Showing posts with label മാതൃഭൂമി ഓഹരിവില്പന. Show all posts
Showing posts with label മാതൃഭൂമി ഓഹരിവില്പന. Show all posts

Saturday, February 25, 2012

മാനനഷ്ടക്കേസില്‍ മാതൃഭൂമിക്കെതിരെ വിധി, പത്രാധിപരടക്കം 4 പേര്‍ക്ക് തടവ്

അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ വനിതാ ഡോക്ടര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ മാതൃഭൂമിക്കെതിരെ പത്രാധിപരടക്കം നാലുപേര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി മാനേജിങ് എഡിറ്റര്‍ പി വി ചന്ദ്രന്‍ , പത്രാധിപരായിരുന്ന കെ ഗോപാലകൃഷ്ണന്‍ , പ്രസാധകന്‍ എം എന്‍ രവിവര്‍മ, മാള ലേഖകന്‍ മുരളീധരന്‍ എന്നിവരെയാണ് മൂന്നുമാസംവീതം തടവിനും അയ്യായിരം രൂപവീതം പിഴയടയ്ക്കാനും ചാലക്കുടി ഫസറ്റ് ക്ലാസ് മജിസ്ട്രേറ്റ് ജി ചന്ദ്രശേഖര്‍ ശിക്ഷിച്ചത്.

2005 ഡിസംബര്‍ പത്തിന് മാതൃഭൂമി പ്രസിദ്ധീകരിച്ച "സിസേറിയന്‍ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ പഞ്ഞിക്കെട്ടും നൂലും" എന്ന ചിത്രം സഹിതമുള്ള വാര്‍ത്ത തനിക്ക് അപകീര്‍ത്തികരമാണെന്ന് കാണിച്ച് ചാലക്കുടിയിലെ ഡോ. റോസമ്മ ജോസഫ് ഫയല്‍ ചെയ്ത കേസിലാണ് വിധി. മാള ഗവ. ആശുപത്രിയില്‍ ജോലിചെയ്യുമ്പോള്‍ 2003ല്‍ മാള സ്വദേശിനി വില്‍സി ജോഷിയുടെ സിസേറിയന്‍ നടത്തിയിരുന്നു. കുറച്ചുകാലം കഴിഞ്ഞ് വയറ്റില്‍ കഠിനമായ വേദന അനുഭവപ്പെട്ടപ്പോള്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെന്നും ഡോ. സുഗതന്‍ ശസ്ത്രക്രിയയിലൂടെ വയറ്റിലുണ്ടായിരുന്ന പഞ്ഞിക്കെട്ടും നൂലും പുറത്തെടുത്തുവെന്നുമായിരുന്നു വാര്‍ത്ത. പഞ്ഞിക്കെട്ടും നൂലും നേരത്തേ സിസേറിയന്‍ നടത്തിയ ഡോക്ടറുടെ അശ്രദ്ധമൂലമാണ് വയറ്റില്‍പെട്ടതെന്നും വാര്‍ത്തയിലുണ്ടായിരുന്നു. വാര്‍ത്ത അപകീര്‍ത്തികരവും സത്യവിരുദ്ധവുമാകയാല്‍ പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്നാവശ്യപ്പട്ട് ഡോ. റോസമ്മ ജോസഫ് മാതൃഭൂമിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഉത്തമബോധ്യത്തോടെയാണ് പ്രസിദ്ധീകരിച്ചതെന്നുമുള്ള മറുപടിയാണ് മാതൃഭൂമിയില്‍നിന്ന് ലഭിച്ചത്. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

മാനഹാനി വരുത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ശിക്ഷാനിയമം 500-ാം വകുപ്പനുസരിച്ചാണ് തടവും പിഴയും. ഒന്നാംപ്രതി മാനേജിങ് എഡിറ്ററും മൂന്നാം പ്രതി പ്രസാധകനും ഐപിസി 502, 501 വകുപ്പുകള്‍ പ്രകാരം (പത്രം വിറ്റതിനും അപകീര്‍ത്തികരമെന്നറിഞ്ഞ് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും) അയ്യായിരം രൂപവീതം കൂടുതലായി പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. അപ്പീല്‍ പോകുന്നതിന് ശിക്ഷ താല്‍ക്കാലികമായി തടയണമെന്ന പ്രതികളുടെ അപേക്ഷ സ്വീകരിച്ച കോടതി ഏപ്രില്‍ 24 വരെ സമയം അനുവദിച്ചു. പരാതിക്കാരിക്കുവേണ്ടി അഡ്വക്കറ്റുമാരായ കെ ബി സുനില്‍കുമാര്‍ , ബിജു വാഴക്കാല എന്നിവര്‍ ഹാജരായി.

deshabhimani 250212

Wednesday, February 1, 2012

അന്ന് കുത്തക; ഇപ്പോള്‍ കൂട്ടുകച്ചവടം

ടൈംസ് ഓഫ് ഇന്ത്യ ബുധനാഴ്ച മുതല്‍ മാതൃഭൂമിയില്‍ നിന്ന് അച്ചടിച്ച് വിതരണം തുടങ്ങും. മാതൃഭൂമിയുടെ കേരളത്തിലെ എല്ലാ എഡിഷനുകളില്‍നിന്നുമായാണ് അച്ചടിയും വിതരണവും. ടൈംസ് ഉടമകളായ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ മാതൃഭൂമി വിഴുങ്ങുന്നതിനെതിരെ വന്‍ ഒച്ചപ്പാടും പ്രചാരണവും നടത്തിയ പത്രമാണ് മാതൃഭൂമി. എന്നാല്‍ മാതൃഭൂമിയുടെ ഏജന്‍സി ശൃംഖലയും സ്ഥാപനസൗകര്യങ്ങളും പൂര്‍ണമായി നല്‍കിയാണിപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ചുവപ്പുപരവതാനി വിരിച്ചിരിക്കുന്നത്.

1989ല്‍ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ മാതൃഭൂമി പിടിച്ചടക്കാന്‍ വരുന്നതായി നിലവിളിച്ച് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ വലിയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. "ദേശീയപത്ര"മായ മാതൃഭൂമിയെ കുത്തക വിഴുങ്ങുന്നെന്നായിരുന്നു അന്നത്തെ പ്രചാരണം. അതേ വീരേന്ദ്രകുമാര്‍ മാനേജിങ് ഡയറക്ടറായിരിക്കെയാണ് ടൈംസിനും കോള്‍മാനും മാതൃഭൂമിയുടെ വാതില്‍ തുറന്നുകൊടുത്തത്. ഇക്കാര്യത്തില്‍ ഇതേവരെ വീരേന്ദ്രകുമാറും കൂട്ടരും വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ കേരളത്തില്‍നിന്ന് ഒറ്റയടിക്ക് പത്ത് എഡിഷനാണ് ആരംഭിക്കുന്നത്. മാതൃഭൂമിയുടെ പത്ത് എഡിഷനകളിലൂടെയാണ് ഇതിന്റെ അച്ചടി. വിതരണം, ഏജന്‍സി എന്നിവയിലെല്ലാം ഒന്നിച്ച് നീങ്ങാനാണ് രണ്ടു പത്രങ്ങളും തമ്മിലുണ്ടാക്കിയ ധാരണ.

മാതൃഭൂമി പത്രാധിപരും എഴുത്തുകാരി മാധവിക്കുട്ടിയുടെ മകനുമായ എം ഡി നാലാപ്പാട് തന്റെയും കുടുംബത്തിന്റെയും 20 ശതമാനം ഓഹരി 1989ല്‍ ടൈംസിന് വിറ്റിരുന്നു. മാതൃഭൂമിയുടെ മഹിമയും പാരമ്പര്യവും സ്വാതന്ത്ര്യസമര പോരാട്ട കഥകളും വിളമ്പി അന്ന് ടൈംസ് ഓഫ് ഇന്ത്യയെ ഓടിക്കാന്‍ വീരേന്ദ്രകുമാര്‍ നടത്തിയ ശ്രമങ്ങള്‍ മാതൃഭൂമിയുടെ പഴയ താളുകളിലുണ്ട്. മുന്‍ പത്രാധിപര്‍ കൂടിയായ വി എം നായരുടെ നാലാപ്പാട് കുടുംബത്തെ ഒതുക്കുക, മാതൃഭൂമിയില്‍ സമ്പൂര്‍ണാധിപത്യം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു വീരേന്ദ്രകുമാര്‍ 23 വര്‍ഷംമുമ്പ് കുത്തകവിരുദ്ധത മുഴക്കി ടൈംസിനെ അടിച്ചോടിക്കാന്‍ രംഗത്തുവന്നത്. സാംസ്കാരിക നായകരുടെയൊക്കെ പിറകെ നടന്ന് പ്രതികരണങ്ങള്‍ വാങ്ങിക്കയായിരുന്നു അന്ന്. ബെന്നറ്റ് കോള്‍മാന് ഓഹരി നല്‍കുന്നത് നിയമക്കുരുക്കിലാക്കിയ വീരേന്ദ്രകുമാര്‍ പിന്നീട് അധികാരവും സ്വാധീനവുമെല്ലാം പ്രയോഗിച്ച് ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ വഴി നാലാപ്പാട് കുടുംബത്തിന്റെ ഓഹരികള്‍ സ്വന്തമാക്കി. നാലാപ്പാടിന്റെ ഓഹരികള്‍ കിട്ടിയതിന് പ്രത്യുപകാരമായാണ് വീരേന്ദ്രകുമാര്‍ ടൈംസ് എഡിഷനുകള്‍ക്ക് ഒത്താശ ചെയ്യുന്നതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. ഇന്ന് ടൈംസിനെ വരവേല്‍ക്കുമ്പോള്‍ മാതൃഭൂമി, വീരേന്ദ്രകുമാര്‍ കുടുംബത്തിന്റെ കുത്തകപത്രമാണ്.
(പി വി ജീജോ)

deshabhimani 010212

An earlier news

ടൈംസ് ഓഫ് ഇന്ത്യക്ക് വാതില്‍ തുറന്നിട്ട് മാതൃഭൂമി

Monday, December 13, 2010

ടൈംസ് ഓഫ് ഇന്ത്യക്ക് വാതില്‍ തുറന്നിട്ട് മാതൃഭൂമി

കോഴിക്കോട്: ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥരായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി മാതൃഭൂമിയുടെ പടി കയറാതിരിക്കാന്‍ പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രചാരണവും സമരവും നിയമയുദ്ധവും കേരളം മറന്നിട്ടില്ല. രണ്ട് ദശാബ്ദം മുമ്പ് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ പടനയിച്ച അതേ വീരേന്ദ്രകുമാര്‍, ഇപ്പോള്‍ മുംബൈ പത്രഗ്രൂപ്പിനെ മാതൃഭൂമിയിലേക്ക് കൈപിടിച്ച് കയറ്റുന്നു. ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയും മാതൃഭൂമിയും വിവിധ രംഗങ്ങളില്‍ സഹകരിക്കാന്‍ ധാരണയായിക്കഴിഞ്ഞു. വീരേന്ദ്രകുമാര്‍തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തതെന്നത് വിരോധാഭാസം. ആദ്യഘട്ടമെന്ന നിലയ്ക്ക് ടൈംസ് ഓഫ് ഇന്ത്യയുടെ കേരള എഡിഷന്‍ പത്രങ്ങള്‍ മാതൃഭൂമിയുടെ പ്രസുകളില്‍ അച്ചടിക്കും. ഇരുപത്രവും മാതൃഭൂമി ഏജന്റുമാരെ ഉപയോഗിച്ചു വില്‍ക്കും. ഒരേ തുകയ്ക്ക് ഇരുപത്രത്തിനും പരസ്യം, റിപ്പോര്‍ട്ടര്‍മാരുടെയും മറ്റും സേവനം ഒന്നിച്ച് ഉപയോഗപ്പെടുത്തല്‍ തുടങ്ങിയവ നടപ്പാക്കാനും ധാരണയായി. ക്ളാസിഫൈഡ് പരസ്യം സംബന്ധിച്ച ഉടമ്പടി നടപ്പായിക്കഴിഞ്ഞു. പടിപടിയായി മാതൃഭൂമിയും ടൈംസ് ഓഫ് ഇന്ത്യയും സംയുക്ത സംരംഭത്തിന്റെ സ്വഭാവം കൈവരിക്കുമെന്നാണ് സൂചന.

