Saturday, September 24, 2011

രൂപ തകര്‍ച്ചയില്‍

രൂപയുടെ ആഗോളവിനിമയമൂല്യം കൂപ്പുകുത്തി. കഴിഞ്ഞ 28 മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് വെള്ളിയാഴ്്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കുണ്ടായത്. വ്യാപാരത്തിനിടെ ഡോളറിന് 49.90 വരെയായി രൂപയുടെ മൂല്യം ഇടിഞ്ഞു. എന്നാല്‍ , റിസര്‍വ് ബാങ്ക് രണ്ടു തവണ ഇടപെട്ടതിനെത്തുടര്‍ന്ന് ആഭ്യന്തര വിനിമയമൂല്യം 14 പൈസ ഉയര്‍ന്നു. യൂറോയുമായുള്ള രൂപയുടെ വിനിമയമൂല്യം 66.98 ആണ്. അതേസമയം, ഏതാനും ദിവസമായി ആഗോള ഓഹരിവിപണിയില്‍ തുടരുന്ന തകര്‍ച്ച വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു. ഇന്ത്യയില്‍ സെന്‍സെക്സ് 200 പോയിന്റും നിഫ്റ്റി 55.90 പോയിന്റും ഇടിഞ്ഞു.

വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ ഒരു ഡോളറിന് 49.60 എന്ന നിലയിലായിരുന്നു. പിന്നീട് ഇത് 49.90ലേക്ക് ഇടിയുകയായിരുന്നു. വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യന്‍നിക്ഷേപമേഖലയെ കൈവിട്ട് ഡോളറിലേക്കു മാറുന്നതും മൂല്യം ഇനിയും കുറയുമെന്ന ആശങ്കയില്‍ ഇറക്കുമതിക്കാര്‍ ഡോളര്‍ സംഭരിക്കുന്നതും രൂപയുടെ മൂല്യം വീണ്ടും കുറയാന്‍ കാരണമാണ്. യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന് ആവശ്യക്കാരേറിയതും പ്രകടമായ വ്യതിയാനത്തിനു കാരണമായതായി സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു. യൂറോപ്പില്‍ അസ്ഥിരത തുടര്‍ന്നാല്‍ രൂപയുടെ മൂല്യം 52 വരെയായി ഇടിഞ്ഞേക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. രൂപയുടെ മൂല്യശോഷണം ഇറക്കുമതിരംഗത്തെ പ്രതികൂലമായി ബാധിക്കും. രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന പണപ്പെരുപ്പം ഇനിയും കൂടാന്‍ ഇപ്പോഴത്തെ സാഹചര്യം വഴിവയ്ക്കും.

പെട്രോളിയം ഉല്‍പ്പന്നങ്ങളും സ്വര്‍ണവുമാണ് ഇന്ത്യ വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ . ഇന്ത്യയില്‍ ഉപയോഗിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ 75 ശതമാനവും ഇറക്കുമതിചെയ്യുന്നതാണ്. അതിനാല്‍ , രൂപയുടെ മൂല്യശോഷണം മറയാക്കി വീണ്ടുമൊരു ഇന്ധനവിലവര്‍ധനയുടെ സാധ്യത തള്ളിക്കളയാനാകില്ല. വളം, വന്‍കിട യന്ത്രങ്ങള്‍ , ടയര്‍ തുടങ്ങിയ മേഖലകളും ഈ സ്ഥിതി തുടര്‍ന്നാല്‍ പ്രതിസന്ധിയിലാകും. അതേസമയം, രൂപയുടെ തുടര്‍ച്ചയായ ഇടിവ് കയറ്റുമതിമേഖലയ്ക്ക് അനുകൂലമാകുമെന്നാണ് സാമ്പത്തികരംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. കയറ്റുമതിമാന്ദ്യത്തിലായിരുന്ന ഐടി ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഈ സ്ഥിതി ഉണര്‍വുണ്ടാക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. വിദേശ ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ അളവ് വര്‍ധിക്കുമെങ്കിലും ഇവരുടെ യാത്രച്ചെലവിലും മറ്റും വലിയ വര്‍ധനയുണ്ടാകും. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഇപ്പോഴത്തെ അവസ്ഥ കനത്ത പ്രതിസന്ധി സൃഷ്ടിക്കും.

