Monday, March 8, 2021

സെന്റ് കിറ്റ്സും പുതിയ ടൂൾ കിറ്റും - ജോൺ ബ്രിട്ടാസ് എഴുതുന്നു

ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച 1989ലെ തെരഞ്ഞെടുപ്പിന്റെ തലേന്ന് നടുക്കുന്ന ഒരു കുംഭകോണം പുറത്തുവന്നു. ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്ന എന്നെപ്പോലെ നിരവധിപേരെ സ്തബ്ധരാക്കിയ വാർത്താബോംബ്. ഉദിച്ചുയരുന്ന വി പി സിങ്ങിന് സെന്റ് കിറ്റ്സ് എന്ന ദ്വീപ് രാഷ്ട്രത്തിലെ ഫസ്റ്റ് ട്രസ്റ്റ് കോർപറേഷൻ ബാങ്കിൽ 21 ദശലക്ഷം ഡോളറിന്റെ നിക്ഷേപമുണ്ട്, പുത്രൻ അജയ് സിങ്ങാണ് ഇതിന്റെ കൈകാര്യ കർത്താവ്.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളെ മാറ്റിമറിക്കാൻ പ്രാപ്തിയുണ്ടെന്ന് ഞങ്ങൾ ധരിച്ചിരുന്ന വി പി സിങ്ങിന്റെ രാഷ്ട്രീയ അസ്തമനത്തെക്കുറിച്ചായിരുന്നു പിന്നീട് ചർച്ച. കോൺഗ്രസ് എംപിയായ കെ കെ ബിർളയുടെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ ടൈംസ് തീവണ്ടിത്തലക്കെട്ടോടെയാണ് വാർത്ത നൽകിയത്. പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പടപൊരുതാനിറങ്ങിയ വി പി സിങ്‌ ടെയ്ക്ക് ഓഫ് നടത്താനാകാതെ റൺവേയിൽ കറങ്ങുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് വിധിയെ‍ഴുതി.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും സ്വർണ ഡോളർ കടത്തുകേസിൽ ബന്ധമുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊ‍ഴിയെ അധികരിച്ച് ഹൈക്കോടതിയിൽ കസ്റ്റംസ് സമർപ്പിച്ച പ്രസ്താവന കണ്ടപ്പോൾ മൂന്നു പതിറ്റാണ്ടുമുമ്പുള്ള സെന്റ് കിറ്റ്സ് വിവാദത്തിലേക്കാണ് മനസ്സ്‌ പാഞ്ഞത്.

ഇരു സംഭവത്തിനും ഇടയിലുള്ള സാമ്യതയിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ ചേരുവയുമുണ്ട്. അന്ന് എൻഫോ‍ഴ്സ്‌മെന്റ് ഡയറക്ടറേറ്റാണ് വി പി സിങ്ങിനെതിരെ അന്വേഷണരഥമുരുട്ടിയത്. ആ‍ഴ്ചകൾക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ സെന്റ് കിറ്റ്സ് വിവാദം ബൂമറാങ്ങായി. ചരിത്രത്തിൽ ഏറ്റവും മൃഗീയമായ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ രാജീവ് ഗാന്ധി ദയനീയ പരാജയത്തിലേക്ക്‌ കൂപ്പുകുത്തി. വി പി സിങ്‌ പ്രധാനമന്ത്രിയായി.

അതിനപ്പുറത്ത് മറ്റൊരു വിധി കൂടിയുണ്ടായി ഈ വിവാദത്തിന്. വി പി സിങ്ങിനെ പ്രതിക്കൂട്ടിലേറ്റാൻ ശ്രമിച്ച എൻഫോ‍ഴ്സ്മെന്റ് ഡയറക്ടറേറ്റ് തലവൻ കെ എൽ വർമ ഈ കേസിൽ വ്യാജരേഖ ചമച്ചതിന് പ്രതിസ്ഥാനത്തുവന്നു. വർമയ്ക്കൊപ്പം രാഷ്ട്രീയദല്ലാൾമാരും പ്രതികളായി.

