Tuesday, November 29, 2011

പാര്‍ല.സമിതി റിപ്പോര്‍ട്ട് തമിഴ്നാട് മറച്ചുവയ്ക്കുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമല്ലെന്ന 2008ലെ പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ട് ഒളിച്ചുവച്ച് തമിഴ്നാട് രാഷ്ട്രീയം കളിക്കുന്നു. 2008 ഡിസംബര്‍ ഒന്നിനാണ് ജലവിഭവം സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റായിപതി സാംബശിവറാവുവിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയുടെ ഉപസമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ട് അതിശയിപ്പിച്ചെന്ന് ചര്‍ച്ചയ്ക്ക് ശേഷം സാംബശിവറാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

അണക്കെട്ട് സുരക്ഷിതമല്ലെന്ന് റൂര്‍ക്കി, ഡല്‍ഹി ഐഐടികള്‍ നേരത്തെ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചശേഷം കേന്ദ്ര ജലകമീഷനുമായി ചര്‍ച്ച ചെയ്യുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ലമെന്ററി ഉപസമിതി രൂപീകരിച്ചത്. ഒന്‍പത് അംഗ സമിതിയില്‍ കെ ഇ ഇസ്മയില്‍ , പി ജെ കുര്യന്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. അണക്കെട്ട് ദുര്‍ബലമാണെന്നും ഇത്രയും പഴക്കമുള്ള അണക്കെട്ട് ലോകത്തില്‍ ഒരിടത്തും ഇല്ലെന്നും കേരളത്തെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ സമിതിയെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ചര്‍ച്ചയെ തുടര്‍ന്ന് അന്നത്തെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയാണ് പാര്‍ലമെന്റ് സമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ സമിതി ചെയര്‍മാന്റെ അഭിപ്രായത്തിനെതിരെ തമിഴ്നാട് മന്ത്രി ദുരൈമുരുകന്‍ രംഗത്ത് വന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ വിദഗ്ധരല്ലെന്നും രാഷ്ട്രീയ തട്ടിപ്പുകാരാണെന്നുമായിരുന്നു പരാമര്‍ശം.
(കെ എ അബ്ദുള്‍റസാഖ്)

deshabhimani 291111

കേരളം ആശങ്കയില്‍ ; മുഖ്യമന്ത്രിയും മന്ത്രിമാരും ആഘോഷത്തില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാഭീതിയില്‍ കേരളം ആശങ്കയില്‍ കഴിയുമ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും ആഘോഷയാത്രയില്‍ . താരനിശയും ഉദ്ഘാടന മഹാമഹങ്ങളുമായി ഓടിനടക്കുകയായിരുന്നു തിങ്കളാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അരഡസന്‍ മന്ത്രിമാരും. അനിശ്ചിതത്വവും അരക്ഷിതാവസ്ഥയുമായി നാലുജില്ലകളിലെ ലക്ഷങ്ങള്‍ സങ്കടപ്പുഴയില്‍ ജീവിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും കറങ്ങി നടന്നത് പരക്കെ പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെയാണ് പരിവാരസമേതം മുഖ്യമന്ത്രിയും സംഘവും ജില്ലയിലെത്തിയത്. ഇടുക്കിയിലും ന്യൂഡല്‍ഹിയിലുമായി ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷികളുടെയും ആശങ്കയും പ്രതിഷേധസമരവും കത്തിപ്പടരുമ്പോഴായിരുന്നു മന്ത്രിപ്പടയുടെ വരവ്.

മുല്ലപ്പെരിയാറിന്റെ പേരില്‍ ചലച്ചിത്ര അവാര്‍ഡ് ദാനം സംവിധായകനായ രഞ്ജിത് ബഹിഷ്കരിക്കുന്നതായി കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചെങ്കിലും മന്ത്രിമാരൊന്നും ഇതേപ്പറ്റി പ്രതികരിച്ചില്ല. കഴിഞ്ഞമാസം നിശ്ചയിച്ച സിനിമാഅവാര്‍ഡ്ദാനം മഴമൂലമായിരുന്നു മാറ്റിയത്. ഇക്കുറി കേരളമാകെ ജീവിതംമുങ്ങുന്ന ഭീഷണിയുയര്‍ത്തുന്ന ആശങ്കയിലായപ്പോഴും പരിപാടി നീട്ടിവെക്കാനോ മാറ്റാനോ ഉള്ള ഔചിത്യം കാട്ടാത്തതാണ് സിനിമാപ്രേമികളിലടക്കം ചര്‍ച്ചയായത്. വേദികളില്‍ നിന്ന് വേദികളിലേക്ക് പറന്നുനടന്ന ഭരണാധികാരികള്‍ മുല്ലപ്പെരിയാറിനെപ്പറ്റി സൂചിപ്പിച്ചെങ്കിലും ആശങ്കപരിഹരിക്കാനുതകുന്ന ഒന്നും പറഞ്ഞില്ല. പ്രശ്നം ചര്‍ച്ചചെയ്യാന്‍ കേന്ദ്രത്തിന്റെ വിളി കാത്തിരിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിക്ക് ജില്ലയില്‍ ഒരുപത്രത്തിന്റെ സുവര്‍ണ ജൂബിലിപരിപാടിയടക്കം വലിയ ആഘോഷങ്ങളാണുണ്ടായത്. കേരളാകോണ്‍ഗ്രസ് നേതാവായ കെ എം മാണിയാകട്ടെ കോട്ടയവും ഇടുക്കിയും ആശങ്കയില്‍ മുങ്ങുമ്പോള്‍ സ്വീകരണ ചടങ്ങിലായിരുന്നു. മന്ത്രിമാരായ കെ സി ജോസഫ്, കെ ബി ഗണേഷ്കുമാര്‍ , എം കെ മുനീര്‍ എന്നിവരും വേദികളില്‍ നിന്നും വേദികളിലേക്ക് ഓടിനടന്നു. അതേസമയം ചലച്ചിത്ര അവാര്‍ഡ് നിശയിലും താരമേളയിലും എല്‍ഡിഎഫ് ജനപ്രതിനിധികളൊന്നും പങ്കെടുത്തില്ല.

deshabhimani 291111

സഭാസ്തംഭനം രാഷ്ട്രത്തെയും ജനങ്ങളെയും വിസ്മരിക്കുമ്പോള്‍

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ രണ്ടാമാഴ്ച ആരംഭിച്ച ഇന്നലെയും ഇരുസഭകളും നടപടികളിലേയ്ക്ക് കടക്കാനാവാതെ പിരിഞ്ഞു. ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷമുയര്‍ത്തിയ പ്രതിഷേധമാണ് ഇന്നലെയും സഭാനടപടികളുടെ സ്തംഭനത്തിലേയ്ക്ക് നയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ തളര്‍ച്ചയ്ക്ക് ഉത്തരവാദി പ്രതിപക്ഷമാണെന്നും ഇപ്പോഴത്തെ സ്തംഭനാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ കരട് നിയമങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് പ്രതിപക്ഷമാണെന്നും ധനമന്ത്രി പ്രണബ് മുക്കര്‍ജിയും ഗ്രാമവികസന മന്ത്രി ജയറാം രമേഷും മനുഷ്യവിഭവശേഷി-ടെലികോം മന്ത്രി കപില്‍ സിബലും നിയമമന്ത്രി സല്‍മാന്‍ കുര്‍ഷിദും ആരോപിക്കുകയുണ്ടായി. പ്രതിപക്ഷം നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് ഉപരിയായി രാഷ്ട്രതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ധനമന്ത്രി നല്‍കുന്ന ഉപദേശം.

ശൈത്യകാല സമ്മേളനം ആരംഭിച്ചതു മുതല്‍ കഴിഞ്ഞ ദിവസംവരെ സഭാനടപടികളുടെ സ്തംഭനത്തിലേയ്ക്ക് നയിച്ച വിഷയങ്ങള്‍ പരിശോധിച്ചാല്‍ ആരാണ് വിശാല രാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്ക് എതിരെ നിലകൊള്ളുന്നതെന്നും ആരാണ് നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും വ്യക്തമാവും. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യമൂന്നു ദിവസങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തെയും വിശാല ജനവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. മഹാഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന ദുര്‍വഹമായ വിലക്കയറ്റവും ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ സുസ്ഥിര നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന കള്ളപ്പണത്തിന്റെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണമെന്നാണ് ഇടതുപക്ഷ പാര്‍ട്ടികളടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഈ രണ്ടുവിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ വിസമ്മതിക്കുന്ന ഗവണ്‍മെന്റ് ആരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? അത് വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന കോടാനുകോടി പാവപ്പെട്ട ജനങ്ങളുടെ താല്‍പര്യത്തിനുവേണ്ടിയല്ല എന്ന് വ്യക്തം. വന്‍തോതിലുള്ള നാണ്യപ്പെരുപ്പത്തിന്റെയും രൂപയുടെ മൂല്യത്തകര്‍ച്ചയുടെയും ദിനങ്ങളിലൂടെ കടന്നുപോകുന്ന രാഷ്ട്രം നികുതിവെട്ടിപ്പുകാരും അഴിമതിക്കാരുമുള്‍പ്പെട്ട സമാന്തര സമ്പദ്ഘടനയെപ്പറ്റി ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ ഏതു രാഷ്ട്ര താല്‍പ്പര്യത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നത്?

പാര്‍ലമെന്റിന്റെ കര്‍ത്തവ്യങ്ങളെപ്പറ്റി പര്‍വ്വത പ്രഭാഷണം നടത്തുന്ന മന്ത്രിമാരുള്‍പ്പെട്ട കേന്ദ്രസര്‍ക്കാരാണ് സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ ചില്ലറ വില്‍പ്പന മേഖലയില്‍ ബഹുരാഷ്ട്ര ഭീമന്മാര്‍ക്ക് യഥേഷ്ടം നിക്ഷേപം നടത്താന്‍ വാതില്‍ തുറക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. സഭ സമ്മേളിച്ചിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന തീരുമാനം എല്ലാ പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളെയും കേവലമര്യാദകളെയും ലംഘിച്ചുകൊണ്ടാണ് പ്രഖ്യാപിച്ചത്. അത് പാര്‍ലമെന്ററി ജനാധിപത്യത്തിനുമേല്‍ എക്‌സിക്യൂട്ടീവ് നടത്തിയ നഗ്നമായ കടന്നാക്രമണമാണ്. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയെ തകര്‍ക്കുന്നതാണ് ഈ പ്രഖ്യാപനം. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ ശക്തമായ എതിര്‍പ്പ് ഗവണ്‍മെന്റിന്റെ മുന്നില്‍ നിരത്തിയിട്ടുള്ളതാണ്. ഈ തീരുമാനത്തില്‍ പ്രതിപക്ഷത്തെ മാത്രമല്ല സ്വന്തം മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസിനെയും ഡി എം കെയും പോലും വിശ്വാസത്തിലെടുക്കാന്‍ ഗവണ്‍മെന്റ് സന്മനസ് കാണിച്ചില്ലെന്നത് ആരുടെ താല്‍പ്പര്യമാണ് ഭരണക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നു.

യു പി എ ഗവണ്‍മെന്റിനു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാഷ്ട്രത്തിന്റെയോ ജനങ്ങളുടെയോ താല്‍പ്പര്യമല്ല സംരക്ഷിക്കുന്നത്. അവരുടെ പ്രതിബദ്ധത രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പ്പറേറ്റുകളോടാണ്. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യമുയര്‍ത്തിപ്പിടിക്കുന്ന ഒരു ഭരണസംവിധാനത്തിന് ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന വിലക്കയറ്റത്തെപ്പറ്റി ചര്‍ച്ച നടത്താനും പരിഹാര നടപടി സ്വീകരിക്കാതിരിക്കാനും എങ്ങനെ കഴിയും? ഗുരുതരമായ സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യത്തെ കള്ളപ്പണക്കാരെയും നികുതിവെട്ടിപ്പുകാരെയും അഴിമതിക്കാരെയും നിലയ്ക്കുനിര്‍ത്തുന്നതില്‍ നിന്ന് എങ്ങനെ മുഖം തിരിക്കാനാവും? രാജ്യത്തെ സുപ്രധാന തൊഴില്‍ മേഖലയായ ചില്ലറവില്‍പ്പന മേഖലയ്ക്കും ഉല്‍പ്പാദകരായ കര്‍ഷകര്‍ക്കും ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്കുമെതിരെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനാവും?

രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും തൊഴില്‍ മേഖലയും തകര്‍ക്കുന്ന വിലക്കയറ്റത്തിലും സാമ്പത്തിക തകര്‍ച്ചയിലും ഉഴലുന്ന ജനസാമാന്യത്തെ വിസ്മരിക്കുന്ന ഗവണ്‍മെന്റ് ജനാധിപത്യത്തെപ്പറ്റി നടത്തുന്ന പ്രസ്താവനകളും പ്രഖ്യാപനങ്ങളും കേവലം അധരസേവ മാത്രമായെ വിലയിരുത്താനാവൂ. ജനാധിപത്യത്തിന്റെ കരുത്തായ ജനകോടികളെയും രാഷ്ട്രത്തെയും വിസ്മരിച്ചുകൊണ്ട് പാര്‍ലമെന്റിനും ജനാധിപത്യത്തിനും തന്നെയും പ്രവര്‍ത്തിക്കാനാവില്ലെന്നാണ് പാര്‍ലമെന്റിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.

editorial janayugom 291111

കേന്ദ്രസര്‍ക്കാര്‍ വീണ വായിക്കുന്നോ?

തുടരെയുള്ള ഭൂചലനങ്ങളും കനത്ത മഴയില്‍ കുലംകുത്തിയെത്തുന്ന നീരൊഴുക്കും മുല്ലപ്പെരിയാറിനെ ഒരു ജനതയുടെയാകെ പേടിസ്വപ്നമാക്കി മാറ്റിയിരിക്കുന്നു. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ടിഗല്‍ , ശിവഗംഗ, രാമനാഥപുരം ജില്ലകളിലെ ജനങ്ങള്‍ക്ക് കൃഷിക്കും കുടിവെള്ളത്തിനുമായി മദിരാശി ഗവണ്‍മെന്റ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളുമായി 1886ല്‍ ഒപ്പിട്ട കരാര്‍ അനുസരിച്ചാണ് 1895 ഒക്ടോബര്‍ 11ന് മുല്ലപ്പെരിയാറില്‍ അണക്കെട്ടുപണി പൂര്‍ത്തിയാക്കി ഉദ്ഘാടനംചെയ്തത്. അണക്കെട്ടിന് 115 വയസ്സ് പിന്നിടുന്നു. നിര്‍മാണഘട്ടത്തില്‍ രണ്ടുതവണ അണക്കെട്ട് തകര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ മലവെള്ളപ്പാച്ചിലിനെ അതിജീവിക്കാന്‍ അങ്ങനെയൊരണക്കെട്ടിന് കഴിയില്ലെന്നു കരുതി മദിരാശി സര്‍ക്കാര്‍ അന്ന് നിര്‍മാണം ഉപേക്ഷിച്ചതാണ്. കേണല്‍ ജോണ്‍ പെന്നിക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനിയറുടെ പ്രയത്നവും സമര്‍പ്പണവുംകൊണ്ടാണ് വീണ്ടും പണിതുടങ്ങിയതും കല്ലും മണലും ശര്‍ക്കരയും ചുണ്ണാമ്പുംകൊണ്ടുള്ള അണ ഉയര്‍ന്നതും. ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ത്ത സുര്‍ക്കി മിശ്രിതമാണ് സിമെന്റിനുപകരം ഉപയോഗിച്ചത്. കെട്ടിടങ്ങളും അണക്കെട്ടുകളുമുണ്ടാക്കുമ്പോള്‍ ഭൂകമ്പത്തെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ല.

അണക്കെട്ടിന്റെ പരമാവധി ആയുസ്സ് ആറുപതിറ്റാണ്ടായാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോള്‍ അതിന്റെ ഇരട്ടിയിലെത്താറാകുന്നു. കാലപ്പഴക്കത്താല്‍ സുര്‍ക്കി മിശ്രിതം വന്‍തോതില്‍ വെള്ളത്തില്‍ അലിഞ്ഞ് ഒഴുകിപ്പോയി. ഓരോവര്‍ഷവും അണക്കെട്ടിന്റെ ചോര്‍ച്ച വര്‍ധിക്കുന്നു. ഇനിയൊരു നന്നാക്കലിന് പാകമല്ലാത്തവിധം കാലപ്പഴക്കം വന്ന അണക്കെട്ട് പുതുക്കിപ്പണിയുകയല്ലാതെ മറ്റു മാര്‍ഗമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാല്‍ കേരളത്തിന്റെ മധ്യഭാഗം അവശേഷിക്കില്ലെന്ന ഭീതിയാണുണ്ടായിരിക്കുന്നത്. അണക്കെട്ട് തകര്‍ന്നാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ ശാസ്ത്രീയപഠനത്തിലൂടെ തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും അത് ലോകത്തെ നടുക്കുന്നത്രയും ഭയാനകമായ ഒന്നാകുമെന്നതില്‍ തര്‍ക്കമില്ല. ഇത്തവണ തുലാവര്‍ഷം തിമിര്‍ത്തുപെയ്തു. അണക്കെട്ടിലെ ജലനിരപ്പ് കാണെക്കാണെ ഉയര്‍ന്ന് കവിഞ്ഞൊഴുകുന്ന നിലയിലെത്തി. ഡാമിനടുത്തുള്ള പ്രദേശങ്ങളില്‍ തുടരെതുടരെ ഭൂചലനങ്ങളുണ്ടാകുന്നു.

ജലം ജനതയുടെ ജീവിതമാണ്; നിമിഷവേഗംകൊണ്ട് അത് മരണവുമായി മാറാം. തമിഴ്നാട്ടിലെ അഞ്ചു ജില്ലയിലുള്ള ജനങ്ങളുടെ ജീവിതത്തിന് പച്ചപ്പുപകരുന്നത് മുല്ലപ്പെരിയാറില്‍നിന്നുള്ള ജലമാണ്. അതേജലം അണക്കെട്ട് തകര്‍ത്ത് തിരിഞ്ഞൊഴുകിയാല്‍ കേരളത്തിലെ ജനലക്ഷങ്ങളുടെ ജീവനും ജീവിതവുമാണ് കടലിലേക്കെടുക്കുക. ജീവന്റെ സുരക്ഷയാണ് എല്ലാറ്റിലും പ്രധാനം. തമിഴ്നാടിന് ജലം നിഷേധിക്കപ്പെടുകയുമരുത്. തമിഴ്നാടും കേരളവും ശത്രുരാജ്യങ്ങളല്ല. ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങള്‍മാത്രമാണ്. മുല്ലപ്പെരിയാറിലെ ജലം തുടര്‍ന്നും അഭംഗുരം തമിഴ്നാടിന് കൊടുക്കാമെന്ന് ഉറപ്പുവരുത്തിക്കൊണ്ടുതന്നെ കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് സാഹചര്യമൊരുക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാരിനുമുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കലാണ് പ്രശ്നത്തിനുള്ള ഏക പരിഹാരമെന്നതില്‍ ഇന്ന് ആര്‍ക്കും തര്‍ക്കമില്ല. ഇന്നുള്ളതില്‍നിന്ന് ഒരുതുള്ളി കുറയാതെ പുതിയ അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കാന്‍ തയ്യാറാണെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, കേന്ദ്ര ജലവിഭവമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉറപ്പ് നല്‍കിയതാണ്. സുപ്രീംകോടതിയിലും കേരളം രേഖാമൂലം ഇത് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിലുള്ള നിര്‍ണായക ഘടകം കേന്ദ്രംതന്നെയാണെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. ആദ്യം പുതിയ അണക്കെട്ടിനായി തീരുമാനമെടുക്കൂ; തുടര്‍ന്ന് അത് നടപ്പില്‍ വരുത്തുന്നതിന്റെ സാങ്കേതികവും ഭരണപരവുമായ വിശദാംശം സമവായത്തിലൂടെ അംഗീകരിക്കുക- ഇതിന് കേന്ദ്ര സര്‍ക്കാര്‍ മാധ്യസ്ഥം വഹിക്കുക. ഇതാണ് അടിയന്തര ആവശ്യം. ദൗര്‍ഭാഗ്യവശാല്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ അതിന് മുതിരുന്നില്ല.

കേന്ദ്രത്തെ ഏതുവിധേനയും ബോധ്യപ്പെടുത്തി ഇടപെടുവിക്കാന്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന് കഴിയുന്നുമില്ല. എല്‍ഡിഎഫ് ഭരണത്തിലിരുന്നപ്പോള്‍ ക്രിയാത്മകമായ ഇടപെടലാണ് പ്രശ്നത്തിലുണ്ടായത്. കേരള സര്‍ക്കാര്‍ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ചു. പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു. ബജറ്റില്‍ അതിനായി തുക ഉള്‍ക്കൊള്ളിച്ചു. സുപ്രീംകോടതിയില്‍ കേരളത്തിന്റെ ഭാഗം വാദിക്കാന്‍ സമര്‍ഥരായ വക്കീലന്മാരെ വച്ചു. പുതിയ അണക്കെട്ടിനായുള്ള ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് കുമളിയില്‍ തുടങ്ങി. കേരളത്തിന്റെ പുതിയ ഡാം എന്ന ആശയം പരിശോധിക്കാമെന്ന നിലയിലേക്ക് സുപ്രീംകോടതി വന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുകയാണ് ഇനി വേണ്ടത്. മന്ത്രിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഉറക്കം നഷ്ടപ്പെട്ടുവെന്ന് വിലപിക്കുന്നതിനുപകരം സംസ്ഥാനത്തോടും ഭയചകിതരായ ജനങ്ങളോടും ഉത്തരവാദിത്തം കാണിച്ച്, കേന്ദ്രത്തെ ഇടപെടുവിക്കാനാണ് തയ്യാറാകേണ്ടത്. സംസ്ഥാനം ഇത്ര വലിയ പ്രശ്നം അഭിമുഖീകരിക്കുമ്പോള്‍ , രണ്ടു മന്ത്രിമാരെ ഡല്‍ഹിക്കുവിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിനിമാ അവാര്‍ഡിന്റെ തിരക്കിലാണ്. പ്രധാനമന്ത്രിയില്‍നിന്നുള്ള വിളിയുംകാത്ത് ഇരിക്കുകയാണ് താനെന്നാണ് അദ്ദേഹം പറയുന്നത്. എപ്പോഴെങ്കിലും വന്നേക്കാവുന്ന ഒരു വിളിക്കുവേണ്ടി കാത്തിരിക്കലാണോ നാടുഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം?

പ്രശ്നത്തില്‍ തല്‍ക്കാലം ഇടപെടില്ലെന്ന നിലപാടില്‍നിന്ന് കേന്ദ്രത്തിന് പിന്നോക്കം പോകാന്‍ ജനങ്ങള്‍ തെരുവിലിറങ്ങേണ്ടിവന്നു. ഞങ്ങളൊന്നുമറിഞ്ഞില്ല എന്ന ഭാവം നടിച്ച കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. കേരള കോണ്‍ഗ്രസുകളുടെ അപക്വമായ വികാരപ്രകടനങ്ങളല്ല; കേന്ദ്രത്തില്‍നിന്നുള്ള അടിയന്തര ഇടപെടലാണ് കേരളത്തിന്റെ അടിയന്തര ആവശ്യം എന്നുമനസ്സിലാക്കി യുഡിഎഫ് കടമ നിര്‍വഹിക്കണം. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കണം. തമിഴരെയും കേരളീയരെയും രണ്ടുതട്ടിലിട്ട് രംഗം വഷളാക്കാനുള്ള നേരിയ ശ്രമങ്ങള്‍പോലും പ്രോത്സാഹിപ്പിക്കരുത്. മുല്ലപ്പെരിയാറിനായി സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന അടിയന്തര പാക്കേജ് വന്നേതീരൂ. ഭരണഘടനാദത്തമായ അധികാരം അതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയോഗിക്കണം.

deshabhimani editorial 291111

Monday, November 28, 2011

വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യചെയ്തു

കാര്‍ഷിക കടക്കെണിയില്‍പ്പെട്ട ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. പുല്‍പ്പളളി ആനപ്പാറയില്‍ പാലത്തിങ്കല്‍ ജോര്‍ജ് (56) ആണ് വിഷം കഴിച്ചുമരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടത്. മൂന്നുസെന്റ് ഭൂമി മാത്രമുള്ള ജോര്‍ജിന് സ്വാശ്രയസംഘങ്ങളിലും അയല്‍ക്കൂട്ടങ്ങളിലുമായി രണ്ട് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. ഇഞ്ചിയും വാഴയും പാട്ടത്തിനെടുത്തഭൂമിയില്‍ കൃഷിചെയ്തുവരുന്ന ജോര്‍ജിന്റെ കൃഷി മുഴുവന്‍ നശിച്ചു. ഇതിനെത്തുടര്‍ന്ന് കടക്കെണിയിലായതാണ് ആത്മഹത്യയ്ക്കിടയാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: മോളി. മകന്‍ : മനു.

deshabhimani news

2ജി: കനിമൊഴിക്ക് ജാമ്യം

2ജി സ്പെക്ട്രം കേസില്‍ ഡിഎംകെ എംപി കനിമൊഴിക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപയ്ക്കുള്ള രണ്ടു ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് വി കെ ഷാലിയാണ് കേസില്‍ വാദം കേട്ടത്. മെയ് 20 മുതല്‍ കനിമൊഴി ജയിലിലായിരുന്നു. കേസില്‍ അഞ്ച് കോര്‍പ്പറേറ്റ് മേധാവികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് തന്റെ ജാമ്യാപേക്ഷയില വാദം കേള്‍ക്കല്‍ നേരത്തെയാക്കാന്‍ ആവശ്യപ്പെട്ട് കനിമൊഴി ഹര്‍ജി നല്‍കിയത്. ഡിസംബര്‍ ഒന്നിനായിരുന്നു കനിമൊഴിയുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടിയിരുന്നത്.

