Showing posts with label ലെഫ്റ്റ് വേഡ്. Show all posts
Showing posts with label ലെഫ്റ്റ് വേഡ്. Show all posts

Monday, March 5, 2012

ചരിത്ര പ്രദര്‍ശനം ഇന്നുമുതല്‍ ; കാരാട്ട് ഉദ്ഘാടനം ചെയ്യും

സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഒരുമാസം നീളുന്ന ചരിത്ര പ്രദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കമാകും. "സോഷ്യലിസമാണ് ഭാവി" എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ടൗണ്‍ഹാളില്‍ വൈകിട്ട് അഞ്ചിന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ഇഎംഎസിന്റെ നാമധേയത്തില്‍ ടൗണ്‍ഹാളിനുമുന്നില്‍ പ്രത്യേകം തയാറാക്കിയ ഗ്രൗണ്ടിലാണ് പ്രദര്‍ശനം. ഏപ്രില്‍ 8 വരെ നീളുന്ന പ്രദര്‍ശനം രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ്.

സമകാലീനം, സാര്‍വദേശീയം, ദേശീയം, കേരളം, കോഴിക്കോട് എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി പോസ്റ്ററും പ്രധാന ചരിത്ര മുഹൂര്‍ത്തങ്ങളെ ചിത്രീകരിക്കുന്ന ശില്‍പ്പങ്ങളും ഒരുക്കിയിട്ടുണ്ട്. ചരിത്രരേഖകളുടെയും അംഗീകൃത പഠനപ്രബന്ധങ്ങളുടെയും പിന്‍ബലത്തോടെയാണ് പ്രദര്‍ശനത്തിലെ ഓരോ വാക്കും ദൃശ്യവും ഒരുക്കിയത്. വിശദാംശങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പ്രദര്‍ശന നഗരിക്കകത്ത് റഫറന്‍സ് ലൈബ്രറിയുമുണ്ട്. താളിയോലകളടക്കം അപൂര്‍വ രേഖകളും ഗ്രന്ഥങ്ങളും പഴയ ആനുകാലികങ്ങളും പ്രദര്‍ശനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

അമേരിക്ക നേതൃത്വം നല്‍കുന്ന ആഗോള സാമ്രാജ്യത്വ ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണിയും അതിന് ദാസ്യപ്പെടുന്ന മൂന്നാംലോക ഭരണാധികാരികളുടെ നടപടിയും പ്രദര്‍ശനത്തിലെ പ്രതിപാദ്യ വിഷയമാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അധികാരമേറ്റ ഇടതുപക്ഷ സര്‍ക്കാരുകള്‍ മുന്നോട്ടുവയ്ക്കുന്ന ബദല്‍സമീപനങ്ങളും മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തിരിച്ചുവരവുകളും അമേരിക്കയിലും മറ്റു വികസിത മുതലാളിത്ത രാജ്യങ്ങളിലും മുഴങ്ങുന്ന കുത്തക വിരുദ്ധ മുദ്രാവാക്യങ്ങളും അറബ് വസന്തവും സംബന്ധിച്ച സന്ദേശങ്ങള്‍ പ്രദര്‍ശനത്തിന്റെ അവസാന ഭാഗത്തെത്തുമ്പോള്‍ ലഭിക്കും. നഗരിയില്‍ ചെറു തിയേറ്ററും ഒരുക്കിയിട്ടുണ്ട്്. പ്രസിദ്ധ സംവിധായകരുടെ ഡോക്യുമെന്ററികളും ഫീച്ചര്‍ ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനത്തിലെ വിഷയത്തിലൂന്നിയ ചോദ്യാവലി സന്ദര്‍ശകര്‍ക്ക് നല്‍കുകയും ശരിയുത്തരമെഴുതുന്നവര്‍ക്ക് ദിവസവും സമ്മാനം നല്‍കുകയും ചെയ്യും. തുടര്‍പഠനത്തിനാവശ്യമായ പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന പുസ്തകശാലയും പ്രദര്‍ശന ഉള്ളടക്കം പുസ്തകരൂപത്തിലും സിഡിയിലും ലഭിക്കുന്ന സ്റ്റാളുകളും ഉണ്ട്.

