Showing posts with label കൊച്ചി മെട്രോ. Show all posts
Showing posts with label കൊച്ചി മെട്രോ. Show all posts

Saturday, April 26, 2014

കൊച്ചി മെട്രോ നിര്‍മാണം ജനങ്ങളെ വലയ്ക്കുന്നു: പി രാജീവ്

കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലും നിര്‍മാണഘട്ടത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിലും സംസ്ഥാന സര്‍ക്കാരും കെഎംആര്‍എലും കൊച്ചി നഗരസഭയും ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2011 ജൂണ്‍ 25, 2013 ഒക്ടോബര്‍ 31 എന്നീ തീയതികളില്‍ മുഖ്യമന്ത്രി വിളിച്ച യോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. മാത്രമല്ല, എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും പി രാജീവ് പറഞ്ഞു. മെട്രോയ്ക്ക് അനുമതി നല്‍കുന്നതിനു മുമ്പുതന്നെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ 158.68 കോടി രൂപ അനുവദിച്ചിരുന്നു. ഇതനുസരിച്ച് നോര്‍ത്ത് മേല്‍പ്പാലം വീതികൂട്ടല്‍, സലിം രാജന്‍ റോഡില്‍ മേല്‍പ്പാലം നിര്‍മിക്കല്‍, ബാനര്‍ജി റോഡ്, എംജി റോഡ് എന്നിവയുടെ വീതികൂട്ടല്‍ എന്നിവയ്ക്കായുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു. എന്നാല്‍, എംജി റോഡ് വീതികൂട്ടുന്നതിനു വിളിച്ച ടെന്‍ഡര്‍ സ്ഥലം ലഭ്യമല്ലെന്ന ന്യായംപറഞ്ഞ് റദ്ദാക്കി. 22 മീറ്റര്‍ വീതിയില്ലാത്ത സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് 2012ല്‍ നല്‍കിയെങ്കിലും പിന്നീട് ടെന്‍ഡര്‍ വിളിക്കുന്നതിനോ റോഡ് വീതികൂട്ടുന്നതിനോ സര്‍ക്കാരോ കെഎംആര്‍എല്ലോ ഡിഎംആര്‍സിയോ തയ്യാറായില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു മുമ്പ് റോഡ് വീതികൂട്ടിയിരുന്നെങ്കില്‍ ഇപ്പോഴുള്ള ഗതാഗതപ്രശ്നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാമായിരുന്നു.

തമ്മനം പുല്ലേപ്പടി റോഡിന്റെയും എംജി റോഡിലേക്കുള്ള അപ്രോച്ച് റോഡിന്റെയും വീതികൂട്ടല്‍ 2011 ജൂണില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചര്‍ച്ചചെയ്തിരുന്നു. 25 കോടി രൂപ അനുവദിച്ചാല്‍ ആറുമാസത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കാമെന്ന് മേയര്‍ അന്ന് ഉറപ്പുനല്‍കിയിരുന്നു. സെപ്തംബര്‍ 21ന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. 2013 ഒക്ടോബറില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇക്കാര്യം വീണ്ടും തീരുമാനിച്ചെങ്കിലും ഒന്നും പ്രാബല്യത്തിലായില്ല. ഇനി വീണ്ടും മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന് മേയര്‍ പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല. കലൂര്‍ മേഖലയില്‍ റോഡ് വീതികൂട്ടുന്നതിന് ഭൂരിപക്ഷം കടയുടമകളും സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. വിട്ടുകൊടുത്തതിനു ശേഷമുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിന് ചട്ടങ്ങളില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തിലെ പൊതുനയം 2011 ജൂണിലെ യോഗത്തില്‍തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണെങ്കിലും നടപടി സ്വീകരിച്ചില്ല. ചട്ടങ്ങളില്‍ ഇളവു നല്‍കേണ്ടത് കോര്‍പറേഷനാണ്. അതിനായി മുന്‍കൈ എടുക്കേണ്ടത് കെഎംആര്‍എലുമാണ്. ഇരുകൂട്ടരുടെയും തെറ്റായ സമീപനംമൂലം റോഡ് വീതികൂട്ടുന്നതിനു മുമ്പുതന്നെ മെട്രോ നിര്‍മാണം ആരംഭിക്കുകയും വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്തു.

കലൂര്‍ എളമക്കര റോഡില്‍ ദേശീയപാതയിലേക്ക് "ഫ്രീലെഫ്റ്റ്" ലഭിക്കുംവിധം വീതികൂട്ടുന്നതിന് നടപടി സ്വീകരിക്കാത്തതുമൂലം അവിടെയും കുരുക്കായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ കെഎംആര്‍എലും ജില്ലാ ഭരണസംവിധാനവുമാണ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. വൈറ്റില-പേട്ട റോഡ് വീതികൂട്ടുന്നതിന് 120 കോടി രൂപ അനുവദിച്ചെന്നും അതില്‍ 90 കോടി ഉടന്‍ നല്‍കുമെന്നും 2013 ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഒരുരൂപപോലും ഇതുവരെ നല്‍കിയിട്ടില്ല. കരടുവിജ്ഞാപനവും പുറപ്പെടുവിച്ചിട്ടില്ല. കട നഷ്ടപ്പെടുന്നവരുടെ കാര്യത്തിലും മുഖ്യമന്ത്രി പ്രഖ്യാപിച്ചതൊന്നും നടപ്പായിട്ടില്ല. കലൂരില്‍ പിവിഎസ് ജങ്ഷനിലെ കള്‍വട്ട് പുതുക്കിപ്പണിയാനും നടപടിയായില്ല. നോര്‍ത്ത് മേല്‍പ്പാലം വീതികൂട്ടിയശേഷവും ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും കടത്തിവിടാത്തത് തെറ്റായ നടപടിയാണ്. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് താല്‍ക്കാലികമായി കളമശേരിയിലും ഇടപ്പള്ളിയിലും തൃപ്പൂണിത്തുറയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തതും തെറ്റായ നടപടിയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് വ്യാപാരമേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹരിക്കണമെന്ന് പി രാജീവ് എംപി ആവശ്യപ്പെട്ടു.

deshabhimani

Sunday, October 13, 2013

മെട്രോ: മുന്നൊരുക്കത്തില്‍ അനാസ്ഥ തുടരുന്നു-പി രാജീവ്

മെട്രോ റെയില്‍ നിര്‍മാണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെഎംആര്‍എല്‍) കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് പി രാജീവ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സൗത്ത് മേല്‍പ്പാലത്തിന്റെയും എംജി റോഡിന്റെയും വീതികൂട്ടല്‍, വൈറ്റില ഫ്ളൈഓവര്‍ എന്നീ പദ്ധതികള്‍ നടപ്പാക്കാനാകില്ലെന്ന സര്‍ക്കാരിന്റെയും കെഎംആര്‍എലിന്റെയും നിലപാട് കൊച്ചിയുടെ വികസനത്തെയും മെട്രോയുടെ സമയബന്ധിത പൂര്‍ത്തീകരണത്തെയും ദോഷകരമായി ബാധിക്കും. മെട്രോ യാഥാര്‍ഥ്യമായാല്‍ ഈ പദ്ധതികള്‍ നടപ്പാക്കാനാവില്ല. മെട്രോയ്ക്കൊപ്പം ഈ പദ്ധതികള്‍കൂടി യാഥാര്‍ഥ്യമാക്കാന്‍ ജനകീയസമ്മര്‍ദം അനിവാര്യമാണ്. സൗത്ത് മേല്‍പ്പാലം വീതികൂട്ടി നാലുവരിയാക്കുന്നതു സംബന്ധിച്ച് 2012 ആഗസ്ത് 25ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) കത്തു നല്‍കിയെങ്കിലും ഇതുവരെ കെഎംആര്‍എലും സംസ്ഥാന സര്‍ക്കാരും പ്രതികരിച്ചില്ല. 100 മീറ്ററോളം പാലത്തിലൂടെ മെട്രോ കടന്നുപോകേണ്ടിവരും. ഈ ഭാഗത്ത് പാലത്തിലെ റോഡിന് നിലവിലെ ഏഴുമീറ്ററിനു പകരം 10.8 മീറ്റര്‍ വീതിയെങ്കിലും വേണം. അതാണ് മെട്രോ നിര്‍മാണത്തിനുമുമ്പ് പാലം വീതികൂട്ടണമെന്ന് ഡിഎംആര്‍സി ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും കെഎംആര്‍എലും പ്രതികരിക്കാത്തതിനാല്‍ പണി ആരംഭിക്കുമ്പോള്‍ ഒറ്റവരി ഗതാഗതം സാധ്യമാകുംവിധം താല്‍ക്കാലിക സംവിധാനത്തിന് നവംബര്‍ 12ന് പുതിയ നിര്‍ദേശം സമര്‍പ്പിച്ചെങ്കിലും കെഎംആര്‍എലും സംസ്ഥാന സര്‍ക്കാരും ഇതിനോടും പ്രതികരിച്ചിട്ടില്ല.

സൗത്ത് മേല്‍പ്പാലം വീതികൂട്ടുന്നതിന് 100 കോടി രൂപ ചെലവുവരുമെന്നും അതിനുള്ള പണം കെഎംആര്‍എലിന്റെ പക്കലില്ലെന്നുമാണ് എംഡി പറയുന്നത്. എന്നാല്‍ 2012-13ലെ റെയില്‍ ബജറ്റില്‍ സൗത്ത് മേല്‍പ്പാലം വീതികൂട്ടുന്നതിന് റെയില്‍വേ ബോര്‍ഡ് 18.45 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പണം ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പാലത്തിലൂടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും എണ്ണപൈപ്പുകള്‍ കടന്നുപോകുന്നതിനാല്‍ വീതികൂട്ടലിന് ആവശ്യമായ തുകയില്‍ ഒരുവിഹിതം ഇവരില്‍നിന്നും ഈടാക്കാം. ഫലത്തില്‍ ഭൂമിയേറ്റെടുക്കേണ്ട ചെലവു മാത്രമേ സംസ്ഥാന സര്‍ക്കാരിനുള്ളൂ. സൗത്ത് മേല്‍പ്പാലത്തിന്റെ വീതികൂട്ടുന്നതു തടയാന്‍ ഏതെങ്കിലും ലോബി പ്രവര്‍ത്തിക്കുന്നതായി കരുതുന്നില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടി നല്‍കി. നോര്‍ത്ത് പാലത്തിന്റെ പണി തുടങ്ങുന്നതിനൊപ്പം തമ്മനം-പുല്ലേപ്പടി റോഡ് വികസിപ്പിക്കുകയും എംജി റോഡുമായി ബന്ധിപ്പിക്കുമെന്നും 2011 ഒക്ടോബര്‍ 21ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി എത്ര ഫണ്ട് വേണമെങ്കിലും നല്‍കാമെന്നും ആദ്യപടിയായി 25 കോടി യോഗത്തില്‍വച്ചുതന്നെ അനുവദിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നോര്‍ത്ത് പാലം പൂര്‍ത്തിയാകാറായിട്ടും തമ്മനം-പുല്ലേപ്പടി റോഡ് വികസനം എങ്ങുമെത്തിയില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് നിരുത്തരവാദപരമാണ്. ജനകീയസമ്മര്‍ദവും മറ്റും പരിഗണിച്ച് ഇടപ്പള്ളി ഫ്ളൈ ഓവര്‍ എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും വൈറ്റിലയിലെ ഫ്ളൈ ഓവറിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ദേശീയപാതയിലെ ഫ്ളൈ ഓവര്‍ എന്ന നിലയ്ക്ക് ആവശ്യമായ പണത്തിന്റെ ഒരുഭാഗം വഹിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ അത് ആവശ്യപ്പെടാന്‍പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നും പി രാജീവ് പറഞ്ഞു.

തൃപ്പൂണിത്തുറയിലേക്കു നീട്ടുന്നതും അട്ടിമറിക്കുന്നു

കൊച്ചി: മെട്രോ റെയില്‍ ആദ്യഘട്ടത്തില്‍തന്നെ തൃപ്പൂണിത്തുറയിലേക്കു നീട്ടുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും ഉറപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പി രാജീവ് എംപി.

പദ്ധതിനിര്‍മാണോദ്ഘാടന വേദിയില്‍ നല്‍കിയ ഉറപ്പനുസരിച്ച് മെട്രോ തൃപ്പൂണിത്തുറയിലേക്കു നീട്ടുന്നതു സംബന്ധിച്ച നിര്‍ദേശം ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഡിഎംആര്‍സി രേഖാമൂലം നല്‍കിയിട്ടും ഇതുവരെ കെഎംആര്‍എലും സംസ്ഥാന സര്‍ക്കാരും തീരുമാനമെടുത്തിട്ടില്ല. തൃപ്പൂണിത്തുറയിലേക്കു നീട്ടുന്നത് അടുത്തഘട്ടത്തില്‍ മതിയെന്നാണ് കെഎംആര്‍എല്‍ ഇപ്പോള്‍ പറയുന്നത്. ഇതുസംബന്ധിച്ച് മന്ത്രിസഭയും കെഎംആര്‍എലുമായി ചര്‍ച്ച നടത്തിയിട്ടില്ല. അടുത്തഘട്ടത്തില്‍ പാലാരിവട്ടത്തുനിന്ന് കാക്കനാട്ടേക്കു നീട്ടുന്നതു സംബന്ധിച്ച നിര്‍ദേശവും കെഎംആര്‍എല്‍ വേണ്ടെന്നുവച്ചു. തൃപ്പൂണിത്തുറയില്‍നിന്ന് ഇരുമ്പനംവഴിയും നഗരത്തില്‍നിന്ന് പാലാരിവട്ടംവഴിയും മെട്രോ കാക്കനാട്ടേക്കു നീട്ടാനുള്ള സാധ്യതയാണ് ഇതോടെ അട്ടിമറിക്കപ്പെടുന്നതെന്നും രാജീവ് പറഞ്ഞു.

കുടിവെള്ള പൈപ്പ് നിര്‍മാണത്തിനിടയിലെ തടസ്സങ്ങള്‍ നീക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തി നിര്‍മാണത്തിന് ആവശ്യമായ സൗകര്യമൊരുക്കേണ്ട കെഎംആര്‍എല്‍ അതിനു തയ്യാറാകുന്നില്ല. മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര മുന്‍കൈയെടുക്കാനോ നേതൃത്വപരമായ പങ്കുവഹിക്കാനോ ജനപ്രതിനിധികളുള്‍പ്പെടെ ആരുമായും ചര്‍ച്ച നടത്തുന്നതിനോ കെഎംആര്‍എലിന് താല്‍പ്പര്യമില്ല. ഡിഎംആര്‍സിക്കൊപ്പംതന്നെ ജീവനക്കാരെ ഇതിനകം നിയമിച്ച കെഎംആര്‍എല്‍ അവരെ ഉപയോഗിക്കുന്നതില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

Sunday, May 12, 2013

കരാര്‍ വൈകുന്നത് ഡല്‍ഹി മുഖ്യമന്ത്രി ആശുപത്രിയിലായതിനാലെന്ന്


കൊച്ചി മെട്രോ നിര്‍മാണ കരാര്‍ ഒപ്പിടല്‍ വൈകുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ആശുപത്രിക്കഥയുമായി കെഎംആര്‍എല്‍. ഏപ്രില്‍ നാലിനു ചേര്‍ന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗമാണ് ഡിഎംആര്‍സിയുമായി ഒപ്പിടേണ്ട നിര്‍മാണ കരാറിന് അന്തിമരൂപം നല്‍കിയത്. മാസം ഒന്നുകഴിഞ്ഞിട്ടും ഒപ്പിടാത്തത് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആശുപത്രിയിലായതിനാലാണെന്നാണ് കെഎംആര്‍എലിന്റെ പ്രചാരണം. ഒപ്പിടല്‍ വൈകുന്നതിനാല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയ മെട്രോപാത നിര്‍മാണം കരാറുകാരെ ഏല്‍പ്പിക്കാനാകാത്ത അവസ്ഥയിലാണ് ഡിഎംആര്‍സി. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനയ്ക്കും ശേഷമാണ് ഏപ്രില്‍ നാലിലെ കെഎംആര്‍എല്‍ യോഗം ഡിഎംആര്‍സിയുമായി ഒപ്പിടേണ്ട കരാറിന് അന്തിമാനുമതി നല്‍കിയത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കകം ഡിഎംആര്‍സിയും അംഗീകരിച്ചു. ഇരു സ്ഥാപനങ്ങളുടെയും എംഡിമാര്‍ ചേര്‍ന്ന് ഒപ്പിടുക മാത്രമാണ് പിന്നെ വേണ്ടത്. കെഎംആര്‍എല്‍ യോഗശേഷം എംഡി ഏല്യാസ് ജോര്‍ജ് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

ഏപ്രില്‍ രണ്ടാം വാരം കരാര്‍ ഒപ്പിടാനാകുമെന്ന പ്രതീക്ഷയില്‍ മെട്രോപാത നിര്‍മാണത്തിനുള്ള ആദ്യ രണ്ട് ടെന്‍ഡറുകള്‍ എല്‍ ആന്റ് ടിക്ക് നല്‍കാന്‍ ഡിഎംആര്‍സി തീരുമാനിക്കുകയും ചെയ്തു. ഏപ്രില്‍ അവസാനത്തോടെ നിര്‍മാണകരാര്‍ എല്‍ ആന്റ് ടിക്ക് നല്‍കിയാല്‍ ഒരുമാസത്തിനുള്ളില്‍ ആവശ്യമായ തയ്യാറെടുപ്പോടെ മെയ് അവസാനത്തോടെ അവര്‍ക്ക് മെട്രോപാതയുടെ നിര്‍മാണം തുടങ്ങാനാകുമെന്നും ഡിഎംആര്‍സി കണക്കുകൂട്ടി. ശേഷിക്കുന്ന മറ്റു രണ്ട് ഘട്ട പാതയുടെ നിര്‍മാണത്തിന് ഹൈദരാബാദ് ആസ്ഥാനമായ സോമ കണ്‍സ്ട്രക്ഷനെയും ഡല്‍ഹി ആസ്ഥാനമായ ഇറ ഇന്‍ഫ്രായെയും തെരഞ്ഞെടുക്കുകയും ചെയ്തു. എന്നിട്ടും കെഎംആര്‍എലുമായി ഒപ്പിടേണ്ട കരാറിന്റെ കാര്യത്തില്‍ മാത്രം തീരുമാനം ഉണ്ടാകാത്തത് മെട്രോ നിര്‍മാണം ലക്ഷ്യമിട്ടതിലും വൈകാനിടയാക്കുമെന്ന് ഡിഎംആര്‍സി കരുതുന്നു. കരാര്‍ ഔപചാരികത മാത്രമാണെന്നാണ് ഏല്യാസ് ജോര്‍ജിന്റെ വിശദീകരണം. കരാര്‍ ഒപ്പിടാതെ എങ്ങനെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ഉറപ്പിച്ചുനല്‍കുമെന്നാണ് ഡിഎംആര്‍സിയുടെ ചോദ്യം.

