Monday, February 15, 2016

ഞങ്ങൾ ഒരു കൂട്ടം രാജ്യദ്രോഹികളാണ് - നിങ്ങളാണ് രാജ്യസ്നേഹത്തെ നിർവചിക്കുന്നതെങ്കിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജെ.എൻ.യു.വിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളാണ് കേരളത്തിലെ ക്യാമ്പസ്സുകളിലും സോഷ്യൽ മീഡിയകളിലും നടന്നുകൊണ്ടിരിക്കുന്നത്. ജെ.എൻ.യു.വിൽ വിവിധ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നിലനിൽക്കുന്നുണ്ടെങ്കിലും മലയാളികളുടെ പൊതുബോധത്തിൽ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമെന്നാൽ എസ്.എഫ്.ഐ. മാത്രമായതിനാൽ എസ്.എഫ്.ഐ.യെ ദേശവിരുദ്ധരായി ചിത്രീകരിച്ചു കൊണ്ടാണ് ക്യാമ്പയിനുകൾ മുന്നേറുന്നത്. ഈയൊരു പശ്ചാത്തലത്തിൽ എന്താണ് ജെ.എൻ.യു.വിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നതിനെപ്പറ്റി വ്യക്തത കൈവരുത്തുക അത്യാവശ്യമാണ്.

നിലവിലെ സംഭവവികാസങ്ങൾ

ഫെബ്രുവരി 9-ാം തീയതി അഫ്സൽ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതിന്റെ മൂന്നാം വർഷത്തോടനുബന്ധിച്ച് 10 വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ "The Country Without a Post Office" എന്ന പേരിൽ ഒരു സാംസ്കാരിക സന്ധ്യ ക്യാമ്പസ്സിൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി. എസ്.എഫ്.ഐ.യോ മറ്റു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളോ ഈ പരിപാടിയുടെ സംഘാടനവുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല. കാശ്മീർ വിഷയത്തെക്കുറിച്ച് ഈ പരിപാടി മുന്നോട്ട് വെച്ച ആശയങ്ങളുമായി എസ്.എഫ്.ഐ. യോജിക്കുന്നുമില്ല. പിന്നെ എന്തുകൊണ്ട് ഈ വിഷയത്തിൽ എസ്.എഫ്.ഐ.യും മറ്റിടതു വിദ്യാർത്ഥി സംഘടനകളും ക്രൂശിക്കപ്പെടുന്നു എന്നതിന് ഉത്തരം ലഭിക്കണമെങ്കിൽ ജെ.എൻ.യു. ക്യാമ്പസ്സിന്റെ സ്വഭാവം മനസ്സിലാക്കണം.

സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താനും വിമർശനങ്ങളെ സഹിഷ്ണുതയോടെ ഏറ്റുവാങ്ങാനും പക്വമായ ഒരു വിദ്യാർത്ഥി സമൂഹമാണ് ക്യാമ്പസ്സിലുള്ളത്. ഇത്തരത്തിൽ വിമർശനാത്മകവും ജനാധിപത്യപരവുമായ ഒരു സമീപനമാണ് അക്കാദമിക രംഗത്തും പുലർത്തിപോന്നത്. അതു കൊണ്ടു തന്നെയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളും അസഹിഷ്ണുതകളും നിലനിൽക്കുമ്പോൾ ഇവയുടെ ഒത്ത നടുക്ക് ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, ലിംഗനീതിയുടെയും ഒറ്റപ്പെട്ട തുരുത്തായി ജെ.എൻ.യു. തുടരുന്നത്.

