Wednesday, November 7, 2018

ഒ രാജഗോപാലും ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടു; നിലപാടുമാറ്റത്തിന്റെ തെളിവുമായി രേഖ പുറത്ത്

 ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിയ്ക്കണമെന്ന ശക്തമായ ആവശ്യമുയര്‍ത്തി ബിജെപി നേതാവ് ഒ രാജഗോപാല്‍ 19 കൊല്ലം മുമ്പെഴുതിയ ലേഖനം പുറത്ത്. മാതൃഭൂമി 1999ല്‍ പ്രസിദ്ധീകരിച്ച ശബരിമല സപ്ലിമെന്റിന്റെ രണ്ടു പേജുകളിലായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തലക്കെട്ട്‌ തന്നെ  സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിയ്ക്കണം എന്നാണ് . ''ശബരിമലയിൽ ആരാധന നടത്തുന്നതിന്‌ സ്‌ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്കു പുരുഷൻമാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്‌.''-രാജഗോപാല്‍ വാദിക്കുന്നു.

ഓ രാജഗോപാലിന്റെ ലേഖനത്തിൽനിന്ന്‌

എന്നാൽ എനിക്ക്‌ മനസിലാവാത്ത ഒരു കാര്യം എന്തുകൊണ്ട്‌ അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയിൽനിന്നും അകറ്റിനിർത്തുന്നു എന്നതാണ്. വന്യമൃഗങ്ങൾ നിറഞ്ഞ നിബിഡമായ വനമായിരുന്നകാലത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക്‌ ഇന്നും എത്രമാത്രം പ്രസക്തിയുണ്ടെന്ന്‌ ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്. തിക്കും തിരക്കുമാണ് സ്‌ത്രീകളെ അകറ്റി നിർത്താൻ കാരണമെങ്കിൽ സ്‌ത്രീകൾക്കു പ്രത്യേകമായി പോകാനും തൊഴാനും ഉള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്‌. നിയന്ത്രണമേർപ്പെടുത്തുകയും എന്നാൽ അത്‌ ലംഘിച്ചുകൊണ്ട് പോകുന്നത് തടയാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ അവസ്ഥയ്‌ക്കുപകരം പരിശുദ്ധിയോടെ സ്‌ത്രീകൾക്കു തൊഴാൻ കഴിയുന്ന അന്തരീഷം ഉണ്ടാകുകയാണ്‌ വേണ്ടത്‌. ''-രാജഗോപാല്‍ എഴുതുന്നു.

ആദ്ധ്യാത്മിക കാര്യങ്ങളിൽ സ്‌ത്രീകൾ ആരുടെയും പിന്നിലല്ല എന്നത്‌ തെളിയിക്കപ്പട്ട കാര്യമാണ്‌. ഭാരതത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ആദ്ധ്യാത്മിക ആചാര്യരിൽ എന്തുകൊണ്ടും അഗ്രിമസ്ഥാനം അലങ്കരിക്കുന്നത്‌ കേരളീയ വനിതയായ സദ്‌ഗുരു മാതാ അമൃതാനന്ദമയീ ദേവിയാണ്‌.

ഇന്നലെവരെ ക്ഷേത്രത്തിൽ പൂജാരിമാരായി സ്‌ത്രീകളെ സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ന്‌ സ്ഥിതി മാറിയിരിക്കുകയാണ്‌. അമ്മയുടെ നേതൃത്വത്തിലും നിർദേശപ്രകാരവും വനിതകളെ പൂജാരിമാരായി ഇപ്പോൾ നിയമിച്ചിട്ടുണ്ട്‌. ഭക്തജനങ്ങൾ അത്‌ അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ സാഹചര്യത്തിൽ ശബരിമലയിൽ ആരാധന നടത്തുന്നതിന്‌ സ്‌ത്രീകൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റേണ്ടതാണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. സമൂഹത്തിൽ സ്‌ത്രീകൾക്കു പുരുഷൻമാരോടൊപ്പം എല്ലാ രംഗത്തും സ്ഥാനം നൽകിവരുന്ന ഈ കാലഘട്ടത്തിൽ ഈ ആവശ്യത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്‌. ‐ -രാജഗോപാല്‍ സമര്‍ത്ഥിയ്ക്കുന്നു.

സുപ്രീം കോടതി വിധിവരുംവരെയും വന്നതിനു തൊട്ടുപിന്നാലെയും വരെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ പിന്തുണച്ചിരുന്ന ആര്‍ എസ്എസ്-‐ബിജെപി നേതാക്കള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ ചുവടുമാറ്റമാണ് ഇപ്പോഴത്തെ നിലപാടെന്ന് കൂടുതല്‍ വ്യതമാക്കുന്നതാണ് ഈ ലേഖനം.

ലേഖനത്തിന്റെ പൂർണരൂപം 1

ലേഖനത്തിന്റെ പൂർണരൂപം (ഭാഗം 2)

No comments:

Post a Comment