Tuesday, May 31, 2011

കര്‍ഷകജനതയ്ക്ക് പുതു ജീവിതം നല്‍കിയ അമരാവതി സമരം

കര്‍ഷക ജനതയുടെ ജീവിതസ്വപ്നം തല്ലിക്കെടുത്തിയ ഭരണാധികാരികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പും താക്കീതുമായ ജനമുന്നേറ്റം. കേരള സമരചരിത്രത്തിലെ ഐതിഹാസിക ഏടായിമാറിയ അമരാവതി സമരം കര്‍ഷകര്‍ക്ക് എക്കാലവും അഭിമാനം നല്‍കുന്ന അടയാളം കൂടിയാണ്. കര്‍ഷകജനതയെ പ്രത്യേകിച്ച് മലയോര കര്‍ഷകരെ ഭൂമിയുടെ അവകാശികളാക്കാനായുള്ള സഹന സമരത്തിന് നേതൃത്വം നല്‍കാന്‍ പാവങ്ങളുടെ പടത്തലവന്‍ എ കെ ജി തന്നെ രംഗത്തെത്തിയത് അവിസ്മരണീയ മുഹൂര്‍ത്തമായി. എന്നന്നേക്കും നഷ്ടപ്പെട്ടുപോയെന്നു കരുതിയ ജീവിതം തിരിച്ചുനല്‍കാന്‍ സ്വന്തം ആരോഗ്യം മറന്ന് സമര തീച്ചൂളയില്‍ നിലകൊണ്ട എകെജിയെയും കര്‍ഷകനേതാക്കളെയും ഒരിക്കല്‍കൂടി മലയോര ജനത സ്മരിക്കുകയാണ്. അമരാവതി സമരത്തിന്റെ 50-ാം വാര്‍ഷികം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജില്ല ആചരിക്കുമ്പോള്‍ കര്‍ഷക പോരാട്ടങ്ങളുടെ പ്രസക്തി കാലത്തിനതീതമായി നിലകൊള്ളുന്നു.

പകരം സംവിധാനമോ സംരക്ഷണമോ പരിരക്ഷയോ ഇല്ലാതെ അയ്യപ്പന്‍കോവില്‍ മേഖലയിലെ 1700ലധികം കുടുംബങ്ങളെയാണ് 1961ല്‍ ഇടുക്കി പദ്ധതിയുടെ പേരില്‍ കുടിയിറക്കി കെഎസ്ആര്‍ടിസി ബസില്‍ കുമളിക്കടുത്ത് അമരാവതിയിലെ ചെളിക്കുണ്ടില്‍ കൊണ്ടുതള്ളിയത്. അടിമത്ത കാലഘട്ടത്തില്‍പോലും ചെയ്യാത്ത ഈ കൊടുംക്രൂരത കാട്ടിയത് കോണ്‍ഗ്രസ് സര്‍ക്കാരും. നാടിന്റെയാകെ വികാരം ഉള്‍ക്കൊണ്ട് ഭരിച്ച ജനകീയ സര്‍ക്കാരിനെ വിമോചനസമരങ്ങളിലൂടെ അട്ടിമറിച്ച ശക്തികള്‍ അധികാരത്തിലെത്തിയപ്പോള്‍ ചെയ്ത ഈ മനുഷ്യത്വരഹിത കുടിയിറക്കിന് ചരിത്രസത്യത്തില്‍ ന്യായീകരണമില്ല.

അധികാരത്തിനുവേണ്ടി എന്തും ചെയ്യുമെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ഫാ. വടക്കന്‍ എ കെ ജിയുടെ സമരത്തിന് പിന്തുണയുമായി രംഗത്തുവന്നു. വസ്തുതകളും ന്യായാന്യായവും തിരിച്ചറിഞ്ഞപ്പോള്‍ കര്‍ഷകരുടെ അവകാശം നേടിയെടുക്കാന്‍ എകെജിയോടൊത്ത് സമരഭൂവില്‍ നിലകൊള്ളുകയായിരുന്നു. പാവങ്ങളെ പിറന്ന മണ്ണില്‍നിന്നും കുടിയിറക്കി നരകയാതനകളിലേക്ക് എറിഞ്ഞ ഈ ഭരണാധികാരികള്‍ക്കുവേണ്ടിയായിരുന്നോ വിമോചനസമരം സംഘടിപ്പിച്ചതെന്ന പശ്ചാത്താപവും ഫാ. വടക്കന്‍ മറച്ചുവച്ചില്ല. പാവങ്ങളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച യേശുദേവനോടാണ് ഫാ. വടക്കന്‍ എകെജിയെ ഉപമിച്ചത്. കൂടാതെ വിമോചന സമരം നടത്തി അധികാരത്തിലേറ്റിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കൊടുംക്രൂരതയെ കടുത്ത ഭാഷയിലാണ് അപലപിച്ചത്. കര്‍ഷകജനതയ്ക്ക് സംരക്ഷണനും അവകാശവും നല്‍കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാര്‍ നിരാലംബരെ പെരുവഴിയിലേക്ക് വലിച്ചെറിഞ്ഞത് മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. എകെജിയും ഞാനും കമ്യൂണിസ്റ്റുകാരും വിരുദ്ധരും ഒന്നുചേര്‍ന്ന് കുടിയിറക്കിനെ നേരിടുമെന്ന ഫാ. വടക്കന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് നേതാക്കളെയും മതമേലധ്യക്ഷന്‍മാരെയും ചൊടിപ്പിച്ചു.

കര്‍ഷകരെ കുടിയിറക്കില്ലെന്ന് പ്രചാരണം നടത്തി വീമ്പിളക്കിയ പി ടി ചാക്കോയും കൂട്ടരും ഒടുവില്‍ ഇളിഭ്യരായി. ഒടുവില്‍ കര്‍ഷകരോഷം ഭയന്ന് നേതാക്കള്‍ അവരുടെ കണ്ണില്‍പ്പെടാതെ കുറെക്കാലം കഴിച്ചുകൂട്ടി. നിങ്ങളെ കുടിയിറക്കണമെങ്കില്‍ മച്ചിപ്പശു പ്രസവിക്കണമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ഷകരില്‍നിന്നും കുടിയിറക്കിനെതിരെ പിരിവും എടുത്തിരുന്നു. എന്നാല്‍ പട്ടം താണുപിള്ള സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നടപടിയുമായി നീങ്ങുകയായിരുന്നു. കുടിയൊഴിപ്പിക്കല്‍ നടപടി സുഗമമാക്കാന്‍ ഒരു പൊലീസ് സ്റ്റേഷനും മജിസ്ട്രേറ്റ് കോടതിയും അയ്യപ്പന്‍കോവിലില്‍ സ്ഥാപിച്ചിരുന്നു. സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുമെന്ന്കണ്ട പ്രാദേശിക നേതൃത്വവും ഒഴിഞ്ഞുമാറി. ജനമാകെ വഞ്ചകനേതാക്കള്‍ക്കെതിരെ തിരിഞ്ഞു. ജാതി-മത-രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് കുടിയിറക്കെന്ന കാടത്തത്തെ ഒറ്റക്കെട്ടായി നേരിട്ട സംഭവ പരമ്പരകള്‍ക്കാണ് പിന്നീട് സാക്ഷ്യം വഹിച്ചത്. കുടിയേറ്റത്തിന്റെയും കുടിയിരുത്തലിന്റെയും ചരിത്രമുറങ്ങുന്ന ഇടുക്കിയില്‍ അയ്യപ്പന്‍കോവില്‍ അമരാവതി സമരം കര്‍ഷകര്‍ക്കാകെ ആവേശവും ദിശാബോധവും നല്‍കി. എകെജിയുടെ നേതൃത്വം കൂടിയായപ്പോള്‍ അവകാശലബ്ധിയെന്ന അസുലഭ മുഹൂര്‍ത്തവും.
(കെ ടി രാജീവ്)

ദേശാഭിമാനി 310511

പാഠപുസ്തക പരിശോധന: അറിയിപ്പ് കിട്ടിയില്ലെന്ന് ബാബുപോള്‍

പത്താം ക്ലാസിലെ പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പുസ്തകം പരിശോധിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച പാഠപുസ്തക പരിശോധനാ കമ്മിറ്റിയില്‍നിന്ന് ചരിത്രകാരന്‍ എം ജി എസ് നാരായണന്‍ പിന്മാറിയതോടെ കമ്മിറ്റിയില്‍ രണ്ടംഗങ്ങള്‍ മാത്രമായി. കത്തോലിക്കാസഭയെ അവഹേളിക്കുന്ന പാഠഭാഗമുണ്ടെന്ന കെസിബിസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാഠഭാഗം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപീകരിച്ചത്. എം ജി എസ് നാരായണന് പുറമെ ഡി ബാബുപോള്‍ , മതശാസ്ത്രജ്ഞന്‍ പ്രൊഫ. റെയ്മോന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍ , പാഠപുസ്തകം പരിശോധിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ജയിംസ് ഫോണില്‍ അറിയിച്ചതല്ലാതെ മറ്റു വിവരമൊന്നും ഇല്ലെന്ന് ഡോ. ഡി ബാബുപോള്‍ പറഞ്ഞു. കമ്മിറ്റി രൂപീകരിച്ചതായി ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല. എം ജി എസ് കമ്മിറ്റിയോട് സഹകരിച്ചില്ലെങ്കിലും പുസ്തകം പരിശോധിച്ചശേഷം തന്റെ അഭിപ്രായം അദ്ദേഹവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സമ്മതമില്ലാതെയാണ് പാഠപുസ്തക കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്തിയതെന്ന് എം ജി എസ് നാരായണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മികച്ച ചരിത്രഗവേഷകരും അധ്യാപകരും ഉള്‍പ്പെട്ട പാഠപുസ്തക കമ്മിറ്റി തയ്യാറാക്കിയ പാഠപുസ്തകം പരിശോധിക്കാന്‍ അവരോളമെങ്കിലും ചരിത്രജ്ഞാനവും അധ്യാപന പരിചയവുമുള്ള ചരിത്രകാരന്‍ അധ്യക്ഷനായ സമിതിവേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പുസ്തകം പരിശോധിക്കാന്‍ മതപണ്ഡിതനെ നിയമിച്ചതില്‍ അക്കാദമിക് സമൂഹം വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു.

ദേശാഭിമാനി 310511

ലോക്പാല്‍ പരിധിയില്‍ ഉന്നതര്‍ പാടില്ലെന്ന് കേന്ദ്രം

ലോക്പാല്‍ ബില്‍ സംബന്ധിച്ച് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള പൗരസമൂഹത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ തള്ളി. ഇതോടെ ജൂണ്‍ 30നകം ബില്ലിന്റെ കരട് രൂപീകരിക്കുമെന്ന പ്രഖ്യാപനം നടക്കില്ലെന്ന് ഉറപ്പായി. പ്രധാനമന്ത്രി, ജുഡീഷ്യറിയിലെ ഉന്നതര്‍ , എംപിമാര്‍ എന്നിവരെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന പൗരസമൂഹത്തിന്റെ ആവശ്യമാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ സമിതി അംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ എതിര്‍ത്തത്. സര്‍ക്കാര്‍ അവതരിപ്പിച്ച കരട് ബില്ലില്‍പോലും പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ,അതില്‍നിന്നുപോലും കേന്ദ്രസര്‍ക്കാര്‍ പിന്നോട്ട് പോയെന്ന് യോഗശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട പൗരസമൂഹത്തിന്റെ പ്രതിനിധി അരവിന്ദ് കേജറിവാള്‍ പറഞ്ഞു. സര്‍ക്കാരുമായി അടിസ്ഥാനപരമായി വ്യത്യസ്ത വീക്ഷണമാണ് പൗരസമൂഹത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയെയും എംപിമാരെയും ജുഡീഷ്യറിയെയും പരിധിയില്‍ വരുത്താത്ത ലോക്പാല്‍ കൊണ്ട് പ്രയോജനമില്ലെന്ന് അണ്ണാ ഹസാരെ പറഞ്ഞു. സര്‍ക്കാര്‍ ഈ നയം തുടരുന്ന പക്ഷം സമിതിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് അഭിഭാഷകനായ ശാന്തിഭൂഷണ്‍ പറഞ്ഞു. പ്രധാനമന്ത്രിയെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ അദ്ദേഹത്തിന് പിന്നെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വിചിത്ര വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രിക്കെതിരെയുള്ള ആരോപണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന അണ്ണാ ഹസാരെയുടെയും മറ്റും ആവശ്യവും സര്‍ക്കാര്‍ തള്ളി. സിവിസിയും സിബിഐയും ലോക്പാലില്‍ ലയിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ തര്‍ക്കവിഷയങ്ങളെക്കുറിച്ച് രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായം തേടുമെന്ന് യോഗത്തിനുശേഷം ടെലികോംമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ത്തന്നെ ശക്തമായ ലോക്പാല്‍ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തംഗ ലോക്പാല്‍ സമിതിയുടെ അടുത്ത യോഗം ജൂണ്‍ ആറിന് ചേരും. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ യോഗത്തില്‍ സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാരായ പി ചിദംബരം, കപില്‍ സിബല്‍ , വീരപ്പമൊയ്ലി, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും പൗരസമൂഹത്തെ പ്രതിനിധാനംചെയ്ത് അണ്ണാ ഹസാരെ, അരവിന്ദ് കേജ്റിവാള്‍ , ശാന്തിഭൂഷണ്‍ , പ്രശാന്ത്ഭൂഷണ്‍ , സന്തോഷ് ഹെഗ്ഡെ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി 310511

ഐഒസി പെട്രോള്‍വില നാളെ വീണ്ടും കൂടും

ന്യൂഡല്‍ഹി: നാളെ മുതല്‍ പെട്രോളിന് ലിറ്ററിന് 1.35 രൂപ വീതം കൂട്ടുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. കഴിഞ്ഞ 15 നാണ് ലിറ്ററിന് 5 രൂപ കൂട്ടിയത്. ഈവര്‍ധന കൊണ്ട് അസംസ്കൃത എണ്ണയുടെ വിലവര്‍ധനയെ അതിജീവിക്കാനാവാത്തതിനാലാണ് വീണ്ടും കൂട്ടുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. വില്‍പ്പന നികുതിയടക്കം ലിറ്ററിന് 4.58 രൂപ വീതം നഷ്ടത്തിലാണിപ്പോള്‍ പെട്രോള്‍ വിതരണം നടത്തുന്നതെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ എസ് ബുട്ടോല പറയുന്നു. നിരക്ക് കുറച്ചുവില്‍ക്കുന്നതിന്റെ നഷ്ടം സര്‍ക്കാര്‍ നികത്തിക്കൊടുക്കുന്നില്ല. പാചകവാതകവും മണ്ണെണ്ണയും നഷ്ടത്തിലാണ് വിതരണത്തിന് നല്‍കുന്നത്. ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി ജൂണ്‍ ഒന്‍പതിന് കമ്പനിയുടെ പ്രതിനിധിസംഘം ധനമന്ത്രി പ്രണബ് മുഖര്‍ജിയെ കാണുന്നുണ്ട്.

ഇന്ധന വിലവര്‍ധന: ജൂണ്‍ 23 ട്രേഡ് യൂണിയന്‍ പ്രതിഷേധദിനം

ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിച്ചതിനും ഡീസല്‍ , മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കത്തിനുമെതിരെ ജൂണ്‍ 23ന് പ്രതിഷേധദിനം ആചരിക്കാന്‍ കേന്ദ്ര ട്രേഡ്യൂണിയനുകള്‍ തീരുമാനിച്ചു. അന്ന് തൊഴിലിടങ്ങളിലും ജില്ല-സംസ്ഥാന കേന്ദ്രങ്ങളിലും പ്രകടനങ്ങളും റാലികളും ധര്‍ണകളും സംഘടിപ്പിക്കാനും ട്രേഡ്യൂണിയന്‍ നേതാക്കളുടെ യോഗം തീരുമാനിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിക്കും. ഇത് തൊഴിലാളികളുടെ ജീവിതനിലവാരത്തെ ബാധിക്കുമെന്നും ട്രേഡ് യൂണിയനുകള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭം വിജയിപ്പിക്കാന്‍ എല്ലാ വിഭാഗം തൊഴിലാളികളോടും യോഗം അഭ്യര്‍ഥിച്ചു.

ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിഐടിയു പ്രസിഡന്റ് എ കെ പത്മനാഭന്‍ , എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത, ബിഎംഎസ്, എച്ച്എംഎസ്, എഐയുടിയുസി, എഐസിസിടിയു, യുടിയുസി, ടിയുസിസി, എസ്യുഡബ്ല്യുഎ എന്നീ സംഘടനകളുടെ നേതാക്കളും പങ്കെടുത്തു.

ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനെതിരെ ജൂലൈ ഏഴിന് നടക്കുന്ന ദേശീയ പണിമുടക്കിനെ പിന്തുണയ്ക്കാനും ജൂണ്‍ 28 ന്റെ ദേശീയ കണ്‍വന്‍ഷന്‍ പ്രഖ്യാപിക്കുന്ന കല്‍ക്കരിമേഖലയിലെ പണിമുടക്കിനെ പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു. ജൂണ്‍ 27 ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനമെടുക്കുമെന്ന് സഞ്ജീവ റെഡ്ഡി അറിയിച്ചു. വിലക്കയറ്റം ഉള്‍പ്പെടെ തൊഴിലാളിവര്‍ഗം മുന്നോട്ടുവച്ച പ്രധാന ഉല്‍ക്കണ്ഠകള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ട്രേഡ്യൂണിയനുകളുടെ യോജിച്ച പ്രക്ഷോഭംപോലും കണ്ടില്ലെന്ന് നടിക്കുകയാണ്. സമരഐക്യംശക്തിപ്പെടുത്താനും കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാനും യോഗം തൊഴിലാളികളോട് ആഹ്വാനംചെയ്തു.

ദേശാഭിമാനി 310511

2ജി: നഷ്ടം 1.90 ലക്ഷം കോടിയെന്ന് പിഎസി

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതില്‍ സര്‍ക്കാരിന് നഷ്ടമായത് 1.90 ലക്ഷം കോടി രൂപയെന്ന് പബ്ലിക്് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) റിപ്പോര്‍ട്ട്. ബിജെപി നേതാവ് മുരളിമനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി സ്പീക്കര്‍ക്ക് സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിലാണ് നഷ്ടം 1,90,000 കോടി രൂപയാണെന്ന് കണക്കാക്കിയത്. 122 2ജി ലൈസന്‍സ് നല്‍കിയതില്‍ 1.24 ലക്ഷം കോടി രൂപയും സിഡിഎംഎ സങ്കേതികവിദ്യയില്‍ നിന്ന് ജിഎസ്എം സര്‍വീസിലേക്ക് മാറാന്‍ അനുവാദം നല്‍കിയതുവഴി 36,000 കോടി രൂപയും ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ക്ക് അധിക സ്പെക്ട്രം നല്‍കിയതില്‍ 30,000 കോടി രൂപയും നഷ്ടമുണ്ടായെന്നാണ് പിഎസി കണ്ടെത്തിയത്. 2ജി സ്പെക്ട്രം ഇടപാടില്‍ 1.91 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്ന് സിപിഐ എം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് പിഎസിയുടെ കരട് റിപ്പോര്‍ട്ട്.

മൂന്നാം തലമുറ സ്പെക്ട്രം വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാണ് ഈ നഷ്ടം കണക്കാക്കിയത്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കനുസരിച്ച് 2008ല്‍ 122 2ജി ലൈസന്‍സ് നല്‍കിയതിലെ നഷ്ടം 1.76 ലക്ഷം കോടി രൂപയാണ്. നാല് രീതിയില്‍ കണക്കാക്കിയാല്‍ 57,000 കോടി രൂപ മുതല്‍ 1.76 ലക്ഷം കോടി രൂപ വരെ സര്‍ക്കാരിന് നഷ്ടം വന്നതായാണ് സിഎജി കണക്കാക്കിയിരുന്നത്. എന്നാല്‍ , കേന്ദ്ര വിജിലന്‍സ് കമീഷന്‍(സിവിസി) ചൂണ്ടിക്കാട്ടിയതനുസരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് 22,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഇത് 30,000 കോടിയെന്നായി പുതുക്കി. ചുളുവിലയ്ക്ക് ഏകപക്ഷീയമായാണ് 2ജി ലൈസന്‍സ് നല്‍കിയതെന്നും ലേലം ചെയ്താണ് സ്പെക്ട്രം വിറ്റിരുന്നതെങ്കില്‍ അഞ്ചിരട്ടിയെങ്കിലും പണം ലഭിക്കുമായിരുന്നെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. 3ജി സ്പെക്ട്രം വില്‍പ്പനയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നതാണ് 2ജി സ്പെക്ട്രം വില്‍പ്പന.

യഥാര്‍ഥ നഷ്ടം കണക്കാക്കുന്നതിന് പകരം പ്രശ്നത്തില്‍നിന്ന് കൈകഴുകുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ സമീപനം. 2ജി ലൈസന്‍സ് അനുവദിക്കുന്നതിലെ വന്‍ തട്ടിപ്പില്‍ ഉല്‍ക്കണ്ഠയുണ്ട്. 2ജി സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രികാര്യാലയത്തിന് പങ്കുണ്ട്. സ്പെക്ട്രം ഇടപാടില്‍ സര്‍ക്കാരിന് നഷ്ടമൊന്നുമുണ്ടായിട്ടില്ലെന്ന ടെലികോംമന്ത്രി കപില്‍ സിബലിന്റെ വാദത്തെയും പിഎസി നിരാകരിച്ചു. ഇത്തരം പ്രസ്താവന നടത്തിയ മന്ത്രിയെ പിഎസി റിപ്പോര്‍ട്ട് രൂക്ഷമായി വിമര്‍ശിക്കുന്നു. പിഎസി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ അനുവദിക്കാതെ അവസാനയോഗം കോണ്‍ഗ്രസ് ഡിഎംകെ അംഗങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു. പിഎസി അംഗീകരിക്കാത്ത റിപ്പോര്‍ട്ട് സ്പീക്കര്‍ അംഗീകരിക്കുകയോ സ്വീകരിക്കുയോ ചെയ്യരുതെന്നാണ് ഭരണകക്ഷി അംഗങ്ങളുടെ നിലപാട്. എന്നാല്‍ , മുരളീമനോഹര്‍ ജോഷി തന്നെ വീണ്ടും പിഎസി ചെയര്‍മാനായത് ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി ദയാനിധിമാരന്‍ 700 കോടി വാങ്ങി: തെഹല്‍ക

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ടെക്സ്റ്റൈല്‍മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധിമാരനും കുടംബാംഗങ്ങള്‍ക്കും പങ്കെന്ന് വെളിപ്പെടുത്തല്‍ . സിബിഐ ഇതു സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി വരികയാണെന്നും "തെഹല്‍ക" വാരിക പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഒന്നാം യുപിഎ സര്‍ക്കാരില്‍ ടെലികോംമന്ത്രിയായിരിക്കെ 2ജി സ്പെക്ട്രത്തോടെയുള്ള 14 യുനിഫൈഡ് അസസ്സ് സര്‍വീസ് ലൈസന്‍സ് നല്‍കുകവഴി മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പില്‍നിന്ന് 700 കോടി രൂപ മാരന്റെ കുടുംബം നടത്തുന്ന സണ്‍ ടെലിവിഷനും റേഡിയോക്കും ലഭിച്ചുവെന്നതാണ് സിബിഐ അന്വേഷിക്കുന്നത്. ഡിബി റിയല്‍റ്റി ഗ്രൂപ്പ് 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്ക് കൈമാറിയത് തെളിഞ്ഞതിനെത്തുടര്‍ന്നാണ് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി ജയിലിലായത്. 2006 നവംബറിലാണ് മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പിന് 74 ശതമാനം ഓഹരിയുള്ള എയര്‍സെല്‍ ഗ്രൂപ്പിന് 14 ലൈസന്‍സ് മാരന്‍ നല്‍കിയത്. 1399 കോടി രൂപയ്ക്കായിരുന്നു ഇടപാട്്. 22,000 കോടി രൂപയെങ്കിലും വിലമതിക്കുന്നതാണ് ഈ ലൈസന്‍സ്. 2001ല്‍ ലേലത്തില്‍ അനുവദിച്ച ലൈസന്‍സ് ഫീസ് തന്നെയാണ് 2006ല്‍ ഈടാക്കിയത്. 2008ല്‍ ടെലികോംമന്ത്രിയായിരുന്ന എ രാജ ലൈസന്‍സ് നല്‍കിയതും ഇതേ തുകയ്ക്കായിരുന്നു.

