Thursday, October 31, 2013

ഷിബു ബേബിജോണ്‍ തിരിഞ്ഞുനോക്കണം

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കല്ലേറില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആര്‍എസ്പി ബി നേതാവും തൊഴില്‍മന്ത്രിയുമായ ഷിബു ബേബിജോണ്‍ പ്രകടിപ്പിച്ച അഭിപ്രായത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനാണ് ഈ കുറിപ്പ്.

സഖാവ് ബേബിജോണ്‍ അദ്ദേഹത്തിന്റെ മരണംവരെ സിപിഐ എമ്മിന്റെ സത്യസന്ധതയെയും ആത്മാര്‍ഥതയെയും പ്രശംസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ആ സഖാവിന്റെ രാഷ്ട്രീയജീവിതത്തിലെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു നിലപാട് എടുത്തത്. മുഖ്യമന്ത്രിയെ ആരോ കല്ലെറിഞ്ഞുവെന്നതിന്റെ പേരില്‍ വിവിധ നേതാക്കളുടെ പ്രതികരണം വന്നു. ഈ സംഭവത്തില്‍ സിപിഐ എമ്മിന്റെ നിലപാട് പാര്‍ടി സംസ്ഥാന നേതാക്കളും കണ്ണൂര്‍ ജില്ലാ നേതാക്കളും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. അപഹാസ്യം എന്നു പറയട്ടെ, ഷിബു ബേബി ജോണിന്റെയും പ്രതികരണം വന്നു. "മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് സിപിഐ എം ആണ്, ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് അവരുടെ പതിവാണ്, എന്നാല്‍ സത്യം അവര്‍ തുറന്നു പറയില്ല..." ഇങ്ങനെയായിരുന്നു ഷിബു ബേബിജോണിന്റെ പ്രതികരണം. ഒരു കാര്യം ഷിബുവിനെ ഓര്‍മിപ്പിക്കുകയാണ്. നന്മയുള്ളവര്‍ കടന്നുവന്ന വഴി ഓര്‍ക്കും. ദീപസ്തംഭം മഹാശ്ചര്യം തത്വമായി അംഗീകരിച്ചാല്‍ പിറകോട്ടു നോക്കേണ്ട കാര്യമില്ല.

31 വര്‍ഷത്തിനുമുമ്പ് കൊല്ലം ജില്ലയിലെ ചവറയില്‍ ഒരു കൊലപാതക കഥ പ്രചരിച്ചു. അതിന്റെ മുഖ്യശില്‍പ്പി കോണ്‍ഗ്രസായിരുന്നു. (സരസന്‍ സംഭവം വായനക്കാര്‍ ഓര്‍ക്കുമല്ലോ). ആര്‍എസ്പി നേതാവ് ബേബിജോണും കൂട്ടരും സരസനെ കൊന്നുവെന്ന് കോണ്‍ഗ്രസുകാരും ഇടതുപക്ഷപ്രസ്ഥാനങ്ങളിലെ കുറെപ്പേരും പ്രചരിപ്പിച്ചു. ചവറയില്‍ ആര്‍എസ്പിയെ തകര്‍ക്കാന്‍ ഇതൊരു ആയുധമായും അവസരമായും കോണ്‍ഗ്രസ് ഉപയോഗിച്ചു. സരസനെ കൊന്ന് ഫിഷിങ് ബോട്ട് ഉപയോഗിച്ച് പുറംകടലില്‍ കൊണ്ടുപോയി കെട്ടിത്താഴ്ത്തി എന്നായിരുന്നു പ്രചാരണം. നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ ആര്‍എസ്പിയുടെയും അതിന്റെ നേതാവിന്റെയും മുഖം വികൃതമാകുന്നത് ചവറയിലെ ജനം കണ്ടു. അന്ന് സഖാവ് ബേബിജോണ്‍ മന്ത്രിയായിരുന്നു. ഒരുദിവസം അദ്ദേഹം കൊല്ലം ഗസ്റ്റ് ഹൗസിലെത്തി. അവിടെയിരുന്ന് അദ്ദേഹം ഈ ലേഖകനെ ഫോണില്‍ വിളിച്ചു. സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു അന്ന് ഞാന്‍. ഒട്ടും വൈകാതെ ഞാന്‍ ഗസ്റ്റ് ഹൗസിലെത്തി. കേസ് തെളിയിക്കാന്‍വേണ്ടി തന്റെ സഹപ്രവര്‍ത്തകര്‍ക്കുമേല്‍ പൊലീസ് നടത്തിയ മര്‍ദനത്തെക്കുറിച്ച് വിവരിച്ച് അദ്ദേഹം വല്ലാതെ വേദനിച്ചു. അന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി സഖാവ് ടി കെ രാമകൃഷ്ണന്‍ ആയിരുന്നു. "ഞാനീ പറയുന്നത് സത്യമാണെന്ന് സിപിഐ എം വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ടി ജില്ലാകമ്മിറ്റി ഇക്കാര്യത്തില്‍ ഇടപെടണ"മെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

തൊട്ടടുത്ത ദിവസം ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ സഖാവ് എന്‍ ശ്രീധരന്‍കൂടി പങ്കെടുത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അടിയന്തരയോഗം ചേര്‍ന്നു. സരസനെ വേണമെന്ന് ആവശ്യപ്പെട്ട് ചവറയില്‍ നടക്കുന്ന സമരത്തിന് സമനില തെറ്റിയെന്നും പൊലീസ് വഴിതെറ്റുന്നുവെന്നും പരാമര്‍ശിച്ച് സെക്രട്ടറിയറ്റ് പ്രസ്താവന പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അതിക്രമത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സംഭവത്തെപ്പറ്റി സമഗ്രമായി അന്വേഷിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സ. ബേബിജോണ്‍ അടുത്തദിവസം എന്നെ വീണ്ടും ഫോണില്‍ വിളിച്ചു. സിപിഐ എമ്മിന്റെ സത്യസന്ധതയെയും ആത്മാര്‍ഥതയെയും അദ്ദേഹം പ്രശംസിച്ചു. ഇതാണ് സിപിഐ എമ്മിന്റെ സംസ്കാരവും ആര്‍ജവവും. അദ്ദേഹത്തിന്റെ മകന്‍ ഷിബുബേബിജോണ്‍ ഇപ്പോള്‍ സിപിഐ എമ്മിന്റെ സത്യസന്ധതയെ ചോദ്യംചെയ്യുന്നു; അപലപിക്കുന്നു. ഇത് എത്ര പരിഹാസ്യമാണ്.

സരസന്‍ സംഭവത്തില്‍ സിപിഐ എം എടുത്ത നിലപാടാണ് ശരിയെന്നു കാലംതെളിയിച്ചു. സരസന്‍ തിരിച്ചുവന്നു.

എം കെ ഭാസ്കരന്‍ deshabhimani

പഴയ വിഷസര്‍പ്പത്തിന്റെ പുതിയ സന്തതികള്‍

പി കൃഷ്ണപിള്ള സ്മാരകത്തിനു നേര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സ്മരണയ്ക്കുനേര്‍ക്കു കൂടിയുള്ള ഹീനമായ ആക്രമണമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തെ മുന്നോട്ട് നയിച്ച ധീരദേശാഭിമാനിയായിരുന്നു ത്യാഗധനനായ സ. പി കൃഷ്ണപിള്ള. അങ്ങനെയുള്ള ഒരു സ്വാതന്ത്ര്യസമര പോരാളിയുടെ സ്മൃതിമന്ദിരത്തിനും പ്രതിമയ്ക്കും നേര്‍ക്കായി കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയാര്‍ന്ന വിദ്വേഷം എന്നത് കോണ്‍ഗ്രസ് എത്രമേല്‍ ജീര്‍ണമായ അധമതലത്തിലേക്കാണ് പതിച്ചിട്ടുള്ളത് എന്നതിന്റെ ദൃഷ്ടാന്തമാണ്. "ഓര്‍മകള്‍ ഉണ്ടായിരിക്കണം" എന്ന് വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുന്ന ഈ ദുഷ്ടരാഷ്ട്രീയ ശക്തികളെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. ആരായിരുന്നു പി കൃഷ്ണപിള്ള എന്നും എന്തായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും അറിയാത്ത അധികാരമോഹികളുടെയും അസഹിഷ്ണുക്കളുടെയും കലാപക്കൂട്ടമായി കോണ്‍ഗ്രസിന്റെ അനന്തരതലമുറ മാറിയെന്നതില്‍ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സ്മരണകള്‍പോലും ലജ്ജയോടെ ശിരസ്സുകുനിക്കും.

സ്വന്തം ജീവിതത്തെ നാടിന്റെ സമരഭരിതമായ ജ്വലിക്കുന്ന ഒരു ചരിത്രഘട്ടമാക്കി മാറ്റിയ ധീരസ്വാതന്ത്ര്യസമര സേനാനിയായിരുന്നു പി കൃഷ്ണപിള്ള. 1924ലെ വൈക്കം സത്യഗ്രഹത്തിന്റെ നേര്‍സാക്ഷി. ഝംഡാ ഊംച്ഛാ രഹേ ഹമാരാ എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യസമര പതാകയുമായി പോര്‍മുഖങ്ങളില്‍നിന്നു പോര്‍മുഖങ്ങളിലേക്ക് നടന്ന സ്വാതന്ത്ര്യസമര പോരാളി. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനും മറ്റും ഒപ്പം "വരിക വരിക സഹജരേ" എന്ന മാര്‍ച്ചിങ് സോങ്ങുമായി കേരളത്തില്‍ നിയമലംഘനപ്രസ്ഥാനത്തെ നയിച്ച കര്‍മധീരന്‍. ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട് ഉപ്പുനിയമലംഘന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ്വരിക്കുകയും കഠിനതടവ് ശിക്ഷ അനുഭവിക്കുകയുംചെയ്ത പോരാളി. വിദേശവസ്ത്രഷോപ്പുകളും മദ്യഷോപ്പുകളും പിക്കറ്റ്ചെയ്ത് സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയ സമരനായകന്‍. 1931ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നിലവില്‍വന്ന വേളയില്‍ത്തന്നെ കെപിസിസി അംഗമായ ചരിത്രപുരുഷന്‍. ക്ഷേത്രപ്രവേശനത്തിനായുള്ള ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് മര്‍ദനമേറ്റ സാമൂഹ്യപരിഷ്കര്‍ത്താവ്. 1932ലെ സിവില്‍ നിയമലംഘനത്തില്‍ പങ്കെടുത്ത് അറസ്റ്റ്വരിച്ച് തടവുശിക്ഷയ്ക്കിരയായ ആദ്യ മലയാളി. കണ്ണൂര്‍ ജയിലില്‍വച്ച് ബ്രിട്ടീഷ് പൊലീസിന്റെ കൊടിയ മര്‍ദനത്തിനിരയായ ധീരനായകന്‍. ജനകീയാശുപത്രി സംഘടിപ്പിക്കല്‍പോലുള്ള ജീവകാരുണ്യനടപടികള്‍ക്കും ഹിന്ദിപ്രചാരണത്തിനും ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ജനനായകന്‍. ഏതെല്ലാം തലങ്ങളിലായിരുന്നു പി കൃഷ്ണപിള്ളയുടെ പ്രവര്‍ത്തനങ്ങള്‍! അതൊക്കെ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളാണ്.

പി കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ളവരുടെ ത്യാഗവും സഹനവും സമരവും കൊണ്ടാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്. ഈ ചരിത്രമൊന്നും പുത്തന്‍ കോണ്‍ഗ്രസ് സംഘങ്ങള്‍ക്ക് അറിയുന്നതാവില്ല. പില്‍ക്കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ സ്ഥാപക നേതാവായി ഉയര്‍ന്ന എല്ലാവരുടെയും പ്രിയപ്പെട്ട സഖാവാണ് പി കൃഷ്ണപിള്ള. അദ്ദേഹത്തിന് വിഷദംശനമേറ്റു മരിക്കേണ്ടിവന്നതുപോലും സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഘട്ടത്തില്‍ കോണ്‍ഗ്രസ് ഭരണം കമ്യൂണിസ്റ്റ് പാര്‍ടിക്കുമേല്‍ നിലനിര്‍ത്തിയ നിരോധനംമൂലമാണ്. ആ നിരോധനമില്ലായിരുന്നെങ്കില്‍ പി കൃഷ്ണപിള്ളയ്ക്ക് ഒളിവില്‍പോകേണ്ടതായും ഒളിവുജീവിതത്തില്‍ വിഷദംശനമേറ്റ് മരിക്കേണ്ടതായും വരുമായിരുന്നില്ലല്ലോ. ആ വിഷസര്‍പ്പങ്ങള്‍ക്ക് പിന്മുറക്കാരുണ്ട് എന്നതിന്റെ സ്ഥിരീകരണമാണ് പി കൃഷ്ണപിള്ള അവസാനമായി താമസിച്ചതും പില്‍ക്കാലത്ത് സ്മാരകമായി നിലനിര്‍ത്തിപ്പോരുന്നതുമായ വീട് തീയിടാന്‍ അജന്‍ഡയായി എന്നതില്‍ തെളിയുന്നത്.
നാടുവാഴിത്തത്തിനും നാട്ടുരാജാക്കന്മാര്‍ക്കും അവര്‍ക്ക് തണല്‍ വിരിച്ചുനിന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ദിവാന്‍ഭരണത്തിനും അതിന്റെ ചോറ്റുപട്ടാളത്തിനും ഒക്കെ എതിരെ തൊഴിലാളികളുടെ കരുത്തുറ്റ സമരപ്രസ്ഥാനം പടുത്തുയര്‍ത്തിയ ധീരനായകനാണ് പി കൃഷ്ണപിള്ള. ഐക്യകേരളപ്പിറവിക്കുവേണ്ടി പൊരുതിയ ഓള്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സെക്രട്ടറിസ്ഥാനം വഹിച്ചയാള്‍. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്. ആ പി കൃഷ്ണപിള്ള കേരളജനതയുടെ ഹൃദയവികാരമാണ്. അതിനുനേര്‍ക്കാണിപ്പോള്‍ ആക്രമണം ഉണ്ടായിട്ടുള്ളത്. ഓലമേഞ്ഞ കുടിലിനുനേര്‍ക്കുള്ള ആക്രമണമല്ല, മറിച്ച് മലയാളക്കരയുടെ മനസ്സിനുനേര്‍ക്കുള്ള ആക്രമണമാണിത്.

ഇത് സഹിച്ചുകൊടുക്കുക കേരളത്തിന് അത്ര എളുപ്പമല്ല. എങ്കിലും പറയട്ടെ. നാം സംയമനം പാലിക്കേണ്ടിയിരിക്കുന്നു. മൊയാരത്ത് ശങ്കരനെ നിഷ്ഠുരമായി കൊലപ്പെടുത്തിയവര്‍, ഇ എം എസിന്റെ "ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം" എന്ന അമൂല്യഗ്രന്ഥം കത്തിച്ചവര്‍, നാട്ടു വായനശാലകള്‍ അഗ്നിക്കിരയാക്കിയവര്‍ ഇന്ന് പി കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പാമ്പുകടിയേറ്റ് മരിക്കുകയുംചെയ്ത കുടിലിനുനേര്‍ക്ക് തിരിഞ്ഞിരിക്കുന്നു. ഇവരെ ഫാസിസത്തിന്റെ സന്തതികള്‍ എന്നേ വിളിക്കാനാവൂ. അക്ഷരത്തോട്, അറിവിനോട്, ത്യാഗത്തോട്, ദേശീയ സ്വാതന്ത്ര്യസമരമൂല്യങ്ങളോട്, പോരാട്ടപൈതൃകത്തോട്, ചരിത്രത്തോട് ഒക്കെചെയ്ത മാപ്പില്ലാത്ത കുറ്റകൃത്യമായി ഈ ഫാസിസ്റ്റ് ദുഷ്ടതയെ കാലം അടയാളപ്പെടുത്തും. ഫാസിസത്തിന്റെ സന്തതികളോട് കാലം കണക്കുചോദിക്കും. അതുവരെ കാത്തിരിക്കുക. പി കൃഷ്ണപിള്ള സ്മാരകത്തിന് തീവച്ചവരെ ശിക്ഷിക്കാന്‍ കൂട്ടാക്കാതെ അപഹാസ്യമായ രാഷ്ട്രീയഭാഷ്യവുമായി ഇറങ്ങരുത് കെപിസിസി പ്രസിഡന്റ്. അക്രമികള്‍ക്ക് സംരക്ഷണം നല്‍കരുത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാലം കാതോര്‍ത്തു കാത്തുനില്‍ക്കുന്നുവെന്ന് അവരെ ഓര്‍മിപ്പിക്കട്ടെ.

deshabhimani editorial

രാജ്യമെങ്ങും പടരാന്‍ കൂട്ടായ്മയുടെ തരംഗം

വര്‍ഗീയതയ്ക്കെതിരായ പോരാട്ട കാഹളവുമായി ഡല്‍ഹി താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ അണിനിരന്നത് 14 പ്രമുഖ രാഷ്ട്രീയ പാര്‍ടികള്‍. ഇടതുപക്ഷ പാര്‍ടികള്‍ക്കൊപ്പം രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ടികളും അണിനിരന്നതോടെ നിര്‍ണായക കൂട്ടായ്മയാണ് രൂപംകൊണ്ടത്. നാലു സംസ്ഥാനത്തെ ഭരണകക്ഷികളും അഞ്ചു സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ടികളും കണ്‍വന്‍ഷന് എത്തി. ഒപ്പം യുപിഎ ഘടകകക്ഷി എന്‍സിപിയും. മറ്റു ചില പ്രമുഖ പാര്‍ടികള്‍ കൂടി ഇനി കൂട്ടായ്മയുടെ ഭാഗമാകും. ഇത് മൂന്നാംമുന്നണി രൂപീകരണമായി കാണേണ്ടതില്ലെങ്കിലും ഭാവിയില്‍ ഇതെങ്ങനെ ഉരുത്തിരിയുമെന്ന് പ്രവചിക്കാനാകില്ലെന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ വാക്കുകള്‍ ശ്രദ്ധേയമായി.

യുപി, ബിഹാര്‍, ഒഡിഷ, തമിഴ്നാട് എന്നിവിടങ്ങളിലെ ഭരണകക്ഷികളാണ് അണിനിരന്നത്. സമാജ്വാദി പാര്‍ടി, ഐക്യജനതാദള്‍, ബിജു ജനതാദള്‍ എന്നീ കക്ഷികള്‍ക്കൊപ്പം മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ നയിക്കുന്ന ജെഡിഎസ് കൂടി ചേര്‍ന്നതോടെ സോഷ്യലിസ്റ്റ് പാര്‍ടികളുടെ സംഗമവേദിയായി കണ്‍വന്‍ഷന്‍ മാറി. പ്രസംഗത്തില്‍ ദേവഗൗഡ ഇക്കാര്യം പരാമര്‍ശിച്ചു. ജെഡിയു വീണ്ടും മതനിരപേക്ഷ കൂട്ടായ്മയിലേക്ക് വന്നതില്‍ ദേവഗൗഡ ആഹ്ലാദം പ്രകടിപ്പിച്ചു. മുന്നൂറോളം ലോക്സഭാ സീറ്റില്‍ നിര്‍ണായകസ്വാധീനമുള്ള കക്ഷികളാണ് കണ്‍വന്‍ഷന് എത്തിയത്. നാലു സംസ്ഥാന ഭരണകക്ഷികള്‍ ചേരുമ്പോള്‍ തന്നെ ഏകദേശം 180 സീറ്റില്‍ നിര്‍ണായകസ്വാധീനമാകും. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ മുപ്പതിലേറെ സീറ്റാണ് എസ്പിയുടെ പ്രതീക്ഷ. മുസഫര്‍നഗര്‍ കലാപം ക്ഷീണമായെങ്കിലും രാഹുല്‍ഗാന്ധിയുടെ ന്യൂനപക്ഷവിരുദ്ധ പ്രസ്താവന മുലായത്തിന് അനുഗ്രഹമായിട്ടുണ്ട്. സ്റ്റേഡിയത്തില്‍ എത്തിയ എസ്പി അനുയായികളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗക്കാരായിരുന്നു. മുസഫര്‍നഗറില്‍ നിന്നുള്ളവരുടെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം മുലായം വീണ്ടെടുത്തതിന്റെ സൂചനയായി. ബിജെപിയുമായി വേര്‍പിരിഞ്ഞതിന്റെ ആശ്വാസത്തിലാണ് നിതീഷ്കുമാര്‍ എത്തിയത്. ലാലുപ്രസാദ് ജയിലിലായതോടെ മുഖ്യപ്രതിപക്ഷമായ ആര്‍ജെഡി ബിഹാറില്‍ ദുര്‍ബലമാണ്. ഇത് മുതലെടുക്കാനാണ് ബിജെപി ശ്രമമെങ്കിലും വര്‍ഗീയശക്തികള്‍ക്കു മുന്നില്‍ തോല്‍ക്കുന്ന പ്രശ്നമില്ലെന്ന് നിതീഷ് തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. ഒഡിഷയില്‍ ബിജെപിയുമായി വേര്‍പിരിഞ്ഞശേഷവും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെഡി. മതനിരപേക്ഷത ഉറപ്പാക്കിയുള്ള വികസനമാണ് നവീന്‍ പട്നായിക് സര്‍ക്കാരിന്റേതെന്നും ഒഡിഷ ജനത തങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും ജെഡിയു പ്രതിനിധി ബൈജേന്ദ്രനാഥപാണ്ഡെ പറഞ്ഞു.

തമിഴ്നാട്ടില്‍ വന്‍വിജയം പ്രതീക്ഷിക്കുന്ന എഐഡിഎംകെ മുന്നണിയും കേരളത്തിലും ബംഗാളിലും മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന ഇടതുപക്ഷവും ദേശീയതലത്തില്‍ മതനിരപേക്ഷ കൂട്ടായ്മയ്ക്ക് കൂടുതല്‍ ആക്കം നല്‍കും. അസമില്‍ പ്രഫുല്ലകുമാര്‍ മഹന്തയുടെ നേതൃത്വത്തില്‍ എജിപിയും ജാര്‍ഖണ്ഡില്‍ ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. പഞ്ചാബില്‍ കറുത്ത കുതിരകളാകാനുള്ള ശ്രമത്തിലാണ് മന്‍പ്രീത് ബാദലിന്റെ പഞ്ചാബ് പീപ്പിള്‍സ് പാര്‍ടി. തെരഞ്ഞെടുപ്പിനു ശേഷം മതനിരപേക്ഷ മുന്നണിയിലേക്ക് വരാന്‍ എന്‍സിപിക്ക് മടിയില്ലെന്ന് വ്യക്തമാക്കുന്നതായി സെക്രട്ടറി ഡി പി ത്രിപാഠിയുടെ സാന്നിധ്യം.
(എം പ്രശാന്ത്)

ഒഴുകിയെത്തിയത് ആയിരങ്ങള്‍

വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷന്‍ ബുധനാഴ്ച പകല്‍ രണ്ടിന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും രാവിലെമുതല്‍ താല്‍ക്കത്തോറ സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഡല്‍ഹിയില്‍നിന്നുള്ളവര്‍ ചെറുപ്രകടനങ്ങളായി നീങ്ങിയപ്പോള്‍ സമീപ സംസ്ഥാനങ്ങളില്‍നിന്ന് വാഹനങ്ങളില്‍ ജനങ്ങളെത്തി. വര്‍ഗീയത പരത്തി വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെയും വര്‍ഗീയതയ്ക്ക് കുടപിടിക്കുന്ന കോണ്‍ഗ്രസിനെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിനിധികള്‍ എത്തിയത്. ഉച്ചയോടെ വേദി നിറഞ്ഞു. സ്റ്റേഡിയം നിറഞ്ഞതോടെ വേദിക്കു ചുറ്റുമായി ജനങ്ങള്‍ ഇരിപ്പുറപ്പിച്ചു. വലുപ്പചെറുപ്പമില്ലാതെ വര്‍ഗീയതയ്ക്കെതിരെ ഒരേ മനസ്സോടെ അവര്‍ ഒത്തുചേര്‍ന്നു. ഒഴുകിയെത്തിയ ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് പണിപ്പെട്ടു. വേദിയില്‍ ഉപവിഷ്ടരായ നേതൃനിരയെ സംഘാടകസമിതി അംഗമായ സീതാറാം യെച്ചൂരി സദസ്സിന് പരിചയപ്പെടുത്തി. വര്‍ഗീയവിരുദ്ധ പ്രമേയം എസ്പിയുടെ രാംഗോപാല്‍ വര്‍മയും ഇംഗ്ലീഷ് പരിഭാഷ അമര്‍ജിത് കൗറും അവതരിപ്പിച്ചു. തുടര്‍ന്ന് കണ്‍വന്‍ഷന് ഔപചാരികമായി ആരംഭം കുറിക്കാന്‍ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെ യെച്ചൂരി ക്ഷണിച്ചു. ഇര്‍ഫാന്‍ പ്രസംഗമാരംഭിച്ചശേഷമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു അധ്യക്ഷന്‍ ശരത് യാദവും എത്തിയത്. ഇര്‍ഫാനുശേഷം നിതീഷ് പ്രസംഗിച്ചു. തനിക്കെതിരെ വര്‍ഗീയവാദികള്‍ ഉതിര്‍ക്കുന്ന ഓരോ വെടിയും ഉറച്ച മതനിരപേക്ഷ ബോധത്തിന്റെ കവചത്തില്‍ തട്ടി തിരിച്ച് അവര്‍ക്കുതന്നെ പ്രഹരമായി മാറുമെന്ന് നിതീഷ് പറഞ്ഞു.

തുടര്‍ന്ന് പ്രകാശ് കാരാട്ട്, മുലായംസിങ് യാദവ്, എ ബി ബര്‍ദന്‍, എച്ച് ഡി ദേവഗൗഡ, തമ്പിദുരൈ, ബാബുലാല്‍ മറാണ്ടി, പ്രഫുല്ല മഹന്ത, ബൈജേന്ദ്രനാഥ് പാണ്ഡ, പ്രകാശ് അംബേദ്കര്‍, ശരത് യാദവ്, മന്‍പ്രീത് ബാദല്‍, ദേവബ്രത ബിശ്വാസ്, ക്ഷിതി ഗോസ്വാമി, ഡി പി ത്രിപാഠി എന്നിവര്‍ സംസാരിച്ചു. വര്‍ഗീയവിരുദ്ധ പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചതോടെ കണ്‍വന്‍ഷന്‍ നടപടി പൂര്‍ത്തിയായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ ബസു, വൃന്ദ കാരാട്ട്, കെ വരദരാജന്‍, എം എ ബേബി, എ കെ പത്മനാഭന്‍, സിപിഐ എം ലോക്സഭാ നേതാവ് ബസുദേവ് ആചാര്യ, സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി, ഡി രാജ, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ പി സി തോമസ്, സ്വാമി അഗ്നിവേശ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ബംഗാളില്‍നിന്ന് ബിമന്‍ ബസുവിന്റെ നേതൃത്വത്തില്‍ നാല്‍പ്പതംഗ പ്രതിനിധി സംഘമെത്തി.

വര്‍ഗീയശക്തികളെ നിലയ്ക്കു നിര്‍ത്തുക: മുലായം

ന്യൂഡല്‍ഹി: എക്കാലവും വര്‍ഗീയതയ്ക്കെതിരെ രാജ്യത്ത് നിലയുറപ്പിച്ചത് ഇടതുപക്ഷ പാര്‍ടികളും സമാജ്വാദി പാര്‍ടിയുമാണെന്ന് മുലായംസിങ് യാദവ്. വര്‍ഗീയശക്തികള്‍ ഇപ്പോള്‍ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഉത്തര്‍പ്രദേശിലാണെന്ന് മുലായം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയത ഇളക്കിവിടാന്‍ ശ്രമിക്കുന്നവര്‍ ആരാണെന്ന് വ്യക്തമാണ്. ആഗ്ര, ഝാന്‍സി തുടങ്ങി പലയിടത്തും കുഴപ്പംസൃഷ്ടിക്കാന്‍ ശ്രമം നടന്നു. മുസഫര്‍നഗറില്‍ മാത്രം വിജയം കണ്ടു. വര്‍ഗീയശക്തികള്‍ക്കെതിരെ യുപി സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. ഇവിടെ ഒത്തുചേര്‍ന്ന 14 ശക്തികള്‍ ഒത്തുചേര്‍ന്നാല്‍ രാജ്യത്തെവിടെയും വര്‍ഗീയശക്തികള്‍ തലപൊക്കില്ല-മുലായം പറഞ്ഞു. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആഗ്രഹിച്ചിരുന്നെന്നും നിയമസഭാ സമ്മേളനമുള്ളതിനാലാണ് എത്താന്‍ കഴിയാതിരുന്നതെന്നും എഐഡിഎംകെയെ പ്രതിനിധാനംചെയ്ത തമ്പിദുരൈ പറഞ്ഞു. തുടര്‍ന്ന് ജയലളിതയുടെ സന്ദേശം വായിച്ചു. മതത്തിന്റെ പേരില്‍ വോട്ടുനേടാനുള്ള ശ്രമങ്ങളെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തണം-സന്ദേശത്തില്‍ പറഞ്ഞു. ചുഴലിക്കാറ്റിനു ശേഷമുള്ള ആശ്വാസനടപടികളുടെ തിരക്കിലായതിനാലാണ് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് എത്താനാകാതെ പോയതെന്ന് ബിജെഡി പ്രതിനിധി ബൈജയന്ത് പാണ്ഡ പറഞ്ഞു. വര്‍ഗീയശക്തികള്‍ക്കെതിരെ രാജ്യവ്യാപകമായി യോജിച്ച പോരാട്ടമാണ് വേണ്ടതെന്ന് മുന്‍പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ പറഞ്ഞു.

ഇന്ത്യ എല്ലാ മതക്കാരുടെയും രാജ്യം: ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ഒരു രാജ്യത്തിനു വേണ്ടി അവകാശവാദമുന്നയിക്കുന്നത് ശരിയല്ലെന്ന് പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. എല്ലാ മതക്കാരുടേതുമാണ് ഈ രാജ്യം. ഈ വികാരം ശക്തിപ്പെടുത്താനും ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ ഐക്യവും ഉയര്‍ത്തിപ്പിടിക്കാനും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് കണ്‍വെന്‍ഷനില്‍ അധ്യക്ഷപ്രസംഗം നടത്തവെ അദ്ദേഹം പറഞ്ഞു. 1947ല്‍ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പും ശേഷവുമായി നടന്ന വര്‍ഗീയകലാപങ്ങളില്‍ ദുരിതമനുഭവിച്ച ജനങ്ങളെ സഹായിക്കാനാണ് ഗാന്ധിജി അവസാന നാളുകള്‍ ചെലവഴിച്ചത്. മുസ്ലിം ജനതയുടെ സുരക്ഷിതത്വത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ഗാന്ധിജി ശബ്ദമുയര്‍ത്തി. അതിന്റെ പേരിലാണ് ഗാന്ധിജിയെ ഹിന്ദുത്വവാദികള്‍ കൊലപ്പെടുത്തിയത്. പിന്നീട് 1984ലും 2002ലും രാജ്യത്ത് മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതികള്‍ നടന്നു. തന്റെ 80 വര്‍ഷത്തെ ജീവിതത്തില്‍ ഇത്രയധികം പ്രമുഖ നേതാക്കളുമൊത്ത് വേദി പങ്കിടുന്നത് ആദ്യമായാണെന്നും അതിനെ ഏറെ വിലമതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കാന്‍ കൂട്ടായി പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇടതുപാര്‍ടികള്‍ക്ക് അഭിനന്ദനം

ന്യൂഡല്‍ഹി: വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തിനായി ദേശീയ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ മുന്‍കൈയെടുത്ത ഇടതുപക്ഷപാര്‍ടികളെ വിവിധ പാര്‍ടിനേതാക്കള്‍ അഭിനന്ദിച്ചു. ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ്കുമാറാണ് ആദ്യം അഭിനന്ദിച്ചത്. തുടര്‍ന്ന് സംസാരിച്ച എച്ച് ഡി ദേവഗൗഡ, മുലായംസിങ് യാദവ് തുടങ്ങിയ നേതാക്കളും ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്ന് പറഞ്ഞു. വര്‍ഗീയതയ്ക്കെതിരായി എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചവരാണ് ഇടതുപക്ഷവും സമാജ്വാദി പാര്‍ടിയുമെന്ന് മുലായംസിങ് യാദവ് ഓര്‍മിപ്പിച്ചു. ഇടതുപക്ഷത്തിന്റെയല്ല, രാജ്യത്തെ മതനിരപേക്ഷ- ജനാധിപത്യ ശക്തികളുടെ മുന്‍കൈ ഉള്ളതുകൊണ്ടാണ് ഇത്തരമൊരു കണ്‍വന്‍ഷന്‍ യാഥാര്‍ഥ്യമായതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

deshabhimani

സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണം: സുപ്രീം കോടതി

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണമെന്നും ഒരോ ഉദ്യോഗത്തിനും കാലാവധി നിശ്ചയിക്കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനുള്ള ഭരണപരിഷ്കരണ നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഏറ്റെടുക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യമടക്കം വിരമിച്ച 82 ഉദേ്യാഗസ്ഥര്‍ നല്‍കിയ പൊതുതല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയന്ത്രിക്കുന്നത് ബോര്‍ഡായിരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള നിയമനങ്ങള്‍ക്ക് പ്രത്യേക ബോര്‍ഡുകള്‍ക്ക് രൂപം നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. കേന്ദ്രത്തില്‍ കാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരുടെയും കീഴിലാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുക. ഇവര്‍ അധ്യക്ഷരായി സമിതികള്‍ രൂപവത്കരിക്കണം.

രാഷ്ട്രീയ നേതാക്കന്‍മാരുടേയും മന്ത്രിമാരുടേയും വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കീഴുദ്യോഗസ്ഥര്‍ക്കും വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കരുത്. ഏതു നിര്‍ദ്ദേശവും എഴുതിനല്‍കിയാല്‍ മാത്രം നടപടികള്‍ സ്വീകരിക്കുക. വിവരാവകാശനിയമം നിലവിലുള്ള സാഹചര്യത്തില്‍ ഇതുവളരെ പ്രധാനമാണെന്നും കോടതി പറഞ്ഞു. ഒരു തസ്തികയിലെ നിയമനത്തിന് നിശ്ചിത കാലാവധി കൊണ്ടുവരികയാണെങ്കില്‍ കാര്യക്ഷമതയും മെച്ചപ്പെട്ട സേവനവും ഭരണവും ഉറപ്പാക്കാനാവുമെന്ന് കോടതി നിരീക്ഷിച്ചു.

deshabhimani

ഉമ്മന്‍ചാണ്ടിയുടെ വീടിനു കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാര്‍; അന്വേഷണം മരവിപ്പിച്ചു

പുതുപ്പള്ളി: കോണ്‍ഗ്രസുകാരായ പ്രതികള്‍ കുടുങ്ങുമെന്നായപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിന് കല്ലെറിഞ്ഞ കേസിന്റെ അന്വേഷണം മരവിപ്പിച്ചു. സിപിഐ എം - ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നായിരുന്നു ആരോപണം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ ഓഫീസ് കാര്യങ്ങള്‍ നോക്കുന്ന പ്രധാനിയാണ് കല്ലേറ് ആസൂത്രണം ചെയ്തതെന്നും 10 ഓളം കോണ്‍ഗ്രസുകാര്‍ കൂട്ടുപ്രതികളാണെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

ഓര്‍ത്തഡോക്സ്, യാക്കോബായ സഭാതര്‍ക്കത്തില്‍ സത്യഗ്രഹമനുഷ്ഠിച്ച കാതോലിക്കാബാവായുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ മാതൃഇടവകയിലെ വിശ്വാസികള്‍ പുതുപ്പള്ളിയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഓര്‍ത്തഡോക്സ് സഭാവിശ്വാസികള്‍ ഒന്നടങ്കം എതിരായപ്പോള്‍ സഹതാപം സൃഷ്ടിക്കാനായിട്ടാണ് കല്ലേറ് നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനോട് ചോദ്യംചെയ്യലില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. 2011 ഒക്ടോബര്‍ 19ന് രാത്രി എട്ടുമണിയോടെയാണ് കല്ലേറ് ഉണ്ടായത്. പോര്‍ച്ചില്‍ കിടന്നിരുന്ന കാറിന്റെ പിന്‍വശത്തെ ചില്ലുതകര്‍ത്തു. വീടിന്റെ മുന്‍വശത്തെ ഭിത്തിയിലും കല്ലുകള്‍ പതിച്ചിരുന്നു. സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തിയ മന്ത്രി കെ സി ജോസഫ് ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും മുമ്പില്‍ സിപിഐ എം - ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്ന് ആരോപിച്ചിരുന്നു.

അന്നത്തെ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എന്‍ എം തോമസിനായിരുന്നു അന്വേഷണ ചുമതല. ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുവന്ന പൊലീസ് നായ അങ്ങാടി ഭാഗത്തെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജോജി മൈലക്കാട്ട്, ജയിസണ്‍, വര്‍ഗീസ് ജെ, കുഞ്ഞ് തലപ്പാടി സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ നാലു കെഎസ്യു വിദ്യാര്‍ഥികള്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന സമയത്ത് മുഖ്യമന്ത്രിയുടെ വീടിന് സമീപം ഉള്ള മൊബൈല്‍ ടവറില്‍ രേഖപ്പെടുത്തിയ മൊബൈല്‍ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്തത്. പുതുപ്പള്ളി വീട്ടിലെ കാര്യങ്ങള്‍ നോക്കുന്ന പ്രധാനി നാഗമ്പടത്തെ ഹോട്ടലില്‍ ഇരുന്ന് മൊബൈലില്‍ കല്ലെറിയാന്‍ നിര്‍ദേശം നല്‍കിയതും പൊലീസ് കണ്ടെത്തിയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം നാട്ടകം ഗസ്റ്റ് ഹൗസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉമ്മന്‍ചാണ്ടിയെ തെളിവുകള്‍ സഹിതം അറിയിച്ചു. ഇതോടെ അന്വേഷണം മരവിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ ചോദിക്കാന്‍ ദേശാഭിമാനി വീണ്ടും ശ്രമിച്ചിരുന്നു. അന്വേഷണം നടത്തിയിരുന്ന ഡിവൈഎസ്പി രാധാകൃഷ്ണപിള്ള ഇപ്പോള്‍ കോട്ടയത്ത് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ്. കേസന്വേഷണം എന്തായി എന്ന ചോദ്യത്തിന് അന്വേഷണച്ചുമതല ഡിവൈഎസ്പി എന്‍ എം തോമസിനാണെന്നായിരുന്നു രാധാകൃഷ്ണപിള്ളയുടെ മറുപടി. ഇക്കാര്യം അദ്ദേഹത്തിനോട് ചോദിക്കണമെന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു. എന്നാല്‍ എന്‍ എം തോമസ് ഏതാനും മാസം മുമ്പ് മരിച്ചു. എസ്പി ആയിരുന്ന രാജഗോപാലും സര്‍വീസില്‍ നിന്ന് വിരമിച്ചു.
(വി എം പ്രദീപ്)

deshabhimani

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്തു

ആലപ്പുഴ മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് പി കൃഷ്ണപിള്ള സ്മാരകം സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. കൃഷ്ണപിള്ളയുടെ ശില്‍പ്പവും അക്രമികള്‍ അടിച്ചു തകര്‍ത്തു. ശില്‍പ്പത്തിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. സ്മാരകം തീയിട്ട് നശിപ്പിക്കാനും അക്രമികള്‍ ശ്രമിച്ചു.

രാവിലെ സെക്യൂരിറ്റി ഗാര്‍ഡാണ് പൊലീസിനെ വിവരം അറിയിച്ചത്. പി കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കി സംരക്ഷിച്ചിരുന്നത്. പഴയ ഓലപ്പുര അതേപടി സ്മാരകമാക്കി സംരക്ഷിക്കുകയായിരുന്നു.

സ്മാരകം തകര്‍ത്തതിന് പിന്നില്‍ കൃഷ്ണപിള്ളയുടെ മഹത്വം അറിയാത്തവരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന അക്രമങ്ങളുടെ ഭാഗമായാണ് കൃഷ്ണപിള്ള സ്മാരകവും തകര്‍ക്കപ്പെട്ടത്. അക്രമ സംഭവത്തിന് പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തമാണ്. സിപിഐ എമ്മിലെ ഗ്രൂപ്പ് വഴക്കാണ് സ്മാരകം ആക്രമിക്കപ്പെട്ടതിന് പിന്നിലെന്ന ആലപ്പുഴ ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന വെപ്രാളം മൂലമാണ്. ഉത്തരവാദിത്വമുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ പ്രസ്താവന സംഭവത്തിന്റെ ഉത്തരവാദിത്വം ഏല്‍ക്കുന്നതിന് തുല്യമാണ്.

ആലപ്പുഴ ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി അനേകം പാര്‍ട്ടി ഓഫീസുകളാണ് കോണ്‍ഗ്രസ് ക്രിമിനലുകള്‍ തകര്‍ത്തത്. ഇതിന് നേതൃത്വം കൊടുത്തവരെ ഉടനെ പിടികൂടണം. വലിയ തോതിലുള്ള പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്ന നടപടിയാണിത്. കോണ്‍ഗ്രസുകാര്‍ കാണിക്കുന്ന തെമ്മാടിത്തത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ കഴിയാഞ്ഞിട്ടല്ല അങ്ങനെ ചെയ്താല്‍ കേരളത്തിന്റെ ചിത്രം മാറിപ്പോകുമെന്നതിനാലാണ് അതിന് മുതിരാത്തത്. കോണ്‍ഗ്രസിന്റെ ഹീനമായ പ്രകോപന മാര്‍ഗമാണിത്. പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും ഈ പ്രകോപനത്തില്‍ വീണ് പോകരുതെന്ന് പിണറായി അഭ്യര്‍ഥിച്ചു. ശക്തമായ നടപടി ആഭ്യന്തര വകുപ്പും സര്‍ക്കാരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

കൃഷ്ണപിള്ള മന്ദിരം തകര്‍ത്തതിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ശക്തമായ നടപടിയുണ്ടാകാത്ത പക്ഷം വലിയ രീതിയിലുള്ള പ്രതിഷേധത്തിന് പ്രതിപക്ഷം നേതൃത്വം നല്‍കുമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

സ്മാരകം തകര്‍ത്തത് അത്യന്തം അപലപനീയമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം റേഞ്ച് ഐജി പത്മകുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍; ഇന്ന് പ്രതിഷേധ യോഗം

ആലപ്പുഴ: പി കൃഷ്ണപിള്ള മന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വ്യാഴാഴ്ച വൈകിട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ യോഗവും ചേരും. പി കൃഷ്ണപിള്ള ഒളവില്‍ താമസിക്കുകയും പിന്നീട് പാമ്പുകടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരമാക്കി സംരക്ഷിച്ചിരുന്നത്. ഈ വീടാണ് അക്രമികസംഘം വ്യാഴാഴ്ച പുലര്‍ച്ചെ ആക്രമിച്ചത്.

deshabhimani

ജീവനക്കാരുടെ കുറവ്; സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്‍ പ്രക്ഷോഭത്തിന്

ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതില്‍ മാനേജ്മെന്റ് കാണിക്കുന്ന അലംഭാവത്തിനെതിരായും സുരക്ഷാ കാര്യത്തിലുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയും സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. 2000ല്‍ ബാങ്കിന്റെ സര്‍ക്കിള്‍ നിലവില്‍ വരുന്ന ഘട്ടത്തില്‍ 233 ശാഖകളും 2916 ക്ലറിക്കല്‍ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അന്നത്തെ ബിസിനസ് 5542 കോടിയായിരുന്നു. ഇന്ന് ശാഖകള്‍ 480 ആയി രണ്ടു അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, അഞ്ച് റീജിയണല്‍ ഓഫീസുകള്‍ ഇവ പുതുതായി ആരംഭിച്ചു. ബിസിനസ് 50,000 കോടി കടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരള സര്‍ക്കിളിന് മാത്രമായി 506 കോടി രൂപ ലാഭം നേടാനായി. ഈ സ്ഥിതിയിലും ക്ലറിക്കല്‍ ജീവനക്കാരുടെ എണ്ണത്തില്‍ ബിസിനസ്/ശാഖ വര്‍ധനയ്ക്ക് ആനുപാതികമായി വര്‍ധനവ് ഇല്ലാത്തത് ഗുരുതരമാണ്.

കേന്ദ്ര ഗവണ്‍മെന്റ് സബ്ഡിവിഷന്‍ ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്ന സംവിധാനം നിലവില്‍ വന്നതോടെ സ്റ്റേറ്റ് ബാങ്ക് ശാഖകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷവും അടുത്ത രണ്ടു വര്‍ഷവുമായി വലിയൊരു ഭാഗം ജീവനക്കാര്‍ വിരമിക്കുകയാണ്. ഈ സാഹചര്യത്തിലും പുതിയ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാങ്ക് ആരംഭിച്ചിട്ടില്ല. പല ശാഖകളിലും പൊലീസിന്റെ സഹായം പോലും തേടിക്കൊണ്ടാണ് തിരക്ക് ക്രമീകരിക്കുന്നത്. എടിഎം സംബന്ധിച്ച പരാതികള്‍ കൂടുകയാണ്. ഭൂരിഭാഗം ശാഖകളിലും വളരെ വൈകി ഇരുന്നാണ് ജീവനക്കാര്‍ പണം എണ്ണി തിട്ടപ്പെടുത്തി ജോലി പൂര്‍ത്തിയാക്കുന്നത്. 2014 മാര്‍ച്ചോടെ 1500 പേരെയെങ്കിലും കേരളത്തില്‍ പുതുതായി ബാങ്ക് നിയമിക്കേണ്ടതായിട്ടുണ്ട്. മെസഞ്ചര്‍/പ്യൂണ്‍ തസ്തികയില്‍ ഭൂരിഭാഗം ശാഖകളിലും 16 വര്‍ഷമായി പല കാരണങ്ങള്‍ പറഞ്ഞ് ബാങ്ക് നിയമനം നടത്തിയില്ല. ബാങ്കിന്റെ മുഴുവന്‍ ശാഖകളിലും സുരക്ഷ ഉറപ്പുവരുത്തുവാനും സുരക്ഷാ ജീവനക്കാരെ സ്ഥിരം നിയമനം നടത്താനും സംഘടന ആവശ്യപ്പെട്ടു. ബാങ്കിന്റെ മനുഷ്യ വിഭവ വിഭാഗത്തില്‍ സര്‍ക്കിള്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില ഉന്നത ഉദ്യോഗസ്ഥരുടെ പക്ഷപാതപരവും തൊഴിലാളി വിരുദ്ധവുമായ നടപടികള്‍ ബാങ്കിനകത്തെ സമാധാനപരമായ അന്തരീക്ഷം നശിപ്പിക്കുന്നതായും യൂണിയന്‍ ചൂണ്ടിക്കാട്ടി.

deshabhimani

ഐ ഗ്രൂപ്പിലെ അടി: ദൃക്സാക്ഷികളില്ലെന്ന് അന്വേഷണകമീഷന്‍

കെപിസിസി സെക്രട്ടറി നിര്‍വാഹകസമിതി അംഗത്തെ അടിച്ചതിന് ദൃക്സാക്ഷികളില്ലെന്ന് അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട്. അന്വേഷണം നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇരുവര്‍ക്കുമെതിലെ ചെറിയ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നുണ്ട്. സംഭവത്തിന് സാക്ഷികളായ നേതാക്കളില്‍നിന്ന് തെളിവെടുത്തതിനുശേഷമാണ് ഈ നിഗമനത്തിലെത്തിയത്. റിപ്പോര്‍ട്ട് വ്യാഴാഴ്ച കണ്ണൂരില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറുമെന്ന് സുമാ ബാലകൃഷ്ണന്‍ പറഞ്ഞു. സംഭവസമയത്ത് രമേശ് ചെന്നിത്തലയുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന്റെകൂടി അഭിപ്രായം ആരാഞ്ഞശേഷമാകും റിപ്പോര്‍ട്ട് നല്‍കുക.

