Saturday, October 24, 2009

ഇതെന്ത് ജനാധിപത്യം?

കണ്ണൂരിലെ കലക്ടറെ മാറ്റണമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ നിര്‍ദേശിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഔദ്യോഗികമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. പരാതി കിട്ടി, അതുകൊണ്ട് മാറ്റി എന്നുമാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ നവീന്‍ ചൌള ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. രണ്ടു പേരുകള്‍ ചൂണ്ടിക്കാട്ടി അവരെ ഉള്‍പ്പെടുത്തി പാനല്‍ അയച്ചുകൊടുക്കണമെന്നും അതില്‍നിന്നാണ് തങ്ങള്‍ കണ്ണൂരിന് പുതിയ കലക്ടറെ കണ്ടെത്തുകയെന്നുമുള്ള കടന്ന നിലപാടുകൂടി എടുത്തിരിക്കുന്നു കമീഷന്‍.

കലക്ടറെ മാറ്റാന്‍ ആവശ്യപ്പെട്ടതിന് രണ്ടു കാരണമാണ് പ്രത്യക്ഷത്തില്‍ കാണാനാകുന്നത്.

ഒന്ന്: കേന്ദ്ര പ്രവാസിമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി വന്ന് നടത്തിയ തെരഞ്ഞെടുപ്പ് ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്തത് ഈ കലക്ടറാണ്.

രണ്ട്: കണ്ണൂരില്‍നിന്നുള്ള പാര്‍ലമെന്റ് അംഗവും മുന്‍ മന്ത്രിയുമായ കെ സുധാകരന്‍ അനുയായികളുമായി ചെന്ന് തെരഞ്ഞെടുപ്പുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചതും ഇതേ കലക്ടറാണ്.

ഈ രണ്ടുകാരണമല്ലാതെ, തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുന്നതിന് മറ്റെന്തു ന്യായമാണ് നിരത്താനുള്ളത്?

കണ്ണൂരിലെ കലക്ടറെ മാറ്റണമെന്നത് വയലാര്‍ രവിയുടെയും കെ സുധാകരന്റെയും ആവശ്യമാണ്. അത് കേന്ദ്ര ഭരണകക്ഷിയുടെ ആവശ്യമാണ്. കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് വയലാര്‍ രവി കലക്ടറെ മാറ്റണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, അദ്ദേഹത്തോട് സ്വയം ഒഴിഞ്ഞുപോയിക്കൊള്ളാന്‍ ഭീഷണിസ്വരത്തില്‍ കല്‍പ്പിക്കുകയും ചെയ്തു. സുധാകരന്‍ ഡല്‍ഹിയില്‍ ചെന്ന് നവീന്‍ ചൌളയെക്കണ്ട് ആവശ്യപ്പെട്ടതും കലക്ടര്‍ ബാലകൃഷ്ണനെ മാറ്റണമെന്നുതന്നെ. അത് അതേപടി അംഗീകരിച്ചിരിക്കുന്നു. ഒരു പടികൂടി കടന്ന്, സുധാകരന്‍ നേരത്തെ താല്‍പ്പര്യപ്പെട്ട പേരടക്കം കലക്ടര്‍നിയമനത്തിനായി സംസ്ഥാനസര്‍ക്കാരിന് അയച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു കമീഷണറെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നത് സുധാകരനാണോ? കണ്ണൂരില്‍ തഹസില്‍ദാരുടെ ഓഫീസില്‍ പരിവാരസമേതം കടന്നുചെന്ന് ആ ഉദ്യോഗസ്ഥനോട് 'പല്ല് അടിച്ചുകൊഴിക്കും' എന്ന് ഭീഷണിപ്പെടുത്തിയ സുധാകരന്‍ അതേ നിലവാരത്തില്‍ തെരഞ്ഞെടുപ്പു കമീഷനെയും ഭീഷണിപ്പെടുത്തിയോ? അതല്ലെങ്കില്‍ കേന്ദ്രഭരണസ്വാധീനത്തിന്റെ ബലത്തില്‍ സമ്മര്‍ദം ചെലുത്തിയോ?