2004ല്‍ മാരന്‍ ടെലികോംമന്ത്രിയായപ്പോള്‍ത്തന്നെ എയര്‍സെല്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ , പല കാരണങ്ങള്‍ പറഞ്ഞ് ലൈസന്‍സ് നല്‍കുന്നത് മാരന്‍ ബോധപൂര്‍വം നീട്ടിവച്ചു. 2006ലാണ് മലേഷ്യന്‍ ബിസിനസ് ഭീമനായ മാക്സിസ് ഗ്രൂപ്പിന്റെ ഉടമയായ അനന്തകൃഷ്ണന്‍ എയര്‍സെല്ലിന്റെ 74 ശതമാനം ഓഹരി വാങ്ങിയത്. ശ്രീലങ്കന്‍ തമിഴരാണ് അനന്തകൃഷ്ണന്റെ മാതാപിതാക്കള്‍ . സ്റ്റൈര്‍ലിങ് ഇന്‍ഫോടെക് ഉടമ ശിവശങ്കരനായിരുന്നു അതുവരെ എയര്‍സെല്ലിന്റെ ഉടമ. അദ്ദേഹം നല്‍കിയ അപേക്ഷയാണ് മാരന്‍ അവഗണിച്ചത്. ഓഹരികള്‍ അനന്തകൃഷ്ണന് വില്‍ക്കാന്‍ മാരന്‍ ഇടപെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. 3390.82 കോടിരൂപ നല്‍കിയാണ് മാക്സിസ് ഗ്രൂപ്പ് ഈ ഓഹരികള്‍ വാങ്ങിയത്. അനന്തകൃഷ്ണന്‍ എയര്‍സെല്‍ ഏറ്റെടുത്ത് ആറു മാസത്തിനകമാണ് മാരന്‍ ലൈസന്‍സ് നല്‍കിയത്. പ്രത്യുപകാരമായാണ് നാലു മാസത്തിനുശേഷം അനന്തകൃഷ്ണന്റെ ഗ്രൂപ്പില്‍ ഒന്നായ സൗത്ത് ഏഷ്യ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് എന്ന കമ്പനി 600 കോടി രൂപ സണ്‍ ഡയറക്ട് പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപിച്ചത്. ദയാനിധിമാരന്റെ സഹോദരന്‍ കലാനിധിമാരനും ഭാര്യ കാവേരിയും ഉടമകളായ ടെലിവിഷന്‍ സ്ഥാപനത്തിനാണ് പണം നല്‍കിയത്. കമ്പനിയുടെ 20 ശതമാനം ഓഹരികളുടെ വിലയാണിതെന്നാണ് വിശദീകരണം. സണ്‍ ടിവി 73.27 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ വര്‍ഷമാണ് 600 കോടി ലഭിച്ചത്.

2008 ഫെബ്രുവരിക്കും 2009 ഫെബ്രുവരിക്കും ഇടയില്‍ 100 കോടി രൂപകൂടി അനന്തകൃഷ്ണന്റെ മറ്റൊരു കമ്പനിയായ സൗത്ത് ഏഷ്യ മള്‍ട്ടിമീഡിയ മാരന്റെ സൗത്ത് ഏഷ്യ എഫ്എം റേഡിയോ കമ്പനിയില്‍ നിക്ഷേപിച്ചു. രണ്ടു നിക്ഷേപത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചതായും ആരോപണമുണ്ട്.

2ജി: സിഎജിക്കെതിരെ ഭരണകക്ഷി അംഗങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ 2ജി സ്പെക്ട്രം വില്‍പ്പനനയത്തെ ചോദ്യംചെയ്യുകയും സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കുകയുംചെയ്ത സിഎജിയെ ജെപിസി യോഗത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. 800, 900, 1800 മെഗാഹേട്സ് 2ജി സ്പെക്ട്രം ലേലംചെയ്യാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം വില്‍ക്കുകയെന്നത്് ട്രായിയുടെ തീരുമാനമായിരുന്നു. അതിനെ ചോദ്യംചെയ്യാന്‍ സിഎജിക്ക് അധികാരമില്ലെന്നും ലേലത്തില്‍ വിറ്റാല്‍ ഇത്ര തുക ലഭിക്കുമായിരുന്നുവെന്ന നഷ്ടക്കണക്ക് പറഞ്ഞത് അവരുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമാണെന്നും ഭരണകക്ഷി അംഗങ്ങള്‍ വാദിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദീകരിക്കാന്‍ സിഎജി വിനോദ്റായി നേരിട്ട് ഹാജരായ യോഗത്തിലാണ് ഭരണകക്ഷി അംഗങ്ങള്‍ അദ്ദേഹത്തെ ചോദ്യംചെയ്യുന്ന രീതിയില്‍ പെരുമാറിയത്. സിഎജിയുടെ അധികാരപരിധിയെക്കുറിച്ച് യോഗത്തില്‍ ചോദ്യം ഉയര്‍ന്നതായി ജെപിസി അധ്യക്ഷന്‍ പി സി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ , സ്വന്തം നിലയില്‍ നഷ്ടത്തിന്റെ കണക്ക് അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം സിഎജിക്കുണ്ടെന്ന് ചോദ്യത്തിന് ഉത്തരമായി ചാക്കോ പറഞ്ഞു.

2ജി സ്പെക്ട്രം വില്‍പ്പനയിലൂടെ 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടായെന്നാണ് സിഎജി കണക്കാക്കിയത്. നഷ്ടം കണക്കാക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് യോഗത്തില്‍ സിഎജി വ്യക്തമാക്കിയതായും ചാക്കോ പറഞ്ഞു. സിഎജി നാല് റിപ്പോര്‍ട്ടാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ പരിഗണിച്ചതെന്നും അതില്‍ രണ്ടെണ്ണത്തിന്റെ നടപടി റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്നും അറിയിച്ച ചാക്കോ അതുകൊണ്ടുതന്നെ സിഎജിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് അറിയിച്ചു. അതിനാല്‍ യോഗം ഉച്ചയോടെ നിര്‍ത്തിവച്ചു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടിക്കാഴ്ച തുടരും. ജൂണ്‍ ഏഴിന് അടുത്ത യോഗം ചേരും. അന്ന് സിബിഐ ഡയറക്ടര്‍ എ പി സിങ് സമിതിക്കു മുമ്പില്‍ ഹാജരാകും. 2ജി സ്പെക്ട്രം വില്‍പ്പനയില്‍ 22,000 കോടി രൂപമാത്രമാണ് നഷ്ടമുണ്ടായതെന്ന നിഗമനത്തില്‍ സിബിഐ എങ്ങനെയെത്തിയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ജൂണ്‍ എട്ടിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വിഭാഗം എന്നിവ ജെപിസിക്ക് മുമ്പില്‍ ഹാജരാകും.

 സാക്ഷികളായി വിസ്തരിക്കേണ്ടവരുടെ പട്ടിക തയ്യാറായിട്ടില്ലെന്ന് ചാക്കോ പറഞ്ഞു. അടുത്ത യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. പ്രധാനമന്ത്രിയെ സമിതിക്ക് മുമ്പില്‍ വിളിപ്പിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ചോദ്യത്തിന് ഉത്തരമായി ചാക്കോ പറഞ്ഞു. ടെലികോം വകുപ്പിനോട് 2ജി വില്‍പ്പനയിലുണ്ടായ യഥാര്‍ഥ നഷ്ടം ഉള്‍പ്പെടെ 140 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി പൂര്‍ണമായും ലഭിച്ചിട്ടില്ലെന്നും ചാക്കോ അറിയിച്ചു. ജെപിസിയുടെ പ്രവര്‍ത്തനം ആഗസ്തില്‍ പൂര്‍ത്തീകരിക്കുക വിഷമമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പെക്ട്രം കേസിലെ പണം തിരിമറി അന്വേഷിക്കാന്‍ സിബിഐ, ഇഡി സംഘം അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ബ്രിട്ടന്‍ , സൈപ്രസ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് സംയുക്ത സംഘം സന്ദര്‍ശിക്കുക.

ദേശാഭിമാനി 310511

ഉമ്മന്‍ചാണ്ടിയുടെ തുഗ്ലക് മോഡല്‍ പരിഷ്‌കാരങ്ങള്‍

മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി നേരിടുന്ന ദയനീയ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ കഴിഞ്ഞദിവസം തൃശൂരില്‍ പ്രസംഗിക്കുമ്പോള്‍ പറയുകയുണ്ടായി. ക്ഷീണിച്ച കോണ്‍ഗ്രസ്, സുശക്തമായ മുസ്ലീംലീഗ്, അസംതൃപ്തരായ കേരള കോണ്‍ഗ്രസ് തുടങ്ങി ഒറ്റഎംഎല്‍എമാരുടെ മൂന്നുപാര്‍ട്ടികളും, കൂടെ ജനതാദളുംചേര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ സൈ്വര്യംകെടുത്തുകയാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തുവാനുള്ള പരിശ്രമത്തില്‍ ഉമ്മന്‍ചാണ്ടി ചെയ്യുന്ന പല കാര്യങ്ങള്‍ക്കും ഒരു നീതീകരണവുമില്ല. യുഡിഎഫിന്റെ ദുര്‍ബലമായ ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിയെ നാണംകെടുത്തുംവിധം സമ്മര്‍ദ്ദരാഷ്ട്രീയത്തിനു വിധേയനാക്കുന്നു. അധികാരദല്ലാളുകള്‍ക്ക് വസന്തകാലം. ഇതൊക്കെ മനസില്‍വച്ചുകൊണ്ടാണദ്ദേഹം പറഞ്ഞത് ഉമ്മന്‍ചാണ്ടിയോട് സഹതാപമുണ്ട് എന്ന്.

മന്ത്രിമാരെ നിയമിക്കുന്നതും വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നതും ജനാധിപത്യസംവിധാനത്തില്‍ മുഖ്യമന്ത്രിയുടെ പ്രത്യേകാവകാശമാണ്. മുന്നണിരാഷ്ട്രീയമാകുമ്പോള്‍ കക്ഷിനേതാക്കന്മാര്‍ക്ക് ചില പ്രത്യേക അവകാശങ്ങള്‍ നല്‍കിയെന്നിരിക്കും.

എന്നാല്‍ ഒന്നാലോചിച്ചുനോക്കൂ. മുസ്ലീംലീഗ് കാണിച്ച ധിക്കാരം. അവര്‍ മുഖ്യമന്ത്രിയെ ജനങ്ങള്‍ക്കുമുന്നില്‍ കൊച്ചാക്കി. യുഡിഎഫ് ലീഗിനു നാല് മന്ത്രിമാരെയാണനുവദിച്ചത്. ഒന്നുകൂടി വേണമെന്നവര്‍ക്ക് മോഹമുണ്ടായിരുന്നിരിക്കാം. ആ മോഹം േകരള കോണ്‍ഗ്രസ് നേതാവ് മാണിക്കുമുണ്ടായിരുന്നു. അതിലൊരസ്വാഭാവികതയുമില്ല. എന്നാല്‍ ലീഗ് ചെയ്തതു നോക്കൂ. ലീഗിന്റെ നേതാവ് ഹൈദരലി ശിഹാബ് തങ്ങള്‍ നാലിനുപകരം അഞ്ച് മന്ത്രിമാരുടെ പേര് പ്രഖ്യാപിച്ചു; അതിനെക്കാള്‍ ധിക്കാരം അദ്ദേഹം അഞ്ച് മന്ത്രിമാരുടെയും വകുപ്പുകളും പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടി ദുര്‍ബലമായി പ്രതിഷേധിച്ചു. തങ്ങള്‍ പ്രഖ്യാപിക്കുന്നതൊന്നും പിന്‍വലിക്കുന്ന പ്രശ്‌നമില്ലായെന്നു കുഞ്ഞാലിക്കുട്ടി വിശദീകരിക്കുകയും ചെയ്തു. പ്രശ്‌നം ഇപ്പോഴും തീര്‍ന്നിട്ടില്ല. എന്നാലും ഈ അധികപ്പറ്റും ധിക്കാരവും ഏതെങ്കിലുമൊരു മുഖ്യമന്ത്രിക്കു വെട്ടിവിഴുങ്ങാനാകുമോ?

ഒരു മന്ത്രിയല്ലെങ്കില്‍ സ്പീക്കര്‍സ്ഥാനം തങ്ങള്‍ക്കു വേണമെന്നു മാണി വാശിപിടിക്കുന്നു. കേരളയിലെ പി സി ജോര്‍ജ് പിളര്‍പ്പിന്റെ ഭീഷണിയുയര്‍ത്തിനില്‍ക്കുന്നു. ജോസഫിനുനേരെ ഇതിനിടെ ഒരൊളിയമ്പ് എയ്യുകയും ചെയ്തു. നോക്കണം ജോസഫിന്റെ കഷ്ടകാലം, അദ്ദേഹത്തെ മന്ത്രിയെന്ന നിലയില്‍ സമീപിച്ച ഒരു സ്ത്രീ പരസ്യമായി ജോസഫിനെതിരെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നു. ജോസഫ് ആ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന്.

ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും ഒരു വലിയ പ്രതിസന്ധിയിലാണ്. എങ്ങിനെ എല്ലാവരെയും  ഒരുമിച്ച് കൊണ്ടുപോകും. ഒരു സര്‍ക്കസ്‌കൂടാരത്തിലെ വന്യമൃഗങ്ങളെ കൈകാര്യംചെയ്യുന്നതിന്റെ പ്രയാസത്തിലാണ് ഉമ്മന്‍ചാണ്ടി. സഹതാപാര്‍ഹമായ ഒരവസ്ഥ.

ഇതിനിടയിലാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ വിചിത്രമായ ആവശ്യം. അദ്ദേഹത്തിന്റെ ജയില്‍ശിക്ഷ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക അധികാരങ്ങളുപയോഗിച്ച് ഇളവുചെയ്ത് അദ്ദേഹത്തെ പൂര്‍ണമായും ജയിലില്‍നിന്നും സ്വതന്ത്രനാക്കിവിടണമെന്ന്. മകന്‍ ഗണേഷ്‌കുമാര്‍ അതിനുള്ള ന്യായങ്ങളും പറഞ്ഞു.

അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ച  ബാലകൃഷ്ണപിള്ളയെ അത്ര ലഘുവായി ജയിലില്‍നിന്നിറക്കിവിടാന്‍ കഴിയുമോ, കുറ്റവിമുക്തനാക്കി?

ഇവരൊക്കെ എന്താണ് കേരളത്തെക്കുറിച്ച് ധരിക്കുന്നത്. ഇത് വെള്ളരിക്കാപ്പട്ടണമാണോ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലിന്നോളം അഴിമതിക്ക് സുപ്രീംകോടതി ശിക്ഷിച്ച ഒരാളെപ്പോലും സംസ്ഥാനസര്‍ക്കാരുകള്‍ തങ്ങളുടെ  വിവേചനാധികാരമുപയോഗിച്ച് ജയിലില്‍നിന്നിറക്കിവിട്ടിട്ടില്ല. ഇതിനുംപുറമെ ഇത്തരം ഒരപേക്ഷ സമര്‍പ്പിക്കാന്‍ ഒരാള്‍ അര്‍ഹനാകുന്നത് ശിക്ഷാകാലാവധിയുടെ മൂന്നിലൊന്നുകാലം ജയില്‍വാസമനുഭവിച്ചതിനുശേഷം മാത്രമാണ്. ഇപ്പോള്‍തന്നെ സര്‍ക്കാര്‍ വഴിവിട്ട് കൊടുക്കാവുന്നത്ര പരോള്‍ കൊടുത്തുകഴിഞ്ഞു.

എന്താണീ ധിക്കാരത്തിന്റെ അര്‍ഥം. അതു മറ്റൊന്നുമല്ല. തന്റെ മകന്റെ ഒരു വോട്ട്  ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നിലനില്‍പ്പിന് വളരെ പ്രധാനമാണ്. ഈ ഊറ്റത്തിന്റെ മുന്നില്‍ തലകുനിച്ചാല്‍ ഇവിടെ ജനാധിപത്യസംവിധാനമാകെ തകരും.

ഇതിനിടയില്‍ ചെയ്തുവച്ച മറ്റൊരുകാര്യം നോക്കൂ. പഞ്ചായത്ത്‌രാജ് നഗരപാലിക നിയമങ്ങള്‍ക്കു വഴിവച്ച സുപ്രസിദ്ധമായ ഭരണഘടനാഭേദഗതികള്‍ കൊണ്ടുവന്നത് അന്നത്തെ ഇന്ത്യന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു. ഗ്രാമസ്വരാജ് എന്ന ഗാന്ധിയന്‍ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു അതുവഴി. ഫെഡറല്‍ സമ്പ്രദായത്തിനത്് പുതിയ മാനംനല്‍കി, പുതിയ ഉള്ളടക്കവും.

പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ പ്രാദേശിക സ്വയംഭരണം നടത്തുന്ന ഗവണ്‍മെന്റുകളാണ്. കേന്ദ്രം, സംസ്ഥാനങ്ങള്‍, അതിനുതാഴെ പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകള്‍. ഗ്രാമ-നഗരവികസനങ്ങള്‍ക്ക് അതിവിപുലമായ അധികാരവികേന്ദ്രീകരണവും  ആ മാറ്റം വിഭാവനംചെയ്തു.

ഈ പുതിയ പ്രാദേശിക സ്വയംഭരണസര്‍ക്കാരുകളെ ശാക്തീകരിക്കുന്നതിന് അധികാരവും, സമ്പത്തും ഉദ്യോഗസ്ഥസംവിധാനവും നിയമപരമായുറപ്പാക്കി. ഭരണഘടന അതൊക്കെ ഗ്യാരണ്ടി ചെയ്തു.

ഈ സംവിധാനം ഇന്ത്യയില്‍ ഏറ്റവും മനോഹരവും ആകര്‍ഷകവും അത്ഥപൂര്‍ണവുമായി നടപ്പിലാക്കിയ ഒരു സംസ്ഥാനം നമ്മുടെ കേരളമാണ്. ജനകീയാസൂത്രണവും ജനപങ്കാളിത്തവുംകൊണ്ട് സമ്പന്നമാംവിധം ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടവിധത്തില്‍ നടപ്പിലാക്കുന്നതിനും ഫലപ്രദമായ ആസൂത്രണം വഴി ഗ്രാമീണജീവിതത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും കേരളത്തിലെ എല്‍ഡിഎഫ്‌സര്‍ക്കാര്‍ നന്നായി പരിശ്രമിച്ചു. വിജയിക്കുകയും ചെയ്തു.

അന്ന് കേന്ദ്രത്തില്‍ പഞ്ചായത്ത്‌രാജ് മന്ത്രാലയത്തിന്റെ ചുമതലവഹിച്ചിരുന്ന മന്ത്രി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍, ഈ കേരളപരീക്ഷണവിജയത്തെ പ്രകീര്‍ത്തിച്ചു. കേരള മോഡല്‍ ഇന്ത്യക്ക് മാതൃകയാക്കണമെന്ന് നിര്‍ദേശിച്ചു. അന്ന് അദ്ദേഹം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പഞ്ചായത്ത്‌രാജിന്റെ പ്രവര്‍ത്തനത്തിനെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ വിജയകരമായ മാതൃക ചൂണ്ടിക്കാണിച്ചത്. ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് മന്ത്രിസഭ ഈ രംഗത്തുചെയ്ത കാര്യം ആത്മഹത്യാപരമാണ്, നിരുത്തരവാദപരമാണ്.
പഞ്ചായത്ത്‌രാജ് സംവിധാനത്തിനുവേണ്ടി നടത്തിയ ഭരണഘടനാഭേദഗതി വിഭാവനംചെയ്ത അധികാരവികേന്ദ്രീകരണവും പ്രാദേശിക സ്വയംഭരണ സര്‍ക്കാരുകള്‍, ജനപങ്കാളിത്തം ഉറപ്പുവരുത്തല്‍, തുടങ്ങി എല്ലാ മൗലിക സങ്കല്‍പങ്ങളെയും ഉമ്മന്‍ചാണ്ടി കാറ്റില്‍പറത്തി. പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളും ഗ്രാമ-നഗരവികസനത്തിനുംവേണ്ടി ഒരു മന്ത്രാലയമായിരുന്നു ഇവിടെ, അതിനെയാണ് മണിശങ്കര്‍ അയ്യര്‍ പുകഴ്ത്തിയത്.

ഉമ്മന്‍ചാണ്ടി ഈ വകുപ്പിനെ മൂന്നായി വെട്ടിക്കീറി മൂന്ന് മന്ത്രിമാരെ ഏല്‍പ്പിച്ചു. കൂടുതല്‍ എണ്ണം മന്ത്രിമാരെ തൃപ്തിപ്പെടുത്തി. വിമര്‍ശനം എല്ലാരംഗത്തുനിന്നും ഉയര്‍ന്നപ്പോള്‍ ഒരു സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നിനെയും കോ ഓര്‍ഡിനേറ്റ്‌ചെയ്യാന്‍ മൂന്ന് മന്ത്രിമാരും, അവരുടെ സെക്രട്ടറിമാരും ചേരുന്ന പുതിയൊരു സംവിധാനം മുഖ്യമന്ത്രിയുടെ കീഴില്‍. എത്ര ഭ്രാന്തമായ സമീപനം.

ഒരു മന്ത്രിയെക്കൊണ്ടു നടത്താന്‍ ഇന്നലെ കഴിഞ്ഞിരുന്ന കാര്യങ്ങള്‍ കാണാന്‍, ഇനി മൂന്നു മന്ത്രിമാരെയും, അവരുടെ സെക്രട്ടറിമാരെയും മുഖ്യമന്ത്രിയെയും അദ്ദേഹം നിയമിക്കുന്ന മറ്റൊരു സെക്രട്ടറിയെയുംകൂടി കണ്ടാലേ നടക്കൂ. രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ക്കുമുന്നില്‍ നിസ്സഹായനായിനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ ദയനീയാവസ്ഥയുടെ ഭീകരമായ ഒരു ചിത്രമാണിത്. ഈ ഭരണം ആര്‍ക്കുവേണ്ടി. ജനങ്ങള്‍ക്കുവേണ്ടിയോ, മന്ത്രിമാര്‍ക്കുവേണ്ടിയോ, രാഷ്ട്രീയദല്ലാളന്മാര്‍ക്കുവേണ്ടിയോ.

ഇന്ത്യയുടെ ചരിത്രത്തില്‍ ഭ്രാന്തമായ ഭരണപരിഷ്‌കാര നടപടികള്‍കൊണ്ട് ചരിത്രത്തില്‍ കുപ്രസിദ്ധിനേടിയ ഒരു ചക്രവര്‍ത്തിയുണ്ട്. മുഹമ്മദ് ബിന്‍ തുഗ്ലക്. ആ തുഗ്ലക്കിന്റെ മാതൃക കാട്ടിക്കൊണ്ട് കേരളത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണ് പാവം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹത്തിന്റെ നില തികച്ചും സഹതാപാര്‍ഹമാണ്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ ചൂണ്ടിക്കാണിച്ചതുപോലെ.

'പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളെ സംബന്ധിച്ച ഈ വെട്ടിമുറിക്കല്‍ ഒരു പിന്തിരിപ്പന്‍ നടപടിയായിപ്പോയി എന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പഞ്ചായത്തിരാജ്മന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍, ഉമ്മന്‍ചാണ്ടിയോട് പറഞ്ഞത് ഇതാണ്: 'അങ്ങയുടെ മേലുള്ള രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ എനിക്ക് മനസിലാകുന്നുണ്ട്. എന്നാല്‍ ഏറ്റവും നല്ലത് ഇവ ഒരു മന്ത്രാലയത്തിനുകീഴില്‍ കൊണ്ടുവരുന്നതുതന്നെയാണ്'.