നിയാസിനും ജയന്തിനും താക്കീത് നല്‍കി പ്രശ്നം അവസാനിപ്പിക്കാനാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുള്ളത്. അടിയേറ്റ നിര്‍വാഹകസമിതി അംഗം അഡ്വ. പി എം നിയാസ്, അടിച്ച കെപിസിസി സെക്രട്ടറി അഡ്വ. കെ ജയന്ത് എന്നിവരില്‍നിന്നും സുമാ ബാലകൃഷ്ണന്‍ വിവരം ശേഖരിച്ചിരുന്നു. ഇരുവരും മുന്‍നിലപാടുകളില്‍ ഉറച്ചുനിന്നപ്പോള്‍ അടിക്കുന്നത് കണ്ടില്ലെന്ന നിലപാടാണ് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഐ മൂസ, വൈസ് പ്രസിഡന്റ് ഡോ. പി കെ ചാക്കോ എന്നിവര്‍ മൊഴി കൊടുത്തത്. മൂന്നു ഭാരവാഹികളും അടി നടക്കുമ്പോള്‍ ഗസ്റ്റ് ഹൗസില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മുറിയിലുണ്ടായിരുന്നവരാണ്. അടി കണ്ടിട്ടില്ല, ഇരുവരും തര്‍ക്കിക്കുന്നത് കണ്ടു എന്നതായിരുന്നു ഇവരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയാസിനെയും ജയന്തിനെയും സംഭവത്തില്‍ തുല്യ ഉത്തരവാദികളാക്കി റിപ്പോര്‍ട്ട് തയാറാക്കിയത്. കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ ഒക്ടോബര്‍ 20-ന് രാത്രി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു അക്രമം.

deshabhimani

മോഡിയുടെ ലക്ഷ്യം ഭിന്നിപ്പിക്കല്‍: കാരാട്ട്

വര്‍ഗീയതയ്ക്കെതിരെ രാജ്യവ്യാപകമായ പോരാട്ടം ശക്തിയായി മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളും യോജിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭ്യര്‍ഥിച്ചു. ഡല്‍ഹിയില്‍ നടന്ന വര്‍ഗീയതയ്ക്കെതിരായ ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസിന്റെ കടുത്ത വര്‍ഗീയനിലപാടുകള്‍ക്കനുസരിച്ചാണ് നരേന്ദ്രമോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. താന്‍ ഹിന്ദുരാഷ്ട്രവാദിയാണെന്ന് അഭിമാനത്തോടെയാണ് മോഡി പറയുന്നത്. മോഡിയുടെ പ്രസംഗങ്ങളും നിലപാടുകളും രാജ്യത്തെ വര്‍ഗീയമായി കൂടുതല്‍ ഭഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കേരളത്തില്‍ ചേര്‍ന്ന ആര്‍എസ്എസ് ഉന്നതതലയോഗം ഹിന്ദുക്കള്‍ കൂടുതല്‍ മക്കളെ ജനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. വര്‍ഗീയകാരണം മുന്‍നിര്‍ത്തിയാണ് ഈ ആഹ്വാനം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയപ്രചാരണം ശക്തിപ്പെടുത്തിയിരിക്കയാണ് ബിജെപിയും സംഘപരിവാറും. ജമ്മു കശ്മീരിലെ കിഷ്ത്വാറിലും ബിഹാറിലെ നവാദയിലും രാജസ്ഥാനിലും ഏറ്റവുമൊടുവില്‍ മുസഫര്‍നഗറിലും കലാപമുണ്ടാക്കി. വര്‍ഗീയധ്രുവീകരണം ശക്തിപ്പെടുത്താനാണിത്. കണ്‍വന്‍ഷനില്‍ പങ്കെടുത്ത പാര്‍ടികള്‍ക്ക് വ്യത്യസ്ത നിലപാടുകളാണുള്ളതെങ്കിലും വര്‍ഗീയതയ്ക്കെതിരെ പോരാടാന്‍ ഒരേ മനസ്സാണെന്ന് ഈ പാര്‍ടികള്‍ പ്രഖ്യാപിക്കുന്നു. മതനിരപേക്ഷതയ്ക്കും ജനങ്ങളുടെ ഐക്യത്തിനും വേണ്ടിയാണ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. ഇതിന് മുന്‍കൈയെടുത്തത് ഇടതുപക്ഷം മാത്രമല്ല. മുലായംസിങ് യാദവുമായും ശരത്യാദവുമായി കൂടിയാലോചിച്ചാണ് കാര്യങ്ങള്‍ തീരുമാനിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്ന വിലക്കയറ്റത്തിനും കാര്‍ഷിക പ്രതിസന്ധിക്കും അഴിമതിക്കുമെതിരെ കര്‍ഷകരും തൊഴിലാളികളുമടക്കം വിവിധവിഭാഗങ്ങളുടെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നു. ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ നടന്ന വന്‍ ജനകീയമുന്നേറ്റത്തില്‍ ലക്ഷങ്ങളാണ് പങ്കെടുത്തത്. ജനങ്ങളുടെ ഐക്യമാണ് പ്രക്ഷോഭങ്ങളുടെ ശക്തി. ഐക്യത്തിന് ഭഭീഷണിയായ വര്‍ഗീയതയ്ക്കെതിരെ അതിശക്തമായ പോരാട്ടംവേണം- കാരാട്ട് പറഞ്ഞു. ഇന്ത്യയെ ഒന്നായി നിര്‍ത്താന്‍ പരിശ്രമിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് ഇന്ത്യയെ ഭഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയാണെന്ന് സിപിഐ നേതാവ് എ ബി ബര്‍ധന്‍ പറഞ്ഞു. ഹിന്ദുരാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്ന ഭ്രാന്തന്മാരെന്നാണ് ആര്‍എസ്എസിനെ പട്ടേല്‍ വിശേഷിപ്പിച്ചത്. വര്‍ഗീയതയ്ക്കെതിരായ പ്രവര്‍ത്തനം ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും വേണം- ബര്‍ധന്‍ പറഞ്ഞു.

deshabhimani

പി കെ ബഷീര്‍ എംഎല്‍എയെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു

കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ മുസ്ലിംലീഗ് നേതാവും ഏറനാട് എംഎല്‍എയുമായ പി കെ ബഷീറിനെ ഒഴിവാക്കി പൊലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. 15-ാം പ്രതി മേത്തല വീട്ടില്‍ മുജീബ് റഹ്മാന്‍, 17-ാം പ്രതി കീഴുപറമ്പ് മാത്തുപ്പള്ളി പുറായ സബൂര്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനുമുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ കുനിയില്‍ ഇരട്ടക്കൊലക്കേസിലെ കുറ്റപത്രം പൂര്‍ണമായി. പി കെ ബഷീറിനെതിരായ കുറ്റം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും അന്വേഷണസംഘം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടുമാസം മുമ്പാണ് വിദേശത്ത് ഒളിവിലായിരുന്ന 15-ാം പ്രതി കുനിയില്‍ കോലോത്തുംതൊടി മുജീബ് റഹ്മാനെ ഇന്റര്‍പോളിന്റെ സഹായത്തോടെ പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇരട്ടക്കൊലയിലെ പ്രതികളുമായി എംഎല്‍എക്കുള്ള പങ്കും കൊലപാതകത്തിനുമുമ്പ് 18 തവണ ഇയാള്‍ പി കെ ബഷീറിനെ ഫോണില്‍ വിളിച്ചതായും തെളിഞ്ഞിരുന്നതായി അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നു. ഈ തെളിവൊക്കെയുണ്ടായിട്ടും പ്രതിപ്പട്ടികയില്‍നിന്ന് പി കെ ബഷീറിനെ ഒഴിവാക്കിയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്ത് ഒളവില്‍ കഴിയുന്ന 17-ാം പ്രതി കോട്ട സബൂറിനെ ഇനിയും പിടികൂടിയിട്ടില്ല. മുസ്ലിംലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയുള്‍പ്പെടെ 20 മുസ്ലിംലീഗ് പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് അന്വേഷണസംഘം നേരത്തെ 836 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മൊത്തം 346 സാക്ഷികളാണ് കേസിലുള്ളത്. 2012 ജൂണ്‍ 10ന് കുനിയില്‍ അങ്ങാടിയില്‍ കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (40), സഹോദരന്‍ അബ്ദുള്‍കലാം ആസാദ് (37) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം, നിയമവിരുദ്ധമായി സംഘംചേരല്‍, മാരകായുധങ്ങള്‍ കൈവശംവയ്ക്കല്‍, ഗൂഢാലോചന, പ്രേരണാകുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നാര്‍ക്കോട്ടിക് ഡിവൈഎസ്പി എം പി മോഹനചന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

deshabhimani

കേട്ടെഴുത്തിന് "ശ്രുതിലേഖിത"; തര്‍ജമയ്ക്ക് "പരിഭാഷിക"യും

ഭാഷാ കംപ്യൂട്ടിങ് രംഗത്ത് വിസ്ഫോടനത്തിനിടയാക്കുന്ന നാല് സോഫ്റ്റ്വെയറുകള്‍ നവംബര്‍ ഒന്നിന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) തിരുവനന്തപുരം കേന്ദ്രം മലയാളത്തിന് സമര്‍പ്പിക്കും. ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം നടത്തുന്ന പരിഭാഷിക, വാക്കുകളുടെയും വാക്യങ്ങളുടെയും അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന സ്പെല്‍ചെക്കര്‍, മലയാളം ഫോണ്ടുകളുടെ രൂപകല്‍പ്പന, മലയാളം ഒസിആര്‍ തുടങ്ങിയ സോഫ്റ്റ്വെയറുകളാണ് കേരളപ്പിറവി ദിനത്തില്‍ പുറത്തിറക്കുന്നത്.

വിവര്‍ത്തനസഹായിയായ "പരിഭാഷിക"യെ പഠിപ്പിച്ചെടുത്തത് ആറുവര്‍ഷം കൊണ്ടാണ്. ഇംഗ്ലീഷ് വാക്യഘടനകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോള്‍ പ്രശ്നങ്ങള്‍ ഏറെയായിരുന്നു. ഒന്നിലേറെ വാക്കുകള്‍ ചേരുന്ന ഇംഗ്ലീഷ് നാമം "പരിഭാഷിക" ആദ്യഘട്ടത്തില്‍ വിവര്‍ത്തനം ചെയ്യുന്നത് കണ്ട് സി- ഡാക്കിലെ വിദഗ്ധര്‍ അന്തംവിട്ടു. ചൈനീസ് ഫിഷിങ് നെറ്റ് എന്ന പദം മലയാളത്തിലേക്ക് വിവര്‍ത്തനത്തിന് ശ്രമിച്ചപ്പോള്‍ ചീനവലയ്ക്ക് പകരം സോഫ്റ്റ്വെയര്‍ നല്‍കിയത് ചൈന മീന്‍വല എന്നാണ്. ഇത്തരം പ്രശ്നങ്ങള്‍ സമര്‍ഥമായി പരിഹരിക്കാന്‍ ഭാഷാവിജ്ഞാനത്തിന്റെ ആഴങ്ങളിലൂടെ എന്‍ജിനിയര്‍മാര്‍ സഞ്ചരിച്ചെന്ന് സി-ഡാക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി രമണി പറഞ്ഞു.

മലയാളത്തില്‍ എന്തുപറഞ്ഞാലും കേട്ടെഴുതുന്ന "ശ്രുതിലേഖിത"യുടെ അവസാന മിനുക്കുപണിയിലാണ് സി-ഡാക് കേന്ദ്രത്തിലെ സാങ്കേതികവിദഗ്ധര്‍. അമ്പത്തൊന്നക്ഷരാളിയെ കൂട്ടുപിടിച്ച് രണ്ട് വര്‍ഷം മുമ്പാണ് കേട്ടെഴുത്ത് സോഫ്റ്റ്വെയര്‍ നിര്‍മാണം തുടങ്ങിയത്. ചില സംസ്കൃതപദങ്ങള്‍ പറയുമ്പോള്‍ "ശ്രുതിലേഖിത"യ്ക്ക് പിണയുന്ന അക്ഷരത്തെറ്റ് കൂടി പരിഹരിക്കാനായാല്‍ മലയാളം കേട്ടെഴുത്തുകാരി ഈ വര്‍ഷംതന്നെ മലയാളത്തിന് സ്വന്തമാകും. അതിവേഗം ശ്രുതിലേഖിത കേട്ടെഴുത്തില്‍ നൂറില്‍ നൂറും നേടുമെന്ന് ഡി- ഡാക്ക് അസോസിയറ്റ് ഡയറക്ടര്‍ വി കെ ഭദ്രന്‍ പറഞ്ഞു. ശ്രേഷ്ഠഭാഷാപദവിക്ക് നേരത്തെ അര്‍ഹമായ തമിഴിനും കന്നടയ്ക്കും തെലുങ്കിനും ഒപ്പം ഭാഷാ കംപ്യൂട്ടിങ് രംഗത്ത് മലയാളത്തിന്റെയും സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളില്‍ സി-ഡാക്കിന്റെ പലതും ലക്ഷ്യത്തിലെത്തുകയാണ്.

deshabhimani

എറിഞ്ഞത് "രക്ഷിക്കാന്‍" നിര്‍ത്തിയവര്‍

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എറിയുന്നതായി മനോരമ ചാനലും ഏഷ്യാനെറ്റും വിട്ട ചിത്രത്തില്‍ കാണുന്നയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് വ്യക്തമായതോടെ ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ ശരിയാകുന്നു. രക്ഷിക്കാനെന്ന വ്യാജേന നിന്നവരാണ് കല്ലെറിഞ്ഞതെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞതോടെ തിരുവഞ്ചൂരിന്റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ശരിയായി. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിക്കൂട്ടിലായ ഉമ്മന്‍ചാണ്ടിക്കെതിരെ നടക്കുന്ന സമരത്തെ നേരിടാന്‍ പൊലീസിനെ കൂടാതെ ഗുണ്ടകളെയും ആശ്രയിച്ചിരുന്നു. ഇങ്ങനെ കൂടിനിന്നവരുടെ കൂട്ടത്തില്‍നിന്നാണ് കല്ലെറിഞ്ഞത്. എറിഞ്ഞത് കൊടികളുമായി സമരഭാഗത്ത് നിന്നവരല്ലെന്നും മറുഭാഗത്ത് നിന്നവരാണെന്നും ആഭ്യന്തരമന്ത്രിതന്നെ പറഞ്ഞിരുന്നു. ഈ ഭാഗത്ത് നിന്നത് കോണ്‍ഗ്രസുകാരാണ്. അതില്‍ കെപിസിസി ജനറല്‍ സെക്രട്ടറികൂടിയായ കെ സുധാകരന്‍ എംപിയുടെ ഗുണ്ടകളുമുണ്ടായിരുന്നു. ഈ സംഘത്തില്‍പ്പെട്ടയാളെയാണ് ചാനല്‍ദൃശ്യങ്ങളില്‍ കാണുന്നത്.

സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം ആഭ്യന്തരമന്ത്രി പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമാണ്. എറിഞ്ഞ രണ്ടുപേരെ സംഭവസ്ഥലത്ത് നിന്ന് പിടിച്ചുവെന്നും കസ്റ്റഡിയിലുള്ള അവര്‍ സിപിഐ എമ്മുകാരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഈ രണ്ട് പേരെക്കുറിച്ച് പിന്നീട് ഒരു വിവരവുമുണ്ടായില്ല. ഇവര്‍ കോണ്‍ഗ്രസുകാരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിട്ടയച്ചതാണെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. എല്‍ഡിഎഫ് സമരത്തെ കരിവാരിത്തേക്കാനും ഉമ്മന്‍ചാണ്ടിക്ക് ഇമേജ് സൃഷ്ടിക്കാനും നടത്തിയ ഗൂഢാലോചനകൂടിയാണ് തുറന്നുകാട്ടപ്പെടുന്നത്. ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കാനുള്ള കെ സുധാകരന്റെ തന്ത്രവും പിന്നിലുണ്ടെന്ന് സംശയിക്കണം.

സോളാര്‍ സമരത്തെ നേരിടാന്‍ ഉമ്മന്‍ചാണ്ടി ഗുണ്ടകളെ ഉപയോഗിച്ചത് ആദ്യമായല്ല. തലസ്ഥാനത്ത് സമരംചെയ്ത എഐവൈഎഫ് പ്രവര്‍ത്തകയെ വളഞ്ഞിട്ട് തല്ലിയത് പുതുപ്പള്ളിയില്‍നിന്ന് ഇറക്കുമതിചെയ്ത ഗുണ്ടകളായിരുന്നു. എഐവൈഎഫ് നേതാവ് കൃഷ്ണപ്രസാദിനെ ഭീകരമായി മര്‍ദിച്ചതും ഗുണ്ടാസംഘമാണ്. കടുംകോണ്‍ഗ്രസുകാരായ പോലീസുകാരെ തെരഞ്ഞുപിടിച്ചാണ് സുരക്ഷയ്ക്ക് നിയോഗിച്ചത്. തലസ്ഥാനത്ത് ആനയറയില്‍ സമാധാനപരമായി സമരത്തില്‍ പങ്കെടുത്ത യുവാവിനെ ജനനേന്ദ്രിയം അടിച്ചുതകര്‍ത്തത് പൊലീസിലെ ക്രിമിനല്‍ സംഘമാണ്. ഈ സമയത്താണ് സമരത്തില്‍ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് "ദ ഹിന്ദു" പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ടിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍. ജനസമ്പര്‍ക്ക പരിപാടികളിലും ഉമ്മന്‍ചാണ്ടിക്ക് സുരക്ഷയ്ക്കായി ഗുണ്ടകളെ നിയോഗിച്ചിരുന്നു. തലസ്ഥാനത്ത് കഴക്കൂട്ടത്തെ കെപിസിസി അംഗത്തിന്റെ ഗുണ്ടാസംഘത്തെയാണ് നിയോഗിച്ചത്. ഈ സംഘം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതിനാലാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്.

deshabhimani

"വര്‍ഗീയ വിരുദ്ധ കണ്‍വന്‍ഷന്‍ ഐക്യനിര പടുത്തുയര്‍ത്താന്‍"

ബുധനാഴ്ച ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷന്‍ രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ അടിത്തറ കാത്തുസൂക്ഷിക്കാനും വര്‍ഗീയതയ്ക്കെതിരെ ജനങ്ങളുടെ ഐക്യനിര പടുത്തുയര്‍ത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ബദലിനുവേണ്ടിയുള്ള കണ്‍വന്‍ഷനല്ല ഇത്. കണ്‍വന്‍ഷന് രാഷ്ട്രീയ അര്‍ഥങ്ങളൊന്നും കല്‍പ്പിക്കേണ്ടതുമില്ല-സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സമാജ്വാദി പാര്‍ടി നേതാവ് രാംഗോപാല്‍ യാദവ്, ജെഡിയു നേതാവ് കെ സി ത്യാഗി എംപി, സിപിഐ നേതാവ് അമര്‍ജിത് കൗര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ് വര്‍ഗീയത. ഇതിനെതിരെ ജനങ്ങളെ ഒന്നിച്ചണിനിരത്തിയില്ലെങ്കില്‍ ജനാധിപത്യ, മതനിരപേക്ഷഘടന ദുര്‍ബലമാകും. മുസഫര്‍നഗര്‍ കലാപത്തിലൂടെ വര്‍ഗീയശക്തികള്‍ ശ്രമിച്ചത് രാജ്യത്തെ ധ്രുവീകരിക്കാനാണ്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ അണിനിരത്താനാണ് കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്യുക. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമല്ലിത്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടം തെരഞ്ഞെടുപ്പിനുശേഷവും തുടരും. വര്‍ഗീയതയ്ക്കെതിരെ മതനിരപേക്ഷ- ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കാന്‍ നിരവധി പാര്‍ടികളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇത് തുടരും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന പാര്‍ടികളില്‍ ചിലത് നേരത്തെ ബിജെപിയുമായി സഹകരിച്ചിരുന്നുവെന്നത് വലിയ പ്രശ്നമായി കാണുന്നില്ല. വര്‍ഗീയത രാജ്യത്തെ ഏറ്റവും വലിയ വിപത്താണെന്ന് തിരിച്ചറിയുകയും അതിനെതിരായി നിലപാടെടുക്കുകയും ചെയ്യുന്ന പാര്‍ടികളാണ് അണിനിരക്കുന്നത്. തെരഞ്ഞെടുപ്പിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്പോഴേ ആലോചിക്കേണ്ട കാര്യമില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

മനുഷ്യനെയും രാജ്യത്തെയും രക്ഷിക്കാനാണ് കണ്‍വന്‍ഷന്‍. രാഷ്ട്രീയരംഗത്ത് നടത്തേണ്ട ഇടപെടലുകള്‍ നടത്തും. അതില്‍ നേതാക്കളെയല്ല, നയങ്ങളാണ് വിലയിരുത്തുന്നതും നിലപാടുകളെടുക്കുന്നതും. ടിഡിപി നേതാവ് ചന്ദ്രബാബുനായിഡുവുമായി സംസാരിച്ചിരുന്നു. പാര്‍ടിയില്‍ ചര്‍ച്ചചെയ്തശേഷം അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ഒന്നും അറിയിച്ചിട്ടില്ലെന്നും യെച്ചൂരി അറിയിച്ചു. വര്‍ഗീയശക്തികള്‍ക്കെതിരെ രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കാനും മതനിരപേക്ഷശക്തികളെ ഒന്നിപ്പിക്കാനുമാണ് കണ്‍വന്‍ഷനെന്നും തെരഞ്ഞെടുപ്പല്ല ലക്ഷ്യമെന്നും സമാജ്വാദി പാര്‍ടി നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു.
(വി ജയിന്‍)

deshabhimani

കോളേജുകള്‍ക്ക് പണം "റൂസ" വഴി

യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷന്‍ വഴി കോളേജുകള്‍ക്കുള്ള ധനസഹായം നിര്‍ത്തി. ഇനി കോളേജുകള്‍ക്കുള്ള മുഴുവന്‍ ധനസഹായവും ദേശീയ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉദ്ധഞ്ജര്‍ ശിക്ഷക് അഭിയാന്‍ (റൂസ) വഴി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. റൂസ വഴിയുള്ള ഫണ്ട് വിതരണത്തിന്റെ നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നതിന് ഡല്‍ഹിയില്‍ ചേര്‍ന്ന സംസ്ഥാനങ്ങളുടെ യോഗത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി കെ വേലായുധന്‍ പങ്കെടുത്തു.

