Tuesday, September 22, 2015

എടിഎം സുരക്ഷയും പുറംകരാറും

ജനങ്ങള്‍ നിത്യജീവിതത്തില്‍ വര്‍ധിച്ച അളവില്‍ ആശ്രയിക്കുന്ന ഒന്നായി എടിഎം കൗണ്ടറുകള്‍ മാറി. എടിഎം സൗകര്യം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ ബാങ്കുകള്‍ മത്സരിച്ച് നടപ്പാക്കുന്നതിനാല്‍ അതിന്റെ ഉപയോഗം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഒരു ലക്ഷത്തിലധികം വരുന്ന ബാങ്ക് ശാഖകള്‍ക്കുപുറമെ 1,82,000 എടിഎമ്മാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. കൂടാതെ നൂറുശതമാനം വിദേശഓഹരി പങ്കാളിത്തത്തോടെ വ്യാപകമായി സ്വകാര്യ എടിഎമ്മുകള്‍ അനുവദിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍, സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുള്ളവയും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിട്ടുള്ളതുമായ എടിഎം കേന്ദ്രങ്ങള്‍ പകുതിയോളമേ വരൂ. മിക്ക എടിഎമ്മിന്റെയും ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും മേല്‍നോട്ടവും പുറംകരാര്‍ സ്വകാര്യ ഏജന്‍സികള്‍ക്കാണ്. ഏജന്‍സി നിയോഗിക്കുന്ന ജീവനക്കാരാകട്ടെ, ദിവസക്കൂലിക്കാരും തുച്ഛവേതനം പറ്റുന്നവരുമാണ്. ബാങ്ക് ജീവനക്കാര്‍ കനത്ത സുരക്ഷയോടെ, കൂട്ടുത്തരവാദിത്തത്തോടെ നിര്‍വഹിച്ചുപോന്ന എടിഎമ്മില്‍ പണംനിറയ്ക്കുന്ന പ്രവൃത്തി, സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതോടെ തീര്‍ത്തും അരാജകാവസ്ഥയാണ് സംജാതമായത്. രണ്ടു ബാങ്കുജീവനക്കാര്‍ പരസ്പരംപോലും കൈമാറാത്ത രഹസ്യനമ്പരിന്റെ അടിസ്ഥാനത്തിലാണ് എടിഎമ്മില്‍ പണംനിറച്ചിരുന്നത്. നിക്ഷേപിക്കുന്ന കറന്‍സി നല്ലവയെന്ന് ഉറപ്പാക്കുന്ന ഉത്തരവാദിത്തവും അവര്‍ക്കുണ്ടായിരുന്നു. ആ പ്രവൃത്തിയാണ് പുറംകരാര്‍ ഏജന്റുമാര്‍, ഒരു വാട്ട്സ് ആപ് വിവരം പോലെ ഡസണ്‍ കണക്കിനാളുകള്‍ക്ക് രഹസ്യനമ്പര്‍ നല്‍കി നിര്‍വഹിക്കുന്നത്. പല ജീവനക്കാരും രണ്ട്- മൂന്ന് മാസം കഴിഞ്ഞ് ജോലി ഉപേക്ഷിച്ചുപോകുമെന്നതിനാല്‍ രഹസ്യനമ്പര്‍ സംവിധാനമൊക്കെ ഒരു ചടങ്ങാണ്.

വിശ്വസനീയത പ്രധാന മൂലധനമായി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് ബാങ്കിങ്. അതിനാല്‍ത്തന്നെ ബാങ്കിങ്ങിന്റെ പവിത്രതയും സത്യസന്ധതയും പരിരക്ഷിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരിക്കല്‍ തകര്‍ച്ച സംഭവിച്ചാല്‍ തിരിച്ചുകൊണ്ടുവരാന്‍ പ്രയാസമുള്ളതാണല്ലോ വിശ്വസനീയത. എന്നാല്‍, ഈയൊരു കാഴ്ചപ്പാടിലൂടെയല്ല അധികാരികള്‍ ബാങ്കിങ് നയങ്ങള്‍ ആവിഷ്കരിക്കുന്നത്്. ബാങ്കിങ് സംവിധാനത്തില്‍നിന്ന് പണം ജനങ്ങളിലേക്ക് വിടുന്ന പ്രധാനകവാടമായി എടിഎമ്മുകള്‍ മാറിക്കഴിഞ്ഞു. ശരാശരി 5000 കോടി രൂപയാണ് ഈ തുറയിലൂടെ ദിനംപ്രതി പുറത്തുവരുന്നത്. ശാഖകള്‍ക്കകത്തെ ക്യാഷ് സെക്ഷന്‍പോലെ തന്ത്രപ്രധാന ഇടമാണ് എടിഎം കൗണ്ടര്‍. ബാങ്കിനകത്തെ ക്യാഷ് കൗണ്ടറിനേക്കാള്‍ കനത്ത സുരക്ഷയും മുഴുവന്‍സമയം കാവലുമാണ് എടിഎമ്മിന് സജ്ജമാക്കേണ്ടത്. എന്നാല്‍, സുരക്ഷാമാര്‍ഗമായി ഒരു ക്യാമറ സ്ഥാപിച്ച് നിര്‍വൃതിയടയുന്ന സമീപനമാണ് മിക്ക ബാങ്കുകളും അനുവര്‍ത്തിക്കുന്നത്. കഴിഞ്ഞവര്‍ഷം ബംഗളൂരുവിലെ എടിഎമ്മില്‍ അക്രമി യുവതിയെ ദ്രോഹിച്ച സംഭവം എല്ലാവരുടെയും കണ്ണുതുറപ്പിക്കേണ്ടതാണ്. തൃശൂരിലെ എടിഎമ്മില്‍നിന്ന് 26 ലക്ഷം രൂപ അപഹരിച്ച വിവരം ബന്ധപ്പെട്ടവര്‍ അറിയുന്നതുപോലും ഒരാഴ്ചയ്ക്കുശേഷം! ക്യാമറ ഇല്ലാത്ത, പ്രവര്‍ത്തിക്കാത്ത ക്യാമറയുള്ള എടിഎമ്മുകള്‍ രാജ്യത്ത് ധാരാളമുണ്ട്.

