Showing posts with label അഴിക്കോടന്‍ രാഘവന്‍. Show all posts
Showing posts with label അഴിക്കോടന്‍ രാഘവന്‍. Show all posts

Wednesday, September 23, 2020

അഴീക്കോടന്‍ ജ്വലിക്കുന്ന സ്മരണ

 കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ അമരക്കാരനായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ  വാർഷികദിനമാണ് ഇന്ന്. സഖാവിന്റെ ജീവൻ പൊലിഞ്ഞിട്ട് നാൽപ്പത്തിയെട്ട് വർഷം പിന്നിടുകയാണ്. സംസ്ഥാന ചരിത്രത്തിലെ അതിഭീകരമായ മനുഷ്യഹത്യക്കായിരുന്നു അന്ന് തൃശൂർ സാക്ഷ്യം വഹിച്ചത്. ആ ക്രൂരകൊലപാതകത്തിൽ നാടാകെ നടുങ്ങി. ഒരു രാഷ്ട്രീയ സംഘർഷത്തിന്റെയും ഭാഗമായിട്ടായിരുന്നില്ല ആ സംഭവം. പാർടി പരിപാടിയിൽ പങ്കെടുക്കാനായി  തൃശൂരിലെത്തുന്നുണ്ടെന്ന് മുൻകൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കൾ ആസൂത്രണം ചെയ്തതായിരുന്നു അത്. വലതുപക്ഷശക്തികൾ ഇടതുപക്ഷ അരാജകവാദികളുമായി ചേർന്ന് നടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോൺഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിനുണ്ടായിരുന്നു. 1972 സെപ്തംബർ 23ന് രാത്രിയായിരുന്നു തൃശൂരിനെ ചോരക്കളമാക്കിയ കിരാതകൃത്യം നടന്നത്. ആ സമയത്ത്  സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കൺവീനറുമായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു സഖാവ്.

വളരെ സാധാരണമായ തൊഴിലാളികുടുംബത്തിലാണ് സഖാവ് ജനിച്ചത്. കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിനടുത്തായിരുന്നു വീട്. ചെറുപ്രായത്തിൽത്തന്നെ ഉപജീവനത്തിന് ബീഡി തൊഴിലാളിയായി. ബീഡിതെറുപ്പിനൊപ്പം രാഷ്ട്രീയ ആദർശങ്ങളും വളർത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവ സംഘടനാ പ്രവർത്തകനായി. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ  കണ്ണൂർ ടൗൺ സെക്രട്ടറിയായി. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിലിന്റെ സെക്രട്ടറിയായി.

തുടർന്ന്, പാർടി സംഘടനാരംഗത്ത് വിവിധ ചുമതലകൾ വഹിച്ചു. സംഘർഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ്  1956ൽ സഖാവ് പാർടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ൽ സംസ്ഥാനകേന്ദ്രത്തിലേക്ക് പ്രവർത്തനം മാറ്റി.  1967ൽ ഐക്യമുന്നണി കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറായി. മുന്നണിരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതിൽ അസാമാന്യപാടവമാണ് സഖാവ് പ്രകടിപ്പിച്ചിരുന്നത്.  നിരവധിയായ സമരപോരാട്ടങ്ങളിൽ ആവേശകരമായ സാന്നിധ്യമായിരുന്നു അദ്ദേഹം. പ്രതിസന്ധി മുറിച്ചുകടക്കുന്നതിൽ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാർടിക്ക് മുതൽക്കൂട്ടായിരുന്നു.  എതിരാളികളുടെ അക്രമങ്ങളെ നിരവധി തവണ നേരിട്ടു. അശേഷം പതറാതെതന്നെ  മുന്നോട്ടുപോയി. വിവിധകാലങ്ങളിലായി നിരവധിപ്രാവശ്യം ജയിലിലടയ്‌ക്കപ്പെട്ടു. 1948ൽ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മർദനത്തിന് വിധേയമാകേണ്ടി വരികയും ചെയ്തു. 1950, 1962, 1964 എന്നീ വർഷങ്ങളിലും  ജയിൽവാസം ഏറ്റുവാങ്ങി.

കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സഘടനാപരവുമായ വിഷയങ്ങളിൽ ശരിയായ മാർക്‌സിസ്റ്റ്‌ നിലപാടെടുക്കാൻ  അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. പ്രായോഗികപ്രവർത്തനങ്ങളിലൂടെ ആർജിച്ച വിജ്ഞാനത്തിന്റെ അളവിനെക്കൂടിയാണത് കാണിക്കുന്നത്. വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിച്ച്  പാർടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറകളിൽ അഴീക്കോടൻ തന്റേതായ സംഭാവനകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പടർന്നുപന്തലിച്ച സഹകരണമേഖലയിലും അതുകാണാം. കേരളത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട സഹകരണ പ്രസുകളിലൊന്നായ കണ്ണൂർ കോ–-ഓപ്പറേറ്റീവ് പ്രസ് സ്ഥാപിതമായത് പ്രധാനമായും അഴീക്കോടന്റെ നേതൃത്വത്തിലായിരുന്നു.  ജീവിതത്തിന്റെ എല്ലാ മേഖലയിലും കമ്യൂണിസ്റ്റ് പ്രതിബദ്ധതയോടെ അഴീക്കോടൻ ഇടപെട്ടിരുന്നു.

തൊഴിലാളിവർഗ പാർടിക്ക് സ്വന്തമായുണ്ടാകേണ്ടുന്ന മാധ്യമത്തിന്റെ പ്രാധാന്യം ശരിയായി മനസ്സിലാക്കിയ നേതാവായിരുന്നു അഴീക്കോടൻ. അദ്ദേഹം 1969ൽ ദേശാഭിമാനി പ്രിന്റിങ്‌ ആൻഡ്‌ പബ്ലിഷിങ്‌ കമ്പനിയുടെ ഭരണസമിതി ചെയർമാനായിരുന്നു. ദേശാഭിമാനിയെ ബഹുജനപത്രമാക്കുന്നതിന് നടന്ന പ്രവർത്തനങ്ങളിൽ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓർമപ്പെടുത്തിയിരുന്നു. സഖാവിന്റെ രക്തസാക്ഷിത്വദിനത്തിലാണ് സ്ഥിരംവരിക്കാരെ ചേർക്കുന്നതിനുള്ള ദേശാഭിമാനി പത്രപ്രചാരണപ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപത്രമായി ദേശാഭിമാനിയെ വളർത്തിയെടുക്കുകയെന്ന അഴീക്കോടൻ ഉൾപ്പെടെയുള്ള നേതാക്കളുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയാകട്ടെ ഇത്തവണത്തെ അഴീക്കോടൻ ദിനാചരണം. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും നേർക്ക് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ള ഇടങ്ങളിൽ നടത്തിയ അരുംകൊലരാഷ്ട്രീയത്തെ തുറന്നുകാട്ടാനുള്ള ബഹുജനക്കൂട്ടായ്മകൾ ഈ ദിനത്തിൽ സംഘടിപ്പിക്കുന്നുണ്ട്. അത് വിജയമാക്കണം.

സിപിഐ എം ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും മുന്നണിയുടെ സംസ്ഥാന കൺവീനറായിരുന്ന പക്വമതിയും രാഷ്ട്രീയനയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവുമായി. സിപിഐ എമ്മിനെ താഴ്ത്തിക്കെട്ടാനും ഇടതുപക്ഷ ചേരിയെ ശിഥിലമാക്കാനും ഇല്ലാത്ത അഴിമതിക്കഥകൾ കമ്യൂണിസ്റ്റ് നേതൃത്വത്തിനെതിരെ ശത്രുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചു. അതിന്റെ ഭാഗമായി അഴീക്കോടൻ രാഘവനെ അഴിമതിക്കോടൻ എന്ന് മനോരമയുൾപ്പെടെയുള്ള വലതുപക്ഷ പത്രങ്ങൾ വിശേഷിപ്പിച്ചു. എന്നാൽ, ചെട്ടിയങ്ങാടി തെരുവിൽ കുത്തേറ്റ് മരിച്ച സഖാവിന്റെ മൃതദേഹം ഓലമേഞ്ഞ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് അത്രമേൽ നിസ്വാർഥനായ നേതാവായിരുന്നു എന്നത് നാടറിഞ്ഞത്. ത്യാഗസമ്പന്നനായ നേതാവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യം ഇല്ലാതാക്കാനുള്ള വലതുപക്ഷ മാധ്യമങ്ങളുടെയും ശത്രുപക്ഷരാഷ്ട്രീയക്കാരുടെയും തന്ത്രം ഇപ്പോൾ കൂടുതൽ തീവ്രമായിരിക്കുകയാണ്.

എൽഡിഎഫ് ഭരണനേതൃത്വത്തിനും മന്ത്രിമാർക്കും സിപിഐ എം  നേതാക്കൾക്കും അവരുടെയെല്ലാം കുടുംബാംഗങ്ങൾക്കുമെതിരെ അഴിമതിയാക്ഷേപത്തിന്റെ നുണക്കഥകൾ കെട്ടിയുയർത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. പിണറായി വിജയൻ സർക്കാർ  അഴിമതിരഹിത ഭരണമാണ് നയിക്കുന്നത്. ഈ സർക്കാർ പുതിയൊരു ഭരണസംസ്കാരം ഇന്ത്യക്ക്‌ പ്രദാനം ചെയ്തിരിക്കുകയാണ്. കോവിഡ് പ്രതിരോധംമുതൽ വികസന–-ജനക്ഷേമ കാര്യങ്ങളിൽവരെ ഇത് പ്രകടമാണ്. മോഡി സർക്കാരും പിണറായി സർക്കാരും തമ്മിൽ കറുപ്പും വെളുപ്പും പോലുള്ള അന്തരം കണ്ണുള്ള ആർക്കും കാണാം. ഭരണനയത്തിലെ വർഗപരമായ ഭേദം കർഷകവിഷയത്തിൽ ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുകയാണ്. നൂറുദിന നൂറുപദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എൽഡിഎഫ് സർക്കാർ പച്ചക്കറിക്ക് തറവില നിശ്ചയിക്കുന്ന പദ്ധതി നടപ്പാക്കുന്നു. പച്ചക്കറിക്ക് ഒരു സർക്കാർ രാജ്യത്ത് താങ്ങുവില ഏർപ്പെടുത്തുന്നത് ഇന്ത്യയിൽ ആദ്യമായി കേരളമാണ്.

എന്നാൽ, കേന്ദ്രസർക്കാരാകട്ടെ കർഷകദ്രോഹ നിയമനിർമാണം നടത്തിയിരിക്കുകയാണ്. അതിനെ ചോദ്യം ചെയ്യുന്നതിന് നേതൃത്വം നൽകിയ എളമരം കരീം, കെ കെ രാഗേഷ് ഉൾപ്പെടെയുള്ള എംപിമാരെ രാജ്യസഭയിൽനിന്ന്‌ പുറത്താക്കി.

കാർഷികവിളകളുടെ താങ്ങുവില ഇല്ലാതാക്കുന്ന, സർക്കാരും ഫുഡ് കോർപറേഷനും വഴിയുള്ള വിളസംഭരണം അവസാനിപ്പിക്കുന്ന കാർഷികമേഖലകളുടെ നിയന്ത്രണവും കമ്പോളവും കോർപറേറ്റുകൾക്ക് വിറ്റുകൊടുക്കുന്ന നയമാണ് മോഡി സർക്കാരിന്റേത്. ഈ ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാർ എൽഡിഎഫിന്റേതാണെന്ന ബോധം നാട്ടിൽ കൂടുതലായി വേരുറയ്ക്കുന്നുണ്ട്. അതിനെ മറികടക്കാനാണ് എൽഡിഎഫ് ഭരണത്തിന്റെയും സിപിഐ എമ്മിന്റെയും നേതൃത്വങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ അഴിമതി ആക്ഷേപത്തിന്റെ ഇല്ലാക്കഥ ചമയ്ക്കുന്നത്.

കമ്യൂണിസ്റ്റ് നേതൃഭരണ കാലങ്ങളിലെല്ലാം അടിസ്ഥാനമില്ലാത്ത അപവാദ വ്യവസായം വളർത്തിയിട്ടുണ്ട്. കേരളം കണ്ട ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരുടെ കുടുംബത്തെ ആക്ഷേപ പുകമറയിലാക്കാൻ വിഫലശ്രമം ഇക്കൂട്ടർ നടത്തിയിരുന്നു. മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്റെ മകനെതിരെ വ്യാജപരാതികൾ കൊടുത്ത് കേസ് വരെയുണ്ടാക്കി. സംശുദ്ധഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഇന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെപ്പോലും പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും ആക്ഷേപവലയിൽ കുടുക്കാമോയെന്ന് ഒട്ടും മനസ്സാക്ഷിക്കുത്തില്ലാതെ പരീക്ഷിക്കുന്നു.

ജനമനസ്സുകളിൽ ആഴത്തിൽ സ്ഥാനം നേടിയിട്ടുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുർബലമാക്കാനുള്ള ലാക്കാണ് ഇത്തരം നുണനിർമിതിയിൽ ഒളിഞ്ഞിരിക്കുന്നത്. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തളർത്തി എൽഡിഎഫ് ഭരണം ഇല്ലാതാക്കാം എന്ന അട്ടിമറി മോഹമാണ് ഇതിലേക്ക് ഇക്കൂട്ടരെ നയിക്കുന്നത്. അത് മനസ്സിലാക്കാൻ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ജനങ്ങൾക്കും പാർടിയുടെയും എൽഡിഎഫിന്റെയും പ്രവർത്തകർക്കും കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതിലോമശക്തികളുടെ അപവാദ സുനാമിയിൽ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നോട്ടടിക്കപ്പെടില്ല. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന സിപിഐ എമ്മിന് ജനങ്ങളിൽനിന്ന്‌ മറച്ചുവയ്ക്കാൻ ഒന്നുമില്ല. കമ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതം തുറന്നപുസ്തകമാണ്. അതിലേതെങ്കിലും പോറലോ വീഴ്ചയോ സംഭവിച്ചാൽ അത്തരം തെറ്റുകൾ കണ്ടെത്തുന്നതിനും അവരെ തിരുത്തിക്കാനും തിരുത്താത്തവർക്കെതിരെ തക്കതായ അച്ചടക്ക നടപടി സ്വീകരിക്കാനുമുള്ള കരുത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ജനങ്ങളുടെ മുന്നിൽ തുറന്നുപറഞ്ഞ് തിരുത്തൽ നടപടികൾ സ്വീകരിച്ച പാർടിയാണ് സിപിഐ എം.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളിൽ എൽഡിഎഫ് സർക്കാരിനെയും പാർടിയെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. അഴീക്കോടൻ രാഘവനെ അഴിമതിക്കോടൻ എന്നുവിളിച്ച് കരിതേച്ചവർ ഇതുവരെ പരസ്യമായി മാപ്പ് പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും നേതൃത്വത്തോടും ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസം ഞങ്ങൾ കാത്തുസൂക്ഷിക്കും. നാടിന്റെ ഐശ്വര്യത്തിന് മാർക്സിസം–-ലെനിനിസമാണ് വഴിയെന്ന് ചൂണ്ടിക്കാട്ടിയ സ. അഴീക്കോടൻ രാഘവനെപ്പോലുള്ള രക്തസാക്ഷികളുടെ സ്മരണയ്ക്ക് കളങ്കം വരുത്തുന്ന ഒന്നും കമ്യൂണിസ്റ്റുകാരിൽനിന്ന്‌ ഉണ്ടാകില്ല.  ക്രിയാത്മകമായ വിമർശനം ഞങ്ങൾ സ്വാഗതം ചെയ്യുകയും ഉൾക്കൊള്ളുകയും ചെയ്യും. എന്നാൽ, രാഷ്ട്രീയഎതിരാളികളും  ഒരു വിഭാഗം മാധ്യമങ്ങളും  ഉന്നയിക്കുന്ന ആക്ഷേപങ്ങൾ സദുദ്ദേശ്യപരമല്ല. എൽഡിഎഫ് ഭരണത്തുടർച്ച ഇല്ലാതാക്കാനുള്ള വൻഗൂഢാലോചനയുടെ ഭാഗമാണ് സർക്കാരിനും സിപിഐ എം നേതൃത്വത്തിനുമെതിരെയുള്ള ചെളിവാരിയെറിയൽ. ബിജെപി, കോൺഗ്രസ്, മുസ്ലിംലീഗ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി മഹാസഖ്യത്തിനുള്ള വേദി ഉറപ്പിക്കാനാണ് നുണക്കോട്ടകൾ കെട്ടിപ്പൊക്കുന്നത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും കേരളത്തിന്റെ രക്ഷയ്ക്കായി ഇടതുപക്ഷ നേതൃഭരണത്തിനുംവേണ്ടി തുടിച്ച ഹൃദയത്തിനുടമയായിരുന്നു  അഴീക്കോടൻ രാഘവൻ. സഖാവിന്റെ ആ ജീവിതസ്വപ്നം സാക്ഷാൽക്കരിക്കുന്നതിനുള്ള പോരാട്ടം ശക്തമാക്കാനാണ് ഈ രക്തസാക്ഷിത്വദിനം നമ്മെ ജാഗ്രതപ്പെടുത്തുന്നത്.

കോടിയേരി ബാലകൃഷ്ണൻ 

കരുത്താണിന്നും നനവൂറുന്ന ഓർമകൾ ; ധീര രക്ഷസാക്ഷി അഴീക്കോടൻ രാഘവന്റെ ഓർമയിൽ ഭാര്യ മീനാക്ഷിടീച്ചർ

 കണ്ണൂർ: ‘‘എല്ലാവരോടും സ്നേഹമായിരുന്നു സഖാവിന്.... ’’ സംസാരിക്കാൻ പ്രയാസമുണ്ടെങ്കിലും മീനാക്ഷിടീച്ചർ നിർത്താതെ പറയാൻ ശ്രമിച്ചത് അഴീക്കോടൻ രാഘവൻ എന്ന ധീരവിപ്ലവകാരിയോടൊപ്പമുള്ള  ജീവിതമായിരുന്നു. ഓരോ സെപ്തംബർ 23 കടന്നുവരുമ്പോഴും ഓർമകൾ തിരയടിച്ചെത്തും. 

അഴീക്കോടനൊപ്പം 16 വർഷവും അദ്ദേഹത്തിന്റെ ഓർമകളിൽ ശേഷിച്ച 48 വർഷവും ജീവിച്ച മീനാക്ഷിടീച്ചർക്ക് അദ്ദേഹം ഇന്നും സ്നേഹിച്ചുകൊതി തീരാത്ത ഭർത്താവാണ്. എല്ലാ ആഴ്ചകളിലും മുടങ്ങാതെ സ്നേഹത്തിന്റെ മധുരം കലർന്ന അക്ഷരങ്ങളുമായി  അഴീക്കോടന്റെ കത്തുകൾ ടീച്ചറുടെ കൈകളിലെത്തിയിരുന്നു. അഴീക്കോടൻ കൊല്ലപ്പെട്ട ദിവസവും അത്തരമൊരു കത്ത് ടീച്ചർക്ക് കിട്ടിയിരുന്നു. രണ്ടുദിവസംമുമ്പ് സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ലെറ്റർ പാഡിൽ എഴുതിയ കത്തായിരുന്നു അത്. സ്‌നേഹമയിയായ ഭർത്താവിന്റെ, അച്ഛന്റെ അകം വെളിവാക്കുന്ന ആ കത്ത്‌ ടീച്ചർ ഇന്നും സൂക്ഷിക്കുന്നു.  

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, പ്രതിപക്ഷ ഏകോപന സമിതി സംസ്ഥാന കൺവീനർ എന്നീ നിലയിൽ കേരളമാകെ നിറഞ്ഞുനിന്നു പ്രവർത്തിക്കവെ, 1972 സെപ്തംബർ 23ന് രാത്രിയിലാണ്‌ അഴീക്കോടൻ തൃശൂർ ചെട്ടിയങ്ങാടിയിൽ  കൊല്ലപ്പെടുന്നത്. കെഎസ്‌ആർടിസി ബസ്സിറങ്ങി താമസസ്ഥലമായ പ്രീമിയർ ലോഡ്‌ജിലേക്കു നടന്നുപോകുമ്പോൾ മാരകായുധങ്ങളുമായെത്തിയ അക്രമിസംഘം കുത്തിവീഴ്ത്തുകയായിരുന്നു. ഇടതുപക്ഷ തീവ്രവാദികളായ ഒരുസംഘമാളുകൾ കോൺഗ്രസ് സഹായത്തോടെയാണ് കൃത്യം ആസൂത്രണംചെയ്ത് നടപ്പാക്കിയത്. 

തട്ടിൽ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട്‌ അന്നത്തെ ആഭ്യന്തരമന്ത്രി കെ കരുണാകരനെതിരെ ഉയർന്ന അഴിമതി ആരോപണം കേരളത്തെ ഇളക്കിമറിച്ച കാലം. അഴിമതി പുറത്തുകൊണ്ടുവന്ന നവാബ്‌ രാജേന്ദ്രൻ,  സുപ്രധാന തെളിവായി ചോർത്തിയെടുത്ത കത്ത്‌ അഴീക്കോടനെ ഏൽപ്പിച്ചിരുന്നു. അത്‌ അദ്ദേഹത്തെ നോട്ടപ്പുള്ളിയാക്കി. കത്ത്‌ കൈക്കലാക്കാൻ തൃശൂരിൽനിന്ന്  പൊലീസ് കണ്ണൂരിലെ വീട്ടിലെത്തിയ രാത്രി ഇന്നും ടീച്ചറുടെ ഓർമയിലുണ്ട്.

നിനച്ചിരിക്കാതെയുണ്ടായ അഴീക്കോടന്റെ വേർപാടിനെ അത്രയുംകാലത്തെ സ്നേഹനിർഭരമായ ജീവിതത്തിന്റെ കരുത്തിലാണ് ടീച്ചർ അതിജീവിച്ചത്. പറക്കമുറ്റാത്ത അഞ്ചു മക്കളും രണ്ടു പേരുടെയും അമ്മമാരും അടങ്ങുന്ന കുടുംബത്തിന്റെ ഉത്തരവാദിത്തം അധ്യാപനജോലിയുടെ പിന്തുണയിൽ മീനാക്ഷി ടീച്ചർ നിർവഹിച്ചു. പാർടിയുടെ അകമഴിഞ്ഞ സഹായവും അവർ എടുത്തുപറയുന്നു. 

ദേഹാസ്വാസ്ഥ്യം കാരണം കുറച്ചുനാൾ ആശുപത്രിയിലായിരുന്നു.  കഴിഞ്ഞദിവസമാണ്‌ ഡിസ്‌ചാർജു‌ചെയ്‌ത്‌ വീട്ടിലെത്തിയത്‌. സഖാവിന്റെ ഓർമകൾ പകരുന്ന കരുത്തിലാണ് പള്ളിക്കുന്ന്‌ അഴീക്കോടൻ നിവാസിൽ മീനാക്ഷിടീച്ചർ കഴിയുന്നത്.

അഴീക്കോടൻ ദിനം ഇന്ന്‌

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം ബുധനാഴ്‌ച സിപിഐ എം നേതൃത്വത്തിൽ  ആചരിക്കും. പാർടി ഓഫീസുകളിലും ബ്രാഞ്ചുകളിലും പ്രഭാത ഭേരിയോടെ പതാക ഉയർത്തും. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ രാവിലെ ഒമ്പതിന്‌ കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ   നേതൃത്വത്തിൽ പുഷ്‌പാർച്ചനയുണ്ടാകും.

Friday, February 17, 2012

കേരളം മറക്കില്ല, ഈ അരുംകൊല

കണ്ണൂര്‍ : രാഷ്ട്രീയ കേരളം ഇന്നും ഞെട്ടലോടെയാണ് അഴീക്കോടന്‍ രാഘവന്റെ മരണം ഓര്‍ക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത നേതാവും പ്രതിപക്ഷ ഏകോപനസമിതി സംസ്ഥാന കണ്‍വീനറുമായ അദ്ദേഹം തൃശൂരില്‍ കെഎസ്ആര്‍ടിസി ബസ്സിറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച് സിപിഐ എമ്മിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന നേതാവ്. അസാമാന്യമായ സംഘാടനശേഷിയും അസൂയാവഹമായ നയതന്ത്രജ്ഞതയും പ്രദര്‍ശിപ്പിച്ച അഴീക്കോടന്‍ തൊഴിലാളികളുടെയും കമ്യൂണിസ്റ്റുകാരുടെയും കണ്ണിലുണ്ണിയായിരുന്നു. തൃശൂരില്‍നിന്ന് കണ്ണൂരിലേക്കുള്ള വിലാപയാത്ര കേരളം അതുവരെ കണ്ടതില്‍ ഏറ്റവും വലുതായിരുന്നു. അത് നയിച്ചത് എ കെ ജിയും ഇ എം എസും.

1972 സെപ്തംബര്‍ 23ന് രാത്രി തൃശൂരിലെ ചെട്ടിയങ്ങാടിയിലാണ് ആ ദാരുണ സംഭവം. തൃശൂരില്‍ തങ്ങി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. എറണാകുളത്ത് ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയ അദ്ദേഹം തൃശൂര്‍ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിനടുത്ത ചെട്ടിയങ്ങാടിയില്‍ ഇറങ്ങി, ചെമ്പോട്ടില്‍ ലെയിനിലുള്ള താമസസ്ഥലമായ പ്രീമിയര്‍ ലോഡ്ജിലേക്ക് നടക്കുന്നതിനിടെ മാരകായുധങ്ങളുമായി വന്നവര്‍ കുത്തിവീഴത്തി. ആഭ്യന്തരമന്ത്രി കെ കരുണാകരന്റെയും വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും കോടാലിക്കൈ ആയ ഇടതുപക്ഷ തീവ്രവാദികളാണ് വിലപ്പെട്ട ആ ജീവന്‍ കവര്‍ന്നെടുത്തതെന്ന് പിന്നീട് വ്യക്തമായി.

സിപിഐ എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട എ വി ആര്യന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഐ എമ്മിനെതിരെ കോണ്‍ഗ്രസ് സഹായത്തോടെ വെല്ലുവിളി ഉയര്‍ത്തുന്ന കാലമായിരുന്നു അത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. മിക്കവാറും ജില്ലകളിലെ ഗസ്റ്റ്ഹൗസ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ബുക്ക് ചെയ്തിരുന്നു. ചെട്ടിയങ്ങാടിയില്‍നിന്ന് വിളിപ്പാടകലെയുള്ള ജില്ലാകമ്മിറ്റി ഓഫീസില്‍ വിവരമെത്തുംമുമ്പ് പത്രങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകം അറിഞ്ഞിരുന്നു.

കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് വെള്ളാനിക്കര തട്ടില്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ ലക്ഷങ്ങളുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന കാലം. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറി സി കെ ഗോവിന്ദന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം വി അബൂബക്കറിന് അയച്ച കത്ത് നവാബ് വാരിക എഡിറ്റര്‍ രാജേന്ദ്രന്‍ ചോര്‍ത്തി. എസ്റ്റേറ്റുകാരില്‍ നിന്നും പണം വാങ്ങിവെക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് വാരിക പ്രസിദ്ധീകരിച്ചതോടെ കേരളം ഇളകിമറിഞ്ഞു. സംഘടനാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ ശങ്കരനാരായണന്‍ (ഇപ്പോഴത്തെ മഹാരാഷ്ട്ര ഗവര്‍ണര്‍) കരുണാകരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പത്രസമ്മേളനം നടത്തി. നിയമസഭയിലും ഒച്ചപ്പാട്. കത്തിന്റെ ഒറിജിനല്‍ ആവശ്യപ്പെട്ട് നവാബ് രാജേന്ദ്രനെ പൊലീസ് തല്ലിച്ചതച്ചുവെങ്കിലും കിട്ടിയില്ല. സി കെ ഗോവിന്ദന്‍ നാവാബിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കത്തയച്ചിട്ടില്ലെന്നായിരുന്നു വാദം. നവാബിനുവേണ്ടി ഹാജരായത് അഡ്വ. വീരചന്ദ്രമേനോന്‍ . കത്തിന്റെ ഒറിജിനല്‍ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടപ്പോള്‍ ഹാജരാക്കാമെന്ന് നവാബ് സമ്മതിച്ചു.

അതിനിടെ, തൃശൂരിലെ ഒരു പൊലീസുകാരന്‍ കണ്ണൂരില്‍ അഴീക്കോടന്റെ വീട്ടില്‍ എത്തി താന്‍ വീരചന്ദ്രമേനോന്റെ ജൂനിയറാണെന്നും നവാബ് ഏല്‍പ്പിച്ച കത്ത് നല്‍കണമെന്നും പറഞ്ഞു. അത് പൊലീസാണെന്ന് മനസ്സിലാക്കിയ അഴീക്കോടന്‍ അയാളെ തിരിച്ചയച്ചു. ഈ കേസ് നടക്കവെയാണ് അഴീക്കോടന്‍ കൊല്ലപ്പെടുന്നത്.

"കുഞ്ഞുമോന് ഹരിശ്രീ കുറിക്കുമ്പോള്‍ ഉടുക്കാനുള്ള കസവുമുണ്ടുമായാണ് സഖാവ് അവസാനമായി വീട്ടില്‍ വന്നത്. മുന്നറിയിപ്പില്ലാത്ത വരവ്. ഒരു ദിവസം വീട്ടില്‍ തങ്ങി. മക്കളെ വിളിച്ചിരുത്തി പഠനകാര്യങ്ങള്‍ സംസാരിച്ചു. വായിക്കേണ്ട പുസ്തകങ്ങളെക്കുറിച്ച് രാത്രി മക്കളോട് പറയുന്നതു കേട്ടു"-ഭാര്യ മീനാക്ഷി ടീച്ചര്‍ പറഞ്ഞു. കണ്ണൂര്‍ നഗരത്തിലെ തെക്കിബസാറിലെ തൊഴിലാളി കുടുംബത്തില്‍നിന്നാണ് അഴീക്കോടന്‍ പാര്‍ടി നേതൃനിരയിലെത്തിയത്. പൊതുപ്രവര്‍ത്തനത്തില്‍ കൃഷ്ണപിള്ളയുടെ പ്രിയശിഷ്യന്‍ . 1946-ല്‍ കമ്യൂണിസ്റ്റ് പാര്‍ടി കണ്ണൂര്‍ ടൗണ്‍ കമ്മിറ്റി സെക്രട്ടറി. 1951-ല്‍ മലബാര്‍ കമ്മിറ്റിയിലേക്ക്. 1954-ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറിയായി. 1956-ല്‍ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി. 1948, 50, 62, 64 വര്‍ഷങ്ങളില്‍ ജയില്‍ശിക്ഷ. സിപിഐ എം രൂപീകരണം മുതല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. സിപിഐ എം വിരുദ്ധ മാധ്യമങ്ങളുടെ ഇരയായിരുന്നു അഴീക്കോടന്‍ . അഴീക്കോടന്റെ സമ്പാദ്യത്തെപ്പറ്റി അവര്‍ കഥകള്‍ എഴുതിപ്പിടിപ്പിച്ചു. മരണശേഷം ഇതേ മാധ്യമങ്ങള്‍ കണ്ണീര്‍ക്കഥകളെഴുതി. മൃതദേഹം സംസ്കരിക്കാനുള്ള മണ്ണുപോലും സ്വന്തമായില്ലാത്ത ഈ നേതാവിന് തൃശൂരിലെ ബാങ്കില്‍ ശേഷിപ്പ് 32 രൂപ മാത്രമെന്ന വാര്‍ത്ത വന്നു. പിന്നീട് പാര്‍ടിയാണ് കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കിയത്.

പി പി സതീഷ്കുമാര്‍ deshabhimani 160212

Friday, September 23, 2011

സ. അഴീക്കോടന്‍ സ്മരണ

1972 സെപ്തംബര്‍ 23നാണ് തൃശൂരില്‍ സഖാവ് അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്ന ഘട്ടത്തിലാണ് മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളുടെ കൊലക്കത്തിക്ക് സഖാവ് ഇരയാകുന്നത്. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച കമ്യൂണിസ്റ്റുമായിരുന്നു അഴീക്കോടന്‍ . കണ്ണൂര്‍ നഗരത്തിലെ തെക്കി ബസാറിലെ തൊഴിലാളി കുടുംബത്തിലാണ് അഴീക്കോടന്‍ ജനിച്ചത്. അഞ്ചാംക്ലാസുവരെ മാത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. ആധാരമെഴുത്തുകാരനായ അച്ഛന്റെ മരണശേഷം ചുമട്ടുതൊഴിലാളികളായ അമ്മാവന്മാരുടെ സംരക്ഷണയിലാണ് വളര്‍ന്നത്. പിന്നീട് സൈക്കിള്‍ -പെട്രോമാക്സ്-ബീഡി ഷാപ്പിലെ ജീവനക്കാരനായി. ബീഡിതെറുപ്പുകാരനായും പണിയെടുത്തു. അതോടൊപ്പംതന്നെ ബീഡിത്തൊഴിലാളിയൂണിയന്റെ പ്രവര്‍ത്തനത്തിലും സജീവമായി. പിന്നീട് യൂണിയന്റെ സെക്രട്ടറിയായി മാറി. യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ അഴീക്കോടന് ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കി തികഞ്ഞ കമ്യൂണിസ്റ്റായി വളര്‍ത്തിയെടുക്കുന്നതില്‍ സ. പി കൃഷ്ണപിള്ള സുപ്രധാനമായ പങ്ക് വഹിച്ചു.

1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1951ല്‍ കോഴിക്കോട്ട് ചേര്‍ന്ന മലബാര്‍ പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ മലബാര്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ സെക്രട്ടറിയായി. 1956ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1959ല്‍ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1964ല്‍ സിപിഐ എം രൂപീകരണഘട്ടത്തില്‍ അസാധാരണമായ സംഘാടനപാടവമാണ് സഖാവ് പ്രകടിപ്പിച്ചത്. 1967ല്‍ ഐക്യമുന്നണി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായി. 1969ല്‍ ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയര്‍മാനായി. അഴീക്കോടന് നിരവധി തവണ ജയില്‍വാസമനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1948ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മര്‍ദനത്തിന് ഇരയാവുകയും ചെയ്തു. 1950ലും 1962ലും 1964ലും അദ്ദേഹത്തെ ജയിലിലടച്ചു.

ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ നേര്‍ ഉദാഹരണമാണ് സഖാവിന്റെ ജീവിതം. സൗമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യവും അഴീക്കോടന്റെ സവിശേഷതയായിരുന്നു. ഐക്യമുന്നണി ഭരണത്തിലിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരം കാണാനും സഖാവ് ശ്രമിച്ചു. വികസനത്തെക്കുറിച്ചും നാടിന്റെ പൊതുവായ പുരോഗതിയെക്കുറിച്ചും ക്രിയാത്മകമായി ചിന്തിക്കുകയും പ്രായോഗിക നടപടികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതില്‍ അനന്യമായ താല്‍പ്പര്യമാണ് അദ്ദേഹം കാട്ടിയത്. ജീവിച്ചിരിക്കുമ്പോള്‍ കമ്യൂണിസ്റ്റ് വിരുദ്ധരുടെ കടുത്ത ആക്രമണത്തിന് അഴീക്കോടന്‍ ഇരയായിരുന്നു. ഒട്ടനവധി ദുരാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. തിളക്കമേറിയ ആ പൊതുജീവിതത്തിന് മങ്ങലേല്‍പ്പിക്കാനായിരുന്നു ബോധപൂര്‍വം നടത്തിയ ഇത്തരം കുപ്രചാരണങ്ങള്‍ . പാര്‍ടി ശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും അത് തുടര്‍ന്നു.

രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം വെളിയില്‍ വന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നുപറയാന്‍ പ്രചാരണം നടത്തിയ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ തയ്യാറായില്ല. മുതലാളിത്ത രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഘട്ടത്തിലാണ് അഴീക്കോടന്റെ 39-ാം ചരമദിനം ആചരിക്കുന്നത്. സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് ഇത്തരം രാജ്യങ്ങളിലെ ഭരണകൂടം നടത്തിയ തെറ്റായ രീതി പുതിയ പ്രതിസന്ധി രൂപപ്പെടുത്തിയിരിക്കുന്നു. ഈ പ്രതിസന്ധി മറികടക്കുന്നതിന് കോര്‍പറേറ്റ് ബാങ്കുകളെയും മറ്റും സര്‍ക്കാര്‍ സഹായം നല്‍കി സംരക്ഷിക്കുകയാണ് വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ ചെയ്യുന്നത്. ഇത്തരം കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം നല്‍കിയശേഷം അതിന്റെ ബാധ്യത മുഴുവന്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി തൊഴിലാളികള്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന സ്ഥിതി ഇത്തരം രാജ്യങ്ങളില്‍ രൂപപ്പെട്ടിരിക്കുന്നു. ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കുക, പെന്‍ഷന്‍പ്രായം കൂട്ടുക, തസ്തികകള്‍ ഇല്ലാതാക്കുക, സേവനമേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക തുടങ്ങിയ നയങ്ങള്‍ ഒരു പാക്കേജ് എന്ന നിലയില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ രൂക്ഷമായ സമരങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരായുള്ള സമരത്തിന്റെ ഭാഗമായി യൂറോപ്പിലെ മുപ്പതോളം രാജ്യങ്ങളിലെ തൊഴിലാളികള്‍ ഒന്നിച്ച് പണിമുടക്കുകയുണ്ടായി. മാധ്യമരംഗത്ത് പോലും സമരം വ്യാപിച്ചു. ബിബിസിയിലെ തൊഴിലാളികള്‍ ജോലിസമയം വര്‍ധിപ്പിക്കുന്നതിനും ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതിനുമെതിരെ പ്രക്ഷോഭരംഗത്തിറങ്ങി. ആഗോളവല്‍ക്കരണനയത്തിന്റെ വക്താക്കളായ അമേരിക്കയില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും കൂടുതല്‍ രൂക്ഷമായി വരുന്നതിന്റെ വാര്‍ത്തകളും പുറത്തുവരുന്നു.

ഏകലോക ക്രമത്തിന്റെ ഭാഗമായി അമേരിക്ക അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തികനയങ്ങള്‍ ലോകത്തെ ഒരു തരത്തിലും രക്ഷപ്പെടുത്തില്ലെന്ന് ഈ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. ഈ അനുഭവങ്ങളില്‍നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകാതെ അത്തരം സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന. ഓയില്‍പൂള്‍ അക്കൗണ്ട് നിര്‍ത്തലാക്കിയ എന്‍ഡിഎ സര്‍ക്കാരിന്റെ നടപടിയിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ട ആഗോളവല്‍ക്കരണ സമീപനം വില നിശ്ചയിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തുമാറ്റിയതിലൂടെ ഉച്ചസ്ഥായിയിലെത്തി. വിലനിര്‍ണയാവകാശം എടുത്തുമാറ്റിയതിന് ശേഷം 11 തവണയായി 23.83 രൂപയാണ് പെട്രോളിന് വര്‍ധിച്ചത്. എണ്ണക്കമ്പനികളുടെ നഷ്ടത്തിന്റെ കള്ളക്കണക്കുകള്‍ അവതരിപ്പിച്ചാണ് ഈ വര്‍ധന വരുത്തുന്നത്. എണ്ണക്കമ്പനികളുടെ ബാലന്‍സ് ഷീറ്റിലാണെങ്കില്‍ ലാഭത്തിന്റെ കണക്ക് കോടിക്കണക്കിന് രൂപയാണ്. പെട്രോളിന്റെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലക്കയറ്റത്തിന്റെ പേരുപറഞ്ഞാണ് ഇവിടെ വില വര്‍ധിപ്പിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്ന ഘട്ടത്തില്‍ പെട്രോളിന്റെ വില ബാരലിന് 100.10 ഡോളറായിരുന്നു. ഇപ്പോള്‍ ബാരലിന് 86.85 ഡോളറാണ്. രൂപയുടെ മൂല്യത്തിന്റെ വ്യതിയാനംകൂടി കണക്കിലെടുത്താല്‍ യഥാര്‍ഥത്തില്‍ ഒരു ബാരലിന് ഏകദേശം 480 രൂപ കുറയുകയാണുണ്ടായത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ വില കുതിച്ചുയരുന്നെന്ന വിചിത്രമായ അനുഭവത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.

അന്താരാഷ്ട്ര മാര്‍ക്കറ്റിന്റെ പേരുപറഞ്ഞ് വില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അവിടെ വില കുറയുമ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുന്നില്ല എന്നതാണ് വസ്തുത. പെട്രോളിന് വില വര്‍ധിപ്പിച്ചശേഷം സംസ്ഥാന സര്‍ക്കാരുകളോട് നികുതി പിന്‍വലിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്. വളരെ വിചിത്രമായ വാദമാണ് ഇതെന്ന് ആര്‍ക്കും മനസ്സിലാകും. പെട്രോളിന്റെ വിലയില്‍ 50 ശതമാനത്തോളം വിവിധ തരത്തിലുള്ള നികുതികളാണ്. അതില്‍ ബഹുഭൂരിപക്ഷവും കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്നതാണ്. ആ നികുതിഘടനയ്ക്ക് മാറ്റം വരുത്തുന്ന കാര്യം ആലോചിക്കാതെ സംസ്ഥാനങ്ങളോട് നികുതി ഒഴിവാക്കണമെന്നാണ് പറയുന്നത്. വന്‍ വിലക്കയറ്റം സൃഷ്ടിച്ചതിനുശേഷം നാമമാത്രമായ കുറവ് വരുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം വിലപ്പോകില്ല. പെട്രോളിയം വിലവര്‍ധനയെ തുടര്‍ന്ന് വലിയ പ്രതിഷേധം കേരളത്തിലുണ്ടായി. ഇപ്പോള്‍ യുഡിഎഫ് നേതാക്കള്‍ പറയുന്നത് വര്‍ധന പിന്‍വലിക്കണം എന്നാണ്. ഈ നയത്തിനോട് എതിര്‍പ്പുണ്ടെങ്കില്‍ യോജിച്ച സമരത്തിന് തയ്യാറുണ്ടോ എന്നാണ് അവര്‍ വ്യക്തമാക്കേണ്ടത്. വര്‍ധന പിന്‍വലിക്കണമെന്നു പറയുമ്പോള്‍ത്തന്നെ വിലവര്‍ധനയ്ക്കെതിരായി കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രക്ഷോഭത്തെ പൊലീസിനെ കയറൂരി വിട്ട് ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ ഘട്ടത്തില്‍ത്തന്നെ ഇത് തെറ്റായ നടപടിയാണെന്നും വില കുതിച്ചുകയറുമെന്നും ഇടതുപക്ഷം പറഞ്ഞതാണ്. അന്ന് ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് തെറ്റാണെന്ന് പ്രചരിപ്പിച്ചവര്‍പോലും ഇന്ന് പെട്രോളിയം വിലവര്‍ധനയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുമ്പോള്‍ അത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. പെട്രോളിന്റെ വിലവര്‍ധന പരിഹരിക്കപ്പെടണമെങ്കില്‍ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാക്കുകയാണ് വേണ്ടത്. അല്ലാതെ നടത്തുന്ന പ്രഖ്യാപനങ്ങള്‍ ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴികള്‍മാത്രമാണ്. യുഡിഎഫ് അധികാരത്തില്‍ വന്ന് 100 ദിവസം പിന്നിട്ടപ്പോള്‍ വലിയ വികസനപ്രവര്‍ത്തനം നടത്തി എന്ന പ്രചാരണമാണ് നടത്തിയത്. എന്നാല്‍ , ഈ നൂറുദിവസം കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണുണ്ടായത്. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അട്ടിമറിച്ചതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട 250 കോടി രൂപയാണ് നഷ്ടമായത്.

5000 കോടി രൂപയുടെ റോഡ് നിര്‍മാണത്തിനുവേണ്ടിയുള്ള പദ്ധതികളും അട്ടിമറിക്കപ്പെട്ടു. പൊതുമേഖലയുടെ നവീകരണത്തിനായി എല്‍ഡിഎഫ് മുന്നോട്ടുവച്ച 260 കോടി രൂപയുടെ പദ്ധതിയും ഇല്ലാതാക്കി. സൗജന്യനിരക്കില്‍ അരി വിതരണംചെയ്യുന്ന കാര്യത്തില്‍ മൊത്തമെടുത്ത് നോക്കിയാല്‍ ആനുകൂല്യം കുറയുകയാണ് ചെയ്തത്. ഇത്തരത്തില്‍ 6000 കോടി രൂപയോളം വരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ കേരളത്തില്‍ ഇല്ലാതായിട്ടുള്ളത്. ജനദ്രോഹകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും അതിനെതിരായി ഉയരുന്ന പ്രക്ഷോഭങ്ങളെ ചോരയില്‍ മുക്കി തകര്‍ക്കുകയുമെന്നതാണ് യുഡിഎഫ് നയം. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ലോകവ്യാപകമായി ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമെന്ന നിലയില്‍ത്തന്നെയാണ് നമ്മുടെ നാട്ടിലും പ്രക്ഷോഭങ്ങള്‍ ഉയരുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പംനിന്ന് ജീവിച്ച് എല്ലാ അനീതികള്‍ക്കുമെതിരായി പോരാടുകയുംചെയ്ത അഴീക്കോടന്റെ ഓര്‍മ ജനകീയ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരും.

പിണറായി വിജയന്‍ deshabhimani 230911

കണ്ണീരില്‍ കുതിരുമ്പോഴും നേരിന്റെ തെളിമയോടെ

കണ്ണൂര്‍ : പഴക്കത്തിന്റെ മഞ്ഞനിറം പടര്‍ന്ന കടലാസ്തുണ്ട് വിരഹത്തിന്റെ കണ്ണീരുപ്പുകലര്‍ന്ന് നനയുകയാണ് മീനാക്ഷിടീച്ചറുടെ കൈയില്‍ . 39 വര്‍ഷം മുമ്പ് ഇതേനാള്‍ അഴീക്കോടന്‍ കൊലചെയ്യപ്പെട്ടതറിഞ്ഞ് വിറങ്ങലിച്ചുനില്‍ക്കെ തന്നെ തേടിയെത്തിയ ആ കത്ത് ടീച്ചര്‍ ഇന്നും നെഞ്ചോടുചേര്‍ക്കുന്നു.

"ഏറ്റവും പ്രിയപ്പെട്ട മീനാ, എഴുതാന്‍ ഒട്ടും സമയം കിട്ടിയില്ല. രാവിലെ എട്ടുമണിക്ക് തുടങ്ങിയാല്‍ 12മണി... ഒരു മണിയാകും പരിപാടികള്‍ കഴിയാന്‍ . പക്ഷേ മീന എഴുതിയില്ലല്ലോ. 29ന് വരുമെന്നാണല്ലോ പറഞ്ഞിരുന്നത്. അത് സാധിക്കുമോ എന്നറിയില്ല. 29ന് കോഴിക്കോട്ട് നില്‍ക്കേണ്ടി വന്നേക്കുമെന്ന് തോന്നുന്നു. കഴിയുന്നതും വരാന്‍ ശ്രമിക്കും. അഥവാ കഴിയാതെ വന്നാല്‍ 30ന് രാത്രിയേ പറ്റൂ. 30നും ഒന്നിനും കണ്ണൂരില്‍ പരിപാടി ഉണ്ട്. 30ന് കോഴിക്കോട്ടും നില്‍ക്കണം. ദേശാഭിമാനി വാര്‍ഷിക ജനറല്‍ബോഡിയാണ്. മമ്മതിനോട് വീട്ടില്‍ വരാന്‍ എഴുതിയിട്ടുണ്ട്. മരത്തിന്റെ കണക്ക് പകര്‍ത്തി കൊടുക്കണം. വീട്ടില്‍ വന്ന് അത് വാങ്ങി എത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. എന്തുണ്ടു പിന്നെ വര്‍ത്തമാനം. സുഖം തന്നെയല്ലേ. മരുന്നു കഴിക്കുന്നുണ്ടോ. തൈലം തേച്ചു കുളിച്ചോ? ഞാന്‍ ഇന്നു തേച്ചു. രാവിലെ കുറച്ചു സമയം കിട്ടി. കുട്ടികള്‍ക്കെല്ലാം സുഖമല്ലേ?. സാനുമോന്‍ എങ്ങനെയുണ്ട്. മധു രാവിലെ പഠിക്കുന്നുണ്ടോ?. അഞ്ചരക്ക് എഴുന്നേല്‍പ്പിക്കണം. അമ്മമാര്‍ക്ക് സുഖമെന്ന് കരുതുന്നു. രവിയോടും എല്ലാവരോടും സ്നേഹാന്വേഷണം. കക്കാട്ടെ രവിയുടെ കല്യാണക്കാര്യം എന്തായി. കൂടുതല്‍ വഴിയേ...സ്നേഹപൂര്‍വം സ്വന്തം... (ഒപ്പ്)".

കമ്യൂണിസ്റ്റ് പാര്‍ടിയുടെ അമരക്കാരനായിരുന്ന സഖാവ് അഴീക്കോടന്‍ രാഘവന്‍ ഭാര്യ മീനാക്ഷി ടീച്ചര്‍ക്ക് അവസാനമായി എഴുതിയ കത്തിലെ വരികള്‍ . രണ്ടുനാള്‍ മുമ്പ് എഴുതിയ കത്ത് അഴീക്കോടന്‍ കൊല്ലപ്പെട്ട ദിവസമാണ് ടീച്ചര്‍ കൈപ്പറ്റിയത്. രാഷ്ട്രീയത്തിന്റെ തിരക്കിലും സ്നേഹംകാത്തുവെച്ച ഗൃഹസ്ഥന്റെ അകം അക്ഷരങ്ങളില്‍ തെളിയുന്നു. സിപിഐ എം തൃശൂര്‍ ജില്ലാകമ്മറ്റിയുടെ ലെറ്റര്‍പാഡില്‍ 1972 സെപ്തംബര്‍ 21ന് എഴുതിയ അക്ഷരങ്ങളില്‍ ധീരവിപ്ലവകാരി അമരസ്മരണകളിലൂടെ ടീച്ചറോടു മാത്രമായി സംസാരിക്കുകയാണ്. ടീച്ചര്‍ അമൂല്യമായി സൂക്ഷിച്ച മറ്റു പലതിന്റെയും കൂട്ടത്തില്‍ ഈ എഴുത്ത് ഈയിടെയാണ് കണ്ടെത്തിയത്. ഒളിവുജീവിതത്തിനിടെ ആര്‍ക്കും മനസിലാകാത്ത അക്ഷരങ്ങളില്‍ ആവര്‍ത്തിച്ച് എഴുതിയപ്പോഴാണ് സഖാവിന്റെ കൈപ്പടയുടെ വടിവ് നഷ്ടമായതെന്ന് ടീച്ചര്‍ പറയുന്നു.

"കുഞ്ഞുമോന് ഹരിശ്രീ കുറിക്കുമ്പോള്‍ ഉടുക്കാനുള്ള കസവുമുണ്ടും മറ്റും വാങ്ങിയായിരുന്നു അവസാനമായി സഖാവ് വീട്ടില്‍ വന്നത്. സെപ്തംബര്‍ 17ന്. മുന്നറിയിപ്പൊന്നുമില്ലാത്ത വരവായിരുന്നു അന്നത്തേത്. ഒരു ദിവസം മാത്രമാണ് തങ്ങിയത്. മക്കളെ അടുത്തു വിളിച്ചിരുത്തി പഠന കാര്യങ്ങളൊക്കെ ഏറെ നേരം സംസാരിച്ചു. വായിക്കേണ്ട പുസ്കങ്ങളെക്കുറിച്ചൊക്കെ രാത്രി മക്കളോട് പറയുന്നതു കേട്ടു"- മറവിയുടെ ഇരുള്‍ പടരാത്ത ഓര്‍മ്മകള്‍ക്ക് കണ്ണീരിന്റെ നനവ്.

പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിനുള്ള ട്രെയിനിലാണ് തൃശൂരിലേക്കു പോയത്. ജില്ലാ കമ്മറ്റി ഓഫീസില്‍നിന്ന് അയക്കാമെന്നേറ്റ കാര്‍ നേരമായിട്ടും എത്തിയില്ല. യാത്രപോലും പറയാതെ ധൃതിയില്‍ ഇറങ്ങിപ്പോയി. "സൗമ്യമായും അതിലേറെ സ്നേഹത്തോടെയുമായിരുന്നു സഖാവ്് എല്ലാവരോടും പെരുമാറിയത്. എനിക്ക് ശത്രുക്കളില്ലെന്ന് അഭിമാനത്തോടെ പറയാറുണ്ടായിരുന്നു. തട്ടില്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ മൊഴികേള്‍ക്കേണ്ടതിന് തൊട്ടടുത്ത ദിവസമാണ് അതു സംഭവിച്ചത്. അതുമായി ബന്ധപ്പെട്ട എന്തോ രേഖകള്‍ നവാബ് രാജേന്ദ്രന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നു. അത് കൈക്കലാക്കാന്‍ നവാബിനെയും പിടികൂടി അര്‍ധരാത്രി വീട്ടിലെത്തിയ പൊലീസുകാരെ, കോടതിയില്‍ ഹാജരാക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു അദ്ദേഹം"- ടീച്ചര്‍ ഓര്‍മ്മിക്കുന്നു.
(പി പി സതീഷ്കുമാര്‍)

deshabhimani 230911

Wednesday, September 23, 2009

സ: അഴീക്കോടന്‍ സ്മരണ

1972 സെപ്തംബര്‍ ഇരുപത്തിമൂന്നിനാണ് തൃശൂരില്‍ സ: അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും പാര്‍ടി നയിച്ച ഐക്യമുന്നണിയുടെ കവീനറുമായിരുന്നു മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ അഴീക്കോടന്‍. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച നേതാവുമായിരുന്നു അദ്ദേഹം. ബീഡിത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് ചെറുപ്പത്തില്‍ത്തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. സ: പി കൃഷ്ണപിള്ളയില്‍നിന്നാണ് വര്‍ഗരാഷ്ട്രീയത്തിന്റെ പാഠങ്ങള്‍ സ്വാംശീകരിച്ചത്. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൌണ്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഴീക്കോടന്‍ 1956ല്‍ ജില്ലാ സെക്രട്ടറിയായി. 1959ല്‍ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1964ല്‍ സിപിഐ എം രൂപീകരണഘട്ടത്തില്‍ അസാധാരണമായ സംഘാടനവൈഭവമാണ് സഖാവില്‍ പ്രകടമായത്. രാഷ്ട്രീയ ജീര്‍ണതകള്‍ക്കെതിരെ സന്ധിയില്ലാത്ത നിലപാടായിരുന്നു അഴീക്കോടന്റേത്. സൌമ്യമായ പെരുമാറ്റത്തോടൊപ്പം അനീതിക്കും അക്രമത്തിനുമെതിരായ കാര്‍ക്കശ്യവും അഴീക്കോടന്റെ സവിശേഷതയായിരുന്നു. ഐക്യമുന്നണി ഭരണത്തിലിരിക്കുമ്പോഴും സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട വേദികളില്‍ ശക്തമായി ഉന്നയിക്കാനും പരിഹാരം കാണാനും സഖാവ് നിലകൊണ്ടു. വികസനത്തെക്കുറിച്ചും നാടിന്റെ പൊതുവായ പുരോഗതിയെക്കുറിച്ചും ക്രിയാത്മകമായി ചിന്തിക്കുകയും പ്രായോഗിക നടപടികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നതില്‍ അനന്യമായ താല്‍പ്പര്യമാണ് അദ്ദേഹം കാട്ടിയത്.

കമ്യൂണിസ്റ്റ് വിരുദ്ധരുടെ കടുത്ത ആക്രമണത്തിന് അഴീക്കോടന്‍ ഇരയായി. ഒട്ടനവധി ദുരാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. അഴീക്കോടന്റെ തിളക്കമേറിയ പൊതുജീവിതത്തില്‍ മങ്ങലേല്‍പ്പിക്കാനായിരുന്നു ബോധപൂര്‍വം നടത്തിയ കുപ്രചാരണങ്ങള്‍. പാര്‍ടി ശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം വെളിയില്‍ വന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നുപറയാന്‍ പ്രചാരണം നടത്തിയ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ തയ്യാറായില്ല.

സിപിഐ എം നേതാവായ അഴീക്കോടനെ ഇകഴ്ത്തിക്കാണിക്കുന്നതിലൂടെ പാര്‍ടിയുടെ യശസ്സ് തകരുമെന്ന ദിവാസ്വപ്നമായിരുന്നു പാര്‍ടിശത്രുക്കളുടേത്. ഇങ്ങനെ നിരവധി ആക്രമണങ്ങള്‍ പാര്‍ടിക്കും പാര്‍ടി നേതാക്കള്‍ക്കുമെതിരെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. പാര്‍ടിയുടെ രൂപീകരണഘട്ടത്തില്‍ത്തന്നെ നിരവധി ഗൂഢാലോചനക്കേസുകള്‍ പാര്‍ടി നേതാക്കള്‍ക്കെതിരെ ചുമത്തപ്പെടുകയുണ്ടായി. മീറത്ത് ഗൂഢാലോചനക്കേസ് തൊട്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഇത്തരത്തിലുള്ള ഭരണകൂട ഇടപെടലുകള്‍ നടക്കുകയുണ്ടായി. പാര്‍ടിതന്നെ ജനവിരുദ്ധമാണെന്നും കമ്യൂണിസ്റ്റുകാര്‍ ഭീകരന്മാരാണെന്നും ചിത്രീകരിച്ച് പ്രചണ്ഡമായ പ്രചാരമാണ് അരങ്ങേറിയത്. കമ്യൂണിസ്റ്റുകാരെ ഭരണകൂടവും നാടുവാഴി ഗുണ്ടകളും വേട്ടയാടി. അത്തരം ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാടുകളിലൂടെ ജനമനസ്സില്‍ ആണ്ടിറങ്ങിയതുകൊണ്ട്; ജനങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ പാര്‍ടിയെ സംരക്ഷിച്ചതുകൊണ്ടാണ് ഇത്തരമൊരു വളര്‍ച്ച ഉണ്ടായത്.
അഴിക്കോടന്‍ രാഘവന്‍ റോഡ് തൃശ്ശൂര്‍
ജനകീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വശക്തികളുടെയും കുത്തകകളുടെയും പ്രധാന ലക്ഷ്യമാണ്. അതിനുവേണ്ടി എല്ലാ ആയുധങ്ങളും വര്‍ത്തമാനകാലത്തും പ്രയോഗിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിനൊപ്പംതന്നെ ഇടത് തീവ്രവാദപരമായ സമീപനം സ്വീകരിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുക എന്ന നയവും സജീവമായി നിലനില്‍ക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടത് തീവ്രവാദം ശക്തിപ്പെട്ടുവന്ന എഴുപതുകളില്‍ ഇവരെ പിന്തുണയ്ക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ വ്യഗ്രത കാണിച്ചിരുന്നു. ഇതിന് കാരണം അതിന്റെ വളര്‍ച്ചയിലൂടെ വിപ്ലവപ്രസ്ഥാനത്തെ ദുര്‍ബലമാക്കാന്‍ കഴിയുമെന്ന കാഴ്ചപ്പാടായിരുന്നു. വര്‍ത്തമാനകാലത്ത് അത്തരം ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ലെനിന്‍ സൂചിപ്പിച്ചതുപോലെ ഇടത്-വലത് വ്യതിയാനങ്ങള്‍ ഇരട്ടപെറ്റ സന്തതികളാണ്. അവ സംഘടിത തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ തകര്‍ക്കും. വലതുപക്ഷ വ്യതിയാനം വിപ്ളവസത്തയെ ചോര്‍ത്തിക്കളയുമ്പോള്‍ ഇടത് വ്യതിയാനം ജനങ്ങളില്‍നിന്ന് പ്രസ്ഥാനത്തെ അകറ്റുന്നു. രണ്ടും ഫലത്തില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിനെ തടയുന്നു. വ്യതിയാനങ്ങള്‍ക്കെതിരായ സമരം ഏറെ പ്രധാനമാണ്. ഇടതു തീവ്രവാദികളാണ് വലതുപക്ഷ ശക്തികളുടെ സഹായത്തോടെ അഴീക്കോടനെപ്പോലുള്ള ഉജ്വലനായ വിപ്ളവകാരിയെ കൊലപ്പെടുത്തിയത് എന്ന വസ്തുതയും ഓര്‍ക്കേണ്ടതുണ്ട്. ഇടതു തീവ്രവാദം വലതുപക്ഷത്തിന്റെ കൈയിലെ ആയുധമാണ് എന്നതിന്റെ തെളിവുകൂടിയാണ് ഇത്.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമാണ് പശ്ചിമബംഗാള്‍. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ തകര്‍ക്കാന്‍ വലതുപക്ഷ ശക്തികള്‍ അവിടെ പരിശ്രമിക്കുകയാണ്. എന്നാല്‍, അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോകാന്‍ പ്രസ്ഥാനത്തിനായി. ഇപ്പോള്‍ നക്സലൈറ്റുകളുമായി ചേര്‍ന്ന് വലതുപക്ഷശക്തികള്‍ ഇടതുപക്ഷ പ്രസ്ഥാനത്തെ ആക്രമിക്കുന്നു. പാര്‍ടിപ്രവര്‍ത്തകരെ വീടുകളില്‍ പോയി തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നു. ഇവര്‍ക്കു വേണ്ട ഒത്താശ ചെയ്യുകയാണ് ബംഗാളിലെ വലതുപക്ഷ ശക്തികളും മാധ്യമങ്ങളിലെ ഒരു വലിയ വിഭാഗവും. 1970കളില്‍ നടന്നതുപോലുള്ള ആക്രമണ പരമ്പരകളിലേക്കാണ് വലതുപക്ഷ ശക്തികള്‍ ഇടതു തീവ്രവാദവുമായി ചേര്‍ന്ന് ബംഗാളിനെ നയിക്കുന്നത്. ഇത്തരം കൂട്ടുകെട്ടുകളെ തുറന്നുകാട്ടുന്നതിന് കൂടുതല്‍ ജാഗ്രത്തായി ഇടപെടാനാവണം. തീവ്രവാദത്തിന്റെ ഭവിഷ്യത്തുകളെ ജനങ്ങളില്‍ വിശദീകരിക്കേണ്ടുന്നതിനും ശ്രദ്ധിക്കേണ്ടതുണ്ട്.

ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ആസിയന്‍ കരാര്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് ഒടിക്കുന്നതാണ്. കേരളത്തിന്റെ കാര്‍ഷികമേഖല മാത്രമല്ല, മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലകളും തകരും. എന്നാല്‍, ആസിയന്‍ കരാറിനെതിരെ വ്യാപകമായ പ്രതിഷേധം ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടും അവയൊന്നും കാണാതിരിക്കുക എന്ന സമീപനമാണ് പൊതുവില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന കാര്യം ഇന്ത്യയാകെ അംഗീകരിച്ചിട്ടുള്ളതതാണ്. അതിന് സംസ്ഥാന സര്‍ക്കാരിനുള്ള അവാര്‍ഡ് നല്‍കിയത് കേന്ദ്രമന്ത്രി പ്രണബ്‌കുമാര്‍ മുഖര്‍ജിയാണ്. ആ യാഥാര്‍ഥ്യം കാണാതെ കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു എന്നുള്ള വലതുപക്ഷ കള്ളപ്രചാരവേലകളുടെ മെഗഫോണ്‍ ആവാനാണ് ബഹുഭൂരിപക്ഷം മാധ്യമങ്ങളും പരിശ്രമിച്ചത്. മാധ്യമങ്ങളുടെ ഇത്തരം നിലപാടുകള്‍ക്കെതിരായി പ്രകടിപ്പിച്ച ആശങ്കകള്‍ കൂടുതല്‍ ശരിയായിത്തീരുന്നു എന്ന് സൂചിപ്പിക്കുന്ന വാര്‍ത്തകളും അടുത്തദിവസങ്ങളിലായി പുറത്തുവന്നിട്ടുണ്ട്. അത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്.

അയല്‍രാജ്യമായ ചൈനയുമായി ശത്രുത വളര്‍ത്താനും യുദ്ധഭീതി സൃഷ്ടിക്കുന്നതിനുമുള്ള പ്രവര്‍ത്തനമാണ് ബോധപൂര്‍വം സംഘടിപ്പിച്ചത്. ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍നിന്ന് പിന്മാറാന്‍ സൈനികമേധാവി ജനറല്‍ ദീപക് കപൂറും ദേശീയ സുരക്ഷാ ഉപദേശകന്‍ എം കെ നാരായണനുംവരെ ഇടപെടേണ്ടിവന്നിരിക്കുന്നു. ഇന്ത്യയുടെയും ചൈനയുടെയും വിദേശമന്ത്രാലയങ്ങളും ഐടിബിപിയും ഇല്ലെന്ന് പ്രഖ്യാപിച്ച വാര്‍ത്തകള്‍ വീണ്ടും വീണ്ടും സൃഷ്ടിച്ച് ചൈനാവിരുദ്ധ പ്രചാരണം സംഘടിപ്പിക്കാനാണ് പരിശ്രമിക്കുന്നത്. കോര്‍പറേറ്റുകളുടെ ഇത്തരം പ്രചാരണങ്ങള്‍ക്ക് അമേരിക്കന്‍ താല്‍പ്പര്യം സംരക്ഷിക്കാനുള്ള വ്യഗ്രതയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

ജനകീയ പ്രശ്നങ്ങളും സംഭവങ്ങളുടെ യാഥാര്‍ഥ്യങ്ങളും ജനങ്ങളില്‍ എത്തിക്കുന്നതിനാണ് മാധ്യമങ്ങള്‍ പരിശ്രമിക്കേണ്ടത്. അതിനു പകരം അജന്‍ഡകള്‍ നിര്‍മിച്ച് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റിയെടുക്കാനുള്ള മാധ്യമ ഇടപെടലുകള്‍ക്കെതിരെ രാജ്യസ്നേഹികളുടെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് അവകാശമുണ്ടാവണം എന്നത് ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യത്തിനായി സിപിഐ എം നിലകൊള്ളുന്നത്. ജനതാല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി ജനങ്ങളുടെ ബോധമണ്ഡലത്തെ മാറ്റിയെടുക്കാനുള്ള ഇടപെടലുകളെ തുറന്നുകാട്ടുക എന്നതും ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചും കുപ്രചാരണങ്ങളെ തുറന്നുകാട്ടിയും ജനാധിപത്യസമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇടപെടലുകളാണ് വര്‍ത്തമാനകാലത്ത് അത്യന്താപേക്ഷിതമായിട്ടുള്ളത്.

അത്തരം ഇടപെടലുകള്‍ക്ക് പാവപ്പെട്ടവര്‍ക്കുവേണ്ടി എന്നും പ്രവര്‍ത്തിച്ച സ: അഴീക്കോടന്‍ രാഘവന്റെ സ്മരണകള്‍ നമുക്ക് കരുത്ത് പകരും.

പിണറായി വിജയന്‍ ദേശാഭിമാനി 23 സെപ്തംബര്‍ 2009