില്‍ കമീഷന്‍ റിപ്പോര്‍ടിന് പകരം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. രണ്ട് വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ടില്‍ ഏതാണ് ശരിയെന്ന് നിശ്ചയിച്ചത് പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും വകുപ്പ് മന്ത്രിയുമാണ്. ഇത് ജനാധിപത്യ വിരുദ്ധവും അശാസ്ത്രീയവുമാണ്.

ഉചിതമായ വിദഗ്ധസമിതി രണ്ട് റിപ്പോര്‍ട്ടുകളും പരിശോധിച്ച് ജനങ്ങളുടെ ആശങ്ക മാറ്റിയുമാണ് തീരുമാനമെടുക്കേണ്ടത്. അല്ലാതെ ധൃതിപിടിച്ച് നീങ്ങരുത്. ജനങ്ങളില്ലാതെ പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. എന്താണ് പരിസ്ഥിതിക്കുള്ള ഭീഷണി? എന്താണ് പരിഹാരം? എന്നൊക്കെ ജനങ്ങളുമായി സംവദിച്ച് നിഗമനത്തില്‍ എത്തണം. ഈ രീതിയില്‍ ജനങ്ങളെ അണിനിരത്തിയുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമീപനം പരിസ്ഥിതിക്ക് അപകടം വരുത്തുന്നു. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണ്. അത് പരിസ്ഥിതി ഭീഷണി നേരിടുന്നുമുണ്ട്. ഇത് ആറ് സംസ്ഥാനങ്ങളിലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന പ്രശ്നമാണ്. ഈ സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്ഥിതി അപകടത്തിലാക്കുന്നു. ഇത് പരിശോധിക്കാനും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ജനങ്ങളുമായി സംവദിക്കണം. എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയ എല്ലാവരുമായി ചര്‍ച്ച വേണം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും അതീവ ദുര്‍ബല പ്രദേശങ്ങളും ലോല പ്രദേശങ്ങളുമെല്ലാം വ്യക്തമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാവണം നിയന്ത്രിക്കേണ്ടത്. ഇത് പരിസ്ഥിതി മന്ത്രി ജയന്തി നടരാജനും വകുപ്പ് സെക്രട്ടറിയും സ്വന്തം നിലയില്‍ തീരുമാനിക്കേണ്ടതല്ല.

പരിസ്ഥിതി സംരക്ഷണത്തിന് എന്താണ് ഭീഷണി എന്നത് ഒന്നോ രണ്ടോ വ്യക്തികളുടെ വെളിപാടിന്റെ അടിസ്ഥാനത്തിലല്ല തീരുമാനിക്കേണ്ടതെന്ന് സിപിഐ എം നിലപാടിനെ വിമര്‍ശിക്കുന്ന ചില പരിസ്ഥിതിവാദികളുടെ വാദത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എസ്ആര്‍പി പറഞ്ഞു. ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങളില്‍നിന്നും മാറി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും എസ്ആര്‍പി പറഞ്ഞു.

deshabhimani

മനോരമയ്ക്ക് കരീമിന്റെ നോട്ടീസ്

ദേശാഭിമാനി

Thursday, November 28, 2013

മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികള്‍ ഒരുമിക്കും: കാരാട്ട്

ലോക്`സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്- ബിജെപി മുന്നണികള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് മതനിരപേക്ഷ-ജനാധിപത്യപാര്‍ടികള്‍ ശ്രമിക്കേണ്ടതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇരു പാര്‍ടികള്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികളുടെ പൊതുവേദിയിലേക്ക് കൂടുതല്‍ പാര്‍ടികള്‍ വരുമെന്നും കാരാട്ട് പറഞ്ഞു.

സിപിഐ എം സംസ്ഥാന പ്ലീനത്തില്‍ സംബന്ധിക്കാനെത്തിയ പ്രകാശ് കാരാട്ട് ദേശാഭിമാനിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തില്‍ നിന്ന്:

? ലോക് സഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു ദേശീയ ബദലിന്റെ സാധ്യത എന്തെല്ലാമാണ്. നയങ്ങളെയും നിലപാടുകളെയും

അടിസ്ഥാനമാക്കിയുള്ള ഒരു ബദലിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു ദേശീയ ബദലിനുള്ള സാധ്യത കുറവാണ്. ശക്തമായ ഒരു ബദല്‍ ദീര്‍ഘകാലമായുള്ള സമരങ്ങളിലൂടെ യാഥാര്‍ഥ്യമാവണം. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലാണെങ്കില്‍ കൂടുതല്‍ മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികള്‍ തെരഞ്ഞെടുപ്പിന് ശേഷം ഒരുമിക്കും. ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ബദലിനുള്ള സാധ്യതയും അപ്പോഴുണ്ടാവും.

? സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് ഇങ്ങനെയൊരു ബദലിന് നേതൃത്വം നല്‍കാനാവുമോ.

ആര് നേതൃത്വം നല്‍കുന്നു എന്നതല്ല പ്രശ്നം. ഇടതുപക്ഷത്തിന് അങ്ങനെയൊരു സാഹചര്യത്തില്‍ ഒരു ഉല്‍പ്രേരകമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ബദലിനാവശ്യമായ മുന്‍കൈയെടുക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കും. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങളും മുന്നേറ്റങ്ങളും ഇത്തരമൊരു ബദല്‍ ലക്ഷ്യം വച്ചുള്ളതാണ്. അതുപോലെ തന്നെ വര്‍ഗീയതക്കെതിരെ അതിശക്തമായ മുന്നേറ്റത്തിന് കൂടുതല്‍ പാര്‍ടികളുമായി യോജിച്ച് പൊതുവേദിയുണ്ടാക്കാന്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും കഴിയും. ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതനിരപേക്ഷ പാര്‍ടികളുടെ ദേശീയ കണ്‍വന്‍ഷന്‍ ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനനടപടിയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഉയര്‍ത്തുന്ന അപകടകരമായ സാഹചര്യത്തിനെതിരെ നിലകൊള്ളാന്‍ പ്രതിബദ്ധരായ നിരവധി മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികളാണ് ഈ കണ്‍വന്‍ഷനില്‍ അണിനിരന്നത്്.

? വന്‍ കോര്‍പറേറ്റുകളുടെ സാമ്പത്തിക പിന്തുണയുള്ള കോണ്‍ഗ്രസും ബിജെപിയുമാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമായും മത്സരിക്കുന്നത്. ഇരുകൂട്ടര്‍ക്കുംവേണ്ടി തെരഞ്ഞെടുപ്പില്‍ കോര്‍പറേറ്റുകള്‍ പണമൊഴുക്കും. ദൂഷിതമായ ഈ തെരഞ്ഞെടുപ്പ് സാഹചര്യത്തെ ഇടതുപക്ഷത്തിന് എങ്ങനെയാണ് അതിജീവിക്കാനാവുക.

വന്‍കിടക്കാരുടെ പണമൊഴുക്കില്‍ തെരഞ്ഞെടുപ്പ് രംഗം ദൂഷിതമാകുമെന്നതില്‍ സംശയമില്ല. കള്ളപ്പണത്തിന്റെ വന്‍പ്രവാഹം ഉണ്ടാവും. ഇതുകൂടാതെ ബൂര്‍ഷ്വാപാര്‍ടികള്‍ ധനാഢ്യരായ സ്ഥാനാര്‍ഥികളെ മാത്രമേ രംഗത്തിറക്കൂ. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിച്ച നടപടികള്‍ക്ക് പരിമിതമായ ഗുണം മാത്രമേ സൃഷ്ടിക്കാനാവു. തീര്‍ച്ചയായും സിപിഐ എം പോലുള്ള പാര്‍ടികള്‍ക്ക് ഈ അവസ്ഥ കാര്യമായ ബുദ്ധിമുട്ടുകളുണ്ടാക്കും. തെരഞ്ഞെടുപ്പിലെ ധനസ്വാധീനത്തെക്കുറിച്ച് ജനങ്ങളില്‍അവബോധം സൃഷ്ടിച്ചുകൊണ്ടു മാത്രമേ ഈ സ്ഥിതി മറികടക്കാനാവു.

? തെരഞ്ഞെടുപ്പിനുശേഷം തൂക്കുസഭയാണ് നിലവില്‍ വരുന്നതെങ്കില്‍ ഇടതുപക്ഷത്തിന്റെ മുന്‍ഗണന എന്തായിരിക്കും.

അതേക്കുറിച്ച് കൃത്യമായി പറയാനുള്ള സാഹചര്യം രൂപപ്പെട്ടിട്ടില്ല. ബിജെപിക്കും കോണ്‍ഗ്രസിനും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം സൃഷ്ടിക്കാനാവണം മതനിരപേക്ഷ-ജനാധിപത്യ പാര്‍ടികള്‍ ശ്രമിക്കേണ്ടത്.

(എന്‍ എസ് സജിത്) deshabhimani

പാര്‍ടി പ്ലീനങ്ങള്‍ എന്തിന്

പാര്‍ടി കോണ്‍ഗ്രസ് സിപിഐ എമ്മിെന്‍റ പരമാധികാര സഭയാണ്. പാര്‍ടി ഭരണഘടനപ്രകാരം മൂന്ന് വര്‍ഷം തികയുമ്പോഴാണ് പാര്‍ടി കോണ്‍ഗ്രസ് ചേരുന്നത്. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസിലാണ് സിപിഐ എം രൂപീകരിക്കപ്പെട്ടത്. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പരിപാടി പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. പ്രത്യയശാസ്ത്ര വിഷയങ്ങള്‍ അന്ന് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. 1964 ഡിസംബറില്‍ തൃശൂരില്‍ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ടി സംഘടനാ തത്വങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കണമെന്നാണ് തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും മറ്റ് സഖാക്കളെയും ചൈനാ ചാരന്മാര്‍ എന്ന മുദ്രകുത്തി വഴിയില്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചു. അതോടെ തൃശൂരില്‍ ചേരാനിരുന്ന കേന്ദ്ര കമ്മിറ്റി യോഗം മാറ്റിവെച്ചു.

പ്രസ്തുത കേന്ദ്ര കമ്മിറ്റി യോഗം സഖാക്കള്‍ ജയില്‍മോചിതരായി 67ല്‍ കോഴിക്കോട്ടാണ് ചേര്‍ന്നത്. പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ച ചെയ്യാനുള്ള സ്പെഷ്യല്‍ പ്ലീനം പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ 1968 ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെ ചേര്‍ന്നു. ബര്‍ദ്വാന്‍ പ്ലീനത്തിലാണ് സിപിഐ എം ആദ്യമായി പ്രത്യയശാസ്ത്ര രേഖ അംഗീകരിച്ചത്. 1957ലെയും 60ലെയും ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോഗം അംഗീകരിച്ച മോസ്കോ പ്രസ്താവനയിലും പ്രഖ്യാപനത്തിലുമുള്ള വിപ്ലവപരമായ ഉള്ളടക്കം സിപിഐ എം ഉയര്‍ത്തിപ്പിടിക്കും എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഗൗരവമായ ചര്‍ച്ചയും തര്‍ക്കവും ഭിന്നിപ്പും നിലനിന്ന കാലത്താണ് ബര്‍ദ്വാന്‍ പ്ലീനം ചേര്‍ന്നത്.

ലോകത്തിലെ രണ്ട് മഹത്തായ കമ്യൂണിസ്റ്റ് പാര്‍ടികളാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും. തൊഴിലാളിവര്‍ഗ വിപ്ലവം നടത്തി വിജയിച്ച് ഭരണത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ടികളാണ് രണ്ടും. ഇരു പാര്‍ടികള്‍ക്കും മഹത്തായ പാരമ്പര്യമുണ്ട്. അതുകൊണ്ടുതന്നെ രണ്ട് പാര്‍ടികളെയും ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി മാര്‍ക്സിസം ലെനിനിസത്തിന്റെ തത്വങ്ങളില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു. വലതുപക്ഷ റിവിഷനിസ്റ്റ് വ്യതിയാനമാണ് പാര്‍ടിക്ക് സംഭവിച്ചത്. ചൈനീസ് പാര്‍ടിയും തത്വങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട്. ചൈനീസ് പാര്‍ടിയെ ബാധിച്ചത് ഇടതുപക്ഷ വ്യതിയാനമാണ്. ഇതു രണ്ടും അപ്രമാദിത്വമുള്ള പാര്‍ടികളല്ല. ഈ രണ്ട് പാര്‍ടികളുടെ തീരുമാനങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ അംഗീകരിച്ചുപോകാന്‍ സിപിഐ എമ്മിന് കഴിയില്ല.

