Monday, September 30, 2013

സഖാവ് മണ്ടോടി കണ്ണന്‍ നാളെ അരങ്ങില്‍

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അടിയാളര്‍ക്കും വേണ്ടി അവസാന ശ്വാസംവരെ പോരാടിയ കരുത്തുറ്റ സമരപോരാളി ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ജീവിതം അരങ്ങില്‍. ചോരകൊണ്ടെഴുതിയ മണ്ടോടിയുടെ സമരജീവിതം ചൊവ്വാഴ്ച അരങ്ങിലെത്തും. കേളുഏട്ടന്‍ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പാണ് "സഖാവ് മണ്ടോടി കണ്ണന്‍" നാടകം അരങ്ങിലെത്തിക്കുന്നത്. ഒന്നിന് വൈകിട്ട് അഞ്ചിന് ശ്രീനാരായണ സെന്റിനറി ഹാളില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അവതരണ ഉദ്ഘാടനം നിര്‍വഹിക്കും. ഒരു തലമുറയുടെ പ്രതീകമായാണ് മണ്ടോടി കണ്ണനെ നാടകത്തില്‍ അവതരിപ്പിക്കുന്നത്.

ഭീകരമര്‍ദനങ്ങളെ അതിജീവിച്ച് മറ്റുള്ളവര്‍ക്കു വേണ്ടി മരിക്കുന്നതാണ് ജീവിതം എന്ന സന്ദേശം പുതിയ തലമുറയ്ക്ക് നാടകം പകര്‍ന്നു നല്‍കുന്നു. ഒഞ്ചിയത്തെ മണ്ണിനെയും മനുഷ്യനെയും ചുവപ്പിച്ച രക്തപങ്കിലമായ പോരാട്ട ചരിത്രമാണ് നാടകം. ഭരണകൂട ഭീകരതക്കെതിരായ അമര്‍ഷത്തില്‍ നിന്നുമാണ് മണ്ടോടി കണ്ണന്റെ ജനനം എന്ന് നാടകം പറയുന്നു. മണ്ടോടി കണ്ണന്റെ ജനനം, മരണം, വിപ്ലവകരമായ ജീവിതം എന്നിവയിലൂടെയുള്ള സംഭവവികാസങ്ങളാണ് ചിത്രീകരിക്കുന്നത്. മണ്ടോടി കണ്ണന്റെ കുടുംബം, ജയിലില്‍ ആയിരിക്കുമ്പോഴുള്ള മകളുടെ മരണം, അമ്മയോടുള്ള അടുപ്പം എന്നിവയിലൂടെ പോരാട്ടവും ജീവിതവും സമരസപ്പെടുത്തിയാണ് അവതരണം. അത്താഴവുമായി മകനെ കാത്തിരിക്കുന്ന അമ്മയിലാണ് നാടകം അവസാനിക്കുന്നത്.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ ഉഷ ചന്ദ്രബാബു, ജയന്‍ തിരുമന, മനോജ് നാരായണന്‍ എന്നിവരാണ് നാടകാവിഷ്ക്കാരത്തിനു പിന്നില്‍. മനോജ് നാരായണന്‍, ജയന്‍ തിരുമന എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം നിര്‍വഹിക്കുന്നത്. സംഗീതം ആലപ്പി ഋഷികേശ്, വെളിച്ചം, രചന ജയന്‍ തിരുമന. രണ്ടര മണിക്കൂര്‍ നീണ്ട നാടകത്തില്‍ ഇരുപത്തിമൂന്നോളം കഥാപാത്രങ്ങളുണ്ട്. ഉഷാചന്ദ്രബാബു, ലക്ഷ്മി കോടിയേരി, ഇന്ദു ചെറുവണ്ണൂര്‍, ചെമ്പറ ശിവദാസന്‍, ബിജു രാജഗിരി, ശിവദാസ് പടിഞ്ഞാറേത്തറ, ആണ്ടൂര്‍ ബാലകൃഷ്ണന്‍, രാമന്‍ മട്ടന്നൂര്‍, ശശി ഓലശ്ശേരി, ചന്ദ്രബാബു തൂവക്കാട് തുടങ്ങിയ അഭിനേതാക്കളുടെ നീണ്ട നിര തന്നെയുണ്ട്. നവചേതന റെഡ്ഫൈറ്റേഴ്സ് തിയറ്റര്‍ ഗ്രൂപ്പിന്റെ ആദ്യ നാടകമാണിത്.

deshabhimani

സോണിയക്ക് ആസ്വദിക്കാന്‍ നെയ്യാര്‍ഡാമിലെ വെള്ളം തുറന്നുവിട്ടു

സോണിയക്ക് കാണാന്‍ നെയ്യാര്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടു. രാജീവ്ഗാന്ധി സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് അണക്കെട്ട് തുറന്നത്. പരമാവധി സംഭരണശേഷി കഴിയുമെന്ന ഘട്ടത്തില്‍ മാത്രമാണ് അണക്കെട്ട് തുറക്കുന്നത്. നെയ്യാര്‍ഡാമില്‍ കെപിസിസിയുടെ രാജീവ്ഗാന്ധി സ്റ്റഡിസെന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും സോണിയാഗാന്ധിക്കും കാണാനായി അണക്കെട്ട് തുറക്കാന്‍ മുകളില്‍നിന്ന് നിര്‍ദേശം ലഭിച്ചതായി ജീവനക്കാര്‍ പറഞ്ഞു. ഇതനുസരിച്ച് വെള്ളിയാഴ്ച അണക്കെട്ട് തുറന്നു.സോണിയ മടങ്ങിയതിനുപിന്നാലെ അണക്കെട്ട് അടയ്ക്കുകയും ചെയ്തു.

സോണിയയുടെ പരിപാടിക്ക് ആളെ കൂട്ടാന്‍ കലക്ടറും

സോണിയ ഗാന്ധിയുടെ പരിപാടിക്ക് ആളെ കൂട്ടാന്‍ കെഎസ്ആര്‍ടിസി ബസുകളുടെ നിര്‍ബന്ധസേവനം ആവശ്യപ്പെട്ട് കലക്ടറുടെ ഉത്തരവ്. തിങ്കളാഴ്ച സോണിയ ഗാന്ധി പങ്കെടുക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ ആളെ കൊണ്ടുവരുന്നതിനാണ് കെഎസ്ആര്‍ടിസി ബസുകളുടെ സേവനം കലക്ടര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴിനുമുമ്പ് വിവിധ ഡിപ്പോകളില്‍നിന്ന് നൂറോളം ബസുകള്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പരിപാടിയില്‍ പങ്കെടുക്കാനുള്ള ആളെ കയറ്റി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിക്കണമെന്നാണ് ഉത്തരവ്. പരിപാടിയില്‍ പങ്കെടുത്തശേഷം ഇവര്‍ക്ക് മടങ്ങിപ്പോകാന്‍ പാകത്തില്‍ ഉച്ചയ്ക്കുള്ള സര്‍വീസുകളും ക്രമപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

കെഎസ്ആര്‍ടിസി എംഡി മോഹന്‍ലാലിന് ശനിയാഴ്ചയാണ് കലക്ടറുടെ ഉത്തരവ് ലഭിച്ചത്. ഉത്തരവിന്റെ കോപ്പി എംഡി ഡിപ്പോ എടിഒമാര്‍ക്ക് കൈമാറി. തുടര്‍ന്ന് ഡിപ്പോ അധികൃതര്‍ തിടുക്കത്തില്‍ നടപടികള്‍ എടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രാദേശികനേതാക്കളുടെ ഫോണ്‍ നമ്പര്‍ സഹിതമുള്ള നിര്‍ദേശക്കുറിപ്പാണ് ഡിപ്പോ അധികൃതര്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നല്‍കിയിട്ടുള്ളത്. ബസ് വില്ലേജ് ഓഫീസിനുസമീപം എത്തിച്ചേര്‍ന്നശേഷം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ഫോണില്‍ ബന്ധപ്പെട്ട് അവരുടെ നിര്‍ദേശപ്രകാരം സര്‍വീസ് നടത്താനാണ് നിര്‍ദേശം. നിരവധി പ്രദേശങ്ങളിലേക്കുള്ള സര്‍വീസ് വെട്ടിക്കുറച്ചാണ് യുപിഎ അധ്യക്ഷയുടെ പരിപാടിക്ക് സര്‍ക്കാര്‍ സര്‍വീസ് ഉപയോഗിക്കുന്നത്. സോണിയ ഗാന്ധിയുടെ പരിപാടിക്ക് പോകുന്ന യാത്രക്കാരില്‍നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കുമെന്നാണ് ഡിപ്പോ എടിഒമാര്‍ പറയുന്നത്. എന്നാല്‍, ഇതിന് നിര്‍ബന്ധനിര്‍ദേശമില്ല. തിരുവനന്തപുരം ഡിപ്പോയില്‍നിന്ന് 64 ബസും നെടുമങ്ങാട്, ആര്യനാട്, വിതുര, വെള്ളനാട്, വെഞ്ഞാറമൂട് തുടങ്ങിയ ഡിപ്പോകളില്‍നിന്ന് 10 വീതം ബസുകളും കലക്ടറുടെ ഉത്തരവുപ്രകാരം സര്‍വീസ് നടത്തും.

ഉമ്മന്‍ചാണ്ടിക്കെതിരെ ഇറ്റാലിയന്‍ ഭാഷയില്‍ ബോര്‍ഡ്

കാട്ടാക്കട: സോണിയാഗാന്ധി കാണാനായി ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്കഥകള്‍ നിരത്തി ഇറ്റാലിയന്‍ ഭാഷയിലുള്ള ബോര്‍ഡ്. നെയ്യാര്‍ഡാമിലേക്കുള്ള യാത്രയില്‍ സോണിയ കാണുന്നതിനായി ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും എഴുതിയ ഉമ്മന്‍ചാണ്ടിയുടെ കാരിക്കേച്ചറോടുകൂടിയ ഫ്ളക്സ് ബോര്‍ഡ് കാട്ടാക്കടയിലാണ് സ്ഥാപിച്ചത്. അഴിമതിയിലും അധോലോകബന്ധത്തിലും മുങ്ങിയ ഉമ്മന്‍ചാണ്ടി ചരിത്രമാണ് രേഖപ്പെടുത്തിയിരുന്നത്. തൊട്ടുപിറകിലെ കാറില്‍ വരികയായിരുന്ന ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഈ രംഗങ്ങള്‍ കണ്ടു.

കാട്ടാക്കടയില്‍ മണിക്കൂറുകളോളം ഗതാഗതം നിലച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു. ജനങ്ങള്‍ വലഞ്ഞു. നെയ്യാര്‍ഡാമില്‍ രാജീവ്ഗാന്ധി സ്റ്റഡിസെന്റര്‍ ഉദ്ഘാടനംചെയ്യാനെത്തിയ സോണിയാഗാന്ധിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി കാട്ടാക്കട- നെയ്യാര്‍ഡാം റൂട്ടില്‍ ഇരുചക്രവാഹനങ്ങളടക്കമുള്ളവയ്ക്ക് രിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. വൈകിട്ട് നാലോടെയാണ് സോണിയാഗാന്ധി തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ എത്തിയത്. ഇതിന് മണിക്കൂറുകള്‍ക്കുമുമ്പ് തന്നെ ഈ റോഡിലെ ഗതാഗതം പൂര്‍ണമായും തടഞ്ഞിരുന്നു.

തിരുവനന്തപുരത്തുനിന്ന് മറ്റും നെയ്യാര്‍ഡാം ഭാഗത്തേക്കും മണ്ഡപത്തിന്‍കടവ്-വെള്ളറട ഭാഗത്തേക്കും ഒക്കെ പോകാനുള്ള ജനങ്ങള്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡികില്‍ പാര്‍ക്ക്ചെയ്ത് കാത്തുകിടന്നു. ഗുരുതരമായി രോഗംബാധിച്ച് അവശനിലയില്‍ ആശുപത്രിയിലേക്ക് പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ടുവന്ന വാഹനങ്ങളും പൊലീസ് തടഞ്ഞു. കുഞ്ഞിനെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കാന്‍ അനുവദിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് കേണപേക്ഷിക്കുന്നതും കാണാമായിരുന്നു. എത്ര അപേക്ഷിച്ചിട്ടും പൊലീസുകാര്‍ അനുവദിക്കാത്തത് കാരണം ചിലര്‍ വാഹനങ്ങള്‍ തിരിച്ച് ദൂരെയുള്ള മറ്റ് ആശുപത്രികളിലേക്ക് പോയി. ചിലര്‍ അവശനിലയിലായ കുഞ്ഞിനെയും തോളത്തെടുത്ത് ഒരു കിലോമീറ്ററോളം നടന്ന് ആശുപത്രിയില്‍ പോയി. സോണിയയുടെ ജീവനുള്ളതുപോലെ പ്രാധാന്യം കുഞ്ഞുങ്ങള്‍ക്കും ഉണ്ടെന്നു പറഞ്ഞാണ് ചില രക്ഷിതാക്കള്‍ അരിശം തീര്‍ത്തത്. സോണിയാഗാന്ധി നെയ്യാര്‍ഡാമില്‍നിന്ന് മടങ്ങി കോളേജ് ഗ്രൗണ്ടില്‍നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് യാത്രയായി മണിക്കൂറുകള്‍ കഴിഞ്ഞാണ് കാട്ടാക്കട ജങ്ഷനിലടക്കം ഗതാഗതം പൂര്‍വസ്ഥിതിയിലായത്.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിപാടിക്ക് സ്കൂള്‍ വിട്ടുനല്‍കിയതില്‍ വ്യാപക പ്രതിഷേധം

വെഞ്ഞാറമൂട്: കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പരിപാടിക്ക് സ്കൂള്‍ വിട്ടുനല്‍കിയതില്‍ വ്യാപക പ്രതിഷേധം. രാഷ്ട്രീയ പാര്‍ടികളുടെ യോഗങ്ങള്‍ക്ക് സ്കൂള്‍ വിട്ടുകൊടുക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ കാറ്റില്‍പ്പറത്തിയാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ പരിപാടിക്ക് കല്ലറ ഗവ. വിഎച്ച്എസ്എസിന് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി നല്‍കിയത്. വിദ്യാര്‍ഥികളുടെ പഠിപ്പുമുടക്കി ഭരണത്തിന്റെ സ്വാധീനത്തില്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ പരിപാടിക്ക് സ്കൂള്‍ വിട്ടുനല്‍കിയത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. വരുംദിവസങ്ങളില്‍ ഇതേ ആവശ്യവുമായി മറ്റ് പാര്‍ടികളും രംഗത്തുവരുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെ തകര്‍ക്കും.

സ്കൂളിന്റെ ചുമരുകളും കോമ്പൗണ്ടും കോണ്‍ഗ്രസിന്റെ പതാകകൊണ്ട് നിറച്ചിരിക്കുകയാണ്. സ്കൂളിന്റെ ബോര്‍ഡ് മറച്ചാണ് പരിപാടിയുടെ ച്രാരണബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കല്ലറ-പാങ്ങോട് സമരസേനാനികളെ അനുസ്മരിക്കാന്‍ എന്ന വ്യാജേന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രചാരണമാണ് നടത്തുന്നത്. സ്കൂളിനകത്തെ കോണ്‍ഗ്രസ് കൊടികളും പ്രചാരണബോര്‍ഡുകളും അഴിച്ചുമാറ്റിയില്ലെങ്കില്‍ സ്കൂളിനുമുന്നില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍. രാഷ്ട്രീയാവശ്യത്തിന് സ്കൂള്‍ വിട്ടുനല്‍കിയ പ്രിന്‍സിപ്പലിനെതിരെയും പ്രതിഷേധം ശക്തമാണ്.

deshabhimani

ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഡയാലിസിസ് യൂണിറ്റിലെ ഉപകരണങ്ങള്‍ കടത്തി

ശനിയാഴ്ച കേന്ദ്രമന്ത്രി ജയറാം രമേശ് ഉദ്ഘാടനംചെയ്ത തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലെ ഉപകരണങ്ങള്‍ മണിക്കൂറുകള്‍ക്കകം അവിടെനിന്നും കടത്തി. ഉപകരണങ്ങള്‍ കൊണ്ടുപോയത് ആംബുലന്‍സില്‍. ഉപകരണങ്ങള്‍ മാറ്റുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച ചാനല്‍ ക്യാമറാമാനെ കരാറുകാര്‍ കൈയേറ്റത്തിന് ശ്രമിച്ചു. സെന്ററില്‍ ഒമ്പത് ഡയാലിസിസ് യന്ത്രങ്ങളാണ് സ്ഥാപിച്ചിരുന്നത്. ഡയാലിസിസ് യൂണിറ്റ് കേന്ദ്രമന്ത്രി ജയറാം രമേശ് സന്ദര്‍ശിക്കുകയും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അടക്കമുള്ളവരെ അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച രാത്രി 11ന് തന്നെ രണ്ട് ആംബുലന്‍സില്‍ ആറ് ഉപകരണങ്ങള്‍ വയനാട്ടിലെ ഈങ്ങാപ്പുഴയിലേക്ക് കടത്തുകയായിരുന്നു. ബാക്കി മൂന്ന് ഉപകരണങ്ങള്‍ ഞായറാഴ്ച പകല്‍ 11ന് ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഞായറാഴ്ച പിക്കപ്പ് വാനില്‍ ഉപകരണങ്ങള്‍ കയറ്റുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ച തിരൂര്‍ തുഞ്ചന്‍ വിഷന്‍ ക്യാമറാമാന്‍ റഫീഖ് ബാവയെ കരാറുകാരന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാരെത്തുന്നതുകണ്ട് ഉടന്‍ വാഹനവുമായി ഇവര്‍ കടന്നു. ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഉപകരണങ്ങള്‍ കടത്തിയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

എംപി, എംഎല്‍എ, ത്രിതല പഞ്ചായത്തുകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍നിന്നും 1.25 കോടി രൂപ സ്വരൂപിച്ചാണ് ജില്ലാ ആശുപത്രിയില്‍ യൂണിറ്റ് തുടങ്ങിയത്. ജര്‍മനിയില്‍നിന്നും സ്വകാര്യ ഏജന്‍സികള്‍ മുഖേനയാണ് ഉപകരണങ്ങള്‍ ആശുപത്രിയിലേക്ക് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഉപകരണങ്ങള്‍ സെപ്തംബര്‍ 21ന് എത്തിക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും എത്താത്തതിനെ തുടര്‍ന്നാണ് വയനാട്ടില്‍നിന്നും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍നിന്നും വാടകക്ക് എത്തിച്ചതത്രെ. ലക്ഷങ്ങള്‍ ചെലവഴിച്ച് കേന്ദ്രമന്ത്രിയെക്കൊണ്ട് ഉദ്ഘാടന മാമാങ്കവും നടത്തി. ഉദ്ഘാടന ചടങ്ങിനിടെ നിരവധി വൃക്കരോഗികളാണ് ഡയാലിസിസിന് അപേക്ഷ നല്‍കിയത്. ഒക്ടോബര്‍ 10 മുതലേ ഇവിടെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം നടക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെയും ലീഗിന്റെയും തട്ടിപ്പിനെതിരെ കടുത്ത പ്രതിഷേധമാണ് രോഗികളിലും നാട്ടുകാരിലും.

deshabhimani

മീറത്തിലും ബിജെപിയുടെ കലാപശ്രമം

ഉത്തര്‍പ്രദേശില്‍ വര്‍ഗീയത പടര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുള്ള ബിജെപി ശ്രമം തുടരുന്നു. മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയ ബിജെപി എംഎല്‍എ സംഗീത് സോമിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മീറത്തില്‍ ബിജെപി സംഘടിപ്പിച്ച പഞ്ചായത്ത് അക്രമാസക്തമായി. പ്രകടനക്കാര്‍ പൊലീസിനെ കല്ലെറിയുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശി. അക്രമങ്ങളുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു.

സ്ത്രീകളെ പൊലീസ് ഉപദ്രവിച്ചെന്ന പ്രചാരണത്തെതുടര്‍ന്നാണ് ബിജെപി യോഗം അക്രമാസക്തമായത്. കല്ലേറ് തുടങ്ങിയതോടെ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുംചെയ്തു. കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് വാഹനങ്ങള്‍ക്കു പുറമെ മാധ്യമപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും തകര്‍ത്തു. അക്രമികളില്‍ ചിലര്‍ പൊലീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. അക്രമസംഭവങ്ങളില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നതിനാല്‍ മീറത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നിരോധനാജ്ഞ ലംഘിച്ച് രണ്ടായിരത്തോളം പേരാണ് മീറത്തിനടുത്തുള്ള ഖേര ഗ്രാമത്തിലെ സ്കൂള്‍ഗ്രൗണ്ടില്‍ ഒത്തുചേര്‍ന്നത്. തുടക്കംമുതല്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. മുസഫര്‍നഗര്‍ കലാപസമയത്തുതന്നെ സോമിന്റെ അനുയായികള്‍ മീറത്തിലെ യോഗം നിശ്ചയിച്ചിരുന്നു. ഇതിനിടെ സോം അറസ്റ്റിലായതോടെ ജാട്ട് പഞ്ചായത്ത് പ്രതിഷേധയോഗമായി മാറുകയായിരുന്നു.

മുസഫര്‍നഗര്‍ കലാപത്തിന് നേതൃത്വം നല്‍കിയെന്ന കുറ്റത്തിന് ദേശീയ സുരക്ഷാ നിയമപ്രകാരമാണ് സോമിനെ അറസ്റ്റ് ചെയ്തത്. സര്‍ദാന മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് സോം. മറ്റൊരു ബിജെപി എംഎല്‍എ സുരേഷ് റാണയ്ക്കെതിരെയും ദേശീയ സുരക്ഷാനിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മുസഫര്‍നഗര്‍ കലാപത്തില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. ഏകദേശം അരലക്ഷത്തോളം പേര്‍ കുടിയൊഴിക്കപ്പെട്ടു. ഒട്ടനവധിപേരെ കാണാതായി. ജാട്ടുകളുടെ ഒരു മഹാപഞ്ചായത്തിനെത്തുടര്‍ന്നായിരുന്നു മുസഫര്‍നഗര്‍ ജില്ലയില്‍ കലാപം പടര്‍ന്നത്.

കൂനൂരിലും സംഘര്‍ഷശ്രമം; ഹിന്ദുമുന്നണി നേതാക്കള്‍ അറസ്റ്റില്‍

കൂനൂര്‍: തമിഴ്നാട് നീലഗിരി ജില്ലയിലെ കൂനൂരില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഹിന്ദുമുന്നണി പ്രവര്‍ത്തകരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. വി പി സ്ട്രീറ്റിലെ ഇസ്ഹാക് എന്ന യുവാവിന്റെ തട്ടുകട സംഘടിച്ചെത്തിയ ഹിന്ദുമുന്നണിക്കാര്‍ തകര്‍ത്തു. ഇരുമ്പുവടികൊണ്ട് ഇസ്ഹാക്കിന്റെ തല അടിച്ചുതകര്‍ത്തു. പരിക്കേറ്റ ഇസ്ഹാക്കിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം വ്യാപകമായതിനെതുടര്‍ന്ന് ഹിന്ദുമുന്നണി നേതാവായ മണികണ്ഠന്‍ ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റു ചെയ്തു. നരേന്ദ്രമോഡി തിരുച്ചിറപ്പള്ളിയില്‍ എത്തിയതിനെക്കുറിച്ച് ഇസ്ഹാക്കിന്റെ കടയിലിരുന്ന് കഴിഞ്ഞ ദിവസം ചിലര്‍ സംസാരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹിന്ദുമുന്നണിക്കാര്‍ ആക്രമണം നടത്തിയത്. സ്ഥലത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്

deshabhimani

"യുഎസ് കൊലപാതക പദ്ധതി"യെക്കുറിച്ച് വെളിപ്പെടുത്തല്‍ ഉടന്‍

റിയോ ഡി ജെനീറോ: അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) ആഗോളചാരപ്പണിയുടെ കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ പ്രമുഖരായ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൈകോര്‍ത്തു. അമേരിക്കന്‍ ചാരപ്പണി പുറത്തുകൊണ്ടുവന്ന എഡ്ഡ്വേര്‍ഡ് സ്നോഡെന്റെ അഭിമുഖം തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ ഗ്ലെന്‍ ഗ്രീന്‍വാല്‍ഡും അമേരിക്കന്‍യുദ്ധക്കൊതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ "ഡേര്‍ട്ടി വാര്‍" എന്ന പുസ്തകത്തിന്റെ രചയിതാവ് ജെറെമി സ്കിലുമാണ് കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറെടുക്കുന്നത്. "അമേരിക്കന്‍ കൊലപാതക പദ്ധതി" എന്ന് വിളിക്കപ്പെടുന്ന എന്‍എസ്എയുടെ പരിപാടിയെ കുറിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്.

അമേരിക്കയുടെ യുദ്ധവും ചാരപ്പണിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് റിപ്പോര്‍ട്ടെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ സൂചന നല്‍കി. "ഡേര്‍ട്ടി വാര്‍" എന്ന പുസ്തകം ആധാരമാക്കി ഒരുക്കിയ സിനിമയുടെ ലാറ്റിനമേരിക്കയിലെ ആദ്യ ഷോയ്ക്ക് എത്തിയതായിരുന്നു ഇരുവരും. അമേരിക്ക ബ്രസീലില്‍ നടത്തിയ ചാരപ്പണിയെക്കുറിച്ച് സ്നോഡെനെ ഉദ്ധരിച്ച് ഗ്ലെന്‍ ഗ്രീന്‍വാല്‍ഡ് പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസേഫ് അമേരിക്കന്‍ സന്ദര്‍ശനം മാറ്റിവച്ചിരുന്നു. ഐക്യരാഷ്ട്രസഭയിലും ബ്രസീല്‍ അമേരിക്കയ്ക്കെതിരെ രംഗത്ത് എത്തി.

deshabhimani

രാഷ്ട്രീയ പ്രചാരണത്തിന് ദൂരദര്‍ശനും ആകാശവാണിയും

എംപി മാത്രമായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സംസ്ഥാനത്ത് പങ്കെടുക്കുന്ന പരിപാടികള്‍ കൊഴുപ്പിക്കാന്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തി സര്‍ക്കാര്‍ സംവിധാനമെല്ലാം ദുരുപയോഗിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സര്‍ക്കാരും യുഡിഎഫും ആരംഭിക്കുന്ന രാഷ്ട്രീയപ്രചാരണത്തിന് ആകാശവാണി, ദൂര്‍ദര്‍ശന്‍, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ പബ്ലിക് റിലേഷന്‍സ് വകുപ്പുകള്‍ എന്നിവയെല്ലാം മുഴുവന്‍ സമയവും വിനിയോഗിക്കുകയാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ വന്നാല്‍മാത്രമാണ് ആകാശവാണി മുഴുവന്‍ സമയം പരിപാടികള്‍ റിപ്പോര്‍ട്ടുചെയ്യുക. ദേശീയ രാഷ്ട്രീയനേതാക്കള്‍ സംസ്ഥാനത്ത് വരുമ്പോഴൊന്നും സര്‍ക്കാരിന്റെ വാര്‍ത്താപ്രചാരണവിഭാഗങ്ങള്‍ ആ പാര്‍ടി പരിപാടികള്‍ പ്രചരിപ്പിക്കുകയോ അവര്‍ വാര്‍ത്ത നല്‍കുകയോ ചെയ്യാറില്ല.

എന്നാല്‍, ആകാശവാണിയാകട്ടെ ഞായറും തിങ്കളും രാത്രി എട്ടുമുതല്‍ എട്ടരവരെ അരമണിക്കൂര്‍ വീതം സോണിയക്കായി മാറ്റിവച്ചു. ആകാശവാണി ഓരോ നിലയത്തിലും സ്വന്തം പരമ്പരകള്‍ പ്രക്ഷേപണം നടത്തുന്ന സമയമാണിത്. എന്നാല്‍, തിരുവനന്തപുരത്തുനിന്ന് പ്രക്ഷേപണം ചെയ്യുന്ന സോണിയയുടെ പരിപാടി നല്‍കാനാണ് എല്ലാ നിലയങ്ങളോടും ആകാശവാണി ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് നാല് സര്‍ക്കുലറാണ് മേധാവികള്‍ ഒരാഴ്ചയ്ക്കിടെ നല്‍കിയത്. അടുത്തിടെ മുന്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങുകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ പോലും തയ്യാറാകാത്ത ആകാശവാണി സര്‍ക്കാരിന്റെ നിര്‍ബന്ധംമൂലമാണ് സോണിയ പങ്കെടുക്കുന്ന ചടങ്ങുകള്‍ പ്രക്ഷേപണം ചെയ്യുന്നത്. ദൂരദര്‍ശനും പരിപാടികളെല്ലാം പൂര്‍ണമായും കവര്‍ ചെയ്യുന്നുണ്ട്.

പബ്ലിക് റിലേഷന്‍ വകുപ്പുകള്‍ ലക്ഷങ്ങളാണ് ധൂര്‍ത്തടിക്കുന്നത്. ബാനറുകളും പോസ്റ്ററുകളും മാധ്യമങ്ങളില്‍ പരസ്യങ്ങളും നല്‍കിയതിനു പുറമെ സോണിയ പങ്കെടുക്കുന്ന ചടങ്ങില്‍ തലസ്ഥാനത്തെ മാധ്യമപ്രതിനിധികളെ എത്തിക്കാനുള്ള പൂര്‍ണ ചുമതലയും ഇവര്‍ക്കാണ്. ഒരോ പരിപാടിക്കും പ്രത്യേകം ബസുകള്‍ ഏര്‍പ്പെടുത്തിയതും സര്‍ക്കാര്‍ ചെലവിലാണ്. എന്നാല്‍, പത്ര പ്രതിനിധികള്‍ക്ക് പിആര്‍ഡി നല്‍കിയ പാസില്‍ സോണിയാഗാന്ധി എംപിയുടെ സന്ദര്‍ശന പാസ് എന്നുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

deshabhimani

ക്രിമിനലുകളുടെ വിഹാരരംഗം

മന്ത്രിമാരുടെ ഓഫീസുകള്‍ ക്രിമിനലുകളുടെ വിഹാരരംഗമാണെന്ന് പൊലീസ് മേധാവി തന്നെ പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചീഞ്ഞളിഞ്ഞ് അസഹ്യദുര്‍ഗന്ധം വമിപ്പിക്കുന്ന ഒന്നാണെന്നതിന് ഔദ്യോഗികസ്ഥിരീകരണമാണ് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്ത്. പിടികിട്ടാപ്പുള്ളികളായി പൊലീസ് പ്രഖ്യാപിച്ച കുറ്റവാളികള്‍ മന്ത്രിമാരുടെ ബിനാമികളായി നാടുവാഴുകയാണ്. പാമൊലിന്‍ അഴിമതിമുതല്‍ സ്വര്‍ണക്കടത്തുവരെ മുഖ്യമന്ത്രിയുടെമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന കുറ്റകൃത്യങ്ങളായി അന്തരീക്ഷത്തിലുണ്ട്. ആരോപണങ്ങളില്‍ ഒരു ശതമാനമെങ്കിലും ശരിയാണെങ്കില്‍ സ്ഥാനത്ത് തുടരില്ലെന്ന് വീമ്പുപറയുന്ന മുഖ്യമന്ത്രി തെളിവുനശിപ്പിച്ച് രക്ഷപ്പെടാന്‍ അധികാരത്തിന്റെ സര്‍വസന്നാഹങ്ങളും ഉപയോഗിക്കുന്നു. രാജ്യം ഭരിക്കുന്ന പാര്‍ടിയുടെ പരമാധ്യക്ഷ കേരള സന്ദര്‍ശനത്തിന് എത്തുമ്പോള്‍ സ്വീകരിച്ചാനയിക്കുന്ന അനുയായികള്‍ കുറ്റവാളികളാണ്; തട്ടിപ്പുകാരാണ്; സാമൂഹ്യദ്രോഹികളാണ്. കുറ്റവാളികള്‍ക്ക് സല്യൂട്ടടിക്കാനും ഭൃത്യവേലചെയ്യാനും വിധിക്കപ്പെട്ട, അന്തസ്സുപോയ സേനയെയാണ് താന്‍ നയിക്കുന്നതെന്ന ഏറ്റുപറച്ചിലാണ് ഡിജിപിയുടെ കത്ത്. ആ അന്തസ്സുകേടാണ്, അധമത്വമാണ് സോളാര്‍ കേസന്വേഷണത്തിന്റെ അട്ടിമറിയിലൂടെയും മന്ത്രിമാരെയും പാര്‍ശ്വവര്‍ത്തികളെയും നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കാനുള്ള എണ്ണമറ്റ നെറികേടുകളിലൂടെയും ബാലസുബ്രഹ്മണ്യത്തിന്റെ പൊലീസ് തെളിയിച്ചുകൊണ്ടിരിക്കുന്നത്.

മാഹി സ്വദേശി ഫയാസ് എന്ന സ്വര്‍ണക്കള്ളക്കടത്തുകാരന്റെ പറ്റുവരവുകാരില്‍ സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ മുതല്‍ നിയമസമാധാനം പാലിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വലിയ നിരയാണ് കാണുന്നത്. അയാളുടെ ടെലിഫോണ്‍ പരിശോധനയില്‍ ഭരണപ്രമുഖരുമായുള്ള അഗാധബന്ധത്തിന്റെ അനിഷേധ്യതെളിവുകള്‍ ലഭിച്ചെന്നാണ് വാര്‍ത്ത. ഫയാസുമായി പരിചയമില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ വാഹനം 20 മിനിറ്റോളം വഴിമധ്യേ നിര്‍ത്തിയിട്ട് ഫയാസുമായി സംസാരിച്ചതിനെക്കുറിച്ചും ഗള്‍ഫ് പര്യടനവേളയില്‍ ഫയാസ് സ്വന്തം വണ്ടിയില്‍ കയറ്റി ഉമ്മന്‍ചാണ്ടിയെ പൊതുചടങ്ങിന് എത്തിച്ചതിനെക്കുറിച്ചും വാര്‍ത്തകള്‍ വന്നു. നിഷേധം വന്നില്ല. സരിത നായരുമായി കണ്ടില്ല എന്നല്ല, ചില പ്രത്യേക ദിവസങ്ങളില്‍ കണ്ടില്ല എന്നേ ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുള്ളൂ. പരിചയമില്ല; കണ്ടാല്‍ തിരിച്ചറിയില്ല എന്നെല്ലാമുള്ള വാദങ്ങള്‍ സരിത-ഉമ്മന്‍ചാണ്ടി ചിത്രം പുറത്തുവന്നതോടെ ജനങ്ങള്‍ക്കുമുന്നില്‍ പൊളിഞ്ഞു. അത് ഉമ്മന്‍ചാണ്ടി സമ്മതിക്കുന്നില്ലെങ്കിലും. മുഖ്യമന്ത്രിക്ക് എങ്ങനെ ഇത്രയധികം ക്രിമിനല്‍ ബന്ധങ്ങളുണ്ടാകുന്നു? കോടതിയെയും സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ചു ജീവിക്കുന്ന ഒരു വ്യവഹാര ദല്ലാളിന്റെ ചാരനാണ് കേരളത്തിലെ ആഭ്യന്തരമന്ത്രിയെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് വിളിച്ചുപറയുമ്പോള്‍ യുക്തിഭദ്രമായി മറുപടി പറയാന്‍ യുഡിഎഫ് നേതൃത്വത്തിന് ശേഷിയില്ലാതെ പോകുന്നത് എന്തുകൊണ്ട്? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍-ദല്ലാള്‍ നന്ദകുമാര്‍ ബന്ധം ചിത്രംസഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തതാണ്. താന്‍ റിലയന്‍സിന്റെ പണംപറ്റുന്ന ലോബിയിസ്റ്റ് ആണെന്ന് നന്ദകുമാര്‍തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. അയാള്‍ക്കനുകൂലമായി ആഭ്യന്തരവകുപ്പ് നിലപാടെടുത്തു; അതിന് ആഭ്യന്തരമന്ത്രിതന്നെ ചാരനായി പ്രവര്‍ത്തിച്ചെന്ന് ചീഫ്വിപ്പ് വെളിപ്പെടുത്തുമ്പോള്‍, മന്ത്രിയോഫീസുകളില്‍ കയറിയിറങ്ങുന്നവര്‍ മാത്രമല്ല, മന്ത്രിമാര്‍തന്നെ കുറ്റവാളികളാണ് എന്നാണ് സ്ഥാപിക്കപ്പെടുന്നത്.

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഒഴിവാക്കപ്പെട്ട ആളാണ് ജിക്കുമോന്‍. സ്വര്‍ണക്കടത്തുകാരനുമായി അയാള്‍ക്കുള്ള ബന്ധമാണ് ഒടുവില്‍ പുറത്തുവന്നത്. ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരിയെന്ന് അറിയപ്പെടുന്ന സ്റ്റാഫംഗവും ഫയാസ് പരിവാരത്തില്‍പ്പെടുന്നു. കുറ്റവാളികള്‍ ഉന്നതബന്ധം സ്ഥാപിക്കാനും പ്രദര്‍ശിപ്പിക്കാനും മിടുക്കുകാട്ടാറുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും മിടുക്കിന്റെ ഭാഗമായുള്ളതല്ല ഫയാസും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വകാര്യ ട്രസ്റ്റിന് സംഭാവന നല്‍കിയവരില്‍ സരിത നായരുടെയും ഫയാസിന്റെയും പേരുകളുണ്ട്. കുറ്റവാളികള്‍ ഇങ്ങനെ പണം നല്‍കുന്നത് സാധുജന പരിപാലനത്തിനല്ല-തങ്ങള്‍ക്ക് അതുകൊണ്ട് കൃത്യമായ പ്രയോജനമുണ്ടാകുന്നതുകൊണ്ടാണ്. തട്ടിപ്പുകാരില്‍നിന്നും കള്ളപ്പണക്കാരില്‍നിന്നും കള്ളക്കടത്തുകാരില്‍നിന്നും പണം ശേഖരിച്ച് അവശജനങ്ങള്‍ക്ക് നല്‍കുന്ന കായംകുളം കൊച്ചുണ്ണിയാണോ കേരളത്തിന്റെ മുഖ്യമന്ത്രി? ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ്- ഇങ്ങനെ ഒട്ടേറെപ്പേര്‍ പുറത്തായിക്കഴിഞ്ഞു. പുറത്തേക്കുപോകാന്‍ അവസരം കാത്തിരിക്കുന്നവര്‍ അതിലേറെയാണ്. താന്‍ അയച്ച കത്തിനെക്കുറിച്ചുള്ള വാര്‍ത്ത ഡിജിപി നിഷേധിച്ചെങ്കിലും, ആ വാര്‍ത്തയില്‍ പറയുന്ന വസ്തുതകള്‍ നിഷേധിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. സംസ്ഥാനത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ പട്ടിക തയ്യാറാക്കി അവരെ മന്ത്രിയോഫീസികളിലേക്കു കയറ്റാതിരിക്കാനാണ് തീരുമാനമെങ്കില്‍ പല മന്ത്രിമാരെയും സെക്രട്ടറിയറ്റ് ഗേറ്റില്‍ പൊലീസ് തടയുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയാകുക. തലപ്പത്തുള്ളവര്‍തന്നെയാണ് കുറ്റവാളികള്‍. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും എല്ലാ അന്വേഷണവും അട്ടിമറിക്കാന്‍ പാടുപെടുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍നിന്ന് കുറ്റവാളികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും സ്വീകരണം ലഭിക്കുന്നതില്‍ അതിശയിക്കാനില്ല. കത്തയച്ചും അത് പുറത്തുവരുമ്പോള്‍ നിഷേധക്കുറിപ്പിറക്കിയും വാര്‍ത്ത സൃഷ്ടിക്കുകയല്ല, മുഖംനോക്കാതെ നിയമം പാലിക്കാനുള്ള ആര്‍ജവം കാണിക്കുകയാണ് പൊലീസ് വേണ്ടത്. പൊലീസിന്റെ ശമ്പളം കുറ്റവാളികളുടെ പണപ്പെട്ടിയില്‍നിന്നല്ല, പൊതുജനങ്ങളുടെ നികുതിക്കാശില്‍നിന്നാണെന്ന ഓര്‍മയുണ്ടാകണം. മന്ത്രിയായാലും മന്ത്രിമുഖ്യനായാലും വിലങ്ങിനര്‍ഹതയുള്ള കൈകളില്‍ അതു വീഴുകതന്നെ വേണം.

deshabhimani editorial 300913

യു എസ് നാവികാഭ്യാസപ്രകടനങ്ങളില്‍ ഇന്ത്യ പങ്കെടുക്കും

യു എസുമായി പൂര്‍ണതോതിലുള്ള സൈനിക സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി 'റിമ്പാക്' എന്നറിയപ്പെടുന്ന നാവികാഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കുന്നതിന് ഇന്ത്യ സമ്മതിച്ചു. യു എസ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാവികാഭ്യാസപ്രകടനങ്ങളില്‍ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവയുള്‍പ്പടെ രണ്ട് ഡസനില്‍പ്പരം രാഷ്ട്രങ്ങള്‍ പങ്കെടുക്കും.
യു എസ് പ്രസിഡന്റ് ബറാക് ഒബാമയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയ കൂടിക്കാഴ്ചക്കുശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ 'റിമ്പാക്' നാവികാഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ഇന്ത്യ സ്വീകരിച്ചതായി പരാമര്‍ശമുണ്ടായിരുന്നു. യു എസുമായി മലബാര്‍, റെഡ് ഫഌഗ്, യുദ്ധ് അഭ്യാസ് എന്നിങ്ങനെ അറിയപ്പെടുന്ന സംയുക്ത സൈനികാഭ്യാസപ്രകടനങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഇന്ത്യ പങ്കെടുക്കുന്നുണ്ട്. റിമ്പാക് നാവികാഭ്യാസപ്രകടനങ്ങളില്‍ ഇന്ത്യ മുമ്പ് നിരീക്ഷകരെ അയച്ചുകൊണ്ടിരുന്നു. എന്നാല്‍ നേരിട്ടു പങ്കെടുത്തുകൊണ്ട് സൈനിക സഖ്യം ശക്തിപ്പെടുത്തണമെന്ന യു എസ് നിര്‍ദ്ദേശത്തിന് ഇന്ത്യവഴങ്ങുകയായിരുന്നു.

