Friday, April 25, 2014

സര്‍ക്കാര്‍ ഹൈക്കോടതിയെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചു: കോടിയേരി

കോഴിക്കോട്: ബാര്‍ ലൈസന്‍സുകള്‍ക്കായി സര്‍ക്കാര്‍ ഹൈക്കോടതിയെ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ബാര്‍ ലൈസന്‍സ് ഹര്‍ജികളില്‍ വിധിപറയുന്നതിന് മുന്‍പ് ജഡ്ജിയെ സ്വാധീനിയ്ക്കാന്‍ അഭിഭാഷകനെ അയച്ചത് ആരാണെന്നത് അന്വേഷിയ്ക്കണം. മന്ത്രിയ്ക്ക് വേണ്ടിയോ അബ്കാരികള്‍ക്ക് വേണ്ടിയോ ആയിരിയ്ക്കാം അഭിഭാഷകന്‍ ജഡ്ജിയെ സന്ദര്‍ശിച്ചത്. ഇക്കാര്യങ്ങളെല്ലാം പുറത്തുവരാന്‍ വിശദമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെനും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു കോടിയേരി.

ബാര്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമാണ് പ്രശ്നം വഷളായത്. ലൈസന്‍സ് പുതുക്കാത്ത 418 ബറുകളിലെ തൊഴിലാളികള്‍ തൊഴില്‍രഹിതരായി. ഇവര്‍ക്ക് പകരം ജോലി നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഏറ്റെടുക്കണം. കോണ്‍ഗ്രസിനകത്തെ തമ്മിലടിയും ഗ്രൂപ്പിസവുമാണ് ഭരണതലത്തിലും പ്രതിഫലിക്കുന്നത്.

ഒരു പ്രശ്നത്തിലും സര്‍ക്കാരിന് ശരിയായ തീരുമാനമെടുക്കാന്‍ കഴിയുന്നില്ലെന്നതിന്റെ മറ്റൊരു തെളിവാണ് പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി. പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന സുപ്രീം കോടതി വിധി നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാണ്. ക്ഷേത്രം പൊതുസ്വത്താണെന്ന് ഹൈക്കോടതി നിരീക്ഷിച്ചപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച രാജകുടുംബത്തിന് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വകരിച്ചത്.

സുപ്രീം കോടതി വിധിയ്ക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്ഥാവന രാജഭരണത്തെ അദ്ദേഹം ഇപ്പോഴും താലോലിയ്ക്കുന്നു എന്നതിന് തെളിവാണ്. രാജകുടുംബത്തിന്റെ വക്താവായി മുഖ്യമന്ത്രി രംഗത്തെത്തിയത് ശരിയായില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment