Thursday, March 31, 2011

ലീഗിന്റെ ജീര്‍ണരാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതും

തലശേരി: ന്യൂനപക്ഷജനവിഭാഗങ്ങള്‍ക്ക് ഇത്രയേറെ സുരക്ഷിതത്വം ലഭിച്ച കാലം മുമ്പുണ്ടായിട്ടില്ലെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍. എല്‍ഡിഎഫ് ഭരണത്തില്‍ മുസ്ളിംജനവിഭാഗത്തിന് വലിയ പരിഗണനയാണ് ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും. ജീര്‍ണത ബാധിച്ച മുസ്ളിംലീഗ് രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുകൂടിയാകും ഈ തെരഞ്ഞെടുപ്പെന്നും ദേശാഭിമാനിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പുതിയവളപ്പില്‍ പറഞ്ഞു.

? എല്‍ഡിഎഫിന്റെ സാധ്യത.

രാഷ്ട്രീയസാഹചര്യം എല്‍ഡിഎഫിന് അനുകൂലമാണ്. വലിയഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍വരും. യുഡിഎഫിലെ തമ്മിലടി വരുംദിവസങ്ങളില്‍ ശക്തിപ്പെടും. മുസ്ളിംലീഗിലും ഉരുള്‍പൊട്ടലുണ്ടാകും. അഴിമതിക്കാരും പെണ്‍വാണിഭക്കാരുമാണ് യുഡിഎഫില്‍ കൂട്ടമായി മത്സരത്തിനിറങ്ങുന്നത്. ഇതെല്ലാം കാണുന്ന ജനങ്ങള്‍ സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ എല്‍ഡിഎഫിനെയല്ലാതെ മറ്റാരെയാണ് സ്വീകരിക്കുക.

? എല്‍ഡിഎഫ് ഭരണം മുസ്ളിംസമൂഹത്തിലുണ്ടാക്കിയ മാറ്റം.

പാലോളി കമീഷന്റിപ്പോര്‍ട്ട് അതിന്റെ തെളിവാണ്. റിപ്പോര്‍ട്ട് പരമാവധി നടപ്പാക്കി. മദ്രസാധ്യാപക ക്ഷേമനിധി, ന്യൂനപക്ഷസെല്‍, മുസ്ളിംപെണ്‍കുട്ടികളുടെ സ്കോളര്‍ഷിപ്, അലിഗഢ് സര്‍വകലാശാലാ ക്യാമ്പസ്, ന്യൂനപക്ഷ കമീഷന്‍, കരിപ്പൂരില്‍ ഹജ്ജ് ഹൌസ്... അങ്ങനെ എന്തൊക്കെ പദ്ധതികള്‍.

? റൌഫിന്റെ വെളിപ്പെടുത്തലും മുസ്ളിംലീഗിന്റെ നിസ്സംഗതയും.

പൊതുപ്രവര്‍ത്തകര്‍ പുലര്‍ത്തേണ്ട ധാര്‍മികമൂല്യങ്ങളും നിലപാടുകളുമുണ്ട്. അതൊന്നും ലീഗിന് ബാധകമല്ലേ എന്നാണ് പൊതുസമൂഹം ചിന്തിക്കുന്നത്. ഇത്രയും ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അസാമാന്യ തൊലിക്കട്ടി വേണം. സമുദായത്തിനുതന്നെ നാണക്കേടാണിത്.

? മുസ്ളിംലീഗിലെ പേമെന്റ് സീറ്റിനെക്കുറിച്ച്.

മുസ്ളിംലീഗില്‍ പ്രവര്‍ത്തനപാരമ്പര്യവും കഴിവുമല്ല മാനദണ്ഡം. നേതാക്കളുടെ താല്‍പ്പര്യമനുസരിച്ചാണ് വീതംവയ്പ്. കണ്ണൂരിലെ നേതാക്കളെ തഴഞ്ഞാണ് അഴീക്കോട്ട് കെ എം ഷാജിയെ ഇറക്കിയത്. ഗുരുവായൂരടക്കമുള്ള മറ്റുമണ്ഡലങ്ങളിലുമിത് കാണാം. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗുകാര്‍ പേമെന്റ് സീറ്റിനെക്കുറിച്ചാണിപ്പോള്‍ വിലപിക്കുന്നത്.
(പി ദിനേശന്‍)

ദേശാഭിമാനി 310311

അജയ്യനായി കോടിയേരി

തലശേരി: സാഹിത്യത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും കേരളത്തിന് വഴികാട്ടിയ നാടാണ് തലശേരി. സാമ്രാജ്യവിരുദ്ധപോരാട്ടത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും വിളനിലം. ചെങ്കൊടിത്തണലില്‍ വികസനത്തിന്റെ പടവുകള്‍ ഒന്നൊന്നായി പിന്നിടുന്ന തലശേരിയുടെ മനസ് എന്നും ഇടതുപക്ഷത്താണ്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും തലശേരിയില്‍ ജനവിധി തേടുമ്പോള്‍ നാടിന്റെ മനസില്‍ സന്ദേഹമില്ല. ഇടതുകോട്ടയില്‍ വിള്ളല്‍വീഴ്ത്താന്‍ അവതരിച്ച വമ്പന്മാര്‍ പലരും അടിതെറ്റി വീണ മണ്ണില്‍ ഇത്തവണയും അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. റെക്കോഡ് ഭൂരിപക്ഷമെന്ന ലക്ഷ്യവുമായി ഇടതുപക്ഷം മുന്നേറുമ്പോള്‍ സ്വന്തം വോട്ടുകളെങ്കിലും പെട്ടിയില്‍ വീഴ്ത്താനായാല്‍ മാനക്കേട് ഒഴിവാക്കാമെന്നതാണ് യുഡിഎഫ് ചിന്ത. സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ആരംഭിച്ച ഗ്രൂപ്പ് വൈരം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുന്നു.

അതിര്‍ത്തികള്‍ മാറിയപ്പോള്‍ കൂടുതല്‍ ഇടത്തോട്ടേക്ക് നീങ്ങിയ മണ്ഡലമാണ് തലശേരി. കമ്യൂണിസ്റ്റ് ശക്തിദുര്‍ഗങ്ങളായ കതിരൂര്‍, പന്ന്യന്നൂര്‍, ചൊക്ളി, എരഞ്ഞോളി, ന്യൂമാഹി പഞ്ചായത്തുകളും തലശേരി നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 27,663. എതിരില്ലാതെ ജയിച്ച വാര്‍ഡുകളിലെ വോട്ടുകൂടി ചേര്‍ത്താല്‍ ഭൂരിപക്ഷം കൂടും. എല്‍ഡിഎഫ് ഭരണത്തിലെ ക്ഷേമ പദ്ധതികളും വികസനമുന്നേറ്റവും ഇത്തവണ വിജയം കൂടുതല്‍ തിളക്കമുള്ളതാക്കുമെന്ന് തീര്‍ച്ച. മുന്‍മുഖ്യമന്ത്രി ഇ കെ നായനാര്‍, വി ആര്‍ കൃഷ്ണയ്യര്‍, കെ പി ആര്‍ ഗോപാലന്‍, പാട്യം ഗോപാലന്‍, എന്‍ ഇ ബാലറാം, എം വി രാജഗോപാലന്‍, കെ പി മമ്മു എന്നിവര്‍ നിയമസഭയിലേക്ക് ജയിച്ചുകയറിയ മണ്ഡലം. 1996ലെ ഉപതെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ സൃഷ്ടിച്ച 24,501 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം ഇളക്കമില്ലാതെ തുടരുന്നു. 1982ലാണ് കോടിയേരി ആദ്യം അങ്കത്തട്ടിലിറങ്ങിയത്. കെ സി നന്ദനനെ 17,100 വോട്ടിന് മലര്‍ത്തിയടിച്ച് അരങ്ങേറ്റം. '87ല്‍ കെ സുധാകരനെയും 2001ല്‍ സജീവ് മാറോളിയെയും വീഴ്ത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താനെ 10,055 വോട്ടിന് തറപറ്റിച്ചു. അഞ്ചാംതവണയെത്തുന്ന കോടിയേരി ബാലകൃഷ്ണ(57)നെ നാട് ഒറ്റക്കെട്ടായി ഹൃദയത്തിലേറ്റുവാങ്ങുന്നു.

ക്രമസമാധാനപാലനത്തില്‍ രാജ്യത്തിന് മാതൃകസൃഷ്ടിച്ച ഭരണനൈപുണ്യത്തെ ഏവരും വാഴ്ത്തുകയാണ്. കിടയറ്റ സംഘാടകന്‍, ഉജ്വലവാഗ്മി, ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരി, വിട്ടുവീഴ്ചയില്ലാത്ത പോരാളി എന്നീ വിശേഷണങ്ങളെല്ലാം രാഷ്ട്രീയത്തിലെ സൌമ്യസാന്നിധ്യമായ കോടിയേരിക്ക് സ്വന്തം. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയിലില്‍. സിപിഐ എം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റംഗം, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ കോടിയേരി കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിലാണ് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കര്‍ഷകസംഘം സംസ്ഥാന ട്രഷററും കിസാന്‍സഭ കേന്ദ്രകമ്മിറ്റി അംഗവുമാണ്. മാഹി കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റികോളേജിലും വിദ്യാഭ്യാസം. കൂത്തുപറമ്പ് ആയിത്തറ സ്വദേശിയും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമായ റിജില്‍ മാക്കുറ്റി(28)യാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി അഡ്വ. വി രത്നാകരനും രംഗത്തുണ്ട്.
(പി ദിനേശന്‍)

ദേശാഭിമാനി 310311

കേരള പ്രദേശ് സുബ്ബ കോണ്‍ഗ്രസ്

ദേശാഭിമാനി 310311

പടനയിക്കാന്‍ മന്ത്രി പൊരുതിനോക്കാന്‍ ഗ്രൂപ്പുനേതാവ്

കൊച്ചി: ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപും ജില്ലയിലെ അവികസിത കേന്ദ്രവുമായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ വൈപ്പിനെങ്കില്‍ ഇപ്പോഴത് ആഗോളശ്രദ്ധ നേടിയ വികസിത പ്രദേശമാണ്. കൂറ്റന്‍ മദര്‍ഷിപ്പുകളുടെ ഹബ്ബായി വളര്‍ന്ന ഇന്ത്യയുടെ ആദ്യ രാജ്യാന്തര ട്രാന്‍ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലായ വല്ലാര്‍പാടം, പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍, റിഫൈനറിയുടെ സിംഗിള്‍ ബോയ് മൂറിങ് കേന്ദ്രം, ടൂറിസം ഭൂപടത്തില്‍ അനന്തസാധ്യത തുറക്കുന്ന ഓഷ്യനേറിയം... ഞൊടിയിടയ്ക്കുള്ളില്‍ ഈ പ്രദേശം എത്തിപ്പിടിച്ച വികസനനേട്ടങ്ങള്‍ നിരവധി. ഈ നേട്ടത്തിന്റെ തുടര്‍ച്ചയ്ക്കായാണ് ജില്ലയുടെ മന്ത്രി എസ് ശര്‍മ ഇവിടെ എല്‍ഡിഎഫിന്റെ പടനയിക്കുന്നത്. കോണ്‍ഗ്രസിലെ വയലാര്‍ രവി വിഭാഗക്കാരനായ അജയ് തറയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
കടലും കായലും പുഴയും അതിരിടുന്ന, സഹോദരന്‍ അയ്യപ്പന്റെ നാടായ ഈ തീരദേശം ജില്ലയിലെ സമരപോരാട്ടങ്ങളാല്‍ ചുവന്ന മണ്ണാണ്. നഗരവുമായി ബന്ധിപ്പിക്കുന്ന പാലത്തിനുവേണ്ടി, കുടിവെള്ളത്തിനുവേണ്ടി എറണാകുളം നഗരത്തെപ്പോലും സ്തംഭിപ്പിച്ച ചരിത്രമാണ് വൈപ്പിന്‍കാര്‍ക്കുള്ളത്. പ്രതികരണശേഷിയില്‍ സമ്പന്നരായ വൈപ്പിന്‍കരക്കാര്‍ക്ക് പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാര്യമായ സമരത്തിന് ഇറങ്ങേണ്ടിവന്നില്ല. പ്രദേശത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള എല്‍ഡിഎഫ് ജനപ്രതിനിധിയുടെ ഇടപെടലാണ് ഇതിനു സഹായകമായത്. എങ്കിലും രാഷ്ട്രീയാവേശം ഏറിയ ഇവിടത്തെ തെരഞ്ഞെടുപ്പു പോരിന് ചൂടേറെ.

ഇരുമുന്നണിയെയും തുണച്ച മണ്ഡലത്തില്‍ അഞ്ചു വര്‍ഷത്തിനിടെ പൂര്‍ത്തിയാക്കിയ വികസനനേട്ടങ്ങളും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശര്‍മയുടെ സ്ഥാനാര്‍ഥിത്വവും എല്‍ഡിഎഫിന് അനുകൂല ഘടകങ്ങളാണ്. മത്സ്യത്തൊഴിലാളികള്‍ ഏറെയുള്ള ഇവിടം ഫിഷറീസ് മന്ത്രിയെന്ന നിലയില്‍ ശര്‍മ നടപ്പാക്കിയ വിവിധ പദ്ധതിയുടെ നേട്ടം അനുഭവിച്ചറിഞ്ഞവരാണ്. ജില്ലയില്‍ മത്സ്യമേഖലയില്‍ 250 കോടി രൂപയുടെ വികസനപദ്ധതികളാണ് ശര്‍മയുടെ നേതൃത്വത്തില്‍ നടപ്പാക്കിയത്. യുഡിഎഫ് ഭരണകാലത്തെത്തിയ സുനാമി ജില്ലയില്‍ കനത്ത നാശം വിതച്ചത് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണെങ്കിലും പുനരധിവാസത്തിനു കാര്യമായ നടപടിയൊന്നും അന്നുണ്ടായില്ല. എന്നാല്‍, ഈ മേഖലയിലും എല്‍ഡിഎഫ് ജനങ്ങള്‍ക്ക് ആശ്വാസമായി. കോടികളുടെ ബഹുമുഖ പദ്ധതികളാണ് ഈ മേഖലയിലും സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതും ഏറ്റുവാങ്ങിയവരാണ് മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടര്‍മാരും.

മുളവുകാട് പഞ്ചായത്തുകൂടി കൂട്ടിച്ചേര്‍ത്ത് മുഖംമാറ്റിയ പഴയ ഞാറയ്ക്കല്‍ മണ്ഡലമാണ് വൈപ്പിന്‍. കഴിഞ്ഞതവണ പി വി ശ്രീനിജനെ തോല്‍പ്പിച്ച് എം കെ പുരുഷോത്തമനാണ് മണ്ഡലം വീണ്ടും ഇടത്തോട്ടു തിരിച്ചത്. ഇവിടെ ചിരപരിചിതത്വം തുണയാക്കിയാണ് ശര്‍മയുടെ തേരോട്ടം. പ്രചാരണത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലുമാണ്. മത്സരിച്ച തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വിജയിച്ച ചരിത്രമുള്ള ശര്‍മയുടെ നിയസഭയിലേക്കുള്ള അഞ്ചാം അങ്കമാണ് വൈപ്പിനില്‍. 87, 91, 96, 2006 തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം വടക്കേക്കരയില്‍നിന്നു നിയമസഭയിലെത്തി. രണ്ടുതവണ മന്ത്രിയുമായി. യുഡിഎഫ് സ്ഥാനാര്‍ഥി കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയിലിന് പാളയത്തിലെ പടയും ഭീഷണിയാകുന്നു. ഐഎന്‍ടിയുസി നേതാവ് കെ പി ഹരിദാസിന് സീറ്റ് നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഒരുവിഭാഗത്തിന്. ഇതും പ്രചാരണത്തില്‍ പ്രതിഫലിക്കുന്നു. കഴിഞ്ഞതവണ കോട്ടയത്ത് പരാജയപ്പെട്ട അജയ് തറയിലിന്റെ രണ്ടാം മത്സരമാണ് ഇത്. ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറിയും സംസ്ഥാന കൌണ്‍സില്‍ അംഗവുമായ ടി ജി സുരേന്ദ്രനും മത്സരരംഗത്തുണ്ട്.
(ഷഫീഖ് അമരാവതി)

ദേശാഭിമാനി 310311

നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രശ്നങ്ങളും - മൂന്നാം ഭാഗം

ഒന്നാം ഭാഗം, രണ്ടാം ഭാഗം

ബദല്‍നയങ്ങളുമായി എല്‍ഡിഎഫ്

സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. അതേ നയങ്ങള്‍ സ്വീകരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിച്ചത്. കേരളം അന്നേവരെയുണ്ടാക്കിയ നേട്ടങ്ങള്‍ തകര്‍ക്കാനാണ് ആ സര്‍ക്കാര്‍ ശ്രമിച്ചത്. കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായി എന്നു മാത്രമല്ല, അവ സ്വകാര്യവല്‍ക്കരിക്കാനും ശ്രമം നടന്നു. ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയായി. പരമ്പരാഗത വ്യവസായമേഖല തകര്‍ന്നു. കടലോരം വറുതിയിലായി. നിയമനങ്ങള്‍ നിരോധിച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നു. കേരളത്തിന്റെ വിശ്വപ്രസിദ്ധമായ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ തളര്‍ത്തി. എസ്എസ്എല്‍സി പരീക്ഷയും എന്‍ട്രന്‍സ് പരീക്ഷയും അട്ടിമറിക്കപ്പെട്ടു. അധികാര വികേന്ദ്രീകരണത്തിന് തുരങ്കംവച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വൈദ്യുതി മിച്ച സംസ്ഥാനമാക്കിയ കേരളത്തില്‍ പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും കൊണ്ടുവന്നു. മതസൌഹാര്‍ദത്തിന് പേരുകേട്ട നമ്മുടെ സംസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷങ്ങളില്‍ 18 പേര്‍ കൊല്ലപ്പെട്ടു. നഗരങ്ങള്‍ മാഫിയാ സംഘങ്ങളുടെ കൈകളിലായി. പെണ്‍വാണിഭസംഘങ്ങള്‍ നാട്ടില്‍ വട്ടമിട്ടു പറന്നു. മുത്തങ്ങയില്‍ ആദിവാസികള്‍ക്കു നേരെ വെടിവയ്പുണ്ടായി. തൃക്കുന്നപ്പുഴ സെമിനാരിയില്‍ കയറി പൊലീസ് അതിക്രമം നടത്തി. തിരുവനന്തപുരം ജില്ലയിലെ കിള്ളിയില്‍ പൊലീസ് അഴിഞ്ഞാടി. അഴിമതി സാര്‍വത്രികമാകുന്ന നിലയുണ്ടായി. സാമ്പത്തികപ്രതിസന്ധിയില്‍ കേരളം നട്ടംതിരിഞ്ഞു.

ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായി തകര്‍ന്ന കേരളത്തെ രക്ഷിക്കുക എന്ന ദൌത്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ആഗോളവല്‍ക്കരണ നയസമീപനങ്ങള്‍ക്കു ബദലായി ജനകീയ വികസനനയം മുന്നോട്ടുവച്ചു. അതിന്റെ ഫലമായി വിവിധ മേഖലകളില്‍ പുത്തന്‍ ഉണര്‍വ് ദൃശ്യമായി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. ഇന്ത്യക്കാകമാനം മാതൃകയായ കാര്‍ഷിക കടാശ്വാസ നിയമം നടപ്പാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്നൂറോളം കോടി രൂപ ലാഭത്തിലായി എന്നു മാത്രമല്ല, പുതിയ വ്യവസായസ്ഥാപനങ്ങള്‍ ഈ മേഖലയില്‍ ആരംഭിക്കുകയുംചെയ്തു. പരമ്പരാഗതമേഖലയില്‍ റിബേറ്റ് പുനഃസ്ഥാപിച്ചു. മത്സ്യ കടാശ്വാസനിയമം നടപ്പാക്കി തൊഴിലാളികളുടെ ആനുകൂല്യങ്ങളും ക്ഷേമ പെന്‍ഷനുകളും വിതരണംചെയ്തു. പെന്‍ഷനുകള്‍ മൂന്നിരട്ടിയിലേറെയായി വര്‍ധിപ്പിച്ചു. നിയമനനിരോധം എടുത്തുമാറ്റി. ഒന്നരലക്ഷം പേര്‍ക്ക് പിഎസ്സി മുഖാന്തരം നിയമനം നല്‍കി. യുഡിഎഫ് കവര്‍ന്നെടുത്ത ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിച്ചുനല്‍കി. അധികാര വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തി. പവര്‍കട്ടും ലോഡ് ഷെഡ്ഡിങ്ങും ഒഴിവാക്കി. വര്‍ഗീയസംഘര്‍ഷങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റി. ഗുണ്ടകളെ ഒതുക്കാന്‍ ഗുണ്ടാ ആക്ട് കൊണ്ടുവന്നു. പെണ്‍വാണിഭസംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തി. ധനമാനേജ്മെന്റ് കാര്യക്ഷമമായി നടപ്പാക്കി സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു കേരളത്തെ രക്ഷപ്പെടുത്താനുള്ള നയസമീപനം സ്വീകരിച്ചു. പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങള്‍ നടപ്പാക്കി. പുതിയ ആശുപത്രി കെട്ടിടങ്ങള്‍, ആധുനിക ഉപകരണങ്ങള്‍, സ്റാഫിന്റെ എണ്ണത്തിലുള്ള വര്‍ധന, മെഡിക്കല്‍ കോര്‍പറേഷന്‍ വഴിയുള്ള മരുന്ന് വിതരണം എന്നിവയെല്ലാം ആരോഗ്യമേഖലയില്‍ ഉണര്‍വിന്റെ അന്തരീക്ഷം രൂപപ്പെടുത്തി.

പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ന്നതിന്റെ തെളിവാണ് എസ്എസ്എല്‍സി പരീക്ഷയിലെ വിജയശതമാനത്തിലുണ്ടായ വര്‍ധന. 2002ല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മോഡറേഷന്‍ ഇല്ലാതെ വിജയിച്ചവര്‍ 42.89 ശതമാനം ആയിരുന്നെങ്കില്‍ 2010ല്‍ മോഡറേഷനില്ലാതെ ജയിച്ചവര്‍ 90.72 ശതമാനമായി. ഉന്നത വിദ്യാഭ്യാസരംഗത്തെ നിക്ഷേപത്തില്‍ വന്‍ വര്‍ധന ഇക്കാലത്തുണ്ടായി. 2005-06ല്‍ 790.34 കോടി രൂപയായിരുന്നു ഉന്നത വിദ്യാഭ്യാസരംഗത്ത് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ധനസഹായം. എന്നാല്‍, 2010-11 ആകുമ്പോള്‍ അത് 2300 കോടി രൂപയായി എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 4000 കോടി രൂപയുടെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ആരംഭിക്കുകയുംചെയ്തു. ഭക്ഷ്യസബ്സിഡി ഇനത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രതിവര്‍ഷം 34 കോടി രൂപ ചെലവഴിച്ചിടത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത് 235 കോടി രൂപയാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ നയം നടപ്പാക്കുമ്പോള്‍ അതിന്റെ ഭാരം ആരുടെയും ചുമലില്‍ കയറ്റിവയ്ക്കുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ല. പകരം നികുതിപിരിവ് കാര്യക്ഷമമാക്കി ഖജനാവ് ശക്തിപ്പെടുത്തി. 7000 കോടി രൂപയായിരുന്നു യുഡിഎഫിന്റെ കാലത്തെ നികുതിവരുമാനമെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 16,000 കോടി രൂപയാക്കി വര്‍ധിപ്പിച്ചു. ട്രഷറി അടച്ചുപൂട്ടാത്ത സ്ഥിതി സംസ്ഥാനത്ത് സംജാതമാക്കി.

വിവിധമേഖലകളില്‍ സംസ്ഥാനസര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ കേന്ദ്രസര്‍ക്കാരും മറ്റ് ഏജന്‍സികളും അംഗീകരിക്കുന്ന നിലയുണ്ടായി. അഖിലേന്ത്യാതലത്തില്‍ നിരവധി അവാര്‍ഡുകള്‍ കേരളത്തിന് ലഭിച്ചു. അധികാരവികേന്ദ്രീകരണം, ക്രമസമാധാനം, ശുദ്ധജലവിതരണം, സര്‍വശിക്ഷാ അഭിയാന്‍, ഊര്‍ജസംരക്ഷണ പ്രവര്‍ത്തനം, ശുചിത്വപരിപാലനം, വനസംരക്ഷണം, രാഷ്ട്രീയ സ്വാസ്ഥ്യ ഭീമാ യോജന, ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലകം, സോഫ്റ്റ്വെയര്‍ വികസനം, നികുതിവകുപ്പിലെ ഇ-ഗവേണന്‍സ്, ടൂറിസം തുടങ്ങിയ മേഖലകളില്‍ അവാര്‍ഡ് ലഭിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയെ കണ്ട് അവാര്‍ഡുകള്‍ നല്‍കരുതെന്നു പറയുന്ന നില വരെയുണ്ടായി. എല്ലാ മേഖലയിലും മുന്നേറ്റമുണ്ടാക്കിയതുകൊണ്ടുതന്നെ കേരളത്തിലെ പ്രതിപക്ഷത്തിന് ഈ സര്‍ക്കാരിനെതിരെ രംഗത്തിറങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തങ്ങള്‍ മൃദുസമീപനം മാറ്റുകയാണെന്ന് പ്രഖ്യാപിച്ച് ഇല്ലാ കഥകളുമായി യുഡിഎഫ് രംഗത്തിറങ്ങിയത്. സാംസ്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്നവിധം കള്ളക്കഥകള്‍ മെനയുന്നതിനുവേണ്ടി ഒരു കമ്മിറ്റിതന്നെ ഉണ്ടാക്കിയ സംഭവത്തിനും കേരളം സാക്ഷ്യം വഹിച്ചു.

തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന രാഷ്ട്രീയപ്പാര്‍ടികളും കൂട്ടുകെട്ടുകളും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന പരിപാടികള്‍ വിശദീകരിച്ച് പ്രകടനപത്രിക ഇറക്കാറുണ്ട്. അതിലെ കാര്യങ്ങളാണ് പൊതുവില്‍ നടപ്പാക്കുക. അവ നടപ്പാക്കിയില്ല എന്ന ആക്ഷേപവും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍, അതിനെയെല്ലാം മറികടന്നുകൊണ്ട് പ്രകടനപത്രികയില്‍ പറഞ്ഞതിനേക്കാളേറെ കാര്യങ്ങള്‍ നടപ്പാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ക്ഷേമനിധി പെന്‍ഷനുകള്‍ 200 രൂപയാക്കാമെന്നായിരുന്നു വാഗ്ദാനം. അത് 400 രൂപയാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. ബിപിഎല്‍ ലിസ്റിലുള്ളവര്‍ക്ക് സൌജന്യനിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണംചെയ്യുന്ന കാര്യമേ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍, എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറായി. ഗ്രാമീണമേഖലയിലെ തൊഴിലുറപ്പിനെക്കുറിച്ചാണ് പ്രകടനപത്രിക പറഞ്ഞിരുന്നതെങ്കില്‍ അത് നഗരത്തില്‍ക്കൂടി വ്യാപിപ്പിച്ചു. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുമെന്നായിരുന്നു പറഞ്ഞത്. അത് ഏഴു രൂപയില്‍നിന്ന് 14 രൂപയായി ഇരട്ടിപ്പിച്ചു. നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച നല്‍കുന്ന കാര്യപരിപാടിയുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കാര്‍ഷിക-വ്യാവസായിക മേഖല ശക്തിപ്പെടുത്താനും സാമൂഹ്യസുരക്ഷാ സമ്പ്രദായങ്ങള്‍ കാര്യക്ഷമമാക്കാനുമുള്ള കാര്യപരിപാടിയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ ക്ഷേമപെന്‍ഷനുകളും വാര്‍ധക്യകാല പെന്‍ഷനും 1000 രൂപയാക്കുകയും ക്ഷേമപെന്‍ഷനുകള്‍ ഇല്ലാത്ത എല്ലാവര്‍ക്കും അതിന്റെ നാലിലൊന്ന് പെന്‍ഷനെങ്കിലും നല്‍കുകയുംചെയ്യും. എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള പദ്ധതി അതിലുണ്ട്. പാവപ്പെട്ടവരെയെല്ലാം ബിപിഎല്‍ ആയി പരിഗണിക്കും.
ആരാധനാലയങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും വിഭാവനം ചെയ്യുന്ന എല്‍ഡിഎഫ് പ്രകടനപത്രിക വിശ്വാസികളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണനയാണ് നല്‍കുന്നത്. തീരദേശത്ത് 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ് മുന്നോട്ടു വയ്ക്കുന്നു. പ്രവാസികളുടെ ക്ഷേമത്തിനായി കോര്‍പറേഷന്‍ രൂപീകരിക്കും. നെല്‍കൃഷി ശക്തിപ്പെടുത്തുന്നതിന് അരിശ്രീപദ്ധതി, മലയോരകര്‍ഷകര്‍ക്ക് പട്ടയം, പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണം, കേരള റീട്ടെയില്‍ എന്ന പുതിയ ബ്രാന്‍ഡ്, ജലവൈദ്യുതപദ്ധതിയെയും പാരമ്പര്യേതര ഊര്‍ജത്തെയും വികസിപ്പിക്കുന്നതിനുള്ള പദ്ധതി എന്നിവ പ്രകടനപത്രികയിലുണ്ട്. പൊതുമേഖലയിലെ ഉല്‍പ്പാദനശേഷി അഞ്ചിരട്ടിയാക്കും. ഒപ്പം സ്വകാര്യമൂലധനത്തെ ആകര്‍ഷിക്കും. ഐടി-ബിടി, ടൂറിസം തുടങ്ങിയ പുത്തന്‍ വികസനമേഖലകളുടെ വികാസവും പ്രകടനപത്രിക ലക്ഷ്യംവയ്ക്കുന്നു. പാവപ്പെട്ടവര്‍ക്ക് മുഴുവന്‍ സൌജന്യ ചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതികളാണ് ആരോഗ്യമേഖലയ്ക്കായി വിഭാവനം ചെയ്തിട്ടുള്ളത്. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക, മാതൃഭാഷാ പഠനത്തിന് പ്രോത്സാഹനം നല്‍കുക എന്നിവയ്ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. സേവനാവകാശ നിയമം കൊണ്ടുവന്ന് സിവില്‍ സര്‍വീസിനെ ജനകീയതാല്‍പ്പര്യത്തിന് അനുയോജ്യമായി മാറ്റിത്തീര്‍ക്കും. അതില്‍ സര്‍ക്കാരിന് ലഭിക്കുന്ന വിവിധങ്ങളായ നിവേദനങ്ങള്‍ അവയുടെ സ്വഭാവമനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിച്ച് പരാതിക്കാരനെ അറിയിക്കണമെന്ന് വ്യവസ്ഥചെയ്യുന്നു. അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തും. പൊലീസിന് നല്‍കിയ പരാതിയിന്മേല്‍ എടുത്ത നടപടി പൊതുജനങ്ങളെ അറിയിക്കുന്നതിന് ഡിജിറ്റല്‍ പെറ്റീഷന്‍ മോണിറ്ററിങ് സംവിധാനം കൊണ്ടുവരും. പൊതുപ്രവര്‍ത്തകരെക്കുറിച്ചും അവരുടെ സ്വത്തുവിവരങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് സുതാര്യവും വിശ്വാസയോഗ്യവുമായ വിവരം ലഭിക്കുന്നതിന് കേരള ലോകായുക്താനിയമത്തിലും ചട്ടങ്ങള്‍ക്കും ആവശ്യമായ പരിഷ്കാരങ്ങളും നടപ്പാക്കി പൊതു ജീവിതത്തിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാനുള്ള നിയമത്തിന്റെ രൂപീകരണവും പ്രകടനപത്രിക വിഭാവനംചെയ്യുന്നുണ്ട്.

ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും. അതോടൊപ്പം മുന്നോക്കസമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണവും നടപ്പാക്കുന്നതിന് ഇടപെടും. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിവിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കും. ഈ സര്‍ക്കാരിന്റെ ഇടപെടലിന്റെ ഫലമായി നേട്ടമുണ്ടാകാത്ത ഒരു കുടുംബംപോലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും പറയാനാകും. ഈ വികസന ക്കുതിപ്പ് തുടരുന്നതിന് ഭരണത്തുടര്‍ച്ച സംസ്ഥാനത്ത് അനിവാര്യമാണ്. അതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണം എന്നാണ് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്.

പിണറായി വിജയന്‍ ദേശാഭിമാനി 310311

കെ കെ രാമചന്ദ്രന്‍ തുറന്നുകാട്ടിയത് യു ഡി എഫിന്റെ ജീര്‍ണമുഖം

2001 മുതല്‍ 2006 വരെ തുടര്‍ന്ന യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന വമ്പന്‍ അഴിമതിയുടെ കഥയാണ് ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ കെ രാമചന്ദ്രന്‍ തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ വിളിച്ചുപറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സകല ജീര്‍ണതയുടെയും ഭാഗമാണ് കെ കെ രാമചന്ദ്രന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍, അല്ലെങ്കില്‍ മറ്റെന്തെങ്കിലും അതൃപ്തിയില്‍ ആയിരിക്കാം അദ്ദേഹം പഴയ കഥകള്‍ വെളിപ്പെടുത്തുന്നത്. എങ്കില്‍പ്പോലും യു ഡി എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഒരാളെന്ന നിലയില്‍, അന്ന് അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടന്നത് അടുത്തുനിന്ന് കണ്ട ഒരാളെന്ന നിലയില്‍ കെ കെ രാമചന്ദ്രന്‍ പറയുന്നത് മുഖവിലയ്‌ക്കെടുക്കുക തന്നെ വേണം. കോണ്‍ഗ്രസും അവര്‍ നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണി സംവിധാനവും  എത്രമാത്രം അഴിമതിയുടെ ചെളിക്കുണ്ടില്‍ ആണ്ടുപോയിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് കെ കെ രാമചന്ദ്രന്റെ വാക്കുകള്‍.

കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും അഴിമതിക്കാരാണ് എന്നു വിളിച്ചുപറഞ്ഞ രാമചന്ദ്രന്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ഇവരുടെ കാര്‍മികത്വത്തില്‍ അരങ്ങേറിയ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടിന്റെ വസ്തുതകളും വെളിപ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്താണ് ടൈറ്റാനിയം ഫാക്ടറിയില്‍ 226 കോടിയുടെ അഴിമതിക്കു കളമൊരുങ്ങിയത്. ഫലപ്രദമായ മലിനീകരണ സംവിധാനമൊരുക്കണമെന്ന സുപ്രിം കോടതി വിധിയുടെ മറവില്‍ വന്‍ അഴിമതിക്കു സാഹചര്യമൊരുക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍. 80 കോടി രൂപ ചെലവില്‍ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. 30 കോടി രൂപ ചെലവില്‍ പദ്ധതി നടപ്പാക്കാമെന്നു ചൂണ്ടിക്കാട്ടി വിവിധ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ മുന്നോട്ടുവരികയും ചെയ്തു. ഇതെല്ലാം തള്ളി, കമ്പനി വികസനമെന്ന പേരുകൂടി പറഞ്ഞ് 256 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കുകയായിരുന്നു സര്‍ക്കാര്‍. ഇതിന് എവിടെനിന്ന് പണം കണ്ടെത്തുമെന്നോ എങ്ങനെ പൂര്‍ത്തിയാക്കുമെന്നോ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ പിന്നീട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനു നടപടിയെടുക്കേണ്ടിയും വന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ നടന്ന ഈ കൊടും അഴിമതിക്കു കൂട്ടുനില്‍ക്കാത്തതിനാലാണ് തന്നില്‍നിന്ന് മലിനീകരണ നിയന്ത്രണ വകുപ്പ് എടുത്തുമാറ്റിയതെന്ന് കെ കെ രാമചന്ദ്രന്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും തന്നോടുള്ള പക പിന്നീട് ആസൂത്രിതമായി മന്ത്രിസഭയില്‍നിന്ന് പുറത്താക്കുന്നതില്‍വരെയെത്തിയെന്നും രാമചന്ദ്രന്‍ ആരോപിച്ചിട്ടുണ്ട്.

അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്നതു പോലെ ആരോപണവിധേയരാവാത്ത ആരുമില്ല യു ഡി എഫില്‍ എന്നതാണ് ഇപ്പോഴത്തെ നില. ഈ ആരോപണങ്ങളില്‍ ഒട്ടുമിക്കതും ഉയര്‍ന്നുവന്നത് ആ മുന്നണിക്കകത്തുനിന്നുതന്നെയാണുതാനും. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ സംശയത്തിന്റെ പുകമറയിലേയ്ക്ക് നീക്കിനിര്‍ത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ടി എച്ച് മുസ്തഫയാണ്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഒരുമിച്ച് കെ കെ രാമചന്ദ്രന്‍ അഴിമതിയുടെ കരിനിഴലിലാക്കിയിരിക്കുന്നു. മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്കുനേരെ ആക്ഷേപശരങ്ങള്‍ ഉതിര്‍ത്തത് സന്തത സഹചാരിയായിരുന്ന റൗഫും പ്രമുഖ ലീഗ് നേതാവ് നേതൃത്വം നല്‍കുന്ന ചാനലും ചേര്‍ന്നാണ്. മറ്റൊരു യു ഡി എഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ നേതാവായ ടി എം ജേക്കബിനെതിരായ അഴിമതി കേസില്‍ നടപടികള്‍ തുടരുകയാണ്. ബാലകൃഷ്ണപിള്ളയാണെങ്കില്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാവുകയും ചെയ്തിരിക്കുകയാണ്. അഴിമതിയിലും മറ്റ് ക്രിമിനല്‍ കുറ്റങ്ങളിലും അഭിരമിച്ചുള്ള ജീവിതം കേരളീയ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഏത് യു ഡി എഫ് നേതാവിനാണ് വോട്ടര്‍മാരെ സമീപിക്കാനുള്ള ആര്‍ജവമുള്ളത് എന്നതാണ് സുപ്രധാനമായ തിരഞ്ഞെടുപ്പ് വിഷയം?

ജനയുഗം മുഖപ്രസംഗം 310311

ടൈറ്റാനിയം അന്വേഷണം കഴിഞ്ഞാല്‍ യുഡിഎഫ് മന്ത്രിമാര്‍ കുടുങ്ങും

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സില്‍ (ടിടിപി) മലിനീകരണം തടയാന്‍ യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ പദ്ധതിയില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ യുഡിഎഫ് മന്ത്രിമാര്‍ കുടുങ്ങുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. കരാറൊപ്പിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞുമടക്കമുള്ളവരാണ് പ്രതിക്കൂട്ടിലാവുക. പദ്ധതിയില്‍ അഴിമതി കണ്ടെത്തിയ ഉടന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. എത്രകോടിയുടെ വെട്ടിപ്പാണ് നടന്നതെന്ന് അപ്പോള്‍ വ്യക്തമാകും. മലിനീകരണനിവാരണത്തിന് മെക്കോണിന് കരാര്‍ നല്‍കിയത് പൂര്‍ണമായ പ്രവര്‍ത്തനരേഖ പരിശോധിക്കാതെയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതിനാലാണിതെന്ന് ടിടിപി ചീഫ്എന്‍ജിനീയര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി.

ടിടിപി പദ്ധതിയിലെ അഴിമതിയെപ്പറ്റി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ പറഞ്ഞത് പൂര്‍ണമായി ശരിയാണ്. വന്‍തുകക്കുള്ള മലിനീകരണപദ്ധതി അംഗീകരിക്കാത്തതിന് മന്ത്രിയായിരുന്ന തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തിയെന്നും വകുപ്പ് മാറ്റിയെന്നും കെ കെ രാമചന്ദ്രന്‍ പറഞ്ഞത് ശരിയാണ്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ചുമതല വനംമന്ത്രി സുജനപാലിലേക്ക് മാറ്റി. സുജനപാലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. അഴിമതി ആക്ഷേപം വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണയും പുകമറയും സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കയാണ്. കെഎംഎംഎല്ലില്‍ നവീകരണത്തിന്റെ മറവില്‍ കോടികള്‍ വെട്ടിക്കാന്‍ ശ്രമിച്ച അതേകമ്പനിയാണ് ടിടിപി നവീകരണത്തിനും പദ്ധതിതയ്യാറാക്കിയത്. കെഎംഎംഎല്ലിലെ നവീകരണ അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭ രണ്ടുതവണ കേന്ദ്രത്തിനെഴുതി. എന്നാല്‍ അംഗീകരിച്ചില്ല.

