Tuesday, March 29, 2016

പയ്യപ്പിള്ളി ബാലന്‍: നരകപീഡനം അതിജീവിച്ച വിപ്ളവക്കരുത്ത്

പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു

കൊച്ചി > സ്വാതന്ത്യ്ര സമരസേനാനിയും വ്യവസായ ജില്ലയിലെ കമ്യൂണിസ്റ്റ് കാരണവരും പ്രശസ്ത എഴുത്തുകാരനുമായ പയ്യപ്പിള്ളി ബാലന്‍ അന്തരിച്ചു. 91 വയസായിരുന്നു.ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ഏലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അബുദാബി ശക്തി പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ പയ്യപ്പിള്ളി പാപ്പിയമ്മയുടെയും നാവുള്ളി കൂടാനക്കാട്ട് ഇരവിരാമന്‍പിള്ളയുടെയും മകനായി 1925 ജൂണ്‍ ഒന്നിനാണ് ബാലകൃഷ്ണപിള്ള എന്ന പയ്യപ്പിള്ളി ബാലന്‍ ജനിച്ചത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലും പിന്നീട് 1965ലെ കേന്ദ്രകോണ്‍ഗ്രസ് സര്‍ക്കാരിന്റെ കമ്യൂണിസ്റ്റ് വേട്ടയിലും അടിയന്തിരാവസ്ഥയിലും തടവിലാക്കപ്പെട്ടു. തടവറയില്‍ നിഷ്ഠുര പീഡനത്തിനും പുറത്ത് രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനത്തിനും ഇരയായിട്ടുണ്ട്.

ആലുവ അദ്വൈതാശ്രമം സംസ്കൃതപാഠശാല വിദ്യാര്‍ഥിയായിരിക്കെ 13–ാം വയസ്സില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ചാണ് പൊതുരംഗത്ത് എത്തിയത്. പിന്നീട് ഇടപ്പള്ളി ഇംഗ്ളീഷ് ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1942 ആഗസ്ത് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും പങ്കാളിയായി. 1945–ല്‍ ആലുവ യുസി കോളേജില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായി.

1950ലാണ് ഇടപ്പള്ളിക്കേസില്‍ അറസ്റ്റിലായത്. ഈ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഏഴ് വര്‍ഷത്തിലധികം ജയില്‍വാസമനുഷ്ഠിച്ചു. 57ലെ ഇഎംഎസ് സര്‍ക്കാര്‍ രാഷ്ട്രീയ തടവുകാരെ വിട്ടയച്ചപ്പോഴാണ് മോചിതനായത്. പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി ആലുവ മണ്ഡലം കമ്മിറ്റി സെക്രട്ടറി, ജില്ലാ കൌണ്‍സില്‍ അംഗം, സിപിഐ എം ജില്ലാകമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലേക്കും അദ്ദേഹം ഉയര്‍ന്നു. ദേശാഭിമാനി കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചപ്പോള്‍ കുറച്ചുകാലം പത്രത്തില്‍ ജോലി ചെയ്തു. ആര്‍എസ്എസ്, കോണ്‍ഗ്രസ് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

പരേതയായ ശാന്താദേവിയാണ് ഭാര്യ. ഡോ. ജ്യോതി(തൃപ്പൂണിത്തുറ അനുഗ്രഹ ക്ളിനിക്), ബിജു(കെല്‍), ദീപ്തി(റിനൈ മെഡിസിറ്റി) എന്നിവര്‍ മക്കള്‍. ആര്‍ എസ് ശ്രീകുമാര്‍(കൊച്ചി റിഫൈനറി), വി എ ശ്രീകുമാര്‍(അബുദാബി), സന്ധ്യ(കെല്‍) എന്നിവര്‍ മരുമക്കളാണ്

ഇടപ്പള്ളി സംഭവവും ഈ കേസിലെ പ്രതികള്‍ തടവറയില്‍ അനുഭവിച്ച നിഷ്ഠുര പീഡനങ്ങളും വിവരിച്ച 'ആലുവാപ്പുഴ പിന്നെയും ഒഴുകി' ആണ് പയ്യപ്പിള്ളി ബാലന്റെ പ്രധാന കൃതി. 'ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ ആദ്യനാളുകള്‍', 'മായാത്ത സ്മരണകള്‍ മങ്ങാത്ത മുഖങ്ങള്‍(രണ്ടുഭാഗം)', 'പാലിയം സമരകഥ', 'പൊരുതിവീണവര്‍', 'സ്റ്റാലിന്റെ പ്രസക്തി', ചരിത്രം പൊളിച്ചെഴുതുകയോ, 'ആലുവ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം','അവരുടെ വഴികള്‍ എന്റെ കാഴ്ചകള്‍' എന്നീ പുസ്തകങ്ങളും രചിച്ചു. മായാത്ത സ്മരണകളുടെ രണ്ടാം ഭാഗം പ്രകാശനത്തിന് ഒരുങ്ങുകയാണ്. ആത്മകഥാംശമുള്ള ജ്ഞാനസ്നാനം എന്ന നോവലും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത് ഉടന്‍ പുറത്തിറങ്ങും.

നരകപീഡനം അതിജീവിച്ച വിപ്ളവക്കരുത്ത്

കൊച്ചി > പോരാട്ടവും സമരമുഖങ്ങളുംകൊണ്ട് സംഭവ ബഹുലമായിരുന്നു പയ്യപ്പിള്ളി ബാലന്റെ ജീവിതം. കേട്ടാല്‍ മനുഷ്യ മനസ് മരവിക്കുന്ന കൊടുംക്രൂരതകളാണ് പയ്യപ്പിള്ളി ബാലനും ഇടപ്പള്ളി കേസിലെ സഖാക്കളും ജയിലില്‍ അനുഭവിച്ചത്.

അനീതികള്‍ക്കെതിരെ പോരാട്ടവേദിയിലേക്ക് പയ്യപ്പിള്ളി ബാലന്‍ കാലെടുത്തുവയ്ക്കുന്നത് 13–ാം വയസ്സിലാണ്. ആലുവ സംസ്കൃതസ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു അന്ന്. തിരുവിതാംകൂര്‍ സ്റ്റേറ്റ് പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് നടത്തിയ പ്രകടനത്തില്‍ ഗാന്ധിത്തൊപ്പിയണിഞ്ഞ് ഉറക്കെ മുദ്രാവാക്യം വിളിച്ച് അണിചേര്‍ന്ന പയ്യപ്പിള്ളി പിന്നീടങ്ങോട്ട് സാമൂഹ്യതിന്മകള്‍ക്കെതിരായ സമരമുഖങ്ങളിലെല്ലാം സജീവസാന്നിധ്യമായി.