മുന്‍ വര്‍ഷം യുജിസി വഴി രാജ്യത്തെ കോളേജുകള്‍ക്ക് ഗ്രാന്റായി നല്‍കാന്‍ വകയിരുത്തിയ 15000 കോടി രൂപയില്‍ 7000 കോടി രൂപയോളം ചെലവാക്കാനാകാതെപോയതും പുതിയ തീരുമാനം വേഗത്തില്‍ നടപ്പാക്കാന്‍ കാരണമായി. റൂസ വഴിയുള്ള ഫണ്ട് വിതരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 10 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ തുക കേരളത്തിന് ലഭിച്ചു. സര്‍ക്കാര്‍ തീരുമാനമുണ്ടാകാത്തതിനാല്‍ തുക ചെലവഴിച്ചിട്ടില്ല. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുഖേനയാണ് റൂസ ഫണ്ട് അനുവദിക്കുക. എല്ലാ സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ രൂപീകരിക്കണം. കേരളത്തില്‍ കൗണ്‍സില്‍ ഉണ്ടെങ്കിലും ഫണ്ട് വിതരണച്ചുമതലയില്‍ ഉണ്ടാകുന്ന നിയമപരമായ തടസ്സങ്ങള്‍ മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴിലല്ല സര്‍വകലാശാലകള്‍ എന്നതിനാല്‍ കൗണ്‍സിലിന്റെ നിലവിലെ ഘടന മതിയാകുമോ എന്നതും പരിശോധിക്കണം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മാത്രം തുക കൈകാര്യംചെയ്യുന്നതില്‍ തടസ്സങ്ങള്‍ ഏറെയാണ്. റൂസ വഴി ലഭിക്കുന്ന പണം സംസ്ഥാനത്തെ കോളേജുകള്‍ക്ക് നല്‍കണമെങ്കിലും കടമ്പകളുണ്ട്. നാക് അക്രഡിറ്റേഷനോ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അക്രഡിറ്റേഷനോ കോളേജുകള്‍ക്ക് നിര്‍ബന്ധമാണ്. നാക് അക്രഡിറ്റേഷന്‍ മാതൃകയില്‍ സംസ്ഥാനം അക്രഡിറ്റേഷന്‍ ഏര്‍പ്പെടുത്തണം. നാക് മാതൃകയില്‍ കേരളത്തില്‍ കെ- സാക് അക്രഡിറ്റേഷന്‍ എല്ലാ കോളേജുകള്‍ക്കും നല്‍കാനുള്ള പദ്ധതിക്ക് കോളേജ് വിദ്യാഭ്യാസവകുപ്പ് രൂപം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ കെ- സാക് അക്രഡിറ്റേഷന്‍ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. കൂടാതെ മുഴുവന്‍ കോളേജുകള്‍ക്കും അക്കാദമിക് കൗണ്‍സില്‍ നിര്‍ബന്ധമാണ്്. നാക്, സാക് അക്രഡിറ്റേഷനും അക്കാദമിക് കൗണ്‍സിലുകളും അധ്യാപകരുടെ തുടര്‍പഠനവും ഉറപ്പാക്കിക്കൊണ്ടുള്ള ഒരു ഡസനിലേറെ നിര്‍ബന്ധനിര്‍ദേശങ്ങള്‍ റൂസ നിര്‍ദേശിച്ചിട്ടുണ്ട്. സാക് അക്രഡിറ്റേഷന്‍ നേടാത്ത കോളേജുകള്‍ക്ക് റൂസ ഫണ്ട് കിട്ടില്ലെന്നുമാത്രമല്ല ആറുവര്‍ഷത്തിനകം നേടിയില്ലെങ്കില്‍ അംഗീകാരംതന്നെ നഷ്ടപ്പെടും. 2013 മുതലുള്ള ഒരു ഫണ്ടും യുജിസി വഴി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. യുജിസി ഫണ്ട് വിതണത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മാവികസനത്തിന് തടസ്സമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 43 എയ്ഡഡ് കോളേജുകളും 43 സര്‍ക്കാര്‍ കോളേജുകളുമാണ് നിലവില്‍ ഉള്ളത്. 11 കോളേജുകള്‍കൂടി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ദേശീയ ഉന്നത വിദ്യാഭ്യാസ പദ്ധതിയില്‍ ഇത്തവണ റൂസവഴി രാജ്യത്തെ കോളേജുകള്‍ക്ക് 22000 കോടി രൂപയാണ് നല്‍കുന്നത്.

deshabhimani

സിഎജി റിപ്പോര്‍ട്ട് പൂര്‍ണാബദ്ധമെന്ന് ജെപിസി റിപ്പോര്‍ട്ട്

ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ധനമന്ത്രി പി ചിദംബരത്തെയും പൂര്‍ണമായും കുറ്റവിമുക്തരാക്കിയ ജെപിസി റിപ്പോര്‍ട്ട് സമിതി അധ്യക്ഷന്‍ പി സി ചാക്കോ ചൊവ്വാഴ്ച സ്പീക്കര്‍ മീരാകുമാറിന് കൈമാറി. ഇടപാടില്‍ വന്‍ നഷ്ടം കണ്ടെത്തിയ സിഎജിയെ നിശിതമായി വിമര്‍ശിക്കുന്നതാണ് ചാക്കോയുടെ ഏകപക്ഷീയ റിപ്പോര്‍ട്ട്. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടെലികോം കമ്പനികള്‍ക്ക് വഴിവിട്ട് 2ജി സ്പെക്ട്രവും ലൈസന്‍സും അനുവദിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കുമേല്‍ ചുമത്തുന്ന റിപ്പോര്‍ട്ടിനോട് പ്രതിപക്ഷ കക്ഷികളും യുപിഎ ഘടകകക്ഷിയായ ഡിഎംകെയും വിയോജിച്ചു. സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി, സിപിഐ ലോക്സഭാ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത, ടി ആര്‍ ബാലു (ഡിഎംകെ), തമ്പിദുരൈ (എഐഡിഎംകെ), അര്‍ജുന്‍ചരണ്‍ സേഥി (ബിജെഡി), കല്യാണ്‍ ബാനര്‍ജി (തൃണമൂല്‍), ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, രവിശങ്കര്‍ പ്രസാദ്, ഗോപിനാഥ് മുണ്ടെ, ധര്‍മേന്ദ്ര പ്രധാന്‍, ഹരിന്‍ പാഠക് (ബിജെപി) എന്നീ അംഗങ്ങളുടെ വിയോജനക്കുറിപ്പ് റിപ്പോര്‍ട്ടിലുണ്ട്. സപ്തംബര്‍ 27ന് ചേര്‍ന്ന അവസാന ജെപിസി യോഗത്തില്‍ 11 നെതിരെ 16 വോട്ടിനാണ് റിപ്പോര്‍ട്ട് പാസാക്കിയത്. ഗോപിനാഥ് മുണ്ടെ (ബിജെപി) അസുഖം കാരണം അവസാനയോഗത്തില്‍ പങ്കെടുത്തില്ല. രാജ്യസഭയില്‍ സര്‍ക്കാര്‍ അനുകൂല എംപിമാരെ തിരുകിക്കയറ്റിയാണ് ഭൂരിപക്ഷം ഒപ്പിച്ചത്.

സിഎജിക്കെതിരെ രൂക്ഷവിമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. ഇത്രയുമധികം വ്യത്യസ്തമായ നഷ്ടക്കണക്കുകള്‍ മറ്റൊരു സിഎജി റിപ്പോര്‍ട്ടിലും അവതരിപ്പിച്ചിട്ടില്ല. ഖജനാവിന് സംഭവിച്ച നഷ്ടമെത്രയെന്ന കാര്യത്തില്‍ തര്‍ക്കം ഉയര്‍ത്തുകയല്ല സിഎജി റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും അഴിമതിരാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ മാത്രമേ റിപ്പോര്‍ട്ട് ഉപകരിക്കൂ. തെളിയിക്കപ്പെട്ട വസ്തുതകളുടെ പിന്‍ബലത്തില്‍ കൂടുതല്‍ യാഥാര്‍ഥ്യ സ്വഭാവമുള്ള കണക്കുകളിലേക്ക് സിഎജി എത്തേണ്ടിയിരുന്നെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ലൈസന്‍സ് ഫീ അടയ്ക്കുന്നതില്‍ പിഴവ് വരുത്തിയ കമ്പനികള്‍ക്ക് ഇളവ് അനുവദിക്കുകവഴി 43,523 കോടി രൂപയുടെ നഷ്ടം ഖജനാവിന് സംഭവിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. അന്ന് ധനമന്ത്രിയും ടെലികോംമന്ത്രിയും എതിര്‍ത്തിട്ടും സര്‍ക്കാര്‍ ഇളവ് നല്‍കി. രാജ പൂര്‍ണമായും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ജെപിസിയുടെ മറ്റൊരു കണ്ടെത്തല്‍. സുതാര്യത പാലിക്കുമെന്ന വാക്ക് പാലിക്കാന്‍ രാജ തയ്യാറായില്ല. സ്പെക്ട്രത്തിന് അപേക്ഷ സ്വീകരിക്കുന്നതിലെ അന്തിമ തീയതിയില്‍ അവസാനനിമിഷം മാറ്റംവരുത്തിയത് സംശയങ്ങള്‍ക്ക് ഇടയാക്കി. ടെലികോംമേഖലയുടെ വികാസവും ടെലിസാന്ദ്രത വര്‍ധിപ്പിക്കലുമായി സര്‍ക്കാരിന്റെ പരമമായ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
(എം പ്രശാന്ത്)

deshabhimani

പ്രകോപനം സൃഷ്ടിച്ചത് മുഖ്യമന്ത്രി: കോടിയേരി

കണ്ണൂരില്‍ പ്രകോപനം സൃഷ്ടിച്ചത് മുഖ്യമന്ത്രി തന്നെയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പൊലീസിനെ നിഷ്ക്രിയമാക്കി പ്രതിപക്ഷത്തിനുമേല്‍ ആരോപണം കെട്ടിവയ്ക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. മുഖ്യമന്ത്രിക്കു നേരെ ആക്രമണം നടന്നശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഒരു മണിക്കൂറോളം പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എപ്പോഴും കൂടെയുണ്ടാകേണ്ട ഗണ്‍മാന്‍ അക്രമമുണ്ടായ സമയത്ത് അദ്ദേഹത്തിന്റെ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഗണ്‍മാന്റെ സ്ഥാനത്ത് കെപിസിസി സെക്രട്ടറിയെയാണ് ഇരുത്തിയത്.

1000 പേര്‍ പങ്കെടുത്ത പൊലീസിന്റെ പരിപാടിക്ക് 1500 പൊലീസുകാരെയാണ് സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇത്രയും പൊലീസുകാരുണ്ടായിട്ടും അക്രമം തടയാന്‍ സാധിച്ചില്ല. പൊലീസുകാര്‍ നിന്ന ഭാഗത്തുനിന്നാണ് കല്ലേറുണ്ടായതെന്ന് പറഞ്ഞിട്ടും തടയാന്‍ സാധിക്കാത്തത് അത്ഭുതമാണ്. ഇടതുപക്ഷപ്രവര്‍ത്തകര്‍ നിന്ന ഭാഗത്തുനിന്നല്ല കല്ലേറുണ്ടായത്. ആരാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനു പകരം സംഭവത്തിന്റെ പേരില്‍ കണ്ണൂരില്‍ സിപിഐ എമ്മിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണെങ്കില്‍ വിലപ്പോകില്ല. പൊലീസ് ഇന്റലിജന്‍സിന് വീഴ്ചയുണ്ടായെങ്കില്‍ അത് എങ്ങനെയെന്ന് പരിശോധിക്കണം. കണ്ണൂരിലെ പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പൊലീസിനകത്ത് തന്നെയുള്ള സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ല്് സംരക്ഷിക്കാന്‍ കഴിയാത്ത പൊലീസ് എങ്ങനെയാണ് നാട് സംരക്ഷിക്കുന്നതെന്നും കോടിയേരി ചോദിച്ചു. കണ്ണൂരില്‍ സാധാരണ പരിപാടിയിലല്ല, മറിച്ച് പൊലീസിന്റെ തന്നെ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. സംഭവത്തില്‍ എങ്ങനെ വീഴ്ചയുണ്ടായി എന്നത് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എല്‍ഡിഎഫിനെതിരായ കുപ്രചാരണം പൊളിഞ്ഞു: കോടിയേരി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കണ്ണൂര്‍സംഭവത്തിന്റെ പേരില്‍ എല്‍ഡിഎഫിനും സിപിഐ എമ്മിനുമെതിരെ നടത്തുന്ന കുപ്രചാരണം പൊളിഞ്ഞെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ചമച്ച തിരക്കഥ അനുസരിച്ച് ആസൂത്രണംചെയ്തതാണ് സംഭവമെന്ന് വ്യക്തമായി. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായ കുഞ്ഞിമുഹമ്മദ് കല്ലെറിയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിരവിധി ക്രിമിനല്‍കേസിലെ പ്രതിയായ ഇയാള്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ അടുത്തയാളാണ്. ഇങ്ങനെയുള്ളയാള്‍ അവിടെ എങ്ങനെ വന്നെന്ന് പരിശോധിക്കാനോ അയാളെ ചോദ്യംചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ല. പകരം ഇരുനൂറോളം എല്‍ഡിഎഫ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

എല്‍ഡിഎഫ് സമരത്തിനിടെ കോണ്‍ഗ്രസുകാര്‍ നുഴഞ്ഞുകയറി അക്രമം നടത്തുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതല്‍ സ്വീകരിക്കാതിരുന്നത് ബോധപൂര്‍വമാണ്. വഴി ക്ലിയര്‍ചെയ്തശേഷമേ വിവിഐപിയായ മുഖ്യമന്ത്രിയെ കൊണ്ടുവരാന്‍ പാടുള്ളൂ. സമരം നടത്തുന്ന പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത് നീക്കാന്‍ പൊലീസ് തയ്യാറായില്ല. ജനക്കൂട്ടത്തിനിടയിലൂടെ സാവധാനത്തിലാണ് മുഖ്യമന്ത്രിയുടെ കാര്‍ പോയത്. ഇത്തരം അവസരത്തില്‍ സുരക്ഷയൊരുക്കി കാറിനെ വലയംചെയ്ത് റിങ് റൗണ്ട് പൊലീസ് ഉണ്ടാകണം. ഇത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത് ആരാണ്. കാറില്‍ ഗണ്‍മാന്റെ സീറ്റില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സിദ്ദിക്കിനെ ഗണ്‍മാന്റെ സീറ്റില്‍ ഇരുത്തിയത് എന്തിന്. സുരക്ഷാപാളിച്ച സൃഷ്ടിച്ചത് കോണ്‍ഗ്രസുകാര്‍ക്ക് കുഴപ്പം ഉണ്ടാക്കാനാണ്.

കല്ലെറിയുന്നതും മന്ത്രിമാരെ ആക്രമിക്കുന്നതും എല്‍ഡിഎഫ് ശൈലിയല്ല. കോണ്‍ഗ്രസിന്റേതാണ്. ചീഫ്വിപ്പ് പി സി ജോര്‍ജിനെ കല്ലും ചീമുട്ടയും എറിഞ്ഞ കോണ്‍ഗ്രസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കണ്ണൂര്‍സംഭവത്തില്‍ കോണ്‍ഗ്രസുകാരുടെ പങ്കിനെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. പൊലീസുകാരുടെ വലിയ വ്യൂഹമുള്ള പൊലീസ് ക്ലബ്ബിനു സമീപമാണ് സംഭവം നടന്നത്. എന്നിട്ടും എന്തുകൊണ്ട് പൊലീസ് ഇത് തടഞ്ഞില്ല. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍നിന്നിരുന്ന ഭാഗത്തുനിന്നല്ല കല്ലേറ് ഉണ്ടായതെന്നും തെളിഞ്ഞു. സോളാര്‍തട്ടിപ്പു കേസില്‍ മുഖം നഷ്ടപ്പെട്ട് ജനങ്ങളാല്‍ വെറുക്കപ്പെട്ട ഉമ്മന്‍ചാണ്ടി സഹതാപതരംഗം ഉണ്ടാക്കി രക്ഷപ്പെടാമോ എന്ന് നോക്കുകയാണ്. ഇത്തരം ചെപ്പടിവിദ്യകളൊന്നും വിലപ്പോകില്ല. കൂടുതല്‍ കളങ്കിതനായിരിക്കുന്ന ഉമ്മന്‍ചാണ്ടി രാജിവച്ച് പുറത്തുപോയേ മതിയാവൂ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ഉപരോധം തുടരുമെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഥ മെനയാതെ യഥാര്‍ഥ പ്രതികളെ അറസ്റ്റ്ചെയ്യണം: പിണറായി

കൊച്ചി: കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞ സംഭവത്തില്‍ കഥ മെനയാതെ പൊലീസ് യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കല്ലെറിഞ്ഞതെന്ന് തെളിഞ്ഞിരിക്കയാണ്. ഇയാള്‍ നേരത്തെ ലീഗ് ഓഫീസ് ആക്രമിച്ച കേസില്‍ പ്രതിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളുമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കേണ്ട കാര്യം എല്‍ഡിഎഫിന് ഇല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

deshabhimani

സംഘപരിവാറില്‍ പൊട്ടിത്തെറി - തല തല്ലിപ്പൊളിച്ചത് പോറ്റിവളര്‍ത്തിയവര്‍

ദേശാഭിമാനി

കല്ലേറ്: പിന്നിലാരെന്ന് ഇപ്പോള്‍ പറയാനാകില്ല - മുഖ്യമന്ത്രി

കണ്ണൂരില്‍ തനിക്കെതിരെയുണ്ടായ കല്ലേറിനു പിന്നില്‍ സിപിഐ എം നേതൃത്വമാണോ എന്ന് നേരിട്ട് കാര്യങ്ങള്‍ അറിയാതെ പറയാനാവില്ലെന്ന് മുഖ്യമന്ത്രി. അന്വേഷണത്തിലൂടെമാത്രമേ സിപിഐ എം നേതൃത്വം ഇതിനു പിന്നിലുണ്ടോ എന്ന് പറയാനാകൂ. പ്രത്യേക അന്വേഷണം നടത്താന്‍മാത്രം പ്രാധാന്യമുള്ള കാര്യമായി സംഭവത്തെ കാണുന്നില്ല. അക്രമത്തില്‍ പങ്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞതിനെ സ്വാഗതംചെയ്യുന്നു. സിപിഐ എമ്മിന് അക്രമത്തില്‍ പങ്കില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുകയും ചെയ്യുന്നു-വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

കണ്ണൂരില്‍ താന്‍ പറഞ്ഞതനുസരിച്ചാണ് പൊലീസ് നടപടി ഒഴിവാക്കിയത്. കല്ലെറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന ചാനല്‍ വാര്‍ത്തയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പറയുന്നവരുടെ വിശ്വാസ്യത നഷ്ടമാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിണറായിയുടെയും കോടിയേരിയുടെയും സന്ദര്‍ശനം തടഞ്ഞിരുന്നില്ല. അവര്‍ ആവശ്യപ്പെട്ട വേളയില്‍ വരേണ്ടെന്ന് പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടെയാണ്. നിരവധിപേര്‍ അകത്ത് കടക്കാന്‍ കഴിയാതെ പുറത്തു നില്‍ക്കുമ്പോള്‍ അവര്‍ വരുന്നത് ശരിയല്ലെന്നു തോന്നി. കണ്ണൂര്‍ സംഭവത്തിന്റെ പേരില്‍ കൂടുതല്‍ സുരക്ഷ വേണമെന്ന അഭിപ്രായമില്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കെതിരെയുള്ള ഉപരോധസമരം ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. നിയമത്തിന് അതീതമായി ആരെയും നേരിടാനുമില്ല-മുഖ്യമന്ത്രി പറഞ്ഞു.

deshabhimani

മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ഇടപെടല്‍ വ്യക്തം

സോളാര്‍ തട്ടിപ്പുകേസില്‍ ശ്രീധരന്‍ നായര്‍ സരിതയ്ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ 25ന് സമര്‍പ്പിച്ച കുറ്റപത്രത്തിലില്ല. ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴിയില്‍ പ്രതികളായ ജോപ്പനും സരിതയ്ക്കുമൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ കണ്ടതായി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ ചോദ്യംചെയ്തിട്ടും അദ്ദേഹത്തെ സാക്ഷിപ്പട്ടികയിലോ പ്രതിപ്പട്ടികയിലോ ഉള്‍പ്പെടുത്തിയിട്ടില്ല. രഹസ്യമൊഴിയെപ്പറ്റി വിശദമായിഅന്വേഷിച്ചിട്ടും കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയെ ശ്രീധരന്‍ നായര്‍ കണ്ടതായ പരാമര്‍ശമില്ലാത്തത് കേസില്‍ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ നടത്തിയ ഇടപെടല്‍ വ്യക്തമാക്കുന്നു.

പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് സരിതയും ബിജുരാധാകൃഷ്ണനും ചേര്‍ന്ന് ശ്രീധരന്‍നായരില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെന്ന കേസിലെ കുറ്റപത്രം ബുധനാഴ്ച അപേക്ഷകര്‍ക്ക് നല്‍കി. 239 പേജുള്ള കുറ്റപത്രത്തിനൊപ്പം 97 രേഖകളും സിഡിയും ഹാര്‍ഡ് ഡിസ്കുകളും ഉള്‍പ്പെടെ 9 തൊണ്ടിയുമുണ്ട്. ശ്രീധരന്‍ നായരെ സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയതായി കുറ്റപത്രത്തില്‍ പറയുന്നു. ഇവിടെവച്ച് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ജോപ്പനെ പരിചയപ്പെടുത്തി. സരിതയുടെയും ബിജുവിന്റെയും ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച്, സോളാര്‍ പാനല്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ജോപ്പന്‍ ശ്രീധരന്‍ നായരെ പ്രോത്സാഹിപ്പിച്ചു. ജോപ്പന്‍ ഉപഹാരവും കൈപ്പറ്റിയെന്നും പറയുന്നു.

മുഖ്യമന്ത്രിയെ കാണാന്‍ സരിതയും ശ്രീധരന്‍ നായരും എത്തിയതിനെക്കുറിച്ച് സെക്രട്ടറിയറ്റ് ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരോട് അന്വേഷിച്ചതായി കുറ്റപത്രത്തിലില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച വിവരവുമില്ല. 39 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരി ഷീജാദാസ്, കന്റോണ്‍മെന്റ് വനിത പൊലീസ് സ്റ്റേഷനിലെ നസീന ബീഗം എന്നിവര്‍ സാക്ഷികളാണ്. സരിതയുടെയും ബിജുവിന്റെയും ക്രിമിനല്‍ പശ്ചാത്തലം ജോപ്പനോട് പറഞ്ഞുവെന്നും ഈ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ജോപ്പന്‍ ആവശ്യപ്പെട്ടെന്നും നസീന ബീഗത്തിന്റെ മൊഴിയിലുണ്ട്. അനര്‍ട്ടിലെ മൂന്ന് ഉദ്യോഗസ്ഥര്‍ സാക്ഷിപ്പട്ടികയിലുണ്ട്. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഡോണി തോമസ് വര്‍ഗീസും പട്ടികയില്‍പ്പെടുന്നു. സരിത ഒന്നാം പ്രതിയും ബിജുരാധാകൃഷ്ണന്‍, ജോപ്പന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമായ കുറ്റപത്രത്തില്‍ വഞ്ചന, ആള്‍മാറാട്ടം, തെളിവുനശിപ്പിക്കല്‍ എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
(സി കെ അനൂപ്)

ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയിലെ പരാമര്‍ശം കുറ്റപത്രത്തിലില്ല

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രത്തില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയിലെ പരാമര്‍ശം അന്വേഷണ സംഘം മറച്ചുവെച്ചു. ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ സരിതയ്ക്കും ടെന്നി ജോപ്പനുമൊപ്പം താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇക്കാര്യമില്ല.

പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിക്കെതിരേ യാതൊരു പരാമര്‍ശവുമില്ല. പ്രതികള്‍ ഗൂഢാലോചന നടത്തിയതായി സൂചനയില്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ ശ്രീധരന്‍ നായരും ജോപ്പനുമായി കൂടിക്കാഴ്ച നടത്തിയതായും പറയുന്നുണ്ട്. അറിഞ്ഞുകൊണ്ട് പ്രതികള്‍ ശ്രീധരന്‍ നായരെ കബളിപ്പിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. വഞ്ചന, ആള്‍മാറാട്ടം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ മാത്രമാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ശ്രീധരന്‍ നായര്‍ കോടതിക്കു നല്‍കിയ രഹസ്യമൊഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

deshabhimani

കല്ലെറിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

മുഖ്യമന്ത്രിയെ കല്ലെറിയുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകനായി പൊലീസും ചാനലുകളും ചേര്‍ന്ന് അവതരിപ്പിച്ച ആള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദിനെയാണ് ടിവി ദൃശ്യങ്ങളില്‍നിന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. കൊളച്ചേരി പഞ്ചായത്തിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുസ്ലിംലീഗ് ഓഫീസ് തീ വച്ചതടക്കം വിവിധ ക്രിമിനല്‍ സംഭവങ്ങളില്‍ പങ്കാളിയുമാണ് കുഞ്ഞിമുഹമ്മദ്.

മുഖ്യമന്ത്രിയുടെ കാറിന് കല്ലെറിഞ്ഞത് എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് സ്ഥാപിക്കാന്‍ പൊലീസാണ് ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് നല്‍കിയത്. ഏഷ്യാനെറ്റും മനോരമയുമടക്കമുള്ള പ്രധാന ചാനലുകള്‍ നുണക്കഥയേറ്റെടുത്ത് തിങ്കളാഴ്ചമുതല്‍ എല്‍ഡിഎഫിനെതിരെ പച്ചക്കള്ളം പ്രചരിപ്പിച്ചു. പൊലീസ് നല്‍കിയ ദൃശ്യങ്ങള്‍ തുടര്‍ച്ചയായി കാണിച്ചു. "ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയെ കല്ലെറിയുന്നു"വെന്ന അടിക്കുറിപ്പോടെ മനോരമ ഓണ്‍ലൈനില്‍ വന്ന കുഞ്ഞിമുഹമ്മദിന്റെ ചിത്രം യുട്യൂബിലുംഫെയ്സ് ബുക്കിലുമൊക്കെ പ്രചരിക്കുന്നതിനിടെയാണ് നാട്ടുകാര്‍ "യഥാര്‍ഥ പ്രതിയെ" തിരിച്ചറിഞ്ഞത്. കുഞ്ഞിമുഹമ്മദിനൊപ്പം ഡിസിസി അംഗവും നടുവില്‍ പഞ്ചായത്ത് അംഗവുമായ ബേബി ഓടംപള്ളിയെയും കാണാം.

കൈരളി- പീപ്പിള്‍ ചാനലാണ് പ്രമുഖ ചാനലുകളുടെ "ഉമ്മന്‍ചാണ്ടി സേവ" പൊളിച്ച് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. വാര്‍ത്ത വന്ന് ഒരുമണിക്കുറിനകം കോണ്‍ഗ്രസുകാര്‍ കുഞ്ഞിമുഹമ്മദിനെ ഡിസിസി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കല്ലെറിഞ്ഞെന്ന് സമ്മതിച്ച ഇയാള്‍ മുഖ്യമന്ത്രിയെയല്ല, എല്‍ഡിഎഫ് പ്രവര്‍ത്തകരെയാണ് എറിഞ്ഞതെന്നാണ് അവകാശപ്പെട്ടത്. എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സമരത്തില്‍ എന്തിന് നുഴഞ്ഞുകയറിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല. വാര്‍ത്ത വന്നയുടന്‍ ഡിസിസി ഓഫീസില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇയാളുമായുള്ള ബന്ധവും വെളിപ്പെട്ടു. ഗ്രൂപ്പുവഴക്കിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ പി പ്രഭാകരനെ ഗ്രാമസഭയില്‍ വച്ച് മര്‍ദിച്ച കേസിലും കുഞ്ഞിമുഹമ്മദ് പ്രതിയാണ്. ഇയാളുടെ അടുത്തബന്ധു യാഹ്യ കെ സുധാകരന്റെ ഗുണ്ടാസംഘാംഗമാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തതുപോലെ കോണ്‍ഗ്രസ് ക്രിമിനലുകളും ക്വട്ടേഷന്‍ സംഘാംഗങ്ങളും എല്‍ഡിഎഫ് സമരത്തിലേക്ക് നുഴഞ്ഞുകയറിയെന്നതിന്റെ വ്യക്തമായ തെളിവാണിത്. സമാധാനപരമായ സമരത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചതും മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതും ആരെന്ന് തെളിയുകയാണ്.

deshabhimani

Wednesday, October 30, 2013

വര്‍ഗീയതയെ തള്ളി ഐക്യം കാക്കുക

വര്‍ഗീയശക്തികളെ തള്ളിക്കളഞ്ഞ് മൈത്രിയും ഐക്യവും കാത്തുസൂക്ഷിക്കാനുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളോടും ഡല്‍ഹിയില്‍ നടന്ന കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്തു. "വര്‍ഗീയതക്കെതിരെ ജനങ്ങളുടെ ഐക്യം" എന്ന മുദ്രാവാക്യമുയര്‍ത്തി താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ ആവേശത്തോടെയാണ് പ്രമേയം അംഗീകരിച്ചത്.
സമീപകാല ചരിത്രത്തിലെ സുപ്രധാന അധ്യായമായ കണ്‍വന്‍ഷനില്‍ സമാജ്വാദി പാര്‍ടി നേതാവ് രാംഗോപാല്‍ യാദവ് പ്രമേയം അവതരിപ്പിച്ചു. വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ അധ്യക്ഷപ്രസംഗത്തോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിച്ചത്. 14 കക്ഷികള്‍ പങ്കെടുത്ത കണ്‍വന്‍ഷന്റെ സമാപനം കുറിച്ച് പ്രമേയം അംഗീകരിക്കാന്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു. കരഘോഷങ്ങളോടെയാണ് പ്രമേയം അംഗീകരിച്ചത്. നാലു സംസ്ഥാനത്തെ ഭരണകക്ഷികളും അഞ്ചു സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ടികളും കണ്‍വന്‍ഷന് എത്തി. ഒപ്പം യുപിഎ ഘടകകക്ഷി എന്‍സിപിയും. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സമാജ്വാദി പാര്‍ടി, ജെഡിയു, ജെഡിഎസ്, എഐഎഡിഎംകെ, ബിജെഡി, ജാര്‍ഖണ്ഡ് വികാസ് മഞ്ച്, അസം ഗണ പരിഷത്, എന്‍സിപി, ബി ആര്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന ഭാരിപ ബഹുജന്‍ മഹാസംഘ്, പഞ്ചാബ് പീപ്പിള്‍സ് പാര്‍ടി എന്നിവയാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. മുന്നൂറോളം ലോക്സഭാ സീറ്റില്‍ നിര്‍ണായകസ്വാധീനമുള്ള കക്ഷികളാണിത്.

പ്രമേയത്തിന്റെ പൂര്‍ണരൂപം: 

വിവിധ മതങ്ങള്‍, ഭാഷകള്‍, ജാതികള്‍, സംസ്കാരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഐക്യമാണ് ഈ വൈവിധ്യത്തിന്റെ അന്തര്‍ധാര. ജനങ്ങള്‍ക്കിടയിലുള്ള ഐക്യമാണ് നമ്മെ ഇന്ത്യക്കാരാക്കുന്നത്. രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം വര്‍ഗീയശക്തികളില്‍ നിന്ന് വെല്ലുവിളി നേരിടുകയാണ്. ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, മറ്റ് മതങ്ങള്‍ എന്നിവയിലുള്ള ഇന്ത്യക്കാര്‍ ഒറ്റക്കെട്ടായാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്. വര്‍ഗീയ ആശയങ്ങളും വര്‍ഗീയസംഘടനകളും അപ്പോള്‍ മാറിനിന്നു. അവര്‍ ജനങ്ങളെ ഭഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. വര്‍ഗീയ ആശയങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണ് ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായത്. ഇപ്പോള്‍ വര്‍ഗീയശക്തികള്‍ ഒരിക്കല്‍ക്കൂടി വര്‍ഗീയപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വര്‍ഗീയപ്രചാരണം ശക്തമാക്കുകയാണ്. ഇതിന്റെ ഫലമായി വിവിധ ഭാഗങ്ങളില്‍ വര്‍ഗീയകലാപമുണ്ടായി. മുസഫര്‍നഗറിലെ കലാപം വ്യക്തമായ ഉദാഹരണം. എല്ലാ തരത്തിലുമുള്ള വര്‍ഗീയശക്തികളെയും ഒന്നിച്ചുനിന്ന് ചെറുത്ത് ജനങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് മതനിരപേക്ഷ-ജനാധിപത്യ ശക്തികളുടെ ചുമതലയാണ്. അതിനുള്ള ശ്രമം ശക്തമാക്കണം. വിവിധവിഭാഗങ്ങള്‍ തമ്മിലുള്ള മൈത്രിയും രാജ്യത്തിന്റെ വൈവിധ്യസമ്പൂര്‍ണമായ സംസ്കാരവും കാത്തുസൂക്ഷിക്കാനും ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്താനും മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും സജീവമായി രംഗത്തിറങ്ങണം- പ്രമേയം ആഹ്വാനംചെയ്തു.

യോഗത്തില്‍ സംസാരിച്ച എല്ലാ നേതാക്കളും പ്രമേയത്തിന് പൂര്‍ണ പിന്തുണ നല്‍കി.

deshabhimani

ദക്ഷിണമേഖലാ വനം സര്‍ക്കിള്‍ ഓഫീസ് കൊല്ലത്തുനിന്നു മാറ്റാന്‍ ഗൂഢനീക്കം

കാല്‍നൂറ്റാണ്ടിലേറെയായി കൊല്ലത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വനംവകുപ്പിന്റെ കൊല്ലം മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസ് പത്തനാപുരത്ത് സ്വകാര്യ ലോഡ്ജിലേക്കു മാറ്റാന്‍ ശ്രമം. നേരത്തെ വനംമന്ത്രിയായിരുന്ന പത്തനാപുരം എംഎല്‍എ കെ ബി ഗണേശ്കുമാര്‍ ആണ് ഈ നീക്കത്തിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നു. കൊല്ലത്ത് ചിന്നക്കടയില്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വനശ്രീ കോപ്ലക്സില്‍ 25 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ ഓഫീസ് കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ചേരുന്ന ദക്ഷിണമേഖലാ കേന്ദ്രമാണ്. വനംവകുപ്പിന്റെ സ്വന്തമായ വനശ്രീ കോംപ്ലക്സ് സ്ഥാപിക്കുന്നതിനും മുമ്പ് ബ്രിട്ടീഷുകാരുടെ കാലത്തും ഈ ഓഫീസ് കൊല്ലത്തു പ്രവര്‍ത്തിച്ചു. ദക്ഷിണമേഖലാ വനം സര്‍ക്കിള്‍ ഓഫീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ 40 ജീവനക്കാര്‍ ഉണ്ട്. വനം സര്‍ക്കിളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ജനങ്ങള്‍ ബന്ധപ്പെടുന്നത് ഈ മേഖലാകേന്ദ്രത്തിലാണ്. എന്തുകൊണ്ടും സൗകര്യപ്രദമായ കൊല്ലത്തെ ഓഫീസാണ് കെ ബി ഗണേശ്കുമാര്‍ തന്നിഷ്ടപ്രകാരം പത്തനാപുരത്തേക്കു മാറ്റാന്‍ ശ്രമിക്കുന്നത്. അവിടെ സ്വകാര്യ ലോഡ്ജില്‍ വാടകയ്ക്കാണ് ആദ്യം ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. പിന്നീട് വനംവകുപ്പിന്റെ നാലുകോടി രൂപ ചെലവിട്ട് സ്വന്തമായി കെട്ടിടം പണിത് അവിടേക്കു മാറ്റാനാണ് എംഎല്‍എ ചരടുവലിക്കുന്നത്. ഇതു വന്‍അഴിമതിക്കാണെന്നും ആക്ഷേപമുയര്‍ന്നു. ഗണേശ്കുമാറിന്റെ സ്വാര്‍ഥതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നീക്കം മാത്രമാണ് ഇതെന്നു ജീവനക്കാര്‍ ആരോപിക്കുന്നു.

കൊല്ലത്തെ കേന്ദ്രം പത്തനാപുരത്തേക്കു മാറ്റിയശേഷം പത്തനാപുരം വനംഡിപ്പോ വളപ്പില്‍ സ്വന്തംകെട്ടിടം പണിഞ്ഞ് അവിടെ പ്രവര്‍ത്തനം തുടങ്ങാനാണ് പരിപാടി. ഇതിനു വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നു വ്യക്തം. അതുവരെ സ്വകാര്യ ലോഡ്ജില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കും. വാടകയിനത്തില്‍ ഭീമമായ തുക ഖജനാവില്‍നിന്നു ചോരും. ജില്ലാ ആസ്ഥാനത്തെ സ്വന്തം കെട്ടിടത്തില്‍നിന്നു വിദൂരപ്രദേശത്തെ വാടകക്കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാനുള്ള നീക്കം ദുരൂഹമാണ്. ഇത് ഒട്ടേറെ സംശയങ്ങള്‍ക്കും ഇടനല്‍കുന്നു. കൊല്ലത്തെ ഓഫീസില്‍ വന്നു തിരികെ പോകുന്നതിനു ജീവനക്കാര്‍ക്കും സാധാരണക്കാര്‍ക്കും വളരെ സൗകര്യമുണ്ട്. ഇവിടെ ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് സൗകര്യവും ലഭ്യമാണ്. പത്തനാപുരത്തേക്കു മാറ്റിയാല്‍ ഇതൊക്കെ നഷ്ടപ്പെടുമെന്ന ആശങ്കയും ഉണ്ട്.
(എം സുരേന്ദ്രന്‍)

deshabhimani

വൈദ്യതി ബോര്‍ഡ് കമ്പനിയാക്കാന്‍ മന്ത്രിസഭയുടെ അനുമതി

കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതിനായി നിയമനിര്‍മാണമുണ്ടാവില്ല. ബോര്‍ഡിനെ മൂന്നു സബ് കമ്പനികളാക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യതകള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുകയാണ്. ഇത് തിരികെ കമ്പനിയില്‍ നിക്ഷിപ്തമാക്കും. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് കമ്പനിവത്കരണം.

കൊലപാതകക്കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷയനുഭവിക്കുന്ന മെല്‍വിന്‍ പാദുവയടക്കം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 22 തടവുകാരെ മോചിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ഗവര്‍ണറുടെ അംഗീകാരത്തിന് നല്‍കും. ഗവര്‍ണര്‍ അംഗീകരിക്കുന്നതനുസരിച്ച് ഇവരുടെ ജയില്‍ മോചനം സാധ്യമാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ജയില്‍ ഉപദേശകസമിതിയോഗം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. കൊലപാതകക്കേസില്‍ 24 വര്‍ഷമായി മെല്‍വിന്‍ പാദുവ ജീവപര്യന്തം ശിക്ഷയനുഭവിച്ചുവരികയാണ്.

പാലാ മീനച്ചില്‍ സ്വദേശി മേസ്ത്രി ബാലന്‍, കൊയിലാണ്ടി ചാത്തനാരി വാസു, ജോസഫ് എന്ന സോജന്‍, കടുങ്ങോന്‍ കുഞ്ഞിക്കണ്ണന്‍, മകന്‍ മുരളീധരന്‍ തുടങ്ങി 22 പേരെയാണ് യോഗം മോചിപ്പിക്കാന്‍ ശുപാര്‍ശചെയ്തത്. മറ്റുള്ളവരുടെ പേരുകള്‍ പുറത്തു വിട്ടിട്ടില്ല.

deshabhimani

പ്ലീനം പാര്‍ടിയുടെ കരുത്ത് കൂട്ടും

സിപിഐ എമ്മിന്റെ കരുത്തും തിളക്കവും വര്‍ധിപ്പിക്കാനാണ് പാലക്കാട്ട് പ്ലീനം ചേരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നവംബര്‍ 27, 28, 29 തീയതികളില്‍ ചേരുന്ന സംസ്ഥാന പ്ലീനം സ്വാഗതസംഘരൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചചെയ്ത സംഘടനാകാര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. സംസ്ഥാന കമ്മിറ്റി പാര്‍ടിക്കകത്ത് അത്തരം പരിശോധന നടത്തി. അത് പൂര്‍ണതയിലെത്തിക്കാനാണ് സവിശേഷസമ്മേളനം ചേരാന്‍ തീരുമാനിച്ചത്.

പ്രത്യയശാസ്ത്രപ്രശ്നം, രാഷ്ട്രീയപ്രശ്നം, പ്രത്യേക പ്രശ്നം എന്നിവ ഉയര്‍ന്നാല്‍ അത് ചര്‍ച്ച ചെയ്യാനാണ് സാധാരണയായി വിശേഷാല്‍സമ്മേളനം ചേരാറുള്ളത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്ന് പിരിഞ്ഞശേഷം, ഏഴാം പാര്‍ടി കോണ്‍ഗ്രസ് പരിപാടി അംഗീകരിക്കുന്നതിനായി അന്ന് ലോകരംഗത്ത് ഉയര്‍ന്നുനിന്ന പ്രത്യേക പ്രശ്നങ്ങള്‍ പാര്‍ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യാന്‍ സമയം ലഭിക്കാതിരുന്നതിനാലാണ് ബര്‍ധന്‍ പ്ലീനം ചേര്‍ന്നത്. ബഹുജന വിപ്ലവപാര്‍ടിയുടെ സംഘടനാരൂപം എങ്ങനെയായിരിക്കണമെന്നതായിരുന്നു സാല്‍ക്കിയ പ്ലീനം ചര്‍ച്ച ചെയ്തത്. ഈ രണ്ടു പ്ലീനമാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രധാനപ്പെട്ടവ.

സിപിഐ എം രൂപീകൃതമായ ശേഷം 1968 ജനുവരി രണ്ടുമുതല്‍ ഏഴുവരെ എറണാകുളത്താണ് സംസ്ഥാനത്തെ ആദ്യപ്ലീനം ചേര്‍ന്നത്. പ്രത്യയശാസ്ത്രരേഖയുടെ കരട്ചര്‍ച്ച, പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ച എന്നിവയ്ക്കും കമ്മിറ്റിയെ തെരഞ്ഞെടുക്കാനും കേന്ദ്രകമ്മിറ്റ അനുമതി നല്‍കിയിരുന്നു. കേരളത്തില്‍നിന്നുള്ള പി ബി അംഗങ്ങളായ ഇ എംഎസ്, എ കെ ജി എന്നിവര്‍ക്കു പുറമേ ജനറല്‍സെക്രട്ടറി പി സുന്ദരയ്യ, ബസവ പുന്നയ്യ, പി രാമമൂര്‍ത്തി എന്നിവരും പ്ലീനത്തില്‍ പങ്കെടുത്തു. പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കാണ് പ്ലീനം മുന്‍തൂക്കം നല്‍കിയത്. തലശേരിയില്‍ 1970 ഡിസംബര്‍ മൂന്നു മുതല്‍ അഞ്ച്വരെയായിരുന്നു മറ്റൊരു പ്ലീനം. അഖിലേന്ത്യാതലത്തിലുള്ള സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ നിലയായിരുന്നു സമ്മേളനം ചര്‍ച്ച ചെയ്തത്.

ഒപ്പം 1967ല്‍ അധികാരത്തില്‍വന്ന സപ്തകക്ഷി മുന്നണിസര്‍ക്കാരിന്റെ 1969ലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യവും ചര്‍ച്ച ചെയ്തു. പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളോടുള്ള സമീപനം, പാര്‍ടി അടിത്തറ വികസിപ്പിക്കല്‍, പാര്‍ടിയോടൊപ്പം പുതിയ രാഷ്ട്രീയ കക്ഷികളെ ഏകോപിപ്പിക്കാന്‍ എന്തു ചെയ്യണം, പാര്‍ടി ശത്രുക്കള്‍ അഴിച്ചുവിടുന്ന ആശയരംഗത്തെ പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള പോരാട്ടം എന്നിവയും ചര്‍ച്ച ചെയ്തു. പാര്‍ടി പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന സാഹചര്യമായതിനാല്‍ അതിനെ എങ്ങനെ ചെറുക്കണം, റിവിഷനിസത്തിന് എതിരായ സമരം, കോണ്‍ഗ്രസിലുണ്ടായിരുന്ന പിളര്‍പ്പിനെ എങ്ങനെ സമീപിക്കണംഎന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു. ആ ഘട്ടത്തില്‍ സാമ്പത്തികരംഗത്ത് ഉയര്‍ന്ന പ്രശ്നങ്ങള്‍ രാഷ്ട്രീയരംഗത്തും ഉയരുമെന്നു കണ്ട് ബഹുജനപ്രസ്ഥാനത്തെ വളര്‍ത്താന്‍ പാര്‍ടിക്ക് കഴിയണമെന്നും പ്ലീനം വിലയിരുത്തി. ഒടുവില്‍ 1981 ഏപ്രില്‍ നാല്മുതല്‍ ഒമ്പത്വരെ തിരുവനന്തപുരത്ത് ചേര്‍ന്ന പ്ലീനത്തില്‍ സംഘടനാരംഗത്തെ അടിയന്തരകടമകള്‍ക്ക് ഏകീകൃതരൂപം നല്‍കിയതെന്നും പിണറായി പറഞ്ഞു.

സിപിഐ എം സംസ്ഥാന പ്ലീനം: സംഘാടകസമിതി രൂപീകരിച്ചു

പാലക്കാട്: സിപിഐ എം സംസ്ഥാന പ്ലീനം ചരിത്രസംഭവമാക്കാന്‍ പാലക്കാട്ട് ഒരുക്കം തുടങ്ങി. നവംബര്‍ 27,28,29 തീയതികളില്‍ പാലക്കാട് ടൗണ്‍ ഹാളിലാണ് പ്ലീനം നടക്കുക. 400 പേര്‍ പങ്കെടുക്കും. 29ന് സമാപനറാലിയില്‍ രണ്ടുലക്ഷംപേര്‍ അണിനിരക്കും. പാര്‍ട്ടിയുടെ പ്രത്യേക സമ്മേളനമായ പ്ലീനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. പ്ലീനം നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ എംഎല്‍എ വിശദീകരിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ സ്വാഗതവും ഏരിയ സെക്രട്ടറി എം നാരായണന്‍ നന്ദിയും പറഞ്ഞു. രണ്ടായിരംപേരെ അംഗങ്ങളാക്കിയുള്ള വിപുലമായ സ്വാഗതസംഘത്തിനാണ് രൂപം നല്‍കിയത്. ഭാരവാഹികള്‍: എ കെ ബാലന്‍ എംഎല്‍എ(ചെയര്‍മാന്‍), ടി ശിവദാസമേനോന്‍, എം ചന്ദ്രന്‍, എം ബി രാജേഷ് എംപി (വൈസ് ചെയര്‍മാന്മാര്‍), സി കെ രാജേന്ദ്രന്‍(ജനറല്‍കണ്‍വീനര്‍), പി ഉണ്ണി, സി ടി കൃഷ്ണന്‍, പി കെ ബിജു എംപി (കണ്‍വീനര്‍മാര്‍).

deshabhimani

മതനിരപേക്ഷതയ്ക്കായി വര്‍ഗീയവിരുദ്ധ കണ്‍വെന്‍ഷന്‍

രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ അടിത്തറ കാത്തുസൂക്ഷിക്കാനും വര്‍ഗീയതയ്ക്കെതിരെ ജനങ്ങളുടെ ഐക്യനിര പടുത്തുയര്‍ത്താനുമായി സംഘടിപ്പിക്കുന്ന വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ നടന്നു. മതനിരപേക്ഷത സംരക്ഷിക്കാനുള്ള പ്രമേയം കണ്‍വെന്‍ഷനില്‍ അവതരിപ്പിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവാണ് പ്രമേയം അവതരിപ്പിച്ചത്.

നരേന്ദ്ര മോഡി ഇന്ത്യയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് കണ്‍വെന്‍ഷനില്‍ സംസാരിച്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഹിന്ദുരാഷ്ട്രവാദിയെന്ന മേഡിയുടെ നിലപാട് ഇന്ത്യയെ വര്‍ഗീയമായി വിഭജിക്കാനാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാര്‍, മുലായം സിങ്ങ്, ദേവഗൗഡ തുടങ്ങിയ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയാണ് വര്‍ഗീയത. ഇതിനെതിരെ ജനങ്ങളെ ഒന്നിച്ചണിനിരത്തിയില്ലെങ്കില്‍ ജനാധിപത്യ, മതനിരപേക്ഷഘടന ദുര്‍ബലമാകും. മുസഫര്‍നഗര്‍ കലാപത്തിലൂടെ വര്‍ഗീയശക്തികള്‍ ശ്രമിച്ചത് രാജ്യത്തെ ധ്രുവീകരിക്കാനാണ്. ഈ സാഹചര്യത്തില്‍ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ അണിനിരത്താനാണ് കണ്‍വന്‍ഷന്‍ ആഹ്വാനംചെയ്യുക.

തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമല്ലിത്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടം തെരഞ്ഞെടുപ്പിനുശേഷവും തുടരും. മനുഷ്യനെയും രാജ്യത്തെയും രക്ഷിക്കാനാണ് കണ്‍വന്‍ഷന്‍. രാഷ്ട്രീയരംഗത്ത് നടത്തേണ്ട ഇടപെടലുകള്‍ നടത്തും. അതില്‍ നേതാക്കളെയല്ല, നയങ്ങളാണ് വിലയിരുത്തുന്നതും നിലപാടുകളെടുക്കുന്നതും.

deshabhimani

കല്ലെറിയാന്‍ കോണ്‍ഗ്രസുകാരന്‍; ദൃശ്യങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയുടെ കാറിനുനേരെ കല്ലെറിയുന്ന ഡിവൈഎഫ് പ്രവര്‍ത്തകനായി ചാനലുകള്‍ അവതരിപ്പിച്ചയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് വ്യക്തമായി. കൊളച്ചേരി പള്ളിപ്പറമ്പില്‍ കുഞ്ഞിമുഹമ്മദിനെയാണ് ടിവി ദൃശ്യങ്ങളില്‍ നിന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഇയാള്‍ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എല്‍ഡിഎഫ് ജാഥയ്ക്കിടെ നുഴഞ്ഞുകയറി കോണ്‍ഗ്രസുകാര്‍ കുഴപ്പമുണ്ടാക്കിയതായി എല്‍ഡിഎഫ് ആരോപിച്ചിരുന്നു. നുഴഞ്ഞുകയറ്റത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. കുഞ്ഞുമുഹമ്മദ് കോണ്‍ഗ്രസുകാരനാണെന്ന ആക്ഷേപം കണ്ണുര്‍ ഡിസിസി നിഷേധിച്ചിട്ടില്ല. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ "എല്ലാ ഗേറ്റും ഉപരോധിച്ചത് കുഞ്ഞുമുഹമ്മദ് അല്ലല്ലോ" എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

deshabhimani

ഡീസല്‍ വില നിയന്ത്രണം എടുത്ത് കളയല്‍: പരീഖ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കില്ല

ദേശാഭിമാനി

ഒരു സ്ഥാനാര്‍ഥി മാത്രമെങ്കില്‍ "നോട്ട" ഇല്ല

നിഷേധവോട്ടിന് അവസരം നല്‍കുന്ന നോട്ട ബട്ടണ്‍ വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാപിച്ച ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ മത്സരരംഗത്ത് ഒരു സ്ഥാനാര്‍ഥി മാത്രമാണെങ്കില്‍ ആ സ്ഥാനാര്‍ഥിയെ വിജയിയായി റിട്ടേണിങ് ഓഫീസര്‍ക്ക് പ്രഖ്യാപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദമാക്കി. നിഷേധവോട്ടിന് അവസരം നല്‍കിയുള്ള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീക്കിയുള്ള വിശദീകരണത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യം അറിയിച്ചത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു സ്ഥാനാര്‍ഥി മാത്രം വരുന്ന സാഹചര്യങ്ങളില്‍ നോട്ട ഉപാധി പ്രസക്തമല്ലെന്ന് കമീഷന്‍ അറിയിച്ചു. നിഷേധവോട്ടാണ് കൂടുതലെങ്കില്‍ പോലും കൂടുതല്‍ വോട്ടുകിട്ടിയ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കും- കമീഷന്‍ പറഞ്ഞു.

deshabhimani

ഉമ്മന്‍ചാണ്ടി "ക്ലീന്‍ചിറ്റ്" നല്‍കി; പൊലീസ്രാജിന് വീര്യവും

കണ്ണൂരില്‍ പൊലീസ് നടപടി തടഞ്ഞത് താനാണെന്ന് ഉമ്മന്‍ചാണ്ടി ക്ലീന്‍ചിറ്റ് നല്‍കിയതിന്റെ ലക്ഷ്യം പൊലീസ് രാജിന് ശക്തിപകരാനെന്ന് വ്യക്തം. കണ്ടാലറിയുന്ന ആയിരം പേരെ പ്രതിചേര്‍ത്ത കേസില്‍ കിരാതമായ പൊലീസ് വേട്ടയാണ് നടക്കുന്നത്. അവസരം ഉപയോഗിച്ച് ഇടതുപക്ഷപ്രസ്ഥാനത്തെ അടിച്ചമര്‍ത്താമെന്ന വ്യാമോഹവും ഇതിനു പിന്നിലുണ്ട്. സുരക്ഷാപാളിച്ചയുടെ പേരില്‍ സ്ഥലംമാറ്റവും സസ്പെന്‍ഷനും പ്രതീക്ഷിച്ചിരുന്ന ഉന്നത പൊലീസുകാര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം വര്‍ധിതവീര്യം നല്‍കി. "പ്രതികള്‍" ക്കായുള്ള വേട്ടക്കും ശക്തി കൂടി.

ഗണ്‍മാനെ പിന്‍സീറ്റിലിരുത്തി മുന്‍സീറ്റില്‍ സിദ്ദിഖിനെ ഇരുത്തിയ നടപടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിമര്‍ശിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടി പൊലീസിനെ ന്യായീകരിച്ചത്. ഇതിനിടെഐജി സുരേഷ്രാജ് പുരോഹിത്, ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍, ജില്ലാ സ്പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി മുരളീധരന്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ എന്നിവരെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് മേളയില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് പൊലീസിലും അഭിപ്രായമുണ്ട്. സേനയ്ക്ക് കടുത്ത നാണക്കേടാണ് ഇത സമ്മാനിച്ചതെന്നാണ് വാദം.

ആയിരം പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് 18 പേരെ ജയിലലടച്ചു. നിരവധി പേര്‍ കസ്റ്റഡിയിലാണ്. മറ്റുള്ളവര്‍ക്കായി രാപ്പകല്‍ പൊലീസ് വീടുകയറുകയാണ്. സംശയമുള്ളവരെതേടിയുള്ള വേട്ടയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളെപ്പോലും ഒഴിവാക്കുന്നില്ല. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയാണ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. തങ്ങളുടെ ജാഗ്രത തെളിയിക്കാന്‍ പൊലീസ് വിശദമായ നടപടികളാരംഭിച്ചു. കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ പുനരാവര്‍ത്തിക്കുകയും ചെയ്തു. കാള്‍ടെക്സുമുതല്‍ പൊലീസ് മൈതാനി വരെ ഇന്നോവ കാര്‍ ഓടിച്ചു. എഡിജിപി ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവരാണ് കാറിലുണ്ടായിരുന്നത്. മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവയുടെ ഡ്രൈവറില്‍നിന്ന് മൊഴിയെടുത്തു.

deshabhimani

പശ്ചിമബംഗാളില്‍ ജനാധിപത്യ ധ്വംസനം; പഞ്ചായത്ത് ഭരണം തട്ടിയെടുക്കുന്നു

ബംഗാളില്‍ പ്രതിപക്ഷ പാര്‍ടികള്‍ ഭരിക്കുന്ന പഞ്ചായത്തുകളുടെ ഭരണം തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണിയിലൂടെയും പ്രലോഭനത്തിലൂടെയും പിടിച്ചെടുക്കുന്നു. ജൂലൈയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച ഹല്‍ദിബാഡി, ദല്‍കോല, ഖരക്പുര്‍, ദുബ്രാജ്പുര്‍, ബരാംപുര്‍, ബീര്‍നഗര്‍, എഗ്ര, ദുലിയാന്‍, കൃഷ്ണനഗര്‍ എന്നീ മുനിസിപ്പാലിറ്റികളുടെയും ഇടതുമുന്നണി ഭരണത്തിലുള്ള ഹാള്‍ദിയ മുനിസിപ്പാലിറ്റിയുടെയും ഭരണമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

ഇടതുമന്നണിയുടെ മൂന്നു കൗണ്‍സിലര്‍മാരെ വധഭീഷണിയിലൂടെ കൂറുമാറ്റിയാണ് ഹല്‍ദിയയില്‍ ഭരണം അട്ടിമറിച്ചത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കൃഷ്ണനഗര്‍ മുനിസിപ്പാലിറ്റിയില്‍ അടുത്ത മാസം കാലാവധി പൂര്‍ത്തിയായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അട്ടിമറി. ഇടതുമുന്നണിക്ക് ഓരോ അംഗങ്ങളുടെ ഭൂരിപക്ഷംമാത്രമുള്ള പഞ്ചായത്തുകളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പഞ്ചായത്തുകളില്‍ അംഗങ്ങളെ വകവരുത്തിയശേഷമാണ് ഭരണം തൃണമൂല്‍ തട്ടിയെടുത്തത്. തൃണമൂലില്‍നിന്ന് സിപിഐ എം ഭരണം പിടിച്ചെടുത്തതിന്റെ പകപോക്കാന്‍ ഉത്തര 24 പര്‍ഗാനാസ് ജില്ലയില്‍ ഹസനാബാദ് പഞ്ചായത്ത് സമിതി ചെയര്‍മാന്‍ ജഹാംഗീര്‍ അലാമിനെ കൊലപ്പെടുത്തി. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ മതല, മെരിഗഞ്ച്, മൂര്‍ഷിദാബാദ് ജില്ലയിലെ ഫറൂക്കാ, നാദിയ ജില്ലയിലെ നാരായണ്‍പുര്‍ എന്നീ പഞ്ചായത്തുകളിലാണ്് ഇടതുമുന്നണി അംഗങ്ങളെ കൊലപ്പെടുത്തിയത്. ഇടതുമുന്നണി,കോണ്‍ഗ്രസ് അംഗങ്ങളെ ഭീഷണിപ്പെടുത്തി കൂറുമാറ്റിയശേഷമായിരുന്നു സിലിഗുരി ഉപജില്ലാ പരിഷത്ത് ഭരണം അട്ടിമറിച്ചത്.
(ഗോപി)

deshabhimani

വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷന്‍ ഇന്ന്

 "വര്‍ഗീയതയ്ക്കെതിരെ ജനങ്ങളുടെ ഐക്യം" എന്ന മുദ്രാവാക്യമുയര്‍ത്തി ഡല്‍ഹിയില്‍ ബുധനാഴ്ച നടക്കുന്ന കണ്‍വന്‍ഷന്‍ വിഖ്യാത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഉദ്ഘാടനം ചെയ്യും. താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിന് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ 14 രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ സംസാരിക്കും.വര്‍ഗീയതയ്ക്കെതിരെ പോരാടാന്‍ ഐക്യത്തോടെ നില്‍ക്കാനും രാജ്യത്തിന്റെ അടിസ്ഥാനശിലകളായ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനും ജനങ്ങളോട് ആഹ്വാനംചെയ്യുന്ന പ്രമേയം കണ്‍വന്‍ഷനില്‍ അവതരിപ്പിക്കും.

സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ നേതാവ് എ ബി ബര്‍ധന്‍, സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാര്‍, ജെഡിയു ലോക്സഭാ കക്ഷി നേതാവ് ശരദ് യാദവ്, ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ, എഐഎഡിഎംകെ നേതാവ് തമ്പിദുരൈ, ബിജെഡി നേതാവ് ബി ജയ് പാണ്ഡ എംപി, ജാര്‍ഖണ്ഡ് വികാസ് മഞ്ച് നേതാവ് ബാബുലാല്‍ മറാണ്ടി, അസം ഗണ പരിഷത് നേതാവ് പ്രഫുല്ല കുമാര്‍ മഹന്ത, ബി ആര്‍ അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കര്‍, ഫോര്‍വേഡ് ബ്ലോക് നേതാവ് ദേബബ്രത ബിശ്വാസ്, പഞ്ചാബ് പീപ്പിള്‍സ് പാര്‍ടി നേതാവ് മന്‍പ്രീത് ബാദല്‍, ആര്‍എസ്പി നേതാവ് ക്ഷിതി ഗോസ്വാമി, എന്‍സിപി നേതാവ് ഡി പി ത്രിപാഠി എന്നിവര്‍ സംബന്ധിക്കും.

deshabhimani

കവിത പിള്ളയുടെ ഏജന്റായി യൂത്ത് എംഎല്‍എയും

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കവിത പിള്ളയ്ക്ക് ഒത്താശ ചെയ്തവരില്‍ കോണ്‍ഗ്രസ് യുവ എംഎല്‍എയും. ഇടനിലക്കാരെയും സീറ്റ് വേണ്ടവരേയും ബന്ധപ്പെടുത്തിയതില്‍ എംഎല്‍എ പ്രധാന പങ്കുവഹിച്ചെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം അന്വേഷിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. സോളാര്‍ വിവാദത്തില്‍ സരിതയുമായി ബന്ധപ്പെടുത്തിയും ഈ എംഎല്‍എയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. സഹായിക്കണം എന്ന കവിതയുടെ അഭ്യര്‍ഥന മാനിച്ചാണത്രെ എംഎല്‍എ സഹായിച്ചത്. പരാതി വന്നതോടെ താനുമായി ബന്ധപ്പെട്ടവര്‍ക്ക് പണം തിരിച്ചുവാങ്ങി നല്‍കാന്‍ എംഎല്‍എ മുന്‍കയ്യെടുത്തതായും അറിയുന്നു. എന്നാല്‍ പരാതി പൊലീസ് സ്റ്റേഷനില്‍ എത്തിയതും കൂടുതല്‍ പരാതിക്കാര്‍ എത്തിയതുമാണ് വിനയായത്. ആദ്യ പരാതിക്കാര്‍ക്ക് പണം നല്‍കി പ്രശ്നം തീര്‍ക്കാനുള്ള നീക്കമാണ് ഇതോടെ പൊളിഞ്ഞത്.

സീറ്റിന്റെ കമീഷനായി ഇടനിലക്കാര്‍ വന്‍തുക കൈയോടെ കൈപ്പറ്റിയതും ഇത് മടക്കിനല്‍കാത്തതുമാണ് പ്രശ്നമായതെന്നാണ് കവിത പിള്ളയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എംഎല്‍എക്കുപുറമെ മറ്റ് ചില ഉന്നതരും ഇവര്‍ക്ക് ഒത്താശയൊരുക്കിയതായി വിവരമുണ്ട്. എന്നാല്‍ അത്തരം ഒരു ബന്ധവും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. 13 ലക്ഷം രൂപ തട്ടിച്ചുവെന്ന, കഴിഞ്ഞദിവസം ലഭിച്ച പരാതി ഉള്‍പ്പെടെ ഇതിനകം 1.62 കോടി രൂപ ഇവര്‍ തട്ടിച്ചെടുത്തതായി പരാതി വന്നിട്ടുണ്ട്. വരും ദിവസങ്ങളിലും പരാതികള്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനിടെ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കവിത പിള്ളയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

deshabhimani

മതനിരപേക്ഷ കണ്‍വന്‍ഷന് 14 പാര്‍ടികള്‍

വര്‍ഗീയതയ്ക്കെതിരെ ജനങ്ങളുടെ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തി 30ന് ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന മതനിരപേക്ഷ ദേശീയ കണ്‍വന്‍ഷനില്‍ 14 പാര്‍ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ഈയിടെ രൂപംകൊണ്ട വടക്കുകിഴക്കന്‍ പ്രാദേശിക രാഷ്ട്രീയമുന്നണിക്ക് (എന്‍ഇആര്‍പിഎഫ്) നേതൃത്വം നല്‍കുന്ന അസം ഗണപരിഷത്ത് കണ്‍വന്‍ഷന് എത്തുമെന്ന് ഉറപ്പുനല്‍കി. അസം മുന്‍ മുഖ്യമന്ത്രി പ്രഫുല്ലകുമാര്‍ മഹന്തയായിരിക്കും എജിപിയെ പ്രതിനിധാനംചെയ്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുക. ഇതോടെ വടക്കുകിഴക്കന്‍ മേഖലയിലെ പുതിയ മുന്നണി മതനിരപേക്ഷ കൂട്ടായ്മയിലുണ്ടാകുമെന്ന് തീര്‍ച്ചയായി.

യുപിഎ ഘടകകക്ഷിയായ എന്‍സിപി കണ്‍വന്‍ഷനിലെത്തും. മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ഡി പി ത്രിപാഠി പ്രസംഗിക്കും. നാല് ഇടതുപക്ഷപാര്‍ടികള്‍ക്കുപുറമേ സമാജ്വാദി പാര്‍ടി, ജെഡിയു, ജെഡിഎസ്, എഐഎഡിഎംകെ, ബിജു ജനതാദള്‍, റിപ്പബ്ലിക്കന്‍ പാര്‍ടി ഓഫ് ഇന്ത്യാ, പഞ്ചാബ് പീപ്പിള്‍സ് പാര്‍ടി, ജാര്‍ഖണ്ഡ് വികാസ്മഞ്ച് എന്നീ പാര്‍ടികളും പങ്കാളികളാകും. എസ്പി നേതാവ് മുലായംസിങ് യാദവ് കണ്‍വന്‍ഷനെത്തും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ എത്തുമോയെന്നത് തീര്‍ച്ചയായിട്ടില്ല. ജെഡിയു അധ്യക്ഷന്‍ ശരത്യാദവ് കണ്‍വന്‍ഷന്റെ സംഘാടകസമിതി അംഗമാണ്. എഐഎഡിഎംകെയെ പ്രതിനിധാനംചെയ്ത് ലോക്സഭാ നേതാവ് എം തമ്പിദുരൈയും ബിജെഡിയെ പ്രതിനിധാനംചെയ്ത് പാര്‍ലമെന്ററി പാര്‍ടി നേതാവ് അര്‍ജുന്‍ സേഠിയും സംബന്ധിക്കും. ആര്‍പിഐ നേതാവും ബി ആര്‍ അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കര്‍, ജാര്‍ഖണ്ഡ് വികാസ്മഞ്ച് നേതാവ് ബാബുലാല്‍ മറാണ്ടി, പഞ്ചാബ് പീപ്പിള്‍സ് പാര്‍ടി നേതാവ് മന്‍പ്രീത് സിങ് ബാദല്‍ എന്നിവരും കണ്‍വന്‍ഷനെത്തും. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി എന്നിവര്‍ സംസാരിക്കും.

ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്റ്റേഡിയമാണ് ഇതിനോടകം ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കണ്‍വന്‍ഷന്റെ വേദി. യു ആര്‍ അനന്തമൂര്‍ത്തി, ശ്യാം ബെനഗല്‍, മല്ലിക സാരാഭായ്, സീതാറാം യെച്ചൂരി, രാംഗോപാല്‍ യാദവ്, കെ സി ത്യാഗി, അമര്‍ജീത് കൗര്‍ എന്നിവരുള്‍പ്പെട്ടതാണ് സംഘാടകസമിതി. പരിപാടികള്‍ അന്തിമമായി തീരുമാനിക്കാന്‍ ചൊവ്വാഴ്ച വൈകിട്ട് സമിതി യോഗം ചേരും. മൂന്നാംമുന്നണി രൂപീകരണമല്ല ലക്ഷ്യമെന്ന് സംഘാടകസമിതി വ്യക്തമാക്കി. രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാകുന്ന ഘട്ടത്തില്‍ മതനിരപേക്ഷ ശക്തികളുടെ പ്രതിരോധനിര പടുത്തുയര്‍ത്തുകയാണ് ലക്ഷ്യം. രാജ്യമൊട്ടുക്ക് വര്‍ഗീയകലാപം ആളിപ്പടര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങളുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ലക്ഷ്യം. ഇതിനെ പ്രതിരോധിക്കാനുള്ള മതനിരപേക്ഷശക്തികളുടെ യോജിപ്പിനും കണ്‍വന്‍ഷന്‍ വഴിയൊരുക്കും.

deshabhimani

ഇലച്ചാര്‍ത്തില്‍ കവിതയുടെ കൈപ്പുണ്യമറിഞ്ഞ് എം ടി

നട്ടുച്ചവെയിലില്‍നിന്ന് "ഇലച്ചാര്‍ത്തി"നരികിലേക്ക് എം ടി കയറിനിന്നു. ആ ശീതളഛായയില്‍ കവിതയുടെ ഇളംകാറ്റുപോലെ ശാലീനമായ ഒരു പുഞ്ചിരിയെത്തി. ഭക്ഷണത്തിനായി ആതിഥേയ ക്ഷണിച്ചപ്പോള്‍ ഒരാസ്വാദകന്‍ മാത്രമായി മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍. മനസ്സ് നിറഞ്ഞ് ഉണ്ടപ്പോള്‍ മലയാള കവിതയ്ക്ക് പുതിയ രുചിക്കൂട്ട് തീര്‍ത്ത കവയിത്രിയുടെ കൈപ്പുണ്യവും അദ്ദേഹം അറിഞ്ഞു.

തലസ്ഥാനനഗരിയില്‍ നാടന്‍ഭക്ഷണശാല നടത്തുന്ന കവയിത്രി ശാലിനി ദേവാനന്ദിന്റെ ഉടന്‍ പുറത്തിറങ്ങുന്ന കവിതാസമാഹാരം "അക്ഷരത്തുട്ടുകള്‍"ക്ക് അവതാരിക എഴുതിയത് എം ടിയാണ്. ശ്രീചിത്തിരതിരുനാള്‍ ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ ഇവിടെയെത്തിയ എം ടി നാട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് കവയിത്രിയെ നേരിട്ട് കാണാനെത്തിയതായിരുന്നു. ശാലിനിയുടെ ആദ്യ കാവ്യസമാഹാരമാണ് "ഇലച്ചാര്‍ത്ത്". ഇതേ പേരിലുള്ള വീടിനോടു ചേര്‍ന്നാണ് ഭക്ഷണശാല. എം ടി എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ വിഭവസമൃദ്ധ സദ്യ ഒരുക്കി. ചൊവ്വാഴ്ച പകല്‍ ഒന്നോടെ റിസര്‍വ്ബാങ്കിനടുത്ത് പാരീസ് റോഡിലെ വീടിനുമുന്നില്‍ എം ടി വന്നിറങ്ങി. സിപിഐ എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഈ സമയം ഊണുകഴിക്കാനെത്തിയിരുന്നു. ഭക്ഷണംകഴിഞ്ഞ് "ഇലച്ചാര്‍ത്തില്‍" അല്‍പ്പനേരം വിശ്രമിച്ചാണ് എം ടി മടങ്ങിയത്.