ദേശാഭിമാനി

ദേശീയപ്രാധാന്യമുള്ള വിധിയെഴുത്ത്

കേരളത്തോടൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം, പോണ്ടിച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ മാത്രമല്ല, ദേശീയതലത്തിലും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അഴിമതിയിലും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ജനവിരുദ്ധനയങ്ങളിലും മുങ്ങിയ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും ജനവിധി.

പാചകവാതകവില കുത്തനെ ഉയര്‍ത്താന്‍ പോകുന്നുവെന്ന ഒടുവിലത്തെ വാര്‍ത്ത സാധാരണക്കാരുടെ മനസ്സില്‍ ഇടത്തീ പോലെയാണ് പതിച്ചത്. ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ ഇപ്പോഴത്തെ വില 345 രൂപ. പാചകവാതകത്തിനു നല്‍കുന്ന സബ്സിഡി പിന്‍വലിക്കണമെന്നാണ് ധനമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി ആവശ്യപ്പെട്ടത്. ശുപാര്‍ശ നടപ്പാക്കിയാല്‍ ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ വില 650 രൂപയായി ഉയരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വില വര്‍ധിപ്പിച്ചുള്ള പ്രഖ്യാപനമുണ്ടാകും.

ഇനി ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായ ചില നടപടികള്‍ ഓര്‍ക്കുക. ഒരുതവണ പെട്രോളിന്റെ വില കൂട്ടി. വില കുറച്ചേ തീരൂ എന്ന് ഇടതുപക്ഷം ശക്തമായി ആവശ്യപ്പെട്ടു. അന്ന് ഇടതുപക്ഷത്തിന്റെ പിന്തുണയോടെയായിരുന്നു കേന്ദ്രഭരണം. ഗത്യന്തരമില്ലാതെ മന്‍മോഹന്‍സിങ് വിലകുറച്ചു. കൂടുതല്‍ സീറ്റുകളോടെ മന്‍മോഹന്‍സിങ് അധികാരത്തില്‍ വന്നപ്പോള്‍ എന്താണ് സംഭവിച്ചത്? ഒരുവര്‍ഷത്തിനുള്ളില്‍തന്നെ ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ പത്തു രൂപയിലധികം വര്‍ധനയല്ലേ വരുത്തിയത്? പാവങ്ങളുടെ വെളിച്ചമായ മണ്ണെണ്ണയുടെ വിലയും ഇവര്‍ വര്‍ധിപ്പിച്ചില്ലേ?

കുറച്ചുകാലം മുമ്പുവരെ പെട്രോളിന്റെ വില നിശ്ചയിച്ചിരുന്നത് കേന്ദ്രസര്‍ക്കാരായിരുന്നു. ഇപ്പോഴോ? റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കുത്തക കമ്പനികള്‍. അമേരിക്ക ഉള്‍പ്പെടെയുള്ള വികസിതരാജ്യങ്ങളിലും ശ്രീലങ്കയും പാകിസ്ഥാനും ബംഗ്ളാദേശും ഉള്‍പ്പെടെയുള്ള അവികസിത രാജ്യങ്ങളിലും എണ്ണയ്ക്ക് ഇന്ത്യയിലേതിനേക്കാള്‍ കുറഞ്ഞ വിലയാണ്. എന്നിട്ടും എണ്ണവില ഉയരുന്നത് എന്തോ വലിയ നേട്ടമാണെന്ന ഭാവമാണ് മന്‍മോഹന്‍സിങ്ങിനും ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെല്ലാം.

സബ്സിഡി നല്‍കാന്‍ പണമില്ലാത്തതു കൊണ്ടാണത്രേ എണ്ണവില ഉയരുന്നത്. എന്താണ് യാഥാര്‍ഥ്യം? 2010-2011ലെ കേന്ദ്ര ബജറ്റെടുക്കാം. കുത്തകകളെ സഹായിക്കുന്നതിനായി കോര്‍പറേറ്റ് നികുതിയിനത്തില്‍ 88,263 കോടി രൂപയുടെ ഇളവു നല്‍കി. കുത്തക കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി എക്സൈസ് തീരുവയിനത്തില്‍ 1,98,291 കോടി രൂപയുടെയും കസ്റംസ് തീരുവയിനത്തില്‍ 1,74,418 കോടി രൂപയുടെയും ഇളവാണ് നല്‍കിയത്. എല്ലാമടക്കം 4,60,972 കോടി രൂപയുടെ ഇളവുകള്‍ കഴിഞ്ഞ ബജറ്റിലൂടെ മാത്രം മന്‍മോഹന്‍ സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് നല്‍കി. ഇനി 2005 മുതല്‍ 2011 വരെയുള്ള കണക്കെടുക്കാം. ഇക്കാലയളവില്‍ വിവിധ നടപടിയിലൂടെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഇന്ത്യയിലെ കുത്തകകള്‍ക്ക് നല്‍കിയത് 21,25,023 കോടി രൂപയുടെ ഇളവും ആനുകൂല്യങ്ങളുമാണ്. ശതകോടീശ്വരന്മാര്‍ക്ക് നല്‍കുന്നതിനു പകരം ഈ തുക ഇന്ത്യയിലെ പാവങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും എന്നെന്നേക്കുമായി തുടച്ചുനീക്കാന്‍ കഴിയുമായിരുന്നു. കോടീശ്വരന്മാര്‍ക്കു വേണ്ടി നയരൂപീകരണം നടത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ എണ്ണയ്ക്ക് സബ്സിഡി നല്‍കാന്‍ പണമില്ലെന്നു പറയുന്നത്.

ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന പദ്ധതികളായിരുന്നു ദേശീയ തൊഴിലുറപ്പു പദ്ധതിയും ആദിവാസി വനാവകാശനിയമവും. കേരളം, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ ചുരുക്കം ചില സംസ്ഥാനത്തു മാത്രമാണ് പദ്ധതി നന്നായി നടക്കുന്നത്. എന്നാല്‍, ഈ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇപ്പോള്‍ തെല്ലും താല്‍പ്പര്യമില്ല. പട്ടിണി മാറ്റാന്‍ കേന്ദ്രം കൊണ്ടുവരുമെന്നു പറയുന്ന ഭക്ഷ്യസുരക്ഷാപദ്ധതി ഇപ്പോഴും ജലരേഖയാണ്. കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാകില്ലെന്നതു തന്നെ കാരണം.

അഴിമതിയുടെ കാര്യത്തില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സര്‍വകാല റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നു. അഴിമതി നടന്നിട്ടില്ലെന്ന വാദം മന്‍മോഹന്‍സിങ്ങിനു പോലുമില്ല. സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ കാലത്ത് ഇങ്ങനെ പലതും നടക്കുമെന്നാണ് മന്‍മോഹന്‍സിങ്ങിന്റെ വിശദീകരണം. സ്പെക്ട്രം ഇടപാടിലൂടെ രാജ്യത്തിന് 1,76,645 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു പറഞ്ഞത് ഇടതുപക്ഷമല്ല. മന്‍മോഹന്‍സിങ് തന്നെ നിയോഗിച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ്. സബ്സിഡികള്‍ക്കായി 1,11,276 കോടി രൂപ നീക്കിവയ്ക്കുന്ന സര്‍ക്കാര്‍ അഴിമതി നടത്തുന്നതിനും കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായി നഷ്ടപ്പെടുത്തിയത് 1,76,645 കോടി രൂപയാണ്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇപ്പോള്‍ തിഹാര്‍ ജയിലിലുള്ള മുന്‍ ടെലികോം മന്ത്രി എ രാജയും പങ്കെടുത്ത 2003 ഒക്ടോബര്‍ 31ലെ കേന്ദ്ര മന്ത്രിസഭായോഗമായിരുന്നു സ്പെക്ട്രം ഇടപാടു സംബന്ധിച്ച് നിര്‍ണായക തീരുമാനമെടുത്തത്. അതുകൊണ്ടുതന്നെ സ്പെക്ട്രം അഴിമതിയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കു തന്നെയാണ്. രാജ്യത്തിനു രണ്ടുലക്ഷം കോടി രൂപ നഷ്ടമുണ്ടാകുമായിരുന്ന എസ് ബാന്‍ഡ് ഇടപാടു നടന്നത് പ്രധാനമന്ത്രിയുടെ കീഴിലുള്ള ബഹിരാകാശമന്ത്രാലയത്തിലാണ്. ഇടപാട് മാധ്യമങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നതു കൊണ്ടുമാത്രമാണ് സ്പെക്ട്രത്തെ കടത്തിവെട്ടുന്ന ഈ കുംഭകോണം നടക്കാതെ പോയത്.

8000 കോടി രൂപയുടെ നഷ്ടമുണ്ടായ കോമൺവെല്‍ത്ത് അഴിമതി, കാര്‍ഗില്‍ വീരന്മാരുടെ പേരില്‍ നടന്ന ആദര്‍ശ് ഫ്ളാറ്റ് അഴിമതി എന്നിങ്ങനെയുള്ള വന്‍ അഴിമതികള്‍ക്ക് പിറകിലെല്ലാം പ്രമുഖരായ കോൺ‌ഗ്രസ് നേതാക്കളാണ്. അഴിമതിക്കേസ് പ്രതിയെ സെന്‍ട്രല്‍ വിജിലന്‍സ് കമീഷണറായി നിയമിച്ച സര്‍ക്കാരാണ് ഇത്. സിവിസിയെ നീക്കംചെയ്യാന്‍ അവസാനം സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നു. 1992ല്‍ ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി കുംഭകോണത്തിലൂടെ രാജ്യത്തുണ്ടായ നഷ്ടം 5000 കോടി. ഏറ്റവും ഒടുവിലത്തെ സ്പെക്ട്രം അഴിമതിയിലൂടെ ഉണ്ടായ നഷ്ടം 1,76,645 കോടി രൂപ. 1992 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നടന്ന വിവിധ അഴിമതിയിലൂടെ രാജ്യത്തിനുണ്ടായ നഷ്ടം 7,34,581 കോടി രൂപ. ഈ തുക ഇന്ത്യയുടെ ദേശീയ ഉല്‍പ്പാദനത്തിന്റെ പത്തിരട്ടിയിലുമധികമാണ്. ഈ തുക താഴെത്തട്ടിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചിരുന്നെങ്കില്‍ നമ്മള്‍ എവിടെ എത്തുമായിരുന്നു?

ഇവിടെയാണ് ഇടതുപക്ഷ ബദല്‍ നയങ്ങളുടെ പ്രസക്തി. ക്രമസമാധാനപാലനം, പൊതുവിതരണസമ്പ്രദായം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ഊര്‍ജം, അധികാരവികേന്ദ്രീകരണം, പൊതുമേഖലാ വ്യവസായ വികസനം തുടങ്ങിയ മേഖലയിലെല്ലാം കേരളത്തെ മാതൃകയാക്കണമെന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പറയുന്നത്. മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പുരസ്കാരങ്ങളിലെ ഭൂരിഭാഗവും ഏറ്റുവാങ്ങിയത് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരായിരുന്നു. എന്തിനേറെ, സോണിയഗാന്ധിയെ നേരില്‍ക്കണ്ട് കേരളത്തിന് ഇനിയും അവാര്‍ഡുകള്‍ നല്‍കിയാല്‍ സംസ്ഥാനത്ത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് കേരളത്തില്‍നിന്നുള്ള കോൺ‌ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടതില്‍ വരെ എത്തി കാര്യങ്ങള്‍.

ഒരേസമയം കേന്ദ്രനയങ്ങള്‍ക്കെതിരെ നിലകൊള്ളുകയും ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ബദല്‍നയങ്ങള്‍ നടപ്പാക്കി വന്‍വിജയം കൈവരിക്കുകയും ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിന് അനുകൂലമായുമായിരിക്കണം ഈ തെരഞ്ഞെടുപ്പിലെ ജനവിധി.

പ്രഭാവർമ്മ ദേശാഭിമാനി 310311

രണ്ട് മുന്നണികള്‍, രണ്ട് നയങ്ങള്‍ മൂന്നാം ഭാഗം

ഒന്നാം ഭാഗം, രണ്ടാം ഭാഗം

അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസും ആദര്‍ശഭരിതമായ ഇടതുമുന്നണിയും വിധി നിര്‍ണയിക്കുമ്പോള്‍:

ജനദ്രോഹ നടപടികളുടെ മുന്നണിക്കാരാണ് തങ്ങളെന്ന് യു ഡി എഫ് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് രൂപ നിരക്കില്‍ കേരളത്തിലെ സാധാരണക്കാര്‍ക്ക് അരി ലഭിക്കുന്ന പദ്ധതിക്കെതിരായി നിലപാട് കൈക്കൊള്ളാന്‍ തുനിഞ്ഞ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി ജനവിരുദ്ധപക്ഷത്താണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേരളീയ ജനതയ്ക്കാകെ രണ്ട് രൂപയ്ക്ക് അരി എന്ന തീരുമാനത്തിന് വിഘാതമുണ്ടായത്. സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും നിയമസഭാ സാമാജികനുമായ രാജാജി മാത്യു തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പാവപ്പെട്ടവരുടെ അന്നം മുടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഹൈക്കോടതി വിധിക്കുകയും എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്ക്ക് അരി എന്ന പദ്ധതി നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിഷേധസമീപനം കൈക്കൊണ്ട തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതി വിധിക്കെതിരായി സുപ്രിംകോടതിയെ സമീപിക്കുകയാണ്. അതിനെതിരായ തടസ്സവാദ ഹര്‍ജി രാജാജിമാത്യു തോമസ് തന്നെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേരളീയരുടെ അന്നം മുട്ടിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച യു ഡി എഫ് അവരുടെ നടപടിക്കെതിരായ ജനങ്ങളുടെ പ്രതികരണം ശക്തിപ്പെട്ടപ്പോള്‍ പത്രസമ്മേളനങ്ങളിലൂടെ നിലപാട് മാറ്റം നടത്താന്‍ തുടങ്ങി എല്ലാപേര്‍ക്കും രണ്ട് രൂപയ്ക്ക് അരി എന്ന പദ്ധതിയെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അഭയം പ്രാപിച്ച ഐക്യജനാധിപത്യമുന്നണി പാഴ്‌വാക്കുകള്‍ നിറഞ്ഞ തങ്ങളുടെ പ്രകടനപത്രികയിലൂടെ ഒരു രൂപയ്ക്ക് അരി എന്ന വാഗ്ദാനം നല്‍കുന്നത് തികഞ്ഞ ഫലിതമായി മാത്രമേ ജനങ്ങള്‍ കാണുകയുള്ളൂ.
പാവപ്പെട്ടവര്‍ക്ക് അരി നല്‍കാന്‍ പണമില്ലെന്നും 84 ശതമാനം മനുഷ്യര്‍ക്ക് മൂന്ന് രൂപാ നിരക്കില്‍ 35 കിലോ അരി ലഭ്യമാക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നല്‍കിയ കോണ്‍ഗ്രസ് അത് സൗകര്യപൂര്‍വം വിസ്മരിച്ചു. പാവപ്പെട്ടവന് അന്നം നല്‍കാന്‍ പണമില്ലെന്നു പറയുന്ന കോണ്‍ഗ്രസാണ് ലോകത്തെ ആകെ അതിശയിപ്പിക്കുന്ന അഴിമതികളില്‍ ഏര്‍പ്പെടുന്നത്. 2 ജി സ്‌പെക്ട്രം ഇടപാടില്‍ ഒരു ലക്ഷത്തിഎഴുപത്തിആറായിരം കോടിയുടെ അഴിമതി നടന്നുവെന്ന് കണ്ടെത്തിയത് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആണ്. അഴിമതിയേ നടന്നിട്ടില്ല, ഖജനാവിനു നഷ്ടവുമില്ല എന്നായിരുന്നൂ മന്‍മോഹന്‍സിംഗിന്റെയും കപില്‍ സിബലിന്റെയും വാദം. സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ശരിയായ അന്വേഷണം ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തോട് പ്രധാനമന്ത്രിയും സര്‍ക്കാരും വൈമുഖ്യം പ്രകടിപ്പിക്കുകയായിരുന്നു. ഒരു പാര്‍ലമെന്റ് സമ്മേളനം ആകെ അലങ്കോലമായതും കൂടാതെപോയതും ഈ പശ്ചാത്തലത്തിലായിരുന്നു.

എന്നാല്‍ സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് ജനകീയരോഷം അതിശക്തമായി ഉയര്‍ന്നുവന്നപ്പോള്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കുവാന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. രാജ്യത്തിലെ പരമോന്നത നീതിപീഠമായ സുപ്രിംകോടതി തന്നെ പലയാവര്‍ത്തി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മുഖത്തേയ്ക്ക് വിരല്‍ചൂണ്ടുന്ന മട്ടില്‍ ചോദിച്ചത് ഈ കൊടിയ അഴിമതിയെ മറച്ചുവെയ്ക്കുവാന്‍ നിങ്ങള്‍ ശ്രമിക്കുന്നത് എന്തിനാണ് എന്നാണ്. ഒടുവില്‍ സുപ്രിംകോടതിയുടെ വിധി പ്രസ്താവന അനുസരിച്ചാണ് സി ബി ഐ അന്വേഷണം ഉറപ്പാക്കപ്പെട്ടത്. സമ്മര്‍ദങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെ തന്ത്രങ്ങളുടെയും ഫലമായി മന്ത്രി സഭയില്‍ അംഗമാക്കപ്പെട്ടു എന്ന് വ്യക്തമാക്കപ്പെട്ട എ രാജ ഇപ്പോള്‍ ജയിലില്‍ വസിക്കുകയാണ്.

ഒരു ലക്ഷത്തിഎഴുപത്തിആറായിരം കോടി രൂപയുടെ രാജയുടെ നേതൃത്വത്തില്‍ നടന്ന സ്‌പെക്ട്രം  കുംഭകോണത്തിനു പിന്നാലെ രണ്ട് ലക്ഷം കോടി രൂപയുടെ എസ് ബാന്‍ഡ് അഴിമതിയും പുറത്തുവന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ശാസ്ത്രസാങ്കേതികവകുപ്പിലാണ് ഈ കൊടിയ അഴിമതി അരങ്ങേറിയത്. കുംഭകോണത്തിലൂടെ സമാഹരിച്ച കോടാനുകോടി രൂപയുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ലാത്ത കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയും ഇന്ന് ജനതയ്ക്കു മുന്നില്‍ സജീവ ചര്‍ച്ചാവിഷയമാണ്.

വി.പി. ഉണ്ണികൃഷ്ണന്‍ ജനയുഗം

നാലാം ഭാഗം

ലാവ്ലിന്‍: പിണറായി ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ലാവ്ലിന്‍ കേസില്‍ ഗവര്‍ണറുടെ പ്രോസിക്യൂഷന്‍ അനുമതിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പിണറായി വിജയന്‍ പിന്‍വലിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുവദിക്കുകയായിരുന്നു. കീഴ്ക്കോടതിയില്‍ പോകാതെ നേരിട്ട് സമര്‍പ്പിച്ചെന്ന കാരണത്താല്‍ ഹര്‍ജി പരിഗണിക്കുന്നതിന് കോടതി ബുദ്ധിമുട്ട് പ്രകടിപ്പിച്ചതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്. ലാവ്ലിന്‍ കേസില്‍ മന്ത്രിസഭാ തീരുമാനം മറികടന്ന് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി സുപ്രീംകോടതിയെ സമീപിച്ചത്. മൌലികാവകാശങ്ങളുടെ ലംഘനം ഉള്‍പ്പെട്ട കേസെന്ന നിലയില്‍ ഭരണഘടനയുടെ 32-ാം വകുപ്പുപ്രകാരമാണ് സുപ്രീംകോടതിയില്‍ നേരിട്ട് റിട്ട് സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഉന്നയിക്കുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടതിനാല്‍ ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദത്തിനു തീരുമാനിച്ചു. ഹര്‍ജി ആദ്യം കേട്ട ജസ്റിസ് ആര്‍ വി രവീന്ദ്രന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കേസില്‍ നിന്നു പിന്മാറിയതിനാല്‍ ജസ്റിസുമാരായ എച്ച് എസ് ബേദി, സി കെ പ്രസാദ് എന്നിവരുള്‍പ്പെട്ട പുതിയ ബെഞ്ചാണ് തിങ്കളാഴ്ച കേസ് കേട്ടത്.

നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതിനാല്‍ ഹര്‍ജി കേള്‍ക്കാനാകില്ലെന്ന പുതിയ നിലപാടാണ് ജസ്റിസുമാരായ ബേദിയുടെയും പ്രസാദിന്റെയും ബെഞ്ച് സ്വീകരിച്ചത്. ഭരണഘടനയുടെ 226-ാം വകുപ്പുപ്രകാരം ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ കാട്ടി ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കാവുന്നതാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. കേസില്‍ വിശദമായി വാദംകേള്‍ക്കാന്‍ സുപ്രീംകോടതി നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് പിണറായിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. ഗുരുതരമായ ഭരണഘടനാ പ്രശ്നങ്ങള്‍ ഉള്‍പ്പെട്ട കേസാണ് ഇതെന്ന് സുപ്രീംകോടതി തന്നെ നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രോസിക്യൂഷന്‍ അനുമതിക്ക് ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നതാണ് പ്രശ്നം. ഭരണഘടനാ പ്രശ്നങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ ഭരണഘടനാ ബെഞ്ചിന് കേസ് വിടുകയാണ് വേണ്ടത്. ക്രിമിനല്‍നടപടി ചട്ടപ്രകാരം പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരെന്ന നിലയില്‍ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണ്. എന്നാല്‍, മന്ത്രിസഭയെടുത്ത തീരുമാനം മറികടന്ന് ഗവര്‍ണര്‍ ഏകപക്ഷീയമായി പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയായിരുന്നു-വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍, കേസിന്റെ നിയമവശങ്ങളിലേക്ക് തങ്ങള്‍ കടക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിക്കാന്‍ വ്യവസ്ഥയുള്ളതിനാല്‍ ആ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. പിന്നീടാണ് സുപ്രീംകോടതിയില്‍ വരേണ്ടത്- രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. അങ്ങനെയെങ്കില്‍ ഹര്‍ജി പിന്‍വലിച്ച് കീഴ്ക്കോടതിയെ സമീപിക്കാന്‍ അനുമതി തരണമെന്ന് വേണുഗോപാല്‍ ആവശ്യപ്പെട്ടു. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും അദേഹം അഭ്യര്‍ഥിച്ചു. ഇത് അംഗീകരിച്ച സുപ്രീംകോടതി ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കി. കീഴ്ക്കോടതി കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ദേശാഭിമാനി 310311

ലേഖകനെ തല്ലിയെന്ന് ഏഷ്യാനെറ്റിന്റെ പരാതിയിലില്ല

കണ്ണൂര്‍: കണ്ണൂരില്‍ ഏഷ്യാനെറ്റ് ലേഖകനെ പി ജയരാജന്‍ എംഎല്‍എ തല്ലിയെന്ന ആരോപണം തെറ്റാണെന്ന് ഏഷ്യാനെറ്റ് ചാനലിന്റെ പരാതി വ്യക്തമാക്കുന്നു. കണ്ണൂര്‍ ടൌ പൊലീസ് സ്റ്റേഷനില്‍ ഏഷ്യാനെറ്റ് ജില്ലാ ലേഖകന്‍ ഷമ്മി പ്രഭാകര്‍ നല്‍കിയ പരാതിയില്‍ പറയുന്നത് കൈയേറ്റശ്രമം നടന്നുവെന്ന് മാത്രമാണ്. കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ 'പോര്‍ക്കളം' പരിപാടിയുടെ ഷൂട്ടിങ്ങിനിടെ അവതാരകനായ ഷാജഹാനെ പി ജയരാജന്‍ എംഎല്‍എ തല്ലിയെന്ന് മാധ്യമങ്ങള്‍ കാടിളക്കി നടത്തുന്ന പ്രചാരണം സത്യവിരുദ്ധമാണെന്നാണ് പരാതി വ്യക്തമാക്കുന്നത്. പരാതിയുടെ പൂര്‍ണരൂപം ഇങ്ങനെ: ഇന്ന് 4.30 മുതല്‍ ആറു മണിവരെ കണ്ണൂര്‍ ടൌ സ്ക്വയറില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ക്കളം പരിപാടിയുടെ ഷൂട്ടിങ് നടന്നിരുന്നു. പരിപാടി കഴിഞ്ഞയുടന്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിലുള്ള ഒരുസംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, ഏകദേശം മുപ്പതോളം പ്രവര്‍ത്തകര്‍ ഞങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ആയതിനാല്‍ വേണ്ട നിയമനടപടി സ്വീകരിക്കാന്‍ അപേക്ഷ'.

സംവാദം അവസാനിപ്പിച്ച് സംസാരിക്കുന്നതിനിടെ ജയരാജന്‍ ഷര്‍ട്ടിന്റെ കോളറിനുപിടിക്കുകയും രണ്ടുതവണ നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായി ഷാജഹാന്‍ വെളിപ്പെടുത്തിയിരുന്നു. സ്വന്തം ചാനലും, ഷാജഹാനെ ഉദ്ധരിച്ച് മിക്ക മാധ്യമങ്ങളും ഈ കഥ ഏറ്റുപാടി. പൊലീസുകാരുടെ കണ്‍മുന്നിലായിരുന്നു സംഭവമെന്നും ഷാജഹാന്‍ ആരോപിച്ചു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പരാതിയിലില്ല. തിങ്കളാഴ്ച വൈകിട്ട് ആറിന് നടന്ന സംഭവം കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് ചാനല്‍ സംപ്രേഷണംചെയ്ത് ഒരുമണിക്കൂറിനുശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയത്. പി ജയരാജന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമെന്നാണ് ആദ്യം എഴുതിക്കാണിച്ചത്. പിന്നീടിത് ജയരാജന്‍ കൈയേറ്റം ചെയ്തുവെന്നാക്കി. ചെറിയൊരു സംഭവത്തെ ഊതിപ്പെരുപ്പിക്കാവുന്ന തെരഞ്ഞെടുപ്പ് വിഷയമാക്കാമെന്നുകണ്ട് യുഡിഎഫ് നേതൃത്വം ഇടപെട്ടതോടെയാണ് നിറംപിടിപ്പിച്ച കഥകള്‍ പുറത്തുവന്നത്. ചാനലുകള്‍ സംപ്രേഷണംചെയ്ത ദൃശ്യങ്ങളിലൊന്നും ജയരാജനോ പ്രവര്‍ത്തകരോ ആക്രമിക്കുന്നത് കാണാനില്ല. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്രശ്നങ്ങളല്ല, പി ശശിക്കെതിരെയുള്ള ആരോപണവും കണ്ടല്‍പാര്‍ക്ക് വിഷയവുമാണ് ചര്‍ച്ചയാവുകയെന്ന് ഷാജഹാന്‍ ആവര്‍ത്തിച്ചുപറഞ്ഞത് ജനത്തെ രോഷാകുലരാക്കിയിരുന്നു. ഇവരെ ശാന്തരാക്കാനുള്ള ജയരാജന്റെ ശ്രമത്തെയാണ് കൈയേറ്റമായി വ്യാഖ്യാനിച്ചത്. ഷാജഹാന്റെ പരാമര്‍ശം അനുചിതമായെന്ന് സംഭവസ്ഥലത്തുവച്ചുതന്നെ ജില്ലാലേഖകന്‍ ഷമ്മി പ്രഭാകര്‍ പറഞ്ഞിരുന്നു. ഇതിന് ജയരാജനോട് ഷമ്മി ക്ഷമാപണവും നടത്തി.

ദേശാഭിമാനി 310311

കേന്ദ്രത്തിന്റേത് കള്ളക്കളി

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിം കോടതിയില്‍നിന്ന് നിരന്തരമായ വിമര്‍ശനം വന്നിട്ടും ഇളകാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. കള്ളപ്പണക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലെന്നും നിക്ഷിപ്ത താല്‍പ്പര്യത്തോടെയാണ് സര്‍ക്കാര്‍ ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും ഇതില്‍നിന്ന് വ്യക്തമാണ്. കള്ളപ്പണക്കാരുടെ വിവരം ലഭിച്ചിട്ടും അതു പരസ്യപ്പെടുത്താനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ ആവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നാട്ടില്‍ എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ അറിയട്ടെ എന്ന് സുപ്രിം കോടതി ആവര്‍ത്തിച്ച് അഭിപ്രായപ്പെട്ടിട്ടും സര്‍ക്കാര്‍ ഈ നിലപാടില്‍നിന്ന് പിന്നോട്ടുപോവാന്‍ ഒരുക്കമല്ല. സുപ്രിം കോടതിയില്‍നിന്ന് തുടര്‍ച്ചയായി വിമര്‍ശനമുയര്‍ന്നിട്ടും പഴയ നിലപാട് തുടരുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനും അതിനെ നയിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കും കള്ളപ്പണക്കാരുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ് ഈ നിലപാട്.

വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ കണക്ക് എത്രയെന്നതു സംബന്ധിച്ച് ആര്‍ക്കും വ്യക്തമായ രൂപമൊന്നുമില്ല. സര്‍ക്കാരിന്റെയും സര്‍ക്കാരിതരവുമായ വിവിധ ഏജന്‍സികള്‍ക്ക് വ്യത്യസ്തമായ കണക്കാണ് ഇക്കാര്യത്തിലുള്ളത്. എന്നാല്‍ നികുതി വെട്ടിച്ചുള്ള ഈ പണത്തിന്റെ കണക്ക് ഭയാനകമാം വിധം വലുതാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. 1948നും 2008നും ഇടയില്‍ 20,79,000 കോടി രൂപ ഇന്ത്യന്‍ കള്ളപ്പണമായി വിദേശ ബാങ്കുകളില്‍ എത്തിയിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി കണക്കുകൂട്ടുന്നു. കള്ളപ്പണത്തെക്കുറിച്ച് പഠിക്കാന്‍ ബി ജെ പി നിയോഗിച്ച സമിതിയുടെ ഇടക്കാല കണക്ക് അനുസരിച്ച് ഇത് ഇരുപത്തിരണ്ടര ലക്ഷം കോടിക്കും 63 ലക്ഷം കോടിക്കും ഇടയിലാണ്. രാജ്യത്തിന്റെ ധനസമ്പത്തിന്റെ 40 ശതമാനം വിദേശ ബാങ്കുകളില്‍ കള്ളപ്പണമായി എത്തിയിട്ടുണ്ടെന്ന് ചില പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പണത്തിന്റെയെല്ലാം ഉറവിടമെന്തെന്നോ എങ്ങനെയാണവ വിനിയോഗിക്കപ്പെടുന്നതെന്നോ കൈമാറ്റം ചെയ്യപ്പെടുന്നതെന്നോ സര്‍ക്കാരിന് പിടിയൊന്നുമില്ല. രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന ചില ഘടകങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അതീവ ഗൗരവത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യണമെന്നും സുപ്രിം കോടതി പലതവണ കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. കള്ളപ്പണ കേസ് കേവലം നികുതിവെട്ടിപ്പു കേസല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കലാണെന്നാണ് ഒരു ഘട്ടത്തില്‍ സുപ്രിം കോടതി അഭിപ്രായപ്പെട്ടത്. എന്നിട്ടുപോലും കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന നിലപാടില്‍ അണുവിട മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

കള്ളപ്പണക്കാരുടെ പേരു പറയാന്‍ രാജ്യാന്തര ഉടമ്പടികള്‍ തടസ്സമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതേസമയം തന്നെ ഹസന്‍ അലി ഖാനെ ചിലരുടെ പേരുകള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരികയും അന്വേഷണം നടക്കുകയും ചെയ്യുന്നു. രാജ്യാന്തര ഉടമ്പടി ഇതിനു തടസ്സമായില്ലെന്നിരിക്കെ സര്‍ക്കാരിന്റെ വാദം കഴമ്പില്ലാത്തതാണെന്നു വ്യക്തമാണ്. ഹസന്‍ അലി ഖാന്റെ കാര്യത്തില്‍ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തുവരികയും കോടതി ഇടപെടല്‍ ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ കള്ളപ്പണ കേസുകളെ അപ്പാടെ ഇതില്‍ കുരുക്കിയിടാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. ഇതൊരു തട്ടിപ്പാണ്. അധികാര കേന്ദ്രങ്ങളുമായി അടുത്തിടപഴകുന്ന ചിലരും കള്ളപ്പണക്കേസില്‍ പ്രതിസ്ഥാനത്തുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷമാണ് സര്‍ക്കാരിന്റെ നിസ്സംഗതയെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയത്.

കള്ളപ്പണത്തിനെതിരെ അഞ്ചിന കര്‍മ പദ്ധതി നടപ്പാക്കുമെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ പറഞ്ഞത്. യാതൊരുവിധ ആത്മാര്‍ഥതയുമില്ലാത്തതാണ് സര്‍ക്കാരിന്റെ ഈ പ്രഖ്യാപനമെന്ന് സുപ്രിം കോടതിയില്‍ അവര്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു പ്രചാരണത്തിന് വന്‍ തോതില്‍ കള്ളപ്പണം ഉപയോഗിക്കുന്നതായ ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് നികുതിവെട്ടിപ്പുകാര്‍ക്ക് അനുകൂലമായ കേന്ദ്രനിലപാട്.

ജനയുഗം മുഖപ്രസംഗം 300311

ഉമ്മന്‍ചാണ്ടിക്ക് മറുപടിയുണ്ടോ?

വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്, ഭരണമുണ്ടായിരുന്ന നാളുകളില്‍ അതെന്തിനു വേണ്ടിയാണ് വിനിയോഗിച്ചത് എന്നത് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഭരണം എന്താണെന്നും എങ്ങനെയാണെന്നും എന്തിനുള്ളതാണെന്നുമുള്ളതിന് യുഡിഎഫിലെ നേതാക്കള്‍തന്നെ നിത്യേന ജനങ്ങള്‍ക്കുമുമ്പില്‍ തെളിവുനിരത്തുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ളത് കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തലുകളാണ്.

മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതി നടത്താന്‍ ഉമ്മന്‍ചാണ്ടി കളമൊരുക്കിയതിനെക്കുറിച്ചാണ് കെ കെ രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ വിവരിച്ചത്. 226 കോടി രൂപയുടെ വെട്ടിപ്പിനാണ് ശ്രമം നടന്നതെന്നും രാമചന്ദ്രന്‍ പറയുന്നു. അതിനെ എതിര്‍ത്തതുകൊണ്ടാണ് തന്നെ മന്ത്രിസഭയില്‍നിന്ന് നീക്കിയതെന്നുകൂടി രാമചന്ദ്രന്‍ വിശദീകരിക്കുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം, കെ കെ രാമചന്ദ്രന്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആളാണ്; കോൺഗ്രസിന്റെ നേതൃനിരയിലുള്ള ആളാണ്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ഉള്ളറകളെക്കുറിച്ച് നല്ല പിടിപാടുള്ള വ്യക്തിയാണ്. എതിര്‍പക്ഷത്തുനിന്ന് ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നാല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറയും ഉമ്മന്‍ചാണ്ടിയും കൂട്ടരും. എന്നാല്‍, സ്വന്തം പക്ഷത്തുനിന്നുതന്നെ, സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ; സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന ആളില്‍നിന്നുതന്നെ ആരോപണം ഉയരുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്തുപറയും?

ആരോപണം ശ്രദ്ധയില്‍പ്പെട്ടില്ല എന്നുപറഞ്ഞ് എത്ര നാള്‍ അദ്ദേഹത്തിന് ഒഴിഞ്ഞു നില്‍ക്കാനാകും. ആരോപണം അസംബന്ധമാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് എങ്ങനെ സ്വയം ന്യായീകരിക്കാനാകും? ഉമ്മന്‍ചാണ്ടിയില്‍നിന്ന് വസ്തുതാവിവരങ്ങളടങ്ങിയ കൃത്യമായ മറുപടിക്ക് കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തിയില്‍നിന്നുതന്നെ പരസ്യമായി അഴിമതിആരോപണം നേരിടുന്ന വ്യക്തിക്ക് മുന്നണിയെ നയിക്കാന്‍ ധാര്‍മികമായി എന്ത് രാഷ്ട്രീയ അവകാശമാണുള്ളത് എന്നത് ശ്രദ്ധാപൂര്‍വം നോക്കിയിരിക്കുകയാണ് രാഷ്ട്രീയകേരളം.

പാമൊലിന്‍ കേസില്‍ അന്വേഷണം നേരിടുകയായിട്ടും തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന വ്യക്തിയാണ് ഗുരുതരമായ മറ്റൊരു ആരോപണംകൂടി ഇപ്പോള്‍ നേരിടുന്നത് എന്നോര്‍ക്കണം. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുള്ള വാഗ്ധോരണിക്ക് കുറവില്ലാത്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വിശദീകരിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്നതിനുപിന്നിലെ യാഥാര്‍ഥ്യം മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവരല്ല കേരളത്തിലെ ജനങ്ങള്‍.

ടൈറ്റാനിയം കമ്പനിക്ക് 100 കോടിയുടെ മുതല്‍മുടക്കാണുള്ളത്. ഇതിന്മേലാണ് 256 കോടി രൂപയുടെ തട്ടിപ്പുപദ്ധതി അടിച്ചേല്‍പ്പിച്ച് അഴിമതി നടത്താന്‍ നോക്കിയത്. കമ്പനിയുടെ മാലിന്യപ്രശ്നങ്ങള്‍ മുപ്പതു കോടി രൂപയ്ക്ക് പരിഹരിക്കാമെന്ന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചിരിക്കെ ഇതേ കാര്യത്തിന് എൺപത് കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള പ്രത്യേക പദ്ധതി തയ്യാറാക്കിയത് എന്തിന് എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്. 100 കോടിയുടെമാത്രം മുതല്‍മുടക്കുള്ള പദ്ധതിക്കുമേല്‍ 256 കോടിയുടെ അധികച്ചെലവ് അടിച്ചേല്‍പ്പിച്ചാല്‍ അത് കമ്പനിക്ക് താങ്ങാനാവില്ല എന്ന് സ്വാഭാവികമായും വിലയിരുത്തപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയെ എതിര്‍ത്തതുകൊണ്ടാണ് തന്നെ മന്ത്രിസഭയില്‍നിന്ന് ഗൂഢാലോചന നടത്തി പുറത്താക്കിയതെന്നാണ് രാമചന്ദ്രന്‍ പറയുന്നത്.

രാമചന്ദ്രനെ മന്ത്രിസഭയില്‍നിന്ന് നീക്കിയതിനുശേഷം ഉമ്മന്‍ചാണ്ടി ആ പദ്ധതി നടപ്പാക്കിയെടുത്തു എന്നുകൂടി അറിയുമ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞത് വിശ്വാസയോഗ്യമാണെന്ന് വരുന്നു; ആരോപണം തെളിവോടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. ആസ്തിയുടെ രണ്ടര ഇരട്ടിവരുന്ന അധികച്ചെലവ് പദ്ധതി കമ്പനിക്ക് നഷ്ടമേ ഉണ്ടാക്കൂ എന്ന വിലയിരുത്തല്‍ പിന്നീട് തെളിയുകയുംചെയ്തു. അഞ്ച് കോടി രൂപയുടെ ബാങ്ക് ഗാരന്റി കണ്ടുകെട്ടുന്ന അവസ്ഥ സൃഷ്ടിച്ചുകൊണ്ട് അധികച്ചെലവ് പദ്ധതി പൊളിഞ്ഞു. ഇതെല്ലാം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കാണിക്കുന്നു.

രാമചന്ദ്രന്റെ വിശ്വാസ്യത എത്രയെന്നതല്ല, ആരോപണത്തിന് അക്കമിട്ട് മറുപടി നല്‍കാന്‍ ഉമ്മന്‍ചാണ്ടിയുടെ പക്കല്‍ വല്ലതുമുണ്ടോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. 'അസംബന്ധം' എന്ന ഒറ്റ വാക്കുകൊണ്ട് മറച്ചുപിടിക്കാവുന്നതല്ല, മന്ത്രിസഭയിലെ പഴയ സഹപ്രവര്‍ത്തകന്റെ ആരോപണം. എന്തായാലും ഗൌരവാവഹമായ അന്വേഷണം ഈ കാര്യത്തില്‍ കൂടിയേ തീരൂ. പക്ഷേ, ജീര്‍ണിച്ചുകഴിഞ്ഞ കോൺഗ്രസില്‍ പാര്‍ടിതലത്തില്‍പോലും അത്തരമൊരു നീക്കമുണ്ടാകുമെന്ന് തലയ്ക്ക് വെളിവുള്ള ആരും കരുതുന്നില്ല. പകരം, കോൺഗ്രസിന് സംഭവിക്കുക, ആരോപണമുന്നയിച്ച രാമചന്ദ്രനെതിരെ നടപടി എടുക്കലാകും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയില്‍നിന്ന് ആ വഴിക്കുള്ള സൂചനകള്‍ ഇതിനകംതന്നെ വന്നുകഴിഞ്ഞു.

യുഡിഎഫ് ഭരണം എങ്ങനെയായിരുന്നുവെന്നത് ജനങ്ങളെ അതിന്റെ നേതാക്കള്‍തന്നെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഘടകകക്ഷികളില്‍ ഒന്നിന്റെ നേതാവായ ടി എം ജേക്കബ് മുമ്പ് നിയമസഭയില്‍ പറഞ്ഞത് സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നയാള്‍ എന്നാണ്. സൈന്‍ബോര്‍ഡ് അഴിമതിയില്‍ 500 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ജേക്കബ്ബിന്റെ ആരോപണം സഭാരേഖകളില്‍ കിടപ്പുണ്ട്. സ്മാര്‍ട്ട്സിറ്റി, സുനാമി ഫണ്ട്, ലോട്ടറി, ചന്ദനം, മദ്യം, സിവില്‍ സപ്ളൈസ്, വൈദ്യുതി, പട്ടയം, ഭൂമിതട്ടിപ്പ് തുടങ്ങി എന്തെല്ലാം വിഷയങ്ങള്‍ മുന്‍നിര്‍ത്തി ടി എം ജേക്കബ്ബും മറ്റും ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും സഭാതലത്തില്‍ തുറന്നുകാട്ടിയിരിക്കുന്നു. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് മന്ത്രിസഭാംഗമായിരുന്ന ടി എച്ച് മുസ്തഫതന്നെ തുറന്നുകാട്ടിയിരിക്കുന്നു. ടി എം ജേക്കബ്ബും ടി എച്ച് മുസ്തഫയുമൊക്കെ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്.

ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുവന്നപ്പോള്‍ അദ്ദേഹത്തെ ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് പിള്ള മത്സരിക്കുന്നത് രാഷ്ട്രീയമായി യുഡിഎഫിന് വന്‍ തിരിച്ചടി ഉണ്ടാക്കുമെന്നതിനാലാണ്. അതല്ലാതെ രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തിയൊന്നുമല്ല. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ച് ഉമ്മന്‍ചാണ്ടി നടത്തുന്ന വാചകമടി വെറും രാഷ്ട്രീയ കസര്‍ത്തുകള്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് തെളിയുകയാണ്. അതല്ലെങ്കില്‍, സ്വന്തം മന്ത്രിസഭയിലെ അംഗത്തില്‍നിന്നുതന്നെ അഴിമതി ആരോപണം നേരിട്ടിട്ടും, പാമൊലിന്‍ ഇറക്കുമതി കേസില്‍ അന്വേഷണം നേരിടുകയായിരുന്നിട്ടും ഒഴിഞ്ഞുനില്‍ക്കാമെന്ന് കരുതാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ലല്ലോ. അതാണ് ഉമ്മന്‍ചാണ്ടിയുടെ ധാര്‍മികതയും രാഷ്ട്രീയവും.

ദേശാഭിമാനി മുഖപ്രസംഗം 310311

ആദ്യം മുഖംമാറ്റം പിന്നെ മനംമാറ്റം

ആലപ്പുഴ: ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച തൊഴിലാളിവര്‍ഗ മുന്നേറ്റങ്ങള്‍ക്കു സാക്ഷ്യംവഹിച്ച ആലപ്പുഴയുടെ മനസ്സിലിരിപ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ വ്യക്തം. പുന്നപ്രയുടെയും വയലാറിന്റെയും പോരാട്ടവീറ് നെഞ്ചേറ്റുന്ന ഈ മണ്ഡലത്തിന്റെ മനസ്സ് ഉരുവിടുന്ന പേര് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെത്. ലോകമറിയുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍, ജനകീയാസൂത്രണത്തിന്റെ ശില്‍പ്പി, ആസൂത്രണവിദഗ്ധന്‍, എഴുത്തുകാരന്‍, നാടിന്റെ സങ്കടവഴിയില്‍ ആശ്വാസത്തിന്റെ വെളിച്ചം പകരുന്ന ഭരണാധികാരി എന്നീ നിലകളിലെല്ലം തിളക്കമാര്‍ന്ന നേട്ടത്തിനുടമ. ധനമന്ത്രിയെന്ന നിലയില്‍ അഞ്ചുവര്‍ഷം നാടിനെ ക്ഷേമൈശ്വര്യങ്ങളുടെ പച്ചപ്പിലേക്ക് നയിച്ചതിന്റെ അഭിമാനത്തോടെയാണ് അദ്ദേഹം വീണ്ടും ജനഹിതം തേടുന്നത്.
2001, 2006 ഘട്ടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക് ജയിച്ചുവന്നത് മാരാരിക്കുളം മണ്ഡലത്തില്‍നിന്നായിരുന്നു. മണ്ഡല പുനഃസംഘടനയോടെ മാരാരിക്കുളം ഇല്ലാതായി. പഴയ ആലപ്പുഴ മണ്ഡലവും വല്ലാതെ മാറി. രണ്ടിന്റെയും ഭാഗങ്ങള്‍ ചേരുന്ന പുതിയ ആലപ്പുഴയില്‍ ഇടതുപക്ഷത്തിന്റെ നില ഭദ്രം. പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ മണ്ഡലത്തിന്റെ ഘടനയില്‍ അടിസ്ഥാനപരമായ മാറ്റംതന്നെ വന്നു. 1957ല്‍ രൂപീകരിക്കപ്പെട്ടതുമുതല്‍ മണ്ഡലം നഗരസഭാ പ്രദേശംമാത്രം ഉള്‍ക്കൊണ്ടിരുന്ന മണ്ഡലത്തില്‍ ഇപ്പോള്‍പഴയ മാരാരിക്കുളം മണ്ഡലത്തിലെ മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളും ചേരുന്നു. ഇരുമുന്നണികളെയും ജയിപ്പിച്ച ചരിത്രം ആലപ്പുഴയ്ക്കുണ്ട്. പക്ഷേ 1991തൊട്ടുള്ള യുഡിഎഫ് ആധിപത്യം തകര്‍ക്കും എല്‍ഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളായ കൂട്ടിച്ചേര്‍ക്കപ്പെട്ട പഞ്ചായത്തുകള്‍.

ടി വി തോമസിലൂടെ 57ല്‍ കമ്യൂണിസ്റ് പാര്‍ടി ആദ്യംവിജയംകൊയ്തു. 60ല്‍ എ നബീസത്തുബീവിയും 65ല്‍ ജി ചിദംബരയ്യരും വിജയം കോണ്‍ഗ്രസ് പക്ഷത്തേക്കു തിരിച്ചു. 67 മുതല്‍ ചിത്രം വീണ്ടും മാറി. 67, 70 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ടി വി തോമസും 77, 80 വര്‍ഷങ്ങളില്‍ പി കെ വാസുദേവന്‍നായരും വിജയിച്ചു. 82ല്‍ യുഡിഎഫിന്റെ ഭാഗമായിരുന്ന എന്‍ഡിപിയിലെ കെ പി രാമചന്ദ്രന്‍നായര്‍ പികെവിയെ പരാജയപ്പെടുത്തി. 87ല്‍ റോസമ്മ പുന്നൂസിലൂടെ എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. '91ല്‍ വീണ്ടും കെ പി രാമചന്ദ്രന്‍നായര്‍. 96, 2001, 2006 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ ജയിച്ചുവന്നു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ എംപിയായി. തുടര്‍ന്ന് രാജിവച്ച ഒഴിവില്‍ 2009 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എ എ ഷുക്കൂറിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തി.

ഒരു മുഖ്യമന്ത്രിയെയും മൂന്നു സംസ്ഥാന മന്ത്രിമാരെയും സംഭാവന നല്‍കിയിട്ടുണ്ട് ആലപ്പുഴ മണ്ഡലം. 1978ല്‍ പി കെ വിയാണ് മുഖ്യമന്ത്രിപദത്തിലെത്തിയപ്പോള്‍, 57, 67, 70 വര്‍ഷങ്ങളില്‍ ടി വി തോമസും 82ല്‍ കെ പി രാമചന്ദ്രന്‍നായരും 95ല്‍ കെ സി വേണുഗോപാലും മന്ത്രിസഭാംഗങ്ങളായി.

വി എസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എല്‍ഡിഎഫ് പ്രചാരണം മുന്നേറുന്നത്. തോമസ് ഐസക് പ്രതിനിധാനംചെയ്യുന്ന മാരാരിക്കുളം മണ്ഡലത്തിലെ കെഎസ്ഡിപിയുടെ പുനരുദ്ധാരണം, പാതിരപ്പള്ളി ഹോംകോയുടെ വികസനം, ആലപ്പുഴയില്‍ പുതുതായി സ്ഥാപിച്ച ആധുനിക കയര്‍യന്ത്രനിര്‍മാണ ഫാക്ടറി, പുതിയ പൊതുമേഖലാസ്ഥാപനമായ കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ എന്നിവയൊക്കെ ഈ നേട്ടങ്ങള്‍ക്കു മാറ്റുകൂട്ടുന്നു. ഒപ്പം 20 വര്‍ഷമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആലപ്പുഴയുടെ വികസനകാര്യത്തില്‍ കാട്ടിയ അലംഭാവവും ഐസക് തുറുന്നുകാട്ടുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പി ജെ മാത്യു ആലപ്പുഴ കാട്ടൂര്‍ പാണ്ട്യാലയ്ക്കല്‍ പരേതരായ ജോസഫിന്റെയും റെജീനയുടെയും മകനാണ്. കെഎസ്യുവിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ഈ അഭിഭാഷകന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ്, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.
(എം സുരേന്ദ്രന്‍)

deshabhimani 310311

ശിവകാശിയില്‍ നിന്ന് കോണ്‍ഗ്രസിനു കോടികളുടെ ഫ്ലക്സ് ബോര്‍ഡുകള്‍

ദേശാഭിമാനി 310311

Wednesday, March 30, 2011

തൊഴിലാളികള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളില്‍ റെക്കോഡ്

കേരള കള്ളുവ്യവസായ ക്ഷേമനിധി ബോര്‍ഡ് കള്ള്-ചെത്ത് തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങളില്‍ അഞ്ചുവര്‍ഷത്തിനിടെ നടപ്പാക്കിയത് റെക്കോഡ് വര്‍ധന. തൊഴിലാളികളുടെ പെന്‍ഷന്‍, മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്, ചികിത്സാസഹായം, അവശതയനുഭവിക്കുന്നവര്‍ക്കുള്ള ആനുകൂല്യം, മരണാനന്തര സഹായം എന്നിങ്ങനെ തൊഴിലാളികളുടെ ക്ഷേമാനുകൂല്യങ്ങളിലെല്ലാം മികച്ച വര്‍ധന നടപ്പാക്കാന്‍ കഴിഞ്ഞതായി ബോര്‍ഡ് ചെയര്‍മാന്‍ കെ എം സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

നിലവിലെ ബോര്‍ഡ് ചുമതലയേല്‍ക്കുമ്പോള്‍ തൊഴിലാളികളുടെ പ്രതിമാസ പെന്‍ഷന്‍ 150 രൂപയായിരുന്നു. 2009 ഏപ്രില്‍ മുതല്‍ ഇത് 500 രൂപയാക്കി. ഇതിനുപുറമെ ഓരോ വര്‍ഷത്തെ സര്‍വീസിനും 10 രൂപ പ്രകാരം വര്‍ധന നല്‍കാനും തീരുമാനിച്ചു. ഇതനുസരിച്ച് 25 വര്‍ഷത്തെ സര്‍വീസുള്ള തൊഴിലാളിക്ക് 500 രൂപ പെന്‍ഷനുപുറമെ 250 രൂപകൂടി ലഭിക്കും. കൂടാതെ നിലവില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് എട്ടുശതമാനത്തില്‍നിന്ന് 10 ശതമാനമാക്കുകയും തൊഴിലുടമയുടെ വിഹിതത്തില്‍നിന്ന് രണ്ട് ശതമാനം ഉള്‍പ്പെടെ 4 ശതമാനം തുക പെന്‍ഷന്‍ ഫണ്ടില്‍ പ്രത്യേകം വരവുവയ്ക്കുകയും ചെയ്യുന്നു. ഇതുപ്രകാരമുള്ള പെന്‍ഷന്‍ വര്‍ധനവ് തൊഴിലാളികള്‍ പിരിയുമ്പോള്‍ ലഭിക്കും. നിലവില്‍ 14,431 തൊഴിലാളികള്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ബോര്‍ഡ് ചുമതലയേല്‍ക്കുമ്പോള്‍ 8776 പേരായിരുന്നു. പെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ക്ക് മരണാനന്തര സഹായമായി 3000 രൂപയുടെ പുതിയ ആനുകൂല്യവും ബോര്‍ഡ് ഏര്‍പ്പെടുത്തി.

ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് 200 രൂപമുതല്‍ 3000 രൂപവരെ നല്‍കിയിരുന്നത് 300 രൂപമുതല്‍ 4500 രൂപവരെയാക്കി. എട്ടാം ക്ളാസ്മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുവരെയാണ് ഈ ആനുകൂല്യം. എസ്എസ്എല്‍സിക്ക് തൊഴിലാളികളുടെമികച്ച വിജയം നേടുന്ന മക്കള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സ്വര്‍ണപ്പതക്കങ്ങളും എല്ലാ വര്‍ഷവും നല്‍കിവരുന്നു. പോയവര്‍ഷം മാത്രം സംസ്ഥാനത്ത് മൂന്ന് കുട്ടികള്‍ക്ക് സ്വര്‍ണമെഡലും അയ്യായിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കി. കാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം എന്നിവ ബാധിച്ച് ഡയാലിസിസ് ചെയ്യേണ്ടിവരുന്ന രോഗികള്‍ക്കുള്ള ധനസഹായം 10,000 രൂപയില്‍നിന്ന് 15,000 രൂപയായി വര്‍ധിപ്പിച്ചു. അവശതമൂലം പൂര്‍ണമായി ജോലിചെയ്യാന്‍ കഴിയാത്ത രജിസ്റ്റര്‍ചെയ്ത തൊഴിലാളികള്‍ക്ക് മാസംതോറുമുള്ള സാമ്പത്തിക സഹായം 150 രൂപയില്‍ നിന്ന് 300 രൂപയാക്കി. അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന തൊഴിലാളിയുടെ ചികിത്സക്ക് 25000 രൂപയാണ് നല്‍കിവന്നിരുന്നത്. മരണപ്പെട്ടാല്‍ ആ തുക ആശ്രിതര്‍ക്ക് നല്‍കുന്നു. ഇത് 2009 നവംബര്‍മുതല്‍ 50,000 രൂപയാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റെല്ലാ തൊഴില്‍ രംഗങ്ങളിലും നടപ്പില്‍വരുത്തിയ തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങളാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനമികവിന് പിന്നിലുമെന്ന് കെ എം സുധാകരന്‍ പറഞ്ഞു.

ദേശാഭിമാനി 300311

ചതിക്കുഴികള്‍ ഭയന്ന് ഗൌരിയമ്മ

പഴിപറഞ്ഞും പരാതിപ്പെട്ടും കോണ്‍ഗ്രസില്‍ നിന്ന് നേടിയെടുത്ത ചേര്‍ത്തല മണ്ഡലത്തിലെ ചതിക്കുഴികളാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ ആര്‍ ഗൌരിയമ്മയെ പ്രായാധിക്യത്തെക്കാളേറെ വിഷമിപ്പിക്കുന്നത്. കോണ്‍ഗ്രസിലെ പടലപ്പിണക്കവും മുതിര്‍ന്ന നേതാക്കള്‍ മാത്രം മത്സരിച്ച പാരമ്പര്യമുള്ള ചേര്‍ത്തല ജെഎസ്എസിന്റെ കൈയിലെത്തിക്കുന്നതില്‍ കാരണമായി. എ ഗ്രൂപ്പിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം ചെന്നിത്തല- വയലാര്‍ രവി ഗ്രൂപ്പുകള്‍ തന്ത്രപരമായ നീക്കത്തിലൂടെ ജെഎസ്എസിന് നല്‍കുകയായിരുന്നുെവെന്നും ആക്ഷേപമുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരാണ് ഗൌരിയമ്മയ്ക്ക് ഏറെ തലവേദനയായിട്ടുള്ളത്. പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസുകള്‍ കയറിയിറങ്ങി പ്രവര്‍ത്തകരുടെ പ്രത്യേക യോഗം വിളിച്ച് 'എന്നെ അംഗീകരിക്കണം' എന്നു യാചിക്കേണ്ട ഗതികേടിലാണ് അവര്‍. അതേസമയം മണ്ഡലത്തില്‍ വികസനവിസ്മയം തീര്‍ത്തതിന്റെ ആത്മവിശ്വാസത്തോടെയാണ് സിറ്റിങ് എംഎല്‍എ കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി തിലോത്തമന്‍ പ്രചാരണരംഗത്ത് മുന്നേറുന്നത്.

1996, 2001 നിയമസഭാ തെരഞ്ഞെടുപ്പില്‍ എ കെ ആന്റണി ജയിച്ച മണ്ഡലമാണിത്. 2001ല്‍ ആന്റണി മുഖ്യമന്ത്രിയായി. വയലാര്‍ രവിയും ഇവിടെ നിന്ന് ജനവിധി തേടിയിട്ടുണ്ട്. സീറ്റ് ജെഎസ്എസിന് വിട്ടുനല്‍കുന്നതിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞതവണ മത്സരിച്ച ഷാജിമോഹന്റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടിരുന്നത്. ഗ്രൂപ്പുപോരിനൊടുവില്‍ ഷാജിമോഹന്‍ പുറത്തായി. എ ഗ്രൂപ്പ് ഇടഞ്ഞതോടെ ചെന്നിത്തല-വയലാര്‍ രവി ഗ്രൂപ്പ് ഗൌരിയമ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. എന്നാല്‍ പ്രവര്‍ത്തകരുടെ പിന്തുണയില്ലാത്തതിനാല്‍ പ്രവര്‍ത്തനരംഗത്ത് കാര്യമായ മാറ്റമുണ്ടായില്ല. പരാതി ഉയര്‍ന്നതോടെ എ ഗ്രൂപ്പ് നേതാക്കളില്‍ ചിലര്‍മാത്രം ഗൌരിയമ്മയ്ക്കൊപ്പം പ്രചാരണത്തിനിറങ്ങുന്നു.

സര്‍ക്കാര്‍ നടപ്പാക്കിയ ഐടി, ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ വികസനവും കയര്‍ത്തൊഴിലാളി ക്ഷേമ പദ്ധതികളും റോഡ് വികസനവും വിധിനിര്‍ണയത്തില്‍ പ്രതിഫലിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ഇടതുമുന്നണി. 20,000 പേര്‍ക്ക് ജോലി ലഭിക്കുന്ന ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ യാഥാര്‍ഥ്യമാകുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രി ദേശീയ നിലവാരത്തിലേക്കുയര്‍ത്തി. ജപ്പാന്‍ കുടിവെള്ള പദ്ധതിയനുസരിച്ച് 20 വാട്ടര്‍ ടാങ്കുകളും തൈക്കാട്ടുശ്ശേരിയില്‍ ജല ശുദ്ധീകരണ പ്ളാന്റും സ്ഥാപിച്ചു. അഞ്ചുകോടി ചെലവിട്ട് മത്സ്യബന്ധന തുറമുഖം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. കൊച്ചിയുടെ ഉപഗ്രഹനഗരമായി വികസിക്കുന്ന ചേര്‍ത്തലയ്ക്ക് ആവശ്യമായ പശ്ചാത്തല സൌകര്യവും സര്‍ക്കാര്‍ നടപ്പാക്കി. കയര്‍തൊഴിലാളികളുടെ കൂലി 200 രൂപയാക്കി ഉയര്‍ത്തി. ഈ വികസന മുന്നേറ്റം നിലനിര്‍ത്താന്‍ തിലോത്തമനെ ഒരുവട്ടം കൂടി നിയമസഭയിലെത്തിക്കണമെന്നാണ് എല്‍ഡിഎഫ് അഭ്യര്‍ഥിക്കുന്നത്. അഡ്വ. പി കെ ബിനോയിയാണ് ബിജെപി സ്ഥാനാര്‍ഥി.