കലാലയ ജനാധിപത്യത്തിനു രാജ്യത്തെ മറ്റു ക്യാമ്പസ്സുകൾക്ക് മാതൃകയാണ് ജെ.എൻ.യു. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുണ്ടാകുന്ന പ്രധാന സംഭവ വികാസങ്ങളെക്കുറിച്ച് വിമർശനാത്മക രീതിയിൽ ചർച്ചകളും സംവാദങ്ങളും സ്ഥിരമായി ക്യാമ്പസ്സിൽ നടക്കാറുണ്ട്. എതിർപ്പുകൾ രേഖപ്പെടുത്തപ്പെടുന്നത് കൈയൂക്കിലൂടെയല്ല. പകരം ജനാധിപത്യപരമായ സംവാദത്തിലൂടെയാണ്. സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താനും വിമർശനങ്ങളെ സഹിഷ്ണുതയോടെ ഏറ്റുവാങ്ങാനും പക്വമായ ഒരു വിദ്യാർത്ഥി സമൂഹമാണ് ക്യാമ്പസ്സിലുള്ളത്. ഇത്തരത്തിൽ വിമർശനാത്മകവും ജനാധിപത്യപരവുമായ ഒരു സമീപനമാണ് അക്കാദമിക രംഗത്തും പുലർത്തിപോന്നത്. അതു കൊണ്ടു തന്നെയാണ് ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലതരത്തിലുള്ള സാമൂഹിക പ്രശ്നങ്ങളും അസഹിഷ്ണുതകളും നിലനിൽക്കുമ്പോൾ ഇവയുടെ ഒത്ത നടുക്ക് ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും, ലിംഗനീതിയുടെയും ഒറ്റപ്പെട്ട തുരുത്തായി ജെ.എൻ.യു. തുടരുന്നത്. ഈ ഇടങ്ങൾ ശക്തമായ വിദ്യാർത്ഥി മുന്നേറ്റങ്ങളുടെയും ആശയപ്രചാരണങ്ങളുടെയും ഫലമായി ജെ.എൻ.യു. വിദ്യാർത്ഥികൾ നേടിയെടുത്ത അവകാശങ്ങളാണ്. അതു കൊണ്ടു തന്നെ ഈ ഇടങ്ങൾക്കു മേലുള്ള എല്ലാത്തരം കൈയേറ്റങ്ങളെയും ചെറുക്കാൻ വിദ്യാർത്ഥികൾ സദാ ജാഗരൂകരായിരിക്കും.

ഫെബ്രുവരി 9-ാം തീയതിയും സംഭവിച്ചത് മറ്റൊന്നല്ല. സാംസ്കാരിക സന്ധ്യ തുടങ്ങുന്നതിന് 15 മിനിറ്റു മുമ്പ് അധികാരികൾ പരിപാടിക്ക് നൽകിയ അനുവാദം പിൻവലിക്കുകയും സൗണ്ട് സിസ്റ്റത്തിനു നൽകിയിരുന്ന വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. ഇതിനു കാരണമായി പറഞ്ഞത് പരിപാടി നടന്നാൽ ക്യാമ്പസ്സിന്റെ സമാധാനാന്തരീക്ഷം തകരുമെന്ന് ABVP വൈസ് ചാൻസലർക്കു പരാതി നൽകിയെന്നതാണ്. ഇത്തരത്തിൽ ഒരു പരാതി ലഭിച്ചാൽ ഉത്തരവാദിത്തമുള്ള ക്യാമ്പസ്സ് അധികാരികൾ സ്വാഭാവികമായും ചെയ്യേണ്ടിയിരുന്നത് സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുകയെന്നതാണ്. അതിനു പകരം പരിപാടിക്ക് നൽകിയിരുന്ന അനുവാദം പിൻവലിച്ചുകൊണ്ട് ആരോടുള്ള വിധേയത്വം വെളിവാക്കാനാണ് പുതിയ വൈസ് ചാൻസലർ പ്രൊഫ. ജഗദീഷ് കുമാർ ശ്രമിച്ചത്?

ഈ ഒരു ഘട്ടത്തിലാണ് ക്യാമ്പസ്സിലെ ഇടതുപക്ഷ-പുരോഗമനവിദ്യാർത്ഥി പ്രസ്ഥാനങ്ങളും വിദ്യാർത്ഥികളും അധികാരികളുടെ നടപടിയെ വിദ്യാർത്ഥികളുടെ ജനാധിപത്യ വേദികൾക്കുമേലുള്ള കടന്നുകയറ്റമായി കണ്ട് പ്രതിരോധിക്കാനായി ശ്രമിച്ചത്. അധികാര വർഗത്തിന്റെ ഇത്തരത്തിലുള്ള കൈയേറ്റങ്ങൾക്ക് ഒരിക്കൽ വഴങ്ങിയാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടങ്ങൾ കൂടുതൽ കൂടുതൽ ചുരുക്കപ്പെടുമെന്നുള്ള വ്യക്തമായ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സാംസ്കാരികസന്ധ്യക്ക് സംരക്ഷണം നൽകാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തീരുമാനിച്ചത്. അതിനർത്ഥം ആ പരിപാടി മുന്നോട്ടുവെച്ച ആശയങ്ങളുമായി ഈ പ്രസ്ഥാനങ്ങൾ യോജിക്കുന്നുവെന്നല്ല. ഭരണഘടന ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതു മാത്രമായിരുന്നു എസ്.എഫ്.ഐ. അടക്കമുള്ള വിദ്യാർത്ഥിപ്രസ്ഥാനങ്ങളുടെ ലക്ഷ്യം. സൈദ്ധാന്തികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോൾ തന്നെ പൊതുവായ വിഷയങ്ങളിൽ ഒന്നിച്ചു നിൽക്കുക എന്നത് ക്യാമ്പസ്സിലെ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കിടയിൽ നിലനിൽക്കുന്ന അലിഖിത നിയമമാണ്.