കൈത്തറി സ്റ്റാള്‍ , സുഭിക്ഷ സ്റ്റാള്‍ , സിപ്കോ സ്റ്റാള്‍ , ദേശാഭിമാനി ബുക്ക് ഹൗസ് സ്റ്റാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇഎംഎസ് ആദ്യമായി ലേഖനമെഴുതിയ "ഉണ്ണിനമ്പൂതിരി" മാസികയും 1920ലെ കമ്യൂണിസ്റ്റ് പാര്‍ടി താഷ്കന്റ് യോഗത്തിന്റെ മിനുട്ട്സും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രഥമ കാണ്‍പുര്‍ സമ്മേളനത്തിലെ(1925) ബാഡ്ജും സ്ലിപ്പും പ്രദര്‍ശനത്തിലെ അപൂര്‍വതയാണ്.

പ്രദര്‍ശനം നിറഞ്ഞ സദസ്സില്‍ "ഓള്‍ഗ" ആവേശമായി; പോരാട്ടമായിരുന്നു ആ ജീവിതം

നൊന്തുപെറ്റ കുഞ്ഞിനെ തന്നില്‍നിന്ന് അടര്‍ത്തി മാറ്റിയപ്പോഴും ഗ്യാസ് ചേംബറില്‍ നാസി ഭരണകൂടം മരണം വിധിക്കുമെന്നറിഞ്ഞപ്പോഴും ഓള്‍ഗ പതറിയില്ല. പുതിയൊരു പ്രഭാതം വിരിയാന്‍ പോരാട്ടങ്ങളുടെ കനല്‍പാതകള്‍ താണ്ടിയ ആ കമ്യൂണിസ്റ്റുകാരി കൊതിച്ചു. സാമൂഹ്യനീതിക്കും സ്വതന്ത്ര്യത്തിനുമായുള്ള പോരാട്ടമാണ് ജീവിതമെന്ന് ഓള്‍ഗ മനസ്സില്‍ കുറിച്ചിട്ടിരുന്നു. വിശ്വസിച്ച ആശയത്തില്‍ അടിയുറച്ച് അവള്‍ പൊരുതി.ജീവിതം നിറയെ മുറിവുകളും ദുരന്തങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന യുവതിയുടെ കഥയാണ് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രണ്ടാം ദിവസം പ്രദര്‍ശിപ്പിച്ചത്. ബ്രസീലില്‍നിന്നുള്ള ജേമെ മൊജാര്‍ദീം സംവിധാനം ചെയ്ത "ഓള്‍ഗ" ആസ്വാദക മനസ്സ് പിടിച്ചുലച്ചു. ടൗണ്‍ഹാളിലെ ഭരത് മുരളി നഗറില്‍ നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം.

ഹിന്ദി ചിത്രമായ ഫിറാഖ് ഉള്‍പ്പെടെ മൂന്നു ചിത്രങ്ങളാണ് ഞായറാഴ്ച പ്രദര്‍ശിപ്പിച്ചത്. മുസ്ലിം വേട്ടയ്ക്കുശേഷം ഗുജറാത്തിലെ ആയിരക്കണക്കിന് മനുഷ്യരുടെ യഥാര്‍ഥ ജീവിതാവസ്ഥകളിലൂടെ സഞ്ചരിക്കുകയായിരുന്നു "ഫിറാഖ്". സംഗീതജ്ഞനായ ഖാന്‍ സാഹിബിന്റെ ജീവിതത്തിലൂടെ വംശഹത്യയുടെ നാളുകളിലും തുടര്‍ന്നും അവര്‍ അനുഭവിച്ച ദുരിതപൂര്‍ണമായ അനുഭവങ്ങളുടെ ഭീകരത ചിത്രം പകര്‍ത്തുന്നു. ഹിന്ദുക്കള്‍ ഏറെയുള്ള വാസസ്ഥലത്താണ് ഖാന്‍ ജീവിക്കുന്നത്. അദ്ദേഹത്തിന്റെ വേലക്കാരന്‍ കരീംമിയാന്‍ ഇടക്കിടെ മുസ്ലിം ജനത അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യത്തിലേക്ക് ഉണരാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഖാന്‍ സൂഫീ സംഗീതത്തിനുവേണ്ടി സ്വയംസമര്‍പ്പിച്ചതുപോലെ കഴിയുകയായിരുന്നു. നസ്റുദ്ദീന്‍ ഷായുടെ തകര്‍പ്പന്‍ അഭിനയമാണ് ചിത്രത്തില്‍ . ശക്തമായ പൊളിറ്റിക്കല്‍ ത്രില്ലറായാണ് നിരൂപകര്‍ ഫിറാഖിനെ വാഴ്ത്തിയത്. പ്രമുഖ നടി നന്ദിതാദാസാണ് സംവിധായിക. സ്പാനിഷ് ചിത്രമായ ഈവന്‍ ദി റെയിനും പ്രദര്‍ശിപ്പിച്ചു. മേളയില്‍ ഇന്ന് പകല്‍ 10.30- ദി പിയാനിസ്റ്റ് (ഫ്രഞ്ച്) പകല്‍ 1.30- നെയ്ത്തുകാരന്‍ (മലയാളം) വൈകിട്ട് 70 എ സെപ്പറേഷന്‍ (ഇറാന്‍)

ചരിത്ര സ്മരണകളുണര്‍ത്തി "പായക്കപ്പല്‍"

കൊയിലാണ്ടി: ലോകത്തിന് ഇന്ത്യയിലേക്ക് വഴിതുറന്ന ചരിത്ര"യാന"ത്തിന്റെ മാതൃകയില്‍ "പായകപ്പല്‍". പാര്‍ടി കോണ്‍ഗ്രസിന് സ്വാഗതമോതി കൊയിലാണ്ടി പഴയ ബസ്സ്റ്റാന്‍ഡിന് മുന്‍വശത്താണ് പായക്കല്‍ മാതൃക സ്ഥാപിച്ചത്. 1498ല്‍ വാസ്ഗോഡഗാമ ഇന്ത്യയിലേക്കുള്ള യാത്രക്ക് പായകപ്പല്‍ ഉപയോഗിച്ചതോടെയാണ് ചരിത്രത്തില്‍ "പായക്കപ്പല്‍" സ്ഥാനം നേടിയത്. ചരിത്ര യാത്രയുടെ ഓര്‍മപ്പെടുത്തലായ പായക്കപ്പല്‍ മാതൃക ഷാജി പൂക്കാടിന്റെ നേതൃത്വത്തിലാണ് തീര്‍ത്തത്. പണ്ട് പുറംകടലില്‍ നങ്കൂരമിട്ടിരുന്ന പായക്കപ്പലുകള്‍ കടലിനിക്കരെയുള്ളവര്‍ക്ക് ദൂരക്കാഴ്ച മാത്രമായപ്പോള്‍ ദേശീയ പാതയോരത്തെ ഈ ദൃശ്യം ആസ്വദിക്കാന്‍ നിരവധിയാളുകളാണ് എത്തുന്നത്. ചെത്തുതൊഴിലാളി യൂണിയന്‍ (സിഐടിയു) താലൂക്ക് കമ്മിറ്റിയാണ് മാതൃക സ്ഥാപിച്ചത്. ഇന്ത്യക്ക് മേലുള്ള വൈദേശികാധിപത്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് പായക്കപ്പല്‍ മാതൃക.

"അഗ്നിനിലാവ് " ഡോക്യുഫിക്ഷന്‍ നിര്‍മാണം അവസാനഘട്ടത്തില്‍

കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ആദ്യകാല തൊഴിലാളി നേതാവും നാടക പ്രവര്‍ത്തകനുമായിരുന്ന പുതിയേടത്ത് അച്യുതമേനോക്കിയുടെ ത്യാഗോജ്വല സമര ജീവിതം ആസ്പദമാക്കി ജനപങ്കാളിത്തത്തോടെ നിര്‍മിക്കുന്ന "അഗ്നി നിലാവ്" ഡോക്യുഫിക്ഷന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഫറോക്ക് സ്റ്റാന്‍ഡേര്‍ഡ് ഓട്ടുകമ്പനിയിലും പുതിയങ്ങാടി പാലക്കടയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം. ഓട്ടുകമ്പനി തൊഴിലാളികളും പാലക്കടയിലെ നാട്ടുകാരും അഭിനയിക്കുന്ന ഡോക്യുഫിക്ഷനില്‍ നാടക-സീരിയല്‍ -സിനിമാ രംഗത്തെ പ്രശസ്തര്‍ അണിനിരക്കുന്നു. ചന്ദ്രശേഖരന്‍ തിക്കോടിയാണ് രചന. ഗവേഷണവും സംവിധാനവും സന്തോഷ് പാലക്കട. സംഗീതം വില്‍സന്‍ സാമുവല്‍ , ഗാനരചന പി കെ ഗോപി, ക്യാമറ വത്സന്‍ മാത്യു.