മാര്‍ക്സിസം ലെനിനിസത്തിന്റെ തത്വങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് സിപിഐ എം മുന്നോട്ട് പോകും. ഞങ്ങളുടെ തലച്ചോര്‍ ആര്‍ക്കും പണയംവെക്കില്ല. സിപിഐ എമ്മിന് അന്ധമായ സോവിയറ്റ് വിരോധമോ അമിതമായ ചൈനാ പ്രേമമോ ഇല്ല. ഈ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു. പ്ലീനത്തില്‍നിന്ന് ഇടതുപക്ഷ തീവ്രവാദികളായ നാഗിറെഡ്ഡിയും കൂട്ടുകാരും പ്രതിഷേധിച്ചിറങ്ങിപ്പോയി. പാര്‍ടി ശരിയായ പാത പിന്തുടര്‍ന്നു. പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് മദിരാശിയില്‍ ചേര്‍ന്ന 14-ാം കോണ്‍ഗ്രസിലാണ്. കോഴിക്കോട്ട് ചേര്‍ന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് വീണ്ടും പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചചെയ്തംഗീകരിച്ചു. സിപിഐ എമ്മിന്റെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമാണ് ബര്‍ദ്വാന്‍ പ്ലിനത്തിനുള്ളത്.

1970ല്‍ തലശേരിയില്‍ ചേര്‍ന്ന സംസ്ഥാന പ്ലീനം വളരെ പ്രധാനപ്പെട്ട സംഘടനാ തീരുമാനങ്ങളെടുത്തു. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ട് പാര്‍ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി ബ്രാഞ്ചുകളെ ശക്തിപ്പെടുത്തണമെന്നതായിരുന്നു തലശേരി പ്ലീനത്തിന്റെ പ്രധാന തീരുമാനം. ബ്രാഞ്ച് സെക്രട്ടറിമാര്‍ ബ്രാഞ്ച് യോഗം ചേരുമ്പോള്‍ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെപ്പറ്റി എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്നും ബ്രാഞ്ച് പ്രസ്തുത റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നും തീരുമാനിച്ചു. ബ്രാഞ്ച് ശക്തിപ്പെട്ടാല്‍ മാത്രമേ പാര്‍ടിയുടെ സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുകയുള്ളൂ എന്ന് തലശേരി പ്ലീനം കണ്ടു. പാര്‍ടിയുടെ അടിത്തറ വിപുലപ്പെടുത്താനും ബ്രാഞ്ച് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്ലീനം ഊന്നിപ്പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് പാര്‍ടി വിദ്യാഭ്യാസം നിരന്തരം നല്‍കണമെന്നും തലശേരി പ്ലീനം തീരുമാനിച്ചു.

എടുത്തു പറയേണ്ടതായ മറ്റൊരു അഖിലേന്ത്യാ പ്ലീനം സാല്‍ക്കിയാ പ്ലീനമാണ്. അടിയന്തരാവസ്ഥ അവസാനിച്ചശേഷം ചേര്‍ന്ന പത്താം പാര്‍ടി കോണ്‍ഗ്രസില്‍ സംഘടനാ പ്രശ്നം ചര്‍ച്ചചെയ്യാന്‍ അവസരം ലഭിച്ചില്ല. സംഘടനാ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പ്ലീനം വിളിച്ചുചേര്‍ക്കണമെന്ന് തീരുമാനിച്ചു. 1978 ഡിസംബര്‍ 27 മുതല്‍ 31 വരെ സാല്‍ക്കിയായില്‍ ചേര്‍ന്ന പ്ലീനം സംഘടനാപ്രശ്നം ചര്‍ച്ചചെയ്ത് സംഘടനാ രേഖ അംഗീകരിച്ചു. പ്രസ്തുത പ്ലീനമാണ് ബഹുജന വിപ്ലവപാര്‍ടി വളര്‍ത്തണമെന്ന സുപ്രധാന തീരുമാനമെടുത്തത്. പാര്‍ടിയുടെ ബഹുജന സ്വാധീനമനുസരിച്ച് പാര്‍ടി അംഗത്വത്തില്‍ വര്‍ധന ഉണ്ടാക്കാന്‍ കഴിയണം. എന്നാല്‍ മെമ്പര്‍ഷിപ്പ് വര്‍ധിക്കുമ്പോള്‍ പാര്‍ടിയുടെ വിപ്ലവശക്തി ചോര്‍ന്നുപോകാന്‍ അനുവദിക്കരുത്. പാര്‍ടി സംഘടനാ യോഗങ്ങള്‍ ചിട്ടയോടെ സമയബന്ധിതമായി ചേരണമെന്നും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും സാല്‍ക്കിയാ പ്ലീനം തീരുമാനിച്ചു. സാല്‍ക്കിയാ പ്ലീനവും പാര്‍ടി ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. 2000ത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അഖിലേന്ത്യാ സ്പെഷ്യല്‍ പ്ലീനമാണ് പാര്‍ടി പരിപാടി കാലോചിതമായി പുതുക്കിയത്. തിരുവനന്തപുരം സ്പെഷ്യല്‍ പ്ലീനവും പാര്‍ടി ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. എല്ലാ പ്ലീനങ്ങളെപ്പറ്റിയും ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല.

പാലക്കാട്ട് നടക്കുന്ന പ്ലീനം സംഘടനാപരമായി പാര്‍ടിക്ക് കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള പ്ലീനമാണ്. ആറുമാസത്തിലധികം കാലം സംസ്ഥാനതലം മുതല്‍ ബ്രാഞ്ച് തലംവരെ സംസ്ഥാനകമ്മിറ്റി അംഗങ്ങളടക്കം പങ്കെടുത്ത് പാര്‍ടി സഖാക്കളുമായി സംസാരിച്ചതിനുശേഷം യഥാര്‍ഥ വസ്തുതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തയാറാക്കിയ രേഖയാണ് പാലക്കാട് പ്ലീനം ചര്‍ച്ചചെയ്യാന്‍ പോകുന്നത്. സംഘടനാ നേതൃത്വത്തില്‍ മാറ്റംവരുത്തുകയെന്നത് പ്ലീനത്തിന്റെ അജന്‍ഡയല്ല. 20-ാം കോണ്‍ഗ്രസിലും അനുബന്ധ സമ്മേളനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട നേതൃത്വമാണ് പാര്‍ടിക്കുള്ളത്. പാര്‍ടിയുടെ അംഗീകൃത തത്വമാണ് സ്വയംവിമര്‍ശനവും വിമര്‍ശനവും. ഇതു രണ്ടുമില്ലെങ്കില്‍ മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടി ഒഴുക്കില്ലാത്ത ജലാശയംപോലെയായി മാറും. അതനുവദിക്കാന്‍ പാര്‍ടി സമ്മതിക്കില്ല. ശാസ്ത്രീയമായ സ്വയംവിമര്‍ശനവും വിമര്‍ശനവും ഒരു തുടര്‍പ്രക്രിയയാണ്. അത് പാര്‍ടിയെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ളതാണ്. അതോടൊപ്പം പാര്‍ടിയുടെ അടിത്തറയും ബഹുജന സ്വാധീനവും വന്‍തോതില്‍ വിപുലപ്പെടുത്തും. അതിനുള്ളതാണ് പാലക്കാട് പ്ലീനം.

വി വി ദക്ഷിണാമൂര്‍ത്തി deshabhimani

"വിശ്വാസവിവാദം" ഭാവനാസൃഷ്ടി

വിശ്വാസികളുമായുള്ള യുദ്ധപ്രഖ്യാപനമല്ല സിപിഐ എം സംസ്ഥാന പ്ലീനം. അങ്ങനെയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള പാഴ്വേലയിലാണ് ഒരുകൂട്ടം അച്ചടി-ദൃശ്യമാധ്യമങ്ങള്‍. പാര്‍ടി അംഗങ്ങള്‍ ആരാധനാലയങ്ങളുടെ ഭാരവാഹികളാകുന്നതും സമുദായ-ജാതിസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതും അവസാനിപ്പിക്കാന്‍ പ്ലീനത്തിലെ സംഘടനാരേഖ നിര്‍ദേശിക്കുന്നുണ്ട്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച രേഖയുടെ ഉള്ളടക്കം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സന്ദേഹങ്ങള്‍ക്ക് ഇടം നല്‍കാത്തവിധം മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചിരുന്നു.

എന്നാല്‍, അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വിശ്വാസികളില്‍ പാര്‍ടിയെപ്പറ്റി അവിശ്വാസവും സംശയവും വളര്‍ത്താനുള്ള യജ്ഞത്തിലാണ് വലതുപക്ഷ മാധ്യമങ്ങള്‍. "സിപിഐ എം അംഗത്വം- വിശ്വാസികള്‍ക്കു പ്രവേശനമില്ല" "പാര്‍ടി പ്രവര്‍ത്തകര്‍ക്ക് "വിശ്വാസ"നിയന്ത്രണം" എന്നിങ്ങനെയാണ് രണ്ട് പത്രങ്ങള്‍ തലക്കെട്ട് കൊടുത്തത്. മനോരമയുള്‍പ്പെടെ ഒന്നിലധികം ചാനലുകളാകട്ടെ "പാര്‍ടിയും വിശ്വാസികളും" എന്ന വിഷയത്തിന്മേല്‍ രാപ്പകല്‍ ഭേദമന്യേ ചര്‍ച്ചയായിരുന്നു. ഇതിലൂടെ വിശ്വാസികളും കമ്യൂണിസ്റ്റ്കാരും രണ്ടുതട്ടില്‍ കഴിയേണ്ടവരാണെന്ന കല്‍പ്പന മുതലാളിത്തപക്ഷ മാധ്യമങ്ങള്‍ വാര്‍ത്തെടുക്കുകയാണ്. അത് പ്ലീനംരേഖയുടെ കാതലിനെ വിസ്മരിക്കലാണ്. അന്ധവിശ്വാസം, അനാചാരം, പൂജാദികര്‍മങ്ങള്‍, അമ്പലകമ്മിറ്റി ഭാരവാഹിത്വം തുടങ്ങിയവ കമ്യൂണിസ്റ്റുകാര്‍ക്കു വേണ്ട എന്നത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പെരുമാറ്റസംഹിതയില്‍ ഉള്‍പ്പെടുന്നതാണ്. അത് സംഘടനക്കുള്ളില്‍ കര്‍ശനമായി നടപ്പാക്കണമെന്ന് രേഖ നിര്‍ദേശിക്കുമ്പോള്‍ത്തന്നെ, നാളെ ഒരു പള്ളിവികാരിയോ സന്യാസിയോ പാര്‍ടിഅംഗത്വത്തിന് അപേക്ഷിച്ചാല്‍ വിശ്വാസിയാണെന്ന കാരണത്താല്‍ നിരസിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു.

അങ്ങനെ പാര്‍ടി അംഗമാകുമ്പോള്‍ തൊട്ടടുത്തദിവസം പള്ളിയിലോ ആരാധനാലയങ്ങളിലോ പോകുന്നതിനെ വിലക്കുമെന്നല്ല. എന്നാല്‍, വൈരുധ്യാത്മക ഭൗതികവാദം എന്ന ദര്‍ശനം എല്ലാ പാര്‍ടി അംഗങ്ങളെയും പഠിപ്പിക്കാനും അത് പ്രവാര്‍ത്തികമാക്കാനും മുന്‍കൈയെടുക്കും. അതിനുള്ള സംവിധാനം കാര്യക്ഷമമാക്കാനാണ് പ്ലീനംരേഖ നിര്‍ദേശിക്കുന്നത്. മതനിരപേക്ഷതയും ന്യൂനപക്ഷ അവകാശങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍ തത്വദീക്ഷയോടെയുള്ള ഉറച്ച നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പാര്‍ടിക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍, ഇന്ന് പാര്‍ടി അംഗത്വത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗത്തില്‍ ജനസംഖ്യാനുപാതികമായ പങ്കാളിത്തമില്ല.