ദേശാഭിമാനി 300311

മദ്രസാധ്യാപകര്‍ക്ക് ഇടതു സര്‍ക്കാര്‍ തുണയായി

കൊണ്ടോട്ടി: 'അന്നൊക്കെ പെരുന്നാളിലും വെള്ളിയാഴ്ചകളിലുമായിരുന്നു അരിഭക്ഷണം. ദാരിദ്ര്യം കൊടുമ്പിരികൊള്ളുന്ന കാലം. പ്രമാണിമാരുടെ വീടുകളില്‍നിന്ന് കിട്ടുന്ന നെല്ലായിരുന്നു ഒരുവര്‍ഷത്തെ അധ്യാപനത്തിനുള്ള പ്രതിഫലം'. അരനൂറ്റാണ്ടിനപ്പുറമുള്ള മദ്രസാധ്യാപകരുടെ സ്ഥിതി വിവരിക്കുമ്പോള്‍ ഖാലിദ് മുസ്ള്യാരുടെയും മാനു മുസ്ള്യാരുടെയും മുഖത്ത് വേദനിക്കുന്ന ഭൂതകാലം.

മതവിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍വന്ന ശേഷം 25 രൂപയും 50 രൂപയും ശമ്പളം ലഭിച്ചുതുടങ്ങി. അക്കാലം മാറി. വിഷമങ്ങളും യാതനകളും അനുഭവിക്കുന്ന മദ്രസാധ്യാപകര്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ തുണയായി. ക്ഷേമനിധിയും പ്രതിമാസ പെന്‍ഷനും ഏര്‍പ്പെടുത്തി ഇവരുടെ ജീവിതനിലവാരം ഉയര്‍ത്താനായിരുന്നു ശ്രമം. ആരും ശ്രദ്ധിക്കാതെപോയ മദ്രസാധ്യാപകരെ ന്യൂനപക്ഷ സെല്ലിലേക്ക് കൊണ്ടുവന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് 46 വര്‍ഷമായി മദ്രസാ അധ്യാപകനായി ജോലിചെയ്യുന്ന മാനു മുസ്ള്യാര്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ വിമാനത്താവളത്തിനടുത്ത് ആധുനിക ഹജ്ജ് ഹൌസ് നിര്‍മിച്ചത് സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നാണെന്ന് 48 വര്‍ഷമായി മദ്രസാ അധ്യാപകനായ ഖാലിദ് മുസ്ള്യാര്‍ക്ക് സംശയമില്ല. ഏറെ അവഗണന പേറിയ മദ്രസാധ്യാപകര്‍ക്ക് ക്ഷേമനിധിയും പ്രതിമാസ പെന്‍ഷനും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയും സ്വാഗതാര്‍ഹംതന്നെ. രണ്ടുരൂപ അരി നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്ത് പട്ടിണിയില്ലാതാക്കും. കൂടാതെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും അവശത അനുഭവിക്കുന്നവര്‍ക്കും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നും ഖാലിദ് മുസ്ള്യാര്‍ പറഞ്ഞു.

ദേശാഭിമാനി 300311

പൊതുസമ്മതി കരുത്താക്കി—കരീം

കോഴിക്കോട്: മലയാളിയുടെ മതേതര മനസ്സിനേറ്റ മുറിവായി എരിയുകയായിരുന്നു കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ മാറാട്. വര്‍ഗീയ കോമരങ്ങള്‍ക്കു മുന്നില്‍ ഭരണകൂടം മൌനം നടിച്ചപ്പോള്‍ വിലപ്പെട്ട 14 ജീവനുകളാണ് അരിഞ്ഞുവീഴ്ത്തപ്പെട്ടത്. അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ഇവിടത്തെ മണ്ണിനും മനസ്സിനും പറയാനുള്ളത് കൂട്ടായ്മയുടെ കരുത്തില്‍ നേടിയ വികസനനേട്ടത്തിന്റെ വിജയഗാഥകള്‍. അഞ്ചുവര്‍ഷത്തെ ഇടതുഭരണം മണ്ഡലത്തിനു സമ്മാനിച്ചത് വ്യാവസായികമേഖലയില്‍ ഉള്‍പ്പെടെ കുതിപ്പിന്റെ നാളുകളാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി രണ്ടാം തവണയും എളമരം കരീം ജനവിധി തേടുമ്പോള്‍ വിജയസാധ്യതയില്‍ എതിരാളികള്‍ക്കുപോലും സംശയമില്ല. വ്യവസായമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്താകെയാര്‍ജിച്ച പൊതുസമ്മതിയുടെ കരുത്തുമായെത്തുന്ന കരീമിനെ നേരിടാന്‍ യുഡിഎഫ് നേതൃത്വത്തിനുപോലും പരിചിതനല്ലാത്ത പുതുമുഖത്തെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് ആദം മുല്‍സിയാണ് ഇവിടെ സ്ഥാനാര്‍ഥി. ബിജെപിയിലെ കെ പി ശ്രീശനും രംഗത്തുണ്ട്.

മണ്ഡല രൂപീകരണശേഷം നടന്ന പതിനൊന്ന് നിയമസഭാതെരഞ്ഞെടുപ്പുകളില്‍ പത്തിലും ഇടതുപക്ഷത്തിനായിരുന്നു വിജയം. സിപിഐ എം നേതാവ് കെ ചാത്തുണ്ണിമാസ്റര്‍ 1965 മുതല്‍ മൂന്നുതവണ തുടര്‍ച്ചയായി ബേപ്പൂരിനെ പ്രതിനിധീകരിച്ചു. 1977ല്‍ കോണ്‍ഗ്രസിലെ എന്‍ പി മൊയ്തീന്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച തൊഴിച്ചാല്‍ പിന്നീട് ഇടതുപക്ഷത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1980ല്‍ എല്‍ഡിഎഫിനൊപ്പംനിന്ന് മൊയ്തീന്‍ വീണ്ടും വിജയംനേടി. 1982ല്‍ കെ മൂസക്കുട്ടി, 87, 91, 96 വര്‍ഷങ്ങളില്‍ ടി കെ ഹംസ, 2001ല്‍ വി കെ സി മമ്മദ്കോയ എന്നിവര്‍ നിയമസഭയിലെത്തി. 2006ല്‍ 19,618 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് എളമരം കരീമിനെ ജനങ്ങള്‍ നിയമസഭയിലേക്കയച്ചത്.

ഒളവണ്ണയില്‍ സിഡ്കോ ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍, നല്ലളത്ത് മുള തറയോട് ഫാക്ടറി എന്നിവ പ്രവര്‍ത്തനം തുടങ്ങി. രാമനാട്ടുകരയില്‍ അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക്, ബേപ്പൂര്‍ കല്ലടിത്തോടില്‍ കിന്‍ഫ്ര മറൈന്‍ പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ചെറുവണ്ണൂര്‍ സ്റീല്‍ കോംപ്ളക്സും സെയിലുമായുള്ള സംയുക്ത സംരംഭത്തിന് തുടക്കം കുറിച്ചതും ശ്രദ്ധേയ നേട്ടമാണ്. ഏഷ്യയിലെ ആദ്യ സംരംഭമായ പ്രതിരോധ വകുപ്പിനുകീഴിലെ യുദ്ധക്കപ്പല്‍ രൂപകല്‍പ്പനാകേന്ദ്രം (നിര്‍ദേശ്) ചാലിയത്ത് തുടങ്ങുന്നതില്‍ നിര്‍ണായകപങ്കാണ് മന്ത്രിയെന്ന നിലയില്‍ കരീം വഹിച്ചത്. ബേപ്പൂര്‍ തുറമുഖ വികസനത്തിന് 177 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. വികസനരംഗത്ത് കൈവരിച്ച ഈ മുന്നേറ്റങ്ങള്‍ കരീമിനും ഇടതുമുന്നണിക്കുമുള്ള പിന്തുണ ഇരട്ടിപ്പിക്കും.

ദേശാ‍ഭിമാനി 300311

ജനഹിതം പകര്‍ത്താന്‍ ഹൈടെക് യന്ത്രങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി ഹൈടെക് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങള്‍ തയ്യാറായി. വോട്ടര്‍മാരുടെയും പോളിങ് ഉദ്യോഗസ്ഥരുടെയും പ്രയാസങ്ങളും മാനസികസമ്മര്‍ദവും ലഘൂകരിക്കുന്നവയാണ് ഇത്തവണത്തെ യന്ത്രങ്ങള്‍. സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണം പ്രിന്റെടുക്കാമെന്നതടക്കം ഏറെ പ്രത്യേകതകളോടെയാണ് ഇത്തവണ യന്ത്രങ്ങള്‍ തയ്യാറാക്കിയത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച യന്ത്രങ്ങളാണ് കേരളത്തില്‍ എത്തിച്ചത്.

കണ്‍ട്രോള്‍ യൂണിറ്റ്, പോളിങ് മെഷീന്‍ എന്നിവ അടങ്ങിയതാണ് ബാലറ്റ് യൂണിറ്റ്. പോളിങ് മെഷീനില്‍ 16 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്താം. കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ എണ്ണത്തിനനുസരിച്ച് കൂട്ടിച്ചേര്‍ക്കാനുമാകും. കണ്‍ട്രോള്‍ യൂണിറ്റ് തുറന്ന തിയതി, സമയം, സ്ഥാനാര്‍ഥികളുടെ പേര് എന്നിവയെല്ലാം ഡിജിറ്റല്‍ സ്ക്രീനില്‍ തെളിയും. കണ്‍ട്രോള്‍ യൂണിറ്റ് ഉള്‍ക്കൊള്ളുന്ന വിവരങ്ങളുടെ ചുരുക്കെഴുത്താണ് ഇതുവരെ ഉണ്ടായിരുന്നത്. അതിനു പകരം ഇക്കുറി പൂര്‍ണരൂപം ദൃശ്യമാകും. യന്ത്രത്തിന്റെ പ്രവര്‍ത്തനവിവരം, തകരാര്‍ എന്നിവയും പ്രദര്‍ശിപ്പിക്കും. പ്രത്യേക കേബിള്‍ ഉപയോഗിച്ചാണ് വോട്ടിങ് യന്ത്രത്തെയും കട്രോള്‍ യൂണിറ്റിനെയും ബന്ധിപ്പിക്കുന്നത്. വോട്ടെടുപ്പിനു ശേഷം സുരക്ഷയ്ക്കായി പെട്ടികള്‍ പ്രത്യേകമായി സീല്‍ ചെയ്യും. വോട്ടെണ്ണലില്‍ തര്‍ക്കമുണ്ടായാല്‍ ദുരീകരിക്കുന്നതിനാണ് പ്രിന്റ്ഔട്ട് സൌകര്യം കണ്‍ട്രോള്‍ യൂണിറ്റില്‍ ചേര്‍ത്തത്. വോട്ടെടുപ്പിനിടെ യന്ത്രം തകരാറായാല്‍ തെരഞ്ഞെടുപ്പുവിഭാഗത്തിലെ സെക്ടര്‍ ഓഫീസര്‍ പകരം യന്ത്രം എത്തിക്കും. അതുവരെയുള്ള വോട്ടും യന്ത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. പുതിയ യന്ത്രമായതിനാല്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സമഗ്ര പരിശീലനമാണ് നല്‍കുന്നത്. ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായി. രണ്ടാംഘട്ടം ഏപ്രില്‍ ആദ്യം തുടങ്ങും. യന്ത്രത്തിന്റെ പ്രവര്‍ത്തനം വിശദമായി വിവരിക്കുന്ന കൈപ്പുസ്തകവുമുണ്ട്. ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡാണ് യന്ത്രം രൂപകല്‍പന ചെയ്തത്. സംസ്ഥാനത്ത് കെല്‍ട്രോണിനാണ് ഇതിന്റെ വിതരണച്ചുമതല.

ദേശാഭിമാനി 300311

മെഡിക്കല്‍ പൊതുപരീക്ഷ അടുത്തവര്‍ഷംമുതല്‍

മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാതലത്തില്‍ ഏകീകൃത പ്രവേശനപരീക്ഷ നടത്താന്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) തീരുമാനിച്ചു. എംബിബിഎസ്, എംഡി കോഴ്സുകളുടെ പൊതുപ്രവേശനപരീക്ഷ 2012 മുതല്‍ നടപ്പാക്കാനാണ് തീരുമാനം. എംബിബിഎസ് കോഴ്സിന്റെ ഘടനയും സിലബസും സമഗ്രമായി പരിഷ്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കും എംസിഐ അന്തിമരൂപം നല്‍കി. ബിരുദ-ബിരുദാനന്തര മെഡിക്കല്‍വിദ്യാഭ്യാസരംഗത്തെ പരിഷ്കാരങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ എംസിഐ ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി 330 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്ത് ഡോക്ടര്‍മാരുടെ എണ്ണവും നിലവാരവും വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയാണ് പരിഷ്കരണ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയതെന്ന് എംസിഐ അധ്യക്ഷന്‍ ഡോ. എസ് കെ സരിന്‍ പറഞ്ഞു. എല്ലാ നിര്‍ദേശങ്ങളും യോഗം ഏകകണ്ഠമായാണ് അംഗീകരിച്ചത്. ഒറ്റ പ്രവേശനപരീക്ഷയ്ക്കുള്ള എംസിഐയുടെ നിര്‍ദേശം നേരത്തെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ചാണ് എംസിഐ ഈ നിര്‍ദേശം വീണ്ടും മുന്നോട്ടുവച്ചത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ 2012 മുതല്‍ ഒറ്റ പ്രവേശനപരീക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ എംസിഐ സജ്ജമാണെന്ന് ഡോ. സരിന്‍ പറഞ്ഞു. ഇതിനായി പരീക്ഷാബോര്‍ഡ് ഉടന്‍ രൂപീകരിക്കും. എംബിബിഎസ് ഘടന പരിഷ്കരിക്കാനും വിദഗ്ധസമിതിയുണ്ടാകും. സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കും സിലബസിന് അന്തിമരൂപം നല്‍കുക. എംബിബിഎസ് പ്രവേശനത്തിന് 250 ചോദ്യമടങ്ങുന്ന മൂന്ന് മണിക്കൂര്‍ പരീക്ഷയാകും നടത്തുക. 2011 ഡിസംബറില്‍ വിജ്ഞാപനമിറക്കും. അഡ്മിറ്റ് കാര്‍ഡ് മാര്‍ച്ച് പകുതിയോടെ വിതരണംചെയ്യും. മെയ് മധ്യത്തിലാകും പരീക്ഷ.

എംബിബിഎസ് കോഴ്സില്‍ ക്ളിനിക്കല്‍ പരിശീലനത്തിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നതാകും പുതിയ സിലബസ്. ആദ്യവര്‍ഷംമുതല്‍തന്നെ കൂടുതല്‍ ക്ളിനിക്കല്‍ പഠനാവസരം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന ധാരണയും മൂല്യബോധവും പകരാന്‍ രണ്ടുമാസത്തെ ഫൌണ്ടേഷന്‍ കോഴ്സ് നിര്‍ബന്ധമാക്കും. അടുത്ത ആഗസ്തുമുതല്‍ ഇത് നടപ്പാക്കും. ഒരുവര്‍ഷത്തെ ഇന്റേഷിപ് കോഴ്സ് മൂല്യനിര്‍ണയത്തിന്റെ ഭാഗമാക്കാനും തീരുമാനിച്ചു. താലൂക്ക് ആശുപത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും മെഡിക്കല്‍ കോളേജുകളുമായി ബന്ധിപ്പിച്ച് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് അവസരമൊരുക്കും. എംബിബിഎസിനുശേഷം കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം നല്‍കാന്‍ രണ്ടുവര്‍ഷത്തെ മാസ്റര്‍ ഓഫ് മെഡിസിന്‍ (എംഎംഎഡ്) കോഴ്സ് ആരംഭിക്കും. നിലവിലുള്ള മാസ്റേഴ്സ്- എംഫില്‍, ഡിപ്ളോമ കോഴ്സുകള്‍ക്ക് തത്തുല്യമാകും ഇത്. എംഎഡ് പാസായാല്‍ സ്പെഷ്യലൈസ്ഡ് ഡോക്ടറായി പരിഗണിക്കും. ഗ്രാമീണമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഉപരിപഠനത്തിന് അഞ്ചു ശതമാനം മാര്‍ക്ക് വെയിറ്റേജ് നല്‍കാനും എംസിഐ തീരുമാനിച്ചു
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 300311

തൊഴിലാളികളുടെ ഗുരു മണ്ഡലത്തിന്റെ ദാസന്‍


കൊല്ലം: പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ളതാണ് കൊല്ലം മണ്ഡലം. സുദീര്‍ഘമായ തൊഴിലാളി സംഘടനാപരിചയവും തൊഴില്‍ മന്ത്രിയെന്ന നിലയിലുള്ള മികവുറ്റ പ്രവര്‍ത്തന പാരമ്പര്യവുമായി വോട്ടര്‍മാര്‍ക്ക് മുമ്പിലെത്തുന്ന പി കെ ഗുരുദാസന് ഇവിടെ മുഖവുരയുടെ ആവശ്യമില്ല. മണ്ഡലത്തിലെ ജനങ്ങളുമായി പതിറ്റാണ്ടുകളുടെ ബന്ധം. വോട്ടര്‍മാരെ പേര്ചൊല്ലി വിളിക്കാവുന്ന ആത്മബന്ധം. പ്രചാരണം ആദ്യഘട്ടം പിന്നിടുമ്പോള്‍ ഗുരുദാസനും എല്‍ഡിഎഫും വിജയം സുനിശ്ചിതമാക്കിയാണ് മുന്നേറുന്നത്. ഗ്രൂപ്പ് പോരിനും സീറ്റ് തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ വൈകിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ സി രാജന്‍ രംഗത്തെത്തുന്നത്.
 വികസന പ്രവര്‍ത്തനങ്ങളുടെ മികച്ച ട്രാക്ക് റെക്കോഡുമായാണ് സിറ്റിങ്ങ് എംഎല്‍എയായ ഗുരുദാസന്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. കൊല്ലത്തെ പ്രധാന വ്യവസായങ്ങളായ കശുവണ്ടി, കയര്‍ മേഖലയിലും മത്സ്യബന്ധന രംഗത്തും എല്‍ഡിഎഫ് ഭരണത്തില്‍ കൈവരിച്ച ശ്രദ്ധേയ നേട്ടങ്ങള്‍ എല്‍ഡിഎഫിന് നിരത്താനുണ്ട്. തിരുവോണനാളില്‍പ്പോലും കൂലിക്കും ബോണസിനും സമരം ചെയ്യേണ്ടിവന്ന അനുഭവമാണ് യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്നത്. എന്നാല്‍ പരമ്പരാഗത തൊഴിലാളികളെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താനായി എന്നത് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നു. കശുവണ്ടി വികസന കോര്‍പറേഷനിലെയും കാപ്പക്സിലെയും തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 280 ദിവസം തൊഴില്‍ നല്‍കാനായി. പുതുതായി 7000 തൊഴിലാളികളെ നിയമിച്ചു. മണ്ഡലത്തില്‍ കുടിവെള്ളവിതരണം ഏറെക്കുറെ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു്വന്നതാണ് മറ്റൊരു പ്രധാന നേട്ടം. സുനാമി പുനരധിവാസപദ്ധതിയില്‍ മൂതാക്കരയില്‍ പൂര്‍ത്തിയായ 168 ഫ്ളാറ്റുകള്‍ക്ക് 4,56,000 രൂപ ചെലവില്‍ വാട്ടര്‍ കണക്ഷന്‍, മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം, കൊല്ലം തുറമുഖം നവീകരണം, ഒരിക്കലും നടക്കില്ലെന്ന് കരുതിയിരുന്ന കൊല്ലം തോടിന്റെ നവീകരണം എന്നിവ എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങളില്‍ ചിലതുമാത്രം.

