Showing posts with label റാ‍ഗിങ്ങ്. Show all posts
Showing posts with label റാ‍ഗിങ്ങ്. Show all posts

Tuesday, August 7, 2012

ബഷീറിന്റെ ഭീഷണി ഭയന്ന് സാക്ഷികള്‍ കൂറുമാറി


വാലില്ലാപ്പുഴ എംഎഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിനെ മുസ്ലിംലീഗുകാര്‍ ചവിട്ടിക്കൊന്ന കേസില്‍ രണ്ടുസാക്ഷികള്‍ കൂറുമാറി. പി കെ ബഷീര്‍ എംഎല്‍എയുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഒന്നാംസാക്ഷി ഊര്‍ങ്ങാട്ടിരി സ്വദേശി ശങ്കരപ്പണിക്കര്‍, രണ്ടാംസാക്ഷി തോട്ടുമുക്കം സ്വദേശി ടോമി തോമസ് എന്നിവര്‍ കൂറുമാറിയത്. മഞ്ചേരി മൂന്നാം അതിവേഗ കോടതിയില്‍ തിങ്കളാഴ്ച സാക്ഷിവിസ്താരം ആരംഭിച്ചു. പൊലീസിന് നല്‍കിയ മൊഴിയില്‍നിന്ന് വിരുദ്ധമായ മൊഴിയാണ് ഇരുവരും കോടതിയില്‍ നല്‍കിയത്. സംഘര്‍ഷത്തിന് ശേഷമാണ് സ്ഥലത്തെത്തിയതെന്നും പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിലെത്തിച്ചതല്ലാതെ മറ്റൊന്നും അറിയില്ലെന്നും ഇരുവരും കോടതിയില്‍ പറഞ്ഞു. എന്നാല്‍ അധ്യാപകനെ മര്‍ദിക്കുന്നത് നേരില്‍ക്കണ്ടുവെന്നായിരുന്നു പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തിനുശേഷം എടവണ്ണയില്‍ പി കെ ബഷീര്‍ നടത്തിയ വിവാദപ്രസംഗത്തില്‍ സാക്ഷിപറയാന്‍ പോകുന്നവര്‍ തിരികെ വീട്ടിലെത്തില്ലെന്ന് ഭീഷണിമുഴക്കിയിരുന്നു. ഇതുസംബന്ധിച്ച് എടവണ്ണ പൊലീസെടുത്ത കേസ് അടുത്തിടെ സര്‍ക്കാര്‍ പിന്‍വലിച്ചു. കേസില്‍ 47 സാക്ഷികളും 17 പ്രതികളുമുണ്ട്. തുടര്‍വിസ്താരം ഒക്ടോബര്‍ ഒന്നുമുതല്‍ 9 വരെ തീയതികളില്‍ നടക്കും. കുഴിമണ്ണ സ്വദേശികളായ പനച്ചാലില്‍ അബ്ദുള്‍നാസര്‍, പൂളന്‍കുന്നത്ത് ഹംസ, കായപ്പിലാക്കല്‍ എ അബ്ദുള്‍സലീം, ചക്കുംകുളം എരമ്പറച്ചാലില്‍ ദേവര്‍തൊടിക മുഹമ്മദ് ബഷീര്‍, പണ്ടാരക്കണ്ടി സജീര്‍, നീരുട്ടിക്കല്‍ പൂളങ്കുന്നത്ത് അബ്ദുള്‍ജലീല്‍, ഉരുപ്പള്ളിക്കുന്ന് അബ്ദുള്‍ലത്തീഫ്, നടുക്കണ്ടിയില്‍ ചേക്കുമുഹമ്മദ്, അരീക്കോട് മൊല്ലമഠത്തില്‍ മുഹമ്മദ്, പുളിയക്കോട് കിഴക്കയില്‍ അബൂബക്കര്‍ സിദ്ദീഖ്, കാവങ്ങല്‍പ്പാറയില്‍ താമസിക്കുന്ന തൃപ്പനച്ചി കണ്ണാംതൊടിയില്‍ മന്‍സൂര്‍, കുഴിമണ്ണ പെരുന്നായത്ത് ഉരുണികുളവന്‍ മുഹമ്മദ്, നെച്ചിപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍, പഴയേരി മുല്ലാന്‍ സുലൈമാന്‍, പുളിയക്കോട് കിഴക്കേപറമ്പന്‍ കെ കെ മുത്തലിഹ്. പെരിങ്ങാട്ടുചാലില്‍ കെ പി അലവിക്കുട്ടി, കുഴിക്കാട്ടുതൊടി എന്‍ സി അഷ്റഫ് എന്നിവരാണ് പ്രതികള്‍. 2008 ജൂലൈ 19ന് കിഴിശേരി ജിഎല്‍പി സ്കൂളില്‍ നടന്ന ക്ലസ്റ്റര്‍ യോഗം പാഠപുസ്തക വിവാദത്തിന്റെ പേരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തുകയും ജെയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊല്ലുകയും ചെയ്തെന്നാണ് കേസ്.