deshabhimani 050312

Friday, October 14, 2011

3 ജിയിലും വന്‍ അഴിമതി; നഷ്ടം 40,000 കോടി

രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ 2ജി സ്പെക്ട്രം അഴിമതിക്കുപിന്നാലെ മൂന്നാംതലമുറ സ്പെക്ട്രം(3ജി) ലൈസന്‍സ് നല്‍കിയതിലും വന്‍അഴിമതി. 40,000 കോടിരൂപയാണ് 3ജി ഇടപാടില്‍ പൊതുഖജനാവിന് നഷ്ടമായത്. അഖിലേന്ത്യാ സര്‍വീസിനായി ലൈസന്‍സ് എടുക്കാതെ സ്വകാര്യകമ്പനികള്‍ ഒത്തുകളിച്ച് ഈ സേവനം റോമിങ്ങിലൂടെ നല്‍കുന്നത് വഴി 20,000 കോടി രൂപയാണ് നഷ്ടംവന്നത്. സ്വകാര്യകമ്പനികള്‍ ലേലത്തില്‍ ഒത്തുകളിച്ചതിനാല്‍ മറ്റൊരു 20,000 കോടിരൂപയും നഷ്ടമായി. ലൈസന്‍സ് ഇല്ലാത്ത മേഖലകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യക്കമ്പനികളെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ ടെലികോം വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടു. സ്വന്തം ലൈസന്‍സ് ഇല്ലാതെ മറ്റ് സ്വകാര്യക്കമ്പനികളുടെ ലൈസന്‍സ് ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന രീതി നിയമവിരുദ്ധമാണെന്നും അത്തരം കമ്പനികളുടെ പേരില്‍ നടപടിയെടുക്കണമെന്നും ടെലികോം വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് മോണിറ്ററിങ് സെല്‍ ആവശ്യപ്പെട്ടു.

22 സര്‍വീസ് മേഖലയിലാണ് 2010 ഏപ്രില്‍ -മെയ് മാസത്തില്‍ ലേലത്തിലൂടെ ലൈസന്‍സ് നല്‍കിയത്. മൊത്തം ഒമ്പതുകമ്പനിയാണ് ലേലത്തില്‍ പങ്കെടുത്തത്. ഇതില്‍ വൊഡഫോണ്‍ , എയര്‍ടെല്‍ , ഐഡിയ എന്നീ കമ്പനികളാണ് ലേലത്തില്‍ ഒത്തുകളിച്ചത്. ഒരു സര്‍വീസ് മേഖലയില്‍ എയര്‍ടെല്ലാണ് ലൈസന്‍സ് എടുക്കാന്‍ നിശ്ചയിച്ചതെങ്കില്‍ അവിടെ വൊഡഫോണും ഐഡിയയും ലേലത്തില്‍ ഉണ്ടാകില്ല. സ്വാഭാവികമായും ലേലത്തുകയും കുറയും. യഥാര്‍ഥത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ 25 ശതമാനമെങ്കിലും ലേലത്തുകയില്‍ കുറവുണ്ടായി എന്നാണ് കണക്കാക്കുന്നത്. ഇത് 20,000 കോടി രൂപവരെ വരുമെന്നാണ് കണക്കാക്കുന്നത്. മൂന്നു കമ്പനികളില്‍ ഏതെങ്കിലും ഒന്നിന് 22 മേഖലയിലും ലൈസന്‍സ് ഉറപ്പിച്ചു. വൊഡഫോണും ഐഡിയയും ഒമ്പത് സര്‍വീസ് മേഖലകളിലും ഭാരതി എയര്‍ടെല്‍ 13 സര്‍വീസ് മേഖലകളിലും ലൈസന്‍സ് നേടി. ഈ ലൈസന്‍സുകള്‍ പരസ്പരം ഉപയോഗിച്ച് റോമിങ്ങിലൂടെ ഇന്ത്യയിലെമ്പാടും മൂന്നുകമ്പനികളും യഥേഷ്ടം സര്‍വീസ് നടത്തുകയാണ്. ഇങ്ങനെ സര്‍വീസ് നടത്തുന്നതിന് പ്രത്യേക അഖിലേന്ത്യാ ലൈസന്‍സ് വേണം. അതിന് അധികഫീസും നല്‍കണം. അത് ഒഴിവാക്കാനാണ് മൂന്നുകമ്പനികളും ഒത്തുകളിച്ച് എല്ലാ സര്‍വീസ് മേഖലകളിലും പരസ്പരം ലൈസന്‍സ് സമ്പാദിച്ചത്. ബിഎസ്എന്‍എല്‍ , എംടിഎന്‍എല്‍ എന്നീ പൊതുമേഖലാ കമ്പനികള്‍ മാത്രമാണ് അധിക പണം നല്‍കി അഖിലേന്ത്യാ ലൈസന്‍സ് വാങ്ങിയത്. എന്നാല്‍ , സ്വകാര്യക്കമ്പനികള്‍ ഈ ലൈസന്‍സിനായി പണം മുടക്കാതെ അഖിലേന്ത്യാ സര്‍വീസ് നടത്തുന്നതിനാല്‍ പൊതുമേഖലാ കമ്പനികള്‍ക്ക് മെച്ചമുണ്ടാക്കാന്‍ കഴിഞ്ഞതുമില്ല.