ഏലൂര്‍ എഫ്എസിടിയില്‍ ജീവനക്കാരനായിരിക്കെ 25–ാം വയസ്സിലാണ് ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത്. ചെയ്യാത്ത കുറ്റത്തിന് ഏറ്റുവാങ്ങേണ്ടിവന്നത് കൊടിയ ലോക്കപ്പ്മര്‍ദ്ദനവും ഏഴുവര്‍ഷത്തെ ജയില്‍വാസവും. 1950 ഫെബ്രുവരി 28ന് പകല്‍ ജോലിസ്ഥലത്തുവച്ചായിരുന്നു അറസ്റ്റ്. ഓഫീസില്‍ വന്ന് പയ്യപ്പിള്ളി ബാലന്‍ ആരാണെന്ന് മനസിലാക്കിയപാടെ ഇന്‍സ്പെക്ടര്‍ ചെകിടത്ത് ആഞ്ഞടിച്ചു. ഗുണ്ടുപൊട്ടുന്ന ഒച്ചയിലായിരുന്നു അടി. കസേരയിലേക്ക് മറിഞ്ഞുവീണ ബാലന്റെ ചെവിക്കല്ല് ആ അടിയില്‍ പൊട്ടി. ഒരു ചെവിയുടെ ശ്രവണശേഷി അതോടെ ഇല്ലാതായി. തുടര്‍ന്ന് ജീപ്പിലേക്ക് തൂക്കിയെറിഞ്ഞ പയ്യപ്പിള്ളിയെ തോക്കിന്റെ പാത്തികൊണ്ട് പൊലീസുകാര്‍ നെഞ്ചില്‍ ആഞ്ഞാഞ്ഞ് കുത്തി. ഇത് കണ്ട് കമ്പനിയിലെ തൂപ്പുജോലിക്കാരിയായിരുന്ന ഒരുസ്ത്രീ ബോധംകെട്ടുവീണു. ക്രൂരമര്‍ദനം കണ്ട തനിക്ക് പിന്നീട് ആറേഴ് മാസത്തേക്ക് ഉറങ്ങാനായില്ലെന്നാണ് ഫാക്ടില്‍ പയ്യപ്പിള്ളിയുടെ സഹപ്രവര്‍ത്തകനായിരുന്ന എഴുത്തുകാരന്‍ പോട്ടയില്‍ എന്‍ ജി നായര്‍ പിന്നീട് എഴുതിയത്. കണ്ണടയ്ക്കുമ്പോള്‍ ഭീകരരംഗം സ്വപ്നം കണ്ട് അദ്ദേഹം ഞെട്ടിയുണരുമായിരുന്നു.

അവിടെനിന്ന് തുടങ്ങിയ മര്‍ദ്ദനം 86 ദിവസം ലോക്കപ്പിലും തുടര്‍ന്നു. കൊടിയ മര്‍ദനത്തിന്റെ ഫലമായി രണ്ട് സഖാക്കള്‍– കെ യു ദാസും എ ബി ജോസഫും– അറസ്റ്റിലായി ദിവസങ്ങള്‍ക്കകം ലോക്കപ്പില്‍ മരിച്ചു. മറ്റുപലരും മൃതപ്രായരായി. 'അറസ്റ്റ് ചെയ്ത ഉടനെ ആദ്യത്തെ രണ്ടുമൂന്നുദിവസം വിശപ്പ് എന്തെന്ന് ഞങ്ങള്‍ അറിഞ്ഞതേയില്ല. ദഹനേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടോ ജഠരാഗ്നി തീരെ കെട്ടുപോയതുകൊണ്ടോ അല്ല. വിശപ്പ് എന്ന വികാരം ബോധമണ്ഡലത്തില്‍ നിന്ന് നിഷ്കാസനം ചെയ്യപ്പെട്ടിരുന്നു. ബോധമണ്ഡലത്തില്‍ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. വേദന, വേദന മാത്രം.' എന്നാണ് ഈ ദിനങ്ങളെ  പയ്യപ്പിള്ളി ബാലന്‍ രേഖപ്പെടുത്തിയത്.
വിചാരണക്കാലത്ത് നിന്നുതിരിയാന്‍ ഇടമില്ലാത്ത ഇരുള്‍ നിറഞ്ഞ ജയില്‍ സെല്ലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. കഷ്ടി ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഭക്ഷണം മാത്രമാണ് നല്‍കിയിതുന്നത്. അതുതന്നെ വായില്‍വയ്ക്കാന്‍ കൊള്ളാത്തത്്. ആഴ്ചയിലൊരിക്കലെങ്കിലും കുളിക്കാന്‍ അനുവദിച്ചതാവട്ടെ തടവുകാരുടെ നിരാഹാരസമരത്തെ തുടര്‍ന്നും. ഇതുസംബന്ധിച്ച് തടവുകാരെ പരിശോധിക്കാനെത്തിയ ഡോക്ടറോട് പരാതിപ്പെട്ടതിനും പയ്യപ്പിള്ളി ബാലന്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടു. ജയിലിലെ നിഷ്ഠുരമായ ഉരുട്ടല്‍ പീഡനം അക്കാലത്താണ് തുടങ്ങിയത്. പയ്യപ്പിള്ളി ബാലനടക്കം ഇടപ്പള്ളി കേസിലെ തടവുകാര്‍ അതിനെയും അതിജീവിച്ചവരാണ്.

തടവുകാരെ വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുപോയിരുന്നത് പോലും മൃഗങ്ങളെ എന്നപോലെയായിരുന്നു. മുഴുത്ത കയര്‍കൊണ്ട് രണ്ടുപേരുടെ കൈകള്‍ തമ്മില്‍ കെട്ടി ജയിലില്‍ നിന്ന് നടത്തിയാണ് ഒരു കിലോമീറ്ററോളം അകലെയുള്ള കോടതിയിലേക്ക് കൊണ്ടുപോയിരുന്നത്. ഇവരെ കൊടുംഭീകരരായി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ച് ഭീതിവിതയ്ക്കാനായിരുന്നു ഇത്. പയ്യപ്പിള്ളിയിലെ കമ്യൂണിസ്റ്റും പോരാളിയും കൂടുതല്‍ കരുത്താര്‍ജ്ജിച്ചത് ഈ സാഹചര്യങ്ങളെയെല്ലാം ചെറുത്താണ്. അടിയുറച്ച കമ്യൂണിസ്റ്റ് ആശയാവബോധവും തോല്‍ക്കാനനുവദിക്കാത്ത ആത്മവീര്യവുമാണ് ബാലകൃഷ്ണപിള്ളയെന്ന പയ്യപ്പിള്ളി ബാലനെ മുന്നോട്ടുനയിച്ചത്.

പയ്യപ്പള്ളി ബാലന്‍ ത്യാഗിവര്യനായ കമ്മ്യൂണിസ്റ്റ്: കോടിയേരി

തിരുവനന്തപുരം > കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന നല്‍കിയ ത്യാഗിവര്യനായ കമ്മ്യൂണിസ്റ്റുകാരനായിരുന്നു പയ്യപ്പിള്ളി ബാലനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ബാലസംഘം, വായനശാല പ്രവര്‍ത്തനങ്ങളിലൂടെയാണ് പയ്യപ്പിള്ളി ബാലന്‍ പൊതുരംഗത്ത് സജീവമായത്. 1945ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായ സഖാവ് സ്വാതന്ത്യ്രസമരത്തിലും സജീവമായി. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ടു. തടവിലും ഒളിവിലുമായി കഴിയേണ്ടിവന്ന സഖാവ് ചരിത്രകാരനെന്ന നിലയിലും സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാലത്തെ വളര്‍ച്ചയെ സംബന്ധിച്ച് പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ പുതിയ തലമുറയ്ക്ക് രാഷ്ട്രീയത്തെ മനസിലാക്കാന്‍ ഏറെ സഹായിക്കുന്നതുമാണ്. സഖാവിന്റെ വേര്‍പാട് ഉണ്ടാക്കിയ ദുഃഖത്തില്‍ കുടുംബാംങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നുവെന്ന് കോടിയേരി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

പയ്യപ്പിള്ളി ബാലന്റെ നിര്യാണത്തില്‍ പിണറായി അനുശോചിച്ചു

കണ്ണൂര്‍>സ്വാതന്ത്യ്ര സമരസേനാനിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉശിരനായ പോരാളിയുമായിരുന്നു പയ്യപ്പിള്ളി ബാലനെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസിലും 1965ലെ കേന്ദ്രകോണ്‍ഗ്രസ് സര്‍ക്കാരിന്റെ കമ്യൂണിസ്റ്റ് വേട്ടയിലും അടിയന്തിരാവസ്ഥയിലും തടവിലാക്കപ്പെട്ടു. തടവറയില്‍ നിഷ്ഠുര പീഡനത്തിനും പുറത്ത് രാഷ്ട്രീയ എതിരാളികളുടെ ക്രൂരമര്‍ദനത്തിനും ഇരയായ സഖാവ് അവിസ്മരണീയമായ സംഭാവനകളാണ് പ്രസ്ഥാനത്തിനും നാടിനും നല്കിയത്.

ഇടപ്പള്ളി സംഭവവും ആ കേസിലെ പ്രതികള്‍ തടവറയില്‍ അനുഭവിച്ച നിഷ്ഠുര പീഡനങ്ങളും വിവരിച്ച ‘ആലുവാപ്പുഴ പിന്നെയും ഒഴുകി’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിലേക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ട വേട്ടയുടെ രൂക്ഷതയിലേക്കും പുതിയ തലമുറയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

പയ്യപ്പള്ളിയുടെ വേര്‍പാടില്‍ വേദനിക്കുന്ന സഖാക്കള്‍ക്കും കുടുംബത്തിനുമൊപ്പം ചേരുന്നതായും പിണറായി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Wednesday, March 16, 2016

യുഡിഎഫ്‌ സർക്കാരിനെതിരായ പരിസ്ഥിതി കുറ്റപത്രം

കേരളത്തിന്റെ പരിസ്ഥിതിയെ ഏറ്റവുമധികം നശിപ്പിച്ച അഞ്ചു വർഷങ്ങളാണ്‌ ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്‌. പരിസ്ഥിതി അവബോധത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്‌ കേരളം. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ ഒട്ടേറെ മാതൃകാപരമായ ഇടപെടൽ ജനങ്ങളുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുണ്ട്‌. മാറിമാറി വന്ന സർക്കാരുകൾ പല വികസന പദ്ധതികളുമായി മുന്നോട്ടുപോകുമ്പോഴും കേരളത്തിന്റെ പാരിസ്ഥിതിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഒരു പരിധിവരെയെങ്കിലും ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌. എന്നാൽ ഇക്കഴിഞ്ഞ അഞ്ചു വർഷക്കാലം ഇതിനൊരു തിരിച്ചടിയുണ്ടായിരിക്കുന്നു. കേരളത്തിന്റെ നിലനിൽപ്പിന്‌ കാവലായി നിന്ന എല്ലാ പരിസ്ഥിതി നിയമങ്ങളെയും അട്ടിമറിക്കുന്ന പ്രവർത്തികളാണ്‌ ഇപ്പോഴത്തെ സർക്കാരിൽ നിന്നുണ്ടായത്‌
കേരള പരിസ്ഥിതി ഐക്യവേദി

പശ്ചിമഘട്ടത്തിലെ സ്വകാര്യഭൂമി മുഴുവൻ ഇഎസ്‌എ പരിധിയിൽ നിന്നും ഒഴിവാക്കി
പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകൾ ഭൗതിക പരിശോധന നടത്തുന്നതിന്റെ ഭാഗമായി ഇറക്കിയ 21/11/2013 ലെ സർക്കാർ ഉത്തരവിൽ 1/1/1977 ൽ കൈവശാവകാശമുള്ള മുഴുവൻ സ്വകാര്യ ഭൂമികളും ഇ എസ്‌എയുടെ പരിധിയിൽ നിന്ന്‌ ഒഴിവാക്കാൻ ഗ്രാമതല സമിതികൾക്ക്‌ ഉത്തരവ്‌ നൽകി. ഇതനുസരിച്ച്‌ 123 ഗ്രാമങ്ങളിലെ എല്ലാ സ്വകാര്യഭൂമിയും 1993 പതിവ്‌ ചട്ടപ്രകാരം പതിച്ചുനൽകിയ 70000 ഏക്കർ വനഭൂമിയും രണ്ട്‌ ലക്ഷത്തിലധികം ഏക്കർ ഏലമലക്കാടും ഉൾപ്പെടെ വലിയൊരു വിഭാഗം ഇഎസ്‌എ പരിധിയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടു.

20 ശതമാനം വനഭൂമി ഇല്ലാതാക്കിക്കൊണ്ട്‌ കേന്ദ്രത്തിനു റിപ്പോർട്ട്‌ സമർപ്പിച്ചു

പഞ്ചായത്ത്‌ തല സമിതികൾ നൽകിയ (?) റിപ്പോർട്ട്‌ അനുസരിച്ച്‌ വനംവകുപ്പ്‌ തയാറാക്കിയ മാപ്പുകളിൽ നിന്ന്‌ 1997 ചതുരശ്ര കിലോമീറ്റർ വനഭൂമി കുറച്ചുകൊണ്ടാണ്‌ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന്‌ അന്തിമ റിപ്പോർട്ട്‌ നൽകിയത്‌. കേരളത്തിലെ വനഭൂമിയുടെ 20 ശതമാനമാണ്‌ ഇത്തരത്തിൽ ഒറ്റയടിക്ക്‌ അപ്രത്യക്ഷമായത്‌.

1977 നുശേഷമുള്ള കയ്യേറ്റങ്ങളെയും സാധൂകരിക്കത്തക്ക രീതിയിൽ രേഖകൾ നഷ്ടപ്പെടുത്തി

1/1/1977 വരെയുള്ള വനഭൂമി കയ്യേറ്റങ്ങൾ 28000 ത്തോളം ഹെക്ടർ ജോയിന്റ്‌ വെരിഫിക്കേഷൻ നടത്തി കേന്ദ്രസർക്കാരിന്റെ അനുമതിയോടെ പതിച്ചു നൽകാൻ തീരുമാനിച്ചതാണ്‌. 1993 ലെ പ്രത്യേക ഭൂപതിവ്‌ ചട്ടപ്രകാരം അത്‌ അനുവദിക്കാവുന്നതാണ്‌. എന്നാൽ ഇതിൽ വനം-റവന്യു വകുപ്പുകളുടെ ജോയിന്റ്‌ വെരിഫിക്കേഷൻ റിപ്പോർട്ട്‌ കാണാനില്ല. അതുകൊണ്ട്‌ തന്നെ 1977 നു ശേഷമുള്ള കയ്യേറ്റങ്ങളും സാധൂകരിക്കപ്പെടുന്നു. കോട്ടയം-കാഞ്ഞിരപ്പള്ളി താലൂക്കിൽ പമ്പാവാലി-ഏഞ്ചൽവാലി പ്രദേശത്തെ 1250 ഏക്കർ ജണ്ടയിട്ടു തിരിച്ച വനഭൂമി കയ്യേറ്റക്കാർക്ക്‌ പതിച്ചു നൽകാൻ 28/9/2015ന്‌ റവന്യു വകുപ്പ്‌ ഉത്തരവിറക്കി.

പട്ടയഭൂമിയിലെ ലക്ഷക്കണക്കിന്‌ മരങ്ങൾ മുറിച്ചു മാറ്റാൻ വഴിവിട്ട അനുമതി

ഏലമലക്കാട്‌ ഉൾപ്പെടെയുള്ള പശ്ചിമഘട്ട പ്രദേശത്ത്‌ പട്ടയഭൂമിയിലെ ലക്ഷക്കണക്കിന്‌ മരങ്ങൾ മുറിച്ചുമാറ്റുന്നതിന്‌ അനുമതി നൽകി. ഇതുവഴി ഒരു നൂറ്റാണ്ടിലേറെയായി സംരക്ഷിക്കപ്പെട്ടുപോരുന്ന 50000 ഏക്കർ പ്രദേശത്തെ മരങ്ങളാണ്‌ നഷ്ടമാകുന്നത്‌.

വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ തടസങ്ങളെ മറികടന്ന്‌ വനപ്രദേശത്ത്‌ കുന്നിടിക്കാൻ അനുമതി

വയനാട്ടിലെ പൂക്കോട്‌ വെറ്ററിനറി സർവകലാശാലക്കുവേണ്ടി ആദിവാസികൾക്കായി പതിച്ചു നൽകിയ അതീവ പരിസ്ഥിതിലോല വനഭൂമിയിലെ പുൽമേടുകളും ചോലവനങ്ങളും അടങ്ങിയ കുന്നുകൾ ഇടിച്ചു നിരത്തി. ഇത്‌ വനസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നുകണ്ട്‌ വനം വകുപ്പുദ്യോഗസ്ഥർ തടഞ്ഞപ്പോൾ മുഖ്യമന്ത്രി പ്രത്യേകയോഗം വിളിച്ച്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥരോട്‌ എതിർപ്പ്‌ പിൻവലിക്കാൻ ഉത്തരവിട്ടു.

വനഭൂമിയിൽ നിർമിച്ച അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന്‌ നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെ പൂർണമായും പരാജയപ്പെടുത്തി

മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ എന്നിവിടങ്ങളിലെ സർക്കാർ വനഭൂമി കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട ദൗത്യസംഘത്തെ പൂർണമായി പരാജയപ്പെടുത്തി. പുതുതായി നിർമിച്ച നിരവധി വൻ റിസോർട്ടുകൾക്ക്‌ സർക്കാർ ഒത്താശയും അനുമതിയും നൽകി. തൽഫലമായി പ്രത്യേക ദൗത്യസംഘം ജോലി നിർത്തുകയും അതുവരെ ചെയ്ത പ്രയത്നം നിഷ്ഫലമാകുകയും ചെയ്തു.

വനനിയമങ്ങൾ ലംഘിച്ചുകൊണ്ട്‌ ക്വാറി, ക്രഷർ വ്യവസായങ്ങൾ തുടങ്ങാൻ അനുമതി

കൃഷിയാവശ്യത്തിനും ഗൃഹനിർമാണ ആവശ്യത്തിനുമാത്രം ഉപയോഗിക്കാൻ ഭൂപതിവ്‌ നിയമപ്രകാരം പതിച്ചു നൽകിയ പട്ടയ ഭൂമികളിൽ നിയമവിരുദ്ധമായിത്തുടങ്ങിയതും ഇനി തുടങ്ങാനിരിക്കുന്നതും കോടതി ഉത്തരവുകളാൽ അടച്ചിട്ടതുമായ ക്വാറി, ക്രഷർ, അനുബന്ധ വ്യവസായങ്ങൾ അനുവദിക്കാൻ 11/11/2015 ൽ സർക്കാർ ഉത്തരവിറക്കി.

അനധികൃത ക്വാറികൾ നിർബാധം പ്രവർത്തിക്കുന്നതിന്‌ ഉത്തരവുകൾ ഇറക്കി

ദീപക്‌ കുമാർ കേസിലെ സുപ്രിംകോടതിയുടെ വിധി ലംഘിച്ചുകൊണ്ട്‌ പാറഖനനത്തിന്‌ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന്‌ സർക്കാർ ഉത്തരവിറക്കി 2012 മുതൽ ഇന്നുവരെ ഖാനനാനുമതി പുതുക്കി നൽകിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ടത്തിലെ 2000 ത്തിലധികം വരുന്ന പാറമടകൾ അശാസ്ത്രീയമായും മൈനിങ്‌ പ്ലാൻ ഇല്ലാതെയുമാണ്‌ പ്രവർത്തിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ ഇറക്കിയ മൂന്നു സർക്കാർ ഉത്തരവുകൾ ഹൈക്കോടതിയും ഹരിത ട്രിബ്യൂണലും റദ്ദാക്കി. എങ്കിലും ഖാനനം തുടരുന്നു.

മണ്ണ്‌ ഖാനനത്തിന്‌ പാരിസ്ഥിതിക അനുമതി വേണമെന്ന ഹരിത ട്രിബ്യൂണൽ വിധി മറികടക്കാൻ ഖനനചട്ടം ഭേദഗതി ചെയ്തു

ഗൃഹനിർമാണത്തിനുള്ള മണ്ണ്‌ ഖാനനത്തിന്‌ പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്ന്‌ സർക്കാർ ഉത്തരവിറക്കി. അതിന്റെ പിൻബലത്തിൽ നൂറുകണക്കിന്‌ കുന്നുകൾ ഭൂമാഫിയ ഇടിച്ചു നിരത്തി. ഈ ഉത്തരവ്‌ ദേശീയ ഹരിത ട്രിബ്യൂണൽ സ്റ്റേ ചെയ്യുകയും പാരിസ്ഥിതികാനുമതി കൂടാതെ മണ്ണ്‌ ഖാനനം പാടില്ലെന്ന്‌ നിർദ്ദേശിക്കുകയും ചെയ്തു. ഇത്‌ മറികടക്കാൻ സർക്കാർ ഖാനനചട്ടം പാടില്ലെന്ന്‌ നിർദ്ദേശിക്കുകയും ചെയ്തു. ഇത്‌ മറികടക്കാൻ സർക്കാർ ഖാനനചട്ടം ഭേദഗതി ചെയ്തു. ഇപ്പോൾ വ്യാപകമായി ഖാനനം തുടരുന്നു.

ക്വാറി ഉടമകൾക്കുവേണ്ടി ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചു

അനധികൃതമായി മറിച്ചുവിറ്റ തോട്ടഭൂമികളിൽ പ്രവർത്തിക്കുന്ന ക്വാറികൾ നിർത്താനും മിച്ചഭൂമി ഏറ്റെടുക്കാനും ഭൂപരിഷ്കരണ നിയമപ്രകാരം ജില്ലാ കളക്ടർമാർ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കിയില്ല.
2,30,000 ലധികം ആളുകൾ ഭൂരഹിതരായി തുടരുമ്പോഴും നിയമവിരുദ്ധ വിൽപ്പനകൾ സാധൂകരിക്കുകയും ചെയ്തു. ഭൂപരിഷ്കരണ നിയമം തന്നെ അങ്ങനെ അട്ടിമറിച്ചിരിക്കുകയാണ്‌.

പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ സർക്കാർ തന്നെ പതിച്ചുനൽകി

വാഗമണ്ണിലെ പുൽമേടുകൾ കയ്യേറി കെട്ടിപ്പൊക്കിയ അനധികൃത കെട്ടിടങ്ങൾ എല്ലാം സാധൂകരിച്ച്‌ നൽകി. കൂടാതെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പുൽമേടുകൾ രാഷ്ട്രീയ താൽപര്യങ്ങൾക്കായി സമുദായ സംഘടനകൾക്ക്‌ പതിച്ചു നൽകി.

തോട്ടം മുതലാളിമാർക്കുവേണ്ടിയും ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തു

തോട്ടഭൂമിയുടെ അഞ്ച്‌ ശതമാനം ഭൂമി ടൂറിസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക്‌ വകമാറ്റി. പരിസ്ഥിതി ലോലപ്രദേശങ്ങളിലെ നിയമവിരുദ്ധ റിസോർട്ടുകൾ സാധൂകരിച്ചു നൽകാൻ ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്തു.

എല്ലാ കയ്യേറ്റങ്ങളേയും സാധൂകരിക്കാൻ സർക്കാർ ഉത്തരവിറക്കി

2015 വരെ സർക്കാർ ഭൂമിയിലുണ്ടായ എല്ലാ കയ്യേറ്റങ്ങളും സാധൂകരിച്ചുകൊണ്ട്‌ സർക്കാർ ഉത്തരവിറക്കി. ശക്തമായ പൊതുജന എതിർപ്പ്‌ വന്നപ്പോൾ ഉത്തരവ്‌ പിൻവലിച്ചു. ഈ ഉത്തരവ്‌ തന്നെ ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനവും ക്രിമിനൽ കുറ്റവുമാണ്‌.

ആറന്മുളയുടെ കാര്യത്തിൽ നിയമസഭയ്ക്ക്‌ നൽകിയ ഉറപ്പ്‌ ലംഘിച്ചു

ആറന്മുളയിലെ 1500 ഏക്കർ വയൽ പ്രദേശം നിയമവിരുദ്ധമായ രീതിയിൽ വ്യവസായ മേഖലയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കുമെന്ന്‌ രണ്ടുവട്ടം നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട്‌ മൂന്നു വർഷം കഴിഞ്ഞിട്ടും ഒരിഞ്ചു ഭൂമിപോലും വ്യവസായമേഖലയിൽ നിന്ന്‌ ഒഴിവാക്കി വിജ്ഞാപനം ചെയ്യാതെ നിയമസഭയ്ക്ക്‌ നൽകിയ ഉറപ്പ്‌ ലംഘിച്ചു.

മെട്രോയുടെ പേരിൽ വൻതോതിൽ നെൽവയൽ നികത്തൽ

കളമശ്ശേരിയിൽ നിന്ന്‌ ആലുവയിലേക്ക്‌ പോകുന്ന വഴി ദേശീയപാതയോട്‌ ചേർന്നു കിടക്കുന്ന വിശാലമായ മുട്ടം വിടാകുഴ ചവറ പാടശേഖരത്തിലെ 300 ഏക്കർ നെൽവയലാണ്‌ മെട്രോയാർഡിനുവേണ്ടി നിയമവിരുദ്ധമായി നികത്തിയത്‌. തോടുകളും കുളങ്ങളുമടക്കം തണ്ണീർത്തടങ്ങളും നികത്തപ്പെട്ടു.

ഹൈക്കോടതി വിധിയും ഭൂസംരക്ഷണ നിയമവും ലംഘിച്ചുകൊണ്ട്‌ കെ ജി എസ്‌ കമ്പനിക്ക്‌ ഒത്താശ

ആറന്മുളയിലെ കരുമാരം തോടും ചാലും അനധികൃതമായി നികത്തിയ കെജിഎസ്‌ എന്ന കമ്പനിക്ക്‌ സർക്കാർ എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. തോടും ചാലും പുറമ്പോക്കും മിച്ച ഭൂമിയും ഉൾപ്പെടുന്ന ഭൂമി കെജിഎസിന്‌ വിൽക്കാൻ സർക്കാർ ഉത്തരവിറക്കി. ഇട്ട മണ്ണെടുത്തുമാറ്റി തോടും ചാലും മൂന്നു മാസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ്‌ നഗ്നമായി ലംഘിക്കുന്നു. ജില്ലാ കളക്ടർ കോടതിയലക്ഷ്യ നടപടി നേരിട്ടിട്ടും നികത്തിയ നീർത്തടങ്ങൾ പൂർവസ്ഥിതിയിലാക്കാതെ സർക്കാർ അത്‌ സാധൂകരിച്ച്‌ നൽകുന്നു.

നിയമസഭ പാസാക്കിയ നെൽവയൽ-നീർത്തട സംരക്ഷണ നിയമത്തെ നിർവീര്യമാക്കി

നെൽവയൽ-നീർത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന ഡാറ്റാബാങ്ക്‌ ഇതുവരേയും പ്രസിദ്ധീകരിച്ചിട്ടില്ല. അതിനിടയിൽ 2008 വരെയുള്ള നികത്തലുകൾ സാധൂകരിച്ച്‌ കൊടുക്കാൻ സർക്കാർ നീക്കം നടത്തി. ഇതിന്റെ മറവിൽ എല്ലാ നികത്തലുകളും സാധൂകരിക്കാനായിരുന്നു ശ്രമം.

നിയമം നടത്തേണ്ട സർക്കാരും കൊച്ചി നഗരസഭയും നിയമം ലംഘിച്ച്‌ സ്വയംശിക്ഷ ഏറ്റുവാങ്ങി

കൊച്ചിയിലെ മുണ്ടൻവേലിയിൽ 5 ഏക്കർ നെൽവയലുകളും തണ്ണീർത്തടവുമായി കിടക്കുന്ന കണ്ടൽക്കാടുകൾ നിറഞ്ഞ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കായൽ പ്രദേശം കൊച്ചി നഗരസഭയും സംസ്ഥാന സർക്കാരും ചേർന്ന്‌ നികത്തി. കായൽ നികത്തി നിർമാണത്തിന്‌ ടെൻഡർ നൽകിയ സർക്കാർ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. പദ്ധതിക്ക്‌ നിയമവിരുദ്ധമായി 2012 ൽ അനുമതി നൽകിയ സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയും ട്രൈബ്യൂണൽ റദ്ദാക്കി. തീരദേശ പരിപാലന നിയമം ലംഘിച്ചതിന്‌ കൊച്ചി നഗരസഭയ്ക്ക്‌ 5 ലക്ഷം രൂപ ട്രൈബ്യൂണൽ പിഴ ശിക്ഷ വിധിച്ചു. കൂടാതെ പരാതിക്കാരന്‌ 50,000 രൂപ കോടതി ചെലവ്‌ നൽകാനും ട്രൈബ്യൂണൽ വിധിച്ചു. ആദ്യമായാണ്‌ പരിസ്ഥിതി നിയമം ലംഘിച്ച്‌ കായൽ നികത്തിയതിനു സർക്കാരും നഗരസഭയും ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുന്നത്‌.

യോഗ്യതയില്ലാത്തവരെ ഇഐഎ അതോറിറ്റിയിലും സിആർഇസഡ്‌ അതോറിറ്റിയിലും നിയമിച്ച്‌ ഉന്നതാധികാര സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി

യാതൊരു മാനദണ്ഡവും പാലിക്കാതെ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയും തീരദേശ പരിപാലന അതോറിറ്റിയും രൂപീകരിച്ച്‌ യോഗ്യതയില്ലാത്ത, പരിസ്ഥിതി രംഗത്ത്‌ ഒരു വിശ്വാസ്യതയുമില്ലാത്ത ആളുകളെ സുതാര്യതയില്ലാത്ത വഴികളിലൂടെ നിയമിച്ചു.

സർക്കാർ ഫയലുകൾ അപ്രത്യക്ഷമാക്കിയും കൈയേറ്റക്കാരെ സംരക്ഷിക്കുന്നു

ഡിഎൽഎഫ്‌ ഉൾപ്പെടെ കായൽ കയ്യേറിയും തീരദേശ പരിപാലന നിയമം ലംഘിച്ചും അനധികൃത നിർമാണം നടത്തിയ ഫ്ലാറ്റ്‌ സമുച്ചയങ്ങൾക്ക്‌ നിയമവിരുദ്ധമായി പാരിസ്ഥിതികാനുമതി നൽകി. ഡിഎൽഎഫ്‌ കെട്ടിടം പൊളിച്ചുകളയാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ബന്ധപ്പെട്ട ഫയൽതന്നെ തീരദേശ പരിപാലന അതോറിറ്റി ഓഫീസിൽ നിന്നും അപ്രത്യക്ഷമായി.

കോടതി നിർദേശങ്ങളെ കാറ്റിൽപറത്തി മണൽ വാരാൻ അനുമതി; തുടരുന്ന കള്ളക്കളി

നദികളിൽ മണൽവാരലിനു കർശന നിബന്ധനകൾ ഏർപ്പെടുത്തിയ സുപ്രിംകോടതിയുടെ ദീപക്‌ കുമാർ കേസിലെ വിധിന്യായത്തിൽ പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നും അനുമതി കൂടാതെ മണൽവാരൽ അനുവദിക്കരുതെന്നും വിധിയുണ്ടായിരുന്നു. എന്നാൽ കേരള സർക്കാർ ആറുമാസത്തേയ്ക്ക്‌ നദികളിൽ പരിസ്ഥിതികാനുമതി കൂടാതെ മണൽ ഖാനനം അനുവദിക്കുകയും ജലനിരപ്പിന്‌ താഴെ മണൽഖനനം നിർബാധം അനുവദിക്കുകയും ചെയ്തു. ഇത്‌ പിന്നീട്‌ നീട്ടി നൽകി. ഇളവ്‌ അനുവദിച്ചുകൊണ്ടുള്ള ഈ സർക്കാർ ഉത്തരവ്‌ എൻജിറ്റിയിൽ ചോദ്യം ചെയ്തപ്പോൾ ഇനി ഇളവ്‌ അനുവദിക്കില്ലെന്ന്‌ സത്യവാങ്മൂലം നൽകി സർക്കാർ രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും നിയമലംഘനം തുടരുന്നു.

പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുക്കാതെ കായലിൽ നിന്നും യഥേഷ്ടം മണൽ വാരാൻ അനുമതി

കായലുകളിൽ വൻതോതിൽ മണൽവാരൽ അനുവദിക്കാൻ കേരള ഇറിഗേഷൻ ആൻഡ്‌ ഇൻഫ്രാസ്ടക്ചർ ലിമിറ്റഡ്‌ എന്ന കമ്പനിക്ക്‌ അനുമതി നൽകിയതിനാൽ യാതൊരു പാരിസ്ഥിതിക പഠനവും അനുമതിയും കൂടാതെ നിരന്തരം കോടിക്കണക്കിന്‌ രൂപ വിലമതിക്കുന്ന മണൽ ഖാനനം തുടരുന്നു. ആയിരക്കണക്കിന്‌ വർഷങ്ങൾ കൊണ്ട്‌ രൂപീകരിക്കപ്പെട്ട പൊഴികൾപോലും ഖാനനം ചെയ്ത്‌ പൂർണമായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.

വിദഗ്ധരല്ലാത്തവരെ സ്റ്റേറ്റ്‌ വെറ്റ്ലാൻഡ്‌ അതോറിറ്റിയുടെ തലപ്പത്ത്‌ നിയമിച്ച്‌ തണ്ണീർത്തട സംരക്ഷണം അട്ടിമറിച്ചു

കേരളത്തിലെ പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളെല്ലാം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും 5 വർഷത്തിനു ശേഷം 2015 ലാണ്‌ ‘സ്റ്റേറ്റ്‌ വെറ്റ്ലാന്റ്‌ അതോറിറ്റി-കേരള’ സ്ഥാപിക്കാനായി തീരുമാനിച്ചത്‌. 2015 ഡിസംബർ 17 നാണ്‌ ഈ അതോറിറ്റിയേയും അതിലെ മെമ്പർമാരെയും നിയമിച്ചുകൊണ്ട്‌ സർക്കാർ തീരുമാനമെടുത്തത്‌. നിയമിക്കപ്പെട്ട ഒരാളും ഈ വിഷയത്തിൽ വൈദഗ്ധ്യം ഉള്ളവരല്ല.

പതിച്ചുനൽകിയ ഭൂമിയിലെ മരം മുറിക്കുന്നതിനുള്ള നിബന്ധനകൾ വഴിവിട്ട്‌ ഒഴിവാക്കി നൽകി

1993 ലെ ഇപ്പോഴുള്ള റൂൾസ്‌ പ്രകാരം പതിച്ചു കിട്ടിയ കയ്യേറ്റ വനഭൂമിയിലെയും ട്രൈബൽ ഭൂമിയിലെയും പ്ലാവും ആഞ്ഞ ി‍ലിയും മുറിക്കുന്നതിന്‌ റവന്യൂ/വനം ഉദ്യോഗസ്ഥരുടെ നിബന്ധന പ്രകാരമുള്ള അനുമതി ആവശ്യമായിരുന്നു. ഈ നിബന്ധന മാറ്റിമറിച്ചുകൊണ്ട്‌ 9.7.2015 ൽ ഇറക്കിയ ഉത്തരവുപ്രകാരം ഈ പരിശോധനയും അനുമതിയും ഒഴിവാക്കിക്കൊടുത്തു.

ബഹുനില ഫ്ലാറ്റുകൾക്ക്‌ വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

1999 ലെ കേരള മുൻസിപ്പൽ ബിൽഡിങ്‌ റൂൾസ്‌ ഭേദഗതി വരുത്തി കെട്ടിട നിർമാണത്തിനാവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാടെ ലംഘിച്ചിരിക്കുന്നു. ഇത്‌ ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ രണ്ട്‌ ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്നും മാറ്റിയെങ്കിലും പിന്നീട്‌ വന്ന ഉദ്യോഗസ്ഥരും ഈ നിലപാടുതന്നെ സ്വീകരിച്ചിരിക്കുകയാണ്‌.

ഒരിക്കൽ അവസാനിച്ചിരുന്ന ആനവേട്ട വീണ്ടും തുടങ്ങിയിരിക്കുന്നു, അന്വേഷണങ്ങൾ എല്ലാം അട്ടിമറിച്ചു

ശക്തമായ വനം-വന്യജീവി സംരക്ഷണ നിയമങ്ങൾ വരികയും പൊതുവായ പാരിസ്ഥിതിക അവബോധം ഉയരുകയും ചെയ്തതിന്റെ ഫലമായി കേരളത്തിൽ ആനവേട്ട ഏതാണ്ട്‌ നിലച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ 28 ആനകളെ കൊന്ന്‌ കൊമ്പെടുത്തിരിക്കുന്നു. ആനവേട്ടയുടെ വിവരങ്ങൾ ലഭിച്ചിട്ടും ഉദ്യോഗസ്ഥർ അതെല്ലാം മൂടിവയ്ക്കുകയായിരുന്നു. അന്വേഷണം സിബിഐക്ക്‌ വിടാൻ ഗവൺമെന്റ്‌ തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല. അതിനിടെ വിജിലൻസ്‌ വിഭാഗം നടത്തിക്കൊണ്ടിരുന്ന അന്വേഷണവും അട്ടിമറിക്കപ്പെട്ടു. കേസന്വേഷണത്തിന്‌ നേതൃത്വം നൽകിവന്നിരുന്ന വിജിലൻസ്‌ സിസിഎഫിനെ തൽസ്ഥാനത്തുനിന്നു മാറ്റി. ഒടുവിൽ മറ്റൊരാളെ നിയമിച്ചെങ്കിലും അദ്ദേഹത്തെ രണ്ട്‌ ദിവസത്തിനകം സ്ഥലംമാറ്റി. ഈ നടപടി ഒച്ചപ്പാടായപ്പോൾ അദ്ദേഹത്തെ തന്നെ വീണ്ടും നിയമിച്ചു. തികച്ചും പ്രതിഷേധാർഹവും ലജ്ജാവഹവുമാണ്‌ ഈ സംഭവവികാസങ്ങൾ.

കായൽനിലം നികത്താൻ വഴിവിട്ട അനുമതി-മെത്രാൻ കായൽ, കടമക്കുടി…

2007 മുതൽ പരിഗണനയിലുണ്ടായിരുന്നെങ്കിലും ശക്തമായ ജനകീയ എതിർപ്പുകൾ മൂലം മുന്നോട്ടുനീങ്ങാതിരുന്ന 378 ഏക്കർ കായൽ നിലം നികത്തിയുള്ള നിർദിഷ്ട മെത്രാൻ കായൽ എക്കോ ടൂറിസം പദ്ധതിക്കു വിവിധ വകുപ്പുകളുടെ എതിർപ്പുകളെ അവഗണിച്ച്‌ 2016 മാർച്ച്‌ ഒന്നിന്‌ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. ഇതോടൊപ്പം എറണാകുളം ജില്ലയിലെ കടമക്കുടി മെഡിക്കൽ ടൂറിസം പദ്ധതിക്കുവേണ്ടി 47 ഏക്കർ നെൽപ്പാടം നികത്തുന്നതിനുള്ള അനുമതിയും പ്രസ്തുത മന്ത്രിസഭാ യോഗം നൽകി. വിവിധ മേഖലകളിൽ നിന്നുള്ള വലിയ എതിർപ്പുകളെ തുടർന്ന്‌ ഈ തീരുമാനങ്ങൾ പിൻവലിക്കേണ്ടിവന്നു.

പാരിസ്ഥിതികാനുമതി ഒഴിവാക്കാൻ ടൂറിസം-റിയൽ എസ്റ്റേറ്റ്‌ പദ്ധതി വിഴിഞ്ഞം തുറമുഖ പദ്ധതിയോട്‌ കൂട്ടിച്ചേർത്തു

സാമ്പത്തികമായി ലാഭകരമല്ലെന്ന്‌ പഠനങ്ങളിലൂടെ കണ്ടെത്തിയ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനെക്കൊണ്ട്‌ പൂർത്തീകരിക്കാനായി 102 ഏക്കർ ഭൂമി ടൂറിസം-റിയൽ എസ്റ്റേറ്റ്‌ തിരിമറികൾക്കായി നൽകാൻ കരാർ ഒപ്പിട്ടു. തുറമുഖ പദ്ധതിയുടെ കൂടെത്തന്നെ ഈ റിയൽ എസ്റ്റേറ്റ്‌ പദ്ധതി അവതരിപ്പിക്കുകവഴി പ്രത്യേക പാരിസ്ഥിതിക അനുമതിയില്ലാതെ കേരളത്തിന്റെ തീരപ്രദേശത്തു നടപ്പിലാക്കുന്ന ആദ്യത്തെ വൻകിട ടൂറിസ്റ്റ്‌ പദ്ധതിയായി വിഴിഞ്ഞം അദാനി ടൂറിസം പദ്ധതി മാറി.

വിഴിഞ്ഞം പ്രോജക്ട്‌ റിപ്പോർട്ടിലില്ലാത്ത പുനരധിവാസ പ്രഖ്യാപനം

വിഴിഞ്ഞം പദ്ധതി അംഗീകരിച്ച്‌ കരാർ ഒപ്പിട്ടശേഷം 3000 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന്‌ സർക്കാർ സമ്മതിക്കുന്നു. ഇതിനുവേണ്ടി 475 കോടിയുടെ പാക്കേജ്‌ സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. വിഴിഞ്ഞം പ്രോജക്ട്‌ റിപ്പോർട്ടിൽ ഉൾപ്പെടാത്ത ഈ പുനരധിവാസ പദ്ധതിക്കുവേണ്ട തുക പദ്ധതി ചെലവിലോ മറ്റേതെങ്കിലും രീതിയിലോ വകയിരുത്തിയിട്ടില്ല. ഇതോടെ വൻകിട പദ്ധതികൾ അംഗീകരിക്കുന്നതിൽ വളരെ അപകടകരവും തെറ്റായതുമായ കീഴ്‌വഴക്കം സർക്കാർ തുടങ്ങിവച്ചിരിക്കുന്നു.

പദ്ധതി അംഗീകാരത്തിനുള്ള പരിസ്ഥിതി പഠനത്തെ പ്രഹസനമാക്കി

7500 കോടി രൂപ മുതൽമുടക്കുവരുന്ന കേരളത്തിലെ ഏറ്റവും വലിയ പദ്ധതിയാണ്‌ വിഴിഞ്ഞം പദ്ധതി. പക്ഷെ ഇതിനായി തയ്യാറാക്കിയ പാരിസ്ഥിതിക ആഘാതപഠനം തീരെ ദുർബലവും അപൂർണവുമാണ്‌. തീരപ്രദേശത്തെ മണ്ണൊലിപ്പിന്റെ കാര്യത്തിലും വിഴിഞ്ഞം കടലിലെ ജൈവ വൈവിധ്യത്തിന്റെ കാര്യത്തിലും മാത്രമല്ല, പുലിമുട്ട്‌ നിർമാണത്തിനാവശ്യമായ 70 ലക്ഷം ടൺ പാറയുടെ കാര്യത്തിലും റിപ്പോർട്ടിലെ ഭാഗങ്ങൾ അപര്യാപ്തമാണെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

സ്വർണവ്യാപാരികൾക്കുവേണ്ടി നാട്ടുകാരെ വിഷം തീറ്റുന്ന നിയമലംഘനം

മലിനീകരണ രഹിത ഭക്ഷ്യസംസ്കരണ/ഐടി വ്യവസായങ്ങൾക്കു മാത്രമായി ഉണ്ടാക്കിയ മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയിലെ കിൻഫ്ര പാർക്കിൽ മലബാർ ഗോൾഡ്‌ കമ്പനിയുടെ മാരകമായ മലിനീകരണമുണ്ടാക്കുന്ന സ്വർണാഭരണ സംസ്കരണ നിർമാണശാലയ്ക്ക്‌ നിയമം മറികടന്ന്‌ സർക്കാർ അനുമതി നൽകി. ദൂരപരിധി ലംഘിച്ചുകൊണ്ടുള്ള അനുമതി പിന്നീട്‌ മലിനീകരണ നിയന്ത്രണ ബോർഡ്‌ നിയമവിധേയമാക്കി. ഇതിനെതിരെ ഹരിത ട്രൈബ്യൂണലിൽ നൽകിയ കേസിൽ ‘ചുവപ്പ്‌ പട്ടിക’യിൽപ്പെട്ട വ്യവസായങ്ങൾ ഭക്ഷ്യസംസ്കരണ പാർക്കിൽ പാടില്ലെന്ന വിധി മറികടക്കാൻ സർക്കാർ ഈ വ്യവസായത്തെ ‘പച്ച പട്ടിക’യിൽ ഉൾപ്പെടുത്തുകയുണ്ടായി. പൊട്ടാസ്യം സയനൈഡ്‌ പോലെയുള്ള മാരക മലിനീകാരികൾ ഉപയോഗിക്കുന്നതിനാൽ ഒരു ഗ്രാം സ്വർണം ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾ പോലും ചുവപ്പു പട്ടികയിലാണ്‌ ഉൾപ്പെടുന്നത്‌ എന്നിരിക്കെ 120 കിലോഗ്രാം ആണ്‌ പ്രസ്തുത കമ്പനിയുടെ ശേഷി.

courtesy: Janayugom