കരാറിന്റെ കാര്യത്തില്‍ ഷീലാ ദീക്ഷിതിന് പങ്കില്ലെന്ന് ഉന്നത ഡിഎംആര്‍സി ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയുടെ അംഗീകാരം തേടിയിട്ടല്ല കെഎംആര്‍എല്‍ കരാറിന് അനുമതി നല്‍കിയത്. ഇരുസ്ഥാപനത്തിന്റെയും ബോര്‍ഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കെഎംആര്‍എല്‍ ബോര്‍ഡില്‍ ഉമ്മന്‍ചാണ്ടിയും ഡിഎംആര്‍സിയില്‍ ദീക്ഷിതും അംഗമല്ല. അപ്പോള്‍ ഡിഎംആര്‍സിയുടെ ഔദ്യോഗിക കാര്യങ്ങളില്‍ ഷീലാ ദീക്ഷിതിന്റെ അനുമതി തേടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര പങ്കാളിത്തത്തോടെ കെഎംആര്‍എല്‍ പുനഃസംഘടിപ്പിച്ചശേഷം ഇതുവരെ 11 ബോര്‍ഡ് യോഗങ്ങളാണ് ചേര്‍ന്നത്. 11-ാമത് യോഗത്തിലാണ് ഡിഎംആര്‍സിയുമായി ഒപ്പിടേണ്ട കരാറിന് അന്തിമരൂപം നല്‍കിയത്. അതിനുമുമ്പ് വ്യവസ്ഥകള്‍ പരിശോധിക്കാന്‍ എംഡിമാര്‍ ഉള്‍പ്പെട്ട ഉപസമിതി രൂപീകരിച്ചിരുന്നു. അതിന്റെ ശുപാര്‍ശകള്‍ പലവട്ടം വെട്ടിത്തിരുത്തിയിരുന്നു. എല്ലാ തലത്തിലും പലവട്ടം പരിശോധിച്ച കരാറാണ് ഷീല ദീക്ഷിത് ആശുപത്രിയിലാണെന്ന കാരണം പറഞ്ഞ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്.

deshabhimani120513

Wednesday, November 21, 2012

കൊച്ചി മെട്രോ: മനോരമ വാര്‍ത്ത പച്ചക്കള്ളം

ഡിഎംആര്‍സിക്ക് കൊച്ചി മെട്രോ ഏറ്റെടുക്കാനാകില്ലെന്നു കാട്ടി കേരള മുഖ്യമന്ത്രിക്ക് താന്‍ കത്തയച്ചിട്ടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അറിയിച്ചു. ഇത്തരത്തില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍ തികച്ചും അവാസ്തവമാണ്. കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഇനിയും അന്തിമതീരുമാനമായിട്ടില്ല. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തി നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമാകൂ- ഷീല ദീക്ഷിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത പച്ചക്കള്ളമാണെന്ന് ഇതോടെ വ്യക്തമായി.

കൊച്ചി മെട്രോ ഏറ്റെടുക്കുമ്പോള്‍ ഡല്‍ഹി മെട്രോയ്ക്കുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിക്കുകമാത്രമാണ് ചെയ്തത്. അതുതന്നെ ഉമ്മന്‍ചാണ്ടി അയച്ച കത്തിനുള്ള മറുപടി എന്ന നിലയില്‍. ഈ വിഷയത്തില്‍ അന്തിമതീരുമാനമായതായി കത്തില്‍ പറഞ്ഞിട്ടില്ല- ഷീല ദീക്ഷിത് വിശദീകരിച്ചു. വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കവെ തെറ്റിദ്ധരിപ്പിക്കുംവിധം വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരാണെന്നും ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. ഷീല ദീക്ഷിത് അയച്ച കത്ത് ചോര്‍ത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍നിന്നുതന്നെയാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. തിങ്കളാഴ്ച ഡല്‍ഹിയില്‍ കൊച്ചി മെട്രോയ്ക്കുവേണ്ടി പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ മുന്‍കൈയില്‍ ചര്‍ച്ച നടന്നിരുന്നു.

ആന്റണിയുടെ ഇടപെടല്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കി

ബ്രഹ്മോസ് ചടങ്ങില്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനുപിന്നാലെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടിയും രംഗത്തിറങ്ങിയത് ഉമ്മന്‍ചാണ്ടിയെ വെട്ടിലാക്കി. മെട്രോയില്‍ ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയ കുരുക്കഴിക്കാനാണ് ആന്റണി ശ്രമിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെയും കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെയും എതിര്‍പ്പിലൂടെ ഡിഎംആര്‍സിയുടെ അന്ത്യമായെന്ന് സംസ്ഥാന സര്‍ക്കാര്‍ ആശ്വസിക്കുമ്പോഴാണ് ആന്റണിയുടെ നീക്കം. കൊച്ചി മെട്രോയില്‍ സഹകരിക്കുന്ന കാര്യം തീരുമാനിക്കാനുള്ള നിര്‍ണായക ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗം 27നാണ്. 
 
തിങ്കളാഴ്ച ഷീല ദീക്ഷിതും കമല്‍നാഥുമായി പലവട്ടം ആന്റണി നടത്തിയ ചര്‍ച്ചകള്‍ 27ലെ ഡിഎംആര്‍സി ഡയറക്ടര്‍ബോര്‍ഡ് യോഗതീരുമാനത്തെ സ്വാധീനിച്ചേക്കും. എ കെ ആന്റണി നടത്തിയ ഇടപെടലിലൂടെ കൊച്ചി മെട്രോ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്കുതന്നെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രസ്ഥാപനങ്ങളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തനിക്ക് ധൈര്യമില്ലെന്ന ആന്റണിയുടെ വിമര്‍ശനത്തിന് കൊച്ചി മെട്രോയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവന്ന വഴിവിട്ട കളികളും കാരണമായിരുന്നെന്ന് കൂടുതല്‍ വ്യക്തമാകും. കൊച്ചി മെട്രോയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ നേരത്തെ പി രാജീവിന്റെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘം ആന്റണിയെ സന്ദര്‍ശിച്ച് ബോധ്യപ്പെടുത്തിയിരുന്നു. 
 