വാര്‍ത്താവിനിമയമന്ത്രി കപില്‍ സിബല്‍ ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ ടെലികോംനയം സ്വകാര്യക്കമ്പനികളുടെ ഈ നിയമവിരുദ്ധ നടപടിക്ക് അംഗീകാരം നല്‍കുന്നതാണെന്ന് ഊര്‍ജ-ടെലികോം വിദഗ്ധന്‍ പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു. സ്പെക്ട്രം പങ്കുവയ്ക്കാനും വിനിമയംചെയ്യാനും പുതിയ നയം അനുവദിക്കുന്നതോടെ നിലവിലുള്ള നിയമവിരുദ്ധനടപടി നിയമവിധേയമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 141011

Wednesday, April 7, 2010

വാക്കിന്റെ പൊരുള്‍

സോവിയറ്റ് യൂണിയന്‍ ഛിന്നഭിന്നമായ ശേഷമുള്ള രണ്ടു പതിറ്റാണ്ടില്‍ ലോക ഭൂപടം തിരിച്ചറിയാനാവാത്തവിധമാണ് മാറിയത്. പുതിയ രാഷ്ട്രങ്ങള്‍, അധിനിവേശങ്ങള്‍, സാമ്രാജ്യത്വ യുദ്ധങ്ങളും കെടുതികളും, സാമ്പത്തികക്കുഴപ്പങ്ങള്‍... ആ തകര്‍ച്ച ലോകമെമ്പാടുമുണ്ടാക്കിയ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിവരിക്കാന്‍ വര്‍ത്തമാനകാലത്ത് ഉദാഹരണങ്ങള്‍ തേടിപ്പോകേണ്ടതില്ല.