കുഞ്ഞാലിക്കുട്ടിമാരുടെയും മാണിമാരുടെയും സമ്മര്‍ദ്ദത്തിനു വിധേയനായി കുഴയുന്ന ഉമ്മന്‍ചാണ്ടി മണിശങ്കര്‍ അയ്യരുടെ അനുഭവസമ്പന്നമായ ഉപദേശം ചെവിക്കൊള്ളുമോ? അറിയില്ല.

യുഡിഎഫ് കേരളജനതയുടെ താല്‍പര്യങ്ങള്‍ വിസ്മരിച്ച് സമ്മര്‍ദ്ദരാഷ്ട്രീയത്തിന്റെയും അധികാരദല്ലാളന്മാരുടെയും ഭീഷണിക്കു വഴങ്ങി നാടിനെയും ജനങ്ങളെയും നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.

സി കെ ചന്ദ്രപ്പന്‍ janayugom daily 300511

ജര്‍മനി തുറന്നുതരുന്ന വഴി

ശുദ്ധവും സുരക്ഷിതവുമെന്ന് അതിന്റെ പ്രണേതാക്കള്‍ തന്നെ വാഴ്ത്തിയ ആണവോര്‍ജത്തിന്റെ കെടുതികള്‍ ലോകം ഏറ്റവുമധികം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദിനങ്ങളാണിത്. സമീപകാല ലോക ചരിത്രത്തിലെ ഏറ്റവും വലിയ സുനാമിയെത്തുടര്‍ന്നുണ്ടായ ഫുകുഷിമ ആണവ ദുരന്തം സമാനതകളില്ലാത്ത ദുരന്തത്തിലേയ്ക്കാണ് ജപ്പാനെ കൊണ്ടെത്തിച്ചിരിക്കുന്നത്. ജപ്പാനിലെ ആണവ ദുരന്തത്തിന്റെ വ്യാപ്തിയെന്തെന്ന് ഇനിയും കണക്കാക്കാനായിട്ടില്ല. എങ്കിലും അതിന്റെ ഭയാനകമായ 'ആഴ'ത്തെക്കുറിച്ച് ലോകത്തിന് അസന്നിഗ്ധമായ ബോധ്യം വന്നിട്ടുണ്ട്. അതുകൊണ്ടാണ് വൈദ്യുതിക്കു വേണ്ടി ആണവ പദ്ധതികളെ ആശ്രയിക്കുന്നതിനെക്കുറിച്ച് പല രാജ്യങ്ങളും പുനരാലോചന നടത്തുന്നത്. ഫുകുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാന്‍ അടക്കം പല രാജ്യങ്ങളും ആണവ പദ്ധതികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ പിന്‍പറ്റി  ജര്‍മനി ഇന്നലെ കൈക്കൊണ്ട തീരുമാനം ചരിത്രത്തില്‍ ഇടം നേടാന്‍ പോന്നതാണ്. 2022 ഓടെ ആണവ നിലയങ്ങള്‍ പൂര്‍ണമായും അടച്ചിടാനും രാജ്യത്തെ ഊര്‍ജമേഖല ആണവവിമുക്തമാക്കാനുമാണ് ജര്‍മന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഊര്‍ജസുരക്ഷയെന്നാല്‍ മുക്കിനു മുക്കിന് ആണവ നിലയങ്ങള്‍ സ്ഥാപിക്കുകയാണന്ന മിഥ്യാധാരണയില്‍ കഴിയുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്, ജര്‍മനി തുറന്നുതരുന്ന ഈ വഴി.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ജര്‍മനിയുടേത്. ലോകത്തെ വ്യവസായവല്‍ക്കൃത രാഷ്ട്രങ്ങളില്‍ മുന്‍നിരയിലാണ് അതിന്റെ സ്ഥാനം. നിലവില്‍ പ്രവര്‍ത്തന സജ്ജമായ പതിനേഴു റിയാക്ടറുകളാണ് ജര്‍മനിയിലുള്ളത്. വൈദ്യുതോല്‍പ്പാദനത്തില്‍ ഗണനീയ വിഹിതം ഈ റിയാക്ടറുകളില്‍നിന്നു ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇവ അടച്ചുപൂട്ടുന്നത് രാജ്യത്തെ വ്യവസായ മേഖലയെ ബാധിക്കുക തന്നെ ചെയ്യും. എന്നിട്ടും ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോവാനാണ് ആ രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഭാവിക്ക് കുറെക്കൂടി സുരക്ഷിതമായ ഊര്‍ജരൂപം വേണമെന്നാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ പറഞ്ഞത്. ആണവ നിലയങ്ങളുയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള, പ്രത്യേകിച്ചും ഫുകുഷിമ ദുരന്തത്തിനു ശേഷം, നിസ്സംശയമായ ബോധ്യമാണ് ജര്‍മന്‍ ഭരണകൂടത്തെ ഈ തീരുമാനത്തിലെത്തിച്ചത്.

ത്രീമെന്‍ ഐലന്റിലും ചെര്‍ണോബില്ലിലും അടക്കം വന്‍ ആണവ അപകടങ്ങള്‍ ലോകം കണ്ടതാണ്. ചെറിയ ചെറിയ അപകടങ്ങള്‍ ലോകത്ത് പലയിടത്തും നടന്നുകൊണ്ടിരിക്കുന്നു, ആണവ വ്യവസായത്തിന്റെ സ്വതവേയുള്ള രഹസ്യസ്വഭാവം കൊണ്ട് അവയുടെ വ്യാപ്തിയെന്തെന്ന് പുറംലോകം അറിയുന്നില്ല. ഫുകുഷിമ ദുരന്തത്തിന്റെ ഭീകരമുഖം മൂടിവയ്ക്കാന്‍ പോലും ലോകത്തെ ആണവ വ്യവസായത്തെ നിയന്ത്രിക്കുന്ന ലോബികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിട്ടുണ്ട്. വ്യവസായവല്‍ക്കരണത്തെ തുടര്‍ന്ന് വൈദ്യുതിയുടെ ആവശ്യം പലമടങ്ങ് വര്‍ധിച്ച പശ്ചാത്തലത്തിലാണ്, ഊര്‍ജത്തിന്റെ അക്ഷയഖനി എന്ന നിലയില്‍ ആണവ നിലയങ്ങള്‍ വ്യാപകമായി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ആണവലോബി എന്നും അവകാശപ്പെടുന്ന പോലെ ശുദ്ധവും സുരക്ഷിതവുമല്ല ആണവോര്‍ജമെന്ന് ഇന്നേതാണ്ട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈദ്യുതിയുടെ ആവശ്യം ദിനംപ്രതി ഏറിവന്നിട്ടും കൂടുതല്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിലല്ല, മറിച്ച് റിയാക്ടറുകളുടെയും ആണവ ഇന്ധനത്തിന്റെയും കച്ചവടത്തിലാണ്, ആണവോര്‍ജത്തിന്റെ വലിയ പ്രയോക്താക്കളിലൊന്നായ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിച്ചത്. 1970നു ശേഷം ഒരു അണുനിലയം പോലും അവിടെ സ്ഥാപിക്കപ്പെട്ടില്ല. അതേസമയം ഊര്‍ജസുരക്ഷയില്‍ ആണവ നിലയങ്ങള്‍ക്കുള്ള പങ്കു പ്രചരിപ്പിക്കുക എന്ന കച്ചവടതന്ത്രം ഫലപ്രദമായി ആവിഷ്‌കരിക്കാനും ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ അതില്‍ കുടുക്കാനും അവര്‍ക്കു കഴിയുകയും ചെയ്തു.

ഇന്ത്യയില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മൂന്നു ശതമാനം മാത്രമാണ് ആണവ നിലയങ്ങളില്‍നിന്നുള്ളത്. 2020 ഓടെ ഇത് 14 ശതമാനമാക്കുകയാണ് യു പി എ സര്‍ക്കാരിന്റെ പ്രഖ്യാപിതലക്ഷ്യം. അമേരിക്കയുമായുള്ള ആണവ കരാറും മറ്റു ഈ ന്യായത്തിന്റെ പുറത്താണ്. ആണവ നിലയങ്ങളുണ്ടാക്കുന്ന സാമ്പത്തിക ആഘാതവും അവയോടുള്ള ജനകീയ പ്രതിരോധവും കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും തമിഴ്‌നാട്ടിലുമെല്ലാം നിര്‍ദിഷ്ട ആണവ നിലയങ്ങളോടുള്ള എതിര്‍പ്പ് ശക്തമാണ്. നേരത്തെ ചെര്‍ണോബില്‍ ദുരന്തത്തിന്റെ അലകള്‍ ജര്‍മനിയിലെത്തിയപ്പോള്‍ സമാനമായ സാഹചര്യമായിരുന്നു ജര്‍മനിയിലേത്. ആണവ നിലയങ്ങള്‍ക്കെതിരെ അവിടെ ജനങ്ങള്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തി. അന്ന് ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ചും ആണവ പദ്ധതികളുമായി മുന്നോട്ടുപോവാന്‍ ആ രാജ്യത്തെ ഭരണകൂടമെടുത്ത തീരുമാനമാണ് പിന്‍മുറക്കാര്‍ തിരുത്തുന്നത്. ആണവ നിലയങ്ങള്‍ ഡീകമ്മിഷന്‍ ചെയ്യുന്നതിലൂടെയുണ്ടാവുന്ന ഭാരിച്ച ചെലവ് ഏറ്റെടുത്താണ് അവര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. നിര്‍മാണ ദശയിലുള്ള നമ്മുടെ ആണവ പദ്ധതികളില്‍നിന്നു പിന്മാറുക ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന യുക്തിസഹവും അനായാസവുമായിരിക്കും. അതിനുള്ള ഇച്ഛാശക്തി മാത്രമാണ് ഇനിയുണ്ടാവേണ്ടത്.

janayugom editorial 310511

വാര്‍ത്തകള്‍ ചുരുക്കത്തില്‍ - ട്രോളിംഗ്, ലാവ്ലിന്‍, എന്‍ഡോസള്‍ഫാന്‍...

ഐജിയുടെ ഓഫീസില്‍ ചാണകവെള്ളം തളിക്കല്‍ : തുടര്‍നടപടിക്ക് സ്റ്റേ

കൊച്ചി: തിരുവനന്തപുരത്ത് പട്ടികജാതിക്കാരനായ രജിസ്ട്രേഷന്‍ ഐജിയുടെ ഓഫീസില്‍ ചാണകവെള്ളം തളിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേചെയ്തു. രജിസ്ട്രേഷന്‍ ഐജിയായിരുന്ന എ കെ രാമകൃഷ്ണന്‍ സര്‍വീസില്‍നിന്ന് വിരമിച്ച ശേഷമാണ് ഓഫീസില്‍ ചാണകംതളിച്ചതെന്നും ഇത് കുറ്റകരമല്ലെന്നും ചൂണ്ടിക്കാട്ടി രണ്ടും മൂന്നും പ്രതികളായ മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസ് യുഡി ക്ലര്‍ക്ക് ഗിരീഷ്കുമാര്‍ , ശിപായി സുബു എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ക്യു ബര്‍ക്കത്തലിയുടെ ഇടക്കാല ഉത്തരവ്. ചാണകം തളിക്കുന്നത് ശാസ്ത്രീയവും മതപരവും സാമൂഹ്യവുമായ ആചാരമാണെന്നിരിക്കെ ഇത് വിസര്‍ജ്യവസ്തുവായി കണക്കാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളുടെ ഹര്‍ജി. പൊതുജനസാന്നിധ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗക്കാരെ അപമാനിക്കുന്ന പ്രവൃത്തികള്‍ മാത്രമേ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കുറ്റകരമാകൂവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ജൂണ്‍ 27 വരെയാണ് കേസിലെ തുടര്‍നടപടികള്‍ തടഞ്ഞത്.

ലാവ്ലിന്‍ കേസ്: തുടരന്വേഷണം വൈകിക്കാന്‍ ശ്രമം- സിബിഐ

കൊച്ചി: ലാവ്ലിന്‍ കേസില്‍ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതകളും അന്വേഷണവിധേയമാക്കുമെന്നും തുടരന്വേഷണം വൈകിക്കാനാണ് ക്രൈം നന്ദകുമാറിന്റെ ശ്രമമെന്നും സിബിഐ പ്രത്യേകകോടതിയില്‍ വ്യക്തമാക്കി. ലാവ്ലിന്‍ കേസില്‍ കോടിയേരി ബാലകൃഷ്ണനെയും ടി ശിവദാസമേനോനെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെടാന്‍ നന്ദകുമാറിന് നിയമപരമായി അവകാശമില്ല. ലാവ്ലിന്‍ കമ്പനിക്കും പ്രസിഡന്റ് ക്ലൗഡ് ട്രന്‍ഡലിനുമെതിരെ ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കണമെന്ന സിബിഐയുടെ ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

എന്‍ഡോസള്‍ഫാന്‍ : ട്രിബ്യൂണല്‍രൂപീകരണം അറിയിക്കണം

കൊച്ചി: സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രിബ്യൂണല്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഒരുമാസത്തിനകം നിലപാട് അറിയിക്കാനാണ് ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായരും ബി പി റേയും അടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് അഡ്വ. ആസിഫ് അലി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്.

പെപ്സിയുടെ ജലമൂറ്റല്‍ : വിദഗ്ധസമിതിയെ നിയോഗിക്കണം

കൊച്ചി: പുതുശേരിയിലെ പെപ്സി കമ്പനിയുടെ ഭൂജല ഉപയോഗം സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജ. പി ആര്‍ രാമചന്ദ്രമേനോന്‍ നിര്‍ദേശിച്ചു. ഭൂജല ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യംചെയ്ത് പെപ്സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കമ്പനിയുടെ പ്രവര്‍ത്തനംമൂലം പ്രദേശത്ത് ഭൂജലംഗണ്യമായി കുറഞ്ഞതായി ചൂണ്ടിക്കാട്ടിയായിരുന്നു നിയന്ത്രണം. ഭൂജല ഉപയോഗക്കാര്യത്തില്‍ നിലവിലുള്ള സ്ഥിതി തുടരാനും കോടതി നിര്‍ദേശിച്ചു. പ്രതിദിനം ആറുലക്ഷം ലിറ്റര്‍ ഭൂജലം ഉപയോഗിക്കാനാണ് താല്‍ക്കാലിക അനുമതി.

സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് മാന്ദ്യം പിടിമുറുക്കുമെന്ന ആശങ്ക വര്‍ധിപ്പിച്ച് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായി കുറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദ വാര്‍ഷിക കാലയളവില്‍ മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ (9.4ശതമാനം) അപേക്ഷിച്ച് 7.8 ശതമാനമായി കുറഞ്ഞു. നിര്‍മാണ മേഖലയിലെ വളര്‍ച്ച മുന്‍വര്‍ഷത്തെ 11.2 ശതമാനത്തെ അപേക്ഷിച്ച് 5.5 ശതമാനമായി. ഖനി, ക്വാറി മേഖലയിലെ വളര്‍ച്ച 8.9 ശതമാനത്തില്‍നിന്ന് 1.7 ശതമാനമായി കുറഞ്ഞു. ഹോട്ടല്‍ , ഗതാഗതം, വാര്‍ത്താ വിനിമയം, വ്യാപാരം എന്നീ മേഖലകളിലെ വളര്‍ച്ച 13.7 ശതമാനത്തില്‍നിന്ന് 9.3ശതമാനമായി കുറഞ്ഞു. ബാങ്ക് ഇന്‍ഷുറന്‍സ് തുടങ്ങിയ സര്‍വീസ് മേഖലളിലാണ് വളര്‍ച്ച ഉണ്ടായത്. 6.3ല്‍നിന്ന് ഒമ്പതു ശതമാനമായി. അതേസമയം മൊത്തം ആഭ്യന്തര ഉല്‍പാദനം 2009-10ലെ എട്ടു ശതമാനത്തില്‍നിന്ന് 2010-11 കാലയളവില്‍ 8.5ശതമാനമായി ഉയര്‍ന്നു.

ഹയര്‍ സെക്കന്ററി ഫലത്തില്‍ പിഴവ്

വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്ററി ഫലത്തില്‍ മാറ്റമുണ്ടായതിനെക്കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് സെക്രട്ടറി ഡിപിഐ യോട് രേഖാമൂലം ആവശ്യപ്പെട്ടു. വെബ്സൈറ്റില്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയതായി രേഖപ്പെടുത്തിയ കുട്ടികള്‍ പിന്നീട് തോറ്റതും തോറ്റ കുട്ടികള്‍ പിന്നീട് ജയിക്കുകയുമായിരുന്നു. മോഡറേഷന്‍ നല്‍കിയപ്പോള്‍ വരുത്തിയ മാറ്റിമറിക്കലുകളാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വെബ് സൈറ്റ് തടഞ്ഞിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു.

ജൂണ്‍ 14 അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം

തിരു: സംസ്ഥാനത്ത് ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 47 ദിവസം മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തും. ട്രോളിങ് നിരോധനംമൂലം തൊഴില്‍നഷ്ടം വരുന്ന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി. മത്സ്യത്തൊഴിലാളികളുടെയും ബോട്ടുടമകളുടെയും മത്സ്യമേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും യോഗം നിരോധനം നടപ്പാക്കാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായി. കലക്ടര്‍മാര്‍ , പൊലീസ് സൂപ്രണ്ടുമാര്‍ , ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രത്യേക യോഗവും ചേര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തീരസംരക്ഷണസേന, നാവികസേന അടക്കമുള്ളവയുടെ സഹകരണവും തേടും. വിദേശ ട്രോളറുകളും അന്യസംസ്ഥാന ട്രോളറുകളും എത്തുന്നത് തടയണമെന്ന്് കേന്ദ്രസര്‍ക്കാരിനോടും മറ്റ് സംസ്ഥാനങ്ങളോടും ആവശ്യപ്പെടും. ഫിഷറീസ് ഡയറക്ടര്‍ എ ഷാജഹാനും യോഗത്തില്‍ പങ്കെടുത്തു.

സോഷ്യലിസ്റ്റ് ജനത നേതൃയോഗത്തില്‍ കൈയാങ്കളി

തിരു: സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാന നേതൃയോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും. പാളയം ജെ പി ഭവനില്‍ തിങ്കളാഴ്ച നടന്ന നേതൃയോഗത്തിലാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. യോഗത്തില്‍ കെ കൃഷ്ണന്‍കുട്ടി സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് യോഗത്തില്‍ ബഹളം തുടങ്ങിയത്. പാര്‍ടി യുഡിഎഫില്‍ പോയതുകൊണ്ട് രാഷ്ട്രീയമായി പ്രയോജനമുണ്ടായില്ലെന്നും എല്‍ഡിഎഫില്‍ നിന്നിരുന്നെങ്കില്‍ ഇതിലും മികച്ച പരിഗണന ലഭിക്കുമായിരുന്നെന്നും കൃഷ്ണന്‍കുട്ടിയെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ തുറന്നടിച്ചു. എന്നാല്‍ , ചിറ്റൂരില്‍ കൃഷ്ണന്‍കുട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനിറങ്ങാതിരുന്നതാണ് നേമത്തെ ചാരുപാറ രവിയുടെ പരാജയത്തിനിടയാക്കിയതെന്ന് വീരേന്ദ്രകുമാറിനെ അനുകൂലിക്കുന്നവര്‍ വാദിച്ചു. യോഗത്തില്‍ കൃഷ്ണന്‍കുട്ടിയെ അനുകൂലിക്കുന്നവര്‍ എല്‍ഡിഎഫിനെ അനുകൂലിച്ച് സംസാരിച്ചതാണ് വീരന്‍വിഭാഗത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ രണ്ട് മുന്‍ കൗണ്‍സിലര്‍മാര്‍ വാക്കേറ്റത്തെത്തുടര്‍ന്ന് തമ്മലടിക്കുകയായിരുന്നു. സംഘര്‍ഷത്തെതുടര്‍ന്ന് യോഗം നിര്‍ത്തിവച്ചു. സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും.

deshabhimani 310511

വിമര്‍ശം ജുഡീഷ്യറിയെ ശക്തിപ്പെടുത്താന്‍ : എം വി ജയരാജന്‍

കോടതിയലക്ഷ്യം: ജയരാജന് കുറ്റപത്രം നല്‍കും

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ എം വി ജയരാജന് കുറ്റപത്രം നല്‍കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചു. കുറ്റപത്രം നല്‍കുന്നതിന് ജൂണ്‍ എട്ടിന് ഹാജരാകാന്‍ ജയരാജനോട് ജസ്റ്റിസുമാരായ എ കെ ബഷീര്‍ , പി ക്യു ബര്‍ക്കത്തലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കോടതി പരിഗണിച്ച രേഖകളുടെയും മറ്റും അടിസ്ഥാനത്തില്‍ ജയരാജന് കുറ്റപത്രം നല്‍കാന്‍ തീരുമാനിക്കുകയാണെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. രണ്ടു മലയാള ചാനലുകള്‍ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളും കോടതി പരിഗണിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി തനിക്കെതിരെ കോടതിയലക്ഷ്യക്കേസ് എടുത്തതെന്നും കേസിനാസ്പദമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ തനിക്കെതിരെ മാത്രം നടപടിയെടുത്തത് നിയമപരമല്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കോടതിയലക്ഷ്യ ഹര്‍ജിയിലെ വസ്തുതകളും രേഖകളും പരിശോധിച്ചശേഷം കുറ്റപത്രം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച കോടതിവിധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. പ്രസംഗത്തില്‍ ന്യായാധിപരെ ശുംഭന്മാരെന്ന് താന്‍ വിശേഷിപ്പിച്ചത് കാര്യങ്ങള്‍ ശരിയായതരത്തില്‍ വിശകലനംചെയ്യാതെ തീരുമാനം കൈക്കൊള്ളുന്നവരെന്നുമാത്രം ഉദ്ദേശിച്ചാണെന്നും ഈ വാക്കിന് പ്രാദേശികമായി വ്യത്യസ്ത അര്‍ഥങ്ങളാണ് ഉള്ളതെന്നും വടക്കന്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ അഭിസംബോധനചെയ്യവേ നടത്തിയ വാക്പ്രയോഗം കോടതിയലക്ഷ്യമല്ലെന്നും ജയരാജന്‍ വാദിച്ചിരുന്നു.

വിമര്‍ശം ജുഡീഷ്യറിയെ ശക്തിപ്പെടുത്താന്‍ : എം വി ജയരാജന്‍

കൊച്ചി: കോടതിയലക്ഷ്യമായതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ജുഡീഷ്യറിയെ ശക്തിപ്പെടുത്താനുള്ള വിമര്‍ശനമാണ് നടത്തിയതെന്നും എം വി ജയരാജന്‍ പറഞ്ഞു. സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ എം വി ജയരാജന്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചാനലുകള്‍ നല്‍കിയ സിഡികള്‍ പരിശോധിച്ചാണ് കോടതി തീര്‍പ്പിലെത്തിയതെന്ന് പറയുന്നു. എന്നാല്‍ ആ സിഡികള്‍ തന്നെയോ തെന്‍റ അഭിഭാഷകനെയോ കാണാന്‍ അനുവദിക്കാതിരുന്നത് നീതിനിഷേധമാണെന്ന് ജയരാജന്‍ പറഞ്ഞു. പൊതുനിരത്തില്‍ പൊതുയോഗങ്ങളും പ്രകടനവും മതഘോഷയാത്രകളും നിരോധിച്ച കോടതി വിധിക്കെതിരെ സാമൂഹ്യവിമര്‍ശനം നടത്തുക മാത്രമാണ് ചെയ്തത്. ഈ വിഷയത്തില്‍ പിന്നീട് സംസ്ഥാന നിയമസഭ നിയമനിര്‍മാണവും നടത്തി. എല്ലാ അംഗങ്ങളുടെയും പിന്തുണയോടെയായിരുന്നു അത്. താന്‍ നടത്തിയ സദുദ്ദേശ വിമര്‍ശനം അത്തരത്തില്‍ സ്വീകരിക്കപ്പെട്ടപ്പോള്‍ കോടതി കൈക്കൊണ്ട നടപടി ശരിയാണോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും ജയരാജന്‍ പറഞ്ഞു.

deshabhimani 310511

ലക്ഷ്യം ചെന്നിത്തലയുടെ തല; കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം

തര്‍ക്കം തീര്‍ന്നില്ല; സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന്

തിരുവനന്തപുരം: പാര്‍ലമെന്ററികാര്യ മന്ത്രി, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളില്‍ തീരുമാനമാകാതെ യു ഡി എഫ് യോഗം പിരിഞ്ഞു. ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് ജൂണ്‍ 22ന് യു ഡി എഫ് യോഗം വീണ്ടും ചേരും. അതേസമയം സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നോമിനി മത്സരിക്കുമെന്ന് യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജി കാര്‍ത്തികേയനായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വം ഘടകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്കു വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഘടകകക്ഷികളെ അറിയിക്കുകയായിരുന്നു. എന്നാല്‍ പാര്‍ലമെന്ററികാര്യ മന്ത്രി, ഡെപ്യൂട്ടി സീപീക്കര്‍ സ്ഥാനങ്ങളില്‍ മുന്‍തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് കേരളകോണ്‍ഗ്രസും മുസ്‌ലിംലീഗും അറിയിച്ചതോടെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനമെടുത്ത് യോഗം പിരിയുകയായിരുന്നു.

സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് അറിയിച്ചപ്പോള്‍ അഞ്ചാം മന്ത്രിസ്ഥാനം ലക്ഷ്യമിടുന്ന മുസ്‌ലിംലീഗ് യോഗത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നു. മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് തീരുമാനമൊന്നുമുണ്ടാകാത്തതിനാല്‍ മാണിയും കാര്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നാണ് വിവരം. അതേസമയം ലീഗിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ നിലപാട് കര്‍ക്കശമാക്കാനാണ് മാണി തീരുമാനിച്ചിട്ടുള്ളത്. ആദ്യമേ മുന്നോട്ടുവച്ച ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രിസ്ഥാനം ഒഴിച്ചിട്ടതിന് ശേഷം ലീഗിന് ചീഫ് വിപ്പ് പദവി നല്‍കും. തുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കേരള കോണ്‍ഗ്രസ്സിന് ഏറ്റെടുക്കേണ്ടിവരുമെന്നും കോണ്‍ഗ്രസ് കരുതുന്നു.

പാര്‍ലമെന്ററികാര്യമന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളെചൊല്ലി യു ഡി എഫില്‍ ആശയക്കുഴപ്പമുണ്ടെന്ന വിധത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത അതിശയോക്തിപരവും തെറ്റിദ്ധാരണപരത്തുന്നതുമാണെന്ന് യു ഡി എഫ് യോഗത്തിന് ശേഷം ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടികള്‍ക്കു അവരുടേതായ ആവശ്യങ്ങള്‍ പറയാന്‍ കഴിയും. അതില്‍ യാതൊരു തെറ്റുമില്ല. പൊതുവായി ചര്‍ച്ച ചെയ്തു അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് യു ഡി എഫ് ശൈലി. യാതൊരു ന്യായീകരണവുമില്ലാതെ തുടക്കം മുതലേ സര്‍ക്കാരിനെ എതിര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ചേര്‍ന്ന മൂന്ന് മന്ത്രിസഭാ യോഗങ്ങളും കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന തീരുമാനങ്ങളാണ് എടുത്തത്. യു ഡി എഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയെ സംബന്ധിച്ച് ഒന്നാം തീയതി ചേരുന്നമന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. കോര്‍പ്പറേഷനുകളും ബോര്‍ഡുകളും പുനസ്സംഘടിപ്പിക്കുന്നതിനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആഗസ്ത് 18ന് മുമ്പായി ഈ രണ്ടുവകുപ്പുകളും പുനസ്സംഘടിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തീര്‍ത്തും ജനാധിപത്യപരമായ രീതിയില്‍ ഐകകണേഠനയാണ് സ്പീക്കര്‍ സ്ഥാനത്തെ സംബന്ധിച്ച് യു ഡി എഫ് തീരുമാനമെടുത്തതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ മര്യാദ അനുസരിച്ച് ഭരണമാറ്റം ഉണ്ടാകുമ്പോള്‍ രാഷ്ട്രീയപരമായി ലഭിച്ച സ്ഥാനങ്ങള്‍ രാജിവയ്‌ക്കേണ്ടതാണെന്നു പി പി തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ പല സ്ഥാനങ്ങളും ഇപ്പോഴും രാജിവയ്ക്കാതെ ആനുകൂല്യങ്ങളും കൈപ്പറ്റി പലരും തുടര്‍ന്നുപോവുകയാണ്. രാഷ്ട്രീയ മര്യാദപാലിച്ച് ഇത്തരം സ്ഥാനങ്ങള്‍ ഒഴിയണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയപരമായ നിയമനങ്ങളില്‍ മര്യാദ പാലിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു.

ജനങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയേയും അംഗങ്ങളേയും ഭരിക്കാന്‍ അനുവദിക്കില്ലെന്ന വി എസിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നു കെ എം മാണി പറഞ്ഞു. ഇതിനു ഭീഷണിയുടേയും ഫാഷിസത്തിന്റേയും സ്വഭാവമുണ്ട്. ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ ഇത്തരം പ്രസ്താവനകളെ അംഗീകരിക്കില്ല. ഒരു ഭീഷണിക്കു മുന്നിലും യു ഡി എഫ് വഴങ്ങില്ല, വി എസിന്റെ പ്രസ്താവനയ്ക്കു ഒരുവിലയും കല്‍പ്പിക്കില്ലെന്നും മാണി പറഞ്ഞു.

ലക്ഷ്യം ചെന്നിത്തലയുടെ തല; കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തം

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്കെതിരായി കൊണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം ശക്തമാകുന്നു. കോണ്‍ഗ്രസിന്റെ ചില മുതിര്‍ന്ന നേതാക്കളുടെ മൗനാനുവാദത്തോടെ നടക്കുന്ന ഈ നീക്കത്തിന് പിന്നില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ചെന്നിത്തലയെ മാറ്റുക എന്ന ലക്ഷ്യമാണുള്ളത്. വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാണെന്ന് കരുതപ്പെട്ടിരുന്ന വി ഡി സതീശന്‍ എം എല്‍ എ തുടങ്ങിവച്ച പരസ്യമായ ആക്രമണം ടി എന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ ഏറ്റെടുത്തത് മുതിര്‍ന്ന ചില നേതാക്കളുടെ കൂടി താല്‍പര്യമനുസരിച്ചാണ്.

തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിറംമങ്ങിയ പ്രകടനത്തിന്റെ ഉത്തരവാദി രമേശ് ചെന്നിത്തലയാണെന്ന് ടി എന്‍ പ്രതാപന്‍ പറഞ്ഞിരുന്നു. മന്ത്രിസഭാ രൂപീകരണത്തില്‍ ഉണ്ടായ സാമൂഹ്യ വിമര്‍ശനത്തിന്റെ ഉത്തരവാദിത്വവും ചെന്നിത്തലക്കുണ്ടെന്നും പ്രതാപന്‍ ആരോപിച്ചിരുന്നു. ഇതിനേക്കാള്‍ രൂക്ഷമായ വിമര്‍ശനമാണ് വി ഡി സതീശന്‍ നടത്തിയത്. പെട്ടിയെടുപ്പുകാര്‍ക്ക് മാത്രമായി മന്ത്രിസ്ഥാനം വീതം വച്ചത് ശരിയായില്ലെന്ന് പറഞ്ഞ സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനമടക്കമുള്ള നടപടികളെയും വിമര്‍ശിച്ചിരുന്നു. മന്ത്രിസഭാ രൂപീകരണത്തില്‍ കെ മുരളീധരന്‍ അടക്കമുള്ളവരും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ചെന്നിത്തലയെ മാറ്റണമെന്ന് എ കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതുകൂടി മുന്നില്‍കണ്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ചെന്നിത്തലയുടെ ആഗ്രഹത്തിന് കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം മുഖ്യമന്ത്രിപദത്തിന് ചെന്നിത്തല അവകാശവാദം ഉയര്‍ത്തിയിരുന്നു. അത് നടക്കില്ലെന്നുറപ്പായതോടെ ആഭ്യന്തരമന്ത്രിപദം ആഗ്രഹിച്ച ചെന്നിത്തലയ്ക്ക് അതും എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിസഭയില്‍ ചേരില്ലെന്ന പ്രഖ്യാപനം നടത്തേണ്ടിവന്നത്. കെ പി സി സി പ്രസിഡന്റ് പദം ഒഴിഞ്ഞ് അപ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാവുന്നതിലെ അപകടം ചെന്നിത്തല മനസിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ കെ പി സി സി അധ്യക്ഷനായിരുന്ന് ഭരണത്തെ നിയന്ത്രിക്കുക എന്ന തന്ത്രമാണ് അദ്ദേഹം ഇപ്പോള്‍ മുന്നില്‍ കാണുന്നത്. ഇതിന്റെ അപകടം ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ തിരിച്ചറിയുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ ഇപ്പോഴത്തെ സ്ഥിതി കണക്കിലെടുത്ത് അവര്‍ തുറന്ന യുദ്ധത്തിന് തയ്യാറല്ല.

ഈ സാഹചര്യത്തിലാണ് പ്രതാപന്റെയും സതീശന്റെയും വിമര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത്. പ്രതാപന്‍ വ്യക്തിപരമായി ആന്റണിയോട് വളരെ അടുപ്പം പുലര്‍ത്തുന്ന ആളാണ്. വി എം സുധീരനടക്കമുള്ള ആന്റണി അനുകൂലികളും വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. മന്ത്രിസഭാ രൂപീകരണത്തില്‍ വി ഡി സതീശനെ വെട്ടിയത് ചെന്നിത്തലയാണെന്ന് ഇവര്‍ പറയുന്നു. സതീശന് പകരം ശിവകുമാര്‍ മന്ത്രിയായേതീരുമെന്ന പിടിവാശി ചെന്നിത്തലയുടേതായിരുന്നു. അതുകൊണ്ട് തന്നെ സതീശനെ തഴഞ്ഞതിനുത്തരവാദി ചെന്നിത്തലയാണെന്ന് എ വിഭാഗം രഹസ്യമായി പ്രചരിപ്പിക്കുന്നു. കൂടാതെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും സ്വന്തക്കാരെ തിരുകികയറ്റാന്‍ ചെന്നിത്തല ശ്രമിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട പ്രസിഡന്റ് മത്സരിക്കാന്‍ പോയതോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാളില്ലാതായി എന്ന വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തുന്നത്. ചുരുക്കത്തില്‍ കഴിയുന്നത്ര വേഗത്തില്‍ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ചെന്നിത്തലയെ മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിനെ തടയിടാന്‍ ചെന്നിത്തലയുടെ അനുയായികളും രംഗത്തിറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരച്ചടിയുടെ ആദ്യ ഉത്തരവാദി ഉമ്മന്‍ചാണ്ടിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ കെ പി അനില്‍കുമാര്‍ കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ചിരുന്നു. ടി എന്‍ പ്രതാപന്‍ കെ പി സി സി സെക്രട്ടറി സ്ഥാനം രാജിവച്ചിട്ട് വിമര്‍ശിക്കണമെന്നും അനില്‍കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ വീണ്ടും ശക്തിപരീക്ഷണത്തിനായി തെരുവിലിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിയുമെന്നുറപ്പാണ്.
(കെ എസ് അരുണ്‍)

janayugom 310511

മലയാളം നിര്‍ബന്ധിത ഒന്നാംഭാഷ: ഈ വര്‍ഷമില്ലെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ സ്കൂളുകളില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ് ഈ വര്‍ഷം നടപ്പാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഐടിയുടെ പീരിയഡ് എടുത്താണ് മലയാളത്തിന് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഐടി എല്ലാ മറ്റുവിഷയങ്ങള്‍ക്കും പഠനത്തിനുപയോഗിക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ട് ഐടിയുടെ പീരിയഡ് എടുക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും അബ്ദുറബ്ബ് പറഞ്ഞു.

വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ അവകാശനിയമവും ഈ വര്‍ഷം നടപ്പാക്കാന്‍ കഴിയില്ല. നടപ്പാക്കുമ്പോള്‍ 1:3 എന്ന അധ്യാപക വിദ്യാര്‍ഥി അനുപാതത്തിലാകും. ആവശ്യമായ പുസ്തകങ്ങള്‍ സ്കൂള്‍തുറക്കുമ്പോള്‍ത്തന്നെ ലഭ്യമാകും. വിവാദപാഠപുസ്തകം പുനഃപരിശോധിക്കാന്‍ ഡോ. ഡി ബാബുപോളിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

deshabhimani 310511

അരുണ്‍കുമാറിന്റെ പിഎച്ച്ഡി രജിസ്ട്രേഷന്‍ വിലക്കിയത് റദ്ദാക്കി

വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിന്റെ പിഎച്ച്ഡി രജിസ്ട്രേഷന്‍ വിലക്കിയ കേരള സര്‍വകലാശാലയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സര്‍വകലാശാലാ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അരുണ്‍കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ , ജസ്റ്റിസ് ആന്റണി ഡൊമനിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഏഴുവര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്ക് പിഎച്ച്ഡി രജിസ്ട്രേഷന് പ്രവേശന പരീക്ഷ എഴുതേണ്ടതില്ലെന്ന യുജിസി മാര്‍ഗനിര്‍ദേശം നിലവിലുണ്ടെന്നും ദുരുദ്ദേശ്യപരവും രാഷ്ട്രീയപ്രേരിതവുമായാണ് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സര്‍വകലാശാല തീരുമാനിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ . ഐഎച്ച്ആര്‍ഡി ജോയിന്റ് ഡയറക്ടറും കംപ്യൂട്ടര്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജുമായിരിക്കെയാണ് രജിസ്ട്രേഷന് അപേക്ഷ നല്‍കിയതെന്നും ഇത് അധ്യാപനമായി കണക്കാക്കാനാവില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ നിലപാട്.

അക്കാദമിക് കാര്യങ്ങളില്‍ സര്‍വകലാശാലയുടെ തീരുമാനത്തില്‍ കോടതി ഇടപെടലിന് കാരണമില്ലെന്ന് സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നെങ്കിലും അത് നിയമപരമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആവശ്യമെങ്കില്‍ സര്‍വകലാശാലയ്ക്ക് ചട്ടങ്ങള്‍ പാലിച്ച് വീണ്ടും നടപടി സ്വീകരിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

deshabhimani news

അഭയകേസ് റിപ്പോര്‍ട്ട് തിരുത്തി: ചിത്രക്കും ഗീതക്കും കുറ്റപത്രം

സിസ്റ്റര്‍ അഭയവധക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ രാസപരിശോധനാറിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയ ചീഫ് കെമിക്കല്‍ എക്സാമിനര്‍മാരായ ആര്‍ ഗീത, എം ചിത്ര എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിജെഎം കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന പരിഗണന നല്‍കി തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന ഹര്‍ജി കോടതി തള്ളി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കുറ്റം ചെയ്താല്‍ സംരക്ഷിക്കാന്‍ നിയമമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗുരുതരമായ കുറ്റമാണ് ഇരുവരും ചെയ്തത്.അഭയ കേസിലെ നിര്‍ണ്ണായകമായ വഴിത്തിരിവാണിത്. അഭയയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലാബില്‍ നിന്നും ചിത്രയും ഗീതയും ചേര്‍ന്ന് തിരുത്തല്‍ വരുത്തിയതായി തെളിഞ്ഞു. ലാബ് റിപ്പോര്‍ട്ടില്‍ പോസിറ്റീവ് എന്നുള്ള സ്ഥലങ്ങളിലെല്ലാം നെഗറ്റീവ് എന്ന് തിരുത്തിയിട്ടുണ്ട്. പുരുഷബീജം കണ്ടെത്തി എന്നത് കണ്ടെത്തിയിട്ടില്ല എന്നാക്കിയിട്ടുണ്ട്. എട്ട് സ്ഥലങ്ങളില്‍ ചുരണ്ടിമാറ്റിയതായും നിരവധി തിരുത്തലുകള്‍ നടത്തിയതായും കോടതി കണ്ടെത്തി.

ആദ്യത്തെ ലാബ് പരിശോധനാറിപ്പോര്‍ട്ടിന്റെ വര്‍ക്ക് രജിസ്റ്റര്‍ സിജെഎം കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. ശരിയായ വിവരങ്ങള്‍ ഇതിലുണ്ട്. ഇതാണ് കോടതി ആധികാരികമായി പരിഗണിച്ചത്. പ്രതികളെ രക്ഷപ്പെടുത്താനായി ചിത്രയും ഗീതയും മനപൂര്‍വ്വം തെളിവു നശിപ്പിച്ചു. വ്യാജരേഖ ചമക്കല്‍ , ഗൂഡാലോചന, എന്നീ കുറ്റങ്ങള്‍ ഇരുവരും ചെയ്തതായി തെളിഞ്ഞു. പ്രതികള്‍ ഹാജരാകാത്തതിനാലാണ് ഇന്ന് കുറ്റപത്രം നല്‍കാത്തത്.ജഡ്ജി ചെറിയാന്‍വര്‍ഗീസാണ് ഉത്തരവിട്ടത്.

ജോമോന്‍പുത്തന്‍പുരക്കലാണ് സ്വകാര്യഹര്‍ജി നല്‍കിയത്. വാദിഭാഗത്തിനുവേണ്ടി പുഞ്ചക്കര ജി രവീന്ദ്രന്‍നായര്‍ ഹാജരായി

deshabhimani news

പശ്ചിമ ബംഗാള്‍ അര്‍ധ ഫാസിസത്തിലേക്കോ

അധികാരത്തിന്റെ ഹുങ്ക് അതിന്റെ എല്ലാ ഭീകരതയോടുംകൂടി നടപ്പാക്കുകയാണ് പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി. ഗ്രാമങ്ങളിലും നഗരങ്ങളിലും സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. തെരഞ്ഞെടുപ്പിനു മുമ്പ് മാവോയിസ്റ്റുകളുമായി ചേര്‍ന്ന് ബംഗാളില്‍ വ്യാപകമായ അക്രമം മമതയും കൂട്ടരും അഴിച്ചുവിട്ടിരുന്നു. അധികാരം കിട്ടിയതോടെ അത് മാരകശക്തിയാര്‍ജിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേദിവസം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെ വധിച്ചുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളി ജനതയുടെ മനസ്സില്‍ തീ കോരിയിട്ടത്. അധികാരമേറ്റ് രണ്ടാഴ്ച തികയുംമുമ്പ് 10 ഉശിരന്‍ സഖാക്കളെയാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന് നഷ്ടമായത്.

മെയ് 19ന് ദുര്‍ഗാപ്പുരില്‍ രാംപ്രവേശ് റായ്, മുന്ദകല റായ് എന്നീ സിപിഐ എം പ്രവര്‍ത്തകരെയും ചോപ്ഡയില്‍ ദഹിറുദീന്‍ എന്ന പ്രവര്‍ത്തകനെയും കൊന്നു. മെയ് 21ന് മഡ്ഗ്രാമില്‍ മുഹമ്മദ് ഖൊദറാഖയെ കൊലപ്പെടുത്തി. 23ന് ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ബൗരിപുരില്‍ ഗ്രാമീണ ഡോക്ടര്‍ അമല്‍ സമദ്ദാറിനെ തൃണമൂല്‍ അക്രമികള്‍ കൊന്നു. മെയ് 24ന് മൂര്‍ഷിദാബാദ് ജില്ലയിലെ ബേല്‍ഡംഗയില്‍ സിപിഐ എം പ്രവര്‍ത്തകനായ മഹബുല്‍ ഷേഖിനെ അടിച്ചും മകന്‍ മൊഫാസേര്‍ ഷേഖിനെ ചുട്ടും കൊലപ്പെടുത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രികളിലാണ്. പല വിധത്തിലും സിപിഐ എം, ഇടതുപക്ഷ പ്രവര്‍ത്തകരെ മമതയുടെ ഗുണ്ടകളും മാവോയിസ്റ്റുകളും വേട്ടയാടുന്നുണ്ട്. സിപിഐ എം ഓഫീസുകള്‍ക്കും വീടുകള്‍ക്കും അടുത്ത് ആയുധങ്ങള്‍ രഹസ്യമായി കുഴിച്ചിട്ടശേഷം റെയ്ഡ് നടത്തി നിരപരാധികളെ അറസ്റ്റ് ചെയ്യുക, പൊലീസിനെ സ്വാധീനിച്ച് നിരപരാധികളുടെ മേല്‍ കുറ്റം ചുമത്തി ജയിലിലടയ്ക്കുക തുടങ്ങി നിയമവാഴ്ചയെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചുകൊണ്ടുള്ള കൊടുംക്രൂരതയാണ് ബംഗാളി ജനതയോട് മമതയും അവരുടെ പാര്‍ടിക്കാരും ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പം നിന്ന പശ്ചിമ മേദിനിപ്പുര്‍ , ബാങ്കുറ, പുരൂളിയ, ഹൂഗ്ലി, ബര്‍ധമാന്‍ തുടങ്ങിയ ജില്ലകളിലാണ് ആയുധം പിടിക്കലും ആക്രമണവും വ്യാപകമായി അരങ്ങേറുന്നത്. ജനങ്ങളെ പേടിപ്പിച്ച് വരുതിയില്‍ കൊണ്ടുവരിക എന്നതാണ് തന്ത്രം. മെയ് 14ന് ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ മിനാഖയിലെ തെഗോറിയ ഗ്രാമത്തില്‍ തൃണമൂല്‍ അക്രമികള്‍ പുരുഷന്‍മാരെ അടിച്ചോടിച്ചശേഷം നാല് സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്തു. സിപിഐ എം അനുഭാവികളും ന്യൂനപക്ഷ സമുദായത്തില്‍പെട്ടവരുമാണ് ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ . സ്ത്രീകളുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന മമത ഈ സംഭവത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല. സിഐടിയു ഓഫീസുകള്‍ പിടിച്ചെടുക്കുക, തൊഴിലാളികളെ ഭീഷണിപ്പെടുത്തി തൃണമൂല്‍ യൂണിയനില്‍ ചേര്‍ക്കുക, എതിര്‍ യൂണിയനില്‍പെട്ടവരെ തൊഴിലെടുക്കാന്‍ സമ്മതിക്കാതിരിക്കുക തുടങ്ങിയ ജനാധിപത്യ ധ്വംസനങ്ങളും നടമാടുകയാണ്.

മാവോയിസ്റ്റ് ഭീഷണിയുള്ള ചില പ്രദേശങ്ങള്‍ ഒഴികെ മെയ് 13 വരെ പശ്ചിമ ബംഗാള്‍ ശാന്തമായിരുന്നു. എന്നാല്‍ , ഇന്ന് സ്ഥിതി ആകെ മാറിയിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ഹിറ്റ്ലറുടെ ജര്‍മനിയുടെ അവസ്ഥയിലാണ് ഇന്ന് ബംഗാള്‍ . ഹിറ്റ്ലര്‍ ജൂതന്‍മാരെയും കമ്യൂണിസ്റ്റുകാരെയുമാണ് കൊന്നൊടുക്കിയതെങ്കില്‍ മമത കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. മമതയുടെ നരമേധം കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ് കേന്ദ്രം ഭരിക്കുന്ന യുപിഎ. ക്രമസമാധാനനില പാടെ തകരാറിലായിട്ടും അതേക്കുറിച്ച് ഒരക്ഷരം ശബ്ദിക്കാന്‍ കേന്ദ്രസര്‍ക്കാരോ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയോ തയ്യാറായിട്ടില്ല. യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂലിനെ പിണക്കുന്നത് ഓര്‍ക്കാന്‍പോലും അവര്‍ക്കാകാത്ത നിലയാണ്. ബംഗാളിലെ കോണ്‍ഗ്രസാണ് അക്രമങ്ങള്‍ക്കെതിരെ അല്‍പ്പമെങ്കിലും ശബ്ദമുയര്‍ത്തിയത്. ആയുധം പിടിച്ചെടുക്കല്‍ നാടകത്തിനും അതിന്റെ പേരില്‍ നടക്കുന്ന അക്രമത്തിനുമെതിരെ പിസിസി പ്രസിഡന്റും മന്ത്രിയുമായ മനാസ് ഭുനിയ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ , മമതയുടെ കാരുണ്യത്തില്‍ കഴിയുന്ന കോണ്‍ഗ്രസിന്റെ ശബ്ദം ബംഗാളില്‍ ദുര്‍ബലമാണ്. തങ്ങളെ അനുസരിക്കാത്ത പൊലീസുകാരെപ്പോലും മമതയുടെ ഗുണ്ടകള്‍ വെറുതെവിടുന്നില്ല.

സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് ഓഫീസര്‍ മണിക് ചക്രവര്‍ത്തിയെ തല്ലിച്ചതച്ചത് കഴിഞ്ഞദിവസമാണ്. ഇങ്ങനെ വനിതാഹിറ്റ്ലര്‍ മാതൃകയില്‍ ബംഗാളില്‍ വാഴുകയാണ് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മമത. തെരഞ്ഞെടുപ്പ് വിജയം എല്ലാക്കാലത്തേക്കുമുള്ളതല്ലെന്നും അഞ്ച് വര്‍ഷംമാത്രമാണ് കാലാവധിയെന്നും മമതയും കൂട്ടരും ഓര്‍ക്കുന്നത് നന്ന്. കൊട്ടിഘോഷിക്കപ്പെട്ട "പരിവര്‍ത്തന"ത്തിനു വേണ്ടി തൃണമൂലിന് വോട്ട് ചെയ്ത ബംഗാളിജനതയെ ഭരണത്തിന്റെ ആദ്യ ദിനങ്ങളില്‍ത്തന്നെ മമത തോക്കിന്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു. കോണ്‍ഗ്രസ് പിന്തുണയോടെയും മാവോയിസ്റ്റ് സഹായത്തോടെയുമുള്ള ഈ തൃണമൂല്‍ ഭീകരവാഴ്ച സിദ്ധാര്‍ഥ ശങ്കര്‍റായിയുടെ അര്‍ധഫാസിസ്റ്റ് ഭീകരതയോട് തുല്യംനില്‍ക്കുന്നു. ജനതയ്ക്കെതിരായ ഈ യുദ്ധത്തിനെതിരെ ഉശിരന്‍ പോരാട്ടത്തിന് അമാന്തിച്ചാല്‍ രാജ്യം അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. പശ്ചിമ ബംഗാളിന്റെ സമാധാനത്തിനുവേണ്ടി; ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി; നരമേധ രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന ചെറുത്തുനില്‍പ്പിന് രാജ്യത്തിന്റെയാകെ പിന്തുണ ഉണ്ടാകേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 310511

രാഹുല്‍ മങ്ങുന്നു നേതാക്കള്‍ പ്രിയങ്കയ്ക്കു പിന്നാലെ

പ്രിയങ്കഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ വീണ്ടും ഉയരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വസന്ത് സാഠെയാണ് ഈ ആവശ്യം ആദ്യം മുന്നോട്ടുവച്ചത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ പ്രിയങ്ക ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനും പ്രചാരണം നടത്താനും തയ്യാറാകണമെന്നാണ് വസന്ത് സാഠെയുടെ അഭിപ്രായം. കര്‍ണാടകത്തില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജാഫര്‍ ഷെരീഫും പ്രിയങ്ക സജീവരാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന ആവശ്യം ആവര്‍ത്തിച്ചു. രൂപത്തില്‍ ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്കയ്ക്ക് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ മനസ്സ് കീഴടക്കാനും എളുപ്പത്തില്‍ കഴിയുമെന്നാണ്ജാഫര്‍ ഷെരീഫിന്റെ അവകാശവാദം. ഇരുവരും ഒരുപോലെ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു അഭിപ്രായം പ്രസക്തമാണ്.

സോണിയ ഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരനായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ഗാന്ധിയേക്കാള്‍ ജനപ്രീതി പ്രിയങ്കയ്ക്കാണ് എന്നത്. സോണിയ മത്സരിക്കുന്ന റായ്ബറേലിയിലും രാഹുല്‍ മത്സരിക്കുന്ന അമേത്തിയിലും മാത്രമേ പ്രിയങ്ക ഇതുവരെ പ്രചാരണം നടത്തിയിട്ടുള്ളൂ (2004ലും 2009ലും). അവര്‍ ഉത്തര്‍പ്രദേശിലെങ്ങും പ്രചാരണം നടത്തണമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയുടെ ആവശ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവും ഇന്ദിരാഗാന്ധിയുടെ ഉപജാപകസംഘത്തിലെ അംഗവുമായിരുന്ന ആര്‍ കെ ധവാനും രാഹുലിന്റെ ഇപ്പോഴത്തെ പോക്കിനെ വിമര്‍ശിച്ചു. രാജീവ് ഗാന്ധിയെ നശിപ്പിച്ചത് അദ്ദേഹത്തിന്റെ ചുറ്റും കൂടിയ ബന്ധുക്കളും സുഹൃത്തുക്കളുമാണെന്നും ആ തെറ്റ് ആവര്‍ത്തിക്കരുതെന്നുമാണ് ധവാന്‍ നല്‍കുന്ന ഉപദേശം. ധവാന്റെ ഒളിയമ്പ് രാഹുല്‍ഗാന്ധിയെ നിഴല്‍പോലെ പിന്തുടരുന്ന ദിഗ്വിജയ് സിങ്ങിനെ ഉന്നംവച്ചാണെന്ന് കോണ്‍ഗ്രസുകാര്‍തന്നെ അടക്കം പറയുന്നു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തെ അടുത്തുകണ്ട നേതാക്കളാണ് സാഠെയും ജാഫര്‍ ഷെരീഫും ധവാനും. ഇവര്‍ മൂന്നുപേരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യം രാഹുല്‍ എന്ന നേതാവ് പ്രതീക്ഷിച്ച രീതിയില്‍ നേതൃപാടവം കാണിക്കുന്നില്ലെന്നാണ്. അല്ലെങ്കില്‍ ഒരു നേതാവെന്ന നിലയില്‍ രാഹുല്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന്. അതിനാല്‍ പ്രിയങ്ക നേതൃത്വത്തിലേക്ക് വരണമെന്നാണ് ഇവരുടെ ആവശ്യം. ഉത്തര്‍പ്രദേശ് സംസ്ഥാന കോണ്‍ഗ്രസിന്റെ കണ്‍വന്‍ഷന്‍ വാരാണസിയില്‍ നടന്നപ്പോള്‍ അവിടെ പല നേതാക്കളും രാഹുലിന്റെ പ്രകടനം വേണ്ടത്ര വിജയിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. രാഹുല്‍ പ്രഭാവം മങ്ങുകയാണെന്ന സന്ദേശമാണ് ഈ കണ്‍വന്‍ഷനില്‍ ഉയര്‍ന്നത്. ഇത്തരമൊരു ചിന്താഗതിക്ക് പ്രധാന അടിസ്ഥാനം അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടികളും ബട്ട പര്‍സോള്‍ ഗ്രാമത്തില്‍ രാഹുല്‍ഗാന്ധിയുടെ പാളിപ്പോയ സന്ദര്‍ശനവുമാണ്.

ഉത്തര്‍പ്രദേശിലെ മായാവതി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നയത്തിനെതിരെ ബട്ട പര്‍സോള്‍ ഗ്രാമത്തിലെ കര്‍ഷകര്‍ നടത്തിയ സമരത്തിന് പിന്തുണയുമായി എത്തിയ രാഹുല്‍ നടത്തിയ പ്രസ്താവന കോണ്‍ഗ്രസുകാരെപ്പോലും അത്ഭുതപ്പെടുത്തി. ഗ്രാമത്തില്‍ പൊലീസുകാര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്തുവെന്നും കൂട്ടക്കൊല നടത്തിയെന്നും രാഹുല്‍ ആരോപിച്ചു. ഇത് വാസ്തവവിരുദ്ധമാണെന്ന് ഗ്രാമവാസികളും മായാവതി സര്‍ക്കാരും ഒരുപോലെ പറഞ്ഞു. ഇതോടെ രാഹുലിന്റെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. രാഹുലിനെക്കുറിച്ച് ധവാന്റെ അഭിപ്രായപ്രകടനത്തിന്റെ പ്രധാനകാരണവും ഇതുതന്നെ. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ബ്രിഗേഡിനുണ്ടായ പരാജയവും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചു. കേരളത്തില്‍ രാഹുലിന്റെ പ്രത്യേക പട്ടികയില്‍നിന്ന് മത്സരിച്ച കെ ടി ബെന്നി, ആദം മുല്‍സി തുടങ്ങി പലരും തോറ്റമ്പി. തമിഴ്നാട്ടിലും രാഹുലിന്റെ അമൂല്‍ ബേബിമാര്‍ കനത്ത പരാജയം രുചിച്ചു. 13 ലക്ഷം യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളുള്ള തമിഴ്നാട്ടില്‍ നിന്ന് മത്സരിച്ച ഒമ്പതുപേരും തോറ്റു. തമിഴ്നാട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം യുവരാജും ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതിമണിയും പരാജയപ്പെട്ടവരില്‍പെടും. തമിഴ്നാട്ടില്‍ "കാമരാജ് ഭരണം" സ്ഥാപിക്കുമെന്ന രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം വീണ്‍വാക്കായി. സംസ്ഥാനത്ത് ഡിഎംകെയുമായി അടിപിടികൂടി വാങ്ങിയ 68 സീറ്റില്‍ അഞ്ച് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. സിപിഐ എമ്മിന് 10 ഉം സിപിഐക്ക് ഒമ്പതും സീറ്റ് ഇവിടെ ലഭിച്ചപ്പോഴാണ് ഇന്ത്യ ഭരിക്കുന്ന യുപിഎയിലെ പ്രബല കക്ഷിയുടെ ഈ ദയനീയ പ്രകടനം. പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തങ്കബാലു ഉള്‍പ്പെടെ പരാജയപ്പെട്ടു. അയല്‍ സംസ്ഥാനമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായി. രാഹുല്‍ പ്രചാരണം നടത്തിയിട്ടും യൂത്ത് കോണ്‍ഗ്രസ് നേതാവായ മുത്തുകുമാരസ്വാമി രക്ഷപ്പെട്ടില്ല. പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സഖ്യം വലിയ ഭൂരിപക്ഷം നേടിയപ്പോഴും രാഹുലിന്റെ ഒമ്പത് സ്ഥാനാര്‍ഥികളില്‍ നാലുപേര്‍മാത്രമാണ് വിജയിച്ചത്.
ആന്ധ്രപ്രദേശിലാകട്ടെ കോണ്‍ഗ്രസിന്റെ അടിത്തറതന്നെ ഇളകുകയാണെന്ന് കഡപ്പ ലോക്സഭാ മണ്ഡലത്തിലും പുലിവേന്തല നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. കഡപ്പയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന് രൂപം നല്‍കിയ ജഗന്‍മോഹന്‍റെഡ്ഡി അഞ്ചര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചപ്പോള്‍ പുലിവേന്തലയില്‍ വൈ എസ് ആറിന്റെ വിധവ അറുപതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രണ്ടിടത്തും കോണ്‍ഗ്രസിന് കെട്ടിവച്ച കാശ് നഷ്ടമായി. കഡപ്പയില്‍ മന്ത്രിയെ നിര്‍ത്തിയാണ് ജഗനെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതെങ്കില്‍ പുലിവേന്തലയില്‍ വൈ എസ് ആറിന്റെ സഹോദരനെയാണ് സീറ്റ് പിടിക്കാന്‍ ചുമതലപ്പെടുത്തിയത്.എന്നാല്‍ , ആ തന്ത്രമൊന്നും ഫലിച്ചില്ല. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് സാരം. കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാസീറ്റും ബിജെപി നേടി.അഴിമതിയുടെ പ്രതീകമായിട്ടുപോലും ബിജെപിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് നാല്സീറ്റ് മാത്രം. രാഹുല്‍ഗാന്ധി 17 ജില്ലയിലായി 22 മണ്ഡലങ്ങളില്‍ പ്രചാരണം നടത്തിയെങ്കിലും ഒരിടത്തു മാത്രമാണ് വിജയിക്കാനായത്. രാഹുല്‍ പ്രചാരണം നടത്താത്ത മൂന്നിടത്താണ് കോണ്‍ഗ്രസ്് വിജയിച്ചത്്. സോണിയ, രാഹുല്‍ നേതൃത്വംകൊണ്ട് മാത്രം രക്ഷപ്പെടാന്‍ കഴിയില്ലെന്ന ബോധം കോണ്‍ഗ്രസില്‍ ഇന്ന് വ്യാപകമാണ്. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 21 സീറ്റ് ലഭിച്ചപ്പോള്‍ രാഹുല്‍ മാജിക്കാണ് ഈ വിജയത്തിനു പിന്നിലെന്ന് സ്തുതിപാഠകവൃന്ദം പാടിപ്പുകഴ്ത്തി. എന്നാല്‍ , പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി. സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 18 മണ്ഡലങ്ങളില്‍ പതിനാല് സീറ്റും കോണ്‍ഗ്രസ് വിമതനായ റായ്ബറേലി എംഎല്‍എ അഖിലേഷ് സിങ്ങിന്റെ ആള്‍ക്കാര്‍ ജയിച്ചു. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തര്‍പ്രദേശിലെ ഇട്ട ജില്ലയിലെ നിഥൗലികനാലിലും ലക്കിംപുര്‍ ഖേരി ജില്ലയിലെ ലക്കിംപുര്‍ സദറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. ബിഎസ്പി ഈ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നിട്ടുപോലും അതിന്റെ ഗുണം വോട്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. രണ്ടിടത്തും സമാജ്വാദി പാര്‍ടിയാണ് വന്‍ ഭൂരിപക്ഷത്തിന് ജയിച്ചത്. നിഥൗലിയില്‍ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ലക്കിംപുരിലെ തോല്‍വി ഇതിലും ദയനീയമാണ്. സ്ഥലം എംപി കോണ്‍ഗ്രസിന്റെ സഫര്‍അലി നഖ്വിയുടെ മകന്‍ സൈഫ് അലി നഖ്വിക്ക് കെട്ടിവച്ച കാശ് നഷ്ടമായി.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ദൊമരിയാഗഞ്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന പ്രചാരണം പൊള്ളയാണെന്ന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. അങ്ങനെ രാഹുലിന്റെ "മിഷന്‍ 2012" ഉത്തര്‍പ്രദേശില്‍ അകാലചരമമടയുകയാണ്. മായാവതിയെ പിടിച്ചുകെട്ടാന്‍ രാഹുലിനെക്കൊണ്ട് കഴിയില്ലെന്ന യാഥാര്‍ഥ്യം രണ്ട് വര്‍ഷത്തിനകം കോണ്‍ഗ്രസുകാര്‍ക്കുതന്നെ ബോധ്യപ്പെട്ടു കഴിഞ്ഞു. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ കടമെടുത്ത് ഉത്തര്‍പ്രദേശിലെ ഓരോ ഗ്രാമത്തില്‍നിന്നും സമരം ആരംഭിക്കുമെന്ന് രാഹുല്‍ഗാന്ധി പ്രസംഗിക്കുമ്പോഴും അവശേഷിക്കുന്ന ചോദ്യമിതാണ്. ഗ്രാമങ്ങളിലെ ജനങ്ങളെക്കൊണ്ട് കോണ്‍ഗ്രസിന്റെ പാതകയേന്താന്‍ പ്രേരിപ്പിക്കേണ്ട സംഘടനയും കേഡര്‍മാരും എവിടെയുണ്ടാകും? അതിനായി രാഹുല്‍ ഗാന്ധി എന്തു ചെയ്തു? ഉത്തരം നിരാശാജനകമാണ്. ഇതില്‍നിന്നാണ് പ്രിയങ്ക വരട്ടെ എന്ന കാഹളം ഉയരുന്നത്.

വി.ബി.പരമേശ്വരന്‍ ദേശാഭിമാനി 310511

Monday, May 30, 2011

അവര്‍ പറയുന്നു 1

കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കാനുള്ള ചങ്കൂറ്റം ഉമ്മന്‍ചാണ്ടിക്കില്ല: വി എസ്

ആലപ്പുഴ: വകുപ്പ് വിഭജനക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ എതിര്‍ത്തുപറയാനുള്ള ചങ്കൂറ്റം ഉമ്മന്‍ചാണ്ടിക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിപിഐ എം കണ്ണര്‍കാട് ലോക്കല്‍കമ്മറ്റി ഓഫീസായ പി ആര്‍ തങ്കപ്പന്‍ സ്മാരകം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞാലിക്കുട്ടി ഒന്നു സൂക്ഷിച്ചു നോക്കിയാല്‍ മുഖ്യമന്ത്രി ഇരിക്കുന്നിടം നനയും. അസംബ്ലി നടക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് മൂത്രം ഒഴിക്കാന്‍ പോലും പോകാനാകാത്ത അവസ്ഥയാണ്. അത്രയേറെ കരുതലോടെയാണ് കേരളജനത യുഡിഎഫിനെ വെച്ചുകെട്ടിയിരിക്കുന്നത്. യുഡിഎഫ് മന്ത്രിമാര്‍ക്ക് നല്‍കിയ വകുപ്പുകളില്‍ ഓരോന്നിലും കൈയേറ്റം നടക്കുകയാണ്. ഇത് സംബന്ധിച്ച് പരാതി പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി കൂട്ടാക്കുന്നില്ല. പഞ്ചായത്തുകളില്‍ ഗ്രാമ ഭരണം എന്ന വകുപ്പ് മാത്രം ലീഗ് മന്ത്രിയായ മുനീറിന് നല്‍കി. കോര്‍പറേഷനും മുനിസിപ്പാലിറ്റിയും കുഞ്ഞാലിക്കുട്ടി കൈവശം വച്ചിരിക്കുകയാണ്. നഗരങ്ങളില്‍ ഉയര്‍ന്നുപൊങ്ങുന്ന വലിയ കെട്ടിടങ്ങളുടെ അപേക്ഷയുമായി വരുന്നവരുടെ കൈയില്‍ നിന്നും പണം പിരിക്കുന്നതിനാണിത്. ഇങ്ങനെ ലഭിക്കുന്ന പണം മുനീറിന് കിട്ടാതെ സ്വന്തം പോക്കറ്റില്‍ വീഴണമെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്. ഒരു വകുപ്പിന് മൂന്നു മന്ത്രിമാരുള്ള സ്ഥിതിയാണ്. വകുപ്പു വിഭജനം സംബന്ധിച്ച വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിട്ടുണ്ടെന്നു വി എസ് പറഞ്ഞു. യോഗത്തില്‍ ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനായി.

ഭരണനിയന്ത്രണം ലീഗിന്: കോടിയേരി

തലശേരി: സംസ്ഥാന ഭരണത്തിന്റെ നിയന്ത്രണം മുസ്ലിംലീഗ് ഏറ്റെടുത്തിരിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലിംലീഗ് മന്ത്രിമാരെ മാത്രമല്ല, വകുപ്പുകളും ഇത്തവണ പാണക്കാട് തങ്ങളാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാണ് മന്ത്രിമാരുടെ വകുപ്പുകള്‍ സാധാരണ നിശ്ചയിക്കുക. ഇത്തവണ അതുണ്ടായില്ല. തലശേരി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുവിഭജനത്തോടെ യുഡിഎഫില്‍ അടിയാണ്. വകുപ്പുകള്‍ പോരാതെ വന്നപ്പോള്‍ വെട്ടിമുറിക്കാന്‍ തുടങ്ങി. തദ്ദേശഭരണവകുപ്പിന് ഇപ്പോള്‍ മൂന്ന് മന്ത്രിമാരാണ്. സാംസ്കാരിക വകുപ്പിനും മന്ത്രിമാര്‍ മൂന്നായി. സിനിമക്ക് ഒരു മന്ത്രി, നാടകത്തിന് മറ്റൊരാള്‍ ഇങ്ങനെ പോകുന്നു വകുപ്പുകള്‍ . തലങ്ങും വിലങ്ങും വകുപ്പുകള്‍ മുറിച്ച് മന്ത്രിസഭാ രൂപീകരണംതന്നെ അപഹാസ്യമാക്കി.

ജനവിരുദ്ധ നടപടികളുടെ ഘോഷയാത്രയാണിപ്പോള്‍ . പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് രാജ്യത്തെ ശിക്ഷിച്ചത്. ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം പത്തു ലക്ഷമായി കുറയ്ക്കുകയാണ്. 20 രൂപ വരുമാനമുള്ളവരെല്ലാം എപിഎല്‍ ആകും. 24 ലക്ഷം കുടുംബങ്ങളാണ് ബിപിഎല്‍ പട്ടികയില്‍നിന്ന് പുറത്താവുക. പാവങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഒന്നൊന്നായി നിര്‍ത്തലാക്കുകയാണ്. ചെറുകിട വ്യാപാരമേഖലയിലും വിദേശനിക്ഷേപം കൊണ്ടുവരികയാണ്. രാജ്യത്തെ കോടിക്കണക്കിന് ചെറുകിട വ്യാപാരികളുടെ കഞ്ഞികുടി മുട്ടിക്കുന്ന നടപടിയാണിത്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍പോവുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ശമ്പളം കൂട്ടിക്കൊടുത്താണ് സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിച്ചത്. ഇതുമൂലം എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താന്‍ കഴിഞ്ഞു. അതാണ് ഇല്ലാതാക്കുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ ശക്തമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.

ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമം: വി എസ്


കൊച്ചി: അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി പി സി ഐപ്പിനെ നിയമിച്ചതിലൂടെ കേസുകള്‍ അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ എന്ത് കുത്സിതപ്രവൃത്തിയും ചെയ്യാന്‍ മടിക്കില്ലെന്നു വ്യക്തമായതായി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഐസ്ക്രീം കേസിലെ കഥാനായകന്‍ മന്ത്രിയായപ്പോള്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായ ആളെ അഡീഷണല്‍ എജിയായി അവരോധിച്ചത് ആരെയൊക്കയോ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ജേണലിസ്റ്റ് ഇനിഷ്യേറ്റീവിന്റെ "ജുഡീഷ്യറി, ജനാധിപത്യം, പൊതുതാല്‍പ്പര്യം" എന്ന സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

എക്സിക്യൂട്ടീവ്, ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനുതെളിവാണ് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്. ഇതില്‍ ജഡ്ജിമാരെ സ്വാധീനിച്ചുവെന്ന് വെളിപ്പെടുത്തിയത് ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കിയ മന്ത്രിയുടെ ബന്ധുതന്നെ. സ്റ്റേറ്റ് അറ്റോര്‍ണിയായിരുന്ന വ്യക്തിയാണ് ഇടനിലക്കാരനായത്. അദ്ദേഹത്തെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആരോപണവിധേയനായ ആ വ്യക്തിയെയാണ് ഇപ്പോള്‍ അഡീഷണല്‍ എജിയായി അവരോധിച്ചിരിക്കുന്നത്. എന്നാല്‍ , കേസ് അട്ടിമറിക്കാന്‍ എന്തൊക്കെ ചെയ്താലും സത്യം എല്ലാക്കാലത്തേക്കും മറച്ചുവയ്ക്കാന്‍ കഴിയുമെന്ന് കരുതുന്നത് വ്യാമോഹമാണ്. അഴിമതിക്കെതിരെ കോടതികളുടെ ശക്തമായ താക്കീത് ഉണ്ടായിട്ടുണ്ടെങ്കിലും ജുഡീഷ്യറി പൂര്‍ണമായി കുറ്റവിമുക്തമായ സംവിധാനമല്ല. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ സ്പെക്ട്രം കേസ് ആദ്യം സുപ്രീംകോടതിയില്‍ വന്നപ്പോള്‍ സമീപനം നിഷേധാത്മകമായിരുന്നു. എന്നാല്‍ , ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി എന്നിവയില്‍ കോടതി ഇടപെടല്‍ നിര്‍ണായകമായി.

