Sunday, February 2, 2014

മാധ്യമപ്രവര്‍ത്തകയെയും സുഹൃത്തിനെയും സദാചാര ഗുണ്ടകള്‍ ബന്ദിയാക്കി

തളിപ്പറമ്പ്: നഗരത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകയെയും സുഹൃത്തിനെയും ലീഗ്-പോപ്പുലര്‍ഫ്രണ്ടുകാരുള്‍പ്പെട്ട സദാചാര ഗുണ്ടകള്‍ ബന്ദിയാക്കി. സംഭവവുമായി ബന്ധപെട്ട് രണ്ടുപേര്‍ പിടിയില്‍. ഓണ്‍ലൈന്‍ മാധ്യമത്തില്‍ കോളമിസ്റ്റായ ശ്രീകണ്ഠപുരത്തെ യുവതിയും പട്ടുവം സ്വദേശിയായ ചിത്രകാരനുമാണ് പീഡനത്തിനിരയായത്. വെള്ളിയാഴ്ച പകല്‍ 2.50ന് തളിപ്പറമ്പ് മാര്‍ക്കറ്റിലാണ് സംഭവം. സംഭവത്തില്‍ ലീഗ് -പോപ്പുലര്‍ഫ്രണ്ടുകാരുള്‍പ്പെട്ട അഞ്ചു പേര്‍ക്കെതിരെ കേസെടുത്ത പൊലിസ് രണ്ടുപേരെ പിടികൂടി. മാര്‍ക്കറ്റില്‍ മൊബൈല്‍സിറ്റി എന്നപേരില്‍ മൊബൈല്‍ഫോണ്‍കട നടത്തുന്ന പരിയാരം ചിതപ്പിലെപ്പൊയിലിലെ മീത്തലെപ്പുരയില്‍ ബഷീര്‍ (29), മാര്‍ക്കറ്റ് റോഡില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന സാദിരിപ്പള്ളിക്കടുത്ത കെ വി നാസര്‍ (43) എന്നിവരാണ് പിടിയിലായത്. മറ്റുള്ളവര്‍ ഒളിവിലാണ്.

യുവതി ഒരു പത്രവുമായി ബന്ധപ്പെട്ട "സര്‍ഗവേദി"യുടെ താലൂക്ക് ട്രഷററും യുവാവ് കണ്‍വീനറുമാണ്. ആകസ്മികമായി കണ്ടുമുട്ടിയ ഇരുവരും ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് മാര്‍ക്കറ്റിലേക്ക് വരുമ്പോഴാണ് സംഘം വളഞ്ഞത്. രണ്ടുപേരെയും വ്യത്യസ്തസ്ഥലങ്ങളിലേക്ക് മാറ്റി ചോദ്യം ചെയ്തു. യുവതി മുസ്ലീം സമുദായത്തില്‍പ്പെട്ടതാണെന്നും സുഹൃത്ത് അന്യമതക്കാരനാണെന്നും വ്യക്തമായതോടെ യുവാവിനെ മര്‍ദിച്ചു. സമുദായാംഗത്തോടൊപ്പം നടക്കുമോയെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ചോദ്യംചെയ്യലിനെതിരെ യുവതി ധൈര്യപൂര്‍വം പ്രതികരിച്ചതിനാല്‍ അക്രമികളുടെ ഭീഷണിയും ഉപദ്രവശ്രമവും വിഫലമായി. യുവാവിനെ വിട്ടയച്ചാല്‍ മാത്രമേ പോകുകയുള്ളൂ എന്നറിയിച്ച് യുവതി സംഭവസ്ഥലത്തുതന്നെ നിന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഫലമില്ലാത്തതിനാല്‍ യുവതി തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ റംല പക്കറെ മൊബൈല്‍ഫോണില്‍ വിളിച്ച് സഹായമഭ്യര്‍ഥിച്ചു. ചെയര്‍മാന്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസാണ് ഇരുവരെയും മോചിപ്പിച്ചത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫോണില്‍ ഭീഷണി വന്നതായി യുവതി പറഞ്ഞു.

deshabhimani

No comments:

Post a Comment