Showing posts with label കെ.എം.എം.എല്‍. Show all posts
Showing posts with label കെ.എം.എം.എല്‍. Show all posts

Thursday, April 5, 2012

കരാര്‍ത്തൊഴിലാളികളെ സ്ഥിരപ്പെടുത്തണം; കെഎംഎംഎല്ലില്‍ പണിമുടക്ക് ശക്തം


ആനുകൂല്യം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ കരിദിനം ആചരിച്ചു

ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കെഎംഎംഎല്‍ തൊഴിലാളികള്‍ കരിദിനം ആചരിച്ചു. കമ്പനിക്കുമുന്നില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ തൊഴിലാളികള്‍ പ്രതീകാത്മകമായി സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു. പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി ധര്‍ണയും സെക്രട്ടറിയറ്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് കെഎംഎം ടൈറ്റാനിയം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സെക്രട്ടറി എം ജി ഓസ്റ്റിന്‍, ടൈറ്റാനിയം എംപ്ലോയീസ് യൂണിയന്‍ (യുടിയുസി) സെക്രട്ടറി എന്‍ സി ബാബുചന്ദ്രന്‍, കേരള മിനറല്‍സ് ടൈറ്റാനിയം എംപ്ലോയീസ് അസോസിയേഷന്‍ (എഐടിയുസി) സെക്രട്ടറി എ ഷറഫുദിന്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

നഷ്ടത്തിലോടിയിരുന്ന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലില്‍ 1993നുശേഷമാണ് നേട്ടമുണ്ടായത്. തുടര്‍ച്ചയായുള്ള ഉല്‍പ്പാദന വര്‍ധനയിലൂടെ 2011-12 വര്‍ഷം 153 കോടിയുടെ ലാഭമുണ്ടാക്കി. മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന വ്യവസായ വകുപ്പിന്റെ പുരസ്കാരവും ഇക്കാലത്ത് കെഎംഎംഎല്ലിനെ തേടിയെത്തി. ജീവനക്കാരുടെ സേവന- വേതന പരിഷ്കാരവുമായി ബന്ധപ്പെട്ട് ഏഴ് കരാറുകളാണ് കമ്പനി ഇതുവരെ ഒപ്പുവച്ചിട്ടുളളത്. 2011 ഫെബ്രുവരി 11ന് ഒപ്പിട്ട നാലുവര്‍ഷത്തേക്ക് നടപ്പാക്കുന്ന ഏഴാം ദീര്‍ഘകാല കരാര്‍ തൊഴിലാളികള്‍ക്ക് ഏറെ നേട്ടമുണ്ടാക്കുന്നതായിരുന്നു. അന്നത്തെ വ്യവസായമന്ത്രി എളമരം കരിം, തൊഴില്‍മന്ത്രി പി കെ ഗുരുദാസന്‍, കെഎംഎംഎല്‍ മാനേജ്മെന്റ് പ്രതിനിധികള്‍, തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. ശമ്പളവര്‍ധന അതേമാസം തന്നെ നിലവില്‍ വരികയും ചെയ്തു.

എന്നാല്‍, മന്ത്രിസഭ മാറി യുഡിഎഫ് അധികാരത്തില്‍ എത്തിയതോടെ സ്ഥിതിമാറി. 2011ല്‍ നടപ്പാക്കിയ പരിഷ്കാരത്തിന്റെ ഉത്തരവിറങ്ങിയത് 2012 മാര്‍ച്ച് 31നാണ്. ഈ ഉത്തരവാകട്ടെ ഏഴാം കരാറിനെ പൂര്‍ണമായി നിഷേധിക്കുന്നു. കരാറില്‍ ധാരണയായ ശമ്പളസ്കെയില്‍, ഇന്‍ക്രിമെന്റ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയില്‍ കുറവ് വരുത്തി. വീട്, വാഹന വായ്പകളുടെ പരിധിയും കുറച്ചു. ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തില്‍ മാസം ആയിരത്തിലേറെ രൂപയുടെ കുറവുണ്ടായി. തൊഴിലാളികളെ ദ്രോഹിക്കുന്ന ഈ ഉത്തരവ് പിന്‍വലിക്കണമെന്നും ഏഴാം ദീര്‍ഘകാലകരാര്‍ പൂര്‍ണമായും നടപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കരാര്‍ത്തൊഴിലാളികളെ സ്ഥിരപ്പെടുത്തണം; കെഎംഎംഎല്ലില്‍ പണിമുടക്ക് ശക്തം