ലക്ഷ്യം തെരഞ്ഞെടുപ്പ്‌ മാത്രം

സംസ്ഥാനം തെരഞ്ഞെടുപ്പിന്റെ വക്കത്തുനിൽക്കുമ്പോ‍ഴാണ് സ്തോഭജനകമായ വെളിപ്പെടുത്തലിന് കസ്റ്റംസ് ഇന്ധനംപകർന്നത്. ഇന്നത്തെ ഭാഷ പ്രകാരം സെന്റ് കിറ്റ്സിന് സമാനമായൊരു ‘ടൂൾ കിറ്റ്’! കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച 15 പേജുവരുന്ന പ്രസ്താവനയുടെ വിശദാംശം ഇ‍ഴകീറി നോക്കുമ്പോൾ ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങളും സംശയങ്ങളുമാണ് ഉയരുന്നത്. ഇതു മുൻകൂട്ടിക്കണ്ടായിരിക്കും കസ്റ്റംസ് തന്നെ തന്ത്രപൂർവം പ്രസ്താവനയുടെ എട്ടാം പേജിൽ പത്താം ഖണ്ഡികയിൽ രണ്ടു വാക്യം തിരുകി. മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സ്വപ്നയുടെ മാത്രം അറിവിലുള്ളതാണെന്നും നടപടികളുമായി മുന്നോട്ടുപോകുമ്പോൾ തെളിവ് നൽകാൻ സ്വപ്നയ്ക്ക് മാത്രമേ ക‍ഴിയുകയുള്ളൂവെന്നുമാണ് കസ്റ്റംസ് കമീഷണർ പ്രസ്താവനയിൽ വിളക്കിച്ചേർത്തിട്ടുള്ളത്. സെന്റ് കിറ്റ്സ് വിവാദത്തിൽ ഹിന്ദുസ്ഥാൻ ടൈംസ് എന്നപോലെ സംസ്ഥാനത്തെ ഒരു പത്രം ഇവിടെയും സ്വയംനടുങ്ങാൻ തീരുമാനിച്ചു. പ‍ഴയ ബോംബുകളുടെ ബാക്കിപത്രം ഓർമയുള്ളതുകൊണ്ടാകാം ഭൂരിപക്ഷം മാധ്യമങ്ങളും ഒന്നറച്ചുനിന്നു. സുമിത് കുമാറിന്റെ ‘മുൻകൂർ ജാമ്യം’ എട്ടാം പേജിൽ എ‍ഴുന്നുനിൽക്കുന്നത് ഇവരിൽ പലരും ശ്രദ്ധിച്ചിട്ടുണ്ടാകാം.

കസ്റ്റംസ് നടപടി ഉയർത്തുന്ന ചോദ്യങ്ങളും സംശയങ്ങളും ‘ടൂൾ കിറ്റി’ന്റെ യഥാർഥ സ്വഭാവവും ലക്ഷ്യവും അനാവരണം ചെയ്യുന്നതാണ്. അതിൽ ചിലത് എടുത്തുപരിശോധിക്കുന്നത് പ്രസക്തമാണ്‌.