മലയാളികളടക്കം ഇന്ത്യക്കാര്‍ നെഞ്ചേറ്റിയ, സോവിയറ്റ് യൂണിയനില്‍നിന്നു പുറത്തിറങ്ങിയ മാര്‍ക്സിസ്റ്റ് ക്ളാസിക്കുകളുടെയും സര്‍ഗസാഹിത്യകൃതികളുടെയും വരവു നിലച്ചത് പൊടുന്നനെയായിരുന്നു. 'സ്വാതന്ത്ര്യത്തിന്റെ കാറ്റും വെളിച്ചവും' കടത്തിവിടാനുള്ള പരിഷ്കരണങ്ങള്‍ക്കൊടുവില്‍ രാജ്യംതന്നെ ഇല്ലാതാവുന്നതിന്റെ മുന്നോടിയായിരുന്നു സാഹിത്യപ്രചാരണങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച വിലക്ക്. മാര്‍ക്സിനെയും ഏംഗല്‍സിനെയും ലെനിനെയും സ്റ്റാലിനെയും ദിമിത്രോവിനെയും മാത്രമല്ല, മാക്സിം ഗോര്‍ക്കിയെയും അലക്സാണ്ടര്‍ പുഷ്കിനെയും മിഖായേല്‍ ഷൊളോഖോവിനെയും പരിചയപ്പെടുത്തിയ പ്രോഗ്രസ് പബ്ളിഷേഴ്സിന്റെ പുസ്തകങ്ങള്‍ പ്രചരിപ്പിക്കേണ്ടെന്നു തീരുമാനിച്ചത് ഗോര്‍ബച്ചേവിയന്‍ പരിഷ്കരണങ്ങളുടെ ആദ്യഘട്ടം. 1990വരെ പീപ്പിള്‍സ് പബ്ളിഷിങ് ഹൌസ് ആണ് ഈ പുസ്തകങ്ങള്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ വായനക്കാരില്‍ എത്തിച്ചത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാര്‍ടികള്‍ പേരു മാറ്റി പ്രവര്‍ത്തിക്കാനാരംഭിച്ചു. പേരു മാത്രം നിലനിര്‍ത്തി പല പാര്‍ടികളും വലതുപക്ഷവല്‍ക്കരണത്തെ പുല്‍കി. കേരളത്തില്‍ കെ വേണുവിനെപ്പോലുള്ളവര്‍ പാര്‍ടി പിരിച്ചുവിട്ടാണ് കമ്യൂണിസത്തിനേറ്റ തിരിച്ചടിക്ക് തന്നാലാവുംവിധം സഹായം ചെയ്തത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ ശാസ്ത്രീയമായ സിദ്ധാന്തത്തിന്റെ അജയ്യതയിലും അനിവാര്യതയിലും ഊന്നിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായാണ് മുന്നോട്ടുപോയത്. മാര്‍ക്സിസ്റ്റ് ക്ളാസിക്കുകളും റഷ്യയിലെയും പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലെയും സാഹിത്യകൃതികളും ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ലഭിക്കാത്ത അവസ്ഥയില്‍ സിപിഐ എം സ്വന്തമായി പുസ്തകപ്രസാധന ദൌത്യം ആരംഭിക്കുകയായിരുന്നു.

1999ല്‍ ലളിതമായി ആരംഭിച്ച ലെഫ്റ്റ് വേഡ് പ്രസാധനത്തിന്റെ ആദ്യ പതിറ്റാണ്ടു പിന്നിട്ട് ഗൌരവ വായന ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട പേരായി മാറിയിരിക്കുന്നു. പശ്ചിമബംഗാളില്‍ എന്‍ബിഎ, കേരളത്തില്‍ ചിന്ത, ആന്ധ്രപ്രദേശില്‍ പ്രജാശക്തി, തമിഴ്നാട്ടില്‍ ഭാരതി പുത്തകാലയം എന്നിങ്ങനെ സിപിഐ എം നേതൃത്വത്തിലുള്ള പ്രസാധകസംരംഭങ്ങള്‍ നേരത്തെ നിലവിലുണ്ട്. ഇവയെല്ലാം പ്രാദേശിക ഭാഷയിലാണ്. എന്‍ബിഎ അപൂര്‍വമായിട്ടെങ്കിലും ഇ എം എസ് അടക്കമുള്ള നേതാക്കളുടെ തെരഞ്ഞെടുത്ത കൃതികള്‍ ഇംഗ്ളീഷില്‍ പുറത്തിറക്കിയിരുന്നു. മാര്‍ക്സിസ്റ്റ് സാഹിത്യ പ്രചാരണം ലക്ഷ്യമിട്ട് ഇംഗ്ളീഷില്‍ വിപുലമായ പുസ്തകപ്രസാധനം സിപിഐ എം ആരംഭിച്ചത് ലെഫ്റ്റ് വേഡിലൂടെയാണ്.

1999 മാര്‍ച്ച് 15ന് 'ദി വേള്‍ഡ് ടു വിന്‍' എന്ന പുസ്തകമാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. അതിനുമുമ്പ് ലെഫ്റ്റ് വേഡ് ബുക്ക് ക്ളബ് അംഗങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇക്കാലയളവില്‍ വര്‍ഷം ശരാശരി ആറു പുസ്തകമെന്ന മുറയ്ക്ക് എഴുപതിലേറെ കൃതികള്‍ പുറത്തിറക്കാന്‍ ലെഫ്റ്റ് വേഡിനു കഴിഞ്ഞെന്ന് മാനേജിങ് എഡിറ്റര്‍ സുധന്‍വ ദേശ്പാണ്ഡെ അറിയിച്ചു.

