Tuesday, April 29, 2014

കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം: പരാജയ ഭീതിയില്‍: കാരാട്ട്

ലോക്സഭാ തെരഞ്ഞെടുപ്പ് കൈവിട്ട പോരാട്ടമാണെന്ന തിരിച്ചറിവിലാണ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇടത്-മതനിരപേക്ഷ ബദലിന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ വാഗ്ദാനംചെയ്യുന്നതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നരേന്ദ്രമോഡിയും ബിജെപിയും ഉയര്‍ത്തുന്ന ഭീഷണി നിലനില്‍ക്കെ, കോണ്‍ഗ്രസിതര കക്ഷികളെ പിന്തുണയ്ക്കുകമാത്രമാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള മാര്‍ഗം- വിവിധ സംസ്ഥാനങ്ങളിലെ പ്രചാരണത്തിന് ശേഷം ന്യൂഡല്‍ഹിയില്‍ മടങ്ങിയെത്തിയ കാരാട്ട് "ദേശാഭിമാനി"യോട് സംസാരിക്കുകയായിരുന്നു.

രാജ്യമെമ്പാടും കോണ്‍ഗ്രസ് കനത്ത പരാജയത്തിലേക്ക് നീങ്ങുമ്പോള്‍ ബിജെപിയെയും നരേന്ദ്രമോഡിയെയും വര്‍ഗീയ ശക്തികളെയാകെതന്നെയും നിശിതമായും തുടര്‍ച്ചയായും വിമര്‍ശിച്ചതും തുറന്നുകാട്ടിയതും സിപിഐ എമ്മും ഇടതുപക്ഷവുമാണ്. ജനങ്ങളുടെ വിധിയെഴുത്തില്‍ ഇത് പ്രതിഫലിക്കും. ഇടതുപക്ഷം നില മെച്ചപ്പെടുത്തും. ബദല്‍ നയങ്ങള്‍ മുന്നോട്ട് വയ്ക്കണമെങ്കില്‍ ലോക്സഭയില്‍ ഇടതുപക്ഷത്തിന് ശക്തമായ സാന്നിധ്യം വേണം. പാര്‍ലമെന്റിലെ വര്‍ധിച്ച സാന്നിധ്യം മതനിരപേക്ഷ ബദല്‍ സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കാന്‍ ഇടതുപക്ഷത്തിന് ശക്തിയേകും. അതുകൊണ്ട് ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിക്കേണ്ടത് നിര്‍ണായകമാണ്. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടുമെന്നത് വ്യാമോഹമാണ്. കോര്‍പറേറ്റ് മാധ്യമങ്ങളാണ് നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടുന്നത്. ബിജെപിവിജയത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നതും ഇവര്‍ തന്നെ. മോഡിക്ക് ലഭിക്കുന്ന സമ്പൂര്‍ണ കോര്‍പറേറ്റ് പിന്തുണയുടെ പ്രതിഫലനംമാത്രമാണിത്. തെരഞ്ഞെടുപ്പില്‍ യഥാര്‍ഥത്തില്‍ എന്തു നടക്കുന്നു എന്നതിന്റെ വളച്ചൊടിച്ച രൂപം മാത്രമാണിത്.

അടിത്തറ നഷ്ടപ്പെട്ട കോണ്‍ഗ്രസിന് കനത്ത പരാജയമുണ്ടാവും.കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്നതും വസ്തുതയാണ്. എന്നാല്‍, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിരുദ്ധ വികാരത്തിന്റെ നേട്ടം മതനിരപേക്ഷ പ്രാദേശിക കക്ഷികള്‍ക്കും ഇടതുപക്ഷ പാര്‍ടികള്‍ക്കും ലഭിക്കും. നരേന്ദ്രമോഡി എന്ന പ്രതിഭാസംതന്നെ അക്രമോത്സുക ഹിന്ദുത്വത്തിന്റെയും വന്‍കിട കോര്‍പറേറ്റ് പിന്തുണയുടെയും സംയുക്ത ഉല്‍പ്പന്നമാണ്. മോഡിയുടെ വികസനം കോര്‍പറേറ്റുകള്‍ക്ക് ആവശ്യമുള്ള വികസനമാണ്. വികസന അജന്‍ഡ മുന്നോട്ടുവയ്ക്കുമ്പോള്‍തന്നെ ഹിന്ദുത്വ വര്‍ഗീയതയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഹിന്ദുത്വത്തിന്റെയും കോര്‍പറേറ്റ് പാതയുടെയും ഈ കൂടിച്ചേരല്‍ സ്വേച്ഛാധിപത്യ ഭരണത്തിലേക്കാണ് നയിക്കുക- കാരാട്ട് മുന്നറിയിപ്പ് നല്‍കി.

വി ബി പരമേശ്വരന്‍ deshabhimani

No comments:

Post a Comment