മാർച്ച് നാലിന് കസ്റ്റംസ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവന നിയമവൃത്തങ്ങളെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കയാണ്. ജയിലിൽ ഭീഷണിയുടെയും പീഡനത്തിന്റെയും അന്തരീക്ഷമുണ്ടെന്ന കീ‍ഴ്‌കോടതിയിലെ പരാമർശം നീക്കിക്കിട്ടാനുള്ള ജയിൽ വകുപ്പു മേധാവിയുടെ ഹൈക്കോടതിയിലെ ഹർജിയായിരുന്നു കസ്റ്റംസിന്റെ പ്രസ്താവനയുടെ നിദാനം. എൻഫോ‍ഴ്സ്മെന്റ് ഡയറക്ടറേറ്റുമായിപ്പോലും പങ്കുവയ്ക്കാൻ ആഗ്രഹമില്ലെന്ന്‌ ബോധിപ്പിച്ച മൊ‍ഴികൾ ഈ സന്ദർഭത്തിൽ ഉതിർക്കാൻ കസ്റ്റംസ് തീരുമാനിച്ചത് എന്തുകൊണ്ട്? സ്വപ്നയുടെ രഹസ്യമൊ‍ഴി പങ്കുവയ്ക്കാൻ ക‍ഴിയില്ലെങ്കിൽ അതിലെ മർമം എങ്ങനെ പരസ്യപ്പെടുത്തും? തങ്ങൾ എതിർകക്ഷി പോലുമല്ലാത്ത ഒരു കാര്യത്തിലെ പരാമർശം കോടതിയിൽ സമർപ്പിക്കാൻ എന്തിനു തയ്യാറായി? രഹസ്യമൊ‍ഴി വെളിപ്പെടുത്തരുതെന്ന കീ‍ഴ് വഴക്കം എന്തുകൊണ്ട് ലംഘിച്ചു? സാമാന്യബുദ്ധിക്ക് ഒരുത്തരമേ നൽകാൻ ക‍ഴിയൂ – കേരളം പോളിങ്‌ ബൂത്തിലേക്ക്‌ പോകുന്നു.

പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചപ്രകാരം കേന്ദ്രം നിയോഗിച്ച അന്വേഷണ ഏജൻസിയാണ് എൻഐഎ. സ്വർണക്കടത്തും ഡോളർ കടത്തും ഉൾപ്പെടെയുള്ള വിഷയങ്ങളുടെ അന്വേഷണച്ചുമതല എൻഐഎക്കാണെന്നു ചുരുക്കം. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളിൽനിന്ന് എൻഐഎ മൊ‍ഴി ശേഖരിച്ചു. ഇന്ത്യയിലെ ഏറ്റവും സുസജ്ജമായ അന്വേഷണ ഏജൻസിയുടെ മൊ‍ഴിയെടുക്കലിലോ തെളിവുശേഖരണത്തിലോ കണ്ടെത്താൻ ക‍ഴിയാത്തതാണ് കസ്റ്റംസ് മുങ്ങിത്തപ്പിയെടുത്തത്. 98 ദിവസത്തോളം ജയിലിൽ ക‍ഴിഞ്ഞ ശിവശങ്കർ ഐഎഎസ് പോലും എൻഐഎ കുറ്റപത്രത്തിൽ സ്ഥാനം പിടിച്ചിട്ടില്ല.

സ്വപ്ന സുരേഷ് ജൂലൈ പതിനൊന്നിനാണ് അറസ്റ്റിലാകുന്നത്. ആറു മാസക്കാലം ഇവർ കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ നിരന്തര ചോദ്യം ചെയ്യലുകൾക്ക് വിധേയയായി. പ്രളയംപോലെ അവർ മൊ‍ഴികൾ നൽകി. അപ്പോ‍ഴൊന്നും പുറത്തുവരാത്ത ‘നടുക്കുന്ന’ കാര്യങ്ങൾ നവംബർ 30 മുതൽ കസ്റ്റംസിന്റെ മടിയിലേക്ക് വന്നത് എന്തുകൊണ്ട്. നവംബർ മുപ്പതിനാണ് രഹസ്യമൊ‍ഴി നൽകാനുണ്ടെന്ന് അഡീഷണൽ ചീഫ് മജിസ്ട്രേട്ട് മുമ്പാകെ അവർ ബോധിപ്പിക്കുന്നത്. സിആർപിസി 164 പ്രകാരം മൊ‍ഴി നൽകുന്നതിനുള്ള സന്നദ്ധത എന്തുകൊണ്ട് പ്രകടിപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുമ്പോൾ അന്തർ നാടകങ്ങൾ പുറത്തുവരും.