പരിപാടിക്കിടെ ABVP കായികമായി പ്രകോപനം സൃഷ്ടിച്ച സമയത്ത് ഒരു കൂട്ടം വിദ്യാർത്ഥികൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നതാണ് ഉയർന്ന പരാതി. എന്നാൽ ഈ മുദ്രാവാക്യം വിളിച്ചവരിൽ എസ്.എഫ്.ഐ ക്കാരോ മറ്റിടതുപക്ഷ വിദ്യാർത്ഥി പ്രവർത്തകരോ ഉണ്ടായിരുന്നില്ല. മാത്രവുമല്ല നിരുത്തരവാദപരമായ ഇത്തരം മുദ്രാവാക്യങ്ങളെയും വിഘടനമനോഭാവത്തെയും വിമർശിച്ചു കൊണ്ട് എസ്.എഫ്.ഐ. ജെ.എൻ.യു. യൂണിറ്റ് കമ്മിറ്റിയും, അഖിലേന്ത്യാ കമ്മിറ്റിയും ഉടൻ തന്നെ പ്രസ്താവന ഇറക്കുകയും ചെയ്തു.

എന്നാൽ ഫെബ്രുവരി 12 -ാം തീയതി പോലീസ് ക്യാമ്പസ്സിൽ സ്വീകരിച്ച നടപടി ജെ.എൻ.യു.വിന്റെ സമീപചരിത്രത്തിലൊന്നും തന്നെ കേട്ടുകേൾവി ഇല്ലാത്തതായിരുന്നു. അടിയന്തിരാവസ്ഥക്ക് സമാനമായ രീതിയിൽ വിദ്യാർത്ഥി വേട്ട നടത്തിയ പോലീസ് വാറന്റു പോലുമില്ലാതെയാണ് ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തിയത്. പോലീസിനു ക്യാമ്പസ്സിൽ പൂർണാധികാരം അനുവദിച്ച വി.സി. ജെ.എൻ.യു.വിനെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന കൃത്യമായ സൂചന നൽകിക്കഴിഞ്ഞു. MHRD മന്ത്രിയും ആഭ്യന്തര മന്ത്രിയും സംഭവത്തോട് പ്രതികരിച്ച വേഗത ജെ.എൻ.യു.വിന്റെ നിലനില്പുതന്നെ അപകടത്തിലാണെന്ന സന്ദേശമാണ് നൽകുന്നത്. സോഷ്യൽ മീഡിയകളിലും മറ്റും ശക്തമായിക്കൊണ്ടിരിക്കുന്ന "Shut Down JNU" ക്യാമ്പയിനും, ജെ.എൻ.യു. വിദ്യാർത്ഥികൾ മുഴുവൻ ദേശവിരുദ്ധരാണെന്ന പ്രചാരണവും സൂക്ഷ്മതയോടെ തന്നെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

എന്തുകൊണ്ട് ജെ.എൻ.യു.?

