Showing posts with label സമൂഹം. Show all posts
Showing posts with label സമൂഹം. Show all posts

Tuesday, February 2, 2021

ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ടും ഏറ്റെടുക്കാനാരുമില്ലാത്ത 5 പേരെ പുനരധിവസിപ്പിക്കുന്നു

തിരുവനന്തപുരം> മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന തടവുകാരുടേയും കോടതി വിടുതല്‍ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്നവരുടേയും പുനരധിവാസ പദ്ധതി പ്രകാരം 5 പേരെ പുനരധിവസിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ  അറിയിച്ചു. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന ഇവരെ വയനാട് വാഴവറ്റ ജ്യോതി നിവാസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് പുനരധിവസിപ്പിക്കുന്നത്. ഇവരുടെ പുനരധിവാസത്തിനായി 1,98,300 രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

സ്ഥാപനത്തില്‍ കഴിയുന്ന കാലത്തെ മുഴുവന്‍ ചെലവും സാമൂഹ്യനീതി വകുപ്പ് വഹിക്കും. ഈ വ്യക്തികളുടെ ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ മേധാവിയോ ശ്രമിക്കേണ്ടതാണ്. ബന്ധുക്കളെ കണ്ടെത്തി വിടുതല്‍ ചെയ്യാന്‍ കഴിയാത്തപക്ഷം ഈ സന്നദ്ധ സംഘടനകള്‍ ഓരോ വര്‍ഷവും സാമ്പത്തിക സഹായത്തിന് അപേക്ഷ സമര്‍പ്പിക്കണം. വിടുതല്‍ ചെയ്ത വ്യക്തിയെ ആദ്യ ഒരു വര്‍ഷം 4 മാസത്തിലൊരിക്കല്‍ ജില്ല പ്രൊബേഷന്‍ ഓഫീസര്‍ മേല്‍നോട്ടം നടത്തി സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതുമാണ്.

കേരളത്തിലെ ജയിലുകളിലെ മാനസിക രോഗം ബാധിച്ച നൂറോളം ആളുകളാണ് വിചാരണത്തടവുകാരായി തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞു വരുന്നത്. ഇതില്‍ തന്നെ നേരത്തെ വിചാരണ തടവുകാരായിരിക്കുകയും വിചാരണ കഴിഞ്ഞ് പൂര്‍ണമായും വിടുതല്‍ ചെയ്തവരുമായ നിരവധി പേരുണ്ട്. ഇങ്ങനെ വിടുതല്‍ ചെയ്യുന്നവരെ ആരും ഏറ്റെടുക്കാത്തത് കൊണ്ട് അവര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി കഴിഞ്ഞു വരികയാണ്. മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഇവരുടെ കാര്യത്തില്‍ അംഗീകൃത സൈക്കോ സോഷ്യല്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു പദ്ധതി തയ്യാറാക്കുകയും ഇതിന്റെയടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 9 പേരെ മോചിപ്പിച്ച് പുനരധിവാസം സാധ്യമാക്കിയിരുന്നു. വിവിധ സന്നദ്ധ സംഘങ്ങളെ കൂടി സഹകരിപ്പിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്.  

Tuesday, September 29, 2020

പ്രതിരോധ മന്ത്രാലയം നല്‍കിയ ആയുധങ്ങള്‍ നിലവാരം കുറഞ്ഞത്; ജീവന്‍ നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്; ഗുരുതര ആരോപണവുമായി സൈന്യം

 ന്യൂഡല്‍ഹി> പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധ നിര്‍മാണ ഫാക്ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. 2014-2020 വരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധനിര്‍മാണ ഫാക്ടറി ബോര്‍ഡ് (ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്-ഒ.എഫ്.ബി) നല്‍കിയ നിലവാരം കുറഞ്ഞ ആയുധങ്ങള്‍ക്കായി ചെലവാക്കിയ തുകയുടെ നഷ്ടം കണക്കാക്കിയാല്‍ 960 കോടി രൂപ വരുമെന്നും ഈ തുക ഉപയോഗിച്ച് നൂറ് 155-എംഎം മീഡിയം ആര്‍ട്ടിലറി തോക്കുകള്‍ വാങ്ങാനാകുമായിരുന്നെന്നും സൈന്യത്തിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഇന്ത്യ ടുഡേ' ആണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ട്‌; സൈന്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആയുധങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചു

പ്രതിരോധ മന്ത്രാലയത്തിന് അയച്ച ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. 2014-2020 വരെയുള്ള വര്‍ഷങ്ങളില്‍ ഒ.എഫ്.ബിക്ക് കീഴിലുള്ള ഫാക്ടറികളില്‍ നിന്നും നിര്‍മ്മിച്ചു നല്‍കിയ 23-എംഎം എയര്‍ ഡിഫന്‍സ് ഷെല്‍സ്, ആര്‍ട്ടിലറി ഷെല്‍സ്, 125-എംഎം ടാങ്ക് റൗണ്ട്സ് തുടങ്ങിയ നിരവധി ആയുധങ്ങള്‍ക്കാണ് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് ആര്‍മി വെളിപ്പെടുത്തിയത്

'ഒ.എഫ്.ബി ആയുധങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍' , എന്ന ഭാഗത്തില്‍ അപകടങ്ങളുടെ കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം 2014 മുതല്‍ ഇതുവരെ 403 അപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളില്‍ 27 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 159 പേര്‍ക്ക് ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടതടക്കമുള്ള ഗുരുതര അപകടങ്ങളുണ്ടായി'.

സൈന്യം തന്നെ പ്രതിരോധം മന്ത്രാലയത്തിനെതിരെ  ആരോപണം ഉയര്‍ത്തിയതോടെ കേന്ദ്രം പ്രതിസന്ധിയിലായിരിക്കുകയാണ്‌

നീതി ലഭിക്കുമോ? മുൻ സൈനികന്റെ നിയമയുദ്ധത്തിന്‌ നാല്‌ പതിറ്റാണ്ട്‌

അകാരണമായി സൈന്യത്തിൽനിന്ന്‌ പിരിച്ചുവിട്ടതിനെതിരെ നാല്‌ പതിറ്റാണ്ടിലേറെയായി നിയമയുദ്ധത്തിന്റെ വഴിയിലാണ്‌ കാപ്പാട് മാതൃഭൂമി സ്റ്റോപ്പിലെ രമാ നിവാസിൽ പി പി കുമാരൻ. ദാരിദ്ര്യം പിടിമുറുക്കിയപ്പോഴാണ്‌ 1963ൽ തലശേരിയിൽ നടന്ന റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതും തുടർന്ന്‌ സൈന്യത്തിൽ ജോലി ലഭിക്കുന്നതും. ഇന്ത്യൻ കരസേനയിൽ ജബൽപൂരിലെ സിഗ്നൽ വിഭാഗത്തിലായിരുന്നു ആദ്യ നിയമനം.

ഒമ്പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അന്ന്‌ കുമാരൻ.  എന്നാൽ പെട്ടെന്ന് ഒരു ദിവസമാണ് ആ അറിയിപ്പ് കുമാരന്‌ ലഭിക്കുന്നത്. ‘താങ്കളുടെ സേവനം ഇനി പട്ടാളത്തിന് ആവശ്യമില്ല'. കാരണം വ്യക്തമാക്കാതെയുള്ള പിരിച്ചുവിടൽ. സൈന്യത്തിൽ ഒരുവർഷം പോലും തികയും മുമ്പേയുള്ള പിരിച്ചുവിടൽ അന്ന്‌ ഇരുപത്തിരണ്ടുകാരനായ കുമാരനെ തളർത്തി.  ‘കമ്യൂണിസ്റ്റ് വെരിഫിക്കേഷൻ ' എന്ന നിഗൂഢ തന്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. കുമാരൻ അന്ന്‌ കമ്യൂണിസ്റ്റ് പാർടിയുടെ സജീവ പ്രവർത്തകനായിരുന്നില്ല.  അനുഭാവി മാത്രമായിരുന്നു. അക്കാലത്ത്‌ ഇത്തരത്തിൽ ഉത്തര മലബാറിൽ  ആയിരത്തോളം പേരെ പിരിച്ചുവിട്ടിരുന്നു. 

അന്യായമായ  പിരിച്ചുവിടലിനെതിരെ നിയമയുദ്ധത്തിന്റെ പാതയിലായി പിന്നീട് കുമാരൻ.  ജീവിതം കരുപ്പിടിപ്പിക്കാൻ  ബീഡിത്തൊഴിലാളിയായും നെയ്തുകാരനായും പത്ര വിതരണക്കാരനായും  വേഷമിട്ടു.  ഗുജറാത്ത് കേന്ദ്രമാക്കി ഇക്കാലത്ത്‌ തുണി വ്യവസായവും തുടങ്ങി. ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിച്ചു.  സൈനിക ഓഫീസിൽ കത്തിടപാട്‌ നടത്താനായി മാത്രം ഹിന്ദി വിശാരദ് പഠിച്ചു.

നീതിക്കായി പോരാടാൻ സംഘടനയും രൂപീകരിച്ചു. പ്രായാധിക്യം മാനിച്ച് എക്സ് സർവീസ്‌ മെൻ സ്റ്റാറ്റസ് അനുവദിക്കണമെന്ന് 2017ൽ ഹൈക്കോടതി  ഉത്തരവിട്ടു. എന്നാൽ, ആനുകൂല്യം ഒന്നും നൽകാൻ അധികൃതർ തയ്യാറായില്ല. കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന പരാതി പരിഹാര അദാലത്തിൽ  സൈനിക ക്ഷേമ ഓഫീസറോട് കലക്ടർ വിശദീകരണം തേടിയിട്ടുണ്ട്.  സഹകരണ സ്ഥാപനത്തിൽനിന്നും വിരമിച്ച രമയാണ് ഭാര്യ. 

ബി കെ ഉല്ലാസ് 

2290 കോടിയുടെ പ്രതിരോധ സംഭരണത്തിന്‌ അനുമതി

ഇന്ത്യ–- ചൈന അതിർത്തിസംഘർഷം തുടരവെ 2290 കോടി രൂപയുടെ ആയുധസംഭരണത്തിന്‌ പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ (ഡിഎസി) അനുമതി നൽകി. അതിർത്തി സൈനികർക്കായി 780 കോടി രൂപ മുതൽമുടക്കി അമേരിക്കയിൽനിന്ന്‌ 72,000 സിഗ്‌ സോർ അസോൾട്ട്‌ റൈഫിളുകൾ  വാങ്ങും. തദ്ദേശീയമായ സംഭരണവിഭാഗത്തിൽ ഉൾപ്പെടുത്തി സ്റ്റാറ്റിക്‌ ഹൈഫ്രീക്വൻസി ടാൻസ്‌ റിസീവർ സെറ്റുകളും സ്‌മാർട്ട്‌ ആന്റിഎയർഫീൽഡ്‌ ആയുധങ്ങളും വാങ്ങും. നാവികസേനയ്‌ക്കും വ്യോമസേനയ്‌ക്കുമായി‌ 970 കോടി രൂപ മുതൽമുടക്കി സ്‌മാർട്ട്‌ ആന്റിഎയർഫീൽഡ്‌ ആയുധങ്ങളും വാങ്ങും‌.  540 കോടി രൂപ മുതൽമുടക്കിൽ വാർത്താവിനിമയത്തിനായി റേഡിയോസെറ്റുകൾ വാങ്ങുന്നത്‌ കരസേനയുടെയും വ്യോമസേനയുടെയും ആവശ്യത്തിനായാണ്‌.

പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎസി യോഗത്തിൽ മൂന്ന്‌ സേനാമേധാവികളും ചീഫ്‌ ഓഫ്‌ ഡിഫൻസ്‌ സ്റ്റാഫ്‌ ജനറൽ ബിപിൻ റാവത്തും പങ്കെടുത്തു. 2290 കോടിയുടെ ആയുധങ്ങൾ വാങ്ങുന്നതിനു പുറമെ പുതിയ പ്രതിരോധ ഏറ്റെടുക്കൽ പ്രക്രിയക്കും (ഡിഎപി 2020) സമിതി അംഗീകാരം നൽകി.

വിവാദമായ റഫേൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ‘ഓഫ്സെറ്റ്‌’ മാനദണ്ഡം പുതുക്കിയ സംഭരണപ്രക്രിയയിൽ ഒഴിവാക്കി. 300 കോടി രൂപയ്‌ക്കു മേലെയുള്ള പ്രതിരോധ സംഭരണമുണ്ടാകുമ്പോൾ പങ്കാളിയാകുന്ന വിദേശകമ്പനി ആകെ കരാർത്തുകയുടെ 30 ശതമാനം ഇന്ത്യയിൽ നിക്ഷേപിക്കണമെന്നതാണ്‌ ‘ഓഫ്‌സെറ്റ്‌’ നയം. പുതുക്കിയ ഏറ്റെടുക്കൽ പ്രക്രിയ പ്രകാരം സർക്കാരുകൾ തമ്മിലുള്ള പ്രതിരോധകരാറുകളിൽ ‘ഓഫ്‌സെറ്റ്‌’ വ്യവസ്ഥ വേണ്ടെന്ന നിലപാടാണെടുത്തിരിക്കുന്നത്‌.

Thursday, September 3, 2020

രാജ്യത്ത്‌ 4 മിനിറ്റിൽ ഒരു ആത്മഹത്യ

 ന്യൂഡൽഹി: കഴിഞ്ഞവർഷം രാജ്യത്ത്‌ നാല്‌ മിനിറ്റിൽ ഒരാൾവീതം ജീവനൊടുക്കിയെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ (എൻസിആർബി) റിപ്പോർട്ട്‌. 2018നെ അപേക്ഷിച്ച്‌ 2019ൽ ആത്മഹത്യ 3.4 ശതമാനം വർധിച്ചു. സാമ്പത്തികത്തകർച്ചയാണ്‌ ജീവനൊടുക്കാന്‍ മുഖ്യപ്രേരണ. ജീവനൊടുക്കിയവരില്‍  67 ശതമാനം പേരുടെയും പ്രതിമാസവരുമാനം 8300 രൂപയിൽ താഴെ‌.  കൃഷിക്കാരും കൂലിപ്പണിക്കാരുമായ 42,480 പേർ ജീവനൊടുക്കി.

രാജ്യത്ത്‌ 2019ല്‍ ജീവനൊടുക്കിയ 1,39,123 പേരില്‍ 41,493 സ്‌ത്രീകളും 17 ട്രാൻസ്‌ജെൻഡറുകളുമുണ്ട്. ആത്മഹത്യയുടെ 49.5 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്‌, കർണാടകം, പശ്ചിമബംഗാൾ, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍. മഹാരാഷ്ട്രയിൽ ജീവനൊടുക്കിയത് 18,916 പേർ.

2018ൽ 1,34,516 ആത്മഹത്യ. 2018നെ അപേക്ഷിച്ച്‌ ആത്മഹത്യയില്‍ വന്‍ വര്‍ധനയുണ്ടായത്‌  ബിഹാറിലാണ്‌– -44.7 ശതമാനം. പഞ്ചാബിൽ 37.5 ശതമാനവും വർധിച്ചു. കേരളത്തിൽ വർധന 3.9 ശതമാനം‌. 8556 പേര്‍ ജീവനൊടുക്കി‌; 2018ൽ 8237 പേരും.

പത്ത്‌ ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ചെന്നൈ– -2461, ഡൽഹി–- 2423, ബംഗളൂരു– -2081, മുംബൈ– -1229 എന്നിങ്ങനെയാണ്‌ കണക്ക്. ആത്മഹത്യചെയ്‌ത ദരിദ്രരുടെ എണ്ണത്തിലും തമിഴ്‌നാട്‌ മുന്നിൽ– -9723 പേർ. ബിരുദധാരികളായ 4447 പേർ സ്വയം ജീവനൊടുക്കി;  എംബിഎ അടക്കമുള്ള ഉന്നത ബിരുദധാരികളായ 335 പേരും. 2008ന്‌ ശേഷം രാജ്യത്ത്‌ 16 ലക്ഷം പേരാണ്‌ ആത്മഹത്യ ചെയ്‌തതെന്ന്‌ റിപ്പോർട്ടിൽ പറഞ്ഞു.

സാജൻ എവുജിൻ

Thursday, September 17, 2015

പറയൂ...ഏതാണ് ഗുരുനിന്ദ?

ആലുവയിലെ പാഠശാലയില്‍ കുട്ടികള്‍ക്കൊപ്പം ഊണുകഴിക്കുകയായിരുന്നു നാരായണഗുരുവും കുറ്റിപ്പുഴ കൃഷ്ണപിള്ളയും. നായര്‍, പുലയ, ഈഴവ, പറയ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു കുട്ടികള്‍. ഊണിനിടയില്‍ സ്വാമി കുറ്റിപ്പുഴയോട് ചോദിച്ചു- "പോയോ?'

കുറ്റിപ്പുഴയ്ക്ക് മനസ്സിലായില്ല.

സ്വാമി വീണ്ടും ചോദിച്ചു.

"എല്ലാം പോയോ?

അപ്പോള്‍ കുറ്റിപ്പുഴയ്ക്ക് മനസ്സിലായി ജാതിയില്‍നിന്ന് പൂര്‍ണവിമുക്തനായോ എന്നാണ് സ്വാമിയുടെ ചോദ്യമെന്ന്. കുറ്റിപ്പുഴ ഒന്നുംപറഞ്ഞില്ല, ചിരിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സ്വാമി ചോദിച്ചതിന് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ എസ്എന്‍ഡിപി നേതൃത്വം മറുപടിപറയുന്നു- ജാതി പറയണം. ഏതാണ് ഗുരുനിന്ദ?.

നാമം രൂപത്തോട് ചേരുമ്പോള്‍ ഒരു സങ്കല്‍പ്പത്തിന് വാസ്തവികത കൈവരികയാണെന്ന് സ്വാമി. മിഥ്യാസങ്കല്‍പ്പത്തെ ഇല്ലാതാക്കാന്‍ പേരിനെ ഇല്ലാതാക്കണം. അത് ജാതിവ്യത്യാസം ഇല്ലാതാക്കാന്‍ സഹായിക്കും. പട്ടി പട്ടിയെ കണ്ടാല്‍ തിരിച്ചറിയും, മനുഷ്യന്‍ മനുഷ്യനെ കണ്ടാല്‍ എന്തുകൊണ്ട് തിരിച്ചറിയപ്പെടാതെ പോകുന്നു എന്ന ചോദ്യം ക്ഷണികമായ വികാരമായിരുന്നില്ല, തലമുറകളുടെ തലച്ചോറിലേക്ക് സ്വാമി കൊളുത്തിയ നെരിപ്പോടായിരുന്നു.

ഈഴവരുടെ കാനേഷുമാരി കണക്കെടുത്ത് അധികാരരാഷ്ട്രീയത്തിന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു യോഗനേതൃത്വം.

ഏതാണ് ഗുരുനിന്ദ?.