ഇഎംഇഎ കോളേജിലെ റാഗിങ്: 8 വിദ്യാര്‍ഥികളെ പുറത്താക്കി

കൊണ്ടോട്ടി ഇഎംഇഎ കോളേജ് ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയെ റാഗ്ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകരായ എട്ട് വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് പുറത്താക്കി. നെടിയിരുപ്പ് മുസ്ല്യാരങ്ങാടി നാനാക്കില്‍ ഹഹീം ഹാസിഫിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തത്. ബികോം വിദ്യാര്‍ഥികളായ അബ്ദുല്‍മാലിക്, മുസ്ഫര്‍, ഫവാസ്, ബിബിഎ വിദ്യാര്‍ഥികളായ അസീസ് അസ്ലം, അനസ്, സല്‍മാന്‍, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് വിദ്യാര്‍ഥിയായ ഷാഹുല്‍ഹമീദ് തുടങ്ങിയവരെയാണ് പുറത്താക്കിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പിബിഎ ബ്ലോക്കിലും ടോയ്ലറ്റിലുംവച്ച് മര്‍ദിച്ചത്. ക്രൂരമായ മര്‍ദനത്താല്‍ ചെവിക്കും തലക്കും സാരമായി പരിക്കേറ്റു. എംഎസ്എഫുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് തളര്‍ന്നുവീണ ഹാസിഫിനെ നിലത്തിട്ട് ചവിട്ടി. കണ്ണട ക്ലോസറ്റിലിട്ട് നക്കിയെടുക്കാന്‍ ആവശ്യപ്പെട്ടും മര്‍ദിച്ചു. ചെവിക്ക് സാരമായി പരിക്കേറ്റു. ഭയംകാരണം ഹാസിഫ് സംഭവം വീട്ടില്‍ പറഞ്ഞിരുന്നില്ല. രാത്രി ചെവിവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരുമാസത്തോളമായി എംഎസ്എഫ് സംഘം നിരന്തരം ആക്രമണം തുടങ്ങിയിട്ട്. സംഘത്തിന്റെ ഉപദ്രവം സംബന്ധിച്ച് ഹാസിഫിന്റെ ഉമ്മ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ എംഎസ്എഫ് പ്രവര്‍ത്തകരായതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നിരന്തരശ്രമം നടത്തിയിരുന്നു. കരിപ്പൂര്‍ പൊലീസില്‍ നല്‍കിയ പരാതിയാണ് നടപടിക്ക് കാരണം. മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളാണ് റാഗിങ്ങിന് നേതൃത്വം നല്‍കിയത്. വിദ്യാഭ്യാസ മന്ത്രിയുടെ ശുപാര്‍ശയിലടക്കം കോളേജില്‍ കയറിക്കൂടിയവരാണ് ഇവര്‍. കോളേജില്‍ നിരന്തര ശല്യക്കാരാണ് ഇവരെന്ന് സഹപാഠികളും പറയുന്നു. എന്നാല്‍ ഉന്നതങ്ങളിലെ പിടിപാടുമൂലം ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുകയായിരുന്നു. സംഭവം ഒതുക്കാന്‍ ലീഗിന്റെ സംസ്ഥാന നേതാക്കളും ഇടപെട്ടു. റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ അക്രമിസംഘത്തെ പുറത്താക്കിയത്.

deshabhimani 070812

Saturday, March 31, 2012

നീതിതേടാനുറച്ച് ബന്ധുക്കള്‍


കണ്ണൂര്‍: ""അവനൊരിക്കലും ആത്മഹത്യചെയ്യില്ല. അത് കൊലപാതകമാണ്. ഉപരിപഠനംതേടിപ്പോകുന്ന മറ്റൊരു കുട്ടിക്കും അജ്മലിന്റെ ഗതിവരരുത്. അതിനാല്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ ഏതറ്റം വരെയും പോകും""- ബംഗളൂരൂ ചിക്കബല്ലാപ്പൂരിലെ ശാഷിബ് എന്‍ജിനിയറിങ് കോളേജില്‍ റാഗിങ്ങിനിടെ പൊള്ളലേറ്റ് മരിച്ച കാപ്പാടെ അജ്മലിന്റെ പിതാവ് ഹാരിസ് മകന്‍ നഷ്ടപ്പെട്ട വേദനക്കിടയിലും വിരല്‍ചൂണ്ടിയത് അന്യസംസ്ഥാനത്ത് പഠിക്കുന്നവരുടെ ദുരിതങ്ങള്‍ക്കുനേരെ. ഏകമകന്റെ ദുരന്തവാര്‍ത്തയറിഞ്ഞാണ് അബുദാബിയില്‍നിന്ന് ഹാരിസ് ബംഗളൂരുവിലെത്തിയത്. വ്യാഴാഴ്ച പകല്‍ വരെ പ്രതീക്ഷയിലായിരുന്നു. ഇടയ്ക്ക് എന്തൊക്കെയോ അജ്മല്‍ സംസാരിച്ചു. അപകടനില തരണംചെയ്തു ജീവിതം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് നില വീണ്ടും വഷളായത്. ഹാരിസ് ആകെ തളര്‍ന്നു. ഉമ്മ സൗദയുടെ കാര്യം പറയാനുമില്ല. അജ്മലിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്താനുള്ള നീക്കം ബംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ കാപ്പാട്, മബറൂഖ് ഹൗസിലെത്തിയ നാട്ടുകാരും കുടുംബാംഗങ്ങളും ക്ഷുഭിതരായി.

""അജ്മലിന്റെ കാര്യത്തില്‍ നടന്നത് റാഗിങ്ങല്ല. ജൂനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് പണം കൊള്ളയടിക്കാനുള്ള ഏതാനും പേരുടെ പ്രാകൃതമനോഭാവമാണ്. ക്യാമ്പസിലെ നിരവധി ഒന്നാംവര്‍ഷ കുട്ടികള്‍ ഇതനുഭവിക്കുകയാണ്. കോളേജധികൃതര്‍ക്കടക്കം അന്വേഷണത്തിന് താല്‍പര്യമില്ലെന്നാണ് മനസിലാക്കുന്നത്" -അജ്മലിന്റെ ഉമ്മയുടെ സഹോദരിയുടെ മകന്‍ പറഞ്ഞു. അജ്മല്‍ ആശുപത്രിയില്‍ കഴിയുമ്പോള്‍ സഹപാഠി മൊബൈല്‍ഫോണിലൂടെ സംഭവത്തെക്കുറിച്ചു വിവരിക്കുന്നത് ഫോണില്‍ റെക്കോഡ് ചെയ്തത് അദ്ദേഹം കേള്‍പ്പിച്ചു. ആരൊക്കെ ചേര്‍ന്നാണ് അജ്മലിനെ പീഡിപ്പിച്ചതെന്ന് അവന്‍ വിശദീകരിക്കുന്നുണ്ടായിരുന്നു. അജ്മല്‍ കുളിമുറിയില്‍ കയറിയപ്പോള്‍ പുറത്തുനിന്ന് തിന്നര്‍ ഒഴിച്ചു തീയിടുകയായിരുന്നുവെന്നാണ് അവന്റെ വിശദീകരണം.

ബംഗളൂരുവില്‍ പഠിക്കണമെന്നത് അജ്മലിന്റെ ആഗ്രഹമായിരുന്നു. ഏയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ് അവിടെ പഠിച്ചാല്‍ കൂടുതല്‍ സാധ്യതയുണ്ടന്ന് പറയുമായിരുന്നുവെന്ന് ഉപ്പയുടെ സഹോദരന്‍ അബ്ദുള്ള പറഞ്ഞു. നാലുലക്ഷംരൂപ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍നിന്ന്് പഠനവായ്പയെടുത്താണ് കോളേജില്‍ ചേര്‍ന്നത്. ചേര്‍ന്നിട്ട് എട്ടു മാസമായിട്ടേയുള്ളൂ. സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തെക്കുറിച്ച് അവധിക്ക് വന്നപ്പോള്‍ ഉമ്മയോടു സൂചിപ്പിച്ചിരുന്നു. പുതുവത്സരാഘോഷത്തിനുള്ള പണം കൊണ്ടുവരണമെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉമ്മയുടെ നാലരപവന്‍ സ്വര്‍ണമാല അവരറിയാതെ എടുത്തുകൊണ്ടുപോയിക്കൊടുത്തു. ഫെബ്രുവരിയില്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് നാട്ടില്‍ വന്നപ്പോള്‍ മടങ്ങിപ്പോകാനുള്ള പ്രയാസം അജ്മല്‍ ചില സുഹൃത്തുക്കളെ അറിയിച്ചിരുന്നു. കോളേജ് മാറണമെന്നു പറഞ്ഞിരുന്നതായി ബന്ധുവായ ഫുവാദ് പറഞ്ഞു.

deshabhimani 310312

Wednesday, August 24, 2011

500 രൂപയുണ്ടെങ്കില്‍ ആരെയും റാഗ് ചെയ്യാം

അന്വേഷണ റിപ്പോര്‍ട്ട് പ്രതികളെ രക്ഷിക്കാന്‍

തൃശൂര്‍ : മെഡിക്കല്‍ കോളേജിലെ റാഗിങ് സംഭവം അച്ചടക്ക ലംഘനമായി ചുരുക്കി നിയമ നടപടി ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആക്ഷേപം. ക്രൂരമായ പീഡനമുറകള്‍ ഹോസ്റ്റലില്‍ അരങ്ങേറിയിരുന്നതായി ആക്ഷേപമുയര്‍ന്നിട്ടും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ കോളേജിലെ അധ്യാപകരുടെ മൂന്നംഗസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ റാഗിങ് എന്നൊരു വാക്ക് ചേര്‍ത്തിട്ടില്ല. അച്ചടക്കലംഘനവും ശല്യംചെയ്യലും മാത്രമായി ഒതുക്കിയ റിപ്പോര്‍ട്ടാണ് പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലുമടങ്ങിയ ഉന്നതാധികാര സമിതിയെ കര്‍ശന നിയമനടപടി എടുക്കുന്നതില്‍നിന്ന് തടഞ്ഞതെന്നാണ് സൂചന. അഞ്ഞൂറും ആയിരവും രൂപ പിഴയടയ്ക്കാനുണ്ടെങ്കില്‍ ആരെയും റാഗ് ചെയ്യാമെന്ന സന്ദേശമാണ് നടപടിയുടെ ഉള്ളടക്കമെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.

രണ്ട് വര്‍ഷംമുമ്പ് പാരാമെഡിക്കല്‍ വിഭാഗത്തില്‍ റാഗിങ് നടന്നപ്പോള്‍ കര്‍ശന നടപടിയെടുത്തിരുന്നു. ഏഴുപേരെ പുറത്താക്കുകയും ഇവര്‍ക്കെതിരെയുള്ള പരാതി പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഏഴുപേരെയും അറസ്റ്റ് ചെയ്ത് പൊലീസ് കേസെടുക്കുകയും ചെയ്തു. ഹൈക്കോടതിയില്‍നിന്നാണ് വിദ്യാര്‍ഥികള്‍ ജാമ്യം നേടിയതും പരീക്ഷയെഴുതാന്‍ അനുമതി നേടിയതും. എന്നാല്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രശ്നം വന്നപ്പോള്‍ ശിക്ഷ നിസ്സാരമാക്കി ഒതുക്കിത്തീര്‍ത്തെന്നാണ് പരാതി. സര്‍ജറിവിഭാഗം മേധാവി ഡോ. പ്രസാദ്, ഗൈനക്കോളജിവിഭാഗം മേധാവി ഡോ. റാബിയ, ഫിസിയോളജി വിഭാഗം മേധാവി ഡോ. വിജയലക്ഷ്മി എന്നിവരടങ്ങുന്ന സമിതിയാണ് സംഭവം അന്വേഷിച്ചത്. ആരോപണ വിധേയരായവര്‍ പലരും ഇവരുടെ വിദ്യാര്‍ഥികളാണ്.