ജനകീയ ജാഗ്രതയുമായി ബന്ധപ്പെട്ടാണ് കോടതികളുടെ ഇടപെടല്‍ എന്നതിനാല്‍ ജുഡീഷ്യറി നമ്മെ സംരക്ഷിച്ചുകൊള്ളും എന്നു കരുതി മാറിനില്‍ക്കുന്നത് മൗഢ്യമാണ്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി പൊതുപ്രവര്‍ത്തകരും ജനാധിപത്യപ്രസ്ഥാനങ്ങളും നടത്തുന്ന പ്രക്ഷോഭവും മാധ്യമങ്ങളുടെ വെളിപ്പെടുത്തലും കോടതി ഇടപെടലുമെല്ലാം പരസ്പരപൂരകമാണ്. എന്നാല്‍ , പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി മാധ്യമങ്ങള്‍ സ്വതന്ത്രമായി ഇടപെട്ടില്ലെങ്കില്‍ മറ്റു പ്രസ്ഥാനങ്ങള്‍ക്ക് മുന്നാട്ടുപോകാന്‍ പ്രയാസമാകും. അഴിമതിക്കെതിരായ പോരാട്ടങ്ങളെ തകര്‍ക്കാനുള്ള കുത്സിതശ്രമങ്ങളും നടക്കുന്നു. പ്രമുഖ അഭിഭാഷകരായ ശാന്തിഭൂഷണും പ്രശാന്ത് ഭൂഷണുമെതിരായ സിഡി വിവാദം അതായിരുന്നു. ഇടമലയാര്‍ കേസിലെ വിധി വന്നപ്പോള്‍ , തന്നെ പ്രതികാരദാഹിയായി ചിത്രീകരിച്ച് ഒറ്റപ്പെടുത്താന്‍ ശ്രമം നടന്നതായും വി എസ് പറഞ്ഞു. ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍നായര്‍ അധ്യക്ഷനായി. പത്രപ്രവര്‍ത്തകരായ പി രാജന്‍ , സി ഗൗരീദാസന്‍നായര്‍ , എന്‍ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

സഹകരണമേഖല കലുഷിതമാക്കുന്നതിന്എതിരെ ജാഗ്രത വേണം: പിണറായി

കണ്ണൂര്‍ : മുന്‍ യുഡിഎഫ് ഭരണകാലത്തെ നടപടികള്‍ ആവര്‍ത്തിച്ചാല്‍ സഹകരണ മേഖല കലുഷിതമാകുമെന്നും ഇതിനെതിരെ സഹകാരികള്‍ ജാഗ്രത പാലിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് മണ്ടൂര്‍ ശാഖാകെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോഴത്തെ സഹകരണമന്ത്രി സഹകാരികൂടിയാണ്. തെരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘം ഭരണസമിതികളെ അന്യായമായി പിരിച്ചുവിടില്ലെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. സഹകരണമേഖലയില്‍ മുന്‍ യുഡിഎഫ് ഭരണകാലത്തെ അനുഭവങ്ങള്‍ കടുത്തതാണ്. ആ നിലയിലേക്ക് മാറിയാല്‍ സഹകരണമേഖല കലുഷിതമാകും. വളര്‍ച്ച പിറകോട്ടടിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ സഹകരണ മേഖലയില്‍ കുതിച്ചുചാട്ടമുണ്ടായി. കേന്ദ്രസര്‍ക്കാര്‍ ആദായനികുതി ചുമത്തിയത് സഹകരണ ബാങ്കുകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നാടിന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയുന്ന രീതിയിലേക്ക് സഹകരണ ബാങ്കുകള്‍ വളരണം. ഇതിന് നിയമത്തിന്റെ പരിമിതികളുണ്ട്. സാമൂഹ്യനന്മക്കുവേണ്ടി നിയമപരിമിതി മാറ്റണം. ബാങ്കുകള്‍ക്ക് നോണ്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങളും നടത്താവുന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തണം- പിണറായി പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ക്ക് ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കണം: എസ്ആര്‍ പി

കായംകുളം: എല്ലാം ത്യജിച്ച് പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സാമാന്യജീവിതം ഉറപ്പുവരുത്തുന്നതിനുള്ള വരുമാനം നല്‍കുന്നതിനെക്കുറിച്ച് രാഷ്ട്രീയപാര്‍ടികള്‍ ചിന്തിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. എം ആര്‍ ഗോപാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും കായംകുളം ഡവലപ്മെന്റ് സുവനീര്‍ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നും പ്രതീക്ഷിക്കാതെ പൂര്‍ണമായ പൊതുപ്രവര്‍ത്തനം നടത്തുന്നവരുടെ സംരക്ഷണം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഉറപ്പുവരുത്തിയില്ലെങ്കില്‍ സംശുദ്ധമായ ജീവിതം എന്നത് പ്രയാസകരമായിരിക്കും. അഴിമതിയുടെ കറപുരളാതെ സംശുദ്ധ പൊതുജീവിതം നയിച്ച വ്യക്തിത്വമായിരുന്നു എം ആര്‍ ഗോപാലകൃഷ്ണന്‍ . ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലും നാടിന്റെ വികസനത്തില്‍ അതീവ ശ്രദ്ധചെലുത്തുകയും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവക്കുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് എസ് ആര്‍ പി അനുസ്മരിച്ചു.

ഏതു മന്ത്രിയുടെ കീഴിലെന്ന് വ്യക്തമാക്കണം: തോമസ് ഐസക്


ആലപ്പുഴ: പഞ്ചായത്തും മുനിസിപ്പാലിറ്റിയും രണ്ടു മന്ത്രിമാര്‍ക്ക് പകുത്തുനല്‍കിയ സാഹചര്യത്തില്‍ ഏതു മന്ത്രിയ്ക്കാണ് കുടുംബശ്രീയുടെ ഉത്തരവാദിത്വമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. കണ്ണര്‍കാട് ലോക്കല്‍കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മന്ത്രിയുടെ കീഴിലായിരുന്ന പഞ്ചായത്തും മുനിസിപ്പാലിറ്റിയും . രണ്ടായി പകുത്ത് ഒരു പാര്‍ടിയില്‍പ്പെട്ട രണ്ടു മന്ത്രിമാര്‍ കൈകാര്യം ചെയ്യുകയാണ്. ഇത് ശരിയല്ലെന്നു പറയാന്‍ വ്യക്തമായ കാരണമുണ്ട്. പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കുടുംബശ്രീയുണ്ട്. ഇതിന്റെ മന്ത്രി ആരെന്ന് നിശ്ചയമില്ല. മാത്രമല്ല ലോക്പാല്‍ , ഓംബുഡ്സ്മാന്‍ , അപ്പലേറ്റ് അതോറിറ്റി ഇങ്ങനെ അസംഖ്യം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ഇത് വിഷമസ്ഥിതിയിലാക്കും. അശാസ്ത്രീയമായ വകുപ്പു വിഭജനം അധികാര വികേന്ദ്രീകരണ പ്രക്രിയയെ പുറകോട്ടടിപ്പിക്കും. തങ്ങളുടെ ജനപിന്തുണ ഇത്രയേ ഉള്ളൂ എന്ന് മനസിലാക്കാതെയുള്ള അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് കഴിഞ്ഞ രണ്ടാഴ്ചയായി യുഡിഎഫ് ഭരണത്തില്‍ നടക്കുന്നത്. വകുപ്പ് വിഭജനം പുനപരിശോധിക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് ധാര്‍ഷ്ട്യമാണ്. ഇത്തരം അഹങ്കാരം പറയാനുള്ള ജനപിന്തുണ യുഡിഎഫിന് ഇല്ലെന്ന് ഭരിക്കുന്നവര്‍ മനസിലാക്കണം. എല്‍ഡിഎഫ് ബജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും അവകാശങ്ങളും പുതുക്കിയ ബജറ്റില്‍ ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ അവകാശ ആനുകൂല്യങ്ങള്‍ക്കുമേല്‍ കൈവച്ചാല്‍ ആ കൈ തട്ടിമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ : തരംതാണ ചര്‍ച്ചയാക്കി- തേറമ്പില്‍


തൃശൂര്‍ : സ്പീക്കര്‍പദവിയെ കോണ്‍ഗ്രസ് തരംതാണ ചര്‍ച്ചാവിഷയമാക്കിയത് ഒട്ടും ഭൂഷണമായില്ലെന്ന് മുന്‍സ്പീക്കര്‍കൂടിയായ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ. സ്പീക്കര്‍പദവി മാധ്യമങ്ങള്‍ക്ക് തട്ടിക്കളിക്കാന്‍ സാഹചര്യമൊരുക്കിയത് ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷംപോലും സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താനായില്ല. മുമ്പ് ഒരുകാലത്തും ഇല്ലാത്തവിധം കോണ്‍ഗ്രസ് ഈ വിഷയം വഷളാക്കി. യുഡിഎഫിന് ഭൂരിപക്ഷം വളരെ കുറവായതിനാല്‍ സ്പീക്കര്‍സ്ഥാനത്തിന് ഏറെ പ്രാധാന്യമുണ്ട്. ചുരുങ്ങിയ കാലം മാത്രമേ താന്‍ സ്പീക്കര്‍പദവി വഹിച്ചിട്ടുള്ളൂ എങ്കിലും അത്രയും കാലം നന്നായി പ്രവര്‍ത്തിച്ചതായി ജനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്നും തേറമ്പില്‍ പറഞ്ഞു.

ദേശാഭിമാനി 300511

പെട്ടിയെടുപ്പുകാരേ, അഴിമതിധീരരേ സന്തോഷിപ്പിന്‍; ഇത് ശുഭകാലം

'എന്റെ ജീവിതം തുറന്ന പുസ്തകമാണ്', 'എനിക്ക് ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചുവയ്ക്കാനില്ല' എന്നൊക്കെയുള്ള വാചകങ്ങള്‍ മുന്തിയ ഇനം രാഷ്ട്രീയനേതാക്കള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറഞ്ഞു തേഞ്ഞുപോയ ക്ലീഷേകളാണ്. ഇത്തരക്കാരുടെ ജീവിതം ഒരിക്കലും തുറക്കാത്തതും തുറന്നാല്‍ ജനം കണ്ണുപൊത്തുന്നതുമായ അത്യപൂര്‍വവും തരംതാണതുമായ പുസ്തകമായിരിക്കുമെന്ന് ഏറ്റവും കുറഞ്ഞത് കോണ്‍ഗ്രസുകാരും ലീഗുകാരും കേരള കോണ്‍ഗ്രസുകാരുമെങ്കിലും തെളിയിച്ചിട്ടുണ്ട്. മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് വിനീതരാവുന്നവര്‍ക്ക് മറച്ചുവയ്ക്കാന്‍ മാത്രമുള്ള അതിനിഗൂഢ ജീവിതമായിരിക്കും സ്വന്തം. അവയില്‍ അല്ലറചില്ലറ മറനീക്കി പുറത്തുവരുമ്പോള്‍ തന്നെ ജനം വല്ലാതെ നാണിച്ചുപോകുന്നു. 'നാണമാകുന്നു, മേനി നോവുന്നു' എന്ന പാട്ട് ഇത്തരം സന്ദര്‍ഭങ്ങളിലും പാടാവുന്നതാണെന്നാണ് അവരുടെ വിശ്വാസം.

ചില അത്യപൂര്‍വനിമിഷങ്ങളില്‍ ചിലര്‍ ജീവിതത്തെ തുറന്ന പുസ്തകമാക്കുകയും ചിലത് മറച്ചുവയ്ക്കാതെ വെളിച്ചത്തു കൊണ്ടുവരികയും ചെയ്യും. മന്ത്രിസ്ഥാനം കാക്കക്കൊത്തിപ്പോകുന്ന കസ്തൂരിമാമ്പഴമായെന്ന് തിരിച്ചറിയുമ്പോഴാണ് അത്തരം അത്യപൂര്‍വനിമിഷങ്ങള്‍ സംജാതമാകുന്നത്. 'പറയാനും വയ്യ, പറയാതിരിക്കാനും വയ്യ' എന്ന മട്ടില്‍ വീര്‍പ്പുമുട്ടുമ്പോള്‍ നേരെ ചൊവ്വേ, മുഖാമുഖമിരുന്ന് പതിയെ പതിയെ പറഞ്ഞു തുടങ്ങും. അഭിമുഖമിരിക്കുന്നയാള്‍ ചെറുതായൊന്ന് ചൂണ്ടയിട്ടാല്‍ ഹൃദയം തുറന്ന്, കരള്‍ പിളര്‍ന്ന, ഞെട്ടിപ്പിക്കുന്ന കഥകള്‍ ഒന്നൊഴിയാതെ പറയും. കരള്‍ പിളര്‍ന്ന അനുഭവക്കഥകളുമായി കെ മുരളീധരന്‍, വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവര്‍ അരങ്ങിലെത്തി ദുഃഖിതരും നിരാശരുമായ നായകന്‍മാരുടെ വേഷം ഗംഭീരമാക്കുന്നു.

പെട്ടിയെടുപ്പുകാര്‍, കാല് തിരുമ്മല്‍കാര്‍ എന്നീ വിഭാഗങ്ങള്‍ എക്കാലവും കോണ്‍ഗ്രസില്‍ അത്യന്താപേക്ഷിതമായിരുന്നു. ഇപ്പോള്‍ പക്ഷെ, പെട്ടിയെടുപ്പുകാര്‍ക്കിടയിലും കാലുതിരുമ്മല്‍കാര്‍ക്കിടയിലും പോലും ടാലന്റ് ഹണ്ട് ആരംഭിച്ചിട്ടുണ്ട്. വഴക്കത്തോടെ കാല് തിരുമ്മുന്നവര്‍ താഴത്തു വച്ചാല്‍ ഉറുമ്പരിക്കുമെന്നും തലയില്‍ വച്ചാല്‍ പേനരിക്കുമെന്നും സദാ കരുതി പെട്ടിപിടിക്കുന്നവര്‍ക്ക് മുന്തിയ പരിഗണന എന്ന നില വന്നു. മുഖം കാളക്കൂറ്റനെ പോലെയാണെങ്കിലും 'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം' എന്ന് നല്ല ഈണത്തിലും താളത്തിലും ചൊല്ലണം. അഴിമതിയുടെ ദുര്‍ഗന്ധം വമിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ 'അങ്ങയെപ്പോലൊരു ആദര്‍ശധീരന്‍ ആരുണ്ടീയുലകില്‍' എന്ന് ഒച്ചയുയര്‍ത്തി പറയണം.

പെട്ടിയെടുപ്പ് ഡല്‍ഹിയില്‍ നടത്തുന്നവര്‍ കേരളത്തില്‍ വാഴിക്കപ്പെടും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആ കര്‍മ്മം സമുചിതമായി നിറവേറ്റുന്നവര്‍ മന്ത്രിസഭ മുതല്‍ പി സി സി, ഡി സി സി എന്നിത്യാദി അന്നഭോജനശാലകളില്‍ വരെ നിയോഗിക്കപ്പെടും.

ഈണത്തിലും താളത്തിലും പിന്നോക്കമാണ് കെ മുരളീധരനും വി ഡി സതീശനും പ്രതാപനും തേറമ്പിലും. മുരളിക്ക് ശബ്ദസൗകുമാര്യമില്ല, സതീശന് താളബോധമില്ല, പ്രതാപന് രണ്ടുമില്ല, തേറമ്പിലിന്റെ ശബ്ദം സ്‌ത്രൈണസ്വഭാവത്തിലുള്ളതായിപ്പോയി. അല്ലാതെ വാഴ്ത്തുപാട്ടുകള്‍ വില്ലടിച്ചാന്‍പാട്ടായി അവതരിപ്പിക്കാത്തതു കൊണ്ടല്ല സ്ഥാനഭംഗമുണ്ടായത്.
നിരാശാഭരിതരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഈ ദുരിതകാലത്ത് പ്രചുരപ്രചാരം നേടിയ വാചകങ്ങള്‍ 'സ്ഥാനത്തിനായി ഗ്രൂപ്പുകളിക്കാനില്ല, ആരുടെയും പിന്നാലെ പോകാനുമില്ല' എന്നിവയാണ്. ഇതിന്റെ പേറ്റന്റ് മറ്റു പലതിലുമെന്ന പോലെ കെ മുരളീധരനാണ്. സത്യപ്രതിജ്ഞാ ചടങ്ങ് കണ്‍കുളിര്‍ക്കെ നേരില്‍ കാണാന്‍ ഒരു പാസിനായി രാത്രി ഉറക്കമിളച്ച് കാത്തിരുന്നിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് വെളുപ്പിന് വണ്ടി കയറി ഉച്ചനേരത്ത് കോഴിക്കോട്ടിനിറങ്ങിയത്. മന്ത്രിക്കസേര തരാത്തവര്‍ അച്ഛന്റെ ചിത്രം ഓടയില്‍ വലിച്ചെറിഞ്ഞ് സായൂജ്യമടഞ്ഞവര്‍ മന്ത്രിയാവുന്നത് കാണാന്‍ പോലും കസേര നല്‍കില്ലെന്നു വന്നാല്‍ എന്തു ചെയ്യും! മന്ത്രിപ്പട്ടിക പുറത്തായപ്പോള്‍ പുറപ്പെടുവിച്ച പ്രസ്താവന മൂര്‍ച്ചകൂട്ടി തട്ടിവിട്ടു. അത് ഏറ്റുപാടാന്‍ സതീശന്‍മാരും പ്രതാപന്‍മാരും തേറമ്പില്‍മാരുമുണ്ടായി. ഇനിയും പ്രതീക്ഷ വിട്ടിട്ടില്ലാത്ത കാര്‍ത്തികേയന്‍ പൂജാമുറിയിലിരുന്ന് ആരും കേള്‍ക്കാതെ അത് ചൊല്ലുന്നുണ്ട് താനും. ഗ്രൂപ്പ് കളിച്ചിട്ടും കാര്യമില്ലെന്നും മന്ത്രിക്കസേര പോയിട്ട് എം എല്‍ എ സീറ്റ് പോലും കിട്ടീല്ലെന്നും എം എം ഹസന്‍ പല്ലുരുമ്മി, മുറുമുറുത്ത് മണ്ടിനടക്കുന്നതും കാണാതിരുന്നുകൂടാ. ഗ്രൂപ്പ് കളിച്ചാല്‍ നല്ലവന്റെ, കൂടെ നില്‍ക്കുന്നവനെ ഓര്‍മ്മിക്കുകയും ചെയ്യുന്നവന്റെ ഗ്രൂപ്പ് കളിക്കണം എന്നാണ് ഹസന്റെ മറച്ചുവയ്ക്കാനില്ലാത്ത ജീവിതത്തിന്റെ സന്ദേശം.

ഇനി ഒന്നും മറച്ചുവയ്ക്കാനില്ലാത്തതുകൊണ്ടാണ് വി ഡി സതീശന്‍ ചാനല്‍മുറികളിലിരുന്ന് ദുഃഖവും അമര്‍ഷവും സങ്കടവും മറച്ചുവയ്ക്കാനാവാതെ ക്ഷുഭിതനായത്; ഞാന്‍ മജ്ജയും മാംസവുമുള്ള മനഷ്യനാണെന്ന വലിയ സത്യം വെളിപ്പെടുത്തിയത്. മജ്ജയും മാംസവുമുള്ളതു കൊണ്ട് കുത്തിയാല്‍ നോവുമെന്നാണ് സതീശന്‍ പറഞ്ഞത്.

മന്ത്രിക്കസേരയില്‍ മോഹമില്ലെന്ന് പറയാന്‍ താന്‍ വിചാരവികാരങ്ങളില്ലാത്തവനല്ലെന്ന മറച്ചുവയ്ക്കാനില്ലാത്ത ജീവിത ഏട് സതീശന്‍ സമ്മാനിച്ചു. സമുദായനേതാക്കളുടെ വീടിനു മുന്നില്‍ കൂടിക്കിടക്കുന്നവരോടും പെട്ടിയെടുപ്പുകാരോടുമുള്ള നീരസം ചാനല്‍മുറിയിലെ വെള്ളിവെളിച്ചത്തിലിരുന്ന് മാലോകരെ അറിയിച്ചു.

രാഹുല്‍ഗാന്ധിയുടെ പെട്ടിയെടുത്താല്‍ കെ പി സി സി പ്രസിഡന്റാകാമെന്നും കെ പി സി സി പ്രസിഡന്റിന്റെ പെട്ടിയെടുത്താല്‍ കേന്ദ്ര ഊര്‍ജ്ജസഹമന്ത്രിയാവാമെന്നും സംസ്ഥാന ഗതാഗത-ആരോഗ്യമന്ത്രിമാരാവാമെന്നും വിവിധയിനം മീനുകള്‍ സോണിയാഗാന്ധിക്ക് എത്തിച്ചാല്‍ സ്വതന്ത്രചുമതലയുള്ള കേന്ദ്ര ഭക്ഷ്യമന്ത്രിയാകാമെന്നും സതീശന്‍ പറയാതെ പറഞ്ഞു. നിയമസഭയില്‍ ഉറങ്ങാതിരുന്നതാണ് തന്റെ അയോഗ്യതയെന്നും നിയമസഭയിലും പാര്‍ലമെന്റിലും കൂര്‍ക്കം വലിച്ചുറങ്ങുന്നതും ഉറക്കംവരാത്ത സമയത്ത് സഭാ ക്യാന്റീനില്‍ ചായ കുടിച്ചിരിക്കുന്നതുമാണ് മന്ത്രിക്കസേരയ്ക്കുള്ള യോഗ്യതയെന്നും സതീശന്‍ ഉച്ചത്തില്‍ വരുംകാല കോണ്‍ഗ്രസുകാര്‍ക്കായി പറഞ്ഞുവച്ചിട്ടുണ്ട്.

പ്രതാപശാലിയായ പ്രതാപനും മറച്ചുവയ്ക്കാനാവാത്ത ജീവിതം പുറത്തേയ്‌ക്കെടുത്തിട്ടുണ്ട്. നിയമസഭയിലെയും പാര്‍ലമെന്റിലെയും സന്ദര്‍ശക ഗ്യാലറികളില്‍ ഇരിക്കാന്‍ പോലും യോഗ്യതയില്ലാത്തവര്‍ മന്ത്രിമാരായി, അഴിമതിയുടെ കറപുരണ്ടവര്‍ മന്ത്രിമാരായി, പഴയതുപോലെ ഇപ്പോള്‍ വെട്ടിപ്പിടിക്കാന്‍ കഴിയാത്തതുകൊണ്ട് താന്‍ തഴയപ്പെട്ടു എന്നീ തുറന്നപുസ്തകത്തിലെ മുഴുത്ത സത്യങ്ങള്‍ പ്രതാപന്‍ ചാനലുകാരെ ക്ഷണിച്ചുവരുത്തി അറിയിച്ചുകൊണ്ടിരിക്കുന്നു.

വരാനിരിക്കുന്ന കോണ്‍ഗ്രസുകാര്‍ അത്യന്താധുനിക തിരുമ്മലിലും പെട്ടിയെടുക്കലിലും വൈദഗ്ധ്യം നേടാന്‍ ഇപ്പോള്‍ മന്ത്രിമാരായവരുടെ കീഴില്‍ പ്രത്യേക ട്യൂഷനു പോകേണ്ടതാണ്. ഭാവിക്ക് വേണ്ടിയാണ്, ജീവിതത്തില്‍ കുറച്ചൊക്കെ മറച്ചുവയ്ക്കാനും ജീവിതം അടഞ്ഞ പുസ്തകമായിരിക്കാനും വേണ്ടിയാണ്. ട്യൂഷന്‍ മാസ്റ്റര്‍മാര്‍ ക്യാപിറ്റേഷന്‍ ഫീസും അമിത ഫീസും കൊടിയ സംഭാവനയും വാങ്ങാതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അവര്‍ക്ക് മുകളില്‍ രാഹുല്‍ഗാന്ധിയും ശ്രദ്ധ ചെലുത്തുന്നതാണ്.