ഡിഎംആര്‍സിയുടെ കാര്യത്തില്‍ ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട് 14നുതന്നെ ഷീല ദീക്ഷിത് ഉമ്മന്‍ചാണ്ടിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 24ന് ഉമ്മന്‍ചാണ്ടി അയച്ച കത്തിനുള്ള മറുപടിയായിരുന്നു അത്. കൊച്ചി പദ്ധതിയില്‍ ഡിഎംആര്‍സിയെ സഹകരിപ്പിക്കാനാവില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്ന കത്ത് ചൊവ്വാഴ്ച മനോരമ പ്രസിദ്ധീകരിച്ചത് മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്രക്കുള്ള മുന്നൊരുക്കമാണെന്ന് കരുതാം. കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് കമല്‍നാഥിനെയും ഷീല ദീക്ഷിതിനെയും പലവട്ടം കണ്ട് എ കെ ആന്റണി ചര്‍ച്ചകള്‍ നടത്തിയ ദിവസംതന്നെ കത്ത് വാര്‍ത്തയായതും ഡിഎംആര്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തം.

Tuesday, November 20, 2012

പി സി ജോര്‍ജ് പറയുന്നത് സര്‍ക്കാരിന് ബാധകമല്ല: ആര്യാടന്‍

കൊച്ചി: കൊച്ചി മെട്രോസംബന്ധിച്ച് ചീഫ് വിപ്പ് പി സി ജോര്‍ജ് പറയുന്നത് സര്‍ക്കാരിന് ബാധകമല്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മന്ത്രിസഭയുടെ അഭിപ്രായത്തിന് വിരുദ്ധമായി പി സി ജോര്‍ജ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് മന്ത്രിസഭ പറയുന്നതാണ് ബാധകം. ജോര്‍ജ് പറയുന്ന കാര്യങ്ങള്‍ക്കുള്ള മറുപടി തന്നോടല്ല കെ എം മാണിയോടാണ് ചോദിക്കേണ്ടതെന്നും ആര്യാടന്‍ പറഞ്ഞു. പ്രതിരോധമന്ത്രി എ കെ ആന്റണിയെക്കുറിച്ച് തിങ്കളാഴ്ചത്തെ ചന്ദ്രിക ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ട് തെറ്റും വാസ്തവവിരുദ്ധവുമാണ്. അത് ലീഗിന്റെ അഭിപ്രായമാണെങ്കില്‍ മറുപടി നല്‍കും. പത്രത്തിന്റെ പ്രിന്ററും പബ്ലിഷറും ഹൈദരലി ശിഹാബ് തങ്ങളാണ്. ആന്റണി കൊണ്ടുവന്ന അഞ്ചോ ആറോ പദ്ധതികള്‍ക്ക് എളമരം കരീം വളരെയധികം ശ്രമിച്ചിട്ടുണ്ടെന്നു മാത്രമാണ് അദ്ദേഹം വ്യക്തമാക്കിയത്- ആര്യാടന്‍ പറഞ്ഞു.

Sunday, November 18, 2012

യുവജന താക്കീതായി ഡിവൈഎഫ്ഐയുടെ മെട്രോ യാത്ര

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ യുവജന താക്കീതായി ഡിവൈഎഫ്ഐയുടെ മെട്രോ യാത്ര. പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സുതാര്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ നയിച്ച മെട്രോ യാത്ര കേരള യുവത്വത്തിന്റെ ആവേശവും പ്രതിഷേധവും ആവാഹിച്ചാണ് പൂര്‍ത്തിയാക്കിയത്. ആലുവമുതല്‍ വൈറ്റിലവരെ നടന്ന യാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ജാഥ കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ നൂറുകണക്കിനു പേര്‍ അഭിവാദ്യം അര്‍പ്പിച്ചു. വ്യാപാരി വ്യവസായിസമിതി, മര്‍ച്ചന്റ്സ് യൂണിയന്‍, ഡിസ്ട്രിക്ട് റസിഡന്‍സ് അസോസിയേഷന്‍ അപ്പെക്സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ അഭിവാദ്യം നേരാന്‍ എത്തി. 
 
രാവിലെ ആലുവ മുട്ടത്ത് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജീവ് എംപി മെട്രോ യാത്ര ക്യാപ്റ്റന്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് എംഎല്‍എ സംസാരിച്ചു. കൊച്ചി മെട്രോ എറണാകുളം നഗരത്തിലുള്ളവരുടെ മാത്രം ആവശ്യമല്ലെന്നും സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടെയും അഭിലാഷമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ സംശയകരമാണ്. ഇ ശ്രീധരനും ഡിഎംആര്‍സിയും പദ്ധതിയിലുണ്ടാകുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഇതിനെതിരായ നിലപാടുകളാണ് കൈക്കൊള്ളുന്നത്. സര്‍ക്കാരിന്റെ തീരുമാനങ്ങളെ കാറ്റില്‍പറത്തിയ കെഎംആര്‍എല്‍ മുന്‍ എംഡി ടോം ജോസ് അടക്കമുള്ളവര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല. കൊച്ചി മെട്രോയെ അട്ടിമറിക്കാനുള്ള നീക്കത്തെ പൊതുസമൂഹത്തെ അണിനിരത്തി ചെറുക്കുമെന്നും രാജേഷ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍ സ്വാഗതവും ആലുവ ബ്ലോക്ക് സെക്രട്ടറി രാജീവ് സ്കറിയ നന്ദിയും പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം ടി വി അനിത, സംസ്ഥാനകമ്മിറ്റി അംഗം വി എ ശ്രീജിത്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍, ജില്ലാകമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും യാത്രയ്ക്ക് നേതൃത്വം നല്‍കി. വൈറ്റിലയില്‍ നടന്ന സമാപന സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പി വാസുദേവന്‍ അധ്യക്ഷനായി. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ടി വി രാജേഷ് എംഎല്‍എ, അഡ്വ. എം അനില്‍കുമാര്‍, എ ജി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 
 
 

Saturday, November 10, 2012

കൊച്ചിമെട്രോ; ആന്റണി ഇതുവരെ എവിടെയായിരുന്നെന്ന് വിഎസ്

കൊച്ചി: കൊച്ചി മെട്രോ വിഷയത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി ഇത്രയും നാള്‍ എവിടെയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തട്ടിപ്പ് മനസിലായത് കൊണ്ടാണ് മെട്രോയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ആന്റണി ഇടപെട്ടാലും മെട്രോ പ്രശ്നം അവസാനിക്കില്ലെന്നും വി എസ് ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആന്റണി ഇടപെട്ടിട്ടും തട്ടിപ്പ് മാറിയിട്ടില്ലെന്നും കേരളത്തില്‍ നിന്ന് നിരവധി കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും എന്താണ് നടന്നതെന്നും വി എസ് ചോദിച്ചു.


ശ്രീധരന്റെ ഡല്‍ഹി യാത്രയോടെ വീണ്ടും പ്രതീക്ഷയുടെ പച്ചവെളിച്ചം
സ്വന്തം ലേഖകന്‍
Posted on: 10-Nov-2012 01:01 AM
കൊച്ചി: ഇ ശ്രീധരന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെയും കേന്ദ്രമന്ത്രി കമല്‍നാഥിനെയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സിക്കു മുന്നില്‍ വീണ്ടും പ്രതീക്ഷയുടെ പച്ചവെളിച്ചം. ഇരുവരെയുംസന്ദര്‍ശിച്ച് വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തിയ ഇ ശ്രീധരന്റെ വാക്കുകളില്‍ തെളിഞ്ഞതും ആ പ്രത്യാശ. ബുധനാഴ്ച നടത്താനിരുന്ന ഡല്‍ഹി സന്ദര്‍ശനത്തില്‍നിന്ന് മുഖ്യമന്ത്രി പിന്മാറിയപ്പോഴും നിരാശനാകാതെ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിനിധികളില്ലാതെത്തന്നെ ശ്രീധരന്‍ ഡല്‍ഹിക്കു പോകുകയായിരുന്നു. 
നഗരവികസനമന്ത്രി കമല്‍നാഥ്, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇനി സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യുമെന്നു കരുതുന്നതായും ശ്രീധരന്‍ നെടുമ്പാശേരിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
കൊച്ചി മെട്രോ നിര്‍മാണത്തിന്റെ പേരില്‍ അവസാനമുണ്ടായ വിവാദങ്ങളുടെ ഭാഗമായാണ് കമല്‍നാഥിനെ കാണുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഈ കൂടിക്കാഴ്ചയില്‍ ഇ ശ്രീധരനെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. ആര്യാടന്‍ മുഹമ്മദിനോടൊപ്പം ഡല്‍ഹിക്കു പോകാനായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ശ്രീധരന്‍ അങ്ങോട്ട് ആവശ്യപ്പെട്ടാണ് സംഘത്തില്‍ ചേര്‍ന്നതെന്നറിയുന്നു. എന്നാല്‍ കമല്‍നാഥ് വിദേശത്താണെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രിയും ആര്യാടനും അവസാനിമിഷം യാത്ര റദ്ദ്ചെയ്തു. എങ്കിലും ശ്രീധരന്‍ പ്രതീക്ഷ വെടിഞ്ഞില്ല. ഒറ്റയ്ക്ക് ഡല്‍ഹിക്കു പോയ അദ്ദേഹം വ്യാഴാഴ്ച കമല്‍നാഥിനെയും ഷീലാ ദീക്ഷിതിനെയും കണ്ടു. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിവച്ച തെറ്റിദ്ധാരണ മാറ്റാന്‍ ശ്രീധരനു കഴിഞ്ഞെന്നാണ് സൂചന. ഡിഎംആര്‍സി എംഡി മങ്കു സിങ്ങും കൂടിക്കാഴ്ചയ്ക്ക് ശ്രീധരനെ അനുഗമിച്ചു. 
എന്നാല്‍ കേന്ദ്ര നഗരവികസന മന്ത്രാലയം ഉയര്‍ത്തുന്ന തടസ്സവാദ ഭീഷണി ഇപ്പോഴും നീങ്ങിയിട്ടില്ലെന്നുതന്നെയാണ് സൂചന. ഇതു നീക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും വെള്ളിയാഴ്ചതന്നെ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതില്‍ വീഴ്ചയുണ്ടായാല്‍ മെട്രോയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാകും. ഒക്ടോബര്‍ 29ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ കമല്‍നാഥിനെ സന്ദര്‍ശിച്ചപ്പോള്‍തന്നെ ഈ അനുകൂലാവസ്ഥ ഉണ്ടാക്കാമായിരുന്നു. ശ്രീധരനെയോ മങ്കുസിങ്ങിനെയോ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുത്തിയില്ല. അതുകൊണ്ടു തന്നെ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് ഉന്നയിച്ച തടസ്സവാദങ്ങള്‍ സംബന്ധിച്ച് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്താനോ സംസ്ഥാനത്തിന്റെ താല്‍പ്പര്യം അറിയിക്കാനോ കഴിഞ്ഞില്ല. നവംബര്‍ 7, 8 തീയതികളില്‍ മുഖ്യമന്ത്രി നടത്തുമെന്നു പറഞ്ഞ ഡല്‍ഹി യാത്രയുടെ ഉദ്ദേശ്യം മെട്രോ ചര്‍ച്ചയായിരുന്നില്ലെന്നും വ്യക്തം. ആ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കാനിരുന്ന കെപിസിസി പുനഃസംഘടനാ ചര്‍ച്ച നടക്കില്ലെന്നു വന്നപ്പോഴാണ് യാത്ര മാറ്റിയത്. കൊച്ചി മെട്രോയുടെ പേരില്‍ സമീപകാലത്തുണ്ടായ വിവാദങ്ങളിലൊക്കെ മൗനംപാലിച്ച കേന്ദ്രസഹമന്ത്രി കെ വി തോമസ് വ്യാഴാഴ്ച മെട്രോ നിര്‍മാണത്തെക്കുറിച്ചു പ്രതികരിച്ചത് കൗതുകമുണര്‍ത്തി. ഡിഎംആര്‍സിക്കുവേണ്ടി നഗരവികസന മന്ത്രാലയത്തില്‍ സമ്മര്‍ദംചെലുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കാര്യങ്ങള്‍ ശ്രീധരന്‍ ആഗ്രഹിച്ചതുപോലെ വരുന്നു എന്നതിന്റെ സൂചനയായും കെ വി തോമസിന്റെ പ്രതികരണം വിലയിരുത്തപ്പെടുന്നു.

ടോം ജോസിനെ മാറ്റിയത് താനെന്ന് ആര്യാടന്‍
Posted on: 10-Nov-2012 03:29 PM
കൊച്ചി: ടോം ജോസ് എംഡിയായി തുടര്‍ന്നാല്‍ കൊച്ചി മെട്രോ മുന്നോട്ടു കൊണ്ടുപോകുവാനാവില്ലെന്നുറപ്പായപ്പോഴാണ് താന്‍ ഇടപെട്ട് അയാളെ മാറ്റിയതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മെട്രോയുടെ ചുമതലയുള്ള മന്ത്രി ഇതു വ്യക്തമാക്കിയത്.

ടോം ജോസ് തുടക്കം മുതലേ ഇ ശ്രീധരനും ഡിഎംആര്‍സിക്കും എതിരായിരുന്നു. ശ്രീധരന്റെ നേതൃത്വവും എക്സ്പീരിയന്‍സും സത്യസന്ധതയും നമുക്ക് ഉപയോഗിക്കണമെന്നു മന്ത്രിസഭ തീരുമാനിച്ചതാണ്. ടോം ജോസിനെ വച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു മനസിലായപ്പോള്‍ താന്‍ തന്നെയാണ് അയാളെ മാറ്റുന്ന കാര്യം മന്ത്രിസഭയില്‍ അവതരിപ്പിച്ചത്്. ആരും എതിര്‍ത്തില്ല. മന്ത്രിസഭയില്‍ നിന്നും ആരും അയാളെ സപ്പോര്‍ട്ടു ചെയ്തിട്ടില്ല. കമീഷന്‍ ദാഹിയായതിനാലാണോ മാറ്റിയതെന്ന ചോദ്യത്തിന് മറുപടിയായി കമീഷന്‍ ദാഹിയാണെന്നോ അല്ലെന്നോ താന്‍ പറയില്ലെന്ന് പറഞ്ഞ ആര്യാടന്‍ താനൊരു മന്ത്രിയാണെന്ന കാര്യവും അഭിമുഖത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

എംഡി സ്ഥാനം മാറിയ ശേഷം ടോം ജോസ് കത്തെഴുതിയതിനെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുന്നുണ്ട്. അവര്‍ വിശദീകരണം തേടും. തന്റെ അറിവോടെയല്ല മലേഷ്യയിലും സിംഗപ്പൂരിലും പോയത്. അവിടെ പോയപ്പോള്‍ ചര്‍ച്ച നടത്തിയതാണെന്നാണ് കരുതിയത്. സാധാരണ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ വിദേശയാത്ര നടത്തുമ്പോള്‍ വകുപ്പു മന്ത്രിയോട് ആലോചിക്കാറുണ്ട്. അതുണ്ടായില്ല. ലണ്ടനില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ താന്‍ എതിര്‍ത്തു. കൊച്ചി മെട്രോയുടെ അക്കൗണ്ട്് കൊല്ലത്തെ ആക്സിസ് ബാങ്കിലേക്കു മാറ്റിയതും ടോം ജോസിന്റെ ഇഷ്ടപ്രകാരമായിരുന്നുവെന്ന് ആര്യാടന്‍ അഭിമുഖത്തില്‍ പറഞ്ഞു. അതും തെറ്റായ നടപടിയായിരുന്നു.

Wednesday, November 7, 2012

ഡിഎംആര്‍സി ഇല്ലെങ്കില്‍ ജപ്പാന്‍ ഏജന്‍സി പിന്മാറിയേക്കും

ഡിഎംആര്‍സി ഇല്ലെങ്കില്‍ പദ്ധതിക്ക് വായ്പ നല്‍കുന്ന ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക) കൊച്ചി മെട്രോ റെയില്‍നിന്ന് പിന്‍മാറിയേക്കും. മെട്രോയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഡിഎംആര്‍സിയുടെ ഉന്നതവൃത്തങ്ങളുമായി ജൈക്ക പ്രതിനിധികള്‍ നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. പദ്ധതിയില്‍ ഡിഎംആര്‍സി ഉണ്ടെങ്കില്‍ ആഗോള ടെന്‍ഡര്‍പോലും ഇല്ലാതെ വായ്പ നല്‍കാന്‍ സന്നദ്ധമാണെന്ന് നേരത്തെ ജൈക്ക അറിയിച്ചിരുന്നതായി ഇ ശ്രീധരന്‍ വെളിപ്പെടുത്തിയിരുന്നു.

കേരളത്തില്‍ പണംമുടക്കാനുള്ള താല്‍പ്പര്യക്കുറവാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ഭാഗമായി ജൈക്കയെ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നതെന്നറിയുന്നു. ജപ്പാന്‍ ഫണ്ടില്‍ നിര്‍മിച്ച കുടിവെള്ളപദ്ധതിയുടെ നടത്തിപ്പിലെ വീഴ്ചകളാണ് താല്‍പ്പര്യക്കുറവിന് പ്രധാന കാരണം. ഡിഎംആര്‍സിയും ഇ ശ്രീധരനും പ്രത്യേക താല്‍പ്പര്യമെടുത്തപ്പോഴാണ് കൊച്ചി മെട്രോയ്ക്ക് വായ്പ നല്‍കാമെന്ന് തുടക്കത്തില്‍ ജൈക്ക വാക്കാല്‍ ഉറപ്പുനല്‍കിയത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞത് അവരെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചു. കൊച്ചി മെട്രോ പദ്ധതിക്കുള്ള ജൈക്ക വായ്പയെക്കുറിച്ച് വിവാദങ്ങള്‍ പലതും ഇക്കാലത്തിനിടെ ഉയര്‍ന്നെങ്കിലും വായ്പ ഉറപ്പാക്കാനുള്ള നടപടികളൊന്നും ഔദ്യോഗികതലത്തില്‍ കൈക്കൊണ്ടില്ല. ഇ ശ്രീധരന്‍ പറഞ്ഞതിനേക്കാള്‍ കുറഞ്ഞ പലിശ നിരക്കില്‍ ജപ്പാന്‍ വായ്പ ഉറപ്പിച്ചെന്നുപോലും മുന്‍ കെഎംആര്‍എല്‍ എംഡി ടോം ജോസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വായ്പ ലഭിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനുള്ള തുടര്‍നടപടികളുണ്ടായില്ല. 2011ലെ റിവൈസ്ഡ് എസ്റ്റിമേറ്റ്പ്രകാരം 5146 കോടി രൂപയാണ് കൊച്ചി മെട്രോയ്ക്ക് നിര്‍മാണച്ചെലവ്. ഇതില്‍ 15 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുമ്പോള്‍ 44 ശതമാനത്തോളംവരുന്ന വായ്പയാണ് ജൈക്കയില്‍നിന്ന് നേടിയെടുക്കേണ്ടത്. 2170 കോടിയോളം രൂപവരുമിത്. പദ്ധതിയില്‍നിന്ന് ഡിഎംആര്‍സി പുറത്തായി ജൈക്ക വായ്പയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാകുന്നത് കൊച്ചി മെട്രോ വര്‍ഷങ്ങളോളം വൈകാനിടയാക്കും.