കസ്റ്റംസ് ആരോപിക്കുന്നത് പോലെ സ്വപ്ന സുരേഷ് പീഡനത്തിനും ഭീഷണിക്കും വിധേയയായെങ്കിൽ കീ‍ഴ്‌കോടതിയുടെ പരാമർശം നീക്കാൻ ജയിൽ മേധാവി നേരിട്ട് ഹൈക്കോടതിയെ സമീപിക്കുമോ? തങ്ങളുടെ ഭാഗത്ത് ശരിയുണ്ടെന്ന പൂർണബോധ്യം വരുമ്പോ‍ഴല്ലേ ഹൈക്കോടതി പോലുള്ള ഒരു നീതിപീഠത്തിനു മുന്നിൽ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പോകുക?

സ്വപ്നയുടെ ശബ്ദരേഖ പുറത്തുവരുന്നത് നവംബർ പതിനെട്ടിനാണ്. ഇതേക്കുറിച്ച് അന്വേഷിക്കാൻ ജയിൽ ഡിജിപി ഋഷിരാജ്സിങ്‌ ദക്ഷിണമേഖലാ ഡിഐജി അജയ്കുമാറിനെ ചുമതലപ്പെടുത്തി. സ്വപ്ന എ‍ഴുതിക്കൊടുത്ത വിശദീകരണത്തിൽ ശബ്ദം തന്റേതാണെന്ന് സ്ഥിരീകരിച്ചു, പ്രധാനപ്പെട്ട മറ്റൊരു കാര്യംകൂടി സ്വപ്ന രേഖപ്പെടുത്തി. ഇങ്ങനെ പറയാൻ തന്നെ ആരും നിർബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

അറസ്റ്റിലായ ശിവശങ്കറിനെ ഹാജരാക്കിയപ്പോൾ നടന്ന ഒരു രംഗം മാധ്യമങ്ങളിൽ വന്നിരുന്നു. നിങ്ങൾക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ശിവശങ്കറിനോട് ചോദിച്ചു. ശിവശങ്കർ എന്തോ പറഞ്ഞപ്പോൾ അടുത്തുവന്ന് പറയാൻ ജഡ്ജി ആവശ്യപ്പെട്ടു. ഇവർക്ക് ചില അജൻഡയുണ്ടെന്നും താൻ ചിലരുടെ പേരുകൾ പറയണമെന്നതാണ് അതെന്നും അതിന് സമ്മതിക്കാത്തതുകൊണ്ടാണ് ഇതെല്ലാം അനുഭവിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറു മാസത്തിനുശേഷം സ്വപ്നയ്ക്കുണ്ടായ വെളിപാടും ശിവശങ്കറിന്റെ ഈ വാക്കുകളും ചേർത്തുവയ്ക്കുമ്പോൾ കാര്യങ്ങൾ ബോധ്യപ്പെടും.

തെളിവുകൾ ആരു നൽകും

നിയമപരമായി സ്വപ്നയെ നയിച്ച അവരുടെ അഭിഭാഷകൻ ജോ പോൾ തന്നെ കേസിൽനിന്നു വിട്ടുപോയത് ഹിമക്കട്ടയുടെ അഗ്രമാണ് പുറത്തുകൊണ്ടുവരുന്നത്. സ്വപ്നയുടെ ഇപ്പോ‍ഴത്തെ അഭിഭാഷകനും മുസ്ലിംലീഗ് അഭിഭാഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ഒരേ ലീഗൽ ഫേമിന്റെ പാർട്‌ണർമാരാണ്. മുസ്ലിംലീഗ് അഭിഭാഷകൻ ടെലിവിഷൻ ചർച്ചകളിലെ നിത്യസാന്നിധ്യമാണ്. തുടക്കത്തിൽ സ്വപ്നയുടെ വക്കാലത്ത് ഏറ്റെടുത്ത സംഘപരിവാർ ബന്ധുവായ അഭിഭാഷകൻ പിന്നീട് കസ്റ്റംസിന്റെ അഭിഭാഷകനായി മാറി.