അത്യാധുനികമായ സൈനിക സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടാണ് സൈനികസഖ്യത്തിനായി യു എസ് ഇന്ത്യയെ പ്രലോഭിപ്പിച്ചത്. ഇന്ത്യയുമായി ചേര്‍ന്ന് പുതിയതരം സൈനികോല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനും നിര്‍മ്മിക്കുന്നതിനും അന്താരാഷ്ട്രതലത്തില്‍ വിപണനം ചെയ്യുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളും ഇതിലുള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ യു എസ് സന്ദര്‍ശനത്തിന് മുമ്പ് സെപ്തംബര്‍ 18 ന് ഇന്ത്യയിലെത്തിയ യു എസ് ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി ആഷ്ടന്‍ ബി കാര്‍ട്ടര്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. റഷ്യയുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മ്മിക്കുന്ന ബ്രഹ്മോസ് മിസ്സൈല്‍ പദ്ധതിയുടെ മാതൃകയില്‍ ജാവലിന്‍ മിസ്സൈല്‍വേധസമ്പ്രദായം സംയുക്തമായി നിര്‍മ്മിക്കുന്നതിന് തീരുമാനമായിട്ടുണ്ട്.

ഇരുരാജ്യങ്ങളിലും ബ്യൂറോക്രസിതലത്തില്‍ ഉയര്‍ന്നു വരുന്ന പ്രതിബന്ധങ്ങളെ ഇല്ലാതാക്കി വളരെ വേഗതയില്‍ത്തന്നെ സൈനികസഖ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇന്ത്യക്കും യു എസിനും പൊതുവായ സുരക്ഷാ താല്‍പ്പര്യങ്ങളുള്ളതിനാല്‍ ഉറ്റ പങ്കാളികളായി മാറണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ബ്രസില്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീരാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യകൂടി ഉള്‍പ്പെട്ട അഞ്ചംഗ ബ്രിക്‌സ് ഗ്രൂപ്പ് കൂടുതല്‍ സജീവമായി വരുന്ന വേളയില്‍ത്തന്നെയാണ് സൈനികസഖ്യം രൂപപ്പെടുത്തുന്നതിലൂടെ ഇന്ത്യയെ യു എസിന്റെ ചേരിയിലേക്ക് അടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.

janayugom

പേപ്പർ പേനയാക്കി ലക്ഷ്മിയും കൂട്ടരും

വെറുതെ പാഴാക്കി കളയുന്ന പേപ്പറും മാസികയും ശേഖരിച്ച് പേപ്പര്‍ പേനകളൊരുക്കുകയാണ് ലക്ഷ്മി. പ്ലാസ്റ്റിക് പേനയ്ക്കുപകരം പേപ്പര്‍ പേന നിര്‍മിച്ച് വിപണിയിലെത്തിച്ച് പരിസ്ഥിതിസംരക്ഷണവും ജീവകാരുണ്യപ്രവര്‍ത്തനവും ചേര്‍ത്തുവയ്ക്കുകയാണിവര്‍. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട് വീല്‍ച്ചെയറില്‍ കഴിയുന്നവര്‍ക്ക് തൊഴില്‍പരിശീലനം നല്‍കി ലക്ഷ്മി നാട്ടിലും വീട്ടിലും വലിയൊരു മാറ്റത്തിന് തിരിതെളിക്കുകയാണ്.

റബര്‍ബോര്‍ഡില്‍ കമീഷണറായിരുന്ന കാഞ്ഞിരമറ്റം കുലയറ്റിക്കര പരിയാരത്ത് ശ്രീലക്ഷ്മിയില്‍ പി കെ നാരായണന്റെയും ശ്രീദേവിയുടെയും മകളാണ് മുപ്പത്തൊമ്പതുകാരിയായ ലക്ഷ്മി. അമേരിക്കയില്‍ ജോലി തേടിപ്പോയ ലക്ഷ്മി അവിടെ ജ്വല്ലറി ഡിസൈനിങ്ങിലും പരിശീലനം നേടി. അതിനുശേഷം സാന്‍ഫ്രാന്‍സിസ്കോയിലെ ഗ്യാലറിയില്‍ ആര്‍ട്ടിസ്റ്റായി ജോലി തുടങ്ങി. പത്തുവര്‍ഷത്തിനുശേഷം നാട്ടില്‍ അവധിക്കെത്തിയപ്പോഴാണ് കൗതുകമെന്ന നിലയില്‍ പേപ്പര്‍ പേന നിര്‍മാണത്തിലേക്ക് കടന്നത്. ഇത് സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന് മനസ്സിലാക്കിയതോടെ ഒമ്പതുപേര്‍ക്ക് പരിശീലനം നല്‍കി. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി മുളന്തുരുത്തിയിലുള്ള സ്വാശ്രയ സംഘത്തിലെ ബീന, ഗോപന്‍, റെജി, പ്രസീല്‍, സ്റ്റെല്ലസ്, ശശി, പ്രദീപ്, ബൈജു, രാജു എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. അപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ടവരാണിവര്‍.

റീഫില്ലിനുചുറ്റും പശതേച്ച് മാസികകളുടെ പേജുകള്‍ ഭംഗിയായി ചുറ്റിപ്പിടിപ്പിച്ചാണ് പേന നിര്‍മിക്കുന്നത്. സ്വാശ്രയ പ്രവര്‍ത്തകര്‍ക്കൊപ്പം ലക്ഷ്മിയുടെ അമ്മയും അമ്മൂമ്മയുമാണ് ഇവരെ പ്രധാനമായി സഹായിക്കുന്നത്. "പ്യുര്‍ ലിവിങ്"എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന പേനയ്ക്ക് എട്ടുരൂപയാണ്. പേന നിര്‍മാണത്തിനായി ഒരു ഉപകരണവും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇതിന്റെ പേറ്റന്റിനായി കാത്തിരിക്കുകയാണിവര്‍.

deshabhimani

Sunday, September 29, 2013

അക്കിത്തത്തെ ആദരിക്കുന്നു എന്ന പ്രചാരണം അസത്യം: പുരോഗമന കലാസാഹിത്യസംഘം

മഹാകവി അക്കിത്തത്തെ പാലക്കാട് നടക്കുന്ന പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമ്മേളനത്തിലേക്ക് വിളിച്ചു വരുത്തി ആദരിക്കുന്നു എന്നും ഇത് ഇടതു സാംസ്കാരികതയുടെ വലതുവല്ക്കരണമാണെന്നും ആരോപിച്ചു കൊണ്ട് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മാധ്യമം ദിനപത്രത്തിന്‍റെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയിരിക്കുന്ന ലേഖനം യഥാര്‍ത്ഥത്തില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നതാണെന്ന് സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.വി എന്‍ മുരളി പ്രസ്താവനയില്‍ പറഞ്ഞു.

പൂര്‍ണമായും അസത്യമായ ഒരു കാര്യവും പറഞ്ഞുകൊണ്ട് പുകസയെ ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിലൂടെ ആക്രമിക്കാന്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയെ പ്രേരിപ്പിച്ചതെന്താവും? പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ പാലക്കാടു നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് കവി അക്കിത്തത്തെ ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാന്‍ ആലോചിച്ചിട്ടുമില്ല. പുരോഗമന കലാസാഹിത്യസംഘം ഒരിക്കലും ഗുരുപൂജ പോലുള്ള കാര്യങ്ങള്‍ ചെയ്യാറുമില്ല.

പുകസയുടെ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ സംഘടനാപ്രവര്‍ത്തകരോ അതിഥികളായെത്തുന്ന പുരോഗമന കലാസാഹിത്യകാരോ ആണു പങ്കെടുക്കുന്നത്. സമ്മളനത്തോടനുബന്ധിച്ച് നടക്കുന്ന അനുബന്ധ സമ്മേളനങ്ങളില്‍ സംഘവുമായി ഒരു അഭിപ്രായ ഐക്യവുമില്ലാത്തവരെയും സംവാദങ്ങള്‍ക്കായി ക്ഷണിക്കാറുണ്ട്. അത്തരത്തില്‍ ചെയ്യുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. അക്കിത്തത്തിന്റെ സൌന്ദര്യശാസ്ത്ര രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുമ്പോഴും, അക്കിത്തം ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മലയാള കവി ആണ് എന്നു കാണാതിരിക്കാനാവില്ല.

അക്കിത്തത്തെ പുകസ സമ്മളനത്തിലേക്ക് ക്ഷണിച്ചു എന്നാരോപിച്ചു കൊണ്ട് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി നടത്തുന്ന ;ഭൂ ദേവന്മാരായ വൈദിക ബ്രാഹ്മണരെ സമാദരിക്കുന്ന പരിപാടിക്ക് പാരമ്പര്യ ഭാഷയില്‍ പറയുന്ന പേര്ഭകാല്‍കഴുകിച്ചൂട്ടുനടത്തുക എന്നാണ്! അത്തരമൊരു ഭകാല്‍കഴുകിച്ചൂട്ടാണ്; പു.ക.സ സമ്മേളനത്തോടനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.എന്നൊക്കെ ശക്തിബോധി നടത്തുന്ന ആക്രോശങ്ങളോട് എങ്ങനെ പ്രതികരിക്കാനാണ്? അദ്ദേഹത്തിന്‍റെ ലേഖനമാകെ അപക്വമായ ചരിത്രവീക്ഷണത്തിന്‍റെയും തെറ്റായ വിവരങ്ങളുടെയും ഘോഷയാത്രയാണ്. വിജ്ഞരായ വായനക്കാര്‍ അതു മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്. അതിനാല്‍ അതിലേക്കൊന്നും ഞാന്‍ കടക്കുന്നില്ല.

എന്നാല്‍ ഒരു കാര്യം മാത്രം സൂചിപ്പിക്കാം. മാധ്യമം പ്രസിദ്ധീകരണങ്ങളും ജമാ അത്തെ ഇസ്ലാമിയും പുരോഗമന കലാസാഹിത്യ സംഘത്തിനും പുരോഗമന വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ക്കുമെതിരെയുള്ള ആക്രമണം ഈയിടെയായി ഒന്ന് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിന്‍റെ ഇരകളാകാതിരിക്കാന്‍ പുരോഗമനവാദികള്‍ ശ്രദ്ധിക്കേണ്ടതാണ്.-വി എന്‍ മുരളി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരെ ക്രിമിനലുകള്‍: ഡിജിപി

മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യത്തിന്റെ കത്ത്. പൊലീസ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കുന്ന ക്രിമിനലുകള്‍ പോലും സ്വന്തം ജില്ല ഒഴിച്ചുള്ള ജില്ലകളില്‍ മന്ത്രിമാരുടെ ഓഫീസുകളിലടക്കം സ്വാധീനമുണ്ടാക്കുന്നതായി ഡിജിപി പറയുന്നു. അവര്‍ പുതിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

സോളാര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവികള്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഡിജിപി ഈ കത്തയച്ചത്.ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ ആഗസ്റ്റ് 29ന് അയച്ച കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിപിയുടെ കത്ത്.

വിവിധ ജില്ലകളിലെ കുറ്റവാളികളുടെ ഒരു ഡേറ്റാ ബാങ്ക് അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ടെന്നും കത്തില്‍ പറയുന്നു. സപ്തംബര്‍ ഏഴിനാണ് കത്തയച്ചത്.

deshabhimani

യുഡിഎഫ് ഭരണത്തില്‍ ആരും തൃപ്തരല്ല: ഗൗരിയമ്മ

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സംതൃപ്തിയുള്ള ഒരാള്‍പോലും കേരളത്തിലില്ലെന്ന് ജെഎസ്എസ് ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പുറത്തിറങ്ങിനടക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. വിലക്കയറ്റം അതിരൂക്ഷമായി. മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാന്‍ സര്‍ക്കുലര്‍ ഇറക്കുന്നു. ഇവരെ ജനങ്ങള്‍ കൈകാര്യം ചെയ്യും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നവംബറില്‍ ചേരുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളനം തീരുമാനിക്കും.

നിഷേധവോട്ടുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. തെരഞ്ഞെടുപ്പ്, തെരഞ്ഞെടുക്കാനുള്ളതാണ്. തെരഞ്ഞെടുക്കാതിരിക്കാനുള്ളതല്ല. ഏതൊരാള്‍ക്കും ചട്ടവിധേയമായി മത്സരിക്കാനും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും അവകാശമുണ്ട്. ഇതൊന്നും വിനിയോഗിക്കാതെ നിഷേധ വോട്ടിങ്ങിന് പോകുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തഃസന്തയ്ക്ക് ചേര്‍ന്നതല്ല. ഇത് ജനാധിപത്യവിരുദ്ധമാണെന്നും ഗൗരിയമ്മ പറഞ്ഞു.

deshabhimani

ടുണീഷ്യയില്‍ എന്നാഹദ സര്‍ക്കാര്‍ മുട്ടുകുത്തി

മുല്ലപ്പൂവിപ്ലവത്തിന്റെ സൗജന്യം പറ്റി ടുണീഷ്യയില്‍ അധികാരമേറ്റ ഇസ്ലാമിക സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അധികാരമൊഴിയും. പക്ഷരഹിതമായ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിക്കുന്നതോടെ മതമൗലികവാദികള്‍ പിടിമുറുക്കിയ എന്നാഹദാ സര്‍ക്കാര്‍ പടിയിറങ്ങും. എന്നഹദാ സര്‍ക്കാരുമായി ഒരു മാസത്തിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് അധികാരമാറ്റത്തിന് ധാരണയിലെത്തിയതെന്ന് ടുണീഷ്യയിലെ പ്രധാന തൊഴിലാളി സംഘടന പ്രഖ്യാപിച്ചു.

പ്രതിപക്ഷനിരയിലെ പ്രമുഖനും ഇടതുപക്ഷനേതാവുമായ മുഹമ്മദ് ബ്രാഹ്മിയെ എന്നാഹദ അനുകൂലികളായ മതമൗലികവാദികള്‍ ജൂലൈ 25നു വധിച്ചതിനെ തുടര്‍ന്നാണ് രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധസമരം ശക്തമായത്. മറ്റൊരു ഇടതുപക്ഷനേതാവായ ചൊക്രി ബെലായ്ദിനെ വീടിനുമുന്നില്‍ വച്ച് ആറുമാസംമുമ്പ് മതമൗലികവാദികള്‍ വെടിവച്ചുകൊന്നിരുന്നു. തീവ്രമതമൗലികവാദികളോട് എന്നഹദ അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യമെമ്പാടും ലക്ഷങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. നാട്ടില്‍ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിനൊപ്പം തൊഴിലാളിസംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞദിവസത്തെ പ്രതിഷേധപ്രകടനത്തില്‍ അഞ്ചു ലക്ഷത്തോളം തൊഴിലാളികള്‍ പങ്കെടുത്തും. രാജ്യത്ത് പുതിയ ഭരണഘടന ഉണ്ടാക്കുന്നതിന് അഭിപ്രായരൂപീകരണത്തിനായി 2011ല്‍ രൂപീകരിച്ച നാഷണല്‍ കോണ്‍സ്റ്റിറ്റുവന്റ് സമിതി പ്രതിപക്ഷാംഗങ്ങള്‍ ബഹിഷ്കരിച്ചു. തുടര്‍ന്ന് സമിതി പിരിച്ചുവിട്ടത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അറബ്രാജ്യങ്ങളില്‍ ഭരണസംവിധാനങ്ങളുടെ ഉടച്ചുവാര്‍ക്കലിനു വഴിവച്ച 2011ലെ മുല്ലപ്പൂവിപ്ലവത്തില്‍ ആദ്യമായി ഭരണമാറ്റമുണ്ടായത് ടുണീഷ്യയിലാണ്. പ്രസിഡന്റ് ബെന്‍ അലിയെ പുറത്താക്കിയശേഷം നടത്തിയ തെരഞ്ഞെടുപ്പില്‍ മതമൗലികവാദികളുടെ പിന്തുണയോടെ എന്നാഹദ അധികാരത്തില്‍ എത്തുകയായിരുന്നു.

deshabhimani

നിത്യഹരിത നായകന്‍

അബ്ദുള്ള രാജാവുമുതല്‍ കോഫി അന്നന്‍വരെ കെട്ടിപ്പിടിക്കുന്ന അഹമ്മദ് സാഹിബ് ഇംഗ്ലീഷ് സംസാരിക്കുന്ന വിശ്വപൗരനാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗില്‍ അങ്ങനെ ഈ അഹമ്മദേയുള്ളൂ. നിത്യഹരിത നായകനാണ്. എന്നുവച്ചാല്‍ എക്കാലത്തും പച്ച പുതയ്ക്കുന്ന നേതാവ്. സദാ യൗവനയുക്തന്‍ എന്നും വായിക്കാം. കാലിഫോര്‍ണിയയിലെ ഡേവിഡ് സിറ്റിയും ജപ്പാനിലെ ടോക്യോസിറ്റിയും ഓണററി പൗരത്വം നല്‍കി ആദരിച്ച പ്രഗത്ഭന്‍. കണ്ണൂര്‍ സിറ്റിയില്‍നിന്ന് ഉദിച്ചുയര്‍ന്ന് പ്രശസ്തിയുടെ ഉത്തുംഗത്തില്‍ ഹരിതവര്‍ണമണിഞ്ഞ് പരിലസിക്കുന്ന ആ കോമള കളേബരനെ കേവലം ഒരു ഫയാസിന്റെ അടുപ്പക്കാരനാക്കി കുറച്ചുകാണുന്നത് അനുചിതം. ഛോട്ടാ രാജന്‍, ദാവൂദ് ഇബ്രാഹിം, ഹാജി മസ്താന്‍-ഇത്യാദി പേരുകളെങ്കിലുമില്ലെങ്കില്‍ അഹമ്മദ് സാഹിബിന് കുറച്ചിലാണ്. ഫയാസുമായി തനിക്ക് ബന്ധമില്ലെന്നും കള്ളക്കടത്തുകാരുമായും മറ്റും ബന്ധമില്ലാത്ത പൊതുജീവിതമാണ് തന്റേതെന്നുമുള്ള വിശദീകരണം ഒറ്റനോട്ടത്തില്‍ വിശ്വസിക്കാവുന്നതാണ്. ആരുമായും അഹമ്മദ് സാഹിബ് അങ്ങോട്ട് ബന്ധം വയ്ക്കാറില്ല-എല്ലാവരും തേടിവന്ന് ബന്ധം സ്ഥാപിക്കാറേയുള്ളൂ.

ചന്ദ്രികയിലെ സബ്എഡിറ്റര്‍ ജോലിയില്‍നിന്ന് തുടങ്ങിയ അഹമ്മദ് ഇവ്വിധം വളര്‍ന്നത് മാധ്യമ പ്രവര്‍ത്തകരുടെയാകെ അഭിമാനം. ഇന്ന് കേന്ദ്രമന്ത്രിമാത്രമല്ല, ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനും. എംഎസ്എഫിനെ നയിക്കുമ്പോഴും കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുമ്പോഴും സംസ്ഥാന മന്ത്രിയായപ്പോഴും കേന്ദ്ര വിദേശമന്ത്രിയായപ്പോഴും ആശയത്തിന്റെയും അനുഭവത്തിന്റെയും നവമുകുളങ്ങള്‍ തേടിയുള്ള അലച്ചില്‍ അഹമ്മദിനെ വ്യത്യസ്തനാക്കി. "ഒരു വിദേശയാത്രയും കുറേ ഓര്‍മ്മകളും" എന്ന പുസ്തകം പണ്ട് എഴുതിയിട്ടുണ്ട്. ഒരു യാത്രയില്‍തന്നെ എണ്ണമറ്റ ഓര്‍മകള്‍. എണ്ണമറ്റ യാത്രകളായി. അതിനിടയില്‍ ഫയാസുമാര്‍ കടന്നുപോയിട്ടുണ്ടാകും. ആ ബന്ധം മഹാസമുദ്രത്തിലെ കൊച്ചു തിരമാത്രം. അതൊക്കെ ഓര്‍മിക്കാനും ഓമനിക്കാനും നിന്നാല്‍ വിശ്വപൗരന്മാര്‍ എങ്ങനെ ജീവിക്കും?