കനിമൊഴിക്കു പുറമെ സിനിമാ നിര്‍മാതാവ് കരിം മൊറാനി, കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാര്‍ , ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. അതേസമയം മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ ബെറുവയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. ബെറുവയൊഴികെയുള്ള നാലുപേര്‍ക്ക് ജാമ്യം നല്‍കുന്നതിനോട് എതിര്‍പ്പില്ലെന്ന് സിബിഐ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

deshabhimani news

മുല്ലപ്പെരിയാര്‍ : കേരളസംഘം നാളെ പ്രധാനമന്ത്രിയെ കാണും

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി ജെ ജോസഫും ചൊവ്വാഴ്ച പ്രധാനമന്ത്രിയെ കാണും. കേന്ദ്ര ജലവിവിഭവ മന്ത്രിയുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചകള്‍ തൃപ്തികരമാണെന്ന് കേരള മന്ത്രിമാര്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശാസ്ത്രീയമായി പഠിച്ചശേഷം നടപടിയെന്ന് കേന്ദ്രം സംസ്ഥാനത്തിന് ഉറപ്പ് നല്‍കി. തമിഴ്നാടുമായുള്ള നിലനില്‍ക്കുന്ന തര്‍ക്കം കോടതിക്ക് പുറത്ത് തീര്‍പ്പാക്കുന്നതിന് മുന്‍ഗണന നല്‍കും. പുതിയ ഡാം നിര്‍മ്മിക്കാന്‍ പാരിസ്ഥിതിക അനുമതി നല്‍കണമെന്നും ഡാം നിര്‍മ്മാണം പൂര്‍ത്തിയാകും വരെ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണമെന്നും കേരളം രേഖാമൂലം ആവശ്യപ്പെട്ടു. തമിഴ്നാടിന് ഒരുതുള്ളിപോലും കുറയാതെ ജലം നല്‍കുമെന്ന് പ്രധാനമന്ത്രിയ്ക്ക് കേരളസംഘം രേഖാമൂലം ഉറപ്പ് നല്‍കും. നാലുമാസത്തിനിടെ 26 തവണ ഭൂകമ്പമുണ്ടായ സാഹചര്യത്തില്‍ പ്രശ്നം ഉടന്‍ പരിഹരിക്കണം. റിക്ടര്‍ സ്കെയിലില്‍ 6 തീവ്രതയുള്ള ഭൂകമ്പമുണ്ടായാല്‍ ഡാം തകരുമെന്നും ഭൂകമ്പ സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിക്ക് കേന്ദ്ര മന്ത്രി എ കെ ആന്റണിയുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും.

മുല്ലപ്പെരിയാര്‍ : പാര്‍ലമെന്റ് ഇന്നത്തേയ്ക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. സഭനിര്‍ത്തി വെച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യം സഭ 12 മണിവരെ നിര്‍ത്തിവെച്ചിരുന്നു. 12 മണിക്കുശേഷം വീണ്ടുംസഭ സമ്മേളിച്ചെങ്കിലും പാര്‍ലമെന്റിനകത്ത് എംപിമാര്‍ ശക്തമായ പ്രതിഷേധം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

കേരളത്തിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും തമിഴ്നാടിന്റെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ഇരു സഭകളിലും കേരള എംപിമാര്‍ നടുത്തളത്തിലിറങ്ങി. കേരള എംപിമാര്‍ പാര്‍ലമെന്റിനുമുന്നില്‍ നടത്തുന്ന ധര്‍ണ്ണ വൈകീട്ട് 5.30 വരെ തുടരും. പ്രതിരോധ മന്ത്രി ഏ കെ ആന്റണി എംപിമാരെ സന്ദര്‍ശിച്ചു. പവന്‍കുമാര്‍ ബെന്‍സാലുമായി തിങ്കളാഴ്ച രാവിലെയും ചര്‍ച്ച നടത്തിയെന്നും പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

deshabhimani news

കടലില്‍ മണല്‍ വാരിയാലെന്താ?

അറബിക്കടല്‍ തീരത്തുനിന്ന് മണല്‍ വാരിയാലെന്താ എന്ന ചോദ്യം കേരളത്തില്‍ വീണ്ടും ഉയര്‍ന്നിരിക്കുന്നു. മുന്‍പൊരിക്കല്‍ ഉയര്‍ന്നുവന്നതും വ്യാപകമായ എതിര്‍പ്പുകള്‍മൂലം പിന്‍വലിക്കപ്പെട്ടതുമായ ഒരു നിര്‍ദ്ദേശമാണിത്. കേരളത്തിലാണെങ്കില്‍ കെട്ടിട നിര്‍മ്മാണ വ്യവസായം ഇപ്പോഴും മുമ്പോട്ടു കുതിക്കുകയാണ്. മണലിന് വ്യാപകമായി ആവശ്യക്കാരുണ്ട്. പുഴകളാണ് ഇപ്പോള്‍ നമ്മുടെ മണല്‍ സ്രോതസ്സ്. മണല്‍വാരല്‍കൊണ്ട് എല്ലാ പുഴകളും നാശോന്മുഖമായിക്കഴിഞ്ഞു. ആ നിലയ്ക്ക് ഒരു പുതിയ വിഭവസ്രോതസ്സ് എന്ന നിലയില്‍ കടല്‍തീരത്തേക്ക് നോക്കിത്തുടങ്ങിയിരിക്കുന്നു. കടലിലെ മണല്‍ ലഭ്യതയെക്കുറിച്ച് പക്ഷേ, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് വിദഗധന്മാര്‍ക്കുതന്നെയുള്ളത്.

തിരുവനന്തപുരത്തുള്ള ഭൗമശാസ്ത്ര പഠനകേന്ദ്രം 2002 മേയ് മാസത്തില്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ പുറത്തുവിട്ടത് കേരള തീരത്ത് കരയില്‍നിന്ന് 20 കി.മീ. മാറി മുപ്പതുമുതല്‍ നാല്‍പതുവരെ മീറ്റര്‍ ആഴത്തില്‍ 98% ശുദ്ധമായ കടല്‍ മണല്‍ ലഭ്യമാണെന്നും ഏതാണ്ട് 4000 കോടി ടണ്‍ മണല്‍ നിക്ഷേപം അവിടെയുണ്ടെന്നും ആയിരുന്നു. എന്നാല്‍ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഒരു പഠനത്തില്‍ തീരക്കടലില്‍ 65% മണലും 32% ചെളിയും 3% കടല്‍ ജീവികളുടെ അവശിഷ്ടങ്ങളുമാണെന്നാണ് പറയുന്നത്. കൊച്ചി സര്‍വ്വകലാശാല 2002ല്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ഇതേ തീരത്ത് മണലിെന്‍റ അംശം ഏറ്റവും കൂടിയത് 74.36% ആണ് എന്ന് കാണുന്നു. ഇതാകട്ടെ 40-50 മീറ്റര്‍ ആഴംവരുന്ന കടല്‍ഭാഗത്താണ് കാണപ്പെടുന്നത്. ഇവിടെയാണ് ജൈവ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം ഏറ്റവും കൂടുതലായി കാണപ്പെടുന്നതും.

അതെന്തുമാകട്ടെ, തീരക്കടലില്‍ ലഭ്യമായ മണലിന്റെ കൃത്യമായ അളവ് ഇനിയും ഒരു വിദഗ്ധ പഠനത്തിലൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് കരുതാം. കടല്‍മണല്‍ ഖനനം എന്തെങ്കിലും പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമോ എന്നതാണ് മുഖ്യമായും പരിശോധിക്കേണ്ടത്. എങ്ങനെയാണ് മണല്‍ ഖനനം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും പ്രത്യാഘാതങ്ങളും. സാധാരണയായി അടിത്തട്ടില്‍നിന്ന് യന്ത്ര സംവിധാനങ്ങളോടെ മണല്‍ ഡ്രഡ്ജ്ചെയ്ത് എടുക്കുന്നതാണ് കാണാറുള്ളത്. അങ്ങനെ വന്നാല്‍ അടിത്തട്ടിലെ മണലും ചെളിയും ജൈവാവശിഷ്ടങ്ങളും ഒന്നിച്ച് വലിചെടുക്കുകയും ചെളിയും അവശിഷ്ടങ്ങളും മാറ്റി മണല്‍ ശുദ്ധീകരിക്കുകയും വേണം. ഇതിനായി ഒരു ഡ്രഡ്ജിംഗ് കപ്പല്‍ ഒരു നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കണം. ഇതിന്റെ ഒന്നാമത്തെ അപകടം മുമ്പ് സൂചിപ്പിച്ച കൊച്ചി സര്‍വ്വകലാശാലയുടെ പഠനത്തില്‍ കണ്ടതാണ്. ഏറ്റവും കൂടുതല്‍ മണല്‍ ലഭിക്കുന്ന ഭാഗത്താണ് ഏറ്റവും കൂടുതല്‍ ജൈവ സാന്നിദ്ധ്യം. ഇവിടെ ഖനനം നടത്തിയാല്‍ മത്സ്യോല്‍പാദനത്തിന് നിദാനമായ ഭൂരിപക്ഷം ജൈവ പദാര്‍ത്ഥങ്ങളും കടലിന്റെ അടിത്തട്ടില്‍നിന്ന് നീക്കംചെയ്യപ്പെടാന്‍ ഇടവരും. യഥാര്‍ത്ഥത്തില്‍ ഇത് ജൈവ ആവാസ വ്യവസ്ഥയുടെ ഖനനമായി പരിണമിക്കും. കടലിന്റെ അടിത്തട്ടില്‍ കേവലം 15 സെ.മീ. വരെ ആഴത്തില്‍ ആഘാതം ചെലുത്തുന്ന ട്രോളിംഗ്പോലും സമുദ്രജലത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു എന്ന പശ്ചാത്തലത്തില്‍ 2-3 അടി ആഴത്തിലെങ്കിലും അടിത്തട്ടിനെ തുളയ്ക്കുന്ന ഡ്രഡ്ജിംഗ് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

മണലെടുത്തുകഴിഞ്ഞാലോ? കടല്‍ മണലായതിനാല്‍ ശുദ്ധജലത്തില്‍ കഴുകി വൃത്തിയാക്കേണ്ടതുണ്ട്. 50 ലക്ഷം ടണ്‍ മണല്‍ സംസ്കരിക്കാന്‍ 250 മുതല്‍ 300 വരെ ലക്ഷം ക്യൂബിക് മീറ്റര്‍ ശുദ്ധജലം വേണ്ടിവരും. കേരളത്തിലെ ഭൂഗര്‍ഭ ജല സമ്പത്തായിരിക്കും ഇതിനായി വിനിയോഗിക്കപ്പെടാന്‍പോകുന്നത്. ഇപ്പോള്‍തന്നെ ശുദ്ധജലക്ഷാമംകൊണ്ട് വീര്‍പ്പുമുട്ടുന്ന കേരളത്തില്‍ ഇതുണ്ടാക്കാന്‍പോകുന്ന ജലക്ഷാമം ഭീകരമായിരിക്കും. ഭാവിയില്‍ ആളുകള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരും. പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ മണല്‍ ശുദ്ധീകരിക്കുന്നു എന്ന് വിചാരിക്കുക. ഇതില്‍നിന്ന് 17.5 ലക്ഷം ടണ്‍ മാലിന്യവും പാഴ്വസ്തുക്കളും ഉണ്ടാകും. ഇത് കടലിലേക്കുതന്നെയാവും പുറന്തള്ളപ്പെടുന്നത്. തീരക്കടല്‍ ജലത്തില്‍ കലക്കല്‍ വ്യാപിക്കുകയാവും ഇതിന്റെ ഫലം. ഇത് അടിത്തട്ടില്‍ അടിഞ്ഞുകൂടാന്‍ എത്രകാലം വേണ്ടിവരും? നാല് മൈക്രോണില്‍ താഴെയുള്ള പൊടിപടലങ്ങള്‍ അടിത്തട്ടിലെത്താന്‍ കുറഞ്ഞത് 100 വര്‍ഷമെങ്കിലും വേണ്ടിവരും. ഇത് കടലിന്റെ പ്രാഥമിക ഉല്‍പാദനക്ഷമതയെ ബാധിക്കും. അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ് തുടങ്ങിയ വാതകങ്ങള്‍ അടിത്തട്ടില്‍നിന്ന് ബഹിര്‍ഗമിക്കപ്പെടും. മെര്‍ക്കുറി, അഴ്സനിക്ക്, ലെഡ് തുടങ്ങിയ വിഷ ഘന ലോഹങ്ങള്‍ അടിത്തട്ടില്‍നിന്ന് ജലോപരിതലത്തിലേക്കും പിന്നെ മത്സ്യങ്ങളിലേക്കും വ്യാപിക്കും. അതുവഴി അത് മനുഷ്യരിലേക്കും വ്യാപിക്കാം. ഈ ഒരൊറ്റ കാരണംകൊണ്ട് കേരളത്തിലെ മത്സ്യ സമ്പത്തിന്റെ കയറ്റുമതി തടയപ്പെടാം.

കേരളത്തിന്റെ തീരത്ത് വാണിജ്യപ്രാധാന്യമുള്ള അധോതലമത്സ്യങ്ങള്‍ ധാരാളമുണ്ട്. ചെമ്മീന്‍ ആവോലി, ആയിരംവല്ലി, നങ്ക് തുടങ്ങിയവ എടുത്തു പറയേണ്ടവയാണ്. ഇവയെല്ലാം നശിപ്പിക്കപ്പെടും. രൂപപ്പെടുന്ന കലക്കല്‍ , മണല്‍ ഖനനം ചെയ്യുന്ന പ്രത്യേക സ്ഥലത്ത് മാത്രം ഒതുങ്ങി നില്‍ക്കണമെന്നില്ല. കേരളതീരത്ത് ഫെബ്രുവരി മുതല്‍ സെപ്തംബര്‍ വരെ തെക്കോട്ടും ഒക്ടോബര്‍ മുതല്‍ ജനുവരി വരെ വടക്കോട്ടുമാണ് കടലൊഴുക്ക്. സെക്കന്‍റില്‍ 53 സെന്‍റീമീറ്റര്‍വരെയാണ് ഇതിന്റെ കൂടിയ വേഗത. കടലൊഴുക്കിനൊപ്പം ഒഴുകുന്ന കലക്കല്‍ തീരമേഖലയാകെ ബാധിക്കും. തുടര്‍ച്ചയായി നടക്കുന്ന ഡ്രഡ്ജിംഗ് കലക്കല്‍ സ്ഥിരമായി നിലനില്‍ക്കാന്‍ കാരണമാകും. ഇത് കടല്‍ജലത്തിലെ പ്രകാശിതമേഖലയുടെ വ്യാപ്തം ഗണ്യമായി കുറയ്ക്കും. കൊച്ചി തുറമുഖത്തിനുവേണ്ടി വളരെയധികം സൂക്ഷ്മമായും നിയന്ത്രിതമായും നടത്തുന്ന ഡ്രഡ്ജിംഗ്പോലും ജലത്തില്‍ വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഇതുസംബന്ധിച്ച് 1998-ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ട വിവരങ്ങള്‍ പട്ടികയില്‍ കാണിച്ചിരിക്കുന്നത് നോക്കുക.
കുറഞ്ഞത് 6.5 കോടി വര്‍ഷങ്ങളെങ്കിലും ആയിട്ടുണ്ട് നമ്മുടെ തീരക്കടലിന്റെ പ്രായം. ഭൗമോപരിതലത്തിെന്‍റ മാറ്റങ്ങളും ചലനങ്ങളും ഭൂകമ്പങ്ങളും പ്രളയങ്ങളും ഒക്കെ കൂടി പാകപ്പെടുത്തിയെടുത്തതാണീ ഭൂ രൂപം. ഈ തീരത്തിന്റെ പ്രാഥമിക ഉല്‍പാദനക്ഷമത വളരെ ഉയര്‍ന്നതാണ്. കേരളതീരത്ത് വന്നുചേരുന്ന 41 നദികളുടെ സംഭാവന ഇതില്‍ വലിയൊരു പങ്ക് വഹിക്കുന്നു. തീരത്തിെന്‍റ ആഴംകുറഞ്ഞ കോണ്ടിനന്‍റല്‍ ഷെല്‍ഫും വിസ്തൃതമായ ജല സുതാര്യമേഖലയും മത്സ്യോല്‍പാദനത്തെ വലിയതോതില്‍ സഹായിക്കുന്നു. ഏതാണ്ട് 40-60 വരെ മീറ്റര്‍ ആഴത്തിലുള്ള അടിത്തട്ട് പ്രധാനപ്പെട്ട എല്ലാ മത്സ്യങ്ങളുടെയും പ്രജനന മേഖലയാണ്. ഇവിടെയുണ്ടാകുന്ന ആഘാതങ്ങള്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇങ്ങനെ നോക്കിയാല്‍ യന്ത്രസംവിധാനങ്ങളോടെ കടലില്‍നിന്ന് മണല്‍ ഖനനംചെയ്യുന്നത് വലിയ ഭാവി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.

ജോജി കൂട്ടുമ്മേല്‍ chintha 021211

ഔഷധവിലനിര്‍ണയാവകാശം വിദേശകുത്തകകള്‍ക്ക് നല്‍കാന്‍ നീക്കം

ചെറുകിടമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഔഷധകമ്പോളവും കുത്തകകളുടെ കൈയിലേക്ക് നല്‍കാന്‍  നടപടി വേഗത്തിലാക്കി. ഔഷധവില നിര്‍ണ്ണയം വിദേശകുത്തകള്‍ക്ക് വിട്ടുനല്‍കുന്ന നയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്ന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസ് പോളിസി 2011 നടപ്പാക്കുന്നതോടെ ഇന്ത്യന്‍ ഔഷധവിപണിയില്‍ വിദേശകുത്തക കമ്പിനികളുടെ സാന്നിധ്യം നൂറ് ശതമാനമായി മാറും. ഒപ്പം ഇന്ത്യന്‍ മരുന്നുകമ്പിനികള്‍ പ്രതിസന്ധിയിലാകുകയും ഔഷധവില വലിയതോതില്‍ വര്‍ധിക്കുന്നതിന് കാരണമാകുകയും ചെയ്യുമെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടികാട്ടുന്നു. പെട്രോളിന്റെ വില നിര്‍ണയം കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിഞ്ഞതുപോലെ ഔഷധവിലനിര്‍ണയവും നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ കയ്യൊഴിയുകയാണ്.

ഇന്ത്യന്‍ വിപണിയിലെ ഔഷധ ദൗര്‍ലഭ്യത പരിഹരിക്കാനെന്ന് പറഞ്ഞാണ് പുതിയ നയം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. കേന്ദ്രസര്‍ക്കാര്‍ മരുന്നുകള്‍ക്ക് വിലനിര്‍ണയം കൊണ്ടുവന്നതോടെ ഔഷധനിര്‍മാതാക്കള്‍ ലാഭം കുറഞ്ഞുവെന്ന് കാരണം കാണിച്ചുകൊണ്ട് ആവശ്യഔഷധ നിര്‍മാണരംഗത്ത് നിന്ന് പിന്‍മാറിയിരുന്നു. ഇത് പരിഹരിക്കാനാണ് കേന്ദ്രമന്ത്രാലയം ഔഷധകമ്പിനികള്‍ക്ക് അനുകൂലമായ നയം ആവിഷ്‌കരിക്കുന്നത്. സൂപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ വിദഗ്ധസമിതിയെ വെച്ച് ഇന്ത്യയില്‍ ആവശ്യമായ  348 ഔഷധങ്ങളുടെ ലിസ്റ്റ് നല്‍കിയിരുന്നു. ഇവയുടെ ലഭ്യത ഉറപ്പ്‌വരുത്തന്നതിനാണ് ഔഷധനയം  ഉദാരവല്‍ക്കരിക്കുന്നത്. പുതിയനയം പ്രകാരം ഔഷധമേഖലയില്‍ ബ്രാന്‍ഡുകളുടെ വില അതുല്‍പാദിപ്പിക്കുന്ന കമ്പിനികള്‍ക്ക് തന്നെ നിശ്ചയിക്കാമെന്നതാണ് ഏറ്റവും വലിയ മാറ്റം. വിപണിയില്‍ ലഭ്യമാകുന്ന കമ്പിനികളുടെ മുദ്രവിലപരിശോധിച്ചശേഷം അവയിലെ ഉയര്‍ന്നവിലയായിരിക്കും സര്‍ക്കാര്‍ അംഗീകരിക്കുന്ന വില. അടിസ്ഥാന ഔഷധത്തിന്റെ വിലയോ, ഉല്‍പാദനചെലവോ വില നിശ്ചയിക്കുന്നതിന് മാനദണ്ഢമാക്കേണ്ടതില്ലെന്നതും നിര്‍മാണകമ്പിനികള്‍ക്ക് ഗുണകരമാകുന്നു. അടിസ്ഥാന ഔഷധത്തിന്റെ (ബള്‍ക്ക് ഡ്രഗ്‌സ്) വിലയില്‍ നിയന്ത്രണമില്ലെന്നതാണ് ഇന്ത്യന്‍ നിര്‍മാണകമ്പിനികളെ പ്രതിസന്ധിയിലാക്കുന്നത്. ഇതുവഴി അടിസ്ഥാന ഔഷധത്തിന്റെ വില വിദേശകുത്തകകമ്പിനികള്‍ കൂട്ടുന്നതോടെ ഇന്ത്യന്‍ കമ്പിനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ല. കൂടാതെ അടിസ്ഥാന ഔഷധത്തിന്റെ വിലവര്‍ധിപ്പിച്ചുകൊണ്ട് ഔഷധവില വര്‍ധിപ്പിക്കാനും ഔഷധകമ്പിനികള്‍ക്ക് കഴിയും.

