Wednesday, April 2, 2014

സര്‍വെകള്‍ കോര്‍പ്പറേറുകളുടെ തെരഞ്ഞെടുപ്പ് കര്‍സേവ: പിണറായി

കോഴിക്കോട്: ഇലക്ഷന്‍ സര്‍വെകള്‍ കോര്‍പ്പറേറ്റുകളുടെ തെരഞ്ഞെടുപ്പ് കര്‍സേവയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആ സര്‍വെകള്‍ക്ക് യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. ആരാണോ ആ പണിയേല്‍പ്പിക്കുന്നത്, അവര്‍ക്ക് അനുസരിച്ച് ഫലം പറയുകയാണ് ഈ സര്‍വെകളെല്ലാമെന്നും പിണറായി പറഞ്ഞു.കോഴിക്കോട് പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിനെ കാത്തിരിക്കുന്നത് വലിയ പരാജയമാണ്. ഇവിടെ മുഖ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ എത്രമാത്രം അസഹിഷ്ണുതയാണ് കോണ്‍ഗ്രസുകാര്‍ ആ ജഡ്ജിയോട് കാണിക്കുന്നത്. ഒരോ ജഡ്ജിയും തനിക്ക് മുന്നില്‍ വരുന്ന കേസിന്റെ വിശദാംശങ്ങള്‍ നോക്കിയാണല്ലോ വിധി പറയുന്നത്. ഇവിടെ വിധി തങ്ങള്‍ക്കെതിരാകുമ്പോള്‍ ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലേക്ക് വരെ മന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെത്തി. ഈ ജഡ്ജിയില്‍നിന്ന് തന്നെ സരിതകേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ വിധിയുണ്ടായല്ലോ. അപ്പോള്‍ എന്താഹ്ലാദമായിരുന്നു കോണ്‍ഗ്രസുകാര്‍ക്ക്. വിധി അനുകൂലമാകുമ്പോള്‍ അഭിമതനാകുന്ന ജഡ്ജിയെ അല്ലാതാകുമ്പോള്‍ എതിര്‍ക്കുന്നത് ശരിയാണോ. സലിംരാജ് കേസില്‍ തുടക്കംതന്നെ കോടതി വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. സലീംരാജിന്റെ ടെലിഫോണ്‍കോള്‍ പരിശോധിക്കണമെന്ന കോടതിയുടെ ആവശ്യത്തെ എതിര്‍ത്തത് സര്‍ക്കാരാണ്. അത് ഉമ്മന്‍ചാണ്ടിയുടെ താല്‍പാര്യപ്രകാരമാണെന്ന് അറിയാവുന്നതല്ലെ.

ലോകസഭാ തെരഞ്ഞെടുപ്പില്‍ ടി പി ചന്ദ്രശേഖരന്‍ വധത്തേക്കാള്‍ പ്രധാനപ്പെട്ട വിഷയങ്ങളാണ് ജനത്തിന് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിനെ അത് ബാധിക്കുകയുമില്ല. വി എസ് സിപിഐ എമ്മിന്റെ രാജ്യത്തെ സമുന്നതനായ നേതാവാണ്. അദ്ദേഹത്തിന്റെ ഘടകം ഏതെന്നതല്ല വിഷയം. ഇപ്പോഴുയരുന്ന ചോദ്യങ്ങള്‍ക്കെല്ലാം വേറെയാണ് ലക്ഷ്യം. മറ്റൊന്നും ലഭിക്കാതെവരുമ്പോള്‍ വി എസിനെ ചുറ്റിപ്പറ്റി എന്തെങ്കിലും ഒപ്പിക്കാന്‍ പറ്റുമോയെന്ന് തിരഞ്ഞ് നടക്കുകയാണ് ചിലര്‍. മുന്‍ തീരുമാനപ്രകാരം അദ്ദേഹത്തിന്റെ പ്രചാരണ പരിപാടി തുടങ്ങി. കേരളത്തിന്റെ ഒരറ്റത്ത് നിന്നാണ് പര്യടനം തുടങ്ങിയത് . അദ്ദേഹത്തിന്റെ പ്രായവും മറ്റും പരിഗണിച്ച് എല്ലാ മണ്ഡലത്തിലും എത്താനാകില്ല. അല്ലാതെ ഏതെങ്കിലും ഒരിടത്ത് വി എസിനെ ഒളിച്ചു വെച്ചിട്ടില്ല.

ഏതെങ്കിലും കേസ് അന്വേഷണ ഏജന്‍സികള്‍ എറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയപരമായി തീരുമാനിച്ചാല്‍ അത് നടക്കില്ലെന്നൊന്നും തങ്ങള്‍ പറയുന്നില്ല. എന്നാല്‍ എ കെ ആന്റണി പഴയ യൂത്ത് കോണ്‍ഗ്രസ് കാലത്തെ മനോഭാവം വെച്ച് ഇപ്പോള്‍ പെരുമാറുന്നത് ഉചിതമല്ല.

എല്‍ഡിഎഫില്‍ നിന്നുകൊണ്ട് യുഡിഎഫുമായി ചേര്‍ന്ന് വഞ്ചന നടത്തിയവരാണ് ആര്‍എസ്പിക്കാര്‍. എന്നാലത് മുന്നണിയെ ഒരു വിധത്തിലും ബാധിക്കുകയില്ല. നാക്ക് വാടകക്ക് കൊടുക്കുക മാത്രമല്ല ഇപ്പോള്‍ ആര്‍എസ്പി നേതാവ് ചന്ദ്രചൂഢന്‍ ചെയ്യുന്നത്. മുമ്പും വിടുവായത്തം പറയാറുള്ള നേതാവാണ്. ഇപ്പോള്‍ ചന്ദ്രചൂഢന്റെ രാഷ്ട്രീയ സമചിത്തതന്നെ കൈവിട്ടുപോയോ എന്നാണ് തോന്നുന്നത്. രാഷ്ട്രീയമായി ഉന്നതകൗണ്‍സില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിഎംപി യുഡിഎഫ് വിട്ടത്. അവരെ എല്‍ഡിഎഫ് സ്വാഗതം ചെയ്തു. ഇപ്പോള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുമുണ്ട്.

ബെന്നറ്റ് എബ്രഹാമും ക്രിസ്റ്റി ഫെര്‍ണാണ്ടസും പീലിപ്പോസ് തോമസുമടക്കം എല്‍ഡിഎഫ് നിര്‍ത്തിയ സ്വതന്ത്രസ്ഥാനാര്‍തികളെല്ലാം പൊതു ജീവിതത്തില്‍ ഒട്ടും കറപുരളാത്തവരും പാവങ്ങളോട് അനുകമ്പാപൂര്‍വ്വം പെരുമാറുന്നവരുമാണ്. ആ മണ്ഡലങ്ങളില്‍ അവരിപ്പോള്‍ കൂടുതല്‍ സ്വീകാര്യരായതാണ് പ്രചാരണം സൂചിപ്പിക്കുന്നതും. നേരത്തെയും ഇത്തരത്തില്‍ സ്വതന്ത്രന്‍മാരെ പരീക്ഷിച്ചിട്ടുണ്ട്. അത് വിജയവുമായിരുന്നുവെന്നും പിണറായി പറഞ്ഞു.

സന്ദീപാനന്ദഗിരിയെ ആര്‍എസ്എസുകാര്‍ ആക്രമിച്ചത് ന്യായീകരിക്കാനാവില്ലെന്ന് ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു..

deshabhimani

No comments:

Post a Comment