Showing posts with label വിമോചനയാത്ര. Show all posts
Showing posts with label വിമോചനയാത്ര. Show all posts

Saturday, February 12, 2011

മോചനയാത്ര ജയില്‍ മോചനയാത്രയാവുമോ!

അഴിമതി വിമുക്ത കേരളം എന്ന മുദ്രാവാക്യം കൂടിയായിരുന്നൂ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രയിലെ മുദ്രാവാക്യം. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു ഡി എഫ് ഭരണകാലങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും അതില്‍ പങ്കാളിയായിരുന്ന വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. ഇടമലയാര്‍ പദ്ധതിയിലും കുറിയാര്‍കുട്ടി പദ്ധതിയിലും പാമോയില്‍ ഇടപാടിലും പ്രത്യക്ഷമോ പരോക്ഷമോ ആയ പങ്ക് ഉമ്മന്‍ചാണ്ടിക്കുമുണ്ടായിരുന്നു.

രാഷ്ട്രീയ ലാഭ നേട്ടങ്ങള്‍ക്കു വേണ്ടി ഉമ്മന്‍ചാണ്ടി നയിച്ച മോചനയാത്ര തടവറയിലെത്തിച്ചേരുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മോചനയാത്രയില്‍ ആരേയും ആകര്‍ഷിക്കുമെന്ന് കരുതിയ മുദ്രാവാക്യങ്ങളുയര്‍ത്തി രാഷ്ട്രീയ ദുഷ്ടലാക്കോടെ യു ഡി എഫ് ജാഥ നയിച്ചു. പക്ഷേ ജാഥ പാതിവഴിയിലെത്തിയപ്പോള്‍ തന്നെ യു ഡി എഫിന്റെ അഴിമതിയുടെ മഹാ കഥകള്‍ പുറത്തുവരാന്‍ തുടങ്ങി. അഴിമതിയുടെ കഥകള്‍ മാത്രമല്ല, അപഥസഞ്ചാരങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ കൂടി വെളിച്ചത്തായി.

യു ഡി എഫിന്റെ ഏറ്റവും പ്രമുഖനായ നേതാവാണ് പി കെ കുഞ്ഞാലിക്കുട്ടി. അദ്ദേഹവുമായി ബന്ധപ്പെട്ട പെണ്‍വാണിഭ കഥകള്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട് നടന്ന ജുഡീഷ്യല്‍ അട്ടിറിയും വെളിച്ചത്തുവന്നു.

ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര പാതിവഴിയിലെത്തിയപ്പോഴാണ് കുഞ്ഞാലിക്കുട്ടി സംബന്ധമായ പുതു രഹസ്യങ്ങള്‍ പുറത്തുവന്നത്. കുഞ്ഞാലിക്കുട്ടി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നും ജുഡീഷ്യറി സംവിധാനത്തെ അട്ടിമറിക്കുവാന്‍ ശ്രമിച്ചുവെന്നും വെളിപ്പെടുത്തിയത് സ്വന്തം ഭാര്യാസഹോദരീ ഭര്‍ത്താവായ റൗഫാണ്. റൗഫാകട്ടെ കുഞ്ഞാലിക്കുട്ടിയുടെ ഉറ്റ മിത്രവും ഗൂഢ നീക്കങ്ങളിലെ സഹയാത്രികനുമായിരുന്നു.
എല്ലാ അപഥസഞ്ചാരങ്ങളിലും തനിക്കൊപ്പം നിന്ന കുഞ്ഞാലിക്കുട്ടിയെ റൗഫ് തള്ളിപ്പറയുകയും തങ്ങളുടെ സൗഹൃദകാലത്തെ രഹസ്യ വസ്തുതകള്‍ വെളിപ്പെടുത്തുകയും ചെയ്തു.

അളിയനെന്നാണ് താനും റൗഫും പരസ്പരം വിളിക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി തന്നെ വെളിപ്പെടുത്തിയത് റൗഫും അത് ശരിവെച്ചു. പക്ഷേ ഇനിയും പൊട്ടിക്കാന്‍ വലിയ ബോംബുകള്‍ ശേഷിക്കുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപങ്ങള്‍ക്കുശേഷം റൗഫ് പറഞ്ഞത്.

കുഞ്ഞാലിക്കുട്ടി വഴിവിട്ടു പ്രവര്‍ത്തിച്ചു എന്ന ഏറ്റുപറച്ചില്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നാണ് മോചനയാത്രാ നായകന്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്. സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാ ധ്വംസനവും നടത്തിയ ഒരു വ്യക്തി അഭിനന്ദനമര്‍ഹിക്കുന്നുവെന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി പദവി സ്വപ്നംകണ്ട് മോചനയാത്ര നടത്തിയ ആള്‍ നടത്തിയത് എന്നത് ആശ്ചര്യകരം തന്നെ.

സ്വന്തം കൂട്ടാളി തന്നെ സ്ത്രീപീഡനത്തിന്റെയും ജുഡീഷ്യറി അട്ടിമറിയുടെയും കഥകള്‍ വെളിച്ചത്താക്കിയതിനു ശേഷം കുഞ്ഞാലിക്കുട്ടിയെ തുറന്ന ജീപ്പില്‍ അവതരിപ്പിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി നടത്തിയ മോചനയാത്ര എങ്ങനെ പരിഹാസ്യമാകാതിരിക്കും! സ്വയം തോന്നിയ ജാള്യതയാല്‍ പല ജില്ലകളിലും കുഞ്ഞാലിക്കുട്ടി മോചനയാത്രയില്‍ പ്രത്യക്ഷപ്പെട്ടുമില്ല.

കുഞ്ഞാലിക്കുട്ടി നടത്തിയ വിക്രിയകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര ഐസ്‌ക്രീമില്‍ തട്ടി ഉലയാന്‍ തുടങ്ങിയത്. വന്‍ ഐസില്‍ തട്ടി തകരുന്ന കപ്പല്‍പോലെ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര തകരാന്‍ അപ്പോഴേയ്ക്കും തുടങ്ങിയിരുന്നു.

മോചനയാത്ര അവസാനിച്ച് കുറ്റപത്ര സമര്‍പ്പണവും നടത്തിക്കഴിഞ്ഞപ്പോഴാണ് ഇടമലയാര്‍ അഴിമതിയില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രിംകോടതി യു ഡി എഫ് ഭരണകാലത്തെ വൈദ്യുതിമന്ത്രി ആര്‍ ബാലകൃഷ്ണപിള്ള കുറ്റക്കാരനാണെന്ന് വിധിക്കുകയും ഒരു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചത്.

മോചനയാത്ര അവസാനിക്കുമ്പോള്‍ ജയില്‍മോചനയാത്ര ആരംഭിക്കേണ്ട സാഹചര്യമാണ് യു ഡി എഫ് നേതൃത്വത്തിനുള്ളത്.

പാമോയില്‍ കുംഭകോണത്തില്‍ തന്നെ പ്രതിയാക്കുകയും മോചനയാത്ര നയിച്ച ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാതിരിക്കുകയും ചെയ്തത് അക്ഷന്തവ്യമായ അപരാധമാണെന്ന് കോണ്‍ഗ്രസ് നേതാവും അന്നത്തെ ഭക്ഷ്യമന്ത്രിയുമായ ടി എച്ച് മുസ്തഫ കോടതിയോട് പറയുന്നു. കുരിയാര്‍കുറ്റി പദ്ധതിയില്‍ ടി എം ജേക്കബ്ബ് ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍തല അന്വേഷണം നടത്തി ഒഴിവാക്കിയതിനെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. മോചനയാത്രയ്ക്കുശേഷമുള്ള വിശേഷങ്ങളാണിവ.

അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന യു ഡി എഫ് സംവിധാനത്തെയാണ് വീണ്ടും വീണ്ടും കേരളം കാണുന്നത്. മോചനയാത്ര നയിച്ച ഉമ്മന്‍ചാണ്ടി തന്നെ അഴിമതിക്കാരനാണെന്ന് സ്വന്തം പാര്‍ട്ടിക്കാരനായ ടി എച്ച് മുസ്തഫ പ്രസ്താവിക്കുമ്പോള്‍ കേരളജനത അത് വിശ്വസിക്കാതിരിക്കണമോ?

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം 120211

Thursday, February 10, 2011

രാജ്‌ഭവനുമുന്നിലെ ഹാസ്യനാടകം

അപമാനഭാരവും കുറ്റബോധവുംകൊണ്ട് തലതാഴ്ത്തിനടക്കാന്‍ പോലും ത്രാണിയില്ലാത്തവരുടെ അപഹാസ്യനാടകമാണ് ബുധനാഴ്ച രാജ്‌ഭവനുമുന്നിലും തലസ്ഥാന നഗരത്തിലെ പൊതുനിരത്തായ മാനവീയം വീഥിയിലും അരങ്ങേറിയത്. നാടിളക്കി നടത്താനുറപ്പിച്ച 'മോചന'യാത്ര പാതിവഴിയില്‍ അലങ്കോലമായതും മധ്യതിരുവിതാംകൂറില്‍ ശക്തിപ്രകടനം നടക്കേണ്ടയിടങ്ങളില്‍പോലും ശുഷ്കമായ സ്വീകരണങ്ങളായിപ്പോയതും യുഡിഎഫിന്റെ ആത്മവിശ്വാസം മടവീണപോലെ ഒഴുക്കിക്കളഞ്ഞു. നിര്‍ത്തിയും നിരങ്ങിയും മുറിച്ചും നീട്ടിയും ഒരുവിധം തീര്‍ത്തെന്നുവരുത്തിയ യാത്രയുടെ അവസാന ചടങ്ങായാണ് 'സംസ്ഥാന സര്‍ക്കാരിന് എതിരായ കുറ്റപത്ര'സമര്‍പ്പണത്തിന്റെ രൂപത്തില്‍ അരങ്ങേറിയത്. ഏതായാലും ഈ ചടങ്ങില്‍ യുഡിഎഫിലെ രണ്ടാംകക്ഷിയെന്ന് പേരുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ഒന്നാംനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉണ്ടായിരുന്നില്ല. മോചനയാത്രയുടെ തുടക്കത്തിലും അദ്ദേഹത്തെ കണ്ടില്ല. ആ അസാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി വിശദീകരിക്കുന്നത് ഇങ്ങനെ:

"ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പുതിയ വിവാദം ഒരു തരത്തിലും മോചനയാത്രയുടെ നിറംകെടുത്തിയിട്ടില്ല. യുഡിഎഫിന്റെ വിജയസാധ്യതയെയും ബാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ചര്‍ച്ചചെയ്യപ്പെട്ടതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണിത്. ഇടതുമുന്നണിക്ക് മറ്റൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്''.

ഞങ്ങള്‍ കഴിഞ്ഞ ദിവസം ഇതേ പംക്തിയില്‍ ഈ വിഷയം ചര്‍ച്ചചെയ്തിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവച്ച വിവാദം. മറുവശത്ത് അദ്ദേഹത്തിന്റെ ബന്ധു റൌഫ്. മുസ്ളിംലീഗിനകത്താണ് കലാപം ഉയര്‍ന്നത്. ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയും സെക്രട്ടറി എം കെ മുനീറും തമ്മില്‍ ഭിന്നതയെന്ന് സമ്മതിച്ചുകൊണ്ടാണ് 'എല്ലാം തീര്‍പ്പായി' എന്ന പ്രചാരണത്തിലേക്ക് ലീഗ് നീങ്ങിയത്. ഇതിലൊന്നും എല്‍ഡിഎഫ് കക്ഷിയല്ല. മോചനയാത്രയുടെ നിറം ആരെങ്കിലും കെടുത്തിയോ അതോ തനിയേ കെട്ടുപോയോ എന്നുള്ളതെല്ലാം ജനങ്ങള്‍ക്ക് കണ്ട് വിലയിരുത്താനായ വിഷയമാകയാല്‍ ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല. സ്വയം കുറ്റവിചാരണയ്ക്ക് വിധേയരാകേണ്ട പ്രതികള്‍ സംഘം ചേര്‍ന്ന് മറ്റുള്ളവരെ പഴി പറയുന്നതിന്റെ സാംഗത്യമേ യുഡിഎഫിന്റെ കുറ്റപത്രസമര്‍പ്പണത്തിനുള്ളൂ.

ക്രമസമാധാനപാലനത്തിന് ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെയും പുറകിലാക്കിയ കേരളത്തിന് ലഭിച്ച പുരസ്കാരങ്ങളെയും അത് സമ്മാനിച്ച കേന്ദ്രമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയെപ്പോലുള്ളവരെയും ഉമ്മന്‍ചാണ്ടി മറന്നുപോകുന്നതും എല്‍ഡിഎഫിന്റെ കുറ്റമല്ല. എന്നാല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടക്കുന്ന സംസ്ഥാനമായി കേരളം മാറിയതായാണ് റിപ്പോര്‍ട്ട് എന്ന് ദേശിയ ക്രൈം ബ്യൂറോയുടെ റിപ്പോര്‍ട്ടുണ്ടെന്നും അതിന്റെ ക്രെഡിറ്റ് എല്‍ഡിഎഫിനാണെന്നും ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ അതില്‍ കാപട്യം കാണാതിരിക്കാനാകില്ല. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ജനങ്ങളുടെ നിയമബോധവും സാക്ഷരതയും കൊണ്ടാണെന്ന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ചാണ്ടി അറിയാതെപോകില്ലല്ലോ. കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലടക്കം വലിയ കുറ്റകൃത്യങ്ങള്‍പോലും കോടതികളിലെത്താത്തതിന്റെ കുറ്റവും എല്‍ഡിഎഫിനുമേല്‍ ചാര്‍ത്തുകയാണോ ഉമ്മന്‍ചാണ്ടി?

കുഞ്ഞാലിക്കുട്ടിക്കെതിരായി സ്വന്തം പാളയത്തില്‍നിന്നുതന്നെ വന്ന വെളിപ്പെടുത്തലുകള്‍ മുസ്ളിംലീഗിന്റെ മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വത്തിന്റെയാകെ ആത്മവിശ്വാസം ചോര്‍ത്തിക്കളഞ്ഞത് ഉമ്മന്‍ചാണ്ടിയുടെയും വയലാര്‍ രവിയുടെയും വാക്കുകളില്‍ തെളിയുന്നുണ്ട്. "അഴിമതി നിറഞ്ഞ ‘ഭരണമാണ് കേരളത്തിലേതെന്നും നിയമവാഴ്ച തകര്‍ന്നുവെന്നും പ്രതിഷേധിക്കുന്നവരെ തല്ലിയൊതുക്കാന്‍ പാര്‍ടി ഗുണ്ടകളെ നിയോഗിച്ചിരിക്കുകയാണെന്നു''മാണ് വയലാര്‍ രവി ആരോപിക്കുന്നത്. ഇതേ വയലാര്‍ രവിയാണ് മറ്റ് കോണ്‍ഗ്രസ് എംപിമാരെയും കൂട്ടി പ്രധാനമന്ത്രിയെയും മറ്റും കണ്ട്കേരളത്തിന് ഇനി അവാര്‍ഡുകളൊന്നും കൊടുക്കരുതെന്ന് നിവേദനം നല്‍കിയിരുന്നത്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടിപോലും അഴിമതി ആരോപിച്ചിട്ടില്ല. അങ്ങനെ ആരോപിക്കാനുള്ള സാഹചര്യവുമില്ല. എന്നാല്‍, വയലാര്‍ രവി ക്യാബിനറ്റ് പദവി അലങ്കരിക്കുന്ന മന്ത്രിസഭയില്‍നിന്ന് ആഴ്ചകള്‍ക്കുമുമ്പ് ഇറങ്ങിപ്പോകേണ്ടിവന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ എ രാജ ഇപ്പോള്‍ അഴികള്‍ക്കുള്ളിലാണ്. രാജ അകത്തായത് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ നഷ്ടം രാജ്യത്തിനുവരുത്തിയ അഴിമതിക്കേസിലാണ്. രണ്ടുലക്ഷം കോടി നഷ്ടപ്പെടുത്തിയ മറ്റൊരു കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെതന്നെ പേരാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. അതില്‍നിന്ന് രക്ഷപ്പെടാന്‍ പ്രധാനമന്ത്രി പച്ചക്കള്ളം പറയുന്നു എന്നതും തെളിഞ്ഞിരിക്കുന്നു. കാര്‍ഗില്‍ വീരനായകര്‍ക്ക് വീടുകൊടുക്കാനെന്നപേരില്‍ പടുകൂറ്റന്‍ അഴിമതി നടത്തിയ എത്രപേരോടൊപ്പമാണ് കേന്ദ്രമന്ത്രിസഭയിലിരിക്കുന്നതെന്നും വയലാര്‍ രവിക്ക് ഓര്‍ത്തുനോക്കാവുന്നതാണ്.

തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴുള്ള വഴിപാടായി ഉമ്മന്‍ചാണ്ടിയുടെ 'മോചന'യാത്ര അന്ത്യം കണ്ടിരിക്കുന്നു. പാര്‍ലമെന്റ്-തദ്ദേശ തെരഞ്ഞെടുപ്പുകളിലെ അപ്രതീക്ഷിത വിജയങ്ങള്‍ സമ്മാനിച്ച ആവേശവും ആത്മവിശ്വാസവുമല്ല, ജനമധ്യത്തില്‍ മുഖംമൂടി അഴിഞ്ഞുപോയതിന്റെ ജാള്യമാണ് യുഡിഎഫ് നേതൃത്വത്തിന് ഇന്നുള്ളത്. കോടി ഒപ്പ് എന്നപേരില്‍ ഗവര്‍ണര്‍ക്ക് കടലാസുകെട്ടുകള്‍ കൊടുത്താലോ എല്‍ഡിഎഫിനെ പഴിപറഞ്ഞാലോ മാറ്റിയെടുക്കാവുന്നതല്ല ഈ അവസ്ഥ.

അഞ്ചാംകൊല്ലത്തിലേക്കു കടന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ക്രിയാത്മകവും വസ്തുനിഷ്ഠവുമായ ഒരു വിമര്‍ശം പോലുമുന്നയിക്കാനാകാതെ, ഉപജാപത്തിന്റെയും അപവാദപ്രചാരണത്തിന്റെയും വര്‍ഗീയതയുടെയും കുറുക്കുവഴിയിലൂടെ വീണ്ടും അധികാരത്തിലേറാനുള്ള യുഡിഎഫ് നീക്കങ്ങള്‍ക്ക് ജനങ്ങള്‍തന്നെ തടയിടുന്ന കാഴ്ചയാണ് 'മോചനയാത്ര'യുടെ പരാജയത്തിലൂടെ കണ്ടത്. തെരഞ്ഞെടുപ്പിലേക്കുള്ള രംഗപ്രവേശമായി ആസൂത്രണംചെയ്ത മോചനയാത്ര, കുഞ്ഞാലിക്കുട്ടി ടേപ്പ് പുറത്തുവന്നതോടെ നനഞ്ഞ പടക്കമായി മാറി. എത്രതന്നെ ഒളിപ്പിച്ചുവച്ചാലും ഒളിഞ്ഞുനില്‍ക്കാത്തതാണ് ഇന്ന് യുഡിഎഫ് നേരിടുന്ന പ്രതിസന്ധി. അതില്‍നിന്ന് പുറത്തുകടക്കാനുള്ള പിടച്ചിലാണ് സര്‍ക്കാരിനെതിരായ ഭര്‍ത്സനവും കൃത്രിമ ഒപ്പുകളുടെ പേരിലുള്ള മേനിപറച്ചിലും.

ദേശാഭിമാനി മുഖപ്രസംഗം 100211

Saturday, February 5, 2011

ഐസ്ക്രീം വിവാദം; ഉത്തരംമുട്ടി യുഡിഎഫ് നേതൃത്വം

കോഴിക്കോട്: ഐസ്ക്രീം കേസില്‍ മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് മറുപടി പറയാനാവാതെ യുഡിഎഫ് ജില്ലാ നേതാക്കള്‍. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരള മോചനയാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ വിയര്‍ത്തത്.

ജാഥയെ ഐസ്ക്രീം വിവാദം ബാധിക്കുമോ എന്ന ചോദ്യത്തിന് വിവാദം ലീഗ് അണികളില്‍ ആവേശം പരത്തിയിട്ടുണ്ടെന്നായിരുന്നു ബീരാന്‍കുട്ടിയുടെ മറുപടി. റൌഫ് പരമ നാറിയാണെന്നായിരുന്നു മുസ്ളിംലീഗ് ജില്ലാ സെക്രട്ടറി എം സി മായിന്‍ഹാജിയുടെ പക്ഷം. അത്തരത്തിലൊരാളെ കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ കൊണ്ടുനടന്നത് എന്തിനാണെന്ന ചോദ്യത്തിന് ആരും കൊണ്ടുനടന്നില്ലെന്നായിരുന്നു മറുപടി. റൌഫിന് വഴിവിട്ട് സഹായം ചെയ്തതതായി കുഞ്ഞാലിക്കുട്ടി സമ്മതിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ അതൊക്കെ പത്രക്കാര്‍ വളച്ചൊടിച്ചതാണെന്നായി. മുനീറിനെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന ചോദ്യത്തിന് അദ്ദേഹം എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി.

റൌഫ് പറഞ്ഞ കാര്യങ്ങളില്‍നിന്നും പിന്നോട്ട് പോയിട്ടുണ്ടെന്നായിരുന്നു യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി കെ കെ ബാവയുടെ വാദം. ഏത് കാര്യത്തിലാണ് അതെന്ന് വ്യക്തമാക്കണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പല കാര്യത്തിലുമെന്ന് മറുപടി നല്‍കി അദ്ദേഹം ഒഴിഞ്ഞുമാറി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് വിവാദമെന്നായിരുന്നു ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റെ ആരോപണം. പെണ്‍വാണിഭക്കാരെ വിലങ്ങുവെച്ച് നടത്തുമെന്നു പറഞ്ഞ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് നാലര വര്‍ഷക്കാലം കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ കേസെടുക്കാന്‍പോലും സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഇപ്പോള്‍ കേസെടുത്തതെന്നും അദ്ദേഹം പറഞ്ഞു. റൌഫ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എന്തുകൊണ്ടാണ് യുഡിഎഫ് നേതൃത്വം മറുപടി പറയാത്തതെന്ന ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ് നേതാക്കള്‍ തടിതപ്പി.

കുഞ്ഞാലിക്കുട്ടിയെ വെള്ളപൂശാന്‍ മോചനയാത്ര ഇന്ന് മലപ്പുറത്ത്

മലപ്പുറം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍‌വാഭക്കേസില്‍ നാണംകെട്ട മുസ്ളിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ വെളളപൂശാന്‍ യുഡിഎഫ് മോചനയാത്ര ശനിയാഴ്ച മലപ്പുറത്ത്. രണ്ടുതവണ മാറ്റിവച്ച യാത്രയാണ് ശനിയാഴ്ച ജില്ലയില്‍ പ്രവേശിക്കുന്നത്. പുല്ലുമേട് ദുരന്തത്തെത്തുടര്‍ന്നാണ് ആദ്യം മാറ്റിയത്. പിന്നീട്, ജനുവരി 30ന് നടത്താനിരുന്ന ജാഥ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ റൌഫിന്റെയും ഇന്ത്യാവിഷന്റെയും വെളിപ്പെടുത്തലിനെ തുടര്‍ന്ന് നാണക്കേട് കാരണം വീണ്ടും മാറ്റി.

റൌഫിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നയുടന്‍ ചേര്‍ന്ന യുഡിഎഫിന്റെ അടിയന്തര ജില്ലാ യോഗമാണ് സ്വീകരണ പരിപാടി മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ടിയുടെ തലവന്‍ പെണ്ണുകേസില്‍ കുടുങ്ങിനില്‍ക്കുമ്പോള്‍ സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് ലീഗ് പ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. ചാനലില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ത്തന്നെ മോചനയാത്രയുടെ പ്രചാരണപരിപാടികളും നിര്‍ത്തിവച്ചു. മുസ്ളിംലീഗ് നേതാക്കളും അണികളും പിന്‍വലിഞ്ഞപ്പോള്‍ സ്വീകരണപരിപാടി അവതാളത്തിലാകുമെന്ന ഭയത്തോടെ യുഡിഎഫ് നേതൃത്വം യാത്ര മാറ്റി. കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് മോചനയാത്രയില്‍ മറുപടി നല്‍കുമെന്ന് ജില്ലയിലെ പ്രമുഖ മുസ്ളിംലീഗ് നേതാവ് അറിയിച്ചു. കുഞ്ഞാലിക്കുട്ടിയടക്കം ലീഗ് നേതാക്കളെല്ലാം സ്വീകരണകേന്ദ്രങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ 10ന് ഇടിമുഴിക്കലില്‍ നിന്നാണ് പര്യടനം തുടങ്ങുക.

മോചനയാത്രക്ക് ആന്റണി വന്നില്ല; കഴക്കൂട്ടത്ത് സോഷ്യലിസ്റ് ജനത ബഹിഷ്കരിച്ചു

ഐസ്ക്രീം പാര്‍ലര്‍ കേസും കുഞ്ഞാലിക്കുട്ടിയും സൃഷ്ടിച്ച പ്രതിസന്ധിയില്‍ മുങ്ങി യുഡിഎഫ് മോചനയാത്രയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ നിറംമങ്ങിയ സമാപനം. പുതിയ വെളിപ്പെടുത്തലുകള്‍ ഒന്നൊന്നായി പുറത്തുവരുന്നതിന്റെ ആശങ്കയും യുഡിഎഫിന്റെ തകര്‍ച്ചയും യാത്രയിലുടനീളം പ്രകടമായി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന മോചനയാത്രയിലുടനീളം കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാനായിരുന്നു നേതാക്കള്‍ ഏറെയും സമയമെടുത്തത്.

നെയ്യാറ്റിന്‍കരയില്‍ ജില്ലയിലെ സമാപന സമ്മേളനം കേന്ദ്രമന്ത്രി എ കെ ആന്റണി ഉദ്ഘാടനംചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അദ്ദേഹം എത്തിയില്ല. പരിപാടിയില്‍ പങ്കെടുക്കുമെന്നറിയിച്ചിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, കെ സി വേണുഗോപാല്‍ എന്നിവരും പരിപാടിക്കെത്തിയില്ല. ഐസ്ക്രീം പാര്‍ലര്‍ കേസ് വീണ്ടും വിവാദമായതിന്റെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിയും എത്തിയില്ല.

വെള്ളിയാഴ്ച കഴക്കൂട്ടത്തുനിന്നാണ് യാത്ര ആരംഭിച്ചത്. കഴക്കൂട്ടത്ത് യാത്ര വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ് ജനത (ഡെമോക്രാറ്റിക്) ബഹിഷ്കരിച്ചു. യാത്രയ്ക്ക് സ്വീകരണം നല്‍കാനായി സോഷ്യലിസ്റ് ജനത പ്രവര്‍ത്തകര്‍ ഒരുക്കിയ കൊടി തോരണങ്ങളും ബാനറുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചതാണ് പ്രകോപനം. സ്വീകരണസ്ഥലത്ത് ഉയര്‍ത്തിയ സോഷ്യലിസ്റ് ജനതയുടെ പാര്‍ടിപതാകയും കോണ്‍ഗ്രസുകാര്‍ നശിപ്പിച്ചു. സംഭവം മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സോഷ്യലിസ്റ് ജനത അറിയിച്ചു. യാത്രയോടനുബന്ധിച്ച് ഗാന്ധിപാര്‍ക്കില്‍ നടന്ന യോഗത്തില്‍ കെ എം മാണി, ടി എം ജേക്കബ്, എം വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 050211

Friday, February 4, 2011

മോചനയാത്രയില്‍ ജനപങ്കാളിത്തം ശുഷ്‌കം; കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ യു ഡി എഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്നു. ഐസ്‌ക്രീം കേസ് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന മോചനയാത്രയുടെ സ്വീകരണ ചടങ്ങുകളില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാനാണ് യു ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തിയ ജാഥയുടെ സ്വീകരണ ചടങ്ങുകളില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല. മുസ്‌ലിംലീഗിന്റെ പ്രതിനിധിയായി ഇ ടി മുഹമ്മദ് ബഷീറാണ് മോചന യാത്രയില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് നടത്തുന്ന ജാഥയില്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം വിപരീത ഫലമേ സൃഷ്ടിക്കൂ എന്ന തിരിച്ചറിവാണ് കുഞ്ഞാലിക്കുട്ടിയെ മാറ്റി നിര്‍ത്താന്‍ യു ഡി എഫ് നേതൃത്വത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയെ പൊതുയോഗങ്ങളില്‍ പ്രസംഗിപ്പിക്കാന്‍ പ്രാദേശിക യു ഡി എഫ് നേതൃത്വങ്ങളും താല്‍പ്പര്യം കാട്ടുന്നില്ല. മുസ്‌ലിം ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായ പി കെ കുഞ്ഞാലിക്കുട്ടിയെ പ്രചാരണ രംഗത്ത് നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളെ കാര്യമായി പ്രതിരോധിക്കാന്‍ ലീഗിനും ആകുന്നില്ല.

അതേസമയം, കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കാതെയാണ് ഉമ്മന്‍ചാണ്ടിയുടെ മോചന യാത്ര ഇന്ന് നെയ്യാറ്റിന്‍കരയില്‍ സമാപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭമെന്ന നിലയില്‍ തുടങ്ങിയ മോചനയാത്രയുടെ പരാജയം യു ഡി എഫ് കേന്ദ്രങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സ്വീകരണ കേന്ദ്രങ്ങളിലെ ശുഷ്‌കിച്ച ജനപങ്കാളിത്തവും ഒന്നിന് പുറകെ ഒന്നായി യു ഡി എഫിന് നേരേവന്ന ആരോപണങ്ങളും ജാഥയുടെ പ്രസക്തി തന്നെ ഇല്ലാതാക്കി. സുപ്രധാനമായ ഒരു രാഷ്ട്രീയ ക്യാമ്പയിന്‍ നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്ക് എതിരായി പുറത്തുവന്ന തെളിവുകള്‍ യു ഡി എഫിനെ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലാക്കി. ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിക്കും ലീഗിനും അനുകൂലമായി സംസാരിച്ച കോണ്‍ഗ്രസ് നേതൃത്വം സംഭവങ്ങളെ എങ്ങനെ നേരിടണം എന്നറിയാതെ കുഴങ്ങുകയാണ്. കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ അണികളും അതൃപ്തരാണ്.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ഉമ്മന്‍ചാണ്ടിയുടെ യാത്രയെ കാര്യമായി ശ്രദ്ധിച്ചില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ് തുടങ്ങിയ കേന്ദ്രമന്ത്രിമാരൊന്നും ഉമ്മന്‍ചാണ്ടിയുടെ യാത്രയോട് സഹകരിച്ചില്ലെന്നുതന്നെ പറയാം. എ കെ ആന്റണി പൂര്‍ണമായും മോചനയാത്രയെ അവഗണിച്ചു. സമാപന സമ്മേളനത്തില്‍ ആന്റണി പ്രസംഗിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം എത്താനിടയില്ലെന്നാണ് സൂചന. ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള അതൃപ്തിയും മോചനയാത്രയെ ബാധിച്ചിട്ടുണ്ട്.

ജനയുഗം 040211

ഉമ്മന്‍ചാണ്ടിയുടെ യാത്ര നെടുമങ്ങാട്ട് പൊളിഞ്ഞു

നെടുമങ്ങാട്: ഉമ്മന്‍ചാണ്ടിയുടെ യാത്രയ്ക്ക് നെടുമങ്ങാട്ട് നല്‍കിയ സ്വീകരണം പൊളിഞ്ഞു. പണക്കൊഴുപ്പില്‍ പ്രചാരണം ധൂര്‍ത്താക്കിയ യോഗത്തില്‍ അഞ്ഞൂറുപേരെപ്പോലും പങ്കെടുപ്പിക്കാന്‍ സംഘാടകര്‍ക്ക് കഴിയാത്തത് ജാഥാക്യാപ്റ്റനെയും നേതാക്കളെയും ചൊടിപ്പിച്ചു. യോഗസ്ഥലത്തേക്കുള്ള ആനയിക്കല്‍ കേന്ദ്രത്തില്‍ ക്യാപ്റ്റനും നേതാക്കളും ഇറങ്ങിയില്ല. ഐ ഗ്രൂപ്പുകാര്‍ സ്ഥാപിച്ച പ്രചാരണബോര്‍ഡുകള്‍ എ ഗ്രൂപ്പുകാര്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. വ്യാജമദ്യക്കച്ചവടക്കാരനും ഗുണ്ടാത്തലവനുമായ ആളെ സ്വീകരണവേദിയില്‍ കയറ്റിനിര്‍ത്തിയതും പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് വഴിവച്ചു.

വ്യാഴാഴ്ച പകല്‍ ഒന്നിനാണ് നെടുമങ്ങാട് നഗരത്തില്‍ ജാഥയ്ക്ക് സ്വീകരണം നിശ്ചയിച്ചത്. സ്വീകരണയോഗത്തില്‍ വനിതകള്‍ ഉള്‍പ്പെടെ 25000 പേരെ പങ്കെടുപ്പിക്കുമെന്നാണ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഉറപ്പുകൊടുത്തത്. എന്നാല്‍, വിരലിലെണ്ണാവുന്ന വനിതകള്‍പോലും പങ്കെടുത്തില്ലെന്നുമാത്രമല്ല, അഞ്ഞൂറ് പ്രവര്‍ത്തകര്‍പോലും പങ്കെടുത്തില്ല. ആളുകുറവാണെന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പകല്‍ ഒന്നിന് എത്തേണ്ട ജാഥ നാലുവരെ വൈകിപ്പിച്ചു. 3.30ന് ഉമ്മന്‍ചാണ്ടിയുടെ വാഹനം നഗരത്തിലെത്തുമ്പോള്‍ നെറ്റിപ്പട്ടം കെട്ടിയ ആനയെയും നൂറുപേര്‍ക്ക് താഴെ പ്രവര്‍ത്തകരെയും കൂട്ടി മണ്ഡലം നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ കച്ചേരി ജങ്ഷനിലെത്തി. ഇതില്‍ കലിപൂണ്ട നേതാക്കളും ക്യാപ്റ്റനും വാഹനത്തിനു പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. ജാഥ എത്തിയിട്ടും വേദിയില്‍ സീറ്റുറപ്പിച്ച് കുത്തിനിറഞ്ഞുനിന്ന നേതാക്കള്‍ പുറത്തിറങ്ങാത്തതും ജാഥാംഗങ്ങളെ ചൊടിപ്പിച്ചു.

ദേശാഭിമാനി 040211

Wednesday, February 2, 2011

ഐസ്ക്രീമില്‍ മരവിച്ച മോചനയാത്ര

കൊല്ലം: കുഞ്ഞാലിക്കുട്ടി പ്രശ്നത്തെച്ചൊല്ലിയുള്ള പുതിയ വെളിപ്പെടുത്തലുകള്‍ക്കിടെ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രയ്ക്ക് ജില്ലയില്‍ നിറംകെട്ട തുടക്കം. വിവിധ കേന്ദ്രങ്ങളില്‍ വരവേല്‍ക്കാന്‍ ആളുകുറഞ്ഞത് നേതാക്കളെ നിരാശരാക്കി. ഐസ്ക്രീമിന്റെ തണുപ്പില്‍ മരവിച്ചു നില്‍ക്കുകയാണ് യുഡിഎഫ് നേതൃത്വവും മോചനയാത്രയും. ചിതറയില്‍ നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകി ഉമ്മന്‍ചാണ്ടി എത്തുമ്പേള്‍ ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി റൌഫ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനം ആരംഭിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചപ്പോള്‍ കടയ്ക്കല്‍, ചിതറ മേഖലകളിലെ പ്രചാരണബോര്‍ഡുകളില്‍നിന്ന് കുഞ്ഞാലിക്കുട്ടിയുടെ ചിത്രം ഒഴിവാക്കുന്നതിന്റെ തിരക്കിലായിരുന്നു പ്രവര്‍ത്തകര്‍.

കോണ്‍ഗ്രസിലെ മൂന്നും നാലും ഗ്രൂപ്പുകളുടെ ഫ്ളെക്സ് യുദ്ധം നഗരവാസികളില്‍ കൌതുകം പകരുന്നതിനിടെയായിരുന്നു പുനലൂരില്‍ മോചനയാത്രയ്ക്ക് സ്വീകരണം. കുഞ്ഞാലിക്കുട്ടിയുടെ പ്രവൃത്തികള്‍ ഉമ്മന്‍ചാണ്ടി ന്യായീകരിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ വേദിയിലെത്തി. ഉണ്ണിത്താന്റെ രംഗപ്രവേശം ജനക്കൂട്ടത്തിനിടെ ചില്ലറ അപസ്വരങ്ങള്‍ ഉയര്‍ത്തിയെങ്കിലും അല്‍പ്പനേരത്തിനകം കെട്ടടങ്ങി. കെ എം മാണി ഉദ്ഘാടനംചെയ്തു. ഒരു യാത്രയ്ക്കും മോചിപ്പിക്കാകുന്നതല്ല കൊടിക്കുന്നില്‍ സുരേഷ് എംപിയും സി ആര്‍ നജീബും തമ്മിലെ 'സൌഹൃദം' എന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു പത്തനാപുരം സ്വീകരണം.യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര മണ്ഡലം സെക്രട്ടറിയും കൊടിക്കുന്നില്‍ സുരേഷിന്റെ അനുയായിയുമായ അംബിക വേദിയില്‍ കയറാന്‍ ശ്രമിക്കവെ സി ആര്‍ നജീബ് വിഭാഗക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

കൊട്ടാരക്കരയിലെ സ്വീകരണത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിന് ഇടയാക്കി. അനാവശ്യമായി ഒന്നും ചെയ്യാത്തയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞ ആര്‍ ബാലകൃഷ്ണപിള്ള ഫലത്തില്‍ നിര്‍ഗുണന്‍ എന്ന വിശേഷണം ചാര്‍ത്തുകയായിരുന്നുവെന്നാണ് പ്രസംഗം ശ്രവിച്ച ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

യാത്രയുടെ സ്വീകരണം കണ്ണനല്ലൂരില്‍ മണിക്കൂറുകളോളം ഗതാഗതം മുടക്കി. കുണ്ടറ മണ്ഡലംകമ്മിറ്റിയാണ് സ്വീകരണം സംഘടിപ്പിച്ചത്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന കണ്ണനല്ലൂര്‍ ടൌണിലായിരുന്നു സ്വീകരണം. പ്രവര്‍ത്തകര്‍ റോഡില്‍ കൂടിനിന്നത് ഗതാഗതം തടസ്സപ്പെടുത്തി. ഭരണിക്കാവില്‍ നടന്ന മോചനയാത്രയുടെ സ്വീകരണത്തിന് പ്രതീക്ഷിച്ച ആളുണ്ടാകാത്തത് യുഡിഎഫ് നേതൃത്വത്തെ അസ്വസ്ഥരാക്കി. കുഞ്ഞാലിക്കുട്ടി വിഷയം പരിപാടിയെ ബാധിച്ചതായി കോണ്‍ഗ്രസുകാര്‍തന്നെ ചൂണ്ടിക്കാണിക്കുന്നു.

മോചനയാത്രയുടെ പേരില്‍ പലയിടത്തും നടന്ന പണപ്പിരിവുകളും വിവാദമായിട്ടുണ്ട്. പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലം വാടി കേന്ദ്രീകരിച്ചു നടത്തിയ പിരിവിനെതിരെ ഡിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. ഐക്യജനാധിപത്യമുന്നണി ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിലും കിളികൊല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഐ കമ്മിറ്റിയുടെ പേരിലും ഒരാളില്‍നിന്ന് പണം പിരിച്ചതിന്റെ രസീത് പത്രം ഓഫീസുകളില്‍ എത്തി. ഐസ്ക്രീം വിവാദത്തില്‍നിന്ന് മോചനമില്ലെന്ന തിരിച്ചറിവിലാണ് ആദ്യദിനം ജില്ലയിലെ മോചനയാത്രാസംഘം. യാത്ര ജില്ലയില്‍ ബുധനാഴ്ച സമാപിക്കും.

യുഡിഎഫ് ജാഥ: ആന്റണി വരില്ല


പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന മോചനയാത്രയുടെ സമാപനച്ചടങ്ങില്‍നിന്ന് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി പിന്മാറി. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ സുനാമിപോലെ ഉയര്‍ന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ആന്റണി പിന്മാറാന്‍ തുരുമാനിച്ചത്. നാലിന് നെയ്യാറ്റിന്‍കരയില്‍ നടത്താനിരുന്ന സമാപനസമ്മേളനം ഒമ്പതിലേക്ക് മാറ്റിയതുകൊണ്ടുള്ള അസൌകര്യമാണ് കാരണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വീകരിച്ച നിലപാടുകളോടുള്ള ആന്റണിയുടെ വിയോജിപ്പാണ് വിട്ടുനില്‍ക്കാന്‍ പ്രധാന കാരണം.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും സന്തതസഹചാരിയുമായിരുന്ന റൌഫിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫിനെ അനുദിനം ക്ഷീണിപ്പിക്കുകയാണെന്ന തിരിച്ചറിവ് ഹൈക്കമാന്‍ഡിനുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലയളവില്‍ ഭരണസംവിധാനത്തെ തികച്ചും ദുരുപയോഗപ്പെടുത്തിയാണ് കേസില്‍നിന്ന് രക്ഷനേടാന്‍ ജുഡീഷ്യറിയെപ്പോലും വിലയ്ക്കെടുക്കാന്‍ കുഞ്ഞാലിക്കുട്ടി തുനിഞ്ഞിറങ്ങിയത്. ഇതിന്റെ കറ യുഡിഎഫിന്റെ മേലാകെ വീണിരിക്കുകയാണ്. സ്ഥിതിഗതികള്‍ നന്നായി വിലയിരുത്തി കാത്തിരുന്നു നിലപാട് എടുത്താല്‍ മതിയെന്നതാണ് ആന്റണിയുടെ അഭിപ്രായം. കുഞ്ഞാലിക്കുട്ടിയെ പരസ്യമായി പിന്തുണച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രംഗത്തുവന്നതിനോട് ആന്റണിക്ക് വിയോജിപ്പുണ്ട്.

ദേശാഭിമാനി 020211

Tuesday, February 1, 2011

പൊട്ടി മോനേ, ലഡു പൊട്ടി...!

ആലപ്പുഴ: 'ആലപ്പുഴ കടന്നാല്‍പ്പിന്നെ തലസ്ഥാനം പിടിക്കാന്‍ അധികദൂരമില്ലെന്നു കെ.എസ്.യുവിന്റെ നീലപ്പറവകള്‍ മുന്‍‌കൂട്ടി കണ്ടു. കേരള മോചനയാത്ര നയിച്ച് ആലപ്പുഴയിലെത്തിയ ഉമ്മന്‍ചാണ്ടിക്കു പ്രവര്‍ത്തകര്‍ വാളും പരിചയുംതന്നെ സമ്മാനിച്ചു. തെരഞ്ഞെടുപ്പുയുദ്ധം വരാന്‍ പോകുന്നുവെന്ന മുന്നറിയിപ്പും ആ വാള്‍ത്തലയില്‍ മിന്നി...'

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിച്ച കേരള മോചനയാത്ര ആലപ്പുഴയിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ച. തൊട്ടടുത്തദിവസം, ശനിയാഴ്ച രാവിലെ മലയാള മനോരമ വലിയ വെണ്ടയ്ക്കനിരത്തി വായനക്കാരെ അറിയിച്ച റിപ്പോര്‍ട്ടിന്റെ തുടക്കമാണു മേല്‍ ഉദ്ധരിച്ചത്. വിമോചനസമരത്തിനു ആവേശം പകര്‍ന്നു കെ.എസ്.യു നടത്തിയ ഒരണസമരത്തിന്റെ ഓര്‍മ്മകള്‍ പകര്‍ന്നാണു നീലപ്പറവകളുടെ കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതെന്നു വ്യക്തം.

പക്ഷേ, അത് 1959ല്‍. ഇന്നു കാലം മാറി 2011ലെത്തി. മനോരമ പറഞ്ഞ വാളും പരിചയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിവയ്ക്കുമ്പോള്‍ മലപ്പുറത്ത് മുസ്ളിംലീഗിലെ പ്രബലന്റെ അറിവോടെ മറ്റു ചിലര്‍ മൂര്‍ച്ഛയേറിയ വാളും പരിചയുംതന്നെ തയ്യാറാക്കിയിരുന്നു. അതുപക്ഷേ, ഉമ്മന്‍ചാണ്ടിക്കു ആലപ്പുഴയില്‍ ലഭിച്ചപോലെത്തെ മൂര്‍ച്ഛപോയ വാളായിരുന്നില്ല. ആ വാള്‍ത്തല വേണ്ടപോലെ മിന്നിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര ആശുപത്രിക്കിടക്കയില്‍ പനിച്ചുകിടപ്പായി. നോക്കണേ! ഒരു യാത്രയുടെ ഗതികേട്!!

'പുരുഷാരത്തിനു നടുവില്‍ ക്ഷീണം മറന്ന് ഉമ്മന്‍ചാണ്ടി' എന്നായിരുന്നു അന്നത്തെ വാര്‍ത്തയ്ക്കു മനോരമ നല്‍കിയ ബാനര്‍ തലക്കെട്ട്. ആ ദിവസം ആലപ്പുഴയില്‍ രണ്ടാംദിവസത്തെ യാത്രയ്ക്കു തയ്യറാറെടുത്ത ഉമ്മന്‍ചാണ്ടി മനോരമ വാര്‍ത്ത കണ്ട് ഞെട്ടിയത്രെ. ക്ഷീണം മറന്നു ഉമ്മന്‍ചാണ്ടി എന്നു കൊടുത്തതിലല്ല മറിച്ച്, പുരുഷാരത്തെ കണ്ട് ഞെട്ടി എന്നു പറഞ്ഞതിനാല്‍...! എത്ര ആലോചിച്ചിട്ടും മനോരമ പറഞ്ഞതുപോലെ തലേദിവസം പുരുഷാരം എവിടെയായിരുന്നു എന്ന് അദ്ദേഹത്തിനു കാണാനായില്ല. മനോരമ ഒന്നാംപേജില്‍ കൊടുത്ത തന്റെ പടത്തില്‍ നോക്കി. കണ്ടില്ല. രണ്ടാംപേജില്‍ മുട്ടിവിളിച്ചു. കണ്ടതേയില്ല. മൂന്നാംപേജില്‍ കാണാനേയില്ല. നാലാംപേജും നല്‍കിയതു നിരാശമാത്രം. അന്നിറങ്ങിയ മലയാള മനോരമയുടെ 20 പേജും പരതി. പുരഷാരം പോയിട്ടു 300 പേരെപോലും കണ്ടില്ലത്രെ. പിന്നെയെങ്ങനെ ഉമ്മന്‍ചാണ്ടി ഞെട്ടാതിരിക്കും. ഹല്ല, പിന്നെ...!!

മോചനയാത്ര അന്നു ഒരുവിധം ഒപ്പിച്ചപാട് അദ്ദേഹത്തിനേ അറിയൂ. കാരണം ജില്ലയില്‍ കടന്നദിവസംതന്നെ മലപ്പുറത്തും കോഴിക്കോട്ടുമായി ചില വാളുകള്‍ മിന്നി. മിന്നല്‍പ്പിണര്‍ കണക്കെ അവ ചുഴറ്റിവന്നു വീണതു ഉമ്മന്‍ചാണ്ടിയുടെ തലയില്‍. വാസ്തവം പറഞ്ഞാല്‍ ഈ യാത്രയില്‍നിന്നു എങ്ങനെയെങ്കിലും മോചനം തരണേ എന്നു പ്രാര്‍ഥിച്ച ഉമ്മന്‍ചാണ്ടിക്കു മലപ്പുറം വാള്‍ മിന്നിയതോടെ മോചനം സിദ്ധിക്കുകയും ചെയ്തു. 'പൊട്ടി മോനേ, ലഡു പൊട്ടി...' എന്നു ഏതോ പരസ്യത്തില്‍ പറയുംപോല്‍ മനോരയുടെ മുനയൊടിഞ്ഞ വാള്‍ത്തല നോക്കി ഉമ്മന്‍ചാണ്ടി തലയ്ക്കു കൈയും കൊടുത്തിരിപ്പായി, പിന്നെ കിടപ്പായി, രണ്ടുദിവസം ജാഥ നടക്കില്ലെന്നും ഉറപ്പായി. ഇല്ലാത്ത പുരുഷാരത്തെ തലക്കെട്ടില്‍ നല്‍കി ഉമ്മന്‍ചാണ്ടിക്കു ഊര്‍ജം പകരാന്‍ ശ്രമിച്ചു തോറ്റുപോയ മനോമയിലെ 'കുഞ്ഞുങ്ങളെ' നോക്കി, കുഞ്ഞുങ്ങളെ നിങ്ങളും എന്നെ തകര്‍ത്തു കളഞ്ഞല്ലോ, ആ കുഞ്ഞാലിക്കുട്ടിയെപോലെ എന്നുറക്കെ അലറിയത്രെ. ശേഷം അദ്ദേഹം ശരണം പ്രാപിച്ചത് ആലപ്പുഴയിലെ ഡോക്ടര്‍മാരെയായിരുന്നു...!

ദേശാഭിമാനി 010211

Monday, January 31, 2011

ഉമ്മന്‍ ചാണ്ടിയോട് ചിന്തിക്കുന്ന മലയാളിയുടെ ചോദ്യങ്ങള്‍

നമ്മുടെ ഈ കേരളത്തെ മോചിപ്പിക്കാന്‍ ഏതോ ദൈവപുത്രന്‍ കാസര്‍ഗോഡുനിന്ന് പുറപ്പെട്ടതായി മാധ്യമങ്ങള്‍ ഉദ്ഘോഷിക്കുന്നു! ചിന്തിക്കുന്ന ഒരു ശരാശരി മലയാളി അറിയാതെ ചോദിച്ചുപോകുന്നു: "ആരില്‍നിന്നാണ് അങ്ങ് ഞങ്ങളെ മോചിപ്പിക്കാന്‍ പോകുന്നത്? എന്തില്‍നിന്ന് എന്തിലേക്കാണ് മോചനം?''

    കര്‍ഷകജനതയെ ആത്മഹത്യാമുനമ്പില്‍നിന്ന് ഹരിത സാന്ദ്വനങ്ങളിലേക്കാനയിച്ച ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് എങ്ങോട്ടാണ് മോചിപ്പിക്കുക? കൃഷിയിറക്കാന്‍ കുറഞ്ഞ പലിശക്കും പലിശയില്ലാതെയും വായ്പാ സൌകര്യവും, ഉല്‍പന്നത്തിന് മര്യാദവിലയും (ഒരു കിലോ നെല്ലിന് 14 രൂപ) ലഭിക്കുന്ന ഈ കേരളത്തില്‍നിന്ന് ഞങ്ങളെ എങ്ങോട്ടാണ് മോചിപ്പിക്കുന്നത്? കടംവീട്ടാന്‍ കഴിയാതെ വന്നാല്‍ നിയമപ്രാബല്യമുള്ള കടാശ്വാസക്കമ്മീഷന്റെ സംരക്ഷണം ഞങ്ങള്‍ക്ക് മറ്റെവിടെയാണ് ലഭ്യമാവുക? കര്‍ഷകനെ അവന്റെ ഇല്ലായ്മയുടെ വലയില്‍ കുരുക്കി ഹുണ്ടികക്കച്ചവടക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും നിസ്സഹായരായ ഇരകളാക്കി മാറ്റുന്ന 'നവലിബറല്‍ ലോക'ത്തേയ്ക്കോ? എല്ലാവിധ പിന്തുണകളില്‍നിന്നും സബ്സിഡികളില്‍നിന്നും കര്‍ഷകനെ "മോചിപ്പിച്ച'' മന്‍മോഹന്‍സിങ് ഭരണത്തിലേയ്ക്കോ? നവലിബറല്‍ നയങ്ങളുടെ കര്‍ഷക ഉന്മൂലന പരിപാടി കേരളത്തിലും നടപ്പിലാക്കാന്‍ വ്യഗ്രത പൂണ്ടു നടക്കുന്ന ശ്രീ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലേയ്ക്കോ? കൊക്കോകോളയില്‍ 'കുരുഡാന്‍' കലക്കിക്കുടിച്ച് സകുടുംബം 'മോക്ഷം' പ്രാപിച്ചിരുന്ന പഴയ യുഡിഎഫ് ഭരണകാലത്തേയ്ക്കോ?

    ആയിരക്കണക്കിനു ന്യായവില ഷാപ്പുകളുണ്ട്, കേരളത്തില്‍, പൊതുകമ്പോളത്തെ അപേക്ഷിച്ച് ഈ ന്യായവില ഷാപ്പുകളിലെ വിലക്കുറവ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ബോധ്യമുള്ള കാര്യമാണല്ലോ! മാതൃകാപരമെന്ന് കേന്ദ്ര സര്‍ക്കാര്‍പോലും പ്രശംസിച്ച ശക്തമായ പൊതുവിതരണസമ്പ്രദായം നിലവിലുള്ള ഈ കേരളത്തിലാണ് നാം ജീവിക്കുന്നത്.

    കിലോവിന് 2 രൂപ വിലയ്ക്ക് 35 കി. ഗ്രാം ധാന്യം 42 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന ഒരു നാട് - ഓണത്തിനും പെരുന്നാളിനും ക്രിസ്മസ്സിനും ഓരോ സ്കൂള്‍ കുട്ടിക്കും 5 കിലോ വീതം സൌജന്യമായി അരി കിട്ടുന്ന ഒരു നാട്. ഇവിടെനിന്ന് ഞങ്ങളെ എങ്ങോട്ടാണ് അങ്ങ് മോചിപ്പിക്കുന്നത്? ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത 84 കോടി ജനങ്ങളെ (കോണ്‍ഗ്രസ് എംപിയായിരുന്ന അര്‍ജ്ജുന്‍ സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ട്) അവരുടെ വരുമാന വര്‍ധനവാണ് വിലക്കയറ്റത്തിനു കാരണമെന്ന സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്ന മന്‍മോഹന്‍ജിയുടെ ഭരണത്തിലേയ്ക്കോ? അനുദിനം പെട്രോള്‍ വില വര്‍ധനവിലൂടെ എരിതീയില്‍ എണ്ണ കോരി ഒഴിക്കുന്ന 'യുപിഎ സ്വര്‍ഗ'ത്തിലേക്കോ? മനോമോഹന നയങ്ങള്‍ക്ക് ഹലേലുയ്യ പാടുന്ന ചാണ്ടിജീ, അങ്ങ് ഞങ്ങളെ ഏതു സ്വര്‍ഗത്തിലേക്കാണ് മോചിപ്പിക്കുന്നത്? പെട്രോള്‍ വില വര്‍ധന ന്യായീകരിക്കാന്‍ അങ്ങുപോലും തുനിയുന്നില്ലല്ലോ?

    ഇന്ത്യയില്‍ മറ്റെവിടെയും കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നു ഈ കേരളത്തില്‍. യുഡിഎഫ് ഭരണകാലത്ത് ഫാക്ടറി അടച്ചുപൂട്ടി തൊഴില്‍ നഷ്ടപ്പെട്ട ചെറുപ്പക്കാരന്‍ പെങ്ങളുടെ കല്യാണം നടത്താന്‍ വൃക്ക മുറിച്ചുവിറ്റു. ആ ചെറുപ്പക്കാരന്‍ ഇന്നു ജോലിക്കു തിരികെ കയറിയിരിക്കുന്നു. പൊതുമേഖലയുടെ ഈ പൂക്കാലത്തില്‍നിന്ന് ഓഹരിവില്‍പനയിലൂടെ പൊതുമുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ചുളുവില്‍ ചോര്‍ത്തിക്കൊടുക്കുന്ന കൊള്ളയുടെ, കൊടും ലോകത്തേയ്ക്കോ?

    സ്വകാര്യവല്‍ക്കരിക്കാതെ, ഫ്രാഞ്ചൈസികളായി ശിഥിലീകരിക്കാതെ തന്നെ പൊതുമേഖലയില്‍ വൈദ്യുതി ഉല്‍പാദനവും വിതരണവും നിലനിര്‍ത്തുകയും 'കറന്റ് കട്ടി'ല്ലാതെ ഗുണമേന്മയുള്ള വൈദ്യുതി നല്‍കിപ്പോരുകയും ചെയ്യുന്ന കേരള നാട്ടില്‍നിന്ന് ഞങ്ങളെ ഏത് ഇരുട്ടിലേക്കാണ് അങ്ങ് ആനയിക്കുന്നത്?

    ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ടുനിന്ന് തുടങ്ങി സമ്പൂര്‍ണ വൈദ്യുതി സംസ്ഥാനത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന ഈ കേരളത്തിന്റെ കുതികാല്‍വെട്ടി ഏതു നരകത്തിലേക്ക് തള്ളിയിടാം എന്നാണ് അങ്ങയുടെ വാഗ്ദാനം? വൈദ്യുതിബോര്‍ഡുകളെ ഫ്രാഞ്ചൈസികളായി വേര്‍പിരിച്ചും സ്വകാര്യവത്കരിച്ചും എന്‍റോണ്‍പോലുള്ള വിദേശക്കമ്പനികള്‍ക്ക് അടിയറവെച്ചും തകര്‍ക്കുന്ന ഊര്‍ജ്ജനയത്തിലേയ്ക്കോ? മൂന്നിലൊന്നോളം ഗ്രാമങ്ങളില്‍ വൈദ്യുതി എത്താത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ അപാരാന്ധകാരത്തിലേയ്ക്കോ? 'പീക്ക് അവറി'ല്‍ രണ്ടു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ മോചനത്തിനുവേണ്ടി നിങ്ങളെങ്ങനെ കുഴലൂതും, പ്രിയപ്പെട്ട മാധ്യമപ്രഭുക്കളേ!

    ഡോക്ടര്‍മാരും, മരുന്നും, നഴ്സുമാരുമുള്ള സജീവമായ സര്‍ക്കാര്‍ ആശുപത്രികള്‍. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുവരെയുള്ള സാമൂഹ്യാരോഗ്യ സുരക്ഷാസംവിധാനം. പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ മാതൃകാപരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസ. ഈ കേരളത്തേക്കാള്‍ ആരോഗ്യമുള്ള മറ്റേതു ജനതയുണ്ട് ചാണ്ടിജീ, അങ്ങയുടെ പാര്‍ടി ഭരിക്കുന്ന ഈ വിശാല ഭാരതത്തില്‍?

    ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം വരെ സാര്‍വത്രികവും സൌജന്യവുമായ കേരളത്തില്‍ എല്ലാ പഞ്ചായത്തിലും ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന ലക്ഷ്യം സാധിച്ചുകഴിഞ്ഞു. പിന്നോക്ക പ്രദേശങ്ങളില്‍ പുതിയ വിദ്യാലയങ്ങള്‍ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. വിദ്യാഭ്യാസക്കച്ചവടക്കാരും 'നീതി' പീഠങ്ങളും ഇടങ്കോലിട്ടെങ്കിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവന്ന് പരമാവധി സാമൂഹ്യനീതി പരിരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇടപെടല്‍...! ഈ സാക്ഷര കേരളത്തെ അങ്ങ് എങ്ങോട്ടാണ് മോചിപ്പിക്കുന്നത്? 8-ാം തരം വരെയുള്ള വിദ്യാഭ്യാസം മൌലികാവകാശമായി പ്രഖ്യാപിച്ചതിനുശേഷവും സ്കൂളില്ലാത്ത അഞ്ചിലൊന്നു ഗ്രാമങ്ങളും സ്കൂള്‍ കാണാത്ത തെരുവുകുട്ടികളും നിറഞ്ഞ ഭാരതഭൂമിയില്‍ വിദ്യാഭ്യാസവിഹിതം അരശതമാനംപോലും വര്‍ധിപ്പിക്കാത്ത ബാലശാപങ്ങളുടെ ദുരന്തഭൂമിയിലേക്കോ? വിദേശ സര്‍വകലാശാലകളെ ക്ഷണിച്ചുവരുത്തി കുടിയിരുത്തി നമ്മുടെ മസ്തിഷ്കങ്ങളെ പണയപ്പെടുത്തുന്ന കൊടുംവഞ്ചനയിലേക്കോ?

    വര്‍ഗീയത ചുരമാന്തുന്നുണ്ടെങ്കിലും കലാപങ്ങള്‍ തടയപ്പെടുന്ന, മതസൌഹാര്‍ദ്ദം നിലനില്‍ക്കുന്ന സമാധാനജീവിതം പുലരുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. ഒരു പാഠത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് കലാപമഴിച്ചുവിട്ട് അങ്ങയോടൊപ്പമുള്ളവര്‍ ഒരധ്യാപകനെ ചവിട്ടിക്കൊന്നതും, തന്റെ പിശകിന് മാപ്പിരന്ന ഒരധ്യാപകന്റെ കൈപ്പത്തി അറുത്തെറിഞ്ഞ് റഹ്മത്തിന്റെ (കാരുണ്യത്തിന്റെ) മതത്തെ അപമാനിച്ചതും (അവരും ഇപ്പോള്‍ അങ്ങയുടെ താവളത്തിലാണല്ലോ! അവരുടെ വോട്ടു വേണ്ടെന്നു പറയാനുള്ള ധിക്കാരം എനിക്കില്ലെന്ന് അങ്ങ് വിനയഭാവത്തോടെ കുമ്പിടുന്നത് അവരുടെ മുന്നിലാണല്ലോ!) ഒഴിച്ചാല്‍ മറ്റൊരു വര്‍ഗീയ - ഭീകരവാദസംഭവങ്ങളും നടക്കാത്ത ഈ കേരളത്തിലാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലും, രാഹുല്‍ഗാന്ധിയും സ്വൈരമായി രണ്ടുദിവസം ചിലവിടാന്‍ തെരഞ്ഞെടുത്തത്. ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നത് എങ്ങോട്ടാണ്? കലാപങ്ങളുടെയും സ്ഫോടനങ്ങളുടെയും കുരുതിക്കളങ്ങളിലേയ്ക്കോ? ജീവിതസമാധാനത്തില്‍നിന്ന് മാറാടുകളുടെ കലാപഭീതികളിലേയ്ക്കോ? തൊടുപുഴയിലെ കൈവെട്ടു ഭീകരതയിലേയ്ക്കോ?

    കേരള മോചനത്തിനായി നിത്യവും തൊണ്ടകീറി വശംകെട്ട മാധ്യമ പ്രവര്‍ത്തകരെങ്കിലും നാക്കനക്കുമോ? കേരളത്തിലെ മന്ത്രിമാരെക്കുറിച്ച് വ്യക്തമായ ഒരഴിമതിയാരോപണവും നാളിതുവരെ ഉന്നയിക്കാന്‍ മോചനയാത്രക്കാര്‍ക്കോ, മാധ്യമപ്രവര്‍ത്തകര്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ കേരളത്തെ എങ്ങോട്ടാണ് നമ്മുടെ പ്രതിപക്ഷ നേതാവ് നയിക്കുന്നത്? ക്രിക്കറ്റ് കളിയും കോമണ്‍വെല്‍ത്ത് ഗെയിംസും അഴിമതിയരങ്ങാക്കിയ, അഴിമതി 'ആദര്‍ശ' സൌധമാക്കിയ, 2 ജി സ്പെക്ട്രത്തിലൂടെ 176000 കോടിയുടെ പൊതുമുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്കു ചോര്‍ത്തിക്കൊടുത്ത പകല്‍ക്കൊള്ളയുടെ ഭൂമികയിലേക്കോ?

    കര്‍ഷകത്തൊഴിലാളികള്‍ ചോദിക്കുന്നു: 300 രൂപ പെന്‍ഷന്‍ നല്‍കിയ, പെന്‍ഷന്‍ അഡ്വാന്‍സ് നല്‍കിയ ഈ ഭരണത്തില്‍നിന്ന് പെന്‍ഷന്‍ കുടിശ്ശികയുടെ ഭൂതകാലത്തിലേക്കാണോ ഞങ്ങളെ നയിക്കുന്നത്? പെന്‍ഷന്‍ വാങ്ങുന്നവര്‍, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍, ശമ്പളവര്‍ധന നേടിയ ജീവനക്കാര്‍ എല്ലാവരുടെ ചുണ്ടത്തും ചോദ്യങ്ങളുണ്ട്. എല്ലാവരും വിരലുയര്‍ത്തുന്നുണ്ട്! അങ്ങേയ്ക്കു കഴിയില്ലെങ്കില്‍ അങ്ങയുടെ പൂര്‍ണകായ ചിത്രത്തോടു കൊരുത്തിട്ടിരിക്കുന്ന അനേകം ശിരസ്സുകളുണ്ടല്ലോ, മോചനയാത്ര വിളംബരം ചെയ്യുന്ന പോസ്റ്ററില്‍! മാണിസാറിന്റെയും എം വി ആറിന്റെയും ഗൌരിയമ്മയുടെയും, തങ്ങളുപ്പാപ്പയുടെയും ചെന്നിത്തലയുടെയും കുഞ്ഞിത്തലകള്‍! (അഹോ! അങ്ങെത്ര വിനീതന്‍!) തലയില്‍ ആള്‍താമസമുള്ള ആരെങ്കിലും ഞങ്ങള്‍ക്കു മറുപടി നല്‍കുമോ? ഇന്നുവരെ മിനിമം കൂലി നിയമമുണ്ടാക്കാന്‍ സമയം കിട്ടാത്ത മന്‍മോഹന്‍ജിയുടെ ഭരണത്തിരക്കിലേക്കാണോ ഞങ്ങളുടെ മോചനം?

    വംഗനാട്ടിലെ ഇടതുപക്ഷഭരണം അവസാനിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരോട് ഡോ. അമര്‍ത്യാസെന്‍ ചോദിച്ചു: (അമര്‍ത്യാസെന്‍ കമ്യൂണിസ്റ്റല്ല!) ഇടതുപക്ഷത്തെ തോല്‍പിച്ച് നിങ്ങള്‍ ആരെയാണ് ജയിപ്പിക്കാന്‍ പോകുന്നത്? മുപ്പതുവര്‍ഷംകൊണ്ട് നാം നേടിയതെല്ലാം തകര്‍ന്നുകാണാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടോ?

    ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് സ്തുതിപാഠകരോളം ബുദ്ധി കാണില്ല എന്നായിരിക്കും മാധ്യമ പ്രവര്‍ത്തകരുടെ ചിരി...! ഒടുവില്‍ നിങ്ങള്‍ അലറിവിളിച്ച് ഒരു "വിമോചിത കേരളം'' വന്നാല്‍ അതിന്റെ ചേലെന്തായിരിക്കുമെന്ന് അമര്‍ത്യാസെന്നിനോടൊപ്പം ഒരു നിമിഷം ശാന്തമായി ആലോചിക്കാം, സ്വകാര്യമായി, നിശ്ശബ്ദമായി...

    പണ്ടൊരു വിമോചനസമരം നടന്നു! അതിലൂടെ കേരളം "വിമോചിക്ക''പ്പെട്ടപ്പോള്‍ എന്തൊക്കെയാണ് നാം നേടിയത്...! ആ 'നേട്ട'ങ്ങളുടെ ഓര്‍മ്മകളില്‍ നടുങ്ങി, ഒരു നിമിഷം...!

    എങ്കിലും അന്നൊഴുകിയെത്തിയ അമേരിക്കന്‍ ഡോളറിന്റെ കഥ, ആസൂത്രകരും അനുഭവിച്ചവരും ഒരുപോലെ ഏറ്റുപറഞ്ഞു. ഇന്നും ഈ മോചനയാത്രയും സഫലമാവുകയാണെങ്കില്‍ ഡോളര്‍ക്കിഴികള്‍ തീര്‍ച്ചയായും വന്നെത്തും! യാത്ര ചെയ്തവര്‍ക്കു മാത്രമല്ല; മുന്നില്‍ കുഴലൂതിയവര്‍ക്കും!

    പക്ഷേ, ഞങ്ങള്‍ക്കോ? അതെ; അതു മന്ദബുദ്ധികളുടെ ചോദ്യമായി, നിങ്ങള്‍ക്കവഗണിക്കാം!