പുതിയ ധനകാര്യസ്ഥാപനത്തെ കണ്ടെത്തിജൈക്ക തരാമെന്നേറ്റ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കല്‍ എളുപ്പമാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇ ശ്രീധരന്‍ നേതൃത്വം നല്‍കുന്ന ഡിഎംആര്‍സിയുടെ കാര്യക്ഷമതയിലുള്ള വിശ്വാസമാണ് ഡല്‍ഹി മെട്രോയുടെ വിപുലീകരണം ഉള്‍പ്പെടെ രാജ്യത്തെ വിവിധ മെട്രോ പദ്ധതികള്‍ക്ക് വായ്പ നല്‍കാന്‍ ജൈക്കയെ പ്രേരിപ്പിച്ചത്. വിവിധ മെട്രോ പദ്ധതികള്‍ക്കായി 62,950 കോടി രൂപയുടെ വായ്പയാണ് ജൈക്കയില്‍ നിന്നു കിട്ടുന്നത്. ഇതില്‍ മൂന്നാംഘട്ട വിപുലീകരണത്തിനുള്‍പ്പെടെ 36,000 കോടി രൂപ ഡല്‍ഹി മെട്രോയ്ക്ക് മാത്രമായി അനുവദിച്ചുകഴിഞ്ഞു. മുംബൈ മെട്രോയുടെ മൂന്നാംഘട്ടത്തിന് 12,850 കോടിയാണ് അനുവദിച്ചത്. ഡിഎംആര്‍സി കണ്‍സള്‍ട്ടന്റായ ജയ്പുര്‍ മെട്രോയ്ക്ക് 969 കോടിയും ചെന്നൈ മെട്രോയ്ക്ക് 8646 കോടിയും കൊല്‍ക്കത്ത മെട്രോയ്ക്ക് 2253 കോടിയും ജൈക്ക അനുവദിച്ചു. ഡിഎംആര്‍സിയുടെ സാന്നിധ്യം മാത്രമാണ് ഈ വായ്പകളിലെല്ലാം ജൈക്ക പ്രധാനമായി പരിഗണിച്ചത്. ജൈക്ക വായ്പയുടെ പേരിലാണ് കെഎംആര്‍എല്‍ ആദ്യം ഡിഎംആര്‍സിയെ കൊച്ചി മെട്രോയില്‍നിന്ന് പുറന്തള്ളാന്‍ ശ്രമിച്ചത്.

*****

എം എസ് അശോകന്‍ , ദേശാഭിമാനി 7-11-12

കൊച്ചി മെട്രോ: ഡല്‍ഹി ചര്‍ച്ചയില്‍നിന്ന് മുഖ്യമന്ത്രി പിന്‍വാങ്ങി

ന്യൂഡല്‍ഹി: കൊച്ചി മെട്രോ നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതിനുള്ള തുടര്‍ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്താനിരുന്ന ഡല്‍ഹി യാത്ര റദ്ദാക്കി. ഇ ശ്രീധരനുമൊത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഡിഎംആര്‍സിയുമായും നഗരവികസന മന്ത്രാലയ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. മുഖ്യമന്ത്രി യാത്ര റദ്ദാക്കിയെങ്കിലും നേരത്തെ നിശ്ചയിച്ചതുപ്രകാരം ഇ ശ്രീധരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, നഗരവികസന സെക്രട്ടറി കമല്‍നാഥ് എന്നിവര്‍ തിരക്കിലാണെന്നതാണ് യാത്ര റദ്ദാക്കാനുള്ള ന്യായമായി മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.

വിദേശത്തുള്ള കമല്‍നാഥ് വ്യാഴാഴ്ച തിരിച്ചെത്തും. ബുധനാഴ്ച സ്വന്തം മണ്ഡലമായ റായ്ബറേലിയിലേക്ക് പോകുന്ന സോണിയയും വ്യാഴാഴ്ച മടങ്ങിയെത്തും. സോണിയ സ്ഥലത്തില്ലെങ്കിലും പ്രധാനമന്ത്രി, കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരെ മുഖ്യമന്ത്രിക്ക് കാണാമെന്നിരിക്കെയാണ് ഡല്‍ഹി സന്ദര്‍ശനത്തില്‍നിന്നുള്ള പിന്മാറ്റം. ഡിഎംആര്‍സിയുടെ അടുത്ത ബോര്‍ഡ് യോഗം ഈ മാസം 27നാണ്. കൊച്ചി മെട്രോയെ ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ അല്‍പ്പംപോലും താല്‍പ്പര്യമില്ലാത്ത നഗരവികസന മന്ത്രാലയത്തിന്റെയും മന്ത്രി കമല്‍നാഥിന്റെയും നിലപാടില്‍ ഇതിനുള്ളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കേരളത്തിന് നിരാശയാകും ഫലം. ഇ ശ്രീധരനുമായി മന്ത്രി കെ വി തോമസ് കൂടിക്കാഴ്ച നടത്തും. പദ്ധതി ഡിഎംആര്‍സി ഏറ്റെടുക്കണമെങ്കില്‍ രാഷ്ട്രീയസമ്മര്‍ദം മാത്രമാണ് ഇനി പോംവഴി. കേരളവും കേന്ദ്രവും ഡല്‍ഹിയും കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ രാഷ്ട്രീയസമ്മര്‍ദം ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ട സംസ്ഥാന സര്‍ക്കാരിനും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും ഇപ്പോഴും തണുപ്പന്‍ സമീപനമാണ്.