Sunday, July 11, 2021

സഹകരണ മന്ത്രാലയം അമിത്‌ ഷായ്‌ക്ക്‌ നൽകിയത്‌ ഗൂഢതാൽപ്പര്യം: പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി > പുതിയ കേന്ദ്രസഹകരണ മന്ത്രാലയത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പ്രതിപക്ഷ പാർടികൾ. ഇടതുപക്ഷ പാർടികൾക്ക്‌ പുറമെ കോൺഗ്രസ്‌, എൻസിപി തുടങ്ങിയവയും മന്ത്രാലയ രൂപീകരണത്തിനെതിരെ രംഗത്തുവന്നു. സഹകരണമേഖല ശക്തമായ മഹാരാഷ്ട്ര, ഗുജറാത്ത്‌, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ്‌ നീക്കമെന്ന്‌ പ്രതിപക്ഷ പാർടികൾ ആരോപിച്ചു. മന്ത്രാലയചുമതല അമിത്‌ ഷായ്‌ക്ക്‌ നൽകിയതിലും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന്‌ ഇവർ കുറ്റപ്പെടുത്തി.

കൃഷി മന്ത്രാലയത്തിന്‌ കീഴിൽ സഹകരണവകുപ്പാണ്‌ ഇതുവരെ കേന്ദ്രത്തിലുണ്ടായിരുന്നത്‌. ഭരണതലത്തിൽ വലിയ മാറ്റമുണ്ടാവില്ലെങ്കിലും മന്ത്രാലയം അമിത്‌ ഷായുടെ നിയന്ത്രണത്തിലാണെന്നത്‌ അപകടസൂചനയാണ്‌. പഞ്ചസാര മേഖലയടക്കം സഹകരണപ്രസ്ഥാനം ശക്തമായ മഹാരാഷ്ട്രയിൽ കൂടുതൽ സ്ഥാപനങ്ങളും കോൺഗ്രസ്‌ – എൻസിപി നിയന്ത്രണത്തിലാണ്‌. ബിജെപിക്കെതിരെ ശരത്‌ പവാറിന്റെയും മറ്റും നേതൃത്വത്തിൽ കൂട്ടായ്‌മ രൂപപ്പെടുന്ന ഘട്ടത്തിലാണ്‌ പുതിയ നീക്കം.

സഹകരണ വകുപ്പുള്ളപ്പോൾ പ്രത്യേക മന്ത്രാലയത്തിന്റെ ആവശ്യമെന്താണെന്ന്‌ മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പൃഥ്വിരാജ്‌ ചവാൻആരാഞ്ഞു. വകുപ്പ്‌ കൈകാര്യംചെയ്യുന്നത്‌ അമിത്‌ ഷായാണെന്നത്‌ ഗൗരവമുള്ള വിഷയമാണ്‌. സഹകരണ സ്ഥാപനങ്ങൾ നിർണായകമായ മഹാരാഷ്ട്രയും ഗുജറാത്തും ബിജെപിക്ക്‌ പ്രധാനവുമാണ്‌. ഗുജറാത്തിൽ 2022ൽ നിയമസഭാ തെരഞ്ഞെടുപ്പുണ്ട്‌. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യംതുടർന്നാൽ മഹാരാഷ്ട്രയിൽ ബിജെപി പാടെ തകരും. ഈ പശ്‌ചാത്തലത്തിലാണ്‌  അമിത്‌ ഷാ കളത്തിലിറങ്ങുന്നത്‌. സഹകരണ സ്ഥാപനങ്ങൾക്ക്‌ വലിയ സ്വാധീനമുള്ളതിനാൽ അവയ്‌ക്ക്‌ മേൽ പിടിമുറുക്കുകയാണ്‌ ബിജെപിയുടെ ലക്ഷ്യം–- ചവാൻ പറഞ്ഞു.

സർക്കാർനീക്കം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സഹകരണ മേഖലയിൽ ആഭ്യന്തര മന്ത്രിക്ക്‌ എന്താണ്‌ കാര്യമെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരവും അവകാശവും അപഹരിക്കുകയാണെന്നും രാജ പറഞ്ഞു.

കേന്ദ്രം സഹകരണരംഗം കയ്യടക്കുന്നു: കെ മുരളീധരന്‍

കോഴിക്കോട്> സഹകരണ സ്ഥാപനങ്ങളുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ കയ്യാളുകയാണെന്ന് കെ മുരളീധരന്‍ എംപി. ഓരോ മേഖലയായി മോഡി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കയാണ്. സഹകരണമന്ത്രിയായുള്ള അമിത്ഷായുടെ വരവ് ഇതിന്റെ ഭാഗമാണ്.

പെട്രോള്‍ വില ദിവസവും കൂട്ടി ജനദ്രോഹം തുടരുന്നവര്‍  എന്ത് മുഖം മിനുക്കിയാലും നന്നാവില്ല- ഇന്ധനവിലവര്‍ധനക്കെതിരായ യുഡിഎഫ് സമരം ഉദ്ഘാടനം ചെയ്ത് മുരളീധരന്‍ പറഞ്ഞു.

No comments:

Post a Comment