ടി കെ നാരായണദാസ് ചിന്ത വാരിക 040211

Saturday, January 29, 2011

കുറ്റപത്രം കേന്ദ്രസര്‍ക്കാരിനെതിരെ

ഇത്രയധികം ഗുരുതരമായ ആരോപണത്തിന് വിധേയമായ ഒരു സര്‍ക്കാര്‍ ഇതിനുമുമ്പ് കേന്ദ്രം ഭരിച്ചിട്ടില്ലെന്ന് നിസ്സംശയം പറയാന്‍ കഴിയും. മന്‍മോഹന്‍സിങ് നേതൃത്വം നല്‍കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ എല്ലാ റെക്കോഡും ഭേദിച്ചിരിക്കുന്നു. ഈ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച ബഹുഭൂരിപക്ഷംപേരും തികഞ്ഞ നിരാശയിലാണ്. സര്‍ക്കാരിനെ നാളിതുവരെ അനുകൂലിച്ച പല പ്രമുഖരും എതിര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. പത്മവിഭൂഷണ്‍ ജേതാവും വ്യവസായപ്രമുഖനുമായ അസിം പ്രേംജിപോലും തികഞ്ഞ നിരാശനാണെന്നു പരസ്യമായി പറയാന്‍ നിര്‍ബന്ധിതനായി. പ്രേംജി മാത്രമല്ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനി ചെയര്‍മാന്‍ കേശബ് മഹീന്ദ്ര, ദീപക് പരേഖ്, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരായിരുന്ന എം നരസിംഹം, ബിമല്‍ ജലാന്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിനെതിരെ തുടര്‍ച്ചയായി ഉയര്‍ന്നുവന്ന അഴിമതിയാരോപണങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നു. കേന്ദ്രഭരണം തകര്‍ച്ചയിലാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നത് ഗൌരവമായി കാണാതിരിക്കാന്‍ കഴിയുന്നതല്ല. യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ എതിര്‍ചേരിയിലുള്ളവരല്ല ഇവര്‍. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ബഹുമാനിക്കുന്നവരും അദ്ദേഹത്തിന്റെ ഉറ്റ മിത്രങ്ങളായിരുന്നവരും അദ്ദേഹത്തിന് അഴിമതിക്കാരെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്നു സംശയിക്കുന്നു.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠമായ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വിമര്‍ശം ചൊരിയേണ്ടിവന്നത് അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണേണ്ടതുണ്ട്. 2ജി സ്പെക്ട്രം അഴിമതിയെപ്പറ്റിയുള്ള അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കെയാണ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കാന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ തയ്യാറായത്. 1.76 ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടം വന്നുവെന്ന് സിഎജി ഉറപ്പിച്ചും തറപ്പിച്ചും പറയുമ്പോള്‍ ഒരു രൂപപോലും നഷ്ടം വന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി പറയുന്നു. ഇതിന് വിശദീകരണം ആവശ്യപ്പെടാന്‍ സുപ്രീംകോടതിയുടെ ഡിവിഷന്‍ബെഞ്ച് നിര്‍ബന്ധിതമായി.

ഇന്ത്യയെ കൊള്ളയടിച്ച ഇരുപതുലക്ഷം കോടിയില്‍പ്പരം രൂപ വിദേശബാങ്കുകളില്‍ രഹസ്യമായി നിക്ഷേപിച്ചിട്ടുള്ളതായി വിവരം ലഭിച്ചപ്പോള്‍ അര്‍ഹിക്കുന്ന ഗൌരവത്തില്‍ കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് കേവലം നികുതിയുടെമാത്രം പ്രശ്നമായി നിസ്സാരവല്‍ക്കരിച്ചു കാണാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. കൊള്ളചെയ്ത പണം നിക്ഷേപിച്ച കൊള്ളക്കാരുടെ പേര് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചതും കോടതിക്ക് വിമര്‍ശിക്കേണ്ടിവന്നു. വിവരം വെളിപ്പെടുത്തുന്നത് വിദേശരാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന് യോജിച്ചതല്ലെന്ന ന്യായീകരണമാണ് സര്‍ക്കാര്‍ അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായത്. കൊള്ളയടിച്ച പണത്തിന്റെ നിക്ഷേപം നികുതി വെട്ടിപ്പിന്റെമാത്രം പ്രശ്നമല്ലെന്നും വളരെ ഗൌരവമുള്ള പ്രശ്നമാണെന്നും കോടതിക്ക് പറയേണ്ടിവന്നു. അഴിമതിക്കാരെയും കൊള്ളക്കാരെയും രക്ഷിക്കുന്നതില്‍ യുപിഎ സര്‍ക്കാരിന്റെ വ്യഗ്രതയാണ് ഇതില്‍നിന്നെല്ലാം പുറത്തുവരുന്നത്.

ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന ക്രമാതീതമായ വിലക്കയറ്റത്തിന് നാളെ പരിഹാരംകാണും, മറ്റന്നാള്‍ പരിഹാരംകാണും എന്ന് പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ വില അനുദിനം കുതിച്ചുകയറിക്കൊണ്ടിരിക്കുകയാണ്. പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് വില തുടര്‍ച്ചയായി ഉയര്‍ത്തുന്ന നിലയുണ്ടായത്. ഏറ്റവും ഒടുവില്‍ ലിറ്ററിന് രണ്ടുരൂപ അമ്പത് പൈസയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി വില കുത്തനെ ഉയര്‍ത്തിയപ്പോള്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്കും കണ്ടില്ലെന്നു നടിച്ച് ഒഴിഞ്ഞുമാറാന്‍ കഴിയാത്ത നിലയുണ്ടായി. അങ്ങനെയാണ് പെട്രോളിന്റെ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവനയിറക്കിയത്. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവല്ല. അദ്ദേഹം ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വം ഉടന്‍ അംഗീകരിക്കുമെന്നാണ് കോണ്‍ഗ്രസ് അനുയായികള്‍ വിശ്വസിക്കുന്നത്. പ്ളാനിങ് കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക് സിങ് അലുവാലിയ പറയുന്നത് ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലനിയന്ത്രണം എടുത്തുകളയണമെന്നാണ്. കേന്ദ്ര പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡി തല്‍ക്കാലം രണ്ടിന്റെയും വിലനിയന്ത്രണം എടുത്തുകളയാനാകില്ലെന്നു പറയുന്നു. എന്നാല്‍ പെട്രോളിന്റെ വിലനിയന്ത്രണം പുനസ്ഥാപിക്കാന്‍ തയ്യാറില്ലതാനും. പെട്രോളിന്റെ അനിയന്ത്രിതമായ വിലക്കയറ്റം തുടരുമെന്നുതന്നെയാണ് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയത്.

ഉമ്മന്‍ചാണ്ടി പറയുന്നതില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലും ഉണ്ടെങ്കില്‍ പെട്രോളിന്റെ വില കുറയ്ക്കാന്‍ കേന്ദ്രത്തില്‍ നിര്‍ബന്ധംചെലുത്തുകയാണ് വേണ്ടത്. ഉമ്മന്‍ചാണ്ടിയുടെ യാത്ര അവസാനിക്കുന്നതിനുമുമ്പ് പെട്രോളിന്റെ വര്‍ധിപ്പിച്ച വില കുറയ്ക്കാന്‍ കഴിഞ്ഞാല്‍ പറയുന്നതിന് അല്‍പ്പമെങ്കിലും ആത്മാര്‍ഥതയുണ്ടെന്ന് സമ്മതിക്കാം. ഉമ്മന്‍ചാണ്ടിയുടെ യാത്ര അവസാനിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അഴിമതിയിലും ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്നതിലും പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്.

മറിച്ച് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വികസനത്തിലും ജനക്ഷേമ നടപടികളിലും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണുള്ളത്. കേരള ഗവര്‍ണറുടെ റിപ്പബ്ളിക്ദിന സന്ദേശത്തില്‍ കേരള സര്‍ക്കാരിനെ മാതൃകയായി എടുത്തുകാണിച്ചിരിക്കുന്നു. ഗവര്‍ണറുടെ പ്രസംഗത്തില്‍നിന്ന് ഏതാനും വാചകങ്ങള്‍ ഉദ്ധരിക്കേണ്ടതുണ്ട്.

"അവശ്യഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം വലിയൊരളവുവരെ നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നതും നേട്ടമാണ്. കര്‍ഷകര്‍ക്ക് വായ്പാസൌകര്യം ഏര്‍പ്പെടുത്താനായതും നേട്ടമാണ്. മികച്ച ഭരണം പ്രദാനംചെയ്യുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് അധികാരവികേന്ദ്രീകരണ പ്രക്രിയ സംസ്ഥാനത്ത് എത്രമാത്രം ആഴത്തില്‍ വേരൂന്നിയിരിക്കുന്നുവെന്നതിന്റെ തെളിവാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണപ്രക്രിയയുടെ ഗുണനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സാധാരണക്കാരുടെ ജീവിതനിലവാരത്തിലും പ്രതിഫലിക്കും. വിവിധ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അഭിമാനകരമാണ്. ദുര്‍ബല ജനവിഭാഗങ്ങളെ ലക്ഷ്യമിട്ട് നടപ്പാക്കിയ സാമൂഹ്യസുരക്ഷാ പാക്കേജുകള്‍ എടുത്തുപറയാവുന്ന നേട്ടമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, തിരുവനന്തപുരം വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ നിര്‍മാണം തുടങ്ങിയവയ്ക്കുവേണ്ടി നടക്കുന്ന ശ്രമങ്ങളെല്ലാം ശ്ളാഘനീയമാണെ''ന്നും ഗവര്‍ണര്‍ ആര്‍ എസ് ഗവായ് പറഞ്ഞു.

ഇത് ഉമ്മന്‍ചാണ്ടിക്കുള്ള മറുപടിയായി കരുതുന്നതായിരിക്കും ഉചിതം. ഇതൊക്കെ വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ ഉമ്മന്‍ചാണ്ടിയുടെ കുറ്റപത്രം ഡല്‍ഹിയില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതായിരിക്കും കരണീയം.

ദേശാഭിമാനി മുഖപ്രസംഗം 290111

Friday, January 28, 2011

ഒറ്റയാന്‍യാത്ര: ഘടകകക്ഷികള്‍ക്ക് പ്രതിഷേധം

നിയമസഭാതെരഞ്ഞെടുപ്പ് ലാക്കാക്കി ആരംഭിച്ച യുഡിഎഫ് ജാഥ ഉമ്മന്‍ചാണ്ടിയുടെ ഒറ്റയാള്‍പ്രകടനമാകുന്നുവെന്ന് ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ക്കും പരാതി. മോചനയാത്ര തീര്‍ന്നാലുടന്‍ യുഡിഎഫ് ഉന്നതാധികാരസമിതിയോഗം ചേരണമെന്ന് ഘടകകക്ഷിനേതാക്കള്‍ മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചനോട് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് എം, മുസ്ളിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കെല്ലാം ഉമ്മന്‍ചാണ്ടിയുടെ 'വണ്‍മാന്‍ ഷോ'യില്‍ അമര്‍ഷമുണ്ട്.

ഇതിനിടെ, കേന്ദ്രമന്ത്രിസഭാ പുനഃസംഘടന യുഡിഎഫിലെയും കോണ്‍ഗ്രസിലെയും പ്രശ്നങ്ങള്‍ മൂര്‍ച്ഛിപ്പിച്ചു. ഇ അഹമ്മദിന് ക്യാബിനറ്റ് പദവി കിട്ടിയില്ലെന്ന പരസ്യപരാതിയുമായി പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്ബഷീറും രംഗത്തുവന്നു. കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായി ജോസ് കെ മാണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന മാണിയുടെ ആവശ്യം നിരാകരിച്ചതില്‍ അവര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. പക്ഷേ, പരസ്യമായി പ്രതികരിച്ചില്ലെന്നുമാത്രം.

ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് തങ്ങളുടെ പാര്‍ടി അധ്യക്ഷനായിരിക്കണമെന്ന് ലീഗും നിയമസഭയിലെ അംഗബലമനുസരിച്ച് യുഡിഎഫിലെ രണ്ടാം ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതാവായിരിക്കണമെന്ന് അവരും ആവശ്യപ്പെട്ടിരുന്നു. രണ്ടുകൂട്ടരുടെയും ആവശ്യം നിരാകരിച്ചാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെക്കൊണ്ട് ഉദ്ഘാടനംചെയ്യിച്ചത്. ജാഥയില്‍ യുഡിഎഫ് നേതാക്കളുടെ ആരുടെയും ചിത്രമില്ല.പ്രചാരണത്തിനുള്ള ഔദ്യോഗിക പോസ്ററിലും യുഡിഎഫ് നേതാക്കളുടെ ചിത്രമില്ല. ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, വയലാര്‍ രവി എന്നിവരുടെ ചിത്രങ്ങളുള്ള പോസ്ററും ഫ്ളക്സ് ബോര്‍ഡുകളും വ്യാപകമായി സ്ഥാപിച്ചു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്റെ മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍പ്പോലും ചെന്നിത്തലയില്ല. തുടര്‍ന്ന്, വിശാല 'ഐ'ക്കാര്‍ ചെന്നിത്തലയുടെ പടംവച്ചുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചു.

ഘടകകക്ഷികളെയും മറ്റു ഗ്രൂപ്പുകാരെയും തഴഞ്ഞ് ഉമ്മന്‍ചാണ്ടി നടത്തുന്ന 'മോചനയാത്ര' അതുകൊണ്ടുതന്നെ പലയിടത്തും സംഘര്‍ഷത്തിനും കാരണമായിട്ടുണ്ട്. ജാഥ വിജയിപ്പിക്കാന്‍ ചേര്‍ന്ന യുഡിഎഫ്-കോണ്‍ഗ്രസ് യോഗങ്ങള്‍ നിരവധി സ്ഥലങ്ങളില്‍ കൈയ്യാങ്കളിയിലാണ് കലാശിച്ചത്. നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കേണ്ടതാര് എന്ന വിഷയത്തില്‍ മോചനയാത്ര അവസാനവാക്കല്ല എന്നാണ് കോണ്‍ഗ്രസിലെ പല കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നയിക്കുന്നതുകൊണ്ട് യുഡിഎഫ് നിയമസഭാകക്ഷിനേതാവ് ഉമ്മന്‍ചാണ്ടി ആകണമെന്നില്ല. ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു, ആവശ്യമെങ്കില്‍ കേരളത്തിലേക്ക് വരാന്‍ തയ്യാറാണെന്ന കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ പ്രഖ്യാപനം.

ദേശാഭിമാനി 280111

Tuesday, January 25, 2011

'മോചന' യാത്രയും യുഡിഎഫ് കാലത്തെ കേരളവും

കേരള 'മോചന'യാത്രയുടെ പേരില്‍ യുഡിഎഫ് നേതാക്കള്‍ കാസര്‍ഗോഡുനിന്ന് തെക്കോട്ട് യാത്രയാരംഭിച്ചിരിക്കയാണല്ലോ? തന്നോടൊപ്പം എല്ലാ യുഡിഎഫ് നേതാക്കളും യാത്രയില്‍ പങ്കെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി വീമ്പിളക്കിയെങ്കിലും മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ളീംലീഗിന്റെ നേതാവ് കുഞ്ഞാലിക്കുട്ടി ഇതുവരെ ജാഥയ്ക്ക് എത്തിയിട്ടില്ല. യാത്ര ആരംഭിക്കുന്നതിന്റെ തലേന്നാള്‍ കോണ്‍ഗ്രസ് - മുസ്ളീംലീഗ് സംഘട്ടനത്തില്‍ ഒരു മുസ്ളീംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രണ്ടാംസ്ഥാനത്തിനുവേണ്ടിയുള്ള ലീഗ് - കേരള കോണ്‍ഗ്രസ് പോര് വേറെ. അതിനിടെ ഗൌരിയമ്മയുടെയും ജെഎസ്എസിന്റെയും ഇടച്ചില്‍. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള 'ഐക്യം' ഏതു ദിശയിലേക്കാണ് പോകുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളാണിതൊക്കെ.

    പ്രസംഗങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തുന്ന അവകാശവാദങ്ങള്‍ കേട്ടാല്‍ സംസ്ഥാനത്തെ രക്ഷിക്കാന്‍ സ്വര്‍ഗത്തില്‍നിന്ന് അവതരിച്ചവരാണ് അവര്‍ എന്ന് തോന്നും.

    യുഡിഎഫിന്റെ കാലത്ത് അതിവേഗം ബഹുദൂരമാണ് കേരളം സഞ്ചരിച്ചിരുന്നത് എന്ന് ആണയിടുന്ന ഉമ്മന്‍ചാണ്ടി എല്‍ഡിഎഫ് ഭരണകാലത്ത് വികസനം സ്തംഭിച്ചു എന്നു പറയുന്നു. വികസന - ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് അട്ടിമറിച്ചെന്നും കേരളത്തെ പിന്നോക്കം നയിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. വിലക്കയറ്റത്തിന്റെ പാപഭാരവും ഉമ്മന്‍ചാണ്ടി, എല്‍ഡിഎഫ് സര്‍ക്കാരിനുമേല്‍ ചുമത്തുന്നുണ്ട്.

    നാടിന്റെ വികസനത്തോടുള്ള യുഡിഎഫിന്റെ താല്‍പര്യത്തിന്റെയും ജനങ്ങളോടുള്ള 'പ്രതിബദ്ധത'യുടെയും തനിനിറം ബോധ്യപ്പെടാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്തേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും.

    അഴിമതിയും ധൂര്‍ത്തും തമ്മിലടിയും സ്വജനപക്ഷപാതവും വര്‍ഗീയ പ്രീണനവും മുഖമുദ്രയാക്കിയ ആ സര്‍ക്കാര്‍ പരിസ്ഥിതിനാശത്തിന് കൂട്ടുനിന്നു. വികസനം എന്നാല്‍ കമ്മീഷനടിക്കാനും സ്വന്തം പോക്കറ്റുകള്‍ വീര്‍പ്പിക്കാനും ഉള്ള ഉപാധിയായാണവര്‍ കൊണ്ടു നടന്നത്. ഒരു ഭാഗത്ത് വാഗ്ദാനങ്ങളും പാക്കേജുകളുടെ പ്രഖ്യാപനങ്ങളും പതിവായി നടത്തുകയും കണ്ണില്‍ ചോരയില്ലാതെ അവ പാടേ ലംഘിക്കുകയും ചെയ്യുക എന്നത് നിത്യസംഭവമായിരുന്നു. 'വയനാട് പാക്കേജ്' തന്നെ നല്ല ഉദാഹരണമാണ്. 1500ല്‍ ഏറെ കര്‍ഷകരാണ് യുഡിഎഫിന്റെ 'സുവര്‍ണ'കാലത്ത് കേരളത്തില്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്തത്. വയനാട്ടില്‍ തന്നെ 500ഓളം പേര്‍. വയനാട്ടിലെ കര്‍ഷകരെ നോക്കി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത് 100 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിരിക്കുന്നു എന്നാണ്. എന്നാല്‍ അത് പ്രഖ്യാപനത്തില്‍ മാത്രം ഒടുങ്ങി എന്നതാണ് അനുഭവം.

    2003ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 210 കോടി രൂപയുടെ കാര്‍ഷിക പാക്കേജിന്റെ ഗതിയും വ്യത്യസ്തമായിരുന്നില്ല. കടക്കെണിയില്‍നിന്ന് സംസ്ഥാനത്തെ രക്ഷിക്കും, കര്‍ഷകരെ രക്ഷിക്കാന്‍ പദ്ധതികള്‍കൊണ്ടുവരും എന്നൊക്കെ തെരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയവരുടെ തനിനിറമാണിത്.

    2001 മേയില്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്നതില്‍ വല്ലാത്ത ഉല്‍സാഹവും ആവേശവുമാണ് കാട്ടിയത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കി എന്നാണ് ആന്റണിയും കൂട്ടരും ആവര്‍ത്തിച്ചു നടത്തിയ പല്ലവി.

    ആറുമാസം ക്ഷമിച്ചിരിക്കണം, എല്ലാ വിഭാഗം ജനങ്ങളും ത്യാഗം സഹിക്കണം എന്ന മുന്‍കൂര്‍ ജാമ്യത്തിന്റെ അകമ്പടിയോടെയാണ് യുഡിഎഫ് സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുടെ ഒരു പരമ്പര തന്നെ അടിച്ചേല്‍പിച്ചത്. ഭരണത്തില്‍ കയറിയ ഉടന്‍ ബസ്ചാര്‍ജ് 20 ശതമാനത്തിലേറെ വര്‍ദ്ധിപ്പിച്ചു. സ്വകാര്യ ബസുടമകള്‍ ചാര്‍ജു വര്‍ദ്ധനവ് ആവശ്യപ്പെട്ടിരുന്നതേയില്ല. അപ്പോഴാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്നു പറഞ്ഞ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. വൈദ്യുതിചാര്‍ജും വെള്ളക്കരവും 25 ശതമാനത്തിലേറെ വര്‍ദ്ധിപ്പിച്ചു. ഇതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ക്ക് രൂപംനല്‍കാന്‍ എത്തിയ എഡിബിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു.

    ജനങ്ങള്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പിക്കാന്‍ അത്യുല്‍സാഹം കാട്ടിയ യുഡിഎഫ് ഭരണം സമ്പന്നരില്‍നിന്ന് നികുതിപിരിക്കാന്‍ താല്‍പര്യം കാട്ടിയില്ല. 10,000 കോടി രൂപയിലേറെ നികുതി കുടിശ്ശികയ്ക്കുനേരെ അക്ഷന്തവ്യമായ അലംഭാവമാണവര്‍ കാട്ടിയത്.

    യുഡിഎഫ് ഭരണം അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ കടഭാരം 24000 കോടി രൂപയായിരുന്നെങ്കില്‍ അഞ്ചുവര്‍ഷംകൊണ്ട് 52000 കോടി രൂപയുടെ ഭീമമായ കടം വരുത്തിവെച്ചതിനുശേഷമാണ് അവര്‍ ഭരണമൊഴിഞ്ഞത്.

    10-ാം പദ്ധതിക്കാലത്ത് 4000 കോടി രൂപയുടെ കുറവാണ് അവര്‍ പദ്ധതിവിഹിതത്തില്‍ വരുത്തിയത്.

    2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണം 5.25 ലക്ഷമായിരുന്നു. അവര്‍ ഭരണം ഒഴിഞ്ഞപ്പോള്‍ 4.75 ലക്ഷമായി അത് കുറഞ്ഞു. 50,000 പേരുടെ ഒഴിവ് നികത്തിയില്ലെന്നര്‍ത്ഥം. അതേസമയം 2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ 1,40,000ല്‍ ഏറെപ്പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കി എന്നോര്‍ക്കുക.

    ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പലതും കവര്‍ന്നെടുത്ത യുഡിഎഫ് സര്‍ക്കാര്‍ ശമ്പളപരിഷ്കരണത്തെയും അട്ടിമറിച്ചു.

    50,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം കൊണ്ടുവരും, 2.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും എന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന യുഡിഎഫിന് ഒരു രൂപയുടെപോലും നിക്ഷേപം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ജിം പോലെയുള്ള മാമാങ്കങ്ങളിലൂടെ സംസ്ഥാനത്തിന്റെ പണം ധൂര്‍ത്തടിച്ചത് മിച്ചം. കരിമണല്‍ ഖനനത്തിന്റെയും മറ്റും പേരില്‍ പരിസ്ഥിതിക്കൊള്ളയ്ക്കാണ് അവര്‍ ശ്രമിച്ചത്.

    പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനും അടച്ചുപൂട്ടാനുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനായി പൊതുമേഖലാ നവീകരണ കമ്മിറ്റി രൂപീകരിച്ചു. ചൌധരി കമ്മിറ്റി എന്ന പേരിലറിയപ്പെട്ട ആ കമ്മിറ്റി പല പൊതുമേഖലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കയും സ്വകാര്യവല്‍ക്കരിക്കേണ്ടവയുടെ പട്ടിക തയ്യാറാക്കുകയും ചെയ്തു. 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും 24 എണ്ണം സ്വകാര്യവല്‍കരിക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കി. എല്‍ഡിഎഫിന്റെയും ജീവനക്കാരുടെയും ശക്തമായ പ്രതിഷേധത്തിനുമുന്നില്‍ സര്‍ക്കാരിന് പിന്‍തിരിയേണ്ടിവന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവര്‍ത്തിച്ച ഭാവനാപൂര്‍ണമായ നിലപാടുകളിലൂടെ നഷ്ടത്തിലോടിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി.

    യുഡിഎഫ് സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ പൊതുമേഖലകളുടെ ആകെ നഷ്ടം 69 കോടി രൂപയായിരുന്നു. ആ സ്ഥാനത്ത് 2006-07ല്‍ നഷ്ടത്തില്‍നിന്ന് കരകയറി എന്നു മാത്രമല്ല 91 കോടി രൂപയുടെ ലാഭമുണ്ടാക്കി. 2007-08ല്‍ മൊത്തം ലാഭം 80 കോടി രൂപയായിരുന്നു. 2008-09ല്‍ 169 കോടി രൂപയും 2009-10ല്‍ 240 കോടി രൂപയുടെയും ലാഭമുണ്ടാക്കി. ഇരുസര്‍ക്കാരുകളുടെയും സമീപനത്തിലെ അന്തരം വെളിവാക്കുന്നതാണ് ഇത്.

    സാമ്പത്തിക പ്രതിസന്ധിമൂലം ട്രഷറി പൂട്ടല്‍ യുഡിഎഫ് ഭരണകാലത്ത് നിത്യസംഭവമായിരുന്നല്ലോ? എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങനെ ഒരു സംഭവം കേട്ടുകേഴ്വിയായി മാറി. നികുതിപിരിവില്‍ ഓരോ വര്‍ഷവും 20 ശതമാനംവീതം വര്‍ദ്ധിച്ച് ഇപ്പോള്‍ വരുമാനം 2006ലേതിന്റെ ഇരട്ടിയായി. പദ്ധതി നടത്തിപ്പും ക്ഷേമപ്രവര്‍ത്തനങ്ങളും നടത്താന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കുന്നത് സാമ്പത്തിക മാനേജ്മെന്റ് രംഗത്തെ ഈ മികവും കയ്യടക്കവുമാണ്.

    അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും തൊഴില്‍രഹിതര്‍ക്കും നല്‍കിവന്നിരുന്ന 100-110 രൂപ നിരക്കിലുള്ള പെന്‍ഷനും വേതനവും 27 മാസം കുടിശികയാക്കിയാണ് ഉമ്മന്‍ചാണ്ടി ഭരണം ഒഴിഞ്ഞത്. ഈ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആ കുടിശ്ശിക തീര്‍ത്തു. സാമൂഹികക്ഷേമ പെന്‍ഷന്‍ ഇപ്പോള്‍ 300 രൂപയാണ്. അത് കൃത്യമായി വിതരണം ചെയ്യുന്നു.നെല്‍ കര്‍ഷകര്‍ക്ക് യുഡിഎഫ് അധികാരമൊഴിയുമ്പോള്‍ 7 രൂപയില്‍ താഴെയായിരുന്നു താങ്ങുവില. അത് ഇപ്പോള്‍ 14 രൂപയാക്കി. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇന്ന് ക്ഷേമനിധിയുടെ പരിധിയില്‍ വരാത്ത ജനവിഭാഗങ്ങളില്ല.

    ഭരണം ലഭിച്ചപ്പോള്‍ ജനജീവിതം ദുസ്സഹമാക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം മത്സരിച്ച് ചെയ്ത യുഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ മോചനയാത്രയുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ ചരിത്രം അവരെ നോക്കി കൊഞ്ഞനം കുത്തുന്നു.

ഗിരീഷ് ചേനപ്പാടി ചിന്ത വാരിക 280111

Monday, January 24, 2011

വിഫലമീയാത്ര, ഗൂഢമീലക്ഷ്യം

വിമോചന യാത്രയും രാഷ്ട്രീയ യാഥാര്‍ഥ്യവും- അവസാന ഭാഗം

ഒന്നാം ഭാഗം ഇവിടെ

നമ്മുടെ രാജ്യത്തെ നിരന്തരം കൊള്ളയടിക്കുന്ന ഒരുകൂട്ടം രാഷ്ട്രീയ-ഭരണ കൊള്ളക്കാരുടെ കിരീടത്തില്‍ ഒരു തൂവല്‍ കൂടി ചാര്‍ത്തുന്ന മറ്റൊരു വന്‍കൊള്ളയാണ് കോമണ്‍വെല്‍ത്ത് ഗെയിം സില്‍ നടന്നത്. 70,000 കോടിരൂപയാണ് വെറുമൊരു അന്താരാഷ്ട്ര ഗെയിംസ് സംഘടിപ്പിച്ചതിലൂടെ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം അടിച്ചുമാറ്റിയത്. മറ്റ് വന്‍ ഏഷ്യന്‍-യുറോപ്യന്‍ രാജ്യങ്ങളിലെല്ലാം കോമണ്‍ വെല്‍ത്ത് ഗെയിംസ് നടന്നപ്പോള്‍ നിരവധി റിക്കോര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചിരുന്നുവെങ്കില്‍ ഗെയിംസ് ഇന്ത്യയില്‍ നടന്നപ്പോള്‍ നാം റെക്കോഡുകള്‍ വാരിക്കൂട്ടിയത് ഗെയിംസ് ഇനങ്ങളിലല്ല, മറിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കോണ്‍ട്രാക്റ്റ് അനുവദിക്കുന്നതിലും, സാധനസാമഗ്രികള്‍ വാങ്ങുന്നതിലും തുടങ്ങി ഗെയിംസ് വില്ലേജ് നിര്‍മ്മാണം മുതല്‍ ക്യൂന്‍സ് ബാറ്റണ്‍ റാലി വരെ കൊള്ളയ്ക്കു വിധേയമാക്കി കല്‍മാഡിമാര്‍ പുതിയ റിക്കോര്‍ഡ് കുറിച്ചു. 70000 കോടി രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. എന്ത് അന്വേഷണം! എവിടെ എത്തും ഈ അന്വേഷണം എന്ന് ഇന്ത്യയില്‍ ജനിച്ച ഏതൊരു കുഞ്ഞിനും അറിയാം. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഗെയിംസ് നാടകങ്ങളും വിദേശബാങ്കുകളിലേയ്ക്ക് സുരക്ഷിതമായി കടത്തുന്ന കൊള്ളപ്പണവും അന്വേഷണം എന്ന പ്രഹസനത്തിന് വെറുമൊരു മേമ്പൊടി മാത്രം. ഇതെല്ലാം സഹിക്കാനും ചുമക്കാനും വിധിക്കപ്പെട്ടവരാണ് ഇന്ത്യന്‍ ജനാധിപത്യം. പ്രതിപക്ഷനേതാവിന് എന്തേ കോമണ്‍വെല്‍ത്ത് ഗെയിംസിനെ ക്കുറിച്ച് അറിയാതെപോയി!

2 ജിയും കോമണ്‍വെല്‍ത്തും അമ്പരിപ്പിച്ചിട്ടുണ്ടെങ്കില്‍ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതി നമ്മെ ഒന്നടങ്കം നാണം കെടുത്തും. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയ ധീര ജവാന്മാരുടെ ചേതനയറ്റ ശരീരത്തിനുമുകളില്‍ നിന്നുകൊണ്ട് നടത്തിയ നാണംകെട്ട കൊള്ളയാണ് ആദര്‍ശ്. ഈ കൊള്ള നടത്തുന്നതിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയും കൊള്ളയില്‍ പരോക്ഷമായി പങ്കാളിയുമായ മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാന്റെ രാജി നാടകത്തിലൂടെ താത്ക്കാലിക ആശ്വാസം കണ്ട കോണ്‍ഗ്രസ് എന്തേ പിന്നെ മിണ്ടുന്നില്ല. ഷിന്‍ഡെമാരും, ദേശ്മുഖ്മാരും എങ്ങനെ രക്ഷപ്പെട്ടു? എന്തുകൊണ്ട് അവരുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണം നടന്നില്ല. ധീരരക്തസാക്ഷികളായ ജവാന്മാരുടെ പേരില്‍ പതിച്ചുകിട്ടിയ സ്ഥലത്ത് കെട്ടിടനിര്‍മ്മാണ ചട്ടങ്ങളെല്ലാം മാറ്റി മറിച്ച് കെട്ടിപൊക്കിയ അംബരചുംബിയായ 8.5 കോടിയുടെ ഫ്‌ളാറ്റുകള്‍ വെറും 60 ലക്ഷം രൂപയ്ക്ക് പതിച്ചെടുത്തത് ചവാന്റെയും ഷിന്‍ഡെയുടെയും ദേശ്മുഖ്മാരുടെയും അനുയായികളും, സേനാനായകന്‍മാരും ഐ എ എസ്/ഐ പി എസ് ഓഫീസര്‍മാരും ആയിരുന്നു. രക്തസാക്ഷികള്‍ ശവകുടീരങ്ങളില്‍ നിലകൊള്ളുന്നു. അവരുടെ കുടുംബങ്ങള്‍  ആ ദുഃഖസ്മരണകളിലും. വര്‍ഷങ്ങളോളം നീളാവുന്ന അന്വേഷണം എന്ന പ്രഹസനകെട്ടില്‍ ആദര്‍ശും ആദര്‍ശവും തളയ്ക്കപ്പെട്ടു. പ്രതിപക്ഷനേതാവിനെന്തേ മിണ്ടാട്ടമില്ല!

ഉന്നതരാഷ്ട്രീയ ഭരണസിരാകേന്ദ്രങ്ങളിലെ അകത്തളങ്ങളില്‍ ശക്തമായ ബന്ധങ്ങള്‍ ഉണ്ടായിരുന്ന അബ്ദുള്‍ കരീം തെല്‍ഗി തന്റെ ഉന്നതഭരണ-രാഷ്ട്രീയ ബന്ധങ്ങളിലൂടെ നടത്തിയത് 20000 കോടിരൂപയുടെ സ്റ്റാമ്പ് പേപ്പര്‍ കുംഭകോണമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വന്‍സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. വ്യാജ സ്റ്റാമ്പ് പേപ്പര്‍ നിര്‍മ്മിച്ച് രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ വിറ്റഴിച്ചതു മൂലം ഇരുപതിനായിരം കോടി രൂപയാണ് ഖജനാവിന് നഷ്ടമായത്. മന്ത്രി കപില്‍ സിബലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇതൊരു നഷ്ടമേ അല്ല. ഉണ്ടാകുമായിരുന്ന വരുമാനം ഇല്ലാതെ പോയി- അത്രയേയുള്ളൂ. അതിനെ എങ്ങനെ നഷ്ടമെന്ന് വിളിക്കും!

1980 കളുടെ അവസാനം രാജ്യത്തെ ഞെട്ടിച്ച 72 കോടി രൂപയുടെ (16 മില്യന്‍ ഡോളര്‍) കൊള്ളയുടെ അന്വേഷണവും വിചാരണയും എവിടെ എത്തി നില്‍ക്കുന്നു എന്ന് നമുക്കറിയാം. ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെ പ്രമുഖരായ ഹിന്ദുജ കുടുംബാംഗങ്ങള്‍ വരെ ഉള്‍പ്പെട്ടിരുന്നതാണ് ബോഫോഴ്‌സ് സ്‌കാം. ഇന്ന് ഇവയെല്ലാം വളരെ ചെറിയ കൊള്ളകളായി  നിസ്സാരവത്ക്കരിക്കപ്പെടുന്നു. കാരണം ആഴത്തിലും പരപ്പിലുമുള്ള വന്‍കൊള്ളകള്‍ അനുദിനം വര്‍ധിച്ചുവരുമ്പോള്‍ സ്വാഭാവികമായും പഴയവ മനസ്സില്‍ നിന്നും മറയപ്പെടുന്നു. ഈ സ്ഥിതി നല്ലവണ്ണം മനസ്സിലാക്കികൊണ്ടുതന്നെയാണ് ഭരണവര്‍ഗ്ഗം സാധാരണക്കാരനെ കൊള്ളയടിക്കുന്ന സമ്പ്രദായം ചെറിയ ഇടവേളകളിലായി നിര്‍ബാധം തുടരുന്നതും. അത്തരത്തിലുള്ള നിരവധി ചെറുകിട വന്‍കിട കൊള്ളകളും ഈ കാലയളവില്‍ കടന്നുപോയിരിക്കുന്നു. ഐ പി എല്‍ കൊള്ള, കാലിത്തീറ്റ കുംഭകോണം, കര്‍ണ്ണാടകയിലെ ഖനിയില്‍ നടന്നുകൊണ്ടിരിക്കുന്ന വന്‍ കൊള്ള, കര്‍ണ്ണാടകയിലെ തന്നെ ഭൂമി വിവാദം, യു പിയിലെ ഭക്ഷ്യകുംഭകോണം തുടങ്ങി നിരവധി എണ്ണം. ഇവയെല്ലാം ഒരു യു പി എ (യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയന്‍സ്)-െഎക്യപുരോഗമന കൂട്ടായ്മ യുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി നടപ്പാക്കിവരുന്ന ഉദാരവത്ക്കരണപ്രക്രിയയിലൂടെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ച് പാവപ്പെട്ട പട്ടിണികോലങ്ങള്‍ കൂട്ട ആത്മഹത്യയിലേക്ക് തള്ളപ്പെടുന്നു. അനുദിനം റോക്കറ്റിന്റെ വേഗതയില്‍ കുതിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റം മൂലം ഒരുനേരം പോലും ആഹാരത്തിന് വഴിയില്ലാതെ 60 കോടി ജനങ്ങളാണ് വലയുന്നത്. ബാക്കി 55 കോടി കയ്യും വായും തമ്മില്‍ കൂട്ടിമുട്ടിക്കുന്നതില്‍ നന്നേ ബദ്ധപ്പെടുന്നു.

പെട്രോളിനും, ഡീസലിനുമുള്ള സബ്‌സിഡി എടുത്തുകളഞ്ഞ് കമ്പോളം കുത്തകകള്‍ക്ക് തുറന്നുകൊടുത്തതുമൂലം നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം ദിനംപ്രതി വില കൂടുകയാണ്. താങ്ങാനാവാതെ പകച്ച് നില്‍ക്കുന്ന ഒരു ജനതയെയാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ നാനാഭാഗത്തും കാണാന്‍ കഴിയുന്നത്. പാവം അവര്‍ എന്തുചെയ്യും-ആരോടുപറയും! ഒരു പക്ഷെ പട്ടിണി മരണം നിത്യസംഭവ മായിട്ടുള്ള ഹെയ്തി, എത്തിയോപ്യ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളൊഴികെ മറ്റൊരു രാജ്യത്തും കാണാന്‍ കഴിയാത്ത ഒരു ദുരവസ്ഥയിലേക്കാണ് ഇന്ത്യ കടന്നുപോകുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടായിട്ടുള്ള വിലവര്‍ധന പരിശോധിച്ചാല്‍ നമുക്കിതിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കഴിയും. 2009-10 കാലയളവിനുള്ളില്‍ മാത്രം പച്ചക്കറിയുടെ വില 59 ശതമാനമാണ് വര്‍ധിച്ചതെങ്കില്‍ പഴവര്‍ഗ്ഗങ്ങള്‍ക്ക് 20 ശതമാനവും, മുട്ട, പാല്‍, മാംസാഹാരങ്ങള്‍ക്ക് 20 ശതമാനവുമാണ് രാജ്യത്തുണ്ടായ വില വര്‍ധന. സവാളയും, ഉരുളക്കിഴങ്ങും ഇല്ലാത്ത ഒരു ദിനം ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ സവാളയുടെ വില 132 ശതമാനമാണ് കുതിച്ചുയര്‍ന്നെതെങ്കില്‍ വെളുത്തുള്ളിക്ക് 180 ശതമാനമാണ് വര്‍ധനയാണുണ്ടായത്. ഗോതമ്പൊഴിെകയുള്ള എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും വില വര്‍ധിച്ചിരിക്കുന്നു. എന്തേ കേന്ദ്രസര്‍ക്കാരിനു നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സംസ്ഥാന സര്‍ക്കാരുകളെ പഴിചാരി രക്ഷപ്പെടാന്‍ വൃഥാ ശ്രമിക്കുന്ന കേന്ദ്രത്തിന് കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും ഇടപെടാന്‍ കഴിയാത്തതെന്താണ്? കാരണം ഉദാരവത്ക്കരണ പ്രക്രിയയിലൂടെ കമ്പോള ഇടെപടലുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ്. രാജ്യത്തിന്റെ ജി ഡി പിയുടെ 0.6 ശതമാനം മാത്രമാണ് പൊതുവിതരണം ശക്തിപ്പെടുത്തുന്നതിനായി നീക്കിവെച്ചിരിക്കുന്നതെന്ന് ഓര്‍ക്കണം. ഇത് ശക്തിപ്പെടുത്തലോ, മനപ്പൂര്‍വ്വമുള്ള ക്ഷയിപ്പിക്കലോ! ഉദ്പാദനരംഗത്തും സംഭരണരംഗത്തും വിതരണരംഗത്തും ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇന്നില്ല. ഊഹക്കച്ചവടത്തിനും, അവധി വ്യാപാരത്തിനും വന്‍കിട കമ്പോള ചൂതാട്ടങ്ങള്‍ക്കുമായി ഇവെയാക്കെ തുറന്നുകൊടുക്കപ്പെട്ടു. എന്നിട്ട് വിലപിച്ചിട്ടെന്തു കാര്യം! ഇവയൊക്കെ വീണ്ടും സര്‍ക്കാര്‍ നിയന്ത്രണ വിധേയമാക്കണം. അതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നെട്ടോട്ടമോടുന്ന ജനത്തെ നോക്കി പരിഹസിക്കുകയാണ് ഭരണവര്‍ഗ്ഗം. യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല എന്നു മാത്രമല്ല അതിനെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി വക്താക്കള്‍ ചെയ്യുന്നത്. പ്രധാനമന്ത്രി വിളിച്ചുകൂട്ടി എന്നു പ്രഖ്യാപിച്ച രണ്ടുയോഗങ്ങളും കൂടാനായില്ലത്രെ! നമ്മുടെ പ്രധാനമന്ത്രി അത്ര ദുര്‍ബലനാണോ? ഇന്ത്യ എന്ന മഹാരാജ്യത്തെ ഒരു പ്രധാനമന്ത്രി വിളിച്ചുകൂട്ടിയ യോഗം പോലും നടക്കാത്തൊരവസ്ഥ. ഇതിനെ 'അരാജകത്വം' എന്നല്ലാതെ എന്താണു വിളിക്കുക.

രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥിതി ഇതാണെന്നിരിക്കെ കേരളത്തിലെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡു നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന യാത്ര ഒന്ന് ദിശമാറ്റി അങ്ങ് വടക്കോട്ട് ഡല്‍ഹിയിലേക്കായിരുന്നുവെങ്കില്‍ ദാരിദ്ര്യത്തിന്റെ കൊടും ചുഴിയില്‍ നട്ടം തിരിയുന്ന ശതകോടികള്‍ അദ്ദേഹത്തെ നമിക്കുമായിരുന്നു. ഹാ കഷ്ടം വിഫലമീയാത്ര-ഗൂഢമീ ലക്ഷ്യം എന്നല്ലാതെന്തു പറയാന്‍.

വി പി രാധാകൃഷ്ണന്‍ നായര്‍ ജനയുഗം 240111

Sunday, January 23, 2011

വിമോചന യാത്രയും രാഷ്ട്രീയ യാഥാര്‍ഥ്യവും 1

കഴിഞ്ഞ നാലരവര്‍ഷമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷസര്‍ക്കാരി നെതിരായി പ്രചരണതന്ത്രം ആവിഷ്‌കരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കു നടത്തുന്ന യാത്രയുടെ ദിശതെറ്റിയോ? ശങ്കിക്കപ്പെടാന്‍ ന്യായമായും കാരണമുണ്ട്.

2005-ല്‍ അധികാരമേറ്റ് 2011 ഏപ്രിലോടെ അഞ്ച് വര്‍ഷകാലാവധി പൂര്‍ത്തിയാക്കുന്ന ഇടതു പക്ഷ സര്‍ക്കാര്‍ അഴിമതി രഹിതവും ജനക്ഷേമകരവുമായ നിരവധി പരിപാടികളാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. അവയോരോന്നും കൊട്ടിഘോഷിക്കപ്പെട്ടില്ലെങ്കിലും ദരിദ്രരേയും സാധാരണക്കാരേയും മുന്നില്‍ കണ്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ ആശ്വാസ-വികസന പ്രവര്‍ത്തനങ്ങളായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ അധികാരത്തിലുണ്ടായിരുന്ന മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ പാവപ്പെട്ട വര്‍ക്കും സാധാരണക്കാര്‍ക്കുമായി എന്താണ് ചെയ്തത്? പ്രതിപക്ഷ നേതാവിന്റെ യാത്ര തെക്കോട്ടായ സ്ഥിതിക്ക് അവയൊന്നു പരിശോധിക്കുന്നത് തീര്‍ത്തും ഉചിതമായിരിക്കും.

ഇപ്പോഴത്തെ പ്രധാനമന്ത്രി നരസിംഹറാവു സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവച്ച സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ ഇന്ന് തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അറുപതു ശതമാനത്തോളം വരുന്ന പട്ടിണി പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും സാമ്പത്തിക ഉദാരവത്ക്കരണം കൊണ്ട് എന്തു ഗുണമാണുണ്ടായത്? ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത 70 കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യം ഒരു വലിയ സമ്പന്നരാഷ്ട്രമാകാന്‍ പോകുന്നു എന്ന പത്ര മാധ്യമങ്ങളിലെ വലിയ തലക്കെട്ടും ശ്രവ്യമാധ്യമങ്ങളിലെ മുഴക്കങ്ങളും കേള്‍ക്കുമ്പോള്‍ സാധാരണക്കാരന്‍ പകച്ചുനില്‍ക്കുകയാണ്, സ്വപ്നം കാണുകയല്ല നാളത്തെ ഇന്ത്യയെക്കുറിച്ച്. കാരണം അത്തരത്തില്‍ സ്വപ്‌നം കാണുകയും സാമ്പത്തിക കൂട്ടലും കിഴിക്കലും നടത്തി സംതൃപ്തി അടയുകയും ചെയ്യുന്ന 10 ശതമാനം ജനതയേയൊ, ജീവിതസമ്പാദ്യം മുഴുവന്‍ സ്റ്റോക്ക് മാര്‍ക്കറ്റുകളിലും കമ്മോഡിറ്റി മാര്‍ക്കറ്റിലും നടക്കുന്ന ചൂതാട്ടങ്ങളില്‍ നിക്ഷേപിച്ച് ആദ്യത്തെ പത്തില്‍ ഒന്നാകാനുള്ള അയഥാര്‍ഥ്യമായ ആഗ്രഹങ്ങളെ താലോലിക്കുന്ന ഒരുവനാകുവാന്‍ ബഹുഭൂരിപക്ഷത്തിനും കഴിയുന്നില്ല. അവന്റെ മനസ്സിലെ ചിന്ത തന്റെയും കുട്ടികളുടെയും അന്നത്തെ വിശപ്പ് എങ്ങനെ ശമിപ്പിക്കാം എന്നത് മാത്രമാണ്. ഇത്തരത്തില്‍ പ്രതിശീര്‍ഷവരുമാനം തുലോം കുറഞ്ഞ ജനത ഒരു പക്ഷേ കേരളത്തില്‍ ഉണ്ടാവില്ലെങ്കിലും ഭാരതത്തിന്റെ മുക്കിലും മൂലയിലും കാണുവാന്‍ കഴിയും. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട് മുതല്‍ കശ്മീര്‍ വരെയുള്ള എല്ലാ സംസ്ഥാനങ്ങളുടേയും ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഒരു യാത്ര നടത്തിയാല്‍ ഈ ചിത്രം എത്ര ഭയാനകമാണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ബിഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒറീസ്സ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ദാരിദ്ര്യത്തിന് പര്യായമായി ഇപ്പോഴും നിലകൊള്ളുന്നു.

ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ മൂന്നാമത്തെ ദരിദ്രരാഷ്ട്രമായി ഇന്ത്യ മുദ്രകുത്തപ്പെട്ടിരിക്കുന്നു. അവരുടെ കണക്കുപുസ്തകത്തില്‍ പോലും നമ്മുടെ രാജ്യത്തെ 80 ശതമാനം ജനങ്ങള്‍ 80 രൂപ പോലും പ്രതിദിനവരുമാനം ഇല്ലാത്തവരാണ്. ഇവരില്‍ 41 ശതമാനം ജനങ്ങള്‍ അന്താരാഷ്ട്രദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവരുമാണ്. ഇത്തരത്തില്‍ ദാരിദ്ര്യത്തില്‍ നട്ടംതിരിയുന്ന ഒരു വന്‍ ജനസമൂഹത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഒരു ഭരണകൂടം. ഈ രാജ്യം സാമ്പത്തിക കൊള്ളയ്ക്കായി കുത്തകകള്‍ക്ക് തുറന്നുെകാടുത്തുകൊണ്ടേയിരിക്കുന്നു എന്ന വസ്തുത കാണാതിരുന്നുകൂട. രാജ്യത്തിന്റെ വികസനമെന്നാല്‍ അംബരചുംബികളായ കെട്ടിട ങ്ങളും, പാലങ്ങളും, ആറുവരി പാതകളും ചീറി നടക്കുന്ന ഫോറിന്‍ കാറുകളുമാണെന്ന സങ്കല്‍പം അപരിഷ്‌കൃതവും, പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കളുടെ സാങ്കല്‍പിക വാദങ്ങളും മാത്രമാണ്. ഒരു പൗരന്റെ പ്രതിശീര്‍ഷവരുമാനത്തില്‍ ഉണ്ടാകുന്ന വര്‍ധനവാണ് വികസനത്തിന്റെ അളവ് കോല്‍ എന്ന യാഥാര്‍ഥ്യം മനപ്പൂര്‍വം മറച്ചുവെയ്ക്കപ്പെടുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ മുഖംതിരിഞ്ഞു നില്‍ക്കുന്ന ഒരു സര്‍ക്കാര്‍ തുലോം പത്ത് ശതമാനം വരുന്ന ആധുനിക സമ്പന്നര്‍ക്കും, രാഷ്ട്രീയ മേലാളന്മാര്‍ക്കുമായി രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കാനായി തുറന്നിട്ടിരിക്കുന്ന ഒരു സമ്പദ്ഘടനയുടെ ഉള്ളടക്കമാണ് ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും സ്വകാര്യവത്ക്കരണവും. സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയാത്ത ഭാഷാപ്രയോഗങ്ങളിലൂടെ ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന ഞാണിന്‍മേല്‍ കളിയായി ഇത് 1991 മുതല്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്നു.

ഈ കാലയളവില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച യുടെ അളവുകോല്‍ എത്ര പൊക്കിപിടിക്കാന്‍ ശ്രമിച്ചാലും യാഥാര്‍ഥ്യം മറനീക്കി പുറത്തു വന്നു കൊണ്ടേയിരിക്കും എന്ന വസ്തുതയാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. അധികാരി വര്‍ഗ്ഗത്തിന്റെ ഒരു കൊള്ളയടിയുടെ ഘോഷയാത്രയാണിത്. പൊടുന്നനെയുണ്ടാകുന്ന ഒരു സംഭവവികാസമല്ലിത്. സംഘടനാതലങ്ങളിലോ ഭരണതലങ്ങളിലോ ഉണ്ടാകാ വുന്ന യാദൃശ്ചികമായ ശ്രദ്ധക്കുറവു കൊണ്ടോ, ഉപേക്ഷകൊണ്ടോ, വീഴ്ചകള്‍ കൊണ്ടോ ഉണ്ടാ കുന്ന തിരിച്ചടികളല്ലിത്. ഇത് കണക്കുകുറിച്ച ഇടവേളകളില്‍ ചെയ്യുന്ന മനഃപൂര്‍വ്വമായ പകല്‍കൊ ള്ളയാണ്. ഇതിന്റെ അളവ് വരും കാലങ്ങളില്‍ കൂടികൊണ്ടേയിരിക്കും. കാരണം കഴിഞ്ഞ കൊള്ളയെ മറക്കണമെങ്കില്‍ അതിലും വലിയൊരു കൊള്ള നടന്നേതീരൂ. അതാണ് കുംഭകോണ ങ്ങളുടെ പ്രത്യയശാസ്ത്രവും രസതന്ത്രവും. 1991 മുതല്‍ 2010 വരെയുള്ള കുംഭകോണങ്ങളിലേക്ക്് ഒന്നെത്തി നോക്കിയാല്‍ ഈ കാര്യം മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. ഈ കൊള്ളയടിക്കെല്ലാം തന്നെ വ്യക്തമായ ഇതിവൃത്തവും തിരക്കഥയും ഉണ്ടായിരിക്കും. മാത്രമല്ല അതിന് ആനുപാതികമായ ഇടവേളകളും. 2010-ല്‍ നിന്ന് ഒന്ന് പിന്‍തിരിഞ്ഞ് നോക്കിയാല്‍ കാണുന്നതെന്താണ്? രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യു ഡി എഫ് മുന്നണിയ്ക്ക് ഇതൊന്നും ബാധകമല്ലേ! അതോ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ വികസനത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം കൊള്ളയടികള്‍ പൊതിഞ്ഞുവച്ചുകൊണ്ട് തിരുവനന്തപുരത്തേക്ക് ഒരു മാര്‍ച്ച് നടത്തിയാല്‍ മാത്രം മാറുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയാണോ കേരളത്തിലുള്ളത്!

2 ജി സ്‌പെക്ട്രം കൊള്ളയെ ഇത്തരുണത്തില്‍ ഓര്‍മ്മിക്കണം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ 60 ശതമാനം വരുന്ന ദരിദ്രരും നിരക്ഷരകുക്ഷികളുമായ ജനസമൂഹത്തിന് എന്താണിതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ ഇവരാണ് ജനാധിപത്യത്തിന്റെ വിധികര്‍ത്താക്കള്‍.

നമ്മുടെ രാജ്യം ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ കൊള്ള-1,76,000 കോടി രൂപ വിരലിലെണ്ണാവുന്ന ചില സമ്പന്നവര്‍ഗ്ഗ പ്രതിനിധികളും ഭരണവര്‍ഗ്ഗവും ചേര്‍ന്ന് തട്ടിെയടുത്തിരിക്കുന്നു. ഇത് കണ്ടുപിടിച്ചതോ സര്‍ക്കാറിന്റെ തന്നെ കണക്കപ്പിള്ളയായ- ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് ജനറല്‍. 2 ജി സ്‌പെക്ട്രം ലൈസന്‍സ് വിലതാഴ്ത്തി നല്‍കിയതു മൂലം ഖജനാവിന് 1,76,000 കോടി രൂപ നഷ്ടമായി എന്ന് കണ്ടെത്തിയ ഓഡിറ്റര്‍ ആന്റ് അക്കൗണ്ടന്റ് ജനറല്‍ വിനോദ് റായിയെ ആക്ഷേപിക്കുകയാണ് ടെലികോം വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കപില്‍ സിബല്‍ ചെയ്തത്. ഖജനാവിന് ഒരു പൈസയുടെ പോലും നഷ്ടമുണ്ടായിട്ടില്ല എന്ന മന്ത്രി കപില്‍ സിബലിന്റെ വാദം പൊളിക്കുന്നത് മന്ത്രി രാജയുടെ രാജിതന്നെയാണ്. മാത്രമല്ല ഇത്തരത്തില്‍ ഒരു കൊള്ള നടന്നിട്ടില്ലെങ്കില്‍, ഒരു രൂപപോലും സര്‍ക്കാര്‍ ഖജനാവിന് നഷ്ടം ഉണ്ടായിട്ടില്ലെങ്കില്‍ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്? സുപ്രിംകോടതിയുടെ മേല്‍ നോട്ടത്തില്‍ തന്നെ സി ബി ഐ അന്വേഷണത്തിന് ഉത്തരവ് ഇട്ടത് എന്തുകൊണ്ട്? പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഒഴിച്ചുള്ള മഹാഭൂരിപക്ഷം വരുന്ന അംഗങ്ങള്‍ പരോക്ഷമായും പരസ്യമായും  ജെ പി സി അന്വേഷണത്തെ പിന്തുണയ്ക്കുന്നത് എന്തിന്! മന്ത്രി കപില്‍ സിബിലോ കോണ്‍ഗ്രസ് വക്താക്കളായ മനീഷ് തിവാരിയോ, അഭിഷേക് സിംഗ്‌വിയോ എത്രമാറ്റി പറയാന്‍ ശ്രമിച്ചാലും വളച്ചൊടിക്കാന്‍ ശ്രമിച്ചാലും ആ ശ്രമങ്ങളെല്ലാം എന്തുകൊണ്ട് വിശ്വസനീയമാകുന്നില്ല.

2001-ലെ ഇടപാട് നടക്കുമ്പോള്‍ മൊബൈല്‍ വരിക്കാരായിരുന്നത് 40 ലക്ഷം പേരായിരുന്നുവെങ്കില്‍ 2008-ല്‍ ലേലം നടക്കുമ്പോള്‍ 3,500 ലക്ഷം
പേരായിരുന്നു മൊബൈല്‍ വരിക്കാരായി ഉണ്ടായിരുന്നത്. ഏകദേശം 90 ഇരട്ടിയോളം മൊബൈല്‍ ഉപഭോക്താക്കളില്‍ വര്‍ധനവ് ഉണ്ടായതിനുശേഷം സ്‌പെക്ട്രം ലൈസന്‍സ് വിറ്റത് 2001-ല്‍ വിറ്റ നാമമാത്രമായ തുകയ്ക്കാണ്. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെയും പ്രധാനമന്ത്രിയുടേയും നിര്‍ദ്ദേശത്തെ പാടേ അവഗണിച്ചുകൊണ്ടാണ്  മന്ത്രി രാജ ലേലം സംഘടിപ്പിച്ചത്. 2001-ല്‍ നിന്നും 2008-ലേയ്ക്ക് രാജ്യം നടന്നുനീങ്ങിയപ്പോള്‍ വര്‍ധിച്ച ജീവിത നിലവാര സൂചികക്കോ പണപ്പെരുപ്പനിരക്കിനോ ആനുപാതികമായി പോലും 2 ജി സ്‌പെക്ട്രം ലൈസന്‍സ് മാത്രം എന്തുകൊണ്ട് മാറിയില്ല. മാത്രവുമല്ല ലേലത്തിന് നിഷ്‌കര്‍ഷിച്ചിരുന്ന നിയമാവലിയില്‍ സോപാധികം അടിമുടി മാറ്റം വരുത്തി ചില തത്പരകക്ഷികള്‍ക്ക് അനുകൂലമാക്കി മാറ്റി.

ലേലത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏകപക്ഷീയമായി അറിയിപ്പ് നല്‍കാതെ ഒരാഴ്ച മുന്‍കൂട്ടി അവസാനിപ്പിച്ച് മറ്റുള്ളവരെ ഒഴിച്ചുനിര്‍ത്തി. ഇതിനോടകം തന്നെ ഏകദേശം പത്തോളം കമ്പനികള്‍ക്ക് വെറും 10,772 കോടി രൂപയ്ക്ക് ലൈസന്‍സ് മന്ത്രി രാജ നല്കി കഴിഞ്ഞിരുന്നു. ആദ്യമാദ്യം അപേക്ഷ നല്‍കുന്നവര്‍ക്ക് ലൈസന്‍സ് എന്ന് പ്രഖ്യാപിച്ച രാജ നിരവധി അനര്‍ഹരായ കമ്പനികള്‍ക്ക് മറിച്ചുവില്‍ക്കുവാന്‍ വേണ്ടി ബോധപൂര്‍വം ലൈസന്‍സ് നല്‍കുകയുണ്ടായി. ഒരു പൊതുലേലത്തില്‍ പാലിക്കേണ്ട നടപടി ക്രമങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. ഇത്തരത്തില്‍ ഒരു പൊതുലേലത്തില്‍ പാലിക്കപ്പെടേണ്ട ലിഖിതനിയമങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി സ്വാപാധികം 2001-ല്‍ ലേലം കൊണ്ട വിലനിലവാരത്തില്‍ 2008 ലും ലേലം ചെയ്തതുവഴിയാണ് 1,76,000 ലക്ഷം രൂപയുടെ നഷ്ടം രാജ്യത്തിനുണ്ടായത്. ഈ ഭീമമായ നഷ്ടത്തിന് മറുപടി പറയാന്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാറിന് യാതൊരു ധാര്‍മ്മിക ഉത്തരവാദിത്വവുമില്ലെ! പ്രതിപക്ഷനേതാവെന്തേ ഇക്കാര്യങ്ങളൊന്നും കാസര്‍കോട് മുതലുള്ള യോഗങ്ങൡല്‍ പ്രതിപാദിക്കുന്നില്ല. കേരളത്തിലെ ജനങ്ങള്‍ വിഡ്ഢികളാണോ!

വി പി രാധാകൃഷ്ണന്‍നായര്‍ ജനയുഗം 230111

രണ്ടാം ഭാഗം വിഫലമീയാത്ര ഗൂഢമീ ലക്ഷ്യം

Thursday, January 20, 2011

മോചനയാത്ര വേണ്ടത് ഡല്‍ഹിയിലേക്ക്

അള്‍ജീരിയ, ഹെയ്ത്തി തുടങ്ങിയ രാജ്യങ്ങളില്‍ ഭക്ഷ്യകലാപങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്ന ഭീതിജനകമായ വാര്‍ത്തയോടെയാണ് പുതിയ പതിറ്റാണ്ട് ഉദയംചെയ്തത്. മറ്റ് പല പിന്നോക്ക രാജ്യങ്ങളിലും സമാനമായ അവസ്ഥ നിലവിലുണ്ട്. ഇന്ത്യയിലും ആസന്ന ഭാവിയില്‍ ഭക്ഷ്യകലാപങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക - സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ 87 കോടി ജനങ്ങള്‍ക്ക് ദിവസത്തില്‍ ശരാശരി ലഭിക്കുന്ന വരുമാനമായ 20 രൂപ കൊണ്ട് ഒരു ഉള്ളിയും ഉരുളക്കിഴങ്ങും വാങ്ങാന്‍ കഴിയില്ലെങ്കില്‍, കുത്തകകളുടെയും സര്‍ക്കാരിന്റെയും ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂടിക്കിടക്കുമ്പോള്‍, മറ്റെന്താണ് ജനങ്ങളുടെ മുന്നിലുള്ള പോംവഴി? 87 കോടി ജനങ്ങള്‍ പട്ടിണിക്കാരും അര്‍ധപട്ടിണിക്കാരുമായി നരകിക്കുമ്പോള്‍, സമൂഹത്തിന്റെ ഉന്നതതലത്തിലെ സമ്പന്നര്‍ക്കുമാത്രം അഭൂതപൂര്‍വമായ വളര്‍ച്ച!

    പുത്തന്‍ ചങ്ങാത്ത മുതലാളിത്തത്തിനുകീഴില്‍ ഭരണാധികാരികളും കൂറ്റന്‍ കോര്‍പ്പറേറ്റുകളും കുത്തക വ്യാപാരികളും കൂടി കഴിഞ്ഞവര്‍ഷം 78 ലക്ഷം കോടി രൂപയുടെ ഊഹക്കച്ചവടമാണ് നടത്തിയത് - മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 58 ശതമാനം വര്‍ധന. അതിനുമേലെ പെട്രോളിനും ഡീസലിനും അടിയ്ക്കടി വില വര്‍ധിപ്പിച്ച് തീയാളിക്കത്തിച്ച മന്‍മോഹന്‍സിങ് സര്‍ക്കാര്‍, ചരക്കുകടത്തുകൂലി വര്‍ധിപ്പിച്ച് കാട്ടുതീ ഊതിപ്പെരുപ്പിക്കുന്നു. എങ്ങനെ വില കൂടാതിരിക്കും? ഊഹക്കച്ചവടം, മുന്‍കൂര്‍ വ്യാപാരം, അവധി വ്യാപാരം എന്നൊക്കെയുള്ള കള്ളവ്യാപാരനാമങ്ങളുടെ പേരില്‍ ഒരു കോടി കോടി രൂപയുടെ കൊള്ള നടത്താന്‍ കുത്തകകളെ അനുവദിച്ചതിനു പിന്നിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പടുകൂറ്റന്‍ അഴിമതിക്കുമുന്നില്‍ 1.76 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതി എത്രയോ നിസ്സാരമാണ്. തീവെട്ടിക്കൊള്ളയ്ക്കു മുന്നിലെ പെറ്റി പോക്കറ്റടിപോലെ. ഈ കൊള്ളയെല്ലാം നടത്തുന്നവര്‍ ഒടുവില്‍ ഉപദേശിക്കുകയാണ് - വില കുറഞ്ഞ ഭക്ഷണം വാങ്ങിക്കഴിക്കൂ! വിലക്കയറ്റമുണ്ടാക്കുന്ന കുത്തകകളെയും കോര്‍പ്പറേറ്റുകളെയും തൊടാന്‍ ഭയപ്പെടുന്ന മഹാറാണിയും വിദൂഷകന്‍ മന്ത്രിയും ആജ്ഞാപിക്കുന്നത്, റൊട്ടിയില്ലെങ്കില്‍ കെയ്ക്ക് തിന്നട്ടെ എന്നാണ്! ഇന്ത്യയില്‍ ഏറെ വില കുറഞ്ഞ ഭക്ഷ്യവിഭവങ്ങളായിരുന്നു സവാളയും കിഴങ്ങും ഗോതമ്പും. ഇതാണ് സാധാരണക്കാരന്റെ ഭക്ഷണം എന്നവര്‍ ഓര്‍ക്കുന്നതേയില്ല. അതിന്നാണിപ്പോള്‍ തീപിടിച്ചിരിക്കുന്നത്.

    ഇതൊന്നുമറിയാതെ, അറിഞ്ഞതായി നടിയ്ക്കാതെ, കേരളത്തിന്റെ വടക്കേയറ്റത്തുനിന്ന് തെക്കോട്ട് പോകുന്ന, ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ മോചനയാത്ര, കേരള ജനതയെ പരിഹസിക്കുകയാണ്. രാജ്യത്തെ വിലക്കയറ്റത്തിന്റെയും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിനാശ സാഗരത്തില്‍, ആശ്വാസത്തിന്റെ പച്ചത്തുരുത്തായി ബദല്‍മാര്‍ഗം കാണിച്ചുകൊണ്ട് നില്‍ക്കുന്ന കേരളത്തിലെ സര്‍ക്കാരിനെ താഴെയിറക്കാനാണത്രേ ഈ മോചന യാത്ര! ഇന്ത്യയില്‍ ക്രമസമാധാനനില ഭദ്രമായതും വില നിലവാരം ഏറ്റവും കുറഞ്ഞതും ഏറ്റവും നല്ല നിലയില്‍ പഞ്ചായത്തീരാജ് നടപ്പാക്കുന്നതും ജനകീയാസൂത്രണം നടപ്പാക്കുന്നതും ഏറ്റവും മെച്ചപ്പെട്ട സാമ്പത്തിക മാനേജ്മെന്റ് ഉള്ളതും സാമൂഹ്യനീതിയിലേക്ക് നീങ്ങുന്നതും നല്ല നിലയിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതും മികച്ച ഭരണ സംവിധാനമുള്ളതുമായ സംസ്ഥാനം എന്ന നിലയില്‍ നിരവധി കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരങ്ങളും മറ്റ് പുരസ്കാരങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനാണത്രേ ഈ അശ്വമേധം! യുഡിഎഫ് ഭരിക്കുമ്പോള്‍ മനോരമയുടെ റബ്ബര്‍ ഷീറ്റില്‍ റബ്ബര്‍പാല് കൊണ്ടെഴുതിയ സര്‍ട്ടിഫിക്കറ്റല്ലാതെ മറ്റൊരു പുരസ്കാരവും വാങ്ങാന്‍ കഴിവില്ലാതിരുന്ന ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര, ഈ പതിറ്റാണ്ടിലെ ഏറ്റവും രസകരമായ ഫലിതമായിരിക്കും! റോം കത്തുമ്പോള്‍ വീണ വായിച്ചു രസിച്ചിരിക്കുന്ന നീറോമാരുടെയും സോണിയമാരുടെയും അനുയായികള്‍ക്ക്, ഇതല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും? അല്‍പമെങ്കിലും ആത്മാര്‍ത്ഥത മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, അവര്‍ മോചനയാത്ര നടത്തേണ്ടത് ഡെല്‍ഹിയിലേക്കായിരുന്നു.

ചിന്ത മുഖപ്രസംഗം 200111

Saturday, January 15, 2011

കര്‍ഷക ആത്മഹത്യ കൂടുതല്‍ നടന്നത് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍

വയനാട്ടില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മറക്കരുതെന്ന് കര്‍ഷക സംഘം കേന്ദ്ര കമ്മറ്റി അംഗം പി കൃഷ്ണപ്രസാദ് എം എല്‍ എ പ്രസ്താവനയില്‍ പറഞ്ഞു. അധികാരത്തില്‍ ഇരുന്നപ്പോള്‍ കര്‍ഷക ആത്മഹത്യ തടയാനോ ആത്മഹത്യ ചെയ്ത കര്‍ഷകരുടെയെങ്കിലും കടം ഏറ്റെടുക്കാനോ കഴിയാത്ത ഉമ്മന്‍ചാണ്ടിക്ക് കര്‍ഷകപ്രേമം പ്രസംഗിക്കാന്‍ ധാര്‍മിക അവകാശമില്ല. 2006ല്‍ വി എസ് സര്‍ക്കാര്‍ അധികാരമേറ്റപ്പോഴാണ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുത്തതും കര്‍ഷക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ചതും. വയനാട്ടിലെ 42113 കര്‍ഷകരുടെ 25000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളിയ വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനകം വയനാട്ടിലെയും കേരളത്തിലെയും കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുന്നതില്‍ വിജയിച്ചു എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം.