കഴിഞ്ഞ ഏഴിന് രാത്രിയാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളെ റാഗ് ചെയ്യുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് വാര്‍ഡന്റെ നേതൃത്വത്തില്‍ പേരാമംഗലം പൊലീസിന്റെ സാന്നിധ്യത്തില്‍ മിന്നല്‍ പരിശോധന നടത്തി. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പരാതിയില്ലെന്നു പറഞ്ഞ് വിട്ടയച്ചു. ആറുപേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍നിന്ന് പുറത്താക്കുകയും ചെയ്തു. അന്വേഷണ കമീഷനെ നിയോഗിച്ചതുമുതലാണ് സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം ഊര്‍ജിതമായത്. കുട്ടികളുടെ ഭാവിക്ക് ദോഷമാകുന്നതൊന്നും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദേശം ചില കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ചിരുന്നതായി പറയുന്നു. റാഗിങ്ങിനിരയായ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധികൃതരോട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും രേഖാമൂലം പരാതി എഴുതിവാങ്ങാന്‍ ശ്രമമുണ്ടായില്ല. റാഗിങ്ങിനിരയായ കുട്ടികള്‍ തുടര്‍ന്നും കോളേജില്‍ പഠിക്കേണ്ടതിനാല്‍ അധ്യാപകരുടെ താല്‍പ്പര്യം മറികടക്കാനുള്ള ധൈര്യവും അവര്‍ക്കുണ്ടായില്ല. ഇന്റേണല്‍ അസസ്മെന്റിന്റെ ഭീഷണിയും പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ഉപാധിയായി.

സുപ്രീംകോടതി മാര്‍ഗനിര്‍ദേശ പ്രകാരമാണ് നടപടികളെടുക്കുന്നതെന്ന് അധികൃതര്‍ വാദിക്കുന്നു. ക്രൂരപീഡനം നടന്നിട്ടുണ്ടെങ്കില്‍ പൊലീസിന്റെ സഹായം തേടാം എന്നതു മാത്രമാണ് മാര്‍ഗ നിര്‍ദേശമെന്നും അങ്ങിനെയൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നും കോളേജ് അധികൃതര്‍ പറഞ്ഞു. നടപടിക്ക് വിധേയരായവര്‍ ഡിഎംഇക്കോ ഹെല്‍ത്ത് സെക്രട്ടറിക്കോ അപ്പീല്‍ നല്‍കി ശിക്ഷ ലഘൂകരിക്കാനും നീക്കമുണ്ട്.

പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുക: എസ്എഫ്ഐ

തൃശൂര്‍ : അതിക്രൂരമായി റാഗിങ് നടന്നിട്ടുണ്ടെന്നു തെളിഞ്ഞിട്ടും മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടിട്ടും പ്രതികളായ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്ന കോളേജ് അധികൃതരുടേയും പൊലീസ് അധികാരികളുടേയും നടപടിയില്‍ എസ്എഫ്ഐ ജില്ലാസെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങള്‍ ഇതിനുമുമ്പും അരാഷ്ട്രീയവാദികളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ തെളിവുസഹിതം കണ്ടുപിടിക്കപ്പെട്ടിട്ടും റാഗിങ് നടത്തിയ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്ന നിലപാടാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ ഹിരോഷ് ശങ്കറിന്റെ നേതൃത്വത്തില്‍ , പൊലീസ് അധികാരികളെ ഉപയോഗപ്പെടുത്തി അണിയറയില്‍ നടക്കുന്നത്. റാഗിങ്ങിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുക്കാതെ ആയിരംരൂപ പിഴ ചുമത്തി പ്രശ്നത്തെ ലളിതവല്‍ക്കരിക്കുന്നത് മനുഷ്യത്വരഹിതമായ തീരുമാനമാണ്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം അതിഗൗരവമായ നിയമാവലിതന്നെയുണ്ടെന്നിരിക്കെയാണ് അധികാരികളുടെ നിസ്സംഗത. പ്രതികളേയും അവര്‍ക്കുസംരക്ഷണം നല്‍കുന്ന അധികാരികള്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം അതിശക്തമായ പ്രതിഷേധത്തിന് എസ്എഫ്ഐ നേതൃത്വം കൊടുക്കുമെന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി ജി സുബിദാസ് അറിയിച്ചു. ജില്ലാസെക്രട്ടറിയറ്റ് യോഗത്തില്‍ പ്രസിഡന്റ് കെ ബി സനീഷ് അധ്യക്ഷനായി.

deshabhimani 240811

Friday, May 15, 2009

റാഗിങ്: പ്രതിവിധി ക്യാമ്പസ് ജനാധിപത്യം

റാഗിങ് തടയാനായി യുജിസി 2008 മെയ് 17ന് ഒരു പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമയച്ച സര്‍ക്കുലറില്‍ സ്ഥാപന മേധാവികള്‍ കൈക്കൊള്ളേണ്ട നടപടികള്‍ വിശദീകരിക്കുന്നു. സുപ്രീംകോടതിയുടെവരെ ഉത്തരവുകളുടെയും നിരവധി നിയമനിര്‍മാണങ്ങളുടെയും തുടര്‍ച്ചയാണിത്. ഇത്രയൊക്കെ ഇടപെടലുകളുണ്ടായിട്ടും റാഗിങ് എന്തുകൊണ്ടാണ് അവസാനിപ്പിക്കാന്‍ കഴിയാത്തത്. ഗവമെന്റും ഇതര ഏജന്‍സികളും റാഗിങ്ങിനെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ പ്രചാരണമാണ് നടത്തിയത്. ഇതേ കാലയളവിലാണ് രാജ്യത്ത് ഏറ്റവുമധികം റാഗിങ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടതും. ഇതില്‍ത്തന്നെ 2007-08 അധ്യയനവര്‍ഷം അതിനുമുമ്പത്തെ നാലു വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികമായി. 2003-08 അധ്യയനവര്‍ഷം റാഗിങ് കാരണം 28 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 11 കൊലപാതകവും അഞ്ച് ആത്മഹത്യയും 2007-08 അധ്യയനവര്‍ഷം മാത്രമാണ്. 11 പേര്‍ ആത്മഹത്യചെയ്തു.

1983ലെ കര്‍ണാടക എഡ്യൂക്കേഷണല്‍ ആക്ട് റാഗിങ്ങിനെ നിര്‍വചിച്ചിരിക്കുന്നത്

'ഒരു വിദ്യാര്‍ഥിയെ തമാശരൂപേണയോ അല്ലാതെയോ അവന് ലഭിക്കേണ്ട മാനുഷിക പരിഗണനയെ നിഷേധിക്കുന്ന ഏതെങ്കിലും കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുകയോ അവനെ പരിഹാസപാത്രമാക്കുകയോ അല്ലെങ്കില്‍ അവനെ ഏതെങ്കിലും നിയമപരമായ പ്രവൃത്തി ചെയ്യുന്നതില്‍നിന്ന് ക്രിമിനല്‍ശക്തി ഉപയോഗിച്ചോ അല്ലാതെയോ വിലക്കുകയോ തടസ്സപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത്' എന്നാണ്.

ഒരു വിദ്യാര്‍ഥിയുടെ അന്തസ്സിനെയും അഭിമാനത്തെയും വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് റാഗിങ്. ഏറെ പ്രതീക്ഷയുമായാണ് നവാഗത വിദ്യാര്‍ഥി കലാലയത്തിലേക്ക് കടന്നുചെല്ലുക. സ്നേഹസാന്ദ്രമായ വരവേല്‍പ്പുകളാണ് അവരാഗ്രഹിക്കുക. എന്നാല്‍, പലര്‍ക്കും അനുഭവം അങ്ങനെയല്ല.