സ്വപ്നയുടെ രഹസ്യമൊ‍ഴി (മറ്റ് ഏജൻസികൾക്കുപോലും നൽകാൻ പറ്റാത്തത്ര രഹസ്യം) രേഖപ്പെടുത്തിയതിനുശേഷം മണിക്കൂറുകൾക്കുള്ളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പത്രക്കാരോട് സംസാരിച്ചു. മുഖ്യമന്ത്രിക്കും നാല് മന്ത്രിമാർക്കും ഡോളർ കടത്തിൽ പങ്കുണ്ട്!

മജിസ്ട്രേട്ടിന്റെ മുന്നിൽ 164 പ്രകാരം മൊ‍ഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ച് നിയമജ്ഞർക്കെങ്കിലും ചില ധാരണകളുണ്ട്. പലപ്പോ‍ഴും ഭീഷണി പ്രയോഗിച്ച് പ്രതിയെ പരുവപ്പെടുത്തിയാണ് ഇത്‌ അനുവർത്തിക്കാറ്. വിചാരണയിൽ സാധുത കിട്ടണമെങ്കിൽ തെളിവുകൾ വേണം. സ്വപ്നയുടെ വെളിപ്പെടുത്തലിന് അനുസൃതമായ തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ കസ്റ്റംസ് സൂചിപ്പിക്കുമായിരുന്നു. ഇതു ചെയ്തില്ലെന്നു മാത്രമല്ല, ഉത്തരവാദിത്തം സ്വപ്നയ്ക്കുമേൽ കൗശലപൂർവം ചുമത്തി. സ്വപ്നയുടെ രഹസ്യമൊ‍ഴിക്കുശേഷം തെളിവ് ചികയാൻ കസ്റ്റംസിന് കിട്ടിയത് മൂന്നു മാസത്തിലേറെയാണെന്നുള്ളത് ശ്രദ്ധേയം.

കസ്റ്റംസും ഇഡിയും ഇപ്പോൾ ഊന്നുന്നത് കോൺസുലേറ്റ് കേന്ദ്രീകരിച്ചുനടന്ന നിയമവിരുദ്ധ ഇടപാടുകളെക്കുറിച്ചാണ്. 1.9 കോടി രൂപയുടെ ഡോളർ കടത്തിക്കൊണ്ടുപോയത് കോൺസുലേറ്റുകാരാണ്. സ്വർണക്കടത്തും കോൺസുലേറ്റും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു മാധ്യമവാർത്ത നിറയുന്ന സമയത്താണ് സ്വർണം വന്ന പാ‍ഴ്സലിന്റെ സ്വീകർത്താവായ അറ്റാഷേ രാജ്യം വിടുന്നത്. തിരുവനന്തപുരത്തുനിന്ന് ഡൽഹി വ‍ഴി എയർ ഇന്ത്യാ വിമാനത്തിലാണ്‌ അറ്റാഷേ പോയത്. ഈ വിവാദത്തോട് എങ്ങനെയാണ് കേന്ദ്ര വിദേശ സഹമന്ത്രി പ്രതികരിച്ചത് എന്നുനോക്കാം. “അറ്റാഷേ നിരപരാധിയാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു സംശയംപോലും ആർക്കുമില്ല” – പ്രമുഖ ചാനലിൽ അദ്ദേഹം വെളിപ്പെടുത്തി. വീണ്ടും വ‍ഴിത്തിരിവുണ്ടായപ്പോൾ കേന്ദ്ര വിദേശ വക്താവിന്റെ പ്രതികരണം വന്നു: “ഇന്ത്യയുടെ സൗഹൃദ രാജ്യമെന്ന നിലയ്ക്ക് യുഎഇയുടെ കോൺസുലേറ്റ് ജനറലും അറ്റാഷേയുമൊക്കെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും.” മാസങ്ങൾ ക‍ഴിഞ്ഞെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ സമ്മർദമുണ്ടെന്ന സ്വപ്നയുടെ ശബ്ദരേഖ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. അത്‌ വ്യാജമാണെന്ന് ആരും പറഞ്ഞിട്ടില്ല. വ്യാജമായിരുന്നെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് അത് സ്ഥാപിച്ചെടുക്കാൻ ക‍ഴിയുമായിരുന്നു. അങ്ങനെ അവർ ചെയ്തിരുന്നെങ്കിൽ ഇന്നത്തെ അപസർപ്പക കഥയ്ക്ക് ഒരു പണത്തൂക്കമെങ്കിലും വിശ്വാസ്യത ഉണ്ടാകുമായിരുന്നു.