 2008ല്‍ കേന്ദ്രസര്‍ക്കാര്‍ കടം എഴുതിത്തള്ളിയതുകൊണ്ടാണ് വയനാട്ടില്‍ കര്‍ഷക ആത്മഹത്യ അവസാനിച്ചതെന്ന് അവകാശപ്പെടുന്ന ഉമ്മന്‍ചാണ്ടി 2009ല്‍ രാജ്യത്താകെ 17683 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദികളാരാണെന്ന് വ്യക്തമാക്കണം. 2008ലെക്കാള്‍ 1520 കര്‍ഷകര്‍ 2009ല്‍ കൂടുതലായി ആത്മഹത്യ ചെയ്തതായാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കര്‍ഷക ആത്മഹത്യക്കും കാര്‍ഷിക പ്രതിസന്ധിക്കും കാരണം ഉദാരവല്‍ക്കരണ നയങ്ങളാണെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞവരാണ് വയനാട്ടിലെ കര്‍ഷകര്‍. രാജ്യത്താകെ കര്‍ഷകരെ കടക്കെണിയിലും ആത്മഹത്യയിലും മുക്കിത്താഴ്ത്തുന്ന ഉദാരവല്‍ക്കരണ നയം നടപ്പിലാക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ ഉമ്മന്‍ചാണ്ടി വയനാട്ടിലെ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയ വി എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്.

2008ലെ കേന്ദ്ര കടാശ്വാസ പദ്ധതിയില്‍ പുതുക്കിയ കടം റദ്ദാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തതുമൂലം ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്ക് കടാശ്വാസം ലഭിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ സര്‍ഫാസി ആക്ട് മൂലം വയനാട്ടിലെ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ ജപ്തി നോട്ടീസ് നേരിടുകയാണ്. ഇതിനെതിരെ ഒരക്ഷരം പറയാതെയാണ് കര്‍ഷകരെ സഹായിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നത്.

സഹകരണ ബാങ്കുകളുടെ ചെലവില്‍ കാപ്പി കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിനടപ്പിലാക്കാനാവാത്തതിന് കേരള സര്‍ക്കാരിനെ കുറ്റം പറയുന്നത് കര്‍ഷക വഞ്ചനയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 4,20000 കോടി രൂപയുടെ നികുതി സൌജന്യം വന്‍കിട വ്യവസായികള്‍ക്ക് നല്‍കിയ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാനുള്ള ബാധ്യത സഹകരണ ബാങ്കുകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് പരിശ്രമിക്കുന്നത്.

ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ 7 രൂപയായിരുന്ന ഒരു കിലോ നെല്ലിന്റെ വില 13 രൂപയായും 8-11 രൂപയായിരുന്ന ഒരു ലിറ്റര്‍ പാലിന്റെ വില 17-21 രൂപയായും ഉയര്‍ത്തിയത് വി എസ് സര്‍ക്കാരാണ്. ലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. യുഡിഎഫിന്റെ 5 വര്‍ഷ ‘ഭരണത്തില്‍ പൂട്ടിക്കിടന്ന സുല്‍ത്താന്‍ ബത്തേരിയിലെ കാര്‍ഷിക മൊത്ത വ്യാപാര വിപണി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. കാരാപ്പുഴ പദ്ധതി കമ്മീഷന്‍ ചെയ്യാനും വി എസ് സര്‍ക്കാര്‍ വിജയിച്ചു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 110 രൂപ എന്നത് 300 രൂപയാക്കി ഉര്‍ത്തി വയനാട്ടിലെ 1.76 ലക്ഷം കുടുംബങ്ങളില്‍ 52% വരുന്ന 93000 കര്‍ഷകതൊഴിലാളി - ദരിദ്ര കര്‍ഷക കുടുംബങ്ങള്‍ക്ക് 2 രൂപക്ക് ഒരു കിലോ അരി വി എസ് സര്‍ക്കാര്‍ ലഭ്യമാക്കി. രാജ്യത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 3 രൂപക്ക് ഒരു കിലോ അരി നല്‍കുമെന്ന് 2009 മെയ്മാസത്തിലെ പ്രഖ്യാപനം നടപ്പിലാക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇതേവരെ തയ്യാറായിട്ടില്ല എന്നതും ഉമ്മന്‍ചാണ്ടി ഓര്‍ക്കേണ്ടതാണ്.

കര്‍ഷകരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് തെരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാനാണെന്നും ‘ഭരണത്തില്‍ വന്നാല്‍ അഴിമതി നടത്താനും വിലക്കയറ്റം സൃഷ്ടിക്കാനും വന്‍കിട കച്ചവടക്കാര്‍ക്കും കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും സൌകര്യമൊരുക്കുകയാണ് കോണ്‍ഗ്രസ്സ് ചെയ്യുന്നതെന്നും രാഷ്ട്രീയ ബോധമുള്ളവര്‍് തിരിച്ചറിയും. ആസിയാന്‍ കരാര്‍ നടപ്പിലാക്കപ്പെടുക 2019ഓടെയാണെന്നിരിക്കെ കരാര്‍ ഒപ്പിട്ടതിനാലാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കുന്നതെന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം ഉദാരവല്‍ക്കരണ നയത്തെ ന്യായീകരിക്കുന്നതാണ്. 1994ല്‍ WTO കരാര്‍ ഒപ്പിട്ട ശേഷം 5 വര്‍ഷം കഴിഞ്ഞ് 1999ഓടെയാണ് കരാറിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടതും ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച വന്നതും കര്‍ഷക ആത്മഹത്യ ശക്തിപ്പെട്ടതും എന്നതും ഉമ്മന്‍ചാണ്ടി മറക്കരുതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ദേശാഭിമാനി വയനാട് ജില്ല 150111

നിയമസഭാ പ്രസംഗവുമായി ചെന്നിത്തല ഉമ്മന്‍ചാണ്ടിക്ക് പിന്നാലെ

ഉമ്മന്‍ചാണ്ടിയുടെ നിയമസഭാപ്രസംഗത്തിനു പിറകെ പുസ്തകമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗം വരുന്നു. ചെന്നിത്തല നിയമസഭയില്‍ അംഗമല്ലാതായിട്ട് 21 വര്‍ഷമായി. 1989 മുതല്‍ ദീര്‍ഘകാലം അദ്ദേഹം ലോക്സഭയിലായിരുന്നു. രണ്ട് ദശാബ്ദത്തിന് ശേഷം നിയമസഭാ പ്രസംഗം പൊടിതട്ടിയെടുത്ത് ചെന്നിത്തല ഇറങ്ങുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അടുത്ത നിയമസഭയിലേക്ക് താനുണ്ട് എന്ന പ്രഖ്യാപനം.

1982-87, 1987-91 കാലയളവില്‍ നിയമസഭയില്‍ അംഗമായിരുന്നു ചെന്നിത്തല. 1986 ജൂണ്‍ മുതല്‍ 1987 മാര്‍ച്ച് വരെ ഗ്രാമവികസനമന്ത്രിയും. ലോക്സഭയിലേക്ക് മത്സരിക്കാനാണ് നിയമസഭയില്‍നിന്ന് രാജിവച്ചത്. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനത്തെച്ചൊല്ലി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയരുകയും നേതാവിനെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിയുള്‍പ്പെടെ അഭിപ്രായപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുസ്തകം വരുന്നത്. കെപിസിസിയുടെ നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഞായറാഴ്ച ഇന്ദിരാഭവനില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പ്രകാശനം നിര്‍വഹിക്കും. ഇത് വെറുമൊരു പുസ്തകപ്രകാശനമാണെന്ന് ഉമ്മന്‍ചാണ്ടി പക്ഷക്കാര്‍ കരുതുന്നില്ല. നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് ചെന്നിത്തല പിന്മാറിയിട്ടില്ലെന്നതിന്റെ സൂചനയായി ഇതിനെ അവര്‍ കാണുന്നു.

മുരളിയുടെ തിരിച്ചുവരവിന് തടയായി ഉമ്മന്‍ചാണ്ടി യാത്ര

കെ മുരളീധരന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിന് വിലങ്ങുതടിയായി ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര. കെ കരുണാകരന്റെ മരണത്തെതുടര്‍ന്നുള്ള സഹതാപാന്തരീക്ഷം മുരളിയെ ഉടനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാന്‍ വഴിതുറക്കുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കിയ സൂചന. ചിതാഭസ്മ നിമജ്ജനത്തിന് തൊട്ടടുത്ത നാളില്‍ത്തന്നെ അതുണ്ടാകുമെന്ന പ്രചാരണവുമുണ്ടായി. മുരളിയെ തിരിച്ചെടുക്കുന്നതില്‍ കെപിസിസിക്ക് എതിര്‍പ്പില്ലെന്ന് രമേശ്് ചെന്നിത്തല അറിയിച്ചു. പക്ഷേ, തന്റെ മോചനയാത്രയ്ക്ക് ശേഷം മതിയെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ യാത്രയാണ് മുരളിയുടെ തിരിച്ചുവരവിന് മുന്നില്‍ ഇപ്പോള്‍ തടസ്സമായത്. തന്റെ യാത്രയുടെ സ്വീകരണപരിപാടിയില്‍നിന്ന് മുരളിയെ ഒഴിവാക്കാനുള്ള തന്ത്രമാണിത്.

ഇനി ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ടി ഹൈക്കമാന്‍ഡാണ്. പക്ഷേ, കേരളത്തിലെ നേതാക്കളെ പിണക്കി തീരുമാനം വേണ്ടെന്ന നിലപാട് കാരണം ഉമ്മന്‍ചാണ്ടിയുടെ യാത്രയ്ക്ക് ശേഷമേ ഇനി മുരളിയുടെ തിരിച്ചുവരവിന് സാധ്യതയുള്ളു. മാര്‍ച്ച് എട്ടിന് മുരളിയുടെ സസ്പെന്‍ഷന്‍ കാലയളവ് കഴിയും. അതുവരെ കാത്തിരിക്കാതെ ഫെബ്രുവരി മധ്യത്തിന് മുമ്പായി തിരിച്ചെടുക്കല്‍ പ്രഖ്യാപനം വരും. തിരിച്ചെത്തുന്ന മുരളി, ഉമ്മന്‍ചാണ്ടിപക്ഷത്തോ ചെന്നിത്തല ചേരിയിലോ ആന്റണിയോടൊപ്പമോ എന്നത് എല്ലാ ഗ്രൂപ്പു നേതാക്കളും ഗൌരവമായി നോക്കുന്നുണ്ട്. മുരളിയുടെ മടങ്ങിവരവ് ആഘോഷമാക്കാന്‍ കെപിസിസിക്ക് താല്‍പ്പര്യമില്ല. ആ സ്ഥിതിയില്‍ ആന്റണിയില്‍നിന്ന് അംഗത്വം വാങ്ങാനാണ് മുരളിയുടെ ആഗ്രഹം. ഇനി ആന്റണിയുടെ ചേരിയിലാകും താനെന്ന സന്ദേശമാണ് അതിലൂടെ നല്‍കുന്നത്. ഇത് മനസിലാക്കിയാണ്, തന്റെ യാത്ര കഴിഞ്ഞിട്ടു മതി തിരിച്ചെടുക്കലെന്ന നിലപാട് ഉമ്മന്‍ചാണ്ടിയെടുത്തത്.

തിരിച്ചുവരുന്ന മുരളിക്ക് എന്ത് സ്ഥാനം നല്‍കണമെന്നത് ഹൈക്കമാന്‍ഡിനെ കുഴക്കുന്നുണ്ട്. പാര്‍ടിയില്‍നിന്ന് പുറത്തുപോയ പിസിസി പ്രസിഡന്റുമാരെ തിരിച്ചെടുത്തപ്പോള്‍ പിസിസി വൈസ്പ്രസിഡന്റ് പദവിയാണ് നല്‍കിയത്. പക്ഷേ, ചെന്നിത്തല പ്രസിഡന്റായിരിക്കുമ്പോള്‍ മുരളിയെ വൈസ്പ്രസിഡന്റായി നിയമിക്കുന്നത് ഭംഗികേടാവില്ലേ എന്ന ചോദ്യമുണ്ട്. എഐസിസി ഭാരവാഹിയാക്കി തല്‍ക്കാലം ഡല്‍ഹിയില്‍ നിര്‍ത്തുകയെന്ന ചിലരുടെ നിര്‍ദേശത്തോട് ആന്റണിക്ക് യോജിപ്പില്ല. ഇപ്പോള്‍ മുരളി കേരളത്തില്‍ നില്‍ക്കുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒരു പദവി നല്‍കി പാര്‍ടിയില്‍ തിരിച്ചെടുക്കുന്ന മുരളിക്ക് നിയസഭ സീറ്റ് നല്‍കണമോ, നല്‍കുന്നെങ്കില്‍ എവിടെ തുടങ്ങിയതടക്കമുള്ള കാര്യങ്ങള്‍ക്ക് നേരത്തെതന്നെ ധാരണയുണ്ടാക്കി വേണം മുരളിവിഷയത്തില്‍ തീരുമാനം എടുക്കാനെന്ന നിലപാടിലാണ് ആന്റണി.

ദേശാഭിമാനി 150111

Wednesday, January 12, 2011

എങ്ങോട്ടുള്ള മോചനമാണാവോ?

കൊട്ടും കുരവയുമായി യുഡിഎഫ് സംസ്ഥാന ജാഥക്ക് തുടക്കം കുറിക്കുകയാണ്. കേരള മോചന യാത്രയെന്നാണ് അവരതിന് പേരിട്ടിരിക്കുന്നത്. കേരളത്തില്‍നിന്ന് യുഡിഎഫ് നേതാക്കള്‍ക്കുള്ള മോചനമാണോ അതോ കേരള ജനതയുടെ സമാധാനത്തില്‍നിന്നുള്ള മോചനമാണോ അവര്‍ ഉദ്ദേശിക്കുന്നതെന്നറിയില്ല.

കേന്ദ്രത്തില്‍ ഇപ്പോള്‍ 'കോണ്‍ഗ്രസ്' ഭരണമായതുകൊണ്ട് അങ്ങോട്ടുള്ള മോചനം നോക്കുന്നതായിരിക്കും എളുപ്പം. മുമ്പത്തെ അഞ്ച് വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ അനുഭവത്തില്‍ കേരളത്തില്‍നിന്ന് ഏത് വിധത്തിലെങ്കിലും മോചനം നേടി അങ്ങോട്ട് പോകുന്നതായിരിക്കും നാടിന് നല്ലത്. അവിടെ രാജമാരുടെയും കല്‍മാഡിമാരുടെയും തരൂരന്‍മാരുടെയുമെല്ലാം കാലമാണ്. ലക്ഷക്കണക്കിന് കോടികളല്ലേ അവര്‍ അമ്മാനമാടുന്നത്. യുഡിഎഫ് നേതാക്കള്‍ക്ക് വേണ്ടതും അതാണെന്ന് കേരളത്തിലുള്ളവര്‍ക്കെല്ലാം അറിയാം. അഞ്ചുവര്‍ഷമായി അതിനൊന്നും തരപ്പെടാതെ ഇവര്‍ എത്രമാത്രമാണ് കഷ്ടപ്പെടുന്നത്. ഊണിലും ഉറക്കത്തിലും ഇവിടെനിന്നുള്ള മോചനമാണ് ചിന്ത.

കേരളത്തിലെ ജനങ്ങള്‍ വികസനം എന്തെന്ന് അനുഭവിച്ച് തുടങ്ങിയിട്ട് നാലഞ്ച് വര്‍ഷമായി. സ്വന്തമായി വീടും സ്ഥലവും അല്ലലിലാതെ ജീവിക്കാന്‍ അരിയും കിട്ടുന്ന ജനങ്ങളോട് ഇവിടെ ഒന്നും നടക്കുന്നില്ലെന്ന കള്ളം പറയാനാണ് ഈ യാത്രയെന്നും നാട്ടാര്‍ക്കെല്ലാം അറിയാം. ഗീബല്‍സിനെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചവര്‍ക്ക് എന്തും പറയാം. എന്നാല്‍ കാസര്‍കോടന്‍ ജനതയോടെയാണ് എല്‍ഡിഎഫ് ഭരണത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഇവര്‍ ആദ്യമായി പറയാന്‍ പോകുന്നത്. എന്‍ഡോസള്‍ഫാന്റെ ദുരന്തം പേറുന്ന ജനതയെ സഹായിക്കാന്‍ ആദ്യമായി ഓടിയെത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് ഭരിച്ചപ്പോഴും ഈ പ്രശ്നം ഇവിടെ സജീവമായി ഉണ്ടായിരുന്നല്ലോ? അന്ന് ചില്ലിക്കാശെങ്കിലും കൊടുത്തോ എന്ന് ആലോചിക്കുന്നത് നല്ലതാണ്. മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം നല്‍കി എല്‍ഡിഎഫ് തുടങ്ങിയ സഹായം ഇപ്പോഴും തുടരുകയാണ്.

പിന്നെ വികസനം. അതിന്റെ കാര്യം പറയാനും യുഡിഎഫിന് എന്ത് അവകാശം. അവര്‍ ഭരിച്ചിരുന്നപ്പോള്‍ ഇവിടെ എന്തെങ്കിലും ഉണ്ടായോ. ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ഉള്ളതുപോലും അടച്ച് പൂട്ടാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ നാലു വര്‍ഷത്തിനുള്ളില്‍ വികസനത്തിന്റെ വസന്തം അനുഭവിക്കുകയാണിവിടം. മുമ്പ് പൂട്ടാന്‍ തീരുമാനിച്ച കെല്‍ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണ്. ഇരുന്നൂറോളം ആളുകള്‍ക്ക് പണി കിട്ടുന്ന ടെക്സ്റ്റൈല്‍ മില്ല് ഉദുമയില്‍ അടുത്തമാസം ഉല്‍പാദനം ആരംഭിക്കും. ചീമേനിയില്‍ ഐടിപാര്‍ക്ക്, സീതാംഗോളിയില്‍ എച്ച്എഎല്‍ യൂണിറ്റ്, താപനിലയം എല്ലാം തുടങ്ങാനുള്ള നടപടി സ്വീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന കാര്യവും ഓര്‍മിക്കുന്നത് നല്ലതാണ്. കെഎസ്ആര്‍ടിസി വികസനത്തിന് തുളുനാട് കോംപ്ളക്സ് നാടിന് സമര്‍പ്പിക്കാനായി. കാഞ്ഞങ്ങാട് സബ് ഡിപ്പോയും തുടങ്ങുന്നുണ്ട്.

വിദ്യാഭ്യാസ കാര്യത്തില്‍ നാലുവര്‍ഷംകൊണ്ട് ജില്ല അനുഭവിച്ചത് 50 വര്‍ഷത്തിനിടയില്‍ ഉണ്ടാകാത്ത വികസനമാണ്. കേന്ദ്രയൂണിവേഴ്സിറ്റിയുടെ ആസ്ഥാനം കാസര്‍കോടിന് നല്‍കി. ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ നടപടി പൂര്‍ത്തിയാക്കിയിട്ടും അതിന് പാരവെക്കുന്നവരാണ് ഇവിടുത്തെ യുഡിഎഫ് നേതാക്കളെന്നതാണ് സത്യം. മറൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി. മൂന്നു കോളേജ് തുടങ്ങി. മൂന്നു ഐടിഐ തുടങ്ങി. ഇങ്ങനെ എത്രയെത്ര കാര്യങ്ങള്‍. ഒന്നും ചെയ്യുന്നില്ലെന്ന് പ്രസംഗിച്ച് നടക്കുന്നതിനുമുമ്പ് ഇക്കാര്യങ്ങളൊക്കെ ആലോചിക്കുന്നത് നല്ലതായിരിക്കും. രണ്ട് രൂപക്ക് അരി നല്‍കുന്ന സര്‍ക്കാരിനെ തള്ളിപറയണമെന്ന് പാവപ്പെട്ട ജനങ്ങളോട് പറയുന്നവര്‍ ആര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഒരുവര്‍ഷത്തെ കേന്ദ്രഭരണംകൊണ്ടുതന്നെ ജനങ്ങള്‍ക്കെല്ലാം ബോധ്യമായിട്ടുണ്ട്.

ദേശാഭിമാനി

Tuesday, January 11, 2011

കോണ്‍ഗ്രസിന്റെ 'മോചന' സ്വപ്നം

രാജ്യം നേരിടുന്ന ആഭ്യന്തരഭീഷണികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മാവോയിസ്റുകളുടെ ആക്രമണമാണെന്ന് ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിദംബരം നിലപാട് മാറ്റി. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാരിനെ താഴെയിറക്കാന്‍ മാവോയിസ്റ്റുകളുടെ സഹായം നേടാനുള്ള തത്രപ്പാടില്‍ രാജ്യത്തിന്റെ സുരക്ഷപോലും കേന്ദ്രം മറന്നുപോവുകയാണ്.


പശ്ചിമബംഗാളിലേക്ക് മാവോയിസ്റ്റുകളെ കൊണ്ടുവന്നതും ഇടതുപക്ഷകേന്ദ്രങ്ങളില്‍ നിഷ്ഠൂര ആക്രമണം അഴിച്ചുവിട്ടതും തൃണമൂലിന്റെ ഒത്താശയിലാണെന്ന് ഇതിനകം വെളിച്ചത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസും ഈ അവിശുദ്ധസഖ്യത്തിന് അവരുടേതായ രീതിയില്‍ കുടപിടിക്കുന്നു. ബംഗാളില്‍ സിപിഐ എം സായുധസംഘമാണ് ആക്രമണം നടത്തുന്നതെന്ന് ആരോപിച്ച് ചിദംബരം സംസ്ഥാനസര്‍ക്കാരിന് എഴുതിയ കത്ത് ആരെ സഹായിക്കാനാണെന്ന് വ്യക്തം. പശ്ചിമബംഗാളില്‍ ആകെ അരക്ഷിതാവസ്ഥയാണെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് വരുത്തിത്തീര്‍ക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അതിനായുള്ള അവരുടെ പ്രചാരണതന്ത്രത്തിന് ഒത്താശയുമായി കേന്ദ്ര യുപിഎ സര്‍ക്കാര്‍ പരസ്യമായാണ് രംഗത്തുവരുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതാല്‍പ്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി കേന്ദ്ര ആഭ്യന്തരവകുപ്പ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. സിപിഐ എം പ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്നുവെന്നും സിപിഐ എമ്മിന്റെ സായുധസംഘങ്ങളെ പിരിച്ചുവിടണമെന്നും മറ്റുമുള്ള വെളിവില്ലാത്ത പ്രസ്താവനകളാണ് ആ കത്തില്‍ ചിദംബരം നടത്തിയത്. ആ കത്ത് പശ്ചിമബംഗാള്‍ സര്‍ക്കാരിന് ലഭിക്കുംമുമ്പുതന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കാനും വിവാദമുണ്ടാക്കാനും ചിദംബരം തയാറായി. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് ഉന്നയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഉചിതമായ വേദികളുണ്ട്. അതല്ലാതെ, മുഖ്യമന്ത്രിക്ക് കത്തയച്ച് മിടുക്കു കാട്ടുകയും രാഷ്ട്രത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുംവിധം പെരുമാറുകയും ചെയ്യുന്നത് ഭരണഘടനയെയും ജനാധിപത്യത്തെയും പിച്ചിച്ചീന്തുന്നതിന് തുല്യമാണ്.