പെട്ടിപിടിപ്പുകാര്‍ക്ക് മാത്രമല്ല നല്ല കാലം. അഴിമതിവ്യവസായത്തില്‍ ധീരതയോടെ മുന്നേറുകയും പെണ്ണ് ധനമാണെന്ന പ്രാമാണിക തത്വത്തെ മാനിച്ച്, ധനം നല്‍കി പെണ്ണിനെ ഇരയാക്കുന്നതില്‍ പ്രഗത്ഭരായവരുടെയും മോഹനകാലം കൂടിയാണ് ഒരിക്കല്‍ക്കൂടി ആഗതമായിരിക്കുന്നത്. അഴിമതിയില്‍ ഏറ്റവും കുറഞ്ഞത് ഒരു വിജിലന്‍സ്‌കേസ്, മൂന്നിലേറെ ചെക്കുതട്ടിപ്പുകേസുകള്‍, പെണ്‍വാണിഭക്കേസില്‍ വൈമുഖ്യമില്ലായ്മ എന്നിവര്‍ക്ക് അധികാരസ്ഥാനങ്ങളിലേക്ക് മുന്‍ഗണനയുള്ള നല്ല കാലമാണ്. വിജിലന്‍സ് കേസുകളുടെ പുനരന്വേഷണം നടത്തി കുറ്റം ചാര്‍ത്തപ്പെട്ടവരെ ശുദ്ധരില്‍ ശുദ്ധരും സുപ്രിംകോടതി ജയിലിലടച്ചവരെ ജയിലില്‍ നിന്നു പുറത്താക്കി മഹാന്‍മാരില്‍ മഹാനുമാക്കുന്ന പ്രത്യേക പദ്ധതി 'അതിവേഗം, ബഹുദൂരം' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ത്വരിതഗതിയില്‍ നടപ്പാക്കും. പെണ്‍വാണിഭക്കേസുകള്‍ കോടതിയില്‍ വാദിക്കാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി അതേ കാര്യത്തില്‍ അവഗാഹമായ അറിവുള്ളവരെ നിയോഗിച്ച് മാതൃകയാവും.

തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും മന്ത്രിസഭാ രൂപീകരണഘട്ടമാവുമ്പോഴും ജ്യോതിഷത്തില്‍ വിശ്വാസമേറുന്നവരാണ് കോണ്‍ഗ്രസുകാരില്‍ ഭൂരിപക്ഷവും, കോണ്‍ഗ്രസിതരില്‍ ന്യൂനപക്ഷവും. ജ്യോതിഷികളുടെ ചാകരകാലത്ത് പെട്ടിപിടിപ്പു വിരുതന്‍മാരുടെയും അഴിമതിധീരന്‍മാരുടെയും മുന്നില്‍ കവടിനിരത്തി ജ്യോതിഷികള്‍ പ്രവചിക്കുന്നു: 'ദശാസന്ധിയും കണ്ടകശനിയും മാറി, ഇനി നിങ്ങള്‍ക്ക് ശുഭകാലം; സുവര്‍ണകാലം'.

ദിഗംബരന്‍ ജനയുഗം 300511

ആന കൊടുക്കാം, ആശ കൊടുക്കാമോ ആന്റണീ?

പാര്‍ടിയുടെ പേരില്‍ സോഷ്യലിസം എന്ന് എഴുതിച്ചേര്‍ത്താല്‍ സോഷ്യലിസ്റ്റാകുമോ? വയനാട്ടുകാര്‍ പരസ്പരം ചോദിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അങ്ങനെയെങ്കില്‍ അച്ഛനും മകനുമാണ് ഏറ്റവും വലിയ സോഷ്യലിസ്റ്റ്. പേരില്‍ സോഷ്യലിസമുള്ള സ്വന്തമായി ഒരു പാര്‍ടിയുണ്ടാക്കി വലതുമുന്നണിയില്‍ എത്തിയപ്പോഴേ ഉറപ്പുകിട്ടിയതാണ്, ഭരണത്തില്‍ വന്നാല്‍ "കാര്യമായ ഉത്തരവാദിത്തം" ലഭിക്കുമെന്ന്. തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രമന്ത്രി എ കെ ആന്റണി വന്ന് കല്‍പ്പറ്റയില്‍ പ്രസംഗിച്ചത് എത്ര സന്തോഷത്തോടെയാണ് ശ്രവിച്ചത്. ആന്റണി മറന്നാലും അത് ഈ നാട്ടുകാര്‍ മറക്കുമോ?. അദ്ദേഹത്തിന് പലതും മറക്കാം. ആദര്‍ശ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേത്. അപ്പോള്‍ എല്ലാം മറക്കാനാകും. പച്ചവെള്ളം ചവച്ചുകുടിക്കണം എന്ന് പറഞ്ഞാല്‍ അതിനും റെഡി. കശ്മീര്‍ അതിര്‍ത്തിയില്‍ എത്ര ജവാന്മാര്‍ കാവല്‍ നില്‍ക്കുന്നു. പാക്കിസ്ഥാനില്‍ എത്ര ഭീകര താവളങ്ങളുണ്ട്. ഇന്ത്യന്‍ സേനയില്‍ എത്ര ബോഫോഴ്സ് തോക്ക് ഉണ്ട്. എപ്പോഴാണ് അണുബോംബ് പരീക്ഷണം നടത്തേണ്ടത്. എന്നിങ്ങനെ എത്ര കാര്യങ്ങള്‍ ഓര്‍ക്കണം.

എന്നാല്‍ ഇവിടുത്തെ പാവം നാട്ടുകാരുടെ കാര്യം അങ്ങനെയാണോ? ചെറിയ തോട്ടവും ഒരു പത്രവും അല്‍പം സ്വത്തുക്കളും നോക്കി നടത്തുന്ന ഒരാള്‍ക്ക് ആന്റണിയെപ്പോലെയൊന്നും ആകാന്‍ കഴിയില്ലല്ലോ? എങ്കിലും "അച്ഛന്റെ മകന്‍ തന്നെ, കല്‍പ്പറ്റയില്‍നിന്ന് ജയിച്ചുവന്നാല്‍ കുടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കും" എന്നെല്ലാം ആന്റണി നാട്ടുകാരെ സാക്ഷിയാക്കി പ്രസംഗിച്ചപ്പോള്‍ ആരാണ് മോഹിച്ചുപോകാത്തത്. പോരെങ്കില്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു- "അച്ഛനെപ്പോലെ കഴിവുള്ള മകനാണ്. പത്രം, റേഡിയോ, ഇപ്പോഴിതാ ചാനലും വരുന്നു. യുഡിഎഫിന് ഭാഗ്യമാണ് ഇവര്‍ . യുഡിഎഫ് വന്നാല്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കണം". 2006ലും ചുണ്ടിനും കപ്പിനും ഇടയിലാണ് മന്ത്രിക്കുപ്പായം പോയത്. അന്നും മറ്റൊരു അച്ഛന്റെ മകന്‍ രംഗത്ത് എത്തിയെങ്കിലും ഒരു തിരുവല്ലക്കാരന്‍ താടിക്കാരന്‍ അന്ന് ഇടയിലെത്തി. ഇത്തവണയെങ്കിലും ആ കസേര കിട്ടുമെന്ന് കരുതിയതാണ്. ഏതായാലും "മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയി" എന്നതുപോലെയായി വയനാട്ടിലെ കാര്യം.

മാനന്തവാടി മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയുടെ പട്ടികയില്‍നിന്ന് ഒരാള്‍ സ്ഥാനാര്‍ഥിയാകുമെന്ന് ജില്ലയിലെ ഒരു കോണ്‍ഗ്രസ്സുകാരും കരുതിയിരുന്നില്ല. ജയിക്കുമെന്നും കരുതിയില്ല. എന്നിട്ടല്ലേ അവിടുന്ന് ഒരു മന്ത്രിയുണ്ടാകും എന്ന് കരുതാന്‍ . സംഭവിച്ചതോ? ഇതാണ് കലികാല വൈഭവം എന്ന് പണ്ടുള്ളവര്‍ പറഞ്ഞത്. മറ്റുള്ളിടത്തെല്ലാം അണിനിരന്ന സുഭാഷിണികളായ നേതാക്കള്‍ പരാജയപ്പെട്ടിടത്ത് വില്ലുകുലച്ച് ജയലക്ഷ്മി ജയിച്ചു. നിനച്ചിരിക്കാതെ മന്ത്രിയുമായി. ഇവിടെയാരും പറഞ്ഞിരുന്നില്ല. "കൂടുതല്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം" എന്ന്. പറഞ്ഞതുമുഴുവന്‍ കല്‍പ്പറ്റയിലെ വീരപുത്രനെകുറിച്ചാണ്. എന്നിട്ടോ? "ആന കൊടുത്താലും ആശ കൊടുക്കരുത്" എന്നത് ആന്റണിക്കും മുല്ലപ്പള്ളിക്കും അറിഞ്ഞുകൂടാത്തതല്ലല്ലോ. അച്ഛന്റെയും മകന്റേയും സങ്കടത്തിന് ആര് സമാധാനം പറയും. ഇനി അടുത്ത തവണ സീറ്റുകിട്ടുമെന്നും ജയിക്കുമെന്നും യുഡിഎഫില്‍ ഉണ്ടാകുമെന്നും ആരുകണ്ടു. കെ കെ രാമചന്ദ്രന്‍ മാഷെക്കൂടി കരയിപ്പിച്ചാണ് സീറ്റ് ഒപ്പിച്ചെടുത്തത്. വീരപുത്രന് കല്‍പ്പറ്റ വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് കോഴിക്കോട്ട് കെപിസിസി ചേര്‍ന്നപ്പോള്‍ രാമചന്ദ്രന്‍ മാഷ് മാത്രമല്ല, ബാലചന്ദ്രനും റോസക്കുട്ടിയും എല്ലാം ഒന്നിച്ച് പറഞ്ഞതാണ്. രാമചന്ദ്രന്‍ മാഷ് തിരുവനന്തപുരത്ത്ചെന്ന് കരഞ്ഞപ്പോള്‍ ഇവടുത്തെ നേതാക്കള്‍ ചിരിച്ചു. വീരപുത്രര്‍ മന്ത്രിയാകില്ലെന്നറിഞ്ഞപ്പോഴും ചിരിച്ചു. എന്നാല്‍ പുതിയമന്ത്രിയെ കേട്ടപ്പോള്‍ അവര്‍ ശരിക്കും വാ പൊളിച്ചുപോയെന്നാണ് പറയുന്നത്.

റോസക്കുട്ടി ടീച്ചര്‍ എത്ര സമുന്നതനേതാവാണ്. എന്നിട്ടിതുവരെ മന്ത്രിയായോ. കഴിഞ്ഞതവണ കല്‍പ്പറ്റയ്ക്കോ ബത്തേരിക്കോവേണ്ടി ആഞ്ഞുപിടിച്ചതാണ്. അതുമില്ലെങ്കില്‍ തൃശൂരില്‍ ഒല്ലൂര്‍ മതിയെന്നായി. എന്നിട്ടും ആരും കനിഞ്ഞില്ല. ഇക്കുറി ടീച്ചര്‍ സീറ്റിനുവേണ്ടി ശ്രമിച്ചില്ലത്രെ. ആരും വിളിച്ചുകൊടുത്തതുമില്ല. പിന്‍കുറിപ്പ്: കഴിഞ്ഞതവണ ജയിച്ച് പോയെങ്കിലും നിയമസഭയില്‍ ഹാജര്‍ കുറവാണ് എന്ന് ആരോപണമുണ്ടായിരുന്നു. വിദേശകാര്യത്തിലാണ് താല്‍പര്യമത്രെ. അത് ഓര്‍ത്താണ് ആന്റണിയും മുല്ലപ്പള്ളിയും കുടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം എന്ന് ഉപദേശിച്ചത് എന്നും ചില സദ്ബുദ്ധികള്‍ പറയുന്നുണ്ട്.
(ഒ.വി.സുരേഷ്)

ദേശാഭിമാനി 300511

തലതിരിഞ്ഞ വകുപ്പ് വിഭജനം

വകുപ്പുവിഭജനം വികസനത്തിനോ പണമുണ്ടാക്കാനോ എന്ന കാര്യം സജീവ ചര്‍ച്ചാവിഷയമാണല്ലോ. സാങ്കേതിക ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന യുഡിഎഫ് രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരുടെ പട്ടിക അപൂര്‍ണം. പ്രധാനികള്‍ പുറത്തുതന്നെ. മുഖ്യമന്തിയുടെ വാക്ക് കടമെടുത്താല്‍ സത്യപ്രതിജ്ഞ ചെയ്തവരേക്കാള്‍ പ്രഗത്ഭര്‍ പുറത്തുണ്ട്. അതില്‍ ചിലര്‍ മന്ത്രിമാരാകാതിരുന്നതില്‍ അവരേക്കാള്‍ ദുഃഖം മുഖ്യമന്ത്രിക്ക് തന്നെയാണ്. ബാഹ്യശക്തികളുടെ സമ്മര്‍ദം കൊണ്ടല്ല സതീശനും മുരളിയും മന്ത്രിമാരാകാതിരുന്നതെന്ന് സാരം. ലീഗിലെ മന്ത്രിമാരാകട്ടെ മുനീര്‍ ഒഴികെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ശ്വവര്‍ത്തികളാണെന്ന ആക്ഷേപമുയര്‍ന്നു. മാണിയാകട്ടെ അര്‍ഹതപ്പെട്ട മൂന്നാം മന്ത്രിയെയും വകുപ്പിനെയും കുറിച്ച് ലീഗിനെപ്പോലെ പ്രഖ്യാപിക്കാതിരുന്നത് തന്റെ കൈയിലിരിക്കുന്ന വകുപ്പ് വിഭജിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടല്ല, മറിച്ച് മകന് കേന്ദ്ര സഹമന്ത്രിസ്ഥാനത്തിനു വേണ്ടിയാണ്. ഭവനനിര്‍മാണ വകുപ്പ് വേണമെങ്കില്‍ ഫ്ളാറ്റുകളും വില്ലകളുമെന്ന നിലയില്‍ രണ്ടാക്കാന്‍ കഴിയുന്നതേയുള്ളൂ.

വകുപ്പുവിഭജനവും സംയോജനവും നാടിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കു വേണ്ടിയാണ് സാധാരണ നടത്താറ്. എന്നാല്‍ , യുഡിഎഫ് ഇത്തരമൊരു ശാസ്ത്രീയ കാഴ്ചപ്പാടോടെയല്ല വകുപ്പുവിഭജനം നടത്തിയത്. എതെങ്കിലും കമീഷന്‍ റിപ്പോര്‍ട്ടും ഇതിന് അടിസ്ഥാനമാക്കിയിട്ടില്ല. പഞ്ചായത്ത്, നഗരവികസനം, ഗ്രാമവികസനം എന്നീ വകുപ്പുകള്‍ക്കായി മൂന്നു മന്ത്രിമാരും ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകള്‍ക്ക് രണ്ടു മന്ത്രിമാരും പട്ടികജാതി-പിന്നോക്ക ക്ഷേമം, പട്ടികവര്‍ഗ ക്ഷേമം എന്നീ വകുപ്പുകള്‍ക്ക് രണ്ടു മന്ത്രിമാരും കേരളത്തിലുണ്ടായി. മൂന്നുമന്ത്രിമാര്‍ കൈകാര്യം ചെയ്യേണ്ട വകുപ്പുകള്‍ ഏഴു നേതാക്കള്‍ക്കുള്ള മന്ത്രിപ്പണിയാക്കിയാല്‍ യുഡിഎഫിലെ തര്‍ക്കം പരിഹരിക്കപ്പെടുമെന്നാണ് മുഖ്യമന്ത്രി കരുതിയത്. എന്നാല്‍ , "കൂനിന്മേല്‍ കുരു" പോലെ ഈ വിഭജനം യുഡിഎഫിലെ തര്‍ക്കം ശക്തിപ്പെടുത്തിയിരിക്കുന്നു. തദ്ദേശഭരണം മൂന്നു മന്ത്രിമാര്‍ക്ക് വീതംവച്ചു നല്‍കുക വഴി കോണ്‍ഗ്രസിനും ലീഗിനും കൂടുതല്‍ പേരെ മന്ത്രിമാരാക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ ഐക്യമല്ല ഭിന്നതയാണ് ശക്തിപ്പെട്ടത്. 1952ല്‍ വികസന ബ്ലോക്ക് കൃഷിവകുപ്പിന്റെ ഭാഗമായിരുന്നു. അന്ന് കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വികസന ബ്ലോക്കുകള്‍ വഴി നടപ്പാക്കിയിരുന്നു. പിന്നീട് ഗ്രാമവികസന വകുപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ജില്ലാ ഗ്രാമവികസന ഏജന്‍സികളും ബ്ലോക്കുതല സമിതികളും ഉള്‍പ്പെടെയുള്ള ഉപദേശക സമിതികളുടെ സഹായത്തോടെ ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. കോടിക്കണക്കിനു രൂപ വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കിവന്നത് ഈ സംവിധാനങ്ങള്‍ വഴിയായിരുന്നു. പൂര്‍ണമായും ഉദ്യോഗസ്ഥ മേധാവിത്തത്തോടെയാണ് അക്കാലത്ത് വികസന പദ്ധതികള്‍ ഗ്രാമവികസന വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കിയത്.

1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആസൂത്രണവും വികസനവും ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിലായി. ജനകീയാസൂത്രണത്തിലൂടെ അധികാര വികേന്ദ്രീകരണത്തിന് രാജ്യത്തു തന്നെ മാതൃക കേരളത്തിലുണ്ടായി. അധികാര വികേന്ദ്രീകരണത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് ഗ്രാമവികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയോജിപ്പിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. ഇതുമൂലം കേന്ദ്ര ഫണ്ടിന്റെ വിനിയോഗം അഴിമതിരഹിതവും വികസനോന്മുഖമായും മാറി. ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണമാണ് തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ്. ഇന്ത്യയില്‍ അഴിമതി രഹിതമായും കാര്യക്ഷമമായും തൊഴിലുറപ്പു പദ്ധതി നടപ്പാക്കിയത് കേരളത്തിലാണെന്ന് കേന്ദ്രമന്ത്രിമാര്‍ക്കു പോലും പറയേണ്ടിവന്നു. എംപി/എംഎല്‍എമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കുന്നതിലും തദ്ദേശസ്ഥാപനങ്ങളുടെ മേല്‍നോട്ടം പലപ്പോഴും അഴിമതി തടയാന്‍ സഹായകമാണ്. ഗ്രാമവികസനം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി പ്രത്യേക വകുപ്പും മന്ത്രിയും വന്നാല്‍ ഇപ്പോഴുള്ള സംവിധാനം തകരുമെന്നു മാത്രമല്ല പഴയ ഉദ്യോഗസ്ഥരാജിലേക്ക് തിരിച്ചുപോക്കായിരിക്കും സംഭവിക്കുക. സി എഫ് തോമസ് ഗ്രാമവികസന മന്ത്രിയായിരുന്ന 2001-06ല്‍ വയനാട്ടില്‍ ഗ്രാമവികസന വകുപ്പു മുഖേന നടപ്പാക്കിയ പദ്ധതി സംബന്ധിച്ച് നിയമസഭയില്‍ രേഖാമൂലം അഴിമതി ആരോപണം ഉന്നയിക്കേണ്ടിവന്ന ഈ ലേഖകന് ബോധ്യമായത് പണി നടത്താതെ പണം കൈക്കലാക്കിയത് കരാറുകാരും ഭരണരാഷ്ട്രീയക്കാരും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് എന്നതാണ്. എന്നാല്‍ , പിന്നീടു വന്ന പാലോളിക്കെതിരെ അഞ്ചു വര്‍ഷം ഒരു അഴിമതി ആരോപണവും ഉയര്‍ന്നുവന്നില്ല. പ്രധാനമന്ത്രിയുടെ കൈയില്‍ നിന്നു രണ്ടു തവണ ഏറ്റവും മികച്ച പഞ്ചായത്തീരാജ് ഭരണത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ പാലോളിക്ക് സാധിച്ചു. മൂന്നു വകുപ്പും ഒരു മന്ത്രിയുടെ കൈയിലായതു കൊണ്ടാണ് ഈ നേട്ടമുണ്ടായത്.

2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് അധികാര വികേന്ദ്രീകരണ നടപടികള്‍ തകര്‍ക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ആദ്യം ചെയ്തത് ഗ്രാമവികസനത്തിന് പ്രത്യേകം മന്ത്രിയെ നിയോഗിക്കുകയായിരുന്നു. അപ്പോഴും തദ്ദേശവകുപ്പ് നഗരം, പഞ്ചായത്ത് എന്ന് രണ്ടാക്കിയിരുന്നില്ല. ഇപ്പോഴാകട്ടെ മൂന്നു വകുപ്പാക്കി എല്ലാം താറുമാറാക്കി. സുപ്രധാനമായ വ്യവസായം, ഐടി വകുപ്പുകള്‍ കുഞ്ഞാലിക്കുട്ടിയുടെ കൈയിലാണ്. ജോലിഭാരം ഏറെയുള്ള ഒരാള്‍ തന്നെ നഗരവികസന വകുപ്പു കൂടി ഏറ്റെടുത്തത് ദുരൂഹമാണ്. ഇതു നാടിനോടുള്ള കൂറും വികസനതാല്‍പ്പര്യവുമല്ല. തന്നെ ചാനലിലൂടെ ഒതുക്കാന്‍ ശ്രമിച്ച മുനീറിന്റെ ചിറകരിയാനുള്ള ഗൂഢതന്ത്രമാണ്. മാത്രവുമല്ല അതിനപ്പുറം എന്തോ ഒന്നാണ്. അത് വരുംദിവസങ്ങളില്‍ കണാനിരിക്കുന്നതേയുള്ളൂ. നഗരവികസനം കോടികള്‍ കൊണ്ടുള്ള "ഏര്‍പ്പാടു തന്നെയാണെന്ന" കാര്യമാണ് ഇവിടെ വ്യക്തമാകുന്നത്. കോടികളുടെ കേന്ദ്രഫണ്ട് ഒഴുകുന്നതാണ് നഗരകാര്യവകുപ്പ്. ജെഎന്‍ആര്‍യുഎം അടക്കമുള്ള കേന്ദ്ര പദ്ധതികളിലൂടെ കോടികള്‍ കൈകാര്യം ചെയ്യേണ്ട വകുപ്പാണ് ഇത്.

കേരളത്തിലെ അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും രാജ്യമാകെ മാതൃകയായി ഏറ്റെടുക്കുമ്പോഴാണ് ഇവിടെ തലതിരിഞ്ഞ വിഭജനം. എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശവകുപ്പിലാകട്ടെ നഗര-ഗ്രാമവികസനം-പഞ്ചായത്ത് വകുപ്പുകളുടെ ഏകോപനത്തിന് ഒരു കോമണ്‍സര്‍വീസ് സെക്രട്ടറിയറ്റിലടക്കം രൂപീകരിച്ചിട്ടുണ്ട്. ഈ ഏകോപനവും ഉദ്യോഗസ്ഥ പുനര്‍വിന്യാസവും അവതാളത്തിലാകുമെന്നു മാത്രമല്ല ഓംബുഡ്സ്മാന്‍ , കിലെ, അപ്പലേറ്റ് അതോറിറ്റി, കുടുംബശ്രീ മിഷന്‍ , ശുചിത്വമിഷന്‍ , ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എന്നീ സ്ഥാപനങ്ങള്‍ ഏതു മന്ത്രിയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് വ്യക്തവുമല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല ഉപസമിതികൊണ്ടു മാത്രം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനാകില്ല. ഇപ്പോള്‍ ഉദ്യോഗസ്ഥന്മാരെല്ലാം ഇരുട്ടില്‍ തപ്പുകയാണ്. ക്ഷീരവികസനവും മൃഗസംരക്ഷണവും രണ്ടു മന്ത്രിമാര്‍ കൈകാര്യം ചെയ്യുകവഴി ഭരണച്ചെലവുകള്‍ കൂട്ടാമെന്നല്ലാതെ എന്തുപ്രയോജനമാണ് ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത്. പട്ടികജാതി- പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമവകുപ്പ് ഒരു കുടക്കീഴിലായപ്പോള്‍ ഫണ്ട് വിനിയോഗം 92 ശതമാനംവരെ ആയിരുന്നെന്ന കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവം ആവേശകരമായിരുന്നു. പ്രധാനികളായ കുറേപ്പേരെ മന്ത്രിമാരാക്കാന്‍ വകുപ്പുകള്‍ അശാസ്ത്രീയമായി വിഭജിക്കുകയല്ല മറിച്ച് നിരവധി വകുപ്പ് കൈയടക്കി വച്ചവര്‍ സ്വന്തം പാര്‍ടിക്കാര്‍ക്ക് പ്രസ്തുത വകുപ്പുകള്‍ നല്‍കുകയാണ് വേണ്ടത്.