ലോകബാങ്കും ഐഎംഎഫും ലോകസാമ്പത്തികസ്ഥിതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതോടെ ആഗോളതലത്തില്‍ ഓഹരി വിപണിയിലെ തകര്‍ച്ച തുടരുകയാണ്. ആഗോളവിപണികളിലെ തകര്‍ച്ചയുടെ ചുവടുപിടിച്ച് താഴേക്കുപോയ സെന്‍സെക്സ് 200 പോയിന്റ് ഇടിഞ്ഞ് 16162ലും നിഫ്റ്റി 55.90 പോയിന്റ് ഇടിഞ്ഞ് 4867.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യന്‍ ഓഹരി വിപണിയിലെ കഴിഞ്ഞ നാലാഴ്ചകളിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ലോഹം, ഓട്ടോമൊബൈല്‍ , ബാങ്കിങ്, മൂലധനം എന്നീ മേഖലകളില്‍ കനത്ത പ്രഹരമാണ് ഉണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, എല്‍ ആന്‍ഡ് ടി, ടാറ്റ സ്റ്റീല്‍ , ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ എന്നിവയുടെ ഓഹരി വില താഴ്ന്നു. ലണ്ടനിലെ എഫ്ടിഎസ്ഇ-100, ഫ്രാന്‍സിലെ സിഎസി 40, ജര്‍മനിയിലെ ഡാക്സ് എന്നീ ഓഹരിസൂചികകളില്‍ ഗണ്യമായ ഇടിവുണ്ടായി. വാള്‍സ്ട്രീറ്റിലും തകര്‍ച്ച തുടരുന്നു. ഏഷ്യയില്‍ ജപ്പാന്‍ , ചൈന, ദക്ഷിണകൊറിയ, ഹോങ്കോങ് വിപണികളിലും നിക്ഷേപകര്‍ക്ക് കനത്ത നഷ്ടമുണ്ടായി.

കാരണം സ്ഥിരതയില്ലാത്ത വിപണി: ഐസക്


ലോക സാമ്പത്തികമാന്ദ്യ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് ഡോളര്‍നിക്ഷേപങ്ങള്‍ പിന്‍വലിയുന്നതിനാലാണ് രൂപയുടെ മൂല്യം ഇടിയുന്നതെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. സ്ഥിരതയില്ലാത്ത ഓഹരി വിപണിയിലെ നിക്ഷേപമാണ് നമ്മുടെ കരുതല്‍ ധനത്തില്‍ അധികവും. ഇതാണ് ഡോളറിന്റെ പിന്‍വലിയലിന് പ്രേരിപ്പിക്കുന്നത്. ലോകസാമ്പത്തിക രംഗത്തെ തകര്‍ച്ചയാണ് ഓഹരിവിപണിയിലെ കൂപ്പുകുത്തലിന് കാരണം. യൂറോപ്യന്‍ യൂണിയനിലെ ഗ്രീസടക്കമുള്ള രാജ്യങ്ങള്‍ പാപ്പരാകുന്നതിന്റെ വക്കിലാണ്. യൂറോപ്യന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയാണ് ഇന്ത്യയിലെ ഓഹരിവിപണിയിലെ താഴ്ചയ്ക്കും കാരണം. ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീഴുകയാണെന്ന സന്ദേഹം ഇത് ജനിപ്പിക്കുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

deshabhimani 240911

1 comment:

  1. രൂപയുടെ ആഗോളവിനിമയമൂല്യം കൂപ്പുകുത്തി. കഴിഞ്ഞ 28 മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് വെള്ളിയാഴ്്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കുണ്ടായത്. വ്യാപാരത്തിനിടെ ഡോളറിന് 49.90 വരെയായി രൂപയുടെ മൂല്യം ഇടിഞ്ഞു. എന്നാല്‍ , റിസര്‍വ് ബാങ്ക് രണ്ടു തവണ ഇടപെട്ടതിനെത്തുടര്‍ന്ന് ആഭ്യന്തര വിനിമയമൂല്യം 14 പൈസ ഉയര്‍ന്നു. യൂറോയുമായുള്ള രൂപയുടെ വിനിമയമൂല്യം 66.98 ആണ്. അതേസമയം, ഏതാനും ദിവസമായി ആഗോള ഓഹരിവിപണിയില്‍ തുടരുന്ന തകര്‍ച്ച വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു. ഇന്ത്യയില്‍ സെന്‍സെക്സ് 200 പോയിന്റും നിഫ്റ്റി 55.90 പോയിന്റും ഇടിഞ്ഞു.

    ReplyDelete