Thursday, March 19, 2009

ബദലുണ്ട് ബദലുണ്ട്

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ മൂന്ന് പ്രധാന മുദ്രാവാക്യങ്ങളാണ് സി.പി.ഐ എം മുന്നോട്ടുവച്ചത്.

1) ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക
2) ഒരു മതേതര സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റുക.
3) ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുക.

ഈ മൂന്ന് മുദ്രാവാക്യവും അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കാന്‍ അവര്‍ക്ക് സാധിച്ചു. ബിജെപി അധികാരത്തില്‍നിന്ന് പുറത്തുപോയി. പകരം ഒരു മതേതര സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനുള്ള നിലപാട് അവര്‍ സ്വീകരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ ഏറ്റവും കൂടുതലാക്കി മാറ്റാനും ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞു. മതേതര സ്വഭാവങ്ങളില്‍ ചാഞ്ചാടുകയും രാഷ്ട്രീയലാഭത്തിനുവേണ്ടി വര്‍ഗീയശക്തികളെ പ്രീണിപ്പിക്കാന്‍ തയ്യാറാവുകയുംചെയ്യുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ് എങ്കിലും ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യംകൂടി കണക്കിലെടുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണിക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവവും അടിസ്ഥാനനയങ്ങളോടുള്ള വിയോജിപ്പും കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാവാന്‍ ഇടതുപക്ഷം തയ്യാറായില്ല.

യുപിഎയ്ക്ക് ഇടതുപക്ഷം നല്‍കിയ പിന്തുണ നിരുപാധികം ആയിരുന്നില്ല. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള പിന്തുണയായിരുന്നു അത്. എന്നാല്‍, ഈ പൊതുമിനിമം പരിപാടിയിലെ ജനോപകാരപ്രദമായ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ യുപിഎ വിമുഖത കാണിച്ചു. ആഗോളവല്‍ക്കരണനയങ്ങള്‍ വിവിധ മേഖലയില്‍ ശക്തമായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞത്.

പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, ഇന്ത്യന്‍ കാര്‍ഷികമേഖല കുത്തകകള്‍ക്കായി തീറെഴുതുക, പൊതുവിതരണശ്യംഖലയെ തകര്‍ക്കുക, സാമൂഹ്യസുരക്ഷാപദ്ധതികളെ ഉപേക്ഷിക്കുക തുടങ്ങിയവ സര്‍ക്കാരിന്റെ മുഖമുദ്രയായി. രാജ്യത്തെ സാമ്രാജ്യത്വശക്തികള്‍ക്ക് തീറെഴുതുന്ന ഇത്തരം നയങ്ങള്‍ക്കെതിരായുള്ള നിരന്തരമായ പോരാട്ടം ഇടതുപക്ഷം സംഘടിപ്പിച്ചു. പാര്‍ലമെന്റിന് അകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇത്തരം പോരാട്ടങ്ങളുടെ ഫലമായി ആഗോളവല്‍ക്കരണനയങ്ങള്‍ യുപിഎ സര്‍ക്കാര്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആഗോളസാമ്പത്തിക പ്രതിസന്ധി വികസിതമുതലാളിത്ത രാഷ്ട്രങ്ങളെ ഉള്‍പ്പെടെ ഒന്നിനു പുറകെ ഒന്നായി കടപുഴക്കിയപ്പോള്‍ അത്തരം പ്രതിസന്ധികള്‍ ഏറെയൊന്നും ഏശാതെ ഇന്ത്യാ രാജ്യത്തിന് പിടിച്ചുനില്‍ക്കാനായത് ഇടതുപക്ഷത്തിന്റെ ഈ നയത്തിന്റെ ഫലമാണ്.

യുപിഎ സര്‍ക്കാരിന്റെ നയങ്ങളുടെ ഏറ്റവും അപകടകരമായ പ്രതിഫലനം നടന്ന മറ്റൊരു മേഖലയാണ് വിദേശനയം. നെഹ്റുവിന്റെ കാലം തുടങ്ങി ഇന്ദിരാഗാന്ധിയുടെ കാലംവരെയും ചേരിചേരാനയം ഇന്ത്യ സ്വീകരിച്ചു. സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ നയങ്ങള്‍ക്കെതിരായുള്ള സമീപനമായിരുന്നു അത്. പൊതുമിനിമം പരിപാടിയില്‍ ഈ നയം പിന്തുടരുമെന്നും ബഹുലോകക്രമത്തിനായുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നുമുള്ള നിലപാട് ഇടതുപക്ഷം സ്വീകരിച്ചു. എന്നാല്‍, ഇതിനെയെല്ലാം കാറ്റില്‍ പറത്തി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായ നിലപാടുകളാണ് യുപിഎ സ്വീകരിച്ചത്. ആണവപ്രശ്നത്തില്‍ ഇറാനെതിരെ വോട്ട് ചെയ്തു. ഇറാഖിലെ അമേരിക്കന്‍ ആധിപത്യത്തിനെതിരെ നിലപാട് സ്വീകരിച്ചില്ല. കശ്മീര്‍പ്രശ്നത്തില്‍ ഉള്‍പ്പെടെ എന്നും ഇന്ത്യയെ പിന്തുണച്ച സദ്ദാം ഹുസൈനെ വധിച്ച നടപടിയെപ്പോലും കേന്ദ്രസര്‍ക്കാര്‍ അപലപിച്ചില്ല. പശ്ചിമേഷ്യയെ കുരുതിക്കളമാക്കുന്ന ഇസ്രയേലുമായി തികഞ്ഞ ചങ്ങാത്തത്തിലേക്ക് ഈ കാലഘട്ടത്തില്‍ ഇന്ത്യ പ്രവേശിച്ചു. അവസാനമായി ഇടതുപക്ഷത്തിന് നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തി ഇന്ത്യയുടെ വിദേശനയം അമേരിക്കയുടെ കാല്‍ക്കീഴില്‍ വയ്ക്കുന്ന ആണവകരാറിലും ഒപ്പിടാന്‍ തയ്യാറായി. ഇന്ത്യയുടെ സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ഈ കരാറിലൂടെ അടിയറവയ്ക്കുകയും ചെയ്തു.

ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനു വേണ്ടിയാണ് യുപിഎയ്ക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചത്. വര്‍ഗീയശക്തികളെ പരാജയപ്പെടുത്തുന്നതിന് ഏറ്റവും പ്രധാനമായിട്ടുള്ളത് ദേശീയ പരമാധികാരം സംരക്ഷിക്കുക എന്നുള്ളതാണ്. എന്നാല്‍, ഈ നയം യുപിഎ സ്വീകരിച്ചില്ല. മാത്രമല്ല സാമ്രാജ്യത്വ അനുകൂല സാമ്പത്തികനയങ്ങള്‍ നടപ്പാക്കുക വഴി വിലക്കയറ്റവും വ്യാപകമായ ജനകീയ അസംതൃപ്തിയും കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കി. വര്‍ഗീയശക്തികളെ ഇത്തരം നയം ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിയിട്ടുകൂടിയാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. ബിജെപിയും കോഗ്രസും ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്ത് നടപ്പാക്കുകയും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാനുമാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഈ രണ്ട് ശക്തിയെയും അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.

ഇത് കണക്കിലെടുത്തുകൊണ്ടാണ് മൂന്നാം ബദലിന് മുന്‍കൈ എടുത്തുകൊണ്ട് സിപിഐ എം പ്രവര്‍ത്തിച്ചത്. അതിന്റെ ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രൂപപ്പെടുകയുംചെയ്തു. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക്, ജനതാദള്‍ എസ്, എഐഎഡിഎംകെ, തെലുങ്കുദേശം പാര്‍ടി, ടിആര്‍എസ്, ഹരിയാന ജനഹിത് കോഗ്രസ്, ജാര്‍ഖണ്ഡ് വികാസ് പാര്‍ടി തുടങ്ങിയ നിരവധി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മൂന്നാം ബദലിനായി മുന്നോട്ടുവന്നിരിക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ബിഎസ്പി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മൂന്നാം ബദലുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല എന്‍ഡിഎയുടെയും യുപിഎയുടെയും ഭാഗമായി നില്‍ക്കുന്ന മതേതരകക്ഷികള്‍ മൂന്നാം ബദലിനോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഒറീസയിലെ ബിജു ജനതാദളിന്റെ നിലപാട്.

യുപിഎയും എന്‍ഡിഎയും തകരുകയാണ്. യുപിഎ അഖിലേന്ത്യാതലത്തില്‍ ആരുമായും സഖ്യമുണ്ടാക്കാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ആ മുന്നണിയില്‍ അസ്വസ്ഥതയുടെ മാലപ്പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങി. യുപിഎയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായി വിശേഷിപ്പിക്കപ്പെട്ട സമാജ്വാദി പാര്‍ടി അവരുമായുള്ള സഖ്യം അവസാനിപ്പിക്കുന്ന നില വന്നിരിക്കയാണ്. ബിഹാറിലെ രാഷ്ട്രീയലോക്ദളുമായുള്ള സഖ്യചര്‍ച്ചകള്‍ എവിടെയും എത്തിയില്ല. എന്‍സിപിയുമായുള്ള മുന്നണിബന്ധം എത്രകാലം തുടരുമെന്ന് പറയാനാവാത്ത നിലയാണുള്ളത്.

എന്‍ഡിഎയുടെ ഘടകകക്ഷികളായ മതേതരപാര്‍ടികള്‍ ഒന്നൊന്നായി അവരുടെ കൂടാരം വിടുകയാണ്. എഐഎഡിഎംകെ, തെലുങ്കുദേശം പാര്‍ടി, ബിജുജനതാദള്‍ തുടങ്ങിയ രാഷ്ട്രീയപാര്‍ടികള്‍ ഇപ്പോള്‍ത്തന്നെ ആ സഖ്യത്തില്‍നിന്ന് പുറത്ത് കടന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംജാതമായിരിക്കുന്ന ചിത്രം എന്‍ഡിഎയും യുപിഎയും തകരുന്നതും മൂന്നാം ബദല്‍ ശക്തിപ്പെടുന്നതുമാണ്.