മരുത്വാമലയിലെ പിള്ളത്തടം എന്ന ഗുഹയില്‍ മനത്തില്‍ സ്ഫുടം ചെയ്ത്, ശങ്കരദര്‍ശനത്തിന്റെ അദൈ്വതങ്ങളിലൂടെ കയറിയിറങ്ങി, ആത്മനിഷ്ഠമായ ആധ്യാത്മികചിന്തകളില്‍ സമത്വത്തെയും നീതിയെയും സ്ഥാപിച്ച് അവധൂതനായി 15 വര്‍ഷം നാണു എന്ന നാരായണന്‍ അലഞ്ഞു; സത്യംതേടിയ ബുദ്ധനെപ്പോലെ, സാമൂഹ്യസ്പന്ദനങ്ങള്‍ തേടിയിറങ്ങിയ വിവേകാനന്ദനെപ്പോലെ. ദൈവങ്ങളെ നിഷേധിച്ച ബുദ്ധന്‍ പിന്നെ സ്വര്‍ണത്തില്‍ പൂശിയ വിഗ്രഹമായി. മരണത്തിന്റെ അനിവാര്യതയെക്കുറിച്ച് ബോധ്യമുള്ള മനുഷ്യന്‍, മനസ്സും ശരീരവും സമൂഹത്തിന്റെ നന്മയ്ക്ക് സമര്‍പ്പിക്കുന്നതാണ് സന്യാസം എന്ന് വിളംബരംചെയ്ത വിവേകാനന്ദന്‍ സര്‍സംഘചാലകന്മാരുടെ ആയുധപ്പുരയ്ക്ക് കാവല്‍നില്‍ക്കുന്ന കാവിക്കൊടി കെട്ടിയ നിശ്ചലദൃശ്യമായി.എന്നിട്ടും നമ്മുടെ ഗുരുസ്വാമികളെ റാഞ്ചാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബ്രാഹ്മണ്യത്തിന്റെ താളിയോലക്കെട്ടുകളില്‍ തിളച്ച അനാചാരത്തിന്റെ നെയ്യില്‍ നിസ്സഹായരായ മനുഷ്യരെ മുക്കിപ്പിടിച്ച ധാര്‍ഷ്ട്യത്തിന്റെനേരെ തിരിഞ്ഞുനില്‍ക്കാന്‍ ഇരുപതാം നൂറ്റാണ്ടിനെ പഠിപ്പിച്ച ഗുരുവരുളിനെ തൊടാന്‍ അപ്പോഴും അവര്‍ ഭയന്നു. സനാതനധര്‍മം എന്നും ആര്‍ഷധര്‍മം എന്നും ഒരിക്കല്‍ പോലും പറയാത്ത ഗുരുവിനെയാണ് അധികാരബ്രാഹ്മണ്യത്തിന്റെ പാദസേവയ്ക്കായി സമര്‍പ്പിക്കുന്നത്.

പറയൂ, ഏതാണ് ഗുരുനിന്ദ?.

ഒന്നരപ്പതിറ്റാണ്ട് സ്വാമി നടന്നു. കാട്ടുപാതകളിലൂടെ, ഗ്രാമങ്ങളിലൂടെ, നഗരങ്ങളിലൂടെ. ജാത്യാചാരങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കിടയിലൂടെ നേര്‍രേഖപോലെ നടന്നു. ദാരിദ്ര്യം, രോഗം, അനാചാരം, അന്ധവിശ്വാസം- ആതുരാലയമായിരുന്നു അന്ന് മലയാളമണ്ണ്. ആര്യഭിക്ഷുവിന് വെള്ളം കൊടുത്താല്‍ പാപിയാകുമെന്ന് ഭയന്ന ചണ്ഡാലിയായ മാതംഗിമാര്‍ ഉണ്ടായ നാട് (ചണ്ഡാലഭിക്ഷുകി- കുമാരനാശാന്‍), സ്വന്തം വീട് കത്തിനശിച്ചാലും ശരി തീണ്ടല്‍ജാതിക്കാര്‍ കിണര്‍ അശുദ്ധമാക്കാതിരുന്നാല്‍ മതി എന്ന് ചിന്തിച്ച "ശുദ്ധരില്‍ ശുദ്ധന്മാരു'ണ്ടായ നാട് (ശുദ്ധരില്‍ ശുദ്ധന്‍- വള്ളത്തോള്‍), സ്വന്തം മകള്‍ മുങ്ങിച്ചത്താലും പുലയന്റെ കൈകൊണ്ട് രക്ഷപ്പെടേണ്ട എന്ന് കരുതിയ മാതാക്കള്‍ ഉണ്ടായ നാട്(അമ്പലക്കുളം- ഉള്ളൂര്‍). ഇത് പീഡനമാണെന്ന് മനസ്സിലാകാത്ത പീഡിതര്‍. ദൈവഹിതം നടപ്പാക്കുകയാണെന്ന് പീഡകര്‍. "തീണ്ടാട്ടലും', "ഒച്ചാട്ടലും', "ആട്ടും' നിറഞ്ഞുനിന്ന സമൂഹം. ജാത്യാഭിമാനത്തിന്റെ "ഹോ..ഹോ..'യും കീഴടങ്ങലിന്റെ "ഏ..ഏ..യും' ശബ്ദങ്ങള്‍ ഭരണം നടത്തിയ നാട്ടുവഴികള്‍. വൈക്കം ക്ഷേത്രത്തിന്റെ മുന്നിലൂടെ നടക്കാന്‍ സ്വാമിയെപ്പോലും വിലക്കി. നായരില്‍നിന്ന് കമ്മാളന്‍ മാറേണ്ടത് 24 അടി. ഈഴവര്‍ തുടങ്ങിയവര്‍ 36 അടി. കണക്കന്‍ മുതല്‍ പേര്‍ 48 അടി. പുലയന്‍ 64 അടി. ഉള്ളാടന്‍ 72 അടി. ദേശഭേദമനുസരിച്ച് അളവുകളില്‍ വ്യത്യാസമുണ്ടെന്ന് കേരളചരിത്രത്തില്‍ കെ പി പത്മനാഭമേനോന്‍. ഇത് ലംഘിച്ചാല്‍ ജാതിവിധിപ്രകാരം ശിക്ഷിക്കണം. ശിക്ഷിക്കാന്‍ മടിച്ചാല്‍ അതിനും ശിക്ഷ. നെയ്ത്തുകാരന്റെ സൂചിപോലെ അവര്‍ണര്‍ക്ക് ഓടിക്കളിച്ച് ജീവിക്കേണ്ടിവന്നു എന്ന് സി കേശവന്‍ "ജീവിതസമരത്തില്‍'.

ഇവിടെയാണ് സ്വാമി സൗമ്യംനിറഞ്ഞ വാക്കുകള്‍കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓങ്കാരം മുഴക്കിയത്. ഇടയന്റെ മുടിക്കോലിന് പിന്നാലെ ആട്ടിന്‍കുട്ടികള്‍ പറ്റംചേര്‍ന്നു. 1903ല്‍ ശ്രീനാരായണ ധര്‍മപരിപാലന യോഗം. 1904ല്‍ നായര്‍ സമാജം. 1907ല്‍ സാധുജന പരിപാലന യോഗം. 1909ല്‍ യോഗക്ഷേമ സഭ. സ്വാമി പിടിച്ച ഉലയുടെ കൈത്തണ്ടില്‍നിന്ന് അഗ്നിസ്ഫുലിംഗങ്ങള്‍ ചിതറി. അത് ചിന്തയുടെ ചക്രവാളത്തില്‍ നക്ഷത്രങ്ങളായി. ചരിത്രം ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നടന്നു. പുഴുകുത്തിയ പനയോലക്കെട്ടൊക്കെ തീയിലെരിഞ്ഞു.നിവര്‍ന്നുനില്‍ക്കാന്‍ അവര്‍ണന്റെ ഗീതയായ സ്വാമിവചനങ്ങളെ സവര്‍ണാലയത്തിന്റെ അധികാര ഗൂഢാലോചനയ്ക്ക് മുന്നില്‍ കുനിച്ചുനിര്‍ത്താന്‍ കൊണ്ടുപോകുന്നത് ആരാണ്?പറയൂ, ഏതാണ് ഗുരുനിന്ദ?.

"ഭൂസുരന്മാര്‍' എന്ന് സ്വയംവിശേഷിപ്പിച്ച നമ്പൂതിരിമാരുടെ വൈദികവിധികള്‍ക്ക് നടുവില്‍ കിടക്കുകയായിരുന്നു അന്ന് മലയാളനാടിന്റെ ദൈവങ്ങള്‍. പ്രതിഷ്ഠകളെ ഇളക്കിപ്രതിഷ്ഠിച്ച് ശ്രീകോവിലിന്റെ നിരോധിതമേഖലകളിലേക്ക് സ്വാമികള്‍ അവര്‍ണനെ നയിച്ചു. നെയ്യാറില്‍നിന്ന് മുങ്ങിയെടുത്ത അമ്മിക്കുഴവിക്കല്ല് അരുവിപ്പുറത്തെ ഈഴവശിവനായി. കാരമുക്കില്‍ ദീപം, മുരുക്കുംപുഴയില്‍ ദീപത്തിന് മീതെ "ഓം സത്യം, ധര്‍മം, ദയ, ശാന്തി' എന്നുകൂടി എഴുതി. കളവങ്കോടത്ത് കണ്ണാടി. ഇത് ഇളക്കിമറിക്കലായിരുന്നു. ക്ഷേത്രാരാധന നിഷേധിക്കപ്പെട്ട പാവങ്ങള്‍ ആശ്വാസമായി പകരം സ്ഥാപിച്ച മുഴുവന്‍ വെച്ചുസേവകളെയും ഗുരു വലിച്ചെറിഞ്ഞു. കോട്ടാര്‍ എന്ന സ്ഥലത്തെ നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രത്തില്‍നിന്ന് ഗുരു നശിപ്പിച്ച വിഗ്രഹങ്ങളുടെ ഒരു പട്ടിക വിവേകോദയത്തിലുണ്ട്. അത് ഇങ്ങനെ-

ഇശക്കി- 2, പൂതത്താന്‍ പീഠം- 1, വങ്കാരമാടന്‍ പീഠം- 1, ചുടലമാടന്‍ പീഠം- 2, മല്ലങ്കരുങ്കാളി പീഠം- 1, കറുപ്പന്‍, ഇരുളന്‍ മുതലായി- 21.വിഗ്രഹങ്ങളെ എടുത്തെറിഞ്ഞ് പുതിയ വിഗ്രഹങ്ങളിലേക്ക് നയിക്കുകയായിരുന്നില്ല സ്വാമി. താന്ത്രികവിധികളുടെ നിര്‍മാണപ്പുരകള്‍ മാത്രമായിരുന്നില്ല സ്വാമികള്‍ക്ക് ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങള്‍ വളരെ പണംചെയ്ത് പണിയേണ്ടെന്ന് സ്വാമി ഉപദേശിച്ചെന്ന് മൂര്‍ക്കോത്തു കുമാരന്‍ സ്വാമികളുടെ ജീവചരിത്രത്തില്‍. "അവിടെ നാലു പുറവും പൂന്തോട്ടം ഉണ്ടാക്കണം. നല്ല വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ച് അതിനുചുറ്റും തറകള്‍ കെട്ടണം. അപ്പോള്‍ ജനങ്ങള്‍ക്ക് വന്നിരുന്ന് കാറ്റുകൊള്ളാം. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകള്‍ ഉണ്ടായിരിക്കണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ചു പഠിപ്പിക്കണം. ക്ഷേത്രം ഒരറ്റത്ത് അവിടെ നിന്നു കൊള്ളട്ടെ.'ക്ഷേത്രം ഒരറ്റത്ത് നിന്നുകൊള്ളട്ടെ എന്ന ജ്വലിക്കുന്ന വാക്കുകളിലൂടെ മറ്റൊരുവശത്തേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു സ്വാമി.

അവിടെ നിന്നില്ല ഗുരു. ഇനി ക്ഷേത്രനിര്‍മാണം പ്രോത്സാഹിപ്പിക്കേണ്ടെന്ന് 1917ല്‍ സ്വാമി എഴുതി. അമ്പലം കെട്ടാന്‍ പണം ചെലവിട്ടത് ദുര്‍വ്യയമായി എന്ന് പശ്ചാത്തപിക്കും. കാലത്തിന് അത്രയേറെ മാറ്റം വന്നിരിക്കുന്നു. എങ്കിലും തല്‍ക്കാലം ക്ഷേത്രം വേണ്ടെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ കേള്‍ക്കുകയില്ല എന്നും സ്വാമി പറഞ്ഞു. ഈ വാക്കുകള്‍ മനുഷ്യസ്നേഹത്തിന്റെ ദീര്‍ഘദര്‍ശിത്വം പൂജിച്ച പൂക്കള്‍പോലെ മനസ്സില്‍ വീഴുന്നു.ഈ പൂജാപുഷ്പങ്ങള്‍, നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി തകര്‍ത്ത് അമ്പലം പണിയാന്‍ മൂര്‍ച്ചവയ്പിക്കുന്ന ഉളിത്തലപ്പുകള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ പറയൂ, ഏതാണ് ഗുരുനിന്ദ?

വൈക്കം സത്യഗ്രഹത്തിനെത്തിയ മഹാത്മാഗാന്ധി സ്വാമിയെ കാണാന്‍ ശിവഗിരിയില്‍ ചെന്നു. അവര്‍ മതത്തെക്കുറിച്ച്, ജാതിയെക്കുറിച്ച് സംസാരിച്ചു. മതപരിവര്‍ത്തനത്തെ കുറിച്ചായിരുന്നു ഗാന്ധിജിയുടെ ആദ്യ ചോദ്യം. "മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് സ്വതന്ത്ര്യം ലഭിച്ചുവരുന്നതായി കാണുന്നുണ്ട്. അത് കാണുമ്പോള്‍ ജനങ്ങള്‍ മതപരിവര്‍ത്തനം നല്ലതാണെന്ന് പറയുന്നതിനെ കുറ്റപ്പെടുത്താനാവില്ല' എന്ന ഗുരുവിന്റെ മറുപടി ചിന്തയുടെ സാഗരത്തിലേക്ക് ചെറുചിരിയോടെ പതിച്ച കൊച്ചരുവിയായി. ഗാന്ധിജി നിര്‍ത്തിയില്ല. "ലൗകികമായ അഭിവൃദ്ധിയല്ല, ആത്മീയമായ അഭിവൃദ്ധിയെയാണ് ഞാന്‍ ഉദ്ദേശിച്ചത്.' വൈകിയില്ല, മറുപടി വന്നു. "അന്യമതങ്ങളിലും മോക്ഷമാര്‍ഗമുണ്ടല്ലോ. ലൗകികമായ സ്വതന്ത്ര്യത്തെയല്ലേ ജനങ്ങള്‍ അധികവും ഇച്ഛിക്കുന്നത്?'

ഗാന്ധിജി ചോദ്യം മാറ്റി. ജാതിയിലേക്ക് മാറി. ജാതിവ്യത്യാസം പ്രകൃതിദത്തമല്ലേ, ഒരു വൃക്ഷത്തിലെ ഇലകളെല്ലാം ഒരു വലിപ്പത്തിലല്ലല്ലോ എന്ന ഗാന്ധിജിയുടെ വാദത്തിന് സ്വാമി നല്‍കിയ മറുപടി ആ മഹാത്മാവിന്റെ മനസ്സിനെ ഇളക്കിമറിച്ചു. "പക്ഷെ എല്ലാ ഇലകളുടെയും ചാറിന് ഒരേ രുചിയാണ്'. പിന്നെന്തിന് വര്‍ണവ്യത്യാസം എന്ന് സ്വാമി പറയാതെ കാത്ത മൗനം ഗാന്ധിജിയെ സ്വാധീനിച്ചു. പില്‍ക്കാലത്ത് ഗാന്ധിജി ജാതിയെ വിമര്‍ശിച്ചതില്‍ ഈ സ്വാധീനവും ഉണ്ടാകാം.ആ മഹാത്മാവിന്റെ നെഞ്ചിനുനേരെ കാഞ്ചിവലിച്ച ഗോഡ്സെയ്ക്ക് അമ്പലം പണിയണമെന്ന് പറയുന്നവര്‍ക്ക് ദര്‍ശനമാലകള്‍ സമര്‍പ്പിക്കുമ്പോള്‍ പറയൂ, ഏതാണ് ഗുരുനിന്ദ?

ആചാരങ്ങളുടെ ഉടുത്തുകെട്ടലുകളെ കര്‍മംകൊണ്ട് മാത്രമല്ല, നര്‍മംകൊണ്ടും സ്വാമി അഴിച്ചുമാറ്റിയിട്ടുണ്ട്. ശവം കുഴിച്ചിടണോ ദഹിപ്പിക്കണമോ എന്ന തര്‍ക്കമുണ്ടായപ്പോള്‍ സ്വാമിയുടെ പരിഹാരം "ചക്കിലാട്ടിയാല്‍ മതി' എന്നായിരുന്നു. ചോദ്യം ചോദിച്ച മുന്‍ ഹൈക്കോടതി ജഡ്ജി ഇയ്യാക്കുട്ടി "അയ്യോ' എന്ന് പറഞ്ഞുപോയി. ഉടന്‍വന്നു സ്വാമിയുടെ പ്രതികരണം. "എന്താ നോവോ?'എല്ലാം പരിഹരിക്കാം എന്നുപറഞ്ഞ് തുള്ളിവന്ന പല്ലില്ലാത്ത കോമരത്തോട് സ്വാമി പറഞ്ഞത് ആദ്യം ആ മോണയില്‍ പല്ല് വരുത്തൂ എന്നായിരുന്നു. തീര്‍ഥാടകരോട് രുദ്രാക്ഷം കഴുത്തിലിടണ്ട, അരച്ചുകലക്കി കുടിച്ചാല്‍ മതി, കൂടുതല്‍ ഗുണം കിട്ടും എന്നായിരുന്നു ഉപദേശം. ചാത്തന്റെ ഉപദ്രവം സഹിക്കാതെ വന്ന ഭക്തന് ചാത്തന് കൊടുക്കാന്‍ കത്തെഴുതിയതില്‍ ഒരായിരം വി കെ എന്‍ ഫലിതം ഒന്നിച്ചുപൊട്ടുന്നതിന്റെ സുഖമുണ്ട്. കരഞ്ഞിട്ടുമുണ്ട് ഗുരു. ആട്ടിയോടിക്കപ്പെടുന്നവരെ മനുഷ്യന്‍ ഒന്ന് എന്ന ബോധ്യത്തിലേക്ക് ഉണര്‍ത്താനുള്ള യത്നത്തിലെ തിരിച്ചടികളാണ് സ്വാമിയെ കരയിപ്പിച്ചത്.

ഉരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ പുലയ പെണ്‍കുട്ടികളെ ചേര്‍ക്കുന്നതിനെതിരെ നായര്‍പ്രമാണികള്‍ക്കൊപ്പം ചില ഈഴവപ്രമാണികളും ചേര്‍ന്നപ്പോള്‍ സ്വാമി സങ്കടപ്പെട്ടു. പക്ഷേ, മര്‍ദിതന്റെയൊപ്പമായിരുന്നു സ്വാമി. എറണാകുളം ജില്ലയിലെ കാളികുളങ്ങരയില്‍ ചില ഈഴവര്‍ കൊടുത്ത കേസില്‍ 13-ാം പ്രതിയായിരുന്നു സ്വാമി. സഹോദരന്‍ അയ്യപ്പനെ "പുലയനയ്യപ്പന്‍' എന്ന് ചില ഈഴവപ്രമാണികള്‍ പരിഹസിച്ചപ്പോഴും സ്വാമി വിഷമിച്ചു. അന്ന് സഹോദരനയ്യപ്പനൊപ്പം നിന്ന സ്വാമി മിശ്രവിവാഹത്തിനും പന്തിഭോജനത്തിനും ആഹ്വാനംചെയ്തു. അനാഥക്കുട്ടികള്‍ എന്നും സ്വാമിയുടെ ദുഃഖമായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് "ദൈവദശകം' എഴുതിയത്. 1091 ഇടവത്തില്‍ പ്രബുദ്ധകേരളത്തില്‍ സ്വാമി കുറിച്ചു- "നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞു. എന്നാല്‍, ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ കൂട്ടത്തില്‍ പെട്ടതായി വിചാരിച്ച് പ്രവര്‍ത്തിച്ചുവരുന്നതായും അത് ഹേതുവായി പലര്‍ക്കും നമ്മുടെ വാസ്തവത്തില്‍ വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു'.ഇത് പറഞ്ഞ സ്വാമിയുടെ പൈതൃകം കാക്കുന്നു എന്നുപറയുന്നവര്‍ പ്രഖ്യാപിക്കുന്നു- ജാതി പറയണം. ഏതാണ് ഗുരുനിന്ദ?.

ഉറപ്പിച്ചും തറപ്പിച്ചും സ്വാമി പറഞ്ഞിട്ടുണ്ട് ജാതിയില്ല എന്ന്. അത് മനുഷ്യന്‍ സൃഷ്ടിച്ച മിഥ്യയാണെന്ന്. കെട്ടുകഥയാണെന്ന്. സ്വാമിയുടെ ആദ്യകാല ശിഷ്യരില്‍ പ്രമുഖനായ ശിവലിംഗാനന്ദ സ്വാമികള്‍ നായരായിരുന്നു. ബുദ്ധനേക്കാള്‍ ശ്രേഷ്ഠനെന്ന് സ്വാമി വിശേഷിപ്പിച്ച സത്യവ്രതസ്വാമികള്‍ നായരായിരുന്നു. നെയ്യാറ്റിന്‍കരയിലെ നായര്‍സമാജം സ്വാമിയുടെ ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ചു. അനുമോദനം അയച്ചു. എസ്എന്‍ഡിപി സര്‍. സി പി രാമസ്വാമി അയ്യരുടെ ഷഷ്ഠിപൂര്‍ത്തിക്ക് മംഗളപത്രം സമര്‍പ്പിച്ചു. സി പി, വി ഡി സവര്‍ക്കറെ അതിഥിയായി കൊണ്ടുവന്നു. ഹൈന്ദവവര്‍ഗീയ വിഷം തളിച്ചാണ് സവര്‍ക്കര്‍ മടങ്ങിയതെന്ന് സി നാരായണപിള്ള തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍. കേന്ദ്രാധികാരത്തില്‍നിന്ന് അവശിഷ്ടം തേടി യോഗഭാരവാഹി ഡല്‍ഹിയിലെത്തിയപ്പോള്‍ ചരിത്രം തിരിഞ്ഞുനടക്കുകയായിരുന്നു.അപ്പോള്‍ ജാതി പറയണം. എന്തിന്?. കേരളത്തിലെ മറ്റ് മനുഷ്യരോട് ഞങ്ങള്‍ ഈഴവരാണെന്ന് പ്രഖ്യാപിക്കുന്നത് എന്തിന്?.

മറ്റൊരു വഴിക്കും ആലോചിക്കാം. കേരളത്തിലെ നമ്പൂതിരിമാരോട്, നായന്മാരോട്, സിറിയന്‍-റോമന്‍ ക്രിസ്ത്യാനികളോട്, മാര്‍ത്തോമക്കാരോട്, യാക്കോബായക്കാരോട്, ധീവരരോട്, പുലയരോട്, പറയരോട്, നായാടിയോട്...പേരുപറയാന്‍ വിട്ടുപോയ മറ്റനേകം ജാതിക്കാരോട് എന്തിനാണ് "ഞാന്‍ ഈഴവനാണ് എന്ന് പ്രഖ്യാപിക്കുന്നത്?'. അതുകേട്ട് അവരും അവരുടെ ജാതി പറയാനാണോ? മതം പറയുന്ന വലിയ യജമാനന്റെ ദാസ്യവൃത്തിക്കാണോ ഇത്?.

മതം പറയുന്നുണ്ട് യോഗനേതൃത്വമേ. പാകിസ്ഥാന്‍ മതം പറയുന്നുണ്ട്, അഫ്ഗാനിസ്ഥാന്‍ മതം പറയുന്നുണ്ട്. ചന്തയില്‍ പൊട്ടുന്ന അജ്ഞാതബോംബുകള്‍ മതം പറയുന്നുണ്ട്. ആത്മഹത്യാ ബോംബുകള്‍ മതം പറയുന്നുണ്ട്. മനുഷ്യരെ പിടിച്ചുനിര്‍ത്തി കഴുത്തറുത്ത് വീഡിയോ ചിത്രം പ്രദര്‍ശിപ്പിക്കുന്നവര്‍ മതം പറയുന്നുണ്ട്. കൂട്ടക്കുരുതികള്‍ മതം പറയുന്നുണ്ട്. വംശഹത്യകള്‍ മതം പറയുന്നുണ്ട്.

അരുത്, കേരളത്തിന്റെ യുഗപുരുഷനെ വിശക്കുന്ന നരബലിത്തറകളിലെ ചോര കൊതിക്കുന്ന കൊടുംമൂര്‍ത്തിയാക്കരുത്

*
എം എം പൗലോസ് 

Sunday, May 11, 2014

കൂട്ട ആത്മഹത്യയിലേക്കു നയിച്ചത് ബ്ലേഡുമാഫിയാ ഭീഷണിയും പൊലീസിന്റെ നിഷ്ക്രിയത്വവും

ബ്ലേഡ് മാഫിയയുടെ ഭീഷണി; തലസ്ഥാനത്ത് അഞ്ചംഗ കുടുംബം ജീവനൊടുക്കി

തിരു: ബ്ലേഡ് മാഫിയയുടെ ഭീഷണി സഹിക്കാനാകാതെ തലസ്ഥാനത്ത് അഞ്ചംഗ കുടുംബം ആത്മഹത്യചെയ്തു. കുടപ്പനക്കുന്ന് കിഴക്കേ മുക്കോലയ്ക്കുസമീപം ശിവജിനഗറില്‍ ശ്രീസായിവീട്ടില്‍ മനോഹരന്‍ ആശാരി (62), ഭാര്യ മഹേശ്വരി (54), മക്കളായ ബിജു (38), സജു (36), ബിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (27) എന്നിവരെയാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച പകല്‍ ഒന്നോടെയാണ് നാടിനെ നടുക്കിയ മരണവിവരം പുറത്തറിഞ്ഞത്. ശനിയാഴ്ച രാവിലെയും ഇവരെ അയല്‍വാസികള്‍ കണ്ടിരുന്നു. പണം ആവശ്യപ്പെട്ട് ശനിയാഴ്ചയും ചിലര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് കുടുംബം ആത്മഹത്യചെയ്തതെന്ന് സംശയിക്കുന്നു. ബന്ധുക്കള്‍ക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും കത്ത് എഴുതിവച്ചിരുന്നു. അടുത്തബന്ധുവായ വിദ്യാര്‍ഥിനിക്ക് മരിക്കുന്നതായി കാണിച്ച് മൊബൈല്‍ഫോണില്‍ സന്ദേശവും അയച്ചു. ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചതിനെതുടര്‍ന്ന് കടബാധ്യതയില്‍പ്പെട്ട കുടുംബം പിന്നീട് ബ്ലേഡ് മാഫിയയുടെ പിടിയില്‍ അകപ്പെടുകയായിരുന്നു. പലരില്‍നിന്നും കടംവാങ്ങിയും ഓഹരിയില്‍ നിക്ഷേപിച്ചു. ബ്ലേഡില്‍ കുടുങ്ങിയതോടെ കടം കുമിഞ്ഞുകൂടി അഞ്ചരക്കോടി രൂപയോളമായി. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലേഡ് മാഫിയയുടെ ഭീഷണിയായിരുന്നു.

മനോഹരന്റെ സഹോദരീപുത്രിക്കാണ്് ആത്മഹത്യചെയ്യാന്‍ പോകുകയാണെന്ന് സൂചിപ്പിച്ച് ബിജു എസ്എംഎസ് അയച്ചത്. ക്ലാസിലായതിനാല്‍ സന്ദേശം ശ്രദ്ധിച്ചില്ല. ഇടവേളയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ സന്ദേശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വിദ്യാര്‍ഥിനി ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ എത്തിയപ്പോള്‍ വീട് പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് മണ്ണന്തല പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സംഘം പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. മനോഹരനെ ഹാളിലെ കസേരയില്‍ ചാരിയിരിക്കുന്ന നിലയിലും സജുവിനെ നിലത്തുകിടക്കുന്ന നിലയിലുമായിരുന്നു കണ്ടത്. ബിജുവും ഭാര്യ കൃഷ്ണേന്ദുവും കിടപ്പുമുറിയില്‍ കിടക്കുന്ന നിലയിലായിരുന്നു. മഹേശ്വരി മറ്റൊരു കിടപ്പുമുറിയിലും. ഫ്യൂരിഡാന്‍ ഐസ്ക്രീമിലും മദ്യത്തിലും കലര്‍ത്തി കഴിച്ചാണ് ജീവനൊടുക്കിയത്. പൊലീസെത്തി പരിശോധിക്കുമ്പോള്‍ കൃഷ്ണേന്ദുവിന് ചെറിയ അനക്കമുണ്ടായിരുന്നു. കൃഷ്ണേന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റിയശേഷം, പരിശോധന നടത്തിയപ്പോള്‍ ബിജുവിന്റെ ശരീരത്തിലും അനക്കം കണ്ടു. ഉടന്‍ ബിജുവിനെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുപേരുടെയും മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടക്കും.

മനോഹരനും രണ്ടാമത്തെ മകന്‍ സജുവും മുമ്പ് ഗള്‍ഫിലായിരുന്നു. മൂത്തമകന്‍ ബിജുവിന് ഓഹരിവിപണിയില്‍ ഇടപാടുണ്ടായിരുന്നു. തൈക്കാട്ടെ ആനന്ദ് രാത്തി എന്ന സ്ഥാപനത്തില്‍ ഓഹരി ദല്ലാളായിരുന്നു ബിജു. 2013 മാര്‍ച്ചില്‍ സ്ഥാപനം തകര്‍ന്നതിനെതുടര്‍ന്ന് ഫോര്‍ച്ച്യൂണ്‍ എന്ന മറ്റൊരു കമ്പനിയിലായിരുന്നു ഇടപാട് നടത്തിക്കൊണ്ടിരുന്നത്. 2013 സെപ്തംബറിലായിരുന്നു ബിജുവിന്റെയും കൃഷ്ണേന്ദുവിന്റെയും വിവാഹം. വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം വേലുത്തമ്പിനഗര്‍ കൃഷ്ണഗിരിയില്‍ കൃഷ്ണന്‍കുട്ടിയുടെ മകളാണ് കൃഷ്ണേന്ദു.

സിറ്റി പൊലീസ് കമീഷണര്‍ എച്ച് വെങ്കിടേഷ് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ബ്ലേഡ് മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കത്തില്‍ പേര് സൂചിപ്പിച്ച അഞ്ചുപേര്‍ക്കെതിരെ കേസെടുത്തതായി സിറ്റി പൊലീസ് കമീഷണര്‍ അറിയിച്ചു. ഇവരിലൊരാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു.

കൂട്ട ആത്മഹത്യയിലേക്കു നയിച്ചത് ബ്ലേഡുമാഫിയാ ഭീഷണിയും പൊലീസിന്റെ നിഷ്ക്രിയത്വവും

തിരു: ബ്ലേഡുമാഫിയാ ഭീഷണിയും ഓഹരിവിപണിയിലെ പണമിടപാടും പൊലീസിന്റെ നിഷ്ക്രിയത്വവും ഇല്ലാതാക്കിയത് ഒരു കുടുംബത്തെയൊന്നാകെ. പകല്‍ ഒന്നോടെ വാര്‍ത്ത പുറത്തറിഞ്ഞതും നാടൊന്നാകെ കിഴക്കേമുക്കോല ശിവജി നഗറിലേക്ക് ഒഴുകി. അഞ്ചരക്കോടിയോളം രൂപയാണ് പല ബ്ലേഡുകാരില്‍നിന്നായി കുടുംബം വാങ്ങിയത്. ഇതില്‍ ചിലര്‍ കഴിഞ്ഞദിവസങ്ങളില്‍ വീട്ടിലെത്തി മുതലും പലിശയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. മുക്കോല സ്വദേശിയായ ബോംബ് കണ്ണന്‍ എന്ന കണ്ണന്‍, ചെത്ത് സുരേന്ദ്രന്‍ എന്നിവരുടെ സംഘത്തില്‍പെട്ടവരാണ് വീട്ടിലെത്തി ഭീഷണിമുഴക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പായി രണ്ടു കോടി രൂപ നല്‍കണമെന്ന് ഇവരില്‍ ഒരാള്‍ ഭീഷണിപ്പെടുത്തി. ശനിയാഴ്ച രാവിലെ പത്തരയ്ക്കാണ് അയല്‍ക്കാര്‍ കുടുംബത്തെ അവസാനം കണ്ടത്. പുറംലോകവുമായി ബിജുവും സജുവും അധികം ബന്ധംപുലര്‍ത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

2013 സെപ്തംബറിലായിരുന്നു ബിജുവും വട്ടിയൂര്‍ക്കാവ് മണികണ്ഠേശ്വരം വേലുത്തമ്പി നഗറില്‍ കൃഷ്ണന്‍കുട്ടിയുടെയും ഗിരിജയുടെയും മകള്‍ കൃഷ്ണേന്ദുവുമായുള്ള വിവാഹം. വിവാഹത്തിനുമുമ്പുതന്നെ ബിജുവിന്റെ കുടുംബത്തിന് സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായും അതേക്കുറിച്ച് വിവാഹശേഷമാണ് അറിയുന്നതെന്നും കൃഷ്ണേന്ദുവിന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. 75 പവന്‍ വിവാഹസമയത്ത് കൊടുത്തിരുന്നു. മരുമകന്‍ കൊടുക്കാനുണ്ടായിരുന്ന രണ്ടു കോടി രൂപ ആവശ്യപ്പെട്ട് തന്നെയും ബ്ലേഡ് മാഫിയസംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. എംബിഎക്കാരനായ ബിജു ഓഹരിവിപണിയില്‍ പണമിടപാട് നടത്തിയിരുന്നു. ഇതിനായി ലക്ഷങ്ങള്‍ പലരില്‍നിന്നായി നിക്ഷേപമെന്നനിലയില്‍ വാങ്ങി. ആദ്യകാലങ്ങളില്‍ ഇടപാട് മെച്ചമായിരുന്നെങ്കിലും പിന്നീട് മോശമായതോടെ കടം പെരുകി. താമസിച്ച വീടും 40 ലക്ഷം രൂപയ്ക്ക് ബ്ലേഡുകാര്‍ക്ക് പണയപ്പെടുത്തിയിരുന്നു. ഇത് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടും ബ്ലേഡുമാഫിയ ഭീഷണിപ്പെടുത്തി. മണ്ണന്തല പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടപടിയെടുക്കുന്നതിനുപകരം പരാതിയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് ഡിസംബറിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ വീടൊഴിയണമെന്ന് ബ്ലേഡുകാരും പൊലീസും കുടുംബത്തോട് ആവശ്യപ്പെട്ടു. ഹൃദ്രോഗിയായ മനോഹരന്റെ ചികിത്സയ്ക്കായി അയല്‍വാസികളില്‍നിന്നുവരെ പണം വാങ്ങിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ വീട്ടുചെലവിനുപോലും പണമില്ലാതായതോടെ മനോഹരന്‍ പുറംപണിക്കുപോയിരുന്നു. മനോഹരന്റെ സഹോദരിയുടെ മകള്‍ ഗായത്രി ഇവരുടെ കുടുംബത്തോടൊപ്പമാണ് കുറെനാള്‍ താമസിച്ചിരുന്നത്. ഗായത്രി ഇടപെട്ട് ബ്ലേഡുമാഫിയയില്‍ത്തന്നെ ഉള്‍പ്പെട്ടവരില്‍നിന്ന് ഒന്നേകാല്‍ കോടിയോളം രൂപ സംഘടിപ്പിച്ചു നല്‍കുകയും 72 പവന്റെ ആഭരണങ്ങള്‍ പണയംവയ്ക്കാന്‍ നല്‍കുകയുംചെയ്തു. ബ്ലേഡുകാരില്‍നിന്ന് ഗായത്രിക്കും ഭീഷണിയുണ്ട്.

എന്‍ എസ് സിക്കന്തര്‍ജാന്‍ deshabhimani

Saturday, April 5, 2014

ബാലവേശ്യയല്ല; കെണിയിലാക്കിയത്

ഒടുവില്‍ നീതിയുടെ പ്രകാശം

കോട്ടയം: വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം; അറിവില്ലാത്ത പ്രായത്തില്‍ അകപ്പെട്ട ദുരന്തത്തില്‍ നിന്ന് ഒടുവില്‍ നീതിപീഠം തന്നെ സൂര്യനെല്ലി പെണ്‍കുട്ടിക്ക് കൈത്താങ്ങായി. ഒരിക്കല്‍ "ബാലവേശ്യ"യെന്നു വരെ വിളിച്ച് അവഹേളിച്ച നീതിപീഠം ഇപ്പോള്‍ ആ തെറ്റുതിരുത്തി- അരുതാത്ത പ്രയോഗത്തില്‍ പശ്ചാത്താപം. നീതിപീഠത്തിന് മനഃസാക്ഷി നഷ്ടപ്പെട്ടിട്ടില്ലെന്നതിന് ഇത് തെളിവ്. സൂര്യനെല്ലി പെണ്‍കുട്ടിയും കുടുംബവും തുരുത്തിലെന്ന പോലെ ഒറ്റപ്പെട്ട് ജീവിതം കഴിക്കുമ്പോള്‍ ഇവളെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ സമൂഹത്തില്‍ മാന്യന്മാരായി വിലസുകയായിരുന്നു. ഒടുവില്‍സത്യം വിജയിച്ചു.

കാരാഗൃഹവാസം പോലെയായിരുന്നു പെണ്‍കുട്ടിക്കും കുടുംബത്തിന് കഴിഞ്ഞ നീണ്ട 18 വര്‍ഷങ്ങള്‍. ഇക്കാലയളവില്‍ ഏറെ അനുഭവിച്ചു. സ്വന്തം പേരു പോലും ഇവള്‍ക്ക് നഷ്ടപ്പെട്ടു. പകരം സമൂഹം പുതിയ പേരു നല്‍കി- സൂര്യനെല്ലി പെണ്‍കുട്ടി. പെണ്‍കുട്ടിക്ക് നായനാര്‍ സര്‍ക്കാര്‍ നല്‍കിയ ജോലിപോലും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍. ഇതെല്ലാം ചെയ്തത് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. കീഴ്ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി വിധി എത്തിയപ്പോള്‍ ഈ കുടുംബം നടുങ്ങി. സമൂഹമധ്യത്തില്‍ തങ്ങളുടെ മകളെ തൊലിയുരിച്ചു കാണിച്ച കോടതിവിധിയില്‍ അച്ഛനും അമ്മയും തളര്‍ന്നില്ല. നീതിക്കുവേണ്ടി പോരാട്ടം തുടര്‍ന്നു. ഒടുവില്‍ കീഴ്ക്കോടതിയുടെ ശിക്ഷ ശരിവെച്ചുള്ള വിധിയില്‍ ഒന്നും അവസാനിക്കുന്നില്ല. പി ജെ കുര്യനെതിരായ പോരാട്ടം തുടരാനാണ് തീരുമാനം.

1996 ജനുവരി 16നായിരുന്നു ഈ കുടുംബത്തെ തകര്‍ത്ത ആ ദുര്‍ദിനം. മൂന്നാര്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി സ്കൂളില്‍ നിന്നും വീട്ടില്‍ മടങ്ങിയെത്തിയില്ല. നാല്‍പതു ദിവസത്തിനു ശേഷം അവളെ കണ്ടെത്തുമ്പോള്‍ ജീവച്ഛവമായ അവസ്ഥ. പതിനാറുകാരി പെണ്‍കുട്ടിയെ 40 ദിവസം കൊണ്ട് വേട്ടയാടിയത് 42 കാമവെറിയന്മാര്‍. അവള്‍ അനുഭവിച്ച ക്രൂരതകള്‍ കേട്ട് കേരളം ഞെട്ടി. ആദര്‍ശധീരന്‍ ചമഞ്ഞ് നടക്കുന്ന ചില രാഷ്ട്രീയ നേതാക്കളും പ്രതിസ്ഥാനത്തു വന്നതോടെ കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമം. പുറമെ ഭീഷണിയും. ഒടുവില്‍ മഹിളാ അസോസിയേഷന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കാന്‍ കേരളമൊന്നാകെ മുന്നോട്ടുവന്നു.