ശാലിനിയുടെ ആദ്യസമാഹാരത്തിന് ഒ എന്‍ വിയും രണ്ടാമത്തെ സമാഹാരം "മഴനാരുകള്‍"ക്ക് സുഗതകുമാരിയുമാണ് അവതാരിക എഴുതിയത്. രണ്ടു സമാഹാരങ്ങള്‍ക്കും നല്ല സ്വീകാര്യത ലഭിച്ചു. ജോലിത്തിരക്കിനിടയിലും കവിതയെ മുറുകെപ്പിടിക്കുന്ന ശാലിനിയുടെ പുതിയ സമാഹാരത്തില്‍ 50 കവിതയുണ്ട്. "അക്ഷരത്തുട്ടുകളുടെ" അവതാരികയില്‍ എം ടി കുറിച്ചിട്ടതിങ്ങനെയാണ്. ""കരിയും പുകയും അധ്വാനവും എനിക്ക് സങ്കല്‍പ്പിക്കാനാവുന്നുണ്ട്. അതിനിടയ്ക്ക് മുളച്ചുപൊട്ടുന്ന കവിതകളെ അവര്‍ തടമെടുത്ത് നനച്ച് ലാളിച്ചു വളര്‍ത്തുന്നു"". സങ്കല്‍പ്പിച്ചറിഞ്ഞ കവയിത്രിയുടെ കൈപ്പുണ്യം നേരിട്ടറിഞ്ഞതിന്റെ സന്തോഷം സ്നേഹനിര്‍ഭരമായ അഭിനന്ദനത്തിലൂടെ എം ടി പങ്കുവച്ചു. വെറുമൊരു കവിതാക്കമ്പത്തില്‍ ഒതുക്കിനിര്‍ത്താനാകില്ല ശാലിനിയുടെ കവിതകളെന്ന് അവതാരികയില്‍ നിരീക്ഷണം നടത്തിയിട്ടുണ്ട്. ജീവിതത്തെക്കുറിച്ച് ശാലിനിക്ക് ചിലത് പറയാനുണ്ടെന്നു മനസ്സിലാക്കിയപ്പോഴാണ് അവതാരിക എഴുതാന്‍ തീരുമാനിച്ചതെന്നും എം ടി വ്യക്തമാക്കുന്നു. ദേവാനന്ദാണ് ശാലിനിയുടെ ഭര്‍ത്താവ്. ഗ്രീഷ്മ, ഗൗരി എന്നിവര്‍ മക്കള്‍.
(വി ഡി ശ്യാംകുമാര്‍)

deshabhimani

ഡീസലിന് 5 രൂപ കൂട്ടാന്‍ ശുപാര്‍ശ

ഡീസലിന് അഞ്ചുരൂപ കൂട്ടാനും ഡീസല്‍ സബ്സിഡി ഉടന്‍ പൂര്‍ണമായും ഇല്ലാതാക്കി വിലനിയന്ത്രണം എടുത്തുകളയാനുമുള്ള ശുപാര്‍ശ തയ്യാറായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയം സംബന്ധിച്ച ശുപാര്‍ശ നല്‍കുന്ന കിറിത് പരീഖ് ബുധനാഴ്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കും. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ശുപാര്‍ശ ഉടന്‍ നടപ്പാക്കാനുള്ള സാധ്യത കുറവാണ്.

ഡീസലിന്റെ പ്രതിമാസവര്‍ധന 50 പൈസയ്ക്കു പകരം ഒരു രൂപയാക്കണമെന്നും വിലനിയന്ത്രണത്തില്‍ നിന്ന് ഡീസലിനെ മോചിപ്പിക്കണമെന്നും പരീഖ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. മണ്ണെണ്ണ ലിറ്ററിന് നാലു രൂപയും പാചകവാതക സിലിന്‍ഡറിന് 250 രൂപയും വര്‍ധിപ്പിക്കാനും ശുപാര്‍ശയുണ്ട്. ഒരു വര്‍ഷം ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നല്‍കേണ്ട സിലിന്‍ഡറുകളുടെ എണ്ണം ഒമ്പതില്‍നിന്ന് ആറായി കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്. മൂന്ന് വര്‍ഷംകൊണ്ട് പാചകവാതക വില ഗണ്യമായി വര്‍ധിക്കാനും ഇത് വഴിയൊരുക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന സംവിധാനം പൂര്‍ണമായും മാറ്റി വിപണിയുടെ നിയന്ത്രണത്തില്‍ വില നിശ്ചയിക്കുന്ന രീതിയിലേക്ക് മാറ്റണമെന്നും ശുപാര്‍ശയുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഏറെക്കുറെ സ്ഥിരത കൈവരിച്ചിട്ടുണ്ട്. ഈ മാസം 28ന് ഇന്ത്യയുടെ ക്രൂഡോയില്‍ ഇറക്കുമതി വില ബാരലിന് 106.45 ഡോളറാണ്. (6546.68 രൂപ). സെപ്തംബര്‍ 16 മുതല്‍ 30 വരെയുള്ള രണ്ടാഴ്ച ശരാശരി ഇറക്കുമതി വില 107.80 ഡോളര്‍ (6739.66 രൂപ) ആണ്. ഈ സാഹചര്യത്തില്‍ പെട്രോളിന്റെ വിലയില്‍ നേരിയ കുറവ് വന്നേക്കും.

deshabhimani

ഉമ്മന്‍ചാണ്ടിയുടെ സഹതാപനാടകം ജനങ്ങള്‍ തിരിച്ചറിയും: പിണറായി

സമൂഹത്തില്‍നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹതാപം നേടിയെടുക്കാന്‍ നടത്തുന്ന നാടകം ജനങ്ങള്‍ തിരിച്ചറിയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ എം സംസ്ഥാന പ്ലീനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം പാലക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. കണ്ണൂരിലെ സംഭവത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും മന്ത്രി കെ സി ജോസഫും നടത്തുന്ന വിചിത്രമായ വിശദീകരണങ്ങള്‍ പരമ മണ്ടന്മാര്‍മാത്രമേ വിശ്വസിക്കു. കാറിന്റെ ഒരുവശത്തെ ചില്ല് തകര്‍ത്ത് ഉമ്മന്‍ചാണ്ടിയുടെ നെഞ്ചില്‍ പതിച്ച കല്ല് മറുവശത്തെ ചില്ലുംതകര്‍ത്ത് പുറത്തേക്കു പോയെന്ന പച്ചക്കള്ളമാണ് സംസ്ഥാനത്തെ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പറയുന്നത്.

ഉമ്മന്‍ചാണ്ടിയുടെ തൊലിക്കട്ടി സംബന്ധിച്ച് എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. എന്നാല്‍, നെഞ്ചില്‍ ലോഹക്കൂടുണ്ടെന്നു മനസ്സിലാക്കിയത് ഇപ്പോഴാണ്. സംഭവത്തില്‍ ദുരൂഹതയുണ്ട്. കരിങ്കൊടി കാണിക്കാന്‍ സമരവളണ്ടിയര്‍മാര്‍ അണിനിരന്ന കേന്ദ്രങ്ങളില്‍നിന്നല്ല കല്ലേറുണ്ടായത്. പ്രക്ഷോഭം നടക്കുന്ന സ്ഥലത്തേക്കു വരുമ്പോള്‍ ഗണ്‍മാനെ വാഹനത്തിന്റെ പിന്‍സീറ്റിലേക്കു മാറ്റിയത് ഗൗരവമായി പരിശോധിക്കണം. മുഖ്യമന്ത്രിക്ക് പരിക്കേറ്റതിന്റെ ഉത്തരവാദിത്തം പൊലീസിനാണെന്ന് ആദ്യഘട്ടത്തില്‍ത്തന്നെ പറഞ്ഞത് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ്. പ്രതിപക്ഷം ഉന്നയിക്കുന്നതിനുമുമ്പേ അത്തരത്തിലുള്ള കുറ്റപ്പെടുത്തല്‍ സുധാകരന്‍ നടത്തിയതിന്റെ കാരണം എന്താണ്. ആരാണ് ഇത് നടത്തിയതെന്ന് പൊലീസിന് അറിയാം. സംഭവം നടന്ന സമയത്ത് ഉമ്മന്‍ചാണ്ടിക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. നെറ്റിയില്‍ ചെറിയ രണ്ടു പാടുകള്‍ മാത്രമാണ് കണ്ടത്. പങ്കെടുത്ത രണ്ടു യോഗങ്ങളിലും വിശദമായിത്തന്നെ സംസാരിച്ചു. നെഞ്ചിന്റെ കഥയൊന്നും ഉന്നയിച്ചിട്ടേയില്ല. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയെ കാണാന്‍ തനിക്കും കോടിയേരി ബാലകൃഷ്ണനും അനുമതി നിഷേധിച്ചതില്‍ ദുരുദ്ദേശ്യമില്ലേ. മുഖ്യമന്ത്രിയെ ആക്രമിക്കുകയെന്നത് ഞങ്ങളുടെ അജന്‍ഡയിലില്ല. മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. നിശിതമായ വിമര്‍ശനം തുടരുക തന്നെ ചെയ്യും.

എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം നടന്നപ്പോള്‍ അക്രമം ഉണ്ടാകുമെന്ന് സമൂഹമാകെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍, തങ്ങള്‍ തീരുമാനിക്കുന്നതുമാത്രമേ വളണ്ടിയര്‍മാര്‍ ചെയ്യു എന്ന് അന്നു ബോധ്യപ്പെട്ടതാണ്. സംഭവത്തിന്റെ പേരില്‍ സിപിഐ എമ്മിനെ വേട്ടയാടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കണ്ണൂരിലെ ഓരോ പൊലീസ് സ്റ്റേഷന്‍പരിധിയില്‍ നിന്നും അമ്പതോളം സിപിഐ എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. കരിങ്കൊടി സമരത്തില്‍ പങ്കെടുക്കാത്തവരെപ്പോലും കസ്റ്റഡിയിലെടുക്കുന്ന സ്ഥിതിയാണ്. എന്നാല്‍, ഈ സംഭവംവച്ച് സിപിഐ എമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ഇതിനുമുമ്പും ഇത്തരത്തിലുള്ള ശ്രമം നടന്നിട്ടുണ്ട്. ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചെടുത്താണ് ഇതിനെ അതിജീവിച്ചിട്ടുള്ളത്. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി തന്റെ അധികാരം സ്വാര്‍ഥകാര്യത്തിനാണ് ഉപയോഗിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രഹസ്യമൊഴി ഇപ്പോള്‍ പുറത്തായി. ഉമ്മന്‍ചാണ്ടി മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത് ഓരോന്നായി പുറത്തുവരികയാണെന്നും പിണറായി പറഞ്ഞു.

സിപിഐ എം സംസ്ഥാന പ്ലീനം ചരിത്രവിജയമാക്കാന്‍ അണിനിരക്കുക

പാലക്കാട്: സിപിഐ എം സംസ്ഥാന പ്ലീനം ചരിത്രവിജയമാക്കാന്‍ ജില്ലയിലെ പാര്‍ടിപ്രവര്‍ത്തകരും ബഹുജനങ്ങളും അണിനിരക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ എംഎല്‍എ പറഞ്ഞു. ചുരുങ്ങിയ കാലയളവില്‍ വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്ലീനത്തിന്റെ സംഘാടകസമിതി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടായിരംപേരടങ്ങുന്ന സംഘാടകസമിതിയാണ് രൂപീകരിച്ചത്. 27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. എ കെ ബാലന്‍ എംഎല്‍എ, ടി ശിവദാസമേനോന്‍, സി കെ രാജേന്ദ്രന്‍, എം ചന്ദ്രന്‍ എംഎല്‍എ, പി ഉണ്ണി, സി ടി കൃഷ്ണന്‍, എം ബി രാജേഷ് എംപി, പി കെ ബിജു എംപി, പി കെ സുധാകരന്‍, പി കെ ശശി, എ പ്രഭാകരന്‍, ടി കെ നാരായണദാസ്, പി മമ്മിക്കുട്ടി, ടി എന്‍ കണ്ടമുത്തന്‍, ആര്‍ ചിന്നക്കുട്ടന്‍, എം ഹംസ, ഗിരിജ സുരേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, എം നാരായണന്‍, ടി ആര്‍ അജയന്‍, കെ കെ ദിവാകരന്‍, വി കാര്‍ത്തികേയന്‍, കെ വി വിജയദാസ്, എസ് സുഭാഷ് ചന്ദ്രബോസ്, എം എസ് സ്കറിയ, ഡി സദാശിവന്‍, വി കെ ജയപ്രകാശ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍. ഏഴ് സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ഭക്ഷണം: പി ഉണ്ണി(ചെയര്‍മാന്‍), പി കെ സുധാകരന്‍(കണ്‍വീനര്‍), താമസം: എം ചന്ദ്രന്‍(ചെയര്‍മാന്‍), എം നാരായണന്‍(കണ്‍വീനര്‍), പ്രചാരണം: എ പ്രഭാകരന്‍(ചെയര്‍മാന്‍), എന്‍ എന്‍ കൃഷ്ണദാസ്(കണ്‍വീനര്‍), സ്റ്റേജ്: പി കെ ശശി(ചെയര്‍മാന്‍), ടി ആര്‍ അജയന്‍(കണ്‍വീനര്‍), റിസപ്ഷന്‍: ആര്‍ ചിന്നക്കുട്ടന്‍(ചെയര്‍മാന്‍), ടി എന്‍ കണ്ടമുത്തന്‍(കണ്‍വീനര്‍), വളണ്ടിയര്‍: പി മമ്മിക്കുട്ടി(ചെയര്‍മാന്‍), എം ഹംസ(കണ്‍വീനര്‍), കലാþസാംസ്കാരികം: എം ബി രാജേഷ്(ചെയര്‍മാന്‍), ടി കെ നാരായണദാസ്(കണ്‍വീനര്‍).

deshabhimani

സെക്രട്ടറിയറ്റിലെ ആശ്രിത നിയമനത്തില്‍ വന്‍ ക്രമക്കേട്

ആശ്രിത നിയമനത്തിന്റെ മറവില്‍ സെക്രട്ടറിയേറ്റിലെ ഒഴിവുകള്‍ കൈയടക്കുന്നതായി ആക്ഷേപം. ആകെ നിയമനങ്ങളുടെ അഞ്ചു ശതമാനംമാത്രം ആശ്രിത നിയമനം നടക്കേണ്ട സ്ഥാനത്ത് 50 ശതമാനത്തോളം ഈ വിധത്തിലുള്ള നിയമനം നടക്കുന്നു. ഇവരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനും അണിയറയില്‍ നീക്കം. ഇതിനുപിന്നില്‍ വന്‍ സ്വാധീനവും അഴിമതിയും ഉള്ളതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുഭരണ വകുപ്പ് പുറത്തിറക്കിയ 174/12 ജിഒ പ്രകാരം സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റ് തസ്തികയില്‍ 54 പേര്‍ക്ക് ആശ്രിത നിയമനം നല്‍കി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൈവശമുള്ള പൊതുഭരണ വകുപ്പിലാണ് ഈ നിയമനങ്ങളിലേറെയും. പൊതു ഭരണവകുപ്പില്‍ 43 പേര്‍ക്കും ധനകാര്യത്തില്‍ 11 പേര്‍ക്കും നിയമനം നല്‍കിയതായി വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു. ആശ്രിത നിയമനം ലഭിച്ചവരില്‍ മൂന്നുപേര്‍ മാത്രമാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ആശ്രിതരായുള്ളത്. ബാക്കി 51 പേരും മറ്റു വകുപ്പുകളില്‍ ജോലി ചെയ്തിരുന്നവരുടെ ആശ്രിതരാണ്. കൂടാതെ എല്‍ഡി ക്ലര്‍ക്കുമാരായി 495 പേര്‍ക്കും ഇതേ രീതിയില്‍ നിയമനം നല്‍കി. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് ഇത്രയും പേര്‍ക്ക് നിയമനം നല്‍കിയത്. ഇതുകൂടാതെ 322 പേര്‍ക്ക് കൂടി സെക്രട്ടറിയേറ്റിലും വിവിധ വകുപ്പുകളിലും സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

മറ്റു വകുപ്പുകളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അര്‍ഹതയുള്ളവരടക്കം കൂട്ടത്തോടെ സെക്രട്ടറിയറ്റില്‍ കയറിപ്പറ്റുന്നതിനു പിന്നില്‍ വന്‍ അഴിമതിയും ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദവും ഉള്ളതായാണ് സൂചന. സെക്രട്ടറിയറ്റ് അസിസ്റ്റന്റ് പോലെ ഉയര്‍ന്ന ഉദ്യോഗക്കയറ്റ സാധ്യതയുള്ള തസ്തികകള്‍ നേടാനുള്ള കുറുക്കുവഴിയാണ് ഇതിനുപിന്നില്‍. 2008ല്‍ നാലുപേര്‍ക്കും 2009ല്‍ 8 പേര്‍ക്കും 2010ലും 2011ലും 9 പേര്‍ക്ക് വീതവുമാണ് സെക്രട്ടറിയേറ്റില്‍ നിയമനം നല്‍കിയത്. എന്നാല്‍ 2012ല്‍ 54 പേര്‍ക്കും 2013ല്‍ ഇതുവരെ 11 പേര്‍ക്കും നിയമനം നല്‍കി.ആശ്രിത നിയമനത്തിലെ ചട്ടപ്രകാരം അഞ്ച് ശതമാനം പേരെ മാത്രമേ സ്ഥിരപ്പെടുത്തൂ എന്നും മറ്റുള്ളവരെ സൂപ്പര്‍ ന്യൂമററിയായി നിലനിര്‍ത്തുമെന്നും അവരുടെ ടേണ്‍ അനുസരിച്ചേ സ്ഥിരപ്പെടുത്തൂ എന്നും 2012ല്‍ പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് വ്യക്തതയില്ല. എന്നാല്‍ സെക്രട്ടറിയറ്റില്‍ ആശ്രിത നിയമനം ലഭിച്ചവരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള ഗൂഢനീക്കം നടക്കുന്നതായി ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.

deshabhimani

നിരപരാധികളെ വേട്ടയാടാന്‍ ചാനല്‍ മറിമായം

ഏഷ്യാനെറ്റ് ചാനലില്‍ തിങ്കളാഴ്ച മുഴുവന്‍ നീല ഷര്‍ട്ടിട്ട ഒരാള്‍ മുഖ്യമന്ത്രിയെ കല്ലെറിഞ്ഞെന്നാണ് കാണിച്ചത്. ചൊവ്വാഴ്ച അത് മഞ്ഞ ബനിയനിട്ട ചെറുപ്പക്കാരനായി. "കല്ലെറിയുന്ന"തിന്റെയും "കമ്പിയും വടിയുമായി കാര്‍ തകര്‍ക്കുന്ന"തിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചതായി അവകാശപ്പെടുന്ന ചാനലുകളിലൊന്നും ഇത്തരം ദൃശ്യങ്ങളില്ല. മുഖ്യമന്ത്രിയെയും പൊലീസിനെയും ന്യായീകരിക്കാന്‍ പണിപ്പെടുന്ന ചാനലുകളൊന്നും വിശ്വസനീയമായ തെളിവ് ഹാജരാക്കാനാകാതെ പരിഹാസ്യരാവുകയാണ്.

മനോരമയാണ് ചൊവ്വാഴ്ച ഉമ്മന്‍ചാണ്ടിസേവയുമായി ആദ്യം രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ കാര്‍ വരുമ്പോള്‍ കരിങ്കൊടി കാട്ടാന്‍ നില്‍ക്കുന്നവരുടെ ചിത്രത്തില്‍നിന്ന് മുദ്രാവാക്യം വിളിക്കുന്നവരെ കല്ലേറുകാരായി ചിത്രീകരിച്ചു. സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് തിരിച്ചറിയാം കല്ലേറ് വന്നത് മനോരമക്കാര്‍ "വട്ടംവരച്ച"വര്‍ നിന്ന ദിശയില്‍നിന്നല്ലെന്ന്. മനോരമ വാര്‍ത്തയില്‍നിന്ന് പ്രചോദനം ലഭിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ പരക്കംപാച്ചിലാണ് പിന്നീടുണ്ടായത്. ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയും തത്സമയ സംപ്രേക്ഷണ സംവിധാനങ്ങളുമുള്ളവര്‍ പ്രാദേശിക ചാനലുകളുടെ ദൃശ്യങ്ങള്‍ സംഘടിപ്പിച്ചു. ഇവ ഉപയോഗിച്ച് കല്ലെറിയുന്ന ദൃശ്യങ്ങള്‍ കിട്ടിയെന്ന അവകാശവാദത്തോടെ സംപ്രേക്ഷണമത്സരം തുടങ്ങി. ഒരുചാനലിലും മുഖ്യമന്ത്രിയുടെ കാറിന് കല്ലെറിയുന്ന ദൃശ്യങ്ങളില്ല. സമരാവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരെ കാണാം. കൈകളില്‍ കരിങ്കൊടിയേന്തിയ പ്രവര്‍ത്തകര്‍ പൊലീസ് വലയത്തിലാണ്. ഈ ദൃശ്യങ്ങള്‍ കാട്ടിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കുന്നതായി ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ പ്രഖ്യാപിക്കുന്നത്.

എന്നാല്‍ പൊലീസ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീടുകളില്‍ ഭീകരാന്തരീക്ഷമുണ്ടാക്കി അറസ്റ്റുചെയ്ത് നിരവധിപേരെ ജയിലിലടച്ചത് മാധ്യമങ്ങള്‍ മുക്കി. യുഡിഎഫ് നേതാക്കളും മന്ത്രിമാരും മാറിമാറി കുറ്റപ്പെടുത്തിയ പൊലീസിന് ചാനലുകളുടെ മനംമാറ്റം ആശ്വാസമായി. കോണ്‍ഗ്രസുകാര്‍ നല്‍കുന്ന പ്രതിപ്പട്ടികയും ചാനല്‍ ദൃശ്യങ്ങളിലെ ആളുകളെയും തേടിയാണ് പൊലീസ് വേട്ടക്കിറങ്ങുന്നത്്. വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പിടിക്കണമെന്നാണ് പൊലീസ് ഉന്നതരുടെ ഉത്തരവ്. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പ്രവര്‍ത്തകരെ ജയിലിലടച്ചാല്‍ അച്ചടക്ക നടപടികളില്‍നിന്ന് രക്ഷപ്പെടാമെന്ന വ്യാമോഹവും പൊലീസിനുണ്ട്.

deshabhimani

"ലക്ഷ്മി എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി"

ശ്രീധരന്‍നായര്‍ റാന്നി മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പ്രസക്തഭാഗങ്ങള്‍

കോന്നി അട്ടച്ചാക്കലില്‍ ക്രഷറര്‍ യൂണിറ്റ് നടത്തുന്ന എനിക്ക് പ്രതിമാസം അഞ്ചു ലക്ഷം രൂപയോളം വൈദ്യുതി ചാര്‍ജ് വരുമായിരുന്നു. സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് പവര്‍ ഗ്രിഡിലേക്ക് ഫീഡ് ചെയ്ത് ഉപയോഗിക്കുന്നതിന് ഞാന്‍ ആലോചിച്ചു വരവെയാണ് 2012 മേയില്‍ മലയാള മനോരമയുടെ "വീട്" എന്ന പ്രസിദ്ധീകരണത്തില്‍ സോളാര്‍ പവര്‍ ജനറേഷന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യാന്‍ ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പരസ്യം കാണാന്‍ ഇടയായത്. പരസ്യത്തിലെ മൊബൈല്‍ നമ്പരില്‍ വിളിച്ചപ്പോള്‍ ലക്ഷ്മി നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ ഫോണെടുത്തു. ഇവര്‍ ഈ കമ്പനിയുടെ സൗത്ത് സോണ്‍ ചീഫാണെന്നാണ് പറഞ്ഞത്. കമ്പനിയുടെ വിശദാംശങ്ങള്‍ ഫോണിലൂടെ ആരാഞ്ഞപ്പോള്‍ ആകര്‍ഷണീയമായി ഇവര്‍ മറുപടി പറഞ്ഞു. വിശദമായി സംസാരിക്കാന്‍ എന്നോട് ഒരു അപ്പോയ്ന്റ്മെന്റ് ആവശ്യപ്പെട്ടു. അതുപ്രകാരം മെയ് പകുതിക്ക് ശേഷം ഇവര്‍ എന്റെ ഓഫീസില്‍ വന്ന് കണ്ടു. ഇവര്‍ക്കൊപ്പം ശരണ്‍ കെ ശശി എന്നു പറയുന്ന ആളുമുണ്ടായിരുന്നു. സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി എന്റെ ചോദ്യങ്ങള്‍ക്കെല്ലാം വളരെ ആധികാരികമായി അവര്‍ മറുപടി തന്നു.