നിലവില്‍ രാജ്യത്തെ ഔഷധവിപണിയുടെ 40 ശതമാനം വിദേശകുത്തകളുടെ കൈയ്യിലാണ്.ഡേക്‌സ്,പിപ്‌സര്‍, ആബര്‍ട്ട്, ഗഌക്‌സോ തുടങ്ങിയ കമ്പിനികളോട് മല്‍സരിക്കാന്‍ ഇന്ത്യന്‍ കമ്പിനികള്‍ വിഷമിക്കുകയാണ്. ഔഷധമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചതോടെ 2000ത്തോടെ വന്‍തോതില്‍ വിദേശപ്രത്യക്ഷമൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെത്തി. 1990 ല്‍ 5000 കോടി രൂപയായിരുന്ന ഇന്ത്യന്‍ ഔഷധവിപണിയുടെ വിറ്റുവരവ് 2009-10 സാമ്പത്തികവര്‍ഷത്തോടെ ഒരുലക്ഷം കോടി കവിഞ്ഞിരിക്കുകായാണ്. ഇതില്‍ 62,055 കോടിയുടെ വിറ്റുവരവും അഭ്യന്തരവിപണിയിലാണ്.വന്‍ വിപണി ലക്ഷ്യമാക്കി ഇന്ത്യന്‍ കമ്പിനികള്‍ ഓരോന്നായി വിദേശകമ്പിനികള്‍ ഏറ്റെടുക്കുകയാണ്.റാംപെക്‌സിനെ ഡേക്‌സിയും ക്യാന്‍സര്‍ മരുന്ന് ഉല്‍പാദനരംഗത്തുണ്ടായിരുന്ന ശാന്താ ബയോടെക്കിനെ പിപ്‌സറും ഏറ്റെടുത്തു.’ഇന്ത്യന്‍ വിപണിയിലെ പൊതുമേഖലാ ഔഷധകമ്പിനികളുടെ സാന്നിധ്യം നാമമാത്രമാണ്.പുതിയ നയം വേഗത്തില്‍ നടപ്പാക്കണമെന്നാണ് കരട് പുറത്തിറക്കികൊണ്ട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.പൊതുജനങ്ങള്‍ക്കും ഔഷധരംഗത്തുള്ളവര്‍ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന കരട് അടുത്തമാസം പ്രാബല്യത്തില്‍ കൊണ്ടിവരാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

ജലീല്‍ അരൂക്കുറ്റി janayugom 281111

കിഷന്‍ജിവധം : പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടണം: സിപിഐ എം

മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ബസു ആവശ്യപ്പെട്ടു. മരണത്തെക്കുറിച്ചുള്ള വിവാദം അവസാനിപ്പിക്കുന്നതിന് ഇത് ഉചിതമാണ്. സംസ്ഥാന സര്‍ക്കാരാണ് വിവാദത്തിന് വിരാമമിടേണ്ടത്- അദ്ദേഹം പറഞ്ഞു.

അതിനിടെ കിഷന്‍ജി വധത്തെക്കുറിച്ച് വിവാദം ശക്തമാകുകയാണ്. സംയുക്തസേനാംഗങ്ങളുടെ മൂന്ന് വെടിയുണ്ടകളാണ് കിഷന്‍ജിയുടെ ജീവനെടുത്തതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലാണ് മൂന്ന് വെടിയുണ്ടയേറ്റത്. മറ്റൊന്ന് താടിയെല്ല് തകര്‍ത്തു. നാല് എ കെ-47 വെടിയുണ്ടകള്‍ക്കുപുറമേ മോര്‍ട്ടാറില്‍നിന്ന് തൊടുത്ത ആയുധവും ഗ്രനേഡും അദ്ദേഹത്തിന്റെ ശരീരത്തില്‍ ഏറ്റിട്ടുണ്ട്. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തന്നെയുണ്ടായിരുന്നു. വലതുകാലിനേറ്റ മുറിവും ഇടതുകൈയിലെ വിരല്‍ മുറിഞ്ഞതും ഗ്രനേഡ് ഏറ്റിട്ടാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ . എന്നാല്‍ , കിഷന്‍ജിയെ അറസ്റ്റുചെയ്ത് പീഡിപ്പിച്ചപ്പോഴാണ് വിരല്‍ മുറിച്ചതെന്നും കാലുകള്‍ പൊള്ളിച്ചതെന്നും മാവോയിസ്റ്റുകളും മനുഷ്യാവകാശ സംഘടനാപ്രവര്‍ത്തകരും പറയുന്നു. രണ്ട് കാലിന്റെയും പാദത്തിലേറ്റ പൊള്ളല്‍ മോര്‍ട്ടാര്‍ ഷെല്ലില്‍നിന്നാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. വൈകിട്ട് അഞ്ചിനും അഞ്ചരയ്ക്കുമിടയില്‍ ഏറ്റുമുട്ടലിലാണ് കിഷന്‍ജി കൊല്ലപ്പെട്ടതെന്നും ആ സമയത്ത് വെളിച്ചം വളരെ കുറവായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. ശീതകാലത്ത് വൈകിട്ട് അഞ്ചിനുതന്നെ ഇരുട്ടു പരക്കാറുണ്ട്. ഇരുട്ടില്‍ തലങ്ങും വിലങ്ങും വെടിവയ്പും മോര്‍ട്ടാര്‍ പ്രയോഗവും നടത്തിയതിനാലാകാം ഇത്രയും കൂടുതല്‍ വെടിയുണ്ടകള്‍ കിഷന്‍ജിയുടെ ദേഹത്ത് ഏറ്റതെന്നാണ് പൊലീസ് നിഗമനം.

ഏറ്റുമുട്ടലിലാണ് കിഷന്‍ജി കൊല്ലപ്പെട്ടതെന്നാണ് പൊലീസും സിആര്‍പിഎഫും ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ , ചുറ്റും സുരക്ഷയ്ക്ക് ആളുള്ള കിഷന്‍ജി ഏറ്റുമുട്ടലില്‍ മരിച്ചിട്ടും മാവോയിസ്റ്റ് സുരക്ഷാ ഭടന്മാരൊന്നും മരിച്ചില്ലെന്നത് വിചിത്രമാണ്. മാവോയിസ്റ്റുകള്‍ക്കിടയിലെ ഭിന്നത മുതലെടുത്ത് സംയുക്തസേന രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നു. കിഷന്‍ജിയും മാവോയിസ്റ്റുകളുടെ സംസ്ഥാന സെക്രട്ടറി ആകാശും തമ്മിലുള്ള ഭിന്നത അതിന്റെ മൂര്‍ധന്യത്തിലെത്തിയിരുന്നു. മമതയുമായി സമാധാനചര്‍ച്ചയ്ക്ക് ആകാശ് അമിതമായ താല്‍പ്പര്യമെടുത്തുവെന്നായിരുന്നു കിഷന്‍ജിയുടെ അഭിപ്രായം. സമാധാനചര്‍ച്ചകള്‍ക്ക് വഴങ്ങുന്നത് സൂക്ഷിച്ചുവേണമെന്നായിരുന്നു കിഷന്‍ജിയുടെ നിലപാട്. സമാധാന ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയ ആകാശിന്റെ വിഭാഗക്കാരില്‍നിന്ന് ചോര്‍ന്ന വിവരങ്ങളാണ് സംയുക്തസേനയെ സഹായിച്ചതെന്ന് കരുതുന്നു.
(വി ജയിന്‍)

deshabhimani 281111

ജനസമ്പര്‍ക്ക പരിപാടിക്ക് ആഡംബരപ്പന്തല്‍

 ജനസമ്പര്‍ക്ക പരിപാടിക്ക് കലക്ടറേറ്റ് മൈതാനത്ത് ആഡംബരപ്പന്തല്‍ ഉയരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സ്വകാര്യ കരാറുകാരന്‍ ആഡംബര സൗകര്യങ്ങളോടെ പടുകൂറ്റന്‍ പന്തല്‍ ഒരുക്കുന്നത്. ഡിസംബര്‍ മൂന്നിന്റെ പരിപാടിക്ക് രണ്ടാഴ്ച മുമ്പേ മൈതാനം മറ്റ് ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്നത് നിര്‍ത്തിവച്ചതും വിവാദമായിട്ടുണ്ട്. ഞായറാഴ്ച നടന്ന ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് പരിപാടിക്ക് അവസാനനിമിഷമാണ് മൈതാനത്തിന്റെ ഒരുഭാഗം അനുവദിച്ചത്.

ജനസമ്പര്‍ക്ക പരിപാടിയുടെ പേരിലുള്ള ധൂര്‍ത്തിനെതിരെ ധനവകുപ്പ് രംഗത്തെത്തിയിട്ടും ചെലവിന് നിയന്ത്രണമില്ല. പരിപാടിയില്‍ കുറഞ്ഞ അപേക്ഷകരുള്ള ജില്ലകളിലൊന്നാണ് കണ്ണൂര്‍ . രണ്ടോ മൂന്നോ ദിവസംകൊണ്ട് പന്തല്‍ കെട്ടാമെന്നിരിക്കേ മറ്റു പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജനസമ്പര്‍ക്കത്തിന്റെ പേരില്‍ തികഞ്ഞ ധൂര്‍ത്തും അധികാരദുര്‍വിനിയോഗവുമാണ് അരങ്ങേറുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഇത്തരമൊരു പരിപാടിക്ക് ദശലക്ഷങ്ങള്‍ ചെലവഴിച്ച് ആഡംബര പന്തല്‍ വേണോ. ഡിസംബര്‍ മൂന്നിനു നടക്കുന്ന പരിപാടിയുടെ പേരില്‍ രണ്ടാഴ്ച മുമ്പേ മറ്റു പരിപാടികള്‍ക്ക് മൈതാനം അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതും ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശ പ്രകാരമാണ് വിലക്കെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 281111

ശെന്തുരുണിക്കാട്ടില്‍ അത്യപൂര്‍വ ചിത്രശലഭങ്ങള്‍

അത്യപൂര്‍വ വര്‍ണശലഭങ്ങള്‍ അഴക് വിടര്‍ത്തുന്ന ശെന്തുരുണിക്കാട് കേരളത്തിലെ മികച്ച ശലഭ നിരീക്ഷക സങ്കേതമാകുന്നു. 176 ഇനം ചിത്രശലഭങ്ങളെയാണ് ശെന്തുരുണി വന്യജീവിസങ്കേതത്തില്‍ നടന്ന സര്‍വേയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷംമുമ്പ് അപൂര്‍വയിനത്തില്‍പ്പെട്ട 97 ഇനം ശലഭങ്ങളെ ശെന്തുരുണിയില്‍ നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. ഇവയും കൂടിച്ചേര്‍ത്താല്‍ 273 ഇനം വര്‍ണപ്പൂമ്പാറ്റകള്‍ ശെന്തുരുണിയിലുണ്ട്. ട്രാവന്‍കൂര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വന്യജീവി സങ്കേതവുമായി സഹകരിച്ച് സര്‍വെ പൂര്‍ത്തിയാക്കിയത്. സൊസൈറ്റി പിആര്‍ഒ ഡോ. എസ് കലേഷിന്റെ നേതൃത്വത്തില്‍ 31 പേര്‍ മൂന്നുദിവസമാണ് 171 കിലോമീറ്റര്‍ വിസ്തൃതിയുള്ള ശെന്തുരുണി വനത്തിന്റെ വിവിധ സോണുകളില്‍ പരിശോധിച്ചത്.

കേരളത്തില്‍തന്നെ ആദ്യമായി പ്ലെയിന്‍ ബാന്‍ഡില്‍ ഓള്‍ എന്ന കാട്ടുശര ശലഭത്തെ ശെന്തുരുണിയില്‍ കണ്ടെത്താന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സര്‍വേസംഘം. തെക്കന്‍ കര്‍ണാടകം മുതല്‍ കേരളം വരെയുള്ള മലനിരകളില്‍ അത്യപൂര്‍വ സാന്നിധ്യമായി ട്രാവന്‍കൂര്‍ ഈവനിങ് ബ്രൗണ്‍ എന്ന തിരുവിതാംകൂര്‍ കരിയില ശലഭത്തെയും ശെന്തുരുണിയില്‍ കണ്ടെത്താനായിട്ടുണ്ട്. ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെട്ട ഉമയാര്‍ , റോസ്മല, റോക്ക്വുഡ്, പാണ്ടിമൊട്ട, കല്ലാര്‍ , കട്ടിളപ്പാറ എന്നിവിടങ്ങളിലാണ് കൂടുതല്‍ ശലഭങ്ങളുള്ളത്. ഉമയാറാണ് ശലഭപാര്‍ക്കുപോലെ വര്‍ണത്തുമ്പികളുടെ നിറസാന്നിധ്യത്താല്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇന്‍ഡിഗോ ഫ്ളാഷ് എന്ന അപൂര്‍വ ശലഭങ്ങള്‍ ഉള്‍പ്പെടെ 105 ഇനങ്ങളാണ് ഉമയാറിലുള്ളത്.

കല്ലാര്‍ വനത്തില്‍ 96 ഇനത്തിലുള്ള പൂമ്പാറ്റകളുണ്ട്. ബുഷ് ബ്രൗണ്‍ എന്ന തവിടന്‍ ശലഭം, സ്ലിപ്പര്‍ ബട്ടര്‍ഫ്ളൈ എന്നിവയാണത്. പാണ്ടിമൊട്ടയില്‍ സര്‍വേസംഘം 85 ഇനം ശലഭങ്ങളെ കണ്ടെത്തി ചിത്രങ്ങള്‍ പകര്‍ത്തി. അതിവേഗത്തില്‍ പറന്നുനീങ്ങുന്ന ഇന്ത്യന്‍ ഓള്‍ കിങ് എന്ന ശരരാജനും സ്മാള്‍ പാം ബോബ് എന്ന പനംകുള്ളന്‍ ശലഭവും ഗോള്‍ഡന്‍ ട്രീ ഫില്‍ട്ടര്‍ തുടങ്ങിയവയാണ് പാണ്ടിമൊട്ട വനത്തിലുള്ളത്. റോസ്മലയില്‍ 66 തരം ശലഭങ്ങളുണ്ട്. പാംകിങ് എന്ന തെങ്ങോല രാജനെ റോസ്മലയില്‍ കണ്ടെത്തി. ആണ്‍ശലഭത്തെ നേരില്‍ കാണാനാകുന്നത് അത്യപൂര്‍വമായാണ്. റോസ്മലയില്‍ സര്‍വേസംഘത്തിന് ആണ്‍ശലഭത്തെ കാണാന്‍ കഴിഞ്ഞു. കട്ടിളപ്പാറയില്‍ 61, റോക്ക്വുഡില്‍ 57 തരത്തിലുള്ള പൂമ്പാറ്റകളുടെ സാന്നിധ്യം ഉറപ്പാക്കാനായി. തിരുവിതാംകൂര്‍ കരിയില ശലഭം, നീലഗിരി കടുവ, റെഡ് ഡിസ്ക് ബുഷ് ബ്രൗണ്‍ എന്നിവയെ സമുദ്രനിരപ്പില്‍നിന്ന് 1400 മീറ്റര്‍ ഉയരമുള്ള പാണ്ടിമൊട്ട, റോസ്മല ഭാഗങ്ങളില്‍ കാണാനായത് ഗവേഷകസംഘത്തിന് പഠനത്തിന് പുതിയ വഴിതുറന്നിട്ടുണ്ട്.
(അരുണ്‍ മണിയാര്‍)

deshabhimani 281111

ഖജനാവ് കൊള്ളയടിക്കുന്നവര്‍ക്ക് താക്കീതു നല്‍കാനുള്ള അവസരം

സാമ്രാജ്യത്വരാജ്യങ്ങള്‍ രൂക്ഷമായ സാമ്പത്തികക്കുഴപ്പത്തില്‍ മുങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ ഇന്ത്യയില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും പറഞ്ഞുകൊണ്ടിരുന്നത് ആ കുഴപ്പം ഇന്ത്യയെ ബാധിക്കില്ല എന്നായിരുന്നു. എന്നാല്‍ , കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയുടെ ഉല്‍പാദനം, വിശേഷിച്ച് വ്യവസായ-നിര്‍മ്മാണ മേഖലകളില്‍ കുറഞ്ഞു. രൂപയുടെ കൈമാറ്റമൂല്യം ഇടിഞ്ഞിടിഞ്ഞ് സര്‍വകാല റെക്കോര്‍ഡിലെത്തി. വിലക്കയറ്റം അതിരൂക്ഷമായിത്തന്നെ തുടരുന്നു. എന്നിട്ടും ഇതിനൊന്നും പരിഹാരം കാണാനല്ല, അമേരിക്കന്‍ ആണവ റിയാക്ടര്‍ നിര്‍മ്മാതാക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ചില്ലറ വ്യാപാരരംഗത്ത് ആഗോള കുത്തകകള്‍ക്ക് ചുമപ്പ് പരവതാനി വിരിക്കാനുമാണ് യുപിഎ സര്‍ക്കാര്‍ ധൃതി കൂട്ടിയത്. യുപിഎക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്തന്നെയാണ് കേരളത്തില്‍ യുഡിഎഫിനും നേതൃത്വം നല്‍കുന്നത്. ഇവിടെയും അവര്‍ ധൃതികാണിക്കുന്നത് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാനല്ല, വന്‍കിടക്കാര്‍ക്ക് സൗജന്യം നല്‍കാനാണ്. ഗവണ്‍മെന്‍റിന് വലിയ ഭാരം ഉണ്ടാകാത്ത നിലയില്‍ ഇവിടെ പണം നിക്ഷേപിക്കുന്നതിന് വിദേശ മലയാളികളെ പ്രേരിപ്പിക്കാനല്ല, വലിയ സൗജന്യങ്ങള്‍ നല്‍കി വന്‍കിടക്കാരെ കേരളത്തിലേക്ക് ആനയിക്കാനാണ് ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി പ്രഭൃതികള്‍ തിടുക്കംകൂട്ടുന്നത്.

കേന്ദ്രത്തില്‍നിന്ന് കേരളത്തിനു പ്രത്യേക പരിഗണന ലഭ്യമാക്കാന്‍ കേരള മന്ത്രിമാര്‍ ദല്‍ഹിയില്‍ ചെന്നുകണ്ട പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ തങ്ങള്‍ക്ക് വാഗ്ദാനം നല്‍കി എന്ന് മുഖ്യമന്ത്രി പറയുന്നത് ഇതേവരെ ജലരേഖയായി തുടരുന്നു. പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറിയുടെ തറക്കല്ലിടല്‍ ഒക്ടോബറില്‍ നടക്കും എന്ന് പ്രഖ്യാപിച്ച മന്ത്രിയോട് നവംബര്‍ അവസാനമായിട്ടും അത് നടക്കാത്തതെന്താണ് എന്ന് മുഖ്യമന്ത്രി ചോദിച്ചതായി "മലയാള മനോരമ"പോലും റിപ്പോര്‍ട്ട് ചെയ്തില്ല. നിലമ്പൂരില്‍നിന്ന് രാജ്യറാണി എന്നപേരില്‍ തിരുവനന്തപുരത്തേക്ക് പുതിയ തീവണ്ടി എന്നത് ഷൊര്‍ണൂര്‍ മുതല്‍ അമൃത എക്സ്പ്രസില്‍ രാജ്യറാണി എന്ന ബോര്‍ഡുകൂടി തൂക്കി കേരളീയരെ വഞ്ചിക്കലായി മാറി.

കേരളത്തിലെ ജനങ്ങളെ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ചേര്‍ന്ന് ഇതില്‍പരം പറ്റിക്കാന്‍ ഇനി എന്തുണ്ട്? കേരളത്തില്‍ യുഡിഎഫ് അധികാരമേറ്റ ഉടനെ എല്‍ഡിഎഫ് ഗവണ്‍മെന്‍റ് നടപ്പാക്കിവന്ന ജനക്ഷേമ പരിപാടികളാകെ തകിടംമറിച്ചതിെന്‍റ അനന്തരഫലങ്ങളാണ് ഓരോദിവസം കഴിയുന്തോറും ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. വയനാട്ടിലും മറ്റ് ജില്ലകളിലും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകാന്‍ കാരണം യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നടപടികളാണ്. നന്നായി പ്രവര്‍ത്തിച്ചുവന്ന പൊതുവിതരണ സംവിധാനം തകര്‍ത്തതുമൂലമാണ് പാവപ്പെട്ട ജനങ്ങള്‍ക്ക് അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് കിട്ടാതെ വിലക്കയറ്റത്തിെന്‍റ ആഘാതം ഏല്‍ക്കേണ്ടിവന്നത്. സ്വകാര്യ ആശുപത്രികളുടെയും ഔഷധശാലക്കാരുടെയും കൊടും ചൂഷണത്തിന് രോഗികളെ വിധേയരാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ , മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചുകൊണ്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെ പിരിച്ചുവിട്ടു കൊണ്ടും ചെയ്തത്. വിദ്യാഭ്യാസ കാര്യത്തിലും ഇതുപോലത്തെ നടപടികളിലൂടെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സര്‍ക്കാര്‍ കണ്ണീര്‍ കുടിപ്പിക്കുന്നു.

മദ്യവില്‍പനയുടെ കാര്യത്തില്‍ രണ്ടു വഞ്ചിയിലും കാല്‍വെച്ചു നില്‍ക്കുന്ന നിലപാടാണ് യുഡിഎഫ് നേതൃത്വത്തിേന്‍റത്. തിരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ ജനങ്ങളുടെയും ക്രിസ്തീയ സഭകളുടെയും മറ്റും കണ്ണില്‍ പൊടിയിടാന്‍ ചില വാഗ്ദാനങ്ങള്‍ എഴുതിവെച്ചു. പക്ഷേ, അധികാരത്തിലെത്തിയപ്പോള്‍ മദ്യരാജാക്കന്മാരുമായി ധാരണയുണ്ടാക്കി ബാറുകള്‍ ധാരാളമായി അനുവദിക്കാന്‍ കച്ചവടമുറപ്പിച്ചു. അത് സംബന്ധിച്ച് കോണ്‍ഗ്രസിലും യുഡിഎഫിലും എതിര്‍പ്പുണ്ടായപ്പോള്‍ ഒരു സബ്കമ്മിറ്റി ഉണ്ടാക്കി; ജനുവരിയില്‍ യോഗം ചേരാന്‍ തീരുമാനിച്ചു; അതിനുമുമ്പേ ആവശ്യക്കാര്‍ക്ക് ബാര്‍ അനുവദിക്കാനും. ഇപ്പോള്‍ നാനാ വിഭാഗങ്ങളില്‍നിന്നും എതിര്‍പ്പ് ശക്തമായപ്പോള്‍ ഒറ്റ ബാറും അനുവദിക്കില്ല എന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. കോടതിയെ മറയാക്കി 16 ബാര്‍ നല്‍കാന്‍ തീരുമാനിച്ചശേഷമാണത്രെ ഈ പ്രഖ്യാപനം. ഭരണസംവിധാനത്തില്‍ പോരായ്മയുണ്ട് എന്നും ജില്ലകളിലെ പൊതുജന സമ്പര്‍ക്ക പരിപാടി കഴിഞ്ഞാല്‍ അത് തിരുത്തുമെന്നും പറയുന്ന മുഖ്യമന്ത്രി തെന്‍റ നടപടികള്‍ സുതാര്യമാണെന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. സത്യമെന്താണ്?

ചട്ടവിരുദ്ധമായ കാര്യങ്ങളാണ് പൊതുജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ധനവകുപ്പ് പറഞ്ഞു കഴിഞ്ഞു. സത്യസന്ധനാണ് മുഖ്യമന്ത്രിയെങ്കില്‍ , അതോടെ പൊതുജന സമ്പര്‍ക്ക പരിപാടി അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, അദ്ദേഹത്തിന് ആര്‍ക്കൊക്കെയോ എന്തൊക്കെയോ ചട്ടവിരുദ്ധമായ ആനുകൂല്യങ്ങള്‍ നല്‍കണം. അവ നല്‍കിക്കഴിഞ്ഞാല്‍ താന്‍ ചട്ടം അനുസരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയില്‍നിന്നും അദ്ദേഹം നയിക്കുന്ന സര്‍ക്കാരില്‍നിന്നും ജനങ്ങള്‍ക്ക് എങ്ങനെ നീതി ലഭിക്കാനാണ്? സര്‍ക്കാര്‍ ഖജനാവ് കൊള്ളചെയ്യുന്നവര്‍ക്കും അതില്‍നിന്ന് കളവ് നടത്തുന്നവര്‍ക്കും കൂട്ടുനില്‍ക്കുന്ന ഈ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അധികാരഭ്രഷ്ടരാക്കാനുള്ള ആദ്യത്തെ അവസരമാണ് പിറവം നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുമുമ്പില്‍ അടുത്തുതന്നെ വരാന്‍പോകുന്നത്. ആ വിലയേറിയ സമ്മതിദാനാവകാശം വിവേകപൂര്‍വ്വം വിനിയോഗിക്കാന്‍ അവിടത്തെ വോട്ടര്‍മാരെ കാര്യകാരണസഹിതം ഉദ്ബുദ്ധരാക്കേണ്ട ചുമതല ഇന്നാട്ടിലെ പ്രബുദ്ധരായ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

chintha editorial 021211

പാര്‍ടി കോണ്‍ഗ്രസ്: വെബ്സൈറ്റായി

സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ഔദ്യോഗിക വെബ്സൈറ്റ് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. http://www.kozhikodepartycongress.org/ എന്നതാണ് വിലാസം. പാര്‍ടിയുടെ ദേശീയ ചരിത്രം, പാര്‍ടി കോണ്‍ഗ്രസുകളുടെ ചരിത്രം, കേരള ത്തിലെ പാര്‍ടി ചരിത്രം എന്നിവ ചരിത്രം എന്ന ലിങ്കില്‍ ലഭിക്കും. കോഴിക്കോടിന്റെ ചരിത്രം, ഭൂമിശാസ്ത്രം, ജനത എന്നിവ കോഴിക്കോട് എന്ന ലിങ്കില്‍ നിന്നും പാര്‍ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ലേറ്റസ്റ്റ് ഇവന്റ്സ് എന്ന ലിങ്കില്‍ നിന്നും ലഭിക്കും. പത്രക്കുറിപ്പുകളും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കോഴിക്കോട് ലിങ്കില്‍ ലഭ്യമാകും. സാര്‍വദേശീയ ഗാനത്തോടെ ആരംഭിക്കുന്ന വെബ്സൈറ്റില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സ്വാഗതസംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ , ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എന്നിവര്‍ പാര്‍ടി കോണ്‍ഗ്രസിന്റെ പ്രസക്തിയെയും സംഘാടനത്തെയും സംബന്ധിച്ച് വിവരിക്കുന്ന വീഡിയോദൃശ്യങ്ങളുമുണ്ട്. പ്രത്യശാസ്ത്രരേഖയും മറ്റ് ഔദ്യോഗിക രേഖകളും ലഭ്യമാവുന്ന മുറയ്ക്ക് വെബ്സൈറ്റില്‍ ദൃശ്യമാവും.

സി എച്ച് കണാരന്‍ സ്മാരകമന്ദിരത്തില്‍ ചേര്‍ന്ന പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. കെ ടി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. എന്‍ കെ രാധ, പി സതീദേവി, എം ഭാസ്കരന്‍ , സി ഭാസ്കരന്‍ , കെ ചന്ദ്രന്‍ , ടി പി ബാലകൃഷ്ണന്‍ നായര്‍ , പുരുഷന്‍ കടലുണ്ടി എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു.

യുട്യൂബിലെ സി.പി.ഐ എം ചാനല്‍ 

ഫേസ്ബുക്ക് പേജ് 

ഹിന്ദിപ്രചാരസഭ കേരള ഘടകം പിരിച്ചുവിട്ടു

അഴിമതിയിലൂടെയും ക്രമക്കേടുകളിലൂടെയും ജനാധിപത്യവിരുദ്ധ, അനാശാസ്യ നടപടികളിലൂടെയും കുപ്രസിദ്ധി നേടിയ ദക്ഷിണ ഭാരത ഹിന്ദിപ്രചാരസഭ കേരള ഭരണസമിതി പിരിച്ചുവിട്ടു. ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തന്നിഷ്ടങ്ങള്‍ക്കുള്ള കേന്ദ്രമാക്കി അധഃപതിപ്പിച്ച സഭാ കേരളഘടകത്തിനെതിരെ സഭയുടെ കേന്ദ്ര അധ്യക്ഷന്‍ ജസ്റ്റിസ് വി എസ് മളീമഠ് തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടിയെടുത്തത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നിയമിതനായ സ്പെഷ്യല്‍ ഓഫീസര്‍ ചുമതലയേറ്റു. സഭയുടെ കര്‍ണാടക ആസ്ഥാനത്തിന്റെ സെക്രട്ടറിയും ആന്ധ്ര സ്വദേശിയുമായ ജി വി കൃഷ്ണറാവുവിനെയാണ് സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത്. സഭയുടെ കേരള ഭരണസമിതി ഭാരവാഹികള്‍ക്കെതിരെ വ്യാപക ആരോപണങ്ങളും ഒടുവില്‍ സിബിഐ കേസും വന്ന സാഹചര്യത്തിലാണ് നടപടി. കേന്ദ്ര സഭാ പ്രസിഡന്റ് എന്ന നിലയില്‍ മളീമഠ് എടുത്ത നടപടിയെക്കുറിച്ച് ഡിസംബര്‍ നാലിനു ചേരുന്ന കേന്ദ്ര സഭാഭരണസമിതിയുടെ അംഗീകാരം തേടും.

നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ഭരണസമിതി അംഗങ്ങള്‍ . വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രകമ്മിറ്റി നേരത്തെ നിയോഗിച്ച മൂന്നംഗ അന്വേഷണ കമീഷന്‍ കേരളത്തിലെ സഭയില്‍ നടക്കുന്ന ക്രമക്കേടിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാനിരിക്കെയാണ് സിബിഐ റെയ്ഡും തുടര്‍ന്ന് സഭാ അഡ്മിനിസ്ട്രേറ്റര്‍ ഐഎന്‍ടിയുസി നേതാവ് ബിജു സി വള്ളവനാടന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസും ഉണ്ടാകുന്നത്. ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളവിതരണവും 13 മാസത്തെ പ്രൊവിഡന്റ് ഫണ്ട് കുടിശ്ശിക തീര്‍ക്കലുമായിരിക്കും കൃഷ്ണറാവുവിന്റെ നേതൃത്വത്തില്‍ അടിയന്തരമായി ചെയ്യുകയെന്നും സഭാവൃത്തങ്ങള്‍ വ്യക്തമാക്കി.

റെയ്ഡില്‍ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് സിബിഐ തിങ്കളാഴ്ച സഭാ കേരള ആസ്ഥാനത്തിന്റെ ഇപ്പോഴത്തെ സെക്രട്ടറി വിജയകുമാരന്‍നായരെയും മുന്‍ സെക്രട്ടറിമാരായ പി എ രാധാകൃഷ്ണന്‍ , ധനഞ്ജയഡു എന്നിവരെയും ചോദ്യംചെയ്യും. സഭാ മുന്‍ സെക്രട്ടറിമാരുടെ കാലംമുതലാണ് ഭരണസമിതിയുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പുകള്‍ക്ക് തുടക്കംകുറിച്ചതെന്നാണ് സിബിഐ അന്വേഷണത്തില്‍ വ്യക്തമായത്. സംസ്ഥാനത്തിെന്‍ വിവിധ ഭാഗങ്ങളിലായി 150 കോടിയോളം രൂപയുടെ ആസ്തിയും പ്രതിവര്‍ഷം പത്തുകോടി രൂപ വരുമാനവുമുള്ള സഭ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പാണ് പുറത്തുവന്നിട്ടുള്ളത്. പ്രഥമദൃഷ്ട്യാ 85 ലക്ഷം രൂപയുടെ തിരിമറി കണ്ടെത്തി. കൈക്കൂലിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഐഎന്‍ടിയുസി നേതാവിനു പുറമെ ഒരു കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എയുടെ സഹോദരനും തട്ടിപ്പിന് നേതൃത്വംനല്‍കിയിട്ടുണ്ട്.

deshabhimani 281111

എതിര്‍പ്പ് രൂക്ഷം; ന്യായീകരിക്കാന്‍ കോടികളുടെ പരസ്യം

ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ദേശീയമാധ്യമങ്ങളില്‍ കോടികള്‍&ാറമവെ;മുടക്കി കേന്ദ്രസര്‍ക്കാരിന്റെ പരസ്യം. വിദേശനിക്ഷേപം കര്‍ഷകര്‍ക്കും ഉപയോക്താക്കള്‍ക്കും ഒരേ പോലെ ഗുണംചെയ്യുമെന്ന് അവകാശപ്പെടുന്നതാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ മുഴുപേജ് വര്‍ണപ്പരസ്യം. ദൃശ്യമാധ്യമങ്ങളിലും പരസ്യം നല്‍കും. വിദേശനിക്ഷേപ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ടികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നതും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാവുമെന്ന് ഉറപ്പാവുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ പരസ്യവുമായി രംഗത്തെത്തിയത്.

എന്നാല്‍ , വിദേശകുത്തകകളുടെ വരവിനെ ന്യായീകരിക്കാന്‍ ഖജനാവില്‍നിന്ന് കോടികള്‍ മുടക്കി പരസ്യം നല്‍കുന്നതിനെതിരെയും വിമര്‍ശമുയര്‍ന്നു. വിദേശനിക്ഷേപത്തിനെതിരായ പ്രചാരണം കെട്ടുകഥകളാണെന്ന് സര്‍ക്കാര്‍പരസ്യം അപഹസിക്കുന്നു. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് നഷ്ടം ഉണ്ടാകില്ലെന്നും വിദേശകുത്തകകള്‍ ചില്ലറവില്‍പ്പന മേഖല നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാവില്ലെന്നും വാണിജ്യമന്ത്രാലയം അവകാശപ്പെടുന്നു. നിക്ഷേപകാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന വാണിജ്യമന്ത്രിയുടെ അവകാശവാദവും പരസ്യത്തില്‍ ആവര്‍ത്തിക്കുന്നു.

യുപി തെരഞ്ഞെടുപ്പില്‍ ചില്ലറവില്‍പ്പന എഫ്ഡിഐ കോണ്‍ഗ്രസിനെതിരെ ആയുധമാക്കാനാണ് മായാവതിയുടെ തീരുമാനം. യുപിയില്‍ എഫ്ഡിഐ അനുവദിക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മായാവതിക്കു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും തീരുമാനത്തിനെതിരെ രംഗത്തുവന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് ക്ഷീണമായി. ജയലളിത തീരുമാനത്തെ പിന്തുണയ്ക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ചില ബഹുരാഷ്ട്രകുത്തകകളെ സഹായിക്കാന്‍മാത്രമാണ് കേന്ദ്രത്തിന്റെ എഫ്ഡിഐ തീരുമാനമെന്ന് ജയലളിത പറഞ്ഞു. കോണ്‍ഗ്രസിതര പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പഞ്ചാബ് മാത്രമാണ് എഫ്ഡിഐ പിന്തുണച്ചത്. ബിഹാര്‍ , ഒഡിഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ എഫ്ഡിഐയോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

പാര്‍ലമെന്റില്‍ എഫ്ഡിഐ തീരുമാനത്തിനെതിരായ പോരാട്ടം സജീവമാക്കാന്‍ ഇടതുപക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. പാര്‍ലമെന്റില്‍ ചര്‍ച്ചയാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. എഫ്ഡിഐ തീരുമാനം മരവിപ്പിച്ച് ചര്‍ച്ചയെന്ന നിലപാടും ഇടതുപക്ഷം സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ എഫ്ഡിഐയെച്ചൊല്ലി പ്രക്ഷുബ്ധമാകുമെന്നുറപ്പ്.
(എം പ്രശാന്ത്)

deshabhimani 281111

എം എഫ് ഹുസൈന് വീണ്ടും വിലക്ക്

പനാജി: സംഘപരിവാര്‍ പ്രതിഷേധത്തില്‍ വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്റെ ചലച്ചിത്രത്തിന് ഗോവ രാജ്യാന്തരമേളയില്‍ വീണ്ടും വിലക്ക്. ഹുസൈന് ആദരമര്‍പ്പിക്കാന്‍ പകല്‍ 12.30ന് പ്രദര്‍ശിപ്പിക്കാനിരുന്ന ത്രൂ ദ ഐയ്സ് ഓഫ് എ പെയിന്റര്‍ എന്ന ഹുസൈന്റെ വിഖ്യാത ഡോക്യുമെന്ററിയുടെ പ്രദര്‍ശനമാണ് സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് റദ്ദാക്കിയത്. 2009ലും സംഘപരിവാര്‍ പ്രതിഷേധത്തെതുടര്‍ന്ന് ഹുസൈനെ മേളയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഹുസൈന്‍ ചലച്ചിത്രത്തിനെതിരെ പനാജിയിലെ ഹിന്ദു ജനജാഗൃതിസമിതി എന്ന സംഘടനയാണ് രംഗത്തിറങ്ങിയത്. ഹിന്ദുദേവതകളെ മോശമായി ചിത്രീകരിക്കുന്ന ഹുസൈന്റെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമിതി നേതാവ് ഗോവിന്ദ് ഛോഡാങ്കര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സിനിമ പിന്‍വലിച്ചത്.

അതേസമയം, അടുത്ത ജനുവരിയില്‍ നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയനീക്കമാണ് സംഭവത്തിനുപിന്നില്‍ . ഹിന്ദുവോട്ട് ലക്ഷ്യംവച്ച് ഗോവയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസും മൃദുഹിന്ദുത്വം പയറ്റുകയാണെന്നാണ് ആരോപണം. മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് മുഴുവന്‍സമയവും സംഘാടകനായി മേളയിലുണ്ട്. സിനിമയ്ക്കെതിരെ ചില സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രദര്‍ശിപ്പിച്ചാല്‍ കോടതിയക്ഷ്യമാകുമോയെന്ന സംശയമുള്ളതിനാലാണ് പ്രദര്‍ശനം മാറ്റിയതെന്നും മേള ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ പറഞ്ഞു. രാജസ്ഥാനിലെ തനതുകലകളെ ചിത്രകലയും സംഗീതവുമായി സംയോജിപ്പിച്ച് തിരശീലയിലെത്തിച്ച ത്രൂ ദ ഐയ്സ് ഓഫ് എ പെയിന്റര്‍ 1967ല്‍ ബെര്‍ലിന്‍ മേളയില്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുത്തിരുന്നു.

ഓപ്പണ്‍ ഫോറത്തില്‍ ബ്രസീലിയന്‍ സംവിധായകന്‍ കുഴഞ്ഞുവീണുമരിച്ചു

പനാജി: ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് ബ്രസീലിയന്‍ സംവിധായകന്‍ ഓസ്കാര്‍ മാരണ്‍ ഫിലോ (56) അന്തരിച്ചു. ഹൃദയാഘാതംമൂലം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പെലെ, ബൈ ബൈ റൊമാരിയോ എന്നീ ഡോക്യുമെന്ററികളുടെ സംവിധായകനാണ് ഫിലോ. സോക്കര്‍ സിനിമയെപ്പറ്റിയുള്ള ഓപ്പണ്‍ഫോറം ചര്‍ച്ചയില്‍ പകല്‍ രണ്ടരയ്ക്ക് പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബ്രസീലിലെ പ്രമുഖ ഫുട്ബോള്‍ ഡോക്യുമെന്ററി സംവിധായകനാണ്. ഇദ്ദേഹത്തിന്റെ മരിയോഫിലോ- ദ ക്രിയേറ്റര്‍ ഓഫ് ക്രൗഡ് എന്ന ഡോക്യുമെന്ററി ഗോവയില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു.

ത്രസിപ്പിച്ച് അബുവും ട്രാഫിക്കും

പനാജി: മലയാളം നിറഞ്ഞ ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാംദിനം ആദാമിന്റെ മകന്‍ അബുവിനും ട്രാഫിക്കിനും പനോരമാ വിഭാഗത്തില്‍ നിറഞ്ഞ കൈയടി. തിങ്ങിനിറഞ്ഞ സദസ്സിലാണ് ഇരുസിനിമയും പ്രദര്‍ശിപ്പിച്ചത്. ഓസ്കര്‍വരെ നീളുന്ന അത്ഭുതങ്ങള്‍ തുടരുന്ന അബു അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ വീണ്ടും പ്രദര്‍ശിപ്പിക്കും. സാര്‍വലൗകികവിഷയം എന്ന നിലയ്ക്കും പരിസ്ഥിതിയുടെ ദര്‍ശനം പങ്കുവയ്ക്കുന്നതിനാലും അബുവിന് കാലികപ്രസക്തി ഏറെയുണ്ടെന്ന് സിനിമ കണ്ടിറങ്ങിയ വിദേശികളടക്കമുള്ള പ്രതിനിധികള്‍ പറഞ്ഞു. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ട്രാഫിക്കിനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സംവിധായകന്‍ രാജേഷ്പിള്ള നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരും പ്രദര്‍ശനത്തിനെത്തി. ലോകസിനിമാ വിഭാഗത്തില്‍ ഏഴും പനോരമയില്‍ എട്ടും ഞായറാഴ്ച പ്രദര്‍ശിപ്പിച്ചു. ടാഗോറിന് ആദരമര്‍പ്പിച്ച് സത്യജിത് റായിയുടെ ചാരുലത, റിട്രോസ്പെക്ടീവില്‍ ഫിലിപ് നോയ്സിന്റെ ക്വിറ്റ് അമേരിക്ക എന്നിവ ശ്രദ്ധേയമായി. ശബ്ദത്തിന്റെ സൗന്ദര്യശാസ്ത്രം എന്ന വിഷയത്തില്‍ റസൂല്‍ പൂക്കുട്ടിയുടെ പ്രഭാഷണവും നടന്നു. ഹ്രസ്വചലച്ചിത്ര വിഭാഗത്തില്‍ വി കെ സുഭാഷിന്റെ ഛായ പ്രദര്‍ശിപ്പിച്ചു. തിങ്കളാഴ്ച പനോരമയില്‍ ചാപ്പാ കുരിശ്, ഹ്രസ്വചലച്ചിത്രം മത്സരത്തില്‍ കെ ആര്‍ മനോജിന്റെ പെസ്റ്ററിങ് ജേണി എന്നിവ പ്രദര്‍ശിപ്പിക്കും.

deshabhimani 281111

"പുതുപ്പള്ളി മോഡല്‍" ജനസമ്പര്‍ക്കം: പണം വിതരണം പൊടിപൊടിക്കുന്നു

ഏഴുവര്‍ഷം മുന്‍പ് പുതുപ്പള്ളിയില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ച തന്ത്രം ജനസമ്പര്‍ക്ക പരിപാടിയിലൂടെ കേരളമാകെ നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രമം. 2005 ല്‍ മുഖ്യമന്ത്രിയായിരിക്കെ, സുനാമി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ധനസഹായത്തില്‍ നിന്നും 1.76 കോടി രൂപയാണ് പുതുപ്പള്ളി മണ്ഡലത്തില്‍ മാത്രം ഉമ്മന്‍ചാണ്ടി വിതരണം ചെയ്തിരുന്നത്. ടി എം ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. ചികിത്സാസഹായം, നിര്‍ധനകുടുംബങ്ങളെ സഹായിക്കല്‍ തുടങ്ങിയ പേരില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം മാനദണ്ഡമൊന്നുമില്ലാതെ പണം നല്‍കുകയായിരുന്നു. 2000 മുതല്‍ 50,000രൂപ വരെയാണ് വിതരണം ചെയ്തത്.

2006 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സംസ്ഥാനമാകെ കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടിക്കു മാത്രം എണ്ണായിരം വോട്ടിന്റെ അധികഭൂരിപക്ഷം ലഭിച്ചിരുന്നു. അന്ന് ഭരണം നഷ്ടമായപ്പോള്‍ "ആശ്രയ" എന്ന പേരില്‍ ഉമ്മന്‍ചാണ്ടി ചെയര്‍മാനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. പിഎ മാരായ ജിക്കു, സുരേന്ദ്രന്‍ , കോണ്‍ഗ്രസ് ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് പങ്കജാക്ഷന്‍ നായര്‍ , പുതുപ്പള്ളി മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി ജി ജോര്‍ജ്, ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ ടിറ്റി എന്നീ വിശ്വസ്തന്‍മാര്‍ മറ്റു കമ്മിറ്റിയംഗങ്ങളും. പുതുപ്പള്ളി സബ്രജിസ്ട്രാര്‍ ഓഫീസില്‍ കമ്പനി ആക്ട് പ്രകാരമാണ് ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട ശേഷവും ഈ ട്രസ്റ്റ് മുഖാന്തരം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ പണവിതരണം നിര്‍ബാധം തുടര്‍ന്നു. എല്ലാ ശനിയാഴ്ചയും രാത്രിയില്‍ പുതുപ്പള്ളിയിലെ വീട്ടിലെത്തുന്ന ഉമ്മന്‍ചാണ്ടി ഞായറാഴ്ച ഉച്ചവരെ ഇപ്രകാരം പണവിതരണത്തിനാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ഇവിടെ നിന്നും വിതരണം ചെയ്യുന്നുണ്ടെന്നാണ് ലഭിച്ചിട്ടുള്ള വിവരം. ട്രസ്റ്റിന്റെ പേരിലും അല്ലാതെയും പണം വിതരണം ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയിലും അഞ്ഞൂറിലേറെ ആളുകള്‍ ഇതിനായി ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ വന്നുപോകുന്നുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയായ ശേഷം നല്‍കുന്ന പണത്തിന്റെ തോതും എത്തുന്ന ആളുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖാന്തരമാണ് ധനസഹായത്തിന് എത്തേണ്ടത്.

സ്ഥിരമായി ചികിത്സാധനസഹായം വാങ്ങിയിരുന്ന വാകത്താനം ചക്കഞ്ചിറ സ്വദേശിയായ അമ്മിണി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്തില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പിനുശേഷം ചികിത്സാസഹായത്തിന് എത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി പരസ്യമായി ആക്ഷേപിച്ച് അയച്ചിരുന്നു. ഈ സംഭവത്തില്‍ വാകത്താനം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ ഏറിയപങ്കും ആവശ്യപ്പെടുന്നത് ധനസഹായമാണ്. ഇതിന് മുഖ്യമന്ത്രി നേരിട്ട് തീര്‍പ്പു കല്‍പ്പിക്കുകയാണിപ്പോള്‍ . പഞ്ചായത്തംഗത്തിന്റെയും വില്ലേജ് ഓഫീസറുടെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന അപേക്ഷകള്‍ കലക്ടര്‍മാര്‍ക്ക് അയച്ച് നിജസ്ഥിതി ബോധ്യപ്പെട്ട ശേഷമാണ് മുഖ്യമന്ത്രി ധനസഹായം അനുവദിക്കേണ്ടത്. എന്നാല്‍ , ഏതെങ്കിലും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോ അതുപോലുമില്ലാതെയോ എത്തുന്നവര്‍ക്കെല്ലാം അയ്യായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ മുഖ്യമന്ത്രി നേരിട്ട് പാസാക്കി നല്‍കുകയാണിപ്പോള്‍ . പുതുപ്പള്ളിയിലെ അടിസ്ഥാന വികസനപ്രശ്നങ്ങള്‍ പരിഹരിക്കാതെയാണ് ഉമ്മന്‍ചാണ്ടിയുടെ ധനസഹായവിതരണം പൊടിപൊടിക്കുന്നത്.

deshabhimani 281111

സര്‍ക്കാരുകള്‍ക്ക് നിസ്സംഗത; ഭീതിയൊഴിയാതെ ജനങ്ങള്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത തുടരുന്നതും സമവായ ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകാതിരിക്കുന്നതും കാരണം ജനങ്ങളുടെ പ്രതികരണം വൈകാരികതലത്തിലേക്കു നീങ്ങുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ സുപ്രീംകോടതിയെയും ഉന്നതാധികാര സമിതിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്താന്‍ കേരളത്തിനാവാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ജനലക്ഷങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. മുല്ലപ്പെരിയാര്‍ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ വണ്ടിപ്പെരിയാറില്‍ കൊല്ലം-തേനി ദേശീയപാത ഉപരോധിച്ചു. രോഷാകുലരായ ജനങ്ങള്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിച്ചു.

