Saturday, April 5, 2014

ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നത്: കാരാട്ട്

കേന്ദ്രമന്ത്രി എ കെ ആന്റണി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ചോദിച്ചു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സര്‍വനാശമാണ് വരാനിരിക്കുന്നത്. എന്നിട്ടും ഇടത്പാര്‍ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പറയാന്‍ എ കെ ആന്റണിക്ക് മാത്രമെ കഴിയൂ. കോണ്‍ഗ്രസിനെ പിന്തുണക്കുമോയെന്ന ചോദ്യമേ ഇനി പ്രസക്തമല്ല.ദുര്‍ഭരണം മൂലം ജനം തോല്‍പ്പിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട കാര്യമില്ല. എറണാകുളം പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയതില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

രണ്ടുഘട്ടങ്ങളിലായി കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യുപിഎ ഒന്നും രണ്ടും ഗവര്‍മെന്റുകള്‍ക്കെതിരായ വിധിയെഴുത്താണ് വരാനിരിക്കുന്നത്. അവരുടെ ഭരണത്തില്‍ എന്താണ് ഇവിടെ നടന്നത്. വിലക്കയറ്റവും തൊഴിലില്ലായ്്മയും കൂടി. കര്‍ഷകരുടെ ജീവിതം ദുരിതത്തിലായി. ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നതിന് മുമ്പ് വിലയിരുത്തപ്പെടും. കേരളത്തില്‍നിന്ന് എട്ടുമന്ത്രിമാര്‍ ഇത്തവണ കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്നു. അതൊരു വലിയ പ്രാതിനിധ്യം തന്നെയാണ്. എന്നിട്ടും എന്ത് നേട്ടമാണ് ഉണ്ടായത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ സബ്സിഡികള്‍ എടുത്തുകളയാതിരിക്കാനോ വേണ്ടി ഇവര്‍ എന്തു ചെയ്തു. കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമന്‍ കൂടിയായ എ കെ ആന്റണിയുടെ പ്രവര്‍ത്തനംകൂടി ഈ തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും.

എന്നാല്‍ കോണ്‍ഗ്രസിന്റെ പരാജയം നേട്ടമാക്കാണെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍ .അതും നടക്കുകയില്ല. ഇതുവരെ തെരഞ്ഞെടുപ്പ് പത്രികപോലും പുറത്തിറക്കാന്‍ ബിജെപിക്കായിട്ടില്ല. 2009ല്‍ പുറത്തിറക്കിയ പത്രികയില്‍ അയോധ്യയില്‍ ക്ഷേത്രം പണിയുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ബാബ്റി മസ്ജിദ് തകര്‍ത്തപ്പോള്‍ "അയോധ്യക്ക് ശേഷം കാശി" എന്നായിരുന്നു ആര്‍എസ്എസിന്റെയും വിഎച്ച്പിയുടേയും മുദ്രാവാക്യം. അതിനാലാകും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികൂടിയായ മോഡി കാശി ഉള്‍പ്പെടുന്ന വരാണസിയില്‍ മല്‍സരിക്കുന്നത്. മോഡിയുടെ ഭരണം രാജ്യത്തെ സര്‍വ്വനാശത്തിലേക്കാകും നയിക്കുക. ഗുജറാത്തിലുണ്ടെന്ന്് പറയുന്ന സുസ്ഥിര വികസനം പൊളളയായ പ്രചാരണമാണ്. ന്യൂനപക്ഷങ്ങള്‍ അവിടെ അടിച്ചമര്‍ത്തിപ്പെട്ടിരിക്കുകയാണ്.

അതിനാല്‍ കോണ്‍ഗ്രസ് ഇതര, ബിജെപി ഇതര സര്‍ക്കാരാണ് കേന്ദ്രത്തില്‍ വരിക. അതിനുളള ശ്രമങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്. മുന്‍കാലങ്ങളില്‍ വി പി സിംഗ് സര്‍ക്കാരും, ദേവഗൗഡസര്‍ക്കാരും ഗുജ്റാള്‍ സര്‍ക്കാരും അത്തരത്തില്‍ യുണൈറ്റഡ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടതാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രദേശികവും മതനിരപേക്ഷകരുമായ 11 പാര്‍ടികളുമായി ഇടത്പാര്‍ടികള്‍ ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ഈ പാര്‍ടികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരും.

മധ്യപ്രദേശും ഗുജറാത്തും ചത്തീസ്ഘഢും മാത്രമല്ല പരിഗണിക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും കനത്തപരാജയവും പ്രാദേശിക കക്ഷികള്‍ക്ക് മേല്‍കൈയും ലഭിക്കും. ഈ പാര്‍ടികളെ കൂട്ടിയോജിപ്പിക്കുന്നതില്‍ പ്രധാനപങ്ക് ഇടത് പാര്‍ടികളുടേതാണ്. 1996ല്‍ ദേവഗൗഡസര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 36 സീറ്റാണ് സിപിഐ എമ്മിനുണ്ടായിരുന്നത്. എന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കി. രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ ഇടത് പാര്‍ടികള്‍ സ്വീകരിക്കുന്ന നിലപാടാണ് പ്രധാനമെന്നും കാരാട്ട് പറഞ്ഞു.

deshabhimani

No comments:

Post a Comment