ഈ മൂന്നാം ബദലിനെ അധികാരത്തിലേറ്റി ഇന്ത്യയുടെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുക എന്നതാണ് പരമപ്രധാനം.

-ദേശാഭിമാനിയില്‍ പിണറായി വിജയന്‍ എഴുതിയ ലേഖനത്തില്‍ നിന്നും തയ്യാറാക്കിയത്

4 comments:

  1. മൂന്നാം ബദലിനെ അധികാരത്തിലേറ്റി ഇന്ത്യയുടെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുക എന്നതാണ് പരമപ്രധാനം.

    ReplyDelete
  2. പിണറായിക്ക് നല്ല രണ്ട് നല്ല നമസ്ക്കാരം. മൂന്നാം മുന്നണി ഉണ്ടാക്കിയെന്നും ഇല്ലെന്നും പറഞ്ഞത് എന്‍ ഡി എക്കാരോ യു പി എ ക്കാരോ അല്ലല്ലോ, തൊട്ടടുത്ത സഹയാത്രികന്‍ ചന്ദ്ര ചൂഡന്‍ അടക്കമുള്ള നേതാക്കന്മാരാണ്. മൂന്നാം മുന്നണി എന്നത് അവസരവാദ രാഷ്ടീയത്തിന്‍റെ സിമ്പിള്‍ രൂപം മാത്രമാണ്. അടുത്ത് വരുന്ന ഭരണം എന്‍ഡി എ തിന്‍റെതാണെനില്‍ ഇതില്‍ പകുതിയിലേറേ പാര്‍ട്ടികള്‍ അവരുടെ താവളത്തിലെത്താന്‍ മിനുട്ടുകള്‍ മതി, ഇനി യു പി എയുടേതാണെനില്‍ സിപി എം അടക്കമുള്ള കക്ഷികള്‍ ഇപ്പോഴുള്ളതിന്‍റെ പതുതി സീറ്റുമായ് കോണ്‍ഗ്രസ്സിനെ പിന്താങ്ങും

    ഒരു മുന്നണിക്ക് നേതൃത്തം കൊടുക്കുന്ന പാര്‍ട്ടിക്ക് ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിതി വെച്ചുനോക്കുമ്പോള്‍ ഒരു നൂറു സീറ്റെങ്കിലും നേടാനുള്ള ഉദ്ദേശമെങ്കിലും വേണം അങ്ങിനെ ഉദ്ദേശമുള്ള ഏതു പാര്‍ട്ടിയാണ്‍ ഈ മൂന്നാം മുന്നണിയിലുള്ളത്? അങ്ങണേയുള്ള ഒരു നേതൃത്തമില്ലാത്ത് ഒരു മുന്നണി എങ്ങാനും അധികാരത്തില്‍ വന്നാല്‍ അതുടനെ തകരും എന്നുമാത്രമല്ല വര്‍ഷങ്ങളോളം ഇന്ത്യയെ പിന്നൂഅട്ടടിപ്പിക്കുകയും ചെയ്യും എന്നത് മനസ്സിലാക്കാന്‍ വലിയ രാഷ്ട്രീയ ബുദ്ധി വേണ്ട് വേറും കോമണ്‍ സെന്‍സ് മതി.

    ഇടതുപക്ഷം ഇടപെട്ട് സാമ്രാജ്യത്ത് നീകങ്ങള്‍ക്ക് തടസ്സം നിന്ന് ഇന്ത്യയെ രക്ഷിച്ചു എന്ന വാദം തികഞ്ഞ അവഞ്ചയോടെ തള്ളുന്നു, കാരണം, അങ്ങിനെ ഒരു ആത്മാര്‍ത്ഥ ശ്രമം ഉണ്ടായിരുന്നെങ്കില്‍ ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അപ്രകാരം ഒരു നീക്കം നടത്തേണ്ടിയിരുന്നു, എന്നാല്‍ അങ്ങനെ ചെയ്തില്ല എന്നു മാത്രമല്ല വിപരീതമായ ചെങ്ങറയും നന്ദിഗ്രാമും സിംഗൂരും മൂലമ്പിള്ളിയും സ്മാര്‍ട്ട് സിറ്റിയും അവതരിക്കുക

    ReplyDelete
  3. ആണും പെണ്ണും കെട്ട രീതിയില്‍ ഒരു അവിഹിത ബന്ധത്തിന് തയ്യാറാകുന്ന പിണറായീ എന്നെ പോലെ പ്രത്യയ ശാസ്ത്രം വിശ്വസിച്ചു ജീവിക്കുന്ന ആയിരങ്ങള്‍ നിങ്ങളോട് പ്രധിഷേധിക്കുന്നു
    വിപ്ലവം ജയിക്കട്ടെ
    പ്രവാസി

    ReplyDelete
  4. To get into power leaders would do anything.. After getting into power they forget all moral values.

    ReplyDelete