ചവറ: കെഎംഎംഎല്ലില്‍ വര്‍ഷങ്ങളായി തൊഴിലെടുക്കുന്ന കരാര്‍ത്തൊഴിലാളികള്‍ക്ക് സ്ഥിരംനിയമനം നല്‍കണമെന്ന ആവശ്യവുമായി സംയുക്ത ട്രേഡ്യൂണിയന്‍ ആരംഭിച്ച പണിമുടക്ക് ശക്തമാകുന്നു. പണിമുടക്കില്‍ കൂടുതല്‍ വിഭാഗം കരാര്‍ത്തൊഴിലാളികള്‍കൂടി ചേര്‍ന്നതോടെ കെഎംഎംഎല്ലിനുള്ളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. ചില പ്ലാന്റുകളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന അവസ്ഥയിലേക്കെത്തി. ക്യാന്റീനിലെ കരാര്‍ത്തൊഴിലാളികള്‍കൂടി പണിമുടക്കില്‍ പങ്കെടുക്കാന്‍ തയ്യാറാകുന്നതോടെ കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം നിശ്ചലമാകും. 30 വര്‍ഷമായി തൊഴിലെടുക്കുന്ന കരാര്‍ത്തൊഴിലാളികളെ സ്ഥിരപ്പെടുത്താതെ പുതിയ നിയമനസമ്പ്രദായത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ജനകീയമുന്നേറ്റമായി സമരം മാറും. വ്യാഴാഴ്ച രാവിലെ ആറിന് കെഎംഎംഎല്ലിനു മുന്നില്‍ വിശദീകരണയോഗം നടക്കും. സംയുക്ത ട്രേഡ്യൂണിയന്‍ ജനറല്‍ബോഡി ബുധനാഴ്ച ചേര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു.

കെഎംഎംഎല്‍: മന്ത്രിയുടെ വിശ്വസ്തനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

ചവറ: കെഎംഎംഎല്ലില്‍ അനധികൃത നിയമനം നടത്തുന്നത് വ്യവസായമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫാണെന്ന് യൂത്ത് കോണ്‍ഗ്രസ്. വ്യവസായമന്ത്രിയുടെ പേഴ്സണ്‍ സ്റ്റാഫ്അംഗവും യുഡിഎഫ് ഭരണകാലത്ത് കെഎംഎംഎല്ലില്‍ അനധികൃത നിയമനത്തിന് ചുക്കാന്‍ പിടിക്കുന്നയാളുമായ വ്യവസായമന്ത്രിയുടെ വിശ്വസ്തനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ കെഎംഎംഎല്ലില്‍ മൂന്ന് അനധികൃത നിയമനം നടത്തിയ മന്ത്രിയുടെ ഈ വിശ്വസ്തനെ നിലയ്ക്കുനിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ചവറ നിയോജകമണ്ഡലം പ്രസിഡന്റ് ഷിജു നെല്ലിപ്പറമ്പില്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കെഎംഎംഎല്ലില്‍ പുതിയ മാനേജിങ് ഡയറക്ടറെ നിയമിക്കാന്‍ വ്യവസായമന്ത്രിയുടെ ഓഫീസില്‍ കോടികളുടെ വിലപേശലാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയശേഷം പിന്‍വാതിലിലൂടെ സ്ഥിരം നിയമനം നല്‍കുന്നതിന്റെ ഭാഗമായാണ് ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നു നിയമനം നടത്തിയത്. ഇക്കാര്യം "ദേശാഭിമാനി" നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

deshabhimani 050412

Monday, November 7, 2011

കെഎംഎംഎല്‍ , ടൈറ്റാനിയം അഴിമതിക്കു പിന്നില്‍ കുഞ്ഞാലിക്കുട്ടി

മുന്‍ യുഡിഎഫ് ഭരണകാലത്ത് കെഎംഎംഎല്‍ , ടൈറ്റാനിയം വ്യവസായശാലകളില്‍ നടന്ന അഴിമതി മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും വി കെ ഇബ്രാഹിംകുഞ്ഞിന്റെയും അറിവോടെയാണെന്ന് കെ എ റൗഫ്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇത്തവണ മന്ത്രിയായ നേതാവിനും ഇടപാടില്‍ പങ്കുണ്ടെന്നും അഴിമതിയെപ്പറ്റി സിബിഐ അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് റൗഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

രാജീവ് എന്നയാളാണ് കുഞ്ഞാലിക്കുട്ടിക്കായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. വിദേശത്തുവച്ചാണ് ഇതിന്റെ പണം കൈമാറ്റം നടന്നത്. കുഞ്ഞാലിക്കുട്ടിയുടെ മരുമകന്‍ ഇടപാടില്‍ പണംപറ്റിയതായി രാജീവ് പറഞ്ഞിരുന്നു. കോടികളുടെ വെട്ടിപ്പാണുണ്ടായത്. തെളിവുകള്‍ അന്വേഷണ ഏജന്‍സിക്കുമുമ്പാകെ നല്‍കാന്‍ തയ്യാറാണെന്നും റൗഫ് വ്യക്തമാക്കി. രണ്ട് ഫാക്ടറികളിലെയും ക്രമക്കേടിനെപ്പറ്റി മുന്‍മന്ത്രിമാരായ തോമസ്ഐസക്കും എളമരം കരീമും കഴിഞ്ഞദിവസം പറഞ്ഞത് പൂര്‍ണമായി ശരിയാണ്. എന്നാല്‍ താനിതില്‍ പങ്കാളിയല്ല. എല്ലാ ഇടപാടുകളും മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്നതിലും ഭീമമായ കോടികളാണ് നഷ്ടമായിട്ടുള്ളത്. ഇടപാടില്‍ കിട്ടിയ പണത്തില്‍ ഭൂരിഭാഗവും വിദേശത്താണ് നിക്ഷേപിച്ചതെന്നും അറിയാം.

കുഞ്ഞാലിക്കുട്ടിയാണ് ഇടപാടിന് വിദേശമലയാളിയായ രാജീവിനെ ചുമതലപ്പെടുത്തിയത്. കെഎംഎംഎല്ലില്‍ രാജേന്ദ്രനെയും ടൈറ്റാനിയത്തില്‍ ഈപ്പന്‍വര്‍ഗീസിനെയും എംഡിമാരാക്കിയത് രാജീവിന്റെ നിര്‍ദേശപ്രകാരമായിരുന്നു. രാജേന്ദ്രന്റെ കൂടെ രാജീവ് വിദേശയാത്ര നടത്തിയിട്ടുണ്ട്. കടലാസ് കമ്പനികള്‍ക്കാണ് ടിടിപി, കെഎംഎംഎല്‍ നവീകരണ കരാറുകളെല്ലാം കൈമാറിയിരുന്നത്. കരാറുകള്‍ക്ക് തുക വര്‍ധിപ്പിച്ച് നല്‍കുക, അവ കടലാസ് കമ്പനികളിലേക്ക് ഒഴുക്കുക എന്നതായിരുന്നു ക്രമക്കേടിന്റെ രീതി. ഇടപാടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പലതവണ രാജീവിനെ കണ്ടിരുന്നു. മുന്‍ യുഡിഎഫ് ഭരണത്തില്‍ കുഞ്ഞാലിക്കുട്ടിക്കായി കെഎംഎംഎല്ലും ടിടിപിയും രാജീവിനും മലബാര്‍ സിമന്റ്സ് ചാക്ക് രാധാകൃഷ്ണനുമായി വീതിച്ചുനല്‍കിയിരുന്നു. കെഎംഎംഎല്ലിലും മറ്റും ആരോപണവിധേയമായ പദ്ധതിക്ക് അഡ്വാന്‍സ് നല്‍കിയത് അന്വേഷിച്ചാല്‍ രാജീവിലാണെത്തുക. ഇടതുപക്ഷ സര്‍ക്കാരാണ് രണ്ട് ഫാക്ടറികളിലെയും ക്രമംവിട്ട കരാര്‍ റദ്ദാക്കിയത്. എല്‍ഡിഎഫില്‍ രാജീവടക്കമുള്ളവര്‍ക്ക് സ്വാധീനം ചെലുത്താനായിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും റൗഫ് പറഞ്ഞു.

deshabhimani 071111

Sunday, November 6, 2011

ടൈറ്റാനിയം, കെഎംഎംഎല്‍ അഴിമതികളില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് പങ്ക്: റൗഫ്

