Monday, February 3, 2014

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് മറ്റൊരു ബൊഫോഴ്സ് 10 ജന്‍പഥിലേക്ക് കോഴയൊഴുകി

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് മറ്റൊരു ബൊഫോഴ്സ് കുംഭകോണമായി മാറുന്നു. വിവിഐപികള്‍ക്ക് സഞ്ചരിക്കാനായി 12 എഡബ്ല്യു 101 ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച 3760 കോടി രൂപയുടെ കരാറിന് പിന്നിലെ അഴിമതിക്കഥകള്‍ പുറത്തുവന്നുതുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്പട്ടേലിന് മുപ്പത് ലക്ഷം യൂറോ (ഏകദേശം 24 കോടി രൂപ) നല്‍കാന്‍ നിര്‍ദേശിച്ചുള്ള കത്താണ് വിവാദമായത്.

സോണിയയും പട്ടേലുമടക്കമുള്ളവരെ സ്വാധീനിക്കാന്‍ നിര്‍ദേശിച്ച് ഇടപാടില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ മൈക്കല്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ ഇന്ത്യന്‍ മേധാവി പീറ്റര്‍ ഹുള്ളറ്റിന് 2008 മാര്‍ച്ചില്‍ അയച്ച കത്താണ് പുറത്തുവന്നത്. പ്രോസിക്യൂട്ടര്‍മാര്‍ ഇത് ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ തീരുമാനിച്ചാല്‍ കരാര്‍ യാഥാര്‍ഥ്യമാകും. ഇതിനായി ഏഴ് വിശ്വസ്തരെ സ്വാധീനിക്കാന്‍ കത്ത് നിര്‍ദേശിക്കുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പമൊയ്ലി, ഓസ്കര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, വിനയ്സിങ് എന്നിവരെ സ്വാധീനിക്കാനാണ് നിര്‍ദേശം.

കോഴപ്പണം എങ്ങനെ വിതരണംചെയ്യണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. പണം നല്‍കേണ്ടവരുടെ ചുരുക്കപ്പേരും തുകയുമാണ് കത്തില്‍ പറയുന്നത്. എഎഫ് (എയര്‍ഫോഴ്സ്) 60 ലക്ഷം യൂറോ, ബിയുആര്‍ (ബ്യൂറോക്രാറ്റ്സ്) 84 ലക്ഷം യൂറോ, പിഒഎല്‍ (പൊളിറ്റീഷ്യന്‍സ്) 60 ലക്ഷം യൂറോ, എപി (അഹമ്മദ് പട്ടേല്‍) 30 ലക്ഷം യൂറോ എന്നിങ്ങനെയാണ് പേരും വിതരണം ചെയ്യേണ്ട തുകയും. വിവിഐപികള്‍ക്കായി പുതിയ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള നീക്കത്തിന് പിന്നില്‍ സോണിയ ആണെന്ന് കത്തിലുണ്ട്. "വിവിഐപികള്‍ ഉപയോഗിച്ചുവരുന്ന റഷ്യന്‍ നിര്‍മിത എംഐ 8 ഹെലികോപ്റ്റര്‍ ഇനി മുതല്‍ സോണിയ ഉപയോഗിക്കില്ല.

സോണിയയെ സ്വാധീനിക്കാനായാല്‍ നമ്മുടെ ഹെലികോപ്റ്ററുകള്‍ വില്‍ക്കാനാകും. സോണിയയെയും അവരുടെ ഉപദേശകരെയും സ്വാധീനിക്കാന്‍ ബ്രിട്ടീഷ് ഹൈക്കമീഷണറോട് പറയണം"- കത്തില്‍ നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി ഉള്‍പ്പെടെ സോണിയയുടെ ഏഴ് ഉപദേശകര്‍ ആരൊക്കെയെന്ന് കത്തില്‍ വ്യക്തമാക്കുന്നത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇറ്റലിയുടെയും ബ്രിട്ടന്റെയും സംയുക്തസംരംഭമായതിനാലാണ് ബ്രിട്ടീഷ് ഹൈക്കമീഷണറുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്. അമേരിക്കന്‍ കമ്പനിയായ സികോര്‍സ്കിയും അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമാണ് ഇടപാടില്‍ അവസാനംവരെ രംഗത്തുണ്ടായിരുന്നത്. കരാര്‍ നേടാന്‍ സികോര്‍സ്കിയും ശക്തമായ ശ്രമിച്ചു. ഇത് മനസ്സിലാക്കിയാണ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് സോണിയ വഴി കരാര്‍ നേടാന്‍ ശ്രമമാരംഭിച്ചത്.

2010 ഫെബ്രുവരിയില്‍ സികോര്‍സ്കിയെ തഴഞ്ഞ് അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന് തന്നെ കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 2012ല്‍ അഗസ്റ്റയുടെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്കയുടെ സിഇഒ ഗിസപ്പെ ഒര്‍സി കോഴപ്പണം നല്‍കിയതിന് അറസ്റ്റിലായതോടെയാണ് അഴിമതി ഇടപാടുകള്‍ പുറത്തായത്. മുന്‍ വ്യോമസേനാമേധാവി എസ് പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ കോഴപ്പണം വാങ്ങിയതായി പിന്നീട് വാര്‍ത്തകള്‍ വന്നു. ചില ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും ഇടപെട്ടതായും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടപാട് വിവാദമായതോടെ കഴിഞ്ഞ ജനുവരി ഒന്നിന് കരാര്‍ റദ്ദാക്കി.

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് മറ്റൊരു ബൊഫോഴ്സാവുകയാണെന്ന് പ്രതിപക്ഷപാര്‍ടികള്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ശക്തമായി ഉയര്‍ത്തുമെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു.

എം പ്രശാന്ത് deshabhimani

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് : ഇടനിലക്കാരന്റെ കത്ത് പുറത്ത്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പിടിച്ചുലച്ച അഴിമതിക്കേസായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇടനിലക്കാരന്റെ കത്ത് പുറത്ത്. ഹെലികോപ്റ്റര്‍ ഇടപാട് നടപ്പാക്കിക്കിട്ടാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും അവരുടെ അടുത്ത ചില സുഹൃത്തുക്കളെയും സമീപിച്ചാല്‍ മതിയെന്നു കാണിച്ച് ഇടനിലക്കാരിലൊരാളായ ക്രിസ്റ്റ്യന്‍ മൈക്കല്‍, ബ്രിട്ടീഷ് കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഏജന്‍സിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ അന്നത്തെ ഇന്ത്യന്‍ തലവന്‍ പീറ്റര്‍ ഹ്യൂലെറ്റിന് അയച്ച കത്താണ് പുറത്തായത്.

ഇറ്റലിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡുകാരനായ ഇടനിലക്കാരന്‍ ഗ്വിഡോ റാല്‍ഫ് ഹാഷ്കെയുടെ ഓഫീസില്‍നിന്ന് പിടിച്ചെടുത്ത രേഖകളുടെ കൂട്ടത്തിലാണ് ഈ കത്തുള്ളത്. ഹാഷ്കെയെ വിചാരണചെയ്യുന്ന വേളയില്‍ പ്രോസിക്യൂഷന്‍ കത്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഉള്ളടക്കം പുറത്തായത്. ഇറ്റാലിയന്‍ പത്രങ്ങള്‍ കത്ത് പ്രസിദ്ധീകരിച്ചു. ഇടപാട് നടന്നുകിട്ടാന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് കമീഷണര്‍ നിശ്ചയമായും സോണിയ ഗാന്ധിയെയും അവരുടെ അടുത്ത സുഹൃത്തുക്കളെയും സ്വാധീനിക്കണമെന്ന് കത്തില്‍ പറയുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുഖര്‍ജി, വീരപ്പ മൊയ്ലി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, എം കെ നാരായണന്‍, വിനയ്സിങ് എന്നിവരാണ് സോണിയയുമായി ഏറ്റവും അടുപ്പമുള്ളവരെന്നും കത്തില്‍ പറയുന്നുണ്ട്. വിചാരണവേളയില്‍ ഇടപാട് വന്‍വിവാദമായതിനെതുടര്‍ന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡുമായുള്ള കരാര്‍ കേന്ദ്രസര്‍ക്കാര്‍ ജനുവരി ഒന്നിന് റദ്ദാക്കിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച കേസുകള്‍ ഇറ്റലിയില്‍ തുടരുകയാണ്.

No comments:

Post a Comment