ആദ്യ പുസ്തകമായ വേള്‍ഡ് ടു വിന്‍: എസ്സേയ്സ് ഓണ്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നാലഞ്ചുതവണ പുനഃപ്രസിദ്ധീകരിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു. ലെഫ്റ്റ് വേഡ് മാനേജിങ് ഡയറക്ടര്‍ പ്രകാശ് കാരാട്ട് എഡിറ്റ് ചെയ്ത ഈ പുസ്തകത്തില്‍ പ്രഭാത് പട്നായിക്, ഐജാസ് അഹമ്മദ്, ഇര്‍ഫാന്‍ ഹബീബ് എന്നിവരുടെ ലേഖനങ്ങളാണുള്ളത്. കാലികപ്രസക്തിയുള്ള പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ ആരംഭിച്ചതോടെ ലെഫ്റ്റ് വേഡ് ബദല്‍ പുസ്തകപ്രസാധകരില്‍ ഒഴിച്ചുകൂടാനാവാത്ത ശക്തിയായി. ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തില്‍ പുറത്തിറക്കിയ ബിജെപി-ആര്‍എസ്എസ് എന്ന എ ജി നൂറാണിയുടെ പുസ്തകം ആറായിരത്തിലേറെ കോപ്പിയാണ് വിറ്റഴിഞ്ഞത്. അദ്ദേഹത്തിന്റെതന്നെ 'ഇസ്ളാം ആന്‍ഡ് ജിഹാദ്' എന്ന പുസ്തകവും വന്‍തോതില്‍ സ്വീകരിക്കപ്പെട്ടു.

യുദ്ധം, സാമ്രാജ്യത്വം, നവലിബറലിസം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സൈന്‍പോസ്റ്റ് പരമ്പരയോട് വായനക്കാര്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്. ഹിന്ദുവിന്റെ എഡിറ്റര്‍ എന്‍ റാം എഴുതിയ 'റൈഡിങ് ദി ന്യൂക്ളിയര്‍ ടൈഗര്‍' എന്ന സൈന്‍പോസ്റ്റ് പുസ്തകവും വന്‍തോതില്‍ വിറ്റഴിഞ്ഞു. ലെഫ്റ്റ് വേഡ് ക്ളാസിക് എന്ന സീരീസില്‍ ഉള്‍പ്പെട്ട പുസ്തകങ്ങള്‍ മാര്‍ക്സിസ്റ്റ് സാഹിത്യ പ്രചാരണത്തില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. മാര്‍ക്സിസ്റ്റ് പഠനങ്ങളെക്കുറിച്ച് ഐജാസ് അഹമ്മദ് എഡിറ്റ് ചെയ്ത മാര്‍ക്സ് ആന്‍ഡ് ഏംഗല്‍സ് ഓണ്‍ ദി നാഷണല്‍ ആന്‍ഡ് കൊളോണിയല്‍ ക്വസ്റ്റ്യന്‍, കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച് ഉത്സാ പട്നായിക് എഡിറ്റ് ചെയ്ത ദി അഗ്ര്രേറിയന്‍ ക്വസ്റ്റ്യന്‍ ഇന്‍ മാര്‍ക്സ് ആന്‍ഡ് ഹിസ് സക്സസേഴ്സ്, ലെനിന്റെ ഇംപീരിയലിസം ദി ഹൈയസ്റ്റ് സ്റ്റേജ് ഓഫ് ക്യാപിറ്റലിസം എന്നിവയും വായനലോകത്ത് ലെഫ്റ്റ് വേഡിന്റെ പ്രസക്തി വിളംബരംചെയ്ത പുസ്തകങ്ങളാണ്. കേരളവികസന മാതൃകയെക്കുറിച്ച് തോമസ് ഐസക്കും റിച്ചാഡ് ഫ്രാങ്കിയും ചേര്‍ന്നെഴുതിയ 'ലോക്കല്‍ ഡെമോക്രസി ആന്‍ഡ് ഡെവലപ്മെന്റ്' എന്ന പുസ്തകം ലെഫ്റ്റ് വേഡിന്റെ ബെസ്റ്റ് സെല്ലറുകളിലൊന്നാണ്. ചെ ഗുവേര, ഫിദല്‍ കാസ്ട്രോ, മാര്‍ക് ട്വെയ്ന്‍, നോം ചോംസ്കി, നവോമി ക്ളെയ്ന്‍, എലെന്‍ മെയ്ക്സിന്‍സ് വുഡ്, ജോണ്‍ ഹാരിസ്, താന്യ റെയ്ന്‍ഹാര്‍ട്, സി പി ചന്ദ്രശേഖര്‍, ജയതി ഘോഷ്, നൈനാന്‍ കോശി, പ്രബീര്‍ പുര്‍കായസ്ത, പ്രവീണ്‍ സ്വാമി എന്നിവരുടെ രചനകളും ലെഫ്റ്റ് വേഡിലൂടെ വായനക്കാരിലെത്തുന്നു.