പല പ്രാവശ്യം നൽകിയ മൊ‍ഴി സ്വപ്ന തിരുത്തിയപ്പോൾ കോടതി നടത്തിയ ചില പരാമർശമുണ്ട്. കേസ് വിചാരണയ്ക്കു വരുമ്പോൾ ഇതൊക്കെ പരിശോധിക്കപ്പെടുമെന്ന ഓർമപ്പെടുത്തലാണ് കോടതിയിൽ നിന്നുണ്ടായത്. മാത്രമല്ല, എൻഐഎ ചുമത്തിയ യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റമൊന്നും നിലനിൽക്കില്ലെന്നും പറഞ്ഞു. നയതന്ത്ര ബാഗേജിലൂടെ സ്വർണം അയച്ചവരും അവ സ്വീകരിച്ചവരും ആരാണെന്നതാണ് മർമം. ഇത് അനാവരണം ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല, പാ‍ഴ്സൽ അയച്ച ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ള വ്യക്തികളുടെ ഇന്നത്തെ അവസ്ഥ എന്താണെന്നുപോലും ആർക്കുമറിയില്ല. അവർ ദുബായിൽ കസ്റ്റഡിയിലാണെന്ന് സത്യവാങ്മൂലത്തിൽ ബോധിപ്പിക്കപ്പെട്ടതു മാത്രം.

സ്വർണം കയറ്റിയയച്ചവരെ കസ്റ്റഡിയിൽ കിട്ടാൻ ഇന്റർപോളിന്റെ സഹായം തേടിയതിനെക്കുറിച്ച് പരാമർശങ്ങൾ വന്നിരുന്നു. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചായിരുന്നു അന്വേഷണ ഏജൻസികൾ പറഞ്ഞത്. അതുക്കുംമേലെയുള്ള റെഡ്കോർണർ നോട്ടീസ് പോലെയുള്ള പലതുമുണ്ട്. എന്തുകൊണ്ട് നീല നോട്ടീസിനപ്പുറം പോകാൻ നമ്മുടെ അന്വേഷണ ഏജൻസികൾക്കു ക‍ഴിഞ്ഞില്ല? അവരതിന് ശ്രമിച്ചില്ല?

സിആർപിസി പ്രകാരമുള്ള രഹസ്യമൊ‍ഴി രേഖപ്പെടുത്തുന്നതിന് പാലിക്കേണ്ട നടപടികളെക്കുറിച്ച് കോടതികൾ പലപ്പോ‍ഴും ഓർമിപ്പിച്ചിട്ടുണ്ട്. മൊ‍ഴിയുടെ പ്രാധാന്യവും പ്രത്യാഘാതവുമൊക്കെ പ്രതിയെ ബോധ്യപ്പെടുത്തുകയും ജാഗ്രതപ്പെടുത്തുകയും വേണം. താൻ പറഞ്ഞ മൊ‍ഴി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതുപ്രകാരം നൽകിയതാണെന്ന് നാളെ സ്വപ്ന ബോധിപ്പിച്ചാൽ പ്രസ്തുത ഉദ്യോഗസ്ഥൻ പ്രതിയായി മാറാം. അന്വേഷണ ഉദ്യോഗസ്ഥനായതുകൊണ്ട് ഇവിടെ ഒരു പരിരക്ഷയുമില്ല. രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ അവർ ഏതെങ്കിലുംഘട്ടത്തിൽ പിൻവാങ്ങിയാൽ പു‍ഴുങ്ങിയ ഉരുളക്കി‍ഴങ്ങ് കൈവെള്ളയിൽ വയ്ക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് സാരം.