1959ല്‍ കേരളത്തിലെ ഇ എം എസ് ഗവണ്‍മെന്റിനോടെടുത്ത അതേ സമീപനമാണ് ഇന്ന് യുപിഎ സര്‍ക്കാരില്‍നിന്ന് പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ഗവര്‍മെന്റ് നേരിടുന്നത്. അന്ന് വിമോചന സമരത്തിന് സര്‍ക്കാര്‍ വിരുദ്ധരായ എല്ലാ സങ്കുചിത ശക്തികളെയുമാണ് കേരളത്തില്‍ ഉപയോഗിച്ചതെങ്കില്‍, അതേപോലെ ഇന്ന് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും മാവോയിസ്റ്റുകളെയും ഉപയോഗിക്കുന്നു.

2010ല്‍ പശ്ചിമബംഗാളില്‍ 185 സിപിഐ എം പ്രവര്‍ത്തകരെയാണ് മാവോയിസ്റുകള്‍ കൊലപ്പെടുത്തിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം അവിടെ 252 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിപിഐ എമ്മിന്റെ ശക്തികേന്ദ്രങ്ങളായ മേദിനിപ്പുര്‍, ബാങ്കുറ, പുരുളിയ എന്നീ മൂന്ന് ജില്ലയിലാണ് ഈ കൊലപാതകങ്ങളില്‍ മഹാഭൂരിഭാഗവും നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റുകളും സംഘടിതമായി നടത്തുന്ന ഇത്തരം ആക്രമണങ്ങളില്‍നിന്ന് ജീവന്‍ രക്ഷിക്കുന്നതിനായി പലായനംചെയ്ത സിപിഐ എം പ്രവര്‍ത്തകര്‍ അഭയാര്‍ഥികളായി ക്യാമ്പുകളില്‍ അഭയംതേടുന്നു. നിസ്സഹായരായ മനുഷ്യര്‍ ജീവന്‍ നിലനിര്‍ത്തുന്ന ഇത്തരംക്യാമ്പുകളെയാണ് സിപിഐ എമ്മിന്റെ സായുധസംഘങ്ങളെന്നും താവളങ്ങളെന്നും സങ്കോചമില്ലാതെ ചിദംബരം വിശേഷിപ്പിക്കുന്നത്. കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെയും സംഘടിതമായ നീക്കത്തിലൂടെ മേദിനിപ്പുര്‍, ബാങ്കുറ, പുരുളിയ ജില്ലകളില്‍ മാവോയിസ്റ് ആക്രമണം ഒട്ടൊക്കെ നിയന്ത്രിക്കുന്നതിനും സമാധാനനില പുനഃസ്ഥാപിക്കുന്നതിനും ബുദ്ധദേവ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. തൃണമൂല്‍-മാവോയിസ്റ് അക്രമം ഭയന്ന് പലായനംചെയ്തവര്‍ തിരിച്ചെത്തുകയാണ്. അത് സിപിഐ എമ്മിന്റെ ശത്രുക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. ജംഗല്‍ മഹലില്‍നിന്ന് കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രസേനയെ സിപിഐ എം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ചും മമത ബാനര്‍ജി രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിച്ചത്
അത്തരം അസ്വസ്ഥതമൂലവും 1972ലേതിന് തുല്യമായ തെരഞ്ഞെടുപ്പ് അട്ടിമറി സ്വപ്നംകണ്ടുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ അധികാരക്കസേര മാത്രം ലക്ഷ്യമിട്ട് തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ആപത്ത് ശരിക്കും നേരിട്ട പാര്‍ടിയാണ് കോണ്‍ഗ്രസ്. എന്നിട്ടും അനുഭവങ്ങളില്‍നിന്ന് അവര്‍ പാഠം ഉള്‍ക്കൊള്ളുന്നില്ല. കുറുക്കുവഴികളും വക്രബുദ്ധിയുമാണ് ആ പാര്‍ടിയെ ഇന്നും നയിക്കുന്നത്.

കേരളത്തില്‍ പഴയ വിമോചനസമര സ്വപ്നവുമായി അവര്‍ ഇന്നും നടക്കുന്നു എന്നതിന് തെളിവാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന 'മോചന'യാത്ര. അവര്‍ക്ക് മോചനമെന്നാല്‍, അധികാരം കയ്യടക്കലാണ്. അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍നിന്ന് ജനങ്ങളാണ് കേരളത്തെ മോചിപ്പിച്ചതെന്നും ആ മോചനത്തിന്റെ ഫലമായാണ് കേരളത്തിന്റെ സര്‍വതോന്‍മുഖമായ വികസനം സാധ്യമാകുന്നതെന്നുമുള്ള യാഥാര്‍ഥ്യം മറയ്ക്കാന്‍ ഉമ്മന്‍ചാണ്ടി ഇവിടെ യാത്ര നടത്തുകയാണെങ്കില്‍ ചിദംബരം ബംഗാളിന് അനാവശ്യ കത്തെഴുതുന്നു എന്ന വ്യത്യാസം മാത്രം.

രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരസുരക്ഷ മാവോയിസ്റ്റുകളില്‍നിന്നാണെന്ന് സമ്മതിച്ച മന്‍മോഹന്‍സിങ് നയിക്കുന്ന മന്ത്രിസഭയില്‍ മാവോയിസ്റ്റുകളുമായി പരസ്യസഖ്യത്തില്‍ കഴിയുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ തടസ്സം കൂടാതെ തുടരുന്നു. രാജ്യസുരക്ഷയെക്കാള്‍ കോണ്‍ഗ്രസിന് പ്രധാനം അധികാരമാണെന്ന വസ്തുതയ്ക്ക് അടിവരയിടുന്ന സംഗതിയാണിത്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാക്കുന്ന ഈ രാഷ്ട്രീയഅവസരവാദം അനുവദിക്കാന്‍ കഴിയുമോ? തെരഞ്ഞെടുപ്പുനേട്ടം മാത്രം ലക്ഷ്യമിട്ടുള്ള ഹീനവും നിന്ദ്യവുമായ രാഷ്ട്രീയമാണ് ഇവര്‍ കളിക്കുന്നത്. ഇത് ജനാധിപത്യവും വികസനവും സമാധാനവും തകര്‍ക്കും. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഇക്കൂട്ടരുടെ രാഷ്ട്രീയം അംഗീകരിക്കാന്‍ കഴിയില്ല. ഈ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ബംഗാള്‍ജനതയുടെ മാത്രം ആവശ്യമല്ല, മൊത്തം രാജ്യത്തിന്റെ ആവശ്യമാണ്. കൂടുതല്‍ മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഈ അവിഹിതകൂട്ടുകെട്ടിനെ തകര്‍ത്തെറിഞ്ഞേ മതിയാകൂ.

ദേശാഭിമാനി മുഖപ്രസംഗം 110111

ഇത് യാചന യാത്ര

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉപ്പളയില്‍നിന്ന് ആരംഭിച്ച റോഡ്ഷോ അടുത്തമാസം നാലിന് പാറശ്ശാലവരെ തുടരും. കള്ളച്ചൂതില്‍ ശകുനിയെ തോല്‍പ്പിക്കുന്ന 'തോര്‍ത്തുമുണ്ട് വിപ്ളവക്കാര്‍' നിയമസഭാതെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ പുതിയൊരു രഥയാത്രയ്ക്ക് ഇറങ്ങിയത് പലവിധ ഉദ്ദേശത്തോടെയാണ്. ഉമ്മന്‍ചാണ്ടിയുടേത് പുതിയൊരു അശ്വമേധമാണെന്ന് കോണ്‍ഗ്രസിന്റെ 'യഥാര്‍ഥ വക്താവ്' രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിട്ടുണ്ട്. അശ്വമേധം പൂര്‍ത്തിയാകുമ്പോള്‍ അശ്വത്തെ കൊല്ലുകയാണ് പതിവ്. ചില വൈദികര്‍ക്ക് ചോര കാണാന്‍ വയ്യാത്തതിനാല്‍ യാഗങ്ങളില്‍ അശ്വത്തെയോ അല്ലെങ്കില്‍ അജത്തിനെയോ കുക്കുടത്തെയോ ശ്വാസംമുട്ടിച്ച് കൊല്ലാറുണ്ട്. മോചനയാത്ര പൂര്‍ത്തിയാകുമ്പോള്‍ അറിയാം യാഗശാലയില്‍ ശ്വാസംമുട്ടി മരിക്കാന്‍ പോകുന്നത് ആരൊക്കെയാണെന്ന്.

പുറമേയ്ക്കുകാണാന്‍ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും ആഭ്യന്തരസംഘര്‍ഷങ്ങളില്‍ ആടിയുലയുകയാണ് കോണ്‍ഗ്രസും യുഡിഎഫും. നിയമസഭാതെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിനെ നയിക്കേണ്ടത് ആരെന്നതിനെച്ചൊല്ലി കടുത്ത ശണ്ഠയാണ് കോണ്‍ഗ്രസില്‍. ഉമ്മന്‍ചാണ്ടിയെ മാറ്റി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഒന്നാമനാക്കാനാണ് ചെന്നിത്തലപക്ഷക്കാര്‍ അരയും തലയും മുറുക്കിയിട്ടുള്ളത്. കെ.എസ്.യുവിനു പുറമെ യൂത്ത് കോണ്‍ഗ്രസും പിടിച്ച ബലവുമായി ഉമ്മന്‍ചാണ്ടിപക്ഷം പറയുന്നത് കെപിസിസി പ്രസിഡന്റ് നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ്.

പതിറ്റാണ്ടുകളായി സംസ്ഥാന കോണ്‍ഗ്രസിലെ ആഭ്യന്തരരാഷ്ട്രീയം തിരിഞ്ഞത് കെ കരുണാകരന്‍- എ കെ ആന്റണി അച്ചുതണ്ടിലാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി- ചെന്നിത്തല അങ്കമാണെന്നുതോന്നാം. അതില്‍ പകുതി വാസ്തവമുണ്ട്. പക്ഷേ, യഥാര്‍ഥ അങ്കം എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തമ്മിലാണ്. ഹൈക്കമാന്‍ഡില്‍ ആന്റണിക്കുള്ള സ്വാധീനം ഉമ്മന്‍ചാണ്ടിയെ ഭയപ്പെടുത്തുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരില്‍ ആരെയും ഉമ്മന്‍ചാണ്ടിക്കെതിരെ ആന്റണി അവതരിപ്പിച്ചേക്കാം. ഉപ്പളയില്‍ ഉമ്മന്‍ചാണ്ടി യാത്രതിരിക്കുന്ന ദിവസം ശങ്കരനാരായണന്‍ കേരളത്തില്‍ തമ്പടിച്ചു. അതിനുമുമ്പ് എന്‍എസ്എസ് ആസ്ഥാനത്തെത്തി ഗവര്‍ണര്‍പദവി വഹിക്കുന്നുവെന്ന കാര്യംപോലും മാറ്റിവച്ച് ചില രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയുംചെയ്തു. ശിവന്‍പോലും തപസനുഷ്ഠിച്ചത് കൈലാസം നന്നാക്കാനല്ലെന്നിരിക്കെ, ശങ്കരനാരായണന്‍ ചുമ്മാതൊന്നും ചെല്ലില്ല.

ഉമ്മന്‍ചാണ്ടിയുടെ യാത്ര, പാര്‍ലമെന്ററിപാര്‍ടി നേതാവാക്കണേ എന്ന സോണിയയോടുള്ള യാചനയാണ്. പുത്തരിയില്‍ കല്ലുകടിച്ച അനുഭവമാണ് തുടക്കത്തില്‍ത്തന്നെ. ഘടകകക്ഷി നേതാക്കളെയെല്ലാം അണിനിരത്താന്‍ നോക്കിയെങ്കിലും പിണക്കം മാറാത്ത ഗൌരിയമ്മ ഉമ്മന്‍ചാണ്ടിയുടെ യാത്രയില്‍ ഒപ്പമില്ല. കൂട്ടത്തില്‍ കൂടിയ പി കെ കുഞ്ഞാലിക്കുട്ടിയാണോ കെ എം മാണിയാണോ രണ്ടാമന്‍ എന്ന തര്‍ക്കത്തിനും പരിഹാരമായിട്ടില്ല.

ദുര്‍ഭരണത്തില്‍നിന്ന് നാടിനെ രക്ഷിക്കാനുള്ള കേരളമോചനയാത്ര എന്നാണ് ഉമ്മന്‍ചാണ്ടി തന്റെ രഥയാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. ദുര്‍ഭരണം എന്നത് മോശപ്പെട്ട കാര്യമാണ്. അതിനെതിരെ ജാഥ നയിക്കുന്നത് നല്ലതുമാണ്. പക്ഷേ, ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഉപ്പളനിന്ന് പാറശ്ശാലയില്‍ എത്തിയശേഷം 'ഛലോ ഛലോ ദില്ലി' എന്നൊരു മുദ്രാവാക്യവും വിളിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തുകയാണ് വേണ്ടത്. മന്‍മോഹന്‍ഭരണം ലോകത്തിലെത്തന്നെ അഴിമതിയുടെ ഏറ്റവും വലിയ 'ഡിണ്ടിമ'യായി മാറിയിരിക്കുകയാണല്ലോ. 2ജി സ്പെക്ട്രം അഴിമതിയുടെ വലുപ്പം 1.76 ലക്ഷം കോടി രൂപയാണെന്നുകണ്ട് ലോകംതന്നെ നടുങ്ങിയവേളയാണിത്. കോമണ്‍വെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം- ഇങ്ങനെ അഴിമതിയുടെ നടുക്കടലിലാണ് കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ ഭരണം. ഇതു തിരിച്ചറിഞ്ഞ ജനങ്ങള്‍ ഉടനെ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍, കോണ്‍ഗ്രസിനെ അധികാരഭ്രഷ്ടമാക്കുമെന്ന് ദേശീയ സര്‍വേ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മന്‍മോഹന്‍ ഭരണത്തിലെ അഴിമതിക്കു സമാനമായിരുന്നു കേരളത്തിലെ മുന്‍ യുഡിഎഫ് ഭരണകാലവും. ഉമ്മന്‍ചാണ്ടിയുടേതും അഴിമതിരഹിത ഭരണമായിരുന്നില്ലല്ലോ. മോചനയാത്രയുടെ ഉദ്ഘാടനപ്രസംഗത്തില്‍ എല്‍ഡിഎഫിനും സിപിഐ എമ്മിനുമെതിരെ വിഷം ചീറ്റുന്ന അസ്സലൊരു മൂര്‍ഖന്‍പാമ്പാണ് താനെന്ന് ഉമ്മന്‍ചാണ്ടി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ മറക്കുന്ന യാത്രയാണിത്. വിലക്കയറ്റത്തിന്റെ സുനാമിയില്‍പ്പെട്ട് ജനജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഇതേപ്പറ്റി വിചാരമുണ്ടായിരുന്നെങ്കില്‍, വിലക്കയറ്റത്തിന് കാരണമായ കേന്ദ്രസര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങള്‍ തിരുത്തിക്കാനല്ലേ യാത്ര വേണ്ടിയിരുന്നത്?

രാജ്യം നേരിടുന്ന സങ്കീര്‍ണപ്രശ്നമാണ് വിലക്കയറ്റം. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ യുപിഎയിലെ ഘടകകക്ഷികള്‍പോലും പരസ്യമായി പ്രതിഷേധിക്കുന്നു. എന്നിട്ടും കേന്ദ്രം ചെവികൊടുക്കുന്നില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം സര്‍ക്കാരില്‍നിന്ന് എടുത്തുമാറ്റി. ഇതുവരെ വില നിര്‍ണയിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു. ഇപ്പോള്‍ കമ്പനികള്‍ക്ക് ഇഷ്ടംപോലെ വില കൂട്ടാനും കുറയ്ക്കാനും കഴിയും. അടിക്കടിയുള്ള ഇന്ധനവില വര്‍ധന നാണയപ്പെരുപ്പം രൂക്ഷമാക്കിയിരിക്കയാണ്. നാലുകോടി ടണ്‍ ഭക്ഷ്യധാന്യം കേന്ദ്രസര്‍ക്കാരിന്റെ ഗോഡൌണുകളില്‍ ചീഞ്ഞുനശിക്കുന്നു. സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും പാവങ്ങള്‍ക്കതു വിതരണം ചെയ്യുന്നില്ല. എന്നാല്‍, വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച എപിഎല്‍ ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കാനുള്ള സമരയാത്രയായിരുന്നില്ലേ വേണ്ടിയിരുന്നത്?

കോഴിപ്പുറത്ത് മാധവമേനോന്‍ മുതല്‍ രമേശ് ചെന്നിത്തലവരെയുള്ളവര്‍ കെപിസിസി പ്രസിഡന്റായ കേരളത്തിലെ കോണ്‍ഗ്രസ് ചരിത്രമെടുത്താല്‍ സംസ്ഥാനതല രഥയാത്ര തുടങ്ങിയത് വിമോചനസമരകാലത്തായിരുന്നു. പക്ഷേ, കോണ്‍ഗ്രസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനതലയാത്രയ്ക്ക് തുടക്കമിട്ടത് എ കെ ആന്റണിയാണ്. 2001ല്‍ നായനാര്‍ ഭരണത്തിനെതിരെ വിമോചനയാത്ര സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. അതിന്റെ ചുവടുപിടിച്ചാണ് ഉമ്മന്‍ചാണ്ടി മോചനയാത്ര നടത്തുന്നതെങ്കിലും ചരിത്രം ആവര്‍ത്തിക്കാനുള്ള സൂചനകളൊന്നും കോണഗ്രസുകാര്‍പോലും കാണുന്നില്ല. ദേശീയ-സംസ്ഥാന രാഷ്ട്രീയം കോണ്‍ഗ്രസ് നയിക്കുന്ന ചേരിക്കെതിരെ അതിവേഗം തിരിയുകയാണ്. നാലരവര്‍ഷം പിന്നിട്ട എല്‍ഡിഎഫ് ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസവും നാടിന് പുരോഗതിയും സമാധാനവും പ്രദാനം ചെയ്തതാണ്. മതനിരപേക്ഷതയുടെ തുരുത്തായി കേരളം ശേഷിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ക്കുമാത്രമേ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കരുത് എന്നു പറയാനാകൂ. അക്രമങ്ങള്‍ അഴിച്ചുവിട്ട് മതധ്രുവീകരണം ഉണ്ടാക്കാന്‍ ആര്‍എസ്എസും എന്‍ഡിഎഫും ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ അതിനെ തടയുന്നത് ഇടതുപക്ഷമാണ്.

കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനുള്ള മനസ്സോ ആത്മാര്‍ഥതയോ യുഡിഎഫ് നേതൃത്വത്തിനില്ല. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ പൊയ്ക്കാലില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനമാണത്. പരിഷ്കൃതസമൂഹത്തിനു ചേരാത്ത അതിക്രമങ്ങള്‍ക്കായിരുന്നു ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ നേതൃത്വം കൊടുത്തത്. മുണ്ട് മുറുക്കിയുടുക്കാന്‍ പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. എന്നാല്‍, ഒരു സര്‍ക്കാരിന്റെ ഭരണകാലയളവില്‍ത്തന്നെ രണ്ട് ശമ്പളപരിഷ്കരണം നടപ്പാക്കുന്നുവെന്ന പൊന്‍തൂവല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സ്വന്തം. അതുകൊണ്ടാണ് പുതുവര്‍ഷത്തെ 'ഹാപ്പി ന്യൂ സ്കെയില്‍' എന്നു വിശേഷിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ജിഹ്വപോലും തയ്യാറായത്.

നാല്‍പ്പത്തൊന്നു ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി കിട്ടുന്ന കാലം. തല ചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് കൂര കൊടുക്കുന്ന ഭരണം. പൊതുമേഖലാസ്ഥാപനങ്ങളെല്ലാം ലാഭത്തില്‍. ട്രഷറി പൂട്ടാത്ത കാലം. സര്‍ക്കാര്‍ ആശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് കടന്നുചെല്ലാവുന്ന കാരുണ്യകാലം. സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് എയര്‍കണ്ടീഷന്‍ഡ് ക്ളാസ്റൂമുകള്‍വരെ നല്‍കുകയും ഉച്ചഭക്ഷണം കൊടുക്കുകയും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുകയുംചെയ്ത കാലം. ഭദ്രമായ ക്രമസമാധാനം. ഇങ്ങനെ ശത്രുക്കള്‍ക്കുപോലും കുറ്റം പറയാനാകാത്ത ഭരണമാണ് കേരളം നാലരവര്‍ഷത്തിലധികമായി കാണുന്നത്. കേരളവികസനത്തെ ശക്തിപ്പെടുത്താന്‍ ഉതകുംവിധം കാര്‍ഷികമേഖലയില്‍ ഇടപെട്ടതാണോ പ്രതിപക്ഷനേതാവേ സംസ്ഥാനസര്‍ക്കാര്‍ ചെയ്ത കുറ്റം? അഖിലേന്ത്യാതലത്തില്‍ കാര്‍ഷികമേഖലയില്‍ നെഗറ്റീവ് വളര്‍ച്ച കാണിച്ചപ്പോള്‍ കേരളത്തില്‍ 2.8 ശതമാനം വളര്‍ച്ചയുണ്ടായി. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് കര്‍ഷക ആത്മഹത്യ തകര്‍ത്താടിയ വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇന്ന് കര്‍ഷക ആത്മഹത്യ പഴങ്കഥയായില്ലേ?

പാവങ്ങളില്‍ പാവപ്പെട്ടവരാണ് പരമ്പരാഗത തൊഴിലാളികള്‍. കശുവണ്ടി ഫാക്ടറികളില്‍ യുഡിഎഫ് ഭരിച്ചപ്പോള്‍ വര്‍ഷത്തില്‍ 12 ദിവസമല്ലേ പണി. എന്നാല്‍, ഇന്ന് എല്ലാദിവസവും പണിയുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കുമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതാണോ എല്‍ഡിഎഫ് ഭരണത്തിന്റെ ദുഷ്ചെയ്തി. ഒരുമുറം ചാരത്തിന്റെ ലാഭത്തിനായി അയല്‍പ്പക്കത്തെ പുരയ്ക്കു തീ കൊടുക്കുന്ന ക്രൂരമായ നടപടിപോലെയാണ് ഉമ്മന്‍ചാണ്ടി കേരളത്തിന് സദ്ഭരണം പ്രദാനംചെയ്ത എല്‍ഡിഎഫിനെതിരെ കുറ്റപത്രവുമായി യാത്ര നടത്തുന്നത്.

ആര്‍ എസ് ബാബു ദേശാഭിമാനി 110111