1989ല്‍ മാതൃഭൂമി പത്രാധിപരായിരുന്ന എം ഡി നാലപ്പാട്, അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും 20 ശതമാനം ഓഹരി ടൈംസ് ഓഫ് ഇന്ത്യക്ക് വിറ്റപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തത് വീരേന്ദ്രകുമാറായിരുന്നു. മാതൃഭൂമി പിടിച്ചെടുക്കാന്‍ ടൈംസ് ഓഫ് ഇന്ത്യ ശ്രമിക്കുന്നെന്ന് ആരോപിച്ച് വീരേന്ദ്രകുമാര്‍ കേരളമാകെ പ്രചാരണം അഴിച്ചുവിട്ടു. പത്രത്തെ ഉപയോഗിച്ച് സാഹിത്യകാരന്മാരെയും സ്വാതന്ത്ര്യസമര സേനാനികളെയും രംഗത്തിറക്കി. കേരളത്തില്‍ മാത്രമല്ല, ഡല്‍ഹിയിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. അതോടൊപ്പം നിയമയുദ്ധവും. പ്രയോഗിക്കാന്‍ അടവുകളൊന്നും ബാക്കിയുണ്ടായിരുന്നില്ല. വീരേന്ദ്രകുമാറിന് വിജയം. ടൈംസ് ഓഫ് ഇന്ത്യയുടെ നീക്കം പരാജയപ്പെട്ടു. എല്ലം സമീപകാല ചരിത്രം.

ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയെ മാതൃഭൂമിയില്‍ വിളിച്ചുകയറ്റുന്നത് വലിയ ബിസിനസ് താല്‍പ്പര്യമാണെന്ന് മാനേജ്മെന്റ് വാദിക്കുന്നു. തെക്കെ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലും കേരളത്തില്‍ മലബാര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലും എഡിഷന്‍ ആരംഭിക്കാന്‍ ടൈംസ് ഓഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ എഡിഷന്‍ അടുത്തമാസം ആരംഭിക്കും. മാര്‍ച്ചില്‍ തൃശൂരില്‍നിന്ന് കൊച്ചിയിലേക്കുള്ള പത്രം ഇറക്കാനാണ് പദ്ധതി. മാതൃഭൂമിയുടെ തൃശൂര്‍ യൂണിറ്റില്‍നിന്ന് പത്രം അച്ചടിക്കും. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മാതൃഭൂമി ഓഫീസുകളില്‍നിന്ന് 2011 പകുതിയോടെ ടൈംസ് ഓഫ് ഇന്ത്യയുടെ മറ്റ് എഡിഷനും ഇറങ്ങും.

തന്റെ എഡിറ്റര്‍സ്ഥാനം തെറിപ്പിച്ച് മാതൃഭൂമിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ വീരേന്ദ്രകുമാര്‍ ശ്രമം തുടങ്ങിയപ്പോഴാണ് നാലപ്പാട്, കുടുംബഓഹരി ബെന്നറ്റ് കോള്‍മാന് വിറ്റത്. എന്നാല്‍, ഈ വില്‍പ്പനയ്ക്ക് ഡയറക്ടര്‍ബോര്‍ഡിന്റെ അനുമതിയില്ലെന്നുപറഞ്ഞ് വീരേന്ദ്രകുമാറും സംഘവും ഹൈക്കോടതിയില്‍ പോയി. എന്നാല്‍,കോടതി മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിന്റെ വാദം തള്ളി. വീരേന്ദ്രകുമാറും സംഘവും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. ഇതിനെതിരെ ടൈംസ് ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഈ കേസ് തുടരുന്നതിനിടെ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനി ചെയര്‍മാന്‍ അശോക് കുമാര്‍ ജെയിന്‍ വിദേശനാണയ വിനിമയ കേസില്‍ പെട്ടു. കേസ് തേഞ്ഞുമാഞ്ഞു. ബെന്നറ്റ് കോള്‍മാന്‍ തങ്ങളുടെ കൈയിലുണ്ടായിരുന്ന മാതൃഭൂമി ഓഹരി മുഴുവന്‍ വീരേന്ദ്രകുമാറിന് മറിച്ചുനല്‍കി. നാമമാത്ര ഓഹരിയുമായി മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡിലെത്തിയ വീരേന്ദ്രകുമാര്‍ ഇന്ന് പത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓഹരിക്കുടമയാണ്. മാതൃഭൂമി മാനേജ്മെന്റിന്റെ മലക്കം മറിച്ചില്‍ അതിന്റെ വായനക്കാരിലും അഭ്യുദയകാക്ഷികളിലുമുണ്ടാക്കാവുന്ന എതിര്‍പ്പ് കണക്കിലെടുത്താവണം, ടൈംസ് ഓഫ് ഇന്ത്യയുമായുള്ള കൂട്ടുസംരംഭത്തിന്റെ കാര്യം പുറത്തുവിട്ടിട്ടില്ല.
(കെ പ്രേമനാഥ്)

ദേശാഭിമാനി 131210