ഭീതി ജനിപ്പിക്കുന്ന പ്രസ്താവനകളിലൂടെ വൈകാരിക സമീപനത്തിനു തുടക്കംകുറിച്ചത് മന്ത്രിമാരായ പി ജെ ജോസഫും കെ എം മാണിയുമാണ്. രാഷ്ട്രീയ മുതലെടുപ്പാണ് കേരള കോണ്‍ഗ്രസിന്റെ ലക്ഷ്യം. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ കടുത്ത നിസംഗതയിലാണ്. ജനങ്ങളുടെ ആശങ്കയകറ്റാനും ഭൂചലനം സംബന്ധിച്ച് പഠനം നടത്താനും കഴിഞ്ഞദിവസം എത്തിയ സെസ് ഉദ്യോഗസ്ഥരെ നിവാസികള്‍ തടഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധിക്കാന്‍ പോവുകയായിരുന്ന ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വൈകിട്ട് വള്ളക്കടവില്‍ തടഞ്ഞു. പുലര്‍ച്ചെയുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് അണക്കെട്ടിന് എന്തെങ്കിലും കേട് സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ മുല്ലപ്പെരിയാര്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡേവിഡ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രസീത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. എന്നാല്‍ , അണക്കെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇവരെ തടയുകയായിരുന്നു. ഉപ്പുതറ വളകോട് മേഖലയില്‍ ഞായറാഴ്ച രാവിലെ എത്തിയ ഭൗമശാസ്ത്ര പഠനകേന്ദ്ര(സെസ്)ത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയെയും നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇതിനിടെ മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി ചപ്പാത്തില്‍ നടത്തിവരുന്ന സമരം 1801 ദിവസം പിന്നിട്ടു. കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
(കെ ടി രാജീവ്)

ഇടതുപക്ഷ എംപിമാര്‍ ഇന്ന് പാര്‍ലമെന്റിനുമുന്നില്‍ സത്യഗ്രഹം നടത്തും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളത്തില്‍നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ തിങ്കളാഴ്ച രാവിലെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍ സത്യഗ്രഹം നടത്തും. ലോക്സഭയിലെ സിപിഐ എം ഉപനേതാവ് പി കരുണാകരന്‍ അറിയിച്ചതാണിത്. പ്രശ്നത്തില്‍ ഇരുസഭകളിലും സിപിഐ എം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ലോക്സഭയില്‍ പി കരുണാകരനും രാജ്യസഭയില്‍ പി രാജീവുമാണ് നോട്ടീസ് നല്‍കിയത്. അണക്കെട്ട് അപകടാവസ്ഥയിലാണെന്നതിനാല്‍ കേരളീയര്‍ ഭീതിയിലാണെന്ന് പി കരുണാകരന്‍ പറഞ്ഞു. തുടര്‍ച്ചയായ ഭൂചലനം അണക്കെട്ടിന് കേടുപാടുണ്ടാക്കിയെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. അണക്കെട്ട് തകര്‍ന്നാല്‍ അഞ്ചു ജില്ല നാമാവശേഷമാകും. ജനങ്ങളുടെ ജീവന്‍വച്ച് പന്താടാനാവില്ല. ജീവന് സുരക്ഷ ഉറപ്പുവരുത്തണം. പുതിയ അണക്കെട്ട് പണിയുന്നതുസംബന്ധിച്ച് തമിഴ്നാടിന്റെ ആശങ്ക ഇല്ലാതാക്കണം. ഇതിന് പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സത്യഗ്രഹം. -കരുണാകരന്‍ പറഞ്ഞു. അതേസമയം, മുല്ലപ്പെരിയാര്‍വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രി പി ജെ ജോസഫ് തിങ്കളാഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്. അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച റൂര്‍ക്കി ഐഐടിയുടെ റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ്സെക്രട്ടറി കെ ജയകുമാര്‍ കേന്ദ്രത്തിന് കൈമാറും.

പുതിയ അണക്കെട്ടിന് കേന്ദ്രം അനുമതി നല്‍കണം: വി എസ്

കൊല്ലം: നാലു ജില്ലയിലെ 30 ലക്ഷത്തോളം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള അനുമതിക്ക് പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 116 വര്‍ഷം പഴക്കമുള്ള അണക്കെട്ട് തൊടുന്യായം പറഞ്ഞ് നിലനിര്‍ത്താനാണ് ശ്രമമെങ്കില്‍ അത്യന്തം അപകടകരമായ സ്ഥിതി നേരിടേണ്ടിവരും. ദുരന്തമുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അനങ്ങാപ്പാറ നയം സ്വീകരിച്ച കേന്ദ്ര ഭരണാധികാരികള്‍ക്കായിരിക്കുമെന്നും വി എസ് പറഞ്ഞു. സിപിഐ എം ശൂരനാട് ഏരിയസമ്മേളനത്തിന് സമാപനം കുറിച്ച് തഴവ കുറ്റിപ്പുറത്ത് ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്.

അണക്കെട്ടിന്റെ അപകടാവസ്ഥ പ്രധാനമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തിയെന്നാണ് കഴിഞ്ഞ 23ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. യോഗം ചേര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മന്ത്രിമാര്‍ മാറിമാറി ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടെന്ന് പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല. തമിഴ്നാടിന് വെള്ളം തുടര്‍ന്നും നല്‍കുമെന്ന് കാലാകാലങ്ങളില്‍ സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും ഈ ആവശ്യം അംഗീകരിച്ചതാണ്. തമിഴ്നാടുമായുള്ള പ്രശ്നം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ട് തീരുമാനമെടുക്കാം. കേന്ദ്രത്തിന്റെയോ തമിഴ്നാടിന്റെയോ ഓഹരിയില്ലാതെ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തിന് അനുമതി നല്‍കണമെന്നും വി എസ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ : കേന്ദ്രം ഉടന്‍ ഇടപെടണം-മാണി

കൊച്ചി: മുല്ലപ്പെരിയാര്‍പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി കെ എം മാണി. കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രതിനിധികളെ വിളിച്ച് പ്രശ്നം ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാവണം. കരാര്‍വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിന് അധികാരമുണ്ടെന്ന കാര്യം തമിഴ്നാട് മറക്കരുത്. എന്നാല്‍ , ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൊച്ചിയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറല്‍ബോഡിയുടെ സമാപനസമ്മേളനം ഉദ്ഘാടന ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്ര നിസ്സംഗതയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജോസ് കെ മാണി എംപി പാര്‍ലമെന്റിനുമുന്നിലും റോഷി അഗസ്റ്റിന്‍ എംഎല്‍എ സെക്രട്ടറിയറ്റിനുമുന്നിലും ഉപവസിക്കും. കേരള കോണ്‍ഗ്രസ് എം നേതൃത്വത്തില്‍ അഞ്ച് ജില്ലാകേന്ദ്രങ്ങളില്‍ പ്രവര്‍ത്തകരും നേതാക്കളും നിരാഹാരം നടത്തുമെന്നും മാണി പറഞ്ഞു. ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്നാട്ടിലെ അഞ്ചു ജില്ലകളില്‍ വരള്‍ച്ചയായിരിക്കും ഫലം. ജലനിരപ്പ് താഴ്ത്തിയാലും തമിഴ്നാടിന് വെള്ളം കിട്ടുമെന്നും മാണി പറഞ്ഞു.

നാലു ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

തിരു: മുല്ലപ്പെരിയാര്‍പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ . പാല്‍ , പത്രം, ആശുപത്രി എന്നിവയും ശബരിമല തീര്‍ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും.

deshabhimani 281111

Sunday, November 27, 2011

വ്യാപാരികള്‍ക്ക് ജീവിക്കേണ്ടേ?

ലോകത്തെ ഏറ്റവും വലിയ വ്യവസായം ചില്ലറ വ്യാപാരമാണ്. അതാകട്ടെ, ഏതാനും ചില വന്‍കിട കോര്‍പറേറ്റുകള്‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ വാള്‍മാര്‍ട്ട്, ഇംഗ്ലണ്ടിലെ ടെസ്കോ, ഫ്രഞ്ച് കമ്പനിയായ കാരിഫര്‍ , ജര്‍മനിയിലെ മെട്രോ എന്നിങ്ങനെ വിരലിലെണ്ണാവുന്ന വന്‍കിട കമ്പനികളുടെ ലാഭക്കൊതിയന്‍ വായിലേക്ക് ഇന്ത്യയുടെ ചില്ലറ വ്യാപാരമേഖലയെ വച്ചുകൊടുക്കാന്‍ മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ടാണ്, മള്‍ട്ടിബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് 51 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനും സിംഗിള്‍ബ്രാന്‍ഡ് ചില്ലറവിപണിയില്‍ നിലവില്‍ 51 ശതമാനമുള്ള എഫ്ഡിഐ (പ്രത്യക്ഷ വിദേശനിക്ഷേപം) നൂറുശതമാനമായി വര്‍ധിപ്പിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. ചില്ലറവ്യാപാരമേഖലയില്‍ വിദേശകുത്തകകള്‍ കടന്നുവരുമ്പോള്‍ കുറെ കച്ചവടക്കാരുടെ ജീവിതംമാത്രമല്ല വഴിമുട്ടുക. വൈദേശിക അധിനിവേശത്തിന്റെ വിശാലമായ വാതിലാണ് തുറക്കപ്പെടുന്നത്.

രാജ്യത്ത് കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം ജനങ്ങളുടെ ജീവിതമാര്‍ഗം ചില്ലറക്കച്ചവടമാണ്. ലോകത്ത് ഏറ്റവുമധികം ചില്ലറ വ്യാപാരികളുള്ള രാജ്യമാണ് ഇന്ത്യ. നാല് കോടിയോളം ചെറുകിട വ്യാപാരികളുടെയും അവരെ ആശ്രയിക്കുന്ന 20 കോടി ജനങ്ങളുടെയും ജീവനോപാധിയാണ് തകരാന്‍പോകുന്നത്. അതിനൊപ്പം, കാര്‍ഷികമേഖലയിലും ഗുരുതരമായ പ്രത്യാഘാതമാണുണ്ടാവുക. പാട്ടകൃഷി നടത്തി; ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ ചെലവില്‍ ശേഖരിച്ച്; സ്വയം വില നിശ്ചയിച്ച്; സ്വന്തം രീതിയില്‍ വില്‍ക്കുന്നതാണ് കച്ചവടഭീമന്‍മാരുടെ രീതി. അവിടെ സാധാരണ കര്‍ഷകര്‍ക്ക് സ്ഥാനമില്ല. രാജ്യത്തെ ഗുരുതരമായി ബാധിച്ച വിലക്കയറ്റത്തിന്റെയോ തൊഴിലില്ലായ്മയുടെയോ കാര്‍ഷിക പ്രതിസന്ധിയുടെയോ അഴിമതിയുടെയോ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതല്ല പുതിയ തീരുമാനം. മറിച്ച്, ഏറെ നാളായി ബഹുരാഷ്ട്ര കോര്‍പറേഷനുകളും അവരോടൊപ്പംചേര്‍ന്ന് രാജ്യത്തിനകത്തെ വമ്പന്‍ ചില്ലറ വ്യാപാരക്കമ്പനികളും നടത്തുന്ന സമ്മര്‍ദത്തിന് ലജ്ജയില്ലാതെ യുപിഎ നേതൃത്വം വഴങ്ങിയതിന്റെ ഫലമാണ്. ആഗോള മുതലാളിത്ത വ്യവസ്ഥ നേരിടുന്ന അഗാധമായ പ്രതിസന്ധിയില്‍നിന്ന് ചില്ലറ വ്യാപാര കുത്തകകളെ കരകയറ്റാനുള്ള യുപിഎ സര്‍ക്കാരിന്റെ ശേവുകപ്പണിയാണ് നടപ്പാകുന്നത്. ഇന്ത്യയില്‍ ചില്ലറ വ്യാപാരത്തിന്റെ സിംഹഭാഗവും ഇന്ന് ചെറുകിട കച്ചവടക്കാരാണ് കൈകാര്യംചെയ്യുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളും മാളുകളും വന്‍ ഡിപ്പാര്‍ട്മെന്റ് സ്റ്റോറുകളും ഈയടുത്ത കാലത്ത് കടന്നുവന്നവയാണ്. മുപ്പത്-നാല്‍പ്പത് ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളില്‍ പച്ചക്കറിയും പഴവും പലവ്യഞ്ജനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളെയാണ് രാജ്യത്തിന്റെ മഹാഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത്. ഈയിടെ നടന്ന ഒരു സര്‍വേയില്‍ വെളിപ്പെട്ടത്, ചില്ലറ വ്യാപാരം വൈദേശിക കുത്തകകളുടെ കൈയില്‍ അകപ്പെട്ടാല്‍ , ഇവരില്‍ പതിനാല് ശതമാനത്തിനുമാത്രമേ പിടിച്ചുനില്‍ക്കാനാകൂ എന്നാണ്. പതിനഞ്ചുകൊല്ലം മുമ്പ് ഒന്‍പത് മാളുകളുമായി തുടങ്ങിയ വാള്‍മാര്‍ട്ട് ഇന്ന് ലോകത്തെ ഏറ്റവും വലിയ കച്ചവട ചക്രവര്‍ത്തിയായി മാറിയതിന്റെയും അങ്ങനെ വളര്‍ച്ചയുണ്ടായ രാജ്യങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ കുത്തുപാളയെടുത്തതിന്റെയും അനുഭവങ്ങള്‍ ലോകത്തിനു മുന്നിലുണ്ട്.

പോര്‍ട്ടോറിക്കയില്‍ 1993ലാണ് വാള്‍മാര്‍ട്ട് കടന്നുചെന്നത്. അവിടെയുണ്ടായിരുന്ന 130 ചില്ലറ വില്‍പ്പനസ്ഥാപനങ്ങള്‍ ഏതാനും വര്‍ഷംകൊണ്ട് പാപ്പരീകരിക്കപ്പെട്ടു. ഗത്യന്തരമില്ലാതെ ആ ദ്വീപിലെ ആറ് ചെറുകിട വ്യാപാര ഗ്രൂപ്പുകള്‍ സംഘടിച്ച് തൊഴിലാളി സംഘടനകളുമായി സഹകരിച്ച് വാള്‍മാര്‍ട്ടിന്റെ വ്യാപനം തടയാന്‍ രംഗത്തിറങ്ങേണ്ടിവന്നു. ആദ്യഘട്ടത്തില്‍ ആഘോഷപൂര്‍വം വാള്‍മാര്‍ട്ടിനെ സ്വീകരിച്ച തായ്ലന്‍ഡ് ഇപ്പോള്‍ തൊഴില്‍രഹിതരായ 60,000 പേരെയും ചെറുകിട വ്യാപാരികളെയും സഹായിക്കാന്‍ പ്രത്യേക നടപടികള്‍ക്കും ഫണ്ടിനും രൂപം നല്‍കിയിരിക്കുന്നു. നഗരകേന്ദ്രത്തില്‍നിന്ന് പതിനഞ്ച് കിലോമീറ്റര്‍ മാറിയേ ഇപ്പോള്‍ വിദേശവ്യാപാര മാളുകള്‍ക്ക് അനുമതിയുള്ളൂ. അമേരിക്കയില്‍ ആയിരക്കണക്കിന് ചെറുകിട-ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നു. വാള്‍മാര്‍ട്ട് ഒരു ശാഖ തുടങ്ങുമ്പോള്‍ ആ പ്രദേശത്തെ രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ തകരുന്നു. മുന്നൂറോളം സ്ഥലങ്ങളില്‍ പ്രാദേശികമായി ജനങ്ങള്‍ സംഘടിച്ച് വാള്‍മാര്‍ട്ടിനെ ചെറുക്കുകയാണ്. ന്യൂയോര്‍ക്കിലും ലോസ് ആഞ്ചലസിലുമുള്‍പ്പെടെ ചെറുകിട കച്ചവടക്കാരും തൊഴിലാളി സംഘടനകളും യോജിച്ച് വാള്‍മാര്‍ട്ട് വരുന്നതിനെ ചെറുക്കുന്നു. ഫ്രാന്‍സില്‍ മുന്നൂറ് ചതുരശ്ര അടിയില്‍ കൂടുതലുള്ള മാളുകള്‍ അനുവദിക്കുന്നത് നിയമംമൂലം നിരോധിച്ചു. ജപ്പാനില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതിന്റെ ഫലമായി കാരിഫര്‍ ഗ്രൂപ്പ് രാജ്യം വിടാന്‍ തീരുമാനിച്ചിരിക്കുന്നു. ലോകത്താകെ ഇതാണ് സ്ഥിതിയെന്നിരിക്കെയാണ് ഇന്ത്യ ദ്രോഹ തീരുമാനത്തിന് മുതിര്‍ന്നത്. യുപിഎ സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തുമെന്ന് കണക്കുകൂട്ടി ഇന്ത്യയിലെ വന്‍ തദ്ദേശീയ സ്ഥാപനങ്ങള്‍ വിദേശകമ്പനികളുമായി ധാരണയിലെത്തിയെന്നാണ് വാര്‍ത്തകള്‍ . നവ ഉദാരവല്‍ക്കരണ അജന്‍ഡയുടെ ഭാഗമായി ഭക്ഷ്യ സമ്പദ്വ്യവസ്ഥയും വിതരണശൃംഖലയും കോര്‍പറേറ്റുകള്‍ക്കും വിദേശവ്യാപാരികള്‍ക്കും കൈമാറുകയാണ് യുപിഎ സര്‍ക്കാര്‍ .

കര്‍ഷകര്‍ കടംകയറി ജീവനൊടുക്കേണ്ടിവരുന്നതിന് സമാനമായ സ്ഥിതിയിലേക്ക് ചെറുകിട വ്യാപാരികളെയും തള്ളിവീഴ്ത്തുകയാണ്. ഇതിനെതിരായ ശക്തമായ പ്രതികരണമാണ് വ്യാപാരിസമൂഹത്തില്‍നിന്നുയര്‍ന്നിട്ടുള്ളത്്. ഭിന്നതകള്‍ മറന്ന് യോജിച്ച സമരത്തിനിറങ്ങാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ടികളും സമരത്തിനൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദികള്‍ . ആ പാര്‍ടിയോടൊപ്പം ഭരണം പങ്കിടുന്ന മുസ്ലിംലീഗും കേരള കോണ്‍ഗ്രസുമടക്കമുള്ള യുഡിഎഫ് കക്ഷികള്‍ക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. വ്യാപാരികളെ കൊലയ്ക്കു കൊടുക്കുംവിധമുള്ള കൊടുംവഞ്ചനയ്ക്ക് ഇവരെല്ലാം ഉത്തരം പറഞ്ഞേതീരൂ. ഈ കുറ്റവാളികളെ വിചാരണചെയ്യുന്നതാകും വരുംനാളുകളില്‍ നാട്ടിലാകെ ഉയര്‍ന്നുപടരുന്ന പ്രക്ഷോഭം. യുഡിഎഫിനു പിന്നില്‍ ഇന്നലെവരെ അണിചേര്‍ന്ന വ്യാപാരികളുള്‍പ്പെടെ ഈ സമരത്തിലെത്തുകയാണ്. നാടിനെയാകെ ബാധിക്കുന്ന വിഷയമായി ഇതിനെ കണ്ട് ജനങ്ങള്‍ ഹൃദയംതുറന്ന പിന്തുണ വ്യാപാരികളുടെ സമരത്തിന് നല്‍കേണ്ടതുണ്ട്.

deshabhimani editorial 281111

കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ശരിയല്ല: സുപ്രിം കോടതി

രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ തോത് ശരിയായ വിധത്തിലല്ല ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എച് കപാഡിയ പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തില്‍ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് ന്യൂഡല്‍ഹിയില്‍ നിയമ നീതിന്യായ ദിവസ ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഈ മാസം ഒന്നാം തീയതി വരെ സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 56,383 ആണ്. രാജ്യത്തെ വിവിധ ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലുമായി 3.19 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇവയില്‍ 74 ശതമാനവും 5 വര്‍ഷങ്ങള്‍ക്ക് താഴെ മാത്രം പഴക്കമുള്ളവയാണ്. കെട്ടിക്കിടക്കുന്ന കേസുകളുടെ കാര്യത്തില്‍ നടപടിയെടുക്കുന്നതിന് കഴിഞ്ഞ ഒന്നര വര്‍ഷമായി സുപ്രിം കോടതി നടത്തിവരുന്ന ശ്രമങ്ങളെ ചീഫ് ജസ്റ്റിസ് പ്രശംസിച്ചു. കേസുകള്‍ അനിശ്ചിതമായി നീണ്ടുപോകുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് 40,000 കേസുകള്‍ അഭിഭാഷകരുടെ ഒബ്ജക്ഷന്‍ കൊണ്ടു മാത്രം നീണ്ടു പോകുന്നതാണെന്നും ചൂണ്ടിക്കാട്ടി.

അഴിമതിക്കാരായ ജഡിജിമാരുടെ പേരില്‍ മൊത്തം നിയമ വ്യവസ്ഥയേയും അധിക്ഷേപിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണെമന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏതൊരു സ്ഥാപനത്തിനുള്ളിലുമെന്നതുപോലെ മോശമായ ആളുകള്‍ ജുഡീഷ്യറിയിലും കടന്നുകൂടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

janayugom 271111

സഖാവ് എമ്മെന്റെ 27-ാം ചരമവാര്‍ഷികം രാഷ്ട്രീയ മുന്നേറ്റങ്ങളുടെ വഴികാട്ടി

എം എന്‍ ഗോവിന്ദന്‍നായര്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരിത്രത്തില്‍ സ്ഥാനം നേടിത്തന്ന മഹത്തായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ വഴികാട്ടിയാണ്. ആ സ്മരണ നമ്മെ സംബന്ധിച്ച് കടമകള്‍ നിറവേറ്റാനും പ്രതിജ്ഞപുതുക്കാനുള്ള ആഹ്വാനമാണ്. പ്രതിസന്ധികളെ  മുറിച്ചുകടക്കാനും സാധ്യതകളെ കയ്യെത്തിപ്പിടിക്കാനുമുള്ള ഉള്‍ക്കാഴ്ചയായിരുന്നു എം എന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ സവിശേഷത. പ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ ലക്ഷ്യങ്ങളിലേയ്ക്ക് തൊഴിലാളി വര്‍ഗത്തെയും ജനങ്ങളെയാകെയും നയിക്കാനുള്ള അസാമാന്യമായ കഴിവായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സ്‌നേഹവും ശാസനയും ഒരുപോലെ ഇഴചേര്‍ന്ന ആ നേതൃപാടവത്തിലൂടെ എമ്മെന്‍ കേരളത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും മാഞ്ഞുപോകാത്ത വിപ്ലവനേതാവായി വളര്‍ന്നുവന്നു. മാര്‍ക്‌സിസം എന്ന പരിവര്‍ത്തനശാസ്ത്രത്തെ ലളിതമായി വ്യാഖ്യാനിക്കാനും ഫലപ്രദമായി പ്രാവര്‍ത്തികമാക്കാനുമുള്ള എം എന്റെ കഴിവിന് കേരളചരിത്രത്തില്‍ ദൃഷ്ടാന്തങ്ങള്‍ ഏറെയുണ്ട്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട് സഖാവ് എം എന്‍ ഗോവിന്ദന്‍ നായര്‍ക്ക്. തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്ന 1957 ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ആ ചരിത്ര സൃഷ്ടിക്ക് നേതൃത്വം നല്‍കിയത് എം എന്‍ ആയിരുന്നു. 1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്ന് ഏറ്റവും ആത്മവിശ്വാസത്തോടെ എം എന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നു. ദീര്‍ഘകാലത്തെ നിരോധനത്തിനുശേഷം നിയമവിധേയമായ പാര്‍ട്ടിക്ക് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ ഇടയിലും കടന്നുചെന്നു പ്രവര്‍ത്തിക്കുവാന്‍ അന്നു സാധിച്ചു.

ഒരു പുതിയ ജീവിതവും ഭാവിയും വാഗ്ദാനം ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, തൊഴിലാളി-കര്‍ഷക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സാന്നിധ്യം വിളിച്ചറിയിച്ചു. വിദ്യാര്‍ഥി-യുവജനവിഭാഗങ്ങള്‍ക്കിടയില്‍ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി. സാംസ്‌കാരിക മേഖലകളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സ്വാധീനതയുടെ പുതിയ മാനങ്ങള്‍ സൃഷ്ടിച്ചു. ഒരു ബഹുജന പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി, ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും പുതിയ പ്രതീക്ഷകളുണര്‍ത്തിക്കൊണ്ട് ശക്തമായ പ്രവര്‍ത്തനം കാഴ്ചവച്ചു.
എണ്ണമറ്റ സമരങ്ങളിലൂടെ വളര്‍ന്നുവന്ന, നിരവധി പ്രമുഖ നേതാക്കന്‍മാരുള്ള ഒരു വലിയ പ്രസ്ഥാനമായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആ വലിയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു സഖാവ് എം എന്‍.