കണ്ണൂരിലെ വോട്ടര്‍പട്ടികയെക്കുറിച്ചാണല്ലോ കോണ്‍ഗ്രസ് പരാതി ഉയര്‍ത്തുന്നത്. വോട്ടര്‍പട്ടിക തയ്യാറാക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ജില്ലാ കലക്ടറല്ല. അതിന് പ്രത്യേക ഉദ്യോഗസ്ഥ സംവിധാനമുണ്ട്. അതാകട്ടെ തെരഞ്ഞെടുപ്പു കമീഷന്റെ നിയന്ത്രണത്തിലുമാണ്. വോട്ടര്‍പട്ടികയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ കലക്ടര്‍ കക്ഷിയല്ല എന്നര്‍ഥം. പിന്നെന്ത് കുറ്റമാണ് കലക്ടര്‍ക്കുമേല്‍ ആരോപിക്കാനുള്ളത്? കമീഷന്‍ സംസ്ഥാനസര്‍ക്കാരിന് അയച്ച ഇണ്ടാസിലെ രണ്ടു പേരുകള്‍ എങ്ങനെ തെരഞ്ഞെടുത്തു? സുധാകരന്റെ മനസ്സിലുള്ള പേരുകള്‍ എഴുതി അയക്കുന്നത് തെരഞ്ഞെടുപ്പു കമീഷന്റെ അന്തസ്സിനും പദവിക്കും യോജിച്ചതോ? നീതിപൂര്‍വമായ തെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസിന്റെ താളത്തിനു തുള്ളുന്ന ഉദ്യോഗസ്ഥന്‍ വേണമെന്നു ശഠിക്കുന്നവരുടെ കുബുദ്ധി മനസ്സിലാക്കാന്‍ വലിയ ചിന്താശേഷിയുടെ ആവശ്യമില്ല.

കണ്ണൂരില്‍ അബ്ദുള്ളക്കുട്ടി എന്ന കൂറുമാറ്റസ്ഥാനാര്‍ഥിയെ കെട്ടിയെഴുന്നള്ളിച്ചതിന്റെ അപകടം സുധാകരനെ വേട്ടയാടുന്നുണ്ടെങ്കില്‍ അത് ആ നേതാവിന്റെ തന്നിഷ്ടം സഹിക്കുന്ന പാര്‍ടിയുടെയും മുന്നണിയുടെയും ആഭ്യന്തരകാര്യമാണ്. അതിന് മാറ്റേണ്ടത് കലക്ടറെയല്ല, യുഡിഎഫ് സ്ഥാനാര്‍ഥിയെയാണ്. പരാജയഭീതിയില്‍നിന്ന് സുധാകരനെ ആശ്വസിപ്പിക്കാനും രക്ഷിക്കാനുമുള്ള പണി തെരഞ്ഞെടുപ്പു കമീഷനല്ല ഏറ്റെടുക്കേണ്ടത്.