ഇന്ത്യയെ അമേരിക്കയുടെ നുകത്തില്‍ കെട്ടിയത് മന്‍മോഹന്‍ സര്‍ക്കാരാണ്. ഒരു വിദേശ സഹമന്ത്രിക്ക് അത് കണ്ടുനില്‍ക്കാനേ കഴിയൂ. സായ്പിനെ കണ്ടാല്‍ സാഷ്ടാംഗം പ്രണമിച്ചില്ലെങ്കില്‍ മന്ത്രിസ്ഥാനം പോകുമെന്നേയുള്ളൂ. ഇന്ത്യയ്ക്ക് അഹമ്മദ് സാഹിബിനെ മന്ത്രിയായിത്തന്നെ വേണ്ടതുകൊണ്ട് ജീവിതംതന്നെ പ്രണാമമാക്കി. ഇസ്രയേലുമായി 10,000 കോടിയുടെ മിസൈല്‍ കരാര്‍ ഒപ്പിട്ട് പലസ്തീന്‍ ജനതയുടെ ചോരയില്‍ മന്‍മോഹന്‍ കൈമുക്കിയപ്പോഴും അഹമ്മദ് കണ്ടുനിന്നതേയുള്ളൂ. മന്ത്രിക്കസേരയോടുള്ള കൊതിമൂത്തല്ല-രാജ്യസേവനം തുടരണമെന്ന നിശ്ചയദാര്‍ഢ്യംകൊണ്ട്. ഹജ്ജ് സീറ്റിന് വിഐപി ക്വോട്ട ഏര്‍പ്പെടുത്തിയത് ഫയാസിനേക്കാള്‍ വലിയ മനുഷ്യരെ പരിശുദ്ധ ഹജ്ജ് കര്‍മത്തിനയക്കാനുള്ള ആത്മാര്‍ഥ മോഹംകൊണ്ടുമാത്രം. മനുഷ്യക്കടത്തിന്റെ ഉസ്താദായ പാസ്പോര്‍ട്ട് ഓഫീസര്‍ അന്വേഷണം നേരിടുമ്പോഴും മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിനെതിരെ പരാതിയില്ലെന്ന് രാജ്യസഭയില്‍ ആണയിട്ടത് മുസ്ലിം ലീഗ് എന്ന മഹാ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പോരാളിയുടെ ചുണ. മമത ബാനര്‍ജിയുടെ റെയില്‍വേ തൊഴുത്തില്‍ സഹായിയായി നിയോഗിച്ചപ്പോഴേ അഹമ്മദ് സാഹിബ് ഒന്നു വിശ്രമിച്ചിട്ടുള്ളൂ. ശിഷ്ടകാലം കര്‍മനിബദ്ധം.

കോണിച്ചിഹ്നം കേരളത്തിലെ "സംസ്ഥാന കമ്മിറ്റി"യില്‍ ഒതുങ്ങിപ്പോയപ്പോഴും ഐയുഎംഎല്‍ എന്ന അഖിലേന്ത്യാ പ്രസ്ഥാനത്തെ അധ്യക്ഷസ്ഥാനത്തിരുന്ന് നയിച്ച നേതാവാണ്. സുലൈമാന്‍ സേട്ടിന്റെയും ബനാത്ത് വാലയുടെയും പിന്‍ഗാമിയെന്ന് വിളിക്കരുത്-അക്ഷരാര്‍ഥത്തില്‍ മുന്‍ഗാമി. എഴുപത്തഞ്ചാം വയസ്സിലും യുവസുന്ദരനായി, അച്ചടിഭാഷ പറയുകയും ലോക രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം സമയംകൊല്ലുകയും ചെയ്യുന്ന അഹമ്മദെവിടെ, കേരളത്തിന്റെ ഇത്തിരിവട്ടത്തില്‍ സോളാര്‍ ചൂടില്‍ വാടിത്തളരുന്ന ഉമ്മന്‍ചാണ്ടിയെവിടെ? ആയിരം ഫയാസുമാര്‍ വന്നാലും തളരില്ല; തകരില്ല അഹമ്മദ് സാഹിബിന്റെ ഊര്‍ജം. അതിന് പാമ്പന്‍പാലത്തിന്റെ ഉറപ്പാണ്.

സൂക്ഷ്മൻ deshabhimani

വിവാഹപ്രായം കുറച്ചാല്‍ ബലാത്സംഗം തടയാം: വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആയി കുറയ്ക്കുന്നത് ബലാത്സംഗം അടക്കം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയാന്‍ സഹായിക്കുമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മമതാ ശര്‍മ പറഞ്ഞു. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇതു പറഞ്ഞത്. തന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്ന് അവര്‍ വിശദീകരിച്ചു. ദേശീയ വനിതാ കമീഷന്റെ അഭിപ്രായം ചര്‍ച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കൂ. വിവാഹപ്രായം കുറയ്ക്കണമെന്ന് ജനങ്ങള്‍ പൊതുവില്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് അനുവദിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഇതേ അഭിപ്രായം നേരത്തേതന്നെ മുന്നോട്ടുവച്ചിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തെ അസ്വീകാര്യമെന്ന് വിശേഷിപ്പിച്ചു.

പരാമര്‍ശം പിന്‍വലിക്കണം: മഹിളാ അസോസിയേഷന്‍

ന്യൂഡല്‍ഹി: ബലാത്സംഗമടക്കമുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സായി കുറച്ചാല്‍ മതിയെന്ന ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് ശ്യാമലി ഗുപ്തയും ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ബലാത്സംഗം സ്ത്രീയുടെ ശരീരത്തിനും അഭിമാനത്തിനും നേര്‍ക്ക് നടത്തുന്ന ആക്രമണവും കുറ്റകൃത്യവുമാണ്. വിവാഹപ്രായം കുറയ്ക്കുന്നതുമായി അതിന് ഒരു ബന്ധവുമില്ല. പേശീബലം കൊണ്ടുള്ള ആക്രമണമായ ബലാത്സംഗത്തെക്കുറിച്ചുള്ള വസ്തുതകള്‍ വളച്ചൊടിക്കുന്ന വനിതാ കമീഷന്‍ ചെയര്‍പേഴ്സന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

വിവാഹപ്രായം കുറയ്ക്കാന്‍ അനുവദിക്കില്ല: ഡിവൈഎഫ്ഐ

വിവാഹപ്രായം കുറയ്ക്കാനായി മുസ്ലിം സംഘടനകളെയെല്ലാം യോജിപ്പിച്ച് രംഗത്തിറക്കിയ ലീഗ് കേരളത്തില്‍ വര്‍ഗീയ മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം ആരംഭിക്കും. സമര പ്രഖ്യാപന സംസ്ഥാന കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 12ന് കോഴിക്കോട്ടെ ടാഗോര്‍ സെന്റിനറി ഹാളില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷും സെക്രട്ടറി എം സ്വരാജും പറഞ്ഞു.

രാജ്യത്ത് അധികാരത്തിനുവേണ്ടി വര്‍ഗീയ ധ്രുവീകരണം നടത്തുന്ന നരേന്ദ്രമോഡിയുടെ നീക്കമാണ് കേരളത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ പരീക്ഷിക്കുന്നത്. കാലഘട്ടത്തിന് യോജിക്കാത്ത പാര്‍ടിയായി ലീഗ് മാറി. സംഘപരിവാറിന്റെ വര്‍ഗീയതയോട് മത്സരിക്കുംവിധം ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കാനാണ് മുസ്ലിംലീഗ് ശ്രമം. അനാചാരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് ലോകത്തിനു മുന്നില്‍ കേരളത്തെ നാണം കെടുത്താനാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളി തുടരുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാര്‍ പ്രഖ്യാപിക്കണം. കേരളം ആര്‍ജിച്ച നേട്ടങ്ങളെ നശിപ്പിക്കാന്‍ ഡിവൈഎഫ്ഐ അനുവദിക്കില്ല. യോജിക്കാവുന്ന എല്ലാ പുരോഗമന സംഘടനകളുമായും സഹകരിച്ച് വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തെ ചെറുക്കും. ലീഗിന്റെ നിലപാടിനെതിരെയുള്ള യൂത്തുലീഗിന്റെയും എംഎസ്എഫിന്റെയും പ്രതികരണങ്ങളെ ഡിവൈഎഫ്ഐ സ്വാഗതം ചെയ്യുന്നു. ഉറച്ച നിലപാടാണ് അവരുടേതെങ്കില്‍ ഇരു സംഘടനകളും ഡിവൈഎഫ്ഐയുടെ പ്രക്ഷോഭവുമായി സഹകരിക്കണം. ഇക്കാര്യത്തില്‍ യൂത്തുകോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ട്രഷറര്‍ കെ എസ് സുനില്‍കുമാറും പങ്കെടുത്തു.

മതസംഘടനകളുടെ ആവശ്യം അപരിഷ്കൃതം: ഡിവൈഎഫ്ഐ

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറായി കുറയ്ക്കണമെന്ന ചില സംഘടനകളുടെ ആവശ്യം സമൂഹത്തെ പിന്നോട്ടടിപ്പിക്കാനും മുസ്ലിം പെണ്‍കുട്ടികളുടെ നേട്ടങ്ങളെ ഇല്ലാതാക്കാനുമാണെന്ന് ഡിവൈഎഫ്ഐ. 16-ാംവയസ്സില്‍ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മാനസികവികാസത്തിനും തടസ്സം സൃഷ്ടിക്കുന്നതാണെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷ് എംപി പറഞ്ഞു.

നരേന്ദ്രമോഡിയുടെ വര്‍ഗീയധ്രുവീകരണ നീക്കങ്ങള്‍ക്ക് ബദലായി മുസ്ലിംലീഗ് നടത്തുന്ന വര്‍ഗീയപ്രചാരണത്തിന്റെ ഭാഗമാണ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യം. മുസ്ലിം പെണ്‍കുട്ടികളെ ബന്ദികളാക്കി വര്‍ഗീയധ്രുവീകരണം നടത്താനാണ് മുസ്ലിംലീഗും മറ്റു ചില സംഘടനകളും ശ്രമിക്കുന്നത്. പരിഷ്കൃതസമൂഹത്തിന് ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസരംഗത്തും മറ്റ് നേട്ടങ്ങളുടെ കാര്യത്തിലും കേരളത്തിലെ മുസ്ലിം സമുദായം ഏറെ മുന്നിലാണ്. ഈ നേട്ടത്തെയെല്ലാം പിന്നോട്ടടിപ്പിക്കാനുള്ള നീക്കമാണ് വിവാഹപ്രായം കുറയ്ക്കുന്നതിലൂടെ ചെയ്യുന്നത്. ഇതിനെതിരെ ഡിവൈഎഫ്ഐ വിട്ടുവീഴ്ചയില്ലാതെ പോരാടും.

വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തിനെതിരെ എംഎസ്എഫും യൂത്ത്ലീഗും രംഗത്തുവന്നിട്ടുണ്ട്. ഇവരുടെ എതിര്‍പ്പ് ആത്മാര്‍ഥമാണെങ്കില്‍ ഡിവൈഎഫ്ഐ മുന്‍കൈയെടുത്ത് നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കുചേരുകയാണ് വേണ്ടത്. എല്ലാ യുവജനസംഘടനകളും ഇതിനെതിരെ രംഗത്തുവരണം. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതികരണമുണ്ടായിട്ടില്ല. ഇവരുടെ നിലപാട് അറിയാന്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് രാജേഷ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്ഐ കേരള സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎല്‍എ, സെക്രട്ടറി എം സ്വരാജ്, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ എന്നിവരും പങ്കെടുത്തു.

deshabhimani

പ്രധാനമന്ത്രിയെ അനുനയിപ്പിക്കാന്‍ രാഹുലിന്റെ കത്ത്; നിലപാട് മാറ്റിയില്ല

കോടതി കുറ്റവാളികളെന്ന് വിധിക്കുന്ന ജനപ്രതിനിധികളെ അപ്പീലിന് സാവകാശം നല്‍കാതെ അയോഗ്യമാക്കുന്ന കോടതിവിധി മറികടക്കാനുള്ള ഓര്‍ഡിനന്‍സ് അസംബന്ധമെന്ന് വിശേഷിപ്പിച്ച രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി. പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ താന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹത്തോട് അത്യന്തം ബഹുമാനമാണുള്ളതെന്നും രാഹുല്‍ കത്തില്‍ പറഞ്ഞു. എന്നാല്‍, തന്റെ നിലപാടില്‍ മാറ്റം വരുത്തിയില്ല. ഇപ്പോഴുള്ള പ്രതിസന്ധി മാറ്റിയെടുക്കാന്‍ പ്രധാനമന്ത്രി തന്റെ ബുദ്ധി പ്രയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പിന്റെ കാഴ്ചപ്പാടുകളോടോ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തോടോ ഒത്തുപോകുന്നതല്ല തന്റെ നിലപാടെന്ന് രാഹുല്‍ വിശദീകരിച്ചു. ഇപ്പോഴുണ്ടായ പ്രതിസന്ധി രാഷ്ട്രീയപ്രതിയോഗികള്‍ ചൂഷണംചെയ്യാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

രാഹുലിന്റെ വീറ്റോ പ്രയോഗം പ്രധാനമന്ത്രിയെ വീണ്ടും താഴ്ത്തിക്കെട്ടിയെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇങ്ങനെപോയാല്‍ പ്രധാനമന്ത്രി ചരിത്രത്തില്‍ ഒട്ടും ഇടംപിടിക്കാത്ത ഒരു വ്യക്തിയായി മാറുമെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. രാഹുല്‍ പറഞ്ഞതിനോട് യോജിപ്പില്ലെങ്കില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാജിവയ്ക്കണമെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പറഞ്ഞു. രാഹുലിന്റെ പ്രതികരണം വളരെ ദുരൂഹമാണ്. ഓര്‍ഡിനന്‍സ് രൂപപ്പെടുത്തുന്നതിന്റെ എല്ലാ ഘട്ടങ്ങളിലും രാഹുല്‍ ഒപ്പമുണ്ടായിരുന്നെന്നാണ് മനസ്സിലാക്കേണ്ടതെന്ന് അദ്ദേഹം ട്വീറ്ററില്‍ പ്രതികരിച്ചു. സര്‍ക്കാരില്‍ത്തന്നെ ഒരു ധാരണയുണ്ടാകുംവരെ ഓര്‍ഡിനന്‍സ് നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ രാഷ്ട്രപതി നിര്‍ദേശിക്കണമെന്നും നായിഡു ആവശ്യപ്പെട്ടു.

രാഹുലിന്റെ പ്രസ്താവനാനാടകം കോണ്‍ഗ്രസിന് രാഷ്ട്രീയമായി ദോഷകരമായി എന്ന് ബോധ്യമായതോടെയാണ് പരിക്ക് ഭേദമാക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് ഇ മെയില്‍ അയച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. കോണ്‍ഗ്രസ് പാര്‍ടി പ്രധാനമന്ത്രിക്കു പിന്നിലുണ്ടാകുമെന്ന് സോണിയ ഉറപ്പുകൊടുക്കുകയും ചെയ്തു. രാഹുല്‍ഗാന്ധിയുടെ പരസ്യപ്രസ്താവന കോണ്‍ഗ്രസിനുള്ളിലും കേന്ദ്ര മന്ത്രിസഭയിലും ഭിന്നതയ്ക്കിടയാക്കി. രാഹുലിന്റെ പ്രസ്താവനയോട് പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കിലും പല നേതാക്കള്‍ക്കും കടുത്ത അസംതൃപ്തിയുണ്ട്. പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. സോണിയയോടും രാഹുലിനോടും പൂര്‍ണ വിധേയത്വം പ്രകടിപ്പിക്കുന്ന മറുപക്ഷം പ്രധാനമന്ത്രിയുടെ പല നടപടികളും അംഗീകരിക്കാന്‍ തയ്യാറല്ല എന്ന നിലപാടിലാണ്. മന്‍മോഹന്‍സിങ് അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയാല്‍ ചര്‍ച്ചകളും നടപടികളും സജീവമാകും.

പൊട്ടിത്തെറിക്കുപിന്നില്‍ ജെഡിയു സഖ്യമോഹം

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അയോഗ്യത കല്‍പ്പിക്കുന്നത് മറികടക്കാനുള്ള ഓര്‍ഡിനന്‍സിനെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പരസ്യമായി രംഗത്തുവന്നതിനു പിന്നിലുള്ള കാരണങ്ങളില്‍ ജെഡിയുവുമായുള്ള സഖ്യതാല്‍പ്പര്യവും. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിനെതിരായ കാലിത്തീറ്റ കുംഭകോണ കേസിലെ വിധി തിങ്കളാഴ്ച ജാര്‍ഖണ്ഡിലെ കോടതി പ്രഖ്യാപിക്കാനിരിക്കെയാണ് രാഹുലിന്റെ പ്രസ്താവന വന്നത്. യുപിഎ സര്‍ക്കാരിന് ആര്‍ജെഡി നല്‍കുന്ന പിന്തുണയ്ക്ക് പ്രതിഫലമായി ലാലുവിനെ രക്ഷിക്കാനാണ് ഓര്‍ഡിനന്‍സ് ധൃതിപിടിച്ച് കൊണ്ടുവരുന്നതെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ലാലുവിന് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ശിക്ഷ വിധിച്ചാല്‍ അയോഗ്യത കല്‍പ്പിക്കപ്പെടുന്നത് മറികടക്കാനായിരുന്നു ഓര്‍ഡിനന്‍സ്. ഇതിനെതിരെയാണ് രാഹുലിന്റെ പരസ്യപ്രതികരണം. ലാലുവിനെതിരായ നീക്കമായതുകൊണ്ട് പ്രതികരണത്തെ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാര്‍ പിന്തുണച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ രൂപംകൊള്ളാന്‍ പോകുന്ന ജെഡിയു-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നോടിയായാണ് രാഹുലിന്റെ പ്രസ്താവനയും നിതീഷിന്റെ പ്രതികരണവും.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ നാല് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ആര്‍ജെഡി വാഗ്ദാനം ചെയ്തത്. ഇത് നിഷേധിച്ച് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. പിന്നീട് ബിഹാറില്‍ അടിത്തറ ശക്തിപ്പെടുത്താനും ഒറ്റയ്ക്ക് മുന്നോട്ടുനീങ്ങാനുമാണ് രാഹുലിന്റെ ചുമതലയില്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്‍ഡിഎ വിട്ട ജെഡിയു കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നാണ് രാഹുലിന്റെ പ്രതീക്ഷ. ലാലുവിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത് ബിഹാറിലെ സഖ്യശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് രാഹുല്‍ കരുതുന്നു. ഇതാണ് ഓര്‍ഡിനന്‍സിനെതിരെ പ്രതികരിക്കാന്‍ നടത്താന്‍ രാഹുലിനെ പ്രേരിപ്പിച്ചത്.

deshabhimani

യുഎസുമായി ആദ്യകരാര്‍ ഒപ്പിട്ടു

ഇന്ത്യയും അമേരിക്കയും സൈനികേതര ആണവ സഹകരണത്തിനുള്ള നിര്‍ണായകമായ ആദ്യ വാണിജ്യകരാര്‍ ഒപ്പിട്ടു. ആണവ-പ്രതിരോധ മേഖലയില്‍ പരസ്പരസഹകരണം വര്‍ധിപ്പിക്കാനും ധാരണയായി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് കരാര്‍ ഒപ്പിട്ട കാര്യം പ്രഖ്യാപിച്ചത്.

അഞ്ച് വര്‍ഷം മുമ്പ് ഇരുപക്ഷവും സൈനികേതര ആണവസഹകരണത്തിനുള്ള കരാറില്‍ ഒപ്പുവച്ചെങ്കിലും ഇന്ത്യയുടെ ആണവബാധ്യതാനിയമത്തെ അമേരിക്കന്‍ കമ്പനികള്‍ എതിര്‍ത്തതിനാലാണ് വാണിജ്യകരാര്‍ വൈകിയത്. ആണവബാധ്യതാ നിയമത്തില്‍ വീണ്ടും വെള്ളംചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമായതോടെയാണ് പുതിയ കരാറിന് അവസരമൊരുങ്ങിയത്. സൈനികേതര ആണവസഹകരണത്തില്‍ ഇരു രാജ്യവും ഇനിയും മുന്നോട്ട് പോകുമെന്ന് ഒബാമ പറഞ്ഞു. ആണവോര്‍ജരംഗത്ത് അമേരിക്കന്‍ കമ്പനിയായ വെസ്റ്റിങ്ഹൗസും ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷനും വ്യാവസായികമായി സഹകരിക്കാനുള്ള കരാറിനും അനുമതി നല്‍കിയെന്ന് സംയുക്ത പ്രസ്താവനയില്‍ ഇരു നേതാക്കളും അറിയിച്ചു. അമേരിക്കന്‍ സാങ്കേതിക സഹായത്തോടെ ഗുജറാത്തിലും ആന്ധ്രപ്രദേശിലും വാണിജ്യ ആണവോര്‍ജ കേന്ദ്രങ്ങള്‍ ആരംഭിക്കും. യുഎസ് കമ്പനികളായ വെസ്റ്റിങ്ഹൗസിനും ജനറല്‍ ഇലക്ടിക്-ഹിറ്റാച്ചിക്കുമാണ് ഇതിന്റെ ചുമതല.

സാങ്കേതികവിവരങ്ങള്‍ കൈമാറാന്‍ അമേരിക്കയുടെ ആണവോര്‍ജ നിയന്ത്രണ ഏജന്‍സിയും (എന്‍ആര്‍സി) ഇന്ത്യന്‍ ആണവോര്‍ജ നിയന്ത്രണ ബോര്‍ഡും ധാരണാപത്രം ഒപ്പിടും. പ്രതിരോധമേഖലയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംയുക്ത നാവികാഭ്യാസം നടത്താനും പുതിയ കരാറുകളില്‍ ഒപ്പിടാനും ധാരണയായി. വിദേശനിക്ഷേപവും തൊഴിലവസരവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി ഉടമ്പടി വേഗത്തില്‍ ഒപ്പിടാനും തീരുമാനമായി. പ്രതിരോധം, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനം, ആഭ്യന്തര-സൈബര്‍ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം, ശാസ്ത്ര-സാങ്കേതികവിദ്യ, സംസ്കാരം എന്നീ മേഖലകളില്‍ സഹകരണമുറപ്പാക്കാനും ധാരണയിലെത്തി.

deshabhimani

സാക്ഷിയുടെ ആര്‍എംപി ബന്ധം: രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം സാക്ഷി ടി പി രമേശന്റെ ആര്‍എംപി ബന്ധം തെളിയിക്കാന്‍ പോളിങ് ബൂത്തിലെ രേഖകള്‍ ഹാജരാക്കാന്‍ പ്രത്യേക അഡിഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടി കലക്ടര്‍ക്കും ചോറോട് പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര ലോകസഭാ മണ്ഡലത്തില്‍പ്പെട്ട വള്ളിക്കാട് വരിശക്കുനി എല്‍പി സ്കൂളിലെ പോളിങ് ബൂത്തിലെ തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി ചന്ദ്രശേഖരന്‍ മത്സരിച്ചപ്പോള്‍ രമേശന്‍ ബൂത്ത് ഏജന്റ് ആയിരുന്നുവെന്ന് തെളിയിക്കാനാണ് പ്രതിഭാഗം ആവശ്യപ്പെട്ടതനുസരിച്ച് രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ടാം സാക്ഷിയായി വിസ്തരിച്ച ടി പി രമേശന്‍, ചന്ദ്രശേഖരന്റെ ബൂത്ത് ഏജന്റും ആര്‍എംപിക്കാരനുമാണെന്നാണ് പ്രതിഭാഗം വാദം. സാക്ഷി വിസ്താരത്തില്‍ ആര്‍എംപിയുമായി ബന്ധമില്ലെന്നും ബൂത്ത് ഏജന്റല്ലെന്നും ടി പി രമേശന്‍ കോടതിയില്‍ പറഞ്ഞിരുന്നു. 2010-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചോറോട് പഞ്ചായത്ത് നാലാം വാര്‍ഡ് ആര്‍എംപി സ്ഥാനാര്‍ഥി കെ കെ സദാശിവന്റെ ബൂത്ത് ഏജന്റായിരുന്നു രമേശന്‍ എന്ന് തെളിയിക്കാനും പോളിങ് ബൂത്തിലെ രേഖകള്‍ ഹാജരാക്കാന്‍ പഞ്ചായത്ത് റിട്ടേണിങ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചോറോട് പഞ്ചായത്തിലെ നാലാം വാര്‍ഡിലെ പോളിങ് ബൂത്തിലെ റിട്ടേണിങ് ഓഫീസറെ വിസ്തരിക്കുന്നത് അടുത്തമാസം അഞ്ചിലേക്ക് മാറ്റി. ഏറാമല പഞ്ചായത്ത് സെക്രട്ടറി വത്സന്‍, തലശേരി തിരുവങ്ങാട് ശ്രീരാസ്വാമി ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ മനോഹരന്‍ എന്നിവരെ 30ന് കോടതി വിസ്തരിക്കും. ഓര്‍ക്കാട്ടേരിയില്‍ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയ്ക്ക് നമ്പര്‍ നല്‍കിയതുമായി ബന്ധപ്പെട്ട് ഏറാമല പഞ്ചായത്ത് സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ഓര്‍ക്കാട്ടേരി താഴെകുനി വീട്ടില്‍ ഇ കെ ഷിജില്‍ ആര്‍എംപി യൂത്ത് വിങ് പ്രസിഡന്റ് എന്ന് കാണിച്ചിരുന്നുവെന്നും എന്നാല്‍ കോടതിയില്‍ 11-ാം സാക്ഷിയായി വിസ്തരിച്ചപ്പോള്‍ ആര്‍എംപി പ്രവര്‍ത്തകന്‍ എന്ന കാര്യം മറച്ചുവെച്ചുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഏറാമല പഞ്ചായത്ത് സെക്രട്ടറിയെ വിസ്തരിക്കാന്‍ അപേക്ഷ നല്‍കിയത്. സന്താനഗോപാലം പൂജക്കായി തിരുവങ്ങാട് ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് കെ സി രാമചന്ദ്രന്‍ കുഞ്ഞനന്തന്റെ വീട്ടിലേക്ക് വരുന്നത് കണ്ടുവെന്ന് 19-ാം സാക്ഷിയായ ഇ ബാബു മൊഴി നല്‍കിയിരുന്നു. ക്ഷേത്രത്തില്‍ സന്താനഗോപാലം പൂജ ഇല്ലെന്ന് തെളിയിക്കുന്നതിനാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടത്.

deshabhimani

ആസ്വാദകശ്രദ്ധനേടി പെണ്‍ചലച്ചിത്രമേള

സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെയും അവകാശബോധത്തിന്റെയും കഥപറഞ്ഞ ചലച്ചിത്രങ്ങള്‍കൊണ്ട് ഫീമെയില്‍ ഫിലിംഫെസ്റ്റിവലിന്റെ രണ്ടാംദിനം സമ്പന്നമായി. ശ്യാം ബെനഗലിന്റെ "ഭൂമിക ദി റോള്‍"വന്‍ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഉഷ എന്ന അഭിനേത്രിയുടെ ജീവിതസങ്കീര്‍ണതകളെ അതിലളിതമായി ചിത്രം അവതരിപ്പിക്കുന്നു. സ്മിത പാട്ടീലിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്. മറാട്ടി നടിയായിരുന്ന ഹസ്ന വടേക്കറിന്റെ ആത്മകഥയാണ് ഈ ചിത്രത്തിനാധാരം. നിശബ്ദത നിയമമാക്കിയ ഒരു കൊട്ടാരത്തിലെ പെണ്‍കുട്ടിയുടെയും അമ്മയുടെയും കഥ പറഞ്ഞ "ദി സൈലന്‍സ് ഓഫ് ദി പാലസ്" എന്ന ചിത്രവും പ്രശംസയ്ക്ക് നേടി. 1994ല്‍ പുറത്തിറങ്ങിയ ഈ ടുണീഷ്യന്‍ ചിത്രം മൊഹ്ഫിദ ട്ലാറ്റ്ലിയാണ് സംവിധാനംചെയ്തത്.

ചലച്ചിത്രമേളയോടനുബന്ധിച്ച് ഗാന്ധിപാര്‍ക്കില്‍ "സ്ത്രീയും ആവിഷ്കാരവും" എന്ന വിഷയത്തെക്കുറിച്ച് സംവാദം നടന്നു. കഥാകാരി ചന്ദ്രമതി, റോസ്മേരി എന്നിവര്‍ പങ്കെടുത്തു. പഴയ എഴുത്തുകാരില്‍നിന്ന് വ്യത്യസ്തമായി മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്തുചിന്തിക്കുന്നു എന്നുനോക്കാതെ സ്വന്തം സ്വത്വത്തെ അടയാളപ്പെടുത്താന്‍ ധൈര്യം കാണിക്കുന്നവരാണ് പുതിയ എഴുത്തുകാരികളെന്ന് ചന്ദ്രമതി പറഞ്ഞു. എഴുത്തുകാരികള്‍ തങ്ങള്‍ക്ക് സ്വയം ഏര്‍പ്പെടുത്തുന്ന സെന്‍സര്‍ഷിപ്പില്‍നിന്ന് പുറത്തുകടക്കണം. അതിന് നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ ഉള്ളില്‍തന്നെയാണെന്ന തിരിച്ചറിവുണ്ടാകണമെന്നും ചന്ദ്രമതി പറഞ്ഞു. മുന്നേനടന്ന എഴുത്തുകാരികള്‍ വെട്ടിയ വഴിയാണ് പുതിയ എഴുത്തുകാരികള്‍ക്ക് സുഗമമായ എഴുത്തിനുള്ള വഴിയൊരുക്കുന്നതെന്ന് റോസ്മേരി പറഞ്ഞു. ടി എന്‍ സീമ എംപി, ഡോ. പി എസ് ശ്രീകല എന്നിവര്‍ സംസാരിച്ചു. ഡോ. പ്രിയ നായര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ശൈലജ പി അംബു അവതരിപ്പിച്ച "മത്സ്യഗന്ധി" ഏകപാത്ര നാടകം അരങ്ങേറി.

deshabhimani

ഫയാസിന് കള്ളനോട്ടെത്തിച്ചവരില്‍ കേന്ദ്രമന്ത്രിയുടെ ബന്ധുവും

സ്വര്‍ണക്കടത്തിന് ഫയാസ് ഗള്‍ഫില്‍ ഇറക്കിയത് പാകിസ്ഥാനില്‍ അച്ചടിച്ച കള്ളനോട്ടാണെന്ന് കസ്റ്റംസ് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചു. കള്ളനോട്ട് കേസില്‍ എന്‍ഐഎ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച കാഞ്ഞങ്ങാട് കുളവയല്‍ സ്വദേശി അബ്ദുള്ള ഹാജിയും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയുടെ അടുത്ത ബന്ധുവുമാണ് ഫയാസിന് പാകിസ്ഥാനില്‍നിന്ന് കള്ളനോട്ട് എത്തിച്ചത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ ഫയാസ് ഇക്കാര്യം വെളിപ്പെടുത്തി. കള്ളനോട്ട് റാക്കറ്റുമായുള്ള ഇയാളുടെ ബന്ധത്തെ കുറിച്ച് കസ്റ്റംസ് ഇന്റലിജന്‍സ് കേന്ദ്ര ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.

അബുദാബി, ദുബായ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കള്ളനോട്ട് കൈമാറിയിരുന്നതെന്ന് ഫയാസ് മൊഴി നല്‍കി. സ്വര്‍ണവ്യാപാരത്തിന് മുഖ്യമായും ഈ കറന്‍സിയാണ് ഉപയോഗിച്ചിരുന്നത്. ഇങ്ങനെ വാങ്ങുന്ന സ്വര്‍ണം കരിയര്‍മാര്‍ മുഖേന കടത്തുകയായിരുന്നു രീതി. നെടുമ്പാശേരിക്ക് പുറമെ കരിപ്പൂര്‍, തിരുവനന്തപുരം, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വഴിയും വന്‍തോതില്‍ സ്വര്‍ണം എത്തിച്ചു. സിബിഐ പ്രതിചേര്‍ത്തിട്ടുള്ള വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥനാണ് ഇതിന് സഹായം ചെയ്തത്. വിമാനത്താവളത്തിന് പുറത്തുള്ള രഹസ്യകേന്ദ്രത്തിലേക്ക് കള്ളക്കടത്ത് സ്വര്‍ണം എത്തിക്കുന്നതിന് പൊലീസ് വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യാന്തര കള്ളനോട്ട് റാക്കറ്റുമായി ഫയാസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടും അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ തയ്യാറായിട്ടില്ല. പൊലീസിലെ ഒരു എഡിജിപി മുതല്‍ സിഐമാര്‍ വരെയുള്ള രണ്ട് ഡസനില്‍പ്പരം ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി ഉറ്റബന്ധമുണ്ടെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ച് പരാതി കിട്ടിയാല്‍ മാത്രം അന്വേഷിച്ചാല്‍ മതിയെന്നാണ് ശനിയാഴ്ച ആഭ്യന്തരവകുപ്പ് ഉന്നതന്‍ നിര്‍ദേശിച്ചത്.

നമ്പര്‍ തെളിയാത്ത "അണ്‍നോണ്‍" വിഭാഗത്തിലുള്ള മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഫയാസിന്റെ പക്കലുണ്ട്. കോഴിക്കോട് റൂറല്‍ എസ്പിയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ശുപാര്‍ശ പ്രകാരം ഒരു എഡിജിപിയാണ് ഈ വിഭാഗത്തില്‍ കണക്ഷന്‍ നല്‍കാന്‍ ഉത്തരവ് നല്‍കിയത്. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണി നേരിടുന്ന വിവിഐപികള്‍ക്ക് മാത്രമാണ് അണ്‍നോണ്‍ നമ്പര്‍ കണക്ഷന്‍ നല്‍കുന്നത്. ഫയാസ് ഉള്‍പ്പെട്ട കള്ളനോട്ട് റാക്കറ്റിലെ മുഖ്യ കണ്ണി അബ്ദുള്ള നാട്ടില്‍ വന്നിട്ട് 15 വര്‍ഷം കഴിഞ്ഞതായാണ് വിവരം. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ "റെഡ് കോര്‍ണര്‍" നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കോഫപോസ പ്രകാരവും അബ്ദുള്ളയ്ക്കെതിരെ വാറണ്ട് നിലവിലുണ്ട്. യുഡിഎഫ് സര്‍ക്കാരിലെ ഉന്നതന്റെ ഗള്‍ഫിലുള്ള മകളുടെ നമ്പര്‍ ഫയാസില്‍നിന്നും കസ്റ്റംസ് പിടിച്ചെടുത്ത മൊബൈലില്‍നിന്നും കിട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ഫയാസുമൊത്ത് അമേരിക്കന്‍ പര്യടനം നടത്തിയതായും സൂചനയുണ്ട്. ഫയാസിന്റെ യുഡിഎഫ് പൊലീസ് ഉന്നതബന്ധങ്ങളെ കുറിച്ച് അന്വേഷണം നടത്തില്ലെന്ന് വ്യക്തമായി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ നടത്തുന്ന അന്വേഷണത്തില്‍ കേസ് ഒതുക്കാനാണ് നീക്കം.
(കെ ശ്രീകണ്ഠന്‍)

ഫയാസിന്റെ ഉന്നത ബന്ധം: അന്വേഷണത്തില്‍നിന്ന് പൊലീസ് പിന്മാറി

സ്വര്‍ണക്കള്ളക്കടത്തിന് കസ്റ്റംസ് പിടിയിലായ ഫയാസിന് യുഡിഎഫ് സര്‍ക്കാറിലും പൊലീസിലുമുള്ള ഉന്നത ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്ന് ഇന്റലിജന്‍സ് പിന്‍മാറി. അന്വേഷണം നടത്താന്‍ സമയമില്ലെന്ന് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാര്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തെ അറിയിച്ചു. കേസ് സിബിഐ അന്വേഷിക്കുന്ന സാഹചര്യത്തില്‍ കേരള പൊലീസിന് ഇടപെടാന്‍ കഴിയില്ലെന്ന് ഡിജിപിയും സൂചിപ്പിച്ചു. അതേസമയം ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ഫയാസിന്റെ ബന്ധം പുറത്തായതാണ് കേരള പൊലീസ് ഫയല്‍ മടക്കാന്‍ കാരണം. ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ എസ്പി സുനില്‍ ജേക്കബ് ഫയാസിന്റെ ബൈക്ക് ഓടിക്കുന്ന ചിത്രം പുറത്തുവന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താന്‍ ഡിജിപി ഇന്റലിജന്‍സ് മേധാവിയോട് ആവശ്യപ്പെട്ടത്. ഐജി മുതല്‍ ഡിവൈഎസ്പി വരെയുള്ള ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി ഉറ്റ ബന്ധമുണ്ടെന്ന് തെളിഞ്ഞു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയടക്കം ഫയാസിന്റെ സൗഹൃദവലയത്തിലുണ്ടെന്ന് കണ്ടെത്തിയതും ഇന്റലിജന്‍സ് അന്വേഷണത്തിന് തടയിടാന്‍ കാരണമായി.

എസ്പി സുനില്‍ ജേക്കബ് ഫയാസിന്റെ ഇറക്കുമതി ചെയ്ത ബൈക്ക് ഓടിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. കൗതുകത്തിന് ബൈക്കില്‍ ഇരുന്നുവെന്നാണ് വിശദീകരണം. പൊലീസ്-ഫയാസ് കൂട്ടുകെട്ടിനെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സിബിഐ ആവശ്യപ്പെട്ടാല്‍ സഹായം ചെയ്യണമെന്ന് മാത്രമാണ് പൊലീസിന് നല്‍കിയ നിര്‍ദേശം. സിബിഐ ആകട്ടെ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുമാത്രമാണ് അന്വേഷിക്കുന്നത്. കേരള പൊലീസിലെ വിവാദ കഥാപാത്രങ്ങളായ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഫയാസുമായി വഴിവിട്ട അടുപ്പമുണ്ടെന്നാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ ചോദ്യംചെയ്യലില്‍ തെളിഞ്ഞത്. ഫയാസില്‍നിന്ന് പിടിച്ചെടുത്ത ഫോണ്‍ നമ്പരുകളും മറ്റും കേന്ദ്രീകരിച്ച് ഒരു അന്വേഷണവുമില്ല. പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടാണ് ഫയാസ് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഹവാല പണമിടപാടിനെക്കുറിച്ചോ, മനുഷ്യക്കടത്തിനെപ്പറ്റിയോ അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സിബിഐ അന്വേഷിക്കുന്ന കേസില്‍ ഇടപെടാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഏത് ഘട്ടത്തില്‍ വേണമെങ്കിലും സമാന്തര അന്വേഷണം നടത്താന്‍ കഴിയും. കസ്റ്റഡിയിലുള്ള ഫയാസിനെ ചോദ്യംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാം. എന്നാല്‍, അതിനൊന്നും മുതിരാത്തത് ആഭ്യന്തരവകുപ്പിലെ ഉന്നതന്‍ നല്‍കിയ നിര്‍ദേശംമൂലമാണ്.

deshabhimani

കൊള്ളയടി

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ വര്‍ധിപ്പിക്കാനും സബ്സിഡികള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനും ഇതുസംബന്ധിച്ച് പഠനം നടത്തുന്ന കിരിത് പരീഖ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഡീസലിന് ഉടന്‍ നാല് രൂപ കൂട്ടാനും പ്രതിമാസമുള്ള 50 പൈസയുടെ വിലവര്‍ധന ഒരു രൂപയാക്കി മാറ്റി പെട്ടെന്ന് സബ്സിഡി നിര്‍ത്തലാക്കാനുമാണ് ശുപാര്‍ശ.

പാചകവാതകത്തിന്റെ വില 2014 മാര്‍ച്ചോടെ 100 രൂപ കൂട്ടണം. തുടര്‍ന്നുള്ള മൂന്ന് വര്‍ഷം 100 രൂപ വീതം വര്‍ധിപ്പിക്കണം. അതിനുശേഷം പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വിപണിവിലയാക്കണം. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം ആറായി ചുരുക്കണം. സബ്സിഡി സിലിണ്ടറുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. മണ്ണെണ്ണവില ലിറ്ററിന് രണ്ട് രൂപ ഇപ്പോള്‍ വര്‍ധിപ്പിക്കാനും 2014 ഏപ്രിലില്‍ വീണ്ടും രണ്ട് രൂപ കൂട്ടാനും നിര്‍ദേശിക്കുന്നു. മുന്‍ ആസൂത്രണ കമീഷന്‍ അംഗമായ കിരിത് പരീഖിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കാലാവധി ഒരു മാസത്തേക്ക് നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഒക്ടോബര്‍ മാസത്തില്‍ത്തന്നെ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നത് കയറ്റുമതി വിലയുമായി ബന്ധിപ്പിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കണമെന്നാണ്.

ഇന്ത്യയില്‍നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്താല്‍ കിട്ടുന്ന അതേ വില ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ഈടാക്കണമെന്നാണ് നിര്‍ദേശം. എണ്ണ ശുദ്ധീകരിക്കുന്നതിനുള്ള ചെലവ് ഏറ്റവും കുറവുള്ള രാജ്യമാണ് ഇന്ത്യ. അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്ത് ശുദ്ധീകരിച്ച് ഉല്‍പ്പന്നങ്ങളായി വിദേശത്തേക്ക് കയറ്റുമതി ചെയ്താല്‍ വലിയ ലാഭമാണ് എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക. ശുദ്ധീകരണ ചെലവിലുള്ള ഈ കുറവിന്റെ ആനുകൂല്യം ഇനി രാജ്യത്തെ ഉപയോക്താക്കള്‍ക്ക് നല്‍കാതെ കയറ്റുമതി ചെയ്താല്‍ കിട്ടുന്ന വില തന്നെ ഇന്ത്യയില്‍നിന്ന് ഈടാക്കണമെന്നാണ് ശുപാര്‍ശ. റിലയന്‍സ്, എസ്സാര്‍ എന്നീ സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാണ് കേന്ദ്ര ധനമന്ത്രാലയം പ്രധാനമായും പുതിയ വില സംവിധാനത്തിന് ശുപാര്‍ശ ചെയ്യുന്നത്. നിലവില്‍ ഈ എണ്ണക്കമ്പനികളാണ് പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി വിലതന്നെ ഇന്ത്യയിലും ലഭിക്കുമെങ്കില്‍ ഇവര്‍ക്ക് വന്‍ നേട്ടമുണ്ടാകും. അതിനിടെ, പെട്രോള്‍ വിലയില്‍ കമ്പനികള്‍ വരും ദിവസങ്ങളില്‍ കുറവു വരുത്തുമെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു.
(വി ജയിന്‍)

deshabhimani

സര്‍ക്കാര്‍ചെലവില്‍ പറന്നിറങ്ങുന്നത് പാര്‍ടിപരിപാടിക്ക്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സര്‍ക്കാരും യുഡിഎഫും ആരംഭിക്കുന്ന രാഷ്ട്രീയ പ്രചാരണത്തിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഞായറാഴ്ച തലസ്ഥാനത്തെത്തും. ഔദ്യോഗിക പദവികളൊന്നുമില്ലാത്ത, പാര്‍ലമെന്റ് അംഗം മാത്രമായ സോണിയയെ പ്രോട്ടോക്കോളും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയാണ് കൊണ്ടുവരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ എത്തുന്ന സോണിയ ഉദ്ഘാടനം ചെയ്യുന്നതില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് പരിപാടികളാണ്. മുന്‍സര്‍ക്കാര്‍ ആരംഭിച്ച ഭൂരഹിതകേരളം, ആരോഗ്യകിരണം എന്നിവയും സോണിയ ഗാന്ധി വീണ്ടും ഉദ്ഘാടനം ചെയ്യുന്നുണ്ട്.

ഞായറാഴ്ച പകല്‍ 3.30ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തില്‍ എത്തുന്ന സോണിയ 4.30ന് നെയ്യാര്‍ ഡാമില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ട്രെയിനിങ് റിസര്‍ച്ച് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണ സ്ഥാപനമാണിത്. 5.35ന് പാളയത്ത് മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് ഭാരവാഹിയായ ആര്‍ ശങ്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ചടങ്ങാണിത്. വൈകിട്ട് 6.30ന് കനകക്കുന്ന് കൊട്ടാരത്തിലാണ് ആരോഗ്യ കിരണം പദ്ധതിയുടെ ഉദ്ഘാടനം. ഈ പദ്ധതിയാകട്ടെ എല്‍ഡിഎഫ് സര്‍ക്കാര്‍ "താലോലം" എന്ന പേരില്‍ ആരംഭിച്ചതാണ്. ആരോഗ്യകിരണം എന്ന് പേര് മാറ്റി ഒരിക്കല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇത് ഉദ്ഘാടനം ചെയ്തിരുന്നു.

രാത്രി രാജ്ഭവനില്‍ യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച. തിങ്കളാഴ്ച പകല്‍ 12.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ "ഭൂരഹിതരില്ലാത്ത കേരളം"പദ്ധതിയുടെ ഉദ്ഘാടനം. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിക്കുകയും 10 സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമി മൂന്ന് ലക്ഷം ഭൂരഹിതര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഒരു ലക്ഷം പേര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കുന്ന പദ്ധതിയാണ് സോണിയ ഉദ്ഘാടനം ചെയ്യുന്നത്. ആക്കുളത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി രണ്ടാം ക്യാമ്പസിന് ശിലയിടലും തട്ടിക്കൂട്ട് പരിപാടിയാണ്. രണ്ടാം ക്യാമ്പസിനുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പേ തറക്കല്ലിടുന്നതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് മാത്രമാണ്. തുടര്‍ന്ന് 1.40ന് പ്രത്യേക വിമാനത്തില്‍ സോണിയ മൈസൂരുവിലേക്ക്് പോകും. സന്ദര്‍ശനത്തിന് കോടികളാണ് സര്‍ക്കാര്‍ പൊടിക്കുന്നത്. സോളാര്‍, സ്വര്‍ണക്കടത്ത് കുംഭകോണങ്ങളില്‍ പങ്കാളിയായി ഏതുസമയവും അധികാര ഭ്രഷ്ടനായേക്കാവുന്ന ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രീതി സമ്പാദിക്കാനുള്ള അവസാന തന്ത്രമാണ് സോണിയയെ ഇറക്കി പയറ്റുന്നത്.

deshabhimani

സോണിയയുടെ ചെലവ് കോണ്‍ഗ്രസ് വഹിക്കണം: വി എസ്

Saturday, September 28, 2013

സോണിയയുടെ ചെലവ് കോണ്‍ഗ്രസ് വഹിക്കണം: വി എസ്

സോണിയാഗാന്ധിയുടെ സന്ദര്‍ശനത്തിന് ചെലവാകുന്ന തുക മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഞായറാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന "ഭൂരഹിതരില്ലാത്ത കേരളം", "ആരോഗ്യ കിരണ്‍" എന്നീ പരിപാടികളുടെ ഉദ്ഘാടനത്തിനായാണ് സോണിയാഗാന്ധി തിരുവനന്തപുരത്ത് എത്തുന്നത്. ഈ പരിപാടികളുടെ ഉദ്ഘാടകയാകാനുള്ള ഔദ്യോഗിക പദവികളൊന്നും സോണിയാഗാന്ധിക്ക് ഇല്ല. മാത്രമല്ല, ഈ രണ്ടു പരിപാടികളും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കോണ്‍ഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടികളാണുതാനും.

ഇതില്‍ ആരോഗ്യകിരണ്‍ പദ്ധതി യു.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചതുമാണ്. അങ്ങനെ ഒരു തരത്തിലും സോണിയാഗാന്ധിക്ക് വരാന്‍ യോഗ്യതയില്ലാത്ത പരിപാടികള്‍ക്കായി അവരുടെ വിമാനയാത്ര, സുരക്ഷാ സംവിധാനം, കൂറ്റന്‍ പന്തലുകള്‍, പ്രചാരണ ബോര്‍ഡുകള്‍ തുടങ്ങിയ ഇനങ്ങളില്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കുന്നത്.

ജനങ്ങളുടെ പൊതുപണം ഇങ്ങനെ ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഗുരുതരമായ ചട്ടലംഘനവും പ്രോട്ടോക്കോള്‍ ലംഘനവുമാണ്. ഇത്തരം പ്രോട്ടോക്കോളും ചട്ടങ്ങളും പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്താന്‍ ബാധ്യതയുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഇതു പരിശോധിക്കണ മെന്നും, ചെലവാക്കപ്പെടുന്ന പണം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്ന് ഈടാക്കാന്‍ നടപടിയെടുക്കണമെന്നും വി. എസ്. ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണ് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

deshabhimani

കൂടുതല്‍ ജനപക്ഷ വാഗ്ദാനങ്ങള്‍; യു കെ ലേബര്‍പാര്‍ട്ടി കോണ്‍ഫറന്‍സിന് സമാപനം

യു കെ ലേബര്‍പാര്‍ട്ടിയുടെ മൂന്നു ദിവസം നീണ്ടുനിന്ന ദേശീയ സമ്മേളനം സമാപിച്ചു. 2015 ല്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്നോടിയായി നടന്ന സമ്മേളനം എന്ന നിലയില്‍ ലേബര്‍പാര്‍ട്ടിയുടെ നയരൂപീകരണവേദി കൂടിയായ ദേശീയസമ്മേളനത്തെ വലിയ പ്രാധാന്യത്തോടെയാണ് നിരീക്ഷകര്‍കണ്ടത്.

ടോണി ബ്ലെയറിന്റെ പരിഷ്കരണ കാലഘട്ടത്തിലെ നയങ്ങളില്‍നിന്നും മുന്നോട്ടു നീങ്ങി ലേബര്‍പാര്‍ട്ടിയെ കൂടുതല്‍ ഇടതുപക്ഷവത്ക്കരിക്കുന്നതും സോഷ്യലിസ്റ്റ്ചായ്വ് ശക്തമാക്കുന്നതുമായ ജനപ്രിയപ്രഖ്യാപനങ്ങള്‍ സമ്മേളനത്തില്‍ ഉണ്ടായി. ബ്രിട്ടണിലെ കുടിയേറ്റ സമൂഹത്തിനും തൊഴിലാളി മധ്യവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും അനുകൂലമായ നിരവധി നടപടികള്‍ ലേബര്‍നേതാവ് എഡ് മില്ലിബാന്‍ഡ്തന്റെ വിശ്വാസ പ്രസംഗത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

നിലവില്‍ ഡേവിഡ്കാമറൂണ്‍ നയിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ അദ്ധ്വാനവര്‍ഗത്തില്‍നിന്നും ഏറെ അകന്ന് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും പൊതുമേഖലയെ ദുര്‍ബലപ്പെടുത്തുന്ന പരിഷ്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ വരള്‍ച്ച മുരടിച്ച് കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും മോശം നിലവാരത്തില്‍എത്തി നില്‍ക്കുകയാണ്. മറ്റു രാജ്യങ്ങളുമായി താരതമ്യം പോലും ചെയ്യാന്‍കഴിയാത്ത സ്ഥിതിയാണിത്.

ജീവിത നിലവാരത്തില്‍ വന്ന ഇടിവും ചെലവുകള്‍ വര്‍ദ്ധിച്ചതും ബ്രിട്ടണ് വലിയ നാണക്കേടുണ്ടാക്കി. ലേബര്‍പാര്‍ട്ടി അധികാരത്തില്‍എത്തുകയാണെങ്കില്‍ തൊള്ളായിരത്തി എഴുപതുകളില്‍ നടപ്പിലാക്കിയിരുന്ന രീതിയില്‍ വൈദ്യുതി &ിറമവെ; ഗ്യാസ്ബില്ലുകള്‍ ഇരുപതു മാസത്തോളം വര്‍ദ്ധനവ്ഒഴിവാക്കി മരവിപ്പിച്ചു നിര്‍ത്തുമെന്ന വാഗ്ദാനമാണ് ഏറ്റവും ശ്രദ്ധേയമായത്. എന്നാല്‍ ഇത്തരത്തില്‍ഒരു നീക്കമുണ്ടായാല്‍ വിതരണം നിര്‍ത്തി വയ്ക്കുകയും സേവനം അവസാനിപ്പിക്കുകയും ഒക്കെ ചെയ്യുമെന്ന വന്‍കിട കമ്പനികളുടെ ഭീഷണി ഉണ്ടായെങ്കിലും പൊതുജനങ്ങളുടെ താല്‍പര്യം ഹനിക്കാതെ അവരെ ഏതു വിധേനയും സഹായിക്കുമെന്ന് മില്ലി ബാന്‍ഡ് പറഞ്ഞു.

വില വര്‍ദ്ധിപ്പിച്ചു കൊള്ളലാഭം കൊയ്യാന്‍കമ്പനികളെ അനുവദിക്കുകയില്ല എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വൈദ്യുതി  പാചകവാതക നിരക്കുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി ഇരുപതു മുതല്‍നാല്പതു ശതമാനം നിരക്കില്‍ ഉയര്‍ത്തി പ്രതിവര്‍ഷം ഏതാണ്ട് മൂന്ന് ബില്യണ്‍പൌണ്ട് ആണ് കമ്പനികള്‍ ലാഭമുണ്ടാക്കിയത്. കൂടാതെ ഉപയോഗശൂന്യമായി ഇട്ടിരിക്കുന്ന ഭൂമി ഉടമകളില്‍നിന്നും പിടിച്ചെടുക്കുന്ന തരത്തിലുള്ള ഭൂപരിഷ്കരണ നടപടികള്‍,ഹൌസിംഗ് ബെനിഫിറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം പിന്‍വലിക്കല്‍, പ്രതിവര്‍ഷം രണ്ടു ലക്ഷം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കല്‍, ഒരു ലക്ഷം ട്രെയിനി,  അപ്പ്രന്റീസ് അവസരങ്ങള്‍, അവ സൃഷ്ടിക്കാത്ത കമ്പനികള്‍ക്കപിഴ ചുമത്തുന്നതിനുള്ള നിയമ നിര്‍മാണം, മിനിമം കൂലി വര്‍ദ്ധിപ്പിക്കല്‍, ചെറുകിട മേഖലയില്‍ നികുതി ഇളവുകള്‍, തൊഴിലാളികളായ രക്ഷാകര്‍ത്താക്കള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ ചൈല്‍ഡ്കെയര്‍ സംവിധാനങ്ങള്‍, വോട്ടിംഗ് പ്രായം താഴ്ത്തല്‍ തുടങ്ങി ഒട്ടനവധി ജനപക്ഷ ക്ഷേമ പ്രഖ്യാപനങ്ങളും മില്ലി ബാന്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്.

പൊതുമേഖല ശക്തിപ്പെടുത്തുക, പൊതു ഉടമസ്ഥാവകാശം വ്യാപിപ്പിക്കുക തുടങ്ങിയ ഇടതു പക്ഷ നയങ്ങളില്‍ഊന്നിയ പുതിയ പ്രഖ്യാപനങ്ങളെ ആവേശത്തോടെയാണ് ട്രേഡ്യൂണിയന്‍ സംഘടനകളും മറ്റു രാഷ്ട്രീയ കേന്ദ്രങ്ങളും സ്വീകരിച്ചത്. ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഒട്ടേറെ ആശ്വാസമാകുന്ന നടപടികളാണ് ഇവയെന്ന് ബ്രിട്ടണിലെ ഏറ്റവും വലിയ ട്രേഡ്യൂണിയന്‍ കൂട്ടായ്മകളായ യുണൈറ്റ് , യൂണിസന്‍ തുടങ്ങിയ സംഘടനകള്‍ പ്രതികരിച്ചു.

പ്രമുഖ മാര്‍ക്സിസ്റ്റ്ചിന്തകനായിരുന്ന റാല്‍ഫ് മില്ലി ബാന്‍ഡ്ന്‍റെ മകനായ എഡ് മില്ലിബാന്‍ഡ്ലേബര്‍പാര്‍ട്ടി സമ്മേളനത്തില്‍അവതരിപ്പിച്ച ഇടതു പക്ഷനയങ്ങള്‍ വലതുവ്യതിയാനങ്ങളില്‍നിന്ന് മുക്തരായി ലേബര്‍പാര്‍ട്ടിയേയും ബ്രിട്ടനേയും ചുവപ്പണിയിക്കാനുള്ള നീക്കങ്ങള്‍ക്കുള്ള നാന്ദിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വലതുപക്ഷ പാര്‍ട്ടികളും കുത്തക കമ്പനികളും ഈ നീക്കങ്ങളെ ആശങ്കയോടെയാണ് കാണുന്നതും. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ദേശീയ സമ്മേളനം സെപ്റ്റംബര്‍29 ന് മാഞ്ചസ്റ്ററില്‍ആരംഭിക്കും.
(വി എസ് ശ്യാം)

സോണിയയെ കാണാന്‍ ഘടകകക്ഷികള്‍ക്ക് 3 മിനിറ്റ്

വെള്ളിയാഴ്ച കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും കൂടികാഴ്ച നടത്തും. ലീഗിന് അഞ്ച് മിനിറ്റും മറ്റുള്ളവര്‍ക്ക് മൂന്ന് മിനിറ്റുമാണ് അനുവദിച്ചിട്ടുള്ളത്. സോളാര്‍ വിവാദവും സ്വര്‍ണക്കടത്തുകേസും സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്ത സാഹചര്യത്തില്‍ ഘടകകക്ഷികര്‍ തങ്ങളുടെ അഭിപ്രായം സോണിയയെ അറിയിച്ചേക്കും. ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതൊരു സീറ്റ് കൂടി നല്‍കണമെന്നത് ലീഗ് നേതാക്കള്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടേക്കും . ലീഗ് വര്‍ഗീയ കക്ഷിയാണെന്ന വിധമുള്ള ചില നേതാക്കളുടെ പരാമര്‍ശങ്ങളും സോണിയ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

എന്നാല്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന് സോണിയ ഗാന്ധിയെ തനിച്ചുകാണുവാന്‍ അനുമതി ലഭിച്ചിട്ടില്ല. സോളാര്‍ തട്ടിപ്പ്കേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെനും അത് കൈമാറാമെന്നും അറിയിച്ച് പി സി ജോര്‍ജ് സോണിയഗാന്ധിക്കയച്ച കത്ത് ഇതിനകം വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ പി സി ജോര്‍ജിന് കൂടി കാഴ്ചക്ക് സമയം അനുവദിക്കുമോയെന്ന് പറയാനാവില്ല.

യുഡിഎഫിലെ അഭിപ്രായ ഭിന്നത സ്വാഭാവികമാണെന്ന് കോഴിക്കോട് അനുസ്മരണ ചടങ്ങിനെത്തിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പഞ്ഞു. എല്ലാ ഘടകകക്ഷികളുമായുളള തര്‍ക്കങ്ങള്‍ സോണിയാഗാന്ധി നേരിട്ട് സംസാരിച്ച് പരിഹരിക്കും. അതത് പാര്‍ടികളിലെ പ്രശ്നങ്ങള്‍ നേതാക്കള്‍ ഇടപ്പെട്ട് പരിഹരിക്കണം. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായി നല്ല ബന്ധമാണ് കോണ്‍ഗ്രസിന് . ലീഗുമായും നല്ല ബന്ധമാണ്. അതിന് തടസ്സമാകുന്ന കാര്യങ്ങള്‍ ലീഗിന്റെ ഭാഗത്തുനിന്നും കോണഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.

deshabhimani

ദല്ലാള്‍ നന്ദകുമാറിന് മന്ത്രിസഭയില്‍ ചാരന്‍: പി സി ജോര്‍ജ്

വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാറിന് മന്ത്രിസഭയില്‍ ചാരനുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. ഇതോടെ ഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസിന്റെ പേരില്‍ യുഡിഎഫില്‍ പോര് തുടങ്ങി. ഡാറ്റാ സെന്‍റര്‍ കൈമാറ്റകേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ല എന്ന മന്ത്രിസഭാ തീരുമാനം നന്ദകുമാറിന് മന്ത്രിമാരിലാരോ ചോര്‍ത്തികൊടുത്തിട്ടുണ്ടെന്നും അതാണ് നന്ദകുമാറിന് സഹായമായതെന്നുമായിരുന്നു പി സി ജോര്‍ജ് വെളിപ്പെടുത്തിയത്.

മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞില്ലെങ്കിലും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഉന്നം വെച്ചായിരുന്നു പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.

എന്നാല്‍ ചാരപണി ആരാണ് നടത്തുന്നതെന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു ഇതേകുറിച്ച് തിരുവഞ്ചുരിന്റെ പ്രതികരണം. ഇന്നൊന്ന് പറയുന്ന ജോര്‍ജ് നാളെ മറ്റൊന്നാണ് പറയുക. അതിനാല്‍ ജോര്‍ജിന് മറുപടി പറയാനില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി തനിക്ക് ബന്ധമുണ്ടെന്നും അതില്‍ എന്താണ് കുഴപ്പമെന്നും ദല്ലാള്‍ നന്ദകുമാര്‍ പ്രതികരിച്ചു.

എന്നാല്‍ ഡാറ്റാ സെന്‍റര്‍ കൈമാറ്റകേസില്‍ സിബിഐ അന്വേഷണം നടത്തണമെന്നായിരുന്ന യുഡിഎഫ് തീരുമാനമെന്നും അതെങ്ങനെയാണ് മാറിയതെന്നറിയില്ലെന്നും കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു.ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഡേറ്റാ സെന്ററുകള്‍ റിലയന്‍സിനു കൊടുത്തതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് പി സി ജോര്‍ജ് നല്‍കിയ കേസിനെചൊല്ലിയാണ് തര്‍ക്കം. കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവായെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്.

deshabhimani

സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം; പ്രവര്‍ത്തനനേട്ടവും മാനദണ്ഡം

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് പിന്നോക്കാവസ്ഥയ്ക്കൊപ്പം സംസ്ഥാനസര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും മാനദണ്ഡമാക്കും. സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തികസഹായം സംബന്ധിച്ച നിര്‍ദേശം സമര്‍പ്പിക്കാനായി നിയോഗിച്ച രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. ഇതനുസരിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചതായി ധനമന്ത്രി പി ചിദംബരം അറിയിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെയാണ് രഘുറാം രാജനെ സമിതി അധ്യക്ഷനായി നിയമിച്ചത്. സെപ്തംബര്‍ രണ്ടിന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡോ. ഷൈബല്‍ ഗുപ്തയുടെ വിയോജനക്കുറിപ്പോടെ അംഗീകരിച്ചു. ഭരത് രാമസ്വാമി, നജീബ് ജംഗ്, നീരജ സി ജയാല്‍, തുഹിന്‍ പാണ്ഡെ എന്നിവരാണ് മറ്റംഗങ്ങള്‍. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തിന്റെ 8.4 ശതമാനം അടിസ്ഥാനസഹായമായി നല്‍കാനും ബാക്കിയുള്ള 91.6 ശതമാനം തുകയുടെ നാലില്‍ മൂന്നുഭാഗം സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ചും നാലിലൊരുഭാഗം സംസ്ഥാനങ്ങളുടെ പ്രകടനം കണക്കിലെടുത്തും നല്‍കണമെന്നുമാണ് സമിതിയുടെ നിര്‍ദേശം. ഏറ്റവും പിന്നണിയിലുള്ള പത്തു സംസ്ഥാനത്തിന് അധികസഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

സംസ്ഥാനങ്ങളെ അവയുടെ പ്രവര്‍ത്തനത്തിന്റെയും പിന്നാക്കാവസ്ഥയുടെയും അടിസ്ഥാനത്തില്‍ ഏറ്റവും പിന്നണിയിലുള്ളവ, കുറച്ച് വികസനമുള്ളവ, താരതമ്യേന വികസിതമായവ എന്നിങ്ങനെ റിപ്പോര്‍ട്ടില്‍ വിഭജിച്ചു. താരതമ്യേന വികസിതമായ സംസ്ഥാനങ്ങളില്‍ ഒന്നാംസ്ഥാനം ഗോവയ്ക്കും രണ്ടാംസ്ഥാനം കേരളത്തിനുമാണ്. ഏറ്റവും പിന്നണിയിലുള്ള സംസ്ഥാനം ഒഡിഷയാണ്. തൊട്ടടുത്ത് ബിഹാര്‍. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, അരുണാചല്‍പ്രദേശ്, അസം, മേഘാലയ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവയും ഏറ്റവും പിന്നണിയിലുള്ള സംസ്ഥാനങ്ങളാണ്. മണിപ്പുര്‍, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, ആന്ധ്രപ്രദേശ്, ജമ്മു കശ്മീര്‍, മിസോറം, ഗുജറാത്ത്, ത്രിപുര, കര്‍ണാടകം, സിക്കിം, ഹിമാചല്‍പ്രദേശ് എന്നിവ കുറച്ച് വികസിതമായ സംസ്ഥാനങ്ങളാണ്. താരതമ്യേന വികസിത സംസ്ഥാനങ്ങളില്‍ ഹരിയാണ, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട് എന്നിവയുമുണ്ട്. പ്രതിശീര്‍ഷവരുമാനം, പ്രതിമാസ ഉപഭോഗ ചെലവ്, വിദ്യാഭ്യാസം, ആരോഗ്യം, വീടിനുള്ളിലെ സൗകര്യങ്ങള്‍, ദാരിദ്ര്യനിലവാരം, സ്ത്രീ സാക്ഷരത, പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ, നഗരവല്‍ക്കരണം, ബാങ്കിങ് സൗകര്യം, കമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ എന്നിവയാണ് മാനദണ്ഡങ്ങളായി കണക്കാക്കിയിരിക്കുന്നത്. ദാരിദ്ര്യം നിര്‍ണയിക്കാന്‍ ആസൂത്രണ കമീഷന്റെ മാനദണ്ഡവും കണക്കുകളുമാണ് അടിസ്ഥാനം. ശിശുമരണനിരക്കാണ് ആരോഗ്യത്തിലെ പ്രധാന ഘടകം. നിലവില്‍ ധനകമീഷന്‍ റിപ്പോര്‍ട്ട്, ആസൂത്രണ കമീഷന്‍ ശുപാര്‍ശ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസഹായം നല്‍കുന്നത്.
(വി ജയിന്‍)

deshabhimani

ഡീസലിന് നാലുരൂപയും ഗ്യാസിനു 100 രൂപയും കൂട്ടാന്‍ ശുപാര്‍ശ

ഡീസല്‍ വില ലിറ്ററിന് നാല് രൂപ ഉടനെ കൂട്ടണമെന്ന് പരീഖ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മണ്ണെണ്ണ ലിറ്ററിന് രണ്ട് രൂപയും പാചകവാതകം സിലിണ്ടറിന് 100 രൂപയും വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ മാസംതോറും ഡീസല്‍ വിലയില്‍ ഒരു രൂപ വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

രൂപയുടെ മൂല്യം ഇടിയുകയും രാജ്യാന്തരതലത്തില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുകയും ചെയ്തിട്ടും ഡീസലിന്റെ വില അതനുസരിച്ച് വര്‍ധിപ്പിക്കാത്ത സാഹചര്യത്തിലാണിതെന്നാണു കമ്മീഷന്റെ വിശദീകരണം. പ്രതിമാസം 50 പൈസ വര്‍ധിപ്പിച്ചതുകൊണ്ട് നഷ്ടം നികത്താന്‍ കഴിയില്ല. വിപണിവിലക്കൊപ്പമാകുകുമ്പോള്‍ മാത്രം വിലകൂട്ടല്‍ നിര്‍ത്താം. അടുത്ത വര്‍ഷം പാചകവാതകത്തിന് 25ശതമാനം വിലയുയര്‍ത്തണമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ പാചക വാതക സബ്സിഡി നിര്‍ത്തുകയും വേണമെന്നും കമ്മീഷന്‍ പറയുന്നു. സബ് സിഡി സിലിണ്ടര്‍ ബിപിഎല്‍ക്കാര്‍ക്ക് മാത്രമായി ചുരുക്കണമെന്നും നിര്‍ദേശമുണ്ട്.

deshabhimani

സോണിയ ഉദ്ഘാടനം ചെയ്യുന്ന ആരോഗ്യ പദ്ധതിയും തട്ടിപ്പ്

കേന്ദ്രസര്‍ക്കാരിന്റെ "പുതിയ" ക്ഷേമപദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നുവെന്ന് കൊട്ടിഘോഷിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനംചെയ്യിപ്പിക്കുന്ന ആരോഗ്യ കിരണ്‍ പദ്ധതി തട്ടിപ്പ്. 2010 മാര്‍ച്ചില്‍ എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിയ "താലോലം" പദ്ധതിയാണ് "ആരോഗ്യ കിരണ്‍" പേര് മാറ്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇതേ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തിരുന്നു. അന്ന് ഉദ്ഘാടനം മാത്രമേ നടന്നുള്ളു എന്നും പദ്ധതി ഇനിയും നടപ്പാക്കിത്തുടങ്ങിയിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് താലോലം പദ്ധതി. സോണിയ ഉദ്ഘാടനംചെയ്യുന്ന ആരോഗ്യ കിരണ്‍ പദ്ധതിയും ഇതാണ് വിഭാവനംചെയ്യുന്നത്. സോണിയ ഉദ്ഘാടനംചെയ്യുന്ന "ഭൂരഹിത കേരളം" പദ്ധതിയുടെ തട്ടിപ്പ് പുറത്തായതിനു പിന്നാലെയാണ് ആരോഗ്യ കിരണ്‍ പദ്ധതിയുടെ പൊള്ളത്തരം വെളിപ്പെടുന്നത്.

"താലോലം" പദ്ധതിയില്‍ പ്രധാനരോഗങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയാണ് ഉള്‍പ്പെടുത്തിയതെങ്കില്‍ "ആരോഗ്യകിരണ്‍" പദ്ധതിയില്‍ എല്ലാ രോഗങ്ങളും പെടുമെന്നതു മാത്രമാണ് പ്രത്യക്ഷത്തിലുള്ള മാറ്റം. എന്നാല്‍, ഈ രോഗങ്ങള്‍ക്കെല്ലാം സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍തൊട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍വരെ ഇപ്പോള്‍ സൗജന്യചികിത്സ ലഭ്യമാണ്. കൂടാതെ രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജന (ആര്‍എസ്ബിവൈ) ഉള്‍പ്പെടെയുള്ള പദ്ധതികള്‍ മുഖേനയും സൗജന്യ ചികിത്സ ഉറപ്പാക്കുന്നുണ്ട്. ഇത് മറച്ചുവച്ചാണ് "കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം" എന്ന കള്ളക്കഥ പരത്തി രണ്ടാം ഉദ്ഘാടനത്തിനു കോപ്പുകൂട്ടുന്നത്.

താലോലം പദ്ധതിയിലൂടെ മൂന്നര വര്‍ഷത്തിനുള്ളില്‍ 6607 കുട്ടികള്‍ക്കാണ് 15 കോടി 28 ലക്ഷത്തിലേറെ രൂപ നല്‍കിയത്. ക്യാന്‍സര്‍, ഹൃദയസംബന്ധ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ന്യൂറോ രോഗങ്ങള്‍, സിക്കിള്‍സെല്‍ അനീമിയ(അരിവാള്‍രോഗം) തുടങ്ങിയവ ബാധിച്ച എല്ലാ കുട്ടികള്‍ക്കും സൗജന്യ ചികിത്സ നല്‍കി. സാമൂഹ്യ നീതിവകുപ്പിന് കീഴില്‍ അന്നത്തെ ആരോഗ്യ-സാമൂഹ്യ നീതി മന്ത്രി പി കെ ശ്രീമതിയുടെ നിര്‍ദേശപ്രകാരം പുതുതായി രൂപീകരിച്ച സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേനയാണ് പദ്ധതി തുടങ്ങിയത്. ആദ്യം സൗജന്യ ക്യാന്‍സര്‍ ചികിത്സമാത്രമായിരുന്നു. 2010 മാര്‍ച്ചില്‍ ഈ പദ്ധതി "താലോലം" എന്ന പേരില്‍ വിപുലീകരിച്ചു. രാജ്യത്തിനാകെ മാതൃകയായി ഈ പദ്ധതി തുടരുകയാണ്. എന്നാല്‍ "ആരോഗ്യകിരണ്‍" പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. പദ്ധതി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പാക്കുമോ അതല്ല, ആരോഗ്യ വകുപ്പ് ഏറ്റെടുക്കുമോ എന്ന് തീരുമാനിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് നടപ്പാക്കുകയാണെങ്കില്‍ (ദേശീയഗ്രാമീണ ആരോഗ്യ ദൗത്യം) എന്‍ആര്‍എച്ച്എം ഫണ്ടിനെയാണ് ആശ്രയിക്കേണ്ടി വരിക. എന്നാല്‍, ഈ ഫണ്ട് നിശ്ചിത കാലയളവുവരെ മാത്രമേ ഉണ്ടാകൂ. അത് കഴിഞ്ഞ് പദ്ധതി അവതാളത്തിലാകും. എന്നാല്‍, സുരക്ഷാമിഷനില്‍ മിഷന്‍ കോര്‍പ്പസ് ഫണ്ട് ലഭ്യമാണ്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പും സാമൂഹ്യ നീതി വകുപ്പും തമ്മില്‍ വ്യക്തമായ ധാരണയില്‍ എത്തിയിട്ടില്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ ജെനറിക് മരുന്ന് സൗജന്യമായി നല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് മരുന്ന് നല്‍കുന്നത്. എല്‍ഡിഎഫ് ഭരണകാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ രൂപീകരിച്ച് ഈ മരുന്നുവിതരണം കാര്യക്ഷമമാക്കി. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകള്‍ എത്തിക്കുകയുംചെയ്തു. അവശ്യമരുന്നുകളുടെ പട്ടികയില്‍ പെടാത്ത ചുരുക്കം ചില മരുന്നുകള്‍മാത്രമാണ് പുറമെനിന്ന് വാങ്ങേണ്ടിവരുന്നത്. ഈ മരുന്നുകള്‍ എഴുതുമ്പോള്‍ അവയുടെ കമ്പനി പേരിനു പകരം പൊതുവായ പേര്(ജെനറിക്) എഴുതാനുള്ള നിര്‍ദേശം മുമ്പുമുണ്ടായിരുന്നു. അത് നടപ്പാക്കുകമാത്രമാണ് ചെയ്യേണ്ടത്. അതിനു പകരം സര്‍ക്കാര്‍ ആശുപത്രിയില്‍ പൂര്‍ണമായും ജെനറിക് ആക്കുന്നുവെന്നും എല്ലാവര്‍ക്കും സൗജന്യമായി ഇത്തരം മരുന്നു നല്‍കുന്നുവെന്നും അവകാശപ്പെടുന്നത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ്

deshabhimani

വ്യാജ ടിടി അക്കാദമി: മുന്‍മന്ത്രി ഗണേശിനും പങ്ക്

തിരുവനന്തപുരം ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ തട്ടിക്കൂട്ടിയ വ്യാജ ടേബിള്‍ ടെന്നീസ് അക്കാദമിക്ക് സര്‍ക്കാരിന്റെ 10 ലക്ഷം രൂപ നല്‍കിയതിന് പിന്നില്‍ മുന്‍മന്ത്രി കെ ബി ഗണേശ്കുമാറും. ഗണേശ് കായികമന്ത്രിയായിരിക്കെ മന്ത്രി ചെയര്‍മാനും സ്പോര്‍ട്സ് സെക്രട്ടറി കണ്‍വീനറുമായ ഉന്നതതല സമിതിയാണ് പണം അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിനായി അസോസിയേഷന്‍ വ്യാജപദ്ധതി തയ്യാറാക്കുകയായിരുന്നു. ചാല ഗവ. ബോയ്സ് ഹൈസ്കൂളിലും ഗേള്‍സ് ഹൈസ്കൂളിലും ടേബിള്‍ ടെന്നീസ് അക്കാദമി സ്ഥാപിക്കാനെന്ന പേരിലാണ് വ്യാജപദ്ധതി തയ്യാറാക്കി സമിതിക്ക് നല്‍കിയത്. ഇതോടെ കണ്ണുമടച്ച് പദ്ധതിക്ക് അംഗീകാരം നല്‍കുകയും ചെയ്തു.

സംസ്ഥാനത്ത് വിവിധോദ്ദേശ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നതിനും സ്കൂളുകള്‍ക്ക് കായികോപകരണങ്ങളും പുതിയ സംവിധാനങ്ങളും നല്‍കുന്നതിനുമായി തയ്യാറാക്കിയ പദ്ധതിയുടെ ഫണ്ടാണ് അക്കാദമിക്ക് വകമാറ്റി മറിച്ചുനല്‍കിയത്. ജനുവരി 25ന് ചേര്‍ന്ന യോഗമാണ് അപേക്ഷ പരിഗണിച്ചത്. വ്യാജ അക്കാദമിക്കുള്ള 10 ലക്ഷം ഉള്‍പ്പെടെ 85,50,600 രൂപയാണ് ഉന്നതതല സമിതി അനുമതി നല്‍കിയ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ നല്‍കിയത്. മറ്റ് പദ്ധതികളെക്കുറിച്ചും ഇതോടെ സംശയമുണര്‍ന്നിരിക്കുകയാണ്.

സ്പോര്‍ട്സ് കൗണ്‍സിലും യുവജനക്ഷേമവകുപ്പും ട്രിവാന്‍ഡ്രം ഡിസ്ട്രിക്ട് ടേബിള്‍ ടെന്നീസ് അസോസിയേഷനും സംയുക്തമായി തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.എന്നാല്‍, ഗണേശ്കുമാര്‍ ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് ജില്ലാ ടെബിള്‍ ടെന്നീസ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം എടുത്തത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി അബ്ദുള്‍ റസാഖ്, ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ ഗണേശന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അംബിക രാധിക, സെക്രട്ടറി ആര്‍ രാജേഷ്, ട്രഷറര്‍ മുരളി ശങ്കര്‍, യുവജനക്ഷേമവകുപ്പ് ഡയറക്ടര്‍ അമിത് മാലിക് എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതില്‍ പത്മിനി തോമസും അബ്ദുള്‍റസാഖും അമിത് മാലിക്കും ഗണേശ്കുമാറിനൊപ്പം ഉന്നതതല സമിതിയിലും അംഗങ്ങളായിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലും യുവജനക്ഷേമവകുപ്പും ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷനും ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി രൂപ കൈപ്പറ്റിയെന്നാണ് പരാതി. എന്നാല്‍, ടേബിള്‍ ടെന്നീസ് അക്കാദമി ഇതുവരെ രൂപീകരിച്ചിട്ടില്ല. പദ്ധതി ആരംഭിക്കാന്‍ സ്കൂളില്‍നിന്ന് അനുമതിപോലും വാങ്ങിയില്ല. പണം അനുവദിക്കുന്നതിനുമുമ്പ് ടേബിള്‍ ടെന്നീസ് അക്കാദമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും അന്വേഷിച്ചില്ല. ഇങ്ങനെയൊരു അക്കാദമിയേപ്പറ്റി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനോടുപോലും കൂടിയാലോചന നടത്തിയില്ല.
(വി ഡി ശ്യാംകുമാര്‍)

deshabhimani

സര്‍ക്കുലറിനെ ന്യായീകരിച്ച് സര്‍ക്കാര്‍ കോടതിയില്‍

ശൈശവവിവാഹ നിരോധനിയമത്തിന്റെ പരിധിയില്‍ വരുന്നവര്‍ വിവാഹിതരാകുന്നതുമായി കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടത്തിനു ബന്ധമില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം. കേരളത്തില്‍ എല്ലാ സമുദായങ്ങളിലും പ്രായപൂര്‍ത്തിയാകാത്തവര്‍ വിവാഹിതരാകുന്നുണ്ട്. ദമ്പതിമാര്‍ക്ക് നിയമാനുസൃതം അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കാനാണ് 2013 ജൂണ്‍ 13നുമുമ്പ് നടന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ചെയ്യാന്‍ അനുവദിച്ച് ജൂണ്‍ 27ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യാന്‍ അനുവദിച്ച സര്‍ക്കാര്‍ സര്‍ക്കുലറിനെതിരെ ബാലസംഘം നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. 2013 ജൂണ്‍ 13നു മുമ്പുനടന്ന വിവാഹങ്ങളെല്ലാം രജിസ്റ്റര്‍ചെയ്യാന്‍ അനുമതി നല്‍കിയ സര്‍ക്കുലറിനെ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ന്യായീകരിക്കുകയാണ്.

പതിനെട്ടു വയസ്സില്‍ത്താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നത് ശൈശവവിവാഹ നിരോധനിയമത്തിന്റെ പരിധിയിലാണ് വരുന്നത്. എന്നാല്‍, 2008ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടത്തിന് ഇതുമായി ബന്ധമൊന്നുമില്ല. വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെടേണ്ടത് ദമ്പതിമാര്‍ക്ക് നിയമാനുസൃതമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അനിവാര്യമാണ്. ഒരു പ്രത്യേക മതവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന ആരോപണവും സത്യവാങ്മൂലത്തില്‍ നിഷേധിക്കുന്നു. സര്‍ക്കുലര്‍ ശൈശവവിവാഹം പ്രോത്സാഹിപ്പിക്കാനുള്ള ലൈസന്‍സ് അല്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹമാണെങ്കിലും അവ രജിസ്റ്റര്‍ ചെയ്യപ്പെടാത്തതുമൂലമുള്ള സാമൂഹ്യവും നിയമപരവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്തതുകൊണ്ടും ശൈശവവിവാഹ നിരോധനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാകുന്നില്ലെന്നും തദ്ദേശസ്വയംഭരണ സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

deshabhimani

രാഷ്ട്രപതി ചോദ്യംചെയ്തത് മറികടക്കാന്‍ രാഹുല്‍നാടകം

കുറ്റവാളികളെന്നു കോടതി വിധിക്കുന്ന എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അസംബന്ധമെന്ന് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. ഓര്‍ഡിനന്‍സ് വലിച്ചുകീറി കാറ്റില്‍പ്പറത്തണമെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹി പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ സംസാരിക്കുന്നതിനിടെ പെട്ടെന്നു കടന്നുവന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിക്കുകയും മന്ത്രിമാരോട് വിശദീകരണം ആവശ്യപ്പെടുകയുംചെയ്ത സാഹചര്യത്തിലാണ് രാഹുലിന്റെ പ്രകടനം.

കേന്ദ്രസര്‍ക്കാര്‍ നിലപാട് തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് രാഹുല്‍ പറഞ്ഞു. ഇതൊരു രാഷ്ട്രീയ തീരുമാനമാണ്. ഈ അസംബന്ധം നിര്‍ത്താന്‍ സമയമായി. ഇത്തരം ഒത്തുതീര്‍പ്പുകളുണ്ടാക്കുന്നതില്‍നിന്ന് രാഷ്ട്രീയപാടികള്‍ പിന്തിരിയേണ്ട സമയമായി. അഴിമതി തടയണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇത്തരം വിട്ടുവീഴ്ചകള്‍ പാടില്ല- രാഹുല്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് ന്യായീകരിക്കാന്‍ അജയ് മാക്കന്‍ ശ്രമിക്കവെയാണ് രാഹുലിന്റെ രംഗപ്രവേശം. രാഹുല്‍ പ്രതികരിച്ചതോടെ അജയ് മാക്കന്‍ സ്വരം മാറ്റി. കോണ്‍ഗ്രസിന്റെ അഭിപ്രായം രാഹുല്‍ഗാന്ധി പറഞ്ഞുകഴിഞ്ഞെന്നും പാര്‍ടിയുടെ അഭിപ്രായമാണ് പരമോന്നതമെന്നും അജയ് മാക്കന്‍ പിന്നീട് പറഞ്ഞു.

ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബുധനാഴ്ച അയച്ചിരുന്നു. ഓര്‍ഡിനന്‍സില്‍ അതൃപ്തനായ രാഷ്ട്രപതി മൂന്ന് കേന്ദ്രമന്ത്രിമാരോട് വിശദീകരണം ആരാഞ്ഞു. ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്ന കാര്യം സംശയമായ ഘട്ടത്തിലാണ് രാഹുലിന്റെ നാടകീയ രംഗപ്രവേശം. കോണ്‍ഗ്രസിനുതന്നെ ഓര്‍ഡിനന്‍സില്‍ തൃപ്തിയില്ലെന്നും അതുകൊണ്ടാണ് ഓര്‍ഡിനന്‍സ് പിന്‍വലിച്ചതെന്നുമുള്ള പ്രതീതി സൃഷ്ടിക്കാന്‍ പ്രൊഫഷണല്‍ ഉപദേശകര്‍ പറഞ്ഞുകൊടുത്ത തിരക്കഥയനുസരിച്ചാണ് രാഹുല്‍ നാടകം കളിച്ചതെന്നും പുറത്തായി. രാഹുലിന്റെ വിമര്‍ശം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്കയില്‍ പറഞ്ഞു. യുഎന്‍ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ ചര്‍ച്ച നടത്തും-പ്രധാനമന്ത്രി പറഞ്ഞു.

രാഹുലിന്റെ കള്ളക്കളിയെ മറ്റു പാര്‍ടി നേതാക്കള്‍ പരിഹസിച്ചു. രാഷ്ട്രപതി വിശദീകരണം ചോദിച്ചതിനുശേഷംമാത്രം രാഹുല്‍ പ്രതികരിച്ചതെന്തുകൊണ്ടെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ചോദിച്ചു. അയോഗ്യത മറികടക്കാനുള്ള നിയമനിര്‍മാണം സംബന്ധിച്ച് പാര്‍ലമെന്റ് വിശദമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണമെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിനേറ്റ ക്ഷീണം തീര്‍ക്കാനുള്ള പരിപാടിയാണ് രാഹുല്‍ നടത്തിയതെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഓര്‍ഡിനന്‍സ് അസംബന്ധമാണെങ്കില്‍ അതിനു പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കണം- ജെയ്റ്റ്ലി ആവശ്യപ്പെട്ടു.

രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ വിധിക്കപ്പെടുന്ന ജനപ്രതിനിധികളെ അവര്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത് പരിഗണിക്കാതെ തന്നെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. മേല്‍ക്കോടതി അപ്പീല്‍ അനുവദിച്ചുകൊണ്ട് വിധി സ്റ്റേ ചെയ്താല്‍ വോട്ടവകാശമില്ലാതെ ജനപ്രതിനിധികള്‍ക്ക് സഭകളില്‍ അംഗമായി തുടരാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കിയത്.
(വി ജയിന്‍)

deshabhimani

തസ്തിക വെട്ടിക്കുറയ്ക്കല്‍: ഡിവൈഎഫ്ഐ പ്രക്ഷോഭം നടത്തും

ചെലവുചുരുക്കലിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ നിയമനനിരോധം ഏര്‍പ്പെടുത്തുന്നതിനെതിരെ ശക്തമായ യുവജനപ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്ഐ പ്രസിഡന്റ് എം ബി രാജേഷ് എംപിയും സെക്രട്ടറി അഭയ് മുഖര്‍ജിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സെപ്തംബര്‍ 18ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ഒരു വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ നിയമനം നടത്തേണ്ടതില്ലെന്നാണ് നിര്‍ദേശം. 11 ലക്ഷം ഒഴിവാണ് കേന്ദ്രസര്‍വീസില്‍ നികത്തപ്പെടാതെ കിടക്കുന്നത്. പത്ത് ലക്ഷം ഒഴിവെങ്കിലും നികത്താതെ ഇല്ലാതാക്കാനാണ് നീക്കം. ഈ തീരുമാനം പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. കരാര്‍വല്‍ക്കരണം, താല്‍ക്കാലികവല്‍ക്കരണം, പുറംതൊഴില്‍ കരാര്‍ എന്നിവമൂലം യുവാക്കള്‍ വന്‍ തൊഴില്‍ചൂഷണം അനുഭവിക്കുന്നു. തൊഴിലില്ലാത്ത യുവാക്കള്‍ക്കിടയില്‍ അസംതൃപ്തി വളര്‍ന്നുവരികയാണ്. ഇതിനിടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യോജിക്കാവുന്ന എല്ലാ യുവജന സംഘടനകളുമായി യോജിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഡിവൈഎഫ്ഐ നേതൃത്വം നല്‍കും.

സ്വകാര്യമേഖലയില്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ ആദ്യവാരം ഹൈദരാബാദില്‍ ദേശീയ കണ്‍വന്‍ഷന്‍ നടത്തും. പൊതുമേഖലയില്‍ നിയമനങ്ങള്‍ കുറഞ്ഞുവരുന്നു. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളില്‍നിന്ന് പട്ടികജാതി-വര്‍ഗക്കാര്‍ ഒഴിച്ചുനിര്‍ത്തപ്പെടുന്നു. ഇത് പരിഹരിക്കാന്‍ സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തണം. വര്‍ഗീയതക്കെതിരെ ഒക്ടോബര്‍ 20 മുതല്‍ 26 വരെ ദേശീയാടിസ്ഥാനത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. നവ ഉദാരവല്‍ക്കരണ നയങ്ങള്‍, വര്‍ഗീയത എന്നിവക്കെതിരെ ഡിസംബറില്‍ ഡല്‍ഹിയില്‍ ദേശീയ കണ്‍വന്‍ഷന്‍ നടത്തും. രാജ്യത്തെ ഗുരുതര സ്ഥിതിവിശേഷം മുതലെടുത്ത് വര്‍ഗീയ, പ്രതിലോമ, വിഘടന ശക്തികള്‍ ഛിദ്രപ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു. ഇത് രാജ്യത്തിന്റെ ഭാവിക്ക് വലിയ വെല്ലുവിളിയാണ്. മതം, ജാതി, പ്രദേശം എന്നിവയുടെ പേരില്‍ ജനങ്ങളെ കൂടുതല്‍ വിഭജിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും നേതാക്കള്‍ പറഞ്ഞു.

deshabhimani

നിഷേധവോട്ട്: നടപടി അടുത്ത തെരഞ്ഞെടുപ്പ് മുതല്‍: തെര. കമീഷന്‍

നിഷേധവോട്ടിന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അടുത്ത തെരഞ്ഞെടുപ്പുമുതല്‍ നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍. നവംബറില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകും നിഷേധവോട്ടിങ് രേഖപ്പെടുത്തിയ പാനല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തുക. ആകെ വോട്ടിന്റെ 50 ശതമാനത്തിലധികം നിഷേധവോട്ട് വരികയോ അല്ലെങ്കില്‍ ആകെ പോള്‍ ചെയ്ത വോട്ടില്‍ കൂടുതല്‍ നിഷേധവോട്ടുകളാവുകയോ ചെയ്താലും ഫലത്തില്‍ മാറ്റംവരില്ലെന്ന് കമീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ഥിതന്നെയാകും വിജയി. ആകെ പോള്‍ചെയ്യുന്ന 100 വോട്ടില്‍ 90ഉം നിഷേധ വോട്ടായാല്‍തന്നെയും ശേഷിക്കുന്ന 10 വോട്ടില്‍ കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥി വിജയിക്കും. തെരഞ്ഞെടുപ്പു കമീഷന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് കോടതി അംഗീകരിച്ചിരിക്കുന്നതെന്നും ഇതിനെ സ്വാഗതം ചെയ്യുകയാണെന്നും തെരഞ്ഞെടുപ്പു കമീഷന്‍ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിഷേധവോട്ടുകളുടെ എണ്ണം തെരഞ്ഞെടുപ്പു ഫലത്തോടൊപ്പം പരസ്യപ്പെടുത്തും. ഇതിനായി വോട്ടെണ്ണല്‍സമയത്ത് ഉപയോഗിക്കുന്ന 17 സി ഫോമിന്റെ പാര്‍ട്ട് രണ്ടിലും ഫോം 20ല്‍ വരുന്ന റിസള്‍ട്ട് ഷീറ്റിലും ആവശ്യമായ മാറ്റം കൊണ്ടുവരുമെന്നും കമീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വോട്ടവകാശം മൗലികാവകാശമല്ലെന്ന് കുല്‍ദീപ് നയ്യാര്‍ കേസില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. വോട്ടവകാശം മൗലികാവകാശമല്ലെങ്കിലും വോട്ടിനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യമായി വരുമെന്നും റിട്ട് പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു കോടതിനിലപാട്. പിയുസില്ലിന്റെ ഹര്‍ജിയില്‍ കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധവോട്ടിന് എതിരെയാണ് വാദിച്ചത്. തെരഞ്ഞെടുപ്പു കമീഷന്‍ അനുകൂലമായും. നിഷേധവോട്ട് ആവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജിതന്നെ നിലനില്‍ക്കുന്നതല്ലെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പി മല്‍ഹോത്ര വാദിച്ചത്. ആര്‍ക്കും വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിക്കുന്നവര്‍ക്ക് അത് രഹസ്യമായി രേഖപ്പെടുത്താന്‍ അവകാശമില്ലെന്നും ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാകുമെന്നായിരുന്നു സച്ചാറിന്റെ വാദം.

യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും ബംഗ്ലാദേശിലും നിഷേധവോട്ട്

വിവിധ യൂറോപ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ബംഗ്ലാദേശിലും നിഷേധവോട്ട് നിലവിലുണ്ട്. ഫ്രാന്‍സ്, ബെല്‍ജിയം, ബ്രസീല്‍, ഗ്രീസ്, ഉക്രൈന്‍, ചിലി എന്നീ രാജ്യങ്ങളിലും അമേരിക്കയിലെ നെവാഡ സംസ്ഥാനത്തുമാണ് പൗരന്മാര്‍ക്ക് നിഷേധവോട്ട് ചെയ്യാന്‍ അവകാശമുള്ളത്. അമേരിക്ക, ഫിന്‍ലന്‍ഡ്, സ്വീഡന്‍, കൊളംബിയ, സ്പെയിന്‍ എന്നിവിടങ്ങളില്‍ ബാലറ്റില്‍ ഒരു പേരുമില്ലാത്ത കോളമോ അതല്ലെങ്കില്‍ വോട്ടര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയുടെ പേരെഴുതി വോട്ട് ചെയ്യാനോ അവസരമുണ്ട്. റഷ്യ 2006ല്‍ നിഷേധവോട്ട് അവസാനിപ്പിച്ചിരുന്നു. പാകിസ്ഥാനില്‍ 2013ല്‍ നിഷേധവോട്ട് കൊണ്ടുവന്നെങ്കിലും അവിടത്തെ തെരഞ്ഞെടുപ്പു കമീഷന്‍ ഇത് പിന്നീട് നിരാകരിച്ചു.

deshabhimani

ചെങ്കൊടിത്തണലില്‍ തമിഴ്‌മക്കളുടെ സംഗമം

പാട്യം: അഴിമതിയുടെ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നാണെന്ന് സിപിഐ എം തമിഴ്നാട് സംസ്ഥാനകമ്മിറ്റി അംഗം ഭീംറാവും എംഎല്‍എ. കേന്ദ്രത്തിലെ കോണ്‍ഗ്രസും കര്‍ണാടകത്തില്‍ മുന്‍ബിജെപിസര്‍ക്കാരും അഴിമതി നടത്താനാണ് മത്സരിച്ചത്. കുത്തകമുതലാളിമാരുടെ വളര്‍ച്ചയാണ് രണ്ടുഭരണത്തിലുമുണ്ടായത്. ജാതിയും മതവും പറഞ്ഞ് നാടിനെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാട്യംദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തമിഴ്മക്കള്‍ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മ

ധുര തലസ്ഥാനമാക്കി പുതിയസംസ്ഥാനമെന്ന വാദമാണിപ്പോള്‍ തമിഴ്നാട്ടില്‍ ഉയരുന്നത്. ഒരേഭാഷ സംസാരിക്കുന്ന ആന്ധ്രയെ വിഭജിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ ഫലമായാണിത്. ശ്രീലങ്കയില്‍ തമിഴ്ഈഴമെന്ന വാദം അപ്രായോഗികമാണ്. ശ്രീലങ്കയിലെ തമിഴ്വംശജരെ സംരക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒന്നുംചെയ്യുന്നില്ല. മദ്യപാനശീലത്തില്‍നിന്ന് മറുനാടന്‍ തമിഴ്മക്കള്‍ മാറിനില്‍ക്കണമെന്നും ഭീംറാവു പറഞ്ഞു.

deshabhimani

സോണിയയെ കാണാന്‍ മുഴുവന്‍ റവന്യൂ ജീവനക്കാരും എത്താന്‍ നിര്‍ദേശം

ഭൂരഹിത കേരളം പദ്ധതി ഉദ്ഘാടനത്തിന് ആളെ കൂട്ടാനുള്ള സര്‍ക്കാര്‍ ശ്രമം പാളുമെന്ന് ഉറപ്പായതോടെ തെക്കന്‍ ജില്ലകളിലെ മുഴുവന്‍ റവന്യൂ ഉദ്യോഗസ്ഥരോടും 30ന് തലസ്ഥാനത്തെത്തണമെന്ന് റവന്യൂ മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ച ഫോണ്‍സന്ദേശം കലക്ടര്‍മാര്‍ മുഖേനയാണ് കൈമാറിയിട്ടുള്ളത്. ജീവനക്കാര്‍ കൂട്ടത്തോടെ ബസ് പിടിച്ച് സോണിയയെ കാണാനെത്തുന്നതോടെ തിങ്കളാഴ്ച റവന്യൂ വകുപ്പില്‍ അപ്രഖ്യാപിത അവധിയാകും. വില്ലേജ് ഓഫീസുകള്‍പോലും പ്രവര്‍ത്തിക്കില്ല.

ഓരോ ജില്ലയില്‍നിന്നും പരിപാടിക്കെത്തിക്കേണ്ട ആളുകളുടെ എണ്ണം സംബന്ധിച്ചും സര്‍ക്കാര്‍ വ്യാഴാഴ്ച ഫാക്സ് മുഖേന തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോട്ടയം- 2500, പത്തനംതിട്ട- 2000, ആലപ്പുഴ- 1500, കോട്ടയം- 3000, എറണാകുളം- 2500, തിരുവനന്തപുരം- 25000 എന്നിങ്ങനെയാണ് ആളുകളെ കൊണ്ടുവരുന്നതിന് ക്വോട്ട നിശ്ചയിച്ച് നല്‍കിയിട്ടുള്ളത്. ഈ കണക്കില്‍ ഒരു വില്ലേജില്‍നിന്ന് കുറഞ്ഞത് രണ്ടു ബസെങ്കിലും വാടകയ്ക്ക് എടുക്കേണ്ടിവരും. ഇതിനുള്ള തുക ശേഖരിക്കാന്‍ നേരത്തെ തഹസില്‍ദാര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. പട്ടയം ലഭിക്കുന്ന ഭൂരഹിതന്റെ കുടുംബത്തില്‍നിന്ന് നിര്‍ബന്ധമായും രണ്ടുപേര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. ഇവ പാലിച്ചില്ലെങ്കില്‍ ഭൂമി തരില്ലെന്ന ഭീഷണിയുമുണ്ട്.

ആലപ്പുഴ ജില്ലയില്‍ 311 പേര്‍ക്കാണ് ആകെ ഭൂമി നല്‍കുന്നത്. അവിടെ നിന്ന് എന്തിനാണ് 1500 പേരെ കൊണ്ടുവരുന്നതെന്ന് ചോദിച്ച് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തെ താലൂക്കുകളില്‍ ഓരോന്നിലും 20 മുതല്‍ 26 വില്ലേജുവരെയുണ്ട്. ഓരോ വില്ലേജില്‍നിന്നും കുറഞ്ഞത് ഒരു ബസ് പുറപ്പെടണമെങ്കില്‍ നൂറിലേറെ ബസ് വേണ്ടിവരുമെന്നാണ് കണക്ക്. അവിടെ ഭൂമി ലഭിക്കുന്ന 1325 പേരെയും അവരുടെ കുടുംബങ്ങളില്‍നിന്ന് മറ്റുള്ളവരെയും രാവിലെ തലസ്ഥാനത്തെത്തിക്കണമെങ്കില്‍ പുലര്‍ച്ചെ നാലിനെങ്കിലും പുറപ്പെടണം. ഇവര്‍ക്ക് കോട്ടയത്തുവച്ച് ഭൂമിയുടെ രേഖ നല്‍കാമെന്നിരിക്കെ എന്തിനാണ് പീഡനമെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍തന്നെ ചോദിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മുഴുവന്‍ ബസും ബുക്ക് ചെയ്തിട്ടുണ്ട്.

deshabhimani

രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തിന് തിരിച്ചടി

പ്രത്യേക സാമ്പത്തിക സഹായം ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്കായി പിന്നോക്കാവസ്ഥ സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങള്‍ മുന്നോട്ട് വച്ച രഘുറാം രാജന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കേരളത്തിന് കനത്ത തിരിച്ചടിയാകും.

പതിറ്റാണ്ടുകളായി ഗാഡ്ഗില്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വരുമാന വിതരണം നടത്തുന്നത്. ആദായനികുതി പോലെയുള്ള നികുതിവരുമാനത്തില്‍ നിന്ന് 29 ശതമാനം തുകയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും രൂപീകരിക്കപ്പെടുന്ന ധനകാര്യ കമ്മീഷനുകളാണ് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടേണ്ട സാമ്പത്തിക വിഭവങ്ങളുടെ അളവ് നിര്‍ണയിക്കുന്നത്. ഈ അളവ് നിര്‍ണയിക്കുന്നതിനുള്ള പ്രധാനപ്പെട്ട അളവുകോല്‍ ഗാഡ്ഗില്‍ ഫോര്‍മുലയാണ്. ഈ ഫോര്‍മുലയുടെ പ്രധാന അടിത്തറ പിന്നോക്കാവസ്ഥയാണ്. സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് ആ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക വിഭവങ്ങളുടെ അളവ് തീരുമാനിക്കുക. അതായത് പിന്നോക്ക സംസ്ഥാനങ്ങളായ ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കുമെന്നര്‍ത്ഥം.

എന്നാല്‍ ധനകാര്യ കമ്മീഷനുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സാമ്പത്തിക വിഭവ വിതരണത്തിനായി ഉപയോഗിക്കുന്ന ഗാഡ്ഗില്‍ ഫോര്‍മുല പിന്നോക്കാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണെന്നുള്ളത് കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര പോലെയുള്ള സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ നില്‍ക്കുന്ന വികസിത സംസ്ഥാനങ്ങളെ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കയാണ് എന്ന വാദം ശക്തമാണ്. ധനകാര്യ കമ്മീഷനുകളില്‍ നിന്ന് ജനസംഖ്യാനുപാതികമായെങ്കിലും സാമ്പത്തിക സഹായം ലഭിച്ചാല്‍ മാത്രമേ അത് ന്യായമായ വിതരണം എന്ന് കണക്കാക്കാനാകൂ. ഉദാഹരണത്തിന് ഇന്ത്യയുടെ ജനസംഖ്യയില്‍ 4 ശതമാനമാണ് കേരളത്തിന്റെ ജനസംഖ്യ എന്നിരിക്കെ കേന്ദ്ര ധനകാര്യ കമ്മീഷനുകള്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന സാമ്പത്തിക സഹായങ്ങളുടെ 4 ശതമാനമെങ്കിലും ലഭിക്കാന്‍ കേരളത്തിന് അവകാശമുണ്ട്. 11ാം ധനകാര്യകമ്മീഷന്റെ കാലയളവില്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതം 4 ശതമാനമായിരുന്നപ്പോള്‍ ഗാഡ്ഗില്‍ ഫോര്‍മുല പ്രകാരം കേരളത്തിന് ലഭിച്ചത് 2.8 ശതമാനം മാത്രമാണ്. 12,13 ധനകാര്യകമ്മീഷന്റെ കാലയളവില്‍ അത് 2.6 ശതമാനം, 2.4 ശശതമാനം എന്നിങ്ങനെയായി കുറഞ്ഞു.

അതേസമയം ഗാഡ്ഗില്‍ ഫോര്‍മുലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് രഘുറാം രാജന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ വച്ചിരിക്കുന്നത്. 10 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം, വിദ്യാഭ്യാസം, ആരോഗ്യം, വീട്ടുപകരണങ്ങള്‍, ദാരിദ്ര്യം, വനിതാ വിദ്യാഭ്യാസം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ എണ്ണം തുടങ്ങിയവ ഇവയില്‍ ചിലതാണ്. ഈ മാനദണ്ഡങ്ങളനുസരിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നിശ്ചയിക്കുമ്പോള്‍ വികസനം തീരെയെത്താത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളില്‍ ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളാകും എത്തുക.

വികസിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഗോവയും രണ്ടാം സ്ഥാനത്ത് കേരളവുമാണ്.  ഇതോടെ കേരളത്തിന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിഹിതം പോലും ലഭിക്കാതെയാകും. ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാകട്ടെ നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാകും കേന്ദ്ര സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുക.
1996-2001 നായനാര്‍ ഭരണകാലത്ത് വികസ്വര വികസിത സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ സഹായം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ നടത്തുന്ന വരുമാന വിതരണം ഗാഡ്ഗില്‍ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്നത് ശരിയല്ലെന്നും, വികസിച്ചു വരുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ വരുമാന വിതരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും കാണിച്ച് പെര്‍ഫോമിംഗ് സ്‌റ്റേറ്റുകളായ കേരളം, കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജി 8 സംസ്ഥാനങ്ങള്‍ എന്ന പേരില്‍ ഒരു സമിതി രൂപീകരിക്കുകയും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നീക്കത്തിന് പ്രത്യേക ഫലം ഒന്നും ഉണ്ടായില്ല.

ധനുജ വെട്ടത്ത് janayugom 280913