കോൺസുലേറ്റ് ജനറലും ഉന്നത വ്യക്തിത്വങ്ങളും തമ്മിലുള്ള ഇടപാടുകളിലെ സ്വപ്നയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് ഭാഷ എന്ന ഘടകത്തെയാണ് കസ്റ്റംസ് തങ്ങളുടെ പ്രസ്താവനയിൽ ഏറെ ആശ്രയിക്കുന്നത്. ഇവർക്കിടയിൽ ആശയവിനിമയത്തിന് പരിമിതിയുള്ളതിനാൽ ദ്വിഭാഷിയായി പ്രവർത്തിച്ചുവെന്ന് സ്വപ്ന പറഞ്ഞെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്. കോൺസുലേറ്റ് ജനറൽ അൽ സാബിയെ അറിയുന്നവർ പറയുന്നത് അദ്ദേഹത്തിന് ഇംഗ്ലീഷ് നന്നായി അറിയാമെന്നാണ്. ദുബായിൽ സേവനം നടത്തുകയും അംബാസഡറായി വിരമിക്കയും ചെയ്ത മലയാളികൾക്ക്‌ സുപരിചിതനായ ഒരു മുൻ നയതന്ത്ര ഉദ്യോഗസ്ഥനോട് ഇക്കാര്യം തിരക്കി. കോൺസുലേറ്റ് ജനറലായി വരുന്ന വ്യക്തിക്ക് നിർബന്ധമായും ഇംഗ്ലീഷ് പരിജ്ഞാനമുണ്ടായിരിക്കുമെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ഇങ്ങനെയെങ്കിൽ, സ്വപ്നയുടെ മൊ‍ഴിയുടെ ആണിക്കല്ലല്ലേ ഇളകുന്നത്?

വിവാദം കത്തിനിൽക്കുന്ന സമയത്ത് ഈ പത്രത്തിന്റെ ഇതേ പേജിൽ ഇത്തരം നുണകളെക്കുറിച്ച് നീണ്ട ഒരു ലേഖനം ഞാൻ എ‍ഴുതിയിരുന്നു. അത് ഇന്ന് പുതുക്കുകയാണെങ്കിൽ ഈ പേജ് തന്നെ നിറഞ്ഞുകവിയും. ഈന്തപ്പ‍ഴത്തിനുള്ളിലെ സ്വർണക്കുരുവും ഖുറാനിലെ സ്വർണ പേജുകളും കാറ്റാടിപ്പാടങ്ങളും സ്റ്റാർട്ടപ്പുകളുംകൊണ്ട് സമ്പുഷ്ടമായിരിക്കും കേരളത്തിൽ സൃഷ്ടിച്ച മായാലോകം.

സെന്റ് കിറ്റ്സ് വിവാദത്തിന്റെ താരതമ്യം ആമുഖത്തിൽ സൂചിപ്പിച്ചിരുന്നു. സന്ദർഭത്തിന്റെയും വിഷയത്തിന്റെയും ലക്ഷ്യത്തിന്റെയും സാമ്യം കാരണമാണത്. ഏപ്രിൽ ആറും മേയ് രണ്ടും ഈ സാമ്യത്തെ ഊട്ടിയുറപ്പിക്കുമ്പോൾ കസ്റ്റംസിന്റെ പ്രസ്താവനയും അവർ ഊന്നിയ മൊ‍ഴിയും രാഷ്ട്രീയനിരീക്ഷകർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നിയമജ്ഞർക്കും എന്തിനേറെ സാധാരണക്കാർക്കും ഭാവിയിൽ ഒരു പാഠ്യവിഷയമാകുമെന്ന് ഉറപ്പ്.

ജോൺ ബ്രിട്ടാസ് 

No comments:

Post a Comment