മോഡി സർക്കാർ അധികാരമേറ്റശേഷം ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കുക എന്ന അജണ്ട നടപ്പാക്കാൻ കഠിനമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. IIT, IIM തുടങ്ങി വ്യവസ്ഥിതിക്കനുയോജ്യമായ വിധത്തിൽ കോർപ്പറേറ്റുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് ടെക്ക്നോക്രാറ്റുകളെ ഉല്പാദിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിപരീതമായി വിദ്യാർത്ഥികളിൽ വിമർശനാത്മക ചിന്താശേഷി വളർത്തുന്ന, കോർപ്പറേറ്റ് അജണ്ടകൾക്കെതിരെ, ഗവൺമെന്റിന്റെ നയങ്ങൾക്കെതിരെ ചോദ്യങ്ങളുയർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കാൻ സർക്കാർ ശ്രമിക്കുന്നത് സ്വാഭാവികം മാത്രം. BJP അനുയായികളെ ഈ സ്ഥാപനങ്ങളുടെ അമരത്ത് പ്രതിഷ്ഠിച്ച് ചോദ്യങ്ങളുയരുന്ന മസ്തിഷ്ക്കങ്ങളെ നിശ്ശബ്ദമാക്കുക എന്ന ലക്ഷ്യമാണ് മോഡി സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഉമ്പർട്ടോ എക്കോയുടെ നിർവചനപ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുക, ധിഷണാശാലികളോടും ചിന്തിക്കുന്നവരോടും ശത്രുതാ മനോഭാവത്തോടെ പെരുമാറുക എന്നിവ ഫാസിസത്തിന്റെ ലക്ഷണങ്ങളാണ്.

ഗവൺമെന്റിന്റെ പിടി ആദ്യം മുറുകിയത് സമാന്തരചലച്ചിത്രങ്ങളുടെ ഈറ്റില്ലമായ FTII -യിൽ ആണ്. ഗജേന്ദ്ര ചൗഹാനെന്ന BJPക്കാരനെ യാതൊരു യോഗ്യതാ മാനദണ്ഡവും പാലിക്കാതെ സ്ഥാപനത്തിന്റെ നേതൃസ്ഥാനത്തു നിയമിച്ചതിനെതിരെ വിദ്യാർത്ഥികൾ മാസങ്ങളായി സമരത്തിലായിരുന്നു. പിന്നീട് HCU ആയിരുന്നു ലക്ഷ്യം. തങ്ങളോട് വിധേയത്വമുള്ള വ്യക്തിയെ വൈസ് ചാൻസലറായി നിയമിച്ച് തങ്ങളുടെ വർഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങൾ ക്യാമ്പസ്സിൽ നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ബിരുദദാനസമ്മേളനത്തിനു ഡ്രസ്സ് കോഡ് (Dress Code) നിശ്ചയിച്ചതും അങ്കവസ്ത്രം നിർബന്ധമാക്കിയതും. എന്നാൽ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ഫലമായി അധികാരികൾക്ക് ഈ തീരുമാനം പിൻവലിക്കേണ്ടി വന്നു. അതിനു ശേഷമാണ് രോഹിത് വെമുല എന്ന ദളിത് ഗവേഷക വിദ്യാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച ഇടപെടലുകൾ അരങ്ങേറിയത്. രോഹിത്തും ഭരണകൂടത്തെ സംബന്ധിച്ച് ദേശവിരുദ്ധനായിരുന്നു. എന്നാൽ ഇന്ത്യ ഒട്ടാകെയുള്ള വിദ്യാർത്ഥികൾക്ക് രോഹിത് ഒരു പ്രതീകമാണ്. പോരാട്ടത്തിന്റെ അടയാളമാണ്. ഫെലോഷിപ്പുകൾ വെട്ടിക്കുറച്ചതിനെതിരെ മാസങ്ങളായി വിദ്യാർത്ഥികൾ തെരുവിലുറങ്ങിയപ്പോൾ കാണിക്കാത്ത വേഗതയാണ് രോഹിത് വെമുലയുടെ ജാതി പരിശോധിക്കാൻ വേണ്ടി അധികാരികൾ സ്വീകരിച്ചത്.

സങ്കുചിതമായ ദേശഭക്തിപ്രകടനമാണ് ഫാസിസത്തിലേക്കു നയിക്കുന്നത്. അല്ലെങ്കിൽ, ദേശീയതയുടെയും വിശ്വാസത്തിന്റെയും വികാരങ്ങളെ കത്തി ജ്വലിപ്പിക്കുക എന്നത് ഫാസിസത്തിന്റെ നിലനില്പിനത്യാവശ്യമാണ്. ഹിറ്റ്ലറുടെ ജർമനിയിൽ നമ്മളതു കണ്ടതാണ്. ദേശസ്നേഹത്തിന്റെയും, ദേശവിരുദ്ധതയുടെയും അതിർവരമ്പുകൾ നിർണയിക്കുന്നത് ഭരണകൂടമാണെന്നു വരുമ്പോൾ എത്ര ഭീകരമായാണ് ഫാസിസം നമ്മുടെ മണ്ണിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാം.