സ്വാതന്ത്ര്യസമരത്തിലേയ്ക്ക് കടന്നുവന്ന എം എന്‍ ഗാന്ധിസത്തിലേയ്ക്ക് അന്ന് ആകൃഷ്ടമായതില്‍ സ്വാഭാവികതയുണ്ട്. അധഃസ്ഥിതരുടെ പ്രശ്‌നങ്ങളും അവര്‍ നേരിടുന്ന സാമുഹിക അവശതകളും മര്‍ദനങ്ങളും എന്നും വളരെ സ്വാധീനിച്ചിരുന്നു എം എന്റെ ജീവിതത്തെ. ഗാന്ധിജിയുടെ മാര്‍ഗം സ്വീകരിച്ച എം എന്‍ ഗാന്ധി ആശ്രമത്തില്‍ വലിയ പ്രതീക്ഷകളോടെ ചെന്നുചേര്‍ന്നു. എന്നാല്‍ അവിടത്തെ ജീവിതവും പഠനങ്ങളും അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത് ഗാന്ധിജിയോടുള്ള എല്ലാ ആദരവുകളും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടു തന്നെ, മനുഷ്യമോചനത്തിന്റെ മറ്റൊരു മാര്‍ഗം സ്വീകരിക്കുവാനാണ് - മാര്‍ക്‌സിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മാര്‍ഗം.

അങ്ങിനെ കമ്മ്യൂണിസ്റ്റുകാരനായി ദീര്‍ഘകാലം നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹമെന്നും അവശതയനുഭവിക്കുന്നവരുടെ ഭാഗത്തായിരുന്നു; സാമൂഹ്യനീതിയുടെ പക്ഷത്തായിരുന്നു.

''ഐശ്വര്യപൂര്‍ണമായ കേരളത്തിനുവേണ്ടി'' എന്നായിരുന്നു 1957 ലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോവിനു നല്‍കിയ പേര്. ഐശ്വര്യപൂര്‍ണമായ ഒരു പുതിയ കേരളത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ തുടക്കമായിരുന്നു അന്നുണ്ടായത്.

''ലക്ഷംവീട് പദ്ധതി'' രാഷ്ട്രീയ സമീപനങ്ങളുടെ നിദര്‍ശനമായി ചൂണ്ടിക്കാണിക്കാന്‍ കഴിയും. അതുപോലെതന്നെ കൃഷിമന്ത്രി എന്ന നിലയില്‍ കാര്‍ഷികമേഖലയ്ക്ക് അദ്ദേഹം നല്‍കിയ ജനപങ്കാളിത്തത്തോടെയുള്ള ചൈതന്യാത്മകമായ മുന്നേറ്റവും നേതൃത്വവും ആധുനിക കേരളസൃഷ്ടിക്ക് അദ്ദേഹം നല്‍കിയ എക്കാലത്തെയും വലിയ സംഭാവനയാണ്. ഇടുക്കി ജലവൈദ്യുതി പദ്ധതി കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിനും കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കും ഇന്നും ഏറ്റവും വലിയ സംഭാവനകളാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
ഗാന്ധിജിയുടെ സ്വാധീനമായിരുന്നിരിക്കണം അദ്ദേഹത്തെ എക്കാലത്തും സാമൂഹിക അസമത്വത്തിനും മര്‍ദനത്തിനും പീഡനത്തിനും എതിരെയുള്ള സമരങ്ങളുടെ മുന്‍നിരയില്‍ എത്തിച്ചത്. അവരുടെ പ്രശ്‌നപരിഹാരത്തിനുള്ള പ്രത്യേക പ്രാധാന്യം തിരിച്ചറിഞ്ഞു പൊരുതാന്‍ പ്രേരിപ്പിച്ചത്.

1977 ല്‍ പാര്‍ലമെന്റിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ട എം എന്‍ ദേശവ്യാപകമായി വീണ്ടും ശ്രദ്ധേയമായത് ഉത്തര്‍പ്രദേശിലെ പന്ത് നഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ''ഹരിജന്‍'' മര്‍ദനത്തിനെതിരെ രാജ്യവ്യാപകമായ ഒരു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിലൂടെയാണ്. സാധാരണഗതിയില്‍ അവഗണിക്കപ്പെട്ട് വിസ്മൃതിയിലാകുമായിരുന്ന ഒരു പ്രശ്‌നം ദേശീയ തലത്തിലേക്കുയര്‍ത്തിയത് എം എന്‍ നടത്തിയ ദേശീയ ജാഥയും തുടര്‍ന്ന് പാര്‍ലമെന്റിനു മുമ്പില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ നിരാഹാരസമരവുമായിരുന്നു. അതു പാര്‍ലമെന്റിന്റെ ഇരുസഭകളെയും പിടിച്ചുകുലുക്കി. ഏറ്റവും കൂടുതല്‍ മെമ്പര്‍മാര്‍ ഒരുമിച്ചൊപ്പിട്ട ഒരു ശ്രദ്ധക്ഷണിക്കല്‍, ഈ വിഷയത്തില്‍ ഭൂപേഷ് ഗുപ്തയുടെ നേതൃത്വത്തില്‍ രാജ്യസഭയിലും ഇന്ദ്രജിത് ഗുപ്തയുടെ നേതൃത്വത്തില്‍ ലോക്‌സഭയിലുമുന്നയിച്ചപ്പോള്‍ അതിനു കക്ഷിഭേദമന്യേ ലഭിച്ച വമ്പിച്ച പിന്തുണയും അഭൂതപൂര്‍വമായിരുന്നു.

ജനതാസര്‍ക്കാരിന്റെ ആഭ്യന്തരമന്ത്രി ചരണ്‍സിംഗ് യു പി സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് സ്വീകാര്യമായ നിര്‍ദേശം സഭയില്‍ പ്രഖ്യാപിച്ചപ്പോള്‍ എം എന്റെ നിരാഹാരം അവസാനിപ്പിച്ചു.

സഭയ്ക്കുപുറത്ത് ഒരു ജനകീയ പ്രശ്‌നത്തില്‍ രാജ്യമാകെ പ്രക്ഷോഭണം നടത്തി, നിരാഹാരത്തിലൂടെ പാര്‍ലമെന്റില്‍ പ്രകമ്പനം സൃഷ്ടിച്ചു വിജയിച്ച എം എന്‍ അന്ന് പാര്‍ലമെന്റില്‍ നിറഞ്ഞുനിന്നു, ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. ഗാന്ധിജിയുടെ പരിശീലനവും കമ്മ്യൂണിസ്റ്റുകാരന്റെ നിശ്ചയദാര്‍ഢ്യവും ഒത്തുചേര്‍ന്ന് കൈവരിച്ച അസാമാന്യമായൊരു വിജയമായിരുന്നു ആ സമരത്തിന്റെ ഫലം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭിന്നിച്ചതില്‍ എം എനെപോലെ കഠിനമായി ദുഃഖിച്ചവര്‍ വേറെ അധികം കാണുകയില്ല. അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ ആ ദുഃഖം, നഷ്ടബോധം എന്നും പ്രകടമായിരുന്നു.

എന്നാല്‍ ഭിന്നിച്ച രണ്ടു പാര്‍ട്ടികളും രണ്ടു ചേരിയില്‍ നിന്നു സമരം ചെയ്ത സന്ദര്‍ഭങ്ങളില്‍ എം എന്‍ ആ സമരത്തില്‍ ശക്തിയായി പങ്കെടുത്തു; വിജയകരമായിത്തന്നെ.1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി പി എമ്മിനെ പരാജയപ്പെടുത്തി വമ്പിച്ച വിജയമാണ് അന്നത്തെ മുന്നണി കരസ്ഥമാക്കിയത്. എന്നാല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെ ഇന്ത്യയിലെ ജനം ശിക്ഷിച്ചു; കോണ്‍ഗ്രസ് കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ അധികാരത്തില്‍ വന്ന ജനതാപാര്‍ട്ടിയില്‍ നൂറോളം ആര്‍ എസ് എസുകാര്‍ പല വേഷത്തില്‍ ഉണ്ടായിരുന്നു എന്നത് വരാനിരിക്കുന്ന അപകടത്തിലേയ്ക്കു വിരല്‍ചൂണ്ടുന്ന ഒരു പരമാര്‍ഥവുമായിരുന്നു. കൂടെ മറ്റൊരു യാഥാര്‍ഥ്യവും, കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേറ്റ തിരിച്ചടി.

ഈ അപകടം തിരിച്ചറിഞ്ഞ എം എന്‍, തിരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്ര എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്കു കടന്നു വന്നതു ഞാനോര്‍ക്കുന്നു.

കേരളത്തിലെ വിജയം അദ്ദേഹത്തെ അത്രയേറെ സന്തോഷിപ്പിച്ചില്ല. മറിച്ച് ഇന്ത്യ നേരിടുന്ന അപകടം തിരിച്ചറിഞ്ഞ അദ്ദേഹം യോഗത്തിലേയ്ക്കു കടന്നുവന്നത് ഏതാണ്ട് ഒരു പ്രഖ്യാപനത്തോടെയായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇനി മറ്റൊന്നും വലുതായി ചര്‍ച്ച ചെയ്യേണ്ടതില്ല. എന്തുവിലകൊടുത്തും എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് ഐക്യത്തിനുവേണ്ടി പോരാടുക. അതാണിന്നത്തെ ഏറ്റവും വലിയ കടമ. എം എന്റെ ഈ പ്രഖ്യാപനം എല്ലാവരും കേട്ടു, സമ്മിശ്രമായ വികാരങ്ങളോടെ.

എന്നാല്‍ എം എന്‍ പാറപോലെ ഉറച്ചുനിന്നു വാദിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും അതുവഴി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷവിരുദ്ധ ശക്തികളെ ഒറ്റക്കെട്ടായെതിരിടാനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ആലോചിച്ച് സുശക്തമായ ഒരടിത്തറയില്‍ ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനത്തെ വളര്‍ത്തി, അതിനെ ഒരു രാഷ്ട്രീയ ബദലാക്കിത്തീര്‍ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്. അത്തരം ഒരു ബദല്‍ ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതിനുള്ള ഒരു ശക്തിയായി മാറുന്നതിനെക്കുറിച്ച്.തുടര്‍ന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പ്രമേയത്തിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം എം എന്റെ ഒരു സ്വപ്‌നമായിരുന്നു.

കൂട്ടത്തില്‍ പറഞ്ഞുകൊള്ളട്ടെ, ഏതാണ്ട് ഈ സന്ദര്‍ഭത്തില്‍ത്തന്നെയാണ് മധുലിമായെ എന്ന പ്രസിദ്ധ സോഷ്യലിസ്റ്റ് നേതാവ് ഇന്ത്യയിലെ എല്ലാ സോഷ്യലിസ്റ്റ് ശക്തികളും ഒരുമിച്ചു ചേര്‍ന്ന് വലതുപക്ഷ മുന്നേറ്റത്തെ ഫലപ്രദമായി തടയണം എന്ന ആഹ്വാനവും പുറപ്പെടുവിച്ചത്.

ഈ സ്വപ്‌നങ്ങളൊക്കെ ഇന്നും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കാലം മുന്നോട്ടുപോകുമ്പോള്‍, ഈ പ്രശ്‌നം കൂടുതല്‍ കൂടുതല്‍ പ്രസക്തിയോടെ കമ്മ്യൂണിസ്റ്റുകാരുടെയും പുരോഗമനശക്തികളുടെയും എന്തിന് രാജ്യത്തിന്റെ ഭാവിയുടെ മുന്നില്‍ തന്നെയും വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്നു.

സാമൂഹികനീതി, വികസനം, അധഃസ്ഥിതരോടുള്ള അനുകമ്പയും സ്‌നേഹവും, മാനവികത, കമ്മ്യൂണിസ്റ്റ് ഐക്യത്തിന്റെ കാലിക പ്രസക്തി, സുശക്തമായ പാര്‍ട്ടിയും ബഹുജന സംഘടനകളും ശക്തിപ്പെടുത്തി അവയെ മാറ്റത്തിന്റെ ചാലകശക്തിയാക്കി മാറ്റുക തുടങ്ങിയ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകാന്‍ എം എന്‍ സ്മരണ നമ്മോട് ആവശ്യപ്പെടുന്നു.
ആരെയും മയക്കുന്ന ഹൃദ്യമായ പെരുമാറ്റത്തോടെ കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന വലിയ മനുഷ്യനായ എം എന്‍ ചരിത്രം സൃഷ്ടിച്ച, ചരിത്രത്തെ മാറ്റിമറിച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു; മാനവികതയുടെ നിദര്‍ശനമായിരുന്നു.

കൊല്ലം എം എന്റെ നഗരമായിരുന്നു. പാവങ്ങളെ സംഘടിപ്പിക്കാനും അവര്‍ക്ക് വിപ്ലവബോധത്തിന്റെ പടച്ചട്ട അണിയിക്കാനും അദ്ദേഹം സാഹസികമായി തുനിഞ്ഞിറങ്ങിയ തട്ടകം. കശുഅണ്ടിതൊഴിലാളികളും കൈത്തറിതൊഴിലാളികളും എം എന്റെ ശിക്ഷണത്തില്‍ കണ്ണിലെ കൃഷ്ണമണിപോലെ പ്രസ്ഥാനത്തെ സ്‌നേഹിച്ച നഗരമാണ് കൊല്ലം. ജയില്‍ചാടിയിറങ്ങിവന്ന എം എന്‍ ജനയുഗം ആരംഭിക്കാന്‍ കണ്ടെത്തിയ സ്ഥലവും കൊല്ലം ആയിരുന്നു. ആ കൊല്ലത്തുവച്ച് 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായ സംസ്ഥാനസമ്മേളനത്തിന് നാം ഒരുങ്ങുമ്പോഴാണ് ഇത്തവണ എം എന്‍ സ്മരണ നമ്മെ വിളിച്ചുണര്‍ത്തുന്നത്. രാജ്യത്തിനുമുന്നില്‍ വലതുപക്ഷം അവതരിപ്പിച്ച വികസനസങ്കല്‍പം സമ്പൂര്‍ണമായി തകര്‍ന്നുവീഴുകയാണ്. ലോകമെമ്പാടും സ്ഥിതി ഇതുതന്നെ. ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതപാതയിലേയ്ക്ക് നാടിനെ നയിക്കാനുള്ള കര്‍മപദ്ധതികളാണ് 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചര്‍ച്ചാവിഷയം. സംസ്ഥാനസമ്മേളനം അതിന് അര്‍ഥവും ആഴവും പകരുന്ന അന്വേഷണത്തിന്റെ വേദിയാകും. സഖാവ് എം എന്റെ സ്വപ്‌നങ്ങള്‍ വീണുകിടക്കുന്ന കൊല്ലത്തിന്റെ മണ്ണില്‍ സംസ്ഥാനസമ്മേളനത്തെ ചരിത്രസംഭവമാക്കിമാറ്റാന്‍ നമുക്ക് കൈകോര്‍ത്തു നീങ്ങാം. എം എന്റെ സ്‌നേഹമസൃണമായ പുഞ്ചിരി നമുക്കതിന് കരുത്തുപകരും.

സി കെ ചന്ദ്രപ്പന്‍ ജനയുഗം 271111

പാലസ്തീന്‍ കാഴ്ചകളുമായി "എ മാന്‍ വിത്ത്ഔട്ട് എ സെല്‍ഫോണ്‍"

ശനിയാഴ്ച ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈജിപ്തിലെ 10 സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ 18 ഡേയ്സ് പ്രദര്‍ശിപ്പിക്കും. അഹമ്മദ് അബ്ദുള്ള, മറിയം ഔഫ്, ഷെരീഫ് അറഫ, കമ്ല അബു സെക്രി, മര്‍വാന്‍ ഹമീദ്, മുഹമ്മദ് അലി, ഷെരീഫ് ഇഐ ബെന്‍ഡയറി, ഖലീദ് മറയ്, യുസ്റി നറലത്ത് അഹമ്മദ് അല്ല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്ത്. ഈജിപ്തില്‍ അരങ്ങേറിയ വിപ്ലവത്തിന്റെ വിവിധ മുഖങ്ങളാണ് ചിത്രത്തില്‍ അനാവരണം ചെയ്യുന്നത്. ഇസ്രായേലിനകത്തുള്ള പാലസ്തീന്‍ ഗ്രാമത്തിന്റെ കഥയുമായി എ മാന്‍ വിത്ത്ഔട്ട് എ സെല്‍ഫോണും പ്രദര്‍ശിപ്പിക്കും. സമേഹ് സ്വഅബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്്. നിരോധനങ്ങള്‍ക്കിടയില്‍ ജീവിക്കേണ്ടിവരുന്ന പാലസ്തീന്‍ യുവാവിന്റെ ജീവിതം കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. ചെറുത്തു നില്‍പ്പിന്റെ പോരാട്ടവേദിയായി സിനിമകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ലോകജനതയിലേക്കു തുറക്കുന്ന ജാലകങ്ങളായി ഇത്തരം സിനിമകള്‍

മലയാളത്തില്‍ നിന്ന് വി കെ പ്രകാശ് സംവിധാനം ചെയ്ത കര്‍മയോഗി ശനിയാഴ്ച മേളയില്‍ പ്രദര്‍ശിപ്പിക്കും. ഷേക്സ്പിയറുടെ വിശ്വപ്രസിദ്ധ നാടകമായ ഹാംലെറ്റിന്റെ സ്വതന്ത്രാവിഷ്ക്കാരമാണിത്. ഇന്ദ്രജിത്ത്, നിത്യമേനോന്‍ , സൈജു കുറുപ്പ്, തലൈവാസല്‍ വിജയ്, മണിക്കുട്ടന്‍ , അശോകന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ബീന പോളാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്. ലോക സിനിമ വിഭാഗത്തില്‍ ഒമ്പതും റിട്രോസ്പെക്ടീവില്‍ രണ്ടും ചിത്രം വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ചു. പനോരമയില്‍ നബ്യേന്ദു ചാറ്റര്‍ജിയുടെ സംസ്കാര്‍ (ബംഗാളി), ഒ മരിയ (കൊങ്കണി), സോയ അക്തറിന്റെ സിന്ദഗി ന മിലേഗി ദോബാര (ഹിന്ദി) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ടാഗോര്‍ പ്രത്യേക വിഭാഗത്തില്‍ തപന്‍സിന്‍ഹ സംവിധാനംചെയ്ത് 1960ല്‍ പുറത്തിറങ്ങിയ ക്ഷീതിതോ പാഷാന്‍ എന്ന സിനിമ ബംഗാളിന്റെ കലാപാരമ്പര്യത്തിന്റെ ശക്തിയെ കാണിച്ചുതന്നു. ഹ്രസ്വചിത്ര വിഭാഗത്തില്‍ രണ്ട് ഫീച്ചര്‍ ചിത്രവും നാല് ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. റെഡ് കാര്‍പറ്റ് എന്ന പ്രത്യേക വിഭാഗത്തില്‍ തൃഷ്ണ എന്ന അമേരിക്കന്‍ സിനിമയുടെ പ്രദര്‍ശനവും നടന്നു. സ്ലംഡോഗ് മില്യണയറിലെ നായിക ഫ്രിദ പിന്റോ, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ റെഡ് കാര്‍പറ്റ് വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സോക്കര്‍ മൈതാനിയില്‍ പൊതുജനങ്ങള്‍ക്കായി മരിയോ ഫിലോ എന്ന ബ്രസീല്‍ ചിത്രം കാണിച്ചു.

ഇന്‍ക്വിലാബിന് കത്രിക; പ്രദര്‍ശനം മുടങ്ങിയേക്കും

പനാജി: പൗരാവകാശപോരാട്ടം പ്രമേയമായ ഇന്‍ക്വിലാബ് എന്ന ഹ്രസ്വചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് കത്രിക. ഒമ്പതിടത്ത് സെന്‍സറിങ് വേണമെന്ന് നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ഗൗരവ് ഛബ്ര, സിനിമയെ ഗോവയിലെ രാജ്യാന്തരമേളയില്‍നിന്ന് പിന്‍വലിക്കാനൊരുങ്ങുന്നു. 27നായിരുന്നു ഇന്‍ക്വിലാബ് പ്രദര്‍ശിപ്പിക്കാനിരുന്നത്. അണ്ണ ഹസാരെയ്ക്കും മുമ്പേ ഛത്തീസ്ഗഢില്‍ സജീവമായ പൗരവകാശപോരാട്ടത്തിന്റെ നേര്‍ചിത്രമാണ് ഈ സിനിമ. സര്‍ക്കാര്‍ നയങ്ങളെയും ഭരണഘടനയെയും വിമര്‍ശിക്കുന്നു എന്ന് ആരോപിച്ചാണ് സെന്‍സര്‍ ബോര്‍ഡ് ഈ സിനിമയ്ക്ക് കത്രിക വയ്ക്കുന്നത്.

deshabhimani news

ഇടുക്കിയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ .

കേരളത്തിലെ മുപ്പത് ലക്ഷത്തോളം ജനങ്ങളെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന പ്രശ്നത്തില്‍ കേന്ദ്രം അനങ്ങാപ്പാറ നയം ഉപേക്ഷിക്കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇടുക്കിയില്‍ അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നത് ഒഴിവാക്കാനാകില്ല. അതേസമയം മുല്ലപ്പെരിയാര്‍ വിഷയം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇ എസ് ബിജിമോള്‍ എംഎല്‍എ ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങും. ചപ്പാത്ത് സമരപ്പന്തലിലാണ് നിരാഹാരം നടത്തുക.

deshabhimani news

ടെല്‍ക്ക് എംപ്ലോയീസ് യൂണിയന് 51.5 ശതമാനം തൊഴിലാളി പിന്തുണ

അങ്കമാലി ടെല്‍ക്കിലെ തൊഴിലാളിസംഘടനകളുടെ അംഗീകാരഹിതപരിശോധനയില്‍ ടെല്‍ക്ക് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) മുന്നില്‍ . 51.5 ശതമാനം തൊഴിലാളികളുടെ പിന്തുണയാണ് യൂണിയന് ലഭിച്ചത്. കഴിഞ്ഞപ്രാവശ്യം ഇതു 38 ശതമാനമായിരുന്നു. 51 ശതമാനത്തിലേറെ പിന്തുണയുള്ളതിനാല്‍ യൂണിയന്‍ സോള്‍ ബാര്‍ഗൈനിങ് ഏജന്റാകും. മാനേജുമെന്റും എംപ്ലോയീസ് യൂണിയനും ഒപ്പുവയ്ക്കുന്ന കരാറുകള്‍ മറ്റു സംഘടനകള്‍ എതിര്‍ത്താലും നിയമപരമായി ഇതിലൂടെ അംഗീകാരം ലഭിക്കും.