ആര്‍ കെ രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളെടുക്കാം. ഭുവനേശ്വറിലെ ഫാര്‍മസി വിദ്യാര്‍ഥിയായ ബിജോയ് മഹാരതി തുടര്‍ച്ചയായ റാഗിങ് പീഡനത്താലാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി എസ് പി മനോജ് ആത്മഹത്യചെയ്തതും റാഗിങ് കാരണമാണ്. ഹോസ്റല്‍ മുറിയില്‍ ആത്മഹത്യചെയ്ത ഇംഫാലിലെ നാഗാ വിദ്യാര്‍ഥി, പട്ന സയന്‍സ് കോളേജില്‍ റാഗിങ് തടയാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്, ഹൈദരാബാദില്‍ മൂന്ന് വിദ്യാര്‍ഥികളെ നഗ്നരാക്കി നടത്തിച്ച് ക്യാമറയില്‍ പകര്‍ത്തിയത്, ഡല്‍ഹിയിലെ പ്രശസ്തമായ ഐഐടിയില്‍ നൂറോളം വിദ്യാര്‍ഥികളെ ഹോസ്റലിന്റെ ഇടനാഴിയിലൂടെ നഗ്നരാക്കി നടത്തിയത് ഇങ്ങനെ നിരവധി സംഭവങ്ങള്‍. ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്നരാക്കി ശരീരം പൊള്ളിച്ച അനുഭവമാണ് ഗുജറാത്ത് വിദ്യാപീഠത്തിലേത്. മഹാത്മജിയുടെ ആഹ്വാനപ്രകാരം സ്ഥാപിതമായ സ്ഥാപനമാണിത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ കൂട്ടമായി ലൈംഗികപീഡനത്തിനിരയാക്കുകയാണ് ചെയ്തത്. രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ചതാണ് ഈ സര്‍വകലാശാല. നഗ്നനാക്കി തന്നെ പീഡിപ്പിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ ഹൈദരാബാദിലെ മാനേജ്മെന്റ് വിദ്യാര്‍ഥിയുടെ പ്രതികാരം മറ്റൊരു കഥ. കൂടാതെ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ ഉള്‍പ്പെടെയുള്ള റാഗിങ് അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനുശേഷമാണ് ഹിമാചല്‍ യൂണിവേഴ്സിറ്റിയില്‍ അമന്‍ കുച്റു എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. ഡോ. രാജേന്ദ്രപ്രസാദിന്റെ പേരിലുള്ള കോളേജില്‍ ഭീകരമായ റാഗിങ് പീഡനത്തിനാണ് ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ കുച്റു വിധേയനായത്.

റാഗിങ്ങിന്റെ ക്രൂരത ചര്‍ച്ചചെയ്യുമ്പോഴും ഇരയാകുന്ന വിദ്യാര്‍ഥിക്ക് നീതി ലഭ്യമാക്കുന്നതില്‍ തികഞ്ഞ പരാജയമാണുണ്ടാകുന്നത്. പല ക്യാമ്പസുകളിലും പരാതിക്കാരോടുള്ള സമീപനം മറ്റൊരു റാഗിങ്ങാണ്. പ്രത്യേകിച്ച് സ്വാശ്രയ കോളേജുകളില്‍. പ്രതികളുടെ പേരു കേട്ടപാതിയില്‍
അധ്യാപകശ്രേഷ്ഠരുടെ ഉപദേശങ്ങളുണ്ടാകും. കോളേജല്ലേ, ചെറിയ തോതിലൊക്കെ അഡ്ജസ്റുചെയ്യുക. ചില കോളേജുകളില്‍ പ്രതികളുടെ രക്ഷിതാക്കള്‍ മാനേജ്മെന്റിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമായിരിക്കും. ബില്‍ഡിങ് ഫണ്ടിലേക്ക്, പ്രിന്‍സിപ്പലിന്റെ സ്പെഷ്യല്‍ മാനേജരുടെ ഡെവലപ്മെന്റ് ഫണ്ടിലേക്ക് ഉപേക്ഷയില്ലാതെ സഹായിച്ചവര്‍. അവരുടെ മക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു വിമ്മിട്ടം സാധാരണംമാത്രം. സമ്പന്നപുത്രരും ക്രിമിനലുകളുമാണ് റാഗിങ്ങിന് നേതൃത്വം നല്‍കുന്നത്. ആദ്യകാലങ്ങളില്‍ ഗവമെന്റും ഇതര അധികാരകേന്ദ്രങ്ങളും ഇതിനെ അവഗണിക്കുകയായിരുന്നു. അധികാരശ്രേണിയില്‍ തലപ്പത്തിരിക്കുന്നവരുടെ മക്കള്‍ ഇതിനിരയായപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

വിദ്യാര്‍ഥി യൂണിയനുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പസുകളെ റാഗിങ് വിമുക്തമെന്നു വേണമെങ്കില്‍ വിളിക്കാം. ആര്‍ കെ രാഘവന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സംഭവങ്ങള്‍ നടന്ന ഒരിടത്തുപോലും ശരിയാംവിധമുള്ള വിദ്യാര്‍ഥി യൂണിയനില്ല. കോളേജുകളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ പ്രാധാന്യം ആര്‍ കെ രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ലിങ്ദോ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിടുന്നു.