പെണ്‍കുട്ടിയെ പ്രാപിക്കാന്‍ ഓടിയെത്തിയവരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്ത അനുയായിയും കോട്ടയം ഡിസിസി സെക്രട്ടറിയുമായ ജേക്കബ് സ്റ്റീഫനും ഉണ്ടായിരുന്നു. ഇയാള്‍ ഉള്‍പ്പെടെ ഭരണത്തണലില്‍ പഴുതുകള്‍ തേടി കേസില്‍ നിന്ന് രക്ഷപെടുന്നതാണ് പിന്നെ കണ്ടത്. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലും ഹൈക്കോടതി വിധിയിന്മേലുള്ള പുനഃപരിശോധനയുമാണ് ഒടുവില്‍ ജേക്കബ് സ്റ്റീഫനെയും കാരാഗൃഹവാസത്തില്‍ എത്തിച്ചത്. കുട്ടിയെ കാണാനില്ലെന്ന അച്ഛന്റെ പരാതി ലഭിച്ചപ്പോള്‍ മാന്‍ മിസിങ്  കേസായാണ് അന്ന് യുഡിഎഫിന്റെ പൊലീസ് കേസെടുത്തത്. പിന്നീടെത്തിയ നായനാര്‍ സര്‍ക്കാരാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. വേഗം വിധിതീര്‍പ്പുണ്ടാക്കാന്‍ വിചാരണക്കായി കോട്ടയത്ത് പ്രത്യേക കോടതിയും ആരംഭിച്ചു. ഇതിനിടെയാണ് മുഖ്യപ്രതി ധര്‍മ്മരാജന്‍ പിടിയിലായത്. ഇയാള്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ചു വര്‍ഷമാക്കി കുറച്ചു.

കെ എസ് ഷൈജു

ബാലവേശ്യയല്ല; കെണിയിലാക്കിയത്

കൊച്ചി: സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടി ബാലവേശ്യയോ വഴിപിഴച്ചവളോ അല്ലെന്ന് ഹൈക്കോടതി. വിചാരണ നേരിട്ട പ്രതികളില്‍ ആര്‍ക്കും പെണ്‍കുട്ടി ബാലവേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണമില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. സ്വയം വീടുവിട്ട് ഇറങ്ങിയ പെണ്‍കുട്ടി വഴിപിഴച്ചവളാണെന്ന പ്രതിഭാഗത്തിന്റെ വാദം ഡിവിഷന്‍ ബെഞ്ച് പൂര്‍ണമായും തള്ളി. പതിനാറു വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി രക്ഷിതാക്കളെ ഉപേക്ഷിച്ച് ആത്മനിവൃതിക്കായി ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് കരുതാനാവില്ല. ഇതിലൂടെ പെണ്‍കുട്ടി പണം സമ്പാദിച്ചതിന് തെളിവില്ല. പെണ്‍കുട്ടിക്ക് താന്‍ 2100 രൂപയും രണ്ടു ചുരിദാറും സ്വര്‍ണംപൂശിയ ആഭരണങ്ങളും നല്‍കിയിരുന്നുവെന്ന ധര്‍മരാജന്റെ വാദത്തെയും കോടതി ചോദ്യംചെയ്തു. 40 ദിവസത്തെ പീഡനങ്ങള്‍ മാത്രമാണ് പെണ്‍കുട്ടി നേടിയതെന്നും കോടതി ചൂണ്ടിക്കാട്ടി. മറിച്ച്, പെണ്‍കുട്ടിയെ പണം സമ്പാദനത്തിന് ഉപയോഗിക്കുകയും അവളുടെ സ്വര്‍ണാഭരണങ്ങള്‍സ്വന്തം ആവശ്യത്തിന് വില്‍ക്കുകയുമാണ് ധര്‍മരാജന്‍ ചെയ്തതെന്നും കോടതി പറഞ്ഞു. വീട്ടില്‍നിന്നു നല്‍കിയ ഹോസ്റ്റല്‍ഫീസും സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച പണവും കാമുകനായി നടിച്ച രാജുവിന് പെണ്‍കുട്ടി നല്‍കിയതും ഉദ്ധരിച്ച് പെണ്‍കുട്ടി വഴിപിഴച്ചവളാണെന്ന് സ്ഥാപിക്കാനുള്ള പ്രതിഭാഗം വാദം നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. രാജുവിനോടുള്ള പ്രണയമാണ് പെണ്‍കുട്ടിയെ വീടുവിടാന്‍ ഇടയാക്കിയത്. പ്രതികളുടെ ചതിക്കുഴിയില്‍പ്പെട്ട പെണ്‍കുട്ടിക്ക് അതില്‍നിന്നു രക്ഷപ്പെടാനായില്ല. പ്രതികള്‍ ഒരുക്കിയ കെണിയില്‍ പെടുകയായിരുന്നു. രാജുവും ഉഷയും ധര്‍മരാജനുമാണ് ഈ കെണി ഒരുക്കിയത്. രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും ശ്രമിച്ചില്ലെന്ന പ്രതിഭാഗംവാദവും കോടതി തള്ളി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ധര്‍മരാജനും മറ്റും പെണ്‍കുട്ടിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും രക്ഷിതാക്കളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് തെളിവുണ്ട്. പെണ്‍കുട്ടിയുടെ പ്രായവും മാനസികനിലയും വിലയിരുത്തിയാല്‍ സമ്മതത്തോടെയല്ല ലൈംഗികബന്ധമെന്ന് വ്യക്തമാണ്. ലൈംഗിക തൊഴിലാളിക്കുപോലും ലൈംഗികാതിക്രമങ്ങളില്‍നിന്നുള്ള സംരക്ഷണത്തിന് അവകാശമുണ്ട്.

ബലാല്‍സംഗം ഇരകളുടെ ആത്മാവിനെയാണ് നശിപ്പിക്കുന്നത്. ശാരീരികമായ പീഡനത്തിനു പുറമെ മാനസികമായും തകരുന്നു. ഇരകളുടെ മൊഴിയിലെ നേരിയ വൈരുധ്യങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്ന് 226 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസ് ശങ്കരന്‍ വ്യക്തമാക്കി. മുഖ്യപ്രതി ധര്‍മരാജന്റെ അപ്പീലില്‍ ജസ്റ്റിസ് കെ ടി ശങ്കരനും മറ്റു പ്രതികളുടെ അപ്പീലുകളില്‍ ജസ്റ്റിസ് എം എല്‍ ജോസഫ് ഫ്രാന്‍സിസുമാണ് വിധിപ്രസ്താവന നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി, പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ജിക്കു ജേക്കബ്, ആര്‍ രഞ്ജിത്, ബിജു മീനാറ്റൂര്‍ എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ സഹായികളായി കോട്ടയം ക്രൈംബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ സുരേഷ്കുമാര്‍, എഎസ്ഐ പത്മകുമാര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു ജോസഫ്, ബി രാമന്‍പിള്ള, പി വിജയഭാനു, എസ് ഗോപകുമാരന്‍നായര്‍, ബച്ചു കുര്യന്‍ തോമസ്, പി കെ രവിശങ്കര്‍, ജോര്‍ജ്കുട്ടി മാത്യു എന്നിവര്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി.

പി ജെ കുര്യനെതിരെയുള്ള കേസും മുറുകും

ഇടുക്കി: സൂര്യനെല്ലിക്കേസില്‍ പ്രതികളെ ശിക്ഷിച്ച ഡിവിഷന്‍ബെഞ്ച് ഉത്തരവ് പുറത്തുവന്നതോടെ പി ജെ കുര്യനെതിരെ ഹൈക്കോടതിയിലുള്ള കേസിന് പ്രാധാന്യമേറി. കേസിലെ ഒന്നാം പ്രതി ധര്‍മരാജന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കാനുള്ളത്. പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. പ്രതി ധര്‍മരാജന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

പ്രതികള്‍ നാലുപേരും ഗൂഢാലോചന നടത്തി ധര്‍മരാജന്റെ കാറില്‍ പി ജെ കുര്യന്‍ കുമളി റസ്റ്റ് ഹൗസിലെത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും തന്റെ പക്കലുണ്ടെന്നും ധര്‍മരാജന്‍ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലോടെ പുതിയ വിവരമാണ് പുറത്തുവന്നതെന്നും ഇത് കേസില്‍ നിര്‍ണായകമാണെന്നും പ്രതികള്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് പെണ്‍കുട്ടി പീരുമേട് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് കൊടുത്തത്. തുടര്‍ന്ന് തൊടുപുഴ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി 2013 മാര്‍ച്ച് 27ന് കുര്യന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടു. കുര്യനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ പൊലീസിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. എന്നാല്‍ സെഷന്‍സ് കോടതിയും കേസ് തള്ളിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അതിന്റെ വിചാരണ നടക്കുകയാണിപ്പോള്‍. കൂട്ട ബലാത്സംഗക്കേസില്‍ 35 പ്രതികളെ കോട്ടയം പ്രത്യേക കോടതി മുമ്പ് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഫയല്‍ചെയ്ത കേസില്‍ ഹൈക്കേടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് സുപ്രീംകോടതി കുര്യനെ കുറ്റവിമുക്തനാക്കിയത്്. എന്നാല്‍ ഇതിനുശേഷം ഹൈക്കോടതിവിധി റദ്ദാക്കി പ്രതികളെല്ലാം കീഴടങ്ങണമെന്നും വീണ്ടും പുനഃപരിശോധിക്കണമെന്നും സുപ്രീംകോടതി 2013 ജനുവരി 31ന് വിധിച്ചു. ഇതോടെയാണ് കുര്യനെതിരെ നല്‍കിയ അപ്പീലിന് പ്രാധാന്യമേറിയത്.

590 പേജ് മൊഴി, 40 ദിവസത്തെ പീഡനങ്ങളുടെ നേര്‍ചിത്രം

കൊച്ചി: ബലാത്സംഗത്തിനും കൂട്ടബലാത്സംഗത്തിനും ഇരയായ ഒരു പെണ്‍കുട്ടിയുടെ ദുഃഖകരമായ കഥയാണ് സൂര്യനെല്ലിക്കേസെന്ന് വിധിന്യായത്തിന്റെ ആമുഖത്തില്‍ പറയുന്നു. പെണ്‍കുട്ടിയുടേത് ബാലവേശ്യാവൃത്തിയോ ബലാത്സംഗമോ സമ്മതത്തോടെയുള്ള ലൈംഗികബന്ധമോ എന്നതും പണത്തിനുവേണ്ടി ശരീരവില്‍പ്പന നടത്തുകയായിരുന്നോ എന്നതുമാണ് പരിശോധിച്ചത്. പെണ്‍കുട്ടി വിചാരണക്കോടതി മുമ്പാകെ നല്‍കിയ 590 പേജ് മൊഴി അവര്‍ 40 ദിവസത്തോളം അനുഭവിച്ച പീഡനങ്ങളുടെ നേര്‍ ചിത്രമാണ്. മൊഴി വിശ്വസനീയവും സത്യത്തിന്റെ കണികകള്‍ നിറഞ്ഞതുമാണ്.

തന്റെ അച്ഛനെക്കാള്‍ പ്രായമുള്ളവരില്‍നിന്നുമാണ് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത്. ഇവരില്‍നിന്ന് രക്ഷയ്ക്കായി യാചിച്ചെങ്കിലും ചെവികൊള്ളാതെ ക്രൂരമായി പീഡിപ്പിച്ചു. ഇവരെ ദുരുദ്ദേശ്യപരമായി പ്രതിചേര്‍ക്കേണ്ട കാര്യം പെണ്‍കുട്ടിക്കില്ല. ധര്‍മരാജന്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ പാര്‍പ്പിച്ചതിന് തെളിവുണ്ട്. ഫോറന്‍സിക് പരിശോധനയില്‍ ലോഡ്ജ് രജിസ്റ്ററുകളിലെ കൈയക്ഷരം ഇയാളുടേതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കോടതി പറഞ്ഞു. മൊഴിക്ക് ഉപോല്‍ബലകമായി 14 സാക്ഷികളുടെ മൊഴിയും മെഡിക്കല്‍ രേഖകളുമുണ്ട്.

പണത്തിനുവേണ്ടിയാണ് ധര്‍മരാജന്‍ പെണ്‍കുട്ടിയെ ഉപയോഗിച്ചതെന്നും തെളിവുണ്ട്. കന്യകുമാരിയില്‍ മറ്റൊരു പ്രതി റെജിയുമായി പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായതും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി വിലയിരുത്തിയാണ് വിചാരണക്കോടതിയുടെ ശിക്ഷാവിധിയെന്നും ഒരു അഭിഭാഷകന്‍ പെണ്‍വാണിഭത്തിന്റെ വക്താവായെന്നും അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായതിനെക്കുറിച്ചു മാത്രമേ പൊലീസ് കേസെടുത്തിട്ടുള്ളു എന്നും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക കേസ് രജിസ്റ്റര്‍ചെയ്യാത്തതിനാല്‍ കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതികളുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മുഖ്യപ്രതികളായ ധര്‍മരാജനും രാജുവും ഉഷയും ചേര്‍ന്നു നടത്തിയ ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തങ്കലില്‍ പാര്‍പ്പിച്ച് പീഡനത്തിന് ഇരയാക്കിയതെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ വസ്തുതാപരമാണെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

തനിക്ക് നേരിട്ട പീഡനാനുഭവങ്ങള്‍ പൂര്‍ണമായും വിവിധ ഘട്ടങ്ങളില്‍ കേസന്വേഷിച്ച ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയില്ലെന്ന കാരണത്താല്‍ മൊഴി അവിശ്വസിക്കേണ്ടതില്ല. ഐജി സിബി മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക അന്വേഷണം ശരിയായ തരത്തിലായിരുന്നുവെന്നും കോടതി വിലയിരുത്തി. ലൈംഗികപീഡനത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് നേരിട്ട എല്ലാ കാര്യങ്ങളും സൂക്ഷ്മമായി വെളിപ്പെടുത്തുകയെന്നത് മനുഷ്യസാധ്യമല്ല. നേരിയ വൈരുധ്യങ്ങള്‍ സ്വാഭാവികമാണെന്നും കോടതി പറഞ്ഞു.

ജേക്കബ് സ്റ്റീഫന്‍ ഉമ്മന്‍ചാണ്ടിയുടെ വലംകൈ

കോട്ടയം: സൂര്യനെല്ലിക്കേസില്‍ ഹൈക്കോടതി പത്തുവര്‍ഷം അഴിയെണ്ണാന്‍ ശിക്ഷിക്കുമ്പോഴും കോണ്‍ഗ്രസ് നേതാവ് ജേക്കബ് സ്റ്റീഫന്‍ ഭരണത്തിന്റെ ശീതളിമയില്‍. ഉമ്മന്‍ചാണ്ടിയുടെ നിര്‍ലോഭ പിന്തുണയിലാണ് ഇയാള്‍ക്ക് കോട്ടയം സഹകരണ കാര്‍ഷിക-ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റായി വിധി വരുമ്പോഴും തുടരാന്‍ കഴിഞ്ഞത്. ഏറെനാളായി കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവി കൂടി വഹിക്കുന്നുണ്ട്. കോട്ടയം ഡിഡിസി സെക്രട്ടറിയും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായിരിക്കെയാണ് ജേക്കബ് സ്റ്റീഫന്‍ സൂര്യനെല്ലി കേസില്‍ പിടിയിലായത്. കേസില്‍ പത്താം പ്രതിയായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ വലംകൈയും ജില്ലയിലെ പ്രമുഖനായ എ ഗ്രൂപ്പ് നേതാവുമായിരുന്ന ഇയാളെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കാനായിരുന്നു ആദ്യം മുതലേയുള്ള ശ്രമം. എ കെ ആന്റണിയായിരുന്നു അന്ന് മുഖ്യമന്ത്രി. ജേക്കബ് സ്റ്റീഫനു പുറമെ പി ജെ കുര്യനും കേരളാ കോണ്‍ഗ്രസ് എം നേതാവ് അഡ്വ. ജോസ് നെടുംതകിടിയുമെല്ലാം ആരോപണവിധേയരായതോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ കേസ് തേയ്ച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ചത്. പ്രതികളില്‍ പലര്‍ക്കും തണലൊരുക്കിയത് കോണ്‍ഗ്രസിന്റെ നേതാക്കളായിരുന്നു.

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് വിചാരണനടപടി വേഗം പൂര്‍ത്തിയാക്കി പ്രത്യേക കോടതി പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കിയിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റതോടെ സൂര്യനെല്ലി പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്താനും പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കാനുമാണ് തുനിഞ്ഞത്. ഇരയ്ക്കുവേണ്ടി വാദിക്കേണ്ട സര്‍ക്കാര്‍ കൂറുമാറിയ അവസ്ഥ. വിചാരണയും നടപടികളുമെല്ലാം പുരോഗമിച്ചപ്പോഴും കോട്ടയം സഹകരണ കാര്‍ഷിക- ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റ് പദവിയില്‍നിന്നു ജേക്കബ് സ്റ്റീഫനെ മാറ്റാന്‍ ഡിസിസി നേതൃത്വം തയ്യറായില്ല. ആദ്യഘട്ടത്തില്‍ ഡിസിസി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ അനുവദിച്ച ജേക്കബ് സ്റ്റീഫനെ കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതോടെ അടുത്ത നാളിലാണ് ഒഴിവാക്കിയത്. എന്നാല്‍, ബാങ്ക് പ്രിസഡന്റുസ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ അയര്‍ക്കുന്നം സര്‍വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്.

വിധിയില്‍ സന്തോഷം; കുര്യനെതിരായ നിയമപോരാട്ടം തുടരും

കോട്ടയം: സൂര്യനെല്ലി കേസില്‍ ഒടുവില്‍ ഹൈക്കോടതിയില്‍ നിന്നു നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കേസിലെ ഇരയുടെ മാതാപിതാക്കള്‍. പി ജെ കുര്യനെതിരായ നിയമപോരാട്ടം തുടരുമെന്നും അവര്‍ വ്യക്തമാക്കി. മകളെ ബാലവേശ്യയെന്ന് വിളിച്ച് പരിഹസിച്ച ജസ്റ്റിസ് പി ബസന്തിനേറ്റ തിരിച്ചടിയാണ് ഈ വിധി. ജഡ്ജിയുടെ പരാമര്‍ശം ഏറെ വേദനയുണ്ടാക്കിയിരുന്നു. ജഡ്ജിമാര്‍ക്ക് ഇത്ര അഹന്ത പാടില്ല. വര്‍ഷങ്ങളായി നടത്തിയ നിയമപോരാട്ടമാണിത്. ജനാധിപത്യത്തോടും മാധ്യമങ്ങളോടും ഏറെ കടപ്പാടുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.

deshabhimani

Friday, April 4, 2014

സൂര്യനെല്ലി കേസ്: ധര്‍മ്മരാജന് ജീവപര്യന്തം; മറ്റ് 17 പ്രതികള്‍ക്കും ശിക്ഷ

ന്യൂഡല്‍ഹി: സൂര്യനെല്ലി പീഡന കേസില്‍ ഒന്നാം പ്രതി ധര്‍മ്മരാജനടക്കം 23 പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ധര്‍മ്മരാജന് നല്‍കിയ ജീവപര്യന്തം ശിക്ഷ ശരിവെച്ചു. ഇവരില്‍ കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ചാണ്ടിയുടെ ഉറ്റ അനുയായിയുമായ ജേക്കബ്ബ് സ്റ്റീഫനും ഉള്‍പ്പെടുന്നു.

രാജു, ഉഷ എന്നിവര്‍ക്ക് 10 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. 15 പ്രതികള്‍ക്ക് മൂന്നു മുതല്‍ ഏഴുവര്‍ഷം ശിക്ഷയാണ് വിധിച്ചത്. ഏഴുപേരെ വെറുതെവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് പ്രതികള്‍ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന മുന്‍ നീരീക്ഷണം തള്ളിയാണ് വിധി.

ധര്‍മ്മരാജനെതിരെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി നേരത്തേ അഞ്ച് കൊല്ലമായി ചുരുക്കിയിരുന്നു. മറ്റുള്ളവരെ ൊറുതെ വിടുകയും ചെയതിരുന്നു. ആ വിധി തിരുത്തിയാണ് ഇപ്പോഴത്തെ വിധി. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വാദംകേട്ടത്. ജസ്റ്റിസ്മാരായ കെ ടി ശങ്കരന്‍, എം എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്. 2013 നവംബര്‍ 13ന് ആരംഭിച്ച വാദം 2014 ജനുവരി 17നാണ് പൂര്‍ത്തിയാക്കിയത്.

വിചാരണകോടതി കേസില്‍ 33 പ്രതികളെ ശിക്ഷിച്ചിരുന്നു. വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ മുഖ്യ പ്രതി ധര്‍മരാജനടക്കം 33 പ്രതികള്‍ അപ്പീല്‍ നല്‍കി. ധര്‍മരാജന്‍ ഒഴികെ മറ്റുള്ളവരെ ഹൈക്കോടതി വിട്ടയച്ചു. ഏറെവിമര്‍ശനത്തിനിരയായ ഈ വിധിന്യായത്തെ ന്യായീകരിച്ച് വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായ ജ. ആര്‍ ബസന്ത് നടത്തിയ പ്രതികരണങ്ങളും വിവാദമായിരുന്നു.

മുമ്പത്തെ വിധിയിലെ ഇത്തരം പരാമര്‍ശങ്ങളെല്ലാം കോടതി നീക്കി. ആ വിധിയില്‍ പറഞ്ഞതു പോലെ വേശ്യാവൃത്തിയല്ല നടന്നതെന്ന് ഡിവിഷന്‍ ബഞ്ചിന്റെ വിധിന്യായം വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ല. പെണ്‍കുട്ടിക്ക് രക്ഷപെടാന്‍ സാധ്യതയില്ലായിരുന്നു. കൂട്ട ബലാത്സംഗം നടന്നതിന് തെളിവുണ്ട്. പീഡനത്തിനിരയായ 40 ദിവസക്കാലത്തിനിടയ്ക്ക് പെണ്‍കുട്ടിക്ക് വേണമെങ്കില്‍ രക്ഷപെടാമായിരുന്നുവെന്നുവെന്ന വാദം നിലനില്‍ക്കില്ല. ധര്‍മ്മരാജനില്‍ നിന്ന് പെണ്‍കുട്ടിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നു. മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതി ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു

 പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാരും ജനാധിപത്യ മഹിളാ അസോസിയേഷനും നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും പ്രതികളുടെ അപ്പീലുകള്‍ വീണ്ടും വാദംകേട്ട് തീരുമാനിക്കാനും സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ഹൈക്കോടതി സ്വീകരിച്ച സമീപനത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഏഴുവര്‍ഷം തീര്‍പ്പാകാതെ കിടന്നശേഷമാണ് സുപ്രീംകോടതി 2013ല്‍ കേസില്‍ തീര്‍പ്പുണ്ടാക്കിയത്.

പതിനാറ് വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ നാല്‍പ്പതുദിവസത്തോളം തുടര്‍ച്ചയായി 42 പേര്‍ പീഡിപ്പിക്കുകയായിരുന്നു. കേസില്‍ 39 പ്രതികളാണ് വിചാരണ കോടതിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 35 പേരെ പ്രത്യേക കോടതി ശിക്ഷിച്ചു. എന്നാല്‍ അപ്പീലില്‍ പ്രതികളില്‍ ഒരാളൊഴികെ എല്ലാവരെയും ഹൈക്കോടതി വെറുതേവിട്ടു. പ്രധാനപ്രതി ധര്‍മരാജന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി അഞ്ചു വര്‍ഷമായി ചുരുക്കിയിരുന്നു. 1996 ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസുണ്ടായത്.

കേസിനെപ്പറ്റി കൂടുതല്‍ വായനയ്ക്ക്

സൂര്യനെല്ലി കേസുംരാഷ്ട്രീയ നിലപാടുകളും

ദുരിത പര്‍വ്വം തുടരുന്നു

സൂര്യനെല്ലി ഒരു സാമൂഹ്യകുറ്റവിചാരണ

ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍

Tuesday, March 18, 2014

ഡല്‍ഹി സുരക്ഷിതമല്ലെന്ന് 43 ശതമാനം സ്ത്രീകളും

സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് 43 ശതമാനം സ്ത്രീകളും ഡല്‍ഹിനഗരത്തിന് പുറത്ത് ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതായി പഠനം. സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ പഠനത്തിലാണ് ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കുറവാണെന്ന് കണ്ടെത്തിയത്.

"ഡല്‍ഹിയില്‍ സ്ത്രീസുരക്ഷ: തൊഴില്‍പ്രശ്നങ്ങളും വെല്ലുവിളികളും" എന്ന പഠനത്തില്‍ ഏകദേശം 3,400 സ്ത്രീകളാണ് പങ്കെടുത്തത്. ശമ്പളത്തിലും മറ്റ് ആനുകൂല്യത്തിലും കാര്യമായ കുറവുണ്ടായാലും ഡല്‍ഹിക്ക് പുറത്ത് ജോലിചെയ്യാന്‍ 43 ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നു. ഡല്‍ഹിയില്‍ 80 ശതമാനം സ്ത്രീകളും പകല്‍സമയമാണ് ജോലിചെയ്യാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

നാലുശതമാനംമാത്രമാണ് രാത്രിഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നത്. രാജ്യതലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യം പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് 64 ശതമാനം പേരും അഭിപ്രായപ്പെട്ടു. തൊഴില്‍ സമയം കഴിഞ്ഞാലും വൈകിയ വേളകളില്‍ ജോലിചെയ്യാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല.

deshabhimani

Monday, March 17, 2014

അരക്ഷിതം പെണ്‍ജീവിതം

ഇന്ത്യ ലോകത്തിനു മുമ്പില്‍ തലകുനിച്ച ദിവസമായിരുന്നു 2012 ഡിസംബര്‍ 16; രാജ്യത്തെ പെണ്‍ജീവിതം എത്രത്തോളം അരക്ഷിതമാണെന്ന് കാട്ടിത്തന്ന രാത്രി. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ഒരുകൂട്ടമാളുകളുടെ കാമഭ്രാന്തിനിരയായത് അന്നായിരുന്നു. സുഹൃത്തിനൊപ്പം യാത്രചെയ്ത പെണ്‍കുട്ടിയെ ബസ് ജീവനക്കാരടക്കമുള്ള ആറുപേര്‍ ചേര്‍ന്ന് മൃഗീയമായി പീഡിപ്പിച്ചു. സുഹൃത്തിനെ മര്‍ദിച്ച് ജീവച്ഛവമാക്കി. ഡല്‍ഹി പൊലീസിന്റെയും മറ്റ് അര്‍ധസേനയുടെയും വിപുല സാന്നിധ്യമുണ്ടായിട്ടുപോലും ഒരു പെണ്‍കുട്ടി തന്റെ മാനത്തിന് ജീവന്‍ നല്‍കേണ്ടിവന്നു. ക്രൂരമായ ശാരീരികപീഡനത്തിന് വിധേയയായ അവള്‍ ഡിസംബര്‍ 29ന് ലോകത്തോട് വിടപറഞ്ഞു. ഇന്ത്യയൊന്നാകെ പീഡനത്തിനിരയായ പെണ്‍കുട്ടിക്കൊപ്പം നിന്നു, പ്രതിഷേധിച്ചു. പതിനായിരങ്ങള്‍ പ്രതിഷേധവുമായി രാഷ്ട്രപതിഭവന്റെ പടി വരെയെത്തി. സംഭവത്തില്‍ നടപടിയെടുക്കേണ്ട അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിത് ചോദിച്ചത് "ആറുമണിക്കു ശേഷം പെണ്‍കുട്ടികള്‍ എന്തിനു പുറത്തിറങ്ങുന്നു" എന്നായിരുന്നു.

പ്രതിഷേധങ്ങള്‍ കനക്കുമ്പോഴും ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഭരണവും കോണ്‍ഗ്രസിന്റെതന്നെ നേതൃത്വത്തിലുള്ള കേന്ദ്രഭരണവും ഒരു നടപടിക്കും തയ്യാറായില്ല. പ്രതിഷേധം ശക്തമായപ്പോള്‍ സ്ത്രീപീഡനം തടയാനുള്ള നിയമം സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് ജെ എസ് വര്‍മകമ്മിറ്റിയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഈ കമ്മിറ്റിയാകട്ടെ വിരല്‍ചൂണ്ടിയത് ഭരണനേതൃത്വത്തിന് നേരെയും. ബലാത്സംഗമടക്കമുള്ള സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം ഭരണസംവിധാനത്തിന്റെ പരാജയമാണെന്ന വസ്തുത ഉറപ്പിക്കുന്നതായിരുന്നു കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

ഈ സംഭവത്തിന്റെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുംമുന്‍പ് ഡല്‍ഹിയില്‍ പീഡന പരമ്പരയാണ് അരങ്ങേറിയത്. കിഴക്കന്‍ ഡല്‍ഹിയില്‍ അഞ്ചുവയസ്സുകാരി പീഡനത്തിനിരയായി. തെക്കന്‍ ഡല്‍ഹിയില്‍ നേപ്പാളി യുവതിയെ അബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്ത് റോഡരികില്‍ തള്ളി മണിക്കൂറുകള്‍ക്കകമാണിത്. രണ്ടിടങ്ങളിലും കേസ് ഒതുക്കി തീര്‍ക്കാന്‍ പൊലീസിന്റെ വക ശ്രമങ്ങളും നടന്നു. രാജ്യത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ശാരീരികവും ലൈംഗികവുമായ പീഡനങ്ങള്‍ ഈ സംഭവങ്ങളില്‍മാത്രം ഒതുങ്ങിയില്ല. ഡല്‍ഹിയിലെ മുറിവുണങ്ങുംമുന്‍പ് ഒഡിഷയിലും ബിഹാറിലും മധ്യപ്രദേശിലും പശ്ചിമബംഗാളിലും കേരളത്തില്‍വരെ സ്ത്രീകളും കുട്ടികളും പീഡനത്തിനിരയായിക്കൊണ്ടിരുന്നു- പിഞ്ചുകുട്ടികളെന്നോ വൃദ്ധകളെന്നോ വ്യത്യാസമില്ലാതെ തുടരുന്ന ലൈംഗികാക്രമണങ്ങള്‍. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മുംബൈയിലെ തിരക്കേറിയ നഗരത്തില്‍ വനിതാഫോട്ടോഗ്രാഫര്‍ കൂട്ടബലാത്സംഗത്തിനിരയായതും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായി. രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനും സമ്മതിക്കേണ്ടി വന്നു.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതരത്തിലുള്ള ഒരു ബില്‍ പാര്‍ലമെന്റിനുമുന്നില്‍ വന്നു. എന്നാല്‍, കാലമേറെ കഴിഞ്ഞിട്ടും അതു പാസാക്കാനുള്ള താല്‍പ്പര്യം പ്രധാനമന്ത്രിയോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോ കാണിച്ചില്ല. ഇവരുടെ സ്ത്രീസുരക്ഷ വാക്കുകളില്‍മാത്രം. ബലാല്‍സംഗക്കേസുകളില്‍ കുറ്റവാളികളെ പെട്ടെന്ന് ശിക്ഷിക്കാനും ഇരയാകുന്ന സ്ത്രീകളെ കൂടുതല്‍ പീഡിപ്പിക്കാതിരിക്കാനും ഫാസ്റ്റ് ട്രാക്ക് സംവിധാനമുണ്ടാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശംപോലും പാലിച്ചില്ല.

ഇതെല്ലാം നടപ്പാക്കേണ്ട യുപിഎ ഭരണനേതൃത്വത്തിലെ മന്ത്രിമാരിലും എംപിമാരിലും പലരും പീഡനാരോപണങ്ങളുടെ നിഴലിലാണ്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിഹാറിലുമൊക്കെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചവരില്‍ പലരും ബലാല്‍സംഗക്കുറ്റത്തിന് വിചാരണ നേരിടുന്നവര്‍. നയന സാഹ്നിയും ജെസിക്ക ലാലും ഭന്‍വാരി ദേവിയും കോണ്‍ഗ്രസ് നേതാക്കളുടെ ക്രൂരപീഡനത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരാണ്. കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ സംശയകരമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതും ഈ അടുത്തകാലത്ത്. എന്നാല്‍, അതിന്റെ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്.

സ്ത്രീധനിരോധനവും ഭ്രൂണപരിശോധനാ നിരോധനവും ബാലവിവാഹ നിരോധനവുമടക്കം സ്ത്രീകള്‍ക്ക് അനുകൂലമായ നിരവധി നിയമം നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍, അവ കൃത്യമായി നടപ്പാക്കുന്നില്ല. അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയും സ്ത്രീവിരുദ്ധമനോഭാവവും ഇതിന് പലപ്പോഴും കാരണമാകുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ചെയ്യാന്‍പോലും തയ്യാറാകാത്ത അനീതി ചോദ്യംചെയ്യപ്പെടാതെ നിലനില്‍ക്കുന്നുമുണ്ട്. 2012 നവംബറിലാണ് പഞ്ചാബിലെ ഒരു ഗ്രാമത്തില്‍നിന്ന് 17 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗംചെയ്തത്. പരാതിപ്പെട്ട് 14 ദിവസത്തിനുശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്യാന്‍ തയ്യാറായത്. നീതി ലഭിക്കാതെ ആ പെണ്‍കുട്ടി ആത്മഹത്യചെയ്തു. പശ്ചിമബംഗാളില്‍ പീഡനത്തിനിരയായ യുവതി കേസ് കെടുത്തെങ്കിലും പൊലീസ് തിരിഞ്ഞുനോക്കിയില്ല. കേസ് കൊടുത്തതിനെത്തുടര്‍ന്ന് പീഡിപ്പിച്ചവര്‍ വീണ്ടുമെത്തി യുവതിയെ ചുട്ടുകൊന്നതിനും ഇന്ത്യ സാക്ഷിയായി. ലോകത്ത് സ്ത്രീജീവിതം സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ എന്ന അപമാനകരമായ അവസ്ഥയ്ക്ക് മാറ്റംവരുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ത്രീധനപ്രശ്നം കാരണം ഓരോ ഒന്നരമണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യവും നമ്മുടേതു തന്നെ. ക്രൈം ക്യാപിറ്റല്‍ എന്ന വിശേഷണത്തില്‍നിന്ന് ഡല്‍ഹി മുക്തമായിട്ടുമില്ല.

വന്ദന കൃഷ്ണ ദേശാഭിമാനി

Saturday, March 1, 2014

തലമുറകളുടെ തലയൊരുക്കി അപ്പുവണ്ണന്‍ ഇപ്പോഴും സജീവം

തലയാണ് തലമുറകളെയും അപ്പുവണ്ണനെയും ബന്ധിപ്പിക്കുന്ന കണ്ണി. എഴുപത്തൊന്ന് വയസ്സുള്ള അപ്പുവണ്ണന്റെ കണ്‍മുന്നിലൂടെ തിരുവനന്തപുരം ശ്രീചിത്ര പുവര്‍ഹോമില്‍ നിന്ന് ഉയരങ്ങളിലേക്ക് നടന്നുകയറിയവര്‍ എണ്ണിയാലൊടുങ്ങാത്ത അത്രയുമുണ്ട്. വാത്സല്യം കിനിയുന്ന വിരലുകളാലും പഴകിയെങ്കിലും തുരുമ്പെടുത്ത കത്രികയാലും ബാല്യത്തില്‍ അനേകം പേരുടെ തലയൊരുക്കിയ അഗതിമന്ദിരത്തിന്റെ സ്വന്തം ബാര്‍ബറെ അവര്‍ എങ്ങനെ മറക്കും.

ഒരുമാസം മുമ്പാണ്. യുറോപ്പില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് ശ്രീചിത്ര ഹോമിലെത്തി. അഗതി മന്ദിരത്തിലെ ജീവനക്കാരാരെയും യുവാവ് ഓര്‍ക്കുന്നില്ല. പക്ഷേ, അപ്പുവണ്ണന്‍ തെളിമയുള്ള ചിത്രമായി അവന്റെ ഓര്‍മയിലുണ്ട്. സ്വീകരണ മുറിയില്‍ കാത്തിരുന്ന സന്ദര്‍ശകന്റെ മുന്നിലേക്ക് ചെന്നുനിന്നപ്പോഴും അണ്ണന്‍ ഓര്‍മകളില്‍ ആ മുഖം പരതുകയായിരുന്നു. ഐടി എന്‍ജിനിയറായ അവന്റെ പഴയകാലം തിരിച്ചറിയാന്‍ ആതിഥേയന്‍ പാടുപെട്ടു. ""എന്റെ അമ്മയുടെ മുടി അണ്ണന്‍ വെട്ടിയിട്ടുണ്ട്"" എന്ന് സൂചന വന്നമാത്രയില്‍ ആളെ അപ്പുവണ്ണന്‍ തിരിച്ചറിഞ്ഞു.

ശ്രീചിത്രാ ഹോമിലെ അനേകം തലമുറകളുടെ തലയൊരുക്കിയത് അപ്പുവണ്ണനാണ്. തസ്തികയില്‍, ക്ഷുരകന്‍ മാത്രമെങ്കിലും അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് അച്ഛനും മുത്തച്ഛനും അണ്ണനും ഒക്കെയായി മാറുന്നൊരാള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള മുടിവെട്ടുകാരനായി നന്നേ ചെറുപ്പത്തിലെ എത്തിയതാണ് അപ്പുവണ്ണന്‍. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയുമായിരുന്നു മുടിവെട്ട്. 65 രൂപ മാസവേതനം. 1934ല്‍ സ്ഥാപിച്ച ശ്രീചിത്ര ഹോമില്‍ അഞ്ച് പതിറ്റാണ്ട് പിന്നിട്ട സേവനം. ശമ്പളം അധികമൊന്നും വര്‍ധിച്ചില്ലെങ്കിലും സേവനം തുടരുന്നു. ശ്രീചിത്ര ഹോമില്‍ വളര്‍ന്ന് വലുതാവുകയും പിന്നീട് ഇവിടേക്ക് ജോലി ലഭിച്ച് തിരികെ എത്തിയ പല ആയമാര്‍ക്കും കുഞ്ഞുന്നാളില്‍ മുടി വെട്ടിയത് അപ്പുവണ്ണനാണ്. പക്ഷേ, അവര്‍ക്കുള്ള തുച്ഛശമ്പളത്തിന്റെ പകുതിപോലും അപ്പുവണ്ണന് ഇപ്പോഴുമില്ലെന്നുമാത്രം. അടുത്തിടെ മുന്‍ അന്തേവാസിയായ സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥന്റെ സന്ദര്‍ശനമാണ് ശമ്പളത്തില്‍ ചെറിയ വര്‍ധനയ്ക്ക് നിമിത്തമായത്.

ജീവനക്കാരനായി അംഗീകാരം കിട്ടിയില്ലെങ്കിലും പെന്‍ഷന്‍പ്രായം ബാധകമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മരണംവരെയും ജോലിചെയ്യാം. ചെയ്യാനായില്ലെങ്കിലോ? ആ ചോദ്യത്തിന് ഉത്തരം തേടുകയാണ് 71 പിന്നിട്ട അപ്പുവണ്ണന്‍.

ഒരു നേരത്തെ ആഹാരത്തിനായി അലഞ്ഞുനടക്കുന്ന കാലത്താണ് അപ്പു ശ്രീചിത്രഹോമിലെത്തുന്നത്. നഗരത്തിലുള്ള അഗതികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം നടത്തിയിരുന്ന വഞ്ചി പുവര്‍ ഫണ്ടിലെത്തിയപ്പോഴാണ് ശ്രീചിത്ര ഹോമില്‍ ബാര്‍ബറെ ആവശ്യമുണ്ടെന്ന് കേട്ടത്. തൊഴില്‍രഹിതരായിരുന്ന അച്ഛനും അമ്മയും ഉള്‍പ്പെടുന്ന വീട്ടിലെ ആദ്യ "ജോലിക്കാരന്‍" ആയി അങ്ങനെ അപ്പു മാറി. തുടര്‍ന്നിങ്ങോട്ട് നിരാലംബര്‍ക്കായി പകുത്തു നല്‍കിയ ജീവിതം. മെഡിക്കല്‍കോളേജ് സെന്റ് ജോര്‍ജ് ലെയ്നിലെ കൊച്ചുവീട്ടില്‍നിന്ന് കുടുംബം അടുത്തകാലത്താണ് പുത്തന്‍പാലത്തേക്ക് മാറിയത്. കൂലിപ്പണിക്കാരായ രണ്ട് ആണ്‍മക്കളും ഭാര്യ സുശീലയുമടങ്ങിയതാണ് ഈ സന്തുഷ്ട കുടുംബം.

എം വി പ്രദീപ് deshabhimani

Saturday, February 15, 2014

കലാലയ ലോകത്ത് കറപുരണ്ട പന്തളം പീഡനക്കേസിന് പിന്നാമ്പുറ കഥകള്‍ ഏറെ

പന്തളം: അധ്യാപകര്‍ മാതൃകാധ്യാപകരായി മാറേണ്ടതിന്റെ ആവശ്യകതയിലേക്കും, അധ്യാപക വിദ്യാര്‍ഥി ബന്ധത്തില്‍ സാംസ്കാരികമായ ഉയര്‍ച്ച നിലനില്‍ക്കേണ്ടതിന്റെ മഹത്വത്തിലേക്കും വിരല്‍ ചൂണ്ടുന്ന കോടതിവിധികളാണ് പന്തളം പീഡനക്കേസില്‍ രണ്ട് ഘട്ടത്തിലും ഉണ്ടായത്. 2002 ജനുവരി ഏഴിന് വന്ന ആദ്യ വിധിക്ക്(7വര്‍ഷം മുതല്‍ 11വര്‍ഷം വരെ കഠിന തടവ്) ഹൈക്കോടതിയില്‍നിന്ന് ഉറപ്പ് കിട്ടാന്‍ 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നെങ്കിലും പുതിയ വിധി പന്തളത്തെ അധ്യാപക- വിദ്യാര്‍ഥി സമൂഹം സ്വാഗതം ചെയ്യുകയാണ്.

1997 ജൂലൈ 10 മുതല്‍ ഒക്ടോബര്‍ 20 വരെ നാല് അധ്യാപകരും ഒരു കോണ്‍ട്രാക്ടറും വ്യാപാരിയും പഞ്ചായത്ത് അംഗവും സീരിയല്‍ നിര്‍മാതാവും അടക്കം എട്ട് പേര്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. കേസില്‍ ആദ്യം ഒന്നാം പ്രതിയായിരുന്ന മലയാളവിഭാഗം അധ്യാപകന്‍ കെ രാധാകൃഷ്ണന്‍ പീഡനവിവരം പുറത്തുവന്നയുടനെ ആത്മഹത്യ ചെയ്തു. തുടര്‍ന്നാണ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ കെ വേണുഗോപാല്‍ ഒന്നാം പ്രതിയാകുന്നത്. ഇംഗ്ലീഷ് വിഭാഗത്തിലെ തന്നെ മറ്റൊരധ്യാപകനായ ബി രവീന്ദ്രനാഥപിളള , ബോട്ടണി വിഭാഗം അധ്യാപകന്‍ സി എം പ്രകാശ്, കോണ്‍ട്രാക്ടര്‍ വേണുഗോപാല്‍, വ്യാപാരിയായ ജ്യോതിഷ്കുമാര്‍, മുന്‍പഞ്ചായത്ത് അംഗം മനോജ്കുമാര്‍, സീരിയല്‍ നിര്‍മാതാവ് കെ ജി ഷാജോര്‍ജ് എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ ഏഴുവരെ പ്രതികളാണ്. 2002ല്‍ കോട്ടയത്തെ പ്രത്യേക കോടതിവിധിക്ക് ശേഷം ഹൈക്കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ രണ്ടാം പ്രതിയായിരുന്ന ബി രവീന്ദ്രനാഥപിളള മരിച്ചു. പൊലീസും, വനിതാകമീഷനും, പന്തളത്തെ സിപിഐ എം നേതൃത്വവും, ഇടത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും, എല്‍ഡിഎഫ് സര്‍ക്കാരും അടക്കമുളളവര്‍ കാടത്തം നിറഞ്ഞ ഈ പീഡനക്കേസിന്റെ വിധിവഴികളില്‍ നിര്‍ണായക ശക്തികളായി.

പന്തളം എന്‍എസ്എസ് കോളേജിലെ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു അന്ന് പെണ്‍കുട്ടി. തന്റെ മകളെ നാല് അധ്യാപകര്‍ ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നു എന്നുമാത്രമായിരുന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ അന്ന് കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് അച്ഛന്‍ വനിതാകമീഷന് പാരാതി നല്‍കി. കമീഷന്റെ നോട്ടീസ് ലഭിച്ചപ്പോഴാണ് അധികൃതര്‍ അധ്യാപകരെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പൊലീസ് കേസായെങ്കിലും അധ്യാപകരില്‍ ചിലര്‍ കോണ്‍ഗ്രസ് ബന്ധമുളളവരാകയാല്‍ നേതാക്കള്‍ ഇടപെട്ട് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍വരെ കാലതാമസം നേരിട്ടു. അന്നത്തെ വനിതാ എസ്പി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് മാനസികപീഡനം മാത്രമാണെന്ന് കാണിച്ചു വഴിതിരിച്ചു വിടാനുളള ശ്രമവും നടന്നു. ഉന്നതങ്ങളില്‍ നിന്നുളള സമ്മര്‍ദം കാരണം പെണ്‍കുട്ടി ലൈംഗിക പീഡനം മറച്ചുവയ്ക്കുകയും ചെയ്തു.

എന്നാല്‍, പന്തളത്തെ സിപിഐ എം നേതാവ് കെപിസി കുറുപ്പ്, അന്നത്തെ എംഎല്‍എ പി കെ കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടതുപക്ഷം ശക്തമായി രംഗത്ത് വന്നതും അന്നത്തെ പന്തളം എസ്ഐ സുകുമാരന്റെ ശുഷ്കാന്തിയും മാത്രമാണ് കേസ് ജനശ്രദ്ധപിടിച്ചു പറ്റാനിടയാക്കിയത്. ഇതിനിടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. കേസ് അന്നത്തെ ക്രൈംഡിറ്റാച്ച്മെന്റിന് കൈമാറുന്നതിനുളള അവസാന മൊഴിയെടുപ്പിനായി എസ്ഐ സുകുമാരന്‍ ചെന്നിത്തലയിലുളള പെണ്‍കുട്ടിയുടെ വീട്ടിലെത്തി ധൈര്യം പകര്‍ന്നപ്പോഴാണ് പെണ്‍കുട്ടി പൊടുന്നനെ രണ്ടരമാസക്കാലമായി നടന്നുവന്ന പീഡനത്തിന്റെ ചുരുളഴിച്ചത്. പിന്നീട് മാധ്യമവാര്‍ത്തയാകുകയും കേസന്വേഷണം ഊര്‍ജിതപ്പെടുത്തി അധ്യാപകരടക്കമുളളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ആദ്യം അടൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലായിരുന്നു കേസ്. അന്ന് ഏഴ് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കോട്ടയം ക്രൈംഡിറ്റാച്ച്മെന്റാണ് അന്വേഷണം പൂര്‍ത്തിയാക്കി കോട്ടയത്തുളള പ്രത്യേക കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനിടെ കേരള യൂണിവേഴ്സിറ്റി ട്രിബ്യൂണല്‍ നല്‍കിയ പരാതി പ്രകാരം 2000ല്‍ അധ്യാപകരുടെ സസ്പന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ പ്രവേശിപ്പിച്ചു. ഇത് വന്‍ കോളിളക്കം സൃഷ്ടിച്ചു. അധ്യാപകര്‍ കോളേജില്‍ എത്തിയപ്പോള്‍ എസ്എഫ്ഐ അടക്കമുളള വിദ്യാര്‍ഥി സംഘടനകളും പന്തളത്ത് മഹിളാ അസോസിയേഷനും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഗുരുശിഷ്യ ബന്ധത്തിലെ പവിത്രതയ്ക്ക് വന്ന കോട്ടം പരിഹരിക്കുന്ന സമുന്നത വിധിയാണ് കേരളത്തിലെ ഉയര്‍ന്നകോടതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

deshabhimani

Sunday, February 2, 2014

മാധ്യമപ്രവര്‍ത്തകയെയും സുഹൃത്തിനെയും സദാചാര ഗുണ്ടകള്‍ ബന്ദിയാക്കി

തളിപ്പറമ്പ്: നഗരത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെയും സുഹൃത്തിനെയും ലീഗ്-പോപ്പുലര്‍ഫ്രണ്ടുകാരുള്‍പ്പെട്ട സദാചാര ഗുണ്ടകള്‍ ബന്ദിയാക്കി. സംഭവവുമായി ബന്ധപെട്ട് രണ്ടുപേര്‍ പിടിയില്‍. ഓണ്‍ലൈന്‍ മാധ്യമത്തില്‍ കോളമിസ്റ്റായ ശ്രീകണ്ഠപുരത്തെ യുവതിയും പട്ടുവം സ്വദേശിയായ ചിത്രകാരനുമാണ് പീഡനത്തിനിരയായത്. വെള്ളിയാഴ്ച പകല്‍ 2.50ന് തളിപ്പറമ്പ് മാര്‍ക്കറ്റിലാണ് സംഭവം. സംഭവത്തില്‍ ലീഗ് -പോപ്പുലര്‍ഫ്രണ്ടുകാരുള്‍പ്പെട്ട അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത പൊലിസ് രണ്ടുപേരെ പിടികൂടി. മാര്‍ക്കറ്റില്‍ മൊബൈല്‍സിറ്റി എന്നപേരില്‍ മൊബൈല്‍ഫോണ്‍കട നടത്തുന്ന പരിയാരം ചിതപ്പിലെപ്പൊയിലിലെ മീത്തലെപ്പുരയില്‍ ബഷീര്‍ (29), മാര്‍ക്കറ്റ് റോഡില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന സാദിരിപ്പള്ളിക്കടുത്ത കെ വി നാസര്‍ (43) എന്നിവരാണ് പിടിയിലായത്. മറ്റുള്ളവര്‍ ഒളിവിലാണ്.

യുവതി ഒരു പത്രവുമായി ബന്ധപ്പെട്ട "സര്‍ഗവേദി"യുടെ താലൂക്ക് ട്രഷററും യുവാവ് കണ്‍വീനറുമാണ്. ആകസ്മികമായി കണ്ടുമുട്ടിയ ഇരുവരും ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് മാര്‍ക്കറ്റിലേക്ക് വരുമ്പോഴാണ് സംഘം വളഞ്ഞത്. രണ്ടുപേരെയും വ്യത്യസ്തസ്ഥലങ്ങളിലേക്ക് മാറ്റി ചോദ്യം ചെയ്തു. യുവതി മുസ്ലീം സമുദായത്തില്‍പ്പെട്ടതാണെന്നും സുഹൃത്ത് അന്യമതക്കാരനാണെന്നും വ്യക്തമായതോടെ യുവാവിനെ മര്‍ദിച്ചു. സമുദായാംഗത്തോടൊപ്പം നടക്കുമോയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ചോദ്യംചെയ്യലിനെതിരെ യുവതി ധൈര്യപൂര്‍വം പ്രതികരിച്ചതിനാല്‍ അക്രമികളുടെ ഭീഷണിയും ഉപദ്രവശ്രമവും വിഫലമായി. യുവാവിനെ വിട്ടയച്ചാല്‍ മാത്രമേ പോകുകയുള്ളൂ എന്നറിയിച്ച് യുവതി സംഭവസ്ഥലത്തുതന്നെ നിന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഫലമില്ലാത്തതിനാല്‍ യുവതി തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ റംല പക്കറെ മൊബൈല്‍ഫോണില്‍ വിളിച്ച് സഹായമഭ്യര്‍ഥിച്ചു. ചെയര്‍മാന്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസാണ് ഇരുവരെയും മോചിപ്പിച്ചത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫോണില്‍ ഭീഷണി വന്നതായി യുവതി പറഞ്ഞു.

deshabhimani

Saturday, January 18, 2014

സാന്ത്വനമേകാന്‍ സ്നേഹദൂതുമായ്...

കല്‍പ്പറ്റ: മനസ്സും ശരീരവും തളര്‍ന്നും വ്രണം ജീവിതത്തെ കാര്‍ന്നുതിന്നുന്നവര്‍ക്കും താങ്ങും സാന്ത്വനത്തിന്റെ തണലുമാവുകയാണ് ജീവിച്ചിരിക്കുന്ന മാലാഖമാരും ദേവദൂതരും. ഇവരെ നമുക്ക് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ എന്നുവിളിക്കാം. മുറിവുകളില്‍ വ്രണം വന്ന് പൊട്ടിയൊലിക്കുന്നവര്‍, തളര്‍ന്ന് കിടക്കയില്‍നിന്ന് ഒന്നെഴുന്നേല്‍ക്കാന്‍പോലും കഴിയാത്തവര്‍, മാറാരോഗങ്ങളാല്‍ ദുരിതം അനുഭവിക്കുന്നവര്‍ ഇവര്‍ക്കൊരു കൈതാങ്ങാവുകയാണ് പാലിയേറ്റ് പ്രവര്‍ത്തകര്‍. ജന്മംകൊണ്ട് തലശേരി സ്വദേശിയെങ്കിലും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ആറുവര്‍ഷമായി വയനാട്ടില്‍ സ്നേഹസാന്ത്വനമായി ഓടിനടക്കുകയാണ് സ്മിതയെന്ന പാലിയേറ്റീവ്കെയര്‍ കോ- ഓര്‍ഡിനേറ്റര്‍. സര്‍ക്കാര്‍ തലത്തില്‍ പാലിയേറ്റീവ്കെയര്‍ പ്രവര്‍ത്തനം തുടങ്ങിയതാകട്ടെ 2008-ല്‍. അന്നുമുതല്‍ പാലിയേറ്റീവ് പ്രവര്‍ത്തനമാണ് തന്റെ ജീവിതം എന്നറിഞ്ഞ് മുന്നോട്ടുപോവുകയാണ് സ്മിത. എല്ലാമുണ്ടെന്ന് അഹങ്കരിക്കുന്നവര്‍ ഒരുദിവസം പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ അവര്‍ ഒന്നുമല്ല എന്ന് മനസിലാകുമെന്ന് എട്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയത്തില്‍നിന്ന് സ്മിത പറയുന്നു. ക്യാന്‍സര്‍ ബാധിതനായ ഒരരാളുടെ ദേഹത്തുനിന്ന് 150 ഓളം പുഴുക്കളെ എടുത്തുമാറ്റിയതും പക്ഷാഘാതം വന്ന് തളര്‍ന്നുകിടന്ന് രണ്ടുവര്‍ഷമായി കുളിക്കാത്തയാളെ കുളിപ്പിച്ച് വൃത്തിയാക്കിയതും മറക്കാന്‍പറ്റാത്ത അനുഭവമായി സ്മിതയിലുണ്ട്. വീട്ടില്‍ ബന്ധുക്കള്‍ ഉണ്ടായിട്ടും അവഗണിക്കപ്പെടുന്നവര്‍ക്ക് കൈത്താങ്ങായി ജില്ലയിലെങ്ങും സ്മിതയുണ്ട്. ആറ് വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് രോഗികളെയാണ് അവര്‍ പരിചരിച്ചത്.

ആദിവാസികള്‍ക്കിടയില്‍ രണ്ടാംഘട്ടമാണ് പാലിയേറ്റീവ് വളണ്ടിയര്‍ എത്തുന്നതെന്ന് വളണ്ടിയര്‍മാര്‍ തന്നെ പറയുന്നു. ചില ട്രൈബല്‍ പ്രമോട്ടര്‍മാരുടെ അലംഭാവമാണിതിന് കാരണം. പ്രമോട്ടര്‍മാര്‍ യഥാസമയം രോഗികളുടെ അടുത്തെത്താത്തതും അവര്‍ പാലിയേറ്റീവ് വളണ്ടിയറോട് കാര്യങ്ങള്‍ പറയാത്തതും ആദിവാസികളുടെ രോഗാവസ്ഥയെ കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. പ്രാഥമികം, രണ്ടാംഘട്ടം എന്നിങ്ങനെ തിരിച്ചാണ് പാലിയേറ്റീവ് പ്രവര്‍ത്തനം. പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതാണ് രണ്ടാംഘട്ടം. പാലിയേറ്റീവ് കോ-ഓഡിനേറ്റര്‍, കമ്യൂണിറ്റി നഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കേഴ്സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പാണ് ഹോംകെയര്‍ ടീമിലുള്ളത്. രോഗിയുടെ വീട്ടില്‍ പാലിയേറ്റീവ് വളണ്ടിയേഴ്സ് ആഴ്ചയില്‍ രണ്ടുംമൂന്നും പ്രാവശ്യം പോകാറുണ്ട്. രോഗിയുടെ രോഗാവസ്ഥയ്ക്കനുസരിച്ചായിരിക്കും അവരുടെ സന്ദര്‍ശനം. ചിലപ്പോള്‍ ആഴ്ചയില്‍ രണ്ടുതവണ, രണ്ടാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ എന്നിങ്ങനെ. മിക്കവരുടെയും കുടുംബത്തിന്റെ അവസ്ഥ പരിതാപകരമാണ്. ഒരുനേരത്തെ ഭക്ഷണംപോലും കഴിക്കാന്‍ വകയില്ലാത്ത "എപിഎല്‍" കുടുംബത്തില്‍പ്പെട്ടവരും കുടുംബങ്ങളിലുണ്ടെന്ന് സ്മിത പറയുന്നു. ചികിത്സാചെലവും മറ്റുമാണ് അവരെ ദരിദ്രരാക്കിയത്. ദുരിതങ്ങളും വേദനകളുംകണ്ട് മനസ്സ് മരവിച്ചിരിക്കുകയാണ് പാലിയേറ്റീവ് വളണ്ടിയറുടേതെന്ന് സ്മിത. തലശേരി സ്വദേശിയായ ഇവര്‍ മുട്ടിലിലാണ് താമസം. ഭര്‍ത്താവും രണ്ട് മക്കളുമുള്ള സ്മിത മക്കളെപോലെ പരിചരിക്കുകയാണ് അവശതയനുഭവിക്കുന്നവരെ. കൂട്ടായ്മയുടെ വിജയമാണിതെന്ന് സ്മിത പറയുന്നു.
(യു ബി സംഗീത)

സോഷ്യല്‍ മീഡിയവഴി മീര സ്വരൂപിച്ചത് 10 ലക്ഷം

മുംബൈ: ചാറ്റിംഗിനും, തമാശപറച്ചിലിനുമായി ഫെയിസ് ബുക്കിനെ ഉപയോഗിക്കുന്നവര്‍ക്ക് മുംബൈ ആദിത്യ ബിര്‍ല സ്കൂളിലെ വിദ്യാര്‍ത്ഥിനി മീര മേത്ത മാതൃകയാകുന്നു. മുംബൈയിലെ പാവപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാജേന്ദ്ര ലവ് ആന്റ് കെയര്‍ എന്ന ധര്‍മ്മ സ്ഥാപനത്തിനായി ഈ പതിനഞ്ചുകാരി ഫേസ്ബുക്കുവഴി സമ്പാദിച്ചത് 10 ലക്ഷം രൂപയാണ്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രോഗികളെയും, കുട്ടികളെയും സഹായിക്കുന്ന സംഘടന നടത്തുന്ന മാരത്തണിന് ഉദാരമായി സംഭാവന ചെയ്യുക എന്ന പോസ്റ്റില്‍ തന്നെ ഓണ്‍ ലൈന്‍ പേമെന്റ് ഓപ്ഷന്‍ നല്‍കിയായിരുന്നു മീര ക്യാപയിന്‍ ആരംഭിച്ചത്. പഠനത്തിന്റെ ഭാഗമായി 2012ല്‍ കാലിഫോര്‍ണിയായില്‍ ഹ്രസ്വകാല പരിശീലനത്തിന് പോയപ്പോള്‍ ലഭിച്ച എല്ലാ കൂട്ടുകാര്‍ക്കും പോസ്റ്റ് ഷെയര്‍ ചെയ്ത് നല്‍കി. അതിനാല്‍ യുഎസ്, ചൈന പോലെയുള്ള രാജ്യങ്ങളില്‍ നിന്നും പണം എത്തി. പിറന്നാള്‍ സമ്മാനങ്ങള്‍ക്ക് പകരം ഈ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനും മീര നിര്‍ദ്ദേശിച്ചു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദാഹരിക്കുന്ന ഫോട്ടോകളും ഇടയ്ക്കിടെ അപ്ലോഡ് ചെയ്തു.

2012 മുതല്‍ മീര മാരത്തണിന്റെ ഭാഗമാണ്. ഫെബ്രുവരിയില്‍ നടക്കുന്ന മാരത്തണില്‍ 750 പേര്‍ പങ്കെടുക്കുമെന്ന് കണക്കാക്കുന്നു. ഫെബ്രുവരി പകുതിവരെ സംഭാവനകള്‍ സ്വീകരിക്കാനാണ് മീരയുടെ തീരുമാനം

deshabhimani

Tuesday, January 14, 2014

ഭിന്നശേഷിയുള്ളവരില്‍ 51 ശതമാനം നിരക്ഷരര്‍

രാജ്യത്ത് ഭിന്നശേഷിയുള്ളവരില്‍ 51 ശതമാനം നിരക്ഷരര്‍. 63 ശതമാനം പേര്‍ക്കും തൊഴിലില്ല. വിദ്യാലയങ്ങളില്‍ പോകുന്ന പട്ടികജാതി- വര്‍ഗ വിദ്യാര്‍ഥികളുടെ നിരക്കിന്റെ അഞ്ചിലൊന്നു മാത്രമാണ് പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്ന ഭിന്നശേഷിയുള്ളവരുടെ തോത്. രാജ്യത്തെ പത്തുകോടിയോളം വരുന്ന ഭിന്നശേഷിയുള്ളവരുടെ അവകാശസംരക്ഷണത്തിന് ഫലപ്രദമായ നിയമംപോലും നിലവിലില്ല. ഇതുസംബന്ധിച്ച ബില്‍ മന്ത്രിസഭ അംഗീകരിച്ചെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കുന്നതില്‍ സര്‍ക്കാര്‍ വൈമുഖ്യം കാട്ടുകയാണ്. നാലരവര്‍ഷത്തെ ശ്രമഫലമായി തയ്യാറാക്കിയ ബില്‍ പാര്‍ലമെന്റിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് സമ്മേളനത്തിലെങ്കിലും പാസാക്കാനായില്ലെങ്കില്‍ സ്വതന്ത്രഇന്ത്യയിലും ഭിന്നശേഷിയുള്ളവര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ നാളുകള്‍ നീളും.

ഔദാര്യ മനോഭാവം മുന്നിട്ടുനില്‍ക്കുന്ന നിലവിലെ നിയമം പ്രയോജനരഹിതമാണ്. 1995ല്‍ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് നിര്‍ബന്ധമില്ല. പല സംസ്ഥാനങ്ങളിലും ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിന് നയംപോലുമില്ല. ദേശീയനയം രൂപീകരിച്ചത് 2006ല്‍ മാത്രമാണ്. എന്നാല്‍, 2008ല്‍ രാജ്യം ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ ചട്ടത്തില്‍ ഒപ്പിട്ടതോടെ പുതിയ നിയമനിര്‍മാണം അനിവാര്യമായി. തുടര്‍ന്നാണ് 2009ല്‍ സാമൂഹികനീതി- ക്ഷേമ മന്ത്രാലയം ഡോ. സുധ കൗളിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ പുതിയ കരട് നിയമം തയ്യാറാക്കാന്‍ നിയോഗിച്ചത്. കരട്നിയമം 2012 സെപ്തംബറില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

1995ലെ നിയമത്തില്‍ അന്ധത, കാഴ്ചക്കുറവ്, കുഷ്ഠരോഗ വൈകല്യങ്ങള്‍, കേള്‍വിക്കുറവ്, ലോക്കോമോട്ടോര്‍ ഭിന്നശേഷി, മാനസികാരോഗ്യക്കുറവ് എന്നീ അവസ്ഥകളാണ് ഭിന്നശേഷി പരിഗണിക്കാന്‍ വ്യവസ്ഥചെയ്തത്. എന്നാല്‍, പുതിയ കരട് നിയമത്തില്‍ ഇവയ്ക്കു പുറമെ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, തലാസീമിയ, പഠനശേഷിക്കുറവ് എന്നിവയടക്കം 18 അവസ്ഥകള്‍ ഭിന്നശേഷിയായി പരിഗണിക്കാന്‍ വ്യവസ്ഥചെയ്യുന്നു. ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക സ്കൂളുകള്‍ സ്ഥാപിക്കുന്നതിനു പകരം പൊതുവായ വിദ്യാലയങ്ങളില്‍ സമഗ്രമായ വിദ്യാഭ്യാസം നേടാന്‍ അവസരം നല്‍കണം. അഞ്ചു ശതമാനം തൊഴിലുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി സംവരണംചെയ്യണമെന്നും സാമൂഹികസുരക്ഷ ഉറപ്പാക്കണമെന്നും കരട് നിയമം വിഭാവനചെയ്യുന്നു. എന്നാല്‍, നിയമപരമായ ശേഷി, പ്രൊമോഷന്‍ തസ്തികകളില്‍ സംവരണം, രാഷ്ട്രീയ പ്രാതിനിധ്യം എന്നീ വിഷയങ്ങളില്‍ മൗനം പാലിക്കുന്നു. ഇനിയും മെച്ചപ്പെടാനുണ്ടെങ്കിലും ഭിന്നശേഷിയുള്ളവരില്‍ പ്രത്യാശ ഉയര്‍ത്തുന്നതാണ് കരട്നിയമമെന്ന് നാഷണല്‍ പ്ലാറ്റ്ഫോറം ഫോര്‍ ദി റൈറ്റ്സ് ഓഫ് ഡിസേബിള്‍ഡിന്റെ സെക്രട്ടറി മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ചര്‍ച്ചചെയ്ത് ഇത് പാസാക്കണമെന്നാണ് ഭിന്നശേഷിയുള്ളവരുടെ സംഘടനകളുടെ നിലപാട്. ഇതാവശ്യപ്പെട്ട് രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചയും നടത്തുന്നു. അതേസമയം, മന്ത്രിസഭ ഈ നിയമത്തിന് അനുമതി നല്‍കിയശേഷവും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചില്ല.

deshabhimani

Monday, December 16, 2013

നിര്‍ഭയ: കണ്ണീര്‍ സ്മരണയ്ക്ക് ഒരു വര്‍ഷം

നാം നിര്‍ഭയയെന്നു പേരു ചൊല്ലി വിളിച്ച, രാജ്യത്തിന്റെ മുഴുവന്‍ കണ്ണീര്‍ത്തുള്ളിയായ പെണ്‍കുട്ടിയെ മനുഷ്യത്വം നശിച്ച ഇരുകാലികള്‍ പിച്ചിച്ചീന്തിയിട്ട് ഇന്നേക്ക് ഒരാണ്ട്. ആറ് മനുഷ്യമൃഗങ്ങള്‍ ചേര്‍ന്ന് കരിന്തിരി കത്തിച്ച ആ ജ്യോതിയുടെ മാതാപിതാക്കളുടെ കണ്ണില്‍ ഇപ്പോഴും ഒരു സങ്കടക്കടല്‍ ബാക്കിയാണ്. നിര്‍ഭയയെക്കുറിച്ച് പറയുമ്പോളൊക്കെ ആ കണ്ണുകള്‍ നിര്‍ത്താതെ പെയ്യുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇതുപോലൊരു തണുത്ത പ്രഭാതത്തിലാണ് അവള്‍ വീട്ടില്‍ നിന്ന് യാത്രപറഞ്ഞിറങ്ങിയത്. പാരാമെഡിക്കല്‍ കോഴ്സിന് പഠിക്കുന്ന അവളെ രാത്രി വൈകിയിട്ടും കാണാതായതോടെ ഉള്ളിലൊരു ഭയം ഊളിയിട്ടെങ്കിലും അത് വിധി തങ്ങള്‍ക്കായി കരുതിവെച്ച വലിയ ദുരന്തമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഈ സാധുക്കള്‍. രാത്രി ഏറെ വൈകിയാണ് ദുരന്തവാര്‍ത്ത അവരറിഞ്ഞത്- ആശുപത്രിയിലേക്ക് ഓടിയെത്തിയപ്പോഴാണ്, സുഹൃത്തിനൊപ്പം സിനിമ കണ്ട് തിരിച്ച് വന്ന അവള്‍ കയറിയ ബസില്‍വെച്ച് കാമവെറി പൂണ്ട ഒരുപറ്റം ചെന്നായ്ക്കളുടെ ക്രൗര്യം അവളെ മൃതപ്രായയാക്കിയ കാഴ്ച അവര്‍ നേരിട്ടറിഞ്ഞത്. രാജ്യം മുഴുവന്‍ അവരുടെ കണ്ണീരൊപ്പാന്‍ ഓടിയെത്തി. ഒരു ജനതയാകെ അവരുടെ പ്രതിഷേധ ശബ്ദമായി മാറി. പെണ്ണിന്റെ മാനത്തിന് വിലപറയുന്ന കെട്ടകാലത്ത് സ്ത്രീകള്‍ക്ക് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റഴിച്ച് വിടാന്‍ സാധിക്കുമെന്ന് അവര്‍ തെളിയിച്ചു.

ആ കാറ്റ് ഡല്‍ഹിയുടെ തെരുവുകളില്‍ ഒതുങ്ങിയില്ല, രാഷ്ട്രപതി ഭവന്റെ വാതില്‍പ്പടിവരെയെത്തി. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടും ഭരണവര്‍ഗത്തിന്റെ നിഷ്ക്രിയതക്കും എതിരെ പ്രതിരോധമായി മാറിയപ്പോഴും നിര്‍ഭയയുടെ ജീവനുവേണ്ടി ഒരു രാജ്യം ഒന്നായി പ്രാര്‍ഥിച്ചു. വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരില്‍ എത്തിച്ചെങ്കിലും എല്ലാ പ്രാര്‍ഥനകളെയും വിഫലമാക്കി ഡിസംബര്‍ 29ന് പുലര്‍ച്ചെ 2.15ന് അവള്‍ വിടചൊല്ലി -ജ്വലിക്കുന്ന ജ്വാലയായി, നമ്മുടെ സമൂഹം ഇനിയും സുരക്ഷിതമല്ലെന്ന ഓര്‍മപ്പെടുത്തലായി... ഇന്ദ്രപ്രസ്ഥത്തിലെ പൊതു ഇടങ്ങളില്‍ സ്ത്രീ സുരക്ഷിതയല്ലെന്ന വിളിച്ച് പറച്ചില്‍ നാണം കെടുത്തിയത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയാണ്. ആ നാണക്കേട് മറിച്ചുവെക്കാന്‍ വേണ്ടിയാകണം സര്‍ക്കാര്‍ അവളുടെ മാതാപിതാക്കള്‍ക്ക് വീടും അനിയന് ജോലിയും പകരമായി നല്‍കി. കൈവിട്ടുപോയ മുത്തിന് പകരമാവില്ല എന്നറിഞ്ഞുകൊണ്ടു തന്നെ സ്വീകരിച്ച ആ വീടിനുള്ളില്‍ അവളുടെ ഓര്‍മകളിലാണ് അവരിപ്പോഴും ജീവിക്കുന്നത്.

നല്ലൊരു ഭക്ഷണമുണ്ടാക്കിയാല്‍, നിര്‍ഭയയുടെ അമ്മയുടെ കണ്ണ് നിറയും.. ""അവള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായിരുന്നു ഇത്.. പക്ഷെ.."" പ്രതിഷേധത്തിനും മുറവിളികള്‍ക്കുമൊടുവില്‍ പ്രതികള്‍ അഴിക്കുള്ളിലായി. ഒരാള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും സാകേതിലെ അതിവേഗ കോടതി വധശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന ആനുകൂല്യം നല്‍കിയാണ് കേസിലെ ഒരു പ്രധാന പ്രതിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. തങ്ങളുടെ മകളെ ഏറ്റവുമധികം ഉപദ്രവിച്ച അവന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിയമപോരാട്ടത്തിലാണ് ഈ മാതാപിതാക്കള്‍ ഇപ്പോഴും. ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പ്രായപൂര്‍ത്തിയായിട്ടില്ല എന്ന ആനുകൂല്യം നല്‍കുന്നത് എങ്ങനെയെന്ന് കണ്ണീരൊലിപ്പിച്ച് ഈ അഛനമ്മമാര്‍ ചോദിക്കുമ്പോള്‍ അറിയാതെ നമ്മളും അത് ശരിവെച്ച് പോകും.

നീതി ഇനിയും അകലെ

നിര്‍ഭയയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്സ് തികയുമ്പോള്‍, സ്വയംശിക്ഷ വരിച്ച രാംസിങ്ങൊഴികെ മറ്റുപ്രതികള്‍ ജയിലില്‍ ജീവിച്ചിരിക്കുന്നുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേര്‍ മരണം കാത്തുകിടക്കുന്നു. പ്രായപൂര്‍ത്തിയായില്ല എന്ന ആനുകൂല്യം മുതലെടുക്കാന്‍ ഒരാള്‍ ശ്രമം നടത്തുന്നു. നിര്‍ഭയയോട് മനുഷ്യത്വത്തിന്റെ നൂലംശംപോലും കാണിക്കാതിരുന്ന അയാള്‍ക്കു കൂടി പരമാവധി ശിക്ഷ ലഭിക്കാനുള്ള പോരാട്ടത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും നീതി തേടുന്ന ഒരു സമൂഹവും. സുഹൃത്തിനൊപ്പം രാത്രി ബസില്‍ കയറിയ പെണ്‍കുട്ടിയെ ബസ് ജീവനക്കാരടക്കമുള്ള ആറുപേര്‍ ചേര്‍ന്നാണ് ക്രൂരമായി ബലാത്സംഗം ചെയ്ത് പുറത്തേക്ക് വലിച്ചെറിഞ്ഞത്. ആളിപ്പടര്‍ന്ന ജനരോഷത്തെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വിചാരണത്തടവുകാരനായി കഴിയുന്നതിനിടെ പ്രധാനപ്രതി ജയിലില്‍ തൂങ്ങിമരിച്ചു. പ്രതികളില്‍ നാല് പേര്‍ക്ക് സാകേതിലെ അതിവേഗ വിചാരണകോടതി വധശിക്ഷ വിധിച്ചു. മുകേഷ് സിങ് (26), വിനയ്ശര്‍മ (20), പവന്‍ ഗുപ്ത (19), അക്ഷയ് ഠാക്കൂര്‍ (28) എന്നിവര്‍ക്കാണ് അതിവേഗ കോടതി തൂക്കുകയര്‍ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് ജുവനൈല്‍ കോടതി മൂന്നുവര്‍ഷത്തേക്ക് ജുവനൈല്‍ ഹോമില്‍ കഴിയാനാണ് ശിക്ഷ വിധിച്ചത്.

തങ്ങളുടെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇയാള്‍ക്ക് നിയമത്തിന്റെ ആനുകൂല്യം നല്‍കരുതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ശക്തമായി വാദിക്കുന്നു. ഇക്കാര്യമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. കൗമാരക്കാനാണ് എന്ന പേരില്‍ ആനുകൂല്യം നല്‍കാനുള്ള ശ്രമം നടത്തുന്നതിനെതിരെ പല കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. നിയമയുദ്ധം ഒരുവഴിക്ക് നടക്കുമ്പോഴും സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല എന്ന ആശങ്കാജനകമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ബലാത്സംഗങ്ങളുടെയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെയും തോത് വര്‍ധിച്ച് വരികയാണ്. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ നടുക്കം മാറുന്നതിന് മുമ്പേ വീണ്ടും വീണ്ടും ബലാത്സംഗങ്ങള്‍ രാജ്യതലസ്ഥാനത്ത് നടന്നു എന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

deshabhimani

Monday, December 2, 2013

പിതൃസ്വത്ത് സ്ത്രീകള്‍ക്ക് അന്യം

സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശം നല്‍കുന്ന നിയമം പാസാക്കി എട്ടു വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് പാരമ്പര്യ സ്വത്തവകാശം ലഭിക്കുന്നത് പത്തിലൊന്ന് സ്ത്രീകള്‍ക്കുമാത്രം. ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള യുഎന്‍ വിമനും സ്വത്തവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ ലാന്‍ഡീസയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. തുല്യ സ്വത്തിനുള്ള നിയമം നിലനില്‍ക്കുമ്പോഴും സ്ത്രീധനം സ്വത്തിന് പകരമാണെന്ന ധാരണയാണ് നിലനില്‍ക്കുന്നതെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. ബിഹാര്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം.

പിതൃസ്വത്തിന് പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്ന വ്യവസ്ഥയോടെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005 ഭേദഗതി ചെയ്തിരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നേരത്തെതന്നെ ഭേദഗതി വന്നിരുന്നു. ശക്തമായ നിയമങ്ങളുണ്ടായിട്ടും സ്ത്രീകള്‍ക്ക് ഭൂസ്വത്തില്‍ കാര്യമായ അവകാശം കിട്ടുന്നില്ല എന്നാണ് കണക്കുകള്‍. സ്ത്രീകള്‍ക്ക് ഭൂസ്വത്തില്‍ തുല്യത ഉറപ്പ് വരുത്തി 20 വര്‍ഷംമുമ്പ് നിയമം പ്രാബല്യത്തില്‍ വന്ന ആന്ധ്രപ്രദേശില്‍ ബിഹാറിനെയും മധ്യപ്രദേശിനെയും അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഭൂസ്വത്ത് അനുവദിക്കപ്പെടുന്നുണ്ട്്. മൂന്നിലൊന്ന് ഭാഗം സ്ത്രീകള്‍ക്ക് ഇവിടെ ഭൂസ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ സാധിക്കുമ്പോള്‍ ബിഹാറില്‍ കേവലം എട്ട് ശതമാനവും മധ്യപ്രദേശില്‍ ഏഴ് ശതമാനവും സ്ത്രീകള്‍ക്കുമാത്രമാണ് ഭൂസ്വത്തില്‍ അവകാശമുള്ളത്. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ പലര്‍ക്കും മാതാപിതാക്കളുടെ സ്വത്തില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന കാര്യത്തെക്കുറിച്ച് ധാരണയില്ല. ഇത്തരമൊരു നിയമത്തെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് 69 ശതമാനം സ്ത്രീകളില്‍നിന്നും കിട്ടിയത്. ഭൂമിയിലുള്ള പിന്തുടര്‍ച്ചാവകാശം നല്‍കുന്നതിന് പകരമാണ് സ്ത്രീധനമെന്നാണ് പലരും ഇപ്പോഴും മനസിലാക്കിയിരിക്കുന്നത്. സ്ത്രീധനം നിയമവിരുദ്ധമാണെന്നും ഇവര്‍ക്കറിഞ്ഞുകൂടാ. സ്ത്രീധനമായി ഭൂമി നല്‍കാമെന്ന് ഉറപ്പ് കിട്ടിയവര്‍ക്കാകട്ടെ ഒരു രേഖകളും കൈമാറിയിട്ടില്ല.

സര്‍വേയില്‍ പങ്കെടുത്ത മുക്കാല്‍ ഭാഗം അമ്മമാര്‍ക്കും തങ്ങളുടെ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ അവകാശമുണ്ടെന്ന കാര്യം അറിയാമെങ്കിലും നിയമത്തെക്കുറിച്ച് അജ്ഞരാണ്. പിതൃസ്വത്ത് കിട്ടണമെന്ന് ആഗ്രഹമുണ്ടായിട്ടും കുടുംബത്തില്‍ നിന്നുയരുന്ന എതിര്‍പ്പ് ഭയന്ന് അവകാശം വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. ആ ആശങ്ക ശരിവയ്ക്കുന്നതായിരുന്നു സര്‍വേയില്‍ പങ്കെടുത്ത പുരുഷന്മാരുടെ പ്രതികരണം. സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും പിതാവിന്റെ സ്വത്ത് കൈമാറുന്നതിനെ എതിര്‍ക്കുമെന്നായിരുന്നു ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. പഠനത്തിന്റെ ഭാഗമായി സര്‍വേ സംഘം എത്തിയ ഓഫീസുകളില്‍ ജോലിയെടുക്കുന്നവര്‍ അധികവും പുരുഷന്മാരാണ്. ഇവര്‍ക്കാകട്ടെ നിയമത്തെക്കുറിച്ച് കാര്യമായ ധാരണയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

(സുജിത് ബേബി) deshabhimani

Sunday, December 1, 2013

തേജ്പാല്‍ അറസ്റ്റില്‍

പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ (50) മുന്‍കൂര്‍ ജാമ്യാപേക്ഷ പനാജി കോടതി തള്ളി. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷം രാത്രി എട്ടേകാലോടെയാണ് പനാജി ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി അനുജ പ്രഭുദേശായി തേജ്പാലിന്റെ ഹര്‍ജി നിരസിച്ചത്. തുടര്‍ന്ന് തേജ്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്നതിനുമുമ്പുതന്നെ തേജ്പാല്‍ ഡോണപോളയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ഇവിടെ വച്ചാണ് അറസ്റ്റ് ചെയ്തത്. തേജ്പാലിന്റെയും ഗോവ പൊലീസിന്റെയും വാദം കേട്ട ജഡ്ജി വിധി വൈകിട്ടേക്ക് മാറ്റുകയായിരുന്നു. നിയമനടപടിയെ ഒരുതരത്തിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലാത്തതിനാല്‍ തേജ്പാലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്ന് തേജ്പാലിന്റെ അഭിഭാഷക ഗീത ലുത്ര വാദിച്ചു. കേസ് തീരുംവരെ ഗോവയില്‍ തങ്ങാന്‍ തയ്യാറാണെന്നും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കണ്ടുകെട്ടാമെന്നും യുവതിയുടെ താമസസ്ഥലമായ ഗോവയിലേക്ക് പോകില്ലെന്നും തേജ്പാല്‍ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു. യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ചോദ്യംചെയ്യാനും തെളിവ് ശേഖരിക്കാനും തേജ്പാലിനെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്നും ഓന്ത് നിറംമാറുന്നതുപോലെ തേജ്പാല്‍ നിലപാടുകള്‍ മാറ്റുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് ലോട്ലികര്‍ വാദിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ തേജ്പാലിനെതിരെ ശക്തമായ തെളിവാണെന്നും യുവതിയുടെ കുടുംബത്തെ തേജ്പാല്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഡല്‍ഹിയില്‍ കേസുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഇടക്കാല ജാമ്യം ലഭിച്ചശേഷംമാത്രമാണ് തേജ്പാല്‍ ഗോവ പൊലീസിനുമുന്നില്‍ എത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഒരുദിവസത്തെ ഇടക്കാല ജാമ്യം ശനിയാഴ്ച പകല്‍ പത്തോടെ അവസാനിച്ചതിനെത്തുടര്‍ന്ന് തേജ്പാല്‍ പനാജി കോടതിയില്‍ കുടുംബസമേതമാണ് ഹാജരായത്. വെള്ളിയാഴ്ച രാത്രി ഡോണപോളയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ തേജ്പാല്‍ കേസിനോട് സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഒരു മണിക്കൂറോളം അദ്ദേഹത്തെ പൊലീസ് ചോദ്യംചെയ്തിരുന്നു. ശനിയാഴ്ച കോടതിയില്‍ എത്തുന്നതിനുമുമ്പും തേജ്പാല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. എന്നാല്‍, ശനിയാഴ്ച പകല്‍ തേജ്പാലിനെ ചോദ്യംചെയ്തില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഗോവയിലെ പഞ്ചനക്ഷത്രഹോട്ടലിലെ ചടങ്ങിനിടെ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

deshabhimani

Saturday, November 30, 2013

തേജ് പാലും നിയമവും

തെഹല്‍കയിലെ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ മുഖ്യപത്രാധിപരില്‍ നിന്നുണ്ടായ ലൈംഗികാതിക്രമത്തെപ്പറ്റി ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച തിങ്ക് കോണ്‍ക്ലേവിനിടെയാണ് തരുണ്‍ തേജ്പാല്‍ തന്നോട് അപമര്യാദയായി പെരുമാറിയതെന്നാണ് പത്രപ്രവര്‍ത്തക പരാതിയില്‍ പറയുന്നത്. കേസിലെ പ്രതിയായ തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഇരയോട് മാപ്പുപറഞ്ഞ് ആറുമാസം അവധിയില്‍ പോയതിനാല്‍ കേസ് അവിടെ തീരേണ്ടതാണെന്നമട്ടില്‍വരെ വ്യാഖ്യാനങ്ങള്‍ വന്നുകഴിഞ്ഞു. ഇത്തരമൊരു മാപ്പ് ലഭ്യമാക്കലിലൂടെ പ്രശ്നം "തീര്‍ക്കാന്‍" മുന്‍കൈ എടുത്ത പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയെ അഭിനന്ദിക്കാനും പലരുമുണ്ടായി.

എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം തേജ്പാല്‍ കാട്ടിയ അതിക്രമം ഇത്തരത്തില്‍ ഏതെങ്കിലും മധ്യസ്ഥര്‍ക്ക് മാപ്പു വാങ്ങി തീര്‍ക്കാവുന്ന കുറ്റമല്ല. രാജ്യത്തെ നടുക്കിയ ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന്് പാര്‍ലമെന്റ് പാസാക്കിയ 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) ആക്ടിന്റെ പരിധിയില്‍വരുന്ന ക്രിമിനല്‍ കുറ്റമാണ്. ഈ നിയമം ഇന്ത്യക്കാര്‍ക്കെല്ലാം ബാധകമാണ്. മാധ്യമ മേധാവികള്‍ ഇത്തരം കുറ്റങ്ങള്‍ ചെയ്താല്‍ മാപ്പുപറഞ്ഞ് അവധിയില്‍ പോയാല്‍ മതിയാകും എന്നൊരു വകുപ്പ് ഈ നിയമത്തിലില്ല. ബലാത്സംഗത്തിന് കൂടുതല്‍ കടുത്ത ശിക്ഷ നിശ്ചയിക്കുകയും ബലാത്സംഗത്തിന്റെ നിര്‍വചനം കൂടുതല്‍ വിപുലമാക്കുകയും ഇതുവരെ ഇന്ത്യന്‍ നിയമങ്ങളില്‍ ഇല്ലാതിരുന്ന ചില കുറ്റങ്ങള്‍ ക്രിമിനല്‍ നിയമത്തില്‍ ചേര്‍ക്കുകയുമാണ് 2013ലെ നിയമം ചെയ്തത്. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം, തെളിവു നിയമം, ക്രിമിനല്‍ നടപടി നിയമം എന്നിവയില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, ഒളിഞ്ഞുനോട്ടം, പിന്തുടര്‍ന്ന് ശല്യംചെയ്യല്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പുതുതായി ചേര്‍ത്തത്. ബലാത്സംഗത്തിനു പകരമായാണ് "ലൈംഗികാതിക്രമം" എന്ന വാക്ക് നിയമത്തില്‍ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനുകീഴില്‍ പെടുത്തി നിര്‍വചനം വിപുലമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന്റെ നിര്‍വചനവുംതിരുത്തി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375-ാം വകുപ്പില്‍ ഇതനുസരിച്ച് മാറ്റംവരുത്തിയിട്ടുണ്ട്. സാമ്പ്രദായികാര്‍ഥത്തില്‍ നടക്കുന്ന ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധത്തിനപ്പുറം പലതും ഈ നിയമപ്രകാരം ബലാത്സംഗമാണ്. ശരീരത്തിനുള്ളിലേക്കുള്ള മറ്റുതരത്തിലുള്ള കടന്നുകയറ്റങ്ങളും പുതിയ നിര്‍വചനപ്രകാരം ബലാത്സംഗമാണെന്ന് മാറ്റംവരുത്തിയശേഷമുള്ള 375-ാം വകുപ്പിലെ എ. ഉപവകുപ്പില്‍ പറയുന്നു.

ഗോവാ പൊലീസ് രേഖപ്പെടുത്തിയ എഫ്ഐആര്‍ അനുസരിച്ച് ഇത്തരത്തിലുള്ള ശാരീരിക കടന്നാക്രമണങ്ങള്‍ തേജ്പാലില്‍നിന്നുണ്ടായി. അതുകൊണ്ട് തേജ്പാലിനെതിരായ കുറ്റം ബലാത്സംഗമാണ്. നിയമത്തിലെ 376-ാം വകുപ്പില്‍ ബലാത്സംഗത്തില്‍ത്തന്നെ കൂടുതല്‍ ശിക്ഷ നല്‍കേണ്ട കുറ്റങ്ങള്‍ വിവരിക്കുന്നുണ്ട്. ജയിലിലും പൊലീസ് കസ്റ്റഡിയിലും മറ്റും നടക്കുന്ന ബലാത്സംഗങ്ങളെയാണ് മുഖ്യമായും ഇക്കൂട്ടത്തില്‍ പെടുത്തുന്നത്. ഈ പട്ടികയില്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ആറാമത്തെ വിഭാഗമായി പറയുന്നത് ഇങ്ങനെയാണ്: ബലാത്സംഗംചെയ്യുന്നയാള്‍ ഇരയുടെ ബന്ധുവോ രക്ഷിതാവോ അധ്യാപകനോ ഇരയ്ക്ക് വിശ്വാസമുള്ള വ്യക്തിയോ ഇരയുടെ മേല്‍ അധികാരമുള്ള വ്യക്തിയോ നടത്തുന്ന ബലാത്സംഗം. ഇത്തരക്കാര്‍ കുറ്റംചെയ്താല്‍ കുറഞ്ഞ ശിക്ഷയായി 10 വര്‍ഷത്തെ കഠിനതടവാണ് നിയമം പറയുന്നത്. ഇത് ജീവിതകാലം മുഴുവന്‍ നീളുന്ന ജീവപര്യന്തംവരെയും ആകാമെന്നും നിയമം വ്യക്തമാക്കുന്നു. തേജ്പാലിന്റേത് ഇത്തരത്തില്‍പെടുന്ന കുറ്റമാണ്. പരാതിക്കാരിയുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുന്നയാളും മേലധികാരിയുമാണ് തേജ്പാല്‍. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന പ്രതി മാത്രമാണ് നിയമത്തിനു മുന്നില്‍ തേജ്പാല്‍. തൊഴിലിടങ്ങളിലെ ലൈംഗികപീഡനവും ഈ കേസിലുണ്ട്. അതുകൊണ്ട് തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാനുള്ള നിയമപ്രകാരം ഓഫീസിലെ തര്‍ക്കപരിഹാര കമ്മിറ്റിക്ക് വിചാരണചെയ്തു തീര്‍ക്കാവുന്ന കുറ്റമാണെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നു.

ഇതിനു നിയമപരമായ നിലനില്‍പ്പില്ല. തൊഴിലിടങ്ങളിലെ ലൈംഗികപീഡനങ്ങള്‍ തടയാന്‍ ഇന്ത്യയില്‍ പ്രത്യേക നിയമം ഉണ്ടായിരുന്നില്ല. വിശാഖ കേസിലെ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി എടുത്തുവന്നിരുന്നത്.

 എന്നാല്‍ 2013 ഏപ്രില്‍ 23ന് ഇതിനായി പുതിയ നിയമം(The Sexual Harassment of Women at Workplace (PREVENTION, PROHIBITION and REDRESSAL) Act, 2013)   നിലവില്‍ വന്നു. എന്നാല്‍ ഈ നിയമത്തിന് ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തുനിഞ്ഞിട്ടുമില്ല. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത് ലൈംഗികപീഡന (Sexual harassment)മാണ്. പ്രത്യക്ഷവും പരോക്ഷവുമായ മോശം പെരുമാറ്റം, സ്പര്‍ശനം, ലൈംഗികാഭ്യര്‍ഥന നടത്തല്‍, അശ്ലീലച്ചുവയുള്ള പരാമര്‍ശം, അശ്ലീലം പ്രദര്‍ശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍. ഇത്തരം കുറ്റങ്ങള്‍ ഉണ്ടായാല്‍ ചെയ്യേണ്ട കാര്യം ഈ നിയമത്തില്‍ പറയുന്നു. ഏറെയും സ്ഥാപനത്തിനുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍.

ശിക്ഷ കിട്ടേണ്ട കുറ്റങ്ങള്‍ പൊലീസിനെ തൊഴിലുടമ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. 50,000 രൂപവരെ പിഴശിക്ഷ കിട്ടാവുന്ന കുറ്റങ്ങളേ ഈ നിയമത്തിന്റെ പരിധിയില്‍ വരൂ. ഓഫീസില്‍ ഒരു യുവതി കൊലചെയ്യപ്പെട്ടാല്‍ ഈ നിയമപ്രകാരം കമ്മിറ്റികൂടി നടപടിയെടുത്താല്‍ പോര. ബലാത്സംഗം നടന്നാലും അതുപോര. അതേപ്പറ്റി കമ്മിറ്റിക്ക് അന്വേഷിക്കുകയും സ്ഥാപനത്തിനുള്ളില്‍ വേണ്ട നടപടി സ്വീകരിക്കുകയുമാകാം. പക്ഷേ അത് ലൈംഗികാതിക്രമ (Sexual offence)മാണ്. അതിന് കേസ് വേറെ നടക്കണം. കുറ്റം തെളിഞ്ഞാല്‍ പ്രതിക്ക് 2013ലെ ക്രിമിനല്‍ നിയമ (ഭേദഗതി) പ്രകാരമുള്ള ശിക്ഷ കിട്ടുകയും വേണം. ഗോവ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ തേജ്പാലിനെതിരെ ആ നിയമനടപടി തുടങ്ങിക്കഴിഞ്ഞു.

അഡ്വ. കെ ആർ ദീപ email:advocatekrdeepa@gmail.com

deshabhimani Kilivathi

Wednesday, November 13, 2013

കുടുംബം പോറ്റണം; പത്മിനി വീണ്ടും ജോലിക്കിറങ്ങി

കൊച്ചി: നടുറോഡില്‍ അപമാനിക്കപ്പെട്ടതിന്റെ വേദനകള്‍ക്കിടയിലും കുടുംബം പോറ്റാനായി പത്മിനി വീണ്ടും നഗരത്തിരക്കിലേക്കിറങ്ങി. 10 ദിവസംമുമ്പ് കലൂര്‍ കതൃക്കടവ് റോഡില്‍ ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട വനിതാ ട്രാഫിക്വാര്‍ഡന്‍ പത്മിനി ഒരാഴ്ചത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷം ചൊവ്വാഴ്ചയാണ് ജോലിയില്‍ പ്രവേശിച്ചത്. കലൂര്‍ ദേശാഭിമാനി ജങ്ഷനില്‍ രാവിലെ എട്ടുമുതല്‍ രണ്ടുവരെ ഗതാഗതം നിയന്ത്രിച്ചും യാത്രക്കാരെ സഹായിച്ചും പതിവ് രീതിയിലേക്ക് തിരിച്ചെത്തി.

"ആവതുണ്ടായിട്ടല്ല. വീട്ടിലെ ബുദ്ധിമുട്ട് ഓര്‍ത്താല്‍ ജോലിക്ക് വരാതിരിക്കാന്‍ കഴിയില്ല. ആക്രമണത്തിനെതിരെ പ്രതികരിച്ചതിനാല്‍ വാടകവീട് കിട്ടാന്‍പോലും വിഷമിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടാകുമോയെന്ന് എല്ലാവര്‍ക്കും ഭയമാണ്. എല്ലാവര്‍ക്കും അവനവന്റെ സുരക്ഷയാണ് പ്രധാനം. ഇതില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല"- പത്മിനി പറഞ്ഞു.

പത്തുദിവസം ജോലിയെടുത്തില്ലെങ്കില്‍ വീട്ടാവശ്യങ്ങള്‍ക്ക് കടംവാങ്ങേണ്ടിവരും. വീട്ടുവാടകയും അഡ്വാന്‍സുംകൂടി നല്ലൊരു തുക ഇപ്പോള്‍ കടമുണ്ട്. ആശുപത്രിയിലായിരിക്കുമ്പോഴാണ് നെട്ടൂരിലെ വാടകവീട് മാറാനുള്ള സമയം കഴിഞ്ഞെന്ന് അറിയിച്ചത്. പരിചയക്കാരും സുഹൃത്തുക്കളും വഴി വീടിനായി ഒരുപാട് അന്വേഷിച്ചു. ഒടുവില്‍ നെട്ടൂരില്‍ത്തന്നെ മറ്റൊരു വാടകവീട് കിട്ടി. കേസ് ഉള്ളതിനാല്‍ വീട് തരാന്‍ ആദ്യം മടിച്ചെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ആ വീട് കിട്ടിയില്ലെങ്കില്‍ പ്രായപൂര്‍ത്തിയായ മകളുമായി എങ്ങോട്ടുപോകുമെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ലെന്ന് പത്മിനി പറഞ്ഞു. ആ വീട്ടുകാരുടെ നല്ലമനസ്സിന് നന്ദിപറയുമ്പോള്‍ മകള്‍ക്ക് സുരക്ഷിതമായ ഒരിടം ഒരുക്കാനായതിന്റെ ആശ്വാസവും ഈ അമ്മയുടെ മുഖത്തുണ്ട്.

വിനോഷിന്റെ അറസ്റ്റിന് പൊലീസ് സ്റ്റേഷനിലേക്ക് യുവജന, മഹിളാ മാര്‍ച്ച്

കൊച്ചി: വനിതാ ട്രാഫിക്വാര്‍ഡനെ ആക്രമിച്ച കേസിലെ പ്രതി വിനോഷ് വര്‍ഗീസിനെ ഉടന്‍ അറസ്റ്റ്ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും ചേര്‍ന്ന് നോര്‍ത്ത് പൊലീസ്സ്റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. സ്റ്റേഷനുസമീപത്ത് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്നുചേര്‍ന്ന പൊതുയോഗം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു.

വേട്ടക്കാരനോടൊപ്പം ചേര്‍ന്ന് ഇരയെ വേട്ടയാടുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പ്രതിയായ വിനോഷിനെ സഹായിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ ഇടപെട്ട് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ കൈകാര്യം ചെയ്യാനാവശ്യമായ ബോധവല്‍ക്കരണം പൊലീസ്സേനയ്ക്ക് നല്‍കണം. മാറിയ നിയമങ്ങളെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും ആവശ്യമായ ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹെന്നി ബേബി, എറണാകുളം ഏരിയ സെക്രട്ടറി ആശ പയസ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് സതീഷ്, ബ്ലോക്ക് പ്രസിഡന്റ് ടി എസ് നൗഷാദ് എന്നിവര്‍ സംസാരിച്ചു. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സോണി കോമത്ത് പങ്കെടുത്തു. ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് സെക്രട്ടറി ആര്‍ നിഷാദ് ബാബു സ്വാഗതവും സി വി അജിത നന്ദിയും പറഞ്ഞു.

deshabhimani

Sunday, November 10, 2013

അതിക്രമത്തിനിരയായ വനിതാ ട്രാഫിക് വാര്‍ഡനെ ശ്രീമതി സന്ദര്‍ശിച്ചു

കൊച്ചി: ഡ്യൂട്ടിക്കിടെ ആക്രമണത്തിനിരയായ വനിതാ ട്രാഫിക് വാര്‍ഡന്‍ പത്മിനിക്ക് പിന്തുണയും ആശ്വാസവുമേകി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എത്തി. ചികിത്സയില്‍ കഴിയുന്ന നെട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയാണ് പത്മിനിയെ ശ്രീമതി സന്ദര്‍ശിച്ചത്.

വനിതാ ട്രാഫിക് വാര്‍ഡനെ ആക്രമിച്ച കേസിലെ പ്രതിയെ പിടിക്കുന്നതില്‍ പൊലീസ് ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ശ്രീമതി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള കുടുംബമെന്ന നിലയിലാണ് പൊലീസ് പിന്നോക്കംനില്‍ക്കുന്നത്. പ്രതിയെ ഉടന്‍ കണ്ടെത്തി ജാമ്യമില്ലാത്ത വകുപ്പു ചുമത്തി കേസെടുക്കണം. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെടണം. കൊച്ചി നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്ന കുടുംബത്തില്‍നിന്നുള്ള പത്മിനിക്ക് നീതി ലഭ്യമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സോണി കോമത്ത്, സെക്രട്ടറി ഹെന്നി ബേബി, ജില്ലാകമ്മിറ്റി അംഗം കല്‍പ്പന ദത്ത് എന്നിവരോടൊപ്പമാണ് പി കെ ശ്രീമതി ആശുപത്രിയില്‍ എത്തിയത്.

deshabhimani