മുഖ്യമന്ത്രി വി എസ് സൂചിപ്പിച്ചപോലെ ചിലരെ വേണ്ടെന്നും ചിലരെ വേണമെന്നും കോണ്‍ഗ്രസ് പറഞ്ഞിരിക്കെ അതിനനുസരിച്ചാണ് കമീഷന്‍ തീരുമാനമെടുത്തതെന്നു വ്യക്തമായിരിക്കുന്നു. തെരഞ്ഞെടുപ്പു കമീഷന്റെ പരിശോധനയൊന്നുമില്ലാതെയല്ല കണ്ണൂരിലെ വോട്ടര്‍പട്ടിക പൂര്‍ത്തിയായത്. ആക്ഷേപങ്ങള്‍ ബോധിപ്പിക്കാന്‍ നിയമാനുസൃത സമയവും കൊടുക്കാതിരുന്നിട്ടില്ല. കാലാകാലമായി വ്യാജവോട്ടുകള്‍കൊണ്ട് യുഡിഎഫ് രക്ഷപ്പെട്ട കണ്ണൂര്‍ മണ്ഡലത്തില്‍ ഇക്കുറി അത്തരം വ്യാജന്മാരെ തെരഞ്ഞ് കണ്ടെത്തി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള പണി എല്‍ഡിഎഫ് എടുത്തിട്ടുണ്ട്. യഥാര്‍ഥത്തിലുള്ള വോട്ടര്‍മാരാണെങ്കില്‍ രേഖ ഹാജരാക്കി അവര്‍ പട്ടികയില്‍ പേര് നിലനിര്‍ത്തുമായിരുന്നു. സ്വന്തം പക്ഷത്തിനുവേണ്ടി പതിവായി ഉപയോഗിക്കുന്ന വ്യാജവോട്ടുകളില്‍ കുറെയെണ്ണം നഷ്ടമാകുമ്പോള്‍ സുധാകരന് വെപ്രാളമുണ്ടാകുന്നതില്‍ അപാകമില്ല. അതുപക്ഷേ, കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും കമീഷനില്‍ ദുസ്വാധീനം ചെലുത്തി കലക്ടറെ മാറ്റിച്ചും പ്രകടിപ്പിക്കുന്നത് ശരിയായ രീതിയല്ല. സുധാകരന്‍ എംപിയായിരിക്കാം- കേന്ദ്ര ഭരണകക്ഷിയുടെ നേതാവായിരിക്കാം. ഇവിടെ, കേരള സംസ്ഥാനത്ത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരുണ്ട്. അതിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസംവിധാനവുമുണ്ട്. സംസ്ഥാന ഭരണത്തിന്റെ നെഞ്ചത്തുകയറി തുള്ളാനുള്ളതല്ല കേന്ദ്ര ഭരണമെന്നും മന്ത്രിയുടെയും എംപിയുടെയും സ്ഥാനമെന്നും വയലാര്‍ രവിയെയും സുധാകരനെയും പോലുള്ളവര്‍ മനസ്സിലാക്കിയേ തീരൂ. ജനാധിപത്യം എന്നാല്‍ കോണ്‍ഗ്രസ് പറയുന്നതും ഇച്ഛിക്കുന്നതും നടപ്പാകുന്ന സംവിധാനം എന്നല്ല അര്‍ഥം.

ജനവിധി എതിരായിവരുമെന്ന് ഭയക്കുമ്പോഴുള്ള ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ എല്ലാക്കാലത്തും കേരളം കണ്ടിട്ടുണ്ട്. ഈ ആഭാസത്തെ ചൂണ്ടി ഇതാണ് ജനാധിപത്യപരമായ മാര്‍ഗമെന്നും ജനാധിപത്യ സംരക്ഷണമെന്നും അവകാശപ്പെടുന്ന കോണ്‍ഗ്രസിനെയും അതിനു പിന്തുണ നല്‍കുന്ന യുഡിഎഫ് അനുകൂല മാധ്യമങ്ങളെയും ഓര്‍ത്ത് കേരളത്തിന് ലജ്ജിക്കാം.