ടെല്‍ക്ക് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) 31.9 ശതമാനത്തോടെ രണ്ടാംസ്ഥാനത്തെത്തി. ജോണി നെല്ലൂരും പി രാജുവും നേതൃത്വംനല്‍കുന്ന സ്വതന്ത്ര യൂണിയന്റെ അംഗീകാരം നഷ്ടപ്പെട്ടു. വോട്ടവകാശമുള്ള തൊഴിലാളികളുടെ 15 ശതമാനത്തിന്റെ പിന്തുണ കിട്ടിയാലേ സംഘടനയ്ക്ക് അംഗീകാരം ലഭിക്കുകയുള്ളൂ. ടെല്‍ക്കില്‍ 454 തൊഴിലാളികള്‍ക്കാണ് വോട്ടവകാശമുള്ളത്. 206 മാനേജുമെന്റ് സ്റ്റാഫും 105 ട്രെയ്നികളും വോട്ടവകാശമില്ലാത്തവരാണ്. ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ ശശിപ്രകാശ് ഹിതപരിശോധനയുടെ വരണാധികാരിയായി.

deshabhimani 271111

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.7 അടി: ജാഗ്രതാ നിര്‍ദേശം നല്‍കി

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.7 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കനത്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്താന്‍ സാധ്യതയുള്ളതിനാലാണ് പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 136 അടിയായാല്‍ വള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കും. കലക്ട്രേറ്റിലും പീരുമേട്, ഉടുമ്പന്‍ചോല താലൂക്ക് ഓഫീസുകളിലും കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തരസാഹചര്യം നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ സ്പില്‍വേയുടെ 1, 2 ഷട്ടറുകളിലൂടെ നീരൊഴുക്ക് തുടങ്ങി. മുല്ലപ്പെരിയാര്‍ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പന്‍കോവില്‍ , ഉപ്പുതറ, കാഞ്ചിയാര്‍ പഞ്ചായത്തുകളില്‍ ജനങ്ങള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ഇടുക്കി വീണ്ടും നടുങ്ങി; രണ്ടരമണിക്കൂറില്‍ 4 ഭൂചലനം

ഇടുക്കി: ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കൂറിനുള്ളില്‍ 4 തവണയുണ്ടായ ഭൂചലന പരമ്പരയില്‍ ഇടുക്കി ജില്ലയും കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളും നടുങ്ങി. പുലര്‍ച്ചെ 3.15ന് റിക്ടര്‍ സ്കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ആദ്യചലനത്തില്‍ ഇടുക്കി അണക്കെട്ടടക്കം കുലുങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും സമീപപ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. ഇതോടെ, ഒന്‍പതു മാസത്തിനുള്ളില്‍ ഇടുക്കിയിലനുഭവപ്പെട്ട ഭൂചലനത്തിന്റെ എണ്ണം 27 ആയി. പുലര്‍ച്ചെ 3.22ന് 0.5, 4.49 ന് 1.4, 5.49ന് 1.7 വീതം ശക്തിയുള്ള തുടര്‍ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ആദ്യചലനത്തോടെ ഞെട്ടിയുണര്‍ന്നവര്‍ തുടര്‍ചലനങ്ങളുണ്ടായതോടെ ഭയചികിതരായി. പലരും വീടിനു പുറത്തിരുന്നാണ് നേരം വെളുപ്പിച്ചത്. വീടുകള്‍ക്ക് ഒരു മിനിറ്റിലധികം വിറയല്‍ അനുഭവപ്പെട്ടു. ഇടുക്കി തടാകത്തോടു ചേര്‍ന്നുകിടക്കുന്ന വെഞ്ഞൂര്‍മേടാണ് പ്രഭവകേന്ദ്രം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ആഘാതം ഉണ്ടായോഎന്നറിയാന്‍ വിശദപരിശോധന വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമീപപട്ടണമായ വണ്ടിപ്പെരിയാറ്റില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു. ഉപ്പുതറ, കട്ടപ്പന,ഏലപ്പാറ, വാഗമണ്‍ , വളകോട്, അയ്യപ്പന്‍കോവില്‍ , മൂലമറ്റം, കുളമാവ്, തോപ്രാംകുടി, തൊടുപുഴ, ഇടുക്കി, മൂലമറ്റം, വെള്ളിയാമറ്റം എന്നിവിടങ്ങളിലെല്ലാം ശക്തമായ ചലനമുണ്ടായി. ഉറക്കത്തില്‍ കട്ടിലില്‍നിന്ന് എടുത്തെറിയപ്പെട്ട പ്രതീതിയാണുണ്ടായതെന്ന് ആളുകള്‍ പറഞ്ഞു. കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോരപ്രദേശങ്ങളായ വാഗമണ്‍ , പൂഞ്ഞാര്‍ , പൊന്‍കുന്നം, തീക്കോയി, മാവടി, വെള്ളികുളം, അടുക്കം, മേലടുക്കം, മൂന്നിലവ്, അടിവാരം, പാതാമ്പുഴ, പെരിങ്ങളം, ഈരാറ്റുപേട്ട പ്രദേശങ്ങളില്‍ ഭൂചലനവും വലിയ മുഴക്കവുമുണ്ടായി. പൊന്‍കുന്നം ചിറക്കടവില്‍ ഒരുവീടിന് നാശനഷ്ടമുണ്ടായി. ചൊന്നാക്കുന്നില്‍ തുണ്ടത്തില്‍ ജോര്‍ജിന്റെ വീടിന്റെ അടുക്കളഭാഗത്തെ ഓടുകള്‍ നിലംപതിച്ചു. വീടുകളുടെ ജനല്‍പാളി ഇളകി. പാത്രങ്ങള്‍ താഴെവീണു. ശക്തമായ കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവുമാണുള്ളത്. എന്നാല്‍ , ശനിയാഴ്ച കോട്ടയം ജില്ലയില്‍ ഭൂചലനം ഉണ്ടായിട്ടില്ലെന്ന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്(സെസ്) ഡയറക്ടര്‍ ഡോ. എന്‍ പി കുര്യന്‍ ദേശാഭിമാനിയോടു പറഞ്ഞു. ഉപ്പുതറ കേന്ദ്രീകരിച്ച് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്റെ തുടര്‍മുഴക്കം പൂഞ്ഞാര്‍ , ഈരാറ്റുപേട്ട പ്രദേശത്ത് അനുഭവപ്പെടുക മാത്രമാണുണ്ടായത്. ഭൂചലനത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധനയ്ക്കു പോയ ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥരെ വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചു. കരിന്തിരി ചപ്പാത്തില്‍ മുല്ലപ്പെരിയാര്‍ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ വഴി തടഞ്ഞു.
(കെ ജെ മാത്യു)

മുല്ലപ്പെരിയാര്‍ : ജോസഫും തിരുവഞ്ചൂരും ഡല്‍ഹിയിലേക്ക്

മങ്കൊമ്പ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രിമാരായ പി ജെ ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തിങ്കളാഴ്ച ഡല്‍ഹിയിഗേലക്ക് പോകും. കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, പവന്‍കുമാര്‍ ബെന്‍സാല്‍ എന്നിവരെ കേരളസംഘം സന്ദര്‍ശിക്കും. തമിഴ്നാടിന് ആവശ്യമായ വെള്ളം കേരളം നല്‍കാന്‍ തയാറായ സ്ഥിതിയ്ക്ക് പുതിയ അണക്കെട്ടിനെ അവര്‍ എതിര്‍ക്കേണ്ട കാര്യമില്ലെന്നും കേരളജനതയുടെ സുരക്ഷ കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും തിരുവനന്തപുരത്ത് നടന്ന സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നും അണക്കെട്ടിന് ബലക്കുറവില്ലെന്ന ജയലളിതയുടെ വാദം അംഗീകരിക്കാനാവില്ലെന്നും ജലവിഭവ മന്ത്രി പി ജെ ജോസഫ് പറഞ്ഞു.

deshabhimani news

കിഷന്‍ജിയെ കൊന്നത് മമത: വരവര റാവു

മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ കൊലപാതകത്തിന് ഉത്തരവാദി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണെന്ന് മാവോയിസ്റ്റ് അനുഭാവിയും പ്രമുഖ തെലുങ്കു കവിയുമായ വരവര റാവു പറഞ്ഞു. മേദിനിപ്പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍&ലവേ;ശനിയാഴ്ച കിഷന്‍ജിയുടെ അനന്തരവള്‍ ദീപാ റാവുവിനൊപ്പമെത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 43 വര്‍ഷത്തിനിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ നിരവധി മൃതദേഹം കണ്ടിട്ടുണ്ട്. എന്നാല്‍ , ഇതുപോലൊന്ന് കണ്ടിട്ടില്ല. പിടിയിലായ കിഷന്‍ജിയെ സംയുക്തസേന ക്രൂരമായി മര്‍ദിച്ച ശേഷമാണ് കൊലപെടുത്തിയത്. ശരീരം വെട്ടിനുറുക്കുകയും പൊള്ളിക്കുകയുംചെയ്തു. ശരീരത്തിലേക്ക് വെടിയുണ്ട വര്‍ഷിച്ചു. മൃതദേഹത്തില്‍ പരിക്കുകളില്ലാത്ത ഭാഗമില്ല. 24 മണിക്കൂര്‍ കസ്റ്റഡിയില്‍ പീഡിപ്പിച്ചു. സ്വന്തം നേട്ടത്തിനായി മമത മാവോയിസ്റ്റുകളെ വിദഗ്ധമായി ഉപയോഗിച്ചു. അതിനു ശേഷം അവരെ ഉന്മൂലനംചെയ്യാന്‍ നടപടി തുടങ്ങി. മാവോയിസ്റ്റുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കമെന്ന് ഉറപ്പു നല്‍കിയെങ്കിലും അധികാരത്തിലെത്തി ആറുമാസമായിട്ടും അതിനുള്ള നടപടിയെടുത്തില്ല. സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ച കിഷന്‍ജിയെ മമത തന്ത്രപരമായി കൊല്ലുകയായിരുന്നുവെന്നും റാവു പറഞ്ഞു.

കിഷന്‍ജി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണത്തെക്കുറിച്ച് പൊലീസ് സിഐഡി വിഭാഗം അന്വേഷണം ആരംഭിച്ചെന്ന് ഡിജിപി(സിഐഡി) ജയരാമന്‍ അറിയിച്ചു. വെടിവയ്പിലാണ് കിഷന്‍ജി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹത്തില്‍നിന്ന് ആറ് വെടിയുണ്ട കണ്ടെടുത്തു. ഒരേ ദിശയില്‍നിന്നാണ് ഇവ പതിച്ചത്. ശരീരത്തില്‍ 20 മുറിവുണ്ട്.&ാറമവെ;ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച പകല്‍ പതിന്നൊടെയാണ് പോസ്റ്റ്മോര്‍ട്ടം ആരംഭിച്ചത്. വൈകിട്ട് അഞ്ചോടെ കൊല്‍ക്കത്തയിലെ ഡംഡം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം അവിടെനിന്ന് ഹൈദരാബാദിലേക്കും പിന്നീട് കരിംനഗര്‍ ജില്ലയിലെ പെദ്ദപ്പള്ളിയിലേക്കും കൊണ്ടുപോയി. മേദിനിപ്പുര്‍ ആശുപത്രി വളപ്പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍"കിഷന്‍ജി അമര്‍ രഹേ"എന്ന മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷാന്തരീഷമുണ്ടാക്കി. മമതാ ബാനര്‍ജിക്കെതിരെയും മുദ്രാവാക്യം വിളിച്ചതോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധവുമായി അടുത്തു. കിഷന്‍ജിക്ക് രക്തസാക്ഷി പരിവേഷവും ആദരവും നല്‍കരുതെന്നായിരുന്നു തൃണമൂല്‍ പ്രവര്‍ത്തകരുടെ ആവശ്യം. കിഷന്‍ജിക്കൊപ്പമുണ്ടായിരുന്ന സുചിത്ര മഹാതോക്കായി തെരച്ചില്‍ ശക്തമാക്കിയതിനിടെ പശ്ചിമ മേദിനിപ്പുരിലെ ബീണ്‍പുരില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പരിശോധിക്കാന്‍ സംയുക്തസേനയെത്തി. പശ്ചിമ മേദിനിപ്പുര്‍ , ബാങ്കുറ, പുരൂളിയ ജില്ലകളില്‍ ശനിയാഴ്ച മാവോയിസ്റ്റ്പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല.
(വി ജയിന്‍)

deshabhimani 271111

ചിഹ്നത്തില്‍ തട്ടി ലീഗ് ലയനം മുടങ്ങി

കേന്ദ്രമന്ത്രി ഇ അഹമ്മദിനെതിരായ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിയില്‍നിന്ന് തടിതപ്പാനായി ന്യൂഡല്‍ഹിയില്‍ ശനിയാഴ്ച നടത്താനിരുന്ന കേരള സംസ്ഥാന മുസ്ലിംലീഗ്- ഇന്ത്യന്‍ നാഷണല്‍ മുസ്ലിംലീഗ് ലയനം നീട്ടി. കേരള ലീഗിന്റെ ചിഹ്നമായ കോണി നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ലയനം നീട്ടിയത്.

ഇ അഹമ്മദ് രണ്ടു പാര്‍ടിയിലും അംഗമായി തുടരുന്നത് തെരഞ്ഞെടുപ്പുചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് സ്ഥാപകന്‍ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ കൊച്ചുമകന്‍ ദാവൂദ് മിയാന്‍ഖാന്‍ നല്‍കിയ പരാതിയാണ് ലീഗിനെ പ്രതിസന്ധിയിലാക്കിയത്. ലോക്സഭാംഗത്വം നഷ്ടപ്പെടാതിരിക്കാന്‍ 30നകം തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടീസിന് അഹമ്മദ് മറുപടി നല്‍കണം. കേരള സംസ്ഥാന മുസ്ലിംലീഗ് എന്നപേരില്‍ ഇ അഹമ്മദിന്റെ പേരിലാണ് കേരളത്തില്‍ പാര്‍ടി രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. ഇതേസമയം, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ (ഐയുഎംഎല്‍) പ്രസിഡന്റായും ഇ അഹമ്മദ് തുടരുന്നു. കേരളഘട കത്തെ ഐയുഎംഎലില്‍ ലയിപ്പിച്ച് രണ്ടും ഒരു പാര്‍ടിയെന്ന് സ്ഥാപിക്കാനാണ് ശ്രമം. എന്നാല്‍ , ചിഹ്നത്തിന്റെ കാര്യത്തില്‍ ഈ ലയനംകൊണ്ട് പ്രയോജനമില്ലെന്ന് ബോധ്യമായതോടെയാണ് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗം ഫലംകാണാതെ പിരിഞ്ഞത്.

കേരള ലീഗിന് അനുവദിച്ച ചിഹ്നമാണ് കോണി. ഈ ചിഹ്നം ഐയുഎംഎലിന് ലഭിക്കണമെന്നില്ല. ലയിച്ചാലും ഇപ്പോഴുള്ള നിയമപ്രതിസന്ധി പരിഹരിക്കാനാകില്ല. രണ്ടു പാര്‍ടിയും ഒന്നാണെന്ന് തെരഞ്ഞെടുപ്പ് കമീഷനെ ധരിപ്പിക്കാന്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ ചേര്‍ന്ന ലയനസമ്മേളനം തീരുമാനിച്ചു. എന്നാല്‍ , ലയിക്കുന്നതിന്റെ നിയമപരവും സാങ്കേതികവുമായ കാര്യങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തെന്ന് ഇ അഹമ്മദും പി കെ കുഞ്ഞാലിക്കുട്ടിയും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചിഹ്നം നഷ്ടപ്പെടുകയോ പാര്‍ടിക്ക് ഏതെങ്കിലും സ്ഥാനം നഷ്ടപ്പെടുകയോ ഇല്ലെന്നും മറിച്ച്, കൂടുതല്‍ ശക്തമാകുമെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പങ്കെടുത്തു.

deshabhimani 271111

ആശ്വാസവാക്കുകളുമായി ജനനായകന്‍

കല്‍പ്പറ്റ: കാര്‍ഷിക പ്രതിസന്ധിയില്‍ കുടുങ്ങി ആത്മഹത്യയുടെ നാടായിമാറുന്ന ജില്ലയില്‍ പ്രതീക്ഷപകര്‍ന്ന് വി എസ് എത്തി. 2006ലെ കടുത്ത പ്രതിസന്ധികളില്‍നിന്നും കര്‍ഷകരെ രക്ഷിക്കുന്ന നയങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വി എസിനെ എങ്ങും ആവേശകരമായാണ് ജനങ്ങള്‍ വരവേറ്റത്. പ്രശ്നങ്ങള്‍ക്ക് പരിഹാരം ആത്മഹത്യയല്ലെന്നും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുളള പോരാട്ടമാണ് വേണ്ടതുമെന്നുള്ള ആഹ്വാനം നല്‍കിയാണ് വി എസ് ചുരമിറങ്ങിയത്. കണ്ണൂര്‍ജില്ലയിലെ പര്യടത്തിന് ശേഷമാണ് വി എസ് ശനിയാഴ്ച വയനാട്ടിലെത്തിയത്.

കാലത്ത് 10.30ന് പേരിയയിലായിരുന്നു ആദ്യ പരിപാടി. സിപിഐ എം ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുയോഗം വി എസ് ഉദ്ഘാടനംചെയ്തു. ആവേശകരമായ സ്വീകരണമാണ് ഇവിടെ ലഭിച്ചത്. വയനാട്ടിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ തന്നെയായിരുന്നു ഇവിടെ വി എസിന്റെ മുഖ്യവിഷയം. സ്റ്റേജിനെപോലും കുലുക്കുന്ന ശക്തമായ തണുത്ത കാറ്റിനെ വകവെക്കാതെ യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വി എസ് ആഞ്ഞടിച്ചു. യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ നാട്ടില്‍ ആത്മഹത്യയും തിരിച്ചുവന്നതായി അദ്ദേഹം പറഞ്ഞു. കര്‍ഷകരെ രക്ഷിക്കാന്‍ നടപടിയെടുക്കാതെ നിഷ്ക്രിയമായി നില്‍ക്കുന്ന സര്‍ക്കാരിനെ രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. പേരിയ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട ഉദ്ഘാടനമായിരുന്നു അടുത്ത പരിപാടി. കാര്‍ഷിക മേഖലയില്‍ പ്രതിസന്ധിയുള്ള ഘട്ടത്തില്‍ സഹകരണ ബാങ്കുകള്‍ ആശ്വാസം പകരുന്ന നടപടികളുമായി മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.

12 മണിയോടെ മാനന്തവാടി വനംവകുപ്പ് ഐബിയിലെത്തുമ്പോള്‍ എല്‍ഡിഎഫ് നേതാക്കളായ സി ദിവാകരന്‍ , എ എ അസീസ്, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍ , വി സുരേന്ദ്രന്‍പിള്ള, അഡ്വ. ടി വി വര്‍ഗീസ് എന്നിവര്‍ വി എസിനെ പ്രതീക്ഷിച്ച് നില്‍ക്കുകയാണ്. ആത്മഹത്യചെയ്ത കര്‍ഷകരുടെവീടുകളില്‍ പോകേണ്ടതിനെക്കുറിച്ച് ധാരണയായപ്പോള്‍ ഇത്രയും സ്ഥലങ്ങളില്‍ വി എസിന് സഞ്ചരിക്കാനാവുമോ എന്നായി സി ദിവാകരന്റെ സംശയം. അതൊന്നും പ്രശ്നമില്ലെന്നും നിശ്ചയിച്ചപ്രകാരം പോകാമെന്നും വി എസിന്റെ മറുപടി. മതികെട്ടാന്‍മല കയറിയയാളെല്ലെയെന്നായി മാത്യു ടി തോമസിന്റെ കമന്റ്. വെള്ളമുണ്ടയിലെ കര്‍ഷകന്‍ ശശിധരന്റെ വീടിലെത്തുമ്പോള്‍ വി എസ് വരുന്നതറിഞ്ഞ് ചെറിയ ജനക്കൂട്ടം വിടിന് സമീപത്ത് നിലയുറപ്പിച്ചിരുന്നു. ഏറെ പ്രയാസപ്പെട്ട് വി എസും നേതാക്കളും വിടിനകത്ത് കയറി ശശിധരന്റെ കുടുംബാംഗങ്ങളില്‍നിന്നും വിവരങ്ങള്‍ ആരാഞ്ഞു. കൃഷിനഷ്ടവും കടബാധ്യതയുമാണ് മരണത്തിന് കാരണമായതെന്ന് ഭാര്യയും മക്കളും പറഞ്ഞു.

ഒരുമണിയോടെ മാനന്തവാടി ഐബിയില്‍ തിരിച്ചെത്തി ഭക്ഷണവും വാര്‍ത്താസമ്മേളനത്തിനും ശേഷം മൂന്ന് മണിയോടെ മീനങ്ങാടിയിലെ ഔസേപ്പിന്റെ വീട്ടിലേക്ക് തിരിച്ചു. വരവ് പ്രതീക്ഷിച്ച് വഴിയോരങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ കാത്തുനില്‍ക്കുകയായിരുന്നു. എല്ലാവരും വി എസിന്റെ വാഹനത്തിന് നേരെ കൈവീശി അഭിവാദ്യംചെയ്തു. ഔസേപ്പിന്റെ കുടുംബാംഗങ്ങളോട് കടബാധ്യതയിലാകാനുള്ള കാരണങ്ങള്‍ വിഎസ് തിരക്കി. ഇവിടെനിന്നും നേരെ തൃക്കൈപ്പറ്റയിലെ വര്‍ഗീസിന്റെ വീട്ടിലേക്കാണ് സംഘം പോയത്. തുടര്‍ന്ന് വി എസ് മേപ്പാടിയില്‍ നടക്കുന്ന സിപിഐ എം കല്‍പ്പറ്റ ഏരിയാസമ്മേളന വേദിയിലേക്ക് പോയി. മേപ്പാടിയിലെത്തിയപ്പോള്‍ കോസ്മോപൊളിറ്റന്‍ ക്ലബ് മൈതാനിയില്‍ കാത്തുനിന്ന ആയിരങ്ങള്‍ ജനകീയനേതാവിന് അഭിവാദ്യംവിളിച്ചു. അവരെയെല്ലാം ആവേശത്തിരകളിലേറ്റിയായിരുന്നു പൊതുയോഗത്തിലെ ഓരോവാക്കും. പൊതുയോഗത്തിനുശേഷം രാത്രി ഏഴോടെ വി എസ് ചുരമിറങ്ങി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ , മറ്റുനേതാക്കളായ പി എം ജോയ്, സി എം ശിവരാമന്‍ , ഏച്ചോം ഗോപി, പി കെ ബാബു, പി ജെ കാതറിന്‍ , ഇന്ദിരാസുകുമാരന്‍ , പി വി സഹദേവന്‍ , ഇ എ ശങ്കരന്‍ , രഞ്ജിത്ത്, കൈപ്പാണി ഇബ്രാഹിം, മുഹമ്മദ്കുട്ടി, ജുനൈദ് കൈപ്പാണി എന്നിവരും കൂടെയുണ്ടായിരുന്നു.
(കെ എ അനില്‍കുമാര്‍)

ഇത് വറുതിയിലേക്ക് നയിക്കുന്ന സര്‍ക്കാര്‍ : വി എസ്

കല്‍പ്പറ്റ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വറുതിയിലേക്കും കഷ്ടപ്പാടിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം പേര്യ ലോക്കല്‍ സമ്മേളനം, കല്‍പ്പറ്റ ഏരിയാസമ്മേളനം, പേര്യ സര്‍വീസ് സഹകരണബാങ്ക് കെട്ടിടോദ്ഘാടനം എന്നീ പരിപാടികളിലാണ് വി എസ് പങ്കെടുത്തത്.

സംസ്ഥാനത്ത് കര്‍ഷക സഹോദരങ്ങള്‍ ജീവിക്കാനുള്ള സാഹചര്യമില്ലാതെ ആത്മഹത്യചെയ്യുമ്പോള്‍ അവരെ സഹായിക്കാന്‍ ഒരുചെറുവിരല്‍പോലും അനക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. കര്‍ഷകരാണ് ആത്മഹത്യചെയ്യുന്നതെന്നുപോലും അംഗീകരിക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും തയ്യാറായില്ല. തന്റെ കൈയില്‍ മാന്ത്രികവടിയില്ലെന്നുപറയുന്ന മുഖ്യമന്ത്രി മാന്ത്രികവടികൊണ്ട് പ്രശ്നം പരിഹരിക്കാനാവില്ല എന്നോര്‍ക്കണം. മാന്ത്രികവടിയല്ല, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഭരണനടപടികളാണ് വേണ്ടത്. എല്‍ഡിഎഫ് സര്‍ക്കാരിനും മാന്ത്രിക വടിയുണ്ടായിരുന്നില്ല. എന്നാല്‍ കര്‍ഷകരുടെ പ്രയാസങ്ങള്‍ എന്താണ് എന്ന് തിരിച്ചറിഞ്ഞ് നടപടിയെടുത്തു. അതിനാലാണ് യുഡിഎഫ് ഭരണകാലത്ത് ആയിരത്തിയഞ്ഞൂറോളം കര്‍ഷകര്‍ ആത്മഹത്യചെയ്ത സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരത്തിലെത്തി എട്ടുമാസത്തിനകം ആത്മഹത്യകളെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചത്. കര്‍ഷക കടാശ്വാസനടപടികളുള്‍പ്പെടെയുള്ളവ രാജ്യത്ത് പുതിയചരിത്രമാണ് രചിച്ചത്. കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് രക്ഷിക്കാന്‍ അവരെ കാര്‍ഷികവൃത്തിയിലേക്ക് തിരികെ കൊണ്ടുവരണം. അതിന് സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പൊതുമേഖലയെയും സഹകരണ മേഖലയെയും ഒരുപോലെ ക്ഷീണിപ്പിക്കുന്ന സര്‍ക്കാരാണ് അധികാരത്തിലുള്ളത്. ബാങ്കിങ്മേഖല കൈയടക്കാന്‍ ശ്രമിക്കുന്ന പുത്തന്‍തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകള്‍ക്ക് എല്ലാസഹായവുംചെയ്തുകൊടുക്കുകയാണിവര്‍ . കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍ സഹകരണമേഖല ആവിഷ്കരിക്കണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പലിശരഹിത വായ്പ നല്‍കിയിരുന്നു. ഇപ്പോഴും അത് നടപ്പാക്കണം. ബാങ്കുകള്‍ അതിനുള്ള പണം നല്‍കണമെങ്കില്‍ സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് സബ്സിഡി നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു. അഴിമതിയുടെ കാര്യത്തില്‍ താനും പ്രതിയാകും എന്നു കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി സി ജോര്‍ജിനെ രംഗത്തിറക്കിയത്. പാമോലിന്‍ ഇടപാടില്‍ 3.21 കോടിയുടെ അഴിമതിയാണ് നടന്നത്. അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ പറയുന്നത് ഉമ്മന്‍ചാണ്ടി സാക്ഷിയാണെങ്കില്‍ തന്നെയും സാക്ഷിയാക്കണമെന്നാണ്. ഉമ്മന്‍ചാണ്ടി അന്നത്തെ ധനമന്ത്രിയാണ്. സ്വാഭാവികമായും ഉമ്മന്‍ചാണ്ടിയും പ്രതിയാകും. എന്നാല്‍ കോടതിയെയും സര്‍ക്കാരിനെയും സ്വാധീനിച്ച് രക്ഷപ്പെടാനാണ് ശ്രമമെന്നും വി എസ് പറഞ്ഞു.

deshabhimani 271111

ജനരോഷം: പി സി ജോര്‍ജ് വീണ്ടും മുങ്ങി

തൃശൂര്‍ : ജനരോഷം ഭയന്ന് ചീഫ് വിപ്പ് വീണ്ടും തടിതപ്പി. കേരള കോണ്‍ഗ്രസ് മാണിവിഭാഗം ജില്ലാസമ്മേളനത്തിന് ശനിയാഴ്ച ടൗണ്‍ ഹാളില്‍ എത്തുമെന്നാണ് ജോര്‍ജ് നേതാക്കളെ അറിയിച്ചിരുന്നത്. പാര്‍ടി ചെയര്‍മാന്‍ കെ എം മാണി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ , വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തുമെന്നും വൈസ് ചെയര്‍മാനും ഗവണ്‍മെന്റ് ചീഫ് വിപ്പും സംസാരിക്കുമെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നത്. നോട്ടീസിലും ജോര്‍ജിന്റെ പേരും പടവും നല്‍കി. മാണിയും ജോസഫും പങ്കെടുത്തെങ്കിലും ജനരോഷം ഭയന്ന് ജോര്‍ജ് പരിപാടി റദ്ദാക്കി.