എല്ലാ ജില്ലകളിലും ഓഫീസുണ്ടെന്നും മിക്ക സര്‍ക്കാര്‍ ഏജന്‍സികളുമായി കരാര്‍ എടുത്ത് ജോലി ചെയ്യുകയാണെന്നും പല സംസ്ഥാന മന്ത്രിമാരുടെയും വീട്ടില്‍ പ്ലാന്റ് സ്ഥാപിച്ചുകഴിഞ്ഞെന്നും ഇവര്‍ പറഞ്ഞു. കൂടുതല്‍ വിശ്വാസ്യതയ്ക്കായി അവരുടെ പെന്‍ഡ്രൈവ് എന്റെ കംപ്യൂട്ടറില്‍ പ്ലേ ചെയ്തു. കമ്പനിയുടെ ബ്രാഞ്ചുകള്‍ സംസ്ഥാന മന്ത്രിമാരും മേയര്‍മാരും എംഎല്‍എമാരും ഉദ്ഘാടനംചെയ്യുന്ന ചിത്രങ്ങളായിരുന്നു അത്. അവയിലെല്ലാം ലക്ഷ്മി നായരെയും കാണാമായിരുന്നു. മന്ത്രിമാരായ പി ജെ ജോസഫ്, കെ പി മോഹനന്‍, ജയലക്ഷ്മി, മേയര്‍ ടോണി ചമ്മിണി, എംഎല്‍എ ഹൈബി ഈഡന്‍ തുടങ്ങിയവരുടെയെല്ലാം പടം കണ്ടത് ഞാന്‍ ഓര്‍മിക്കുന്നു. തുടര്‍ന്ന് കമ്പനി സിഇഒ എന്ന് പരിചയപ്പെടുത്തി ഡോ. ആര്‍ ബി നായര്‍ ഡല്‍ഹിയില്‍നിന്ന് വിളിച്ചിരുന്നു. വീണ്ടും ഒരിക്കല്‍ ലക്ഷ്മിയും ശരണും കൂടി ഓഫീസില്‍ വന്ന് ബ്രോഷറും ബുക്ക്ലെറ്റും തന്നു. ഓഫീസില്‍ സംസാരിച്ചുകൊണ്ടിരിക്കെ ലക്ഷ്മി നായര്‍ക്ക് ടെന്നി ജോപ്പന്റെ ഫോണ്‍വന്നു. ഇവര്‍ പുറത്തേക്ക് ഇറങ്ങിയശേഷം അകത്തുവന്ന് സ്പീക്കര്‍ ഫോണിട്ട് സംസാരം തുടര്‍ന്നു. ഇവരുടെ സംഭാഷണം തീര്‍ന്നശേഷം ആരാണെന്ന് ചോദിച്ചപ്പോള്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ജോപ്പന്‍ ചേട്ടനാണ് എന്ന് ലക്ഷ്മി പറഞ്ഞു.

മൂന്ന് മെഗാവാട്ട് സോളാര്‍ പ്രോജക്ടാണ് ഞാന്‍ ആവശ്യപ്പെട്ടത്. ഇതിന് 45 കോടി രൂപ മുതല്‍മുടക്ക് വരുമെന്നും 60 ശതമാനം തുക സര്‍ക്കാര്‍ സബ്സിഡി ലഭിക്കുമെന്നും ശേഷിച്ച തുകയില്‍ അഞ്ചു കോടി രൂപ പ്രൊമോട്ടേഴ്സ് മാര്‍ജിന്‍ ആയി തന്നാല്‍ ബാക്കി വായ്പ തരപ്പെടുത്താമെന്നും ലക്ഷ്മി പറഞ്ഞ് വിശ്വസിപ്പിച്ചു. വിലപേശലില്‍ 38 കോടി 75 ലക്ഷം രൂപയ്ക്ക് ഇവര്‍ സമ്മതിച്ചു.

തുടര്‍ന്ന്, വിശ്വാസക്കുറവുണ്ടെങ്കില്‍, ആധികാരികതയില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയോടോ വ്യവസായ മന്ത്രിയോടോ നേരിട്ട് സംസാരിക്കാമെന്നും ഇവര്‍കൂടി ഒപ്പം വരാമെന്നും പറഞ്ഞു. അല്‍പ്പം സാവകാശം ഞാന്‍ ചോദിച്ചു. 2012 ജൂണ്‍ 22ന് ഇവര്‍ വീണ്ടും എന്റെ ഓഫീസില്‍ വന്നു. പ്രോജക്ടിന്റെ വിശദാംശങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ എത്തി സ്ഥലം കാണാന്‍ തീരുമാനിച്ചു. ജൂണ്‍ 25ന് എന്റെ രണ്ട് ആണ്‍മക്കളും ഞാനും സുഹൃത്ത് അജിത് കുമാറും ഒത്ത് പാലക്കാട് പോയി പ്ലാന്റിനായി മാറ്റിവച്ച പത്ത് ഏക്കറോളം സ്ഥലം കണ്ടു. ഇവര്‍ കാണിച്ചു തന്ന പ്ലോട്ടുകളില്‍ എനിക്ക് സ്വീകാര്യമായി തോന്നിയ നാല് പ്ലോട്ടുകള്‍ ചേര്‍ത്ത് പത്ത് ഏക്കറോളം സ്ഥലം ഇവര്‍ ചൂണ്ടിക്കാണിച്ചു. എന്റെ ഇളയ മകന്‍ അജയ് ശ്രീധര്‍ കൈവശം കരുതിയിരുന്ന ചെറിയ വീഡിയോ ക്യാമറയില്‍ ഇതൊക്കെയും പകര്‍ത്തി. ഇത് ഞാന്‍ പൊലീസില്‍ ഏല്‍പ്പിച്ചു. താമസിപ്പിച്ചാല്‍ പ്ലോട്ട് കൈമോശം വരുമെന്ന് പറഞ്ഞ് ലക്ഷ്മി നായര്‍ തിടുക്കം കാണിച്ചു. ധാരണയായ തുകയ്ക്ക് വേണ്ടി എംഒയു തയ്യാറാക്കാനും അതനുസരിച്ച് 40 ലക്ഷം രൂപ അഡ്വാന്‍സായി കൊടുക്കാനും അവിടെവച്ച് ധാരണയായി. ജൂണ്‍ 26ന് ലക്ഷ്മി നായര്‍ വീണ്ടും എന്റെ ഓഫീസില്‍വന്ന് എംഒയു തയ്യാറാക്കി ഒപ്പിട്ടു. 100 രൂപയുടെ മുദ്രപ്പത്രത്തിലാണ് എംഒയു തയ്യാറാക്കിയത്. കമ്പനിയുടെ സിഇഒയെ നേരിട്ട് ബന്ധപ്പെട്ടില്ലെന്നും മുഖ്യമന്ത്രിയുമായോ വ്യവസായ മന്ത്രിയുമായോ സംസാരിക്കാനായില്ലെന്നും ഞാന്‍ പരിഭവംപോലെ പറഞ്ഞപ്പോള്‍ പോസ്റ്റ് ഡേറ്റഡ് ചെക്ക് മതിയെന്നും 30-ാം തീയതിയിലെ ചെക്ക് മതിയെന്നും അതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയി പരിചയപ്പെടുത്തി സംസാരിച്ചുകൊള്ളാമെന്നും ഇവര്‍ എനിക്ക് ഉറപ്പ് നല്‍കി. 26ന് 30ലെ തീയതി വച്ച് 10 ലക്ഷം രൂപയുടെയും 15 ലക്ഷം രൂപയുടെയും പത്തനംതിട്ട ഐഡിബിഐ ശാഖയുടെ ഓരോ ചെക്കുകള്‍ ഒപ്പിട്ടു നല്‍കി. ഡല്‍ഹി ഓഫീസിലേക്കും എറണാകുളം ഓഫീസിലേക്കും രണ്ടായി ചെക്ക് വേണമെന്ന് പറഞ്ഞതിനാലാണ് പണം രണ്ട് ചെക്കുകളിലായി കൊടുത്തത്. 15 ലക്ഷത്തിന്റെ മറ്റൊരു ചെക്ക് ഐഡിബിഐ ബാങ്കിലേക്ക് ജൂലൈ 14 തീയതി വെച്ച് ഞാന്‍ കൈമാറി. എന്റെ ഓഫീസില്‍വെച്ചാണ് ഈ മൂന്ന് ചെക്കും കൈമാറിയത്.

തുടര്‍ന്ന് ജൂണ്‍ 28ന് മൂന്ന് ചെക്കുകളും കൈപ്പറ്റിയതായി കാണിച്ചുള്ള മൂന്ന് രസീത് അയച്ചു തന്നു. മുഖ്യമന്ത്രി അടിയന്തരമായി ഡല്‍ഹിക്ക് പോയെന്നും ജൂലൈ രണ്ടിനേ മടങ്ങി വരൂവെന്നും വന്നാലുടന്‍ കൂടിക്കാഴ്ച തരപ്പെടുത്താമെന്നും ഇവര്‍ ജൂണ്‍ 27ന് എന്നോട് വിളിച്ചു പറഞ്ഞു. 29ന് വീണ്ടും വിളിച്ച് ഈ മാസത്തെ ടാര്‍ജറ്റ് ആയിട്ടില്ലാത്തതിനാല്‍ ചെക്ക് രണ്ടെണ്ണം മാറിക്കോട്ടെയെന്ന് വിനയപൂര്‍വം ചോദിച്ചു. ഞാനത് സമ്മതിച്ചു. അടുത്ത ചെക്ക് മാറുന്നതിന് മുമ്പ് സിഇഒയെയും മുഖ്യമന്ത്രിയെയും കാണണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 30-ാം തീയതി രണ്ട് ചെക്കുകള്‍ മാറി 25 ലക്ഷം രൂപ ഇവര്‍ എടുത്തു. ജൂലൈ മൂന്നിന്് രാവിലെ ഇവര്‍ ഫോണില്‍വിളിച്ച് മുഖ്യമന്ത്രിയെ കാണുകയാണ് അപ്പോയ്ന്റ്മെന്റെടുത്ത് ഇ-മെയില്‍ ചെയ്യാമെന്ന് പറഞ്ഞു. ജൂലൈ അഞ്ചിന് രാവിലെ മെയില്‍ കിട്ടി. ഒമ്പതിന് മുഖ്യമന്ത്രിയുടെ അപ്പോയ്ന്റ്മെന്റും 13ന് സിഇഒ എന്നെ നേരിട്ട് വന്ന് കാണുമെന്നുമായിരുന്നു മെയില്‍. ഒമ്പതിന് രാത്രി എട്ടിനായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതിനിടെ ഡോ. ആര്‍ ബി നായര്‍ എന്നെ വിളിച്ച് അടിയന്തരമായി ലണ്ടനിലേക്ക് പോകുകയാണെന്നും ഏഴിനോ എട്ടിനോ വന്ന് കണ്ടുകൊള്ളാമെന്നും പറഞ്ഞു. ഒമ്പതിന് ഞാനും അഡ്വ. അജിത് കുമാറും കൂടി തിരുവനന്തപുരത്ത് പോയി. ഏഴോടെ സെക്രട്ടറിയറ്റ് ഗേറ്റില്‍ ചെന്നു. വഴിമധ്യേ ലക്ഷ്മിയെ വിളിച്ചിരുന്നു. എങ്ങനെ രാത്രിയില്‍ ഗേറ്റ് കടക്കുമെന്ന് ചോദിച്ചപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ആവശ്യപ്പെടുകയും ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. സെക്രട്ടറിയറ്റ് ഗേറ്റിനടുത്ത് ചെന്നപ്പോള്‍ സെക്യൂരിറ്റി തടസ്സം പറയാതെ വാഹന നമ്പര്‍ നോക്കിയിട്ട് വാഹനം സഹിതം കടത്തിവിട്ടു. നോര്‍ത്ത് ബ്ലോക്കിന് മുമ്പില്‍ ലക്ഷ്മിയെ കണ്ടു. നോര്‍ത്ത് ബ്ലോക്കിന് താഴത്തെ സെക്യൂരിറ്റിക്കാരന്‍ ബഹുമാനത്തോടെ ലക്ഷ്മിയെയും ഞങ്ങളെയും കടത്തിവിട്ടു.

ലിഫ്റ്റില്‍ കയറി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഓഫീസ് സ്റ്റാഫിനടുത്ത് എത്തിച്ചു. ഇവിടെയിരുന്നവര്‍ ലക്ഷ്മിയെ വിഷ് ചെയ്യുന്നത് കണ്ടു. തുടര്‍ന്ന് ജോപ്പന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നെ പരിചയപ്പെടുത്തി. ഈ സാറിന്റെ ഓഫീസില്‍ ഇരുന്നാണ് ഫോണ്‍ വിളിച്ചതെന്നും ക്രഷര്‍ ഓണേഴ്സ് സംസ്ഥാന പ്രസിഡന്റ് ആണെന്നും മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റിന്റെ എംഒയു ഒപ്പിട്ടു എന്നും പറഞ്ഞു. ഈ ഓഫീസിലെ എന്താവശ്യത്തിനും ജോപ്പന്‍ ചേട്ടനെ വിളിച്ചാല്‍ മതിയെന്നും ലക്ഷ്മി എന്നോട് പറഞ്ഞു. ഇവിടിരുന്ന് ഞാന്‍ കാര്യങ്ങള്‍ ഒന്നുകൂടി ജോപ്പനോട് വിശദീകരിച്ചു പറഞ്ഞു. ജോപ്പന്‍ കേട്ടിരുന്നു. നിങ്ങളുടെ തീരുമാനം നല്ലതാണ്. നല്ല ടീമാണെന്നും പറഞ്ഞു. ലക്ഷ്മിയുടെ പിന്നാലെ പുറത്തേക്ക് ഇറങ്ങിയ ജോപ്പന്‍ ഇന്ന് മുഖ്യമന്ത്രി ആരെയും കാണുന്നില്ല, കോറിഡോര്‍ ഒഴിഞ്ഞു കിടക്കുന്നത് കണ്ടില്ലേ, അകത്ത് സെല്‍വരാജ് എംഎല്‍എ ഇരിപ്പുണ്ട് നിങ്ങളെയും കാണുമായിരിക്കും എന്നു പറഞ്ഞു. കുറെക്കഴിഞ്ഞ് നോക്കുമ്പോള്‍ ലക്ഷ്മിയും ജോപ്പനും മാറിനിന്ന് രഹസ്യമായി സംസാരിക്കുന്നത് കണ്ടു. ഉടന്‍ അവര്‍ മടങ്ങിവന്നു. മുഖ്യമന്ത്രി അപ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് പോകുന്നത് കണ്ടു. ഈ സമയം എന്നെയും ലക്ഷ്മിയെയും മുഖ്യമന്ത്രിയുടെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്രഷര്‍ ഓണേഴ്സിന്റെ ഒരു നിവേദനവും കാണാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ അവസരം വേണമെന്ന് ഞാന്‍ മുമ്പ് ലക്ഷ്മിയോട് പറഞ്ഞിരുന്നു. അത് ഞാന്‍ കൈവശം കരുതിയിരുന്നു. ക്യാബിനില്‍ മുഖ്യമന്ത്രിയും സെല്‍വരാജ് എംഎല്‍യും സംസാരിച്ച് ഇരിക്കുന്നത് കണ്ടു. ജോപ്പനൊപ്പം ഞാനും ലക്ഷ്മിയും കസേരകള്‍ക്ക് പിന്നിലായി നിന്നു. മുഖ്യമന്ത്രി സീറ്റില്‍നിന്ന് എഴുന്നേറ്റ് ഞങ്ങളെ സമീപിച്ചു. ലക്ഷ്മി എന്നെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി. ക്രഷര്‍ ഓണേഴ്സ് സംസ്ഥാന പ്രസിഡന്റാണ്. മൂന്ന് മെഗാവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എംഒയു ഒപ്പിട്ടെന്നും അതിന് പാലക്കാട് കിന്‍ഫ്ര പാര്‍ക്കില്‍ പോയി നടപടി നടത്തുകയാണെന്നും പറഞ്ഞു. ഒപ്പം സാറിന് ക്രഷര്‍ ഓണേഴ്സിന്റെ നിവേദനം തരാനുണ്ടെന്നും സ്വാതന്ത്ര്യത്തോടെ പറഞ്ഞു. നിവേദനം ഞാന്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചു. ഇത് വീട്ടില്‍ കൊണ്ടുപോകുന്ന ഫയലില്‍ വയ്ക്കാനായി ജോപ്പനെ പറഞ്ഞേല്‍പ്പിച്ചു.

എന്നോടായി, നിങ്ങളെപ്പോലെ ഉള്ളവര്‍ ഇത്തരം പ്ലാന്റുകള്‍ സ്ഥാപിച്ചാലേ നമ്മുടെ നാട്ടിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാകൂ എന്നും സബ്സിഡി അടക്കമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ലക്ഷ്മി കൈയില്‍ കരുതിയിരുന്ന രണ്ടു ലക്ഷം രൂപയുടെ ഡിഡി എന്നു പറഞ്ഞ്, ഒരു കവറിങ് ലെറ്റര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏല്‍പ്പിച്ചു. അപ്പോള്‍ത്തന്നെ മുഖ്യമന്ത്രി ജോപ്പനെ ഏല്‍പ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഞങ്ങള്‍ ഒന്നിച്ച് ലിഫ്റ്റില്‍ താഴേക്ക് ഇറങ്ങി. മുഖ്യമന്ത്രി കാറില്‍ മടങ്ങി. ഞങ്ങള്‍ വീണ്ടും ജോപ്പന്റെ അടുത്തു വന്നു. എന്താവശ്യമുണ്ടെങ്കിലും വിളിക്കാന്‍ പറഞ്ഞ് ഇയാള്‍ ഫോണ്‍ നമ്പര്‍ തന്നു. ജൂലൈ 13ന് ഡോ. ആര്‍ ബി നായര്‍ ഡ്രൈവറുമൊത്ത് ഓഫീസില്‍ വന്നു. ഡല്‍ഹിയിലും മറ്റുമുള്ള ബന്ധത്തെപ്പറ്റി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായരുമായി വളരെ അടുപ്പമാണെന്നും പറഞ്ഞു. 14-ാം തീയതിവെച്ചുള്ള ചെക്ക് ക്യാഷ് ചെയ്തുകൊള്ളാന്‍ ലക്ഷ്മി വിളിച്ചപ്പോള്‍ പറഞ്ഞു. തുടര്‍ന്ന് നിരന്തരം ലക്ഷ്മി എന്നെ വിളിക്കുകയും ഇ-മെയില്‍ അയക്കുകയും ചെയ്തിരുന്നു. മൂന്ന് നാല് മാസമായിട്ടും കാര്യങ്ങള്‍ ഒന്നും നടക്കാതെ വന്നപ്പോള്‍ കിന്‍ഫ്രാ ലാന്‍ഡ് ലീസിനാണ് നല്‍കുന്നതെന്നും അത് സ്വന്തം പേരിലാക്കാനും പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടക്കുകയാണെന്നും ഒരു മാസത്തിനകം ശരിയാകുമെന്നും ലക്ഷ്മി സൗമ്യമായി ഫോണില്‍ പറഞ്ഞു. 2012 ഡിസംബര്‍വരെ കാത്തുനിന്നിട്ടും ഒന്നും നടന്നില്ല.

2013 ജനുവരി ഒന്നിന് ലക്ഷ്മിക്ക് രജിസ്റ്റേര്‍ഡ് ആയി അയച്ച കത്ത് ഒരു മാസം കഴിഞ്ഞ് മടങ്ങിവന്നു. മാര്‍ച്ച് വരെ കാത്തിരുന്നിട്ടും നീക്കങ്ങള്‍ ഒന്നുമില്ലാത്തതിനെത്തുടര്‍ന്ന് അഡ്വ. മണിലാല്‍ മുഖേന ലക്ഷ്മിക്കും കമ്പനിക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. അതും കൈപ്പറ്റാതെ മടങ്ങി. ഏപ്രിലില്‍ ലക്ഷ്മി ഇങ്ങോട്ട് വിളിച്ച് പിതൃസ്ഥാനത്താണ് കരുതുന്നതെന്ന് എന്നോട് പറഞ്ഞു. എന്താണ് തെറ്റ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയുടെ ഭാര്യയോട് ലക്ഷ്മിയെപ്പറ്റി മോശമായി സംസാരിച്ചതു വഴി അവളോട് എതിര്‍പ്പ് ഉണ്ടായി എന്നും പറഞ്ഞു. അത് കളവാണ്, ഞാന്‍ ക്ലിഫ് ഹൗസില്‍ പോയിട്ടില്ല. മുഖ്യമന്ത്രിയുടെ ഭാര്യയെ കണ്ടിട്ടുപോലുമില്ല. എന്നിട്ടും അവസരോചിതമായി കാശു തരാഞ്ഞതിനാലല്ലേ ഞാന്‍ അങ്ങനെ പറഞ്ഞത്. എന്റെ കാശ് തിരികെ തന്നാല്‍ മതിയെന്നും ഞാന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ട് നമ്പരും ഐഎഫ്എസ്സി കോഡും തന്നാല്‍ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തേക്കാം എന്ന് അവര്‍ പറഞ്ഞു. പറഞ്ഞതൊന്നും സാറിന് തിരിച്ചെടുത്തേക്കാന്‍ പറ്റില്ലല്ലോ എന്നുകൂടി ഇവര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു തവണയായി തുക ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും ആദ്യ ഗഡു മെയ് പത്തിനും ബാക്കി മെയ് 25നും തരാമെന്നും പറഞ്ഞു. മെയ് 17ന് കൈലാസത്തില്‍ പോയതിനാല്‍ കുറെ നാള്‍ ഫോളോ അപ്പ് നടന്നില്ല. മെയ് 31ന് മടങ്ങി വന്നു. ജൂണ്‍ ഒന്നിന് രാവിലെ ലക്ഷ്മിയെ വിളിച്ചപ്പോള്‍ പാന്‍ കാര്‍ഡ് നമ്പര്‍ ഇല്ലാത്തതിനാല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാനാകുന്നില്ല എന്ന് പറഞ്ഞു. ഉടന്‍ എന്റെ പാന്‍ നമ്പര്‍ എസ്എംഎസ് ചെയ്തു. ജൂണ്‍ മൂന്നിന് കാശ് ഇടുമെന്നാണ് പറഞ്ഞത്. മൂന്നിന് രാവിലെ വളിച്ചപ്പോള്‍ ലക്ഷ്മി ഫോണ്‍ എടുത്തില്ല. അന്നത്തെ പത്രത്തില്‍ ലക്ഷ്മിയെപ്പോലൊരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി വാര്‍ത്ത കണ്ട എന്റെ ഭാര്യ ആ വാര്‍ത്ത എന്നെ കാണിച്ചു. പക്ഷേ സരിത എന്നാണ് പേര് കണ്ടത്. തുടര്‍ന്ന് വായിച്ചപ്പോള്‍ സരിത, ലക്ഷ്മിതന്നെയാണെന്ന് ബോധ്യമായി. തുടര്‍ന്ന് ജോപ്പനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. 12ന് അഡ്വ. സോണി ഭാസ്കര്‍ മുഖാന്തരം പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയില്‍ ലക്ഷ്മി നായര്‍, ആര്‍ ബി നായര്‍ എന്നിവര്‍ക്കെതിരെ കേസ് കൊടുത്തു. ആ അന്യായത്തില്‍ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അറിവോടെയാണ് എന്ന് ചേര്‍ത്തിരുന്നു. വക്കീല്‍ വായിച്ച് കേള്‍പ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നതിന് മുമ്പില്‍ മുഖ്യമന്ത്രിയും എന്നുകൂടി എഴുതിച്ചേര്‍ത്തിട്ടാണ് ഞാന്‍ അന്യായം ഒപ്പിട്ടത്. അന്യായം കോന്നി സിഐയ്ക്ക് അന്വേഷണത്തിനായി അയച്ചപ്പോള്‍ പൊലീസ് എന്റെ മൊഴി വാങ്ങി. ഞാന്‍ ബിസിനസുകാരനാണ്. മുഖ്യമന്ത്രിക്കെതിരെ പരാതിപ്പെട്ടാലുള്ള ഭവിഷ്യത്ത് മനസിലാക്കി എസ്ഐ, സിഐ, ഡിവൈഎസ്പി, എഡിജിപി എന്നിവര്‍ക്ക് മൊഴി കൊടുത്തപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയിരുന്നു. ഇനിയും സത്യം മറച്ചുവെക്കേണ്ട എന്നതിനാല്‍ ഇതെല്ലാം തുറന്നു പറയുകയാണ്.

deshabhimani