ദേശാഭിമാനി മുഖപ്രസംഗം 24 ഒക്ടോബര്‍ 2009

10 comments:

  1. മുഖ്യമന്ത്രി വി എസ് സൂചിപ്പിച്ചപോലെ ചിലരെ വേണ്ടെന്നും ചിലരെ വേണമെന്നും കോണ്‍ഗ്രസ് പറഞ്ഞിരിക്കെ അതിനനുസരിച്ചാണ് കമീഷന്‍ തീരുമാനമെടുത്തതെന്നു വ്യക്തമായിരിക്കുന്നു. തെരഞ്ഞെടുപ്പു കമീഷന്റെ പരിശോധനയൊന്നുമില്ലാതെയല്ല കണ്ണൂരിലെ വോട്ടര്‍പട്ടിക പൂര്‍ത്തിയായത്. ആക്ഷേപങ്ങള്‍ ബോധിപ്പിക്കാന്‍ നിയമാനുസൃത സമയവും കൊടുക്കാതിരുന്നിട്ടില്ല. കാലാകാലമായി വ്യാജവോട്ടുകള്‍കൊണ്ട് യുഡിഎഫ് രക്ഷപ്പെട്ട കണ്ണൂര്‍ മണ്ഡലത്തില്‍ ഇക്കുറി അത്തരം വ്യാജന്മാരെ തെരഞ്ഞ് കണ്ടെത്തി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള പണി എല്‍ഡിഎഫ് എടുത്തിട്ടുണ്ട്. യഥാര്‍ഥത്തിലുള്ള വോട്ടര്‍മാരാണെങ്കില്‍ രേഖ ഹാജരാക്കി അവര്‍ പട്ടികയില്‍ പേര് നിലനിര്‍ത്തുമായിരുന്നു. സ്വന്തം പക്ഷത്തിനുവേണ്ടി പതിവായി ഉപയോഗിക്കുന്ന വ്യാജവോട്ടുകളില്‍ കുറെയെണ്ണം നഷ്ടമാകുമ്പോള്‍ സുധാകരന് വെപ്രാളമുണ്ടാകുന്നതില്‍ അപാകമില്ല. അതുപക്ഷേ, കൃത്യനിര്‍വഹണം നടത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും കമീഷനില്‍ ദുസ്വാധീനം ചെലുത്തി കലക്ടറെ മാറ്റിച്ചും പ്രകടിപ്പിക്കുന്നത് ശരിയായ രീതിയല്ല. സുധാകരന്‍ എംപിയായിരിക്കാം- കേന്ദ്ര ഭരണകക്ഷിയുടെ നേതാവായിരിക്കാം. ഇവിടെ, കേരള സംസ്ഥാനത്ത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരുണ്ട്. അതിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണസംവിധാനവുമുണ്ട്. സംസ്ഥാന ഭരണത്തിന്റെ നെഞ്ചത്തുകയറി തുള്ളാനുള്ളതല്ല കേന്ദ്ര ഭരണമെന്നും മന്ത്രിയുടെയും എംപിയുടെയും സ്ഥാനമെന്നും വയലാര്‍ രവിയെയും സുധാകരനെയും പോലുള്ളവര്‍ മനസ്സിലാക്കിയേ തീരൂ. ജനാധിപത്യം എന്നാല്‍ കോണ്‍ഗ്രസ് പറയുന്നതും ഇച്ഛിക്കുന്നതും നടപ്പാകുന്ന സംവിധാനം എന്നല്ല അര്‍ഥം.

    ReplyDelete
  2. കേരളത്തിന് ലജ്ജിക്കാം.. ഒരു കാലില്‍ മന്തുള്ള കോണ്‍ഗ്രസ്സും രണ്ടു കാലില്‍ മന്തുള്ള സി പി എമ്മും പരസ്പരം 'മന്താ..' എന്ന് വിളിക്കുമ്പോള്‍ കൂടെ വിളിക്കാന്‍ കേരളത്തില്‍ മനുഷ്യര്‍ ഉള്ളതുകൊണ്ട്..

    ReplyDelete
  3. അപ്പോ സതക്ക് ഇത്തരം വളിപ്പുകളല്ലാതെ കാര്യമായി ഒന്നും പറയാനില്ലെന്ന് ചുരുക്കം..നന്ദി.