കെ എം മാണി പങ്കെടുക്കുന്ന ചടങ്ങില്‍ ജോര്‍ജിന്റെ സാന്നിധ്യം ചടങ്ങ് കുളമാക്കുമെന്ന് നേതാക്കള്‍ ഭയന്നിരുന്നു. അതിനാല്‍ ജോര്‍ജിനെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനും ആരും തുനിഞ്ഞില്ല. നോട്ടീസില്‍ പേരുണ്ടെങ്കില്‍ അസാന്നിധ്യത്തിലും സ്വാഗതം പറയുന്ന പതിവ് കേരളകോണ്‍ഗ്രസുകാര്‍ക്ക് പതിവാണെങ്കിലും ശനിയാഴ്ച ടൗണ്‍ഹാളില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ സ്വാഗത പ്രസംഗത്തിലടക്കം ഒരു നേതാവും ചീഫ് വിപ്പിന്റെ പേര് പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും എ കെ ബാലനുമെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ ജോര്‍ജിനെതിരെ മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ നേതൃത്വത്തില്‍ യുവാക്കള്‍ ടൗണ്‍ഹാളിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ സെക്രട്ടറി സി സുമേഷ്, സെക്രട്ടറിയറ്റംഗങ്ങളായ എസ് ബസന്ത്ലാല്‍ , വി എന്‍ രാജേഷ്, തൃശൂര്‍ ബ്ലോക്ക് പ്രസിഡന്റ അനൂപ് ഡേവിസ് കാട, സെക്രട്ടറി പി ആര്‍ കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

deshabhimani 271111

ജനസമ്പര്‍ക്കം: നിരാശയായെന്ന് ജനങ്ങള്‍

കല്‍പ്പറ്റ: "മൂന്നുദിവസം അവധിയെടുത്ത് ഏറെ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്. നിരവധി തവണ സര്‍കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും പരിഹാരമാകാത്ത പ്രശ്നം മുഖ്യമന്ത്രിയെങ്കിലും പരിഹരിക്കുമെന്ന് കരുതി. പക്ഷേ അപേക്ഷ വായിച്ച് നോക്കുകപോലും ചെയ്യാതെ മാറ്റിവെക്കുകയായിരുന്നു."ലക്കിടി നമ്പ്യാര്‍ വീട്ടില്‍ എന്‍ ശശീന്ദ്രന്റെ വാക്കുകളില്‍ നിരാശ. ഒപ്പം ഭരണസംവിധാനത്തോടുള്ള അമര്‍ഷവും.

വലിയൊരാനക്കാര്യത്തിനൊന്നുമല്ല ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. തന്റെ 27 സെന്റ് ഭൂമിയില്‍ റീസര്‍വേ നടത്തിയപ്പോള്‍ കുറവുവന്ന നാല് സെന്റ ഭൂമി തിരികെ ലഭിക്കണം ഈ ചെറിയ കാര്യത്തിനുരണ്ട് വര്‍ഷമായി താലൂക്ക് ഓഫീസുകളുടേയും റീസര്‍വേ ഓഫീസുകളുടേയും പടികയറി മടുത്ത് തീരുമാനമാകാതെ വന്നപ്പോളാണ് എല്ലാറ്റിനും പരിഹാരമായി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 2009 ലാണ് റീസര്‍വേ അപാകത പരിഹരിക്കാന്‍ ശശീന്ദ്രന്‍ ബത്തേരി സര്‍വേ സുപ്രണ്ടോഫീസില്‍ അപേക്ഷ നല്‍കിയത്.തുടര്‍ന്ന് നടന്ന അദാലത്തില്‍ പ്രശ്നം പരിഹരിച്ചതായി ശശീന്ദ്രന് അറിയിപ്പ് ലഭിച്ചു. എന്നാല്‍ ഫയലുകള്‍ നഷ്ടപ്പെട്ടെന്നായിരുന്നു പിന്നീട് ലഭിച്ച മറുപടി.നീണ്ട കാത്തിരിപ്പിന് ശേഷം വീണ്ടും ഫയലുകള്‍ തയ്യാറാക്കി വൈത്തിരി താലൂക്കോഫീലേക്ക് അയച്ചെന്നായിരുന്നു പിന്നീട് കിട്ടിയ വിശദീകരണം. തുടര്‍ന്ന് താലുക്ക് ഓഫീസിലെത്തിയെങ്കിലും വൈത്തിരി താലൂക്ക് സര്‍വെയര്‍ അളന്നാലേ താന്‍ ഒപ്പിടൂ എന്നായി താലൂക്കോഫീസര്‍ . വീണ്ടും വൈത്തിരി താലൂക്ക് സര്‍വെയര്‍അളന്ന് തിരിച്ച രേഖ താലൂക്ക് ഓഫീസര്‍ ഒപ്പിട്ട് കല്‍പ്പറ്റയിലെ ജില്ല സര്‍വേ സുപ്രന്‍ഡോഫീസിലേക്ക്. എന്നിട്ടും ഫയലില്‍ തീര്‍പ്പാകാത്തതിനാല്‍ വിവരാവകാശ നിയമപ്രകാരം വൈത്തിരി താലൂക്ക് ഓഫീസിലും സര്‍വേ സുപ്രന്‍ഡോഫീസിലും അപേക്ഷ നല്‍കി. സര്‍വേ സുപ്രണ്ടോഫീസില്‍ സാങ്കേതിക അനുമതിക്കായി ഫയല്‍ സമര്‍പ്പിച്ചെന്ന് താലൂക്ക് ഓഫീസറും ഫയലില്‍ ന്യൂനതകളുള്ളതിനാല്‍ പരിഹരിക്കാന്‍ വീണ്ടും താലൂക്ക് ഓഫീസിലേക്ക് ഫയല്‍ അയച്ചതായി സര്‍വ്വേ സുപ്രണ്ടും വിശദീകരണം നല്‍കി.

ഇതേ തുടര്‍ന്നാണ് ശശീന്ദ്രന്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയത്.പരാതി നല്‍കിയപ്പോള്‍ ലഭിച്ച കൗണ്ടറില്‍പോയപ്പോള്‍ ഫയലില്‍ ന്യൂനതയുള്ളതിനാല്‍ തിരിച്ചയച്ചെന്ന മറുപടി തന്നെയാണ് ലഭിച്ചത്. ഇതില്‍ തുപ്തി വരാത്തതിനാല്‍ വീണ്ടും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനുള്ള ക്യുവില്‍ നിന്ന് ലഭിച്ച 3115 ാം നമ്പര്‍ ടോക്കണ്‍ പ്രകാരം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ രാത്രി ഒമ്പതര.പരാതി വായിച്ച് നോക്കുക പോലും ചെയ്യാതെ മുഖ്യമന്ത്രി അത് മാറ്റിവെക്കുകയായിരുന്നു എന്ന് ശശീന്ദ്രന്‍ പറയുന്നു. എറണാകളും എസ്ബിടിയില്‍ സെക്യൂരിറ്റി സ്റ്റാഫായി ജോലിചെയ്യുന്ന ശശീന്ദ്രന്‍ മൂന്ന് ദിവസം അവധിയെടുത്താണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. രണ്ടുവര്‍ഷം മുമ്പ് മകനെ ഉപരിപഠനത്തിന് അയക്കാന്‍ ബാങ്ക് വായ്പയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ശശീന്ദ്രന്‍ തന്റെ ഭൂമിയില്‍ കുറവ് വന്നതായി കണ്ടത്.വര്‍ഷം രണ്ട് കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. ഏറെ കൊട്ടിഘോഷിച്ച ജനസമ്പര്‍ക്ക പരിപാടിയിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇങ്ങനെയാണെങ്കില്‍ ഏറെ നേരം ക്യൂ നിര്‍ത്തി തങ്ങളെ വലക്കേണ്ടതില്ലായിരുന്നു എന്നാണ് ശശീന്ദ്രന്‍ പറയുന്നത്.ഇദ്ദേഹത്തെ പോലെ പരിപാടിയെ ശപിച്ച് തിരിച്ച് പോയവര്‍ നിരവധിയാണ്. തിരക്ക് കൂടിയപ്പോള്‍ എപിഎല്‍ കാര്‍ഡ് ബിപിഎല്ലാക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്കും കിട്ടി ധനസഹായം. കണിയാമ്പറ്റ പഞ്ചായത്തിലെ ചില പരാതിക്കാര്‍ക്കാണ് നിനച്ചിരിക്കാതെ ഭാഗ്യം കടാക്ഷിച്ചത്. ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷയെന്ന് തെറ്റിദ്ധരിച്ചാണ് തുക അനുവദിച്ചത്. അബദ്ധത്തിലാണെങ്കിലും പണംകിട്ടിയതിന്റെ സന്തോഷത്തിലാണിവര്‍ . അതേ സമയം ഉദ്യോഗസ്ഥരാകട്ടെ എന്ത് ചെയ്യുമെന്ന അങ്കലാപ്പിലും.

deshabhimani 271111

ടൗണ്‍ഹാള്‍ നവീകരണം: വാര്‍ത്ത വാസ്തവ വിരുദ്ധം - മേയര്‍

കോഴിക്കോട് ടൗണ്‍ഹാള്‍ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും ജനങ്ങളെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് മേയര്‍ എ കെ പ്രേമജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗങ്ങളില്‍ വിഷയദാരിദ്ര്യം അനുഭവിക്കുന്ന യുഡിഎഫിന് വിഷയം സംഭാവനചെയ്യുക എന്ന രാഷ്ട്രീയ അജന്‍ഡ ഭംഗിയായി നിര്‍വഹിക്കുക മാത്രമാണ് ചില പത്രമാധ്യമങ്ങളിലെ ലേഖകര്‍ നിര്‍വഹിക്കുന്നത്. ഇതിന് ചില സാമൂഹ്യവിരുദ്ധരെയും പങ്കാളിയാക്കുകയാണെന്ന് മേയര്‍ പറഞ്ഞു.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കോഴിക്കോട് ടൗണ്‍ഹാളിന്റെ ശ്യോച്യാവസ്ഥ സംബന്ധിച്ച്, ഇപ്പോള്‍ "അഴിമതി" വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളും നിരവധി സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരും കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് 2005 നവംബറില്‍ ടൗണ്‍ഹാള്‍ നവീകരണത്തിന് വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് നഗരത്തിലെ പ്രശസ്ത ആര്‍ക്കിടെക്ടായ പ്രശാന്തിനെ കൗണ്‍സില്‍ തീരുമാനപ്രകാരം ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് വിശദ ചര്‍ച്ചയ്ക്കൊടുവില്‍ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ടെന്‍ഡര്‍ ക്ഷണിച്ചു. എന്നാല്‍ ആദ്യഘട്ടത്തില്‍ ആരും ടെന്‍ഡര്‍ നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഷോര്‍ട്ട് നോട്ടീസ് നല്‍കി രണ്ടാമത് ടെന്‍ഡര്‍ ക്ഷണിച്ചു. കാലിക്കറ്റ് കോണ്‍ട്രാക്ടേഴ്സ് ലേബര്‍ സൊസൈറ്റി 20 ശതമാനം അധികരിച്ച നിരക്കില്‍ ടെന്‍ഡര്‍ നല്‍കി. അന്നത്തെ പൊതുമരാമത്ത് കമ്മറ്റി ചെയര്‍മാന്‍ പി കിഷന്‍ചന്ദ് സ്ഥാപനവുമായി ഇടപെട്ട് 15 ശതമാനം അധിക നിരക്കില്‍ ഏറ്റെടുക്കാമെന്നറിയിച്ചു. എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയ തേക്ക് പാനലിംഗിന് നിശ്ചയിച്ച നിരക്ക് മാര്‍ക്കറ്റ് റേറ്റിന്റെ ഇരട്ടിയായിട്ടും ടൗണ്‍ഹാള്‍ പൈതൃക കെട്ടിടമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമായതിനാല്‍ നിരക്ക് അംഗീകരിക്കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാന്‍ പി കിഷന്‍ചന്ദ് ആവശ്യപ്പെട്ടതുപ്രകാരം സര്‍ക്കാരിലേക്ക് അയക്കുകയാണുണ്ടായത്.

ഇതിനിടെ, പിഡബ്ള്യുഡി നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുകയും അതിനനുസൃതമായി എസ്റ്റിമേറ്റ് പുതുക്കുകയും വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുകയുമുണ്ടായി. ഈയവസരത്തിലും രണ്ടുതവണ ടെന്‍ഡറില്‍ ആരും പങ്കെടുത്തില്ല. അതിനുശേഷമാണ് എം രാജന്‍ എന്ന കരാറുകാരനായി ചര്‍ച്ച നടത്തിയശേഷം 24 ശതമാനം അധിക നിരക്കില്‍ പ്രവൃത്തി ഏറ്റെടുക്കാമെന്നറിയിച്ചത്. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് 20 ശതമാനം അധികനിരക്ക് അനുവദിക്കാമെന്ന് കരാറുകാരനെ അറിയിച്ചെങ്കിലും കരാറുകാരന്‍ മറുപടി നല്‍കിയില്ല. 2010 മാര്‍ച്ച് 29ലെ കൗണ്‍സില്‍ യോഗം രാജന്റെ ഓഫര്‍ റദ്ദാക്കാനും പുതിയ ഓഫര്‍ സ്വീകരിക്കുന്നതിനും ഏകകണ്ഠമായി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധീഷ്കുമാറിന്റെ 20 ശതമാനം അധികനിരക്കിലുള്ള ഓഫര്‍ അംഗീകരിച്ച് പ്രവൃത്തി ആരംഭിച്ചത്.

പ്രവൃത്തി ആരംഭിച്ചതു മുതല്‍ നഗരത്തിലെ സാംസ്കാരിക പ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തകരുടെയും വിവിധ ജനവിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിച്ച് ആര്‍ക്കിടെക്ട്, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ ഓരോ ഘട്ടത്തിലും പ്രവൃത്തികളില്‍ അത്യാവശ്യം വേണ്ട മാറ്റം വരുത്തിയിരുന്നു. വുഡ് പാനലിംഗ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഡ്കോയാണ് നടത്തിയത്. പഴക്കമുള്ള കെട്ടിടത്തിലെ മുഴവന്‍ പെയിന്റും ഇളക്കിമാറ്റി പുട്ടി ഇട്ട് ഗുണമേന്മയുള്ള എമല്‍ഷന്‍ പെയിന്റുകളും പോളിഷുകളുമാണ് ഉപയോഗിച്ചത്. കസേര, ബോര്‍ഡ് സ്ഥാപിക്കല്‍ , കര്‍ട്ടണ്‍ , ഫ്ളോര്‍മാറ്റ്, ഫോട്ടോഫ്രെയിം, സൗണ്ട് സിസ്റ്റം എന്നിവയ്ക്കെല്ലാം പ്രത്യേകം ടെന്‍ഡര്‍വിളിക്കുകയായിരുന്നു. നവീകരണം മഹത്തരമായി കണ്ട മാധ്യമങ്ങളില്‍ ചിലര്‍ ഇന്ന് എല്ലാം മറക്കുയാണ്. പൈതൃകപദ്ധതി എല്ലാവരുടെയും അംഗീകാരത്തോടെയാണ് പൂര്‍ത്തീകരിച്ചത്. മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന ചില പത്രങ്ങള്‍ ഇതില്‍ ഭാഗഭാക്കാകുന്നതില്‍ അതിയായ ഖേദമുണ്ട്. നഗരവികസനത്തെ തുരങ്കംവെക്കുന്ന ഛിദ്രശക്തികളുടെ ജല്‍പനങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോട ജനം തള്ളിക്കളയുമെന്നും മേയര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

deshabhimani 271111

പെട്രോളിയം: കഴിഞ്ഞവര്‍ഷം കേന്ദ്രം കൊയ്തത് 1,23,000 കോടി

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ ചുമത്തുന്ന നികുതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയത് ഒരുലക്ഷം കോടി രൂപ. നഷ്ടത്തിലാണെന്നു പറയുന്ന പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്ന് ലാഭവിഹിത ഇനത്തില്‍ 20,000 കോടി രൂപയും കേന്ദ്രം നേടി. പെട്രോളിയം മേഖലയില്‍ നിന്നു മാത്രം കഴിഞ്ഞ സാമ്പത്തികവര്‍ഷം കേന്ദ്രത്തിന്റെ വരുമാനം 1,23,068.24 കോടി രൂപയാണ്. രാജ്യസഭയില്‍ പി രാജീവിന്റെ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി പ്രണബ്മുഖര്‍ജിയാണ് പെട്രോളിയം മേഖലയില്‍ നിന്നുള്ള വരുമാനം വെളിപ്പെടുത്തിയത്.

നികുതിവരുമാനവും ലാഭവിഹിതവും ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. 2008-09ല്‍ 70557.61 കോടി രൂപയാണ് ഇന്ധനനികുതി വഴി ലഭിച്ചത്. 2009-10 വര്‍ഷത്തില്‍ ഇത് 71766.76 രൂപയായി വര്‍ധിച്ചു. കഴിഞ്ഞവര്‍ഷം നികുതിവരുമാനം 30,000 കോടി വര്‍ധിച്ച് 1,02,827.77 കോടിയായി ഉയര്‍ന്നു. ഒറ്റവര്‍ഷം കൊണ്ട് വരുമാനത്തില്‍ 43 ശതമാനം വര്‍ധന. ലാഭവിഹിതം, പെട്രോളിയം ലാഭം (സ്വകാര്യ എണ്ണകമ്പനികളില്‍നിന്ന് ലഭിക്കുന്ന ഓഹരി), റോയല്‍റ്റി എന്നീ ഇനങ്ങളില്‍ 2008-09ല്‍ കേന്ദ്രത്തിനു ലഭിച്ചത് 15,333.64 കോടിയാണ്. 2009-10 ല്‍ ഇത് 17861.39 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷമാകട്ടെ ലാഭവിഹിതമടക്കം 20,240.47 കോടിയാണ് എണ്ണക്കമ്പനികളില്‍ നിന്ന് സര്‍ക്കാരിനു ലഭിച്ചത്. വരുമാനത്തില്‍ 13 ശതമാനം വര്‍ധന.

പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തി ജനങ്ങളെ പിഴിയുന്ന സര്‍ക്കാര്‍ മറുവശത്ത് നികുതികള്‍ അടക്കമുള്ള വരുമാനം കൂട്ടി ശതകോടികള്‍ കൊയ്യുകയാണ്. പെട്രോള്‍ - ഡീസല്‍ വില കുത്തനെ കൂട്ടിയതോടെ സര്‍ക്കാരിന്റെ വരുമാനത്തില്‍ വന്‍കുതിപ്പുണ്ടായി. 2009-10നെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം പെട്രോളിയം മേഖലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനത്തില്‍ 33,440.09 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. എണ്ണക്കമ്പനികള്‍ക്ക് നല്‍കുന്ന സബ്സിഡി ഭാരമാണെന്നു വാദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ 2010-11 വര്‍ഷത്തില്‍ ഈ ഇനത്തില്‍ ചെലവഴിച്ചത് 40,000 കോടി രൂപയാണ്. പെട്രോളിയം മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ മൂന്നിലൊന്നു മാത്രം. സബ്സിഡി ബാധ്യത കിഴിച്ചാലും ഏതാണ്ട് 80,000 കോടി രൂപയുടെ വരുമാനം പെട്രോളിയം മേഖലയില്‍ നിന്ന് 2010-11 വര്‍ഷം സര്‍ക്കാരിനുണ്ടായി.
(എം പ്രശാന്ത്)

ലാഭത്തില്‍ ഒഎന്‍ജിസിയെ റിലയന്‍സ് പിന്തള്ളി

ന്യൂഡല്‍ഹി: പെട്രോളിയം പര്യവേക്ഷണവും വില്‍പ്പനയും വഴി രാജ്യത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 2010-11ല്‍ 20,286 കോടി രൂപയുടെ ലാഭമാണ് റിലയന്‍സ് നേടിയത്. 2008-09ല്‍ 15,000 കോടിയായിരുന്ന ലാഭമാണ് രണ്ടുവര്‍ഷം കൊണ്ട് ഇരുപതിനായിരത്തിലേറെയായി ഉയര്‍ന്നത്. പെട്രോളിയം രംഗത്ത് ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിച്ച പൊതുമേഖലാസ്ഥാപനമായ ഒഎന്‍ജിസിയെ റിലയന്‍സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞത് ഏറ്റവും പ്രയോജനം ചെയ്തത് റിലയന്‍സിനാണെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

എണ്ണവിപണന കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും 2010-11ലെ കണക്കുപ്രകാരം എല്ലാ കമ്പനിയും ലാഭത്തിലാണ്. എണ്ണവിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ 7445 കോടിയും ഹിന്ദുസ്ഥാന്‍ പെട്രോളിയം 1539 കോടിയുടെയും ഭാരത് പെട്രോളിയം 1547 കോടിയുടെയും ലാഭം നേടി. ഈ കമ്പനികളുടെ നടപ്പുവര്‍ഷത്തെ ഇതുവരെയുള്ള കണക്കുകള്‍ എന്നാല്‍ നഷ്ടമാണ് കാണിക്കുന്നത്. സര്‍ക്കാരിന്റെ സബ്സിഡിയും എണ്ണപര്യവേക്ഷണ കമ്പനികളുടെ ധനസഹായവും ഇതുവരെ ലഭിക്കാത്തതാണ് നഷ്ടക്കണക്കിനു കാരണം. 2008-09ല്‍ നഷ്ടത്തിലായിരുന്ന സ്വകാര്യകമ്പനിയായ എസ്സാര്‍ എന്നാല്‍ 2009-10, 2010-11 വര്‍ഷത്തിലും ലാഭം നേടി. 2008-09 ല്‍ 513 കോടി നഷ്ടമായിരുന്നു എസ്സാറിന്. 2009-10ല്‍ 29 കോടിയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷമാകട്ടെ ലാഭം 654 കോടിയായി ഉയര്‍ന്നു. നടപ്പുവര്‍ഷം ഇതുവരെ 302 കോടിയുടെ ലാഭം കമ്പനി നേടിയിട്ടുണ്ട്.

deshabhimani 271111