കോഴിക്കോട്: യുഡിഎഫ് ഭരണകാലത്ത് നടന്ന ടൈറ്റാനിയം, കെഎംഎംഎല്‍ ഇടപാടുകളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കെ എ റൗഫ്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും വി കെ ഇബ്രാഹിംകുഞ്ഞിനും ഇതില്‍ പങ്കുണ്ട്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു റൗഫ്. ഇടപാടുകളിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തണം. അന്വേഷണം നടക്കുകയാണെങ്കില്‍ തെളിവുകള്‍ നല്‍കാന്‍ തയാറാണ്. ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടിയുടെ മരുമകനടക്കമുള്ള ആളുകള്‍ അഴിമതിയില്‍ പങ്കാളികളാണ്. വിദേശത്തായിരുന്നു ഇടപാടുകളില്‍ അധികവും നടന്നത്. കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച രാജീവ് എന്ന വ്യക്തി തന്നോട് ഇടപാടിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും റൗഫ് പറഞ്ഞു.

deshabhimani news

Friday, November 4, 2011

കെ എം എം എല്‍ അഴിമതി: സി ബി ഐ അന്വേഷിക്കണം

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ (കെ എം എം എല്‍) യു ഡി എഫ് ഭരണകാലത്ത് നടന്ന നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി സി ബി ഐ അന്വേഷിക്കണമെന്ന് എം എല്‍ എമാരായ ഡോ. ടി എം തോമസ് ഐസക്കും എളമരം കരീമും ആവശ്യപ്പെട്ടു. മെക്കോണ്‍ എന്ന കേന്ദ്ര പെതുേഖലാ സ്ഥാപനത്തെ കണ്‍സള്‍ട്ടാന്റായി നിയമിച്ച് അഴിമതി നടത്താന്‍ മുന്‍ സര്‍ക്കാര്‍ കളമൊരുക്കുകയായിരുന്നുവെന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെക്കോണ്‍ പദ്ധതിയിലെ വിവിധ ഘടകങ്ങളുടെ നിര്‍മാണ ചുമതല കടലാസ് കമ്പനികള്‍ക്ക് കൈമാറുകയായിരുന്നു. വെട്ടിപ്പ് മനസിലാക്കിയ എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവച്ചു. കെ എം എം എല്ലിന് സ്വന്തമായി നടപ്പാക്കാന്‍ കഴിയുന്ന പദ്ധതിയിലാണ് മെക്കോണിനെ അവിഹിതമായി കണ്‍സള്‍ട്ടന്റാക്കിയത്. കുറഞ്ഞ നിരക്ക് മുന്നോട്ടുവച്ച ഫെഡോ, എന്‍ജിനിയേഴ്‌സ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തി മെക്കോണിനെ കണ്‍സള്‍ട്ടാന്റാക്കിയതിനുപിന്നില്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഇടപെടലുണ്ടോയെന്നതും പരിശോധിക്കേണ്ടതാണ്.

അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതി നിര്‍ത്തി. എന്നാല്‍ സ്വയം പദ്ധതി പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കമ്പനിയെ അനുവദിച്ചു. അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് രാജ്യത്തിന് പുറത്തുള്ള ചില കടലാസ് കമ്പനികളുടെ പങ്ക് വെളിപ്പെടുന്നത്. മെക്കോണ്‍ പദ്ധതി നടത്തിപ്പിന് ഏല്‍പ്പിച്ച കമ്പനികളില്‍ ഒന്നായ മിന്റെക് അമേരിക്കയിലെ ഒരു വില്‍പനശാലയാണെന്ന് വ്യക്തമായി. മറ്റൊരു കമ്പനിയായ ട്രഫല്‍ഗര്‍ ദുബായിയിലെ ഒരു ട്രാവല്‍ ഏജന്‍സിയാണ്.