കഴിഞ്ഞ കുറെ മാസങ്ങളായി ജെ.എൻ.യു.വിദ്യാർത്ഥികൾ തെരുവിലാണ്. FTII സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഫെലോഷിപ്പുകൾ വെട്ടിക്കുറക്കുന്ന ഗവൺമെന്റ് നയത്തിനെതിരെ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട്, വീട്ടിൽ ബീഫ് സൂക്ഷിച്ചുവെന്നാരോപിച്ചു മുഹമ്മദ് അഖ്ലക്ക് എന്ന വൃദ്ധനെ കൊന്നതിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ട്, ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ WTOക്കു തീറെഴുതി കൊടുക്കുന്ന കരാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, രോഹിത് വെമുലയെന്ന ഗവേഷക വിദ്യാർത്ഥിക്ക് നീതി ലഭ്യമാക്കണമെന്ന് മദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട്... അദ്ഭുതമില്ല, ജെ.എൻ.യു. എന്ന വിദ്യാഭ്യാസ സ്ഥാപനം മോഡി സർക്കാരിന് തലവേദനയായി അനുഭവപ്പെടുന്നതിൽ പണക്കൊഴുപ്പിന്റെയും കായിക ബലത്തിന്റെയും അടിത്തറയിൽ BJPയുടെ വിദ്യാർത്ഥി സംഘടനയായ ABVP വിജയിച്ചു കയറുന്ന ഡെൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും വ്യത്യസ്തമായി ഇടതുപക്ഷ ധാരകളെ അഭിസംബോധന ചെയ്യുന്ന, BJPയുടെ വർഗീയ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ജെ.എൻ.യു.വിനെയും അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ വിദ്യാർത്ഥി യൂണിയനെയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതിൽ.

ജെ.എൻ.യു.വിലെ വിദ്യാർത്ഥി മുന്നേറ്റങ്ങളെ, ജനാധിപത്യ ബോധത്തെ, സംവാദങ്ങളെ, ഇടതുപക്ഷാഭിമുഖ്യത്തെ, ചോദ്യശരങ്ങളെ ഈ സർക്കാർ ഭയപ്പെടുന്നുവെന്നതു തന്നെയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അർത്ഥം.

ആരാണ് ദേശീയതയെ നിർവചിക്കുന്നത്?

സങ്കുചിതമായ ദേശഭക്തിപ്രകടനമാണ് ഫാസിസത്തിലേക്കു നയിക്കുന്നത്. അല്ലെങ്കിൽ, ദേശീയതയുടെയും വിശ്വാസത്തിന്റെയും വികാരങ്ങളെ കത്തി ജ്വലിപ്പിക്കുക എന്നത് ഫാസിസത്തിന്റെ നിലനില്പിനത്യാവശ്യമാണ്. ഹിറ്റ്ലറുടെ ജർമനിയിൽ നമ്മളതു കണ്ടതാണ്. ദേശസ്നേഹത്തിന്റെയും, ദേശവിരുദ്ധതയുടെയും അതിർവരമ്പുകൾ നിർണയിക്കുന്നത് ഭരണകൂടമാണെന്നു വരുമ്പോൾ എത്ര ഭീകരമായാണ് ഫാസിസം നമ്മുടെ മണ്ണിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാം.

അഫ്സൽ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളും പ്രതിഷേധ ശബ്ദങ്ങളും ഉയർന്നിരുന്നു. വധശിക്ഷ നടപ്പാക്കിയ രീതിയെക്കുറിച്ചും വധശിക്ഷയെന്ന ശിക്ഷാവിധിയെക്കുറിച്ചു തന്നെയും പലതരത്തിലുള്ള ചർച്ചകളും നടത്തപ്പെടുകയുണ്ടായി. കാശ്മീരിൽ BJP അധികാരം പങ്കുവെച്ച PDP എന്ന പാർട്ടിയും അഫ്സൽ ഗുരുവിന്റെ വധശിക്ഷയെ അപലപിക്കുകയുണ്ടായി. എന്തുകൊണ്ട് ഇവരെല്ലാം ദേശവിരുദ്ധരായി മുദ്രകുത്തപ്പെട്ടില്ല?

"സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ ഭാരതത്തിന്റെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനായി വധശിക്ഷ കൊടുക്കുന്നുവെന്ന്" സുപ്രീം കോടതി വരെ പറഞ്ഞ ഒരു വിധിയെക്കുറിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ എതിരഭിപ്രായം പുറപ്പെടുവിക്കുകയാണെങ്കിൽ, അതിനെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയാണെങ്കിൽ, അതിൽ എവിടെയാണ് ദേശവിരുദ്ധത? അതല്ല നിങ്ങൾക്ക് മറിച്ചൊരു അഭിപ്രായമാണുള്ളതെങ്കിൽ വരൂ. നമുക്കു ചർച്ച ചെയ്യാം. അതൊരു രഹസ്യ യോഗമൊന്നുമല്ലായിരുന്നല്ലോ. പോസ്റ്ററും നോട്ടീസും അടിച്ചു പരസ്യമാക്കിയ പരിപാടിയല്ലായിരുന്നോ? അല്ലാതെ കൈയൂക്കു കൊണ്ട് നിശ്ശബ്ദരാക്കാമെന്ന് വിചാരിച്ചാൽ വിദ്യാർത്ഥികൾ കൂടുതൽ ശക്തി പ്രാപിക്കുകയേയുള്ളൂ.

ജെ.എൻ.യു.വിൽ ABVP - യുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ള മഹാരഥൻമാർ വർഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇവയെയൊക്കെ വിദ്യാർത്ഥികൾ നേരിട്ടത് പരിപാടി തടഞ്ഞു കൊണ്ടല്ല. ചോദ്യങ്ങൾ ഉയർത്തിയും പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയുമാണ്. പക്ഷേ, ഇത്തരത്തിലൊരു ചർച്ചയുടെയോ സംവാദത്തിന്റെയോ തലം BJPക്കും അതിന്റെ വിദ്യാർത്ഥി സംഘടനയായ ABVPക്കും അന്യമാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും അഫ്സൽ ഗുരുവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടു ക്യാമ്പസിൽ നടത്തപ്പെട്ട പരിപാടികളെ കല്ലേറു കൊണ്ടും കായികബലം കൊണ്ടും നേരിടുകയാണ് ABVP ചെയ്തിട്ടുള്ളത്. മഹിഷാസുരവധവുമായി ബന്ധപ്പെട്ട് AIBSF എന്ന സംഘടന നടത്തിയ ബദൽവായനയും ഇതേപോലെ കൈക്കരുത്തു കൊണ്ട് നേരിടാൻ ABVP ശ്രമിച്ചിട്ടുള്ളതാണ്. ഈ ശ്രമങ്ങളെയെല്ലാം വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി നിന്നാണ് പരാജയപ്പെടുത്തിയത്. മിത്തുകൾക്കും, ചരിത്രങ്ങൾക്കും ഉണ്ടാകുന്ന പുനർവായനയെയും ബദൽവായനയെയും അസഹിഷ്ണുതയോടെ നോക്കിക്കാണുന്ന ഈ കൂട്ടരാണോ ദേശീയതയെ നിർവചിക്കുന്നത്?കടുത്ത ഇസ്ലാമോഫോബിയ മുഖമുദ്രയാക്കിയ ഒരു സർക്കാരാണോ ദേശസ്നേഹത്തിന്റെ അതിരുകൾ നിർണയിക്കുന്നത്? ഒരു ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുത്തു കൊണ്ടിരിക്കേ ഇസ്ലാമായതുകൊണ്ടു മാത്രം ഒരു SFI സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ ബാഗ് പരിശോധിക്കുന്ന അവസ്ഥ രണ്ടു ദിവസം മുമ്പുണ്ടായി. ബാഗിൽ SFIയുടെ കൊടി കണ്ടു എന്ന ഒറ്റ കാരണത്താൽ 5 മണിക്കൂർ നേരം അദ്ദേഹത്തെ പോലീസ് സ്റ്റേഷനിൽ ഇരുത്തിയ ഭരണകൂടഭീകരത നിശ്ചയിക്കുന്ന ദേശീയതയെ അംഗീകരിക്കാൻ ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ട്.