    ReplyDelete
  4. ജനശക്തി,

    കാര്യമായി ഒന്നും പറയാനില്ലാഞ്ഞിട്ടല്ല, മറിച്ച്, കാര്യമായി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല എന്ന് നന്നായി അറിയാവുന്നത് കൊണ്ടാണ്! ദേശാ(ഭി)പമാനിയില്‍ വരുന്ന ലേഖനം അതേപടി സഖാക്കളില്‍ എത്തിക്കാന്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗില്‍ എന്തെങ്കിലും കാര്യം കാര്യവിവരം ഉള്ളവര്‍ പറയുമോ? പിന്നെ, ഇതൊക്കെ കാണുമ്പോള്‍ പ്രതികരിച്ചു പോകുന്നു എന്നേ ഉള്ളു.. ജനശക്തി വളിപ്പായി അതിനെ എടുത്താലും വിരോധം ഇല്ല..

    ReplyDelete
  5. ആണ്ടി നല്ല കാര്യവിവരമുള്ളവനാണെന്ന് ആണ്ടി തന്നെ പറഞ്ഞാല്‍ ജനം വിലവെയ്ക്കില്ല എന്നതും മനസ്സിലാക്കുമല്ലോ.

    ReplyDelete
  6. ജനശക്തി,

    മനപ്പൂര്‍വമല്ലെങ്കിലും, ആണ്ടിയുടെ ആല്മപ്രശംസ വായിക്കുന്നവര്‍ മനസ്സിലാക്കട്ടെ..

    ഇനി അടുത്ത ദേശാപ(ഭി)മാനിയുടെ ലേഖനത്തില്‍ കാണാന്‍ ശ്രമിക്കാം.. വായിക്കുമ്പോള്‍ വളിപ്പ് കമെന്റ് എഴുതാതിരിക്കാന്‍ കഴിയില്ലല്ലോ, കാരണം, ലേഖനം ദേശാപ(ഭി)മാനിയില്‍ നിന്നായിരിക്കില്ലേ? :)

    ReplyDelete
  7. ജനശക്തീ,
    സത പറഞ്ഞതില്‍ കാര്യമുണ്ട്. ദേശാഭിമാനിയിലെ ലേഖനങ്ങള്‍ അതേപടി എടുത്തെഴുതുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ ആ ദേശദുരഭിമാനിയായ ജന്മഭൂമിയില്‍ നിന്ന് എന്തെങ്കിലും എടുത്തു വിളമ്പുന്നത്? കൂട്ടത്തില്‍ ‘വിചാരധാര‘യില്‍നിന്ന് ഏതെങ്കിലും ഒരു വരി ‘ഇന്നത്തെ ചിന്താവിഷയം’ എന്ന മട്ടില്‍ അലക്കുകയുമാകാം. ആലോചിക്കേണ്ട കാര്യമാണ്.

    ReplyDelete
  8. "കാലാകാലമായി വ്യാജവോട്ടുകള്‍കൊണ്ട് യുഡിഎഫ് രക്ഷപ്പെട്ട കണ്ണൂര്‍ മണ്ഡലത്തില്‍ ഇക്കുറി അത്തരം വ്യാജന്മാരെ തെരഞ്ഞ് കണ്ടെത്തി പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള പണി എല്‍ഡിഎഫ് എടുത്തിട്ടുണ്ട്"
    ങ്ങളു എലക്ഷന്‍ കമ്മീഷനാ??

    ReplyDelete
  9. "ജനവിധി എതിരായിവരുമെന്ന് ഭയക്കുമ്പോഴുള്ള ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ എല്ലാക്കാലത്തും കേരളം കണ്ടിട്ടുണ്ട്." correct.

    ReplyDelete
  10. കഴിഞ്ഞ തിരഞെദുപ്പിനും കണ്ടല്ലൊ ചില അഭ്യാസങള്‍.. മദനി കാര്‍ടും മറ്റും.. പക്ഷെ ചീറ്റിപ്പൊയില്ലെ സഗാവെ.

    ReplyDelete