പണം പിന്‍വലിക്കാന്‍ കാര്‍ഡും രഹസ്യനമ്പരും ആവശ്യമാണെങ്കിലും രണ്ടുലക്ഷം ഇടങ്ങളില്‍ നോട്ടുകെട്ടുകളടങ്ങുന്ന യന്ത്രം പൊതുസ്ഥലത്ത് കാവല്‍ക്കാരില്ലാതെ അനാഥമായി നിലനില്‍ക്കുന്നത് അപകടംതന്നെയാണ്. ഒരു ജീവനക്കാരനെ കാവല്‍ക്കാരനായി നിയമിക്കുന്നതുവഴി മൂന്ന്- നാലു ലക്ഷം പേര്‍ക്ക് തൊഴില്‍ കിട്ടി അത്രയും കുടുംബങ്ങള്‍ക്ക് ജീവിതമാര്‍ഗം തെളിയും എന്ന വിശാല കാഴ്ചപ്പാട് ഉണ്ടായില്ലെങ്കിലും, കോടിക്കണക്കിന് രൂപയുടെയും എടിഎമ്മില്‍ എത്തിച്ചേരുന്ന മനുഷ്യരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കടമ ബാങ്കധികാരികള്‍ക്കുണ്ട്. പക്ഷേ, സംഭവിക്കാനിടയുള്ള ദുരന്തങ്ങളെ ഒഴിവാക്കുക എന്നതല്ല കോര്‍പറേറ്റ് നയം. ജനതാല്‍പ്പര്യങ്ങളെ ഹനിക്കുക, എങ്ങനെയും ലാഭം കുന്നുകൂട്ടുക ഈ ചിന്ത ബാങ്കുകളെ പിടികൂടിയതിന്റെ ഭാഗമായാണ് ഇടപാടുകാരുടെ സേവനങ്ങളില്‍ ചോര്‍ച്ചയും സുരക്ഷയില്‍ വീഴ്ചയും സംഭവിക്കുന്നത്. ബാങ്കുകളുടെ ബാങ്കായും സമ്പദ്വ്യവസ്ഥയുടെ കാരണവരായും വര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റകരമായ മൗനവും ഒട്ടകപ്പക്ഷിനയവുമാണ് അനുവര്‍ത്തിക്കാറ്. ബാങ്ക് ജോലികള്‍ വ്യാപകമായി പുറംകരാര്‍ ഏജന്‍സികള്‍ക്ക് നല്‍കുമ്പോള്‍ സംഭവിക്കുന്ന മൂല്യച്യുതിയും ഭവിഷ്യത്തുക്കളുമാണ് ഇന്ന് ഈ വ്യവസായം അഭിമുഖീകരിക്കുന്ന കാതലായ പ്രശ്നം. പുറംകരാര്‍ സംവിധാനം മുഖാന്തരം ബാങ്കുകള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ബാങ്ക് ജോലികള്‍ പുറംകരാര്‍സമ്പ്രദായം വഴി നടപ്പാക്കുമ്പോള്‍ വന്‍തുകയാണ് ഏജന്‍സികള്‍ക്ക് നല്‍കേണ്ടിവരുന്നത്. എന്നാല്‍, ഏജന്‍സി നിയോഗിക്കുന്ന ജീവനക്കാരന് നല്‍കുന്നതോ തുച്ഛമായ കൂലിയും. ഇങ്ങനെ അസ്സല്‍ ഗുണഭോക്താക്കള്‍ക്ക് വന്‍നഷ്ടവും ഇടത്തട്ടുകാരെയും മധ്യവര്‍ത്തികളെയും പനപോലെ വളര്‍ത്തുകയും ചെയ്യുന്ന സമ്പ്രദായമാണ് ആഗോളീകരണനയങ്ങളിലൂടെ നടപ്പാക്കുന്ന പുറംകരാര്‍ ജോലി സമ്പ്രദായത്തിന്റെ തത്വശാസ്ത്രം. തന്മൂലം ബാങ്കിന്റെ ചെലവുകള്‍ വര്‍ധിക്കുന്നുവെന്നു മാത്രമല്ല, സ്വകാര്യ ഏജന്‍സികളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍മൂലം ബാങ്കുകളില്‍നിന്ന് ഇടപാടുകാര്‍ പ്രതീക്ഷിക്കുന്ന സുരക്ഷയും ഉത്തരവാദിത്തബോധവും നിര്‍വഹിക്കാനും കഴിയുന്നില്ല.

എടിഎമ്മില്‍ പണംനിറയ്ക്കുന്ന ഉത്തരവാദിത്തം എല്ലാ ബാങ്കുകളും സ്വകാര്യ ഏജന്‍സികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ബാങ്കിങ് സംവിധാനത്തില്‍നിന്ന് കറന്‍സി നോട്ടുകള്‍ പുറത്തുവിടുന്ന കവാടമെന്ന നിലയില്‍ ഉയര്‍ന്ന ഉത്തരവാദിത്തബോധവും ശുഷ്കാന്തിയും പുലര്‍ത്താതെയാണ് കൃത്യനിര്‍വഹണം നടക്കുന്നത്. ഏജന്‍സികള്‍ ബാങ്കില്‍നിന്ന് കൈപ്പറ്റുന്ന അതേ കറന്‍സിതന്നെ എടിഎമ്മില്‍ നിറയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു സംവിധാനവുമില്ല. അഥവാ ബാങ്കില്‍നിന്ന് വാങ്ങുന്ന നല്ല കറന്‍സികള്‍ തിരിമറി ചെയ്യാനും കൈവശം സൂക്ഷിക്കാനും സ്വകാര്യ ഏജന്‍സികള്‍ക്ക് കഴിയുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. എടിഎമ്മില്‍ കള്ളനോട്ട് വ്യാപകമായി പ്രത്യക്ഷപ്പെടുന്നതിന്റെ പശ്ചാത്തലത്തില്‍പ്പോലും പുറംകരാര്‍ സമ്പ്രദായത്തില്‍ പതിയിരിക്കുന്ന അപകടസൂചനകളെ തിരുത്താന്‍ അധികാരികള്‍ സന്നദ്ധമല്ല. ബാങ്കുകള്‍ക്ക് നേരിട്ട് നിയന്ത്രണവും ഉത്തരവാദിത്തവുമുള്ള ജീവനക്കാരെ എല്ലാ ബാങ്കിങ് പ്രവൃത്തികള്‍ക്കും- എടിഎം സെക്യൂരിറ്റിക്കടക്കം- വിന്യസിക്കുക എന്നതാണ് പ്രതിരോധമാര്‍ഗം.