ഇപ്പോൾ അറസ്റ്റിലാക്കപ്പെട്ട JNU സ്റ്റുഡന്റ്സ് യൂണിയന്റെ നേതാവ് എന്തു ദേശവിരുദ്ധതയാണ് പ്രചരിപ്പിച്ചതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അറസ്റ്റു ചെയ്ത സർക്കാരിനുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്താനായി എന്തു കലാപത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്? ഇതിനൊന്നും കൃത്യവും വ്യക്തവുമായ ഉത്തരമില്ലാത്തതു കൊണ്ടു തന്നെ ഇപ്പോഴത്തെ പോലീസ് നടപടികൾ വളരെ ആസൂത്രിതമായി നടപ്പാക്കപ്പെട്ടവയാണെന്നു നിസ്സംശയം പറയാം. വിദ്യാർത്ഥികളുടെ ഊർജം ഗവൺമെന്റ് നയങ്ങൾക്കെതിരെ തിരിയുന്നത് തടയാൻ, രോഹിത് വെമുലയുടെ വിഷയത്തിൽ രാജ്യമെങ്ങും കത്തിപ്പടരുന്ന BJP വിരുദ്ധ വികാരത്തെ തണുപ്പിക്കാൻ ഇതു തന്നെ ഏറ്റവും നല്ല മാർഗ്ഗം.

ജെ.എൻ.യു.വിദ്യാർത്ഥികളെ മുഴുവൻ ദേശവിരുദ്ധരായി ചിത്രീകരിച്ച് പൊതുസമൂഹത്തിൽ അവരുടെ വാക്കുകൾക്ക്, സമരങ്ങൾക്ക് വിലയില്ലാതാക്കുക. സമരങ്ങൾക്ക് നേതൃത്വം നൽകുന്ന ജെ.എൻ.യു. സ്റ്റുഡന്റ്സ് യൂണിയന്റെ അമരക്കാരനെ ജയിലിലടച്ച് നേതൃത്വമില്ലാതാക്കുക. ഇത്തരം മർദക നടപടികൾ കൊണ്ട് ഇല്ലാതാകുന്നതേയുള്ളൂ ജെ.എൻ.യു.വിലെ വിദ്യാർത്ഥി മുന്നേറ്റം എന്ന് മോഡിസർക്കാർ കരുതുന്നുണ്ടെങ്കിൽ അത് ജെ.എൻ.യു.വിന്റെ ചരിത്രം കൃത്യമായി മനസ്സിലാക്കാത്തതു കൊണ്ടാണ്. അടിയന്തിരാവസ്ഥക്കാലത്തും അതിനു ശേഷവും നടന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളുടെ താളുകൾ പരിശോധിച്ചാൽ ഭരണകൂടത്തിന്റെ മർദ്ദക മുറകൾക്ക് തടയിടാൻ കഴിയാത്തതാണ് വിദ്യാർത്ഥികളുടെ ഊർജമെന്ന് മനസ്സിലാക്കാൻ കഴിയും. "ജെ.എൻ.യു.വിന്റെ നിറം ചുവപ്പാണ്. അതു ചുവന്നു തന്നെയിരിക്കും" എന്നു ഞങ്ങൾ മുദ്രാവാക്യം വിളിക്കാറുണ്ട്. ആ മുദ്രാവാക്യത്തെ അന്വർത്ഥമാക്കുന്നതാണ്, സങ്കുചിത ദേശീയവാദത്തിന്റെയും വിശ്വാസത്തിന്റെയും ഇസ്ലാമോഫോബിയയുടെയും പേരിൽ വിദ്യാർത്ഥികളെ വേർപിരിക്കുന്നവർക്ക് അവിടെ സ്ഥാനമില്ല എന്ന് അരക്കിട്ടുറപ്പിക്കുന്നതാണ്, പോലീസ് നടപടിക്കെതിരെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ക്യാമ്പസ്സിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിലെ അഭൂതപൂർവമായ വിദ്യാർത്ഥി പങ്കാളിത്തം.

സ്റ്റേറ്റിനെ വിമർശിക്കുന്നതിന്റെ പേരിൽ, ഭരണകൂട നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിന്റെ പേരിൽ, അംബേദ്ക്കർ പറഞ്ഞതുപോലെ "ദേശീയതയെ ഹിന്ദുദേശീയതയായി" നിങ്ങൾ നിർവചിക്കുമ്പോൾ അതിനെ ഖണ്ഡിക്കുന്നതിന്റെ പേരിൽ ഞങ്ങളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയാണെങ്കിൽ അഭിമാനത്തോടെ ഞങ്ങൾ പറയും, ഞങ്ങൾ ഒരു കൂട്ടം ദേശവിരുദ്ധരാണെന്ന്.

*
അശ്വതി റിബേക്ക അശോക് 

courtesy: bodhicommons

No comments:

Post a Comment