ഇത് പരിഹരിക്കാനുള്ള കര്‍മപരിപാടിക്ക് പ്ലീനം രൂപം നല്‍കുമ്പോഴാണ് "വിശ്വാസം" എന്ന വിഷയത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് മാധ്യമങ്ങള്‍ വിലങ്ങുതടി തീര്‍ക്കാന്‍ നോക്കുന്നത്. ഭരണവര്‍ഗങ്ങളും അവരുടെ പാദസേവകരും അധ്വനിക്കുന്ന വിഭാഗങ്ങളുടെ ഐക്യത്തെ ശിഥിലമാക്കാന്‍ ദൈവവിശ്വാസത്തെയും ജാതി-മത സംഘടനകളെയും ആയുധമാക്കാറുണ്ട്. അതുകൊണ്ടുതന്നെ ജാതി-മതാന്ധതക്ക് എതിരായ ആശയദൃഢതയിലേക്ക് പാര്‍ടിഅംഗങ്ങളെയും ജനങ്ങളെയും എത്തിക്കേണ്ടതുണ്ട്. എന്നാല്‍, വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ, പട്ടിണി, സ്ത്രീപീഡനം എന്നിവക്കെതിരായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വിശ്വാസികളുമായി കൂട്ടുകൂടുന്നതില്‍ വിശാല മനസ്സാണുള്ളത്. യേശുക്രിസ്തു, ശ്രീകൃഷ്ണന്‍ തുടങ്ങി ഭക്തന്മാര്‍ ആരാധിക്കുന്നവരെപ്പോലും വര്‍ഗീയവാദികള്‍ സ്വകാര്യസ്വത്താക്കുന്നതിനെ കമ്യൂണിസ്റ്റുകാര്‍ അനുകൂലിക്കുന്നില്ല.

അതുകൊണ്ടാണ് വിമോചന നായകനെന്ന സങ്കല്‍പ്പത്തില്‍ യേശുക്രിസ്തുവിന്റെ ചിത്രം പാര്‍ടിയുടെ തിരുവനന്തപുരത്തെ സംസ്ഥാന സമ്മേളന ചരിത്രപ്രദര്‍ശനത്തില്‍ സ്ഥാപിച്ചത്. കാല്‍നൂറ്റാണ്ട് പശ്ചിമബംഗാള്‍ ഭരിച്ച ജ്യോതിബസുവും മദര്‍തെരേസയും തമ്മിലുള്ള നിത്യസുഹൃദ്ബന്ധം പാര്‍ടിക്കെതിരെ "വിശ്വാസവിവാദം" സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. പാര്‍ടിയെ നവീകരിക്കാനും പ്രത്യയശാസ്ത്രം കരുത്തുള്ളതാക്കാനുള്ള പാര്‍ടി പ്ലീനം വിശ്വാസികളിലടക്കം പാര്‍ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ളതാണ്.
(ആര്‍ എസ് ബാബു)

ബഹുജനപിന്തുണ വര്‍ധിപ്പിക്കും

സ. ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): കേരളത്തില്‍ സിപിഐ എമ്മിന്റെ കരുത്തും ബഹുജന പിന്തുണയും വര്‍ധിപ്പിക്കാന്‍ വിപുലമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ പാര്‍ടി സംസ്ഥാന പ്ലീനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ ആഹ്വാനം ചെയ്തു. പാര്‍ടിയുടെ മുഴുവന്‍ അംഗങ്ങളും ഉത്തരവാദിത്വം ഏറ്റെടുത്ത്പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരും ബ്രാഞ്ചുകള്‍ സ്വയം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന ഘടകങ്ങളും ആകുന്ന നിലയിലേക്ക് മാറണമെന്നും സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് 4,01,704 പാര്‍ടി അംഗങ്ങളുണ്ട്. 29,260 ബ്രാഞ്ചുകളും 2013 ലോക്കല്‍ കമ്മിറ്റികളും 205 ഏരിയാ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ എല്ലാവര്‍ക്കും ഒരേ പോലെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയുന്നില്ല. മുഴുവന്‍ അംഗങ്ങളും സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നവരാകണം. പ്ലീനത്തിന് മുന്നോടിയായി ഓരോ ഘടകത്തിലേയും ദൗര്‍ബല്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഏരിയ സെക്രട്ടറിമാര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാകണം. മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പാടില്ല. പ്ലീനം കഴിയുന്നതോടെ ഇതിന് ക്രമീകരണമുണ്ടാകണം.

ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകനെങ്കിലും ലോക്കലിലുണ്ടാകണം. അത് സെക്രട്ടറി തന്നെ ആകണമെന്നില്ല. ഇപ്പോള്‍ 3,192 മുഴുവന്‍ സമയ പ്രവര്‍ത്തകരാണുള്ളത്. ഇവര്‍ക്ക് പരിമിതമായ അലവന്‍സ് ആയതിനാല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ചിലരെങ്കിലും ജോലിതേടി പോകുന്നു. ഇത് മാറണം. ഓരോ ഏരിയയിലും മുഴുവന്‍ സമയപ്രവര്‍ത്തകയായി ഒരു വനിത ഉണ്ടാകണം. മല്‍സ്യത്തൊഴിലാളി, എസ്സി-എസ്ടി മേഖലകളില്‍ നിന്നും കൂടുതല്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ കണ്ടെത്തണം.

ബ്രാഞ്ചുകള്‍ സ്വയം പ്രവര്‍ത്തിക്കുന്നവയാകണം. അതത് പ്രദേശത്തെ വിഷയങ്ങള്‍ സ്വയം ഏറ്റെടുക്കാനും രാഷ്ട്രീയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യാനും പ്രാപതരായിരിക്കണം. ബ്രാഞ്ചുകള്‍ പ്രദേശത്തെ മുഴുവന്‍ കാര്യങ്ങളെ കുറിച്ചും അറിയണം. ഇതിനായി കുടുംബ സര്‍വേ നടത്തണം. പാര്‍ടി ബ്രാഞ്ചുകളില്‍ 15ല്‍ കൂടുതല്‍ അംഗങ്ങള്‍ പാടില്ല. കൂടുമ്പോള്‍ വിഭജിക്കണം. കേരളത്തില്‍ ഉടനീളം പാര്‍ടിക്ക് ഒരേ സ്വാധീനമല്ല. അസമമായ സ്വാധീനവും അസമമായ വളര്‍ച്ചയുമാണ്. ദുര്‍ബലമായ പ്രദേശങ്ങളില്‍ സജീവമാക്കാന്‍ കഴിയണം. 2014 ഓടെ എല്ലാ ബൂത്തിലും പര്‍ടി ഘടകം വേണം.

പാര്‍ടി അംഗങ്ങളെ എങ്ങനെയെങ്കിലും ചേര്‍ത്താല്‍ പോര. കമ്യൂണിസ്റ്റ് പാര്‍ടി മറ്റ്പാര്‍ടികളില്‍നിന്നും വ്യത്യസ്തമാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. അന്യവര്‍ഗ ചിന്തകളില്‍ നിന്നും മോചനം നേടണം. മൂല്യ വ്യതിയാനംവച്ചുപൊറുപ്പിക്കില്ല. സമൂഹത്തില്‍ മദ്യപാനം വ്യാപിച്ചു. അത് ചില അംഗങ്ങളില്‍ എത്തി. ഇത് ചെറിയ ന്യൂനപക്ഷംമാത്രമാണ്. അങ്ങിനെ പെട്ടുപോയവരെ മോചിപ്പിക്കണം. അതിന് തയ്യാറാവുന്നില്ലെങ്കില്‍ അംഗത്വത്തില്‍നിന്നും ഒഴിവാക്കണം.

റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളില്‍ നിന്നും അംഗങ്ങള്‍ പൂര്‍ണമായും പിന്‍മാറണം. തര്‍ക്ക സ്ഥലം, ചതുപ്പ്നിലം, നെല്‍വയല്‍ തുടങ്ങിയവ വില്‍ക്കാന്‍ ചിലര്‍ പാര്‍ടിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. ഇതിനായി തെറ്റായ വഴികളിലൂടെ പാര്‍ടി പ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നു. അതില്‍പ്പെട്ടുപോകുന്ന പ്രവര്‍ത്തകര്‍ ക്രമേണ നാട്ടില്‍ അനഭിമതരാവുകുന്നു. അത്തരം ഇടപെടല്‍ പാടില്ല. തിരുത്താന്‍ തയ്യാറാകാത്തവരെ ഒഴിവാക്കണം.

ബ്ലേഡ് കമ്പനികളുമായി പാര്‍ടി മെമ്പര്‍മാര്‍ക്ക് ഒരു തരത്തിലുള്ള ബന്ധവും പാടില്ല. പാര്‍ടി പ്രവര്‍ത്തകര്‍ മാതൃകാപരമായി പെരുമാറണം. വിനയാന്വിതരാകണം. തട്ടിക്കയറാന്‍ പാടില്ല. പാര്‍ടിക്ക് വലിയ ബഹുജന സ്വാധീനമുണ്ട്. ജനാധിപത്യ കേന്ദ്രീകരണമുള്ള പാര്‍ടിയുമാണ്. എന്നാല്‍ ഈ ജനാധിപത്യ കേന്ദ്രീകരണം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുത്. ഇത്തരം ശൈലിയില്‍ നിന്നും മോചനം നേടണം.

വരവില്‍ക്കവിഞ്ഞ സ്വത്ത് ആര്‍ജിക്കുന്നവരെ കണ്ടെത്തണം. പാര്‍ടി സ്ക്രൂട്ട്നി സമയത്ത് സ്വത്ത് വിവരം നല്‍കണം. ഇതില്‍ അപാകാതകള്‍ കണ്ടാല്‍ വിശദീകരണം നല്‍കണം. വരുമാന സ്രോതസ്സ് വ്യക്തമാക്കണം.

വിപ്ലവ ബഹുജന പ്രസ്ഥാനമെന്ന സിപിഐ എം കാഴ്ചപ്പാട് ശരിവയ്ക്കുന്നതാണ് പാര്‍ടി അംഗങ്ങളുടെ വിവിധ വര്‍ഗങ്ങള്‍ സൂചിപ്പിക്കുന്നത്. 57 ശതമാനവും തൊഴിലാളി വര്‍ഗമാണ്. 21 ശതമാനം കര്‍ഷകത്തൊഴിലാളികള്‍. എട്ട് ശതമാനം ദരിദ്ര കര്‍ഷകര്‍. ഒമ്പത് ശതമാനം ഇടത്തരംവിഭാഗം. 25 വയസ്സിന് താഴെയുള്ളവരാണ് പത്ത് ശതമാനം അംഗങ്ങള്‍. 16 ശതമാനം 25നും 31നും ഇടയില്‍. 32നും 50നും ഇടയില്‍ 46 ശതമാനം. 51നും 70നും ഇടയില്‍ 25 ശതമാനം. 70 വയസിന് മുകളില്‍ 2.65 ശതമാനം മാത്രം. 96 ശതമാനം പേരും 1977ന് ശേഷം വന്നവരാണ്. 60 ശതമാനം പേരും 2000ത്തിന് ശേഷംവന്നവരാണ്. ഇത് കാണിക്കുന്നത് രാഷ്ട്രീയ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും നല്‍കണമെന്നാണ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ-ഏരിയകമ്മിറ്റികള്‍ നടത്തണം.

ചില അംഗങ്ങള്‍ വരുമാനത്തിനനുസരിച്ച് ലെവി കൊടുക്കുന്നില്ല. ഇത് മാറ്റണം. 2014ലെ സ്ക്രൂട്ട്നി സമയത്ത് ഇത് കര്‍ശനമാക്കണം. മതന്യൂനപക്ഷങ്ങളില്‍ പാര്‍ടി അംഗത്വം വേണ്ട വിധത്തില്‍ ഉയര്‍ന്നിട്ടില്ല. പാര്‍ടി അംഗങ്ങളില്‍ മുസ്ലിം വിഭാഗം 9.56 ശതമാനമാണ്. ക്രിസ്ത്യന്‍ വിഭാഗം 10.9 ശതമാനവും. മതന്യൂനപക്ഷങ്ങളില്‍ പാര്‍ടിക്ക് സ്വാധീനമുണ്ടെങ്കിലും അത് അംഗത്വത്തില്‍ പ്രതിഫലിക്കുന്നില്ല. എന്നാല്‍ പട്ടികജാതി വര്‍ഗവിഭാഗങ്ങളില്‍ അംഗങ്ങളുടെ എണ്ണം കൂടുതലാണ്. 62,000 വനിതകള്‍ മാത്രമാണ് അംഗങ്ങളായുള്ളത്. 16 ശതമാനം. ഇത് വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കണം.

അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ പ്രചാരണം ശക്തിപ്പെടുത്തണം. പാര്‍ടി അംഗങ്ങള്‍ ജാതിമത സംഘടനകളില്‍ പ്രവര്‍ത്തിക്കരുത്. ആരാധാനാലയങ്ങളുടെ ഭാരവാഹിത്വം പാടില്ല. ആരാധാനാലയങ്ങളോട് ശത്രുതാപരമായ നിലപാടില്ല. വിശ്വാസികളെ ബഹുമാനിക്കുന്നു. എന്നാല്‍ വര്‍ഗീയ തീവ്രവാദികളെ ആരാധാനാലയങ്ങളില്‍ നിന്നും മോചിപ്പിക്കണം.

വിഭാഗീയതയ്ക്ക് വലിയ തോതില്‍ മോചനമായി. വിഭാഗീയത അന്യവര്‍ഗചിന്തയാണ്. കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ ലംഘനമാണ്. ഇതില്‍ നിന്നും പൂര്‍ണമായും മോചനം നേടണം. പാര്‍ടി വിരുദ്ധ നിലപാടുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. പല കാരണങ്ങളാല്‍ പാര്‍ടി വിട്ടുപോയവര്‍ ശത്രുക്കളായി മാറിയെങ്കിലും ചിലര്‍ പാര്‍ടിയുടെ ശത്രുക്കളല്ല. അവരെ പാര്‍ടിയിലേക്ക് തിരിച്ചുകൊണ്ടുവരണം. തെറ്റിദ്ധരിച്ച്മാറി നില്‍ക്കുന്നവരെ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ കെ ബാലനും പങ്കെടുത്തു.

മതനിരപേക്ഷ ജനാധിപത്യ യോജിപ്പ് അടിയന്തര കടമ

ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): ജനവിരുദ്ധ കോണ്‍ഗ്രസിനെയും സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാരെയും ചെറുക്കാന്‍ മതനിരപേക്ഷ ജനാധിപത്യശക്തികളുടെ യോജിപ്പിന് സിപിഐ എം സംസ്ഥാന പ്ലീനം ആഹ്വാനം ചെയ്തു. കേരള രാഷ്ട്രീയ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്ലീനം അംഗീകരിച്ച പ്രമേയത്തിലാണ് ജനങ്ങള്‍ക്കുമുന്നിലുള്ള അടിയന്തര കടമ ഓര്‍മിപ്പിക്കുന്നത്.

ജനകീയ പ്രശ്നങ്ങളെയും സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തെയും ആസ്പദമാക്കി എല്‍ഡിഎഫ് നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരണം. സാമ്രാജ്യത്വ ധനമൂലധനശക്തികള്‍ക്ക് രാജ്യത്തെ അടിയറവയ്ക്കാന്‍ ശ്രമിക്കുന്നതാണ് കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍. അവയെ പിന്താങ്ങുകയും തീവ്ര ഹിന്ദുത്വവാദമുയര്‍ത്തി രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാര്‍ വിപത്കരമായ നീക്കങ്ങളാണ് നടത്തുന്നത്. ഇവയെ ചെറുക്കാന്‍ താല്‍പ്പര്യമുള്ള മതനിരപേക്ഷ ജനാധിപത്യശക്തികളെ യോജിപ്പിച്ച് അണിനിരത്തുക എന്നതാവണം അടിയന്തര കടമയെന്ന് എളമരം കരീം അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ പുതിയ പ്രതിബന്ധങ്ങള്‍ കൂടി കണക്കിലെടുത്തുള്ള വികസന കാഴ്ചപ്പാടുമായി ബദല്‍ നയങ്ങള്‍ കരുപ്പിടിപ്പിക്കാനും അതിനായി പോരാടാനും പ്ലീനം ആഹ്വാനം ചെയ്തു. സാധാരണ ജനങ്ങളെ കാണാതെയുള്ള, പൂര്‍ണ കച്ചവടവല്‍ക്കരണം ലക്ഷ്യമിടുന്ന യുഡിഎഫിന്റെ നവലിബറല്‍ അജണ്ടയായ "പദ്ധതി പരിപ്രേക്ഷ്യം 2030" തള്ളിക്കളയണമെന്ന് ഡോ. തോമസ് ഐസക് അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ 14 ജില്ലകളില്‍ നിന്നുള്ള 39 പേര്‍ സംസാരിച്ചതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഇത്തരത്തില്‍ പ്ലീനം സംഘടിപ്പിച്ചതിനെ പ്രതിനിധികള്‍ അഭിനന്ദിച്ചതായി കോടിയേരി പറഞ്ഞു. രേഖയെ പൊതുവെ സ്വാഗതം ചെയ്ത അംഗങ്ങള്‍ ചില നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചു. പാര്‍ടി സംസ്ഥാന സെന്ററിന് ഈ കാലയളവില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന് പ്രതിനിധികള്‍ വിലയിരുത്തി. വിഭാഗീയതയുടെ ഭാഗമായി കേരളത്തിലെ പാര്‍ടിക്ക് അവസരങ്ങളും സാധ്യതകളും നഷ്ടപ്പെട്ടു. ഈ വീഴ്ചയില്‍ സ്വയം വിമര്‍ശനം നടത്തി,

അനുഭവപാഠം ഉള്‍ക്കൊണ്ട്, തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പാര്‍ടിയുടെ പ്രചാരണ പരിപാടികളില്‍ ആധുനിക സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി കാലോചിതമായ മാറ്റം വരുത്തണം. ബഹുജന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന സമരങ്ങള്‍ ബന്ധപ്പെട്ട ജനവിഭാഗങ്ങള്‍ അറിയുന്നില്ല. അതിനനുസരിച്ചുള്ള പ്രചാരണം വേണം. വിദ്യാര്‍ഥി-യുവജന- സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തന പരിപാടികള്‍ വേണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വ്യാഴാഴ്ച ചര്‍ച്ച പൂര്‍ത്തിയായി.

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന പ്രമേയം എം ബി രാജേഷ് അവതരിപ്പിച്ചു. പ്രതിനിധികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സംസ്ഥാന സെക്രട്ടറിയറ്റ് ചര്‍ച്ച ചെയ്ത് വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് രേഖ അംഗീകരിക്കും. വൈകിട്ട് രണ്ട് ലക്ഷം പേരുടെ ബഹുജന സംഗമത്തോടെ പ്ലീനം സമാപിക്കും. സമാപന സമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
(എം രഘുനാഥ്)

വിഭാഗീയതയോട് വിട്ടുവീഴ്ച പാടില്ല

ഇ എം എസ് നഗര്‍ (പാലക്കാട് ടൗണ്‍ഹാള്‍): വിഭാഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് പ്ലീനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടതായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും തുടങ്ങിയ തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഭാഗമായാണ് പ്ലീനം നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറിയറ്റ് ഒരു പരിശോധന നടത്തി. സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ഓരോ അംഗത്തേയും വിലയിരുത്തി. സ്റ്റേറ്റ് സെന്ററില്‍നിന്നും 3, 4 അംഗങ്ങള്‍ പങ്കെടുത്ത് ജില്ലാ കമ്മിറ്റിപരിശോധന നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് ഏരിയ തലത്തില്‍ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളില്‍ പലതരം ദൗര്‍ബല്യങ്ങള്‍ കണ്ടെത്തി. അവ പരിഹരിക്കണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. പാര്‍ടി സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പൂര്‍ണമായും വിഷയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വ്യക്തിപരമായ ആക്ഷേപമുന്നയിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

ആദിവാസി മേഖലകളിലെ മാവോയിസ്റ്റ് ഭീഷണി ചെറുക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് അഭിപ്രായമുയര്‍ന്നു. വയനാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികളാണ് ഈ വിമര്‍ശനമുന്നയിച്ചത്. ആദിവാസി കോളനികളില്‍ കടന്ന് ചെന്ന് കോളനികള്‍ കീഴടക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കുമ്പോഴും പൊലീസ് നിഷ്ക്രിയമാണ്. വനമേഖല മാവോയിസ്റ്റുകളെ ഏല്‍പ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയെ വധിക്കുമെന്ന് പോസ്റ്ററുകള്‍ പതിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.

വിദ്യാര്‍ഥി-യുവജന വിഭാഗങ്ങളില്‍നിന്നും കൂടുതല്‍ കേഡര്‍മാരെ വാര്‍ത്തെടുക്കാന്‍ പദ്ധതി തയ്യാറാക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വനിതാ അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ യോഗങ്ങള്‍ അവര്‍ക്ക്കൂടി പങ്കെടുക്കാന്‍ പറ്റുന്ന സമയങ്ങളില്‍ നടത്തണം. ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്വാധീനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പരിപാടി വേണം. നിലവില്‍ യുവജന, കര്‍ഷക, കര്‍ഷകത്തൊഴിലാളി മേഖലകളിലെ ഇടപെടലിനായി മൂന്ന് രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതേ മാതൃകയില്‍ രേഖ തയ്യാറാക്കി പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും പ്ലീനത്തില്‍ നിര്‍ദേശമുയര്‍ന്നു.

സിപിഐ എം വിശ്വാസികള്‍ക്ക് എതിരല്ല: പിണറായി

പാലക്കാട്: സിപിഐ എം വിശ്വാസികള്‍ക്കെതിരാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ജീവന്‍കൊടുത്ത് പോരാടുന്ന പ്രസ്ഥാനമാണിത്. ആരോടും തൊട്ടുകൂടായ്മ പുലര്‍ത്തുന്നില്ല. സമൂഹത്തെ ജാതീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ നല്ല ജാഗ്രതയും കരുതലും വേണം. സിപിഐ എം പ്ലീനത്തോട് അനുബന്ധിച്ച് നടന്ന റാലിയില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു പിണറായി.

അരാഷ്ട്രീയത വേണമെന്ന പ്രചാരണം നടക്കുന്നുണ്ട്. അതിന് സ്വത്വരാഷ്ട്രീയവും ഉത്തരാധുനികതയുമെല്ലാം ഉയര്‍ത്തുന്നു. ചിലര്‍ അനാവശ്യ ജാതിവിഷയം കൊണ്ടുവരുന്നുണ്ട്. പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് നാടിന് ഉയര്‍ച്ചയുണ്ടായത്. തൊഴിലാളികളും കര്‍ഷകരും എല്ലാം വര്‍ഗാടിസ്ഥാനത്തിലാണ് പ്രക്ഷോഭം നടത്തിയത്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ചേര്‍ന്ന് വര്‍ഗാടിസ്ഥാനത്തിലുള്ള സമരം തന്നെയാണ് നടത്തിയത്. ഇന്നത്തെ കേരളം സൃഷ്ടിച്ചതില്‍ കമ്യുണിസ്റ്റുകാര്‍ വഹിച്ച പങ്ക് വലുതാണ്. നാടിന് ദുരിതം മാത്രം വിതച്ച സര്‍ക്കാരിനെതിരായ ശക്തമായ പ്രക്ഷോഭ വേലിയേറ്റത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ യുഡിഎഫ് സര്‍ക്കാര്‍ ഒലിച്ചുപോവും. കള്ളക്കേസുകളും അക്രമങ്ങളുമുണ്ടാക്കി നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന ഏറ്റവും ഹീനമായ പ്രവര്‍ത്തികളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുകൊണ്ട് സിപിഐ എം നിശ്ചലമാവുമെന്നാണ് ഭരണക്കാര്‍ കരുതിയത്. എന്നാല്‍ പാര്‍ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ ജനങ്ങള്‍ ഉറച്ച് നിന്നപ്പോള്‍ സര്‍ക്കാരിന് പത്തിമടക്കേണ്ടിവന്നു. യുഡിഎഫിനെ അധികാരത്തിലേറ്റിയ ജനങ്ങളാകെ നിരാശരാണ്. ഇതിന്റെ പ്രതിഫലനങ്ങള്‍ യുഡിഎഫിനകത്ത് കാണാന്‍ കഴിയും.

ഓരോ പാര്‍ടിയിലും പാര്‍ടികള്‍ തമ്മിലും പ്രശ്നമാണ്. പണമൊഴുക്കി ഇതിനെ നേരിടാമെന്നാണ് കോണ്‍ഗ്രസും യുഡിഎഫും കരുതുന്നത്. മതനിരപേക്ഷത പറയുമെങ്കിലും വര്‍ഗീയ തീവ്രവാദശക്തികളുമായി എല്ലാ കാലത്തും സമരസപ്പെട്ടുപോവുകയാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്. നാല് വോട്ടിന്വേണ്ടി ഇത്തരംകക്ഷികളെ എല്ലാ കാലത്തും കൂട്ടുപിടിച്ചിട്ടുണ്ട്. കേരളത്തില്‍ മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്‍ഡിഎഫിനെ കഴിയൂ. അതില്‍ പ്രധാനം സിപിഐ എമ്മിന്റെ കരുത്താണ്. വര്‍ഗീയതയെയും തീവ്രവാദത്തെയും എതിര്‍ക്കുന്ന എല്ലാ ജനവിഭാഗങ്ങളും സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും അനുകൂലിക്കും. ആര്‍എസ്എസും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് എല്‍ഡിഎഫിന് കൂടുതല്‍ കരുത്തുണ്ടാകണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. പ്ലീനത്തോടെ സിപിഐ എം കൂടുതല്‍ കരുത്തുറ്റ സംഘടനയായി മാറുമെന്നും പിണറായി പറഞ്ഞു.

deshabhimani