എന്നാല്‍, ബാങ്കുകളിലെ മനുഷ്യവിഭവ വിന്യാസത്തിലെ സമീപകാല പ്രവണതകള്‍ പ്രശ്നങ്ങളെ രൂക്ഷമാക്കുന്നതാണ്. വ്യവസായം വളരുന്നതിനാനുപാതികമായോ, റിട്ടയര്‍മെന്റിനുസരണമായോ പുതിയ ജീവനക്കാരെ നിയമിക്കുന്നില്ല. പകരം, എല്ലാവിധ ജോലികള്‍ക്കുമായി വിവിധയിനം സ്വകാര്യസംരംഭകരെ നിയോഗിക്കുന്നു. തന്മൂലം പ്രതിബദ്ധത, ആത്മാര്‍ഥത, സേവനതല്‍പ്പരത എന്നിവ ഈ രംഗത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടുന്നു. വന്‍ സാമ്പത്തികനേട്ടം സ്വകാര്യ ഏജന്‍സികള്‍ കവര്‍ന്നെടുക്കുകയും എന്നാല്‍, അവരുടെ പിഴവുകള്‍മൂലം സംഭവിക്കുന്ന ഭവിഷ്യത്തുക്കളുടെ പാപഭാരം ബാങ്കുകള്‍ പേറേണ്ടിവരുന്നതുമാണ് സ്ഥിതിവിശേഷം. നാടിന്റെ തന്ത്രപ്രധാനമേഖലയായ ബാങ്കിങ്ങില്‍ വീണ്ടുവിചാരമില്ലാതെ നടപ്പാക്കുന്ന നയവ്യതിയാനങ്ങള്‍ മൂലമാണ് പരിഹാരംപോലും അസാധ്യമായ ദുരന്തങ്ങള്‍ക്ക് സാക്ഷ്യംവഹിക്കേണ്ടിവരുന്നത്. ക്ലര്‍ക്ക്, പ്യൂണ്‍ ജോലികളെല്ലാം പുറംകരാര്‍ ഏജന്‍സികള്‍ മുഖാന്തരവും കോണ്‍ട്രാക്ട് വ്യവസ്ഥയിലും നിര്‍വഹിക്കപ്പെടുന്നതാണ് മറ്റൊരു രീതി. ഈ എജന്‍സികള്‍ക്ക് ആരോടും ഒന്നിനോടും കടപ്പാടില്ലാത്തതിനാല്‍ അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ കടന്നുവരികയും തദ്വാരാ ഇടപാടുകാര്‍ക്ക് ദുര്‍ബലമായ സേവനം ലഭ്യമാകുന്ന സ്ഥിതിയുണ്ടാകുകയും ചെയ്യും. പുറംകരാറിനു വിധേയമായ എടിഎമ്മില്‍നിന്ന് കള്ളനോട്ട് ലഭിക്കുന്ന ഇടപാടുകാരന്റെ മാനസികസംഘര്‍ഷം മാത്രം ആലോചിച്ചാല്‍ മതി, സംഗതികളുടെ ഗൗരവാവസ്ഥ ബോധ്യപ്പെടും. എടിഎമ്മുമായി ലിങ്ക് ചെയ്തിട്ടുള്ള അപരിചിതമായ ബാങ്കുശാഖയില്‍ ചെന്നാല്‍ അവര്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കും. സ്വന്തം അക്കൗണ്ടുള്ള ബാങ്ക് ശാഖയില്‍ ചെന്നാലും ഇതേ അവസ്ഥതന്നെ. അവസാനം കള്ളനോട്ട് കൈയില്‍വച്ച് പുറംകരാര്‍ ഏജന്‍സിയെ തേടിയലയുന്ന ഇടപാടുകാരന്‍, പാതിവഴിയില്‍ രോഷവും നിരാശയും പ്രകടിപ്പിച്ച് ഉദ്യമം അവസാനിപ്പിക്കുമെന്ന് തീര്‍ച്ച. വിശ്വസനീയത കൈമുതലാക്കി നീങ്ങിയ ബാങ്കിങ് വ്യവസ്ഥയ്ക്ക് നവലിബറല്‍ സ്വാധീനത്താല്‍ വന്നുഭവിച്ച അപചയംമൂലമാണ് ഉപയോക്താവിന് കൃത്യമായ ഒരു പരാതിനിര്‍വഹണകേന്ദ്രംപോലും ചൂണ്ടിക്കാണിക്കാനില്ലാത്തവിധം അരക്ഷിതാവസ്ഥ സംജാതമായത്.

ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും അനുഭവിക്കേണ്ടിവരുന്ന പ്രയാസങ്ങളും തിക്താനുഭവങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ബാങ്കുകളുടെ ചിന്താധാരയും പ്രവര്‍ത്തനലക്ഷ്യവും ലാഭകേന്ദ്രീകൃതമാകുന്നതിന്റെ പ്രത്യാഘാതങ്ങളാണിവ. ഇത്തരം ദുരനുഭവങ്ങള്‍ അരങ്ങേറുന്ന വേളയില്‍ വലിയ ഒച്ചപ്പാടും രോഷപ്രകടനവുമുണ്ടാകാറുണ്ട്. എന്നാല്‍, പ്രശ്നത്തിന്റെ ഉറവിടത്തിലേക്ക് ജനങ്ങളെ കൂട്ടിക്കൊണ്ടുപോയി ശാശ്വതപരിഹാരം സാധ്യമാക്കുന്ന രീതി നമ്മുടെ പൊതുമണ്ഡലത്തില്‍ നടക്കുന്നില്ല. തന്മൂലം രണ്ടുനാളത്തെ ഉപരിതല ബഹളത്തിനുശേഷം സ്ഥിതി വീണ്ടും പഴയ രീതിയിലേക്ക് മടങ്ങും. മൂലകാരണം പരിഹരിക്കാതെ കിടക്കുന്നതിനാല്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. പക്ഷേ, വിഷയത്തിന്റെ ഉള്ളറകളിലേക്ക് കടക്കുമ്പോള്‍, പരിഹാരം കാണേണ്ടവര്‍തന്നെയാണ് ദുരിതങ്ങള്‍ക്ക് നിദാനമായ നയങ്ങളും പരിപാടികളും രൂപകല്‍പ്പന ചെയ്യുന്നതെന്നു കാണാം. ബാങ്കിങ് പ്രവൃത്തികള്‍ക്ക് മൂല്യച്യുതി സംഭവിക്കുന്നതും എടിഎമ്മില്‍ അരക്ഷിതാവസ്ഥ രൂപംകൊള്ളുന്നതും കള്ളനോട്ടുകള്‍ വ്യാപകമാകുന്നതുമൊക്കെ പുറംകരാര്‍ സമ്പ്രദായം നടപ്പാക്കിയതിന്റെയും ബാങ്കുകള്‍ ലാഭകേന്ദ്രീകൃതമായതിന്റെയും തിക്തഫലങ്ങളാണ്. ഇത്തരം ക്ലാസ് ബാങ്കിങ് രീതിയാണ് അഭികാമ്യമെന്നാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും നിരന്തരം ഉദ്ബോധിപ്പിക്കുന്നത്

*
ടി നരേന്ദ്രന്‍ deshabhimani

No comments:

Post a Comment