മാനേജിങ് ഡയറക്ടര്‍ പ്രകാശ് കാരാട്ടിനെ കൂടാതെ പ്രഭാത് പട്നായിക്, ഐജാസ് അഹമ്മദ്, വി കെ രാമകൃഷ്ണന്‍, ഇന്ദിരാ ചന്ദ്രശേഖര്‍, സീതാറാം യെച്ചൂരി, എന്‍ റാം, പി ഗോവിന്ദപ്പിള്ള, വിജയ് പ്രഷാദ് എന്നിവരാണ് ലെഫ്റ്റ് വേഡിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍.

പ്രസാധക ഭീമന്മാരെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് പുസ്തകം നല്‍കാന്‍ ലെഫ്റ്റ് വേഡിന് ആവുന്നുണ്ടെന്ന് സുധന്‍വ പറഞ്ഞു. ബദല്‍ സംരംഭം എന്ന നിലയ്ക്കുള്ള വെല്ലുവിളി നേരിടാനും കഴിയുന്നു. അതിനായി ഇന്‍ഡിപെന്‍ഡന്റ് പബ്ളിഷിങ് ഡിസ്ട്രിബ്യൂഷന്‍ ആള്‍ട്ടര്‍നേറ്റീവ് (ഐപിഡിഎ) എന്ന പേരില്‍ പ്രസാധകരുടെ കൂട്ടായ്മയ്ക്ക് ലെഫ്റ്റ് വേഡ് നേതൃത്വം നല്‍കുന്നു. തൂലിക (ചെന്നൈ), തൂലിക (ഡല്‍ഹി), ത്രീ എസ്സേയ്സ്, നവായന, സന്‍സ്കൃതി, സ്ത്രീ/സാമ്യ എന്നീ പ്രസാധകരുമായി സഹകരിച്ചാണ് ആ കൂട്ടായ്മ. വിപണനത്തിന് സഹകരിക്കാനുള്ള പൊതുവേദിയാണ് ഐപിഡിഎ. വായനക്കാരുടെ ആവശ്യത്തിനനുസരിച്ച് പുസ്തകം നല്‍കുന്ന പബ്ളിഷിങ് ഓണ്‍ ഡിമാന്‍ഡ് എന്ന സ്കീമും ജനപ്രിയമായി വരികയാണ്. ബുക്ക് ക്ളബ് അംഗങ്ങളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

പ്രസാധനത്തിനൊപ്പം സാംസ്കാരിക ഇടപെടലുകള്‍ക്കും ലെഫ്റ്റ് വേഡ് തുടക്കമിട്ടിട്ടുണ്ട്. മാസങ്ങള്‍മുമ്പ് ജാമിയ മിലിയ ഇസ്ളാമിയയില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യങ്സ് കോളേഴ്സ് സെമിനാറിലെ വര്‍ധിച്ച പങ്കാളിത്തം ആവേശകരമായിരുന്നു. സെമിനാറിന്റെ ഭാഗമായി 'സമ്പന്നരാഷ്ട്രം, ദരിദ്ര ജനത' എന്ന വിഷയത്തില്‍ നടത്തിയ ലേഖനരചനാ മത്സരത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.

ലെഫ്റ്റ് വേഡിന്റെ വെബ് സൈറ്റ്

ദേശാഭിമാനി വാരാന്തപ്പതിപ്പ് 04042010