ശൂരനാട് രാജശേഖരന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധമടങ്ങിയിട്ടില്ല. ശൂരനാടിന് വേണ്ടി ചുവരെഴുത്തുകള്‍ പോലും നടത്തിയതിനുശേഷമാണ് സീറ്റ് അട്ടിമറി നടന്നത്. ഇതിന് പിന്നില്‍ ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസനും കെ സി രാജനുമാണെന്ന് ശൂരനാട് വിഭാഗം ആരോപിക്കുന്നു. ബിജെപി സ്ഥാനാര്‍ഥിയായി ജി ഹരിയും മത്സരരംഗത്തുണ്ട്.
(എ വിജയന്‍)

ദേശാഭിമാനി 300311

നിയമസഭാ തെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രശ്നങ്ങളും - രണ്ടാം ഭാഗം

ഒന്നാം ഭാഗം ഇവിടെ

ജനജീവിതം ദുസ്സഹമാക്കുന്ന യുപിഎ സര്‍ക്കാര്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേന്ദ്രത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരായിരുന്നു. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനുവേണ്ടിയാണ് ആ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചത്. ഒരു പൊതു മിനിമം പരിപാടി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് ഇടതുപക്ഷം പിന്തുണ നല്‍കിയത്. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിന്റെ ഫലമായി നിരവധി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ഒന്നാം യുപിഎയ്ക്ക് നടപ്പാക്കേണ്ടിവന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ദേശീയ തൊഴിലുറപ്പു നിയമം. ഇടതുപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെത്തുടര്‍ന്നാണ് ഇതിനെ പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായത്. വര്‍ഷത്തില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്കുവീതം 100 ദിവസം തൊഴിലുറപ്പ് നല്‍കുന്ന ഈ പദ്ധതി ഗ്രാമീണമേഖലയ്ക്ക് വമ്പിച്ച ഉണര്‍വാണ് നല്‍കിയത്. ആദിവാസികള്‍ക്ക് വനഭൂമിയില്‍ മൌലികാവകാശം നല്‍കുന്ന നിയമം നിര്‍മിക്കണമെന്നും ഇടതുപക്ഷമാണ് ആവശ്യപ്പെട്ടത്. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നിയമവും ഈ ഘട്ടത്തില്‍ പാസാക്കിയെടുക്കാനായി. എല്ലാ തൊഴിലാളികള്‍ക്കും നേട്ടം നല്‍കുന്ന വിധത്തില്‍ ഇത് നടപ്പാക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം പൂര്‍ണമായും അംഗീകരിക്കപ്പെട്ടില്ലെങ്കിലും ചില വിഭാഗങ്ങള്‍ക്ക് ഗുണം ലഭിച്ചു. ഇത്തരത്തില്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജനക്ഷേമകരമായ മൂന്ന് ബില്‍ ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഭാഗമായി കൊണ്ടുവന്നു എന്നത് അഭിമാനപൂര്‍വം ഓര്‍ക്കാവുന്ന കാര്യമാണ്.

ജനക്ഷേമകരമായ ഇത്തരം നിയമങ്ങള്‍ പുതുതായി നടപ്പാക്കിക്കുക മാത്രമല്ല, ആഗോളവല്‍ക്കരണത്തിന്റെ ചുവടുപിടിച്ച് നടപ്പാക്കപ്പെട്ട ജനദ്രോഹ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ഇടതുപക്ഷത്തിന് സാധിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാനുള്ള പദ്ധതികള്‍ നടപ്പാകാതെ പോയത് ഈ ഇടപെടലിന്റെ ഭാഗമായിരുന്നു. തൊഴില്‍നിയമങ്ങള്‍ ഭേദഗതിചെയ്യാനുള്ള നീക്കങ്ങളെ ഇടതുപക്ഷം പ്രതിരോധിച്ചു. ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്താനുള്ള തീരുമാനത്തെ പരാജയപ്പെടുത്തി. പെന്‍ഷന്‍ ഫണ്ട് സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കാനുള്ള പരിശ്രമങ്ങളെയും വിത്ത് സൂക്ഷിക്കാനുള്ള കര്‍ഷകരുടെ അവകാശം തകര്‍ക്കുന്ന വിത്ത് ബില്‍ നിയമമാക്കുന്നതിനെയും തടഞ്ഞു. പേറ്റന്റ് നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രം തയ്യാറായപ്പോള്‍ അത് നമ്മുടെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷം ഭേദഗതികള്‍ കൊണ്ടുവന്നു. ഉല്‍പ്പന്ന പേറ്റന്റ്, ഔഷധങ്ങളുടെ വില കുറച്ച് ലഭിക്കാനുള്ള സാധ്യത, സോഫ്റ്റ്വെയര്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവയ്ക്ക് ഉതകുന്ന നിയമഭേദഗതി ഇടതുപക്ഷം കൊണ്ടുവരികയും അംഗീകരിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ആഗോള സാമ്പത്തിക പ്രതിസന്ധി വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ സമ്പദ്ഘടനയെ തകര്‍ത്തത്. ലോകവ്യാപകമായി പ്രത്യക്ഷപ്പെട്ട ഈ പ്രതിസന്ധി ഇന്ത്യയില്‍ രൂക്ഷമായില്ല. ഇതിനു കാരണം ആഗോളവല്‍ക്കരണനയങ്ങള്‍ അതേപോലെ നടപ്പാക്കാന്‍ തടസ്സമായിനിന്ന ഇടതുപക്ഷമാണ്. പൊതുമേഖലാ സംരക്ഷണം എന്ന ഇടതുപക്ഷ അജന്‍ഡയാണ് ഈ പ്രതിരോധത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ചത്.

പാര്‍ലമെന്റും പാര്‍ലമെന്റിതരവുമായ സമരമാര്‍ഗങ്ങളിലൂടെ ജനകീയമായ ആവശ്യങ്ങള്‍ നടപ്പാക്കുന്ന നയമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ ഇടപെടാനുള്ള അവസരം കിട്ടിയപ്പോഴും ഈ നിലപാട് മുന്നോട്ടുവച്ച് ഇടപെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസകരമായ നിരവധി നിയമങ്ങള്‍ പ്രാവര്‍ത്തികമായത്. ഇടപെടാന്‍ പറ്റുന്ന അധികാരസ്ഥാപനങ്ങളെ ഉപയോഗിച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്ന സമീപനം വിജയകരമായി നടപ്പാക്കുന്നതിന് ഇടതുപക്ഷത്തിന് സാധ്യമായി എന്നത് രാജ്യത്തെ സ്നേഹിക്കുന്ന ഏവരും അംഗീകരിക്കുന്ന ഒന്നാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവഴങ്ങി ആണവ കരാര്‍ നടപ്പാക്കുന്ന നില വന്നപ്പോള്‍ ഇടതുപക്ഷത്തിന് യുപിഎയുമായി സന്ധിചെയ്യാന്‍ കഴിഞ്ഞില്ല. ബഹുധ്രുവ ലോകക്രമം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന പൊതു മിനിമം പരിപാടിയിലെ സമീപനങ്ങള്‍ക്കു വിരുദ്ധമായി അമേരിക്കയുടെ ഏകലോകക്രമത്തിന്റെ അജന്‍ഡയ്ക്ക് കീഴടങ്ങുകയായിരുന്നു സര്‍ക്കാര്‍. അത്തരം നയങ്ങളുമായി യോജിക്കാന്‍ കഴിയാതെ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു.

തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വീണ്ടും അധികാരത്തിലെത്തി. ആ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുകയും ജനജീവിതം ദുസ്സഹമാക്കി മാറ്റുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഒന്നാം യുപിഎ കാലത്ത് ഇടതുപക്ഷം തടുത്തുനിര്‍ത്തിയ ജനദ്രോഹനയങ്ങള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ശക്തമായി നടപ്പാക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റുതുലച്ച് രാജ്യത്തിന്റെ സ്വാശ്രയത്വം അപകടപ്പെടുത്തുന്നു. വിത്ത് ബില്‍ വീണ്ടും കൊണ്ടുവരാനുള്ള നടപടി നീക്കുന്നു. സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തകര്‍ക്കുന്നതിനുള്ള ബില്ലും കൊണ്ടുവന്നു. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും പാവപ്പെട്ടവരെ ദുരിതക്കയത്തിലേക്ക് എറിയുകയും ചെയ്യുന്ന നയസമീപനം അനുസ്യൂതം തുടരുകയാണ്. സമ്പന്നര്‍ക്ക് കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ ജീവിതാവശ്യങ്ങള്‍ അവരുടെ അജന്‍ഡയില്‍ കടന്നുവരുന്നേയില്ല.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുള്ള സെസ് 7.5 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. കഴിഞ്ഞ വര്‍ഷം കോര്‍പറേറ്റുകള്‍ അടയ്ക്കേണ്ട നികുതിയില്‍ 88,000 കോടി രൂപ പിരിച്ചെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ തുക ഉണ്ടായിരുന്നെങ്കില്‍ രാജ്യത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. അഞ്ചുവര്‍ഷത്തിനുള്ളില്‍ നാലുലക്ഷം കോടി രൂപയാണ് കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവായി നല്‍കിയത്. ജനകീയ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ പണമില്ലാത്തതുകൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് പണമുണ്ടാക്കുമെന്നാണ് കേന്ദ്രബജറ്റില്‍ പറഞ്ഞത്. അത്തരത്തില്‍ 40,000 കോടി രൂപ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. പൊതുമേഖല കോര്‍പറേറ്റുകള്‍ക്ക് വിറ്റ് പണമുണ്ടാക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ ലക്ഷക്കണക്കിനു കോടി വരുന്ന നികുതി എഴുതിത്തള്ളുന്നു എന്ന വിരോധാഭാസം രാജ്യത്തെ സ്നേഹിക്കുന്ന ആരെയും ഞെട്ടിപ്പിക്കുന്നതാണ്. സമ്പന്നര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നടപടിയും തുടരുകയാണ്. ഭക്ഷ്യസബ്സിഡി കുറച്ചു. ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന 1500 കോടി രൂപ സബ്സിഡിയും ഇല്ലാതാക്കി. 20,000 കോടി രൂപയുടെ വിവിധ ഇനങ്ങളിലെ സബ്സിഡിയും വെട്ടിക്കുറച്ചു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലാകട്ടെ 100 കോടി രൂപയുടെ കുറവുണ്ട്. പരോക്ഷനികുതിയിലൂടെ 11,300 കോടി രൂപ സമാഹരിക്കുമെന്ന പ്രഖ്യാപനം ഉപഭോക്താക്കളുടെ മുകളില്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കും. കേന്ദ്രനയങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യംതന്നെ അപ്രാപ്യമാകുന്നു. അന്തര്‍ദേശീയ ഭക്ഷ്യനയഗവേഷണത്തിന്റെ ആഗോളപട്ടിണി സൂചകം ഇന്ത്യയെ പട്ടിണിയുടെ കാര്യത്തില്‍ ഭീതിദമായ സ്ഥിതിയുള്ള രാജ്യമായാണ് കണക്കാക്കിയത്.

സമസ്തമേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുക എന്ന ആഗോളവല്‍ക്കരണനയമാണ് ഈ ദുരന്തത്തിന്റെ അടിസ്ഥാന കാരണം. കാര്‍ഷികപ്രധാനമായ ഇന്ത്യയില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണംചെയ്യുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുത്തുകൊണ്ടുള്ള നയസമീപനം സ്വീകരിച്ചിരുന്നു. കര്‍ഷകന് വിത്തിനും വളത്തിനും സബ്സിഡി നടപ്പാക്കി. ചുരുങ്ങിയ ചെലവില്‍ കാര്‍ഷികവായ്പ നല്‍കുന്നതിന് ബാങ്കിങ് മേഖലയെ ഉത്തരവാദപ്പെടുത്തുന്ന നയവും സ്വീകരിച്ചിരുന്നു. ഈ സമീപനം പൂര്‍ണമായും കൈയൊഴിയുകയാണ് കേന്ദ്രസര്‍ക്കാര്‍. അവധിവ്യാപാരവും ഊഹക്കച്ചവടവും നടത്തുന്നതിന് കുത്തകകള്‍ക്ക് നല്‍കിയ അവകാശം സ്ഥിതിഗതികളെ കൂടുതല്‍ ഗുരുതരമാക്കുന്നു. വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി ഇടപെടേണ്ട കേന്ദ്രസര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറുകയാണ്. റേഷന്‍സംവിധാനത്തെ തകര്‍ക്കുന്നു. ബിപിഎല്‍, എപിഎല്‍ എന്ന രീതിയില്‍ തരംതിരിച്ച് റേഷന്‍ പരിമിതപ്പെടുത്തുന്ന നയം നടപ്പാക്കി. തുടര്‍ന്ന് ബിപിഎല്‍ ലിസ്റുതന്നെ വെട്ടിച്ചുരുക്കി റേഷന്‍സംവിധാനം ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമാക്കുകയാണ്. പുതിയ കേന്ദ്ര ബജറ്റില്‍ ഭക്ഷ്യസബ്സിഡി ഇനത്തില്‍ 100 കോടി രൂപയാണ് വെട്ടിക്കുറച്ചത്. അതോടൊപ്പം പെട്രോളിന് ഇഷ്ടംപോലെ വില ഈടാക്കാനുള്ള അവകാശവും കേന്ദ്രസര്‍ക്കാര്‍ നല്‍കി. ഇതിന്റെ ഫലമായി പെട്രോളിന്റെ വില ദൈനംദിനമെന്നോണം ഉയരുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇത് വിലക്കയറ്റത്തിന് കാരണമാകുന്നു. പാചകവാതകത്തിന്റെ വില ഇരട്ടിയിലേറെ ആക്കാന്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്ന ദിവസം കാത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മണ്ണെണ്ണയുടെ സബ്സിഡി പണമായി നല്‍കുമെന്നാണ് പുതിയ വാഗ്ദാനം. എന്നാല്‍, വൈദ്യുതി ഉള്ള വീടുകള്‍ക്ക് ഇവ ലഭിക്കുകയുമില്ല. ഫലത്തില്‍ മണ്ണെണ്ണ സബ്സിഡി കേരളത്തിന് അപ്രാപ്യമാകാന്‍ പോകുകയാണ്.

ജനങ്ങള്‍ ദുരിതത്തിന്റെ ആഴക്കടലില്‍ മുങ്ങുമ്പോള്‍ സമ്പദ്ഘടനയെ തകര്‍ക്കുന്ന തരത്തില്‍ അഴിമതി രാജ്യത്ത് വ്യാപിക്കുകയാണ്. 1.76 ലക്ഷം കോടി രൂപയാണ് സ്പെക്ട്രം അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായത്. ഈ സംഖ്യ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ചെലവഴിക്കുന്ന തുകയുടെ ഇരട്ടിയിലേറെ വരും. എസ് ബാന്‍ഡ് അഴിമതിയാകട്ടെ രണ്ടു ലക്ഷം കോടി രൂപയുടേതാണ്. കോമവെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് അഴിമതി തുടങ്ങിയ കുംഭകോണങ്ങളുടെ കണക്കുകള്‍ വേറെയുമുണ്ട്. സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളുകയും സമ്പന്നന് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. മാത്രമല്ല, സമ്പദ്ഘടനയെപ്പോലും തകര്‍ക്കുന്ന തരത്തിലുള്ള അഴിമതിയുടെ കൂടാരമായും കേന്ദ്രസര്‍ക്കാര്‍ മാറിയിരിക്കുന്നു. ഇതിനെതിരായുള്ള കേരളീയരുടെ പ്രതിഷേധമായി ഈ തെരഞ്ഞെടുപ്പിനെ മാറ്റാന്‍ കഴിയണം.

പിണറായി വിജയന്‍ ദേശാഭിമാനി 300311



മൂന്നാം ഭാഗം

തിരുനക്കരയിലും തരംഗം

ദേശാഭിമാനിയില്‍ നിന്ന്

സംഘപരിവാര്‍ ആക്രമം റിപ്പോര്‍ട്ട് ചെയ്തതിനു മര്‍ദ്ദനം

ദേശാഭിമാനി 300311

ഉമ്മന്‍‌ചാണ്ടിയുടേത് കള്ളപ്രചരണം

ദേശാഭിമാനി

സ്‌പെക്ട്രം: രാജയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സി ബി ഐ

ന്യൂഡല്‍ഹി: സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയും ഡി എം കെ നേതാവുമായ എ രാജയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് സി ബി ഐ സുപ്രിം കോടതിയെ അറിയിച്ചു. അഴിമതി, വ്യാജരേഖയുണ്ടാക്കല്‍,  വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് രാജ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കി. കേസില്‍ 80,000 പേജോളം വരുന്ന കുറ്റപത്രം അടുത്ത മാസം രണ്ടിന് സി ബി ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കും.

കോര്‍പ്പറേറ്റ് ഇടനിലക്കാരി നിരാ റാഡിയ പ്രമുഖ ബിസിനസുകാരുമായും രാഷ്ട്രീയ നേതാക്കളുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ കുറ്റപത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ടെന്ന് സി ബി ഐ അറിയിച്ചു. സ്‌പെക്ട്രം ഇടപാടില്‍ വിദേശ നാണ്യ വിനിയമ ചട്ടം വ്യാപകമായി ലംഘിച്ചിട്ടുണ്ട്. സ്വാന്‍, ലൂപ്പ് ടെലികോം തുടങ്ങിയവ ബിനാമി ഇടപാടുകളിലൂടെയാണ് പണ കൈമാറ്റം നടത്തിയിട്ടുള്ളത്. സ്‌പെക്ട്രം ലൈസന്‍സ് ലഭിക്കുന്നതിനായി രാജ്യത്തെ വിവിധ കമ്പനികളുടെ മുഖംമൂടികളായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവ ചെയ്തത്. കേസില്‍ പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി ബി ഐയും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ജസ്റ്റിസുമാരായ ജി എസ് സിംഘ്‌വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബഞ്ചിനു മുന്നില്‍ സമര്‍പ്പിച്ചു.

റിലയന്‍സ്, എസ്സാര്‍ തുടങ്ങിയവയുടെ മുഖംമൂടികളാണ് സ്വാനും ലൂപ്പും ലൈസന്‍സ് നേടിയത്. കമ്പനികളുടെ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണ് സ്വാനും ലൂപ്പും ചെയ്തത്. ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നയം രാജ നേരിട്ട് ഇടപെട്ട് അട്ടിമറിച്ചതിന് തെളിവുണ്ടെന്ന് സി ബി ഐയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചു. സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് സ്വാന്‍ ടെലികോം പ്രമോട്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ നേരത്തെ അറസ്റ്റിലായിരുന്നു. റിലയന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിയെയും എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രശാന്ത് റുയിയയെയും സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ അനുബന്ധ കുറ്റപത്രം അടുത്ത മാസം 25ന് സമര്‍പ്പിക്കുമെന്നും അന്വേഷണം മെയ് 31 ഓടെ പൂര്‍ത്തിയാക്കുമെന്നും സി ബി ഐ കോടതിയെ അറിയിച്ചു.

ജനയുഗം 300311

ബി പി എല്‍ മാനദണ്ഡം: കേന്ദ്രത്തിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ ദരിദ്രരുടെ കണക്കിന് പരിധി വയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഓരോ സംസ്ഥാനത്തെയും ബി പി എല്‍ കുടുംബങ്ങളുടെ എണ്ണം ജനസംഖ്യയുടെ 36 ശതമാനത്തില്‍ നിജപ്പെടുത്തണമെന്നാണ്, ആസൂത്രണ കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് എന്തു യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ടാരി, ദീപക് വര്‍മ്മ എന്നിവരുള്‍പ്പെട്ട ബഞ്ച് ചോദിച്ചു. ബി പി എല്‍ കുടുംബങ്ങളുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യത്യസ്തമായ കണക്കുകളാണുള്ളതെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.