2006ലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ആര്‍ കെ രാഘവന്‍ കമ്മിറ്റി രൂപപ്പെട്ടത്. സുപ്രീംകോടതിതന്നെയാണ് ജെ എം ലിങ്ദോയുടെ നേതൃത്വത്തിലുള്ള കമീഷനെ നിയോഗിച്ചതും. ഈ രണ്ട് റിപ്പോര്‍ട്ടും യഥാവിധി നടപ്പാക്കേണ്ടതിന്റെ മുഖ്യചുമതല ആരുടേതാണ്? കലാലയത്തിലെ വിദ്യാര്‍ഥിക്കോ അധ്യാപകനോ അല്ല. കേന്ദ്ര ഗവമെന്റിനും യുജിസി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സമിതികള്‍ക്കുമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ് നമ്മള്‍ കണ്ടത്. രാഘവന്‍ തന്റെ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ പ്രകടിപ്പിക്കാന്‍അവസരമൊരുക്കണമെന്നു പറയുന്നു. കലോത്സവങ്ങളും കായികമേളകളും ഇതില്‍ ഉള്‍പ്പെടും. അലസ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ് എന്നോര്‍മപ്പെടുത്തിയാണ് ഇത് പരാമര്‍ശിച്ചത്.

ഇന്ത്യയിലെ 26 കേന്ദ്ര സര്‍വകലാശാലകളില്‍ നാലിടത്തു മാത്രമാണ് വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥി യൂണിയനുകള്‍ പരിചിതമേയല്ല. രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ റാഗിങ്ങിനെ ഇല്ലാതാക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ ഏറെ സഹായകരമെന്ന് വിലയിരുത്തുന്നു. ആന്റി റാഗിങ് സ്ക്വാഡില്‍ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടാകണമെന്നും നിര്‍ദേശിക്കുന്നു. യുജിസി നിയമിച്ച 1999ലെ കമ്മിറ്റിയും വിദ്യാര്‍ഥിപ്രാതിനിധ്യം നിര്‍ദേശിക്കുന്നു.

റാഗിങ്ങിനെതിരെ ധാര്‍മികതയുടെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നവരാണ് ഗവമെന്റിന്റെയും യുജിസിയുടെയും തലപ്പത്ത്. പരാമര്‍ശിക്കപ്പെട്ട കമീഷനുകളുടെ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് ഇച്ഛാശക്തിയോടെ നടപ്പാക്കപ്പെടാത്തത്? രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരം കൈയാളുന്നവരുടെ താല്‍പ്പര്യം ഹനിക്കപ്പെടുമെന്നതിനാലാണ്. വിദ്യാര്‍ഥി യൂണിയന്‍ റാഗിങ്ങിനെന്നപോലെ വിദ്യാഭ്യാസക്കച്ചവടത്തിനും എതിരായിത്തീരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്യാമ്പസുകളിലെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഇന്ന് അസാധ്യമാണ്. കോഗ്രസും ബിജെപിയും ഇതര ബൂര്‍ഷ്വാ പാര്‍ടികളും വിദ്യാര്‍ഥിയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിന് തടയിടുന്നു. ഗുണ്ടാസംഘങ്ങളുടെ വിളയാട്ടമാണ് അവിടങ്ങളില്‍. ചോദിക്കാനും എതിര്‍ക്കാനും ആരുമില്ലാത്ത വേദനിപ്പിക്കുന്ന ശൂന്യത. റാഗിങ്ങിനെ ചെറുക്കുകയും ക്രിമിനല്‍ ഗ്യാങ്ങുകളുടെ വിളയാട്ടത്തിന് തടയിടുകയും ചെയ്തത് ശരിയായ രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളാണ്. അരാഷ്ട്രീയതയുടെ ഉല്‍പ്പന്നമാണ് റാഗിങ്. മാനവികതയില്ലാത്ത വലതുപക്ഷ രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണിത്. നിയമനിര്‍മാണങ്ങളോ കോടതി ഉത്തരവുകളോ കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല റാഗിങ് വിമുക്ത ക്യാമ്പസ്. റാഗിങ്ങിന് മറുമരുന്ന് ക്യാമ്പസിന്റെ ജനാധിപത്യവല്‍ക്കരണം മാത്രമാണ്.

വി ശിവദാസന്‍ ദേശാഭിമാനി