മന്ത്രിമാരുടെ എണ്ണം മുന്നണി നിശ്ചയിച്ചു കഴിഞ്ഞാല്‍ വകുപ്പുവിഭജനം മുഖ്യമന്ത്രിയുടെ ജോലിയില്‍പ്പെടുന്ന കാര്യമാണ്. ഓരോ പാര്‍ടിയും സ്വമേധയാ വകുപ്പുകള്‍ തീരുമാനിക്കുകയും വിഭജിക്കുകയും ചെയ്യുന്ന പുതിയ രീതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ലീഗിന് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ധൈര്യം ലഭിച്ചത് കോണ്‍ഗ്രസിന്റെ പരാജയം തന്നെയാണ്. ആ പരാജയം മൂടിവയ്ക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉപസമിതി രൂപീകരണം. എന്നാല്‍ , മറ്റു നാലുവകുപ്പ് വിഭജിച്ചതിന് ഏകോപന സമിതിയുണ്ടാക്കിയിട്ടുമില്ല. അത് കോണ്‍ഗ്രസ് മന്ത്രിമാര്‍ തമ്മില്‍ വിഭജിച്ചതാകാം കാരണം. ജനങ്ങളുടെ മുന്നില്‍ മന്ത്രി ഏതു പാര്‍ടിയില്‍ പെടുന്നുവെന്നതല്ല പ്രശ്നം. ഫലപ്രദമായ ഏകോപനവും അതുവഴി "ചുവപ്പുനാട"കളുടെ എണ്ണം വര്‍ധിപ്പിക്കാതെയുള്ള കാര്യക്ഷമമായ ഭരണവുമാണ്. ഇതിനെതിരായ വകുപ്പുവിഭജനം റദ്ദാക്കി തെറ്റുതിരുത്തുകയാണ് യുഡിഎഫ് നേതൃത്വം ചെയ്യേണ്ടത്.

എം വി ജയരാജന്‍ ദേശാഭിമാനി 300511

ചില്ലറ വ്യാപാരികളെ തെരുവില്‍ തള്ളരുത്

ചില്ലറവില്‍പ്പന മേഖലയില്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് നേരിട്ട് പ്രവേശനം നല്‍കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കം സാധാരണ ജനജീവിതത്തിന് കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണ്. ചെറുകിട കച്ചവടത്തിലൂടെ അന്നത്തെ അന്നത്തിന് വക കണ്ടെത്തുന്ന കോടിക്കണക്കിന് സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുന്ന നീക്കമാണത്. പട്ടിണിപ്പാവങ്ങളായ ജനങ്ങളോടല്ല തങ്ങളുടെ ആഭിമുഖ്യം എന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ തനിനിറം ഒരിക്കല്‍കൂടി അനാവരണം ചെയ്യപ്പെടുകയാണ് ഈ നടപടിയിലൂടെ. 2012 ഏപ്രില്‍മുതല്‍ ചില്ലറ വില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാനാണ് ഇപ്പോള്‍ നടപടി തുടങ്ങിയിരിക്കുന്നത്. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം സംബന്ധിച്ച ചട്ടങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയത്. വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ചിന്തിക്കുന്നതിനപ്പുറം സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞുവെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍നിന്ന് മനസിലാക്കാവുന്നത് ജനങ്ങള്‍ക്കാകെ ദോഷകരമായ നടപടിയുമായി യുപിഎ നേതൃത്വം വളരെയധികം മുന്നോട്ടു പോയി എന്നാണ്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചില്ലറവില്‍പ്പനരംഗത്തേക്ക് ബഹുരാഷ്ട്രകുത്തകക്കമ്പനികളെ അനുവദിക്കണമെന്ന് വിവിധ മന്ത്രാലയങ്ങളുടെ സംയുക്തസമിതി സര്‍ക്കാരിനോടു നിര്‍ദേശിച്ചതിനുപിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ . കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസുവിന്റെ നേതൃത്വത്തിലുള്ള സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്. നിര്‍ദേശം ചര്‍ച്ചചെയ്യുംമുമ്പേ മന്ത്രി നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ മുമ്പുതന്നെ തീരുമാനമെടുത്തിരുന്നു എന്നതാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാന്‍ നീക്കം നടത്തിയെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുമൂലമാണ് അന്ന് ആ ശ്രമം പരാജയപ്പെട്ടത്. നിലവില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ 51 ശതമാനം വിദേശനിക്ഷേപം മാത്രമാണ് ഇന്ത്യ അനുവദിച്ചത്. അടുത്ത വര്‍ഷംമുതല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും ചില്ലറവിപണി രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാള്‍മാര്‍ട്ട്, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്രകുത്തകകളാണ് ഇന്ത്യയിലേക്ക് പ്രവേശനം കാത്തു കഴിയുന്നത്. അനുമതി ലഭിച്ചാലുടന്‍ വ്യാപാരം തുടങ്ങാവുന്ന വിധത്തില്‍ ഈ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും കേന്ദ്രങ്ങള്‍ തുറന്നിട്ടുമുണ്ട്. ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിച്ചാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ഉപയോക്താക്കള്‍ നല്‍കുന്ന വിലയും തമ്മിലുള്ള അന്തരം കുറയ്ക്കാമെന്ന വാദവും മന്ത്രാലയ സമിതി മുന്നോട്ടുവച്ചിരുന്നു. വിദേശകുത്തകകള്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യ കൂടുതല്‍ ലഭ്യമാകുകയും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില കിട്ടുകയും ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ , ഇത്തരം കമ്പനികള്‍ വന്നാല്‍ വിതരണം മെച്ചപ്പെടുമെന്നും വില കുറയുമെന്നുമുള്ള ധാരണ അബദ്ധമാണെന്ന് പല രാജ്യങ്ങളുടെയും അനുഭവം നമ്മുടെ മുന്നിലുണ്ട്.

വിപണിയാകെ കൈയടക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ അവശ്യസാധനങ്ങള്‍ക്ക് വില തീരുമാനിക്കുന്നതോടെ വന്‍ വിലക്കയറ്റമാകും ഉണ്ടാകുക. ഇവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയില്ല എന്ന് അന്താരാഷ്ട്ര അനുഭവങ്ങള്‍ തെളിയിക്കുന്നുമുണ്ട്. കര്‍ഷകരിലും ഉപയോക്താക്കളിലും ഇത്തരം കമ്പനികള്‍ കുത്തകാധികാരം അടിച്ചേല്‍പ്പിക്കുകയും അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് വിലകള്‍ നിയന്ത്രിക്കുകയുംചെയ്യും എന്നതാണ് മുന്‍ അനുഭവം. താല്‍പ്പര്യത്തിനനുസരിച്ച് വിലയില്‍ കൃത്രിമം വരുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല, ലക്ഷക്കണക്കിനു ചെറുകിട അസംഘടിത ചില്ലറവ്യാപാരികളുടെ ജീവനോപാധി ഇല്ലാതാകുകയുംചെയ്യും. ഇത് രാജ്യത്തെ സാധാരണക്കാരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കും. ദിനംപ്രതി കുതിച്ചുയരുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന തൊടുന്യായം പറഞ്ഞു കുത്തകകള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചു ആനയിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വിലക്കയറ്റം പിടിച്ചുനിര്‍ത്തി ജനക്ഷേമമാണ് ലക്ഷ്യമിടുന്നതെങ്കില്‍ ചെയ്യാന്‍ ഒട്ടേറെ മറ്റു കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുണ്ട്. നിരവധി കാര്യങ്ങള്‍ ഇടതുപക്ഷമുള്‍പ്പെടെയുള്ളവര്‍ പലപ്പോഴായി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പൊതുവിതരണശൃംഖല ശക്തിപ്പെടുത്തണമെന്നും ഭക്ഷ്യധാന്യങ്ങള്‍ ദരിദ്രര്‍ക്ക് വിതരണംചെയ്യണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശംപോലും അവഗണിച്ചവരാണ് പുതിയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത്.

വില നിയന്ത്രിക്കുന്നതില്‍ അങ്ങേയറ്റം ഗുണകരമായ നടപടിയാകുമായിരുന്നു ഇത് നടപ്പാക്കിയിരുന്നെങ്കില്‍ . കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, സംഭരണ- ഗതാഗത രംഗങ്ങളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങി ഭക്ഷ്യവിലവര്‍ധന നിയന്ത്രിക്കുന്നതിന് സഹായകമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പൊതുവിതരണം ശക്തിപ്പെടുത്തുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങിയ നടപടികളെയും അവഗണിച്ചു. സാമ്രാജ്യത്വ ആഗോളവല്‍ക്കരണനയങ്ങള്‍ മുറുകെപ്പിടിക്കുന്ന സര്‍ക്കാരില്‍നിന്ന് ജനക്ഷേമ നടപടി പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ് എന്ന് അറിയാതെയല്ല, കുത്തകകളെ ഇരുകൈയും നീട്ടി സഹായിക്കുകയും പാവങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുകയും ചെയ്യുന്ന നയം ഇനിയെങ്കിലും ഉപേക്ഷിച്ചില്ലെങ്കില്‍ രാജ്യത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണെന്ന് ഓര്‍ക്കുന്നത് നന്ന്. ഈ പിന്തിരിപ്പന്‍ നടപടികള്‍ക്കെതിരെ മറ്റ് രാഷ്ട്രീയപാര്‍ടികളും സംഘടനകളും മുന്നോട്ടുവരികയാണ് ആദ്യം വേണ്ടത്. വ്യാപാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും കൊടിയുടെ നിറംമറന്ന് ഈ സമരത്തില്‍ അണിനിരക്കേണ്ടതുണ്ട്.

deshabhimani editorial 300511

കുടുംബാസൂത്രണം: ഊറ്റംകൊള്ളല്‍ സ്ത്രീയുടെ ചെലവില്‍

ആരോഗ്യരംഗത്ത് കേരളം രാജ്യത്തിനാകെ മാതൃകയാകുമ്പോഴും കുടംബാസൂത്രണത്തില്‍ നേട്ടംകൊയ്യുന്നത് സ്ത്രീയുടെ ചെലവില്‍ . വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു തയ്യാറാവുന്ന പുരുഷന്‍മാരുടെ എണ്ണം സംസ്ഥാനത്ത് നാലു ശതമാനം മാത്രം. ഉത്തരേന്ത്യയില്‍ ഇത് 50 ശതമാനമാണ്. ബോധവല്‍ക്കരണമില്ലായ്മയും പുരുഷാധിപത്യമനോഭാവവുമാണ് കേരളം ഈ രംഗത്ത് പിന്നോക്കംനില്‍ക്കാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബോധവല്‍ക്കരണം ശക്തമാക്കാന്‍ സംസ്ഥാനത്തെ തീയറ്ററുകളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പുരുഷവന്ധ്യംകരണശസ്ത്രക്രിയയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന പരസ്യം ഇപ്പോള്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചുതുടങ്ങി. ഉത്തരേന്ത്യയെ അപേക്ഷിച്ച് കേരളത്തില്‍ ഭൂരിഭാഗം പ്രസവവും ആശുപത്രികളില്‍ നടക്കുന്നതും സ്ത്രീകളുടെ വന്ധ്യകരണനിരക്ക്മാത്രം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. ആശുപത്രികളില്‍ പ്രസവത്തോടനുബന്ധിച്ചാണ് സ്ത്രീകളില്‍ വന്ധ്യംകരണശസ്ത്രക്രിയ നടത്തുന്നത്. ഇങ്ങനെയാണ് സ്ത്രീകളുടെമാത്രം ചെലവില്‍ കേരളം കുടുംബാസുത്രണത്തില്‍ കേരളം മാതൃകയായി തുടരുന്നത്.

പുരുഷ വന്ധ്യംകരണശസ്ത്രക്രിയ 10 ശതമാനമാണ് കുറഞ്ഞത് നടക്കേണ്ടതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിന് പ്രത്യേക ക്യാമ്പുകള്‍ നടത്താറുണ്ട്. കേരളത്തില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതും കുറവാണ്. പുരുഷന്‍മാര്‍ക്കുള്ള വന്ധ്യംകരണശസ്ത്രക്രിയ 99 ശതമാനംവരെ വിജയമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്ക് മേജര്‍ ശസ്ത്രക്രിയ വേണ്ടി വരുമ്പോള്‍ പുരുഷന്‍മാരുടേത് തൊലിപ്പുറമെയുള്ള ശസ്ത്രക്രിയയുടെ അത്ര റിസ്ക്കേ വരുന്നുള്ളൂ.

വന്ധ്യംകരണത്തിനു വിധേയമാകുന്ന പുരുഷന് നിലവില്‍ 1200 രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ സൗജന്യ ചികിത്സയും ഏര്‍പ്പെടുത്തും. ശസ്ത്രക്രിയ പരാജയപ്പെട്ട് വീണ്ടും കുട്ടികളുണ്ടായാല്‍ 30,000 രൂപ ഇന്‍ഷുറന്‍സ് തുകയായും നല്‍കും. സംസ്ഥാനത്ത് കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളാണ് പുരുഷവന്ധ്യംകരണശസ്ത്രക്രിയയില്‍ മികച്ച നില റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ എട്ടു മുതല്‍ 10 ശതമാനം വരെയാണ് നിരക്ക്. മറ്റു ജില്ലകളില്‍ ഒന്നോ രണ്ടോ ശതമാനമാണ് പുരുഷവന്ധ്യംകരണ ശസ്ത്രകിയ.

deshabhimani 300511

ഉത്തരേന്ത്യയിലെ തകര്‍ച്ചയ്ക്ക് കാരണം ഇന്ദിരയെന്ന് കോണ്‍ഗ്രസ് പുസ്തകം

ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കുകാരണം ഇന്ദിരാഗാന്ധിയെന്ന് കോണ്‍ഗ്രസ് ചരിത്ര പുസ്തകം. കോണ്‍ഗ്രസിന്റെ 125 വര്‍ഷത്തെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥാവലിയുടെ അഞ്ചാം വാല്യത്തിലാണ് യുപിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഇന്ദിരാഗാന്ധിയുടെ തലയിലേക്കിട്ടത്. മുതിര്‍ന്ന നേതാവ് പ്രണബ്കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഒരുസംഘം എഡിറ്റര്‍മാരാണ് പുസ്തകം തയ്യാറാക്കുന്നത്.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് വോട്ടുകളുടെ അടിത്തറ തകരാനുള്ള പ്രധാന കാരണം ഇന്ദിരാഗാന്ധി കൈക്കൊണ്ട സംഘടനാപരമായ നടപടികളാണ്. ഇതാണ് രാഹുല്‍ ഗാന്ധി വീണ്ടും പടുത്തിയര്‍ത്താന്‍ ശ്രമിക്കുന്നത്. ഒരു ചെറിയ സംഘം ആളുകളിലൂടെ മുകളില്‍നിന്ന് പാര്‍ട്ടിയെ ചലിപ്പിക്കുകയെന്ന ശൈലിയാണ് ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കുകാരണം.

എണ്‍പതുകളുടെ മധ്യത്തോടെയാണ് കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിനും വോട്ട്ബാങ്ക് അടിത്തറക്കും കാര്യമായി ഇളക്കം തട്ടിയത്. അതില്‍നിന്ന് ഇനിയും പൂര്‍ണമായും കരകയറാനായിട്ടില്ല. പാര്‍ടിയില്‍ തന്റെ പൂര്‍ണാധിപത്യം നിലനിര്‍ത്താനുള്ള അവരുടെ ശ്രമം സംഘടനക്കകത്തെ ജനാധിപത്യം ഇല്ലാതാക്കി. താഴെത്തലത്തില്‍ സംഘടന ഘടകങ്ങള്‍ നശിച്ചു. വസ്തുനിഷ്ഠമായ ചരിത്ര ഗവേഷണഗ്രന്ഥമാണ് തയ്യാറാക്കുന്നതെന്ന് ആമുഖത്തില്‍ പ്രണബ് മുഖര്‍ജി പറയുന്നു.

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതകള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ടികള്‍ നേരത്തെ ഉന്നയിച്ച ആരോപണം കോണ്‍ഗ്രസ് ഔദ്യോഗികമായിത്തന്നെ ശരിവയ്ക്കുകയാണ് ഈ പുസ്തകത്തിലൂടെ. അതേസമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രമല്ല ഇതെന്നും മുഖര്‍ജി വ്യക്തമാക്കുന്നു.

1964 മുതല്‍ 84 വരെയുള്ള ചരിത്രമാണ് അഞ്ചാം വാല്യത്തിലുള്ളത്. ഇന്ദിരാഗാന്ധി പിന്തുടര്‍ന്ന വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയം അധികാര കേന്ദ്രീകരണത്തിലേക്കാണ് നയിച്ചതെന്ന് സുധ പൈ തയ്യാറാക്കിയ അധ്യായത്തില്‍ പറയുന്നു. ആറാം ലോക് സഭയിലേക്കുനടന്ന തെരഞ്ഞെടുപ്പോടെ അധികാരം പൂര്‍ണമായും ഇന്ദരിയുടെ കൈകളില്‍ കേന്ദ്രീകരിച്ചു. സംഘടനാകാര്യങ്ങളിലും ഭരണകാര്യങ്ങളിലും കാര്യമായ കൂടിയാലോചനകളൊന്നും നടന്നില്ല. അവരുടെ തീരുമാനങ്ങള്‍ പാര്‍ട്ടിയെ കുത്തഴിഞ്ഞ അവസ്ഥയിലെത്തിച്ചു. രണ്ടാംനിര നേതൃത്വം വളര്‍ന്നുവരുന്നത് അവര്‍ തടഞ്ഞു. ഇന്ദിരാഗാന്ധി ചുമതലയേല്‍ക്കുമ്പോള്‍ സുസംഘടിതമായ ഒരു സംഘടനാ സംവിധാനമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ദേശീയ തലത്തിലും സംസ്ഥാനങ്ങളില്‍ കാര്യപ്രാപ്തയുള്ള തലയെടുപ്പുള്ള നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു.

എന്നാല്‍ സംഘടനാ സംവിധാനങ്ങളെ മറികടന്നുകൊണ്ടുള്ള അവരുടെ ഇടപെടലുകള്‍ ഏകപാര്‍ടി ഭരണത്തിന്റെ അന്ത്യത്തിന് ആരംഭം കുറിച്ചു. ഉത്തരേന്ത്യയഇല്‍ തകര്‍ച്ച കൂടുതല്‍ രൂക്ഷമായി. 90കളോടെ കോണ്‍ഗ്രസ് തകര്‍ച്ചയുടെ നെല്ലിപ്പടിയോളമെത്തിയത് മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ടികളുടെ ഉല്‍ഭവത്തിനും വളര്‍ച്ചക്കും വഴിവച്ചു.

ദേശാഭിമാനി 300511

Sunday, May 29, 2011

അലിന്‍ഡ് ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രം പൂഴ്ത്തി

കുണ്ടറയിലെ അലുമിനീയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) ഏറ്റെടുക്കാന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സംസ്ഥാന സര്‍ക്കാര്‍ അയച്ച ഓര്‍ഡിനന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൂഴ്ത്തി. കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ച് ഒരുവര്‍ഷമായെങ്കിലും ഇതുവരെ ഫയല്‍ രാഷ്ട്രപതിയുടെ ഓഫീസില്‍ എത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഫയല്‍ നീക്കം തടഞ്ഞതിനു പിന്നിലും കമ്പനി കൈക്കലാക്കാന്‍ ശ്രമിക്കുന്ന സോമാനി ഗ്രൂപ്പിന്റെ ശക്തമായ ഇടപെടലുണ്ടെന്നാണ് സൂചന.

2010 ജൂണ്‍ ഒമ്പതിനാണ് സംസ്ഥാന സര്‍ക്കാര്‍ അലിന്‍ഡ് ഏറ്റെടുത്തുക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഏറ്റെടുത്ത് പുനരുദ്ധരിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഐഡിസിയെയും ചുമതലപ്പെടുത്തി. ഈ ഓര്‍ഡിനന്‍സാണ് രാഷ്ട്രപതിയുടെ അംഗീകാരം കാത്തുകിടക്കുന്നത്. കുണ്ടറ അലിന്‍ഡിനെ 1987ലാണ് പീഡിതവ്യവസായമായി പ്രഖ്യാപിച്ചത്. കുണ്ടറയ്ക്കുപുറമെ മാന്നാര്‍ , വിളപ്പില്‍ശാല, ഹൈദരാബാദ്, ഹിരാകുഡ് (ഒഡീഷ) എന്നിവിടങ്ങളിലും കമ്പനിയുടെ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നു. പീഡിതവ്യവസായമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സോമാനി ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായി രംഗത്തുവന്നെങ്കിലും പുനരുദ്ധരിക്കാന്‍ നടപടി എടുത്തില്ല. 1994ല്‍ സോമാനി ഗ്രൂപ്പ് പിന്‍വാങ്ങി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുണ്ടറയിലെയും ഒഡീഷയിലെയും യൂണിറ്റ് വില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കമ്പനി തുറക്കാന്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

അതേസമയം, കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചശേഷം ട്രിബ്യൂണലുകള്‍ നടത്തുന്ന ഇടപെടലുകളും സംശയാസ്പദമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ബോര്‍ഡ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍ (ബിഐഎഫ്ആര്‍) പുറപ്പെടുവിച്ച ഉത്തരവില്‍ കമ്പനിയുടെ മാനേജ്മെന്റില്‍നിന്ന് സോമാനി ഗ്രൂപ്പിനെ ഒഴിവാക്കാനായി പരസ്യം നല്‍കാന്‍ പ്രെമോട്ടറായ എസ്ബിടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ച് 21ന്റെ ബോര്‍ഡ് സിറ്റിങ്ങില്‍ ഈ വിധിക്ക് വീണ്ടും ഉറപ്പുനല്‍കി. എന്നാല്‍ , ബിഐഎഫ്ആറിന്റെ അപ്പലറ്റ് അതോറിറ്റി, സോമാനി ഗ്രൂപ്പ് കമ്പനിയില്‍ നടത്തിയ 10 വര്‍ഷത്തെ സാമ്പത്തികഇടപാടുകള്‍ അന്വേഷിക്കാന്‍ എസ്ബിടിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കേയാണ് ബിഐഎഫ്ആര്‍ ഒഴിവാക്കല്‍ ഉത്തരവ് ഇറക്കിയതെങ്കിലും, പിന്നീട് അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവുണ്ടെന്ന്പറഞ്ഞ് പഴയ ഉത്തരവുകള്‍ മരവിപ്പിക്കുകയായിരുന്നു. അപ്പലറ്റ് അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കേ രണ്ടു ഉത്തരവുകള്‍ തുടരെത്തുടരെ ഇറക്കുകയും പിന്നീട് അപ്പലറ്റ് അതോറിറ്റിയുടെ ഉത്തരവുണ്ടെന്ന് പറഞ്ഞ് റദ്ദാക്കുകയുംചെയ്തത് സോമാനി ഗ്രൂപ്പിന്റെ ഇടപെടലുകള്‍ക്കൊണ്ടാണ്.

ദേശാഭിമാനി 300511