2004ല്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരമാണ് ആസൂത്രണ കമ്മിഷന്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ ( ബി പി എല്‍) നിശ്ചയിക്കുന്നത്. ഇത് ജനസംഖ്യയുടെ 36 ശതമാനത്തില്‍ കൂടരുതെന്ന പരിധിയും കമ്മിഷന്‍ നിശ്ചയിച്ചിട്ടുണ്ട്. 2004ലെ മാനദണ്ഡപ്രകാരം ഗ്രാമീണ മേഖലയില്‍ പ്രതിദിനം 12 രൂപയില്‍ താഴെയും നഗരങ്ങളില്‍ 17 രൂപയില്‍ താഴെയും വരുമാനമുള്ളവരെയാണ് ബി പി എല്‍ വിഭാഗമായി കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതു വിതരണ സംവിധാനം വഴി ബി പി എല്‍ കുടുംബങ്ങള്‍ക്ക് അരിയും ഗോതമ്പും മറ്റും നല്‍കുന്നത്. എന്നാല്‍ വിലക്കയറ്റം ഇത്രകണ്ട് രൂക്ഷമായ സാഹചര്യത്തിലും 2004ലെ മാനദണ്ഡങ്ങളെ ആധാരമാക്കി ബി പി എല്‍ നിര്‍ണയം നടത്തുന്നതിനെ സുപ്രിം കോടതി രൂക്ഷമായി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വര്‍ധന വരുത്തുമ്പോഴാണ് പാവപ്പെട്ടവരെ നിശ്ചയിക്കുന്ന മാനദണ്ഡം 2004 അടിസ്ഥാനമാക്കി ഇപ്പോഴും തുടരുന്നതെന്ന് കോടതി വിമര്‍ശിച്ചു.

രാജ്യത്തെ പൊതു വിതരണ സമ്പ്രദായം മുഴുവന്‍ അഴിമതിയാണെന്നും രാജ്യത്തെ എഫ് സി ഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പി യു സി എല്‍ (പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിം കോടതിയുടെ പരാമര്‍ശം. 2004 ലെ മാനദണ്ഡമനുസരിച്ച് ബി പി എല്‍ വിഭാഗത്തെ നിശ്ചയിക്കുന്നതിന് സര്‍ക്കാരിന് എന്ത് നീതീകരണമാണ് നല്‍കാനുള്ളതെന്ന് കോടതി ചോദിച്ചു. ആസൂത്രണ കമ്മിഷന്‍ ഇത്തരത്തില്‍ ശുപാര്‍ശ നല്‍കുന്നതിലെ ന്യായീകരണം മനസിലാക്കാന്‍ കഴിയുന്നില്ല. ജനസംഖ്യയുടെ 36 ശതമാനത്തിലേയ്ക്ക് ബി പി എല്‍ വിഭാഗത്തെ ചുരുക്കിയതിന് സാധൂകരണം നല്‍കാന്‍ ബഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് ആവശ്യപ്പെട്ടു.

രാജ്യത്ത് എഫ് സി ഐ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ കോടതി നേരത്തെ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് തത്വത്തില്‍ 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് കേസിന്റെ വാദത്തിനിടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ബി പി എല്‍ കുടുംബങ്ങളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ഭിന്നാഭിപ്രായമുണ്ടെന്നും അദ്ദേഹം കോടതിയില്‍ സമ്മതിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ക്ക് അപ്പുറമാണ് രാജ്യത്തെ ബി പി എല്‍ കണക്കെന്ന് പി യു സി എല്ലിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. കേന്ദ്രത്തിന്റെ ബി പി എല്‍ കണക്കിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. 36 ശതമാനം എന്ന കേന്ദ്ര മാനദണ്ഡം അനുസരിച്ച് ബി പി എല്ലുകാരുടെ എണ്ണം യഥാര്‍ഥത്തില്‍ ഉള്ളതിനേക്കാള്‍ കുറച്ചാണ് കാണിക്കാന്‍ കഴിയുന്നതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

റേഷന്‍ കടകള്‍വഴി പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്യുന്ന അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ളവ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാതെ മറിച്ചു വില്‍ക്കുന്നതും ബഞ്ച് പരാമര്‍ശിച്ചു. ഇക്കാര്യം പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് വാധ്വ കമ്മിറ്റി പൊതു വിതരണ സമ്പ്രദായം മൊത്തത്തില്‍ അടിയന്തരമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കണമെന്ന് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. നികുതിദായകന്റെ പണം കൊണ്ട് പത്ത് കോടി രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സബ്‌സിഡി നല്‍കി അരിയും ഗോതമ്പും നല്‍കുന്നതിനോട് യോജിക്കാനാകില്ലെന്ന് കോടതി നേരെത്ത വ്യക്തമാക്കിയിരുന്നു. അടുത്തമാസം നാലിന് കേസ് വീണ്ടും പരിഗണിക്കും.

റെജി കുര്യന്‍ ജനയുഗം 300311

ഇതിലെവിടെ തല്ല്? എവിടെ കൈയേറ്റം?

ഏഷ്യാനെറ്റ്‌ ലേഖകനെ കയ്യേറ്റം ചെയ്തു എന്ന പ്രചാരണം പച്ചക്കള്ളം. ഏഷ്യാനെറ്റ്‌ കണ്ണൂര്‍ ബ്യൂറോ സീനിയര്‍ കറസ്പോണ്ടന്റ് കണ്ണൂര്‍ ടൌണ്‍ സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ കോപ്പി ഇതോടൊപ്പം. അതില്‍ പറയുന്നത്, "ഞങ്ങളുടെ കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു" എന്നാണു.
 
ഇതില്‍ എവിടെ തല്ല്?
എവിടെ കയ്യേറ്റം?
 
തല്ലി എന്നത് പിന്നീട് പി ജയരാജന്റെ ഫോണ്‍ സംഭാഷണത്തിന് ശേഷം ഷാജഹാന്‍ ഉണ്ടാക്കിയ കള്ളക്കഥയാണ്.
 
എന്നിട്ടും മനോരമ പറയുന്നു ജയരാജന്‍ കീഴടങ്ങി എന്ന്. ലുക്ക് ഔട്ട് നോടീസ്, ജാമ്യമില്ല വാറന്റ് എന്നിവ ഉള്ള ആള്‍ കീഴടങ്ങി എന്ന് പറയാം. ഇവിടെ, ഒരു പെറ്റി കേസ്, സ്റ്റേഷന്‍ ജാമ്യം. ജയരാജന്‍ അവിടംവരെ ചെന്ന്, ഇറങ്ങി. അത് കീഴടങ്ങല്‍ ആണ് എന്ന് മനോരമ പറയുമ്പോള്‍ നാം വിശ്വസിക്കണമല്ലോ.
 
എന്തായാലും ഇത്തരം തരികിട പരിപാടികള്‍ യു ഡി എഫിന് വേണ്ടി ഇനിയും ആവര്‍ത്തിക്കും എന്ന് കരുകതന്നെ വേണം.
 
പി.എം. മനോജ്
മനോജിന്റെ പോസ്റ്റ് ഇവിടെ

ചാനല്‍ ചാവേര്‍...

വാര്‍ത്തകള്‍ ഉല്‍പ്പാദിപ്പിക്കുകയും അത് പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്നത് പുതിയ കാര്യമല്ല. ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരെ പ്രയോഗിക്കാന്‍ ആയുധങ്ങള്‍ ഒന്നും കിട്ടാതിരിക്കെ, സ്വയമൊരു വാര്‍ത്തയാകാന്‍ ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ തയ്യാറായിരിക്കുന്നു. നാവില്‍ ബോംബ് വച്ചുകെട്ടി സ്വയം പൊട്ടിത്തെറിക്കുന്ന ഇയാളുടെ ചാവേര്‍ പ്രവര്‍ത്തനം ഇത് ആദ്യമല്ല. റൌഫിനുമുന്നില്‍ പുലിയായി ചാടുകയും കുഞ്ഞാലിക്കുട്ടിക്കുമുന്നില്‍ പൂച്ചയായി ചുരുങ്ങുകയും മാര്‍ക്സിസ്റ്വിരുദ്ധര്‍ക്കുവേണ്ടി മയിലായി ആടുകയും ചെയ്യുന്ന ഈ ചാനല്‍കുഞ്ഞിന് പണ്ട് മലപ്പുറത്തുനിന്ന് ചികിത്സ കിട്ടിയതാണ്. ഇത്തവണത്തെ പ്രകടനത്തിന് നന്നായി ചിട്ടപ്പെടുത്തിയ ഒരു തിരക്കഥ കൂടിയുണ്ട്. എല്ലാ ചാനലുകളും എല്ലാ മണ്ഡലത്തിലും പല പേരിലായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പലയിടത്തും വാക്കേറ്റവും രോഷപ്രകടനവും ഒക്കെ ഉണ്ടായി. എന്നാല്‍, കണ്ണൂരില്‍ മാത്രമെന്തേ അവതാരകന്‍ സ്വയം വാര്‍ത്തയായി. അവിടെയാണ് ഷാജഹാനെ കണ്ണൂരില്‍ അയച്ച് വാര്‍ത്ത സൃഷ്ടിച്ചതിനുപിന്നിലെ ഗൂഢാലോചന.

കണ്ണൂരില്‍ ഏഷ്യാനെറ്റ് പോര്‍ക്കളം പരിപാടി സാധാരണ നിലയില്‍ത്തന്നെയാണ് മുന്നോട്ടുനീങ്ങിയത്. വ്യത്യസ്ത അഭിപ്രായക്കാര്‍ക്ക് വാദമുഖങ്ങള്‍ നിരത്തുന്നതിന് അവിടെ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഒട്ടനവധി കാര്യങ്ങള്‍ക്കൊപ്പം പി ശശി പ്രശ്നവും അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. ബന്ധപ്പെട്ടവര്‍ മറുപടിയും നല്‍കി. അവിടെയെന്നും ഇല്ലാതിരുന്ന പ്രകോപനം ക്ഷണിച്ചുവരുത്തിയത് അവതാരകനായിരുന്നു. ഇവിടെ നടന്ന ചര്‍ച്ചകളെന്തായാലും കണ്ണൂര്‍ ജില്ലയില്‍ ജനവിധി നിര്‍ണയിക്കുക പി ശശി പ്രശ്നവും കണ്ടല്‍ക്കാടുമായിരിക്കുമെന്ന ഷാജഹാന്റെ ഉപസംഹാരമാണ് ജനങ്ങള്‍ ചോദ്യംചെയ്തത്. അത് തന്റെ അവകാശമാണെന്ന ധിക്കാരവും സഹിച്ചു ജനങ്ങള്‍. അതും കടന്ന് ലേഖകന്‍ മെക്കിട്ടുകയറാന്‍ ചെന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ഉന്തുംതള്ളും പിടിവലിയുമൊക്കെ ഏഷ്യാനെറ്റ് ദൃശ്യങ്ങളില്‍ കാണാം. അതിനപ്പുറം, തന്നെ പി ജയരാജന്‍ മര്‍ദിച്ചെന്ന് ഷാജഹാന്‍ പറഞ്ഞപ്പോള്‍, ജനങ്ങളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പി ജയരാജന്‍ വിശദീകരിച്ചത്. ഷാജഹാന്റെ പരാതി പ്രകാരം ജയരാജനും 30 പേര്‍ക്കുമെതിരെ പൊലീസ് കേസുമെടുത്തു. 'കൈയില്ലാത്ത ഞാന്‍ എങ്ങനെ മര്‍ദിക്കാന്‍' എന്ന ജയരാജന്റെ ചോദ്യം ഏഷ്യാനെറ്റ് അവഗണിച്ചെങ്കിലും ജനങ്ങള്‍ക്ക് അവഗണിക്കാനാകില്ല. അതാണല്ലോ സത്യം.

ജയരാജന്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നപേരില്‍ ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന ഫോണ്‍സംഭാഷണത്തിലാണ് മാധ്യമധാര്‍മികതയുടെ പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നത്. യുഡിഎഫില്‍നിന്ന് പണംവാങ്ങി അവര്‍ക്കുവേണ്ടി പക്ഷപാതം കാട്ടുന്നുവെന്ന കുറ്റാരോപണത്തിന് വിധേയനാണ് ഷാജഹാന്‍. ഒടുവിലത്തെ കുഞ്ഞാലിക്കുട്ടി വിവാദത്തിലും മറ്റനേകം സന്ദര്‍ഭങ്ങളിലും ഇദ്ദേഹം തുറന്നുകാട്ടപ്പെട്ടിട്ടുണ്ടെന്ന് പറയുന്നത് സഹപത്രപ്രവര്‍ത്തകര്‍ തന്നെയാണ്. ഇങ്ങനെയൊരാളെ കയറൂരി പുറത്തുവിട്ടിട്ട് മാധ്യമസ്വാതന്ത്ര്യമെന്നൊക്കെ വലിയവായില്‍ നിലവിളിച്ചാല്‍ ജനം പേടിച്ചുപോകുമെന്ന് കരുതുന്നവര്‍ ഒരുകാര്യം മനസ്സിലാക്കണം- സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുമാത്രമുള്ളതല്ല. ഷാജഹാനെ മര്‍ദിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റ് മാധ്യമങ്ങളും കള്ളക്കളി തന്നെയാണ് നടത്തുന്നത്. പോര്‍ക്കളം പരിപാടിക്കിടയില്‍ പി ശശിയെ കുറിച്ചുള്ള ചോദ്യം വന്നപ്പോഴാണ് തല്ലിയത് എന്നൊക്കെ എഴുതിയവര്‍ ഏഷ്യാനെറ്റിന്റെ തിരക്കഥ അറിഞ്ഞുതന്നെ ആട്ടം കണ്ടവരാണ്. പരിപാടി കഴിഞ്ഞശേഷം കാട്ടിയ ധിക്കാരമാണ് ജനങ്ങളെ പ്രകോപിപ്പിച്ചതെന്ന സത്യത്തെ മറച്ചുവയ്ക്കുന്നതും മാധ്യമസ്വാതന്ത്ര്യമാണോ?

എന്തിന്റെ പേരിലായാലും ഒരു മാധ്യമപ്രവര്‍ത്തകന്‍ കൈയേറ്റത്തിനിരയാകുന്നത് നിര്‍ഭാഗ്യകരമാണ്. അതുമായി ബന്ധപ്പെട്ടവരുടെപേരില്‍ നിയമനടപടികളും സ്വീകരിച്ചുകഴിഞ്ഞു. ആവശ്യത്തിന് പ്രതിഷേധവുമായി.

പ്രതിഷേധിക്കാന്‍ ഓര്‍ക്കാതെ പോയ ചില സത്യങ്ങളുണ്ട്. കുറച്ചുനാള്‍ മുമ്പ് കൊച്ചിയില്‍ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ വീട്ടില്‍ ഇന്ത്യാവിഷന്‍ ക്യാമറാമാനെ കെട്ടിയിട്ടാണ് മര്‍ദിച്ചത്. കോഴിക്കോട് മുക്കത്ത് മൂന്ന് പത്രക്കാര്‍ക്കാണ് ലീഗുകാരുടെ തല്ല് കിട്ടിയത്. അതിനൊന്നുമില്ലാത്ത വികാരം ഷാജഹാന്റെ കാര്യത്തിലുണ്ടാകുന്നത് അതും ഇടതുപക്ഷത്തിനുനേരെ ഓങ്ങാം എന്നതുകൊണ്ടുമാത്രം.

ദേശാഭിമാനി 300311

കേരളം പൊറുക്കാത്ത കന്യാസ്ത്രീ വേട്ട

"പൊലീസ് എത്തിയില്ലായിരുന്നെങ്കില്‍ അവര്‍ ഞങ്ങളെ ചുട്ടുകൊല്ലുമായിരുന്നു-'' ആര്‍എസ്എസ്- ബിജെപി സംഘത്തിന്റെ ആക്രമണത്തിനിരയായ കന്യാസ്ത്രീയുടെ വിറയാര്‍ന്ന വാക്കുകളാണിത്. കോഴിക്കോട് ജില്ലയിലെ ഒളവണ്ണയില്‍നിന്ന് അന്നുകേട്ട കരച്ചില്‍ മതേതര കേരളസമൂഹത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് സാധാരണക്കാരുടെ ജീവന് പോലും നിലനിന്നിരുന്ന ഭീഷണിക്ക് അടിവരയിടുന്നതായിരുന്നു ഒരു സംഘം ആര്‍എസ്എസ്- ബിജെപി അക്രമി സംഘത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ക്കും ബ്രദര്‍മാര്‍ക്കും നേരെയുണ്ടായ കിരാതവേട്ട. 2004 സെപ്തംബര്‍ 25നാണ് ഒളവണ്ണ പഞ്ചായത്തിലെ മാമ്പുഴക്കാട് മീത്തല്‍ നാലുസെന്റ് കോളനിയില്‍കേരളം ലജ്ജിച്ചു തലതാഴ്ത്തേണ്ടിവന്ന സംഭവം അരങ്ങേറിയത്. അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ക്രിമിനല്‍- മാഫിയകള്‍ക്കു കൂട്ടാണെന്ന് അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്. ആര്‍എസ്എസ്- ബിജെപി ക്രിമിനലുകളാണ് തങ്ങളെ കൈയേറ്റം ചെയ്തതെന്ന് അക്രത്തിനിരയായവരും സാക്ഷികളും വിളിച്ചുപറഞ്ഞിട്ടും അവര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണസംവിധാനത്തിനായില്ല.

ജീവകാരുണ്യപ്രവര്‍ത്തനവുമായി പാവപ്പെട്ടവരുടെ കോളനിയിലെത്തിയ മദര്‍തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും ബ്രദര്‍മാരും കോളനി നിവാസികളെ മതം മാറ്റുന്നു എന്നാരോപിച്ചാണ് വധിക്കാന്‍ ശ്രമിച്ചത്. മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ കോഴിക്കോട്ടെ സ്ഥാപനമായ അത്താണിക്കല്‍ സ്നേഹഭവനിലെ മദര്‍ സുപ്പീരിയര്‍ കുസുമം, സിസ്റര്‍മാരായ ഷാലറ്റ്, സിര്‍ലീന, റോസ്മെര്‍ലിന്‍, വെള്ളിമാടുകുന്ന് മേഴ്സി ഹോമിലെ ബ്രദര്‍ സുപ്പീരിയര്‍ വര്‍ഗീസ്, കെനിയക്കാരനായ ബ്രദര്‍ ബെര്‍നാട്, ബ്രദര്‍ വര്‍ഗീസ്, ഡ്രൈവമാരായ ആന്റോ, സജി എന്നിവര്‍ക്ക് മാരകമായി പരിക്കേറ്റു. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി അരിവിതരണത്തിന്റെ കാര്‍ഡ് നല്‍കാനായിരുന്നു ഇവര്‍ കോളനിയിലെത്തിയത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് അഞ്ചംഗസംഘം ആക്രമിച്ചത്. സഭാവസ്ത്രത്തില്‍ ഉണ്ടായിരുന്ന കുരിശ് പൊട്ടിച്ചെറിഞ്ഞു. വാഹനം അടിച്ചുതകര്‍ത്തു. പൊലീസ് എത്തിയാണ് കന്യാസ്ത്രീകളെ രക്ഷപ്പെടുത്തിയത്. ഇതിനിടയില്‍ സംഭവം അറിഞ്ഞ് മദര്‍ സുപ്പീരിയര്‍ കുസുമത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകളും ബ്രദര്‍മാരും അക്രമം നടന്ന സ്ഥലത്തെത്തി. ഇവരെ നാല്‍പ്പതോളം വരുന്ന സംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ അക്രമം തടയുന്നതിനുവേണ്ട നടപടികളൊന്നും കൈക്കൊണ്ടില്ല. നാല്‍പ്പതോളം വരുന്ന ക്രമിനല്‍ സംഘം പൊലീസിന്റെ സാന്നിധ്യത്തില്‍ അഴിഞ്ഞാടുകയായിരുന്നു.

2001ല്‍ യുഡിഎഫ് അധികാരമേറ്റശേഷം ആര്‍എസ്എസ്- ബിജെപി ക്രിമിനലുകളുടെ അക്രമപരമ്പരകളായിരുന്നു അരങ്ങേറിയത്. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കാണിച്ച കുറ്റകരമായ അനാസ്ഥ ഇവര്‍ക്ക് സഹായകരമായി.

ദേശാഭിമാനി 300311