Sunday, February 2, 2014

ആശുപത്രിയില്‍ കിടത്താതിരുന്നതും ഉന്നത ഇടപെടലിനെതുടര്‍ന്ന്

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ഒമ്പതു തടവുകാര്‍ക്കു നേരെയുണ്ടായ മൃഗീയ മര്‍ദനം ആഭ്യന്തരമന്ത്രിയുടെ അറിവോടെ ഉന്നതങ്ങളില്‍ ആസൂത്രണം ചെയ്തതെന്ന് വ്യക്തം. കണ്ണൂര്‍ ജയിലില്‍നിന്ന് ഇവരെ അസമയത്ത് തൃശൂരിലെത്തിക്കുക, പുലരുംവരെ മര്‍ദിച്ച് അവശരാക്കുക എന്നതായിരുന്നു മുകളില്‍നിന്നുള്ള നിര്‍ദേശമെന്ന് ഒരു ഉന്നത ജയിലുദ്യോഗസ്ഥന്‍ "ദേശാഭിമാനി"യോട് പറഞ്ഞു. കോണ്‍ഗ്രസ് അനുഭാവികളായ വാര്‍ഡര്‍മാരെ ഉപയോഗിച്ചാണ് മര്‍ദിച്ചതെന്നും വ്യക്തമായി. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെ വെല്ലുന്ന മര്‍ദനമുറകളാണ് നടന്നതെന്ന് തടവുകാര്‍ ജയില്‍ സന്ദര്‍ശിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനോടും എംഎല്‍എമാരോടും പറഞ്ഞു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചവരില്‍ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടിസുനി, ടി കെ രജീഷ്, കെ കെ മുഹമ്മദ്ഷാഫി, അണ്ണന്‍ സിജിത്, കെ ഷിനോജ്, ട്രൗസര്‍ മനോജന്‍, വാഴപ്പടച്ചി റഫീക്ക് എന്നിവരെയാണ് വ്യാഴാഴ്ച വിയ്യൂര്‍ ജയിലില്‍ കൊണ്ടുവന്നത്. രാത്രി പതിനൊന്നരയോടെയാണ് ഇവരേയും കൊണ്ടുള്ള വാഹനം ജയില്‍ കവാടത്തിലെത്തിയത്. ഈ സമയം ഏതാനും മാധ്യമ പ്രവര്‍ത്തകരും അവിടെയുണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടരക്ക് മാധ്യമപ്രവര്‍ത്തകര്‍ മടങ്ങുമ്പോള്‍ അഞ്ചു പേരെ മാത്രമാണ് വാഹനത്തില്‍നിന്ന്ഇറക്കിയത്. ഈ സമയത്തെല്ലാം ജയിലില്‍ ഭീകരമര്‍ദനം നടക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് പഴയ ചവിട്ടിയുടെ കഷ്ണം വായില്‍ തിരുകിയായിരുന്നു മര്‍ദനം. ഇരു ചെവിയും പൊത്തിയുള്ള അടിയില്‍ പലരുടെയും ചെവിക്കല്ല് പൊട്ടി. നട്ടെല്ലിന് ക്ഷതമേറ്റു. അവര്‍ക്ക് ഏഴുന്നേറ്റു നടക്കാനാവുന്നില്ല. ചിലരുടെ കണ്ണ് കലങ്ങി കാഴ്ചക്ക് മങ്ങലേറ്റു. കുറേ നേരം കാല്‍വെള്ളയില്‍ അടി കഴിഞ്ഞ് തുള്ളിക്കുന്ന "പേട്ടതുള്ളല്‍" മര്‍ദന രീതിയും കട്ടിലില്‍ കിടത്തി ഉരുട്ടലും പ്രയോഗിച്ചതായി മര്‍ദനമേറ്റവര്‍ കോടിയേരിയോടും എംഎല്‍എമാരോടും പറഞ്ഞു.