കെപ്പ് എന്ന പേരില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെട്ട സ്ഥാപനം ഗ്രിന്‍ടെക്‌സിന്റെ പേരിലുള്ള കടലാസ് സ്ഥാപനമാണെന്ന് വ്യക്തമായി. മെക്കോണ്‍ പറഞ്ഞ കണ്‍സോര്‍ഷ്യം പ്രോസസ് മിനറല്‍സ് എന്ന കമ്പിനിയും കടലാസില്‍ മാത്രമാണെന്ന് തെളിഞ്ഞു. ഇവ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം മാത്രംപോരാ എന്നതിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു. എന്നാല്‍കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം ഇതു വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയുടെ അതേ രൂപത്തിലാണ് കെ എം എം എല്ലിലും കൊള്ള അരങ്ങേറിയത്. ടെറ്റാനിയത്തില്‍ അയോഗ്യരായ കമ്പിനികള്‍ക്ക് കെ എം എം എല്ലില്‍ പ്രവേശനം ലഭിച്ചു. ടൈറ്റാനിയത്തില്‍ മറിച്ചും. ഇതിനുപിന്നിലെല്ലാം ഗ്രിന്‍ടെക്‌സ് എന്ന കമ്പനിയുടെയും ഇതിന്റെ ഉടമ രാജീവിന്റെയും സംശയകരമായ സാന്നിധ്യമുണ്ട്. ഇത് അന്വേഷിക്കേണ്ടതാണ്. ക്രയോജന്‍മഷ് എന്ന റഷ്യന്‍ കമ്പിനി ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി കെ എം എം എല്ലുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്്.
ഇതിനായി തയ്യാറാക്കിയ കുറിപ്പില്‍ അതീവ രഹസ്യ സ്വഭാവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് എന്ന് രേഖപ്പെടുത്തിയ ഭാഗത്ത് കെ എം എം എല്‍ എം ഡി 'ജിഎസ് - ഐ എം എല്‍'ന്റെ ഔദ്യോഗിക പ്രതിനിധിയാണെന്ന് പറയുന്നു. ഐ എംഎല്ലാണ് വ്യവസായ വകുപ്പ് ഭരിക്കുന്നതെന്നും പറയുന്നു. ഓക്‌സിജന്‍ പ്ലാന്റിന് 2.6 ദശലക്ഷം യു എസ് ഡോളറും, ടൈറ്റാനിയം പ്ലാന്റിന് അഞ്ച് ദശലക്ഷം യുഎസ് ഡോളറും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇവ സംബന്ധിച്ചെല്ലാം അന്വേഷണത്തിന് സി ബി ഐയ്‌ക്കേ കഴിയൂ.

കഴിഞ്ഞ യു ഡി എഫ് ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൊള്ളയാണ് നടന്നത്. വിവിധ സ്ഥാപനങ്ങളുടെ നിയന്ത്രണം ചില വ്യക്തികള്‍ക്ക് നല്‍കിയായിരുന്നു ഈ കൊള്ള. ടൈറ്റാനിയത്തിലും കെ എം എം എല്ലിലും റൗഫും, മലബാര്‍ സിമിന്റിസിലും ടെക്സ്റ്റയില്‍സ് കോര്‍പ്പറേഷനിലും ചാക്ക് രാധാകൃഷ്ണനും കാര്യങ്ങള്‍ നിയന്ത്രിച്ചു. കെ എം എം എല്ലിലെ കാര്യങ്ങളെല്ലാം റൗഫിനറിയാം. റൗഫ് കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറാകണം. അല്ലെങ്കില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും തോമസ് ഐസക്കും എളമരം കരീമും ആവശ്യപ്പെട്ടു.

janayugom 041111

കെഎംഎംഎല്‍ അഴിമതി കരാര്‍ : 160 കോടി നഷ്ടപരിഹാരം തേടി കമ്പനികള്‍

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ (കെഎംഎംഎല്‍) യുഡിഎഫ് ഭരണത്തില്‍ നവീകരണപദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനികള്‍ 160 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിയില്‍ . പ്രവൃത്തി നടത്താന്‍ കെഎംഎംഎല്‍ സൗകര്യം ഒരുക്കിയില്ലെന്നുപറഞ്ഞാണ് യുഡിഎഫ് സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത അവസരം ഉപയോഗിച്ച് കമ്പനികള്‍ ആര്‍ബിട്രേഷന്‍ നടപടി തുടങ്ങിയത്. വന്‍ അഴിമതിക്ക് കളമൊരുക്കിയ നവീകരണപദ്ധതി കെഎംഎംഎല്ലിന് അതിഭീമമായ ബാധ്യതയാണ് വരുത്തിയത്. ഇതിനു പുറമെയാണ് നഷ്ടപരിഹാരക്കേസുകള്‍ .

പദ്ധതിയില്‍ വന്‍ ക്രമക്കേടാണ് അരങ്ങേറിയതെന്ന് വിജിലന്‍സ് അന്വേഷണം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിനു പുറത്തെയും വിദേശത്തെയും കമ്പനികള്‍ ഉള്‍പ്പെട്ടതിനാല്‍ സിബിഐ അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും വ്യവസായവകുപ്പ് നിയന്ത്രിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലുകള്‍ സംബന്ധിച്ച വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. 2006ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിടുക്കത്തില്‍ നാല് വന്‍കിട കരാറുകളില്‍ ഏര്‍പ്പെടുകയും ലെറ്റര്‍ ഓഫ് ക്രെഡിറ്റ് തുറക്കുകയും ചെയ്തതായി കണ്ടെത്തി. മിനറല്‍ സെപ്പറേഷന്‍ പ്ലാന്റിന് 121 കോടി രൂപയുടെ കരാര്‍ , സിന്തറ്റിക് റൂട്ടൈല്‍ പ്ലാന്റിന് 53 കോടി രൂപയും 75 കോടി രൂപയും നിരക്കുകളില്‍ രണ്ട് കരാര്‍ . ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപ മുന്‍കൂറായും നല്‍കി. ടൈറ്റാനിയം പിഗ്മെന്റിന്റെ ഉല്‍പ്പാദനശേഷി ആദ്യം 60,000 ടണ്ണായും പിന്നീട് ഒരുലക്ഷം ടണ്ണായും ഉയര്‍ത്താന്‍ കരാറുകള്‍ നല്‍കി. ഈ കരാറുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള സാധ്യതയോ ആവശ്യകതയോ പരിഗണിച്ചിരുന്നില്ല. തിരക്കിട്ട് ഒപ്പുവച്ച കരാറുകള്‍വഴി 450 കോടി രൂപയുടെ ബാധ്യതയാണ് യുഡിഎഫ് സര്‍ക്കാര്‍ കെഎംഎംഎല്ലിനുമേല്‍ അടിച്ചേല്‍പ്പിച്ചത്.

വിവിധ കരാറുകള്‍ കിട്ടിയ കമ്പനികള്‍ കെഎംഎംഎല്ലിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഗോയല്‍ എംജി ഗ്യാസസ് 109 കോടി രൂപയാണ് നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത്. ഡോഷിയോണ്‍ കമ്പനി 36.40 കോടി രൂപ ആവശ്യപ്പെട്ട് ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തു. സിംപ്ലെക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി 6.42 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ ജിഎംഎം ഫോഡ്ലര്‍ കമ്പനി 5.25 കോടിയും ശ്രീറാം ഇപിസി 3.27 കോടിയും കെഎംഎംഎല്ലിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.

യുഡിഎഫ് ഭരണത്തില്‍ വഴിവിട്ട ഇത്തരം കരാറുകള്‍ക്ക് അരങ്ങൊരുക്കിയ മെക്കോണ്‍ കമ്പനി തന്നെയാണ് കെഎംഎംഎല്ലിലും തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത്. ഇവിടെ കരാര്‍ നല്‍കുന്നതടക്കമുള്ള എല്ലാ ചുമതലയും മെക്കോണിന് കിട്ടി. കുറഞ്ഞ നിരക്കു വച്ച കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിനെ ഒഴിവാക്കിയാണ് മെക്കോണിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. ഈയിനത്തില്‍ മാത്രം 7.16 കോടി രൂപ നഷ്ടമായി. നവീകരണമെന്നപേരില്‍ 1150 കോടി രൂപയുടെ ഇടപാടിനാണ് യുഡിഎഫ് ഉന്നതരും ബിനാമികളും ചേര്‍ന്ന് രൂപം നല്‍കിയത്.

അന്തര്‍സംസ്ഥാന-വിദേശബന്ധങ്ങളുള്ള പദ്ധതി വഴി 500 കോടിയോളം രൂപയുടെ ബാധ്യത പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിനുണ്ടായി. സിബിഐ അന്വേഷണത്തിന് രണ്ടുതവണ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , കരാറുകാര്‍ കോടതിയില്‍ പോയിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ അന്വേഷണം നടത്തുന്നത് കോടതിയലക്ഷ്യമാകുമെന്നും വാദമുയര്‍ത്തി സിബിഐ പിന്മാറി. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നും വാദിച്ചു. കരാറുകള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമോ വിദേശബന്ധമോ ഇല്ലെന്ന ന്യായവും ഉയര്‍ത്തി. ഈ വാദം അടിസ്ഥാനരഹിതമാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിവ് സഹിതം കേന്ദ്രത്തെ ധരിപ്പിച്ചു. ഇടപാടുകള്‍ക്ക് അന്തര്‍സംസ്ഥാന-വിദേശബന്ധമുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആര്‍ബിട്രേഷന്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ചില കരാറുകാര്‍ നടപടിക്കു പോയതാണ് കോടതിയിലെ കേസായി സിബിഐ വ്യാഖ്യാനിച്ചത്.

deshabhimani 041111