വിയ്യൂര്‍ ജയിലില്‍ വ്യാഴാഴ്ച രാത്രി ചുമതലക്കാരനായിരുന്ന ഡെപ്യൂട്ടി ജെയിലര്‍ വിജയന്റെ മുറിയിലാണ് ഓരോ തടവുകാരനേയും ആദ്യം കൊണ്ടുവന്നത്. ആ മുറിയില്‍ സിസി ടിവിയുണ്ട്്. അവിടെനിന്നാണ് സിസി ടിവിയില്ലാത്ത മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയത്. ഹെഡ് വാര്‍ഡര്‍മാരായ ടി വി ഗോപി, സിജുമോന്‍, കെ പി രാഗേഷ്, വാര്‍ഡര്‍മാരായ ജി ഹരിമോന്‍, മനോജ്, രമേഷ്, താല്‍ക്കാലിക ജീവനക്കാരായ വിനോദ്, രാജീവ് തുടങ്ങിയവര്‍ മര്‍ദിച്ചവരില്‍ ഉള്‍പ്പെടുന്നതായാണറിയുന്നത്. ഡെപ്യൂട്ടി ജെയിലര്‍ വിജയന്റെ അനുവാദത്തോടെയായിരുന്നു മര്‍ദനം. ഈ സമയത്ത് ഡ്യൂട്ടിയിലില്ലാത്ത അഞ്ചു വാര്‍ഡര്‍മാര്‍ മഫ്തിയിലും മര്‍ദനത്തില്‍ പങ്കാളികളായി. മുന്‍ സൈനികരായ ആറുപേരും ഏതാനും പൊലീസുകാരും ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ഇവര്‍ മര്‍ദിച്ചില്ല. തങ്ങളെ 24 മണിക്കൂറും ലോക്കപ്പിലിട്ടിരിക്കയാണെന്നും തടവുകാര്‍ എംഎല്‍എമാരോട് പരാതിപ്പെട്ടു. പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയവരില്‍ ഏതാനുംപേരെ അഡ്മിറ്റ് ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം പറഞ്ഞതെങ്കിലും രാത്രി പന്ത്രണ്ടോടെ ആരേയും അഡിമിറ്റ് ചെയ്യേണ്ടെന്നാണ് തീരുമാനമെന്ന് ആര്‍എംഒ അറിയിച്ചു. ഇതോടെയാണ് എല്ലാവരേയും ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയത്. തടവുകാരില്‍ നാലുപേര്‍ക്ക് നെക്ക് കോളര്‍ ധരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഗൂഢാലോചന കണ്ണൂര്‍ കേന്ദ്രീകരിച്ച്

കണ്ണൂര്‍: ചന്ദ്രശേഖരന്‍ കേസിലെ പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാനും ക്രൂരമായി മര്‍ദിക്കാനും ആസൂത്രണം ചെയ്തത് കണ്ണൂര്‍ കേന്ദ്രീകരിച്ച്. കെ സുധാകരന്റെ ആശ്രിതരായി പ്രവര്‍ത്തിക്കുന്ന ജയില്‍ സംഘടനാ നേതാവാണ് ഇതിന് ചരടുവലിച്ചത്. ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് കാര്യങ്ങള്‍ ആസൂത്രണം ചെയ്തത്. ജയില്‍ അധികൃതര്‍ കണ്ണൂര്‍ ഡിസിസിയുമായി ആലോചിച്ചാണ് എല്ലാ നീക്കങ്ങളും പൂര്‍ത്തിയാക്കിയത്. പ്രതികളെ ശിക്ഷിച്ചാല്‍ കണ്ണൂരിലെത്തിക്കുമെന്ന ജയില്‍ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ ജയില്‍ മാറ്റാനുള്ള നീക്കങ്ങളും ആരംഭിച്ചു. ഒരു ഉദ്യോഗസ്ഥന്‍ പ്രതികളുടെ പ്രവേശനച്ചുമതലയില്‍നിന്ന് മാറിനിന്നാണ് കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതികളെ കണ്ണൂര്‍ ജയിലിലെത്തിച്ച് അധികം വൈകാതെ വിയ്യൂരിലേക്ക് മാറ്റാനുള്ള ഉത്തരവ് ഇറക്കുകയായിരുന്നു. ഡിജിപി ടി പി സെന്‍കുമാറിനെ തെറ്റിദ്ധരിപ്പിക്കാന്‍, ജയിലിലെ സമാധാനാന്തരീക്ഷത്തിന് ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ വിഘാതമാവുമെന്ന് റിപ്പോര്‍ട്ട് നല്‍കി. ജയിലര്‍ ചുമതലയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ചില മാധ്യമങ്ങളെ സ്വാധീനിച്ച് ജയിലില്‍ കലാപം നടക്കുമെന്ന ധ്വനിയുള്ള വാര്‍ത്തകള്‍ വരുത്തി. കണ്ണൂര്‍ കോണ്‍ഗ്രസിന്റെ താല്‍പര്യപ്രകാരം കണ്ണൂരിലെ ഒരു ജയിലര്‍, ഡിഐജി, കോഴിക്കോട് ജില്ലാ ജയില്‍ സൂപ്രണ്ട് എന്നിവരാണ് പ്രതികളെ ജയില്‍ മാറ്റാനും മര്‍ദിക്കാനുമുള്ള തിരക്കഥ തയ്യാറാക്കിയത്. വിയ്യൂരിലെത്തിച്ച ഉടനെ പ്രത്യേക മുറിയിലേക്ക് മാറ്റി ഒരാളെ ആറു പേരടങ്ങുന്ന സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വാര്‍ഡര്‍ ട്രെയിനികളെയും മര്‍ദകസംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചന്ദ്രശേഖരന്‍ കേസിന്റെ അന്വേഷണ കാലയളവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്കുനേരെ മര്‍ദനം നടന്നിരുന്നു. ടി കെ രജീഷിനെ ജയിലിലെ കംപ്യൂട്ടര്‍ സെല്ലിലിട്ട് മര്‍ദിച്ച് സിപിഐ എം നേതാക്കളുടെ പേര് പറയിപ്പിക്കാനാണ് ശ്രമം നടന്നത്. തലകീഴായി കെട്ടിത്തൂക്കി തല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് മര്‍ദിച്ചതെന്ന് രജീഷ് കോടതിയില്‍ പരാതി നല്‍കി. മര്‍ദനം വാര്‍ത്തയായതോടെയാണ് കണ്ണൂരിലെ ജയില്‍മേധാവികള്‍ ഈ ഉദ്യമം ഉപേക്ഷിച്ചത്.

ഡിജിപി നിര്‍ദേശിക്കുമെന്ന് കരുതുന്നില്ല: ചെന്നിത്തല

കൊച്ചി: ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്നവരെ മര്‍ദിക്കാന്‍ ജയില്‍ ഡിജിപി നിര്‍ദേശം നല്‍കുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് ഡിജിപി ടി പി സെന്‍കുമാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കുന്നത്ത് സെമിനാരി പള്ളിസംഘര്‍ഷം സംബന്ധിച്ച് എല്ലാ സഭകളോടും സര്‍ക്കാരിന് ഒരേ സമീപനമാണ്. നിയമലംഘനം ആരു നടത്തിയാലും നടപടിയുണ്ടാകും. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ആറ് വനിതാ പൊലീസ്സ്റ്റേഷന്‍കൂടി സ്ഥാപിക്കുമെന്ന് മുളവുകാട് പൊലീസ്സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

വിയ്യൂര്‍ ജയിലിലെ മര്‍ദനം: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

തിരു: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെ ജയിലധികൃതര്‍ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. തടവുകാര്‍ക്ക് മര്‍ദനതേറ്റതായുള്ള മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് നടപടികള്‍. തടവുകാരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കമീഷന്‍ ഉത്തരവിട്ടു. 17ന് തൃശൂര്‍ റസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ ചികിത്സാരേഖകള്‍ സഹിതം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ അംഗം ആര്‍ നടരാജന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment